Sunday, May 18, 2014

രാഷ്ട്രീയത്തിലെ സം"പൂജ്യന്‍"മാര്‍

പൂജ്യം എവിടെ നില്‍ക്കുന്നു എന്നതിലാണ് കാര്യം. വലത്തും ഇടത്തുമുള്ള പൂജ്യത്തിന്റെ വിലവ്യത്യാസം മനസിലാക്കിയിട്ടുണ്ട്. എന്നാല്‍, നടുവിലെ പൂജ്യം വിലയില്ലാത്തതാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞു. 1984ല്‍ അച്ഛന്‍ നയിച്ച കോണ്‍ഗ്രസിന് കിട്ടിയത് 404 സീറ്റ്. 2014ല്‍ മകന്‍ നേതാവായപ്പോള്‍ സീറ്റിന്റെ എണ്ണത്തില്‍നിന്ന് പൂജ്യം കുറഞ്ഞു 44 ആയി. രാജീവും രാഹുലും തമ്മിലുള്ള വ്യത്യാസം ഒരു പൂജ്യത്തിന്റേതുമാത്രമാണ് എന്നുസാരം. അതുകൊണ്ട് കോണ്‍ഗ്രസിനെ അങ്ങനെ എഴുതിത്തള്ളിയിട്ടുകാര്യമില്ല.

മോഡി വന്‍ മോടിയിലാണ് എന്നതു ശരിതന്നെ. നന്ദി പറയേണ്ടത് മന്‍മോഹന്‍ നയിച്ച ഭരണത്തോടും രാഹുല്‍ നയിച്ച കോണ്‍ഗ്രസിനോടുമാണ്. ശാക്തീകരണം ആ വഴിയാണ് വന്നത്. പത്തുകൊല്ലം ഭരിച്ച് ചീഞ്ഞളിഞ്ഞ കോണ്‍ഗ്രസിനെ തോണ്ടിയെറിയാന്‍ ജനം കാത്തിരിക്കയായിരുന്നു. പകരക്കാരനായി വെളുത്ത താടിയും ഇസ്തിരി ചുളിയാത്ത കുര്‍ത്തയുംകൊണ്ട് മോഡി വന്നപ്പോള്‍ ഒന്ന് പരീക്ഷിക്കാമെന്ന് കുറെപ്പേര്‍ കരുതി. താടി വന്നാലും തലേക്കെട്ടു വന്നാലും ഭരിക്കുന്നത് വേറെ ചിലരാണ്. കോര്‍പറേറ്റുകള്‍ എന്നാണ് യഥാര്‍ഥ ഭരണാധികാരികളുടെ പുതിയ പേര്. പത്തുകൊല്ലം മന്‍മോഹനെക്കാണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചു. ഇനി ആ പാവത്തിന് ആവതില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പുതിയ ജോലിക്കാരനെ കണ്ടെത്തി- അത്രതന്നെ. കോണ്‍ഗ്രസിന് കിട്ടിയ കോര്‍പറേറ്റ് സ്നേഹം വഴിതിരിഞ്ഞൊഴുകിയപ്പോള്‍ കാക്ക കുളിച്ച് കൊക്കായി. ചുടുചോര മണക്കുന്ന ഗുജറാത്തിന്റെ നായകനെ വികാസ് പുരുഷുവാക്കി. ഇതിലും വലിയ മോഡിമാര്‍ മുമ്പുംവന്നു. ഇന്ന് പല്ലുകൊഴിഞ്ഞെങ്കിലും അദ്വാന്‍ജി ഒരുകാലത്ത് മരണത്തിന്റെ രഥയാത്ര നയിച്ചിട്ടുണ്ട്. ആജീവനാന്ത ആര്‍എസ്എസാണ് അടല്‍ബിഹാരി. ആറുകൊല്ലം അടലും അദ്വാനിയും ഡല്‍ഹിയിലിരുന്ന് ഭരണക്കര്‍സേവ നടത്തിയപ്പോള്‍ രാജ്യത്ത് പാലുംതേനും ഒഴുകിയിരുന്നില്ല. ശവപ്പെട്ടിക്കച്ചവടത്തില്‍പോലും കമീഷന്‍ പറ്റുകയാണ് ചെയ്തത്. അന്ന് മനംമടുത്തും സൈ്വരംകെട്ടുമാണ് ജനം ഇറക്കിവിട്ടത്.

കോര്‍പറേറ്റ് സേവാ രസായനമാണ് മോഡിയും മാഡവും കഴിക്കുന്നത്. പെട്രോള്‍വില കൂട്ടുകയും പിച്ചച്ചട്ടിയില്‍ കൈയിടുകയുമെന്നതാണ് അത് കഴിച്ചാലത്തെ സൈഡ് ഇഫക്ട്. എന്തായാലും കോണ്‍ഗ്രസില്‍ മോഡിയോട് നന്ദി പറയാന്‍ ബാധ്യതയുള്ള ഒരാളെങ്കിലും ശേഷിക്കുന്നുണ്ട്. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഇനി യുഡിഎഫ് സര്‍ക്കാരിന്റെ പടിവാതിലില്‍ മോഡിയാണ് രക്ഷകന്‍ എന്ന് എഴുതിവയ്ക്കണം. വടക്ക് കോണ്‍ഗ്രസ് വിരുദ്ധ കൊടുങ്കാറ്റിനൊപ്പം വര്‍ഗീയതയുടെ ചുഴലികൂടി വന്നപ്പോള്‍ കേരളത്തിലെ ചില ഹൃദയങ്ങളും മൃദുലവികാരതരളിതങ്ങളായി. മോഡി വന്നാലെന്താ എന്ന് ഒരു കൂട്ടര്‍; രാജേട്ടന്‍ പോയാലെന്താ എന്ന് മറ്റു ചിലര്‍. കാവിപ്പെട്ടിയില്‍ കുറെ വോട്ട് അങ്ങനെ വീണു. സ്വന്തം വോട്ട് കച്ചവടം നടത്താന്‍ ആര്‍എസ്എസിന് പരമസുഖമായി. കൂടുവിട്ട് കൂടുമാറി നാറി നാനാവിധമായവര്‍ക്കുപോലും വിലകൊടുത്ത വോട്ടും ജാതിപറഞ്ഞ വോട്ടും ഗ്ലൂക്കോസായി. ഒരു ഭാഗത്ത് തലയില്‍ മുണ്ടിട്ട് കച്ചവടം. മറുഭാഗത്ത് മോഡിപ്പേടി വിതച്ച്, കോണ്‍ഗ്രസല്ലാതെ വേറാരുണ്ട് രക്ഷിക്കാന്‍ എന്ന ചോദ്യം. അമ്മയുടെയും മോന്റെയും പാര്‍ടി വടക്ക് പൊട്ടിപ്പൊളിഞ്ഞ വിവരമറിയാത്തവര്‍ മോഡിയെപ്പേടിച്ച് കൈപ്പത്തിക്ക് കുത്തി. അങ്ങനെ പന്ത്രണ്ടു സീറ്റുമായി ഉമ്മന്‍ചാണ്ടിക്ക് തല്‍ക്കാല രക്ഷ. തെരഞ്ഞെടുപ്പ് ഫലം തന്റെ ഭരണത്തിന്റെ വിജയമെന്ന് ഉമ്മന്‍ചാണ്ടി. അതുതന്നെ സരിതയ്ക്കും പറയാം; സലിംരാജിനും പറയാം. സരിതയ്ക്കെതിരെ പ്രതിപക്ഷം നടത്തിയ കുറ്റപ്പെടുത്തലുകള്‍ക്കുള്ള മറുപടിയാണ് വേണുഗോപാലിന്റെ വിജയമെന്ന് ആലപ്പുഴയിലെ ഷുക്കൂറെങ്കിലും പറയേണ്ടതായിരുന്നു. തന്നെയും കരിക്കിനെയും അപമാനിച്ചവര്‍ക്കുള്ള മറുപടിയാണ് മാവേലിക്കരക്കാര്‍ കൊടുത്തതെന്ന് ശാലുമേനോന് നിശ്ചയമായും അഭിമാനിക്കാം. തന്നെയും ഉമ്മന്‍ചാണ്ടിയെയും ചേര്‍ത്തുവച്ച് കേസ് സിബിഐക്കു വിട്ട ഹൈക്കോടതിക്കാണ് ജനങ്ങള്‍ തിരിച്ചടി നല്‍കിയതെന്ന് സലിംരാജിന്റെ അവകാശവാദവും ഉയരേണ്ടതാണ്.

*

തെരഞ്ഞെടുപ്പ് സാമര്‍ഥ്യത്തിന്റെ കളികൂടിയാണ് എന്ന് ഉമ്മന്‍ചാണ്ടി നല്ലപോലെ പഠിച്ചിട്ടുണ്ട്. വോട്ടു വില്‍ക്കുന്ന കടകളില്‍ പറ്റുവരവ് പണ്ടേ തുടങ്ങിയിട്ടുമുണ്ട്. ന്യൂനപക്ഷത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തവര്‍ക്ക് കോണ്‍ഗ്രസിന്റെ സഹവാസംകൊണ്ട് പലവഴിക്കും ലാഭം വരുന്നു. മകാരപ്പത്രങ്ങളും മകാരച്ചാനലുകളും നാട്ടിലുള്ളതുകൊണ്ട് ഒന്നും നാട്ടുകാര്‍ അറിയില്ല എന്ന സൗകര്യം. രാഷ്ട്രീയ സാഹചര്യങ്ങളാകെ എതിരായാലും വോട്ടില്‍ കുറവുവരില്ല. ഹൈക്കമാന്‍ഡില്‍നിന്ന് അന്‍പതുകോടി വന്നു. രണ്ടുവീതം കൈപ്പത്തിക്കാര്‍ക്കും ഒന്നുവീതം അല്ലാത്തവര്‍ക്കും ചാക്കിലിട്ടുകൊടുത്തത് ആദര്‍ശധീരന്‍തന്നെ. വീതംവയ്പിന്റെ കൂലിയായി പത്തു കോടി ഇന്ദിരാഭവനിലും എത്തി. സര്‍ക്കാര്‍വക മകാരപ്പത്രങ്ങള്‍ക്ക് കോഴയും കിട്ടി. സര്‍ക്കാര്‍നിരക്കിന്റെ മൂന്നിരട്ടി കൊടുത്ത് മാതൃഭൂമിക്കും മനോരമയ്ക്കും മുഴുപ്പേജ് പരസ്യം. പണം പറ്റിയവര്‍ക്ക് ഉമ്മന്‍ചാണ്ടി പടച്ചോനായി. അടിയൊഴുക്കിലായിരുന്നു പ്രതീക്ഷ. പലതും അങ്ങനെ ഒഴുക്കിയെടുക്കുകയും ചെയ്തു. എല്ലാംകഴിഞ്ഞ് ഫലംവന്നപ്പോള്‍ എട്ടിടത്തെങ്കിലും എല്‍ഡിഎഫ് ജയിച്ചത് മഹാത്ഭുതംതന്നെ. എന്നിട്ടിപ്പോള്‍ ചര്‍ച്ച, ഇടതുപക്ഷം എന്തുകൊണ്ട് മേല്‍ക്കൈ നേടിയില്ല എന്നാണ്. നാലില്‍നിന്ന് സീറ്റിന്റെ എണ്ണം എട്ടാക്കിയത് മുന്നേറ്റമല്ലപോലും.

തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഒരു രാഷ്ട്രീയവിഷയംപോലും ചര്‍ച്ചയ്ക്കെടുക്കരുതെന്ന് വാശികാണിച്ചവര്‍, എന്തുപറ്റി ഇടതുപക്ഷത്തിന് എന്ന ചോദ്യവുമായി ഇറങ്ങിയിരിക്കുന്നു. നശിച്ചുപോകാന്‍ ശാപംചൊരിഞ്ഞവര്‍ക്ക് ഇടതുപക്ഷം "പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല" എന്ന സങ്കടം. കോണ്‍ഗ്രസും ലീഗും മാണികേരളയും ജാതി-മത ശക്തികളും അണിനിരന്ന യുഡിഎഫിന് എണ്ണംകൊണ്ടുള്ള വമ്പുണ്ടെന്നത് നേര്. ഹിന്ദുവും മുസ്ലിമും മത്സരിച്ചാല്‍ ഹിന്ദു ജയിക്കുമെന്നതാണ് മോഡിയുടെ കണക്ക്. അതേ കണക്ക് മറ്റൊരു തരത്തില്‍ ഉമ്മന്‍ചാണ്ടി പ്രയോഗിക്കുമ്പോള്‍, ചെറുത്ത് നാല്‍പ്പതുശതമാനത്തിലധികം വോട്ടും എട്ടുസീറ്റും നേടിയതുതന്നെ ഇടതുപക്ഷത്തിന്റെ വിജയം. വോട്ടിലും സീറ്റിലും നേരിയ വ്യത്യാസമേ വന്നിട്ടുള്ളൂ. വടകരയില്‍ മുല്ലപ്പള്ളിക്ക് തോറ്റ ജയമാണ്. യഥാര്‍ഥ ഇടതുപക്ഷം ഉണ്ടാക്കാന്‍ പോയവരെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ല-അവരുടെ വാക്കും വോട്ടും കോണ്‍ഗ്രസ് വിഴുങ്ങി. മോഡിയെ പേടിച്ച് ജയിപ്പിക്കണമെന്നു പറയാന്‍ ഇനി ഒരു കോണ്‍ഗ്രസ്തന്നെ ഇല്ല എന്നായി. അപ്പോഴും നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ ഇടതുപക്ഷമേ ഉണ്ടാകൂ എന്ന തിരിച്ചറിവിന്റെ നാളുകളാണിനി. എന്തായാലും ലോക്സഭയില്‍ചെന്ന് രാഹുല്‍ജിക്ക് സിന്ദാബാദ് വിളിക്കാനും ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയില്‍ കൊണ്ടുനടക്കാനും ഒരു പ്രേമചന്ദ്രനെ കിട്ടിയതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. നാറ്റം പരസ്പരം അറിയാനിടയില്ല.

*

ആര്‍എംപിയുടെ വിപ്ലവനാമത്തിന് ആര്‍ഐപി എന്ന പരിണാമം വന്നു. റസ്റ്റ് ഇന്‍ പീസ്. അവതാരലക്ഷ്യം പൂര്‍ത്തിയാക്കി മുല്ലപ്പള്ളിയില്‍ വിലയിക്കാനുള്ള സമയമായി. ജീവിച്ചിരുന്ന ചന്ദ്രശേഖരന് ഇരുപത്തിരണ്ടായിരം വോട്ടുകൊടുത്ത വടകരക്കാര്‍ ചന്ദ്രശേഖരന്റെ പാര്‍ടിക്ക് പതിനേഴായിരമേ കൊടുത്തുള്ളൂ. "ഇടതുപക്ഷ ഐക്യമുന്നണി"യായിട്ടും ജമാ അത്തെ ഇസ്ലാമി പിന്തുണയുണ്ടായിട്ടും ഒരുകൂട്ടം റെഡ് ഫ്ളാഗുകാരും എസ്യുസിഐയും പിന്തുണച്ചിട്ടും രമയുടെ പാര്‍ടിക്ക് അധോഗതി. വോട്ടെടുപ്പിന് നാലുനാള്‍ മുമ്പ് ഇടതുപക്ഷ സ്ഥാനാര്‍ഥിയെ ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധമുള്ളവനാക്കി കഥമെനഞ്ഞ് രമ നേരിട്ടിറങ്ങി നിലവിളിച്ചതിനുള്ള കൂലിപോലും ആര്‍എംപിക്കല്ല കിട്ടിയത്. ഷംസീറിന്റെ അപരന് കിട്ടിയതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് മുല്ലപ്പള്ളിയെ വീണ്ടും ഡല്‍ഹിയിലേക്കയക്കാനായതിന്റെ ഹരത്തില്‍ ആര്‍എംപിക്ക് എന്തെങ്കിലും ബോണസ് കൊടുക്കേണ്ടതാണ്. മുല്ലപ്പള്ളിക്ക് ഇവിടെയും അവിടെയും വിലയില്ലാതായ സ്ഥിതിക്ക് ഇനി പുതിയ രക്ഷകനുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കാവുന്നതുമാണ്.

*

ഒരുനാള്‍ അടുത്ത സീറ്റിലിരുന്ന് സുഹൃത്ത് ശതമന്യുവിനോട് പറഞ്ഞു-""നിങ്ങള്‍ എന്തേ ഉമ്മന്‍ചാണ്ടിയെ വലിച്ച് താഴത്തിടാത്തത്? ഇനിയും ഈ ഭരണത്തിന്റെ നാറ്റം സഹിക്കണമെന്നാണോ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ തീരുമാനം"" എന്ന്. മൂന്നാംനാള്‍ അതേ സുഹൃത്ത് അടുത്തിരുന്നു പറഞ്ഞു- ""ഞങ്ങള്‍ ഇടതുബന്ധം വിട്ട് വലത്തോട്ട് പോകുന്നു; ഉമ്മന്‍ചാണ്ടിയാണ് ഇനി നേതാവ്"" എന്ന്. അപ്പോഴാണ് കടുത്ത നാറ്റമടിച്ചത്. നാറിയെന്നും വിളിക്കാം, പരനാറിയെന്നും വിളിക്കാം- രാഷ്ട്രീയ എമ്പോക്കിയെന്ന് മൂന്നുവട്ടം വിളിക്കാം. കാക്കക്കാഷ്ഠത്തെ കല്‍ക്കണ്ടമെന്നു വിളിക്കുന്നതാണ് രാഷ്ട്രീയ മാന്യതയെങ്കില്‍ ആ മാന്യതയെ കാക്കക്കാഷ്ഠമെന്ന് വിളിക്കാനാണ് ശതമന്യുവിനിഷ്ടം.

Sunday, May 11, 2014

ഉരുളയ്ക്ക് ഉപ്പേരിതന്നെ

പൂച്ചയ്ക്ക് ഒന്‍പത് ജീവിതമുണ്ടെന്നും, അല്ല ഏഴേ ഉള്ളൂ എന്നും തര്‍ക്കമുണ്ട്. എത്രയായാലും ഏതുയരത്തില്‍നിന്നും നാലുകാലില്‍ തന്നെവീഴും. പൂച്ചകള്‍ പൊതുവേ നന്നായി ഇണങ്ങുന്നവരാണെങ്കിലും മുതിര്‍ന്ന പൂച്ചകള്‍ ചെറിയ പൂച്ചകളോട് അസഹിഷ്ണുതയോടെ പെരുമാറുന്നതും മാന്തിയും കടിച്ചും അവയെ ആക്രമിക്കുന്നതും കാണാറുണ്ട്. പൂച്ചയുടെ കാര്യങ്ങള്‍ പലതും തലതിരിഞ്ഞാണ്. മാംസാഹാരം കഴിക്കും; സസ്യഭക്ഷണം ദഹിക്കില്ല. മാംസാഹാരത്തിനു യോജിച്ച ശരീരപ്രകൃതിയെങ്കിലും ചെടി, ഇല, പുല്ല് തുടങ്ങിയവ ഉള്‍പ്പെടുത്തും. ഭക്ഷണക്കാര്യത്തില്‍ ഇഷ്ടാനിഷ്ടങ്ങളുണ്ട്. മനഃപൂര്‍വം പട്ടിണി കിടക്കാറുണ്ട്. മുന്‍പ് കഴിച്ച രുചികരമായ ഭക്ഷണം കൊടുത്താല്‍പോലും അപ്പോള്‍ കഴിക്കാന്‍ കൂട്ടാക്കില്ല. എന്നാല്‍, ആരോഗ്യം വഷളാകുന്നതുവരെ പട്ടിണി കിടക്കാന്‍ സ്വയം തയ്യാറാകുന്നത് അത്യപൂര്‍വം. അസ്വാഭാവികഭക്ഷണവും കഴിക്കാറുണ്ട്; പ്ലാസ്റ്റിക്, തുണി, കമ്പിളി എന്നിവയൊക്കെ. കരള്‍ മറ്റ് മൃഗങ്ങളുടേതുപോലെ വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാന്‍ ശക്തി ഉള്ളവയല്ല. ഈ വിശേഷങ്ങളെല്ലാം ഒത്തുനോക്കുമ്പോള്‍ ശ്രീമാന്‍ പൂച്ചയ്ക്ക് ആദര്‍ശധീരനായ പൂച്ച; വ്യത്യസ്ത മാര്‍ജാരധീരന്‍ എന്നൊക്കെ വിളിക്കപ്പെടാന്‍ അര്‍ഹതയുണ്ട്.

പൂച്ചയുമായി കെപിസിസിക്ക് ഒരു ബന്ധവുമില്ല. പക്ഷേ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പൂച്ചയ്ക്കാര് മണികെട്ടും, ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ അറയ്ക്കും, പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം, മിണ്ടാപ്പൂച്ച കലമുടയ്ക്കും തുടങ്ങിയ പൂച്ചച്ചൊല്ലുകളാണ് ആദര്‍ശഗ്രഹണകാലത്ത് ഇന്ദിരാഭവനിലെ സന്ധ്യാകീര്‍ത്തനം. ഇടവഴിയിലായിരുന്നപ്പോള്‍ ശല്യമില്ലായിരുന്നു. അകത്തേക്ക് കയറിയതോടെ എലികളുടെ ജനാധിപത്യം തകര്‍ന്നു. തുടര്‍ച്ചയായി കലമുടച്ചുകൊണ്ടിരിക്കുന്നു.

*

കെപിസിസി പ്രസിഡന്റായി വി എം സുധീരന്‍ വന്നപ്പോള്‍ പാര്‍ടി രക്ഷപ്പെട്ടു എന്ന് ആരും കരുതിയില്ല- ഒരു പപ്പുഫലിതമായേ കണ്ടുള്ളൂ. ഇന്നുവരെ എന്തിനെയെങ്കിലും രക്ഷപ്പെടുത്തി എന്ന ദുഷ്പേര് കേള്‍പ്പിക്കാത്ത സുധീരനെത്തന്നെ ഉമ്മന്‍ചാണ്ടിയുടെ താക്കോല്‍ ഏല്‍പ്പിക്കണം എന്ന് രാഹുല്‍ജി തീരുമാനിച്ചതില്‍ ശാസ്ത്രമുണ്ട്. ഇന്നലെവരെ ഉമ്മന്‍ചാണ്ടിയാണ് കേരളത്തിന്റെ ഹൈക്കമാന്‍ഡ്. രമേശിന് വലിയ കടുംപിടിത്തമൊന്നുമില്ല- ചിലചില കാര്യങ്ങള്‍ തട്ടുകേടില്ലാതെ നടക്കണം എന്നുമാത്രം. സെക്രട്ടറിയറ്റില്‍ കയറിനിരങ്ങിയ സരിതയോ ശാലുവോ ഇന്ദിരാഭവനിലേക്ക് തേടിച്ചെല്ലാതിരുന്നത് അന്നത്തെ കെപിസിസി അധ്യക്ഷന്റെ മഹത്വംകൊണ്ടെന്നും പറയുന്നുണ്ട്- രമേശ് തന്നെ. പോയതുകൊണ്ട് വല്ല കാര്യവുമുണ്ടായിരുന്നോ എന്നാകും അനുഭവസ്ഥരുടെ ചോദ്യം. അങ്ങനെ തരിശൂഭൂമിയായി കിടന്ന ഇന്ദിരാഭവനെയാണ് സുധീരപ്രവേശത്തിലൂടെ അധികാരകേന്ദ്രമാക്കി ഉയര്‍ത്തിക്കളഞ്ഞത്. ഇപ്പോള്‍ ക്ലിഫ്ഹൗസിലേക്കുള്ള റോഡില്‍ തിരക്കില്ല. വണ്ടികള്‍ ഇന്ദിരാഭവനിലേക്കാണ്. അവിടെ പ്രസിഡന്റിനെക്കണ്ട് ചിറ്റുവാങ്ങിയാല്‍ കാര്യംനടക്കും. ന്യൂനമര്‍ദം ക്ലിഫ്ഹൗസില്‍നിന്ന് കെപിസിസി ഓഫീസിലേക്ക് എത്തി എന്നു സാരം. വലിയ വലിയ ചുമടുകളൊന്നുമില്ല; പണിയുമില്ല. കാലത്തെഴുന്നേറ്റ് കുളിച്ച് മുടികറുപ്പിച്ച് വെള്ളവസ്ത്രമണിഞ്ഞ് ഇരുന്നുകൊടുത്താല്‍മതി. ചാനലുകള്‍ തേടി അങ്ങോട്ടുചെല്ലും. ദര്‍ബാര്‍ നടത്തിപ്പും വാചകമടിയുമാണ് അധ്യക്ഷന്റെ ഭാരം. ഇടയ്ക്ക് ആദര്‍ശത്തിന്റെ പൊടിതൂത്ത് മിനുക്കിവയ്ക്കണം. സാധാരണ പാര്‍ടിക്കാര്‍ ആ വഴി പോകാറില്ല. നാലണകോണ്‍ഗ്രസുകാരന് ആദര്‍ശം കുറയും. ഹൈക്കമാന്‍ഡില്‍നിന്നുള്ള നൂല്‍ നേരെ ഇന്ദിരാഭവന്റെ മേല്‍ക്കൂരവഴിയാണ് വന്നത്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കുപോലും പേടിയാണ്. അങ്ങനെ ചെന്നിത്തലയില്‍നിന്ന് മോചനംനേടിയ കോണ്‍ഗ്രസ് ഏകാംഗ ജനാധിപത്യത്തിന്റെ കരുത്തിലാണ്. ഞാന്‍ പറയും, ഞാന്‍ തീരുമാനിക്കും, ഞാന്‍ ചിരിക്കും, ഞാന്‍ കലഹിക്കും-അതാണ് അച്ചടക്കമെന്ന് ആ സവിശേഷ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണം.
പൂച്ചയെപ്പേടിച്ച് നടക്കുന്ന എലികളായി ഇന്ദിരാഭവന്‍ അന്തേവാസികള്‍. മണികെട്ടാനാരുണ്ട് എന്നതായി അന്വേഷണം. ഷാനിമോള്‍ക്ക് അവസരംകിട്ടിയത് അങ്ങനെ. ഉമ്മന്‍ചാണ്ടിക്കും രമേശിനും സ്റ്റേറ്റ് കാറുണ്ട്- ഷാനിമോള്‍ക്ക് നഷ്ടപ്പെടാന്‍ സീറ്റ് പോലുമില്ല. ബാര്‍വാറിന് പറ്റിയ യോദ്ധാവായി റിക്രൂട്ട് ചെയ്ത് പടച്ചട്ടയണിയിച്ച് ഷാനിമോളെ വിട്ടത് ആദര്‍ശവിരുദ്ധ മൂഷികനേതൃത്വംതന്നെ. പിന്നില്‍ ആളുണ്ടെങ്കില്‍ പോരിന് വീര്യം കൂടും. ഒറ്റച്ചാട്ടത്തിനുതന്നെ ആദര്‍ശപ്പൂച്ചയുടെ കഴുത്തില്‍ മണിക്കയറ് വീണു. സീറ്റുകിട്ടാതെ കബളിപ്പിക്കപ്പെട്ട ഷാനിമോള്‍ ഇങ്ങനെ ചാടുമെന്ന് ആദര്‍ശബുദ്ധിയില്‍ തോന്നിയതല്ല. ചാട്ടംകണ്ട് അമ്പരന്നു തിരിച്ചലറുകയും അടിച്ചിരുത്തുകയും ചെയ്തപ്പോള്‍ ജനാധിപത്യം പൂത്തുലഞ്ഞു. അങ്ങനെ സര്‍വഗുണസമ്പന്നനും അതീവ പ്രതാപനുമായ അധ്യക്ഷന്റെ കഴുത്തിലെ മണി കിലുങ്ങിത്തുടങ്ങി. എല്ലാം പതിനാറാംതീയതിവരെയുള്ള അഡ്ജസ്റ്റ്മെന്റാണ്. അന്ന് സീറ്റിന്റെ എണ്ണം പത്തില്‍ താണാല്‍ ക്ലിഫ് ഹൗസിലേക്ക് താമസംമാറ്റാനുള്ള മോഹാധിഷ്ഠിത ജനാധിപത്യസമ്പ്രദായമാണ് നടപ്പില്‍. അത് ഉമ്മന്‍ചാണ്ടിക്കറിയാം. ചെന്നിത്തലയ്ക്ക് നന്നായറിയാം. ഷാനിക്ക് തല്‍ക്കാലം ഗ്രൂപ്പില്ല. ഉ-ചെ ഗ്രൂപ്പിലാണെന്ന് ഭംഗിക്കുപറയാം.

ബന്ധങ്ങള്‍ സങ്കീര്‍ണമാണ്. സരിതാനായരെ നോക്കൂ- അവര്‍ക്ക് ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും ഒരുപോലെ ഉറ്റവരാണ്. ഇനി ഷാനിമോളെക്കുറിച്ചുള്ള അഭിപ്രായം നോക്കിയാലും കോണ്‍ഗ്രസിനും സരിതയ്ക്കും ഒരേമനം. ഷാനി മോള്‍ക്ക് മറുപടി പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല എന്നാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞത്. ഷാനിമോള്‍ ഉസ്മാന് മറുപടി നല്‍കാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലന്ന് സരിതാനായരും രേഖപ്പെടുത്തിയിട്ടുണ്ട്. ഷുക്കൂറിനും സരിതയ്ക്കും ഷാനിമോളെക്കുറിച്ച് ഒരേ അഭിപ്രായം. ഷാനിമോള്‍ മദ്യലോബിയുടെ ആള്‍ എന്ന് സുധീരന്‍. അതും സാംസ്കാരിക ആക്രമണംതന്നെ. ആകെക്കൂടി കഴുകിവെളുപ്പിച്ചെടുക്കുമ്പോള്‍, കോണ്‍ഗ്രസില്‍ ഷാനിമോളേക്കാള്‍ മഹത്വം സരിതയ്ക്കുതന്നെ. പതിനാറിന് സര്‍ക്കാര്‍ മാറുമ്പോള്‍ വകുപ്പുകള്‍ സരിത നിശ്ചയിക്കുമായിരിക്കും. സരിതയെക്കുറിച്ച് ആരോപണമുന്നയിച്ചതിന് ഷാനിമോളെ പുറത്താക്കാന്‍പോകുന്ന സുധീരനേതൃത്വത്തില്‍നിന്ന് മറ്റൊന്നും വരാനില്ല. ഉമ്മന്‍ചാണ്ടിക്ക് ഇനി പ്രതീക്ഷയ്ക്ക് വകയില്ല- ചെന്നിത്തല പക്ഷേ, പേടിക്കണം. മുഖ്യമന്ത്രിപദം പൂച്ച കടിച്ചുപോകുമോ എന്ന്.

*

ബാര്‍വാര്‍ കത്തിനില്‍ക്കുമ്പോഴൊന്നും രംഗത്തില്ലാത്ത ചിലര്‍ ഗ്രഹണകാലമായപ്പോള്‍ തല പൊക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ബാറും പൂട്ടി, ജീവനക്കാര്‍ക്ക് വേറെ പണികൊടുക്കണമെന്നാണ് പി സി ജോര്‍ജിന്റെ ആവശ്യം. മദ്യവിമുക്തമായ കിണാശേരി സമ്മോഹനസങ്കല്‍പ്പം. ആസ്ഥാന മദ്യവിരുദ്ധര്‍ക്ക് വൈകിട്ട് രണ്ടടിക്കാനുള്ളത് പട്ടാളക്യാമ്പില്‍നിന്നോ ഡ്യൂട്ടിഫ്രീ ഷോപ്പില്‍നിന്നോ എത്തിക്കൊള്ളും. പേഴ്സണല്‍ സ്റ്റാഫിന് ഒരു പണിയുമാകും. സാധാരണ കുടിയന്മാര്‍ക്കായി ഈരാറ്റുപേട്ട ഭാഗത്ത് വാറ്റുവ്യവസായവും തുടങ്ങാം. ശരിക്കും പി സി ജോര്‍ജിനെ ജലവിഭവമന്ത്രിയാക്കിയിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനുകുറുകെ കമിഴ്ന്നുകിടന്നെങ്കിലും കേരളത്തിന്റെ മാനംരക്ഷിക്കാനുള്ള ത്രാണി കാണിക്കുമായിരുന്നു. അര്‍ഹതപ്പെട്ട കരങ്ങളില്‍ ആയുധം കൊടുക്കില്ല എന്നുപറഞ്ഞത് വെറുതെയല്ല.

*

കാടികിട്ടാത്ത പശുവിനെപ്പോലെ എന്നു കേട്ടിട്ടേയുള്ളൂ. നമ്മുടെ ചില യഥാര്‍ഥ മാധ്യമ വിപ്ലവ വില്ലാളിവീരന്മാര്‍ക്ക് ഇപ്പോള്‍ കഞ്ഞിയുമില്ല; കാടിയുമില്ല. കരഞ്ഞുതീര്‍ക്കാന്‍ മൈക്ക് പോലുമില്ല. സിപിഐ എമ്മിനെ അടിക്കാന്‍ വടി കിട്ടുന്നില്ല; തോണ്ടാന്‍ കൈ പൊങ്ങുന്നുമില്ല. അത്തരം പഞ്ഞകാലത്ത് പുല്ലും തിന്നാമെന്നാണ് പ്രമാണം. വൈക്കോല്‍ കച്ചവടം നടത്തുന്ന ഉച്ചപ്പത്രക്കാര്‍ ധാരാളമുള്ളപ്പോള്‍ വിശപ്പുമാറ്റാന്‍ അലഞ്ഞുനടക്കേണ്ടതില്ല.

കണ്ണൂരിലെ ഒരു സിപിഎം നേതാവിനെ അവിഹിതബന്ധത്തിനു പോയപ്പോള്‍ നാട്ടുകാര്‍ പിടിച്ചു എന്നാണ് കഴിഞ്ഞദിവസം വൈക്കോല്‍ പൊതിഞ്ഞുവന്ന കടലാസില്‍ എഴുതിക്കണ്ടത്. ഏതു നേതാവ്, എവിടെ, ഏതുവീട്ടില്‍, എപ്പോള്‍ എന്നൊന്നും ചോദ്യമില്ല. സിപിഎമ്മാണ്, നേതാവാണ്, പിടിച്ചതാണ്- എന്നുമാത്രം. പൊലീസും നാട്ടുകാരും പത്രക്കാരും കൊണ്ടുപിടിച്ചന്വേഷിച്ചു. എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചോ? ആര്‍ക്കും ഒരുപിടിയുമില്ല. പക്ഷേ, പിറ്റേന്ന് പോസ്റ്റര്‍ വന്നു, ജാഥ നടന്നു- അതില്‍ ഒരു നേതാവിന്റെ പേരും വന്നു. എന്നിട്ടും വാര്‍ത്ത സൃഷ്ടിക്കപ്പെടാതിരുന്നപ്പോള്‍, ഉച്ചപ്പത്രഭാവനക്കാരന്റെ വക പരാതി- തന്നെ തല്ലിക്കളയുമെന്ന്. അങ്ങനെ ആ വഴിക്കെങ്കിലും വാര്‍ത്തയായി. അങ്ങനെ ഒരു നേതാവിനെ നാറ്റിച്ചുകളയാമെന്ന് കരുതി ഓമനിച്ച ഗര്‍ഭത്തില്‍ പിറന്നത് ചാപിള്ളയായി. എന്തായാലും നാറ്റിനശിപ്പിക്കാന്‍ കഥചമച്ചവന് പേടിതുടങ്ങിയത് നല്ല ലക്ഷണമാണ്, നല്ല പാഠവുമാണ്. സുധീരന്റേതിനേക്കാള്‍ ജനാധിപത്യവും കാവ്യനീതിയും അതിനുണ്ട്-ഉരുളയ്ക്ക് ഉപ്പേരിതന്നെ വേണമല്ലോ.

Monday, May 5, 2014

സ്ഥാനം മാറിക്കിടക്കുന്ന പാമ്പുകള്‍

വേലിയിലെ പാമ്പ് അവിടെത്തന്നെ കിടക്കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിതന്നെ വേണം. അതില്ലാത്തവരെ ഹൈക്കമാന്‍ഡാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. വൈസ് പ്രസിഡന്റിനെക്കുറിച്ചുള്ള പലകഥകളില്‍ ഒന്ന് നോക്കുക. അദ്ദേഹം ഒരു ക്യാഷ് ചെക്കുമായി ബാങ്കില്‍ചെന്നു. മാറിക്കിട്ടണമെങ്കില്‍ തിരിച്ചറിയല്‍രേഖ വേണമെന്ന് കാഷ്യര്‍. ഒരുരേഖയും കൈയിലില്ല. ഭാവി പ്രധാനമന്ത്രിയാണ് എന്ന് പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല.

മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇങ്ങനെ വന്നപ്പോള്‍, പന്തടിച്ച് പായിച്ചാണ് ഐഡന്റിറ്റി തെളിയിച്ചതെന്നും അതുപോലെ വല്ലതും ചെയ്താല്‍ മതിയെന്നുമായി കാഷ്യര്‍. മറുപടി ഇങ്ങനെ: ""എന്റെ മനസ്സ് ശുദ്ധശൂന്യമാണ്. ഒന്നും വരുന്നില്ല. എന്തുചെയ്യണമെന്നറിയില്ല. എത്തുംപിടിയും കിട്ടുന്നില്ല."" അതുകേട്ടയുടനെ കാഷ്യര്‍ക്ക് മനസ്സിലായി മുന്നിലിരിക്കുന്നത് ആരെന്ന്. ""സര്‍, അഞ്ഞൂറിന്റെ നോട്ട് മതിയോ, ആയിരത്തിന്റേത് വേണോ"" എന്ന ചോദ്യം. നിമിഷങ്ങള്‍ക്കകം ചെക്ക് മാറിയ കാശുമായി യുവനേതാവ് പോയി എന്നത് കഥാന്ത്യം. ഹൈക്കമാന്‍ഡിന്റെ തല ശുദ്ധശൂന്യമായതുകൊണ്ട് വേലിയിലിരിക്കുന്ന പാമ്പിനെ ഇന്ദിരാഭവനിലെ കസേരയിലെടുത്തിട്ടു. കസേരയിലുണ്ടായതിനെ പൊലീസ് തൊപ്പിവച്ച് സെക്രട്ടറിയറ്റിലേക്കും വിട്ടു. രണ്ടുപണിയും പാളി. പ്രസിഡന്റുസ്ഥാനത്തുനിന്ന് പൊലീസ് മന്ത്രിപദത്തിലേക്ക് കൂടുമാറിയ രമേശ് ഒരു ഫോര്‍മുലയും കൊണ്ട് നടക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ചുരുക്കത്തില്‍, ഫോര്‍മുലയുടെ വിലപോലുമില്ലാതായി.

നിലവാരമില്ലാത്ത ബാറില്‍ ഒഴിച്ചുകിട്ടുന്ന മദ്യത്തിനാണോ ശുദ്ധമായ പൊങ്ങച്ചവും കാപട്യക്കരിപ്പെട്ടിയുമിട്ട് വാറ്റിയെടുത്ത ആദര്‍ശത്തിനാണോ ലഹരി കൂടുതലെന്നതാണ് തര്‍ക്കം. നാനൂറ്റിപ്പതിനെട്ട് ബാര്‍ പൂട്ടിച്ച് നാടാകെ മദ്യവിരോധക്കല്യാണം നടത്താനാണ് ആദര്‍ശധീരന്റെ പുറപ്പാട്. കോണ്‍ഗ്രസാകുന്ന കൂട്ടിലിരുന്നുള്ള അഭ്യാസത്തെ വി ഡി സതീശന്‍ എന്ന അഞ്ചാം വൈസ് പ്രസിഡന്റ് സിദ്ധാന്തവല്‍ക്കരിക്കുന്നത് ചെളിയുമായുപമിച്ചാണ്. മങ്ങിപ്പോയ പ്രതിഛായ നന്നാക്കാന്‍ മറ്റുള്ളവരുടെമേല്‍ ചെളിവാരിയെറിയാന്‍ നോക്കേണ്ടെന്നും മദ്യലോബി എന്ന ലേബലില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ മോശക്കാരാക്കാന്‍ നോക്കേണ്ടെന്നും സതീശന്‍ പറഞ്ഞുവച്ചു. അഞ്ചിലൊന്നുമാത്രമായ സതീശന്‍ അരപ്രസിഡന്റാകേണ്ടെന്ന് ആദര്‍ശത്തിന്റെ പുതിയ വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണവും വന്നുകഴിഞ്ഞു. ബാര്‍പൂട്ടലും മദ്യവിരോധവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമൊന്നും കാണാനില്ല. കഷ്ടകാലത്തിന് തെരഞ്ഞെടുപ്പായിപ്പോയി; അതുകൊണ്ട് കച്ചവടം നടന്നില്ല. പറഞ്ഞുറപ്പിച്ച കച്ചവടം പൂര്‍ത്തിയായാല്‍ ബാര്‍ താനേ തുറക്കുമെന്നായിരുന്നു രീതിശാസ്ത്രം.

ബാറല്ലേ, മദ്യമല്ലേ- തീവച്ചാല്‍ കത്തുന്ന സാധനമല്ലേ എന്നത് ആദര്‍ശമസ്തിഷ്കത്തില്‍ വൈകിയുദിച്ച ബുദ്ധിയാണ്. മുഖ്യമന്ത്രിയും മദ്യമന്ത്രിയും കനിഞ്ഞിട്ടും ബാറിന്റെ താക്കോല്‍ ഇന്ദിരാഭവനിലെ ബക്കറ്റില്‍ത്തന്നെ തുടര്‍ന്നു. യക്ഷി പിടിവിട്ടാലും പൂജാരി വിടില്ല എന്നായി. ബാറിന്റെ കാര്യത്തിലേ പിടിവാശിയുള്ളൂ. ആറന്മുളയും കരിമണലും വനംമാഫിയയും അടക്കമുള്ള മറ്റു വിഷയങ്ങള്‍ യക്ഷിയും പൂജാരിയും വിട്ടുകഴിഞ്ഞു. ആവശ്യാധിഷ്ഠിതമാണ് ആദര്‍ശം. ഹരിപ്പാട്ടുകാരന്റെ ശല്യംസഹിക്കാതെ ഇറക്കിവിട്ടപ്പോള്‍ അന്തിക്കാട്ടുകാരന്‍ വന്നു. മുഖ്യമന്ത്രിക്ക് മുകളില്‍ മുഖ്യമന്ത്രിയുണ്ടാകുന്നതിന്റെയും ഭരണപക്ഷത്ത് പ്രതിപക്ഷനേതാവുണ്ടാകുന്നതിന്റെയും സുഖം ഒന്നിച്ചനുഭവിക്കാനുള്ള അസുലഭഭാഗ്യം ഉമ്മന്‍ചാണ്ടിക്ക് കൈവന്നു. ആദര്‍ശത്തിന്റെ ആകത്തുകയാണ്; തെരഞ്ഞെടുപ്പിന് ഹൈക്കമാന്‍ഡില്‍നിന്നുവന്ന അന്‍പതുകോടിയുടെ വിതരണക്കാരനുമാണ്. ആദര്‍ശം ഉണക്കിപ്പൊടിച്ച് വിറ്റവകയില്‍ കിട്ടിയതല്ല, അഴിമതി പുകവച്ച് പഴുപ്പിച്ച് വിറ്റ കാശാണതെന്ന് അറിയാഞ്ഞിട്ടല്ല. അഞ്ചുലക്ഷം കോടിയുടെ അഴിമതിക്കൊടുമുടിയിലിരിക്കുന്ന പാര്‍ടിയുടെ കേരളത്തിലെ ബ്രാഞ്ച് മാനേജര്‍ ആദര്‍ശത്തിന്റെ ചില്ലറ വ്യാപാരം തുടങ്ങുന്നത് ആര്‍എസ്എസുകാരന്റെ മതസൗഹാര്‍ദ പ്രസംഗംപോലെ മധുരതരം.

ആന്റണിക്ക് ചാരായനിരോധനമായിരുന്നു ആയുധമെങ്കില്‍, ബാറടപ്പിക്കല്‍വച്ച് ഒന്നുപയറ്റാമെന്ന് സുധീരനും കരുതുന്നതില്‍ തെറ്റില്ല. കപടലോകത്തില്‍ സ്വന്തം കാപട്യം സകലരും കാണരുതേയെന്ന് പ്രാര്‍ഥിച്ചാല്‍ മതി. ""ധീരാ വീരാ വി എം സുധീരാ ധീരതയോടെ നയിച്ചോളൂ.. "" എന്ന് വിളിക്കാന്‍ ഒരു പന്തളം സുധാകരനെങ്കിലും കൂടെയുണ്ടല്ലോ എന്നത് ചെറിയ ആശ്വാസമല്ല. അതേ മുദ്രാവാക്യം അനുയായികളെക്കൊണ്ട് വിളിപ്പിച്ച കെഎസ്യുക്കാലത്ത്, ""പണ്ടൊരുകാലം തെരുവിലിറങ്ങി യേശുദേവന്‍ കല്‍പ്പിച്ചു, സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്... ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി ബിഷപ്പുമാര്‍ കല്‍പ്പിച്ചു. ചെലവുകളെല്ലാം സര്‍ക്കാരിന്, വരവുകളെല്ലാം ഞങ്ങള്‍ക്ക്..."" എന്നുകൂടി പറഞ്ഞിരുന്നു. സ്വന്തം പാര്‍ടി നയിക്കുന്ന സര്‍ക്കാരിനെതിരെ നാലു വാചകമടിച്ചാല്‍ നേതാവാകുമെന്ന് സുധീരന് മനസ്സിലായത് അക്കാലത്താണ്. ഒരുഭാഗത്ത്, പള്ളിയുടെയും പട്ടക്കാരുടെയും വോട്ടും പിന്തുണയും; മറുവശത്ത് അവര്‍ക്കെതിരെ സമരനാടകം. നേര്‍വഴിയല്ല, വളഞ്ഞ വഴിയാണ് കോണ്‍ഗ്രസില്‍ പഥ്യമെന്നുള്ള ആ തിരിച്ചറിവാണ്, കരുണാകരന്റെ ചെലവില്‍ ജയിച്ച് സ്പീക്കറായശേഷം കരുണാകരനുതന്നെ പാര പണിത തുടര്‍കാലത്ത് വഴികാട്ടിയായത്. സ്വന്തമായി ഒന്നും ചെയ്യില്ല; ചെയ്യുന്നത് മുടക്കുകയേ ഉള്ളൂ.

ആരെയും സഹായിക്കില്ല; എന്തിനും ഇടങ്കോലിടുകയേ ഉള്ളൂ. മദ്യവിരോധം പറച്ചിലിലേയുള്ളൂ- മദ്യമുതലാളിമാരോട് അയിത്തമില്ല. ആദര്‍ശ- കരുണാകര യുദ്ധകാലത്ത് തൃശൂരിലെ ഒരു ബാര്‍ അടപ്പിച്ചതിന് പുതിയ ബാര്‍ വിരോധവുമായി നാഭീനാളബന്ധമുണ്ടെന്നും കേള്‍ക്കുന്നു. സരിതാകോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ആദര്‍ശത്തിന് സംവരണംചെയ്യുക എന്നതുതന്നെ ഫലിതബിന്ദുവാണ്. ബണ്ടിചോറിനെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറ പരിപാലകനാക്കുന്നതിനേക്കാള്‍ തമാശയുണ്ടതില്‍. ഉമ്മന്‍ചാണ്ടി ഇനി അല്‍പ്പം പഠിക്കട്ടെ. ഇന്നലെവരെ മുഖ്യനായിരുന്നുവെങ്കില്‍, ഇന്ന് സൂപ്പര്‍ മുഖ്യന്റെ സേവകനാണ് എന്ന് സ്വയം ബോധ്യപ്പെടട്ടെ. നാലുവോട്ട് സംഘടിപ്പിക്കാന്‍ നോക്കാതെ നാടുനീളെ വിമര്‍ശവും ശാപവും വിറ്റുനടന്നയാള്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത് കൗതുകക്കാഴ്ച മാത്രമല്ല, കണ്ടു പഠിക്കേണ്ട അഭ്യാസവുമാണ്. സുധീരനെ ആദര്‍ശധീരനാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ അഴിമതിയുടെ ആശാനാക്കുകയാണ് എന്ന് വി ഡി സതീശന് മനസ്സിലായി. കള്ളനെ കാണാനേ നമ്മുടെ മാധ്യമങ്ങള്‍ക്ക്് കഴിയുന്നുള്ളൂ; കള്ളന് കഞ്ഞിവച്ചവനെ കാണുന്നില്ലല്ലോ എന്ന് ഉമ്മന്‍ചാണ്ടിക്ക് പരിഭവിക്കാം. ആദര്‍ശത്തിന്റെ പര്യായങ്ങളില്‍ കാപട്യവും ചതിയും ആത്മവഞ്ചനയും ചെന്നുചേരുമ്പോള്‍ സംഗതി കയറി വീര്‍ക്കുകയാണ്. വല്ലാതെ വീര്‍ത്താല്‍ പൊട്ടിത്തെറിക്കാന്‍ ഒരു കൊച്ചു മൊട്ടുസൂചി മതി.

*

വടകരയിലെ അഖിലലോക നേതാവ് വേണുവിന് വധഭീഷണി വന്നതാണ് പോയവാരത്തിലെ വലിയ വിശേഷം. രണ്ടുകൊല്ലം കൊണ്ടാടിയ ചന്ദ്രശേഖരനെ മറക്കാതിരിക്കാന്‍ വധഭീഷണിയെങ്കിലും വേണമെന്നായി. താന്‍ വധഭീഷണിക്ക് അര്‍ഹനായി വളര്‍ന്നുവെന്ന് വേണുവിന് തോന്നിപ്പോയാല്‍ ചികിത്സകൊണ്ട് ഫലമില്ല. ആരുടെ ബുദ്ധിയില്‍ ജനിച്ചതായാലും ആരെയും ചിരിപ്പിക്കുന്ന ഹാസ്യമാണ്. ""പാര്‍ട്ടിക്കെതിരെ വന്നാല്‍ മുഖംനോക്കാതെ കൊല്ലുമെന്ന് മുന്നറിയിപ്പുനല്‍കുന്ന കത്താണ് ലഭിച്ചത്"" എന്ന് ആര്‍എംപി മുഖപത്രം അതിന്റെ ആസ്ഥാനലേഖകന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു. ഈ കളി തുടര്‍ന്നാല്‍ അടുത്ത മെയ് നാല് നിന്റേതായിരിക്കുമെന്നും "കമ്യൂണിസ്റ്റ് സംരക്ഷണ ചുണക്കുട്ടികള്‍" എന്ന് സ്വയം പേരിട്ടവര്‍ കത്തിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീരഭൂമിയുടെ വടകര ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അങ്ങനെ വല്ല "ചുണക്കുട്ടികളും" കത്തെഴുതിയിട്ടുണ്ടെങ്കില്‍, തെരഞ്ഞ് കണ്ടുപിടിച്ച് തിരണ്ടിവാല്‍കൊണ്ടടിക്കേണ്ടതുതന്നെ. വിവരക്കേടിനും അതിരുണ്ട്.

ആ കത്തിന്റെ ഉറവിടം വല്ല സിബിഐയോ മറ്റുപണിയൊന്നുമില്ലാത്ത ശങ്കര്‍ റെഡ്ഡിയോ അന്വേഷിക്കേണ്ടതുമാണ്. പ്രേമനൈരാശ്യംമൂലം തൂങ്ങിച്ചാകാന്‍ പോകുന്നവനെ പത്തലൊടിച്ചെടുത്ത് തല്ലിക്കൊന്നു കെട്ടിത്തൂക്കണം എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ആ കണക്കനുസരിച്ച് വേണുവിന് ഭീഷണിക്കത്തെഴുതിയവനെ പിടിച്ച് ചന്തിക്ക് നാലുപെടയെങ്കിലും കൊടുക്കുന്നത് മിനിമം മര്യാദ. ശത്രുവിനെ തെരഞ്ഞെടുക്കുന്നതിലും വേണ്ടേ അന്തസ്സ്?

Sunday, April 13, 2014

പേരുമാറ്റുന്ന പാര്‍ടികള്‍

മാനം കറുക്കുന്നത് പെരുമഴയുടെ ലക്ഷണംതന്നെ. ഇടിവെട്ടും മിന്നലും തുടങ്ങിക്കഴിഞ്ഞു. വോട്ടെടുപ്പിനു തൊട്ടുപിന്നാലെ വരുന്ന "പ്രകൃതിക്ഷോഭം" അവധിക്കാലം ആസ്വാദ്യകരമാക്കും. പെട്ടിയിലാക്കിയ വോട്ടുംവച്ച് ഒരുമാസത്തിലധികം കാത്തുനില്‍ക്കേണ്ടിവരുന്നവര്‍ക്ക് പെട്ടിപ്പാട്ടിന്റെയും ചവിട്ടുനാടകത്തിന്റെയും രൂപത്തില്‍ ആനന്ദം സംഭാവനചെയ്യുന്നതും ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനംതന്നെ എന്ന് ആദ്യം തിരിച്ചറിഞ്ഞത് ചീഫ് വിപ്പായിപ്പോയത് ഒരപരാധമല്ല. തൊട്ടുപിന്നാലെ ആന്റോ ആന്റണി, കെ മുരളീധരന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ രംഗത്തുവന്നതുകൊണ്ട് ജോര്‍ജിന്റേത് ഏകാഭിനയവുമല്ല.

കാലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഉമ്മന്‍ചാണ്ടി സംഘം മിടുക്കരാണ്. കാലുമാറ്റം, കാലുപിടിത്തം, കാലുവാരല്‍, കാലിട്ടിളക്കല്‍ എന്നിങ്ങനെ വിവിധ പാഠ്യപദ്ധതികള്‍ അഭ്യസിപ്പിക്കുന്ന സര്‍വകലാശാലയാണ് യുഡിഎഫ്. അത് തുറന്നുപറഞ്ഞു എന്ന പാപമേ പി സി ജോര്‍ജ് ചെയ്തുള്ളൂ. ആന്റോ ആന്റണി കൊള്ളാത്തതുകൊണ്ട് കാലുവാരി. ഇ അഹമ്മദിന്റെ കണ്ണും കാതും ശരിയല്ലാത്തതുകൊണ്ട് വോട്ട് വേണ്ടത്ര വന്നിട്ടുണ്ടാകില്ല. വയനാട്ടിലെ സ്ഥാനാര്‍ഥി മഹാമോശം. ചാനല്‍ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തോന്നിയത്, ഇതൊക്കെ ജോര്‍ജ് പറഞ്ഞാണ് ജനങ്ങള്‍ ആദ്യമായി അറിയുന്നത് എന്നാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് ജോര്‍ജിന് ധൈര്യമായി പറയാം. ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീണാലും യുഡിഎഫ് ജയിച്ചുകയറും എന്ന് നെഞ്ചില്‍കൈവച്ച് പറഞ്ഞ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥിദോഷം. ഒരുസ്ഥാനാര്‍ഥിയെയും ജോര്‍ജ് നിശ്ചയിക്കാത്തതിനാല്‍, ആ പാപത്തിന്റെ ശമ്പളം ഈരാറ്റുപേട്ടയിലെ അക്കൗണ്ടില്‍ വീഴില്ല.

വി എം സുധീരന്‍ എന്ന ആദര്‍ശവീപ്പ നയിച്ച തെരഞ്ഞെടുപ്പാണ്. തിരിച്ചടിക്ക് ഉത്തരവാദിത്തം തനിക്കുമാത്രമെന്ന് ഉമ്മന്‍ചാണ്ടിയും അതല്ല, നമുക്ക് പങ്കിട്ടെടുക്കാമെന്ന് ആദര്‍ശാധീരനും അരുളിച്ചെയ്ത അരുമഫലമാണ് മെയ് പതിനാറിന് വരാന്‍ പോകുന്നത്. നിലവിലെ പതിനാറില്‍നിന്ന് ഒന്നുകുറഞ്ഞാല്‍ പരാജയം. പത്തു കുറഞ്ഞാല്‍ മുന്നണിയുടെ പതിനാറടിയന്തിരം. രണ്ടായാലും ഉമ്മന്‍ചാണ്ടിക്ക് മുന്‍ മുഖ്യമന്ത്രിപദം ഉറപ്പ്. കരുണാകരന്റെയും ആന്റണിയുടെയും ശാപം സരിതാഭവനത്തെ ചുറ്റിനടപ്പുണ്ട്.

മെയ് പതിനാറിന് പലതുംനടക്കും. ചാരനാക്കി നാടുകടത്തിയതിന്റെ കണക്ക് കഴുത്തിനുപിടിച്ച് ചോദിക്കാന്‍ ആ അച്ഛന്റെ മക്കള്‍ വണ്ടികയറിയിട്ടുണ്ട്. കസ്തൂരിരംഗന്‍ വിജ്ഞാപനത്തട്ടിപ്പിന്റെ അണിയറക്കഥകള്‍ കുനിച്ചുനിര്‍ത്തി കൂമ്പിനിടിച്ച് പറയിക്കണമെന്ന വാശി മാണി കൈവിട്ടാലും ജോസഫിനുണ്ട്. കൂടെനിന്ന് കാലുവാരിയതിന്റെയും പണംപറ്റി "പണികൊടുത്ത"തിന്റെയും കഥകള്‍ വിഷുക്കാലത്തെ വിശ്രമവേളയെ ഉല്ലാസകരമാക്കി മാലപ്പടക്കമായും മത്താപ്പായും അമിട്ടായും കത്തിത്തുടങ്ങുകയാണ്.

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന ഉപമ അസ്ഥാനത്തുതന്നെ. ഇളക്കം കണ്ടാലറിയം വോട്ടിന്റെ കണക്ക് എന്നാണ് പറയേണ്ടത്. യുഡിഎഫ് തോല്‍വിയെക്കുറിച്ചുമാത്രമാണ് പറയുന്നത്. അതിന്റെ പേരിലാണ് അടിതട തുടങ്ങിയത്. കിട്ടിയ വോട്ടിന് സിന്ദാബാദ് വിളിക്കാനാണൊരുങ്ങുന്നത്. അല്ലെങ്കിലും രാഷ്ട്രീയം പറഞ്ഞല്ല വോട്ടുതേടിയത്; സര്‍ക്കാരിന്റെ നേട്ടം ചൂണ്ടിക്കാട്ടിയല്ല ജനങ്ങള്‍ക്കുമുന്നില്‍ നിന്നത്. ചൂണ്ടിക്കാട്ടാന്‍ നേട്ടവും പറയാന്‍ രാഷ്ട്രീയവുമില്ലാതെ "കൊലപാതക രാഷ്ട്രീയം" എന്ന മൂര്‍ച്ചയില്ലാത്ത ആയുധവുംകൊണ്ട് അങ്കത്തട്ടില്‍ കയറിയപ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയില്ലെങ്കില്‍, ആ ബുദ്ധി ആനവലിച്ചാലും രക്ഷപ്പെടില്ല.

യുഡിഎഫിന് നേട്ടമുണ്ടായാലും ഇല്ലെങ്കിലും ഒരുകാര്യം മെയ് പതിനാറിന് ഉറപ്പിക്കാം. വോട്ടിന്റെ അടിയും ഇടിയും മനോരമയ്ക്കും മാതൃഭൂമിക്കും കിട്ടുമെന്ന്. മനോരമ ഓഫീസിലെ ഉമ്മന്‍ചാണ്ടി സേവകരുടെ മനസ്സില്‍ വിരിയുന്ന ഭാവനാമുകുളങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തി പൂവും കായും ഫിറ്റ് ചെയ്ത് വായനക്കാരന്റെ മുഖത്തേക്ക് എറിഞ്ഞുകൊടുത്തുല്ലസിച്ച ഭാവഗായകര്‍ക്ക് കണ്ണാടി നോക്കി സ്വന്തം മുഖഭംഗി ആസ്വദിക്കാനുള്ള വകയും തെരഞ്ഞെടുപ്പു ഫലത്തിലുണ്ടാകും.

ഫലപ്രവചനത്തിനൊന്നും ശതമന്യു ഇല്ല. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാം. കേരളത്തിലെ രണ്ടു പാര്‍ടികളുടെ പേര് ഒറ്റയടിക്ക് മാറ്റേണ്ടിവരും. രണ്ടും അഖിലലോക- ഉടന്‍വിപ്ലവ സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ്- കലര്‍പ്പില്ലാത്ത-മായംചേര്‍ക്കാത്ത പാര്‍ടികളാണ്. നീണ്ടകരമുതല്‍ നീണ്ടകരവരെ നീണ്ടുകിടക്കുന്ന പ്രേമചന്ദ്രവിലാസം ആര്‍എസ്പിയുടെ ഫോട്ടോ ഫ്രെയിംചെയ്ത് നല്ലൊരു വിപ്ലവ മാലയും ചാര്‍ത്തി ചിന്നക്കടയില്‍ സ്ഥാപിക്കാനുള്ള വകുപ്പ് ഒത്തുവന്നിട്ടുണ്ട്. മെയ് പതിനാറിന് സൂര്യതാപം ഉച്ചസ്ഥായിയിലെത്തുമ്പോള്‍, അമേരിക്കയ്ക്ക് വിമാനം കയറിയില്ലെങ്കില്‍ അനാച്ഛാദനത്തിന് ചന്ദ്രചൂഡനെ വിളിക്കാവുന്നതാണ്. അഖിലേന്ത്യാ നേതാവിനെ ബംഗാളില്‍ കയറ്റുമെന്നുറപ്പില്ലാത്തതുകൊണ്ട് തൊഴിലുറപ്പ് അനിവാര്യം.

മറ്റൊരു രാസപരിണാമ ദൃശ്യവിസ്മയത്തിന് വേദിയാകാനുള്ള ഭാഗ്യം വടകരയ്ക്കാണ്. അവിടെ ജന്മസാഫല്യസാകല്യത്തില്‍ മനംനിറഞ്ഞ മഹാമണ്ഡൂക പ്രസ്ഥാനം പുതിയ രൂപമായി സ്വയം മാറും. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതാണ്. ജന്മദൗത്യം പൂര്‍ത്തിയാക്കാനുള്ള സകലവഴിയും താണ്ടി ക്ഷീണിച്ച ആര്‍എംപിയിലും ഗാന്ധിയന്‍ മാര്‍ഗം തെളിയും. പതിനഞ്ചു വെട്ടിനെ അന്‍പത്തിയൊന്നാക്കാം- പതിനായിരം വോട്ടിനെ പതിനയ്യായിരമാക്കാന്‍ പ്രയാസമാണ്. ആര്‍എംപി എന്ന ഒറിജിനല്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ വോട്ടു സ്വാധീനം എത്രയെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാകയാല്‍, ആ വോട്ടുംകൊണ്ട് എവിടെ ചെന്നാലും "എടുക്കാത്ത ഓട്ടമുക്കാലിന്റെ" വിലയുണ്ട് എന്ന തിരിച്ചറിവില്‍ പ്രസ്ഥാനത്തിന്റെ പുതിയ വഴിത്താരകളെക്കുറിച്ച് സ്പെഷ്യല്‍ സമ്മേളനം ചേര്‍ന്ന് കൂലംകഷമായി ചര്‍ച്ചചെയ്ത് ബസുപിടിച്ച് ഇന്ദിരാഭവനിലേക്ക് നേരെ പോകാവുന്നതുമാണ്.

പ്രേമചന്ദ്രനും കെ കെ രമയും തമ്മില്‍ അതിരൂക്ഷമായ തര്‍ക്കത്തിനുള്ള സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്. ആര്‍എസ്പിക്കും ആര്‍എംപിക്കും പുതിയ പേരുതേടുമ്പോള്‍ അത് സ്വാഭാവികവുമാണ്. തെരഞ്ഞെടുപ്പാനന്തര കാലത്ത് രണ്ടുപാര്‍ടിയുടെയും സ്ഥിതി, ആര്‍ഐപി എന്ന നാമധേയത്തോടാണ് ചേര്‍ന്നുനില്‍ക്കുന്നത്. റെസ്റ്റ് ഇന്‍ പീസ്. ബ്രാക്കറ്റില്‍ "ര" എന്നും "പ്രേ" എന്നും ചേര്‍ക്കാവുന്നതേയുള്ളൂ.

മോതിരച്ചാക്കുംകൊണ്ട് ഒലവക്കോട്ട് വണ്ടിയിറങ്ങിയ ദേഹം തിരിച്ച് ചുരംകയറിയോ എന്തോ? സീറ്റുകിട്ടാഞ്ഞപ്പോള്‍ മുന്നണി വിട്ട് മറുമുന്നണിയിലെത്തി അവിടെയും സീറ്റ് കിട്ടാഞ്ഞ് കിട്ടിയ സീറ്റ് വാങ്ങി വെയിലേറ്റ് വാടാതെ, ഉണങ്ങാതെ, കരിയാതെ വോട്ടെടുപ്പുവരെ അനുഭവിച്ച ത്യാഗത്തിനും ഒഴുക്കിയ വിയര്‍പ്പിനും ഉരുക്കിയ സ്വര്‍ണത്തിനും ഈ ജന്മത്തില്‍ ഫലം കിട്ടിയില്ലെങ്കില്‍, വരുംജന്മത്തില്‍ രാജ്യസഭയായെങ്കിലും കിട്ടണേ എന്ന് വള്ളിക്കാവിലമ്മയോട് പ്രാര്‍ഥിക്കട്ടെ. മന്ത്രങ്ങള്‍ സൗജന്യമായി പഠിപ്പിക്കുന്ന ട്യൂഷന്‍സെന്റര്‍ വള്ളിക്കുന്നിലോ കലൂരിലോ മറ്റോ പ്രവര്‍ത്തിക്കുന്നുണ്ട്. നിലയവിദ്വാന്‍ അപ്പുക്കുട്ടാനന്ദപുരിയാണ് ട്യൂഷന്‍ മാഷ്. തല്‍ക്കാലം ജന്മദൗത്യസംബന്ധമായ ജോലിത്തിരക്കില്ലാത്തതുകൊണ്ട് വിശദമായ പഠനം തരപ്പെടും.

Sunday, March 30, 2014

നല്‍കുകില്‍ നേടീടാം

കരുണാകരനെ ക്ലിഫ് ഹൗസില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ നേരെ ഡല്‍ഹിയില്‍ചെന്ന് ഇരിക്കാന്‍ ഒരു കസേരയുണ്ടായിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടിക്ക് അതില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാനേ ഐ ഗ്രൂപ്പുകാര്‍ക്ക് വകയുള്ളൂ. കഷ്ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴയെന്നപോലെയായി. എല്ലായിടത്തുനിന്നും തട്ടുകിട്ടുന്നു. എല്ലാ പണിയും പാളുന്നു. സരിതാനന്തര സോളാര്‍കാലം ഉമ്മന്‍ചാണ്ടിയുടെ മുഖപ്രസാദത്തിന് ലോഡ്ഷെഡിങ് കാലവുമാണ്. പ്രതിപക്ഷം പറയുന്നതല്ലേ എന്ന് ചോദിച്ച് അവഗണിക്കാനുള്ള വകുപ്പൊന്നുമില്ല. പറഞ്ഞത് കോടതിയാണ്. കോടതി കണ്ണുമിഴിച്ചൊന്ന് നോക്കിയപ്പോഴാണ്, കരുണാകരനെ കുരങ്ങെന്നുപോലും വിളിച്ചതും തള്ളിപ്പുറത്താക്കിയതും.

നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്‍കുകില്‍ നേടീടാം എന്നു മാത്രമല്ല ഉള്ളൂരിലെ മഹാകവി പാടിയത്. "നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ" എന്നുകൂടിയാണ്. അവനവന്‍ കുഴിക്കുന്ന കുഴി അവനവനുതന്നെ കുഴിയാകുമെന്ന് ഉമ്മന്‍ചാണ്ടി സ്വപ്നേപി നിനച്ചതല്ല. മുരളീധരന് കരുത്തില്ലാത്ത കാലമാണ്; പത്മജയ്ക്ക് മിണ്ടാട്ടം മുട്ടിയ നേരമാണ്; പീതാംബരക്കുറുപ്പിന് തട്ടുകേടാണ്- തല്‍ക്കാലം ആ വഴിക്ക് കുന്തവും കുത്തും വരില്ല എന്നാശ്വസിക്കാം. പക്ഷേ, നാട്ടുകാര്‍ക്ക് അങ്ങനെ ക്ഷമയില്ലാത്തതാണ് പ്രശ്നം. രാജി വോട്ടെടുപ്പിന് മുമ്പുമാകാം; പിമ്പുമാകാം. അള്ളിപ്പിടിച്ചിരിക്കാനുള്ളതുതന്നെയാണ് അധികാരം എന്ന് ഉമ്മന്‍ചാണ്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ട് രാജിക്കത്തുംകൊണ്ട് പോകാന്‍ ഇത്തിരി സമയമെടുക്കും. അതാണ് പ്രതിപക്ഷത്തിനും നല്ലത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വെറുതെ കാണുന്നതുപോലും എല്‍ഡിഎഫ് പ്രചാരണമാണ്. ഒന്നും പറയേണ്ടതില്ല- വെറുതെ ആ മുഖം പോസ്റ്ററിലാക്കി നാടുനീളെ ഒട്ടിച്ചാല്‍ മതി. ജനങ്ങള്‍ സോളാര്‍, സരിത, സലിംരാജ്, ജോപ്പന്‍, കോടതി, ഭൂമാഫിയ എന്നൊക്കെ വായിച്ചുകൊള്ളും. ഇരുപത് പൊന്നിന്‍കുടങ്ങളും ഉള്ളതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. ഒരു ചാനല്‍ സര്‍വേ നടത്തി വെറും പൊന്നിന്‍കുടങ്ങളല്ല, തനിത്തങ്കക്കുടങ്ങളാണെന്ന് അതിസാഹസികമായി പ്രഖ്യാപിക്കുന്നതും കേട്ടു.

ഹൈക്കോടതിവിധി വന്നപ്പോള്‍ ചാനലുകളിലെല്ലാം ഓടിനടന്ന് പ്രതിരോധിക്കാന്‍ ഒരാളാണുണ്ടായത്- സലിംരാജ്. താന്‍ വെറുമൊരു കോണ്‍സ്റ്റബിള്‍; നിരപരാധിയെന്നായിരുന്നു വിലാപം. കോണ്‍സ്റ്റബിളിന് ഇത്രയൊക്കെ ചെയ്യാമെങ്കില്‍ ഒരു ഡിവൈഎസ്പിയോ മറ്റോ ആയിരുന്നുവെങ്കില്‍ എന്തായേനെ സ്ഥിതി എന്നത് വേറെ കാര്യം. സലിംരാജ് പറയുന്നതാണ് കാര്യമെങ്കില്‍ സംഗതി പിന്നെയും കുഴപ്പമാണ്. ആ പാവം നിരപരാധിയെ എന്തിന് സസ്പെന്‍ഡ് ചെയ്തു; ആറുമാസമായി പുറത്തുനിര്‍ത്തുന്നു; കേസുകളില്‍പെടുത്തി തേജോവധം ചെയ്യുന്നു എന്നതിനൊക്കെ ഉമ്മന്‍ചാണ്ടി വിശദീകരണം കൊടുക്കേണ്ടിവരും.

കോടതിയുടെ പ്രതികൂലപരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്ക് പോകുമെന്നും ഇല്ലെന്നും പറയുന്നുണ്ട്. പാമൊലിന്‍ കേസില്‍ അലറിയാര്‍ത്ത് ജഡ്ജിയെ എടുത്ത് കനലാട്ടത്തിനിറങ്ങാന്‍ ഈരാറ്റുപേട്ടയില്‍നിന്ന് വെളിച്ചപ്പാട് വന്നിരുന്നു. ആ കോമരം കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിനുശേഷം വിശ്രമത്തിലാണ്. തിരുവഞ്ചൂര്‍ ചീറ്റിപ്പോയ ആര്‍എംപിക്ക് ചികിത്സ കൊടുക്കുന്നതിന്റെ തിരക്കിലും. പകരക്കാരനായി കെ സി ജോസഫിനെയാണ് ഉമ്മന്‍ചാണ്ടി ഇറക്കിയത്. "വിഷയവുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമായിപ്പോയെ"ന്ന് &ശഴൃമ്ല;ജോസഫ് പറഞ്ഞപ്പോള്‍, മാന്യതയുടെ നിറകുടം തുളുമ്പുന്നതുകണ്ട് ആശ്ചര്യപ്പെട്ടുപോയി. അടുത്ത നിമിഷം പക്ഷേ, രംഗം മാറി. ""വിശദപരിശോധനയൊന്നും നടത്താതെ തീര്‍പ്പാക്കാമായിരുന്ന കേസ് നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ പ്രതിപക്ഷത്തിന് പ്രചാരണായുധമാക്കാന്‍ പാകത്തില്‍ പരാമര്‍ശം നടത്താന്‍ കോടതി മുതിര്‍ന്നതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെ""ന്ന് മന്ത്രിവചനം.

"ഉദ്ദേശ്യശുദ്ധിയുള്ള" തീരുമാനം എപ്പോള്‍, എങ്ങനെവേണം എന്ന് തീര്‍പ്പാക്കാനുള്ള അവസരം കിട്ടിയില്ല എന്നാണര്‍ഥം. ഇനി അങ്ങനെ ഒന്ന് വോട്ടെടുപ്പിനുമുന്‍പ് കിട്ടുമെന്നുണ്ടെങ്കില്‍ ഹൈക്കോടതി തങ്കക്കോടതിയാകും. കെ സി ജോസഫും ടി സിദ്ധിക്കും പറയുന്നതുപോലെ ചെന്നിത്തലയ്ക്ക് പറ്റില്ല. അതുകൊണ്ട് വിധിക്ക് സ്വാഗതം. പക്ഷേ, സുധീരന്‍ അധീരനാകുന്ന പ്രശ്നമില്ല. ആദര്‍ശം തെരഞ്ഞെടുപ്പുകാലത്ത് എടുക്കാനുള്ളതല്ല എങ്കിലും അഭിപ്രായം വെട്ടിത്തുറന്ന് പറയും. ""കടകംപള്ളി, കളമശേരി ഭൂമിയിടപാടു കേസുകള്‍ സിബിഐക്കുവിട്ട ഹൈക്കോടതിവിധിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ഹൈക്കോടതി ഉന്നയിച്ച പരാമര്‍ശങ്ങളിലും പാര്‍ടിക്ക് ഒന്നും ചെയ്യാനില്ല""- കെപിസിസി അധ്യക്ഷന്റെ പദവിക്കു ചേര്‍ന്ന ധീരമായ പ്രതികരണം. ആദര്‍ശവും ആര്‍ജവവും ആത്മാഭിമാനവും ആവശ്യത്തിലധികമുള്ളതുകൊണ്ട് ഇതില്‍കൂടുതല്‍ വയ്യ. ആ പണി ഭംഗിയായി നിര്‍വഹിച്ച സ്ഥിതിക്ക് വീട്ടില്‍പോയി വിശ്രമിക്കാവുന്നതാണ്.
                  
*
പാലക്കാട്ട് ഒരു പൊന്നിന്‍കുടം വെയിലുകൊള്ളുന്നതുകണ്ട് സഹിക്കാനാകുന്നില്ല. കൊല്ലത്ത്, നല്ല വിലയുള്ള പുത്തന്‍ കുടമാണ്. പ്രിയപ്പെട്ട സഖാക്കളെ, ആഗോളവല്‍ക്കരണത്തിനും കോര്‍പറേറ്റ് കൊള്ളയ്ക്കുമെതിരെ വിധിയെഴുതുക; സോളാര്‍തട്ടിപ്പുകാരെ പരാജയപ്പെടുത്തുക- എന്നൊക്കെ ഇടയ്ക്ക് പറഞ്ഞുപോകുന്നുണ്ടെന്നേയുള്ളൂ. കാസര്‍കോട് മുതല്‍ പാറശാലവരെ കണ്ണോടിച്ചാല്‍ മണ്ടരിബാധിച്ച തെങ്ങുപോലെയാണ് യുഡിഎഫിന്റെ അവസ്ഥ എന്ന് വിരോധികള്‍ പറയും. അതല്ല ശരി എന്ന് തെളിയിക്കാന്‍ യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ ചെന്ന് കണക്കെടുത്ത് ഒരു ചാനല്‍ മഹാസര്‍വേ നടത്തി. പൊന്നിന്‍കുടങ്ങള്‍ കൂട്ടത്തോടെ ജയിച്ചുകയറുമെന്ന് വിധിയും എഴുതി. തിരക്കിട്ട് കണക്കു തയ്യാറാക്കിയപ്പോള്‍ യുവാക്കളുടെ എണ്ണം 101 ശതമാനമായതേയുള്ളൂ.

കോടതി മുഖ്യമന്ത്രിക്കിട്ട് പൂശിയ സലിംരാജ് വാര്‍ത്ത ലീഡ് ആയി കൊടുക്കാത്ത ഏകപത്രത്തിന്റെ മുതലാളി ഒരു പൊന്നിന്‍കുടമായതുകൊണ്ട് അതിനെ പെയ്ഡ് പരിപാടി എന്ന് വിളിക്കാനാകില്ല. അല്ലെങ്കിലും ആശയങ്ങള്‍ തമ്മിലാണ്, വ്യക്തികള്‍ തമ്മിലല്ല മത്സരമെന്ന് ആന്റണി പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാര്യം മനസ്സിലാകാത്തത് മനോരമയ്ക്കുമാത്രമാണ്. മത്സരം പെയ്ഡ് ന്യൂസും ഇടതുപക്ഷവും തമ്മിലാണ് എന്നും പറയാം.

Sunday, March 23, 2014

കോണ്‍ഗ്രസിന് ഒത്ത വക്താവ്

നാട്ടുകാരെ ഓടിച്ചിട്ട് കടിക്കുന്ന പേപ്പട്ടിയെ മാര്‍ക്സിസ്റ്റുകാരന്‍ തല്ലിക്കൊന്നാല്‍ നിഷ്ഠുരവും പൈശാചികവുമായ ജന്തുഹത്യയാണ്. പട്ടിയെ കൊല്ലുന്നത് കോണ്‍ഗ്രസുകാരനാണെങ്കില്‍ മഹത്തായ മാനവസേവ; പുണ്യപ്രവൃത്തി. കേരളത്തിലെ മാധ്യമപെരുമാറ്റച്ചട്ടത്തില്‍പെട്ട ഒന്നാം "കല്‍പ്പ"യാണിത്. ഇതുള്ളതുകൊണ്ടാണ് യുഡിഎഫിനെ കാക്കകൊത്തി പറക്കാത്തത്്. ഇതുള്ളതുകൊണ്ടുമാത്രമാണ് സുധീരന്‍ ഉടുത്ത ആദര്‍ശത്തിന്റെ മുണ്ട് അഴിഞ്ഞു വീഴാത്തത്. മനോഹരമായി എഴുതുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധവാര്‍ത്തകളുടെ മാര്‍ക്കറ്റ് മൂല്യം ഇടിഞ്ഞ് കോടിമതയിലെ ചതുപ്പില്‍ പുതഞ്ഞത് ഈ "പെരുമാറ്റച്ചട്ടം" ജനങ്ങള്‍ക്ക് നന്നെ ബോധിച്ചതുകൊണ്ടാണ് എന്നത് മറ്റൊരു വശം.

സരിത ഇന്ന് സാധാരണ വനിതയല്ല-കോണ്‍ഗ്രസിന്റെ പ്രചാരണനായികയാണ്. അബ്ദുള്ളക്കുട്ടിയെ തകര്‍ക്കാനും തിരിച്ചെടുക്കാനും സരിത. വേണുഗോപാലിനുവേണ്ടി കലക്ടര്‍ക്ക് പരാതികൊടുക്കാന്‍ സരിത. ഗണേശിനെ മന്ത്രിയാക്കാന്‍ സരിത. സിബിഐ അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സരിത. വിഎസിനെതിരെ രാഷ്ട്രീയം പറയാനും എല്‍ഡിഎഫ് സഹായംതേടി തന്നെ വന്നു കണ്ടു എന്ന് "വെളിപ്പെടുത്താനും" സരിത. റോസക്കുട്ടി ടീച്ചര്‍, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, ലതിക സുഭാഷ് തുടങ്ങിയ പവന്‍ മാര്‍ക്ക് വനിതാനേതാക്കള്‍ കോണ്‍ഗ്രസില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് വയ്പ്. എന്നിട്ടെന്ത്, പാര്‍ടിയെ രക്ഷിക്കാനുള്ള ഘട്ടം വന്നപ്പോള്‍ സരിത തന്നെ വേണ്ടിവന്നു.

"സമചിത്തതയുടെ, സമഭാവനയുടെ സിന്ദൂരച്ഛവി സുരഭിലമാക്കിയ സുധീരമനസ്സിന് സ്വാഗതമോതി"യതുകൊണ്ടൊന്നും ഫലമില്ല. കോണ്‍ഗ്രസിന് ഒത്തവക്താവ് തന്നെ വേണം. അങ്ങനെയൊരു മുത്തിനെ കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയാണ്. കേരളത്തിന് താങ്ങാനാകാത്തതാണ് താന്‍ താങ്ങിയതെന്നുപറഞ്ഞ് ഐ ഗ്രൂപ്പിനെ വരച്ച വരയില്‍നിര്‍ത്താന്‍ കഴിവുള്ള മറ്റേതു നേതാവുണ്ട് കോണ്‍ഗ്രസില്‍? നേതൃത്വത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സൗഹൃദബന്ധമുള്ള മറ്റാരുണ്ട്? തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് സകലകേസും തീര്‍ത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയാക്കേണ്ടതായിരുന്നു. അതിനുകഴിഞ്ഞില്ലെങ്കിലും ബെന്നി ബഹനാന്റെ ദൗത്യം പരാജയമെന്ന് പറയാനാകില്ല. കേസുകള്‍ ഒതുങ്ങി കടഭാരം തീര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തകയായി ഒരു അമൂല്യവനിതയെ കോണ്‍ഗ്രസ് വക്താവായി കിട്ടിയല്ലോ.

*
അശ്ലീലക്കുട്ടിയുടെ നാറ്റംകൊണ്ട് കണ്ണൂരിലൂടെ നടക്കാന്‍ പറ്റുന്നില്ല. എന്നിട്ടും ആ നാറുന്ന വാക്കുകള്‍ വാരിപ്പിടിച്ച് വാര്‍ത്തയാക്കുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗംതന്നെ. പുള്ളി മസ്കത്തില്‍ പോയതിനും സരിതയെ സ്നേഹിച്ചതിനും കുറ്റം മാര്‍ക്സിസ്റ്റുകാര്‍ക്കാണുപോലും. സ്റ്റാര്‍ കാംപെയിനര്‍ ആയി നിയമിക്കപ്പെട്ടതോടെ, സരിത പലരെക്കുറിച്ചും വിശേഷിപ്പിക്കുന്നത്, "എന്റെ നല്ല സുഹൃത്താണ്" എന്നത്രെ. ആ സൗഹൃദത്തിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്ന്് ബിജു രാധാകൃഷ്ണന്‍ പറയുന്നു. കാര്യങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. എന്തായാലും സരിതയോട് ഈ സൗഹൃദത്തിന്റെ കാര്യമൊന്നും ചോദിച്ച് മനസ്സിലാക്കാന്‍ ഹേമചന്ദ്രന് കഴിഞ്ഞിട്ടില്ല എന്നതാണ് ആശ്വാസം. തിരുവഞ്ചൂരിന് അതിന്റെ നോക്കുകൂലിയെങ്കിലും ഉമ്മന്‍ചാണ്ടി കൊടുക്കണം-സരിതയെ വിട്ട് "തിരുവഞ്ചൂര്‍ സാര്‍ എന്റെ നല്ല സുഹൃത്താണ്" എന്നൊന്നും പറയിപ്പിക്കരുത്.

കോണ്‍ഗ്രസിന് പിടിപ്പത് പണിയുണ്ട്. എന്‍ ഡി തിവാരിയെയും ഗജരാജ ശര്‍മയെയുമൊക്കെ മേച്ചുനടക്കുന്നത് ചെറിയ കാര്യമല്ല. ശശി തരൂരിന്റെ ഭാര്യയെ വിമാനത്താവളത്തില്‍ കയറിപ്പിടിച്ച യൂത്തുമുതല്‍ മൂത്തുപഴുത്ത തിവാരിവരെയുള്ള പാര്‍ടിയിലേക്ക് കടന്നുചെല്ലാന്‍ നല്ല നെഞ്ചുറപ്പുവേണം. വള്ളംകളിപ്പരിപാടിയില്‍ കുറുപ്പിന്റെ കലാപരിപാടിയോട് ശ്വേതാ മേനോന്‍ പ്രതികരിച്ചപ്പോള്‍ അവരെ കോണ്‍ഗ്രസ് ആട്ടക്കാരിയെന്നാക്ഷേപിച്ചു. ശ്വേതയുടെ പണ്ടത്തെ സിനിമാച്ചിത്രങ്ങള്‍വരെ കൊണ്ടുവന്ന്, അവരെ ഒന്നു പിടിച്ചുപോയാലെന്താ എന്ന് ചോദിച്ച കോണ്‍ഗ്രസാണ്. ഗജരാജ ശര്‍മയെ രക്ഷിക്കാന്‍ ഇപ്പോള്‍ നഗ്മയെ അങ്ങനെ കൈകാര്യം ചെയ്തുകൂടാ-അവര്‍ മീറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. അല്ലായിരുന്നെങ്കില്‍, നാടാകെ നഗ്മയുടെ നൃത്തം നടന്നേനെ.

സുധീരന്റെ ആദര്‍ശ"മുണ്ട്" ബെല്‍റ്റിട്ട് ഉറപ്പിക്കേണ്ട സ്ഥിതിയാണ്. ഒറ്റക്കാര്യം നോക്കുക- "പി ടി തോമസിനെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് മാറ്റിയത് സംഘടനാപ്രവര്‍ത്തനരംഗത്തേക്ക് മാറണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്നാണെ"ന്ന് സുധീരന്‍. ഇടുക്കിയില്‍ ഒരിക്കല്‍ക്കൂടി മത്സരിക്കാന്‍ തയ്യാറായിരുന്നെന്നും ആ സത്യം മറച്ചുവച്ച് മറ്റു കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ പലതും വെളിപ്പെടുത്തേണ്ടിവരുമെന്നും തിരിച്ചടിച്ച് പി ടി തോമസ്. പറയുന്ന ആള്‍ സുധീരനായതുകൊണ്ട് അത് വിശുദ്ധകള്ളമായി മാധ്യമങ്ങള്‍ മഹത്വപ്പെടുത്തി. ഒടുവില്‍ സുധീരന്‍തന്നെ പറയുന്നു: പി ടി തോമസിനെ മാറ്റിയത് യുവസ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്താനാണെന്നും അത് രാഹുല്‍ ഗാന്ധിയുടെയും ഹൈക്കമാന്‍ഡിന്റെയും പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നെന്നും. അവസരവാദിയെന്നും കാപട്യക്കാരനെന്നും നുണപറയുന്നവനെന്നും വിളിക്കരുത്. അദ്ദേഹം ആദര്‍ശത്തിന്റെ മുണ്ടാണുടുത്തിരിക്കുന്നത്.

സരിതയുടെ പാര്‍ടിയില്‍ സകലതും തമാശയാണ്. ചാലക്കുടിയില്‍ താന്‍ തോറ്റാല്‍ 2-ജി അഴിമതി ശരിയായിരുന്നെന്ന് ജനം കരുതുമെന്നാണ് പി സി ചാക്കോ പ്രവചിക്കുന്നത്. കൂറ്റന്‍ അഴിമതിക്കാരെ രക്ഷിക്കാന്‍ തന്നെ വിജയിപ്പിക്കൂ എന്ന് ചാലക്കുടിക്കാരോട് അഭ്യര്‍ഥിക്കുന്ന ബുദ്ധിമാനെ എതിരാളിയായി കിട്ടിയ ഇന്നസെന്റിന്റെ ഭാഗ്യമാണ് ഭാഗ്യം. ഇനി ചാലക്കുടിക്കാര്‍ നോക്കിക്കൊള്ളും. ചാക്കോ, തിരുവഞ്ചൂര്‍, സുധാകരന്‍ തുടങ്ങിയ ഇനങ്ങള്‍ ചുറ്റുവട്ടത്തുതന്നെ ഉണ്ടാകുന്നത് കോണ്‍ഗ്രസിന് നല്ലതാണ്.

*
ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പ്രയോഗം ഇപ്പോള്‍ കേള്‍ക്കാനില്ല. ജീവിതത്തിലൊരിക്കലും കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ഷിപ്പെടുത്തിട്ടില്ലാത്ത, ജനങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലാത്ത, ലോകബാങ്കുദ്യോഗസ്ഥനെ പൊക്കിയെടുത്ത് കൊണ്ടുവന്ന് ധനമന്ത്രിയും പ്രധാനമന്ത്രിയുമാക്കിയവരാണ്. തലപ്പാവുകെട്ടിയ ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പിടിച്ച് സ്ഥിരതാമസക്കാരനാക്കി, "പ്രധാന്‍മന്ത്രിജീ" എന്നുവിളിക്കുന്നത് സുധീരനാണ്. ആ നാവുകൊണ്ടുതന്നെ സുധീരന്‍ ഭക്ഷണവും കഴിക്കുന്നു; പീലിപ്പോസ് തോമസ് ഉള്‍പ്പെടെയുള്ളവരെ "ഗസ്റ്റ് ആര്‍ട്ടിസ്റ്റ്" എന്നു വിളിക്കുന്നു. അതുകേട്ട് കൈയടിക്കാന്‍ പ്രേമചന്ദ്രനുള്ളതുകൊണ്ട് പ്രശംസാഗാനാലാപം ആവശ്യമില്ല. പ്രേമചന്ദ്രന് കോണ്‍ഗ്രസിലേക്കുള്ള പെര്‍മനന്റ് വിസയാണ് കിട്ടിയത്. കൊല്ലം കിട്ടിയാല്‍ ഇല്ലം വേണ്ടെന്ന് ചിന്തിച്ച് കുപ്പായം തയ്പ്പിച്ച കോണ്‍ഗ്രസുകാര്‍ക്ക് ഇനി മാനത്തുനോക്കാം. ബോറടിക്കുമ്പോള്‍ നക്ഷത്രവുമെണ്ണാം. അസീസിന് രണ്ടാം ഗഡുവായ മന്ത്രിസ്ഥാനവും കൊടുത്താല്‍ ചിത്രം പൂര്‍ത്തിയാകും.

*
ആര്‍എംപിയുടെ കാറ്റുപോയതിന്റെ സങ്കടം "പൊതു സമൂഹ"ത്തിന്റെ" വക്താക്കളായ ചര്‍ച്ചാംദേഹികളുടെ മുഖത്താകെയുണ്ട്. വൈകിട്ട് അലക്കിത്തേച്ച കുപ്പായവും പൗഡറുമിട്ട് ഉടന്‍ വിപ്ലവത്തിനും യഥാര്‍ഥവിപ്ലവത്തിനും ഒരുങ്ങിയിറങ്ങുന്നവര്‍ക്ക് ലാസ്റ്റ് ബസ് വിട്ടുപോയ നിരാശയാണ്. പൊതുസമൂഹം എന്ന പ്രൈവറ്റ് പ്രോപ്പര്‍ട്ടി നിറച്ച ചാക്കുമായി ഇവര്‍ ഇനി എങ്ങനെ കരപിടിക്കും എന്നതാണ് ശതമന്യുവിന്റെയും വേവലാതി. ഏതുവിധേനയും പൊട്ടക്കുളത്തിലെത്തിപ്പെട്ടാല്‍ കരഞ്ഞ് തീര്‍ക്കാന്‍ സൗകര്യമാണ്. ലൗകികചിന്തകള്‍ വെടിഞ്ഞ് സംന്യാസം സ്വീകരിച്ചാലും രക്ഷപ്പെടാം. പാവം "പൊതുസമൂഹം". എല്ലാ ദിവസവും രാത്രി ഒന്നുരണ്ടു മണിക്കൂര്‍ ചര്‍ച്ച കേട്ടില്ലെങ്കില്‍ കഷ്ടമാകും.

Sunday, March 16, 2014

മുക്കിയാലും മുങ്ങാത്ത വാര്‍ത്ത

ചാക്കോ സഞ്ചിയോ എന്നതല്ല- കോണ്‍ഗ്രസിന്റെ വക്താവാണ്. പി ടി തോമസിനും വി ടി ബല്‍റാമിനും പലതും പറയാം. തോമസിന് സീറ്റില്ല. വോട്ട് പോയാല്‍ കുഴപ്പമില്ല. ബല്‍റാമിന്റെ മണ്ഡലത്തില്‍ കത്തോലിക്കരുമില്ല. ഇരുവര്‍ക്കും ബിഷപ്പിന്റെ രക്തസമ്മര്‍ദം അളക്കാം; തെറിവിളിക്കുകയുമാകാം. എല്ലാം കഴിഞ്ഞ് സുധീരന്‍ ഒന്ന് "ശകാരിച്ചാല്‍" നാടകത്തിന് മനോരമ കര്‍ട്ടനിടും. പിസി ചാക്കോ പറയുന്നത് അതുപോലെയല്ല. ഹൈക്കമാന്‍ഡിന് പറയാനുള്ളത് മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ചുമതലയുള്ള ദേഹവും സര്‍വോപരി, തൃശൂരില്‍നിന്ന് ഒറ്റച്ചാട്ടത്തിന് ചാലക്കുടിയിലെത്തി ഗോദയിലിറങ്ങിയ സ്ഥാനാര്‍ഥിയുമാണ് ചാക്കോ. സത്യം സത്യമായേ പറയൂ. ഇക്കുറി കോണ്‍ഗ്രസ് പ്രതിപക്ഷത്താണിരിക്കുക എന്നാണ് ആ നാവില്‍നിന്നുതിര്‍ന്ന മൊഴിമുത്ത്. മാര്‍ക്സിസ്റ്റ് പാര്‍ടി തോറ്റു തുലഞ്ഞുപോകും എന്ന് സുധീരനും ചെന്നിത്തലയും നാടുനീളെ നടന്ന് ശപിക്കുന്ന നേരത്താണ്, തുലയുന്നത് കോണ്‍ഗ്രസാണ് എന്ന് ചാക്കോ ഉറപ്പിച്ചുപറഞ്ഞത്. ഇത്തവണ കേരളത്തില്‍നിന്ന് കൈപ്പത്തിക്ക് വോട്ടുവാങ്ങി ഒരാളും ഡല്‍ഹിക്ക് വണ്ടികയറില്ല എന്ന് ചാക്കോ തന്നെ ഉറപ്പിച്ച സ്ഥിതിക്ക് മനോരമയ്ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നേയില്ല എന്ന വാര്‍ത്ത കൊടുക്കാവുന്നതാണ്.

"മ"പത്രങ്ങളുടെ മാര്‍ക്സിസ്റ്റ് വിരുദ്ധരോഗം മൂര്‍ധന്യത്തിലെത്തുന്നത് തെരഞ്ഞെടുപ്പുകാലത്താണ്. പത്രപ്പടയും ചാനല്‍പടയും ഒന്നിച്ച് കൊടിപിടിച്ച് ഇടതുപക്ഷത്തിന് മൂര്‍ദാബാദ് വിളിക്കുന്ന കാഴ്ചയാണ് ശരിയായ തെരഞ്ഞെടുപ്പുകാഴ്ച. വലതുപക്ഷവാര്‍ത്താ സേവയ്ക്കുമപ്പുറം സ്വന്തം ഫാക്ടറിയില്‍ ഇടതുസംഹാര വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കാനും മിടുക്കരാണവര്‍. ഒരു മകാരപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. മറ്റൊന്നിന്റെ മനസ്സുതന്നെ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മഹാസാഗരം. ഇരുകൂട്ടര്‍ക്കും സ്വന്തം ചാനലുകള്‍. എല്ലാംചേര്‍ന്ന് വാര്‍ത്ത മുക്കലും അമുക്കലും ഉണ്ടാക്കലും ഇടിച്ചു പരുവപ്പെടുത്തലും യഥാവിധി നടത്തുമ്പോള്‍ കാക്ക കൊക്കാവും; പിന്നെ മലര്‍ന്നു പറക്കുകയുംചെയ്യും.

ഞങ്ങളെ വന്നു തൊഴുതോളണം; രണ്ടാംമുണ്ട് അരയില്‍കെട്ടി നിന്നോളണം- അതൊക്കെ ബോധിച്ചാല്‍ ചെറിയ വാര്‍ത്ത കൊടുക്കാന്‍ നോക്കാം എന്നാണ് ഭാവം. ഓച്ഛാനിച്ചു നിന്നില്ലെങ്കില്‍ എഴുതി നാറ്റിക്കുമെന്നാണ് ഭീഷണി. അങ്ങനെ രാകിമിനുക്കിയ കത്തിയുമായി അലറിവിളിച്ചു നില്‍ക്കുന്നവരോട് തിരിച്ചു മിണ്ടിയാല്‍ അത് ധാര്‍ഷ്ട്യമായി. തുടര്‍ന്ന് കഥകളായി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാധ്യമ മഹത്തുക്കളുമായി കുശലം പറഞ്ഞും ചിരിച്ചും കളിച്ചും നടക്കുന്നവര്‍ മാന്യന്മാരും മാധ്യമ സേവയില്ലാതെ ജനങ്ങള്‍ക്കിടയില്‍ അധ്വാനിക്കുന്നവര്‍ മാഫിയകളുമായി വാഴ്ത്തപ്പെട്ട കാലത്തിനുപക്ഷേ, ആയുസ്സുനീളുന്നില്ല. മൂടിവച്ചാലും മുക്കിവച്ചാലും കാര്യം ജനങ്ങള്‍ അറിയുമെന്ന സ്ഥിതി വന്നിട്ടുണ്ട്. പുതിയ ചാക്കില്‍കെട്ടി കല്ലുവച്ച് പൊട്ടക്കുളത്തില്‍ താഴ്ത്തിയാലും സത്യം പുറത്തുവരുമെന്നായി.

പി സി ചാക്കോ പ്രസ് ക്ലബ്ബില്‍ ചെന്ന്, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തിരിച്ചടി നേരിടുമെന്നും സ്ഥാനം ഇക്കുറി പ്രതിപക്ഷ നിരയിലാകാനിടയുണ്ടെന്നും പ്രസ്താവിച്ചത് മനോരമയ്ക്ക് പൂഴ്ത്താം. പക്ഷേ, ആരെങ്കിലും ചെറുതായി നല്‍കിയാലും ജനങ്ങളുടെ മനസ്സില്‍ പതിയും. ചാക്കോയ്ക്ക് സുധീരന്‍ കൊടുത്ത മറുപടി കണ്ടെങ്കിലും ചാക്കോ പറഞ്ഞ സത്യം നാലാള്‍ ചര്‍ച്ചചെയ്യുമെന്ന് സാരം.

ഇടുക്കിയില്‍ സീറ്റുപോയി പരിഭവിച്ച്, ""എന്നോട് ഈ സംഭവത്തില്‍ പാര്‍ടിയിലാരും അഭിപ്രായം ചോദിച്ചിട്ടില്ല. സീറ്റ് നിഷേധിച്ചതിന് വിശദീകരണവും തന്നില്ല."" എന്ന് പി ടി തോമസ് പറഞ്ഞാല്‍ അത് എന്തുകൊണ്ടെന്നും അര്‍ഥം എന്തെന്നും നന്നായി ബോധ്യപ്പെടുന്നവരാണ് മലയാളികള്‍. അതിനെ "വി എം സുധീരന് പി ടി തോമസിന്റെ മറുപടി" എന്ന് ആരും വ്യാഖ്യാനിക്കേണ്ട കാര്യമില്ല എന്ന് സാരം. ആ വാര്‍ത്ത കേട്ടറിയുന്നവര്‍ക്കുപോലും മനസിലാകും, ആദര്‍ശവേഷക്കാരനായ സുധീരന്‍ ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കൊണ്ടുവന്ന കരടുവിജ്ഞാപനം കോണ്‍ഗ്രസിന്റെ തനി തട്ടിപ്പാണെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ സമ്മതിക്കേണ്ടതില്ല- തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും അതിന് നിയമ സാധുതയില്ലെന്നും സമര്‍ഥിച്ച് ഹരിത ട്രിബ്യൂണലില്‍ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയുടെ വാര്‍ത്ത വായിച്ചാല്‍ മതി.

ഇടുക്കി ബിഷപ് ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ശകാരം ലഭിച്ചെങ്കില്‍ ""ഡീന്‍ കുര്യാക്കോസ് ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ചു"" എന്ന കുഞ്ഞു തലക്കെട്ടില്‍ മനോരമ വാര്‍ത്തയൊതുക്കിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വോട്ടിനുവേണ്ടി എന്തുംചെയ്യുന്ന കോണ്‍ഗ്രസിനെ ബിഷപ് വിമര്‍ശിക്കുന്നത്, പ്രായക്കൂടുതലും രക്തസമ്മര്‍ദവുംകൊണ്ടല്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി മലയാളി പണയം വച്ചിട്ടില്ല.

തലസ്ഥാനത്ത് അഞ്ചുകൊല്ലം മുമ്പ്, അന്യഗ്രഹത്തില്‍നിന്ന് വന്ന സുന്ദരസ്ഥാനാര്‍ഥിയായിരുന്നു. അഭൗമനും അസാധാരണനുമായ സ്ഥാനാര്‍ഥിയുടെ ചിരിയും മുടിയും മല്യാളവും തൊടുത്ത് വോട്ടു വേട്ടയാടിയ യുഡിഎഫിന് ഇത്തവണ ആയുധങ്ങളൊന്നുമില്ല. രണ്ടുവട്ടം മന്ത്രിസ്ഥാനംവിടേണ്ടിവന്ന സ്ഥാനാര്‍ഥിയെ പിന്നെയും ചുമക്കേണ്ടിവന്ന "കാറ്റില്‍ ക്ലാസ്" ആണ് ഇന്ന് പാവം കോണ്‍ഗ്രസുകാര്‍. മനോരമ പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലാകെ തരൂര്‍ മുന്നിലെത്തിയെന്ന് വീമ്പ് എഴുതിയും വരച്ചും വിടുപണിയെടുക്കുന്നു. ഖദറിട്ടവര്‍ക്ക് മടുത്താലും മനോരമയ്ക്ക് വിശ്രമമില്ല.

വിരഹദുഃഖം സഹതാപവോട്ടാക്കാനുള്ള ശ്രമം കാര്യമായി കാണുന്നില്ല. സുനന്ദയുടെ കാര്യം മിണ്ടുന്നുമില്ല. തരൂരിന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറിയ തരാറിനെക്കുറിച്ച് സുനന്ദ പറഞ്ഞിരുന്നു. അവര്‍ ഐഎസ്ഐ ഏജന്റാണെന്ന് തുറന്നടിച്ചിരുന്നു. ഐപിഎല്‍ കാലത്തെ "ഇതിയാന്റെ" അഴിമതി താന്‍ താങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സുനന്ദ മരണമടഞ്ഞു- എങ്ങനെയെന്ന് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അവര്‍ പോയെങ്കിലും അവരുടെ വാക്കുകള്‍ എങ്ങും പോയിട്ടില്ല. ഐപിഎല്‍ അഴിമതിയും വിദേശബന്ധവും മറ്റും. അതൊന്നും പറയാതെ തരൂര്‍ പരമയോഗ്യനെന്നും തരാര്‍ വെറും തോന്നലെന്നും നൂറ്റൊന്നുരുവിടാനാണ് കോണ്‍ഗ്രസുകാരന്റെ യോഗം.

കൊല്ലത്തെ കോണ്‍ഗ്രസിനുമേല്‍ പതിച്ചത് രണ്ട് എംഎല്‍എ മാരുടെ കച്ചവടത്തില്‍ ബോണസായി കിട്ടിയ ധൂമകേതുവിനെയാണ്. അത് വന്നുവീണിടത്തുനിന്ന് ആത്മാഭിമാനമുള്ള ഖദറുകാരന്‍ ഓടി മറയുകയാണത്രെ. ഇന്നലെ കേട്ട തെറി കാതില്‍മുഴങ്ങുമ്പോള്‍, അഴിമതിക്കാരനെന്നു വിളിച്ച നാവുകൊണ്ട് അമ്മാവാ എന്ന വിളി കേള്‍ക്കുമ്പോള്‍ ആരായാലും ഓടി രക്ഷപ്പെടും.

ഇതൊന്നും മകാരപ്പത്രങ്ങളും ചാനലുകളും കണ്ടില്ലെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെന്നതും അറിഞ്ഞുതന്നെ പ്രതികരിക്കുമെന്നതുമാണ് പുതിയ കാലത്തെ തെരഞ്ഞെടുപ്പ് വിശേഷം.       

*
അബ്ദുള്ളക്കുട്ടി അശ്ലീലക്കുട്ടിയായി മാറിയതുകൊണ്ട് പരാതി രൂപത്തില്‍ നല്ലൊരു സാഹിത്യസൃഷ്ടി വായിക്കാനുള്ള അവസരം മലയാളിക്ക് കിട്ടി. ഒറ്റക്കാര്യമേ മനസിലാകാതുള്ളൂ- ഈ അബ്ദുള്ളക്കുട്ടിയെമാത്രം പിടിക്കണമെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത് എന്തുകൊണ്ടാകും? പറ്റുവരവുകാര്‍ പലരുള്ളപ്പോള്‍ ഒരാളെ കുടുക്കാന്‍ സരിതയ്ക്ക് അനുമതി കിട്ടിയെങ്കില്‍, അതിനു പിന്നിലെ ചരടുകള്‍ അന്വേഷിക്കുകതന്നെ വേണം.

അശ്ലീലക്കുട്ടിയെ കോര്‍ത്ത് ചൂണ്ടയെറിഞ്ഞതാണോ അതോ ആവശ്യം കഴിഞ്ഞപ്പോള്‍ മാലിന്യം വലിച്ചെറിഞ്ഞതാണോ? സത്യമാരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്നു പറയുന്നില്ല- സത്യം സരിതയ്ക്കും ഉമ്മന്‍ചാണ്ടിക്കുമേ അറിയൂ.

Sunday, March 9, 2014

മാന്യതയുടെ വഴികള്‍

സന്തോഷം സഹിക്കാതെ ഒരാള്‍ ചക്കരയുമ്മ നല്‍കിയപ്പോള്‍ മറ്റൊരാള്‍ നെറ്റിയില്‍ തലോടി. പ്രിയപ്പെട്ട അനുയായികള്‍ക്ക് കൈകൊടുത്തും അഭിവാദ്യം ചെയ്തും ഇരിക്കുമ്പോള്‍ വന്നു ആദ്യ ചുംബനം. ഉടനെ അടുത്തത്. അസമിലെ ജോര്‍ഹട്ടില്‍ മാലയും ബൊക്കെയുമൊന്നുമല്ല-ചുംബനപ്പെരുമഴയാണ് രാഹുലിന് കിട്ടിയതെന്ന് വാര്‍ത്ത കാണുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെന്‍റ സുപ്രിം കമാന്‍ഡന്‍റ് ആണ് രാഹുല്‍ ഗാന്ധി. ചെന്നിത്തല മുന്നില്‍ചെന്നു നിന്നാല്‍, രാഹുല്‍ ഗാന്ധിജീ എന്നേ വിളിക്കൂ. ആ മഹാനേതാവിനെ മുത്തമിടാന്‍ വനിതകള്‍ തിക്കിത്തിരക്കുന്ന നാട്ടില്‍, അബ്ദുള്ളക്കുട്ടിയെ എന്തിന് ക്രൂശിക്കണം എന്നാണ് മനസ്സിലാകാത്തത്.

രാഹുലിനെക്കാള്‍ പത്തുവയസ്സേ കൂടുതലുള്ളൂ, അത്ഭുതക്കുട്ടി ചെറുപ്പമാണ്. യൗവ്വനം നിറഞ്ഞു തുളുമ്പുന്ന മനസ്സാണ്. സൗരോര്‍ജത്തെക്കുറിച്ച് കേട്ടപ്പോള്‍ കൂടുതല്‍ അറിയണമെന്നു തോന്നി. അറിഞ്ഞപ്പോള്‍ ഇടയ്ക്കിടെ അറിയണമെന്നായി. അടുത്തു കാണണമെന്നായി. രാത്രി വിളിച്ച് കോണ്‍ഗ്രസിെന്‍റ ഭരണഘടനക്കുറിച്ചും തീരദേശ പരിപാലന നിയമത്തെക്കുറിച്ചും പശ്ചിമ ഘട്ടത്തിെന്‍റ മലമടക്കുകളെപ്പറ്റിയും ചര്‍ച്ചചെയ്താല്‍ സൗരോര്‍ജം വരുമെന്ന് തിരിച്ചറിഞ്ഞു. അതൊരു കുറ്റമൊന്നുമല്ല. ഇഷ്ടപ്പെട്ടവരെ അടുത്തുകാണാന്‍ കൊതിക്കുന്നതിലും ആ കാഴ്ച മസ്ക്കറ്റ് ഹോട്ടലിലാകുന്നതിലും തെറ്റില്ല എന്നു "സുധാകരേട്ടന്‍" പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്കെന്നെ അപമാനിക്കാം; അവസാനിപ്പിക്കാനാവില്ല എന്നാണ് പുതിയ കുട്ടിക്കണ്ടുപിടുത്തം. ചാണകക്കുഴിയില്‍ ചാണകവെളളം തളിക്കരുതേയെന്ന ആ അഭ്യര്‍ത്ഥന മാനിക്കണം.

സരിത ഇപ്പോള്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്കുകിട്ടിയ ഗമയിലാണ്. ഉടുത്തൊരുങ്ങി വക്കീലിനെയും കൂട്ടി ചാനലില്‍ ഇരിക്കുന്നതുകണ്ടാല്‍ കൊല്ലത്തെ അടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണോ എന്ന് തോന്നും. താന്‍ അനുഭവിച്ചതൊക്കെ ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ല; അതുകൊണ്ട് തവണകളായി പറയുംപോലും. ഗ്രൂപ്പ് തിരിച്ചാണ് കുറ്റമുക്തി. ഉമന്‍ചാണ്ടി യോഗ്യന്‍, ജോപ്പന്‍ കുടുംബ സുഹൃത്ത്, വേണുഗോപാല്‍ മാന്യന്‍- അവരുമായൊന്നും "നിങ്ങള്‍ കരുതുന്നതുപോലെ" ബന്ധമില്ലഎന്ന് പത്രലേഖകരോട് സരിത. അബ്ദുള്ളക്കുട്ടിക്ക് അല്‍പം സഹതാപമാണ് പാലില്‍ചേര്‍ത്ത് കൊടുക്കണ്ടത്. തട്ടിക്കളയും, തകര്‍ത്തുകളയും എന്നൊക്കെ ആളെ വിട്ട് ഭീഷണിപ്പെടുത്തുന്നതിന് പകരം ഉമ്മന്‍ചാണ്ടിയുടെ പണിചെയ്തിരുന്നുവെങ്കില്‍, മസ്കറ്റ് ഹോട്ടലില്‍ കരവിമീന്‍ കിട്ടുമോ എന്ന് ചോദിച്ചാണ് പാതിരാത്രി വിളിച്ചത് എന്നും സരിത പറയുമായിരുന്നു.

കോടികൊടുത്ത് കേസൊതുക്കാമെങ്കില്‍ കോഴകൊടുത്ത് പേരുപറയിപ്പിക്കുകയും ചെയ്യാം. പെട്ടുപോയവര്‍ ചെന്ന് സാഷ്ടാംഗം വീണ് കാണിക്കവെച്ച് രക്തസമ്മര്‍ദം കുറയ്ക്കുക. "എ"ഗ്രൂപ്പല്ലാത്ത ഏതുപേരും ആ നാവില്‍നിന്ന് വീഴാം. കണക്കിനൊപ്പിച്ച് വെളിപ്പെടുത്തലിെന്‍റ കനവും കൂടും. സൂക്ഷിച്ചാല്‍ ചെന്നിത്തലയ്ക്ക് നല്ലത്.

*

  യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് അപാരമായ മാന്യതയും മര്യാദയുമാണ് തൂക്കിക്കൊടുക്കുന്നത്. വയനാട് വേണ്ടെന്ന് പറഞ്ഞ് ഇടതില്‍നിന്ന് ഇറങ്ങിയ വീരെന്‍റ അഞ്ചുകൊല്ലം കഴിഞ്ഞ് പാലക്കാട്ട് രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ചും ചിറ്റൂരിലെ പനങ്കള്ളിനെക്കുറിച്ചും ഗവേഷണം നടത്താനാണ് വിട്ടത്. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ മലബാറില്‍നിന്ന് ഒറ്റകോണ്‍ഗ്രസ്സുകാരനും പച്ച തൊടില്ല. ആ ലീഗിന് ഭാരിച്ച സീറ്റുവിഹിതമാണ്- രണ്ട്. കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മലയോര കേരളത്തില്‍ കോണ്‍ഗ്രസ്സിന് വംശനാശം വരും- ആ മാണി കേരളയ്ക്ക് ഇമ്മിണിവല്യ ഒരുസീറ്റ്. ബാക്കി വരുന്നത് മാത്രം മഹാമനസ്കരുടെ കോണ്‍ഗ്രസിന്. ബേബിജോണിെന്‍റ പേരും മകനുമുള്ള ആര്‍ എസ് പിക്ക് യുഡിഎഫില്‍ കുടികിടപ്പുണ്ട്; പട്ടയമില്ല. സീറ്റ് വേണം എന്ന് പറയാന്‍ മാത്രം പാടില്ല. പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ക്കും സി എം പിക്കും മറ്റെന്തുമാകാം-സീറ്റിനെക്കുറിച്ച് ചിന്തിക്കരുത്. ഗൗരിയമ്മ സലാം പറഞ്ഞു കഴിഞ്ഞു. ഇങ്ങനെയുള്ള അതിഗംഭീരമായ മുന്നണിയില്‍ മാന്യത പിന്നെയും സ്റ്റോക്കുണ്ടാകുമെന്ന് കരുതുന്നവര്‍ ബുദ്ധിമാന്‍മാരാകും.

കാലത്തും ഉച്ചയ്ക്കും വൈകിട്ടും യഥാര്‍ത്ഥ കമ്മ്യൂണിസം ഭക്ഷിച്ച് കൊച്ചിയിലൊരാള്‍ക്ക് ബോധോദയം വന്ന വാര്‍ത്തയുണ്ട്. വള്ളിക്കുന്നില്‍ നിന്ന് വള്ളിക്കാവിലേക്ക് തീര്‍ത്ഥയാത്ര നടത്തി സ്വാമി ആപ്പുവെപ്പുകുട്ടാനന്ദ തൃപ്പാദരായി അദ്ദേഹം പൊതുജനങ്ങള്‍ക്ക് അനുഗ്രഹംചൊരിയാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. തല്‍ക്കാലം ചാനലുകളിലൂടെ ദര്‍ശനം നല്‍കുന്നുമുണ്ട്. ആ പരിണാമത്തിനപ്പുറമൊന്നുമല്ല വിപ്ലവത്തിെന്‍റ കൊടി വലിച്ചെറിഞ്ഞ് 2 ജി സ്പെക്ട്രത്തിെന്‍റയും കല്‍ക്കരിയുടെയും കൊടിപിടിക്കുന്ന ത്യാഗം. ആയതിനാല്‍ സേവ് വള്ളിക്കാവാശ്രമം ഫോറത്തിെന്‍റ വാര്‍ത്തകള്‍ക്കായി ഇനി കാതോര്‍ത്തിരിക്കാം.

*

ആര്‍എസ്പി മുന്നണി മാറിയതുകൊണ്ട് കസ്തൂരി രംഗന് രണ്ടുദിവസം വിശ്രമം കിട്ടി. വിജ്ഞാപനം ആയി, എഴുതി, പ്രൂഫ് വായിച്ചു, ഇതാ ഒപ്പിടുന്നു, ഇനി സീല്‍വെച്ചാല്‍മതി എന്ന തത്സമയ വിവരണമൊന്നും കേള്‍ക്കാനില്ല. കസ്തൂരി രംഗനും കാറ്റുപോയ കരടു വിജ്ഞാപനവും മാണി കേരളയുടെ പടലപ്പിണക്കവും നിലച്ചു പോയ സീറ്റ് ചര്‍ച്ചയും സരിതയും അബ്ദുള്ളക്കുട്ടിയും സുധീരന്റെ കൊമ്പ്രമൈസുകളും മൂടി വെക്കാന്‍ ടി പി ചന്ദ്രശേഖരന്‍ തന്നെ ശരണം എന്നായിരുന്നു ഇന്നലെവരെ. ഇന്ന് ആര്‍എസ്പിയെ കിട്ടിയതാണാശ്വാസം.

മാതൃഭൂമിയും മനോരമയും മനസ്സില്‍ കാണും, അത് വിഎസിെന്‍റ തലയില്‍വെക്കും എന്ന പതിവു രീതിയും പൊളിഞ്ഞിരിക്കുന്നു. ആര്‍എസ്പി മുന്നണി വിട്ടതും സിപിഐ എമ്മിനകത്ത് പ്രശ്നമാക്കാമെന്ന് പാലക്കാട്ടെ നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രത്തിന് ആഗ്രഹം തോന്നി. ഒന്നാം പേജില്‍ എഴുതി:

 ""ഇടതുമുന്നണിയെ കേരളത്തിലെ പാര്‍ട്ടിനേതൃത്വം തകര്‍ക്കകയാണെന്ന് സി.പി.എം. കേന്ദ്രനേതൃത്വത്തോട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.ഫിനെ ശിഥിലമാക്കിയ സി.പി.എം. സംസ്ഥാന നേതൃത്വം അതേ ശൈലിതന്നെ ഇപ്പോഴും സീറ്റുവിഭജനത്തില്‍ അവലംബിക്കുകയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനെ ഫോണില്‍ വിളിച്ച് വി.എസ്. അഭിപ്രായപ്പെട്ടു. മുന്നണിയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു""

വെടിപൊട്ടിച്ച ആശ്വാസത്തില്‍ പത്രവും പത്രാധിപരും ഭാവനാ സമ്പന്നനായ ലേഖകനും ഇരിക്കുമ്പോള്‍ അതാ വരുന്നൂ, വി എസിെന്‍റ വിശദീകരണം-താന്‍ അങ്ങനെ വിളിച്ചിട്ടുമില്ല; ചിന്തിച്ചിട്ടുമില്ല. വാര്‍ത്ത അസംബന്ധം; തന്നെ അപമാനിക്കാനുള്ളത്. വീരഭൂമി ഈ പണി നിര്‍ത്തേണ്ട സമയമായി എന്ന് തോന്നുന്നു. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരുപാട് വഴികളുള്ളതില്‍ ഏതെങ്കിലുമൊന്ന് വീരഭൂമിക്ക് കാണിച്ചുകൊടുക്കാന്‍ സ്വാമി ആപ്പുവെപ്പുകുട്ടാനന്ദയ്ക്കെങ്കിലും കഴിയുമാറാകട്ടെ.

*

കേരളത്തെ ഇളക്കി മറിക്കുന്ന ഒരു മാര്‍ച്ച് വരുന്നു എന്നെല്ലാം കേട്ടിരുന്നു. കാത്തിരുന്ന് മടുത്തവര്‍ തിരക്കിച്ചെന്നു. ആ ഗ്രേറ്റ് മാര്‍ച്ച് ചോറോട് മുതല്‍ ചോമ്പാല വരെയും തിരിച്ചും നടത്തി വിജയിപ്പിച്ചു എന്നാണത്രെ കിട്ടിയ മറുപടി. ചോമ്പാലയില്‍ എന്ത് വിശേഷമെന്ന് ചോദിക്കരുത്. അവിടെയാണ് കരിമ്പൂച്ചയുള്ള വമ്പന്‍സ്രാവ് മന്ത്രിയുടെ താമസം.

Monday, February 17, 2014

ന്യൂജനറേഷന്‍ നേര്‍ച്ചകള്‍

താമരപ്പൂവും ഗാന്ധിത്തൊപ്പിയും ഇത്ര വിപുലമായ ഉപയോഗമുള്ള വസ്തുക്കളാണെന്ന് കരുതിയതല്ല. ഓരോന്നിനും അതിന്റേതായ സമയവും സ്ഥലവുമുണ്ടെന്നാണ് വയ്പ്. ഇരിക്കേണ്ടിടത്ത് ഇരിക്കണം. താമരപ്പൂവ് മേഘ്നാ പട്ടേല്‍ എന്ന സുന്ദരിയുടെ അടിവസ്ത്രസ്ഥാനം അലങ്കരിക്കേണ്ട ദിവ്യവസ്തുവാണ്. തനിഷാ സിങ് എന്ന മറ്റൊരു സുന്ദരി ഗാന്ധിത്തൊപ്പിയെയും രാഹുല്‍ "ഗാന്ധിജി"യെയും നാണംമറയ്ക്കുന്ന വസ്തുവാക്കി ഉയര്‍ത്തി. തുണിയുരിഞ്ഞ പ്രചാരണത്തിന്റെ കാലമാണ്. ഉദ്ദിഷ്ട കാര്യസാധ്യത്തിന് മുണ്ഡനം, ശയനപ്രദക്ഷിണം, തുലാഭാരം, മെഴുകുതിരികത്തിക്കല്‍ തുടങ്ങിയ നേര്‍ച്ചകള്‍ കേട്ടിട്ടുണ്ട്. മോഡി പ്രധാനമന്ത്രിയായിക്കാണാന്‍ കൊതിപൂണ്ട് രണ്ടാംനിര നടി മേഘ്നാ പട്ടേല്‍ പുതിയതരം നേര്‍ച്ചയാണ് ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ പഠിപ്പിച്ചത്. വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് പിറന്ന പടിയില്‍ താമരമെത്തയില്‍ കിടന്നും മോഡിച്ചിത്രംകൊണ്ട് ജട്ടിയും മുലക്കച്ചയുമുണ്ടാക്കിയണിഞ്ഞും ചിത്രമെടുത്ത് ലോകത്തെ കാണിച്ച ആ നേര്‍ച്ചപ്പരിപാടി നയനാനന്ദകരം എന്ന് ആദ്യം മനസിലാക്കിയത് കോണ്‍ഗ്രസുകാരാണ്. നടികള്‍ക്ക് ക്ഷാമമുള്ള പാര്‍ടിയല്ല കോണ്‍ഗ്രസ്. മേഘ്നാ പട്ടേലിന്റെ നാലുചിത്രം പുറത്തുവന്നപ്പോള്‍ തനിഷാ സിങ് എന്ന മോഡലിന്റെ പന്ത്രണ്ടു തുണിയില്ലാപ്പടങ്ങളുമായി കോണ്‍ഗ്രസ് തിരിച്ചടിച്ചു.

രാഹുല്‍ ഗാന്ധിജിയുടെ കുറ്റിത്താടിവദനം അച്ചടിച്ച പോസ്റ്ററില്‍ മുഖംചേര്‍ത്തുവച്ച്, "എന്റെ പ്രണയം....... എന്റെ ക്യൂട്ടിപീ" എന്ന് മൊഴിയുന്ന തനിഷതന്നെ നഗ്നതാരം. ആദര്‍ശധീരന്‍ വി എം സുധീരന്‍ പിടിക്കുന്ന അതേ പതാക തനിഷയ്ക്ക് അടിവസ്ത്രമായി.

പണ്ട് ഗാന്ധിജി ഈ കൊടിയുംകൊണ്ടാണ് ഉപ്പുകുറുക്കാന്‍ പോയത്. തെരഞ്ഞെടുപ്പ് ഇങ്ങടുത്തു. പ്രചാരണത്തിന്റെ വഴി ഇതാണെങ്കില്‍ ഇക്കുറി ചില അന്തിപ്പത്രങ്ങളെയും കൊച്ചുപുസ്തകങ്ങളെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടിവരും. വംശനാശ ഭീഷണി അങ്ങനെയെങ്കിലും അതിജീവിക്കട്ടെ. ഒരു ദുര്‍ബുദ്ധി തോന്നി ഗാന്ധിജിയെങ്ങാനും ഇറങ്ങിവന്ന് "രാഹുല്‍ഗാന്ധിജി"യുടെ പോസ്റ്റര്‍ കാണാതിരുന്നാല്‍ മതി. എന്തായാലും നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ താമരപ്പൂവും രാഹുലിന്റെ ചിത്രവും ഗാന്ധിത്തൊപ്പിയുമൊന്നും ഇല്ലാതിരുന്നത് ഭാഗ്യം.

*
പാഷാണക്കുപ്പിക്കു പുറത്ത് പായസം എന്ന് എഴുതിവയ്ക്കാം. കോണ്‍ഗ്രസിന്റെ നെറ്റിയില്‍ ഗ്രൂപ്പില്ലാത്ത പാര്‍ടി എന്ന ബോര്‍ഡും വയ്ക്കാം. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് മനോഹരമായ സങ്കല്‍പ്പമാണ്. സുധീരനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശശി തരൂരും ആര്യാടനും സുധാകരനും ഉണ്ണിത്താനുമൊക്കെ ഏകോദര സോദരരായി ആദര്‍ശ നക്ഷത്രങ്ങളായി വാഴുന്നകാലം. കോണ്‍ഗ്രസില്‍ ഒറ്റ ഗ്രൂപ്പേയുള്ളൂ- അത് നിലമ്പൂര്‍ ഗ്രൂപ്പാണ് എന്നും പറയാം. ഗ്രൂപ്പില്ലെന്ന് സോണിയാജി പ്രസംഗിച്ച വേദിയില്‍ ഇരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖവും ഭാവവും കണ്ടവര്‍ക്കെല്ലാം ബോധ്യമായി- പുള്ളി പരിപൂര്‍ണ സംതൃപ്തനാണ്.

സുധീരന്റെ ലാളിത്യംകൊണ്ട് നാട്ടിലൊരിടത്തും അഭിവാദ്യവുമില്ല; ഫ്ളക്സ് ബോര്‍ഡുമില്ല. സ്വന്തം നാടായ അന്തിക്കാട്ടോ തൃശൂരിലോ പ്രിയനേതാവിനെ അഭിവാദ്യംചെയ്ത് കൊച്ചുപോസ്റ്റര്‍ പോലും കണ്ടില്ല. വാര്‍ഡ് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാഹുല്‍- സോണിയ ചിത്രങ്ങള്‍ക്കൊപ്പം സ്വന്തം മുഖം ഫ്ളക്സിലാക്കാന്‍ കരാര്‍കൊടുക്കുന്ന ഖദറുകാരുടെ നാട്ടില്‍, ""കണ്ടോ എന്റെ ലാളിത്യം"" എന്ന് ചോദിച്ച് സുധീരന് പിടിച്ചുനില്‍ക്കാം. അതും വാര്‍ത്തയാണ്. ഉമ്മന്‍ചാണ്ടി വന്നാലും വാര്‍ത്ത, വന്നില്ലെങ്കിലും വാര്‍ത്ത. പണ്ടുകാലത്ത്, പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല, മനുഷ്യന്‍ പട്ടിയെ കടിച്ചാലാണ് വാര്‍ത്ത എന്നാണ് പഠിപ്പിച്ചത്. പുതിയ കാലത്ത് ആരുകടിച്ചാലും വാര്‍ത്തതന്നെ. സുധീരന്റെ ഫ്ളക്സ് വന്നാല്‍ ആദര്‍ശത്തിന്റെ ആഘോഷം, വന്നില്ലെങ്കില്‍ ലാളിത്യത്തിന്റെ ഉദാത്തമുഖം. ഹൈക്കമാന്‍ഡിന് കനിവുതോന്നി ടോം വടക്കനെയോ മറ്റോ പിസിസി പ്രസിഡന്റായി നൂലില്‍കെട്ടിയിറക്കിയിരുന്നുവെങ്കില്‍ നല്ല മലയാളം കേള്‍ക്കാനെങ്കിലും മലയാളിക്ക് ഭാഗ്യം സിദ്ധിച്ചേനേ.

കേരളത്തില്‍ സുധീരനും കേന്ദ്രത്തില്‍ തനിഷാ സിങ്ങുമാണത്രെ ഇത്തവണത്തെ പ്രചാരണതാരങ്ങള്‍. അത് മനസിലാകാത്തത് ഉമ്മന്‍ചാണ്ടിക്കു മാത്രമാണ്. ചില്ലറ പരിഭവക്കളികൊണ്ടാന്നും യുവരാജാവിന്റെ മനസ്സുമാറില്ല. ഒന്നുകില്‍ ഹിന്ദി അറിയണം- അല്ലെങ്കില്‍ ആദര്‍ശത്തിന്റെ അസുഖമുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഒന്നും പറ്റിയില്ലെങ്കില്‍ തനിഷാ സിങ് മാതൃകയില്‍ ചില പോസ്റ്ററെങ്കിലുമിറക്കണം. ഇവിടെ അതാണ് എളുപ്പ വഴി. പാമൊലിനില്‍ ചവിട്ടി വഴുതാതെ, സോളാറില്‍ കരിയാതെ, സരിതയില്‍ വീഴാതെ കാത്തുസൂക്ഷിച്ച മുഖ്യമന്ത്രിപദമാണ്. ഒരു സുപ്രഭാതത്തില്‍ ചാനല്‍വാര്‍ത്ത കണ്ട് രാജിക്കത്തുമായി രാജ്ഭവനിലേക്ക് ചെല്ലേണ്ട ദുര്‍വിധി തലയ്ക്കുമുകളില്‍ തൂങ്ങുന്നുണ്ട്. ഔദ്യോഗിക കൃത്യാന്തര ബാഹുല്യമെന്നൊന്നും അന്ന് പറഞ്ഞാല്‍ ഏശില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എടുക്കാനുള്ളതെല്ലാം എടുത്ത് ഭദ്രമായി സൂക്ഷിക്കുന്നതാകും നല്ലത്- പെന്‍ഡ്രൈവ്, സിഡി, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ മാരകായുധങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

*
മാങ്ങ, നെല്ലിക്ക തുടങ്ങിയ പുളിയന്‍ വസ്തുക്കളെപ്പോലെ ഉപ്പിലിട്ടു വയ്ക്കാവുന്നതാണ് ആദര്‍ശം എന്ന കണ്ടുപിടിത്തത്തിന് വല്ല പേറ്റന്റും കൊടുക്കുന്നുണ്ടെങ്കില്‍ സുധീരനുതന്നെ കൊടുക്കണം. ആദര്‍ശം ഉപ്പുഭരണിയില്‍ സ്വസ്ഥമായി കിടന്നുകൊള്ളും. പുറത്ത് ആര്യാടനും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കാവല്‍ നില്‍ക്കും. ഉപ്പിലിട്ട ആദര്‍ശത്തോടൊപ്പം ഐസ്ക്രീമായാലും കരിമണലായാലും ആറന്മുളയായാലും ദഹിക്കും. ചില പൊലീസ് സ്റ്റേഷനുകള്‍ക്ക് മാതൃകാസ്ഥാനം നല്‍കും. അതുപോലെ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിനെ "മാതൃകാ ഓഫീസ്" ആക്കി ഉയര്‍ത്താനെങ്കിലും സുധീരന്‍ തയ്യാറാകേണ്ടതുണ്ട്. അവിടത്തെ ഫയല്‍ പരിശോധനാ രീതിക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരവും വാങ്ങണം.

സോണിയ ഉദ്ഘാടനംചെയ്ത ഔദ്യോഗിക പരിപാടിയാണ് "നിര്‍ഭയ" പദ്ധതി. രമേശ് ചെന്നിത്തലയുടെ കടിഞ്ഞൂല്‍ സന്തതി. കൊച്ചിയില്‍ മാഡം സ്ത്രീസുരക്ഷാ പദ്ധതി ഉദ്ഘാടനംചെയ്യുമ്പോള്‍ നിലമ്പൂര്‍ കാടിനടുത്ത് ആര്യാടന്റെ ഗണ്‍മാനും പൊലീസുകാരും ഗുണ്ടകളും സ്ത്രീകളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ആദര്‍ശം ഉപ്പുഭരണിയിലായതുകൊണ്ട് നിര്‍ഭയം ആരെയും തല്ലാം, കൊല്ലാം. മനോരമ ഒരു നിലമ്പൂര്‍ വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ട്, ""നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: പീഡനം നടന്നിട്ടില്ല, മുറിവ് ചൂലിന്റെ പിടികൊണ്ട് കുത്തിയതുമൂലമെന്ന് പൊലീസ്"" എന്നാണ്. ചൂലിന്റെ പിടികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചാല്‍ പീഡനം ആകില്ല എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് കുത്തിയാലാണ് പീഡനക്കണക്കില്‍ പെടുക എന്നും മനോരമക്കാരന്‍ വിശദീകരിക്കണമായിരുന്നു; പീഡനം എന്തെന്നും.

*
മനോരമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍തന്നെ തമാശയാണ്. കഴിഞ്ഞ ദിവസം അവര്‍ എഴുതി: ""മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് ആയി രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്താല്‍ പെന്‍ഷന് അര്‍ഹരാകും. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിചിത്രമായ ഒരു നടപടിയുണ്ടായി. അന്ന് 27 പേരെ സ്റ്റാഫില്‍ നിയമിക്കാമായിരുന്നു. രണ്ടുവര്‍ഷവും ഒരു ദിവസവും കഴിഞ്ഞപ്പോള്‍ 27 പേരെയും മാറ്റി പുതിയ 27 പേരെ എടുത്തു. ഫലമോ, ഒരു മന്ത്രിയുടെ സ്റ്റാഫിലെ 54 പേര്‍ പെന്‍ഷന് അര്‍ഹരായി!""

വായിച്ചാല്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നു തോന്നും. അങ്ങനെയൊരു സംഭവം കേരളത്തില്‍ നടന്നിട്ടില്ല. മന്ത്രിമാരുടെ സ്റ്റാഫില്‍ പകുതിപ്പേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാകണമെന്ന് നിര്‍ബന്ധമുണ്ട്. അവര്‍ക്ക് പേഴ്സണല്‍ സ്റ്റാഫായാലും ഇല്ലെങ്കിലും പെന്‍ഷന്‍ കിട്ടും. അതും മനോരമയ്ക്കറിയില്ല. വിവരാവകാശ നിയമമൊക്കെയുള്ള നാട്ടില്‍, ഇത്തരം നുണപ്രഭാഷണം നടത്തിയാല്‍ ജീവിച്ചുപോകാമെന്ന് കരുതുന്നവരെ ശമ്പളംകൊടുത്ത് പോറ്റുന്ന കണ്ടത്തില്‍ കുടുംബത്തിന് ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള വല്ല പുരസ്കാരവും ഒപ്പിച്ചുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്.

*
കെ കെ രമ യാത്രയ്ക്കിറങ്ങുകയാണത്രെ. നല്ല കാര്യമാണ്. "ഓര്‍ക്കാട്ടേരി പൊട്ടക്കിണര്‍ വിപ്ലവ പാര്‍ടി" എന്ന് ശത്രുക്കള്‍ വിളിക്കുന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കപ്പെടും. ഇത്രയും വലിയ പ്രസ്ഥാനം കൂടെയുണ്ടായിട്ടും, യുഡിഎഫിന്റെ ആട്ടുംതുപ്പും സഹിച്ച് ഒരു സീറ്റിനുവേണ്ടി ഇരന്നുനടക്കുന്ന വീരേന്ദ്രകുമാറിന്റെ കാര്യമാണ് സങ്കടകരം. ഇടതില്‍ സീറ്റുകിട്ടാഞ്ഞപ്പോള്‍ വലതായി. അവിടെയും കിട്ടുന്നില്ലെങ്കില്‍ "യഥാര്‍ഥ" ഇടതിനെ നയിക്കാനുള്ള സുവര്‍ണാവസരം ഉപയോഗിക്കേണ്ടതല്ലേ? അങ്ങനെ സോഷ്യലിസ്റ്റ്- ഒറിജിനല്‍ ഐക്യമുന്നണി രൂപപ്പെടുത്തിയാല്‍ എല്ലാ മാഫിയകള്‍ക്കുമെതിരായ പോരാട്ടം നയിക്കാമല്ലോ. ക്ഷീണം തോന്നുമ്പോള്‍ കൃഷ്ണഗിരിയിലെ തോട്ടത്തില്‍ കയറിയാല്‍ വിശ്രമിക്കാന്‍ തണലും കിട്ടും.

Sunday, February 2, 2014

അച്ഛനപ്പൂപ്പന്മാര്‍ സമ്പാദിച്ചത്

പരസ്യംകൊണ്ടുള്ള കളിയില്‍ കോണ്‍ഗ്രസിന്റെ യുവരാജാവാണ് മുന്നിലെന്നു തോന്നും. വന്നുവന്ന് ബിജെപിക്കാരും വയ്ക്കുന്നത് രാഹുലിന്റെ ചിത്രമാണത്രെ. ആ ചിത്രം പരമാവധി പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ക്കാകും "ദൈവസഹായം" എന്നാണ് പ്രവചനം. യുവകോമളന്റെ ചില ലീലകള്‍ കണ്ടാല്‍ അതില്‍ ശരിയുണ്ടെന്നുതോന്നും. ഒരു തമാശ വെബ്സൈറ്റില്‍ യുവനേതാവിന് സംഭാവനചെയ്യാനുള്ള ഇടമുണ്ട്. കോണ്‍ഗ്രസല്ലേ, വല്ലതും കൊടുത്തേക്കാം എന്നു കരുതുന്നവര്‍ക്ക് തെറ്റി. അവിടെ "ക്ലിക്ക്" ചെയ്താല്‍, യുവരാജാവിന്റെ സന്ദേശം തെളിയും- എനിക്ക് എന്റെ അച്ഛനപ്പൂപ്പന്മാര്‍ സമ്പാദിച്ച പണമുണ്ട്, നിങ്ങളുടെ ഔദാര്യം വേണ്ട എന്ന്.

ഒരര്‍ഥത്തില്‍ അത് സത്യമാണ്. പണംകായ്ക്കുന്ന മരമുണ്ട് ആ തറവാട്ടില്‍. ആന്റണി ആദര്‍ശധീരനൊക്കെയാണെങ്കിലും ഉറക്കത്തിന്റെ സമയത്ത് ആദര്‍ശത്തിന്റെ അസുഖമില്ല. അഴിമതി പൂത്തുലയുന്നത് പ്രതിരോധവകുപ്പിലാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്റെ കത്തില്‍ കാണുന്നത്, സോണിയ ഗാന്ധിയെയും അടുത്ത സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നാണ്. ഹെലികോപ്റ്റര്‍ ഇടപാട് നടപ്പാക്കിക്കിട്ടാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും അവരുടെ അടുത്ത ചില സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നു കാണിച്ച് ഇടനിലക്കാരിലൊരാളായ ക്രിസ്റ്റ്യന്‍ മൈക്കല്‍, ബ്രിട്ടീഷ് കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഏജന്‍സിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ അന്നത്തെ ഇന്ത്യന്‍ തലവന്‍ പീറ്റര്‍ ഹ്യൂലെറ്റിന് അയച്ച കത്താണ് പുറത്തായത്.

ഇറ്റലിയിലാണ് കേസ്. സോണിയ അല്ലെങ്കില്‍ സമീപിക്കേണ്ടവരുടെ പേരുകള്‍ മന്‍മോഹന്‍സിങ്, അലുമിനിയം പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്ലി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിനയ്സിങ് എന്നിവയാണ്. പാവം ആന്റണി സദാ ഉറക്കമായതുകൊണ്ടാകാം അക്കൂട്ടത്തിലില്ല. പീരങ്കിയായലും ടാങ്കായാലും വെടിക്കോപ്പായാലും വിമാനമായാലും കച്ചവടം മാഡം വഴിയാണ് എന്ന് മാഡത്തിന്റെ ജന്മനാട്ടുകാര്‍തന്നെ പറയുന്നു. ആ പണം കുന്നുകൂട്ടി വച്ചിരിക്കുമ്പോള്‍ തൃപ്പുത്രന് സംഭാവനയുംവേണ്ട; ബുദ്ധിയുംവേണ്ട.

പരസ്യംകൊണ്ടാണ് കളി. ഒരുഭാഗത്ത് നരച്ചതാടി; മറുവശത്ത് കുറ്റിത്താടി. താടിയുടെ മോഡിപ്പരസ്യം കോപ്പിയടിച്ചു എന്ന പരാതിയും വന്നു. ഞാന്‍ അല്ല നമ്മള്‍ എന്നു പറയുന്നതാണ് പരസ്യം. മൂന്നുകൊല്ലം മുമ്പ് മോഡി പറഞ്ഞതാണത്രെ അത്. ഇന്ന് രാഹുല്‍ ഗാന്ധി അതുതന്നെ പറയുന്നു എന്നതാണ് പ്രശ്നം. തര്‍ക്കംതീര്‍ക്കാന്‍ രണ്ടുപേരും ഒരുമിച്ചുനിന്ന് "ഞാന്‍ അല്ല, ഞങ്ങള്‍"എന്നു പറയാവുന്നതേയുള്ളൂ. അഞ്ഞൂറും നാനൂറും കോടിയുടെ പരസ്യങ്ങള്‍കൊണ്ട് വോട്ടുവാങ്ങാമെന്ന് കരുതുന്നവര്‍ക്ക് അതൊക്കെ ആകാം. പണം ഹെലികോപ്റ്റര്‍ വഴിയും ശവപ്പെട്ടി വഴിയുമൊക്കെ വരും.

*

ആം ആദ്മിക്കാര്‍ ആളെക്കൂട്ടുന്നത് സോഷ്യല്‍ മീഡിയ വഴിയാണത്രെ. ഓര്‍ക്കാട്ടേരി ഉടന്‍വിപ്ലവക്കാര്‍ക്ക് അതിന് മീഡിയ അപ്പാടെയുണ്ട്. അവരുടെ ഒരു ഗംഭീര നാടകത്തിന് തലസ്ഥാന നഗരിയില്‍ തിരശ്ശീല ഉയരുകയാണ്. നിരാഹാരമെന്നാണ് നാടകത്തിന്റെ പേര്. ഒരു ഗമയ്ക്ക് "മരണംവരെ" എന്നും പറയാം. ഇത് നാടകം അല്ല, ജീവിതമാണ് എന്നൊക്കെ സംവിധായകര്‍ പറയുന്നുണ്ട്- പക്ഷേ, അത് വിശ്വസിക്കാന്‍ വടകരയിലെ പൊട്ടക്കിണറ്റില്‍നിന്നുതന്നെ ആളെ കൊണ്ടുവരണം.

സിബിഐ വരണമെന്നാണ് ആവശ്യം. അങ്ങനെ വേണമെങ്കില്‍ കൊടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമാണ്. അതിനായി രമ തീവണ്ടി കയറി അനുയായികളെയുംകൂട്ടി തിരുവനന്തപുരത്തുചെന്ന് ഭക്ഷണം കഴിക്കാതെ കിടന്ന്, കുറെ മാധ്യമക്കാരെ കഷ്ടപ്പെടുത്തി, കുറെ വെട്ടുവഴിക്കാരെ എഴുന്നള്ളിച്ച് ബിഗ് ബജറ്റ് പടം പിടിക്കേണ്ടതില്ല. ഒരു ഫോണ്‍കോള്‍ മതി. ആ നിമിഷം കാര്യം നടക്കും. ആര്‍എംപി സഹോദരങ്ങള്‍ പാവപ്പെട്ട രമയെ നിരാഹാരത്തിന് വിട്ടു പൊറോട്ടയും ബീഫും അടിച്ച് വിപ്ലവം പ്രസംഗിക്കുന്നത് കഷ്ടംതന്നെ. ബുധനാഴ്ചവരെ നീട്ടിക്കൊണ്ടുപോകാതെ ഒറ്റമൂലി ചികിത്സകനായ സുധീരനെങ്കിലും ദയവുണ്ടാകണം. എന്തായാലും നമ്മുടെ ചില മാധ്യമങ്ങള്‍ക്ക് ഓരോ സമയത്ത് ഓരോ പണി കിട്ടുന്നത് ആശ്വാസകരംതന്നെ.

 *

കേരള രക്ഷാമാര്‍ച്ച് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങുന്നുമുണ്ട്. ഇത്തവണയും ലാവ്ലിന്‍ വിഭവം ഭുജിക്കാന്‍ മാതൃഭൂമിക്ക് കൊതി തോന്നുന്നതില്‍ തെറ്റില്ല. വടകരയിലെ നിയുക്ത നിരാശാ സ്ഥാനാര്‍ഥി സുധീരം നയിക്കുന്ന പത്രത്തില്‍, "ലാവലിന്‍ കേസ് സിബിഐ റിവിഷന്‍ ഹരജി നല്‍കി" എന്ന വാര്‍ത്തയില്‍ ഇങ്ങനെ കാണുന്നു:

1. ലാവലിന്‍ കരാര്‍ മൂലം കേരളത്തിന് 374.50 കോടി നഷ്ടപ്പെട്ടു എന്ന സി.എ.ജി. റിപ്പോര്‍ട്ടിന് യാതൊരു പരിഗണനയും തിരുവനന്തപുരം കോടതി നല്‍കിയില്ല എന്ന് സി.ബി.ഐ. പറഞ്ഞു.

2. കരാറിലെ മുഖ്യ ഗൂഢാലോചന പിണറായി വിജയന്റേതായിരുന്നു. അതിനെ എതിര്‍ത്ത ചില ഉദ്യോഗസ്ഥരെ പിണറായി നിശ്ശബ്ദരാക്കിയിരുന്നു. ഇതൊക്കെ കണ്ടെത്താന്‍ കീഴ്ക്കോടതി രേഖകള്‍ പരിശോധിക്കേണ്ടതായിരുന്നു.

പുതുക്കിപ്പണിയലിന് ചെലവാക്കിയ 374.50 കോടി രൂപയ്ക്കു ഒത്തവണ്ണം നേട്ടം അതില്‍ നിന്നുണ്ടായില്ല എന്നാണു സിഎജി റിപ്പോര്‍ട്ടില്‍.. ആ കണ്ടെത്തലും ശരിയല്ലെന്നും നഷ്ടമോ അപാകമോ ഉണ്ടായില്ല എന്നും തെളിയിക്കുന്ന കണക്കുകളും രേഖയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ (മുന്‍ യുഡിഎഫ് മന്ത്രിസഭ) കെഎസ്ഇബി സമര്‍പ്പിച്ചിട്ടുണ്ട്.

പിണറായി നിശബ്ദരാക്കി എന്ന് സിബിഐ ഇപ്പോഴും പറയുന്നത് വരദാചാരിയുടെ തല കഥ ചൂണ്ടിക്കാട്ടിയാണ്. അതിനര്‍ഥം സിബിഐക്ക് ഇപ്പോഴും കാര്യങ്ങള്‍ ഒന്നും മനസിലായില്ലെന്നോ അതോ ഇത്തരം തെളിവുകള്‍ വച്ച് ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാന്‍ മടിയില്ല എന്നോ? നമ്മുടെ ചില യഥാര്‍ഥ ഇടതുപക്ഷ മഹാബുദ്ധിജീവികള്‍ക്ക് ഒരേ വിഡ്ഢിത്തംതന്നെ എന്നും എല്ലാനേരവും പറയുന്നതിലാണ് താല്‍പ്പര്യം. കേള്‍ക്കുന്നവര്‍ക്ക് മടുത്തോ, ചെടിച്ചോ എന്നൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. അതുപോലെയാണ് മാധ്യമ മഹാസഖ്യത്തിന്റെയും മാനസികാവസ്ഥ. ചവച്ചതുതന്നെ ചവച്ചുകൊണ്ടിരിക്കലാണ് അവരുടെ ഹോബി. ക്രൈം നന്ദകുമാറിന് ഒരേ കള്ളം പലകോടതിയില്‍ പലവട്ടം പറയാമെങ്കില്‍ ക്രൈം വീരേന്ദ്രകുമാറിന് ആയിരംവട്ടം അതാകാം.

എന്തൊക്കെയായാലും കാര്യങ്ങള്‍ പിടിവിട്ടുപോകുന്ന മട്ടുണ്ട്. കണ്ണൂരില്‍ ആര്‍എസ്എസിന്റെ വേഷം ഉപേക്ഷിച്ച് വര്‍ഗീയതയോട് സലാംപറഞ്ഞ് രണ്ടായിരം പേരാണ് ചുവന്ന കൊടിയെടുത്തത്. മലപ്പുറത്ത് ലീഗിന്റെ കോട്ടയില്‍ ജയിച്ചുകയറിയത് മൂന്ന് അരിവാള്‍ ചുറ്റിക നക്ഷത്രക്കാര്‍. ഷൊര്‍ണൂരെ എം ആര്‍ മുരളി സിപിഐ എമ്മിനൊപ്പം തിരിച്ചെത്തി. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ കേരള രക്ഷാമാര്‍ച്ചിന് ആശംസ നേരുന്നു. ഇടത്തോട്ടാണ് ഒഴുക്ക്. ലാവ്ലിന്‍ കെട്ടിപ്പിടിച്ചും വെട്ടുവഴിയില്‍ നടന്നും സോളാര്‍- സരിതാ സേവ നടത്തിയും നാളുനീക്കുന്നവര്‍ ഇത് കാണുന്നുണ്ടോ എന്തോ.

 *

ഇന്നത്തെ ചോദ്യം: ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ട് എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ പണി അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടുവന്നിട്ടു പോരെ, പ്രിയപ്പെട്ട മാധ്യമ സഹജീവീ, സിപിഐ എമ്മിനെ നന്നാക്കുന്ന ഭാരിച്ച ജോലി?

Sunday, January 19, 2014

തരിശിലെ "നായ്ക്കുരണ കൃഷി"

ഈ വാഹനത്തിനു പിന്നാലെ മറ്റൊരു വാഹനത്തിന്റെ മേല്‍ക്കൂരയില്‍ ഇരുന്നും കിടന്നും കടന്നുവരുന്ന പ്രിയനേതാവിനെ അനുഗ്രഹിക്കൂ; ആശീര്‍വദിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ അനൗണ്‍സ്മെന്റ്. ഇന്നലെവരെ കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടായിരുന്നു. നേതാവിനെ മുന്നില്‍നിര്‍ത്തി അവര്‍ മറ്റുള്ളവരോട് ചോദിച്ചു: ""നിങ്ങള്‍ക്കുണ്ടോ നേതാവ്?""എന്ന്. ഇപ്പോള്‍ അതിന് ധൈര്യമില്ല. പാരമ്പര്യസ്വത്താണ് നേതൃസ്ഥാനം എന്ന് ഖദറില്‍ പൊതിഞ്ഞ ചില മനസ്സുകള്‍ക്ക് തോന്നുന്നുണ്ട്. അവരത് വിളിച്ചുപറയുന്നുമുണ്ട്. തോല്‍ക്കുമെന്നുറപ്പുള്ള പന്തയത്തില്‍ ആരും പണം മുടക്കില്ല. പഞ്ചറാകുമെന്നുറപ്പുള്ള വണ്ടിയില്‍ കയറുകയുമില്ല. അങ്ങനെ കയറ്റിവിട്ടാല്‍ ലക്ഷ്യത്തിലെത്താനുള്ള കാര്യപ്രാപ്തിയുള്ളവനാണ് മകനെന്ന് അമ്മയ്ക്ക് തോന്നുന്നില്ല. വണ്ടികണ്ടാല്‍ പാഞ്ഞ് അതിന്റെ പുറത്തുകയറുന്നതുപോലെയും കൊഞ്ചും താറാവും തട്ടിവിടുന്നത് പോലെയുമല്ല ജനപിന്തുണ നേടുന്ന പരിപാടി എന്ന് സോണിയക്കറിയാം. തോറ്റാല്‍ പഴി മന്‍മോഹന്റെ തലയില്‍ ഇരിക്കും. ഒരു ചെലവുമില്ലാതെ പത്തുകൊല്ലം പ്രധാനമന്ത്രിയായ ആള്‍ അല്‍പ്പം പഴികേള്‍ക്കുന്നതില്‍ തെറ്റില്ല.

നാടകം പലതുമുണ്ടെങ്കിലും സ്റ്റേജ് കിട്ടാത്തതാണ് പുതിയ പ്രശ്നം. തട്ടില്‍ കയറുന്നിടത്ത് തട്ടുകിട്ടുന്നു. ചാരുംമൂട്ടില്‍ രണ്ട് യൂത്തുനേതാക്കളെയും കൂട്ടി വണ്ടിക്കുമേല്‍ കയറിയതും കോപ്രായം കളിച്ചതും ജനം കൂവിയാര്‍ത്താണ് സ്വീകരിച്ചത്. അജയ് മാക്കന്റെ പത്രസമ്മേളനത്തില്‍ കയറിച്ചെന്ന് കരടുബില്ല് വലിച്ചുകീറി നടത്തിയ ഏകാങ്കനാടകത്തിന് ചെലവുകാശുകിട്ടാതെ തട്ടുവിടേണ്ടിവന്നു. കോമാളിത്തവും കോപ്രായവും ശാസ്ത്രീയമായി ചെയ്തുകാണിക്കുന്നത് മോഡിയാണ്. "രഹസ്യം" പുറത്താകുമെന്ന് ഭയന്ന് യുവതിക്ക് പിന്നാലെ പൊലീസിനെ വിട്ടതുപോലും മോഡിയുടെ "കഴിവാ"യാണ് പുറത്തുവരുന്നത്. സരിതയെപ്പോലുള്ള യുവതികള്‍ ഗുജറാത്തിലുമുണ്ട്- അത് വിളിച്ചുപറയാനുള്ള നട്ടെല്ല് പക്ഷേ, ഖാദിപ്പാര്‍ട്ടിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് പറ്റുന്ന നേതാവാണ് കേന്ദ്രത്തിലെ യുവരാജകുമാരന്‍ എന്ന് സാരം.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിതന്നെ വേണം. കേരളത്തില്‍ അങ്ങനെയുള്ളവരില്‍നിന്ന് തെരഞ്ഞെടുപ്പ് സാധ്യമാകുന്നില്ല എന്നതാണ് കനംവയ്ക്കുന്ന പ്രതിസന്ധി. കാര്‍ത്തികേയന്‍ കാത്തിരുന്നത് കാക്കകൊത്തിപ്പോയെന്ന് തോന്നുന്നു. കെപിസിസി പ്രസിഡന്റായി ഏത് കോടാലി വരും എന്ന ആശങ്കയിലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. കാര്‍ത്തികേയനെ കേന്ദ്രത്തിനുവേണ്ട, സുധീരനെ കേരളത്തിനുവേണ്ട, സുധാകരനെ ആര്‍ക്കും വേണ്ട, ഹസ്സനെ ഹൈക്കമാന്‍ഡിന് ഓര്‍മയില്ല, മുരളീധരന്റെ പേര് പറയുന്നില്ല, വി ഡി സതീശനെ വേണ്ടേവേണ്ട. ചെന്നിത്തല മന്ത്രിയായത് പുതിയ പ്രതിസന്ധിയായെന്ന് സാരം. ഡല്‍ഹിയിലെ തൂക്കം സുധീരനും സതീശനുമാണെന്ന് കേള്‍ക്കുന്നു- ഒരാള്‍ ഇരിക്കുന്ന കൂടിന് പ്രശ്നമുണ്ടാക്കും. അപരന്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കും. കോണ്‍ഗ്രസ് തരിശായിക്കിടക്കുന്ന സ്ഥിതിക്ക് അത്തരം കൃഷിരീതിക്കാണ് ഭാവി.

*

കുടവയറും ചെവിയില്‍ രോമവും കഷണ്ടിയും വെടിക്കലയുമൊക്കെയാണ് ഉത്തമ പുരുഷന്റെ പഴയ ചേരുവ. "ഗള്‍ഫ് ഗേറ്റി"ന്റെ ആഗോളവല്‍ക്കരണകാലത്ത് കഷണ്ടിയില്ലായ്മയാണ് പുരുഷ ലക്ഷണം. നീണ്ടുമെലിഞ്ഞ് വെളുത്തുതുടുത്ത് ജൂബയണിഞ്ഞ് മംഗ്ലീഷ് മൊഴിഞ്ഞ് വരുന്നവനാരോ അവനാണ് സുന്ദരന്‍ എന്ന് അത്യുത്തരാധുനിക കവിവാക്യം. ലക്ഷത്തില്‍ ലക്ഷണമൊത്തത് ഒന്നോ രണ്ടോ കാണും. അങ്ങനെ കണ്ടെത്തി അനന്തപുരിക്ക് കോണ്‍ഗ്രസ് സമ്മാനിച്ച അമൂല്യരത്നത്തെ ഒരു കരിക്കഷണംപോലെ കെടുത്തി മൂലയ്ക്കിരുത്താമോ എന്നതാണ് പ്രചുരപ്രചാരത്തിലുള്ള ചോദ്യം.

ശശിതരൂര്‍ ഇവിടെയൊന്നും ജീവിക്കേണ്ടയാളല്ല. ഇംഗ്ലണ്ടില്‍ ജനിച്ച് ഇംഗ്ലീഷ് പഠിക്കുകയും മുംബൈയിലും കൊല്‍ക്കത്തയിലും വളരുകയും ചെയ്താല്‍ ആഗോളപൗരനായി. പിന്നെ മലയാളിയെ കാണുമ്പോള്‍ "മല്ലൂസ്" എന്നേ വിളിക്കാവൂ. ഐക്യരാഷ്ട്ര സഭയില്‍ മലയാളം പഠിപ്പിക്കുന്നില്ല. അവിടെ സെക്രട്ടറി ജനറലാകാന്‍ മത്സരിച്ചയാള്‍ പീതാംബരക്കുറുപ്പിന്റെ തലത്തിലേക്ക് വരിക എന്നതുതന്നെ അതിസാഹസമാണ്. ത്യാഗസുരഭിലമായ ആ ചുവടുമാറ്റം മലയാളത്തിന്റെ മഹാഭാഗ്യമെന്നേ പറയാവൂ. മലയാളിക്ക് വിശ്വസംസ്കാരത്തിന്റെ സൂക്ഷ്മതലങ്ങള്‍ ദൃഷ്ടിഗോചരമാക്കാന്‍ അവതാരംപൂണ്ട ത്യാഗിവര്യന് കഷ്ടനഷ്ടങ്ങള്‍ ഒട്ടേറെയുണ്ടാകും. വംഗനാടിന്റെ സംസ്കൃതിയും കനേഡിയന്‍ വൈവിധ്യവും കശ്മീരിലെ മഞ്ഞുകണങ്ങളുടെ സൗന്ദര്യവും മലയാളിമനസ്സിലേക്ക് സന്നിവേശിപ്പിച്ച മഹദ്ജീവിതമാണത്.

ലേഡി മൗണ്ട് ബാറ്റണൊപ്പം സിഗരറ്റ് പുകയ്ക്കുന്ന ജവാഹര്‍ലാല്‍ തെറ്റുകാരനാണ് എന്ന് ആരുംപറയില്ല. പിറന്ന മണ്ണിന്റെയും വളര്‍ന്ന നാടിന്റെയും ഗന്ധമാകും ജീവിതങ്ങള്‍ക്ക്. ശശി തരൂരിന്റെ ദാമ്പത്യകലഹവും പുനര്‍വിവാഹങ്ങളും സമൂഹത്തിന്റെ കണ്ണിലെ കരടാവാത്തതും അതുകൊണ്ടുതന്നെ. ഐക്യരാഷ്ട്ര സഭയില്‍ വാര്‍ത്താവിഭാഗത്തിന്റെ തലപ്പത്തായിരുന്നു. മാധ്യമ സുഹൃത്തുക്കള്‍ ലോകത്തെങ്ങുമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ ലാഹോറിന്റെ സന്തതിയായിപ്പോയി. ലാഹോര്‍ ഇന്ന് പാകിസ്ഥാനിലെങ്കിലും ലാല്‍കൃഷ്ണ അദ്വാനി പിറന്ന നാടാണ്. ലാഹോറിലെ മാധ്യമസുന്ദരിക്ക് തരൂരിനോട് ഇഷ്ടംതോന്നുന്നതും സന്ദേശം കൈമാറുന്നതും ആ നിലയ്ക്കും അപരാധമല്ല.

"തരാറും തരൂരും" എന്നാണ് പുതിയ വിവാദത്തിന് പേര്. സന്ദേശത്തിന്റെ ഉറവിടമായ മാധ്യമ സുന്ദരി മെഹര്‍ തരാര്‍ ആണ്. അവര്‍ തമ്മില്‍തമ്മില്‍ എന്തും വിളിക്കട്ടെ, സ്നേഹസംവാദങ്ങള്‍ എന്തു തന്നെയുമാകട്ടെ. തരാര്‍ വെറും തരാറല്ല, ചാരവനിതയെന്ന വിലമതിക്കാനാകാത്ത വെളിപ്പെടുത്തലിന് സുനന്ദ പുഷ്കര്‍ തയ്യാറായപ്പോഴാണ് വിവാദം വഴിമാറിയൊഴുകിയത്. ചാരസുന്ദരിയും കേന്ദ്രമന്ത്രിയും തമ്മില്‍ ട്വിറ്റര്‍-ബ്ലാക്ക്ബെറി ഹംസങ്ങളിലൂടെ സന്ദേശപ്രവാഹം സൃഷ്ടിച്ചുവെന്ന് സുനന്ദ പറഞ്ഞപ്പോള്‍ പ്രശ്നം ഗുരുതരാവസ്ഥയും കടന്ന് മുകളിലെത്തി. രാജ്യത്തിന്റെ രഹസ്യം സൂക്ഷിക്കുന്നയാളാണ് മന്ത്രി. മാനവവിഭവശേഷിയാണ് വകുപ്പ്. മാനവവിഭവം പാകിസ്ഥാനി ചാരസുന്ദരിക്ക് പകര്‍ന്നുകൊടുക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. ആ വെളിപ്പടുത്തല്‍ വന്ന് ഇരുപത്തിനാലുമണിക്കൂറിനകം സുനന്ദയുടെ മൃതശരീരമാണ് ജനങ്ങള്‍ കാണുന്നത്.

വിവാദമാണ് തരൂരിന്റെ സന്തതസഹചാരി. സുബ്രഹ്മണ്യസ്വാമി എന്ന വെളുത്ത ക്രൈം നന്ദകുമാര്‍ പൊട്ടിച്ച വെടിയുടെ പുക അടങ്ങിയിട്ടില്ല. ദേശീയഗാനം പാടിപ്പഠിച്ചുവരുന്നതേയുള്ളൂ. അതിനിടയിലാണ് സുനന്ദയുടെ വെളിപ്പെടുത്തലും മരണവും. ഇതുപോലൊരെണ്ണം രാജ്മോഹന്‍ ഉണ്ണിത്താനുനേരെയാണ് വന്നതെങ്കില്‍ അരനിമിഷംകൊണ്ട് പാവത്താനെ വാഗാ അതിര്‍ത്തി കടത്തിവിട്ടേനെ. ഉണ്ണിത്താനെ തോണ്ടിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. തരൂരിനെ ശിക്ഷിച്ചാല്‍ പലതും വീണുടയും. ആള്‍വില പലതായതുകൊണ്ട് തരൂരിനെ രക്ഷിക്കാനും പലരുണ്ട്. എന്നാലും സംശയം ബാക്കി- സുനന്ദ എങ്ങനെ മരിച്ചു?

രാജ്യം ഭരിക്കുന്ന മന്ത്രി എന്തിന് പാകിസ്ഥാനി സുന്ദരിയുമായി സന്ദേശം പങ്കിടണമെന്ന രാഷ്ട്രീയ ചോദ്യമാണ് തരൂരിനെ ഇനി കുഴയ്ക്കുക. "അനധികൃതമായാണ് സന്ദേശങ്ങള്‍ പുറത്തുപോയതെന്ന്" പറഞ്ഞാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം വിരളം. അനധികൃതമെങ്കില്‍ ആര് എവിടെ അത് ചെയ്തു എന്ന് പരിശോധിക്കാന്‍ സംവിധാനവും ശിക്ഷിക്കാന്‍ നിയമവുമുണ്ട്. കന്നുകാലി ക്ലാസിന്റെയും വിയര്‍പ്പോഹരിയുടെയും ലാഘവമല്ല രാജ്യദ്രോഹക്കുറ്റത്തിന്. പണിപോകും. സ്വന്തം വീട്ടുകാരിതന്നെ വിദേശ ചാരബന്ധം ആരോപിക്കുന്ന മന്ത്രിയെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും എന്ന് കോണ്‍ഗ്രസുകാരനും പറയേണ്ടിവരും. നിയമം അതിന്റെ വഴിക്കുപോയാല്‍ രക്ഷപ്പെടുത്താനുള്ള കഴിവൊന്നും ഒരു "വിശ്വസംസ്കാര"ത്തിനുമില്ല. മാധ്യമസഹായികള്‍ക്ക് വിയര്‍പ്പോഹരി കൊടുത്താലും ഫലം കിട്ടുന്നത് സംശയകരം തന്നെ.

*

നിരാഹാരസമരം അലങ്കോലപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ സമൂഹവിരുദ്ധര്‍ സമരപ്പന്തലില്‍ നായ്ക്കുരണ വിതറി. സമരം പൊളിക്കാന്‍ ഒരു പത്രം എഴുതിയത്, "സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്താത്ത; സര്‍ക്കാരിനെ ഒരുതരത്തിലും പ്രതിരോധത്തിലാക്കാത്ത സമരം സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയാണ്" എന്നത്രെ. ഒറ്റയാള്‍ സങ്കുചിത സമരങ്ങളെ ചൂണ്ടി അതില്‍ എന്തേ സിപിഐ എം പങ്കെടുക്കുന്നില്ല, ജനകീയ സമരങ്ങളില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയല്ലേ എന്ന് ആക്ഷേപിക്കുന്ന ജമാഅത്ത് പത്രം ഈ നിരാഹാരസമരത്തിന്റെ ജനകീയത കാണാനുള്ള കണ്ണ് ഖത്തറിലെ മതകാര്യവകുപ്പിന് പണയംവച്ചുപോയതാണ്.

സമരത്തിനെതിരെ വാക്കുകൊണ്ടുള്ള നായ്ക്കുരണ പ്രയോഗത്തിനാണ് "മാധ്യമ"ക്കാരന്‍ തയ്യാറായതെങ്കില്‍, അതുവായിക്കുന്ന പച്ചമനുഷ്യര്‍ സമരം ജയിച്ചുകാണാനാണ് പ്രാര്‍ഥിച്ചത്. അവര്‍ സമരപ്പന്തലിലേക്ക് ആരും ക്ഷണിക്കാതെ കടന്നുചെന്നാണ് അഭിവാദ്യം ചെയ്തത്. തങ്ങളുടെ ഔദാര്യത്തിലല്ല സമരം നടക്കുന്നതും വിജയിക്കുന്നതും എന്നും തങ്ങള്‍ തമസ്കരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ വക്രീകരിക്കുകയോ ചെയ്താല്‍ വളഞ്ഞുപോകുന്ന നട്ടെല്ലുള്ളവരല്ല സമരം ചെയ്യുന്നത് എന്നും ഇപ്പോഴെങ്കിലും മനസ്സിലായോ ആവോ.

സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നായ്ക്കുരണയുമായി വന്നവര്‍ നിസ്സാര സൈബര്‍ കേസിന്റെ നിഴല്‍ കാണുമ്പോള്‍പ്പോലും നിലവിളിയോടെ അധികാരകേന്ദ്രങ്ങളില്‍ അഭയംപ്രാപിച്ച് സര്‍വം അടിയറവച്ച് നിലവിളിക്കുന്നവരാണ് എന്നത് ചരിത്രസത്യം. ആ മാനസികാവസ്ഥയല്ല കേരളത്തിലെ ജനങ്ങളുടെത് എന്നും ഒന്നല്ല, ഒരായിരം വിഷവാര്‍ത്തകള്‍ വന്നാലും കുനിയുന്നതല്ല ആ സമരശിരസ്സ് എന്നും തിരിച്ചറിയാനുള്ള ബുദ്ധിശേഷി ജമാഅത്ത് പത്രത്തില്‍നിന്നും പ്രതീക്ഷിക്കാനാവില്ല. അവരുടെ മനസ്സിലാണ് നായ്ക്കുരണ വിളയുന്നത്.

Monday, January 13, 2014

പണ്ടോറയുടെ മലയാളപ്പെട്ടി

ഞാനും കടുവാച്ചനും എന്നുതന്നെ പറയണം. ഡല്‍ഹിയില്‍ ഇളക്കമുണ്ടാക്കിയ ആം ആദ്മി പാര്‍ടിയെ കേരളത്തില്‍ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്കുതന്നെ ആപ്പുവച്ചാല്‍ യഥാര്‍ഥ ഇടതുപക്ഷവഴിയായി. ആര്‍എംപിയെ കുറ്റം പറയരുത്. അവര്‍ക്കും വേണ്ടേ ഒരു ജീവിതം. എത്രകാലമാണ്, മാര്‍ക്സിസ്റ്റ് പാര്‍ടി മോശം എന്ന് പാടി നടക്കുക? എത്രനാളാണ് മുല്ലപ്പള്ളിയുടെ തട്ടിന്‍പുറത്ത് ആരോരും കാണാതെ ചെറുപയര്‍ ഭുജിച്ച് ജീവിക്കുക? വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് കരങ്ങളിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം മുന്നണി മര്യാദപ്രകാരം പോകുന്നതുകണ്ട് കമ്യൂണിസ്റ്റ് ബോധം ഉണര്‍ന്നതാണ്. ആ രോഷത്തില്‍നിന്ന് ഉദിച്ചുയര്‍ന്ന താരമാണ് ഓര്‍ക്കാട്ടേരി ബോള്‍ഷെവിക് പാര്‍ടി എന്ന് സൈദ്ധാന്തികമായും വടകരയിലെ വൈരനിര്യാതന മണ്ഡൂകസംഘം എന്ന് ആം ആദ്മി ശൈലിയിലും വിളിക്കപ്പെടുന്ന ആര്‍എംപി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗ്രേറ്റ് ലീഡറും അപ്പുക്കുട്ടന്‍ താത്വികാചാര്യനുമായ വിപ്ലവപ്പാര്‍ടിയുടെ സൈദ്ധാന്തിക അടിത്തറ കനപ്പെട്ടതുതന്നെ- 64ലെ പരിപാടി പരിഷ്കരിച്ചു വലത്തോട്ടു നീങ്ങി, നയവ്യതിയാനം, കോര്‍പറേറ്റ് സേവ എന്നിങ്ങനെയുള്ള വായില്‍കൊള്ളാത്ത ഗാനാലാപമേ അവരില്‍നിന്ന് കേട്ടിട്ടുള്ളൂ. തങ്ങളുടെ പേരും കൊടിയും മാത്രമല്ല രാഷ്ട്രീയവും മാര്‍ക്സിസ്റ്റുകാരുടേതാണെന്നും വിപ്ലവം വരുന്നത് ഓര്‍ക്കാട്ടേരിയില്‍നിന്ന് കൈനാട്ടി വഴി ദേശീയപാതയില്‍ കയറിയാണെന്നും അവര്‍ ഉഗ്രപ്രഖ്യാപനം നടത്തിയപ്പോള്‍ കേട്ട് വശംകെട്ടവരില്‍ വീരരാമചന്ദ്രന്മാര്‍ ഏറെയുണ്ട്.

"യഥാര്‍ഥ" വിപ്ലവത്തിന്റെ വഴി കല്ലും മുള്ളും നിറഞ്ഞതുതന്നെ. ഇറങ്ങിപ്പുറപ്പെടുന്നവര്‍ നേരെചെന്ന് കയറുന്നത് കോണ്‍ഗ്രസിന്റെ അടുക്കളപ്പുറത്തേക്കാണ്. എം വി രാഘവന്‍ "കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടി"യുണ്ടാക്കി കഴുത്തില്‍ കയറിട്ട് യുഡിഎഫിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയതാണ്. ആലയിലെ വിപ്ലവത്തിന്റെ ലാഭം ചെന്നുചേര്‍ന്നത് കുടുംബത്തിലേക്ക്. ആ ലാഭത്തിന്റെ പങ്കുപറ്റുകാരന് ഇപ്പോള്‍ സിഎംപിയും ആര്‍എംപിയും ഒന്നിക്കണം. ഉമ്മന്‍ചാണ്ടി പറഞ്ഞത്, സി പി ജോണ്‍ "ആസൂത്രക"നായത് സിഎംപിയുടെ ചെലവിലല്ല എന്നത്രെ. കോണ്‍ഗ്രസാണ് മുതലാളി എന്നര്‍ഥം. ആ നിലയ്ക്ക് കോണ്‍ഗ്രസിന്റെ "തൊഴിലാളി" ഓര്‍ക്കാട്ടേരി സംഘവുമായി കൂടിക്കാഴ്ചയ്ക്ക് പോയതും ഐക്യം പ്രഖ്യാപിച്ചതും വിപ്ലവപാതയിലെ അടവുസമീപനമായി രേഖപ്പെടുത്തണം.

പണ്ടോറയ്ക്ക് കിസിയൂസ് കൊടുത്ത പെട്ടിയിലെന്തുണ്ട് എന്നറിയാന്‍ ഗ്രീക്ക് പുരാണം പഠിക്കേണ്ടതില്ല. ഇന്നത്തെ നിലയില്‍ പോയാല്‍ ആം ആദ്മി പാര്‍ടി പണ്ടോറയുടെ മലയാളപ്പെട്ടിയാകും. നിരാശയും വിദ്വേഷവും പകയും വൈരനിര്യാതനവും അസൂയയും കുശുമ്പുമൊക്കെയാണ് അങ്ങോട്ടൊഴുകുന്നത്. ആര്‍എംപിയുടെ സൈദ്ധാന്തികാചാര്യന്‍ ആം ആദ്മിയിലേക്കാണ് കണ്ണെറിയുന്നത്്. ആപ്പിനെ നോക്കുന്ന താത്വികനെ ആപ്പുക്കുട്ടാചാര്യനെന്നും വിളിക്കാം. പണ്ഡിതന്റെ മലയാളം ഇങ്ങനെ: ""തെരുവില്‍ തല്ലുന്ന സിഎംപിക്കും രണ്ടു മുന്നണിയെയും തിരിച്ചറിഞ്ഞ ഗൗരിയമ്മയ്ക്കും ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആ പക്ഷത്തു നിലയുറപ്പിക്കാവുന്നതാണ്. വീരേന്ദ്രകുമാറെന്ന സോഷ്യലിസ്റ്റിനും അദ്ദേഹത്തിന്റെ പാര്‍ടിക്കും ആം ആദ്മി പാര്‍ടിയെയും എല്‍ഡിഎഫിനെയും യുഡിഎഫിനെയും എതിര്‍ക്കുന്ന ഇടതുപക്ഷ പുരോഗമന പാര്‍ടികളെയും മതനിരപേക്ഷ ഗ്രൂപ്പുകളെയും ചേര്‍ത്ത് ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ പ്രസ്ഥാനത്തിന് രൂപംനല്‍കുന്നതില്‍ നിര്‍ണായകപങ്കു വഹിക്കാന്‍ കഴിയും.

 ചൂലെടുക്കുന്ന പാര്‍ടിയാണെന്നുകേട്ട് തെറ്റിദ്ധരിച്ചതാകാന്‍ വഴിയുണ്ട്. ചിഹ്നം ചൂലല്ല, പാരയായിരുന്നുവെങ്കില്‍ സംഗതി ഇനിയും കൊഴുത്തേനെ. ഐ ആം ആദ്മി എന്നാണ് അന്താരാഷ്ട്ര സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ അഥവാ ബ കു ന പ്രഖ്യാപിച്ചത്. ""കേരളത്തിലെ "വിപ്ലവപക്ഷത്തെ" ആം ആദ്മിയിലെത്തിക്കലാണ്"" ബ കു ന യുടെ ലക്ഷ്യം. അതു സംഭവിച്ചില്ലെങ്കില്‍ യുവാക്കള്‍ ഇടതുപക്ഷം വിട്ട് ബിജെപിയില്‍ ചേരുമത്രെ. ആം ആദ്മി എടുത്തില്ലെങ്കില്‍ യുവാവായ ബ കു നയും ബിജെപിയിലെത്തുമെന്ന് കരുതാം. സുധാകരന് വോട്ടുകൊടുക്കുന്ന കരങ്ങളില്‍ കാവിക്കൊടിയേന്തിയാലും ഒരുതരം വിപ്ലവംതന്നെ.

ബ കു നയും ഹരിഹരനും അപ്പുക്കുട്ടനും ചേരുമ്പോള്‍ പാവം ആം ആദ്മി പാര്‍ടിക്കാര്‍ വേറെ ചൂലെടുക്കേണ്ടിവരും.  എല്ലാ പരിപാടിയും കേന്ദ്രത്തിലാണ്. അവിടെച്ചെന്ന് പറഞ്ഞിട്ടുണ്ടാകും-;""കെജ്രിവാള്‍ ജി, ഹം കേരള്‍ കാ കൊടുവാള്‍, ജീ"";എന്ന്. ആം ആദ്മി പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തിന് നയവ്യതിയാനമെന്നും അവരുടെ തൊപ്പി തമിഴ്നാട് ഖദറിന്റേതെന്നും സംസ്ഥാന കണ്‍വീനറുടെ ഭാഷയ്ക്ക് കോര്‍പറേറ്റ് ചുവയെന്നും കത്തായും കമ്പിയായും മെയിലായും പ്രശാന്ത്ഭൂഷണ് ഇതിനകം കിട്ടിയിട്ടുമുണ്ടാകണം. കേന്ദ്രനേതൃത്വം ആര്‍എംപിക്കൊപ്പം- കേരളത്തിലെ ആം ആദ്മി ഘടകത്തില്‍ പ്രതിസന്ധി എന്ന വാര്‍ത്തയും വഴിയേ വരും.

കേരളത്തില്‍ ആം ആദ്മി പാര്‍ടിയുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കാര്യമാണ് കഷ്ടതരം. ഇങ്ങനെയൊരു ട്വിസ്റ്റ് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒരു സുപ്രഭാതത്തില്‍ ഓര്‍ക്കാട്ടേരിയില്‍നിന്ന് വന്ന പ്രഖ്യാപനം, ഞങ്ങളും ആപ്പും ചേര്‍ന്ന് എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ്. സ്ഥാനാര്‍ഥി നിര്‍ണയംവരെ നടന്നുവത്രെ. അപ്പോഴാണ്, ആം ആദ്മി നേതാക്കള്‍ക്ക് പറയേണ്ടിവന്നത്, ""ഞങ്ങള്‍ ഒരു സഖ്യത്തിനുമില്ല; വേണ്ടവര്‍ ഇങ്ങോട്ടുവന്ന് ലയിക്കണം, അല്ലെങ്കില്‍ മെമ്പര്‍ഷിപ്പെടുക്കണം"" എന്ന്. മുല്ലപ്പള്ളിയുടെ വടകരക്കാലം കഴിഞ്ഞു. ഇനി യഥാര്‍ഥ വിപ്ലവത്തിന് ചാരാന്‍ ഏതെങ്കിലും താങ്ങുവേണം. ആം ആദ്മി പാര്‍ടിയെ കണ്ടപ്പോള്‍ ഒന്നു മോഹിച്ചുപോയതാണ്. അതിന്റെ ഗതി ഇതായി.

അതുകണ്ടിട്ടാകണം, പഴയ സിന്‍ഡിക്കറ്റ് ആചാര്യന്മാര്‍ പതുക്കെ രംഗത്തിറങ്ങിയത്. എല്ലായിടത്തുനിന്നും തിരസ്കൃതരായ അത്തരക്കാര്‍ക്ക് പ്ലാറ്റ് ഫോം അത്യാവശ്യംതന്നെ. സ്വന്തം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവര്‍, ചുമലിലിരുന്ന് ചെവികടിക്കുന്നവര്‍, വാര്‍ത്ത ചോര്‍ത്തുന്നവര്‍, പാര പണിയുന്നവര്‍- ഇങ്ങനെയുള്ള ജന്മങ്ങള്‍ക്ക് അത്താണിയാവുക എന്നത് ചെറിയകാര്യമല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംഘാടനമാണല്ലോ വിപ്ലവകരമായ കടമ.

ആര്‍എംപിയുടെ വഴി ടി പി ചന്ദ്രശേഖരന്‍ എഴുതിവച്ചിട്ടുണ്ട്. ""വര്‍ഗരാഷ്ട്രീയവും വര്‍ഗസമരപാതയും വിപ്ലവപരിപാടിയും കയ്യൊഴിഞ്ഞ്, കീഴടങ്ങലിന്റെയും വ്യവസ്ഥാനുരഞ്ജനത്തിന്റെയും നയവ്യതിയാനങ്ങളുടെയും എണ്ണമറ്റ അനുഭവങ്ങളാണ് നാടിന് മുന്നിലേക്ക് കൂലംകുത്തി ഒഴുകിയെത്തിയത് എന്നും ""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നനിലയില്‍ സി.പി.ഐ.എമ്മിനുണ്ടായിരുന്ന സവിശേഷമായ വിപ്ലവസ്വഭാവത്തെ ചോര്‍ത്തികളഞ്ഞ് അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു""വെന്നും. (സോഷ്യലിസ്റ്റ് ബദലിനായി പോരാടുക, ടി പി ചന്ദ്രശേഖരന്‍, ഇടതുപക്ഷം മാസിക, 2012 ജനുവരി). ""വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചുപോയ വര്‍ഗസമരപാതകളെ വീണ്ടെടുക്കാനുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ത്യാഗഭരിതമായ ചുമതല"" ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ആ നേതാവിന്റെ ചിത്രവുമായി ആം ആദ്മി പാര്‍ടിയിലേക്ക് ബ കു ന, ഷാജഹാന്‍ സമേതരായി ചുവടുവയ്ക്കുന്ന ആര്‍എംപി വിപ്ലവത്തിന്റെ പാതയില്‍തന്നെ. അപ്പോള്‍ പറയുന്നതിനെ വിപ്ലവം എന്നു വിളിക്കാം എന്ന പുതിയ ചൊല്ലിന് വകയുണ്ട്. പാവം ആം ആദ്മി പാര്‍ടി. അവരുടെ കേരളനേതാക്കള്‍ക്ക് ഇനി കേന്ദ്രതീട്ടൂരം വരും; ആസ്ഥാനം വടകരയിലേക്ക് മാറും; ആപ്പുക്കുട്ടന്‍ തൊപ്പിവയ്ക്കും. സംസ്ഥാന നേതൃത്വത്തിന്റെ മൂല്യച്യുതിയും നയവ്യതിയാനവും ഷാജഹാന്റെ തപാലില്‍ വാര്‍ത്തയായി പ്രവഹിക്കും.

Monday, January 6, 2014

രോഗശമനത്തിന് അത്യുത്തമം

ചെന്നിത്തല വന്നതോടെ യുഡിഎഫ് മന്ത്രിസഭ രക്ഷപ്പെട്ടു എന്നാണ് പ്രവചനം. ആ നിലയ്ക്ക് ചെന്നിത്തലയാണ് കുറ്റക്കാരന്‍. രണ്ടരക്കൊല്ലം മുമ്പുതന്നെ ഇതാകാമായിരുന്നു. അന്ന് മന്ത്രിസ്ഥാനംവച്ചുനീട്ടി പലകുറി വിളിച്ചതാണ്. തിരുവഞ്ചൂരിനെ കാട്ടിലേക്കയച്ച് ചെന്നിത്തലയ്ക്ക് കാക്കിവേഷം കൊടുക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രോഗശമനത്തിനുള്ള ഏക ചികിത്സയെന്ന് കല്‍പ്പിച്ച വൈദ്യന്റെ തല വെയിലും മഞ്ഞും കൊള്ളാതെ സംരക്ഷിക്കേണ്ടതാണ്. ഇതാണ് രോഗമുക്തി മാര്‍ഗമെങ്കില്‍ ഏതു മന്ത്രിക്കും വകുപ്പ് ഭരിച്ച് നാറ്റിക്കാം-പിന്നെ പുറത്തുനിന്നൊരാളെ കൊണ്ടുവന്ന് നാറ്റവും വകുപ്പും ഏല്‍പ്പിച്ചുകൊടുത്താല്‍ മതി. സരിതയ്ക്ക് പുതുപ്പള്ളിയിലെ തട്ടുകടയില്‍നിന്നുതന്നെ കരിമീനും കൊഞ്ചും കഴിക്കാം; ജോപ്പന് ഷട്ടില്‍ബാഡ്മിന്റനിലൂടെ ആരോഗ്യം നിലനിര്‍ത്താം; സലിംരാജിന് കച്ചവടം പൊടിപൊടിക്കാം. ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയിലൂടെ ആയുരാരോഗ്യം കൈവരുമ്പോള്‍ ഇതുവരെയുള്ള തട്ടുകേടുകളെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വീഴും.

എല്ലാവര്‍ക്കും നേട്ടമാണ്. കാര്‍ത്തികേയന് പ്രസിഡന്റ് സ്ഥാനനേട്ടം. ചെന്നിത്തലയ്ക്ക് കൊടിവച്ച കാര്‍ നേട്ടം. തിരുവഞ്ചൂരിന് കാനനവാസത്തിന്റെ ആഹ്ലാദനേട്ടം. സുധാകരന് കണ്ണൂരിലെ പൊലീസ് കളിക്ക് തിരുവഞ്ചൂരിനെ ആശ്രയിക്കേണ്ടെന്ന നേട്ടം. മുല്ലപ്പള്ളിക്ക് താനും പ്രസിഡന്റാകാന്‍ യോഗ്യനെന്ന് തന്നെപ്പൊക്കിപ്പറഞ്ഞതിന്റെ സുഖം. എം എം ഹസ്സന്, സ്വന്തം യോഗ്യത നാലു പത്രക്കാരെക്കൊണ്ടെങ്കിലും എഴുതിക്കാന്‍ കഴിഞ്ഞതിന്റെ പരമസുഖം. സര്‍വഥായോഗ്യനും നിത്യഹരിതനായകനുമായ വി എം സുധീരന്, ഏതു പദവിയിലും കയറാന്‍ അര്‍ഹതയുള്ള ആളാണ് താനെന്ന് ടി എന്‍ പ്രതാപന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ സായുജ്യം. സുധീരന് സ്ഥാനം വേണമെന്നില്ല; പരിഗണിക്കപ്പെട്ടാല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് സ്ഥാനം ആര്‍ക്കുനല്‍കിയാലും വിരോധമില്ല- സുധീരന് കിട്ടാതിരുന്നാല്‍ മതി. തിരുവഞ്ചൂരോ ചെന്നിത്തലയോ ഭേദം എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ആരു ഭേദമായാലും മോശമായാലും സരിത പുതുപ്പള്ളിയില്‍ പോകുമെന്നുമാത്രം ജനത്തിന് മനസ്സിലായി.

വടകരയിലെ അഖിലലോക കേസില്‍ മുല്ലപ്പള്ളിയുടെ ആജ്ഞ ശിരസാവഹിച്ച്, ആര്‍എംപിയുടെ കാലില്‍ തൊട്ടുവന്ദിച്ചശേഷം പൊലീസ് പിടിച്ച് ജയിലിലടച്ച ആളാണ് പി മോഹനന്‍. ആ മോഹനന്‍ ജയിലില്‍ നിന്നിറങ്ങരുതെന്ന ആര്‍എംപിയുടെ വാശി സ്വന്തം സര്‍ക്കാരിന്റെ നയമാക്കി മാറ്റിയ മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോഹനനെ ജയിലില്‍നിന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍, ഭാര്യ ലതിക കാണാന്‍ ചെന്നത് ചന്ദ്രശേഖരന്‍ വധത്തേക്കാള്‍ വലിയ വാര്‍ത്തയാക്കിയവരാണ് മാധ്യമങ്ങള്‍. അവര്‍ക്ക് ഇപ്പോള്‍, സരിതയും പുതുപ്പള്ളിയിലെ തട്ടുകടയും ഫോണ്‍വിളിയും രഹസ്യസമാഗമവുമൊന്നും വാര്‍ത്തയല്ല. ചെന്നിത്തലയായാലും തിരുവഞ്ചൂരായാലും ആഭ്യന്തരവകുപ്പിന്റെ ചരട് സരിതയുടെ കൈയില്‍ത്തന്നെ. രഹസ്യമൊഴി, വെളിപ്പെടുത്തല്‍ ഭീഷണി- ഓരോ ഘട്ടത്തിലും ഓരോന്ന് വരുന്നു. സരിതയല്ലെങ്കില്‍ അവരുടെ അമ്മ. അതുമല്ലെങ്കില്‍ ബിജു രാധാകൃഷ്ണന്‍. ആരുമില്ലെങ്കില്‍ ഏതെങ്കിലുമൊരു വക്കീല്‍. ഓരോ വെളിപ്പെടുത്തലിനും പ്രത്യേക പ്രതിഫലമാണത്രെ. കേസുകൊടുത്തവര്‍ക്കൊക്കെ മുതലും പലിശയും കിട്ടി. പുറത്തുനടന്ന് വേഷംകെട്ടി തട്ടിപ്പുനടത്തുന്നതിനേക്കാള്‍ നല്ല പരിപാടി ഇതുതന്നെ. ഒരുദിവസം ബംഗളൂരുവിലെ ഹോട്ടല്‍കഥ പറയുമെന്ന് സൂചന. അതോടെ ഒരു കേസ് തീരും. അടുത്തദിവസം ഗസ്റ്റ് ഹൗസിലെ ചായക്ക് കടുപ്പം കുറഞ്ഞ കഥ വരും- അതോടെ പണപ്പെട്ടി പലവഴിക്ക് വരും.

27 പേജ് മൊഴി വരുമെന്ന് പറഞ്ഞപ്പോള്‍ ജയിലിലിലും കോടതിയിലും കൂടോത്രം നടന്നു. ഇപ്പോള്‍ പുറത്താണ് നടക്കുന്നത്. എറണാകുളത്തെ പ്രധാന ദിവ്യന് ഇപ്പോള്‍ സരിതാ വകുപ്പാണത്രെ. ഇന്നലെവരെ ചെന്നിത്തലയ്ക്ക് എല്ലാം കണ്ട് രസിക്കാമായിരുന്നു. ഇന്ന് കാര്‍മികനാകാനാണ് വിധി. ചെന്നിത്തലയുടെ വകുപ്പിന്റെ വണ്ടികള്‍ സരിതയെയും കൊണ്ട് തട്ടുകടകളിലേക്ക് പായുമ്പോള്‍ കൈയിലെ പെന്‍ഡ്രൈവും കൊണ്ട് തിരുവഞ്ചൂരിന് ഊറിച്ചിരിക്കാം.

പലവഴിക്ക് മാനഹാനി വരുമെങ്കിലും ചെന്നിത്തലയ്ക്കുണ്ടായ ചില്ലറ ലാഭങ്ങളെക്കുറിച്ച് പറയാതെ വയ്യ. വിഷുവും തെരഞ്ഞെടുപ്പും ഒന്നിച്ചാണ് വരുന്നത്. യുഡിഎഫിന്റെ നില ഹസ്സന്റെ മനസ്സുപോലെയാണ്. ശുദ്ധശൂന്യം- ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. ഹൈക്കമാന്‍ഡിന്റെ കുറിപ്പടി 17 സീറ്റ് കോണ്‍ഗ്രസിന് വേണമെന്നാണ്. ലീഗിന് മൂന്നെണ്ണം വേണം. മാണി കേരളയ്ക്ക് രണ്ട്. വീരന് ഒന്ന് കിട്ടിയേ തീരൂ. സിഎംപിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടും. ഗൗരിയമ്മ ആ വഴിക്കില്ലാത്തത് ഏക ആശ്വാസം. എന്നാല്‍, ജേക്കബ് ഗ്രൂപ്പിനും പിള്ള ഗ്രൂപ്പിനും അരസീറ്റെങ്കിലും വേണം. ആകെ കൂട്ടിയാല്‍ പത്തിരുപത്തഞ്ച് സീറ്റ് ഉണ്ടാക്കണം. കന്യാകുമാരി, കോയമ്പത്തൂര്‍, കുടക് തുടങ്ങിയ ജില്ലകള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്നം തീരില്ല. പറഞ്ഞും പ്രലോഭിപ്പിച്ചും ഒതുക്കിയും വിരട്ടിയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്ന് വയ്ക്കുക- എം എം ഹസ്സനും ഉണ്ണിത്താനും ടി എച്ച് മുസ്തഫയും ടോം വടക്കനുമടക്കമുള്ളവര്‍ സ്ഥാനാര്‍ഥിവേഷത്തിലെത്തും. സരിതയ്ക്കും ശാലുവിനും വരെ സീറ്റ് ശുപാര്‍ശ വരും. പീതാംബരക്കുറുപ്പിനെ പേറേണ്ടിവരും. എല്ലാത്തിനും കൈകാര്യകര്‍ത്താവായി ചെന്നിത്തല ഒരാളേ ഉണ്ടാകൂ. എല്ലാം കഴിഞ്ഞ് തോറ്റസ്ഥാനാര്‍ഥികളുടെ നേതാവായാല്‍ പാര്‍ടി അധ്യക്ഷസ്ഥാനവും കാണില്ല; മന്ത്രിസ്ഥാനവും കാണില്ല. ഇപ്പോള്‍ കയറിപ്പറ്റിയത് മഹാനേട്ടമെന്നേ പറയാവൂ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍ പകരക്കാരനാകാനും ഒരാള്‍ വേണമല്ലോ.

*
സ്വത്ത് വാങ്ങാനും വില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഇനി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ സേവനം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍ ചെങ്കല്‍ചൂളയില്‍ അതിനായി സ്ഥാപനം തുടങ്ങിയിട്ടുണ്ട്.. ചായക്കടയില്‍ ചാരായവില്‍പ്പന നടത്തുന്ന ഏര്‍പ്പാട് പുതുമയല്ല. മാധ്യമക്കടയില്‍ സ്വത്തുവില്‍പ്പന ഏജന്‍സി അതിന്റെ വകഭേദം മാത്രം. പത്രസ്ഥാപനങ്ങള്‍ പുതുതായി കെട്ടിടം ഉണ്ടാക്കാമോ, അതിന് സ്ഥലം വാങ്ങാമോ, പഴയത് വില്‍ക്കാമോ, വില്‍ക്കുന്നുവെങ്കില്‍ ആര്‍ക്ക്-എന്തുവിലയ്ക്ക് കൊടുക്കാം എന്നുമാത്രമല്ല വാങ്ങിയ ആളിന്റെ ജാതകവും നക്ഷത്രഫലവും നോക്കി കുറിപ്പടി നല്‍കുന്ന ഏജന്‍സിയാണ്. ദേശാഭിമാനിക്ക് തലസ്ഥാനത്ത് മികച്ച ഓഫീസുണ്ടായതുതന്നെ വലിയ പാതകം. അതിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസും സ്ഥലവും നാട്ടില്‍ നടപ്പുള്ള വിലയ്ക്ക്, നേരായ മാര്‍ഗത്തില്‍ വില്‍പ്പന നടത്തിയത് അതിനേക്കാള്‍ വലിയ പാതകം. മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. എല്ലാം പൊളിഞ്ഞാല്‍, വാര്‍ത്താസമ്മേളനത്തില്‍ ചെന്ന് താര്‍ക്കികന്റെ വേഷമിട്ടാല്‍ ഉത്തമ മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരവും കിട്ടും.