Monday, July 8, 2013

മൃഗങ്ങളും സൗരോര്‍ജവും

മൃഗങ്ങളും സൗരോര്‍ജവും തമ്മില്‍ വല്ല പ്രത്യേക ബന്ധവുമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അങ്ങനെ ഒന്നും കണ്ടെത്തുന്നില്ലെങ്കില്‍ സരിതാനായരും ഉമ്മന്‍ചാണ്ടിയും തമ്മില്‍ എന്ത് ബന്ധം എന്ന് അന്വേഷിച്ച് കണ്ടെത്തുകതന്നെ വേണം. ഉമ്മന്‍ചാണ്ടി എവിടെയുണ്ടോ അവിടെയെല്ലാം സരിതയുണ്ട് എന്നാണ് കേള്‍ക്കുന്നത്. ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഗ്രീന്‍ചാനലിലൂടെ സരിതോര്‍ജം അങ്ങോട്ടൊഴുകുന്നു. തലസ്ഥാനത്ത് ഓഫീസിലിരിക്കുമ്പോള്‍ കെ സി ജോസഫിന്റെ വകുപ്പ് അയച്ചുകൊടുക്കുന്ന കാറിലാണ് സരിത ഉമ്മന്‍ചാണ്ടിയെ മുഖം കാണിക്കാനെത്തുന്നത്. പുതുപ്പള്ളിയില്‍ ഞായറാഴ്ച ദര്‍ബാര്‍ കൂടുംമുമ്പ് സരിതയോടൊപ്പം പ്രഭാതഭക്ഷണമായാല്‍ ഊര്‍ജം ഇരട്ടിക്കും. ക്ലിഫ് ഹൗസിലാണെങ്കില്‍ ഒരു കുടുംബംപോലെ ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കാം. സ്വന്തമായി ഫോണില്ല എങ്കിലും സ്നേഹിക്കാനറിയാവുന്ന ഒരു മനസ്സുണ്ട്. ആ മനസ്സിനെ കരുതിയാകണം, ഇരുകൈയിലും ഓരോ ഫോണും പിടിച്ചുനില്‍ക്കുന്ന സരിതയെയാണ് തൃശൂരിലെ മൃഗശാല ഉദ്ഘാടനവേദിയില്‍ കാണുന്നത്. ജോപ്പന്‍ ചെയ്യുന്ന പണി സരിതയ്ക്കും ചെയ്യാവുന്നതേയുള്ളൂ.

യുഎന്‍ അവാര്‍ഡ് എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം എന്ന് ആരൊക്കെയോ തെറ്റിദ്ധരിച്ചിട്ടുണ്ട്. നാടാകെ ഉയര്‍ന്ന ഫ്ളക്സുകള്‍ കണ്ടാല്‍ ആരും അങ്ങനെ ധരിച്ചുപോകും. യുഎന്‍ എന്നാല്‍ ഭൂലോക (യൂണിവേഴ്സല്‍) നുണയനെന്നും അര്‍ഥമുണ്ടെന്നാണ് ഒരു രസികന്റെ എസ്എംഎസ് വന്നത്. അതങ്ങനെ തള്ളിക്കളയാനാകില്ല. പറയുന്നതെല്ലാം അര്‍ധസത്യവും അസത്യവുമാണ്. ആദ്യം ശ്രീധരന്‍നായരെ കണ്ടില്ലെന്ന്; ഇപ്പോള്‍ കണ്ടുവെന്ന്. വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണപറയാനും മാത്രമെന്ന് പണ്ടൊരാളെക്കുറിച്ച് കഥ പരന്നിരുന്നു. ആ നേതാവിനെക്കൂടി നുണപറഞ്ഞ് തള്ളിത്താഴത്തിട്ട പാരമ്പര്യമുണ്ട്. നുണയുടെ ഗോദയില്‍ പുതുപ്പള്ളിക്കാരനോട് മുട്ടാന്‍ തൊട്ടടുത്ത തിരുവഞ്ചൂര്‍ മേഖലയില്‍നിന്നുള്ള ഫയല്‍വാനേയുള്ളൂ. പോയില്ല, ക്ഷണിച്ചില്ല, രണ്ടുമിനിറ്റ്, ടവര്‍ നോക്കൂ എന്നെല്ലാം പറഞ്ഞുപറഞ്ഞ് തളര്‍ന്നിരിപ്പാണ് ആ മത്സരാര്‍ഥി. എംസി റോഡിലൂടെ പോകുമ്പോള്‍ ആരോ കൈനീട്ടി, അലിവുതോന്നി കൂടെപ്പോയി, രണ്ടുമിനിറ്റ് മാത്രം ചെലവിട്ടു എന്ന പല്ലവി പാടിക്കൊണ്ടേയിരിക്കുന്നു. നല്ല കരിക്ക് മൊത്തിക്കുടിക്കുന്ന ചിത്രം വന്നിട്ടും, വഴിക്കണ്ണുമായി കാത്തിരിക്കുന്ന സുന്ദരിക്കരികിലേക്ക് നിറചിരിയുമായി നടന്നടുക്കുന്ന ദൃശ്യം നാട്ടിലാകെ ചിരിപടര്‍ത്തിയിട്ടും ഫയല്‍വാന്റെ ആഭ്യന്തരം ഉലഞ്ഞിട്ടില്ല. രണ്ടുപേരും സദാ ഖദറാണുടുക്കുന്നത്. അതിന്റെ ഗതിയോര്‍ത്താണ് സങ്കടപ്പെടേണ്ടത്. ഇത്ര കൊടിയ കാപട്യവും കള്ളവും തട്ടിപ്പും വൃത്തികേടുമൊക്കെ പൊതിഞ്ഞുവയ്ക്കാനുള്ള തുണിയായിപ്പോയല്ലോ ഗാന്ധിജിയുടെ ഖാദി. നമ്മള്‍ നൂറ്റ നൂലുകൊണ്ട്, നമ്മള്‍ നെയ്ത വസ്ത്രം കൊണ്ട് നിര്‍മിതമി,തനീതിക്കൊരന്ത്യാവരണം എന്നാണ് മഹാകവി മൂവര്‍ണക്കൊടിയെക്കുറിച്ച് പാടിയത്. അതേ തുണിയാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ധരിക്കുന്ന വസ്ത്രത്തിന്റേതും.

കന്റോണ്‍മെന്റ് ഹൗസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ യുവതിയെ തല്ലിച്ചതയ്ക്കുമ്പോള്‍ തലയില്‍ കെട്ടിയിരുന്നതും അതേ തുണികൊണ്ടുള്ള കൊടി. അനീതിക്ക് അന്ത്യാവരണമല്ല; അപരാധത്തിനാവരണമാണിന്നത്. അഴിക്കുന്തോറും മുറുകുന്ന കുരുക്കാണ്. മലവെള്ളത്തില്‍ ഒലിച്ചുവന്ന കരടിയെ കമ്പിളിക്കെട്ടാണെന്നുകരുതി പിടിച്ചവന്റെ അവസ്ഥ. സരിത വിടില്ല. ജയിലില്‍ കപ്പപ്പുഴുക്കും ചെറുപയറും കഞ്ഞിയും കുറെനാള്‍ കഴിക്കുമ്പോള്‍ ശാലുവിന്റെ നര്‍ത്തനവൈഭവം പൂത്തുലയും. ശാലു ആരെ വിളിച്ചു; ആരെല്ലാം അങ്ങോട്ട് വിളിച്ചു എന്നുള്ള വിവരങ്ങളൊന്നും ദൈവം വന്നാലും കിട്ടാത്തവണ്ണം നശിപ്പിച്ചശേഷമായിരുന്നു ചങ്ങനാശേരിയില്‍നിന്ന് അട്ടക്കുളങ്ങരയിലേക്കുള്ള എഴുന്നള്ളിപ്പ്്. വഴിയില്‍ ഒരു രഹസ്യവും ചോര്‍ന്നില്ല. അല്ലെങ്കിലും ശാലുവിന്റെ രഹസ്യങ്ങളെല്ലാം മണിച്ചിത്രത്താഴിട്ട് പൂട്ടിയതാണ്. ദുബായില്‍ പോയപ്പോള്‍ കണ്ടതും കൊണ്ടുപോയതും പുറത്തുവന്നാല്‍ എല്ലാം കീഴ്മേല്‍ മറിയും. സരിഗമപധനിസ, സനിധപമഗരിസ എന്നാകും. ഉമ്മന്‍ ചാണ്ടി, ചാണ്ടി ഉമ്മന്‍ ആകുന്നതുപോലെ. ശാലുവിന്റെ കേസില്‍ വലിയ വകുപ്പൊന്നുമില്ല. രണ്ടുവട്ടം ജാമ്യം നിഷേധിക്കും, ഇടയ്ക്ക് പൊലീസ്കസ്റ്റഡിയില്‍ സുഖവാസത്തിന് പോകാം, അല്ലാത്തപ്പോള്‍ ഒരു കര്‍ക്കടകചികിത്സയുടെ സുഖം. പണമൊക്ക അവിടെ കിടക്കും. ആരുടെയും പേരുപറയാതിരുന്നാല്‍ ജാമ്യാനന്തരം പറുദീസയെന്നാണ് വാഗ്ദാനം. അല്ലെങ്കിലും കുടിപ്പിച്ച കരിക്കിനുള്ള പ്രതിഫലം കിട്ടേണ്ടതാണ്. ജനപ്രതിനിധികളായാല്‍ ശാലുവിന്റെ വീട്ടില്‍ പോകുകയും കരിക്കുകുടിക്കുകയും കട്ടിലില്‍ ഇരിക്കുകയും വേണം.

തിരുവഞ്ചൂര്‍ ചെയ്ത എല്ലാറ്റിന്റെയും ചിത്രം പുറത്തുവന്നിട്ടില്ല. ബിജു രാധാകൃഷ്ണന്റെ കൈപിടിക്കുന്നതടക്കമുള്ളവ പൊലീസ് മുക്കി. സരിതയുടെ ചില ചിത്രങ്ങള്‍ ബിജു എടുത്തിട്ടുണ്ടെന്നല്ലാതെ സരിത അറിഞ്ഞുകൊണ്ട് ആരുടെയും പടം പിടിച്ചിട്ടില്ല. സൗരോര്‍ജവ്യാപനമെന്ന മഹദ്സേവനത്തിന്റെ ചിത്രം അതുകൊണ്ടാണ് പുറത്തുവരാത്തത്. ജോപ്പന് കൊടുത്ത സന്തോഷത്തിന്റെ തോതുതന്നെ ആ നിഷ്കളങ്കതയെ സൂചിപ്പിക്കുന്നു. ജോപ്പനുള്ള സമ്മാനം അതാണെങ്കില്‍, മൂപ്പന്മാര്‍ക്ക് എന്തുമാത്രം കിട്ടിയിട്ടുണ്ടാകും എന്ന ചര്‍ച്ച ഐ ഗ്രൂപ്പ് നടത്തിയതുകൊണ്ട് കാര്യമൊന്നുമില്ല. മുരളി പറഞ്ഞപോലെ, പാതിരാത്രി ഭാഗവതം വായിക്കുന്നതിനേക്കാള്‍ നല്ലത് തിരമാലയില്‍നിന്ന് വൈദ്യുതി എടുക്കുന്ന പരിപാടിക്ക് വല്ല സാധ്യതയുമുണ്ടോ എന്ന് അന്വേഷിക്കുന്നതാണ്. പൊലീസ് വേണോ സിബിഐ വേണോ എന്നാണിപ്പോഴത്തെ ചിന്ത. ചോറുവേണോ ബിരിയാണിവേണോ എന്ന് ചോദിക്കുന്നതുപോലെ. രണ്ടായാലും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രക്ഷപ്പെടും. പൊലീസാണെങ്കില്‍ നാറിനാറി രക്ഷപ്പെടും. സിബിഐയാണെങ്കില്‍ കേസ് വേണ്ടിവന്നാല്‍ ചെന്നിത്തലയിലിട്ട് രക്ഷപ്പെടുത്തും. തട്ടിപ്പുകള്‍ വരുന്ന വഴി എംസി റോഡാണെങ്കില്‍, രക്ഷാപ്രവര്‍ത്തനത്തിന് രണ്ടുവഴിയുണ്ടെന്നര്‍ഥം. അതുകൊണ്ടാണ്, പാവപ്പെട്ട ശാലുവിന് സെന്‍സര്‍ ബോര്‍ഡംഗത്വംപോലും നഷ്ടമാകുന്നത്. ശാലുവിനെ അങ്ങോട്ട് കൈപിടിച്ചുകയറ്റിയ കൊടിക്കുന്നില്‍ സുരേഷ് കൊടിവച്ച കാറില്‍ത്തന്നെ.

കലാകാരിക്ക് കാരാഗൃഹം- സാംസ്കാരികനായകര്‍ സടകുടഞ്ഞെണീക്കേണ്ടതാണ്. ശാലുവിന്റെയും സരിതയുടെയും പരിസ്ഥിതിക്ക് ഭംഗംവരുത്തുന്ന പ്രതിപക്ഷഗൂഢാലോചനയ്ക്കെതിരെ ഒരു മരമഹാസംഗമവും ഹരിതസരിതാതിജീവന മഹായജ്ഞവും നടത്താന്‍ നീലകണ്ഠനെങ്കിലും മുന്‍കൈയെടുക്കണം. പ്രതികരണ മഹാത്മാക്കള്‍ കര്‍ത്തവ്യബോധം കാട്ടണം. അല്ലെങ്കില്‍ പാവം എം ജി എസ് നാരായണന്‍ അതും ചെയ്യേണ്ടിവരും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ അപകടത്തെക്കുറിച്ച് അന്‍പത്തിയൊന്ന് കവിതയെഴുത്തുകാരെ ക്ഷണിക്കുന്ന പരസ്യം വീരഭൂമിയില്‍ അച്ചടിച്ചുകാണാനും മലയാളിക്ക് ഭാഗ്യംവരും.

*

ഫേസ്ബുക്കില്‍ കണ്ട ഒരു പ്രസ്താവന, എം ജി എസ് നാരായണന്‍ എന്ന തൂലികാനാമത്തില്‍ ലേഖനമെഴുതുന്നത് മാതൃഭൂമിയിലെ ശേഖരന്‍നായരാണ് എന്നാണ്. വയസ്സുകൂടുമ്പോള്‍ സര്‍ക്കാര്‍ സ്ഥാനങ്ങളോട് ആര്‍ത്തി കൂടുന്ന ഇനത്തിലല്ല എം ജി എസ്. ശരിക്കും ചരിത്രപണ്ഡിതനാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ അന്ത്യം പ്രവചിച്ച ധീരാത്മാവാണ്. ആ മഹാമനീഷിയുടെ പേരുവച്ച്, ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും സ്തുതിഗീതമെഴുതിയ ആള്‍ എത് ശേഖരന്‍നായരായാലും സാക്ഷാല്‍ വീരേന്ദ്രകുമാര്‍ തന്നെയായാലും യുഎന്‍ പുരസ്കാരത്തിനര്‍ഹരാണ്. അവശന്മാര്‍ക്കും ആര്‍ത്തന്മാര്‍ക്കും ആലംബഹീനര്‍ക്കും ഇതുപോലുള്ള സേവനം ചെയ്തുകൊടുക്കുന്നതില്‍പരം പുണ്യപ്രവൃത്തി എന്തുണ്ട്. എം ജി എസ് യഥേഷ്ടം എഴുതിക്കോട്ടെ. കെ എം റോയിയെപ്പോലുള്ളവര്‍ എഴുതുന്നില്ലേ. അവരെ ആരെങ്കിലും കുറ്റം പറയുന്നുണ്ടോ? അതുകൊണ്ട് ആര്‍ക്കും വിഷമമൊന്നുമില്ലല്ലോ. ശാലുമേനോന്‍ കപ്പപ്പുഴുക്ക് കഴിച്ച ത്യാഗത്തെക്കുറിച്ച് വാര്‍ത്തയെഴുതിയ മനോരമയെ സഹിക്കുന്നതിനേക്കാള്‍ വലുതല്ല അതൊന്നും. പിആര്‍ഡി ഡയറക്ടര്‍ ഫിറോസ് ഒളിവിലായതിനാല്‍ മനോരമയുടെ ജോലിഭാരം വര്‍ധിക്കും. ഉമ്മന്‍ചാണ്ടിയുടെ പിആര്‍ഒ ജോലി പരിപൂര്‍ണമായി തലയിലല്ലേ.

ബെന്നി ബഹനാന് ഇപ്പോള്‍ പണിയൊന്നുമില്ല. ചെന്നിത്തല ഒരു ദുര്‍ബലനിമിഷത്തില്‍ ധൈര്യം വന്നപ്പോള്‍ വീക്ഷണത്തില്‍നിന്ന് പുറത്താക്കിയതാണ്. മനോരമയില്‍ സബ് എഡിറ്ററായി വയ്ക്കാവുന്നതേയുള്ളൂ. തിരുവഞ്ചൂരിന്റെ ജാതകദോഷം കൊണ്ട് ആഭ്യന്തരം കളഞ്ഞുകിട്ടാന്‍ സാധ്യതയുണ്ടെന്ന് ഏതോ ആഴ്ചപ്പതിപ്പിലെ വാരഫലം വായിച്ച് പുളകംകൊള്ളുന്ന ചെന്നിത്തലയുടെ തലയില്‍ ഇനി ഒന്നും കയറില്ല. മുരളീധരന്റെ കൂട്ടുകൊണ്ട് നട്ടെല്ലിന്റെ വളവ് അല്‍പ്പം മാറിയിട്ടേയുള്ളൂ- നിവര്‍ന്നിട്ടില്ല. തിരുവഞ്ചൂര്‍ എടുത്തു കളിച്ച് നശിപ്പിച്ച് നാനാവിധമാക്കിയ പൊലീസ് വകുപ്പിനെ ചാടിപ്പിടിച്ച് സ്വന്തമാക്കിയാല്‍ ചെന്നിത്തല രക്ഷപ്പെടും എന്ന വിശ്വാസം അദ്ദേഹത്തെ രക്ഷിക്കുമെങ്കില്‍ അത്രയുംനന്ന്. എന്തായാലും എംസി റോഡിലൂടെയുള്ള തട്ടിപ്പിന്റെ ഒഴുക്ക് അതോടെ ദേശീയപാതയിലേക്കും വികേന്ദ്രീകരിക്കപ്പെടും.