Sunday, August 19, 2012

ഐക്യ തസ്കര മുന്നണി

ഉമ്മന്‍ചാണ്ടി വിഷമിക്കേണ്ട കാര്യമില്ല. കല്‍ക്കരിയേക്കാള്‍ കറുത്ത കരിയൊന്നും കേരളത്തില്‍ വരാനില്ല. അഴിമതിയുടെ മഹാസമുദ്രത്തില്‍ കഴുത്തറ്റം മുങ്ങിയ മന്‍മോഹന്‍ജിക്കുമുന്നില്‍ ബക്കറ്റ് അഴിമതി വെള്ളത്തില്‍ കാലുകുത്തിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അശുവോ ശിശുവോ മാത്രം. ഇവിടെ അല്ലറചില്ലറ മെട്രോ റെയിലും വിഴിഞ്ഞവും ഭൂമിക്കച്ചവടവുമൊക്കെയേ ഉള്ളൂ. എമെര്‍ജിങ് മാഫിയയെ വിട്ട് വാരിപ്പിടിച്ചാലും കോടിയുടെ കണക്ക് ആയിരംകവിയില്ല. ഏറിപ്പോയാല്‍ മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടമേ നടക്കൂ. യഥാര്‍ഥ ആശാന്മാര്‍ അങ്ങ് ഡല്‍ഹിയിലാണ്. അവിടെ വാരിവിഴുങ്ങലാണ്.

പണ്ടൊരു മന്ത്രിയുടെ കിടക്കയില്‍ നിറച്ച നോട്ടുകെട്ടുകള്‍ പിടിച്ചതായിരുന്നു വാര്‍ത്ത. ഇന്നിപ്പോള്‍ അടിച്ചുമാറ്റിയ നോട്ടുകെട്ടുകള്‍ അട്ടിവച്ചാല്‍ മുല്ലപ്പെരിയാറില്‍ അരഡസന്‍ അണക്കെട്ട് തീര്‍ക്കാം. ഏറ്റവുമൊടുവില്‍ വന്നത് ഒരുലക്ഷത്തി എണ്‍പത്താറായിരം ലക്ഷം കോടിയുടെ കണക്കാണ്. ആയിരത്തിന്റെ നോട്ടുകളായി ഈ പണം നിരത്തിവച്ചാല്‍ ഇന്ത്യയെ പണംകൊണ്ട് മൂടാമെന്ന് പണ്ഡിതമതം. ലക്ഷങ്ങളുടെയും കോടികളുടെയും കണക്കുപോയി ലക്ഷംകോടിയുടേതായി.

മാന്യനായ താടിക്കാരന്‍ എന്നാണ് മന്‍മോഹന്‍ജി വാഴ്ത്തപ്പെട്ടിരുന്നത്. അടിച്ചുമാറ്റുന്ന പണത്തിന്റെ അളവ് നോക്കിയാണ് മാന്യത തിട്ടപ്പെടുത്തുക. ഒന്നേമുക്കാല്‍ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം കുംഭകോണം വന്നപ്പോള്‍ ഒന്നരമാന്യനാണെന്ന് തെളിഞ്ഞതാണ്. പുതിയ മാന്യതാ നിര്‍വചനപ്രകാരം തലയില്‍ കെട്ടുവേണം, താടിവേണം, ചിരിയരുത് വാചകമരുത്- ചോദ്യങ്ങള്‍ക്കുത്തരം തീരേ അരുത്. കിട്ടിയ പണം ചാക്കിലോ ട്രക്കിലോ ആക്കി മാതാവിനോ പുത്രനോ എത്തിക്കണം. അവിടെനിന്ന് പെട്ടികളില്‍ ജനാധിപത്യപരമായ വിതരണം നടക്കും. ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുന്നയാള്‍ മാന്യനായ പ്രധാനമന്ത്രി എന്നറിയപ്പെടും.

അഴിമതി അനുവദനീയം എന്നതാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാനപ്രമാണം. ഖദര്‍ ഇട്ടാല്‍ കളവുനടത്താന്‍ ലൈസന്‍സ് കിട്ടി എന്നു കരുതിക്കൊള്ളണം. ഉമ്മന്‍ചാണ്ടിയും കൂട്ടരും, വെളുക്കുവോളവും പോരാഞ്ഞ് ഉച്ചവെയില്‍ തലയില്‍ കയറുമ്പോഴും ജന്മദൗത്യം നിര്‍വഹിക്കുന്നത് മാധ്യമങ്ങള്‍ കണ്ടുനില്‍ക്കുന്നത് ആ ലൈസന്‍സിന്റെ ബലത്തിലാണ്. മോന്തായം വളഞ്ഞ് തിരിഞ്ഞ് കിടക്കുമ്പോള്‍ കേരളത്തില്‍ അത്യാവശ്യം നൂറോ ആയിരമോ കോടി അടിച്ചുമാറ്റിയാലും സര്‍ക്കാര്‍വക ഭൂമി വിറ്റ് കാശ് മാറിയാലും സെക്രട്ടറിയറ്റും ക്ലിഫ്ഹൗസും തീറാധാരം എഴുതിക്കൊടുത്താലും വാര്‍ത്തയാകില്ല. യുഡിഎഫിന്റെ പേര് യുടിഎഫ് എന്നാക്കി മാറ്റുന്നത് നന്നാകും. യുണൈറ്റഡ് തീവ്സ് ഫ്രണ്ട് അഥവാ ഐക്യ തസ്കര മുന്നണി. ആ ഒറ്റക്കാര്യത്തിലേ അവിടെ ഐക്യമുള്ളൂ.

*
അല്‍പ്പബുദ്ധികള്‍ തനിക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്യും; ജ്ഞാനികള്‍ ധര്‍മവിരുദ്ധമായത് ഒരിക്കലും ചെയ്യില്ല എന്നാണ് തിരുക്കുറള്‍ പറയുന്നത്. പരിപൂര്‍ണതയില്‍ എത്തിയ മനുഷ്യനിലുള്ള മഹത്വത്തെ അതേമഹത്വത്തിലെത്തിയ ഋഷിമാര്‍ രചിച്ച വേദങ്ങളിലൂടെയേ വായിച്ചെടുക്കാനാകൂ എന്നും തിരുക്കുറള്‍ പറയുന്നുണ്ട്. ആയതിനാല്‍ മഹാന്മാരെ വിശേഷിപ്പിച്ച് വിഷമിക്കാന്‍ ശതമന്യുവിന് ത്രാണിയില്ല. കോതമംഗലത്തെ നേഴ്സുമാരുടെ സമരം തീര്‍ക്കാന്‍ മന്ത്രിമാര്‍ വിളിച്ച ചര്‍ച്ചയില്‍ ഉന്നതശീര്‍ഷനായ ഒരു വ്യവഹാര കുമാരനെ കണ്ടപ്പോള്‍ ഞെട്ടിപ്പോകാഞ്ഞതും അതുകൊണ്ടുതന്നെ. ലക്ഷണശാസ്ത്രപ്രകാരം മഹത്വത്തിന്റെ എല്ലാ അടയാളങ്ങളും ഉണ്ട്. അര്‍ഹതയുള്ളിടത്തേ കയറിച്ചെല്ലൂ. ചെന്നാല്‍ ചെന്നവിവരം അറിയിച്ചിട്ടേ തിരികെ പോകൂ. ഇങ്ങനെയുള്ള ചില കുമാരന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളം എന്നേ ഉപ്പുവച്ച കലംപോലെയായേനെ.

തൂണിലും തുരുമ്പിലും ആകാശത്തും ഭൂമിയിലും കോടതിയിലും ചാനലിലും ചായക്കടയിലും സ്വകാര്യാശുപത്രിയിലും മന്ത്രിമന്ദിരത്തിലും പൊലീസ് സ്റ്റേഷനിലും ധര്‍മ സംസ്ഥാപനാര്‍ഥം അവതരിക്കുന്നവനാരോ അവനെ നാം അഴിമതിവിരുദ്ധപോരാട്ട കുമാരനെന്ന് വിളിക്കുന്നു. ധിഷണാശാലികളും ത്യാഗികളും എന്നും വേട്ടയാടപ്പെട്ടിട്ടുണ്ട്. യേശുവിന് ചാട്ടയടിയും കുരിശുമരണവും വിധിച്ചവര്‍ക്ക് യഥാര്‍ഥ വിപ്ലവകാരികളെ മനസ്സിലാകുന്നില്ല. കണ്ണാണ് ശരീരത്തിന്റെ വിളക്ക് എന്നും കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കുമെന്നും കണ്ണ് ദുഷിച്ചതെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകുമെന്നുമാണ് യേശുവചനം. നോക്കുന്ന കണ്ണാണ് പ്രശ്നം.

പാവപ്പെട്ട ലതാനായര്‍ കേസും ജയിലുമൊക്കെയായി കഷ്ടത്തിലാണ്. അവര്‍ക്ക് ശേഷകാലം കഞ്ഞികുടിച്ചു ജീവിക്കാന്‍ നിസ്സാര തുക കൊടുക്കാമെന്നു പറഞ്ഞത് ഒരപരാധമാണോ? കവിയൂരിലെ ആത്മഹത്യചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയില്‍ നേതാക്കന്മാരുടെയും മക്കളുടെയും പേര് പറയുക എന്ന ചെറിയൊരു കാര്യത്തിന് ഒരുകോടി രൂപ ലതാനായര്‍ക്ക് കൊടുക്കാം എന്നേ വാഗ്ദാനം ചെയ്തുള്ളൂ. ഇത്തരം ദീനാനുകമ്പയും സാധുജനസേവയും ത്യാഗമനോഭാവവും കാണിക്കുമ്പോള്‍ അശ്ലീലം, അനാവശ്യ വ്യവഹാരം, മഞ്ഞ, നീല, അപവാദപ്രചാരണം തുടങ്ങിയ കുറ്റാരോപണങ്ങള്‍ നടത്തുന്നവരുടെ മനസ്സിലാണ് യഥാര്‍ഥ അശ്ലീലം. അനീതിയും അഴിമതിയും എവിടെയുണ്ടോ അവിടെയൊക്കെ കടന്നുചെന്ന് അടരാടാന്‍ അവതാരമെടുത്ത ദേഹമത്രേ ആപത്ബാന്ധവനായ വ്യവഹാര കുമാരന്‍. അത്തരം പോര്‍മുഖങ്ങളില്‍ സംഭവിക്കുന്നതിനെയാണ് കുമാരസംഭവം എന്നുവിളിക്കുന്നത്.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. മലയാളിക്ക് മലയാളിയോട് അസൂയയാണ്. മഹത്വപ്പെടുത്തി മനസ്സില്‍വച്ചാരാധിക്കേണ്ട പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍, എം പി വീരേന്ദ്രകുമാര്‍, ദല്ലാള്‍ നന്ദകുമാര്‍, അഡ്വ. ജയശങ്കര്‍, സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയ കേരളത്തിലെ അഴിമതിവിരുദ്ധ പോരാട്ട നായകര്‍ക്ക് സ്വന്തം നാട്ടില്‍ വേണ്ട അംഗീകാരം കിട്ടുന്നില്ല. ആധുനിക കേരളത്തിന്റെ ശില്‍പ്പികളായ ഈ ചരിത്രപുരുഷന്മാരോട് കാണിക്കുന്ന അനീതിക്കെതിരെ സമരം തുടങ്ങാന്‍ സമയമായി. ക്രൈം നന്ദകുമാര്‍ അടുത്തകാലത്ത് ചെയ്ത ത്യാഗത്തിന്റെ കണക്ക് നോക്കിയാല്‍ ബാബാ രാംദേവുപോലും നന്ദന്‍ജിയെ തേടി ഇങ്ങോട്ട് വരും.

ലാവ്ലിന്‍ കേസിന്റെ ശില്‍പ്പിയാണ്. ആരോപണങ്ങള്‍ സ്വന്തം ജിഹ്വയിലും സിബിഐ മുമ്പാകെയും അക്കമിട്ട് ഉന്നയിച്ചു. കോഴപ്പണം, കമലാ എക്സ്പോര്‍ട്ട്, സിംഗപ്പൂര്‍ യാത്ര, ടെക്നിക്കാലിയ, ആഡംബര മാളിക, വിദേശപഠനം, സുര്‍ജിത്തിന്റെ മകന്‍, എ കെ ജി സെന്റര്‍ നവീകരണം ഇങ്ങനെ നാലഞ്ച് നോവലെഴുതാനുള്ള കഥകള്‍. എന്നിട്ടും എവിടെ തെളിവ് എന്നാണ് സിബിഐ ചോദിച്ചത്. "പ്രത്യേകിച്ച് തെളിവൊന്നുമില്ല" എന്ന് പ്രതീകാത്മകമായി അന്ന് സിബിഐക്ക് നല്‍കിയ മറുപടി അഴിമതിവിരുദ്ധ പോരാട്ടത്തില്‍ എക്കാലത്തും ആവേശം പകരുന്നതാണ്. അല്ലെങ്കിലും ഇത്തരം വലിയ ആളുകള്‍ പറയുന്നതും എഴുതുന്നതും തന്നെയാണ് തെളിവ്. അത് മറ്റൊരു സമര നായകനായ വീരേന്ദ്രകുമാറിന് മനസ്സിലാകും. അതുകൊണ്ടാണ്, മാതൃഭൂമിക്കും ക്രൈമിനും മാതൃഭൂമിയില്‍ ഒരൊറ്റ ഓഫീസും ഒരു ലേഖകനും മതി എന്നു തീരുമാനിച്ചത്. കെ എ ജോണി ഒരാള്‍ മതി- നാനാഴി വേണ്ട.

ലാവ്ലിന്‍ കേസ് അന്വേഷിച്ച സിബിഐക്ക് കാര്യം മനസ്സിലായിരുന്നു. വെറുതെ തെളിവുതേടി കഷ്ടപ്പെടേണ്ടതില്ല- നീലാണ്ടന്റെ പുസ്തകം, നന്ദകുമാറിന്റെ വചനാമൃതം, പി കിഷോറിന്റെ (റബര്‍പേനകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന കൃഷിക്കാരന്‍) സ്വപ്നാടനം- അത്രയും മതി പിണറായിയെ പ്രതിയാക്കാന്‍. കവിയൂര്‍ കേസ് വന്നപ്പോള്‍ സിബിഐക്ക് കഠിനമായ രോഗം പിടിപെട്ടു. നല്ലതുകണ്ടാല്‍ തിരിച്ചറിയാതായി- നന്ദകുമാറിന്റെ മഹത്വത്തെ ചോദ്യംചെയ്ത് തുടങ്ങി. കഷ്ടം എന്നല്ലാതെന്തു പറയാന്‍- ലതാ നായര്‍ എന്ന മഹിളാരത്നത്തിന് നല്‍കിയ സഹായവാഗ്ദാനംപോലും അഴിമതിവിരുദ്ധപോരാട്ട നായകന്റെ കുറ്റമായി. ഇതിനെയാണ് കലികാലം എന്ന് വിളിക്കുന്നത്.

ഏറ്റവുമൊടുവില്‍ അവതാരമുണ്ടായത് കോതമംഗലത്താണ്. നേഴ്സുമാരെ രക്ഷിക്കാന്‍. നേഴ്സിങ്ങും ക്രൈം പത്രവും തമ്മിലെന്ത് ബന്ധം എന്നൊക്കെ ചിലര്‍ അന്വേഷിക്കുന്നുണ്ട്. അത്തരം അന്വേഷണമൊന്നും വേണ്ട എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നേഴ്സുമാരുടെ പ്രശ്നം മന്ത്രിമാരുമായി ചര്‍ച്ചചെയ്യാന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടത്. അവിശ്രമപോരാട്ടം- ഈ മനുഷ്യനെയാണ് അസൂയാലുക്കള്‍ മഞ്ഞപ്പത്രക്കാരനെന്ന് വിളിക്കുന്നത്. പി സി ജോര്‍ജ്- ക്രൈം നന്ദകുമാര്‍ മുന്നണി വരുന്നുണ്ട്. സഹായിക്കുക; പിന്തുണയ്ക്കുക. ജോര്‍ജ് കയറിയ ഇലക്ട്രിസിറ്റി ഓഫീസിന്റെ ഗതി ഓര്‍ക്കുന്ന കേരളീയര്‍ക്ക് മറ്റ് വഴിയില്ല.

*
മാധ്യമ നിരീക്ഷകനായും നിയമവിദഗ്ധനായും രാഷ്ട്രീയപണ്ഡിതനായും ചരിത്രവ്യാഖ്യാതാവായും ചാക്യാരായും തുള്ളല്‍ കലാകാരനായൂം കോമാളിയായും ട്രപ്പീസുകാരനായും മാറിമാറി പ്രത്യക്ഷപ്പെടുന്ന മറ്റൊരു മഹദ് വ്യക്തിത്വത്തെക്കുറിച്ചും സ്മരിക്കേണ്ടതുണ്ട്. ജാതിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. കോടതിയിലല്ലാതെ നിയമം പറയും. സ്വന്തം പാര്‍ടിയിലല്ലാതെ രാഷ്ട്രീയം പറയും. വീട്ടുകാരോടല്ലാതെ തെറിയും പറയും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയെ തല്ലിക്കൊല്ലണം എന്ന ആഹ്വാനമാണ് ഒരു ചാനല്‍ചര്‍ച്ചയില്‍ പണ്ഡിതാധരങ്ങളില്‍നിന്ന് മുത്തുകളായി പൊഴിഞ്ഞുവീണത്. പ്രമുഖ വാര്‍ത്താ അവതാരകനും സഹൃദയനും കലാരസികനും സര്‍വോപരി സദാചാരസമ്പന്നനുമായ വേണു ബാലകൃഷ്ണനെ പുഞ്ചിരിപ്പിക്കാന്‍മാത്രം മധുരതരമായ വചനാമൃതം. പട്ടി- പേപ്പട്ടി വിളി, ഹിംസയ്ക്ക് ആഹ്വാനം. വാക്കിന്റെ സദാചാരത്തെക്കുറിച്ച് വിലാപമില്ല- മാധ്യമമര്യാദയെക്കുറിച്ച് മോങ്ങലില്ല. അടിച്ച് കരണക്കുറ്റി പൊട്ടിക്കാനുള്ള അവിവേകം ആര്‍ക്കും തോന്നിയതുമില്ല. സ്വന്തം പിന്നാമ്പുറത്തിന്റെ കുലുക്കത്തിനുസരിച്ച് ഭൂമിയെ വിറപ്പിക്കുന്ന ചാനല്‍സിംഹവും മാധ്യമ വിശകലന പടുവും ജനാധിപത്യവിരുദ്ധരായ അക്രമികളുടെ ചവിട്ടും തല്ലുമേറ്റ് ആശുപത്രിയില്‍ കിടക്കുന്ന വാര്‍ത്തയും പിറ്റേന്ന് കണ്ടില്ല.

എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ടി അക്രമികളുടെ പാര്‍ടിയാണെന്ന് പറഞ്ഞുനടക്കുന്നവര്‍ക്കിട്ട് രണ്ട് പൂശി നേരെ ജയിലില്‍ കിടന്നാലെന്താ എന്നാണ് ശതമന്യുവിന്റെ ആലോചന. ചിങ്ങത്തിലെങ്കിലും ഒരു കര്‍ക്കടകചികിത്സ തരപ്പെടുമല്ലോ.

Sunday, August 5, 2012

എട്ടാമത്തെ അത്ഭുതം

അത്ഭുതങ്ങള്‍ നിത്യേന സംഭവിക്കുന്നുണ്ട്. എന്നാലും ലോകത്ത് ഏഴത്ഭുതങ്ങളേയുള്ളൂവെന്ന് യാഥാസ്ഥിതികര്‍ പറയും. എട്ടാമത്തെ അത്ഭുതത്തെക്കുറിച്ച് പറയുന്നത്, ലാസ്റ്റ് ബസ് ഇടയ്ക്കിടെ ഉണ്ടാകും എന്നു പറയുമ്പോലെയാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിതന്നെ എട്ടാമത്തെ മഹാത്ഭുതമാണ്. അഞ്ചപ്പംകൊണ്ട് അഞ്ചു മന്ത്രിമാരെയും പിന്നെ അയ്യായിരംപേരെയും ഒരേസമയം ഊട്ടാന്‍ കഴിയുന്നതുതന്നെ ദിവ്യാത്ഭുതം. മനസ്സില്‍ വിചാരിക്കുന്നത് സാധിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ടാകുന്നതും പരമാശ്ചര്യംതന്നെ. നിയമസഭയിലെ വലിയ കക്ഷി സിപിഐ എമ്മാണ്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടുന്ന മണ്ഡലങ്ങള്‍ പഴയ ഒമ്പതുപോലും തികയില്ല. വടക്ക് താങ്ങിനിര്‍ത്താന്‍ ലീഗ് വേണം. നടുക്ക് നടുനിവര്‍ത്താന്‍ പി സി ജോര്‍ജിന്റെ കക്ഷി വേണം. തെക്കാണേല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മണ്ഡലം തിരിച്ച് നായരേ, നാടാരേ, തണ്ടാരേ, അണ്ണാ, ചേട്ടാ, ഇക്കാക്കാ എന്നെല്ലാം വിളിക്കണം. ഊന്നുവടികളില്ലെങ്കില്‍ വടിയാകുന്ന ഒരു പാര്‍ടിയെയുംകൊണ്ട് ഒടുക്കത്തെ ഭരണം നടത്താന്‍ കെല്‍പ്പുള്ളവനാരോ അയാളാണ് അത്ഭുതമനുഷ്യന്‍- അതായത് ഉമ്മന്‍ചാണ്ടി.

സംഗതി മൊത്തം കുഴപ്പമാണ്. കോണ്‍ഗ്രസിനും മുന്നണിക്കും എച്ച്1എന്‍1 എന്ന വൈറസ് ബാധിച്ചിരിക്കുന്നു എന്ന് കുട്ടിഖദറുകാര്‍ കണ്ടെത്തിക്കഴിഞ്ഞു. കരളിനെ കടന്നുപിടിക്കുന്ന രോഗമാണ്, ചികിത്സയില്ല. ചികിത്സിക്കാന്‍ ചില തുര്‍ക്കിവൈദ്യന്മാര്‍ ഇറങ്ങിയിട്ടുണ്ട്. ലാടവൈദ്യമാണ് ശാഖ. തോളത്തെ പൊക്കണത്തില്‍ "എന്ത വ്യാധിക്കും" മരുന്നുമായി ചെന്നേടംവീണേടം വിഷ്ണുലോകം, കാടാറുമാസം നാടാറുമാസം, അതിവേഗം ബഹുദൂരം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തെലുങ്കിലും തമിഴിലും മുഴക്കി വരുന്ന മഹാനുഭാവന്മാരാണ് ലാടന്മാര്‍. നാലോ അഞ്ചോപേര്‍ ഒന്നിച്ച് "ഊളത്തരം" എന്ന കീടനാശിനികൊണ്ട് ചികിത്സിച്ചാല്‍ ഈരാറ്റുപേട്ടയിലെ രോഗാണു ഓടിയൊളിക്കുമെന്ന് കരുതിയിട്ടുണ്ട്. അതുകൊണ്ടാണ് ഒറ്റയ്ക്കും കൂട്ടായും പ്രസ്ക്ലബ്ബില്‍ ചെന്ന് "പിള്ളേരുകളിക്കു"ന്നത്. ലാടവൈദ്യര്‍ക്ക് ആദ്യം സ്വീകരണവും അവസാനം തല്ലുമാണ് പതിവ്. ചികിത്സകൊണ്ട് രോഗി രക്ഷപ്പെടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുണ്ട്. വൈദ്യന്മാര്‍ ഓടിപ്പോകില്ലെന്ന് അതിനേക്കാള്‍ ഉറപ്പ്. തല്ലുകൊണ്ടാലും തട്ടുകൊണ്ടാലും ആട്ടിയാലും തുപ്പിയാലും ഒന്ന് അമര്‍ത്തി മൂളുകയേ ഉള്ളൂ പാവങ്ങള്‍. ഏറിവന്നാല്‍ ഒന്ന് ചിണുങ്ങിക്കരയും. പിന്നെ അടങ്ങിയൊതുങ്ങി നിന്നുകൊള്ളും. വല്ലപ്പോഴും പുറത്തുവന്ന് വാവിട്ട് കരഞ്ഞതുകൊണ്ടോ ആ കരച്ചില്‍ ചാനലില്‍ മുഴങ്ങിയതുകൊണ്ടോ ഒരു ചുക്കും വരാനില്ല.
അതുപോലെയല്ല നമ്മുടെ ഈരാറ്റുപേട്ട വൈറസ്. എവിടെയും പ്രയോഗിക്കാവുന്ന ജൈവായുധമാണത്. ക്രൈം നന്ദകുമാറിന്റെയും ദല്ലാള്‍ കുമാറിന്റെയും ആട് ആന്റണിയുടെയും റിപ്പര്‍ ചന്ദ്രന്റെയും കീരിക്കാടന്‍ ജോസിന്റെയും ജീനുകളുടെ അത്യപൂര്‍വ സംഗമമാണത്. കയ്ച്ചിട്ടിറക്കാനും പാടില്ല; മധുരിച്ചിട്ട് തുപ്പാനും പാടില്ല. പ്രതാപനെ ജാതിപറഞ്ഞ് വിളിച്ചെങ്കില്‍ വിളിച്ചതുതന്നെ. ഉമ്മന്‍ചാണ്ടി അത് ചോദിച്ചുചെന്നാല്‍ ചെന്നപോലെ വരവുണ്ടാകില്ല. അല്ലെങ്കിലും ഉമ്മന്‍ചാണ്ടിക്ക് മാര്‍ക്സിസ്റ്റുകാരോടേ കളിക്കാന്‍ കഴിയൂ. അവര്‍ നാറിയ പണി ചെയ്യില്ലെന്ന് നന്നായറിയാവുന്നതുകൊണ്ടാണത്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് സ്വന്തക്കാര്‍തന്നെ എഴുതി അയച്ച കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥയെന്ന് അദ്ദേഹത്തിനേ അറിയൂ. വ്യക്തിയുടെ സ്വകാര്യപ്രശ്നങ്ങള്‍ രാഷ്ട്രീയ തേജോവധത്തിന് ഉപയോഗിക്കരുതെന്ന മാര്‍ക്സിസ്റ്റുകാരുടെ മാന്യതയും ഉമ്മന്‍ചാണ്ടിക്ക് സൗകര്യംതന്നെ. അത്തരം മാന്യതയുടെ പാലത്തില്‍ വണ്‍വേ ട്രാഫിക്കാണ്.

ജയരാജനെ അറസ്റ്റ് ചെയ്യണം, അതിന് തെളിവുണ്ടാക്കണം എന്നാണ് ഉമ്മന്‍ചാണ്ടി പൊലീസ് കുട്ടികളോട് ശിപായി മുഖേന ആവശ്യപ്പെട്ടത്. ഒരു തെളിവും കിട്ടില്ലെന്നായപ്പോള്‍, ഇടയ്ക്കിടെ വിളിച്ചുവരുത്തി വാര്‍ത്തയുണ്ടാക്കലായി. മൂന്നാംവട്ടം ചെന്നപ്പോള്‍ അറസ്റ്റ്. കേസില്‍പ്പെടുത്തണമെങ്കില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ കൊടുത്താല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് അതുപോരാ. അറസ്റ്റ് ചെയ്യണം, മാര്‍ക്സിസ്റ്റുകാര്‍ പ്രതിഷേധിക്കണം, ഹര്‍ത്താല്‍ നടത്തണം, കുറെ കോണ്‍ഗ്രസാപ്പീസുകള്‍ പൊളിയണം- കണ്ടില്ലേ മാര്‍ക്സിസ്റ്റക്രമമെന്ന് ആര്‍ത്തുവിളിക്കണം. എല്ലാം ഉദ്ദേശിച്ചപോലെ നടന്നു. ഒടുവില്‍ ആരെങ്കിലും ചോദിക്കൂ- പി ജയരാജന്റെ പേരിലുള്ള കുറ്റം എന്തെന്ന്. ലീഗുകാരനായ ഷുക്കൂര്‍ കൊല്ലപ്പെടുന്ന ദിവസം ജയരാജന്‍ ലീഗാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അവിടെ സന്ദര്‍ശിക്കാനെത്തിയ നൂറുകണക്കിനാളുകളില്‍ ഒരാള്‍ ഫോണില്‍ "വിടരുത്" എന്നു മറ്റാരോടോ പറഞ്ഞുപോലും. അത് ജയരാജന്‍ കേട്ടു എന്ന് പൊലീസ് കരുതുന്നു. "കേട്ടിട്ടും" ആഭ്യന്തരവകുപ്പിനെ വിവരമറിയിച്ച് കുറ്റകൃത്യം തടയാത്തതിന് വകുപ്പ് 118; അറസ്റ്റും ജയിലും. ഒരാള്‍ മറ്റാര്‍ക്കോ ഫോണ്‍ചെയ്യുന്നത് മൂന്നാമതൊരാള്‍ ശ്രദ്ധിക്കുമോ? ശ്രദ്ധിക്കാന്‍ പാടുണ്ടോ? അങ്ങനെ ശ്രദ്ധിക്കുന്നത് മാന്യതയാണോ? അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ? വൃത്തികേടല്ലേ? ഒളിഞ്ഞുനോട്ടമല്ലേ? ജയരാജന്‍ ആ തെറ്റ് ചെയ്തില്ല എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആരോപിക്കുന്ന കുറ്റം. ഇനി ജനങ്ങള്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബസിലോ ബസ് സ്റ്റോപ്പിലോ റെയില്‍വേ സ്റ്റേഷനിലോ സിനിമാ തിയറ്ററിലോ ആരെങ്കിലും ഫോണില്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അടുത്തുചെന്ന് കാതോര്‍ത്തുനില്‍ക്കണം. പറയുന്നതില്‍ എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ അപ്പോള്‍ ഫോണെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിക്കണം. (സംഭാഷണം ഒളിഞ്ഞുകേള്‍ക്കാന്‍ പോയി തല്ലുവാങ്ങുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരത്തിന് വേറെ നിയമം കൊണ്ടുവരും) ഉമ്മന്‍ചാണ്ടിക്ക് നാണവുംവേണ്ട; മാനവും വേണ്ട- കോണ്‍ഗ്രസല്ലേ. കാക്കിയിടുന്നവര്‍ക്കുവേണ്ടേ അല്‍പ്പം നാണം? ഇമ്മാതിരി തട്ടിപ്പുകേസുണ്ടാക്കാനുള്ള പഠിപ്പ് ഇവര്‍ എവിടെനിന്ന് പഠിച്ചതാണാവോ?

കേരള താല്‍പ്പര്യത്തിനായി നിരന്തരം പോരാടുന്ന പി സി ജോര്‍ജിനെ രാഷ്ട്രീയലക്ഷ്യത്തോടെ ഒറ്റപ്പെടുത്തുവാനുള്ള നീക്കം അപലപനീയമാണെന്ന് വിവിധ സന്നദ്ധസംഘടനാ നേതാക്കളുടെ പ്രസ്താവന വന്നിട്ടുണ്ട്. സാംസ്കാരിക നായകന്മാരുടെ ഇടപെടല്‍ ഉടനെ വരും. പി സി ജോര്‍ജ് എന്ന സാംസ്കാരിക സംഭവത്തിന്റെ ചില്ലിട്ട ചിത്രമാണ് ചെ ഗുവേരയുടെ പഴയ പടം വലിച്ചെറിഞ്ഞ് സി വി ബാലകൃഷ്ണന്‍ മേശപ്പുറത്ത് വച്ചിരിക്കുന്നത്. സാറാ ജോസഫിന്റെ പ്രാര്‍ഥനാമുറിയിലും അതേചിത്രമാണത്രേ. ആട് ആന്റണിയുടെ പതിനെട്ടാമത്തെ ഭാര്യയെ മുംബൈയില്‍ കണ്ടെത്തിയ പൊലീസ് അവിടെയും ചില്ലിട്ട് സൂക്ഷിച്ച പി സി ജോര്‍ജിനെയാണ് കണ്ടത്. ഉമ്മന്‍ചാണ്ടിയുടെ കണ്‍കണ്ട ദൈവമായ ഈ മഹാനേതാവിനെ അഖിലേന്ത്യാതലത്തിലേക്ക് ഉയര്‍ത്താനും സെക്രട്ടറിയറ്റിന്റെ ഗേറ്റില്‍, ജോര്‍ജ് ഈ ഭരണത്തിന്റെ ഐശ്വര്യം എന്ന് എഴുതിവയ്ക്കാനും ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലേക്ക് പോയപ്പോഴാണ്, പ്രതാപ- സതീശ തുര്‍ക്കികളുടെ വയറ്റുനോവ്. വെറുതെയല്ല ആന്റണി പറഞ്ഞത്, കോണ്‍ഗ്രസ് ലോകാത്ഭുതമാണെന്ന്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയാതെ ഉപ്പുവച്ച കലംപോലെ ആയിപ്പോയെന്നേയുള്ളൂ. സംഗതി അത്ഭുതംതന്നെ.

*
തന്തതന്നെയാണ് അച്ഛന്‍, ആരും പക്ഷേ, ഇന്നയാളുടെ തന്ത എന്നു പത്രത്തില്‍ എഴുതാറില്ല. മരിച്ചു, ചത്തു, അന്തരിച്ചു, നിര്യാതനായി- ഇതിനെല്ലാം ഒരേഅര്‍ഥം ആണെങ്കിലും ഗോപാലന്‍ ചത്തു, ജോസഫ് ചത്തു എന്ന് വാര്‍ത്തകളില്‍ കാണില്ല. ജഡം, ശവം, മൃതദേഹം എന്നെല്ലാം പര്യായമുണ്ട്. "ഗജകേസരി മോഹനന്റെ ജഡം സംസ്കരിച്ചു", "കുട്ടിക്കൊമ്പന്റെ ജഡം സംസ്കരിച്ചു". "ചത്ത പശുവിന്റെ ജഡം സംസ്കരിച്ചു". "ബീമാപള്ളി തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡം സ്വീവേജ്ഫാമിനുള്ളില്‍ സംസ്കരിച്ചു" എന്നൊക്കെ വാര്‍ത്ത കാണാം. "ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു", "ചന്ദ്രശേഖരന്റെ മൃതദേഹം സംസ്കരിച്ചു" എന്നതാണ് മനുഷ്യരെ പ്രതിപാദിക്കുമ്പോഴുള്ള രീതി. ആലപ്പുഴയില്‍ ഇറങ്ങിയ ഞായറാഴ്ചത്തെ മലയാളമനോരമയില്‍ കാസര്‍കോട്ടെ മനോജിന്റെ ജഡം സംസ്കരിച്ചു എന്നാണ് വാര്‍ത്ത. കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരനായാല്‍ ആനയുടെയും പശുവിന്റെയും പട്ടിയുടെയും ഗണത്തില്‍ മതി എന്നാണ് ആ പത്രം കരുതുന്നത്. അതാണല്ലോ കേരളത്തിന്റെ ഉല്‍കൃഷ്ട മാധ്യമസംസ്കാരം. ഇതിനോട് ആരും പ്രതികരിച്ചുപോകരുത്. അത് നിയമനിഷേധമാകും; മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാകും.

*
ഹര്‍ത്താല്‍ശേഷം മാതൃഭൂമിയില്‍ വന്നു- ""സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ "മാതൃഭൂമി"ക്കു നേരെയും അതിക്രമങ്ങള്‍. തൊടുപുഴയില്‍ മാതൃഭൂമി ജില്ലാ ബ്യൂറോയില്‍ അതിക്രമിച്ചുകയറിയ ഹര്‍ത്താലനുകൂലികള്‍ റിപ്പോര്‍ട്ടര്‍ ജി. വേണുഗോപാലിനെ കയ്യേറ്റംചെയ്തു. ക്യാമറ പിടിച്ചുവാങ്ങി നശിപ്പിച്ചു... അതിക്രമം നടത്തിയ നാലംഗസംഘത്തിലെ മൂന്നുപേരെ രണ്ടുമണിക്കൂറിനുള്ളില്‍ത്തന്നെ അറസ്റ്റ് ചെയ്തു..."" എന്ന്. ""കുറേ നാളുകൊണ്ട് നീയൊക്കെ എഴുതാന്‍ തുടങ്ങിയതാ... ഞങ്ങള്‍ക്കറിയാം എന്തുചെയ്യണമെന്ന്... കാച്ചടാ അവനെ എന്ന് ആക്രോശിച്ചശേഷം അസഭ്യവും വിളിച്ചു. ക്യാമറ ആവശ്യപ്പെട്ട ഇവര്‍ അതിനു വിസമ്മതിച്ച വേണുഗോപാലിനെ തള്ളിവീഴ്ത്തി""- എന്നും കാച്ചി മാതൃഭൂമി. തുടരെ പ്രതിഷേധ പ്രസ്താവനകള്‍ വന്നു.

പിറ്റേന്ന് അതേപത്രത്തില്‍ അധികമാരും കാണാത്ത മറ്റൊരു വാര്‍ത്ത വന്നു. അതിങ്ങനെ: ""തൊടുപുഴ മാതൃഭൂമി ഓഫീസിലെ അതിക്രമം: പ്രതികള്‍ സാമൂഹിക വിരുദ്ധര്‍. ""തൊടുപുഴ: സി.പി.എം. പ്രഖ്യാപിച്ച ഹര്‍ത്താല്‍ മറയാക്കി വ്യാഴാഴ്ച തൊടുപുഴ "മാതൃഭൂമി" ഓഫീസില്‍ അതിക്രമം നടത്തിയത് സാമൂഹിക വിരുദ്ധര്‍. ഇവര്‍ക്ക് സി.പി.എം. ബന്ധമില്ലെന്നും ഹര്‍ത്താല്‍പോലുള്ള സാഹചര്യങ്ങള്‍ മുതലെടുത്ത് അതിക്രമം പ്രവര്‍ത്തിക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി""- എന്ന്. പട്ടാമ്പിയില്‍ കുഴമ്പുതേച്ചുകിടന്ന എംഡിക്ക് ഹര്‍ത്താല്‍ ദിവസം വിശ്രമമില്ലായിരുന്നു. എല്ലാ മാതൃഭൂമി ഓഫീസുകളിലേക്കും വിളിച്ച് അവിടെ എന്തെങ്കിലും നടന്നോ, നടക്കുന്ന ഉടനെ ചാനലില്‍ വാര്‍ത്ത കൊടുക്കണം, പ്രതിഷേധിക്കണം എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ഇനിയിപ്പോള്‍, തൊടുപുഴയില്‍ പിടിയിലായ രണ്ട് കോണ്‍ഗ്രസുകാരും ഒരു ബിജെപിക്കാരനും ഉറപ്പിച്ച പണം കിട്ടാതെ മാതൃഭൂമി ഓഫീസിനുമുന്നില്‍ സമരം തുടങ്ങിയാല്‍ അറിയാം ബാക്കി കഥ. ആകെ മൊത്തം ദിവ്യാത്ഭുതങ്ങള്‍തന്നെ.