Sunday, January 25, 2009

രക്ഷകന്‍!

അരക്ഷിതാവസ്ഥ വരുമ്പോഴാണ് പലരും പടച്ചവനെ വിളിക്കുന്നത്. രക്ഷകന്‍ വരുമെന്നും എല്ലാ ദുരിതവും തീര്‍ക്കുമെന്നും അവര്‍ കരുതുന്നു. സിബിഐക്ക് അങ്ങനെയൊരു രക്ഷകന്റെ റോളുള്ളതായി മനസ്സിലാക്കാത്തവര്‍ ധാരാളമാണ്. മുറുക്കിച്ചുവപ്പിച്ച്, കൈ പുറകില്‍ വച്ച്, ഒരുവശം ചരിഞ്ഞു നടക്കുന്ന പാവം അപ്പാവിയാണ് സിബിഐ എന്നാണ് മലയാളീസിന്റെ വിചാരം. ആളെക്കൊന്ന കേസന്വേഷിക്കാന്‍ ഡമ്മിയുംകൊണ്ട് പോകുന്നവരായും കുന്നിടിച്ച് മണ്ണുമാറ്റാന്‍ ജെസിബിയുംകൊണ്ട് ഘോഷയാത്ര നടത്തുന്നവരായും സിബിഐക്കാരെ കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു യഥാര്‍ഥ രക്ഷകന്റെ ഭാവത്തില്‍ സിബിഐ വന്നത് ഇപ്പോഴാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍നിന്ന് സിബിഐ ഡയറക്ടര്‍ അശ്വിനികുമാറിന് ലഭിച്ച ഒരുസംഘഗാനം ഇങ്ങനെയായിരുന്നു:

"രക്ഷകാ നിന്നില്‍ ഞാന്‍ ആനന്ദംകൊള്ളുന്നു
നിന്‍ പുകള്‍ പാടുന്നു നന്ദിയോടെ
എന്നുള്ളമെന്നല്ല, എനിക്കുള്ളതൊക്കെയും
നിന്നില്‍ ഞാനര്‍പ്പണം ചെയ്തിടുന്നു

എന്‍ കൈകള്‍ കൊണ്ടുനീ അധ്വാനിച്ചീടുക
എന്‍പാദം കൊണ്ടുനീ സഞ്ചരിക്ക
എന്‍ നയനങ്ങള്‍ കൊണ്ടുനീ നോക്കേണം
എന്‍ ശ്രവണങ്ങളാല്‍ കേള്‍ക്കേണം നീ....''

ഈ പാട്ട് പാടിയവരെയും സംഗീതം നല്‍കിയവരെയും ശതമന്യുവിന് നന്നായറിയാം. രണ്ട് സുപ്രധാന വ്യക്തികള്‍ അടച്ചിട്ടമുറിയില്‍ നടത്തിയ ചര്‍ച്ച മാതൃഭൂമിയുടെ ഡല്‍ഹി ലേഖകന് റിപ്പോര്‍ട്ടു ചെയ്യാമെങ്കില്‍, സിബിഐക്ക് സമര്‍പ്പിച്ച ഈ സംഘഗാനം ശതമന്യു കേട്ടതിലും ഒരു തെറ്റുമില്ലെന്ന് പ്രസ്താവിച്ചുകൊള്ളട്ടെ.

ദയനീയമാണ് ചിത്രം. രമേശ് ചെന്നിത്തല, വയലാര്‍ രവി, വീരപ്പമൊയ്ലി, ഉമ്മന്‍ചാണ്ടി, കെ എം മാണി, കുഞ്ഞാലിക്കുട്ടി, രാഘവന്‍ തുടങ്ങിയ മുഖങ്ങളെല്ലാം കാണുന്നുണ്ട്. ആന്റണിയും കാര്‍ത്തികേയനും പിന്‍നിരയിലുണ്ട്. ചിലര്‍ തലയില്‍ മുണ്ടിട്ടും മറ്റുചിലര്‍ മറഞ്ഞുനിന്നും പാടുന്നു. സിബിഐയാണ് രക്ഷകന്‍. ഇന്നലെവരെ എല്ലാം ചെയ്തുതന്നു. ഇന്നിനി നാളെയെന്ത്? ലാവ്ലിന്‍ കേസില്‍ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ പിണറായി വിജയന്റെ മൂക്ക് ചെത്തി ഉപ്പിലിടാമെന്നും സിപിഐ എമ്മിനെ മടക്കിച്ചുരുട്ടി കീശയിലാക്കി 'ഇനിയാരുണ്ട് കാണട്ടെ'യെന്ന് വെല്ലുവിളിക്കാമെന്നുമായിരുന്നു മനസ്സിലെ മോഹം. അതിനായുള്ള സ്വപ്നമാണ് കുറെക്കൊല്ലമായി കൊണ്ടുനടക്കുന്നത്. ആറ്റുനോറ്റുള്ള റിപ്പോര്‍ട്ട് വന്നപ്പോള്‍ ഹാ കഷ്ടം! നാനാഭാഗത്തുനിന്നുമുള്ള സമ്മര്‍ദത്തിനു വഴങ്ങി സിബിഐ പിണറായി എന്ന പേര് പ്രതിപ്പട്ടികയില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ചെയ്ത കുറ്റമെന്ത്? ഒരു കുറ്റവും കാണുന്നില്ല. അതുകൊണ്ട്, ഇരിക്കട്ടെ ഒരു ഗൂഢാലോചനക്കുറ്റം എന്നുവച്ചു. ലാവ്ലിന്‍ കമ്പനിയെ കൊണ്ടുവന്നത് കാര്‍ത്തികേയനാണ്. ആ കാര്‍ത്തികേയന്‍ പ്രതിയല്ല! സത്യത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്. അവര്‍ക്ക് കിടക്കപ്പൊറുതി വേണ്ടേ?

സിവില്‍ സപ്ലൈസ് വെട്ടിപ്പില്‍ പ്രാഗത്ഭ്യം നേടിയ യുവവൃദ്ധനായ മലയോരനേതാവ് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് കളിക്കുന്നത്? ലാവ്ലിന്‍ കേസ് തേച്ചുമായ്ച്ചു കളയാന്‍ പോവുകയാണോ എന്ന്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മറുപടി നല്‍കി, അങ്ങനെ തേയാനും മായാനുമൊന്നും പോകുന്നില്ല; എല്ലാം വേണ്ടപോലെ നടക്കും; അതിനുള്ള ഏര്‍പ്പാട് ചെയ്തുകഴിഞ്ഞിട്ടുണ്ടെന്ന്.

ആ ഏര്‍പ്പാടാണിപ്പോള്‍ നടന്നത്.

പ്രതിപ്പട്ടിക വന്നയുടനെ പിണറായി കെട്ടും ഭാണ്ഡവുമായി വനവാസത്തിനു പോകുമെന്നും അതു കഴിഞ്ഞാല്‍ നാട്ടില്‍ അര്‍മാദിച്ചു കളയാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. റിപ്പോര്‍ട്ട് വന്നയുടന്‍ വിളിതുടങ്ങി-അഴിമതിക്കാരന്‍ പിണറായിയെന്ന്. എവിടെയാണ് അഴിമതി? സിബിഐയുടെ റിപ്പോര്‍ട്ടിലാകെ മുങ്ങിത്തപ്പിയിട്ടും പിണറായി ഒരുപൈസയുടെ അഴിമതി നടത്തി എന്നു കാണുന്നില്ല. എങ്ങനെയെങ്കിലും പേരു വരുത്തിച്ചാല്‍ അതു കേട്ടപാടെ, സെക്രട്ടറിയോട് പോയി വീട്ടിലിരിക്കാന്‍ പറയുമെന്ന് കരുതിയവര്‍ വീണത് വലിയൊരു ഗട്ടറിലാണ്.

പാര്‍ടി നേരത്തെ പറഞ്ഞിരുന്നു-ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന്. ഉമ്മന്‍ചാണ്ടിയുടെ വിജിലന്‍സ് അന്വേഷിച്ചു പൂര്‍ത്തിയാക്കിയ കേസിനോടൊപ്പം പിണറായിയുടെയും അക്കാലത്ത് സര്‍ക്കാരില്‍ സെക്രട്ടറിയായിരുന്ന ഫ്രാന്‍സിസിന്റെയും പേര് കൂട്ടിച്ചേര്‍ത്തുവെന്ന് മാത്രമാണ് സിബിഐയുടെ സംഭാവന. അതിനുവേണ്ടി മാത്രമാണ് കഷ്ടപ്പെട്ട് സിബിഐയെ കൊണ്ടുവന്നതെന്നും അതിനുപിന്നില്‍ എത്രയെത്ര പണവും അധ്വാനവും വഴിവിട്ട കളികളുമുണ്ടെന്നുമുള്ള കഥ ചെന്നിത്തലയ്ക്കെങ്കിലും അറിയാതിരിക്കില്ല.

ഗൂഢാലോചനയില്‍ പങ്കാളിത്തം വഹിച്ചവരും നെറികേടിന് കൂട്ടുനിന്നവരും ഇപ്പോള്‍ പതുക്കെ സത്യം തുറന്നുപറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കേസ് ചമയ്ക്കുന്നു, അത് വിജിലന്‍സിനെക്കൊണ്ട് സാധിക്കാതെ വന്നപ്പോള്‍ സിബിഐയെ ഉപയോഗിക്കുന്നു, സിബിഐയില്‍ നിരന്തര സമ്മര്‍ദം ചെലുത്തി പ്രതിചേര്‍പ്പിക്കുന്നു. അതു സാധിച്ചയുടനെ വിളിച്ചുപറയുന്നു-അതാ അഴിമതിക്കാരന്‍, രാജിവയ്ക്കൂ, പുറത്തു പോകൂ എന്ന്. ആ വ്യാമോഹം നടപ്പില്ലെന്ന് പെട്ടെന്നുതന്നെ തെളിഞ്ഞു. പിന്നെ വെപ്രാളമായി. ഇത്തരം ആക്രമണങ്ങളെ സുധീരം നേരിടുമെന്ന് സിപിഐ എം പ്രഖ്യാപിച്ചതോടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ച മട്ടായി. അതോടെ ഇറങ്ങിയത് പുതിയ കഥകളുമായാണ്. പാര്‍ടിയുടെ ഇന്നത്തെ നിലപാട് പിന്നീട് മാറുമെന്നും അതോടെ പിണറായി സെക്രട്ടറിസ്ഥാനത്തുനിന്ന് മാറുമെന്നും ചിലര്‍. നവകേരളയാത്ര മാറ്റിവയ്ക്കുമെന്ന് മറ്റുചിലര്‍. സിബിഐ ഇനിയും പലതും പറയുമെന്ന് വേറെ ചിലര്‍. എല്ലാം കല്ലുവച്ച കിനാവുകള്‍.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സിപിഐ എം ജനറല്‍സെക്രട്ടറിയും തമ്മില്‍ നടന്ന ആശയവിനിമയംവരെ ഗണിച്ചെടുത്ത് നേരില്‍ കേട്ടപോലെ പ്രസിദ്ധീകരിച്ചുകളഞ്ഞു ഒരു കുലംകുത്തിപ്പത്രക്കാരന്‍. എല്ലാം ആഗ്രഹങ്ങളാണ്-സിപിഐ എമ്മിനെ ലാവ്ലിനില്‍ മുക്കിക്കളയാമെന്ന കടന്ന ആഗ്രഹം. പാര്‍ടിയും ജനങ്ങളും ആ ദുരാഗ്രഹക്കാര്‍ക്കൊപ്പമല്ലെന്ന് ജനലക്ഷങ്ങള്‍ അണിചേര്‍ന്ന പ്രതിഷേധ പ്രകടനങ്ങളിലൂടെ കേരളം തെളിയിച്ചു. എന്നാല്‍, രക്ഷകന്റെ കനിവിനായുള്ള രോദനങ്ങള്‍ അടങ്ങിയിട്ടില്ല. സിബിഐ കുറ്റപത്രം വരുമ്പോഴെങ്കിലും ചിലതൊക്കെ സംഭവിക്കണേ എന്നാണ് പുതിയ പ്രാര്‍ഥന.

ഇതെന്തൊരു നാടാണ്? ലാവ്ലിന്‍ കേസിനോടനുബന്ധിച്ച് മുമ്പ് എഴുതിയതും പ്രചരിപ്പിച്ചതുമെല്ലാം നാട്ടിലെ ജനങ്ങള്‍ മറന്നുവെന്നാണോ ഇവര്‍ കരുതുന്നത്? പിണറായി വിജയന്‍ ബാങ്ക് ലോണെടുത്ത് പഴയവീട് അല്‍പ്പം മാറ്റിയപ്പോള്‍ അത് വിവാദമാക്കിയവരല്ലേ നിങ്ങള്‍? അദ്ദേഹത്തിന്റെ മക്കളുടെ പഠനത്തെക്കുറിച്ച് എന്തെല്ലാം പറഞ്ഞു? പിണറായിയുടെ ഭാര്യയുടെ പേര് കമല എന്നായതിനാല്‍, ആ പേരില്‍ അദ്ദേഹത്തിന് സിംഗപ്പൂരില്‍ ഒരു കമ്പനിയുണ്ടെന്ന് പറഞ്ഞുനടന്നില്ലേ? അങ്ങനെ എന്തെല്ലാം കഥകള്‍. അതെല്ലാം കെട്ടിച്ചമച്ച പരാതികളായും വാര്‍ത്തകളായും കൊണ്ടാടിയില്ലേ? എന്നിട്ടെന്തായി? ഏതെങ്കിലുമൊരു വഴിവിട്ട നടപടി കണ്ടുപിടിക്കാനായോ ആര്‍ക്കെങ്കിലും? ഒരു മനുഷ്യന്‍ രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തിലിരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അദ്ദേഹത്തെ നശിപ്പിച്ചുകളയാനുള്ള നാണംകെട്ട കളികള്‍ എത്ര നടന്നു ഈ കേരളത്തില്‍? അതിനെയെല്ലാം അതിജീവിച്ച്, സംശുദ്ധമായ പൊതുജീവിതത്തില്‍ നേരിയ കളങ്കംപോലും വീഴ്ത്താതെ നിവര്‍ന്നുനില്‍ക്കുന്ന കമ്യൂണിസ്റ്റുകാരനെ കാണുമ്പോള്‍ ഏതെങ്കിലും ഒരു രക്ഷകനെ കൊണ്ടുവന്ന് സംഹാരകൃത്യം നടത്തിച്ചുകളയാമെന്ന് ശത്രുക്കള്‍ക്കു തോന്നുന്നത് സ്വാഭാവികംമാത്രമാണ്.
ആ മോഹം പക്ഷേ ഈ കേരളത്തില്‍ നടത്തിക്കളയാമെന്നു കരുതുന്നത് പമ്പര വിഡ്ഢിത്തവും.

*

വലതുപക്ഷത്തെ ഒരു പ്രമുഖ നേതാവിന്റെ അടുത്ത (മുന്‍) ബന്ധുക്കള്‍ ഒരുദിവസം തലസ്ഥാനത്തെ പ്രസ്ക്ളബ്ബില്‍ പത്ര സമ്മേളനത്തിനെത്തി. നേതാവിന്റെ അടുക്കളക്കാര്യങ്ങളടങ്ങിയ പത്രക്കുറിപ്പ് വിതരണം ചെയ്തു. പത്രലേഖകര്‍ ഒന്നടങ്കം പ്രതികരിച്ചു- ഇത്തരം പ്രചാരണങ്ങള്‍ക്ക് തങ്ങളെ കിട്ടില്ല എന്ന്. ദേശാഭിമാനിയിലും സവിസ്തരം ആ വാര്‍ത്തയെത്തി. പക്ഷേ, ഒരു വ്യക്തിയെ ബാധിക്കുന്നതും കുടുംബത്തിന് ദുഷ്പ്പേരുണ്ടാക്കുന്നതുമായ പ്രശ്നമെന്ന നിലയില്‍ അത് പ്രസിദ്ധീകരിക്കേണ്ടെന്നായിരുന്നു തീരുമാനം. അത് ദേശാഭിമാനിയുടെ മാന്യത. എന്നാല്‍, ആ നേതാവില്‍നിന്നോ, അദ്ദേഹത്തെ സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തിനെത്തിയവരെ തിരിച്ചയച്ചവരില്‍നിന്നോ തിരിച്ച് അത്തരമൊന്ന് പ്രതീക്ഷിക്കാമോ? ഇല്ലേയില്ല. അവര്‍ക്ക് അല്‍പ്പമെങ്കിലും മാന്യതയും ധാര്‍മികതയുമുണ്ടെങ്കില്‍ ലാവ്ലിന്‍ കേസിലെ ഇമ്മാതിരി ഹീനമായ കളികള്‍ കേരളം കാണേണ്ടിവരില്ലായിരുന്നു.

മാന്യത വിലകൊടുത്ത് വാങ്ങാന്‍ പറ്റുന്നതല്ല. രമേശ് ചെന്നിത്തലയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നതുമല്ല. അവര്‍ക്കറിയാവുന്നത് നീചമായ രാഷ്ട്രീയം മാത്രമാണ്. സിപിഐ എമ്മില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന തുരപ്പന് സിപിഐ എം വാര്‍ത്തകളെഴുതാന്‍ സ്ഥിരം ആസ്ഥാനകരാര്‍ നല്‍കിയ നിഷ്പക്ഷ പത്രത്തിന്റെ ധാര്‍മികതയും അതുപോലൊന്നുതന്നെ.

Sunday, January 18, 2009

മോഡി-ഫിക്കേഷന്‍

ഗുജറാത്തില്‍നിന്ന് ഇപ്പോള്‍ വരുന്നത് അമൂലും സൂറത്ത് സാരിയും മാത്രമല്ല, മോഡിമാതൃക കൂടിയാണ്.

മുമ്പ് പോര്‍ബന്ദറിന്റെ പേരിലായിരുന്നു ഗുജറാത്ത് അഭിമാനംകൊണ്ടത്. അവിടെ കരംചന്ദ് ഗാന്ധിയുടെയും പുത്ലി ഭായിയുടെയും മകനായി 1869 ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞ് ഗുജറാത്തിന്റെയും ഇന്ത്യയുടെയും അതിര്‍ത്തിഭേദിച്ച് വളര്‍ന്നു-ഇന്ത്യയുടെ പിതൃസ്ഥാനീയനായി. ഇന്ന് ആ രാഷ്ട്രപിതാവിനെക്കുറിച്ച് പറയുമ്പോള്‍ ഗുജറാത്ത് എന്നുച്ചരിക്കാന്‍ പലരും മടിക്കും. കാരണം ആ മഹാത്മാവിന്റെ നെഞ്ചില്‍ വെടിയുണ്ട പായിച്ചവരുടെ 'മഹത്വ'ത്തിനൊപ്പമാണ് ഗുജറാത്തിന്റെ പേര് തുന്നിച്ചേര്‍ക്കപ്പെടുന്നത്.

വാഡ്നഗര്‍ ഗുജറാത്തിലെ മൊഹ്സാന ജില്ലയില്‍പെട്ട ഗ്രാമമാണ്. അവിടെ ഗാന്ധിജിയുടെ മരണശേഷം 1950 സെപ്തംബര്‍ 17ന് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി എന്നൊരു തിരുപ്പിറവിയുണ്ടായി. ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷമുണ്ടായ ആ വിത്ത് മുളച്ചു വളര്‍ന്ന് ഗോഡ്‌സെപ്പരുവത്തിലായപ്പോള്‍ ഗുജറാത്തില്‍ തേനും പാലുമല്ല, ചുടുചോരയാണ് ഒഴുകിയത്. ന്യൂനപക്ഷമായ ഇസ്ലാമിനെതിരെ ഭൂരിപക്ഷമായ ഹിന്ദുവിന്റെ വികാരം ആളിക്കത്തിക്കുക; കൂട്ടക്കൊലകള്‍ നടത്തിക്കുക; അങ്ങനെ ഉണ്ടാകുന്ന വര്‍ഗീയ ചേരിതിരിവ് വോട്ടാക്കി മാറ്റുക-അതാണ് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന 'മോഡിത്വം'.

കേശുഭായ് പട്ടേലിന്റെ കൈയില്‍നിന്ന് തട്ടിയെടുത്ത മുഖ്യമന്ത്രിക്കസേരയിലിരുന്ന് മോഡി എത്രയെത്ര പാവങ്ങളുടെ മരണത്തിന് ചുക്കാന്‍ പിടിച്ചെന്ന് എണ്ണിക്കണക്കാക്കാന്‍ ആര്‍ക്കും ഇന്നാവില്ല. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ കുറഞ്ഞത് രണ്ടായിരം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് കണക്ക്. കാണാതായവര്‍ അതിനു പുറമെ. മോഡിയെ വീരനായകനാക്കാന്‍ ആസൂത്രണം ചെയ്ത നാടകങ്ങള്‍ വേറെയാണ്. മോഡിക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കള്ളക്കഥയുണ്ടാക്കി നിരപരാധികളെ വെടിവച്ചുകൊല്ലുന്നിടംവരെ എത്തി അത്. ഷെയ്ക്ക് സൊഹ്റാബുദീനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊന്നുകളഞ്ഞത് മോഡിത്വത്തിന് തിളക്കം കൂട്ടാനായിരുന്നു. അങ്ങനെ എത്രയെത്ര കൊലപാതകങ്ങള്‍; കൊടുംക്രൂരതകള്‍. നര്‍മദാ അണക്കെട്ടു പ്രദേശത്തുനിന്ന് കുടിയൊഴിപ്പിച്ചവരെ തെരുവിലേക്കു വിട്ടതും ഭൂകമ്പ ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കിയ ബഹുകോടികള്‍ വകമാറ്റിയതും വര്‍ഗീയ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുഴുക്കളെപ്പോലെ ചേരിയിലേക്ക് തള്ളിയതും മോഡിയുടെ വികസനചരിത്രം.

മോഡി മുമ്പ് ബിജെപിയുടെ ഒരു വക്താവ് മാത്രമായിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് അന്നന്നത്തെ രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ നിയമിക്കപ്പെട്ട ഒരു ഗുജറാത്തുകാരന്‍. മുമ്പ് അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്ത് എന്ന കുട്ടി ആര്‍എസ്എസിന്റെ അഖിലേന്ത്യാ ഭാരവാഹിയായിരുന്നപ്പോള്‍ ക്യാമ്പസുകളില്‍ അക്രമത്തിന് വിത്തിടുകയായിരുന്നു വിനോദം. 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതോടെയാണ് മോഡിയുടെ മോടി കൂടിയത്. 2002ല്‍ ഗുജറാത്ത് വംശഹത്യ-അതോടെ 182 അംഗ നിയമസഭയില്‍ 126 സീറ്റ് ബിജെപിക്ക് കിട്ടി. അഞ്ചുകൊല്ലം കഴിഞ്ഞും അതേ തന്ത്രം മോഡി ആവര്‍ത്തിച്ചു. സോണിയ മോഡിയെ 'മൃത്യുവിന്റെ വ്യാപാരി' എന്നു വിളിച്ചപ്പോള്‍ അമ്മയ്ക്കും മകനുമെതിരെ വാഗ്ധോരണിയുമായി മോഡി ചാടിവീണു. കോണ്‍ഗ്രസ് ഒഴിഞ്ഞുമാറി മാളത്തിലൊളിച്ചു.

രാജ്യത്ത് മതനിരപേക്ഷശക്തികളുടെ കൂട്ടായ്മ കരുത്താര്‍ജിക്കുന്ന ഘട്ടത്തിലാണ് മോഡി എന്ന താരോദയം. ജര്‍മനിയില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം അഭൂതപൂര്‍വമായി വളര്‍ന്ന ഘട്ടത്തിലാണ് ഹിറ്റ്ലര്‍ ഉദിച്ചുയര്‍ന്നത്. ജര്‍മനിയിലെ തൊഴിലാളിവര്‍ഗ വിപ്ലവം അടിച്ചമര്‍ത്തിയതോടെ, സോവിയറ്റ് യൂണിയനെയും ലേകത്താകെയുള്ള കമ്യൂണിസ്റ്റ് മുന്നേറ്റത്തെയും നശിപ്പിച്ചുകളയാമെന്നാഗ്രഹിച്ച സാമ്രാജ്യവാദികളാണ് ഹിറ്റ്ലറെ പനപോലെ വളര്‍ത്തിയത്. അതുപോലെ, മുതലാളിത്ത വികസനപാത പാപ്പരായി ഇന്ത്യയിലെ ഭരണാധികാരി വര്‍ഗം നിലയില്ലാക്കയത്തില്‍ വീണപ്പോള്‍ ഇവിടെ ഇന്ദിരാതരംഗമാണ് സൃഷ്ടിച്ചത്. നാവടക്കൂ പണിയെടുക്കൂ എന്ന് ഇന്ദിര പറഞ്ഞപ്പോള്‍ ഇന്ത്യയെന്നാല്‍ ഇന്ദിര എന്നായി വൈതാളിക പ്രചാരണം. കര്‍ണാടകത്തില്‍ എസ് എം കൃഷ്ണ എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി കുറെ ഐടി സ്ഥാപനങ്ങളും ബംഗളൂരുവില്‍ കൂറ്റന്‍ കെട്ടിടങ്ങളും ഫ്ലൈഓവറുകളും കൊണ്ടുവന്നപ്പോള്‍ ഇതേ വായ്പാട്ടുകാര്‍ പാടി-വികസനം തിരയടിക്കുന്നുവെന്ന്. ബംഗളൂരുവിലെ ലൈവ്ബാന്‍ഡ് ഷോ നടക്കുന്ന ബാറുകളും പബ്ബുകളും ഇതര നിശാക്ലബ്ബുകളും സജീവമാകുമ്പോള്‍ പത്തുകിലോമീറ്റര്‍ മാത്രം അകലെ കര്‍ഷകന്‍ കണ്ണീരൊഴുക്കുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. തലസ്ഥാന നഗരത്തില്‍ വികസനവും ഗ്രാമങ്ങളില്‍ പട്ടിണിയും. ജനങ്ങള്‍ എസ് എം കൃഷ്ണയെയും കോണ്‍ഗ്രസിനെയും അടുത്ത തെരഞ്ഞെടുപ്പില്‍ കണക്കിന് ശിക്ഷിച്ചു. ഗുജറാത്തില്‍ അങ്ങനെ ഉണ്ടാകുന്ന ശിക്ഷ ഒഴിവാക്കാന്‍ മോഡിക്ക് വര്‍ഗീയതയുടെ ആയുധമുണ്ട്. പിന്നെ വേണ്ടത് വികസനത്തിന്റെ പരിവേഷമാണ്. അതാണിപ്പോള്‍ തരപ്പെടുത്തുന്നത്. പശ്ചിമ ബംഗാളില്‍നിന്ന് ടാറ്റാ മോട്ടോഴ്സിനെ ആട്ടിപ്പായിക്കാന്‍ മുന്നില്‍ നടന്നവര്‍, അതേ ടാറ്റയെ മോഡി കൂട്ടിക്കൊണ്ടുപോയി ഗുജറാത്തില്‍ കുടിയിരുത്തിയപ്പോള്‍ അതാണ് വികസനമെന്ന് പറയുന്നു! ബംഗാളില്‍ വികസനം പാടില്ല-അത് മാര്‍ക്സിസ്റ്റുകാരുടെ നാടല്ലേ. ഇപ്പോള്‍ രത്തന്‍ ടാറ്റ, സുനില്‍ മിത്തല്‍, അനില്‍ അംബാനി തുടങ്ങിയ വ്യവസായപ്രമുഖര്‍ പറയുന്നത് മോഡി ചില്ലറക്കാരനല്ല, പ്രധാനമന്ത്രിതന്നെയാകേണ്ട മഹാത്മാവാണെന്ന്. അതുകേട്ട് എട്ടും പൊട്ടും തിരിയാത്ത കുറെ പാവങ്ങള്‍ ആവേശംകൊള്ളുന്നു. മരണത്തിന്റെ വ്യാപാരിയുടെ വികസനം മഹത്തരമെന്ന്!

അതിനിടയിലാണ് ലോകബാങ്ക് വെടിപൊട്ടിച്ചത്. നിക്ഷേപസാഹചര്യങ്ങളുടെ കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം പത്തിനും മുകളിലാണെന്ന്. നമ്മുടെ കൊച്ചുകേരളത്തിന്റെ സ്ഥാനം രാജ്യത്ത് രണ്ടാമത്. ഗാന്ധിയുടെ നാട്ടില്‍നിന്നുയര്‍ന്നുവന്ന് ഗാന്ധിഘാതകരുടെ നേതാവായി മാറിയ നരേന്ദ്രമോഡിയെ മാതൃകയാക്കണമെന്ന പുത്തന്‍ സിദ്ധാന്തത്തെക്കുറിച്ച് വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല തുടങ്ങിയവരുടെ പ്രതികരണമൊന്നും കണ്ടില്ല. എന്നാല്‍, ബിജെപി പ്രതികരിച്ചു-മോഡി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് അവര്‍ക്ക് പറയേണ്ടിവന്നു.

ഇവിടെ, മോഡിയുടെ വികസനമാതൃകയെ പ്രശംസിച്ച് പരസ്യപ്രസ്താവന നടത്തിയ എംപിയെ സിപിഐ എം സസ്പെന്‍ഡ് ചെയ്തപ്പോള്‍ ഓടിയെത്തി, ഇതാ ഞങ്ങള്‍ താങ്കളെ സ്വീകരിക്കുന്നുവെന്നാണ് ബിജെപി മനസ്സുതുറന്നത്. ഇന്നലെവരെ ആ എംപിയെ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ നാസ്തിക നിലപാടുകളുടെ രക്തസാക്ഷിയാക്കാനായിരുന്നു കൊണ്ടുപിടിച്ച ശ്രമം. അതുവിലപ്പോകാതെ വന്നപ്പോള്‍ വികസനമന്ത്രത്തിന്റെ 'പ്രയോക്താവാ'ക്കുകയാണ്.

മോഡി-ഫിക്കേഷന്‍ വേണമത്രേ!

കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് ആരെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് എന്തൊരാര്‍ത്തി. കണ്ണൂരില്‍നിന്ന് ഇരുപതുകിലോമീറ്ററകലെ, ഇ പി രവീന്ദ്രന്‍ എന്ന സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന വാര്‍ത്തയും കണ്ണൂര്‍ എംപിയെ ബിജെപി സ്വീകരിച്ചുകൊള്ളാം എന്ന സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയും അച്ചടിച്ചുവന്നത് ഒരേദിവസത്തെ പത്രത്തിലാണ്. അതാണ് മോഡി-ഫിക്കേഷന്‍. മുസ്ലീം ലീഗിന്റെ മോടിയുള്ള പ്രതികരണം താമസിയാതെവരുമായിരിക്കും. ലീഗ് പുതിയ ചാനല്‍ തുടങ്ങുന്നതുകൊണ്ട്, അഹമ്മദ് സാഹിബിന്റെ വിദേശയാത്രയുടെയും കുഞ്ഞീക്കയുടെ ആവേശോജ്വല പരിപാടികളുടെയും ഇടയ്ക്കെങ്കിലും മോഡിത്വ സ്പോസേഡ് പ്രോഗ്രാം പ്രതീക്ഷിക്കാം.

കണ്ണൂര്‍ ജില്ലയില്‍ എന്തൊക്കെയോ സംഭവിക്കും എന്ന പ്രതീതി നിലനില്‍ക്കുന്നുണ്ട്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടമില്ല. ആര്‍എസ്എസുകാര്‍ ഒറ്റതിരിഞ്ഞു നടക്കുന്നില്ല, തൊഴില്‍സ്ഥലങ്ങളില്‍ ഒരൊറ്റ ആര്‍എസ്എസുകാരനെയും കാണുന്നില്ല. അഥവാ തൊഴിലിനുപോയാല്‍ സന്ധ്യക്കുമുമ്പ് ക്യാമ്പുകളില്‍ തിരിച്ചെത്തുന്നു. ആര്‍എസ്എസ് വലിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ട്. അത് ആര്‍എസ്എസിന്റെ വക. സിപിഐ എമ്മിനെതിരെ ഷൊര്‍ണൂരിന്റെയും നന്ദിഗ്രാമിന്റെയും പേരില്‍ അര്‍മാദിച്ച് തുള്ളുന്നവര്‍ ആര്‍എസ്എസിന്റെ ആയുധശേഖരണത്തെയും അക്രമ പദ്ധതിയെയുമൊന്നും ഗൌനിക്കുന്നില്ല.

എറണാകുളത്തെ സര്‍ക്കാര്‍ ഗസ്റ്റ്ഹൌസില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് താമസ സൌകര്യമൊരുക്കിയതിലാണ് ഒരു സിന്‍ഡിക്കറ്റുപത്രം കഴിഞ്ഞ ദിവസം ക്ഷോഭിച്ചുകണ്ടത്. ഷൊര്‍ണൂര്‍ ആളിക്കത്തുമെന്ന പ്രതീക്ഷയിലാണ് മറ്റൊരു പത്രം. കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിയോട്, ഷൊര്‍ണൂരിലെന്തേ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവിടെ മുമ്പ് ജയിക്കാത്തതുകൊണ്ട് എന്നായിരുന്നത്രേ മറുപടി. (കഴിഞ്ഞതവണ പത്തൊന്‍പതിടത്തു തോറ്റതുകൊണ്ട് വരുന്ന ലോക്‍സ‍ഭാതെരഞ്ഞെടുപ്പില്‍ അവിടെയൊന്നും ഉമ്മന്‍ചാണ്ടിയുടെ മുന്നണി മത്സരിക്കില്ലായിരിക്കും) നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പുഫലം ചൂണ്ടി, ബംഗാളില്‍ സിപിഐ എം തോറ്റുതൊപ്പിയിടാന്‍ പോകുന്നുവെന്ന് ഒരു പത്രം. ആര്‍എസ്എസും ഉമ്മന്‍ചാണ്ടിയും ചില പത്രങ്ങളുമെല്ലാം കൂട്ടുന്ന കോപ്പുകള്‍ കാണുമ്പോള്‍ വരാനിരിക്കുന്ന നാളുകള്‍ സംഭവബഹുലമാകുന്നതിന്റെ ലക്ഷണമുണ്ട്. തെരഞ്ഞെടുപ്പ് വരികയല്ലേ. എല്ലാം പതിവുപരിപാടിതന്നെ. ഇത്തവണ ടീമില്‍ കുറെ വിമതവേഷക്കാരെക്കൂടി കിട്ടിയതുകൊണ്ട് കളിയില്‍ തമാശയ്ക്ക് പഞ്ഞമുണ്ടാകില്ല. ഒരു പാര്‍ടി കോണ്‍ഗ്രസ് ഒഞ്ചിയത്ത് നടക്കുന്നുണ്ട്. കോത്താഴത്ത് അടുത്തത് നടക്കും. പ്രസംഗിക്കാന്‍ ചില കുട്ടന്മാര്‍ മുട്ടി നടക്കുന്നുമുണ്ട്.

എല്ലായിടത്തും വേണം ഒരു മോഡിഫിക്കേഷന്‍.

Sunday, January 11, 2009

വീരമര്‍ക്കട കമ്പിതാ

"അജാഗളസ്തന മുഷ്ട്ര പൃഷ്ഠം നാസാന്തരേ രോമം തഥാണ്ഡ യുഗ്മം വൃഥാ.... ''എന്നാണ്. പെണ്ണാടിന്റെ കഴുത്തിലെ മുലയും ഒട്ടകത്തിന്റെ വാലും മൂക്കിലെ രോമവും ചെന്നിത്തലയുടെ വാക്കും എപ്രകാരമാണോ ഉപയോഗശൂന്യമായിരിക്കുന്നത് അതുപോലെ എന്ന് വിശദീകരിക്കുന്ന ശ്ലോകം കാളിദാസ സൃഷ്ടിയാണ്. ഇതും സമകാലീന രാഷ്ട്രീയവുമായി എന്തു ബന്ധം എന്നണോ? കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട മഹാത്മാവിന്റെ മലര്‍പ്പൊടി സിദ്ധാന്തം വായിച്ചപ്പോള്‍ അജഗളസ്തനത്തെ ഓര്‍മവന്നു എന്നു മാത്രം.

പണ്ട് കാക്കശ്ശേരി ഭട്ടതിരിയെ കാണാതായി. കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഉദ്ദണ്ഡന് ഒരു ഉപായം തോന്നി. മൂന്നു വരിയുള്ള ഒരു ശ്ലോകമെഴുതി നാലാമത്തെ വരി പൂരിപ്പിക്കാന്‍ ആളുണ്ടോ എന്ന് നാടാകെ വിളംബരംചെയ്തു. ആകാശത്തില്‍ സഞ്ചരിക്കുന്നത് ഏത്; ആരാണ് രമ്യയായവള്‍; എന്താണ് ജപിക്കേണ്ടത്; അലങ്കാരം എന്ത്; ആരെ വന്ദിക്കണം; ലങ്ക എപ്രകാരം ഉള്ളത് എന്നിങ്ങനെ ആറ് ചോദ്യങ്ങളാണ് മൂന്നുവരിയില്‍. നാലാമത്തെ വരിയില്‍ ഇവയ്ക്കെല്ലാമുള്ള ഉത്തരമായിരിക്കണം എന്നാണ് നിബന്ധന. ഉപായം ഫലിച്ചു. നാലാംവരി അതിവേഗം വന്നു. 'വീരമര്‍ക്കട കമ്പിതാ' എന്നായിരുന്നു അത്. വി എന്നാല്‍ പക്ഷി. രമ (ഭഗവതി) ഋക്ക് (ഋഗ്വേദം) കടകം (തള), പിതാ (അച്ഛന്‍), ലങ്ക (വീരമര്‍ക്കട കമ്പിതം-ഹനുമാനാല്‍ വിറയ്ക്കപ്പെട്ട ദേശം) എന്നിങ്ങനെ എല്ലാ ഉത്തരങ്ങളും അടങ്ങുന്ന ആ ഒരു വരി എഴുതിയയാള്‍ സാക്ഷാല്‍ കാക്കശ്ശേരിയായിരുന്നു. ആളെ കൈയോടെ പിടികൂടാന്‍ ചെലവായത് മൂന്നുവരി.

അതുപോലെ നമ്മുടെ രമേശ് ചെന്നിത്തലയെ കുറച്ചുകാലത്തേക്ക് കാണാതായെന്നിരിക്കട്ടെ. കണ്ടെത്താന്‍ ഏതുമില്ല പ്രയാസം. ഒരാഴ്ചത്തെ മലയാളപത്രം എടുക്കണം. അതില്‍ ഏറ്റവും യുക്തിഹീനവും അബദ്ധജടിലവുമായ പ്രസ്താവന ഏതെന്നു നോക്കണം. പ്രസ്താവന വന്നിടത്തേക്ക് ഒരു വണ്ടിപിടിച്ചു ചെന്നാല്‍ അവിടെയുണ്ടാവും ചെന്നിത്തല.

മലര്‍പ്പൊടി സിദ്ധാന്തമായിരുന്നു കഴിഞ്ഞയാഴ്ചത്തെ വിവരക്കേട്. ചെന്നിത്തല പറയുന്നത് കോണ്‍ഗ്രസിനെയും ബിജെപിയെയും ഒഴിവാക്കിയുള്ള ഒരു ഭരണത്തിനുവേണ്ടി സിപിഐ എം ശ്രമിക്കുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നംപോലെയാണെന്നാണ്. 77ല്‍ കോണ്‍ഗ്രസിന്റെ ഭരണകുത്തക പൊട്ടിത്തകര്‍ന്നതും 89ല്‍ ദേശീയമുന്നണി വന്നതും തൊണ്ണൂറുകളില്‍ ദേവഗൌഡ വന്നതും 2004ല്‍ ഒരിറ്റു പിന്തുണയ്ക്കുവേണ്ടി ഇടതുപക്ഷത്തിന്റെ ഉമ്മറത്തിണ്ണയില്‍ കരഞ്ഞുവിളിച്ചതും ചെന്നിത്തലയുടെ ചരിത്ര പുസ്തകത്തിലില്ല. നാല് നാലരക്കൊല്ലം ഇടതുപക്ഷം ചെവിക്കു പിടിച്ച് നേര്‍വഴിക്ക് നടത്തിച്ച പിന്തുണക്കാലം ആ മനസ്സില്‍നിന്ന് മാഞ്ഞുപോയി. ചെന്നിത്തലയുടെ ചരിത്രം തുടങ്ങുന്നത് മന്‍മോഹന്‍സിങ്ങിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചശേഷമാണ്. ശരിയാണ്. ഇടതുപക്ഷത്തിനൊപ്പം ഇ അഹമ്മദിന്റെ മുസ്ലീം ലീഗില്ല. അതുകൊണ്ട് ഇസ്രയേല്‍ എംബസിയുടെ വിരുന്നില്‍ കോഴിക്കാല്‍ കടിച്ചുപറിക്കുകയും പുറത്തുവന്ന് ഏമ്പക്കംവിട്ട് പലസ്തീന്‍ ഐക്യദാര്‍ഢ്യം ആചരിക്കുകയുംചെയ്യുന്ന മഹാന്മാരില്ല. കുതിരക്കച്ചവടത്തിന്റെ പണം എണ്ണിവാങ്ങി പെട്ടിയിലാക്കി ബോണസായി മുഖ്യമന്ത്രിസ്ഥാനം നേടുകയും അതുംകൊണ്ട് സ്വന്തം നാട്ടിലെത്തിയപ്പോള്‍ ജനങ്ങളുടെ ചവിട്ടുകൊണ്ട് ഓടേണ്ടിവരികയും ചെയ്ത ഷിബുസൊറനുമില്ല ഇടതുപക്ഷത്ത്. ഡല്‍ഹി, മുംബൈ, വാഷിങ്ങ്ടണ്‍, ലഖ്‌നൌ ഷട്ടില്‍സര്‍വീസ് നടത്തുന്ന അമര്‍സിങ്ങിനെയോ പഞ്ചനക്ഷത്ര അവശവര്‍ഗ നേതാവ് പസ്വാന്‍ജിയെയോ ഇടതുപക്ഷത്ത് കാണില്ല. മഹാരാഷ്ട്രയില്‍ ചുമലില്‍കയറി ഇരിക്കുകയും കേരളത്തില്‍ തള്ളിപ്പറയുകയും ചെയ്യുന്ന എന്‍സിപി എന്ന സാധനവും ഇടതിനോടൊപ്പമില്ല. മാണി, പിള്ള, ജേക്കബ്, പി സി ജോര്‍ജ് ഇത്യാദി ലോകനേതാക്കള്‍ നയിക്കുന്ന കേരള കോണ്‍ഗ്രസുകളും ഇടതിനോടൊപ്പമല്ലതന്നെ.

ആന്ധ്രയിലെ തെലുങ്കുദേശം, തമിഴ് നാട്ടിലെ എഐഎഡിഎംകെ, ഗൌഡയുടെ ജനതാദള്‍, രാമചന്ദ്രന്‍ കടന്നപ്പള്ളിയുടേതുപോലുള്ള പാര്‍ടികള്‍. പിന്നെ ഇടതുപക്ഷവും. അവര്‍ക്കും ഒരു കൈ നോക്കാനുള്ള സ്വാതന്ത്ര്യം ചെന്നിത്തല കൊടുക്കണം. ചികഞ്ഞുനോക്കുമ്പോള്‍ ചെന്നിത്തലയുടെ പാര്‍ടിയേക്കാള്‍ ആള്‍ക്കൂട്ടവും നയവുമൊക്കെ അവരുടെ കൈയിലുമുണ്ടാകാം. കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ ഏതായാലും ഐക്യം ഗംഭീരമാണല്ലോ. രാംവിലാസ് പാസ്വാന്‍ ബിഹാറില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നു. ഉത്തര്‍പ്രദേശില്‍ അമര്‍സിങ് കോണ്‍ഗ്രസിന്റെ മണ്ഡലത്തില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നു. കര്‍ണാടകത്തില്‍ മഷിയിട്ടുനോക്കിയാലും കോണ്‍ഗ്രസിനെ കാണുന്നില്ല. അടുത്ത പ്രധാനമന്ത്രി രാഹുല്‍ യുവരാജനാകണമെന്ന് പ്രണബ് മുഖര്‍ജി പറയുന്നു. മന്‍മോഹന്റെ മുഖത്ത് നൈരാശ്യം നിറയുന്നു. കോണ്‍ഗ്രസിന്റെ ജയസാധ്യത തെളിയിക്കുന്ന സംഭവങ്ങളാണല്ലോ ഇതെല്ലാം. അതുകൊണ്ട് സ്വപ്നമത്രയും ചെന്നിത്തലതന്നെ കാണട്ടെ.

*
കേരളത്തില്‍ അതിഗംഭീരമാണ് കോണ്‍ഗ്രസിന്റെ സ്ഥിതി. ചില സാമ്പിള്‍ പത്രവാര്‍ത്തകളിതാ:

കോണ്‍ഗ്രസ് തമ്മിലടി തെരുവുയുദ്ധമായ ആലപ്പുഴയില്‍ വീണ്ടും ആക്രമണം

കെപിസിസി അംഗം സുനില്‍ജോര്‍ജ് ഉള്‍പ്പെടെ നാലുപേര്‍ക്ക് വെട്ടേറ്റതിനു പിന്നാലെ ആലപ്പുഴ സൌത്ത് ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുനിസിപ്പല്‍ കൌസിലറുമായ സഞ്ജീവ്ഭട്ടി (48)നെ ഒരു സംഘം ആക്രമിച്ചു. കെ സി വേണുഗോപാല്‍ എംഎല്‍എയുടെ അടുത്തയാളും ഐ ഗ്രൂപ്പ് നേതാവുമാണ് ഭട്ട്. -ആലുവയിലെ കോണ്‍ഗ്രസ് നിയോജകമണ്ഡലം യോഗത്തില്‍ കൈയാങ്കളി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എട്ട് മണ്ഡലം പ്രസിഡന്റുമാര്‍ ഡിസിസി പ്രസിഡന്റിന് പരാതിനല്‍കി.

കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍തല്ലി

കാസര്‍കോട് ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പു, ജനറല്‍സെക്രട്ടറി കരിമ്പില്‍ കൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ക്ക് അടിയേറ്റു. ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിന് ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് കൂട്ടത്തല്ല്. -ആലപ്പുഴ എംഎല്‍എ കെ സി വേണുഗോപാലിന്റെ ഗുണ്ടകളാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍കഴിയുന്ന കെപിസിസി അംഗം സുനില്‍ ജോര്‍ജ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിന്റെ പിന്തുണയും ഗുണ്ടകള്‍ക്കുണ്ടായിരുന്നു

സ്വപ്നം കാണാന്‍ പറ്റിയ അവസ്ഥ. ഇത്ര സ്നേഹസുരഭിലമായ സഹവര്‍ത്തിത്വമുള്ള പാര്‍ടിയെ നയിക്കുന്ന ചെന്നിത്തല നാളെ കേരളത്തെയല്ല, ഐക്യരാഷ്ട്രസഭയെത്തന്നെ നയിക്കണം.

*
ചിലരില്‍ പൂത്തുലയുന്നത് ലാവ്ലിന്‍ സ്വപ്നമാണ്. സുനാമിയായി ലാവ്ലിന്‍ വരുന്നെന്നും ഫെബ്രുവരിയില്‍ ചിലതെല്ലാം സംഭവിക്കുമെന്നുമാണ് ഒരു സിന്‍ഡിക്കറ്റ് പത്രത്തിന്റെ സിന്‍ഡിക്കറ്റ് ലേഖകന്‍ കഴിഞ്ഞദിവസമെഴുതിയ മുഖ്യവാര്‍ത്ത. പിണറായി വിജയന്‍ മുഖ്യപ്രതിയാകുമത്രേ. സിപിഐ എമ്മിനെ ഞെട്ടിക്കാനുള്ള പ്രോജ്വല കണ്ടുപിടിത്തം; പ്രവചനം! ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജിലന്‍സ് മുങ്ങിത്തപ്പിയിട്ടും കിട്ടാത്ത ഒന്ന് കണ്ടുപിടിച്ച് പുറത്തിടാനാണല്ലോ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് സിബിഐയെ കൊണ്ടുവന്നത്. അവരും മുങ്ങിത്തപ്പട്ടെ. വേവുന്നതിനുമുമ്പ് കലത്തില്‍ കൈയിടാന്‍ എന്തേ സിന്‍ഡിക്കറ്റുകാര്‍ക്ക് ഇത്ര ആവേശം. സിപിഐ എമ്മിനെ കരുതിയാണെങ്കില്‍ ആ പരിപ്പ് വേവാന്‍പോകുന്നില്ല എന്നാണ് ശതമന്യുവിന് തോന്നുന്നത്. പണ്ട് വിജിലന്‍സിനെ കൊണ്ടുവന്നതും പിന്നെ സിബിഐയെ ഏല്‍പ്പിച്ചതും വാര്‍ത്തകളെഴുതി കോലാഹലം സൃഷ്ടിച്ചതും അനുബന്ധ കഥകള്‍ പ്രചരിപ്പിച്ചതും എന്തിനുവേണ്ടിയാണെന്ന് നന്നായി സിപിഐ എമ്മുകാര്‍ക്കറിയാം; ഇന്നാട്ടിലെ സാധാരണക്കാര്‍ക്കെല്ലാമറിയാം. കറുത്തവാവ് അടുക്കുമ്പോള്‍ ചില ജീവികളില്‍ കാണുന്ന അസുഖം പോലെയുള്ള ഒന്നാണിത്. പാര്‍ടി സമ്മേളനം, പാര്‍ടി ജാഥ, തെരഞ്ഞെടുപ്പ് കാലങ്ങളിലാണ് രോഗം മൂര്‍ഛിക്കുക. കോണ്‍ഗ്രസ് നയിക്കുന്ന ഭരണത്തിനുകീഴിലുള്ള അന്വേഷണ ഏജന്‍സി സിപിഐ എം നേതൃത്വത്തെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കില്ലെന്നും നന്നായറിയാം.

രാഷ്ട്രീയത്തില്‍ രാഷ്ട്രീയത്തിന്റെ വഴിയുമുണ്ട്; വൃത്തികേടിന്റെ വഴിയുമുണ്ട്. രണ്ട് വഴിയിലുമുള്ള ആക്രമണങ്ങളെ സിപിഐ എം നേരിട്ടിട്ടുമുണ്ട്. എ കെ ജിയെ ഗുണ്ടാത്തലവനെന്നും ഇ എം എസിനെ തട്ടിപ്പുകാരനെന്നും വി എസിനെ വെട്ടിനിരത്തല്‍ വീരനെന്നും വിളിക്കുകമാത്രമല്ല അവരെക്കുറിച്ച് നിറംപിടിപ്പിച്ച നുണക്കഥകള്‍ നാടാകെ പ്രചരിപ്പിക്കുകയുംചെയ്തവരാണ് ഇക്കൂട്ടര്‍. അത്തരക്കാരില്‍നിന്ന് ഇന്നത്തെ പാര്‍ടി നേതൃത്വത്തിന് നന്മ ലഭിക്കുമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടോ ആവോ. വൃത്തികേടിന്റെ വഴിയിലൂടെ ആരെങ്കിലും ആക്രമിച്ചാല്‍ ഒലിച്ചുപോകുന്ന നേതാക്കള്‍ സിപിഐ എമ്മിലുണ്ടെന്ന് കരുതുന്നവര്‍ക്ക് വിശാലവണക്കം. ആര്‍എസ്എസുകാരന്റെ വിഷംപുരട്ടിയ കോടാലിയും കോണ്‍ഗ്രസ് നേതാവ് കൊടുത്തയച്ച പിസ്റ്റളും കെട്ടിച്ചമച്ച ആരോപണങ്ങളും ചെയ്യുന്നത് ഒരേ ധര്‍മംതന്നെ. അവയ്ക്കുമുന്നിലെല്ലാം പകച്ചുനിന്നിരുന്നുവെങ്കില്‍ സിപിഐ എം എന്നേ ഒലിച്ചുപോയേനെ..

സിന്‍ഡിക്കറ്റുകാരേ..... അല്‍പ്പം ചരിത്രം പഠിക്കൂ....... അല്ലെങ്കില്‍ കാത്തിരിക്കൂ, ക്രൈം കുമാരന് ഡിജിപി പട്ടം കിട്ടുന്നതുവരെയെങ്കിലും.....

Sunday, January 4, 2009

പേവാക്കിന് പൊട്ടച്ചെവി

'കച്ചികെട്ടാന്‍ കച്ചിനാരുതന്നെ വേണമെന്ന് മുരളീധരനും പിതാവിനും നന്നായറിയാം. തങ്ങള്‍ക്കു പറ്റിയ സ്ഥലം കോൺഗ്രസും യുഡിഎഫുമാണെന്ന് നന്നായുറപ്പിച്ചുകൊണ്ടാണ് അങ്ങോട്ടു തിരിച്ചുകയറാന്‍ ഇരുപ്രതിഭകളും തയ്യാറെടുത്തത്. പിതാവ് നേരിട്ടു കയറിയങ്ങു ചെന്നു. പുത്രനാണെങ്കില്‍ ഇല്ലത്തുനിന്ന് വിട്ടെങ്കിലും അമ്മാത്തെത്തിയില്ല. ഉമ്മറപ്പടിയില്‍പ്പോലും കയറ്റില്ലെന്നാണ് അമ്മാത്തുള്ളവര്‍ പറയുന്നത്. ഇതെന്തു ന്യായം; ഇതെന്തു നീതി എന്ന് മുദ്രാവാക്യം വിളിച്ച് നാവുകുഴഞ്ഞു. പിതാവിനെപ്പോലെ വെറും കൈയോടെയല്ല പോകുന്നത്. എന്‍സിപി എന്ന രണ്ടാംമുണ്ട് അരയില്‍ കെട്ടിയിട്ടുണ്ട്. ആ മുണ്ടുതന്നെയാണ് തലസ്ഥാനത്തുള്ള മന്‍മോഹന്‍ജി തലപ്പാവുകെട്ടാന്‍ ഉപയോഗിക്കുന്നത്. ശരത് പവര്‍ എന്നു കേട്ടിട്ടിട്ടില്ലേ. തൊട്ടാല്‍ ഷോക്കടിക്കും. ആ പവറുമായി കളിചിരിപുന്നാരത്തിന് മന്‍മോഹന്‍ജിക്ക് മടിയില്ലെങ്കില്‍ ഇവിടെ ഉമ്മന്‍ കോൺഗ്രസിനും അതിനെ തല്‍ക്കാലത്തേക്ക് പാട്ടത്തിനെടുത്ത ചെന്നിത്തലയ്‌ക്കും എന്താണ് മടി?

എരിവുകേറ്റുന്നവനും കൊള്ളുന്നവനും തെരുവും തിണ്ണയും എന്നു പറഞ്ഞത് വെറുതെയല്ല. തന്നെ അകത്താക്കിയില്ലെങ്കില്‍ യുഡിഎഫ് എന്തിനുകൊള്ളാം. താന്‍ അകത്തുള്ളപ്പോള്‍ പത്തൊന്‍പതിലും വടക്കാഞ്ചേരിയിലുമല്ലേ പൊട്ടിയുള്ളൂ. പുറത്തുനിര്‍ത്തിയാല്‍ ബാക്കിയുള്ള ഒന്നെങ്കിലും സംരക്ഷിച്ചെടുക്കാന്‍ പറ്റുമോ ചെന്നിത്തലയ്‌ക്ക്? തന്നെ കണ്ടിട്ടാണ് 'വില തുച്‌ഛം; ഗുണം മെച്ചം' എന്ന പരസ്യവാചകം ഉണ്ടാക്കിയതുതന്നെ. കുറഞ്ഞ വിലയേ വേണ്ടൂ എന്ന് മനസ്സിലാക്കാന്‍ കുട്ടനാട്ടെ തോമസ് ചാണ്ടിയെ നോക്കിയാല്‍ മതി. ചാണ്ടിക്കു കിട്ടിയ ഗുണം ചില്ലറയാണോ? പിന്നെയും സംശയമുണ്ടെങ്കില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനോട് ചോദിക്കാം.

അമ്മാത്തേക്ക് കയറാനുള്ള അനുവാദം കിട്ടിയാല്‍ മതി. അച്‌ഛനെപ്പോലെയൊന്നുമാവില്ല പ്രകടനം. നില്‍ക്കുന്നേടത്ത് കടുപ്പിച്ചുതന്നെ നില്‍ക്കും. പാലംവലി എന്ന സ്വഭാവം പണ്ടുതൊട്ടേയില്ല. ആറേ പോയാലും തോടേ പോയാലും കായലേ പോയാലും കടലില്‍ ചെന്നുചേരുമെന്നത് തങ്ങളുടെ കുടുംബ മുദ്രാവാക്യമാണ്. എവിടെ ചെന്നു കുഴപ്പമുണ്ടാക്കിയാലും ഒടുവില്‍ കോൺഗ്രസാകുന്ന കടലില്‍ ചെന്നുചേരും. അവിടെ അയല, മത്തി, കണവ, കൊമ്പന്‍സ്രാവ്, തിമിംഗലം, ചൊറിയന്‍ ചെമ്മീന്‍, ചൂര, പാര, കടല്‍ക്കുതിര, കടലാമ, പാമ്പ്-പുഴു-പരല്‍ ഇത്യാദി ജീവികള്‍ക്കിടയിലേക്കു കടന്നുചെല്ലാനുള്ള സുഖം ഒന്നു വേറെതന്നെയാണ്. ചെന്നിത്തലയില്‍ കടലില്ല. പുതുപ്പള്ളിയിലാണെങ്കില്‍ കടലില്ലെങ്കിലും സുനാമിയുടെ ദുരിതാശ്വാസമെത്തിയ ബന്ധമുണ്ട്. കോൺഗ്രസാകുന്ന കടലില്‍ നീന്തിത്തുടിച്ചാണ് വളര്‍ന്നു വലുതായത്. ആ തനിക്ക് പങ്കായം തരാന്‍ ചെന്നിത്തല മടിക്കുന്നത് അസൂയകൊണ്ടാവാനേ തരമുള്ളൂ. വെളുപ്പും തുടുപ്പും നാക്കും വാക്കുമാണ് ഗുരുവായൂരപ്പന്‍ സഹായിച്ച് തനിക്കും ചെന്നിത്തലയ്‌ക്കുമുള്ള മൂലധനം. അസൂയക്കും ഗംഗാധരന്റെ കഷണ്ടിക്കുമുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

എന്‍സിപി എന്ന രണ്ടാംമുണ്ടുംകൊണ്ട് എങ്ങോട്ടു പോകാനാണ്? കാവിമുക്കി കാശിക്കു പോകാനൊക്കുമോ? എന്‍സിപിയുടെ യുഡിഎഫ് പ്രവേശം അടഞ്ഞ അധ്യായമെന്ന് ചെന്നിത്തലയും ഇക്കാര്യം അജന്‍ഡയിലേയില്ലെന്ന് തങ്കച്ചനും പറഞ്ഞതുകൊണ്ട് സന്യാസത്തിനൊന്നും പോകാനുദ്ദേശമില്ല. വേണ്ടിവന്നാല്‍ രണ്ടോ മൂന്നോ തവണകൂടി ചില പ്രസ്‌താവനകള്‍ കാച്ചും. എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു പറയും. അത്രയൊക്കെയാകുമ്പോള്‍ താനേ കടലിലേക്ക് പ്രവേശനം കിട്ടും. ഇതിലും വലുതൊക്കെ കണ്ടിട്ടുതന്നെയാണ് ഈ പണിക്കിറങ്ങിയത്. പറഞ്ഞ വാക്കല്ലാതെ മറ്റെന്തെങ്കിലും മാറ്റാന്‍ നമ്മളെക്കൊണ്ടാവുമോ?

*****

അച്ഛനാരാ മോന്‍ എന്നു പറയാന്‍ ഒട്ടും മടിക്കേണ്ടതില്ല. കരുണാകരന്‍ എവിടെച്ചെന്നാലും അതിനൊരു ഗമയുണ്ട്. ആശുപത്രിയില്‍ ദീര്‍ഘനാള്‍ വിഷമാവസ്ഥയില്‍ കിടന്നശേഷം മടങ്ങിവന്ന് പൊട്ടിച്ച വെടിയല്ലേ വെടി. "യുഡിഎഫിന്റെ പ്രവര്‍ത്തനം പരാജയം; കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനം നിരാശാജനകം; പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തുന്നതില്‍ സംഘടനാസംവിധാനം പാടേ പരാജയം; കെപിസിസിയില്‍ ജനാധിപത്യമുണ്ടെന്നു പറയാന്‍ ധൈര്യമില്ല.....''
യുവത്വത്തിന്റെ തിളപ്പും പുളപ്പുമുള്ള വാക്കുകള്‍. പാവം ചെന്നിത്തല ഞെട്ടിപ്പോയി. ഉമ്മന്‍ചാണ്ടി ഇരുന്നുപോയി. ഉമ്മന്‍ ചാണ്ടിയുടെ പണി നിയമസഭയില്‍ വാക്കൌട്ടുനടത്തല്‍ മാത്രമായി ചുരുങ്ങിയെന്നാണ് മുതിര്‍ന്ന നാവിന്റെ വിമര്‍ശനം. പ്രതിപക്ഷനേതാവാണോ പരാജയത്തിന് ഉത്തരവാദിയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പാര്‍ടിക്കാരന്‍കൂടിയായതുകൊണ്ട് ഒന്നും പറയുന്നില്ലെന്ന് പ്രതികരണം. പ്രതിപക്ഷം നന്നായി പ്രവര്‍ത്തിക്കുന്നെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം അവകാശവാദം മാത്രമാണെന്ന് ! മാണി, കുഞ്ഞാലിക്കുട്ടിമാര്‍ കരുണാകരനോടൊപ്പം കൂടിയിട്ടുണ്ട്. കരുണാകരന്‍ പറഞ്ഞത് ജനങ്ങളുടെ വികാരമാണെന്ന് കുഞ്ഞാലിക്കുട്ടി. അതില്‍ ശരികേടില്ലെന്ന് മാണിയുടെ അരസമ്മതം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒച്ചയനക്കമാണ്. എല്ലാവര്‍ക്കും സീറ്റുവേണം. അതിനു ചില നടപടിക്രമങ്ങളൊക്കെയുണ്ട്. അതിന്റെ മുന്നോടിയാണ് കരുണാകരന്റെ വെടിയും മാണി-കുഞ്ഞാലിക്കുട്ടിമാരുടെ മത്താപ്പും. മുരളീധരനും കൂടിയിങ്ങ് വന്നോട്ടെ. അപ്പോഴല്ലേ യഥാര്‍ഥ പൂരം!

*****

ഷൊര്‍ണൂരാണ് താരം. കോഴിക്കോട്ടുനിന്ന് കെപിസിസിയുടെ ആസ്ഥാനം ഷൊര്‍ണൂരിലേക്ക് മാറ്റിയതുകൊണ്ടും പ്രഭാതം പത്രം അവിടെ അച്ചടിച്ചതുകൊണ്ടും ഷൊര്‍ണൂരില്‍ സിപിഐ എം തോറ്റത് അപ്പുക്കുട്ടന് സഹിക്കാനാവുന്നില്ല. ഷൊര്‍ണൂരില്‍ കാളികൂളി സഖ്യമുണ്ടാക്കി നാലു സീറ്റുപിടിച്ച മാന്യന് നാടുനീളെ സ്വീകരണമാണ്. ടിവി ചാനലുകളില്‍ അഭിമുഖ പരമ്പരയാണ്. ഷൊര്‍ണൂരില്‍ നിന്നുയര്‍ന്ന തീ നാടാകെ പടരുമെന്നാണ് കോട്ടയത്തെ മുത്തശ്ശിക്കഥ. ഇതൊക്കെ കാണുമ്പോള്‍ ശതമന്യുവിന് മോഹന്‍ദാസ് എന്നൊരു മനുഷ്യനെ ഓര്‍മ വരുന്നു. ഗുജറാത്തിലെ പോര്‍ബന്ദറിലാണ് 1869 ഒൿടോബര്‍ രണ്ടിന് പുള്ളിക്കാരന്‍ ജനിച്ചത്. ഇംഗ്ളണ്ടില്‍ പോയി നിയമം പഠിച്ച മോഹന്‍ദാസ് ദക്ഷിണാഫ്രിക്കയില്‍ അല്‍പ്പകാലം ചെലവിട്ട് തിരിച്ച് മുംബൈയില്‍ കപ്പലിറങ്ങിയശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ചു. മഹാത്മാഗാന്ധിയായി മാറിയ ആ മോഹന്‍ദാസിന്റെ ശിഷ്യരാണ് ഇന്നത്തെ കോൺഗ്രസുകാര്‍. അവര്‍ക്ക് ഇന്ന് ഗാന്ധിയെന്നാല്‍ സോണിയ മാഡമാണ്. കോൺഗ്രസിന്റെ മനസ്സില്‍ ഗാന്ധിയില്ല; ഗാന്ധി പിറന്നിടത്ത് കോൺഗ്രസുമില്ല. പോര്‍ബന്ദറില്‍ പാറുന്നത് ബിജെപിയുടെ കാവിക്കൊടിയാണ്. ഗാന്ധി പിറന്ന മണ്ണില്‍ രണ്ടുവട്ടം മോഡി ശൂലം നാട്ടിയതുകൊണ്ട് ഇന്ത്യയില്‍ കോൺഗ്രസ് തകര്‍ന്നുപോയെന്ന് ആരും വിലപിക്കുന്നത് ശതമന്യു കേട്ടിട്ടില്ല. ഗുജറാത്തില്‍ ആളെക്കൊന്നും വര്‍ഗീയവെറുപ്പിന് തീകൊടുത്തും മോഡി വോട്ടു നേടി പോര്‍ബന്ദറില്‍ കൊടികുത്തി-ഗാന്ധി ഘാതകരുടെ കൊടി.

ഷൊര്‍ണൂരില്‍ ഗാന്ധിയുടെ ശിഷ്യരും ഘാതകരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവരുമെല്ലാം കൂട്ടുചേര്‍ന്നപ്പോള്‍ ഒരു ഓളമുണ്ടാക്കാനായി. ഷൊര്‍ണൂരിന്റെ ചരിത്രമാഹാത്മ്യം കൊണ്ടല്ല, ഏതാനും വര്‍ഗവഞ്ചകരുടെ കുതികാല്‍വെട്ടുകൊണ്ടാണ് മുനിസിപ്പല്‍ വാർഡുകളില്‍ കുറെ വോട്ടു മറിഞ്ഞതെന്ന് മനസ്സിലാക്കാന്‍ നാഡീജോത്സ്യത്തിന്റെ ആവശ്യമില്ല. അതുകണ്ട് അപ്പുക്കുട്ടന്‍ തുള്ളുന്നതെന്തിന്? നാടാകെ പടരുന്ന കുലംകുത്തിക്കൊടിയും അവസരവാദിപ്പാര്‍ടിയിലെ പിബി മെമ്പര്‍സ്ഥാനവും സ്വപ്‌നം കാണുന്നതിനുള്ള അപ്പുക്കുട്ടന്റെ സ്വാതന്ത്ര്യം തടയാന്‍ ഒരു കൺട്രോള്‍ കമീഷനും വരില്ല. ഷോ നടക്കട്ടെ. പേവാക്കിനു പൊട്ടച്ചെവി. പ്രതികരണം അനാവശ്യം.

*****
പണ്ടൊരു നാട്ടില്‍ ദരിദ്രയായ മുക്കുവയുവതിയെ കണ്ട് രാജാവിന് മോഹമുദിച്ചു. സുന്ദരി ഒരു സുപ്രഭാതത്തില്‍ കടപ്പുറം വിട്ട് രാജകൊട്ടാരത്തിലെത്തി; രാജാവിന്റെ പട്ടമഹിഷിയായി സുഖജീവിതം തുടങ്ങി. പഴയ കൂട്ടുകാരിയെ കാണാന്‍ ഒരുനാള്‍ കുറെ മുക്കുവ യുവതികള്‍ കൊട്ടാരത്തില്‍ ചെന്നു. അതിലൊരാള്‍ മടിയില്‍ കുറെ ഉണക്കച്ചെമ്മീന്‍ കരുതിയിരുന്നു. അത് കൈയില്‍ കിട്ടിയപ്പോള്‍ രാജ്ഞിക്ക് എന്താണ് സാധനമെന്ന് 'മനസ്സിലായില്ല'. ഒരു ചെമ്മീന്‍ കൈയിലെടുത്ത് അവള്‍ കൂട്ടുകാരികളോട് ചോദിച്ചു:"ഇത് തന്നേവളഞ്ഞതോ വളച്ചു വളഞ്ഞതോ'' എന്ന്. അതുപോലെയാണ് ഇന്ന് കേന്ദ്രത്തിലെത്തിയ ചില മന്ത്രിപുംഗവന്മാരുടെ സ്ഥിതി. കേരളം എന്താണെന്നും എങ്ങനെയാണെന്നും അവര്‍ക്കറിയില്ല പോലും. കേരളത്തിന് എന്തെങ്കിലും കിട്ടുന്നത് അവരുടെ ദാക്ഷിണ്യം കൊണ്ടാണുപോലും. കഷ്ടം!

*****

സമദൂരമെന്നാല്‍ പെരുന്നയില്‍നിന്ന് കൊട്ടാരക്കരയിലേക്കുള്ള ദൂരമെന്നര്‍ത്ഥം. പിള്ളയും പുള്ളയുമാണ് സമദൂരക്കാരുടെ പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത്. താടിയുള്ള പണിക്കര്‍ക്കുപകരം ആനയുള്ള പിള്ള വരാന്‍ പോകുന്നതിന്റെ കാറ്റും കോളുമാണ് കാണുന്നത്. കോടതി പറഞ്ഞാലും കേന്ദ്രം പറഞ്ഞാലും മാര്‍ക്സിസ്റ്റുകാരെ പഴിക്കണമെന്നതാണ് പുതിയ സമദൂര സിദ്ധാന്തം. ജാതിസംഘടനകള്‍ ഭരിക്കാന്‍ വരേണ്ടെന്ന് പിണറായി പറഞ്ഞാല്‍ പണിക്കര്‍ ചോദിക്കുന്നത് എന്നെക്കണ്ടാല്‍ 'അങ്ങനെ' തോന്നുമോ എന്നാണ്. പാവപ്പെട്ട മുന്നോക്കക്കാര്‍ക്കും പത്തുശമാനം സംവരണം വേണമെന്നു വാദിച്ച മാർക്ൿസിസ്റ്റ് പാര്‍ട്ടിക്ക് സംസ്‌കൃതത്തിലാണ് സമദൂര സമ്മാനം. ലക്ഷണം കണ്ട് സുഖക്കേട് മനസ്സിലാക്കാം. ഇത് പെട്ടെന്ന് ഭേദമാകുന്നതല്ല. അവിടെയും പ്രശ്‌നം സീറ്റുതന്നെ. ചെന്നിത്തല കാണാനാണ് ആട്ടം. മണ്ണും ചാരിനില്‍ക്കുന്ന പിള്ളയെ ശ്രദ്ധിച്ചാല്‍മതി.