Monday, March 25, 2013

നോമ്പുകാലത്തെ ദീര്‍ഘനിശ്വാസം

നാക്കില്ലെങ്കില്‍ നരികൊണ്ടുപോകും എന്ന ചൊല്ല് ചെന്നിത്തലയെക്കുറിച്ചാകാനിടയില്ല. നാക്കു നീണ്ടവന് കുറിയ കൈ എന്ന ചൊല്ലാണ് ഹരിപ്പാട്ടുകാരന് യോജിക്കുന്നത്. വാചാലന്മാര്‍ക്ക് പ്രവൃത്തിസാമര്‍ഥ്യം കുറയുമെന്നത് ചരിത്രവസ്തുതയാണ്. "ആരെയും കയറൂരി വിടില്ല", എന്നും "വേലിചാടുന്നവരെ പിടിച്ചുകെട്ടും" എന്നുമെല്ലാം ചെന്നിത്തല പറയുന്നത് നേരമ്പോക്കായി എടുത്താല്‍ മതി. എന്നാല്‍, വയലാര്‍ജി അങ്ങനെയല്ല. പുന്നപ്ര- വയലാര്‍ സമരവുമായൊന്നും ബന്ധമില്ലെങ്കിലും പേരില്‍ത്തന്നെയുണ്ട് ഒരു വിപ്ലവജ്വാല. മുക്കോംപറമ്പില്‍ കൃഷ്ണന്‍ മകന്‍ രവീന്ദ്രന്‍ എന്ന എം കെ രവിക്ക് വയലാര്‍ എന്നത് എക്കാലത്തും നല്ലൊരു മറയാണ്. ആഗോളവല്‍ക്കരണത്തിന്റെ രസായനം രാത്രി മുടങ്ങാതെ സേവിച്ചശേഷം കാലത്തെണീറ്റ് തൊഴിലാളിവര്‍ഗം, ചൂഷണം, സാമ്രാജ്യത്വം എന്നെല്ലാം പറയുന്നതിന് "വയലാര്‍" എന്ന പേരിനോളം പറ്റുന്ന ഒളിത്താവളം വേറെയില്ലെന്ന് രവിക്കറിയാം. അതാണ് ചെന്നിത്തലയും വയലാര്‍ രവിയും തമ്മിലുള്ള വ്യത്യാസം. ചെന്നിത്തല പറയുന്നത് ഇടത്തേച്ചെവിയിലൂടെ കേട്ട് വലത്തേതിലൂടെ കോണ്‍ഗ്രസുകാര്‍ പുറത്തേക്ക് കളയും. വയലാര്‍ രവി, ചേര്‍ത്തല ആന്റണി തുടങ്ങിയ പരിണതപ്രജ്ഞരെ നാക്കുള്ളതുകൊണ്ട് തൂക്കുകയില്ല. വാക്സാമര്‍ഥ്യംകൊണ്ട് അവര്‍ തൂക്കുകയറില്‍നിന്നുപോലും രക്ഷപ്പെട്ട് വരുമെന്നു സാരം.

വയലാര്‍ രവി ഒടുവില്‍ പറഞ്ഞത്, "ഇടതുപക്ഷവുമായി കോണ്‍ഗ്രസിന് വലിയ അഭിപ്രായവ്യത്യാസമില്ലാത്തതിനാല്‍ അവരുമായി ലോക്സഭാതെരഞ്ഞെടുപ്പില്‍ യോജിച്ച് പോകണ"മെന്നാണ്. കേള്‍ക്കുമ്പോള്‍ത്തന്നെ കുളിരുകോരുന്ന വാചകങ്ങള്‍. കേട്ടാല്‍ തോന്നും ഇതാ വന്നുകഴിഞ്ഞു കോണ്‍ഗ്രസ്- ഇടതുപക്ഷ ഐക്യമെന്ന്. അത് ദേശീയതലത്തിലാണ്, ഇവിടെ പറ്റില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ ഉടന്‍ പ്രതികരണം. കേരളം ഇന്ത്യയിലല്ല എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ അതും സമ്മതം. ഇടതുപക്ഷത്തിന് സഖ്യത്തിന്റെ അസുഖം മൂര്‍ച്ഛിച്ചതാണോ? അങ്ങനെ എവിടെയും കേട്ടിട്ടില്ല. എന്നുമാത്രമല്ല, നാടായ നാട്ടിലാകെ, ജാഥയും പണിമുടക്കും പ്രസംഗവും നടത്തി കോണ്‍ഗ്രസിന്റെ തട്ടിപ്പുകള്‍ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കയാണ് ഇടതുപക്ഷം. പണിമുടക്കിന് വരുന്നവരില്‍ മൂവര്‍ണക്കൊടി കൈയിലും ഗാന്ധിത്തൊപ്പി തലയിലുമേന്തിയ കോണ്‍ഗ്രസുകാരുമുണ്ട്.

കോണ്‍ഗ്രസിനെ കേന്ദ്രഭരണത്തില്‍നിന്നിറക്കിവിടാനും പകരം ബിജെപി കയറാതിരിക്കാനും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന ഇടതുപക്ഷത്തോടാണ് വയലാര്‍ജിക്ക് ആത്മാര്‍ഥപ്രണയം വന്നിരിക്കുന്നത്. വെറും വാര്‍ത്താസൃഷ്ടിയല്ല ഉദ്ദേശ്യം. കോണ്‍ഗ്രസിന്റെ ഇന്നത്തെ അങ്ങാടി നിലവാരം വയലാര്‍ജിയോളം അറിയുന്നവര്‍ വേറെയില്ല. നാലണയുടെ വിശ്വാസം സ്വന്തമായുള്ള ഒറ്റ കക്ഷിയും യുപിഎ മുന്നണിയിലില്ല. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന മുലായത്തിന്റെ കാര്യം ഓന്തിനേക്കാള്‍ കഷ്ടം- എപ്പോഴും നിറം മാറിക്കൊണ്ടിരിക്കും. മമതയും കലൈഞ്ജറുമെല്ലാം സലാംപറഞ്ഞ് പിരിഞ്ഞുകഴിഞ്ഞു. നിതീഷ്കുമാറിന് ചൂണ്ടയിട്ടുകൊടുത്തെങ്കിലും കൊത്തിയില്ല. ബഹന്‍ജിക്ക് അങ്ങനെ സ്ഥിരമായ തീരുമാനമൊന്നുമില്ല- പിന്തുണയുമില്ല. ലാലുപ്രസാദ് എപ്പോള്‍ ഏതുകോലത്തിലായിരിക്കുമെന്ന പ്രവചനം ദുഷ്കരം. കോണ്‍ഗ്രസിന്റെ കാര്യം എടുക്കാനും വയ്ക്കാനുമുള്ള പരുവത്തിലല്ല. പണമുണ്ട്; പവറുമുണ്ട്- പക്ഷേ ജനങ്ങള്‍ക്ക് തൊടാന്‍ മടി. തലയ്ക്കുമേലെ പുകയേ കാണാനുള്ളൂ. ശരിക്കും ശൂന്യാകാശംതന്നെ. ആകെ കൂട്ടിനുള്ളത് മലപ്പുറം കക്ഷി, കോട്ടയം കക്ഷി എന്നിങ്ങനെയുള്ള പാവങ്ങളാണ്. കഷ്ടിച്ച് ഒന്നോ ഒന്നരയോ അംഗബലം. ഉമ്മന്‍ചാണ്ടിക്ക് കൊടിവച്ച കാറില്‍ പറക്കാം, ആര്യാടന് ഇടയ്ക്കിടെ തെറിവിളിക്കാം എന്നിങ്ങനെയുള്ള ചില്ലറ പ്രയോജനങ്ങളേയുള്ളൂ. കോണ്‍ഗ്രസിന്റെ വിശ്വാസ്യത പണ്ടുപണ്ടേ കാക്കകൊത്തിപ്പോയി. ഘടക കക്ഷികള്‍ വകയ്ക്ക് കൊള്ളുകയുമില്ല. നാലാള്‍ കാണ്‍കെ കൈയും പിടിച്ച് നടത്തിക്കാന്‍ പറ്റുന്ന ഒരെണ്ണം പോലുമില്ല. പണംകൊടുത്താലാണെങ്കില്‍ വിശ്വാസ്യതയും മാന്യതയുമൊന്നും വാങ്ങാന്‍ കിട്ടുകയുമില്ല. പോരാഞ്ഞ്, കൂടെയുള്ളവരും അയലത്തുള്ളവരുമൊക്കെ മൂന്നാംമുന്നണി എന്ന് പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആയ നിലയ്ക്ക് ഏറ്റവും നല്ലത് ഇടതുപക്ഷം തന്നെ എന്ന് വയലാര്‍ജിക്ക് തോന്നിപ്പോയതില്‍ കുറ്റം പറയാനാകില്ല. ചന്ദനം ചാരിയാലാണല്ലോ ചന്ദനത്തിന്റെ സുഗന്ധം കിട്ടുക. കുറച്ചുകാലം കൂടി ഇരിക്കാനുള്ളതാണ് മന്ത്രിക്കസേര എന്ന് കരുതുന്നവര്‍ക്ക് ഇങ്ങനെ പലപല ഉപായങ്ങളും തോന്നും. അറയ്ക്കലെ ബീവിയെ കെട്ടാന്‍ കൊതിക്കാത്തവര്‍ ചുരുക്കമാകും. പക്ഷേ, ബീവിക്ക് സമ്മതമാകണ്ടേ? തല്‍ക്കാലം ഇതൊന്നും പറയാതെയും മിണ്ടാതെയും ഇരിക്കുന്നതാണ് നല്ലത് എന്ന് വയലാര്‍ജിയെ മനസ്സിലാക്കിക്കൊടുക്കാന്‍ ആരും ഇല്ലാതെപോയതാണ് പ്രശ്നം. നോമ്പുകാലത്ത് മിണ്ടാതിരിക്കാനുള്ള ഉപദേശം എവിടെനിന്നും കിട്ടിക്കാണില്ല.

*

"പോടാ", വിദ്യാധരന്‍ അയാളുടെ അച്ഛനോടുപറഞ്ഞു: "എന്റെ മുമ്പില്‍ നിന്നുപോ. നിന്റെ ലക്ഷണംകെട്ട മുഖം കണ്ടാല്‍ ആര്‍ക്കും ഗുണം പിടിക്കില്ല". ഇതുകേട്ട് വിദ്യാധരന്റെ അച്ഛന്‍ കുമാരന്‍നായരുടെ മുഖത്ത് ചോരയോട്ടം നിലച്ചുപോയതായി 1987ല്‍ എം മുകുന്ദന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്നേഹിച്ചുവളര്‍ത്തിയ മകനായ വിദ്യാധരന്റെ ഭാവപ്പകര്‍ച്ച അച്ഛനെയും അമ്മയെയും നാട്ടുകാരെയാകെയും വിഷമിപ്പിച്ചു. "ആര്‍ പറഞ്ഞിട്ടാ നീ എന്നെ പെറ്റത്?"- വിദ്യാധരന്‍ അയാളുടെ അമ്മയോടു ചോദിച്ചു. "എന്നെ പെറ്റ നിന്റെ കുടല് പുഴുത്തുപോകും". "എന്റെ മോനെ, ഇങ്ങനെയൊന്നും പറയല്ലെ"- മാധവിയമ്മ കരഞ്ഞു: "പത്തുമാസം കുടലില് കൊണ്ടുനടന്നു നൊന്തുപെറ്റതാ നിന്നെ ഞാന്‍". "അബദ്ധത്തില്‍ ഉണ്ടായിപ്പോയതല്ലെ?" വിദ്യാധരന്‍ ചോദിച്ചു. "രാത്രി അടങ്ങി ഒരിടത്ത് കിടന്നിരുന്നെങ്കില്‍ പെറേണ്ടിവരുമായിരുന്നോ?" വിദ്യാധരന്‍ അങ്ങനെ പലരോടും പലതും കടുപ്പിച്ചു ചോദിച്ചുതുടങ്ങി. ദേഹോപദ്രവമൊന്നുമില്ല. എങ്കിലും അഭിപ്രായങ്ങള്‍ പലതും വന്നു. "കല്ലുകൊണ്ട് എന്തിനാണ് എറിയുന്നത്? നാവുകൊണ്ട് എറിയുന്നത് പോരെ?" "എന്നാലും സൂക്ഷിക്കണം. തുടക്കം അല്ലേ? ദേഹോപദ്രവം ചെയ്യില്ലാ എന്ന് എന്താണ് ഉറപ്പ്?"

ഒരു ദിവസം ഇടവഴിയിലൂടെ നാരായണി ടീച്ചര്‍ വരുന്നു. വിദ്യാധരന്‍ വഴിയരികില്‍ നില്‍ക്കുകയാണ്. ദൂരെനിന്നുതന്നെ അവരുടെ വെളുത്ത നിഴല്‍ അയാള്‍ തിരിച്ചറിഞ്ഞു. പണ്ട് സ്കൂളില്‍ വിദ്യാധരനെ പഠിപ്പിച്ചതാണ്. എങ്കിലും കണ്ടാല്‍ വലിയ പ്രായമൊന്നും തോന്നില്ല. മുറുക്കിയിട്ടില്ലെങ്കിലും മുറുക്കിച്ചുവപ്പിച്ചതുപോലെ ചുവന്നിട്ടാണ് അവരുടെ ചുണ്ടുകള്‍. "ടീച്ചറെ, ഒന്നു നിക്കീന്‍... "ഒന്നു ചോദിച്ചോട്ടെ?" "വേണ്ടാത്തതൊന്നും ചോദിക്കല്ലേ മോനെ." ടീച്ചര്‍ അപേക്ഷിച്ചു: "നിന്റെ മൂത്ത ഏടത്തിയാണ് ഞാന്‍ എന്നു വിചാരിച്ചോളൂ". "എന്താ നിനക്കു ചോദിക്കുവാനുള്ളത്?" "ടീച്ചര്‍ ലൂപ്പിട്ടിട്ടുണ്ടോ?" "എന്റെ വിദ്യാധരാ.." ടീച്ചര്‍ ഇരുകൈകള്‍കൊണ്ടും സ്വന്തം ചെവികള്‍ പൊത്തി. കൈവിരല്‍ പിടിച്ച് അക്ഷരങ്ങള്‍ എഴുതി പഠിപ്പിച്ചതിനുള്ള ശിക്ഷയാണോ ഇത്? "ടീച്ചര്‍ ആഴ്ചയില്‍ എത്രപ്രാവശ്യം ഭര്‍ത്താവുമൊത്ത്........" "അരുത് മോനേ, അരുത്..." ആര്‍ക്കും വിദ്യാധരന്‍ അടങ്ങിയില്ല. ചികിത്സ ഫലിച്ചില്ല. കല്യാണം കഴിപ്പിച്ചാല്‍ രോഗം മാറുമെന്ന് പറഞ്ഞു. അതും സംഭവിച്ചില്ല. "ഇത് വല്ലാത്ത ഒരു കിറുക്കുതന്നെ". "അവന് ഒരു കിറുക്കുമില്ല. ഇതെല്ലാം അവന്റെ ഒരു തോന്ന്യാസമാണ്..." "ഇങ്ങനെ തോന്ന്യാസം കാണിച്ചിട്ട് എന്താണ് അവന് കിട്ടാന്‍ പോകുന്നത്?" "അതാണ് ആര്‍ക്കും മനസ്സിലാകാത്തത്." "ഇന്നലെ അവന്‍ പറഞ്ഞതുകേള്‍ക്കണോ?" "എന്താണ് പറഞ്ഞത്?" "കാറല്‍മാര്‍ക്സ് തന്തയ്ക്കുപിറക്കാത്തവന്‍ ആണെന്ന്". "ഹ, ഹ, ഹ..." "ചിരിക്കാന്‍ വരട്ടെ, നിങ്ങള്‍ കോണ്‍ഗ്രസുകാരെപ്പറ്റി അവന്‍ പറഞ്ഞതുകൂടി കേള്‍ക്ക്". "ഞങ്ങളെപ്പറ്റി അവന്‍ ഒന്നും പറയില്ല..." "കോണ്‍ഗ്രസുകാര്‍ സ്വവര്‍ഗസംഭോഗം ചെയ്യുന്നവരുടെ പാര്‍ടിയാണ് എന്ന്".

വിദ്യാധരനെ കാണുമ്പോള്‍ ആളുകള്‍ വഴിമാറി നടക്കും. ചിലര്‍ ചെവിപൊത്തും. ഒടുവിലത്തെ വൈദ്യരോട്: "ഈ സുഖക്കേടിന് മരുന്നില്ലേ?" "തലയ്ക്ക് ഭ്രാന്തുവന്നാല്‍ ചികില്‍സിച്ചുമാറ്റാം. നാവിനു ഭ്രാന്തുവന്നാല്‍ എന്തു ചികില്‍സ?" എല്ലാവരും ദീര്‍ഘമായി നിശ്വസിച്ചു. നോമ്പുകാലമായതുകൊണ്ട് ഇപ്പോള്‍ വിദ്യാധരന്‍ മൗനത്തിലാണ്. ഉയിര്‍പ്പിന്റെ ഞായര്‍ കഴിഞ്ഞാല്‍ കാണാം ഇനിയത്തെ കളി. (അവലംബം: എം മുകുന്ദന്റെ ദീര്‍ഘനിശ്വാസം എന്ന ചെറുകഥ)

Sunday, March 17, 2013

അന്ത്യവിധിക്കുമുമ്പ് വാസനാവികൃതി

ഇക്കണ്ടക്കുറുപ്പ് എന്ന തസ്കരന്റെ ആത്മഗതമായാണ് മലയാളത്തിലെ ആദ്യ ചെറുകഥയായ വാസനാവികൃതിക്ക് കേസരി രൂപംനല്‍കിയത്. ഇക്കണ്ടക്കുറുപ്പ് സങ്കടത്തിലാണ്. ""എന്നെപ്പോലെ വിഡ്ഢിത്തം പ്രവര്‍ത്തിച്ച് ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവര്‍ ചുരുക്കമായിരിക്കും"" എന്നതാണാ സങ്കടം. അദ്ദേഹത്തിന്റെ തറവാട്ടില്‍ ഒരു താവഴിക്കാര്‍ കറുത്തും വേറൊരു താവഴിക്കാര്‍ വെളുത്തുമാണ്. അങ്ങനെ നിറഭേദമുള്ളത് ദേഹത്തിനല്ല മര്യാദക്കാണ്. ""കാടരികില്‍ വീടായതുകൊണ്ട് ഇടയ്ക്കിടെ കാട്ടില്‍ പോകുവാനും പല മൃഗങ്ങളുമായി നേരിടുവാനും സംഗതിവന്നതിനാല്‍ ബാല്യംമുതല്‍തന്നെ പേടി എന്ന ശബ്ദത്തിന് എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥം ഇല്ലാതെവശായി."" എന്നാണ് കുറുപ്പ് ആത്മകഥ പറയുന്നത്. കളവ് അപ്പോള്‍ത്തന്നെ തുടങ്ങി. ഇരുപത് വയസ്സ് കഴിഞ്ഞപ്പോഴേക്കും ചില്ലറ കളവുവിട്ട് വന്‍തരത്തില്‍ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ നോട്ടം ചെല്ലുകയുള്ളൂ. ചെന്ന ദിക്കിലെല്ലാം ഈരാറുപന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു.

തൃശ്ശിവപേരൂര്‍ക്കുസമീപം ഒരു ദിക്കില്‍ ഒരു കളവുനടത്തി. എടുത്ത മുതലില്‍ ആഭരണപ്പെട്ടി മുഴുവന്‍ സ്നേഹിതയായ കല്യാണിക്കുട്ടിക്ക് കൊടുത്തു. അവര്‍ തമ്മില്‍ വളരെ അനുരാഗമുണ്ടായിരുന്നു. പെട്ടിയില്‍നിന്ന് ഒരു പൂവെച്ചമോതിരം ഒരുരാത്രി കല്യാണിക്കുട്ടി പ്രിയതമന്റെ മോതിരവിരലിന്മേല്‍ ഇടുവിച്ചു. അതുമുതല്‍ക്ക് ആ മോതിരത്തെപ്പറ്റി അതിപ്രേമമായി. കൊച്ചി രാജ്യത്തെ പൊലീസിനെ പേടിച്ച് ഇടയ്ക്ക് ഇക്കണ്ടക്കുറുപ്പ് മദിരാശിയിലെത്തി. അവിടെയും പഠിച്ചത് മറന്നില്ല. ഒരു "തേവിടിശ്ശി"യുടെ മുഖംനോക്കി പകുതിവായും തുറന്ന് കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി നിന്ന വിഡ്ഢ്യാന്റെ പോക്കറ്റില്‍ കയ്യിട്ടു. തിരിച്ചെത്തിയപ്പോള്‍ മോതിരം കണ്ടില്ല. മോതിരം അന്വേഷിച്ച് പൊലീസ് സ്റ്റേഷനില്‍ ചെല്ലുകയും പിടിക്കപ്പെടുകയും ആറുമാസം ജയിലും പന്ത്രണ്ടടിയും ശിക്ഷ വാങ്ങുകയും ചെയ്തു. തിരിച്ചിറങ്ങി നേരെ കാശിക്കാണ് വിട്ടത്. പാപമോക്ഷത്തിന്. സ്വയംകൃതാനര്‍ഥത്തിന്റെ അപമാനമാണുപോല്‍ ഇക്കണ്ടക്കുറുപ്പിന് ശരിയായ അപമാനമായി തോന്നിയത്. 1891ല്‍ കേസരി പരിചയപ്പെടുത്തിയ ഇക്കണ്ടക്കുറുപ്പിന്റെ താവഴിക്കാരെ കാണണമെങ്കില്‍ യുഡിഎഫില്‍ ചെല്ലണം. കറുത്ത താവഴി, മോഷണത്തൊഴില്‍, ഗാന്ധര്‍വവിവാഹം, ഒറ്റയ്ക്കു നടപ്പ് എല്ലാം ഒത്തുവരുന്ന കഥാപാത്രങ്ങള്‍ സമൃദ്ധം. കരണക്കുറ്റിക്ക് തല്ലുകിട്ടിയാലും കാശിക്കുപോകില്ല എന്ന വ്യത്യാസമേയുള്ളൂ.

*
പി സി ജോര്‍ജ് ഉമ്മന്‍ചാണ്ടിയോടോ തിരിച്ചോ കടപ്പെട്ടിരിക്കുന്നതെന്നറിയില്ല. എന്തായാലും മാണിസാറിന് ജോര്‍ജിനെ പേടിയാണ്. ഗൗരിയമ്മ, ടി വി തോമസ് എന്നിവര്‍ ജോര്‍ജിന്റെ എതിര്‍പാര്‍ടിക്കാരെങ്കിലുമാണ്. മലയോരജനതയെ മഹാന്മാരാക്കാന്‍ കഷ്ടപെട്ട് പത്തുപതിനേഴ് എംഎല്‍എമാരെയും സംഘടിപ്പിച്ച് മഹാപ്രസ്ഥാനം കെട്ടിപ്പടുത്തയാളിന്റെ പേര് കെ എം ജോര്‍ജ് എന്നാണ്. ആ പാര്‍ടിയുടെ തണലിലിരുന്ന് "അധ്വാനവര്‍ഗ സിദ്ധാന്തം" രചിക്കാന്‍ മാണിസാറിനെ ആവതാക്കിയതിന്റെ മൂലകാരണം കെ എം ജോര്‍ജ് തന്നെ. അങ്ങനെയുള്ള പാര്‍ടിസ്ഥാപകനെയും പി സി ജോര്‍ജ് വിടുന്നില്ല. മാണിസാറിന്റെ പതിവുവച്ച് ഇതൊന്നും ഇങ്ങനെ അവഗണിക്കേണ്ടതല്ല. കെ എം ജോര്‍ജിനോട് പണ്ടത്തെ ഒരു കടം ബാക്കിയുണ്ട്. ആ കെ എം ജോര്‍ജിന്റെ പുത്രനെയും പുള്ളിയുടെ പിതൃത്വത്തെയുംവരെ പി സി ജോര്‍ജ് ചോദ്യംചെയ്യുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കാനൊന്നും മരങ്ങാട്ടുപള്ളിയുടെ മരതകത്തിന് കഴിയില്ല. പണ്ട് പാലാഴിക്കഥയുമായി ജോര്‍ജ് തേരാപാരാ നടന്നപ്പോള്‍ കുലുങ്ങാത്ത മനസ്സാണ്.

ഉമ്മന്‍ചാണ്ടിക്ക് അധികാരമില്ല; മാണിസാര്‍ പറഞ്ഞാല്‍ രാജിവയ്ക്കുമെന്ന ജോര്‍ജിയന്‍ പ്രഖ്യാപനത്തിന്റെ അര്‍ഥവും അനര്‍ഥവും ചില്ലറയൊന്നുമല്ല. ഉമ്മന്‍ചാണ്ടിയേക്കാള്‍ കരുത്തനായ മാണിക്യം ജോര്‍ജിനെ ഭയന്ന് മിണ്ടാതിരിക്കുമെന്ന് കരുതുന്നവര്‍ വല്ല സിഎംപിയിലും ചേരുന്നതാണ് നല്ലത്. അല്ലെങ്കിലും, മടിയില്‍ കനമുള്ളവരേ പി സി ജോര്‍ജിനെ പേടിക്കൂ. മടിക്കുത്തഴിക്കാന്‍ ജോര്‍ജ് വരുമോ എന്ന പേടികൊണ്ടാണത്. അതാണ് പ്രതിയുടെ ചെറുപ്പകാലംമുതലുള്ള ശീലം. എല്ലാവരും ജോര്‍ജിനെ എതിര്‍ത്തപ്പോള്‍ രക്ഷകനായി വാഴയ്ക്കന്‍ അവതരിച്ചത് കണ്ടില്ലേ. ജോര്‍ജ് സഭയിലും പുറത്തും ഒഴുക്കിയ മാലിന്യം വാഴയ്ക്കന്റെ പറമ്പില്‍ എത്തിയിട്ടില്ല. സഭയ്ക്കകത്ത് ചെരുപ്പു കണ്ടുപോയതാണ് വാഴയ്ക്കാ വലുപ്പത്തിലുള്ള ആഗോള പ്രശ്നം. ജോര്‍ജിനുവേണ്ടി ഉയര്‍ന്ന കരുത്തുറ്റ ശബ്ദമായി നാളെ അതിനെ ചരിത്രവും വോട്ടര്‍മാരും സ്വീകരിച്ചേക്കും. പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മാണിസാര്‍ ഉത്തരവിറക്കിയത് ജോര്‍ജിനെ ഉദ്ദേശിച്ചല്ല. ജോര്‍ജ് മിണ്ടരുതെന്ന് പറയുന്നത്, കൊച്ചിയില്‍ കൊതുകുപാടില്ല എന്ന് കോടതി ഉത്തരവിടുന്നതുപോലെയാണ്. ജോര്‍ജിന് എങ്ങോട്ടും പോകാനില്ല. ഇടതുപക്ഷത്തിന്റെ നാലയലത്തടുപ്പിക്കില്ല. ചെന്നിത്തല പാചകംചെയ്യുന്ന കഞ്ഞിയും പയറും കഴിച്ച് യുഡിഎഫിന്റെ തിണ്ണയില്‍ കിടക്കാനുള്ള അര്‍ഹതയേ ഉള്ളൂ. അതു നന്നായറിയുന്നത് മാണിസാറിനുതന്നെയാണ്. അതുകൊണ്ട് പണി വേറെ വരുന്നുണ്ട്.

*
കാലന്‍കോഴി നീട്ടി കൂവുന്നു. നായ്ക്കള്‍ ഓരിയിടുന്നു. ചീവീടുകള്‍ ചിലയ്ക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ ഭയപ്പെട്ട് പരക്കംപായുന്നു. പോത്തിന്‍പുറത്ത് ആരോ കയറുംകൊണ്ട് വരുന്നതിന്റെ ഭീതി സെക്രട്ടറിയറ്റിലും ക്ലിഫ്ഹൗസിലുമൊക്കെ പ്രകടമായിത്തന്നെ കാണാം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിലെ ടോയ്ലറ്റുകളില്‍പ്പോലും ഇടനിലക്കാരുടെ തള്ളിക്കയറ്റമാണ്. "സദാ തുറന്നുവെച്ച" ഓഫീസില്‍ മാധ്യമക്കാര്‍ കയറേണ്ട എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവരുന്ന കലികാലമാണ്. പണ്ടുകാലത്ത്, രാവും പകലുമെന്നില്ലാതെ കയറി നിരങ്ങിയ ഇടങ്ങളിലേക്ക് ചെല്ലുമ്പോള്‍, "കടിക്കുന്ന പട്ടിയുണ്ട്, സൂക്ഷിക്കുക" എന്ന ബോര്‍ഡാണത്രേ മാധ്യമപ്രവര്‍ത്തകരെ സ്വാഗതംചെയ്യുന്നത്. സിന്‍ഡിക്കറ്റും ഇന്‍ഡിക്കേറ്റുമൊക്കെ അവധിയിലാണ്. ആര്യാടന്‍ അടി തുടരുകയാണ്. പാണക്കാട്ടെ തങ്ങളെക്കുറിച്ച് പറഞ്ഞാല്‍ ലീഗുകാരന്റെ ചോര തിളയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതൊക്കെ പോയി. ആര്യാടന്‍ തങ്ങളെയും മജീദിനെയും ലീഗിനെയും തലങ്ങും വിലങ്ങും പൂശുമ്പോള്‍ കുഞ്ഞാലിക്കുട്ടി മിണ്ടാതിരിക്കുകയാണ്. പി സി ജോര്‍ജിന് പഠിക്കുന്ന കെ എം ഷാജി ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ആര്യാടന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറത്തിന്റെയും കോട്ടയത്തിന്റെയും ബജറ്റ് എന്നാണ് ആര്യാടന്റെ സിദ്ധാന്തം. അതിനര്‍ഥം വേറെ ചിലതാണ്.

ഗ്രഹണകാലത്ത് മഹാന്മാരുടെ അരുളപ്പാടുകളും ഉണ്ടാകും. വിഴുപ്പലക്കല്‍ ഒഴിവാക്കണമെന്ന ചെന്നിത്തലയുടെ ഉപദേശം ആ ഗണത്തിലാണ്. മാധ്യമപ്രവര്‍ത്തകരോട് കൂടുതല്‍ പ്രതികരിക്കുന്നതാണ് പ്രശ്നമെന്നും നേതാക്കള്‍ സ്ഥാനങ്ങളുടെ ഇരകളായി മാറുന്നുവെന്നും രമേശ് പണ്ഡിതോചിതം വ്യാഖ്യാനിക്കുകയാണ്. പാവത്തിന് ഇരയാവാന്‍ ഒരു സ്ഥാനംപോലും കൊടുത്തില്ലല്ലോ എന്ന സങ്കടം ഇനി വേണ്ട. മാണി അഴകൊഴമ്പനെന്ന് ജോണി നെല്ലൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജോര്‍ജിനെ ചവിട്ടിപ്പുറത്താക്കണമെന്ന് ജെഎസ്എസ്്. അനൂപ് ബാഹ്യശക്തിയുടെ പിടിയിലാണെന്ന് ജേക്കബ് ഗ്രൂപ്പിന്റെ പ്രമേയം വരാന്‍പോകുന്നു. സിഎംപിക്ക് യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന വിശ്വാസം ഷിബു ബേബിജോണിന് തീരെയില്ല. അച്ഛനും മകനും രഞ്ജിപ്പിലായതുമില്ല; യാമിനി പരാതി ഉപേക്ഷിച്ചതുമില്ല. തുടര്‍ന്നും സിനിമയില്‍ ചാന്‍സ് കിട്ടുമോ എന്നാണ് ഗണേഷ് അന്വേഷിക്കുന്നത്. അന്ത്യകാഹളം മുഴങ്ങുന്നുണ്ട്. തൈലത്തിന്റെ മണം വരുന്നുണ്ട്. ""ഈ പരിശുദ്ധ ശുശ്രൂഷയാലും ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹാര്‍ദ്രതയാലും നിന്റെ പാപങ്ങളില്‍നിന്നും മോചനം ലഭിക്കട്ടെ"" എന്ന വാക്കുകള്‍ സെക്രട്ടറിയറ്റിന്റെ വടക്കന്‍ ഭാഗത്തുനിന്ന് പതുക്കെ കേട്ടുതുടങ്ങി. ഇനിയുള്ള നാളുകളില്‍ നെഗളിപ്പ് വലുതായി ആര്‍ക്കും വേണ്ടതില്ല എന്ന് സാരം.

*
ഇതൊക്കെ കണ്ട് സഹിക്കവയ്യാതെ പി ജെ കുര്യന്‍ ഭാര്യാസമേതം വത്തിക്കാനിലേക്ക് പോവുകയാണ്. അവിടെ പാപ്പയെ കാണിക്കാനുള്ള ഇന്ത്യയുടെ മുഖം കുര്യന്റേതാണെന്ന് ആര്‍ക്ക് തോന്നിയതായാലും അതാണ് ഭാവന. ഭാവനാസമ്പന്നത. കടല്‍ക്കൊലക്കേസില്‍ പെട്ടുപോയ പാവങ്ങളും നിരപരാധികളുമായ ഇറ്റലിക്കാരെ കാണാനും അവരുടെ വീടുകളില്‍ ചെന്ന് ബീഫ് ഉലത്തിയതും പൊറോട്ടയും കഴിക്കാനും കുര്യനും കുടുംബത്തിനും കഴിയുമാറാകട്ടെ.

Sunday, March 10, 2013

വീട്ടിലില്ലാനന്ദം, നാട്ടിലില്ലാനന്ദം

ഇന്ന് കത്തിക്കാളുന്നത് നാളെ അണഞ്ഞ് വെണ്ണീറാകും. ആ വെണ്ണീറാകും പിന്നത്തെ വളം. യുഡിഎഫില്‍ വിവാദവും സംഘട്ടനവും ഗ്വോഗ്വോ വിളിയും പുതുമയല്ല. സംഗതി എല്ലാം ഒത്തുവന്നിട്ടുണ്ട്. ബ്ഭൗ കുരയ്ക്കുന്ന വമ്പനും നല്ല കറുമ്പന്‍, വെളുമ്പനും മുണ്ടനും നീളനും ചാത്തനും കുഞ്ഞനും പാണ്ടന്‍ വറണ്ടനും ചാടി മൂക്കത്തു കടിക്കുന്ന വെള്ളുവും കുക്കുടത്തെപ്പിടിച്ചീടുന്ന കള്ളനും ദുഷ്കരം മുഷ്കരനാം മുറിവാലനും ഒക്കെ ഞെട്ടിച്ചുടന്‍ "ബബ് ബ്ഭൗ" എന്നൊരു ശബ്ദമക്കാടകത്തൊക്കെ പരന്നുതേ എന്നാണ് നമ്പ്യാര്‍ പാടിയത്. "ബബ് ബ്ഭൗ" ശബ്ദമേ കേള്‍ക്കാനുള്ളൂ. ജനകന്‍ തനയനുനേരെ. ചീഫ് വിപ്പ് മന്ത്രിക്കുനേരെ. അണികള്‍ നേതൃത്വത്തിനുനേരെ. ഒരു കക്ഷി മറ്റേ കക്ഷിക്കുനേരെ. കേരളത്തെ "കുരയള"മാക്കി മാറ്റിയതിന് ഉമ്മന്‍ചാണ്ടിക്ക് ചാരിതാര്‍ഥ്യത്തിന് വകയുണ്ട്. കരുണാകരന്റെ കാലത്ത് മുട്ടോളമേ ചാട്ടമുണ്ടായിരുന്നുള്ളൂ. പിന്നെ ചട്ടിയില്‍തന്നെ വീഴും. അഥവാ വീണില്ലെങ്കില്‍ എടുത്ത് പുറത്തേക്കെറിയുകയുംചെയ്യും. അന്നും ഉമ്മന്‍ചാണ്ടിയുടെ "ബബ് ബ്ഭൗ" മാത്രമേ പുറത്ത് കേട്ടിരുന്നുള്ളൂ. മന്ത്രിയെ പുറത്താക്കണം, ആക്കിയില്ലെങ്കില്‍ ആക്കിക്കും എന്നെല്ലാം ശബ്ദിച്ച പിതാവിന് നടപ്പുകാലത്ത് ഒത്തുതീര്‍പ്പുദീനമാണ്. പുറത്താക്കാന്‍ ആവശ്യപ്പെട്ടത് അഴിമതിക്കാര്യത്തിലാണ്. അഴിമതി തടയാനല്ല; തന്റെ കിങ്കരന്മാരെ വാഴിച്ച് പോഷിപ്പിക്കാന്‍. പിതൃപുത്ര ബന്ധം അഴിമതിയുടെ അച്ചുതണ്ടിലാണ് കറങ്ങേണ്ടതെന്ന അടിസ്ഥാന സിദ്ധാന്തം മറന്ന മകന്റെ മൂര്‍ധാവിലേക്ക് പാര്‍ടി തീരുമാനമെന്ന വീതുളി വീഴാനിരിക്കുമ്പോഴാണ് മന്ത്രിമന്ദിരത്തിലെ താഡനകാണ്ഡം പിറന്നത്. അടി എവിടെയൊക്കെ ആര്‍ക്കൊക്കെ കിട്ടി എന്നത് ഇന്നും അജ്ഞാതം. എന്തായാലും കിട്ടേണ്ടതുപോലെ കിട്ടി. അതോടെ, പിതാവിനും പുത്രനും സ്വസ്തി. കണ്ണുനീരിന്റെ നനവില്‍ അച്ഛന്‍ മകനെ ആലിംഗനംചെയ്ത് പാപസ്നാനം നടത്തിച്ചു.

അരക്കാല്‍ പണത്തൂക്കമുള്ള ഒരു പാര്‍ടിയും അതിന്റെ നേതാക്കളായ അച്ഛനും മോനും ക്യാമറയ്ക്കുമുന്നില്‍ അഴിഞ്ഞാടിയപ്പോള്‍ വിഖ്യാത ചാനല്‍ പരമ്പരകളുടെ റേറ്റിങ് കുത്തനെ ഇടിഞ്ഞുപോയി. മന്ത്രിപത്നിക്കാണ് ആവശ്യത്തില്‍ കൂടുതല്‍ കിട്ടിയത്. ഒരുഭാഗത്ത് തല്ല്. മറുഭാഗത്ത് അപമാനം. നാട്ടിലെ ഏതു സ്ത്രീക്കും വീട്ടില്‍ പീഡനമേറ്റാല്‍ നേരെ പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് വെള്ളക്കടലാസില്‍ എഴുതിക്കൊടുക്കാം. അത് കിട്ടിയ ഉടനെ പീഡകനെത്തേടി ഇടിവണ്ടി പായും. ഇവിടെ മന്ത്രിപത്നി പരാതിയുമായി ചെന്നത് സര്‍ക്കാരിന്റെ ഉടയവന്‍ സമക്ഷത്തിലേക്കാണ്. കൊണ്ടുചെന്ന കടലാസ് മടക്കിച്ചുരുട്ടി കൈയില്‍ത്തന്നെ കൊടുത്ത് തിരിച്ചുവിട്ടു. മന്ത്രിക്ക് പത്നിയെ പേടി; പത്നിക്ക് മന്ത്രിയെ പേടി. മുഖ്യമന്ത്രിക്ക് എല്ലാവരെയും പേടി. തല്ലുകൊണ്ടതും കൊടുത്തതും ചീഫ് വിപ്പ് തല്ലാതെ തല്ലിയതും അഴിമതി നടത്തിയതും നടത്താനിരിക്കുന്നതും തെറി വിളിച്ചതും വിളിക്കേണ്ടതും ഇതാ അവസാനിച്ചിരിക്കുന്നു; ഇനി രാജിയുംവേണ്ട വഴക്കും വേണ്ട എന്നാണത്രെ തീരുമാനം. മന്ത്രിപത്നിയായതുകൊണ്ട് ഇനി വല്ല ആശ്രമത്തിലേക്കും പോയി സ്വസ്ഥജീവിതം നയിക്കാം. വാളകത്തെ അധ്യാപകന്റെ അനുഭവം എല്ലാവര്‍ക്കും പാഠമാണ്. പെരുന്നയുടെ പിന്തുണയുണ്ടെങ്കില്‍ സവര്‍ണ വരേണ്യ പാരയാകും.

*
തല്ലുകൊണ്ട മന്ത്രിയുടെ രാജി ഒഴിവായപ്പോള്‍ സര്‍ക്കാരിന്റെ മുഖം താല്‍ക്കാലികമായി രക്ഷപ്പെട്ടെന്നാണ് മനോരമ പറയുന്നത്. അല്ലെങ്കിലും മനോരമ വായിച്ചാല്‍ സര്‍ക്കാരിന്റെ മുഖം ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചുപിടിപ്പിച്ച കണക്കെ വെളുവെളുത്തതാണ്. യുഡിഎഫ് കെങ്കേമം, പക്ഷേ, ഭരണം നടക്കുന്നില്ല എന്നതാണവസ്ഥ. പി സി ജോര്‍ജും കെ സുധാകരനുമൊക്കെ ജീവിച്ചിരിക്കുന്നതും ബിട്ടി മൊഹന്തിമാരും പീഡനവീരന്മാരും ചുറ്റിയടിക്കുന്നതുംതന്നെ ധാരാളം. വാര്‍ത്തയ്ക്ക് പഞ്ഞമുണ്ടാകില്ല. ഗണേശ് ഒന്നയയുമ്പോള്‍ ജോര്‍ജ് മുറുകിക്കൊള്ളും. രണ്ടുഭാഗത്തും അയവുണ്ടെന്നുതോന്നുമ്പോള്‍ സുധാകരന് ഉള്‍വിളിയുണ്ടാകും. സുധാകരന് സ്ത്രീകളുടെ അടുത്തിരിക്കാന്‍ ഭയമാണത്രെ. ഭയം സ്ത്രീകളെയോ തന്നെത്തന്നെയോ എന്ന് വിശദീകരിച്ചുകേട്ടില്ല. കണ്ണൂരിലുള്ള ഭയംതന്നെ ചെന്നൈയില്‍ ചെന്നാല്‍ ഉണ്ടാകുമോ എന്നും പറഞ്ഞില്ല. എന്തായാലും മഹിളാ കോണ്‍ഗ്രസിന്റെ പരിപാടിക്ക് ഇനിയും സുധാകരനെത്തന്നെ വിളിക്കും എന്നാശിക്കാം. ഉമ്മന്‍ചാണ്ടി മിണ്ടാതിരിക്കട്ടെ, മന്ത്രിമന്ദിരങ്ങളില്‍ ഉറക്കമത്സരം നടക്കട്ടെ- സുധാകരനും ജോര്‍ജും ആടിത്തിമിര്‍ത്തുകൊള്ളും- അടിച്ചത് അമൃതയോ അച്ഛനോ എന്ന ഗവേഷണം നടത്തിയും ബിട്ടി മൊഹന്തിയുടെ പൂര്‍വ കഥകള്‍ ചികഞ്ഞും മനോരമ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊള്ളും.

അച്ഛനും മകനും പുതുപ്പള്ളിയിലെ പരിശുദ്ധാത്മാവും രാജിയായാലും കുഴപ്പം തീരില്ലെന്നാണ് പുതിയ സൂചന. ജോര്‍ജിന് ഗണേശിന്റെ രാജിതന്നെ ഭക്ഷിക്കണം. മാണിക്ക് ജോര്‍ജിനെ തള്ളിപ്പറയാനുള്ള തന്റേടമില്ല. മുപ്പതിനായിരം കൊടുത്ത് അടക്കിനിര്‍ത്തിയ അച്ചാമ്മ കാഞ്ഞിരപ്പള്ളിയിലോ ഈരാറ്റുപേട്ടയിലോ വീണ്ടും പൊങ്ങാതിരിക്കാന്‍ ജോര്‍ജ് മുട്ടിപ്പായി പ്രാര്‍ഥന തുടരുകയാണ്. ഗണേശിനെതിരായതും ജോര്‍ജിനെതിരായതും തൊട്ടു കൈപൊള്ളിക്കാനില്ലെന്നാണ് മാണിയുടെ തീര്‍പ്പ്. ആരോപണം ചര്‍ച്ചക്കെടുക്കുമ്പോള്‍ മാണിയുമില്ല; കുഞ്ഞാലിക്കുട്ടിയുമില്ല. കെപിസിസിയില്‍ പ്രശ്നം വന്നപ്പോള്‍ സുധീരന് നിഷ്പക്ഷതയുടെ അസുഖം കലശലായി. ഏതുശരി; ഏത് തെറ്റ് എന്നുപറയാനൊന്നും നിഷ്പക്ഷന് ധൈര്യമില്ല. ജോര്‍ജ് എല്ലാവര്‍ക്കും പ്രശ്നമാണ്. അച്ചാമ്മക്കഥ പുറത്തുപറഞ്ഞാല്‍ ഏത് എസ്എംഎസ് കഥയുമായാണ് ജോര്‍ജ് വരികയെന്ന് ടി എന്‍ പ്രതാപനു പോലും നിശ്ചയമില്ല. പാവം ഗൗരിയമ്മയോട് വയസ്സുകാലത്ത് പോയി വീട്ടിലിരിക്കാന്‍ പറഞ്ഞ ജോര്‍ജിന് കടലും കടലാടിയും ഒരുപോലെത്തന്നെ. ഏതു കൊലപാതകവും നടത്താം- ജോര്‍ജ് കൂടെയുണ്ടെങ്കില്‍ രക്ഷപ്പെടുത്തും എന്നാണ് യുഡിഎഫിലെ പുതിയ ചൊല്ല്. അച്ഛനോട് സന്ധിചെയ്യുന്ന ഗണേശിന് അതിലും എളുപ്പം ജോര്‍ജിനോട് സന്ധിചെയ്യാമായിരുന്നു. കാടും മരവും തോട്ടവുമെല്ലാം ഇഷ്ടംപോലെ കിടക്കുകയല്ലേ. അതോടെ, തല്ലിയത് യാമിനിയെന്നും ഒരു സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും ജോര്‍ജ് വാര്‍ത്താസമ്മേളനം വിളിച്ച് ചോദിക്കുകയും നമ്മുടെ മാധ്യമ മിശിഹാമാര്‍ ജോര്‍ജിന്റെ വചനങ്ങളെ വിശുദ്ധപ്പെടുത്തുകയുംചെയ്തേനെ. ഗണേശിന് വിശേഷബുദ്ധിയില്ലെന്ന് പിള്ള പറഞ്ഞത് വെറുതെയല്ല.

*
"വീട്ടിലില്ലാനന്ദം, നാട്ടിലില്ലാനന്ദം വീര്‍പ്പുമുട്ടീടുന്നിതെന്‍ ഹൃദന്തം" എന്ന് ചങ്ങമ്പുഴ പാടിയത് പഴയ കാലത്താണ്. ഇപ്പോള്‍ വീട്ടില്‍ ആനന്ദമില്ലെങ്കില്‍ വീര്‍പ്പുമുട്ടേണ്ട കാര്യമൊന്നുമില്ല. വീട്ടിലും നാട്ടിലും കിട്ടാത്ത ആനന്ദം മുറയ്ക്ക് എത്തിക്കാന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി അതുംവേണ്ടെന്നാണെങ്കില്‍ പറന്നുപോയി ആനന്ദം വിലയ്ക്കുവാങ്ങാം; പണം മതി. ഒരുകണക്കിന് ഇതിലൊന്നും വലിയ അര്‍ഥമില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കുഞ്ചന്‍ നമ്പ്യാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്: "ധനമെന്നുള്ളതു മോഹിക്കുമ്പോള്‍ വിനയമൊരുത്തനുമില്ലിഹ നൂനം തനയന്‍ ജനകനെ വഞ്ചനചെയ്യും ജനകന്‍ തനയനെ വധവുംകൂട്ടും അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും മനുജന്മാരുടെ കര്‍മമിതെല്ലാം"-എന്ന്. പറഞ്ഞത് നമ്പ്യാരായതുകൊണ്ട് പെരുന്നയില്‍നിന്ന് തിരുത്തുവരാന്‍ സാധ്യത കുറവാണ്. പാപംചെയ്യാനും പണം വേണം. അമിതമായി പണത്തിന് കൊതിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളാണ് നമ്പ്യാര്‍ ഉപന്യസിച്ചത്. ജനകനും തനയനും തമ്മിലുള്ള കര്‍മങ്ങളൊക്കെ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പണത്തിനും അഹങ്കാരത്തിനുമേ പഞ്ഞമില്ലാതുള്ളൂ. വിവരവും വിവേകവും കൊട്ടാരക്കര ബസില്‍ കയറാറില്ല. അതുകൊണ്ടാണ് ജനക-തനയ ബന്ധത്തെക്കുറിച്ച് ഇരുവര്‍ക്കും ഇടയ്ക്കിടെ സംശയം വരുന്നത്. അവിവേകം അതൃപ്തിയുടെ കൂടാരമാണ്. എന്തുകിട്ടിയാലും പിന്നെയും വേണമെന്ന് ആര്‍ത്തിപ്പെടും. കിട്ടാഞ്ഞാല്‍ കട്ടെടുക്കും. കള്ളനെന്ന പേരുകേട്ടാലും തല്ലുകൊണ്ടാലും നാണവും മാനവുമില്ലാതെ ചിരിച്ചുകൊണ്ടേയിരിക്കും. ഒരു വോട്ടുണ്ടെങ്കില്‍ ഏതു സദാചാര വിരുദ്ധനും മഹാന്‍തന്നെ. വോട്ടില്ലാത്തവര്‍ എം വി രാഘവനെപ്പോലെ മൂലയ്ക്കിരിക്കും.

*
അബ്ദുള്‍നാസര്‍ മഅ്ദനി കൊട്ടിയത്ത് വന്നത് മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്. നിക്കാഹ് കഴിഞ്ഞശേഷം നേരെ പോയത് ആശുപത്രിയിലേക്കാണ്. പ്രസംഗിച്ചിട്ടില്ല- അനുഗ്രഹ ഭാഷണമേ നടത്തിയിട്ടുള്ളൂ. അതില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞത് "രാജ്യദ്രോഹ"മാണുപോലും. ശവപ്പെട്ടി വാങ്ങിയ വകയില്‍ പണം അടിച്ചുമാറ്റിയ നേതാക്കളുടെ അനുയായിക്ക് രാജ്യദ്രോഹത്തിന്റെ ചില്ലറക്കച്ചവടത്തിന് എവിടെനിന്നാണ് ലൈസന്‍സ് കിട്ടിയതെന്ന് പരിശോധിക്കുകതന്നെ വേണം. മഅ്ദനിയെ ബിജെപിക്ക് എന്തിനാണിത്ര പേടി? നീതി അകലെയാണെന്നും കാഴ്ച പോയെന്നും തമിഴ്നാട്ടിലെ ജയിലിനേക്കാള്‍ മോശമാണ് കര്‍ണാടകത്തിലേതെന്നും പറഞ്ഞാല്‍ രാജ്യദ്രോഹമാകുമോ?

Sunday, March 3, 2013

മന്ത്രിസഭയുടെ തറവില

ഓടുപൊളിച്ച് കക്കാന്‍ കയറിയ കള്ളനെ പിടികൂടിയാല്‍ അടിച്ചു ചെവിക്കല്ലുപൊട്ടിക്കുന്നത് നാട്ടുനടപ്പാണ്. ബസില്‍ പെണ്‍കുട്ടികളെ തോണ്ടുന്ന പൂവാലന്റെ മുതുകത്ത് നാല് ഇടി വീണില്ലെങ്കില്‍ പിന്നെന്ത് നാട്ടുനടപ്പ്. നിയമപുസ്തകത്തില്‍ എഴുതിവച്ചതും അല്ലാത്തതുമായ ഇത്തരം നാട്ടുനടപ്പുകള്‍ തെറ്റുമ്പോഴാണ് കുഴപ്പം കുതിച്ചുപൊന്തുന്നത്. ആ പോക്കിന് അപഥസഞ്ചാരമെന്ന് പറയും. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ഇപ്പോള്‍ പോകുന്ന വഴി അപഥസഞ്ചാരികളുടേതാണ്. ഒരു മന്ത്രി തല്ലുകിട്ടി ഒളിവില്‍ പോയെന്ന് ഒരു പത്രത്തില്‍ വാര്‍ത്ത വരുന്നു. മന്ത്രിയെ ഒന്നു രണ്ടാഴ്ച കാണാനില്ലായിരുന്നു എന്നത് വാസ്തവം. മന്ത്രിസഭാ യോഗത്തിനില്ല. പൊതുപരിപാടികളില്‍ ഇല്ല. സ്വന്തം വകുപ്പിനു കീഴിലെ താരസ്വീകരണത്തിനും സന്തോഷ്ട്രോഫിയില്‍ കേരളത്തിന്റെ കളികാണാനുമില്ല. എവിടെപ്പോയെന്ന് തിരക്കി പ്രജകള്‍ വിഷമിച്ചുനില്‍ക്കുമ്പോഴാണ്, ഒരു മന്ത്രിയുടെ ജാരവേഷത്തെക്കുറിച്ചും അതിന്റെ മൂര്‍ധന്യത്തില്‍ മന്ത്രിമന്ദിരം കലഹവേദിയായതിനെക്കുറിച്ചും പത്രവാര്‍ത്ത വന്നത്. അതുതാനല്ലയോ ഇത് എന്ന സംശയമേ പ്രജാഹൃദയങ്ങളില്‍ അങ്കുരിച്ചുള്ളൂ. അപ്പോഴതാ വരുന്നു, ചീഫ് വിപ്പിന്റെ പ്രഖ്യാപനം. ആ മന്ത്രി ഇവന്‍ തന്നെയെന്ന്.

അടികൊണ്ട് മന്ത്രിയുടെ കണ്ണ് പഞ്ചറായെന്നും യൂറോപ്പുപോലിരുന്ന മുഖം എത്യോപ്യപോലായെന്നും സംസാരമുണ്ട്. ഒടുവില്‍ അജ്ഞാതവാസം കഴിഞ്ഞു പുറത്തുവന്നപ്പോള്‍ പറയത്തക്ക ഏച്ചുകെട്ടലുകളൊന്നും കാണാനില്ല. ഫാസ്റ്റ്ഫുഡിന്റെ കാലമല്ലേ, എന്തും സംഭവിക്കാം. ഇത്തവണ മേക്കപ്പിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് ആര്‍ക്കാണാവോ? മന്ത്രി ചാനലുകളിലൊക്കെ കമ്പി വഴി കയറി നിരപരാധിത്വം പാട്ടായും പാഠകമായും അവതരിപ്പിച്ചു. ആ മന്ത്രി ഞാനല്ല, അതു പറഞ്ഞ ചീഫ് വിപ്പിനെതിരെ കേസുകൊടുക്കുമെന്ന്. വിപ്പെത്ര കേസുകണ്ടു. കേസ് കൊടുക്കാനും എടുപ്പിക്കാനും കേസിനെ ഇല്ലാതാക്കാനുമുള്ള സാങ്കേതികവിദ്യയുടെ പേറ്റെന്റ് ഈരാറ്റുപേട്ടക്കാര്‍ക്കാണ്. ആര്‍ക്കുവേണ്ടിയും അത് ചെയ്തുകൊടുക്കും. തെറ്റിയാല്‍ ചെയ്തതെല്ലാം വിളിച്ചു കൂവുകയും ചെയ്യും. അല്ലെങ്കിലും തന്നോട് കളിച്ച മന്ത്രിയെ കളി പഠിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ട് നാളുകുറെയായി. ഇവന്‍ ഇങ്ങേരുടെ മകന്‍തന്നെയോ എന്ന് പിതാവിന്റെ മുന്നില്‍ പ്രസംഗിച്ച് പുഞ്ചിരി സമ്മാനം വാങ്ങിയ വിപ്പിന് മന്ത്രിയുടെ കേസ് പുഷ്പഹാരം തന്നെ.

എല്ലാം കേട്ടും കണ്ടും മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയാണ് ശരിയായ താരം. മന്ത്രിയെ തൊട്ടാല്‍ ഭൂരിപക്ഷം കുഴപ്പത്തിലാകും. ചീഫ് വിപ്പിനെ തോണ്ടിയാല്‍ മാനം കപ്പല്‍കയറും. കുര്യന്റെ കുരുക്കഴിക്കാമെങ്കില്‍ മന്ത്രിയുടെ ജാരക്കുപ്പായം അലക്കിവെളുപ്പിച്ച് നീലംമുക്കിയെടുക്കാനും വലിയ കാര്യമൊന്നുമില്ല. അതിനു വേണമെങ്കില്‍, തലശ്ശേരിക്കാരന്‍ വക്കീലിന്റെ നിയമോപദേശം വാങ്ങിയാല്‍ മതി. ഉഭയകക്ഷി സമ്മതം, സദാചാരപൊലീസ്, പെരുന്തച്ചന്‍ പക എന്നിങ്ങനെയുള്ള ചില പ്രയോഗങ്ങളുമായി രക്ഷപ്പെടുത്താന്‍ മാധ്യമത്തമ്പുരാക്കന്മാര്‍ എത്തിക്കൊള്ളും. ഇതിനെ ഉമ്മന്‍ചാണ്ടിയുടെ ഗതികേട് എന്നൊന്നും വിളിക്കരുത്. ഗതിയുള്ളവര്‍ക്കാണ് ഗതികേട്. ഇവിടെ നല്ലൊരു നട്ടെല്ലുതന്നെയില്ല. അത് പാണക്കാട്ട് പണയംവച്ചിരിക്കയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തറവില നിശ്ചയിച്ച് രക്ഷപ്പെടുത്തേണ്ട സമയം അതിക്രമിച്ചു. ഇല്ലെങ്കില്‍ വില കുറഞ്ഞുകുറഞ്ഞ് പാവങ്ങള്‍ ഒരു വിലയുമില്ലാത്തവരായിപ്പോകും.

*

ചീഫ് വിപ്പ് പറഞ്ഞ ജാരവേഷം മാത്രമല്ല മന്ത്രിസഭയിലെ കൗതുകം. കെഎസ്ആര്‍ടിസി നടത്താന്‍ ചുമതലപ്പെട്ട മന്ത്രി പറയുന്നത്, ഇങ്ങനെ മുന്നോട്ടുപോകില്ല, ഡല്‍ഹിയില്‍ പോയിട്ടും രക്ഷയില്ലെന്നാണ്. ആനവണ്ടി നിര്‍ത്തിയിടും, വൈദ്യുതി എപ്പോഴും കിട്ടുമെന്ന് ഇനി പ്രതീക്ഷിക്കേണ്ട, ഒന്നും ശരിയാവില്ല എന്നൊക്കെ പറയാനാണ് ആര്യാടന്റെ മന്ത്രിസ്ഥാനം. പ്രതീക്ഷയൊന്നുമില്ലെങ്കിലും മന്ത്രിപ്പട ഡല്‍ഹിക്ക് തിരിക്കുകയാണ്. അവിടെച്ചെന്ന് ആരെയെങ്കിലും കാണുമെന്ന് ഉറപ്പില്ല. വണ്ടി പോയിക്കഴിഞ്ഞാണ് ഉമ്മന്‍ചാണ്ടി ടിക്കറ്റെടുക്കുന്നത്. റെയില്‍ ബജറ്റില്‍ കിട്ടാത്ത പരിഗണന പിടിച്ചുവാങ്ങാനാണത്രെ വിമാനം കയറിയത്. എന്തുവേണമെന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല, എന്തൊക്കെ കിട്ടിയെന്ന് നോക്കിയിട്ടില്ല, വേണ്ട സമയത്ത് ഒന്നും ചെയ്തിട്ടില്ല- എന്നിട്ടും നാട്ടുകാരുടെ ചെലവില്‍ ഡല്‍ഹി കാണാന്‍ പോകുകയാണ്.

21കേന്ദ്രമന്ത്രിമാരെ കാണുമെന്ന് പ്രഖ്യാപിച്ചത് നന്നായി. ഒന്നോ രണ്ടോ പേരെയെങ്കിലും കാണാതിരിക്കില്ല. ഇവിടെനിന്നുള്ള എട്ടുപേര്‍ പണിയൊന്നുമില്ലാതെ അവിടെ കോട്ടും ഷാളുമണിഞ്ഞ് ചുറ്റിനടക്കുന്നുണ്ട്. അവരുടെ വക ഓരോ നേരം ഭക്ഷണം കഴിച്ചാല്‍തന്നെ യാത്ര സഫലമാകും. കേരളത്തില്‍ വിഴിഞ്ഞവുമില്ല, കൊച്ചി മെട്രോയുമില്ല, എമേര്‍ജിങ് കേരള പോയ വഴിയേ പുല്ലുപോലും കാണാനുമില്ല. ആ നിലയ്ക്ക് ഇത്തരം ഉല്ലാസയാത്രകള്‍ തന്നെയാണ് ഫലപ്രദം.

ഡല്‍ഹിയിലാകുമ്പോള്‍ മന്ത്രിമന്ദിരത്തില്‍ കയറി ആരെങ്കിലും തല്ലിയെന്ന ദുഷ്പേരിനും സാധ്യതയില്ല.

*

ഭരണമുന്നണി ഇത്ര നല്ല അവസ്ഥയിലെത്തിയ കാലമുണ്ടായിട്ടില്ല. പി സി ജോര്‍ജിന്റെ 20 ചിത്രം ഫ്രെയിം ചെയ്ത് എല്ലാ മന്ത്രി മന്ദിരങ്ങളുടെയും പൂമുഖത്ത് തൂക്കിവയ്ക്കാന്‍ സമയമായി. ഈ വീടിന്റെ ഐശ്വര്യമെന്ന് അടിക്കുറിപ്പുമാകാം. ജോര്‍ജിനെപ്പോലെ എല്ലാംതികഞ്ഞ ഒരു ചീഫ് വിപ്പില്ലായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഗതിയെന്താകുമെന്ന് ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല. നെല്ലിയാമ്പതിയില്‍ കൈയേറ്റക്കാര്‍ക്കുവേണ്ടി ധീരമായി ഇടപെട്ടതും നാട്ടില്‍ ഹരിതസേനയ്ക്ക് വിത്തിട്ടതും മഹാനായ ജോര്‍ജാണ്. പിള്ളയും പിള്ളയുടെ പിള്ളയും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തെ ഊട്ടിവളര്‍ത്തി രാഷ്ട്രീയപ്രശ്നമാക്കിയതും ജോര്‍ജ് തന്നെ. പി ജെ ജോസഫ് എന്ന പ്രതിഭാസത്തെ ഒതുക്കി മൂലയ്ക്കിരുത്തിയതിന്റെ സമ്മാനവും പാര്‍സല്‍ ചെയ്ത് ഈരാറ്റുപേട്ടയിലേക്ക് അയക്കണം. ഉമ്മന്‍ചാണ്ടിയെ നല്ലപിള്ളയാക്കാന്‍ ജഡ്ജിയെ തെറിവിളിച്ചതും സെല്‍വരാജിനെ പാട്ടിലാക്കി പാഴാക്കിയതും ജോര്‍ജിന്റെ കണക്കുപുസ്തകത്തിലേക്കുതന്നെ പോകും.

യുഡിഎഫിന് ജോര്‍ജ് എന്ന നേതാവുണ്ടാകുമ്പോള്‍ മറ്റൊരു മുഖ്യമന്ത്രിയെന്തിന്? എന്തിന് കെപിസിസിക്ക് ഒരു പ്രസിഡന്റ്? പി പി തങ്കച്ചന് ഉള്ളനേരത്ത് കപ്പലണ്ടിയോ കായ വറുത്തതോ കൊറിച്ച് വീട്ടിലിരുന്നു കൂടെ? യുഡിഎഫിനെ ജോര്‍ജ് നയിക്കില്ലേ? നാട്ടിലാകെ നല്ല നല്ല കാര്യങ്ങളാണ് നടക്കുന്നത്. ഒരു സര്‍ക്കാര്‍ ഉണ്ടെന്ന് തോന്നുകയേ ഇല്ല. റെയില്‍ ബജറ്റ് പവന്‍കുമാര്‍ ബെന്‍സലിന്റെയും പൊതുബജറ്റ് ചിദംബരത്തിന്റെയും കാര്യമാണ്. അതില്‍ കേരളം ഇടപെടേണ്ടതില്ല. കെഎസ്ആര്‍ടിസി പൂട്ടുന്നെങ്കില്‍ പൂട്ടട്ടെ- നാട്ടുകാര്‍ക്ക് സ്വന്തം കാറുവാങ്ങി യാത്ര തുടരാം. അല്ലെങ്കില്‍ പ്രൈവറ്റ് ബസില്‍ കയറാം. വെള്ളമില്ലെങ്കിലും വൈദ്യുതിയില്ലെങ്കിലും കേരളം നശിച്ചു പോകുകയൊന്നുമില്ല. പണ്ടുകാലത്ത് ഇവിടെ കറന്റുണ്ടായിരുന്നോ? കുടിവെള്ളം പൈപ്പിലൂടെ കിട്ടിയിട്ടൊന്നുമല്ല പണ്ട് ജനങ്ങള്‍ ജീവിച്ചത്. പൈപ്പ് പൊട്ടിയാലും വെള്ളം വറ്റിയാലും പുതിയ പദ്ധതികള്‍ കൊണ്ടുവരും- വിദേശ കമ്പനികളെയും. അതുവരെ വല്ല അഴുക്കുവെള്ളവും കുടിച്ചുജീവിച്ചാല്‍ ലോകാവസാനമൊന്നും സംഭവിക്കില്ല.

പെട്ടിക്കടക്കാരന്‍ വൈസ്ചാന്‍സലറായി സര്‍വകലാശാല ഭരിച്ച് തെളിയിക്കുമെന്ന ധീരതീരുമാനമെടുത്ത വിദ്യാഭ്യാസമന്ത്രിയെ വിവരം കെട്ടവനെന്ന് വിളിച്ച ജനങ്ങളാണ്. സര്‍വകലാശാലയ്ക്ക് ഭൂമിയുണ്ടെങ്കില്‍ അത് വെറുതെ കാടുപിടിച്ച് നശിപ്പിക്കാനുള്ളതല്ല. ഒരിടത്ത് ഒ വി വിജയന്റെ പ്രതിമയും കൂമന്‍കാവുമാണ് സ്ഥാപിക്കാന്‍ പോയത്. പച്ചക്കൊടി പാറി കച്ചവടം നടത്തേണ്ടിടത്ത് കൂമന്‍കാവോ? അല്ലെങ്കിലും കാവ് എന്നത് ഒരു മതസങ്കല്‍പ്പമാണ്. പ്രതിമയും വേണ്ട, കൂമന്‍കാവും വേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ കൂമനെപ്പോലെ അതിനോട് എതിര്‍പ്പു പ്രകടിപ്പിച്ച ജനങ്ങളാണ് ശരിക്കും ഈ നാടിന്റെ വികസനം മുടക്കികള്‍.

ഭരണത്തിന്റെ ബസ് കട്ടപ്പുറത്തായാലെന്ത്, കാര്യങ്ങള്‍ അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നുണ്ട്. ഏറ്റെടുത്ത ക്വട്ടേഷനുകള്‍ വിജയിപ്പിച്ച വിജയശ്രീമാരായ മന്ത്രിമാര്‍ നിരവധിയുണ്ട്. അതിലൊന്നാമനായ രാധാകൃഷ്ണവേഷം ഷുക്കൂര്‍ കേസിലെ സാക്ഷികളെ പഠിപ്പിക്കാന്‍ കണ്ണൂരില്‍ ക്യാമ്പുചെയ്യുന്നതുകൊണ്ട് തല്‍ക്കാലം തലസ്ഥാനത്തില്ല എന്നുമാത്രം. ടയറു നാലും പോയെങ്കിലും വണ്ടിയുടെ എന്‍ജിന്‍ ചീഫ് വിപ്പ് നന്നാക്കിക്കൊള്ളും. മാണിസാര്‍ തള്ളാനുള്ള പുറപ്പാടിലാണ്. തള്ളിത്താഴെയിടാനാണോ എന്ന് ചിലര്‍ സംശയിച്ചുകണ്ടു. പി സി ജോര്‍ജ് കൂടെയുള്ളപ്പോള്‍ അതേതായാലും സംഭവിക്കില്ല. പോയവര്‍ വരുമെന്ന് എവിടെ പറഞ്ഞുകേട്ടാലും ഒരു മുരള്‍ച്ച ഉയരുന്നത് പതിവായിട്ടുണ്ട്. "എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്, തായേ, അമ്മാ, വല്ലതും തരണേ" എന്ന ഭാവത്തിലുള്ള വിലാപമാണ് അത്. ചിലര്‍ പോകുമ്പോള്‍ വലിയ പ്രതീക്ഷയിലായിരിക്കും. അവിടെ ചെന്നാലാണ് സംഗതിയുടെ കിടപ്പ് മനസ്സിലാകുക. പിന്നെ കിടക്കപ്പൊറുതിയുണ്ടാകില്ല. കുമാരന്മാര്‍ക്കൊന്നും താങ്ങുവിലയില്ലാത്ത കാലമാണ്.

വാല്‍ക്കഷ്ണം:

വണ്ടി ഒരുകൊല്ലം കൂടി പോകുമോ, അതിനു മുമ്പ് പി ജെ കുര്യന്‍ മുഖ്യമന്ത്രിയാകുമോ എന്നതാണ് പുതിയ പ്രശ്നം. ഏതായാലും ആ കട്ടില്‍ ഹരിപ്പാട്ടുകാര്‍ക്ക് കിടക്കാനുള്ളതല്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ആരോഗ്യവകുപ്പിലെ വര്‍ക്കിങ് അറേഞ്ച്മെന്റ് പോലെ മന്ത്രിസഭയിലും ചില അറേഞ്ച്മെന്റുകള്‍ ഉടനെ നടത്തിയാല്‍ കൊള്ളാം.