Sunday, March 30, 2014

നല്‍കുകില്‍ നേടീടാം

കരുണാകരനെ ക്ലിഫ് ഹൗസില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ നേരെ ഡല്‍ഹിയില്‍ചെന്ന് ഇരിക്കാന്‍ ഒരു കസേരയുണ്ടായിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടിക്ക് അതില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാനേ ഐ ഗ്രൂപ്പുകാര്‍ക്ക് വകയുള്ളൂ. കഷ്ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴയെന്നപോലെയായി. എല്ലായിടത്തുനിന്നും തട്ടുകിട്ടുന്നു. എല്ലാ പണിയും പാളുന്നു. സരിതാനന്തര സോളാര്‍കാലം ഉമ്മന്‍ചാണ്ടിയുടെ മുഖപ്രസാദത്തിന് ലോഡ്ഷെഡിങ് കാലവുമാണ്. പ്രതിപക്ഷം പറയുന്നതല്ലേ എന്ന് ചോദിച്ച് അവഗണിക്കാനുള്ള വകുപ്പൊന്നുമില്ല. പറഞ്ഞത് കോടതിയാണ്. കോടതി കണ്ണുമിഴിച്ചൊന്ന് നോക്കിയപ്പോഴാണ്, കരുണാകരനെ കുരങ്ങെന്നുപോലും വിളിച്ചതും തള്ളിപ്പുറത്താക്കിയതും.

നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്‍കുകില്‍ നേടീടാം എന്നു മാത്രമല്ല ഉള്ളൂരിലെ മഹാകവി പാടിയത്. "നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ" എന്നുകൂടിയാണ്. അവനവന്‍ കുഴിക്കുന്ന കുഴി അവനവനുതന്നെ കുഴിയാകുമെന്ന് ഉമ്മന്‍ചാണ്ടി സ്വപ്നേപി നിനച്ചതല്ല. മുരളീധരന് കരുത്തില്ലാത്ത കാലമാണ്; പത്മജയ്ക്ക് മിണ്ടാട്ടം മുട്ടിയ നേരമാണ്; പീതാംബരക്കുറുപ്പിന് തട്ടുകേടാണ്- തല്‍ക്കാലം ആ വഴിക്ക് കുന്തവും കുത്തും വരില്ല എന്നാശ്വസിക്കാം. പക്ഷേ, നാട്ടുകാര്‍ക്ക് അങ്ങനെ ക്ഷമയില്ലാത്തതാണ് പ്രശ്നം. രാജി വോട്ടെടുപ്പിന് മുമ്പുമാകാം; പിമ്പുമാകാം. അള്ളിപ്പിടിച്ചിരിക്കാനുള്ളതുതന്നെയാണ് അധികാരം എന്ന് ഉമ്മന്‍ചാണ്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ട് രാജിക്കത്തുംകൊണ്ട് പോകാന്‍ ഇത്തിരി സമയമെടുക്കും. അതാണ് പ്രതിപക്ഷത്തിനും നല്ലത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വെറുതെ കാണുന്നതുപോലും എല്‍ഡിഎഫ് പ്രചാരണമാണ്. ഒന്നും പറയേണ്ടതില്ല- വെറുതെ ആ മുഖം പോസ്റ്ററിലാക്കി നാടുനീളെ ഒട്ടിച്ചാല്‍ മതി. ജനങ്ങള്‍ സോളാര്‍, സരിത, സലിംരാജ്, ജോപ്പന്‍, കോടതി, ഭൂമാഫിയ എന്നൊക്കെ വായിച്ചുകൊള്ളും. ഇരുപത് പൊന്നിന്‍കുടങ്ങളും ഉള്ളതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. ഒരു ചാനല്‍ സര്‍വേ നടത്തി വെറും പൊന്നിന്‍കുടങ്ങളല്ല, തനിത്തങ്കക്കുടങ്ങളാണെന്ന് അതിസാഹസികമായി പ്രഖ്യാപിക്കുന്നതും കേട്ടു.

ഹൈക്കോടതിവിധി വന്നപ്പോള്‍ ചാനലുകളിലെല്ലാം ഓടിനടന്ന് പ്രതിരോധിക്കാന്‍ ഒരാളാണുണ്ടായത്- സലിംരാജ്. താന്‍ വെറുമൊരു കോണ്‍സ്റ്റബിള്‍; നിരപരാധിയെന്നായിരുന്നു വിലാപം. കോണ്‍സ്റ്റബിളിന് ഇത്രയൊക്കെ ചെയ്യാമെങ്കില്‍ ഒരു ഡിവൈഎസ്പിയോ മറ്റോ ആയിരുന്നുവെങ്കില്‍ എന്തായേനെ സ്ഥിതി എന്നത് വേറെ കാര്യം. സലിംരാജ് പറയുന്നതാണ് കാര്യമെങ്കില്‍ സംഗതി പിന്നെയും കുഴപ്പമാണ്. ആ പാവം നിരപരാധിയെ എന്തിന് സസ്പെന്‍ഡ് ചെയ്തു; ആറുമാസമായി പുറത്തുനിര്‍ത്തുന്നു; കേസുകളില്‍പെടുത്തി തേജോവധം ചെയ്യുന്നു എന്നതിനൊക്കെ ഉമ്മന്‍ചാണ്ടി വിശദീകരണം കൊടുക്കേണ്ടിവരും.

കോടതിയുടെ പ്രതികൂലപരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്ക് പോകുമെന്നും ഇല്ലെന്നും പറയുന്നുണ്ട്. പാമൊലിന്‍ കേസില്‍ അലറിയാര്‍ത്ത് ജഡ്ജിയെ എടുത്ത് കനലാട്ടത്തിനിറങ്ങാന്‍ ഈരാറ്റുപേട്ടയില്‍നിന്ന് വെളിച്ചപ്പാട് വന്നിരുന്നു. ആ കോമരം കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിനുശേഷം വിശ്രമത്തിലാണ്. തിരുവഞ്ചൂര്‍ ചീറ്റിപ്പോയ ആര്‍എംപിക്ക് ചികിത്സ കൊടുക്കുന്നതിന്റെ തിരക്കിലും. പകരക്കാരനായി കെ സി ജോസഫിനെയാണ് ഉമ്മന്‍ചാണ്ടി ഇറക്കിയത്. "വിഷയവുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമായിപ്പോയെ"ന്ന് &ശഴൃമ്ല;ജോസഫ് പറഞ്ഞപ്പോള്‍, മാന്യതയുടെ നിറകുടം തുളുമ്പുന്നതുകണ്ട് ആശ്ചര്യപ്പെട്ടുപോയി. അടുത്ത നിമിഷം പക്ഷേ, രംഗം മാറി. ""വിശദപരിശോധനയൊന്നും നടത്താതെ തീര്‍പ്പാക്കാമായിരുന്ന കേസ് നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ പ്രതിപക്ഷത്തിന് പ്രചാരണായുധമാക്കാന്‍ പാകത്തില്‍ പരാമര്‍ശം നടത്താന്‍ കോടതി മുതിര്‍ന്നതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെ""ന്ന് മന്ത്രിവചനം.

"ഉദ്ദേശ്യശുദ്ധിയുള്ള" തീരുമാനം എപ്പോള്‍, എങ്ങനെവേണം എന്ന് തീര്‍പ്പാക്കാനുള്ള അവസരം കിട്ടിയില്ല എന്നാണര്‍ഥം. ഇനി അങ്ങനെ ഒന്ന് വോട്ടെടുപ്പിനുമുന്‍പ് കിട്ടുമെന്നുണ്ടെങ്കില്‍ ഹൈക്കോടതി തങ്കക്കോടതിയാകും. കെ സി ജോസഫും ടി സിദ്ധിക്കും പറയുന്നതുപോലെ ചെന്നിത്തലയ്ക്ക് പറ്റില്ല. അതുകൊണ്ട് വിധിക്ക് സ്വാഗതം. പക്ഷേ, സുധീരന്‍ അധീരനാകുന്ന പ്രശ്നമില്ല. ആദര്‍ശം തെരഞ്ഞെടുപ്പുകാലത്ത് എടുക്കാനുള്ളതല്ല എങ്കിലും അഭിപ്രായം വെട്ടിത്തുറന്ന് പറയും. ""കടകംപള്ളി, കളമശേരി ഭൂമിയിടപാടു കേസുകള്‍ സിബിഐക്കുവിട്ട ഹൈക്കോടതിവിധിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ഹൈക്കോടതി ഉന്നയിച്ച പരാമര്‍ശങ്ങളിലും പാര്‍ടിക്ക് ഒന്നും ചെയ്യാനില്ല""- കെപിസിസി അധ്യക്ഷന്റെ പദവിക്കു ചേര്‍ന്ന ധീരമായ പ്രതികരണം. ആദര്‍ശവും ആര്‍ജവവും ആത്മാഭിമാനവും ആവശ്യത്തിലധികമുള്ളതുകൊണ്ട് ഇതില്‍കൂടുതല്‍ വയ്യ. ആ പണി ഭംഗിയായി നിര്‍വഹിച്ച സ്ഥിതിക്ക് വീട്ടില്‍പോയി വിശ്രമിക്കാവുന്നതാണ്.
                  
*
പാലക്കാട്ട് ഒരു പൊന്നിന്‍കുടം വെയിലുകൊള്ളുന്നതുകണ്ട് സഹിക്കാനാകുന്നില്ല. കൊല്ലത്ത്, നല്ല വിലയുള്ള പുത്തന്‍ കുടമാണ്. പ്രിയപ്പെട്ട സഖാക്കളെ, ആഗോളവല്‍ക്കരണത്തിനും കോര്‍പറേറ്റ് കൊള്ളയ്ക്കുമെതിരെ വിധിയെഴുതുക; സോളാര്‍തട്ടിപ്പുകാരെ പരാജയപ്പെടുത്തുക- എന്നൊക്കെ ഇടയ്ക്ക് പറഞ്ഞുപോകുന്നുണ്ടെന്നേയുള്ളൂ. കാസര്‍കോട് മുതല്‍ പാറശാലവരെ കണ്ണോടിച്ചാല്‍ മണ്ടരിബാധിച്ച തെങ്ങുപോലെയാണ് യുഡിഎഫിന്റെ അവസ്ഥ എന്ന് വിരോധികള്‍ പറയും. അതല്ല ശരി എന്ന് തെളിയിക്കാന്‍ യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ ചെന്ന് കണക്കെടുത്ത് ഒരു ചാനല്‍ മഹാസര്‍വേ നടത്തി. പൊന്നിന്‍കുടങ്ങള്‍ കൂട്ടത്തോടെ ജയിച്ചുകയറുമെന്ന് വിധിയും എഴുതി. തിരക്കിട്ട് കണക്കു തയ്യാറാക്കിയപ്പോള്‍ യുവാക്കളുടെ എണ്ണം 101 ശതമാനമായതേയുള്ളൂ.

കോടതി മുഖ്യമന്ത്രിക്കിട്ട് പൂശിയ സലിംരാജ് വാര്‍ത്ത ലീഡ് ആയി കൊടുക്കാത്ത ഏകപത്രത്തിന്റെ മുതലാളി ഒരു പൊന്നിന്‍കുടമായതുകൊണ്ട് അതിനെ പെയ്ഡ് പരിപാടി എന്ന് വിളിക്കാനാകില്ല. അല്ലെങ്കിലും ആശയങ്ങള്‍ തമ്മിലാണ്, വ്യക്തികള്‍ തമ്മിലല്ല മത്സരമെന്ന് ആന്റണി പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാര്യം മനസ്സിലാകാത്തത് മനോരമയ്ക്കുമാത്രമാണ്. മത്സരം പെയ്ഡ് ന്യൂസും ഇടതുപക്ഷവും തമ്മിലാണ് എന്നും പറയാം.

1 comment:

ajith said...

20 പൊന്നിന്‍കുതങ്ങള്‍