Sunday, December 26, 2010

അവാര്‍ഡ് കൃഷി

യൂത്ത് കോണ്‍ഗ്രസില്‍ 'മാതൃകാപരമായ' തെരഞ്ഞെടുപ്പ് നടന്നെന്നാണ് മനോരമ തീര്‍പ്പുകല്‍പ്പിച്ചത്. ഇന്നലെവരെ തമ്മില്‍തല്ലി, പൊലീസ് ബന്തവസില്‍ തെരഞ്ഞെടുപ്പു നടന്നു; ജയിച്ച ആള്‍ പ്രസിഡന്റായി; തോറ്റ ആള്‍ വൈസ്പ്രസിഡന്റായി; ഇനി ഭായി ഭായി. നല്ല തങ്കപ്പെട്ട ജനാധിപത്യം തന്നെ. മനോരമയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ഉമ്മന്‍ചാണ്ടി പക്ഷത്തിന് നാലുവോട്ട് കൂടുതല്‍ കിട്ടിയാല്‍ കണ്ടത്തില്‍ കുടുംബത്തിലാണ് മാവ് പൂക്കുക. ചെന്നിത്തലയെ വിശാലമായ 'ഐ' രക്ഷിക്കുമെന്ന് തോന്നുന്നില്ല. കാരണം മറുപക്ഷത്തിന് 113 വോട്ട് കൂടുതലാണത്രേ. അല്ലെങ്കിലും ചെന്നിത്തലയ്ക്ക് ഇതിലപ്പുറമുള്ളതൊന്നും കിട്ടാനില്ല.

ജനാധിപത്യം കൂടിപ്പോയതുകൊണ്ട് പത്തംഗങ്ങള്‍ വേണ്ട സംസ്ഥാന സമിതിയില്‍ ആറുപേരേ എത്തിയുള്ളൂ. പണ്ട് 30 പേരുണ്ടായിരുന്നു. ആളുകൂടിയാല്‍ പാമ്പ് ചാവില്ലെന്നുണ്ട്. അതുകൊണ്ട് ഇനി ആറേആറുപേര്‍ കൂടിയിരുന്ന് പാമ്പാകാം. മത്സരാര്‍ഥികള്‍ക്ക് മിനിമംവോട്ട് കിട്ടാഞ്ഞതുകൊണ്ടാണത്രേ നാലു സീറ്റ് ഒഴിച്ചിട്ടത്. അതൊരു സൌകര്യമാണ്. മുണ്ടുരിഞ്ഞവരുള്‍പ്പെടെയുള്ള മഹാരഥന്മാര്‍ സെക്രട്ടറി പദത്തിലെത്തിയിട്ടുണ്ട്. നേരിടണമെങ്കില്‍ വല്ല ജാക്കി ചാനെയോ ഗബ്ബര്‍സിങ്ങിനെയോ വരുത്തേണ്ടിവരും.

ആന്റണിയുടെ സഹായമില്ലെങ്കിലും നിലനില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചു കഴിഞ്ഞു. കോട്ടയത്തുനിന്നും മലപ്പുറത്തുനിന്നും വരുന്ന പിന്തുണ പുതുപ്പള്ളി വീട്ടിലാണ് സുക്ഷിച്ചുവയ്ക്കുന്നത്. പോഷക സംഘടനകളെല്ലാം ഉമ്മന്‍ചാണ്ടിയെ പോഷിപ്പിക്കുമ്പോള്‍ ചെന്നിത്തലയ്ക്ക് ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. എത്രയും വേഗം മുരളീധരനെ പാര്‍ടിയിലെടുക്കുക. ബാക്കി കാര്യം അദ്ദേഹം നോക്കിക്കൊള്ളും.

*
കണ്ണൂരിലെ കണ്ടല്‍പാര്‍ക്കിനോടും ഇടക്കൊച്ചിയിലെ പുത്തന്‍ സ്റ്റേഡിയത്തിനോടും കേന്ദ്രത്തിലെ പരിസ്ഥിതി ജയരാമനു സമീപനം ഒന്നുതന്നെ. രണ്ടും വേണ്ട എന്ന്. ഇടക്കൊച്ചി പാമ്പായിമൂലയില്‍ ക്രിക്കറ്റുകളിക്ക് മൈതാനമുണ്ടാക്കിയാല്‍ കണ്ടല്‍ നശിച്ചുപോകും. അതുകൊണ്ട് സ്റ്റേഡിയവും കളിയും വേണ്ട കണ്ടല്‍ കണ്ടാല്‍മതി എന്ന്. സംഗതി നല്ലതുതന്നെ. പ്രകൃതിയോടുള്ള അദമ്യമായ പ്രണയം. ഇങ്ങനെ പ്രണയപരവശരായ കുറെയധികം ആളുകളെ കണ്ണൂരില്‍ കണ്ടിരുന്നു. അവിടെ കണ്ടല്‍ സംരക്ഷണപാര്‍ക്ക് തുടങ്ങിയപ്പോള്‍ ഏതോ ഒരു അപ്പൂപ്പന്‍ കണ്ടലിന്റെ എല്ലുപൊട്ടിയെന്നോ കുട്ടിക്കണ്ടലിന്റെ നഖംവെട്ടിയെന്നോ ഒക്കെ വിലപിച്ചായിരുന്നു കവിതാലാപനവും മുദ്രാവാക്യ വിരേചനവും.

കണ്ടല്‍ക്കൂട്ടത്തിലേക്ക് മാലിന്യച്ചാക്കുകള്‍ വലിച്ചെറിയുന്നവരുടെ ശല്യവും ദുര്‍ഗന്ധവും ഒഴിവായതിന്റെ ആശ്വാസത്തിലായിരുന്നു പാപ്പിനിശേരിക്കാര്‍. അത് കെടുത്തി പിന്നെയും മാലിന്യച്ചാക്കുകള്‍ വന്നു. പരിസ്ഥിതി പ്രണയപരവശര്‍ പാപ്പിനിശേരിക്ക് കൂട്ടത്തോടെ വണ്ടികയറി. 'കണ്ടോ കണ്ടോ കണ്ടല്‍ കണ്ടോ' എന്നും 'കണ്ടലേ കണ്ണേ, കനിവുള്ള കണ്ടലേ' എന്നും കവിത-മുദ്രാവാക്യങ്ങള്‍ വിരചിക്കപ്പെട്ടു. നിലമ്പൂരിലെ കാടിന്റെ ഒരുഭാഗം വെട്ടിക്കൊണ്ടുവന്ന് ഉരുപ്പടിയാക്കി വീട് കാടാക്കിയ പരിസ്ഥിതികോകിലത്തിനും കണ്ടലെന്നു കേട്ടപ്പോള്‍ സഹിച്ചില്ല.

കണ്ണൂരിലെ കണ്ടലിനെ ചക്കിലിട്ടാട്ടണമെന്നു കരഞ്ഞ പരിസ്ഥിതിക്കുട്ടന്മാരെ കൊച്ചിയില്‍ മഷിയിട്ടുനോക്കിയാലും കാണാനില്ല. അന്വേഷിച്ചു നടന്നവര്‍ക്ക് ആശ്വാസമായി ഒരു വാര്‍ത്ത വന്നത് ഹൈദരാബാദില്‍നിന്നാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ അവിടെയാണ് നടക്കുന്നത്. സുപ്രസിദ്ധ വിപ്ളവകാരിയും പരിസ്ഥിതി പണ്ഡിതനും സര്‍വോപരി ഇടതുപക്ഷത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ നീലകണ്ഠശാസ്ത്രികള്‍ കാവിയുടുത്ത് പൊട്ടുതൊട്ട് വീണവാദനം നടത്തിയാണ് ആന്ധ്രാവിലെ ആര്‍എസ്എസ് കുഞ്ഞുങ്ങള്‍ക്ക് വിപ്ളവം ഉണ്ടാക്കിക്കൊടുക്കുന്നത്.

തേങ്ങയ്ക്ക് ഒന്നിനു പതിനെട്ട് രൂപയായി. ഉള്ളി വാങ്ങണമെങ്കില്‍ പുരയിടം പണയപ്പെടുത്തണം. പെട്രോളൊഴിച്ച് വണ്ടിയോടിക്കുന്നതിന് ആവതില്ലാതായി. നമുക്കിനി കാടുകയറാം. ഗുഹാവാസവും കിഴങ്ങ്-പച്ചിലത്തീറ്റയും ആവാം. അങ്ങനെ പച്ചില തിന്നാന്‍ തുടങ്ങുമ്പോള്‍ ഇനി ടിയാന്‍ കേരളത്തില്‍ വണ്ടിയിറങ്ങും. പച്ചില നശീകരണത്തിനെതിരെ സമരം നയിക്കാന്‍. കാടേ വീടേ എന്ന കോറസിനും ആളുണ്ടാകും.

*
ജീവിച്ചിരിക്കുമ്പോള്‍ ലീഡര്‍ പലതവണ ശ്രമിച്ചിട്ടും മാഡത്തിനെ കാണാനായില്ല. മരിച്ചുകിടക്കുന്ന ലീഡറെ കാണാന്‍ പക്ഷേ മാഡം പറന്നെത്തി. ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഇപ്പോള്‍ ലീഡര്‍ മഹാരഥന്‍; ഭീഷ്മാചാര്യര്‍; അനുകരണീയന്‍. ഇന്നലെവരെ ശല്യക്കാരനായ കിഴവന്‍-മുതിര്‍ന്ന നേതാവ്.

സ്വഭാവത്തിലെ മാറ്റങ്ങള്‍ വളരെപ്പെട്ടെന്നാണ്. സ്വന്തം നേതാവിനെ പാതാളത്തോളം ചവിട്ടിത്താഴ്ത്തുന്നതു കണ്ടുനിന്ന അനുയായികള്‍ കരുണാകരനുണ്ട്. അവരെയാകെ മൊത്തക്കച്ചവടം ചെയ്യാന്‍ ലീഡറെ ആദരിക്കുന്നു; കണ്ണീരൊഴുക്കുന്നു. ചെന്നിത്തല ഇപ്പോള്‍ പറയുന്നത്, തനിക്കുള്ളതെല്ലാം ലീഡര്‍ തന്നതാണെന്ന്. കെ.എസ്.യു നേതാവാക്കിയത്, എംഎല്‍എയാക്കിയത്, കാറു 'സംഘടിപ്പിച്ചു' കൊടുത്തത്, മന്ത്രിയാക്കിയത്-എല്ലാം ലീഡര്‍. അങ്ങനെയുള്ള ലീഡറെ എന്തിന് തെരുവിലിട്ട് കശക്കിയെന്നതിനും അവസാന കാലത്തുപോലും കാരുണ്യമില്ലാതെ അവഗണിച്ചു എന്നതിനും മറുപടി വേണ്ടേ?

ലീഡറില്ലാത്ത അണികളെ തെളിച്ച് കൂടാരത്തില്‍ കയറ്റാനുള്ള മത്സരമാണിനി നടക്കുക. അക്കൂട്ടത്തില്‍ മുരളീധരന് ആനുകൂല്യം കിട്ടിയേക്കും. കോണ്‍ഗ്രസ് അങ്ങനെയൊക്കെത്തന്നെ. അപ്പോള്‍ കാണുന്നവരെയാണല്ലോ ആദരിക്കേണ്ടത്.

*
പാടത്തും വയലിലും പണിയെടുക്കുകയും അതുകൊണ്ട് ഉപജീവനം നിര്‍വഹിക്കുകയും ചെയ്യുന്ന ആളാണ് കര്‍ഷകന്‍. സസ്യങ്ങള്‍ വളര്‍ത്തിയും വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയാണ് കൃഷി. എന്നാല്‍, ഈ നിര്‍വചനത്തില്‍ കര്‍ഷകനും കൃഷിയും ഒതുങ്ങിനില്‍ക്കണമെന്നില്ല. മറ്റു പല കൃഷിയിലും മോശമാണെങ്കിലും കേരളത്തില്‍ വിജയകരമായി പരീക്ഷിച്ച ഒരു വിളവും അതിന്റെ ഗുണം അനുഭവിക്കുന്ന മാതൃകാ കര്‍ഷകനും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ട്. അവാര്‍ഡ് എന്നാണ് കാര്‍ഷികവിളയുടെ പേര്. ഇവിടെ കര്‍ഷകന്‍ സ്വയം അധ്വാനിക്കണമെന്നില്ല. കൂലിക്ക് ആളെ വയ്ക്കും. കാളപൂട്ടുന്നതും വിത്തിടുന്നതും ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതുമെല്ലാം കൂലിക്കാരാകും. കറ്റ മെതിച്ച് നെല്ലു കുത്തി പരുവത്തിലായാല്‍ ചാക്കിനു പുറത്ത് മാതൃകാ കര്‍ഷകന്‍ വക എന്ന് ട്രേഡ് മാര്‍ക്ക് പതിക്കും.

കൃഷിയിറക്കാന്‍ സര്‍ക്കാര്‍ വകയോ പണ്ടാരം വകയോ പണ്ട് തട്ടിയെടുത്തതോ ആയ ഭൂമി ധാരാളമുണ്ട്. പണിയെടുക്കാത്ത കാലത്തും കൂലി വാങ്ങുന്ന 'അധ്വാനി ഗോസ്റുകള്‍' ഉണ്ട്. സ്വന്തമായി ഉണ്ടാക്കിയെടുത്ത രണ്ടവാര്‍ഡുകള്‍ മാര്‍ക്കറ്റിലുണ്ട്- ഒന്ന് പത്രത്തിന്റെ പേരിലും മറ്റൊന്ന് പിതാവിന്റെ പേരിലും. പരിശുദ്ധാത്മാവിന്റെ പേരില്‍ ഒരെണ്ണം സൃഷ്ടിക്കാനുള്ള പണി അരങ്ങത്തു നടക്കുന്നു. സ്വന്തം പ്രൊഡക്ട് കെട്ടിപ്പെട്ടിയിലാക്കി ആണ്ടോടാണ്ട് ചിലരെയങ്ങ് ഏല്‍പ്പിക്കും. അങ്ങനെ വാങ്ങിപ്പോയവര്‍ അടുത്തകൊല്ലം മുതല്‍ നാടായ നാടുമുഴുവന്‍ നടന്ന് 'അവാര്‍ഡുണ്ടോ...അവാര്‍ഡുണ്ടോ' എന്ന് വിളിച്ചുചോദിക്കുന്നു. ആദായവിലയ്ക്ക് തൂക്കിവാങ്ങുന്ന അവാര്‍ഡുകള്‍ ചാക്കില്‍ കെട്ടി കോഴിക്കോട്ടെത്തിക്കുന്നു. ഇതിനെ 'കൊഞ്ചനെ കൊടുത്ത് കുളവനെ പിടിക്കുന്ന പണി' എന്നും വയനാട്ടുകാര്‍ പറയും. അപ്രതീക്ഷിതമായി വരുന്നതാണ് അവാര്‍ഡുകള്‍ എന്നേ പുറത്തുപറയാവൂ. കഷ്ടപ്പെട്ട് ഡല്‍ഹിയില്‍ പോയി കാലുപിടിച്ചും ഏജന്റിനെ വച്ചും അഭ്യുദയാകാംക്ഷികള്‍ക്ക് പ്രസാധനവരം നല്‍കി പ്രീണിപ്പിച്ചും തരപ്പെടുന്നതാണ് കേന്ദ്ര അവാര്‍ഡ് എന്നു പറഞ്ഞാല്‍ കേന്ദ്രത്തിനാണ് മോശം. ഇതൊക്കെ വിധിയുടെ കളിയാണ്. വിധിയുടെ വേട്ടമൃഗങ്ങള്‍ പൊറുക്കട്ടെ.

പണ്ട് പ്ളാച്ചിമടയിലെ ജല ചൂഷണത്തിന്റെ ആദ്യവാര്‍ത്ത വന്നപ്പോള്‍ അതെഴുതിയ പയ്യന്റെയും അച്ചടിപ്പിച്ച പത്രാധിപരുടെയും കൊങ്ങയ്ക്ക് പിടിച്ചതാണ്. പിന്നല്ലേ അറിഞ്ഞത്, പ്ളാച്ചിമടയില്‍ ഒരു മഗ്സാസെ അവാര്‍ഡ് ഒളിഞ്ഞുകിടപ്പുണ്ടെന്ന്. അത് കുഴിച്ചെടുക്കാന്‍ ഇനിയും ബാല്യമുണ്ട്. അതാണ് രാമന്റെ ഇപ്പോഴത്തെ ദുഃഖം. പ്രതിഭയുടെ വേരുകള്‍ തേടിയും രോഷത്തിന്റെ വിത്തുപാകിയും ഇനിയുമുണ്ട് ഹൈമവത ഭൂവിലൂടെയുള്ള യാത്ര. അതിനിടയില്‍ ജോസഫ് ഗീബല്‍സ്, മക്കാര്‍ത്തി, കാസനോവ, റാസ് പുട്ടിന്‍ തുടങ്ങിയ നാമധേയങ്ങളിലുള്ള പുരസ്കാരങ്ങള്‍ കിട്ടാനുമുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ബുദ്ധന്റെ ചിരിതന്നെ കാണട്ടെ എന്നാശംസിക്കുന്നു. ജയ് ഭഗവാന്‍...

അവാര്‍ഡ് കൃഷി വിജയകരമായി നടത്തിയതിനുള്ള കര്‍ഷകശ്രീ അവാര്‍ഡുകൂടി ആരെങ്കിലും ഇക്കൊല്ലം കൊടുക്കണമെന്നപേക്ഷിക്കുന്നു.

Sunday, December 19, 2010

ഒളിഞ്ഞുനോട്ടം

സാമ്രാജ്യത്വം എന്ന് ആരെങ്കിലും പറഞ്ഞാല്‍ പരമപുച്ഛം. കേരളത്തിലെ ചായക്കടയില്‍ രാഷ്ട്രീയം പറയുന്നത് നോക്കിയിരിക്കുകയല്ലേ അമേരിക്കന്‍ സായ്പിന്റെ പണി. ഇ എം എസ് കേരളം ഭരിച്ചാല്‍ അമേരിക്കയ്ക്ക് പനിപിടിക്കുമോ? സിഐഎ മുഖേന കേരളത്തിലേക്ക് പണമയച്ചിട്ട് അട്ടിമറി സമരം നടത്തിച്ചാല്‍ പനാമ കനാലിലൂടെ പത്തുകപ്പല്‍ അധികം ഓടുമോ? എന്തിനും ഏതിനും അമേരിക്കയെന്നും സാമ്രാജ്യത്വമെന്നും പറയുന്നത് മാര്‍ക്സിസ്റ്റുകാരുടെ അടവാണ്. ഉത്തരം മുട്ടുമ്പോള്‍ വലിച്ചിടുന്ന മുട്ടാപ്പോക്കാണ് അവര്‍ക്ക് അമേരിക്ക.

കേരളമെന്ന ഒരു നാട് ഈ ഭൂലോകത്തുണ്ടെന്നുതന്നെ കേട്ടിട്ടുണ്ടാകില്ല നിക്സണ്‍, കാര്‍ട്ടര്‍, ക്ളിന്റണ്‍, വലിയ ബുഷ്, ചെറിയ ബുഷ് ഇത്യാദി പ്രസിഡന്റുമാര്‍. ഒബാമയാകട്ടെ, ഇന്ത്യയുടെ തെക്കേയറ്റത്ത് ബംഗളൂരുവാണെന്നും അവിടെ കുറെ പയ്യന്‍മാരും പയ്യികളും അമേരിക്കക്കാരന്റെ പണികളയുന്ന ഐടി പണി ഭംഗിയായി എടുക്കുന്നുണ്ടെന്നും മാത്രമേ മനസിലാക്കിയിട്ടുള്ളൂ. മാര്‍ക്സിസ്റ്റ് നേതാക്കള്‍ എന്നൊരു കൂട്ടമുണ്ടെന്നുതന്നെ അറിയില്ല. സാമ്രാജ്യത്വം തുലയട്ടെ എന്ന് തലശേരിയിലെ ഒ വി റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നാല്‍ വിളിക്കുന്നവന്റെ തൊണ്ട പൊട്ടും. മാധ്യമക്കാരില്‍ സിഐഎയുടെ പണംപറ്റുന്നവരുണ്ടെന്ന് പ്രസംഗിച്ചാല്‍ പ്രസംഗിച്ചയാളിന്റെ സൂക്കേട് മാറ്റും. ഇത്രയേ ഉള്ളൂ കാര്യം എന്നാണ് നമ്മോട് മാന്യമഹാഗണത്തില്‍പെടുന്ന കോണ്‍ഗ്രസുകാരും പത്രാധിപന്‍മാരും ഇന്നലെവരെ പറഞ്ഞുകൊണ്ടിരുന്നത്.

ഇന്നിപ്പോള്‍ സംഗതികളില്‍ അല്‍പ്പം മാറ്റമുണ്ടെന്ന് തോന്നുന്നു.

അമേരിക്കക്കാരന്റെ അന്തഃപുരത്തില്‍കയറി അസാഞ്ചെ പൂട്ടുപൊളിച്ച് രഹസ്യം പുറത്തേക്കെടുത്തപ്പോള്‍ ഇന്ത്യയോടും ഇവിടത്തെ മാര്‍ക്സിസ്റ്റുകാരോടുമെല്ലാം പെരുത്ത താല്‍പ്പര്യമാണ് സായ്പിനെന്ന് തെളിഞ്ഞുകാണുന്നു. പ്രകാശ് കാരാട്ട് പിടിച്ചുപറിക്കാരനെന്നാണ് അമേരിക്ക പറയുന്നത്. ഒരു വിരുന്നില്‍ ഭക്ഷണമടിച്ച് രാഹുല്‍ഗാന്ധി പറഞ്ഞ കൊച്ചുവര്‍ത്തമാനവും അമേരിക്കയിലേക്ക് എത്തിയിരിക്കുന്നു. 'ലഷ്കറിനേക്കാള്‍ ഭീകരത ഹിന്ദു തീവ്രവാദികള്‍ക്കാണ്' എന്നത്രെ യുവരാജാവ് അമേരിക്കന്‍ അംബാസഡറോട് പറഞ്ഞത്. അതായത്, ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല, ഇന്ത്യക്കാരന്റെ അനൌപചാരിക സംഭാഷണംപോലും ഒപ്പിയെടുത്ത് പെട്ടിയിലാക്കി അമേരിക്കയിലെത്തിക്കാന്‍ ആളുണ്ടെന്ന്. സോണിയ ഗാന്ധി വലിയ പുള്ളിയാണെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ടെങ്കിലും അമേരിക്കന്‍ സായ്പിന് അവര്‍ കഴിവില്ലാത്ത, അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്ന നേതാവുമാത്രം. മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ക്കായി അമേരിക്ക കാതോര്‍ത്തിരിക്കുയാണത്രെ-വല്ലപ്പോഴുമെങ്കിലും ഒന്ന് മിണ്ടും എന്ന പ്രതീക്ഷ നല്ലതുതന്നെ.

ഇന്ത്യയില്‍ ഒരിടത്തും ഒന്നും ഒളിച്ചുവയ്ക്കാന്‍ കഴിയില്ല എന്നായിരിക്കുന്നു. ചിലേടത്ത് ആരോടും ചോദിക്കാതെ കടന്നുചെല്ലാനുള്ള അനുമതി സായ്പിന് മന്‍മോഹന്‍തന്നെ നല്‍കിയിട്ടുണ്ട്. അടുക്കളയിലും തീന്‍മേശയിലും പറയുന്ന കാര്യങ്ങള്‍ അതേപടി കേബിളിലൂടെ അമേരിക്കയിലെത്തിക്കുന്നത് എംബസിയെ ഏല്‍പ്പിച്ച പണിതന്നെയാണത്രെ. ഇതിനെ ചാരപ്രവര്‍ത്തനം എന്നു വിളിക്കാമോ അതല്ല ഒളിഞ്ഞുനോട്ടം എന്ന് വിളിക്കാമോ എന്ന് തിട്ടപ്പെടുത്താനാകുന്നില്ല.

കാരാട്ടിനെ പിടിച്ചുപറിക്കാരന്‍ എന്ന് വിളിക്കുമ്പോള്‍ അമേരിക്കന്‍ സായ്പിന് മാര്‍ക്സിസ്റ്റുകാരോടുള്ള വിരോധം ഊഹിക്കാവുന്നതേയുള്ളൂ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ കൊച്ചുകേരളത്തില്‍ 1957മുതല്‍ അമേരിക്കയുടെ കണ്ണുകളുണ്ടെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞത് അനുഭവംവച്ചാണ്. സിഐഎയുടെ ചാരവലയത്തെക്കുറിച്ചും അത് മാധ്യമ പ്രവര്‍ത്തകരില്‍വരെ നീണ്ടതിനെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ നിങ്ങള്‍ക്ക് സിഐഎയെക്കുറിച്ച് എന്തറിയാം എന്നാണ് പ്രമാണിമാര്‍ ചോദിച്ചത്.

മക്കാര്‍ത്തിയന്‍ സ്വാധീനവും അമേരിക്കന്‍ പണവും വലതുപക്ഷ രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും ത്രസിപ്പിച്ച അക്കാലം അങ്ങനെ മറക്കാനാകുമോ? വിമോചന സമരം ഗൂഢാലോചനയുടെ സന്തതിയാണെന്നും അതിന്റെ വേരുകള്‍ പെന്റഗണ്‍ ആസ്ഥാനംവരെ നീളുന്നതാണെന്നും അന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചില്ലേ നമ്മുടെ മഹാ പണ്ഡിതന്‍മാര്‍. സിഐഎ നേരിട്ട് പണമൊഴുക്കിയാണ് അട്ടിമറി സമരം സംഘടിപ്പിച്ചതെന്ന് അന്നത്തെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ മുതല്‍ അന്ന് സമരനേതാവായിരുന്ന വയലാര്‍ രവിവരെ തുറന്നു പറയുകയും അതിനെ സാധൂകരിക്കുന്ന അനേകം തെളിവുകള്‍ പുറത്തുവരികയും ചെയ്തിട്ടും മിണ്ടിയോ കശ്മലന്മാര്‍. ചില മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സിഐഎയുമായി ബന്ധമുണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം ചൂണ്ടിക്കാട്ടിയപ്പോള്‍ വാളെടുത്ത് തുള്ളിയവരെത്ര. അവരൊക്ക ഇനി പറയട്ടെ, അമേരിക്കയ്ക്ക് ഇന്ത്യയോടും കമ്യൂണിസ്റ്റുകാരോടും താല്‍പ്പര്യമുണ്ടോ എന്ന്.

പണം പറ്റുന്നവര്‍ സൂക്ഷിക്കുന്നത് നല്ലതാണ്. മണിച്ചന്റെ ഡയറിപോലെ ചില കേബിളുകള്‍ അമേരിക്കയിലും ഉണ്ടാകും. ഇന്നയിന്നയാള്‍ ഇത്ര പറ്റി എന്ന് ഒരുനാള്‍ പുറത്തുവരും. ഡല്‍ഹിയിലെ ബര്‍ഖയെയും പരമവീരസിംഹനെയും രക്ഷിച്ചപോലെ ഇവിടത്തെ വീരന്‍മാരെ രക്ഷിക്കാന്‍ ആരും ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഒളിഞ്ഞുനോട്ടക്കാര്‍ ചുറ്റും കറങ്ങുന്നുണ്ട്-ചുറ്റിക്കളിക്കാര്‍ ജാഗ്രതൈ.

*
മദ്യപിച്ചുവരുന്നവര്‍ നിയമസഭയിലും ഉണ്ട് എന്നുപറഞ്ഞ കുറ്റത്തിന് ശ്രീമതി ടീച്ചര്‍ക്ക് പമാവധി ശിക്ഷതന്നെ കൊടുക്കണം. കേരള നിയമസഭയുടെ ചരിത്രത്തില്‍ അങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ടാ? എംഎല്‍എ ഹോസ്റ്റലില്‍ കുപ്പി കയറ്റാറേയില്ല. രാത്രി അടിച്ചവര്‍ പിറ്റേന്ന് സഭയിലെത്തുമ്പോള്‍ മണം ഉണ്ടാകാറേയില്ല. മത്ത് മാറാതെ അത്തുംപിത്തും പറഞ്ഞ് ഒറ്റയ്ക്ക് ഇറങ്ങിപ്പോക്ക് നടത്തിയ ആള്‍ എംഎല്‍എ എന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. വൈകുന്നേരങ്ങളില്‍ ചില മുറികളില്‍ നടക്കുന്ന പാര്‍ടികളില്‍ മദ്യമല്ല, മിനറല്‍ വാട്ടറും കരിങ്ങാലി വെള്ളവുമാണ് വിളമ്പുന്നത്. നാഷനല്‍ ഹൈവേ വഴി ഓടിയെത്തുന്ന വണ്ടിയുടെ പുറത്ത് കന്നാസുണ്ടെങ്കിലും അകത്ത് കുപ്പിയുണ്ടായിരിക്കുമെന്ന് ആരും പറഞ്ഞേക്കരുത്. എല്ലാ എംഎല്‍എമാര്‍ക്കും പാതിരാത്രിയില്‍പോലും അക്ഷരസ്ഫുടതയോടെ 'ധൃതരാഷ്ട്രര്‍' എന്ന് പത്തുവട്ടം പറയാന്‍ കഴിയും. ഇതൊക്കെ അറിയാവുന്ന മന്ത്രി, നിയമസഭയിലെ കള്ളുകുടിയന്മാരെക്കുറിച്ച് മിണ്ടാന്‍ പാടുണ്ടോ?

ആരോ കള്ളുകുടിക്കുന്നതുകൊണ്ട് തിരുവഞ്ചൂരിന് വന്ന രോഷം മനസിലാക്കാവുന്നതേയുള്ളൂ. അവകാശ ലംഘനത്തിന് നോട്ടീസ് കൊടുത്താല്‍ പോരാ, കേസും എടുപ്പിക്കണം. യുഡിഎഫ് കണ്‍വീനറും പ്രതിഷേധപ്രസ്താവന ഇറക്കേണ്ടതാണ്. സി ടി അഹമ്മദാലിയുടെ ആവശ്യം കടന്നതായി. മദ്യപിക്കുന്ന എംഎല്‍എമാരുടെ പേര് വെളിപ്പെടുത്തണമത്രെ. മദ്യാസക്തിക്കെതിരെ സിപിഐ എം പ്രചാരണം നടത്തുന്നത് കുറ്റം. നാട്ടില്‍ മദ്യാസക്തി വര്‍ധിക്കുന്നുവെന്നും നിയമസഭയില്‍പോലും മത്തുപിടിച്ചെത്തുന്നവരുണ്ടെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞത് മഹാപരാധം. അങ്ങനെ പറഞ്ഞതുകൊണ്ട് നാളെമുതല്‍ സഭയിലെത്തുമ്പോഴെങ്കിലും ലഹരി പാടില്ല എന്ന് ആരാനും ചിന്തിച്ചുപോയാലോ? അചിന്ത്യം പ്രത്യാഘാതം. ടീച്ചറിന് ശിക്ഷ വിധിക്കുമ്പോഴെങ്കിലും ഒരു ശ്വാസ പരിശോധനാ യന്ത്രം സഭയുടെ കവാടത്തില്‍ സ്ഥാപിക്കണം. തലേന്നത്തെ മത്തിനെയും മണത്തെയും ഒഴിവാക്കുന്ന യന്ത്രം മതി. പകല്‍ അടിച്ചുവീലായി നിയമനിര്‍മാണം നടത്തുന്നവര്‍ ഇല്ലാത്ത സഭയാണിത് എന്ന് അഹങ്കരിക്കാമല്ലോ. 'ഈസ്ഥാപനത്തില്‍ ബാലവേല ഇല്ല' എന്ന് എഴുതിവയ്ക്കുമ്പോലെ.

*
പോയകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സദാ തികട്ടിവരുന്നതും അതില്‍ നീന്തിത്തുടിക്കുന്നതും വര്‍ത്തമാനകാലത്ത് സംഗതികള്‍ പന്തിയല്ലാത്തതുകൊണ്ടാണ്. പണ്ടത്തെ തഴമ്പില്‍മാത്രം അഭിരമിക്കുന്നത് ഒരുതരം രോഗം തന്നെ. എന്റെ അച്ഛന്‍ ഒരു ജില്ലയുടെ ശില്‍പ്പിയാണ്, ഞാനാരാ മോന്‍, പണ്ട് ഇ എം എസിനെവരെ പഠിപ്പിച്ചയാളല്ലേ എന്നൊക്കെ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ അടുത്ത ബന്ധുക്കളെങ്കിലും രോഗം തിരിച്ചറിഞ്ഞ് ചികിത്സ ഏര്‍പ്പാടുചെയ്യണം. മനസ്സ് അശ്ളീലത്തില്‍ മുങ്ങുമ്പോഴാണ് ചിന്തയും പറച്ചിലും പ്രവൃത്തിയുമെല്ലാം ആ വഴിയിലേക്ക് വരുന്നത്.

നല്ലൊരു കാര്‍ട്ടൂണിസ്റ്റിനെ അശ്ളീലവരക്കാരനാക്കാന്‍ അശ്ളീലമനസ്കര്‍ക്കേ കഴിയൂ. അതാണ് ശരിയായ ഞരമ്പുരോഗം. അച്ഛന്റെയും മകന്റെയും സഞ്ചാരവഴികളിലൂടെ കാര്‍ട്ടൂണിസ്റ്റിനെയും അല്‍പ്പനാള്‍ കൊണ്ടുപോകണം. അങ്ങനെ വരുമ്പോള്‍ പുതിയ തെലുങ്ക് സിനിമയെ തോല്‍പ്പിക്കുന്ന രംഗങ്ങള്‍ കാര്‍ട്ടൂണിലേക്ക് പകര്‍ത്താനാകും. പത്രത്തില്‍ സ്ഥലം തികയുന്നില്ലെങ്കില്‍ ക്രൈമിലേക്ക് ബാക്കി മാറ്റാം. വീര്യത്തിന്റെ കളിയാണല്ലോ എല്ലാം.

Sunday, December 12, 2010

മൂക്കുകയര്‍

കോട്ടയം പാര്‍ടിയുടെ 'ചരിത്രപ്രസിദ്ധമായ' ഒട്ടേറെ ലയന വേര്‍പിരിയല്‍ സമ്മേളനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച തിരുനക്കര മൈതാനിയില്‍ ജോസഫ്-മാണി ലയന സമ്മേളനത്തില്‍ മലയോരപ്പാര്‍ടിയുടെ മഹാനേതാവ് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചത് ഇങ്ങനെയാണ്,

"ഞങ്ങള്‍ കൂട്ടുകൂടാന്‍ കൊള്ളാത്തവരാണെങ്കില്‍ വേണ്ടെന്നേ...........''

അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാണിസാര്‍ ലയനത്തിന്റെ കരുത്തും പുത്തന്‍ സിദ്ധാന്തവുമായി കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് അശ്വമേധം നടത്താനിരുന്നതാണ്. ഈ യാത്രയ്ക്ക് കുഞ്ഞൂഞ്ഞ്-കുഞ്ഞീക്ക സഖ്യം ഇടങ്കോലിട്ടു. മാണിസാറിന്റെ യാത്രയ്ക്കു മുമ്പേ സംയുക്തയാത്ര. ഒറ്റയ്ക്കൊറ്റയ്ക്കുള്ള യാത്ര വേണ്ട. ഒറ്റയ്ക്ക് പോകുമ്പോള്‍ ദുഷ്ചിന്ത ഉണ്ടാവും. അവിയല്‍യാത്രയ്ക്ക് കേരള മോചനയാത്ര എന്നാണ് പേര്. മാണിസാറിനെയും ഔസേപ്പച്ചനെയും ജോര്‍ജിനെയും മുന്നണിയില്‍നിന്ന് മോചിപ്പിക്കുകയാണോ ലക്ഷ്യമെന്ന് മാണിസാര്‍ സംശയിച്ചു. എങ്കിലും ഒരടി പിന്നോട്ടു പോയി. രണ്ടടി മുന്നോട്ടു വയ്ക്കാന്‍. അങ്ങനെ അഭിനവ 'വിമോചന സമരസഖ്യം' ഏച്ചുകെട്ടി യാത്ര തുടങ്ങുന്നു. യാത്രാ പേടകത്തിന്റെ ഫുട്ബോര്‍ഡില്‍ എം വി രാഘവനും ടി എം ജേക്കബും ഉണ്ടാകുമെന്നുറപ്പില്ല. ഗൌരിയമ്മയെ വേണ്ടാതായിരിക്കുന്നു; പിള്ളയുടെ മാനസം എങ്ങോട്ടെന്നറിയില്ല. ഐഎന്‍എല്‍ ലീഗിന്റെ മടിയില്‍ ഉണ്ടാകില്ലെന്നുറപ്പ്. അവര്‍ക്കുമുണ്ടല്ലോ ദുര്‍ബലമെങ്കിലും നട്ടെല്ലൊന്ന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 'വാരിക്കോരി', പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ 'കുഴിച്ചെടുത്തു' എന്നെല്ലാം പുറമേക്കു പറയുന്നുണ്ടെങ്കിലും ഉള്ളില്‍ തീയാണ്.

അഭ്യുദയകാംക്ഷികള്‍ക്കും പേടി മാറുന്നില്ല. വന്ദ്യവയോധികനായ ഉപദേശിയും സര്‍വകലാവല്ലഭനുമായ കെ എം റോയിച്ചന്‍ പറയുന്നതു നോക്കൂ:

"കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടത്തില്‍ ഐക്യജനാധിപത്യമുന്നണി മൊത്തത്തില്‍ ആഹ്ളാദിക്കുമ്പോള്‍ ജനവികാരമറിയുന്നവരും ജനസമ്പര്‍ക്കമുള്ളവരുമായ പല മുന്നണിനേതാക്കളും തെരഞ്ഞെടുപ്പുഫലത്തിന്റെ കാര്യത്തില്‍ അസ്വസ്ഥരാണെന്നതാണ് പുതിയ രാഷ്ട്രീയ സംഭവവികാസം.... മലപ്പുറവും കോട്ടയവും കേന്ദ്രീകരിച്ചുള്ള മത-ജാതി ശക്തികളുടെ ഒരു പിന്തിരിപ്പന്‍ സഖ്യമാണ് യുഡിഎഫ് എന്ന ധാരണ ഭൂരിപക്ഷം ഹൈന്ദവ വോട്ടര്‍മാരില്‍ അതിവേഗം വളരുന്നുണ്ടോ എന്ന സംശയമാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. മറ്റെല്ലാ ജില്ലകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം യുഡിഎഫ് നേതൃത്വത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് കോഴിക്കോടു ജില്ലയില്‍ ഇടതുപക്ഷമുന്നണി മികച്ച വിജയം കരസ്ഥമാക്കിയത് നിസ്സാര കാര്യമായല്ല ഈ യുഡിഎഫ് നേതാക്കള്‍ കാണുന്നത്''(മംഗളം ദിനപത്രം).

യുഡിഎഫിന്റെ അടുക്കളക്കാര്യങ്ങളും ആത്മവിചാരവും റോയിച്ചനോളം അറിയാവുന്നവര്‍ സിന്‍ഡിക്കറ്റിലേ ഉള്ളൂ. അദ്ദേഹത്തിന് കാര്യം പിടികിട്ടി. ഇങ്ങനെ പോയാല്‍ സംഗതി കുഴപ്പത്തിലാകും. വര്‍ഗീയത കളിച്ച് തെരഞ്ഞെടുപ്പ് തോല്‍ക്കും. അതുകൊണ്ട് ഹിന്ദുവോട്ട് വേഗം പിടിച്ചോളൂ-വിലകൊടുത്തോ വീണ്‍വാക്കു പറഞ്ഞോ വിലക്കപ്പെട്ടതുചെയ്തോ അതു സംഭവിച്ചില്ലെങ്കില്‍ കാര്യം കട്ടപ്പൊകയാകും. ചങ്ങനാശേരിയില്‍ തോറ്റത് അങ്ങനെയല്ലേ എന്ന ചോദ്യവും ഉയര്‍ത്തി റോയിച്ചന്‍.

ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സ്പെക്ട്രം അഴിമതിയും രാജയുടെ വീടുകളും നീരാ റാഡിയയുടെ മുന്നൂറുകോടിയും അവിടത്തെ റെയ്ഡുമൊന്നും കാണാതെ പത്രങ്ങള്‍ യുഡിഎഫിനെ സേവിക്കുന്നുണ്ട്. കുഴപ്പംചെയ്ത വയനാട്ടിലെ കലക്ടര്‍ കരഞ്ഞുപടിയിറങ്ങിയെന്ന് മാതൃഭൂമിയുടെ സഹതാപവാര്‍ത്ത (ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ). പ്രശ്നം സിപിഐയും സിപിഐ എമ്മും തമ്മിലെന്ന് മനോരമ. ഏതോ കള്ളന്‍മാര്‍ വ്യാജരേഖ ചമച്ച് ജോലി തരപ്പെടുത്തിയതിന് സിപിഐ എന്തുപിഴച്ചു? അസുരവിത്തുകള്‍ മുളച്ചുപൊന്തിയാല്‍ മൂടോടെ പിഴുതുമാറ്റുകയല്ലാതെ മറ്റെന്തുണ്ട് നിവൃത്തി? അഴിമതിയും തട്ടിപ്പും കണ്ടപ്പോള്‍ സിപിഐ എം മുഖപത്രം പ്രതികരിച്ചതില്‍ എന്ത് അയുക്തി? ഇനി അഥവാ പ്രതികരിച്ചില്ലെങ്കില്‍ സിപിഐ എമ്മിനുമേലും കുതിരകയറാമായിരുന്നു. ഭാര്യയുടെ അമ്മൂമ്മയുടെ അമ്മാവന്റെ ഭാര്യയുടെ മകളുടെ ഭര്‍ത്താവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് എന്നെങ്കിലും എഴുതാമല്ലോ. അങ്ങനെ വാര്‍ത്ത വന്നാലല്ലേ യുഡിഎഫിലെ കുഴപ്പം മൂടിവയ്ക്കാനാവൂ.

*
ഐക്യമേതുമില്ലാത്ത ജനാധിപത്യമുന്നണിയുടെ യോഗം കഴിഞ്ഞ് തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തിന് കുപ്പായം മാറ്റുന്നതിനുമുമ്പാണ് മാണിസാര്‍ വെടിപൊട്ടിച്ചത്. എന്ത് മുന്നണി, തങ്ങള്‍തന്നെ പ്രതിപക്ഷം എന്ന പ്രഖ്യാപനമാണ് മുഴങ്ങിയത്. ഒരുമുഴം നീട്ടിയുള്ള ഏറ്. ഏറ് കൊണ്ടിട്ടും യുഡിഎഫിലെ ആരും ഒന്ന് മോങ്ങിയതുപോലുമില്ല. ഗൌരിയമ്മയ്ക്ക് മൂക്കുകയറിടാന്‍ നടക്കുന്ന ചെന്നിത്തലയ്ക്ക് കുഞ്ഞുമാണിയെയും കുഞ്ഞീക്കയെയും പേടിയാണ്. മലപ്പുറത്തെത്തിയാല്‍ കുഞ്ഞീക്ക വിളമ്പുന്ന ഐസ്ക്രീം കഴിക്കും. കോട്ടയത്ത് ചെന്നാല്‍ പോര്‍ക്കിറച്ചിതന്നെ വേണം. ഒരു ലയനത്തിന്റെ ഭാരം വയറ്റിലും മറ്റൊരു ലയനത്തിനായുള്ള കൊതി മനസ്സിലും പേറുന്ന മാണിസാര്‍ അധ്വാനവര്‍ഗസിദ്ധാന്തത്തിന്റെ രണ്ടാംഭാഗം വാര്‍ത്താസമ്മേളനത്തിലൂടെ കോട്ടയത്ത് പ്രഖ്യാപിച്ചു. ഈ സിദ്ധാന്തമാണ് കോട്ടയം പാര്‍ടിയുടെ അടുത്ത തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ.

വാര്‍ത്താസമ്മേളനത്തില്‍ ശരിക്കുംപറയാന്‍ ഉദ്ദേശിച്ച മറുപടിക്കുള്ള ചോദ്യം ആരും ചോദിച്ചില്ല.(പുതിയ പരിപാടി അങ്ങനെയാണ്. എന്തൊക്കെ ചോദ്യം വേണമെന്ന് ശിങ്കിടിപത്രക്കാരെ ശട്ടം കെട്ടും. ഉത്തരം നേരത്തെ തയ്യാറായിരിക്കും. അത് പിന്നെ വിവാദമാകും. ഇവിടെ മാണിസാറിനെ ശിങ്കിടി പറ്റിച്ചു.)പറയാനുള്ളത് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ വഴിയുണ്ട്- എക്സ്ക്ളൂസീവ് ഇന്റര്‍വ്യൂ. ചാനല്‍ കുട്ടികളെ വിളിച്ചു വരുത്തിയാല്‍ ഏതു വെടിയും പൊട്ടിക്കാം. പത്രസമ്മേളനത്തിന് കാശടയ്ക്കാനുള്ള ചെലവ് ലാഭം. മാണിസാര്‍ അങ്ങനെ വെടിപൊട്ടിച്ചു -

'കോണ്‍ഗ്രസുമായുള്ള പ്രശ്നം തീര്‍ന്നില്ല. കോണ്‍ഗ്രസിലെ രണ്ടാം കക്ഷി തന്റെ പാര്‍ടിതന്നെ.'

ഇത്തവണ ഏറു കൊണ്ടത് മലപ്പുറം പാര്‍ടിക്കാണ്. തങ്ങളുടെ പാര്‍ടിയാണ് ഇരുപത്തിനാലു സീറ്റിന്റെ നേരവകാശികള്‍ എന്ന് കുഞ്ഞാലിക്കുട്ടി. തര്‍ക്കം ഞാനോ നീയോ മുമ്പനെന്ന്. കോട്ടയമോ മലപ്പുറമോ വലുതെന്ന്. മാണിസാര്‍ 'കരുത്താര്‍ജിക്കുന്നതില്‍' ചെന്നിത്തലയ്ക്ക് സന്തോഷം. എല്ലാ ചിന്തയും വര്‍ഗീയത്തില്‍ അവസാനിക്കുന്നു. മാണിസാര്‍ രണ്ടാമനാകുമ്പോള്‍ ഒന്നാംസ്ഥാനം പുതുപ്പള്ളിക്ക് നഷ്ടപ്പെടും. പുര കത്തുമ്പോള്‍ കുലച്ചവാഴ വെട്ടിയെടുക്കാന്‍ എളുപ്പമാകും. കുഞ്ഞുമാണിയെ എറിഞ്ഞ് കുഞ്ഞൂഞ്ഞിനെ വെട്ടാം. രണ്ടാം പാര്‍ടി മലപ്പുറം പാര്‍ടി തന്നെയെന്ന് ചെന്നിത്തലയും പറഞ്ഞു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ പിടിച്ചുനില്‍ക്കാന്‍ മലബാര്‍ ലീഗ് വേണം; കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ കോട്ടയം പാര്‍ടിയും വേണം. കോണ്‍ഗ്രസിന് സ്ഥാനം ഇവരുടെയൊക്കെ താഴെയേ ഉള്ളൂ. അന്യന്റെ ചെലവില്‍ ജീവിക്കുന്ന പരാന്നപ്പാര്‍ടി. കെ എം റോയി പറഞ്ഞതുപോലെ കോട്ടയത്തിന്റെയും മലപ്പുറത്തിന്റെയും ആശ്രിതത്വം.

കോണ്‍ഗ്രസിലും സംഗതികള്‍ പന്തിയല്ല. വിശാല ഐയും എയും അടി. മുരളി പോയതോടെ ഗ്രൂപ്പ് പോയി എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. മുരളി കൂടി വരട്ടെ, കളികാണാമെന്ന് ചിലര്‍. എന്തിന് മുരളി; പത്മജ പോരേ എന്ന് മറ്റുചിലര്‍. ഉണ്ണിത്താന്‍, ദീപ്തി മേരി വര്‍ഗീസ്, സിമി റോസ്ബെല്‍ ജോണ്‍ തുടങ്ങിയ സ്ഥാനാര്‍ഥി മോഹികളെക്കൊണ്ട് ചെന്നിത്തലയ്ക്കും ശരണമില്ല; ഉമ്മന്‍ചാണ്ടിക്കും ശരണമില്ല. ഇവര്‍ക്കൊക്കെ ആര് മൂക്കുകയറിടുമോ ആവോ. ഇതൊക്കെയാണെങ്കിലും സ്വപ്നത്തിന് ഒരു പഞ്ഞവുമില്ല. ഭരണം കോട്ടയത്തോ മലപ്പുറത്തോ വെള്ളിത്തളികയില്‍ കൊണ്ടുകൊടുത്താലും വേണ്ടില്ല-നാലു ചക്രമുണ്ടാക്കാനുള്ള അവസരം വന്നാല്‍ എല്ലാ മാനക്കേടും മാറുമല്ലോ.

*
ഷാഹിനയും ജൂലിയന്‍ അസാഞ്ചെയും തമ്മില്‍ താരതമ്യമൊന്നുമില്ല. ഷാഹിന മാധ്യമ പ്രവര്‍ത്തക. എന്തും റിപ്പോര്‍ട്ട് ചെയ്യുന്ന, ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ സമരങ്ങളില്‍ മുന്‍നിരയില്‍ നിന്നിട്ടുള്ള വനിത. അസാഞ്ചെ ഒരു സാഹസികന്‍; അലച്ചിലുകാരന്‍. രണ്ട് കംപ്യൂട്ടറുംകൊണ്ട് ഉലകം ചുറ്റുന്ന വാലിബന്‍. അമേരിക്ക കാത്തുസൂക്ഷിച്ച രഹസ്യങ്ങളുടെ കലവറത്താക്കോല്‍ തുറന്നവന്‍. രണ്ടും രണ്ടുപ്രശ്നങ്ങളെങ്കിലും വേട്ടയാടപ്പെടുന്നതില്‍ ഇരുവരും തുല്യരാണ്.

കേരളത്തില്‍ പൊലീസ് പത്രക്കാരനെ നോക്കി തുമ്മിയാല്‍ വടിയും കൊടിയുമെടുക്കാം. കര്‍ണാടകത്തില്‍ യെദ്യൂരപ്പയുടെ പൊലീസാണ്. മിണ്ടിയാല്‍ കുപ്പായം ഊരിക്കും. കള്ളസാക്ഷികളെ സൃഷ്ടിച്ചാണ് മഅ്ദനിയുടെ പേരില്‍ കേസെടുത്തത് എന്നു തെളിയിച്ചതാണ് ഷാഹിനയുടെ 'കുറ്റം'. ആ കുറ്റത്തിന് അവര്‍ ഭീകരവാദിയായി. അമേരിക്ക കാത്തുസൂക്ഷിച്ച രഹസ്യങ്ങള്‍ക്ക് മടവീഴ്ത്തി പുറത്തേക്കൊഴുക്കിയതാണ് അസാഞ്ചെ ചെയ്ത കുറ്റം. അതിന്റെ പേരില്‍ വിക്കിലീക്സ് തകര്‍ക്കാനാണ് ശ്രമം. അസാഞ്ചെയെ ജയിലിലടച്ചു. കുറ്റം മാനഭംഗം. അതുകേള്‍ക്കുമ്പോള്‍ വലിയ എന്തോ പീഡനമാണെന്നു തോന്നും. സംഗതി അതൊന്നുമല്ല. അസാഞ്ചെയുമായി കിടക്ക പങ്കിട്ട രണ്ട് യുവതികളാണ് പരാതിക്കാര്‍. ഒരാള്‍ക്ക് ഇടയ്ക്കൊരു വിരക്തി തോന്നി. അസാഞ്ചെ അത് കൂട്ടാക്കിയില്ല-അതാണ് ഒരു കുറ്റം. രണ്ടാമത്തെയാള്‍ക്ക് വേണ്ട സുരക്ഷാമാര്‍ഗങ്ങള്‍ അസാഞ്ചെ ഉപയോഗിച്ചിട്ടില്ലേ എന്ന് ഒരിക്കല്‍ സംശയം തോന്നി. അത് രണ്ടാമത്തെ കുറ്റം. രണ്ട് യുവതികളും അസാഞ്ചെയുമായി ഇപ്പോഴും അടുപ്പത്തില്‍തന്നെ. അവിടെ ഇതെല്ലാമാണ് മാനഭംഗം.

സാമ്രാജ്യത്വത്തിന്റെ വേട്ടയാടലിനിരയാകുന്ന അസാഞ്ചെയ്ക്കുവേണ്ടി ലോകത്തെങ്ങുമുള്ള സൈബര്‍ പോരാളികള്‍ രംഗത്തുണ്ട്. ഷാഹിന നേരിടുന്ന ഭരണകൂട വേട്ടയാടലിനെതിരെ പ്രതികരിക്കാന്‍ ക്ഷണിക്കുമ്പോള്‍ പല മുമ്പന്‍മാരുടെയും പ്രതികരണം "ഞാന്‍ എന്തിന്'' എന്നാണത്രെ. മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ മുട്ടോളം തുള്ളുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍ തെളിയിക്കുന്നു. ഷാഹിനയ്ക്ക് ഇപ്പോഴെങ്കിെലും മനസ്സിലായിക്കാണും സഹപ്രവര്‍ത്തകരെ.

Sunday, December 5, 2010

കുടുംബാധിപത്യം

'തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ടി. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പാര്‍ടി. കഷ്ടപ്പെട്ട് വോട്ടുപിടിക്കാനും മുദ്രാവാക്യം വിളിക്കാനും പാര്‍ടിക്കാര്‍. ജയിച്ചാല്‍ മന്ത്രിയാക്കണോ എന്ന് തീരുമാനിക്കുന്നത് പാര്‍ടി. എല്ലാം കഴിഞ്ഞ് ഭരണത്തിലേറിയാല്‍ പിന്നെ പാര്‍ടി വേണ്ട-'ഭരണം വേറെ, പാര്‍ടിവേറെ'-ഇതാണ് ഇടതുപക്ഷത്തിന് ഭരണം കിട്ടുമ്പോഴൊക്കെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ന്യായം. ഇങ്ങനെയൊരു തൊടുന്യായം പരത്തിയാണ് പണ്ട് സെല്‍ഭരണ സിദ്ധാന്തം കൊണ്ടുവന്നത്. തീരുമാനങ്ങള്‍ പാര്‍ടി ഓഫീസില്‍ ഉണ്ടാകരുത്; ഭരണത്തിന്റെ ഒരുതലത്തിലും പാര്‍ടി ഇടപെടരുത്; ഭരിക്കാന്‍ നിശ്ചയിക്കപ്പെട്ടവര്‍ തന്നിഷ്ടപ്രകാരം ഭരിച്ചുകൊള്ളണമെന്നാണ് ജനാധിപത്യ ലേബലൊട്ടിച്ച് പറഞ്ഞുപരത്തിയത്. ഒരര്‍ഥത്തില്‍ പണ്ട് കരുണാകരനും ആന്റണിയുമെല്ലാം ഭരിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതുതന്നെയായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പരിപ്പ് വേവില്ലല്ലോ. ആന്റണി അധികാരത്തിലിരിക്കുമ്പോള്‍ കരുണാകരന്‍ പ്രതിപക്ഷനേതാവിന്റെ റോളിലായിരുന്നല്ലോ. അങ്ങനെ പഴകിയ ശീലങ്ങള്‍ ഇടതുപക്ഷ ഭരണകാലത്ത് മാറുമ്പോള്‍ കോണ്‍ഗ്രസിന് മനംപിരട്ടും. അതുകണ്ട് മാധ്യമങ്ങള്‍ 'സെല്‍ഭരണം' എന്നു കരയും. ഇതെല്ലാം പക്ഷേ പഴയ കഥകളാണ്. ഇനി അങ്ങനെയൊന്ന് ചിന്തിക്കുംമുമ്പ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വടക്കോട്ട് നോക്കണം. അവിടെ അവര്‍ അവ്യക്തമായ ഒരു താടിയും തലേക്കെട്ടും കാണും.
കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ടിയല്ല എന്നതുകൊണ്ട് സാധാരണ പാര്‍ടികള്‍ക്കുള്ള തളപ്പ് ചേരില്ല. കമ്യൂണിസ്റ് നേതാക്കളായ വ്യക്തികള്‍ ഏതു സ്ഥാനത്ത് എത്തിയാലും അവര്‍ക്ക് തന്റെ പാര്‍ടിയോടും അതില്‍ താന്‍ ഉള്‍പ്പെടുന്ന ഘടകത്തോടും ഉത്തരവാദിത്തമുണ്ടാകും. കോണ്‍ഗ്രസില്‍ നാടുവാഴിത്തമാണ്. കുടുംബവാഴ്ച എന്നും പറയും. കാലാകാലത്ത് നാടുവാഴി കുടുംബത്തിലെ മൂപ്പന്മാരും ഇളമുറക്കാരും കോണ്‍ഗ്രസിന്റെ ഭരണാധികാരികളാകും. ബാക്കി എല്ലാവരും പരിചാരകരാണ്. മൂപ്പന്‍(ത്തി)യാണ് ആരു മന്ത്രിസ്ഥാനത്തിരിക്കണം, ആരു വിറകുവെട്ടണം, ആരുടെ തലയില്‍ ഗവര്‍ണര്‍തൊപ്പി വേണം എന്നെല്ലാം നിശ്ചയിക്കുന്നത്. പണ്ട് അങ്ങനെ രാഷ്ട്രപതിക്കുപ്പായം കിട്ടിയ ഒരാള്‍ പറഞ്ഞത്, എന്റെ മൂപ്പത്തി ചൂലെടുത്ത് തൂക്കാന്‍ പറഞ്ഞാല്‍ താനത് ചെയ്യുമെന്നാണ്. ഡല്‍ഹിയില്‍ ഇന്നു നടക്കുന്നത് ഏതാണ്ട് അതേ കഥ തന്നെ. പ്രധാനമന്ത്രി സ്ഥാനത്ത് ഒരാളുണ്ട്. നെഹ്റുവിനെപ്പോലെ കരുത്തനാണ് താന്‍ എന്നെല്ലാം അദ്ദേഹം സ്വപ്നം കാണാറുണ്ട്-പക്ഷേ കസേരയേ ഉള്ളൂ. അധികാരമില്ല. ചെയ്തികള്‍ പാര്‍ടിയില്‍ ചര്‍ച്ചചെയ്യില്ല എന്നതുമാത്രം ഒരു സൌകര്യം. പകരം നാടുവാഴി കുടുംബത്തെ ബോധ്യപ്പെടുത്തിയാല്‍ മതി, ആജ്ഞകള്‍ അനുസരിച്ചാല്‍ മതി. എത്രകാലം വേണമെങ്കിലും അല്ലലും അലട്ടലുമില്ലാതെ കസേരയില്‍ ഇരിക്കാം. അവിടെ ഭരിക്കുന്നത് കുടുംബം; ഭരിക്കപ്പെടുന്നത് സേവകവൃന്ദം. ഒരുതരം അഡ്ജസ്റ്മെന്റ്.

കോണ്‍ഗ്രസിലെ യജമാനസേവയും കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഉള്‍പ്പാര്‍ടി ജനാധിപത്യവുമായി തട്ടിച്ചുനോക്കാനാവില്ല. ഡല്‍ഹിയില്‍ താടിക്കാരന്‍ ഒന്നും അറിയേണ്ടതില്ല. സ്പെക്ട്രം കുംഭകോണം വന്നപ്പോള്‍ എല്ലാമെല്ലാം രാജയുടെ കളി എന്ന് പറയാം. താന്‍ കൊടുത്ത നിര്‍ദേശങ്ങള്‍ പുല്ലുപോലെ തള്ളിക്കളഞ്ഞാണ് രാജ അഴിമതി നടത്തിയതെന്നു വന്നാലോ? അതും രാജയുടെ കുഴപ്പം. പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ തള്ളിയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ലംഘിച്ചും രാജയ്ക്ക് മുന്നോട്ടുപോകാം. രാജയ്ക്കും അറിയാം ചരട് നാടുവാഴി കുടുംബത്തിലാണെന്ന്. അവിടവുമായാണ് രാജയുടെ ഹോട്ട്‌ലൈന്‍. ഇങ്ങനെ നാണംകെട്ട ഒരു കേന്ദ്രഭരണത്തെയും ഭരണനേതൃത്വത്തെയും വച്ച് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഹല്ലേലൂയ്യ പാടുന്ന നമ്മുടെ മാധ്യമങ്ങളെ നമസ്കരിക്കണം. ലോകം കണ്ട ഏറ്റവും വലിയ അഴിമതി മറച്ചുപിടിക്കാന്‍ ഇവിടെ ഈ കേരളത്തില്‍ 'പാര്‍ടി അറിഞ്ഞോ, അറിഞ്ഞില്ലേ' എന്നു ചോദ്യം തിരിച്ചും മറിച്ചും അടിച്ചലക്കുകയാണ് അവര്‍.

ഇടപെട്ടാല്‍ അത് 'സെല്‍ഭരണം'. ഇടപെട്ടില്ലെങ്കില്‍ അത് 'നിഗൂഢതാല്‍പ്പര്യം.' ജനങ്ങളെ ഇങ്ങനെ എത്രകാലം പറ്റിച്ച് മുന്നോട്ടുപോകാനാകും? കൊട്ടാരത്തിലെ കംപ്യൂട്ടറിന്റെ പ്രവചനത്തിനനുസരിച്ചാണ് കോണ്‍ഗ്രസുകാരന്റെ സ്ഥാനലബ്ധിയും നഷ്ടവും എന്നിരിക്കെ, അവര്‍ക്കെന്ത് ജനാധിപത്യം, ഉള്‍പാര്‍ടി ചര്‍ച്ച. മാഡം നിയന്ത്രിച്ചാല്‍ ജനാധിപത്യമെന്നും കമ്യൂണിസ്റ്റ് പാര്‍ടി ഭരണത്തില്‍ നയപരമായ തീരുമാനമെടുക്കുന്നത് 'സെല്‍ഭരണം' എന്നും അവര്‍ പറഞ്ഞുതളരട്ടെ. അതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കുണ്ട് നേരം.

*
മാതൃഭൂമി പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടപ്പോള്‍ വല്ലാത്ത കൌതുകം തോന്നി. 'മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയെച്ചൊല്ലി എഴുത്തുകാരന്‍ സക്കറിയ രോഷം പൂണ്ടു. പത്രത്തിനും ലേഖകനുമെതിരെ അരമണിക്കൂറോളം പുലഭ്യം പറഞ്ഞ സക്കറിയ, സംഘാടകരുടെ അനുമതിയോടെ മറുപടി പറയാനെത്തിയ ലേഖകനെ അതിനനുവദിക്കാതെ സ്തോഭപ്രകടനം നടത്തി.'

സക്കറിയ മഹാനായ മനുഷ്യനാണെന്ന കാര്യത്തില്‍ ശതമന്യു ഒരിക്കലും സന്ദേഹിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ മര്യാദ പാലിച്ചില്ലെങ്കില്‍ പ്രതികരിക്കാനുള്ള അവകാശം സക്കറിയക്കുണ്ട്. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ രോഷത്തോടെയുള്ള പ്രതികരണമാണ് ഉണ്ടാകേണ്ടിയിരുന്നത്. ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരു സിനിമ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുന്നു. മുല്ലത്തീവിലെ വിശേഷങ്ങളാണ് സിനിമയില്‍. അത് സംവിധാനം ചെയ്തത് ശ്രീലങ്കക്കാരന്‍. മാതൃഭൂമിയില്‍ 'തമിഴ് ദേശീയതയ്ക്കായി പ്രചാരണം, തലസ്ഥാനത്ത് അന്വേഷണം തുടങ്ങി' എന്നാണ് അതിന്റെ വാര്‍ത്ത വന്നത്. വാര്‍ത്ത കണ്ടാണ് സംഗതി പൊലീസ് അറിഞ്ഞതത്രേ. സിനിമ പ്രദര്‍ശിപ്പിച്ച ചെറുപ്പക്കാര്‍ 'പുലി'കളായി. പൊലീസ് അന്വേഷണമായി, ചോദ്യംചെയ്യലായി. നടന്നതെന്തെന്നും തങ്ങള്‍ ആരെന്നും വിശദീകരിക്കാന്‍ ചെറുപ്പക്കാര്‍ 1500 രൂപ അടച്ച് പ്രസ്ക്ളബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. അവിടെ അവര്‍ പറഞ്ഞതിന് മാതൃഭൂമിക്കാരന് അപ്പോള്‍തന്നെ മറുപടി പറയണമത്രേ (അരിയും തിന്ന് വീട്ടുകാരിയെയും കടിച്ച് പിന്നെയും മറുമുറുപ്പ്). സക്കറിയ അല്ല ആരായാലും കോപിച്ചുപോകും.

ഇതുതന്നെയാണ് മുമ്പ് പയ്യന്നൂരിലും സംഭവിച്ചത്. സക്കറിയ മൈക്കിനുമുന്നില്‍ കയറി മാതൃഭൂമി കളിച്ചു. കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവുജീവിതത്തിന്റെ മറവിലും സുഖത്തിലുമായിരുന്നെന്ന് സിദ്ധാന്തിച്ചു കളഞ്ഞു. അടിയും ഇടിയും വെടിയും അതിജീവിച്ച് പട്ടിണികിടന്നും നരകയാതന സഹിച്ചും ഒളിവുജീവിതം നയിച്ച മഹാന്മാരെ അധിക്ഷേപിച്ചപ്പോള്‍ കേട്ടുനിന്നവര്‍ക്ക് സഹിച്ചില്ല. ഇപ്പോള്‍ സക്കറിയ മാതൃഭൂമിക്ക് കൊടുത്തത് അന്ന് ചെറുപ്പക്കാര്‍ സക്കറിയക്ക് കൊടുത്തു. അന്ന് സക്കറിയയെ 'കൈയേറ്റം ചെയ്ത'തിനെതിരെ മാതൃഭൂമി. ഇന്ന് സക്കറിയ പുലഭ്യം പറഞ്ഞതിനെതിരെ മാതൃഭൂമി. എന്നും ഇതൊക്കെ സഹിക്കാനാണ് കഥാകാരന് യോഗം. ആവിഷ്കാര സ്വാതന്ത്ര്യം അപരന്റെ മൂക്കിന്റെ തുമ്പുവരെയേ ഉള്ളൂ എന്ന് എല്ലാവരും ഓര്‍ക്കണം എന്ന് ഗുണപാഠം.

*
സക്കറിയക്ക് ഇതെല്ലാം മനസ്സിലാകും. മനുഷ്യര്‍ അങ്ങനെയാണ്. എന്നാല്‍, നമ്മുടെ മാധ്യമപ്രവര്‍ത്തകരാകുന്ന മഹദ്ഗണത്തെ അക്കൂട്ടത്തില്‍പ്പെടുത്താനാകില്ല. അതുകൊണ്ട് അവര്‍ക്കുവേണ്ടി പെരുമാറ്റച്ചട്ടം ഉണ്ടാക്കാന്‍ പോകുകയാണത്രേ പത്രാധിപഗില്‍ഡ്. ഏതെല്ലാം വ്യവസായികളെ സേവിക്കാം, അവരില്‍നിന്ന് എന്തൊക്കെ സൌജന്യം പറ്റാം, ഒരുദിവസം എത്ര മന്ത്രിമാരില്‍ സ്വാധീനം ചെലുത്താം, എത്ര പണച്ചാക്കുകള്‍ക്കുവേണ്ടി വാര്‍ത്ത ഉണ്ടാക്കാം എന്നൊക്കെ തിട്ടപ്പെടുത്തുന്ന ഒന്നാകും അതെന്ന് പ്രതീക്ഷിക്കാം. ഏതായാലും പെരുമാറ്റച്ചട്ടവും മാതൃഭൂമിക്ക് ബാധകമല്ലെന്ന് ഇപ്പോള്‍തന്നെ പറഞ്ഞേക്കാം. അത് പത്രത്തോടൊപ്പം വ്യത്യസ്തമായ ഒരു സംസ്കാരവും ചവച്ചുതിന്നുന്ന കക്ഷികളാണ്.

ഇല്ലാത്ത ലോകമേളയ്ക്ക് വല്ലാത്ത 'ശാസ്ത്രസിദ്ധി'യുമായി പോകുന്ന പെണ്‍കുട്ടിയുടെ സചിത്ര കഥ മാതൃഭൂമി പ്രസിദ്ധീകരിക്കും. അക്കഥ തട്ടിപ്പാണെന്നു തെളിഞ്ഞാല്‍ സ്വയം തിരുത്തില്ല-ആരെക്കൊണ്ടെങ്കിലും കത്തെഴുതിക്കും. ഐഎഎസ് പരീക്ഷ പാസായിട്ടും ക്യാന്‍സര്‍ ബാധമൂലം പോകാന്‍ കഴിയില്ലെന്ന കഥപരത്തി തട്ടിപ്പുകാരനു പണം പിരിച്ചുകൊടുക്കും. അക്കഥയും തട്ടിപ്പെന്നു തെളിഞ്ഞാല്‍ മിണ്ടാതെയിരിക്കും. അബ്ദുനാസര്‍ മഅ്ദനി ഭീകരപ്രസ്ഥാനത്തിന്റെ പാപ്പാനാണെന്നു പറയുകയും അങ്ങനെ തെളിയിക്കാന്‍ പൊലീസിന്റെ പണിയെടുക്കുകയും ചെയ്യും. മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കാന്‍ കള്ളസാക്ഷികളെയാണ് ഉണ്ടാക്കിയതെന്ന് വിവരം വന്നാല്‍ പൂഴ്ത്തും. അക്കഥ സത്യസന്ധമായി അവതരിപ്പിച്ച പത്രപ്രവര്‍ത്തകയെ കര്‍ണാടക പൊലീസ് വേട്ടയാടിയാല്‍ മാതൃഭൂമിക്ക് പത്രപ്രവര്‍ത്തന സ്വാതന്ത്ര്യവും വേണ്ട മണ്ണാങ്കട്ടയും വേണ്ട. തെഹല്‍ക്ക ലേഖിക ഷാഹിനയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തപ്പോള്‍ പൊലീസിന്റെ വഴിയേ നടന്നു മാതൃഭൂമി. ഇതെന്ത് പത്രപ്രവര്‍ത്തനം എന്ന് ചോദിക്കേണ്ടിവന്നു അഭ്യുദയകാംക്ഷികള്‍ക്കുപോലും.

ഇങ്ങനെയൊക്കെയാണ് നാട്ടിലെ സമാചാരം. അതുകൊണ്ട് നമുക്ക് പിണങ്ങിപ്പോയ ജനാധിപത്യ കക്ഷികളെ ഓടിച്ചിട്ട് പിടിക്കുന്നതിനെക്കുറിച്ചും കോടതിയിലുള്ള കേസില്‍ നിയമം എത്ര കഴഞ്ച് വേണം എന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തുകൊണ്ടേയിരിക്കാം.

Sunday, November 21, 2010

സിന്‍ഡിക്കറ്റിന്റെ കേന്ദ്രകമ്മിറ്റി

അല്പം പഴയ കഥയാണ്. എസ്.എസ്.എല്‍.സി റിസല്‍ട്ട് പുസ്തകങ്ങളായാണ് തലസ്ഥാനത്ത് വിതരണം ചെയ്തിരുന്നത്. ട്യൂട്ടോറിയല്‍, പാരലല്‍ കോളേജുകാര്‍ നേരത്തേതന്നെ തിരുവനന്തപുരത്ത് തമ്പടിക്കും. റിസല്‍ട്ട് ആദ്യം നാട്ടിലെത്തിക്കുന്നയാള്‍ കേമന്‍. പത്രസ്ഥാപനങ്ങള്‍ക്കാണ് ഏറ്റവുമാദ്യം പുസ്തകം കിട്ടുക. അക്രഡിറ്റേഷനുള്ള പത്രപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തിന്റെ ആകെ റിസല്‍ട്ടുള്ള പുസ്തകങ്ങളുടെ ഒരുകോപ്പി കിട്ടും. ആ വലിയ ചുമടുമായി ഓടുന്ന ചില മാധ്യമപ്പുലികളും പിന്നാലെ ആര്‍ത്തിപിടിച്ചോടുന്ന ട്യൂട്ടോറിയലുകാരും. പുസ്തകമൊന്നിന് പലവര്‍ഷവും പലവിലയാണ് നിശ്ചയിക്കുക. പത്രത്തില്‍ അച്ചടിക്കാനായി സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന പത്താംക്ളാസ് പരീക്ഷാഫലം മറിച്ചുവിറ്റ് പണമടിക്കുന്ന പാവം അഴിമതിപ്പത്രക്കാരെയേ ശതമന്യു കണ്ടിരുന്നുള്ളൂ. കഷ്ടമാണ് അന്ന് തോന്നിയത്. ഒന്നോര്‍ത്താല്‍ അവര്‍ പാവങ്ങള്‍. അന്നന്നത്തെ സ്മോളിനായി ആര്‍ക്കും ചേതമില്ലാത്ത ഉപകാരംചെയ്ത് കൂലി വാങ്ങുന്നവര്‍. സ്ഥലംമാറ്റം, നിയമനം, ഫയല്‍നീക്കം തുടങ്ങിയ ചില്ലറ വ്യാപാരങ്ങളില്‍ ഇടപെട്ട് പണംവാങ്ങുന്ന മാധ്യമവിശാരദന്മാരെയും കണ്ടുമുട്ടാനുള്ള ഭാഗ്യം പിന്നെ ഉണ്ടായി.

ജഗന്നിയന്താവായി സ്വയം രമിക്കുന്ന മലയാളപത്രം രാഷ്ട്രീയത്തിലും സര്‍ക്കാരാപ്പീസിലും കാക്കിക്കുള്ളിലും സ്വന്തം 'കുഞ്ഞുങ്ങളെ' വളര്‍ത്തുന്ന പതിവുണ്ട്. പത്രമാപ്പീസിലെ റബര്‍ പരുവത്തിലുള്ള രാഷ്ട്രീയവിശാരദന്മാരുടെ കൈ വലിഞ്ഞുനീണ്ട് സെക്രട്ടറിയറ്റുവരെ ചെല്ലും. മാധ്യമച്ചെലവില്‍ ജീവിക്കുന്ന നേതാക്കന്മാരുടെ അടുക്കളയിലേക്ക് നേരിട്ട് പ്രവേശനം ചില പ്രത്യേക മാധ്യമകുമാരന്മാര്‍ക്ക് സംവരണം ചെയ്തതും കണ്ടു. അടുക്കളവഴി വന്ന് വന്നവഴി പോകുന്ന മിടുക്കന്മാര്‍ രാജ്യഭാരം ചുമന്ന് വിയര്‍ത്തു. അധികാരം അവരുടെ കൈകളില്‍. കഷ്ടപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പണിയെടുത്ത് കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും തളര്‍ന്ന പ്രവര്‍ത്തകര്‍ ഗേറ്റിനുവെളിയില്‍.

ഒരുതരം ക്വട്ടേഷന്‍ പണിയാണ് കെട്ടകാലത്തിന്റെ വിശേഷം. പണംമുടക്കുന്നവന് കാര്യംനേടാന്‍ ആരെയും ചാരനുമാക്കും ചോരനുമാക്കും. പത്രക്കാരന്റെ കുത്തകയ്ക്ക് ഇളക്കംതട്ടിച്ചുകൊണ്ടാണ് ചാനല്‍കുട്ടികള്‍ തള്ളിക്കയറിയത്. പണ്ടൊക്കെ പത്രക്കാരനായാല്‍ നാലാളറിയണമെങ്കില്‍ എഴുതിത്തളരണം. അണ്ഡകടാഹത്തിലെ സകലതും അരച്ചുകുടിക്കണം. ചാനല്‍ റിപ്പോട്ടിങ്ങിന് അതൊന്നും വേണ്ട. ഇളക്കിയിളക്കിയുള്ള നടത്തം, കുലുക്കിക്കുലുക്കിയുള്ള വര്‍ത്തമാനം, ഇടിച്ചിടിച്ചുള്ള നുഴഞ്ഞുകയറ്റം-ഇത്രയും മതി യോഗ്യത. പക്വത, വിവരം, വിവേകം എന്നിവയുടെ ആവശ്യമേയില്ല.

ആരോടും എന്തും ചോദിക്കാം; വിളിച്ചുപറയാം. അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയാല്‍ തനിക്കെന്താ ഇനി എംഎല്‍എയോ എംപിയോ ആയിക്കൂടേ എന്നുവരെ തോന്നും. യഥാര്‍ഥത്തില്‍ ഇത് മാധ്യമപ്രതിഭകളുടെ കാലമാണ്. രാഷ്ട്രീയം എങ്ങനെ പോകണം, എവിടെ ബ്രേക്കിടണം, ഏതുനേതാവ് മഹാനാകണം, ഏതുമഹാന്‍ താഴെ വീഴണം എന്നെല്ലാം പ്രതിഭാസംഗമങ്ങളില്‍ തീരുമാനിക്കപ്പെട്ടും. അതിനെ ചിലര്‍ മാധ്യമ സിന്‍ഡിക്കറ്റ് എന്നെല്ലാം വിളിക്കുന്നുണ്ട്. അതില്‍ കാര്യമില്ല. ഇവിടെയുള്ളത് സംസ്ഥാനകമ്മിറ്റിയാണെങ്കില്‍ മാധ്യമ സിന്‍ഡിക്കറ്റിന്റെ കേന്ദ്രകമ്മിറ്റി അങ്ങ് ഡല്‍ഹിയില്‍ത്തന്നെയാണ്.

ബിജെപിനേതൃത്വത്തില്‍ എല്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതും വകുപ്പു തീരുമാനിക്കുന്നതും കേരളത്തില്‍നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് വാര്‍ത്ത വന്നു. ദി ഗ്രേറ്റ് കിങ്മേക്കര്‍ ഫ്രം കോട്ടയം മീഡിയ. മലയാള പത്രപ്രവര്‍ത്തനത്തില്‍നിന്ന് ആര്‍എസ്എസിന്റെ അടുക്കളക്കാര്യങ്ങള്‍ തീരുമാനിക്കുന്ന പദവിയിലേക്ക്. അതും സംഭവിക്കാവുന്നതേയുള്ളൂ. ഗോയങ്കയുടെ കളികണ്ടുണരുകയും ഉറങ്ങുകയും ചെയ്ത നാട് ഓടുമ്പോള്‍ ഒരു ഷേണായി കുറുകെച്ചാടിയാലുമില്ല ആര്‍ക്കും ചേതം.

മാധ്യമ സിന്‍ഡിക്കേറ്റ് ഇവിടെയീ കേരളത്തില്‍, ബാറിലും ഗസ്റ്റ് ഹൌസിലും പ്രസ് റൂമിലും സര്‍ക്കാര്‍വക ഔദ്യോഗിക മന്ദിരങ്ങളുടെ അടുക്കളച്ചായ്പിലും ഒതുങ്ങുന്ന ലോക്കല്‍ വാര്‍ത്തയാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് ശരിയായി ധരിക്കാന്‍ ചരിത്രപരമായ ഉദാഹരണങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ശതമന്യു ഇത്രയും പാടുപെട്ടത്. ശരിക്കും മാധ്യമ പ്രവര്‍ത്തനം എന്നാല്‍ ഒരു സംഭവമാണ്.

ആരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്ന ചോദ്യത്തിന് ഡല്‍ഹിയില്‍നിന്നാണുത്തരം. പണം കൊടുത്ത് വാര്‍ത്തയെക്കുറിച്ച് സായിനാഥ് വിലപിക്കുന്നുണ്ട്്. അത് പത്രമുതലാളിമാരുടെ കാര്യം. മുതലാളിമാരെക്കാള്‍ വലിയ മാധ്യമ പ്രവര്‍ത്തകരെ ഗ്രാമങ്ങളില്‍ചെന്ന് തിരക്കിയാല്‍ സായിനാഥിന് കാണാനാകുമോ? പുതിയ കളി പലകോടികളുടേതാണ്. മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരെയല്ല, മറിച്ചാണ് ആശയ്രിക്കുന്നത്. നിങ്ങള്‍ക്ക് മന്ത്രിയാകണോ, തെരഞ്ഞെടുപ്പില്‍ സീറ്റുകിട്ടണോ, ഇഷ്ടപ്പെട്ട വകുപ്പുകിട്ടണോ- ഹൈക്കമാന്‍ഡിനെ കണ്ടതുകൊണ്ടൊന്നും കാര്യമില്ല. ഹൈക്കമാന്‍ഡിന്റെ കമാന്‍ഡ് വേറെയാണ്. അത് ചില പത്രമാപ്പീസുകളിലും ചാനല്‍ ആസ്ഥാനങ്ങളിലുമാണ്. സോണിയ, മന്‍മോഹന്‍, അലുമിനിയം പട്ടേല്‍, ഗുലാംനബി തുടങ്ങിയവരെ എങ്ങനെ സ്വാധീനിക്കണം എന്ന് സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലല്ലോ. അങ്ങനെ അറിയാത്തവര്‍ക്ക് അറിയാനായി ചൊറിഞ്ഞുകൊടുക്കപ്പെടും. ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി, ദൃശ്യമാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത് എന്നീ രണ്ടുപേരാണ് ഈ സേവനത്തിന്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അവര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ നോക്കൂ:

1. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം എങ്ങനെ; ആര് കൈകാര്യം ചെയ്യണം
2. ഡിഎംകെയ്ക്ക് ഏതൊക്കെ വകുപ്പ് കൊടുക്കണം.
3. ദയാനിധി മാരനെ എങ്ങനെ അരുക്കാക്കണം.

കോര്‍പറേറ്റ് ഇടനിലക്കാരി എന്നാല്‍ നാട്ടിലെ ബ്രോക്കറുടെ വലിയ രൂപം (തരൂരിന്റെ സുനന്ദയെപ്പോലെ). വലിയ വലിയ കാര്യങ്ങളാണ് നീരാ റാഡിയ എന്ന ഇടനിലക്കാരി മാധ്യമശിങ്കങ്ങളോട് ആവശ്യപ്പെടുന്നത്. മുകേഷ് അംബാനിക്കുവേണ്ടി ലേഖനമെഴുതണം, സോണിയയോടും രാഹുലിനോടും ശുപാര്‍ശചെയ്യണം, ചര്‍ച്ച കനിമൊഴിയുമായി വേണം, കരുണാനിധിയുമായി ചര്‍ച്ചയ്ക്ക് ഗുലാംനബി ആസാദ് വരണം-ഇങ്ങനെ. നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തിയത് ആദായനികുതി വകുപ്പാണ്. സംശയത്തിന്റെ കാര്യമില്ല. ആ ടേപ്പ് സുപ്രീംകോടതിയിലുണ്ട്. എല്ലാം തെളിഞ്ഞിട്ടും നമ്മുടെ ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത കാണുന്നില്ല. ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വാര്‍ത്ത ഞങ്ങള്‍ തന്നെ കൊടുക്കുകയോ? നടപ്പില്ല. പത്രക്കാരനെ പൊലീസുകാരന്‍ നോക്കിപ്പേടിപ്പിച്ചാല്‍ അത് വാര്‍ത്തയാണ്. ഞങ്ങള്‍ തമ്മില്‍തല്ലിയാല്‍ വാര്‍ത്തയില്ല. ഞങ്ങള്‍ അഴിമതി നടത്തിയാലും അട്ടിമറി നടത്തിയാലും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ റൊക്കം വാങ്ങിയാലും അത് വാര്‍ത്തയുമല്ല, വിവാദവുമല്ല.

ചിലവീരന്‍മാര്‍ക്കൊരു ധാരണയുണ്ട്-താന്‍ മാത്രമാണ് വീരനെന്ന്. അവിടെ ഡല്‍ഹിയിലുമുണ്ട് ഒരു വീരന്‍. വീര സാംഗ്വി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും കൌണ്ടര്‍ പോയിന്റ് എന്ന കോളമെഴുത്തുകാരനുമായ സിംഹം. ആ സിംഹത്തോട് നീരാ റാഡിയ ഫോണില്‍ പറയുന്നു: കലൈഞ്ജര്‍ക്ക് ദയാനിധി മാരന്റെ അമ്മ 600 കോടി രൂപ എത്തിച്ചു എന്ന്. പണത്തിനുമുകളില്‍ കുടുംബ വിരോധം പറക്കില്ല. മാരന്‍ മന്ത്രിയായി. 600 കോടി കോഴയുടെ കഥ വീരന്‍ ഇതുവരെ മിണ്ടിയിട്ടില്ല. മന്ത്രിയാക്കാന്‍ അറുനുറു കോടിയെങ്കില്‍ മന്ത്രിയായാല്‍ എന്താവും കഥ.

രാഷ്ട്രീയത്തിലെ സുഹൃത്തുക്കളോട് ശതമന്യുവിന് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ നിങ്ങള്‍ അനുസരിക്കുക; കൂടെ നിര്‍ത്തുക. നിങ്ങള്‍ക്ക് വേണ്ടതെന്തും അപ്പപ്പോള്‍ ചെയ്തുകൊടുക്കപ്പെടും. പകരം എന്തുതരണമെന്ന് അപ്പോള്‍ പറയും. ഞങ്ങളെ അനുസരിക്കാതെ, 'എടോ' എന്നും ചുക്ക് എന്നും ഏലം-കാപ്പി-സര്‍ക്കാര്‍ ഭൂമി എന്നുമെല്ലാം പറഞ്ഞു നടന്നാല്‍ തുലച്ചുകളയും.

*
ജനിക്കുന്നുണ്ടെങ്കില്‍ ദീപക് കുമാരനായി ജനിക്കണം. എവിടെയും കയറിച്ചെല്ലാം. ആദ്യം ചാനല്‍ വാതിലുകളാണ് കൊട്ടിയതെങ്കില്‍ ഇപ്പോള്‍ ക്ളിഫ് ഹൌസിലേക്കാണത്രെ പോകുന്നത്. ഇനിയെങ്ങോട്ടാണിനിയെങ്ങോട്ടാണീയാത്ര എന്ന് പത്രത്തില്‍ പരസ്യം ചെയ്യുന്നത് നല്ലതാണ്. കുമാരന് പേടിയാവുന്നുപോലും. തന്റെ കാറിനുപുറകെ ഒരു കാര്‍ പോയിപോലും. പൊലീസ് പ്രൊട്ടക്ഷനും വേണം. നല്ലതുതന്നെ. ഇനി അദ്ദേഹത്തിന്റെ യാത്ര മനസ്സിലാക്കി, ആ റൂട്ട് ഒഴിവാക്കാന്‍ മാന്യമഹാജനങ്ങള്‍ തയാറാകണം. അഥവാ പിന്തുടരുകയാണെന്ന് സംശയമുദിച്ചാല്‍ കുടുങ്ങിയതുതന്നെ. ഏതായാലും ദീപക് കുമാരന്‍ ഒരുദിവസമേ ചാനലില്‍ നിന്നുള്ളു. കള്ളി പൊളിഞ്ഞുപോയി. സംഗതി അവസാനിക്കരുതല്ലോ. അതുകൊണ്ട് ക്രൈം കാരന്റെ വക്കീലിന് വീരഭൂമിയില്‍ കുടികിടപ്പ്.

സിപിഐ എമ്മിന് ദേശാഭിമാനി; കോണ്‍ഗ്രസിന് മനോരമയും വീക്ഷണവും, ലീഗിന് ചന്ദ്രിക- സോഷ്യലിസ്റ്റ് ജനതയ്ക്കും വേണമല്ലോ ഒരു പത്രം. വീരഭൂമിക്കുതന്നെ എന്തുകൊണ്ടും യോഗ്യത. കാര്യസ്ഥന്‍ സിനിമയുടെ സംവിധായകനെക്കുറിച്ചെഴുതുമ്പോഴും ലേഖകന്റെ കണ്ണ് അയാള്‍ക്ക് സോഷ്യലിസ്റ്റ് ജനതയുമായി എന്ത് ബന്ധം എന്നാകും. വീരന്‍, വീരന്റെ പാര്‍ട്ടി, വീരന്റെ പത്രം. വടകരയില്‍ തോറ്റ് തുന്നം പാടിയ പാര്‍ട്ടിയെക്കുറിച്ച് വീരഭൂമിയുടെ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ വീരോചിതവര്‍ണ്ണന. സമകാലിക മലയാളമെന്ന ഗേയങ്ക വാരികയ്ക്ക് യഥാര്‍ത്ഥ ഇടതുപക്ഷത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ആ വിശ്വാസം തലച്ചുമടായി വീരഭൂമിയിലെത്തിയിരിക്കുന്നു. ഇനി വാര്‍ത്തകള്‍ക്കൊടുവില്‍ ഒരു ബ്രാക്കറ്റുണ്ടാകും: ഈ വാര്‍ത്ത സോഷ്യലിസ്റ്റ് ജനതയോട് കടപ്പെട്ടതും വലിയ കുമാറിനുവേണ്ടി നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ദീപക് കുമാര്‍ പ്രസിദ്ധീകരിക്കുന്നതും ആകുന്നു എന്ന്.

*
വാല്‍കഷ്ണം:

2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് മന്‍മോഹന്‍സിങ്ങിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി:

രണ്ട് ജിയെ മാത്രമേ എനിക്കറിയൂ എന്ന്. ഒന്നാമത്തേത് സോണിയ'ജി'. രണ്ടാമത് രാഹുല്‍'ജി'.

Sunday, November 14, 2010

സ്മാരക ശിലകള്‍

എത്ര കുറച്ചാലും നാല്‍പ്പത്തിരണ്ടു സീറ്റുകിട്ടാനുള്ള വോട്ട് എല്‍ഡിഎഫിന്റെ പെട്ടിയില്‍ വീണു എന്നാണ് മാതൃഭൂമിയുടെ കണക്കെടുപ്പില്‍ കണ്ടെത്തിയത്. അതായത്, സകലമാന പടക്കവും അമിട്ടും മത്താപ്പും കമ്പിത്തിരി-പൂത്തിരികളും ഒന്നിച്ചു പൊട്ടിച്ചിട്ടും വെടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്. മുപ്പത്തിയെട്ടോളം സീറ്റില്‍ എങ്ങോട്ടും മറിയാവുന്ന വോട്ടുവ്യത്യാസമേ ഉള്ളൂവത്രെ. നിയമസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. ഇടതുമുന്നണി ഒന്ന് ശ്രദ്ധിച്ചുപിടിച്ചാല്‍ യുഡിഎഫിന്റെ കിനാക്കള്‍ പാഴ്‌ശ്രുതി മീട്ടും. ഉമ്മന്‍ ചാണ്ടിയുടെ കുപ്പായം പിന്നെയും കീറും. മുഖ്യമന്ത്രിയായി പരിചയം സമ്പാദിച്ചിട്ടുപോരെ കുട്ടീ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് രാഹുലിനോട് നിതീഷ് കുമാറാണ് ചോദിച്ചത്. ഇവിടെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു; പ്രതിപക്ഷ നേതാവാണ്. രാഹുലിനെപ്പോലെയല്ല-എന്തുകൊണ്ടും അര്‍ഹന്‍. ലോക്സഭാതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും സഹായിച്ച് ഭേദപ്പെട്ട ഒരു വിജയം നേടി. അന്നുമുതല്‍ അസുഖം കയറിയ വണ്ടി വന്നത് മാവേലിക്കര വഴിയാണ്. 'ഉ' ഗ്രൂപ്പിന്റെയും 'ര' ഗ്രൂപ്പിന്റെയും വളര്‍ച്ചയുടെയും ഉരസലിന്റെയും സവിശേഷഘട്ടമായിരുന്നു അത് എന്നും പറയാം.

രണ്ടുപേര്‍ക്കും മോഹം മുഖ്യമന്ത്രിപദത്തില്‍. ആ സ്ഥാനത്തിന് ഒരു പ്രത്യേകതയുണ്ട്. അതിനോട് മോഹം തലയില്‍കയറിയാല്‍ പിന്നെ എന്തുചെയ്യും; ചെയ്യാതിരിക്കും എന്ന് തിട്ടപ്പെടുത്താനാവില്ല. കിട്ടിയാലോ-എന്തും ചെയ്യാം; ചെയ്യാതിരിക്കാം; ചുമലിലിരുന്ന് ചെവി കടിക്കാം; ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കാം. ഇതെല്ലാം ചിലര്‍ ചെയ്യുന്നത് അടുത്തുനിന്ന് കണ്ടയാളാണ് ചെന്നിത്തല. ചെയ്തുകാണിച്ചയാളാണ് ഉമ്മന്‍ചാണ്ടി. ആകുന്നെങ്കില്‍ മുഖ്യമന്ത്രിതന്നെ ആകണം എന്നാണ് ഇരുവരുടെയും വാശി. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ ചെന്നിത്തലയുടെ ഹിന്ദി ധാരാളം മതി. ദുര്‍ബലയ്ക്ക് ഗര്‍ഭമെന്നപോലെ സംഘടനാ തെരഞ്ഞെടുപ്പും എത്തി. സംഗതി പിടിവിട്ടുപോകുമെന്നായി. അതോടെയാണ് അവധിവ്യാപാരമാണ് നല്ലതെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തിയത്. ചെന്നിത്തലയ്ക്ക് പാര്‍ടി; ഉമ്മന്‍ ചാണ്ടിക്ക് നിയമസഭാ പാര്‍ടി. വീതംവയ്പില്‍ തുല്യ പങ്കാളിത്തം. ഒന്നുവച്ചാല്‍ രണ്ടുകിട്ടുന്ന പരിപാടികളില്‍ കൂട്ടുത്തരവാദിത്തം.

പോകെപ്പോകെ മോഹം കനത്തു. കിനാവിന് വേലികെട്ടാന്‍ പുറംപണി കൊടുത്തു. പണിക്കാരെ കിട്ടാന്‍ നാടിനു നടുവേ ഓട്ടമായി. ആദ്യം കിട്ടിയ വീരനെ കൂലിപറഞ്ഞുറപ്പിച്ചു. ഐഎന്‍എല്ലിനെ ലീഗ് പിടിച്ചു. പള്ളിമണിയടിച്ച് ജോസഫിനെ മാണിയുടെ പറമ്പിലേക്ക് ഓടിച്ചു കയറ്റി. മുരളിയെ വേണ്ടണം എന്നായി. കാവിക്കാര്‍ പറഞ്ഞു-വോട്ട് വില്‍ക്കാനുള്ളതല്ലേ എന്ന്. കൈവെട്ടുകാരും കൈപോയ മാഷിന്റെ പണിവെട്ടിയവരും ഒരു പിഞ്ഞാണത്തില്‍ ബിരിയാണി കഴിച്ചു. ജനാധിപത്യത്തിന്റെ അരപ്പട്ട കെട്ടിയവരുടെ മഹാസംഗമത്തില്‍ ഭൂമിയും വാനവും പൂത്തുലഞ്ഞു.

മറുവശത്തോ-അവിശ്വാസിക്കൂട്ടം. കംണിഷ്ടുകള്‍. പിന്നെ പാവപ്പെട്ട ചില പാര്‍ടികളും. പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സെക്രട്ടറിയറ്റിലെ നോര്‍ത്ത് ബ്ളോക്കിലേക്കുള്ള നട തുറന്നു കിട്ടി എന്നുതന്നെയാണ് 'ഓസി'യും 'ആര്‍സി'യും കരുതിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആ കിനാവില്‍ വെള്ളം കയറി. കോട്ടയത്തും മലപ്പുറത്തും ലോട്ടറി അടിച്ചത് ശരിതന്നെ. പക്ഷേ, ആകെമൊത്തം വോട്ട് കൂട്ടിനോക്കുമ്പോള്‍ വലിയ മുന്‍തൂക്കം ഇല്ല. ഇറക്കിയ വര്‍ഗീയക്കാര്‍ഡിന്റെ വേര് പുറത്തുവരികയുംചെയ്തു. കുഞ്ഞൂഞ്ഞ്-കുഞ്ഞാലിക്കുട്ടി-കുഞ്ഞുമാണി ഭരണമാണ് വരുന്നത് എന്ന് പറയാന്‍ പറ്റുന്നില്ല. അങ്ങനെയൊരു ഭരണത്തിന്റെ ദുരിതം പേറിയവരോട് എങ്ങനെ പറയാന്‍. ഇത്തരത്തില്‍ പോയാല്‍ വര്‍ഗീയനിറത്തിന് കട്ടി കൂടുമെന്നും ചക്കിനുവച്ചത് കൊക്കിന് കൊള്ളുമെന്നും മനോരമയ്ക്ക് മനസിലായി. വയലാര്‍ രവിക്കും മനസിലായി. മനോരമ മുഖപ്രസംഗമെഴുതി; വയലാര്‍ രവി മനക്കണക്ക് കൂട്ടി. ഞാനിതാ വരുന്നു കേരളത്തിലേക്ക് എന്നായി.

കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം ചേര്‍ത്തലയിലേക്കുതന്നെ വീണ്ടും കാക്ക കൊത്തിക്കൊണ്ടുപോകുമോ എന്ന വേവലാതിയിലായി ഓസി. ജയിക്കുമെന്നുറപ്പില്ല. അഥവാ ജയിച്ചാല്‍ കസേര ഏതെന്നും ഉറപ്പില്ല. അങ്ങനെ ഒരു നിര്‍ണായക സന്ധിയിലാണ് ലാവ്ലിന്‍ കുഴിമാടം മാന്താനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചതും കമ്പനിയെ കണ്ടെത്തിയതും കരാര്‍ ഒപ്പിട്ടതും.

*

ഈ കുമാരന്മാരെക്കൊണ്ട് തോറ്റു. കുഴിമാടം തോണ്ടാനും കുഴി കുത്താനും കുഴിയിലിറക്കാനും കുമാരന്മാര്‍ വേണം. ചെന്നൈയില്‍നിന്ന് ഒരു കുമാരന്‍, വയനാട്ടില്‍നിന്ന് പുളിയാര്‍മലയിറങ്ങിയ കുമാരന്‍, ക്രൂക്കഡ് കുമാരന്‍, ഈരാറ്റുപേട്ടയുടെ അഭിമാനകുമാരന്‍ , പിന്നെ ഒരു ചാനല്‍ വ്യാജരേഖാ കുമാരന്‍. ലാവ്ലിന്‍ വര്‍ത്താനവുമായി ചെന്നൈയില്‍നിന്ന് സ്വന്തം നാടായ തിരുവനന്തപുരത്തു വരാതെ കോയിക്കോടന്‍ ബിരിയാണി തിന്നാന്‍ പോയ കുമാരന്റെ ചെല്ലുചെലവ് സര്‍ക്കാര്‍ ഭൂമിയിലെ കാപ്പിത്തോട്ടത്തില്‍നിന്നാണ് വന്നത്. ക്രിമിനല്‍ വാരികയുടെ സെക്യൂരിറ്റി. പിആര്‍ഒ പണിക്ക് ചെന്നൈയില്‍നിന്ന് ശമ്പളം വാങ്ങുന്ന ചാനല്‍തമ്പി. പരിചാരകവൃന്ദത്തില്‍ വിമതവേഷങ്ങള്‍ അനവധി. സംവിധാനം പൂഞ്ഞാര്‍ ജോര്‍ജോവ്സ്കി. മണിക്കൂറിന് ഒന്ന് എന്ന തോതില്‍ ചെന്നൈ കുമാരന്‍ ചാനലുകളില്‍ കയറിയിറങ്ങി. പറഞ്ഞതിന്റെ സാമ്പിള്‍ ഇങ്ങനെ:

കുമാരന്‍: കൊലപാതകവും നടന്നു.
ആങ്കര്‍: ആരെയാണ് കൊന്നത്?
കു: അതു പറയില്ല.
ആ: ആരാണ് കൊന്നത്?
കു: പാച്ചുവും കോവാലനും.
ആ: എന്തിനാണ് കൊന്നത്?
കു: അതറിയില്ല.
ആ: ഇതാ നമ്മുടെ മുഖ്യ സാക്ഷികുമാരന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു-ഭയാനകം; ഭീതിജനകം. കുമാര വചനങ്ങള്‍ പൂര്‍ണരൂപത്തിലാക്കി ഞങ്ങളുടെ കോഴിക്കോട് ലേഖകന്‍ തല്ലുകൊള്ളിക്കുമാരന്‍ വിശദീകരിക്കുന്നതാണ്.

കൊല്ലപ്പെട്ടയാളെ പറയില്ല; കൊന്നവരെ പറയാം എന്ന്. അതും കഴിഞ്ഞു വരുന്നു യഥാര്‍ഥ ബോംബ്-ഒരു പ്രതിയെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രി ഇടപെട്ടു. ആ മന്ത്രിയുടെ പേരുപറയില്ല ക്ളൂ തരാം എന്ന്. പേരില്‍ രണ്ടക്ഷരം; ഇടയ്ക്കിടെ വിദേശയാത്ര; ഖദറേ ഇടൂ; തട്ടിപ്പേ പറയൂ. ആരാണെന്ന് പലര്‍ക്കും എത്തും പിടിയും കിട്ടാഞ്ഞപ്പോള്‍ അതാ മുറ്റത്തുനിന്നൊരു ശബ്ദം. ലോട്ടറിയുടെ തിരക്ക് കഴിഞ്ഞ് സുരേഷ് തിരിഞ്ഞുനോക്കുമ്പോള്‍, ആ ശബ്ദം മുല്ലപ്പള്ളിയുടേതാണ്. "എന്നാലും വയലാര്‍ രവിയെക്കുറിച്ച് അങ്ങനെ പറഞ്ഞത് ശരിയായില്ല'' എന്ന്. പിന്നാലെ വരുന്നൂ ഹസ്സന്‍. വയലാര്‍ രവി കേസില്‍ ഇടപെട്ടിട്ടില്ല എന്ന് വിശദീകരണം. ഒറ്റ നിമിഷംകൊണ്ട് വയലാര്‍ രവി എന്‍ഡോസള്‍ഫാന്‍ കുടിച്ച കുമ്പളങ്ങിക്കാരന്റെ അവസ്ഥയിലായി. ചെന്നൈ കുമാരന്‍ വിട്ട ഭാഗങ്ങള്‍ക്ക് മുല്ലപ്പള്ളിയുടെയും ഹസ്സന്റെയും പൂരണം.

രവിയുടെ ശല്യം ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴി ഇതുതന്നെ. പിന്നില്‍ ഓസി ഉണ്ടെന്ന് ആരും പറയില്ല. സ്വന്തം ലീഡറെ മൂലയ്ക്കിരുത്താനും ആന്റണിയെ മുഖ്യമന്ത്രിപദത്തില്‍ നിന്നിറക്കി സ്വയം അവിടെ കയറിയിരിക്കാനും കാണിച്ച ബുദ്ധി ഒട്ടും ചോര്‍ന്നുപോയിട്ടില്ല. മാണിയുടെ ചെലവില്‍ ലീഗിനും ലീഗിന്റെ ചെലവില്‍ മാണിക്കും പാര പണിയാനുള്ള പദ്ധതി പാളിയിട്ടുമില്ല. ശവക്കുഴി തോണ്ടാനും സ്മാരക ശിലകള്‍ തോട്ടില്‍ കൊണ്ടു കളയാനും കുമാരന്മാര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തതിന്റെ പശ്ചാത്തലം ഇത്രയും ശതമന്യു അറിഞ്ഞിട്ടുണ്ട്. ബാക്കി ഭാഗം വഴിയേ അറിയും; അറിയുമ്പോള്‍ എഴുതും. എന്തായാലും ആപ്പുക്കുട്ടന്‍മാരുടെ പണിക്ക് ശതമന്യുവിനെ കിട്ടില്ല.

*
ആപ്പുക്കുട്ടന്റെ പണി എന്തെന്ന് അന്വേഷിക്കുന്നതുതന്നെഒരു കമ്യൂണിസ്റ്റുകാരന്റെ മരണത്തിലുള്ള ദുഃഖം എന്ന വ്യാജേനയും പാര്‍ടിക്ക് ആപ്പുവച്ചാലോ? പാര്‍ടി പ്രവര്‍ത്തകനും നേതാവുമായി ജീവിച്ച് മരണംവരെ ഉത്തമ കമ്യൂണിസ്റ്റുകാരനായി നിലകൊണ്ട ഐ വി ദാസിന്റെ മരണം സിപിഐ എമ്മിനെ മാത്രമല്ല, കക്ഷിഭേദമില്ലാതെ വിവിധ വിഭാഗമാളുകളെ വേദനിപ്പിച്ചു. ദാസന്‍ മാഷിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയ ജനസാഗരം അതിന് തെളിവായിരുന്നു. കുറെ ദിവസം കഴിഞ്ഞ് അപ്പുക്കുട്ടന്‍ അവിടെ പോയത് മരണം അറിയാനല്ല, പാര്‍ടിക്കെതിരെ ദുഷിപ്പു പറയാനാണ്. ദാസന്‍ മാഷിന്റെ മൃതദേഹം പാര്‍ടി പ്രത്യേകമായി വാങ്ങിയ സ്ഥലത്ത് ദഹിപ്പിച്ചതിലും അവിടെ സ്മാരകം പണിയുന്നതിലും അപ്പുക്കുട്ടന് പുച്ഛം. മകന്‍ പാര്‍ടിയെ വിമര്‍ശിച്ചാല്‍ അച്ഛന്റെ മൃതദേഹമെടുത്തുപോലും പ്രതിരോധിക്കും എന്ന തോന്ന്യാസം. ദാസന്‍മാഷിന്റെ രോഗാവസ്ഥയില്‍ ആ മകനും പാര്‍ടി പ്രവര്‍ത്തകരും ഒന്നിച്ചൊന്നായ് നിന്ന് ശുശ്രൂഷിച്ചതും നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ കണ്ണിമയ്ക്കാതെ കാവല്‍നിന്നതും അപ്പുക്കുട്ടനെന്തിന് അറിയണം. അപ്പുക്കുട്ടന്‍ കള്ളനാണയമായതുകൊണ്ട് പാര്‍ടിയില്‍നിന്ന് പുറത്തായി; പാര്‍ടിയുടെ തകര്‍ച്ച കൊതിച്ചും പാര്‍ടിവിരുദ്ധരെ ആരാധിച്ചും നടക്കുന്നു. ദാസന്‍ മാഷ് എന്നും കമ്യൂണിസ്റായിരുന്നു. മൊകേരിയിലെ പാര്‍ടി പ്രവര്‍ത്തകര്‍ അപ്പുക്കുട്ടന്റെ തോന്ന്യസ്മരണം കാണാതിരിക്കട്ടെ.

*
ഒഞ്ചിയത്തെ വിമതന്മാര്‍ക്കും ഷൊര്‍ണൂരിലെ പൂഴിക്കടകന്മാര്‍ക്കും ആശംസകള്‍ നേരുന്നു. അഞ്ചുകൊല്ലം തികച്ച് അവര്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കാനും അതു കഴിഞ്ഞ് കോണ്‍ഗ്രസാകാനും സാധിക്കട്ടെ.

Sunday, October 24, 2010

പറയൂ, നിങ്ങള്‍ക്ക് എന്തറിയാം?

ഒന്നും ഒന്നും രണ്ടല്ല, ഇമ്മിണി ബല്യ ഒന്നുമല്ല. ഈ കണക്ക് പഠിക്കണമെങ്കില്‍ തൊടുപുഴയിലോ പാലായിലോ ചെല്ലണം. പുതുപ്പള്ളിയിലെ ട്യൂഷനായാലും മതി. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്ന കുമാരന്‍മാര്‍ക്ക് ലോട്ടറിപ്പണി കഴിഞ്ഞ് ഒഴിവില്ലാത്തതുകൊണ്ടാണ് ഔസേപ്പച്ചായന്‍ തല്‍ക്കാലം രക്ഷപ്പെട്ടു നില്‍ക്കുന്നത്. അതല്ലെങ്കില്‍ കൂട്ടിയ കണക്ക് പിഴച്ചതിന്റെയും അളവില്‍ കുറഞ്ഞതിന്റെയും വാര്‍ത്തകള്‍കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായേനെ.

വിപുലീകൃത യുഡിഎഫില്‍ അടുക്കളത്തിണ്ണയിലാണ് ഔസേപ്പച്ചായന്റെ കിടക്കപ്പായ. 'വാനവും ഭൂമിയും കപ്പം കൊടുക്കുന്ന, ചിരിച്ചാല്‍ മുത്തുചിതറുന്ന വരവര്‍ണിനിയാണു നീ' എന്നുപാടി കൈപിടിച്ചുകൊണ്ടുവന്ന മാണിസാറിനെ കാണാനില്ല. അന്തപ്പുരവാതില്‍ തുറക്കുന്നില്ല. അരമനയും തൊടുപുഴയും കൈവിട്ടു. ഇനിയുള്ള വാഴ്വ് ഈ അടുക്കളത്തിണ്ണയിലോ? യുഡിഎഫ് വരുമെന്നും മന്ത്രിപദം തരുമെന്നും മോഹിച്ച അനുയായികള്‍ക്കുവേണ്ടി അയഞ്ഞുകൊടുത്തത് ഈ പരമത്യാഗത്തിനോ?

പിഴച്ചാണ് തുടങ്ങിയത്. മുന്നണി വിട്ടുള്ള ചാട്ടത്തില്‍ പിഴച്ചു. പള്ളി കണ്ണുരുട്ടിയപ്പോള്‍ ചാടിപ്പോയതാണ്. മതം അതിന്റെ വഴിക്കും നാട്ടുകാര്യം അതിന്റെ വഴിക്കും പോകട്ടെ എന്നു നിനച്ച കാലത്താണ്, 'മകനേ കുഞ്ഞാടേ, നീ മാതൃപേടകത്തിലേക്ക് മടങ്ങിപ്പോകൂ' എന്ന അശരീരീയുണ്ടായത്. മാതൃപേടകം മഹാവിശാലം. വീരനെ വലിയ വായില്‍ സ്വീകരിച്ചതല്ലേ. തനിക്കും കാണും ഒരിടം എന്നു കരുതിയത് തെറ്റല്ല. വീരന്‍ അടിതട പഠിച്ച അഭ്യാസിയാണ്. തലയ്ക്കടികൊണ്ടാല്‍ തലോടലേറ്റെന്ന് പറയാനറിയാം. പാട്ടും പാടും കഥയും രചിക്കും. വീമ്പടിക്കുന്ന വീരനെന്ന ഖ്യാതിയുണ്ട്.

ഔസേപ്പിന് പാട്ടു പാടാനറിയാം-ആരെക്കൊണ്ടും പാടിക്കാനറിയില്ല. ശുദ്ധന്‍ ശുദ്ധന്റെ ഗുണം മാത്രമല്ല ചെയ്യുക. ഐക്യം കൊണ്ട് പൊറുതിമുട്ടിയ മുന്നണിയില്‍ പിന്നെയുമൊരൈക്യം. കയറിച്ചെന്ന അന്നുമുതല്‍ പൊല്ലാപ്പാണ്. പഞ്ചായത്തു തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. പണ്ടത്തെ അംഗങ്ങള്‍ക്ക് സീറ്റുമില്ല, കഞ്ഞിയുമില്ല. യുഡിഎഫിന്റെ വേലിക്കല്‍ ചെന്നുനില്‍ക്കാം. അരമനയുടെ പൊന്നോമന ഞാനും അരമനയെക്കൊണ്ട് കാര്യം നേടുന്നയാള്‍ മാണിയുമെന്നായിരുന്നു വയ്പ്. സഭയും കമ്യൂണിസ്റ്റുകാരും അടുത്താല്‍ മാണിസാറിന് പാലായില്‍ വെറുതെയിരിക്കാം. അതുകൊണ്ട് എപ്പോഴും ശകുനിയാകണം. അടി നടക്കണം. മത-രാഷ്ട്രീയ സിദ്ധാന്തം ജനിച്ചത് ആ അറിവില്‍നിന്നാണ്. മാണിക്ക് പള്ളിയുടെ കുത്തകയും വേണം, മുന്നണിയില്‍ ലീഗിന്റെ ചേട്ടനുമാകണം. രണ്ടിനും തരായി ഔസേപ്പിന്റെ പാണിഗ്രഹണത്തിലൂടെ. ഇനി ഞായറാഴ്ച വന്നാലെന്ത്, കുര്‍ബാന നടന്നില്ലെങ്കിലെന്ത്.

പറഞ്ഞുപറഞ്ഞ് തെരഞ്ഞെടുപ്പായി. ഇനി രണ്ടുവഴി. ശേഷിക്കുന്ന കാലം അടുക്കളത്തിണ്ണയും പഴങ്കഞ്ഞിയും. അതല്ലെങ്കില്‍ ഒന്നു നിവര്‍ന്നുനിന്ന് പൊരുതി നോക്കല്‍. അങ്ങനെയാണ് 'സഭയെന്തിന് രാഷ്ട്രീയത്തില്‍ നിത്യേന ഇടപെടുന്നത്' എന്ന് ചോദിച്ചത്. സഹികെട്ടപ്പോഴുണ്ടായ ചോദ്യം. ഉടനെ മാണിസാര്‍ വിശദീകരിക്കുന്നു, അത് മഹത്തായ അധ്വാനവര്‍ഗ പാര്‍ടിയുടെ ഒഫീഷ്യല്‍ നിലപാടല്ലെന്ന്. അങ്ങനെ സഭയും പോയി, കുതിരയും പോയി, രണ്ടില കിട്ടാതെയുമായി. ഒരുമാതിരി പിള്ളയുടെയും ജേക്കബ്ബിന്റെയും ഗതി-അധോഗതി.

കോണ്‍ഗ്രസില്‍ രണ്ടേ രണ്ടുപേരെയുള്ളൂ ഈ ഇനത്തില്‍-മുരളിയും ഹസ്സനും.

*
മുല്ലപ്പള്ളിക്ക് അങ്ങനെ താണുകൊടുക്കാനാവില്ല. കണ്ണൂരില്‍ സുധാകരന്‍ ആളായത് മാര്‍ക്സിസ്റ്റുകാരെ തെറിവിളിച്ചും തല്ലിയും ബോംബെറിഞ്ഞുമാണ്. അത്തരം ബിരുദങ്ങളുണ്ടെങ്കിലേ കോണ്‍ഗ്രസില്‍ പിടിച്ചുനില്‍ക്കാനാകൂ. പുതിയ രീതി അതാണ്. ഒന്നുകില്‍ കുറെ കുമാരന്മാരെ വച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കണം. അത് നട്ടുവളര്‍ത്തണം. അതല്ലെങ്കില്‍ സിപിഎമ്മിനെതിരെ ആര്‍ത്തുവിളിക്കണം. രണ്ടാമത്തെ വഴിതന്നെ മുല്ലപ്പള്ളിക്ക് നല്ലത്. ഡല്‍ഹിയില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല, ചിദംബരം അങ്ങോട്ട് അടുപ്പിക്കുന്നില്ല. ഇവിടെയാണെങ്കില്‍ എല്ലാവരും പണം വാങ്ങി, മുല്ലപ്പള്ളിക്ക് വന്ന പണം മാത്രം നാട്ടില്‍ പാട്ടായി. പണി അറിയില്ലെന്ന ദുഷ്പേരുണ്ട്. അതുമാറ്റാന്‍ ഏറ്റവും നല്ലവഴി സുധാകരനെ കടത്തിവെട്ടുംവിധം സിപിഎമ്മിനെ തെറിവിളിക്കല്‍ തന്നെ. കോണ്‍ഗ്രസല്ലേ. പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പന്തളം സുധാകരന്റെ ഗതിയാകും. വാര്‍ത്ത പുഴുങ്ങിക്കൊടുക്കല്‍ തകൃതിയായി നടക്കുന്നുണ്ട്. കന്നിമാസത്തില്‍ തിമിര്‍ത്ത് മഴ പെയ്തു. വാര്‍ത്തകളുടെ പെയ്ത്തുമുണ്ടായി. എന്തുകിട്ടിയാലും വിഴുങ്ങാന്‍ യുവ തുര്‍ക്കികളുണ്ടാകുമ്പോള്‍ കച്ചവടം ലാഭകരം തന്നെ.

മനോരമ എഴുതിയത്, 'കണ്ണൂരില്‍ അക്രമം, ബോംബേറ്, വെടി' എന്നാണ്. വാര്‍ത്തയില്‍ ആകപ്പാടെ മുങ്ങിത്തപ്പിയാലും ആരാണ് അക്രമികളെന്ന് തിരിച്ചറിയാനാകില്ല. ആക്രമിച്ചത് ലീഗും കോണ്‍ഗ്രസും ബിജെപിയും. ബോംബെറിഞ്ഞത് ആര്‍എസ്എസ്. അത് മനോരമയ്ക്ക് പറയാനാകില്ലല്ലോ. അല്ലെങ്കിലും മനോരമ വായിക്കുന്ന ഭൂരിപക്ഷവും തലക്കെട്ടേ നോക്കാറുള്ളൂ. കണ്ണൂരെന്നും ബോംബേറെന്നും കാണുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ ചെയ്തതെന്ന് കരുതിക്കോളും. അത്രയെങ്കില്‍ അത്ര.

*
ബദല്‍ എന്നത് മഹത്തായ സങ്കല്‍പ്പമാണ്. എന്തിനും ബദല്‍ ആകാം. നല്ലതിനും ബദല്‍; ചീത്തയ്ക്കും ബദല്‍. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ചില മഹാന്മാര്‍ക്ക് തോന്നിയത് ബദലുക്ക് ബദല്‍ വേണമെന്നാണ്. ഇടതിനും വലതിനും ബദലാണ് തങ്ങളെന്ന് അവര്‍ക്ക് തോന്നി. അവര്‍ ഒന്നിച്ചൊറ്റക്കെട്ടായി ഒരു പ്രസ്താവനയിറക്കി. കുറ്റം പറയരുത്, കൂട്ടത്തില്‍ തീരെ അപ്രശസ്തരായ സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ ചില പേരുകളുമുണ്ട്. മറ്റുള്ളവരെല്ലാം അതിപ്രശസ്തര്‍; പ്രഗത്ഭര്‍; അപാര ബുദ്ധിജീവികള്‍; ജനനേതാക്കള്‍. ആ പേരുകള്‍ വായിക്കൂ: ബി ആര്‍ പി ഭാസ്കര്‍, ഡോ. എന്‍ എ കരീം, സി ആര്‍ നീലകണ്ഠന്‍, കാനായി കുഞ്ഞിരാമന്‍, സിവിക് ചന്ദ്രന്‍, ഇരുമ്പന്‍ ഇമ്മാനുവേല്‍, പ്രൊഫ. എബ്രഹാം ജോസഫ്, പൊക്കുടന്‍, കെ കെ കൊച്ച്, ളാഹ ഗോപാലന്‍, കോട്ടയം കുഞ്ഞച്ചന്‍, പ്രൊഫ. കെ എം ബഹാവുദീന്‍, നത്ത് നാരായണന്‍, പി എ പൌരന്‍, പ്രൊഫ. അരവിന്ദാക്ഷന്‍, ഒ അബ്ദുറഹ്മാന്‍, വിളയോടി വേണുഗോപാല്‍, എം എ റഹ്മാന്‍, ലീലാകുമാരിയമ്മ, പാലാരിവട്ടം ശശി, അഡ്വ. ആര്‍ കെ ആശ, കാരി സതീശന്‍, ജോയ് കൈതാരത്ത്, അഡ്വ. ജയകുമാര്‍, ഡോ. സി എം ജോയ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മെമ്പര്‍ രമണന്‍, ഡോ. എം ബി മനോജ്, പി ഐ നൌഷാദ്, പി ബാബുരാജ്, സലീന പ്രക്കാനം, കെ കെ ബാബുരാജ്, എസ് സുശീലന്‍, ടി എസ് പണിക്കര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഇന്ത്യന്നൂര്‍ ഗോപി മാസ്റ്റര്‍, അനില്‍ കാതിക്കുടം, സി എസ് ജോര്‍ജ് മാസ്റ്റര്‍, കോത്താഴം കോദണ്ഡന്‍, എന്‍ യു ജോണ്‍, മുതലാംതോട് മണി, പി എ നാസിമുദീന്‍, വി സി സുനില്‍, ഇ എ ജോസഫ്, പി ഡി ജോസ്, അഡ്വ. മാത്യു തോമസ്, വി എസ് രാധാകൃഷ്ണന്‍, ആര്‍ പ്രകാശ്, രേഖാരാജ്, പി സി ഭാസ്കരന്‍, വയലാര്‍ ഗോപകുമാര്‍, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, സുന്ദര്‍രാജന്‍, ശിവരാജന്‍ കോട്ടൂര്‍, കെ സി ശ്രീകുമാര്‍.

ഈ മഹാസാംസ്കാരിക നായകര്‍ ഉയര്‍ത്തുന്ന ജനപക്ഷ ബദലിനാകണം കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും വോട്ടുചെയ്തിട്ടുണ്ടാകുക.

ഇന്റര്‍ നെറ്റില്‍ കയറി നാല് ഡയലോഗ് കാച്ചിയാലും പത്രത്തില്‍ വാര്‍ത്തയെഴുതിയാലും സാംസ്കാരിക നായകനാകാം. പിന്നില്‍ ജമാ അത്തെ ഇസ്ളാമിയായാലും താലിബാനായാലും ഒപ്പിടാന്‍ ചില സാംസ്കാരിക നായകരെ കിട്ടും. അവര്‍ക്ക് എല്ലാം അറിയണമെന്നില്ലല്ലോ. അങ്ങനെ ഒന്നോരണ്ടോ പേര് ആദ്യം എഴുതിയാല്‍ പിന്നീട് ഒപ്പിടുന്ന ഏത് ഭാസ്കരനും സുകുമാരനാകാം. ഏതു സുകുമാരനും താന്‍ സച്ചിദാനന്ദനൊപ്പമാണെന്ന് തോന്നുകയുമാകാം. സമത്വമാണല്ലോ മഹത്തായ ബദല്‍ സങ്കല്‍പ്പം.

*
ആരെപ്പോലെ ആകാതിരിക്കാനാണ് താല്‍പ്പര്യമെന്ന ചോദ്യത്തിന് നെറ്റില്‍ കണ്ട മറുപടി ബീയാര്‍പിയെപ്പോലെ എന്നാണ്. അതൊരു മഹാനും വന്ദ്യ വയുവുമല്ലേ എന്നു തിരിച്ചുചോദിച്ചപ്പോള്‍ ബീയാര്‍പിയുമായി നടന്ന സംഭാഷണം തെളിവായി വന്നു. വിഷയം ജനകീയാസൂത്രണമാണ്. ബീയാര്‍പിയും നീലാണ്ടനും പറയുന്നു, വികേന്ദ്രീകരിക്കപ്പെട്ടത് അഴിമതിയാണെന്ന്. അത് സാധൂകരിക്കുന്ന ഒരു റിപ്പോര്‍ട്ടുണ്ട് പോലും. :

ബീയാര്‍പി: ഒരു പഠന റിപ്പോര്‍ട്ടുണ്ട്.

ചോ: അതിന്റെ ലിങ്ക് തരാമോ?

ഉ: ഒന്നല്ല പല റിപ്പോര്‍ട്ടുകളുണ്ട്. ഞാന്‍ പലതും ഉദ്ധരിച്ചിരുന്നു. നെറ്റില്‍ കിട്ടുമോ എന്നറിയില്ല.

ചോ: താങ്കള്‍ ആ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ?

ഉ: "ഈ ഇന്റര്‍വ്യൂ എന്തിനാണ്? എനിക്ക് എന്തറിയാമെന്ന് അറിയാനോ എന്ത് അറിയില്ലെന്ന് അറിയാനോ?'' "പറയൂ, നിങ്ങള്‍ക്ക് എന്തറിയാം''.

ഇതല്ലേ മാതൃക. റിട്ടയറായാലും അണയാത്ത അഗ്നി!

നെറ്റില്‍ കണ്ടത്:

പയ്യന്നൂരില്‍ വോട്ടിങ് യന്ത്രം തകര്‍ത്ത "ഏതോ ഒരാള്‍ക്കും'' മാട്ടൂലില്‍ ബൂത്ത് പിടിച്ച "ഒരു സംഘം ആളുകള്‍ക്കും''ഇരിക്കൂറില്‍ ബൂത്തുപിടിച്ച "ഒരു സംഘം ആളുകള്‍ക്കും'' പട്ടുവത്ത് ബൂത്ത് പിടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വല്ലാതെ സ്നേഹിക്കുകയുംചെയ്ത "മറ്റൊരു സംഘം ആളുകള്‍ക്കും'' തില്ലങ്കേരിയില്‍ എന്തൊക്കെയോ ചെയ്ത "വേറൊരു സംഘം ആള്‍ക്കാര്‍ക്കും'' മാതൃഭൂമിയുടെയും വീരന്റെയും അഭിവാദനങ്ങള്‍!

Sunday, October 17, 2010

എണ്ണേണ്ട തലകള്‍

തലയെണ്ണല്‍ എല്ലായിടത്തും പ്രശ്നമാണ്. കര്‍ണാടകത്തില്‍ എങ്ങനെ എണ്ണിയിട്ടും ഒരുവഴിക്ക് എത്താഞ്ഞപ്പോള്‍ പതിനാറു തല എണ്ണി വെട്ടിമാറ്റിയാണ് യെദ്യൂരപ്പ തടിയൂരിയത്. സ്കൂളില്‍ വിദ്യാഭ്യാസവകുപ്പ് തലയെണ്ണിയാല്‍ ശരിയാകില്ലെന്നാണ് ഇപ്പോള്‍ കോടതി പറയുന്നത്. നന്നായി എണ്ണാനറിയാവുന്നവര്‍ പൊലീസുകാരാണ്. മഴക്കാലത്ത് ഇനി പൊലീസിന്റെ ഡ്യൂട്ടി സ്കൂളുകളില്‍ എത്ര കുട്ടികള്‍ വന്നു; എത്രയാള്‍ ഒറിജിനല്‍, ഡ്യൂപ്ളിക്കേറ്റുണ്ടോ എന്നെല്ലാം പരിശോധിക്കലാണ്. ആ സമയത്ത് കള്ളനെപ്പിടിക്കല്‍, റോന്തുചുറ്റല്‍, ലോക്കപ്പ് മര്‍ദനം തുടങ്ങിയ പണി എഇഒ മാരെയും ഡിഇഒ മാരെയും ഏല്‍പ്പിക്കാവുന്നതാണ്. അവര്‍ക്കും വേണമല്ലോ എന്തെങ്കിലും പണി.

വന്നുവന്ന് ഭക്ഷണക്രമംവരെ നിശ്ചയിക്കുന്ന ജോലിവരെ ജുഡീഷ്യറിക്കായി. എക്സിക്യൂട്ടീവ്, ലജിസ്ളേച്ചര്‍ എന്നെല്ലാം അറിയപ്പെടുന്ന കടകള്‍ അടച്ചുപൂട്ടുന്നതാണിനി നല്ലത്.

യുഡിഎഫുകാര്‍ ഘടകകക്ഷികളുടെ തലയാണ് എണ്ണിക്കൊണ്ടേയിരിക്കുന്നത്. എത്ര കക്ഷികളുണ്ട് ആ മുന്നണിയില്‍ എന്ന് രാവിലെ ചോദിച്ചാല്‍പോലും തങ്കച്ചന് പറയാന്‍ കഴിയില്ല. എഴുതിക്കൂട്ടേണ്ടിവരും. ജില്ലാടിസ്ഥാനത്തില്‍ തലയെണ്ണാന്‍ പ്രത്യേകം ഏര്‍പ്പാടും വേണം. ചില ജില്ലകളില്‍ കോണ്‍ഗ്രസിനുതന്നെ പല തലകള്‍. ചിലേടത്ത് ലീഗില്ല; മാണി കേരള ഉണ്ട്. മാണി ഇല്ലാതെ കുഞ്ഞാലിക്കുട്ടിയുള്ളിടങ്ങള്‍ വേറെ. ഗൌരിയമ്മ അകത്തോ പുറത്തോ എന്ന് അവര്‍ക്കുമറിയില്ല, ദൈവത്തിനുമറിയില്ല. ചിറ്റൂരില്‍ കൃഷ്ണന്‍കുട്ടിക്ക് സീറ്റുകൊടുക്കുമെന്ന കണ്ടീഷന്‍ അച്യുതന്‍ തെറ്റിച്ചു. വീരന്‍ വിതുമ്പുന്നു. വീരന്റെ പാര്‍ടി വരമ്പത്താണ്. ഐഎന്‍എല്‍ അമ്മാത്തുനിന്ന് പുറപ്പെട്ടതാണ്. ഇല്ലത്തിന്റെ അടുത്തെങ്ങും ഇതുവരെ എത്തിയിട്ടില്ല. ഇടതില്‍നിന്ന് പുറപ്പെട്ടുപോയ ജോസഫിന്റെ പാട്ടുപോലുമില്ല കോണ്‍ഗ്രസിനുവേണ്ടി. എസ്ഡിപിഐയുമായി സംബന്ധം ലീഗിനുമുണ്ട്; കോണ്‍ഗ്രസിനുമുണ്ട്. അത് ബിജെപിയുടെ വോട്ട് തരപ്പെടുത്താനുള്ള നെട്ടോട്ടത്തില്‍ എസ്ഡിപിഐയുടെ പേര് പറയാന്‍ കൊള്ളുമോ. ചുരുക്കത്തില്‍ പൊലീസല്ല; സാക്ഷാല്‍ സിബിഐ തന്നെ വന്ന് എണ്ണിനോക്കിയാലും യുഡിഎഫില്‍ എത്രയുണ്ട് ഘടകങ്ങള്‍ എന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല.

തലയെണ്ണിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ നമ്മുടെ ഇടതുമഹാ വിമതന്മാരുടെ കഥ കഷ്ടമാണ്. നാലാളില്‍ ഒരുവനായി അലി മങ്കടയില്‍നിന്ന് പാണക്കാട്ടേക്കുള്ള ബസില്‍ കയറിയിട്ടുണ്ട്. ആ അലിക്കുവേണ്ടി സുപ്രസിദ്ധ തീവ്ര ഇടതന്‍കാഥികന്‍ കച്ചേരി നടത്തുന്നു. മൃദംഗം വായിക്കുന്നത് വീരേന്ദ്രശാസ്ത്രികളാണ്. ഒഞ്ചിയത്തും ഷൊര്‍ണൂരിലും തളിക്കുളത്തുമൊക്കെ വായിച്ച് ക്ഷീണിച്ചവരുടെ തലകള്‍ വിരല്‍കൊണ്ട് തൊട്ട് എണ്ണിക്കണക്കാക്കാം. അവരേതായാലും എത്തേണ്ടിടത്തുതന്നെ എത്തിയിട്ടുണ്ട്. ഇനി കോണ്‍ഗ്രസ് രക്ഷിച്ചുകൊള്ളും.

അലിക്ക് മന്ത്രിപ്പണി കിട്ടാത്തതുകൊണ്ടാണത്രെ വലതുപക്ഷത്ത് ഇടതുകരിമ്പൂച്ചയെ തപ്പാന്‍ പോയത്. ചുവപ്പന്മാരുടെ ആട്ടും തുപ്പും മതിയായപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ചവിട്ടും തല്ലും വാങ്ങാന്‍ ഒരു തീര്‍ഥയാത്ര. താന്‍ കച്ചവടക്കാരനാണെന്ന് ഇപ്പോഴെങ്കിലും അലി പറഞ്ഞുവല്ലോ. കച്ചവടമാണ് രാഷ്ട്രീയം എന്നു കരുതുമ്പോള്‍ ഇതിനപ്പുറവും സംഭവിക്കും. കച്ചവടക്കാര്‍ക്ക് പറ്റുന്ന പണിതന്നെ ഇപ്പോഴത്തേത്. ഒരുമാതിരി മലയാള മനോരമ പോലെ. സര്‍വതന്ത്ര സ്വതന്ത്രന്‍ എന്ന ലേബല്‍ മനോഹരം. മരപ്പാമ്പിന്റെ തലയില്‍ രാജവെമ്പാല എന്നും എഴുതിവയ്ക്കാം. ഞാന്‍ ഒരു സംഭവമാണ്; ഞാന്‍ മാത്രമാണ് സംഭവം എന്ന് കരുതുന്ന എല്ലാ അതിബുദ്ധിമാന്മാര്‍ക്കും അലിയുടെ ഗതിവരും. അത്തരക്കാരുടെ തല എണ്ണിയാല്‍ മാത്രം പോരാ, വെയിലും മഴയും കൊള്ളാതെ കാത്തുസൂക്ഷിക്കുകയുംവേണം.

*
പുതിയ മുദ്രാവാക്യങ്ങള്‍ക്കുവേണ്ടി യുഡിഎഫ് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു മുദ്രാവാക്യവുമില്ലാതെ ഈ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞുകിട്ടി. ഇനി അവസാന നിമിഷം സംഭവിക്കാനുള്ള അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കണം. അങ്ങനെ ചില പണികള്‍ എല്ലാകാലത്തുമുള്ളതാണ്. വാര്‍ത്ത ഉണ്ടാക്കാന്‍ വലിയ പ്രയാസമില്ല. ഒരു കടലാസും കൊണ്ട് ചെന്നാല്‍ 'പരാമര്‍ശങ്ങള്‍' നടത്തിക്കൊടുക്കുന്ന മഹദ്‌വ്യക്തിത്വങ്ങള്‍ നാട്ടിലുണ്ടല്ലോ. പൊലീസ് മോശം, ഇവിടെ ഭരണമുണ്ടോ, ഇത് നാടോ കാടോ, എന്തതിശയം; എന്തക്രമം എന്നെല്ലാം ചോദിച്ചാല്‍ വാര്‍ത്തയാകും. ചെന്നിത്തലയുടെ വയറും നിറയും. വിധിക്കുവേണ്ടിയല്ലാതെ പരാമര്‍ശത്തിനുവേണ്ടിയും കേസ് കൊടുക്കാം. പരാമര്‍ശം വന്നാല്‍ വന്നതുതന്നെ. പിന്നെ മുകളില്‍ചെന്ന് നീക്കിക്കിട്ടിയതുകൊണ്ടൊന്നും വലിയ കാര്യമില്ല. രാഷ്ട്രീയപ്രചാരണത്തിന് പ്രസംഗം, പാട്ട്, പത്രസമ്മേളനം തുടങ്ങിയ സാമ്പ്രദായിക പരിപാടികള്‍ക്കൊപ്പം 'പരാമര്‍ശം' എന്ന സവിശേഷ ഇനം കൂടി ഉപയോഗിക്കാവുന്നതാണ്. പണംകൊടുത്ത് വാര്‍ത്തയെഴുതിക്കാം. ചാനല്‍ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യിക്കാം. 'പരാമര്‍ശം' കൊണ്ട് അത്ഭുതം സംഭവിക്കുമെങ്കില്‍ ആ അവസരം ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റ്? പരാമര്‍ശം ചിലപ്പോള്‍ പരാമറിന്റെ ഗുണംചെയ്യും-എതിരാളിക്ക്.

*
മാര്‍ട്ടിനെപ്പിടിക്കാന്‍ ഭൂട്ടാനില്‍ പോയവരൊക്കെ മടങ്ങിവന്നു. സതീശനെ കാണാനില്ല. ഉമ്മന്‍ചാണ്ടിക്ക് പറച്ചിലേയുള്ളൂ. അരുത്തില്ല. മാര്‍ട്ടിന്‍ വകയില്‍ ഉമ്മന്‍ചാണ്ടിയുടെയും നേതാവാണ്. കേസ് സംസ്ഥാന ഗവര്‍മെന്റ് തോറ്റു എന്ന് പറയാം. ആരാണ് തോല്‍പ്പിച്ചത് എന്ന് സതീശന്‍ വിശദീകരിക്കേണ്ടിവരും. കേന്ദ്രം ഒരു നിയമമുണ്ടാക്കുന്നു. അത് എന്തുകൊണ്ട് കേരളം ലംഘിക്കുന്നില്ല എന്നാണ് സതീശന് അറിയേണ്ടത്. സംശയങ്ങള്‍ ഇപ്പോള്‍ കോടതി തന്നെ തീര്‍ത്തു. കോടതിക്കും അങ്ങനെയേ വിധിക്കാനാകൂ. മാര്‍ട്ടിനുവേണ്ടിയാണ് നിയമവും നീതിയും. അതിന് കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല-നിയമം ഉണ്ടാക്കിയ സതീശന്റെ മേലാളന്മാരെ പറയണം. ചിദംബരത്തെയും സിങ്വിയെയും തൊട്ട് കാട്ടണം. ചൈനയില്‍ പൊലീസുകാരെ കൊന്ന് കെട്ടിത്തൂക്കിയ വീരനുവരെ നോബല്‍ സമ്മാനം കിട്ടി. നുണ പറയുന്ന കാര്യത്തില്‍ നമ്മുടെ സതീശനെ ഒന്ന് പരിഗണിക്കേണ്ടതല്ലേ?

എന്തായാലും ലോട്ടറി വിവാദംകൊണ്ട് പ്രയോജനമുണ്ടാക്കിയ ഏക വ്യക്തി സതീശനാണ്. രമേശ് ചെന്നിത്തലയുടെ മുകളിലാണത്രെ ഇപ്പോള്‍ റേറ്റിങ്ങ്. പണ്ടൊക്കെ നാക്കെടുത്താല്‍ നുണ പറയുന്നയാള്‍ എന്ന വിശേഷണം മറ്റുചിലര്‍ക്കായിരുന്നു. അന്ന് സതീശന് അതിന്റെ പക്വത വന്നിട്ടുണ്ടായിരുന്നില്ല. ലോട്ടറിയെക്കുറിച്ച് പുസ്തകമെഴുതിയ തോമസ് ഐസക്, സതീശന്റെ നുണകളെക്കുറിച്ച് ഒരു ലേഖനമെങ്കിലും എഴുതാത്തത് കഷ്ടമായിപ്പോയി. തന്റെ ടിവി പ്രകടനങ്ങളും പത്രസമ്മേളനങ്ങളും ശേഖരിച്ച് വയ്ക്കാന്‍ സതീശന്‍ പ്രത്യേകം ആളെ നിര്‍ത്തിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പലതും ഉറപ്പിക്കാന്‍ അതുതന്നെ ആയുധമാണത്രെ. ഡല്‍ഹിയില്‍ സിങ്വി പാരവയ്ക്കുമോ എന്നേ നോക്കേണ്ടതുളളൂ. ചെന്നിത്തല കരുതിയിരിക്കട്ടെ.

Sunday, October 10, 2010

ഒരു നിശബ്ദ ഘോഷയാത്ര

വോട്ടെടുപ്പ് അടുക്കുന്തോറും മാങ്ങയുടെ പുളിപ്പ് അറിയാന്‍ പറ്റും. അമിതമായ ആത്മവിശ്വാസം കുഴിയില്‍ ചാടിക്കും. അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണം മാറുമെന്ന് ഒരു കഥ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്ഷീണിച്ച ഇടതന്‍മാര്‍ക്ക് ഇനി എണീക്കാനാവില്ലെന്ന് മറ്റൊരു പ്രതീക്ഷ. വീരനും ഔസേപ്പും കുലംകുത്തിക്കുട്ടന്‍മാരും കടന്നുവന്നതിന്റെ സഹിക്കാനാവാത്ത സുഖം. മാധ്യമ മച്ചമ്പിമാരുടെ മണിമണിപോലത്തെ സഹായം എല്ലാറ്റിനും മേലെ. ഒരു കൈ രാമജന്‍മഭൂമിപ്പാര്‍ടിക്കെങ്കില്‍ മറ്റേക്കൈ കൈവെട്ടുകമ്പനിക്ക്. ആടിനെയും പൈക്കളെയും ആട്ടിത്തെളിച്ച് വലതുവശത്തെ കൂടാരത്തിലേക്ക് കയറ്റാമെന്ന് ഇടയന്‍മാരുടെ കൂട്ടപ്പാട്ട്. ആനന്ദലബ്ധിക്ക് ഇനി വേറൊന്നും വേണ്ട.

ഈ വരുന്നത് പഞ്ചായത്ത് ഭരണം. ഇനി വരാനിരിക്കുന്നത് സംസ്ഥാന ഭരണം. മഅ്ദനി, ലാവ്ലിന്‍ എന്നെല്ലാം പറഞ്ഞു ബഹളംവച്ചും നുണക്കഥകളിറക്കിയും ലോക്സഭയിലേക്ക് പത്തുപതിനാറുപേരെ പറഞ്ഞുവിട്ടിട്ടുണ്ട്. അതിനി തുടര്‍ന്നും നടക്കുമെന്ന് കരുതിപ്പോയതില്‍ കുറ്റം പറയാന്‍ പറ്റില്ല. അത്തിയില്‍ പഴുത്ത കായുണ്ടാകുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണുവരുന്നത് ചരിത്രാതീത കാലം മുതലുള്ള നാട്ടുനടപ്പാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ക്കാപ്പുറത്ത് ജയിച്ചപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പാകുന്ന അത്തിമരത്തിലേക്ക് കണ്ണുനട്ട് കാത്തിരുന്നതാണ് ചെന്നിത്തല-ഉമ്മന്‍ കോണ്‍ഗ്രസ്. കാര്യങ്ങള്‍ പിന്നെ പന്തിയില്‍ നിന്നില്ല. ചെറുപ്പക്കാരുടെ കൂട്ടം ക്യാമ്പസുകളിലാണല്ലോ. കേരളത്തിലെ നാനാ കോളേജുകളിലും തെരഞ്ഞെടുപ്പു നടന്നു. ഒരു സര്‍വകലാശാലയിലും കെ.എസ്.യുവിനെ കാണാനില്ല. നീലപ്പറവകളുടെ ജന്‍മനാട് ആലപ്പുഴയാണ്. അവിടെയുമില്ല, തൊട്ടടുത്ത പത്തനംതിട്ട ജില്ലയിലുമില്ല ഒരു കോളേജ് യൂണിയനില്‍പോലും കെ.എസ്.യുവിന്റെ നീലക്കൊടി.

സുനാമി വരുന്നത് കാലേക്കൂട്ടി കണ്ടുപിടിക്കുന്ന ചില ജീവികളുണ്ട്. അതുപോലെ, ഭരണമാറ്റം നേരത്തെ മണത്തറിയുന്നത് പൊലീസ് സേനയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരുന്നത്, അവരോടായിരിക്കും നാലാംകൊല്ലത്തെ പൊലീസ് സംഘടനയുടെ കൂറ്. ഇവിടെ, നിലവിലുള്ള നേതൃത്വംതന്നെ ഇക്കുറി അസോസിയേഷനില്‍ വിജയം തൂത്തുവാരി. കോണ്‍ഗ്രസ് അനുകൂലികള്‍ തോറ്റ് വീട്ടിലിരിക്കുന്നു. ഇതൊക്കെ ചില ലക്ഷണങ്ങളാണ്.

അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണം മാറും എന്നൊരു ധാരണ ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. അഞ്ചുകൊല്ലം ഇടതന്‍മാര്‍ കഷ്ടപ്പെട്ട് ഭരിച്ച് നാട് നന്നാക്കിക്കൊള്ളും. അതുകഴിഞ്ഞ് തങ്ങള്‍ വരും; ഭരിക്കും; വിഴുങ്ങും. ഇതിങ്ങനെ തുടര്‍ന്നുപോയാല്‍ ഇടതുഭരണവും വലതുകൊള്ളയും മാറിമാറി വന്നുകൊള്ളും. അഞ്ചുകൊല്ലത്തെ കൊള്ളമുതല്‍ പത്തുകൊല്ലത്തെ സുഖജീവിതത്തിനുള്ള ഇന്ധനമാണല്ലോ. ഇത്തവണ

ഈ ഗണിതത്തിന് അല്‍പ്പസ്വല്‍പ്പം മാറ്റമുള്ളതായാണ് തോന്നുന്നത്. നാലുകൊല്ലം തികച്ച സര്‍ക്കാരിനെക്കുറിച്ച് പറയത്തക്ക ആക്ഷേപമൊന്നും കേള്‍ക്കാനില്ല. സര്‍ക്കാര്‍ചെയ്ത നല്ല നല്ല കാര്യങ്ങള്‍ ജനങ്ങള്‍ ഓര്‍ക്കുന്നുമുണ്ട്. വലതുമുന്നണി കലഹമുന്നണിയാണ്. ഇടതുവശത്ത് പാര്‍ടികള്‍ കുറവ്; പിണക്കവും കുറവ്. ആനപ്പുറത്തുകയറി മുന്നണിപ്രവേശം നടത്തിയ വീരനും സ്വന്തം കുതിരയെ ആരാനുകൊടുത്ത് മാണിയെന്ന ട്രോജന്‍ കുതിരയില്‍ കയറി മുന്നണിപ്രവേശംചെയ്ത ഔസേപ്പും ഗതിപിടിച്ചിട്ടില്ല. ഗൌരിയമ്മയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കളി തീരെ പിടിക്കുന്നില്ല. എല്ലാം കുഴഞ്ഞുമറിഞ്ഞുകിടപ്പാണ്. നാട്ടിലൂടെ നടക്കുമ്പോള്‍ വലതന്‍മാരുടെ താവളത്തിലെ ഒച്ചപ്പാടേ കേള്‍ക്കുന്നുള്ളൂ.

*
മുരളിയെ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പേടിയാണ്. അതുകൊണ്ട് പാര്‍ടിയില്‍ വേണ്ട. എന്നാല്‍, കോഴിക്കോട്ടുകാര്‍ക്ക് മുരളിയുടെ സഹായം കൂടിയേതീരു. അവര്‍ തലയില്‍ മുണ്ടിട്ട് മുരളീധരന്റെ വീട്ടിലേക്ക് കയറിച്ചെന്നാണ് കൊടുക്കല്‍ വാങ്ങല്‍ തീര്‍പ്പാക്കിയത്. മുരളിക്കൂട്ടത്തിന് സീറ്റ് നല്‍കിയതില്‍ കെറുവിച്ച് കോണ്‍ഗ്രസുകാര്‍ റിബലുകളായി. വീരന്റെ പാര്‍ടി ഉള്ളിടത്ത് ഒറ്റയ്ക്കാണ്.

കണ്ണൂരില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇടതുമുന്നണിക്ക് ജയമാണ്. 28 സീറ്റില്‍ എതിരില്ലാത്ത ജയം. സ്വയം പിന്‍മാറിയ സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോക്ക് വിവാദത്തില്‍ നായകനാക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. സ്ഥാനാര്‍ഥിതന്നെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞു-താന്‍ കോണ്‍ഗ്രസല്ല; ആരും ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന്.

വയനാട്ടില്‍ മാണിക്കും വീരനും കിട്ടിയത് സീറ്റല്ല-അവഗണനയാണ്. വീരന്റെ പാര്‍ടിക്കുപോലും അവിടെ റിബല്‍. പാലക്കാട്ട് അച്യുതന്റെ കള്ളാണ് പ്രശ്നം. എ പറയുന്നു അത് വിഷക്കള്ളെന്ന്. അച്യുതന്‍ പറയുന്നു-എങ്കില്‍ നിങ്ങള്‍ക്ക് സീറ്റില്ലെന്ന്. മലപ്പുറത്തെ നിലമ്പൂര്‍ നഗരസഭയില്‍ യുഡിഎഫിലെ കോണ്‍ഗ്രസും ലീഗുമൊഴികെയുള്ളവരുടെ പിന്തുണ എല്‍ഡിഎഫിനാണ്. കോണ്‍ഗ്രസും ലീഗും വലിയേട്ടന്‍മാരായല്ല-വല്യ കാരണവന്‍മാരായാണ് അവിടെ മുറുക്കിത്തുപ്പുന്നത്. ആലപ്പുഴ ഇന്ന് വിമതപ്പുഴയാണ്. ഗൌരിയമ്മയുടെയും ഡിസിസി പ്രസിഡന്റ് ഷുക്കൂറിന്റെയും വാര്‍ഡുകളിലടക്കം യുഡിഎഫിന് വിമതശല്യം. ഇടുക്കിയിലേക്ക് കയറിയാല്‍ ഒരു പാട്ടുകേള്‍ക്കാം. "പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്....'' തലചായ്ക്കാന്‍ മണ്ണിലിടമില്ലാതെ വിനീതഗായകന്‍ പാടിപ്പാടി നടക്കുകയാണ്. പിടിച്ചതും പറക്കുന്നതും നഷ്ടപ്പെട്ട മോഹഭംഗക്കാരന്റെ പാട്ട്. കൈവെട്ടുകാരുമായാണ് കോണ്‍ഗ്രസിന് സൌഹൃദം. മാണിയും ഔസേപ്പും ലീഗും വേണ്ട; കൈവെട്ടുന്ന കത്തിമതി കോണ്‍ഗ്രസിന്. മാണിക്ക് ലയന സമ്മാനം കോണ്‍ഗ്രസുമായി നേരിട്ടുള്ള യുദ്ധത്തിലെ പങ്കാളിത്തമാണ്.

റബറും റിബലുമാണ് കോട്ടയത്തെ യുഡിഎഫിന്റെ ഇരട്ട സന്താനങ്ങള്‍. കോട്ടയം നഗരസഭയില്‍ 52 വാര്‍ഡില്‍ 30 എണ്ണത്തിലും യുഡിഎഫിന് റിബല്‍. കെപിസിസി മെമ്പര്‍മാരും ഡിസിസി ഭാരവാഹികളും അസംതൃപ്തരുടെ കൂട്ടത്തില്‍. തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യം പൂത്തുകായ്ച്ചു നില്‍ക്കുന്നത് വരവൂര്‍ പഞ്ചായത്തിലാണ്. ഇരുവര്‍ക്കും പൊതുസ്ഥാനാര്‍ഥികള്‍; ചിഹ്നം 'മാങ്ങ'. നല്ല പുളിയുള്ള മാങ്ങ തന്നെ. വല്ലച്ചിറയില്‍ ആകെ 14 വാര്‍ഡ്. കോണ്‍ഗ്രസ് 9, ബിജെപി 5 എന്ന നിലയില്‍ വിഭജനം. എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടില്‍ അഞ്ച് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം തനിച്ച്. പിറവത്ത് ഒറ്റയ്ക്കു നില്‍ക്കാന്‍ ധൈര്യം ജേക്കബ് ഗ്രൂപ്പിനാണ്.

അനന്തന്റെ നാട്ടില്‍ ദൈവംപോലും കിടക്കുകയാണ്-കോണ്‍ഗ്രസുകാര്‍ കാലുവാരുമോ എന്ന് പേടിച്ച്. തരൂരും തരൂരിയുമുള്ളതുകൊണ്ട് പ്രചാരണത്തിന് കൊഴുപ്പു കുറവില്ല. ആകെമൊത്തം അളന്നുനോക്കുമ്പോള്‍ യുഡിഎഫിന്റേത് ഒരുഘോഷയാത്ര തന്നെ. ഒച്ചയും അനക്കവുമില്ലാത്ത, ഒരു മഞ്ചലും വഹിച്ചുള്ള ഘോഷയാത്ര.

*
രാഹുല്‍ജി വന്നിരുന്നുവെങ്കില്‍ ഫിഷ്‌മോളി കഴിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് കലക്കിമറിച്ചേനെ എന്നാണ് ഗെയിംസിന്റെ കുശിനിച്ചുമതലയുള്ള ജിജി തോംസണ്‍ പറയുന്നത്. ഭക്ഷണത്തെക്കുറിച്ച് ഇതുവരെ ആരും പരാതി പറയാത്തതുകൊണ്ട് താനും കേമന്‍ തന്നെ. വന്നവര്‍ക്കും തിന്നവര്‍ക്കും വലിയ മതിപ്പാണത്രെ. എല്ലാ പ്രശ്നങ്ങള്‍ക്കും ഇരുപത്തിനാലുമണിക്കൂര്‍കൊണ്ടാണ് പരിഹാരമുണ്ടായത്. രാഹുല്‍ ഗാന്ധിയാണ് എല്ലാം ചെയ്തിരുന്നതെങ്കില്‍ ഇത്ര സമയം വേണ്ടിവരില്ല-ഉദ്യോഗസ്ഥന്‍ പറയുന്നു.

റിട്ടയര്‍മെന്റ് കാലമാകാറായെന്ന് തോന്നുന്നു. സുരേഷ് കല്‍മാഡിയെക്കുറിച്ച് മിണ്ടരുത്; ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുത്താം; മന്‍മോഹനെ പുകഴ്ത്താം. അവസാനം രാഹുല്‍ജിയുടെ കാല്‍ക്കല്‍ വീഴുകയുമാവാം. രാജ്യം മുഴുവന്‍ ലാവണങ്ങള്‍ നിരന്നു കിടക്കുകയല്ലേ. ഫിഷ് മോളി ചൂടാറാപ്പാത്രത്തില്‍ കാണിക്കവച്ചാല്‍ കിട്ടുന്ന പദവി ഏതാണാവോ. പാമോയിലില്‍ത്തന്നെ പാചകം വേണം. വെളിച്ചെണ്ണയെങ്ങാന്‍ രാഹുല്‍ജിയുടെ കൊളസ്ട്രോള്‍ കൂട്ടിയാലോ.

*
ഉടനെ വരാനിടയുള്ള പരസ്യം:

മകനേ സതീശാ തിരിച്ചുവരൂ. ഇനി മാര്‍ട്ടിനങ്കിള്‍ കണ്ണുരുട്ടില്ല. സിങ്വി മാമന്‍ ചോക്കലേറ്റ് തരും.

Sunday, October 3, 2010

ലോട്ടറി കോണ്‍ഗ്രസ്

കോടതിയില്‍ സിങ്വിയും ചാനലില്‍ വി ഡി സതീശനും അഭിഷേകം നടത്തിയതോടെ ലോട്ടറിക്കേസ് പൂത്തുലഞ്ഞു. നേപ്പാളില്‍നിന്ന് വേലിചാടിവന്ന മണികുമാര്‍ സുബ്ബയും വീരശൂര വക്താവ് അഭിഷേക് സിങ്വിയും ഗാന്ധികോണ്‍ഗ്രസിന്റെ പുതുപുത്തന്‍ മുഖം തന്നെ. സിങ്വിയെ കട്ടന്‍ചായ കുടിപ്പിച്ച് ഡല്‍ഹിയില്‍നിന്ന് കൈപിടിച്ച് വിമാനത്തില്‍കയറ്റി കൊണ്ടുവന്നത് ലോട്ടറിവിരുദ്ധന്‍ ചെന്നിത്തലയും തൊടുപുഴയിലെ ഔസേപ്പച്ചായന്റെ സ്വന്തം പി ടി തോമസുമാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ കിങ്കരന്‍മാര്‍. ദേശാഭിമാനി ലോട്ടറിപ്പരസ്യക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയതിന്റെ പേരില്‍ സിപിഐ എമ്മിനുനേരെ കുതിരകയറി നടന്നവര്‍ മാര്‍ട്ടിന്റെ വിശ്വസ്ത വിനീത ഭൃത്യന്മാരാണെന്നു വന്നപ്പോള്‍, തലേന്നുവരെ സംവാദം തിന്നും കുടിച്ചും ചാനലില്‍ ജീവിച്ച കുറെയെണ്ണത്തിന്റെ മിണ്ടാട്ടം മുട്ടി. സംവാദ സ്പെഷ്യലിസ്റ്റുകളും ലോട്ടറി വിരുദ്ധ പടനായകരും തലയില്‍ മുണ്ടിട്ട് ഇരുട്ടില്‍ കയറി.

സിങ്വിയെ കൂട്ടിക്കൊണ്ടുവന്നതും കോട്ടിടീച്ചതും കോടതിയില്‍ കയറ്റിയതും ചെന്നിത്തല. ഗോസായി രണ്ടു ദിവസം കേസ് വാദിച്ച് അനുകൂല വിധിയും വാങ്ങി വിമാനം കയറുമ്പോള്‍ പറഞ്ഞു, ഞാന്‍ ഇതാ പിന്മാറുകയാണെന്ന്. വികാരജീവിയായ വക്കീല്‍ 'പൊതുവികാരം' മാനിച്ച് വക്കാലത്തൊഴിഞ്ഞപ്പോള്‍ വി ഡി സതീശന്‍ വൈകാരികമായി ചാനലില്‍ തലകുനിച്ചു. യൂത്തിന്റെ കരിങ്കൊടിക്കും മൂത്തതിന്റെ ഭീഷണിക്കും നാട്ടില്‍ പുല്ലുവിലയാണ്. ഖദറിട്ടവരേക്കാള്‍ കോട്ടിട്ടവരാണ് കോണ്‍ഗ്രസിന്റെ സമ്പത്ത്. കോട്ടിട്ട മാര്‍ട്ടിനും സുബ്ബയും പറഞ്ഞാല്‍ വി ഡി സതീശനും പായും കോടതിയിലേക്ക്. വക്താവുസ്ഥാനത്തുനിന്ന് മാറ്റണം, നടപടിയെടുക്കണം, മൊട്ടയടിക്കണം എന്നെല്ലാം വെറുതെ പറയാം. മാഡത്തിന് മലയാളം അറിയില്ലല്ലോ. വക്കാലത്തൊഴിഞ്ഞത് ഹൈക്കമാന്‍ഡ് കണ്ണുരുട്ടിയിട്ടാണെന്ന് ചെന്നിത്തലയും പറഞ്ഞുറപ്പിച്ച കാശ് എണ്ണിവാങ്ങിയശേഷമെന്ന് സിങ്വിയും ആണയിടുന്നുണ്ട്. രണ്ടായാലും മാര്‍ട്ടിന്‍ ഹാപ്പി. പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ എടുത്തിട്ടലക്കാമെന്നു കരുതി ചൂടാക്കിവച്ച ലോട്ടറിപ്പടക്കം നനഞ്ഞേപോയി. ആദര്‍ശശാലികള്‍ ഇപ്പോള്‍ കോടാലി ചിഹ്നത്തിലാണല്ലോ മത്സരിക്കുന്നത്. ചിദംബരം മാര്‍ട്ടിന്റെ ആഭ്യന്തരമന്ത്രിയുമാണ്.

കാത്തുസൂക്ഷിച്ച ലോട്ടറി മാമ്പഴം സിങ്വി കൊത്തിപ്പോയതിന്റെ സങ്കടം മനോരമയ്ക്കുമുണ്ട്; ഉമ്മന്‍ചാണ്ടിക്കുമുണ്ട്. സിങ്വിക്ക് പരുന്തിനേക്കാള്‍ മേലെ പണമാണെന്നത്രെ മനോരമയുടെ കണ്ടെത്തല്‍. കോട്ടയത്തൊക്കെ ഇപ്പോള്‍ പണത്തിന് റബറിന്റെ വിലപോലുമില്ല. ന്യായം പലവിധമുണ്ട്. തോമസ് ഐസക് ഗൂഢാലോചന നടത്തിയാണ് സിങ്വിയെ ഹാജരാക്കിയതെന്ന ന്യായം പറയാന്‍ ചെന്നിത്തലയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ചെന്നിത്തല മനസ്സില്‍ കാണുന്നതിനു മുന്നേ ഈ അത്ഭുതാശയം സഖ്യകക്ഷി നേതാവിന്റെ ദേശീയ പത്രത്തിന്റെ അഭൌമലേഖകന്റെ തൂലികയിലാണ് ജനിച്ചത്.

തോമസ് ഐസക് ചില്ലറക്കാരനല്ല എന്നുറപ്പായി. കോണ്‍ഗ്രസ് വക്താവിനെ വിളിച്ച് കോടതിയില്‍കൊണ്ടുവരാന്‍ കഴിവുള്ള മിടുമിടുക്കന്‍തന്നെ. യുഡിഎഫ് ഭരിക്കുമ്പോള്‍ ഉണ്ടാക്കിയ ലോട്ടറി നിയമത്തിനെതിരെ ചിദംബരത്തെ കോടതിയില്‍ കൊണ്ടുവന്നതും ആഭ്യന്തരമന്ത്രിയായ ചിദംബരത്തെക്കൊണ്ട് ഓണ്‍ലൈന്‍ ലോട്ടറിയെ മഹത്വവല്‍ക്കരിപ്പിച്ചതുമൊക്കെ തോമസ് ഐസക്കിന്റെ കളിതന്നെ. എന്നാല്‍ പിന്നെ നേരറിയാന്‍ ഒരു സിബിഐ അന്വേഷണം വേണം എന്ന് ചിദംബരത്തോട് പറയാന്‍ പാടില്ലേ ചെന്നിത്തലയ്ക്ക്? കൈരളി ടിവിയെ തകര്‍ക്കാന്‍ അംബികാ സോണിയെ കാണാന്‍ പോയവര്‍ക്ക്, ചിദംബരത്തെ പോയിക്കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയാത്തതും ഐസക്കിന്റെ കളിയുടെ കള്ളിയില്‍ പെടുത്തിക്കളയാം. വാദിച്ച് വഴിയാധാരമായ സതീശന്‍ വക്കീലും കൂട്ടരും തോമസ് ഐസക്കിന്റെ കുടുംബത്തെപ്പറ്റിയും വി എസിന്റെ തെരഞ്ഞെടുപ്പ് കേസ് വാദിച്ചതും സിങ്വിതന്നെയെന്നും പറയുന്നു; കരയുന്നു. നാളെ സിങ്വി സിപിഎം ചാരനായ കോണ്‍ഗ്രസുകാരനാണെന്നും പറയും. കാത്തിരുന്ന് കാണാം.

*
നെത്തോലിയും മീന്‍തന്നെ; തിമിംഗലവും മീന്‍തന്നെ. കോണ്‍ഗ്രസ് വക്താക്കളാണ് മനു അഭിഷേക് സിങ്വി എന്ന കൊലകൊമ്പന്‍ വക്കീലും ഹസ്സന്‍ എന്ന കേസില്ലാവക്കീലും. രാഷ്ടീയത്തിലായതിനാല്‍ ഹസ്സന്‍ കോടതിയില്‍ പോയിട്ടില്ല. എല്‍എല്‍ബി ബിരുദം ഒരു ആര്‍ഭാടമല്ലേ. നിയമവശങ്ങളില്‍ കാര്യമായ അവഗാഹമില്ലെങ്കിലും അതിന്റെ അഹങ്കാരമില്ല. അതുകൊണ്ടാണ് ഇടയ്ക്കിടെ പട്ടിണി കിടക്കാന്‍ ഉള്‍വിളി ഉണ്ടാവുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഹസ്സന്‍ജി ഹര്‍ത്താലിനെതിരെ ഒരുദിവസം പട്ടിണി കിടന്നു. പക്ഷേ, തുടര്‍ന്ന് ഹസ്സന്റെ പാര്‍ടിക്കാര്‍ സ്പോസര്‍ ചെയ്തത് 86 ഹര്‍ത്താല്‍. ഇനി 14 എണ്ണം കൂടി നടത്തി സെഞ്ച്വറി അടിക്കണം.

ലോട്ടറിയെന്നും കള്ളെന്നും ഹസ്സന്‍ വക്കീല്‍ ആദ്യമായാണ് കേള്‍ക്കുന്നത്. ഉടന്‍ തീരുമാനിച്ചു പട്ടിണി കിടക്കാന്‍. കെ മുരളീധരന്‍ വെറുതെ പട്ടിണികിടക്കുന്നു; ഹസ്സന്‍ വെറുംവെറുതെ ഭക്ഷണം ഉപേക്ഷിക്കുന്നു. ആരും ഗൌനിക്കുന്നില്ലെന്നു തോന്നുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ എന്തെല്ലാമുണ്ട് മാര്‍ഗങ്ങള്‍. ഹസ്സന് പണ്ടേ അതറിയാം. ഒരു ദിവസം മദ്യവിരുദ്ധ സമരം നയിച്ചാല്‍ എന്തുകിട്ടും എന്ന ചോദ്യത്തിന്, വൈകുന്നേരം മിനുങ്ങാനുള്ള വകകിട്ടും എന്നു മറുപടിപറയുന്ന ഒരുചലച്ചിത്ര രംഗമുണ്ട്. ഒരു നിരാഹാരം കിടന്നാല്‍ പത്രത്തില്‍ ചിത്രം അച്ചടിച്ചുവരും.

മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഉത്രാടം തിരുനാളിന്റെ കൊച്ചുചിത്രത്തിനുമുന്നില്‍ ഹസ്സന്‍ വക്കീലിന്റെ വലിയ ചിത്രംവച്ചുള്ള പോസ്റ്റര്‍ തിര്വോന്തപുരത്ത് സുലഭമാണിന്ന്. സിങ്വിയും അച്യുതനും (ലോട്ടറിയും കള്ളും) ഒന്ന് അറിഞ്ഞാടിയപ്പോള്‍ ഹസ്സന്റെ പട്ടിണിസമരം പൊളിഞ്ഞു. ഇതും പോരാഞ്ഞ് ഡിവൈഎഫ്ഐക്കാര്‍ ഒരു കടന്ന കൈ ചെയ്തു. കഴുതയെയുംകൊണ്ട് പ്രതീകാത്മക ഉപവാസം നടത്തി. എന്തെല്ലാം കാണണം ഈ പാവം മലയാളികള്‍.

Sunday, September 26, 2010

കല്‍മാഡിക്കുട്ടന്‍

നാണംകെട്ട് നാശമായി നില്‍ക്കുന്നവനോട് നാട്ടുമ്പുറത്തുകാര്‍ക്കൊരു ചോദ്യമുണ്ട്, 'നിനക്കൊക്കെ പോയി തൂങ്ങിച്ചത്തൂടേ' എന്ന്. അല്‍പ്പം ക്രൂരമാണ് ചോദ്യം. കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു എസ്എംഎസ് ഇങ്ങനെയായിരുന്നു:

"ബ്രേക്കിങ് ന്യൂസ്-കോമണ്‍‌വെല്‍ത്ത് ഗെയിംസ് നായകന്‍ സുരേഷ് കല്‍മാഡി സ്റ്റേഡിയങ്ങളിലൊന്നില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു; പക്ഷേ, മേല്‍ക്കൂര അടര്‍ന്നുവീണു.''

ഇതേ കഥ വിപുലപ്പെടുത്തി ചില ഇ മെയിലുകളും പ്രചരിക്കുന്നത് കണ്ടു. തൂങ്ങിച്ചത്തൂടേ ആശാനേ എന്ന ചോദ്യം കല്‍മാഡിസാര്‍ മാത്രം കേള്‍ക്കാനുള്ളതല്ല. നാടിനെയും നാട്ടുകാരെയും അപമാനിച്ച് പണം സമ്പാദിച്ച എല്ലാവര്‍ക്കും അതിന് ഒത്താശചെയ്ത മാന്യന്‍മാര്‍ക്കും ഉള്ളതാണ്. മേല്‍പ്പാലവും മേല്‍ക്കൂരയും പൊട്ടിത്തകര്‍ന്നപ്പോള്‍ അതാ കേള്‍ക്കുന്നു: 'അടിയന്‍ ലച്ചിപ്പോം.' പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് മുരള്‍ച്ച. ഗെയിംസ് അഴിമതിക്കഥകള്‍ വന്നുതുടങ്ങിയിട്ട് നാളേറെയായി. കണ്ടുകണ്ട് സഹികെട്ട് വീരന്റെ പത്രംപോലും വരച്ചു, അഴിമതിയുടെ ഭാരം ചുമന്നവശനായ മന്‍മോഹന്‍സിങ്ങിന്റെ നിക്കര്‍ അഴിഞ്ഞുവീഴുന്ന ദുരവസ്ഥ. എന്നിട്ടും രക്ഷകന് അവതരിക്കാന്‍ പതിനൊന്നാം മണിക്കൂര്‍ ആവേണ്ടിവന്നു.

രൂപാ ഒന്നും രണ്ടുമല്ല നാണക്കേടിന് നാട്ടുകാര്‍ ഒടുക്കേണ്ടത്. പതിമൂവായിരം കോടി. അതില്‍ കുറെ കോടി ആദ്യംതന്നെ കൈക്കൂലിയായി പോയത്രെ. ഗെയിംസ് കിട്ടാന്‍ മുപ്പത്തിമുക്കോടി. കിട്ടിയപ്പോള്‍ പലപല കോടി. ആദ്യം പുറത്തുവന്നത് ഉപകരണങ്ങള്‍ വാങ്ങിയതിലെ കളിയാണ്. മൊട്ടുസൂചിക്ക് രൂപാ നൂറ്. കക്കൂസില്‍ വയ്ക്കാനുള്ള വാഷ് ബേസിന് രൂപ തൊണ്ണൂറായിരം. ഫ്രിഡ്ജിന് ലക്ഷം. ട്രെഡ്മില്ലിന് പല ലക്ഷം. എല്ലാം ശരിയാക്കാം; ഒന്നും പേടിക്കേണ്ട എന്നാണ് അന്ന് മനോമോഹന്‍ പറഞ്ഞത്. ഒന്നും ശരിയായില്ല. കോണ്‍ഗ്രസ് മിണ്ടിയതുമില്ല.

എങ്ങനെ മിണ്ടാന്‍? ഒരുഭാഗത്ത് കല്‍മാഡിക്കുട്ടന്‍. തൊട്ടടുത്ത് ഡല്‍ഹിയിലെ ഷീലാമ്മ. പണംവീണത് സ്വന്തം പെട്ടിയിലാകുമ്പാള്‍ ഏത് വക്താവിനും വാക്ക് വിഴുങ്ങാം.

ഡല്‍ഹിയിലേക്കു ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്യപ്പെട്ടപ്പോഴാണ് കളി കാര്യമായത്. അപ്പോള്‍ വന്നു അന്ത്യശാസനം. എല്ലാ നിര്‍മാണവും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിക്കൊള്ളണമെന്ന്. കൊച്ചി നഗരത്തില്‍ കൊതുകുകള്‍ ഇനിമുതല്‍ മനുഷ്യരെ കടിക്കാന്‍ പാടില്ല എന്ന വിധിപോലെ. ആദ്യം പാലം പൊളിഞ്ഞു. പിന്നെ മേല്‍ക്കൂര പൊളിഞ്ഞു. ഒടുക്കം കോമണ്‍വെല്‍ത്ത് ഗെയിംസ് ഐക്യ ജനാധിപത്യമുന്നണിപോലെ ആയപ്പോഴാണ് എല്ലാം ഏച്ചുകെട്ടാനുള്ള അന്ത്യശാസനം.

കല്‍മാഡിക്കുട്ടനെ കാണാനേയില്ലായിരുന്നു. പെട്ടെന്നൊരുനാള്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, താന്‍ സംഘാടകസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന്. സംഘാടകസമിതി പ്രവര്‍ത്തനങ്ങളുമായി തിരക്കിലായതുകൊണ്ട് മാധ്യമങ്ങളെ കാണാന്‍ വൈകിയെന്നും ക്ഷമിക്കണമെന്നും. മാധ്യമങ്ങളെ കാണാഞ്ഞത് അക്ഷന്തവ്യമായ കുറ്റംതന്നെ.

അഴിമതിക്കാരെ കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും ഇന്നുവരെ മന്‍മോഹന്‍ജി പറഞ്ഞുകേട്ടില്ല. സോണിയ മാഡത്തിന് ആന്റണിയുടെ അതേ അസുഖമാണ്-മൌനരോഗം. കോണ്‍ഗ്രസാകുമ്പോള്‍ എന്തും നടക്കും. എന്നാലും കോമണ്‍‌വെല്‍ത്ത് അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ പേര് ഉച്ചരിക്കാന്‍ പാടില്ല. ഒരു ചര്‍ച്ചയിലും അഴിമതിക്കാരെ പിടികൂടുന്നതിനെപ്പറ്റിയോ കല്‍മാഡിക്കുട്ടന്‍ കോണ്‍ഗ്രസുകാരനാണെന്നതോ മിണ്ടരുത്.

അങ്ങനെ മിണ്ടാതിരിക്കുന്നതാണല്ലോ സ്വദേശാഭിമാനി പഠിപ്പിച്ച നിര്‍ഭയ മാധ്യമ പ്രവര്‍ത്തനം. നാടുകടത്തി നൂറുകൊല്ലം കഴിഞ്ഞ ദിവസം രാമകൃഷ്ണപിള്ള പയ്യാമ്പലത്തുനിന്ന് എണീറ്റ് വന്നിരുന്നുവെങ്കില്‍ നമ്മളില്‍ എത്രപേരെ നാടുകടത്തുമായിരുന്നുവെന്ന് നിര്‍ഭയ മാധ്യമശിങ്കങ്ങള്‍ ദയവായി ആലോചിച്ചുനോക്കണം. പതിമൂവായിരം കോടി രൂപയുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കാനും വേണം ടാര്‍പോളിന്‍ തോല്‍ക്കുന്ന തൊലിക്കട്ടി.

*
ഡല്‍ഹിയില്‍ മേല്‍ക്കൂരയും മേല്‍പ്പാലവുമേ തകര്‍ന്നുവീണിട്ടുള്ളൂ. ഇവിടെ അടിത്തറയും ഇളകുന്നമട്ടാണ്. വല്യേട്ടന്‍ പാര്‍ടിയെന്ന് സിപിഐ എമ്മിനെ വിളിക്കാനാണ് യുഡിഎഫിലെ വല്യമ്മാവന്‍ പാര്‍ടിക്ക് എന്നും താല്‍പ്പര്യം. ഇപ്പോള്‍ അവിടെ വല്യമ്മാവനെതിരെ പൊരിഞ്ഞ പോരാണത്രെ. ഘടകാനന്തരവന്‍മാരെല്ലാം ലക്കും ലഗാനും ദറിദയുമില്ലാതെ കാരണവരെ ആക്രമിക്കുകയാണ്.

പ്രധാന താവഴിക്കാരായ മാണിക്കുഞ്ഞ് ആന്‍ഡ് ഫാമിലി ഇടയ്ക്കൊരു കച്ചവടത്തില്‍ കിട്ടിയ ലാഭത്തിന്റെ ഗമയില്‍ കൂടുതല്‍ വിഹിതം ആവശ്യപ്പെടുന്നു. പിളര്‍ന്നും വളരും ലയിച്ചും വളരും. ലയിച്ചുവന്നവര്‍ക്കും ഓഹരി വേണം. കൂടുതല്‍ സീറ്റ് അളന്നുതന്നേ തീരൂ എന്ന് മാണിസാര്‍. വളര്‍ന്നതൊക്കെ അവിടെ നില്‍ക്കട്ടെ, ജോസഫ് മൂലയ്ക്കിരിക്കട്ടെ എന്ന് വല്യമ്മാവന്‍. കമലേടത്തിക്കുവണ്ടി ചെയ്ത ത്യാഗംപോലും മാണിസാറിനുവേണ്ടി ചെയ്യാനാവില്ലെന്ന് ഹസ്സന്‍ വക്കീല്‍. മാണി-ജോസഫ്-ജോര്‍ജ് പാര്‍ടിയെന്നാല്‍ പാണക്കാട്ടെ പെട്ടിക്കട വല്ലതുമാന്നോ. ഒടക്കിയാല്‍ ഒടച്ചുകളയുന്ന കൂട്ടമല്യോ. പി ടി തോമസിന്റെ പിടി വിട്ടാലും പി ജെ ജോസഫ് തൊടുപുഴയില്‍ നീന്തും. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ നടു ഒടിച്ചുകളയുമെന്നാണ് ഉഗ്രപ്രതിജ്ഞ. സൌഹൃദത്തില്‍ മത്സരിക്കാമെന്ന്. മാണിയേക്കാള്‍ പതിന്‍മടങ്ങ് കരുത്തും പ്രതാപവുമുള്ള രാഘവകുടുംബം കേരളത്തിലാകെ കോണ്‍ഗ്രസിനെ തറ തൊടീക്കില്ലെന്ന ശപഥത്തിലാണ്. ലീഗ് പഞ്ചപാവമായി ഒതുങ്ങിക്കൂടുകയൊന്നുമല്ല. കുഞ്ഞാലിക്കുട്ടി എന്തും ഏറ്റെടുക്കും. വേണ്ടിവന്നാല്‍ മുരളീധരനുമായി സംബന്ധംകൂടും. കളിപ്പിക്കുന്നവരെ കളി പഠിപ്പിക്കും.

ഇടയ്ക്ക് കേട്ട ഒരു ചോദ്യം 'യുഡിഎഫ് എന്താ പബ്ളിക് ടോയ്ലറ്റോ' എന്നാണ്. അതായത് വെറുമൊരു പ്രൈവറ്റ് ടോയ്ലറ്റായ യുഡിഎഫിനെ പബ്ളിക്കാക്കുകയാണോ എന്ന്. ഒന്നുചിന്തിച്ചാല്‍ ഇതിലും എത്രയോ ഭേദം കല്‍മാഡിക്കുട്ടന്റെ ഡല്‍ഹി ഗെയിംസ്.

*
യൂത്ത് കോണ്‍ഗ്രസുകാര്‍ വിവരദോഷികളാണെന്ന് ചെന്നിത്തല പറയുന്നതില്‍ കഴമ്പില്ലാതില്ല. അമ്പതുശതമാനം സീറ്റുവേണമെന്നൊക്കെ വിവരമുള്ളവര്‍ക്ക് അവകാശപ്പെടാന്‍ കഴിയുമോ. അല്ലെങ്കിലും എന്താണ് യുവത്വം? ചെന്നിത്തലയെക്കണ്ടാല്‍ യുവാവല്ലെന്ന് ആരെങ്കിലും പറയുമോ? ലീഡര്‍ പറയുന്നതുപോലെ യുവത്വം തുളുമ്പുന്ന വാക്കുകള്‍ ഉച്ചരിക്കാന്‍ ഷഷി തരൂരും സുനന്ദാ പുഷ്കറും ചേര്‍ന്നുനിന്നാല്‍ കഴിയുമോ? റോസക്കുട്ടിടീച്ചര്‍, ശോഭനാ ജോര്‍ജ്, എം കമലം, ദീപ്തി മേരി വര്‍ഗീസ്, ഷാഹിദാ കമാല്‍ എന്നിങ്ങനെയുള്ള യുവതീരത്നങ്ങളെ യൂത്ത് ഗണത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമോ? നാല്‍പ്പതുകൊല്ലം നിയമസഭയെ സ്നേഹിച്ച കുറ്റത്തിന് ഉമ്മന്‍ചാണ്ടിക്ക് വയസ്സ് കൂട്ടിപ്പറയാന്‍ പറ്റുമോ? വയലാര്‍ രവി ഇന്നും യുവകോമളനല്ലിയോ? കെ വി തോമസ് മാഷിന്റെ ഒറ്റത്തലമുടി നരച്ചിട്ടുണ്ടോ? ഇവര്‍ക്കൊക്കെ സീറ്റുകൊടുക്കാന്‍ പാര്‍ടി എന്നെങ്കിലും മടിച്ചിട്ടുണ്ടോ? എന്നിട്ടും യൂത്തിനെ അവഗണിക്കുന്നു എന്ന പരാതിയെന്തിന്?

യൂത്തുകാര്‍ക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സീറ്റ്കൊടുക്കാതിരിക്കുന്നത് അവഗണനകൊണ്ടാണെന്ന് കരുതിയവര്‍ക്ക് തെറ്റി. നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അവിടെ നൂറ്റി നാല്‍പ്പത് സീറ്റുണ്ട്. അതില്‍ പാതിയിലെങ്കിലും കോണ്‍ഗ്രസിന് മത്സരിക്കാനാകും. അതുമുഴുവന്‍ യൂത്തിനാണ്. യുവത്വം അളക്കേണ്ടത് പ്രായംകൊണ്ടല്ല, പ്രവൃത്തികൊണ്ടാണ്.

*
എന്‍ഡിഎഫുകാര്‍ കൈവെട്ടുന്നു; മറ്റൊരുകൂട്ടര്‍ കൈപോയവന്റെ ജീവിതം വെട്ടുന്നു. വെട്ടിയ കൈ തുന്നിച്ചേര്‍ക്കാം. വെട്ടിമുറിക്കപ്പെട്ട ജീവിതമോ? അയല്‍ക്കാരനെ സ്നേഹിക്കാനേ പറഞ്ഞിട്ടുള്ളൂ കര്‍ത്താവ് എന്നാണോ? താലിബാനിസം കത്തികൊണ്ടുമാത്രമല്ല, കുത്തുകൊണ്ടും നടപ്പാക്കാം. സഭ ഒരുമാതിരി തെരഞ്ഞെടുപ്പു കമീഷനെപ്പോലെ പെരുമാറിയാല്‍ കുഞ്ഞാടുകളുടെ കാര്യം കഷ്ടത്തിലാകുമേ...

ഇതിനൊക്കെ ചില രീതികളില്ലേ? കസേരയിലിരിക്കുമ്പോള്‍ ഞാന്‍ ശേഷനാണെന്ന് തോന്നും. ഞങ്ങള്‍ ചെയ്യുന്നു, വേണമെങ്കില്‍ അപ്പീല്‍കൊടുത്ത് തിരുത്തിക്കോളൂ എന്ന് പറയും. എന്നാല്‍പ്പിന്നെ അതങ്ങ് ചെയ്യാതിരുന്നുകൂട? കൈയും മനസ്സും മുറിഞ്ഞ് വേദനതിന്നുന്ന മനുഷ്യനെ പിടിച്ചുകൊണ്ടുപോയി കൂട്ടില്‍കയറ്റി ഇതാ നിന്റെ ശിക്ഷ എന്നുവിളിച്ചുപറഞ്ഞ് ചാട്ടയടിക്കുന്ന നിയമം ഏതു പുസ്തകത്തിലുള്ളതാണാവോ?

Sunday, September 19, 2010

വാഴ്വേ മായം

യൂത്തുകോണ്‍ഗ്രസുകാര്‍ക്ക് ഉശിരിന്റെ കുറവുമാത്രമേയുള്ളൂ. ആര്‍ത്തി ആവശ്യത്തിലേറെയുണ്ട്. ഉശിര് കുടികൊള്ളുന്നത് നട്ടെല്ലിലാണ്. ആ നട്ടെല്ല് നിവര്‍ന്നുനില്‍ക്കുന്നില്ല; അഥവാ വലിച്ചു നീട്ടിയാലും പിടിവിടുമ്പോള്‍ ചുരുണ്ട് പഴയതുപോലെയാകും. ഈ നിസ്സാര പ്രശ്നമേ കേരളത്തിലെ യൂത്തിനെ അലട്ടുന്നതായി കാണാനാകുന്നുള്ളൂ. അവര്‍ കുട്ടികളാണ്. പുതുപ്പള്ളിക്കാരന്‍ നിയമസഭയിലേക്ക് കന്നിയങ്കത്തിന് നോമിനേഷന്‍ കൊടുക്കുമ്പോള്‍ ജനിച്ച ക്ടാങ്ങളെ ഇപ്പോള്‍ വിളിക്കുന്നത് മധ്യവയസ്കരെന്നാണ്. വയസ്സുതിരുത്തിയാല്‍പോലും അവര്‍ക്ക് യൂത്താകില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുമ്പോള്‍ സംവരണം തരണമെന്ന് വെറുതെ പറയാനുള്ള അവകാശം യൂത്തിനുണ്ട്. നാല്‍പ്പതുകൊല്ലം തനിക്കു താഴെ ആരെയും വളര്‍ത്താതെ പുതുപ്പള്ളിരാജ്യം കാത്തുസൂക്ഷിച്ച നേതാവ് കിരീടവും ഗദയുമായി നില്‍ക്കുകയും നാട്ടിലുള്ള കാളികൂളികള്‍ പാഞ്ഞടുത്ത് ടിയാന്റെ കരം മുത്തുകയും ചെയ്യുന്നത് കണ്ടിട്ടും യൂത്തിന്റെ നട്ടെല്ല് നിവര്‍ന്നിട്ടില്ല. കഷ്ടപ്പെട്ട്; ഉണ്ണാതെ; ഉറങ്ങാതെ പഠിച്ച് പിഎസ്സി പരീക്ഷയെഴുതി സര്‍ക്കാരുദ്യോഗം നേടുന്നവര്‍ക്ക് അമ്പത്തഞ്ചാമത്തെ വയസ്സില്‍ അടുത്തൂപറ്റി വീട്ടില്‍പോകേണ്ടിവരും. പരമാവധി സര്‍വീസ് കിട്ടുക മുപ്പത്തഞ്ച് വര്‍ഷം.

ഇവിടെ പരീക്ഷയുമില്ല; പഠിപ്പുമില്ല-ഒരു മണ്ഡലം ഒത്തുകിട്ടിയാല്‍ പരേതനാകുന്നതുവരെ അത് കൈയില്‍ കിടക്കും. തനിക്കുശേഷം മകനോ മകളോ പാരമ്പര്യസ്വത്ത് കാത്തുസൂക്ഷിച്ച് കൈകാര്യം ചെയ്തുകൊള്ളും. അതിനിടയ്ക്ക് യൂത്തന്‍മാരോ ആര്‍ത്തന്‍മാരോ ചെന്ന് കൈയിടാന്‍ നോക്കിയാല്‍ പൊള്ളും. ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി; ആര്യാടന് നിലമ്പൂര്‍; കോട്ടയത്തെ കെ സി ജോസഫിന് കണ്ണൂരിലെ ഇരിക്കൂര്‍; തിരുവഞ്ചൂരിന് അടൂര്‍-ഇങ്ങനെ കുറെ മണ്ഡലങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അത് നിയമസഭയിലേക്കെങ്കില്‍, പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമെല്ലാം പാരമ്പര്യ സ്വത്തായ സീറ്റുകള്‍ കിടപ്പുണ്ട്. അങ്ങനെയുള്ളവ വീതംവച്ചു സുഖിക്കാം എന്ന ചിന്ത അശേഷം വേണ്ട എന്നാണ് കൂഞ്ഞൂഞ്ഞിന്റെ നാല്‍പ്പതാണ്ട് കൊണ്ടാടിയതിലൂടെ ഒഴുക്കിവിട്ട സന്ദേശം. ചെന്നിത്തലയ്ക്ക് കരമൊഴിവായി പതിച്ചുകിട്ടിയത് പ്രസിഡന്റ് സ്ഥാനമെങ്കില്‍ കുഞ്ഞൂഞ്ഞ് ഇനി നിത്യഹരിത നിയമസഭാകക്ഷി നേതാവാണ്. ജയിച്ചാല്‍ ഊട്ടി; തോറ്റാല്‍ പ്രതിപക്ഷ നേതാവ്.

*
ജനാധിപത്യ മുന്നണി, ജനാധിപത്യ പാര്‍ടി എന്നെല്ലാം യുഡിഎഫിനെയും കോണ്‍ഗ്രസിനെയുംകുറിച്ച് പതിവായി പറയാറുണ്ട്. എന്താണ് ജനാധിപത്യം എന്ന് തെളിയിച്ചുകൊണ്ടേയിരിക്കയാണ്. സുനാമി വരുന്നു; സ്കൈലാബ് വീഴുന്നു എന്നെല്ലാം കേട്ടതുപോലെയാണ് സംഘടനാ തെരഞ്ഞെടുപ്പ് വരുന്നു എന്നും കേട്ടത്. മാവിലാക്കാവിലെ അടിയുത്സവവും കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പും ഒരുപോലെയാണ്. നല്ല തല്ലുകാണാം. കോണ്‍ഗ്രസിലാണെങ്കില്‍ മുണ്ടുപറിക്കല്‍, ചവിട്ടിവീഴ്ത്തല്‍, ആട്ടിയോടിക്കല്‍ തുടങ്ങിയ പ്രത്യേക ഇനങ്ങളുമുണ്ടാകും. റഫറിമാരായി വരുന്നവര്‍ക്ക് പലതരത്തിലാണ് സ്വീകരണം. തല്ലും കിട്ടും തലോടലും കിട്ടും. ഇതൊക്കെ ഇതാ അടുത്തുകാണാം എന്ന് കരുതിയപ്പോഴാണ് തെരഞ്ഞെടുപ്പ് ഒന്ന് നീട്ടിവച്ചത്. പിന്നെ നീട്ടി നീട്ടി നിരീക്ഷകസ്വാമി പറയുന്നത് എല്ലാം ഒതുങ്ങി; പൂട്ടിക്കെട്ടി; ഇനി ചെന്നിത്തല തന്നെ പ്രസിഡന്റെന്ന്. ബാക്കി ഭാരംതാങ്ങുന്നവരെ മാഡം തീരുമാനിക്കുമെന്ന്. മാഡത്തിന്റെ ഭാരം തലയില്‍വയ്ക്കാന്‍ ഡല്‍ഹിക്കുപറന്ന ലീഡര്‍ക്ക് പക്ഷേ ഇവിടെയുമില്ല ഭാരം; അവിടെയുമില്ല.

ജനാധിപത്യം എന്തെന്ന് മാഡം തീരുമാനിക്കും. അതും ഒരു മൊത്തക്കച്ചവടമാണ്. ബൂത്തുതലം മുതല്‍ മേലാട്ട് എല്ലാം മാഡത്തിന്റെ കല്‍പ്പന. കോത്താഴം കോവാലന്‍ ജില്ലാ പ്രസിഡന്റാകണമെന്നും കുണ്ടുകുഴി കുഞ്ഞാമന്‍ സംസ്ഥാന പ്രസിഡന്റാകണമെണമെന്നും വടക്കേതിലെ വറീത് സെക്രട്ടറി ജനറാളാകണമെന്നും മാഡം എഴുതി അയക്കും. നാവടക്കൂ; പണിയടുക്കൂ എന്നാണ് പഴയ മാഡം പറഞ്ഞിരുന്നത്. നാവടക്കിയില്ലെങ്കിലും പണിയെടുത്തില്ലെങ്കിലും കുഴപ്പമില്ല; ഭാരം വഹിക്കൂ എന്നതാണ് പുതിയ മാഡത്തിന്റെ രീതി. പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടന്നില്ലെങ്കിലും നാട്ടില്‍ അതുനടക്കട്ടെ.

സംഘടനാ തെരഞ്ഞെടുപ്പില്‍ നടക്കാതെ പോയ അടിയുത്സവം പഞ്ചായത്തുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നടക്കട്ടെ എന്നാണ് പുതിയ സിദ്ധാന്തം. പൂരം കാണാന്‍ പോകുന്നതേയുള്ളൂ.

*
ഗൌരിയമ്മയ്ക്ക് പിണക്കം, രാഘവന് പരിഭവം, മാണിസാറിന് വയറിളക്കം, കുഞ്ഞാലിക്കുട്ടിക്ക് പിടലിവേദന. പിള്ളയ്ക്ക് പനിയും ജേക്കബിന് തലകറക്കവും. ജോസഫിന് നടുവേദനയാണ്. അസുഖക്കാരുടെ മുന്നണിയെന്നും യുഡിഎഫിനെ വിളിക്കാം. ശ്രീമതിടീച്ചര്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഇമ്മാതിരി രോഗികള്‍ക്കായിമാത്രം അനുവദിക്കേണ്ടതാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതേയുള്ളൂ. രാഘവന്‍ എന്തിന് പ്രകോപിതനാകുന്നു എന്നാണ് തങ്കച്ചന്റെ ചോദ്യം. പ്രകോപനമില്ലെങ്കില്‍ പിന്നെ രാഘവനുണ്ടോ എന്നൊന്നും തങ്കച്ചന്‍ വക്കീല്‍ ചിന്തിക്കാറില്ല. ഗൌരിയമ്മയുടെ കൊച്ചുപാര്‍ടിയെ പിളര്‍ത്തി അരുക്കാക്കാനാണ് ഉമ്മന്‍ കോണ്‍ഗ്രസിന്റെ ഒരുക്കം. മാണിയെ ഒതുക്കിയില്ലെങ്കില്‍ മണ്ണുംചാരിനിന്ന് കാര്യം സാധിക്കുമെന്ന് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഉറപ്പുതന്നെ. അരമനയിലും അങ്ങാടിയിലുമൊക്കെ അലഞ്ഞുതിരിഞ്ഞ് പിസി ജോര്‍ജിനെ പാട്ടിലാക്കിയും പി ജെ ജോസഫിനെ കൂടെക്കൂട്ടിയും രണ്ടാം സ്ഥാനം പിടിച്ചെടുക്കാനുള്ള അധ്വാന വര്‍ഗ പാലാപ്പാര്‍ടിയുടെ സൈദ്ധാന്തിക ശ്രമമാണ് കുഞ്ഞൂഞ്ഞിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ഉറക്കം കെടുത്തുന്നത്. രായ്ക്കുരാമാനം നായനാരെ അട്ടിമറിച്ച് കരുണാകരന്റെ ആലയില്‍ സറണ്ടറാകാന്‍ ഒട്ടും മടിച്ചിട്ടില്ല പാലാമാണിക്യം. അഥവാ പുഴ വറ്റി പട്ടി ഇക്കരെ വന്നാലോ? പാലാപ്പാര്‍ടിക്കും ഉമ്മന്‍ കോണ്‍ഗ്രസിനും ഒരുപോലെ സീറ്റുകിട്ടിയലോ? ലീഗ് ഔട്ടാകും; ചെന്നിത്തല അരുക്കാകും-മാണിക്യം കസേരയില്‍ കയറും. അത്തരമൊരവസ്ഥ മാണിക്യവും മുന്നില്‍കാണുന്നുണ്ട്; പുതുപ്പള്ളിക്കാരനും പേടിക്കുന്നുണ്ട്. ഇപ്പോഴേ കല്ലെടുത്ത് തലയില്‍വച്ചാല്‍ പിന്നെ ദുഃഖിക്കേണ്ടിവരില്ല. അതുകൊണ്ട് ജോസഫിന് സീറ്റ് വേണമെങ്കില്‍ പാലായിലെ പറ്റുവരവില്‍നിന്ന് കൊടുത്തോളണം.

രാഘവന്‍ ഇല്ലെങ്കിലും സമാന സ്വഭാവമുള്ള വീരരാഘവന്‍ വന്നിട്ടുണ്ട്. മൂര്‍ച്ചയുള്ള കോടാലിക്ക് തീര്‍ച്ചയുള്ള മരം. വീരന് സീറ്റ്; രാഘവന് ആട്ട്. ഐഎന്‍എല്ലിന്റെ കഷണത്തിന് കുഞ്ഞാലിക്കുട്ടിയുടെ ചവിട്ടും. ഗദയും കിരീടവുമായി കുഞ്ഞൂഞ്ഞ്. വാളേന്തിയ ചെന്നിത്തല. ആന്റണിക്കും ലീഡര്‍ക്കും സുധീരനുമെല്ലാം കാണികള്‍ക്കുള്ള ഗ്യാലറി പാസ് മാത്രമേയുള്ളൂ. വയലാര്‍ രവിയെ ഗേറ്റ് കടത്തിവിടേണ്ട എന്ന് ദ്വാരപാലകരെ ശട്ടംകെട്ടിയിട്ടുണ്ട്.

സ്വന്തം മുന്നണിയായതുകൊണ്ട് തത്സമയ വിവരണം മനോരമയിലും മാതൃഭൂമിയിലും കാണില്ല. എങ്കിലും ചവിട്ടുനാടകം തകര്‍ത്തുമുന്നേറുകയാണ്. കാണികള്‍ക്ക് അക്ഷമരായി കാത്തിരിക്കാം. കുഞ്ഞുമാണിയുടെ കുഞ്ഞുപാര്‍ടി വളര്‍ന്നുവലുതായി പാണക്കാട്ടെ മട്ടുപ്പാവിനുമുകളിലേക്ക് ഉയരുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചിന്താവിഷയം.

*
മുരളീമൃദുരവമോ മുരളിച്ചയോ തെരഞ്ഞെടുപ്പില്‍ കേള്‍ക്കില്ല. കേള്‍പ്പിക്കാന്‍ തനിക്കു മനസ്സില്ലെന്നാണ് അച്ഛന്റെ മകന്‍ വാശിപിടിക്കുന്നത്. അഥവാ വോട്ടര്‍മാര്‍ ഓടക്കുഴല്‍നാദത്തിനുവേണ്ടി ആശിച്ചാലും ഒന്നും നടക്കില്ല. അതിനൊക്കെ പണം വേണ്ടേ. അത് കൈയിലില്ലാത്തതാണത്രെ ഇപ്പോഴത്തെ പ്രശ്നം. ഓഹരി വില്‍പ്പനയൊന്നും തല്‍ക്കാലം അജന്‍ഡയിലില്ല.

പണ്ട് ഏകലവ്യന്‍ കളരിക്കുപുറത്തിരുന്ന് കേട്ടും കണ്ടും പഠിച്ചാണ് വില്ലാളിവീരനായത്. അകത്തിരുന്ന അര്‍ജുനന്‍ ഞെട്ടിപ്പോയി പുറത്തിരുന്ന ഏകലവ്യന്റെ കളികണ്ട്. കളി പഠിക്കാനും പയറ്റാനും അകത്തുതന്നെ കയറണമെന്നില്ല. ഇനി കയറ്റാനൊട്ട് സാധ്യതയില്ലെങ്കില്‍ പഠിച്ച കളി പഠിപ്പിച്ചുകൊടുത്താലും മതി. കൈവെട്ടിയവരെ തോല്‍പ്പിച്ച് ജോസഫ് മാഷിന്റെ പണിവെട്ടിയ പള്ളിപ്പാട്ടുകേട്ടില്ലേ. അതുപോലെ, ഇരട്ടശിക്ഷയാണ് പാവം അച്ഛന്റെ മകന്. അച്ഛന് അവഗണനശിക്ഷ; മകന് അയിത്തശിക്ഷ. അല്‍പ്പം കഴിവും ബുദ്ധിയും കൂടിപ്പോയാലത്തെ കുഴപ്പമാണിത്.

എല്‍ഡിഎഫിലിരുന്ന് തഴമ്പുവന്നപ്പോള്‍ റിട്ടയര്‍ചെയ്ത് തെറിവിളിച്ച് പുറത്തുപോയ വീരന് പൊന്നാടയും ആയകാലം മുഴുവന്‍ കോണ്‍ഗ്രസിന്റെ കൊടിപിടിക്കുകയും പിടിപ്പിക്കുകയുംചെയ്ത ലീഡര്‍ക്ക് മുള്‍ക്കിരീടവും. എല്ലാം തൊമ്മനും ചാണ്ടിയും തീരുമാനിക്കുന്നു. മറ്റുള്ളവര്‍ അനുസരിക്കുന്നു.

വാഴ്വേ മായം......

Sunday, September 12, 2010

ഒരുപദേശിയും കള്ളും

ഉപദേശത്തെ ഒട്ടും വിലയില്ലാത്ത ഒന്നായാണ് കണക്കുകൂട്ടിപ്പോരുന്നത്. ആര്‍ക്കും ഒരു ചേതവുമില്ലാതെ കൊടുക്കാവുന്ന ഒന്നാണത്. ആര്‍ക്കും ഏതുസമയത്തും കൊടുക്കാം. നന്നായി പഠിക്കുന്ന കുട്ടിയോട്, 'മോനേ, നീ പുസ്തകം വായിച്ചാല്‍ മാത്രം പോരാ ഇടയ്ക്ക് ഒന്ന് പുറത്തിറങ്ങി നടക്കണം' എന്നുപദേശിക്കാം. സ്നേഹത്തില്‍ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്‍മാരെ, 'വല്ലപ്പോഴും ഒന്ന് പിണങ്ങിയില്ലെങ്കില്‍ എന്തോന്ന് ജീവിതം' എന്ന കലഹോപദേശത്താല്‍ അനുഗ്രഹിക്കാം. ഇത്തരം ഉപദേശങ്ങളുടെ കണക്കെടുക്കുമ്പോള്‍ നാട്ടിലുള്ള സകലമാന മാന്യന്‍മാരും ഉപദേശികള്‍കൂടിയാണെന്ന് കാണാം.

ഉപദേഷ്ടാവ്, ഗുരു, നിര്‍ദേശകന്‍, ആചാര്യന്‍ എന്നെല്ലാമുള്ള പര്യായങ്ങളാണ് ഉപദേശിക്ക് നിഘണ്ടുവിലുള്ളത്. ക്രൈസ്തവ മത തത്വങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അവൈദികനെയാണ് പൊതുവെ ഉപദേശി എന്നു വിളിക്കുക. വേദപുസ്തകവുമായി കവലകളില്‍ നീട്ടിയും കുറുക്കിയും ഉപദേശ പ്രസംഗം നടത്തുകയും വിശ്വാസികളില്‍നിന്ന് അന്നന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്തുകയും ചെയ്യുന്ന ഉപദേശികള്‍ ഏറെക്കുറെ അന്യം നിന്നുപോയെങ്കിലും മധ്യതിരുവിതാംകൂര്‍ ഭാഗത്ത് അങ്ങിങ്ങ് കാണാം. അവരെ നാട്ടുകാര്‍ക്ക് പൊതുവെ ബഹുമാനമാണ്. അല്ലെങ്കിലും നല്ലതു മാത്രം പറയുന്നവരെ വെറുക്കേണ്ട കാര്യമില്ലല്ലോ.

ഇത്തരം ഉപദേശികള്‍ രാഷ്ട്രീയത്തില്‍ വന്നുവെങ്കില്‍ നന്നായിരുന്നേനെ എന്ന് ചിന്തിച്ചുവശായിരിക്കുമ്പോഴാണ് 'ആറ്റിലേക്കച്യുതാ ചാടല്ലേ' എന്ന ഗാനവുമായി വയലാറില്‍നിന്ന് ഒരുപദേശി രാഷ്ട്രീയ നഭോമണ്ഡലത്തില്‍ സൂര്യന്റെ ശോഭയുമായി ഉദിച്ചുയര്‍ന്നത്. അഴിമതി, സ്വജനപക്ഷപാതം, ഗുണ്ടായിസം, അഹന്ത, കള്ളുകച്ചവടം, ഗ്രൂപ്പിസം, ഉണ്ണിത്താനിസം-ഇത്യാദി വേണ്ടാതീനങ്ങളുടെ ഹെഡ്ഡാപ്പീസാണ് ഇന്നത്തെ ഗാന്ധിപ്പാര്‍ടി എന്നറിഞ്ഞ് കണ്ണീര്‍വാര്‍ക്കുന്ന വേദനിക്കുന്ന കോടീശ്വരനാണ് വയലാര്‍ജി. ഇതൊക്കെ വികേന്ദ്രീകരിക്കാനോ വിട്ടുകൊടുക്കാനോ ഉള്ള ഗുണഗണങ്ങളല്ല എന്നാണദ്ദേഹത്തിന്റെ ആഗോളവല്‍ക്കരണ വിരുദ്ധ സിദ്ധാന്തം.

കള്ളുകച്ചവടം തൊഴിലാക്കിയ അച്യുതനോട് അത് നിര്‍ത്താനുള്ള ഉപദേശം നല്‍കാന്‍ ആ മഹാമനസ്സിനെ പ്രേരിപ്പിച്ചത് വിശാലമായ പാര്‍ടി താല്‍പ്പര്യമാണ്. നാലുകാശുണ്ടാക്കുന്ന കച്ചവടങ്ങള്‍ അങ്ങനെയങ്ങ് ജില്ലാ തലത്തില്‍ ഏല്‍പ്പിച്ചുകൊടുത്താല്‍ കെപിസിസിയും ഹൈക്കമാന്‍ഡും എങ്ങനെ ജീവിക്കും? ലോട്ടറിക്കാര്യത്തില്‍ സുബ്ബയുടെ മുഖമാണ് കോണ്‍ഗ്രസിനെങ്കില്‍ മദ്യക്കച്ചവടത്തില്‍ ചുരുങ്ങിയത് മല്ലയ്യയുടെ പവറെങ്കിലും വേണം.

മലപ്പുറത്ത് വിഷക്കള്ളുകുടിച്ച് കൂട്ടമരണം നടന്നപ്പോള്‍ വയലാര്‍ജിക്ക് ആദ്യം ഓര്‍മ വന്നത് വത്സലശിഷ്യന്‍ അച്യുതനെയാണ്. വിഷക്കള്ളും അച്യുതനും തമ്മിലുള്ള ബന്ധം കൃത്യമായും വ്യക്തമായും സ്പഷ്ടമായും മനസിലാക്കിയ നേതാവ്, ഒരു നിമിഷം പാഴാക്കാതെ ഉപദേശം തൊടുത്തു. അതാണ് പാര്‍ട്ടിക്കൂറ്. 'അച്യുതാ, ശിഷ്യാ, നിര്‍ത്തൂ കള്ളുകച്ചവടം' എന്ന വാമൊഴി കേട്ടവാറെ ശിഷ്യനാടിന്റെ കണ്ണുനിറയുന്നു. കാല്‍ക്കല്‍ വീഴുന്നു. "ആചാര്യ, സചിവോത്തമ, അടിയന്‍ നിര്‍ത്തുന്നു'' എന്ന നിലവിളി കേള്‍ക്കുമാറാകുന്നു.

അങ്ങനെ അച്യുതന്‍ കള്ളുകച്ചവടം അവസാനിപ്പിച്ചു. പക്ഷേ, വിറ്റ കള്ളിന്റെ കണക്കോ?

*
കുറ്റബോധം മനസ്സില്‍ നിറയുമ്പോള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം യാന്ത്രികമായിരിക്കും‘ എന്നത് ഏതോ സിനിമയിലെ ഡയലോഗാണ്. അങ്ങനെയൊരു ഡയലോഗിലേക്ക് അച്യുതനെ നയിച്ചത് ടി എന്‍ പ്രതാപനാണോ വയലാര്‍ജിയാണോ എന്ന് കവടി നിരത്തി കണ്ടെത്തേണ്ടിയിരിക്കുന്നു.

ചിറ്റൂരില്‍നിന്ന് വരുന്ന വിഷക്കള്ളിന്റെ കാര്യം ആദ്യം പറഞ്ഞത് പ്രതാപനാണ്. അതുകേട്ട് മിണ്ടാതിരുന്ന അച്യുതന്‍ വയലാര്‍ജിയുടെ ഉപദേശം കേട്ടപ്പോള്‍ തലയില്‍ തപ്പി. ഒറ്റ നിമിഷംകൊണ്ട് താന്‍ ഗാന്ധിയനാവുകയാണ്; മന്മഥനാവുകയാണ് എന്നങ്ങ് പ്രഖ്യാപിച്ചു. അച്യുതന്റെ കള്ള് നല്ല കള്ളെങ്കില്‍ പിന്നെന്തിന് കച്ചവടം നിര്‍ത്തണം? മലപ്പുറത്ത്; അതും കുഞ്ഞാലിക്കുട്ടിയുടെ കുറ്റിപ്പുറത്ത് വിഷക്കള്ളൊഴുകുമ്പോള്‍ ചിറ്റൂരിലെ അച്യുതന്റെ കാല് എങ്ങനെയാണ് നനയുന്നത്? കുറ്റിപ്പുറത്ത് വെള്ളത്തില്‍ കള്ളും മറ്റവനും ചേര്‍ത്ത് വിറ്റ് ബംഗ്ളാവുപണിതവന്റെ പേര് ദ്രവ്യനെന്നാണുപോലും. മാതാപിതാക്കള്‍ അന്നേ കണക്കുകൂട്ടിയിരുന്നു മകന്‍ മഹാ ദ്രാവക നിപുണനാകുമെന്ന്. ദ്രാവകം വിറ്റ് ദ്രവ്യമുണ്ടാക്കുന്നവന്റെ പേര് ദ്രവ്യനെന്നാകില്‍ കള്ളുവിറ്റ് കാശുമാറുന്നവന്‍ കള്ളനോ? പേരിലുമുണ്ട് പലതരം കളികള്‍.

കേരളത്തില്‍ ഒരു വിഷമദ്യക്കേസിലും ഒരു പ്രതി മുന്‍കൂര്‍ കുറ്റം സമ്മതിച്ച് 'ഞാന്‍ ഈ കച്ചവടം നിര്‍ത്തുകയാണ്' എന്ന് പ്രഖാപിച്ചിട്ടില്ല. അക്കണക്കില്‍ കൊടുക്കണം അച്യുതന് നുറില്‍ നൂറ് മാര്‍ക്ക്. ഇനി ചോദ്യം ചെയ്യുകപോലും വേണ്ട. ആര്‍ക്കൊക്കെ, എത്ര, ഏതുതരത്തിലുള്ള കള്ള് വിറ്റു എന്ന് അച്യുതന്‍ മണിമണിപോലെ പറഞ്ഞുകൊള്ളും. വയലാര്‍ജിയുടെ സഹായംകൂടി ഉള്ളപ്പോള്‍ അന്വേഷണം സുഖം; സുഖകരം.

*
അച്യുതനെ ഒഴിവാക്കി കൃഷ്ണന്‍കുട്ടിക്ക് ചിറ്റൂര്‍ സീറ്റ് കൊടുക്കാനുള്ള എളുപ്പവഴി വീരേന്ദ്രകുമാര്‍ വയലാര്‍ജിക്കു പറഞ്ഞുകൊടുത്തതോ അതോ വയലാര്‍ജിയുടെ വിളഞ്ഞ പുത്തിയില്‍ വിരിഞ്ഞതോ എന്ന് കണ്ടെത്താന്‍ ഒരന്വേഷണ കമീഷനെത്തന്നെ വയ്ക്കേണ്ടിവരും. സ്വന്തം ഗ്രൂപ്പിലുള്ളവരെ തുണയ്ക്കാനും തള്ളാനും വയലാര്‍ജിക്കുള്ള വിരുത് പണ്ടുപണ്ടേ പുകള്‍പെറ്റതാണ്. ലീഡറും ഡീലറും തമ്മിലുള്ള വ്യത്യാസവും സാമ്യവും പഠിക്കട്ടെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍.

പടിപ്പുരയ്ക്ക് പുറത്തുനിന്ന് ഒരാള്‍ ഇതൊക്കെ കാണുന്നുണ്ടെന്നും അവസരം കിട്ടിയാല്‍ അകത്തുകടന്ന് ചറപറാ ഉപദേശം ചൊരിയുമെന്നും എല്ലാവരും ഓര്‍ക്കുന്നത് നന്ന്. അതിന്റെയൊരു കുറവേ ഉള്ളൂ ഇന്ന് കോണ്‍ഗ്രസിന്.

Sunday, August 29, 2010

സുബ്ബയുടെ പാര്‍ടി

ഓണവും ഓണാഘോഷവും കഴിഞ്ഞു. എന്നിട്ടും രണ്ടുകാര്യമാണ് ബാക്കിനില്‍ക്കുന്നത്. ഒന്ന്, സബ്‌സിഡി നിരക്കിലുള്ള അവശ്യസാധന വിതരണം. രണ്ട്, കോണ്‍ഗ്രസിലെ തമ്മിലടി. ഉണ്ണികളെ കണ്ടാല്‍ ഊരിലെ പഞ്ഞം അറിയാം. യൂത്തിനെ കണ്ടാല്‍ മൂത്തതിന്റെ അവസ്ഥ മനസിലാക്കുകയുമാവാം.

എലിപ്പാഷാണത്തിന് പഞ്ചാമൃതമെന്ന പേരിട്ടതുപോലെയാണ് കോണ്‍ഗ്രസിന്റെ ജനാധിപത്യപാര്‍ടി എന്ന പേര്. ഗരീബി ഹഠാവോ, ജയ് ജവാന്‍ ജയ് കിസാന്‍, ആം ആദ്മി എന്നെല്ലാം കോണ്‍ഗ്രസുകാര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്; കേള്‍ക്കുന്നുമുണ്ട്. അതുപോലെ വെറുതെ പറയാനുള്ള ഒന്നാണ് അവര്‍ക്ക് ജനാധിപത്യവും. കഴിഞ്ഞ ദിവസം ലീഡര്‍ജി പറഞ്ഞതുതന്നെയാണ് അതിന്റെ ശരി. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും?

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നതും പറയിക്കുന്നതുമല്ല കോണ്‍ഗ്രസ്. അത് ഒരു വല്ലാത്ത സാധനമാണ്. മാര്‍ക്സിസ്റ്റുകാര്‍ രാപ്പകല്‍ കഷ്ടപ്പെട്ട്, നാട്ടിലെ സകലമാന പ്രശ്നങ്ങളിലും ഇടപെട്ട്, മഴയും വെയിലുംകൊണ്ട് സമരംചെയ്ത്, പെന്‍ഷനും സഹായങ്ങളും വീടും ആടും കോഴിയുമെല്ലാം അര്‍ഹതയ്ക്കൊത്ത് നേടിക്കൊടുത്ത ശേഷമാണ് വോട്ടുചോദിച്ച് ചെല്ലുക. കോണ്‍ഗ്രസിനാകട്ടെ, അമ്മാതിരി അധ്വാനമൊന്നും പണ്ടേ ഇഷ്ടമല്ല. ആര്‍ക്കെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ ഖദറിട്ട നേതാക്കളുടെ വീട്ടിലേക്ക് ചെന്നാല്‍ മതി. സഹകരണ ബാങ്കിലെ ലോണ്‍ പാസാക്കുന്നതുമുതല്‍ റവന്യൂ റിക്കവറിക്ക് ഗഡുക്കള്‍ അനുവദിപ്പിക്കുന്നതുവരെയുള്ള സേവനങ്ങള്‍ ആവശ്യാനുസരണം ചെയ്തുകൊടുക്കപ്പെടും. എല്ലാറ്റിനും നിശ്ചിത നിരക്കുണ്ടെന്നുമാത്രം. മരണത്തിനും കല്യാണത്തിനും മാമോദീസാ മുക്കലിനും തിരണ്ടുകല്യാണത്തിനും കഞ്ഞിമുക്കി വടിപ്പരുവമാക്കിയ ഖദര്‍ കുപ്പായവുമിട്ട് വെളുക്കെച്ചിരിച്ച് വരുന്നതാണ് ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനം. കോണ്‍ഗ്രസ് അങ്ങനെ നടന്നാല്‍ മതി. വീടുകയറേണ്ട, കത്തുകൊടുക്കേണ്ട, വോട്ടുചോദിച്ച് സ്ക്വാഡ് പ്രവര്‍ത്തനം നടത്തേണ്ട, വോട്ടര്‍മാരുടെ കണക്കെടുക്കേണ്ട. ഇതെല്ലാം ചെയ്യുന്ന മാര്‍ക്സിസ്റ്റുകാര്‍ക്ക് കിട്ടുന്നപോലെ കോണ്‍ഗ്രസിനും വോട്ടുകിട്ടും; അധികാരവും കിട്ടും.

ഈ രാഷ്ട്രീയവും ഇതിന്റെ രഹസ്യവും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നല്ലതുപോലെ അറിയാം. മാര്‍ക്സിസ്റ്റുകാര്‍ ദേശാഭിമാനിയിലൂടെ ഒരു ഗോള്‍ അടിച്ചാല്‍ ഒരു ഡസന്‍ ഗോള്‍ തിരിച്ചടിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, ഏഷ്യാനെറ്റുണ്ട്, ഇന്ത്യാ വിഷനുണ്ട്-അവയുടെ അനുസാരികള്‍ അനേകമുണ്ട്. മതനിരപേക്ഷത പറഞ്ഞ് പിടിക്കുന്ന വോട്ടിനേക്കാള്‍ കിട്ടും ജാതിയും മതവും പറഞ്ഞാല്‍. ഒരുഭാഗത്ത് പാണക്കാട്ടെ ലീഗ്. ചവിട്ടിക്കൊല്ലലും കൈവെട്ടുമടക്കമുള്ള മതനിരപേക്ഷ പ്രവര്‍ത്തനങ്ങളുടെ മൊത്തവ്യാപാരം ഇപ്പോള്‍ അവിടെയാണ്. മറുവശത്ത് കുഞ്ഞാട് കോണ്‍ഗ്രസ്. മലയോരത്ത് ഒരു ഞെട്ടില്‍ രണ്ടില മതി എന്നും കുതിരപ്പുറത്തേറിയവര്‍ ഇങ്ങ് പോരട്ടെയെന്നും വിശുദ്ധ പിതാക്കന്മാര്‍ കല്‍പ്പിച്ചാല്‍ പ്ളാവിലയ്ക്കുപിന്നാലെ വരിവരിയായി പോകുന്ന കുഞ്ഞാടുകള്‍. ഹിന്ദുത്വ വോട്ടാണെങ്കില്‍ തരംതിരിച്ച് ചാക്കിലാക്കി ഗോഡൌണില്‍ വച്ചിരിക്കയാണ്. ലേലത്തിന്റെ സമയമനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം. ഇങ്ങനെ പണമുണ്ടെങ്കില്‍ വാങ്ങാവുന്നതേയുള്ളു വോട്ടുകളെന്നിരിക്കെ, ജനസേവനം നടത്തി വോട്ടുനേടാമെന്നു കരുതുന്ന മാര്‍ക്സിസ്റ്റുകാരെ ആരു വിലവയ്ക്കാന്‍!

മുമ്മൂന്നു കൊല്ലം കൂടുമ്പോള്‍ സമ്മേളനം നടത്തുന്നതും വിമര്‍ശവും സ്വയം വിമര്‍ശവും നടത്തുന്നതും ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമെല്ലാം ശുദ്ധ ഭോഷ്കുതന്നെ. അങ്ങനെ വല്ലതും കോണ്‍ഗ്രസിലുണ്ടോ? സമ്മേളനം എന്നു പറഞ്ഞാല്‍ ആള്‍ക്കൂട്ടം. വിമര്‍ശം എന്നു പറഞ്ഞാല്‍ എതിര്‍ഗ്രൂപ്പുകാരനെതിരായ പഴിപറച്ചില്‍. ഭാരവാഹി തെരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ ഹൈക്കമാന്‍ഡ് തൊട്ടുകാട്ടുന്നയാളെ വാഴിക്കല്‍. ജനാധിപത്യം എന്നാല്‍ കരിമീന്‍, താറാവ്, കണമ്പ്, ആറ്റുകൊഞ്ച്, കണവ തുടങ്ങിയ വിഭവങ്ങള്‍ സ്വാദിഷ്ടമായി ആരുണ്ടാക്കുന്നുവോ അയാളില്‍ ഹൈക്കമാന്‍ഡ് കനിഞ്ഞാലുണ്ടാകുന്ന ആധിപത്യം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പു മാറ്റിവച്ചതില്‍ ആര്‍ക്കുമാര്‍ക്കും കുണ്ഠിതം വേണ്ടതില്ല എന്നര്‍ഥം. ഡിസിസികള്‍ വീതിക്കാന്‍ ആകാഞ്ഞപ്പോഴാണ് പാര്‍ടിയിലെ സംഘടനാ തെരഞ്ഞെടുപ്പിന് കര്‍ട്ടന്‍ വീണത്. യൂത്തിന്റെ കാര്യത്തില്‍ ഉ ഗ്രൂപ്പും ചെ ഗ്രൂപ്പും തമ്മിലാണ് നേരിട്ടു പോര്. കള്ള മെമ്പര്‍ഷിപ്പുമുതല്‍ കാലുവാരലും ചാക്കിട്ടുപിടിത്തവും എന്നുവേണ്ട പറയാന്‍ കൊള്ളാത്ത പലപല പരിപാടികളുമാണ് അരങ്ങേറുന്നതത്രെ. പഴയ എ ഗ്രൂപ്പാണ് താന്‍ നയിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. തന്റേത് അതിവിശാലമായ ഐ ഗ്രൂപ്പാണെന്ന് ചെ ഗ്രൂപ്പ് നായകന്‍ ചെന്നിത്തല. രണ്ടും പോക്കാണ്, ഞങ്ങളാണ് മാന്യരെന്ന് മൂന്നാം ചേരി. യഥാര്‍ഥ ഐ ഗ്രൂപ്പിന്റെ നായകന് ഇപ്പോള്‍ ഐയുമില്ല, എയുമില്ല-അയ്യയ്യേ അവസ്ഥയാണ്. അത്താഴപ്പഷ്ണിയുമായി ഉമ്മറപ്പടിക്കല്‍ വിളി കാത്ത് പഴയ 'മു'ഗ്രൂപ്പ് കിടക്കുന്നു. 'അമ്മാ വല്ലതും തരണേ..'എന്ന ദീനവിലാപമാണ് കേള്‍ക്കുന്നത്.

ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പ്, അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ്. സംഘടനാ തെരഞ്ഞെടുപ്പിന് അടുത്തൊന്നും സമയം കിട്ടുമെന്നു തോന്നുന്നില്ല. അല്ലെങ്കില്‍തന്നെ വെറുതെ അതിന് സമയം കളയേണ്ട കാര്യമെന്ത്? ഹൈക്കമാന്‍ഡിന്റെ ആധിപത്യത്തിനപ്പുറം എന്തിന് ജനാധിപത്യം. അഥവാ അങ്ങനെ വല്ലതും വേണമെങ്കില്‍ മിടിമിടുക്കന്മാരായ ഇവന്റ് മാനേജ്മെന്റ് കുട്ടികളെ ഏല്‍പ്പിച്ചാല്‍ പോരെ. ബിജെപിക്ക് പതിനഞ്ചുകൊല്ലത്തെ വൈറ്റ് വാഷ് നടത്തിക്കൊടുക്കാന്‍ കരാറെടുത്തത് ഏഷ്യാനെറ്റിന്റെ തലവനാണ്. അതുപോലെ വല്ല തലയും വാടകയ്ക്കെടുത്താല്‍ ജനസമ്പര്‍ക്കം അവരങ്ങ് നടത്തിക്കൊള്ളും.

*
കോണ്‍ഗ്രസിന്റെ പുതിയ മുഖത്തെക്കുറിച്ച് അറിയാത്തവരാണ് സംഘടനാ തെരഞ്ഞെടുപ്പ്, ജനാധിപത്യം എന്നെല്ലാം പറഞ്ഞ് നേരം കൊല്ലുന്നത്. ഈ നാട് തീരെ നന്നാകുമെന്ന് തോന്നുന്നില്ല. ഒരുപാട് വയസ്സുള്ള പാര്‍ടിയാകുമ്പോള്‍ പുതിയ മുഖമാണ് വേണ്ടത് പീതാംബരക്കുറുപ്പിനെപ്പോലെ കുറ്റിത്താടിയും വലിയ ഒച്ചയുംകൊണ്ട് നടന്നാല്‍ ആരും തിരിഞ്ഞുനോക്കിയെന്നു വരില്ല. അമ്പതുകഴിഞ്ഞാലും യുവത്വം തുടിക്കണം. അത് മീശവടിച്ചും തൊലി മിനുക്കിയും കുര്‍ത്തയിട്ടുമൊന്നുമല്ല, പ്രവൃത്തിയിലൂടെയാണ് ജനങ്ങളെ വിശ്വസിപ്പിക്കേണ്ടത്. ശശി തരൂരിനെ നോക്കൂ. ആര്യാടന്‍ മുഹമ്മദിന്റെ പാര്‍ടിയില്‍ തന്നെയോ ഈ മനുഷ്യന്‍ എന്ന് ചിന്തിച്ചുപോയാല്‍ അത് കുറ്റമാണോ? ഒന്നും കെട്ടും മൂന്നും കെട്ടും എന്ന് പണ്ട് കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ഒന്നില്‍കൂടുതല്‍ വിവാഹം ആകാമെന്നത് ആ നിലയ്ക്ക് യുഡിഎഫിന്റെ നയംതന്നെയാണ്. ഈയിടെ ഉണ്ണിത്താന്‍ ഒരാശ്വാസക്കെട്ടു നടത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ നാട്ടില്‍ പിടിയിലായി. അന്ന് ഉണ്ണിത്താനെതിരെ പറഞ്ഞത് മോശമായിപ്പോയെന്നും വേണ്ടപ്പോഴെല്ലാം കെട്ടാനുള്ള സ്വാതന്ത്ര്യം പൌരന്റെ മൌലികാവകാശമാണെന്നും സിദ്ധാന്തിക്കപ്പെട്ടു. മറ്റെവിടെ പിടിച്ചാലും മൌലികാവകാശത്തില്‍മാത്രം പിടിക്കാന്‍ പാടില്ല. അതുകൊണ്ട് ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോയതും ശശി തരൂര്‍ പുഷ്കര ഗ്രാമത്തില്‍നിന്ന് മലയാളത്തിന്റെ വധുവായി വിയര്‍പ്പിന് കോടികള്‍ വിലയുള്ള സുനന്ദ മാഡത്തെ പാലക്കാട്ടുനിന്ന് ഹെലികോപ്റ്റര്‍ വഴി ഗുരുവായൂരിലെത്തിച്ച് അവിടെനിന്ന് കോയമ്പത്തൂര്‍ വഴി ആകാശമാര്‍ഗേ അനന്തപുരിയിലെ ചാനല്‍ക്യാമറയ്ക്കുമുന്നിലെത്തിച്ചതും തെറ്റുമല്ല; കുറ്റവുമല്ല.

മൂന്നാം കല്യാണത്തിന്റെ രണ്ടാം റിസപ്ഷന്‍ ഏഷ്യാനെറ്റ് ലൈവായി കാണിച്ചിരുന്നില്ലെങ്കില്‍ അനന്തപുരിയിലെ വോട്ടര്‍മാര്‍ കുഴങ്ങിപ്പോകുമായിരുന്നു. മലയാളത്തിന്റെ മരക്കവയിത്രി യുവമിഥുനങ്ങളെ ആശ്ളേഷിച്ച് ആശീര്‍വദിക്കുന്നത് കണ്ട് മനം കുളിര്‍പ്പിക്കാന്‍ അവസരമൊരുക്കിയ ഏഷ്യാനെറ്റ് നീണാള്‍ വാഴട്ടെ. അത്യന്താധുനിക രീതികളോടും സംസ്കാര സമ്പന്നതയോടും പൊരുത്തപ്പെട്ടു പേകാന്‍ കഴിയാത്തവരാണ് മൂന്നാം കെട്ട്, മൂരാച്ചിത്തരം എന്നെല്ലാം പറയുന്നത്. കെട്ട് എത്രാമത്തേതാണെന്നോ കൊട്ടും കുരവയുമിടേണ്ടത് വധൂവരന്മാരുടെ കെട്ടുപ്രായമായ മക്കളാണെന്നതോ ആഗോളവല്‍കൃത കാലത്ത് ഒരു പ്രശ്നമല്ല. അതൊക്കെ സ്വകാര്യം; വ്യക്തിപരമായ കാര്യം.

ചെങ്കല്‍ചൂളയിലെ പാവങ്ങള്‍ക്ക് ശിവന്‍കുട്ടിയോട് ദേഷ്യപ്പെടാം. ആ പാവം ഇടയ്ക്കിടെ അങ്ങോട്ട് ചെല്ലുന്നുണ്ടല്ലോ. സ്വന്തം പാര്‍ലമെന്റംഗത്തെ കാണണമെങ്കില്‍ ഇനി ബാഴ്സലോണയില്‍ പോകേണ്ടിവരും. ബാഴസലോണയ്ക്ക് തിരുവനന്തപുരത്തോട്ട് ഇതുവരെ ടിക്കറ്റ് കിട്ടിയിട്ടില്ല. കുമരകത്ത് കൊളംബിയക്കാരിയെയും കൊണ്ടുവന്ന് വിശ്രമവേളകളെ ഉല്ലാസപ്രദമാക്കിയ യൂവനേതാവിന്റെ യുവത്വം തുടിക്കുന്ന അനുയായിക്ക് വിയര്‍പ്പിന് വിലയുള്ള മൂന്നാം ഭാര്യയുണ്ടാകുന്നതില്‍ ഒരുതരത്തിലുമുള്ള മുറുമുറുപ്പ് കോണ്‍ഗ്രസില്‍ ഉയരേണ്ടതില്ല. എതിര്‍ക്കുന്നവര്‍ അപരിഷ്കൃതര്‍.

ഇനി വിയര്‍പ്പിന്റെ വിലയുടെ കാര്യത്തിലാണോ എതിര്‍പ്പ്? അതു തീരെ വേണ്ട. വിയര്‍പ്പിന്റെയല്ല, ഒരു ശ്വാസത്തിനുപോലും വമ്പന്‍ വിലയുള്ള മണികുമാര്‍ സുബ്ബയും കോണ്‍ഗ്രസുകാരനാണല്ലോ. നേപ്പാളില്‍ കൊലപാതകക്കേസില്‍ അകത്തായപ്പോള്‍ ജയിലുചാടി അതിര്‍ത്തികടന്ന് അസമിലെത്തിയ മണിരാജ് ലിംബോ ഒരു സുപ്രഭാതത്തില്‍ ഖദറിട്ട് കോണ്‍ഗ്രസായി. മണികുമാര്‍ സുബ്ബയായി. എംഎല്‍എയായി, എംപിയായി. എളിയ നിലയില്‍ ഭാഗ്യക്കുറി നടത്തി പണിതുടങ്ങിയ സുബ്ബ കാണെക്കാണെ കോണ്‍ഗ്രസിന്റെ ഭാഗ്യതാരകമായി. ഇപ്പോള്‍ സുബ്ബയെ കാണാനില്ല. അസം പൊലീസ് നാലുപാടും പായുന്നു. കോടതി വാറന്റിറക്കുന്നു. ചെറിയ കുറ്റമേ ചെയ്തിട്ടുള്ളൂ-ഒരു ബലാത്സംഗം. മെഡിക്കല്‍ പരിശോധനയില്‍ സംഗതി തെളിഞ്ഞു. അസം ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അതോടെ സുബ്ബ എന്ന ലിംബോ മുങ്ങി. ഏതെങ്കിലും മന്ത്രിവസതിയിലോ സാക്ഷാല്‍ ഹൈകമാന്‍ഡിന്റെ അകത്തളത്തിലോ കാണും. ഒരു ബലാത്സംഗം ചെയ്തത് അത്രവലിയ തെറ്റോ എന്ന് ചോദിച്ച് സുബ്ബയ്ക്കുവേണ്ടിയും രംഗത്തിറങ്ങട്ടെ സാംസ്കാരിക സദാചാര നായകര്‍.

*
സുബ്ബയുടെയും തരൂരിന്റെയും കോണ്‍ഗ്രസില്‍തന്നെയാണല്ലോ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോടാലിസുധീരനും. ആഗോളവല്‍കൃതകാലത്തിന് അനുയോജ്യമായ ആ സമുന്നത സാംസ്കാരിക പ്രസ്ഥാനത്തിനാകട്ടെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും.

Sunday, August 22, 2010

കുതിരസവാരിഗിരി

'ഒരുരൂപാ നോട്ടുകൊടുത്താല്‍ ഒരുലക്ഷം കൂടെപ്പോരും' എന്നത് പഴയ ഭാഗ്യക്കുറിച്ചൊല്ല്. ഇപ്പോള്‍ ഒരു രൂപാപോലും കൊടുക്കാതെ കോടികളാണ് പോരുക. സംശയമുണ്ടെങ്കില്‍ വി ഡി സതീശനോടോ പി ടി തോമസിനോടോ ചോദിക്കാം. എന്തേ കേരളം അനങ്ങാത്തത്, തോമസ് ഐസക് അനങ്ങുന്നത്, അഴിമതി കണ്ടില്ലേ, കുടിശ്ശികപ്പിരിവ് നടക്കുന്നുണ്ടോ എന്നെല്ലാം ചാനലിലും പ്രസ്ക്ളബ്ബിലും കയറി ചോദിച്ചുകൊണ്ടേയിരിക്കണം. ചിലര്‍ അങ്ങനെയാണ്. എന്തെങ്കിലും പറഞ്ഞുകൊണ്ടേയിരുന്നില്ലെങ്കില്‍ ഉറക്കം കിട്ടില്ല.

അങ്ങനെ പറച്ചിലിന്റെ വല്ലാത്ത അസുഖമുള്ള ആരോ കഴിഞ്ഞ ദിവസം കുതിരപ്പുറത്തു സഞ്ചരിക്കുന്നതാണ് സ്വപ്നം കണ്ടത്. കൊച്ചിവഴി കാറില്‍ പോകുമ്പോഴും കുതിരപ്പുറത്തുകയറിയാലും ഒരേ അനുഭവമാണത്രെ. അത് നല്ലതുതന്നെ. പരിസ്ഥിതി വാദം, പ്രണയം എന്നെല്ലാം പറഞ്ഞുനടക്കുന്ന കെല്‍ട്രോണ്‍ നീലാണ്ടനും കണ്ടല്‍ (കെ) സുധാകരനുമെല്ലാം അത് കണ്ട് പഠിക്കണം. എന്തൊക്കെ പ്രശ്നങ്ങളാണ് ഒറ്റയടിക്ക് പരിഹരിക്കപ്പെടുക. കുതിരപ്പുറത്ത് ഒരു ചുകന്ന ലൈറ്റുകൂടി ഫിറ്റ് ചെയ്ത് ഏമാന്‍ യാത്ര തുടങ്ങിയാല്‍, നാടിനെ അലട്ടുന്ന പെട്രോള്‍ വിലവര്‍ധന ഏശുകയേ ഇല്ല. കാറിന്റെ പുകയും കുതിരച്ചാണകവും തമ്മില്‍ തുലനം ചെയ്താല്‍ പരിസ്ഥിതിക്കിണങ്ങുന്നത് ചാണകംതന്നെ. റോഡ് പണിയുടെ പൊല്ലാപ്പ് തീരെയുണ്ടാകില്ല. കുതിരക്കെന്തിന് റബറൈസ്ഡ് റോഡും പതിബെല്ലും. നാല്‍പ്പത്തഞ്ചുമീറ്റര്‍ പാതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. ഇതാണ്, കഴിവുള്ളവര്‍ കസേരയിലിരിക്കണം എന്ന് പറയുന്നത്. ശബരിമല അയ്യപ്പന് കറങ്ങുന്ന കസേര ശുപാര്‍ശചെയ്ത ചങ്ങാതിക്ക് കുതിരസവാരിഗിരിഗിരി കൂട്ട്.

ഭാഗ്യക്കുറിയില്‍ തുടങ്ങി സവാരിഗിരിയിലെത്തിപ്പോയതാണ്. ലോട്ടറിയാണ് യഥാര്‍ഥ വിഷയം. തോമസ് ഐസക് കഷ്ടപ്പെട്ട് സിക്കിമിലും ഭൂട്ടാനിലും പോയി ചാക്കുകണക്കിന് ടിക്കറ്റ് തലച്ചുമടായി കൊണ്ടുവന്ന് ഇവിടെ വില്‍ക്കുന്നതാണ് എന്ന് കണിശമായും തോന്നിപ്പോകും വി ഡി സതീശന്റെ പറച്ചില്‍ കേട്ടാല്‍. ഐസക് മന്ത്രിയാകുന്നതിനുമുമ്പും ഇന്നാട്ടില്‍ ലോട്ടറിയുണ്ടായിരുന്നുവെന്ന് സതീശനുമാത്രം അറിയില്ല. വാര്‍ത്ത ചോര്‍ത്തിക്കൊടുപ്പുകാരന്റെ കൂടെക്കിടന്ന് രാപ്പനിയും കുബുദ്ധിയും സ്വായത്തമാക്കിയ പി ടി തോമസിന് സതീശന്റെയത്ര മാന്യതയുടെ ആവശ്യമില്ല. ഉണ്ട ചോറിന് നന്ദികാണിക്കാന്‍ പുള്ളിക്ക് പണ്ടേ നല്ല മിടുക്കാണ്. ഗുരുനാഥന്‍ പി സി ജോര്‍ജാണോ വീരേന്ദ്രകുമാറാണോ ആവോ. രണ്ടുപേരുടെയും നിലവാരത്തിനൊപ്പം ഏതാണ്ട് എത്തിയിട്ടുണ്ട് കോണ്‍ഗ്രസിലെ ഈ യുവകോമള വൃദ്ധന്‍.

തോമസ് ഐസക്കിനെ മീശപിരിച്ച് പേടിപ്പിച്ച്, കോക്രികാട്ടി തമാശിച്ചാല്‍ ലോട്ടറി വിവാദമാകുമെന്നും അത് തെരഞ്ഞെടുപ്പിലെ ഒറ്റനമ്പറാക്കാമെന്നുമുള്ള ആശയാണ് ആശാന്‍മാരുടെ മനം നിറയെ. കുറെപ്പണം കുടിശ്ശികയുണ്ട്; പിരിച്ചെടുക്കുന്നില്ല എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. പിന്നെപ്പിന്നെ, അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇന്നാട്ടിലേക്ക് ലോട്ടറി വരുന്നു; തടയൂ; തടയൂ സര്‍ക്കാരേ എന്നായി. ആരുതടയണം എന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് പണ്ട് സംശയമുണ്ടായിരുന്നില്ല. കേന്ദ്രം തടയണം; സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന് പലവട്ടം കത്തെഴുതി. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വന്തക്കാരെ വേലായുധാ എന്നുതന്നെ വിളിക്കണം; കരളുകണ്ടാല്‍ ചെമ്പരത്തിപ്പൂവ് എന്നുതന്നെ പറയണം.

കേന്ദ്രം നിയമം കൊണ്ടുവരുന്നു; ലോട്ടറിക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ ചിദംബരവും ഭാര്യയും സ്വന്തക്കാരും വരുന്നു. എന്നിട്ടും ഐസക്കിനോടാണ് ഉമ്മന്‍ചാണ്ടിയുടെ മുറുമുറുപ്പ്. നിങ്ങള്‍ ലോട്ടറി നടത്തുന്നുണ്ട്; അതുകൊണ്ട് മറ്റു ലോട്ടറി തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ല എന്നാണ് കേന്ദ്രം കേരളത്തോട് പറയുന്നത്. അഥവാ സാന്റിയാഗോ മാര്‍ട്ടിന്റെയും കെന്നഡിയുടെയും കേന്ദ്രത്തില്‍ കൈ വയ്ക്കണമെങ്കില്‍ കേരളത്തിന്റെ ഭാഗ്യക്കുറി ആദ്യമങ്ങ് നിര്‍ത്തിക്കോളണമെന്ന്. അത് തല്‍ക്കാലം നടപ്പുള്ള കാര്യമല്ലെന്ന് സതീശന് നന്നായറിയാം. പാവപ്പെട്ട ലോട്ടറി വില്‍പ്പനക്കാരന്റെ കഞ്ഞിയില്‍തന്നെ വേണമല്ലോ മണലിറക്കാന്‍. കേരളത്തില്‍ ഗവമെന്റുണ്ട്; ഭാഗ്യക്കുറി വകുപ്പുണ്ട്; പരാതിയില്ലാതെ ലോട്ടറി നടക്കുന്നുമുണ്ട്. സിക്കിമിലും നാഗാലാന്‍ഡിലുമെല്ലാം അങ്ങനെ വല്ലതുമുണ്ടോ?

*
മണികുമാര്‍ സുബ്ബ എന്നൊരു നേതാവുണ്ട് കോണ്‍ഗ്രസിന്. വലിയ പുള്ളിക്കാരനാണ്. ആസ്തി രണ്ടായിരം കോടിക്കുമുകളില്‍. സ്വന്തം നാട് അങ്ങ് നേപ്പാളിലാണ്. ഒരു കൊലപാതകക്കേസില്‍ പെട്ടപ്പോള്‍ അതിര്‍ത്തികടന്നിങ്ങ് പോന്നു. അത്തരം പാവങ്ങളെ പടച്ചവന്‍ തുണച്ചില്ലെങ്കില്‍ വലിയ ദൈവമായ കോണ്‍ഗ്രസ് തുണയ്ക്കുമല്ലോ. കേസ് കൊലപാതകം മാത്രമായതുകൊണ്ട് ആദ്യം അസം നിയമസഭയിലേക്കേ കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടിയുള്ളൂ. രണ്ടുതവണ എംഎല്‍എയായപ്പോള്‍ മറ്റുചില തട്ടിപ്പുകേസുകള്‍ കൂടി വന്നു. അതോടെ പ്രൊമോഷന്‍. അസമിലെ തേജ്പുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക്. ഇങ്ങനെയൊക്കെയാണ് പാര്‍ടി വളര്‍ത്താന്‍ കഴിയുക. പലരും ധരിച്ചിട്ടുണ്ടാകും കര്‍ണാടകത്തിലെ ബിയര്‍ മല്ലയ്യനൊക്കെയാണ് പാര്‍ലമെന്റിലെ വന്‍കിട പാര്‍ടി എന്ന്. തെറ്റിപ്പോയി. സുബ്ബണ്ണനുമുന്നില്‍ മല്ലയ്യന്‍ വെറും തൃണമൂല്‍.

കോണ്‍ഗ്രസ് എംപിയായിരുന്ന സുബ്ബണ്ണനാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലോട്ടറി രാജാവ്. ആ അണ്ണനുവേണ്ടിയാണ് ചിദംബരയ്യാവും ഹൈകമാന്‍ഡിലെ സകല അയ്യനണ്ണന്മാരും തുനിഞ്ഞിറങ്ങിയത്. ഇവിടെ സതീശനും പി ടി തോമസും ബഹളംവച്ചിട്ട് കാര്യമൊന്നുമില്ല. ചാക്കുകണക്കിന് ലോട്ടറിടിക്കറ്റ് കൊണ്ടുവന്ന് കേരളത്തില്‍ തള്ളുന്നവര്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കണം. അല്ലെങ്കില്‍ അതിനുള്ള അധികാരം കേരളത്തിന് കൊടുക്കാന്‍ കേന്ദ്രത്തില്‍ പോയി സമ്മര്‍ദിക്കണം. അതൊന്നുംചെയ്യാതെ ദേശാഭിമാനിക്ക് അഡ്വാന്‍സ് നല്‍കിയ രണ്ടുകോടിയുടെ കഥപറഞ്ഞ് ഒറ്റനമ്പര്‍ കളി നടത്താന്‍ നോക്കിയാല്‍ സംഗതി പാളിപ്പോവുമേ.

മാത്തുക്കുട്ടിച്ചായന് പകരം വന്നയാള്‍ മിടിമിടുക്കനാണെന്നാണ് ശതമന്യു ആദ്യം കരുതിയത്. പക്ഷേ, ശകുനം നന്നല്ല. മനോരമയുടെ വരവുകണക്കില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വക വരവു ക എത്ര ക എന്ന് അളന്നു തിട്ടപ്പെടുത്തി പരസ്യപ്പെടുത്തിയാണ് മാര്‍ട്ടിനെക്കൊണ്ട് ദേശാഭിമാനിക്കഥ പറയിച്ചിരുന്നതെങ്കില്‍ പത്രാധിപ മഹാശയന്റെ മാന്യത അളന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞേനെ.

സിക്കിം ശിങ്കത്തിന്റെയും ഭൂട്ടാന്‍ ഡിയറിന്റെയും പരസ്യം വിളമ്പി പണം എണ്ണിവാങ്ങുന്നവരാണ് മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും എല്ലാം എന്നിരിക്കെ ദേശാഭിമാനി വാങ്ങുന്ന പരസ്യക്കൂലിക്കുമാത്രം എന്തേ ഒരയിത്തം? പരസ്യപ്പണം അഡ്വാന്‍സായി വാങ്ങിയപ്പോള്‍ അതിനെ കോഴയെന്നു വിളിച്ചവര്‍, ആ പണം തിരിച്ചുകൊടുത്തിട്ടുണ്ട് എന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചതില്‍ ശതമന്യുവിന് പെരുത്ത് ആശ്വാസമുണ്ട്. ദേശാഭിമാനി പരസ്യത്തിന് പണം വാങ്ങിയതിന്റെ കണക്ക് പറഞ്ഞ് സര്‍ക്കാരിനെ പേടിപ്പിക്കുന്നതില്‍ എവിടെ ന്യായം? അങ്ങനെയെങ്കില്‍ അതിനേക്കാള്‍ പണം നിര്‍ഭയം നിരന്തരം വാങ്ങിക്കൊണ്ടേയിരിക്കുന്നവരല്ലേ “ലോട്ടറി മാഫിയയുടെ വലിയ സംരക്ഷകര്‍?

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലോട്ടറി വഴി ഒഴുകുന്ന കോടികള്‍ക്ക് നന്ദിപ്രകാശനം അവര്‍ നടത്തട്ടെ. അതിന്റെ പേരില്‍, സര്‍ക്കാര്‍ ലേബലില്‍ ലോട്ടറി ക്വട്ടേഷനെടുത്ത സുബ്ബമാരെയും മാര്‍ട്ടിന്‍മാരെയും സംരക്ഷിക്കട്ടെ. ആ പരിപാടി മറച്ചുവയ്ക്കാന്‍ തോമസ് ഐസക്കിന്റെ മുതുകില്‍തന്നെ കയറിത്തുള്ളണമെങ്കില്‍ ആ ആഗ്രഹവും നടക്കട്ടെ. ഒരു സതീശനും മറ്റൊരു പി ടി തോമസും ഒരു ചെന്നിത്തലയും പറഞ്ഞതുകൊണ്ട് തോമസ് ഐസക് അഴിമതിക്കാരനാണ് എന്ന് ആരെങ്കിലും കരുതിക്കൊള്ളുമെങ്കില്‍ അതും നടക്കട്ടെ. റോസ് ഹൌസിനു മുന്നില്‍ ചെന്ന് ആരെങ്കിലും ഓരിയിട്ടാല്‍ തെറിച്ചുപോകുന്നതാണ് ആ മൂക്ക് എന്ന് കരുതുന്നവരുടെ വിശ്വാസ സ്വാതന്ത്ര്യവും ഹനിക്കരുതല്ലോ. എല്ലാം കഴിഞ്ഞ് വിയര്‍ത്തുക്ഷീണിച്ച് വീട്ടിലേക്കു പോകുമ്പോള്‍ പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ നിരക്കില്‍ വിട്ടുവീഴ്ച ചെയ്യരുത് സതീശനും പി ടി തോമസും.

*
മുരളി നിരാഹാരമിരിക്കുന്നതില്‍ തെറ്റില്ല. ദുര്‍മേദസ്സിന് ഏറ്റവും പറ്റിയ മരുന്നുതന്നെ നിരാഹാരം. അതുപക്ഷേ പിതാവിന് അറിയില്ല. എല്ലാവരെയും നന്നായി ഭക്ഷണം കഴിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗത്തിലെ പങ്കാളികള്‍ക്ക് ലീഡര്‍ വിളമ്പിയ ഭക്ഷണത്തിന്റെ മാഹാത്മ്യം കണ്ടില്ലേ. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റാത്തവരാണോ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് ലീഡര്‍ ചോദിച്ചത്. കോണ്‍ഗ്രസിന്റെ കഥ ഇതിനേക്കാള്‍ മനോഹരമായി ആരുപറയും?

തെരഞ്ഞെടുപ്പു വരുമ്പോഴേക്കും മറ്റാരും ഒന്നും ചെയ്യേണ്ടിവരില്ലെന്നാണ് തോന്നുന്നത്. കടിച്ചതും പിടിച്ചതും പോയ ജോസഫ് ഒരുഭാഗത്ത്. രണ്ടാം പാര്‍ടി ഞാനോ നീയോ എന്ന് മാണിയും കുഞ്ഞാലിക്കുട്ടിയും. ഏതു കുറുമുന്നണിയും ആവാമെന്ന് കരുതുന്ന ചെറു കൃമികീടങ്ങള്‍. എന്തൊക്കെ സംഭവിക്കുമോ ആവോ?