Monday, June 25, 2012

പ്രതീക്ഷയുടെ കച്ചവടം

ഒരു പുനഃസംഘടനകൊണ്ട് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാകും എന്നാണ് സുധീരന്റെ പക്ഷം. പുനഃസംഘടന ഏത് തലത്തില്‍വരെ എന്നുമാത്രം പറയില്ല. പറയാതെവിട്ട ആ ഭാഗം പൂരിപ്പിച്ചത് വയലാര്‍ജിയാണ്. പുള്ളി കച്ചവടത്തിന്റെ ആളാണ്. രാഷ്ട്രീയവും പാര്‍ടിയും ഭരണവും എല്ലാം കച്ചവടംതന്നെ. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് പുട്ടുകച്ചവടം. രണ്ടുപേര്‍ തമ്മിലുള്ളതാണ് സംഗതി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ആ കച്ചവടത്തില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്താല്‍ തീരുന്നതേയുള്ളൂ വയലാര്‍ജിയുടെ പ്രശ്നം. സുധീരന് അങ്ങനെയല്ല. ആദര്‍ശത്തിന്റെ വലിയൊരു ചുമട് തലയില്‍ വച്ചിട്ടുണ്ട്. അത് എളുപ്പത്തില്‍ ഇറക്കിവയ്ക്കാനുള്ള ചുമടുതാങ്ങി തല്‍ക്കാലം കാണാനില്ല. സുധീരന്‍ ലളിതജീവിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പുവരുമ്പോള്‍ വെറുതെ ഒന്ന് മത്സരിക്കണം; നിയമസഭയിലേക്ക് ഉറപ്പായി മത്സരിക്കണം; രാജ്യസഭയില്‍ ഒഴിവുവന്നാല്‍ ആ സീറ്റുംവേണം. ഇതൊക്കെ മനസ്സില്‍ ആഗ്രഹിക്കാനേ തരമുള്ളൂ. പുറത്തുപറഞ്ഞാല്‍ ആദര്‍ശത്തിന്റെ ഉടുമുണ്ട് അഴിഞ്ഞുവീഴും. ആരെയെങ്കിലും ഏര്‍പ്പാടാക്കി പറയിക്കാമെന്നുവച്ചാലോ? തലയില്‍ ആള്‍താമസമുള്ള ഖദറുകാരൊന്നും അതിന് തയ്യാറല്ല. അതുകൊണ്ട് ഇങ്ങനെ പ്രതിപക്ഷം കളിച്ച് സുധീര്‍ജിയുടെ ജന്മം ഇന്നും ബാക്കി.

വെറുതെ ഖദറുമിട്ട് ഡയറിയും പിടിച്ച് നടന്നാലൊന്നും വാര്‍ത്തയില്‍ കയറാന്‍ കഴിയില്ല. അതിന് ചില പൊടിക്കൈകളുണ്ട്. എല്ലാവരും പോകുന്നതിന്റെ എതിര്‍ദിശയിലേക്ക് നടക്കുന്നു എന്ന് വരുത്തണം. മറ്റെല്ലാവരും കള്ളന്മാര്‍ എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം. സ്വന്തം കള്ളത്തരങ്ങള്‍ കോടാലികൊണ്ട് കുഴിവെട്ടി മൂടിവയ്ക്കണം. പുനഃസംഘടന പണ്ടേ നിശ്ചയിച്ചതാണ്. അതിനൊരു കമ്മിറ്റിയുമുണ്ട്. അത് ഇന്നുവരെ കൂടിയിട്ടില്ല എന്നുമാത്രം. തെരഞ്ഞെടുപ്പും പാര്‍ടി പുനഃസംഘടനയും വരുമ്പോള്‍ കോണ്‍ഗ്രസില്‍ ഉത്സവമാണ്. കുറെ ആളുകള്‍ പ്രസ്താവനയിറക്കും; മറുമൊഴികള്‍ വരും. ചാക്കിട്ടുപിടിത്തവും കൂറുമാറ്റവും ഉണ്ടാകും. വലിച്ചുരിയാന്‍ പാകത്തില്‍ താറുടുത്ത് ഗോസായിമാര്‍ നിരീക്ഷകവേഷത്തില്‍വരും. ഹെക്കമാന്‍ഡും ലോകമാന്‍ഡും ഒരേസമയം ഇടപെടും. അങ്ങനെ എല്ലാംകൊണ്ടും കോണ്‍ഗ്രസ് സജീവമാണ്. ഇത്തരം എന്തെങ്കിലും തല്ലും കുഴപ്പവും ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിനെ ആരും തിരിഞ്ഞുനോക്കിയെന്നു വരില്ല.

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പാലം ഒരു ചന്ദ്രശേഖരന്‍ വധംകൊണ്ട് കടന്നുകിട്ടി. അഞ്ചാംമന്ത്രിയും മതപ്രീണനവും സര്‍വകലാശാലാ ഭൂമിയെടുത്ത് ലീഗുകാരന്റെ തലയില്‍ വച്ചുകൊടുത്തതും ജനം മറന്നു. വീരകുമാരന്‍മുതല്‍ മര്‍ഡോക് കുമാരന്‍വരെ ഒന്നിച്ചുനിന്ന് സംഗതി സാധിച്ചുകൊടുത്തു. നെയ്യാറ്റിന്‍കര കഴിഞ്ഞപ്പോള്‍ പതുക്കെ പത്തികള്‍ പൊങ്ങിത്തുടങ്ങിയിട്ടുണ്ട്. വിജയത്തിന്റെ പിതൃത്വം പലര്‍ക്കാണ്- പിതൃസമ്പന്നമായ വിജയം. ഈ പിതാക്കള്‍ക്കുള്ള ഉപകാരസ്മരണ നെല്ലായോ പണമായോ നല്‍കണം. കുറഞ്ഞപക്ഷം വൈക്കോലായെങ്കിലും കൊടുക്കണം. അതുചോദിച്ചുവരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പുതിയ പുനഃസംഘടനാ നാടകം. കൊല്ലനും കൊല്ലത്തിയും തമ്മില്‍ തല്ലുമ്പോള്‍ ആലയിലേക്ക് ആരും ചെല്ലില്ലല്ലോ. അല്ലെങ്കിലും "എസ്" കത്തി അന്വേഷിച്ച് ആലയിലേക്ക് പോകുന്ന പതിവ് പഴയ വീരശൂരപരാക്രമികള്‍ നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ കുഞ്ഞനന്തന്റെ ചിരിയും മുടിയും കുപ്പായവുമാണ് ചിന്താവിഷയം. നാട്ടില്‍ പൊലീസും അന്വേഷണവും ഒന്നും ആവശ്യമില്ല എന്നായിരിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍ എന്നാണ് ശനിയാഴ്ച ചാനലിലും ഞായറാഴ്ച പത്രത്തിലും തെളിഞ്ഞുകണ്ട തലക്കെട്ട്. മുഖ്യസൂത്രധാരനാണെന്ന് ഉറപ്പുണ്ടെങ്കില്‍ അന്വേഷണം അവസാനിപ്പിച്ച് ടി പി സെന്‍കുമാറിന് വീട്ടിലേക്ക് പോയിക്കൂടേ. ഗുരുവായൂരിലെ സുനില്‍വധക്കേസില്‍ നാല് സിപിഐ എം പ്രവര്‍ത്തകരെ പിടിച്ച് പ്രതികളാക്കി തെളിവ് വേവിച്ചെടുത്ത് 33 കൊല്ലം തടവുശിക്ഷകൊടുപ്പിച്ച പാരമ്പര്യമുള്ള കക്ഷികളാണ് കേരള പൊലീസ്. അവസാനം ഇതേ സെന്‍കുമാറാണ് പ്രതികള്‍ വേറെയാണെന്ന് അബദ്ധത്തില്‍ കണ്ടെത്തിയത്.

ഇവിടെ ഇപ്പോള്‍ അറിഞ്ഞുകൊണ്ട് അബദ്ധംചെയ്യുന്നു. തല്‍ക്കാലത്തേക്ക് ഒരു കഥയ്ക്കൊപ്പിച്ച് പിടിച്ച് കേസില്‍ കുരുക്കിയാല്‍ മതി. കോടതിയില്‍ ഒന്നും തെളിയണമെന്നില്ല. കേസ് നിലനില്‍ക്കണമെന്നില്ല. അപ്പോള്‍ കാണുന്നവരെയാണല്ലോ ഏറ്റവും സ്നേഹത്തോടെ അപ്പനേയെന്ന് വിളിക്കേണ്ടത്.

നാലുകേസും നൂറുവാര്‍ത്തയും അത്രതന്നെ പ്രതികളും വന്നാല്‍ ചെങ്കൊടി മടക്കിക്കെട്ടി അരയില്‍തിരുകി സിപിഐ എമ്മുകാര്‍ കാശിക്കുപോകും എന്ന ചിന്ത നല്ലതാണ്. വലിയവലിയ പല ചിന്തകസിംഹങ്ങളും ഇങ്ങനെ ആശിച്ചിട്ടുണ്ട്. പി കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ ഇ എം എസ് വിഷംകൊടുത്ത് കൊന്നതാണെന്നു പറഞ്ഞിട്ടുണ്ട്. 82ല്‍ മുന്നണി പൊളിച്ചപ്പോള്‍ ഒരു പുണ്യവാളന്‍ പറഞ്ഞത് ഇനിയൊരു നൂറുകൊല്ലത്തേക്ക് മാര്‍ക്സിസ്റ്റുകാര്‍ സെക്രട്ടറിയറ്റ് കാണില്ലെന്നാണ്. ഓരോ ഘട്ടത്തിലും തോന്നും ഇതാണ് ഏറ്റവും കടുത്ത ആക്രമണമെന്ന്. ആക്രമിക്കുന്നവര്‍ക്കുതോന്നും ഇതോടെ സിപിഐ എം അവസാനിച്ചെന്ന്. വന്നുവന്ന് ഇതൊരു പതിവായി മറിയിട്ടുണ്ട്.

ചന്ദ്രശേഖരനെക്കൊണ്ട് 52-ാം ദിവസവും കഴിഞ്ഞുകിട്ടി. തൊട്ടുകൂട്ടാന്‍ ഫസലും ഷുക്കൂറും. അപ്പുക്കുട്ടനും ആസാദിനും അളിയനും പകലും രാത്രിയും വിശ്രമമുണ്ടായിട്ടില്ല. അളിയന്റെ പ്രതിചിന്തയ്ക്കെതിരെ പ്രതിബോധത്തിന്റെ പിതൃശൂന്യതലങ്ങള്‍ എന്ന പുതിയ പ്രബന്ധരചനയിലാണ് യഥാര്‍ഥ ഡോക്ടറായ ആസാദ്. ചില കഥകള്‍ തൃശൂരില്‍ വീണ്ടും നിര്‍മിക്കപ്പെടുന്നു എന്ന ശ്രുതിയുമുണ്ട്. ഷൊര്‍ണൂരിലെ എം ആര്‍ മുരളി മസിനഗുഡിയിലെ റിസോര്‍ട്ടിലാണ് ഇടതുപക്ഷ പുനരേകീകരണത്തിന്റെ സൈദ്ധാന്തിക സംശയനിവൃത്തി വരുത്തുന്നത്. ഉമേഷ് ബാബുവിന് തെറിവാക്ക് മുട്ടി തൊണ്ട ചൊറിയുമ്പോള്‍ കോലിട്ടിളക്കി നിവൃത്തി വരുത്തുന്നു. ഫസലിന്റെ ഭാര്യ ഒഞ്ചിയത്തുപോയി രമയെകണ്ടതും വാര്‍ത്തതന്നെ. ആര്‍എംപിയുടെ ആസ്ഥാനം ബര്‍ലിനിലോ നാറാത്തോ എന്ന് തീരുമാനിച്ചിട്ടില്ല. എവിടെയായാലും കുഞ്ഞനന്തനാണ് താരം. ആടിന്റെ പുറകെ നടക്കുന്ന പട്ടിയെക്കുറിച്ച് എവിടെയോ കേട്ടിട്ടുണ്ട്. പ്രതീക്ഷ നല്ലതാണ്- അതിന് രോഗശമനശക്തിവരെയുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടി ഇതാ ഇന്ന് തകരും, നാളെ എന്തായാലും തകരും എന്ന പ്രതീക്ഷയുടെ പഴക്കം പരിശോധിക്കാന്‍ പുരാവസ്തു കോര്‍പറേഷന്‍ രൂപീകരിച്ച് വിഷ്ണുപുരം ചന്ദ്രശേഖരനെ ചെയര്‍മാനാക്കിയാല്‍ നാടാര്‍ വിഭാഗത്തിന്റെ പരാതിയെങ്കിലും തീര്‍ന്നുകിട്ടും.

*

കുഞ്ഞനന്തന്‍ ഒരു ആലയ്ക്കരികെ അരമണിക്കൂര്‍ നിന്നു എന്ന് വിശ്വസനീയമായ വിവരം പ്രത്യേക സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആലയില്‍ ആ സമയത്തുണ്ടായിരുന്ന പശുവിനെ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. പശുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് രണ്ട് മൊബൈല്‍ നമ്പര്‍ ആ സമയത്ത് ഏത് ടവറിന്റെ പരിധിയിലാണോ എന്ന് പരിശോധിച്ച് പറയാമെന്ന് അന്വേഷക സംഘം.

Sunday, June 17, 2012

ഒരു പൊട്ടിച്ചിരിയുടെ കുലവും ഗോത്രവും

ഐസ്ക്രീം നുണഞ്ഞത് ആരായാലും കൊള്ളാം; തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്. ഇതുതാന്‍ ഡാ പൊലീസ് എന്ന് ആയിരംവട്ടം പറയണം. പിടിയിലായ പ്രതിയെ ഇടിച്ചുപിഴിഞ്ഞ് ഊറ്റിയെടുത്തതല്ല ഐസ്ക്രീം കേസിലെ തെളിവ്. ഇര നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തി വിളിച്ചുപറഞ്ഞതാണ്, താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന്. പീഡനം എങ്ങനെയെന്ന് വിശദമായിത്തന്നെ പറഞ്ഞു. ആദ്യം ഒരാളാണെങ്കില്‍ പിന്നെ ഇരകളുടെ ജാഥയാണ് വന്നത്. സംഗതി ഗംഭീരമായി നടന്നു; പക്ഷേ കേസില്ല. കേസ് പൊളിച്ചത് കൈക്കൂലി കൊടുത്തും കള്ളക്കളി കളിച്ചുമാണെന്ന് കൂടെക്കൊണ്ടുനടന്ന ചാപ്പന്‍ പിന്നെ വിളിച്ചുപറഞ്ഞു. ആ മൊഴിക്ക് മാപ്പുസാക്ഷിമൊഴിയുടെ കനവും വിലയുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് എന്ത് മൊഴി, എന്ത് തെളിവ്. കുഞ്ഞാലിക്കുട്ടി വേണ്ട; കെ പി എ മജീദ് ഒന്ന് തറപ്പിച്ചുനോക്കിയാല്‍ നിന്നിടത്ത് പെടുത്തുപോകുന്ന പൊലീസേ കേരളത്തിലുള്ളൂ.

പൊലീസിലെ കുറെയേറെ പുള്ളികള്‍ നന്നായി വിശ്വസിക്കാന്‍ കൊള്ളാവുന്ന ഇനമാണ്. ആരാണോ കസേരയില്‍ ഇരിക്കുന്നത്, അവര്‍ക്കുപിന്നാലെ പോകാന്‍ തുടലുപോലും വേണ്ട. നാണമുണ്ടെങ്കിലേ നാണംകെടേണ്ടതുള്ളൂ. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നിയമവും ചട്ടവുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. അല്ലാത്തിടത്ത് അണ്ണാ, മാമാ, അപ്പാ വിളിച്ച് കൂടെക്കൂടും. തൊപ്പിയും കാക്കിയുമുള്ള നല്ല മിടുക്കന്മാര്‍ കേരള പൊലീസിലുമുണ്ട്. അവര്‍ക്ക് ഓട്ടമുക്കാലിന്റെ വിലപോലുമില്ല. ഒരുകണക്കിന് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ പൊലീസുകാരും ആഭ്യന്തരമന്ത്രിയും ഒരുപോലെയാണ്. ഏക ചുമതല കൂറുകാട്ടലാണ്. ഐസ്ക്രീം കേസില്‍ വല്ല പ്രതികൂല റിപ്പോര്‍ട്ടെങ്ങാനും സമര്‍പ്പിച്ചുപോയെങ്കില്‍ ആ നിമിഷം ജോലി പോയേനെ. മന്ത്രിയുടെയല്ല; റിപ്പോര്‍ട്ടു നല്‍കിയ പൊലീസുകാരന്റെ. കുടുംബവും പ്രാരാബ്ധവുമുള്ള ഒരു പൊലീസുകാരനും സ്വന്തം പണി നഷ്ടപ്പെടുത്താന്‍ ശ്രമിക്കില്ല. അതുകൊണ്ട് വയറ്റിപ്പിഴപ്പിന്റെ പ്രശ്നമായി കണ്ട് അവര്‍ക്ക് മനസ്സ് തണുപ്പിക്കാന്‍ ഓരോ കപ്പ് ഐസ്ക്രീം വാങ്ങിക്കൊടുക്കാവുന്നതാണ്.

സംഗതി കുഴഞ്ഞുമറിഞ്ഞുകിടപ്പാണ്. 'മുന്‍പ് പെണ്‍വാണിഭവിഷയങ്ങള്‍ കൈകാര്യം ചെയ്തതുപോലെയാണ് കച്ചവടതാല്‍പ്പര്യമുള്ള മാധ്യമങ്ങള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യംചെയ്യുന്നതെ'ന്ന് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 17) സി ആര്‍ നീലകണ്ഠന്‍ പറഞ്ഞാലും വിശ്വസിക്കണം. സിപിഐ എമ്മിനെ ചികിത്സിക്കുന്നതില്‍മാത്രം ബിരുദമെടുത്ത നീലകണ്ഠന്‍ പാര്‍ടിയുടെ അനാട്ടമി പരിശോധിച്ച് തലയുടെയും ഉടലിന്റെയും കാലിന്റെയും രസതന്ത്രഗവേഷണത്തിലാണിപ്പോള്‍. ലാവ്ലിന്‍ കേസ് വന്നപ്പോള്‍ പാര്‍ടിയും നേതൃത്വവും ഒതുങ്ങിപ്പോകുമെന്ന് ഈ ഭിഷഗ്വരന്‍ ഉറപ്പിച്ചിരുന്നു. അതിനുള്ള പണിയും എടുത്തു. ഇന്നാട്ടിലെ പഠനമൊന്നും പോരാതെവന്നപ്പോള്‍ അങ്ങ് ദുബായില്‍ ചെന്ന് ഹാലി ബര്‍ട്ടണ്‍ കോളേജില്‍നിന്ന് ഡിക്ക് ചെനി എന്ന അമേരിക്കന്‍ പ്രൊഫസറുടെ കീഴിലാണ് മാര്‍ക്സിസ്റ്റ് പാര്‍ടിയെ ചികിത്സിക്കാനുള്ള സ്പെഷ്യല്‍ വിദ്യ പഠിച്ചത്. അഞ്ചുകൊല്ലത്തെ പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തി.

ഇത്തരം അപാര ബുദ്ധിജീവികളൊന്നും ജോലി ചെയ്യാന്‍ പാടില്ല. ഓഫീസും കസേരയും ശമ്പളവും വെറുതെ നല്‍കണം. സൌകര്യമുള്ളപ്പോള്‍ ചെന്ന് ശമ്പളം വാങ്ങും. ഇടയ്ക്ക് ലേഖനമെഴുത്ത് എന്ന നേരമ്പോക്കുണ്ടാകും. ഇടവേള കിട്ടുമ്പോള്‍ പ്രസംഗം. അല്ലാത്തപ്പോള്‍ ചര്‍ച്ച. അങ്ങനെ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം സ്ഥാപനത്തില്‍ ജോലിചെയ്യുന്നതെന്തിന്? പുള്ളിക്കാരന് ചിലപ്പോള്‍ തോന്നും, താനും ഭാര്യയും ഒരു സ്വര്‍ണപ്പണിക്കാരനും പോരേ നാട്ടില്‍ എന്ന്. ഉള്ള പൊന്നെല്ലാം ഉരുക്കി ആഭരണമാക്കി ഭാര്യയുടെ ഉടലില്‍ ചാര്‍ത്തി അമ്പട ഞാനേ എന്ന് ഞെളിഞ്ഞുനടക്കുന്ന കാലമാണ് യഥാര്‍ഥ കമ്യൂണിസത്തിന്റെ കാലം. മറ്റെല്ലാവരെയും കള്ളന്മാരെന്നും കൊള്ളക്കാരെന്നും പറഞ്ഞ് കഴുവിലേറ്റുന്ന അക്കാലമാണ് നീലാണ്ടന്റെ മനസ്സില്‍ പൂവിട്ട് കായിട്ട് നില്‍ക്കുന്നത്്.

ചക്കിക്ക് ചങ്കരന്‍ എന്നപോലെ, ഈനാംപേച്ചിക്ക് മരപ്പട്ടിയെന്നപോലെ നീലകണ്ഠന് വീരേന്ദ്രകുമാര്‍ എന്ന് ആലങ്കാരികമായി പറയാം. വീരന്റെ മാതൃഭൂമിയില്‍ നീലകണ്ഠന് രാജാപ്പാര്‍ട്ടാണ്. പുള്ളി എഴുതിയതും പറഞ്ഞതും ചിരിച്ചതും കരഞ്ഞതുമെല്ലാം അച്ചടിച്ച് നാട്ടുകാരെ കാണിക്കാന്‍ വീരജനം സദാ തയ്യാര്‍. ആ കൃത്യനിര്‍വഹണത്തിനിടെ ഒരു മഹദ്മുഹൂര്‍ത്തം പകര്‍ത്തി പുറത്തുവിട്ടത് ഇവിടെ വായനക്കാര്‍ സമക്ഷം സസന്തോഷം അവതരിപ്പിക്കുന്നു. ഇതുപോലൊന്ന് ചിരിക്കാന്‍ കഴിഞ്ഞിട്ട് കുറെ കാലമായതുകൊണ്ട് ശതമന്യുവിന് നീലകണ്ഠനോട് അല്‍പ്പം കനത്തില്‍ അസൂയയുണ്ടെന്നത് മറച്ചുവയ്ക്കുന്നില്ല.

*

മരുന്നുകൊണ്ട് നിയന്ത്രിച്ചുനിര്‍ത്തുന്ന രക്തസമ്മര്‍ദവും പ്രമേഹവും. കാലിന് നീരുവന്നതിനാല്‍ വീല്‍ചെയറിലാണ് യാത്ര. എങ്കിലും ഇതെല്ലാം അവഗണിച്ച് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ തയ്യാറാവുകയാണ് ദീദി. ദീദിയെക്കുറിച്ചുള്ള കമന്റ് മുറിയില്‍ പൊട്ടിച്ചിരി വിതറിയ നിമിഷം
സംഗതി വെറുമൊരു ചിത്രമാണ്. ചിത്രത്തിലെ കാഴ്ച വച്ച് നീലകണ്ഠന്റെ മനസ്സിന്റെ അവസ്ഥ വിവരിക്കാനാകില്ല. ചിത്രത്തിന്റെ അടിക്കുറിപ്പ് (മാതൃഭൂമി ഓണ്‍ലൈനിലുള്ളത്) വച്ച് വിശേഷിച്ചും. ആ അടിക്കുറിപ്പ് ഇങ്ങനെയാണ്: മരുന്നുകൊണ്ട് നിയന്ത്രിച്ചുനിര്‍ത്തുന്ന രക്തസമ്മര്‍ദവും പ്രമേഹവും. കാലിന് നീരുവന്നതിനാല്‍ വീല്‍ചെയറിലാണ് യാത്ര. എങ്കിലും ഇതെല്ലാം അവഗണിച്ച് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ തയ്യാറാവുകയാണ് ദീദി. ദീദിയെക്കുറിച്ചുള്ള കമന്റ് മുറിയില്‍ പൊട്ടിച്ചിരി വിതറിയ നിമിഷം.
ദീദി എന്നാല്‍ മഹാശ്വേതാദേവി. അവര്‍ ചിരിക്കുന്നില്ല. തലയറഞ്ഞ് ചിരിക്കുന്നത് നമ്മുടെ നീലാണ്ടനാണ്. എന്തായിരിക്കും ഈ സന്തോഷത്തിന് കാരണം? മരണവീട്ടിലേക്കാണ് പോകുന്നത്. അവിടെച്ചെന്ന് ശോകം അനര്‍ഗളനിര്‍ഗളം പ്രവഹിപ്പിക്കേണ്ടതാണ്. അതിനുമുമ്പ് ഈ പൊട്ടിച്ചിരി? ദീദിയെ പറ്റിച്ചതിന്റെയോ നാട്ടുകാരെ പറ്റിച്ചതിന്റെയോ സിപിഐ എമ്മിന് ഒരു കുത്തുകൊടുക്കാമല്ലോ എന്ന് കരുതിയതിന്റെയോ? ചിരി ഉഗ്രന്‍ മരുന്നാണ്. സിപിഐ എമ്മിനെ അടിക്കുംമുമ്പ് നീലകണ്ഠന്‍ ചിരിച്ചില്ലെങ്കിലേ വാര്‍ത്തയുള്ളൂ. എന്തായാലും ഈ ആഘോഷച്ചിരി ക്യാമറയിലാക്കി വായനക്കാര്‍ക്ക് എത്തിച്ച മാതൃഭൂമിയിലെ യഥാര്‍ഥ പത്രപ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തണം.

ദീദിയെ ശരിക്കും പറ്റിച്ചു എന്ന് എഴുതിച്ച കത്ത് കണ്ടപ്പോള്‍ മനസ്സിലായി. പാവത്തിനോട് എന്തൊക്കെ പറഞ്ഞുകാണണം- മാര്‍ക്സിസ്റ്റുകാര്‍ മനുഷ്യരല്ലെന്നും കണ്ണൂരില്‍ ഒരു വമ്പന്‍ ലോബിയുണ്ടെന്നും പാര്‍ടി സെക്രട്ടറി കണ്ണൂര്‍ കോട്ടയിലാണ് താമസമെന്നും അതിനുമുമ്പില്‍ സിംഹക്കുട്ടികള്‍ കാവലിരിക്കുന്നുണ്ടെന്നും ശങ്കരപ്പിള്ള എന്ന ഒരു കവിയുണ്ടെന്നും. ആ പാവത്തിന് ജ്ഞാനവുമില്ല, പീഠവുമില്ല എന്ന് കരുതിയാകണം, അതിനെ ചക്രക്കസേരയില്‍കയറ്റി വേഷംകെട്ടിച്ചത്, പിന്നെ കത്തെഴുതിച്ചത്. എന്തായാലും പിണറായിയുടെ വീടുകാണാന്‍ വരുന്നുണ്ട് എന്നാണ് കേട്ടത്. കൂട്ടത്തില്‍ ചെറിയ ഒരു കാര്യവും കൂടി നിര്‍വഹിക്കണം. ബംഗാളില്‍ ഗോത്രവര്‍ഗക്കാരുടെ അമ്മയാണല്ലോ. ഇവിടെ വയനാട്ടിലും കുറച്ച് ഗോത്രവര്‍ഗക്കാരുണ്ട്. അവര്‍ക്ക് കിട്ടേണ്ട ഭൂമി ചില കശ്മലന്മാര്‍ സ്വന്തമാക്കി വച്ചിട്ടുണ്ട്. ആ ഭൂമിയിലേക്കുകൂടി ഒന്ന് ചെല്ലണം.

*

നീലകണ്ഠനാണ് താരം. മാതൃഭൂമിയില്‍ ഇഷ്ടംപോലെ സ്ഥലമുള്ളതുകൊണ്ട് എഴുത്തിന് ഒരു പഞ്ഞവുമില്ല. പാര്‍ടി ഘടനയിലെ കുലഗോത്രബോധത്തെക്കുറിച്ചാണ് ഒടുവിലത്തെ ഡയേറിയ. കെല്‍ട്രോണില്‍ എന്തിനാണോ ശമ്പളം വാങ്ങുന്നത് ആ ജോലിമാത്രം ചെയ്യില്ല എന്ന ശാഠ്യമേയുള്ളൂ. മഹാശ്വേതാദേവിയെ വടകരയിലെത്തിക്കുക; അവര്‍ക്കായി കത്തെഴുതുക, ചന്ദ്രശേഖരന്റെ വീട്ടില്‍ചെന്ന് കണ്ണീരൊഴുക്കുക എന്നിങ്ങനെയുള്ള ജോലികള്‍ നിര്‍വഹിച്ച് തളര്‍ന്ന് വീട്ടിലിരിക്കുകയല്ല, പിന്നെയും എഴുതിത്തളരുകയാണുണ്ടായത്. ആ എഴുത്തിലാണ്, സിപിഐ എമ്മിന്റെ ജൈവഘടനയുടെ രാസപരിശോധന.

വീരേന്ദ്രകുമാറിന്റെ വാരികയില്‍ നീലകണ്ഠന്‍ എഴുതിയത് കാണാന്‍ ഇ എം എസ് ഇല്ലാത്തത് മഹാഭാഗ്യം. പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് 1973ല്‍ ഇ എം എസ് പറഞ്ഞത് ഓര്‍ത്തുപോകുകയാണ്. "കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കുടുംബങ്ങളില്‍ ജനിച്ച് പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിക്കാതെ, ബഹുജനപ്രസ്ഥാനങ്ങളുടെയും, സമരങ്ങളുടെയും തീച്ചൂളയിലൂടെ, വിപ്ളവരാഷ്ട്രീയത്തിന്റെ സംഘാടകരും നേതാക്കളുമായി ഉയര്‍ന്നുവരുന്ന ആയിരക്കണക്കിനാളുകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ട്. അത് ലക്ഷക്കണക്കിന് വളര്‍ന്നുവരാന്‍ പോകുകയാണ്. ഇത് തടയുന്നതിന് തുറന്ന വര്‍ഗശത്രുക്കള്‍ മാത്രമല്ല, അവരുടെ താളത്തിനൊത്തുതുള്ളുന്ന കുലംകുത്തികളും കിണഞ്ഞു പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് 1962നും തൊട്ടുമുമ്പും പിമ്പും ചൈനാവിരോധത്തിന്റെയും കോണ്‍ഗ്രസ് പ്രേമത്തിന്റെയും മറപിടിച്ച് കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ക്കാന്‍ റിവിഷനിസ്റ്റുകള്‍ നടത്തിയ പരിശ്രമം.'' റിവിഷനിസ്റ്റുകളെ കുലംകുത്തികള്‍ എന്നാണ് ഇ എം എസ് വിളിച്ചത്. തുരപ്പന്മാര്‍ എന്നും അവര്‍ വിളിക്കപ്പെട്ടിരുന്നു. അന്നുമുതലേ പാര്‍ടിക്ക് സ്റ്റാലിനിസ്റ്റ്- നാടുവാഴി- കുല- ഗോത്ര സ്വഭാവമുണ്ടായിരുന്നു എന്ന തിയറി വേറെ വരുമോ ആവോ. നീലകണ്ഠനല്ലേ. അതിനും സാധ്യതയുണ്ട്.

*

കൂടുവിട്ട് കൂടുമാറ്റത്തിനല്ല ഇപ്പോള്‍ ചാനല്‍വിട്ട് ചാനല്‍മാറ്റത്തിനാണ് മാര്‍ക്കറ്റ്. മാറ്റം കൂടും കുടുക്കയും കൊണ്ടാകുമ്പോള്‍ വലിയ അല്ലലുമലട്ടലുമുണ്ടാവുകയില്ല. യാത്രക്കാര്‍ ശയ്യോപകരണങ്ങള്‍ കൂടെക്കരുതണം എന്ന് പറയുന്നതുകേട്ടിട്ടുണ്ട്. പുതിയ ചാനലിലേക്കുപോകുമ്പോഴും അത് വേണം. അല്ലെങ്കില്‍ യഥാര്‍ഥ ഇടതുപക്ഷം അപകടത്തിലാകും. അതിനേക്കാള്‍ വലിയ ഇടതുപക്ഷം മറ്റെവിടെയും ഉണ്ടാകില്ല എന്നുവരുമ്പോള്‍, ഹരിഹരനേ ശരണം എന്ന് ഒടുക്കത്തെ വിളി വിളിക്കേണ്ടിവരും.

Sunday, June 10, 2012

താനേ കയറുന്ന പാരകള്‍

വാളകത്ത് പാരകയറ്റിയ കേസ് കേരള പൊലീസ് അന്വേഷിച്ച് ക്ഷീണിച്ചപ്പോള്‍, വയ്യ പൊല്ലാപ്പ് എന്നു കരുതി സിബിഐക്ക് വിട്ടു. തോക്ക്, ബോംബ്, ഡൈനാമിറ്റ്, മലപ്പുറം കത്തി, വാള്‍, കുറുവടി തുടങ്ങിയ അധുനാതുനായുധങ്ങളുമായി സിബിഐ പുലിപ്പട കൊട്ടാരക്കരയില്‍ വണ്ടിയിറങ്ങി. അതിഗംഭീരമായി അന്വേഷിച്ചപ്പോള്‍ ഒരു വലിയ സത്യം തുടക്കത്തില്‍ത്തന്നെ കണ്ടുപിടിച്ചു- അധ്യാപകന്റെ ആസനത്തില്‍ പാര കയറിയിരിക്കുന്നു. ഇതുപോലെ പാരകയറ്റിയ മറ്റൊരു സംഭവമേ ക്രിമിനല്‍കേസുകളുടെ ചരിത്രത്തില്‍ ഉള്ളൂ. പക്ഷേ, ആ കേസ് വ്യത്യസ്തമാണ്.

പാണ്ടിമണിയന്‍ എന്ന ഒരു മഹാത്മാവ് പാരകയറി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആ കേസില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളെ അറസ്റ്റ്ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷ അനുഭവിച്ച് മക്കള്‍ പുറത്തിറങ്ങിയപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലിലൂടെ യഥാര്‍ഥ പ്രതി ആരെന്ന് അവര്‍ പ്രഖ്യാപിച്ചത്. ആ മക്കള്‍ പറഞ്ഞ കഥ ഇങ്ങനെ:

പാണ്ടിമണിയന്‍ തങ്ങളുടെ വിഖ്യാത പിതാവായിരുന്നു. പുള്ളിക്കാരന്റെ പ്രധാന ദൗര്‍ബല്യം മറ്റുള്ളവരെ ദ്രോഹിച്ച് ആനന്ദിക്കുക എന്നതായിരുന്നു. പലതരത്തില്‍ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. പനിച്ചുകിടക്കുന്ന മകന്റെ കിടക്കയില്‍ വെള്ളംകോരിയൊഴിക്കുക, കഞ്ഞിയില്‍ മണ്ണുവാരിയിടുക, വെടക്കാക്കി തനിക്കാക്കുക, അരിയുംതിന്ന് ആളെയും കടിച്ച് പിന്നെയും മുറുമുറുക്കുക തുടങ്ങിയ സുകുമാരകലകളായിരുന്നു ദിനചര്യ. എല്ലാം സഹിച്ചു. അച്ഛനല്ലേ, പ്രായക്കൂടുതലല്ലേ എന്ന് നിനച്ചു. ഒടുവിലൊരുനാള്‍ പാണ്ടിമണിയന്‍ കിടപ്പിലായി. മക്കളെ അടുത്ത് വിളിച്ച്, തനിക്ക് മാനസാന്തരമുണ്ടായതായി പ്രഖ്യാപിച്ചു. ഇത്രയും കാലം മക്കളെ ദ്രോഹിച്ചതിന് പ്രായശ്ചിത്തം ചെയ്യണം. താന്‍ മരിച്ചാല്‍ മക്കള്‍ ഒരു പാര തന്റെ ആസനത്തില്‍ അടിച്ചു കയറ്റണം. മരണം സുഖമായി നടന്നു. മടിച്ചുമടിച്ചെങ്കിലും മക്കള്‍ അച്ഛന്റെ അവസാനത്തെ ആഗ്രഹം നടപ്പാക്കി. എങ്കിലല്ലേ, സ്വര്‍ഗവാതില്‍ തള്ളിത്തുറന്ന് മണിയന് അകത്തുകയറാനാവൂ.

അങ്ങനെ അച്ഛന്റെ ആഗ്രഹം സാധിച്ച് സായൂജിച്ച മക്കളെത്തേടി അപ്പോഴേക്കും പ്രത്യേക അന്വേഷണസംഘം എത്തിയിരുന്നു. തെളിവ്, ""എന്നെ പാരകയറ്റിക്കൊല്ലാന്‍ മക്കള്‍ ഗൂഢാലോചന നടത്തുന്നു; രക്ഷിക്കണം"" എന്ന് സ്വന്തം കൈപ്പടയില്‍ എഴുതി പാണ്ടിമണിയന്‍ അയച്ച കത്ത്. കൊലക്കുറ്റത്തിന് മക്കള്‍ ജയിലിലേക്ക്. കേസ് പിന്നൊരിക്കലും "റീ ഓപ്പണ്‍" ആയില്ല. മരിച്ചാലും ദ്രോഹിക്കുന്ന ആ പിതാവിന്റെ ആസനത്തില്‍ കയറിയശേഷം പാരയ്ക്കുതന്നെ ലജ്ജയായി. പിന്നെ എറെക്കാലത്തിനുശേഷമാണ് വാളകത്തെ അധ്യാപകനുനേരെ പാര തിരിയുന്നത്.

സിബിഐ പുലികള്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പാരയും അധ്യാപകനുമേ ഉള്ളൂ. പാര എങ്ങനെ കയറി എന്നില്ല. ആര് കയറ്റി എന്നില്ല. ചോദ്യം ചെയ്യാനും ഗരുഡന്‍തൂക്കം തൂക്കാനും അടിച്ച് കരണക്കുറ്റി പൊട്ടിക്കാനും ഒരു കീചകനെയും പൊലീസ് കണ്ടില്ല; മൂത്ത സിബിഐ പൊലീസ് കാണുന്നുമില്ല. എന്തേ കാണാത്തത് എന്ന് ഒരു മാധ്യമപ്പൊന്നുതമ്പുരാനും ചോദിക്കുന്നുമില്ല. എല്ലാം ശാന്തം; ശുഭം. ആനവീട്ടിലെ പിതാവിനും പുത്രനും സ്തോത്രം.

കേരള പൊലീസിന് ഇപ്പോള്‍ പുഷ്കല കാലമാണ്. അതുകൊണ്ടാണ് പാരക്കേസ് കേന്ദ്രപ്പൊലീസിലേക്ക് പോയത്. രാജ്നാരായണന്‍ ചരണ്‍സിങ്ങിന്റെ മുന്നില്‍ ഇരുന്നിട്ടില്ല. മുട്ടുകുത്തി തൊഴുതുപിടിച്ച് നിന്നിട്ടേയുള്ളൂ. ചരണ്‍സിങ് കല്‍പ്പിക്കും; രാജ്നാരായണന്‍ അനുസരിക്കും. ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചു എന്നൊക്കെയുള്ള പേരുണ്ട്. ജോലി യജമാനസേവമാത്രം. നമ്മുടെ തിരുവഞ്ചൂര്‍ പാവങ്ങളുടെ രാജ്നാരായണനാണ്. ഉമ്മന്‍ചാണ്ടി കല്‍പ്പിക്കും; തിരുവഞ്ചൂര്‍ ആ കല്‍പ്പനകൊണ്ട് കല്ലുപിളര്‍ക്കും.

ലീഗിന് അഞ്ച് മന്ത്രിമാരെ കൊടുത്തു, ക്രൈസ്തവ ന്യൂനപക്ഷത്തിന് കണ്ടമാനം സ്ഥാനംകിട്ടി എന്നൊക്കെ പരാതി വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി കൈയിലുള്ള ഒന്നെടുത്ത് തിരുവഞ്ചൂരിന് എറിഞ്ഞുകൊടുത്തു. ആഭ്യന്തരമന്ത്രിയായതിന്റെ കഥ അത്രയേ ഉള്ളൂ. അല്ലെങ്കിലും നല്ല തണ്ടെല്ലുള്ള മുരളീധരനെയും ടി എന്‍ പ്രതാപനെയും വി ഡി സതീശനെയുമൊക്കെ മാറ്റിനിര്‍ത്തി തിരുവഞ്ചൂര്‍, ശിവകുമാര്‍, കെ സി ജോസഫ് തുടങ്ങിയ റബര്‍ജീവികള്‍ക്ക് മന്ത്രിസ്ഥാനം കൊടുത്തത് വെറുതെയല്ല. എല്ലാം ഉമ്മന്‍ചാണ്ടിയുടെ തമാശ.

ആഭ്യന്തരവകുപ്പില്‍ ബിനാമിഭരണമാണ്. യഥാര്‍ഥ ഡിജിപി ഉമ്മന്‍ചാണ്ടിതന്നെ. ഇടയ്ക്ക് ചില കോമാളിത്തരങ്ങള്‍ തിരുവഞ്ചൂരിനെക്കൊണ്ട് ചെയ്യിക്കും. അങ്ങനെയൊരു കോമാളിത്തമാണ് വടകരയില്‍ നടക്കുന്നത്. അടിയന്തരാവസ്ഥയുടെ സുഖവും കുളിരും നന്നായി അനുഭവിച്ച ഉമ്മന്‍ചാണ്ടി ഇപ്പോഴും പറയുന്നത്, അന്ന് നടന്നതെല്ലാം നല്ലത് എന്നാണ്. കക്കയം ക്യാമ്പ്, ഉരുട്ടിക്കൊല എന്നിങ്ങനെയുള്ള നല്ല നല്ല കലാപരിപാടികള്‍ ഇനിയും വരണമെന്നാണ്. അല്ലെങ്കിലും അതിനാണല്ലോ തിരുവഞ്ചൂരിനെ ഇരുത്തിയിരിക്കുന്നത്.

*
വടകരയിലേത് പ്രത്യേക പൊലീസാണ്. പടം ആദ്യം പരേഡ് പിന്നെ എന്നാണ് ആ പൊലീസിന്റെ പുതിയ തിയറി. കഷ്ടപ്പെട്ട് വണ്ടിപിടിച്ച് മുംബൈയില്‍ചെന്ന് അവിടത്തെ പൊലീസിനെയും കൂട്ടി സിഐഡി കളിച്ച് ഒരാളെ പിടിച്ചുകൊണ്ടുവരുന്നു. ആറുദിവസം ഇടിയോടിടിയായിരുന്നത്രേ. കോടതിയിലെത്തുമ്പോള്‍ തലയില്‍ കറുത്ത മുഖംമൂടി. എന്താണതെന്ന് ചോദിച്ചവര്‍ക്ക് തിരിച്ചറിയല്‍ പരേഡല്ലേ വരുന്നതെന്ന മറുപടി. കോടതിക്കകത്തേ മുഖംമൂടിയുള്ളൂ. പുറത്ത് മുഖംമൂടി ഇല്ലാത്ത സുന്ദരന്‍ചിത്രം ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും. കുറ്റംപറയരുതല്ലോ. എല്ലാവര്‍ക്കും എന്നുപറയാനാകില്ല. കൈരളിക്കും ദേശാഭിമാനിക്കും മാത്രം കൊടുക്കില്ല.

ആറുദിവസം ഉറങ്ങാന്‍ അനുവദിക്കാതെയാണത്രേ ചോദ്യംചെയ്യല്‍. രണ്ടുദിവസം ഉറങ്ങാന്‍വിടാതെ ചെന്നിത്തലയെ ഒന്നിരുത്തിനോക്കണം. സുധീരന്‍ മഹാമനുഷ്യനെന്നും ഉമ്മന്‍ചാണ്ടി നല്ലവനുക്ക് നല്ലവനെന്നും ഒരു മടിയുമില്ലാതെ പറയും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരിക്കലും താനില്ല എന്ന് ആണയിടും. ഈ സര്‍ക്കാരിനെ പാരവയ്ക്കുന്ന കാര്യം ചിന്തിച്ചിട്ടേയില്ല എന്ന് തലയില്‍ കൈവച്ച് നൂറ്റൊന്ന് ആവര്‍ത്തി പറയും. അതാണ് ചോദ്യംചെയ്യലിന്റെ തിരുവഞ്ചൂര്‍ശൈലി.

ഇനി ചന്ദ്രശേഖരനെ കൊന്നത് ചൈനയില്‍നിന്ന് വന്ന കമ്യൂണിസ്റ്റ് ക്വട്ടേഷന്‍സംഘമാണെന്ന് പറയിക്കണോ? നാലിടി കൂടുതല്‍ ഇടിച്ചാല്‍ വേണമെങ്കില്‍ ഫിദല്‍ കാസ്ട്രോവിന്റെ പേരും പറയിക്കാം. അത്രയേ ഉള്ളൂ ഇടിയുടെ കാര്യം. മൊഴി പത്രത്തില്‍ വരും; പൊലീസ് കോടതിയില്‍ നിഷേധിക്കും, കേസ് അതിന്റെ വഴിക്ക് പോകും.

തിരുവഞ്ചൂരിന് കേസല്ല പ്രശ്നം- മാര്‍ക്സിസ്റ്റ് പാര്‍ടിയെ പുതപ്പിച്ചു കിടത്തിക്കലാണ്. അതിനിപ്പോള്‍ ചെറുപയര്‍ തിന്ന് കൊഴുത്ത ചില അപ്പനപ്പൂന്‍മാരുടെ സേവനവും ആവശ്യപ്പെട്ടുവെന്ന് വരാം. പിടിക്കുന്നവരോട് മുഖം മൂടാന്‍ പൊലീസ് ആവശ്യപ്പെടും. എന്നിട്ട്, കണ്ടില്ലേ മാര്‍ക്സിസ്റ്റുകാര്‍ മുഖത്ത് തുണിയുമിട്ട് പോകുന്നത് എന്ന് ആര്‍എംപിയുടെ സൈദ്ധാന്തികക്കുന്തങ്ങള്‍ ആക്രോശിക്കും. അത് മാധ്യമങ്ങള്‍ പാടിപ്പരത്തും. ഇമ്മാതിരി ജന്മങ്ങളെ തൊട്ടാല്‍ അക്കൈ നാറുമെന്നതുകൊണ്ട് അത്രയും സമാധാനം.

*
വീരേന്ദ്രകുമാര്‍ ഒന്നുപറഞ്ഞാല്‍ അതിന് ഒമ്പത് അര്‍ഥമാകും. എം ടിക്കും ഒ എന്‍ വിക്കും ജ്ഞാനമില്ല പീഠമേയുള്ളൂ എന്നുപറഞ്ഞത് വെറുതെയല്ല. ഇപ്പോഴിതാ വീരന്റെ പുസ്തകപ്പരസ്യം വന്നിരിക്കുന്നു. "പ്രതിരോധത്തിന്റെ ശബ്ദം വാക്കുകളിലൂടെ മലയാളിയെ ബോധ്യപ്പെടുത്തിയ മഹാശ്വേതാദേവിയുടെ പുസ്തകങ്ങള്‍" വില്‍പ്പനയ്ക്ക് എന്ന്.

എന്തായാലും ബംഗാളില്‍ വെറുതെയിരുന്ന മഹാശ്വേതാദേവിയെ ഇങ്ങ് കേരളത്തിലേക്ക് വിമാനം കയറ്റി കൊണ്ടുവന്ന് നാണംകെടുത്തിയതിന് ആരെങ്കിലും ഒരവാര്‍ഡ് വീരന് കൊടുക്കണം. പിണറായി വിജയന്റെ വീടിനെക്കുറിച്ചും എം എം മണിയുടെ "പ്രാകൃത രൂപ"ത്തെക്കുറിച്ചും പറഞ്ഞ് നാണംകെട്ടതിന് കൂലിയായി ആ ദേവിക്ക് പുസ്തകത്തിന്റെ റോയല്‍റ്റി അല്‍പ്പമെങ്കിലും അയച്ചുകൊടുത്താല്‍ അത്രയും നന്ന്.

ശരിയായ ലാഭം കെ ജി ശങ്കരപ്പിള്ളയ്ക്കാണ്. അദ്ദേഹത്തിന്റെ കവിത മഹാശ്വേതാദേവിയുടെ കത്തിലൂടെയും മാതൃഭൂമിയില്‍ അച്ചടിച്ചു വന്നുവല്ലോ. അത് ഇംഗ്ലീഷിലാണോ, ബംഗാളിയിലാണോ പരിഭാഷപ്പെടുത്തി ആയമ്മയെക്കൊണ്ട് വായിപ്പിച്ചതെന്ന് വ്യക്തമല്ല. പരിഭാഷ നിര്‍വഹിച്ചത് ആരെന്നുമറിയില്ല. കവിതയുടെ പരിഭാഷ (ഇതുവരെ തയ്യാറായിട്ടില്ലെങ്കില്‍ ഉടനെ തയ്യാറാക്കി) മാതൃഭൂമി ബുക്സിനെക്കൊണ്ട് പ്രസിദ്ധീകരിപ്പിക്കാനും ഇടയുണ്ട്. പരിഭാഷ വീരന്റെ പേരിലായാല്‍ ആയിനത്തില്‍ അവാര്‍ഡും തരപ്പെടും.

*
പിന്‍കുറിപ്പ്:

നടപടി ഉണ്ടാകുമെന്ന് ആദ്യം. ഇല്ലായെന്ന് പിന്നെ. സിപിഐ എമ്മില്‍ ആര്‍ക്കൊക്കെ നടപടി വേണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത് ഇപ്പോള്‍ അച്ചായന്റെ ചാനല്‍ ഓഫീസിലാണ്.