Sunday, July 25, 2010

ചില ചാനല്‍ വിശേഷങ്ങള്‍

ഇന്ത്യന്‍ ദൃശ്യമാധ്യമചരിത്രത്തിലെ കുതിച്ചുചാട്ടവും നാഴികക്കല്ലും എന്തായിരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ- ഒളവണ്ണ പഞ്ചായത്തിലെ മുതുവനത്തറക്കാരി റജീന. ഒക്കത്ത് കൈക്കുഞ്ഞുമായി ഇന്ത്യാവിഷന്‍ ചാനലില്‍ ചെന്ന് ആ യുവതി നടത്തിയ വെളിപ്പെടുത്തലുകളോടെ പുതിയ; അനുകരണീയമായ വാര്‍ത്താചാനല്‍ സംസ്കാരമല്ല, ഒരു വിപ്ളവംതന്നെയാണ് സംഭവിച്ചത്. വാര്‍ത്തയും വിശകലനവും വിനോദപരിപാടികളുമല്ല ചാനലിന്റെ വിജയത്തിന് അടിസ്ഥാനം എന്ന സിദ്ധാന്തം രൂപംകൊണ്ടതും അതില്‍പ്പിന്നെയാണ്. ലൈംഗികച്ചുവയുള്ള പരിപാടികള്‍ക്കാണ് മാര്‍ക്കറ്റ് കിട്ടുക എന്നത് ബിഒടി (ഉണ്ടാക്കി കൈവശംവച്ച് അവസാനം കൈമാറുന്ന ഏര്‍പ്പാട്) മാധ്യമവിപ്ളവകാരിക്ക് അന്നേ അറിയാമായിരുന്നു. റജീന കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എരിവും പുളിയും ചേര്‍ത്ത് പറഞ്ഞപ്പോള്‍ അത് ഉശിരന്‍ മാര്‍ക്കറ്റുള്ള പരിപാടിയായി. അതില്‍പ്പിന്നെ അത്തരം പരിപാടികള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടമായിരുന്നു മലയാളത്തിലെ വാര്‍ത്താചാനലുകളുടേതെന്ന് വിപ്ളവത്തിന്റെ ആസൂത്രകന്‍ ഇപ്പോള്‍ നമ്മോട് പറയുന്നു. അഭയകേസിലെ സിസ്റ്റര്‍ സെഫിയുടെ നാര്‍ക്കോ പരിശോധനാ സിഡി മനോരമ ന്യൂസ് അതേപടി സംപ്രേഷണം ചെയ്തത് റജീനാവിപ്ളവത്തിന്റെ ചുവടുപറ്റിയാണുപോലും. അതിലും ഉണ്ടല്ലോ ലൈംഗികബന്ധത്തിന്റെ കഥകള്‍.

വാര്‍ത്ത കൊടുക്കലല്ല, ഉണ്ടാക്കലാണ് ചാനലിന്റെ ധര്‍മം. സാധാരണ വാര്‍ത്ത പോരാ, മാതാപിതാക്കളും കുട്ടികളും ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത വാര്‍ത്തതന്നെ വേണം. മനോരമ ഇപ്പോള്‍ ഇന്ത്യാവിഷന് പഠിക്കുകയാണ്. പണ്ട് ചാരസുന്ദരിമാരുടെ ഇക്കിളിക്കഥകള്‍ സമാഹരിച്ച് പരമ്പരയാക്കി സര്‍ക്കുലേഷന്‍ കൂട്ടിയതിന്റെ ചാനല്‍പ്പതിപ്പ് അരങ്ങേറുന്നു. മംഗലാപുരത്ത് പബ്ബില്‍ കയറി ശ്രീരാമസേനക്കാര്‍ പെണ്‍കുട്ടികളെ അടിച്ചോടിച്ചത് കണ്ട് ആഹ്ളാദിച്ച ചാനലാണ് മുനീറിന്റേത്. പബ്ബില്‍ കയറുന്നവര്‍ക്ക് ഇങ്ങനെത്തന്നെ കിട്ടണമെന്നായിരുന്നു ചാനലിന്റെ ഉദ്ബോധനം. പടച്ചോനെക്കുറിച്ച് എഴുതുന്നയാളിന്റെ കൈവെട്ടണമെന്ന അതേന്യായം. അതും വിപ്ളവത്തിന്റെ കണക്കില്‍ പെടുത്താവുന്നതാണ്.

മുനീര്‍ നല്ല ജനാധിപത്യവാദിതന്നെ. സ്വന്തം പാര്‍ടിയിലെ നേതാവിനെതിരെ ആരോപണമുന്നയിക്കാന്‍ ഒരു പെണ്‍കുട്ടിയെ സ്വന്തം ചാനലിലേക്ക് കൊണ്ടുവരാന്‍ ഒത്താശ ചെയ്യുകയും അതിലൂടെ ശത്രുനേതാവിന്റെ രാഷ്ട്രീയഭാവിയില്‍ മാലിന്യനിക്ഷേപം നടത്തുകയും ചെയ്യുന്നതാണ് പുതിയ കാലത്തെ ജനാധിപത്യം. അത്രയ്ക്കങ്ങ് ജനാധിപത്യത്തിന്റെ സൂക്കേട് വര്‍ധിച്ചിട്ടുണ്ടെങ്കില്‍, ആ നേതാവിന്റെ അനുയായിയായി തുടരാന്‍ തന്നെക്കിട്ടില്ല എന്നുകൂടി മുനീര്‍ പറയേണ്ടിയിരുന്നില്ലേ? ആ നേതാവിന്റെ കൂടെ മന്ത്രിസഭയിലിരുന്ന് കരാറുകാരില്‍നിന്ന് ഇരന്ന് വാങ്ങിയ കാശുകൊണ്ട് കുറെയെണ്ണത്തിനെ തീറ്റിപ്പോറ്റിയാണല്ലോ ചാനല്‍ നടത്തിയത്.

സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന പുത്തന്‍ വക്കം മുനീര്‍മൌലവിയും സ്വാഹാഭിമാനി വിപ്ളവപ്രതിഭയും ഒളിച്ചുവയ്ക്കുന്ന ചിലതുണ്ടല്ലോ. ചാനലിന്റെ കടം; കരാറുകാര്‍ കൊടുത്ത കേസുകള്‍; വ്യാജരേഖയുണ്ടാക്കി വായ്പ തട്ടിയതിന്റെ പൊല്ലാപ്പ്, സ്വയംഭൂവായി വന്ന വിയര്‍പ്പോഹരി- അങ്ങനെ പലതും. ഒരാള്‍ മാതൃഭൂമിലും അപരന്‍ കലാകൌമുദിയിലും കയറിയിരുന്ന് വിപ്ളവപ്രസംഗം നടത്തുമ്പോള്‍ അത്തരം കഥകള്‍ എന്തേ മറന്നുപോയി? അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം ചെയര്‍മാന്റെയും പ്രിയപ്പെട്ടവരുടെയും അഴിമതി ഒഴികെയാണ് യുദ്ധമെന്ന് വാര്‍ത്താ വിപ്ളവപ്രതിഭയ്ക്ക് ഗസറ്റില്‍ പ്രസിദ്ധം ചെയ്യേണ്ടിവരും.

*
വിപ്ളവാനന്തര യാത്ര വീരഭൂമിയിലേക്കാണെന്നും കേള്‍ക്കുന്നുണ്ട്. മുനീറല്ലെങ്കില്‍ തെരഞ്ഞെടുക്കാന്‍ പറ്റിയ കേന്ദ്രം അതുതന്നെയാണ്. വീരേന്ദ്രകുമാര്‍, നന്ദകുമാര്‍, നികേഷ്കുമാര്‍. വാര്‍ത്താ മാധ്യമരംഗത്ത് കുമാരസംഭവം നടക്കാന്‍ പോകുന്നു. എന്തൊക്കെയാകണം പുതിയ വിപ്ളവകരമായ പരിപാടികളെന്ന് നന്ദകുമാര്‍ ക്ളാസെടുക്കും.

മാധ്യമങ്ങള്‍ രാഷ്ട്രീയം കളിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരായും തിരിച്ചും രൂപാന്തരം വന്നതിന്റെ കഥകളും ധാരാളം. ഒരു ചാനല്‍ തുടങ്ങുക; അതിന്റെ തലപ്പത്തിരിക്കുക; ഒളവണ്ണയ്ക്ക് വണ്ടി അയച്ച് റജീനയെ കൂട്ടിക്കൊണ്ടുവന്ന് പ്രസംഗിപ്പിക്കുക. ഇത്രയേ ഉള്ളൂ വിജയരഹസ്യം. ഇനി അതുകൊണ്ടും സംഗതി നടക്കുന്നില്ലെന്ന് വന്നാല്‍ സ്വന്തം ലേഖകനെ മൈദപ്പശയും പോസ്ററുംകൊണ്ട് ഏതെങ്കിലും പാര്‍ടി ആപ്പീസിന്റെ മതിലിനടുത്തിറക്കി വിട്ടാല്‍ മതി. എല്ലാം കഴിഞ്ഞാല്‍ ഞാന്‍തന്നെ മഹാന്‍ എന്ന് ഇംഗ്ളീഷിലും മലയാളത്തിലും എഴുതിയ ടീഷര്‍ട്ടുമായി ആഴ്ചപ്പതിപ്പിന്റെ ആപ്പീസുകള്‍ കയറിയിറങ്ങിയാല്‍ മതി. മഹത്വം ഇടങ്ങഴിക്കണക്കിന് കിട്ടും. മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന നാട്ടില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍തന്നെ മഹാന്മാര്‍. മഹാനുഭാവന്മാര്‍ക്ക് പ്രണാമമര്‍പ്പിക്കാം.

*
ജഡ്ജി നല്ല ജഡ്ജി ജഡ്ജി നല്ല ജഡ്ജിയാണ്. എം വി ജയരാജന്‍ പറഞ്ഞ അത്രയും കുഴപ്പങ്ങളൊന്നുമില്ല. ചിലപ്പോള്‍ ഇരുത്തം ശരിയാകില്ല. തന്റെ ഇരുത്തമല്ല, ശബരിമല അയ്യപ്പന്റെ ഇരുത്തമാണ് ശരിയാകാത്തതെന്നുവരെ പറഞ്ഞുകളയും. അയ്യപ്പന് കറങ്ങുന്ന കസേരയിലിരുന്നുകൂടേ എന്നാണ് ഒരു ചോദ്യം. പതിനെട്ടാംപടിയുടെ എണ്ണം കൂട്ടാനും ആറ്റുകാല്‍ പൊങ്കാല മൈതാനിയിലേക്ക് മാറ്റാനും ആഗ്രഹിച്ചുപോകും. ഇനിയിപ്പോള്‍, തിരുവനന്തപുരത്തുകാര്‍ ഗിന്നസ് ബുക്കിലേക്ക് കടക്കുന്ന മൈതാനി നിര്‍മിക്കേണ്ടിവരും. സ്ഥലം കിട്ടുന്നില്ലെങ്കില്‍ അറബിക്കടല്‍ നികത്താനുള്ള അപേക്ഷയുമായി ചെന്നാല്‍ മതി. താന്‍തന്നെ വാദം കേട്ട് വിധിപറയുകയും ആ വിധിയെ ന്യായീകരിച്ച് പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും.

കര്‍ട്ടനുമുന്നിലുള്ള കാര്യങ്ങളല്ല, പുറകിലുള്ളത് എത്തിനോക്കാനാണ് ജഡ്ജിയദ്ദേഹത്തിന് കൂടുതല്‍ താല്‍പ്പര്യം. വിധിയെ വിമര്‍ശിക്കാം; ജഡ്ജിയെ വിമര്‍ശിച്ചുകൂടെന്നാണല്ലോ പ്രമാണം. ജഡ്ജിക്ക് വിധി പറയാം; മൈക്കുകെട്ടി വിമര്‍ശിച്ചവര്‍ക്ക് മറുപടി കൊടുക്കാം എന്നൊരു മറുന്യായമുണ്ടോ ആവോ. അഡീഷണല്‍ സെക്രട്ടറിയെ ശിഖണ്ഡിയെന്ന് വിളിച്ചു. ശിഖണ്ഡി എന്നാല്‍ നപുംസകം. ഒരു ന്യായാധിപന് ആരെയും എന്തും വിളിക്കാനുള്ള നിയമനിര്‍മാണവും നടത്തേണ്ടിവരും. അഡ്വക്കറ്റ് ജനറലിന്റെ ആപ്പീസിലെ കര്‍ട്ടന്‍ പൊക്കിനോക്കാനുള്ള ആഗ്രഹം എങ്ങനെയാണ് ജഡ്ജിക്കുണ്ടാകുന്നത്? വിഡ്ഢികള്‍ എങ്ങനെ വിധി പുനഃപരിശോധിക്കുമെന്ന ചോദ്യവും ആത്മനിഷ്ഠംതന്നെ. താന്‍ പിടിച്ച മുയലിന് നാല് കൊമ്പുണ്ടെന്ന് പ്രസംഗിച്ച് സമര്‍ഥിക്കുന്നവര്‍തന്നെ വേണം കൊമ്പിന്റെ എണ്ണം തിട്ടപ്പെടുത്താനുള്ള റിവ്യൂ ഹര്‍ജി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനും.

കോടതിയാണ്; എതിര്‍ത്ത് മിണ്ടിക്കൂടാ എന്ന നിയമമൊന്നും ഇന്ത്യാ മഹാരാജ്യത്തില്ല. ജഡ്ജിമാരെ വിമര്‍ശിച്ചുകൂടെന്ന ആചാരവും ഇല്ല. ജഡ്ജി സ്റ്റേജില്‍ കയറി രാഷ്ട്രീയം പ്രസംഗിച്ചാല്‍ രാഷ്ട്രീയത്തിന്റെ ഭാഷയില്‍തന്നെ മറുപടി കിട്ടും. കോടതിമുറിയില്‍ അഹിതം പറഞ്ഞാല്‍, ചോദ്യംചെയ്ത് കോടതിയില്‍തന്നെ ആളുകളെത്തും. അതാണ് നടപ്പുരീതി. ഏതെങ്കിലുമൊരു ജഡ്ജിയുടെ അഭിപ്രായത്തെയോ നിലപാടിനെയോ ഖണ്ഡിച്ച് ആരെങ്കിലും മിണ്ടിപ്പോയാല്‍ അതാ കോടതിക്കെതിരെ യുദ്ധം നടത്തുന്നു എന്ന് ബഹളംവയ്ക്കുന്നവരെ സൂക്ഷിക്കണം. അവരുടെ ഉദ്ദേശ്യം വേറെയാണ്. ഇവിടെ വിമര്‍ശം വസ്തുനിഷ്ഠം; കാര്യമാത്ര പ്രസക്തം. ജഡ്ജിക്കുമില്ല; വിമര്‍ശകര്‍ക്കുമില്ല കൊമ്പ്.

*
‘ഇതുവരെ പുറപ്പെട്ടില്ലേ?’ എന്ന ചോദ്യത്തിന് ‘വേണമെങ്കില്‍ അരമണിക്കൂര്‍മുമ്പേ പുറപ്പെടാ‘മെന്ന് മറുപടി പറയുന്ന ഒരു ചലച്ചിത്രരംഗമുണ്ട്. അങ്ങനെ അരമണിക്കൂര്‍മുമ്പേ പുറപ്പെടാന്‍ നമ്മുടെ വീരേന്ദ്രകുമാരന്‍ പുതിയൊരു കുമാരനുമായി രംഗത്തിറങ്ങിയിരിക്കുന്നു. ദീപക് കുമാരന്‍. ലാവ്ലിന്‍ കേസിന്റെ കാര്യം ഇപ്പോള്‍ തലയ്ക്ക് സ്ഥിരതയുള്ള ആരും മിണ്ടാറില്ല. കുറെ കാലം മുങ്ങിത്തപ്പിനോക്കിയിട്ടും ആഗ്രഹിച്ചപോലെ ഒന്നും കിട്ടിയില്ല. മാത്രമല്ല, ഒടുവില്‍ സിബിഐ കോടതിയില്‍, പിണറായി വിജയന്‍ പണം വാങ്ങിയെന്നത് അടിസ്ഥാനത്തിന്റെ തരിമ്പുപോലുമില്ലാത്ത ആരോപണമാണെന്ന് സത്യവാങ്മൂലത്തിലൂടെ തെളിയിക്കുകയും ചെയ്തു. സാധാരണ മാനസികാവസ്ഥയും മാന്യതയുമുള്ളവര്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കും. കുമാരന്മാര്‍ക്ക് അങ്ങനെ പറ്റുമോ? ഉടനെ വരുത്തി ഒരു വാടകക്കുമാരനെ. അത്തരക്കാര്‍ക്ക് ഇന്നതേ പറയാവൂ എന്നില്ല. ഇപ്പോള്‍ പറയുന്നു, റബ്കോ എന്ന സ്ഥാപനം ജനിക്കുന്നതിനും പിണറായി മന്ത്രിയാകുന്നതിനും മുമ്പ് റബ്കോയുമായി താന്‍ പ്രൊജക്ട് പങ്കുവച്ചുവെന്ന്. സ്നേഹം പങ്കിടുന്നതുപോലെ ഒരു പ്രൊജക്ട് പങ്കിടല്‍. അങ്ങനെയുള്ള പങ്കിടലിന്റെ തത്സമയ ദൃശ്യങ്ങളുമായി വീരേന്ദ്രകുമാറിന്റെ കങ്കാണിമാരുടെ അസമയത്തെ അഴിഞ്ഞാട്ടം. ഒരു കുമാരന്‍ മുങ്ങിയതിന്റെ കുറവുതീര്‍ക്കാന്‍ മറ്റൊരു കുമാരന്‍ വരുമ്പോള്‍ എല്ലാ കുമാരന്മാര്‍ക്കും സന്തോഷം.

Sunday, July 18, 2010

സ്വര്‍ഗത്തിലേക്കുള്ള കോണി

പടച്ചോനേ, പടച്ചോനേ ഇവര്‍ ഇബിലീസിന്റെ മക്കളോ എന്ന് ചോദിക്കാന്‍ ആരുമില്ലാത്തതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനും രക്ഷ; യുഡിഎഫിനും രക്ഷ. ഒരു അയല മുറിച്ചാല്‍ എത്ര കഷണം കിട്ടുമെന്ന് ദൈവത്തോട് ചോദിക്കാന്‍ ഭ്രാന്തുള്ളവനേ അര്‍ഹതയുള്ളൂ. ഭ്രാന്തില്ലാത്തവന്‍ അയല മുറിച്ച് നോക്കും. കഷണം കുറഞ്ഞുപോയാല്‍ മനുഷ്യന്റെ കൈപ്പത്തി വെട്ടി എത്ര കഷണം കിട്ടുമെന്ന് പരീക്ഷിക്കും. അങ്ങനെയുള്ളവരെക്കുറിച്ച് ഒന്നും പറയാന്‍ പാടില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രമാണം.

കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയും കൈപ്പത്തി വെട്ടുന്ന കൂട്ടരും കടുത്ത പ്രണയത്തിലാണ്. സ്കൂള്‍ കാലത്തെ പ്രണയികള്‍ വയസ്സുകാലത്ത് കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഒരുതരം മുടിഞ്ഞ പ്രേമം. മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല. എന്‍ഡിഎഫ് എന്ന് പേരെടുത്ത് വിളിക്കില്ല; പോപ്പുലര്‍ ഫ്രണ്ടേ എന്നും വിളിക്കില്ല. ചക്കരേ, തങ്കക്കുടമേ എന്ന മന്ത്രം മാത്രം ചുണ്ടില്‍. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും. നടക്കുമ്പോഴും ഇരിക്കുമ്പോഴും തനിയേ ചിരിക്കും. മുഖത്തും പ്രവൃത്തിയിലും പ്രസാദം വിടരും. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ പ്രണയക്കാര്യം മിണ്ടില്ല; കാട്ടില്ല. എന്നാല്‍ ആ പ്രണയത്തിന്റെ ശക്തിക്ക് പാമ്പന്‍ പാലത്തിന്റെ കരുത്താണെന്നാണ് മനഃശാസ്ത്രമതം. കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലീഗിനു പറ്റിയ പെണ്ണുതന്നെ എന്‍ഡിഎഫ്. നല്ലകാലത്ത് അവരുടെ കല്യാണം നടന്നിരുന്നെങ്കില്‍ ബിജെപിയും ശിവസേനയുമെന്നപോലെ അവര്‍ മാതൃകാദമ്പതികളായേനെ. അന്ന് കല്യാണം നടക്കാതെപോയതില്‍ കുഞ്ഞാലിക്കുട്ടിക്ക് കുണ്ഠിതമുണ്ടാകാതെ തരമില്ല.

ലീഗിനെ സിപിഐ എം എതിര്‍ക്കുന്നതാണുപോലും തീവ്രവാദപ്രവര്‍ത്തനം നാട്ടില്‍ വളര്‍ന്നുപൊങ്ങാനുള്ള കാരണം. സിപിഐ എം ലീഗിനെ മാത്രമല്ല, കോണ്‍ഗ്രസിനെ എതിര്‍ക്കുന്നുണ്ട്, വീരന്റെ പാര്‍ടിയെയും എം വി രാഘവന്റെ പോക്കറ്റ് പാര്‍ടിയെയും എതിര്‍ക്കുന്നുണ്ട്. എന്നിട്ടെന്തേ ലീഗിനെ എതിര്‍ക്കുമ്പോള്‍മാത്രം വര്‍ഗീയത വളരുന്നു? വര്‍ഗീയതയും കുഞ്ഞാലിക്കുട്ടിയുടെ ലീഗും തമ്മിലെന്ത് സംബന്ധം? ലീഗിന് കുത്തുകിട്ടുമ്പോള്‍ തീവ്രവാദികള്‍ക്ക് ബേജാറുണ്ടാകുന്നതെന്തിന്?

കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാറേയില്ലെന്ന് തോന്നുന്നു. സ്വര്‍ഗത്തിലേക്കുള്ള കോണിയാണിതെന്നും ഇതില്‍ വോട്ടുചെയ്യുന്നവര്‍ക്ക് സ്വര്‍ഗവാതിലില്‍ ഫ്രീപാസുകിട്ടുമെന്നും പറഞ്ഞാണ് പാവപ്പെട്ട മുസല്‍മാനെ ലീഗ് പാട്ടിലാക്കാറുള്ളത്. മതത്തിന്റെ പേരുപറഞ്ഞ് സംഘടിപ്പിക്കുന്നവര്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ മതം രാഷ്ട്രീയവേഷം കെട്ടുന്നതുപോലെയാണെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിക്കില്ല. പക്ഷേ നാട്ടുകാര്‍ക്കെല്ലാം അറിയാം. അമ്മാതിരി പരിപാടിയെ സിപിഐ എം എതിര്‍ക്കുമ്പോള്‍, അതാണ് കുഴപ്പം എന്നു കരയുന്നത് ചില്ലറ തമാശയല്ലതന്നെ.

ലീഗിന്റെ അകത്ത് വര്‍ഗീയതയുണ്ടെന്നും മുസ്ളിം വര്‍ഗീയതയുടെ കുത്തക വിട്ടുകൊടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും മാണിസാറിനും മിണ്ടാതിരിക്കാം. ഇതെല്ലാം കണ്ടുംകേട്ടും അമ്പരക്കുന്ന ശതമന്യുവിന്റെ മനസ്സില്‍ ഒരു ചിന്ന ചോദ്യം മാത്രം-ഇങ്ങനെയൊക്കെ 'മതനിരപേക്ഷ'മായാണ് ചിന്തിക്കുന്നതെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് ആ പാര്‍ടി പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നുകൂടെ? അണികളെ അവരുടെ ഇഷ്ടത്തിന് വിട്ടുകൂടെ?

*
തന്റെ പത്രാധിപത്യത്തിലുള്ള വാരികയില്‍ വന്ന അപവാദകഥകളുമായി ബന്ധപ്പെട്ട് 38 കേസില്‍ പ്രതിയായെന്ന് ഒരാള്‍പത്രസമ്മേളനം നടത്തി പ്രസംഗിക്കുന്നു. ഇത്തരം ഭ്രാന്തന്മാരെയാണ് പടച്ചോന്‍ വളരെ മോശം വാക്കുകൊണ്ട് സംബോധനചെയ്തത്. മുന്നില്‍ കാണുന്ന ഭ്രാന്തിന് ചികിത്സിക്കാതെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ വള്ളിപുള്ളി ഒഴിവാക്കാതെ ജനങ്ങള്‍ക്കുവിളമ്പുന്ന മാധ്യമങ്ങള്‍ക്കാണ് യഥാര്‍ഥ മനോരോഗചികിത്സ വേണ്ടത്. അകറ്റിനിര്‍ത്തേണ്ടതിനെയും അറപ്പുകാട്ടേണ്ടതിനെയും ലാളിക്കാനും ഓമനിക്കാനും ആയുധമാക്കാനും ആളുകളുണ്ടാകുമ്പോള്‍ അനാശാസ്യം വ്യവസ്ഥാപിതമാകും. ക്രൈം പ്രസിദ്ധീകരിക്കുന്നതെന്തും 'സ്വന്ത'മെന്ന വ്യാജേന വായനക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നവര്‍ അത്തരം വ്യവസ്ഥാപിതരാണ്. നിങ്ങള്‍ക്ക് ആരോടെങ്കിലും ശത്രുതയുണ്ടോ-അവരെ ചൂണ്ടിക്കാണിക്കൂ. അഴിമതിക്കാര്‍, പെണ്‍വാണിഭക്കാര്‍, സ്ത്രീലമ്പടന്മാര്‍, തട്ടിപ്പുവീരന്മാര്‍, മാഫിയകള്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും കൂട്ടത്തില്‍ അവരെ ഉള്‍പ്പെടുത്തി നാറ്റിച്ചു നാനാവിധമാക്കാന്‍ സംവിധാനങ്ങള്‍ തയ്യാര്‍. ഓരോന്നിനും വ്യത്യസ്ത നിരക്കാകുമെന്നുമാത്രം.

നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയെ അവഹേളിച്ചു തറപറ്റിക്കണോ-നിങ്ങളുടെ മണ്ഡലത്തിനായി പ്രത്യേക പതിപ്പ് തയ്യാറാക്കപ്പെടും. 'വിദേശരാജ്യങ്ങളില്‍ തട്ടിപ്പുനടത്തി പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടികളുമായി മുങ്ങുകയും ഇപ്പോള്‍ നാട്ടില്‍ പെണ്‍വേട്ടയുമായി വിലസുകയും ചെയ്യുന്ന വീരന്‍' എന്ന് സചിത്ര പരസ്യം. കൂടുതല്‍ വിവരം അറിയാവുന്നവര്‍ ബന്ധപ്പെടുക എന്ന അറിയിപ്പോടെ ഇ മെയില്‍ വിലാസം കൂടെ. കോടതിയെ പുല്ലുവിലയാണ്. കോടതി വിലക്കിയാലും അപവാദകഥ നാട്ടിലാകെ പറഞ്ഞുനടക്കും. സ്ത്രീകളുടെ നഗ്നചിത്രം രഹസ്യമായി പകര്‍ത്തി അതുകാണിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ബ്ളാക്ക്മെയിലിങ്ങിന്റെ മറ്റൊരു രൂപം. ഇതാണ് ക്വട്ടേഷന്‍ ജോലി.

ക്വട്ടേഷന്‍ കുമാരനെ ഊട്ടിവളര്‍ത്താന്‍ കുറെ കുമാരന്മാര്‍ വേറെയുണ്ട്. ലാവലിന്‍ വന്നപ്പോഴാണ് ക്വട്ടേഷന്‍ വിശാലരൂപത്തില്‍ നടന്നത്. ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായ കുമാരന്‍ വിളിച്ചുപറഞ്ഞത്, ഇത് പിണറായി വിജയന്‍ ചെയ്യിച്ചതാണ് എന്നത്രെ. അതാണ് മുന്ത്യടവ്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ചതിന് കുട്ടികള്‍ ആപ്പീസ് തല്ലിത്തകര്‍ത്തു. അന്ന് പറഞ്ഞുപരത്തിയത്, അത് ലാവലിന്‍ കേസിലെ രേഖകള്‍ നശിപ്പിക്കാനുള്ള അക്രമമായിരുന്നു എന്ന്. ഏതുരേഖ? എന്തു രേഖ? കൈയിലുള്ള രേഖയൊന്നും ഇതുവരെ സിബിഐക്ക് കൊടുത്തിട്ടില്ലേ? 374 കോടി, കമല ഇന്റര്‍നാഷണല്‍, ടെക്ക്നിക്കാലിയ, അമിത സ്വത്ത് സമ്പാദനം, വരദാചാരിയുടെ തല-ഇങ്ങനെ പറഞ്ഞുപരത്തിയ ഒരുകാര്യമെങ്കിലും സ്ഥാപിക്കാന്‍ കഴിഞ്ഞോ കുമാരന്മാര്‍ക്ക്?

38 കേസ് നിലവിലുണ്ട്. അപകീര്‍ത്തിക്കിരയായ അനേകം പേരുടെ രോഷം നിലനില്‍ക്കുന്നുണ്ട്. അത്തരം ആരുടെയെങ്കിലും രൂക്ഷമായ പ്രതികരണം വന്നാലോ? ഉടനെ പറയാം കീചകന്‍ ചത്തു; ഭീമനെതിരെ കേസെടുക്കണമെന്ന്. ഫലത്തില്‍, തന്നെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐ എമ്മിനുമേല്‍ ചാരിവച്ചിരിക്കുന്നു രസികകുമാരന്‍.

മാണി കേരളയിലെ പുത്തന്‍കൂറ്റ് പി സി ജോര്‍ജും യുഡിഎഫിലെ പുരപ്പുറം തൂക്കുന്ന പുത്തനച്ചി കുമാരനും അശ്ളീലകുമാരന്റെ പിറക്കാതെപോയ മാതാപിതാക്കളാണ്. മാണിസാറിന് പക്ഷേ പുള്ളിക്കാരനെ പഥ്യമാണോ എന്തോ. വെറുപ്പൊന്നുമില്ലാത്തതിനാലാകണം അശ്ളീല വെബ്സൈറ്റ് പരിപാടിക്ക് പാലായില്‍ത്തന്നെ സൌകര്യം ചെയ്തത്. മാണിസാറിന്റെ പ്രിയശിഷ്യന്‍ ജോസഫ് എം പുതുശേരിയെ ഹൈക്കോടതി അയോഗ്യനാക്കി പ്രഖ്യാപിക്കുന്നതിലേക്ക് എത്തിയത് ക്രൈം കുമാരന്റെ ഒരു ഇലക്ഷന്‍ സ്പെഷ്യലാണ്. കല്ലൂപ്പാറയില്‍ എതിര്‍ സ്ഥാനാര്‍ഥി ടി എസ് ജോണിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി തയ്യാറാക്കിയ ക്രൈം വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് കേസായി. പുതുശേരിയെ ഹൈക്കോടതി അയോഗ്യനാക്കി. സുപ്രീംകോടതിയില്‍ ചെന്ന് സ്റ്റേ സമ്പാദിക്കേണ്ടിവന്നു പുതുശേരിക്ക്. ടി എസ് ജോണിനെ വെടക്കാക്കി കല്ലൂപ്പാറയെ സ്വന്തമാക്കിയ പുതുശേരിക്ക് അശ്ളീലകുമാരന്റെ വക ബോണസ്. കോടതിയില്‍ തട്ടിപ്പുകാട്ടിയപ്പോള്‍ കിട്ടിയ പേര് കുടിലബുദ്ധി കുമാരനെന്നാണ്-ക്രൂക്കഡ്.

ഈ കുമാരനെക്കുറിച്ച് അധികം പറഞ്ഞാല്‍ നാറ്റം സഹിക്കാനാകില്ല. എന്നിട്ടും ആ കോലവും ചുമലില്‍വച്ച് നിയമയുദ്ധം നടത്തുന്ന മഹാമാന്യന്മാരെയും മാധ്യമ ശിങ്കങ്ങളെയും ഓര്‍ക്കുമ്പോള്‍ കോരിത്തരിക്കുന്നു. അഴിമതി വിരുദ്ധ-സദാചാരസംരക്ഷണ പോരാട്ടത്തിലെ വീരേതിഹാസം.

*
കണ്ടല്‍ കണ്ടുള്ള ഇണ്ടലുംകൊണ്ട് മണ്ടിമണ്ടി ഡല്‍ഹിയില്‍വരെ പോയി ജയറാം രമേശിനെ ചാക്കില്‍കയറ്റിയപ്പോള്‍ കെ സുധാകരന്റെ വികസനസ്വപ്നം പൂവണിഞ്ഞു. കണ്ടല്‍ കാട്ടിലെ മാലിന്യം നീക്കി വെടിപ്പാക്കിയാല്‍ പരിസ്ഥിതി തകര്‍ന്നുപോകുമത്രെ. മീന്‍പിടിച്ചാല്‍ കടലിന്റെ ആവാസവ്യവസ്ഥ തകരും. ശരണം വിളിച്ച് കാനനപാതയിലൂടെ അയ്യപ്പന്മാര്‍ നടന്നാല്‍ വനത്തിന്റെ പരിസ്ഥിതിക്ക് ഡെങ്കിപ്പനി വരും. മാരാമ കണ്‍വന്‍ഷന്‍ നടത്തിയാല്‍ പമ്പയിലെ മീന്‍കുഞ്ഞുങ്ങള്‍ക്ക് വയറിളക്കം പിടിപെടും. റോഡുവെട്ടിയാലും വീടുവച്ചാലും പ്രകൃതിക്ക് ഹാര്‍ട്ട് അറ്റാക്കുണ്ടാകും.

ബിനോയ് വിശ്വത്തിനെതിരെ ജയറാം രമേശ് കേസെടുക്കാന്‍ സാധ്യതയുണ്ട്-ഫോറസ്റ്റ് ഡിപ്പോകളിലാണല്ലോ നല്ല മരം വെട്ടി വില്‍ക്കുന്നത്. ഇനി നമുക്ക് ഗുഹകളില്‍ പാര്‍ക്കാം. പഴവും പച്ചക്കറിയും പച്ചയ്ക്ക് തിന്നാം. വീഗാലാന്‍ഡിന്റെ ജല സംരക്ഷണവും വിസ്മയ പാര്‍ക്കിന്റെ ജലചൂഷണവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റെടുക്കാം. എല്ലാ ദിവസവും വൈകിട്ട് ചര്‍ച്ച സംഘടിപ്പിക്കാം.

Sunday, July 11, 2010

വള്ളിപോയ കിനാക്കള്‍

കിനാവള്ളി കിനാവില്‍ പടര്‍ന്നുകയറുന്ന വള്ളിയും ആകാം; കിനാക്കള്‍കൊണ്ട് കൊട്ടാരം തീര്‍ക്കുന്നവര്‍ക്ക് നൈരാശ്യകാലത്ത് തൂങ്ങിമരിക്കാനുള്ള വള്ളിയുമാകാം. ഇവിടെ കഥാപാത്രം മറ്റൊരു വള്ളിയാണ്- പലകരങ്ങള്‍കൊണ്ട് ഇരയെ വരിഞ്ഞുകെട്ടി തിന്ന് വിശപ്പടക്കുന്ന ജീവനുള്ള വള്ളി. നീരാളി എന്നും നീരാളിപ്പിടിത്തം എന്നുമേ ഇതുവരെ കേട്ടിട്ടുള്ളൂ; നീരാളിയുടെ സ്പര്‍ശം എന്ന് ആദ്യം കേള്‍ക്കുന്നു. മഷിനോട്ടം, കവിടി നിരത്തല്‍, കൈനോട്ടം, മുഖലക്ഷണ പ്രവചനം തുടങ്ങിയ എല്ലാ പരിപാടികളും അതിവേഗം അവസാനിപ്പിച്ച് കലാകാരന്‍മാര്‍ക്ക് സ്ഥലം വിടാം. ഇനി വാതുവെക്കേണ്ടതില്ല; എക്സിറ്റ് പോള്‍ നടത്തേണ്ടതില്ല; പാഴൂര്‍ പടിവരെ ചെല്ലാന്‍ വണ്ടിക്കൂലി ചെലവാക്കേണ്ടതുമില്ല. എല്ലാം നമ്മുടെ പോള്‍ സ്വാമിജി നിര്‍വഹിച്ചുകൊള്ളും.

തെരഞ്ഞെടുപ്പില്‍ വോട്ട് എണ്ണി ഫലം വരാന്‍ കാത്തുനില്‍ക്കേണ്ട കാര്യം ഇനി ഇല്ലേയില്ല. ഏതൊക്കെ പാര്‍ടികള്‍ മത്സരരംഗത്തുണ്ടോ, അവയുടെയൊക്കെ കൊടി ഓരോ ചില്ലുപെട്ടിയിലാക്കണം. (പി സി ജോര്‍ജിന്റേതടക്കമുള്ള വിശ്വാസ്യത തെളിയിച്ച പാര്‍ടികളുടെ കൊടി ഒഴിവാക്കി പാഴ്ച്ചെലവ് കുറയ്ക്കാവുന്നതാണ്. അസൂയയിലും പ്രസ്താവനയിലും ജീവിക്കുന്നവര്‍ക്ക് നോക്കുകൂലി തരപ്പെടുത്താവുന്നതുമാണ്.) നീരാളിയുടെ മുന്നിലേക്ക് ആ പെട്ടികള്‍ തള്ളിവച്ചുകൊടുത്താല്‍ പതുക്കെ അത് ഒരു പെട്ടിയില്‍ തൊടും. അടുത്ത നിമിഷം തൊട്ട പെട്ടിയിലെ പാര്‍ടിക്ക് കീജെ വിളിക്കാം.
കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിലാണല്ലോ ഇപ്പോള്‍ വക്കാ വക്കാ ഗാനം കേള്‍ക്കുന്നത്. ആരു ജയിക്കും-ചെന്നിത്തല പ്രസിഡന്റാകുമോ? മണ്ണും ചാരി നില്‍ക്കുന്ന സുധീരന് കിട്ടുമോ സ്വര്‍ണക്കപ്പ്? മുല്ലപ്പള്ളിയുടെ പരിശ്രമം വിജയിക്കുമോ? ഉമ്മന്‍ ചാണ്ടി ഗതിപിടിക്കുമോ? മുരളി അകത്തുകടക്കുമോ? പുണ്യ പിതാവിന് മകളുടെ കൈപിടിച്ച് കരകയറ്റാനാകുമോ? ആന്റണി മൌനം വെടിയുമോ? എം കെ രാഘവന്‍ മന്ത്രിയാകുമോ? തോമസ് മാഷിന് ക്യാബിനറ്റിലിരുന്ന് കുമ്പളങ്ങിയെക്കുറിച്ചും തിരുതയെക്കുറിച്ചും കഥയെഴുതാന്‍ കര്‍ത്താവിന്റെ അനുഗ്രഹമുണ്ടാകുമോ? കെ സി വേണുഗോപാലിന്റെ പേരിനുപിന്നാലെ നമ്പ്യാര്‍ എന്നോ നായരെന്നോ വാലുമുളയ്ക്കുമോ? വയലാര്‍ രവി വെറുംവാക്ക്പറച്ചില്‍ ഉടനെയെങ്ങാനും അവസാനിപ്പിക്കുമോ? അബ്ദുള്ളക്കുട്ടി ഇനിയും പൊന്‍മുടിക്ക് പോകുമോ അതോ സുധാകരേട്ടനൊപ്പം ചെന്നൈയില്‍ സ്ഥിരതാമസമാക്കുമോ?

ഇങ്ങനെ ആയിരം ചോദ്യാവലിയുടെ ഒരു പുസ്തകംതന്നെ ഇറക്കിയിട്ടുണ്ട് കെപിസിസിയുടെ കലാ സാഹിത്യ വിഭാഗം. ഇതിനെല്ലാം ഉത്തരം കിട്ടാന്‍ ജര്‍മനിയിലെ സീ ലൈഫ് അക്വേറിയത്തില്‍നിന്ന് പോള്‍ നീരാളിയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെങ്ങാനും തിരുവനന്തപുരത്തെ പുതിയ ടെര്‍മിനലില്‍ ഇറക്കേണ്ടിവരും. കെപിസിസി ആസ്ഥാനത്ത് ചില്ലുപെട്ടികള്‍ നിരക്കട്ടെ. ചെന്നിത്തലമുതല്‍ അബ്ദുള്ളക്കുട്ടിവരെയുള്ള മഹാന്‍മാരുടെ വര്‍ണചിത്രങ്ങളും നീരാളിക്കു കഴിക്കാന്‍ ചിക്കന്‍ ഫ്രൈയും പെട്ടികളില്‍ നിറയട്ടെ.

നീരാളി വലതുപക്ഷമാണെന്നാണറിവ്. വലതുഭാഗത്തു വയ്ക്കുന്ന പെട്ടിയിലേ പിടിക്കുള്ളൂവത്രെ. ചെന്നിത്തലയാണ് ജയിക്കേണ്ടതെങ്കില്‍ ടിയാന്റെ പടമുള്ള പെട്ടി വലതുഭാഗത്തു വയ്ക്കണം. ആരുടെ പെട്ടി വലതുഭാഗത്തു വയ്ക്കണമെന്ന് മാഡം തീരുമാനിക്കും. മാഡം എന്തു തീരുമാനിക്കണമെന്ന് ആന്റണി ഉപദേശിക്കും. ആന്റണി എന്തുപദേശിക്കണമെന്ന് മുല്ലപ്പള്ളിയും എം കെ രാഘവനും കുശുകുശുക്കും. ഉള്‍പ്പാര്‍ടി ജനാധിപത്യം അതാണ്. തെരഞ്ഞെടുപ്പു നടക്കുകയും നീരാളി ഏതെങ്കിലും പെട്ടിയില്‍ തൊടുകയും ചെയ്താല്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഗതി എന്താകുമെന്ന് പ്രവചിക്കാന്‍ വേറെ നീരാളിയെ കൊണ്ടുവരണം. കിനാവള്ളിയുടെ തൊട്ടുതലോടല്‍ സ്വപ്നം കാണുന്നവരുടെ കിനാവിന്റെ വള്ളി പൊട്ടിയാല്‍ ചെന്നിത്തലയുടെ കുരുക്കില്‍പ്പെട്ട മുരളീധരന്റെ അവസ്ഥയാകും.

*
ബാലകൃഷ്ണപിള്ളയ്ക്ക് പഞ്ചാബ് മോഡലിനെക്കുറിച്ചും രാമന്‍ പിള്ളയുടെ ആനയെക്കുറിച്ചും മാത്രമല്ല, വല്ലപ്പോഴും ഉള്ള സത്യങ്ങള്‍ വിളിച്ചുപറയാനും അറിയാം. യുഡിഎഫില്‍ വിലയില്ലെങ്കിലും കീഴൂട്ട് തറവാട്ടിലൊക്കെ അദ്ദേഹത്തിന്റെ വാക്കിന് നല്ല വിലയാണ്. പിള്ള ലീഗിന്റെ തൊപ്പി ഒന്നുകൂടി ഊരിക്കുന്നതിന്റെ സ്റ്റൈല്‍ നോക്കൂ:

"പട്ടം താണുപിള്ള മുഖ്യമന്ത്രിയും ആര്‍ ശങ്കര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയും എന്നതില്‍ ധാരണയിലെത്തി. മറ്റു മന്ത്രിമാരെയും തീരുമാനിച്ചു. ഇവരില്‍ ഒരാള്‍പോലും മുസ്ളിംലീഗിന്റെ പ്രതിനിധിയായി ഇല്ലായിരുന്നു. ഒന്നിച്ചുനിന്ന് മത്സരിച്ച് ജയിച്ചതാണെങ്കിലും മുസ്ളിംലീഗിനെ മന്ത്രിസഭയിലെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു. മുസ്ളിംലീഗിനോട് കോണ്‍ഗ്രസ് കാട്ടിയ കൊടിയ വിശ്വാസവഞ്ചനയായിരുന്നു അത്. രാഷ്ട്രീയത്തില്‍ ഒരു കക്ഷിയും മറ്റൊരു കക്ഷിയോട് ചെയ്യാന്‍ പാടില്ലാത്ത ഒന്ന്. "............. മുസ്ളിംലീഗിന് സ്പീക്കര്‍ സ്ഥാനംപോലും കൊടുക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ശഠിച്ചു. അതിന്റെ പരിണതിയായിരുന്നു സീതിസാഹിബിനെ 'തൊപ്പിയൂരി' സ്പീക്കറാക്കിയ കറുത്ത അധ്യായം. മുസ്ളിംലീഗിലെ അതിശക്തനായ നേതാവായിരുന്നു സീതിസാഹിബ്. "....പി ടി ചാക്കോയും ആര്‍ ശങ്കറുമെല്ലാം മുസ്ളിംലീഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി അതിശക്തമായി വാദിക്കുകയുംചെയ്തു. പക്ഷേ, കോണ്‍ഗ്രസിലെ വടക്കേ മലബാറില്‍നിന്നുള്ള ചില നേതാക്കളുടെ അസൂയകലര്‍ന്ന നിലപാടുകൊണ്ടാണ് അത് നടക്കാതെപോയത്. അവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സ്വാധീനിച്ച് ലീഗ്വിരുദ്ധ നിലപാടില്‍ എത്തിക്കുകയായിരുന്നു. "ലീഗിനേക്കാള്‍ വര്‍ഗീയതയും ലീഗിനേക്കാള്‍ വര്‍ഗീയവികാരങ്ങളും സാമുദായിക ചിന്തയും നിലനിര്‍ത്തിപ്പോരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ 2010ല്‍ ഞങ്ങളുടെ മുന്നണിയില്‍തന്നെയുണ്ട്. "അദ്ദേഹത്തിന്റെ(സീതിസാഹിബിന്റെ) അനവസരത്തിലുള്ള അകാല ചരമത്തെ തുടര്‍ന്ന് സി എച്ച് മുഹമ്മദ്കോയയെ സ്പീക്കറാക്കി. അവിടെയും ചരിത്രം ആവര്‍ത്തിച്ചു. സി എച്ചിനെയും മുസ്ളിംലീഗില്‍നിന്ന് രാജിവെപ്പിച്ച് 'തൊപ്പിയൂരി' സ്പീക്കറാക്കി.''

ഇതൊന്നും കണ്ട് കുഞ്ഞാലിക്കുട്ടി പേടിക്കൂല്ല. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ടും പള്ളിയില്‍ പോയിട്ടുമില്ല. ഇപ്പോള്‍ മാഡം പറഞ്ഞാല്‍ കുട്ടി തൊപ്പിയൂരും. മാഡത്തിന്റെ കനിവുകൊണ്ട് അഹമ്മദ് സാഹിബിന് മമതാ ദീതിയുടെ തിണ്ണയിലൊരിടം കിട്ടിയത് ചെറിയ കാര്യമാണോ. ബാലകൃഷ്ണപിള്ള ദുഷ്ടനായ കാരണവരെപ്പോലെയാണ്. വെറുതേ ഉപദ്രവിക്കും. അല്ലെങ്കില്‍തന്നെ ലീഗ് മാണികേരളയുടെ പിന്നില്‍ രണ്ടാംപാര്‍ടിയായി മൂലയ്ക്കാണ്. പോരാഞ്ഞ് ഇപ്പോള്‍ എന്‍ഡിഎഫ് വഴി ഗര്‍ഭിണിയും. പരാക്രമം അബലകളോടുവേണോ പിള്ളമനസ്സിന്റെ ആക്രോശം?

*
ഉംറയും ഈദ്നമസ്കാരവും വെള്ളിയാഴ്ചയും നിയമസഭയുമൊന്നും നമ്മുടെ അബ്ദുള്ളക്കുട്ടിയെ ബാധിക്കുന്ന കാര്യങ്ങളല്ല. ഇപ്പോള്‍ വിതുര-പൊന്‍മുടി വഴിയാണ് വിപ്ളവം വരുന്നത്. മസ്കറ്റ് ഹോട്ടലില്‍ ഉല്ലാസം; നിയമസഭയില്‍ ബത്ത; പെരിങ്ങമ്മലയില്‍ ഊണ്; ഹര്‍ത്താല്‍ദിനത്തില്‍ യാത്ര; പൊന്‍മുടിയില്‍ മൂന്നു മുറി; പിടിക്കപ്പെട്ടാല്‍ നിലവിളി. ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമാണറിയുക. അബ്ദുള്ളക്കുട്ടിയെക്കണ്ടാല്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് ധരിക്കാമോ? അപക്വതയാണ് പ്രശ്നം. കുട്ടികള്‍ക്കും ഉണ്ണികള്‍ക്കുമൊക്കെയാണ് സൂക്കേടുവരുന്നത്. ഉണ്ണിത്താനുവീണ പിടി ഈ കുട്ടിക്കും വീണു എന്ന് ഭയന്നുപോയതാണ്. എവിടെ? കക്കാന്‍ മാത്രമല്ല, ഞേലാനും പഠിച്ചിട്ടുണ്ട്. എങ്ങനെ വീണാലും നാലുകാലും നിലത്തുകുത്തും. പുതിയ കാലത്ത് ഉല്ലാസ യാത്ര നടത്താന്‍ ഒന്നിലേറെ കാറുവേണം. ഭക്ഷണം കഴിക്കാന്‍ മിനിമം മുപ്പതുകിലോമീറ്റര്‍ സഞ്ചരിക്കണം. മറ്റേതെങ്കിലും കാറില്‍ ഒരു സ്ത്രീ ഉണ്ടെങ്കില്‍ അവരെ സുരക്ഷിതമായി എത്തിക്കാന്‍ ഖദറിട്ട സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കണം. ഇത്രചെറിയ കാലംകൊണ്ട് പെരിങ്ങമ്മലയിലും പൊന്‍മുടിയിലും ഹര്‍ത്താലൂ തരപ്പെടുത്താനും സര്‍ക്കാര്‍ വിലാസം ഗണ്‍മാനെ ഉപേക്ഷിച്ച് ഹര്‍ത്താല്‍സവാരി നടത്താനും അനന്തപുരിയില്‍ സാധിച്ച കുട്ടിയെ സാധാരണ കുട്ടിയെന്നൊന്നും വിളിക്കാവുന്നതല്ല. ഇക്കണക്കിന് പത്തുകൊല്ലം ഡല്‍ഹിയില്‍ കഴിഞ്ഞ കുട്ടി എത്ര ഹര്‍ത്താലൂ കഴിച്ചിട്ടുണ്ടാകും; എത്ര കാറില്‍ സഞ്ചരിച്ചിട്ടുണ്ടാകും!