Monday, May 27, 2013

നാഴിയരി വേണ്ട; നാലടി മതി

ഒരു സര്‍ക്കാരാകുമ്പോള്‍ പലതും നടക്കും. ജനങ്ങളെ സേവിക്കുന്ന സര്‍ക്കാരുമുണ്ടാകും; ദ്രോഹിക്കുന്ന സര്‍ക്കാരുമുണ്ടാകും. ചിലകൂട്ടര്‍ അധികാരത്തിലേറിയ നിമിഷംമുതല്‍ മുന്‍പിന്‍ നോക്കാതെ ദ്രോഹം തുടങ്ങും. ചിലര്‍ക്ക് മൂടിക്കുടിക്കാനാണിഷ്ടം. സേവനംമാത്രം മനസ്സിലും പ്രവൃത്തിയിലുമുള്ളവരാണെങ്കില്‍ അവര്‍ക്ക് ശത്രുക്കള്‍ കൂടും. തൊട്ടതും തൊടാന്‍ പോകുന്നതുമെല്ലാം കുറ്റമാണെന്ന് പറയാനും കുറ്റപ്പെടുത്താനും കോട്ടയത്തുനിന്ന് കങ്കാണിമാര്‍ വരും. കോട്ടയമാണ് ശരിക്കും കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രം. കുഞ്ഞാലിക്കുട്ടിയുടെ വിചാരം മലപ്പുറം എന്നത്രെ. മാണിക്ക് പാലായില്‍ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനം സ്ഥാപിക്കാന്‍ മോഹമുണ്ട്- പക്ഷേ, നടപ്പുള്ള കാര്യമല്ല. കോട്ടയത്തെ കോണ്‍ഗ്രസ് ത്രിമൂര്‍ത്തികളുണ്ട്. അവര്‍ എന്ത് വിചാരിക്കുന്നുവോ അതേ ഭരണത്തിലും കോണ്‍ഗ്രസിലും നടക്കൂ. കോട്ടയത്തുനിന്ന് ലോക്സഭയിലെത്തിയ പാരമ്പര്യമുള്ളതുകൊണ്ടൊന്നും രമേശ് ചെന്നിത്തല ആ സംഘത്തില്‍ പെടുന്നില്ല.

ആജീവനാന്ത അംഗത്വമേ അതിലുള്ളൂ. "ഉ, രാ, ജോ" എന്ന് ചുരുട്ടി വിളിക്കാം. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവര്‍. നേതാവ് ഉമ്മന്‍ചാണ്ടിതന്നെ. ഈ മൂവര്‍ സംഘം അറിയാതെ ചെന്നിത്തല മന്ത്രിയുമാകില്ല; മുരളീധരന് പരിഗണനയും കിട്ടില്ല. കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്യുവിനെയും ആര് നയിക്കണമെന്നും ആര്‍ക്ക്, ഏത് വകുപ്പു കൊടുക്കണമെന്നും യാമിനി തങ്കച്ചി പരാതി എഴുതണോ വേണ്ടയോ എന്നും മൂവര്‍ സംഘത്തിന്റെ വട്ടമേശയില്‍ തീരുമാനമുണ്ടാകും. അത് അനുസരിക്കലാണ് ബാക്കി സകലമാന കോണ്‍ഗ്രസ്- യുഡിഎഫ് പ്രമാണിമാരുടെയും ജോലി.

ജോസ് കെ മാണി സോണിയ മാഡത്തിനും മന്‍മോഹന്‍ജിക്കുമൊപ്പം യുപിഎ സര്‍ക്കാരിന് മാര്‍ക്കിടും; പടത്തില്‍ പോസ് ചെയ്യും. മന്ത്രിസ്ഥാനംമാത്രം നല്‍കില്ല. കേന്ദ്രത്തില്‍ പിന്തുണ നല്‍കുന്ന കക്ഷി ഏതു ഞാഞ്ഞൂലായാലും എംപിസ്ഥാനമുണ്ടോ രാജയോഗമാണ്. പണത്തിനും പദവിക്കുമൊന്നും ഒരു പഞ്ഞവുമുണ്ടാകില്ല. മന്ത്രിയാകാന്‍ തയ്യാറായി അങ്ങോട്ടു ചെന്നാല്‍ മാത്രംമതി. നമ്മുടെ മാണിസാറിന്റെ പുത്രനുമാത്രം അതിന് യോഗമില്ല. സൗന്ദര്യത്തിനും കഴിവിനും കുറവുണ്ടായിട്ടല്ല; റബര്‍പോലെ ശക്തമായ പിന്തുണയും നിലപാടുമില്ലാഞ്ഞിട്ടുമല്ല. മന്ത്രിപദം ചുണ്ടിനടുത്തുവരെ എത്തി എന്നു തോന്നും; അവസാന നിമിഷം തെറിച്ചുപോകും. ഇതെന്തുകൊണ്ട് എന്നന്വേഷിച്ചുചെല്ലുന്നവര്‍ കോട്ടയത്തെ മൂന്നു കുഞ്ഞച്ചന്മാരിലാണെത്തുക. മൂവര്‍സംഘത്തിനുപുറത്ത് കോട്ടയത്തുനിന്ന് ഒരു ദിവ്യനും വേണ്ട എന്നാണ് അവരുടെ തീരുമാനം.

മാണി സാറിനെ സഹിക്കുന്നതും സാറേയെന്നു വിളിക്കുന്നതും നിവൃത്തികേടുകൊണ്ടാണ്. മാണിയേക്കാള്‍ വിശ്വസ്തന്‍ പി സി ജോര്‍ജുതന്നെ. അതാകുമ്പോള്‍ കോടാലിക്കും മതി; പാഷാണത്തിനും മതി. എവിടെച്ചെന്നും പോത്തിനെയോ കുതിരയെയോ കച്ചവടംചെയ്ത് പിന്തുണ ഉറപ്പിക്കാന്‍ ഏല്‍പ്പിക്കാം. കാരി സതീഷ്, പുത്തന്‍പാലം രാജേഷ് തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളുമായി താരതമ്യംചെയ്യാന്‍ പാകത്തിലാകയാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ വലിയ വേവലാതിയില്ല; മാനഹാനിയേ ഉള്ളൂ.

തിരുവഞ്ചൂരും പൂവവും പുതുപ്പള്ളിയും അകലെയല്ല. തിരുവഞ്ചൂരില്‍ രാധാകൃഷ്ണനും പൂവത്ത് ജോസഫും പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞും പിറവികൊണ്ടത് ഏതാണ്ട് ഒരേ കാലത്ത്. പിച്ചവച്ചത് ബാലജനസഖ്യത്തിലൂടെ കെഎസ്യുവിലേക്ക്. സൂത്രത്തില്‍ മുമ്പന്‍ കൂട്ടത്തില്‍ മുമ്പനായി. ഉമ്മന്‍ചാണ്ടി മൂവര്‍ സംഘത്തിന്റെ ഓസി എന്ന തലവന്‍. ഓസി കല്‍പ്പിക്കും, അനുചരര്‍ അനുസരിക്കും. എക്കാലത്തും അനുചരര്‍ എംഎല്‍എമാര്‍. കോട്ടയം ഡിസിസി പ്രസിഡന്റും കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍നിന്നുള്ള നിയമസഭാംഗവുമായി ഒരേസമയം കെ സി ജോസഫ് അവതരിച്ചത് ഓസിയുടെ കാരുണ്യംകൊണ്ടാണ്.

ആഭ്യന്തരം ഒഴിഞ്ഞ് സാമുദായിക സന്തുലനമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടി ഒട്ടും മടിക്കാതിരുന്നത് തന്നേക്കാള്‍ തന്നോട് സ്നേഹം രാധാകൃഷ്ണനുണ്ട് എന്നതുകൊണ്ടത്രെ. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് കെ സി ജോസഫിന്. ഓസിയുടെ ഓഫീസില്‍ തീരുമാനമെടുക്കും; അത് കെ സി നടപ്പാക്കും. അത്രയേ ഉള്ളൂ അവിടെ ജോലി.

ഇങ്ങനെയൊരു മൂന്നംഗ സഖ്യത്തിനെ ചെറുതായിക്കണ്ടതാണ് രമേശ് ചെന്നിത്തലയുടെ യഥാര്‍ഥ പരാജയം. പെരുന്നയില്‍നിന്നുള്ള പിന്തുണയും രാഹുല്‍ ഗാന്ധിയുടെ സൗജന്യവുംകൊണ്ട് ഓണമുണ്ടുകളയാം എന്നാണ് ചെന്നിത്തല കരുതിയത്. ചെറുപ്പത്തിലേ പഠനം ഹിന്ദി ആയതുകൊണ്ട് കോട്ടയത്തെ രീതികളൊന്നും പുള്ളിക്കാരന് വലിയ നിശ്ചയം പോരാ. ചങ്ങനാശേരിമുതല്‍ മാവേലിക്കരവരെയുള്ള റൂട്ടിലേ രമേശിന്റെ വണ്ടി ഓടൂ. കോട്ടയത്ത് കുന്നും മലയും കുണ്ടും കുഴിയും വളവും തിരിവുമുള്ള എല്ലാ റോഡിലും അനായാസേന സഞ്ചരിക്കുന്ന മൂവര്‍ സംഘത്തോടേറ്റുമുട്ടാന്‍ ആ വിജ്ഞാനം പോരാ. സുകുമാരന്‍നായര്‍ മൈതാന പ്രസംഗത്തില്‍ കര്‍ണകഠോര പ്രഖ്യാപനങ്ങള്‍ നടത്തും. മൂവര്‍ സംഘത്തിനെ ഞെട്ടിക്കാന്‍ ആ കഠോരത പോരാ. എങ്ങനെ ചാടിയാലും ഒടുവില്‍ ചട്ടിയില്‍ വീഴാനേയുള്ളൂ നായരുടെ കഠോരതയെന്നാണ് മൂവര്‍സംഘത്തിന്റെ ഉള്ളിലിരിപ്പ്. അതുകൊണ്ടാണ് മലപോലെ വന്ന ചെന്നിത്തലയുടെ മന്ത്രിസ്ഥാനം എലിപോലെ പോയത്.

കാര്യസിദ്ധിക്കായി മൂവര്‍സംഘം എതുവഴിയും നോക്കും. വേണ്ടിവന്നാല്‍ അപരന്റെ കിടപ്പറയില്‍ ഒളിക്യാമറ വയ്ക്കും. ഇതിപ്പോള്‍ ഫോണ്‍ ചോര്‍ത്തിയിട്ടേയുള്ളൂ. ചെന്നിത്തല പെരുന്നയിലേക്കു വിളിക്കുന്നതും സുകുമാരന്‍നായര്‍ തിരിച്ചുവിളിക്കുന്നതും മാത്രമേ തിരുവഞ്ചൂരിന്റെ ചെവിയിലെത്തിയിട്ടുള്ളൂ എന്നത് അവരുടെ വിശ്വാസം. ആ വിശ്വാസം പക്ഷേ, ആരെയും രക്ഷിക്കാന്‍ സാധ്യതയില്ല. ഇനിവരും ഒന്നൊന്നായി പുതിയ കഥകള്‍. ആരെയൊക്കെ വിളിച്ചു, എന്തെല്ലാം പറഞ്ഞു എന്ന് തിരുവഞ്ചൂര്‍ പുറത്തുവിടുംമുമ്പ് ആഭ്യന്തരം കൈയില്‍ കിട്ടിയാല്‍ ചെന്നിത്തല രക്ഷപ്പെട്ടു എന്നു കരുതാം.

അല്ലെങ്കിലും തിരുവഞ്ചൂരിന്റെ കാലിലെ ആഭ്യന്തരമന്ത് രമേശിന്റെ കാലിലേക്ക് മാറിയതുകൊണ്ട് കേരളീയര്‍ക്ക് വിശേഷിച്ചൊന്നും കിട്ടാനില്ല. ഇന്ന് "എ"ക്കാരന്‍ ഭരിക്കുന്ന പൊലീസ് സ്റ്റേഷനില്‍ നാളെ "ഐ"ക്കാരന്‍ കയറിയിരിക്കുമെന്നല്ലാതെ.

ആഭ്യന്തര വകുപ്പിനുവേണ്ടിയാണ് മത്സരം. ഭക്ഷ്യവകുപ്പാണെങ്കില്‍ കേരളീയര്‍ക്ക് അല്ലലും അലട്ടുമില്ലാതെ ഭക്ഷണം എത്തിക്കുന്ന പ്രവൃത്തിയിലേര്‍പ്പെടാം. റവന്യൂ വകുപ്പാണെങ്കില്‍ നേരെ ചൊവ്വേ ഭരണം നടത്താം; അവശര്‍ക്കും ആര്‍ത്തര്‍ക്കും ആലംബഹീനര്‍ക്കും താങ്ങും തണലുമാകാം. ആരോഗ്യവകുപ്പാണെങ്കില്‍ പൊള്ളുന്ന പനി ശമിപ്പിക്കാന്‍ നാലു പാരസിറ്റാമോളെങ്കിലും നല്‍കാം. കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്തുനിന്നിറക്കാന്‍ ഗതാഗത വകുപ്പ് നേരെചൊവ്വേ ഭരിച്ചാല്‍ കഴിയും. പവര്‍ക്കട്ടിനോടും ലോഡ്ഷെഡിങ്ങിനോടും യുദ്ധംചെയ്ത് ജനങ്ങളെ രക്ഷിക്കലാണ് ഉദ്ദേശമെങ്കില്‍ ആര്യാടന്റെ വയ്യാത്ത തലയില്‍നിന്ന് ഭരണഭാരം എടുത്തുമാറ്റാം. അങ്ങനെയൊക്കെയുള്ള പരിപാടികളിലൊന്നും ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും താല്‍പ്പര്യമില്ല. അവര്‍ക്ക് പൊലീസിനെത്തന്നെ ഭരിക്കണം. നാട്ടുകാര്‍ക്ക് നാഴിയരി കൊടുത്തില്ലെങ്കിലും നാലടി കൊടുക്കണം. ഇതാണ് കോണ്‍ഗ്രസിന്റെ ജനോപകാര രാഷ്ട്രീയ പ്രവര്‍ത്തനം.

പൊലീസ് കൈയിലുണ്ടെങ്കില്‍ പാര്‍ടി കൈയിലുണ്ടെന്നാണ് വയ്പ്. ചെന്നിത്തല പൊലീസിനെ കൊണ്ടുപോയാല്‍ പാര്‍ടിയും കൂടെ പോകും. കോട്ടയം കുഞ്ഞച്ചന്മാര്‍ക്കു പിന്നെ ആര്‍ത്തലയ്ക്കാന്‍ വകുപ്പുണ്ടാകില്ല. ആഭ്യന്തരം കൈവിട്ടാല്‍ ഉമ്മന്‍ചാണ്ടിയും കട്ടപ്പുറത്താകും. അതുകൊണ്ട് ഇനി എല്ലാ വകുപ്പും ചേര്‍ത്ത് വലിയൊരാഭ്യന്തരവകുപ്പുണ്ടാക്കുന്നതാണ് നല്ലത്. ജനത്തെ രക്ഷിക്കുകയല്ലല്ലോ; ശിക്ഷിക്കുകയാണല്ലോ കോണ്‍ഗ്രസിന്റെ അവതാരലക്ഷ്യം.