Sunday, September 26, 2010

കല്‍മാഡിക്കുട്ടന്‍

നാണംകെട്ട് നാശമായി നില്‍ക്കുന്നവനോട് നാട്ടുമ്പുറത്തുകാര്‍ക്കൊരു ചോദ്യമുണ്ട്, 'നിനക്കൊക്കെ പോയി തൂങ്ങിച്ചത്തൂടേ' എന്ന്. അല്‍പ്പം ക്രൂരമാണ് ചോദ്യം. കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു എസ്എംഎസ് ഇങ്ങനെയായിരുന്നു:

"ബ്രേക്കിങ് ന്യൂസ്-കോമണ്‍‌വെല്‍ത്ത് ഗെയിംസ് നായകന്‍ സുരേഷ് കല്‍മാഡി സ്റ്റേഡിയങ്ങളിലൊന്നില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു; പക്ഷേ, മേല്‍ക്കൂര അടര്‍ന്നുവീണു.''

ഇതേ കഥ വിപുലപ്പെടുത്തി ചില ഇ മെയിലുകളും പ്രചരിക്കുന്നത് കണ്ടു. തൂങ്ങിച്ചത്തൂടേ ആശാനേ എന്ന ചോദ്യം കല്‍മാഡിസാര്‍ മാത്രം കേള്‍ക്കാനുള്ളതല്ല. നാടിനെയും നാട്ടുകാരെയും അപമാനിച്ച് പണം സമ്പാദിച്ച എല്ലാവര്‍ക്കും അതിന് ഒത്താശചെയ്ത മാന്യന്‍മാര്‍ക്കും ഉള്ളതാണ്. മേല്‍പ്പാലവും മേല്‍ക്കൂരയും പൊട്ടിത്തകര്‍ന്നപ്പോള്‍ അതാ കേള്‍ക്കുന്നു: 'അടിയന്‍ ലച്ചിപ്പോം.' പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് മുരള്‍ച്ച. ഗെയിംസ് അഴിമതിക്കഥകള്‍ വന്നുതുടങ്ങിയിട്ട് നാളേറെയായി. കണ്ടുകണ്ട് സഹികെട്ട് വീരന്റെ പത്രംപോലും വരച്ചു, അഴിമതിയുടെ ഭാരം ചുമന്നവശനായ മന്‍മോഹന്‍സിങ്ങിന്റെ നിക്കര്‍ അഴിഞ്ഞുവീഴുന്ന ദുരവസ്ഥ. എന്നിട്ടും രക്ഷകന് അവതരിക്കാന്‍ പതിനൊന്നാം മണിക്കൂര്‍ ആവേണ്ടിവന്നു.

രൂപാ ഒന്നും രണ്ടുമല്ല നാണക്കേടിന് നാട്ടുകാര്‍ ഒടുക്കേണ്ടത്. പതിമൂവായിരം കോടി. അതില്‍ കുറെ കോടി ആദ്യംതന്നെ കൈക്കൂലിയായി പോയത്രെ. ഗെയിംസ് കിട്ടാന്‍ മുപ്പത്തിമുക്കോടി. കിട്ടിയപ്പോള്‍ പലപല കോടി. ആദ്യം പുറത്തുവന്നത് ഉപകരണങ്ങള്‍ വാങ്ങിയതിലെ കളിയാണ്. മൊട്ടുസൂചിക്ക് രൂപാ നൂറ്. കക്കൂസില്‍ വയ്ക്കാനുള്ള വാഷ് ബേസിന് രൂപ തൊണ്ണൂറായിരം. ഫ്രിഡ്ജിന് ലക്ഷം. ട്രെഡ്മില്ലിന് പല ലക്ഷം. എല്ലാം ശരിയാക്കാം; ഒന്നും പേടിക്കേണ്ട എന്നാണ് അന്ന് മനോമോഹന്‍ പറഞ്ഞത്. ഒന്നും ശരിയായില്ല. കോണ്‍ഗ്രസ് മിണ്ടിയതുമില്ല.

എങ്ങനെ മിണ്ടാന്‍? ഒരുഭാഗത്ത് കല്‍മാഡിക്കുട്ടന്‍. തൊട്ടടുത്ത് ഡല്‍ഹിയിലെ ഷീലാമ്മ. പണംവീണത് സ്വന്തം പെട്ടിയിലാകുമ്പാള്‍ ഏത് വക്താവിനും വാക്ക് വിഴുങ്ങാം.

ഡല്‍ഹിയിലേക്കു ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്യപ്പെട്ടപ്പോഴാണ് കളി കാര്യമായത്. അപ്പോള്‍ വന്നു അന്ത്യശാസനം. എല്ലാ നിര്‍മാണവും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിക്കൊള്ളണമെന്ന്. കൊച്ചി നഗരത്തില്‍ കൊതുകുകള്‍ ഇനിമുതല്‍ മനുഷ്യരെ കടിക്കാന്‍ പാടില്ല എന്ന വിധിപോലെ. ആദ്യം പാലം പൊളിഞ്ഞു. പിന്നെ മേല്‍ക്കൂര പൊളിഞ്ഞു. ഒടുക്കം കോമണ്‍വെല്‍ത്ത് ഗെയിംസ് ഐക്യ ജനാധിപത്യമുന്നണിപോലെ ആയപ്പോഴാണ് എല്ലാം ഏച്ചുകെട്ടാനുള്ള അന്ത്യശാസനം.

കല്‍മാഡിക്കുട്ടനെ കാണാനേയില്ലായിരുന്നു. പെട്ടെന്നൊരുനാള്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, താന്‍ സംഘാടകസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന്. സംഘാടകസമിതി പ്രവര്‍ത്തനങ്ങളുമായി തിരക്കിലായതുകൊണ്ട് മാധ്യമങ്ങളെ കാണാന്‍ വൈകിയെന്നും ക്ഷമിക്കണമെന്നും. മാധ്യമങ്ങളെ കാണാഞ്ഞത് അക്ഷന്തവ്യമായ കുറ്റംതന്നെ.

അഴിമതിക്കാരെ കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും ഇന്നുവരെ മന്‍മോഹന്‍ജി പറഞ്ഞുകേട്ടില്ല. സോണിയ മാഡത്തിന് ആന്റണിയുടെ അതേ അസുഖമാണ്-മൌനരോഗം. കോണ്‍ഗ്രസാകുമ്പോള്‍ എന്തും നടക്കും. എന്നാലും കോമണ്‍‌വെല്‍ത്ത് അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ പേര് ഉച്ചരിക്കാന്‍ പാടില്ല. ഒരു ചര്‍ച്ചയിലും അഴിമതിക്കാരെ പിടികൂടുന്നതിനെപ്പറ്റിയോ കല്‍മാഡിക്കുട്ടന്‍ കോണ്‍ഗ്രസുകാരനാണെന്നതോ മിണ്ടരുത്.

അങ്ങനെ മിണ്ടാതിരിക്കുന്നതാണല്ലോ സ്വദേശാഭിമാനി പഠിപ്പിച്ച നിര്‍ഭയ മാധ്യമ പ്രവര്‍ത്തനം. നാടുകടത്തി നൂറുകൊല്ലം കഴിഞ്ഞ ദിവസം രാമകൃഷ്ണപിള്ള പയ്യാമ്പലത്തുനിന്ന് എണീറ്റ് വന്നിരുന്നുവെങ്കില്‍ നമ്മളില്‍ എത്രപേരെ നാടുകടത്തുമായിരുന്നുവെന്ന് നിര്‍ഭയ മാധ്യമശിങ്കങ്ങള്‍ ദയവായി ആലോചിച്ചുനോക്കണം. പതിമൂവായിരം കോടി രൂപയുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കാനും വേണം ടാര്‍പോളിന്‍ തോല്‍ക്കുന്ന തൊലിക്കട്ടി.

*
ഡല്‍ഹിയില്‍ മേല്‍ക്കൂരയും മേല്‍പ്പാലവുമേ തകര്‍ന്നുവീണിട്ടുള്ളൂ. ഇവിടെ അടിത്തറയും ഇളകുന്നമട്ടാണ്. വല്യേട്ടന്‍ പാര്‍ടിയെന്ന് സിപിഐ എമ്മിനെ വിളിക്കാനാണ് യുഡിഎഫിലെ വല്യമ്മാവന്‍ പാര്‍ടിക്ക് എന്നും താല്‍പ്പര്യം. ഇപ്പോള്‍ അവിടെ വല്യമ്മാവനെതിരെ പൊരിഞ്ഞ പോരാണത്രെ. ഘടകാനന്തരവന്‍മാരെല്ലാം ലക്കും ലഗാനും ദറിദയുമില്ലാതെ കാരണവരെ ആക്രമിക്കുകയാണ്.

പ്രധാന താവഴിക്കാരായ മാണിക്കുഞ്ഞ് ആന്‍ഡ് ഫാമിലി ഇടയ്ക്കൊരു കച്ചവടത്തില്‍ കിട്ടിയ ലാഭത്തിന്റെ ഗമയില്‍ കൂടുതല്‍ വിഹിതം ആവശ്യപ്പെടുന്നു. പിളര്‍ന്നും വളരും ലയിച്ചും വളരും. ലയിച്ചുവന്നവര്‍ക്കും ഓഹരി വേണം. കൂടുതല്‍ സീറ്റ് അളന്നുതന്നേ തീരൂ എന്ന് മാണിസാര്‍. വളര്‍ന്നതൊക്കെ അവിടെ നില്‍ക്കട്ടെ, ജോസഫ് മൂലയ്ക്കിരിക്കട്ടെ എന്ന് വല്യമ്മാവന്‍. കമലേടത്തിക്കുവണ്ടി ചെയ്ത ത്യാഗംപോലും മാണിസാറിനുവേണ്ടി ചെയ്യാനാവില്ലെന്ന് ഹസ്സന്‍ വക്കീല്‍. മാണി-ജോസഫ്-ജോര്‍ജ് പാര്‍ടിയെന്നാല്‍ പാണക്കാട്ടെ പെട്ടിക്കട വല്ലതുമാന്നോ. ഒടക്കിയാല്‍ ഒടച്ചുകളയുന്ന കൂട്ടമല്യോ. പി ടി തോമസിന്റെ പിടി വിട്ടാലും പി ജെ ജോസഫ് തൊടുപുഴയില്‍ നീന്തും. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ നടു ഒടിച്ചുകളയുമെന്നാണ് ഉഗ്രപ്രതിജ്ഞ. സൌഹൃദത്തില്‍ മത്സരിക്കാമെന്ന്. മാണിയേക്കാള്‍ പതിന്‍മടങ്ങ് കരുത്തും പ്രതാപവുമുള്ള രാഘവകുടുംബം കേരളത്തിലാകെ കോണ്‍ഗ്രസിനെ തറ തൊടീക്കില്ലെന്ന ശപഥത്തിലാണ്. ലീഗ് പഞ്ചപാവമായി ഒതുങ്ങിക്കൂടുകയൊന്നുമല്ല. കുഞ്ഞാലിക്കുട്ടി എന്തും ഏറ്റെടുക്കും. വേണ്ടിവന്നാല്‍ മുരളീധരനുമായി സംബന്ധംകൂടും. കളിപ്പിക്കുന്നവരെ കളി പഠിപ്പിക്കും.

ഇടയ്ക്ക് കേട്ട ഒരു ചോദ്യം 'യുഡിഎഫ് എന്താ പബ്ളിക് ടോയ്ലറ്റോ' എന്നാണ്. അതായത് വെറുമൊരു പ്രൈവറ്റ് ടോയ്ലറ്റായ യുഡിഎഫിനെ പബ്ളിക്കാക്കുകയാണോ എന്ന്. ഒന്നുചിന്തിച്ചാല്‍ ഇതിലും എത്രയോ ഭേദം കല്‍മാഡിക്കുട്ടന്റെ ഡല്‍ഹി ഗെയിംസ്.

*
യൂത്ത് കോണ്‍ഗ്രസുകാര്‍ വിവരദോഷികളാണെന്ന് ചെന്നിത്തല പറയുന്നതില്‍ കഴമ്പില്ലാതില്ല. അമ്പതുശതമാനം സീറ്റുവേണമെന്നൊക്കെ വിവരമുള്ളവര്‍ക്ക് അവകാശപ്പെടാന്‍ കഴിയുമോ. അല്ലെങ്കിലും എന്താണ് യുവത്വം? ചെന്നിത്തലയെക്കണ്ടാല്‍ യുവാവല്ലെന്ന് ആരെങ്കിലും പറയുമോ? ലീഡര്‍ പറയുന്നതുപോലെ യുവത്വം തുളുമ്പുന്ന വാക്കുകള്‍ ഉച്ചരിക്കാന്‍ ഷഷി തരൂരും സുനന്ദാ പുഷ്കറും ചേര്‍ന്നുനിന്നാല്‍ കഴിയുമോ? റോസക്കുട്ടിടീച്ചര്‍, ശോഭനാ ജോര്‍ജ്, എം കമലം, ദീപ്തി മേരി വര്‍ഗീസ്, ഷാഹിദാ കമാല്‍ എന്നിങ്ങനെയുള്ള യുവതീരത്നങ്ങളെ യൂത്ത് ഗണത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമോ? നാല്‍പ്പതുകൊല്ലം നിയമസഭയെ സ്നേഹിച്ച കുറ്റത്തിന് ഉമ്മന്‍ചാണ്ടിക്ക് വയസ്സ് കൂട്ടിപ്പറയാന്‍ പറ്റുമോ? വയലാര്‍ രവി ഇന്നും യുവകോമളനല്ലിയോ? കെ വി തോമസ് മാഷിന്റെ ഒറ്റത്തലമുടി നരച്ചിട്ടുണ്ടോ? ഇവര്‍ക്കൊക്കെ സീറ്റുകൊടുക്കാന്‍ പാര്‍ടി എന്നെങ്കിലും മടിച്ചിട്ടുണ്ടോ? എന്നിട്ടും യൂത്തിനെ അവഗണിക്കുന്നു എന്ന പരാതിയെന്തിന്?

യൂത്തുകാര്‍ക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സീറ്റ്കൊടുക്കാതിരിക്കുന്നത് അവഗണനകൊണ്ടാണെന്ന് കരുതിയവര്‍ക്ക് തെറ്റി. നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അവിടെ നൂറ്റി നാല്‍പ്പത് സീറ്റുണ്ട്. അതില്‍ പാതിയിലെങ്കിലും കോണ്‍ഗ്രസിന് മത്സരിക്കാനാകും. അതുമുഴുവന്‍ യൂത്തിനാണ്. യുവത്വം അളക്കേണ്ടത് പ്രായംകൊണ്ടല്ല, പ്രവൃത്തികൊണ്ടാണ്.

*
എന്‍ഡിഎഫുകാര്‍ കൈവെട്ടുന്നു; മറ്റൊരുകൂട്ടര്‍ കൈപോയവന്റെ ജീവിതം വെട്ടുന്നു. വെട്ടിയ കൈ തുന്നിച്ചേര്‍ക്കാം. വെട്ടിമുറിക്കപ്പെട്ട ജീവിതമോ? അയല്‍ക്കാരനെ സ്നേഹിക്കാനേ പറഞ്ഞിട്ടുള്ളൂ കര്‍ത്താവ് എന്നാണോ? താലിബാനിസം കത്തികൊണ്ടുമാത്രമല്ല, കുത്തുകൊണ്ടും നടപ്പാക്കാം. സഭ ഒരുമാതിരി തെരഞ്ഞെടുപ്പു കമീഷനെപ്പോലെ പെരുമാറിയാല്‍ കുഞ്ഞാടുകളുടെ കാര്യം കഷ്ടത്തിലാകുമേ...

ഇതിനൊക്കെ ചില രീതികളില്ലേ? കസേരയിലിരിക്കുമ്പോള്‍ ഞാന്‍ ശേഷനാണെന്ന് തോന്നും. ഞങ്ങള്‍ ചെയ്യുന്നു, വേണമെങ്കില്‍ അപ്പീല്‍കൊടുത്ത് തിരുത്തിക്കോളൂ എന്ന് പറയും. എന്നാല്‍പ്പിന്നെ അതങ്ങ് ചെയ്യാതിരുന്നുകൂട? കൈയും മനസ്സും മുറിഞ്ഞ് വേദനതിന്നുന്ന മനുഷ്യനെ പിടിച്ചുകൊണ്ടുപോയി കൂട്ടില്‍കയറ്റി ഇതാ നിന്റെ ശിക്ഷ എന്നുവിളിച്ചുപറഞ്ഞ് ചാട്ടയടിക്കുന്ന നിയമം ഏതു പുസ്തകത്തിലുള്ളതാണാവോ?

Sunday, September 19, 2010

വാഴ്വേ മായം

യൂത്തുകോണ്‍ഗ്രസുകാര്‍ക്ക് ഉശിരിന്റെ കുറവുമാത്രമേയുള്ളൂ. ആര്‍ത്തി ആവശ്യത്തിലേറെയുണ്ട്. ഉശിര് കുടികൊള്ളുന്നത് നട്ടെല്ലിലാണ്. ആ നട്ടെല്ല് നിവര്‍ന്നുനില്‍ക്കുന്നില്ല; അഥവാ വലിച്ചു നീട്ടിയാലും പിടിവിടുമ്പോള്‍ ചുരുണ്ട് പഴയതുപോലെയാകും. ഈ നിസ്സാര പ്രശ്നമേ കേരളത്തിലെ യൂത്തിനെ അലട്ടുന്നതായി കാണാനാകുന്നുള്ളൂ. അവര്‍ കുട്ടികളാണ്. പുതുപ്പള്ളിക്കാരന്‍ നിയമസഭയിലേക്ക് കന്നിയങ്കത്തിന് നോമിനേഷന്‍ കൊടുക്കുമ്പോള്‍ ജനിച്ച ക്ടാങ്ങളെ ഇപ്പോള്‍ വിളിക്കുന്നത് മധ്യവയസ്കരെന്നാണ്. വയസ്സുതിരുത്തിയാല്‍പോലും അവര്‍ക്ക് യൂത്താകില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുമ്പോള്‍ സംവരണം തരണമെന്ന് വെറുതെ പറയാനുള്ള അവകാശം യൂത്തിനുണ്ട്. നാല്‍പ്പതുകൊല്ലം തനിക്കു താഴെ ആരെയും വളര്‍ത്താതെ പുതുപ്പള്ളിരാജ്യം കാത്തുസൂക്ഷിച്ച നേതാവ് കിരീടവും ഗദയുമായി നില്‍ക്കുകയും നാട്ടിലുള്ള കാളികൂളികള്‍ പാഞ്ഞടുത്ത് ടിയാന്റെ കരം മുത്തുകയും ചെയ്യുന്നത് കണ്ടിട്ടും യൂത്തിന്റെ നട്ടെല്ല് നിവര്‍ന്നിട്ടില്ല. കഷ്ടപ്പെട്ട്; ഉണ്ണാതെ; ഉറങ്ങാതെ പഠിച്ച് പിഎസ്സി പരീക്ഷയെഴുതി സര്‍ക്കാരുദ്യോഗം നേടുന്നവര്‍ക്ക് അമ്പത്തഞ്ചാമത്തെ വയസ്സില്‍ അടുത്തൂപറ്റി വീട്ടില്‍പോകേണ്ടിവരും. പരമാവധി സര്‍വീസ് കിട്ടുക മുപ്പത്തഞ്ച് വര്‍ഷം.

ഇവിടെ പരീക്ഷയുമില്ല; പഠിപ്പുമില്ല-ഒരു മണ്ഡലം ഒത്തുകിട്ടിയാല്‍ പരേതനാകുന്നതുവരെ അത് കൈയില്‍ കിടക്കും. തനിക്കുശേഷം മകനോ മകളോ പാരമ്പര്യസ്വത്ത് കാത്തുസൂക്ഷിച്ച് കൈകാര്യം ചെയ്തുകൊള്ളും. അതിനിടയ്ക്ക് യൂത്തന്‍മാരോ ആര്‍ത്തന്‍മാരോ ചെന്ന് കൈയിടാന്‍ നോക്കിയാല്‍ പൊള്ളും. ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി; ആര്യാടന് നിലമ്പൂര്‍; കോട്ടയത്തെ കെ സി ജോസഫിന് കണ്ണൂരിലെ ഇരിക്കൂര്‍; തിരുവഞ്ചൂരിന് അടൂര്‍-ഇങ്ങനെ കുറെ മണ്ഡലങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അത് നിയമസഭയിലേക്കെങ്കില്‍, പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമെല്ലാം പാരമ്പര്യ സ്വത്തായ സീറ്റുകള്‍ കിടപ്പുണ്ട്. അങ്ങനെയുള്ളവ വീതംവച്ചു സുഖിക്കാം എന്ന ചിന്ത അശേഷം വേണ്ട എന്നാണ് കൂഞ്ഞൂഞ്ഞിന്റെ നാല്‍പ്പതാണ്ട് കൊണ്ടാടിയതിലൂടെ ഒഴുക്കിവിട്ട സന്ദേശം. ചെന്നിത്തലയ്ക്ക് കരമൊഴിവായി പതിച്ചുകിട്ടിയത് പ്രസിഡന്റ് സ്ഥാനമെങ്കില്‍ കുഞ്ഞൂഞ്ഞ് ഇനി നിത്യഹരിത നിയമസഭാകക്ഷി നേതാവാണ്. ജയിച്ചാല്‍ ഊട്ടി; തോറ്റാല്‍ പ്രതിപക്ഷ നേതാവ്.

*
ജനാധിപത്യ മുന്നണി, ജനാധിപത്യ പാര്‍ടി എന്നെല്ലാം യുഡിഎഫിനെയും കോണ്‍ഗ്രസിനെയുംകുറിച്ച് പതിവായി പറയാറുണ്ട്. എന്താണ് ജനാധിപത്യം എന്ന് തെളിയിച്ചുകൊണ്ടേയിരിക്കയാണ്. സുനാമി വരുന്നു; സ്കൈലാബ് വീഴുന്നു എന്നെല്ലാം കേട്ടതുപോലെയാണ് സംഘടനാ തെരഞ്ഞെടുപ്പ് വരുന്നു എന്നും കേട്ടത്. മാവിലാക്കാവിലെ അടിയുത്സവവും കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പും ഒരുപോലെയാണ്. നല്ല തല്ലുകാണാം. കോണ്‍ഗ്രസിലാണെങ്കില്‍ മുണ്ടുപറിക്കല്‍, ചവിട്ടിവീഴ്ത്തല്‍, ആട്ടിയോടിക്കല്‍ തുടങ്ങിയ പ്രത്യേക ഇനങ്ങളുമുണ്ടാകും. റഫറിമാരായി വരുന്നവര്‍ക്ക് പലതരത്തിലാണ് സ്വീകരണം. തല്ലും കിട്ടും തലോടലും കിട്ടും. ഇതൊക്കെ ഇതാ അടുത്തുകാണാം എന്ന് കരുതിയപ്പോഴാണ് തെരഞ്ഞെടുപ്പ് ഒന്ന് നീട്ടിവച്ചത്. പിന്നെ നീട്ടി നീട്ടി നിരീക്ഷകസ്വാമി പറയുന്നത് എല്ലാം ഒതുങ്ങി; പൂട്ടിക്കെട്ടി; ഇനി ചെന്നിത്തല തന്നെ പ്രസിഡന്റെന്ന്. ബാക്കി ഭാരംതാങ്ങുന്നവരെ മാഡം തീരുമാനിക്കുമെന്ന്. മാഡത്തിന്റെ ഭാരം തലയില്‍വയ്ക്കാന്‍ ഡല്‍ഹിക്കുപറന്ന ലീഡര്‍ക്ക് പക്ഷേ ഇവിടെയുമില്ല ഭാരം; അവിടെയുമില്ല.

ജനാധിപത്യം എന്തെന്ന് മാഡം തീരുമാനിക്കും. അതും ഒരു മൊത്തക്കച്ചവടമാണ്. ബൂത്തുതലം മുതല്‍ മേലാട്ട് എല്ലാം മാഡത്തിന്റെ കല്‍പ്പന. കോത്താഴം കോവാലന്‍ ജില്ലാ പ്രസിഡന്റാകണമെന്നും കുണ്ടുകുഴി കുഞ്ഞാമന്‍ സംസ്ഥാന പ്രസിഡന്റാകണമെണമെന്നും വടക്കേതിലെ വറീത് സെക്രട്ടറി ജനറാളാകണമെന്നും മാഡം എഴുതി അയക്കും. നാവടക്കൂ; പണിയടുക്കൂ എന്നാണ് പഴയ മാഡം പറഞ്ഞിരുന്നത്. നാവടക്കിയില്ലെങ്കിലും പണിയെടുത്തില്ലെങ്കിലും കുഴപ്പമില്ല; ഭാരം വഹിക്കൂ എന്നതാണ് പുതിയ മാഡത്തിന്റെ രീതി. പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടന്നില്ലെങ്കിലും നാട്ടില്‍ അതുനടക്കട്ടെ.

സംഘടനാ തെരഞ്ഞെടുപ്പില്‍ നടക്കാതെ പോയ അടിയുത്സവം പഞ്ചായത്തുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നടക്കട്ടെ എന്നാണ് പുതിയ സിദ്ധാന്തം. പൂരം കാണാന്‍ പോകുന്നതേയുള്ളൂ.

*
ഗൌരിയമ്മയ്ക്ക് പിണക്കം, രാഘവന് പരിഭവം, മാണിസാറിന് വയറിളക്കം, കുഞ്ഞാലിക്കുട്ടിക്ക് പിടലിവേദന. പിള്ളയ്ക്ക് പനിയും ജേക്കബിന് തലകറക്കവും. ജോസഫിന് നടുവേദനയാണ്. അസുഖക്കാരുടെ മുന്നണിയെന്നും യുഡിഎഫിനെ വിളിക്കാം. ശ്രീമതിടീച്ചര്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഇമ്മാതിരി രോഗികള്‍ക്കായിമാത്രം അനുവദിക്കേണ്ടതാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതേയുള്ളൂ. രാഘവന്‍ എന്തിന് പ്രകോപിതനാകുന്നു എന്നാണ് തങ്കച്ചന്റെ ചോദ്യം. പ്രകോപനമില്ലെങ്കില്‍ പിന്നെ രാഘവനുണ്ടോ എന്നൊന്നും തങ്കച്ചന്‍ വക്കീല്‍ ചിന്തിക്കാറില്ല. ഗൌരിയമ്മയുടെ കൊച്ചുപാര്‍ടിയെ പിളര്‍ത്തി അരുക്കാക്കാനാണ് ഉമ്മന്‍ കോണ്‍ഗ്രസിന്റെ ഒരുക്കം. മാണിയെ ഒതുക്കിയില്ലെങ്കില്‍ മണ്ണുംചാരിനിന്ന് കാര്യം സാധിക്കുമെന്ന് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഉറപ്പുതന്നെ. അരമനയിലും അങ്ങാടിയിലുമൊക്കെ അലഞ്ഞുതിരിഞ്ഞ് പിസി ജോര്‍ജിനെ പാട്ടിലാക്കിയും പി ജെ ജോസഫിനെ കൂടെക്കൂട്ടിയും രണ്ടാം സ്ഥാനം പിടിച്ചെടുക്കാനുള്ള അധ്വാന വര്‍ഗ പാലാപ്പാര്‍ടിയുടെ സൈദ്ധാന്തിക ശ്രമമാണ് കുഞ്ഞൂഞ്ഞിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ഉറക്കം കെടുത്തുന്നത്. രായ്ക്കുരാമാനം നായനാരെ അട്ടിമറിച്ച് കരുണാകരന്റെ ആലയില്‍ സറണ്ടറാകാന്‍ ഒട്ടും മടിച്ചിട്ടില്ല പാലാമാണിക്യം. അഥവാ പുഴ വറ്റി പട്ടി ഇക്കരെ വന്നാലോ? പാലാപ്പാര്‍ടിക്കും ഉമ്മന്‍ കോണ്‍ഗ്രസിനും ഒരുപോലെ സീറ്റുകിട്ടിയലോ? ലീഗ് ഔട്ടാകും; ചെന്നിത്തല അരുക്കാകും-മാണിക്യം കസേരയില്‍ കയറും. അത്തരമൊരവസ്ഥ മാണിക്യവും മുന്നില്‍കാണുന്നുണ്ട്; പുതുപ്പള്ളിക്കാരനും പേടിക്കുന്നുണ്ട്. ഇപ്പോഴേ കല്ലെടുത്ത് തലയില്‍വച്ചാല്‍ പിന്നെ ദുഃഖിക്കേണ്ടിവരില്ല. അതുകൊണ്ട് ജോസഫിന് സീറ്റ് വേണമെങ്കില്‍ പാലായിലെ പറ്റുവരവില്‍നിന്ന് കൊടുത്തോളണം.

രാഘവന്‍ ഇല്ലെങ്കിലും സമാന സ്വഭാവമുള്ള വീരരാഘവന്‍ വന്നിട്ടുണ്ട്. മൂര്‍ച്ചയുള്ള കോടാലിക്ക് തീര്‍ച്ചയുള്ള മരം. വീരന് സീറ്റ്; രാഘവന് ആട്ട്. ഐഎന്‍എല്ലിന്റെ കഷണത്തിന് കുഞ്ഞാലിക്കുട്ടിയുടെ ചവിട്ടും. ഗദയും കിരീടവുമായി കുഞ്ഞൂഞ്ഞ്. വാളേന്തിയ ചെന്നിത്തല. ആന്റണിക്കും ലീഡര്‍ക്കും സുധീരനുമെല്ലാം കാണികള്‍ക്കുള്ള ഗ്യാലറി പാസ് മാത്രമേയുള്ളൂ. വയലാര്‍ രവിയെ ഗേറ്റ് കടത്തിവിടേണ്ട എന്ന് ദ്വാരപാലകരെ ശട്ടംകെട്ടിയിട്ടുണ്ട്.

സ്വന്തം മുന്നണിയായതുകൊണ്ട് തത്സമയ വിവരണം മനോരമയിലും മാതൃഭൂമിയിലും കാണില്ല. എങ്കിലും ചവിട്ടുനാടകം തകര്‍ത്തുമുന്നേറുകയാണ്. കാണികള്‍ക്ക് അക്ഷമരായി കാത്തിരിക്കാം. കുഞ്ഞുമാണിയുടെ കുഞ്ഞുപാര്‍ടി വളര്‍ന്നുവലുതായി പാണക്കാട്ടെ മട്ടുപ്പാവിനുമുകളിലേക്ക് ഉയരുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചിന്താവിഷയം.

*
മുരളീമൃദുരവമോ മുരളിച്ചയോ തെരഞ്ഞെടുപ്പില്‍ കേള്‍ക്കില്ല. കേള്‍പ്പിക്കാന്‍ തനിക്കു മനസ്സില്ലെന്നാണ് അച്ഛന്റെ മകന്‍ വാശിപിടിക്കുന്നത്. അഥവാ വോട്ടര്‍മാര്‍ ഓടക്കുഴല്‍നാദത്തിനുവേണ്ടി ആശിച്ചാലും ഒന്നും നടക്കില്ല. അതിനൊക്കെ പണം വേണ്ടേ. അത് കൈയിലില്ലാത്തതാണത്രെ ഇപ്പോഴത്തെ പ്രശ്നം. ഓഹരി വില്‍പ്പനയൊന്നും തല്‍ക്കാലം അജന്‍ഡയിലില്ല.

പണ്ട് ഏകലവ്യന്‍ കളരിക്കുപുറത്തിരുന്ന് കേട്ടും കണ്ടും പഠിച്ചാണ് വില്ലാളിവീരനായത്. അകത്തിരുന്ന അര്‍ജുനന്‍ ഞെട്ടിപ്പോയി പുറത്തിരുന്ന ഏകലവ്യന്റെ കളികണ്ട്. കളി പഠിക്കാനും പയറ്റാനും അകത്തുതന്നെ കയറണമെന്നില്ല. ഇനി കയറ്റാനൊട്ട് സാധ്യതയില്ലെങ്കില്‍ പഠിച്ച കളി പഠിപ്പിച്ചുകൊടുത്താലും മതി. കൈവെട്ടിയവരെ തോല്‍പ്പിച്ച് ജോസഫ് മാഷിന്റെ പണിവെട്ടിയ പള്ളിപ്പാട്ടുകേട്ടില്ലേ. അതുപോലെ, ഇരട്ടശിക്ഷയാണ് പാവം അച്ഛന്റെ മകന്. അച്ഛന് അവഗണനശിക്ഷ; മകന് അയിത്തശിക്ഷ. അല്‍പ്പം കഴിവും ബുദ്ധിയും കൂടിപ്പോയാലത്തെ കുഴപ്പമാണിത്.

എല്‍ഡിഎഫിലിരുന്ന് തഴമ്പുവന്നപ്പോള്‍ റിട്ടയര്‍ചെയ്ത് തെറിവിളിച്ച് പുറത്തുപോയ വീരന് പൊന്നാടയും ആയകാലം മുഴുവന്‍ കോണ്‍ഗ്രസിന്റെ കൊടിപിടിക്കുകയും പിടിപ്പിക്കുകയുംചെയ്ത ലീഡര്‍ക്ക് മുള്‍ക്കിരീടവും. എല്ലാം തൊമ്മനും ചാണ്ടിയും തീരുമാനിക്കുന്നു. മറ്റുള്ളവര്‍ അനുസരിക്കുന്നു.

വാഴ്വേ മായം......

Sunday, September 12, 2010

ഒരുപദേശിയും കള്ളും

ഉപദേശത്തെ ഒട്ടും വിലയില്ലാത്ത ഒന്നായാണ് കണക്കുകൂട്ടിപ്പോരുന്നത്. ആര്‍ക്കും ഒരു ചേതവുമില്ലാതെ കൊടുക്കാവുന്ന ഒന്നാണത്. ആര്‍ക്കും ഏതുസമയത്തും കൊടുക്കാം. നന്നായി പഠിക്കുന്ന കുട്ടിയോട്, 'മോനേ, നീ പുസ്തകം വായിച്ചാല്‍ മാത്രം പോരാ ഇടയ്ക്ക് ഒന്ന് പുറത്തിറങ്ങി നടക്കണം' എന്നുപദേശിക്കാം. സ്നേഹത്തില്‍ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്‍മാരെ, 'വല്ലപ്പോഴും ഒന്ന് പിണങ്ങിയില്ലെങ്കില്‍ എന്തോന്ന് ജീവിതം' എന്ന കലഹോപദേശത്താല്‍ അനുഗ്രഹിക്കാം. ഇത്തരം ഉപദേശങ്ങളുടെ കണക്കെടുക്കുമ്പോള്‍ നാട്ടിലുള്ള സകലമാന മാന്യന്‍മാരും ഉപദേശികള്‍കൂടിയാണെന്ന് കാണാം.

ഉപദേഷ്ടാവ്, ഗുരു, നിര്‍ദേശകന്‍, ആചാര്യന്‍ എന്നെല്ലാമുള്ള പര്യായങ്ങളാണ് ഉപദേശിക്ക് നിഘണ്ടുവിലുള്ളത്. ക്രൈസ്തവ മത തത്വങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അവൈദികനെയാണ് പൊതുവെ ഉപദേശി എന്നു വിളിക്കുക. വേദപുസ്തകവുമായി കവലകളില്‍ നീട്ടിയും കുറുക്കിയും ഉപദേശ പ്രസംഗം നടത്തുകയും വിശ്വാസികളില്‍നിന്ന് അന്നന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്തുകയും ചെയ്യുന്ന ഉപദേശികള്‍ ഏറെക്കുറെ അന്യം നിന്നുപോയെങ്കിലും മധ്യതിരുവിതാംകൂര്‍ ഭാഗത്ത് അങ്ങിങ്ങ് കാണാം. അവരെ നാട്ടുകാര്‍ക്ക് പൊതുവെ ബഹുമാനമാണ്. അല്ലെങ്കിലും നല്ലതു മാത്രം പറയുന്നവരെ വെറുക്കേണ്ട കാര്യമില്ലല്ലോ.

ഇത്തരം ഉപദേശികള്‍ രാഷ്ട്രീയത്തില്‍ വന്നുവെങ്കില്‍ നന്നായിരുന്നേനെ എന്ന് ചിന്തിച്ചുവശായിരിക്കുമ്പോഴാണ് 'ആറ്റിലേക്കച്യുതാ ചാടല്ലേ' എന്ന ഗാനവുമായി വയലാറില്‍നിന്ന് ഒരുപദേശി രാഷ്ട്രീയ നഭോമണ്ഡലത്തില്‍ സൂര്യന്റെ ശോഭയുമായി ഉദിച്ചുയര്‍ന്നത്. അഴിമതി, സ്വജനപക്ഷപാതം, ഗുണ്ടായിസം, അഹന്ത, കള്ളുകച്ചവടം, ഗ്രൂപ്പിസം, ഉണ്ണിത്താനിസം-ഇത്യാദി വേണ്ടാതീനങ്ങളുടെ ഹെഡ്ഡാപ്പീസാണ് ഇന്നത്തെ ഗാന്ധിപ്പാര്‍ടി എന്നറിഞ്ഞ് കണ്ണീര്‍വാര്‍ക്കുന്ന വേദനിക്കുന്ന കോടീശ്വരനാണ് വയലാര്‍ജി. ഇതൊക്കെ വികേന്ദ്രീകരിക്കാനോ വിട്ടുകൊടുക്കാനോ ഉള്ള ഗുണഗണങ്ങളല്ല എന്നാണദ്ദേഹത്തിന്റെ ആഗോളവല്‍ക്കരണ വിരുദ്ധ സിദ്ധാന്തം.

കള്ളുകച്ചവടം തൊഴിലാക്കിയ അച്യുതനോട് അത് നിര്‍ത്താനുള്ള ഉപദേശം നല്‍കാന്‍ ആ മഹാമനസ്സിനെ പ്രേരിപ്പിച്ചത് വിശാലമായ പാര്‍ടി താല്‍പ്പര്യമാണ്. നാലുകാശുണ്ടാക്കുന്ന കച്ചവടങ്ങള്‍ അങ്ങനെയങ്ങ് ജില്ലാ തലത്തില്‍ ഏല്‍പ്പിച്ചുകൊടുത്താല്‍ കെപിസിസിയും ഹൈക്കമാന്‍ഡും എങ്ങനെ ജീവിക്കും? ലോട്ടറിക്കാര്യത്തില്‍ സുബ്ബയുടെ മുഖമാണ് കോണ്‍ഗ്രസിനെങ്കില്‍ മദ്യക്കച്ചവടത്തില്‍ ചുരുങ്ങിയത് മല്ലയ്യയുടെ പവറെങ്കിലും വേണം.

മലപ്പുറത്ത് വിഷക്കള്ളുകുടിച്ച് കൂട്ടമരണം നടന്നപ്പോള്‍ വയലാര്‍ജിക്ക് ആദ്യം ഓര്‍മ വന്നത് വത്സലശിഷ്യന്‍ അച്യുതനെയാണ്. വിഷക്കള്ളും അച്യുതനും തമ്മിലുള്ള ബന്ധം കൃത്യമായും വ്യക്തമായും സ്പഷ്ടമായും മനസിലാക്കിയ നേതാവ്, ഒരു നിമിഷം പാഴാക്കാതെ ഉപദേശം തൊടുത്തു. അതാണ് പാര്‍ട്ടിക്കൂറ്. 'അച്യുതാ, ശിഷ്യാ, നിര്‍ത്തൂ കള്ളുകച്ചവടം' എന്ന വാമൊഴി കേട്ടവാറെ ശിഷ്യനാടിന്റെ കണ്ണുനിറയുന്നു. കാല്‍ക്കല്‍ വീഴുന്നു. "ആചാര്യ, സചിവോത്തമ, അടിയന്‍ നിര്‍ത്തുന്നു'' എന്ന നിലവിളി കേള്‍ക്കുമാറാകുന്നു.

അങ്ങനെ അച്യുതന്‍ കള്ളുകച്ചവടം അവസാനിപ്പിച്ചു. പക്ഷേ, വിറ്റ കള്ളിന്റെ കണക്കോ?

*
കുറ്റബോധം മനസ്സില്‍ നിറയുമ്പോള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം യാന്ത്രികമായിരിക്കും‘ എന്നത് ഏതോ സിനിമയിലെ ഡയലോഗാണ്. അങ്ങനെയൊരു ഡയലോഗിലേക്ക് അച്യുതനെ നയിച്ചത് ടി എന്‍ പ്രതാപനാണോ വയലാര്‍ജിയാണോ എന്ന് കവടി നിരത്തി കണ്ടെത്തേണ്ടിയിരിക്കുന്നു.

ചിറ്റൂരില്‍നിന്ന് വരുന്ന വിഷക്കള്ളിന്റെ കാര്യം ആദ്യം പറഞ്ഞത് പ്രതാപനാണ്. അതുകേട്ട് മിണ്ടാതിരുന്ന അച്യുതന്‍ വയലാര്‍ജിയുടെ ഉപദേശം കേട്ടപ്പോള്‍ തലയില്‍ തപ്പി. ഒറ്റ നിമിഷംകൊണ്ട് താന്‍ ഗാന്ധിയനാവുകയാണ്; മന്മഥനാവുകയാണ് എന്നങ്ങ് പ്രഖ്യാപിച്ചു. അച്യുതന്റെ കള്ള് നല്ല കള്ളെങ്കില്‍ പിന്നെന്തിന് കച്ചവടം നിര്‍ത്തണം? മലപ്പുറത്ത്; അതും കുഞ്ഞാലിക്കുട്ടിയുടെ കുറ്റിപ്പുറത്ത് വിഷക്കള്ളൊഴുകുമ്പോള്‍ ചിറ്റൂരിലെ അച്യുതന്റെ കാല് എങ്ങനെയാണ് നനയുന്നത്? കുറ്റിപ്പുറത്ത് വെള്ളത്തില്‍ കള്ളും മറ്റവനും ചേര്‍ത്ത് വിറ്റ് ബംഗ്ളാവുപണിതവന്റെ പേര് ദ്രവ്യനെന്നാണുപോലും. മാതാപിതാക്കള്‍ അന്നേ കണക്കുകൂട്ടിയിരുന്നു മകന്‍ മഹാ ദ്രാവക നിപുണനാകുമെന്ന്. ദ്രാവകം വിറ്റ് ദ്രവ്യമുണ്ടാക്കുന്നവന്റെ പേര് ദ്രവ്യനെന്നാകില്‍ കള്ളുവിറ്റ് കാശുമാറുന്നവന്‍ കള്ളനോ? പേരിലുമുണ്ട് പലതരം കളികള്‍.

കേരളത്തില്‍ ഒരു വിഷമദ്യക്കേസിലും ഒരു പ്രതി മുന്‍കൂര്‍ കുറ്റം സമ്മതിച്ച് 'ഞാന്‍ ഈ കച്ചവടം നിര്‍ത്തുകയാണ്' എന്ന് പ്രഖാപിച്ചിട്ടില്ല. അക്കണക്കില്‍ കൊടുക്കണം അച്യുതന് നുറില്‍ നൂറ് മാര്‍ക്ക്. ഇനി ചോദ്യം ചെയ്യുകപോലും വേണ്ട. ആര്‍ക്കൊക്കെ, എത്ര, ഏതുതരത്തിലുള്ള കള്ള് വിറ്റു എന്ന് അച്യുതന്‍ മണിമണിപോലെ പറഞ്ഞുകൊള്ളും. വയലാര്‍ജിയുടെ സഹായംകൂടി ഉള്ളപ്പോള്‍ അന്വേഷണം സുഖം; സുഖകരം.

*
അച്യുതനെ ഒഴിവാക്കി കൃഷ്ണന്‍കുട്ടിക്ക് ചിറ്റൂര്‍ സീറ്റ് കൊടുക്കാനുള്ള എളുപ്പവഴി വീരേന്ദ്രകുമാര്‍ വയലാര്‍ജിക്കു പറഞ്ഞുകൊടുത്തതോ അതോ വയലാര്‍ജിയുടെ വിളഞ്ഞ പുത്തിയില്‍ വിരിഞ്ഞതോ എന്ന് കണ്ടെത്താന്‍ ഒരന്വേഷണ കമീഷനെത്തന്നെ വയ്ക്കേണ്ടിവരും. സ്വന്തം ഗ്രൂപ്പിലുള്ളവരെ തുണയ്ക്കാനും തള്ളാനും വയലാര്‍ജിക്കുള്ള വിരുത് പണ്ടുപണ്ടേ പുകള്‍പെറ്റതാണ്. ലീഡറും ഡീലറും തമ്മിലുള്ള വ്യത്യാസവും സാമ്യവും പഠിക്കട്ടെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍.

പടിപ്പുരയ്ക്ക് പുറത്തുനിന്ന് ഒരാള്‍ ഇതൊക്കെ കാണുന്നുണ്ടെന്നും അവസരം കിട്ടിയാല്‍ അകത്തുകടന്ന് ചറപറാ ഉപദേശം ചൊരിയുമെന്നും എല്ലാവരും ഓര്‍ക്കുന്നത് നന്ന്. അതിന്റെയൊരു കുറവേ ഉള്ളൂ ഇന്ന് കോണ്‍ഗ്രസിന്.