Monday, September 23, 2013

എട്ടാംക്ലാസിലെ കുഞ്ഞാമിന

പുയ്യാപ്ലയാണോ ഉപ്പുപ്പയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ മൈലാഞ്ചിയിടുവിച്ച് പട്ടുടുപ്പിച്ച് കൈയുംപിടിച്ച് മണിയറയില്‍ കയറ്റുന്നവരെ പൂവിട്ടു പൂജിക്കണോ എന്നതാണ് ചോദ്യം.

""എട്ടാം ക്ലാസ്സിലെ എട്ടുംപൊട്ടും തിരിയാത്ത
 കുഞ്ഞാമിനയെ കാണാന്‍ ഒരാളുവന്നു.
ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം
താടി, തലക്കെട്ട് നെറ്റിയില്‍ ചെമ്പുതുട്ട്.
ഉമ്മ പറഞ്ഞു പുയ്യാപ്ല, ബാപ്പ പറഞ്ഞു പുയ്യാപ്ല.
കുഞ്ഞാമിനയുടെ ഉള്ളുപറഞ്ഞു ഉപ്പുപ്പ- ഉപ്പുപ്പ""-


ഇങ്ങനെയാണ് കുരീപ്പുഴ ശ്രീകുമാര്‍ കുഞ്ഞാമിനയുടെ കഥ പറയുന്നത്.

ഖുര്‍ആനില്‍ ഒരിടത്തും പെണ്‍കുട്ടികളുടെ വിവാഹപ്രായം പറയുന്നില്ല. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കെട്ടിച്ചയക്കണമെന്നും പറയുന്നില്ല. ഇനി അഥവാ അങ്ങനെ വല്ല വ്യാഖ്യാനവും ഉണ്ടായാല്‍ത്തന്നെ, ഒ അബ്ദുള്ള ചോദിക്കുന്നത്, നിങ്ങള്‍ ഭൂമിയിലൂടെ നടക്കുക എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ആരും വാഹനത്തില്‍ സഞ്ചരിക്കാന്‍ പാടില്ലേ എന്നാണ്. പിന്നെന്തിന് പത്ത് മുസ്ലിം സംഘടനകളുടെ ബാനറില്‍ ഒരു യോഗവും സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനവും? മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി മായിന്‍ ഹാജിക്ക് എന്താണ് ഇതിലുള്ള താല്‍പ്പര്യം? അധഃപതിച്ച മാനസികാവസ്ഥയുള്ള പ്രമാണിമാരുടെ കൂട്ടത്തില്‍ ലീഗില്‍നിന്നുള്ള ആരെല്ലാമുണ്ട്? സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്. ശരീരവളര്‍ച്ചയെത്തിയ പെണ്‍കുട്ടികളെ പ്രായംനോക്കാതെ കെട്ടിച്ചയക്കണമെന്നു പറയുന്നവര്‍ക്ക് ശരീരവളര്‍ച്ച നിലച്ച വൃദ്ധജനങ്ങളെ കാട്ടിലയക്കണമെന്ന ന്യായവും പറയാം- അത് ഇ അഹമ്മദെങ്കിലും ഓര്‍ക്കണം.

ചിലപ്പോള്‍ ഇ അഹമ്മദിനെ കാണുമ്പോള്‍ അദ്വാനിയെ ഓര്‍മ വരും. ആര്‍എസ്എസ് മോഡിയെ കൊണ്ടുവരുന്നത് അദ്വാനിയേക്കാള്‍ സുന്ദരനും സുമുഖനുമായ ഒരാളെ മുന്നില്‍നിര്‍ത്തിയാല്‍ വോട്ടുകിട്ടുമെന്നു കരുതിയല്ല. മോഡിയെ കണ്ടാല്‍ മതി, വടക്കേ ഇന്ത്യയിലെ സാധാരണപ്പെട്ട ബിജെപിക്കാരന് മുസ്ലിംസമുദായക്കാര്‍ക്കുനേരെ ചാടിവീഴാന്‍ തോന്നും. ഗുജറാത്തിലെ ചുട്ടുകൊല്ലലും വയറുകീറലും ഏറ്റുമുട്ടലുണ്ടാക്കി കൊന്നുകളയലുമൊക്കെ മോഡിയുടെ തൊപ്പിയിലെ തൂവലുകളാണ്. കൊലയാളിയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെങ്കില്‍ അതിനുതക്ക "ഗുണം" ഉണ്ടാകണം. ആകെമൊത്തം ഹിന്ദുക്കളുടെ എണ്ണമെടുത്തുള്ള കളിയാണത്. ജനങ്ങള്‍ ഹിന്ദുവായും മുസ്ലിമായും തിരിഞ്ഞാല്‍ ആദ്യത്തെ കൂട്ടര്‍ക്ക് വോട്ട് കൂടും. ബിജെപിക്ക് ജയിക്കാം; മോഡിയെ പ്രധാനമന്ത്രിയാക്കുകയുംചെയ്യാം.

ആ കളി ബിജെപി കളിക്കുമ്പോള്‍ മതനിരപേക്ഷതയുടെ കൊടിപിടിച്ച് എതിര്‍ക്കാന്‍ ലീഗിനെ കിട്ടില്ല. പാതിരാത്രിയില്‍ പി പി മുകുന്ദനുമായി ചര്‍ച്ച നടത്തി വിലയുറപ്പിച്ച് വോട്ടുവാങ്ങിയ വേന്ദ്രന്മാരാണ് ലീഗിനെ നയിക്കുന്നത്. കോലീബി സഖ്യത്തിന്റെ നായകന്മാരാണവര്‍. വോട്ടുമതി; അങ്ങനെ കിട്ടുന്ന അധികാരം മതി. അതിലപ്പുറം സമുദായവും വേണ്ട; രാഷ്ട്രീയവും വേണ്ട എന്നാണ് ലീഗിന്റെ അടിസ്ഥാന പ്രമാണം. ബിജെപിക്ക് വര്‍ഗീയത ഇളക്കാനും മുന്നില്‍ നിര്‍ത്താനും ഒരു നരേന്ദ്രമോഡിയുണ്ട്. ലീഗിന് തല്‍ക്കാലം അങ്ങനെ ഒന്നുമില്ല. ആ വേക്കന്‍സിയാണ്, എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുഞ്ഞുങ്ങളിലേക്ക് തിരിയാന്‍ പ്രേരണയായത്.

പത്ത് മുസ്ലിം സംഘടനകളെയാണ് ലീഗ് ഒന്നിച്ചുചേര്‍ത്തത്. എല്ലാവരുടെയും തീരുമാനമെന്ന മട്ടിലാണ്, വിവാഹപ്രായം കുറയ്ക്കാന്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചത്. സിറിയക്കുമേല്‍ അമേരിക്കന്‍ ബോംബുവീഴുന്നതുപോലുള്ള അടിയന്തരപ്രാധാന്യം വിവാഹപ്രായത്തിന് വന്നതിനുപിന്നില്‍ ലീഗിന്റെ കാഞ്ഞ ബുദ്ധിയാണ്. സുന്നിതര്‍ക്കം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. അരിവാള്‍ സുന്നി എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തെ ഏതുവിധേനയും കൂടെക്കൂട്ടാന്‍ മനം തുടിച്ചുതുടങ്ങിയിട്ട് നാളേറെയായി. ലീഗിന്റെ അടിത്തറ ഇകെ സുന്നിവിഭാഗത്തിലാണ്. അവര്‍ക്കാണെങ്കില്‍ കാന്തപുരത്തെ കാണുമ്പോള്‍ കലികയറും. രണ്ടിനെയും ഒരേവേദിയില്‍ അണിനിരത്താന്‍ ലീഗുവിചാരിച്ചാല്‍ സാധ്യമല്ല. ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകും. ഒരു വിഭാഗം മാത്രമായാല്‍ നഷ്ടക്കണക്ക് എത്രയെന്നു പറയാനാകില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം, മതം, ഖുര്‍ആന്‍, വ്യക്തിനിയമം എന്നൊക്കെ പറഞ്ഞാണ് വേദിയൊരുക്കുന്നതെങ്കില്‍ രണ്ടുകൂട്ടരും ഒന്നിച്ചിരിക്കും. അങ്ങനെ മുസ്ലിം ഏകീകരണം എന്ന വര്‍ത്തമാനം പറഞ്ഞ് വോട്ട് കൂട്ടത്തോടെ വാരാമെന്ന സ്വപ്നമാണ് കോഴിക്കോട്ടെ യോഗത്തില്‍ നട്ട് വെള്ളമൊഴിച്ചത്.

ഖുര്‍ആനെക്കുറിച്ചൊക്കെ പറയുന്നതുകൊണ്ട് ആരും എതിര്‍ക്കാന്‍ വരില്ലെന്നും ലീഗ് കരുതിപ്പോയി. യുഡിഎഫിന്റെ അവസ്ഥ ഉപ്പുവച്ച കലംപോലെ ദയനീയമാണ്. കോണ്‍ഗ്രസിന്റെ പേരുപറഞ്ഞാല്‍, ജനം സോളാര്‍ എന്ന് തിരിച്ചുപറയും. ഉമ്മന്‍ചാണ്ടിയുടെ മുഖം കണ്ടാല്‍ സരിതനായരെ ഓര്‍മിക്കും. രൂപയുടെ മൂല്യം കുറഞ്ഞതിന്റെ പത്തിരട്ടി വേഗത്തിലാണ് യുഡിഎഫിന്റെ വില ഇടിഞ്ഞത്. രാഷ്ട്രീയം പറഞ്ഞ് വോട്ടുചോദിക്കാന്‍ പറ്റില്ല. മതവികാരം പറയണമെങ്കില്‍ ഒരു കാരണം വേണം. എട്ടാംക്ലാസിലെ എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞാമിനയെ മണവാട്ടിവേഷം കെട്ടിച്ച് അറബിക്കുമുന്നിലേക്ക് തള്ളിക്കൊടുത്താലും വിരോധമില്ല- ഇ അഹമ്മദ് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായാല്‍ മതി.

ലീഗിലെ വക്രബുദ്ധിനേതാക്കള്‍ ഈ പണി ഒപ്പിച്ചെങ്കിലും ചെറുപ്പക്കാര്‍ ചെറുതായെങ്കിലും പ്രതികരിച്ചിട്ടുണ്ട്. ഈ തീരുമാനം സമുദായത്തെ പിന്നോട്ടടിപ്പിക്കുമെന്ന് എംഎസ്എഫ് പറയുന്നു. തീരുമാനം വിവരക്കേടെന്നാണ് യൂത്ത് ലീഗ് പറയുന്നത്. വിദ്യാര്‍ഥികള്‍ക്കും വേണ്ട; യുവാക്കള്‍ക്കും വേണ്ട. പിന്നെ ലീഗിലെ "ഉപ്പുപ്പ"മാര്‍ക്കാണോ ശൈശവ വിവാഹം വേണ്ടത്? ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു പ്രശ്നമുയര്‍ന്നാലും ചാടിവീഴാറുള്ള ഒ അബ്ദുള്ള ചോദിക്കുന്നത്, ഈ സംഘടനകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നാണ്. തീരുമാനമെടുത്ത നേതാക്കളുടെ മാനസികനില പരിശോധിക്കണമെന്നും അബ്ദുള്ള ആവശ്യപ്പെടുന്നു. അതായത്, ലീഗ് നേതാവ് മായിന്‍ ഹാജിയുടെ മാനസികനില തെറ്റിയോ എന്ന് സംശയം.

*

ലീഗിന് സമനില തെറ്റിയോ എന്ന് ശതമന്യുവിനും സംശയമില്ലാതില്ല. അഞ്ചാംമന്ത്രിസ്ഥാനം മലപ്പുറംകത്തികൊണ്ട് കുത്തിവാങ്ങി എന്ന അഹങ്കാരം ഒരുവശത്ത്. കോണ്‍ഗ്രസ് സോളാറില്‍ പൊള്ളി വെന്റിലേറ്ററില്‍ കിടക്കുന്നതിന്റെ സൗകര്യം മറുവശത്ത്. ലീഗില്ലെങ്കില്‍ യുഡിഎഫില്ല എന്നും കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം പത്തുതികയില്ല എന്നും മറ്റാരേക്കാളും നന്നായി കുഞ്ഞാലിക്കുട്ടിക്കറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത്യുന്നതങ്ങളില്‍ പാറിയത് ലീഗിന്റെ വിജയക്കൊടിയാണ്, കോണ്‍ഗ്രസിന്റേതല്ല എന്ന് പറയാനുള്ള ഊര്‍ജം ആ തിരിച്ചറിവാണ്. ഉറങ്ങുന്ന കോണ്‍ഗ്രസിനെ ഉണര്‍ത്തി, വയനാട് സീറ്റുകൂടി തീറെഴുതി വാങ്ങുമെന്നാണ് ലീഗ് ശപഥം. മറുത്തുപറയാന്‍ ആര്യാടനേ ചങ്കൂറ്റമുള്ളൂ. നിലമ്പൂരില്‍ ലീഗ് മൂന്നാംസ്ഥാനത്താണ്. ഖദറിട്ട മറ്റാര്‍ക്കും ആ നട്ടെല്ലില്ല. ലീഗ് പറയും- ഉമ്മന്‍ചാണ്ടി അനുസരിക്കും. ചെന്നിത്തലയും മുരളീധരനും കണ്ട് മുരളും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐ എന്നാണ് പാര്‍ടിയുടെ പേര് എങ്കിലും കേരളത്തിലെത്തുമ്പോള്‍ ബ്രാക്കറ്റില്‍ ഇനി ലീഗ് എന്നുകൂടി ചേര്‍ക്കേണ്ടിവരും. ലീഗിന്റെ ചെലവില്‍ ജയിച്ചു ഞെളിയുന്ന കോണ്‍ഗ്രസുകാരന് ലീഗിന്റെ പേര് ചുമക്കുന്നതിന് മടിവേണ്ടതില്ലല്ലോ. "ഫാസിസത്തെ തടയാന്‍ ഒന്നിക്കുക" എന്നാണ് ലീഗിന്റെ ഒറ്റയാന്‍ കണ്‍വന്‍ഷനില്‍ കേട്ട ആഹ്വാനം. പകല്‍നേരത്ത് അതുപറയാം- ഇരുട്ടിത്തുടങ്ങുമ്പോള്‍ ചാക്കുമായി കാര്യാലയങ്ങള്‍ കയറിയിറങ്ങുകയും കെ എം ഷാജിയെപ്പോലുള്ള നാവാടികളെക്കൊണ്ട് മോഡിസ്തുതി ആലപിപ്പിക്കുകയുമാകാം.

*
ഹൈക്കോടതിയില്‍നിന്ന് കേള്‍ക്കുന്നത് ചില പുതിയ ചോദ്യങ്ങളാണ്. സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ഒരു ചോദ്യം. എന്താണ് തെറ്റ്? മുഖ്യമന്ത്രിക്കും സരിതയ്ക്കും കാണണമെന്നു തോന്നുന്നെങ്കില്‍ ഏതുനിയമമാണ് അതിനെ വിലക്കുന്നത്? അവര്‍ക്ക് എന്നും തമ്മില്‍ കാണാനുള്ള ഭാഗ്യം സിദ്ധിക്കട്ടെ എന്നുതന്നെയാണ് ശതമന്യുവിന്റെയും ആഗ്രഹം. നിയമപരമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ തെറ്റല്ലാതിരിക്കെ സരിതയെ അറിയില്ലെന്നും കണ്ടിട്ടേയില്ലെന്നും കണ്ടാല്‍ മനസ്സിലാകില്ലെന്നുമൊക്കെ ഈ ഉമ്മന്‍ചാണ്ടി പറയുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

തെറ്റല്ലാത്ത നിരവധി കാര്യങ്ങള്‍ വെറുതെ പ്രതിപക്ഷം കുറ്റമായി പ്രചരിപ്പിക്കുന്നുണ്ട്. സലിംരാജ് ചെയ്തതതൊന്നും തെറ്റല്ല. മുഖ്യമന്ത്രിയുടെ അകമ്പടിക്കാരന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് മഹത്തായ ശരിയാകുന്നു. ജോപ്പനെ ജയിലില്‍ കിടത്തിയതാണ് തെറ്റ്. ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയോട് രഹസ്യംപറഞ്ഞത് ശരിയായ കാര്യങ്ങള്‍മാത്രമാണ്. ഹേമചന്ദ്രനും സംഘവും ശരിയേ ചെയ്തിട്ടുള്ളൂ. സരിത ജോപ്പനെ ഉമ്മവച്ചതില്‍ ഒട്ടുംതെറ്റില്ല. അത്തരം യാഥാര്‍ഥ്യങ്ങള്‍ കാണുന്ന കോടതിതന്നെയാണാവശ്യം. കെ സി ജോസഫ് ഇനി ജഡ്ജിമാരെ പ്രകീര്‍ത്തിക്കട്ടെ.

*
അമ്പതു കിലോമീറ്ററിലധികം സ്പീഡ് എടുക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നാണ് മീശാക്രോശം. കറുത്ത ഫിലിം ഒട്ടിച്ച വണ്ടികള്‍ വഴുതക്കാട് വഴി തലങ്ങും വിലങ്ങും ഓടുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ മീശയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ ലംഘിക്കാം. ഏറ്റവും നല്ല റോഡില്‍ ഒളിച്ചുനിന്ന് സ്പീഡ് അളന്ന് പിഴ ഈടാക്കാന്‍ മിടുമിടുക്ക്. എല്ലാ റോഡുകളിലും ഒരേ സ്പീഡ് എങ്ങനെ കണക്കാക്കും കമീഷണറെ? തെങ്ങിനും കമുകിനും ഒരേ തളപ്പ് പറ്റുമോ? എങ്കില്‍ അമ്പതു കിലോമീറ്ററിലധികം സ്പീഡുള്ള ഇരുചക്രവണ്ടികള്‍ നിരോധിക്കരുതോ?

മാന്യമായി ജീവിക്കുന്നവരെ നിയമലംഘകരാക്കാന്‍ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് വാര്‍ത്ത സൃഷ്ടിക്കാനുള്ള കോപ്രായംനിര്‍ത്തി ഉള്ള ജോലി മര്യാദയ്ക്ക് ചെയ്ത് മാതൃക കാണിക്കുന്നതല്ലേ നല്ലത്?

Sunday, September 15, 2013

വേഗപ്പൂട്ടും മണ്ഡരിബാധയും

അതിവേഗം ബഹുദൂരമൊന്നും പോകാനില്ലെന്ന് ഏതാണ്ടുറപ്പായി. ക്ലിഫ്ഹൗസില്‍നിന്ന് രാജ്ഭവനിലേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളൂ. വഴി കാണിച്ചുകൊടുക്കാന്‍ ചെന്നിത്തലയ്ക്ക് കരുത്തില്ല. അല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മുഖത്തുനോക്കി ഇറങ്ങിപ്പോകാന്‍ പറയുക എന്ന ധീരകൃത്യം ഏറ്റെടുക്കാന്‍ ചങ്കുറപ്പുള്ള ഖദര്‍ധാരികള്‍ ചുരുങ്ങും. അഥവാ ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ പി സി ജോര്‍ജിന്റെയോ മുരളീധരന്റെയോ ഗതിയാകും. എല്ലാവര്‍ക്കും അറിയാം, പുതുപ്പള്ളിയില്‍നിന്ന് ആപത്തിന്റെയും അപമാനത്തിന്റെയും കെട്ടാണ് ക്ലിഫ്ഹൗസില്‍ അടിഞ്ഞിരിക്കുന്നതെന്ന്. എത്രയുംവേഗം അതെടുത്തുമാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാണാന്‍ മ്യൂസിയത്തില്‍ ചെല്ലേണ്ടിവരും. ഡല്‍ഹിയില്‍ ചെന്ന് സുധീരന്‍ പറഞ്ഞത്, മറ്റെല്ലാവരും മോശം ഞാന്‍മാത്രം നല്ലവന്‍ എന്നാണ്. സുധീരന്റേത് "ഒ" ഗ്രൂപ്പാണ്. ഒറ്റയാന്‍ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി എത്രകാലം ഇരിക്കുന്നുവോ അത്രയും നല്ലത് പ്രതിപക്ഷത്തിനാണ്. പിന്നെ തെരഞ്ഞെടുപ്പില്‍ വലുതായി ഒന്നും ചെയ്യേണ്ടിവരില്ല. വോട്ടുകള്‍ താനേവന്ന് പെട്ടിയില്‍ വീണുകൊള്ളും. ഇത്തവണ പ്രചാരണത്തിന് പ്രസംഗവും സിനിമയും റാലിയും പാട്ടുമൊന്നും വേണ്ട; സോളാര്‍ എന്ന് നാടുനീളെ എഴുതിവച്ചാല്‍ മതിയാകും. സോളാര്‍പുരാണം കേട്ടുകേട്ട് സൂര്യനുതന്നെ നാണം വന്നുതുടങ്ങി. തിരുവോണത്തിനും കാര്‍മേഘത്തിനുള്ളില്‍ ഒളിച്ചുനില്‍പ്പാണ് "സൂര്യഭഗവാന്‍".

സൗരോര്‍ജം എന്നത് അശ്ലീലപദമായി. കോളേജുകളിലെ പൂവാലന്മാരെ കണ്ടാല്‍, "എന്തെടേയ് ഒരു സോളാര്‍ലൈന്‍" എന്നാണ് പുതിയ കമന്റ്. ചെന്നിത്തല സരിതയെ വിളിച്ചിട്ടില്ല. മുരളീധരന് വിളിക്കാന്‍ തോന്നിയിട്ടേ ഇല്ല. ഐ ഗ്രൂപ്പിന്റെ ഫോണ്‍ലിസ്റ്റില്‍ സരിതയെന്നല്ല "എസ്" എന്ന അക്ഷരമേയില്ല. സരിത കറകളഞ്ഞ "എ" ഗ്രൂപ്പാണ്. സോളാര്‍ പരിപാടിക്കാകെ "എ" സര്‍ട്ടിഫിക്കറ്റുണ്ട്. പാത്തും പതുങ്ങിയും ചില ഐ ഗ്രൂപ്പുകാര്‍ ആ വഴി പോയതൊഴിച്ചാല്‍ സര്‍വം "എ" മയം. എ ഗ്രൂപ്പ് എന്നാല്‍ ആന്റണി ഗ്രൂപ്പ് എന്നാണ് മുമ്പെല്ലാം കേട്ടത്. ഇനി അത് ആന്റണി സമ്മതിക്കുമോ എന്ന് കണ്ടറിയണം. ആന്റണിയുടെ "എ"യാണോ അഡല്‍ട്സിന്റെ "എ" യാണോ എന്നു തീരുമാനിക്കാന്‍ പതിവുപോലെ പ്രത്യേക മന്ത്രിസഭ ചേര്‍ന്ന് ചര്‍ച്ചചെയ്യേണ്ടിവരും.

ഉമ്മന്‍ചാണ്ടിയുടെയും സരിതയുടെയും മുഖമാണ് സൗരോര്‍ജത്തിന്റെ പുതിയ പരസ്യചിത്രം. എങ്കില്‍പ്പിന്നെ, മുഖ്യമന്ത്രിസ്ഥാനം വിട്ട് സൗരോര്‍ജം പ്രചരിപ്പിച്ച് നാടുനന്നാക്കിക്കൂടേ എന്ന് ചോദിക്കാന്‍ ത്രാണിയുള്ളവരെ കോണ്‍ഗ്രസില്‍ കിട്ടാനില്ല. എല്ലാവര്‍ക്കും അറിയാം സംഗതി കുഴപ്പമാണെന്ന്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കെ സി ജോസഫും ചേര്‍ന്നാല്‍ ഉപജാപമേ നടക്കൂ- ഭരണം നടക്കില്ല; കോണ്‍ഗ്രസ് രക്ഷപ്പെടുകയുമില്ല. അത് തുറന്നുപറയാമെന്നുവച്ചാലോ? മുരളീധരന്റെയും പന്തളം സുധാകരന്റെയും കെ പി കുഞ്ഞിക്കണ്ണന്റെയുമൊക്കെ സ്ഥിതി അറിയുന്നവര്‍ക്ക് ഒന്നുംപറയാന്‍ കഴിയുന്നില്ല. പറഞ്ഞുപോയാല്‍ ഉമ്മന്‍ചാണ്ടിയുടെ അപ്രീതിയും പീഡനവും; പറഞ്ഞില്ലെങ്കില്‍ പാര്‍ടിയുടെ തകര്‍ച്ച. ഇപ്പോഴും ചിലരെയെല്ലാം പേടിപ്പിച്ചുനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നുണ്ട്. ജോപ്പനും സലിംരാജും ചാണ്ടിയെ പേടിപ്പിച്ചാല്‍ ചാണ്ടി നാട്ടുകാരെയാകെ പേടിപ്പിക്കും.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധിക്കാന്‍ കറുത്തകുപ്പായമിട്ടാണ് ഇടതുപക്ഷക്കാര്‍ പോകുന്നത്. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകണം ചലച്ചിത്രതാരം പൃഥ്വിരാജ് ഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ ചെന്നതും കറുത്തവസ്ത്രമണിഞ്ഞാണ്. ഭരണാധികാരികള്‍ എങ്ങനെയാകണമെന്ന് ഐതിഹ്യം വായിച്ച് പഠിക്കാനുള്ള ഉപദേശവും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയാണ് പൃഥ്വിരാജ് വേദിവിട്ടത്. ഈ തന്റേടം ചെന്നിത്തല കാണുന്നുണ്ടോ ആവോ?

വേഗപ്പൂട്ട് വീണുകഴിഞ്ഞു. ഏത് കോടതിയില്‍നിന്ന് എപ്പോള്‍ എങ്ങനെയുള്ള അടി വരുമെന്ന് പറയാനാകില്ല. ക്യാമറയും ഫയലും ഫോണ്‍രേഖയും പണപ്പെട്ടിയും മുക്കിയതുകൊണ്ടൊന്നും രക്ഷപ്പെടുന്നമട്ടില്ല. കട്ടവനെ വിട്ട് നഷ്ടപ്പെട്ടവനെ നുണപരിശോധനയ്ക്ക് അയക്കുന്ന മായാജാലപ്രകടനവും വിലപ്പോയിട്ടില്ല. പുതിയ കാലത്ത് മൂലയില്‍ കിടക്കുന്ന മഴു താനേവന്ന് കാലില്‍ വീണുകൊള്ളും. സലിംരാജ് കോഴിക്കോട്ട് ചെന്നാണ് കുഴപ്പം കോരിക്കൊണ്ടുവന്നത്. ജോപ്പന്‍ എവിടെയും പോകാത്തതുകൊണ്ട് തല്‍ക്കാലം ഭീഷണിയില്ല. സരിതയ്ക്കും ബിജുവിനും പൊലീസിന്റെ ഫോണ്‍ പോരാഞ്ഞ്, സര്‍ക്കാര്‍ചെലവില്‍ കാസര്‍കോട്ട് മണിയറയും ഒരുക്കി. ഇതിനുമാത്രം എന്തു മഹത്തായ രാഷ്ട്രസേവനമാണ് സരിത ചെയ്തതെന്ന് ധവളപത്രത്തിലൂടെ നാട്ടുകാരെ അറിയിക്കാവുന്നതേയുള്ളൂ. കര്‍മനിരതയും ത്യാഗസമ്പന്നയും പരോപകാരതല്‍പ്പരയും സര്‍വോപരി ദാനശീലയും കാരുണ്യവതിയുമായ ആ മഹതിയെക്കുറിച്ച് എല്ലാം അറിഞ്ഞാല്‍ എതിര്‍പ്പുകള്‍ അലിഞ്ഞുപോകും. ഏത് സര്‍ക്കാരും വിനയാന്വിതമായി ആ മഹത്വം വാഴ്ത്തിപ്പോകുമെന്ന് ഉമ്മന്‍ചാണ്ടിക്കല്ലേ അറിയൂ.

മുഖ്യമന്ത്രിക്ക് വേഗപ്പൂട്ട് വീണതിനുപിന്നില്‍ മീശക്കാരന്റെ കരങ്ങളാണെന്ന വാര്‍ത്ത കണ്ടില്ല. കൈക്കൂലി സഹിക്കവയ്യാഞ്ഞ് ഒരു ജോലിയും ഏല്‍പ്പിക്കാനാകാത്ത ഒരു സര്‍ക്കാരുദ്യോഗസ്ഥനെ തിരയെണ്ണാന്‍ വിട്ട കഥയുണ്ട്. കടല്‍ത്തിര എണ്ണുന്നത് ശിക്ഷയുമാകും; കൈക്കൂലിക്ക് വകുപ്പുമില്ല എന്നായിരുന്നു രാജാവിന്റെ ചിന്ത. സസന്തോഷം പുതിയ ജോലി തുടങ്ങിയ ഉദ്യോഗസ്ഥന് പിന്നെയും കാശിന് പഞ്ഞംവന്നില്ല. അതെങ്ങനെയെന്ന് അന്വേഷിച്ചുചെന്ന രാജാവ് കൈക്കൂലിയുടെ പുതിയ രൂപമാണ് കണ്ടത്. കടല്‍ത്തീരത്ത് കാറ്റുകൊള്ളാന്‍ നാട്ടുകാര്‍ വരുമ്പോള്‍ തിരയുടെ എണ്ണം തെറ്റിപ്പോകുന്നു; അങ്ങനെ തന്റെ "ഔദ്യോഗിക കൃത്യനിര്‍വഹണം" തടസ്സപ്പെടുത്തുന്നു എന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. കാറ്റുകൊള്ളാന്‍ നിയമാനുസൃതം വരണമെങ്കില്‍ നിശ്ചിതതുക കൈക്കൂലി കൊടുക്കണമെന്ന് നിബന്ധനവച്ച് ഉദ്യോഗസ്ഥന്‍ "കൃത്യനിര്‍വഹണം" തുടര്‍ന്നു. അതുപോലെയാണ് നമ്മുടെ മീശക്കാരന്‍. എവിടെ ചെന്നാലും വാര്‍ത്ത സൃഷ്ടിക്കാന്‍ അറിയാം. വേഗപ്പൂട്ടെങ്കില്‍ അത്, വ്യാജ സിഡിയെങ്കില്‍ അത്. പബ്ലിസിറ്റി സ്റ്റണ്ടിനെ വാഴ്ത്തുന്നതും ആധുനികകാലത്തെ മാധ്യമസ്വാതന്ത്ര്യമാണ്.

*
വാജ്പേയി ജീവിച്ചിരിപ്പുണ്ട്. അദ്വാന്‍ജി ഉഷാറായിത്തന്നെ കാവിക്കൊടി പിടിക്കുന്നുമുണ്ട്. ആയകാലത്ത് ജനസംഘമായും ജനതാപാര്‍ടിയായും ഭാരതീയ ജനതാപാര്‍ടിയായുമൊക്കെ സ്വയംസേവനം നടത്തിയവരാണ്്. പാര്‍ലമെന്റില്‍ രണ്ടേരണ്ട് ദേഹങ്ങളായി അഖിലലോക ഹിന്ദുത്വത്തിന്റെ ഭാരം മുതുകിലേറ്റിയവര്‍ക്ക്, ഇന്ന് പടിക്കുപുറത്താണ് ചോറ്. അപ്പോള്‍ കാണുന്നവരെയും അഴകുള്ളവരെയും നേതാവേ എന്ന് വിളിക്കുന്നത് ആര്‍എസ്എസിന്റെയും ശീലമാണ്. അദ്വാന്‍ജിയേക്കാള്‍ അഴകും മോടിയും നരേന്ദ്രമോഡിക്കുണ്ട്. പുത്തനച്ചിയെക്കൊണ്ട് പുരപ്പുറം തൂപ്പിക്കാനുള്ള സാമര്‍ഥ്യം ആര്‍എസ്എസിനുമുണ്ട്. ഗോള്‍വാള്‍ക്കര്‍ സ്വപ്നംകണ്ട ഇന്ത്യ പെട്ടെന്നിങ്ങ് വരാന്‍ മോഡിയുടെ ഇന്ധനം മതി എന്നാണ് നാഗ്പുരിലെ സ്വപ്നം. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നാടുവിട്ടുപോകാനുള്ള പാസ്പോര്‍ട്ട് മോഡിയുടെ കൈയിലുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ വകുപ്പ് അസാറാം ബാപ്പു നോക്കും. അദ്വാന്‍ജിയുടെ രഥയാത്രയൊക്കെ പഴഞ്ചനായി. തോക്കെടുക്കുക; നെഞ്ചിന്‍കൂട് നോക്കി വെടിവയ്ക്കുക; ജീവനോടെ വേവിക്കുക; അതാണ് വികസനമെന്ന് പറയുക- ഇതാണ് മോഡിയന്‍ രീതി. ഗുജറാത്തിലെ കാറ്റ് മുസഫര്‍നഗറില്‍ ആഞ്ഞുവീശുന്നുണ്ട്. ഹിന്ദി ഹൃദയഭൂമി ആ കാറ്റില്‍ ഒന്നുലഞ്ഞാല്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയുടെ മന്ദമാരുതന്‍ നാഗ്പുരിലുമുണ്ട്.

കോണ്‍ഗ്രസ് എന്ന കൂന് വിലക്കയറ്റമായും തൊഴിലില്ലായ്മയായും ജീവിതദുരിതമായും ഇന്ത്യക്കാരന്റെ മുതുകിനെ കനപ്പിക്കുന്നുണ്ട്. അതിന്മേല്‍ വര്‍ഗീയതയുടെ ഒരു കുരുകൂടി പൊട്ടിയൊലിക്കട്ടെ എന്ന് ഇന്ത്യക്കാരന്‍ ചിന്തിക്കുമെന്നും ഗംഗയിലെ വെള്ളംവറ്റി വര്‍ഗീയതയുടെ പട്ടി അക്കരെയും ഇക്കരെയും ഓടി ഹിന്ദിഹൃദയങ്ങളെയാകെ കടിക്കുമെന്നും സ്വപ്നം കാണുന്നതില്‍ തെറ്റില്ല. അവസാനത്തെ കടി ആര്‍എസ്എസിന്റെ മുഖത്താകാതിരുന്നാല്‍ മതി.

*
വെട്ടിന്റെ എണ്ണവും പ്രതികളുടെ എണ്ണവും കുറഞ്ഞുവരുന്നത് എങ്ങനെയെന്ന് എത്തുംപിടിയും കിട്ടുന്നില്ല. അമ്പത്തൊന്ന് വെട്ട് കുറഞ്ഞുകുറഞ്ഞ് തലതിരിഞ്ഞ് പതിനഞ്ചായി. പ്രതികളുടെ എണ്ണം 76ല്‍നിന്ന് 36ലേക്ക് താണു. മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍ക്കും തിരുവഞ്ചൂരിന്റെ വീരവാദങ്ങള്‍ക്കും രൂപയുടേതിനേക്കാള്‍ വലിയ ഇടിവുണ്ടായി. ആര്‍എംപിക്ക് കാറ്റുവീഴ്ച. അതിന്റെ മുഖ്യസൈദ്ധാന്തിക നായകന് മണ്ഡരിബാധ. ഓര്‍ക്കാട്ടേരിവിപ്ലവം അങ്ങനെ മുല്ലപ്പള്ളിക്കുപോലും വേണ്ടാതായി. ഇനി ആരുടെ തട്ടിന്‍പുറത്ത് തപ്പിയാല്‍ കിട്ടും വടകരയിലെ വോട്ടുകളെന്ന് ഗവേഷണം നടത്താന്‍ കണ്ണൂരില്‍നിന്ന് കവികുലോത്തമന്‍ പോകണം.

Sunday, September 1, 2013

മുണ്ടിലൊളിപ്പിച്ച തല

തലയില്‍ മുണ്ടിട്ട് നാട്ടുമ്പുറത്തെ "മാന്യന്മാര്‍" പോകാറുള്ളത്, ആളറിയാതെ ചില കാര്യങ്ങള്‍ സാധിക്കാനാണ്. അത്തരക്കാരെ പകല്‍മാന്യന്മാര്‍ എന്ന് വിളിച്ചാദരിക്കുന്ന പതിവുണ്ട്. പ്രജകളുടെ ക്ഷേമം നേരിട്ടറിയാന്‍ പഴയകാല രാജാക്കന്മാര്‍ പ്രച്ഛന്നവേഷത്തില്‍ നാടുചുറ്റുമായിരുന്നു. ലോറി ക്ലീനറുടെയും ചുമട്ടുകാരന്റെയുമൊക്കെ വേഷംകെട്ടി സുരേഷ് ഗോപി കളിച്ച് വാര്‍ത്തയില്‍ കയറാന്‍ പാടുപെടുന്ന പൊലീസ് തലവന്മാര്‍ വംശനാശ ഭീഷണി നേരിടുന്ന ആ പരമ്പരയിലെ അവസാനത്തെ കണ്ണികളാണ്. അതൊക്കെ നടപ്പുണ്ടെങ്കിലും ആധുനിക കാലത്തെ ഒരു സര്‍ക്കാരിന്റെ തലവന്‍ പുറത്തിറങ്ങണമെങ്കില്‍ തലയില്‍ മുണ്ടിടണം എന്ന അവസ്ഥ വേറെങ്ങും കാണാനാവില്ല. ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡിനൊപ്പം ഉമ്മന്‍ചാണ്ടി ബഹ്റൈനില്‍നിന്ന് കൊണ്ടുവന്നത് അപൂര്‍വമായ ആ അവസ്ഥകൂടിയാണ്.

കേരളത്തില്‍ ഇന്ന് ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാതെ ശ്രദ്ധിക്കുന്നതും പൊലീസിന്റെ സഹായസഹകരണങ്ങള്‍ ആവോളം ആസ്വദിക്കുന്നതും രണ്ടുപേരാണ്. ഉമ്മന്‍ചാണ്ടിയും ആട് ആന്റണിയും. ഒരു പൊലീസുകാരനെ കുത്തിമലര്‍ത്തിയ ആട് ആന്റണി സസുഖം കേരളത്തില്‍നിന്ന് പുറത്തേക്കുകടന്നു. ഇരുപതാമത്തെയോ ഇരുപത്തിരണ്ടാമത്തെയോ ഭാര്യവീട്ടില്‍ സുഖജീവിതം. പൊലീസ് ആ വഴിക്ക് പോകില്ല എന്നുറപ്പാക്കിയിട്ടുണ്ട്. ഇനി അഥവാ കേരളത്തിലേക്ക് വരണമെന്ന് ആന്റണിക്ക് തോന്നിയാല്‍ അകമ്പടി സേവിക്കാന്‍ പൊലീസിന്റെ പടയിറങ്ങും. അതേപോലെ, ഉമ്മന്‍ചാണ്ടി പുറത്തിറങ്ങുമ്പോഴും കറുത്ത പൂച്ചയും ഡോഗ് സ്ക്വാഡും വെടിക്കെട്ടുപൊലീസും അകമ്പടി പോകും. ക്ലിഫ് ഹൗസിലാണ് ഇപ്പോള്‍ സുഖചികിത്സ. പുറത്തേക്കിറങ്ങിയാല്‍ കരിങ്കൊടിയുംകൊണ്ട് നാട്ടുകാര്‍ പാഞ്ഞടുക്കും. ഒരു വകുപ്പുകൂടി മുഖ്യമന്ത്രിക്ക് പുതുതായി കിട്ടിയിട്ടുണ്ട്- പരിപാടി റദ്ദാക്കല്‍ വകുപ്പ്.

പൊലീസുകാരനെ കുത്തിമലര്‍ത്തിയ പ്രതിക്കും ജനാധിപത്യത്തെയും നിയമസംഹിതയെയും കൊല്ലാന്‍ നോക്കുന്ന പ്രതിക്കും ഒരേ അനുഭവമുണ്ടാകുന്നത് സാമാന്യനീതിതന്നെ. അതാണ് ശരിയായ നീതിയെന്ന് ചെന്നിത്തലയ്ക്കും പി പി തങ്കച്ചനും മനസിലായിട്ടുണ്ട്. പി സി ജോര്‍ജും മുരളീധരനും വളരെ മുമ്പുതന്നെ അത് മനസിലാക്കിയതുമാണ്. തങ്കച്ചനെക്കുറിച്ച് പൊതുവെ പറയാറുള്ളത്, ഒരു പഞ്ചപാവം എന്നാണ്. ആ പാവത്തിനുപോലും ഉമ്മന്‍ചാണ്ടിയെ കാണുമ്പോള്‍ പത്തിവിടര്‍ത്താന്‍ തോന്നുകയാണ്. സഹിക്കുന്നതിനും ഉണ്ടല്ലോ പരിധി. ഹൈക്കോടതി പ്രതികൂല പരാമര്‍ശം നടത്തിയാല്‍ ഉമ്മന്‍ചാണ്ടിക്ക് തുടരാനാവില്ല; കോണ്‍ഗ്രസില്‍ വേറെയും യോഗ്യരായ നേതാക്കള്‍ ഉണ്ട് എന്നാണ് തങ്കച്ചന്‍ പറയുന്നത്. ഇനി കോടതി പറയട്ടെ, അപ്പോള്‍ കാണാം. തങ്കച്ചനും പൊന്നച്ചനും രത്നപ്പനുമൊന്നും പറഞ്ഞാല്‍ കേള്‍ക്കുന്ന ഇനമല്ല ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ വേറെ നേതാക്കളില്ലാഞ്ഞിട്ടല്ല കടിച്ചുതൂങ്ങുന്നത്. യുഡിഎഫിലെ കാര്യങ്ങള്‍ ഞാനറിയുന്നില്ല; എനിക്കൊന്നും ചെയ്യാനാകുന്നില്ല എന്ന തങ്കച്ചന്റെ പരിഭവം ഉമ്മന്‍ചാണ്ടിയെ ശരിക്കും അറിയാവുന്നതുകൊണ്ടുള്ള ഒരു മാനസികാവസ്ഥയാണ്.

ചെന്നിത്തലയ്ക്ക്, "വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍" മാത്രമല്ല, തങ്കച്ചനും കൂട്ടുണ്ട്. വേറെയാളെ കസേര ഏല്‍പ്പിച്ച് ഇറങ്ങിപ്പൊയ്ക്കൂടേ എന്നാണ് മനസിലാകുന്ന ഭാഷയില്‍ ഉമ്മന്‍ചാണ്ടിയോട് തങ്കച്ചന്‍ ചോദിച്ചത്. അധികം നെഗളിപ്പുവേണ്ട; കോടതി ഒരു വാക്ക് പറഞ്ഞാല്‍ ഇറങ്ങിപ്പോകേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി. രമേശ് ഭാഷ അല്‍പ്പം മയത്തിലാക്കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് കത്തെഴുതി അയച്ചു. കത്തെഴുത്ത് നടപ്പുള്ള രീതിയല്ല. എസ്എംഎസ്, ഇ മെയില്‍ തുടങ്ങിയവയുടെ കാലമാണ്്. അതാകുമ്പോള്‍ അയക്കുന്നയാളും കിട്ടുന്നയാളുമേ അറിയൂ. രമേശിന്റെ ജീവിതംപോലെതന്നെ തുറന്നുപിടിച്ചാണ് കത്തും കൈകാര്യംചെയ്തത്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെറുതെ ഇരിപ്പാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ല. പാളയം മാര്‍ക്കറ്റില്‍നിന്ന് അഞ്ഞൂറോ ആയിരമോ രൂപയ്ക്ക് പച്ചക്കറിയും വാങ്ങി നേരെ ക്ലിഫ് ഹൗസില്‍ കയറിച്ചെന്ന് ഉമ്മന്‍ചാണ്ടിക്ക് കൊടുത്താല്‍ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളൂ. കൊടുക്കുമ്പോള്‍ അതിന്റെ വിലയും പറയണമെന്നുമാത്രം. വിലക്കയറ്റത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടിവരില്ല.

തലയില്‍ മുണ്ടിട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ തങ്കച്ചനുപോലും സഹിക്കാതായിട്ടും ആന്റണി അനങ്ങാതിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. തല്‍ക്കാലം പി സി ജോര്‍ജ് അടങ്ങിയിരിപ്പാണ്. അത് താന്‍ പേടിപ്പിച്ചിട്ടാണെന്ന് പി ടി തോമസ് പറയുന്നുണ്ട്. എന്നാലും വലിയ ഒച്ചയും അനക്കവുമൊന്നുമില്ല. കരിങ്കൊടി നാടാകെ പറന്നു കളിക്കുന്നതുമാത്രമാണ് പറയത്തക്ക വിശേഷം. എന്നിട്ടും തങ്കച്ചന് ഇങ്ങനെയൊരു ബുദ്ധി തോന്നണമെങ്കില്‍ അണിയറയില്‍ ഉമ്മന്‍ചാണ്ടിക്ക് അത്താഴം ഒരുങ്ങുന്നുണ്ട് എന്ന് കരുതണം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയമാണ് പരമപ്രധാനം എന്ന് തങ്കച്ചന്‍ പറഞ്ഞതിന്, ഉമ്മന്‍ചാണ്ടിയെയുംകൊണ്ട് പോയാല്‍ വട്ടപ്പൂജ്യമാകും എന്ന സൂചനയുണ്ട്. നാറി നാണംകെട്ട് പുതുപ്പള്ളിക്ക് വണ്ടി കയറണോ എന്ന ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. നാറിയാലും വേണ്ടില്ല, തലയില്‍ മുണ്ടിട്ടാലും വേണ്ടില്ല- ഒന്നാം നമ്പര്‍ കാറും ക്ലിഫ്ഹൗസും മതി എന്ന് ഒരാള്‍ വാശി പിടിച്ചാല്‍ പ്രശ്നപരിഹാരം പ്രയാസമാണ്. അതിനുള്ള ത്രാണി ചെന്നിത്തലയ്ക്കും തങ്കച്ചനുമില്ല. എന്തെങ്കിലും സംഭവിക്കുന്നതുവരെ, മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയ വാര്‍ത്തകള്‍ കേട്ടുകൊണ്ടേയിരിക്കാം.

അഥവാ വിമാനം കയറിയോ ഊടുവഴിയിലൂടെയോ എത്തിയാല്‍ എന്തു സംഭവിക്കും എന്ന് മഞ്ചേരിയില്‍ കണ്ടു. ജനങ്ങളെ തല്ലി തലപൊളിച്ച് എത്രനാള്‍ ഈ കാപട്യം തുടരും? ലേ ഔട്ട് മാറ്റിയ മുടിയും ചിരിയും പൊലീസിന്റെ ആയുധങ്ങളുംകൊണ്ട് മൂടിവയ്ക്കാന്‍ കഴിയുമോ ഉമ്മന്‍ചാണ്ടി എന്ന ഉപജാപ ചക്രവര്‍ത്തിയെ എന്ന ചോദ്യമാണ് മഞ്ചേരിയില്‍ കേട്ടത്. അവിടെ തടയാന്‍ തീരുമാനിച്ചിരുന്നില്ല. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ വന്നവരെയാണ് പൊലീസ് നേരിട്ടത്. ശരിക്കും തടയാന്‍ വരുന്നവര്‍ അണപൊട്ടിയെത്തിയാല്‍ എന്താവും അവസ്ഥ എന്ന് കോണ്‍ഗ്രസുകാര്‍തന്നെ ചിന്തിക്കട്ടെ.

*
കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ അസ്ന എന്ന കുട്ടി കളിച്ചുകൊണ്ടിരിക്കെ പന്താണെന്നു കരുതി ബോംബില്‍ ചവിട്ടിയാണ് കാല്‍പോയതെന്ന് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയാണ് പറഞ്ഞത്. അത് അതേപടി മനോരമയും മാതൃഭൂമിയും എഴുതി നിര്‍വൃതിയടയുകയുംചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പു ദിവസം കോണ്‍ഗ്രസുകാരെ സ്നേഹിക്കാന്‍ ബൂത്തിലെത്തിയ ആര്‍എസ്എസുകാര്‍ പന്താണെന്നു കരുതി അസ്നയ്ക്ക് തട്ടിക്കളിക്കാന്‍ ബോംബ് എറിഞ്ഞുകൊടുക്കുകയും ആ പന്ത് വെറുതെ പൊട്ടി കുട്ടിയുടെ കാല്‍ തകരുകയുംചെയ്തു എന്ന് പറയുന്നതായിരുന്നു കൂടുതല്‍ ഭംഗി. ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസുകാരുമായി തലപ്പന്തുകളിക്കാനാണ് എത്തിയതെന്നും വിശദീകരിച്ചാല്‍ ചരിത്രം പൂര്‍ണമാകും. മെഡിക്കല്‍കോളേജാശുപത്രിയില്‍ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ച ലിഫ്റ്റ് "അസ്നയ്ക്കുവേണ്ടി" എന്ന് ആദ്യത്തെ "സത്യം". അസ്നയുടെ കാലും ആര്‍എസ്എസും തമ്മില്‍ ബന്ധമില്ലെന്നത് രണ്ടാമത്തെ "സത്യം". ഉമ്മന്‍ചാണ്ടിക്ക് സത്യവാന്‍ ചാണ്ടി എന്ന പേരുകിട്ടുമ്പോള്‍ മനോരമ, മാതൃഭൂമി സഹോദരങ്ങള്‍ക്കും വല്ലതും കൊടുക്കണം.

*
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വന്നാല്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അപ്പോള്‍ കിട്ടും എന്നാണ് പറഞ്ഞിരുന്നത്. കിട്ടുന്നത് ജാമ്യമാകും എന്ന് കരുതിയവര്‍ക്ക് നൈരാശ്യമുണ്ടാകും. ബിജെപി എന്തുകൊടുത്തോ അതുതന്നെ തുടര്‍ന്നും കിട്ടും എന്ന സൗമനസ്യ മനോഭാവമാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. തിരുവല്ലാക്കാരന്‍ മന്ത്രി ജോര്‍ജ് വളച്ചുകെട്ടില്ലാതെ അത് തുറന്നു പറഞ്ഞു- സര്‍ക്കാര്‍ മാറുമ്പോള്‍ മഅ്ദനിയുടെ ജാമ്യക്കാര്യത്തിലെ സമീപനം മാറില്ല എന്ന്. കര്‍ണാടകത്തിലെ മന്ത്രിയായതുകൊണ്ട് ജോര്‍ജിന് അതുപറയാം. അവിടെ കുഞ്ഞാലിക്കുട്ടിയും ലീഗുമൊന്നുമില്ല. ഇവിടെ മഅ്ദനിക്കുവേണ്ടി ഒഴുക്കാനുള്ള കണ്ണീരാണ് മുല്ലപ്പെരിയാറിലെന്നപോലെ അണകെട്ടി നിര്‍ത്തിയിട്ടുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുവരെ അണക്കെട്ട് പൊട്ടില്ല. തെരഞ്ഞെടുപ്പു വരുമ്പോള്‍ കാണാം പുകില്‍- പാണക്കാട്ടുനിന്ന് കൂലംകുത്തിയൊഴുകുന്ന കണ്ണീര്‍പ്പുഴ തൃശൂര്‍ കരുനാഗപ്പള്ളി വഴി പൂന്തുറയിലെത്തി കടലില്‍ ചേരും. അപ്പോഴേക്ക് തെരഞ്ഞെടുപ്പു കഴിയും- മഅ്ദനി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചെലവില്‍ ബംഗളൂരുവില്‍ തുടരുകയുംചെയ്യും. ഇനി അഥവാ മഅ്ദനിക്ക് കോണ്‍ഗ്രസിനെതിരെ വല്ല വികാരവും തോന്നിയാലോ? വര്‍ഗീയവാദി, കൊടുംഭീകരന്‍, ദാവൂദിന്റെ അമ്മാവന്‍, ബിന്‍ ലാദന്റെ താടിയുള്ളവന്‍ എന്നൊക്കെ പറയാനും എഴുതാനും "മ" സഹോദരങ്ങള്‍ തയ്യാറെടുത്തു നില്‍ക്കുകയല്ലേ.

*
ഇടുക്കിയിലെ മണിയാശാന് ചിലപ്പോള്‍ വേണ്ടത് നാവില്‍ വരില്ല. ഒരാളെ എന്തുവിളിച്ച് ആദരിക്കണം എന്നുപോലും ചിന്തിക്കില്ല. അതല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നികൃഷ്ടജീവി എന്ന് വിളിച്ച് ലോകത്തിലെ സകല നികൃഷ്ടജീവികളെയും അപമാനിക്കുമായിരുന്നുവോ? സത്യത്തില്‍ തിരുവഞ്ചൂരിനെപ്പോലെ കഴിവുള്ള ഒരാഭ്യന്തര മന്ത്രി കേരളചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. സംശയമുണ്ടെങ്കില്‍ എഡിജിപി ഹേമചന്ദ്രന്‍ പറഞ്ഞുതരും. തലയില്‍ മുടിയില്ലെങ്കിലും ഒരുവിധം മാന്യതയും കഴിവും നീതിബോധവും ഒക്കെ തനിക്കുണ്ട് എന്നായിരുന്നു ഇന്നലെവരെ ഹേമചന്ദ്രന്റെ ഭാവം. കൂടെയുള്ള പൊലീസുകാരും അത് സമ്മതിച്ചിരുന്നു. ആ ഹേമചന്ദ്രനെ ഒരൊറ്റ മാസംകൊണ്ട് സരിതയ്ക്ക് ഫോണ്‍കൊടുക്കാനും അകമ്പടി പോകാനും തെളിവു നശിപ്പിക്കാനും കംപ്യൂട്ടറും ചിത്രങ്ങളും കട്ടുകടത്തി നശിപ്പിക്കാനും കഴിവുള്ള ഉന്നതശീര്‍ഷനാക്കി മാറ്റിയില്ലേ? ചരിത്രത്തില്‍ എവിടെ കാണാന്‍ പറ്റും ഇത്ര വലിയ നേട്ടം?

പൊലീസില്‍ ഇനിയാരെങ്കിലും ആത്മാഭിമാനവുംകൊണ്ട് നടക്കുകയാണെങ്കില്‍ അവരെയും കണ്ടെത്തി ഹേമചന്ദ്രനാക്കാനുള്ള ശേഷി തിരുവഞ്ചൂരിനുണ്ട്. ശാലുവിന്റെ വീട്ടിലെ കരിക്ക് ആവിയാക്കാമെങ്കില്‍, എറണാകുളം ഗസ്റ്റ് ഹൗസിലെ ക്യാമറക്കാഴ്ച ഒളിപ്പിക്കാമെങ്കില്‍, സരിതയുടെ മൊഴി ചുരുട്ടിക്കൂട്ടുകയും ശ്രീധരന്‍നായരുടെ മൊഴി ചവിട്ടിത്താഴ്ത്തുകയും ചെയ്യാമെങ്കില്‍ ഒരായിരം ഹേമചന്ദ്രന്മാരെ പാതാളത്തിലേക്കുള്ള വണ്ടിയില്‍ കയറ്റിവിടാനും തിരുവഞ്ചൂരിനറിയാം. എന്നിട്ടും മണിയാശാന്‍ കൊടുത്തത്, വെറുമൊരു നികൃഷ്ടജീവിപ്പട്ടമാണ്. ആനയെ ആരും ആലയില്‍ കെട്ടാറില്ല എന്നെങ്കിലും ആശാന്‍ അറിയേണ്ടതല്ലേ?