Monday, January 6, 2014

രോഗശമനത്തിന് അത്യുത്തമം

ചെന്നിത്തല വന്നതോടെ യുഡിഎഫ് മന്ത്രിസഭ രക്ഷപ്പെട്ടു എന്നാണ് പ്രവചനം. ആ നിലയ്ക്ക് ചെന്നിത്തലയാണ് കുറ്റക്കാരന്‍. രണ്ടരക്കൊല്ലം മുമ്പുതന്നെ ഇതാകാമായിരുന്നു. അന്ന് മന്ത്രിസ്ഥാനംവച്ചുനീട്ടി പലകുറി വിളിച്ചതാണ്. തിരുവഞ്ചൂരിനെ കാട്ടിലേക്കയച്ച് ചെന്നിത്തലയ്ക്ക് കാക്കിവേഷം കൊടുക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രോഗശമനത്തിനുള്ള ഏക ചികിത്സയെന്ന് കല്‍പ്പിച്ച വൈദ്യന്റെ തല വെയിലും മഞ്ഞും കൊള്ളാതെ സംരക്ഷിക്കേണ്ടതാണ്. ഇതാണ് രോഗമുക്തി മാര്‍ഗമെങ്കില്‍ ഏതു മന്ത്രിക്കും വകുപ്പ് ഭരിച്ച് നാറ്റിക്കാം-പിന്നെ പുറത്തുനിന്നൊരാളെ കൊണ്ടുവന്ന് നാറ്റവും വകുപ്പും ഏല്‍പ്പിച്ചുകൊടുത്താല്‍ മതി. സരിതയ്ക്ക് പുതുപ്പള്ളിയിലെ തട്ടുകടയില്‍നിന്നുതന്നെ കരിമീനും കൊഞ്ചും കഴിക്കാം; ജോപ്പന് ഷട്ടില്‍ബാഡ്മിന്റനിലൂടെ ആരോഗ്യം നിലനിര്‍ത്താം; സലിംരാജിന് കച്ചവടം പൊടിപൊടിക്കാം. ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയിലൂടെ ആയുരാരോഗ്യം കൈവരുമ്പോള്‍ ഇതുവരെയുള്ള തട്ടുകേടുകളെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വീഴും.

എല്ലാവര്‍ക്കും നേട്ടമാണ്. കാര്‍ത്തികേയന് പ്രസിഡന്റ് സ്ഥാനനേട്ടം. ചെന്നിത്തലയ്ക്ക് കൊടിവച്ച കാര്‍ നേട്ടം. തിരുവഞ്ചൂരിന് കാനനവാസത്തിന്റെ ആഹ്ലാദനേട്ടം. സുധാകരന് കണ്ണൂരിലെ പൊലീസ് കളിക്ക് തിരുവഞ്ചൂരിനെ ആശ്രയിക്കേണ്ടെന്ന നേട്ടം. മുല്ലപ്പള്ളിക്ക് താനും പ്രസിഡന്റാകാന്‍ യോഗ്യനെന്ന് തന്നെപ്പൊക്കിപ്പറഞ്ഞതിന്റെ സുഖം. എം എം ഹസ്സന്, സ്വന്തം യോഗ്യത നാലു പത്രക്കാരെക്കൊണ്ടെങ്കിലും എഴുതിക്കാന്‍ കഴിഞ്ഞതിന്റെ പരമസുഖം. സര്‍വഥായോഗ്യനും നിത്യഹരിതനായകനുമായ വി എം സുധീരന്, ഏതു പദവിയിലും കയറാന്‍ അര്‍ഹതയുള്ള ആളാണ് താനെന്ന് ടി എന്‍ പ്രതാപന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ സായുജ്യം. സുധീരന് സ്ഥാനം വേണമെന്നില്ല; പരിഗണിക്കപ്പെട്ടാല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് സ്ഥാനം ആര്‍ക്കുനല്‍കിയാലും വിരോധമില്ല- സുധീരന് കിട്ടാതിരുന്നാല്‍ മതി. തിരുവഞ്ചൂരോ ചെന്നിത്തലയോ ഭേദം എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ആരു ഭേദമായാലും മോശമായാലും സരിത പുതുപ്പള്ളിയില്‍ പോകുമെന്നുമാത്രം ജനത്തിന് മനസ്സിലായി.

വടകരയിലെ അഖിലലോക കേസില്‍ മുല്ലപ്പള്ളിയുടെ ആജ്ഞ ശിരസാവഹിച്ച്, ആര്‍എംപിയുടെ കാലില്‍ തൊട്ടുവന്ദിച്ചശേഷം പൊലീസ് പിടിച്ച് ജയിലിലടച്ച ആളാണ് പി മോഹനന്‍. ആ മോഹനന്‍ ജയിലില്‍ നിന്നിറങ്ങരുതെന്ന ആര്‍എംപിയുടെ വാശി സ്വന്തം സര്‍ക്കാരിന്റെ നയമാക്കി മാറ്റിയ മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോഹനനെ ജയിലില്‍നിന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍, ഭാര്യ ലതിക കാണാന്‍ ചെന്നത് ചന്ദ്രശേഖരന്‍ വധത്തേക്കാള്‍ വലിയ വാര്‍ത്തയാക്കിയവരാണ് മാധ്യമങ്ങള്‍. അവര്‍ക്ക് ഇപ്പോള്‍, സരിതയും പുതുപ്പള്ളിയിലെ തട്ടുകടയും ഫോണ്‍വിളിയും രഹസ്യസമാഗമവുമൊന്നും വാര്‍ത്തയല്ല. ചെന്നിത്തലയായാലും തിരുവഞ്ചൂരായാലും ആഭ്യന്തരവകുപ്പിന്റെ ചരട് സരിതയുടെ കൈയില്‍ത്തന്നെ. രഹസ്യമൊഴി, വെളിപ്പെടുത്തല്‍ ഭീഷണി- ഓരോ ഘട്ടത്തിലും ഓരോന്ന് വരുന്നു. സരിതയല്ലെങ്കില്‍ അവരുടെ അമ്മ. അതുമല്ലെങ്കില്‍ ബിജു രാധാകൃഷ്ണന്‍. ആരുമില്ലെങ്കില്‍ ഏതെങ്കിലുമൊരു വക്കീല്‍. ഓരോ വെളിപ്പെടുത്തലിനും പ്രത്യേക പ്രതിഫലമാണത്രെ. കേസുകൊടുത്തവര്‍ക്കൊക്കെ മുതലും പലിശയും കിട്ടി. പുറത്തുനടന്ന് വേഷംകെട്ടി തട്ടിപ്പുനടത്തുന്നതിനേക്കാള്‍ നല്ല പരിപാടി ഇതുതന്നെ. ഒരുദിവസം ബംഗളൂരുവിലെ ഹോട്ടല്‍കഥ പറയുമെന്ന് സൂചന. അതോടെ ഒരു കേസ് തീരും. അടുത്തദിവസം ഗസ്റ്റ് ഹൗസിലെ ചായക്ക് കടുപ്പം കുറഞ്ഞ കഥ വരും- അതോടെ പണപ്പെട്ടി പലവഴിക്ക് വരും.

27 പേജ് മൊഴി വരുമെന്ന് പറഞ്ഞപ്പോള്‍ ജയിലിലിലും കോടതിയിലും കൂടോത്രം നടന്നു. ഇപ്പോള്‍ പുറത്താണ് നടക്കുന്നത്. എറണാകുളത്തെ പ്രധാന ദിവ്യന് ഇപ്പോള്‍ സരിതാ വകുപ്പാണത്രെ. ഇന്നലെവരെ ചെന്നിത്തലയ്ക്ക് എല്ലാം കണ്ട് രസിക്കാമായിരുന്നു. ഇന്ന് കാര്‍മികനാകാനാണ് വിധി. ചെന്നിത്തലയുടെ വകുപ്പിന്റെ വണ്ടികള്‍ സരിതയെയും കൊണ്ട് തട്ടുകടകളിലേക്ക് പായുമ്പോള്‍ കൈയിലെ പെന്‍ഡ്രൈവും കൊണ്ട് തിരുവഞ്ചൂരിന് ഊറിച്ചിരിക്കാം.

പലവഴിക്ക് മാനഹാനി വരുമെങ്കിലും ചെന്നിത്തലയ്ക്കുണ്ടായ ചില്ലറ ലാഭങ്ങളെക്കുറിച്ച് പറയാതെ വയ്യ. വിഷുവും തെരഞ്ഞെടുപ്പും ഒന്നിച്ചാണ് വരുന്നത്. യുഡിഎഫിന്റെ നില ഹസ്സന്റെ മനസ്സുപോലെയാണ്. ശുദ്ധശൂന്യം- ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. ഹൈക്കമാന്‍ഡിന്റെ കുറിപ്പടി 17 സീറ്റ് കോണ്‍ഗ്രസിന് വേണമെന്നാണ്. ലീഗിന് മൂന്നെണ്ണം വേണം. മാണി കേരളയ്ക്ക് രണ്ട്. വീരന് ഒന്ന് കിട്ടിയേ തീരൂ. സിഎംപിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടും. ഗൗരിയമ്മ ആ വഴിക്കില്ലാത്തത് ഏക ആശ്വാസം. എന്നാല്‍, ജേക്കബ് ഗ്രൂപ്പിനും പിള്ള ഗ്രൂപ്പിനും അരസീറ്റെങ്കിലും വേണം. ആകെ കൂട്ടിയാല്‍ പത്തിരുപത്തഞ്ച് സീറ്റ് ഉണ്ടാക്കണം. കന്യാകുമാരി, കോയമ്പത്തൂര്‍, കുടക് തുടങ്ങിയ ജില്ലകള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്നം തീരില്ല. പറഞ്ഞും പ്രലോഭിപ്പിച്ചും ഒതുക്കിയും വിരട്ടിയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്ന് വയ്ക്കുക- എം എം ഹസ്സനും ഉണ്ണിത്താനും ടി എച്ച് മുസ്തഫയും ടോം വടക്കനുമടക്കമുള്ളവര്‍ സ്ഥാനാര്‍ഥിവേഷത്തിലെത്തും. സരിതയ്ക്കും ശാലുവിനും വരെ സീറ്റ് ശുപാര്‍ശ വരും. പീതാംബരക്കുറുപ്പിനെ പേറേണ്ടിവരും. എല്ലാത്തിനും കൈകാര്യകര്‍ത്താവായി ചെന്നിത്തല ഒരാളേ ഉണ്ടാകൂ. എല്ലാം കഴിഞ്ഞ് തോറ്റസ്ഥാനാര്‍ഥികളുടെ നേതാവായാല്‍ പാര്‍ടി അധ്യക്ഷസ്ഥാനവും കാണില്ല; മന്ത്രിസ്ഥാനവും കാണില്ല. ഇപ്പോള്‍ കയറിപ്പറ്റിയത് മഹാനേട്ടമെന്നേ പറയാവൂ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍ പകരക്കാരനാകാനും ഒരാള്‍ വേണമല്ലോ.

*
സ്വത്ത് വാങ്ങാനും വില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഇനി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ സേവനം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍ ചെങ്കല്‍ചൂളയില്‍ അതിനായി സ്ഥാപനം തുടങ്ങിയിട്ടുണ്ട്.. ചായക്കടയില്‍ ചാരായവില്‍പ്പന നടത്തുന്ന ഏര്‍പ്പാട് പുതുമയല്ല. മാധ്യമക്കടയില്‍ സ്വത്തുവില്‍പ്പന ഏജന്‍സി അതിന്റെ വകഭേദം മാത്രം. പത്രസ്ഥാപനങ്ങള്‍ പുതുതായി കെട്ടിടം ഉണ്ടാക്കാമോ, അതിന് സ്ഥലം വാങ്ങാമോ, പഴയത് വില്‍ക്കാമോ, വില്‍ക്കുന്നുവെങ്കില്‍ ആര്‍ക്ക്-എന്തുവിലയ്ക്ക് കൊടുക്കാം എന്നുമാത്രമല്ല വാങ്ങിയ ആളിന്റെ ജാതകവും നക്ഷത്രഫലവും നോക്കി കുറിപ്പടി നല്‍കുന്ന ഏജന്‍സിയാണ്. ദേശാഭിമാനിക്ക് തലസ്ഥാനത്ത് മികച്ച ഓഫീസുണ്ടായതുതന്നെ വലിയ പാതകം. അതിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസും സ്ഥലവും നാട്ടില്‍ നടപ്പുള്ള വിലയ്ക്ക്, നേരായ മാര്‍ഗത്തില്‍ വില്‍പ്പന നടത്തിയത് അതിനേക്കാള്‍ വലിയ പാതകം. മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. എല്ലാം പൊളിഞ്ഞാല്‍, വാര്‍ത്താസമ്മേളനത്തില്‍ ചെന്ന് താര്‍ക്കികന്റെ വേഷമിട്ടാല്‍ ഉത്തമ മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരവും കിട്ടും.

3 comments:

manoj pm said...

യുഡിഎഫിന്റെ നില ഹസ്സന്റെ മനസ്സുപോലെയാണ്. ശുദ്ധശൂന്യം- ഇനി ഒന്നും പ്രതീക്ഷിക്കാനില്ല.

Gireesh V said...

innathe charcha kalkkai

Siya said...

സ്ഥലം വാങ്ങാൻ വരുന്നവരുടെ ആളിന്റെ ജാതകവും നക്ഷത്രഫലവും ഒക്കെ നോക്കി കച്ചവടം ഉറപ്പിക്കാൻ പറ്റുമോ ?.... തീര്ച്ചയായും ഇല്ല.... ചാക്ക് രാധാകൃഷ്ണൻ മനപ്പൂർവം സി പി എമ്മിനെ പറ്റിക്കുകയായിരുന്നു എന്ന് നല്ല അരി ആഹാരം കഴിക്കുന്ന എല്ലാവര്ക്കും ഇതിനകം മനസിലായിട്ടുണ്ട്...ആ ചതിയാൻ ചാക്ക്, ആധാരം എഴുതുന്നതിനു മൂന്നു ദിവസം മുൻപ് സഖാവ് ഡാനിഷ് ചാക്കോയെ സ്ഥലം വാങ്ങാൻ വന്ന ചാക്കിന്റെ സ്വന്തം കമ്പനിയുടെ എം.ഡി ആക്കി, പിന്നെ സ്ഥലത്തിൻറെ ആധാരം കഴിഞ്ഞ ഉടനെ നമ്മുടെ ഡാനിഷ് സഖാവിനെ ഇറക്കിവിട്ടു ചാക്കും മകനും തിരിച്ചു എം .ഡി യും ഡയറക്ടർഉം ആയി... പിണറായി സഖാവാണേ സത്യം ചാക്ക് രാധാകൃഷ്ണൻ ആണ് പ്രസ്തു്ത കമ്പനിയുടെ യഥാർത്ഥ ഉടമ എന്ന് നിഷ്കളങ്കരും പരിശുധരും സർവോപരി സി പി എം കാരും ആയ ദേശാഭിമാനി സഖാക്കൾ അറിഞ്ഞിരുന്നെ ഇല്ല...ഇത് സത്യം സസത്യം സസസത്യം!!! ( എന്ത് ചെയ്യാം സഖാക്കൾക്കെല്ലാം പിഞ്ചു കുഞ്ഞുങ്ങളുടെ മനസാണ്,.... പിന്നെയും പിന്നെയും ചാക്ക് പണി തന്നോണ്ടിരിക്കും ) .

പിന്നെ സെന്റിന് 7 ലക്ഷം എന്ന് പറഞ്ഞാൽ, അത് മോഹ വിലയാണ്... അതിന്റെ പകുതി വരെ
അവിടെ വില ഇല്ല എന്ന് ആ നാട്ടുകാര്ക്കെല്ലാം നല്ലോണം അറിയാം... ഇപ്പൊ ബാക്കി ഉള്ളവരും അറിഞ്ഞു.. അപ്പോൾ കച്ചവടത്തിൽ പാർടിക്ക് യാതൊരു നഷ്ടവും ഇല്ല. ശരിക്കും ചിന്തിച്ചാൽ ചാക്കിനെ ആണ് നമ്മൾ പറ്റിച്ചത്...ഇരട്ടി വിലക്കല്ലേ ചള്ള് ഭൂമി അയാളുടെ തലയിൽ വച്ചു കൊടുത്തത്..അല്ല പിന്നെ.

ആ ഭൂമി എങ്ങനെയാ നമ്മൾ വാങ്ങിയെ എന്ന് പരിശോധിച്ചാൽ, കച്ചവടത്തിലെ ലാഭം ഒരുപാട് ഒരുപാട് ഇരട്ടി വര്ധിച്ചതായി മനസിലാക്കാം.....ഇതൊക്കെ മനസിലാക്കിയിട്ടു അല്ലെങ്കിൽ ഇമ്പോസിഷൻ എഴുതി പഠിച്ചിട്ടു വേണം എഷ്യാനെറ്റ് സി പി എം എന്ന മഹത്തായ പാര്ടിക്കിട്ടു ഒണ്ടാക്കാൻ വരാൻ....

അവസാനമായി ... ആ സ്ഥലം വാങ്ങാൻ കാശ് മുടക്കിയ ഭൂരിപക്ഷം വരുന്ന സാധാരണ പ്രവർത്തകർക്കും (ഉന്നത നേതാക്കളെ ഒഴിവാക്കുന്നു) അനുഭാവികൾക്കും ചാക്ക് രാധാകൃഷ്ണന് സോറി ഡാനിഷ് സഖാവിനു ആ ഭൂമി വിറ്റതിൽ സന്തോഷവും , പൂര്ണ സംതൃപ്തിയും, ചാരിതാർധ്യവും, സർവ്വോപരി പാർടിയുടെ അന്യാദൃശ്യമായ മാനെജ്മെന്റ് കഴിവുകളിൽ അഭിമാനവും കൊള്ളുന്നു... അവർ ഈ കച്ചവവടത്തിൽ ഉണ്ടായ മികച്ച ലാഭം കണ്ടിട്ട് ആനന്ദ തുന്ദിലരാനു.....ഞങ്ങളുടെ പാർടിക്ക് ഇത്രയും മതി.. മറിച്ചുള്ള ഏഷ്യാനെറ്റ്‌ കുപ്രചാരങ്ങൾ ഞങ്ങളെ സ്പർശിക്കുന്നില്ല.... അവയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നു.....ഇതെല്ലം ഞങ്ങളുടെ അണികൾക്കും വോട്ടു ചെയ്യുന്നവര്ക്കും മനസിലാകുന്നു...എന്നതാണ് ഞങ്ങളുടെ മഹത്വം....