Showing posts with label p m manoj. Show all posts
Showing posts with label p m manoj. Show all posts

Sunday, March 10, 2013

വീട്ടിലില്ലാനന്ദം, നാട്ടിലില്ലാനന്ദം

ഇന്ന് കത്തിക്കാളുന്നത് നാളെ അണഞ്ഞ് വെണ്ണീറാകും. ആ വെണ്ണീറാകും പിന്നത്തെ വളം. യുഡിഎഫില്‍ വിവാദവും സംഘട്ടനവും ഗ്വോഗ്വോ വിളിയും പുതുമയല്ല. സംഗതി എല്ലാം ഒത്തുവന്നിട്ടുണ്ട്. ബ്ഭൗ കുരയ്ക്കുന്ന വമ്പനും നല്ല കറുമ്പന്‍, വെളുമ്പനും മുണ്ടനും നീളനും ചാത്തനും കുഞ്ഞനും പാണ്ടന്‍ വറണ്ടനും ചാടി മൂക്കത്തു കടിക്കുന്ന വെള്ളുവും കുക്കുടത്തെപ്പിടിച്ചീടുന്ന കള്ളനും ദുഷ്കരം മുഷ്കരനാം മുറിവാലനും ഒക്കെ ഞെട്ടിച്ചുടന്‍ "ബബ് ബ്ഭൗ" എന്നൊരു ശബ്ദമക്കാടകത്തൊക്കെ പരന്നുതേ എന്നാണ് നമ്പ്യാര്‍ പാടിയത്. "ബബ് ബ്ഭൗ" ശബ്ദമേ കേള്‍ക്കാനുള്ളൂ. ജനകന്‍ തനയനുനേരെ. ചീഫ് വിപ്പ് മന്ത്രിക്കുനേരെ. അണികള്‍ നേതൃത്വത്തിനുനേരെ. ഒരു കക്ഷി മറ്റേ കക്ഷിക്കുനേരെ. കേരളത്തെ "കുരയള"മാക്കി മാറ്റിയതിന് ഉമ്മന്‍ചാണ്ടിക്ക് ചാരിതാര്‍ഥ്യത്തിന് വകയുണ്ട്. കരുണാകരന്റെ കാലത്ത് മുട്ടോളമേ ചാട്ടമുണ്ടായിരുന്നുള്ളൂ. പിന്നെ ചട്ടിയില്‍തന്നെ വീഴും. അഥവാ വീണില്ലെങ്കില്‍ എടുത്ത് പുറത്തേക്കെറിയുകയുംചെയ്യും. അന്നും ഉമ്മന്‍ചാണ്ടിയുടെ "ബബ് ബ്ഭൗ" മാത്രമേ പുറത്ത് കേട്ടിരുന്നുള്ളൂ. മന്ത്രിയെ പുറത്താക്കണം, ആക്കിയില്ലെങ്കില്‍ ആക്കിക്കും എന്നെല്ലാം ശബ്ദിച്ച പിതാവിന് നടപ്പുകാലത്ത് ഒത്തുതീര്‍പ്പുദീനമാണ്. പുറത്താക്കാന്‍ ആവശ്യപ്പെട്ടത് അഴിമതിക്കാര്യത്തിലാണ്. അഴിമതി തടയാനല്ല; തന്റെ കിങ്കരന്മാരെ വാഴിച്ച് പോഷിപ്പിക്കാന്‍. പിതൃപുത്ര ബന്ധം അഴിമതിയുടെ അച്ചുതണ്ടിലാണ് കറങ്ങേണ്ടതെന്ന അടിസ്ഥാന സിദ്ധാന്തം മറന്ന മകന്റെ മൂര്‍ധാവിലേക്ക് പാര്‍ടി തീരുമാനമെന്ന വീതുളി വീഴാനിരിക്കുമ്പോഴാണ് മന്ത്രിമന്ദിരത്തിലെ താഡനകാണ്ഡം പിറന്നത്. അടി എവിടെയൊക്കെ ആര്‍ക്കൊക്കെ കിട്ടി എന്നത് ഇന്നും അജ്ഞാതം. എന്തായാലും കിട്ടേണ്ടതുപോലെ കിട്ടി. അതോടെ, പിതാവിനും പുത്രനും സ്വസ്തി. കണ്ണുനീരിന്റെ നനവില്‍ അച്ഛന്‍ മകനെ ആലിംഗനംചെയ്ത് പാപസ്നാനം നടത്തിച്ചു.

അരക്കാല്‍ പണത്തൂക്കമുള്ള ഒരു പാര്‍ടിയും അതിന്റെ നേതാക്കളായ അച്ഛനും മോനും ക്യാമറയ്ക്കുമുന്നില്‍ അഴിഞ്ഞാടിയപ്പോള്‍ വിഖ്യാത ചാനല്‍ പരമ്പരകളുടെ റേറ്റിങ് കുത്തനെ ഇടിഞ്ഞുപോയി. മന്ത്രിപത്നിക്കാണ് ആവശ്യത്തില്‍ കൂടുതല്‍ കിട്ടിയത്. ഒരുഭാഗത്ത് തല്ല്. മറുഭാഗത്ത് അപമാനം. നാട്ടിലെ ഏതു സ്ത്രീക്കും വീട്ടില്‍ പീഡനമേറ്റാല്‍ നേരെ പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് വെള്ളക്കടലാസില്‍ എഴുതിക്കൊടുക്കാം. അത് കിട്ടിയ ഉടനെ പീഡകനെത്തേടി ഇടിവണ്ടി പായും. ഇവിടെ മന്ത്രിപത്നി പരാതിയുമായി ചെന്നത് സര്‍ക്കാരിന്റെ ഉടയവന്‍ സമക്ഷത്തിലേക്കാണ്. കൊണ്ടുചെന്ന കടലാസ് മടക്കിച്ചുരുട്ടി കൈയില്‍ത്തന്നെ കൊടുത്ത് തിരിച്ചുവിട്ടു. മന്ത്രിക്ക് പത്നിയെ പേടി; പത്നിക്ക് മന്ത്രിയെ പേടി. മുഖ്യമന്ത്രിക്ക് എല്ലാവരെയും പേടി. തല്ലുകൊണ്ടതും കൊടുത്തതും ചീഫ് വിപ്പ് തല്ലാതെ തല്ലിയതും അഴിമതി നടത്തിയതും നടത്താനിരിക്കുന്നതും തെറി വിളിച്ചതും വിളിക്കേണ്ടതും ഇതാ അവസാനിച്ചിരിക്കുന്നു; ഇനി രാജിയുംവേണ്ട വഴക്കും വേണ്ട എന്നാണത്രെ തീരുമാനം. മന്ത്രിപത്നിയായതുകൊണ്ട് ഇനി വല്ല ആശ്രമത്തിലേക്കും പോയി സ്വസ്ഥജീവിതം നയിക്കാം. വാളകത്തെ അധ്യാപകന്റെ അനുഭവം എല്ലാവര്‍ക്കും പാഠമാണ്. പെരുന്നയുടെ പിന്തുണയുണ്ടെങ്കില്‍ സവര്‍ണ വരേണ്യ പാരയാകും.

*
തല്ലുകൊണ്ട മന്ത്രിയുടെ രാജി ഒഴിവായപ്പോള്‍ സര്‍ക്കാരിന്റെ മുഖം താല്‍ക്കാലികമായി രക്ഷപ്പെട്ടെന്നാണ് മനോരമ പറയുന്നത്. അല്ലെങ്കിലും മനോരമ വായിച്ചാല്‍ സര്‍ക്കാരിന്റെ മുഖം ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചുപിടിപ്പിച്ച കണക്കെ വെളുവെളുത്തതാണ്. യുഡിഎഫ് കെങ്കേമം, പക്ഷേ, ഭരണം നടക്കുന്നില്ല എന്നതാണവസ്ഥ. പി സി ജോര്‍ജും കെ സുധാകരനുമൊക്കെ ജീവിച്ചിരിക്കുന്നതും ബിട്ടി മൊഹന്തിമാരും പീഡനവീരന്മാരും ചുറ്റിയടിക്കുന്നതുംതന്നെ ധാരാളം. വാര്‍ത്തയ്ക്ക് പഞ്ഞമുണ്ടാകില്ല. ഗണേശ് ഒന്നയയുമ്പോള്‍ ജോര്‍ജ് മുറുകിക്കൊള്ളും. രണ്ടുഭാഗത്തും അയവുണ്ടെന്നുതോന്നുമ്പോള്‍ സുധാകരന് ഉള്‍വിളിയുണ്ടാകും. സുധാകരന് സ്ത്രീകളുടെ അടുത്തിരിക്കാന്‍ ഭയമാണത്രെ. ഭയം സ്ത്രീകളെയോ തന്നെത്തന്നെയോ എന്ന് വിശദീകരിച്ചുകേട്ടില്ല. കണ്ണൂരിലുള്ള ഭയംതന്നെ ചെന്നൈയില്‍ ചെന്നാല്‍ ഉണ്ടാകുമോ എന്നും പറഞ്ഞില്ല. എന്തായാലും മഹിളാ കോണ്‍ഗ്രസിന്റെ പരിപാടിക്ക് ഇനിയും സുധാകരനെത്തന്നെ വിളിക്കും എന്നാശിക്കാം. ഉമ്മന്‍ചാണ്ടി മിണ്ടാതിരിക്കട്ടെ, മന്ത്രിമന്ദിരങ്ങളില്‍ ഉറക്കമത്സരം നടക്കട്ടെ- സുധാകരനും ജോര്‍ജും ആടിത്തിമിര്‍ത്തുകൊള്ളും- അടിച്ചത് അമൃതയോ അച്ഛനോ എന്ന ഗവേഷണം നടത്തിയും ബിട്ടി മൊഹന്തിയുടെ പൂര്‍വ കഥകള്‍ ചികഞ്ഞും മനോരമ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊള്ളും.

അച്ഛനും മകനും പുതുപ്പള്ളിയിലെ പരിശുദ്ധാത്മാവും രാജിയായാലും കുഴപ്പം തീരില്ലെന്നാണ് പുതിയ സൂചന. ജോര്‍ജിന് ഗണേശിന്റെ രാജിതന്നെ ഭക്ഷിക്കണം. മാണിക്ക് ജോര്‍ജിനെ തള്ളിപ്പറയാനുള്ള തന്റേടമില്ല. മുപ്പതിനായിരം കൊടുത്ത് അടക്കിനിര്‍ത്തിയ അച്ചാമ്മ കാഞ്ഞിരപ്പള്ളിയിലോ ഈരാറ്റുപേട്ടയിലോ വീണ്ടും പൊങ്ങാതിരിക്കാന്‍ ജോര്‍ജ് മുട്ടിപ്പായി പ്രാര്‍ഥന തുടരുകയാണ്. ഗണേശിനെതിരായതും ജോര്‍ജിനെതിരായതും തൊട്ടു കൈപൊള്ളിക്കാനില്ലെന്നാണ് മാണിയുടെ തീര്‍പ്പ്. ആരോപണം ചര്‍ച്ചക്കെടുക്കുമ്പോള്‍ മാണിയുമില്ല; കുഞ്ഞാലിക്കുട്ടിയുമില്ല. കെപിസിസിയില്‍ പ്രശ്നം വന്നപ്പോള്‍ സുധീരന് നിഷ്പക്ഷതയുടെ അസുഖം കലശലായി. ഏതുശരി; ഏത് തെറ്റ് എന്നുപറയാനൊന്നും നിഷ്പക്ഷന് ധൈര്യമില്ല. ജോര്‍ജ് എല്ലാവര്‍ക്കും പ്രശ്നമാണ്. അച്ചാമ്മക്കഥ പുറത്തുപറഞ്ഞാല്‍ ഏത് എസ്എംഎസ് കഥയുമായാണ് ജോര്‍ജ് വരികയെന്ന് ടി എന്‍ പ്രതാപനു പോലും നിശ്ചയമില്ല. പാവം ഗൗരിയമ്മയോട് വയസ്സുകാലത്ത് പോയി വീട്ടിലിരിക്കാന്‍ പറഞ്ഞ ജോര്‍ജിന് കടലും കടലാടിയും ഒരുപോലെത്തന്നെ. ഏതു കൊലപാതകവും നടത്താം- ജോര്‍ജ് കൂടെയുണ്ടെങ്കില്‍ രക്ഷപ്പെടുത്തും എന്നാണ് യുഡിഎഫിലെ പുതിയ ചൊല്ല്. അച്ഛനോട് സന്ധിചെയ്യുന്ന ഗണേശിന് അതിലും എളുപ്പം ജോര്‍ജിനോട് സന്ധിചെയ്യാമായിരുന്നു. കാടും മരവും തോട്ടവുമെല്ലാം ഇഷ്ടംപോലെ കിടക്കുകയല്ലേ. അതോടെ, തല്ലിയത് യാമിനിയെന്നും ഒരു സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും ജോര്‍ജ് വാര്‍ത്താസമ്മേളനം വിളിച്ച് ചോദിക്കുകയും നമ്മുടെ മാധ്യമ മിശിഹാമാര്‍ ജോര്‍ജിന്റെ വചനങ്ങളെ വിശുദ്ധപ്പെടുത്തുകയുംചെയ്തേനെ. ഗണേശിന് വിശേഷബുദ്ധിയില്ലെന്ന് പിള്ള പറഞ്ഞത് വെറുതെയല്ല.

*
"വീട്ടിലില്ലാനന്ദം, നാട്ടിലില്ലാനന്ദം വീര്‍പ്പുമുട്ടീടുന്നിതെന്‍ ഹൃദന്തം" എന്ന് ചങ്ങമ്പുഴ പാടിയത് പഴയ കാലത്താണ്. ഇപ്പോള്‍ വീട്ടില്‍ ആനന്ദമില്ലെങ്കില്‍ വീര്‍പ്പുമുട്ടേണ്ട കാര്യമൊന്നുമില്ല. വീട്ടിലും നാട്ടിലും കിട്ടാത്ത ആനന്ദം മുറയ്ക്ക് എത്തിക്കാന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി അതുംവേണ്ടെന്നാണെങ്കില്‍ പറന്നുപോയി ആനന്ദം വിലയ്ക്കുവാങ്ങാം; പണം മതി. ഒരുകണക്കിന് ഇതിലൊന്നും വലിയ അര്‍ഥമില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കുഞ്ചന്‍ നമ്പ്യാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്: "ധനമെന്നുള്ളതു മോഹിക്കുമ്പോള്‍ വിനയമൊരുത്തനുമില്ലിഹ നൂനം തനയന്‍ ജനകനെ വഞ്ചനചെയ്യും ജനകന്‍ തനയനെ വധവുംകൂട്ടും അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും മനുജന്മാരുടെ കര്‍മമിതെല്ലാം"-എന്ന്. പറഞ്ഞത് നമ്പ്യാരായതുകൊണ്ട് പെരുന്നയില്‍നിന്ന് തിരുത്തുവരാന്‍ സാധ്യത കുറവാണ്. പാപംചെയ്യാനും പണം വേണം. അമിതമായി പണത്തിന് കൊതിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളാണ് നമ്പ്യാര്‍ ഉപന്യസിച്ചത്. ജനകനും തനയനും തമ്മിലുള്ള കര്‍മങ്ങളൊക്കെ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പണത്തിനും അഹങ്കാരത്തിനുമേ പഞ്ഞമില്ലാതുള്ളൂ. വിവരവും വിവേകവും കൊട്ടാരക്കര ബസില്‍ കയറാറില്ല. അതുകൊണ്ടാണ് ജനക-തനയ ബന്ധത്തെക്കുറിച്ച് ഇരുവര്‍ക്കും ഇടയ്ക്കിടെ സംശയം വരുന്നത്. അവിവേകം അതൃപ്തിയുടെ കൂടാരമാണ്. എന്തുകിട്ടിയാലും പിന്നെയും വേണമെന്ന് ആര്‍ത്തിപ്പെടും. കിട്ടാഞ്ഞാല്‍ കട്ടെടുക്കും. കള്ളനെന്ന പേരുകേട്ടാലും തല്ലുകൊണ്ടാലും നാണവും മാനവുമില്ലാതെ ചിരിച്ചുകൊണ്ടേയിരിക്കും. ഒരു വോട്ടുണ്ടെങ്കില്‍ ഏതു സദാചാര വിരുദ്ധനും മഹാന്‍തന്നെ. വോട്ടില്ലാത്തവര്‍ എം വി രാഘവനെപ്പോലെ മൂലയ്ക്കിരിക്കും.

*
അബ്ദുള്‍നാസര്‍ മഅ്ദനി കൊട്ടിയത്ത് വന്നത് മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്. നിക്കാഹ് കഴിഞ്ഞശേഷം നേരെ പോയത് ആശുപത്രിയിലേക്കാണ്. പ്രസംഗിച്ചിട്ടില്ല- അനുഗ്രഹ ഭാഷണമേ നടത്തിയിട്ടുള്ളൂ. അതില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞത് "രാജ്യദ്രോഹ"മാണുപോലും. ശവപ്പെട്ടി വാങ്ങിയ വകയില്‍ പണം അടിച്ചുമാറ്റിയ നേതാക്കളുടെ അനുയായിക്ക് രാജ്യദ്രോഹത്തിന്റെ ചില്ലറക്കച്ചവടത്തിന് എവിടെനിന്നാണ് ലൈസന്‍സ് കിട്ടിയതെന്ന് പരിശോധിക്കുകതന്നെ വേണം. മഅ്ദനിയെ ബിജെപിക്ക് എന്തിനാണിത്ര പേടി? നീതി അകലെയാണെന്നും കാഴ്ച പോയെന്നും തമിഴ്നാട്ടിലെ ജയിലിനേക്കാള്‍ മോശമാണ് കര്‍ണാടകത്തിലേതെന്നും പറഞ്ഞാല്‍ രാജ്യദ്രോഹമാകുമോ?

Sunday, March 3, 2013

മന്ത്രിസഭയുടെ തറവില

ഓടുപൊളിച്ച് കക്കാന്‍ കയറിയ കള്ളനെ പിടികൂടിയാല്‍ അടിച്ചു ചെവിക്കല്ലുപൊട്ടിക്കുന്നത് നാട്ടുനടപ്പാണ്. ബസില്‍ പെണ്‍കുട്ടികളെ തോണ്ടുന്ന പൂവാലന്റെ മുതുകത്ത് നാല് ഇടി വീണില്ലെങ്കില്‍ പിന്നെന്ത് നാട്ടുനടപ്പ്. നിയമപുസ്തകത്തില്‍ എഴുതിവച്ചതും അല്ലാത്തതുമായ ഇത്തരം നാട്ടുനടപ്പുകള്‍ തെറ്റുമ്പോഴാണ് കുഴപ്പം കുതിച്ചുപൊന്തുന്നത്. ആ പോക്കിന് അപഥസഞ്ചാരമെന്ന് പറയും. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ഇപ്പോള്‍ പോകുന്ന വഴി അപഥസഞ്ചാരികളുടേതാണ്. ഒരു മന്ത്രി തല്ലുകിട്ടി ഒളിവില്‍ പോയെന്ന് ഒരു പത്രത്തില്‍ വാര്‍ത്ത വരുന്നു. മന്ത്രിയെ ഒന്നു രണ്ടാഴ്ച കാണാനില്ലായിരുന്നു എന്നത് വാസ്തവം. മന്ത്രിസഭാ യോഗത്തിനില്ല. പൊതുപരിപാടികളില്‍ ഇല്ല. സ്വന്തം വകുപ്പിനു കീഴിലെ താരസ്വീകരണത്തിനും സന്തോഷ്ട്രോഫിയില്‍ കേരളത്തിന്റെ കളികാണാനുമില്ല. എവിടെപ്പോയെന്ന് തിരക്കി പ്രജകള്‍ വിഷമിച്ചുനില്‍ക്കുമ്പോഴാണ്, ഒരു മന്ത്രിയുടെ ജാരവേഷത്തെക്കുറിച്ചും അതിന്റെ മൂര്‍ധന്യത്തില്‍ മന്ത്രിമന്ദിരം കലഹവേദിയായതിനെക്കുറിച്ചും പത്രവാര്‍ത്ത വന്നത്. അതുതാനല്ലയോ ഇത് എന്ന സംശയമേ പ്രജാഹൃദയങ്ങളില്‍ അങ്കുരിച്ചുള്ളൂ. അപ്പോഴതാ വരുന്നു, ചീഫ് വിപ്പിന്റെ പ്രഖ്യാപനം. ആ മന്ത്രി ഇവന്‍ തന്നെയെന്ന്.

അടികൊണ്ട് മന്ത്രിയുടെ കണ്ണ് പഞ്ചറായെന്നും യൂറോപ്പുപോലിരുന്ന മുഖം എത്യോപ്യപോലായെന്നും സംസാരമുണ്ട്. ഒടുവില്‍ അജ്ഞാതവാസം കഴിഞ്ഞു പുറത്തുവന്നപ്പോള്‍ പറയത്തക്ക ഏച്ചുകെട്ടലുകളൊന്നും കാണാനില്ല. ഫാസ്റ്റ്ഫുഡിന്റെ കാലമല്ലേ, എന്തും സംഭവിക്കാം. ഇത്തവണ മേക്കപ്പിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് ആര്‍ക്കാണാവോ? മന്ത്രി ചാനലുകളിലൊക്കെ കമ്പി വഴി കയറി നിരപരാധിത്വം പാട്ടായും പാഠകമായും അവതരിപ്പിച്ചു. ആ മന്ത്രി ഞാനല്ല, അതു പറഞ്ഞ ചീഫ് വിപ്പിനെതിരെ കേസുകൊടുക്കുമെന്ന്. വിപ്പെത്ര കേസുകണ്ടു. കേസ് കൊടുക്കാനും എടുപ്പിക്കാനും കേസിനെ ഇല്ലാതാക്കാനുമുള്ള സാങ്കേതികവിദ്യയുടെ പേറ്റെന്റ് ഈരാറ്റുപേട്ടക്കാര്‍ക്കാണ്. ആര്‍ക്കുവേണ്ടിയും അത് ചെയ്തുകൊടുക്കും. തെറ്റിയാല്‍ ചെയ്തതെല്ലാം വിളിച്ചു കൂവുകയും ചെയ്യും. അല്ലെങ്കിലും തന്നോട് കളിച്ച മന്ത്രിയെ കളി പഠിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ട് നാളുകുറെയായി. ഇവന്‍ ഇങ്ങേരുടെ മകന്‍തന്നെയോ എന്ന് പിതാവിന്റെ മുന്നില്‍ പ്രസംഗിച്ച് പുഞ്ചിരി സമ്മാനം വാങ്ങിയ വിപ്പിന് മന്ത്രിയുടെ കേസ് പുഷ്പഹാരം തന്നെ.

എല്ലാം കേട്ടും കണ്ടും മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയാണ് ശരിയായ താരം. മന്ത്രിയെ തൊട്ടാല്‍ ഭൂരിപക്ഷം കുഴപ്പത്തിലാകും. ചീഫ് വിപ്പിനെ തോണ്ടിയാല്‍ മാനം കപ്പല്‍കയറും. കുര്യന്റെ കുരുക്കഴിക്കാമെങ്കില്‍ മന്ത്രിയുടെ ജാരക്കുപ്പായം അലക്കിവെളുപ്പിച്ച് നീലംമുക്കിയെടുക്കാനും വലിയ കാര്യമൊന്നുമില്ല. അതിനു വേണമെങ്കില്‍, തലശ്ശേരിക്കാരന്‍ വക്കീലിന്റെ നിയമോപദേശം വാങ്ങിയാല്‍ മതി. ഉഭയകക്ഷി സമ്മതം, സദാചാരപൊലീസ്, പെരുന്തച്ചന്‍ പക എന്നിങ്ങനെയുള്ള ചില പ്രയോഗങ്ങളുമായി രക്ഷപ്പെടുത്താന്‍ മാധ്യമത്തമ്പുരാക്കന്മാര്‍ എത്തിക്കൊള്ളും. ഇതിനെ ഉമ്മന്‍ചാണ്ടിയുടെ ഗതികേട് എന്നൊന്നും വിളിക്കരുത്. ഗതിയുള്ളവര്‍ക്കാണ് ഗതികേട്. ഇവിടെ നല്ലൊരു നട്ടെല്ലുതന്നെയില്ല. അത് പാണക്കാട്ട് പണയംവച്ചിരിക്കയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തറവില നിശ്ചയിച്ച് രക്ഷപ്പെടുത്തേണ്ട സമയം അതിക്രമിച്ചു. ഇല്ലെങ്കില്‍ വില കുറഞ്ഞുകുറഞ്ഞ് പാവങ്ങള്‍ ഒരു വിലയുമില്ലാത്തവരായിപ്പോകും.

*

ചീഫ് വിപ്പ് പറഞ്ഞ ജാരവേഷം മാത്രമല്ല മന്ത്രിസഭയിലെ കൗതുകം. കെഎസ്ആര്‍ടിസി നടത്താന്‍ ചുമതലപ്പെട്ട മന്ത്രി പറയുന്നത്, ഇങ്ങനെ മുന്നോട്ടുപോകില്ല, ഡല്‍ഹിയില്‍ പോയിട്ടും രക്ഷയില്ലെന്നാണ്. ആനവണ്ടി നിര്‍ത്തിയിടും, വൈദ്യുതി എപ്പോഴും കിട്ടുമെന്ന് ഇനി പ്രതീക്ഷിക്കേണ്ട, ഒന്നും ശരിയാവില്ല എന്നൊക്കെ പറയാനാണ് ആര്യാടന്റെ മന്ത്രിസ്ഥാനം. പ്രതീക്ഷയൊന്നുമില്ലെങ്കിലും മന്ത്രിപ്പട ഡല്‍ഹിക്ക് തിരിക്കുകയാണ്. അവിടെച്ചെന്ന് ആരെയെങ്കിലും കാണുമെന്ന് ഉറപ്പില്ല. വണ്ടി പോയിക്കഴിഞ്ഞാണ് ഉമ്മന്‍ചാണ്ടി ടിക്കറ്റെടുക്കുന്നത്. റെയില്‍ ബജറ്റില്‍ കിട്ടാത്ത പരിഗണന പിടിച്ചുവാങ്ങാനാണത്രെ വിമാനം കയറിയത്. എന്തുവേണമെന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല, എന്തൊക്കെ കിട്ടിയെന്ന് നോക്കിയിട്ടില്ല, വേണ്ട സമയത്ത് ഒന്നും ചെയ്തിട്ടില്ല- എന്നിട്ടും നാട്ടുകാരുടെ ചെലവില്‍ ഡല്‍ഹി കാണാന്‍ പോകുകയാണ്.

21കേന്ദ്രമന്ത്രിമാരെ കാണുമെന്ന് പ്രഖ്യാപിച്ചത് നന്നായി. ഒന്നോ രണ്ടോ പേരെയെങ്കിലും കാണാതിരിക്കില്ല. ഇവിടെനിന്നുള്ള എട്ടുപേര്‍ പണിയൊന്നുമില്ലാതെ അവിടെ കോട്ടും ഷാളുമണിഞ്ഞ് ചുറ്റിനടക്കുന്നുണ്ട്. അവരുടെ വക ഓരോ നേരം ഭക്ഷണം കഴിച്ചാല്‍തന്നെ യാത്ര സഫലമാകും. കേരളത്തില്‍ വിഴിഞ്ഞവുമില്ല, കൊച്ചി മെട്രോയുമില്ല, എമേര്‍ജിങ് കേരള പോയ വഴിയേ പുല്ലുപോലും കാണാനുമില്ല. ആ നിലയ്ക്ക് ഇത്തരം ഉല്ലാസയാത്രകള്‍ തന്നെയാണ് ഫലപ്രദം.

ഡല്‍ഹിയിലാകുമ്പോള്‍ മന്ത്രിമന്ദിരത്തില്‍ കയറി ആരെങ്കിലും തല്ലിയെന്ന ദുഷ്പേരിനും സാധ്യതയില്ല.

*

ഭരണമുന്നണി ഇത്ര നല്ല അവസ്ഥയിലെത്തിയ കാലമുണ്ടായിട്ടില്ല. പി സി ജോര്‍ജിന്റെ 20 ചിത്രം ഫ്രെയിം ചെയ്ത് എല്ലാ മന്ത്രി മന്ദിരങ്ങളുടെയും പൂമുഖത്ത് തൂക്കിവയ്ക്കാന്‍ സമയമായി. ഈ വീടിന്റെ ഐശ്വര്യമെന്ന് അടിക്കുറിപ്പുമാകാം. ജോര്‍ജിനെപ്പോലെ എല്ലാംതികഞ്ഞ ഒരു ചീഫ് വിപ്പില്ലായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഗതിയെന്താകുമെന്ന് ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല. നെല്ലിയാമ്പതിയില്‍ കൈയേറ്റക്കാര്‍ക്കുവേണ്ടി ധീരമായി ഇടപെട്ടതും നാട്ടില്‍ ഹരിതസേനയ്ക്ക് വിത്തിട്ടതും മഹാനായ ജോര്‍ജാണ്. പിള്ളയും പിള്ളയുടെ പിള്ളയും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തെ ഊട്ടിവളര്‍ത്തി രാഷ്ട്രീയപ്രശ്നമാക്കിയതും ജോര്‍ജ് തന്നെ. പി ജെ ജോസഫ് എന്ന പ്രതിഭാസത്തെ ഒതുക്കി മൂലയ്ക്കിരുത്തിയതിന്റെ സമ്മാനവും പാര്‍സല്‍ ചെയ്ത് ഈരാറ്റുപേട്ടയിലേക്ക് അയക്കണം. ഉമ്മന്‍ചാണ്ടിയെ നല്ലപിള്ളയാക്കാന്‍ ജഡ്ജിയെ തെറിവിളിച്ചതും സെല്‍വരാജിനെ പാട്ടിലാക്കി പാഴാക്കിയതും ജോര്‍ജിന്റെ കണക്കുപുസ്തകത്തിലേക്കുതന്നെ പോകും.

യുഡിഎഫിന് ജോര്‍ജ് എന്ന നേതാവുണ്ടാകുമ്പോള്‍ മറ്റൊരു മുഖ്യമന്ത്രിയെന്തിന്? എന്തിന് കെപിസിസിക്ക് ഒരു പ്രസിഡന്റ്? പി പി തങ്കച്ചന് ഉള്ളനേരത്ത് കപ്പലണ്ടിയോ കായ വറുത്തതോ കൊറിച്ച് വീട്ടിലിരുന്നു കൂടെ? യുഡിഎഫിനെ ജോര്‍ജ് നയിക്കില്ലേ? നാട്ടിലാകെ നല്ല നല്ല കാര്യങ്ങളാണ് നടക്കുന്നത്. ഒരു സര്‍ക്കാര്‍ ഉണ്ടെന്ന് തോന്നുകയേ ഇല്ല. റെയില്‍ ബജറ്റ് പവന്‍കുമാര്‍ ബെന്‍സലിന്റെയും പൊതുബജറ്റ് ചിദംബരത്തിന്റെയും കാര്യമാണ്. അതില്‍ കേരളം ഇടപെടേണ്ടതില്ല. കെഎസ്ആര്‍ടിസി പൂട്ടുന്നെങ്കില്‍ പൂട്ടട്ടെ- നാട്ടുകാര്‍ക്ക് സ്വന്തം കാറുവാങ്ങി യാത്ര തുടരാം. അല്ലെങ്കില്‍ പ്രൈവറ്റ് ബസില്‍ കയറാം. വെള്ളമില്ലെങ്കിലും വൈദ്യുതിയില്ലെങ്കിലും കേരളം നശിച്ചു പോകുകയൊന്നുമില്ല. പണ്ടുകാലത്ത് ഇവിടെ കറന്റുണ്ടായിരുന്നോ? കുടിവെള്ളം പൈപ്പിലൂടെ കിട്ടിയിട്ടൊന്നുമല്ല പണ്ട് ജനങ്ങള്‍ ജീവിച്ചത്. പൈപ്പ് പൊട്ടിയാലും വെള്ളം വറ്റിയാലും പുതിയ പദ്ധതികള്‍ കൊണ്ടുവരും- വിദേശ കമ്പനികളെയും. അതുവരെ വല്ല അഴുക്കുവെള്ളവും കുടിച്ചുജീവിച്ചാല്‍ ലോകാവസാനമൊന്നും സംഭവിക്കില്ല.

പെട്ടിക്കടക്കാരന്‍ വൈസ്ചാന്‍സലറായി സര്‍വകലാശാല ഭരിച്ച് തെളിയിക്കുമെന്ന ധീരതീരുമാനമെടുത്ത വിദ്യാഭ്യാസമന്ത്രിയെ വിവരം കെട്ടവനെന്ന് വിളിച്ച ജനങ്ങളാണ്. സര്‍വകലാശാലയ്ക്ക് ഭൂമിയുണ്ടെങ്കില്‍ അത് വെറുതെ കാടുപിടിച്ച് നശിപ്പിക്കാനുള്ളതല്ല. ഒരിടത്ത് ഒ വി വിജയന്റെ പ്രതിമയും കൂമന്‍കാവുമാണ് സ്ഥാപിക്കാന്‍ പോയത്. പച്ചക്കൊടി പാറി കച്ചവടം നടത്തേണ്ടിടത്ത് കൂമന്‍കാവോ? അല്ലെങ്കിലും കാവ് എന്നത് ഒരു മതസങ്കല്‍പ്പമാണ്. പ്രതിമയും വേണ്ട, കൂമന്‍കാവും വേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ കൂമനെപ്പോലെ അതിനോട് എതിര്‍പ്പു പ്രകടിപ്പിച്ച ജനങ്ങളാണ് ശരിക്കും ഈ നാടിന്റെ വികസനം മുടക്കികള്‍.

ഭരണത്തിന്റെ ബസ് കട്ടപ്പുറത്തായാലെന്ത്, കാര്യങ്ങള്‍ അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നുണ്ട്. ഏറ്റെടുത്ത ക്വട്ടേഷനുകള്‍ വിജയിപ്പിച്ച വിജയശ്രീമാരായ മന്ത്രിമാര്‍ നിരവധിയുണ്ട്. അതിലൊന്നാമനായ രാധാകൃഷ്ണവേഷം ഷുക്കൂര്‍ കേസിലെ സാക്ഷികളെ പഠിപ്പിക്കാന്‍ കണ്ണൂരില്‍ ക്യാമ്പുചെയ്യുന്നതുകൊണ്ട് തല്‍ക്കാലം തലസ്ഥാനത്തില്ല എന്നുമാത്രം. ടയറു നാലും പോയെങ്കിലും വണ്ടിയുടെ എന്‍ജിന്‍ ചീഫ് വിപ്പ് നന്നാക്കിക്കൊള്ളും. മാണിസാര്‍ തള്ളാനുള്ള പുറപ്പാടിലാണ്. തള്ളിത്താഴെയിടാനാണോ എന്ന് ചിലര്‍ സംശയിച്ചുകണ്ടു. പി സി ജോര്‍ജ് കൂടെയുള്ളപ്പോള്‍ അതേതായാലും സംഭവിക്കില്ല. പോയവര്‍ വരുമെന്ന് എവിടെ പറഞ്ഞുകേട്ടാലും ഒരു മുരള്‍ച്ച ഉയരുന്നത് പതിവായിട്ടുണ്ട്. "എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്, തായേ, അമ്മാ, വല്ലതും തരണേ" എന്ന ഭാവത്തിലുള്ള വിലാപമാണ് അത്. ചിലര്‍ പോകുമ്പോള്‍ വലിയ പ്രതീക്ഷയിലായിരിക്കും. അവിടെ ചെന്നാലാണ് സംഗതിയുടെ കിടപ്പ് മനസ്സിലാകുക. പിന്നെ കിടക്കപ്പൊറുതിയുണ്ടാകില്ല. കുമാരന്മാര്‍ക്കൊന്നും താങ്ങുവിലയില്ലാത്ത കാലമാണ്.

വാല്‍ക്കഷ്ണം:

വണ്ടി ഒരുകൊല്ലം കൂടി പോകുമോ, അതിനു മുമ്പ് പി ജെ കുര്യന്‍ മുഖ്യമന്ത്രിയാകുമോ എന്നതാണ് പുതിയ പ്രശ്നം. ഏതായാലും ആ കട്ടില്‍ ഹരിപ്പാട്ടുകാര്‍ക്ക് കിടക്കാനുള്ളതല്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ആരോഗ്യവകുപ്പിലെ വര്‍ക്കിങ് അറേഞ്ച്മെന്റ് പോലെ മന്ത്രിസഭയിലും ചില അറേഞ്ച്മെന്റുകള്‍ ഉടനെ നടത്തിയാല്‍ കൊള്ളാം.

Sunday, February 10, 2013

രക്ഷകന്മാര്‍ വരുന്ന വിധം

രക്ഷകന്മാര്‍ മുന്നറിയിപ്പില്ലാതെ അവതരിക്കും. ചാക്കോ മുറുകുമ്പോള്‍ അയച്ചുവിടാന്‍ എവിടെനിന്ന് ഒരു രക്ഷകന്‍ വരും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വസന്തം വിരിയിച്ച് ബസന്ത് എത്തുന്നത്. മാധ്യമപ്രവര്‍ത്തനം എന്നാല്‍ ഒരുതരം മായാജാലമായി മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ പാവം വസന്തത്തിന് റിട്ടയര്‍മെന്റ് കഴിയേണ്ടിവന്നു. മനസ്സില്‍തോന്നുന്ന പലതും മനസ്സില്‍ത്തന്നെവയ്ക്കാനുള്ളതാണ്. കിടപ്പറയില്‍പോലും ഒളിക്യാമറയുമായി കടന്നുചെല്ലുന്ന മാധ്യമസിംഹങ്ങളുള്ള നാട്ടില്‍, ഒരു മാധ്യമപ്രവര്‍ത്തകയുടെ സാന്നിധ്യത്തില്‍ സ്വകാര്യസംഭാഷണത്തിലേര്‍പ്പെടാന്‍ പാടില്ല എന്ന് മനസ്സിലാക്കാന്‍ കറുത്ത ഗൗണൊന്നും ഇടേണ്ടതില്ല. പേനയായും വാച്ചായും കുപ്പായത്തിന്റെ ബട്ടണായും ഒളിക്യാമറ വരും. വല്ലതും പറഞ്ഞുപോയാലോ വേണ്ടാതീനം ആലോചിച്ചുപോയാലോ കുടുങ്ങിയതുതന്നെ. സാധാരണക്കാര്‍ വല്ലതുമാണെങ്കില്‍ പോട്ടെ എന്നു വയ്ക്കാം. ഇത് നിയമം കലക്കിക്കുടിച്ച വീരശൂര പരാക്രമിയാണ്. സ്വകാര്യത്തിലായാലും ഒച്ചത്തിലായാലും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതുമുഴുവന്‍. ഇനി ഖേദിച്ചിട്ട് കാര്യമില്ല. പരിഭവിച്ചിട്ടും കാര്യമില്ല. ഇതാണ് മനസ്സിലുള്ളതെങ്കില്‍, അത് നാലാള്‍ അറിയുന്നതുതന്നെയാണ് നല്ലത്. മേലാല്‍ അബദ്ധം ആര്‍ക്കും പറ്റേണ്ടതില്ലല്ലോ. ന്യായാധിപന്റെ ഈ മനസ്സിലിരിപ്പ് കുര്യനും ഉമ്മന്‍ചാണ്ടിയും നേരത്തെ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. ഒഞ്ചിയത്തെ രമയ്ക്ക് നന്നായറിയാം. അതുകൊണ്ടാണ്, വക്കാലത്തുംകൊടുത്ത് വസന്തത്തെ ഡല്‍ഹിക്ക് വിട്ടത്.

രണ്ടുകാര്യങ്ങളാണ് പച്ചവെള്ളംപോലെ തെളിഞ്ഞുകിടക്കുന്നത്. ഒന്നാമത്തേത്, വിധി പറഞ്ഞ ന്യായാധിപന്‍ നിയമത്തെ വകവയ്ക്കാന്‍ തയ്യാറല്ല എന്നത്. രണ്ടാമത്തേത്, മാധ്യമക്കാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല എന്നത്. ചാനലുകളുടെ മത്സരം മുറുകുമ്പോള്‍ ഇനി എവിടെയൊക്കെ ഒളിക്യാമറ വരും എന്ന് എല്ലാവരും സൂക്ഷിക്കണം. നീര റാഡിയ, ദല്ലാള്‍ കുമാര്‍, ക്രൈംകുമാര്‍, സുബി മല്ലി തുടങ്ങിയ മഹതീമഹാന്മാരുടെ ലോകമാണ്. എസ്എംഎസായും മിസ് കോളായും അഭിമുഖമായും ശുപാര്‍ശയായുമൊക്കെ വമ്പന്‍ പാരകള്‍ കടന്നുവരും. പെട്ടാലാണറിയുക, പെട്ടുപോയല്ലോ എന്ന്.

അല്ലെങ്കിലും ഒളിക്യാമറയെ കുറ്റംപറയാന്‍ വസന്തത്തിനുമുന്നില്‍ ന്യായത്തിന്റെ ഒരു വഴിയും തുറന്നുകിടപ്പില്ല. മനസ്സിലിരുപ്പ് മഹാ വഷളാണ്. പത്തുനാല്‍പ്പതു ദിവസം നാല്‍പ്പതിലേറെയാളുകള്‍ കൊണ്ടുനടന്ന് തടവിലിട്ടും ഒളിപ്പിച്ചും കശക്കിയെറിഞ്ഞ ഒരു പാവം കുട്ടിയെ ഇങ്ങനെ അധിക്ഷേപിക്കാന്‍ തയ്യാറാകുന്ന മനസ്സിലാണ് യഥാര്‍ഥ മഹത്വം. ആരും ചോദിച്ചുപോകും, ഈ മനുഷ്യന് ബന്ധുക്കളായി പെണ്‍കുട്ടികളൊന്നും ഇല്ലേ എന്ന്. അപരാധികളെ വെറുതെ വിട്ട അപരാധം സുപ്രീംകോടതിയില്‍ പൊളിഞ്ഞതിന്റെ ജാള്യം തീര്‍ക്കാന്‍ പിന്നെയും അപരാധം വാരിവിഴുങ്ങുമ്പോള്‍, ഒളിക്യാമറ തന്നെ ശരിയായ ആയുധം. മോശമായ പ്രവൃത്തികളും ചില ഘട്ടങ്ങളില്‍ ഇങ്ങനെ മാന്യത നേടും. അതുകൊണ്ട്, ഇത്തരം പണിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാന്‍ കൊള്ളാമോ എന്ന ചോദ്യം ശതമന്യു തല്‍ക്കാലം ലോക്കറില്‍ വയ്ക്കുന്നു.

സൂര്യനെല്ലി എന്നുകേട്ടാല്‍ ബസന്തത്തിന്റെ വസന്തം മാത്രമല്ല മായുന്നത്. നാട്ടിലാകെ സൂര്യനെല്ലി പാട്ടായി മാറിയപ്പോള്‍ മനോരമ മാത്രം മിണ്ടുന്നില്ല. വെളിപ്പെടുത്തലും വെളിപ്പെടലും മൊഴിയും മൊഴിമാറ്റവുമൊന്നും മലയാളത്തിന്റെ "സുപ്രഭാത"ത്തിന് വിഷയമല്ല. അല്ലെങ്കിലും, സൂര്യനെല്ലി കത്തിക്കയറുന്ന കാലത്ത്, മനോരമ ആ പെണ്‍കുട്ടിയെ സഖാവാക്കിയതാണ്. പഴയൊരു സിനിമയുണ്ട്-അതില്‍ ""കര്‍പ്പൂരനാളമായ് നിങ്ങള്‍തന്‍ മുന്‍പില്‍ കത്തിയെരിഞ്ഞവള്‍ ഞാന്‍, ഒരുനാള്‍ കത്തിയെരിഞ്ഞവള്‍ ഞാന്‍, കണ്ണീരില്‍ മുങ്ങിയ തുളസിക്കതിരായ് കാല്‍ക്കല്‍ വീണവള്‍ ഞാന്‍"" എന്ന് പാടുന്ന നായികയുണ്ട്. നടി ഷീല അവതരിപ്പിച്ച ആ ദേവദാസി കഥാപാത്രത്തെ അനുസ്മരിച്ച്, ആ സിനിമയുടെ പേരായ "അഗ്നിപുത്രി" എന്ന തലക്കെട്ടോടെ സൂര്യനെല്ലിപെണ്‍കുട്ടിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ കൊടുത്ത പത്രമാണ് മനോരമ. അവളെക്കൊണ്ട് കോണ്‍ഗ്രസുകാരുടെ പേര് പറയിക്കുകയാണ് എന്നായിരുന്നു അന്നത്തെ അധിക്ഷേപം. പി ജെ കുര്യന്റെയും ഡിസിസി പ്രസിഡന്റിന്റെയുമൊക്കെ പേര് ഒന്നൊന്നായി പുറത്തുവരുമ്പോള്‍ ആ പെണ്‍കുട്ടിയെ മനോരമ "സഖാവാ"ക്കി. അവള്‍ക്കുമുന്നില്‍ ഒരുനാളും കണ്ണുതുറക്കാത്ത മനോരമയാണ് ബസന്തിന്റെ യഥാര്‍ഥ മുന്‍ഗാമി. "നടന്നത് മാനഭംഗമല്ലെന്ന് ജസ്റ്റിസ് ആര്‍ ബസന്ത്" എന്ന തലക്കെട്ട് അവരുടെ ആവശ്യത്തിനുതകും.

നാല്‍പ്പത്തിരണ്ടുപേര്‍ ആ പെണ്‍കുട്ടിക്കുമേല്‍ ചെയ്തത് മാനഭംഗമല്ല, മനോരമ മലയാളത്തോട് ചെയ്യുന്നത് നെറികേടുമല്ല എന്ന് നമുക്ക് വെറുതെ വിശ്വസിക്കാം. ശ്രീനാരായണഗുരു ദൈവമാണെന്ന് സ്ഥാപിക്കാന്‍ മുദ്രാവാക്യം വിളിയും വെല്ലുവിളിയും മുഴങ്ങുന്ന നാട്ടില്‍, അങ്ങനെ എന്താണ് വിശ്വസിച്ചുകൂടാത്തത്. ആയതിനാല്‍, അന്ന് കുര്യനെ കണ്ടു എന്ന് സുകുമാരന്‍നായര്‍ പറയുന്നതും ഉറപ്പിച്ച് വിശ്വസിക്കാം. ഇനി സുകുമാരന്‍നായരുടെ കണക്കില്‍ ഏതൊക്കെ ദൈവങ്ങള്‍ അവതരിക്കും എന്ന് കാണാന്‍ കാത്തിരിക്കാം. ഒരുപക്ഷേ, നാളെ ഹൈറേഞ്ചില്‍ പി ജെ കുര്യന്റെ തിരുസ്വരൂപം പ്രത്യക്ഷപ്പെടുകയും അവിടെ ആരാധനാലയം തുറക്കുകയും ചെയ്താലും അത്ഭുതം വേണ്ട. ഇങ്ങനെയൊക്കെയാണ് മൂര്‍ത്തികള്‍ ഉണ്ടാകുന്നത്. ദണ്ഡായുധപാണിക്ക് കറപ്പന്‍ സ്വാമിയെന്ന പോലെ, തൊട്ടടുത്ത് ഒരു രൂപക്കൂട് തീര്‍ത്ത് അതില്‍ നമുക്ക് വസന്തത്തിന്റെ ന്യായമായ ചിത്രവും സ്ഥാപിക്കാം. വഴിപോക്കരോട്, നിങ്ങള്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ നാണയത്തുട്ടെറിയൂ എന്ന് പറഞ്ഞാല്‍, ഭാവിയിലേക്ക് വരുമാനവും തരപ്പെടും.

*

"അസത്യം നാടുവാഴുന്ന കാലത്ത് സത്യം പറയുക എന്നത് വിപ്ലവ പ്രവര്‍ത്തനമാണ്" എന്ന് ജോര്‍ജ് ഓര്‍വെല്‍ പറയുമ്പോള്‍ ആരും നെറ്റിചുളിച്ചതായി ചരിത്രമില്ല. എന്നാല്‍, ആ വാചകം കടംകൊണ്ട് വീരഭൂമി അതിന്റെ നെറ്റിത്തടം അലങ്കരിച്ചതുകണ്ടപ്പോള്‍ ശരിക്കും ആഹ്ലാദിച്ചുപോയി. നിഷ്പക്ഷത, നിര്‍ഭയത്വം, സത്യസന്ധത തുടങ്ങിയ സദ്ഗുണങ്ങള്‍ വീരഭൂമിയില്‍ കരിഞ്ചന്തയില്‍പോലും കിട്ടാനില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ വലിയ മറുപടി എന്തുണ്ട്? ഇത്രയും നിര്‍ഭയമായ ആത്മാവിഷ്കാവരം മറ്റേതുണ്ട്? മാതൃഭൂമിയില്‍ വിപ്ലവപ്രവര്‍ത്തനം നടത്തിവരുന്നവരെ അഭിനന്ദിക്കാതെയും അഭിമാനിക്കാതെയും ഒരു ചുവട് മുന്നോട്ടുപോകുന്നതെങ്ങനെ?

എല്ലാ യൂണിറ്റിലും പന്തല്‍കെട്ടി മൈക്കുവച്ച് മാധ്യമപ്രവര്‍ത്തനത്തിന്റെ പുതിയ സങ്കേതം പഠിപ്പിക്കുകയാണത്രെ സോഷ്യലിസ്റ്റ് വിശാരദന്‍. മിണ്ടിയാല്‍ കഴുത്ത് കണ്ടിക്കുമെന്നാണ് ഒരു പാഠത്തിന്റെ ശീര്‍ഷകം. തനിക്ക് ഒരു ശത്രുവേ ഉള്ളൂ, ആ ശത്രുവിനെ നശിപ്പിക്കാനാണ് ചാനല്‍ തുടങ്ങുന്നത് എന്നായിരുന്നു മുമ്പ് അവകാശവാദം. ചാനല്‍ തുടങ്ങുന്ന ദിവസം എന്തൊക്കെയോ ദുര്‍നിമിത്തം സംഭവിക്കുമെന്ന് ഏതോ കൈനോട്ടക്കാരന്‍ പ്രവചിച്ചതുകൊണ്ട് കുറച്ചുനാള്‍ വിശ്രമത്തിലായിരുന്നു. വീണ്ടും സജീവമായിട്ടുണ്ട്. യുദ്ധം പലവഴിക്കാണ്. ആയുധങ്ങളും പലതാണ്. നാവുതന്നെയാണ് വലിയ ആയുധവും വലിയ ശത്രുവും. വേജ്ബോര്‍ഡ് നടപ്പാക്കില്ല, കിട്ടുന്നത് വാങ്ങി അടങ്ങിയൊതുങ്ങിക്കഴിഞ്ഞോളൂ എന്നൊക്കെയാണ് സോഷ്യലിസ്റ്റിന്റെ പുത്തന്‍ ആപ്തവാക്യങ്ങള്‍. ശാസ്ത്രീയമായി ഒരു ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചാല്‍ ഉടനെ ദൈവമായി മാറാനുള്ള ചാന്‍സുണ്ട്.

എന്റെ പത്രം എന്തും എഴുതും. എന്റെ ചാനലിന് പ്രസിദ്ധി കൂട്ടാന്‍ ഏതുതരത്തിലുള്ള റിയാലിറ്റി ഷോയും സംഘടിപ്പിക്കും. എന്റെ മുന്നില്‍ നിവര്‍ന്നുനിന്നവനെ ഏതു മലമുകളിലേക്കും അയക്കും എന്ന സിദ്ധാന്തമടങ്ങുന്ന ഒരു ബൃഹദ്ഗ്രന്ഥം തയ്യാറായിട്ടുണ്ട്. ഉടനെ പ്രീ പബ്ലിക്കേഷന്‍ ഓഫര്‍ വരും. പത്തുകോപ്പി വിറ്റുകൊടുക്കുന്നയാള്‍ക്ക് ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികവരെയാണ് ഓഫര്‍. അല്ലാത്തവനെതിരെ ഐടി ആക്ട് പ്രകാരം കേസ് കൊടുക്കും. പൊലീസിലെ സില്‍ബന്ദികളെ വിട്ട്, പാവങ്ങളെ ഭീഷണിപ്പെടുത്തി മിണ്ടാട്ടം മുട്ടിക്കുന്നത് ഒരു സോഷ്യലിസ്റ്റ് കലാപരിപാടി തന്നെയാണ്.

ഈയിടെ ഇറങ്ങിയ ഒരു ലേഖനം വീരഭൂമി എന്ന ഉദാത്ത മാധ്യമസ്ഥാപനത്തെ എത്രമാത്രം അപമാനിക്കുന്നു എന്ന് കണ്ട് ശതമന്യു ഞെട്ടിപ്പോയതാണ്. "മനോവാഗ്കര്‍മങ്ങള്‍ക്ക് കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലാത്ത വിശുദ്ധപശുക്കളാണത്രെ വീര-പുത്രന്മാര്‍. അവരെ കല്ലെറിയാന്‍ സമയം കഴിഞ്ഞിരിക്കുന്നത്രെ. ധര്‍ണയില്‍ പങ്കെടുത്തവരെ സ്ഥലംമാറ്റുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കശ്മലരത്രെ അവര്‍. താന്‍ ഒരു കച്ചവടക്കാരനാണെന്നും അതിന്റെ ന്യായമാണ് തന്റെ നീതിശാസ്ത്രമെന്നും അന്തസ്സോടെ തുറന്ന് പറഞ്ഞില്ലെങ്കില്‍ പൊയ്മുഖങ്ങള്‍ ജനം വലിച്ചുകീറുമത്രെ. ഏറ്റവുമധികം പുരസ്കാരങ്ങള്‍ നേടിയ, മഹദ്ഗ്രന്ഥങ്ങള്‍ വിരചിച്ച, മഹാന്മാരായ എഴുത്തുകാരുടെ അക്ഷരങ്ങള്‍ അച്ചടിക്കാനുള്ള സകലതും സ്വന്തമായുള്ള ഒരു മഹാമേരുവിനെതിരെ ഇത്തരം ലേഖനംകൊണ്ട് കല്ലെറിയുന്നവരെ ശിക്ഷിക്കുകതന്നെ വേണം. തിരുവഞ്ചൂരിന്റെ സൈബര്‍ പൊലീസ് സേനയാണ് പറ്റിയ കക്ഷികള്‍. ഇപ്പോള്‍ ടെലിഫോണ്‍ ചോര്‍ത്തുന്ന പണിയൊന്നുമില്ലാത്തതുകൊണ്ട്, വീരഭൂമിക്കെതിരെ ലേഖനം എഴുതിയവര്‍, അത് ഇന്റര്‍നെറ്റിലേക്ക് കയറ്റിയവര്‍, അതിനെ ലൈക്ക് ചെയ്തവര്‍, ഷെയര്‍ ചെയ്തവര്‍ എന്നിവരെയെല്ലാം പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കട്ടെ. ഈ ലൈക്ക് അണ്‍ലൈക്കായില്ലെങ്കില്‍ നിന്നെ മൊത്തത്തില്‍ ഡിലീറ്റ് ചെയ്തുകളയുമെന്നായിരുന്നത്രെ ഒരു പൊലീസ് സിംഹത്തിന്റെ ഭീഷണി. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നതിനു പകരം പുതിയ മുദ്രാവാക്യമായി സൈബര്‍ നിയമം രക്ഷതു എന്ന് എഴുതിവച്ചാല്‍ തീരുന്നതേയുള്ളൂ പ്രശ്നങ്ങള്‍. അതിനെ വാഴ്ത്തി വിശേഷാല്‍പ്രതികള്‍ വന്നുകൊള്ളും.

Sunday, February 3, 2013

ഉറുമ്പരിക്കുന്ന കനല്‍ക്കട്ടകള്‍

മഞ്ഞള്‍ വിഷഹാരിയാണ്. നല്ല വിഷം വമിപ്പിക്കുന്ന നാവില്‍ അല്‍പ്പം അരച്ചുതേച്ചാല്‍ നന്ന്. വിഷം കൂടിപ്പോയാല്‍ കുറഞ്ഞത് തൊണ്ണൂറ്റിയെട്ട് കിലോ മഞ്ഞള്‍പൊടിയെങ്കിലും വേണ്ടിവരും ചികിത്സ തുടങ്ങാന്‍. അങ്ങനെയൊരു ചികിത്സ കഴിഞ്ഞ ദിവസം മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ തുടങ്ങിയതായി വാര്‍ത്ത കാണുന്നു. അടിമുടി വിഷം ബാധിച്ച ഒരു സര്‍ക്കാരിനെ ചികിത്സിക്കാനാണ് മഞ്ഞള്‍ചാക്കുമായി അവിടെ ആള്‍ എത്തിയത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം. ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലയാണ്. അത് താരതമ്യേന വിഷം കുറഞ്ഞ ഇനം. നല്ല വിഷമുള്ള ഇനങ്ങളെയാണ് നാഗരാജക്ഷേത്രത്തില്‍ ആരാധിക്കുന്നത്. പ്രധാനമൂര്‍ത്തി പാതാളവാസിയും ശിവന്റെ ഹാരവുമായ വാസുകി എന്ന നാഗരാജാവ്. നാഗയക്ഷിയും സര്‍പ്പയക്ഷിയും കൂട്ടുമൂര്‍ത്തികള്‍. കാര്‍ക്കോടകനും തക്ഷകനുമൊന്നുമില്ലെങ്കിലും ആയിരം തലയും അത്രതന്നെ നാവുമുള്ള അനന്തനെ നിലവറയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. അനന്തന്‍ ഉള്ളത് ആനന്ദംതന്നെ.

വിഷം ഇറക്കാന്‍ പല വഴികളുണ്ട്. കൊത്തിയ പാമ്പിനെക്കൊണ്ടു വിഷം ഇറക്കുന്ന വിദ്യ നടപ്പുണ്ടായിരുന്നത്രെ. ഇവിടെ പാമ്പാണ് മഞ്ഞള്‍ക്കെട്ടുമായി വന്നത് എന്ന് പറയുന്നത് പൂര്‍ണമായും ശരിയാകില്ല. ചീഫ് വിപ്പിനെ പാമ്പായാലും പാമ്പെന്നു വിളിച്ചുകൂടാ. സര്‍ക്കാരും കോണ്‍ഗ്രസും കഠിന പരീക്ഷണം നേരിടുന്ന ഘട്ടത്തില്‍ രക്ഷകനായി വരേണ്ടത് പി സി ജോര്‍ജുതന്നെ. തടസ്സങ്ങള്‍ മാറാനായി ത്രാസിന്റെ ഒരുതട്ടില്‍ ജോര്‍ജും മറുതട്ടില്‍ മഞ്ഞളും. വാസുകിക്കും അനന്തനും ആനന്ദമായിക്കാണും. യക്ഷികള്‍ പൂപ്പുഞ്ചിരി പൊഴിച്ചിട്ടുണ്ടാകും. സര്‍ക്കാരിനുവേണ്ടിയും രമേശ് ചെന്നിത്തലയ്ക്കുവേണ്ടിയും ജോര്‍ജ് ത്രാസിലിരുന്ന് പ്രാര്‍ഥിച്ചു എന്നും വാര്‍ത്തകളില്‍ കാണുന്നു.

പ്രാര്‍ഥനയുടെ കാലമാണിത്. ജോര്‍ജ് സര്‍ക്കാരിനുവേണ്ടി. ഉമ്മന്‍ചാണ്ടി പി ജെ കുര്യനുവേണ്ടി. കുര്യന്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കുവേണ്ടി. പ്രാര്‍ഥനതന്നെ പ്രാര്‍ഥന. ""എന്നെ ആ പെണ്‍കുട്ടി ബോധപൂര്‍വം ഉള്‍പ്പെടുത്തിയതാണെങ്കില്‍ പെണ്‍കുട്ടിയോട് ക്ഷമിക്കേണമേ, അതല്ല, എന്നെ തെറ്റിദ്ധരിച്ചാണ് കേസില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ സത്യം വെളിവാക്കി കൊടുക്കേണമേ"" എന്ന് എല്ലാ ദിവസവും പത്തുമിനിറ്റ് പ്രാര്‍ഥിക്കാറുണ്ടെന്നാണ് കുര്യന്‍ പറയുന്നത്. സത്യത്തില്‍ കുര്യന്‍ പ്രാര്‍ഥിക്കേണ്ടത് ആ പെണ്‍കുട്ടിക്ക് നല്ല ബുദ്ധി തോന്നാനല്ല. പതിനേഴുവര്‍ഷം മുമ്പ് പറഞ്ഞ അതേ കാര്യമാണ് അവര്‍ ഇപ്പോഴും പറഞ്ഞത്. ഉമ്മന്‍ചാണ്ടി അതുപറഞ്ഞ് അവളെ പരിഹസിക്കുന്നു. മൊഴി മാറ്റിപ്പറയാത്തതിന് പാവപ്പെട്ട പെണ്‍കുട്ടിക്കുനേരെ ഭരണാധികാരിയുടെ പരിഹാസം. അതാണ് കോണ്‍ഗ്രസ്. "അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും ആരോപണം ഉയര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസിലുള്ളവര്‍ക്കും പങ്കുണ്ടെന്നും" കുര്യന്‍ വിലപിക്കുന്നു. അത് കോണ്‍ഗ്രസിന്റെ മറ്റൊരു മുഖം. കള്ളക്കത്ത് നല്‍കി രാജ്യസഭാ സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ ശ്രമിച്ചെന്നത് കുര്യന്റെ മറ്റൊരു പരിദേവനം. ""കോണ്‍ഗ്രസിലെ ഭരണതലത്തിലുള്ളവര്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്; കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ് സൂര്യനെല്ലിക്കേസ് വീണ്ടും വീണ്ടും ഉയര്‍ന്ന് വരുന്നത്; ചില കോണ്‍ഗ്രസ് നേതാക്കള്‍ കേസിന് പിന്നിലുണ്ടാകാം; എന്റെ വളര്‍ച്ച മറ്റാരുടെയെങ്കിലും വളര്‍ച്ചയ്ക്ക് തടസ്സമാണെങ്കില്‍ അവരില്‍ ചിലര്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചിരിക്കാം""-ഇങ്ങനെ പോകുന്നു ആ വിലാപം. ഇതൊക്കെ "അറിയാവുന്" ഒരാള്‍ കോണ്‍ഗ്രസുകാര്‍ക്ക് നല്ലബുദ്ധി തോന്നിക്കാന്‍ പ്രാര്‍ഥിച്ചാല്‍ പോരേ? അല്ലെങ്കില്‍ അതിന് എന്തിന് പ്രത്യേകമൊരു പ്രാര്‍ഥന? "ഭരണതലത്തിലുള്ള"വരെ ഡല്‍ഹിയില്‍ വിളിപ്പിച്ച് ഒന്നു കണ്ണുരുട്ടിയാല്‍ തീരില്ലേ?

*
എല്ലാവരും പ്രാര്‍ഥിക്കേണ്ട സമയമായെന്ന് തോന്നുന്നു. ചിലര്‍ക്ക് നേര്‍ബുദ്ധി തോന്നിക്കാന്‍. മറ്റു ചിലരുടെ ദുര്‍ബുദ്ധി ഇല്ലാതാക്കാന്‍. ആരുടെ പ്രാര്‍ഥനയുടെ ഫലമോ എന്തോ? കഴിഞ്ഞ ദിവസം ഒരു ചാനലില്‍ നേര്‍ബുദ്ധി പ്രകടനം കേട്ടു. ഡീസല്‍ വില നിയന്ത്രണാധികാരം എടുത്തുകളഞ്ഞത് കേന്ദ്രത്തിനു പറ്റിയ തെറ്റാണെന്നും കേരള സമ്പദ്വ്യവസ്ഥയെ തീരുമാനം ബാധിക്കുമെന്നും കേരള കോണ്‍ഗ്രസിന് ഇതിനോട് എതിര്‍പ്പാണെന്നും. പറഞ്ഞത് മാണിസാറാണ്. ആഗോളവല്‍ക്കരണനയത്തിന് ബദലായി അധ്വാനവര്‍ഗസിദ്ധാന്തം വേണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവ്. അധ്വാനിക്കുന്നവരോട് സ്നേഹമാണെന്നും കേന്ദ്രത്തിന്റെ നയം തെറ്റാണെന്നും മാണി പറയുമ്പോള്‍ അത് ശ്രദ്ധിക്കണം. ആരായാലും ചില സാഹചര്യങ്ങളില്‍ ഉള്ളിലുള്ളത് പുറത്തുചാടും. കര്‍ഷകരുടെയും റബറുവെട്ടുന്നവരുടെയും തോട്ടപ്പണിക്കാരുടെയുമൊക്കെ മുഖത്ത് നേരെ നിന്ന് നോക്കണം എന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും മാണിസാര്‍ പറഞ്ഞതേ പറയാനാവൂ. പറച്ചിലും പ്രവൃത്തിയും തമ്മില്‍ അന്തരം എത്ര എന്നതേ നോക്കേണ്ടതുള്ളൂ.

*
മലബാറിലേക്ക് പണ്ട് യാഗാശ്വത്തെ പറഞ്ഞുവിട്ട ഒരാളുണ്ട്. അത് തിരിച്ചുവന്നപ്പോള്‍ ചാവാലിക്കുതിരയായി. എന്നാലും വെട്ടിപ്പിടിക്കാനുള്ള ആശ കൈവിട്ടില്ല. ജാതി പറഞ്ഞും സംഘടിച്ചുമാണ് പലരും പലതും നേടിയതെന്ന് മലബാറിലെ ഈഴവരെയുംതിയ്യരെയും പഠിപ്പിക്കാനാണ് ഇത്തവണ പോയത്. പാലത്തിലും കലുങ്കിലും കൊടികെട്ടിയതുകൊണ്ട് സംഗമം നാലാള്‍ അറിഞ്ഞു. ഇനിയിപ്പോള്‍, മുസ്ലിംലീഗുപോലെ, കേരള കോണ്‍ഗ്രസുപോലെ ആയിക്കോളൂ എന്നാണ് ആഹ്വാനം. പണ്ട് വോട്ടിന് കാശുകൊടുക്കുന്ന കോണ്‍ഗ്രസിന്റെ ഏര്‍പ്പാടുകണ്ടപ്പോള്‍ എ കെ ജി ജനങ്ങളോട് പറഞ്ഞത്, കാശ് വാങ്ങിക്കോളൂ; കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തോളൂ എന്നാണ്. കൊടിയും വണ്ടിയും ആഘോഷവും കണ്ട് "സംഗമിച്ച" ജനത്തിന്റെ മനസ്സും കൂടെവന്നു എന്ന് കരുതുന്നവര്‍ക്ക് പഴയ എസ്ആര്‍പിയെക്കുറിച്ചും എന്‍ഡിപിയെക്കുറിച്ചുമൊന്നും ഓര്‍മയില്ലാത്ത പ്രശ്നമുണ്ട്. പതിയെ ഓര്‍മ വരും. എന്‍എസ്എസ് കോണ്‍ഗ്രസുകാരായ നായന്മാരുടെ സംഘടനയായി എന്ന് പിണറായി പറഞ്ഞപ്പോള്‍ സുകുമാരന്‍നായരുടെ മറുപടിയൊന്നും കേട്ടില്ല. പകരം ""കോണ്‍ഗ്രസുമായുള്ള ധാരണ അവസാനിപ്പിച്ചു""എന്ന പ്രഖ്യാപനമാണ് വന്നത്. അറിയാനുള്ളത്, ഡല്‍ഹിയില്‍നിന്ന് ദേശ്മുഖ് എന്ത് "ധാരണ"യുമായാണ് വന്നതെന്നാണ്. പരസ്യമായി പറയേണ്ട. രഹസ്യമായി വിവരം കണിച്ചുകുളങ്ങരയില്‍ എത്തിച്ചാല്‍ ജോസഫ് വടക്കനെയെങ്കിലും "ധാരണ"യുമായി വിടാനുള്ള കരുണ ഹൈക്കമാന്‍ഡ് കാണിക്കും. എല്ലാം ഒരു "ധാരണ"യുടെ പുറത്താകുന്നത് നല്ലത്.

*
വാര്‍ത്ത ചോര്‍ത്തല്‍ ഒരു കലതന്നെ. മാധ്യമചരിത്രത്തിലെ ആദ്യത്തേതെന്ന് പറയാവുന്ന ഇനത്തില്‍പെട്ട ഒരു ചോര്‍ത്തല്‍ കഴിഞ്ഞ ദിവസം സംഭവിച്ചു. മാതൃഭൂമിയെ മാതൃഭൂമി അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ:

വി എസുമായുള്ള അഭിമുഖം: പരാതിപ്പെട്ടെന്ന വാര്‍ത്ത വാസ്തവവിരുദ്ധം തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ "മാതൃഭൂമി ന്യൂസി"ന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷനേതാവിന് "മാതൃഭൂമി" പരാതി നല്‍കിയതായി ഒരു ചാനലിലും ബ്ലോഗിലും വന്ന വാര്‍ത്ത അവാസ്തവവും അടിസ്ഥാന രഹിതവുമാണെന്ന് "മാതൃഭൂമി" മാനേജ്മെന്റ് അറിയിച്ചു. ഇക്കാര്യത്തില്‍ പരാതിപ്പെട്ടതായുള്ള പരാമര്‍ശങ്ങള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണെന്നും "മാതൃഭൂമി" അറിയിച്ചു.

ഒരു ചാനല്‍ കഷ്ടപ്പെട്ട് സംഘടിപ്പിച്ച അഭിമുഖം സംപ്രേഷണം ചെയ്യുംമുമ്പ് മറ്റൊരു ചാനലില്‍ വന്നു എന്നതാണ് പ്രശ്നം. മാതൃഭൂമി ചാനലില്‍ വി എസ് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ഇന്ത്യാവിഷനാണ് എടുത്തലക്കിയത്. അത് മറ്റു ചാനലുകള്‍ ഏറ്റുപിടിച്ചു. ചെക്കെഴുതുന്ന കുട്ടി, വിടുവായത്തം പറയുന്ന ജയശങ്കരന്‍ തുടങ്ങിയ ചര്‍ച്ചാംദേഹികള്‍ നിമിഷവേഗത്തില്‍ രംഗത്തെത്തി. വി എസ് കൊടുത്തോ എന്നുറപ്പില്ലാത്ത, ഏതു ചാനലില്‍ എപ്പോള്‍ വരും എന്നറിയാത്ത അഭിമുഖത്തെക്കുറിച്ച് ചര്‍ച്ചയും തര്‍ക്കവും വിശകലന വിരേചനവും. മാതൃഭൂമി കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കട്ടെടുത്ത് ഇന്ത്യാവിഷന്‍ കൊണ്ടുപോയി. പാര്‍ടി കമ്മിറ്റിയില്‍ നടക്കാത്ത ചര്‍ച്ച, പറയാത്ത വാക്ക്, ഇല്ലാത്ത തര്‍ക്കം എന്നിവ ദൃക്സാക്ഷിവിവരണമായി കൊണ്ടാടുമ്പോള്‍, ഇങ്ങനെയൊരു പണി കിട്ടുന്ന കാര്യം ചിന്തിച്ചിട്ടുണ്ടാകില്ല. അഭിമുഖം ചോര്‍ത്തിയതാരാണെന്നൊന്നും ശതമന്യുവിനറിയില്ല. തിരക്കുന്നുമില്ല. അത് ആരാണോ, അയാള്‍ക്ക് നിശ്ചയമായും മെഡല്‍ കൊടുക്കണം. എത്രയെത്ര പുരസ്കാരങ്ങള്‍ ഏതൊക്കെയാളുകള്‍ക്ക് പടുവിലയ്ക്ക് വില്‍ക്കുന്നു! ഭാവനാസമ്പന്നമായ ഈ വാര്‍ത്ത ചോര്‍ത്തലിന് പറ്റിയ പുരസ്കാരത്തിന് പിശുക്കെന്തിന്?

*
സൂര്യനെല്ലി കേസില്‍ അഡ്വക്കറ്റ് ജനറലില്‍നിന്ന് നിയമോപദേശം തേടുമെന്ന് തിരുവഞ്ചൂര്‍. സൂര്യനെല്ലി പ്രതിയുടെ വക്കാലത്ത് എടുത്ത ദണ്ഡപാണിതന്നെ കൊടുക്കും ഉചിതമായ ഉപദേശം. ആശിച്ചതും കിട്ടുന്നതും പാലാകുമ്പോള്‍ ദണ്ഡായുധപാണിയെ നോക്കി പ്രതികള്‍ക്ക് "ഹരഹരോ ഹര" വിളിക്കാം. പ്രാര്‍ഥനയുടെ ആവശ്യം വരില്ല.

Sunday, January 27, 2013

പത്മ അവാര്‍ഡിന്റെ വിശ്വരൂപം

കേരളത്തിന്റെ ശുപാര്‍ശയില്ലാതെതന്നെ ഉമ്മന്‍ചാണ്ടിക്ക് ഭാരത രത്ന ബഹുമതി പ്രഖ്യാപിക്കാനുള്ള വിവേകം ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് ഇല്ലാതെപോയി. പത്മശ്രീയുടെയും പത്മഭൂഷന്റെയും പത്മവിഭൂഷന്റെയും മേലെയാണ് ഭാരതരത്നം. ഇന്ത്യയുടെ ഏറ്റവും വലിയ ആ സിവിലിയന്‍ ബഹുമതിക്ക് ജീവിച്ചിരിപ്പുള്ളതില്‍ അര്‍ഹന്‍ ഉമന്‍ചാണ്ടിതന്നെ. എത്ര മനോഹരമായാണ് ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പിഎയും സാംസ്കാരിക മന്ത്രിയുമായ കെ സി ജോസഫും ചേര്‍ന്ന് കൈകാര്യംചെയ്തത് എന്നുനോക്കുക. പാവപ്പെട്ട ബി ആര്‍ പി ഭാസ്കര്‍ രാവും പകലും കഷ്ടപ്പെട്ടതിന് ഫലം ലഭിച്ചില്ല എന്ന ഒറ്റക്കുറവേ ഉണ്ടായിട്ടുള്ളൂ. സി ആര്‍ നീലകണ്ഠന്‍, ഹരിഹരവര്‍മ, ആട്ആന്റണി, ബണ്ടിചോര്‍ എന്നീ പേരുകള്‍ ശുപാര്‍ശപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് പൊറുക്കാവുന്ന വീഴ്ചമാത്രം. അടുത്ത വര്‍ഷവും പട്ടിക അയക്കാമല്ലോ. മാനസമൈനയെ വിളിച്ച് കടാപ്പുറത്ത് പാടി നടക്കുകയും കോണ്‍ഗ്രസിനോട് എക്കാലത്തും അടുത്തു നില്‍ക്കുകയും ചെയ്ത നടന്‍ മധുവിന് പത്മഭൂഷണ്‍ ചോദിച്ച് വലിയൊരു പത്മശ്രീ വാങ്ങിക്കൊടുത്തതിലും വലിയ ഒരു പുണ്യപ്രവൃത്തി വേറെയേതുണ്ട്. രാഹുല്‍ഗാന്ധി ഏക വൈസ് പ്രസിഡന്റായതുകൊണ്ടാണ് മഹാനാകുന്നതെങ്കില്‍, ഇക്കൊല്ലത്തെ ഏക പത്മശ്രീക്കാരന്‍ ഭാരതരത്നത്തെക്കാള്‍ മുമ്പന്‍തന്നെ. അല്ലെങ്കിലും ആര്‍ക്കുവേണം രത്നവും ഭൂഷണും വിഭൂഷണവുമൊക്കെ.

ലിസ്റ്റൊക്കെ അയച്ചിട്ടുണ്ട്. അത് എങ്ങനെ ഉണ്ടാക്കി എന്ന് ചോദിക്കരുത്. പത്മ അവാര്‍ഡിന്റെ ലേലംവിളി അതിരുവിട്ടപ്പോള്‍, ഒരു സമിതി ഉണ്ടാക്കി ആളെ കണ്ടെത്തണം എന്ന് മേലാവില്‍നിന്ന് കുറിമാനം വന്നതാണ്. ഇവിടെ കമ്മിറ്റിയും മന്ത്രിസഭയും പൊലീസുമെല്ലാം ഉമ്മന്‍ചാണ്ടിതന്നെ. അതിനുമേല്‍ എന്തിന് പ്രത്യേകമൊരു കമ്മിറ്റി എന്ന് കെ സി ജോസഫ് ചിന്തിച്ചു. അങ്ങനെ ലേലത്തില്‍ മുന്നില്‍വന്നവരെ ഉള്‍പ്പെടുത്തിയും കണ്ണുതട്ടാതിരിക്കാന്‍ ഏതാനും അര്‍ഹരെ പെടുത്തിയും ലിസ്റ്റ് തട്ടിക്കൂട്ടി. പറഞ്ഞ സമയത്ത് അയച്ചില്ല എന്നേയുള്ളൂ. വൈകി എത്തിയ തട്ടിക്കൂട്ട് ലിസ്റ്റ് അപ്പാടെ രാഷ്ട്രപതി മടക്കി അയച്ച് പുതിയ ചരിത്രം കൂടി എഴുതിച്ചേര്‍ത്തു. ഒടുവില്‍ പ്രഖ്യാപനം വന്നപ്പോള്‍ മാനസമൈനയ്ക്ക് മധുരം നുള്ളിക്കൊടുക്കാന്‍ ഒരു പത്മശ്രീ മാത്രം.

എല്ലാവരോടും പറഞ്ഞത് നാല്‍പ്പത്തിരണ്ടംഗ ലിസ്റ്റ് എന്നാണ്. ശരിക്കും അയച്ചത് പതിനഞ്ചു പേരുകള്‍ മാത്രവും. ആരാണ് ഈ പതിനഞ്ചിനെ തെരഞ്ഞെടുത്തത് എന്ന് കെ സി ജോസഫിനോട് ചോദിച്ചാല്‍ പുതുപ്പള്ളിയിലേക്കൊന്ന് കണ്ണെറിയും. പ്രശ്നം ഗുരുതരമാകാന്‍ പോകുന്നതേയുള്ളൂ. പത്തുകോടി വരെയാണ് പത്മ ഒന്നിന് നടപ്പു നിരക്ക്. വാങ്ങിയവരാര്, കൊടുത്തവരാര് എന്ന് താമസിയാതെ തെളിയും. പലിശ സഹിതം മടക്കിക്കൊടുത്തില്ലെങ്കില്‍ പല കഴുത്തിലും പിടിവീഴും. അതല്ലെങ്കില്‍ വല്ല പുതിയ സംസ്ഥാന പുരസ്കാരവും ഏര്‍പ്പെടുത്തുകയോ മീനച്ചിലാറും ഭാരതപ്പുഴയും പതിച്ചുകൊടുക്കുകയോ ചെയ്യണം. രണ്ടായാലും ഉമ്മന്‍ചാണ്ടിക്ക് ഭാരത രത്ന കിട്ടാനുള്ള വകുപ്പുതന്നെ. അടുത്തവട്ടം പ്രണബ് മുഖര്‍ജി മടക്കി അയയ്ക്കാത്ത ലിസ്റ്റുണ്ടാക്കി അതില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഒന്നാമതായി കൊടുത്താല്‍ കെ വി തോമസ് പാരവച്ചില്ലെങ്കില്‍ എല്ലാം മംഗളകരമായേക്കും. എന്തായാലും ഇക്കാര്യത്തില്‍ എ കെ ആന്റണിക്ക് ഒരു താല്‍പ്പര്യവുമില്ല. കേരളം ഇപ്പോള്‍ പുതുപ്പള്ളി തറവാട്ടു വകയാണ്. കാര്യസ്ഥരായ തിരുവഞ്ചൂര്‍, കെ സി ജോസഫ് സംഘം വിചാരിച്ചാല്‍ ഒരു പത്മശ്രീയൊക്കെ തരപ്പെടുത്തി കൊടുക്കാനും ആവും.

*

ഭക്തകുചേല സിനിമകണ്ട് ഏതെങ്കിലും നിരീശ്വരവാദി സിനിമാ കൊട്ടകയിലേക്ക് ജാഥ നടത്തിയതായി ചരിത്രത്തിലെവിടെയും കാണുന്നില്ല. പള്ളിവികാരി കൊലപാതകവും കൊള്ളരുതായ്മയും നടത്തുന്ന ചിത്രം കണ്ട് ഇടവകക്കാര്‍ കൊടിയുംപിടിച്ച് സമരംനയിച്ച കഥയും കേട്ടിട്ടില്ല. ഒരുജാതി, ഒരു മതം, ഒരുദൈവം മനുഷ്യനെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെതിരെ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ ആളാണ് ഞങ്ങള്‍ എന്ന അവകാശവാദവുമായി പ്രകടനം നടന്നിട്ടുണ്ടോ? മുംബൈയില്‍ കൂട്ടക്കൊല നടത്തി പിടിയിലായ അജ്മല്‍ കസബ് ശിക്ഷിക്കപ്പെട്ടത് മുസല്‍മാനായതുകൊണ്ടല്ല; കൊലയാളിയായതുകൊണ്ടാണ്. കസബിനെ തൂക്കിക്കൊന്നതിന്റെ പേരില്‍ ആരെങ്കിലും മതവും പറഞ്ഞു വന്നാല്‍ എന്താകും സ്ഥിതി എന്നാലോചിക്കാന്‍തന്നെ വയ്യ. കല കലയുടെ വഴിക്ക് നടക്കും; മതം മതത്തിന്റെയും; രാഷ്ട്രീയം അതിന്റെയും. ഇതിനെല്ലാമിടയില്‍ച്ചെന്ന് കോലിട്ടിളക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. നല്ല തണ്ടും തടിയുമുള്ള, പോത്തിന്റെ ഉശിരും കുറുക്കന്റെ ഒച്ചയുമുള്ള കുറെയെണ്ണം കേരളത്തിലെ സിനിമാ തിയറ്ററുകള്‍ക്കുമുന്നില്‍ മുരളുന്നതും അമറുന്നതും കാണുമ്പോള്‍ ശരിക്കും സഹതാപമാണു വരുന്നത്. വിശ്വരൂപമാണുപോലും പ്രശ്നം.

ഇവരുടെ വിശ്വരൂപം ഇങ്ങനെയാണോ എന്ന് സംശയം വരാം. ഇതിനേക്കാള്‍ അബദ്ധമാണ് ഇതിപ്പോള്‍ സിനിമയോട്. ഇതിന് മുമ്പ് പട്ടികളോടായിരുന്നു. പഞ്ചായത്തുകളില്‍ പട്ടിപിടിത്തക്കാരെ കിട്ടാനില്ലാത്തതുകൊണ്ടാകണം തെരുവിലെ പട്ടിയുടെ കഴുത്ത് കണ്ടിക്കാന്‍ കുറെയെണ്ണം ഇറങ്ങി. കൈവെട്ട്, കാല്‍വെട്ട്, പട്ടിവധം തുടങ്ങിയ കലാപരിപാടികളില്‍ മിടുക്കന്‍മാരായവര്‍ ഇപ്പോള്‍ കമല്‍ഹാസനെ പിടിക്കാനാണിറങ്ങിയിരിക്കുന്നത്. "വിശ്വരൂപം" സിനിമ കണ്ടപ്പോള്‍ അത് ഭീകരതയ്ക്കെതിരായ ഒന്ന് എന്നേ തോന്നിയുള്ളൂ. അങ്ങനെയാണ് കമല്‍ പറയുന്നതും. ഭീകരതയ്ക്കെതിരായ സിനിമയ്ക്കെതിരെ സമരം നയിക്കുന്നവര്‍ ഭീകരതയുടെ ആളാകും എന്നതില്‍ തര്‍ക്കമില്ല. പ്രസംഗിച്ച എം എം മണിയെ ജയിലിടച്ച തിരുവഞ്ചൂരിന്റെ പൊലീസിന് കേസുകളുടെ ചാകരയാണ് വന്നിരിക്കുന്നത്.

വിശ്വരൂപം തീവ്രാദത്തിന്റെ വിശ്വരൂപമാണ്. ഇസ്ലാം മതത്തെയോ പ്രവാചകനെയോ മത വിശ്വാസങ്ങളെയോ വിമര്‍ശിക്കുന്നുമില്ല; തെറ്റായി ചിത്രീകരിക്കുന്നുമില്ല. മതമാണ് പ്രശ്നമെങ്കില്‍, ഇസ്ലാം വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നതാണ് പ്രശ്നമെങ്കില്‍ പ്രകടനം നടത്തേണ്ടത് സിനിമാ തിയറ്ററിലേക്കല്ല; ബംഗ്ലൂരുവിലേക്കാണ്. അബ്ദുല്‍ നാസര്‍ മഅ്ദനി എന്നൊരാള്‍ അവിടെ ദുരിതം തിന്ന് ജീവിക്കുന്നുണ്ട്. ഒരു കാലേയുള്ളൂ; ഒന്നര മനുഷ്യന്റെ രോഗങ്ങളുമുണ്ട്. ഉസ്താദ്വേട്ട നടത്തിയത് കര്‍ണാടക പൊലീസാണെങ്കിലും അതിന് പശ്ചാത്തലമൊരുക്കിയത് വിശ്വരൂപ സമരക്കാരുടെ കൂട്ടാളികളാണ്. യുഡിഎഫും ചങ്ങാതിപ്പത്രങ്ങളും മഅ്ദനിമാത്രമല്ല, ഭാര്യയും കുടുംബമാകെയും തീവ്രവാദികളാണെന്നുവരെ പറഞ്ഞുകളഞ്ഞു.

നമ്മുടെ വിഖ്യാത മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത കവറിലാക്കി ഓഫീസില്‍ കിട്ടും. അല്ലാത്തവര്‍ വാര്‍ത്ത തേടിപ്പിടിക്കാന്‍ പുറത്തിറങ്ങും. കെ കെ ഷാഹിന എന്ന ഒരു മാധ്യമ പ്രവര്‍ത്തക വിഖ്യാതയല്ലാത്തുകൊണ്ട്, മഅ്ദനിയുടെ കേസിനെക്കുറിച്ചറിയാന്‍ പുറത്തേക്കിറങ്ങി. കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ മഅ്ദനി തടിയന്റവിട നസീറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബംഗളൂര്‍ സ്ഫോടനം ആസൂത്രണം ചെയ്തുവെന്നും കര്‍ണാടക പൊലീസ് കുറ്റപത്രത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതിന്റെയെല്ലാം സാക്ഷികളെ ഷാഹിന ചെന്ന് കണ്ടു. ചിലര്‍ മൊഴി കൊടുത്തിട്ടില്ല. ചിലര്‍ക്ക് ഒന്നും അറിയില്ല. മറ്റു ചിലര്‍ എന്തോ പറഞ്ഞു; മറ്റെന്തോ രേഖപ്പെടുത്തി. ആകെ മൊത്തം ദല്ലാള്‍ നന്ദകുമാറിനെപ്പോലെ ദുരൂഹം; ക്രൈം നന്ദകുമാറിനെപ്പോലെ ജുഗുപ്സാവഹം. മഅ്ദനിയെ പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചതുമാത്രമാണ് തെളിവുള്ള ഏക കുറ്റകൃത്യം.

കുടകിലെ തണുപ്പില്‍ കയറിച്ചെന്ന് കര്‍ണാടക പൊലീസിന്റെ തട്ടിപ്പുകള്‍ പൊളിച്ചടുക്കിയപ്പോള്‍, ഷാഹിനയ്ക്കും കിട്ടി ഭീകരപ്പട്ടം. ഇപ്പോള്‍ രാജ്യേദ്രോഹക്കേസിലെ പ്രതി. മഅ്ദനി അഞ്ചുനേരവും നിസ്കരിക്കുന്ന, ദൈവത്തിനുമാത്രമായി സര്‍വം സമര്‍പ്പിച്ച ഇസ്ലാമാണ്. ആ മഅ്ദനിയെ അന്യായമായി പീഡിപ്പിക്കുന്നു എന്നാണ് ഷാഹിന കണ്ടെത്തിയത്. അതിനാണ് അവരെ രാജ്യദ്രോഹിപ്പട്ടം നല്‍കി "ആദരിച്ച"ത്. മനുഷ്യവകാശ ലംഘനത്തിന്റെയും ഭരണകൂട ഭീകരതയുടെയും വര്‍ഗീയതയുടെയും ഈ വിശ്വരൂപം നമ്മുടെ പട്ടിവെട്ടുകാര്‍ക്ക് വിഷയമല്ല. നിഷ്പക്ഷത, നിര്‍ഭയത്വം, വാസ്തവം എന്നൊക്കെ തിരിച്ചും മറിച്ചും പറഞ്ഞ് ചവച്ചു നടക്കുന്ന മാധ്യമങ്ങള്‍ക്ക് ഷാഹിനയ്ക്കുവേണ്ടി ഒഴുക്കാന്‍ ഒരിറ്റു കണ്ണീരില്ല. അവസരം കിട്ടിയാല്‍, ഷാഹിനയെ പിടിച്ച് കര്‍ണാടക പൊലീസില്‍ ഏല്‍പ്പിക്കാനുള്ള മാനസികാവസ്ഥയിലാണവര്‍. പത്രക്കാര്‍ ഇത്ര വലിയ കള്ളന്‍മാരോ എന്ന് ആ "വിശ്വരൂപം" കണ്ട് ഷാഹിന തന്നെ ചോദിക്കുന്നു.

മഅ്ദനിക്കും ഷാഹിനയ്ക്കും വേണ്ടി ഉയരാത്ത മോങ്ങല്‍ വിശ്വരൂപത്തിനെതിരെ ഉയര്‍ത്തുന്നവരെ സൂക്ഷിക്കണം. അവര്‍ക്ക് ഇസ്ലാമും സത്യവിശ്വാസവും സാക്ഷ്യവചനങ്ങളുമൊന്നുമല്ല- മറ്റുചിലതാണ് പ്രധാനം. അതുകൊണ്ടുതന്നെ നിര്‍ദോഷമായ, മതവിരുദ്ധമല്ലാത്ത കലാസൃഷ്ടിയുടെ പേരില്‍ അവര്‍ കുഴപ്പമുണ്ടാക്കുന്നു. തെരുവിലെ പട്ടികളെ വെട്ടിക്കൊല്ലുന്നു. എല്ലാം കഴിഞ്ഞാല്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തണലില്‍ ഒളിക്കുകയും ചെയ്യുന്നു.

*

ഷാഹിനയ്ക്കെതിരെ കള്ളക്കേസെടുത്താലും മഅ്ദനിയെ പീഡിപ്പിച്ചാലും വിശ്വരൂപത്തിനെതിരെ അക്രമസമരം നടന്നാലും പ്രതിഷേധമുയര്‍ത്താന്‍ ഒരു കൂട്ടര്‍മാത്രം. എന്നാലും മാര്‍ക്സിസ്റ്റുകാരെക്കുറിച്ച് ഏതെങ്കിലും തല്ലിപ്പൊളി ദല്ലാള്‍മാര്‍ പറയുന്നതാണ് അന്നത്തെ പ്രധാന വാര്‍ത്ത!.