Sunday, November 27, 2011

അണക്കെട്ടോ അധികാരമോ

എവിടെച്ചെന്നാലും കോണി കയറണമെന്ന് ലീഗിന് ഒരേ വാശിയാണ്. കോണിക്ക് പകരം തോണിയില്‍ കയറിയ ഇ ടി മുഹമ്മദ് ബഷീര്‍ തോണിമുങ്ങി കോണി കയറിയ ചരിത്രം പത്താം ക്ലാസിലെ പുതിയ പുസ്തകത്തിലുണ്ട്. നാട്ടില്‍ പണിയില്ലാതെ നടക്കുന്നവരും കച്ചവടം പൊളിഞ്ഞ് വീട്ടിലിരിക്കുന്നവരുമായ ലീഗുകാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് കോണി വച്ചുകൊടുക്കുകയാണ്. കോഴിക്കച്ചവടക്കാരനെ ഉന്നത വിദ്യാഭ്യാസ സമിതിയിലെടുക്കും. കരിക്കുലം കമ്മിറ്റിയിലേക്കുള്ള കോണി കയറണമെങ്കില്‍ കോഴിക്കോടന്‍ ബിരിയാണിയുടെ പാകം അറിഞ്ഞാല്‍മതി. ഇങ്ങനെയൊക്കെയാണ് ലീഗ്.

ഖായിദേ മില്ലത്ത് സാഹിബ് പണ്ട് മഞ്ചേരി കാണാതെ ലോക്സഭയിലെത്തിയ നേതാവാണ്- ലീഗിന്റെ സ്ഥാപക പ്രസിഡന്റ്. ആ മില്ലത്തിന്റെ ചെറുമകനാണ് പുതിയ കാലത്ത് ഇതെന്തു ലീഗ് എന്ന് ചോദിക്കുന്നത്. ദാവൂദ് മിയാന്‍ഖാന്‍ എന്ന ആ പുള്ളിക്കാരന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയിന്‍മേലാണ് ലീഗിന്റെ പുന്നാരക്കോണിക്ക് ഇളക്കംതട്ടുന്നത്. ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നൊരു പാര്‍ടി നിലവിലില്ല. അങ്ങനെയൊരു പേരേയുള്ളൂ. അതും ഒരു കോണിയാണ്. ഇ അഹമ്മദ് സാഹിബിന് പാര്‍ലമെന്റിലേക്ക് കയറാനുള്ള കോണി. കയറിയ കോണിയിലൂടെ തിരിച്ചിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് വന്നുപെട്ടത്. കേന്ദ്രത്തില്‍ ഒരു പാര്‍ടി; കേരളത്തില്‍ ഇമ്മിണി വലിയ മറ്റൊരു പാര്‍ടി, കേന്ദ്രനേതാവിന്റെ തലയ്ക്കുമേല്‍ സംസ്ഥാന പ്രസിഡന്റ്, അതുക്കുംമേലെ കുഞ്ഞാലി സാഹിബ് എന്നെല്ലാമുള്ള ഭരണഘടന ഇനി നടപ്പില്ലത്രെ. ലയിച്ചാല്‍ കോണി എന്ന ചിഹ്നം പോകും; ലയിച്ചില്ലെങ്കില്‍ അഹമ്മദ് സാഹിബിന്റെ സ്ഥാനം പോകും. ഇതിനെയാണ് രണ്ടുംകെട്ട അവസ്ഥ എന്നു പറയുന്നത്. കുതിര ചത്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് കുറഞ്ഞപക്ഷം അഹമ്മദ് സാഹിബിന്റെയെങ്കിലും ആവശ്യമാണ്.

സത്യത്തില്‍ ലീഗ് കേരളത്തില്‍ ഒതുങ്ങേണ്ട ഒരു പാര്‍ടിയല്ല. ജനനം 1906ല്‍ ബംഗ്ലാദേശിലാണ്. ഇന്‍റര്‍നാഷനല്‍ ചരിത്രം. അത് പിന്നെ വളര്‍ന്നുവളര്‍ന്ന് മലപ്പുറത്താകെ പടര്‍ന്നു. അവിഭക്തഭാരതത്തിലെ മുസ്ലിം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുക എന്നെല്ലാം സ്വാതന്ത്ര്യത്തിന് മുമ്പ് പറഞ്ഞു. പിന്നെപ്പിന്നെ ആ മുദ്രാവാക്യം സാര്‍ഥകമാക്കാന്‍ മുസ്ലിം ജനതയെ കൂട്ടിയിണക്കി വോട്ട് സമാഹരിച്ച് അധികാരം നേടുക; അതുകൊണ്ട് പ്രമാണിമാരെ ബിരിയാണിയൂട്ടുക എന്നായി. ഇപ്പോഴത്തെ പണി മറ്റുപലതുമാണ്. ഐസ്ക്രീം കഴിക്കണം; കോടതികയറണം; മുറുക്കാന്‍ കടക്കാരനെ വൈസ്ചാന്‍സലറാക്കണം; ജഡ്ജിക്ക് പെട്ടി കൊടുക്കണം; വിദ്യാഭ്യാസവകുപ്പില്‍ പച്ചച്ചെങ്കൊടി നാട്ടണം; കാസര്‍കോട്ട് പോയി പ്രസംഗിച്ച് വെടിവയ്പിക്കണം; നാദാപുരത്ത് ബോംബുണ്ടാക്കണം-അങ്ങനെ എന്തെല്ലാം പണി. ഇതെല്ലാം സഹിച്ച് എല്ലാ കാലവും ലീഗില്‍ നിന്ന ത്യാഗധനന്‍മാര്‍ കുറച്ചേയുള്ളൂ. ഖായിദേ മില്ലത്ത് സാഹിബ് അങ്ങനെ നിന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേരമകന്‍ കേസുകൊടുക്കാന്‍ പോകുന്നു.

സുലൈമാന്‍ സേട്ട് ഒരുകാലത്ത് ലീഗിന്റെ പുലിയായിരുന്നു. പുതിയ പുപ്പുലി വന്നപ്പോള്‍ ആ പുലി പുറത്തായി. ശിങ്കമായിരുന്ന ബനാത്ത് വാലയെ അവസാനകാലത്ത് ആരാരും കാണാതായി. പണ്ട് വിവരമുള്ളവര്‍ ലീഗ് പിരിച്ചുവിടണമെന്ന് പറഞ്ഞതാണ്. മൗലാനാ ആസാദ്, സഹീദ് ഹുസൈന്‍ , എ കെ ഹാഫിസ്ക, എല്‍ എം അന്‍വര്‍ , എസ് എ എം മജീദ്, പി കെ മൊയ്തീന്‍കുട്ടി സാഹിബ്, എ കെ കാദര്‍കുട്ടി സാഹിബ്, അഡ്വ. സി വി ഹൈദ്രോസ്, കെ കെ അബു, പി പി ഹസന്‍കോയ, എസ് എ ജിഫ്രി, ഹസ്രത്ത് മോഹാനി, സത്താര്‍സേട്ട്-ഇങ്ങനെ പലരും പാതിവഴിക്ക് ലീഗിനെ വിട്ട് മറ്റു പാര്‍ടികളിലേക്കോ സ്വതന്ത്രനിലപാടിലേക്കോ പോയി. കാലാന്തരത്തില്‍ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ വന്നു.

ഡല്‍ഹിയിലെ ലയനക്കമ്മിറ്റിയില്‍ പച്ചക്കൊടിക്കുപിന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും അടുത്തടുത്താണിരുന്നത്. അതാണ് ഇപ്പോഴത്തെ ഐക്യം. എന്‍ഡിഎഫാണോ ലീഗാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാനാകാത്ത അണികളും ലക്ഷണയുക്തരായ നേതാക്കളും. പിടിച്ചുകയറാന്‍ ഒരു കോണിയെങ്കിലുമില്ലെങ്കില്‍ സംഗതി വിഷമത്തിലാകും. എംഎല്‍എമാരുടെ എണ്ണം പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ വിരട്ടി നിര്‍ത്താനൊക്കെ പറ്റുന്നുണ്ട്. അത് എത്ര കാലം എന്നതാണ് ഇനിയത്തെ ചോദ്യം. പിറവത്ത് വരള്‍ച്ചയുണ്ടായാലും പുഴ വറ്റും. പൂഞ്ഞാറില്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. എപ്പോഴും ഭരണം പോയേക്കും. കോണിയും കൂടി നഷ്ടപ്പെട്ടാല്‍ ലീഗിന്റെ ഗതി അധോഗതി തന്നെ. താഴോട്ടിറങ്ങാനും വേണമല്ലോ ഒരു കോണി.

*
അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന് ഒരു സിനിമയില്‍ കേട്ടിട്ടുണ്ട്. ഇവിടെ തകര്‍ത്താടിയ മലയാള സിനിമകള്‍ പലതും ഹോളിവുഡില്‍നിന്ന് അപ്പാടെ കോപ്പിയടിച്ചതാണ് എന്ന് "കട്ട്-കോപ്പി" ഗവേഷകര്‍ പറയുന്നു. അക്കണക്കിന് നമ്മുടെ പല വമ്പന്‍ സിനിമാക്കാരേക്കാളും മുമ്പന്‍ സന്തോഷ് പണ്ഡിറ്റ് തന്നെ. അയാള്‍ സ്വന്തമായി എന്തെങ്കിലും ചെയ്ത് തെറിവിളിയെങ്കിലും വാരിക്കൂട്ടുന്നുണ്ടല്ലോ.

രാഷ്ട്രീയത്തിലുമുണ്ട് സന്തോഷ് പണ്ഡിറ്റുമാര്‍ . ഒരാള്‍ കഴിഞ്ഞ ദിവസം താനിപ്പോള്‍ ഉറങ്ങാറേയില്ലെന്ന് ദിഗന്തം നടുക്കുമാറ് പറയുന്നത് കേട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് അങ്ങനെ ഒരുപകാരവും ചെയ്തു. ഒന്നും മിണ്ടാതെ മൂളിപ്പാട്ടുപാടി നടന്ന മന്ത്രിയുടെ ഉറക്കം നഷ്ടപ്പെടുത്തി; ടിയാനെ വാര്‍ത്താ പുരുഷനാക്കി. ഉറക്കം വരാത്തതിന് വേറെ വല്ല കാരണവും കാണും-അത് പി സി ജോര്‍ജ് പറയട്ടെ.

എന്തായാലും അങ്കമാലിയിലെ പ്രധാനമന്ത്രിയെന്നപോലെ പൂഞ്ഞാറിന് ഒരു നാടുവാഴിയുണ്ട്. അവിടെ എംഎല്‍എ എന്നും വിളിക്കും. ആ പ്രദേശത്ത് പ്രത്യേക നിയമമാണ്. വൈദ്യുതി പോയാല്‍ നാടുവാഴി നേരെ കറണ്ടാപ്പീസില്‍ കയറിച്ചെന്ന് മലയാളത്തിലെ ചില അപൂര്‍വ പ്രയോഗങ്ങള്‍കൊണ്ട് ശിക്ഷ നടപ്പാക്കും. കഴിഞ്ഞ ദിവസം പൂഞ്ഞാറിന്റെ വാഴുന്നോര്‍ കല്‍പ്പിച്ചത്, നാളെ രാവിലെ ഭൂമി കുലുങ്ങും; അതുകൊണ്ട് സ്കൂള്‍ പൂട്ടിക്കോളൂ എന്നാണ്. രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്ക് ഈരാറ്റുപേട്ട മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 4.6 മുതല്‍ 5.3 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്ന് ബേപ്പൂരുകാരന്‍ പുളിശേരി ശിവനുണ്ണി എന്ന പണ്ഡിതന്‍ പ്രവചിച്ചു. കേട്ടപാടെ നാടുവാഴി വിപ്പിറക്കി. ഉച്ചവരെ സ്കൂളുകള്‍ക്ക് അവധി; ഉച്ചയ്ക്കുശേഷം ഭൂമി കുലുങ്ങിയില്ലെങ്കില്‍ ക്ലാസ് മരച്ചുവട്ടില്‍ . നാടുവാഴിയുടെ കല്‍പ്പന അതേപടി വിദ്യാഭ്യാസ വകുപ്പ് അനുസരിച്ചു. അല്ലെങ്കില്‍ കേള്‍ക്കാനുള്ള സാഹിത്യത്തെ പടച്ചോനായാലും പേടിക്കുമല്ലോ. അങ്ങനെ വിദ്യാഭ്യാസവകുപ്പിന്റെ ഭരണവും പൂഞ്ഞാര്‍ വാഴുന്നോര്‍ ഏറ്റെടുത്തു. നാളെ എംഎല്‍എ കല്‍പ്പിക്കും-ഈരാറ്റുപേട്ടയില്‍ ഇനിമുതല്‍ കാക്ക പറക്കരുത് എന്ന്. അത് നടപ്പാക്കാന്‍ പണിയില്ലാതെ നടക്കുന്ന കുറെ കോണ്‍ഗ്രസുകാരെ വിട്ടുകൊടുക്കാന്‍ ചെന്നിത്തല ദയ കാണിക്കണം.

പവാറിന്റെ കരണത്തടിച്ചവന് മാത്രമാണ് ഭ്രാന്ത് എന്ന് ഇപ്പോഴും കരുതുന്നവരെ സമ്മതിക്കണം. സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കുന്നവരെ ചാട്ടവാറിനടിക്കണം. അവരൊന്നും ഈരാറ്റുപേട്ടയുടെ വ്യത്യസ്തനായ പുത്രനെ കാണുന്നില്ലല്ലോ. പൂഞ്ഞാറിന്റെ അതിര്‍ത്തികടന്നും ഭരണമുണ്ട്. പരവന്‍ സമുദായത്തെ പട്ടിക വിഭാഗത്തില്‍നിന്ന് പുറത്താക്കണമെന്നാണ് കല്ലേപ്പിളര്‍ക്കുന്ന ഒരാജ്ഞ. ഇത്തരം സംശയങ്ങള്‍ പുതിയതൊന്നുമല്ല. ഒ ലൂക്കോസിന്റെ മൂക്കും കെ എം മാണിയുടെ കണ്ണുമുള്ള കുട്ടി എങ്ങനെ എന്റേതാകും എന്ന് പണ്ട് നിയമസഭയില്‍ ചോദിച്ച പാരമ്പര്യമുണ്ട്. ഓരോരുത്തരും അര്‍ഹിക്കുന്നത് ലഭിക്കും എന്ന് ഏതോ ദൈവവചനമുണ്ട്. ഉമ്മന്‍ചാണ്ടി അര്‍ഹിക്കുന്നത് തന്നെയാണ് ലഭിക്കുന്നത്. പക്ഷേ, പൂഞ്ഞാറുകാര്‍ ഇത്രയും വലിയ ഒന്നിനെ അര്‍ഹിക്കുന്നുണ്ടോ?

*
മുല്ലപ്പെരിയാര്‍ നിറഞ്ഞുകവിയുമ്പോള്‍ കേന്ദ്ര മന്ത്രിമാരുടെ മൗനജാഥയാണ്. ഭൂമി ഇടയ്ക്കിടെ കുലുങ്ങുന്നു. ഏതുനിമിഷവും സംഭവിക്കാവുന്ന ദുരന്തത്തെ ഭയന്ന് ജനങ്ങള്‍ തെരുവിലിറങ്ങുന്നു. ജനജീവിതം സ്തംഭിക്കുന്നു. സമചിത്തതയോടെ ചടുലമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രത്തില്‍ പോയി പാടുകിടന്നിട്ടും ആശ്വാസം പകരുന്ന മറുപടിയില്ല. ഇതിനിടയില്‍ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി പത്രസമ്മേളനം വിളിച്ച് ജനങ്ങളെ പേടിപ്പിക്കുന്നു. എന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്രമാണ്. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കേരളത്തിന്റെ ഭരണവും അവര്‍ക്കുതന്നെ. ജനങ്ങളെ പേടിപ്പിച്ച് കൊല്ലാതെ; അപകട ഭീഷണി ഒഴിവാക്കുന്ന അടിയന്തര നടപടി എടുക്കാന്‍ എന്തേ കേന്ദ്രത്തിന് മടി?

മലയോരപ്പാര്‍ടി ചില മുതലെടുപ്പ് കളികള്‍ക്കൊക്കെ ഇറങ്ങിയിട്ടുണ്ട്. പത്രസമ്മേളനം വിളിച്ച് വായിട്ടലയ്ക്കുന്ന മാണിക്കും ഔസേപ്പിനും പാട്ട് ഡല്‍ഹിയില്‍ചെന്ന് പാടാന്‍ എന്താണിത്ര മടി? ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനുള്ള പിന്തുണ ഞങ്ങള്‍ പിന്‍വലിക്കും എന്ന് ഭീഷണിപ്പെടുത്തരുതോ? ഉമ്മന്‍ചാണ്ടിയും പരിവാരങ്ങളും ഡല്‍ഹിക്കു പായുന്നതും ആരുടെ കാലില്‍വീണും കാര്യം സാധിക്കുന്നതും അപ്പോള്‍ കാണാമല്ലോ. അണക്കെട്ടോ അധികാരമോ എന്ന ചോദ്യം മാണിയും ഔസേപ്പും ആദ്യം സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തട്ടെ. എന്നിട്ടാവാം മലയോരപ്പാര്‍ടിയുടെ ഡിഎംകെക്കളി.

Sunday, November 20, 2011

കര്‍മയോഗിയുടെ സമ്പര്‍ക്കങ്ങള്‍

കര്‍മയോഗി എന്നാണ് ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. യോഗി കര്‍മം നിരന്തരം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ആ കര്‍മത്തിന്റെ ചില ഭാഗങ്ങള്‍ കുഞ്ഞൂഞ്ഞ് കഥകള്‍ എന്നപേരില്‍ സര്‍ക്കാര്‍വക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്ക്ളാസ്, ഒരു ട്രെയിന്‍യാത്ര, ഊഷ്മള സ്മരണകള്‍, ഇടനാഴിയില്‍ ഒരു പാതിരായാത്ര, ആള്‍ക്കൂട്ടമില്ലെങ്കില്‍, ഒരു മുണ്ടുരിയല്‍, ആരോരും അറിയാതെ, ഗുലുമാല്‍, തടിയൂരല്‍, രക്ഷപ്പെട്ടു, പിന്‍വാതില്‍, ഓടുന്ന മുഖ്യന്‍-ഇങ്ങനെയൊക്കെയാണ് കഥകളുടെ പേര് കാണുന്നത്. കര്‍മയോഗിയായ മുഖ്യമന്ത്രിയുടെ ജീവിതത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍നിന്ന് മുങ്ങിത്തപ്പിയെടുത്ത ഏടുകളാണത്രെ ഇപ്പറഞ്ഞതെല്ലാം. തലക്കെട്ടുകള്‍ കണ്ടാലറിയാം സംഗതി ജീവിത ഗന്ധിയാണെന്ന്. ഇതിനെയാണ് കര്‍മഫലം എന്ന് വിളിക്കുന്നത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിങ്ങനെയുള്ള കര്‍മയോഗികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ക്കുശേഷം ഇങ്ങനെ ഒരു കര്‍മയോഗി പുതുപ്പള്ളിയില്‍ പിറന്നത് മലയാളത്തിന്റെ സുകൃതം. കര്‍മയോഗിപ്പട്ടത്തിങ്കലേക്ക് മത്സരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍, പി സി ജോര്‍ജ്, കുഞ്ഞാലിക്കുട്ടി, തോക്ക് സ്വാമി, ദല്ലാള്‍ കുമാരന്‍, നടികര്‍ യോഗി ഗണേശ് തുടങ്ങിയവരെവിടെ; സാക്ഷാല്‍ കുഞ്ഞൂഞ്ഞെവിടെ.
യോഗി എന്നാല്‍ യോഗാനുഷ്ഠാനനിരതനാണ്-സന്യാസിയാണ്. സര്‍വസംഗ പരിത്യാഗി. ലോകമേ തറവാട്. ലൌകികമോഹങ്ങള്‍ അശേഷമില്ല. കലിയുഗമായതുകൊണ്ട് കാഷായവും തപസ്സുമൊന്നും വേണമെന്നില്ല. അഥവാ തപസ്സുചെയ്താല്‍ അത് ഇളക്കിക്കളയാന്‍ സൂപ്പര്‍ഡാന്‍സര്‍ പരിപാടി നടത്തേണ്ടിവരും. യോഗി എന്ന വാക്കിന് ചില അസൂയാലുക്കള്‍ ഇന്ദ്രജാലക്കാരന്‍ എന്ന അര്‍ഥവും നല്‍കിയതായി കാണുന്നു. അത് മാര്‍ക്സിസ്റുകാരുടെ ഗൂഢാലോചനയാകാനേ തരമുള്ളൂ. നമ്മുടെ അഭിനവ കര്‍മയോഗിയുടെ പ്രധാന കര്‍മം പരിപാടി പ്രഖ്യാപനമാണ്. നൂറു ദിവസത്തേക്ക്, ഒരു കൊല്ലത്തേക്ക്, അഞ്ചുകൊല്ലത്തേക്ക്, ഇരുപത്തഞ്ചുകൊല്ലത്തേക്ക്- ഇങ്ങനെ കാലഗണന നടത്തി പരിപാടി പ്രഖ്യാപിക്കും. നൂറു ദിവസം കഴിഞ്ഞ് ഒന്നും നടന്നില്ലെങ്കില്‍ ഒരുകൊല്ലംകൊണ്ട് കാട്ടിത്തരാമെന്ന് പറയും. അതും കഴിഞ്ഞാല്‍ അഞ്ചുകൊല്ലംകൊണ്ട്. യോഗവിദ്യ കൈവശമുള്ളതുകൊണ്ട് പ്രഖ്യാപനം ഭക്ഷിച്ചാലും വയറുനിറയും. ഏമ്പക്കവും വരും.

ബാബാ രാംദേവിനെപ്പോലെയാണ്; ഒറ്റയ്ക്കാണ് യോഗാഭ്യാസ പ്രകടനം. കൂടെയുള്ളവരെ വിശ്വാസമില്ലാഞ്ഞിട്ടല്ല. അണ്ണ ഹസാരെ സംഘത്തിലുള്ളതുപോലെ എല്ലാവരുമായും നല്ല യോജിപ്പാണ്. രജനികാന്തിനോടാണ് ആരാധന. എല്ലാറ്റിനും 'തനി വഴി'യാണ്. അല്ലെങ്കിലും കൂടെയുള്ളവരുടെ യോഗവിദ്യാപാടവത്തില്‍ ഒട്ടും മതിപ്പുപോരാ. കടത്തനാടന്‍ മുറയില്‍ കെ പി മോഹനന്‍ ഗുരുക്കള്‍ കാലുപൊക്കുന്നതും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കോല്‍ക്കളിയും അതിന്റെ വായ്ത്താരിയും വടക്കോട്ടേ പറ്റൂ. അത് നടന്നുകഴിഞ്ഞാല്‍ ഒന്നുകില്‍ ഒരു കേസുണ്ടാകും; അല്ലെങ്കില്‍ ഒരു കലാപം നടക്കും. പാലായുടെ മാണിക്യത്തിനാകട്ടെ ചവിട്ടുനാടകത്തിലാണ് പഥ്യം. അഞ്ചപ്പമുണ്ടെങ്കില്‍ നാലെണ്ണം അപ്പോള്‍ കഴിക്കും. ബാക്കി ഒന്നിന്റെ പാതി മകനുകൊടുക്കും. പിന്നെയുള്ള അരയപ്പംകൊണ്ട് കേരളാ കോണ്‍ഗ്രസിലെ തൊള്ളായിരത്തില്‍പരം അണികളെ തീറ്റും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും അന്ധനെയും കുഷ്ഠരോഗിയെയും സൌഖ്യപ്പെടുത്തുകയും കടലിനുനുമീതെ നടക്കുകയുംചെയ്ത യേശുവിലാണ് വിശ്വാസമെങ്കിലും മാണി കേരളയിലെ ജോര്‍ജും ജോസഫുമൊഴികെ തൊള്ളായിരത്തില്‍പ്പരത്തിനും മാണിക്യത്തിലും മകനിലും കീശയിലുമാണാശ്വാസം.

ഇത്തരം കുറെ ആചാര്യന്‍മാരുടെ നടുവില്‍ ജീവിക്കുന്നതുകൊണ്ടാകണം, നമ്മുടെ കര്‍മയോഗിക്ക് പൊതുജനങ്ങളുമായി ഇടയ്ക്ക് ഒന്ന് സമ്പര്‍ക്കപ്പെടാന്‍ തോന്നുന്നത്. നല്ല കാര്യമാണ്. സദാ ടിവിയില്‍ നിറഞ്ഞുനില്‍ക്കും. നാട്ടിലെ മൂന്നരക്കോടിക്കും പ്രശ്നങ്ങളുണ്ടെങ്കിലെന്ത്-നമുക്ക് കോണ്‍ഗ്രസുകാരുടെ പ്രശ്നങ്ങള്‍മാത്രം പരിഹരിക്കാം. വില്ലേജാപ്പീസും താലൂക്കാപ്പീസും കലക്ടറേറ്റും നിയമവും പുസ്തകവുമെന്നും വേണ്ട-സമക്ഷത്തിങ്കല്‍ സങ്കടം ബോധിപ്പിക്കുക; കാശ് വാങ്ങുക; തിരിച്ചുപോരുക. ഉത്സവമാണ് നടക്കുന്നത്. കൂട്ടത്തോടെ ഇരകളെ അണിനിരത്തും. ആശ്വാസം ജലപീരങ്കിയില്‍നിന്നെന്നപോലെ സ്പ്രേ ചെയ്യും. നടത്തിപ്പുകരാര്‍ മനോരമയ്ക്കാണ്. സര്‍ക്കാര്‍ പണിയൊന്നും ചെയ്യുന്നില്ലെങ്കിലും മുഖ്യമന്ത്രി റെയില്‍വേ എന്‍ജിന്‍പോലെയാണ്, നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുപരത്തണം. നാട്ടില്‍ പ്രശ്നങ്ങള്‍ മലപോലെ വളര്‍ന്നുനില്‍പ്പുണ്ട്. സുധീരന്‍ വാളെടുത്തു. ലീഗ് മലപ്പുറം കത്തി ചുഴറ്റുന്നു. ചെന്നിത്തല ഊഴം കാത്തിരിക്കുന്നു. വാളകത്തെ സാറിന്റെ പാര ഇതുവരെ കണ്ടെത്തിയിട്ടില്ല. പിള്ളയും പുള്ളയും പുരപ്പുറം തൂക്കുന്നു. ഇതിനിടയ്ക്ക് കര്‍മയോഗിക്ക് ഭൂഷണം പൊതുജനസമ്പര്‍ക്കം തന്നെ. ആയിരം പരാതി കിട്ടി, എണ്ണൂറ് തീര്‍പ്പാക്കി; രാവ് പകലാക്കി; തളരാതെ മാരത്തണ്‍ എന്നെല്ലാം തലക്കെട്ട് വരുത്താന്‍ പത്രങ്ങളുള്ളപ്പോള്‍ ആരെയും പേടിക്കേണ്ടതുമില്ല.

ഭരണത്തിലേറി ഇന്നുവരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റേഡിയത്തിന്റെ ഒത്ത നടുവില്‍ പന്തലുകെട്ടി മണ്ഡലം കമ്മിറ്റി മുഖേന ആവലാതിക്കാരെ വരുത്തി മണ്ഡലവിളക്കുകാലത്തെ തിരക്കു സൃഷ്ടിച്ച് ടിവിയില്‍ കാണിച്ചാല്‍ മികച്ച ഭരണാധികാരിയായ കര്‍മയോഗി എന്ന സല്‍പ്പേര് കിട്ടുമെന്നത്രെ ജ്യോതിഷ പ്രവചനം. എന്തായാലും ഈ പരിപാടി മാതൃകയാക്കേണ്ടതാണ്. ഇനി വില്ലേജാപ്പീസുകള്‍ പിരിച്ചുവിടാം. കോടതികളും പൊലീസ് സ്റേഷനുകളും വേണ്ടെന്നുവയ്ക്കാം. പാറശാലയില്‍തുടങ്ങി മഞ്ചേശ്വരത്ത് അവസാനിക്കുന്ന പൊതുജന സമ്പര്‍ക്ക യോഗവിദ്യാ പരിപാടി നടത്തുകയും രാംദേവ് ചാടിയതുപോലെ വേദിയില്‍നിന്ന് ഭക്തരിലേക്ക് ചാടുകയും ചെയ്താല്‍ വാര്‍ത്ത മുടങ്ങാതെ വരും. ഇതാണ് മുഖ്യമന്ത്രിയുടെ പണി എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മനോരമയുണ്ട്. മറ്റു മന്ത്രിമാര്‍ക്ക് ഇഷ്ടംപോലെ കാല് പൊക്കുകയോ പാര കുത്തുകയോ ഭരണിപ്പാട്ട് പാടുകയോ ചെയ്യാം. കര്‍മയോഗിയുടെ ഭരണകാലം എന്ന് പില്‍ക്കാലത്ത് ചരിത്രകാരന്‍മാര്‍ ഇതിനെ വാഴ്ത്തും.

സമ്പര്‍ക്കത്തിന് ആളെക്കൂട്ടുകയും ആളൊന്നുക്ക് എന്ന കണക്കില്‍ സായുജ്യം കൊള്ളുകയുംചെയ്യുന്ന മണ്ഡലം പ്രസിഡന്റുമാരുടെ പിന്തുണ കര്‍മയോഗിക്ക് ഉറപ്പാക്കാം. അങ്ങനെ വന്നാല്‍ എന്ത് സംഭവിക്കും എന്ന ചിന്തയെങ്കിലും ചെന്നിത്തലയിലെ യോഗവിദ്യാര്‍ഥിയുടെ മനസ്സില്‍ അങ്കുരിക്കട്ടെ എന്നാശംസിക്കാം. പുള്ളിയും തുടങ്ങട്ടെ ഒരു വെബ്സൈറ്റ്. രചിക്കട്ടെ ചില ചെന്നിക്കുത്ത് കഥകള്‍-ഹിമാലയം, വീട്ടിലെ മോഷണം, മാണ്ഡ്യയിലെ തോട്ടം, ഡല്‍ഹിയിലെ ബിസിനസ്, ചെങ്ങന്നൂരിന്റെ സൌരഭം, നഷ്ടവസന്തം തുടങ്ങിയ കഥകള്‍ അതിലും നിറയട്ടെ. അങ്ങനെയൊക്കെയാണല്ലോ ഒരു കര്‍മയോഗി ജനിക്കുന്നത്.

കടുവയെ കിടുവ പിടിച്ചതായ വാര്‍ത്തയും കേട്ടു. സമ്പര്‍ക്ക കര്‍മത്തിന്റെ ഫലം വിയോജനക്കത്തായി ധനവകുപ്പില്‍നിന്ന് റൊക്കം കൊടുത്തു എന്നതാണ് വാര്‍ത്ത. മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന ദര്‍ബാറുകളില്‍ ഒരു ചാണകംതളിക്കല്‍.

*

നിയമവും ചട്ടവും തമ്മില്‍ എന്തു വ്യത്യാസമെന്ന് അറിയാത്ത ഒരു എംപിയെക്കുറിച്ച് പണ്ട് കണ്ണൂരില്‍ കേട്ടിരുന്നു. അല്ലെങ്കിലും അത്തരം വ്യത്യാസത്തിനൊന്നും പുതിയ കാലത്ത് പ്രസക്തിയില്ല. വല്ല വിധേനയും വോട്ട് നേടണം; ജയിക്കണം-പിന്നെ ഭരിക്കണം. രണ്ടുവട്ടം എംപിയും രണ്ടുവട്ടം എംഎല്‍എയുമൊക്കെ ആയാലെങ്കിലും വല്ലതും പഠിച്ചുപോകുമെന്ന് ഭയപ്പെടുകയേ വേണ്ട. നിയമവും ചട്ടവും തമ്മിലുള്ള വ്യത്യാസം മാത്രമല്ല, കണ്ണും മൂക്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ലെങ്കിലും എംഎല്‍എ ആകാം. മൂന്നുനേരം ഭക്ഷണത്തിന് മുമ്പ് സുധാകരഭജന ആലപിച്ചാല്‍മതി. കുങ്കുമത്തിന്റെ എന്തറിഞ്ഞിട്ടാണ് ഗര്‍ദഭം അത് ചുമക്കുന്നത് എന്നാണല്ലോ പഴയൊരു ചോദ്യം.

ഖദറിട്ടു നടക്കണമെന്നേയുള്ളൂ-ദേശീയ പതാകയെക്കുറിച്ച് അറിയണമെന്നില്ല. 'ഇന്ത്യന്‍ പതാകാ നിയമം' എന്നൊരു നിയമം കടലാസിലുണ്ട്. ദേശീയപതാകയുടെ പ്രദര്‍ശനത്തെയും ഉപയോഗത്തെയും നിയന്ത്രിക്കുന്ന നിയമമാണ് അതത്രെ. അതുപ്രകാരം ദേശീയപതാക ഭൂമിയോ ജലമോ സ്പര്‍ശിക്കരുതാത്തതാണ്. മേശവിരിയായോ, പ്രതിമകളെയോ ഫലകങ്ങളെയോ മൂലക്കല്ലുകളെയോ മൂടുന്നതിനായോ ഉപയോഗിക്കാനോ വേദിക്കു മുമ്പില്‍ തൂക്കിയിടാനോ പാടുള്ളതല്ല. അരയ്ക്കു താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കാന്‍ പാടില്ല. തലയിണയുറയിലോ കൈത്തൂവാലകളിലോ തുന്നിച്ചേര്‍ക്കരുത്. ഇതൊന്നും പാടില്ല എന്നേയുള്ളൂ. ദേശീയ പതാകയെ കേക്ക് ആക്കി മാറ്റാം. എന്നിട്ട് കത്തിയെടുത്ത് മുറിച്ച് പതാകയുടെ കഷണങ്ങള്‍ അണ്ണാക്കിലേക്ക് കുത്തിത്തിരുകാം. ചെയ്യുന്നത് സാക്ഷാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ആകുമ്പോള്‍ മനോരമയിലോ മാതൃഭൂമിയിലോ വാര്‍ത്ത വരില്ല; പൊലീസ് സ്വമേധയാ കേസും എടുക്കില്ല.

ജോര്‍ജും ഗണേശും വൃത്തികേട് ഛര്‍ദിക്കുന്നു; അബ്ദുള്ളക്കുട്ടി ദേശീയ പതാക വിഴുങ്ങുന്നു. എംഎല്‍എമാരായാല്‍ എന്തുംചെയ്യാം. ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ ഉണര്‍ന്ന മാധ്യമ-രാഷ്ട്രീയ ധാര്‍മികബോധം ഇപ്പോള്‍ കാശിക്കുള്ള യാത്രയിലാണ്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് മാറിയപ്പോള്‍ പതാകഭോജികളുടെ ഭരണമാണ് വന്നതെന്ന് തോന്നുന്നു. അടുത്ത പൊതുജന സമ്പര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കും വിഴുങ്ങാവുന്നതാണ് അശോകചക്രം പതിപ്പിച്ച ഒരു മുവര്‍ണകേക്ക്. ലീഗുകാര്‍ പച്ച ലഡു തിന്നും കൊടുത്തുമാണ് സന്തോഷം പ്രകടിപ്പിക്കുക. അതും ഒരു മാതൃകതന്നെ.

Monday, November 14, 2011

കനകസിംഹാസനങ്ങള്‍

കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ എന്ന് പാടിയതിനാണ് കക്കയത്ത് രാജന് ഉരുട്ട് ദണ്ഡന വിധിച്ചത്. പാതയോരത്ത് പൊതുയോഗം പാടില്ല; പ്രകടനം പാടില്ല; പൊങ്കാലയും അനുശോചനയോഗവും വേണ്ട എന്ന് വിധിച്ച ജഡ്ജിമാരെ ജയരാജന്‍ ഉപമിച്ചത് ശുംഭന്മാരോടാണ്. അതിന് ദണ്ഡന ആറുമാസം തടവും രണ്ടായിരം രൂപ പിഴയും. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ ശിക്ഷ കുറഞ്ഞുപോയി. കുറഞ്ഞത് ഒരുകാലിലെങ്കിലും ഉരുട്ടണമായിരുന്നു. ജഡ്ജിമാരെ വിമര്‍ശിക്കരുത്- വിധിയെ മാത്രമേ വിമര്‍ശിക്കാവൂ എന്നാണ് പ്രമാണം. അതുകൊണ്ട് വിധിയുടെ പോരായ്മയെക്കുറിച്ച് മാത്രമേ പറയാവൂ. ശുംഭന്‍ എന്ന് വിളിക്കരുതെന്നേ പറഞ്ഞുള്ളൂ. എന്താണ് വിളിക്കേണ്ടതെന്ന് പറഞ്ഞില്ല. നല്ല വിവരമുള്ള ജഡ്ജിമാരാണ്. കോടതിയലക്ഷ്യത്തിന് പരമാവധി ആറുമാസം വെറുംതടവ് എന്ന് നന്നായറിയാവുന്നതുകൊണ്ടാണ് ജയരാജന് അതുമാത്രം പോര എന്ന് തീരുമാനിച്ചത്. ശുംഭന്‍ എന്ന് വിളിച്ചാല്‍ പുഴു എന്ന് തിരിച്ചുവിളിക്കും. പ്രൈമറി ക്ലാസിലെ ഒരു കുട്ടി മറ്റവനെ പൊട്ടാ എന്നു വിളിച്ചാല്‍ "ഞാനല്ല നീയാണ് പൊട്ടന്‍" എന്നാവും മറുപടി. കോടതിയും ഇന്നാട്ടിലുള്ളതാണല്ലോ. ജയരാജന്‍ നിയമബിരുദം പാസായത് പുഴുക്കളുടെ കോളേജില്‍നിന്നാണ്. തിരുവനന്തപുരത്താണ് പുഴുക്കളുടെ നിയമപഠന കോളേജ്. ജഡ്ജിമാരെ കുറ്റംപറഞ്ഞുകൂടാ. വിവരമില്ലാത്തവരെന്നും വിളിച്ചുകൂടാ. അതുകൊണ്ട് തുറന്ന കോടതിയില്‍ വിധിച്ച കഠിനതടവ് ശിക്ഷയെ നിയമം സംരക്ഷിക്കാനുള്ള ഉദാത്തമായ ഉദ്യമമെന്നേ പറയാവൂ. അത് തിരുത്തിക്കാന്‍ രജിസ്ട്രാര്‍ വേണ്ടിവന്നു.
കോടതിയലക്ഷ്യക്കുറ്റത്തിന് കഠിനതടവുശിക്ഷ കണ്ട രജിസ്ട്രാര്‍ തലയില്‍ കൈവച്ചുപോയതും വെടിയും പുകയുമെന്നപോലെ അതിവേഗം തിരുത്തിച്ചതും നീതിനിര്‍വഹണത്തിലെ പരിപക്വ ഇടപെടലെന്നേ ചരിത്രത്തില്‍ രേഖപ്പെടുത്താവൂ. ജയിലില്‍ പോയി ജയരാജന്‍ കഠിനജോലി ചെയ്യട്ടെ; അത്രമാത്രം കനപ്പെട്ട വാക്കാണല്ലോ ഉപയോഗിച്ചത് എന്ന് മനസ്സില്‍ കരുതിയതുകൊണ്ടാണ് വിധിയും കഠിനമായത്. ജഡ്ജിമാര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ നിയമതടസ്സമില്ല. ജയരാജനോട് കോടതി ചെയ്തത് നല്ലകാര്യമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. പ്രതീകാത്മകമായി ചില്ലറ ദിവസം തടവുശിക്ഷയും അപ്പോള്‍തന്നെ ജാമ്യവും കൊടുത്തിരുന്നുവെങ്കില്‍ ജയരാജനെ, "ധീരാ വീരാ ജയരാജാ" എന്ന് മുദ്രാവാക്യം മുഴക്കി സ്വീകരിക്കാന്‍ ആരെങ്കിലും വരുമായിരുന്നുവോ? ഇതിപ്പോള്‍ എറണാകുളംമുതല്‍ പൂജപ്പുരവരെ സ്വീകരണം; ആരും ആഹ്വാനംചെയ്യാതെ തടിച്ചുകൂടിയ ജനസഹസ്രങ്ങള്‍ . കോടതിയലക്ഷ്യ നിയമത്തെക്കുറിച്ച് നാടാകെ ചര്‍ച്ച. ജയിലില്‍ കിടക്കുമ്പോഴും ജയരാജന്‍ ഹീറോ തന്നെ. പാതയോരത്തെ പൊതുയോഗവും ആറ്റുകാല്‍ പൊങ്കാലയും നടത്തണോ അതോ കോടതിവിധി മാനിച്ച് മിണ്ടാതിരിക്കണോ എന്ന് ജനങ്ങളും ചിന്തിക്കുന്നു.

പണ്ട് സുപ്രീംകോടതിയിലെ ഒരു ചീഫ് ജസ്റ്റിസുണ്ടായിരുന്നു- ഭുപിന്ദര്‍നാഥ് കൃപാല്‍ എന്നാണ് പേര്. ജസ്റ്റിസ് ബി എന്‍ കൃപാല്‍ എന്നും വിളിക്കും. "എന്റെ ഇരുപത്തിമൂന്നു വര്‍ഷത്തെ ന്യായപീഠത്തിലെ കാലയളവില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല" എന്നാണ് ആ ജസ്റ്റിസ് റിട്ടയര്‍മെന്റ് വേളയില്‍ അഭിമാനം കൊണ്ടത്. കോടതിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടത് കോടതിയലക്ഷ്യ നിയമംകൊണ്ടല്ല എന്നദ്ദേഹം തുറന്നടിച്ചു. കോടതിയെ ആര്‍ക്കെങ്കിലും വിമര്‍ശിക്കണമെങ്കില്‍ അവരത് ചെയ്യട്ടെ. ബന്ധപ്പെട്ട ജഡ്ജിയുടെ കഴിവളക്കാന്‍ അത് ഉപയുക്തമാകുമെന്നും ജസ്റ്റിസ് കൃപാല്‍ പറഞ്ഞു. പിടിക്കുന്നതും കോടതി, വിചാരിക്കുന്നതും കോടതി, വിധിക്കുന്നതും കോടതി. ഈ നിയമം മാറ്റിയേ തീരൂവെന്ന് പറഞ്ഞ ജഡ്ജിമാരില്‍ കൃപാലുമുണ്ട്; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമുണ്ട്. എന്നിട്ടും ജയരാജന് ശിക്ഷ പരമാവധിതന്നെ. ശംഖില്‍ വാര്‍ത്താല്‍ തീര്‍ഥവും ചട്ടിയില്‍ വാര്‍ത്താല്‍ തണ്ണീരുമാണ്. ജഡ്ജിമാരില്‍ കള്ളന്മാരുണ്ടെന്ന് ജസ്റ്റിസ് ബറൂച്ച പറഞ്ഞാല്‍ മഹത്തരം; ജയരാജന്‍ പറഞ്ഞാല്‍ കുറ്റം. ജയിലില്‍ കിടത്തിയേ തീരൂ എന്നാണ് വാശി പിടിച്ചത്. കോഴിക്കോട്ടെ പൊലീസേമാന്‍ രാധാകൃഷ്ണപിള്ള വെടിവച്ചപോലെ ജയരാജനുനേരെ കോടതിയലക്ഷ്യ വെടി. കീഴൂട്ടെ പിള്ള ഇറങ്ങുമ്പോള്‍ ജയരാജന്‍ കയറി. എല്ലാം ഒരു പിള്ള കളിതന്നെ.

*

കോടതിക്കെതിരെ മിണ്ടിയാല്‍ ഗുരുതരാവസ്ഥ വരുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്്. ആ ഗുരുതരാവസ്ഥ ആദ്യം വരുത്തിയത് നമ്മുടെ പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജാണ്. അതിനുംമുമ്പ് കണ്ണൂരെ സുധാകരന്‍ . അന്നത്തെ അവസ്ഥയ്ക്കൊന്നും ഒരു പ്രശ്നവും ഉമ്മന്‍ചാണ്ടിക്ക് തോന്നിയിരുന്നില്ല. ഇപ്പോള്‍ കോടതിയുടെ ശ്രദ്ധയിലേക്ക് ഒരു വിഷയം കൊണ്ടുവരാന്‍ ജനങ്ങള്‍ കൂടിച്ചേരുന്നത് ഗുലുമാലാണത്രെ. രക്ഷപ്പെടാന്‍ പണപ്പെട്ടിയുമായി ജഡ്ജിമാരുടെ തിണ്ണ നിരങ്ങിയ കേസില്‍പ്പെട്ടവര്‍ക്ക് മന്ത്രിയാകാം. ജഡ്ജിയെ പാകിസ്ഥാന്‍കാരനെന്ന് വിളിച്ച മഹാനുഭവന് സ്റ്റേറ്റ് കാറില്‍ കൊടിവച്ച് പറക്കാം. ജഡ്ജിമാരുടെ അടുക്കള നിരങ്ങി കാര്യം സാധിക്കുന്നവന്റെ അക്കൗണ്ടുകളില്‍ കോടികള്‍ വന്ന് കുമിഞ്ഞുകൂടാം. അതിലൊന്നുമില്ലാത്ത ഗൗരവം മുദ്രാവാക്യവും പ്രസംഗവുമില്ലാതെ ജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറയേണ്ടതല്ലേ? കോടതിക്കെതിരാണ് മാര്‍ക്സിസ്റ്റുകാരെന്നും തങ്ങള്‍ കോടതിയുടെ സംരക്ഷകരാണെന്നും വരുത്തുന്നത് നല്ലതുതന്നെ. ഒരുപാട് കേസുകള്‍ കോടതിയിലുണ്ടല്ലോ. ഏതെങ്കിലും ജഡ്ജിക്ക് മാര്‍ക്സിസ്റ്റ് വിരോധം തോന്നിയാല്‍ കുഞ്ഞാലിക്കുട്ടിയെങ്കിലും രക്ഷപ്പെടും. കുളം കുഴിക്കുമ്പോള്‍ കുറ്റി പൊരിക്കുന്നത് വലിയൊരു കാര്യംതന്നെയാണ്.

എന്തുചെയ്യാം ഉമ്മന്‍ചാണ്ടിയുടെ ഉദീരണത്തിന് പ്രതികരണമൊന്നും വന്നുകാണുന്നില്ല. താടിയുള്ളപ്പനെയേ പേടിയുള്ളൂ എന്നാണ്. താടിയും മീശയും വളര്‍ത്തി രൗദ്രഭാവത്തില്‍ വേണം ഇത്തരം വലിയ അഭിപ്രായങ്ങള്‍ പറയാനെന്നര്‍ഥം. അതല്ലെങ്കില്‍ പി സി ജോര്‍ജിന്റെ നിലവാരത്തിലെങ്കിലും എത്തണം. പുറംനോക്കി മൂല്യം നിശ്ചയിക്കുന്ന കപടലോകമാണിതെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാത്തതുകൊണ്ടാണ്. പഴയ കീറന്‍ കുപ്പായവും ചപ്രത്തലമുടിയും തന്നെ കേമം. നടക്കുമ്പോള്‍ ചെരുപ്പിന്റെ വാറു പൊട്ടണം. കുറെനേരം ചെരുപ്പില്ലാതെ നടക്കണം. അതുകഴിഞ്ഞാല്‍ അനുയായി സ്ലിപ്പര്‍ കൊണ്ടുവന്ന് കാലില്‍ അണിയിക്കണം. ഇടയ്ക്കൊന്നും കുനിയരുത്; താഴോട്ട് നോക്കരുത്. കാട്ടാന വരുമ്പോള്‍ , വന്ന് കൃഷി തകര്‍ത്തപ്പോള്‍ , പിന്നെ കുളത്തിലിറങ്ങിയപ്പോള്‍ എന്ന മട്ടില്‍ ചെരുപ്പ് പൊട്ടിയപ്പോള്‍ , കളഞ്ഞപ്പോള്‍ , പുതിയത് വന്നപ്പോള്‍ എന്നിങ്ങനെ ചിത്രങ്ങള്‍ പത്രത്തില്‍ അച്ചടിച്ചുവന്നാല്‍ ആദര്‍ശവും ലാളിത്യവും പക്വതയും സമാസമംചേര്‍ത്ത് കുറുക്കി വറ്റിച്ചതിന്റെ ഫലം കിട്ടും. അതൊക്കെ മറന്ന് കുഞ്ഞാലിക്കുട്ടിയുടെയും പി സി ജോര്‍ജിന്റെയും സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നതാണ് ഉമ്മന്‍ചാണ്ടിക്ക് പറ്റിയ കുഴപ്പം. ആദര്‍ശവും പോയി, വിവരവും പോയി. വെറും തടവിനുപകരം കഠിനതടവാണ് ഇപ്പോള്‍ വിധിച്ചുകൊണ്ടേയിരിക്കുന്നത്.

*

ശുംഭന്‍ എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ഥവുമുണ്ടെന്ന് കോടതിയില്‍ സാക്ഷിമൊഴി വന്നതിനെയാണ് മാതൃഭൂമി പരിഹസിക്കുന്നത്. അതെന്തായാലും നല്ലതുതന്നെ. ഇതേ മാതൃഭൂമി കാമം എന്ന വാക്കിന് മാമ്പഴം എന്നര്‍ഥമുണ്ടെന്ന് പണ്ട് കോഴിക്കോട്ടെ കോടതിയില്‍ താണുകേണ് ബോധിപ്പിച്ചിരുന്നു. ഇന്ദ്രന് അത് ഓര്‍മയില്ല. ജയരാജനെ നോക്കി കുരയ്ക്കുകയാണ്. പട്ടികള്‍ കുരയ്ക്കട്ടെ ജയരാജന് യാത്രതുടരാം എന്നേ പറയാനാവൂ. (ഇതെന്തോ ഫ്രഞ്ചിലെയോ മറ്റോ ശൈലിയാണ്. പട്ടിയെന്നു വിളിച്ചെന്നും മറ്റും പറഞ്ഞ് ആരും ലഹളയ്ക്ക് വരേണ്ട).

*

വാല്‍ഭാഗം:

നിര്‍മാതാക്കളും സമരത്തിലായതോടെ മലയാള സിനിമയ്ക്ക് സമ്പൂര്‍ണ അവധിക്കാലമായി. സിനിമാമന്ത്രിക്ക് പണി വേറെയുണ്ട്. പോയവാരത്തില്‍ രക്ഷപ്പെട്ട സിനിമാക്കാരന്‍ സന്തോഷ് പണ്ഡിറ്റ് മാത്രമാണ്. സിനിമ ഹിറ്റ്; പണംവരവ് മലവെള്ളംപോലെ. കോഴി കറുത്തതായാലും മുട്ടയുടെ നിറം വെള്ളതന്നെ. സിനിമയില്‍ സകലതും പയറ്റിയ പണ്ഡിറ്റിനെ ചുരുങ്ങിയത് സിനിമാമന്ത്രിയെങ്കിലും ആക്കണം. പിറവത്ത് മത്സരിപ്പിച്ചാല്‍ വളരെ നന്ന്.

Sunday, November 6, 2011

കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം

സോവിയറ്റെന്നൊരു നാടുണ്ടത്രെ, കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം എന്ന് ഇനി പാടാന്‍ കഴിയില്ല. സോവിയറ്റ്യൂണിയനെപ്പറ്റി പറയുന്നതുപോലും പരിഹാസമാണ് പലര്‍ക്കും. അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ പാഞ്ഞെത്തുന്ന സോവിയറ്റ് പടക്കപ്പലുകളെയും ഇരമ്പിവരുന്ന ചെമ്പടയെയുമെല്ലാം സ്വപ്നംകണ്ട ഒരു കാലമുണ്ടായിരുന്നു. ഇന്നതിനെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കളിയാക്കും; മനോരമ പുച്ഛിക്കും. സോവിയറ്റ്യൂണിയന്‍ പോയി; മാര്‍ക്സിസം കാലഹരണപ്പെട്ടു; ഇനി ചെങ്കൊടി റെയില്‍വേ സ്റ്റേഷനില്‍ മാത്രമേ കാണൂ; സഖാക്കളേ മതിയാക്കിക്കോളൂ എന്നാണ് 1991ല്‍ മുഴങ്ങിയ ഉപദേശം. ഇരുപതുകൊല്ലം കഴിഞ്ഞു. ചെങ്കൊടിയുടെ ചുകപ്പിന് മങ്ങലൊന്നും ഏറ്റിട്ടില്ല. അമേരിക്കയിലെ ജനപ്രതിനിധി സഭയ്ക്ക് ഒരു സ്പീക്കറുണ്ട്. നമ്മുടെ കാര്‍ത്തികേയനെപ്പോലെ താടിയില്ല എന്നേയുള്ളൂ. ജോണ്‍ ബോയ്നര്‍ എന്നാണ് പേര്. ആ പുള്ളിക്കാരന്‍ ഒബാമയോട് കഴിഞ്ഞ ദിവസം പറഞ്ഞു: "താങ്കളുടെ റഷ്യന്‍ നയങ്ങള്‍ ഉടനെ മാറ്റിക്കോളൂ, അല്ലെങ്കില്‍ റഷ്യ പഴയ സോവിയറ്റ്യൂണിയന്റെ വഴിയില്‍ അതിവേഗം എത്തും. സോവിയറ്റ് ഗൃഹാതുരത്വവുമായി ഒരു ഭരണാധികാരി അവിടെ താമസിയാതെ വരാന്‍ പോകുന്നു'' എന്ന്.

അമേരിക്കന്‍ സായ്പന്‍മാര്‍ക്ക് അഹന്ത മാത്രമല്ല, വിവരവും ഉണ്ട്. സോവിയറ്റ് യൂണിയന്‍ കുഴിച്ചുമൂടപ്പെട്ടു എന്ന് അമേരിക്ക കരുതുന്നില്ല. അവര്‍ ഭയത്തോടെതന്നെ റഷ്യയെ നോക്കുന്നു. കൃത്യം 20 വര്‍ഷം മുമ്പ്, 1991 നവംബര്‍ ആറിനാണ് ബോറിസ് യെട്സിന്‍ കമ്യൂണിസ്റ് പാര്‍ടിയെ നിരോധിച്ചത്. അന്ന് ആ തീരുമാനത്തോട് റഷ്യയിലെ 47 ശതമാനം ജനങ്ങള്‍ വിയോജിച്ചു. ഇന്നും അവിടെ ഭൂരിപക്ഷത്തിനും അതേ അഭിപ്രായമാണ്. കമ്യൂണിസ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ ഇന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ പാര്‍ടിയാണ്. അമേരിക്ക മാത്രമല്ല, റഷ്യയിലെ ഭരണാധികാരികളും കമ്യൂണിസ്റുകാരെ ഭയപ്പെടുന്നു.

വാള്‍സ്ട്രീറ്റില്‍ ചെങ്കൊടി പൊങ്ങിയതും മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴുന്നതും റഷ്യയിലെ പുടിന്‍ ഭരണത്തിന്റെ മനസ്സില്‍ തീകോരിയിട്ടു. കമ്യൂണിസ്റ് പാര്‍ടിയുടെ വാര്‍ത്തകളടങ്ങിയ 84000 കോപ്പി പത്രങ്ങളുമായി പോയ ട്രക്ക് വ്യാഴാഴ്ച മോസ്കോയില്‍ തടഞ്ഞു. പത്രം പൊലീസ് പിടിച്ചെടുത്തു. ഡിസംബര്‍ നാലിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് മുന്നേറ്റമുണ്ടാകുമെന്ന ഭീതി പുടിനെയും പിടികൂടിയിരിക്കുന്നു.

റഷ്യയിലെ വലിയ റിപ്പബ്ളിക്കായ ബഷ്കൊര്‍തോസ്ഥാന്‍ തലസ്ഥാനത്ത് നവംബര്‍ നാലിന് വോള്‍ഗാ നദിയെ സാക്ഷിയാക്കി ഒരു കൂടിച്ചേരല്‍ നടന്നു. ലെനിന്റെ കൂറ്റന്‍ മാര്‍ബിള്‍ പ്രതിമയുടെ അനാച്ഛാദനം. റഷ്യന്‍ കമ്യൂണിസ്റ് പാര്‍ടി നേതാവ് ഗെന്നഡി സ്യുഗാനോവും പങ്കെടുത്തു. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത 'റേഡിയോ ഫ്രീ യൂറോപ്പ്' പറയുന്നു: "ഈ റിപ്പബ്ളിക്കിലും അടുത്തുള്ള താര്‍താര്‍സ്ഥാന്‍ റിപ്പബ്ളിക്കിലും ജനങ്ങള്‍ വലിയ തോതില്‍ സോവിയറ്റ് ഗൃഹാതുരത്വം പേറുന്നവരാണ്. നിരവധി നിരത്തുകളും പട്ടണങ്ങളും സോവിയറ്റ് കാലത്തിന്റെ ഓര്‍മയുണര്‍ത്തുന്നു; കമ്യൂണിസ്റ് നേതാക്കളുടെ പേരില്‍ അറിയപ്പെടുന്നു. ലെനിന്റെ പ്രതിമകള്‍ പലേടത്തും കാണാം.'' സോവിയറ്റ് യൂണിയനില്‍നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാന്‍ അവതരിച്ച സ്ഥാപനമാണ് 'റേഡിയോ ഫ്രീ യൂറോപ്പ്'. അവരുടെ കണ്ണിലും ചെങ്കൊടിയും ലെനിനും കരടാണ് ഇന്ന്.

റഷ്യയില്‍ ഗവണ്‍മെന്റ് നടത്തുന്ന മൂന്ന് ടിവി ചാനലുകളുണ്ട്-ചാനല്‍ വണ്‍, എന്‍ടിവി, റോസ്സിയ. മൂന്നിലും പുടിന്‍-മെദ്വദേവ് സ്തുതികള്‍ മാത്രം. തങ്ങള്‍ക്ക് അര്‍ഹമായ പ്രചാരണാവസരം നല്‍കുന്നില്ല എന്നും അത് നിയമനിഷേധമാണെന്നും ചൂണ്ടിക്കാട്ടി ഗെന്നഡി സ്യുഗാനോവ് പ്രസിഡന്റിന് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റുകാര്‍ക്ക് പറയാനുള്ളത് ജനങ്ങളില്‍നിന്ന് എന്തിന് മറച്ചുവയ്ക്കണം എന്നാണ് ചോദ്യം. റഷ്യയില്‍ കനലുകള്‍ അണഞ്ഞിട്ടില്ല.

എല്ലാ വിപ്ളവങ്ങളുടെയും അമ്മയാണ് ഒക്ടോബര്‍ വിപ്ളവം. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തരമായ സംഭവം എന്ന് അതിനെ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് വിളിച്ചു. റഷ്യയെ മാത്രമല്ല, ലോകത്തെയാകെ അത് മാറ്റിമറിച്ചു. റഷ്യയുടെ സമ്പദ്വ്യവസ്ഥയും വ്യവസായവും വിദ്യാഭ്യാസവും കൃഷിയും ആരോഗ്യപരിപാലനവും ശാസ്ത്രസാങ്കേതിക വിദ്യയും വളര്‍ന്നു. സോവിയറ്റ്യൂണിയന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും സൃഷ്ടിച്ചു. സോവിയറ്റ് വികസനത്തിന് താരതമ്യമില്ലായിരുന്നു. എല്ലാ വര്‍ഷവും മിച്ച ബജറ്റ്. പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ ഇല്ല. വിദ്യാഭ്യാസവും ചികിത്സയും സൌജന്യം. സ്ത്രീകള്‍ക്ക് തുല്യത. അമേരിക്കന്‍ സാമ്രാജ്യത്വം സോവിയറ്റ്യൂണിയനെ ഭയപ്പെട്ടു-സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തടയപ്പെട്ടു.

ലോകത്താകെ വിമോചനപ്പോരാട്ടങ്ങള്‍ക്ക് റഷ്യയില്‍നിന്ന് ഊര്‍ജം കൈവന്നു. നാസി ജര്‍മനിയെ സോവിയറ്റ് പട തകര്‍ത്തപ്പോള്‍ സാമ്രാജ്യത്വത്തിന് അസാധ്യമായ ഒന്ന് സാധിതമാവുകയായിരുന്നു. ലോകയുദ്ധാനന്തരം സാമ്രാജ്യത്വം ദുര്‍ബലമായി. കോളനികളില്‍നിന്ന് ബ്രിട്ടന്‍ ഒഴിഞ്ഞുപോയി. കൊളോണിയല്‍ വ്യവസ്ഥയുടെ അന്ത്യത്തിനും ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെ വിമോചനപോരാട്ടങ്ങളുടെ തീവ്രതയ്ക്കും സോവിയറ്റ്യൂണിയന്‍ കാരണമായി. ചൈനയില്‍ വിപ്ളവത്തിന്റെ കൊടിപാറി. ലോകത്തിലെ ഒന്നാമത്തെ സോഷ്യലിസ്റ് സ്റ്റേറ്റിന്റെ സഹായമാണ് വിയറ്റ്നാമിന്റെ സാമ്രാജ്യത്വവിരുദ്ധ യുദ്ധത്തിന് കാരണമായതെന്ന് വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടി പ്രഖ്യാപിച്ചു. ലാവോസിലും കമ്പൂച്ചിയയിലും മൊസാംബിക്കിലും അംഗോളയിലും എത്യോപ്യയിലും നിക്കരാഗ്വയിലും വിമോചനപ്രസ്ഥാനങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്നുകിട്ടിയതും റഷ്യയില്‍നിന്നുതന്നെ. കിഴക്കന്‍ യൂറോപ്പില്‍ ചുവന്ന വെളിച്ചം പടര്‍ന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്നു കാണുന്ന സാമ്രാജ്യത്വവിരോധത്തിന്റെയും സോഷ്യലിസ്റ് ഐക്യത്തിന്റെയും ക്യൂബന്‍ വിപ്ളവജ്വാലയുടെയും കരുത്ത് സോവിയറ്റ്യൂണിയനില്‍നിന്ന് സംക്രമിച്ചു.

തൊണ്ണൂറ്റി നാലുവര്‍ഷം മുമ്പ് ഉദിച്ചുയര്‍ന്ന രക്തതാരകം കത്തിക്കരിഞ്ഞ് അമര്‍ന്നുപോയി എന്ന് കരുതിയവരെ തിരുത്തുന്ന വാര്‍ത്തകളാണ് ഇന്ന് വരുന്നതെല്ലാം. ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വ വിരോധം ഒരു വികാരമായി കത്തിപ്പടരുന്നു. വെനസ്വേല, ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന, ഇക്വഡോര്‍, പാരഗ്വായ്, ബൊളീവിയ, നിക്കരാഗ്വേ- ആഗോളവല്‍ക്കരണ വിരുദ്ധ ഗവണ്‍മെന്റുകളുടെ എണ്ണവും കരുത്തും തുടര്‍ച്ചയായി വലുതാകുന്നു. അവസാനവാക്ക് എന്നു കരുതിയ മുതലാളിത്തവും അതിന്റെ തലസ്ഥാനമായ അമേരിക്കയും തകര്‍ച്ചയുടെ വഴിയിലാണ്. തൊണ്ണൂറ്റി നാലുകൊല്ലം മുമ്പത്തെ നവംബര്‍ ഏഴിന്റെ സ്മരണ നഷ്ടവസന്തത്തിന്റേതല്ല-നേടാനുള്ള പുതിയ ലോകത്തിന്റേതുതന്നെയാണ്. നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന പാട്ടുകേട്ടാല്‍ ആരും പുരികം വളച്ച് പുച്ഛിച്ചുചിരിക്കേണ്ടതില്ല എന്നര്‍ഥം. താമസിയാതെ നമ്മുടെ മനോരമയ്ക്ക് കുടിക്കാന്‍ വീപ്പക്കണക്കിന് വിഷം കരുതേണ്ടിവരും.

*
ചില പുതുപ്പണക്കാര്‍ കൂറ്റന്‍ ബംഗ്ളാവ് പണിത് മോടിയാക്കിയശേഷം വരാന്തയില്‍ കീറച്ചാക്ക് തൂക്കിയിടും-കണ്ണുതട്ടാതിരിക്കാന്‍. അതുപോലെയാണ് ഒക്ടോബര്‍ വിപ്ളവത്തെക്കുറിച്ച് പറഞ്ഞശേഷം ഗണേശ്കുമാറിനെയും പി സി ജോര്‍ജിനെയും പരാമര്‍ശിക്കുന്നത്. നാറാത്തു ഭ്രാന്തന്‍ (നാറാണത്തു ഭ്രാന്തന്റെ കുടുംബത്തില്‍ പെടില്ല) കോടതിയില്‍ പോയ ഒരു കഥ കേട്ടു. നാട്ടിലെ ഏറ്റവും വലിയ മനോരോഗി താനാണ് എന്ന് സ്ഥാപിക്കലാണ് പുള്ളിയുടെ ആവശ്യം. അതിന് തെളിവായി എഴുതിയതും പറഞ്ഞതും പറഞ്ഞെഴുതിച്ചതുമായ ഒട്ടേറെ രേഖകള്‍ സമര്‍പ്പിച്ചു. ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ് തുടങ്ങിയ അഖിലലോക നിയമപടുക്കള്‍ക്ക് വക്കാലത്തും നല്‍കി. അടച്ചിട്ട മുറിയില്‍ വാദങ്ങളെല്ലാം നിരത്തിയശേഷം കോടതിയുടെ തീര്‍പ്പ് വന്നപ്പോള്‍ നാറാത്ത് ഭ്രാന്തന്‍ ഞെട്ടി. ക്ഷോഭത്തോടെ പുറത്തുവന്ന് ചോദിച്ചു: "ആരാണീ പി സി ജോര്‍ജ്?''
ആ ചോദ്യത്തിനുശേഷമാണ് ചീമുട്ടയേറുണ്ടായതെന്നും കേള്‍ക്കുന്നു. ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നത് കിട്ടും. ജോര്‍ജിന് അര്‍ഹിക്കുന്നതിനേക്കാള്‍ മുന്തിയതാണ് കിട്ടിയത് എന്നതുകൊണ്ട് കേസിന് വകുപ്പുണ്ട്. പി സി ജോര്‍ജിന്റെ കാര്യത്തില്‍ ഒരു സമാധാനമുണ്ട്- കാക്ക ഏതു സോപ്പുതേച്ച് കുളിച്ചാലും കറുത്തുതന്നെയിരിക്കും. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് ഇടിച്ചു കയറുന്ന ജനങ്ങള്‍ക്ക് ജോര്‍ജിന്റെ കൂടിയാട്ടവും കണ്ട് സഹിക്കാവുന്നതേയുള്ളൂ. കീഴൂട്ടെ കൊച്ചുപിള്ളയുടെ കാര്യം അങ്ങനെയല്ല. സിനിമയിലും സഹിക്കണം; ടിവിയിലും സഹിക്കണം; കാട്ടിലും സഹിക്കണം; നാട്ടിലും സഹിക്കണം. കൊയിലാണ്ടിയില്‍ പണ്ട് പെണ്ണുങ്ങളുടെ പിന്നാലെ പോയി തല്ലുവാങ്ങുമ്പോള്‍ അച്ഛന്‍ നേതാവും മകന്‍ നടനുമായിരുന്നു. ഇന്ന് അച്ഛന്‍ നടനും മകന്‍ മന്ത്രിയുമാണ്. ഇഷ്ടകാര്യങ്ങള്‍ക്ക് പിന്നാലെ പായാന്‍ ഒരു വണ്ടിമാത്രം പോരാ. എവിടെയൊക്കെ അറ്റന്‍ഡ് ചെയ്യണം? അതുകൊണ്ട് കിടക്കട്ടെ സ്റ്റേറ്റ് കാറുകള്‍ അഞ്ചെണ്ണം എന്നാണ് തീരുമാനിച്ചത്.

പത്തനാപുരത്തെ ബിവറേജസ് ഷാപ്പില്‍ ക്യൂനില്‍ക്കാന്‍ പോകാന്‍ ഒരു വണ്ടി, അടുത്ത സിനിമയ്ക്ക് നായികയെത്തേടി പ്രൊഡ്യൂസര്‍മാര്‍ക്ക് പോകാന്‍ ഒരു വണ്ടി, കിംസ് ആശുപത്രിയില്‍ കഞ്ഞിയും പയറും കൊണ്ടുപോകാന്‍ വേറൊരു വണ്ടി, മലക്കറിയും മീനും വാങ്ങാന്‍ ഇനിയൊരു വണ്ടി- ഇത്തരം സുപ്രധാന ആവശ്യങ്ങള്‍ക്ക് സ്റ്റേറ്റ് ബോര്‍ഡും ചുവന്ന വിളക്കും പിടിപ്പിച്ച വണ്ടിയില്ലെങ്കില്‍ പിന്നെന്തിന് മന്ത്രിസ്ഥാനം? എല്ലാം ഉമ്മന്‍ചാണ്ടി സഹിച്ചുകൊള്ളും. വേണമെങ്കില്‍ മൂന്നോ നാലോ വണ്ടി വേറെയും തരപ്പെടുത്തും. ജേക്കബ് അന്തരിച്ചതോടെ ഒരു സീറ്റിലാണ് ഭരണത്തൂക്കം. ജോര്‍ജിന്റെ കസേരയ്ക്ക് ഇളക്കം കലശലാണ്. ആ നിലയ്ക്ക് ഗണേശ് സെക്രട്ടറിയറ്റ് വളപ്പില്‍ ഐറ്റം ഡാന്‍സ് കളിച്ചാലും ഉല്‍കൃഷ്ട നൃത്തമാകും.