Sunday, January 29, 2012

ഏണിമാഹാത്മ്യം

എന്തിന് രണ്ട്; ഒന്നു പോരേ എന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ ലോകത്തോട് ചോദിക്കുന്നത്. വലിയൊരു ചോദ്യമാണ്. ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗിന് എന്തിനാണ് രണ്ട് സെക്രട്ടറിമാര്‍ ? കുഞ്ഞാലിക്കുട്ടി ഏകസെക്രട്ടറിയായിരുന്നപ്പോള്‍ ഒന്നു മതിയോ എന്ന് ആരും ചോദിച്ചതല്ല. ആ ഇമ്മിണി ബല്യ ഒന്നിനുപകരം രണ്ടു സെക്രട്ടറിമാരായപ്പോഴും ഇങ്ങനെയൊരു സന്ദേഹം ഉണ്ടായതല്ല. ഇപ്പോഴാണ് ബഷീറിന് സംശയരോഗം പിടിപെടുന്നത്. യഥാര്‍ഥത്തില്‍ ഇങ്ങനെയായിരുന്നില്ല ചോദ്യം വരേണ്ടിയിരുന്നത്. എന്തിന് മറ്റൊരു സെക്രട്ടറി; ഞാന്‍ മാത്രംപോരേ എന്നാണ്. കെ പി എ മജീദ് സെക്രട്ടറിയായിരുന്നാല്‍ മതി എങ്കില്‍ ആരോടും ഒന്നും ചോദിക്കാതെ ബഷീര്‍ സ്ഥാനത്യാഗംചെയ്ത് എംപി പാസുംകൊണ്ട് വണ്ടികയറുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ്, ബഷീറിന്റെ ചോദ്യം വളര്‍ന്നുവളര്‍ന്ന് ഒരു വല്യ ചോദ്യമായി മാറുന്നത്.
സമ്മതിക്കേണ്ടത് പുലിക്കുട്ടിയെത്തന്നെയാണ്. പുലിക്കുട്ടിയെന്ന് പറഞ്ഞപ്പോള്‍ പലരും ചോദിച്ചത് പാര്‍ടിനേതാവിനെ മൃഗത്തോടുപമിക്കുന്നത് ശരിയാണോ എന്നാണ്. സി എച്ച് മുഹമ്മദുകോയയെ സമുദായോദ്ധാരകന്‍ എന്നാണ് വിളിച്ചിരുന്നത്. ലീഗ് എന്ന പാര്‍ടിയുടെ എക്കാലത്തെയും നേതാവായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെ അനുയായികള്‍ പക്ഷേ അത്തരം പൊല്ലാപ്പ് പേരൊന്നും വിളിച്ചില്ല. പുപ്പുലിയെന്നു വിളിച്ചു. പലരും കളിയാക്കിയെങ്കിലും പേര് അന്വര്‍ഥമാണ്. ഭരണത്തിലും സംഘടനയിലും കോടതിയിലും എല്ലാം പുള്ളിക്കാരന്‍ പുലിതന്നെ. ഏതു പ്രതിസന്ധിയെയും മുള്ളെടുക്കുന്ന ലാഘവത്തോടെ വലിച്ചു ദൂരെക്കളയും. എത്രവലിയ കേസും നിസ്സാരമായി ഒതുക്കിക്കെട്ടും. ഇതിലും വലിയ വെടിക്കെട്ടു കണ്ട് ഞെട്ടിയിട്ടില്ല.

ഇപ്പോള്‍ വന്ന ഇ-മെയില്‍ പ്രതിസന്ധിക്കുമുന്നില്‍ കുത്തിയിരുന്നു പോകുമെന്നു കരുതിയവര്‍ക്കാണ് തെറ്റിയത്. ഇ-മെയിലിന്റെ കഥ എക്സ്പ്രസ് മെയിലിന്റെ വേഗത്തില്‍ ചുരുട്ടി കൊട്ടയിലെറിഞ്ഞു. ശ്രീരാമന്‍ വനവാസത്തിനുപോയപ്പോള്‍ ഭരതന്‍ രാജ്യം ഭരിച്ചത് ജ്യേഷ്ഠന്റെ ചെരുപ്പുകള്‍ സിംഹാസനത്തില്‍ വച്ചുകൊണ്ടാണ്. ഇവിടെ കുഞ്ഞാലിക്കുട്ടി ഭരണവാസത്തിന് പോകുമ്പോള്‍ മജീദ് സെക്രട്ടറിയുടെ സിംഹാസനത്തിലിരിക്കുന്നു. അബ്ദുള്‍ വഹാബും സമദാനിയുമെല്ലാം അരിശപ്പെട്ടാലെന്ത്; ഇ ടി മുഹമ്മദ് ബഷീര്‍ വിലപിച്ചാലെന്ത്-മജീദ് കുലുങ്ങുകയേ ഇല്ല. ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നത് ഇ-മെയില്‍ കാര്യം നിസാരമല്ല എന്നാണ്. ഈ പറച്ചില്‍ കേട്ട് പലരും കിനാവുകാണുന്നുണ്ട്, ലീഗില്‍ കുഴപ്പം വരുന്നുവെന്ന്. പണ്ട് ഇങ്ങനെ വല്ലതും വന്നാല്‍ കോഴിക്കോട്ട് ബിരിയാണിയുടെ ചെലവ് കൂടുമായിരുന്നു. പാണക്കാട്ടെ തങ്ങളുടെ ചുമലില്‍ തീരുമാനത്തിന്റെ കെട്ട് വച്ചുകൊടുത്ത് അനുയായികള്‍ ബിരിയാണി തിന്ന് പിരിയും. അത് നല്ലൊരേര്‍പ്പാടാണ്. തീരുമാനം എന്തായാലും തങ്ങളുടെ നാവില്‍നിന്നാണ് വരിക.

മുടക്കം വരാതെ അത്തരം പരിപാടി മുന്നോട്ടുപോയവാറെ ഏച്ചുകെട്ടിയ യുഡിഎഫ് മന്ത്രിസഭ വന്നു. ഒരാള്‍ക്ക് ഒരുപദവി എന്നത് വെറുതെ പറഞ്ഞതാണ്. അത് വിനയാകുമെന്ന് വന്നു. അതോടെ പിളര്‍പ്പിലൂടെയാണ് സംഘടനാ പ്രശ്നം പരിഹരിച്ചത്-ഭിന്നിപ്പിച്ച് ഭരിക്കല്‍ . മന്ത്രിപദവിയും വേണം; പാര്‍ടിയുടെ കടിഞ്ഞാണും വേണം. അതിനുകണ്ട ബുദ്ധിയാണ് ജനറല്‍ സെക്രട്ടറി എന്ന ഒന്നിനെ രണ്ടാക്കല്‍ . മുനീറിനെ ഒതുക്കാനും അതുതന്നെ ചെയ്തു-തദ്ദേശ ഭരണവകുപ്പിനെ രണ്ടാക്കി. രണ്ടെന്നു കണ്ടളവിലുണ്ടായ ചിരിയാണ് പുലിച്ചിരി. പഞ്ചായത്ത് വകുപ്പില്‍നിന്ന് നഗരകാര്യമെടുത്ത് സ്വന്തമാക്കിയപോലെ, സെക്രട്ടറിസ്ഥാനം പകുത്തെടുത്ത് ഒരു പകുതിയെ സ്വന്തം തൊഴുത്തില്‍ കൊണ്ടുവന്ന് കെട്ടി. ആ പാതിസ്ഥാനത്തിന് കരുവള്ളി പാത്തിക്കല്‍ അബ്ദുള്‍ മജീദ് അഥവാ കെ പി എ മജീദ് എന്നൊരു പേരും കൊടുത്തു. മജീദ് മഞ്ചേരിയില്‍ തോറ്റത് ഒരു കുറ്റമല്ല. ബഷീറും പണ്ട് തോറ്റതാണ്. കുറ്റിപ്പുറത്തെ തോല്‍വിയേക്കാള്‍ വലിയൊരു തോല്‍വിയുണ്ടോ-എല്ലാവരും തോറ്റവര്‍തന്നെ. ചിലചില പൊല്ലാപ്പുകള്‍ എവിടെയും ഉണ്ടാകും. പി സി ജോര്‍ജ്, വി എം സുധീരന്‍ എന്നൊക്കെയാണ് ആ പ്രതിഭാസത്തെ വിളിക്കുക. അങ്ങനെയൊരു പൊല്ലാപ്പായ ബഷീറിനെ പൊന്നാനിയില്‍ നിന്ന് ഡല്‍ഹിക്ക് വിട്ടത് ശല്യം ഒഴിവാക്കാനാണ്. അതു മനസിലാക്കി പെരുമാറുന്നില്ല എന്നതാണ് പ്രശ്നം.

കര്‍മ്മണ്യേ ശല്യക്കാരനെങ്കിലും പെരുമാറ്റം കാണുമ്പോള്‍ തോന്നുക "ഇമ്മട്ടിലാരാനും ഭൂമീലുണ്ടോ, മാനത്തീന്നെങ്ങാനും പൊട്ടിവീണോ" എന്നാണ്. എന്തൊരു ഭവ്യത; വിനയം-ലാളിത്യം. ലീഗില്‍ കൂര്‍ത്ത നഖവും ദംഷ്ട്രയുമുള്ള ഒരു പുലിയും പിന്നെ കുറെ ആട്ടിന്‍കുട്ടികളും എന്നാണ് വയ്പ്. പുലി കഷ്ടപ്പെട്ട് വേട്ടയാടിക്കൊണ്ടുവരുന്ന ഇര വിഴുങ്ങാന്‍ അജവൃന്ദം നിരനിരയായി നില്‍ക്കും. അതില്‍ മുനീറും ബഷീറും ഞാന്‍മുമ്പന്‍ , ഞാന്‍മുമ്പന്‍ കളിക്കും. തിരിഞ്ഞുനിന്ന് പുലിയെ പൂച്ചയാക്കുന്ന വര്‍ത്തമാനം പറയും. പെരുത്ത് നല്ല പാര്‍ടിയായതുകൊണ്ട് എല്ലാവര്‍ക്കും അടിസ്ഥാന സ്വഭാവം ഒന്നുതന്നെ. ആര്‍എസ്എസിന്റെ ഫാസിസത്തിനെതിരെ പുസ്തകമെഴുതിയശേഷം തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് പണംകൊടുത്ത് വോട്ടുവാങ്ങാന്‍ മുനീറിന് ആദര്‍ശപ്പേടിയില്ല. അതുകഴിഞ്ഞ് നേരെ വണ്ടികയറി അമേരിക്കന്‍ സായ്പന്‍മാര്‍ക്കടുത്ത് ചെന്ന്, എന്‍ഡിഎഫിന്റെ കുട്ടിയാണ് കുഞ്ഞാലിക്കുട്ടിയെന്നും പറയാം. അടിയെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കും. ആരാണ് മുമ്പന്‍ എന്ന ചോദ്യത്തേക്കാള്‍ ആരാണ് യഥാര്‍ഥ പുലി എന്നു ചോദിക്കുന്നതാണ് നല്ലത്. എല്ലാം പുലികള്‍തന്നെ. ഇന്ത്യന്‍ യൂണിയന്‍ പുപ്പുലി ലീഗാണ് പാര്‍ടി.

പ്രതിസന്ധി കണ്ട് ആരും പരിപ്പുവേവിക്കേണ്ടതില്ല. ബാബറി മസ്ജിദ് ആര്‍എസ്എസുകാര്‍ തകര്‍ത്തപ്പോള്‍ ഭരണത്തിന്റെ അടുപ്പത്ത് ബിരിയാണിയരി വേവിച്ച കൂട്ടരാണ്. ഭരണമോ സമുദായമോ എന്ന് ചോദിച്ചാല്‍ ഭരണം അല്ലെങ്കില്‍ മരണം എന്നുത്തരം കിട്ടും. ഭരണം കുഴപ്പത്തിലാകുമ്പോള്‍ സമുദായം വേണം. വലിയൊരു കേസ് വരുമ്പോള്‍ നാദാപുരത്ത് ബോംബുപൊട്ടിക്കും; കാസര്‍കോട്ട് വെടിവയ്പിക്കും. ഓരോരുത്തര്‍ക്ക് അര്‍ഹതയുള്ളത് കിട്ടുമെന്നാണ് പ്രമാണം. ഉമ്മന്‍ചാണ്ടിക്ക് ഇതിലും വലിയത് ഇനി എന്ത് കിട്ടാന്‍ . കന്യാകുമാരിക്കപ്പുറം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്നാണ് പേര്. മലപ്പുറം മുതല്‍ മലപ്പുറംവരെ കേരളാസ്റ്റേറ്റ് മുസ്ലിംലീഗെന്ന്. ഇങ്ങനെ രണ്ടുപേരുള്ള പാര്‍ടിക്ക് രണ്ട് ജനറല്‍ സെക്രട്ടറിയും ആകാം. പറ്റില്ലെന്നുണ്ടെങ്കില്‍ ഇ ടി മുഹമ്മദ് ബഷീര്‍ രാജിവച്ച് മാതൃക കാട്ടട്ടെ. അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് നിയന്ത്രിക്കുന്ന ദേശീയപാര്‍ടിയുടെ ഹരിതാഭമായ വളര്‍ച്ച അങ്ങനെ സുരഭിലമാകട്ടെ. ഏണി, കയറിപ്പോകാന്‍ മാത്രമല്ല, നുഴഞ്ഞ് കയറാനും കയറുമ്പോള്‍ പിണയാനുമുള്ളതാണ്. മാറാട് കേസിന്റെ പുതിയ വിവരം വരുമ്പോള്‍ ഏത് ഏണിയില്‍ കയറിയാണാവോ രക്ഷപ്പെടുക?

*
കെ സുധാകരന്‍ കുളം കുഴിക്കാന്‍ പണംകൊടുക്കും. അതിന് സിന്ദാബാദ് വിളിച്ച് പൊലീസ് കുട്ടികള്‍ ബോര്‍ഡ് വയ്ക്കും; പോസ്റ്ററൊട്ടിക്കും. പൊലീസ് തലവന്റെ ആസ്ഥാനത്തുതന്നെ ഒട്ടിക്കും. അതാണ് കോണ്‍ഗ്രസ്. ഇമ്മട്ടിലുള്ള വല്ല വിദ്യയും പണ്ടാണെങ്കില്‍ കമ്യൂണിസ്റ്റുകാരുടെ സെല്‍ ഭരണം, കണ്ണൂരിലെ മാര്‍ക്സിസ്റ്റക്രമം എന്നൊക്കെ കരയാമായിരുന്നു. ജയ്വിളിക്കുന്ന നേതാക്കളെ ജയിലിലിടുന്നു, അറസ്റ്റുചെയ്യുന്നു എന്ന് സുധാകരന്‍ കെപിസിസിയില്‍ വിലാപകാവ്യാലാപനം നടത്തിയപ്പോള്‍ ഇത്രയും ദയനീയമാണ് ഗതിയെന്ന് നിനച്ചതല്ല. വയലാര്‍ജി വന്ന് പറയുന്നത് പൊലീസിനെ നിലയ്ക്ക് നിര്‍ത്തണം എന്നാണ്. ഏതു പൊലീസിനെയാണ്-ബോര്‍ഡുവച്ച പൊലീസിനെയോ അതോ ബോര്‍ഡുവച്ചവനെ വീട്ടിലേക്കയച്ച പൊലീസിനെയോ?

കുളം കുഴിപ്പും പോസ്റ്ററൊട്ടിപ്പും സുധാകരനോളം വശമുള്ള നേതാവ് കോണ്‍ഗ്രസിലുമില്ല, ലീഗിലുമില്ല. ആരുടെയും എവിടെയും പോസ്റ്ററൊട്ടിച്ചുകളയും. വിശദാംശങ്ങള്‍ എന്‍ രാമകൃഷ്ണനും പി രാമകൃഷ്ണനും പറയും. ജില്ലാപൊലീസ് സൂപ്രണ്ടിന്റെ ക്യാമ്പില്‍ സുധാകരേട്ടന്റെ ചിത്രം ആലേഖനംചെയ്ത ബോര്‍ഡുവച്ച പൊലീസുകാര്‍ക്ക് പ്രൊമോഷനോ ഇന്‍ക്രിമെന്റോ റിപ്പബ്ലിക്ദിന സമ്മാനമായി വിശിഷ്ടസേവന മെഡലോ നല്‍കേണ്ടതായിരുന്നു. കുളംകുഴിക്കല്‍ സുധാകരന്റെ പ്രിയ കലയായതുകൊണ്ടാണ് ആ കലയുടെ പരിപോഷണത്തിനുതന്നെ ഫണ്ട് നല്‍കിയത് എന്നെങ്കിലും ജില്ലാ പൊലീസ് മേധാവി മനസിലാക്കേണ്ടതല്ലേ? പറയുന്ന വാക്കിലും പ്രവൃത്തിയിലും ഇത്രമാത്രം പ്രതിബദ്ധതയുണ്ടെന്ന് തെളിയിച്ച ജനപ്രതിനിധിയെ ആദരിക്കാന്‍ മനസ്സില്ലെങ്കില്‍ നിന്ദിക്കാന്‍ പാടുണ്ടോ? ഇതെല്ലാം ആരോട് പറയാന്‍ . കണ്ടാല്‍ അറിഞ്ഞില്ലെങ്കില്‍ കൊണ്ടാല്‍ അറിയും. വയലാര്‍ജി വന്നിട്ടുണ്ട്. പൊലീസ് മേധാവി അനുഭവിച്ചതുതന്നെ.

Sunday, January 22, 2012

നന്ദി, കുയിലിനും മെയിലിനും

പ്രകൃതിസ്നേഹിയായ; മരത്തെയും മഴയെയും കുറിച്ച് പാടിക്കൊണ്ടിരിക്കുന്ന; വഴിയിലെ വെയിലിനും ചുമലിലെ ചുമടിനും തണലിനും മരക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി പാടുന്ന ഒരു കവിയുണ്ട്. ആ കവിയുടെ ഒരു കഥ കേട്ടപ്പോള്‍ ഏതു ദേവേന്ദ്രനും മാധ്യമ വിമര്‍ശം നടത്താം എന്ന നിഗമനത്തിലാണ് ശതമന്യു എത്തിയത്. കഥ ഇതാണ്: തീവണ്ടിയില്‍ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി കശക്കിയെറിഞ്ഞ് കൊന്ന സൗമ്യയെക്കുറിച്ച് ഒരു ചാനലിന് കവിയുടെ വാക്കുകള്‍ വേണം. റിപ്പോര്‍ട്ടറും ക്യാമറാമാനും കവിയെത്തേടി വീട്ടിലെത്തി. ക്യാമറ ഉണര്‍ന്നു. വിളക്കുകള്‍ തെളിഞ്ഞു. കവി പറഞ്ഞുതുടങ്ങി: "സൗമ്യയും സുശീലയും ശാന്തയുമായ......" അടുത്ത വാക്കു പുറത്തുവരുംമുമ്പ് മരക്കൊമ്പിലിരുന്ന് കൊച്ചുകുയില്‍ : "ക്കൂ....." ക്യാമറാമാനോട് കവിയുടെ ചോദ്യം: "ഈ ശബ്ദം അതില്‍ വരുമോ?" ഉവ്വ് എന്ന ഉത്തരം. അതോടെ കവി മുറ്റത്തിറങ്ങി കല്ലെടുത്ത് മരക്കൊമ്പിലേക്ക് ഒരേറ്. "പോ കുയിലേ." തിരിച്ചു വന്ന് കസേരയിലിരുന്ന് വീണ്ടും പറഞ്ഞുതുടങ്ങി:"സൗമ്യയും സുശീലയും...." അതാ വരുന്നു വീണ്ടും കൊച്ചുകുയിലിന്റെ കമന്റ്: "ക്കൂൂൂൂ..." കവിക്ക് അസ്വസ്ഥത. കവിയും മകളും കൂടി മരത്തിലേക്ക് തുരുതുരെ കല്ലേറ്. ഇത് പലവട്ടം ആവര്‍ത്തിച്ചു. സൗമ്യയെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളേക്കാള്‍ കുയിലിനോടുള്ള അരിശം വാക്കേറും കല്ലേറുമായി ക്യാമറയില്‍ നിറഞ്ഞു. വല്ലവിധേനയും ദൗത്യം പൂറത്തിയാക്കി ചാനലുകാര്‍ സ്ഥലം വിടുമ്പോഴും "കൊച്ചു കുയിലിന്" ശകാരം കിട്ടിക്കൊണ്ടേയിരുന്നു.

വഴിപോക്കനെ ഓടിച്ചിട്ട് കടിച്ച നായയെ നാട്ടുകാര്‍ കല്ലെറിഞ്ഞപ്പോള്‍ മനംനൊന്ത് ഇതേ കവിയാണ് "പ്രിയ ശ്വാനസോദര, നിന്‍ നോവെന്‍ കരളിനെ പിളര്‍ക്കുന്നു" എന്ന് കവിതയെഴുതിയതത്രെ. മരത്തിനും മൃഗത്തിനും കവിതയില്‍ മാത്രമാണഭയം. ജീവിതത്തില്‍ മരം വെട്ടി ഫര്‍ണിച്ചറാക്കാനുള്ളതാണ്; മൃഗവും പക്ഷിയും കല്ലെറിഞ്ഞോടിക്കാനുള്ളതാണ്. ഇത്രയേ ഉള്ളൂ കാര്യം. കവിതയായാലും വാര്‍ത്തയായാലും ലേഖനമായാലും ഉശിരോടെ എഴുതണം; തീവ്രമാകണം. എഴുതുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തണമെന്ന് ഒട്ടുമേ നിര്‍ബന്ധമരുത്. പുറത്തുകാണുന്നത് ഒന്ന്; അകത്ത് മറ്റൊന്ന് എന്നത് മനുഷ്യന്റെ പൊതുസ്വഭാവമാണ്. കാലാകാലമായി കള്ളംമാത്രം എഴുതുന്നവര്‍ , കുറച്ചുകാലമായി അതേ പണിചെയ്യുന്നവരെ ചൂണ്ടി "പെരുങ്കള്ളന്‍" എന്നു വിളിക്കുന്നതില്‍ അത്ഭുതം കൂറാനില്ല.

ഒരു സത്യസന്ധന്‍ എഴുതിയത് വായിക്കുക:

"സത്യമല്ലാത്ത സ്കൂപ്പ് ഇറക്കിയാല്‍ വിശ്വാസ്യത നഷ്ടപ്പെടില്ലേ, പത്രം തകരില്ലേ തുടങ്ങിയ ബാലിശചോദ്യങ്ങള്‍ ചോദിക്കുന്ന ബാലരാമന്മാരെ ഏക്കാലത്തും കാണും. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഇക്കാലംവരെ ഒരു അസത്യവാര്‍ത്തയും ഉണ്ടായിട്ടില്ല. പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത സത്യമായിരുന്നില്ല, മാപ്പാക്കണം എന്ന് ഒന്നാം പേജില്‍ അറിയിപ്പ് കൊടുക്കേണ്ടി വന്ന വിദേശപത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇവിടെ അങ്ങനെ സംഭവിക്കാറില്ല. വാര്‍ത്ത ശരിയോ എന്നന്വേഷിക്കുന്നത് എഴുതുന്ന ആളുടെ പണിയാണ്, വായിക്കുന്ന ആളുടെ പണിയല്ല. വായനക്കാരന് വേറെ പണിയുണ്ട്.

രാഷ്ട്രീയ-മതപര സ്കൂപ്പുകളുടെ കാര്യത്തില്‍ ഒരു സൗകര്യമുണ്ട്. വാര്‍ത്തയില്‍ സത്യമുണ്ടോ എന്നന്വേഷിക്കേണ്ട കാര്യമില്ല. ഏതാണ്ട് മുഴുവന്‍ ജനവും ഈ കാര്യങ്ങളില്‍ ഏതെങ്കിലും ഒരു പക്ഷത്ത് നില്‍ക്കുന്നവരാണ്. തങ്ങളുടെ പക്ഷത്തിനെതിരെങ്കില്‍ ആ വാര്‍ത്ത അസത്യം, അടിസ്ഥാനരഹിതം. മറിച്ചാണെങ്കില്‍ മറിച്ചും. സത്യം കണ്ടെത്തിക്കളയാം എന്നു വിചാരിച്ച് സ്കൂപ്പ് തുരന്നുപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ , സുര്‍ക്കി കണ്ടെത്താന്‍ മുല്ലപ്പെരിയാര്‍ ഡാം തുരന്നതുപോലിരിക്കും ചിലപ്പോള്‍ . ഉള്ള് കാലി."

ഇതാണ് മാധ്യമപ്രവര്‍ത്തനത്തിലെ ധാര്‍മികബോധം. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നും ഇതിനെ വിളിക്കാം. വാര്‍ത്തയില്‍ പരമാവധി വിഷം കലക്കുന്നതിനാണ് മുന്തിയ കൂലി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ മാധ്യമ എന്‍ഡോസള്‍ഫാന്‍ ഈയിടെ ഒളിവില്‍പോയ ഒരു മുതലാളി നയിക്കുന്ന പത്രമാണ്. പ്രസിദ്ധീകരിച്ച വാര്‍ത്ത അസത്യമാണെന്ന് തെളിഞ്ഞാലും സ്കൂപ്പ് പൊട്ടിപ്പൊളിഞ്ഞാലും വിഷം കലക്കിക്കൊണ്ടേയിരിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കാന്‍ പാടില്ല എന്നാണ് പത്രത്തിന്റെ പുതിയ നയം. അതിന്റെ പ്രചാരണത്തിന് പത്രനടത്തിപ്പുകാരെത്തേടിയിറങ്ങിയിരിക്കയാണ് മുതലാളി. തട്ടുകടയിലെ ചായക്ക് ആറുരൂപയാണ് നടപ്പുവില. മലയാള പത്രത്തിന് നാലു രൂപ. പത്രത്തിന്റെ വില അല്‍പ്പം കൂട്ടിയാല്‍ ജീവനക്കാര്‍ക്ക് തെറ്റില്ലാത്ത വേതനം നല്‍കാന്‍ കഴിയും. ആ ചിന്തയ്ക്കും പാര പണിതു നമ്മുടെ "മുതലാളി". പണ്ട് "ടൈംസ് ഓഫ് ഇന്ത്യക്കാര്‍ ഇതാ കേരളത്തിന്റെ സ്വന്തം പത്രത്തെ വിഴുങ്ങുന്നു-വീരോചിതം പൊരുതൂ നാട്ടുകാരേ" എന്നായിരുന്നു ആഹ്വാനം. ഇപ്പോള്‍ "ടൈംസ് ഓഫ് ഇന്ത്യ അഞ്ചുരൂപയ്ക്ക് വാങ്ങൂ; മലയാളത്തിന്റെ ദേശീയ പത്രം സൗജന്യമായി നേടൂ" എന്നായി.

പത്രപ്രവര്‍ത്തകരുടെ ജീവിതത്തില്‍ മുതലാളി വിഷം നിറയ്ക്കുമ്പോള്‍ അനുയായികള്‍ രാഷ്ട്രീയത്തില്‍ വിഷപ്രയോഗം നടത്തുന്നതിനെ കുറ്റപ്പെടുത്തേണ്ടതില്ല. അതില്‍ അല്‍പ്പം വര്‍ഗീയത വന്നുപോയാലും കുറ്റം പറയേണ്ടതില്ല. അതുകൊണ്ട് മാതൃഭൂമിയില്‍ ഇന്ദ്രന്‍ "ഇ-മെയില്‍ വ്യാജബോംബി"നെക്കുറിച്ച് ഉപന്യസിച്ചതില്‍ ശതമന്യുവിന് തെല്ലും പരിഭവമില്ല. ലിറ്റില്‍ ജോണിമാരും ബിഗ് ഇന്ദ്രന്‍മാരും വീരകുമാരന്‍മാരും ഒന്നിച്ചാല്‍ എന്തും സംഭവിക്കും. ചെന്നൈയിലെ കുമാരന്‍ ഉലകകുമാരനാകും. പടുവാക്കുകള്‍ സാക്ഷിമൊഴികളാകും. പടുകുഴിയില്‍ പതിച്ചാലും കാലുകള്‍ മുകളില്‍തന്നെ എന്നു തോന്നും. ഇതൊക്കെ സംഭവിക്കുന്ന നാട്ടില്‍ ആര്‍ക്കും ആരുടെ, എവിടെയും പാര കയറ്റാം. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് വകുപ്പിന്റെ കൂര്‍ത്തുമൂര്‍ത്ത പാരകള്‍ പലവഴിക്കായി തറച്ചു കയറുകയാണ്. പരിക്കേറ്റവരില്‍ ഏറെയും പ്രത്യേക സമുദായക്കാരാണെന്നും പാരയുടെ വഴി നിയമത്തിന്റെ വഴിയല്ലെന്നും ചിലരൊക്കെ വിളിച്ചു പറഞ്ഞുപോയി. സര്‍ക്കാര്‍ വിലാസം രോഷപ്രകടനക്കാര്‍ അതിനെതിരെ രംഗത്തിറങ്ങേണ്ടതുതന്നെ. അക്കൂട്ടത്തില്‍ പ്രതിയുണ്ടോ വിശേഷാല്‍ പ്രതിയുണ്ടോ എന്നൊന്നും ചോദിക്കരുത്. ഉത്തരം സുര്‍ക്കിപോലെതന്നെയാകും. എത്ര തുരന്നാലും കിട്ടില്ല.

*

സ്കൂപ്പ് എന്ന് വിളിക്കുന്നത്, ആരും ചെയ്യാത്തത് ചെയ്യുന്നതിനെയാണ്. മാറാട് കലാപം കഴിഞ്ഞപ്പോഴും ഒരു സ്കൂപ്പ് വന്നിരുന്നു. "മധ്യസ്ഥ നീക്കം കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചു. ആന്റണി സിബിഐ അന്വേഷണത്തിന് തയ്യാറായിട്ടും കുഞ്ഞാലിക്കുട്ടി സമ്മതിച്ചില്ല. കാരണം അന്വേഷണം വന്നാല്‍ താന്‍ ഉള്‍പ്പെടെയുള്ളവരെ സിബിഐ അകത്താക്കില്ലേയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു" എന്നായിരുന്നു ഞെട്ടിക്കുന്ന ആ സ്കൂപ്പ്. ഓരോ സ്കൂപ്പിനും ആര്‍ക്കെങ്കിലും പ്രയോജനം കിട്ടണം എന്നാണ് പ്രമാണം. അന്നത്തെ പ്രയോജനം മാറാട്ടെ ഒരു ഭാഗത്തിനായിരുന്നു.

കുഞ്ഞാലിക്കുട്ടിക്ക് അടികിട്ടി; ഹിന്ദു തീവ്രവാദികള്‍ക്ക് ചിരിപൊട്ടി. കാലം മാറിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയെയും രക്ഷിക്കണം; പഴയ കൂട്ടുകാരെയും പ്രീണിപ്പിക്കണം. ഇ-മെയില്‍ വിവാദത്തില്‍ മുഖ്യമന്ത്രി പുട്ടുവിഴുങ്ങിയിരിക്കുന്നു. ലീഗിന് മിണ്ടാട്ടം മുട്ടിയിരിക്കുന്നു. സ്വന്തം മുതലാളി യുഡിഎഫിന്റെ യോഗത്തില്‍ പങ്കെടുക്കാറില്ലെന്നേയുള്ളൂ. "ലുക്കില്ലെങ്കിലും" വലിയ നേതാവാണ്. കാക്കനാട്ടെ പത്രക്കാരുടെ അക്കാദമിയില്‍ കസേര തരപ്പെടുത്തിത്തന്നത് ഉമ്മന്‍ചാണ്ടി. അതില്‍ ഇരിക്കാനായത് കുഞ്ഞാലിക്കുട്ടിയുടെ മഹാമനസ്കത കൊണ്ട്. ഒരു പാലമിട്ടാല്‍ വണ്‍വേ ആകരുത്. കുഞ്ഞാലിക്കുട്ടിക്ക് ഒരു ബുദ്ധിമുട്ട് വന്നു. സഹായിക്കണം. ആ സഹായം വൈരുധ്യാത്മകമാവുകയും വേണം. ഹിന്ദുത്വസോദരര്‍ പിണങ്ങരുതല്ലോ. ഇ-മെയില്‍ വിവാദം വിഷാത്മകം എന്ന സിദ്ധാന്തം ജനിച്ചത് ഈ ദ്വന്ദാത്മകതയില്‍നിന്നാണ്. ആയതിനാല്‍ നമുക്ക് ഇനി, വാര്‍ത്തയില്‍ എത്ര ശതമാനം വിഷം ചേര്‍ക്കാം, സ്കൂപ്പുകളില്‍ അനുവദനീയമായ രാസവസ്തുക്കളുടെ അളവെത്ര എന്നിങ്ങനെ കെമിസ്ട്രി പറഞ്ഞുകളിക്കാം.

*
അവസാനം കേട്ട ആക്ഷേപ ഹാസ്യം:

"മാധ്യമസ്വാതന്ത്ര്യം എന്നത് കുറച്ചെല്ലാം അസത്യവും പറയാനുള്ള സ്വാതന്ത്ര്യമാണ്. അതുണ്ടെങ്കിലേ സത്യം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടാകൂ."

സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന് എഴുതുന്നതിന് മറ്റൊരര്‍ഥവുമുണ്ടെന്ന്. അല്‍പ്പം അസത്യവും കുറച്ചേറെ അസമത്വവും മേമ്പൊടിക്ക് ദുഃസ്വാതന്ത്ര്യവും ആകാം. പദവിക്ക് ഒട്ടും ഉലച്ചില്‍തട്ടില്ല.

Sunday, January 15, 2012

കൊട്ടാരക്കര പെരും അച്ഛന്‍

കുഞ്ചന്‍ നമ്പ്യാര്‍ പണ്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കാന്‍ ന്യായമില്ല. പക്ഷേ, കലികാലം മൂക്കുമ്പോള്‍ കലി കേരള കോണ്‍ഗ്രസായി വരുമെന്ന് പുള്ളിക്കാരന് നല്ല നിശ്ചയമുണ്ടായിരുന്നു. "ധനമെന്നുള്ളതു മോഹിക്കുമ്പോള്‍ വിനയമൊരുത്തനുമില്ലിഹ നൂനം; തനയന്‍ ജനകനെ വഞ്ചനചെയ്യും ജനകന്‍ തനയനെ വധവും കൂട്ടും അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും" എന്നൊക്കെ എഴുതിയത് ഇപ്പോഴൊന്നെടുത്ത് വായിച്ചുനോക്കിയാല്‍ തലയില്‍ കൈവച്ചുപോകും. "ഭള്ളുപറഞ്ഞു നടക്കുന്നവരും കള്ളുകുടിച്ചു മുടിക്കുന്നവരും പൊള്ളുപറഞ്ഞു ഫലിപ്പിപ്പവരുംഉള്ളിലസൂയ മുഴുക്കുന്നവരും കള്ളന്‍മാരും കശ്മലജാതികള്‍" ഖദര്‍ കുപ്പായത്തില്‍ കയറി പലവക കേരള കോണ്‍ഗ്രസുകള്‍ ഉണ്ടാക്കും എന്നാണ് നമ്പ്യാര്‍ ദിവ്യദൃഷ്ടിയില്‍ കണ്ടത്. അങ്ങനെതന്നെ സംഭവിച്ചു. പതിനഞ്ച് എംഎല്‍എമാരെയുംകൊണ്ട് കോണ്‍ഗ്രസില്‍നിന്നിറങ്ങി കെ എം ജോര്‍ജ് അഖിലലോക മലയോരപ്പാര്‍ടിയുണ്ടാക്കിയതില്‍പിന്നെ അമീബപോലെ പെറ്റുപെരുകി വളരാനാണ് അതിന് യോഗമുണ്ടായത്. ഇതുവരെ എത്ര കേരള കോണ്‍ഗ്രസുകള്‍ ഉണ്ടായി എന്ന് പിളര്‍പ്പുസൈദ്ധാന്തികനായ കെ എം മാണിക്കുപോലും പുസ്തകം നോക്കാതെ പറയാനാവില്ല. എല്ലാം ചേര്‍ത്തുവച്ച് ഒന്നാക്കി വിശാല കേ-കോ പരിവാരമുണ്ടാക്കണമെന്നാണ് മാണിസാര്‍ അടുത്തകാലത്തായി സ്വപ്നം കാണുന്നത്. ഏച്ചുകൂട്ടിയാല്‍ മുഴച്ചുനില്‍ക്കുന്നതില്‍ തെറ്റില്ല. അല്ലെങ്കിലും കരി, കരടി, കടുവ, പുലി, സിംഹം തുടങ്ങിയ ശാന്തശീലരായ നേതൃരൂപങ്ങള്‍ വേണ്ടതിലേറെയുള്ള പ്രസ്ഥാനമാണ്.

നോഹയുടെ പെട്ടകത്തില്‍ സകലമാന ജീവികളുടെയും ഓരോ ഇണയേ ഉണ്ടായിരുന്നുള്ളൂ. കേരള കോണ്‍ഗ്രസില്‍ മാണി, ജോസഫ്, പാമ്പ്, പഴുതാര, പിള്ള, ജേക്കബ്, തേള്‍ , സി എഫ്, കുതിര, കഴുത, പി സി ജോര്‍ജ് തുടങ്ങിയ ഇനങ്ങള്‍ ഡസന്‍ കണക്കിനാണ് തള്ളിക്കയറിയത്. ഇതുങ്ങളെയൊക്കെ തെളിച്ച് ഒരു തൊഴുത്തിലെത്തിക്കാനും അതിനു മുന്നില്‍ "വിശുദ്ധ മാണിച്ചന്‍ ഈ തൊഴുത്തിന്റെ രക്ഷകന്‍" എന്നെഴുതിവയ്ക്കാനും ആഗ്രഹിച്ചതാണ്. തൊഴുത്ത് വെടിപ്പാക്കി ഓരോരുത്തരെയായി വിളിച്ചുതുടങ്ങി. ആദ്യം കടന്നെത്തിയത് പി സി ജോര്‍ജാണ്. മാണി എന്റെ ശവമടക്കിനുപോലും വരേണ്ടെന്ന് പ്രഖ്യാപിച്ച ജോര്‍ജ് തലയില്‍ മുണ്ടിട്ട് കയറിച്ചെല്ലുകയും ചെന്നയുടനെ പുരപ്പുറം തൂക്കാന്‍ തുടങ്ങുകയുംചെയ്തു. പിന്നെ ജോസഫ് വന്നു. ജേക്കബ്ബും പിള്ളയും മാറി നിന്നു. ഒരുഭാഗത്ത് മാണിയുടെയും ജോസഫിന്റെയും ജോര്‍ജിന്റെയും കൂട്ടുസ്വത്തായി വിശാലപാര്‍ടി. മധ്യതിരുവിതാംകുറിന്റെ നാലതിരിനകത്താണ് അണികള്‍ അണിയണിയായി നില്‍പ്പതെങ്കിലും കേരള ഭരണം ആ വിശാലപാര്‍ടിയുടെ കൈവെള്ളയിലായി. മലബാര്‍ ലീഗിനും കോട്ടയം മാണിക്കും പതിച്ചുകൊടുക്കപ്പെട്ടു.

വിശാല പാര്‍ടിയുടെ ഉമ്മറപ്പടിയില്‍ കണ്ണേറുതട്ടാതിരിക്കാനെന്നപോലെ രണ്ട് കൊച്ചുകേരള കോണ്‍ഗ്രസുകള്‍ നിലനിന്നു. പിള്ളയുടെ പിള്ളപ്പാര്‍ടിയും ജേക്കബ്ബിന്റെ പിള്ളപ്പാര്‍ടിയും. യുഡിഎഫ് നൂല്‍പ്പാലത്തിലൂടെ സെക്രട്ടറിയറ്റിലെത്തിയപ്പോള്‍ ജേക്കബ് മന്ത്രിയായി. പിള്ള ജയിലിലായതുകൊണ്ട് പിള്ളയുടെ പിള്ള മന്ത്രിയായി. അച്ഛനും മകനും സംസ്കാരപഠനത്തില്‍ ഡോക്ടറേറ്റെടുത്തവരാണ്. നല്ല ശീലങ്ങളേയുള്ളൂ. നല്ലകാര്യങ്ങളേ പറയൂ. പാര കയറ്റാന്‍ മാത്രമല്ല, കയറ്റിയത് പാരയാണെന്ന് കണ്ടെത്തിയ വനിതാ ഡോക്ടറെ പൊതുയോഗം വച്ച് നല്ല വാക്കുകള്‍കൊണ്ടഭിഷേകം ചെയ്യാനും അച്ഛനു മടിയില്ല. അഹങ്കാരം, അശ്ലീലഭാഷണം, പരപുച്ഛം, കുതന്ത്രം എന്നീ സദ്ഗുണങ്ങളില്‍ അച്ഛനോ മകനോ മുമ്പന്‍ എന്നു ചോദിക്കാന്‍പോലും വകുപ്പില്ല. പാര കയറ്റാന്‍ മാത്രമല്ല, ആ പാര വലിച്ചൂരി പിന്നാലെ ഓടി തലയ്ക്കടിക്കുകയുംചെയ്യും മഹാരഥന്‍മാര്‍ . കേസ് ആവിയാക്കിമാറ്റും; പൊലീസിനെയും സിബിഐയെയും മൂലയ്ക്കിരുത്തും.

അങ്ങനെയുള്ള ചരിത്രപുരുഷന്‍മാരായ പിതാവും പുത്രനും വലിയ വാര്‍ത്ത സൃഷ്ടിച്ചുകൊണ്ട് ഇതാ പരസ്യമായി പരസ്പരം പാരപ്രയോഗം നടത്തുന്നു. മകന് കസേര കൊടുക്കരുതെന്നും "അവന്‍"വന്നാല്‍ മുദ്രാവാക്യംവിളി പാടില്ലെന്നും അച്ഛന്‍ . പിതാവിനുവേണ്ടി പറഞ്ഞുപോയതില്‍ പശ്ചാത്തപിക്കുന്നുവെന്ന് പുത്രന്‍ . മന്ത്രിയെക്കൊണ്ട് എന്തിനുകൊള്ളാം എന്ന് പാര്‍ടി ചെയര്‍മാന്‍ . എന്ത് ചെയര്‍മാന്‍ , മുഖ്യമന്ത്രി പറയുന്നതുപോലെ താന്‍ ചെയ്തുകൊള്ളാമെന്ന് മന്ത്രി. മന്ത്രിയോ മകനോ എന്ന് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിയോ അച്ഛനോ എന്നും ചോദ്യം വരും. തല്‍ക്കാലത്തേക്ക് അച്ഛനേക്കാള്‍ വലുത് മുഖ്യമന്ത്രിതന്നെ. ഇതൊക്കെ കണ്ട് സഹികെട്ട് ഈ നാണക്കേട് ചുമക്കാന്‍ എന്നെക്കിട്ടില്ല എന്ന് ഉമ്മന്‍ചാണ്ടി പറയുമോ? അതിന് വേറെ ആളെനോക്കണം. ഇനിയും നാലുപേരെ പരസ്യമായി പാരകയറ്റിയാലും അച്ഛനും മകനും പേടിക്കാനില്ല. എംഎല്‍എ സ്ഥാനമുള്ളിടത്തോളം സദ്പ്രവൃത്തി ഏതുമാകാം, എന്തുമാകാം. കയറിപ്പോകുന്ന ഏണി, ചവിട്ടിയാല്‍ കാലൊടിയും എന്നാണ് പിള്ള മകന് നല്‍കുന്ന ഉപദേശം.

ഏതോ രസികന്‍ അതിന് മറുപടിയായി പറഞ്ഞത്, ഇത് പൊന്നച്ഛനല്ല, കൊട്ടാരക്കര പെരുംതച്ചനാണ് എന്നത്രെ. വീടിനകത്ത് പറഞ്ഞോ തല്ലിയോ തീര്‍ക്കേണ്ട പ്രശ്നം നാട്ടുകാരുടെ തലയിലിട്ടിരിക്കുന്നു. അടുത്ത പാരസംഭവത്തിനായി കേരളീയര്‍ ഏറെ കാത്തുനില്‍ക്കേണ്ടിവരില്ല. ഒപ്പിച്ചുനോക്കിയാല്‍ പിള്ളയുടെ പാര്‍ടി തീരെ ചെറിയ കേരള കോണ്‍ഗ്രസാണ്. അതിന് ഇത്രയും വലിയ ആനുകൂല്യം കിട്ടുമ്പോള്‍ യഥാര്‍ഥ പാര്‍ടിയായി മാണി കേരളയും അതിലും വലിയ ലീഗും എങ്ങനെയെല്ലാം കളിക്കണം? വലിയേട്ടനും കൊച്ചാട്ടനുമില്ലെന്നത് ശരിതന്നെ. എന്നാലും ആനയെയും ആടിനെയും ആരെങ്കിലും തൊഴുത്തില്‍ ഒന്നിച്ചു കെട്ടുമോ? അതുകൊണ്ട് ഇന്നത്തെ നിര്‍വികാരതയും അലസതയും വെടിഞ്ഞ് കുഞ്ഞാലിക്കുട്ടിയും മാണിയും സടകുടഞ്ഞെഴുന്നേല്‍ക്കണമെന്നാണ് ശതമന്യുവിന്റെ പക്ഷം. കോഴിക്കോട്ട് പത്രക്കാരെ തല്ലിയതുപോലെ നാട്ടിലെ സകലരെയും ലീഗുകാര്‍ തല്ലണം. അധ്യാപകരെ ചവിട്ടിക്കൊല്ലണം. പി സി ജോര്‍ജിനെ എല്ലാ കയറും ഊരി വാലില്‍ ഒരു കടിയും കൊടുത്ത് തള്ളി വിടണം. മുല്ലപ്പെരിയാറിലും ശബരിമലയിലും ദേവസ്വംമന്ത്രിയുടെ നെഞ്ചത്തും ചാടിക്കയറട്ടെ. പി ജെ ജോസഫിന് സര്‍ക്കാര്‍ ചെലവില്‍ ഓര്‍ക്കസ്ട്ര നല്‍കി നാടുമുഴുവന്‍ ഗാനമേള സംഘടിപ്പിക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ പേരും പെരുമയും അങ്ങനെ ലോകം അറിയട്ടെ. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ വര്‍ഷത്തില്‍ ഒരുതവണയേ മകരവിളക്ക് ഉണ്ടായിരുന്നുള്ളൂ. ഇക്കൊല്ലം ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ രണ്ടുവട്ടമാണ് മകരവിളക്ക് കത്തിയത്. അതുതന്നെ ഒരുഗ്രന്‍ നേട്ടമാണ്. എല്ലാ ജില്ലയിലും മകരവിളക്ക് കത്തിക്കുന്ന പരീക്ഷണം സംഘടിപ്പിച്ച് പത്രത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രം വച്ച് പരസ്യം ചെയ്യാവുന്നതുമാണ്.

*

സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ഇനി സംസ്ഥാന സമ്മേളനമാണ്. ചിപ്പും മൈക്കുംപോലെയുള്ള ചെറുകിട പരിപാടികളേ ഇതുവരെ നടന്നുള്ളൂ. കാര്യമായി ഒന്നും കിട്ടിയില്ല. വിഭാഗീയത പൂത്തുലയും, അടിനടക്കും എന്നെല്ലാം പ്രവചിച്ചുനോക്കിയെങ്കിലും അത് പി സി ജോര്‍ജിന്റെ ഭൂകമ്പ പ്രവചനംപോലെയായി. ഇനി സംസ്ഥാന സമ്മേളനവും പാര്‍ടി കോണ്‍ഗ്രസും വരാനിരിക്കുന്നു. പ്രവചനങ്ങള്‍ ഒട്ടും കുറയ്ക്കരുതേ എന്നാണ് ശതമന്യുവിന്റെ അഭ്യര്‍ഥന. ചോര്‍ത്തിക്കിട്ടിയില്ലെങ്കിലും ചോര്‍ത്തിയതെന്ന് തോന്നുംവിധം പുതിയ വാര്‍ത്തകള്‍ കൊണ്ടുവരണം. അതിന്‍മേല്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. സ്റ്റുഡിയോയിലും വീട്ടിലും ഫോണിലുമായി ചര്‍ച്ചാംദേഹികള്‍ നിരക്കട്ടെ. ഇതൊന്നും നടന്നില്ലെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും മാധ്യമ പടുക്കള്‍ക്കും ഊശാന്‍താടിക്കാര്‍ക്കും പരസ്പരം കാണുമ്പോള്‍ "വൈകിട്ടെന്താ പരിപാടി" എന്ന് ചോദിക്കാനാവുമോ? മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ , ഗ്രാംഷി എന്നിങ്ങനെയുള്ള പേരുകള്‍ തുരുതുരാ പറഞ്ഞ് അവര്‍ നിരത്തുന്ന ഗഹനമായ ചര്‍ച്ചകളും ഉല്‍കൃഷ്ടമായ വാദങ്ങളും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ഉത്തരോത്തരം പുഷ്ടിപ്പെടുത്തുമാറാകട്ടെ. വാര്‍ത്ത ചോര്‍ത്തലില്‍ പിന്നോക്കംപോയാല്‍ നമ്മുടെ സാംസ്കാരിക നഭോമണ്ഡലം മുല്ലപ്പെരിയാര്‍കാലത്തെ കോട്ടയം-കുമളി റോഡുപോലെ ശൂന്യമായിപ്പോകും.

Monday, January 9, 2012

മൂടിവയ്ക്കേണ്ട പ്രതിമ

പണ്ട് ദണ്ഡപാണിയെ പണ്ടാരം വക വക്കീലായി കുടിയിരുത്തണമെന്നാവശ്യപ്പെടുന്ന കടലാസ് കോട്ടയത്തെ മുന്തിയ മുത്തശ്ശിയുടെ ആപ്പീസില്‍നിന്ന് ആന്റണിമുഖ്യമന്ത്രിക്ക് കിട്ടിയതാണ്. ആന്റണിക്ക് സഹിച്ചില്ല-തിരിച്ച് ഒരു കുറിമാനം കൊടുത്തയച്ചു. ഭരണഘടനാ പദവിയിലെ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ സഹിക്കില്ലെന്ന്. അന്ന് തുടങ്ങിയതാണ് ചേര്‍ത്തലക്കാരനെ അരുക്കാക്കാനുള്ള പണി. ഇന്ന് ഏതു കുറിപ്പടി കൊടുത്തയച്ചാലും ഉമ്മന്‍ചാണ്ടി കഷായം തയ്യാറാക്കി തിരിച്ചയച്ചുകൊള്ളും. ആരാണ് ഭരിക്കുന്നത് എന്നു ചോദിക്കരുത്. രാമന്‍ കാട്ടില്‍ പോയപ്പോള്‍ ചെരുപ്പ് സിംഹാസനത്തില്‍ വച്ചാണ് ഭരതന്‍ ഭരണം നടത്തിയത്. സെക്രട്ടറിയറ്റിലെ വടക്കന്‍ബ്ലോക്കിലെ ആപ്പീസില്‍ ടയര്‍ പ്രതീകമാക്കിവച്ചാണ് ഇന്നത്തെ ഭരണം. തീരുമാനം കോട്ടയത്താണെങ്കില്‍ നടപ്പാക്കാന്‍ പുതുപ്പള്ളിയില്‍നിന്ന് ആളെത്തും. കോണ്‍ഗ്രസിലെ കാലഗണന അന്തോണിക്കാലം, കുഞ്ഞൂഞ്ഞുകാലം എന്നിങ്ങനെയാണ്. അന്തക്കാലത്ത് വീട്ടിലിരുത്തപ്പെട്ട ദണ്ഡപാണി ഇന്തക്കാലത്ത് പണ്ടാരം വക വലിയ വക്കീലായി. കോടതിയില്‍ചെന്ന്, മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാന്‍ ഇടുക്കിയില്ലേ എന്ന് ചോദിക്കുകയും ചെയ്തു.

തമിഴ്നാട്ടില്‍ ടയറുകമ്പനി തുടങ്ങിയപ്പോള്‍ കറന്റ് വേണം. അത് കേരളത്തില്‍നിന്നുള്ള വെള്ളം ഉപയോഗിച്ച് ഉണ്ടാക്കിക്കൂടേ എന്ന ചോദ്യം തമിഴകത്തെ ഭരണക്കാര്‍ക്ക് ബോധിച്ചു. കേരളത്തില്‍ വന്ന് പാട്ടക്കരാര്‍ പുതുക്കുന്നതിന് ഇടനില നില്‍ക്കാനുള്ള യോഗമായിരുന്നു അന്ന് ഇത്രയൊന്നും പ്രായമായിട്ടില്ലാത്ത മുത്തശ്ശിക്ക്. മുല്ലപ്പെരിയാറിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മൂലകാരണം അതുതന്നെ. സൃഷ്ടിയും സ്ഥിതിയും സംഹാരവും കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ മുത്തശ്ശിയുടെ കൈയിലാണ്. കറിപ്പൊടിയില്‍ സുഡാന്‍ എന്ന വിഷം കണ്ടെത്തി വാര്‍ത്തയായാല്‍ ആ കമ്പനിയുടമയെ താരമാക്കി കച്ചവടം മുടങ്ങാതെ നോക്കും. പാമൊലിന്‍ കേസില്‍ പ്രിയപുത്രന്‍ പിടിക്കപ്പെട്ടാല്‍ വാര്‍ത്തകൊണ്ട് കവചമുണ്ടാക്കി സംരക്ഷിക്കും. മുല്ലപ്പെരിയാറിനുമുന്നില്‍ കുഞ്ഞൂഞ്ഞ് വഴുതിവീഴുമ്പോള്‍ താങ്ങിപ്പിടിക്കാനും വേണം പൊന്നുമുത്തശ്ശി.
ഇങ്ങനെയെല്ലാം സഹായിക്കുന്ന മുത്തശ്ശിയുണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ സ്ഥിതി കഷ്ടമാണ്. ഉത്തര്‍പ്രദേശില്‍ മായാവതിയുടെയും ആനയുടെയും പ്രതിമകള്‍ മൂടിവയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പു കമീഷന്റെ ഉത്തരവ്. അവിടെ തുണിയിട്ടാണ് മൂടുന്നതെങ്കില്‍ ഇവിടെ ചാക്കുകൊണ്ടുള്ള മറയെങ്കിലും വേണം. ഉമ്മന്‍ചാണ്ടിയെ പുറത്തുകാട്ടിയാല്‍ പിറവമല്ല, പുതുപ്പള്ളിപോലും കിട്ടില്ല എന്ന അവസ്ഥയായി. വില്ലേജാപ്പീസുമുതല്‍ സെക്രട്ടറിയറ്റുവരെ നടക്കേണ്ട ജോലിയുടെ കുത്തക ഏറ്റെടുത്ത അതിമാനുഷ മുഖ്യമന്ത്രിയെന്ന് മേനിനടിച്ചു നോക്കി. നാട്ടില്‍ മന്ത്രിമാരില്ല, മുഖ്യമന്ത്രിയേ ഉള്ളൂ എന്നാണ് മുത്തശ്ശിയുടെ സ്തുതിഗീതങ്ങള്‍ കേട്ടവര്‍ക്ക് തോന്നിയത്. ജനസമ്പര്‍ക്കമെന്ന ഒറ്റമൂലി. പത്തോ ഇരുപതോ ആയിരം പേര്‍ വന്നാലും പ്രശ്നമില്ല-പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കപ്പെടുമെന്ന് സര്‍ക്കാര്‍ പരസ്യം. കൂറ്റന്‍ പന്തല്‍കെട്ടി പൂരക്കൊഴുപ്പോടെ മേളകള്‍ നടന്നു. ഖജനാവില്‍നിന്ന് കോടികള്‍ ഒഴുകി. പണം കൊണ്ടുപോയത് പന്തല്‍ കരാറുകാരും കാറ്ററിങ് സര്‍വീസുകാരുമാണ്.

ആറ്റുകാല്‍ പൊങ്കാലനാളിലെ തീര്‍ഥം തളിപ്പുപോലെയാണ് കുഞ്ഞൂഞ്ഞിന്റെ പ്രകടനമുണ്ടായത്. അപേക്ഷയുമായി വരുന്നവരെ മുഖ്യമന്ത്രി ഒന്ന് തൊടും. ഉദ്യോഗസ്ഥര്‍ അപേക്ഷ വാങ്ങും. വില്ലേജാപ്പീസര്‍ക്കുള്ളതാണ് അപേക്ഷയെങ്കില്‍ , ഇത് പരിശോധിക്കുക എന്ന അടിക്കുറിപ്പോടെ അങ്ങോട്ടയക്കും. പിന്നെയെല്ലാം പതിവിന്‍പടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം കിട്ടാന്‍ സാധാരണ നിലയില്‍ ഒരു സമ്പര്‍ക്കത്തിനും പോകേണ്ടതില്ല. എംഎല്‍എമാര്‍ മുഖേന അയക്കുന്ന ഏതപേക്ഷയിലും ഉടന്‍ തീരുമാനമെടുത്ത് അര്‍ഹമായവര്‍ക്ക് സഹായം നല്‍കുന്നതാണ് പതിവ്. അങ്ങനെയുള്ള അപേക്ഷകള്‍ ജനസമ്പര്‍ക്കത്തിലൂടെ വലവീശിപ്പിടിച്ച് സഹായംകൊടുത്തത് കുഞ്ഞൂഞ്ഞിന്റെ അത്ഭുതകൃത്യമെന്ന് മുത്തശ്ശി പാടിപ്പുകഴ്ത്തുന്നു. ദുഷ്പ്പേര് മാറ്റാന്‍ നടത്തിയ ജനസമ്പര്‍ക്കം കൂനിന്‍മേല്‍ ഒരു കുരുകൂടി സൃഷ്ടിച്ചു. പരസ്യം കണ്ട് പ്രതീക്ഷയും ചുമന്ന് പോയവര്‍ നിരാശയും കെട്ടിയാണ് മടങ്ങിയത്.

ഭരണം കിട്ടുണ്ണിസര്‍ക്കസായപ്പോള്‍ കളിയിലെ മറ്റു കലാകാരന്‍മാര്‍ സുഖിച്ചിരുന്നു. മാണിക്കും ജോസഫിനും മുല്ലപ്പെരിയാര്‍ നൃത്തത്തില്‍ കമ്പം കയറി. സ്വന്തം കേസുകളില്‍നിന്ന് ഊരിയെടുക്കാന്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് വേണ്ടതിലേറെ സമയം കിട്ടുന്നുണ്ട്. മറ്റു മന്ത്രിമാര്‍ എവിടെപ്പോയോ എന്തോ. എന്തായാലും തിരുവഞ്ചൂരിന് മാത്രം വിശ്രമമില്ല. ചരണ്‍സിങ്ങിന് രാജ്നാരായണനെന്നപോലെയാണ് കുഞ്ഞൂഞ്ഞിന് തിരുവഞ്ചൂര്‍ . ലങ്ക കത്തിക്കാനും തയ്യാര്‍ . ഏല്‍പ്പിച്ച പണി ഭംഗിയായിചെയ്യും. അങ്ങനെയാണ് പാമൊലിന്‍ കേസില്‍ യഥാര്‍ഥ പ്രതി കുറ്റമുക്തനായത്.

കരുണാകരന്‍പോലും ഇങ്ങനെയൊരു ഭരണം പഠിച്ചിട്ടുണ്ടാകില്ല. കക്കയത്ത് പൊലീസ് നടത്തിയ ഉരുട്ടല്‍ കരുണാകരന്റെ മുഖ്യമന്ത്രിക്കസേരയാണ് തെറിപ്പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് അതൊന്നും ബാധകമല്ല. പൊലീസിന് ഉരുട്ടാം. ആരെയും തല്ലിക്കൊല്ലാം. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിതന്നെ കുറ്റാരോപിതനാകാം. മുല്ലപ്പെരിയാര്‍ കാര്യത്തില്‍ ജനങ്ങളെ വഞ്ചിക്കാം. നാട്ടുകാര്‍ക്ക് മുന്നില്‍ നാണംകെടാം. ജനസമ്പര്‍ക്കമെന്ന ഒറ്റയാന്‍ തട്ടിപ്പുസര്‍ക്കസ് നടത്താം. പത്രക്കാരെ പേടിപ്പിക്കാം. ഏതു കുറ്റകൃത്യം ചെയ്താലും രക്ഷിക്കാന്‍ മള്ളൂരായി മനോരമ വന്നുകൊള്ളും.

കരുണാകരനെ ചാരക്കേസില്‍ കുടുക്കി തൊഴുത്തില്‍ കെട്ടിയതും ആന്റണിയെ നാണംകെടുത്തി നാടുകടത്തിയതും ചെന്നിത്തലയെ എംഎല്‍എയാക്കി ഇരുത്തിക്കളഞ്ഞതും മുരളീധരന്റെ സട പറിച്ചെടുത്ത് ശൗര്യം ഊറ്റിയതും ആരാണ് എന്ന് കോണ്‍ഗ്രസുകാരെങ്കിലും ചിന്തിക്കുന്നുണ്ടാകണം. പാതിരാത്രിവരെ ഉറങ്ങാതിരുന്നാലും ജനസമ്പര്‍ക്കത്തിന്റെ പേരില്‍ ഉത്സവം നടത്തിയാലും മറക്കാവുന്നതാണോ അക്കഥകള്‍ ? ചലിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണത്രെ. ചലനം പലയിടത്തും പലതരത്തിലാണ്. കൊച്ചി മെട്രോ കാര്യത്തില്‍ ആ ചലനത്തിന് അഞ്ഞൂറു കോടി വിലവരുമെന്നാണ് കേള്‍ക്കുന്നത്. ശ്രീധരന്‍ മഹാനും മര്യാദക്കാരനുമൊക്കെയാകാം. പക്ഷേ, അഞ്ഞൂറുകോടിക്ക് മുടക്കംനിന്നാല്‍ ശ്രീധരനെന്നല്ല സാക്ഷാല്‍ ശ്രീരാമനെയും തടുത്തുനിര്‍ത്തും. അതാണ് ചലനത്തിന്റെ പുതുപ്പള്ളി നിയമം.

പാര്‍ടി സമ്മേളനത്തിന്റെ വാതില്‍പ്പുറത്ത് കാത്തിരിക്കാനും ഇറ്റുവീഴുന്നത് ഒപ്പിയെടുത്ത് ചര്‍ച്ചാംദേഹികള്‍ക്ക് വിളമ്പിക്കൊടുക്കാനുമേ നമ്മുടെ പാപ്പരാസികള്‍ക്ക് തല്‍ക്കാലം യോഗമുള്ളൂ. അതിനപ്പുറം കൊച്ചി മെട്രോ കൊള്ളയടി എന്ത്, മിണ്ടാതിരിക്കുന്നവര്‍ ഏതൊക്കെ വകുപ്പില്‍നിന്ന് മണ്ണും ചാരിനിന്ന് പെണ്ണുംകൊണ്ടു പോകുന്നു എന്നൊന്നും ചിന്തിക്കാനേ സമയമില്ല. ഇനി ആരെങ്കിലും അങ്ങനെ ചിന്തിച്ചുപോയാല്‍ സംഘടിതമായി ആക്രമിച്ചിരുത്തിക്കളയും.

എല്ലാം വിരോധാഭാസങ്ങളാണ്. ആറ്റിക്കുറുക്കി നോക്കിയാല്‍ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രി കണ്‍മുന്നില്‍ നില്‍ക്കുന്നു. അര്‍ഹതയുള്ള അംഗീകാരം ഓസ്കാര്‍ അവാര്‍ഡുകാരോ ചലച്ചിത്ര-നാടക അക്കാദമികളോ ആണ് നല്‍കേണ്ടത്. എന്നിട്ടും പറയുന്നു-ഇതാ ചലിക്കുന്ന മുഖ്യനെന്ന്. നേതാക്കള്‍ ദന്തഗോപുരത്തിലാണെന്ന് പരിഹസിച്ചവരാണ്, ഇപ്പോള്‍ ശ്രീമതിടീച്ചര്‍ കടലകൊറിച്ചത് മഹാപരാധമാക്കുന്നത്. നാടന്‍ പാട്ടിനൊത്ത് താളംചവിട്ടിയാല്‍ നേതാവ് അണികളില്‍നിന്ന് അകലുന്നോ അടുക്കുന്നോ എന്ന ചോദ്യത്തിന് ഉത്തരം പറയട്ടെ വിമര്‍ശകര്‍ . ഇന്ദിര ഗാന്ധിയും സോണിയയും ചവിട്ടിയതിനെ ആരും പരിഹസിച്ചു കേട്ടിട്ടില്ല. അത് ജനകീയതയും ഇത് മറ്റൊന്നുമാകുന്നതെങ്ങനെ?

കാര്‍ത്തികേയന്‍ കരാറൊപ്പിട്ടാല്‍ മഹാസംഭവമെന്നും പിണറായി ആ കരാര്‍ തുടര്‍ന്നാല്‍ മഹാപരാധമെന്നും സിദ്ധാന്തം രചിക്കുന്നവര്‍ക്ക് ഇത്തരം വൈരുധ്യങ്ങളൊന്നും മനസിലാകില്ല. കാര്യങ്ങള്‍ പക്ഷേ ജനങ്ങള്‍ക്കുമുന്നില്‍ തെളിഞ്ഞുവരുന്നുണ്ട്. ഇന്നലെവരെ പറഞ്ഞുനടന്ന കഥകള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നുണ്ട്. തോമസ് ഐസക് ലാവ്ലിന്‍ പുസ്തകത്തില്‍ പറഞ്ഞതുപോലെ ഒരേ ദിശയില്‍ ഒഴുകുന്ന നദിയല്ല ചരിത്രം.

*
ഒരു പാര്‍ടിയുടെ സമ്മേളനങ്ങള്‍ വലിയ വാര്‍ത്തയാകുന്നില്ല. ആ പാര്‍ടിക്ക് എത്ര മന്ത്രിമാരുണ്ടായിരുന്നു എന്ന് ഓര്‍ത്തെങ്കിലും മാധ്യമങ്ങള്‍ കരുണ കാണിക്കേണ്ടതാണ്. അഥവാ കാണിച്ചില്ലെങ്കില്‍ , ഒച്ചവച്ച് വാര്‍ത്ത സൃഷ്ടിക്കും. വീടിനു പുറത്തിറങ്ങിനിന്ന് മാതാപിതാക്കളെ മുട്ടന്‍ തെറി വിളിച്ചുപറഞ്ഞാലും ശ്രദ്ധിക്കപ്പെടും. ചിലര്‍ ഭൂതകാലത്തിന്റെ തടവറയിലാണ്. മറ്റുചിലര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ . അത്തരക്കാരും ചേര്‍ന്നുള്ളതാണല്ലോ ഈ ഭൂമിമലയാളം എന്നോര്‍ത്താല്‍ ശതമന്യുവിനും സമാധാനിക്കാം.