Monday, December 23, 2013

ഗതികിട്ടാ പ്രേതപുരസ്കാരം

ഒന്നേകാല്‍ നൂറ്റാണ്ട് പ്രായംചെന്ന ഖാദിപാര്‍ടി ഒന്നാംപിറന്നാളായിട്ടില്ലാത്ത ആം ആദ്മിക്കുഞ്ഞിനെ കണ്ടാണ് കാര്യം പഠിക്കുന്നത്. സ്വന്തം പാര്‍ടിയും നേതൃത്വവും ചര്‍ച്ചചെയ്ത് അംഗീകരിച്ച് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പരസ്യമായി കീറിയെറിഞ്ഞ് രാഹുല്‍ ഗാന്ധി ശിഷ്യപ്പെട്ടത് അരവിന്ദ് കെജ്രിവാളിനാണ്. കോണ്‍ഗ്രസ് അഴിമതി നടത്തിയാല്‍ കെജ്രിവാളിന്റെ പെട്ടിയില്‍ വോട്ട് വീഴും എന്ന സമവാക്യം ജനിച്ചതും നാടകവഴിക്കുതന്നെ. കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതുകിലിരുന്ന് അരങ്ങിലേക്ക് പ്രവേശിക്കുകയാണ്. പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഉപാധികളില്ല. ആം ആദ്മിയാണെങ്കില്‍ കുറെ ഉപാധി വച്ചിട്ടുമുണ്ട്. എങ്ങനെ നോക്കിയിട്ടും അതില്‍ ഒന്നുമാത്രം കാണുന്നില്ല- കോണ്‍ഗ്രസ് അഴിമതി അവസാനിപ്പിച്ചാലേ പിന്തുണ ആവശ്യമുള്ളൂ എന്ന നിബന്ധന. എളുപ്പവഴികളുടെ ഇക്കാലത്ത്, ഒരുപാധിയിലൂടെ കോണ്‍ഗ്രസിനെ അഴിമതിമുക്തമാക്കാനുള്ള അവസരം ആപ്പ് കളഞ്ഞുകുളിച്ചെന്നു സാരം. ഇനിയിപ്പോള്‍ അഴിമതിവിരുദ്ധപോരാട്ടത്തിന് ഇന്ദ്രപ്രസ്ഥത്തിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ വിശ്രമിക്കാം. ആര് ആര്‍ക്ക് പണിത ആപ്പാണ് ഈ പിന്തുണയെന്ന് തെളിഞ്ഞുവരാന്‍ സമയമെടുക്കും.

തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഗുസ്തിയായി കാണുന്നവര്‍ മല്ലന്മാരെ ഗോദയിലിറക്കാന്‍ പെടുന്ന പാട് കാണുമ്പോള്‍ മന്‍മോഹന്‍സിങ്ങുപോലും ചിരിച്ചുപോകും. ഫയല്‍വാന്‍ മോഡിയെ വെല്ലാന്‍ ആരുണ്ട് എന്നാണ് ഒരുഭഭാഗത്തെ ചോദ്യം. ഊട്ടിയും ഉഴിഞ്ഞും ഊതിപ്പെരുപ്പിച്ചും മറുഭാഗത്ത് അണിയിച്ചൊരുക്കിയ മല്ലന് മല്‍പ്പിടിത്തമറിയുമോ എന്ന് മാറ്റാന്മാരുടെ പരിഹാസം. ഗുസ്തി അടുത്തുവരുമ്പോള്‍ മല്ലന്മാരുടെ കായബലമാണ് ചര്‍ച്ചയ്ക്ക് വരുന്നത്. താടിയും കാവിയും ആറടി പൊക്കവുമാണ് ഇന്ത്യയെ ഭരിക്കാനുള്ള യോഗ്യതയെന്ന് നാഗ്പുരില്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ ആദ്യം വീണത് എന്നും തോല്‍ക്കാന്‍ വിധിക്കപ്പെട്ട ലാല്‍കൃഷ്ണ അദ്വാനിയാണ്. കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്നത് കാട്ടുനീതിയാണെന്ന് വെറുതെ പറയാം. നടപ്പു നീതിയും അതുതന്നെയെന്ന് ഗാന്ധിനഗറിലേക്കുള്ള നോമിനേഷന്‍ പേപ്പര്‍ ഒപ്പിട്ട് കാത്തിരിക്കുന്ന അദ്വാന്‍ജിയെ കണ്ടാലറിയാം. ചുരുക്കത്തില്‍ നരേന്ദ്രമോഡിയുടെ ആകാരമോടിയാണ് രാജ്യത്തിന്റെ പ്രശ്നം. മോഡിയെ വിശേഷിപ്പിക്കാന്‍ പട്ടേലിന്റെ ഉരുക്കും വിവേകാനന്ദന്റെ വാക്കുമൊക്കെയാണ് കടമെടുക്കുന്നത്. അയാളുടെ നാവില്‍നിന്ന് അനുഗ്രഹവാക്കുകളേ പുറപ്പെടൂ, കൈകള്‍ നന്മയേ ചെയ്യൂ, മനസ്സ് നല്ലതേ വിചാരിക്കൂ; അയാള്‍ എവിടെപ്പോയാലും ആ സാന്നിധ്യം ലോകാനുഗ്രഹത്തിനായിരിക്കും. അയാള്‍ തന്റെ സാന്നിധ്യമാത്രത്താല്‍ അതിദുഷ്ടന്മാരെപ്പോലും ബഹുവിശിഷ്ടന്മാരാക്കിമാറ്റും. ആ സാന്നിധ്യംതന്നെ മനുഷ്യര്‍ക്ക് മംഗളകരമായിരിക്കും. അങ്ങനെയുള്ളവര്‍ വല്ല ഹീനകര്‍മവും ചെയ്യുമോ, അവര്‍ക്ക് ദുഷ്കര്‍മം ചെയ്യാന്‍ സാധിക്കുമോ? വിവേകാനന്ദന്റെ ചോദ്യങ്ങളാണ്. അത് മോടിയെക്കുറിച്ചാകുമ്പോള്‍ കേള്‍ക്കുന്നവന്‍ കരഞ്ഞുപോകും. ഇത്ര മഹാനായ ഒരവതാരത്തെയോ വംശഹത്യാകാരന്‍, വര്‍ഗീയവാദി എന്നൊക്കെ വിളിക്കുന്നത് എന്നതിശയിച്ചുപോകും.

ഈ മായാജാലത്തിലൂടെ ബഹുവിശിഷ്ടനാക്കി മാറ്റപ്പെട്ട മറ്റൊരാള്‍ ഇത്തവണ ക്രിസ്മസ് താരമായി ഉദിച്ചുയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് ക്രിസ്മസിന് സ്വപ്ന നക്ഷത്രങ്ങളുമായി പുറപ്പെട്ട ബീനാമ്മയെന്ന ഇടുക്കിക്കാരി യുവതിയെ തീവണ്ടിയുടെ ടോയ്ലറ്റില്‍ കശക്കിക്കൊന്നുകളഞ്ഞ ഗോവിന്ദചാമി നായകനും ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് തെറിപ്പിക്കപ്പെട്ട അലക്സാണ്ടര്‍ ജേക്കബ് വില്ലനുമായി ആടുന്നതാണ് ഇത്തവണത്തെ തട്ടുതകര്‍പ്പന്‍ ക്രിസ്മസ് ചിത്രം. കൊടുംകുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ടാല്‍ തെറ്റ് മനസ്സിലാക്കി തിരുത്തി കന്യാസ്ത്രീയെ കല്യാണം കഴിക്കുന്നവന് മാനസാന്തരത്തിന്റെ പേരില്‍ ആശംസ നേരാം. അയാളെച്ചൂണ്ടി, ഇതാ പത്മ പുരസ്കാരത്തിന്റെ നേരവകാശി എന്ന് പുകഴ്ത്തുന്നത് ബി ആര്‍ പി ആയാല്‍പ്പോലും അതിന് അസ്വസ്ഥമനസ്സിനുള്ള ആനുകൂല്യം കിട്ടില്ല. മോഡിക്ക് ഉള്ളത് പലതും ഇല്ലെന്നു വരുത്താനാണ് ശ്രമം. ആരെയും കൊന്നിട്ടില്ല, വര്‍ഗീയ കലാപം ഉണ്ടാക്കിയിട്ടില്ല, ക്രൂര മനസ്സില്ല, കളങ്കമില്ല, അഴിമതി നടത്തില്ല, ദുഷ്ടചിന്തയില്ല, ഒരു യുവതിയെയും നോക്കിയിട്ടില്ല, പുറകെ ആളെവിട്ടിട്ടില്ല- ഇല്ലായ്മകളുടെ പരമ്പരയാണ് അവിടെ കേള്‍ക്കുന്നത്. മറുവശത്ത് ഇല്ലാത്തത് ഉണ്ടാക്കാനുള്ള യജ്ഞം. സല്‍ഗുണ സമ്പന്നനാണ് യുവ രാജനെന്ന് കോറസ്. നന്നായി പ്രസംഗിക്കും, കാര്യപ്രാപ്തിയുണ്ട്, പുഷ്പം വണ്ടിനെയെന്നപോല്‍ ജനങ്ങളെ ആകര്‍ഷിക്കും, ഭരണമിടുക്കാണെങ്കില്‍ പറയാനില്ല. ടാലന്റ് ടെസ്റ്റ് നടത്തും, കംപ്യൂട്ടര്‍ ജാതകകെമഴുതും- രാഹുലല്ലാതാരുണ്ട് ഇങ്ങനെ സര്‍വഗുണപ്രതാപനായി എന്നാണ് ചോദ്യം. ഒരുക്കിവിട്ടവര്‍ക്ക് വിശ്വാസമില്ലെങ്കിലും ഒരുങ്ങിയിറങ്ങുന്നയാള്‍ക്ക് ആത്മവിശ്വാസമുണ്ട്- കോണ്‍ഗ്രസ് അഴിമതിക്കെതിരെ പോരാടുമെന്നാണ് പുതിയ പ്രഖ്യാപനം. ഏത് കോണ്‍ഗ്രസ് എന്ന ചോദ്യം അസ്ഥാനത്താണ്. മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ആകാം, നേപ്പാളി കോണ്‍ഗ്രസാകാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അതിനുള്ള ത്രാണിയില്ലെങ്കിലെന്ത്. ഏതെങ്കിലും കോണ്‍ഗ്രസ് അതുചെയ്യുമല്ലോ.

*

കേരളത്തില്‍ ഘടകകക്ഷികള്‍ക്ക് മൂന്നു സീറ്റ് കൊടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തതന്നെ. മൂന്നാംസീറ്റിനുവേണ്ടി ഇനി ലീഗ് കരയേണ്ടതില്ല. മാണിസാറിന് രണ്ടാംസീറ്റ് കിട്ടി പുത്രദോഷമുണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. വീരേന്ദകുമാറിന്റെ കാര്യമാണ് ശരിക്കും&ഹറൂൗീ;തീര്‍പ്പായത്. കോഴിക്കോട്ട് മത്സരിച്ച് പാര്‍ലമെന്റിലെത്തി വീണ്ടും കേന്ദ്രമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിടത്തുനിന്ന് ഞെട്ടിയുണര്‍ന്ന് പതിച്ചത് യുഡിഎഫിന്റെ പാളയത്തിലാണ്. അവിടെയും ഗതിപിടിക്കുന്നില്ല. മകന് മന്ത്രിപദം തരപ്പെടുത്താന്‍ നോക്കിയപ്പോള്‍ ഭാഗികവിജയം. ഒരു മകന്‍ മന്ത്രിയായി- സ്വന്തം മകനല്ല പി ആര്‍ കുറുപ്പിന്റെ മകന്‍. സീറ്റുകിട്ടാത്തതിന്റെ കെറുവ് മൂത്തപ്പോള്‍ ഇടതുപക്ഷത്തുനിന്ന് ഇറങ്ങാന്‍ കഴിഞ്ഞു. ഇനി വലതുപക്ഷത്തുനിന്ന് ഇറങ്ങി കെറുവു തീര്‍ത്താല്‍ കയറിച്ചെല്ലാന്‍ ഇടമില്ല. പി സി ജോര്‍ജ് കാര്യം കടുപ്പിച്ച് മാണിസാറിനെ വലതുപാളയത്തില്‍നിന്ന് ഇറക്കിവിട്ടാലും വീരനെ പരിഗണിക്കുമെന്നു കരുതാന്‍ ന്യായമില്ല. അങ്ങനെ, സ്വന്തം ചാനലിലെ അവതാരകരുടെ വിലപോലും രാഷ്ട്രീയത്തില്‍ ഇല്ലാതെ മുന്‍ സോഷ്യലിസ്റ്റ് അവാര്‍ഡിതനാവുകയാണ്. ഗതികിട്ടാ പ്രേതസ്മാരക പുരസ്കാരം നേടിയതിന്റെയും വാങ്ങുന്നതിന്റെയും പിന്നെ സ്വീകരണത്തിന്റെയും പടം പത്രത്തില്‍ അച്ചടിച്ചാല്‍ അതുതന്നെ യഥാര്‍ഥ പത്രത്തിന്റെ ശക്തി. പത്രത്തോടൊപ്പം വളരട്ടെ ആ സംസ്കാരവും. വീരനേക്കാള്‍ വലിയ വീരന്മാര്‍ ചാനല്‍വാഴുമ്പോള്‍ ധാര്‍ഷ്ട്യപാരമ്പര്യത്തിന്റെ കുറ്റിയറ്റുപോകുമെന്ന്ഭഭയം വേണ്ടതില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അംഗീകാരം നേടി നേതാവായി, ജനപ്രതിനിധിയായി വരുന്നവരേക്കാള്‍ കേമന്മാര്‍ ചാനല്‍ അവതാരകരാണ്. അവര്‍ക്ക് സമനിലതെറ്റി പെരുമാറാം; മുന്നിലിരിക്കുന്നവരുടെ മുഖത്തേക്ക് ഒളിപ്പിച്ച ലക്ഷ്യത്തിനുവേണ്ടി അധിക്ഷേപം തുപ്പാം. അവതാരകന്‍ യജമാനനും ചര്‍ച്ചയ്ക്കെത്തുന്നവര്‍ അടിമയും എന്നാണ് ന്യൂജനറേഷന്‍ സങ്കല്‍പ്പം. ചര്‍ച്ചാവേദി കോടതിയാക്കാം. മുന്നിലിരിക്കുന്നവരെ കൂട്ടില്‍കയറ്റി വിചാരണചെയ്യാം. ക്യാമറയുടെയും മൈക്കിന്റെയും സമയത്തിന്റെയും നിയന്ത്രണം അവതാരകന്റെ കൈയിലാണ്. കാണുന്ന ജനങ്ങള്‍ക്ക് രോഷം വന്ന് കല്ലെറിഞ്ഞാല്‍ ടിവി തകരുമെന്നേയുള്ളൂ. തനിക്കിഷ്ടമില്ലാത്ത രാഷ്ട്രീയ കക്ഷികളെയും അതിന്റെ നേതാക്കളെയും അധിക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന, ഒരേസമയം വലതുപക്ഷ ഏജന്റിന്റെയും ആക്ടിവിസ്റ്റിന്റെയും വേഷം കെട്ടുന്ന, രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന ആങ്കര്‍ വിദൂഷകരെ പോറ്റിവളര്‍ത്തുന്നതും ഒരു വീരകൃത്യംതന്നെ.

രാഷ്ട്രസേവനം കൈയേറിയ വനഭൂമിയിലൂടെമാത്രം പോരല്ലോ. തിരുവനന്തപുരത്ത് എല്‍എംഎസ് പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മുദ്രാവാക്യം മുഴക്കി വഴി തടയാന്‍ ആവേശപൂര്‍വം ഇറങ്ങിയ ഒരവതാരകന്‍ അതെല്ലാം മറന്ന് ചാനല്‍ചര്‍ച്ചയില്‍ വഴിതടയല്‍ സമരത്തിനെതിരെ ഗീര്‍വാണമടിക്കുന്നതു കണ്ട് അമ്പരക്കാനുള്ള ഭാഗ്യവും സന്ധ്യാകാലത്ത് കേരളീയനുണ്ടായി. ചാനല്‍ചര്‍ച്ചകളില്‍ ജനാധിപത്യപരമായ ഉള്ളടക്കം ഒട്ടുമേ പാടില്ല എന്നതാണ്&ഹറൂൗീ;മാധ്യമ സ്വാതന്ത്ര്യം. മാതൃഭൂമിയുടെ ചാനലിനെ കോടതി മുറിയെന്നു പറയാനാകില്ല. ജഡ്ജിയുടെ ഭാവത്തിലാണ് അവതാരകനെന്നും കരുതാനാകില്ല. മദോന്മത്തനായ തറവാട്ടു കാരണവരുടെ ധാര്‍ഷ്ട്യംകൊണ്ടാണ് കളി. ആദരണീയരായ നേതാക്കളെപ്പോലും പരിഹസിച്ചും ഇകഴ്ത്തിയും നടത്തുന്ന പ്രകടനങ്ങള്‍ ക്ഷമയുടെ സകല മതിലും തകര്‍ക്കുന്നതാണ്.

അര്‍ണബ് ഗോസ്വാമി അധ്യക്ഷനായി പാര്‍ടി ഉണ്ടാക്കിയാല്‍ കേരളത്തില്‍നിന്ന് അതിന്റെ കേന്ദ്രസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായി ഒട്ടേറെ ആസാമിമാര്‍. അവര്‍ ആംആദ്മിയാകും, നക്സലൈറ്റാകും, അഴിമതിവിരുദ്ധ പോരാട്ടക്കാരനാകും, മതമൗലികവാദിയാകും, മനുഷ്യാവകാശത്തിന്റെ അപ്പോസ്തലവേഷം കെട്ടും- എല്ലാം ഇടതുപക്ഷത്തിന് എതിരായി ഉപയോഗിക്കാമെങ്കില്‍. തട്ടിപ്പുകേസില്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ വേഷംകെട്ടി നടക്കുന്ന മുഖ്യമന്ത്രി; കാപട്യക്കാരനായ ഭരണാധികാരിക്ക് നാടകം കളിക്കാന്‍ സൗകര്യമൊരുക്കി ജനങ്ങളുടെ നികുതിപ്പണം വാരിയെറിയുന്ന സര്‍ക്കാര്‍; നാടുനീളെ ആഘോഷം നടത്തുന്ന തട്ടിപ്പുസംഘങ്ങള്‍- ചാനല്‍ മഹാന്മാര്‍ക്ക് അതൊന്നും കാഴ്ചയല്ല. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക തട്ടിപ്പിനുവേണ്ടി ജനങ്ങളെ തടയുകയും വിഷമിപ്പിക്കുകയുംചെയ്യുന്ന പൊലീസിനെതിരെ ചൂലെടുക്കാന്‍ ഒരു മാധ്യമ മഹാന്റെയും മൈക്ക് പൊന്തുന്നില്ല. ഒരു മഹതിയുടെയും നാവ് പൊന്തുന്നില്ല.

കയറുപൊട്ടിച്ച വിത്തുകാളയെന്നപോല്‍ ചീഫ്വിപ്പ് മുക്രയിട്ട് പായുമ്പോള്‍ വൈക്കോല്‍ കാട്ടി പ്രലോഭിപ്പിച്ച് ചാനല്‍മുറിയില്‍ സ്വീകരിച്ചിരുത്തി ആദരിക്കാനാണ് മാധ്യമപ്പോരാട്ടക്കാര്‍ക്ക് താല്‍പ്പര്യം. ജോര്‍ജിനെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്ക് മടി. ലീഗ് മിണ്ടുന്നില്ല. ജോസഫ് നട്ടെല്ല് തൊടുപുഴയില്‍ പരണത്തുവച്ചു. മുരളീധരന്‍ വീണ്ടും അവഗണിക്കപ്പെടുന്നു. കാവിയിട്ട ജോര്‍ജിനെക്കുറിച്ച് പറഞ്ഞാല്‍, തിരുവഞ്ചൂരിന്റെ തറവാട്ടുമഹിമ പുറത്തുവരികയാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും മോഡിയെ ഊട്ടാമെങ്കില്‍ തനിക്കായിക്കൂടേ എന്ന് ജോര്‍ജിന്റെ ചോദ്യം. ജോര്‍ജിനെ തൊട്ടാല്‍ ഇനി എന്തൊക്കെ പൊട്ടും എന്നോര്‍ത്താകുലപ്പെട്ട് പി ടി തോമസ് മൗനിബാബയായി. വീരനെ തൊട്ടാല്‍ വാര്‍ത്തയെഴുതി നാറ്റിക്കും. ജോര്‍ജിനെ തൊട്ടാല്‍ ചാണകക്കുഴിയില്‍ വീണ നാറ്റം വരും. ദല്ലാളിനെ തൊട്ടാല്‍ കേസില്‍ കുടുക്കും. ഏതു നാറ്റവും മാറ്റിയെടുക്കാന്‍ ചാനല്‍ലേപനമുണ്ടെകില്‍ ഒട്ടും ഭയംവേണ്ട എന്നുമാത്രം.

Sunday, December 15, 2013

ചൂലിനും വേണം ഹെല്‍മെറ്റ്

ഞായറാഴ്ച മനോരമയുടെ കുഞ്ഞമ്മാന്‍ പറയുന്നു: ""തെറ്റു തിരുത്താന്‍ വാഴ വെട്ടാം എന്നാണ് പ്ലീനത്തിന്റെ തീരുമാനം."" മാതൃഭൂമി കാകദൃഷ്ടിയിലൂടെ കാണിക്കുന്നത് ""ആനത്തലയോളം ബുദ്ധി തരാമെടാ"" എന്ന പരിഹാസമാണ്. സന്ധ്യയെയും വാഴയെയും മുന്‍നിര്‍ത്തി കേരളത്തില്‍ സമരങ്ങള്‍ക്ക് പതിനാറടിയന്തിരം നടത്തിക്കാന്‍ ഇറങ്ങിയവരില്‍ കുഞ്ഞമ്മാനും കൊച്ചൗസേപ്പും വല്യച്ചായനും വീരനും വികടനും മുതല്‍ ബിന്ദു കൃഷ്ണവരെ. കൂമ്പുചീയല്‍, കുളമ്പുരോഗം, മണ്ടരി, വാഴയുടെ വിരബാധ, വെട്ടിയ വാഴയുടെ ജാതകം എന്നിവ പരിശോധിക്കുന്നതിലാണ് ബിന്ദു കൃഷ്ണയുടെ പുതിയ താല്‍പ്പര്യം. അതു നല്ലതാണ്. മഹിളാ കോണ്‍ഗ്രസെന്നുപറഞ്ഞ് നാട്ടിലിറങ്ങാന്‍ പറ്റില്ല. തൂവെള്ള ഖദറില്‍ ചുറ്റി നടക്കുന്നു എന്നേയുള്ളൂ. ചെല്ലുന്നിടത്തെല്ലാം കേള്‍ക്കുന്ന വിളി, "സരിതേ.........കവിതേ..... ശാലൂ..." എന്നൊക്കെയാണ്. സ്വന്തം പാര്‍ടിയില്‍ സരിതയ്ക്കാണ് വില. ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാന്‍ മഹിളാ കോണ്‍ഗ്രസിന് വാഴക്കൃഷിയില്‍ ഗവേഷണം നടത്തേണ്ടിവരും. വാഴ വെട്ടിയാല്‍ എന്തുസംഭവിക്കും എന്നറിയാന്‍ ഗവേഷണമൊന്നും വേണ്ട. കുലയ്ക്കാത്ത വാഴയാണെങ്കില്‍ വീണ്ടും വളരും. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ വെട്ടിയ ഭാഗത്തുനിന്ന് ഇലനാമ്പുകള്‍ ഉയര്‍ന്നുപൊന്തും. സന്ധ്യയുടെ വെട്ടിയ പടുവാഴയുടെ ചിത്രം ചാനലിലും "മ"പത്രങ്ങളിലും കണ്ടു. സന്ധ്യ ബഹളംവച്ചതിനുശേഷമാണ് വെട്ടിയതെങ്കില്‍, നിമിഷവേഗത്തില്‍ വളരുന്ന അപൂര്‍വ വാഴയാണത്. മൂന്നുവാഴയിലും വെട്ടിനുശേഷം ചുരുങ്ങിയത് ഒരാഴ്ചയുടെ വളര്‍ച്ചയുണ്ട്. അതിനര്‍ഥം, ക്യാമറയും പൊക്കി വാഴക്കൃഷിക്ക് പോയ പുംഗവന്മാരും ബിന്ദു കൃഷ്ണയും വാഴവെട്ടലിനെ "പ്ലീനിത"മാക്കിയ കുഞ്ഞമ്മാനും സഹായം അര്‍ഹിക്കുന്നു എന്നുതന്നെ- കുതിരവട്ടത്ത് ചികിത്സ ലഭ്യമാക്കാനുള്ള സഹായം.


ഡല്‍ഹിയില്‍ ആം ആദ്മിക്കാര്‍ ചൂലെടുത്തത് ഗാന്ധിപ്പാര്‍ടിയുടെ അഴിമതി കണ്ട് സഹിക്കാന്‍ കഴിയാതെയാണ്. ഇവിടെ ഉമ്മന്‍ചാണ്ടിക്ക് ചൂലുകൊണ്ട് ആലവട്ടവും വെഞ്ചാമരവുമുണ്ടാക്കി വീശിക്കൊടുക്കുകയാണ്. ആം ആദ്മി എന്നാല്‍ സാധാരണ മനുഷ്യനെന്നാണര്‍ഥം. ക്ലിഫ് ഹൗസ് ഉപരോധസ്ഥലത്ത് ഹെല്‍മെറ്റിടാതെ സ്കൂട്ടറോടിച്ച് ചെന്ന ബഹളക്കാരിയെ ആ അര്‍ഥത്തില്‍ ആം ആദ്മിയായി കാണാന്‍ കഴിയില്ല. നല്ല പ്രകടനക്കാരി എന്നു പറയാം. ഹെല്‍മെറ്റ് ഉണ്ടെങ്കില്‍ പ്രകടനം ഇത്ര മനോഹരമാകില്ലായിരുന്നു. ഇടവഴിയിലും മരച്ചോട്ടിലും പാത്തിരുന്ന്, ബൈക്കുകാര്‍ക്കുമുന്നില്‍ ചാടിവീണ് ഹെല്‍മെറ്റ് വേട്ട നടത്തുന്ന മീശക്കാരും മീശയില്ലാത്തവരും സ്വസ്ഥരായിരിക്കട്ടെ. കാക്കിക്കുള്ളില്‍ കയറിയ പുമാന്മാര്‍ നോക്കിനില്‍ക്കെയാണ് ഹെല്‍മെറ്റില്ലാപ്രകടനം അരങ്ങുതകര്‍ത്തത്. ആ വരവിനുവേണ്ടി ക്യാമറകള്‍ കണ്ണുചിമ്മാതെ കാത്തിരിക്കയായിരുന്നു. സമരം തുടങ്ങിയിരുന്നില്ല; വളന്റിയര്‍മാര്‍ എത്തിയിരുന്നില്ല- പൊലീസ് പടയ്ക്കുപുറമെ ഏതാനും നേതാക്കള്‍ മാത്രമേ രംഗത്തുള്ളൂ. ഉപരോധസമരത്തെ ആദ്യദിനത്തില്‍ത്തന്നെ ഉപേക്ഷിച്ച് സ്ഥലംവിട്ട മാധ്യമക്യാമറകള്‍ അന്നുപക്ഷേ, കാലേകൂട്ടി ഹാജരുണ്ടായിരുന്നു.

കറുത്ത കുപ്പായമിട്ട് സ്കൂട്ടറില്‍ ആഗതയായ മഹതി നേരെ ചൊവ്വേ പൊലീസിനോട് വഴി വിട്ടുതരാന്‍ പറയുകയല്ല ചെയ്തത്. ബാരിക്കേഡിനുമുന്നില്‍ അലറുകയും മുരളുകയും ചെയ്യുന്നതാണ് കണ്ടത്. പൊലീസ് റോഡ് തടഞ്ഞതിന് കമ്യൂണിസ്റ്റുകാരോടെന്തിന് കയര്‍ക്കണം എന്നുചോദിച്ചാല്‍ ഉത്തരത്തിന് ട്യൂഷന്‍ മാസ്റ്റര്‍ വേറെ പണിയെടുക്കണം. മുഖ്യനടിക്ക് പറഞ്ഞുറപ്പിച്ചപോലെ അഞ്ചുലക്ഷം കിട്ടി. സഹനടന്മാരായ മാധ്യമക്കാര്‍ക്ക് എന്തുകിട്ടിയോ ആവോ? വീഗാലാന്‍ഡിലേക്ക് സൗജന്യ കുടുംബയാത്ര തരപ്പെടുത്തിയാല്‍ നന്ന്. വീണ് നടുവൊടിഞ്ഞാല്‍ അന്‍പതിനായിരം കൊടുക്കാവുന്നതുമാണ്. നായിക ഇടയ്ക്ക് കമ്യൂണിസ്റ്റുകാരോട് ചോദ്യമെറിഞ്ഞു- പത്തും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നവര്‍ക്കെതിരെ സമരംചെയ്യാത്തതെന്ത് എന്നോ മറ്റോ. അതിനാണ് അവര്‍ക്ക് അരാഷ്ട്രീയക്കാരുടെ ബിഗ് സല്യൂട്ടും അഞ്ചുലക്ഷത്തിന്റെ കിഴിയും. അഞ്ചുലക്ഷത്തിനുപുറമെ ഒരു ചൂല്‍ കൂടി സമ്മാനിച്ചിരുന്നെങ്കില്‍ ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പ് വലിയൗസേപ്പാകുമായിരുന്നു. ശരിക്കും തൂത്തു വെടിപ്പാക്കേണ്ടത് ക്ലിഫ്ഹൗസാണ്. അവിടെയാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്. സമീപവാസിയായ മഹതിക്ക് ഇനി വെളിച്ചപ്പെടാന്‍ തോന്നുമ്പോള്‍ അങ്ങോട്ടു പോകാവുന്നതാണ്. ആ യാത്ര പൊലീസ് ഉപരോധിക്കാതിരുന്നാല്‍ മതി.

*

ക്ലിഫ് ഹൗസിന് മുന്നിലെ അമര്‍ച്ചയ്ക്ക് അഞ്ചുലക്ഷം കൊടുത്തെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ അലറുന്നവര്‍ക്ക് സമാശ്വാസസമ്മാനമോ അവശപെന്‍ഷനോ കൊടുക്കണം. ഉണ്ണിത്താനെയും ജയശങ്കറിനെയുമൊന്നും അവഗണിക്കരുത്. മോഡിക്കുപ്പായമിട്ട് യഥാര്‍ഥ യുഡിഎഫ് മുഖം വെളിപ്പെടുത്തിയ ചീഫ് വിപ്പിനെയും മറക്കരുത്. ഒരഞ്ചുലക്ഷത്തിന് അഞ്ചുകോടിയുടെ പരസ്യം കിട്ടുമെങ്കില്‍ പണം എറിയാന്‍ മടിക്കരുത്; പവര്‍ വരട്ടെ. പണംകൊണ്ട് കാര്യം നടക്കുന്നില്ലെങ്കില്‍, വാര്‍ത്തയില്‍ കയറാന്‍ മറ്റു ചില മാര്‍ഗങ്ങളുണ്ട്. അതിനാകുമ്പോള്‍ തുണിക്കടയില്‍പോലും പണം മുടക്കേണ്ടതില്ല.

കടം കയറിയ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നാട്ടില്‍, ജനസമ്പര്‍ക്കത്തില്‍ തിരസ്കരിക്കപ്പെടുന്നവരുടെ ആത്മാഹുതിയും വന്നു. ഉമ്മന്‍ചാണ്ടി ഇന്നലെവരെ ജനസമ്പര്‍ക്കത്തിനുപോയി സമരക്കാര്‍ക്ക് തല്ലാണ് കൊടുത്തത്. കഴക്കൂട്ടത്തെ ചെറുപ്പക്കാരന്റെ ജനനേന്ദ്രിയവും ഉടച്ചു. ആളുകളെ വിളിച്ചുവരുത്തി സര്‍വാണി സദ്യ നടത്തുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ കാര്‍മികരാക്കുന്നു. പ്രതീക്ഷയോടെ പരിദേവനവുമായി ചെല്ലുന്നവരെ നിരാശരാക്കി തിരിച്ചയക്കുന്നു- അവരിലൊരാള്‍ ആത്മഹത്യചെയ്തിരിക്കുന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് സ്കൂട്ടറുകാരിയും കൊച്ചൗസേപ്പും ചൂലെടുക്കുന്നത്. നടുറോഡില്‍ വഴിതടഞ്ഞ് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് സമരവീര്യം തെരുവില്‍ വീഴ്ത്തിയ മാധ്യമ ആക്ടിവിസ്റ്റുകളും സന്ധ്യാചര്‍ച്ചയില്‍ ഉപരോധ സമരത്തിനെതിരെ ചൂലെടുത്തുകണ്ടപ്പോള്‍ ശതമന്യുവിന് സമാധാനമായി. ഉമ്മന്‍ചാണ്ടിയേക്കാള്‍ കാപട്യമുള്ളവരും നാട്ടിലുണ്ടല്ലോ. അതിനുമുന്നില്‍ സന്ധ്യയുടെ നാടകം എത്ര നിസ്സാരം. ഉമ്മന്‍ചാണ്ടിതന്നെ താരം. കേരളത്തില്‍ ഇനി സമരമേ വേണ്ട, സോളാറില്‍ അന്വേഷണവും വേണ്ട എന്നതാണ് ഈ ചൂല്‍ പരിപാടിയുടെ അടുത്ത ഘട്ടം.

ജനങ്ങള്‍ക്ക് ചെയ്യാന്‍ ഒരു ദൗത്യം കൂടി. വൃക്ക ദാനത്തിന്റെ പേരില്‍ കൊച്ചൗസേപ്പ് സമ്മാനിച്ച അഞ്ചുലക്ഷം പുല്ലുപോലെ വലിച്ചെറിയാന്‍ ആര്‍ജവം കാണിച്ച ഇരിട്ടിക്കാരന്‍ ജോര്‍ജിന് ഹൃദയത്തില്‍നിന്ന് ഒരു മെഗാ സല്യൂട്ട്. കേരളം സമരംചെയ്ത് നേടിയതാണ് ഇക്കാണുന്ന പുരോഗതിയും വളര്‍ച്ചയുമെന്ന് തിരിച്ചറിഞ്ഞ മഹാമനസ്സില്‍ നിന്നാണ് ആ ത്യാഗമുണ്ടായത്. അത്തരമൊരു മനസ്സ് അഞ്ചു കോടി കൊടുത്താലും കിട്ടില്ല കൊച്ചൗസേപ്പിന്.

*

ചൂലുകൊണ്ടുള്ള ഉപയോഗങ്ങള്‍ ദിനേന വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിനെ അരുക്കാക്കിയ ആം ആദ്മി ചൂല്‍ അതിന്റെ തൂപ്പു തുടരുന്നുണ്ട്. കാവിപ്പാര്‍ടിയും ഖാദിപ്പാര്‍ടിയും ചൂലെടുക്കാന്‍ മത്സരിക്കുന്നതും കാണുന്നു. ചൂലാണോ ആപ്പാണോ മികച്ച ആയുധം എന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിരുപാധികപിന്തുണ അറിയിച്ച് കോണ്‍ഗ്രസും ബിജെപിയും ആപ്പുവച്ചപ്പോള്‍ പതിനെട്ട് ഉപാധികൊണ്ട് കെജ്രിവാള്‍ തിരിച്ച് ആപ്പുവച്ചു. വെള്ളം അളന്നുകൊടുക്കാനും കറന്റ് മീറ്റര്‍ നോക്കാനും പുതിയ സ്കൂള്‍ തുറക്കാനും ചേരിനിവാസികള്‍ക്ക് വീടുവച്ചുകൊടുക്കാനും ഉപാധി വേണ്ട- ഭരണത്തില്‍ കയറിയാല്‍ ചെയ്യാവുന്നതേയുള്ളൂ. അതിന് ആരും ആപ്പുവയ്ക്കാതിരുന്നാല്‍ മതി. വീണ്ടും തെരഞ്ഞെടുപ്പു നടത്തി കെജ്രിവാള്‍ സ്വന്തമായി ഭൂരിപക്ഷമുണ്ടാക്കിയാലേ ഡല്‍ഹിയില്‍ ഭരണമുണ്ടാകൂ എന്ന് ശഠിച്ചാല്‍, പാവപ്പെട്ടവനുവേണ്ടി ചെലവാക്കേണ്ട അനേക കോടികള്‍ പിന്നെയും ചോരും. അതും ഒരു ജനദ്രോഹംതന്നെ. ജയിക്കാനായി ജനിച്ചവനെങ്കില്‍, ജയം ഉറപ്പാക്കാതെ എന്തിന് മത്സരിച്ചു എന്ന് തിരിച്ചുചോദിക്കാം.

ആം ആദ്മി പറയുന്നതെല്ലാം കാര്യം. ചെയ്യാനാണ് കെല്‍പ്പില്ലാത്തത്. ആ കെല്‍പ്പിന് രാഷ്ട്രീയം വേണം. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ ജനവികാരം സ്വന്തമാക്കിയാല്‍ പോരാ. അങ്ങനെ കൂടെവരുന്ന ജനങ്ങളോട് നീതിയും ചെയ്യണം. അതിനുള്ള രാഷ്ട്രീയ പ്ലാറ്റ് ഫോം ഉയര്‍ത്താതെ ചൂലുംകൊണ്ട് സോഷ്യല്‍ മീഡിയ കളിച്ചാല്‍, അനുഭവിക്കേണ്ടത് ജനങ്ങള്‍ തന്നെ- രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും രാഷ്ട്രപതിഭരണത്തിന്റെയും വീണ്ടും തെരഞ്ഞെടുപ്പിന്റെയും രൂപത്തില്‍.

തൂമ്പാകൊണ്ട് കിളയ്ക്കേണ്ടിടത്ത് ചൂലുകൊണ്ട് തൂത്തിട്ട് കാര്യമില്ല. കിളച്ചുമറിച്ചശേഷം തൂക്കണം. ഭൂപരിഷ്കരണം, അഴിമതി നിര്‍മാര്‍ജനം, സബ്സിഡി പുനഃസ്ഥാപനം, മതനിരപേക്ഷത, ക്ഷേമപദ്ധതികള്‍, സാമ്രാജ്യ അധിനിവേശവിരോധം, ഉദാരവല്‍ക്കരണവര്‍ജനം തുടങ്ങിയ കുറെ പദങ്ങള്‍ നാട്ടില്‍ പറന്നുനടപ്പുണ്ട്. ഇടതുപക്ഷത്തുള്ള കൂട്ടരാണ് അതെല്ലാം ആവര്‍ത്തിച്ചുപറയുന്നത്. കോണ്‍ഗ്രസുകാര്‍ കോടീശ്വരനെ ശതകോടീശ്വരനും ദരിദ്രനെ പരമദരിദ്രനുമാക്കുന്ന അനീതിഭരണമാണ് നടത്തുന്നത് എന്ന് ഇടതുപക്ഷം പറയുമ്പോള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയും ജന്‍ലോക്പാല്‍ വന്നാല്‍ ലോകാ സമസ്താ സുഖിനോ ഭവന്തു ആകുമെന്ന് വിശ്വസിക്കുകയും ചെയ്തതുകൊണ്ടുണ്ടായ തകരാറാണ് ഇക്കാണുന്നത്.



കെജ്രിവാള്‍ നല്ല മനുഷ്യന്‍ തന്നെ. ചൂലിന്റെ ഒരുപയോഗമേ അറിയൂ. രോഗമറിഞ്ഞ് ചികിത്സിക്കുന്ന ശാസ്ത്രം കൂടി പഠിച്ചില്ലെങ്കില്‍ ഉപാധിവയ്ക്കലും സ്വീകരിക്കലും തിരസ്കരിക്കലും തുടരും- അപ്പോഴേക്കും ജനം പുതിയ ചൂലിനു പിന്നാലെ പോകും. അതാണ് കാവിക്കും ഖാദിക്കും വേണ്ടത്. അതുകൊണ്ടാണ് കേരളത്തിലെ ചൂല് അവര്‍ ഇടതുപക്ഷത്തിനുനേരെ തിരിച്ചുവയ്ക്കുന്നത്. ഡല്‍ഹിയില്‍ രാഹുല്‍ജിയും ഷീലാദീക്ഷിതും മോഡിജിയും ചൂല്‍പ്പേടിയില്‍ വിറച്ചുപനിക്കുമ്പോള്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയെ ചൂലുയര്‍ത്തി കോക്രി കാട്ടുന്ന മിടുക്ക്് റബറുപോലെ വില കുറഞ്ഞ ഒന്നല്ല എന്ന് തിരിച്ചറിഞ്ഞാല്‍ കെജ്രിവാളിനും വീണ്ടുവിചാരം വരും. സര്‍വീസില്‍ ഒരിക്കലും ദുഷ്പേരു കേള്‍പ്പിക്കാത്ത പണ്ഡിത ഡിജിപിയെ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും മഹാവെടക്കാക്കി വാധ്യാരുപണിക്കു വിട്ട മാധ്യമ മിടുക്ക് കണ്ടുപഠിക്കാതെ ചൂല്‍പ്രയോഗം തുടര്‍ന്നാല്‍, കെജ്രിവാളിനെ വെറും ചൂലാക്കി മാറ്റുന്ന മാധ്യമ മാന്ത്രികവും സംഭവിക്കും. ആഴ്ചമുമ്പ് വെട്ടിമാറ്റിയ പടുവാഴ "വെട്ടിനിരത്തപ്പെട്ട കൃഷി വാഴ"യാക്കിയവര്‍ക്ക് കെജ്രിവാളിനെ കൊടുവാളാക്കുന്ന ജോലി എത്ര നിസ്സാരം

*

പൂജപ്പുര ജയിലിനുമുന്നില്‍ ഇരുകാലും തളര്‍ന്ന വൃദ്ധ കണ്ണീരുമായെത്തിയപ്പോള്‍, മുഖ്യ ഹരിത എംഎല്‍എ ചോദിച്ചത്, ""ഇവരെ ആരാണ് കടത്തിവിട്ടത്"" എന്നത്രെ. മറ്റൊരു ഹരിത എംഎല്‍എ കഴിഞ്ഞ ദിവസം സങ്കടപ്പെട്ടത്, തന്റെ മണ്ഡലത്തിലെ ചെറുവയല്‍ രാമനെക്കുറിച്ച് താന്‍ അറിഞ്ഞത്, ആലപ്പുഴയില്‍നിന്നു വന്ന തോമസ് ഐസക് പറഞ്ഞിട്ടാണ് എന്നു സമ്മതിച്ചുകൊണ്ടാണ്. കുറ്റം പറയരുത്. ഹരിത എംഎല്‍എ എന്നാല്‍ മരവും മലയുമേ കാണാവൂ- മണ്ണിലെ മനുഷ്യനെ നോക്കരുത്, കാണരുത്, കണ്ടാല്‍ മിണ്ടരുത്.

Tuesday, December 10, 2013

ചൂല്‍പ്പാര്‍ടിയും ചൂല്‍ക്കളിയും



എങ്ങനെ തോറ്റു എന്ന ചോദ്യത്തിന്, "വോട്ടു കുറഞ്ഞതുകൊണ്ട്" എന്ന് ഉത്തരം പറഞ്ഞാല്‍ മതി. ഇറ്റലിയിലും ഇന്ത്യയിലും അതിന് ഒരേരീതി തന്നെ. പത്തുമാസംമുമ്പ് പിറന്നുവീണ ആം ആദ്മി പാര്‍ടി എങ്ങനെ ജയിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കോണ്‍ഗ്രസിന്റെ "നടു ഒടിഞ്ഞതുകൊണ്ട്" എന്നും പറയാം. സോണിയാജി സത്യമേ പറയാറുള്ളൂ. "ജനങ്ങള്‍ അസന്തുഷ്ടരാണ്; അതുകൊണ്ട് പരാജയമുണ്ടായി" എന്നാണ് നാലു സംസ്ഥാനത്ത് തോറ്റ് തുന്നംപാടിയതിനുള്ള വിശദീകരണം. അല്‍പ്പംകൂടി വിശദീകരിച്ച്, "പരമ്പരാഗത രാഷ്ട്രീയ പാര്‍ടികള്‍ക്ക് കഴിയാത്തരീതിയില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ടിക്കൊപ്പം ചേര്‍ന്നതിന്റെ ഫലമാണിതെ"ന്നാണ് യുവരാജാവിന്റെ പ്രതികരണം. അതല്ലാതെ ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടതല്ല എന്ന്.

 /

മുരിക്കിലകൂട്ടി തീയിട്ട് തണുപ്പകറ്റുന്ന ഒരു പരിപാടിയുണ്ട്. തീ കത്തുമ്പോള്‍മാത്രം നല്ല ചൂടുണ്ടാകും. അണഞ്ഞയുടനെ തണുപ്പ് തിരിച്ചുവരികയുംചെയ്യും. അതുപോലെയാണ് കെജ്രിവാളിന്റെ പാര്‍ടി. അഴിമതിയും അഴിമതിക്കാരെയും കണ്ടുമടുത്ത ജനങ്ങള്‍ക്ക് തല്‍ക്കാലം ചൂടകറ്റാനുള്ള ആളിക്കത്തല്‍. അതിനപ്പുറം അരാഷ്ട്രീയതയുടെ കുളിരാണ്. കെജ്രിവാളിന്റെ ജയമല്ല; കോണ്‍ഗ്രസിന്റെ പരാജയമാണ് സംഭവിച്ചതെന്നര്‍ഥം. രാഷ്ട്രീയ പ്രതികരണത്തിനുപകരം വൈകാരിക പ്രതികരണത്തിലേക്ക് ഡല്‍ഹിക്കാരെ ആട്ടിത്തെളിച്ചതിന്റെ ഫലം. നേട്ടം മോഡിയുടെ പാര്‍ടിക്കാണ്. കെജ്രിവാളും കോണ്‍ഗ്രസും വര്‍ഗീയവിരുദ്ധ വോട്ടുകള്‍ പങ്കിട്ടു- ചുളുവില്‍ ബിജെപി ഡല്‍ഹിയിലെ ഒന്നാംകക്ഷിയായി. മധ്യപ്രദേശും ഛത്തീസ്ഗഢും രാജസ്ഥാനും മോഡി കൊത്തിപ്പറന്നപ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കയ്യാലപ്പുറത്തായി. തൊട്ടുകൂട്ടാന്‍ ഒരു ജയം വന്നത് മിസോറാമില്‍നിന്നാണ്. 

എല്ലാം കൂട്ടിയും കിഴിച്ചും നോക്കിയാല്‍, യുവരാജാവിന്റെ അക്കൗണ്ടില്‍ ബാക്കിയിരിപ്പ് പൂജ്യമാണ്. മാജിക്കില്ല; മായയും മന്ത്രവുമില്ല- ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ വെറും നോക്കുകുത്തി. രാഹുലിനെയുംകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിനുപോയാല്‍ മന്‍മോഹനും വയലാര്‍ രവിക്കും തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവരും. കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ചാനല്‍രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. തരൂരിന് പത്രക്കാരുടെ പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പുപണി നല്‍കാവുന്നതാണ്. കുമ്പളങ്ങിയില്‍ തിരുതയ്ക്ക് ക്ഷാമമില്ലാത്തുകൊണ്ട് കെ വി തോമസ് രക്ഷപ്പെടും.

ആന്റണിക്ക് രാഷ്ട്രപതി ഭവനെ ഓര്‍ത്ത് "നഷ്ടവസന്തത്തിന്‍ തപ്ത നിശ്വാസമേ" പാടാം. മുല്ലപ്പള്ളിക്ക് ആര്‍എംപിയുടെ അഖിലേന്ത്യാ സെക്രട്ടറി ജനറലാകാം- അല്ലെങ്കില്‍ പരമ്പരാഗത തൊഴിലായ തട്ടിന്‍പുറ പരിശോധനയില്‍ പുനഃപ്രവേശിക്കാം. ഇ അഹമ്മദിന് എല്ലാ ജോലിയും ചെയ്യാനുള്ള ഊര്‍ജമുണ്ട്- തട്ടുകേട് വരില്ല. കലം പൊട്ടിയാല്‍ വെറും ഓടാണ് എന്ന് പറയാറുണ്ട്. കോണ്‍ഗ്രസ് പൊടിപ്പൊളിഞ്ഞ് ഓടായി. ഇനി കലമാകില്ല. അത് ശരദ് പവാറിനും ആന്ധ്രാവിലുള്ള ഖദറുകാര്‍ക്കും മനസിലായിട്ടുണ്ട്. ഗാന്ധിപ്പേരും നെഹ്റുത്തൊപ്പിയും പഴഞ്ചനായി. ചെന്നിത്തലയുടെ ധൈര്യവും കെ സുധാകരന്റെ വിനയവും ഉമ്മന്‍ചാണ്ടിയുടെ സത്യസന്ധതയും ടെന്നിജോപ്പന്റെ നിഷ്കളങ്കതയും പീതാംബരക്കുറുപ്പിന്റെ പരിത്യാഗശീലവും ഉണ്ണിത്താന്റെ സന്യാസിഭാവവും പി ടി തോമസിന്റെ ബുദ്ധികൂര്‍മതയും തങ്കച്ചന്റെ പാണ്ഡിത്യവുമുള്ള പ്രസ്ഥാനമാണിന്ന് കോണ്‍ഗ്രസ്. തിരുവഞ്ചൂരും സരിതയും ടി എച്ച് മുസ്തഫയുമാണ് അതിന്റെ ഐശ്വര്യം. മധ്യവയസ്സിലെത്തിയിട്ടും യുവത്വംവിടാതെ കുടുംബസ്വത്ത് നോക്കി നടത്താന്‍ സ്വയംസമര്‍പ്പിച്ച രാഹുല്‍ജിയാണതിന്റെ നായകന്‍. അതുകൊണ്ടാണ് ഡല്‍ഹിയില്‍ എട്ടുസീറ്റെങ്കിലും കിട്ടിയത്. ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പ്രചാരണത്തിനുപോയിടത്തെല്ലാം കോണ്‍ഗ്രസ് പൊട്ടിയത് ഒരു കുറ്റമല്ല. ജനങ്ങളാണ് കുറ്റക്കാര്‍. അവിടെ ചെന്ന് അദ്ദേഹം ഹിന്ദിയില്‍ "ആം", "ആദ്മി" "വാള്‍" എന്നൊക്കെയാണ് പറഞ്ഞതെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ് കുഴപ്പം. മോഡി പ്രസംഗിച്ചിടത്ത് ബിജെപിയും ജയിച്ചില്ല, ഉമ്മന്‍ചാണ്ടി പോയിടത്ത് കോണ്‍ഗ്രസും ജയിച്ചില്ല. ആ നിലയ്ക്ക് രണ്ടുപേരും തുല്യര്‍തന്നെ. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഏതു ചൊല്ലാണ് വേണ്ടത് എന്നതില്‍ ഒരു സംവാദം സംഘടിപ്പിക്കേണ്ടതുണ്ട്. മോങ്ങാനിരിക്കുമ്പോള്‍ തലയില്‍ തേങ്ങവീണതും കൂനിന്മേല്‍ കുരുവന്നതും ഇടിവെട്ടിയപ്പോള്‍ സര്‍പ്പദംശനമേറ്റതുമെല്ലാം മാറിമാറി പ്രയോഗിക്കപ്പെടുന്നുണ്ട്. എല്ലാംചേര്‍ത്ത് ഒരു ചൊല്ലുണ്ടാക്കിയാല്‍ അതാണ് ഇന്നത്തെ കോണ്‍ഗ്രസ്. 2 ജി സ്പെക്ട്രം വഴി തരംഗമായി വന്നതും ഖനികളില്‍നിന്ന് കല്‍ക്കരിയായി കുഴിച്ചെടുത്തതും കോമണ്‍വെല്‍ത്ത് ഗെയിംസ് കളിച്ചുനേടിയതും വിദേശത്തോക്ക്, പീരങ്കി, വിമാനക്കച്ചവടം വഴി വന്നതുമായ നോട്ടുകൂമ്പാരങ്ങളാകെ എടുത്ത് പ്രയോഗിച്ചാലും രക്ഷപ്പെടുന്ന മട്ടൊന്നുമില്ല.

നാലിടത്തെ ജയംകണ്ട് പടക്കംപൊട്ടിച്ചും യെദ്യൂരപ്പയോട് പോരപ്പാ എന്ന് കെഞ്ചിയും നില്‍ക്കുന്ന കാവിപ്പാര്‍ടിക്ക് ബമ്പര്‍ ലോട്ടറി അടിച്ച ഭാവമാണ്. അതിന്റെ അഹങ്കാരത്തില്‍ കണ്ണില്‍കണ്ടവരുടെയെല്ലാംമേല്‍ കുതിരകയറുന്നുണ്ട്. ബമ്പര്‍ പോയിട്ട്, ഒരു സമാശ്വാസ സമ്മാനത്തിനുള്ള വകപോലും മോഡിയുടെ നമ്പരിനില്ല. മധ്യപ്രദേശും ഛത്തീസ്ഗഢും ഗുജറാത്തും രാജസ്ഥാനും കര്‍ണാടകവും മഹാരാഷ്ട്രയും തൂത്തുവാരിയാല്‍ ബിജെപിക്ക് കിട്ടുന്നത് 167 സീറ്റാണ്. കര്‍ണാടകത്തില്‍ എന്തു സംഭവിക്കുമെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കണ്ടു. മഹാരാഷ്ട്രയില്‍ ശിവസേന പ്രഭാവം ഏശുന്ന മട്ടില്ല. ഉത്തര്‍പ്രദേശില്‍ മുലായവും മായാവതിയുമൊക്കെ ജീവിച്ചിരിപ്പുണ്ട്. ഹിമാചലില്‍ ബിജെപിയുണ്ട്- പക്ഷേ, നാലു മണ്ഡലമേയുള്ളൂ. എങ്ങനെ കൂട്ടിയാലും നൂറ്റിയറുപതിനപ്പുറം ബിജെപി സീറ്റ് പോകാന്‍ സാധ്യത കാണാനില്ല. കോണ്‍ഗ്രസ് ക്ഷയിക്കുകയും ചെയ്യും. ബാക്കി സീറ്റുകള്‍ ഇടതുപക്ഷവും ജയലളിതയും നിതീഷും ജഗ്മോഹനും ശരദ്പവാറുമടക്കമുള്ളവര്‍ നേടും. മമതയുടെ പങ്ക് വേറെ. അങ്ങനെവന്നാല്‍, ബിജെപിയും കോണ്‍ഗ്രസും വലിയ കക്ഷികളാകും- മൂന്നാമതൊരു ശക്തി ഭരിക്കുകയുംചെയ്യും. മോഡി മോടിയില്‍ ഗുജറാത്ത് കൊണ്ട് തൃപ്തിപ്പെടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ സങ്കടത്തിലും ബിജെപിയുടെ സന്തോഷത്തിലുമല്ല, വര്‍ഗീയതയ്ക്കും ജനങ്ങളെ കണ്ണീരുകുടിപ്പിക്കുന്നതിനുമെതിരായ ജനവികാരത്തിലാണ് കാര്യം. മോഡിയുടെ പടക്കത്തിന്റെ നനവ് മാറ്റാനുള്ള വെയിലൊന്നും ഇന്ത്യയിലില്ല എന്നര്‍ഥം.

 ---------------------------

കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ കലം ഉടഞ്ഞുതുടങ്ങിയപ്പോള്‍ കേരളത്തിലാണ് വലിയ വെപ്രാളം. ലീഗ് ശാപം ചൊരിയുന്നു; മാണി കേരള മുഖംതിരിക്കുന്നു. ചെറുകക്ഷികള്‍ കോണ്‍ഗ്രസിന്റെ മുഖംപോലും കാണാന്‍ തയ്യാറല്ല. സോളാര്‍ ചൂടില്‍ കരിഞ്ഞ ഉമ്മന്‍ചാണ്ടിയും കരിക്കുകുടിച്ച് ലക്കുകെട്ട തിരുവഞ്ചൂരും മോഹഭംഗംകൊണ്ട് മനസ്സിന്റെ ചരടുപൊട്ടിയ ചെന്നിത്തലയും ഗതികിട്ടാതലയുന്ന സുധീരനും ആരെക്കണ്ടാലും "ആരെടാ മര്‍ക്കടാ" പാടി ഗദചുഴറ്റുന്ന സുധാകരനുമെല്ലാം ചേര്‍ന്ന് ശോഭനമായ ചിത്രം വരച്ചുവച്ചിട്ടുണ്ട്. സരിതയുടെ തിരുവാതിരയും സലിംരാജിന്റെ ചാക്യാര്‍കൂത്തും അരങ്ങുതകര്‍ക്കുന്നു. ആന്റണിയെ കണ്ടവരില്ല. ആ നിലയ്ക്ക് ചൂലുംകൊണ്ട് കോണ്‍ഗ്രസിന് ചുറ്റും നടക്കുകയാണ് ഘടകകക്ഷികള്‍. ചൂലാണ് പുതിയ ആയുധം. അത് തൂത്തുവെടിപ്പാക്കാനും കൊള്ളാം, ചെകിട്ടത്തടിക്കാനും കൊള്ളാം. വൃത്തികേട് മുഖത്തുതന്നെയാകുമ്പോള്‍ ശുദ്ധീകരണത്തിന് ചൂലുതന്നെ മഹായുധം. യുഡിഎഫിലെ ചൂല്‍ക്കളി തുടങ്ങിയിട്ടേയുള്ളൂ. ആംആദ്മി പാര്‍ടി അഴിമതി തുടച്ചുനീക്കാനാണ് ചൂലെടുത്തതെങ്കില്‍ ഇവിടെ അഴിമതിയില്‍ മുക്കിയ ചൂലുകൊണ്ടാണ് കളി എന്ന വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് ചൂല്‍പ്പാര്‍ടിയാകുമ്പോള്‍ ചൂല്‍ക്കളി അതിനനുയോജ്യംതന്നെ. 
---------------------

ആര്‍എംപി സംസ്ഥാന പാര്‍ടിയായി. ഘടകകക്ഷിയാകാനുള്ള യോഗ്യത വന്ന സ്ഥിതിക്ക് മുല്ലപ്പള്ളി രാമചന്ദ്രന് ആ വഴിയില്‍ ഒന്ന് സഹായിക്കാവുന്നതാണ്. മുല്ലപ്പള്ളി സഹായിച്ചില്ലെങ്കിലും ആര്‍എംപി നശിച്ചുപോകയൊന്നുമില്ല. അല്‍പ്പസ്വല്‍പ്പം വിഭാഗീയതയും തൊഴുത്തില്‍കുത്തും ഹരിഹരന്‍ശല്യവും അവര്‍ക്കൊരു വിഷയമല്ല. തുറന്ന് പിന്തുണയ്ക്കാന്‍ മഹാനേതാക്കളില്ലെങ്കിലും പ്രശ്നമില്ല. മാധ്യമപ്പടയാളികള്‍ ആര്‍എംപിയെ ജീവന്‍കൊടുത്ത് കാത്തുസൂക്ഷിക്കാന്‍ ജാഗരൂകരായി നിരന്നുനില്‍പ്പുണ്ട്. കെ കെ രമയാണ് എന്ന് ധരിച്ച് കേരളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ കെ ലതികയെ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം നോക്കുക:

സ്ഥലം കോഴിക്കോട് നഗരം. ഓടുന്ന കാര്‍. മൊബൈല്‍ ഫോണിലേക്ക് കോള്‍ വരുന്നു.
"ഹലോ..........." "ഹലോ ......................."
"സഖാവേ, ഇത് (----------)ചാനലില്‍ നിന്ന് (----------) ആണ്".
"എന്താ -------ശേ, എന്തുണ്ട് വിശേഷം?"
"സഖാവേ, ആ കെ കെ ലതിക ജയിലില്‍ പോയത് വല്യ വാര്‍ത്തയാണല്ലോ. "
"അതേ ..അതിന്?"
"സഖാവേ, അവരുടെ വീട് റെയ്ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൂടേ? അത് ചെയ്യേണ്ടതല്ലേ? സഖാവ് അതില്‍ ശക്തമായി പ്രതികരിക്കേണ്ടതല്ലേ?"
"ഏതു സമയത്തും ചെയ്യാവുന്നതാണ്. വയസ്സായ അച്ഛന്‍മാത്രമേ അവിടെ ഉള്ളൂ. ഞാന്‍ ഇങ്ങു കോഴിക്കോട്ടാണ്. സാരമില്ല. അത് നടക്കട്ടെ..."
"ഹലോ..ഇത് രമ സഖാവല്ലേ? ഹലോ....ഹലോ.... ഇതാരാണ്?"
"ഇത് കെ കെ ലതിക" "ഹലോ................ഹലോ................ഹലോ................കേള്‍ക്കുന്നില്ല....(കമ്പിളിപ്പുതപ്പ് കഥ സ്മരണീയം)

ഫോണ്‍ കട്ടായി. കെ കെ ലതികയുടെ വീട് റെയ്ഡ് ചെയ്യണം: കെ കെ രമ എന്ന ബ്രേക്കിങ് ന്യൂസ് അങ്ങനെ അലസിപ്പോയി. എന്തായാലും, കേരളത്തിലെ പിതൃസമ്പന്ന മാധ്യമപ്രവര്‍ത്തനത്തിന് ഭാസുരഭാവിയുണ്ട്.

Monday, November 25, 2013

ഉത്തേജകമരുന്നിന്റെ മൊത്തവ്യാപാരം

മൊയ്ലി ഉത്തേജകമരുന്നിന്റെ വീരപ്പനുമാണ്. വീണുകിടക്കുന്നവന് കുതിച്ചുപായാന്‍ കരുത്തുനല്‍കുന്ന ഉത്തേജകവിദ്യകള്‍ പാരമ്പര്യമായിത്തന്നെ കിട്ടിയിട്ടുണ്ട്. ഇന്നയാള്‍ക്കേ കൊടുക്കൂ എന്നില്ല. എവിടെ പുഷ്ടിശോഷണമുണ്ടോ, ശേഷിക്കുറവുണ്ടോ, തളര്‍ച്ചയുണ്ടോ അവിടെ മൊയ്ലി എത്തുമെന്നതാണ് പഴയരീതി. പുതിയരീതിയും അതുതന്നെ. ആരും തോല്‍ക്കുന്നിടത്ത് മൊയ്ലി വരും. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ കിതച്ചുനില്‍ക്കുന്ന കേരള ടീമിനെ ഉത്തേജിപ്പിക്കാന്‍ ആദ്യമയച്ചത് മുകുള്‍ വാസ്നിക്കിനെയാണ്. വാസ്നിക്കിന്റെ കൈയിലുള്ള ഗുളികയും മരുന്നുമൊന്നും ഫലം ചെയ്തില്ല. എന്നുമാത്രമല്ല, ചില കളിക്കാര്‍ മാത്രം അത് വേണ്ടതിലധികം കഴിക്കുന്നതായി പരാതി വരികയും ചെയ്തു. മുകുള്‍ ഇനിയും പഠിക്കാനുണ്ട്. പഠിപ്പിക്കാന്‍ മൊയ്ലിയോളം പോന്ന നേതാവ് വേറെയില്ല. രണ്ടുപേരും ഒന്നിച്ചുവന്ന് മരുന്നുകുത്തിവച്ച് തിരിച്ചുപോകുമ്പോള്‍ വിധിച്ചത്, ഇതുവരെ നന്നായി ഓടിയ കളിക്കാരാണ്, ഇപ്പോഴും ഓടുന്നുണ്ട്, ഇനി കുതിച്ചോളും എന്നത്രെ. ഓടിയതും ഓടുന്നതും കേരളത്തിലായതുകൊണ്ട് നാട്ടുകാര്‍ക്ക് അതില്‍ സംശയമൊന്നുമില്ല.

ആടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊന്ന് അജമാംസഭോജനം നടത്തുകയും ചെയ്യുന്ന അഹിംസാ പാര്‍ടിക്കാര്‍ക്ക് ചേര്‍ന്ന ഭിഷഗ്വരദ്വയമാണ് മൊയ്ലി-മുകുള്‍ ടീമെന്ന് ബോധ്യപ്പെടാത്തവര്‍ക്കായി സമര്‍പ്പിക്കേണ്ടതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നന്നായി ഓടുന്നുണ്ടെന്ന കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഉത്തേജകമരുന്നിന്റെ ആവശ്യമുണ്ടോ എന്ന സംശയം വേറെയുണ്ട്. ഭരണത്തില്‍ പിന്നോക്കമാണെന്നേയുള്ളൂ. മറ്റെല്ലാം ഭംഗിയായി നടക്കുന്നുണ്ട്. ഏതു മാന്യനെയും അല്‍പ്പനേരത്തേക്കോ പ്രത്യേക സന്ദര്‍ഭത്തിലോ കളങ്കിതനാക്കാന്‍ ഒരു ഊമക്കത്തു മതി. അതല്ലെങ്കില്‍ നാലുപേര്‍ കുശുകുശുത്താലും മതി. അത്തരം ആനുകൂല്യം വാരിക്കോരി നല്‍കിയാലും ഉമ്മന്‍ചാണ്ടി രക്ഷപ്പെടുന്ന മട്ടില്ല. സരിതയുമായുള്ള അടുപ്പവും ബിജുവുമായി നടത്തിയ സ്വകാര്യചര്‍ച്ചയും ശ്രീധരന്‍ നായര്‍ക്കു കൊടുത്ത ഉറപ്പും ഉമ്മന്‍ചാണ്ടി ചെല്ലുന്നിടത്തെല്ലാം സരിതയുണ്ടെന്ന മൊഴികളും ജോപ്പന്റെ കാരാഗൃഹവാസവും ജിക്കുവിന്റെ അജ്ഞാതവാസവും തോമസ് കുരുവിളയുടെ തിരോധാനവുമെല്ലാം ആറ്റിക്കുറുക്കി നോക്കുമ്പോള്‍ അന്വേഷണം നടക്കാതിരിക്കുന്നതുതന്നെയാണ് ഉമ്മന്‍ചാണ്ടിക്ക് ഉത്തമം. ഹേമചന്ദ്രനെ പേടിപ്പിച്ച് നിലയ്ക്കുനിര്‍ത്താം. പൊലീസിനെ തളച്ചിടാം. എന്നാല്‍, നീതിബോധം തൊട്ടുതീണ്ടിയ ആര് കേസെടുത്താലും ആദ്യം പ്രതിയാകുന്നത് ഉമ്മന്‍ചാണ്ടി തന്നെ. ഈ ഉമ്മന്‍ചാണ്ടി അല്‍പ്പകാലത്തേക്ക് വല്ല രാജ്ഭവനിലും പോയിരിക്കട്ടെ എന്ന് ഹൈക്കമാന്‍ഡിന് തോന്നിത്തുടങ്ങിയതായി ശ്രുതിയുണ്ട്. തലമുതിര്‍ന്ന പല നേതാക്കളെയും ഇരുത്താന്‍ പറ്റുന്ന ഇടമാണ് രാജ്ഭവനെന്ന് പണ്ടുതൊട്ടേ കോണ്‍ഗ്രസ് തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിസ്ഥാനത്ത് പരിഗണിക്കപ്പെട്ടിരുന്ന നാരായണ്‍ദത്ത് തിവാരിയെപ്പോലും രാജ്ഭവനില്‍ ഇരുത്തിയാണ് ആദരിച്ചത്.

ഉമ്മന്‍ചാണ്ടിയാണെങ്കില്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. 40 കൊല്ലമായി ഒന്നു ശരിക്ക് ഉറങ്ങിയിട്ടുപോലുമില്ല. എല്ലാസമയത്തും ജനങ്ങള്‍ക്കിടയിലാണ്. സെക്രട്ടറിയറ്റില്‍ വലിയ ഓഫീസും സൗകര്യങ്ങളുമുണ്ടായിട്ടും എളിമകൊണ്ട് മുഖ്യമന്ത്രിയാണെന്നുള്ള ചിന്തപോലുമില്ല. വില്ലേജ് ഓഫീസറുടെ തലത്തിലേക്ക് താണുവന്ന് ജനസേവനം നടത്തുകയാണ്. ഒരു വിശ്രമത്തിനുള്ള കാലമായി. രാജ്ഭവനിലാകുമ്പോള്‍ ആയുര്‍വേദചികിത്സയും സമീകൃതാഹാരവും ഉല്ലാസഭരിതമായ വിശ്രമവേളയും അല്ലലില്ലാതെ അനുഭവിക്കാം. ഉമ്മന്‍ചാണ്ടിയോട് സ്നേഹമുള്ള ആരും അതിനാഗ്രഹിക്കും. കെ വി തോമസിന് തിരുത മീനിനേക്കാള്‍ പ്രിയങ്കരമാണ് ഉമ്മന്‍ചാണ്ടി. അതുകൊണ്ട് ഇനി വിശ്രമിക്കട്ടെ എന്ന സന്ദേശം ഡല്‍ഹിക്കു കുതിച്ചത് കുമ്പളങ്ങിയില്‍ നിന്നാണെന്നു കേള്‍ക്കുന്നു. പുതിയ പ്രതിച്ഛായ വരണമെങ്കില്‍ ഭരണത്തലപ്പത്തില്‍ മാറ്റംവേണം. ആന്റണിക്ക് തിരിച്ചുവന്ന് നാണംകെടാന്‍ താല്‍പ്പര്യമില്ല. വയലാര്‍ രവിയെ നാട്ടുകാര്‍ക്ക് വേണ്ട. ചെന്നിത്തല വന്നാല്‍ സകലതും തകരും. യോഗ്യന്‍ താനല്ലാതെ വേറാരുണ്ടെന്ന ചോദ്യമാണ് കുമ്പളങ്ങിയുടെ കായലോളങ്ങളും കടല്‍ത്തിരയും പടിഞ്ഞാറന്‍ കാറ്റും ചോദിക്കുന്നത്. സംഗതി ശരിയാണ്- പഴയ ഫ്രഞ്ചുകേസും അല്‍പ്പസ്വല്‍പ്പം മീന്‍വിഷയവുമേ അക്കൗണ്ടിലുള്ളൂ. കുമ്പളങ്ങിക്കാരാണെങ്കില്‍ കണ്ടതെല്ലാം വിളിച്ചുപറഞ്ഞ് ശീലമില്ലാത്തവരാണ്. അനഭിമതരുടെ കൂട്ടത്തില്‍ വ്യത്യസ്തനാകാന്‍ ആറ്റുകൊഞ്ചുകൊണ്ടുള്ള പ്രയോഗത്തിലാണ് ആശ്രയം. അതു നടന്നുകിട്ടിയാല്‍ പുതിയ പ്രതിച്ഛായയുടെ തൊപ്പി തോമസ് മാഷിന്റെ തലയില്‍ വന്നുചേരും. ഗണേശ്കുമാറിനെ മന്ത്രിയാക്കിയാലും ബിജു രാധാകൃഷ്ണന് നിരുപാധിക വിടുതല്‍കൊടുത്താലും ജോപ്പനെ തിരിച്ചുകൊണ്ടുവന്ന് കെപിസിസി പ്രസിഡന്റാക്കിയാലും പിന്നെ ഒരു കുഴപ്പവുമില്ല. ആറന്മുളയില്‍ വിമാനമിറങ്ങാം; പശ്ചിമഘട്ടം ഇടിച്ചുനിരപ്പാക്കി റബര്‍ നടാം. താല്‍ക്കാലികമായെങ്കിലും കോണ്‍ഗ്രസുകാരന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഞാന്‍ തയ്യാറെന്ന് മാഷ് പറയുമ്പോള്‍; ഉമ്മന്‍ചാണ്ടി ഭരണം നല്ലതെന്ന് മൊയ്ലി പറയുമ്പോള്‍ സൂക്ഷിക്കണം. മുകുള്‍ വാസ്നിക്കിനെ കൊണ്ട് ഒരു പ്രയോജനവുമില്ലേ എന്ന് ചെന്നിത്തലയെങ്കിലും ചിന്തിക്കണം.

*

കനകംമൂലം കാമിനിമൂലം കലഹം പലവിധമാണ്. സരിതയും കവിതയും ശാലുവും നാടുവാഴുന്ന കാലത്ത് അതു സംഭവിച്ചില്ലെങ്കിലേ ആശ്ചര്യത്തിന് വകയുള്ളൂ. അക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമൊന്നും ഒട്ടും വൈക്ലബ്യം വേണ്ടതില്ല എന്നൊരു അപൂര്‍വസന്ദേശം ഗുജറാത്തില്‍നിന്ന് വന്നിട്ടുണ്ട്. വലിയ വലിയ നേതാക്കളാകുമ്പോള്‍ ഒരു കരിക്ക് കുടിക്കുന്നതോ സ്വകാര്യം പറയുന്നതോ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നതോ ഒരു കുറ്റമല്ല. ആര്‍എസ്എസുകാരന് വിവാഹംവേണ്ട എന്നേ തീരുമാനമുള്ളൂ. സ്ത്രീകളെ കാണാന്‍ പാടില്ല എന്നൊന്നും ആരും പറഞ്ഞിട്ടില്ല. മോഡി വിവാഹം കഴിച്ചോ എന്ന് ചോദിച്ചിട്ട് കാര്യമില്ല. ദുഷ്യന്തന്‍ ശകുന്തളയെ താലികെട്ടിയിട്ടല്ല കുഞ്ഞുജനിച്ചത്. വെറുമൊരു മുദ്രമോതിരത്തിന്റെ കാര്യമേയുള്ളൂ. ആരും കാണാതിരിക്കുക, കണ്ടാല്‍ കണ്ടയാള്‍ മിണ്ടാതിരിക്കുക- മോഡി മോടിയില്‍ ഭരണം നടത്തും. ഇപ്പോള്‍ വന്ന പ്രശ്നം ഉരുക്കുമനുഷ്യന്റെ ഉരുക്കുപ്രതിമ സ്ഥാപിച്ചാല്‍ തീരാവുന്നതേയുള്ളൂ.

കാര്യങ്ങള്‍ പഴയതുപോലെയല്ല- എല്ലാത്തിനും എളുപ്പവഴികളുണ്ട്. എം ഐ ഷാനവാസ് ബിഷപ്പിനെയും കൂട്ടി ഡല്‍ഹിയില്‍ ചെന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആവിയാകും. പി ടി തോമസിനു പകരം ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ചാല്‍ ഇടുക്കി മലനിരകളില്‍ കനകംവിളയും. ആറന്മുള വിമാനത്താവളത്തിനെതിരെ പറയുന്ന സുധീരനെയും മുരളിയെയും പത്തനംതിട്ടയുടെ അതിര്‍ത്തിയില്‍ തടഞ്ഞാല്‍ കെജിഎസ് ഗ്രൂപ്പിന്റെ പെട്ടികള്‍ തുറക്കപ്പെടും. സരിതയുടെ വക്കീലിനെ വിലയ്ക്കെടുത്താല്‍ പെന്‍ഡ്രൈവും വീഡിയോ ദൃശ്യങ്ങളും വായുവില്‍ ലയിക്കും. ഇതെല്ലാം കഴിഞ്ഞാലും ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് പറയുന്നവര്‍ ക്രൂരതയാണ് ചെയ്യുന്നത്. കപടലോകത്തില്‍ ആ കാപട്യം സകലരും കണ്ടുപോയത് ഒരു പരാജയമാണോ? പാതകമാണോ? ആത്മാര്‍ഥമായി കാപട്യം കാണിക്കാനുള്ള ഒരു ഹൃദയമുണ്ടായിപ്പോയതോ കുറ്റം?

Monday, November 18, 2013

ഹരിത-സരിത രാഷ്ട്രീയം

വെന്തോ എന്നറിയാന്‍ കലത്തിലെ മുഴുവന്‍ ചോറും പരിശോധിക്കേണ്ട. തിരുവഞ്ചൂരിന്റെ വേവില്ലായ്മ അറിയാന്‍ ആകെമൊത്തം പൊലീസുകാരെ ഞെക്കിനോക്കേണ്ടതുമില്ല- ഒന്നോ രണ്ടോ സംഭവങ്ങള്‍ നോക്കിയാല്‍മതി. മര്‍ക്കടസ്യ സുരാപാനം, മാര്‍ഗേ വൃശ്ചിക ദംശനം എന്നുപറയും. വികൃതിയായ കുരങ്ങന്‍ കള്ളുകുടിച്ച് ലക്കുകെട്ടുനില്‍ക്കുമ്പോള്‍ തേള്‍ കുത്തിയാലത്തെ അവസ്ഥ. കള്ളനെ പിടിത്തവും അടിതടയും മീശപിരിക്കലുമായിരുന്നു പണ്ടത്തെ പൊലീസിന്റെ പണി. ന്യൂജനറേഷന്‍ പൊലീസിന് പുതിയ പല പണികളും ഏല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. അതിലൊന്ന് വലിയ റിസ്കുള്ളതാണ്. ആ പണിക്ക് എന്ത് പേര് ചൊല്ലി വിളിക്കും എന്ന് തിട്ടമില്ല. സരിതാ നായര്‍ എന്ന നവോത്ഥാനനായികയ്ക്ക് പത്രസമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുക, അവര്‍ എത്തുന്നിടത്ത് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തുക, പറയാനുള്ള വാചകങ്ങള്‍ തയ്യാറാക്കിക്കൊടുക്കുക എന്നിങ്ങനെപോകുന്നു ജോലിയുടെ സ്വഭാവം.

കോഴിക്കോട് ജയിലില്‍ പി മോഹനന്‍ എന്നൊരു വന്‍ പുള്ളി കിടക്കുന്നുണ്ട്. പ്രതി മാത്രമല്ല- മാര്‍ക്സിസ്റ്റ് ഭീകരനുമാണ്. പുള്ളിയുടെ ഭാര്യ നിയമസഭയുടെ ഓടിളക്കി അകത്തുകടന്നതുകൊണ്ട് എംഎല്‍എ എന്ന് അറിയപ്പെടുന്നു- എന്നാലും മാര്‍ക്സിസ്റ്റാണ്. ജയില്‍പുള്ളിക്ക് സാധാരണനിലയില്‍ വയറുവേദന വരാന്‍ പാടില്ലാത്തതാണ്. മോഹനന് നിയമംലംഘിച്ച് അസുഖം വന്നു. ചികിത്സ കൊടുക്കാതെ എന്തെങ്കിലും സംഭവിച്ചുപോയാല്‍ ആര്‍എംപി സംസ്ഥാന കണ്‍വന്‍ഷന്‍ ഒരുകാലത്തും നടക്കില്ല. ഓര്‍ക്കാട്ടേരിയിലെ തവളക്കുഞ്ഞുങ്ങള്‍ കഴിയുന്ന കിണര്‍ വറ്റിപ്പോകും. അതുകൊണ്ട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ചികിത്സ നടക്കട്ടെ എന്നുവച്ചു. അവിടെ ചെന്നപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് ഒരിക്കലും വരാന്‍ പാടില്ലാത്ത വിശപ്പുവരുന്നു. വിശപ്പടക്കാന്‍ ഓലമേഞ്ഞ തട്ടുകടയൊന്നും കാണാഞ്ഞതുകൊണ്ട് ആശുപത്രിക്കു മുന്നിലെ കോണ്‍ക്രീറ്റുചെയ്ത ചായക്കടയുടെ സുഖലോലുപതയിലേക്ക് കയറ്റേണ്ടിവരുന്നു. പരിപ്പുവടയില്ലാത്തുകൊണ്ട് പുട്ടും കടലയും എന്ന ബൂര്‍ഷ്വാ ഭക്ഷണം. അപ്പോഴേക്ക് അതാവരുന്നു എംഎല്‍എയായ ഭാര്യ. ജയില്‍പുള്ളിയും എംഎല്‍എയും "ഹോട്ടലില്‍ കണ്ടുമുട്ടി" എന്നതിനേക്കാള്‍ മഹാപാപം ഏതു പാതാളത്തില്‍ കാണാനാകും? ആ കൊടുംപാപത്തിന് അമ്പത്തൊന്ന് വെട്ടിനേക്കാള്‍ വലിയ വെട്ടുകിളി വാര്‍ത്തയും വാര്‍ത്തയ്ക്കുമേല്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷനും. മോഹനന്‍ ചായകുടിച്ചാല്‍ പൊലീസുകാരന്‍ വീട്ടിലിരിക്കും. അതാണ് പൊലീസ്. അതാകണം പൊലീസ് മന്ത്രി.

മോഹനന്‍ സ്വന്തം ഭാര്യയെ കാണാന്‍ അനുവാദമുള്ള പുള്ളിയേ അല്ല. അതുപോലെയാണോ സരിത നായര്‍? ആ മഹതിക്ക് പൊലീസ് സ്റ്റേഷനില്‍ ഫാഷന്‍പരേഡ് നടത്താനും ഗസ്റ്റ് ഹൗസില്‍ അന്തിയുറങ്ങാനും അവകാശമുണ്ട്. ഏതുനേരത്തും പത്രസമ്മേളനം വിളിക്കാം. ബിജു രാധാകൃഷ്ണന്റെ കൈയില്‍ ഡയറിയും കാസറ്റും പെന്‍ഡ്രൈവും സിനിമയുമൊക്കെ ഉണ്ടെന്നാണ് പറയുന്നത്. രണ്ടുമൂന്നുപേരുകളേ പുറത്തുവിട്ടിട്ടുള്ളൂ. വരാനുള്ളത് വമ്പന്‍ സ്രാവുകളാണത്രേ. ഇനി സരിതയില്‍നിന്ന് പേരൊന്നുംവരില്ല എന്നുറപ്പാക്കുന്നത് ചെലവുള്ള കാര്യംതന്നെ. കേസുകള്‍ ഒന്നൊന്നായി തീരുന്നുണ്ട്. അതിന് പണം പെട്ടിയില്‍ എത്തുന്നു. വാങ്ങാനുള്ളവര്‍ വീതിച്ചുവാങ്ങുന്നു. വരാനുള്ള പേരുകാരെല്ലാം മുതല്‍മുടക്കിക്കഴിഞ്ഞു. ബിജു രാധാകൃഷ്ണന്‍ പറയുന്നതിന് ഇനി വലിയ വിലയൊന്നും കിട്ടാന്‍പോകുന്നില്ല എന്നതാണ് ആശ്വാസം.

അതും ശരിയാണ്- ഒരു കൊലപ്പുള്ളിയെ ആരും വിശ്വസിക്കില്ല എന്ന് ആശ്വസിക്കാം. സിനിമയും ഡയറിയുമൊക്കെ പുറത്തുവന്നാലാണ് കുഴപ്പം. കൊലപ്പുള്ളിയായാലും തസ്കര വീരനായാലും പെന്‍ഡ്രൈവ് തുറന്നുകാട്ടിയാല്‍ അഭിനേതാക്കള്‍ പെട്ടതുതന്നെ. സരിതയ്ക്ക് മൈക്ക് പിടിച്ചുകൊടുത്ത പൊലീസുകാര്‍ക്ക് ഗുഡ്സര്‍വീസ് എന്‍ട്രി ഇതിനകം കിട്ടിക്കാണണം. എല്ലാവര്‍ക്കും പാരിതോഷികം കൊടുക്കുമ്പോള്‍ എറണാകുളത്തെ രാജു മജിസ്ട്രേട്ടിനെ അവഗണിക്കരുത്. പലരും ആ പാവത്തിനെ കുറ്റം പറയുന്നുണ്ട്. സരിത പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഒരുവേള അന്തംവിട്ടുപോയത് ഒരു കുഴപ്പമാണോ? ബഹുമാനപ്പെട്ട ഹൈക്കോടതി വിജിലന്‍സ് കരുണ കാണിക്കണം. ഏതു മനുഷ്യനും സംഭവിക്കാവുന്ന ദൗര്‍ബല്യമേ മജിസ്ട്രേട്ടിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളൂ. ഒരു മനുഷ്യന് താങ്ങാനാവുന്നതിനും ഇല്ലേ ഒരതിര്? അതിനേക്കാള്‍ വമ്പന്‍കാര്യങ്ങള്‍ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയോട് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ബിജു രാധാകൃഷ്ണന്‍ ആണയിടുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് തെളിവുണ്ട്; സാക്ഷിയുണ്ട്. മുല്ലപ്പെരിയാറിലെ നീരൊഴുക്കും പുതുപ്പള്ളിയുടെ ഭൂമിശാസ്ത്രവും ചര്‍ച്ചചെയ്യാന്‍ ബിജു ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍ കയറി കതകടയ്ക്കേണ്ടതില്ല. സരിതയുടെ മൊഴി മുക്കിയ മജിസ്ട്രേട്ട് അരക്കുറ്റമാണ് ചെയ്തതെങ്കില്‍ ഉമ്മന്‍ചാണ്ടിയുടേത് ഒന്നരക്കുറ്റമാണ്.

ബിജു സ്വകാര്യം പറഞ്ഞത് ആരെയെല്ലാം കുറിച്ചാണ്, എന്തൊക്കെയാണ് എന്നുകേട്ട് ഉമ്മന്‍ചാണ്ടി ഞെട്ടിയിട്ടില്ലെങ്കില്‍ സരിതയെ ഒന്നുകൂടി ചോദ്യംചെയ്യണം. എല്ലാം മറച്ചുവച്ചതിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കണം എന്ന് ശതമന്യു പറയില്ല. ആത്മകഥ ആരും നിര്‍ബന്ധിച്ച് എഴുതിക്കേണ്ടതല്ല. ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പല്ലക്ക് ചുമക്കുന്ന പൊലീസുകാരുടെ കാര്യം മഹാകഷ്ടമാണ്. ഹേമചന്ദ്രന്‍ മൂലയ്ക്കായി. ആജ്ഞ അനുസരിക്കാതിരുന്നാല്‍ പണികിട്ടും; അനുസരിച്ചാല്‍ പതിരാകും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുന്നതുകൊണ്ട് ഹേമചന്ദ്രന്‍ ഇന്നലെവരെ മാന്യനായിരുന്നു. ഉമ്മന്‍ചാണ്ടിയെയും തിരുവഞ്ചൂരിനെയും ചാരുകയും താങ്ങുകയും ചെയ്യുമ്പോള്‍ വരുന്ന മണം വേറെയാണല്ലോ. ഒരു ഓഫീസറെ സരിതയുടെ കൂട്ടുകാരായ മന്ത്രിമാരോടുപമിച്ചാണ് ബിജു രാധാകൃഷ്ണന്‍ വിരോധം തീര്‍ത്തത്. "തന്നെ കാണുമ്പോള്‍ കേന്ദ്രമന്ത്രിയെപ്പോലെ ഊര്‍ജസ്വലനായി തോന്നുന്നു" എന്ന് ആരെങ്കിലും പറഞ്ഞാല്‍ അപമാനഭാരംകൊണ്ട് തലതാഴ്ത്തേണ്ട കലികാലം. അങ്ങനെ നാണംകെട്ട് തലകുനിക്കുന്ന പൊലീസുകാര്‍ "സരിതയുടെ മൊഴി മുക്കിയ മജിസ്ട്രേട്ടാണോ ബിജുവിന്റെ മൊഴി മുക്കിയ ഉമ്മന്‍ചാണ്ടിയാണോ കേമന്‍" എന്ന ചോദ്യത്തിനെങ്കിലും ഉത്തരംനല്‍കി പാപനാശം വരുത്തട്ടെ. സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെ പേരിനൊപ്പം തന്റെ പേരുവന്നതിന് മാനനഷ്ടക്കേസുകൊടുക്കുന്ന പൊലീസുകാരെ സൃഷ്ടിച്ചും ഉയരട്ടെ പുത്തന്‍ സരിതകേരളമാതൃക.

*

വീടുവയ്ക്കാന്‍ ആഗ്രഹിച്ചാല്‍ മാഫിയയായി മാറുന്ന കാലമാണ്. നാലുസെന്റ് ഭൂമി ബ്രോക്കര്‍മുഖേന വാങ്ങിയാല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ. ഭവനവായ്പ പുത്തന്‍തലമുറ ബാങ്കില്‍നിന്നായാല്‍ കോര്‍പറേറ്റ് ദല്ലാള്‍. കരിങ്കല്ലും ചെങ്കല്ലും രൊക്കം പണംകൊടുത്ത് വാങ്ങിയാലും ക്വാറിമാഫിയയുടെ സ്വന്തക്കാരന്‍. കടല്‍മണ്ണ് ശുദ്ധീകരിച്ച് ചാക്കിലാക്കി വില്‍ക്കുന്നവന് കൊള്ളവില കൊടുത്താലും മണല്‍മാഫിയക്ക് ചൂട്ടുപിടിക്കുന്നവനായി. വായ്പവാങ്ങിയ പണംതീര്‍ന്ന് ഗത്യന്തരമില്ലാതെ ബ്ലേഡുതന്നെ ശരണമെന്നായാല്‍ ബ്ലേഡ് മാഫിയാ ബന്ധവുംവന്നു. ഒടുവില്‍ വീടിന് മാഫിയാഭവനമെന്ന് പേരിടാം. യഥാര്‍ഥ ബ്ലേഡ്മാഫിയക്കാരന്‍ മാധ്യമങ്ങള്‍ വിലയ്ക്കെടുത്ത് അഴിമതിവിരുദ്ധ പോരാട്ടം നടത്തും. മണല്‍മാഫിയക്കാരന്‍ ഖദറിട്ട് പൊലീസിനെ പേടിപ്പിക്കും. ക്വാറിമാഫിയ മലയും മരവും മറിച്ചിടുന്നതിനൊപ്പം സ്വാശ്രയപ്പള്ളിക്കൂടം നടത്തി പത്മശ്രീ വാങ്ങും. മദ്യമാഫിയ സിനിമ പിടിച്ച് മഹാന്മാരാകും. കോര്‍പറേറ്റ് ദല്ലാള്‍മാര്‍ വികസന നായകവേഷത്തില്‍ സ്വീകരണങ്ങളേറ്റുവാങ്ങും. കഷ്ടപ്പെട്ട് കടംവാങ്ങി വീടുപണിത സാധാരണക്കാരനും മക്കളെ പഠിപ്പിക്കാന്‍ പലിശയ്ക്ക് പണംവാങ്ങുന്നവനും അവന്റെ പ്രശ്നങ്ങള്‍ വിളിച്ചുപറഞ്ഞ് പ്രക്ഷോഭത്തിനിറങ്ങുന്ന പ്രസ്ഥാനവും "മാഫിയ" എന്നുതന്നെ വിളിക്കപ്പെടണം. എങ്കില്‍മാത്രമേ സംശുദ്ധ ഹരിത-സരിത രാഷ്ട്രീയം വളര്‍ന്ന് പന്തലിക്കൂ.

മാഫിയകള്‍ക്കുവേണ്ടിയാണ് ഹര്‍ത്താല്‍ എന്നുപറയുന്നത് ആ കണക്കിന് ശരിതന്നെ. കസ്തൂരിരംഗന്‍ വന്നാലും മാധവ് ഗാഡ്ഗില്‍ വന്നാലും ഇക്കൂട്ടര്‍ മാര്‍ക്സിസ്റ്റുകാരെ മാഫിയ എന്നുതന്നെ വിളിക്കും. സര്‍ക്കാരോഫീസ് കത്തിച്ച് ചന്ദനക്കേസിന്റെ ഫയല്‍ നശിപ്പിച്ച ലീഗ് എംഎല്‍എ യഥാര്‍ഥ സമരനായകനായി മാറുന്ന കാഴ്ചയും ഹരിതകേരളസമരംതന്നെ. താമരശേരിയില്‍ ടിപ്പറില്‍വന്ന് അക്രമം നടത്തിയതിന്റെ കണക്ക് ഇടതുപക്ഷത്തിന്റെ തലയില്‍ വച്ചുകെട്ടിയവരെ സോണിയാമാതാവ് രക്ഷിക്കുമെന്നും കരുതാം. യുഡിഎഫിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് ഒന്നും കിട്ടുന്നില്ല എന്നൊരു പരാതിയുണ്ട്. അതു തീര്‍ക്കാന്‍ മനോരമതന്നെ രംഗത്തിറങ്ങണം. ചീരക്കറി കൂട്ടിയാല്‍ പരിസ്ഥിതി തകരുമെന്ന് വിലപിച്ച് ത്യാഗമനസ്സ് തെളിയിച്ച ഹരിത എംഎല്‍എമാര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കാണാം ഇനിയത്തെ പൂരം.

Monday, November 11, 2013

സൂര്യനസ്തമിക്കാത്ത ഭരണം

ഹായ്യാന്‍ കൊടുങ്കാറ്റുപോലെയാണ് ലാവ്ലിന്‍ കേസില്‍ കോടതിവിധി വന്നത്. സര്‍വത്ര നാശനഷ്ടം. പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന കൂറ്റന്‍ കെട്ടിടങ്ങളില്‍ ടെക്നിക്കാലിയ, കമല ഇന്റര്‍നാഷണല്‍, ക്രൈം ബ്യൂറോ ഓഫ് സ്കാന്‍ഡല്‍ ബില്‍ഡിങ്, ഹെഡ് ഓഫ് വരദാചാരി തുടങ്ങിയവയും ഉള്‍പ്പെടുന്നു. നാശനഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഞരക്കവും മൂളലും ഇപ്പോഴും കേള്‍ക്കാനുണ്ട്. പത്തുപതിനഞ്ചു കൊല്ലം പാലും തേനുമൂട്ടി വളര്‍ത്തിയ ലാവ്ലിന്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം കരഞ്ഞുതീര്‍ക്കാന്‍ കഴിയാത്തചിലര്‍, നാശനഷ്ടങ്ങള്‍ക്കിടയില്‍ വീണുരുളുന്നതായും ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും കോടതിയില്ലേ എന്നൊരു വിലാപം വേറിട്ടുകേള്‍ക്കുന്നുണ്ട്. റിവിഷന്‍ ഹര്‍ജി, പൊതുതാല്‍പ്പര്യഹര്‍ജി തുടങ്ങിയ ബസുകളില്‍ കയറിപ്പറ്റാന്‍ വന്‍തിരക്കനുഭവപ്പെടുന്നു. കൊടുങ്കാറ്റിന്റെ വരവില്‍ രോഷാകുലരായ ചിലര്‍ ശാസ്ത്രീയമായ പ്രതികരണരീതികളിലേക്കാണ് കടന്നത്. അത്തരം ഒരു ചര്‍ച്ച ശതമന്യു കേള്‍ക്കേണ്ടിവന്നു.

ചര്‍ച്ചാംകവിയുടെ വാക്കുകളിലേക്ക്: ""കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളുടെ സഞ്ചാരപഥങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് എവിടെയാണെന്നതാണ് ഇവിടത്തെ പ്രത്യയശാസ്ത്രപ്രശ്നം. ആഗോളീകരണത്തിന്റെ ദശാസന്ധികളില്‍വച്ച് നാം ഇന്ന് കേള്‍ക്കുന്ന വര്‍ത്തമാനം പത്ത് മലയാളികള്‍ ഫോബ്സ് മാസികയുടെ കോടീശ്വരപ്പട്ടികയില്‍ ഉണ്ടെന്നതാണ്. ശ്രദ്ധ ചെലുത്തുന്നതിനാവശ്യം വേണ്ടതായ മാനസികാധമര്‍ണത ഉള്ളവര്‍ക്ക് (സോറി..ഇല്ലാത്തവര്‍ക്ക്) മനസ്സിലാക്കാം, ഇതിന്റെ രാഷ്ട്രീയമാനങ്ങളുടെ നീതിസാരം. അവരാണിന്ന് ഈ രാഷ്ട്രീയഭൂമികയുടെ ഭാവിഗമനത്തിന്റെ പശ്ചാത്തലപഥങ്ങള്‍ നിര്‍ണയിക്കുന്നത്. അവരാണ് വികസനത്തിന്റെ ചലനചിത്രം വരയ്ക്കുന്നത്."" പറയുന്നത് ഒരു മഹാകവിയായതുകൊണ്ട് കേട്ടവര്‍ക്കും കേള്‍ക്കേണ്ടവര്‍ക്കും ഒന്നും മനസ്സിലായില്ല. മനസ്സിലാകായ്മയില്‍നിന്ന് വന്ന അവതാരകന്റെ ചോദ്യം ഇങ്ങനെ:

""ഓക്കെ മിസ്റ്റര്‍ ഉമേഷ്ബാബു...പിണറായി വിജയന്‍ പാര്‍ലമെന്ററി പൊളിറ്റിക്സിലേക്ക് വരുന്നത് ഇത്തരം ശക്തികള്‍ക്ക് ഗുണകരമാകുമോ ദോഷകരമാകുമോ?"" കവിബാബു ചോദ്യം കേട്ടുമില്ല...ഉത്തരം പറഞ്ഞുമില്ല. ഇതാണ് ലാവ്ലിന്‍ വിധിക്കുശേഷമുള്ള പ്രത്യയശാസ്ത്ര പ്രശ്നം.

ഊമക്കത്തുകാരും തപാല്‍ ജേര്‍ണലിസ്റ്റുകളും അഴിമതിവിരുദ്ധ പോരാട്ട ദല്ലാള്‍മാരും കാശിക്കുപോയിരിക്കയാണ്. ഒന്നുരണ്ടു ചാനല്‍ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ ആരെയും കാണാനില്ല. പാപപരിഹാരാര്‍ഥമുള്ള തീര്‍ഥയാത്രയോ ശത്രുനിഗ്രഹ ദൗത്യമോ എന്നറിയില്ല. ന്യൂജനറേഷന്‍ കാലത്ത് എതിരാളിയെ തകര്‍ക്കല്‍ രണ്ടുതരത്തിലാകാം. ശത്രുവിനെ നശിപ്പിക്കാന്‍ ഈശ്വരന് കൈക്കൂലി കൊടുക്കുന്നത് ഒരു രീതി. സാക്ഷാല്‍ ദൈവംതമ്പുരാനായാലും കൈക്കൂലി കൊടുത്ത് കാര്യം സാധിക്കാമെന്ന വിശ്വാസവും ഉമേഷ് ബാബുവിന്റെ കവിതപോലെ ഒരു വിശുദ്ധ വിപ്ലവപ്രവര്‍ത്തനം തന്നെ. ഉള്ളിലെ ശത്രുവിനെ ഇല്ലായ്മചെയ്യാന്‍ ഭഗവാനില്‍ അഭയംതേടലാണ് മറ്റൊരു രീതി. നാക്ക് അടക്കിവയ്ക്കണം എന്ന് സാരം. ശത്രുശേഷവും അഗ്നിശേഷവും ഋണശേഷവും രോഗശേഷവും തുല്യം എന്നാണ്. ശത്രു, തീ, കടം, രോഗം എന്നിവയില്ലെങ്കില്‍ ജീവിതം സുഖകരമെന്നര്‍ഥം. ശത്രു താന്‍തന്നെയും തീ കരളിലും കടം നാട്ടിലാകെയും രോഗം മനസ്സിനുമാകുമ്പോള്‍ കളിമാറും. കൈക്കൂലിയില്‍ വീഴുന്ന ഭഗവാന്‍ കൂടുതല്‍ പണംകണ്ട് വേറെ വഴിപാടുകാര്‍ക്കൊപ്പം പോയാല്‍ പണിപാളുകയും ചെയ്യും. എന്തായാലും സരസ്വതി വിളയാടിയ ഈ നാവുകള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകാന്‍ ഏതു പൂജയ്ക്കും ശതമന്യുഒരുക്കമാണ്.

ഈ വിപ്ലവ ജിഹ്വകളില്‍നിന്ന് ബഹിര്‍ഗമിച്ച യഥാര്‍ഥ ഇടതുപക്ഷ വചനാമൃതമാണല്ലോ മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഇതുവരെ "മോശ"മാക്കിയത്. വിശന്നിരിക്കുമ്പോഴാണ് ഭക്ഷണത്തിന് രുചി കൂടുക. എല്ലാവരും പുകഴ്ത്തുന്ന കാലത്ത് ഒരു അനുകൂലവിധി വന്നാല്‍ ആരും തിരിഞ്ഞുനോക്കില്ല. ഉമേഷ്ബാബു, അപ്പുക്കുട്ടന്‍, നീലകണ്ഠന്‍, ജയശങ്കരാദി വിപ്ലവകാരികളും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അപ്പോസ്തലനായ ഉമ്മന്‍ചാണ്ടിയും അറിഞ്ഞു പെരുമാറിയതുകൊണ്ടാണ് പിണറായി വിജയന് "നല്ല" പേരുകിട്ടിയത്. ആ പേരാണ് കോടതി വിധിയിലൂടെ ഇപ്പോള്‍ മാറിക്കിട്ടിയത്. അതിനുള്ള കടപ്പാട് വെറുതെ ഒരു നല്ല നമസ്കാരം പറഞ്ഞാല്‍ തീരില്ല. എല്ലാം നഷ്ടപ്പെടുന്നവന്റെ വേദനയില്‍ സഹതപിക്കുന്നവനും കൈത്താങ്ങാകുന്നവനുമാണ് മനുഷ്യസ്നേഹി. പേരുകേട്ട മനുഷ്യസ്നേഹിയായി മാറി ബി ആര്‍ പി ഭാസ്കറിനോട് മത്സരിക്കാന്‍ കൊതിയുള്ളതുകൊണ്ട്, സഹതാപത്തിന്റെ ഒരു കണ്ടെയ്നര്‍തന്നെ നഷ്ടസ്വപ്നക്കാര്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു.

*

പണ്ട് സായ്പ് വരുന്നത് കുരുമുളക് കൊണ്ടുപോകാനായിരുന്നു. ചാള്‍സ് രാജകുമാരനും പ്രാണപ്രേയസിയും കൊച്ചിയിലിറങ്ങിയത്, പണ്ടത്തെ കുരുമുളകിന്റെ നാട് കാണാനാണ്. നല്ല എരിവുള്ള കാഴ്ചകള്‍ തന്നെയാണ് എങ്ങും. ജൂതത്തെരുവില്‍ റോഡ് പണി ഇന്നലെ രാത്രി തീര്‍ന്നതേയുള്ളൂ. കറുത്തപൊന്ന് കണ്ടില്ലെങ്കിലും കറുത്ത ടാറില്‍ കാല്‍മുക്കി സന്തോഷിക്കാം. ആലുവ കൊട്ടാരത്തിലെത്തിയാല്‍ പുഴയും മണല്‍തിട്ടയും കാണാം. സരിത, ശാലുമാരുടെ ആയിരം പാദസരക്കിലുക്കം കേട്ട് കര്‍ണങ്ങളെ ആനന്ദിപ്പിക്കാം. എന്നിട്ടും ആലുവാപ്പുഴ പിന്നെയും ഒഴുകുന്നതിന്റെ രഹസ്യം പുതുപ്പള്ളിരാഗത്തില്‍ ആലപിക്കുന്നത് കേള്‍ക്കുകയുമാകാം. കളരിപ്പയറ്റാണ് അന്നത്തെയും ഇന്നത്തെയും കേരളത്തിന്റെ ആയോധനകല. കൈതൊഴുത് മാറിനിന്ന് പിടിച്ച് പതുക്കെ താണമര്‍ന്ന് അമര്‍ച്ചയില്‍ ഇടതുവച്ച്, വലതുകൊണ്ടു ചവുട്ടി, വലത്തളം വാങ്ങി, ഇടത്തോടുകൂടി വാങ്ങി അമര്‍ന്ന് ഈരാറ്റുപേട്ടച്ചേകവന്‍ നില്‍ക്കുന്നതുതന്നെ ഒരു കാഴ്ചയാണ്. ഓതിരം, കടകം, ചടുലം, മണ്ഡലം, വൃത്തചക്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം, ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പടലം, പുരഞ്ജയം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്നിവയും കഴിഞ്ഞ് പൂഴിക്കടകനടിയും തച്ചോളി ഓതിരംവെട്ടും പഠിച്ച ജോര്‍ജ്, "എവിടെ ജോസഫ്"് എന്നലറി നില്‍ക്കുന്നതുകണ്ടാല്‍ ഏതുരാജകുമാരനും ഒന്ന് അമ്പരക്കും.

കാമില വന്നവഴി തിരിച്ചുപേകാതിരുന്നാല്‍മതി. ചാള്‍സ് രാജകുമാരനില്‍ ഈ സന്ദര്‍ശനം ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരങ്ങളുണര്‍ത്തും. സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഓര്‍മ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ നോക്കാം. രാവുംപകലും തിരിച്ചറിയാത്തവനാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ഏതു കേരളീയനും അഭിമാനത്തോടെ പറയും. ശ്വേതാമേനോന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പരാതി പറഞ്ഞ സമയം പുലര്‍ച്ചെ രണ്ടുമണിയായിരുന്നു എന്ന് കോട്ടയത്തെ റബര്‍ബുള്ളറ്റിന്‍ വെളിപ്പെടുത്തുന്നു. എല്ലാംപറഞ്ഞു എന്ന് ശ്വേത. പരാതി പറഞ്ഞിട്ടില്ല എന്ന് ഉമ്മന്‍ചാണ്ടി. അപ്പോള്‍ ശ്വേത എന്താവും പറഞ്ഞത്? പുലരുവാനേഴര രാവുള്ളപ്പോള്‍ കാത്തുകെട്ടി നിന്ന് മുഖംകാണിച്ചത്, "പുതുപ്പള്ളിയില്‍ തണുപ്പുണ്ടോ, ഇക്കൊല്ലം കൃഷി എങ്ങനെ" എന്നു കുശലം ചോദിക്കാനായിരുന്നെന്ന് ശ്വേത സമ്മതിച്ചാല്‍ കേസില്ല. പണ്ട് യാമിനി എന്ന ഡോക്ടറും ഇങ്ങനെ ചില കുശലങ്ങള്‍ ഉമ്മന്‍ചാണ്ടിയെ ചെന്നുകണ്ട് പറഞ്ഞിരുന്നു. അന്ന് ഗണേശനായിരുന്നു പീതാംബരന്‍. സ്പര്‍ശനംകൊണ്ടോ ദര്‍ശനംകൊണ്ടോ തെറ്റുസംഭവിച്ചാല്‍ പൊറുക്കുന്നവരും പൊറുപ്പിക്കുന്നവരുമാണ് മഹാന്മാര്‍ എന്ന് കാമിലയെ ബോധ്യപ്പെടുത്താന്‍ ചാള്‍സിന് അപൂര്‍വ സൗഭാഗ്യം. അതിരപ്പിള്ളിയില്‍ചെന്ന് വെള്ളച്ചാട്ടം കാണുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നാകും. അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ കാമിലയുടെ നേരെ വല്ല രക്ഷാപ്രവര്‍ത്തകരുടെയും കൈകള്‍ നീണ്ടുവരുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതി. സ്പര്‍ശനവും ദര്‍ശനവും ഒരു കുറ്റമേയല്ല എന്ന് മനസ്സിലുണ്ടാകണം.

*

കോട്ടയം ഗസറ്റ് കഴിഞ്ഞദിവസം കൊണ്ടുവന്ന വാര്‍ത്ത മാര്‍ക്സിസ്റ്റുകാര്‍ കുരിശിന്റെ വഴിയില്‍ പള്ളിപണിയാന്‍ പോകുന്നുവെന്നാണ്. എന്താണതിനുപിന്നില്‍ എന്ന് ശങ്കിച്ച ശതമന്യുവിന് ഹൈറേഞ്ചില്‍നിന്ന് ഉത്തരം വന്നിരിക്കുന്നു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തേണ്ട സമരപരിപാടിയിലേക്ക് നീങ്ങണമെന്നാണ് ഇടുക്കിരൂപത പറയുന്നത്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഹൈറേഞ്ചില്‍ ചൂടുപിടിച്ചിരിക്കുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ഷകരെ സ്നേഹിക്കുന്നവരെന്നും അവര്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്നും അവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ടികള്‍ ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് രാജിവച്ചിറങ്ങി കര്‍ഷകസമരത്തില്‍ പങ്കുചേരണമെന്നാണ് രൂപത ആഹ്വാനംചെയ്യുന്നത്. കര്‍ഷകര്‍ വാഗ്ദാനങ്ങള്‍ കേട്ടുമടുത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ സംഘടിതമായി നേരിടണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കുകയും പട്ടയം സമയപരിധിക്കുള്ളില്‍ കൊടുത്തുതുടങ്ങുകയും ചെയ്യുന്നില്ലെങ്കില്‍ രാഷ്ട്രീയപാര്‍ടികളെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും ബിഷപ് തുറന്നുപറയുന്നു. അതാണ് റബര്‍ ഗസറ്റിന്റെ യഥാര്‍ഥ വിഷയം. ഈയൊരു കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരും ക്രൈസ്തവസഭയും ഒന്നിച്ചുപോകുമോ എന്ന പേടി. കണ്ണൂരില്‍ സെമിനാര്‍ നടത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്താല്‍ കുരിശിന്റെ വഴിയും മാര്‍ക്സിന്റെ വഴിയും ഒന്നായിപ്പോകുമോ എന്ന ആശങ്ക. വല്ല പള്ളിക്കാര്യമോ കുരിശിന്റെ കാര്യമോ പറഞ്ഞ് വഴക്കടിപ്പിച്ചാല്‍ രക്ഷപ്പെടാമല്ലോ എന്ന മോഹം. ശത്രുദോഷം തീര്‍ക്കാനുള്ള വഴിപാട് ഇങ്ങനെയും ആകാം.

*

ക്ലിഫ് ഹൗസ് ഉപരോധം മനുഷാവകാശലംഘനമാകുമെന്ന ഒരു സിദ്ധാന്തം വന്നിട്ടുണ്ട്. മനുഷ്യാവകാശത്തില്‍ കമ്പംകയറി ഉപരോധത്തെയും പഴിക്കാം; തെറ്റില്ല. ഒരു വെള്ളക്കടലാസില്‍ രാജി എന്നെഴുതി ക്ലിഫ് ഹൗസില്‍നിന്ന് തൊട്ടപ്പുറത്തെ രാജ്ഭവനിലേക്ക് ഒരു തപാല്‍ ചെന്നാല്‍ എല്ലാ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുമെങ്കിലോ? ആ വഴിക്കും വേഗപ്പൂട്ടില്ലാതെ സഞ്ചരിക്കട്ടെ മനുഷ്യാവകാശചിന്ത. ഒരു കല്ലിന്റെ പിന്നില്‍ ആയിരം കൈയുണ്ടെന്ന കണ്ടുപിടിത്തവുമായി കണ്ണൂരില്‍ രാവുംപകലും വീടുകയറുന്ന പൊലീസുകാര്‍ക്കും പൊലീസിനോട് പോയിപ്പണിനോക്കാന്‍ പറയുന്ന നാട്ടുകാര്‍ക്കും മനുഷ്യാവകാശമുണ്ടെന്ന ചിന്ത വല്ലപ്പോഴുമൊന്നുണര്‍ന്നാല്‍ അത്രയും നല്ലത്.

Sunday, November 3, 2013

കൊല്ലത്തെ ജന"സമ്പര്‍ക്കം"

പീതാംബരം മഞ്ഞപ്പട്ടാണ്. "പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞു വീണു, സ്വര്‍ണ പീതാംബരം ഉലഞ്ഞു വീണു" എന്ന പാട്ടുകേട്ടവര്‍ക്ക് മന്മഥലീലാ വിനോദങ്ങളുമായാണ് പീതാംബരത്തെയും കുറുപ്പിനെയും ബന്ധിപ്പിക്കാന്‍ തോന്നുക. അത് കുറുപ്പിന്റെ കുറ്റമല്ല. പേരില്‍ മഞ്ഞയുള്ളതുകൊണ്ട് മനസ്സ് മഞ്ഞയായിക്കൊള്ളണമെന്നില്ല. പച്ചമലയാളത്തില്‍ "മഞ്ഞക്കുറുപ്പ്" എന്നല്ലേ വിളിക്കേണ്ടത് എന്ന് ചോദിക്കുന്നവരോട്, പേരിലെന്തിരിക്കുന്നു എന്ന് തിരിച്ചുചോദിക്കാം. പീതാംബരനോ നീലാംബരനോ മഞ്ഞക്കുറുപ്പാണോ നീലക്കുറുപ്പാണോ എന്നതല്ല പ്രശ്നം. പൊറുക്കണമെന്നാണ് കുറുപ്പ് കരയുന്നത്. കുറ്റംചെയ്യാത്തവന്‍ മാപ്പപേക്ഷിക്കേണ്ടതില്ല. എന്നിട്ടും കുറുപ്പിന് മാപ്പുകിട്ടിയാലേ സമാധാനമാകൂ എന്നുണ്ടെങ്കില്‍ ആ സന്മനസ്സിനെ പ്രണമിക്കണം. കുറ്റംചെയ്യാതെ തെറ്റുമാത്രം ചെയ്തിട്ടും കുറ്റക്കാരനെന്നു വിളിക്കുമ്പോള്‍ ഫോണില്‍ വിളിച്ചും വാര്‍ത്താസമ്മേളനം വിളിച്ചും മാപ്പുപറഞ്ഞാല്‍ മതി- പാപം തീര്‍ന്നുകൊള്ളും. മുരളീധരന്റെ ഭാഷയില്‍ ശ്വേതാമേനോന്‍ ഇരയല്ല. "പരാതി നല്‍കാന്‍ കഴിയാത്തവരെയോ നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവരെയോ സമ്പന്നരോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവരെയോ ആണ് ഇരകളെന്നു പറയുന്നത്" എന്നത്രെ കൊല്ലം പീഡനത്തിന്റെ ഗ്രൂപ്പ് സിദ്ധാന്തം. അതായത്, കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളും എംപിമാരും എംഎല്‍എമാരും മന്ത്രിമാരുമൊന്നും ആ ഗണത്തില്‍ വരില്ല. അവര്‍ പൊതുസ്ഥലത്ത് അപമാനിക്കപ്പെട്ടാല്‍ "ഇര"യെന്ന് വിളിക്കരുത്; കേസും അരുത്.


ആര്‍ക്കും അസുഖം വരാം. ചിലര്‍ക്ക് തലയ്ക്കാകും; ചിലര്‍ക്ക് ഞരമ്പിനാകും. രോഗം ഒരു കുറ്റമല്ല- സഹതാപാര്‍ദ്രമായി ചികിത്സ നല്‍കേണ്ട അവസ്ഥയാണ്. നാരായണ്‍ ദത്ത് തിവാരിയുടെ ഞരമ്പുകളെ ബാധിച്ച ഗുരുതരരോഗം എണ്‍പത്തേഴാമത്തെ വയസ്സിലാണ് കണ്ടുപിടിക്കപ്പെട്ടത്. രാജ്ഭവനിലെ ശീതീകരിച്ച കിടപ്പുമുറിയില്‍ രണ്ടു യുവതികള്‍ അദ്ദേഹത്തിന് സ്വകാര്യചികിത്സ നല്‍കുന്ന വിവരം പുറത്തുവന്നതോടെ, കോണ്‍ഗ്രസിന്റെ ആ പഴയ പടക്കുതിരയ്ക്ക് ശിഷ്ടകാലം വനവാസത്തിന് പോകേണ്ടിവന്നു. മുത്തച്ഛന്റെ പ്രായമുള്ളയാള്‍ പീഡിപ്പിക്കുമോ എന്ന സംശയക്കാരോട് എന്‍ ഡി തിവാരിയുടെ പേര് മിണ്ടരുത്. "എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും" എന്ന സനാതന സത്യം അറിയാത്തവര്‍ക്ക് എന്തുംപറയാം. ഡല്‍ഹിക്കാരന്‍ സുശീല്‍ ശര്‍മയുടെ രോഗം സ്വന്തം കാമുകിയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് ചുടുന്നതിന്റെ മണം പിടിക്കലായിരുന്നു. അയാളെ തൂക്കണോ വേണ്ടയോ എന്ന് കോടതി മാറിയുംതിരിഞ്ഞും ആലോചിച്ചുകൊണ്ടിരിക്കുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് രോഗമുണ്ടെങ്കിലും നിയമത്തിന്റെ കണ്ണില്‍ അത് അപകടകാരിയല്ല. ഡോക്ടറുടെ ഇഷ്ടത്തോടെയാണെങ്കില്‍ "ചികിത്സ" ആകാം- കേസുണ്ടാകില്ല.

പേര് പീതാംബരനെങ്കില്‍ മഞ്ഞപ്പട്ടുടുത്ത കണ്ണന്റെ മന്മഥലീലാവിനോദങ്ങളാകാം എന്ന് പുരാണത്തെ ഉദ്ധരിച്ച് കോടതിയില്‍ വാദിക്കാം. ശിഷ്ടകാലം ഭജനയും ഭക്തിയുമായി അടങ്ങിയൊതുങ്ങി ഗോതമ്പുണ്ട ഭക്ഷിച്ചോളാന്‍ കോടതിക്ക് പറയുകയും ചെയ്യാം. സ്ത്രീ എന്നാല്‍ തോണ്ടാനും പിച്ചാനും മാന്താനുമുള്ള മാംസക്കഷണമാണ് എന്ന് സിദ്ധാന്തിക്കുന്നതിനും തടസ്സമില്ല. രോഗികളോട് ആരും തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. പൊതുജനമധ്യത്തില്‍ നീചമായി അപമാനിക്കുക; പരാതി വന്നാല്‍ അതില്‍ ദുരുദ്ദേശ്യം ആരോപിച്ച് ഇരയെ വീണ്ടും അപമാനിക്കുക; അപമാനിക്കപ്പെട്ടവര്‍ ഇരയേ അല്ലെന്നുപറയുക; അനുനയിപ്പിക്കാന്‍ ദൂതന്മാരെ വിടുക; കേസ് എടുക്കാതെ അജ്ഞത നടിക്കുക; ജില്ലാ ഭരണാധികാരിയായ കലക്ടറെ പേടിപ്പിച്ച് പൊട്ടന്‍കളിപ്പിക്കുക- സരിതകേരളം അതിവേഗം ബഹുദൂരം മുന്നോട്ട് കുതിക്കുകതന്നെയാണ്. ഖദറിട്ട ജനപ്രതിനിധികള്‍ കൂട്ടത്തോടെ ഇതുപോലെ "ജനസമ്പര്‍ക്ക"ത്തിനിറങ്ങിയാല്‍ പൊലീസിന് വിശ്രമിക്കാം- ഉപരോധവും കരിങ്കൊടിയുമൊന്നുമുണ്ടാകില്ല.

*

സ്കോട്ലന്‍ഡ് യാഡ് മാതൃകയിലാണ് കേരളത്തിലെ പൊലീസ് എന്ന് പണ്ടൊക്കെ ചിലര്‍ വീരസ്യം പറഞ്ഞിരുന്നു. ഇന്നത് ഉമ്മന്‍ചാണ്ടിയുടെ വീടിന്റെ ബാക്യാഡ് അഥവാ അടുക്കളപ്പുറ പൊലീസായി. സകലപണിയും ഇപ്പോള്‍ പിന്നാമ്പുറത്താണ്. തിരുവഞ്ചൂരിന് പൊലീസിനെ നയിക്കണമെങ്കിലും അടുക്കളപ്പുറത്തെ വാതിലിലൂടെ പോകണം. രാമ-രാവണ ബാലി-സുഗ്രീവ കീരി-പാമ്പ് ജോര്‍ജ്-ജോസഫ് കടിപിടി നടമാടുന്ന ആഘോഷമുന്നണിയെ മഞ്ചലേറ്റി നയിക്കാന്‍ കാക്കിയിട്ട അമാലവൃന്ദംതന്നെ വേണം. അമാലന്മാര്‍ക്ക് നല്ലവേഷം കാക്കിതന്നെ. ഇടയ്ക്ക് ചവിട്ടുകൊണ്ടാലും മണ്ണുപറ്റിയതായി തോന്നില്ല. പൊലീസിന് ആപാദചൂഡം മാറ്റം വന്നിട്ടുണ്ട്- എന്നുവച്ചാല്‍ തലസ്ഥാനം മുതല്‍ കാല്‍നഖമായ കാസര്‍കോടുവരെ പൊലീസ് മാറിയിരിക്കുന്നു. വടക്ക് കണ്ണൂരില്‍ മലദ്വാരത്തില്‍ കമ്പികയറ്റുന്ന പരീക്ഷണമാണ് പൊലീസിനെങ്കില്‍ തെക്ക് കഴക്കൂട്ടത്ത് വരിയുടയ്ക്കലും ആറ്റിങ്ങലില്‍ പച്ചമുളകുകൊണ്ടുള്ള വന്ധ്യതാചികിത്സയുമാണ് ഗവേഷണവിഷയം. സത്യസന്ധരും മിടുമിടുക്കരുമായ പൊലീസുകാര്‍ കമ്പിക്കഷണംകൊണ്ട് സുകുമാരകലകള്‍ അഭ്യസിക്കുകയാണ്.

തിരുവഞ്ചൂരില്‍ 1948ന്റെ ക്രിസ്മസ് പിറ്റേന്ന് ഒരു തിരുപ്പിറവിയുണ്ടായില്ലെങ്കില്‍ കേരളം പാഴ്മരുഭൂമിയായും കേരള പൊലീസ് പാഴ്വസ്തുവായും മാറിയേനെ. കൃത്യാന്തരബാഹുല്യം എന്നാലെന്തെന്നറിയാന്‍ സാദാ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍മതി. അകമ്പടി, അടി, ഇടി എന്നതാണ് പൊലീസിന്റെ കര്‍മസൂക്തം. സരിതയ്ക്കും ജോപ്പനും കവിതയ്ക്കും കഥയ്ക്കും കഥയില്ലാത്ത മുഖ്യനും അകമ്പടി പോകുന്ന സമയം കഴിഞ്ഞാല്‍ പച്ചവെള്ളംകുടിക്കാന്‍ പോലും പൊലീസുകാരന് സമയംകിട്ടുന്നില്ല. അതിനിടയില്‍ വൃഷണം തകര്‍ക്കല്‍, കമ്പി കയറ്റല്‍, സൊസൈറ്റി തെരഞ്ഞെടുപ്പ്് അട്ടിമറി, സരിതയ്ക്ക് വെള്ളംചൂടാക്കല്‍- ചില്ലിചിക്കന്‍ പാഴ്സല്‍ വാങ്ങല്‍, കിടക്കവിരിക്കല്‍, മൊബൈല്‍ ഫോണ്‍ ചുണ്ടില്‍വച്ചുകൊടുക്കല്‍ തുടങ്ങിയ ഭാരിച്ച പണികള്‍ പൂര്‍ത്തിയാക്കണം.

ജോപ്പനും ജിക്കുവും ഭരിച്ച കാലംപോലല്ല. അന്ന് ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. പാട്ടുപാടിയും നൃത്തംചെയ്തും മൊബൈലില്‍ പടംപിടിച്ച് സരിതയ്ക്ക് കൊടുത്ത് സായുജ്യമടഞ്ഞും വിശ്രമവേളകളെ വിനോദപ്രദമാക്കാമായിരുന്നു. ഇന്നിപ്പോള്‍ ചുറ്റും കുഴപ്പമാണ്. ഐജി ചോര്‍ത്തും; എഡിജിപി തിരിച്ചു ചോര്‍ത്തും. രാധ നൃത്തമാടും കൃഷ്ണന്‍ പുല്ലാങ്കുഴലൂതും. ഒരാളെ ഒരിക്കല്‍ ചോദ്യംചെയ്താല്‍ മതിയാവില്ല. അഞ്ചുവട്ടം ചോദ്യമെറിഞ്ഞ്, അഞ്ചുതരം മറുപടി എഴുതിക്കൊടുത്ത് പുതുപ്പള്ളിയില്‍നിന്ന് അച്ചാരം വാങ്ങണം. ഉമ്മന്‍ചാണ്ടിക്ക് ഏറുകിട്ടുമ്പോള്‍ ചെന്നിത്തലയുടെ ഏറുകൊള്ളണം. ആര്‍ടി ഓഫീസില്‍ ഒളിഞ്ഞിരുന്ന് എറിഞ്ഞ കല്ലെന്ന് ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൊടുക്കണം; ഒരു കല്ലിന്റെ പേരില്‍ ആയിരം പേര്‍ക്കെതിരെ കേസെടുക്കണം. റേഷന്‍കടയും സ്കൂളും പൂട്ടിച്ച് നടത്തിപ്പുകാരെ പിടിച്ചുകൊണ്ടുപോകണം. "കല്ലിനുമുണ്ടൊരു കഥപറയാന്‍" എന്നതാണ് കണ്ണൂരിലെ പൊലീസ് അവതരിപ്പിക്കുന്ന പുതിയ നാടകം. മുഖ്യന്റെ കാറില്‍ വീണത് സാധാരണ കല്ലല്ല; പറപറക്കും കല്ലാണ്. പറന്നുവന്ന് ചില്ലുടച്ച് നെഞ്ചില്‍തട്ടി ചായംപൂശി സിദ്ദിഖിന്റെ കൈയില്‍ മുത്തി അമര്‍ന്ന് വലത്തോട്ടുമാറി മറുചില്ലുടച്ച് ചിതറിത്തെറിപ്പിച്ച് താഴെപ്പോയ മാന്ത്രികക്കല്ല്. അത്തരമൊരമൂല്യ ശില ഒരാള്‍ക്ക് എറിയാന്‍ കഴിയില്ല- കുറഞ്ഞത് ആയിരംപേരെങ്കിലും വേണമെന്നത് അലംഘനീയയുക്തിതന്നെ. കല്ലും കല്ലുകൊണ്ട മുഖ്യന്റെ കല്ലുപോലത്തെ നെഞ്ചും പ്രധാനകഥാപാത്രങ്ങളായി അരങ്ങിലെത്തുന്ന നാടകം, മുടങ്ങിപ്പോയ സമ്പര്‍ക്കപരിപാടിക്ക് ബദലായി നാടാകെ അവതരിപ്പിക്കാവുന്നതാണ്. പൊലീസിനായാലും ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ല. കേസ് ഉണ്ടാക്കുന്നതുപോലെയല്ല ഇല്ലാതാക്കല്‍. അതിന് അല്‍പ്പം ബുദ്ധിവേണം. ഹേമചന്ദ്രന് അതുണ്ട് എന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ടാണ്, തെളിവുകള്‍ ആവിയാക്കുന്ന ജോലി അവിടെ ഏല്‍പ്പിച്ചത്.

താന്‍ കൊടുത്ത മൊഴി കോടതിയില്‍ കണ്ടപ്പോള്‍ സരിതപോലും ഞെട്ടിപ്പോയി എന്നാണ് വാര്‍ത്ത. ഉമ്മന്‍ചാണ്ടിയുടെ പേര് വരുന്നിടത്തെല്ലാം ജോപ്പന്‍ എന്ന് എഴുതിച്ചേര്‍ത്തുവത്രെ. പാവം ജോപ്പന്‍- ദുര്‍ബല നിമിഷങ്ങളെ പഴിച്ച് അജ്ഞാതവാസത്തിലാണ്. കുരുവിളയെ കണ്ടവരില്ല. ജിക്കുമോന്‍ വനവാസത്തിലാണ്. ശാലുമേനോന്‍ പുതിയ സീരിയലില്‍ പറ്റിയ വേഷംതന്നെ കെട്ടുന്നു- പൊലീസിന്റെ. സലിംരാജിനെ വിളിച്ചുവരുത്തി കുശലംപറഞ്ഞ് ചായകൊടുത്ത് വിടുന്നതാണ് പൊലീസ് അനുഷ്ഠിക്കുന്ന പുതിയ മഹാത്യാഗം. എല്ലാ ത്യാഗവും സഹനവും ഒന്നാംക്ലാസോടെ പാസായിട്ടും കണ്ണൂരിലെ രാഹുല്‍നായരെയും സുകുമാരനെയും വേണ്ടപോലെ പരിഗണിക്കുന്നില്ല എന്ന പരാതി ബാക്കിയുണ്ട്. കല്ലെറിഞ്ഞതും അവരല്ല; കാറില്‍ ഗണ്‍മാന് പകരമിരുന്നതും അവരല്ല. കമ്പികയറ്റിയതിനും സ്വയം നാണംകെട്ട് ജയരാജനെ അറസ്റ്റ് ചെയ്തതിനും കൂലി കൊടുത്തില്ലെങ്കില്‍ പോകട്ടെ, നന്ദികേട് കാട്ടാതിരിക്കുകയെങ്കിലും വേണം. കണ്ണൂരിലെ സുരക്ഷാപാളിച്ച കുറെ സാദാ പൊലീസുകാരുടെ കന്നന്തിരിവാണെന്ന് റിപ്പോര്‍ട്ടെഴുതി കൂട്ടത്തോടെ സ്ഥലംമാറ്റുകയോ സസ്പെന്‍ഡ് ചെയ്യുകയോ ആവാം. സുകുമാര രാഹുലാദികള്‍ കര്‍മകാണ്ഡം തുടരട്ടെ. ബാക്യാഡ് പൊലീസിന്റെ അഭിമാന ഭാജനങ്ങളാണല്ലോ അവര്‍.

*

എല്ലാം കണ്ടും കേട്ടും നെടുവീര്‍പ്പിടുന്ന ഒരാളുണ്ട്- സുനന്ദ പുഷ്കര്‍. കേന്ദ്രമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞചെയ്ത പതിയുമൊത്ത് അനന്തപുരിയില്‍ വന്നിറങ്ങിയ സുനന്ദയെ കോണ്‍ഗ്രസുകാര്‍ എപ്രകാരം സ്നേഹിച്ചു എന്നന്വേഷിച്ചാല്‍ ശ്വേത പീതാംബരക്കുറുപ്പിനെ വെറുതെവിടും. അന്ന് സുനന്ദയെ വളഞ്ഞ് സ്നേഹംകൊടുത്തവര്‍ എംഎക്കാരെങ്കില്‍ കുറുപ്പ് വെറും എട്ടാം ക്ലാസ്.

Sunday, October 27, 2013

കണ്‍മുന്നിലെ അത്ഭുതസിദ്ധി

തീയിലൂടെ നടക്കുന്നതും വെറ്റിലനോക്കി ഭൂതവും ഭാവിയും പ്രവചിക്കുന്നതും ഏലസ്സുകെട്ടിച്ച് സമ്പന്നനാക്കുന്നതും ചെറിയ ചെറിയ അത്ഭുതകൃത്യങ്ങള്‍ മാത്രം. കര്‍ക്കടകത്തില്‍ മഴപെയ്യിക്കാനും ഭൂമിയെ സൂര്യന് വലംചുറ്റിക്കാനും രാവും പകലും മാറിമാറിയുണ്ടാക്കാനും കഴിവുള്ള ആള്‍ദൈവങ്ങള്‍ ചരിത്രത്തിലുണ്ട്. എന്തിന്, കേന്ദ്രത്തില്‍ മന്ത്രിമാരെയും പ്രധാനമന്ത്രിയെയും സൃഷ്ടിച്ച ദൈവം വാണ നാടാണിത്. ന്യുമോണിയ ബാധിച്ച് മരിച്ചെന്നും മോക്ഷം തേടി വന്ന ശിഷ്യയെ കയറിപ്പിടിച്ചെന്നും സിനിമാനടിയെ ഉടലോടെ സ്വര്‍ഗത്തിലേക്കെടുത്തെന്നും മറ്റും ആള്‍ദൈവങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ത്തുന്നവരുണ്ട്. അത്തരക്കാര്‍ക്കാണ് ചികിത്സ വേണ്ടത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. നമ്മുടെ തൊട്ടരികില്‍, കണ്‍മുന്നില്‍ നില്‍ക്കുന്നത് എത്ര വലിയ ആള്‍ദൈവമാണെന്ന് മനസ്സിലാക്കാത്തതാണ് കേരളീയന്റെ കുഴപ്പം.

കൊച്ചിയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടി എന്ന അത്ഭുതപ്രവര്‍ത്തനത്തിന്റെ മഹത്വം പലര്‍ക്കും അറിഞ്ഞുകൂടാ. ഉമ്മന്‍സ്വാമിജിയോട് കടലോളംപോന്ന പ്രണയവുമായി ഒരു പത്രം ഇങ്ങനെ എഴുതുന്നു: ""വെള്ളിയാഴ്ച കലക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിപരിഹാരവുമായി തുടര്‍ച്ചയായ 15 മണിക്കൂറാണ് ജനമധ്യത്തില്‍ ചെലവഴിച്ചത്. രാവിലെ ഒമ്പതിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഇടവേളയില്ലാതെയാണ് പരാതിപരിഹാരവുമായി ജനമധ്യത്തില്‍ നിലയുറപ്പിച്ചത്. രാത്രിയിലും ജനങ്ങളുടെ ഒഴുക്ക് തുടര്‍ന്നതോടെ ശനിയാഴ്ച പുലര്‍ച്ചെവരെ അദ്ദേഹം കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ ജനസമ്പര്‍ക്കവേദിയില്‍ നിന്നു. പുലര്‍ച്ചെ അവസാനത്തെ പരാതിക്കാരനെയും കണ്ടെന്നുറപ്പാക്കിയശേഷമാണ് മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തിയത്. എന്നാല്‍, പ്രസംഗശേഷവും പരാതികള്‍ വന്നതിനാല്‍ രണ്ടരമണിയോടെയാണ് അദ്ദേഹത്തിന് വേദി വിടാനായത്.........

.ഇതിനിടെ രാവിലെ മുതല്‍ പലതവണയായി മുഖ്യമന്ത്രി അപേക്ഷകര്‍ക്കായുള്ള പ്രത്യേക ഇരിപ്പിടങ്ങളിലെത്തി പരാതികള്‍ നേരിട്ടുവാങ്ങി. അര്‍ഹരായവരെല്ലാം നിറഞ്ഞമനസ്സോടെയാണ് മടങ്ങിയത്. പുലര്‍ച്ചെയോടെ പതിനയ്യായിരത്തോളം പേരെയാണ് മുഖ്യമന്ത്രി മാത്രം കണ്ട് പ്രശ്നപരിഹാരം നടത്തിയത്."" ഇത്തരമൊരു മഹായജ്ഞം നടത്തിയ ആളെ ഐക്യരാഷ്ട്രസഭ ഒരു സര്‍വാണി അവാര്‍ഡ് നല്‍കി അപമാനിച്ചതാണ് പ്രശ്നം. പതിനഞ്ചു മണിക്കൂര്‍കൊണ്ട് ആര്‍ക്കുകഴിയും ഈ മഹാത്ഭുതപ്രവര്‍ത്തനം. പതിനഞ്ചു മണിക്കൂര്‍ എന്നാല്‍ തൊള്ളായിരം മിനിറ്റ്. അതിനെ പിന്നെയും ചെറുതാക്കിയാല്‍ 54000 സെക്കന്‍ഡ്. പതിനയ്യായിരം പരാതി അത്രയും സമയംകൊണ്ട് പരിഹരിച്ചാല്‍ ഒരു പരാതിക്ക് 3.6 സെക്കന്റ്. അതായത്, "ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമക്ഷത്തിങ്കലേക്ക്" എന്ന് വായിക്കാനുള്ള സമയം. പതിനഞ്ചു മണിക്കൂറില്‍ ഭക്ഷണംകഴിക്കാനും പ്രാഥമികകൃത്യങ്ങള്‍ക്കും അല്‍പ്പസമയമെങ്കിലും വേണ്ടിവന്നുവെങ്കില്‍ (ആള്‍ദൈവങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ പതിവുണ്ടോ ആവോ) ഒരു പരാതി പരിഹരിക്കാന്‍ കഷ്ടി മൂന്നു സെക്കന്‍ഡ് കിട്ടില്ല. അതിനുപുറമെയാണ് പ്രസംഗവും പ്രത്യേക ഇരിപ്പിടങ്ങളിലെത്തി നേരിട്ട് ദര്‍ശനവും. തിരുമല തിരുപ്പതി വെങ്കടാചലപതിക്കോ ഗുരുവായൂരപ്പനോ വേളാങ്കണ്ണി മാതാവിനോ ഇല്ലാത്ത സിദ്ധിയാണ് കേരളത്തിന്റെ വരദാനമായ ഈ മഹാനുഭാവന് എന്നു മനസ്സിലാക്കി ആരാധനാലയം പണിയുക എന്നതാണ് "നിറഞ്ഞ മനസ്സോടെ" മടങ്ങുന്നവര്‍ക്ക് ചെയ്യാനുള്ള ഉപകാരസ്മരണ. അതിനുപകരം കരിങ്കൊടിയും ഉപരോധവുമായി ചെല്ലുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം പ്രതിപക്ഷം ആലോചിക്കണം.

പരാതിക്കാരനെ കണ്ടാലുടനെ ന്യായാന്യായങ്ങളും പരിഹാരവും ജ്ഞാനദൃഷ്ടിയില്‍ മനസ്സിലാക്കി തീര്‍പ്പുകല്‍പ്പിക്കുന്ന മഹാത്ഭുതമൂര്‍ത്തിയെ ഡല്‍ഹിയിലേക്കെടുത്ത് രാജ്യത്തെയും കോണ്‍ഗ്രസിനെയും രക്ഷിക്കാനുള്ള ശുപാര്‍ശയെങ്കിലും മുകുള്‍ വാസ്നിക്ക് വശം കൊടുത്തയക്കാനുള്ള സൗമനസ്യം ഹരിപ്പാട്ടുകാര്‍ക്കുണ്ടാകേണ്ടതാണ്. സോളാര്‍ ചൂടില്‍ നാടു വേവുമ്പോള്‍ ഹേമചന്ദ്രതീര്‍ഥംകൊണ്ട് മഞ്ഞും കുളിരും സൃഷ്ടിച്ചതും തെളിവും മൊഴികളും ആവിയാക്കിയതും ലജ്ജ എന്ന പദം മലയാളനിഘണ്ടുവില്‍നിന്ന് എടുത്തുകളഞ്ഞതും അനുബന്ധ അത്ഭുതസിദ്ധികളുടെ പട്ടികയില്‍പെടുത്തി പുണ്യാളപട്ടത്തിനായി ഒരപേക്ഷ അയപ്പിക്കാനും ആരെങ്കിലും തയ്യാറാകണം. അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ ഊട്ടിയത് പഴങ്കഥയാക്കി ഫ്രീസറില്‍ വയ്ക്കണം. പതിനഞ്ചു മണിക്കൂര്‍ കൊണ്ട് പതിനയ്യായിരം പരാതി പരിഹരിച്ചവന്‍ ഈ നാടിന്റെ ഐശ്വര്യം എന്ന ഫ്ളക്സ് നാടാകെ ഉയര്‍ത്തണം. പുതുപ്പള്ളി ഹൗസും ക്ലിഫ്ഹൗസും തീര്‍ഥാടനകേന്ദ്രങ്ങളായി യുഎന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും അമാന്തമരുത്. ദര്‍ശനത്തിന് ടിക്കറ്റ് വച്ചാല്‍ അതും വരുമാനമാകും. കടകംപള്ളിയിലെ നാല്‍പ്പതേക്കറിലോ സ്മാര്‍ട്ട് സിറ്റി ബോര്‍ഡുംവച്ച് വെറുതെ കിടക്കുന്ന കൊച്ചിയിലെ ഭൂമിയിലോ ബോള്‍ഗാട്ടിയിലോ ആരാധനാലയസമുച്ചയം പണിത് വാഴ്ത്തപ്പെടേണ്ടവനെ കുടിയിരുത്താവുന്നതുമാണ്.

*

ഇരുകാലിലും പെരുമന്തുള്ളവന്‍ ഒരുകാല്‍ മന്തനെ "മന്താ..." എന്നു വിളിക്കാമെന്ന് ആര്‍ഷഭാരത സൈദ്ധാന്തികര്‍ സമര്‍ഥിച്ചിട്ടുണ്ട്. ഇരുകാല്‍ മന്തും പെരുങ്കൂനുമുണ്ടെങ്കില്‍ സാദാ മന്തന്മാര്‍ക്കും കൂനന്മാര്‍ക്കും മുകളിലാണ് സ്ഥാനം എന്ന് വേദോപനിഷത്തുകളില്‍ വിധിച്ചിട്ടുമുണ്ട്. അതുകൊണ്ട് മോഡിക്ക് മഅ്ദനിയെ "ഭീകരാ...." എന്ന് വിളിക്കാം. നാഗ്പുരില്‍ പൂജിച്ച ട്രൗസറിട്ട് ക്വട്ടേഷന്‍പണിക്കുപോകുന്നവന് ആരെയും എന്തും വിളിക്കാം. രാജാവിന്റെ ഉറക്കം പള്ളിയുറക്കമാണ്. രാജ്ഞിയുടെ പ്രസവം തിരുവയറൊഴിയലും. അതുപോലെയാണ് ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ എന്ന് വിളിക്കുന്നത്. കൊച്ചിയില്‍ അറബിക്കടലിന്റെ കാറ്റും സുഖിയന്‍ ശാപ്പാടുമായി ഇരിക്കുമ്പോഴാണ്, ആര്‍എസ്എസ് കാര്യകാരികള്‍ക്ക് കേരളം തീവ്രവാദത്തിന്റെ കേന്ദ്രമായി എന്ന് തോന്നുന്നത്. രാഷ്ട്രപിതാവിനെ കൊന്നശേഷം നിരോധിക്കപ്പെട്ടവര്‍ക്ക് "ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ" കുറിച്ച് ആശങ്ക വരുന്നുപോലും. "ഹിന്ദുയുവതികളെ ആസൂത്രിതമായി വശീകരിക്കല്‍, വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകളുടെ വിതരണം, ചില മാധ്യമങ്ങളിലൂടെയുള്ള വിഷതുല്യമായ പ്രചാരണം" -ഇവയൊക്കെയത്രെ കേരളത്തെ തീവ്രവാദകേന്ദ്രമാക്കുന്നത്. കാവിയുടുത്ത് കൈയിലും കഴുത്തിലും വര്‍ണച്ചരടും കുങ്കുമപ്പൊട്ടുമായി ബസ് സ്റ്റോപ്പിലും ജങ്ഷനിലും പെണ്‍കുട്ടികളെ കമന്റടിക്കാനും മാന്താനും തോണ്ടാനും കരാറെടുത്തത് ഏതു ഭീകരരാണാവോ? ഇസ്ലാമിന്റെ ഗര്‍ഭപാത്രത്തില്‍ ഹിന്ദുബീജം നിക്ഷേപിക്കാന്‍ ആഹ്വാനംചെയ്ത് ലഘുലേഖയിറക്കിയത് ആസാറാം ബാപ്പുവോ അതോ ആര്‍എസ്എസ് ആശാന്മാരോ? ഇസ്രത്ത് ജഹാനെയും പ്രാണേഷ് കുമാറിനെയും വെടിവച്ചുകൊല്ലിച്ച് തീവ്രവാദപ്പുതപ്പണിയിച്ച് വീരനായകനായ മോഡി ഇപ്പോഴും നാട്ടിലൊക്കെത്തന്നെയില്ലേ? ജന്മഭൂമിയിലും പുണ്യഭൂമിയിലും പിന്നെ പലപല ഭൂമികളിലും വിടര്‍ന്നു പരിലസിക്കുന്ന വിദ്വേഷപ്പൂവുകള്‍ക്ക് ചോരയുടെയും മരണത്തിന്റെയും മണംതന്നെയല്ലേ?

ഗര്‍ഭിണിയുടെ നിറവയര്‍ കുത്തിപ്പിളര്‍ന്ന് ഭ്രൂണം പറിച്ചെടുത്ത് തീയിലിട്ടവനില്‍നിന്ന് തീവ്രവാദത്തിന്റെ നിര്‍വചനം പഠിക്കാന്‍ ആളിനെ വേറെ കൊണ്ടുവരണം. കേരളത്തില്‍ തീവ്രവാദമുണ്ട്; ഭീകരതയുണ്ട്; വര്‍ഗീയതയുണ്ട്. അതിലെല്ലാം ആര്‍എസ്്എസ് ഒരു ഭാഗത്തുണ്ട്്. മറുഭാഗത്ത് പലരുമുണ്ട്. അധികാരം പിടിക്കാന്‍ ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും മാറിമാറി പ്രീണിപ്പിച്ച് കളിക്കുന്ന മാന്യന്മാരുണ്ട്. വര്‍ഗീയ രാഷ്ട്രീയക്കളിക്കെതിരെ പറയാന്‍ ആര്‍എസ്എസിന് അവകാശമില്ല. വര്‍ഗീയതയുടെ മന്തും തീവ്രവാദത്തിന്റെ കൂനും അതിന്മേല്‍ അധികാരമോഹത്തിന്റെ കുരുവുമായി ചുറ്റിക്കറങ്ങുന്ന പേക്കോലങ്ങളില്‍ ഒന്ന് മറ്റൊന്നിനെ തള്ളിപ്പറയുന്നതിലല്ല; എല്ലാറ്റിനെയും പിടിച്ച് ചങ്ങലയ്ക്കിട്ട് ചികിത്സിക്കുന്നതിലാണ് കാര്യം. അത് ജനങ്ങള്‍ നടത്തിക്കൊള്ളും.

*

എസ്എംഎസിന്റെയും ഇ മെയിലിന്റെയും ഫേസ്ബുക്കിന്റെയുമൊക്കെ വില പലരും മനസ്സിലാക്കി വരുന്നേയുള്ളൂ. തെരഞ്ഞെടുപ്പു കമീഷന് അതെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി. അതിനുമുമ്പുതന്നെ കണ്ണൂരിലെ സുധാകരനും നവമാധ്യമസാക്ഷരത കൈവന്നു. സുധാകരേട്ടനെ വിളിക്കൂ, ചെന്നിത്തലയെ വനവാസത്തിനയക്കൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ഡല്‍ഹിക്കു പറക്കുന്ന നവമാധ്യമസന്ദേശമത്രെ. അങ്ങനെ അയച്ച ഒരു നേതാവിനെ മറ്റൊരു നേതാവ് മുഖമടച്ച് സ്നേഹിച്ചതല്ല; അത് ചെന്നിത്തല കണ്ടുപോയതാണ് ഇപ്പോള്‍ കുറ്റം. എസ്എംഎസിലൂടെയും ഇ മെയിലിലൂടെയുമാണ് ജനനേതാക്കള്‍ ഉദിച്ചുയരുക എന്ന് കോണ്‍ഗ്രസില്‍ ആരെങ്കിലും ചിന്തിച്ചുപോയാല്‍ അതൊരു കുറ്റമാണോ? കണ്ണൂരിലെയും അന്യനാടുകളിലെയും കോണ്‍ഗ്രസിനെ നന്നാക്കിയ സുധാകരന് ഒരു ചാന്‍സ് കൊടുക്കേണ്ടതല്ലേ? ചര്‍ക്കയ്ക്ക് പകരംവയ്ക്കാന്‍ നാടന്‍ ബോംബ്, വടിവാള്‍ തുടങ്ങിയ അഹിംസാ ഉപകരണങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതല്ലേ? ഇ മെയില്‍ എന്തെന്നറിയാത്ത സുധീരനെപ്പോലുള്ളവരെ ഇടയ്ക്ക് ഓര്‍ക്കുന്നതും നല്ലതാണ്.

Monday, October 21, 2013

മാറാരോഗത്തിന് വിവാദചികിത്സ

ചില രോഗങ്ങള്‍ക്ക് ഒറ്റമൂലി മാത്രമേ ഫലിക്കൂ എന്നൊരു വിശ്വാസമുണ്ട്. വിവാദം ഭക്ഷിച്ചാലേ യുഡിഎഫ് സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിക്കിട്ടൂ. എപ്പോള്‍ അസുഖം മൂര്‍ച്ഛിക്കുന്നോ അപ്പോള്‍ വിവാദത്തിന്റെ ഗുളിക നാക്കിനടിയില്‍ തിരുകണം. അതുകഴിഞ്ഞ് ഞരമ്പുവഴി വിവാദം കുത്തിക്കയറ്റിക്കൊണ്ടേയിരിക്കണം. പി സി ജോര്‍ജാണ് ഇപ്പോഴും എപ്പോഴും വിവാദമരുന്നിന്റെ മുഖ്യ ഉല്‍പ്പാദനകേന്ദ്രം. ജോര്‍ജിനു ചുറ്റും കറങ്ങുകയാണ് യുഡിഎഫ് രാഷ്ട്രീയമെന്നും പറയാം. ജോര്‍ജിനെ മടക്കിച്ചുരുട്ടിക്കെട്ടി ഭദ്രമാക്കി ഈരാറ്റുപേട്ട ടിബിയുടെ പിന്നാമ്പുറത്ത് കൊണ്ടുപോയി വച്ചാല്‍ യുഡിഎഫ് രക്ഷപ്പെട്ടു എന്ന് പറയുന്നവരെ ശ്രദ്ധിക്കണം. അവര്‍ ശത്രുക്കളാകാന്‍ വഴിയുണ്ട്. കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ. ജോര്‍ജ് ഇല്ലെങ്കില്‍ കാണാം ഈരാറ്റുപേട്ട മരുന്നിന്റെ വില.

ചില മരുന്നുകള്‍ കുടിക്കുമ്പോള്‍ കയ്പും ചവര്‍പ്പുമാകും. അര്‍ബുദത്തിന്റെ മരുന്നാണെങ്കില്‍ കുത്തിവയ്ക്കുമ്പോള്‍ ഛര്‍ദിയുണ്ടാകും; പിന്നെ മുടി കൊഴിയും- എന്നാലെന്ത് രോഗത്തിന് ശമനമുണ്ടാകില്ലേ എന്നതാണാശ്വാസം. ജോര്‍ജിന്റെ പ്രസ്താവന ആദ്യകേള്‍വിയില്‍ യുഡിഎഫ് വിരുദ്ധമാണെന്നു തോന്നും. ഗണേശ് കുമാറിന്റെ ചില കാര്യങ്ങള്‍ ജോര്‍ജ് വെളിപ്പെടുത്തിയപ്പോള്‍ അയ്യേയെന്നും അയ്യയ്യേയെന്നും പ്രതികരിച്ചവര്‍ ധാരാളം. പിന്നീട് വിവാദം ഗണേശിനെക്കുറിച്ചും യാമിനി കൊടുത്തതും വാങ്ങിയതുമായ തല്ലിനെക്കുറിച്ചും മന്ത്രിമന്ദിരത്തില്‍ വിരുന്നുചെന്നവന്റെ കായികക്ഷമതയെക്കുറിച്ചുമായി. ഒടുവില്‍ ഗണേശിന് രാജിവയ്ക്കേണ്ടിവന്നു; യുഡിഎഫ് പരിക്കില്ലാതെ തടി രക്ഷപ്പെടുത്തുകയുംചെയ്തു. ഇപ്പോള്‍ ഗണേശ് മന്ത്രിയായാലും ഇല്ലെങ്കിലും ജോര്‍ജിന് എതിര്‍പ്പില്ല- ആ ഭാഗം ശുഭാന്ത്യം. ഇതാണ് രീതി

പ്രതികരണം; ആക്രമണം; ചര്‍ച്ച; പ്രതിചര്‍ച്ച- ഒടുവില്‍ കൈകൊടുത്ത് ഭായി ഭായി പറഞ്ഞ് പിരിയല്‍. വിവാദത്തില്‍ ഹരം മൂത്തും, എറണാകുളം ഗസ്റ്റ് ഹൗസില്‍ എന്തായിരിക്കും ഒരുമണിക്കൂര്‍ ചര്‍ച്ചചെയ്തത് എന്ന് തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചും, തിരുവഞ്ചൂര്‍- ജോര്‍ജ് തര്‍ക്കത്തിന്റെ അഡല്‍ട്സ് ഒണ്‍ലി ഭാഗങ്ങള്‍ ഭാവനയില്‍ പുനഃസൃഷ്ടിച്ചും ജനങ്ങള്‍ രസിക്കുമ്പോള്‍ യുഡിഎഫ് പിന്നെയും രക്ഷപ്പെടുന്നു. പണിയും കൂലിയുമില്ല; അവശര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല; സ്വന്തംവിഹിതം അടച്ച പദ്ധതിയില്‍നിന്നുള്ള പെന്‍ഷന്‍പോലും കിട്ടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ ശപിക്കുന്നു. അരിയും തുണിയും അന്യായവിലയ്ക്കാണ് വില്‍പ്പന. സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ അഴിമതിത്തുരപ്പന്മാര്‍ വാഴുന്നു. ട്രഷറി പൂട്ടുമ്പോള്‍, മുമ്പ് മൂന്നുതവണ പൂട്ടിയ എന്നോടാണോ കളി എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം.

പൊലീസുകാരുടെ പ്രധാന പണി മുഖ്യമന്ത്രിക്ക് അകമ്പടിപോകലാണ്. പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് തലയില്‍ മുണ്ടിട്ട് പൊതുപരിപാടിക്ക് പോയ മുഖ്യമന്ത്രി സരിത കേരളത്തിന് അഭിമാനംതന്നെ. ഇനിയിപ്പോള്‍ കാസര്‍കോട്ടേക്ക് നാഗര്‍കോവില്‍, തൃശിനാപ്പള്ളി, പൊള്ളാച്ചി, മടിക്കേരി വഴി പോകാവുന്നതേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ മുഖം ടിവിയില്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക് ചിരിവരുന്ന കാലമാണ്. ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗിയെ സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ പ്രദര്‍ശനത്തിന് കൊണ്ടുവരികയും ആയിരംരൂപ ആശ്വാസം നല്‍കുകയും ചെയ്യുന്ന നാടകം മറ്റാരും കളിക്കാത്തതാണ്. ആ ദുഃഖനാടകം കണ്ടിട്ടും കുട്ടികള്‍ ചിരിക്കുന്നുണ്ടെങ്കില്‍, വിദൂഷക കഥാപാത്രത്തിന്റെ അഭിനയപാടവം അപാരമെന്നേ പറയാവൂ. കിട്ടേണ്ടത് ഓസ്കര്‍ അവാര്‍ഡായിരുന്നു. അഭിനയംകൊണ്ടും കാര്യം നടക്കാതിരിക്കുമ്പോഴാണ് വിവാദത്തിന്റെ മരുന്ന് പ്രസക്തമാകുന്നത്.

ജോര്‍ജ് സ്വന്തമായി ഉണ്ടാക്കുന്ന വിവാദമൊന്നും പോര ചികിത്സയ്ക്ക്. മനോരമയും മാതൃഭൂമിയുമുള്ളതുകൊണ്ട് കാര്യങ്ങള്‍ മുട്ടില്ലാതെ പോകുന്നു. മണ്ണിനടിയില്‍ കിടന്ന് തുരുമ്പെടുത്തതായാലും സ്ഥാനംഗണിച്ച് കണ്ടുപിടിച്ച് കുഴിച്ച് പുറത്തെടുത്ത് ഉലയിലിട്ട് പരുവപ്പെടുത്താന്‍ നല്ല മിടുക്കാണ് മകാരമാധ്യമങ്ങള്‍ക്ക്. ഞാനോ നീയോ മുമ്പനെന്ന് തര്‍ക്കിച്ചും തമ്മിലടിച്ചും തട്ടിപ്പുവെട്ടിപ്പുകളില്‍ ആഗോളമത്സരം സംഘടിപ്പിച്ചും മുന്നേറുന്ന യുഡിഎഫ് ഭരണത്തിന് വിവാദം ഏതായാലും ഗുണം മെച്ചംതന്നെ. പ്രതിസന്ധിയില്‍ ഉടുമുണ്ടുരിഞ്ഞുപോയാല്‍ വിവാദം ഒരു പച്ചിലയായി വന്നാലും നാണംമറയ്ക്കാം. സെക്രട്ടറിയറ്റ് ഉപരോധം ഉമ്മന്‍ചാണ്ടിയുടെ രാജിയിലെത്താഞ്ഞതില്‍ അരിശംപൂണ്ട് ഉറഞ്ഞവരും തുള്ളിയവരുമുണ്ട്. അവരില്‍ ചിലരെ ഇപ്പോള്‍ കാണുന്നത് ഉമ്മന്‍ചാണ്ടി ഫാന്‍സ് അസോസിയേഷനിലാണ്. സോളാറില്‍ വീണാലും സ്വര്‍ണക്കട്ടിവിഴുങ്ങിയാലും ഉമ്മച്ചന്‍ പൊന്നച്ചനോ തങ്കച്ചനോ ആണവര്‍ക്ക്. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു എന്ന് വീരവാദം മുഴക്കിയ ജോര്‍ജ് ഇപ്പോള്‍ സകല കോണ്‍ഗ്രസുകാരുടെയും തെറിവിളി കേട്ടിട്ടും രാജി എന്ന സമരായുധംമാത്രം പുറത്തെടുക്കുന്നില്ല. മാണിസാറിന് ജോര്‍ജും വേണം ജോസഫും വേണം- ഭരണം എന്തായാലും വേണം. അവിടെയും വിവാദംതന്നെ രക്ഷ. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഏറ്റവും ചോദനമുള്ള ഉല്‍പ്പന്നം വിവാദമാണെന്ന് തിരിച്ചറിഞ്ഞവര്‍ക്കാണ് മുന്നോട്ടുള്ള വഴി തെളിഞ്ഞുകിട്ടുന്നത്. വഴിയേ പോകുന്ന വയ്യാവേലി എടുത്ത് ചുമലിലിട്ടാലും മൂലയിലിരിക്കുന്ന മഴു എടുത്ത് കാലിലിട്ടാലും വിവാദമുണ്ടാകും. ആ വിവാദംകൊണ്ട് രോഗത്തിന് താല്‍ക്കാലിക ശമനവുമുണ്ടാകും. അതല്ലെങ്കില്‍, യുഡിഎഫിലിരുന്നുകൊണ്ട് ജോര്‍ജിനും ജോര്‍ജിതരര്‍ക്കും ഇങ്ങനെ അടിക്കാന്‍ കഴിയില്ല. പുറമേയ്ക്ക് കുഴപ്പമെന്നു തോന്നുന്ന കൃത്യങ്ങളിലൂടെ ഊര്‍ജം സംഭരിക്കുന്ന ഈ ഏര്‍പ്പാടിനാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റ്്.

വിവാദചികിത്സയില്‍ അഭയംതേടി രക്ഷപ്പെടാന്‍ കാത്തിരിക്കുന്നവരുടെ നിരയില്‍ ഉമ്മന്‍ചാണ്ടിമുതല്‍ കെ സി വേണുഗോപാല്‍വരെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തൊലിപോലെ കുറത്തതാണ് മനസ്സും എന്ന് പറയുന്ന നീചമനസ്സിനെ ചാട്ടവാറിനിട്ട് തല്ലണമെന്ന പക്ഷക്കാരനാണ് ശതമന്യു. അത്ഭുതംതന്നെ- അങ്ങനെ പറഞ്ഞയാളിനും യുഡിഎഫ് വക ഇപ്പോഴും കൊടിവച്ച കാറുണ്ട്. പണത്തിനും പദവിക്കുംവേണ്ടി എന്തുംചെയ്യും; എന്തും ഭക്ഷിക്കും എന്നത് ആധുനിക കാലത്തെ ജനകീയ രാഷ്ട്രീയമാണ് എന്ന് വലതുപക്ഷത്തിന്റെ ശൈലീപുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയും വിവാദമരുന്നുകാരെയും ചികിത്സകരെയും യുഡിഎഫിന് ആവശ്യമുണ്ട്. എല്ലാം ഒരു ജോര്‍ജില്‍ അവസാനിപ്പിക്കേണ്ടതില്ല എന്നര്‍ഥം.

Monday, October 7, 2013

ഭാവി വാഗ്ദാനത്തിന്റെ ബുദ്ധി

അങ്ങനെ ലാലു ജയിലിലായി. പതിനൊന്നുകൊല്ലം കഴിഞ്ഞാലേ ഇനി പാര്‍ലമെന്റിന്റെ പടി ചവിട്ടാന്‍ പറ്റൂ. അഴിമതിവിരുദ്ധ പടനായകനായി രാഹുല്‍ ഗാന്ധി വാഴ്ത്തപ്പെട്ടു. അഴിമതി എന്ന വടയക്ഷി കയറിക്കൂടിയത് മന്‍മോഹന്റെ തലപ്പാവിലായതുകൊണ്ട് അവിടെത്തന്നെ ഇരുമ്പാണി അടിച്ച് യുവമന്ത്രവാദി യക്ഷിയെ തളച്ചു. പണ്ഡിറ്റ് നെഹ്റു കൊടിപിടിച്ച് സമരംചെയ്താണ് പ്രധാനമന്ത്രിയായത്. പ്രിയദര്‍ശിനി അച്ഛന്റെ കത്തുവായിച്ച് ഉല്‍ബുദ്ധയായി. രാജീവിന് ഇന്ത്യയെ പറത്തുംമുമ്പ് വിമാനംപറത്തി ശീലമുണ്ടായിരുന്നു. അവര്‍ക്കൊന്നുമില്ലാത്ത ബുദ്ധിയാണ് നവലോക നായകന്‍ രാഹുല്‍ഗാന്ധിക്ക്. നല്ല കോണ്‍ഗ്രസുകാരനാകാന്‍ സമരംചെയ്യണമെന്നോ വിമാനം പറത്തണമെന്നോ ഇല്ല. വായന ആവശ്യമേയില്ല. ബുദ്ധിയുണ്ടായാല്‍ മതി. ആ ബുദ്ധി രാഹുലിലുണ്ട്; മന്‍മോഹനിലില്ല. രണ്ടുകൊല്ലം ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെടുന്നവന്‍ ജനപ്രതിനിധിസ്ഥാനമെന്ന ത്യാഗജീവിതത്തിന് അയോഗ്യനാകുമെന്ന സുപ്രീം കോടതി ഉത്തരവ് ശരിക്കും കോണ്‍ഗ്രസ് വിരുദ്ധമാണ്. ഗാന്ധിജിമുതല്‍ എത്രയെത്ര കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നു. ജഗന്നാഥ് മിശ്രയും സുരേഷ് കല്‍മാഡിയും മുതല്‍ ഉമ്മന്‍ചാണ്ടിവരെ എത്രപേര്‍ ഗാന്ധിയന്‍ രീതിയില്‍ കാരാഗൃഹവാസം കൊതിക്കുന്നു. ഖദര്‍ ഇട്ടാല്‍ ജനസേവനത്തിന്റെ ഭാഗമാണ് അഴിമതി എന്നറിയാവുന്നതുകൊണ്ടാണ് ജയിലില്‍ കിടന്നും പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താനുള്ള ഉദാര ഓര്‍ഡിനന്‍സിന് മന്‍മോഹന്‍ രൂപംനല്‍കിയത്.

സര്‍ക്കാരിന്റെ കൈയില്‍ ഇഷ്ടംപോലെ പണമുണ്ട്. പണം എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്ന പാവം കോടീശ്വരന്മാര്‍ വേണ്ടതിലേറെയുണ്ട്. ഉള്ളിടത്തുനിന്ന് തരപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ സംഭാവനചെയ്യുന്നത് കാരുണ്യപ്രവൃത്തിയാണ്. അത്തരം ദയാനിധികളെ വെറുതെ വിചാരണ നടത്തിയും തുറുങ്കിലടച്ചും പീഡിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസിന് പൊതുവെ എതിര്‍പ്പുണ്ട്്. അതുകൊണ്ടാണ്, രണ്ടുകൊല്ലം ശിക്ഷ കിട്ടിയാലും പാര്‍ലമെന്റിലെ ത്യാഗം തുടരാന്‍ കൈയടിച്ച് പാസാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാവപ്പെട്ട അഴിമതിക്കാരെ രക്ഷിക്കാനുള്ള ആ ഓര്‍ഡിനന്‍സ് കണ്ടപ്പോള്‍ രാഷ്ട്രപതി ഭവനിലിരിക്കുന്ന ബംഗാളി ദാദയ്ക്ക് ഇളക്കം. (പുള്ളിക്കാരന് ഇനിയൊന്നും പേടിക്കാനില്ലല്ലോ) ഒപ്പിടില്ല എന്ന് വാശി. ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ അഴിമതിസംരക്ഷകരാകും; ഉപേക്ഷിച്ചാല്‍ പ്രിയപ്പെട്ടവര്‍ വഴിയാധാരമാകും. ചെകുത്താനും കടലിനുമിടയില്‍പ്പെടുമ്പോഴുള്ള ഇത്തരം പ്രതിസന്ധി പരിഹരിക്കുന്നതിനെയാണ് മിടുക്കെന്ന് വിളിക്കേണ്ടത്. ഒരു ചാട്ടം, ഒരു മലക്കം, പിന്നെ ഇരുന്നമര്‍ന്ന് വലതുകൈവീശി ഒരു പ്രയോഗം. സംഗതി സിംപിള്‍. പിറ്റേന്ന് റബറൈസ്ഡ് തലക്കെട്ട്: കളങ്കിത രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് കീറിയെറിയണം- രാഹുല്‍. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിമുഖത പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ഇടപെടലെന്നും "കോട്ടയം വീക്ഷണം" എഴുതി. മിടുമിടുക്കന് മിടുക്കന്മാരുടെ സഹായം.

സര്‍ദാര്‍ജിയുടെ തലപ്പാവില്‍ ആണികയറിയാലെന്ത്- ഭാവി ഭാരത വാഗ്ദാനം കഴിവ് തെളിയിച്ചു. ഇന്നലെ ഓര്‍ഡിനന്‍സിറക്കും; ഇന്ന് അത് കീറിയെറിയും. നാളെ ജയിലില്‍പോയി ലാലു അങ്കിളിനെ ആശ്വസിപ്പിച്ച് രാബ്റി ആന്റിയുടെ പിന്തുണ വാങ്ങും. കോണ്‍ഗ്രസിനെ രാഹുല്‍ രക്ഷിച്ചു എന്നാണ് ചരിത്രരേഖ. ആരാണ് കുളത്തിലിറക്കിയതെന്ന് അതില്‍ കാണുന്നില്ല. ഇതുപോലെ ചില പരിഹാരക്രിയകള്‍ ഉമ്മന്‍ചാണ്ടിക്കും പ്ലാന്‍ ചെയ്യാവുന്നതാണ്. തിരുവഞ്ചൂരിന്റെ എവിടെയെങ്കിലും ഒരാണി കയറിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല.

*
അല്ലെങ്കിലും തിരുവഞ്ചൂര്‍ ഒരു ഭാരമാണ്. പി സി ജോര്‍ജിന് ഇപ്പോള്‍ തിരുവഞ്ചൂരിനെ കിട്ടിയാലും മതി. വിട്ടുകൊടുത്താല്‍ പുതുപ്പള്ളിയിലെ ആഘോഷം തുടരുമെങ്കില്‍ അതാണ് കരണീയം. ജോര്‍ജ് അടങ്ങുകയുംചെയ്യും കെ സി ജോസഫ് ചിരിക്കുകയും ചെയ്യും. ഒരിറ്റു കണ്ണീര്‍ ഓര്‍ക്കാട്ടേരിയില്‍നിന്നോ മറ്റോ വന്നാലായി. വെട്ടുവഴിക്കവിതകള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. പോയാല്‍ പോയതുതന്നെ. തിരുവഞ്ചൂര്‍ ദല്ലാള്‍ നന്ദകുമാറിന്റെ ചങ്ങാതിയാണ്. ഉച്ചിക്കുവച്ച കൈകൊണ്ടുതന്നെ ഉദകക്രിയക്കും സമ്മതം. ജോര്‍ജിന്റെ എല്ലാ എഡിഷനും വന്നുകഴിഞ്ഞാല്‍ ഒറ്റയടിക്ക് തീര്‍ക്കുമെന്നാണ് പ്രഖ്യാപനം. ജോപ്പന്റെ ഫോണ്‍ കാള്‍ ലിസ്റ്റ് പുറത്തുവിട്ട് തുടങ്ങിയ കളിയാണ്. യുഎന്‍ അവാര്‍ഡ് വാങ്ങി ഉമ്മന്‍ചാണ്ടി നിലത്തിറങ്ങുംമുമ്പ് ജോപ്പന്‍ അകത്തായി. സൂക്ഷിച്ചാല്‍ ഇനിയെങ്കിലും ദുഃഖിക്കേണ്ടിവരില്ല. ഇതിലും ഭേദം ചെന്നിത്തലയാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കണം. നിര്‍ദോഷികളെ തിരിച്ചറിയാത്തതാണ് കുഴപ്പം.

*
പ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് വയലാര്‍ അവാര്‍ഡു കിട്ടിയപ്പോള്‍ ശതമന്യുവിന് സങ്കടമാണ് വന്നത്. വെട്ടുവഴിയില്‍ തൂമ്പായും പാരയും പ്രയോഗിച്ച് വിയര്‍പ്പൊഴുക്കിയ ശങ്കരപ്പിള്ളയ്ക്കും ജയചന്ദ്രന്‍നായര്‍ക്കും കൊടുക്കേണ്ട അവാര്‍ഡ് പ്രഭാവര്‍മയ്ക്കു കൊടുക്കാമോ? വീരാന്‍കുട്ടി, പാറക്കടവ്, പൊയ്ത്തുംകടവ്, തോമാസ് കുട്ടി, ഉമ്പാച്ചി, രമണന്‍ കടിക്കാട്, കരിക്കകം പവിത്രന്‍, തീക്കുനി തങ്കപ്പന്‍, പപ്പന്‍ മുഞ്ഞിനാട്, കോട്ടേമ്പ്രം ഗോപാലന്‍കുട്ടി തുടങ്ങിയ മഹാകവികള്‍ ജീവിക്കുന്ന നാട്ടില്‍ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങാന്‍മാത്രം ആരാണ് ഈ പ്രഭാവര്‍മ എന്ന സംശയം തീരുന്നില്ല. ചുരുങ്ങിയ പക്ഷം ഉമേഷ് ബാബുവിനെയെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. മനുഷ്യവ്യഥകളില്‍ ഉള്ളുരുകുന്ന ഒരു പത്രാധിപരാണ് ജയചന്ദ്രന്‍നായരെന്ന് നാമോര്‍ക്കണം. അങ്ങനെയുള്ള ഒരാളിന്, ഈ അവാര്‍ഡ് കണ്ടുനില്‍ക്കാന്‍ എങ്ങനെ സാധിക്കും? കവിതയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്ക് വയലാര്‍ അവാര്‍ഡ് നായര്‍ക്കു കൊടുക്കാമായിരുന്നില്ലേ? വിപ്ലവം അരച്ചുകലക്കി മൂന്നുനേരവും മുറതെറ്റാതെ സേവിക്കുന്ന ശങ്കരപ്പിള്ളയ്ക്ക് കൂര്‍ത്ത മണ്‍വിരലുകളുള്ള കൊലച്ചുഴലി ചുഴറ്റി രംഗത്തിറങ്ങാന്‍ സമയമായി. പന്തളത്ത് ഭുവനേശ്വരന്‍ മരിച്ചുവീണപ്പോള്‍ കടമ്പനാട്ടുകാരന് വെട്ടുവഴി അറിയുമായിരുന്നില്ല. താന്‍ പാര്‍ക്കുന്നതിന്റെ വിളിപ്പാടകലെ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ ചോരയൊഴുക്കി വീണപ്പോള്‍ കുത്തുവഴിയില്‍ കവിത വന്നില്ല. വടകരയിലെ വെട്ടു കാണാന്‍പോയി കരാര്‍പ്പൊന്നു വാങ്ങി തിരിച്ചെത്തിയപ്പോള്‍ ആശ്വാസമായി. അതിനുപിന്നാലെ കവിയെയും കവിതയെയും വെട്ടിവീഴ്ത്തിയപ്പോള്‍ പത്രാധിപര്‍ക്ക് ശങ്കരപ്പിള്ള കവിതാഞ്ജലിയര്‍പ്പിച്ചു. ആ പത്രാധിപര്‍ കാശിക്കോ മറ്റോ പോയിക്കാണും. എന്നാലും പിള്ളയുടെ കവിമനസ്സ് ചുരത്തട്ടെ- ഒരു അവാര്‍ഡുവഴിക്കവിത. അമ്പത്തൊന്ന് തലതിരിഞ്ഞ് പതിനഞ്ചായി ചുരുങ്ങിയെങ്കിലും വെട്ടുവഴിക്കവിതയ്ക്ക് ചുരുക്കമുണ്ടാകാത്തത് മലയാളിയുടെ മഹാഭാഗ്യം. മള്ളൂരുണ്ടെങ്കില്‍ കേസ് ജയിക്കാം എന്നത് പഴയ കഥ. മാതൃഭൂമിയുണ്ടെങ്കില്‍ സാഹിത്യനായകനായി അവാര്‍ഡിതനാകാം എന്നത് പുതിയ കഥ. അവാര്‍ഡ് ഒരു പാലമാണെന്നും അതിന് അങ്ങോട്ടുമിങ്ങോട്ടും ഗതാഗതമുണ്ടെന്നുമുള്ള സനാതന സത്യം കണ്ടെത്തിയ വീരേന്ദ്രമനീഷിക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ചവരില്‍നിന്ന് ചാടിപ്പോയ വയലാര്‍ അവാര്‍ഡിനെ ഓര്‍ത്തുകൊണ്ട് ഒരു കവിതാ സമാഹാര സൃഷ്ടിക്ക് ശോഭനമായ വിപണിമൂല്യമുണ്ട്. എനിക്കൊരു ക്ഷേത്രമുണ്ട്; അത് മാര്‍ക്കറ്റ് ചെയ്യണ്ടേ എന്ന് ദല്ലാള്‍ സാഹിത്യനായകന്‍ ചാനലില്‍കയറി ചോദിക്കുന്നത് കേട്ടു. അതുപോലെ വെട്ടായാലും അതിന്റെ എണ്ണമായാലും മാര്‍ക്കറ്റിങ്ങാണ് പ്രധാനം. അതിന് മാതൃഭൂമി വേണം. വിമാനം കയറ്റിയും ചക്രക്കസേരയിലിരുത്തിയും ബ്രാന്‍ഡ് അംബാസഡര്‍മാരെ കൊണ്ടുവരണം. അകത്ത് പൊട്ടിച്ചിരിക്കണം; പുറത്ത് പൊട്ടിത്തെറിക്കണം.

പുഷ്പാഞ്ജലിയുടെ വഴിയില്‍ പോകാത്തവരൊന്നും കവിയുമല്ല; സാഹിത്യകാരനുമല്ല എന്നാണ് നാട്ടുനടപ്പ്. അവരെ നോക്കി ജ്ഞാനപീഠം വെറും പീഠമാണോ എന്ന അശരീരി മുഴങ്ങും. സംഹാരക്രിയകളുണ്ടാകും. മന്ത്രതന്ത്രങ്ങളെല്ലാം യഥാവിധി ചെയ്തിട്ടും ശ്യാമമാധവത്തിന്റെ സംഹാരപ്രക്രിയ പൂര്‍ത്തിയാകാത്തത്് കഷ്ടം. പ്രണയമൂര്‍ത്തിയും പശ്ചാത്താപ വിവശനുമായ ശ്യാമമാധവനെയുംകൊണ്ട് പ്രഭാവര്‍മ അവാര്‍ഡ് കൈക്കലാക്കിയത് പൊറുക്കാനാവാത്തതുതന്നെ. അതിനെതിരെയാകട്ടെ അടുത്ത വെട്ടുവഴിക്കവിത. അച്ചടിക്കാനുള്ള കരിങ്കടലാസ് വഴിയേ വരും. ----

*
ഉമ്മന്‍ചാണ്ടി ബിജുവുമായി കുടുംബകാര്യം പറയുന്നതിന്റെ ക്യാമറാ ദൃശ്യം പുറത്തുവന്നാല്‍ രാജ്യരക്ഷ അപകടത്തിലാകുമെന്ന് ടൂറിസം വകുപ്പിനറിയാം. അത്രയും വലിയ ബോംബിന്റെയും മിസൈലിന്റെയും കാര്യമാണ് ചര്‍ച്ചചെയ്തത്. ശ്രീധരന്‍നായരും സരിതയും ഉമ്മന്‍ചാണ്ടിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ "വീണ്ടെടുക്കാനാവാത്ത വിധം" നഷ്ടപ്പെട്ടതിനും തക്ക കാരണമുണ്ട്. ജോപ്പന് സരിത ഉമ്മകൊടുക്കുമ്പോള്‍ ക്യാമറ നാണംകൊണ്ട് കണ്ണുപൊത്തുകയായിരുന്നു. സ്വര്‍ണക്കടത്തുകാരന്‍ പള്ളൂര്‍ സ്വദേശി ഫയാസ് കോഴിക്കോട് ജയിലില്‍ചെന്ന് സ്വന്തം നാട്ടുകാരനായ കൊടി സുനിയെ കണ്ടത് പക്ഷേ, ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. അവിടെ മോഹനന്‍ മാസ്റ്ററും ഉണ്ടായിരുന്നതാണ് ഓര്‍ക്കാട്ടേരി വിപ്ലവപ്രക്രിയ നേരിടുന്ന പുതിയ പ്രതിസന്ധി. അവിടെ എന്തുപറഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കണമെന്ന് വിപ്ലവ നേതാവ് ആവശ്യപ്പെട്ടതായി പൊട്ടക്കിണറ്റില്‍നിന്നുള്ള വാര്‍ത്ത കാണുന്നു. ഫയാസ് ചായകുടിക്കാന്‍ കയറിയ കടയെയും കടക്കാരനെയും പിടിക്കാനും നോക്കി ചിരിച്ചവരെ കണ്ടെത്തി ശിക്ഷിക്കാനും നടക്കുന്നവരുടെ യഥാര്‍ഥ വഴി ഇതുതന്നെ. ഉമ്മന്‍ചാണ്ടി സ്റ്റേറ്റ് കാര്‍ റോഡരികില്‍ നിര്‍ത്തി സ്വകാര്യം പറഞ്ഞതും ദുബായില്‍ ഫയാസിന്റെ വണ്ടിയില്‍ കറങ്ങിയടിച്ചതുമൊന്നും വിപ്ലവ പ്രക്രിയയെ ബാധിക്കാത്തതുകൊണ്ട് പൊട്ടക്കിണര്‍ വിപ്ലവം നീണാള്‍ വാഴട്ടെ.

Monday, September 23, 2013

എട്ടാംക്ലാസിലെ കുഞ്ഞാമിന

പുയ്യാപ്ലയാണോ ഉപ്പുപ്പയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ മൈലാഞ്ചിയിടുവിച്ച് പട്ടുടുപ്പിച്ച് കൈയുംപിടിച്ച് മണിയറയില്‍ കയറ്റുന്നവരെ പൂവിട്ടു പൂജിക്കണോ എന്നതാണ് ചോദ്യം.

""എട്ടാം ക്ലാസ്സിലെ എട്ടുംപൊട്ടും തിരിയാത്ത
 കുഞ്ഞാമിനയെ കാണാന്‍ ഒരാളുവന്നു.
ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം
താടി, തലക്കെട്ട് നെറ്റിയില്‍ ചെമ്പുതുട്ട്.
ഉമ്മ പറഞ്ഞു പുയ്യാപ്ല, ബാപ്പ പറഞ്ഞു പുയ്യാപ്ല.
കുഞ്ഞാമിനയുടെ ഉള്ളുപറഞ്ഞു ഉപ്പുപ്പ- ഉപ്പുപ്പ""-


ഇങ്ങനെയാണ് കുരീപ്പുഴ ശ്രീകുമാര്‍ കുഞ്ഞാമിനയുടെ കഥ പറയുന്നത്.

ഖുര്‍ആനില്‍ ഒരിടത്തും പെണ്‍കുട്ടികളുടെ വിവാഹപ്രായം പറയുന്നില്ല. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കെട്ടിച്ചയക്കണമെന്നും പറയുന്നില്ല. ഇനി അഥവാ അങ്ങനെ വല്ല വ്യാഖ്യാനവും ഉണ്ടായാല്‍ത്തന്നെ, ഒ അബ്ദുള്ള ചോദിക്കുന്നത്, നിങ്ങള്‍ ഭൂമിയിലൂടെ നടക്കുക എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ആരും വാഹനത്തില്‍ സഞ്ചരിക്കാന്‍ പാടില്ലേ എന്നാണ്. പിന്നെന്തിന് പത്ത് മുസ്ലിം സംഘടനകളുടെ ബാനറില്‍ ഒരു യോഗവും സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനവും? മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി മായിന്‍ ഹാജിക്ക് എന്താണ് ഇതിലുള്ള താല്‍പ്പര്യം? അധഃപതിച്ച മാനസികാവസ്ഥയുള്ള പ്രമാണിമാരുടെ കൂട്ടത്തില്‍ ലീഗില്‍നിന്നുള്ള ആരെല്ലാമുണ്ട്? സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്. ശരീരവളര്‍ച്ചയെത്തിയ പെണ്‍കുട്ടികളെ പ്രായംനോക്കാതെ കെട്ടിച്ചയക്കണമെന്നു പറയുന്നവര്‍ക്ക് ശരീരവളര്‍ച്ച നിലച്ച വൃദ്ധജനങ്ങളെ കാട്ടിലയക്കണമെന്ന ന്യായവും പറയാം- അത് ഇ അഹമ്മദെങ്കിലും ഓര്‍ക്കണം.

ചിലപ്പോള്‍ ഇ അഹമ്മദിനെ കാണുമ്പോള്‍ അദ്വാനിയെ ഓര്‍മ വരും. ആര്‍എസ്എസ് മോഡിയെ കൊണ്ടുവരുന്നത് അദ്വാനിയേക്കാള്‍ സുന്ദരനും സുമുഖനുമായ ഒരാളെ മുന്നില്‍നിര്‍ത്തിയാല്‍ വോട്ടുകിട്ടുമെന്നു കരുതിയല്ല. മോഡിയെ കണ്ടാല്‍ മതി, വടക്കേ ഇന്ത്യയിലെ സാധാരണപ്പെട്ട ബിജെപിക്കാരന് മുസ്ലിംസമുദായക്കാര്‍ക്കുനേരെ ചാടിവീഴാന്‍ തോന്നും. ഗുജറാത്തിലെ ചുട്ടുകൊല്ലലും വയറുകീറലും ഏറ്റുമുട്ടലുണ്ടാക്കി കൊന്നുകളയലുമൊക്കെ മോഡിയുടെ തൊപ്പിയിലെ തൂവലുകളാണ്. കൊലയാളിയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെങ്കില്‍ അതിനുതക്ക "ഗുണം" ഉണ്ടാകണം. ആകെമൊത്തം ഹിന്ദുക്കളുടെ എണ്ണമെടുത്തുള്ള കളിയാണത്. ജനങ്ങള്‍ ഹിന്ദുവായും മുസ്ലിമായും തിരിഞ്ഞാല്‍ ആദ്യത്തെ കൂട്ടര്‍ക്ക് വോട്ട് കൂടും. ബിജെപിക്ക് ജയിക്കാം; മോഡിയെ പ്രധാനമന്ത്രിയാക്കുകയുംചെയ്യാം.

ആ കളി ബിജെപി കളിക്കുമ്പോള്‍ മതനിരപേക്ഷതയുടെ കൊടിപിടിച്ച് എതിര്‍ക്കാന്‍ ലീഗിനെ കിട്ടില്ല. പാതിരാത്രിയില്‍ പി പി മുകുന്ദനുമായി ചര്‍ച്ച നടത്തി വിലയുറപ്പിച്ച് വോട്ടുവാങ്ങിയ വേന്ദ്രന്മാരാണ് ലീഗിനെ നയിക്കുന്നത്. കോലീബി സഖ്യത്തിന്റെ നായകന്മാരാണവര്‍. വോട്ടുമതി; അങ്ങനെ കിട്ടുന്ന അധികാരം മതി. അതിലപ്പുറം സമുദായവും വേണ്ട; രാഷ്ട്രീയവും വേണ്ട എന്നാണ് ലീഗിന്റെ അടിസ്ഥാന പ്രമാണം. ബിജെപിക്ക് വര്‍ഗീയത ഇളക്കാനും മുന്നില്‍ നിര്‍ത്താനും ഒരു നരേന്ദ്രമോഡിയുണ്ട്. ലീഗിന് തല്‍ക്കാലം അങ്ങനെ ഒന്നുമില്ല. ആ വേക്കന്‍സിയാണ്, എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുഞ്ഞുങ്ങളിലേക്ക് തിരിയാന്‍ പ്രേരണയായത്.

പത്ത് മുസ്ലിം സംഘടനകളെയാണ് ലീഗ് ഒന്നിച്ചുചേര്‍ത്തത്. എല്ലാവരുടെയും തീരുമാനമെന്ന മട്ടിലാണ്, വിവാഹപ്രായം കുറയ്ക്കാന്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചത്. സിറിയക്കുമേല്‍ അമേരിക്കന്‍ ബോംബുവീഴുന്നതുപോലുള്ള അടിയന്തരപ്രാധാന്യം വിവാഹപ്രായത്തിന് വന്നതിനുപിന്നില്‍ ലീഗിന്റെ കാഞ്ഞ ബുദ്ധിയാണ്. സുന്നിതര്‍ക്കം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. അരിവാള്‍ സുന്നി എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തെ ഏതുവിധേനയും കൂടെക്കൂട്ടാന്‍ മനം തുടിച്ചുതുടങ്ങിയിട്ട് നാളേറെയായി. ലീഗിന്റെ അടിത്തറ ഇകെ സുന്നിവിഭാഗത്തിലാണ്. അവര്‍ക്കാണെങ്കില്‍ കാന്തപുരത്തെ കാണുമ്പോള്‍ കലികയറും. രണ്ടിനെയും ഒരേവേദിയില്‍ അണിനിരത്താന്‍ ലീഗുവിചാരിച്ചാല്‍ സാധ്യമല്ല. ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകും. ഒരു വിഭാഗം മാത്രമായാല്‍ നഷ്ടക്കണക്ക് എത്രയെന്നു പറയാനാകില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം, മതം, ഖുര്‍ആന്‍, വ്യക്തിനിയമം എന്നൊക്കെ പറഞ്ഞാണ് വേദിയൊരുക്കുന്നതെങ്കില്‍ രണ്ടുകൂട്ടരും ഒന്നിച്ചിരിക്കും. അങ്ങനെ മുസ്ലിം ഏകീകരണം എന്ന വര്‍ത്തമാനം പറഞ്ഞ് വോട്ട് കൂട്ടത്തോടെ വാരാമെന്ന സ്വപ്നമാണ് കോഴിക്കോട്ടെ യോഗത്തില്‍ നട്ട് വെള്ളമൊഴിച്ചത്.

ഖുര്‍ആനെക്കുറിച്ചൊക്കെ പറയുന്നതുകൊണ്ട് ആരും എതിര്‍ക്കാന്‍ വരില്ലെന്നും ലീഗ് കരുതിപ്പോയി. യുഡിഎഫിന്റെ അവസ്ഥ ഉപ്പുവച്ച കലംപോലെ ദയനീയമാണ്. കോണ്‍ഗ്രസിന്റെ പേരുപറഞ്ഞാല്‍, ജനം സോളാര്‍ എന്ന് തിരിച്ചുപറയും. ഉമ്മന്‍ചാണ്ടിയുടെ മുഖം കണ്ടാല്‍ സരിതനായരെ ഓര്‍മിക്കും. രൂപയുടെ മൂല്യം കുറഞ്ഞതിന്റെ പത്തിരട്ടി വേഗത്തിലാണ് യുഡിഎഫിന്റെ വില ഇടിഞ്ഞത്. രാഷ്ട്രീയം പറഞ്ഞ് വോട്ടുചോദിക്കാന്‍ പറ്റില്ല. മതവികാരം പറയണമെങ്കില്‍ ഒരു കാരണം വേണം. എട്ടാംക്ലാസിലെ എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞാമിനയെ മണവാട്ടിവേഷം കെട്ടിച്ച് അറബിക്കുമുന്നിലേക്ക് തള്ളിക്കൊടുത്താലും വിരോധമില്ല- ഇ അഹമ്മദ് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായാല്‍ മതി.

ലീഗിലെ വക്രബുദ്ധിനേതാക്കള്‍ ഈ പണി ഒപ്പിച്ചെങ്കിലും ചെറുപ്പക്കാര്‍ ചെറുതായെങ്കിലും പ്രതികരിച്ചിട്ടുണ്ട്. ഈ തീരുമാനം സമുദായത്തെ പിന്നോട്ടടിപ്പിക്കുമെന്ന് എംഎസ്എഫ് പറയുന്നു. തീരുമാനം വിവരക്കേടെന്നാണ് യൂത്ത് ലീഗ് പറയുന്നത്. വിദ്യാര്‍ഥികള്‍ക്കും വേണ്ട; യുവാക്കള്‍ക്കും വേണ്ട. പിന്നെ ലീഗിലെ "ഉപ്പുപ്പ"മാര്‍ക്കാണോ ശൈശവ വിവാഹം വേണ്ടത്? ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു പ്രശ്നമുയര്‍ന്നാലും ചാടിവീഴാറുള്ള ഒ അബ്ദുള്ള ചോദിക്കുന്നത്, ഈ സംഘടനകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നാണ്. തീരുമാനമെടുത്ത നേതാക്കളുടെ മാനസികനില പരിശോധിക്കണമെന്നും അബ്ദുള്ള ആവശ്യപ്പെടുന്നു. അതായത്, ലീഗ് നേതാവ് മായിന്‍ ഹാജിയുടെ മാനസികനില തെറ്റിയോ എന്ന് സംശയം.

*

ലീഗിന് സമനില തെറ്റിയോ എന്ന് ശതമന്യുവിനും സംശയമില്ലാതില്ല. അഞ്ചാംമന്ത്രിസ്ഥാനം മലപ്പുറംകത്തികൊണ്ട് കുത്തിവാങ്ങി എന്ന അഹങ്കാരം ഒരുവശത്ത്. കോണ്‍ഗ്രസ് സോളാറില്‍ പൊള്ളി വെന്റിലേറ്ററില്‍ കിടക്കുന്നതിന്റെ സൗകര്യം മറുവശത്ത്. ലീഗില്ലെങ്കില്‍ യുഡിഎഫില്ല എന്നും കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം പത്തുതികയില്ല എന്നും മറ്റാരേക്കാളും നന്നായി കുഞ്ഞാലിക്കുട്ടിക്കറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത്യുന്നതങ്ങളില്‍ പാറിയത് ലീഗിന്റെ വിജയക്കൊടിയാണ്, കോണ്‍ഗ്രസിന്റേതല്ല എന്ന് പറയാനുള്ള ഊര്‍ജം ആ തിരിച്ചറിവാണ്. ഉറങ്ങുന്ന കോണ്‍ഗ്രസിനെ ഉണര്‍ത്തി, വയനാട് സീറ്റുകൂടി തീറെഴുതി വാങ്ങുമെന്നാണ് ലീഗ് ശപഥം. മറുത്തുപറയാന്‍ ആര്യാടനേ ചങ്കൂറ്റമുള്ളൂ. നിലമ്പൂരില്‍ ലീഗ് മൂന്നാംസ്ഥാനത്താണ്. ഖദറിട്ട മറ്റാര്‍ക്കും ആ നട്ടെല്ലില്ല. ലീഗ് പറയും- ഉമ്മന്‍ചാണ്ടി അനുസരിക്കും. ചെന്നിത്തലയും മുരളീധരനും കണ്ട് മുരളും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐ എന്നാണ് പാര്‍ടിയുടെ പേര് എങ്കിലും കേരളത്തിലെത്തുമ്പോള്‍ ബ്രാക്കറ്റില്‍ ഇനി ലീഗ് എന്നുകൂടി ചേര്‍ക്കേണ്ടിവരും. ലീഗിന്റെ ചെലവില്‍ ജയിച്ചു ഞെളിയുന്ന കോണ്‍ഗ്രസുകാരന് ലീഗിന്റെ പേര് ചുമക്കുന്നതിന് മടിവേണ്ടതില്ലല്ലോ. "ഫാസിസത്തെ തടയാന്‍ ഒന്നിക്കുക" എന്നാണ് ലീഗിന്റെ ഒറ്റയാന്‍ കണ്‍വന്‍ഷനില്‍ കേട്ട ആഹ്വാനം. പകല്‍നേരത്ത് അതുപറയാം- ഇരുട്ടിത്തുടങ്ങുമ്പോള്‍ ചാക്കുമായി കാര്യാലയങ്ങള്‍ കയറിയിറങ്ങുകയും കെ എം ഷാജിയെപ്പോലുള്ള നാവാടികളെക്കൊണ്ട് മോഡിസ്തുതി ആലപിപ്പിക്കുകയുമാകാം.

*
ഹൈക്കോടതിയില്‍നിന്ന് കേള്‍ക്കുന്നത് ചില പുതിയ ചോദ്യങ്ങളാണ്. സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ഒരു ചോദ്യം. എന്താണ് തെറ്റ്? മുഖ്യമന്ത്രിക്കും സരിതയ്ക്കും കാണണമെന്നു തോന്നുന്നെങ്കില്‍ ഏതുനിയമമാണ് അതിനെ വിലക്കുന്നത്? അവര്‍ക്ക് എന്നും തമ്മില്‍ കാണാനുള്ള ഭാഗ്യം സിദ്ധിക്കട്ടെ എന്നുതന്നെയാണ് ശതമന്യുവിന്റെയും ആഗ്രഹം. നിയമപരമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ തെറ്റല്ലാതിരിക്കെ സരിതയെ അറിയില്ലെന്നും കണ്ടിട്ടേയില്ലെന്നും കണ്ടാല്‍ മനസ്സിലാകില്ലെന്നുമൊക്കെ ഈ ഉമ്മന്‍ചാണ്ടി പറയുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

തെറ്റല്ലാത്ത നിരവധി കാര്യങ്ങള്‍ വെറുതെ പ്രതിപക്ഷം കുറ്റമായി പ്രചരിപ്പിക്കുന്നുണ്ട്. സലിംരാജ് ചെയ്തതതൊന്നും തെറ്റല്ല. മുഖ്യമന്ത്രിയുടെ അകമ്പടിക്കാരന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് മഹത്തായ ശരിയാകുന്നു. ജോപ്പനെ ജയിലില്‍ കിടത്തിയതാണ് തെറ്റ്. ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയോട് രഹസ്യംപറഞ്ഞത് ശരിയായ കാര്യങ്ങള്‍മാത്രമാണ്. ഹേമചന്ദ്രനും സംഘവും ശരിയേ ചെയ്തിട്ടുള്ളൂ. സരിത ജോപ്പനെ ഉമ്മവച്ചതില്‍ ഒട്ടുംതെറ്റില്ല. അത്തരം യാഥാര്‍ഥ്യങ്ങള്‍ കാണുന്ന കോടതിതന്നെയാണാവശ്യം. കെ സി ജോസഫ് ഇനി ജഡ്ജിമാരെ പ്രകീര്‍ത്തിക്കട്ടെ.

*
അമ്പതു കിലോമീറ്ററിലധികം സ്പീഡ് എടുക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നാണ് മീശാക്രോശം. കറുത്ത ഫിലിം ഒട്ടിച്ച വണ്ടികള്‍ വഴുതക്കാട് വഴി തലങ്ങും വിലങ്ങും ഓടുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ മീശയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ ലംഘിക്കാം. ഏറ്റവും നല്ല റോഡില്‍ ഒളിച്ചുനിന്ന് സ്പീഡ് അളന്ന് പിഴ ഈടാക്കാന്‍ മിടുമിടുക്ക്. എല്ലാ റോഡുകളിലും ഒരേ സ്പീഡ് എങ്ങനെ കണക്കാക്കും കമീഷണറെ? തെങ്ങിനും കമുകിനും ഒരേ തളപ്പ് പറ്റുമോ? എങ്കില്‍ അമ്പതു കിലോമീറ്ററിലധികം സ്പീഡുള്ള ഇരുചക്രവണ്ടികള്‍ നിരോധിക്കരുതോ?

മാന്യമായി ജീവിക്കുന്നവരെ നിയമലംഘകരാക്കാന്‍ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് വാര്‍ത്ത സൃഷ്ടിക്കാനുള്ള കോപ്രായംനിര്‍ത്തി ഉള്ള ജോലി മര്യാദയ്ക്ക് ചെയ്ത് മാതൃക കാണിക്കുന്നതല്ലേ നല്ലത്?

Sunday, September 15, 2013

വേഗപ്പൂട്ടും മണ്ഡരിബാധയും

അതിവേഗം ബഹുദൂരമൊന്നും പോകാനില്ലെന്ന് ഏതാണ്ടുറപ്പായി. ക്ലിഫ്ഹൗസില്‍നിന്ന് രാജ്ഭവനിലേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളൂ. വഴി കാണിച്ചുകൊടുക്കാന്‍ ചെന്നിത്തലയ്ക്ക് കരുത്തില്ല. അല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മുഖത്തുനോക്കി ഇറങ്ങിപ്പോകാന്‍ പറയുക എന്ന ധീരകൃത്യം ഏറ്റെടുക്കാന്‍ ചങ്കുറപ്പുള്ള ഖദര്‍ധാരികള്‍ ചുരുങ്ങും. അഥവാ ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ പി സി ജോര്‍ജിന്റെയോ മുരളീധരന്റെയോ ഗതിയാകും. എല്ലാവര്‍ക്കും അറിയാം, പുതുപ്പള്ളിയില്‍നിന്ന് ആപത്തിന്റെയും അപമാനത്തിന്റെയും കെട്ടാണ് ക്ലിഫ്ഹൗസില്‍ അടിഞ്ഞിരിക്കുന്നതെന്ന്. എത്രയുംവേഗം അതെടുത്തുമാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാണാന്‍ മ്യൂസിയത്തില്‍ ചെല്ലേണ്ടിവരും. ഡല്‍ഹിയില്‍ ചെന്ന് സുധീരന്‍ പറഞ്ഞത്, മറ്റെല്ലാവരും മോശം ഞാന്‍മാത്രം നല്ലവന്‍ എന്നാണ്. സുധീരന്റേത് "ഒ" ഗ്രൂപ്പാണ്. ഒറ്റയാന്‍ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി എത്രകാലം ഇരിക്കുന്നുവോ അത്രയും നല്ലത് പ്രതിപക്ഷത്തിനാണ്. പിന്നെ തെരഞ്ഞെടുപ്പില്‍ വലുതായി ഒന്നും ചെയ്യേണ്ടിവരില്ല. വോട്ടുകള്‍ താനേവന്ന് പെട്ടിയില്‍ വീണുകൊള്ളും. ഇത്തവണ പ്രചാരണത്തിന് പ്രസംഗവും സിനിമയും റാലിയും പാട്ടുമൊന്നും വേണ്ട; സോളാര്‍ എന്ന് നാടുനീളെ എഴുതിവച്ചാല്‍ മതിയാകും. സോളാര്‍പുരാണം കേട്ടുകേട്ട് സൂര്യനുതന്നെ നാണം വന്നുതുടങ്ങി. തിരുവോണത്തിനും കാര്‍മേഘത്തിനുള്ളില്‍ ഒളിച്ചുനില്‍പ്പാണ് "സൂര്യഭഗവാന്‍".

സൗരോര്‍ജം എന്നത് അശ്ലീലപദമായി. കോളേജുകളിലെ പൂവാലന്മാരെ കണ്ടാല്‍, "എന്തെടേയ് ഒരു സോളാര്‍ലൈന്‍" എന്നാണ് പുതിയ കമന്റ്. ചെന്നിത്തല സരിതയെ വിളിച്ചിട്ടില്ല. മുരളീധരന് വിളിക്കാന്‍ തോന്നിയിട്ടേ ഇല്ല. ഐ ഗ്രൂപ്പിന്റെ ഫോണ്‍ലിസ്റ്റില്‍ സരിതയെന്നല്ല "എസ്" എന്ന അക്ഷരമേയില്ല. സരിത കറകളഞ്ഞ "എ" ഗ്രൂപ്പാണ്. സോളാര്‍ പരിപാടിക്കാകെ "എ" സര്‍ട്ടിഫിക്കറ്റുണ്ട്. പാത്തും പതുങ്ങിയും ചില ഐ ഗ്രൂപ്പുകാര്‍ ആ വഴി പോയതൊഴിച്ചാല്‍ സര്‍വം "എ" മയം. എ ഗ്രൂപ്പ് എന്നാല്‍ ആന്റണി ഗ്രൂപ്പ് എന്നാണ് മുമ്പെല്ലാം കേട്ടത്. ഇനി അത് ആന്റണി സമ്മതിക്കുമോ എന്ന് കണ്ടറിയണം. ആന്റണിയുടെ "എ"യാണോ അഡല്‍ട്സിന്റെ "എ" യാണോ എന്നു തീരുമാനിക്കാന്‍ പതിവുപോലെ പ്രത്യേക മന്ത്രിസഭ ചേര്‍ന്ന് ചര്‍ച്ചചെയ്യേണ്ടിവരും.

ഉമ്മന്‍ചാണ്ടിയുടെയും സരിതയുടെയും മുഖമാണ് സൗരോര്‍ജത്തിന്റെ പുതിയ പരസ്യചിത്രം. എങ്കില്‍പ്പിന്നെ, മുഖ്യമന്ത്രിസ്ഥാനം വിട്ട് സൗരോര്‍ജം പ്രചരിപ്പിച്ച് നാടുനന്നാക്കിക്കൂടേ എന്ന് ചോദിക്കാന്‍ ത്രാണിയുള്ളവരെ കോണ്‍ഗ്രസില്‍ കിട്ടാനില്ല. എല്ലാവര്‍ക്കും അറിയാം സംഗതി കുഴപ്പമാണെന്ന്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കെ സി ജോസഫും ചേര്‍ന്നാല്‍ ഉപജാപമേ നടക്കൂ- ഭരണം നടക്കില്ല; കോണ്‍ഗ്രസ് രക്ഷപ്പെടുകയുമില്ല. അത് തുറന്നുപറയാമെന്നുവച്ചാലോ? മുരളീധരന്റെയും പന്തളം സുധാകരന്റെയും കെ പി കുഞ്ഞിക്കണ്ണന്റെയുമൊക്കെ സ്ഥിതി അറിയുന്നവര്‍ക്ക് ഒന്നുംപറയാന്‍ കഴിയുന്നില്ല. പറഞ്ഞുപോയാല്‍ ഉമ്മന്‍ചാണ്ടിയുടെ അപ്രീതിയും പീഡനവും; പറഞ്ഞില്ലെങ്കില്‍ പാര്‍ടിയുടെ തകര്‍ച്ച. ഇപ്പോഴും ചിലരെയെല്ലാം പേടിപ്പിച്ചുനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നുണ്ട്. ജോപ്പനും സലിംരാജും ചാണ്ടിയെ പേടിപ്പിച്ചാല്‍ ചാണ്ടി നാട്ടുകാരെയാകെ പേടിപ്പിക്കും.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധിക്കാന്‍ കറുത്തകുപ്പായമിട്ടാണ് ഇടതുപക്ഷക്കാര്‍ പോകുന്നത്. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകണം ചലച്ചിത്രതാരം പൃഥ്വിരാജ് ഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ ചെന്നതും കറുത്തവസ്ത്രമണിഞ്ഞാണ്. ഭരണാധികാരികള്‍ എങ്ങനെയാകണമെന്ന് ഐതിഹ്യം വായിച്ച് പഠിക്കാനുള്ള ഉപദേശവും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയാണ് പൃഥ്വിരാജ് വേദിവിട്ടത്. ഈ തന്റേടം ചെന്നിത്തല കാണുന്നുണ്ടോ ആവോ?

വേഗപ്പൂട്ട് വീണുകഴിഞ്ഞു. ഏത് കോടതിയില്‍നിന്ന് എപ്പോള്‍ എങ്ങനെയുള്ള അടി വരുമെന്ന് പറയാനാകില്ല. ക്യാമറയും ഫയലും ഫോണ്‍രേഖയും പണപ്പെട്ടിയും മുക്കിയതുകൊണ്ടൊന്നും രക്ഷപ്പെടുന്നമട്ടില്ല. കട്ടവനെ വിട്ട് നഷ്ടപ്പെട്ടവനെ നുണപരിശോധനയ്ക്ക് അയക്കുന്ന മായാജാലപ്രകടനവും വിലപ്പോയിട്ടില്ല. പുതിയ കാലത്ത് മൂലയില്‍ കിടക്കുന്ന മഴു താനേവന്ന് കാലില്‍ വീണുകൊള്ളും. സലിംരാജ് കോഴിക്കോട്ട് ചെന്നാണ് കുഴപ്പം കോരിക്കൊണ്ടുവന്നത്. ജോപ്പന്‍ എവിടെയും പോകാത്തതുകൊണ്ട് തല്‍ക്കാലം ഭീഷണിയില്ല. സരിതയ്ക്കും ബിജുവിനും പൊലീസിന്റെ ഫോണ്‍ പോരാഞ്ഞ്, സര്‍ക്കാര്‍ചെലവില്‍ കാസര്‍കോട്ട് മണിയറയും ഒരുക്കി. ഇതിനുമാത്രം എന്തു മഹത്തായ രാഷ്ട്രസേവനമാണ് സരിത ചെയ്തതെന്ന് ധവളപത്രത്തിലൂടെ നാട്ടുകാരെ അറിയിക്കാവുന്നതേയുള്ളൂ. കര്‍മനിരതയും ത്യാഗസമ്പന്നയും പരോപകാരതല്‍പ്പരയും സര്‍വോപരി ദാനശീലയും കാരുണ്യവതിയുമായ ആ മഹതിയെക്കുറിച്ച് എല്ലാം അറിഞ്ഞാല്‍ എതിര്‍പ്പുകള്‍ അലിഞ്ഞുപോകും. ഏത് സര്‍ക്കാരും വിനയാന്വിതമായി ആ മഹത്വം വാഴ്ത്തിപ്പോകുമെന്ന് ഉമ്മന്‍ചാണ്ടിക്കല്ലേ അറിയൂ.

മുഖ്യമന്ത്രിക്ക് വേഗപ്പൂട്ട് വീണതിനുപിന്നില്‍ മീശക്കാരന്റെ കരങ്ങളാണെന്ന വാര്‍ത്ത കണ്ടില്ല. കൈക്കൂലി സഹിക്കവയ്യാഞ്ഞ് ഒരു ജോലിയും ഏല്‍പ്പിക്കാനാകാത്ത ഒരു സര്‍ക്കാരുദ്യോഗസ്ഥനെ തിരയെണ്ണാന്‍ വിട്ട കഥയുണ്ട്. കടല്‍ത്തിര എണ്ണുന്നത് ശിക്ഷയുമാകും; കൈക്കൂലിക്ക് വകുപ്പുമില്ല എന്നായിരുന്നു രാജാവിന്റെ ചിന്ത. സസന്തോഷം പുതിയ ജോലി തുടങ്ങിയ ഉദ്യോഗസ്ഥന് പിന്നെയും കാശിന് പഞ്ഞംവന്നില്ല. അതെങ്ങനെയെന്ന് അന്വേഷിച്ചുചെന്ന രാജാവ് കൈക്കൂലിയുടെ പുതിയ രൂപമാണ് കണ്ടത്. കടല്‍ത്തീരത്ത് കാറ്റുകൊള്ളാന്‍ നാട്ടുകാര്‍ വരുമ്പോള്‍ തിരയുടെ എണ്ണം തെറ്റിപ്പോകുന്നു; അങ്ങനെ തന്റെ "ഔദ്യോഗിക കൃത്യനിര്‍വഹണം" തടസ്സപ്പെടുത്തുന്നു എന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. കാറ്റുകൊള്ളാന്‍ നിയമാനുസൃതം വരണമെങ്കില്‍ നിശ്ചിതതുക കൈക്കൂലി കൊടുക്കണമെന്ന് നിബന്ധനവച്ച് ഉദ്യോഗസ്ഥന്‍ "കൃത്യനിര്‍വഹണം" തുടര്‍ന്നു. അതുപോലെയാണ് നമ്മുടെ മീശക്കാരന്‍. എവിടെ ചെന്നാലും വാര്‍ത്ത സൃഷ്ടിക്കാന്‍ അറിയാം. വേഗപ്പൂട്ടെങ്കില്‍ അത്, വ്യാജ സിഡിയെങ്കില്‍ അത്. പബ്ലിസിറ്റി സ്റ്റണ്ടിനെ വാഴ്ത്തുന്നതും ആധുനികകാലത്തെ മാധ്യമസ്വാതന്ത്ര്യമാണ്.

*
വാജ്പേയി ജീവിച്ചിരിപ്പുണ്ട്. അദ്വാന്‍ജി ഉഷാറായിത്തന്നെ കാവിക്കൊടി പിടിക്കുന്നുമുണ്ട്. ആയകാലത്ത് ജനസംഘമായും ജനതാപാര്‍ടിയായും ഭാരതീയ ജനതാപാര്‍ടിയായുമൊക്കെ സ്വയംസേവനം നടത്തിയവരാണ്്. പാര്‍ലമെന്റില്‍ രണ്ടേരണ്ട് ദേഹങ്ങളായി അഖിലലോക ഹിന്ദുത്വത്തിന്റെ ഭാരം മുതുകിലേറ്റിയവര്‍ക്ക്, ഇന്ന് പടിക്കുപുറത്താണ് ചോറ്. അപ്പോള്‍ കാണുന്നവരെയും അഴകുള്ളവരെയും നേതാവേ എന്ന് വിളിക്കുന്നത് ആര്‍എസ്എസിന്റെയും ശീലമാണ്. അദ്വാന്‍ജിയേക്കാള്‍ അഴകും മോടിയും നരേന്ദ്രമോഡിക്കുണ്ട്. പുത്തനച്ചിയെക്കൊണ്ട് പുരപ്പുറം തൂപ്പിക്കാനുള്ള സാമര്‍ഥ്യം ആര്‍എസ്എസിനുമുണ്ട്. ഗോള്‍വാള്‍ക്കര്‍ സ്വപ്നംകണ്ട ഇന്ത്യ പെട്ടെന്നിങ്ങ് വരാന്‍ മോഡിയുടെ ഇന്ധനം മതി എന്നാണ് നാഗ്പുരിലെ സ്വപ്നം. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നാടുവിട്ടുപോകാനുള്ള പാസ്പോര്‍ട്ട് മോഡിയുടെ കൈയിലുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ വകുപ്പ് അസാറാം ബാപ്പു നോക്കും. അദ്വാന്‍ജിയുടെ രഥയാത്രയൊക്കെ പഴഞ്ചനായി. തോക്കെടുക്കുക; നെഞ്ചിന്‍കൂട് നോക്കി വെടിവയ്ക്കുക; ജീവനോടെ വേവിക്കുക; അതാണ് വികസനമെന്ന് പറയുക- ഇതാണ് മോഡിയന്‍ രീതി. ഗുജറാത്തിലെ കാറ്റ് മുസഫര്‍നഗറില്‍ ആഞ്ഞുവീശുന്നുണ്ട്. ഹിന്ദി ഹൃദയഭൂമി ആ കാറ്റില്‍ ഒന്നുലഞ്ഞാല്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയുടെ മന്ദമാരുതന്‍ നാഗ്പുരിലുമുണ്ട്.

കോണ്‍ഗ്രസ് എന്ന കൂന് വിലക്കയറ്റമായും തൊഴിലില്ലായ്മയായും ജീവിതദുരിതമായും ഇന്ത്യക്കാരന്റെ മുതുകിനെ കനപ്പിക്കുന്നുണ്ട്. അതിന്മേല്‍ വര്‍ഗീയതയുടെ ഒരു കുരുകൂടി പൊട്ടിയൊലിക്കട്ടെ എന്ന് ഇന്ത്യക്കാരന്‍ ചിന്തിക്കുമെന്നും ഗംഗയിലെ വെള്ളംവറ്റി വര്‍ഗീയതയുടെ പട്ടി അക്കരെയും ഇക്കരെയും ഓടി ഹിന്ദിഹൃദയങ്ങളെയാകെ കടിക്കുമെന്നും സ്വപ്നം കാണുന്നതില്‍ തെറ്റില്ല. അവസാനത്തെ കടി ആര്‍എസ്എസിന്റെ മുഖത്താകാതിരുന്നാല്‍ മതി.

*
വെട്ടിന്റെ എണ്ണവും പ്രതികളുടെ എണ്ണവും കുറഞ്ഞുവരുന്നത് എങ്ങനെയെന്ന് എത്തുംപിടിയും കിട്ടുന്നില്ല. അമ്പത്തൊന്ന് വെട്ട് കുറഞ്ഞുകുറഞ്ഞ് തലതിരിഞ്ഞ് പതിനഞ്ചായി. പ്രതികളുടെ എണ്ണം 76ല്‍നിന്ന് 36ലേക്ക് താണു. മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍ക്കും തിരുവഞ്ചൂരിന്റെ വീരവാദങ്ങള്‍ക്കും രൂപയുടേതിനേക്കാള്‍ വലിയ ഇടിവുണ്ടായി. ആര്‍എംപിക്ക് കാറ്റുവീഴ്ച. അതിന്റെ മുഖ്യസൈദ്ധാന്തിക നായകന് മണ്ഡരിബാധ. ഓര്‍ക്കാട്ടേരിവിപ്ലവം അങ്ങനെ മുല്ലപ്പള്ളിക്കുപോലും വേണ്ടാതായി. ഇനി ആരുടെ തട്ടിന്‍പുറത്ത് തപ്പിയാല്‍ കിട്ടും വടകരയിലെ വോട്ടുകളെന്ന് ഗവേഷണം നടത്താന്‍ കണ്ണൂരില്‍നിന്ന് കവികുലോത്തമന്‍ പോകണം.

Sunday, September 1, 2013

മുണ്ടിലൊളിപ്പിച്ച തല

തലയില്‍ മുണ്ടിട്ട് നാട്ടുമ്പുറത്തെ "മാന്യന്മാര്‍" പോകാറുള്ളത്, ആളറിയാതെ ചില കാര്യങ്ങള്‍ സാധിക്കാനാണ്. അത്തരക്കാരെ പകല്‍മാന്യന്മാര്‍ എന്ന് വിളിച്ചാദരിക്കുന്ന പതിവുണ്ട്. പ്രജകളുടെ ക്ഷേമം നേരിട്ടറിയാന്‍ പഴയകാല രാജാക്കന്മാര്‍ പ്രച്ഛന്നവേഷത്തില്‍ നാടുചുറ്റുമായിരുന്നു. ലോറി ക്ലീനറുടെയും ചുമട്ടുകാരന്റെയുമൊക്കെ വേഷംകെട്ടി സുരേഷ് ഗോപി കളിച്ച് വാര്‍ത്തയില്‍ കയറാന്‍ പാടുപെടുന്ന പൊലീസ് തലവന്മാര്‍ വംശനാശ ഭീഷണി നേരിടുന്ന ആ പരമ്പരയിലെ അവസാനത്തെ കണ്ണികളാണ്. അതൊക്കെ നടപ്പുണ്ടെങ്കിലും ആധുനിക കാലത്തെ ഒരു സര്‍ക്കാരിന്റെ തലവന്‍ പുറത്തിറങ്ങണമെങ്കില്‍ തലയില്‍ മുണ്ടിടണം എന്ന അവസ്ഥ വേറെങ്ങും കാണാനാവില്ല. ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡിനൊപ്പം ഉമ്മന്‍ചാണ്ടി ബഹ്റൈനില്‍നിന്ന് കൊണ്ടുവന്നത് അപൂര്‍വമായ ആ അവസ്ഥകൂടിയാണ്.

കേരളത്തില്‍ ഇന്ന് ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാതെ ശ്രദ്ധിക്കുന്നതും പൊലീസിന്റെ സഹായസഹകരണങ്ങള്‍ ആവോളം ആസ്വദിക്കുന്നതും രണ്ടുപേരാണ്. ഉമ്മന്‍ചാണ്ടിയും ആട് ആന്റണിയും. ഒരു പൊലീസുകാരനെ കുത്തിമലര്‍ത്തിയ ആട് ആന്റണി സസുഖം കേരളത്തില്‍നിന്ന് പുറത്തേക്കുകടന്നു. ഇരുപതാമത്തെയോ ഇരുപത്തിരണ്ടാമത്തെയോ ഭാര്യവീട്ടില്‍ സുഖജീവിതം. പൊലീസ് ആ വഴിക്ക് പോകില്ല എന്നുറപ്പാക്കിയിട്ടുണ്ട്. ഇനി അഥവാ കേരളത്തിലേക്ക് വരണമെന്ന് ആന്റണിക്ക് തോന്നിയാല്‍ അകമ്പടി സേവിക്കാന്‍ പൊലീസിന്റെ പടയിറങ്ങും. അതേപോലെ, ഉമ്മന്‍ചാണ്ടി പുറത്തിറങ്ങുമ്പോഴും കറുത്ത പൂച്ചയും ഡോഗ് സ്ക്വാഡും വെടിക്കെട്ടുപൊലീസും അകമ്പടി പോകും. ക്ലിഫ് ഹൗസിലാണ് ഇപ്പോള്‍ സുഖചികിത്സ. പുറത്തേക്കിറങ്ങിയാല്‍ കരിങ്കൊടിയുംകൊണ്ട് നാട്ടുകാര്‍ പാഞ്ഞടുക്കും. ഒരു വകുപ്പുകൂടി മുഖ്യമന്ത്രിക്ക് പുതുതായി കിട്ടിയിട്ടുണ്ട്- പരിപാടി റദ്ദാക്കല്‍ വകുപ്പ്.

പൊലീസുകാരനെ കുത്തിമലര്‍ത്തിയ പ്രതിക്കും ജനാധിപത്യത്തെയും നിയമസംഹിതയെയും കൊല്ലാന്‍ നോക്കുന്ന പ്രതിക്കും ഒരേ അനുഭവമുണ്ടാകുന്നത് സാമാന്യനീതിതന്നെ. അതാണ് ശരിയായ നീതിയെന്ന് ചെന്നിത്തലയ്ക്കും പി പി തങ്കച്ചനും മനസിലായിട്ടുണ്ട്. പി സി ജോര്‍ജും മുരളീധരനും വളരെ മുമ്പുതന്നെ അത് മനസിലാക്കിയതുമാണ്. തങ്കച്ചനെക്കുറിച്ച് പൊതുവെ പറയാറുള്ളത്, ഒരു പഞ്ചപാവം എന്നാണ്. ആ പാവത്തിനുപോലും ഉമ്മന്‍ചാണ്ടിയെ കാണുമ്പോള്‍ പത്തിവിടര്‍ത്താന്‍ തോന്നുകയാണ്. സഹിക്കുന്നതിനും ഉണ്ടല്ലോ പരിധി. ഹൈക്കോടതി പ്രതികൂല പരാമര്‍ശം നടത്തിയാല്‍ ഉമ്മന്‍ചാണ്ടിക്ക് തുടരാനാവില്ല; കോണ്‍ഗ്രസില്‍ വേറെയും യോഗ്യരായ നേതാക്കള്‍ ഉണ്ട് എന്നാണ് തങ്കച്ചന്‍ പറയുന്നത്. ഇനി കോടതി പറയട്ടെ, അപ്പോള്‍ കാണാം. തങ്കച്ചനും പൊന്നച്ചനും രത്നപ്പനുമൊന്നും പറഞ്ഞാല്‍ കേള്‍ക്കുന്ന ഇനമല്ല ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ വേറെ നേതാക്കളില്ലാഞ്ഞിട്ടല്ല കടിച്ചുതൂങ്ങുന്നത്. യുഡിഎഫിലെ കാര്യങ്ങള്‍ ഞാനറിയുന്നില്ല; എനിക്കൊന്നും ചെയ്യാനാകുന്നില്ല എന്ന തങ്കച്ചന്റെ പരിഭവം ഉമ്മന്‍ചാണ്ടിയെ ശരിക്കും അറിയാവുന്നതുകൊണ്ടുള്ള ഒരു മാനസികാവസ്ഥയാണ്.

ചെന്നിത്തലയ്ക്ക്, "വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍" മാത്രമല്ല, തങ്കച്ചനും കൂട്ടുണ്ട്. വേറെയാളെ കസേര ഏല്‍പ്പിച്ച് ഇറങ്ങിപ്പൊയ്ക്കൂടേ എന്നാണ് മനസിലാകുന്ന ഭാഷയില്‍ ഉമ്മന്‍ചാണ്ടിയോട് തങ്കച്ചന്‍ ചോദിച്ചത്. അധികം നെഗളിപ്പുവേണ്ട; കോടതി ഒരു വാക്ക് പറഞ്ഞാല്‍ ഇറങ്ങിപ്പോകേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി. രമേശ് ഭാഷ അല്‍പ്പം മയത്തിലാക്കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് കത്തെഴുതി അയച്ചു. കത്തെഴുത്ത് നടപ്പുള്ള രീതിയല്ല. എസ്എംഎസ്, ഇ മെയില്‍ തുടങ്ങിയവയുടെ കാലമാണ്്. അതാകുമ്പോള്‍ അയക്കുന്നയാളും കിട്ടുന്നയാളുമേ അറിയൂ. രമേശിന്റെ ജീവിതംപോലെതന്നെ തുറന്നുപിടിച്ചാണ് കത്തും കൈകാര്യംചെയ്തത്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെറുതെ ഇരിപ്പാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ല. പാളയം മാര്‍ക്കറ്റില്‍നിന്ന് അഞ്ഞൂറോ ആയിരമോ രൂപയ്ക്ക് പച്ചക്കറിയും വാങ്ങി നേരെ ക്ലിഫ് ഹൗസില്‍ കയറിച്ചെന്ന് ഉമ്മന്‍ചാണ്ടിക്ക് കൊടുത്താല്‍ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളൂ. കൊടുക്കുമ്പോള്‍ അതിന്റെ വിലയും പറയണമെന്നുമാത്രം. വിലക്കയറ്റത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടിവരില്ല.

തലയില്‍ മുണ്ടിട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ തങ്കച്ചനുപോലും സഹിക്കാതായിട്ടും ആന്റണി അനങ്ങാതിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. തല്‍ക്കാലം പി സി ജോര്‍ജ് അടങ്ങിയിരിപ്പാണ്. അത് താന്‍ പേടിപ്പിച്ചിട്ടാണെന്ന് പി ടി തോമസ് പറയുന്നുണ്ട്. എന്നാലും വലിയ ഒച്ചയും അനക്കവുമൊന്നുമില്ല. കരിങ്കൊടി നാടാകെ പറന്നു കളിക്കുന്നതുമാത്രമാണ് പറയത്തക്ക വിശേഷം. എന്നിട്ടും തങ്കച്ചന് ഇങ്ങനെയൊരു ബുദ്ധി തോന്നണമെങ്കില്‍ അണിയറയില്‍ ഉമ്മന്‍ചാണ്ടിക്ക് അത്താഴം ഒരുങ്ങുന്നുണ്ട് എന്ന് കരുതണം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയമാണ് പരമപ്രധാനം എന്ന് തങ്കച്ചന്‍ പറഞ്ഞതിന്, ഉമ്മന്‍ചാണ്ടിയെയുംകൊണ്ട് പോയാല്‍ വട്ടപ്പൂജ്യമാകും എന്ന സൂചനയുണ്ട്. നാറി നാണംകെട്ട് പുതുപ്പള്ളിക്ക് വണ്ടി കയറണോ എന്ന ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. നാറിയാലും വേണ്ടില്ല, തലയില്‍ മുണ്ടിട്ടാലും വേണ്ടില്ല- ഒന്നാം നമ്പര്‍ കാറും ക്ലിഫ്ഹൗസും മതി എന്ന് ഒരാള്‍ വാശി പിടിച്ചാല്‍ പ്രശ്നപരിഹാരം പ്രയാസമാണ്. അതിനുള്ള ത്രാണി ചെന്നിത്തലയ്ക്കും തങ്കച്ചനുമില്ല. എന്തെങ്കിലും സംഭവിക്കുന്നതുവരെ, മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയ വാര്‍ത്തകള്‍ കേട്ടുകൊണ്ടേയിരിക്കാം.

അഥവാ വിമാനം കയറിയോ ഊടുവഴിയിലൂടെയോ എത്തിയാല്‍ എന്തു സംഭവിക്കും എന്ന് മഞ്ചേരിയില്‍ കണ്ടു. ജനങ്ങളെ തല്ലി തലപൊളിച്ച് എത്രനാള്‍ ഈ കാപട്യം തുടരും? ലേ ഔട്ട് മാറ്റിയ മുടിയും ചിരിയും പൊലീസിന്റെ ആയുധങ്ങളുംകൊണ്ട് മൂടിവയ്ക്കാന്‍ കഴിയുമോ ഉമ്മന്‍ചാണ്ടി എന്ന ഉപജാപ ചക്രവര്‍ത്തിയെ എന്ന ചോദ്യമാണ് മഞ്ചേരിയില്‍ കേട്ടത്. അവിടെ തടയാന്‍ തീരുമാനിച്ചിരുന്നില്ല. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ വന്നവരെയാണ് പൊലീസ് നേരിട്ടത്. ശരിക്കും തടയാന്‍ വരുന്നവര്‍ അണപൊട്ടിയെത്തിയാല്‍ എന്താവും അവസ്ഥ എന്ന് കോണ്‍ഗ്രസുകാര്‍തന്നെ ചിന്തിക്കട്ടെ.

*
കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ അസ്ന എന്ന കുട്ടി കളിച്ചുകൊണ്ടിരിക്കെ പന്താണെന്നു കരുതി ബോംബില്‍ ചവിട്ടിയാണ് കാല്‍പോയതെന്ന് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയാണ് പറഞ്ഞത്. അത് അതേപടി മനോരമയും മാതൃഭൂമിയും എഴുതി നിര്‍വൃതിയടയുകയുംചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പു ദിവസം കോണ്‍ഗ്രസുകാരെ സ്നേഹിക്കാന്‍ ബൂത്തിലെത്തിയ ആര്‍എസ്എസുകാര്‍ പന്താണെന്നു കരുതി അസ്നയ്ക്ക് തട്ടിക്കളിക്കാന്‍ ബോംബ് എറിഞ്ഞുകൊടുക്കുകയും ആ പന്ത് വെറുതെ പൊട്ടി കുട്ടിയുടെ കാല്‍ തകരുകയുംചെയ്തു എന്ന് പറയുന്നതായിരുന്നു കൂടുതല്‍ ഭംഗി. ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസുകാരുമായി തലപ്പന്തുകളിക്കാനാണ് എത്തിയതെന്നും വിശദീകരിച്ചാല്‍ ചരിത്രം പൂര്‍ണമാകും. മെഡിക്കല്‍കോളേജാശുപത്രിയില്‍ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ച ലിഫ്റ്റ് "അസ്നയ്ക്കുവേണ്ടി" എന്ന് ആദ്യത്തെ "സത്യം". അസ്നയുടെ കാലും ആര്‍എസ്എസും തമ്മില്‍ ബന്ധമില്ലെന്നത് രണ്ടാമത്തെ "സത്യം". ഉമ്മന്‍ചാണ്ടിക്ക് സത്യവാന്‍ ചാണ്ടി എന്ന പേരുകിട്ടുമ്പോള്‍ മനോരമ, മാതൃഭൂമി സഹോദരങ്ങള്‍ക്കും വല്ലതും കൊടുക്കണം.

*
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വന്നാല്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അപ്പോള്‍ കിട്ടും എന്നാണ് പറഞ്ഞിരുന്നത്. കിട്ടുന്നത് ജാമ്യമാകും എന്ന് കരുതിയവര്‍ക്ക് നൈരാശ്യമുണ്ടാകും. ബിജെപി എന്തുകൊടുത്തോ അതുതന്നെ തുടര്‍ന്നും കിട്ടും എന്ന സൗമനസ്യ മനോഭാവമാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. തിരുവല്ലാക്കാരന്‍ മന്ത്രി ജോര്‍ജ് വളച്ചുകെട്ടില്ലാതെ അത് തുറന്നു പറഞ്ഞു- സര്‍ക്കാര്‍ മാറുമ്പോള്‍ മഅ്ദനിയുടെ ജാമ്യക്കാര്യത്തിലെ സമീപനം മാറില്ല എന്ന്. കര്‍ണാടകത്തിലെ മന്ത്രിയായതുകൊണ്ട് ജോര്‍ജിന് അതുപറയാം. അവിടെ കുഞ്ഞാലിക്കുട്ടിയും ലീഗുമൊന്നുമില്ല. ഇവിടെ മഅ്ദനിക്കുവേണ്ടി ഒഴുക്കാനുള്ള കണ്ണീരാണ് മുല്ലപ്പെരിയാറിലെന്നപോലെ അണകെട്ടി നിര്‍ത്തിയിട്ടുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുവരെ അണക്കെട്ട് പൊട്ടില്ല. തെരഞ്ഞെടുപ്പു വരുമ്പോള്‍ കാണാം പുകില്‍- പാണക്കാട്ടുനിന്ന് കൂലംകുത്തിയൊഴുകുന്ന കണ്ണീര്‍പ്പുഴ തൃശൂര്‍ കരുനാഗപ്പള്ളി വഴി പൂന്തുറയിലെത്തി കടലില്‍ ചേരും. അപ്പോഴേക്ക് തെരഞ്ഞെടുപ്പു കഴിയും- മഅ്ദനി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചെലവില്‍ ബംഗളൂരുവില്‍ തുടരുകയുംചെയ്യും. ഇനി അഥവാ മഅ്ദനിക്ക് കോണ്‍ഗ്രസിനെതിരെ വല്ല വികാരവും തോന്നിയാലോ? വര്‍ഗീയവാദി, കൊടുംഭീകരന്‍, ദാവൂദിന്റെ അമ്മാവന്‍, ബിന്‍ ലാദന്റെ താടിയുള്ളവന്‍ എന്നൊക്കെ പറയാനും എഴുതാനും "മ" സഹോദരങ്ങള്‍ തയ്യാറെടുത്തു നില്‍ക്കുകയല്ലേ.

*
ഇടുക്കിയിലെ മണിയാശാന് ചിലപ്പോള്‍ വേണ്ടത് നാവില്‍ വരില്ല. ഒരാളെ എന്തുവിളിച്ച് ആദരിക്കണം എന്നുപോലും ചിന്തിക്കില്ല. അതല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നികൃഷ്ടജീവി എന്ന് വിളിച്ച് ലോകത്തിലെ സകല നികൃഷ്ടജീവികളെയും അപമാനിക്കുമായിരുന്നുവോ? സത്യത്തില്‍ തിരുവഞ്ചൂരിനെപ്പോലെ കഴിവുള്ള ഒരാഭ്യന്തര മന്ത്രി കേരളചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. സംശയമുണ്ടെങ്കില്‍ എഡിജിപി ഹേമചന്ദ്രന്‍ പറഞ്ഞുതരും. തലയില്‍ മുടിയില്ലെങ്കിലും ഒരുവിധം മാന്യതയും കഴിവും നീതിബോധവും ഒക്കെ തനിക്കുണ്ട് എന്നായിരുന്നു ഇന്നലെവരെ ഹേമചന്ദ്രന്റെ ഭാവം. കൂടെയുള്ള പൊലീസുകാരും അത് സമ്മതിച്ചിരുന്നു. ആ ഹേമചന്ദ്രനെ ഒരൊറ്റ മാസംകൊണ്ട് സരിതയ്ക്ക് ഫോണ്‍കൊടുക്കാനും അകമ്പടി പോകാനും തെളിവു നശിപ്പിക്കാനും കംപ്യൂട്ടറും ചിത്രങ്ങളും കട്ടുകടത്തി നശിപ്പിക്കാനും കഴിവുള്ള ഉന്നതശീര്‍ഷനാക്കി മാറ്റിയില്ലേ? ചരിത്രത്തില്‍ എവിടെ കാണാന്‍ പറ്റും ഇത്ര വലിയ നേട്ടം?

പൊലീസില്‍ ഇനിയാരെങ്കിലും ആത്മാഭിമാനവുംകൊണ്ട് നടക്കുകയാണെങ്കില്‍ അവരെയും കണ്ടെത്തി ഹേമചന്ദ്രനാക്കാനുള്ള ശേഷി തിരുവഞ്ചൂരിനുണ്ട്. ശാലുവിന്റെ വീട്ടിലെ കരിക്ക് ആവിയാക്കാമെങ്കില്‍, എറണാകുളം ഗസ്റ്റ് ഹൗസിലെ ക്യാമറക്കാഴ്ച ഒളിപ്പിക്കാമെങ്കില്‍, സരിതയുടെ മൊഴി ചുരുട്ടിക്കൂട്ടുകയും ശ്രീധരന്‍നായരുടെ മൊഴി ചവിട്ടിത്താഴ്ത്തുകയും ചെയ്യാമെങ്കില്‍ ഒരായിരം ഹേമചന്ദ്രന്മാരെ പാതാളത്തിലേക്കുള്ള വണ്ടിയില്‍ കയറ്റിവിടാനും തിരുവഞ്ചൂരിനറിയാം. എന്നിട്ടും മണിയാശാന്‍ കൊടുത്തത്, വെറുമൊരു നികൃഷ്ടജീവിപ്പട്ടമാണ്. ആനയെ ആരും ആലയില്‍ കെട്ടാറില്ല എന്നെങ്കിലും ആശാന്‍ അറിയേണ്ടതല്ലേ?