Sunday, December 21, 2008

ബാധകളുടെ കാലം

കൂട്ടത്തില്‍കൂടി ചാമുണ്ഡി കെട്ടുന്നതിലും ഭേദം ഒറ്റയ്ക്ക് ഗുളികന്‍ കെട്ടുന്നതുതന്നെ എന്ന് അബ്ദുറഹിമാന്‍ ആന്തുലെയ്ക്ക് പറഞ്ഞുകൊടുത്തതാരാണെന്ന് നിശ്ചയമില്ല. ഒരുപാട് ചാമുണ്ഡിക്കോലത്തില്‍ ഒന്നാകുന്നതിലും ഭേദം ഗുളികന്റെ വേഷംതന്നെയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഒത്തനേരം നോക്കി ആന്തുലെ ആഞ്ഞടിച്ചത്.

താളമുള്ളപ്പോള്‍ സ്വരം വരില്ല; സ്വരം വരുമ്പോള്‍ താളം വരില്ല; സ്വരവും താളവും വരുമ്പോള്‍ അവസരം വരില്ല എന്ന മട്ടിലാണ് കോണ്‍ഗ്രസിന്റെ നില്‍പ്. മുംബൈയില്‍ ഭീകരര്‍ കയറി നിരങ്ങുകയും പത്തിരുനൂറ് മനുഷ്യജീവനുകള്‍ പുകഞ്ഞുപോവുകയും ചെയ്തപ്പോള്‍ സ്തംഭിച്ചു നിന്നുപോയ പാര്‍ടിയാണത്. ഭീകരരുടെ തോക്കില്‍നിന്ന് മാലപ്പടക്കംകണക്കെ വെടിയുതിരുമ്പോള്‍ 'രാജ്യത്തിന്റെ ഭാവിവാഗ്ദാന'മായ രാഹുല്‍ജി ദില്ലിക്കുപുറത്തെ ഫാംഹൌസില്‍ ആടിയും പാടിയും കൂട്ടുകാരന്റെ കല്യാണപ്പാര്‍ടി കൊഴുപ്പിക്കുകയായിരുന്നു. മുംബൈയിലെ ഭീകരാക്രമണം തന്നെ ബാധിക്കുന്നതോ താന്‍ ശ്രദ്ധിക്കേണ്ടതോ ആയ കാര്യമല്ലെന്ന് രാഹുല്‍ഗാന്ധിക്ക് തോന്നിയില്ലെങ്കില്‍, ആ യുവരാജന്റെ വിശ്വസ്ത കിങ്കരന്മാരായ രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ക്ക് തോന്നാനേ പാടില്ലല്ലോ. ചീഞ്ഞ കഞ്ഞിക്ക് ഒടിഞ്ഞ ചട്ടുകം മതിയെന്നാണ് പ്രമാണം. പാടുന്ന രാഹുലിന് മോങ്ങുന്ന അനുയായികള്‍ മതിയാകും.

മുംബൈ ഭീകരാക്രമണം കൈകാര്യംചെയ്തതില്‍ കോണ്‍ഗ്രസ് തോറ്റു തൊപ്പിയിട്ടുവെന്നത് മൂന്നരത്തരം. മന്‍മോഹന്‍സിങ്ങിന്റെ മുഖത്ത് ഒരു വികാരവും ആരും കണ്ടില്ല. രാജ്യത്തെ രക്ഷിക്കാന്‍ കുപ്പായമിട്ട ചേര്‍ത്തലക്കാരനൊരാള്‍ ഇങ്ങ് കേരളത്തിലെ കോണ്‍ഗ്രസ് കളിയും കഴിഞ്ഞ് സാവധാനത്തില്‍ ലോക്കല്‍ വണ്ടികയറിയാണ് 'പൈശാചികവും നീചവും നിന്ദ്യവുമായ' സംഗതി കൈകാര്യംചെയ്യാന്‍ മുംബൈയിലേക്കു പോയത്. ചെന്നിട്ടു വലിയ കാര്യമൊന്നുമുണ്ടായില്ല. ആന്റണിയുടെ പട്ടാളത്തെ വെട്ടിച്ച് കടലിലൂടെ കരയിലെത്തിയ ഭീകരന്മാര്‍ വന്നകാര്യം പൂര്‍ത്തിയാക്കി സമാധിയടഞ്ഞിരുന്നു. കാലുമാറ്റത്തിനും കൂറുമാറ്റത്തിനും പുറമെ കുപ്പായമാറ്റം, ചെരിപ്പുമാറ്റം എന്നീ കലാപരിപാടികള്‍കൂടി കോണ്‍ഗ്രസിന്റെ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രിയാകട്ടെ വിവരമറിഞ്ഞയുടന്‍ കുതിച്ചെത്തിയെങ്കിലും ആരും ഗൌനിച്ചില്ല. 'ധ്വരയുടെ വരവെത്ര കേമമാക്കി പരമതിലെത്ര പണം തൃണീകരിച്ചു' എന്നതുമാത്രം ഫലം. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖിന് സ്വന്തം കസേരതന്നെ നടയ്ക്കിരുത്തേണ്ടിവന്നു.

അങ്ങനെ കോണ്‍ഗ്രസിന്റെ സ്വതവേ പിത്തംപിടിച്ച മുഖം കരുവാളിച്ചു നില്‍ക്കുമ്പോഴാണ് ആന്തുലെക്ക് ഗുളികന്‍ കെട്ടാന്‍ തോന്നിയത്. ഗുളികന്‍ കോലം കടുപ്പത്തിലൊരു താങ്ങുതാങ്ങി. മലേഗാവ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ച ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അപായപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നെന്ന സംശയമുന്നയിച്ച അദ്ദേഹം, താജ്- ഒബ്റോയ് ഹോട്ടലുകളിലേക്ക് പോകുന്നതിനു പകരം കാമ ആശുപത്രിയിലേക്ക് കര്‍ക്കറെയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പോയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇവരെ അവിടേക്ക് ആരാണ് അയച്ചതെന്ന് അറിയേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. പറയുന്നയാള്‍ നിസ്സാരക്കാരനല്ല, കേന്ദ്ര ന്യൂനപക്ഷകാര്യ ക്യാബിനറ്റ് മന്ത്രിയാണ്. പ്രശ്നം ഗുരുതരം. തുടക്കത്തിലേ പലര്‍ക്കും സംശയമുണ്ടായിരുന്നു-കാര്‍ക്കറെ എങ്ങനെ കൊല്ലപ്പെട്ടുവെന്ന്. തനിക്കു താന്‍പോന്ന ഉശിരനായ ഉദ്യോഗസ്ഥന്‍ ഏതെങ്കിലും ഭീകരന്റെ മുന്നില്‍ചെന്ന് നെഞ്ചുകാട്ടി നിന്നുകൊടുക്കുമോ? പിടിയിലായ ഭീകരന്‍ അജ്മല്‍ പറഞ്ഞ കാര്യങ്ങളല്ലാതെ കര്‍ക്കറെ വധത്തെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. മലേഗാവിലെ സുന്ദരിസ്വാമിയെ പിടികൂടിയ ആളാണ്. ആര്‍എസ്എസിന്റെ ബോംബു നിര്‍വീര്യമാക്കിയ ഓഫീസറാണ്. കര്‍ക്കറെയെ കിട്ടിയാല്‍ കൊന്നുതള്ളാന്‍ കാവിഭീകരതയ്ക്കും തലേക്കെട്ടു ഭീകരതയ്ക്കുമെല്ലാം പൂതി കാണും. അല്ലെങ്കിലും ഭീകരതയ്ക്കെന്തു മതം. അതുകൊണ്ടാണ് ആന്തുലെ തന്റെ സംശയം പരസ്യമായങ്ങ് പറഞ്ഞത്.

അപ്പോഴേക്കും കലികയറിയത് ആര്‍ക്കെല്ലാമെന്ന് പറഞ്ഞുതീര്‍ക്കാന്‍ പ്രയാസം. കോണ്‍ഗ്രസിന്റെ സദ്യവട്ടം ദിനംപ്രതി പത്രക്കാരെ വിളിച്ചറിയിക്കുന്ന അഭിഷേക് സിങ്വി പറഞ്ഞു, ആന്തുലെയുടെ അഭിപ്രായം കോണ്‍ഗ്രസിന്റേതല്ലെന്ന്. ആര്‍എസ്എസിന് കലിയാണു വന്നത്. അവര്‍ പ്രചരിപ്പിച്ചു ആന്തുലെ ഒന്നാംനമ്പര്‍ ഐഎസ്ഐ ചാരനാണെന്ന്. അങ്ങനെയെങ്കില്‍ 'ഇന്നാ പിടിച്ചോ രാജി' എന്നായി ആന്തുലെ. കെണിഞ്ഞത് കോണ്‍ഗ്രസാണ്. സത്യം പറഞ്ഞാല്‍ അച്ഛന്‍ അമ്മയെ തല്ലും, പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്ന മട്ട്. രാജി സ്വീകരിച്ചാല്‍ മുസ്ലീം വോട്ടുബാങ്കിന് വിള്ളല്‍ വീഴും, സ്വീകരിച്ചില്ലെങ്കില്‍ ഹിന്ദു വോട്ട് ചോരും എന്നാണ് സോണിയ മാഡം ഭയന്നത്. ഇതാണ് കോണ്‍ഗ്രസ്. എങ്ങോട്ടും ചായും-വോട്ടുകിട്ടിയാല്‍ മതി. കൂട്ടിക്കിഴിച്ച് ഏതാണ് ലാഭമെന്ന് കമ്പ്യൂട്ടര്‍ പറഞ്ഞാല്‍ ഒരുപക്ഷേ പ്രശ്നത്തില്‍ ഉടനൊരു തീരുമാനമുണ്ടായേക്കും. ആന്തുലെ ആണ്‍കുട്ടിതന്നെ. കച്ചികെട്ടാന്‍ കച്ചിനാരുതന്നെ വേണം എന്നു പറഞ്ഞപോലെ കോണ്‍ഗ്രസിനെ വിറപ്പിക്കാന്‍ ആന്തുലെതന്നെ വേണം. അദ്ദേഹത്തിനാണെങ്കില്‍ മാഡത്തിനെപ്പോലും പേടിയില്ല; പടച്ചോനെയല്ലാതെ. ഇനി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറയട്ടെ-തങ്ങള്‍ ആന്തുലെയോടൊപ്പമോ അല്ലയോ എന്ന്.

***

ബാധ പലവിധത്തിലാണ്. അത് ശരീരത്തില്‍ കയറുന്നത് ഭുജിക്കാനാവാം; രമിക്കാനാവാം; ഹിംസിക്കാനാവാം. ഭോക്തുകാമന്‍ കയറിയാല്‍ ബലികര്‍മങ്ങള്‍കൊണ്ടൊഴിയുമെന്നാണ് മന്ത്രവാദികള്‍ പറയുന്നത്. രമിക്കാന്‍ കയറുന്ന രന്തുകാമനെയും മന്ത്ര-തന്ത്രങ്ങള്‍കൊണ്ട് ഒഴിവാക്കാമത്രേ. പക്ഷേ, ഹിംസാകാമനെ അങ്ങനെ പറ്റില്ല-കയറിയ ശരീരത്തെയുംകൊണ്ടേ പോകൂ.

അത്തരമൊരു ബാധ നമ്മുടെ ചില മാധ്യമങ്ങളെ പിടികൂടിയിട്ടുണ്ടോ എന്ന് മുംബൈ ഭീകരാക്രമണത്തിനുശേഷമുള്ള അവയുടെ പെരുമാറ്റം കാണുമ്പോള്‍ ന്യായമായും സംശയിക്കണം. മുംബൈയില്‍ ഭീകരന്മാര്‍ താണ്ഡവവാടി തീരുംമുമ്പ് ചാനല്‍വീരന്മാര്‍ പറഞ്ഞുതുടങ്ങിയത് 'മതിയേ മതി; ഇനി യുദ്ധം തുടങ്ങാം' എന്നാണ്. രാഷ്ട്രീയക്കാര്‍ വേണ്ട; മുംബൈയിലെ സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പേണ്ട; സുരക്ഷാ പാളിച്ച പരിശോധിക്കേണ്ട- യുദ്ധം തുടങ്ങിയാല്‍ മാത്രംമതി. കമാന്‍ഡോകള്‍ ഭീകരന്മാരെ ജീവന്‍ പണയംവച്ച് നേരിടുമ്പോള്‍ ഇരുന്നും കിടന്നും തിരിഞ്ഞും മറിഞ്ഞും ക്യാമറകള്‍ക്കുമുന്നില്‍ തത്സമയ വിവരണം നടത്തിയവര്‍ അടുത്തപടി അരാഷ്ട്രീയത്തിന്റെയും യുദ്ധത്തിന്റെയും മുദ്രാവാക്യവുമായാണ് രംഗത്തിറങ്ങിയത്. അജന്‍ഡ നിശ്ചയിക്കാന്‍ മാധ്യമക്കുട്ടപ്പന്മാര്‍ ഒറ്റയ്ക്കും കൂട്ടായും കളിക്കളത്തിലിറങ്ങുന്നത് കണ്ടു ശീലിച്ച കേരളീയര്‍ക്ക് ഇതില്‍ വലിയ അതിശയം തോന്നേണ്ട കാര്യമില്ല. രാജ്യത്തിന്റെതന്നെ അജന്‍ഡ നിശ്ചയിക്കുന്നതിലേക്ക് നമ്മുടെ മാധ്യമഭീകരര്‍ വളര്‍ന്നത് അഭിമാനകരംതന്നെ.

തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ ഇത്തരം ഭീകര ആക്രമണങ്ങള്‍ നടക്കുന്നിടത്ത് ടിവി ക്യാമറക്കാരെ അടുപ്പിക്കാറില്ല. ഇവിടെ അറുപത് മണിക്കൂര്‍ ആഘോഷിച്ചത് വെടി-മറുവെടി, അടി-തിരിച്ചടി എന്ന മട്ടിലാണ്. കടലും കപ്പലും താജ്‌ഹോട്ടലുമടക്കം കമനീയ ദൃശ്യങ്ങളുള്ള സ്ഥലത്തേ അവര്‍ പോയുള്ളു. സി.എസ്.ടി സ്റ്റേഷനില്‍ കുറെ പാവങ്ങള്‍ മരിച്ചുവീണിരുന്നു. ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേയില്ല. ഹേമന്ത്കര്‍ക്കറെ എങ്ങനെ മരിച്ചുവെന്ന് അന്വേഷിച്ചില്ല. അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചോ എന്ന് തിരക്കിയില്ല. അതൊക്കെ ആര് നോക്കുന്നു. നമുക്ക് യുദ്ധരംഗങ്ങളല്ലേ തത്സമയം കാണിക്കേണ്ടത്. എക്സ്ക്ലൂസീവുകളുടെയും ബ്രേക്കിങ് ന്യൂസുകളുടെയും പ്രളയംതന്നെയായിരുന്നു കുറെ ദിവസം. ഓരോ രംഗം കഴിയുമ്പോഴും തീണ്ടാരിത്തുണിയുടെയും അലക്കു സോപ്പിന്റെയും പരസ്യം കാണിക്കുന്നതുകൊണ്ട് മുഴുനീള സ്പോണ്‍സേര്‍ഡ് പരിപാടിപോലെ ലാഭവും കിട്ടിക്കാണും. യുദ്ധം തുടങ്ങിയാലത്തെ കഥ പറയാനുണ്ടോ. നമുക്ക് വാര്‍ത്ത മാത്രം മതിയെന്നേ. ആരു മരിച്ചാലെന്ത്, കൊന്നാലെന്ത്. നാടു തകര്‍ന്നാലെന്ത്, ഉയര്‍ന്നാലെന്ത്. യുദ്ധം, എംബെഡഡ് ജേര്‍ണലിസം തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു. ഇതിനെയാണ് യുദ്ധബാധ എന്നു പറയുന്നത്. ഒഴിപ്പിക്കാന്‍ പ്രയാസമാണെങ്കിലും 'ഊഞ്ചബലി' എന്നൊരു പ്രയോഗമുണ്ട്. കുളത്തിന്റെയോ പുഴയുടെയോ വക്കില്‍ കാഞ്ഞിരത്തൂ നാട്ടി നരന്തവള്ളികൊണ്ട് ഊഞ്ഞാല്‍ കെട്ടണം. പിണിയാളായ മാധ്യമത്തെ കണ്ണുകെട്ടി ഊഞ്ഞാലില്‍ കര്‍മത്തിനിരുത്തണം. കര്‍മം പുരോഗമിക്കെ, പെട്ടെന്ന് വള്ളി അറുത്ത് പിണിയാള്‍ വെള്ളത്തില്‍വീഴണം. ആ ഞെട്ടലില്‍ ബാധ ഒഴിയുമെന്നാണ് മാന്ത്രികവിധി. അത്തരമൊരു ഞെട്ടിക്കല്‍ ചികിത്സ അടിയന്തരമായി ആവശ്യമാണ്. അല്ലെങ്കില്‍ ജനങ്ങള്‍ നിരന്നുനിന്ന് അങ്ങോട്ടു പറയണം-'മതിയേ മതി'.

***

1872ല്‍ ജര്‍മന്‍ഭാഷയില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതിനുശേഷം അതേ പ്രാധാന്യമുള്ള മറ്റൊരു സംഭവമുണ്ടാകുന്നത് ഇപ്പോഴാണ്-2008 ഡിസംബറില്‍ ഷൊര്‍ണൂരില്‍. കമ്യൂണിസ്റ്റ് പാര്‍ടിയെ കത്തിച്ചാമ്പലാക്കാനുള്ള മാനിഫെസ്റ്റോയാണ് അവിടെ ഒരു പഴയ മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ എഴുതി പൂര്‍ത്തിയാക്കിയതെന്ന് അച്ചായന്റെ പത്രവും സായിപ്പിന്റെ ചാനലുമെല്ലാം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഒരു റിവേഴ്സ് മാനിഫെസ്റ്റോ. കേരളീയരെ പിടികൂടിയ കമ്യൂണിസ്റ്റ് ഭൂതത്തിന്റെ ബാധയൊഴിപ്പിക്കാന്‍ പോപ്പും സാര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗിസോവും ഉമ്മന്‍സ് കക്ഷിയും എം വി രാഘവന്റെ ചാരന്മാരും ചേര്‍ന്ന് പാവന സഖ്യത്തിലേര്‍പ്പെട്ടിരിക്കയാണ്. ഇതാ കേരളത്തില്‍ കമ്മുക്കള്‍ തകര്‍ന്നുകഴിഞ്ഞു എന്നാണ് അഭിനവ മാനിഫെസ്റ്റോക്കാരനും അയാള്‍ക്ക് കഞ്ഞിവയ്ക്കാന്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ വണ്ടികയറിയിറങ്ങിയവരും പറയുന്നത്. അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ ഊട്ടിയപോലെ എട്ടു സീറ്റുകൊണ്ട് അത്ഭുതകൃത്യങ്ങള്‍ വരാന്‍ പോകുന്നുണ്ടത്രേ. 'ഗീതം വാദ്യം തഥാ നൃത്തം ത്രയം സംഗീതമുച്യതേ' എന്നാണ്. ഗീതവും വാദ്യവുമെല്ലാം ഒത്തുവരുന്നുണ്ട്. ഇനി കൂട്ടത്തോടെയുള്ള സംഗീതം കേള്‍ക്കാം. ലോക്‍സഭാ തെരഞ്ഞെടുപ്പ് വരികയല്ലേ. പാടിപ്പാടി നടക്കട്ടെ. പഴയ പാട്ടുകാര്‍ അവശരായി ബര്‍ണശേരിയിലും മറ്റും അലഞ്ഞുനടക്കുന്നുണ്ട്. അവരുടെ വഴിയേ പോകൂ......ആയിരമായിരം ആശംസകള്‍.

Sunday, December 14, 2008

അയ്യേ....യെസ്

"നിങ്ങള്‍ക്കിതൊന്നും മനസ്സിലാകുന്നില്ല; നിങ്ങളെലികളോ മാനുഷരോ'' എന്ന് കവി ചോദിച്ചത് കാര്യമായി. സത്യത്തില്‍ ഒന്നും മനസ്സിലാകുന്നില്ല. സരസനും കാര്യപ്രാപ്തനും സാമൂഹ്യസേവകനും സത്യസന്ധനും കര്‍മോന്മുഖനും എല്ലാം തികഞ്ഞവനുമായ ഒരാളെ കുരിശിലേറ്റിയതെന്തിന്? ആളുകളുടെ കഴിവ് അളക്കുന്ന യന്ത്രം ഇപ്പോള്‍ സൂക്ഷിക്കുന്നത് ചില മാധ്യമങ്ങളുടെ ഓഫീസിലാണ്. ആള്‍ നേരിട്ടു ചെല്ലണമെന്നില്ല.

"റാത്തല്‍ നൂറെല്ലുംതോലും കുടലും തലച്ചോറും
ചേര്‍ത്തേതാണ്ടിരുപത്തിയാറിഞ്ച് വില്‍ക്കാന്‍ തയ്യാര്‍
എഴുതാന്‍ വായിക്കാനറിയാം സംസാരിപ്പാന്‍.....
വില്‍ക്കാന്‍ തയ്യാറൊരു ദേഹവുമതിനുള്ളില്‍
മുക്കാലും ശ്വാസംമുട്ടിച്ചത്തൊരാത്മാവും....''

എന്നമട്ടില്‍ വിവരങ്ങള്‍ ഇ-മെയില്‍ ചെയ്താല്‍ മതി. അവര്‍ തിരിച്ച് കുറിപ്പടി കൊടുത്തയക്കും. ഇത്ര റാത്തല്‍ തൂക്കമുള്ളയാള്‍ക്ക് ഇത്ര വീപ്പ ആത്മാര്‍ഥതയും ഇത്ര കിലോ സത്യസന്ധതയുമുണ്ട്-ആള്‍ പരമയോഗ്യന്‍; സസ്പെന്‍ഡ് ചെയ്യാന്‍ പാടില്ലാത്തവന്‍ എന്ന്. ഒരാളെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ദൌര്‍ബല്യങ്ങള്‍മാത്രം അളക്കുന്നത് ശരിയല്ല. ജീവിതത്തില്‍ ഓരോരുത്തരും എന്തെല്ലാം ദുഷ്കര്‍മങ്ങള്‍ ചെയ്യുന്നു. അതുകൊണ്ട് അയാള്‍ ഒരാജീവനാന്ത ദുഷ്ടനാണെന്നു പറയരുത്.

"എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം''

എന്നാണ് കവിവചനം. അങ്ങനെ ചില മാത്രകളില്‍ ചെയ്യുന്ന സദ്കര്‍മങ്ങള്‍ ഒരു മനുഷ്യനെ ദൈവതുല്യനാക്കുമെന്നാണ്. അങ്ങനെയുള്ള ദൈവങ്ങള്‍ക്ക് പിന്നെ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. സ്വന്തം പരിധിയിലല്ലാത്ത കാര്യങ്ങളില്‍ ഇടപെടാം; അഭിമുഖങ്ങള്‍ കൊടുക്കാം; ഇരിക്കുന്ന കൊമ്പ് മുറിക്കാം; ആരെയും പറഞ്ഞ് നാറ്റിക്കാം. എല്ലാം കഴിഞ്ഞ് "മലയോടു കല്ലെറിയുന്ന ഈ പഞ്ചപാവത്തിനെ മല പേടിക്കുന്നതെന്തിനെ''ന്ന് പരിഹാസച്ചോദ്യവുമുതിര്‍ക്കാം.

മലയ്ക്ക് കല്ലിനെ തിരിച്ചെറിയാന്‍ തടസ്സങ്ങളുള്ളതുകൊണ്ട് ക്രമസമാധാനം തകരില്ല. .

*****

ഇനി ചില പഴയ കാര്യങ്ങള്‍ ഓര്‍ക്കാം. കമന്റുകളില്ല. നാട്ടിലെ മഹാമാന്യപത്രങ്ങള്‍ എഴുതിയ ചില വാര്‍ത്തകളുടെ ഭാഗങ്ങളിതാ. ആദ്യം കേരള കൌമുദിയാകട്ടെ. 1982 മെയ് 30ന് ആ പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:

പി.എസ്.സി മെമ്പര്‍ ആയാല്‍ ഇങ്ങനെ വേണം

"തിരു: മെയ് 29, ഉയര്‍ന്ന ശമ്പളമുള്ള നാല് ഗസറ്റഡ് പോസ്റ്റുകളിലേക്ക് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ തെരഞ്ഞെടുപ്പുകളില്‍ ഒരു പി.എസ്.സി മെമ്പറുടെ മക്കളും മറ്റു കുടുംബാംഗങ്ങളുംതന്നെ ഒന്നാംറാങ്ക് കരസ്ഥമാക്കി. ഒരു പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെമ്പറുടെ തന്നെ മക്കളുടെയും ഉറ്റവരായ മറ്റുചിലരുടെയും അതുല്യമായ പ്രതിഭ തെളിയിക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന റിക്രൂട്ട് മെന്റുകള്‍ക്ക് സാധ്യമായത്, സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്റെ സുദീര്‍ഘ ചരിത്രത്തില്‍ ഇദംപ്രഥമമായിട്ടായിരിക്കും. ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടയിലാണ് ഈ നാലുപോസ്റ്റുകളിലേക്കും പി.എസ്.സി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തത്. നാലു തസ്തികകളില്‍ മൂന്നെണ്ണത്തിലും പി.എസ്.സി പരസ്യംചെയ്തിരുന്നത് ഓരോ ഒഴിവുമാത്രമായിരുന്നു. ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് എന്ന തസ്തികയിലേക്ക് ആയിരുന്നു ഒരു റിക്രൂട്ട്മെന്റ്. ........ ഏപ്രില്‍ 26-ാം തീയതി പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ അറുപത്തിയഞ്ചുപേര്‍ ഈ പോസ്റ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷകര്‍ ഇരുപതില്‍ കൂടുതലുണ്ടെങ്കില്‍ എഴുത്തുപരീക്ഷ നടത്തണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. എന്തുകൊണ്ടോ ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഇന്റര്‍വ്യൂവിനെമാത്രമേ നേരിടേണ്ടിവന്നുള്ളൂ. പി.എസ്.സി മെമ്പറുടെ രണ്ടാമത്തെ മകന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയുംചെയ്തു. 800-1550 രൂപ സ്കെയിലുള്ള ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ മെമ്പറുടെ മറ്റൊരു മകന്‍ ഒന്നാം റാങ്ക് നേടി. എഴുത്തുപരീക്ഷ നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ 28 അപേക്ഷകരെ ഇന്റര്‍വ്യൂവിന് പി.എസ്.സി വിളിച്ചിരുന്നു. ഭാഗ്യം കടാക്ഷിച്ചത് മെമ്പറുടെ മകനെത്തന്നെ. ഇക്കഴിഞ്ഞ 14-ാം തീയതിയാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്. മെമ്പറുടെ ജാമാതാവിനും പ്രതിഭ ഒട്ടും കുറവായിരുന്നില്ല. മൃഗസംരക്ഷണവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്കാണ് അദ്ദേഹം ഒന്നാംറാങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടത്...... വെറ്ററിനറി സയന്‍സില്‍ ഡിഗ്രിയാണ് ഈ പോസ്റ്റിനുള്ള പരീക്ഷായോഗ്യത. കഴിഞ്ഞ ചിലവര്‍ഷങ്ങളിലായി തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്യുന്ന ചില വെറ്ററിനറി ഡോക്ടര്‍മാരും ഈ പോസ്റ്റിന് അപേക്ഷിച്ചിരുന്നു. ജാമാതാവുതന്നെ ഒന്നാംറാങ്കുനേടി ജനുവരി 13-ാം തീയതിയാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ......ഫൈനാന്‍ഷ്യല്‍ അസിസ്റ്റന്റ് (രണ്ടാംഗ്രേഡ്) എന്ന നാലാമത്തെ പോസ്റ്റിലേക്ക് ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത് മെമ്പറുടെ സഹോദരീപുത്രനാണ്. ഏപ്രില്‍ 23-ാം തീയതിയാണ് ഈ പോസ്റ്റിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്.'' അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും, ചൊട്ടയിലെ ശീലം ചുടലവരെ എന്നീ രണ്ടു ചൊല്ലുകള്‍ ഇതോടൊപ്പം വായിക്കണമെന്ന് വായനക്കാരോട് അപേക്ഷിക്കുന്നു.

അടുത്ത വാര്‍ത്ത മലയാള മനോരമയുടേതാണ്. 1998 ജൂലൈ 21. അതിങ്ങനെ:

ഡിപിഇപി തിരിമറി അന്വേഷിക്കും; ഡയറക്ടറെ ചുമതലയില്‍നിന്നു നീക്കി

"തിരുവനന്തപുരം: ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഫണ്ട് ബാങ്കില്‍നിക്ഷേപിച്ചു നടത്തിയ തിരിമറിയെക്കുറിച്ച് ധനവകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിംഗിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഐഎഎസ് ഉദ്യോഗസ്ഥനായ ഡയറക്ടര്‍ സുരേഷ്‌കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റാനും തീരുമാനിച്ചു. അദ്ദേഹത്തിന്റെ ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജയകുമാറിന് നല്‍കും. ഡിപിഇപിയുടെ രണ്ടുകോടിരൂപ ചട്ടം ലംഘിച്ച് സ്ഥിരം നിക്ഷേപമാക്കി 13 ലക്ഷംരൂപയുടെ തിരിമറി നടത്തിയതായി സിബിഐ കണ്ടെത്തിയെന്ന മനോരമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇനി മാതൃഭൂമിയാകട്ടെ. 2001 ജൂലൈ 17ന്റെ രണ്ടു വാര്‍ത്ത.

1.നിയമം എന്റെ കൂടെ- സംഗീത ലക്ഷ്മണ

കൊച്ചി: 'നിയമവും നീതിയും എന്റെ കൂടെയാണ്. നിയമത്തിന്റെ സഹായത്തോടെ എന്റെ കുട്ടികളെ തിരിച്ചുകിട്ടുന്നത് കാത്തിരിക്കുകയാണ് ഞാന്‍...' എറണാകുളത്തെ വസതിയിലിരുന്ന് അഡ്വ. സംഗീത ലക്ഷ്മണ പറഞ്ഞു. ജുഡീഷ്യറിക്കുംമേലെയാണ് താന്‍ എന്ന ധിക്കാരമാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാര്‍ കാട്ടുന്നതെന്നും അദ്ദേഹത്തിന്റെ ആദ്യഭാര്യയായിരുന്ന സംഗീത ആരോപിക്കുന്നു. 'കൈരളി ടിവിയില്‍ എന്നെക്കുറിച്ച് കുട്ടികളെക്കൊണ്ട് പറയിപ്പിച്ചതെല്ലാം കളവാണ്. പതിനാലു ദിവസംകൊണ്ട് സുരേഷ്‌കുമാര്‍ എന്റെ മക്കളെ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണ്...'' സംഗീത പറഞ്ഞു.

2. സുരേഷിനെയും കുട്ടികളെയും കണ്ടെത്താനായില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഒളിവില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാറിനെയും മക്കളെയും കണ്ടെത്താന്‍ കേരളത്തില്‍നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തിങ്കളാഴ്ച കഴിഞ്ഞില്ല. കുട്ടികളെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. മക്കളെ തിങ്കളാഴ്ചതന്നെ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

തൊട്ടടുത്ത ദിവസത്തെ മാതൃഭൂമി ഒന്നാം പേജ് വാര്‍ത്ത:

സുരേഷ്‌കുമാറിനെ അറസ്റ്റ്ചെയ്യാന്‍ ഉത്തരവ്

കൊച്ചി: കോടതി ഉത്തരവ് ധിക്കരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറിനെ അറസ്റ്റ്ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ മാനേജിങ് ഡയറക്ടറായ സുരേഷ്‌കുമാര്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലാണ്. അദ്ദേഹത്തിനുവേണ്ടി കേരള പൊലീസ് അവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. ജൂലൈ 20-ാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളായ അനന്തുവിന്റെയും അഭിമന്യുവിന്റെയും സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കാനാണ് അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

വാര്‍ത്തകള്‍ ഇനിയുമുണ്ട്. അച്ചടിക്കാന്‍ സ്ഥലം പോര.

**
ഈയിടെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് ചീഫ് ഗാര്‍ഡ് പി വി രാജു തന്റെ എസ്‌പിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ചെറിയൊരു ഭാഗംകൂടി വായിക്കാം:

".......പ്രശാന്തന്‍, സജുകുമാര്‍ എന്നിവര്‍ ഒരു കാറില്‍ വിഴിഞ്ഞം ഹാര്‍ബറില്‍ എത്തുകയും അവിടെയുണ്ടായിരുന്ന പട്രോളിങ്ങ് ബോട്ടില്‍ ആരെയോ കാത്തിരിക്കുകയുംചെയ്തു. ഏകദേശം പതിനൊന്നുമണിയോടെ ശ്രീ സുരേഷ് കുമാര്‍ ഐഎഎസ് മധ്യവയസ്കയായ ഒരു സ്ത്രീയോടൊപ്പം മറ്റൊരു കാറില്‍ എത്തി. നേരത്തെ തയ്യാറാക്കിവെച്ച നോണ്‍വെജിറ്റേറിയന്‍ ഭക്ഷണവുമായി അവര്‍ കടലിലേക്കു യാത്ര പോയി....ഒരുമണിയോടെ ആ സ്‌ത്രീക്ക് കടല്‍ച്ചൊരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉല്ലാസയാത്ര മതിയാക്കി ബോട്ട് തിരിച്ചെത്തി....''

ശക്തികുളങ്ങരയില്‍നിന്ന് പന്ത്രണ്ട് മത്സ്യത്തൊഴിലാളികളുമായി കടലില്‍ പോയ ശ്രീകൃഷ്ണ എന്ന ബോട്ട് കാണാതായതിനെത്തുടര്‍ന്ന് തെരച്ചിലിന് നിയോഗിക്കപ്പെട്ട സമയത്താണ് മറൈന്‍ എന്‍ഫോഴ്സിന്റെ ബോട്ട് സ്‌ത്രീസമേത ഉല്ലാസ യാത്രയ്ക്ക് ഉപയോഗിച്ചതെന്നും രാജു റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റം ഗുരുതരമാണ്. രണ്ട് കോൺസ്റ്റബിള്‍മാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. അന്വേഷണം എവിടംവരെ ആയി എന്നറിയില്ല. ഇതിലും ശതമന്യുവിന് കമന്റുകളില്ല. ഇദ്ദേഹം വളരെ നല്ല ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ യുഡിഎഫിന്റെ കാലത്ത് രണ്ട് വിജിലന്‍സ് കേസുണ്ടായിരുന്നുവെന്നും അത് അക്കാലത്തുതന്നെ തീര്‍പ്പായി എന്നുമാണ് അദ്ദേഹംതന്നെ പറയുന്നത്. ഉമ്മന്‍ചാണ്ടിക്കുപോലും തൊടാന്‍ ധൈര്യം വന്നിട്ടില്ല. പിന്നല്ലേ ഇപ്പോള്‍!

"കാലമതിന്റെ കനത്ത കരംകൊണ്ടു
ലീലയാലൊന്നു പിടിച്ചുകുലുക്കിയാല്‍
പാടേപതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ-
പാദപപ്പൂക്കളാം താരകള്‍ കൂടിയും''

എന്നാണ്. കാലത്തിന്റെ കരത്തേക്കാള്‍ കനത്ത ഈ കരംകൊണ്ട് കുലുക്കിയാല്‍ നക്ഷത്രങ്ങള്‍ മാത്രമല്ല സൂര്യചന്ദ്രാദി ഗ്രഹങ്ങള്‍വരെ കുതറിയിങ്ങ് വീണാലോ? അതുകൊണ്ട് ആ മഹാത്മാവിനെ തൊടരുത്; നോക്കരുത്; വിമര്‍ശിക്കരുത്; സസ്‌പെന്‍ഡ് ചെയ്യരുത്. കിളിരൂര്‍ കേസിന്റെ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലും അദ്ദേഹം മൊഴിഞ്ഞ വാക്കുകള്‍ അവിശ്വസിക്കാന്‍ ചരിത്രപരമായ കാരണങ്ങളില്ലല്ലോ! ലവന്‍ പുലിയാണ് കേട്ടാ. വെറും പുലിയല്ല, ഒരു സിങ്കം!

*****

വാല്‍ക്കഷണം:

മാണിസാര്‍ കോര്‍ട്ടിലിറങ്ങിയാല്‍ പലതും സംഭവിക്കും. നടുത്തളത്തിലുള്ള കളി പുറത്തളത്തിലേക്ക് മാറ്റേണ്ടിവരും. കോട്ടയത്തെ മുത്തശ്ശിക്കിപ്പോഴും പഥ്യം പാലായില്‍നിന്നുള്ള അവലോസുണ്ടയും പോത്ത് വറുത്തതുംതന്നെ.

Sunday, December 7, 2008

പൊന്നുരുക്കുന്ന പൂച്ച

ഭൂമിയും വായുവും ജലവും കാലവും അന്തരീക്ഷവും ദുഷിച്ചാലുള്ള ലക്ഷണങ്ങള്‍ അഷ്‌ടാംഗസംഗ്രഹത്തില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള രോഗമത്രേ മാണിസാറിനെ പിടികൂടിയത്. യുഡിഎഫിന്റെ അന്തരീക്ഷത്തില്‍ ദുഷിക്കാത്തതായി ഒന്നും ബാക്കിയില്ല. ശാസ്‌ത്രീയമായ ലയനപ്രക്രിയകൊണ്ടും തിരുമ്മല്‍കൊണ്ടും പി സി ജോര്‍ജിന്റെ നെല്ലിക്കാ ചികിത്സകൊണ്ടുമൊന്നും രോഗാവസ്ഥയ്‌ക്ക് ശമനമുണ്ടാകുന്നില്ല.

ജീവിതത്തില്‍ അവശേഷിക്കുന്ന പ്രധാന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാത്തതുകൊണ്ടാണ് മാണിസാര്‍ സംസാരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും നെഞ്ചത്ത് കൈവയ്‌ക്കുന്നത്. രണ്ടേരണ്ട് ആഗ്രഹങ്ങളേ അവശേഷിക്കുന്നുള്ളൂ. മൂന്നെണ്ണമുണ്ടായിരുന്നു. പി സി ജോര്‍ജ് ഒരു രാത്രി വെളുക്കുംമുമ്പ് മുപ്പതുവട്ടം 'സാറേ സാറേ സാമ്പാറേ' എന്നുവിളിച്ചതോടെ ആദ്യത്തേത് പൂര്‍ത്തിയായി. ഇനി 'കെ എമ്മേ' എന്നുള്ള വിളി 'സി എമ്മേ' എന്നാക്കി മാറ്റുന്ന സുന്ദരസുരഭില നാള്‍ വരണം. അതിനുമുമ്പ് വെറുതെ നടക്കുന്ന പയ്യനെ ഡല്‍ഹിയിലേക്ക് വിമാനം കയറ്റിവിടണം.

പയ്യന്റെ കാര്യത്തില്‍ ചില വേലകളൊക്കെ ഒപ്പിച്ചുവച്ചിട്ടുണ്ട്. 'സി എമ്മി'ന്റെ കാര്യമാണ് പ്രശ്‌നം. ആ കസേരയില്‍ കയറിപ്പറ്റണമെങ്കില്‍ ആദ്യത്തെ കടമ്പ തെരഞ്ഞെടുപ്പുതന്നെയാണ്. അത് വരണമെങ്കില്‍ ഇനിയും വേണം രണ്ടുരണ്ടരക്കൊല്ലം. അഥവാ പുഴ വറ്റി പട്ടി ഇക്കരേക്ക് വന്നാലോ? അതാ നില്‍ക്കുന്നു ഉമ്മന്‍ചാണ്ടി! കുഞ്ഞൂഞ്ഞിനുമുമ്പില്‍ കുഞ്ഞുമാണിക്കെന്തുവില. നേരിട്ട് ഏറ്റുമുട്ടാന്‍ ആവതില്ല. എന്നാല്‍, ആവട്ടെ മുഖ്യമന്ത്രിയുടെ ചെലവില്‍ ഒരു കുത്ത് എന്നാണ് കുഞ്ഞു മാണിസാറിന്റെ കുഞ്ഞുബുദ്ധിയില്‍ തോന്നിയത്.

നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നു എന്നത് നേര്. പക്ഷേ, അവിടെ ആരും കേട്ടില്ല, മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ അസഭ്യം പറയുന്നത്. കുഞ്ഞുമാണിയുടെ ചെവി പൂച്ചയുടെ ചെവിയാണോ എന്നറിയില്ല. അദ്ദേഹം കേട്ടുവത്രേ, ഉമ്മന്‍ചാണ്ടിയെ വി എസ് അസഭ്യം ദ്യോതിപ്പിച്ച് വിളിക്കുന്നത്! പറയാന്‍ കൊള്ളാത്ത വാക്കാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ അരികില്‍തന്നെ നിന്ന് അത് മാണിസാര്‍ വിസ്‌തരിച്ച് വിളിച്ചുപറഞ്ഞു. കേട്ടവരെല്ലാം മൂക്കത്ത് വിരല്‍വച്ചു. ഇങ്ങനെയൊരു കള്ളം; ആഭാസവാക്ക് ഇത്ര പരസ്യമായി ഒരു മുതിര്‍ന്ന നേതാവ് പറയുകയോ? അന്തംവിട്ട് നിന്നവര്‍ക്കിടയില്‍ മാണിസാര്‍മാത്രം പൂപ്പുഞ്ചിരി പൊഴിച്ചു. നേരിട്ട് വിളിക്കാനോങ്ങിയത് മറ്റൊരു തരത്തില്‍ ഒപ്പിച്ചതിന്റെ ആശ്വാസത്തോടെ.

മഹാന്മാര്‍ ഇങ്ങനെ പലപ്പോഴും ചെയ്‌തിട്ടുണ്ട്. പണ്ട് ധര്‍മപുത്രര്‍ അശ്വത്ഥാമാവ് മരിച്ചുപോയെന്ന പച്ചക്കള്ളം പറഞ്ഞിട്ടുണ്ട്. ശ്രീകൃഷ്‌ണന്‍ അതിന് അരുനിന്നിട്ടുണ്ട്. നേരിട്ട് പറയാതെ, വ്യംഗ്യംകൊണ്ട് കാര്യം സാധിക്കുന്നതില്‍ കുഞ്ചന്‍നമ്പ്യാരും ബഹുമിടുക്കനായിരുന്നു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ പണ്ടാല അരി നിഷേധിച്ചപ്പോള്‍,

'രണ്ടേകാലെന്നുകല്‍പ്പിച്ചു
രണ്ടേകാലെന്നിതയ്യനും
ഉണ്ടോ കാലെന്നു പണ്ടാല
ഉണ്ടീലിന്നിത്രനേരവും' എന്നാണ് നമ്പ്യാര്‍ പാടിയത്.

കുഞ്ഞുമാണി നമ്പ്യാരെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ലെങ്കിലും,

‘ഗുരുവരകരുണ ലേശമുണ്ടെന്നുവന്നാല്‍
ഒരുവനുമൊരുകാര്യം സാധ്യമല്ലാതെയുണ്ടോ’ എന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ടാകണം.

പഠിച്ച സ്കൂള്‍ അതാണല്ലോ. അതുകൊണ്ട്, അടുത്ത കുത്തിനായി കുഞ്ഞൂഞ്ഞിന് കരുതലോടെയിരിക്കാം.

*******

പൂച്ചയെക്കുറിച്ച് ഒരുപന്യാസം രചിക്കാന്‍ നിയോഗിക്കപ്പെട്ടു എന്നു കരുതുക. ഇങ്ങനെ എഴുതാമെന്ന് തോന്നുന്നു: പൂച്ചയുടെ ശാസ്‌ത്രീയ നാമം ഫെലിസ് കാതുസ് എന്നാണ്. എലിയെ പിടിക്കാന്‍ പണ്ട് മനുഷ്യര്‍ പൂച്ചയെ വളര്‍ത്തിയിരുന്നുവെങ്കില്‍, എലിപ്പാഷാണവും എലിക്കെണിയും വ്യാപകമായി വന്നതുകൊണ്ട് ഇപ്പോള്‍ പ്രധാനമായും ഓമനിക്കാനാണ് പൂച്ചവളര്‍ത്തല്‍. മനുഷ്യനുമായി 9500-ഓളം വര്‍ഷത്തെ ബന്ധമുണ്ട് ഇവയ്‌ക്ക്. പട്ടികളെപ്പോലെ പൂച്ചകളും ഉപ്പൂറ്റി നിലത്തൂന്നാതെയാണ് നടക്കുക. കൃത്യമായ ചുവടുവയ്‌പുകളോടുകൂടിയുള്ള ആ നടത്തത്തിന്റെ സവിശേഷത ടിവി ചാനലുകളില്‍ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാം.
പിന്‍കാലുകള്‍ മുന്‍കാല്‍ വച്ചയിടത്തുതന്നെയാണ് വയ്‌ക്കുക. പൂച്ചയ്‌ക്കും നഖങ്ങള്‍ കാലിന്റെ അകത്തേക്കും പുറത്തേക്കും ആവശ്യാനുസരണം നീക്കാന്‍ കഴിയും. വിശ്രമിക്കുന്ന അവസ്ഥയില്‍ നഖങ്ങള്‍ അകത്തേക്ക് വലിഞ്ഞിരിക്കും. അപ്പോള്‍ എത്രതന്നെ വീര്യം അകത്തുണ്ടെങ്കിലും പുറത്ത് ഒന്നുമറിയില്ല. പൊതുവെ കടലിനെ പേടിയാണെങ്കിലും മീനിനോടുള്ള ആര്‍ത്തിമൂലം കടലിലേക്ക് പോകുന്ന ബോട്ടുകളില്‍ പൂച്ച ഇണകളോടൊപ്പം ചാടിക്കയറാറുണ്ട്.

ഇര തേടുമ്പോഴും പ്രതിരോധം ആവശ്യമാകുമ്പോഴും മരംകയറുമ്പോഴും മിനുസപ്രതലത്തില്‍ നടക്കുമ്പോഴും നഖങ്ങള്‍ പുറത്തേക്ക് നീട്ടും. ഇക്കാരണത്താല്‍ പരവതാനിയിലും മറ്റും നടക്കുമ്പോള്‍ വളഞ്ഞ് പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന നഖങ്ങള്‍ നൂലിലോ മറ്റോ കുടുങ്ങി അപകടവും സംഭവിക്കാറുണ്ട്. അപകടമൊഴിവാക്കാന്‍ ഓവര്‍കോട്ട്, റെയിന്‍ ഷൂ തുടങ്ങിയവ പൂച്ചകള്‍ക്കുമാത്രമായി വിപണിയിലിറങ്ങിയിട്ടുണ്ട്. കാലിന്റെ മുകളിലും താഴെയുമായി പതിയെ അമര്‍ത്തുകയോ പ്രകോപനപരമായ ശബ്‌ദമുണ്ടാക്കുകയോ ചെയ്‌താല്‍ നമുക്ക് അവയുടെ നഖങ്ങള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും.

മനുഷ്യര്‍ക്ക് കേള്‍ക്കാവുന്നതിലും വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്‌ദങ്ങള്‍ പൂച്ചയ്‌ക്ക് കേള്‍ക്കാം. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകള്‍ അനുസരിക്കുന്ന രീതിയില്‍ പരിശീലിപ്പിക്കാം. മാംസാഹാരപ്രിയരായ പൂച്ചയ്‌ക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് കുറവാണ്. മധുരം തിരിച്ചറിയാനും ഇവയ്‌ക്ക് കഴിവില്ല. ആയതുകൊണ്ടുതന്നെ പച്ചക്കറി തീറ്റിച്ചോ പാല്‍മിഠായി നല്‍കിയോ വശപ്പെടുത്താനാകില്ല. നല്ല കരിമീന്‍, കടല്‍മീന്‍, താറാവ്, കപ്പ തുടങ്ങിയ ആഹാര പദാര്‍ഥങ്ങളും അവ എരിവോടെ കിട്ടുന്ന ഇടങ്ങളും കടക്കണ്ണേറുകളുമാണ് പൂച്ചയെ നേര്‍വഴിക്ക് നടത്താനുള്ള ഉപാധിയെന്ന് ഇയ്യിടെ ഏതോ ഒരിംഗ്ളീഷ് ചാനലില്‍ പറയുന്നത് കേട്ടിരുന്നു. ഈ പൂച്ചയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പൂച്ചയും തമ്മില്‍ എന്തൊക്കെ താരതമ്യങ്ങളുണ്ടെന്ന് പെട്ടെന്ന് പറയാനാകില്ല. എന്തായാലും നമ്മുടെ പൂച്ചയുടെ കാല്‍ എവിടെയൊക്കെയോ കുരുങ്ങിയിരിക്കുന്നു. രക്ഷപ്പെടാനുള്ള വെപ്രാളം കൂടുതല്‍ കുഴപ്പത്തിലേക്ക് ചാടിക്കുന്നതാണ് ചാനലുകളില്‍ കാണുന്നത്. അതെന്തോ ആകട്ടെ. പൂച്ചയല്ലേ. നാലുകാലിലേ വീഴൂ എന്ന് സമാധാനിക്കാം.

******

പൂച്ചയ്‌ക്ക് പൊന്നുരുക്കുന്നിടത്തെന്ത് കാര്യം എന്നു പണ്ട് കാരണവന്മാര്‍ ചോദിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സര്‍വീസിലെ കാക്കത്തൊള്ളായിരത്തിലൊരുവന്‍ ചാനലായ ചാനലിലെല്ലാം കയറി സിപിഐ എമ്മിനെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ ആപ്പീസിനെക്കുറിച്ചും വിടുവായത്തം വിളമ്പുന്നത് കേട്ടപ്പോള്‍ ശതമന്യു അന്തിച്ച് നിന്നുപോയി. സര്‍ക്കാര്‍ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍ പത്രക്കാരെ വിളിച്ച് സര്‍ക്കാര്‍ കാര്യം പറയണമെങ്കില്‍ മേലാവില്‍നിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. സര്‍ക്കാരുദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടവും ഇന്ത്യന്‍ ഭരണഘടനയുടെ 310, 311 വകുപ്പുകളുമെല്ലാം അതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇവിടെ അനുവാദവും വേണ്ട, മാങ്ങാത്തൊലിയും വേണ്ട, എനിക്ക് തോന്നുന്നത് ഞാന്‍ പറയും; എവിടെയും പറയും എന്നാണത്രേ മേപ്പടി വിദ്വാന്റെ പ്രമാണം.

സിപിഐ എം എന്ന ഭരണകക്ഷിയുടെ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ വന്നു എന്ന് ആരോപിക്കപ്പെടുന്ന ചര്‍ച്ചയ്‌ക്ക് മറുപടിയെന്ന നിലയിലാണ് തലയില്‍ മൂന്നക്ഷരം പേറുന്ന കക്ഷിയുടെ മാധ്യമാധിനിവേശം! പാര്‍ടി കമ്മിറ്റിയില്‍ വന്ന ചര്‍ച്ചകള്‍ എന്നപേരില്‍ ഏതൊക്കെയോ പത്രങ്ങള്‍ എഴുതിയതിന് മറുപടിയാണുപോല്‍! കമ്മിറ്റിയില്‍ പലതും പറയും. കമ്യൂണിസ്‌റ്റ് പാര്‍ടിയില്‍ ഏത് നേതാവിനുമെതിരെ ഉചിതമായ ഘടകത്തില്‍ വിമര്‍ശമുന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ പുറത്തറിയിക്കേണ്ട വല്ലതുമുണ്ടെങ്കില്‍ പാര്‍ടിതന്നെ പറഞ്ഞുകൊള്ളും.മുഖ്യമന്ത്രിയുടെ ആപ്പീസിനകത്ത് താനിരിക്കുമ്പോള്‍ നടന്നതെന്നനിലയിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും കമ്മിറ്റിയില്‍ പറഞ്ഞതായി പത്രങ്ങളില്‍ വന്നതിന് മറുപടിയെന്ന നിലയിലും ഉദ്യോഗസ്ഥപ്പൂച്ച വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്ക് അതുമായി ബന്ധമില്ല.

ഈ പൂച്ചയ്‌ക്ക് ഇവിടെ ഒരു കാര്യവുമില്ല. സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ സ്വന്തം ഘടകത്തില്‍ പറഞ്ഞതായി പത്രത്തില്‍ വാര്‍ത്തവന്നയുടനെ ചാടിക്കയറി നിഷേധം നടത്താനും വേണ്ടാതീനങ്ങളെഴുന്നള്ളിക്കാനും ഒരുദ്യോഗസ്ഥന്‍ തയ്യാറാകുന്നുണ്ടെങ്കില്‍ ഭരണഘടനാ ബാഹ്യമായ എന്തൊക്കെയോ തന്നില്‍ ഉണ്ടെന്ന മിഥ്യാധാരണയാകാം അയാളെ നയിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് താനാണ് സഹായം നല്‍കുന്നതെന്നു പ്രഖ്യാപിക്കാന്‍ ഇയാള്‍ക്കാരാണാവോ അനുവാദം കൊടുത്തത് ? മറ്റൊരു ഐഎഎസുകാരനുമില്ലാത്ത കൊമ്പ് ഈ ദേഹത്ത് എങ്ങനെയാണ് പൊട്ടിമുളച്ചത്? കേരളത്തിലെ ജനങ്ങളോടും അവര്‍ ജയിപ്പിച്ച് അധികാരത്തിലെത്തിച്ച സമുന്നത നേതാക്കളോടും വെല്ലുവിളി മുഴക്കുന്ന ഈ മഹാന്‍ മനുഷ്യനോ അതോ ദിവ്യാവതാരമോ? വെറുതെയല്ല, മലയാളികള്‍ മലയോളം ക്ഷമയുള്ളവരുമാണെന്ന് പറയുന്നത്. ഇതിനെയെല്ലാം കുറിച്ച് പറഞ്ഞാല്‍പ്പോലും നാറും.

'അന്തികാലത്തുവന്നിട്ടന്തിനേരം വരുമ്പോള്‍
അന്തികേ നടുമുറ്റത്തു കുന്തവുമായി നില്‍ക്കും' എന്ന് ഗുളികന്‍തോറ്റത്തില്‍ പറയുന്നതാരെയോ, അതുതാനല്ലയോ ഇത് എന്നാണ് ശതമന്യുവിന്റെ ശങ്ക.

Sunday, November 30, 2008

ഓ മുംബൈ....

ശരീരത്തില്‍ വിഷബാധയേറ്റാല്‍ അത് കണ്ടെത്തുന്നതിന് പണ്ടുപണ്ടേ കൃത്യമായ മാര്‍ഗങ്ങളുണ്ടായിരുന്നു. വിഷഹാരിലേഹ്യം എന്നൊന്നുണ്ട്. പാമ്പുകടിയേറ്റയാള്‍ 'വിഷപ്പെട്ടു വരുന്നേരമിതു(ലേഹ്യം) വെറ്റില തന്നില്‍ പണത്തൂക്കം കൊടുക്കണം' എന്നാണ് വിധി. അത് 'കച്ചങ്ങിരിക്കിലോ വിഷം സ്വല്‍പമതാണെന്നു ധരിച്ചീടുക ബുദ്ധിമാന്‍, അതിന്‍ സ്വാദെരിവാണെങ്കില്‍ മൂര്‍ഖനാണ് കടിച്ചത്, രസം അമ്ളമതാണെങ്കില്‍ ഘോണസന്‍(മണ്ടെലി) താന്‍ കടിച്ചത്......'എന്നാണ്. ഇത് പാമ്പുകടിച്ചാലത്തെ കാര്യമാണ്. ലേഹ്യം കഴിച്ച് കയ്പോ മധുരമോ പുളിയോ എന്നുനോക്കി തിട്ടപ്പെടുത്താവുന്നതല്ല ഒരു ഭീകര ആകമണത്തിന്റെ ഉള്ളുകള്ളികള്‍. എന്നാല്‍, പാമ്പുകടിയായാലും ഭീകര ആക്രമണമായാലും ചില ലേഹ്യങ്ങളുംകൊണ്ട് സ്ഥിരം ചാടിയിറങ്ങുന്ന ചിലരുണ്ട്. മുംബൈയില്‍ പതിനെട്ടിനും ഇരുപത്തിയെട്ടിനുമിടെ പ്രായമുള്ള കുറെ ഭീകരന്മാര്‍ പാഞ്ഞുകയറി കൂട്ടക്കൊല നടത്തിയപ്പോള്‍ പലരും അത്തരം വിഷഹാരി ലേഹ്യത്തിന്റെ പ്രയോഗമാണ് നടത്തിയത്.

മുംബൈ ഭീകര ആക്രമണത്തോടുള്ള വിവിധ കേന്ദ്രങ്ങളുടെ പ്രതികരണം കൂട്ടി വായിക്കുമ്പോള്‍, കൊല്ലപ്പെട്ടവരോടുള്ള മമതയേക്കാള്‍; ഭീകരരോടുള്ള വെറുപ്പിനേക്കാള്‍; പൊരുതി മുന്നേറിയ പട്ടാളക്കാരോടുള്ള ഐക്യത്തേക്കാള്‍ മറ്റു ചിലതാണ് തെളിഞ്ഞത്.

അടുത്ത പ്രധാനമന്ത്രിയുടെ കുപ്പായം കാലേക്കൂട്ടി തയ്പ്പിച്ചുവച്ചയാളാണ് എല്‍ കെ അദ്വാനി. അദ്ദേഹം പ്രതിപക്ഷ നേതാവുകൂടിയായതുകൊണ്ട് മുംബൈ സന്ദര്‍ശിക്കുന്നതും അഭിപ്രായം പറയുന്നതും സാധൂകരണമുള്ളതുതന്നെ. എന്നാല്‍, നരേന്ദ്രമോഡി എന്ന ഗുജറാത്ത് മുഖ്യമന്ത്രി മുംബൈയില്‍ ചെന്ന് കാണിച്ച പ്രകടനമോ? പൊന്നുരുക്കുന്നിടത്ത് പൂച്ച ചെന്നപോലെയാണ് മോഡി മുംബൈയിലെത്തിയത്. ചെന്നയുടനെ, പത്രക്കാരെയെല്ലാം വിളിച്ചുകൂട്ടി ഒരു പ്രഖ്യാപനം: "ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാ''ണെന്ന്. അതോടെ പുള്ളിക്കാരന്റെ ദഹനപ്രക്രിയ പൂര്‍ത്തിയായി.

ഗുജറാത്തില്‍ കോഴിയെ കൊല്ലുമ്പോലെ ആളെക്കൊന്ന് കൈയറപ്പുതീര്‍ത്ത നേതാവാണല്ലോ. എവിടെയും കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോകാനേ പറ്റൂ. താജ് ഹോട്ടല്‍ തകര്‍ക്കാന്‍ നോക്കുന്ന ഭീകരരെ നേരിടുന്നതിനൊപ്പം മോഡി എന്ന ഭാരവും ചുമക്കേണ്ടിവന്നു പട്ടാളവും പൊലീസും. പിറ്റേന്ന് ഹേമന്ദ് കര്‍ക്കറെയുടെ വീട്ടില്‍ ചെന്ന് മോഡിസാര്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്ക് ഒരു കോടി രൂപ തരാമെന്ന്. മലേഗാവില്‍ ബോംബുവച്ച സ്വാമിനിയെ പിടിച്ചത് കര്‍ക്കറെയും കൂട്ടരുമാണ്. അന്ന് മോഡി കലിതുള്ളിയത്, കര്‍ക്കറെ ഹിന്ദുത്വ വിരുദ്ധനാണ് എന്നത്രേ. അതേ കര്‍ക്കറെ ഒറ്റ രാത്രികൊണ്ട് മോഡിസാറിന്റെ പ്രിയപ്പെട്ടവനായി. തരാതരംപോലെ കുപ്പായം മാറ്റാന്‍ ശിവരാജ് പാട്ടീലാണോ ഈ മോഡിസാര്‍ എന്ന് ചിന്തിച്ചുപോയിക്കാണണം മുംബൈക്കാര്‍. അദ്വാനിയേക്കാള്‍ വലിയ പ്രധാനമന്ത്രിക്കുപ്പായമാണ് മോഡി തയ്പ്പിച്ചതെന്ന് അവരുണ്ടോ അറിയുന്നു!

പക്ഷേ, കര്‍ക്കറെയുടെ ഭാര്യക്ക് കാര്യം പിടികിട്ടി. ഇമ്മാതിരി ചപ്പടാച്ചി ഇങ്ങോട്ടുവേണ്ട എന്ന ആശയം മാന്യമായ വാക്കുകളില്‍ അവര്‍ പറഞ്ഞു. പാവപ്പെട്ട ആയിരങ്ങളുടെ ചോരയില്‍ മുക്കിയ കൈകൊണ്ടാണ് മോഡി ഒരുകോടി രൂപ വച്ചു നീട്ടുന്നതെന്ന് അവര്‍ക്ക് നന്നായറിയാം. ആ പണം തനിക്കും മക്കള്‍ക്കും വേണ്ട എന്ന നിഷേധത്തിന് മോഡിയുടെ മുഖത്ത് ആഞ്ഞുപ്രഹരിക്കുന്നതിനേക്കാള്‍ ശക്തിയുണ്ടായിരുന്നു.

ഭീകര ആക്രമണം, എകെ 47, പാകിസ്ഥാന്‍ എന്നെല്ലാമുള്ള വാക്കുകള്‍ കാണുന്നിടത്ത് ഗ്രഹണിപിടിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ടപോലെയാണ് സംഘപരിവാര്‍ ചാടി വീഴാറുള്ളത്. മലേഗാവില്‍ ബോംബുപൊട്ടിച്ചത് കാവിയിട്ട സുന്ദരിയാണെന്ന് കര്‍ക്കറെ കണ്ടെത്തിയതോടെ അതിനൊരു ശമനം വന്നതായിരുന്നു. ഇപ്പോള്‍ മുംബൈയുടെ പേരില്‍ വീണ്ടും വോട്ടുപെട്ടി തുറന്നുവയ്ക്കാനുള്ള ശ്രമത്തെയാണ് കവിതാ കര്‍ക്കറെ ഒന്നു പ്രഹരിച്ചത്. കൈയില്‍ കരുതിയ വിഷഹാരിലേഹ്യവുമായി മോഡിസാര്‍ മിനിറ്റുവച്ച് വണ്ടിവിട്ടു എന്നാണ് കേള്‍വി.

*

ഭക്ഷണം, വസ്ത്രം, കിടപ്പാടം എന്നിവയാണ് മനുഷ്യന്റെ ഏറ്റവും നിര്‍ബന്ധമുള്ള ആവശ്യങ്ങള്‍. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ശിവരാജ് പാട്ടീല്‍ അനുഭവിച്ച വലിയൊരു പ്രശ്നം വസ്ത്രത്തിന്റേതാണ്. ദിവസം മിനിമം ഒരു ഡസന്‍ കുപ്പായം വേണം. എത്രയെത്ര യോഗങ്ങളിലായിരുന്നു പങ്കെടുക്കേണ്ടത്. ഓരോ യോഗത്തിനും ഓരോ കുപ്പായമില്ലെങ്കില്‍ മന്ത്രിയാണെന്നു പറയാന്‍തന്നെ കഴിയുമോ. മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നു എന്നുകേട്ടപ്പോള്‍ ഉടന്‍ പ്രതികരിക്കാന്‍ തോന്നിയതാണ്. അപ്പോഴാണോര്‍ത്തത്, ഒരുമണിക്കൂര്‍ മുമ്പ് ഇട്ട കുപ്പായം മാറ്റിയില്ലല്ലോ എന്ന്. വീട്ടിലെത്തി അലമാര തുറന്ന് അലക്കിത്തേച്ച ഒരുസെറ്റ് കുര്‍ത്തയും പൈജാമയും അതിനൊത്ത പാദുകവും എടുത്തണിയാന്‍ ചില്ലറ നേരം മതിയോ. അതുകൊണ്ടുമാത്രം പ്രതികരണം അല്‍പ്പം വൈകിപ്പോയി. എങ്കിലും പ്രതികരിച്ചില്ലേ. അടുത്ത ഫ്ളൈറ്റിന് മുംബൈക്കു പറന്നില്ലേ. എന്നിട്ടും സോണിയ മാഡം പറയുന്നത് പാട്ടീലിന് കഴിവില്ല എന്നാണ്. ഇതേ മാഡമാണ് മുമ്പ് പാട്ടീല്‍ പറ്റുന്നയാളെന്നു പറഞ്ഞ് രാഷ്ട്രപതിയുടെ കുപ്പായമിടീക്കാന്‍ നോക്കിയത്. അന്ന് ഇടതുപക്ഷക്കാരാണ് പറഞ്ഞത്, വേണ്ട, ഈ പാട്ടീലിന് ചില സായ്പന്മാരെക്കാണുമ്പോള്‍ കവാത്തുമറക്കുന്ന അസുഖമുണ്ട് എന്ന്.

പണ്ട് താടിയും തലേക്കെട്ടുമുള്ള ഒരാള്‍ രാഷ്ട്രപതിയുടെ കസേരയിലിരുന്ന് പറഞ്ഞത്, വലിയ മാഡം തൂക്കാന്‍ പറഞ്ഞാല്‍ താന്‍ ചൂലുമെടുത്തിറങ്ങും എന്നാണ്. അന്ന് ഇറ്റലിയിലെ പ്രണയകാലമാകയാല്‍ സോണിയാജി അക്കഥ അറിഞ്ഞിട്ടുണ്ടാകില്ല. അറിഞ്ഞിരുന്നെങ്കില്‍ ഈ പാട്ടീലിനെത്തന്നെ മുഗള്‍ ഗാര്‍ഡന്‍ പരിചരിക്കാന്‍ പറഞ്ഞയക്കുമായിരുന്നു. എങ്കില്‍ നാട് രക്ഷപ്പെട്ടു പോയേനേ. ഇനിയിപ്പോള്‍ പശുവും ചത്ത് മോരിലെ പുളിയും പോയശേഷം എന്തോന്നു രാജി!

*

പുരകത്തുമ്പോള്‍ വാഴവെട്ടുന്നത് ഒരു പ്രായോഗിക പദ്ധതിയായി പരിണമിക്കുന്ന സന്ദര്‍ഭങ്ങള്‍ അത്യപൂര്‍വമാണ്. നമ്മുടെ ചില ചാനലുകള്‍ അത്തരമൊരു പദ്ധതി വിജയകരമായി നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു.

മുംബൈയില്‍ തീവ്രവാദി ആക്രമണത്തെ പ്രതിരോധിച്ച് വീരമരണം വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സംസ്കാരച്ചടങ്ങിലേക്ക് കേരളസര്‍ക്കാരിന്റെ സ്വന്തക്കാരുണ്ടായിട്ടില്ല എന്നതായിരുന്നു രണ്ട് ചാനലുകളുടെ പ്രധാന വാര്‍ത്തകളിലൊന്ന്. വാര്‍ത്തമാത്രമല്ല, ചര്‍ച്ചയും ചര്‍വിതചര്‍വണ പരിപാടിയുമുണ്ടായി. ബംഗളൂരുവില്‍ ജനസഹസ്രങ്ങള്‍ക്കിടയിലൂടെ ഉണ്ണികൃഷ്ണന്റെ മൃതദേഹം കൊണ്ടുവരുമ്പോള്‍ തിരുവനന്തപുരത്തെ സ്റ്റുഡിയോയിലിരുന്ന് ചര്‍ച്ചയ്ക്കുവച്ച വിഷയം അവിടെ കേരള സര്‍ക്കാരിന്റെ പ്രതിനിധികളെത്താത്തത് എന്തുകൊണ്ട് എന്നതായിരുന്നു. കമാന്‍ഡോ ഓപ്പറേഷന് നേതൃത്വംനല്‍കി ജീവത്യാഗംചെയ്ത സന്ദീപ് ഉണ്ണികൃഷ്ണനോട് കേരളം നന്ദികേട് കാണിച്ചെന്ന് കമന്റ്. മനോരമ ചാനല്‍ ഒരു മുഴം കടത്തിയെറിഞ്ഞു. തങ്ങളുടെ വാര്‍ത്ത കണ്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നാളെ ബംഗളൂരുവില്‍ പോകാന്‍ തീരുമാനിച്ചെന്ന് പുതിയ വാര്‍ത്തകൊടുത്തു. ന്യൂസ് ഇംപാക്ട്! കേന്ദ്ര മന്ത്രിമാരൊന്നും അവിടെയുണ്ടായിരുന്നില്ലെന്ന കാര്യം മനോരമയും ഏഷ്യാനെറ്റും മിണ്ടിയതേയില്ല. പുരവെട്ടുമ്പോള്‍ വാഴവെട്ടി കുലയുംകൊണ്ടോടുന്ന പരിപാടിക്ക് ഇതില്‍പ്പരം എന്ത് ഉദാഹരണം വേണം?

മേജര്‍ സന്ദീപിനെ ആദരിക്കാന്‍ ഇമ്മാതിരി ചാനലുകളുടെ ഒത്താശവേണം കേരള സര്‍ക്കാരിന് എന്ന് ധരിച്ചുപോയിട്ടുണ്ടോ ആവോ. ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങിന് ഡല്‍ഹിയിലിരിക്കുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മിനിറ്റുവച്ച് എത്താന്‍ കഴിയില്ലെന്ന കാര്യം ചാനലുകള്‍ക്ക് അറിയാത്തതല്ല. അനുശോചനം കൈമാറുന്നതില്‍ വന്ന നേരിയ കാലതാമസംപോലും സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കാനുള്ള ഒരുത്സാഹം-അത്രമാത്രം. മുംബൈ ആക്രമണത്തില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലല്ലോ. അതുകൊണ്ട് ഇരിക്കട്ടെ ഇവിടെയെങ്കിലും ഒരു താങ്ങ് എന്ന് കരുതിയതാണ്. ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും മുറയ്ക്ക് ഇന്ധനം കൊടുക്കണമല്ലോ.

മുംബൈയിലെ ഭീകരര്‍ മലയാളത്തില്‍ സംസാരിക്കുന്നതുകേട്ടു എന്ന വാര്‍ത്തയുടെ ഉപജ്ഞാതാക്കളും ഏഷ്യാനെറ്റും മനോരമയും തന്നെ. ആരും കാണാത്തതു കാണുന്നതും കേള്‍ക്കാത്തത് കേള്‍ക്കുന്നതുമാണല്ലോ മാധ്യമനൈപുണ്യം. ഈ വാര്‍ത്ത അന്വേഷണ സംഘങ്ങള്‍ കാണാത്തത് കഷ്ടമായി. മലയാളം പറയുന്നത് കേട്ട ലേഖകന്മാര്‍ക്ക് മുംബൈ ജയിലിലെ ഗോതമ്പുണ്ടയുടെ സ്വാദും റിപ്പോര്‍ട്ടുചെയ്യാമായിരുന്നു. അവിടത്തെ രാജ് താക്കറെ, അമ്മാവന്‍ താക്കറെ തുടങ്ങിയവര്‍ക്ക് മലയാളം അറിയാമായിരുന്നുവെങ്കില്‍ ഈ വാര്‍ത്തകളുടെ ചെലവില്‍ മുംബൈ മലയാളികള്‍ക്ക് പാരിതോഷികവും കിട്ടുമായിരുന്നു.

*

കുടില്‍മുതല്‍ കൊട്ടാരം വരെ എന്നു പറയാറുണ്ട്. അതുപോലെയാണ് മുംബൈ ആക്രമണം ഭീകരര്‍ ആസൂത്രണംചെയ്തത്. പാവപ്പെട്ട കൂലിപ്പണിക്കാര്‍ തിക്കിത്തിരക്കി വണ്ടികയറുന്ന വിടി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ശതകോടീശ്വരന്മാരുടെ താമസ സ്ഥലമായ താജ്-ഒബ്റോയ് ഹോട്ടലുകള്‍ വരെ. താജ് ഹോട്ടല്‍ അപ്പാടെ തകര്‍ക്കുകയായിരുന്നത്രേ ഭീകരപദ്ധതി. ലോകോത്തര സൌകര്യങ്ങളുള്ള താജിലും ഒബ്റോയ് ട്രൈഡന്റിലും സാധാരണക്കാര്‍ക്കൊന്നും എത്താനാകില്ല. മാസം എഴുപതിനായിരം രൂപ വരുമാനമുള്ള ളാഹ ഗോപാലനുപോലും അവിടെ താമസിക്കാന്‍ കഴിയില്ല. കോര്‍പറേറ്റ് ചെയര്‍മാന്മാര്‍, രാഷ്ട്രത്തലവന്മാര്‍, വന്‍കിട വ്യവസായികള്‍, രത്ന വ്യാപാരികള്‍ തുടങ്ങിവരാണ് അവിടത്തെ സന്ദര്‍ശകരും താമസക്കാരും. ദിവസം കാല്‍ലക്ഷം മുതല്‍ രണ്ടുലക്ഷംവരെ വാടകയും അതിനുമേല്‍ നികുതിയും ഈടാക്കുന്ന മുറികളും സ്യൂട്ടുകളുമാണവിടെ. ഭക്ഷണം കഴിച്ചാല്‍ ആളൊന്നിന് ഒരുനേരം മിനിമം മൂവായിരം രൂപവരും. പാകിസ്ഥാനിലെ ഇസ്ളാമബാദിലുള്ള മാരിയറ്റ് ഹോട്ടലും അങ്ങനെതന്നെയായിരുന്നു. ഇത്തരം ഹോട്ടലുകള്‍ വളഞ്ഞാല്‍ നല്ല കനപ്പടിയുള്ള ബന്ദികളെ കിട്ടുമെന്നും അവരെവച്ച് പലതും വിലപേശി സാധിക്കാമെന്നുമാകണം ഭീകരര്‍ കരുതിയത്. ആരും കരുതുക, വലിയ വലിയ ഹോട്ടലിലാകുമ്പോള്‍ ഒന്നിനും ഒരു പ്രശ്നവും വരില്ല എന്നാണ്. ഇവിടെ വലിയ ഹോട്ടലുകളാണ് വലിയ പ്രശ്നം.

*

മുംബൈ കത്തിയപ്പോള്‍ മലേഗാവ് അണഞ്ഞു എന്നുകരുതി ചിലരെല്ലാം ആശ്വസിക്കുന്നുണ്ട്. ഇവിടെ അഭയ കേസിന്റെ വാര്‍ത്തകള്‍ മങ്ങിയതിലും ചിലര്‍ക്ക് ആശ്വാസമുണ്ടാകാം. നിയമങ്ങളേക്കാള്‍ കൂടുതലായി അഭിപ്രായങ്ങളാണല്ലോ ലോകത്തെ നയിക്കുന്നത്. അതുകൊണ്ട് കോടതിയുടെ അടുത്ത അഭിപ്രായ പ്രകടനത്തിനായി കാതോര്‍ക്കാം.

മയില്‍പ്പീലി, കോഴിത്തൂവല്‍, ഇന്തുപ്പ്, എള്ളിന്‍പൊറ്റ ഇവ കനലിലിട്ട് പുകച്ച് കടികൊണ്ട ഭാഗത്ത് പുക കൊള്ളിച്ചാല്‍ കടിച്ചത് വിഷപ്പാമ്പോ വിഷമില്ലാത്തതോ എന്ന് മനസ്സിലാക്കാമെന്നാണ് ശാസ്ത്രം. അഭയ കേസില്‍ സിബിഐയെ വിശ്വാസമില്ലെങ്കില്‍ കോട്ടയം രൂപതയ്ക്ക് അത്തരമൊരു പരീക്ഷണം നടത്താവുന്നതാണ്. വെറുതെ പ്രസ്താവനകളും ഇടയലേഖനവുമിറക്കി ആളുകളെ മിനക്കെടുത്തുന്നത് ദയവായി പുനഃപരിശോധിക്കണം. കേസ് വിചാരണയും കോടതിനടപടികളുമായി ഇനിയും കുറെ കാലമെടുക്കുമെന്നേ. അപ്പോഴും വേണ്ടേ മരുന്നിന് ചില പ്രസ്താവനയും ലേഖനവും. സംഭവാമി യുഗേ യുഗേ എന്നാണല്ലോ.

Monday, November 24, 2008

ലയന രാഷ്‌ട്രീയ ശുശ്രൂഷ

ബോംബുവച്ച് ആളെക്കൊല്ലുന്ന പ്രജ്ഞ സിങ്ങിനെ രക്ഷിക്കാന്‍ ലാല്‍കൃഷ്‌ണ അദ്വാന്‍ജിക്ക് രംഗത്തുവരാമെങ്കില്‍ നമ്മുടെ കോട്ടയം രൂപത ഇടയലേഖനമിറക്കിയതില്‍ തെറ്റില്ല. പാപംചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുപറയാനുള്ള സാഹചര്യമൊന്നും നാട്ടില്‍ നിലനില്‍ക്കുന്നില്ല. അത് പണ്ട് കര്‍ത്താവിനുപറ്റിയ അമളിയാകാനേ തരമുള്ളൂ. പാപംചെയ്യാത്തവരെ മാത്രം കര്‍മംചെയ്യാന്‍ വിട്ടാല്‍ നമ്മുടെ എം വി രാഘവനും കെ സുധാകരനുമെല്ലാം എങ്ങോട്ടുപോകും? കല്ല് കൈയിലുള്ള ആര്‍ക്കും എറിയാം. മാങ്ങയുള്ള മരത്തിലേ എറിയാവൂ.



പ്രജ്ഞ സിങ് താക്കൂര്‍ എന്നാല്‍ ആരാണെന്നു മനസ്സിലാക്കാത്തവരേ അദ്വാന്‍ജിയെ കല്ലെറിയാന്‍ പുറപ്പെടൂ. സ്വാമി വിവേകാനന്ദന്റെ വേഷവും ടോട്ടല്‍ ശബരീനാഥിന്റെ യുവത്വവും രമേശ് ചെന്നിത്തലയുടെ സാഹസികതയും ഒത്തുചേര്‍ന്ന തേജോമയമായ സന്യാസിനീരൂപത്തെ ആദ്യമാദ്യം പലരും പ്രഗ്യയെന്നാണ് വിളിച്ചിരുന്നത്. പിന്നെപ്പിന്നെയാണ് അത് പ്രജ്ഞയാണെന്നും ആ വദനാംബുജത്തില്‍ തിളങ്ങിനില്‍പ്പത് ഹിന്ദുത്വത്തിന്റെ പ്രജ്ഞയാണെന്നും ബോധ്യപ്പെട്ടത്. അങ്ങനെയുള്ള പ്രജ്ഞയെ പൊലീസ് പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിടുക, ചോദ്യംചെയ്യുക, ഉത്തരം പറഞ്ഞില്ലെങ്കില്‍ പേടിപ്പിക്കുക എന്നിത്യാദി കാര്യങ്ങള്‍ ഭാരതാംബയുടെ നെഞ്ചില്‍കുത്തുന്നതിന് തുല്യംതന്നെ.

ബോംബ് എന്നാല്‍ തലേക്കെട്ടും വട്ടത്താടിയും മുഖത്ത് വസൂരിക്കലയുമുള്ള 'മേത്തന്‍' കൊണ്ടുനടക്കുന്ന സാധനമാണ്. മലപ്പുറം കത്തി, പച്ച ബെല്‍റ്റ്, കള്ളിമുണ്ട് തുടങ്ങിയ മാരകായുധങ്ങള്‍ സ്ഥിരമായി കൈകാര്യംചെയ്യുന്നവനാകുന്ന ഭീകരന്‍. പട്ടാളക്കാരില്‍നിന്ന് അടിച്ചുമാറ്റിയ ആര്‍ഡിഎക്‍സ്, ഇറ്റാലിയന്‍ നിര്‍മിത തോക്ക് തുടങ്ങിയ പൂജാദ്രവ്യങ്ങളുമായി ധര്‍മസംസ്ഥാപനാര്‍ഥം അവതരിച്ച, സ്വന്തം പിതാവിന്റെപോലും പൂജനീയവിഗ്രഹമായി മാറിയ പ്രജ്ഞ ഉത്തമഭാരതപുത്രിയാകുന്നു. ആ മഹതിക്കുനേരെ നീചമായി കണ്ണുരുട്ടുകയും കോക്രികാട്ടുകയും ചെകിട്ടത്തടിക്കുകയുംചെയ്‌ത പൊലീസുകാര്‍ തുലഞ്ഞുപോകട്ടെ. സ്വയം തുലഞ്ഞില്ലെങ്കില്‍ അദ്വാന്‍ജി തുലച്ചുകളയും. അദ്ദേഹം യുദ്ധമുഖത്താണ്. മണല്‍ചാക്കുകൊണ്ട് ബങ്കര്‍തീര്‍ത്ത് പ്രജ്ഞ സിങ്ങിനൊപ്പം ത്രിശൂലം, ഗ്രനേഡ്, ചെറുവാഞ്ചേരി മെയ്‌ഡ് നാടന്‍ബോംബ് തുടങ്ങിയ ദിവ്യായുധങ്ങളുമായി അദ്വാന്‍ജി നയിക്കുന്ന രാമ-രാവണ യുദ്ധമാണ് ഇപ്പോള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

****

കോട്ടയം രൂപത ഒട്ടും മടിച്ചുനില്‍ക്കേണ്ടതില്ല. കോട്ടൂര്‍, പുതൃക്ക എന്നിത്യാദി മഹാന്മാര്‍ക്കുവേണ്ടി ഇടയലേഖനങ്ങള്‍ ഇറങ്ങുന്നതിലും ഒരു തെറ്റുമില്ല. പാവപ്പെട്ട രണ്ടു പിതാക്കന്മാര്‍ എന്തുപാതകമാണ് ചെയ്‌തതെന്ന് രൂപതയ്‌ക്ക് ഇതുവരെ മനസ്സിലാകാഞ്ഞിട്ടല്ലേ. പതിനാറുകൊല്ലം മുമ്പ് നടന്നതെന്നുപറഞ്ഞ് സിബിഐക്കാര്‍ കൊണ്ടുവരുന്ന കഥ അപ്പാടെ വിഴുങ്ങാന്‍ രൂപതയെ കിട്ടില്ല. ഇത് ഒരൊന്നൊന്നര രൂപതയാണ്. പ്രജ്ഞ സിങ്ങിനെ പൊലീസ് തല്ലിയപ്പോള്‍ അദ്വാന്‍ജി കോപിച്ചില്ലേ. അതുപോലെ ഇതാ ഇടയലേഖനത്തിലുടെ ഒരു കുഞ്ഞുകോപം വരുന്നൂ. മലയാളികളേ, താങ്ങാമെങ്കില്‍ താങ്ങിക്കോളൂ.

കോട്ടൂരച്ചനും പൂതൃക്കയച്ചനും നീതി ന്യായവിലയ്‌ക്ക് കിട്ടണം. അഭയക്ക് ഇനിയെന്തിനാണ് നീതി? പ്രീഡിഗ്രി പരീക്ഷയ്‌ക്ക് ഉറക്കമിളച്ച് പഠിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നുവോ ആ കൊച്ചിന്? ഇനി അഥവാ പഠിച്ചാല്‍തന്നെ രാത്രി തണുത്ത വെള്ളത്തില്‍ മുഖം കഴുകണമെന്നു തോന്നാമോ? കര്‍ത്താവിന്റെ മണവാട്ടിക്ക് മുഖം കഴുകാന്‍ എന്തിനാണ് തണുത്ത വെള്ളം? യഥാര്‍ഥത്തില്‍ മതില്‍ചാടിക്കടന്ന അച്ചന്മാരെയും വാതില്‍ തുറന്നുകൊടുത്ത സെഫിക്കൊച്ചമ്മയെയുമല്ല കേസില്‍ പ്രതിയാക്കേണ്ടിയിരുന്നത്. അവരുടെ മുന്നില്‍ അനാവശ്യമായി ചെന്നുപെട്ട അഭയയെത്തന്നെയാണ്. സെഫിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ അമ്മമാര്‍ വന്നിട്ടുണ്ട്. അഭയക്കുവേണ്ടി അവരെന്തിന് പ്രാര്‍ഥിക്കണം? അച്ചന്മാര്‍ നിരപരാധികളെന്ന് രൂപതയ്‌ക്കുറപ്പാണ്. എങ്കില്‍ അപരാധികളാരെന്നു ചോദിക്കേണ്ട. നിയമം അതിന്റെ വഴിക്കു പോകട്ടെ എന്ന ഉത്തരം പ്രതീക്ഷിച്ചാണെങ്കില്‍ വേണ്ടേവേണ്ട. ഞങ്ങളുടെ നിയമം ഞങ്ങള്‍ തീരുമാനിക്കും. കോട്ടയം രൂപത സാദാ രൂപതയല്ലാത്തതുകൊണ്ട് അധികം ചോദ്യങ്ങള്‍ വേണ്ട കേട്ടോ.

ഇന്നലെവരെ മാന്യന്മാരായി ബഹുമാനത്തോടെ നടന്ന സിബിഐ കൊച്ചന്മാര്‍ ഇന്ന് കേറി നിരങ്ങുന്നത് സഹിക്കാനാകുന്നതെങ്ങനെ? മാണിസാറും മനോരമയും എന്തെടുക്കുകയാണ്? മാണിസാറിന് നരസിംഹറാവുവിലുള്ള സ്വാധീനം കഞ്ഞൂഞ്ഞിന് സോണിയ മാഡത്തില്‍ ഇല്ലാതെപോയോ? അല്ലെങ്കിലും സിബിഐ അവസാനവാക്കൊന്നുമല്ലല്ലോ. ഞങ്ങള്‍ കോടതിയില്‍ നോക്കിക്കൊള്ളും. എന്നാലും അഭയയെ കൊന്നതാണെന്നു സമ്മതിക്കില്ല. ബാക്കികാര്യം മാണിസാര്‍ ഏറ്റിട്ടുണ്ട്. മാണിസാറിന്റെ മകന്റെ കാര്യം വരുമ്പോള്‍ അത് ഞങ്ങളും നോക്കും. ഇവിടെയാണ് സമ്പൂര്‍ണ ജനാധിപത്യ മതേതര രാഷ്‌ട്രീയം പൂവണിയുക. ഞങ്ങള്‍ക്കവരും അവര്‍ക്കു ഞങ്ങളും. മധുരമനോജ്ഞമായ പരസ്പരസഹായ സഹകരണ രാഷ്‌ട്രീയ ദൈവശുശ്രൂഷ. അതിനിടയില്‍ അഭയ എന്നെല്ലാമുള്ള വേണ്ടാത്ത പേരൊന്നും ആരും ഉച്ചരിക്കരുതേ.

*****

കേരളം മാതൃകയാണ് എന്ന് വേണ്ടിടത്തും അല്ലാത്തിടത്തും മാര്‍ക്‍സിസ്‌റ്റുകാര്‍ പറഞ്ഞുനടക്കുന്നുണ്ട്. ഒന്നും യുഡിഎഫിന് അവര്‍ വിട്ടുകൊടുക്കത്തില്ല. കുറഞ്ഞ പക്ഷം 'അധ്വാനവര്‍ഗ സിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാവായ മാണിസാറിനെയെങ്കിലും മാതൃകാപുരുഷനായംഗീകരിക്കാന്‍ മാര്‍ക്‍സിസ്‌റ്റുകാര്‍ തയ്യാറല്ല. അതുകൊണ്ട്, ദേശീയോദ്ഗ്രഥനം എന്ന സംഗതിയില്‍ ഒരു ദേശീയ മാതൃക സൃഷ്‌ടിച്ച് മാതൃകാപദവിയിലെത്തിയേ തീരൂ എന്ന് വാശികാണിക്കുകയാണ് മാണിസാറിന്റെ അടുത്ത ലക്ഷ്യം.
ആറാംക്ലാസിലെ പ്രബന്ധരചനയ്‌ക്കുള്ള വിഷയം മാത്രമായിരുന്നു ഇന്നലെവരെ ദേശീയോദ്ഗ്രഥനം. ഇന്ന് കഥ മാറി. നാട്ടിലെ ഗജപോക്കിരികളും സുന്ദരകളേബരന്മാരുമായ ഏകാംഗപാര്‍ടികളെ ഒറ്റക്കൊടിക്കീഴില്‍ കൊണ്ടുവന്ന് ഇമ്മിണിവല്യ ഐക്യപ്പാര്‍ടിയുണ്ടാക്കുന്നതാകുന്നു മാണിസാറിന്റെ പുതിയ ദേശീയോദ്ഗ്രഥന സിദ്ധാന്തം. ഇന്നയാളേ വരാന്‍ പാടുള്ളൂ എന്നില്ല. ഈരാറ്റുപേട്ടയിലെ വ്യത്യസ്തന്മാരും പിറവംമുതല്‍ പിറവംവരെ വേരുള്ള ഉപദേശിമാരും ആനപ്പുറത്തുനിന്നിറങ്ങാത്തവരുമെല്ലാം വരും. പാവങ്ങള്‍ക്ക് ഒരാലയമെന്ന് കേട്ടിട്ടില്ലേ. രാഷ്‌ട്രീയത്തിലെ അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാര്‍- ഇമ്മാതിരി ചരക്കുകള്‍ക്കെല്ലാം അത്താണിയായി മാതൃകാ ഐക്യപ്പാര്‍ടി. വളരുന്തോറും പിളരുകയില്ലിനിയീപാര്‍ടി.

റബറിന്റെ വില കുറഞ്ഞപ്പോള്‍ മുട്ടുശാന്തിക്ക് ആ സിദ്ധാന്തത്തിന്റെ പേറ്റന്റ് മാണിസാറങ്ങ് വിറ്റു. തല്‍ക്കാലം ഒറ്റപ്പാര്‍ടിയാകും; ലയനം പിന്നീട് എന്നാണ് തീരുമാനം. ലയിക്കാത്ത ഒറ്റപ്പാര്‍ടി. ലയിച്ചാലല്ലേ ആര് സെക്രട്ടറി, ആര് ട്രഷറര്‍ എന്നെല്ലാം നിശ്ചയിക്കേണ്ടൂ. അത്രടംവരെ എത്തിയാല്‍ പിളര്‍പ്പിന്റെ സൂക്കേടു വരാന്‍ സാധ്യതയുള്ളതുകൊണ്ട് തല്‍ക്കാലം ഒന്നിച്ചുനിന്ന് മാതൃകയാകാം; ഇരുന്നുള്ള ലയനം പിന്നീടുമതി.

വിഘടനവാദികളാണ് എല്ലായിടത്തും പ്രശ്നം. അതിനെതിരായ പോരാട്ടം ഐക്യത്തിലൂടെ. ബാബുദിവാകരന്‍ ചെന്ന് ഐക്യപ്പെട്ടത് മുലായംജിയുമായാണ്. ദേശീയോദ്ഗ്രഥനത്തിന് മറ്റൊരുദാഹരണം. ഹിന്ദിക്ക് ട്യൂഷന്‍ വച്ചിട്ടുണ്ട്. എം വി രാഘവന് ഉദ്ഗ്രഥിക്കാന്‍ കിട്ടിയത് സെയ്‌ഫുദ്ദീന്‍ ചൌധരിയെയാണ്. നീലന്‍ മായാവതിക്കൊപ്പം പോയി. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ നാളെ എങ്ങനെ കാണുമെന്ന് സ്വപ്‌നം കാണാന്‍ പോലുമാകുന്നില്ല. മുരളി ഉണ്ടാക്കിയ പ്രദേശിപാര്‍ടിയുടെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞതേയുള്ളൂ. പാവം ഇപ്പോള്‍ ഒരു ദേശീയപാര്‍ടിയിലാണ്. പന്തിയില്‍ ഇരുന്ന് കാലുകഴച്ചെങ്കിലും ഊണിതുവരെ വിളമ്പിയില്ല. എല്ലാറ്റിലും ദേശീയോദ്ഗ്രഥനം മുറയ്‌ക്ക് നടക്കുന്നുണ്ട്. നമ്മുടെ കുഞ്ഞാലിക്കുട്ടിയുടെ കേരള ലീഗിന് ഇ അഹമ്മദ് സാഹിബിന്റെ ഇന്ത്യന്‍ യൂണിയന്‍ ലീഗുമായി ഉദ്ഗ്രഥിക്കാന്‍ ഇത് നല്ല അവസരമാണ്. അതും ആകട്ടെ ഒരു ദേശീയമാതൃക!

*****

കഴിഞ്ഞദിവസം കണ്ട ചില വിചിത്ര വാര്‍ത്തകള്‍:
1. സര്‍ക്കാര്‍ ഇതുവരെ ഇറക്കാത്ത ഭൂമിവില ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചെന്ന് മനോരമ.
2. എസ്എഫ്ഐക്ക് സമാന്തരസംഘടന രൂപീകരിക്കുന്നെന്ന് മനോരമ.
3. ഫ്ളാറ്റ് ബുക്ക്ചെയ്‌താല്‍ കാര്‍ സൌജന്യമെന്ന് പരസ്യം.

Monday, November 17, 2008

ഇരുമ്പുലക്ക വിഴുങ്ങിയ പാര്‍ടി

"ജഗജീവന്‍ പോയ് ജീവന്‍ പോയ്,
നന്ദിനി പോയി നാണം പോയ്,
ബഹുഗുണ പോയി ഗുണവും പോയ്,
ഇന്ദിരയാകെ നാറിപ്പോയ് ''
എന്നാണ് അടിയന്തരാവസ്ഥയ്‌ക്ക് തൊട്ടുമുമ്പ് കോണ്‍ഗ്രസിനെക്കുറിച്ച് പ്രതിപക്ഷം വിളിച്ച മുദ്രാവാക്യം. ബാബു ജഗജീവന്‍ റാമും ഹേമാവതി നന്ദന്‍ ബഹുഗുണയും നന്ദിനി സത്‌പതിയുമൊക്കെ ഇന്ദിരഗാന്ധിയുടെ കോണ്‍ഗ്രസിനെ വിട്ട് പുറത്തുപോയപ്പോഴാണ് അങ്ങനെയൊരു മുദ്രാവാക്യമുണ്ടായത്. ഗുണവും മണവും നനവും ജീവനുമെല്ലാം നഷ്ടപ്പെട്ട കോണ്‍ഗ്രസ് രാജ്യഭരണത്തിന് പുറത്തായി. അടിയന്തരാവസ്ഥയെ മാത്രമല്ല ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസിനെത്തന്നെ ജനങ്ങള്‍ വലിച്ചുകൊണ്ടുപോയി അറബിക്കടലിലിട്ടു. ഇന്നിപ്പോള്‍ മരുമകളുടെ കോണ്‍ഗ്രസിന് അന്നത്തെ അത്രവലിയ റേറ്റിങ്ങൊന്നുമില്ല. കിണറ്റിലെ തവളയുടെ പരുവമാണ്. അത് കുളിച്ചുകിടക്കുന്നോ കുടിച്ചുകിടക്കുന്നോ എന്ന അന്വേഷണത്തിന് പ്രസക്തിയില്ല. സോണിയഗാന്ധി, മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി, ടോം വടക്കന്‍, രമേശ് ചെന്നിത്തല തുടങ്ങിയ മഹാത്മാക്കള്‍ നയിക്കുന്ന പാര്‍ടി കുളിച്ചാലെന്ത്; കുടിച്ചാലെന്ത്.

ഇരുമ്പുലക്ക വിഴുങ്ങിയാല്‍ ദഹനത്തിന് ചുക്കുവെള്ളം കുടിച്ചാല്‍ മതി എന്നാണ് കോണ്‍ഗ്രസ് തറവാട്ടില്‍ കാലാകാലമായുള്ള നടപ്പ്. പാര്‍ടിക്കകത്തെ പണത്തിന്റെ കളി ഇന്നും ഇന്നലെയുമുള്ളതല്ല. അതേക്കുറിച്ച് പാര്‍ടിക്കകത്തു പറയാമെന്നുവച്ചാല്‍ അതിനു പറ്റുന്ന മീറ്റിങ്ങുകളൊന്നും പടച്ചവന്‍ സഹായിച്ച് നടക്കാറില്ല. പരസ്യമായി പറയാമെന്നുവെച്ചാലോ? അങ്ങനെ വിളിച്ചുപറഞ്ഞ നേതാക്കളെ ഉടന്‍ പുറത്താക്കിയാല്‍ പ്രശ്‌നത്തിന് സമ്പൂര്‍ണ പര്യവസാനമാകും! രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന മെഗാസ്റ്റാറാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ 'പേയ്‌മെന്റ് സീറ്റ് ' ഉണ്ടെന്ന് ആദ്യം പറഞ്ഞത്. ആ പറഞ്ഞ ഉണ്ണിത്താന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും ഉടുമുണ്ടുപോയി. വായ്‌പ വാങ്ങിയ മുണ്ടുമുടുത്ത് അവര്‍ വീണ്ടും മാതൃപേടകത്തിലേക്ക് കയറാന്‍ നോക്കിയെങ്കിലും തിണ്ണയില്‍തന്നെയാണ് ഇപ്പോഴും കിടപ്പ്.

എംപിയാക്കാനും എംഎല്‍എയാക്കാനും മാത്രം പോര പേയ്‌മെന്റ് എന്നു കണ്ടെത്തിയത് യൂത്തുകോണ്‍ഗ്രസാണ്. യൂത്തുകോണ്‍ഗ്രസിന്റെ ബ്ലോക്ക്, ജില്ലാ പ്രസിഡന്റുമാരെന്നുവച്ചാല്‍ കലക്‍ടറുദ്യോഗം പോലത്തെ പദവിയാണ്. ഒരു പ്രൈവറ്റ് സ്‌കൂളില്‍ പ്യൂണിനെ ചേര്‍ക്കാന്‍ വാങ്ങുന്നുണ്ട് ഇപ്പോള്‍ ആറും ഏഴും ലക്ഷം. ഐഎഎസ് പദവിയും ജിഐഎസ് മുദ്രയുമുള്ള ജില്ലാ യൂത്ത് അധ്യക്ഷനാകാന്‍ പത്തുലക്ഷം മുടക്കിയാല്‍ ഒരു കുഴപ്പവുമില്ല. അങ്ങനെ പണംവാങ്ങി നിയമനം നടത്തുന്നതുകണ്ട് യൂത്തിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി ജലീല്‍ മുഹമ്മദിന് കണ്ണുകടിച്ചു. ജലീല്‍ നാറാണത്തു ഭ്രാന്തനായി. സിദ്ദിഖ് പണം വാങ്ങി; സിദ്ദിഖിന് സിമി ബന്ധമുണ്ട് എന്നെല്ലാം വിളിച്ചുപറഞ്ഞു. അതുവരെ ഉരുട്ടിക്കയറ്റിയ കല്ല് ജലീല്‍തന്നെ തള്ളി താഴത്തേക്കുമിട്ടു. ജലീല്‍ പുറത്തും സിദ്ദിഖ് പൂര്‍വാധികം ശക്തിയായി അകത്തും.

മാര്‍ഗരറ്റ് ആല്‍വ, യോഗേന്ദ്ര മക്വാന എന്നിങ്ങനെയുള്ള ബഡാ ഇനങ്ങളൊന്നും ഈ കൊച്ചുകേരളത്തിലെ സിദ്ദിഖ് ചരിതം മണിപ്രവാളം വായിച്ചിട്ടുണ്ടാകില്ല. പണ്ട് ഈ രണ്ടു ദേഹങ്ങള്‍ക്കും കേരളത്തോട് ഇമ്മിണി വല്യ പ്രണയമായിരുന്നു. മുരളി കുഞ്ഞായിരുന്ന കാലത്ത് പാലുകുടിക്കാഞ്ഞാല്‍ അമ്മ കല്യാണിക്കുട്ടിയമ്മ 'മക്വാനയെ വിളിക്കും' എന്നു പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്. അന്ന് എന്തിനും ഏതിനും മക്വാനയാണ് വന്നത്. ഗുജറാത്തില്‍നിന്ന് വിമാനംകയറി തിരുവനന്തപുരത്തിറങ്ങുന്ന മക്വാനാജിക്ക് 'കീജെ' വിളിക്കാന്‍ പത്തും പന്ത്രണ്ടും കാറില്‍ ആളുചെന്നിരുന്നു. മാര്‍ഗരറ്റ് ആല്‍വയാണെങ്കില്‍ അടുത്തകാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ 'കുടുംബ ഡോക്‍ടറാ'ണ്. ലീഡര്‍ക്കു വയറ്റുനോവുവന്നാലും ഉമ്മന്‍ചാണ്ടി തുമ്മിയാലും ചെന്നിത്തലയ്‌ക്ക് മനംപിരട്ടലുണ്ടായാലും പെട്ടിയും കുഴലുമായി ആല്‍വ മാഡം പാഞ്ഞെത്തുമായിരുന്നു. ഇടയ്‌ക്ക് മാഡം പറഞ്ഞത് ലീഡറെ 'പുത്രാവേശം' ബാധിച്ചു എന്നാണ്. ഇപ്പോള്‍ മാഡത്തെയാണ് പുത്രാവേശം ബാധിച്ചിരിക്കുന്നത്.

കര്‍ണാടകത്തിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണം വാങ്ങി സീറ്റ് വിറ്റുവെന്നാണ് മാഡം പറഞ്ഞുകളഞ്ഞത്. ആല്‍വയുടെ മകന് സീറ്റുകിട്ടാത്തതിന്റെ കെറുവാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞുനോക്കിയെങ്കിലും സംഗതി ഏറ്റില്ല. പുറത്താക്കുംമുമ്പ് എഐസിസി ജനറല്‍ സെക്രട്ടറിസ്ഥാനം മാഡം രാജിവച്ചു. ഒരു കാട്ടിലെന്തിന് രണ്ടുമാഡം എന്ന് സോണിയ കരുതിയിരിക്കും. അതുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍നിന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലയില്‍നിന്നും ആല്‍വ മാഡത്തിനെ ഒഴിവാക്കി. അപ്പോഴതാ വരുന്നു, യോഗേന്ദ്ര മക്വാനയും ആര്‍ എല്‍ ജാലപ്പയും. അവരും പറയുന്നു കോണ്‍ഗ്രസിന്റെ പരിപാടി പാര്‍ടിക്കുള്ളില്‍ സീറ്റുവില്‍പ്പനയാണെന്ന്. ആന്ധ്രപ്രദേശില്‍ പണം വാങ്ങി സീറ്റ് വിറ്റെന്ന് ആരോപിച്ച് മുമ്പ് കോണ്‍ഗ്രസ് വിട്ട പി ശിവശങ്കര്‍ ചോദിക്കുകയാണ് "ഞാന്‍ അന്നു പറഞ്ഞത് ശരിയായില്ലേ'' എന്ന്.

സ്വന്തം പാര്‍ടിക്കാരോട് സീറ്റിന് വിലപേശി പണം വാങ്ങുന്ന പാര്‍ടിയില്‍ ചെന്നിത്തലയും കെ സുധാകരനുമെല്ലാം ചില്ലറ കാശിന്റെ കളികളിക്കുന്നത് വല്യ പാതകമാണോ? കര്‍ണാടകത്തിലും മഹാരാഷ്‌ട്രയിലുമെല്ലാം സീറ്റു വിറ്റു കാശുമാറുന്ന പരിപാടി കേരളത്തില്‍ അച്ചടക്കം ലംഘിക്കാതെ നടപ്പാക്കാന്‍ ചെന്നിത്തലയ്‌ക്ക് വയലാര്‍രവി ഒരു ക്ലാസ് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാധാരണ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിട്ടാവുന്ന ആളുകളെയെല്ലാം വാരിവലിച്ച് കൂടാരത്തില്‍ കയറ്റുകയാണ് കോണ്‍ഗ്രസിന്റെ പതിവ്. ഇക്കുറി പോക്ക് പുറത്തേക്കാണ്. 'ആല്‍വ പോയി മധുരം പോയി, മക്വാന പോയി മണവും പോയി' എന്ന മുദ്രാവാക്യം കേള്‍ക്കാനുള്ള സമയമായോ എന്തോ.

*****

ഇ എം എസ് പറഞ്ഞിട്ടുണ്ട്: "കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ തീരുമാനങ്ങളെ അക്ഷരംപ്രതി അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്തുകൊണ്ട്? പാര്‍ടി നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തക്കവണ്ണം എന്തൊന്നാണ് പാര്‍ടിക്കുള്ളത് ? പാര്‍ടിയുടെ ഏതെങ്കിലുമൊരു തീരുമാനം ഞാനനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ടിക്കെന്താണ് ചെയ്യാന്‍ കഴിയുക? അങ്ങേയറ്റം വന്നാല്‍ പാര്‍ടിയില്‍നിന്ന് പുറത്താക്കാം. അതുകൊണ്ടെനിക്കെന്ത് നഷ്‌ടമാണുള്ളത്? യാതൊന്നുമില്ല. നേരെമറിച്ച് ചില ലാഭങ്ങളൊക്കെ ഉണ്ടുതാനും. കമ്യൂണിസ്റ്റ് പാര്‍ടിക്കകത്തെ ഉള്ളുകള്ളികളെക്കുറിച്ച് ലേഖനങ്ങളും പുസ്‌തകങ്ങളുമെഴുതാന്‍ ആയിരക്കണക്കില്‍ ഉറുപ്പിക എനിക്ക് കിട്ടും; നല്ല ശമ്പളവും മറ്റു ജീവിതസൌകര്യങ്ങളും കിട്ടും. ഇതൊക്കെ വിട്ട് ജയിലിലേക്കും ഒരുപക്ഷേ അവസാനം തൂക്കുമരത്തിലേക്കും അയക്കാന്‍ പറ്റുന്ന പാര്‍ടി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ എനിക്കുള്ള പ്രേരണയെന്താണ് ? ജീവിതാവശ്യങ്ങള്‍ക്കുള്ള ആഗ്രഹംപോലെയും കലാകാരന്മാര്‍ക്ക് കലാസൃഷ്‌ടി നടത്താനുള്ള ആഗ്രഹംപോലെയും യഥാര്‍ഥമാണ് കമ്യൂണിസ്‌റ്റുകാരന് വിപ്ലവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇതാണ് കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ 'ഉരുക്കുപോലുള്ള അച്ചടക്കത്തിന്റെ' അടിസ്ഥാനം''.

കമ്യൂണിസ്റ്റുകാരെ അളന്നുതൂക്കി ഇന്നയാള്‍ ഇത്രകിലോ, മറ്റേയാള്‍ ഇത്രകിലോ എന്നുപറയാന്‍ കഴിയാത്തത് ഈ സ്വഭാവമുള്ളതുകൊണ്ടാണ്. അതു മനസ്സിലാക്കാതെ ചില മുന്‍ജസ്റ്റിസുമാര്‍ പിണറായി വിജയനെ 'മാഫിയ' എന്നു വിളിക്കും; ചില സാഹിത്യകാരന്മാര്‍ വി എസ് അച്യുതാനന്ദനെ 'കാലഹരണപ്പെട്ട പുണ്യവാള'നാക്കും. മാധ്യമങ്ങള്‍ അതൊരു മഹാകാര്യമായി കൊണ്ടാടുകയുംചെയ്യും. ഇതൊന്നും കമ്യൂണിസ്റ്റുകാരെ കാര്യമായി ബാധിക്കുന്ന പ്രശന്ങ്ങളല്ല.
എ കെ ജിയെയും ഇ എം എസിനെയും എന്തെല്ലാം വിളിച്ചിരുന്നു ഇവര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസപുരുഷനായ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെ 'വെറുമൊരു രാഷ്‌ട്രീയ ദല്ലാളെ'ന്നു പറയാന്‍ മടികാണിച്ചിട്ടില്ല ചില മാധ്യമങ്ങള്‍. ഇ എം എസ് മരിക്കുന്നതുവരെ 'ശല്യക്കാര'നായിരുന്നു; മരണാനന്തരം 'യുഗപ്രഭാവന്‍'.

ആരുടെയും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നവരല്ല കമ്യൂണിസ്‌റ്റുകാര്‍. ആക്ഷേപങ്ങളെ സാധാരണ മട്ടില്‍ അവഗണിച്ചുതള്ളും. ഗത്യന്തരമില്ലെങ്കില്‍ മറുപടി പറയും. അപകീര്‍ത്തികരമെങ്കില്‍ നിയമത്തിന്റെ വഴിതേടും. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ വച്ചുപൊറുപ്പിക്കരുതെന്ന് കമ്യൂണിസ്‌റ്റുകാരോട് ഉപദേശിക്കുന്ന മാധ്യമങ്ങള്‍ക്കും ചാനല്‍ചര്‍ച്ചാപണ്ഡിതര്‍ക്കും ഇതൊക്കെ ദഹിക്കാന്‍ ചുക്കുവെള്ളം മതിയാകില്ല. എം മുകുന്ദന്‍ പുകഴ്ത്തിയതുകൊണ്ട് പിണറായി വലുതാകില്ലെന്നും ഇകഴ്ത്തിയതുകൊണ്ട് വി എസ് ചെറുതാകില്ലെന്നും കമ്യൂണിസ്‌റ്റുകാര്‍ക്കറിയാം; ഈ നാട്ടിലെ സാധാരണക്കാര്‍ക്കും. ആവശ്യത്തിനുവേണ്ട വലുപ്പമുള്ളതുകൊണ്ടാണല്ലോ ഇരുവരും പാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ മെമ്പര്‍മാരായതും ചുമതലകള്‍ വഹിക്കുന്നതും.

കമ്യൂണിസ്‌റ്റായി നില്‍ക്കാന്‍ കൊടുക്കേണ്ടിവരുന്ന വില അറിഞ്ഞുതന്നെയാണ് വി എസും പിണറായിയുമടക്കമുള്ള നേതാക്കള്‍ പാര്‍ടിയിലെത്തിയതും തുടരുന്നതും. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ തൊഴിലും ഈ നാടിന്റെ ഭക്ഷ്യസമ്പത്തും സംരക്ഷിക്കാനുള്ള സമരം നയിച്ചതുകൊണ്ടായിരുന്നുവല്ലോ വി എസിനെ 'വെട്ടിനിരത്തല്‍ വീര'നാക്കിയത്. കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ ഉരുക്കുപോലെ ഉറച്ച നേതൃശേഷിയുമായി മുന്നോട്ടുനയിക്കുന്നതുകൊണ്ടാണല്ലോ പിണറായി വിജയനെ നാലുചുറ്റും നിരന്നുനിന്ന് ആക്രമിക്കുന്നത്. മുകുന്ദനെപ്പോലൊരാള്‍ അസ്ഥാനത്തും അനവസരത്തിലും നടത്തിയ ഒരു താരതമ്യം കമ്യൂണിസ്‌റ്റുകരെ വല്ലാതെ ഉലച്ചുകളയുമെന്നു കരുതിയവര്‍ക്ക് ഇഹലോകത്തിലും പരലോകത്തിലും സ്വസ്‌തിയുണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കാം. ചാനല്‍ചര്‍ച്ചക്കുട്ടന്മാര്‍ക്ക് താല്‍ക്കാലിക തൊഴില്‍ കിട്ടിയതില്‍ ആനന്ദിക്കുകയുമാകാം. എന്നാലും, മുകുന്ദനെക്കൊണ്ട് മറ്റാരോ പറയിച്ചതാണെന്നു വച്ചുകാച്ചിയ 'അധിനിവേശ ബുദ്ധി'യെ ശതമന്യു നമിക്കുന്നു.

Sunday, November 9, 2008

ഞങ്ങളുടെ നാട്ടിലിപ്പോള്‍...

'നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ' എന്ന് താളാത്മകമായി ആവര്‍ത്തിച്ച് ചോദിക്കുകയും വ്യത്യസ്‌തമായ ഉത്തരങ്ങള്‍ പറഞ്ഞ് അഭിനയിക്കുകയും ചെയ്യുന്ന ഒരു നാടന്‍പാട്ടുണ്ട്. വിത്തുവിതയ്‌ക്കല്‍, വളമിടീല്‍, വെള്ളമൊഴിക്കല്‍, കളപറിക്കല്‍, കൊയ്ത്ത്, കറ്റകെട്ടല്‍, ചുമടെടുക്കല്‍ എന്നിങ്ങനെയുള്ള ഉത്തരങ്ങളുമായി പുരോഗമിക്കുന്ന മനോഹരമായ ഗാനം.

ഈ കൃഷിപ്പാട്ട് പത്രപ്രവര്‍ത്തനഗാനമായി എങ്ങനെ മാറ്റാമെന്ന് 'മലയാള മനോരമ' തെളിയിച്ചിരിക്കുന്നു. നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ എന്ന ആദ്യചോദ്യത്തിന് "ഞങ്ങളുടെ നാട്ടിലിപ്പോള്‍ ഒളിഞ്ഞുനോട്ടമാണെടോ'' എന്ന് അച്ചായന്റെ ഉത്തരം. പൊലീസ് സ്‌റ്റേഷനില്‍ ഒളിഞ്ഞുനോക്കുന്ന ഭാഗം അവതരിപ്പിച്ച് അച്ചായന്‍ പാടുന്നു: "എങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ പിന്നിങ്ങനെ ...'' ഒളിഞ്ഞുനോട്ടത്തിനുശേഷം നുണയെഴുത്ത്, ഞാണിന്മേല്‍ കളി, ന്യായീകരണാഭ്യാസം, കാര്‍ട്ടൂണ്‍ വരപ്പ്, പ്രതികരണമെടുപ്പ്, മുഖപ്രസംഗമെഴുത്ത് തുടങ്ങിയ ഉത്തരങ്ങളുമായാണ് പത്രപവര്‍ത്തന ഗാനത്തിന്റെ പുരോഗതി.

ഗ്രഹണസമയമടുക്കുമ്പോള്‍ ജീവജാലങ്ങള്‍ക്ക് പലപല മാറ്റവും വരാറുണ്ടെന്ന് പഴമക്കാര്‍ പറയും. മനോരമയ്‌ക്ക് അങ്ങനെ മാറ്റംവരുന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. സമാധാനകാലത്ത് അത്യാവശ്യം നയചാതുരിയോടെ എല്ലാവരുംഒരുപോലെ എന്നുവരെ പറയും. തെരഞ്ഞെടുപ്പെന്ന് കേട്ടാല്‍ കോലം മാറും. കുറച്ചുദിവസങ്ങളിലായി ഇറങ്ങുന്ന മനോരമയില്‍ സിപിഐ എമ്മിനെതിരെ എല്ലാ പേജിലും വാര്‍ത്തയാണ്. സിപിഎമ്മുകാരന്റെ വീട്ടുകിണറ്റില്‍ വീണ് പൂച്ച ചത്താല്‍ അതും വാര്‍ത്ത- ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ പൂച്ചയ്ക്ക് ക്രൂരമരണമെന്ന് ! രണ്ട് വീട്ടുകാര്‍ തമ്മിലുള്ള വഴിത്തര്‍ക്കംപോലും 'മാര്‍ക്‍സിസ്‌റ്റ് കാട്ടാളത്തത്തിന്റെ' പടംചേര്‍ത്ത വാര്‍ത്തയാണിന്ന് മനോരമയ്‌ക്ക്. ഒരുദിവസം വാര്‍ത്ത, പിറ്റേന്ന് കാര്‍ട്ടൂണ്‍, അതിന്റെ പിറ്റേന്ന് ഫീച്ചര്‍.

കോട്ടയത്ത് പാര്‍ടി ഓഫീസില്‍ പൊലീസുകാര്‍ യോഗം ചേരുന്നു എന്നാണ് ഒടുവില്‍ പൊട്ടിച്ച ഗുണ്ടുകളിലൊന്ന്. അകത്ത് യോഗം ചേരുന്നവര്‍ പുറത്തിറങ്ങുമ്പോള്‍ പടമെടുക്കാന്‍ പാര്‍ടി ഓഫീസിനു പുറത്ത് മനോരമക്കാരന്‍ ക്യാമറയുമായി കാത്തുനിന്നുവത്രേ. (ഒളിഞ്ഞുനോട്ടത്തിന്റെ സൂക്കേടുള്ളവരെന്നോ പോക്കറ്റടിക്കാരെന്നോ കരുതി ആരും തല്ലുകൊടുക്കാഞ്ഞത് ആശ്വാസം) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം നടത്തിയകാര്യം പുറത്തറിഞ്ഞത് കാരണം ഇനി യോഗം പൊലീസ് സ്‌റ്റേഷനുകളില്‍ നടത്തുമെന്നായി പിറ്റേന്നത്തെ വാര്‍ത്ത. ലോക്‍സഭാ തെരഞ്ഞെടുപ്പുവിജയത്തിന് പൊലീസിനെ ഉപയോഗിക്കാനാണത്രേ ഇത്. കോണ്‍ഗ്രസുകാരായ പൊലീസുകാരെ അവധിയെടുപ്പിച്ച് മാര്‍ക്‍സിസ്‌റ്റ് ഭീകരന്മാരായ പൊലീസുകാര്‍ സ്‌റ്റേഷനില്‍ യോഗം ചേര്‍ന്ന് മാര്‍ക്ക്‍സിസ്‌റ്റ് പാര്‍ടിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ തീരുമാനിക്കുക! ഹൊ...........! ചിന്തിക്കാന്‍കൂടി ആകാത്ത അപരാധം. എന്തായാലും രണ്ടുമൂന്നു ദിവസമേ അച്ചായന് പൊലീസിന്റെ യോഗം ആഘോഷിക്കാന്‍ കഴിഞ്ഞുള്ളൂ. പൊടിക്കുന്നത് വേണ്ടേ നടാന്‍. കമ്യൂണിസ്‌റ്റുകാര്‍ സ്‌ത്രീകളെ പൊതുസ്വത്താക്കുമെന്ന് പറഞ്ഞുനടന്നവര്‍ക്ക് അച്ചായന്‍ ഇപ്പോഴും ശമ്പളം കൊടുക്കുന്നുണ്ടോ എന്തോ.

*****

അമേരിക്കയില്‍ ഒബാമ തെരഞ്ഞെടുപ്പുപ്രചാരണത്തിന് ഉപയോഗിച്ച പുതുപുത്തന്‍ പരിപാടികള്‍ കണ്ടില്ലേ. പണം പിരിക്കാന്‍ ഇന്റര്‍നെറ്റ്; വോട്ട് ചോദിക്കാന്‍ എസ്എംഎസ്; പ്രസംഗം കണ്‍മുന്നിലെത്തിക്കാന്‍ യുട്യൂബ്. പത്തും പതിനഞ്ചും ഡോളറായി ഇന്റര്‍നെറ്റിലൂടെ ഫണ്ട് പ്രവഹിച്ചു- ഇവിടെ നമ്മുടെ അച്ചായന്‍ ബക്കറ്റ് പിരിവ് എന്നാക്ഷേപിക്കുന്ന അതേ പരിപാടി തന്നെ! വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ഒബാമ നേരിട്ട് സ്വന്തം വെബ്‌സൈറ്റിലെത്തും. ഇ-മെയിലായി വരുന്ന സംശയങ്ങള്‍ക്ക് അപ്പോള്‍ത്തന്നെ മറുപടി. അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും സ്വന്തം കംപ്യൂട്ടറിലൂടെ ഒബാമയുമായി സംവദിച്ചു. പണ്ട് വിയത്‌നാമില്‍ ബോംബ് വര്‍ഷിച്ച പൈലറ്റെന്ന തഴമ്പും ജോര്‍ജ് ബുഷ് എന്ന ഭാണ്ഡവും തലയിലേറ്റി മക്കെയിന്‍ നിന്നു കിതച്ചു.

ഇമ്മാതിരി പരിപാടികളൊക്കെയാണ് നാട്ടില്‍ നടക്കുന്നത്. പണ്ടൊക്കെ ഒരാളെ തല്ലണമെങ്കില്‍, ഇന്നയാള്‍ ഇന്ന നിറത്തിലുള്ള കുപ്പായമിട്ട് ബസിന്റെ ഇന്ന സീറ്റില്‍ ഇരിക്കുന്നു എന്നെല്ലാം ലാന്‍ഡ് ഫോണില്‍ വിളിച്ചുപറഞ്ഞ് ഉറപ്പിക്കണമായിരുന്നു. അയാള്‍ വഴിയില്‍ ഇറങ്ങിയാല്‍ പിന്നെ ബസിലുള്ള അതേകുപ്പായക്കാരന് കിട്ടും തല്ല് ! ഇപ്പോള്‍ അതെങ്ങാനും വേണോ? മൊബൈല്‍ഫോണിലൂടെ തല്‍‌സമയനിര്‍ദേശം കൊടുക്കാം; തല്ലുപൂര്‍ത്തിയാക്കി അതിവേഗം വണ്ടിയില്‍ കയറി രക്ഷപ്പെടാം; അഥവാ ആരെങ്കിലും തടയാന്‍ വന്നാല്‍ പെണ്ണുപിടിയനെയാണ് തല്ലുന്നതെന്നു പറയാം- അങ്ങനെ എന്തെല്ലാം സൌകര്യങ്ങള്‍. ഇത് ആധുനിക കാലമാണച്ചായാ. ഹെഡ് കോണ്‍സ്‌റ്റബിള്‍ കുട്ടന്‍പിള്ള നാളെ ഇന്നതുചെയ്യണമെന്ന് മാര്‍ക്‍സിസ്‌റ്റ് പാര്‍ടിക്ക് നിര്‍ദേശിക്കണമെങ്കില്‍ ഒരു എസ്എംഎസ് വിട്ടാല്‍ പോരായോ? നാടോടുമ്പോള്‍ അച്ചായനും നടുവേ വെച്ചുപിടിക്കൂ. നട്ടാല്‍ കുരുക്കാത്ത പൊലീസ് സ്‌റ്റേഷന്‍ യോഗം വിട്ട് വല്ല ഹൊറര്‍ സാധനത്തിലോട്ടും കടക്കെന്നേയ്. നാട്ടില്‍ ആര്‍ക്കെങ്കിലും തല്ലുകിട്ടിയിട്ടുണ്ടോ ഇനി കിട്ടാനുണ്ടോ എന്ന് നല്ലൊരന്വേഷണമങ്ങു നടത്ത്. കിട്ടിയവരെക്കൊണ്ട് ചൂടോടെ ലേഖനമെഴുതിക്ക് !

*****

ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്‌ണനും വ്യവസായമന്ത്രി എളമരം കരിമും വിദേശസന്ദര്‍ശനത്തിനുപോയത് സഹിക്കാത്തവരുടെ പട്ടിക യുവമോര്‍ച്ച സുരേന്ദ്രനില്‍ തുടങ്ങി ഊളമ്പാറയില്‍ അവസാനിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ ചില പേരുകളും ആ പട്ടികയില്‍ കാണുന്നുണ്ട്. ഒരാള്‍ ചോദിച്ചത്, അമേരിക്കയില്‍ സാമ്പത്തികത്തകര്‍ച്ചയല്ലേ, അവിടെ പോയിട്ട് വല്ല കാര്യവുമുണ്ടോ എന്നാണ്. മറ്റൊരാള്‍ക്ക് കോടിയേരിയെ ഉടനെ തിരികെ വിളിക്കണം. ഇതെല്ലാം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് തോന്നും നാട്ടിലേക്ക് വ്യവസായം കൊണ്ടുവരാനും ടൂറിസം വികസനത്തിനും മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നത് ആദ്യത്തെ സംഭവമാണെന്ന്.

മൂന്നുകൊല്ലം മുമ്പ് ഇവിടെ മറ്റൊരു സര്‍ക്കാരായിരുന്നു. ആന്റണിയില്‍ തുടങ്ങി ഉമ്മന്‍ചാണ്ടിയില്‍ അവസാനിച്ച യുഡിഎഫ് സര്‍ക്കാര്‍. അതില്‍ ആദ്യം ടൂറിസംമന്ത്രിയായ കെ വി തോമസ് നടത്തിയത് ഒമ്പത് വിദേശയാത്ര! പിന്നെ പകരക്കാരനായി വന്ന കെ സി വേണുഗോപാല്‍ നടത്തിയത് ആറ് വിദേശയാത്ര. രണ്ടുപേരും പതിനഞ്ചുതവണ ലോകം ചുറ്റിയിട്ട് കൊണ്ടുവന്ന ടൂറിസംവികസനം എത്ര ഗ്രാം വരുമെന്ന് തിട്ടപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. യുഡിഎഫിന്റെ ആദ്യത്തെ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബ് ഏഴുതവണ പോയിട്ടുണ്ട് ഉലകം ചുറ്റും വാലിബനായി. അതില്‍ സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്ക് സ്വന്തം ചെലവിലാണ് യാത്ര നടത്തിയതെന്ന് സമാധാനം. എന്നാല്‍, ആ യാത്രയുടെ ഉദ്ദേശ്യമോ തീയതിയോ സര്‍ക്കാര്‍രേഖകളില്‍ ലഭ്യമല്ല! കുഞ്ഞാലിക്കുട്ടിക്കുപകരം ഒരു കുഞ്ഞ് മന്ത്രിയായി. അഞ്ചുതവണ സിംഗപ്പൂരിലും മലേഷ്യയിലും ദുബായിലും അമേരിക്കയിലും ജര്‍മനിയിലുമെല്ലാം ചുറ്റിയടിച്ച് വ്യവസായം വികസിപ്പിച്ചു.

എം എം ഹസ്സന്‍ എന്തിന്റെ മന്ത്രിയായിരുന്നുവെന്ന് ഓര്‍മകിട്ടുന്നില്ല. അദ്ദേഹവും പോയി മൂന്നുവട്ടം. ആദ്യം അമേരിക്കയില്‍ പോയത് 'ആഗോള നിക്ഷേപകസമ്മേളനത്തോടനുബന്ധിച്ച് റോഡ് ഷോയും സെമിനാറും' സംഘടിപ്പിക്കാനാണത്രേ. അമേരിക്കയിലെ റോഡില്‍ എന്തുഷോയാണ് ഹസ്സന്‍ കാണിച്ചതെന്ന് രേഖ കാണുന്നില്ല. 'വിവിധ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനായി' ഹസ്സന്‍ അബുദാബി, ദുബായ്, ഒമാന്‍, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി. ഐപോഡ്, മിക്‍സി, മൊബൈല്‍ഫോണ്‍ തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങളാണത്രേ പ്രധാനമായും ചര്‍ച്ചചെയ്ത് പരിഹരിച്ചത്.

കാടിന്റെ മന്ത്രിയായിരുന്ന സുധാകരന്‍ ആഫ്രിക്കയില്‍ കാടുകാണാന്‍ പോയി. അതുകഴിഞ്ഞ് യുഎഇയില്‍ ഒരുതവണ അടിപൊളി സഞ്ചാരം. ആവശ്യം സ്വകാര്യം. പണ്ട് ഇദ്ദേഹം ഇങ്ങനെ കൂടെക്കൂടെ ചെന്നൈയിലേക്കും പോകുമായിരുന്നു. ഉമ്മന്‍ചാണ്ടിയും മോശമാകരുതല്ലോ. പുള്ളിക്കാരന്‍ മൂന്നുവട്ടം പോയി വിദേശത്തേക്ക്. അവസാനം സ്വിറ്റ്സര്‍ലന്‍ഡില്‍ ചെന്ന് വീണ് കാലുപൊട്ടിയതുകൊണ്ട് അവിടത്തെ ആശുപത്രിയിലും കിടക്കാന്‍ പറ്റി. ഇങ്ങനെയുള്ള ആശാന്മാരാണ് ഇപ്പോള്‍ എളമരത്തിനും കോടിയേരിക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നത്. അവരിങ്ങ് വന്നോട്ടെ. അവര്‍ പോയതുകൊണ്ടുണ്ടാകുന്നതും കഴിഞ്ഞ ഗവമെന്റിലെ 28 മന്ത്രിമാര്‍ 66 തവണ വിദേശയാത്ര നടത്തിയതുകൊണ്ട് കിട്ടിയതുമായ കാര്യങ്ങള്‍ നമുക്കൊന്ന് അളന്നുതൂക്കിനോക്കാം. എന്നിട്ടാകാം വിചാരണ.

*****

ശിവസേനക്കാരെന്നാല്‍ വല്യ പുള്ളികളാണെന്നാണ് മുംബൈയിലെ വെപ്പ്. കാരണവരുടെ പല്ലും ശൌര്യവും പോയിട്ടുണ്ടെങ്കിലും അനന്തരവന്‍ നല്ല ഗമയിലാണ്. അടി, ഇടി, വെടി തുടങ്ങിയ കലകളിലെല്ലാം നിപുണന്‍. ഇങ്ങ് കേരളത്തിലേക്കും അതുമാതിരി വിഭവങ്ങള്‍ ആംബുലന്‍സിലാക്കി അയക്കാറുണ്ട് മുംബൈയിലെ പുലി. അങ്ങനെ കിട്ടിയവര്‍ക്ക് വിനായക ചതുര്‍ഥിക്കാലത്ത് ഗണേശഘോഷയാത്ര നടത്തുക, ആംബുലന്‍സിന്റെ ടയറിലെ കാറ്റ് ചെക്കുചെയ്യുക എന്നീ രണ്ടു പണികളേ ഉള്ളൂ. ബാക്കിയുള്ള സമയത്ത് തല്ലുണ്ടാക്കാം; സമൃദ്ധമായി കൊള്ളാം; വല്ലാതെ ബോറടിക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്താം. അങ്ങനെ ഒരു ഹര്‍ത്താല്‍ നടത്തി ബസുപൊളിച്ച് ചില്ലറ പുലിജന്മങ്ങള്‍ അകത്തായി. കൂട്ടത്തിലൊരു പയ്യനാണ് 'ഒറ്റിക്കൊടുത്ത'തെന്ന് നേതാക്കള്‍ക്ക് സംശയം. പിറ്റേന്ന് അവന്റെ ജഡം മരത്തില്‍ തൂങ്ങി. 'പൊലീസ് പീഡനത്തില്‍ മനംനൊന്ത് മരണ'മെന്ന് കരച്ചില്‍. ഒരു പത്രത്തില്‍ എട്ടുകോളം വാര്‍ത്ത. പിറ്റേന്ന് പയ്യന്റെ അമ്മ പറഞ്ഞു, പൊലീസൊന്നുമല്ല പുലികള്‍തന്നെയാണ് മരണത്തിന് കാരണമെന്ന്. പൊലീസ് പീഡനകഥ വിളമ്പിയ പത്രങ്ങള്‍ തലകുത്തി നിന്നു. ഒരുദിവസം അല്‍പ്പം ജാള്യം കണ്ടു. പിന്നെ ജാള്യവുമില്ല, മിണ്ടാട്ടവുമില്ല. കൊന്നത് ശിവസേനക്കാരാണെങ്കില്‍ നമുക്കെന്തുകാര്യം എന്നമട്ട് !

Monday, October 27, 2008

പേരും കാര്യവും

പേരിലെന്തിരിക്കുന്നു എന്നു മാത്രം ചോദിക്കരുത്. എരണ്ട കൂവുമ്പോലെ സംസാരിക്കുന്ന സുഭാഷിണിയെയും കുഞ്ഞാലിക്കുട്ടിയെ നോക്കുമ്പോള്‍ അഹമ്മദ് സാഹിബിനെ കാണുംവിധം കടുത്ത കോങ്കണ്ണുള്ള സുലോചനയെയും ബലാത്സംഗക്കുറ്റത്തിന് ജയിലില്‍കഴിയുന്ന സുഗുണനെയുമെല്ലാം നാം കാണാറുണ്ട്. പേരും ആളും തമ്മിലോ വാക്കും പ്രവൃത്തിയും തമ്മിലോ വേണ്ടുന്ന ബന്ധത്തെക്കുറിച്ച് ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ല. അല്ലെങ്കിലും, രമേശ് ചെന്നിത്തല അഴിമതിക്കെതിരെയും എല്‍ കെ അദ്വാനി മതനിരപേക്ഷതയെക്കുറിച്ചും രാഹുല്‍ ഗാന്ധി ബുദ്ധിസാമര്‍ഥ്യത്തെക്കുറിച്ചുമെല്ലാം പറയുന്നത് നാം കേള്‍ക്കാറുണ്ടല്ലോ. ഇക്കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിങ് 'കടിഞ്ഞാണില്ലാത്ത ആഗോളവല്‍ക്കരണം' ആപത്താണെന്നു പറയുന്നതും കേട്ടു. ഇങ്ങനെയുള്ള കാലത്ത്, പട്ടിയെ ഓടിച്ചു വെട്ടിക്കൊല്ലുന്ന കൂട്ടര്‍ക്ക് ദേശീയ വികസന മുന്നണി എന്ന പേരുകേള്‍ക്കുമ്പോള്‍ ആരുംതന്നെ അതിശയിക്കാത്തത് നാം ഭാരതീയരും എല്ലാ ഭാരതീയരും നമ്മുടെ സഹോദരീ സഹോദരന്മാരുമായതുകൊണ്ടാണ്. പണ്ട് ഇന്ദിരാഗാന്ധി 'ഗരീബി ഹഠാവോ ' എന്നും സോഷ്യലിസം എന്നും പറഞ്ഞത് കേട്ടുനിന്ന ഭാരതീയര്‍ക്ക് അതിനേക്കാള്‍ വലിയ അനുഭവം ഉണ്ടാകാനില്ലല്ലോ.


നമ്മുടെ ദേശീയ വികസനമുന്നണിക്ക് ചുരുക്കപ്പേരുമുണ്ട്-എന്‍ഡിഎഫ്. 1993ല്‍ ജനനം. ബാബറി മസ്‌ജിദ് പൊളിക്കാനുള്ള തൂമ്പയും കൂന്താലിയുമായി അയോധ്യക്കുപോയി മടങ്ങുന്ന കര്‍സേവകര്‍ കോഴിക്കോട്ട് റെയില്‍വെ സ്റ്റേഷനില്‍ നിക്ഷേപിച്ച വിത്താണ് പിന്നീട് എന്‍ഡിഎഫ് എന്ന പേരുസ്വീകരിച്ച് വളര്‍ന്നുവലുതായതെന്നു ചരിത്രം. ആദ്യമാദ്യം കുറച്ചു പിള്ളാരാണ് കൂടെയുണ്ടായിരുന്നത്. പിന്നെ പണം വന്നു, ആളുവന്നു, പൊന്നുവന്നു, മോട്ടോര്‍ സൈക്കിളുകള്‍ വന്നു. ആടുകള്‍ ഏതുകാടും കടിക്കും. തമ്പുരാന്റേതാണെന്നോ ചെറുമന്റേതാണെന്നോ അതിനു നോട്ടമുണ്ടാകില്ല. അങ്ങാടിയാടിനെപ്പോലെ കാണുന്ന എല്ലാറ്റിലും കടിച്ച് എന്‍ഡിഎഫും ചവച്ചരച്ച് വളര്‍ന്നു. മുസ്ലിംപെണ്‍കുട്ടിയെ ഹിന്ദുപയ്യന്‍ പ്രേമിച്ചുവെന്നറിഞ്ഞാല്‍ അവനെ കടലില്‍ മുക്കിക്കൊന്നുകളയും. സിനിമാശാലകള്‍ കത്തിക്കും; ടിവികള്‍ തല്ലിപ്പൊളിക്കും. രാത്രികാലത്ത് അടിതട പഠനം. പകല്‍ ഹണ്‍ഡ്രഡ് സിസി ബൈക്കില്‍ ചെത്തിനടപ്പ്. കത്തി, കൊടുവാള്‍, ബോംബുകള്‍, ആനകള്‍, കൊടിതോരണം, നാനാഗാനങ്ങളാര്‍പ്പട്ടഹാസവുമായി പട്ടിപിടിത്തക്കാര്‍ വളരുമ്പോള്‍ മുസ്ലിം ലീഗ് കൊതിയോടെ നോക്കിനിന്നു. നാദാപുരത്ത് ലീഗ് ബലാത്സംഗക്കഥയുണ്ടാക്കി വോട്ടുതട്ടി, ആ സങ്കല്‍പ്പകഥയിലെ വില്ലനാക്കി പാവമൊരു പയ്യനെ വെട്ടിക്കൊന്ന് എന്‍ഡിഎഫ് കൈയറപ്പ് തീര്‍ത്തു.

ആര്‍എസ്എസ് കൊല്ലുമ്പോള്‍ എന്‍ഡിഎഫ് തിന്നും. ഗാന്ധിയെ ഞങ്ങള്‍ കൊന്നില്ലെന്ന് ആര്‍എസ്എസ് പറഞ്ഞു, തങ്ങള്‍ നാനാത്വത്തില്‍ ഏകത്വം ഭക്ഷിക്കുന്ന പച്ചപ്പാവങ്ങളാണെന്ന് എന്‍ഡിഎഫ് പറയുന്നു. ഇടയ്ക്കിടയ്ക്ക് ഉറക്കമുണരുമ്പോള്‍ മുസ്ലിം ലീഗ് ചില തമാശകള്‍ പറയാറുണ്ട്. അതില്‍ ഒന്ന് 'തീവ്രവാദികളെ ശരിപ്പെടുത്തിക്കളയും' എന്നാണ്. അങ്ങനെ, കണ്ണൂരിലെ ലീഗിന്റെ ശക്തികേന്ദ്രത്തില്‍ 'ശരിപ്പെടുത്തി' ലീഗ് ഒന്നാകെ എന്‍ഡിഎഫായിപ്പോയി. അവിടെ മാത്രമല്ല, മറ്റു പലേടത്തും പരിണാമം ഡാര്‍വിനെ ധിക്കരിച്ച് നടന്നു. എന്‍ഡിഎഫിന്റെ പേര് ലീഗ് മിണ്ടാറില്ല; കോണ്‍ഗ്രസ് അങ്ങനെയൊരു പേര് കേട്ടിട്ടേയില്ല.

എന്‍ഡിഎഫിനിപ്പോള്‍ പ്രായപൂര്‍ത്തിയായി. നാട്ടിലെ ചില്ലറ പരിപാടികള്‍ മടുത്തു. ബൈക്കില്‍ പാഞ്ഞ് പട്ടിയെ വെട്ടിക്കൊന്നിട്ടും സ്വന്തം കഴുത്തില്‍ മുറിവുണ്ടാക്കി ചോരകണ്ട് അറപ്പുതീര്‍ത്തിട്ടും ചില്ലറ നാടന്‍ബോംബും പൈപ്പ് ബോംബുമുണ്ടാക്കിയിട്ടും വാളുവീശി തലകൊയ്തിട്ടുമൊന്നും വലിയ കാര്യമില്ലെന്ന് തോന്നിത്തുടങ്ങി. ഇനി അല്‍പ്പം വിദേശക്കളിയാകാമെന്നാണ് വച്ചത്. ഇവിടെ പണിയില്ലാതെ കറങ്ങുന്ന പിള്ളാര്‍ക്കാണോ പഞ്ഞം. അവരെ പിടിച്ചുകൊണ്ടുപോയാല്‍ ആര് ചോദിക്കാന്‍. അഥവാ ചോദിച്ചാല്‍ ഖുര്‍ ആന്‍ പഠിപ്പിച്ച് നല്ലകുട്ടിയാക്കാന്‍ കൊണ്ടുപോവുകയാണെന്ന് പറയാം. പാവപ്പെട്ട ഉമ്മമാര്‍ വിശ്വസിച്ചുകൊള്ളും. അങ്ങനെയാണ് ഫയാസിനെയും റഹിമിനെയുമൊക്കെ പിടിച്ച് കശ്‌മീരിലേക്ക് കൊണ്ടുപോയത്. നാട്ടിലെ പട്ടിപിടിത്തത്തിനുപകരം കശ്‌മീരില്‍ തോക്കുപിടിച്ച് പട്ടാളക്കാരെ വെടിവച്ചുകൊല്ലുന്ന പണി. പിടിച്ചാല്‍ സയനൈഡ് ശരണം. വെടികൊണ്ടാല്‍ അജ്ഞാതജഡമായി അവിടെ കിടക്കും. എന്‍ഡിഎഫ് സ്വകാര്യം പറയുന്നത്, 'കുട്ടികള്‍ വിശുദ്ധ യുദ്ധത്തിന് ' പോയി എന്നാണ്. ആര്‍ക്കുവേണ്ടിയാണ് യുദ്ധമെന്നതിന് ഉത്തരമില്ല. ഇവിടെ, എന്‍ഡിഎഫിന്റെ 'യുദ്ധം'കൊണ്ട് ഏതെങ്കിലും ഇസ്ലാമികവിശ്വാസി സംഘപരിവാറിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടോ? കശ്‌മീരിലെ യുദ്ധംകൊണ്ട് കണ്ണൂരിലെ ബാപ്പയും ഉമ്മയും കഞ്ഞികുടിച്ച് സമാധാനത്തോടെ കിടന്നുറങ്ങിയിട്ടുണ്ടോ? ഇതൊക്കെ വെറുതെ ചോദിക്കാമെന്നു മാത്രം. പണം വേണ്ടുവോളം വരുന്നുണ്ട്. അത് കണ്ട് പ്രലോഭിക്കാന്‍ ആളെയും കിട്ടുന്നുണ്ട്. കൊലപാതകം, റിക്രൂട്ട്മെന്റ്, പട്ടിപിടിത്തം-അതെല്ലാം സാധൂകരിക്കാന്‍ സ്വന്തമായി പത്രം, വാരിക, ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങള്‍ എല്ലാം തയ്യാര്‍.

ദേശീയവികസനം എകെ 47ല്‍ കൂടിയാണിപ്പോള്‍ നടപ്പാക്കുന്നത്. പാവം, പെറ്റുമ്മയ്ക്ക് പറയേണ്ടിവരുന്നു, സ്വന്തം മകന്റെ മൃതദേഹം കാണേണ്ടെന്ന്. മകനെ രാജ്യദ്രോഹിയായി മാറ്റിയവര്‍ക്കെതിരെയാണ് ആ ഉമ്മയുടെ കണ്ണീര്. കൊണ്ടുപോയി കൊല്ലിച്ചവര്‍ക്ക് മരിക്കുന്നതുവരെയുള്ള ആളെമതി. രാജ്യദ്രോഹിയുടെ മൃതദേഹം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പണംമുടക്കില്ല. ആരോരുമില്ലാത്ത ഉമ്മയ്ക്ക് അതിന്റെ ചെലവു വഹിക്കാനും കഴിയില്ല. പിന്നെ മരിച്ചിടത്തെ ശവക്കുഴിയില്‍തന്നെ അവസാനം. ആ ഉമ്മയുടെ വിലാപത്തിന് വിലയിടരുതേ. അതില്‍ രാജ്യസ്‌നേഹവും പുത്രവാത്സല്യവും നൈരാശ്യവും രോഷവും എല്ലാമുണ്ട്.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് യുവ സന്യാസിനിയെക്കൊണ്ട് ബോംബുവയ്‌പിച്ച് ആളെക്കൊല്ലിച്ചും കന്യാസ്ത്രീകളെ തുണിയുരിച്ച് നടത്തിച്ചും കുരിശിനുമുകളില്‍ കാവിക്കൊടികെട്ടിയും 'സ്വയം സേവന'മാകാമെന്നാണല്ലോ. ദേശീയ വികസനമുന്നണിക്ക് പിള്ളാരെപ്പിടിച്ചുകൊണ്ടുപോയി കൊല്ലിക്കുന്ന വികസനവുമാകാം. കോണ്‍ഗ്രസ് ഒന്നും മിണ്ടില്ല. ഇ അഹമ്മദും പാണക്കാട് തങ്ങളും കറുത്തൊരു വാക്ക് പറയില്ല. എല്ലാറ്റിനെയും എതിര്‍ക്കാന്‍ കുറെ മാര്‍ക്സിസ്റ്റുകാര്‍ വരുന്നുണ്ട്. അവരെ നമുക്ക് ഒറ്റയ്ക്കുകിട്ടുമ്പോള്‍ വെട്ടിക്കൊല്ലാം, തെറിവിളിച്ച് നാറ്റിച്ചുകളയാം.

*****

'പദവിയില്‍ തെണ്ടിടും തണ്ടുതപ്പി' എന്ന പ്രയോഗം എവിടെയാണ് കണ്ടതെന്ന് ഓര്‍മകിട്ടുന്നില്ല. യൂത്ത്കോണ്‍ഗ്രസിന്റെ ഒരു ഭാരവാഹിയെക്കുറിച്ചാണോ അതോ യുവമൂര്‍ച്ച, യൂത്ത് ലീഗ് ഇത്യാദികളുടെ സംസ്ഥാന അധ്യക്ഷന്മാരെക്കുറിച്ചാണോ പറഞ്ഞത് എന്ന് ഓര്‍ത്ത് തീര്‍ച്ചപ്പെടുത്താന്‍ ബഹുകഷ്ടം! ഒരേവണ്ടിക്ക് കെട്ടേണ്ട മൂന്നു കാളകള്‍ എന്ന പ്രയോഗം ഏതായാലും ഈ മാന്യമഹാത്രയത്തെക്കുറിച്ചാണെന്നത് ഉറപ്പ്. പണ്ട് പന്തളം കേരള വര്‍മ എഴുതിയത്,

"ഉള്ളിലുത്തമ വിദ്യകൊണ്ടു വിവേകലേശമുദിച്ചിടാതുള്ള
മര്‍ത്ത്യരുമോര്‍ത്തുകൊള്‍ക പശുക്കളും സമമെന്നുതാന്‍
പള്ളതീറ്റികള്‍കൊണ്ടുതീര്‍ക്കണമെന്നുമാത്രമുറച്ച-
തിനുള്ള വേലകള്‍ രണ്ടുകൂട്ടരുമിങ്ങ് ചെയ്തുവരുന്നഹോ''

എന്നാണ്. സംഗതി അത്രയേ ഉള്ളൂ. ഒരാള്‍ സ്വന്തം സംഘടനയ്ക്ക് ഭാരവാഹിയെ നിശ്ചയിക്കാന്‍ റേറ്റ് നിശ്ചയിച്ച് പണം വാങ്ങുകയാണുപോല്‍. പുറത്ത് ഖദറും അകത്ത് സിമിയുമാണുപോല്‍. 'എന്റെ കൂടെ ശയിക്കൂ, സൂന്ദരീ നിന്നെ ഞാന്‍ ഭാരവാഹിയാക്കാം' എന്നു പറയുന്ന ജില്ലാ വായ്‌നോക്കിക്ക് സംസ്ഥാന മുന്തിയറുപ്പന്‍ കൂട്ട്. യുവമൂര്‍ച്ചക്കാരനും യൂത്ത് ലീഗനും മറ്റൊരുതരമാണ്. എന്‍ഡിഎഫുകാരെക്കുറിച്ചുകേട്ടാല്‍ അവര്‍ സിപിഎമ്മിനെ തെറിവിളിക്കും. ഇഷ്ടമുള്ളവരെ വാഴ്ത്തിവയ്ക്കയും ശിഷ്ടരായവരെ നിന്ദചെയ്കയും ചെയ്യുന്ന യുവനേതാക്കള്‍ കേരളത്തിന്റെ ഭാവിവാഗ്ദാനങ്ങള്‍ തന്നെ. രമേശ് ചെന്നിത്തല, പി പി മുകുന്ദന്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് തരമൊത്ത പിന്മുറക്കാര്‍തന്നെ വേണമല്ലോ.

*****

ഒസാമ ബിന്‍ ലാദന്‍ പുസ്തകമെഴുതുകയാണ്. അതിങ്ങ് വന്നോട്ടെ. പലരും ഞെട്ടും. സാധാരണ എഴുത്തായിരിക്കില്ല അത്.

'ഇത്തിരി മധുസേവിക്കൂ,
കുതികുത്തിവരും നിന്‍കാവ്യം
അദ്രിയില്‍ മഴപെയ്യുമ്പോള്‍
പുഴകുത്തിയൊലിക്കുമ്പോലെ'

എന്നാണ് പ്രമാണം. അഫ്‌ഗാനിസ്ഥാനിലെ മഞ്ഞുമലകളിലെ ഒളിത്താവളത്തിലാണ് ഒസാമയെന്ന് ബുഷ് വിശ്വസിക്കുന്നുണ്ട്. അവിടെനിന്ന് കുതികുത്തിവരുന്ന എഴുത്തിനെ എങ്ങനെ തടയാമെന്ന കാര്യം ഒരു അന്താരാഷ്‌ട്രപ്രശ്നം തന്നെയാണ്. ഒരുകണക്കിന് പുസ്തകമെഴുത്തുഭീഷണി ആഗോളവല്‍കൃതമായിട്ടുണ്ട്. കഴിഞ്ഞദിവസം സൂര്യനെപ്പോലെ തിളങ്ങുന്ന ഒരു ചാനലില്‍ കയറിയിരുന്ന് അനന്തപുരിയുടെ ആസ്ഥാന ഗായകനും പറയുന്നതുകേട്ടു, ആരു തടുത്താലും താന്‍ എഴുതുകതന്നെ ചെയ്യുമെന്ന്. കൊച്ചിയിലെ ലക്ഷംരൂപ വാടകയുള്ള ഹാളിലിരുന്ന് പാട്ടുകച്ചേരി നടത്തിയതിന്റെ ക്ഷീണം മാറുംമുമ്പാണ്, വികാരജീവിയുടെ എഴുത്തുപ്രഖ്യാപനം. പറയാനുള്ളതും എഴുതാനുള്ളതുമൊക്കെ വാര്‍ത്തയായും കഥയായും സിന്‍ഡിക്കറ്റ് മാര്‍ഗം പ്രകാശിപ്പിച്ചുകഴിഞ്ഞു. കള്ളും മട്ടും തീര്‍ന്നിട്ടും ഇനിയും എഴുതാനുണ്ടത്രേ.

'ഒരു മലര്‍കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും,
ഒരുതിരികൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും'

എന്ന പാട്ടിന്റെ പേറ്റന്റ് പുള്ളിക്കാരന്‍ എടുത്തിട്ടുണ്ട്. പുസ്തകമിങ്ങുവരട്ടെ. അതിനുശേഷം നമുക്ക് സന്തോഷ് മാധവനെക്കൊണ്ടും ടോട്ടല്‍ ശബരീനാഥിനെക്കൊണ്ടും ആത്മകഥയെഴുതിക്കാം. എല്ലാ നല്ല കലാകാരന്മാരും എഴുത്തുകാരുമാകട്ടെ!

*****

തല്‍ക്കാലം കൊച്ചി ബിഷപ്പ് തട്ടുമ്പുറത്തായി. ദത്തെടുപ്പ്, ചോരകൊണ്ടഭിഷേകം, ദിവ്യഗര്‍ഭം-ഇങ്ങനെ എന്തെല്ലാം കഥകള്‍. ശബരിമല അയ്യപ്പനെ പൂജിക്കാന്‍ അരക്കുപ്പി മാക്‍ഡുവല്‍ ബ്രാണ്ടിയുംകൊണ്ട് കൊച്ചിയിലെ ശോഭയുടെ ഫ്ലാറ്റില്‍ചെന്ന തന്ത്രിയുടേതായിരുന്നു കഴിഞ്ഞാണ്ടത്തെ അവാര്‍ഡ് കഥ. ഒരു തന്ത്രി ശോഭയ്ക്ക് ബ്രാണ്ടിപൂജ നടത്തി പിടിക്കപ്പെട്ടാല്‍ എല്ലാ തന്ത്രിമാരും അങ്ങനെയെന്ന് പറയാനാകില്ല. ഒരു ബിഷപ്പിന് തട്ടുകേടുവന്നാല്‍ എല്ലാ പിതാക്കന്മാരും അങ്ങനെയാവില്ല. പക്ഷേ, ഏതോ ഒരു സിപിഎംകാരന്‍ പീഡനക്കേസില്‍ പ്രതിയാകുമ്പോള്‍ എല്ലാ സിപിഎമ്മുകാരും അങ്ങനെയെന്ന് മനോരമ എഴുതും. ഇതിനെയാണ് പത്രധര്‍മം പത്ര ധര്‍മം എന്നു വിളിക്കുന്നത്.

Sunday, October 12, 2008

വിശുദ്ധ സംഘപരിവാര്‍

ഒറീസയില്‍ സമൃദ്ധമായ ബലാത്സംഗത്തിനുശേഷം ഒന്ന് നടുനിവര്‍ക്കാന്‍ ഒരു പട്നായിക്കും രണ്ടു ഗദായ്‌മാരും വണ്ടികയറി നേരെ വന്നത് പി പരമേശ്വരാനന്ദയുടെ കേരളത്തിലേക്കാണ്. ഇവിടെ കള്ളന്മാരില്ല, അവര്‍ക്ക് കഞ്ഞിവയ്ക്കുകയും ചമ്മന്തി അരയ്ക്കുകയും ചെയ്യുന്നവരേ ഉള്ളൂ എന്നാണ് പരമേശ്വര്‍ജിയുടെ അവകാശവാദം. 'ഒറീസയിലെ പ്രശ്നങ്ങള്‍ക്ക്, ശാശ്വതപരിഹാരം കേരളമാതൃക അംഗീകരിക്കലാണ് ' എന്ന് പരമേശ്വര്‍ജി പറയുകയും വിതയത്തില്‍, അച്ചാരുപറമ്പില്‍, താഴത്ത്, ആലത്തറ എന്നിത്യാദി തിരുമേനിമാര്‍ അതിനെ ആമേന്‍ ചൊല്ലി വാഴ്ത്തുകയും ചെയ്തിട്ട് ആഴ്ച ഒന്നാകുന്നതേയുള്ളൂ. താഴത്തെയും തറയിലെയും പിതാക്കന്മാര്‍ കുമ്മനത്തിന്റെ താടിയിലെ വെള്ളനിറത്തെ സാക്ഷാല്‍ പശുവിന്‍പാലിന്റെ വിശുദ്ധിയായി വാഴ്ത്തിപ്പാടിയ നിമിഷത്തില്‍ അവസാനിച്ചു കേരളത്തിലെ മതപരിവര്‍ത്തനപ്രശ്‌നങ്ങള്‍. ഇനി ഒരു കന്യാസ്ത്രീയെയും കാവിയിട്ടവര്‍ ആക്രമിക്കില്ല; ഒരച്ചനെയും പള്ളിമേടയിലിട്ട് കുത്തിക്കൊല്ലില്ല, ഒരു കുരിശടിയും തച്ചുതകര്‍ക്കില്ല. ഇത് സത്യം സത്യം സത്യം എന്ന് കുമ്മനം മൂന്നുവട്ടം പറഞ്ഞുകഴിഞ്ഞു. ഇതോടെ കേരളത്തിലെ സംഘപരമേശ്വരന്മാര്‍ വിശുദ്ധരാക്കപ്പെട്ടു. താമസിയാതെ അത്ഭുതകൃത്യമുണ്ടാകും; പ്രഖ്യാപനം വത്തിക്കാനില്‍നിന്ന് വരുന്നത് നമുക്ക് ലൈവായി ആഘോഷിക്കാം.

അല്ലെങ്കിലും, സഞ്ചിയും കൊണ്ടുപോയി മാവേലിസ്റ്റോറില്‍ ക്യൂനിന്നാല്‍ അളന്നുതൂക്കി കിട്ടുന്നതല്ല മതവിശ്വാസം. ബിഐഎസ് മുദ്രയുള്ളതെന്ന് പരസ്യംചെയ്ത് വിറ്റഴിക്കാവുന്ന ചരക്കുമല്ല അത്. എല്ലാ മതവും ഒന്നിനൊന്നു മെച്ചമല്ലേ. ലോകാ സമസ്‌താ സുഖിനോ ഭവന്തു എന്നാണ് ഹിന്ദുക്കള്‍ പറയുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് ക്രിസ്തുദേവനാണ്. അള്ളാഹുവാണെങ്കില്‍ പരമകാരുണികന്‍. പൊന്നാനിയില്‍ചെന്ന് സുന്നത്തുചെയ്യുന്നവന്‍ ഇസ്ലാമും അത്യാവശ്യം കടംതീര്‍ക്കാനുള്ള കാശുപറ്റി കൊന്തയിടുന്നവന്‍ ക്രിസ്ത്യാനിയും ആര്യസമാജത്തിന്റെയോ ചെങ്കോട്ടുകോണം മഠത്തിന്റെയോ പടികയറിച്ചെല്ലുന്നവന്‍ ഹിന്ദുവുമാകുമത്രേ. ആരുപോയാലെന്ത്, പോയില്ലെങ്കിലെന്ത് എന്നുചിന്തിക്കുന്നവരുണ്ട്. വേണ്ടുന്നവന്‍ വേണ്ട മതം സ്വീകരിക്കട്ടെ, വേണ്ടാത്തവന്‍ ചുമ്മാ വീട്ടിലിരിക്കട്ടെ എന്ന് വിവരമുള്ളവര്‍ പറയും. പിന്നെന്തിനാണ് ഒറീസയില്‍ ഇക്കണ്ട കൊലയും കൊള്ളയും കൊള്ളിവയ്പും ബലാത്സംഗവുമൊക്കെ നടക്കുന്നത് എന്ന ചോദ്യം ന്യായം തന്നെ. അവിടെ എന്നാ എങ്കിലും നടക്കട്ടെ, നമുക്ക് ഇവിടെ ഭായി ഭായി കളിക്കാം എന്നാണ് താഴത്തെ പിതാവും കുമ്മനവും വട്ടമേശസമ്മേളനംനടത്തി കൈയടിച്ച് തീരുമാനിച്ചത്.

മതവിശ്വാസം അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്ന് ഭരണഘടന കട്ടായം പറയുന്നുണ്ട്. നീ ക്രിസ്ത്യാനിയാകണമെന്നോ ഹിന്ദുവാകണമെന്നോ ആര്‍ക്കും നിര്‍ബന്ധിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഒറീസയില്‍ ക്രൈസ്തവ മിഷണറിമാര്‍ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റുതന്നെ. അങ്ങനെ തെറ്റുചെയ്തവരെ ചുട്ടുകരിച്ചും ബലാത്സംഗംചെയ്തും ആട്ടിപ്പായിച്ചും തങ്ങള്‍ പ്രതികരിക്കുമെന്ന് പറയുന്ന കുമ്മനത്തിന്റെ പാര്‍ടിയാണ് യഥാര്‍ഥ ക്രൈസ്തവ ബന്ധു. ബലാത്സംഗക്കാര്‍ക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പും കുടിക്കാന്‍ വീഞ്ഞും കടിച്ചുവലിച്ചു തിന്നാന്‍ അപ്പവും കരുതിവയ്ക്കാനുള്ള ചുമതല ഏതുപറമ്പിലാണ് അച്ചാരം കൊടുത്തത് എന്നേ അറിയാനുള്ളൂ. പാലക്കാട്ടെത്തിയ പടനായകന്മാരും ഗദായിമാരും തൃശൂര്‍വഴി പാലായിലേക്കു നീങ്ങട്ടെ.

****

പലരും കരുതിയിരിക്കുന്നത് ഒറീസയില്‍ മതപരിവര്‍ത്തനംകൊണ്ട് സഹികെട്ടാണ് കുമ്മനത്തിന്റെ പാര്‍ടി വാളും പന്തവുമായി ഇറങ്ങിത്തിരിച്ചതെന്നാണ്. അവിടത്തെ കുമ്മനന്മാര്‍ വലിയ 'സവര്‍ണ' ജാതിക്കാരാണ്. ചില്ലറ ജോലി നടത്താന്‍ ആളുവേണം. അതിന് 'താണ' ജാതിക്കാരല്ലാതെ മറ്റാരെയും കിട്ടില്ല. ഇശോയുടെ പേരുപറഞ്ഞ് കുറെ നീളന്‍കുപ്പായക്കാര്‍ വന്ന് അവരെ പാട്ടിലാക്കിയാല്‍ നാട്ടിലെ പറമ്പുകിളയ്ക്കാന്‍ ആളെക്കിട്ടുമോ? പോത്തിനെ കുളിപ്പിക്കാന്‍ ആളുവേണ്ടേ? നല്ല വാക്കുപറഞ്ഞും ഭീഷണിപ്പെടുത്തിയും അത്യാവശ്യം കൈപ്രയോഗം നടത്തിയും പഹയന്മാരെ പിന്തിരിപ്പിക്കാന്‍ നോക്കി. അനുസരിക്കാഞ്ഞപ്പോഴാണ് കന്യകാലയങ്ങള്‍ കത്തിക്കുക, പള്ളി തകര്‍ക്കുക, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുക, വൈദികനെ കൊല്ലുക തുടങ്ങിയ മൈനര്‍ നടപടിആരംഭിച്ചത്. ഒരു മുന്നറിയിപ്പുമാത്രമേ നല്‍കിയിട്ടുള്ളൂ. ആകെ മരിച്ചത് 50 പേര്‍ മാത്രം. ബാക്കിയുള്ളവരെ കാട്ടിലേക്ക് ഓടിപ്പോകാന്‍ അനുവദിച്ചിട്ടുണ്ട്. അവര്‍ കുറച്ചുനാള്‍ പ്രകൃതിയെ സ്നേഹിക്കട്ടെ. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാവുന്നതാണ്. തിരിച്ചുവരുമ്പോള്‍ ജോ രാമനായാല്‍ മതി. മേരി നാരായണിയാവട്ടെ. കുര്യന് കോരനെന്ന പേരുകൊടുക്കാം. ഇത്രയും എളുപ്പത്തില്‍ തീര്‍ക്കാവുന്ന ഒരു പ്രശ്‌നവും ഉയര്‍ത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റുകാര്‍ 'ഒറീസ, ഒറീസ' എന്നു കൂവുന്നത്. കേരളത്തില്‍ വട്ടമേശയ്ക്കു ചുറ്റുമിരുന്നതുപോലെ നാലുവട്ടം ഭൂവനേശ്വറില്‍ ഇരുന്നാല്‍ ബലാത്സംഗം പ്രണയകേളിയാക്കി മാറ്റാം.

ഗീതാശ്ലോകങ്ങള്‍ ചൊല്ലി, പത്തുകല്‍പനകള്‍ ചൊല്ലി, വീണ്ടുംവീണ്ടും വാങ്കുവിളിച്ച് മതസൌഹാര്‍ദ ഘോഷയാത്ര നടത്തുന്നത് വല്ല സ്‌കൂള്‍ വാര്‍ഷികത്തിനും ആലോചിക്കാം. മരപ്പണിക്കാരന്റെ മകനായതുകൊണ്ടും സര്‍വകലാശാലകളില്‍പോയി ഉന്നത ബിരുദം നേടാത്തതുകൊണ്ടും മുക്കുവന്‍മാരെ അനുയായികളാക്കിയതുകൊണ്ടും പണ്ടൊരു മനുഷ്യനെ ചിലര്‍ വേട്ടയാടിയിരുന്നു; അവന്റെ നവീന ചിന്തകളെ പുച്ഛിച്ചിരുന്നു. ഹന്നാസ്, കയ്യഫാസ്, പരീശന്‍മാര്‍ തുടങ്ങിയ അത്തരം പ്രതിഭകളുമായി നമ്മുടെ താഴത്തെയും മേലത്തെയും പിതാക്കന്‍മാര്‍ക്ക് താരതമ്യമൊന്നുമില്ല.

****

ഒറീസയിലെ പിതാക്കന്മാര്‍ക്ക് വിവരമില്ലാത്തുകൊണ്ടാണ്. അവരും കാവിക്കാരെ വിളിച്ചിരുത്തി വിതൌട്ട് ഷുഗര്‍ ചായയും ബിസ്‌ക്കറ്റും കൊടുത്ത് കെട്ടിപ്പിടിച്ചാല്‍ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമായിരുന്നു. നിങ്ങള്‍ കുഷ്ഠരോഗികളായ ദളിതരുടെ മുറിവുകളില്‍ ലേപനം തേക്കരുത്; പട്ടിണികിടക്കുന്ന കോരന് കഞ്ഞി അനത്തിക്കൊടുക്കരുത്; പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിക്ക് ഉടുപുടവ കൊടുക്കരുത്. ആരെങ്കിലും നിങ്ങളുടെയടുത്തേക്ക് അഭയം തരണേ എന്നു യാചിച്ച് കടന്നുവന്നാല്‍ കാവിക്കാരുടെ ആശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊടുക്കുക. നിങ്ങള്‍ നഗരങ്ങളില്‍ നക്ഷത്ര ആശുപത്രികളും കൂറ്റന്‍ ഷോപ്പിങ് മാളുകളും മെഡിക്കല്‍ കോളേജുകളും സ്വാശ്രയ കോളേജുകളും തുടങ്ങുക. അവയില്‍ പ്രവേശനത്തിനും നിയമനത്തിനും നിരക്കു നിശ്ചയിച്ച് പിരിവുനടത്തുക. പിരിവിന് ഭംഗംവരുമ്പോള്‍ സമരത്തിനിറങ്ങുക. നിങ്ങള്‍ ഞായറാഴ്ചതോറും മാര്‍ക്സിസ്റ്റുകള്‍ക്കെതിരെ ഇടയലേഖനങ്ങളിറക്കുക.

അല്ലയോ ഒറീസയിലെ സഭാമക്കളേ, നിങ്ങള്‍ക്ക് അവിടെ എന്താണ് നഷ്ടപ്പെടാനുള്ളത്. അല്‍പ്പം ചോര-അത് നമ്മുടെ കര്‍ത്താവ് ആ കുരിശില്‍ ഒഴുക്കിയതിന്റെ അത്രയും വരുമോ? കന്യാസ്ത്രീയുടെ മാനം-അത് കന്യകയായ മറിയത്തിന്റെ കണ്ണീരിന്റെ അത്ര വരുമോ? പൊളിഞ്ഞുപോയ പള്ളികളും കത്തിപ്പോയ കിടപ്പാടങ്ങളും നമുക്ക് പുനര്‍നിര്‍മിക്കാം. അതിനായി ഇക്കൊല്ലത്തെ നിയമനക്കോഴയുടെ പാതിപോലും വേണ്ടതില്ല. നിങ്ങള്‍ ഇങ്ങോട്ടു വരുവിന്‍. ഇവിടെ, ഈ തകര്‍ക്കപ്പെടുന്ന വിശ്വാസത്തെ ഓര്‍ത്ത് വ്യാകുലപ്പെടുവിന്‍. അവിശ്വാസികളുടെ ഭരണത്തിനെതിരെ സമരം നയിപ്പിന്‍. ആ സമരമുന്നണിയില്‍ നമുക്ക് ശത്രുവുമായി ഐക്യപ്പെടാം. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഒന്നിച്ചു കൊടിയേന്താം. കൂട്ടുവരുന്നുണ്ട് മാനനീയ പരമേശ്വരന്‍. കൊടിപിടിച്ചു വരുന്നുണ്ട് കരുണാമയനായ കുമ്മനം.

ഇക്കൊല്ലം സമരം നടത്തിയാല്‍ അടുത്ത കൊല്ലത്തെ കച്ചവടം നടക്കും. കിട്ടുന്നതില്‍ ഒരുപങ്ക് ഒറീസയിലേക്ക് കൊടുത്തയക്കാം. നിങ്ങളും പിന്തുടരുവിന്‍ ഈ പാത. "തെക്കുതെക്കൊരു ദേശത്ത്......''

പട്ടക്കാരന്‍ കിഴക്കോട്ടും അര്‍ത്ഥി പടിഞ്ഞാറോട്ടും മുഖംതിരിച്ചുനിന്ന് സാത്താനെ മൂന്നുവട്ടം തള്ളിപ്പറയുന്ന ചടങ്ങുണ്ട്, മാമോദീസയോടനുബന്ധിച്ച്. സഭാനിയമങ്ങളില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. സാത്താനെ തള്ളിപ്പറയുന്നതോടൊപ്പം കുമ്മനത്തെ ആവാഹിക്കുന്ന പരിപാടിയും ഉള്‍പ്പെടുത്താവുന്നതാണ്. അതിനുവേണ്ടിയും ഒരു വട്ടമേശസമ്മേളനമാകാം.

Monday, October 6, 2008

ആണവക്കല്യാണം

മന്‍മോഹന്‍സിങ് വാഷിങ്ടണില്‍ ചെന്ന് പാടുകിടന്നിട്ടും നടക്കാത്ത കാര്യം കോണ്ടലീസ റൈസ് ഡല്‍ഹിയില്‍ വന്ന് ചുളുവില്‍ സാധിച്ചുകളയുമെന്ന് കരുതിയതാണ്. റൈസ് വരുന്നു; പ്രണബ് മുഖര്‍ജി സ്വീകരിക്കുന്നു; രണ്ടുപേരും ഒരു മേശയ്ക്കപ്പുറവുമിപ്പുറവുമിരുന്ന് ചിരിക്കുന്നു; എണീറ്റു നിന്ന് ഹസ്തദാനം നടത്തുന്നു; കടലാസ് ഒപ്പിട്ട് പരസ്പരം കൈമാറുന്നു; മന്‍മോഹനും സോണിയാജിയും അതുകണ്ട് കൈയടിക്കുന്നു; ഇന്ത്യ ആണവസ്വര്‍ഗമായി എന്നവര്‍ പ്രതികരിക്കുന്നു- കരാര്‍ അതോടെ നടപ്പാക്കിത്തുടങ്ങും എന്നാണ് കോത്താഴം ടൈംസിന്റെ ആസ്ഥാന ലേഖകന്‍ മനസ്സിലാക്കിയത്. അതിനൊപ്പിച്ചുള്ള അഡ്വാന്‍സ് വാര്‍ത്ത, തലക്കെട്ട്, ചിത്രങ്ങള്‍, സ്പെഷ്യല്‍ പേജുകള്‍, ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പരസ്യങ്ങള്‍ എന്നിത്യാദി കാര്യങ്ങള്‍ കോത്താഴത്തെ ആപ്പീസില്‍ തയ്യാറാക്കി വച്ചതുമാണ്.

ഈ കരാറെന്നൊക്കെ പറയുന്നത് ഒരു പെണ്ണുകാണല്‍പോലെയാണ്. ആദ്യം പെണ്ണിനെ ദൂരെനിന്ന് കാണും. പിന്നെ നാട്ടുകാരോട് അന്വേഷിക്കും. അതുകഴിഞ്ഞ് പെണ്ണുകാണാന്‍ ചെറുക്കനും ചങ്ങാതിമാരും ചെല്ലും; പിന്നെ ചെറുക്കന്‍ വീട്ടുകാര്‍. അവര്‍ താല്‍പ്പര്യമറിയിച്ചാല്‍ തിരിച്ചങ്ങോട്ട് അന്വേഷണം; സന്ദര്‍ശനം. എല്ലാംകൂടി ആറേഴുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നശേഷമാകും നിശ്ചയവും ഉറപ്പിക്കലുമെല്ലാം. അവസാനം ആദ്യരാത്രിയാണറിയുക, പെണ്ണ് ഉറക്കത്തില്‍ എണീറ്റു നടക്കുന്നവളാണെന്നും ചെറുക്കന് കിറുക്കുണ്ടെന്നും മറ്റും. ഇതൊക്കെ നാട്ടില്‍ സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍. അതുപോലെതന്നെയാണ് ഇവിടെ ആണവ കരാറിന്റെ കാര്യവും. ഇരുവീട്ടുകാരും ഇപ്പോള്‍ പലവട്ടം പരസ്പരം സന്ദര്‍ശിച്ച് ചായയും മിക്സ്ചറും കഴിച്ചുകഴിഞ്ഞു. ഇനി ഉറപ്പിക്കലാണ്. അതിനാണ് മന്‍മോഹന്‍ജി വിമാനം കയറി അങ്ങോട്ടുചെന്നത്. അവിടത്തെ നാട്ടുനടപ്പ് വേറെയാണത്രേ. 'ഞങ്ങള്‍ അങ്ങോട്ടുവന്ന് ഉറപ്പിച്ചോളാം' എന്നാണ് തറവാട്ടുകാരണവരായ ജോര്‍ജ് ബുഷ് പറഞ്ഞത്. അങ്ങനെയാണ് റൈസ് മാഡത്തിനെ ഡല്‍ഹിക്കയച്ചത്. ഇപ്പോള്‍ പറയുന്നു, ഇനിയും അവിടത്തെ കാരണവര്‍ സമ്മതം മൂളിയിട്ടില്ല, ഉറപ്പിക്കല്‍ അതുകഴിഞ്ഞാകാം എന്ന്. ഡല്‍ഹിയില്‍ മന്‍മോഹന്റെയും സോണിയാ മാഡത്തിന്റെയും ക്ഷമ കെടുകയാണ്.

'എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും,
കൃഷ്ണ കൃഷ്ണ നിരൂപിച്ചുകാണുമ്പോള്‍
തൃഷ്ണകൊണ്ടേ ചലിക്കുന്നിതൊക്കെയും'

എന്നാണ് പൂന്താനം പാടിയത്.

ആ തൃഷ്ണയല്ല ഈ തൃഷ്ണ. ഇവിടെ സര്‍ക്കാരിന്റെ കാലാവധിയാണ് എണ്ണിയെണ്ണിക്കുറയുന്നത്. ഇനി കഷ്ടിച്ച് മാസങ്ങള്‍മാത്രം. എന്നാലോ, ഒരു കുന്നോളം മോഹങ്ങള്‍ ഉള്ളിലുണ്ട്. മനസ്സില്‍ ആ കാമുകന്റെ രൂപംമാത്രമാണ്. കാണാന്‍ നല്ല കിനാവുകള്‍കൊണ്ട് കണ്ണാടിമാളിക തീര്‍ത്ത്, ആ മാളികയുടെ മുറ്റം നിറയെ മുന്തിരിവള്ളി പടര്‍ത്തി കാമുകസമാഗമം കാത്തിരിക്കുന്ന പൂവാകപോലത്തെ കുഞ്ഞുണ്ണൂലിക്ക് മനസ്സ് നിയന്ത്രിക്കാനാകുന്നില്ല.

ആണവകരാര്‍ വന്നാല്‍, ഇന്ത്യയില്‍ കുറെ ആണവോര്‍ജനിലയം സ്ഥാപിക്കാന്‍ അമേരിക്ക എന്തരൊക്കെയോ യന്ത്രങ്ങളും അതിലിട്ട് കത്തിക്കാനുള്ള 'കരി'യും തരും, അതോടെ എ കെ ബാലന്റെ വൈദ്യുതിവകുപ്പില്‍ സകലമാന വിളക്കും അണുശക്തികൊണ്ട് കത്തും എന്നൊക്കെയാണ് നമ്മുടെ ചെന്നിത്തല മനസ്സിലാക്കിയിരിക്കുന്നത്. ഇതുവരെ അമേരിക്ക തരാത്തത് ഇനി തരുമ്പോള്‍ ഇടതുപക്ഷത്തിന് കണ്ണുകടിയാണെന്നും അതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ കൊടിപിടിച്ച് കരിദിനം ആചരിക്കുന്നതെന്നും ടിയാന്‍ മനസ്സിലാക്കിയിട്ടുണ്ട്. രണ്ടാംക്ളാസിലെ കുട്ടിക്ക് എംഎക്കാരന്റെ സിലബസ് പഠിക്കാന്‍ കൊടുക്കുമ്പോള്‍ പലതും സംഭവിക്കും. അതിന് കുട്ടിയെ പഴിച്ചിട്ട് കാര്യമില്ല. ആണവകരാര്‍ എന്നാല്‍ ഒന്നാന്തരമൊരു കച്ചവടമാണെന്ന് മനസ്സിലാകാത്തവരാണ് ബുഷിനെ പ്രണയിക്കുന്ന മന്‍മോഹനെ വാഴ്ത്തുന്ന കോത്താഴം ടൈംസില്‍ ഇരിക്കുന്നത്. 'ചെമ്പിലൊരമ്പഴക്കായ പുഴുങ്ങി ചേറ്റില്‍ വിളമ്പിത്തന്നാലും' രുചിയോടെ ഭുജിക്കുന്ന അവര്‍ പറയും, ആണവം എന്നാല്‍ ഇന്ത്യയുടെ രക്ഷാ മന്ത്രമെന്ന്. സ്ത്രീധന നിരോധമുള്ളതുകൊണ്ട്, കൊടുക്കലും വാങ്ങലും പുറത്തുപറയരുതെന്നാണ് വിവാഹസിദ്ധാന്തം. അതുകൊണ്ട്, എല്ലാം രഹസ്യമാണ്.

കരാര്‍ ഒപ്പിടുംമുമ്പേ ഇന്ത്യ രേഖാമൂലം ഉറപ്പുനല്‍കിയ ഒരു കാര്യം പത്ത് റിയാക്ടര്‍ വാങ്ങാമെന്നാണ്. ഈ റിയാക്ടറുകളുടെ വില 2.8 ലക്ഷം കോടി രൂപ. ഇന്ത്യാ രാജ്യത്തിന്റെ ഒരുകൊല്ലത്തെ ചെലവിനായി ചിദംബരം സ്വാമി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റ് തുകയുടെ പകുതിയേ വരൂ ഇത്. അതുകൊണ്ടാണ്, ആണവകരാറിലൂടെ ഇന്ത്യയെ വില്‍ക്കുന്നു എന്ന ഇടതന്മാരുടെ വാക്കിന് ശതമന്യു വില നല്‍കാത്തത്. മുഴുവനായി വില്‍ക്കുന്നില്ലല്ലോ, മറിച്ചു മുറിച്ച് പതുക്കയല്ലേ വില്‍പ്പന. പാവം ബുഷ് സായ്പ്പ്. ആണവമെന്നൊക്കെ പറഞ്ഞാല്‍ അമേരിക്കക്കാര്‍ക്ക് കലിയാണ്. പത്തുമുപ്പതുകൊല്ലമായി ഒരൊറ്റ റിയാക്ടര്‍ അമേരിക്കയുടെ മണ്ണില്‍ സ്ഥാപിച്ചിട്ടില്ല. 1979ലാണ് അമേരിക്കയിലെ ത്രീമൈല്‍ ഐലന്‍ഡിലുള്ള കൂറ്റന്‍ ആണവനിലയത്തില്‍ അപകടമുണ്ടായത്. അതോടെ, അവിടത്തുകാര്‍ തീരുമാനിച്ചു, തങ്ങള്‍ക്ക് ഇനി ആണവോര്‍ജം കൂടുതല്‍ വേണ്ടെന്ന്. അമേരിക്കയില്‍ ഈ ബിസിനസ് നടത്തുന്ന അനവധി കമ്പനികളുണ്ട്. അവ നിര്‍മിക്കുന്ന റിയാക്ടറുകള്‍ വിറ്റഴിക്കണം. അവിടെയുള്ള യുറേനിയവും വിറ്റുതീര്‍ക്കണം. വില്‍ക്കണമെന്ന് കരുതിയാല്‍ പോരല്ലോ. വാങ്ങാന്‍ ആളുവേണ്ടേ. അതിനാണ് മന്‍മോഹനുനേരെ കടക്കണ്ണെറിഞ്ഞത്.

'ഒരിക്കല്‍ നീയെന്‍ കുളിര്‍ക്കിനാവില്‍ നിറഞ്ഞുനിന്നില്ലേ,
വസന്തമായ് ഞാന്‍ നിന്‍ മണിയറയില്‍ വിരുന്നുവന്നില്ലേ'

എന്നൊക്കെ സായ്പ്പ് പാടിയപ്പോള്‍ മനോമോഹന്റെ മനസ്സിളകി. അല്ലെങ്കിലും, ഇന്ത്യ പണ്ട് സ്വന്തമായി യുറേനിയം കുഴിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ വിലക്കുമായി എത്തിയത് ഇതേ മനോമോഹനനാണ്-1992ല്‍. അന്ന് തലേക്കെട്ടില്‍ ഇന്ത്യയുടെ ധനകാര്യമന്ത്രിസ്ഥാനമായിരുന്നു. റിയാക്ടര്‍ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സ്, വെസ്റിങ് ഹൌസ് തുടങ്ങിയവ നന്നായിക്കാണാന്‍ പഴയ ലോകബാങ്കുദ്യോഗസ്ഥനായ മന്‍മോഹനല്ലെങ്കില്‍ മറ്റാര്‍ക്കാണ് ആഗ്രഹമുണ്ടാവുക?

*

വെടിക്കെട്ടുകാരന്റെ കുഞ്ഞിന് ഉടുക്കുകൊട്ട് കേട്ടാല്‍ ചിരിവരും. വല്യ വല്യ ന്യൂക്ളിയര്‍ റിയാക്ടറുകള്‍ക്കിടയിലാണോ ചെറിയ തീപ്പെട്ടിപോലത്തെ നാനോ കാറിന്റെ കാര്യം.

അതുകൊണ്ടാണ് പശ്ചിമബംഗാളില്‍ ബുദ്ധദേവന്‍ കാര്‍ഫാക്ടറിയുംകൊണ്ട് ഇനിമേലില്‍ നടക്കേണ്ടതില്ല എന്ന് സോണിയാ മാഡവും മമതാ ദീതിയും ചേര്‍ന്നങ്ങ് തീരുമാനിച്ചുകളഞ്ഞത്. ടാറ്റാ നാടന്‍ മുതലാളി. എന്നുവച്ചാല്‍ ദേശീയ ബൂര്‍ഷ്വാസി. അയാള്‍ എന്തരിനാണ് ബുദ്ധദേവന്റെ ബംഗാളില്‍ കൊണ്ടുചെന്ന് കമ്പനി സ്ഥാപിക്കണത്? ദേശീയ ബൂര്‍ഷ്വാസി എന്നുവച്ചാല്‍ നമ്മുടെ ആളല്ലേ. അങ്ങേര്‍ക്കെന്താണ് മാര്‍ക്സിസ്റ്റുകളുമായി ബന്ധം? വേറെയെവിടെ വേണമെങ്കിലും കമ്പനി വയ്ക്കാം, ഭൂമി പിടിച്ചെടുക്കുകയോ പിടിക്കാതെ അളന്നുതിരിച്ച് സ്വന്തമാക്കുകയോ ചെയ്യാം. ബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളില്‍മാത്രം വ്യവസായം തുടങ്ങാന്‍ പാടില്ല. അഥവാ തുടങ്ങിയാല്‍ ഞങ്ങള്‍ സമരിച്ച് പൂട്ടിക്കും. ഞങ്ങള്‍ നേരിട്ടുവന്നില്ലെങ്കില്‍ പുലിയായോ പാമ്പായോ നക്സലായോ ഗീതാനന്ദനായോ വരും. മാര്‍ക്സിസ്റ്റുകാര്‍ക്കെന്തിനാണ് വ്യവസായം? അവര്‍ക്ക് കട്ടന്‍ചായ, പരിപ്പുവട, ദിനേശ് ബീഡി- അത്രയും മതി. വ്യവസായം വല്ല ആന്ധ്രയിലോ കര്‍ണാടകത്തിലോ വരട്ടെന്നേ. അന്‍പുമണിയുടെ പുകവലിനിരോധം വന്നതുകൊണ്ട് എവിടെ പുക ഉയരുന്നതുകണ്ടാലും പിടിക്കപ്പെടുമെന്നായി. നാനോ കാറിന്റെ പുകക്കുഴലുകണ്ടിട്ടാകണം മാഡവും ദീതിയും തോളോടുതോള്‍ ചേര്‍ന്ന് പൊലീസുകളിച്ചത്. നാനോ പോയാല്‍ മമതയ്ക്കെന്ത്. എന്തുതന്നെയായാലും ബംഗാളില്‍ മാര്‍ക്സിസ്റ്റ് ക്രൂരന്മാര്‍തന്നെ ഇനിയും ജയിക്കും.

ധര്‍മം കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കണമെന്നാണല്ലോ ആപ്തവാക്യം. ആടിയ കാലും പാടിയ നാവും വെറുതെ പിന്നെയിരിക്കില്ല. മമത ഇനിയും പാടും; ആടും. അതും ഒരു പൊതുപ്രവര്‍ത്തനമാണല്ലോ.

*

വാല്‍ക്കഷണം:

എം എന്‍ വിജയന്‍ അനുസ്മരണത്തിന് അധിനിവേശക്കാര്‍ ചേരിതിരിഞ്ഞു എന്ന് വാര്‍ത്ത. പാഠം സുധീഷ് ചിലതെല്ലാം 'വെളിപ്പെടുത്തി'. കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര തുടങ്ങിയ 'ശിഷ്യഗുണങ്ങള്‍' ഒത്തുചേരുമ്പോള്‍ ഇനിയും ചില വെളിപ്പെടുത്തലുകള്‍ വരാനുണ്ട്. കല്ലെറിഞ്ഞ് ആരും കടന്നലിനെ ഇളക്കാതിരുന്നെങ്കില്‍!

Sunday, September 28, 2008

പ്രണയ പാരവശ്യം

"പ്രിയപ്പെട്ട ബുഷ്, ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു'' എന്ന് വികാരവായ്പോടെ മന്‍മോഹന്‍ സിങ് പറഞ്ഞതായി കാണുന്നു. കരഞ്ഞ് കെട്ടിപ്പിടിച്ച് ആ ചങ്ങാതിമാര്‍ വികാരങ്ങള്‍ പങ്കുവച്ചു. ടൈറ്റാനിക് കപ്പല്‍ മുങ്ങുമ്പോള്‍ നായിക റോസ് ഡെവിറ്റും നായകന്‍ ജാക്കും ഒന്നിച്ചിരുന്ന് വികാരഭരിതമായി നടത്തുന്ന സംഭാഷണമില്ലേ-ഏതാണ്ടതുപോലെ.

രംഗം വൈറ്റ് ഹൌസിലെ സദ്യാലയം.

സമയം പുലര്‍ച്ചെ കോഴി കൂവുന്നതിനു മുമ്പ്.

ബുഷ്: പ്രിയേ, നീ മനോഹരിയായിരിക്കുന്നു. നിന്റെ ചുണ്ടുകളില്‍ കവിത വിരിയുന്നു. നിന്റെ തലപ്പാവില്‍ എനിക്ക് ഇന്ത്യയെ കാണാം.

മന്‍: നാഥാ.......ഞാന്‍ ധന്യയായി.

ബുഷ്: ആര്യപുത്രീ, നീ ഇന്ത്യയെ ഇങ്ങ് വൈറ്റ് ഹൌസോളം ഉയര്‍ത്തി. ധീരേ, വീരേ, നിന്റെ നോട്ടം ആത്മാര്‍ഥതയുടെ ചെമ്പകപ്പൂപോലെ. നിന്റെ കവിളുകള്‍ക്ക് ഗോതമ്പിന്റെ നിറം.

മന്‍: എന്റെ രാജകുമാരാ, ഇന്ത്യക്കാരായ മണുങ്ങൂസന്മാരെ അങ്ങ് മനുഷ്യരാക്കി. അങ്ങില്ലെങ്കില്‍ ഞാനില്ല, എന്റെ നാടില്ല.

ബുഷ്: കരളേ, പ്രണയിനി, എല്ലാം നിന്റെ പാടവം.

മന്‍: ചരിത്രത്തിലെഴുതപ്പെടും പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദസുഖം.

കണ്ണുകള്‍ കണ്ണുകള്‍ കഥപറഞ്ഞത് നാല്‍പ്പതുമിനിറ്റ്. അപ്പോള്‍ വാള്‍സ്ട്രീറ്റിലെ വന്‍മരങ്ങള്‍ ഇളകിയാടി. ചിലത് വേരറ്റുവീണു. കപ്പല്‍ മുങ്ങുകയായിരുന്നു. പരസ്പരം സ്തുതിച്ചും സൌഹൃദം പങ്കിട്ടും കമിതാക്കള്‍ അത്താഴമുണ്ട് കഴിയുമ്പൊഴേക്കും കപ്പലിലെ അവസാനത്തെ അറയിലും വെള്ളം കയറിക്കഴിഞ്ഞിരുന്നു. ന്യൂയോര്‍ക്കിലെ എട്ടാമത്തെ ബാങ്കും പൊട്ടിയിരുന്നു.

****

'അകലെക്കണ്ടപ്പോളാട്ടിന്‍കുട്ടി, അതങ്ങടുത്തുകണ്ടപ്പോളാനക്കുട്ടി, അതങ്ങെടുത്തുനോക്കുമ്പോള്‍ പൂച്ചക്കുട്ടി, അതങ്ങെറിഞ്ഞനേരത്തോ കോട്ടിക്കായ' എന്ന മട്ടിലാണ് കാര്യങ്ങള്‍. കുഞ്ഞുണ്ണി മാഷുപറഞ്ഞപോലെ എല്ലാം ഒരു തോന്നലാണ്. തിട്ടമായി ഇന്നതാണെന്ന് ഇതുവരെ ബോധ്യമായിട്ടില്ല. മുതലാളിത്തഗുരുവിന് അക്ഷരം പിഴച്ചോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്ന സംശയം. കോട്ടയത്തെ അച്ചായനാണ് ഇപ്പോള്‍ സംശയത്തിന്റെ മൊത്തക്കച്ചവടം. ആശാനക്ഷരമൊന്നു പിഴച്ചാല്‍? അയ്യയ്യോ, കോട്ടയത്ത് തുറമുഖം വന്നാല്‍ സഹിക്കാം. ഇത് സഹിയുമോ?

'ആഗോളവല്‍ക്കരണം വന്നാല്‍ റബറിന്റെ വില കയറില്യോ...നമ്മടെ പുള്ളാര്‍ക്ക് വല്യവല്യ പണിയൊക്കെ കിട്ടില്ലായോ.....' എന്ന ചോദ്യം പലവട്ടം കേട്ടിട്ടുണ്ട്. 'പിന്നെന്തിന് മാര്‍ക്സിസ്റ്റുകള്‍ കൊടിയുംപിടിച്ച് നടക്കണത് ' എന്ന പേച്ചും, എന്തിനും ഏതിനും അമേരിക്കയിലേക്ക് ചൂണ്ടി-'അവിടെ എന്നാ സുഖമാ' എന്നും ചോദ്യവും എത്രവട്ടം കേട്ടു! ഇപ്പോള്‍ അതേ അച്ചായന്‍ വിതുമ്പുകയാണ്: "ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്തരാജ്യത്തിന്റെ ഏറ്റവും വലിയ മുതലാളിത്ത ഘടകമായ ധനസ്ഥാപനങ്ങളുടെ തകര്‍ച്ച ഉദാര സമ്പദ്‌വ്യവസ്ഥയുടെ ഗുരുക്കന്മാര്‍ക്കുതന്നെ വഴിതെറ്റിയെന്ന അപകടസൂചനയാണോ നല്‍കുന്നത്? ഇനിയും സ്ഥാപനങ്ങള്‍ അടര്‍ന്നുവീഴുമോ? തകര്‍ന്ന ധനസ്ഥാപനങ്ങളെയെല്ലാം ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി അമേരിക്കന്‍ സര്‍ക്കാരിനുണ്ടാകുമോ? അമേരിക്കയിലെ ധനസ്ഥാപനങ്ങളിലും കടപ്പത്രങ്ങളിലും വന്‍നിക്ഷേപം നടത്തിയ രാജ്യങ്ങള്‍ സുരക്ഷാകേന്ദ്രങ്ങളിലെ ഫണ്ട് മാറ്റിയാല്‍ അമേരിക്ക നിലംപതിക്കില്ലേ?''(മലയാള മനോരമ മുഖപ്രസംഗം, സെപ്തംബര്‍ 27)

ഇതെന്തൊരു കഥ? അമേരിക്ക തകരുകയോ? ലോകത്തെ രക്ഷിക്കാന്‍ അവശേഷിക്കുന്ന ഏകമാര്‍ഗം മുതലാളിത്തമാണെന്നു പറഞ്ഞിരുന്ന അച്ചായന് ഇത് എന്നാ പറ്റി? സംഗതി വലിയ കുഴപ്പമാണ്. മെറില്‍ലിഞ്ച്, ലേ മാന്‍, ഗോള്‍ഡ്‌മാന്‍ സാച്ചസ്, സ്റ്റാന്‍ലി മോര്‍ഗന്‍, എഐജി, ഫാനിമേ, ഫ്രെഡിമാക്ക് എന്നെല്ലാമുള്ള വായില്‍കൊള്ളാത്ത പേരുകള്‍ ഇടക്കിടെ കേട്ടപ്പോള്‍തന്നെ എന്തരോ ഗുലുമാല് വരാന്‍ പോകുന്നതിന്റെ ചൂരടിച്ചിരുന്നു. ഇക്കണ്ടതെല്ലാം അമേരിക്കയിലെ 'പൊളപ്പന്‍' സാധനങ്ങളാണ്. ചിലത് ബാങ്ക്, മറ്റുചിലത് ബാങ്കിന്റെ ബാങ്ക്. ഇനിയും ചിലത് ഇന്‍ഷുറന്‍സ് കമ്പനി. ഇമ്മാതിരി സാധനങ്ങളെല്ലാം അമേരിക്കയില്‍ തകരുകയാണുപോല്‍! തിരുവനന്തപുരത്തെ ശബരീനാഥിനെപ്പോലെ പാപ്പരാവുകയാണുപോല്‍!

അമേരിക്കയില്‍ തകരുന്ന ഇത്തരം സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുകയാണെന്നും അത് ജനങ്ങള്‍ക്കുവേണ്ട നടപടിയാണെന്നുമാണ് കോട്ടയത്തെ 'കാപ്പിറ്റലിസ്റ്റ് ടൈംസ്' അഥവാ മലയാള മനോരമയുടെ മുഖപ്രസംഗം പറയുന്നത്. അതായത്, ദേശസാല്‍ക്കരണത്തിലൂടെ അമേരിക്ക സോഷ്യലിസ്റ്റാകുകയാണെന്ന്. അപ്പോള്‍ പിന്നെ വിപ്ലവവും വേണ്ട ചെങ്കൊടിയും വേണ്ട. ജോര്‍ജ് ബുഷ്, സഖാവ് ബുഷാകും. വാഷിങ്ടണ്‍ പോസ്റ്റ് ദേശാഭിമാനിയാകും!(ഇവിടെ സിപിഎം പിരിച്ചുവിടണമെന്ന ഒരു മുഖപ്രസംഗത്തിനുകൂടി വകുപ്പായി).

അച്ചായന്റെ മുഖപ്രസംഗം നിര്‍ത്തുന്നില്ല. തുടരന്‍ ഇങ്ങനെ:"അമേരിക്കന്‍ ധനസ്ഥാപനങ്ങളുമായി ഇടപാട് ഉണ്ടായിരുന്ന ചില ഇന്ത്യന്‍ ബാങ്കുകള്‍ക്ക് കുറെ നഷ്ടം സംഭവിക്കാനിടയുണ്ടെങ്കിലും അവയുടെ ആസ്തികള്‍ കണക്കിലെടുക്കുമ്പോള്‍ കാര്യമായ ക്ഷതമൊന്നുമുണ്ടാവില്ല. ഒരുവര്‍ഷമായി റിസര്‍വ് ബാങ്ക് വളരെ കരുതലോടെയാണ് നീങ്ങിയത്. ലോക സമ്പദ്‌വ്യവസ്ഥയിലെ അപകടസൂചനകള്‍ കണ്ടറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്.''

നമ്മുടെ റിസര്‍വ് ബാങ്കിന്റെ ഒരു കഴിവേയ്. ഇന്നാട്ടില്‍ ഇടതുപക്ഷം എന്നൊരു സാധനമുള്ളതായി അച്ചായന്‍ കണ്ടിട്ടില്ല;കേട്ടിട്ടില്ല. വിദേശ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് ഭീമന്മാര്‍ക്കും വാതില്‍ തുറന്നുകൊടുക്കാന്‍ ഓങ്ങുമ്പോഴെല്ലാം മന്‍മോഹന്‍ സിങ്ങിനെയും ചിദംബരത്തെയും കഴുത്തിനു പിടിച്ചുനിര്‍ത്താന്‍ പ്രകാശ് കാരാട്ട്, ബര്‍ദന്‍ തുടങ്ങിയ ചില 'മൂരാച്ചികള്‍' തുനിഞ്ഞിറങ്ങിയത് ഓര്‍മയേ ഇല്ല. ആഗോളവല്‍ക്കരണത്തിന്റെ അപകടം വിളിച്ചുപറഞ്ഞ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയപ്പോള്‍ ഇതാ ദേശീയ നഷ്ടമുണ്ടാക്കുന്നവര്‍ എന്നലറിയാണ് നേരിട്ടത്. കുഞ്ഞുമരിച്ച സ്ത്രീയുടെ കണ്ണീരുപോലും പണിമുടക്കിനെതിരായ വിഷദ്രാവകമാക്കി മാറ്റാനാണ് അച്ചായന്റെ ചാനല്‍ മുതിര്‍ന്നത്. ഇപ്പോള്‍ ഇന്ത്യയുടെ രക്ഷകന്‍ റിസര്‍വ് ബാങ്ക് പോലും! എന്നാലും മിണ്ടരുത് ഇടതുപക്ഷക്കാരെക്കുറിച്ച് നല്ലൊരക്ഷരം. നാണംകെട്ട അംനേഷ്യ മുത്തശ്ശി.

അമേരിക്കയില്‍ കുഴപ്പമൊക്കെയാണെങ്കിലും കടിഞ്ഞാണ്‍ വല്ലാതെ മുറുക്കരുതെന്നാണ് മുഖപ്രസംഗത്തിലൂടെ മുത്തശ്ശിയുടെ ഉപദേശം. "കടിഞ്ഞാണ്‍ വളരെ മുറുക്കുന്നതു ശരിയായിരിക്കുകയില്ല. സാമ്പത്തികവളര്‍ച്ചയെ വീര്‍പ്പുമുട്ടിക്കാതെയുള്ള സന്തുലിതമായ സമീപനം തന്നെയാണ് അഭികാമ്യം'' എന്ന്. ജോര്‍ജ് ബുഷച്ചായന്‍ നമിക്കട്ടെ ഈ ഉപദേശസാഹസത്തിനുമുന്നില്‍! പൊന്നമ്മ സൂപ്രണ്ടിനെ നാടുകടത്തിയ ഒഴിവില്‍ ഒരു സാരോപദേശപംക്തി തുടങ്ങാവുന്നതുമാണ്.

****

ശതമന്യുവിന്റെ ഒരു സുഹൃത്ത് എഴുതിച്ചോദിക്കുന്നു: ഇങ്ങനെ ദേശസാല്‍ക്കരണം നടത്തിയാല്‍ അമേരിക്ക ലോകത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് രാജ്യമായിപ്പോകില്ലേ എന്ന്. ലോകത്താകെ മുതലാളിത്തം വിരിയിക്കാന്‍ പെടാപ്പാടുപെടുന്ന ബുഷിന്റെ നാട്ടില്‍ സോഷ്യലിസമോ? ലോകബാങ്ക്, ഐഎംഎഫ് എന്നെല്ലാമുള്ള പടപ്പുകളെ വിട്ട് എവിടെയെങ്കിലും പൊതുമേഖലയുണ്ടെങ്കില്‍ പിടിച്ച് സ്വകാര്യമേഖലയിലാക്കാനാണ് ഇന്നലെവരെ പാടുപെട്ടത്. ഇപ്പോള്‍ 'ഏതു ബാങ്ക് ദേശസാല്‍ക്കരിക്കണം' എന്നാണ് രാവിലെ എണീറ്റയുടനെ ബുഷ് ആലോചിക്കുന്നത്.

കഴിവുള്ളവന്‍ അതിജീവിക്കും, കഴിവുകെട്ടവന്‍ നശിക്കും എന്ന പല്ലവിയൊന്നും കേള്‍ക്കാനില്ല. കഴിവുകെട്ട് നശിക്കുന്നവനെ പണം പമ്പുചെയ്ത് നിവര്‍ത്തിനിര്‍ത്താന്‍ ഖജനാവ് തുറന്നുവച്ചിരിക്കയാണ്. 'സ്വകാര്യ ബിസിനസുകാര്‍ ലാഭമുണ്ടാക്കുന്നിടത്തോളം മുതലാളിത്തം ബിസിനസുകാരുടേതാണ്, അവര്‍ നഷ്ടമുണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ മുതലാളിത്തം സര്‍ക്കാരിന്റേതാകും' എന്നാണ് പ്രമാണം. ലാഭം നമുക്കും നഷ്ടം ജനങ്ങള്‍ക്കും.

ഏതായാലും അമേരിക്കയിലെ 'ദേശസാല്‍ക്കരണത്തെക്കുറിച്ച് ' മനോരമ പറഞ്ഞതുപോലെ, "നികുതിദായകന്റെ പണംകൊണ്ട് ഈ സ്വകാര്യസ്ഥാപനങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക.......അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് ബുഷ് ഇറങ്ങിത്തിരിച്ചത്. ഈ ദേശസാല്‍ക്കരണമാകട്ടെ, ഉടമകള്‍ക്കല്ല, ജനങ്ങള്‍ക്കുവേണ്ടിയാണ്.'' എന്ന അഭിപ്രായം ശതമന്യുവിനില്ല. കാരണം, അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത്, തകരുന്ന സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിന്മേലുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രക്രിയയാണ്. അതായത്, സ്വകാര്യ ധനസ്ഥാപനങ്ങളെ അതേപടി നിര്‍ത്തി അതിന്റെ കടബാധ്യത ജനങ്ങളുടെ നികുതിപ്പണംകൊണ്ട് തീര്‍ക്കുമെന്ന്. മനോരമ പേടിക്കേണ്ട. കടിഞ്ഞാണ്‍ മുറുക്കില്ലെന്നു മാത്രമല്ല, പൂര്‍ണമായി അയച്ചിടുകതന്നെ ചെയ്യും ജോര്‍ജ് ബുഷ്. മുതലാളിത്തത്തെ രക്ഷിക്കാന്‍ പൊതുമുതല്‍കൊണ്ടൊരു മറിമായം. സോഷ്യലിസത്തില്‍ പൊതുമുതല്‍ ജനങ്ങള്‍ക്കു കിട്ടും, മുതലാളിത്തത്തില്‍ അത് മുതലാളിമാര്‍ തിന്നും. അമേരിക്ക സോഷ്യലിസ്റ്റാവും എന്ന പേടി തല്‍ക്കാലം വേണ്ട. നിലനില്‍ക്കാന്‍വേണ്ടി ചില നാടകങ്ങള്‍-അതും അപ്പച്ചന്റെയൊരു കുസൃതി.

Sunday, September 21, 2008

നൂല്‍ മാര്‍ഗം

മാലപ്പടക്കത്തിന് തീകൊടുത്തപോലെ അങ്ങ് അമേരിക്കാവില്‍ കൂറ്റന്‍ കമ്പനികള്‍ തുരുതുരെ പൊട്ടുകയാണ്. തീപ്പൊരികള്‍ പൊട്ടിച്ചിതറി ഇങ്ങ് മന്‍മോഹന്‍ജിയുടെ തലപ്പാവിലുമെത്തുന്നു. ബുഷ് സായിപ്പിന്റെ ഉറക്കംകെടുത്തുന്ന മലവെള്ളപ്പാച്ചില്‍ ലോകത്താകെയുള്ള മാധ്യമങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും റിപ്പോര്‍ട്ടുചെയ്തു. ഇവിടെയിങ്ങ് കേരളാവില്‍ ബുഷിന്റെ ചാര്‍ച്ചക്കാര്‍ നടത്തുന്ന ഒരു പത്രമുണ്ട്. അവര്‍ക്ക് സംഗതി വെറും വാണിജ്യപ്പേജ് വാര്‍ത്തയാണ്. വാഷിങ്ടണിലെ പടക്കം കോട്ടയം പത്രത്തിന്റെ വാലില്‍കിടന്നും പൊട്ടുന്നുണ്ടോ എന്ന് സംശയിക്കണം. വലിയ വാര്‍ത്ത തിരുവനന്തപുരത്തുള്ളപ്പോള്‍ എന്തിന് വാഷിങ്ടണിലേക്കു നോക്കണമെന്ന ന്യായം നല്ലതുതന്നെ.

ശബരീനാഥും കുറെ പെണ്ണുങ്ങളുംകൂടി കൃഷ്ണനും ഗോപികയും കളിച്ചുപൊട്ടിച്ചത് ചില്ലറ കോടികളാണോ. ഒരുകണക്കിന് അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയും ഇതും ഒരുപോലെതന്നെ. ഊഹംവച്ച് കച്ചവടം നടത്തിയതിന്റെ ദുരന്തമാണ് രണ്ടും. ശബരീനാഥിന്റെ ഏജന്റന്‍മാര്‍ പാല്‍പുഞ്ചിരിയും ശൃംഗാരചേഷ്ഠകളുമായി വന്നുചോദിച്ചപ്പോള്‍, നൂറ്റുക്ക് നൂറും അതിലേറെയും പലിശ മോഹിച്ച് പെട്ടിതുറന്നു കമഴ്ത്തിയവരാണ് കെണിഞ്ഞത്. പലിശ കിട്ടുമെന്നത് ഒരൂഹം മാത്രം. കിട്ടിയ പണംകൊണ്ട് ചെക്കന്‍ അര്‍മാദിച്ചു. കേരളാ ലോട്ടറിയുടെ പരസ്യം പോലെയാണ് 'പ്രതിഫലം' നല്‍കിയത്. രണ്ടാഴ്ച കൂടെക്കഴിഞ്ഞ നടിക്ക് പത്തുലക്ഷവും കാറുമത്രേ ലോട്ടറിയടിച്ചത്. 'മകള്‍ പ്രേമഭാജനം, അമ്മ ബിസിനസ് താരം' എന്ന നാടകവും അരങ്ങേറി. മാനേജരായി വിലസിയ ചുരിദാറുകാരിക്ക് കുചേലന് കൃഷ്ണന്‍ കൊടുത്തപോലെ കൊടുത്തൂ കൊട്ടാരം രണ്ട്. എറണാകുളത്തെ നടിയുടെ മടിയില്‍നിന്ന് ഒരു മണിക്കൂര്‍കൊണ്ട് തലസ്ഥാനത്തെ വിമാനക്കാരിയുടെ കവിളിലേക്കെത്താന്‍ 16 വണ്ടിയും പറ്റില്ലെന്നായപ്പോള്‍ ചെറുക്കന്‍ ബിഎംഡബ്ളിയൂ എന്ന മുന്തിയ വണ്ടി വാങ്ങി നടയ്ക്കിരുത്തിയത്രേ. പണംകൊണ്ടൊരാറാട്ട്.

ഏതാണ്ട് അതുപോലെതന്നെയാണ് ബുഷ് സായ്പിന്റെ നാട്ടിലെ ബാങ്കുകളും കളിച്ചത്. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവമല്ലേ യഥാര്‍ഥ വാര്‍ത്ത. അതുകൊണ്ട്, ശബരീനാഥിനെയും തോഴിമാരെയും കുറിച്ചുള്ള കഥയും ഉപകഥയും അച്ചായന്റെ പത്രത്തില്‍ വായിച്ചു കോള്‍മയിര്‍ കൊള്ളുക. ബുഷ് സായ്പിന്റെ ബാങ്കുതകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയുമെല്ലം അറിയാന്‍ ഏതെങ്കിലും മൂരാച്ചിപ്പത്രം നോക്കിപ്പോകുക. എല്ലാ തട്ടിപ്പുകാരും വിജയിക്കട്ടെ!

********

നൂല്‍കെട്ടി തുമ്പിയെ കളിപ്പിക്കുന്നതും ഞണ്ടിനെ പിടിക്കുന്നതുമെല്ലാം കണ്ടിട്ടുണ്ട്. നൂലില്‍ കെട്ടി ഒരു പാര്‍ടിയില്‍ നേതാക്കളെ ഇറക്കുന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഇതാദ്യം തന്നെ. കൂടിയ പുള്ളിയാണ് പറഞ്ഞിരിക്കുന്നത്-വി എം സുധീരന്‍. വാവടുക്കുമ്പോള്‍ ചില അസുഖങ്ങള്‍ വര്‍ധിക്കാറുണ്ട്. അതുപോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കോണ്‍ഗ്രസിലെ ചിലരുടെ അസുഖം വര്‍ധിക്കുക. അന്നേരം ഇമ്മാതിരി ചില അശരീരി പുറത്തുവരും. പ്രസ്താവന പലതും മുമ്പും വന്നിട്ടുണ്ട്. പോകെപ്പോകെ ആരും അത്ര കാര്യമാക്കാറില്ലെന്നു മാത്രം. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആരോമല്‍ ചേകവര്‍ സ്റ്റൈലില്‍ സത്യം ചെയ്തത് എത്രതവണയെന്ന് എണ്ണി ഓര്‍മിക്കാനാകുന്നില്ല. 'ഇനി ഞാന്‍ ഇല്ല' എന്നുപറയുമ്പോള്‍ കണക്കാക്കിക്കൊള്ളണം, "ഞാനിതാ ഇവിടെയുണ്ട്, എന്നെ നോക്കൂ, വിളിക്കൂ'' എന്ന രോദനമാണ് അതെന്ന്.

ലാളിത്യമാണ് ജീവിതവ്രതം. എന്നുവച്ച് കുഞ്ഞൂഞ്ഞിനെപ്പോലെ, ഖാദിസ്റ്റോറില്‍ ചെന്ന് രണ്ടുഡസന്‍ കുപ്പായം ഒന്നിച്ചുവാങ്ങി ഓരോന്നിന്റെയും ഓരോയിടത്ത് ബ്ലേഡുവച്ച് കീറി, 'പിന്നിക്കീറിയ' കുപ്പായമിട്ട് ലാളിത്യം കാണിക്കുന്ന പരിപാടിയൊന്നുമില്ല. ലാളിത്യം കാണിക്കേണ്ടപ്പോള്‍ പത്രക്കാരെ വിളിക്കും. മജീഷ്യന്‍ സാമ്രാജിനെപ്പോലെ ലൈവ് ഷോ നടത്തും. ഇപ്പോള്‍, തെരഞ്ഞെടുപ്പിന്റെ ചൂരടിച്ചു തുടങ്ങിയിട്ടുണ്ട്. അപ്പോഴാണ്, നൂലില്‍ കെട്ടിയിറക്കല്‍ സിദ്ധാന്തം പുറത്തെടുത്തത്.

കേംബ്രിഡ്‌ജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠിക്കാന്‍പോയ രാജീവ്ഗാന്ധിയെ പ്രണയിച്ച് ഭാര്യാപദമേറ്റെടുത്ത യോഗ്യതയുംകൊണ്ടാണ് ഇപ്പോഴത്തെ ഹൈക്കമാന്‍ഡ് നൂലിലൂടെ കോണ്‍ഗ്രസിലേക്ക് ഇറങ്ങിവന്നത്. ലോകബാങ്കിനും ഐഎംഎഫിനും വേണ്ടി കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയ നൂലുണ്ട നിവര്‍ത്തിയെടുത്ത് ഞാന്നു കോണ്‍ഗ്രസിലെത്തിയതാണ് ഇന്ന് നാടുഭരിക്കുന്ന പ്രധാനമന്ത്രി. പുതിയ താരോദയമായ രാഹുല്‍ജിയാകട്ടെ, കൊളമ്പിയക്കാരി കാമുകിയെയുംകൊണ്ട് ഊരുചുറ്റി പാട്ടുപാടി ആട്ടമാടുന്നതിനിടെ ആരോ പറഞ്ഞതുകേട്ട് അതിനേക്കാള്‍ സുഖമുള്ളത് അധികാരമാണെന്നു തിരിച്ചറിഞ്ഞ് നൂലില്‍ തൂങ്ങി എഐസിസി ഓഫീസിലിറങ്ങിയതാണ്. കാണാപ്പാഠം പഠിച്ചുള്ള പ്രസംഗം, വെള്ള പൈജാമയും കുര്‍ത്തയും, ആളുകള്‍ കൂടിനില്‍ക്കുന്നതുകണ്ടാല്‍ ഉറുമ്പുകടിയേറ്റതുപോലുള്ള പാച്ചിലും ഈച്ചയെ ആട്ടുന്നതുപോലുള്ള കൈവീശലും, പത്രക്കാര്‍ മുന്നിലെത്തുമ്പോള്‍ വിഡ്ഢിത്തം വിളമ്പല്‍-ഇതാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്ന് യുവരാജാവ് ട്യൂഷന്‍ ക്ലാസില്‍ പഠിച്ചിട്ടുണ്ട്. കൂടുതലെന്തുവേണം. നൂലിലൂടെ ഇറങ്ങിവന്നവര്‍ കോണ്‍ഗ്രസിന്റെ ഭാവി സുരഭിലമാക്കിക്കൊണ്ടിരിക്കയല്ലേ.

ഇനി തെരഞ്ഞെടുപ്പുവരുമ്പോള്‍ കുറെ നൂല്‍ ഇറങ്ങിവരും. അറ്റത്ത് ആളുമുണ്ടാകും. വടക്കനും തെക്കനും ചാനലുള്ളവനും ഇല്ലാത്തവനുമൊക്കെ ഇപ്പോള്‍തന്നെ കാര്യം സാധിച്ചെന്നാണ് അറിവ്. പേമെന്റ്, റിസര്‍വേഷന്‍, കൈമണി തുടങ്ങിയ കാറ്റഗറികളില്‍ സീറ്റുണ്ടല്ലോ. വടക്കന്‍ ഇപ്പോള്‍ത്തന്നെ നൂലില്‍ ഞാന്ന് ഇടയ്ക്കിടെ നിലംതൊടുകയും പൂരനഗരിയില്‍ ചുറ്റിത്തിരിയുന്നുമുണ്ട്. ഈ ഹൈടെക്ക് നൂലുകാര്‍ക്കിടയില്‍ പഴയ മുച്ചീട്ടുകളി, നാടകുത്ത് തുടങ്ങിയ അഭ്യാസങ്ങളൊന്നും വിലപ്പോകുന്നില്ല. വരട്ടെ, വാവിങ്ങെത്തുമ്പോള്‍ ഇനിയും സിദ്ധാന്തങ്ങളവതരിപ്പിക്കാം. ആപദ് ബാന്ധവനേ, ആന്റണിയേ ശരണം! അളമുട്ടിയാല്‍, നൂലാണ് കോണ്‍ഗ്രസിന്റെ രക്ഷ എന്നും നൂലില്‍ ജനിച്ചവരാണ് രക്ഷകരെന്നും പാടാം. മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കാന്‍ കൈയില്‍ ഇത്തരം അഭിപ്രായങ്ങളല്ലേ ഉള്ളൂ!

വാല്‍കഷ്ണം:

ഇന്ത്യാവിഷന്‍ നഷ്ടത്തിലായത് അതിന്റെ ചെയര്‍മാന്‍ ഒരു കൊഞ്ഞാണനായതുകൊണ്ടെന്ന് അതേ ചാനലില്‍ അവലോകനം. ബക്കറ്റുപിരിവും അതുപോലുള്ള ധനസമ്പാദനവും ചെയര്‍മാന് വശമില്ലത്രേ. ചാനല്‍ തുടങ്ങുമ്പോള്‍ സാമര്‍ഥ്യവും കഴിവുമുള്ളവര്‍ ഏറെക്കഴിയുമ്പോള്‍ കൊഞ്ഞാണന്‍മാരാകുമെന്ന് ഗുണപാഠം. കൊഞ്ഞാണന്‍ ഗുണവാനാകണമെങ്കില്‍ ഭരണം വരണം; പൊതുമരാമത്ത് വകുപ്പും കിട്ടണം. അല്ലെങ്കില്‍ വാരാന്തക്കാരന്‍ ചെയര്‍മാനാകും; ചെയര്‍മാന്‍ പിന്നെയും കൊഞ്ഞാണനാകും.

Sunday, September 14, 2008

ഭോഷന്മാരുടെ തലയണ

സാധാരണ മനുഷ്യര്‍ക്ക് വിഡ്ഢിത്തമാകാം. അവരെയാരും ഭോഷന്മാരെന്നു വിളിക്കില്ല. പക്ഷേ, വലിയ വലിയ മനുഷ്യര്‍ പമ്പരവിഡ്ഢിത്തം ചെയ്യുകയും കാണേണ്ടത് കാണാതിരിക്കുകയും ചെയ്യുമ്പോള്‍ ഭോഷന്മാരെന്നുതന്നെ വിളിക്കണമെന്ന് പണ്ട് കവി കട്ടായം പറഞ്ഞിട്ടുണ്ട്. നല്ല വിഷപ്പാമ്പ് ചുരുണ്ടുകൂടി മെത്തയില്‍ കിടക്കുമ്പോള്‍ അതിനെ കാറ്റുതലയണയായി കരുതുന്നവരെ പിന്നെങ്ങനെ വിളിക്കും? '

.....വിപത്തുകളറിയുന്നില്ലഹോ മര്‍ത്ത്യന്‍
പ്രതിബോധവാനെന്നാലും മതിമോഹത്താല്‍
റ്റനായോരുരഗത്തിന്‍ ചുരുളിനെയുറക്കത്താല്‍
കാറ്റുതലയണയായേ കരുതൂ ഭോഷന്‍'

എന്നാണല്ലോ പ്രമാണം.

ഇപ്പറഞ്ഞത് ഭോഷന്മാരുടെമാത്രം കാര്യമാണ്. അതുകൊണ്ട്, നാളെ ശതമന്യു ഭോഷനെന്നു വിളിച്ചു എന്ന പരാതിയുമായി മാന്യന്മാരാരും വരേണ്ടതില്ല. നമുക്ക് കേരളത്തില്‍ എന്തെല്ലാം കാര്യം പ്രതികരിക്കാന്‍ കിടക്കുന്നു. അതിരപ്പിള്ളിയില്‍ ഒരു വൈദ്യുതപദ്ധതി വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രതിരോധദുര്‍ഗം തീര്‍ക്കണം. എവിടെയെങ്കിലും ഒരു വ്യവസായം വരുന്നു എന്നു കേട്ടാല്‍ പിന്നെ അമാന്തിച്ചു നില്‍ക്കരുത്-കൊടിയും വടിയുമായി ചാടിയിറങ്ങിക്കൊള്ളണം. പരിസ്ഥിതിയുടെ തിരുനെഞ്ചില്‍ പില്ലറടിച്ചു കയറ്റാനോങ്ങുന്ന വ്യവസായരാക്ഷസനെതിരെ മരണംവരെ സമരം നയിക്കണം. ഇനി, അത്യാവശ്യം വീതിയുള്ള ഒരു റോഡിനാണ് പദ്ധതിയെങ്കിലോ? ഏയ്.....കേരളത്തിലെന്തിന് ഇനിയൊരു റോഡ് എന്നു ചോദിക്കണം. നാലുപേര്‍ തികച്ചില്ലാത്ത പാര്‍ടി പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ തലേന്നു വൈകിട്ട് പാളയം മാര്‍ക്കറ്റില്‍ചെന്ന് ക്യൂനിന്ന് ചിക്കനും ഓവര്‍ബ്രിഡ്ജിലെ ബിവറേജസ് ഷോപ്പില്‍ തലകുനിച്ച് ക്യൂനിന്ന് ഒരു 'ഫുള്ളും' തമ്പാനൂരിലെ സിഡിക്കടയില്‍ തിക്കിത്തിരക്കി നാലു സിനിമാ സിഡിയും വാങ്ങി വീട്ടില്‍ ചെല്ലുകയും പിറ്റേന്നു പകല്‍മുഴുവന്‍ ഹര്‍ത്താലും അതിനെതിരായ വാര്‍ത്തകളും നുണയുകയും വേണം. ഏതെങ്കിലും കാട്ടിലോ എസ്റ്റേറ്റിലോ ആരെങ്കിലും കയറി പാര്‍പ്പുതുടങ്ങിയാല്‍; അവര്‍ക്ക് മാര്‍ക്സിസ്റ്റ് മൂരാച്ചികളുമായി ബന്ധമില്ലെന്നു തെളിഞ്ഞാല്‍ അപ്പോള്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍. പിന്നെ ഐക്യദാര്‍ഢ്യ പ്രകടനം, കത്തെഴുത്ത്, നിശാസമരം, വിലാപകാവ്യം, മാര്‍ക്സിസ്റ്റ് കക്ഷിയുടെ വലതുപക്ഷവല്‍ക്കരണത്തെക്കുറിച്ചുള്ള മോങ്ങല്‍ എന്നിങ്ങനെയുള്ള പതിവു കലാപരിപാടി നടത്തണം. വികസനത്തെക്കുറിച്ച് മിണ്ടുന്നവനെ പരിഷ്കരണവാദിയെന്ന് മുദ്ര കുത്തണം. ദേശീയ പലഹാരമായി പരിപ്പുവടയെ ഉയര്‍ത്തണം. ഇതൊക്കെയാണ് ഇക്കുറി മാവേലി വന്നപ്പോള്‍ കണ്ട കേരളം.

അതുകൊണ്ട് റൂപ്പര്‍ട്ട് മര്‍ഡോക് എന്നൊരു ഓസ്ട്രേലിയക്കാരന്‍ അമേരിക്കാവില്‍നിന്നു വന്ന് ഇവിടത്തെ ഏഷ്യാനെറ്റ് എന്നൊരു ചാനല്‍ വിലകൊടുത്തു വാങ്ങിയതിനെക്കുറിച്ച് വലുതായി ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശതമന്യുവിന്റെ വിചാരം. ചാനല്‍ ചക്കയൊന്നുമല്ലല്ലോ മലയാളിയുടെ തലയില്‍ വീഴാന്‍. മര്‍ഡോക് ഒരു പാവമാണ്. അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങള്‍ ലോകത്തെ ആകെ അഞ്ചു വന്‍കരയിലേ പരിപാടി സംപ്രേഷണംചെയ്യുന്നുള്ളൂ. ബ്രിട്ടന്‍, ഇറ്റലി, ഏഷ്യയിലെ ഭൂരിപഷം പ്രദേശം, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍മാത്രമേ മര്‍ഡോക്കിന്റെ കമ്പനികള്‍ക്ക് വാര്‍ത്താരംഗത്ത് ആധിപത്യമുള്ളൂ. പാവത്തിന് സ്വന്തമായുള്ളത് ആകെ 175 പത്രംമാത്രം. അതില്‍ ന്യൂയോര്‍ക് പോസ്റ്റ്, ടൈംസ് ഓഫ് ലണ്ടന്‍ തുടങ്ങിയ നമ്മുടെ ചന്ദ്രികപോലുള്ള പത്രവും പെടും. അമേരിക്കയിലാണെങ്കില്‍ ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് സ്റ്റുഡിയോ, ഫോക്സ് നെറ്റ് വര്‍ക്ക്, 35 ടിവി സ്റ്റേഷന്‍ എന്നിങ്ങനെ ചില്ലറ പണിത്തരങ്ങള്‍മാത്രം. ആകെ അവ പ്രയോജനപ്പെടുന്നത് നാല്‍പ്പത് ശതമാനം അമേരിക്കക്കാര്‍ക്കാണ്. പിന്നെ അവിടെ ഫോക്സ് ന്യൂസ്, പത്തുപതിനെട്ട് സ്പോര്‍ട്സ് ചാനല്‍ എന്നിങ്ങനെ കേബിളിലൂടെയുള്ള ചില പരിപാടിയുമുണ്ട്. ബിസിനസല്ലേ. അല്‍പ്പം രാഷ്ട്രീയമൊക്കെയാവാം എന്നാണ് മര്‍ഡോക്കിന്റെയും പക്ഷം. അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ ടിയാന്‍ ബുഷിനെ വാനോളം പൊക്കി. ഇറാഖ് അമേരിക്കയുടെ ചൊല്‍പ്പടിയിലുണ്ടെങ്കില്‍ എണ്ണ ഒഴുകിവരുമെന്ന് ഉറക്കെത്തന്നെ പറഞ്ഞു. ഇംഗ്ളണ്ടില്‍ ടോണി ബ്ളെയറുമായാണ് കൂട്ടുകൃഷി നടത്തിയത്. നാലുകൊല്ലം മുമ്പ് അമേരിക്കയില്‍ ജോര്‍ജ് ബുഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്ന് വന്നപ്പോള്‍ രക്ഷകനായി വന്നത് മര്‍ഡോക്കാണ്. മാത്രമോ, ബുഷിന്റെ മച്ചുനിയന്‍ ജോ എല്ലിസിന് സ്വന്തം കമ്പനിയില്‍ ബല്യ ജോലിയും കൊടുത്തു രസികന്‍. ഇറാഖ് യുദ്ധാനന്തരം ജോര്‍ജ് ബുഷ് ചരിത്രനായകനാകുമെന്ന് മര്‍ഡോക് പ്രവചനവും നടത്തി. രാഷ്ട്രീയത്തിനുവേണ്ടി കച്ചവടം, കച്ചവടത്തിനായി രാഷ്ട്രീയം എന്നതാണ് മര്‍ഡോക്കിയന്‍രീതി. ഇരുകൂട്ടര്‍ക്കും നേട്ടം. നേര്‍ക്കുനേരെയുള്ള ഈ പരിപാടി കേരളത്തില്‍ വലിയ പുതുമയൊന്നുമല്ല. നമ്മുടെ അച്ചായന്റെ പഴയ വിഷംകുടി സിദ്ധാന്തം മറന്നുവോ; മറക്കുവാനാകുമോ?

അതുകൊണ്ട്, മര്‍ഡോക് വന്നോട്ടെന്നേ, ഏഷ്യാനെറ്റ് വാങ്ങിക്കോട്ടെന്നേ. നമുക്ക് ആ ചാനലിലൂടെ പൂര്‍വാധികം ഭംഗിയായി മാര്‍ക്സിസ്റ്റ് പാര്‍ടിയെ തെറിവിളിച്ചുകൊണ്ടേയിരിക്കാം.

നമ്മുടെ നാട്ടില്‍ ഇമ്മിണി ബല്യ ഒരു യൂണിയനുണ്ട്. സൂര്യനുതാഴെയുള്ള സകല കാര്യത്തിലും പ്രതികരിക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ എന്നാണ് വിളിപ്പേര്. പ്രതികരണ യൂണിയന്‍ എന്ന മറുപേരുമുണ്ട്. അധരപ്രതികരണം മാത്രമേയുള്ളൂ, നാട്ടില്‍ കലാപമുണ്ടാക്കാനും തലകൊയ്യാനും നടക്കുന്ന ഗോവിന്ദന്‍കുട്ടിമാര്‍ക്കെതിരെ കേസെടുത്താല്‍ചാടി വീണുകളയും. ഫാരിസ് അബൂബക്കര്‍ എന്നൊരു സ്വത്തുകച്ചവടക്കാരന്‍, നസ്രാണി മുത്തശ്ശിയുടെ നെഞ്ചില്‍ കയറിയിരുന്നപ്പോള്‍ കഴുത്തില്‍ പിടിച്ചു പുറത്താക്കാന്‍ കച്ചവരിഞ്ഞുകെട്ടി മുമ്പേപോയത് അധര പ്രതികരണക്കാരായിരുന്നു. ഇപ്പോള്‍ മര്‍ഡോക് വരുമ്പോള്‍ മിണ്ടാട്ടമില്ല. അല്ലെങ്കിലും മിണ്ടേണ്ട കാര്യമില്ല. മര്‍ഡോക്കിനെപ്പോലൊരു തൊഴിലാളിസ്നേഹി ഭൂലോകത്തെവിടെയുമില്ലെന്നാണ് കേള്‍വി.

1986ല്‍ ഇംഗ്ളണ്ടിലെ പത്രക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ പത്രസ്ഥാപനങ്ങള്‍ തെക്കന്‍ ലണ്ടനിലെ വാപ്പിങ് എന്ന യൂണിയന്‍ സ്വാതന്ത്ര്യമില്ലാത്ത മേഖലയിലേക്ക് അപ്പാടെ പറിച്ചുനട്ട പാരമ്പര്യമേയുള്ളൂ മര്‍ഡോക്കിന്. പണിമുടക്കിയ ആറായിരം തൊഴിലാളികളെ പിരിച്ചുവിട്ടുകളയും എന്ന മൃദുവായ നിലപാടേ മഹാന്‍ എടുത്തിട്ടുള്ളൂ. മര്‍ഡോക്കിന്റെ പണിയാണ് പണി എന്ന് സഹമുതലാളിമാര്‍ പ്രശംസിച്ചപ്പോഴും 'ചരിത്രത്തിലെ ഏറ്റവും സുന്ദരമായ യൂണിയന്‍ തകര്‍ക്കല്‍' എന്ന് ദ ഇക്കണോമിസ്റ്റ് എഴുതിയപ്പോഴും നമ്മുടെ കഥാപുരുഷന് അഹങ്കാരം ലവലേശമുണ്ടായിട്ടില്ല. അതുകൊണ്ട് ഏഷ്യാനെറ്റ് മര്‍ഡോക്കിന്റെ കൈയില്‍ വന്നാല്‍ തൊഴിലാളിവര്‍ഗം സ്വര്‍ഗത്തിലെത്തും. യൂണിയന് വരിസംഖ്യ താനേ വര്‍ധിക്കും. തല്‍ക്കാലം എഷ്യാനെറ്റ് ന്യൂസ് മര്‍ഡോക് വാങ്ങുന്നില്ലല്ലോ എന്ന് ന്യായീകരണം പറയുകയുമാവാം. പണ്ട് മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യക്കാരന്‍ കൊണ്ടുപോകുമ്പോള്‍ എഴുന്നുനിന്ന എല്ലൊന്നും ഇപ്പോള്‍ നിവരുന്നില്ലെന്നേ. കാലംപോകെപ്പോകെ പഠിച്ചതൊക്കെമറക്കും മണ്ണിലുറയ്ക്കും വൃക്ഷം മറിഞ്ഞുവീഴും, ജലാശയത്തിലെ ജലവും വറ്റിപ്പോകും എന്നാണല്ലോ.

എന്നാലും ശതമന്യുവിന് ഒരു പരിഭവമുണ്ട്. മര്‍ഡോക് ഒരു ക്രൂരന്‍ തന്നെ. അറബിക്കല്യാണംപോലെ മാലിക്കല്യാണംപോലെ കേരളത്തില്‍ വന്ന് ഒന്ന് കെട്ടണമെന്നല്ലേയുള്ളൂ. അതിന് ഈ പെണ്ണിനെയേ കിട്ടിയുള്ളോ? മറ്റൊരു സുന്ദരി പുരനിറഞ്ഞു നില്‍പ്പില്ലയോ ഇവിടെ. വയസ്സ് കൂടിക്കൂടി 32 കോടിയിലെത്തിയെന്നാണ് വാര്‍ത്ത. മുടിയഴക്, ചിരിയഴക്, മെയ്യഴക്-എല്ലാം തികഞ്ഞവളാണ്. മൊഴിയഴക് അപാരം. ഇന്ത്യാവിഷനെന്ന ആ പൂമിഴിയാളെ കെട്ടുകയാണെങ്കില്‍ ഒരു നാടുതന്നെ രക്ഷപ്പെട്ടുപോകില്ലായിരുന്നോ. 'എന്നെയുംകൂടങ്ങ് കൊണ്ടുപോകൂ' എന്നു പാടിയുള്ള ആ നില്‍പ്പുകണ്ടാല്‍ ആണായിപ്പിറന്നവന് സഹിക്കുമോ?

***

ഒരുകണക്കിന് ഒരു ചാനല്‍ വിറ്റതിന് ഇത്ര വലിയ ബഹളമൊന്നുമുണ്ടാക്കേണ്ട കാര്യമില്ല. മുഴുത്ത ഒരു പാര്‍ടിയെ വിറ്റ കാശും പോക്കറ്റിലിട്ട് ഇവിടെ ചിലര്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് എന്നൊരു പാര്‍ടിയെപ്പറ്റി കേട്ടിട്ടില്ലേ? ആ പാര്‍ടിക്ക് എത്ര എംഎല്‍എ മാരുണ്ട്, എത്ര എംപിമാരുണ്ട് എന്ന് തിരക്കുക. ഒറ്റയൊരാള്‍പോലുമില്ല എന്നാകും കിട്ടുന്ന ഉത്തരം. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ പ്രസിഡന്റാകാന്‍ ചിലരൊക്കെ ദില്ലിക്ക് വിമാനം കയറിയ വാര്‍ത്ത കണ്ടു. തങ്ങള്‍ പ്രസിഡന്റായാലെന്ത്, അഹമ്മദ് ആയാലെന്ത്. ആ മുസ്ളിം ലീഗിന് കേരളത്തില്‍ ഘടകംപോലുമില്ലെന്നേ. ഇവിടെയുള്ളത് മുസ്ളിംലീഗ് കേരള സംസ്ഥാന കമ്മിറ്റി എന്നൊരു പ്രത്യേക പാര്‍ടിയാണ്. ആ പാര്‍ടിക്ക് കുറെ എംഎല്‍എമാരും എംപിമാരുമെല്ലാമുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ഏണി അഥവാ കോണി. ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടി പക്ഷേ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റേതാണ്. അതായത്, നാളെ കുഞ്ഞാലിക്കുട്ടിയും മുനീറും പച്ചക്കൊടിയുമെടുത്ത് നിരത്തിലൂടെ പോകുമ്പോള്‍ യഥാര്‍ഥ ലീഗുകാര്‍ക്ക് മുഖത്തുനോക്കി വിളിക്കാം, "വെക്കെടാ വെക്കെടാ അക്കൊടി താഴെ' എന്ന്.

1948 ആഗസ്ത് പത്തിന് ചെന്നൈ രാജാജി ഹാളില്‍ 'ഇന്ത്യക്കാരനാവുന്നതില്‍ അഭിമാനംകൊള്ളുന്നു' എന്ന പ്രഖ്യാപനത്തോടെ ഖായിദേമില്ലത്ത് രൂപംകൊടുത്ത ലീഗിന്റെ ഇന്നത്തെ അവസ്ഥ നോക്കണം! ആരെങ്കിലും ഒരു തുണ്ടുകടലാസില്‍ പരാതി എഴുതി ലേക്സഭാ സ്പീക്കര്‍ക്ക് കൊടുത്താല്‍ ഇ അഹമ്മദിന്റെ മന്ത്രിസ്ഥാനം മാത്രമല്ല, എംപിസ്ഥാനംകൂടി പോയിക്കിട്ടും. കാരണം, ഒരു ജനപ്രതിനിധിക്ക് ഒരേ സമയം രണ്ടു രാഷ്ട്രീയ പാര്‍ടിയില്‍ അംഗമാകാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വകുപ്പില്ല. പണ്ട് എപത്തൊന്‍പതില്‍ രാജീവ് ഗാന്ധി ശിലാന്യാസവുംകൊണ്ടു നടന്നപ്പോള്‍ സേട്ടുസാഹിബിന്റെ മനംനൊന്തു. സാഹിബ് കുഴപ്പമുണ്ടാക്കുമെന്ന് പേടിച്ചപ്പോള്‍ പോനാല്‍ പോകട്ടും; നമുക്ക് കേരളത്തിലെ കരുണാകരനും അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ കിട്ടുന്ന ഭരണവും മതിയെന്നായി ലീഗിലെ കുട്ടിമാരുടെ മനസ്സിലിരുപ്പ്. സേട്ട് ഇനി ഇങ്ങോട്ടുവരേണ്ടെന്നും വന്നാലും കോണിചിഹ്നത്തില്‍ മത്സരിക്കേണ്ടെന്നും തീരുമാനിച്ചുകളഞ്ഞു പഹയന്മാര്‍. അങ്ങനെയാണ്, ലോകചരിത്രത്തില്‍ ആദ്യമായി ഒരു അഖിലേന്ത്യാ പാര്‍ടിയുടെ കേരളഘടകമെന്ന പേരില്‍ മറ്റൊരു പാര്‍ടി രൂപീകരിച്ചുകളഞ്ഞത്. ഇപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ ലീഗ് വേറെ; കേരളാ ലീഗ് വേറെ. തമിഴ്നാട്ടിലെ ഒരു യോഗ്യനാണെങ്കില്‍ ഡിഎംകെയുടെ ഉദയസൂര്യനെയും കഴുത്തില്‍ കെട്ടിയാണ് പാര്‍ലമെന്റിലെ നടപ്പ്. ഒരു പാര്‍ടിക്കുണ്ടായ ദുര്‍ഗതി നോക്കണേ. രണ്ടു പാര്‍ടിയില്‍ അംഗങ്ങളായ അഹമ്മദും കുഞ്ഞാലിക്കുട്ടിയും നയിക്കട്ടെ നാണംകെട്ട ലീഗിനെ.

***

അമേരിക്കന്‍ പാര്‍ലമെന്റിന്റെ പേര് കോണ്‍ഗ്രസ് എന്നാണ്. അവിടെ ആണവകരാര്‍ പാസാക്കിയെടുക്കാനാണ് ഇന്ത്യ ഇക്കണ്ട പാടെല്ലാം പെടുന്നത്. ഇന്ത്യക്കുമുണ്ട് ഒരു പാര്‍ലമെന്റ്. ഇവിടെ കരാര്‍ പാര്‍ലമെന്റ്പാസാക്കേണ്ട; കോണ്‍ഗ്രസ് പാസാക്കിയാല്‍ മതി എന്നാണ്. ഇതും ഒരുതരം ജനാധിപത്യം!