Sunday, June 26, 2011

പാണക്കാട്ടെ വാക്കും ചാക്കും

ലീഗിന്റെ ചെലവിലാണ് യുഡിഎഫ് ഭരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടിക്ക് പറയാം. കോണ്‍ഗ്രസ് സമ്മതിക്കില്ല. കഷ്ടപ്പെട്ട് 20 സീറ്റും വാങ്ങി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി കസേരയില്‍ പ്രതിഷ്ഠിച്ച ലീഗിന്റെ പടനായകന്‍ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററില്‍ പച്ചപ്പട കരി ഓയില്‍ വാരിയൊഴിക്കുന്ന മധുരമനോജ്ഞ കാഴ്ചയാണ് മങ്കടയിലുണ്ടായത്. മങ്കടയിലെ മച്ചാന്‍ പെരിന്തല്‍മണ്ണയില്‍ ചെന്ന് ജയിച്ചു നിയമസഭയിലെത്തിയാല്‍ അവിടെ വിളമ്പിവച്ചിട്ടുണ്ടാകും മന്ത്രിസ്ഥാനമെന്നാണ് മോഹിപ്പിച്ചിരുന്നത്. അങ്ങനെയാണ് അലിയുടെ പട്ടാളം പച്ചക്കുപ്പായം ഇട്ടത്. കുപ്പായം മാറിയതു മിച്ചം. അലിക്കു മുന്നില്‍ കോണി കാണാനില്ല. ലീഗിന് ആകെ കിട്ടിയത് നാലു മന്ത്രിസ്ഥാനമാണ്. ലീഗ് ഇല്ലെങ്കില്‍ കോണ്‍ഗ്രസ് കേരളത്തിലാകെ പത്തു സീറ്റ് തികയ്ക്കില്ലായിരുന്നു. എന്നിട്ടും അഞ്ചാം മന്ത്രിപദവുമില്ല; ചീഫ്വീപ്പ് പദവിയുമില്ല-എന്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പോലുമില്ല. പണ്ട് 1960ല്‍ ലീഗിനെ മന്ത്രിസഭയിലെടുക്കാത്ത കോണ്‍ഗ്രസുകാര്‍ ലീഗ് നേതാവിനെ സ്പീക്കറാക്കാന്‍ തൊപ്പി ഊരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയെ നെഹ്റു വിളിച്ചത് ചത്ത കുതിരയെന്നാണ്. ചത്ത കുതിരയായാലും കോവര്‍ കഴുതയായാലും ലീഗിനെ ഇന്നത്തെ കോണ്‍ഗ്രസ് വിടില്ല.

ലീഗിന് എന്നിട്ടും ഊണ് ഉമ്മറപ്പടിയില്‍ തന്നെ. കോണ്‍ഗ്രസ് ആപ്പ് വിദഗ്ധമായി ഊരിയിരിക്കുന്നു. ലീഗിന്റെ വാല് കുരുങ്ങിക്കിടപ്പാണ്. വലിയ കക്ഷിയെന്നൊക്കെ പറയാമെന്നേയുള്ളൂ. ലീഗ് വേണമെങ്കില്‍ കോണ്‍ഗ്രസിനെ സേവിച്ചുകൊള്ളുക; കിട്ടുന്നതു വാങ്ങി തൃപ്തിപ്പെട്ടുകൊള്ളുക. കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിയായാല്‍ മതി. മുനീറിന് വകുപ്പില്ലെങ്കിലും സാരമില്ല-കൊടിവച്ച കാറുമതി. അതിനിടയില്‍ പാവപ്പെട്ട ലീഗുകാരന്റെയും ഹൈദരലി ശിഹാബ് തങ്ങളുടെയും മഞ്ഞളാംകുഴി അലിയുടെയും ശബ്ദത്തിനെന്തു വില. നാണംകെട്ടത് പാണക്കാട്ടെ തങ്ങളാണ്. പണ്ട് വെള്ളിത്താലത്തിലാക്കി കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ മന്ത്രിസ്ഥാനം കൊണ്ടുകൊടുക്കുമായിരുന്നു. ഇക്കുറി തങ്ങള്‍ കോട്ടയത്ത് ചെല്ലേണ്ടിവന്നു. മലപ്പുറത്ത് തിരികെച്ചെന്ന് അഞ്ചു മന്ത്രിമാരെ സ്വയം പ്രഖ്യാപിച്ചു. തങ്ങളുടെ വാക്കാണ് വാക്കെന്ന് ലീഗുകാര്‍ പണ്ടൊക്കെ കരുതിയിരുന്നു. ഇപ്പോള്‍ ആ വാക്ക് പഴയ ചാക്കിനു സമം. യഥാര്‍ഥ ചാക്ക് കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണ്. പാണ്ടിക്കടവത്ത് തറവാട്ടിലാണ് തീരുമാനം വിരിയുന്നത്. അഞ്ചാംമന്ത്രി അലിയാണെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ അഞ്ചാം മന്ത്രിയേ ഇല്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. പാര കൊള്ളേണ്ടിടത്ത് കൊണ്ടെന്ന് ഉറപ്പാക്കിയ ചെന്നിത്തല ചിക്കാഗോക്ക് പറന്നു.

അധികാരം ഉമ്മന്‍ചാണ്ടിക്കെങ്കില്‍ അതു നിലനിര്‍ത്താനുള്ള പാടും ഉമ്മന്‍ചാണ്ടി തന്നെ ചുമക്കട്ടെയെന്ന് ചെന്നിത്തലയുടെ മതം. മഞ്ഞാളംകുഴി അലിയിപ്പോള്‍ മുന്‍ നിയുക്ത അഞ്ചാം മന്ത്രിയാണ്. ഇങ്ങനെയൊരു അവസ്ഥ പണ്ട് വീരേന്ദ്രകുമാറിനേ വന്നിട്ടുള്ളൂ. വീരന്‍ പക്ഷേ, ഒരു ദിവസമെങ്കിലും മന്ത്രിയായി. അലിക്ക് ഇനി എന്നുവരും ആ സുദിനം?

*

പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജ് നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ഇറങ്ങുകയാണ്. മന്ത്രി ആകാമെന്ന് മോഹിച്ചു; സ്പീക്കറാകാന്‍ കച്ചകെട്ടി; ഒടുവില്‍ കിട്ടിയത് ചീഫ്വിപ്പിന്റെ പണി. കാറുണ്ട്; ബംഗ്ലാവുണ്ട്. ഇപ്പോള്‍ ചെയ്യുന്ന പണിക്ക് അനുയോജ്യമായ പദവിതന്നെ. ഭരണപക്ഷത്തിരുന്ന് പ്രതിപക്ഷം കളിക്കാം. പി ജെ ജോസഫിന് പാരവയ്ക്കാം. മാണിയെ നക്കിക്കൊല്ലാം. ശല്യം കുറയ്ക്കാനാണ് ജോര്‍ജിനെ അച്ചടക്കത്തിന്റെ വടിയും കൊടുത്ത് ഇരുത്തുന്നതത്രേ. ജോസഫിനെയും മാണിയെയും ഈരാറ്റുപേട്ട ചന്തയില്‍ വിലപറഞ്ഞു വിറ്റ പണം ജോര്‍ജിന്റെ പോക്കറ്റിലുണ്ട്. ചീഫ് വിപ്പിനെ ഒന്നു മനസ്സിരുത്തി ശ്രദ്ധിക്കുന്നതു നന്ന്. രണ്ടു സീറ്റില്‍ ഞാന്നുകിടക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ "കരുതല്‍" വകുപ്പ് ഇനി ജോര്‍ജിനാണ്. എല്‍ഡിഎഫ് വിട്ട് വലത്തോട്ടുപോയവരില്‍ അങ്ങനെ ജോസഫിനും ജോര്‍ജിനും കൂടുകിട്ടി. പാവം വീരന്‍ മൂലയ്ക്കായി. മകന്റെ സ്വത്തും പോയി മാനവും പോയി.

കൂടുവിട്ടു കൂടുമാറിയവരില്‍ അബ്ദുള്ളക്കുട്ടിയേ ശരിക്കും രക്ഷപ്പെട്ടിട്ടുള്ളൂ. കുട്ടിയുടെ മിടുക്കോ കുട്ടിയെ കിട്ടിയ കോണ്‍ഗ്രസിന്റെ മിടുമിടുക്കോ എന്നറിയില്ല. ഉംറയ്ക്കു പോയതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നെ പുറത്താക്കിയത്; വോട്ടുചെയ്തു ജയിപ്പിക്കണേ എന്ന കരച്ചില്‍കേട്ടാല്‍ സത്യവിശ്വാസിയുടെ മനസ്സ് അലിഞ്ഞുപോകും. ഒന്നുരണ്ടു തവണ അത്തരം കള്ളങ്ങള്‍ വേവിച്ചെടുക്കാന്‍ ഏതു സുധാകരനും കഴിയുമല്ലോ. അലിയുടെ കാര്യം അധോഗതിയായി. ഡോ. കെ എസ് മനോജിനെ കാണാനില്ല. സിന്ധുജോയി എവിടെ പോയെന്ന് മഷിയിട്ടുനോക്കണം. ഗൗരിയമ്മ സ്വന്തം പാര്‍ടിയോടൊപ്പം റിട്ടയര്‍ചെയ്തു. എം വി രാഘവന്റെ പാര്‍ടിയെവിടെ എന്ന് പത്രപ്പരസ്യം കൊടുത്താലും ഫലമുണ്ടാകുമെന്നു തോന്നുന്നില്ല. സൂചി കുത്താന്‍ ഇടം തരില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞുകളഞ്ഞത്. ഇനിയിപ്പോള്‍ കോണ്‍ഗ്രസിന്റെ താണ്ഡവമാണ് നടക്കുക.

പലരും കരുതുന്നത് ചെന്നിത്തല വലിയ സംഭവമാണെന്നത്രേ. ഞാന്‍ ഈഴവനാണെന്ന് ഞാന്‍തന്നെ പറഞ്ഞാല്‍ ആര്‍ക്ക് എന്തു ചേതം എന്നാണ് വെള്ളാപ്പള്ളി ചോദിച്ചത്. അതുപോലെ ഒരു നായര്‍ കാര്‍ഡ് ചെന്നിത്തലയുടെ കൈയിലുമുണ്ട്. എന്നെ നായരാക്കിക്കളയല്ലേ എന്നാണ് പുള്ളി അമേരിക്കന്‍ പര്യടനത്തിനുമുമ്പ് വിലപിച്ചിരുന്നത്. എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെയുണ്ടോ എന്ന ചോദ്യത്തിന് ഭരണഘടനാപരമായ വിലക്കില്ല. ആ പറച്ചില്‍കൊണ്ട് സുകുമാരന്‍നായരുടെ ഒരു ശരിദൂരച്ചിരി കിട്ടിയതു മിച്ചം. ഉമ്മന്‍ചാണ്ടി ഹരിപ്പാട്ടേക്കയച്ച ഓര്‍ത്തഡോക്സ് മിസൈല്‍ സുകുമാരന്‍നായരുടെ പ്രതിരോധ-ശരിദൂര മിസൈലുപയോഗിച്ച് നിര്‍വീര്യമാക്കി. പക്ഷേ, സര്‍ക്കാരില്‍ ചെന്നിത്തലയ്ക്ക് കാര്യമൊന്നുമില്ല. ഒതുങ്ങിപ്പോയി പാവം. ഭരണം ഉമ്മന്‍ചാണ്ടിയുടെ കൈകളിലാണ്. പല്ലക്ക് ചുമക്കുന്നത് മാണിയും കുഞ്ഞാലിക്കുട്ടിയുമാണ്. തല്‍ക്കാലം ഒരു ശരിദൂരത്തില്‍ നിന്നാല്‍ ചെന്നിത്തലയ്ക്ക് പിഴച്ചുപോകാം. എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുകാരോട് പറഞ്ഞാല്‍ മതി. അവര്‍ വിചാരിക്കുന്നതെല്ലാം നടക്കും.

*

അഞ്ചാം എസ്റ്റേറ്റ് വന്നതുകൊണ്ടാകണം. നാലാം എസ്റ്റേറ്റ് അല്‍പ്പം ക്ഷീണത്തിലാണ്. ജനാധിപത്യത്തിന്റെ കാവല്‍മാലാഖമാര്‍ കഴിഞ്ഞദിവസം ഒരു തെരഞ്ഞെടുപ്പു നടത്തി. വോട്ടെണ്ണാന്‍ നോക്കുമ്പോള്‍ കെട്ടിവച്ച ബാലറ്റില്‍ ഇരുപത്തിയൊന്‍പതെണ്ണം കാണാനില്ല. വീണ്ടും പോളിങ്ങും എണ്ണല്‍ ആഘോഷവും നിശ്ചയിക്കേണ്ടിവന്നു. നാലാം എസ്റ്റേറ്റുകാരുടെ യൂണിയന്റെ ബാലറ്റ് പൊക്കിയത് അഞ്ചാം എസ്റ്റേറ്റുടമകളാണോ എന്ന സംശയം നിലനില്‍ക്കുന്നു. സംശയനിവൃത്തി വരുത്തേണ്ട ഉന്നതശീര്‍ഷര്‍ ശീര്‍ഷാസനത്തിലാണ്.

സര്‍വജ്ഞനാണെങ്കിലും അഞ്ചാം എസ്റ്റേറ്റിന്റെ ഗാഫര്‍ഖാന്‍ ബി ആര്‍ പി ഭാസ്കര്‍ അമളിപറ്റി കിടപ്പാണ്. എറണാകുളത്ത് സാമൂഹ്യവിരുദ്ധര്‍ കൈയേറ്റംചെയ്ത തസ്നിബാനുവിനെ കൊള്ളണോ തള്ളണോ എന്നതാണ് ബി ആര്‍ പിക്ക് മുന്നില്‍ അടുത്തകാലത്തുണ്ടായ ആഗോളപ്രതിസന്ധി. ആദ്യം ഒന്ന് തള്ളിനോക്കി.

"ഡിവൈഎഫ്ഐക്കും എന്‍ഡിഎഫിനും ശേഷം ഓട്ടോ ഡ്രൈവര്‍മാരും സദാചാര പൊലീസ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ കൈയോങ്ങുന്നവരെ സംരക്ഷിക്കാന്‍ എന്തുകൊണ്ടാണ് കേരളാ പൊലീസ് തയ്യാറാകുന്നത്?"-ഇങ്ങനെയാണ് സവ്യസാചി ഫേസ്ബുക്കില്‍ അമ്പുതൊടുത്തത്.

ചര്‍ച്ച കനത്തപ്പോള്‍ ബി ആര്‍ പിക്ക് തട്ടുകിട്ടി. അപ്പോള്‍ ഇങ്ങനെ അഭിപ്രായം മാറ്റി:

"ഫിഫ്ത് എസ്റ്റേറ്റിന്റെ ഒരുഅന്വേഷണസംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തുകയുണ്ടായി. ഇവിടെ സുഹൃത്തുക്കള്‍ ഉയര്‍ത്തിയ ചില ആക്ഷേപങ്ങളെ അത് ശരിവയ്ക്കുന്നുണ്ട്" (ഹമ്മോ...ഇതാര് ജെപിസിയോ).

എന്ന് വെച്ചാല്‍ ആദ്യം പറഞ്ഞത് കേട്ടപാടുള്ള കോതപ്പാട്ടായിരുന്നെന്ന്.

തുടര്‍ന്ന് ഫിഫ്ത് എസ്റ്റേറ്റിന്റെ സൈറ്റില്‍ "ഇങ്ങനെ കാക്കനാട് സംഭവത്തില്‍ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാകരുത്" എന്ന ഉപദേശം വിളമ്പി-ബി ആര്‍ പി ഭാസ്കര്‍ , എന്‍ എം പിയേഴ്സണ്‍ , ജ്യോതിനാരായണന്‍ , കെ വേണു എന്നിവര്‍ സംയുക്തമായി.

ഇതാണ് കേരള ഹസാരെമാരുടെ രാജ്യഭാരം. അവര്‍ക്ക് ആക്രമിക്കപ്പെട്ട തസ്നിയും ആക്രമിച്ച "ജനങ്ങ"ളും തുല്യരാണ്. അടുത്ത ഘട്ടത്തില്‍ ആ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു എന്ന മറ്റൊരു പ്രസ്താവനയും കണ്ടു. അതില്‍ തസ്നി വീരനായികയെന്നായി.

സൂര്യന് താഴെ എന്തിനോടും പ്രതികരിക്കും ബി ആര്‍ പിയുടെ അഞ്ചാം എസ്റ്റേറ്റ്. കാളപെറ്റു എന്നുകേട്ടാല്‍ പ്രതിഷേധ പ്രസ്താവനയിറക്കും, പശുവിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെടും, ഉപവാസം കിടക്കും, കയറുംകൊണ്ട് പേറെടുക്കാന്‍ പോകുകയും ചെയ്യും.

അഞ്ചാം എസ്റ്റേറ്റിന്റെ ഉടമകള്‍ കാണാത്ത ഒരേയൊരു എസ്റ്റേറ്റ് വയനാട് കൃഷ്ണഗിരിയിലേതാണ്.

Sunday, June 19, 2011

കൂടുമാറിയ ആ നാലുപേര്‍

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു നടത്തിയാല്‍ കുറഞ്ഞത് നൂറ്റിയിരുപത് സീറ്റ് എല്‍ഡിഎഫിന് കിട്ടും. ഒരുമാസംകൊണ്ട് ഉമ്മന്‍ചാണ്ടി അത്രയും ദൂരം അതിവേഗത്തില്‍തന്നെ പോയ്ക്കഴിഞ്ഞു. വാര്‍ത്ത വരുത്താനുള്ള ചില പൊടിക്കൈകള്‍ ഉണ്ട്-അതിന്റെ ചെലവില്‍ ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വഘോഷണം പൊടിപൊടിക്കുന്നുമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ കാര്യങ്ങള്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നതിലും മിടുമിടുക്ക് തന്നെ. അതിനപ്പുറം ശുദ്ധ ശൂന്യമാണ് നേട്ടപ്പട്ടിക. നേട്ടങ്ങളുണ്ടായത് മന്ത്രിമാര്‍ക്കും വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കും അബ്കാരികള്‍ക്കുമാണ്. മൂന്നാറിലും വാഗമണിലും മലകള്‍തന്നെ വെട്ടിപ്പിടിക്കുകയാണ്് "വികസനവും കരുതലും" എന്നതാണ് മുദ്രാവാക്യം.

ഭൂമികൈയേറ്റക്കാരുടെ വികസനവും യുഡിഎഫിന്റെ "കരുതല്‍ധന" ശേഖരണവും. അത്തരമൊരു ദിശാബോധത്തിന്റെ മുപ്പതു ചുവടുകളേ ഉമ്മന്‍ചാണ്ടി പത്രപ്പരസ്യത്തില്‍ എണ്ണിപ്പറയുന്നുള്ളൂ. അതിവേഗം ചിലതെല്ലാം ചെയ്തുതീര്‍ത്തില്ലെങ്കില്‍ നൂറുദിവസം തികയ്ക്കാന്‍ വലിയ വിഷമമാകും. കേസുകള്‍ പലതും പത്തിനിവര്‍ത്തി നില്‍ക്കുകയാണ്. കുഞ്ഞാലിക്കുട്ടിയും മുനീറും അടൂര്‍ പ്രകാശും ടി എം ജേക്കബ്ബുമെല്ലാം എപ്പോള്‍ പിടിക്കപ്പെടുമെന്ന് ഒരു തിട്ടവുമില്ല. അവരെയൊക്കെ രക്ഷിക്കണം-അതിനായി കേസുകള്‍ അട്ടിമറിക്കണം. സത്യസന്ധമായി അന്വേഷണം നടത്തുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ എണ്ണപ്പന ഗവേഷണകേന്ദ്രത്തിലേക്കും സോപ്പുകമ്പനിയിലേക്കും വിടണം. സാധാരണ റബര്‍മരം മൂത്ത് പെരുത്താലാണ് കടുംവെട്ടിന് വിടുക. ഇവിടെ റബര്‍ തൈതന്നെ വെട്ടി ജ്യൂസെടുക്കുകയാണ്. നാളെ പുലരുമ്പോള്‍ മന്ത്രിക്കസേര ഉണ്ടാകുമോ എന്ന വ്യാധിയാണ് പുതുപ്പള്ളിയിലെ മോന്തായത്തിനുമുതല്‍ പിറവത്തെ കഴുക്കോലിനുവരെ.

കോണ്‍ഗ്രസ് ഇവിടെയൊന്നും നന്നാവാഞ്ഞിട്ട് രമേശ് ചെന്നിത്തല അമേരിക്കയ്ക്ക് പറന്നിരിക്കുന്നു. മുരളീധരന്‍ വിമാനം കയറുന്നത് പലരും കണ്ടു. പിന്നെ വിവരമില്ല. വല്ല വിമാനമുടക്കവും മൂലം രണ്ടുപേരും തിരിച്ചെത്താന്‍ വൈകിയാല്‍ നിയസഭയിലെ കാര്യം കഷ്ടമാകും. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ശ്രദ്ധിച്ചാല്‍ പോരാ-എംഎല്‍എമാര്‍ കൃത്യമായി എത്തുന്നുണ്ടോ എന്നുകൂടി നോക്കണം. വി ഡി സതീശന്റെ പിണക്കം തീര്‍ന്നിട്ടില്ല; അങ്ങനെയൊന്നും തീരുകയുമില്ല. പി സി ജോര്‍ജ് ഇനി പി ജെ ജോസഫിനെതിരെ ആരെക്കൊണ്ട് കേസുകൊടുപ്പിക്കും എന്ന് കണ്ടെത്തി റിപ്പോര്‍ട്ടുചെയ്യാന്‍ ചാരസംഘത്തെ അയക്കണം. സ്വന്തം പാര്‍ടിയില്‍പ്പെട്ടവരെ കുത്തിമറിച്ചിടുന്നതില്‍ ഡോക്ടറേറ്റെടുത്തയാളാണ് ഈരാറ്റുപേട്ടക്കാരന്‍ . അത്തരം ജോലിക്ക് ക്വട്ടേഷനും എടുക്കുന്നുണ്ട്. സ്വന്തം പാര്‍ടിക്കാര്‍ക്കെതിരെ കേസുകൊടുക്കണോ; അപമാനിക്കണോ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കണോ; വക്കീലന്‍മാരെ ഏര്‍പ്പാടുചെയ്യണോ-എന്തിനായാലും ജോര്‍ജിനെ സമീപിച്ചാല്‍ മതി. മാണി കുറെ സഹിച്ചു. ഇപ്പോള്‍ ജോസഫിന്റെ ഊഴം. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലെന്ത്...മന്ത്രിയുടേതിനേക്കാള്‍ ജോലിയുണ്ട്. നിയുക്ത അഞ്ചാംമന്ത്രി മങ്കടയില്‍നിന്ന് പെരിന്തല്‍മണ്ണവഴി തിരുവനന്തപുരത്തെത്തിയെങ്കിലും അടുത്ത ബസിന് തിരിച്ചുപോകേണ്ടിവന്നു.

മന്ത്രിപദം എന്ന അത്തറുപൂശിയ മണിയറ കിനാക്കണ്ട് അത്തറുവിറ്റ പണം ഒരുപാട് വാരിയെറിഞ്ഞു. പണത്തിനുമീതെയും പറക്കുന്ന പരുന്ത് ലീഗിലുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. പാവം പാണക്കാട്ടെ തങ്ങളെക്കൊണ്ട് ശുപാര്‍ശ പറയിപ്പിച്ചിട്ടും വാശി പിടിപ്പിച്ചിട്ടും കാര്യം നടക്കുന്നില്ല. അലിഭായിക്ക് കുഞ്ഞീക്കയെ ശരിക്കും മനസിലായിട്ടില്ല. നാടകത്തിനൊടുവില്‍ പാണക്കാട് തങ്ങളുടെ മൂല്യത്തിന് ശോഷണം സംഭവിച്ചത് മിച്ചം. അലിക്കുവേണമെങ്കില്‍ ചീഫ് വിപ്പ് എന്ന അലുവക്കഷണവുംകൊണ്ട് പോകാം-അതും പി സി ജോര്‍ജ് കനിഞ്ഞാല്‍മാത്രം.
*
ആരോ പറയുന്നത് കേട്ടു ആ നാലുപേര്‍ ഉണ്ടായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഭരണത്തിലേറിയേനെ എന്ന്. നാലുപേര്‍ ആരൊക്കെയെന്നല്ലേ-പി സി ജോര്‍ജ്, മഞ്ഞളാംകുഴി അലി, കെ പി മോഹനന്‍ , ശ്രേയാംസ് കുമാര്‍ . ഇതില്‍ മോഹനനും ശ്രേയാംസും പോയത് വീരേന്ദ്രകുമാറിന്റെ പുറകെയാണെന്നതുകൊണ്ട് എണ്ണം മൂന്നാക്കി ചുരുക്കാം. ഈ മൂവരും എന്തിനു പോയി, എങ്ങനെയുള്ളവരാണ്, എല്‍ഡിഎഫിന് എന്തുചെയ്തു എന്നുമാത്രമല്ല; ആരെങ്കിലും ഇവരെ പറഞ്ഞുവിട്ടതാണോ എന്നുകൂടി അന്വേഷിച്ചുള്ള കൊട്ടിപ്പാട്ടല്ല ഉണ്ടായത്. പി സി ജോര്‍ജിനെപ്പോലൊരാളെ കൂടെക്കൊണ്ടുനടന്ന് കിട്ടുന്ന ഭരണം ഉമ്മന്‍ചാണ്ടിക്കേ പാല്‍പ്പായസമാകൂ. രാഷ്ട്രീയം ഉപജാപങ്ങളുടെയും കുത്തിത്തിരിപ്പിന്റെയും മാഫിയാ പ്രവര്‍ത്തനത്തിന്റെയും ബ്ലാക്ക് മെയിലിങ്ങിന്റെയുമാണെന്നു കരുതുന്നവര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അത്തരക്കാര്‍ക്ക് ജോര്‍ജ് മഹായോഗ്യന്‍ . വീരേന്ദ്രകുമാര്‍ അതിലും മഹാന്‍ . ശ്രേയാംസ്കുമാറിനോട് ഹൈക്കോടതി പറഞ്ഞത് അല്‍പ്പം മാന്യതയുണ്ടെങ്കില്‍ വെട്ടിപ്പിടിച്ച് കൈവശം വയ്ക്കുന്ന പതിന്നാലേക്കര്‍ ഭൂമിയില്‍നിന്ന് ഇറങ്ങിപ്പോകണം എന്നാണ്. തര്‍ക്കമുണ്ട്, തീര്‍പ്പുണ്ടാക്കിത്തരണം എന്ന അപേക്ഷയുമായാണ് എംഎല്‍എകുമാര്‍ ഹൈക്കോടതിയിലെത്തിയത്.

ഇപ്പോഴിതാ തീര്‍പ്പു വന്നു-ഇനി ഭൂമിയില്‍ നിന്നിറങ്ങാന്‍ മുഹൂര്‍ത്തം നോക്കേണ്ടതുണ്ടോ? അതോ ഇനിയും കെട്ടിപ്പിടിത്തവും വെട്ടിപ്പിടിത്തവും തുടരുകയോ? രണ്ടായാലും ജൂണ്‍ മുപ്പത് എന്നൊരു തീയതിയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് കൃഷ്ണഗിരിയിലേക്ക് പൊലീസിനെ അയക്കാം. ഇറക്കി വിടേണ്ടത് ചില്ലറക്കാരനെയല്ലല്ലോ. നിയമസഭയിലെ എഴുപത്തിരണ്ടില്‍ ഒന്ന് ഈ ഭൂമി കൈയേറ്റക്കാരനാണ്. എന്തു സംഭവിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം. കെ പി മോഹനനെക്കുറിച്ച് തല്‍ക്കാലം ഒന്നും പറയാന്‍ തോന്നുന്നില്ല. സ്വന്തം മനസിലുള്ളത് വീരേന്ദ്രകുമാറിന്റെ മുന്നില്‍ പറയാനുള്ള ധൈര്യം എന്നെങ്കിലും അദ്ദേഹത്തിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.

ഏതായാലും ഇപ്പറഞ്ഞ നാലുപേര്‍മൂലമാണ് എല്‍ഡിഎഫ് തോറ്റുപോയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നന്നായിപ്പോയി എന്നേ ശതമന്യുവിന് പ്രതികരണമുള്ളൂ. ആ പ്രതികരണം പഴയ കോഴിയമ്മക്കഥയിലുള്ളതുപോലെയല്ല. കോഴിയമ്മയുടെ കഥ ഇങ്ങനെ ഓര്‍ക്കാം: ആരാണ് നെല്‍ക്കതിര്‍ കൊണ്ടു വന്നത്? കോഴിയമ്മ. ആരാണ് നെല്ല് &മലഹശഴ;കുത്തിയത്? കോഴിയമ്മ. ആരാണ് അപ്പം ചുട്ടത്? കോഴിയമ്മ. പക്ഷേ, ആ അപ്പം തിന്നാന്‍ എത്ര പേരാണ്. "എന്നാല്‍ കോഴിയമ്മ തന്നെ അപ്പം തിന്നോളാം, നിങ്ങള്‍ പോയി മുറ്റത്തെ മണ്ണ് തിന്നിന്‍" എന്ന് ആരും പറയാത്തതുകൊണ്ട് ചിലരെല്ലാം പിഴച്ചുപോകുന്നു. എന്നാലും കോഴിയമ്മയെ ഒന്നു കുത്താന്‍ എന്തൊരുത്സാഹമാണെന്നോ. കോണ്‍ഗ്രസിന്റെ ചെലവില്‍ ജയിച്ച് സഭയിലെത്തി പദവി കിട്ടിയപ്പോള്‍ തനിക്ക് വോട്ട് കുറയാന്‍ കാരണം കോണ്‍ഗ്രസുകാരാണെന്ന് പറയുന്നയാള്‍ക്ക് പണ്ട് കോഴിയമ്മ കൊടുത്ത മറുപടിതന്നെ ഉചിതം.

*
ഉമ്മന്‍ചാണ്ടിയുടെ മുപ്പത് നേട്ടപ്പട്ടികയില്‍ സ്വാശ്രയമേഖലയില്‍ മെറിറ്റ് സീറ്റ് ഇല്ലാതാക്കിയതും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കിയതും പിള്ളയെ വിട്ടയക്കാന്‍ ഫയല്‍ നീക്കിയതും ബിവറേജസ് കോര്‍പറേഷന്റെ 21 വില്‍പ്പനശാല വേണ്ടെന്നുവച്ച് അബ്കാരികളെ കെട്ടിപ്പുണര്‍ന്നതും കള്ള് സംഘങ്ങള്‍ക്ക് കൊലക്കയര്‍ മുറുക്കിയതും സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നതും ഇല്ലാതെ പോയത് കഷ്ടംതന്നെ. അവയൊക്കെയാണല്ലോ വലിയ നേട്ടങ്ങള്‍ . എംആര്‍എഫുകാരന്റെ കള്ളപ്പണത്തിന്റെയും പിഴയൊടുക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെയും വാര്‍ത്ത വായിക്കാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയി.

*
നമ്മുടെ ഭൂസമര നായകരെയൊന്നും വയനാട്ടില്‍ കാണുന്നില്ല. കോടതി പറഞ്ഞത് മാന്യതയില്ലാത്ത കൈയേറ്റം എന്നാണ്. അത് ഏറ്റുപറയാന്‍ താടിയുള്ളവരും ഇല്ലാത്തവരും "മരമേ മനമേ മാനേ മയിലേ" കവിതക്കാരുമൊന്നും വയനാടന്‍ ചുരം കയറുന്നില്ല. പുളിയാര്‍ മലയിലേക്ക് ചെല്ലേണ്ടതില്ല-കുറഞ്ഞ പക്ഷം ഒരു കൂട്ട പ്രസ്താവനയെങ്കിലും മഹദ് പേനകളില്‍നിന്നുതിര്‍ന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ആശ മനസ്സില്‍ തന്നെ കിടക്കട്ടെ. പുറത്തുവന്നാല്‍ നാളെമുതല്‍ മാതൃഭൂമിയില്‍ പേരു വരില്ല; കഥയും കവിതയും വരില്ല. പോരാഞ്ഞ് നന്ദകുമാറിന്റെ ക്രിമിനല്‍ വാരികയില്‍ ആത്മകഥ അച്ചടിച്ചു വരികയുംചെയ്യും.

Sunday, June 5, 2011

അഴിമതിവിരുദ്ധ ദിവ്യാത്ഭുതം

പാതിരാവില്‍ രാംലീല മൈതാനിയില്‍ കയറി നാടകമാടാന്‍ ഡല്‍ഹിയിലെ പൊലീസ് കുഞ്ഞുങ്ങളെ വിട്ടത് കോണ്‍ഗ്രസിന്റെ മിടുക്കോ രാംദേവ് ബാബയുടെ മിടുക്കില്ലായ്മയോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. രണ്ടായാലും ബാബാ രാംദേവ് കടപൂട്ടി. ഇനി കച്ചവടം ആര്‍എസ്എസിന്റെ ഫ്രാഞ്ചൈസി വഴിയാണത്രെ. എയര്‍ കൂളറിന്റെയും ഫാനിന്റെയുംകീഴില്‍ പത്തുപന്ത്രണ്ട് മണിക്കൂര്‍ ഉണ്ണാവ്രതമിരുന്നപ്പോള്‍ത്തന്നെ സ്വാമിക്ക് മതിയായി. സ്റ്റേജില്‍നിന്ന് എടുത്തുചാടിയത് ശിഷ്യരത്നങ്ങളുടെ തിരുദേഹങ്ങള്‍ക്കുമുകളിലാണ്. യോഗാഭ്യാസം കുലത്തൊഴിലായതുകൊണ്ട് അപായമുണ്ടായില്ല. പണ്ടൊരു സോഷ്യലിസ്റ്റ് സമരനായകന്‍ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വിളിച്ച മുദ്രാവാക്യം "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ" എന്നായിരുന്നു.

സോഷ്യലിസത്തെ വലിച്ചുകീറി ദൂരെ കളഞ്ഞെങ്കിലും പാര്‍ടിക്കൊപ്പം സോഷ്യലിസ്റ്റ് എന്ന പേര് ഇന്നും കൊണ്ടുനടക്കുന്നുണ്ട് കണ്ണും മനസ്സും എരിഞ്ഞ് മിണ്ടാപ്രാണികളായ സഖാവ് അച്ഛനും സഖാവ് മകനും. രണ്ടുകൂട്ടരും ആരെയെങ്കിലും സഖാവെ എന്നോ മറ്റോ വിളിച്ചാല്‍ തൊട്ടുപുറകെ വരുന്നുണ്ട് ഒരു കൂറ്റന്‍ പണി എന്ന് കരുതിക്കൊള്ളണം. കെ പി മോഹനന് മന്ത്രിപ്പണി കിട്ടിയെങ്കില്‍ അതിലും വലിയ ഒന്ന് വഴിയില്‍ തങ്ങാതെ നേരെയിങ്ങ് വരും എന്നര്‍ഥം. മീശയില്ലാത്ത സോഷ്യലിസ്റ്റ് സ്വാമിയെപ്പോലെയല്ല താടിയും മീശയുമുണ്ടെങ്കിലും കുപ്പായമിടാത്ത രാംദേവ് സ്വാമി. കണ്ണെരിഞ്ഞാലും സമരം നയിക്കുമെന്നാണ് ആ സ്വാമി പറഞ്ഞുകളഞ്ഞത്. പൂച്ചസന്യാസിമാരുടെ കാലമാണ്. കണ്ടാല്‍ മഹാമാന്യനാകും. പച്ചവെള്ളം ചവച്ചരച്ചേ കുടിക്കൂ. വാതുറന്നാല്‍ ആദര്‍ശമേ പറയൂ. ആദര്‍ശധീരന്‍ , അഴിമതിവിരുദ്ധന്‍ , കള്ളപ്പണവിദ്വേഷി, നിഷ്കാമ കര്‍മി, യോഗാചാര്യന്‍ തുടങ്ങിയ പേരുകളിലാണറിയപ്പെടുക. നാലാളെ കാണുമ്പോള്‍ ആര്‍ക്കും മനസ്സിലാകാത്ത ചിലതൊക്കെ പറയണം. മൈക്ക് കൈയിലെടുത്ത് അര്‍ഥമില്ലാത്ത വചനങ്ങള്‍ താളത്തില്‍ ചൊല്ലണം. സ്റ്റേജില്‍ കയറി നൃത്തംചെയ്യണം. സൈക്കിളിന് പഞ്ചറൊട്ടിക്കാന്‍ കാലണ കൈയിലില്ലാത്ത പഴയ കാലത്തെക്കുറിച്ച് ഓര്‍ക്കുകയേ അരുത്. ജനിച്ചതുതന്നെ വെള്ളിക്കരണ്ടി വായില്‍ വച്ചുകൊണ്ടാണെന്ന് ഇടയ്ക്കിടെ പറയണം. ക്യാന്‍സറിനും അസൂയക്കും അഴിമതിക്കും അപൂര്‍വ മരുന്നുകള്‍ താന്‍ കണ്ടുപിടിച്ചെന്നും വേണ്ടവര്‍ മടിച്ചുനില്‍ക്കാതെ കടന്നുവന്ന് വാങ്ങിക്കൊള്‍കയെന്നും പത്രദ്വാരങ്ങളിലൂടെ പരസ്യം ചെയ്തുകൊണ്ടേയിരിക്കണം. ഏതുകച്ചവടത്തിനും അല്‍പ്പസ്വല്‍പ്പം മുതല്‍മുടക്കുവേണം. ദിവ്യനാകാന്‍ ഒരു നയാപൈസ ചെലവിടേണ്ടതില്ല. തേങ്ങാമോഷണം പതിവാക്കിയ ആള്‍ ഇഹലോകത്തിന്റെ പരമാചാര്യനായി മാറുന്നത് കണ്ടവരാണ് കേരളീയര്‍ . ജീവിക്കാന്‍ ഗതിയില്ലാതെയോ കടക്കാരില്‍നിന്ന് രക്ഷപ്പെടാനോ ഹിസ്റ്റീരിയ എന്ന മനോരോഗത്തിന്റെ പിടിയില്‍പെട്ടോ ഒരു ദിവ്യസന്യാസിക്ക് ജനിക്കാം. ആദ്യം ചില അരുളപ്പാടുകള്‍ മതിയാകും. അടുത്ത ഘട്ടം അനുഗ്രഹവര്‍ഷം ചൊരിഞ്ഞാല്‍ മതി. പിന്നെ ദിവ്യത്വം താനേ വന്നുകൊള്ളും. കൈനോട്ടം, മഷിനോട്ടം, വെറ്റിലജ്യോത്സ്യം, ഉറുക്കെഴുത്ത്, വെള്ളം മന്ത്രിച്ചൂതല്‍ തുടങ്ങിയ കലകളില്‍ പ്രാവീണ്യമുണ്ടെങ്കില്‍ ചെറുകിട ദിവ്യനാകാം.

ഇടത്തരം ദിവ്യന്മാര്‍ക്ക് അല്‍പ്പമെങ്കിലും വേണം ശ്വസനകലയോ യോഗാഭ്യാസമോ. ഷേവ് ചെയ്യാത്ത മുഖവും ജടയും കാഷായവസ്ത്രവുമായി നാലഞ്ചാളെ ചുറ്റുമിരുത്തി ഭജന പാടിക്കാം. പറ്റുമെങ്കില്‍ കോവളത്ത് വിനോദസഞ്ചാരത്തിനുവന്ന് പണം തീര്‍ന്ന് കുടുങ്ങിപ്പോയ സായ്പിനെയും മദാമ്മയെയും പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് കൂടെയിരുത്തണം. ഭജന, ഭക്തജനദര്‍ശനം, വിഭൂതിദാനം, പൂജ, മന്ത്രാലാപം-ഇത്രയുമായാല്‍ ദിവ്യത്വമായി. പിന്നെ പണം വരും. ആശുപത്രികളും കോളേജുകളും ഉയരും. ദേശത്ത് ആശ്രമം, വിദേശത്ത് ദ്വീപ്. എവിടെ നിന്നുവരുന്നു പണവും പൊന്നുമെന്ന് ആരോടും പറയേണ്ടതില്ല. അങ്ങനെയങ്ങനെ ശിഷ്യഗണങ്ങളും സമൃദ്ധഭക്ഷണവുമായി സസുഖം വാഴുമ്പോഴാണ് അഴിമതിക്കെതിരെ ഒരു സമരം നടത്തിയാലെന്തെന്ന് തോന്നുക. നമ്മുടെ രാംദേവ സ്വാമിക്കും അതുതന്നെ തോന്നി. ഗാന്ധിത്തൊപ്പിയും വച്ച് അണ്ണാ ഹസാരെ അഴിമതിവിരുദ്ധ സമരനായകനായപ്പോള്‍ വന്ന ജനക്കൂട്ടം ആരെയും അമ്പരപ്പിക്കുന്നതുതന്നെ. ആളുകള്‍ വന്നത് ഹസാരെയെ കണ്ടിട്ടല്ലെന്നും അഴിമതി കണ്ട് പൊറുതിമുട്ടിയിട്ടാണെന്നും രാമദേവ സ്വാമിക്ക് നന്നായറിയാം. എങ്കില്‍ ഹസാരെയെന്തിന്, താന്‍ തന്നെ ഒരു മുട്ടന്‍ ഹസാരെയല്ലേ എന്ന് തോന്നിപ്പോയതില്‍ അത്ഭുതമില്ല. അങ്ങനെയാണ് നാല് കോടി ചെലവിട്ട് പന്തലൊരുങ്ങിയതും ഹൈടെക് നിരാഹാരം തുടങ്ങിയതും.

അഴിമതി എന്ന് ആരെങ്കിലും പറഞ്ഞുകേട്ടാല്‍ കോണ്‍ഗ്രസിെന്‍റ മുട്ടിടിച്ചുതുടങ്ങും. അങ്ങനെ ആവാതെതരമില്ല. കനിമൊഴിയും രാജയും കല്‍മാഡിയും പോയ വഴിക്ക് ആരെല്ലാം പോകാനിരിക്കുന്നു എന്നാണ് കോണ്‍ഗ്രസിലെ പേടി. അഴിമതിക്കെതിരെ ഏതു കള്ളന്‍ സമരം ചെയ്താലും ബസുമതി അരികൊണ്ട് കഞ്ഞിവച്ചുകൊടുക്കുക മാത്രമല്ല, ചമ്മന്തിയും അരച്ചുകൊടുക്കും കോണ്‍ഗ്രസ്. അങ്ങനെയാണ് രാംദേവിനെത്തേടി ഉമ്മന്‍ചാണ്ടിയുടെ നേതാക്കന്മാര്‍ അങ്ങോട്ടുപോയത്. എട്ടാം ക്ലാസും ഗുസ്തിയുംകൊണ്ട് യോഗാചാര്യപ്പട്ടം ചൂടിയ രാംദേവിനുണ്ടോ ശനിയും സംക്രാന്തിയും. ബാബ വിചാരിച്ചു, താന്‍ തന്നെ കേമന്‍ എന്ന്. കോണ്‍ഗ്രസ് പെട്ടു. അങ്ങനെ പാതിരാവില്‍ പൊലീസിനെ അയക്കേണ്ടിവന്നു. അഴിമതി തുടച്ചുനീക്കാന്‍ ഒരവതാരം. കള്ളപ്പണത്തെ പിടിച്ചുകെട്ടാന്‍ മറ്റൊരവതാരം. ധര്‍മസംസ്ഥാപനാര്‍ഥം ഇങ്ങനെ അവതരിക്കുന്ന ദിവ്യാത്മാക്കളെ തട്ടി വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നാട്ടില്‍ . ഈ അവതാരങ്ങളെ ചോദ്യംചെയ്യാന്‍ പാടില്ല. അവര്‍ പണം സമ്പാദിച്ചാല്‍ അത് തിരുസമ്പാദ്യം. അവര്‍ അഴിമതികാട്ടിയാല്‍ അത് ദിവ്യാഴിമതി.

നമ്മുടെ മാധ്യമങ്ങള്‍ വാഴ്ത്തുന്നത് അത്തരം ദൈവികമായ "സദ്കര്‍മങ്ങ"ളെയാണ്. ഇനി രാഷ്ട്രീയ പാര്‍ടികള്‍ വേണ്ട; കോടതികള്‍ വേണ്ട; ലോക്സഭയും രാജ്യസഭയും വേണ്ട- ദിവ്യാവതാരങ്ങള്‍ മതി. അവര്‍ അരുളിച്ചെയ്യുന്നതിനനുസരിച്ച് ജനാധിപത്യം ചലിക്കും. ആര്‍എസ്എസിന് ഇത് കഷ്ടകാലമാണ്. 2014ല്‍ അധികാരത്തില്‍ വരാന്‍ ഒരു ഏണിപ്പടികിട്ടിയ സന്തോഷമാണ് ഗഡ്കരിയുടെ മുഖത്ത് കണ്ടിരുന്നത്. രാംദേവ് സ്റ്റേജില്‍ കയറി നൃത്തം ചവിട്ടിയപ്പോള്‍ അടുത്ത നൃത്തം ഗഡ്കരിയുടേതെങ്കില്‍ വേദി താങ്ങുമോ എന്നാണ് സംശയമുയര്‍ന്നത്. സ്വാമിയുടെ പാളിപ്പോയ നിരാഹാരത്തിനുപകരം ഗഡ്കരി സത്യഗ്രഹമിരിക്കുകയാണത്രെ. കുടവയര്‍ കുറയ്ക്കാന്‍ ഡല്‍ഹിയില്‍ മറ്റ് വ്യായാമങ്ങളൊന്നും പതിവില്ല. ചികിത്സ ഫലിക്കുകയാണെങ്കില്‍ നമ്മുടെ ടി എച്ച് മുസ്തഫയെ ഡല്‍ഹിയിലേക്കയക്കണം.

*
അഴിമതിക്കെതിരെ പറയുമ്പോള്‍ കോണ്‍ഗ്രസിന് രാപ്പനി തുടങ്ങും. ഇവിടെ കുഞ്ഞാലിക്കുട്ടിയെയും ടി എം ജേക്കബ്ബിനെയും അടൂര്‍ പ്രകാശിനെയും അരികത്തിരുത്തിയാണ് അഴിമതിവിരുദ്ധ സംശുദ്ധഭരണം നയിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രതിജ്ഞ ചൊല്ലിയത്. ആ പ്രതിജ്ഞയ്ക്കിടെയാണത്രെ രണ്ടു മന്ത്രിമാര്‍ സ്വന്തം മക്കളെ സ്വാശ്രയകോളേജില്‍ തിരുകിക്കയറ്റിയത്. നാട്ടിലെ ബുദ്ധിമാന്മാരായ ഡോക്ടര്‍മാര്‍ക്ക് ഉന്നതപഠനം നടത്താന്‍ സര്‍ക്കാര്‍ കൊടുക്കേണ്ട സീറ്റുകള്‍ സംരക്ഷിക്കേണ്ട മന്ത്രിമാര്‍ സീറ്റ് വഴിവിട്ട് സ്വന്തമാക്കി മക്കള്‍ക്ക് കൊടുത്തു. അഴിമതിക്കെതിരെ ഇതിലും സംശുദ്ധമായ യുദ്ധം കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാത്രമാണ്.

കേരളം പക്ഷേ എല്ലാംകൊണ്ടും വ്യത്യസ്തമാണെന്ന് പറയാതെവയ്യ. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ലേലം വിളിച്ചുറപ്പിച്ച് ആളെ എടുക്കുന്ന അവസ്ഥ ഇവിടെയേ കാണൂ. രണ്ടുലക്ഷം കൊടുത്ത് ജോലി തരപ്പെടുത്തിയാല്‍ പല ലക്ഷം ഉണ്ടാക്കാം എന്നുണ്ടെങ്കില്‍ ആര്‍ക്കും ചേതമില്ല. ആര്‍ത്തിയില്‍ മുമ്പര്‍ ഖദറിട്ട് വരും എന്നാണ് കേട്ടിരുന്നത്. ഇപ്പോള്‍ ആര്‍ത്തിയുടെ മൊത്തക്കച്ചവടം ചില മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. അവരുടെ ആര്‍ത്തിയും വെകിളിയും കണ്ടാല്‍ തോന്നും-കോണ്‍ഗ്രസുകാര്‍ എത്ര ഭേദം എന്ന്. പേഴ്സണല്‍ സ്റ്റാഫ് റിക്രൂട്ട്മെന്റ് തട്ടിപ്പിലെ മുമ്പന്‍ മാധ്യമപ്രവര്‍ത്തകനത്രെ. ബര്‍ഖാ ദത്ത്, വീര്‍ സാംഘ്വി, പിന്നെ കേരളത്തിലെ ആര്‍ത്തി വീര്‍ . മഞ്ഞപ്പത്രക്കാരന്‍ അഴിമതി വിരുദ്ധ പോരാട്ടനായകനായി കൊണ്ടാടപ്പെടുന്ന നാട്ടില്‍ ഇതിലപ്പുറവും നടക്കും.