Sunday, December 27, 2009

ഇരുതലമൂരി

ഇത് ശതമന്യു കണ്ടുപിടിച്ച തലക്കെട്ടല്ല. ഉണ്ണിത്താന്‍ മഞ്ചേരിയില്‍ യുദ്ധം നടത്തിയതിന്റെ പിറ്റേന്ന് വീരഭൂമിയില്‍ അമ്പരപ്പോടെമാത്രം കണ്ട് ആസ്വദിച്ച ഒന്നാംപേജ് വരയുടെ തലക്കെട്ട് 'ഇരുതലമൂരിയെ പിടികൂടി' എന്നാണ്. ഇതു വരച്ചയാള്‍ ഇന്നും ആ പത്രത്തിലുണ്ടോ എന്ന് ഉറപ്പില്ല. കാരണം കാര്‍ട്ടൂണിന് മേലാകെ മുനയാണ്. പലേടത്തും ചെന്ന് തറയ്ക്കും. ആ മുടി, കുറി, മീശ എന്നിവ മാറ്റിയും കുറച്ചുമെല്ലാം കാര്‍ട്ടൂണ്‍ കണ്ടുനോക്കൂ. പല വമ്പന്മാരുടെയും മുഖം തെളിഞ്ഞുവരുന്നില്ലേ? എങ്ങനെ സഹിക്കും? ഇത്ര മഹത്തായ വീരകൃത്യം നടത്തിയ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് അഭിനന്ദനങ്ങള്‍. തന്റേതല്ലാത്ത ആശയങ്ങളുമായി പകയും വിദ്വേഷവും ഉളുപ്പില്ലായ്മയും കുത്തിവച്ച വരകള്‍ നിരന്തരം വേണ്ടിവരുമ്പോള്‍ വല്ലപ്പോഴും ഇത്തരം ഒന്ന് വരയ്ക്കാനാകുന്നത് ആശ്വാസംതന്നെ.

ഉണ്ണിത്താന് കിട്ടിയ തല്ലിനെക്കുറിച്ച് പരസ്പര വിരുദ്ധമായ പല വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. സേവാദള്‍ നേതാവിനെയുംകൊണ്ട് ഡിസ്കഷന് പോയതിന്റെ പേരിലാണ് ആ തല്ല് എന്ന് വിശ്വസിക്കാന്‍ പ്രയാസം. വടികൊടുത്ത് അടി വാങ്ങി എന്നുപറയുന്നതാവും ശരി. ആള്‍ ഉണ്ണിത്താനാണാല്ലോ. തല്ല് പാഴ്സലായി വരുന്ന നാവ് കൈയിലുണ്ട്. അവിഹിതം പിടിക്കാന്‍ വന്നവരോട് സാറേ, ചേട്ടാ, മാമാ രക്ഷിക്കണേ എന്ന് പറഞ്ഞു കരഞ്ഞിരുന്നുവെങ്കില്‍ സംഗതി തിവാരി മോഡല്‍ ആവില്ലായിരുന്നു. തല്ലുകിട്ടിയപ്പോള്‍ മാത്രമാണ് തല കുനിഞ്ഞത്. ബോധം തിരിച്ചുകിട്ടിയപ്പോള്‍ പൂച്ച വീണ്ടും പുലിയായി.

ആദ്യം പറഞ്ഞത് ഷാനിമോള്‍ ഉസ്മാന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ചാണ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെക്കുറിച്ച് മ്ളേച്ഛമായ പരാമര്‍ശം ഒരു ആഭാസനില്‍നിന്ന് ഉണ്ടായതിനോട് ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ പ്രതികരിച്ചില്ല. പേടിയാണ് ഉണ്ണിത്താനെ. ആരെങ്കിലും പ്രതികരിച്ചുപോയാല്‍ അയാളുടെ ചരിത്രവും ഭൂമിശാസ്ത്രവും പുറത്തുവരും. കെപിസിസി ഓഫീസ് വ്യഭിചാരശാലയാണെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് ഇതേ ഉണ്ണിത്താനായിരുന്നല്ലോ. അന്ന് അത് തെളിയിക്കാന്‍ വൈദ്യപരിശോധന വേണമെന്ന് ആര്‍ക്കും തോന്നിയില്ല. ഐജിയെക്കുറിച്ച് അന്വേഷിക്കാന്‍ ഹെഡ് കോണ്‍സ്റ്റബിളിന് ചുമതല നല്‍കുന്നുതുപോലെയാണ് എഐസിസി അംഗത്തിന്റെ അവിഹിതം അന്വേഷിക്കാന്‍ കെപിസിസി എകസ്ക്യൂട്ടീവ് അംഗത്തെ നിയോഗിക്കുന്നത്. മൊയ്തീന് വലിയ പണിയൊന്നുമില്ല. വലുതായൊന്നും ചെയ്യാനുമില്ല.

രാഹുല്‍ഗാന്ധി കുമരകത്ത് വന്നതും ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോയതും ഏതാണ്ട് ഒരുപോലെതന്നെ. രാഹുലിന് പൊലീസ് കാവല്‍നിന്നു - ഉണ്ണിത്താനെ പൊക്കി ലോക്കപ്പിലാക്കി. കോവ്വ്ഗ്രസുകാര്‍ക്ക് ന്യായമായും ചോദിക്കാം-ഇതെന്തുനീതി, ഇതെന്ത് ന്യായം എന്ന്.

*
അല്ലെങ്കിലും ഉണ്ണിത്താന് ഇനി വലിയ ജാള്യമൊന്നും വേണ്ട. പ്രായംകൊണ്ട് രണ്ട് ഉണ്ണിത്താന്മാര്‍ വേണം ഒരു നാരായദത്ത് തിവാരിയാകാന്‍. വയസ്സ് എണ്‍പത്താറ്. കിടക്കയില്‍ കൂടെ മൂന്നു സ്ത്രീകള്‍. അതിലൊരാള്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നത്രെ. നാരായ ദത്ത് തിവാരി കോണ്‍ഗ്രസ് കണ്ടുപിടിച്ച വീരനാണ്. നല്ല തണുപ്പുള്ള നൈനിറ്റാളിലാണ് ജനനമെങ്കിലും സിരകളില്‍ ചൂടുള്ള രക്തം. പ്രധാനമന്ത്രിസ്ഥാനത്തുവരെ പരിഗണിക്കപ്പെട്ട പേര്. രാജീവ് മന്ത്രിസഭയില്‍ പലവകുപ്പുകള്‍ മാന്തിയ മന്നന്‍. സീതാറാം കേസരിയെയും നരസിംഹറാവുവിനെയും പ്രണബ് മുഖര്‍ജിയെയുംകാള്‍ വലിയ നേതാവ്. മൂന്നുവട്ടം യുപി മുഖ്യമന്ത്രി. ഉത്തരാഖണ്ഡ് എന്ന പുതിയ സംസ്ഥാനം വന്നപ്പോള്‍ പൂതിതോന്നി അവിടെയും മുഖ്യന്‍. പ്രായക്കൂടുതല്‍ കാരണം 2006ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് പ്രഖ്യാപിച്ചയാളാണ്. മുഖ്യമന്ത്രിസ്ഥാനത്ത് പറ്റാതാകുമ്പോള്‍ കൊടുക്കാനുള്ളതായതുകൊണ്ട് ഹൈദരാബാദിലെ താരാട്ടുപാട്ടുകേട്ട് ഉറങ്ങാനാണ് നിയോഗിച്ചത്.

ഇതാണ് കോണ്‍ഗ്രസ്. ഉണ്ണിത്താന്മാരുടെയും രാഹുല്‍മാരുടെയും തിവാരിമാരുടെയും കോണ്‍ഗ്രസ്. എണ്‍പത്താറുകഴിഞ്ഞാലും ഉശിരുപോകാത്ത പാര്‍ടി! കൊല്ലം-മഞ്ചേരി-ബംഗളൂരു റൂട്ടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സഞ്ചാരം. ഇത് എളുപ്പവഴിയാണ്. സേവാദള്‍ അഖിലേന്ത്യാ സെക്രട്ടറിയെന്നാല്‍ സേവനതല്‍പ്പരയാകുമെന്നും ആ സേവനം ഉണ്ണിത്താന് സ്ഥിരമായി വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ലെന്നും എഐസിസി ഒരു പത്രക്കുറിപ്പിറക്കിയാല്‍ തീരുന്നതേയുള്ളൂ സംശയങ്ങള്‍. ഉണ്ണിത്താനും ജയലക്ഷ്മിയും ഡിസ്കഷന്‍ പണ്ടേ തുടങ്ങിയതാണ്. സംഘടനയ്ക്കുള്ളിലും പുറത്തും അസൂയാലുക്കള്‍ ഇതുപറഞ്ഞ് ഒച്ചപ്പാടുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയുന്നുണ്ട്. ഉണ്ണിത്താനില്‍നിന്ന് ഇതല്ലാതെ പ്രതീക്ഷിക്കരുതെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്വകാര്യം പറഞ്ഞത്.

*
ഉണ്ണിത്താനെതിരെ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയിലാണ് മഞ്ചേരിക്കാര്‍ കൈകടത്തിയതെന്നും ഉഭയസമ്മത പ്രകാരമുള്ള വേഴ്ച കുറ്റകരമല്ലെന്നും വലിയ വാദങ്ങള്‍ നാട്ടില്‍ പരക്കുന്നുണ്ട്. സംഗതിയൊക്കെ ശരിതന്നെ. കോണ്‍ഗ്രസ് നേതാക്കള്‍ നിയമം പാലിക്കുന്നവരാണ്. നിയമപാലനത്തിന് കെപിസിസി ഓഫീസില്‍ ബക്കറ്റും വെള്ളവും വേണം, തീവണ്ടിയില്‍ എസി ടൂ ടയറില്‍ രണ്ടു ബര്‍ത്ത് തിരിച്ച് പ്രത്യേക കൂപ്പെ ഉണ്ടാക്കണം; രാജ്ഭവനില്‍ നാലുപേര്‍ക്ക് സുഖശയനത്തിന് പറ്റുന്ന കട്ടില്‍ വേണം; കുമരകത്ത് സ്പെഷ്യല്‍ സ്യൂട്ടുവേണം. നിയമ പാലനത്തിനുള്ള ഇത്തരം ചെറിയ ചെറിയ സംവിധാനങ്ങള്‍ നാട്ടിലാകെ ചെയ്യേണ്ടതാണ്.

ഉണ്ണിത്താന്‍ വാര്‍ത്തയല്ലാതായി, പകരം തിവാരി കയറിയെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്ത പാതി മുക്കിയെങ്കിലും നാട്ടിലാകെ പാട്ടാണ് കോണ്‍ഗ്രസിന്റെ അരമന രഹസ്യങ്ങള്‍. 'മഞ്ചേരി സംഭവ'ത്തോടെ യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രീയ വഷളന്റെ പതനമാണ് സംഭവിച്ചത്. ഉണ്ണിത്താനുപകരം പിടിക്കപ്പെട്ടത് സിപിഎം ബ്രാഞ്ചംഗമായിരുന്നെങ്കിലോ? 'സിപിഎം നേതാവ് അവിഹിതത്തിന് പിടിയില്‍' എന്ന് ഒന്നാംപേജ് വാര്‍ത്തവരും. മാത്രമോ. പുറകെ വരും വിഐപി, വിവിഐപി കൂട്ടിച്ചേര്‍ക്കലുകള്‍. കിളിരൂര്‍, കവിയൂര്‍....ഒന്നും കേരളീയര്‍ മറന്നിട്ടില്ല. സിപിഎം കാരെക്കുറിച്ച് എന്തുപറഞ്ഞാലും വാര്‍ത്തയാണ്. കോണ്‍ഗ്രസുകാരെ ഉടുതുണിയില്ലാതെ പിടിച്ചാല്‍ അത് സാധാരണ സംഭവം. മാധ്യമക്കാരെ കുറ്റംപറഞ്ഞിട്ടും വലിയ കാര്യമില്ല. മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ പരിപാടി നിഷിദ്ധമെന്നും കോണ്‍ഗ്രസുകാര്‍ ഇതിന്റെയെല്ലാം ആശാന്മാരാണെന്നും ജനങ്ങള്‍ക്ക് നന്നായറിയാം.

മൊയ്തീന്റെ അന്വേഷണം തീരുമ്പോള്‍ ഉണ്ണിത്താന്‍ തിരിച്ചുവരും. ചാനലുകള്‍ അയാളെ വിളിച്ചിരുത്തി സദാചാരമൂല്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തിക്കും. അഥവാ കോണ്‍ഗ്രസ് തിരിച്ചെടുത്തില്ലെങ്കിലോ-ഉണ്ണിത്താനും എഴുതാനുണ്ടാകും ഒരാത്മകഥ. അതില്‍ ചെന്നിത്തല വരും, ഉമ്മന്‍ചാണ്ടി വരും, പി ജെ കുര്യന്‍ വരും, മറ്റുപലരും വരും. അത്രയ്ക്കൊന്നും താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലാത്തതുകൊണ്ട് ഉണ്ണിത്താനെ അതിവേഗകോടതിയില്‍ കയറ്റി കുറ്റമുക്തനാക്കി ഒരു കെപിസിസി സെക്രട്ടറിസ്ഥാനമെങ്കിലും കൊടുക്കേണ്ടതാണ്.

*
ചോദ്യം: ഉണ്ണിത്താനോ തിവാരിയോ മഹാന്‍? മറുചോദ്യം: കോഴിയോ മുട്ടയോ ആദ്യമുണ്ടായത്?

Sunday, December 20, 2009

അറിയാം; പക്ഷേ പറയില്ല

ഈ രാത്രിയില്‍ കോഴി കൂവുംമുന്‍പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയുമെന്ന് യേശു പറഞ്ഞത് പത്രോസ് സത്യമാക്കി. യൂദാസ് ഗുരുനാഥനെ ഒറ്റിക്കൊടുത്ത് മുപ്പത് വെള്ളിപ്പണം പെട്ടിയിലാക്കി. ചതിയുടെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അബ്ദുള്‍നാസര്‍ മഅ്ദനിയെ കോയമ്പത്തൂരില്‍ ചെന്ന് കണ്ടതും പിന്തുണ കത്തായി വാങ്ങി നാട്ടില്‍ കൊണ്ട് വന്ന് വോട്ടാക്കി മാറ്റിയതും ഉമ്മന്‍‌ചാണ്ടി. കോട്ടയത്ത് വൈക്കം വിശ്വനെതിരെ വോട്ട് ചോദിച്ച് പോസ്റ്ററില്‍ മേഴ്സി രവിയുടെയും മഅ്ദനിയുടെയും ചിത്രം. പി പി തങ്കച്ചന് സ്വന്തമായി താടിയില്ലാത്തതുകൊണ്ട് താടിയുള്ള മദനിയുടെ ചിത്രം വെച്ച് പോസ്റ്ററടിച്ചാണ് വോട്ട് തേടിയത്. അദ്വാനിജിയെ ശരിപ്പെടുത്താന്‍ പോയ ഗണത്തില്‍പ്പെടുത്തി കൊടുംഭീകരനായി മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാ‍യപ്പോള്‍ മഅ്ദനി നല്ലവന്‍; പിഡിപിയുടെ വോട്ട് മധുരപ്പൂങ്കനി. പാലം കടക്കുന്നതുവരെ നാരായണാ എറ്റുവിളിച്ച് ചാടി മറുകരയെത്തിയപ്പോള്‍ മഅ്ദനിയെ നോക്കി കൂരായണാ വിളിച്ചു. യൂദാസിനും വേണ്ടേ പിന്തുടര്‍ച്ച? 'ആ'രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ആരോടുമരുളരുതോമലാളേ‘ എന്ന് ചാണ്ടി പറഞ്ഞത് മഅ്ദനി അനുസരിച്ചു. മഅ്ദനിക്ക് തീവ്രവാദത്തെ വേണ്ടാതായപ്പോള്‍ ചാണ്ടിക്ക് മഅ്ദനിയെയും വേണ്ട. പുതിയ കൂട്ടായി എ�ഡിഎഫ് വന്നുവല്ലോ. കേന്ദ്രത്തില്‍ നിന്ന് ഇണ്ടാസു വരുമ്പോഴും എന്‍.ഡി.എഫിന്റെ തേജസ് പത്രം പറയുന്നത്, യുഡിഎഫുകാര്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല, ഇത് ഇടതന്മാമാരുടെ കളിയാണെന്ന്! യുഡിഎഫിന്റെ പതിനാറിനേക്കാള്‍ പവറാണത്രേ എല്‍.ഡി.എഫിന്റെ പാര്‍ലമെന്റിലെ നാലിന്.

തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഇടതിന് പിന്തുണ പ്രഖ്യാപിച്ചതാണ് മഅ്ദനിക്ക് വിനയായത്. പിന്തുണ യുഡിഎഫിനെങ്കില്‍, നാട്ടില്‍ പതിനാറ് കൊലപാതകം നടത്തി മിണ്ടാതിരിക്കുന്ന എന്‍.ഡി.എഫിനെപ്പോലെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവേന നടക്കാമായിരുന്നു. മാതൃഭൂമിയും മിണ്ടില്ല; മനോരമയും മിണ്ടില്ല. എന്‍.ഡി.എഫിനെക്കുറിച്ച് മിണ്ടിയാല്‍ ബൈക്കില്‍ ആളുവരുമെന്നും പട്ടിയെ വെട്ടിക്കൊന്ന് പരിശീലിച്ചവരാണ് വരികയെന്നും പേടിക്കണമല്ലോ. പിന്നെ ഉമ്മന്‍‌ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും വെറുപ്പ് സമ്പാദിക്കുകയും വേണം. കൊല്ലുന്ന എ.ഡി.എഫ് അവിടെ കിടക്കട്ടെ; കൊല്ലാത്ത മഅ്ദനിയെ നമുക്ക് കൊല്ലാം. മഅ്ദനി ഐഎസ്എസ് കാലത്ത് ചെയ്തതും പറഞ്ഞതും നല്ലതെന്ന് മഅദനിപോലും പറഞ്ഞിട്ടില്ല. ഒരാളെ നന്നാകാനും വിടില്ലെന്നാണ് വാശി. വെടക്കാക്കി തനിക്കാക്കാന്‍ എളുപ്പമാണല്ലോ.

പണ്ട് വാല്മീകി എന്നൊരു മഹര്‍ഷിയുണ്ടായിരുന്നു. പൂര്‍വാശ്രമത്തില്‍ പിടിച്ചുപറിക്കാരന്‍; നീചന്‍. ശരപ്രയോഗമേറ്റ് ക്രൌഞ്ചങ്ങളിലൊന്ന് താഴേക്ക് വീഴുമ്പോള്‍ അരുതേയെന്ന് വിലപിച്ചതും അതേ വാല്മീകി തന്നെ. മഅ്ദനിയെ വാല്മീകിയോടുപമിച്ചു എന്ന ആരോപണം ശതമന്യുവിനോട് വേണ്ട. തെറ്റില്‍ നിന്ന് ശരിയിലേരിയിലേക്കുള്ള യാത്ര പുരാണത്തിലുമുണ്ടെന്ന് വെറുതെ ഓര്‍മിച്ചുപോയതാണ്. അങ്ങനെ എത്രയെത്ര മാറ്റങ്ങള്‍; തകിടംമറിയലുകള്‍. കേരളത്തില്‍ ചെങ്കൊടി താഴ്ത്തിക്കാന്‍ ഒരണസമരത്തിലൂടെ അവതാരമെടുത്ത ദിവ്യരൂപം ഒരുനാള്‍ ഇറങ്ങിവന്ന് ചെങ്കൊടി തണലേറ്റിരുന്നു. അന്ന് ഹസ്സനും ആര്യാടനും ഉമ്മന്‍ചാണ്ടിയുമെല്ലാം കമ്യൂണിസത്തെയും സോഷ്യലിസത്തെയും വാഴ്ത്തിപ്പാടി. കുഞ്ഞാലി വധക്കേസില്‍ ആരോപണവിധേയനായ ആര്യാടനെ വേദിയിലിരുത്തി എം വി രാഘവന്‍ പറഞ്ഞു: ഇവന്‍ പണ്ട് പലതും ചെയ്തിട്ടുണ്ടാകും. ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. നമ്മുടെ സ്ഥാനാര്‍ത്ഥിയാണ്, വോട്ടു ചെയ്യണം. ആര്യാടന്‍ ജയിച്ചു.

1980ല്‍ നായനാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നു. എ കോണ്‍ഗ്രസും മാണികേരളയും അധികാരത്തിന്റെ ശീതളച്ഛായയിലിരുന്നു. കയറിവന്നതും ഇറങ്ങിപ്പോയതും ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ്. അന്ന് ഒരുമിച്ചിരുന്നതുകൊണ്ട് പിന്നെ ഉമ്മന്‍‌ചാണ്ടി ചെയ്ത എല്ലാ കള്ളത്തരത്തിന്റെയും ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയിലാണോ? കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്ന് ഇടതായും വലതായും പോയപ്പോള്‍ മാര്‍ക്സിസ്റ്റുകരെ ചൈനാചാരന്മാരെന്ന് വിളിക്കാന്‍ മുന്‍പില്‍ സിപിഐ ആയിരുന്നു. കടുത്ത ശത്രുത. ഇന്നലത്തെ സഖാവ് ഇന്നത്തെ 'ചൈനാചാരന്‍'. മാര്‍ക്സിസ്റ്റുകാര്‍ കൂട്ടത്തോടെ ജയിലില്‍. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി. അന്ന് സിപിഐ എം പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം 'വെക്കട വലതാ ചെങ്കൊടി താഴെ; പിടിയെട വലതാ മൂവര്‍ണക്കൊടി' എന്ന്. കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ക്ക് സിപിഐ കൂട്ടുനിന്നു എന്നുവന്നപ്പോള്‍ ക്ഷോഭത്തോടെ വിളിച്ചത്. തിരിച്ചും അതേതീവ്രതയോടെ ആക്രമണമുണ്ടായി. ഭട്ടിന്‍ഡ പ്രമേയം വിരിഞ്ഞു. സിപിഐ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ മുന്നണിയിലേക്ക് സിപിഐ എമ്മും സിപിഐയും ഒന്നിച്ചുവന്നു. ഇന്ന് രണ്ടു ഒന്നിച്ച്. അന്നത്തെ മുദ്രാവാക്യം എടുത്തിട്ട് ആരെങ്കിലും അലക്കുമോ? നിങ്ങള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരല്ലേ അതുകൊണ്ട് നിങ്ങളെ തൊടാന്‍ ഞങ്ങളില്ല എന്ന് സിപിഐ എം പറയുമോ?

ഇന്ദിര ഇന്ത്യയായി സ്വയം മാറി ഹിറ്റ്ലറുടെ പെണ്‍ജന്മമാണെന്ന് വന്നപ്പോള്‍ അര്‍ധഫാസിസത്തിന്റെ അപകടത്തെ ചെറുക്കാന്‍ ജയപ്രകാശ് നാരായണനടക്കമുള്ളവര്‍ നയിച്ച യുദ്ധത്തില്‍ കമ്യൂണിസ്റ്റുകാരും ജനസംഘവുമുണ്ടായിരുന്നു. അതുകൊണ്ട്, ജനസംഘം പഴയ സഖ്യകക്ഷിയല്ലേ, വരൂ നമുക്ക് ഭായിഭായി കളിക്കാമെന്ന് ഏതെങ്കിലും കമ്യൂണിസ്റ്റുകാരന്‍ ഇന്നു പറയുമോ? സോവിയറ്റ് യൂണിയന്റെ പരിപ്പെടുക്കാന്‍ നടന്ന പലരും ഫാസിസത്തെ ചെറുക്കാനുള്ള ഐക്യമുന്നണിയില്‍ അണിയണിയായി നിലകൊണ്ട് സാക്ഷാല്‍ സ്റ്റാലിന്റെ ഉത്തരവുകള്‍ അനുസരിച്ചിരുന്നില്ലേ? തെരഞ്ഞെടുപ്പുകളില്‍ അടിയന്തര സംവിധാനങ്ങള്‍ രൂപപ്പെടും. സ്ഥലത്തെയും കാലത്തെയും തിരിച്ചറിഞ്ഞ് പറ്റാവുന്ന വിധത്തില്‍ പ്രയോഗിക്കാനുള്ളതാണ് അത്തരം സമീപനം. മനോരമയും മാതൃഭൂമിയും മര്‍ഡോക്കും മുനീര്‍വിഷനും ഐക്യമുന്നണിയുണ്ടാക്കി മാര്‍ക്സിസ്റ്റ് മേധം നടത്തുന്നില്ലേ? അവര്‍ യുഡിഎഫിന്റെ സഖ്യകക്ഷിയല്ലേ? എല്ലാ ആക്രമണങ്ങളും സഹിച്ച് അനങ്ങാതിരിക്കാനാനോ ഇടതുപക്ഷത്തിന്റെ നിയോഗം?

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താനും ക്ഷീണിപ്പിക്കാനും സംഘടിതശ്രമം നടക്കുന്നു എന്നാണ് 19ആം പാര്‍ടികോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചത്. കേരളത്തില്‍ ആക്രമണത്തിന്റെ തോത് അല്പം കൂടുതലാണ്. ആ സമയത്ത്, ഞങ്ങളിതാ പഴയ കൂട്ടരല്ല, നന്നായിട്ടുണ്ട്, തീവ്രവാദം തീരെയില്ല എന്ന് വിളിച്ചുപറഞ്ഞ് പിന്തുണ നല്‍കാനെത്തിയ പിഡിപിയെ മതിലിനുപുറത്ത് നിര്‍ത്തണമായിരുന്നുവോ? വോട്ട് വേണ്ടെന്നു പറയണമായിരുന്നുവോ?

തെരഞ്ഞെടുപ്പ് കഴിഞ്ഞു; എല്‍ഡിഎഫ് നാല് സീറ്റിലേക്ക് ചുരുങ്ങി; മഅ്ദനിയുടെ തെരഞ്ഞെടുപ്പ് പിന്തുണയുടെ കാലവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത ആണവകരാറും ഇസ്രയേലി അഴിമതിയും അമേരിക്കന്‍വിധേയത്വവും വിലക്കയറ്റവുമൊന്നും മിണ്ടാതെ മഅദനിയിലും ലാവ്ലിനിലും ചര്‍ച്ച തളച്ചിടാന്‍ യുഡിഎഫിന് കഴിഞ്ഞു. തീവ്രവാദകക്ഷിയുമായി കൂട്ടുകൂടി എന്ന പ്രചാരണത്തില്‍ മതനിരപേക്ഷവിശ്വാസികളായ ചിലരെല്ലാം വീണുപോയി. അത് വോട്ടില്‍ പ്രതിഫലിച്ചു. പിഡിപിയുമായി യോജിച്ച് വേദി പങ്കിട്ടത് ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. അതേസമയം, എന്‍ഡിഎഫ് എന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ എന്ന വര്‍ഗീയവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ സംഘടനയുടെ പിന്തുണ യുഡിഎഫിന് കിട്ടിയിരുന്നു എന്ന കാര്യം കേന്ദ്ര കമ്മിറ്റി ഓര്‍മിപ്പിക്കുകയും ചെയ്തു. അത്രയുമാണ് കാര്യം.ഇതിലെന്ത് അവ്യക്തത? തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ടികള്‍, ഗ്രൂപ്പുകള്‍, ജനവിഭാഗങ്ങള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കേണ്ടത് ആവശ്യമാണ്; അതേസമയം, അത്തരത്തിലുള്ള നീക്കങ്ങളിലൂടെ പാര്‍ടിയുടെ മതനിരപേക്ഷ വ്യക്തിത്വം മാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കണം ഇതാണ് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ച നിലപാട്. രാഷ്ട്രീയമോ തെരഞ്ഞെടുപ്പ്പരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ജാതിയെയും വര്‍ഗീയതയെയും ഉപയോഗിക്കുന്നതിനെതിരായ പോരാട്ടം തുടരുമെന്നാണ് പാര്‍ടി പ്രഖ്യാപിച്ചിട്ടുള്ളത്.

പിഡിപി പിന്തുണച്ചത് തെരഞ്ഞെടുപ്പിലെ കാര്യം. സൂഫിയ മഅ്ദനി അറസ്റ്റിലായത് കേസുമായി ബന്ധപ്പെട്ട നിയമപരമായ നടപടി. രണ്ടും രണ്ടായി എല്‍ഡിഎഫ് കാണുന്നതുകൊണ്ട് രാഷ്ട്രീയം അതിന്റെ വഴിക്കും നിയമം അതിന്റെ വഴിക്കും. അങ്ങനെ ഉമ്മന്‍‌ചാണ്ടി കാണാത്തതുകൊണ്ട് നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടു; അത് പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞ് തലയൂരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം പറയില്ലെന്നു മാത്രം. പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാരുടെ അന്തസ്സ് വര്‍ധിക്കുമല്ലോ. എന്‍ഡിഎഫോ പിഡിപിയോ വര്‍ഗീയ-തീവ്രവാദശക്തി എന്ന് മനോരമ ഒരുനാളും 'നിങ്ങള്‍ പറയൂ' എന്ന മേമ്പൊടിയുമായി ചോദിച്ചിട്ടില്ല.

*
ദാസനും വിജയനും കര്‍ണാടക പൊലീസായി ബംഗ്ലാദേശില്‍ പോയ കഥ എഴുതിയ അതേമഹാന്റെ ഭാവനയിലാണ് ഏതാനുംമാസംമുന്‍പ് അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തി ഗവര്‍ണര്‍ക്ക് കൊടുത്തു എന്ന കഥയും വിരിഞ്ഞത്. രണ്ടും മനോരമയുടെ പൊള്ളക്കഥ. ഇതാണ് യുഡിഎഫിനുള്ള മാധ്യമസഹായം.

ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിക്ക് ഉപദേശം നല്‍കാന്‍ വീരഭൂമിയെ നിയമിച്ചു എന്നും കേള്‍ക്കുന്നു. അത് മറ്റൊരു മാധ്യമസഹായം.

ശംഭോ മഹാദേവാ.

Sunday, December 13, 2009

കലക്കവെള്ളത്തിലെ മീന്‍പിടിത്തം

ബസ് കത്തിക്കാന്‍ പദ്ധതിയിട്ട കൂട്ടത്തില്‍ സൂഫിയ മഅ്ദനിയുമുണ്ടെന്ന് തടിയന്റവിട നസീര്‍ മൊഴിനല്‍കിയപ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും ഉത്സവം. സൂഫിയ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ഭാര്യ; മഅ്ദനി പിഡിപിയുടെ ചെയര്‍മാന്‍; പിഡിപി ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിക്ക് പിന്തുണ നല്‍കിയ പാര്‍ടി. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം? ഇതിന്റെ പനിയാണ് ഇതുവരെ കണ്ടത്. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ പാര്‍ടിക്കാര്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കുറ്റങ്ങളെല്ലാം മാര്‍ക്സിസ്റ്റുപാര്‍ടിയുടെ മൂര്‍ധാവില്‍ കെട്ടിവച്ചേ തീരൂ എന്ന്! വെളുക്കെച്ചിരിയുമായി നടക്കുന്ന അബ്ദുസമദ് സമദാനി ഇപ്പോഴും യുഡിഎഫിലുണ്ട്. പുള്ളിക്കാരന്റെ പിന്നാലെ ഏതെങ്കിലും മാധ്യമക്കാരന്‍ ഒന്ന് കൂടിനോക്കട്ടെ. അപ്പോഴറിയാം യുഡിഎഫിന്റെ വെപ്രാളം എന്തിനെന്ന്. അക്കഥയുടെ വിവരണം പിന്നെയാകാം. എന്തിനും വേണമല്ലോ ശക്തമായ തെളിവ്. തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല.

തല്‍ക്കാലത്തെ വിഷയദാരിദ്ര്യം തീര്‍ക്കാന്‍ തടിയന്റവിട നസീര്‍ കടന്നുവന്നത് ഭാഗ്യം. അല്ലെങ്കില്‍ വലഞ്ഞുപോയേനെ. പുള്ളിക്കാരന്‍ ചില്ലറ കേസല്ല. പിടിയിലായത് ബംഗ്ളാദേശില്‍. ബോംബുസ്ഫോടനവും സ്ഫോടകവസ്തു കടത്തും തീവ്രവാദി റിക്രൂട്ട്മെന്റുമടക്കം വമ്പന്‍ പരിപാടികളുടെ നടത്തിപ്പുകാരന്‍. ലഷ്കര്‍ ഇ തോയ്ബ എന്ന എമണ്ടന്‍ ചരക്കിന്റെ നടത്തിപ്പുകാരന്‍. ചെയ്തുകൂട്ടിയ പലവകക്കാര്യങ്ങളില്‍ ഒരുറുമ്പുമണിയോളം വലുപ്പമേ ഉള്ളൂ കളമശേരി ബസ് കത്തിക്കലിന്. തടിയില്ലാത്ത തടിയന്റവിടയ്ക്ക് നാട്ടില്‍ എട്ടുകേസുണ്ട്. നാലെണ്ണം യുഡിഎഫിന്റെ കാലത്തു നടത്തിയ മഹദ് പ്രവര്‍ത്തനങ്ങള്‍. ഒന്ന് ഇ കെ നായനാരെ കൊല്ലാന്‍ പദ്ധതിയിട്ടത്. മൂന്നെണ്ണം ഈയടുത്ത കാലത്ത് ചെയ്തുകൂട്ടിയത്.

നായനാരെ കൊല്ലാനുള്ള പദ്ധതി പിടിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇമേജ് നന്നാക്കാനുള്ള പരിപാടിയെന്ന് രാഘവനും സുധാകരനും പരിഹസിച്ചു. യുഡിഎഫ് നേതാക്കള്‍ നാടാകെ പാടി നടന്നു-നായനാരെ വധിക്കാന്‍ ശ്രമിക്കുകയോ-ഛായ്, ലജ്ജാവഹം, തട്ടിപ്പ് എന്ന്. '99ല്‍ നടന്ന സംഭവം അന്വേഷിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കേസ് കോടതിയിലെത്തിച്ചു. പിന്നെ വന്നത് യുഡിഎഫ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടക്കുന്ന മഅ്ദനിയുടെയും പിഡിപിയുടെയും തടിയന്റവിട നസീറിന്റെയും പിന്തുണ യുഡിഎഫിന്. അവര്‍ ജയിച്ചു; ഉമ്മന്‍ചാണ്ടി കളിച്ചു. നായനാര്‍ വധശ്രമക്കേസ് ആവിയായി. തടിയന്റവിട നസീര്‍ പുണ്യവാളനായി. അഞ്ചുകൊല്ലം നടന്നത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍. യുഡിഎഫിനെ ജനങ്ങള്‍ ഇറക്കിവിട്ടശേഷം 2006ലാണ് പിന്നെ ആ കേസിന് ജീവന്‍ വച്ചതും കുറ്റപത്രം കോടതിയിലെത്തിയതും. ആരാണ് നായനാര്‍ വധശ്രമക്കേസ് മുക്കിയത്-യുഡിഎഫ്. ആരാണ് അതിന് ചുക്കാന്‍ പിടിച്ചത്-ഉമ്മന്‍ചാണ്ടി. ആരാണ് തടിയന്റവിട നസീറിനെ പിടിക്കാന്‍ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയത്-കേരള പൊലീസ്. ആരുടെ കാലത്ത്-എല്‍ഡിഎഫിന്റെ. എന്നിട്ടും എന്തിനീ ബഹളം-അതാണ് സാറെ രാഷ്ട്രീയം.

*
തടിയന്റവിട നസീര്‍ വന്നതും സൂഫിയ മഅ്ദനി കേസില്‍പെട്ടതും സിപിഐ എമ്മുമായി എന്തുബന്ധം എന്നുമാത്രം ചോദിക്കരുത്. എല്‍ഡിഎഫിന് പിഡിപി പിന്തുണ പ്രഖ്യാപിച്ചില്ലേ. അതുമതി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍. മാറാട്, പൂന്തുറ, വളപട്ടണത്തെ പൈപ്പ് ബോംബ്, മട്ടന്നൂരിലെ നാടന്‍ബോംബ്, എന്‍ഡിഎഫ് ആസ്ഥാനത്തെ സ്ഫോടനം ഇത്യാദി കാര്യങ്ങളൊന്നും മിണ്ടരുത്. കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഉമ്മന്‍ചാണ്ടി സാഹിബിനെയും വേദനിപ്പിക്കരുത്. അവര്‍ പാവം എന്‍ഡിഎഫിന്റെ പിന്തുണയല്ലേ നേടിയതുള്ളൂ. എന്‍ഡിഎഫ് പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മുനീര്‍ സാഹിബിന് സീറ്റു കിട്ടാഞ്ഞകാര്യം ആരോടും പറയുകയേ അരുത്.

കുഞ്ഞാലിക്കുട്ടി ചെല്ലുന്നിടത്തെല്ലാം കുഴപ്പമാണ്. അടുത്ത നാളുകളില്‍ നാദാപുരത്ത്, പിന്നെ കാസര്‍കോട്ട്. കാസര്‍കോട്ട് രണ്ടുപേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരു ലീഗുകാരനെ കൊന്നത് ആര്‍എസ്എസ്. കത്തിയ വാഹനങ്ങള്‍ക്കും കടകള്‍ക്കും കണക്കില്ല. തമിഴ്നാടിന്റെ ബസ് കത്തിയമര്‍ന്ന അതേ തീതന്നെയാണ് ലീഗുകാരന്റെ പന്തത്തിലും ജ്വലിച്ചത്. കെ.എസ്.യുക്കാര്‍ കത്തിച്ചുകളഞ്ഞ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വല്ല കൈയും കണക്കുമുണ്ടോ. ഇതൊന്നും അറിയാത്ത നാട്ടുകാരാണ് ഇപ്പോള്‍ പത്രം വായിക്കുന്നത് എന്നുതോന്നുന്ന തോന്നലിനെ നമുക്ക് വാഴ്ത്തിപ്പാടാം.

തടിയന്റവിട നസീറിനെയും സൂഫിയ മഅ്ദനിയെയും കാണിച്ച് സിപിഐ എമ്മിനെ പേടിപ്പിക്കുകയാണ്. പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ ഏതായാലും തടിയന്റവിട നസീര്‍ പിഡിപിക്കാരനല്ല. ബസ് കത്തിക്കുന്ന കാലത്ത് മഅ്ദനിയുടെ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ നല്‍കിയിട്ടുമില്ല. അന്നും അതിനുശേഷവും കോയമ്പത്തൂര്‍ ജയിലില്‍ചെന്ന്, മഅ്ദനിസാഹിബിന്റെ പിന്തുണ യാചിച്ച കോണ്‍ഗ്രസുകാരില്‍ ഏതൊക്കെ തലകളുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നന്നായറിയാം. അവരെ ഒന്ന് പേടിപ്പിച്ചു നോക്കിയാല്‍ വല്ലതും തടയുമായിരിക്കും.

*
അച്ചായന്റെ പത്രം പറയുന്നത് തടിയന്റവിട നസീര്‍ സിപിഐ എമ്മിന്റെ സമ്മേളനങ്ങളെ ബാധിക്കും എന്നാണ്. വീരഭൂമിയുടെ കണ്ടുപിടിത്തം, നായനാര്‍ വധശ്രമ കേസ് എല്‍ഡിഎഫ് മുക്കിയെന്നും സിപിഐ എമ്മില്‍ അമര്‍ഷമെന്നും. നോക്കണേ സംഗതികളുടെ പോക്ക്. ലക്ഷ്യം ഭീകരവാദികളെ കണ്ടെത്തലല്ല; അമര്‍ച്ചചെയ്യലല്ല-സിപിഐ എമ്മിനെ തോണ്ടല്‍മാത്രം.

കശ്മീരില്‍ല്‍ നാല് മലയാളിയുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട വിവരമറിഞ്ഞ് കേരള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തടിയന്റവിട നസീറിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്ന് എല്ലാര്‍ക്കുമറിയാം-പക്ഷേ മിണ്ടില്ല. മിണ്ടിയാല്‍ ക്രെഡിറ്റ് കോടിയേരിക്കാവുമല്ലോ. ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. പകരം നമുക്ക് തച്ചങ്കരിക്കളി കളിക്കാം.

*
തച്ചങ്കരി ഐജിയാണ്. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴും അശോകസ്തംഭവുമായി നടന്നയാളാണ്. അന്നും കിട്ടിയിട്ടുണ്ട് കുറെ ചുമതലകളും സ്ഥാനങ്ങളും. ഇപ്പോള്‍ ബംഗളൂരുവില്‍ ചെന്നത് തടിയന്റവിട നസീറിനെ ചോദ്യംചെയ്തുള്ള അന്വേഷണത്തിന് കേരളത്തിന്റെ ഭാഗത്തുനിന്ന് മേല്‍നോട്ടം വഹിക്കാനാണ്. അവിടെ കേന്ദ്ര തീവ്രവാദ വിരുദ്ധ പൊലീസുണ്ട്, കര്‍ണാടകത്തിലെയും ഗുജറാത്തിലെയും പൊലീസുകാരുണ്ട്. അവരെല്ലാം രേഖപ്പെടുത്തുന്ന വിവരം തച്ചങ്കരി എങ്ങനെ അട്ടിമറിക്കും? പിണറായി വിജയനെതിരെ നടന്ന വീടുവിവാദം അന്വേഷിച്ച് കുറ്റവാളികളെ പിടികൂടിയ പൊലീസ് സംഘത്തിന്റെ മേല്‍നോട്ടം തച്ചങ്കരിക്കായിപ്പോയതുകൊണ്ട് ആ പേരുവച്ച് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദമുണ്ടാക്കുന്നതിന്റെ സാംഗത്യം വീരേന്ദ്രകുമാറിന്റെയും ബിജെപിക്കാരന്റെയും കുരുട്ടുബുദ്ധിക്കേ പിടികിട്ടൂ.

കലക്കവെള്ളത്തിലെ മീന്‍പിടിത്തത്തെക്കുറിച്ചുമാത്രമല്ല, വെള്ളം കലക്കി മീന്‍പിടിക്കുന്നതിനെക്കുറിച്ചും മലയാളിയെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ് നിലത്തെഴുത്താശാന്മാര്‍. ഇത് അത്ര നല്ല പാഠമല്ല.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി, വീടുകയറി പറഞ്ഞത് 'ഉംറയ്ക്ക് പോയതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നെ പുറത്താക്കിയത്' എന്നായിരുന്നു. വര്‍ഗീയത ഇളക്കിവിട്ടപ്പോള്‍ അല്‍പ്പം വോട്ടുകിട്ടി. ഇപ്പോള്‍ ഇസ്ളാമിക തീവ്രവാദവുമായി സിപിഐ എമ്മിനെ കൂട്ടിക്കെട്ടി മൃദുഹിന്ദു മനസ്സിനെ ഇളക്കിവിടാനാണ് ശ്രമം. ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം. മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്.

Sunday, December 6, 2009

വിഷയദാരിദ്ര്യം

ദാരിദ്ര്യം പലവിധത്തിലുണ്ട്. പരമപ്രധാനം പണത്തിന്റെ ദാരിദ്ര്യം. ദരിദ്രനാരായണന്മാരുടെ നാടായ ഇന്ത്യയില്‍ ജനസംഖ്യയുടെ വളര്‍ച്ചപോലെ ദാരിദ്ര്യത്തിന്റെ അളവും മേലോട്ടുതന്നെ. ആശയദാരിദ്ര്യം, വിഷയദാരിദ്ര്യം, ചങ്കൂറ്റ ദാരിദ്ര്യം തുടങ്ങിയ ഇനങ്ങള്‍ സാധാരണ മനുഷ്യരെ ബാധിക്കുന്നതല്ല. "എന്താ നിങ്ങടെ പരിപാടി, പറയൂ പറയൂ കോണ്‍ഗ്രസേ'' എന്ന മുദ്രാവാക്യം കേട്ട് തലകുനിച്ചുപോകേണ്ടിവരുന്നത് രാഷ്ട്രീയത്തിലെ ആശയദാരിദ്ര്യം. പറയാന്‍ ഒരു പരിപാടിയില്ലാത്ത പടപ്പാണല്ലോ അത്.

എല്ലാ ദിവസവും മിനിമം ഭക്ഷണം കിട്ടാത്തവരാണ് ദരിദ്രന്മാര്‍. ശതമന്യുവിന്റെ ചില സഹജീവികള്‍ക്ക് ഭക്ഷണത്തിന് മുട്ടില്ല. മൂന്നും നാലും നേരം മൃഷ്ടാന്നം. പക്ഷേ, അവരെ ഇന്ന് ദാരിദ്ര്യം അലട്ടുന്നു-ആശയദാരിദ്ര്യം. എഴുതാന്‍ കഥകളില്ല; എഴുതുന്നത് ഫലിക്കുന്നില്ല. വാര്‍ത്ത വേണമെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയെക്കുറിച്ചുതന്നെയാകണം; അതിനേ വായനക്കാരുള്ളൂ എന്നാണ് ഒരു പേനോപജീവി പറഞ്ഞത്. ഊരും പേരും ഉറപ്പിച്ചു പറയാനാകാത്ത സ്വന്തം പാര്‍ടിയുടെ പ്രവര്‍ത്തകയോഗത്തില്‍, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ആശയപ്രതിസന്ധിയാണെന്ന് പ്രസംഗിക്കുന്ന നേതാവും ആ പ്രസംഗം അക്ഷരംവിടാതെ അച്ചടിക്കുന്ന പത്രവും ഉള്ള നാടാണ് നമ്മുടേത്. വീരന്റെ പാര്‍ടിക്ക് ആളുമില്ല, ആശയവുമില്ല-അതുകൊണ്ട് പ്രതിസന്ധിയുമില്ല. അത്യാവശ്യം വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടാന്‍ ചില അവാര്‍ഡുകള്‍, അന്വേഷണ കമീഷനുകള്‍ എന്നിവയൊക്കെ തരപ്പെടുന്നതുപോരാഞ്ഞാണ് പാര്‍ടിയോഗമെന്ന പേരില്‍ ചിലരെയെല്ലാം തട്ടിക്കൂട്ടി മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനിറങ്ങുന്നത്. ഇത്തരം സ്വമുഖപ്രചാരണ തല്‍പ്പരര്‍ക്കുമാത്രമാണ് ഇന്നാട്ടില്‍ ദാരിദ്ര്യമില്ലാത്തത്.

നഗരമധ്യത്തിലൂടെ ഉടുതുണിയുരിഞ്ഞോടി പന്തയപ്പണം പറ്റിയ ഒരു നേതാവ് യുഡിഎഫിന്റെ ഉമ്മറപ്പടിയിലുണ്ട്. സ്വന്തം മുണ്ടുരിയപ്പെട്ടാലും വാര്‍ത്താപുരുഷനായാല്‍ മതി. ഇത്തരക്കാരെക്കുറിച്ച് എഴുതിയെഴുതി ശതമന്യുവിനും മടുത്തു. ഗര്‍ഭസത്യഗ്രഹത്തിന്റെയും ക്രിമിനല്‍കേസില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന കോടതിയുത്തരവിന്റെയും കഥ എഴുതാന്‍ കൊള്ളാവുന്നതല്ലല്ലോ. പൂഞ്ഞാറില്‍നിന്ന് പലപല കഥകളുണ്ടെങ്കിലും പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജിന് അല്‍പ്പം മാന്യതയും മര്യാദയും കുത്തിവയ്ക്കാന്‍ അതൊന്നും പോരാ. ചില രോഗങ്ങള്‍ക്ക് ചികിത്സയേ ഇല്ല. മോശത്തരങ്ങള്‍ വിളിച്ചുപറയാന്‍ മറ്റുള്ളവര്‍ തയ്യാറാകാത്തത് സ്വന്തം മിടുക്കുകൊണ്ടാണെന്ന് കരുതുന്ന രോഗികളുടെ കൂട്ടത്തില്‍ വീരനും ജോര്‍ജും ക്രിമിനല്‍ പത്രക്കാരനും ക്രൈമിന്റെ രണ്ടാം പതിപ്പുകാരനും മുമ്പന്തിയില്‍തന്നെ. ഇവര്‍ക്ക് സഹായമായി നിര്‍ദിഷ്ട മെഡിക്കല്‍ സര്‍വകലാശാലയില്‍ പ്രത്യേക വകുപ്പുണ്ടാക്കാന്‍ ശ്രീമതി ടീച്ചര്‍ കരുണകാട്ടട്ടെ.

പറഞ്ഞുതുടങ്ങിയത് ദാരിദ്ര്യത്തെക്കുറിച്ചാണ്. നാട്ടില്‍ എന്തേ പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നില്ലേ? ഭരണം നടക്കുന്നില്ലേ? സൂര്യന്‍ കിഴക്കുദിക്കുന്നില്ലേ? മഴയും വെയിലുമില്ലേ? എന്നിട്ടുമെന്തേ ഞങ്ങള്‍ക്ക് വിഷയദാരിദ്ര്യമാണ്, ഇത് മാന്ദ്യകാലമാണ് എന്ന് വായനക്കാരോട് വിലപിക്കാന്‍ സടകൊഴിയാത്ത മാധ്യമേന്ദ്രന്മാര്‍ തയ്യാറാകുന്നു? അവിടെയാണ് കളി. സംഗതി വാര്‍ത്താദാരിദ്ര്യമല്ല-കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്ന് ദഹനക്കേടുണ്ടായതിന്റെ അസ്ക്യതയാണ്.

ഈ പഞ്ഞകാലത്തിനു മുമ്പോട്ടൊന്നു നടക്കാം. ലാവ്ലിന്‍ കാലംവരെ മതി. ലാവ്ലിന്‍ വാര്‍ത്തയില്ലാത്ത ദിവസങ്ങളുണ്ടായിരുന്നോ മലയാളിയുടെ സുപ്രഭാതങ്ങളില്‍? മലപ്പുറം കത്തിമുതല്‍ എകെ 47 വരെ എടുത്തല്ലിയോ പവനായിമാര്‍ നിരന്നുനിന്നത്. എവിടെ വരദാചാരിയുടെ തല? ആ തല സിബിഐയുടെ കേസിന്റെ മുഖ്യതെളിവായിവരെ മാറ്റിയവര്‍ ഇന്ന് വരദാചാരി എന്ന പേരുമിണ്ടുമോ? എന്തൊക്കെ-സിംഗപ്പുരില്‍ ബിസിനസ്, നൂറുവട്ടം വിദേശയാത്ര, ടെക്ക്നിക്കാലിയ എന്ന കടലാസുകമ്പനി, ഫയല്‍ മുക്കല്‍, മക്കളുടെ പഠനത്തിന് വന്‍ചെലവ്, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍, ഗവര്‍ണറുടെ ഫയലുകളും മന്ത്രിസഭാ രേഖകളും ചോര്‍ത്തല്‍-ഇങ്ങനെ. ഏതെങ്കിലും ഒന്ന് പൊളിയാതെ അവശേഷിക്കുന്നുണ്ടോ? ഏറ്റവുമൊടുവില്‍ ഇന്റര്‍നെറ്റുവഴി ഇതാ കൊട്ടാരംപോലത്തെ വീട് എന്ന കഥ. അതും പൊളിഞ്ഞില്ലേ? ഇനി ഇമ്മാതിരി വേവാത്ത പരിപ്പുംകൊണ്ട് വന്നാല്‍ നാട്ടുകാര്‍ വകവയ്ക്കുമോ? ഇപ്പോള്‍തന്നെ കോപ്പി ഇടിയുന്നുണ്ടെന്നാണ് കേള്‍വി.

പ്രചരിപ്പിച്ചതല്ല യഥാര്‍ഥ വീടെന്ന് തെളിഞ്ഞപ്പോള്‍ ഇറക്കിയ പുതുകഥ നോക്കൂ-പിണറായിക്കെതിരായ എല്ലാ കഥകളും ഇത്തരത്തിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പബ്ളിക് റിലേഷന്‍സ് മാനേജര്‍മാര്‍ സൃഷ്ടിച്ച കപടനാടകമാണ് അതെന്ന്. അത് ക്രൈമിന്റെ രണ്ടാംപതിപ്പുകാരന്‍ ആകുന്നത്ര ശക്തി സ്വരുക്കൂട്ടി എഴുതിനോക്കി. അപ്പോഴേക്കും പക്ഷേ, ഇ- മെയിലിന്റെ ഉറവിടം പുറത്തുവന്നു-വരദാചാരിയുടെ തലപോലെ അതും പൊളിഞ്ഞു. എന്നിട്ടുമുണ്ടോ നിര്‍ത്തുന്നു. പിന്നെയും തുടരുന്നു പി സി ജോര്‍ജിന്റെ അഖണ്ഡ സഹസ്രനാമം. അതൊക്കെ കൈയിലേക്ക് സ്വീകരിച്ച് നാട്ടുകാര്‍ക്കു വിളമ്പാന്‍ കുറെ മാധ്യമ ദരിദ്രവാസികളും! ഇനിയും ഇത്തരം കഥകളുംകൊണ്ടു വന്നാലത്തെ അനുഭവം ഓര്‍ത്ത് 'ഇത് മാന്ദ്യകാലമാണേ, ഒന്നും എഴുതാനും പറയാനുമില്ലേ' എന്ന് വിലപിക്കുന്നവര്‍ക്കുവേണം നല്ല നമസ്കാരം പറയാന്‍. പോണമച്ചാന്‍ തിരുമ്പിവന്നാലും വിശേഷിച്ച് ഒന്നും ചെയ്യാനില്ല എന്നര്‍ഥം.

*
ചിലരെല്ലാം മുന്നില്‍കാണുമ്പോള്‍ ചിരിച്ചുകാട്ടുന്നതും മന്നവേന്ദ്രാ വിളങ്ങുന്നു എന്നു കരയുന്നതും സ്നേഹംകൊണ്ടാണെന്നാണ് വിചാരം. അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്ന വാര്‍ത്തകള്‍ മുറിച്ചെടുത്ത് ഫയല്‍ചെയ്ത് മറുപടി അയക്കാനും അവാര്‍ഡുകമ്മിറ്റിക്കാരുമായി ബന്ധപ്പെടാനും വീരഭൂമിയില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. അങ്ങനെ ചൂണ്ടയില്‍ കൊളുത്തി വലിക്കപ്പെടുന്നവര്‍ക്ക് പത്രത്തില്‍ സ്വന്തം ചിത്രവും വാര്‍ത്തയും വരുന്നതുകണ്ട് സായൂജ്യമടയാം-നഷ്ടപ്പെടാന്‍ ഒരു ശില്‍പ്പവും വണ്ടിച്ചെക്കും മാത്രം.

ഒരു മാധ്യമചര്‍ച്ചയില്‍ കേട്ടത്, ഇന്നാട്ടിലെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മിനിമം ധാര്‍മികത നഷ്ടപ്പെട്ടു എന്ന വിലാപമാണ്. സ്വന്തം മുതലാളിയുടെ വീരകൃത്യങ്ങള്‍ എഴുതി സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിച്ചാല്‍ പണിപോകും എന്ന പേടി മനസ്സിലാക്കാം. എന്നാല്‍, മറ്റൊരു പത്രത്തിന്റെ മുതലാളിയെ വിഷമിപ്പിക്കുന്ന വാര്‍ത്തയ്ക്ക് സ്വന്തം സ്ഥാപനം വിലക്കുകല്‍പ്പിച്ചാലോ? പുറമേക്ക് കാണുന്നതൊന്നുമല്ല സെന്‍സര്‍ഷിപ്പ്. വയനാട്ടിലെ ഭൂമികൈയേറ്റത്തിന്റെ വാര്‍ത്ത ഏതെങ്കിലും പത്രത്തില്‍ കാണാനായോ? പത്രമുതലാളിയുടെ ആര്‍ത്തിമൂലം അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ട വയനാടന്‍ ആദിവാസികളുടെ ദയനീയചിത്രം ഏതെങ്കിലും പത്രം വരച്ചുകാട്ടിയോ? ഇല്ല; ഇല്ല; ഇല്ല. അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍, ആദ്യം ക്രൈംമോന്‍, പിന്നെ സ്വന്തം മോന്‍, അതും കഴിഞ്ഞ് ഞാന്‍തന്നെ- ഇറങ്ങിവന്ന് നാറ്റിച്ചുകളയും. ഈ പ്രക്രിയയെയാണ് മഹത്തായ മാധ്യമ സ്വാതന്ത്ര്യം, രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യം എന്നെല്ലാം ശബ്ദതാരാവലിയില്‍ വിവക്ഷിക്കുന്നത്.

*
മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍നിന്ന് വാര്‍ത്തകള്‍ വരാത്തതിലാണ് സങ്കടം. കോണ്‍ഗ്രസില്‍ വാര്‍ത്തകളില്ലാഞ്ഞിട്ടല്ല. അതു വേണ്ട. മണ്ണും ചാരിനിന്ന വയലാര്‍ജി മണവാളന്റെ കുപ്പായം തയ്പിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. വയലാര്‍ജിക്ക് പലതും വഴങ്ങും. ചെന്നിത്തലയ്ക്ക് ഇല്ലാത്തത്; ഉമ്മന്‍ചാണ്ടിക്ക് ഉള്ളത്; ആന്റണി മുറുകെപ്പിടിക്കുന്നത്; തങ്കച്ചന്റെയും ആര്യാടന്റെയും നല്ല ശീലങ്ങള്‍; സുധാകരന്റെ മേത്തരം പരിപാടികള്‍-ഇതെല്ലാം ചേരുംപടി ചേര്‍ന്നയാള്‍ യാരോ-അതാണ് വയലാര്‍ജി. ലീഡറെപ്പോലെ കണ്ണിറുക്കിക്കാട്ടല്‍, മുരളിയെപ്പോലെ ചൊടിച്ചുസംസാരം, ഉണ്ണിത്താന്റെ മട്ടില്‍ തട്ടുപൊളി, സുധീരന്‍മോഡല്‍ ആദര്‍ശ പ്രസംഗം എന്നിവയൊന്നും വയലാര്‍ജിക്ക് അന്യമല്ല. ചെന്നിത്തലയുടെ വിചാരം ഉമ്മന്‍ചാണ്ടിയാണ് ശത്രു; മുരളീധരനാണ് വരാനിരിക്കുന്ന വിപത്ത് എന്നാണ്. മണ്ണുംചാരി കണ്ണും നട്ടിരിക്കുന്ന വയലാര്‍ജി ആരുടെയൊക്കെ സ്വപ്നങ്ങളെ തകര്‍ക്കുമോ എന്തോ. ഇതൊന്നും നമ്മുടെ മാധ്യമ ദാരിദ്ര്യക്കാര്‍ ഭക്ഷിക്കില്ല. അവര്‍ക്കറിയാം അതിന്റെ മണമടിച്ചാല്‍പോലും അതിസാരം വരുമെന്ന്.