Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Sunday, March 27, 2011

കരയുന്ന റിബല്‍

ആനകൊടുത്താലും ആശകൊടുക്കരുതെന്നാണ്. ആനയില്ലെങ്കില്‍ വേണ്ട തോട്ടിയെങ്കിലും തായോ എന്നു വിലപിക്കുന്ന ആള്‍ക്ക് നെന്മാറ കൊടുത്താലോ? നെന്മാറയില്‍ എം വി രാഘവന്‍ നിലംതൊടാന്‍ പോകുന്നില്ല. ചിറ്റൂരുകാരന്‍ കൃഷ്ണന്‍കുട്ടി ചിറ്റൂര്‍ താലൂക്കിലെ നെന്മാറ വേണ്ടെന്നു ശഠിച്ചത് അവിടെ ജയിക്കാന്‍ വിദൂരമായ സാധ്യത കാണാഞ്ഞിട്ടാണ്. അങ്ങനെയൊരു സീറ്റില്‍ സടകൊഴിഞ്ഞ് ശയ്യാവലംബിയായ സിംഹത്തെ കൊണ്ടുപോയി മാന്യമായി തോല്‍പ്പിക്കാന്‍ പോലും ആകില്ലെന്ന് സി പി ജോണിന് അറിയാം. രാഘവന്റെ തോല്‍വിയാണ് ജോണിന്റെ വിജയമെന്നു കരുതുന്നതിനേക്കാള്‍ വലിയ ശരികള്‍ വേറെയുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ശത്രു മുനീറാണ്. മുനീറിന്റെ ബന്ധു എം വി നികേഷ്കുമാര്‍ ആയിരുന്നു. ആ ബന്ധു എം വി രാഘവന്റെ സന്താനമാണ്. മുനീറും നികേഷും ചേര്‍ന്നാണ് റജീനാ സ്വയംവരം തുള്ളല്‍ ആടിത്തിമിര്‍ത്തത്. അങ്ങനെയുള്ള ഒരു ബന്ധുവിന്റെ കാലും കൈയും വരിഞ്ഞുകെട്ടി പുലിക്കൂട്ടിലേക്ക് എറിഞ്ഞുകൊടുക്കാന്‍ പുപ്പുലിക്ക് ആശവരുന്നത് ഒരു കുറ്റമാണോ? നികേഷിനെ തൊടാന്‍ കിട്ടാതെ വരുമ്പോള്‍ ബ്രഹ്മാവിനെത്തന്നെ സംഹരിച്ചുകളയാമെന്നു കരുതുന്നത് കാവ്യനീതിമാത്രം. എം വി രാഘവന് സീറ്റ് കൊടുക്കരുതെന്നും അഥവാ കൊടുക്കേണ്ടിവന്നാല്‍ അതു ജയിക്കുന്ന സീറ്റാകരുതെന്നും കുഞ്ഞാലിക്കുട്ടി ശഠിച്ചതിലും ആ ശാഠ്യം ജയിച്ചതിലും അത്ഭുതമൊട്ടുമില്ലെന്ന് സാരം. മകനെ കിട്ടിയില്ലെങ്കില്‍ അച്ഛനെ പിടിക്കണം. കൂട്ടിപ്പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയുമുണ്ട്. നെന്മാറയില്‍ വിരിയട്ടെ ഇനി വസന്തത്തിന്റെ ഇടിമുഴക്കം. കുന്ദംകുളത്ത് നടക്കട്ടെ ഗുരുനിന്ദയുടെയും നൈരാശ്യത്തിന്റെയും നെന്‍മാറ-വല്ലങ്ങി വേല.

ആനപ്പന്തലിലേക്ക് കൊണ്ടുവരുന്ന ആനയുടെ പ്രായം നോക്കരുത്. എം വി രാഘവന്‍ താരംതന്നെയാണ്. യുഡിഎഫില്‍ മത്സരം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലാണെന്ന് രാപ്പനി കിടന്നറിഞ്ഞുതന്നെ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റുസ്ഥാനം ഇട്ടെറിഞ്ഞ് ഹരിപ്പാട്ടേക്ക് വണ്ടികയറണമെങ്കില്‍ ചെന്നിത്തലയ്ക്ക് കുഞ്ഞുമോഹങ്ങളൊന്നുമാകില്ലെന്ന് വാര്‍ധക്യത്തിന്റെ അസ്ക്യതയിലും രാഘവന് മരത്തില്‍ കാണാം. ആരു നേതാവാകണം എന്നതാണ് യഥാര്‍ഥ മത്സരം. ഇക്കുറി ജയിച്ച് ഭരണത്തിലേറിക്കളയാമെന്ന അതിമോഹമൊന്നും തല്‍ക്കാലം ഇല്ല. എങ്ങനെയെങ്കിലും ജയിച്ച് പ്രതിപക്ഷനേതാവാകുക എന്നതാണ് മിനിമം പരിപാടി. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായാല്‍ ചെന്നിത്തലയുടെ നറുക്ക് എന്നെങ്കിലും വീഴുമെന്ന് ഒരു ജോത്സ്യനും പ്രവചിക്കാനാകുന്നില്ല. എങ്കില്‍ പിന്നെ ഇപ്പോഴേ ഉമ്മന്‍ചാണ്ടിയെ വെട്ടി ദൂരെക്കളയാമെന്നു ചിന്തിക്കുന്നതില്‍ അപമര്യാദയുടെ പ്രശ്നമില്ല. അല്ലെങ്കിലും ലീഗും മാണികേരളയും ചേര്‍ന്നാല്‍ പാലായിലോ പാണക്കാട്ടോ കേരളത്തിന്റെ തലസ്ഥാനം മാറ്റേണ്ടിവരുമെന്നാണ് പരദൂഷണക്കാര്‍ പറഞ്ഞുനടക്കുന്നത്. അതിനൊപ്പം ഒരു പുതുപ്പള്ളി തലസ്ഥാനംകൂടി വേണമോ എന്നാണ് ചെന്നിത്തലയുടെ ചോദ്യം. എല്ലാംകൊണ്ടും താന്‍ തന്നെ യോഗ്യനെന്നാണ് അദ്ദേഹം സ്വയം കരുതുന്നത്.

*
തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെ ചെന്നിത്തല വിതുമ്പുന്നതു കണ്ട് ഏതു ശിലാഹൃദയവും അലിഞ്ഞുപോയിട്ടുണ്ടാകും. ഹരിപ്പാടുമായി തനിക്കുള്ള ആത്മബന്ധവും തനിക്കു വേണ്ടി ഒരു എതിര്‍പ്പുമില്ലാതെ സീറ്റൊഴിഞ്ഞ ബാബുപ്രസാദ് എംഎല്‍എയുടെ ത്യാഗവും ഓര്‍ത്തുള്ള വിങ്ങിക്കരച്ചില്‍ കൂട്ടനിലവിളിയായി മാറുന്നതും അതു ഹരിപ്പാട് മണ്ഡലത്തിലെ സമ്പൂര്‍ണ ജലസേചനത്തിനുള്ള ഉറവിടമായി പരിണമിക്കുന്നതും കണ്ട് അന്തിച്ചുനില്‍ക്കാത്തവര്‍ക്ക് കൊടുക്കണം ക്ഷമയുടെ നൊബേല്‍.

ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നാണ്. 1982ല്‍ കെഎസ്യു പ്രസിഡന്റായിരിക്കെ കന്നിയങ്കം ജയിച്ചതും '87ല്‍ വീണ്ടും ജയിച്ച് മന്ത്രിയായതും ഓര്‍ത്തു. അതിനൊക്കെ കാരണക്കാരനായ കരുണാകരനെ മാത്രം ഓര്‍ത്തില്ല. സൈക്കിള്‍ ചവിട്ടി ട്യൂട്ടോറിയലില്‍ പോയി ഹിന്ദി പഠിപ്പിച്ച കാര്യം തീരെ ഓര്‍ത്തില്ല. ഹിന്ദി വാധ്യാരില്‍നിന്ന് കോടീശ്വരനിലേക്കുള്ള ദൂരം ഉമ്മന്‍ചാണ്ടിയും രാഹുല്‍ജിയും തമ്മിലുള്ള വിടവിനേക്കാള്‍ ഒട്ടും കൂടുതലല്ല. ആ ദൂരം താണ്ടുന്നതിനിടയില്‍ ഹരിപ്പാടിനെ മറന്നിട്ടില്ല; മാനസിക സംഘര്‍ഷമുണ്ടാകുമ്പോള്‍ ഹരിപ്പാട്ടെത്തിയാണ് അതു മാറ്റുന്നത്. അങ്ങനെ ഒരാശുപത്രി അവിടെയുള്ള കാര്യം അറിയാന്‍ വൈകിപ്പോയതുകൊണ്ടാകണം ഹരിപ്പാട്ടെ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം കരഞ്ഞത്.

പ്രസിഡന്റ് വിതുമ്പിയപ്പോള്‍ വേദിയിലുണ്ടായവര്‍ കണ്ട് സഹിക്കാതെ കരയണം. ബാബുപ്രസാദ് എംഎല്‍എയുടെ കരച്ചില്‍ സീറ്റ് അടിച്ചുമാറ്റിയിട്ടും കരയുന്ന നേതാവിനെ കണ്ട് സഹിക്കാന്‍ പറ്റാത്തതുകൊണ്ടുതന്നെ. സദസ്സിലുണ്ടായിരുന്ന സ്ത്രീകള്‍ കരഞ്ഞതോ? അതിന്റെ കാരണം അന്വേഷിച്ചുള്ള പോക്കിലാണ് ശതമന്യു തൃശൂരിലെ ഒരു ജോത്സ്യനെ കണ്ടുമുട്ടിയത്. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗമില്ലെന്നാണ് ആ ജ്യോതിഷിയുടെ പ്രവചനം. ജാതകവശാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗമില്ല; പരിഹാരക്രിയ വേണം. ജ്യോതിഷി നിര്‍ദേശിച്ച പരിഹാരമാര്‍ഗത്തിലൊന്ന് കണ്ണുനീര്‍തര്‍പ്പണമാണ്. നൂറുസ്ത്രീകള്‍ കരഞ്ഞുകണ്ണീരു നിലത്തുവീണാല്‍ ഉമ്മന്‍ചാണ്ടിയുടെ ചീട്ട് കീറാനാകുമത്രേ. എങ്കില്‍ പ്രതിപക്ഷനേതാവാകാനെങ്കിലും കഴിഞ്ഞേക്കുമെന്നും അഞ്ചുകൊല്ലം കഴിഞ്ഞാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഒരുകൈ നോക്കാമെന്നുമാണ് മനഃകണക്ക്. പാമൊലിന്‍ കേസ് വീണ്ടും പൊക്കിവിട്ടതും രാഹുല്‍ജിയെ ഹിന്ദിപറഞ്ഞു വശീകരിച്ചതും പോരാഞ്ഞ് ഇനിയും വേണം ആഭിചാര ക്രിയകളെന്ന്.

സംഖ്യാഫലപ്രകാരം 2011 ഭരണാധികാരികള്‍ക്ക് നല്ല വര്‍ഷമല്ല. അധികാരത്തിലിരിക്കുന്നവര്‍ക്ക് അഭിമാനക്ഷതം, ആരോപണം, വിമര്‍ശം എന്നിവയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. 2011ല്‍ അധികാരമേല്‍ക്കുന്നവര്‍ പൊതുവേ കേസുകളില്‍ അകപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ജ്യോത്സ്യന്മാരുടെ ഈ പ്രവചനങ്ങള്‍ വച്ച് തല്‍ക്കാലത്തേക്ക് എല്‍ഡിഎഫ് തന്നെ വന്നോട്ടെ എന്നാണ് ചെന്നിത്തലയുടെ ഇംഗിതം. ഇതൊക്കെക്കൊണ്ടാണ് എം വി രാഘവന്‍ പറഞ്ഞുപോയത്-കോണ്‍ഗ്രസില്‍ ചെന്നിത്തലയും ചാണ്ടിയും തമ്മിലാണ് മത്സരമെന്ന്. ആരാണ് യഥാര്‍ഥ വിമതനെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടതില്ല-ഹരിപ്പാട്ടേക്ക് കൈ ചൂണ്ടിയാല്‍ മതി.

*
കുറ്റംപറഞ്ഞു ചിരിക്കുന്നവരോടു ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും എന്ന് നമ്പ്യാര്‍ പറഞ്ഞത് ശരിയാണ്. മാര്‍ക്സിസ്റ് പാര്‍ടിയെ കുറ്റംപറഞ്ഞു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടതുപക്ഷ ഏകോപനസമിതിക്ക് നല്ല പ്രചാരണം കിട്ടി. അതുകണ്ട് ഷൊര്‍ണൂരിലെ ഏകോപനക്കാരന്‍ പ്രകോപനക്കാരനായി. താന്‍ മത്സരിച്ചു ജയിച്ച് നിയമസഭയില്‍ എത്തുമെന്നാണ് വീമ്പടിച്ചത്. എവിടെ വോട്ട് എന്ന ചോദ്യത്തിന് 'അത് കോണ്‍ഗ്രസ് തന്നുകൊള്ളും' എന്നായി. അങ്ങനെ 'യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുക' എന്ന ചുമരെഴുത്ത് നടത്തിയപാടെ, അപകടം മണത്തറിഞ്ഞ് ഏകോപനസമിതിക്കാര്‍ പ്രകോപിതരായി. മുരളി അവിടെ നിന്നു പുറത്ത്. കക്ഷത്തിലുള്ളതു പറന്നുപോയി; പറക്കുന്നതിനെ കിട്ടിയതുമില്ല. യഥാര്‍ഥ വിപ്ളവനായകന്‍ പെരുവഴിയില്‍.

മുരളിയുടെ നോവൊന്നും നോവല്ല. 'പരിഗണന' കൊതിച്ച് വലത്തോട്ടു തിരിഞ്ഞവര്‍ക്കൊക്കെ നൊന്തിട്ടുണ്ട്. ഗൌരിയമ്മയും എം വി രാഘവനും വീരേന്ദ്രകുമാറും പി ജെ ജോസഫും യുഡിഎഫിലെ പരിഗണന ആഘോഷിച്ചു കൊണ്ടിരിക്കയാണ്. വീരനു മിണ്ടാട്ടം മുട്ടിപ്പോയി. ആകെ കൂടെയുണ്ടായിരുന്ന കൃഷ്ണന്‍കുട്ടിയും പാട്ടിനുപോകുന്ന മട്ടാണ്. ജോസഫ് തൊടുപുഴയില്‍ ഒന്നു പാടാനുള്ള അനുമതിയെങ്കിലും തരണമെന്ന അപേക്ഷയാണ് പിടി തോമസ് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.

എന്താണ് യുഡിഎഫ് ഘടകകക്ഷികളുടെ ചുമതല? വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക-അത്രതന്നെ. എം വി രാഘവനും ഗൌരിയമ്മയും ഇത്തവണ നിയമസഭ കാണേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇരുവരും വഴിമാറിക്കൊടുക്കേണ്ടിവന്നു.

ചേര്‍ത്തലയിലും നെന്മാറയിലും രണ്ട് ഗജപോക്കിരികള്‍ കാലും കൈയും ഇട്ട് നിലവിളിക്കുന്നത് കണ്ടുകൊണ്ടാണ് 'പരിഗണന' ചാക്കിലാക്കി വാങ്ങാന്‍ സിന്ധുജോയി പുതുപ്പള്ളിയില്‍ പോയത്. റോസക്കുട്ടി, ജമീല ഇബ്രാഹിം, ലാലി വിന്‍സന്റ്, അല്‍ഫോന്‍സ ജോണ്‍, സിമി റോസ്ബെല്‍, ദീപ്തി മേരി വര്‍ഗീസ് എന്നിങ്ങനെ വേണ്ടുവോളം പരിഗണന കിട്ടിയവര്‍ കോണ്‍ഗ്രസിന്റെ മുറ്റത്തും വളപ്പിലുമൊക്കെയായി നില്‍പ്പുണ്ട്. ശോഭന ജോര്‍ജ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ചെങ്ങന്നൂരില്‍ കൊടിപിടിക്കുകയാണ്. അവര്‍ക്കെല്ലാം കിട്ടിയതിനേക്കാള്‍ മുന്തിയതുതന്നെയാകട്ടെ 'മൂന്നാമത്തെ മകള്‍ക്ക്' ഉമ്മന്‍ചാണ്ടിപ്പിതാവില്‍നിന്നു കിട്ടുന്നത് എന്നാശംസിക്കാം.

Sunday, July 18, 2010

സ്വര്‍ഗത്തിലേക്കുള്ള കോണി

പടച്ചോനേ, പടച്ചോനേ ഇവര്‍ ഇബിലീസിന്റെ മക്കളോ എന്ന് ചോദിക്കാന്‍ ആരുമില്ലാത്തതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനും രക്ഷ; യുഡിഎഫിനും രക്ഷ. ഒരു അയല മുറിച്ചാല്‍ എത്ര കഷണം കിട്ടുമെന്ന് ദൈവത്തോട് ചോദിക്കാന്‍ ഭ്രാന്തുള്ളവനേ അര്‍ഹതയുള്ളൂ. ഭ്രാന്തില്ലാത്തവന്‍ അയല മുറിച്ച് നോക്കും. കഷണം കുറഞ്ഞുപോയാല്‍ മനുഷ്യന്റെ കൈപ്പത്തി വെട്ടി എത്ര കഷണം കിട്ടുമെന്ന് പരീക്ഷിക്കും. അങ്ങനെയുള്ളവരെക്കുറിച്ച് ഒന്നും പറയാന്‍ പാടില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രമാണം.

കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയും കൈപ്പത്തി വെട്ടുന്ന കൂട്ടരും കടുത്ത പ്രണയത്തിലാണ്. സ്കൂള്‍ കാലത്തെ പ്രണയികള്‍ വയസ്സുകാലത്ത് കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഒരുതരം മുടിഞ്ഞ പ്രേമം. മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല. എന്‍ഡിഎഫ് എന്ന് പേരെടുത്ത് വിളിക്കില്ല; പോപ്പുലര്‍ ഫ്രണ്ടേ എന്നും വിളിക്കില്ല. ചക്കരേ, തങ്കക്കുടമേ എന്ന മന്ത്രം മാത്രം ചുണ്ടില്‍. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും. നടക്കുമ്പോഴും ഇരിക്കുമ്പോഴും തനിയേ ചിരിക്കും. മുഖത്തും പ്രവൃത്തിയിലും പ്രസാദം വിടരും. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ പ്രണയക്കാര്യം മിണ്ടില്ല; കാട്ടില്ല. എന്നാല്‍ ആ പ്രണയത്തിന്റെ ശക്തിക്ക് പാമ്പന്‍ പാലത്തിന്റെ കരുത്താണെന്നാണ് മനഃശാസ്ത്രമതം. കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലീഗിനു പറ്റിയ പെണ്ണുതന്നെ എന്‍ഡിഎഫ്. നല്ലകാലത്ത് അവരുടെ കല്യാണം നടന്നിരുന്നെങ്കില്‍ ബിജെപിയും ശിവസേനയുമെന്നപോലെ അവര്‍ മാതൃകാദമ്പതികളായേനെ. അന്ന് കല്യാണം നടക്കാതെപോയതില്‍ കുഞ്ഞാലിക്കുട്ടിക്ക് കുണ്ഠിതമുണ്ടാകാതെ തരമില്ല.

ലീഗിനെ സിപിഐ എം എതിര്‍ക്കുന്നതാണുപോലും തീവ്രവാദപ്രവര്‍ത്തനം നാട്ടില്‍ വളര്‍ന്നുപൊങ്ങാനുള്ള കാരണം. സിപിഐ എം ലീഗിനെ മാത്രമല്ല, കോണ്‍ഗ്രസിനെ എതിര്‍ക്കുന്നുണ്ട്, വീരന്റെ പാര്‍ടിയെയും എം വി രാഘവന്റെ പോക്കറ്റ് പാര്‍ടിയെയും എതിര്‍ക്കുന്നുണ്ട്. എന്നിട്ടെന്തേ ലീഗിനെ എതിര്‍ക്കുമ്പോള്‍മാത്രം വര്‍ഗീയത വളരുന്നു? വര്‍ഗീയതയും കുഞ്ഞാലിക്കുട്ടിയുടെ ലീഗും തമ്മിലെന്ത് സംബന്ധം? ലീഗിന് കുത്തുകിട്ടുമ്പോള്‍ തീവ്രവാദികള്‍ക്ക് ബേജാറുണ്ടാകുന്നതെന്തിന്?

കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാറേയില്ലെന്ന് തോന്നുന്നു. സ്വര്‍ഗത്തിലേക്കുള്ള കോണിയാണിതെന്നും ഇതില്‍ വോട്ടുചെയ്യുന്നവര്‍ക്ക് സ്വര്‍ഗവാതിലില്‍ ഫ്രീപാസുകിട്ടുമെന്നും പറഞ്ഞാണ് പാവപ്പെട്ട മുസല്‍മാനെ ലീഗ് പാട്ടിലാക്കാറുള്ളത്. മതത്തിന്റെ പേരുപറഞ്ഞ് സംഘടിപ്പിക്കുന്നവര്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ മതം രാഷ്ട്രീയവേഷം കെട്ടുന്നതുപോലെയാണെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിക്കില്ല. പക്ഷേ നാട്ടുകാര്‍ക്കെല്ലാം അറിയാം. അമ്മാതിരി പരിപാടിയെ സിപിഐ എം എതിര്‍ക്കുമ്പോള്‍, അതാണ് കുഴപ്പം എന്നു കരയുന്നത് ചില്ലറ തമാശയല്ലതന്നെ.

ലീഗിന്റെ അകത്ത് വര്‍ഗീയതയുണ്ടെന്നും മുസ്ളിം വര്‍ഗീയതയുടെ കുത്തക വിട്ടുകൊടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും മാണിസാറിനും മിണ്ടാതിരിക്കാം. ഇതെല്ലാം കണ്ടുംകേട്ടും അമ്പരക്കുന്ന ശതമന്യുവിന്റെ മനസ്സില്‍ ഒരു ചിന്ന ചോദ്യം മാത്രം-ഇങ്ങനെയൊക്കെ 'മതനിരപേക്ഷ'മായാണ് ചിന്തിക്കുന്നതെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് ആ പാര്‍ടി പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നുകൂടെ? അണികളെ അവരുടെ ഇഷ്ടത്തിന് വിട്ടുകൂടെ?

*
തന്റെ പത്രാധിപത്യത്തിലുള്ള വാരികയില്‍ വന്ന അപവാദകഥകളുമായി ബന്ധപ്പെട്ട് 38 കേസില്‍ പ്രതിയായെന്ന് ഒരാള്‍പത്രസമ്മേളനം നടത്തി പ്രസംഗിക്കുന്നു. ഇത്തരം ഭ്രാന്തന്മാരെയാണ് പടച്ചോന്‍ വളരെ മോശം വാക്കുകൊണ്ട് സംബോധനചെയ്തത്. മുന്നില്‍ കാണുന്ന ഭ്രാന്തിന് ചികിത്സിക്കാതെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ വള്ളിപുള്ളി ഒഴിവാക്കാതെ ജനങ്ങള്‍ക്കുവിളമ്പുന്ന മാധ്യമങ്ങള്‍ക്കാണ് യഥാര്‍ഥ മനോരോഗചികിത്സ വേണ്ടത്. അകറ്റിനിര്‍ത്തേണ്ടതിനെയും അറപ്പുകാട്ടേണ്ടതിനെയും ലാളിക്കാനും ഓമനിക്കാനും ആയുധമാക്കാനും ആളുകളുണ്ടാകുമ്പോള്‍ അനാശാസ്യം വ്യവസ്ഥാപിതമാകും. ക്രൈം പ്രസിദ്ധീകരിക്കുന്നതെന്തും 'സ്വന്ത'മെന്ന വ്യാജേന വായനക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നവര്‍ അത്തരം വ്യവസ്ഥാപിതരാണ്. നിങ്ങള്‍ക്ക് ആരോടെങ്കിലും ശത്രുതയുണ്ടോ-അവരെ ചൂണ്ടിക്കാണിക്കൂ. അഴിമതിക്കാര്‍, പെണ്‍വാണിഭക്കാര്‍, സ്ത്രീലമ്പടന്മാര്‍, തട്ടിപ്പുവീരന്മാര്‍, മാഫിയകള്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും കൂട്ടത്തില്‍ അവരെ ഉള്‍പ്പെടുത്തി നാറ്റിച്ചു നാനാവിധമാക്കാന്‍ സംവിധാനങ്ങള്‍ തയ്യാര്‍. ഓരോന്നിനും വ്യത്യസ്ത നിരക്കാകുമെന്നുമാത്രം.

നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയെ അവഹേളിച്ചു തറപറ്റിക്കണോ-നിങ്ങളുടെ മണ്ഡലത്തിനായി പ്രത്യേക പതിപ്പ് തയ്യാറാക്കപ്പെടും. 'വിദേശരാജ്യങ്ങളില്‍ തട്ടിപ്പുനടത്തി പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടികളുമായി മുങ്ങുകയും ഇപ്പോള്‍ നാട്ടില്‍ പെണ്‍വേട്ടയുമായി വിലസുകയും ചെയ്യുന്ന വീരന്‍' എന്ന് സചിത്ര പരസ്യം. കൂടുതല്‍ വിവരം അറിയാവുന്നവര്‍ ബന്ധപ്പെടുക എന്ന അറിയിപ്പോടെ ഇ മെയില്‍ വിലാസം കൂടെ. കോടതിയെ പുല്ലുവിലയാണ്. കോടതി വിലക്കിയാലും അപവാദകഥ നാട്ടിലാകെ പറഞ്ഞുനടക്കും. സ്ത്രീകളുടെ നഗ്നചിത്രം രഹസ്യമായി പകര്‍ത്തി അതുകാണിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ബ്ളാക്ക്മെയിലിങ്ങിന്റെ മറ്റൊരു രൂപം. ഇതാണ് ക്വട്ടേഷന്‍ ജോലി.

ക്വട്ടേഷന്‍ കുമാരനെ ഊട്ടിവളര്‍ത്താന്‍ കുറെ കുമാരന്മാര്‍ വേറെയുണ്ട്. ലാവലിന്‍ വന്നപ്പോഴാണ് ക്വട്ടേഷന്‍ വിശാലരൂപത്തില്‍ നടന്നത്. ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായ കുമാരന്‍ വിളിച്ചുപറഞ്ഞത്, ഇത് പിണറായി വിജയന്‍ ചെയ്യിച്ചതാണ് എന്നത്രെ. അതാണ് മുന്ത്യടവ്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ചതിന് കുട്ടികള്‍ ആപ്പീസ് തല്ലിത്തകര്‍ത്തു. അന്ന് പറഞ്ഞുപരത്തിയത്, അത് ലാവലിന്‍ കേസിലെ രേഖകള്‍ നശിപ്പിക്കാനുള്ള അക്രമമായിരുന്നു എന്ന്. ഏതുരേഖ? എന്തു രേഖ? കൈയിലുള്ള രേഖയൊന്നും ഇതുവരെ സിബിഐക്ക് കൊടുത്തിട്ടില്ലേ? 374 കോടി, കമല ഇന്റര്‍നാഷണല്‍, ടെക്ക്നിക്കാലിയ, അമിത സ്വത്ത് സമ്പാദനം, വരദാചാരിയുടെ തല-ഇങ്ങനെ പറഞ്ഞുപരത്തിയ ഒരുകാര്യമെങ്കിലും സ്ഥാപിക്കാന്‍ കഴിഞ്ഞോ കുമാരന്മാര്‍ക്ക്?

38 കേസ് നിലവിലുണ്ട്. അപകീര്‍ത്തിക്കിരയായ അനേകം പേരുടെ രോഷം നിലനില്‍ക്കുന്നുണ്ട്. അത്തരം ആരുടെയെങ്കിലും രൂക്ഷമായ പ്രതികരണം വന്നാലോ? ഉടനെ പറയാം കീചകന്‍ ചത്തു; ഭീമനെതിരെ കേസെടുക്കണമെന്ന്. ഫലത്തില്‍, തന്നെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐ എമ്മിനുമേല്‍ ചാരിവച്ചിരിക്കുന്നു രസികകുമാരന്‍.

മാണി കേരളയിലെ പുത്തന്‍കൂറ്റ് പി സി ജോര്‍ജും യുഡിഎഫിലെ പുരപ്പുറം തൂക്കുന്ന പുത്തനച്ചി കുമാരനും അശ്ളീലകുമാരന്റെ പിറക്കാതെപോയ മാതാപിതാക്കളാണ്. മാണിസാറിന് പക്ഷേ പുള്ളിക്കാരനെ പഥ്യമാണോ എന്തോ. വെറുപ്പൊന്നുമില്ലാത്തതിനാലാകണം അശ്ളീല വെബ്സൈറ്റ് പരിപാടിക്ക് പാലായില്‍ത്തന്നെ സൌകര്യം ചെയ്തത്. മാണിസാറിന്റെ പ്രിയശിഷ്യന്‍ ജോസഫ് എം പുതുശേരിയെ ഹൈക്കോടതി അയോഗ്യനാക്കി പ്രഖ്യാപിക്കുന്നതിലേക്ക് എത്തിയത് ക്രൈം കുമാരന്റെ ഒരു ഇലക്ഷന്‍ സ്പെഷ്യലാണ്. കല്ലൂപ്പാറയില്‍ എതിര്‍ സ്ഥാനാര്‍ഥി ടി എസ് ജോണിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി തയ്യാറാക്കിയ ക്രൈം വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് കേസായി. പുതുശേരിയെ ഹൈക്കോടതി അയോഗ്യനാക്കി. സുപ്രീംകോടതിയില്‍ ചെന്ന് സ്റ്റേ സമ്പാദിക്കേണ്ടിവന്നു പുതുശേരിക്ക്. ടി എസ് ജോണിനെ വെടക്കാക്കി കല്ലൂപ്പാറയെ സ്വന്തമാക്കിയ പുതുശേരിക്ക് അശ്ളീലകുമാരന്റെ വക ബോണസ്. കോടതിയില്‍ തട്ടിപ്പുകാട്ടിയപ്പോള്‍ കിട്ടിയ പേര് കുടിലബുദ്ധി കുമാരനെന്നാണ്-ക്രൂക്കഡ്.

ഈ കുമാരനെക്കുറിച്ച് അധികം പറഞ്ഞാല്‍ നാറ്റം സഹിക്കാനാകില്ല. എന്നിട്ടും ആ കോലവും ചുമലില്‍വച്ച് നിയമയുദ്ധം നടത്തുന്ന മഹാമാന്യന്മാരെയും മാധ്യമ ശിങ്കങ്ങളെയും ഓര്‍ക്കുമ്പോള്‍ കോരിത്തരിക്കുന്നു. അഴിമതി വിരുദ്ധ-സദാചാരസംരക്ഷണ പോരാട്ടത്തിലെ വീരേതിഹാസം.

*
കണ്ടല്‍ കണ്ടുള്ള ഇണ്ടലുംകൊണ്ട് മണ്ടിമണ്ടി ഡല്‍ഹിയില്‍വരെ പോയി ജയറാം രമേശിനെ ചാക്കില്‍കയറ്റിയപ്പോള്‍ കെ സുധാകരന്റെ വികസനസ്വപ്നം പൂവണിഞ്ഞു. കണ്ടല്‍ കാട്ടിലെ മാലിന്യം നീക്കി വെടിപ്പാക്കിയാല്‍ പരിസ്ഥിതി തകര്‍ന്നുപോകുമത്രെ. മീന്‍പിടിച്ചാല്‍ കടലിന്റെ ആവാസവ്യവസ്ഥ തകരും. ശരണം വിളിച്ച് കാനനപാതയിലൂടെ അയ്യപ്പന്മാര്‍ നടന്നാല്‍ വനത്തിന്റെ പരിസ്ഥിതിക്ക് ഡെങ്കിപ്പനി വരും. മാരാമ കണ്‍വന്‍ഷന്‍ നടത്തിയാല്‍ പമ്പയിലെ മീന്‍കുഞ്ഞുങ്ങള്‍ക്ക് വയറിളക്കം പിടിപെടും. റോഡുവെട്ടിയാലും വീടുവച്ചാലും പ്രകൃതിക്ക് ഹാര്‍ട്ട് അറ്റാക്കുണ്ടാകും.

ബിനോയ് വിശ്വത്തിനെതിരെ ജയറാം രമേശ് കേസെടുക്കാന്‍ സാധ്യതയുണ്ട്-ഫോറസ്റ്റ് ഡിപ്പോകളിലാണല്ലോ നല്ല മരം വെട്ടി വില്‍ക്കുന്നത്. ഇനി നമുക്ക് ഗുഹകളില്‍ പാര്‍ക്കാം. പഴവും പച്ചക്കറിയും പച്ചയ്ക്ക് തിന്നാം. വീഗാലാന്‍ഡിന്റെ ജല സംരക്ഷണവും വിസ്മയ പാര്‍ക്കിന്റെ ജലചൂഷണവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റെടുക്കാം. എല്ലാ ദിവസവും വൈകിട്ട് ചര്‍ച്ച സംഘടിപ്പിക്കാം.

Sunday, June 27, 2010

പാതാളവല്‍ക്കരണം

'സമസ്തരും സമ്മതിയാതെ കണ്ടിസ്സമര്‍ത്ഥനോതില്ലൊരു വാക്കുപോലും' എന്ന് ഏഴുത്തച്ഛനെ കുറിച്ച് പറയാം. ശതമന്യുവിന് അത്തരമൊരു നിര്‍ബന്ധമൊന്നുമില്ല. "ഋതുവായ പെണ്ണിനുമിരപ്പനും ദാഹകന്നും പതിതന്നുമഗ്നിയത്നം ചെയ്ത ഭൂസുരനു''മെല്ലാം വേണ്ടിയാണ് ഇവിടെ ഉള്ളതുപറയുന്നത്. ആര്‍ക്കും വായിക്കാം; വിമര്‍ശിക്കാം. എല്ലാവര്‍ക്കും വേണ്ട പറച്ചിലാകുമ്പാള്‍ കണ്ണിണകൊണ്ട് കടുകുവറുക്കുന്ന പെണ്ണിന്‍ കഥപോലെ ലളിതയും തരളവുമാകണമെന്നില്ല. യുവറോണര്‍ പൊറുക്കണം.

ആന്‍ഡേഴ്സണ്‍ എന്നൊരു പുള്ളിക്കാരനെ കാണാതായിട്ട് വര്‍ഷം ഇരുപത്തഞ്ചു കഴിഞ്ഞു. ഇരുപത്തയ്യായിരം ബ്ളഡി ഇന്ത്യന്‍സിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഭാരതത്തിന്റെ ജനസംഖ്യാപെരുപ്പം നിയന്ത്രിച്ച മഹാനെ ഭോപാലില്‍നിന്ന് ചുമന്ന് ആകാശത്തെത്തിച്ച് ഇന്ദ്രപ്രസ്ഥം വഴി കൊണ്ടുപോയത് ബൊഫോഴ്സ് താമരയും അര്‍ജുനനും മറ്റും ചേര്‍ന്നാണെന്ന് അന്നും ഇന്നും നാട്ടുകാര്‍ക്കറിയാം. ആന്‍ഡേഴ്സണ്‍ പോയതുപോയി. മന്‍മോഹന്‍ ഒബാമയെക്കണ്ടാല്‍ ആന്‍ഡേഴ്സണെ മറക്കുമെന്നാണ് പുതിയ കേള്‍വി. ബാക്കി കുറെയെണ്ണം നാട്ടിലുണ്ട്. പണ്ട് ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന ആഫ്രിക്കന്‍ ഗോത്ര വര്‍ഗക്കാര്‍ ജര്‍മന്‍കാരുടെ ജഡം കണ്ട് ആര്‍ത്തുവിളിച്ചത്രെ. അവര്‍ക്ക് കൊന്നാല്‍ പാപം തിന്നാല്‍ തീരും. ബ്രിട്ടീഷ് കമാന്‍ഡര്‍ക്ക് അറപ്പും വെറുപ്പും തോന്നി. ഗോത്രവര്‍ഗക്കാരുടെ പ്രതികരണം "ഞങ്ങള്‍ കൊല്ലുന്നത് തിന്നാനാണ്; നിങ്ങളോ'' എന്ന മറുചോദ്യമായിരുന്നു.

ഭോപാലില്‍ ഇരുപത്തയ്യായിരത്തെ കൊന്നതിന് ഇരുപത്തയ്യായിരം രൂഭാ പിഴയാണ് യുവറോണര്‍ കനിഞ്ഞു നല്‍കിയ വരദാനം. ഭോപാലിലെ ഹിസ് ഹൈനസുമാര്‍ മരിച്ചവരെയും കണ്ടില്ല; കൊന്നവരെയും കണ്ടില്ല. കൊന്നവനെ തണ്ടേറ്റി കടലുകടത്തിയവരെ തീരെ കണ്ടില്ല.

കൊച്ചിയിലെ കൊതുകുകളെ നാടുകടത്താന്‍ ഉത്തരവിടാനും ബന്ദും ഹര്‍ത്താലും വേണ്ടെന്ന് കല്‍പ്പിക്കാനും ത്രാണിയുള്ള നീതിദേവതയെ ഉപാസിക്കുന്ന കേരളീയര്‍ ഒട്ടും കുണ്ഠിതപ്പെടേണ്ടതില്ല. ഭോപാലല്ലല്ലോ കൊച്ചി. ഇവിടെ അനീതി കണ്ടാല്‍ അപ്പോള്‍ ഇടപട്ടളയും. ബലം പ്രയോഗിക്കാനും പ്രയോഗിക്കാതിരിക്കാനും ഉത്തരവിടും. "ഇന്നാട്ടില്‍ സമാധാനമുണ്ടോ'', "ഇത് ഒരു നാടുതന്നെയോ''എന്നിങ്ങനെയുള്ള തത്ത്വശാസ്ത്രപ്രചോദിതമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകളയും. ആലുവായിലെ റെയില്‍വേസ്റേഷന്‍ മൈതാനത്ത് പൊതുയോഗം നടത്തിയാല്‍ പരശുരാമന്റെ മഴു അറബിക്കടലില്‍നിന്ന് തിരിച്ചുവന്ന് പഴയിടത്ത് വീഴുമെന്നും കേരളം പിന്നെ ഉണ്ടാകില്ലെന്നുമാണ് പുതിയ നീതിശാസ്ത്രം. ആയതിനാല്‍ ഇനി നിരത്തുവക്കില്‍ പൊതുയോഗങ്ങളേ പാടില്ല. കുറെയാളുകള്‍ കൂട്ടം കൂടി നിന്നാല്‍ അത് പൊതുയോഗമായി. ബസ് കാത്തുനില്‍ക്കുന്ന കൂട്ടം, കല്യാണക്കൂട്ടം, പാമ്പാട്ടിയുടെ ചുറ്റുമുള്ള കൂട്ടം, മയ്യത്തുമായി പള്ളിപ്പറമ്പിലേക്ക് പോകുന്ന കൂട്ടം, പെരുന്നാള്‍ക്കൂട്ടം, അപകടം നടന്നിടത്ത് ഓടിയെത്തുന്ന കൂട്ടം-ഇതെല്ലാം പൊതുയോഗങ്ങള്‍തന്നെ. എല്ലാറ്റിനും നിരോധനമുണ്ടോ, അതോ പാര്‍ട്ടിക്കൊടിവച്ച കൂട്ടത്തിനുമാത്രമേ വിലക്കുള്ളോ എന്നൊന്നും തിരിച്ചറിയാനാകുന്നില്ല.

ആളുകള്‍ പൊതുസ്ഥലത്ത് കൂടിനില്‍ക്കുന്നത് നിരോധിച്ചാല്‍ അത് നിരോധനാജ്ഞയാണ്. രാഷ്ട്രീയ പാര്‍ടികളുടെ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ നിരോധിച്ചാല്‍ അത് ഭരണഘടനയുടെ ലംഘനമാണ്. ഇതില്‍ ഏതാണ് നീതിപീഠം ചെയ്തത് എന്നു പറയാനുള്ള നിയമ പരിജ്ഞാനമൊന്നും ശതമന്യുവിനില്ല. കോസ്റിറ്റ്യുവന്റ് അസംബ്ളി, അംബേദ്കര്‍, പാര്‍ലമെന്റ് എന്നിങ്ങനെയുള്ള വല്യ വല്യ വാക്കുകളെല്ലാം വെറുതെ. നാം എന്തുചെയ്യണം; ചെയ്യാതിരിക്കണം; എങ്ങനെ ചിരിക്കണം; എന്തു ഭക്ഷിക്കണം എന്നെല്ലാം വിശദമായി പ്രതിപാദിക്കുന്ന വിധന്യായങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം. പ്രമേഹരോഗത്തിനുള്ള ഭക്ഷണക്രമവും ഒരു വിധിയായി പുറത്തുവന്നിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ജനങ്ങളുടെ പ്രയാസങ്ങള്‍ കണ്ടറിയുന്ന ന്യായാസനങ്ങള്‍ക്ക് അതിനും കഴിയും.

*
ചെങ്ങറയിലെ കൈയേറ്റം മണ്ണിന്റെ മക്കളുടെ ജീവിക്കാനുള്ള കൊതിയുടെ മഹത്തായ ത്യാഗപര്‍വമായി വിശേഷിപ്പിച്ചവര്‍ക്ക് വയനാട്ടിലെ ആദിവാസികളെ പരമപുച്ഛമാകുന്നത് പ്രാദേശിക വികാരമോ വ്യത്യാസമോ കൊണ്ടാണെന്ന് കരുതാനാകില്ല. ചെങ്ങറയിലും വയനാട്ടിലും വേണം ആദിവാസികള്‍ക്ക് കിടക്കാനും കൃഷിയിറക്കാനും ഭൂമി. എല്ലാ കുഞ്ഞുങ്ങളും തൊട്ടിലില്‍തന്നെ കിടക്കട്ടെ. വയനാട്ടിലെ ആദിവാസിക്കുഞ്ഞുങ്ങളെ ചക്കിലിട്ടാട്ടാന്‍ നോക്കരുത്.

അച്ഛന്‍ ഭൂമി വെട്ടിപ്പിടിച്ച് മക്കള്‍ക്കുകൊടുത്താല്‍ മക്കള്‍ അത് പിതൃസ്വത്തായി കാണണം എന്നാണ് പുതിയ നിയമം. മോഷണമുതല്‍ തലമുറ കൈമാറിയാല്‍ കുടുംബസ്വത്താക്കാനുള്ള നിയമ നിര്‍മാണം സ്ത്രീ സംവരണബില്ലിനു മുമ്പേ പാസാക്കേണ്ടതാണ്. ഭൂമി വലിയതോതില്‍ കൈവശമുള്ളവനും വെട്ടിപ്പിടിച്ചവനും ഭൂസ്വാമിയാണ്. ഭൂസ്വാമിമാരില്‍ ആസാമിമാരുണ്ട്. തണ്ടപ്പേരല്ല സമാനതയുള്ള മറ്റു പലപേരും അവര്‍ തിരുത്തും; ഭൂമി പൊയ്പ്പോകാതിരിക്കാന്‍. തട്ടിപ്പുഭൂമിയെക്കുറിച്ച് ആരെങ്കിലും അന്വേഷിക്കാനൊരുമ്പെട്ടാല്‍ അത് രാഷ്ട്രീയപ്രേരിതമായ; പ്രതികാരവാഞ്ഛയോടെയുള്ള; നീചമായ; നികൃഷ്ടമായ നടപടിയാകും.

സിബിഐയുടെ അന്വേഷണത്തെ സ്വാഗതംചെയ്യുമത്രെ. അതാകുമ്പോള്‍ സൌകര്യമുണ്ടല്ലോ. കറുത്തതിനെ വെളുപ്പിക്കാം; വെളുത്തതിനെ കറുപ്പിക്കാം. കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍തന്നെ അന്വേഷിക്കട്ടെ വയനാട്ടിലെ ഭൂമികൈയേറ്റം. ആറുമാസത്തിനകം ക്ളീന്‍ ചിറ്റ് കിട്ടും. സജ്ജന്‍ കുമാര്‍ എന്നൊരു കുമാരനെ ഡല്‍ഹിയില്‍ രക്ഷിച്ചപോലെ ഇവിടത്തെ കുമാരന്മാരെ രക്ഷിക്കാനും വേണം സിബിഐ. ഇനി അഥവാ സംഗതി കോടതിയിലെത്തിയാലോ? അവിടെയും രക്ഷയ്ക്ക് പാഞ്ഞെത്താന്‍ മറ്റൊരു കുമാരനുണ്ടല്ലോ. ഒരു ജഡ്ജി തെറിവിളിച്ച് ഇറക്കിവിട്ടതും മറ്റൊരു ജഡ്ജി ഇനി എന്റെ മുന്നില്‍ കണ്ടുപോകരുതെന്നുപറഞ്ഞ് അകറ്റിനിര്‍ത്തിയതുമായ ബ്രോക്കര്‍കുമാരന്‍ വിമാനസഞ്ചാരം നടത്തിയും അടഞ്ഞ വാതിലുകള്‍ മുട്ടിത്തുറപ്പിച്ചും രക്ഷപ്പെടുത്തിക്കോളും ആസാമി കുമാരനെ. കുമാരസംഭവമാണ് നടക്കുന്നത്; സര്‍വകുമാരന്മാരുടെയും നല്ല കാലം!

*
മാനായും മാരീചനായും മാധ്യമമായും വരുന്ന ഒന്നേയുള്ളൂ-യഥാര്‍ഥ ഇടതുപക്ഷം. അതിന്റെ കച്ചവടം ജമാ അത്തെ ഇസ്ളാമിക്കാണ്. കടയുടെ ക്യാഷ് കൌണ്ടറിനുമുകളില്‍ ചില്ലിട്ടു തൂക്കിയ ചിത്രം മൌലാനാ മൌദൂദിയുടേതാണ്. കടയുടെ സ്ഥാപകന്‍-മഹാന്‍. യഥാര്‍ഥ ഇടതുപക്ഷത്തിന്റെ പല രൂപങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. മാധ്യമം പത്രത്തിന്റെ കടലാസില്‍ പൊതിഞ്ഞുള്ള ചരക്കിനാണ് ഡിമാന്‍ഡ് കൂടുതലുള്ളത്. പരിസ്ഥിതി ലേഹ്യം, ഭൂസമരരസായനം, അധിനിവേശ വിരുദ്ധഗുഡം, സാമ്രാജ്യ വിരോധക്കഷായം, കിനാലൂര്‍ തൈലം, അതിരപ്പിള്ളി നല്ലെണ്ണ തുടങ്ങിയവ ഇങ്ങനെ വിറ്റുപോരുന്നു. ഏതു ലേഹ്യം കഴിച്ചാലും കഷായം കുടിച്ചാലും കുഴമ്പുതേച്ചാലും ഊര്‍ജ്വസ്വലതയും ഉത്തേജനവും ഉറപ്പ്. അടുത്ത നാള്‍മുതല്‍ വിപ്ളവം ശരീരത്തിലും മനസ്സിലും തുടിക്കും. മൂന്നാം നാള്‍ കൊടി പിടിക്കും. നാലം നാള്‍ ഉറഞ്ഞു തുള്ളും-മതം ഒന്നുമതി, രാജ്യം ഒന്നുമതി, ദൈവം ഒന്നുമതി എന്ന് മതിയാവോളം അലറും. ശ്രീനാരായണന്‍ പറഞ്ഞത്, ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്നാണല്ലോ. മൌദൂദിപ്പറച്ചിലിന് ചെറിയ മാറ്റമേ ഉള്ളു. അതുകൊണ്ട് വായിക്കുക; പ്രചരിപ്പിക്കുക-വിപ്ളവകാരികളുടെ സ്വന്തം മാധ്യമം. ഇനി വിപ്ളവം ജമാ അത്തെ ഇസ്ളാമിയിലൂടെ വരും. നാമതിന് സാഗതമോതിയാല്‍ മാത്രംമതി. ഓരോ സ്വാഗത വചനത്തിനും പെട്രോ ഡോളറില്‍ പ്രതിഫലം കിട്ടും. പണി തുച്ഛം; ഗുണം മെച്ചം.

*
മലമ്പുഴയിലെ യക്ഷിയെക്കണ്ടപോലെ ഒരു കവിത വായിച്ചപ്പോഴും ശതമന്യുവിന് സന്തോഷം. കവിത ഇങ്ങനെ: ആഗോളമൊരണുവില്‍ 'ഈഗോ' ഗോളമൊരു പിടിയില്‍ ഇഗോ വറ്റിയ അണുനാളം നാനാ നാനാ ടെക്നോ ഗോളം ഒരടിക്കൊരുഗോളം രണ്ടടിക്കിരുഗോളം മൂന്നടിക്കു പാതാളം ആഗോള വല്‍ക്കരണം പാതാളവല്‍ക്കരണം. ശില്‍പ്പി കവിയാകുമ്പോള്‍ കവിത ശില്‍പ്പമാകും. കാനായി, ബലേ ഭേഷ്.

Sunday, December 20, 2009

അറിയാം; പക്ഷേ പറയില്ല

ഈ രാത്രിയില്‍ കോഴി കൂവുംമുന്‍പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയുമെന്ന് യേശു പറഞ്ഞത് പത്രോസ് സത്യമാക്കി. യൂദാസ് ഗുരുനാഥനെ ഒറ്റിക്കൊടുത്ത് മുപ്പത് വെള്ളിപ്പണം പെട്ടിയിലാക്കി. ചതിയുടെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അബ്ദുള്‍നാസര്‍ മഅ്ദനിയെ കോയമ്പത്തൂരില്‍ ചെന്ന് കണ്ടതും പിന്തുണ കത്തായി വാങ്ങി നാട്ടില്‍ കൊണ്ട് വന്ന് വോട്ടാക്കി മാറ്റിയതും ഉമ്മന്‍‌ചാണ്ടി. കോട്ടയത്ത് വൈക്കം വിശ്വനെതിരെ വോട്ട് ചോദിച്ച് പോസ്റ്ററില്‍ മേഴ്സി രവിയുടെയും മഅ്ദനിയുടെയും ചിത്രം. പി പി തങ്കച്ചന് സ്വന്തമായി താടിയില്ലാത്തതുകൊണ്ട് താടിയുള്ള മദനിയുടെ ചിത്രം വെച്ച് പോസ്റ്ററടിച്ചാണ് വോട്ട് തേടിയത്. അദ്വാനിജിയെ ശരിപ്പെടുത്താന്‍ പോയ ഗണത്തില്‍പ്പെടുത്തി കൊടുംഭീകരനായി മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാ‍യപ്പോള്‍ മഅ്ദനി നല്ലവന്‍; പിഡിപിയുടെ വോട്ട് മധുരപ്പൂങ്കനി. പാലം കടക്കുന്നതുവരെ നാരായണാ എറ്റുവിളിച്ച് ചാടി മറുകരയെത്തിയപ്പോള്‍ മഅ്ദനിയെ നോക്കി കൂരായണാ വിളിച്ചു. യൂദാസിനും വേണ്ടേ പിന്തുടര്‍ച്ച? 'ആ'രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ആരോടുമരുളരുതോമലാളേ‘ എന്ന് ചാണ്ടി പറഞ്ഞത് മഅ്ദനി അനുസരിച്ചു. മഅ്ദനിക്ക് തീവ്രവാദത്തെ വേണ്ടാതായപ്പോള്‍ ചാണ്ടിക്ക് മഅ്ദനിയെയും വേണ്ട. പുതിയ കൂട്ടായി എ�ഡിഎഫ് വന്നുവല്ലോ. കേന്ദ്രത്തില്‍ നിന്ന് ഇണ്ടാസു വരുമ്പോഴും എന്‍.ഡി.എഫിന്റെ തേജസ് പത്രം പറയുന്നത്, യുഡിഎഫുകാര്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല, ഇത് ഇടതന്മാമാരുടെ കളിയാണെന്ന്! യുഡിഎഫിന്റെ പതിനാറിനേക്കാള്‍ പവറാണത്രേ എല്‍.ഡി.എഫിന്റെ പാര്‍ലമെന്റിലെ നാലിന്.

തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഇടതിന് പിന്തുണ പ്രഖ്യാപിച്ചതാണ് മഅ്ദനിക്ക് വിനയായത്. പിന്തുണ യുഡിഎഫിനെങ്കില്‍, നാട്ടില്‍ പതിനാറ് കൊലപാതകം നടത്തി മിണ്ടാതിരിക്കുന്ന എന്‍.ഡി.എഫിനെപ്പോലെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവേന നടക്കാമായിരുന്നു. മാതൃഭൂമിയും മിണ്ടില്ല; മനോരമയും മിണ്ടില്ല. എന്‍.ഡി.എഫിനെക്കുറിച്ച് മിണ്ടിയാല്‍ ബൈക്കില്‍ ആളുവരുമെന്നും പട്ടിയെ വെട്ടിക്കൊന്ന് പരിശീലിച്ചവരാണ് വരികയെന്നും പേടിക്കണമല്ലോ. പിന്നെ ഉമ്മന്‍‌ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും വെറുപ്പ് സമ്പാദിക്കുകയും വേണം. കൊല്ലുന്ന എ.ഡി.എഫ് അവിടെ കിടക്കട്ടെ; കൊല്ലാത്ത മഅ്ദനിയെ നമുക്ക് കൊല്ലാം. മഅ്ദനി ഐഎസ്എസ് കാലത്ത് ചെയ്തതും പറഞ്ഞതും നല്ലതെന്ന് മഅദനിപോലും പറഞ്ഞിട്ടില്ല. ഒരാളെ നന്നാകാനും വിടില്ലെന്നാണ് വാശി. വെടക്കാക്കി തനിക്കാക്കാന്‍ എളുപ്പമാണല്ലോ.

പണ്ട് വാല്മീകി എന്നൊരു മഹര്‍ഷിയുണ്ടായിരുന്നു. പൂര്‍വാശ്രമത്തില്‍ പിടിച്ചുപറിക്കാരന്‍; നീചന്‍. ശരപ്രയോഗമേറ്റ് ക്രൌഞ്ചങ്ങളിലൊന്ന് താഴേക്ക് വീഴുമ്പോള്‍ അരുതേയെന്ന് വിലപിച്ചതും അതേ വാല്മീകി തന്നെ. മഅ്ദനിയെ വാല്മീകിയോടുപമിച്ചു എന്ന ആരോപണം ശതമന്യുവിനോട് വേണ്ട. തെറ്റില്‍ നിന്ന് ശരിയിലേരിയിലേക്കുള്ള യാത്ര പുരാണത്തിലുമുണ്ടെന്ന് വെറുതെ ഓര്‍മിച്ചുപോയതാണ്. അങ്ങനെ എത്രയെത്ര മാറ്റങ്ങള്‍; തകിടംമറിയലുകള്‍. കേരളത്തില്‍ ചെങ്കൊടി താഴ്ത്തിക്കാന്‍ ഒരണസമരത്തിലൂടെ അവതാരമെടുത്ത ദിവ്യരൂപം ഒരുനാള്‍ ഇറങ്ങിവന്ന് ചെങ്കൊടി തണലേറ്റിരുന്നു. അന്ന് ഹസ്സനും ആര്യാടനും ഉമ്മന്‍ചാണ്ടിയുമെല്ലാം കമ്യൂണിസത്തെയും സോഷ്യലിസത്തെയും വാഴ്ത്തിപ്പാടി. കുഞ്ഞാലി വധക്കേസില്‍ ആരോപണവിധേയനായ ആര്യാടനെ വേദിയിലിരുത്തി എം വി രാഘവന്‍ പറഞ്ഞു: ഇവന്‍ പണ്ട് പലതും ചെയ്തിട്ടുണ്ടാകും. ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. നമ്മുടെ സ്ഥാനാര്‍ത്ഥിയാണ്, വോട്ടു ചെയ്യണം. ആര്യാടന്‍ ജയിച്ചു.

1980ല്‍ നായനാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നു. എ കോണ്‍ഗ്രസും മാണികേരളയും അധികാരത്തിന്റെ ശീതളച്ഛായയിലിരുന്നു. കയറിവന്നതും ഇറങ്ങിപ്പോയതും ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ്. അന്ന് ഒരുമിച്ചിരുന്നതുകൊണ്ട് പിന്നെ ഉമ്മന്‍‌ചാണ്ടി ചെയ്ത എല്ലാ കള്ളത്തരത്തിന്റെയും ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയിലാണോ? കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്ന് ഇടതായും വലതായും പോയപ്പോള്‍ മാര്‍ക്സിസ്റ്റുകരെ ചൈനാചാരന്മാരെന്ന് വിളിക്കാന്‍ മുന്‍പില്‍ സിപിഐ ആയിരുന്നു. കടുത്ത ശത്രുത. ഇന്നലത്തെ സഖാവ് ഇന്നത്തെ 'ചൈനാചാരന്‍'. മാര്‍ക്സിസ്റ്റുകാര്‍ കൂട്ടത്തോടെ ജയിലില്‍. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി. അന്ന് സിപിഐ എം പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം 'വെക്കട വലതാ ചെങ്കൊടി താഴെ; പിടിയെട വലതാ മൂവര്‍ണക്കൊടി' എന്ന്. കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ക്ക് സിപിഐ കൂട്ടുനിന്നു എന്നുവന്നപ്പോള്‍ ക്ഷോഭത്തോടെ വിളിച്ചത്. തിരിച്ചും അതേതീവ്രതയോടെ ആക്രമണമുണ്ടായി. ഭട്ടിന്‍ഡ പ്രമേയം വിരിഞ്ഞു. സിപിഐ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ മുന്നണിയിലേക്ക് സിപിഐ എമ്മും സിപിഐയും ഒന്നിച്ചുവന്നു. ഇന്ന് രണ്ടു ഒന്നിച്ച്. അന്നത്തെ മുദ്രാവാക്യം എടുത്തിട്ട് ആരെങ്കിലും അലക്കുമോ? നിങ്ങള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരല്ലേ അതുകൊണ്ട് നിങ്ങളെ തൊടാന്‍ ഞങ്ങളില്ല എന്ന് സിപിഐ എം പറയുമോ?

ഇന്ദിര ഇന്ത്യയായി സ്വയം മാറി ഹിറ്റ്ലറുടെ പെണ്‍ജന്മമാണെന്ന് വന്നപ്പോള്‍ അര്‍ധഫാസിസത്തിന്റെ അപകടത്തെ ചെറുക്കാന്‍ ജയപ്രകാശ് നാരായണനടക്കമുള്ളവര്‍ നയിച്ച യുദ്ധത്തില്‍ കമ്യൂണിസ്റ്റുകാരും ജനസംഘവുമുണ്ടായിരുന്നു. അതുകൊണ്ട്, ജനസംഘം പഴയ സഖ്യകക്ഷിയല്ലേ, വരൂ നമുക്ക് ഭായിഭായി കളിക്കാമെന്ന് ഏതെങ്കിലും കമ്യൂണിസ്റ്റുകാരന്‍ ഇന്നു പറയുമോ? സോവിയറ്റ് യൂണിയന്റെ പരിപ്പെടുക്കാന്‍ നടന്ന പലരും ഫാസിസത്തെ ചെറുക്കാനുള്ള ഐക്യമുന്നണിയില്‍ അണിയണിയായി നിലകൊണ്ട് സാക്ഷാല്‍ സ്റ്റാലിന്റെ ഉത്തരവുകള്‍ അനുസരിച്ചിരുന്നില്ലേ? തെരഞ്ഞെടുപ്പുകളില്‍ അടിയന്തര സംവിധാനങ്ങള്‍ രൂപപ്പെടും. സ്ഥലത്തെയും കാലത്തെയും തിരിച്ചറിഞ്ഞ് പറ്റാവുന്ന വിധത്തില്‍ പ്രയോഗിക്കാനുള്ളതാണ് അത്തരം സമീപനം. മനോരമയും മാതൃഭൂമിയും മര്‍ഡോക്കും മുനീര്‍വിഷനും ഐക്യമുന്നണിയുണ്ടാക്കി മാര്‍ക്സിസ്റ്റ് മേധം നടത്തുന്നില്ലേ? അവര്‍ യുഡിഎഫിന്റെ സഖ്യകക്ഷിയല്ലേ? എല്ലാ ആക്രമണങ്ങളും സഹിച്ച് അനങ്ങാതിരിക്കാനാനോ ഇടതുപക്ഷത്തിന്റെ നിയോഗം?

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താനും ക്ഷീണിപ്പിക്കാനും സംഘടിതശ്രമം നടക്കുന്നു എന്നാണ് 19ആം പാര്‍ടികോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചത്. കേരളത്തില്‍ ആക്രമണത്തിന്റെ തോത് അല്പം കൂടുതലാണ്. ആ സമയത്ത്, ഞങ്ങളിതാ പഴയ കൂട്ടരല്ല, നന്നായിട്ടുണ്ട്, തീവ്രവാദം തീരെയില്ല എന്ന് വിളിച്ചുപറഞ്ഞ് പിന്തുണ നല്‍കാനെത്തിയ പിഡിപിയെ മതിലിനുപുറത്ത് നിര്‍ത്തണമായിരുന്നുവോ? വോട്ട് വേണ്ടെന്നു പറയണമായിരുന്നുവോ?

തെരഞ്ഞെടുപ്പ് കഴിഞ്ഞു; എല്‍ഡിഎഫ് നാല് സീറ്റിലേക്ക് ചുരുങ്ങി; മഅ്ദനിയുടെ തെരഞ്ഞെടുപ്പ് പിന്തുണയുടെ കാലവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത ആണവകരാറും ഇസ്രയേലി അഴിമതിയും അമേരിക്കന്‍വിധേയത്വവും വിലക്കയറ്റവുമൊന്നും മിണ്ടാതെ മഅദനിയിലും ലാവ്ലിനിലും ചര്‍ച്ച തളച്ചിടാന്‍ യുഡിഎഫിന് കഴിഞ്ഞു. തീവ്രവാദകക്ഷിയുമായി കൂട്ടുകൂടി എന്ന പ്രചാരണത്തില്‍ മതനിരപേക്ഷവിശ്വാസികളായ ചിലരെല്ലാം വീണുപോയി. അത് വോട്ടില്‍ പ്രതിഫലിച്ചു. പിഡിപിയുമായി യോജിച്ച് വേദി പങ്കിട്ടത് ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. അതേസമയം, എന്‍ഡിഎഫ് എന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ എന്ന വര്‍ഗീയവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ സംഘടനയുടെ പിന്തുണ യുഡിഎഫിന് കിട്ടിയിരുന്നു എന്ന കാര്യം കേന്ദ്ര കമ്മിറ്റി ഓര്‍മിപ്പിക്കുകയും ചെയ്തു. അത്രയുമാണ് കാര്യം.ഇതിലെന്ത് അവ്യക്തത? തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ടികള്‍, ഗ്രൂപ്പുകള്‍, ജനവിഭാഗങ്ങള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കേണ്ടത് ആവശ്യമാണ്; അതേസമയം, അത്തരത്തിലുള്ള നീക്കങ്ങളിലൂടെ പാര്‍ടിയുടെ മതനിരപേക്ഷ വ്യക്തിത്വം മാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കണം ഇതാണ് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ച നിലപാട്. രാഷ്ട്രീയമോ തെരഞ്ഞെടുപ്പ്പരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ജാതിയെയും വര്‍ഗീയതയെയും ഉപയോഗിക്കുന്നതിനെതിരായ പോരാട്ടം തുടരുമെന്നാണ് പാര്‍ടി പ്രഖ്യാപിച്ചിട്ടുള്ളത്.

പിഡിപി പിന്തുണച്ചത് തെരഞ്ഞെടുപ്പിലെ കാര്യം. സൂഫിയ മഅ്ദനി അറസ്റ്റിലായത് കേസുമായി ബന്ധപ്പെട്ട നിയമപരമായ നടപടി. രണ്ടും രണ്ടായി എല്‍ഡിഎഫ് കാണുന്നതുകൊണ്ട് രാഷ്ട്രീയം അതിന്റെ വഴിക്കും നിയമം അതിന്റെ വഴിക്കും. അങ്ങനെ ഉമ്മന്‍‌ചാണ്ടി കാണാത്തതുകൊണ്ട് നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടു; അത് പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞ് തലയൂരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം പറയില്ലെന്നു മാത്രം. പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാരുടെ അന്തസ്സ് വര്‍ധിക്കുമല്ലോ. എന്‍ഡിഎഫോ പിഡിപിയോ വര്‍ഗീയ-തീവ്രവാദശക്തി എന്ന് മനോരമ ഒരുനാളും 'നിങ്ങള്‍ പറയൂ' എന്ന മേമ്പൊടിയുമായി ചോദിച്ചിട്ടില്ല.

*
ദാസനും വിജയനും കര്‍ണാടക പൊലീസായി ബംഗ്ലാദേശില്‍ പോയ കഥ എഴുതിയ അതേമഹാന്റെ ഭാവനയിലാണ് ഏതാനുംമാസംമുന്‍പ് അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തി ഗവര്‍ണര്‍ക്ക് കൊടുത്തു എന്ന കഥയും വിരിഞ്ഞത്. രണ്ടും മനോരമയുടെ പൊള്ളക്കഥ. ഇതാണ് യുഡിഎഫിനുള്ള മാധ്യമസഹായം.

ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിക്ക് ഉപദേശം നല്‍കാന്‍ വീരഭൂമിയെ നിയമിച്ചു എന്നും കേള്‍ക്കുന്നു. അത് മറ്റൊരു മാധ്യമസഹായം.

ശംഭോ മഹാദേവാ.

Sunday, June 14, 2009

വളയാത്ത നട്ടെല്ല്

തമാശകള്‍ തുടരുകയാണ്....

'പിണറായി മാറിനില്‍ക്കണമെന്ന് വി എസ്' എന്ന വാര്‍ത്താവെളിപാടില്‍ ഒടുങ്ങുന്നില്ല വീരകേസരി പത്രത്തിന്റെ ആഗ്രഹങ്ങള്‍. 'സിപിഐയില്‍ രണ്ടഭിപ്രായം' എന്ന കഥകൂടി മേമ്പൊടി ചേര്‍ത്തിരിക്കുന്നു. ഇത്രനാളും സിപിഐ എമ്മിലെ ഗ്രൂപ്പിസം മതിയായിരുന്നു പിടിച്ചുനില്‍ക്കാന്‍. ഇനി സിപിഐയില്‍, ആര്‍എസ്പിയില്‍, ജോസഫ് ഗ്രൂപ്പില്‍, കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസില്‍-എല്ലാറ്റിലും അല്‍പ്പസ്വല്‍പ്പം ഗ്രൂപ്പിസം കണ്ടെത്തിയാലേ പരിപ്പ് വേവൂ എന്നായിരിക്കുന്നു. സിപിഐ ഒരപരാധം ചെയ്തു. സിപിഐ എം അഭിപ്രായപ്പെട്ടതുപോലെ ഗവര്‍ണറുടേത് കടന്നകൈയാണെന്ന് തുറന്നുപറഞ്ഞുപോയി. ആര്‍എസ്പിയും അതുതന്നെ പറഞ്ഞു. അങ്ങനെ വല്ലതും സംഭവിക്കാന്‍ പാടുള്ളതാണോ? പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറിയുടെ ചുടുചോര ചീറ്റിത്തെറിക്കണം. അതുകണ്ട് ചിലര്‍ക്ക് ചിരിച്ച് അര്‍മാദിക്കണം. സിപിഐ എം അധിക്ഷേപിക്കപ്പെടണം. അത്തരമൊരാഗ്രഹം സാധിക്കാനുള്ള ആര്‍ത്തിക്കിടയില്‍ ഏതുപാര്‍ടിയിലും ഗ്രൂപ്പുണ്ടാക്കാം; ഏതുകുടുംബത്തിലും ഏറ്റവും ദുഃഖകരമായ അവസ്ഥയുണ്ടാക്കാം. കുടിലമായ രാഷ്ട്രീയലക്ഷ്യമാണ് പ്രധാനം. അതിനായി ജീവിതത്തില്‍ ഒരിക്കലും അഴിമതിക്കുനേരെ കണ്ണെറിഞ്ഞിട്ടില്ലാത്ത മനുഷ്യരെ അഴിമതിയുടെ നാറുന്ന കഥകളില്‍ പിടിച്ചുമുക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ തീതീറ്റിക്കുന്നതിനും എന്തിന് മടിച്ചുനില്‍ക്കണം?

എ കെ ബാലന്‍ പറഞ്ഞത് മനോബലം കൊണ്ടാണ് പിണറായി വിജയന്‍ പിടിച്ചുനില്‍ക്കുന്നതെന്നാണ്. കമ്യൂണിസ്റ്റുകാരുടെ മനസ്സിന് നല്ല ബലംതന്നെയുണ്ട്. ഹിമാലയക്കാരന്‍ എവറസ്റ്റുകാരനെ കൊന്നതിന് കൂട്ടുനിന്ന വകയില്‍ പണവും സ്ഥലവും പിടുങ്ങിയതിന്റെ പേരില്‍ ഒരു ഹിന്ദി വാധ്യാര്‍ക്കെതിരെ ചില ആരോപണങ്ങള്‍ വന്നിരുന്നു. അന്ന് ഖദറിട്ട വാധ്യാര്‍ പത്രക്കാരുടെമുന്നില്‍ വിയര്‍ക്കുന്നതും മുഖംതുടയ്ക്കുന്നതും വിളറുന്നതും വിറയ്ക്കുന്നതുമൊക്കെയാണ് നാട്ടുകാര്‍ കണ്ടത്. ഇവിടെ, വരുന്നത് ആരോപണങ്ങളല്ല, നുണകള്‍ കൂട്ടിക്കെട്ടിയ നാപ്പാംബോംബുകളാണ്. ഒന്നിനുപുറകെ ഒന്നായി പൊട്ടുന്നു; ചിതറിത്തെറിക്കുന്നു. പിണറായി വിജയന് ഒരു കുലുക്കവുമില്ല. ആര്‍എസ്എസുകാരന്റെ കത്തിയും വാളും വാടകക്കൊലയാളിയുടെ വെടിയുണ്ടയും ചീറിവരുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ വിറച്ചിട്ടില്ല. ഇതിന് മനോബലം എന്നല്ല പറയേണ്ടത്-കരിങ്കല്ലുപോലത്തെ മനസ്സാണോ അത്?

മ രാഷ്ട്രീയക്കളിയുടെ ഉത്സവത്തിനിടയ്ക്ക് നാമെല്ലാം പലതും മറന്നുപോകുന്നു. സമാനതകളില്ലാത്ത വ്യക്തിഹത്യയാണ് നടക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പാര്‍ടിയുടെ അമരക്കാരനായി എന്ന ഒറ്റക്കാരണം കൊണ്ട് ഒരാള്‍ വേട്ടയാടപ്പെടുന്നു. ഒരു വിമാനയാത്രയുടെ പേരില്‍ മാധ്യമങ്ങളും കുത്സിതശക്തികളും കേരളരാഷ്ട്രീയത്തില്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ എന്തൊക്കെയാണെന്നോര്‍ത്തു നോക്കൂ. ഡല്‍ഹിയിലേക്ക് പോകുമ്പോഴും മടങ്ങുമ്പോഴും തികച്ചും വ്യക്തിപരമായ ആവശ്യത്തിന് ചെന്നൈയില്‍ ഇറങ്ങിയ പിണറായി എത്രവേഗമാണ് വിവാദത്തിലേക്ക് എറിയപ്പെട്ടത്. ശത്രുക്കളുടെ ആക്രമണമുണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തോക്ക് ലൈസന്‍സ് അനുവദിച്ചത്. ആ തോക്കിന്റെ ഉണ്ടകള്‍ അബദ്ധത്തില്‍ ബാഗിലായിപ്പോയി. അതാണ് വിവാദത്തിന്റെ കാട്ടുതീയായി പടര്‍ത്തിയത്. മനസ്സാക്ഷിയില്ലാത്തവര്‍ക്ക് മനസ്സിലാകാത്ത, അല്ലെങ്കില്‍ മനസ്സിലായാലും ഇല്ലെന്ന് ഭാവിക്കുന്ന മാനുഷികമായ, കുടുംബപരമായ കാര്യത്തിന് പുറപ്പെട്ടപ്പോള്‍ ഉണ്ടായ മറവി. അതിന്റെപേരില്‍ ഒസാമ ബിന്‍ലാദനെക്കാളും വലിയ ഭീകരവാദിയായി ഒരുനിമിഷംകൊണ്ട് ആ മനുഷ്യനെ മാറ്റി. പലതവണ കത്തിയും വാളുംതോക്കുമായി കൊല്ലാന്‍ ചെന്നിട്ടുണ്ട്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുമുണ്ട്. ചണ്ഡീഗഢില്‍നിന്ന് പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടത് സുധാകരനും രാഘവനുമാണ്. പണവും തോക്കും കൊടുത്ത് വാടകക്കൊലയാളികളെ വിട്ടു. യാത്ര പൊടുന്നനെ മാറ്റിയതുകൊണ്ട് കൊലയാളികള്‍ക്കുമുന്നില്‍ കിട്ടിയത് ഇ പി ജയരാജനെ. വെടിവച്ചെങ്കിലും മരിച്ചില്ല. ആ കൊലയാളിസംഘം ഇന്നും വേട്ടയാടല്‍ തുടരുന്നു; തോക്കും നാക്കും വാക്കും പേനയുമായി.

എന്നാണ് പിണറായി മോശക്കാരനായത്? നിരന്തര പോരാട്ടത്തിലൂടെയും ചിട്ടയായ സംഘാടനത്തിലൂടെയും ആത്മാര്‍ഥതയിലൂടെയും ധീരമായ ഇടപെടലുകളിലൂടെയും കാലികമായ പ്രതികരണങ്ങളിലൂടെയും പ്രസ്ഥാനത്തിനെ ഉത്തരോത്തരം മുന്നോട്ടുനയിച്ചപ്പോള്‍. സ്വന്തം താല്‍പ്പര്യത്തിന് നില്‍ക്കാത്തവരെ ഹിംസിച്ചുകളയാന്‍ മടിക്കാത്ത ചിലരുണ്ട്. ഇന്നയിന്നയാള്‍ എന്നെനോക്കി ചിരിക്കാറില്ല, ഇന്നയാള്‍ അനുസരിക്കാറില്ല-അതുകൊണ്ട് പുള്ളികുത്തി വിടുന്ന അത്തരക്കാരെ നിഗ്രഹിക്കണം എന്ന് അത്തരം വൈരബുദ്ധികള്‍ ഉത്തരവിറക്കുന്നു. പാര്‍ടി സെക്രട്ടറിയായ പിണറായി വിജയന്‍ യുഡിഎഫ് ചൂണ്ടിക്കാട്ടുന്നവരെ കണ്ണുമടച്ച് ആക്രമിക്കാനല്ല, യുഡിഎഫിന്റെ രാഷ്ട്രീയപാപ്പരത്തം തുറന്നുകാട്ടാനാണ് തയ്യാറായത്. കമ്യൂണിസ്റ്റുകാര്‍ എന്തിനെയും എതിര്‍ക്കുന്ന വിദ്വേഷത്തിന്റെ പ്രയോക്താക്കളല്ല; ലോകത്തെ ക്രിയാത്മകവീക്ഷണത്തിലൂടെ കാണുന്ന മഹാമനസ്കരാണ് എന്നാണ് തെളിയിച്ചത്. ആ വീക്ഷണം; തന്റേടം-അത് ചിലര്‍ക്കുരുചിച്ചില്ല. പിണറായി വിജയന്‍ കേരളത്തെ ബംഗാളാക്കാന്‍ പോകുകയാണെന്ന് ചിലര്‍ ഭയന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നോര്‍ത്ത് വിറച്ചു. അവിടെ തുടങ്ങി, പിണറായി വിജയനെ നിഗ്രഹിക്കാനുള്ള പദ്ധതി.

കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളെന്ന് വാഴ്ത്തിയവര്‍ തന്നെ അഴിമതിക്കാരനെന്നും ധാര്‍ഷ്ട്യക്കാരനെന്നും ചാപ്പകുത്താനിറങ്ങി. എന്തൊക്കെ കഥകള്‍ വന്നു. ഓര്‍ത്തുനോക്കൂ. പിണറായി വിജയന്‍ റഷ്യന്‍ സുന്ദരിമാര്‍ക്കൊപ്പം നൃത്തമാടി എന്നുവരെ എഴുതി ക്രൈം നന്ദകുമാര്‍. നൂറുവട്ടം സിംഗപ്പൂരില്‍ പോയയാള്‍-പിണറായി എന്നാണ് മഞ്ഞയല്ലാത്ത, അശ്ളീലമല്ലാത്ത തന്റെ പ്രസിദ്ധീകരണത്തില്‍ എഴുതി കേരളത്തിലാകെ വിതരണംചെയ്തത്. എന്താണ് ക്രൈം നന്ദകുമാറിന് പിണറായി വിജയനോടുള്ള വിരോധം? ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? സ്വയം പരിശോധിച്ചിട്ടുണ്ടോ? എത്ര ലക്ഷങ്ങള്‍-ചിലപ്പോള്‍ കോടികള്‍ വരെ- ചെലവാക്കി ഈ നന്ദകുമാര്‍ കോടതികള്‍ കയറിയിറങ്ങി, പിണറായിക്കെതിരെ അപവാദം പറയാന്‍. പിണറായി വിജയന്റെ ഭാര്യയുടെ പേര് കമല എന്നാണ്. കമലാ ഇന്റര്‍ നാഷണല്‍ എന്നപേരില്‍ സിംഗപ്പൂരില്‍ ഒരു കമ്പനിയുണ്ട്പോലും. അത് പിണറായിയുടെ സ്ഥാപനമാണെന്ന് പറഞ്ഞുനടക്കുന്നവര്‍ ഇന്നുമുണ്ട് നാട്ടില്‍. തുടങ്ങിവച്ചത് ക്രിമിനല്‍ പത്രക്കാരന്‍ തന്നെ. സിംഗപ്പൂരില്‍ പലമട്ടില്‍ അന്വേഷിച്ചിട്ടും അങ്ങനെയൊരു കമ്പനി കാണാനില്ല. ഇന്നാട്ടില്‍ അങ്ങനെയൊരു സ്ഥാപനമേയില്ലെന്ന് അവിടത്തെ കമ്പനികാര്യ സെക്രട്ടറി രേഖാമൂലം പറയുന്നു. സിബിഐയും കേന്ദ്ര ഗവര്‍മെന്റും അന്വേഷിച്ചിട്ടും അങ്ങനെയൊന്ന് കാണാനില്ല. ക്രിമിനല്‍ പത്രക്കാരന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് ലക്ഷ്വറി കാറിലും താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലും. പറയുന്നത് നൂറ്റമ്പതുകോടിയുടെ പ്രോജക്ടിനെപ്പറ്റിയാണ്. എവിടെനിന്ന് ഇതെല്ലാം വരുന്നു? എന്തൊക്കെ മറിമായം സംഭവിക്കുന്നു-ഒരു നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകനും അന്വേഷിക്കുന്നില്ല. അടുത്ത് തുടങ്ങാനിരിക്കുന്ന ക്രൈം ചാനലില്‍ തൊഴിലവസരങ്ങള്‍ യഥേഷ്ടം ഉണ്ടാകട്ടെ.

രാഷ്ട്രീയകുതന്ത്രങ്ങളില്‍ അഭയംതേടുമ്പോള്‍ പ്രവൃത്തിയും കെട്ടുപോകും. അപവാദപ്രചാരണം രക്ഷപ്പെടല്‍തന്ത്രമാകും. പിണറായി, വി എസ്, കോടിയേരി, എം എ ബേബി, തോമസ് ഐസക്, ഇ പി ജയരാജന്‍, പി കെ ശ്രീമതി.....സിപിഐ എമ്മിന്റെ നേതൃനിരയിലുള്ളവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും എത്രയെത്ര കഥകള്‍. എല്ലാറ്റിനും ഒരു താളമുണ്ട്. കൂലംകുത്തിമനസ്സുള്ളവര്‍ക്ക് പ്രയാസകരമായ വാര്‍ത്തകളോ സംഭവങ്ങളോ നടന്നു എന്നിരിക്കട്ടെ-ഉടനെ വരും മന്ത്രിപുത്രന്മാര്‍ക്കെതിരെ കഥകളും ചാനല്‍ചര്‍ച്ചയും. സത്യം മറച്ചുവയ്ക്കാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഉപാധി 'യഥാര്‍ഥ ഇടതുപക്ഷത്തിന്റെ' വേഷമാണ്. പിണറായി വിജയനെതിരെ എല്ലാ ആക്രമണവും കേന്ദ്രീകരിക്കുന്നതില്‍ അസ്വാഭാവികതയില്ല. അദ്ദേഹത്തെ തകര്‍ത്താലാണ് സിപിഐ എം എന്ന പാര്‍ടിയെ മൂലയ്ക്കിരുത്താന്‍ കഴിയുക എന്നവര്‍ കരുതുന്നു. ഓര്‍ത്തുനോക്കുന്നത് നല്ലതാണ്, എന്തൊക്കെ കഥകള്‍ വന്നു എന്ന്. ദശകോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ മകനെക്കൊണ്ട് പിണറായിയുടെ മകളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് നാടാകെ പാടിയ ഒരു കഥ. മകളുടെ വിവാഹം നടന്നപ്പോള്‍ കഥപൊളിഞ്ഞു; കുപ്രചാരണക്കാര്‍ മിണ്ടിയില്ല. മക്കള്‍ക്ക് നല്‍കിയ വിദ്യാഭ്യാസത്തെക്കുറിച്ച്, ജോലിയുള്ള മകന്‍ ബാങ്ക് വായ്പയെടുത്ത് ഉപരി പഠനത്തിന് പോയതിനെക്കുറിച്ച്....

ഇപ്പോള്‍ പറയുന്നു പിണറായി വിജയന്‍ നൂറുവട്ടം സിംഗപ്പൂരില്‍ പോയിട്ടുണ്ടെന്ന്. ഇന്നാട്ടില്‍ ഒരാള്‍ക്ക് വിദേശയാത്രചെയ്യാന്‍ ആവശ്യമുള്ള നടപടിക്രമങ്ങള്‍പോലും അറിയത്തവരാണ് ജനങ്ങള്‍ എന്ന് കരുതുന്ന വിഡ്ഢികളുടെ അപവാദപ്രചാരണം ഏറ്റെടുക്കാനും ഇവിടെ പത്രങ്ങളുണ്ടായിരിക്കുന്നു-കഷ്ടം! കൂത്തുപറമ്പില്‍നിന്ന് മമ്പറത്തേക്കുള്ള റോഡുവക്കില്‍ ആര്‍ക്കും കാണാവുന്നതാണ് പിണറായി വിജയന്റെ വീട്. ഈ വീടിന് ഒരു കോടിയിലേറെ ചിലവഴിച്ചെന്ന് പ്രചരിപ്പിക്കുന്നവരെ പിണറായിയിലേക്ക് ക്ഷണിക്കട്ടെ. മൂന്ന് നില വീട്. വീടിന്റെ ഓരോ നിലയിലേക്കും കാര്‍ കയറ്റാനുള്ള വഴി, കുളിമുറി വരെ ശീതീകരിച്ചത്, നാല് വിദേശ പട്ടികള്‍.......കാണിച്ചുതരാമോ ഈ പ്രചാരകര്‍? അങ്ങനെയൊന്നുമില്ല, നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടേത് മാത്രമാണ് പിണറായിയുടെ ജീവിതസാഹചര്യങ്ങളെങ്കിലോ? തിരുവനന്തപുരത്തെ പാര്‍ടി ക്വാര്‍ട്ടേഴ്സില്‍ ഏതൊരു സാധാരണക്കാരനെയും പോലെയാണ് പിണറായിയും ഭാര്യയും ജീവിക്കുന്നത് എന്ന് തെളിയിച്ചാലോ? മാപ്പുപറയുമോ ഈ കുബുദ്ധികള്‍ കേരളത്തോട്.

ചെത്തുതൊഴിലാളി കുടുംബത്തില്‍ ജനിച്ച്, കഠിനമായ ജീവിതസാഹചര്യങ്ങളോട് പൊരുതിക്കയറിയ പിണറായി വിജയന്‍ ഒരുനാള്‍ ഉന്നതങ്ങളിലേക്ക് ചാടിക്കയറിയതല്ല. സഹനങ്ങളുടെയും ത്യാഗങ്ങളുടെയും പ്രോജ്വലമായ പോരാട്ടങ്ങളുടെയും നേതൃപാടവത്തിന്റെയും അനുഭവവുമായാണ് പാര്‍ടിയുടെ ഉന്നതപദവിയിലെത്തിയത്. ആ മനുഷ്യനെ എതിര്‍ക്കാം-പക്ഷേ ഈ വേട്ടയാടല്‍ ഏതു പാതാളത്തിലാണ് നിങ്ങളെ എത്തിക്കുക? രാഷ്ട്രീയം എന്നാല്‍ പച്ചമനുഷ്യന്റെ ജീവിതത്തെയും പച്ചയായ സത്യങ്ങളെയും തമസ്കരിക്കുന്നതാണെന്ന പ്രത്യയശാസ്ത്രം ആരാണ് പടച്ചുവിട്ടത്? കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് സംശയമൊന്നുമില്ല. ഒരിക്കലും ഒരുപിശകും പറ്റാത്ത അമാനുഷനാണ് പിണറായി എന്ന തെറ്റിദ്ധാരണയുമില്ല. തെറ്റിപ്പോകുമ്പോള്‍ സ്വയം വിമര്‍ശിച്ച് തിരുത്താനും പാര്‍ടിക്കു കീഴടങ്ങി പ്രവര്‍ത്തിക്കാനും ശത്രുവിനുമുന്നില്‍ തലഉയര്‍ത്തി നെഞ്ചുവിരിച്ച് നില്‍ക്കാനുമുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തെയാണ് ഇന്നാട്ടിലെ ജനങ്ങള്‍ അംഗീരിക്കുന്നത്. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് മുഖംനോക്കിത്തന്നെ പറയാനും തിരുത്തിക്കാനും അവസരമുള്ള പാര്‍ടിയില്‍ അചഞ്ചലമായി തുടരാന്‍ കഴിയുന്നതിന് കമ്യൂണിസ്റ്റ്ശുദ്ധിവേണം. ആ ശുദ്ധിയാണ്; ആര്‍ജവമാണ് നേതൃത്വത്തിന്റെ കൈമുതല്‍. അത് നാലുപത്രങ്ങളുടെയും ചാനലുകളുടെയും ഗ്വാഗ്വാ വിളിയില്‍ ചുരുങ്ങിപ്പോകുന്നതല്ല; പരിലാളനയില്‍ പുഷ്പിണിയാകുന്നതുമല്ല.

പിണറായി എന്തേ കുലുങ്ങാത്തത് എന്ന് പലരും ചോദിക്കുന്നു. എന്തുകൊണ്ട് മാധ്യമക്കാര്‍ക്കുമുന്നില്‍ കീഴടങ്ങാതെ ധാര്‍ഷ്ട്യം കാണിക്കുന്ന് എന്ന് ചിലര്‍ നെറ്റിചുളിക്കുന്നു. ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടും തളരാത്തതെന്തേ എന്ന് ചോദ്യമുണ്ടാകുന്നു.

വളര്‍ന്നുവന്ന വഴി തന്നെയാണ് അങ്ങനെയൊരു നട്ടെല്ലുവളയ്ക്കലിന് തടസ്സം. ആര്‍എസ്എസിന്റെ കൊലപാതകരാഷ്ട്രീയത്തിനുമുന്നില്‍, കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയ്ക്കുമുന്നില്‍, അടിയന്തരാവസ്ഥയിലെ പൊലീസ് കരാളതയ്ക്കുമുന്നില്‍-ഒരിടത്തും വളഞ്ഞിട്ടില്ല ആ നട്ടെല്ല്. അങ്ങനെ വളയുന്നതല്ല കമ്യൂണിസ്റ്റുകാരന്റെ ഉരുക്കില്‍തീര്‍ത്ത തണ്ടെല്ല്. സഹകരണമേഖലയില്‍, വൈദ്യുതിരംഗത്ത്, നാടിന്റെ പൊതു വികസനകാര്യങ്ങളില്‍-ഭരണാധികാരി എന്ന നിലയിലും പാര്‍ടി നേതാവെന്ന നിലയിലും ഉയര്‍ന്നുനില്‍ക്കുന്നതുതന്നെയാണ് ആ നട്ടെല്ല്. അത് തച്ചുതകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കാം-പക്ഷേ ഇന്നാട്ടിലെ ആത്മാഭിമാനമുള്ള അവസാനത്തെ കമ്യൂണിസ്റ്റുകാരന്റെയും നെഞ്ചില്‍ കത്തി കയറ്റണം ആ ഔന്നത്യത്തെ തകര്‍ക്കാന്‍.

ഉന്നതമായ കമ്യൂണിസ്റ്റുബോധം നഷ്ടപ്പെടുമ്പോഴാണ് മാധ്യമങ്ങള്‍ക്കും വലതുപക്ഷവൈതാളികര്‍ക്കും മുന്നില്‍ നട്ടെല്ലുകള്‍ വളഞ്ഞുപോകുന്നത്. അത് കേരളത്തിന്റെ രാഷ്ട്രീയമനസ്സിന്റെ ബോധ്യം കൂടിയാണ്.