Sunday, July 26, 2009

മെറ്റീരിയല്‍സ് രാമചന്ദ്രന്‍

സാധാരണ കോണ്‍ഗ്രസുകാരെപ്പറ്റി കേള്‍ക്കാറുള്ള മോശം കാര്യങ്ങള്‍ പലതും മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് സത്യമായും ശതമന്യു കേട്ടിട്ടില്ല. സുധാകരനെപ്പോലെ അഹിംസാവാദിയല്ല, രമേശിനെപ്പോലെ ബുദ്ധിമാനല്ല, രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലെ മിതഭാഷിയല്ല, ഉമ്മന്‍ചാണ്ടിയെപ്പോലെ നിഷ്കളങ്കനല്ല, സുധീരനെപ്പോലെ സത്യസന്ധനല്ല, തിരുവഞ്ചൂരിനെപ്പോലെ ഹൃദയാലുവല്ല-ആദര്‍ശത്തിന്റെ അസ്ക്യത നന്നായി ബാധിച്ച ഒരു ആന്റണി ഭക്തന്‍. രാവിലെ ആട്ടിന്‍പാല്‍, ഉച്ചയ്ക്ക് മോരും പച്ചരിച്ചോറും, അത്താഴത്തിന് നാല് പാളയങ്കോടന്‍ പഴം-ഇത്രയുമാണ് സിമ്പിള്‍ സോള്‍ജ്യറുടെ മെനു. ആദര്‍ശം വെറുതെ ചെലവാകില്ലെന്ന് അറിയുന്നതുകൊണ്ട്, കോണ്‍ഗ്രസിലുള്ളതിനേക്കാള്‍ ശിഷ്യന്മാരെ മാധ്യമ ലോകത്തുണ്ടാക്കിയിട്ടുണ്ട്. വാര്‍ത്ത വരുത്താനും വരുത്താതിരിക്കാനും ശിഷ്യഗണം ഇടപെട്ടുകൊള്ളും. കാണാന്‍ വരുന്നവരോട് വെളുക്കെ ചിരിക്കുക, ആ ചിരിയുടെ നിറമുള്ള മുണ്ടും ഷര്‍ട്ടും അണിയുക, ഞാനിവിടെ ഉണ്ടേ എന്നറിയിക്കാന്‍ ഇടയ്ക്കിടെ പ്രസ്താവന നടത്തുക, സന്ദര്‍ശകര്‍ക്കു മുന്നില്‍ തിരക്കു ഭാവിച്ച് പിന്നാമ്പുറത്തൂടെ അകത്തുകയറി പുതച്ചുകിടന്നുറങ്ങുക -ഒരു ആദര്‍ശവാനായ കോണ്‍ഗ്രസുകാരനുവേണ്ട അത്യാവശ്യം ഗുണങ്ങളെല്ലാം കൈയിലുണ്ട്. ആകെയുള്ള ആഗ്രഹവും ലഷ്യവും ജനസേവനം മാത്രം. വെറുംവെറുതെ സേവിക്കാന്‍ ചെന്നിത്തല സമ്മതിക്കാത്തുകൊണ്ടുമാത്രമാണ് എംപിയോ മന്ത്രിയോ ആകണമെന്നു ശഠിച്ചത്.കണ്ണൂരില്‍നിന്ന് അത് സ്ഥിരം തരപ്പെട്ടതായിരുന്നു. തോറ്റതോടെ സുധീരന്റെ അവസ്ഥയായി. ഒടുവില്‍ വടകര സീറ്റ് വീണുകിട്ടി. വീരന്റെയും വീരോചിതന്മാരുടെയും ചെലവില്‍ നിനച്ചിരിക്കാതെ നല്ലകാലം വന്നു. ജയിച്ചു; ലോട്ടറിയടിച്ചപോലെ മന്ത്രിയുമായി. ഡല്‍ഹിയില്‍നിന്നു തീരുമാനം വന്നപ്പോള്‍ അറിയാതെ വിളിച്ചുപോയി, സ്വാമിയേ അന്തോണീസ് പുണ്യാളാ എന്ന്.

അങ്ങനെയുള്ള പഞ്ചപാവമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇപ്പോള്‍ 'മെറ്റീരിയല്‍സ് രാമചന്ദ്രനായി' രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും കിട്ടിയമട്ടില്‍ മെറ്റീരിയല്‍സിന്റെ മൂന്നുപെട്ടി വടകരയിലേക്കും വന്നതാണ്. 100 മെറ്റീരിയല്‍സ് വന്നതില്‍ 25 എണ്ണം വഴിയില്‍ കാക്ക കൊത്തിപ്പോയി. മംഗലാപുരത്തിനും കോഴിക്കോടിനുമിടയ്ക്ക് എവിടെവച്ചോ ആണ് കാക്ക വന്ന് കൊത്തിയതെന്നും ആ കാക്കയ്ക്ക് കെ സുധാകരന്റെ മുഖച്ഛായ ഇല്ലായിരുന്നെന്നും പെട്ടിയും കൊണ്ടുവന്ന തിരുവള്ളൂര്‍ മുരളി ആവര്‍ത്തിച്ചുപറയുന്നുണ്ട്. ഇനിയുള്ള കാര്യങ്ങള്‍ മുരളി തന്നെ പറയട്ടെ (ശതമന്യുവിന്റെ പണി അത്രയും ലാഭം).

"കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാന്യമായി നിലനില്‍ക്കണമെന്ന ആഗ്രഹംകൊണ്ടാണ് നേതാക്കള്‍ക്ക് ഇത്തരത്തില്‍ ഒരു കത്ത് എഴുതാന്‍ ഞാന്‍ തീരുമാനിച്ചത്. (തന്നെ തന്നെ, സത്യം തന്നെ) 25 ലക്ഷം രൂപ അത്ര വലിയ സംഖ്യയാണെന്ന വിശ്വാസമൊന്നും എനിക്കില്ല (അത് സത്യം). മൂന്നുതവണയായി ഒരുകോടി രൂപ ലഭിച്ചിട്ട് അതില്‍ അവസാനം ലഭിച്ച 50ല്‍ 25 ഞാനെടുത്തെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് എന്നെ വ്യക്തമായി അറിയില്ല (അതാണല്ലോ പ്രശ്നം). മൂന്നുതവണ പോകേണ്ടിവരുമെന്നോ ആദ്യ തവണ പോയ ഞാന്‍ തന്നെയാണ് പിന്നീട് പോകേണ്ടിവരുന്നതെന്നോ അറിഞ്ഞവനല്ല ഞാന്‍ (അറിയാക്കുട്ടി!). എന്റെ പാര്‍ടി പ്രവര്‍ത്തനം ആര്‍ക്കെങ്കിലും അലോസരമാണെങ്കില്‍ മാറിനില്‍ക്കാന്‍ മാന്യമായി പറഞ്ഞാല്‍ മാറാന്‍ ഞാന്‍ തയ്യാറാണ് (ചവിട്ടിപ്പുറത്താക്കിയാലും ഇപ്പറഞ്ഞ വാക്ക് പാലിക്കില്ല)... ...ഞങ്ങളുടെ സ്ഥാനാര്‍ഥിയുടെ വ്യക്തിവിശേഷം നേരില്‍ കണ്ടറിഞ്ഞവനാണ് ഞാന്‍. പണത്തിനോട് ആര്‍ത്തിയല്ലാതെ, വിശ്വസിക്കുന്നവര്‍പോലും വേണ്ടത്ര സഹായിക്കാതിരുന്നപ്പോഴും ഒരു കര്‍മയോഗിയെപ്പോലെ ഗോദയിലിറങ്ങി പോരാടിയ ആ നാളുകള്‍ എന്റെ മനസ്സില്‍ വ്യക്തമായുണ്ട്. ഏതു പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിട്ട്, പുലര്‍ച്ചെ മുതല്‍ പാതിരവരെ ജനങ്ങളോടൊപ്പം ഇഴുകിച്ചേര്‍ന്ന് ഒരു സ്ഥാനാര്‍ഥിയെ വടകരയ്ക്ക് ഇതിനുമുമ്പൊന്നും ലഭിച്ചിട്ടില്ല (മുല്ലപ്പള്ളി രോമാഞ്ചം കൊള്ളട്ടെ)...വടകരക്കാര്‍ക്ക് അദ്ദേഹം സ്ഥാനാര്‍ഥി മാത്രമായിരുന്നില്ല. വടകര റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി ഈ നിമിഷംവരെ നെഞ്ചിലേറ്റിപ്പിടിച്ച (ഇപ്പോള്‍ നെഞ്ചില്‍നിന്ന് ഇറക്കിവച്ചു) ഉറ്റബന്ധുവാണ് അദ്ദേഹം...

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മെറ്റീരിയല്‍സ് (അതെന്തുകുന്തം?) കൊണ്ടുവരാനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട് വിവിധ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മാധ്യമങ്ങളില്‍വന്ന പ്രധാന ആരോപണങ്ങള്‍ ഒന്ന് വടകരയിലെ സ്ഥാനാര്‍ഥിയുടെ മെറ്റീരിയല്‍സ് നല്‍കാതെ, ഞാന്‍ കൊണ്ടുവന്ന മറ്റു സ്ഥാനാര്‍ഥികളുടെ മെറ്റീരിയല്‍സ് കൃത്യമായി കൊണ്ടുപോയി കൊടുത്തെന്നാണ്. ഞാന്‍ വടകര സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രമാണ് മെറ്റീരിയല്‍സ് കൊണ്ടുവന്നതെന്ന യാഥാര്‍ഥ്യംപോലും ആരും അറിഞ്ഞിട്ടില്ല (കൂടെയുണ്ടായിരുന്നവരുടെ പേര് പറഞ്ഞില്ലെങ്കിലും തൊട്ടുകാണിച്ചാല്‍ മതി). 2009 മാര്‍ച്ച് 24ന് ഉച്ചയ്ക്ക് 2.30നാണ് മനോജ് എടാണി എന്നെ വിളിച്ചത്. ഉടന്‍ രണ്ടുജോഡി ഡ്രസുമായി അടുത്ത ഫ്ളൈറ്റില്‍ തിരുവനന്തപുരത്തും പ്രസിഡന്റിന്റെ കത്തുവാങ്ങി ദില്ലിക്കും പോകണമെന്നു പറഞ്ഞത്. എന്തിനാണ് പോകുന്നതെന്ന് സ്ഥാനാര്‍ഥിയും മനോജും എന്നോട് പറഞ്ഞിരുന്നില്ല. (അപ്പം തിന്നാല്‍ പോരെ) തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട അത്യാവശ്യ കാര്യത്തിനാണെന്നു ദില്ലിയില്‍ പരിചയമുള്ള ഒരാള്‍ പോകണമെന്നതുകൊണ്ടാണ് എന്നെ അയക്കുന്നതെന്നാണ് സ്ഥാനാര്‍ഥി പറഞ്ഞത്... രണ്ടുദിവസത്തിലേറെ സ്ഥാനാര്‍ഥിയുടെ നിര്‍ദേശപ്രകാരം മെറ്റീരിയല്‍സ് എന്റെ വീട്ടിലാണ് സൂക്ഷിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഭാരവാഹികള്‍ക്കു കൈമാറി. അതില്‍ സ്ഥാനാര്‍ഥി നല്‍കിയ റസീറ്റ് എന്റെ കൈവശമുണ്ട് (മുല്ലപ്പള്ളിയുടെ മന്ത്രിപ്പണി തെറിപ്പിക്കാന്‍ പോന്ന മെറ്റീരിയല്‍സ്).

രണ്ടാമത്തെ യാത്ര എറണാകുളത്തുനിന്നു നേരിട്ട് ദില്ലിക്കായിരുന്നു... അന്ന് അതേദിവസംതന്നെ ദില്ലിയിലുണ്ടായിരുന്ന എല്ലാ ആളുകളും (മെറ്റീരിയല്‍സ് വിമാനം നിറയെ!) ഒരേ വിമാനത്തിലാണ് രാത്രി ഒമ്പതോടടുപ്പിച്ച് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലുണ്ടായ പ്രശ്നങ്ങളില്‍ (നാലുപേരില്‍നിന്ന് 25 ലഷം രൂപവീതം പിടിച്ച പ്രശ്നം) ഞാനും ഇടുക്കി സ്ഥാനാര്‍ഥിയുടെ ആളും അകപ്പെട്ടില്ല (സമര്‍ഥന്മാര്‍‍)...

മൂന്നാമത്തെ ദില്ലിയാത്ര സോണിയാജിയുടെ വടകര പരിപാടിയുടെ ദിവസമായിരുന്നു (നല്ല ദിവസം). ജലദോഷം കാരണം വിമുഖത പറഞ്ഞ (വിക്സ് ആക്ഷന്‍ ഫൈവ് ഹഡ്രഡ് വടകരയില്‍ കിട്ടില്ല) എന്നോട് നിര്‍ബന്ധമായും നീ തന്നെ പോകണമെന്നും തിരിച്ചുവരുമ്പോള്‍ കേരളത്തിലെ ഒരു വിമാനത്താവളത്തിലും ഇറങ്ങാതെ മംഗലാപുരത്തിറങ്ങി വന്നാല്‍ മതിയെന്നും നിര്‍ദേശിക്കുകയാണ് ഉണ്ടായത്. പാലക്കാട്, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളില്‍നിന്നു വന്നവരും എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് മറ്റൊരു വിമാനത്തില്‍ ഞങ്ങളെല്ലാം ദില്ലിക്കുപോയി. അവിടെനിന്നു വയനാട്ടില്‍നിന്നും വന്ന ആളെയും (വയനാട്ടിലേക്ക് വലിയ പെട്ടിയാണ് വന്നതെന്ന് കേള്‍വി) കണ്ടുമുട്ടി. ഒരു ടാക്സിയിലാണ് ഞങ്ങള്‍ മെറ്റീരിയല്‍സ് കളക്ട് ചെയ്യാന്‍ പോയത് (തിരിച്ചുവരുമ്പോള്‍ ലോറി പിടിച്ചുകാണും)... ദില്ലിയില്‍നിന്നാണ് മംഗലാപുരത്തേക്കു നേരിട്ട് വിമാനമില്ലെന്ന് അറിയുന്നതും മുംബൈയില്‍ ഇറങ്ങി മാറി കയറേണ്ടിവരണമെന്ന് അറിഞ്ഞതും. ...രാജുവാണ് ബംഗളൂരുവിലേക്ക് ടിക്കറ്റ് ഏര്‍പ്പാട് ചെയ്തത്... രാജു ചില നിര്‍ദേശം തന്നിരുന്നു. ഒരു വിമാനം മാറി മറ്റൊന്നില്‍ക്കൂടി യാത്ര ചെയ്യാന്‍ പാടില്ല, ബംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് കാറിലോ ബസിലോ നേരിട്ട് യാത്ര ചെയ്യാന്‍ പാടില്ല. മെറ്റീരിയല്‍സിന്റെ അളവോ, യാത്രാകാര്യങ്ങളോ സ്ഥാനാര്‍ഥിയോടല്ലാതെ മറ്റൊരാളോടോ പറയാന്‍ പാടില്ല (എല്ലാം ടോപ്പ് സീക്രട്ട്)... മനോജ് കാറുമായി വരാമെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ബസില്‍ യാത്ര പുറപ്പെട്ടത്. 2.10ന് മനോജിനെ വിളിക്കുകയും സ്ഥാനാര്‍ഥിയുടെ ഭാര്യ (സന്തുഷ്ട കുടുംബം!) മനോജിന് വരാന്‍ സൌകര്യമില്ലെന്നും അവരുടെ അടുത്ത ബന്ധു മംഗലാപുരത്തു കാത്തുനില്‍ക്കുമെന്നും പറഞ്ഞു. 2.58ന് സ്ഥാനാര്‍ഥിയുടെ ഭാര്യയെ ഒരു ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ തിരിച്ചുവിളിച്ച് യാത്രാകാര്യങ്ങള്‍ സംസാരിച്ചു(ഗാന്ധിജിക്ക് കസ്തൂര്‍ബപോലെ; നെഹ്റുവിന് കമലപോലെ, ആന്റണി ജിക്ക് എലിസബത്ത് പോലെ-ഭാര്യ ഒരു സുഹൃത്ത്). അപ്പോഴവര്‍ ബന്ധുവിനു വരാന്‍ കഴിയില്ലെന്നും സ്ഥാനാര്‍ഥിയുടെ സുഹൃത്തായ വക്കീല്‍ മംഗലാപുരത്ത് കാത്തുനില്‍ക്കുമെന്നും പറഞ്ഞു. 3.04ന് സ്ഥാനാര്‍ഥിയുടെ ഭാര്യ വിളിച്ച് വക്കീലിനെ ഏര്‍പ്പാടാക്കരുതെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചതായി അറിയിക്കുകയാണ് ഉണ്ടായത്.''

ഇത്രയും പോരേ 'മെറ്റീരിയല്‍സ് രാമചന്ദ്രന്റെ കഥ അറിയാന്‍. ഈ കത്തും കഥയും ഏതായാലും നമ്മുടെ മഹാ പത്രങ്ങളായ മാതൃഭൂമിയിലും മനോരമയിലും വായിച്ചുരസിക്കാന്‍ മലയാളിക്ക് ഭാഗ്യമില്ല. സിപിഐ എമ്മിന്റെ ബ്രാഞ്ച്സെക്രട്ടറി കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്നു വായ്പയെടുത്ത പണമാണ് വഴിയില്‍ സംശയിച്ച് പിടിച്ചിരുന്നെങ്കില്‍ കാണാമായിരുന്നു കഥ! പിടിക്കപ്പെട്ടത് വിദേശപണം, സമ്പന്നവര്‍ഗത്തിന്റെ ആയുധമാണ് പണം, നവലിബറലിസത്തിന്റെ സങ്കീര്‍ണമായ ഘോരഗഹ്വരങ്ങളില്‍നിന്നു സ്വയംഭൂവായി ഉയര്‍ന്നുവന്നതാണാ പണം; ഇടതുപക്ഷ വിരുദ്ധമാണാ പണം, അതിനു പിന്നില്‍ കാണാച്ചരടുകള്‍ എന്നൊക്കെ കേള്‍ക്കാമായിരുന്നു. അങ്ങനെ സാദാ മുല്ലപ്പള്ളി രാമചന്ദ്രന്‍ മെറ്റീരിയല്‍സ് രാമചന്ദ്രനായ കഥ ഇവിടെ അവസാനിക്കുന്നു.

തെരഞ്ഞെടുപ്പു കമീഷനോട് പറഞ്ഞത് ആകെ 12 ലക്ഷം മെറ്റീരിയല്‍സേ ചെലവായിട്ടുള്ളൂ എന്നാണ്. ഹെ, ഒരു നാലുലക്ഷം കൂടി ഇരിക്കട്ടെ എന്നു പറഞ്ഞ് കമീഷന്‍ അത് 16 ലക്ഷമാക്കി. ബാക്കി കുറെ മെറ്റീരിയല്‍സ് കണക്കില്‍പ്പെടാതെ കിടക്കുന്നുണ്ട്. അത് ഏതുവഴി പോയെന്നറിയാന്‍ ഒരു റെയ്ഡിനെങ്കിലും ഉത്തരവിടാന്‍ ധൈര്യമുള്ളവര്‍ ഇനി മലബാര്‍ എക്സ്പ്രസില്‍ വടക്കോട്ടു പോകേണ്ടിവരുമായിരിക്കും! അമ്മേ, ലോകനാര്‍ കാവ് ഭഗവതീ...

*
നീലാണ്ടന്‍ നമ്പൂതിരി ഒന്ന് ഞെട്ടിയപ്പോള്‍ പത്രങ്ങളും ചാനലുകളും കൂട്ടത്തോടെ ഞെട്ടിത്തെറിച്ചു. അരൂരിലെ കെല്‍ട്രോണില്‍നിന്ന് പ്രൊമോഷന്‍ കിട്ടിയാലും അനക്കാന്‍ പാടില്ല മഹാപണ്ഡിതനെ എന്നാണ് തീട്ടൂരം. നാട്ടിലെ സേവനം സസ്പെന്‍ഡ് ചെയ്ത് ദുബായിലെ ഡിക്ക്ചെനിയുടെ കമ്പനിയില്‍ പണമുണ്ടാക്കാന്‍ പോയപ്പോള്‍ നീലാണ്ടനെ ഓര്‍ത്ത് ഞെട്ടാന്‍ ആരുമുണ്ടായിരുന്നില്ല. അന്ന് കുഞ്ഞുകുട്ടി കിടാങ്ങളെയും മാതാപിതാക്കളെയും ആര് നോക്കുമെന്ന വിലാപവുമുണ്ടായിരുന്നില്ല. അഞ്ചുകൊല്ലം കൊണ്ട് സമ്പാദിച്ച അമേരിക്കന്‍ പണം ചാക്കിലാക്കി ചുമന്ന് തിരിച്ചുവന്ന് ജനകീയാസൂത്രപ്പണി സൂത്രത്തില്‍ ഒപ്പിച്ച് പണിയെടുക്കാതെ നാളുനീക്കിയപ്പോള്‍ ആര്‍ക്കും ഇക്കിളിപോലുമുണ്ടായില്ല. സ്വന്തം പോക്കറ്റില്‍നിന്ന് കാശുമുടക്കി പുസ്തകമെഴുതി വിമാനംകയറി ഡല്‍ഹിയില്‍ ചെന്ന് കേന്ദ്ര കമ്മിറ്റി ഓഫീസ് തിണ്ണയില്‍ പാടുകിടന്നപ്പോള്‍ നീലാണ്ടന്റെ നാട്ടിലെ കാര്യം നോക്കാന്‍ ഇന്നത്തെ ഞെട്ടിത്തെറിപ്പുകാര്‍ കരാറെടുത്തിരുന്നുവോ?

ഹൈദരാബാദ് നല്ല സ്ഥലമാണ്. തെലങ്കാനാ സമരത്തെക്കുറിച്ചും ആഗോളവല്‍ക്കരണവും ഐടിമേഖലയും എന്ന വിഷയത്തെ കുറിച്ചും പഠിച്ച് തീസീസെഴുതാന്‍ പറ്റിയ സ്ഥലം. ഇടയ്ക്ക് മടുപ്പുവരുമ്പോള്‍ രാമോജി റാവു ഫിലിം സിറ്റിയില്‍പോയി കാറ്റുകൊള്ളാം; ചിരഞ്ജീവി എങ്ങനെ നേതാവായി; രാമറാവുവിന്റെ വിജയരഹസ്യം തുടങ്ങിയവയുടെ ട്രിക്കുകള്‍ നേരിട്ട് പഠിക്കുകയുമാകാം. റിട്ടയര്‍ ചെയ്ത് തിരിച്ചുവരുമ്പോഴും വേണ്ടേ ചില തരികിടപ്പണികളൊക്കെ. നീലകണ്ഠലു നന്നായി വരട്ടെ.

Sunday, July 19, 2009

പോരാളികള്‍ക്കൊരു ദീദിയെവേണം!

മമതാ ദീദി വരുന്നേ വഴിമാറിക്കോ എന്നാണ് ളാഹ ഗോപാലന്‍ പറയുന്നത്. നല്ല സെലക്ഷനാണ്. കിട്ടാവുന്ന എല്ലാറ്റിനെയും കൊണ്ടുവന്ന് പരീക്ഷിച്ചതല്ലേ. പശ്ചിമ ബംഗാളിലെ പണി ഏറെക്കുറെ പുരോഗമിക്കുന്നു എന്ന അനുഭവവും അഹന്തയും കൈയിലുണ്ട്. ഇനി കേരളത്തിലേക്കുതന്നെ ആയിക്കോട്ടെ എന്ന് ദീദിയും ദീദിയേ ശരണമെന്ന് ളാഹ ഗോപാലനും കരുതുന്നതില്‍ തെറ്റുകുറ്റമില്ല. ളാഹ ഗോപാലന്‍, ക്രൈംനന്ദകുമാര്‍, സി ആര്‍ നീലകണ്ഠന്‍,നെയ്യാറ്റിന്‍കര നാഗരാജ്, പി സി ജോര്‍ജ് തുടങ്ങിയവരാണ് ഇപ്പോള്‍ കേരളത്തിന്റെ വീരപോരാളികള്‍. അപ്പൂട്ടന്‍, ബര്‍ലിന്‍, മലമൂട്ടില്‍ ആസാദ്, കെ എസ് ഹരിഹരന്‍, മുളമൂട്ടില്‍ അടിമ, ഇത്തിക്കരപ്പക്കി തുടങ്ങിയ സഹപോരാളികള്‍ വേറെയുണ്ട്. പോരാട്ടത്തിനുള്ള ഇന്ധനവും പോരാളികള്‍ക്ക് വെട്ടിവിഴുങ്ങാനുള്ളതും എത്തുന്നത് പുറക്കാടി ദേവസ്വംവക പണ്ടാരഭൂമിയില്‍നിന്ന് താമരശ്ശേരി ചുരമിറങ്ങിയാണ്.

ളാഹ ഗോപാലന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്, സംവരണം എന്ന ഏര്‍പ്പാട് മതിയാക്കേണ്ട സമയമായെന്നാണ്. ചെങ്ങറയിലെ കുറെ പാവങ്ങളെ വ്യാമോഹിപ്പിച്ച് തോട്ടത്തില്‍കൊണ്ടുപോയി കുടിയിരുത്തി സമരം നയിക്കുന്നത് തല്‍ക്കാലത്തെ ഉപജീവനം. ക്രൈംനന്ദകുമാറാകട്ടെ, ഊരുചുറ്റി നാടുനീളെ പത്രസമ്മേളനം നടത്തിയും കോടതി കയറിയിറങ്ങിയും ഉല്‍കൃഷ്ടമായ സ്വന്തം പ്രസിദ്ധീകരണത്തിലൂടെയും ത്യാഗസമ്പന്നമായ വിപ്ളവ പ്രവര്‍ത്തനം നടത്തുന്ന ധീരനായകന്‍. പ്രിയപ്പെട്ടവര്‍ക്ക് നീലാണ്ടനാണ് ധീരശൂര പരാക്രമിയും പണ്ഡിതമ്മന്യനുമായ, പൂര്‍വാശ്രമത്തിലെ നീലകണ്ഠരര് സമ്പൂതിരിപ്പാടായിരുന്ന സി ആര്‍ നീലകണ്ഠന്‍. ചാനലുകളിലെ സാധകവും ലാവ്ലിന്‍ പുസ്തകരചനയും കഴിഞ്ഞ് ഒഴിവുകിട്ടുമ്പോള്‍ സ്വന്തം തൊഴില്‍സ്ഥലമായ കെല്‍ട്രോണ്‍ ഓഫീസിലും പോകാറുണ്ട്. തൊഴിലിന്റെ മഹത്വത്തിന് രാജ്യവ്യാപക പ്രശസ്തികിട്ടാന്‍ സ്വന്തം പുസ്തകം ഇംഗ്ളീഷിലാക്കി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് നേരിട്ടു കൊണ്ടുകൊടുക്കുക എന്ന മഹാത്യാഗവും അനുഷ്ഠിച്ചിട്ടുണ്ട്. പോരാട്ടവേദി കോടതികളാണെന്ന പ്രത്യയശാസ്ത്രമാണ് നെയ്യാറ്റിന്‍കര നാഗരാജിന്റെ ജീവിതംതന്നെ. പണ്ട് മലബാറുകാര്‍ നെയ്യാറ്റിന്‍കരയെക്കുറിച്ച് നിത്യേന കേട്ടത്, ആകാശവാണിയിലെ കമ്പോള നിലവാരം പരിപാടിയിലാണ്. ഇപ്പോള്‍ എല്ലാ ദിവസവും പത്രത്തില്‍ കാണാം-ഉജ്വലപോരാളി നാഗരാജിന്റെ ലീലാവിലാസങ്ങള്‍. വരദാചാരിയുടെ തല പൊട്ടിപ്പൊളിഞ്ഞാലും ടിയാന്റെ പോര്‍വീര്യം അണയില്ല. വരദാചാരിയുടെ തല ഉറങ്ങുന്ന ഇല്ലാത്ത ഫയല്‍ കോടിയേരിയും പിണറായിയും മുക്കിയെന്ന കേസ് തുടരുകയാണല്ലോ. പി സി ജോര്‍ജ് ഈ പോരാളിക്കൂട്ടത്തില്‍ പെടുമെന്ന് ഉറപ്പിച്ചു പറയാനാകില്ല. അല്‍പ്പം കൂടിയ ഇനമാണ്. പുതിയ ഇടതുപക്ഷ തീവ്രതയുടെ അഭിമാന സ്തംഭമാണത്. പണ്ട് മാണിസാറിനെതിരെ ഇറക്കിയ പ്രസ്താവനകളിലൊന്ന് ഈരാറ്റുപേട്ട സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും അശ്ളീലപാഠം പിന്‍വലിക്കാന്‍ അവിടെ കെ.എസ്.യുക്കാര്‍ സമരത്തിലാണെന്നും ഒരു ചാനല്‍വാര്‍ത്ത കണ്ടതായി ഓര്‍ക്കുന്നു.

ഇങ്ങനെ വിവിധ മേഖലകളില്‍ ഉന്നതങ്ങളില്‍ വിരാജിക്കുന്ന മഹാപോരാളികളുടെ ഐക്യം കേരളത്തിന്റെ സ്വപ്നമാണ്. ഐക്യം എന്നാല്‍ വെറും വാക്കുകൊണ്ട് വരുന്നതല്ല. അതിന് ഒരു നേതൃത്വം വേണം. അങ്ങനെ നേതൃത്വം നല്‍കാന്‍ കഴിവുള്ള മൂന്നു നാല് വനിതാരത്നങ്ങളേ ഉള്ളൂ. അക്കൂട്ടത്തില്‍ എന്തുകൊണ്ടും മിടുക്കി മമതാ ദീദിതന്നെ.

ളാഹ ഗോപാലന്‍ പറഞ്ഞ തമാശകള്‍ കേട്ടില്ലേ-ചെങ്ങറയില്‍ ഞങ്ങളുടെ ഗവമെന്റ് രൂപീകരിക്കും; കോടതി വിധി അംഗീകരിക്കുന്നു; പക്ഷേ, അത് നടപ്പാക്കാന്‍ വിടില്ല എന്ന്. മുത്തങ്ങയില്‍ ആദിവാസികള്‍ കാട്ടില്‍കയറിയപ്പോള്‍ നിറതോക്കുംകൊണ്ടുപോയ ആന്റണിയും മമതാ ദീദിയും ഒരേ ക്യാബിനറ്റിലാണിരിക്കുന്നത്. ചെങ്ങറയില്‍ 'സ്വന്തം ഗവമെന്റ്' രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന ളാഹ ഗോപാലനെ നയിക്കാന്‍ മമതാ ദീദി കച്ചമുറുക്കി പുറപ്പെടുമ്പോള്‍ ആന്റണി ഡല്‍ഹിയില്‍ ഒരു യാത്രയയപ്പുചടങ്ങ് സംഘടിപ്പിക്കേണ്ടതാണ്. ചെങ്ങറ സമരത്തിന്റെ രണ്ടാം വാര്‍ഷികത്തിനാണത്രേ ദീദി വരുന്നത്. ഉമ്മന്‍ചാണ്ടിയും സാറടീച്ചറുമൊക്കെ കൂടെയുണ്ടാകുമെന്നും കേള്‍ക്കുന്നു. (ഇ അഹമ്മദ് ആ വഴിക്കൊന്നും പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദീദി കോപപ്പെടുകിറാര്‍കള്‍) ചെങ്ങറ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കേരളത്തിലെ സിപിഎമ്മിനെയും ഞെട്ടിച്ചുകളയാനാണ് ദീദിയുടെ പുറപ്പാടെന്നും പാവങ്ങളുടെ ജിഹ്വയാണെന്ന സിപിഎമ്മിന്റെ അവകാശവാദം പൊളിച്ചടുക്കിയിട്ടേ ഇനി അഴിച്ചിട്ട മുടി കെട്ടുകയുള്ളൂവെന്നും പ്രഖ്യാപനമുണ്ടായിട്ടുണ്ട്. ബുദ്ധി അല്‍പ്പം കൂടുതലുള്ള ദീദി കേരളത്തിലെ ബുദ്ധിജീവികളെയും ഏകോപിപ്പിക്കുമത്രേ. ഇക്കണ്ടതൊന്നുമല്ല കളി-ഇനി വരാനിരിക്കുന്നതാണെന്ന്. ഇത്തരം ദീദിമാരിലാണ് ഇനിയുള്ള പ്രതീക്ഷ.

ഒരാള്‍ സ്വന്തം നാട്ടില്‍ പ്രതിമ, ആന, ബലാത്സംഗം തുടങ്ങിയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളുടെ കുരുക്കിലാണ്. മറ്റൊരാള്‍ കര്‍സേവയോ കല്യാസിങ്ങോ മെച്ചമെന്ന് ചിന്തിച്ച് കാലംകഴിക്കുന്നു. ഇനിയൊരാളെ ഇടവുംവലവും തിരിയാന്‍ കലൈഞ്ജര്‍ വിടുന്നില്ല. കേരളക്കാര്യം നോക്കാനും ഇടതുപക്ഷത്തെ ഇടത്തോട്ട് തിരിക്കാനും തല്‍ക്കാലം സമയവും സൌകര്യവുമുള്ളത് ഡല്‍ഹിയില്‍ മുങ്ങിയാല്‍ കൊല്‍ക്കത്തയില്‍ പൊങ്ങുന്ന മമതാ ദീദിക്കുമാത്രമാണ്. അഹമ്മദ് സാഹിബിനെപ്പോലും നിലംതൊടാതെ നിര്‍ത്തുന്ന ഈ കന്യാരത്നത്തിന്റെ പാദസ്പര്‍ശമേ പുണ്യം. ഉയരട്ടെ കട്ടൌട്ടുകള്‍; നടക്കട്ടെ പ്രകടനങ്ങള്‍-മമതാ ദീദി നമ്മുടെ ദീദി; മാര്‍ക്സിസ്റ്റുകളേ മൂരാച്ചികളേ; കണ്ണുണ്ടെങ്കില്‍ കണ്ടോളൂ.....

*
കോടതിയലക്ഷ്യമെന്നാല്‍ അലക്ഷ്യമായി കോടതിയില്‍ പോക്കാണോ എന്ന് ഒരു ചങ്ങാതി ചോദിക്കുന്നു. കൊച്ചിയില്‍നിന്നുള്ള ഒരു വാര്‍ത്ത കണ്ടിട്ടാണ്. സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഒരു വിദ്വാന്‍ സിബിഐയുടെ കോടതിയെ സമീപിച്ചിരിക്കുന്നുവത്രേ. അങ്ങനെ വെറുംവെറുതെ ഒരു വിദ്വാനല്ല. സാക്ഷാല്‍ ക്രൈം നന്ദകുമാര്‍. വീരപോരാളി വിടുന്ന ലക്ഷണമില്ല. പോരാട്ടം പൂര്‍വാധികം ശക്തിയായി തുടരുകയാണ്. ഇത്തവണ സിപിഐ എം കേന്ദ്ര കമ്മിറ്റിക്കെതിരെയാണ്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയിറക്കിയത് മഹാഅപരാധമാണെന്നും കോടതിയലക്ഷ്യമാണെന്നുമാണ് വാദം. അത് കോടതി തീരുമാനിക്കേണ്ട കാര്യം. എന്നാല്‍, ഇതേ നന്ദകുമാര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ച് പറഞ്ഞത് മാതൃഭൂമി(ആ പത്രമാണ് നന്ദകുമാറിന്റെ വാര്‍ത്ത സാധാരണ സുദീര്‍ഘമായി കൊടുക്കാറുള്ളത്) റിപ്പോര്‍ട്ടുചെയ്തത് നോക്കുക:

"സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കു താമസിക്കാനായി എ.കെ.ജി. സെന്ററിന്റെ എതിര്‍ഭാഗത്ത് ഫ്ളാറ്റ് സമുച്ചയം പടുത്തുയര്‍ത്തിയത് ലാവലിന്‍ അഴിമതിയുടെ ഭാഗമായി ലഭിച്ച എട്ടു കോടി രൂപയുപയോഗിച്ചാണെന്ന് നന്ദകുമാര്‍ ആരോപിച്ചു. എ.കെ.ജി. സെന്റര്‍ നവീകരിക്കാനും ഈ തുക വിനിയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചാനലിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിച്ചു. മുന്‍ അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഒരു മകനും ചില പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും പണം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്റെ കത്തുകള്‍ക്ക് പ്രകാശ് കാരാട്ട് മറുപടി അയയ്ക്കാത്തത്. പിണറായി വിജയനെ സംരക്ഷിച്ചില്ലെങ്കില്‍ പണം കൈപ്പറ്റിയവരുടെ പേരുകള്‍ വിളിച്ചുപറയുമെന്ന ഭയം താങ്കള്‍ക്കുണ്ടെന്ന് മനസ്സിലാക്കുന്നതായി നന്ദകുമാര്‍ കത്തില്‍ പറയുന്നു. തോമസ് ഐസക്കിനും എം.എ.ബേബിക്കും പിണറായി വിജയനുമെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കയച്ച കത്തിന്റെ കോപ്പിയും പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്തിനൊപ്പം വെച്ചിട്ടുണ്ട്.''

അതായത്, അഴിമതി നടത്തി എന്ന് എനിക്ക് പറയാം; അത് നിയമ വിധേയം; എന്റെ ആരോപണങ്ങള്‍ സിപിഎം നിഷേധിക്കാനോ പാര്‍ടിയുടെ അഭിപ്രായം പറയാനോ പാടില്ല; അത് കോടതിയലക്ഷ്യം എന്ന്. ഇതേ നന്ദകുമാര്‍ സിബിഐക്കുമുമ്പാകെ ലാവ്ലിന്‍ കേസില്‍ സുദീര്‍ഘമായി രണ്ടുതവണ മൊഴി നല്‍കിയിട്ടുണ്ട്. കനപ്പടിയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. സിബിഐ ചോദിച്ചു: ഇതെല്ലാം നിങ്ങള്‍ എങ്ങനെ അറിഞ്ഞു? ഉത്തരമില്ല. പിന്നെയും ചോദ്യം-നിങ്ങളുടെ പക്കല്‍ തെളിവുകളുണ്ടോ? ഉത്തരം: ഇല്ല. സിബിഐക്കു വേണ്ടതോ തെളിവ്. മേലാവില്‍നിന്ന് പറഞ്ഞു; കീഴാവില്‍ അനുസരിക്കപ്പെടുന്നു. ഇപ്പോള്‍ കേസായി, കുറ്റപത്രമായി, ഉദ്ദേശിച്ചവരെ പ്രതികളുമാക്കി. എന്നാല്‍, ആഗ്രഹിച്ച മട്ടില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. ഇനിയും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കണ്ടേ. അതിന് സിബിഐ കോടതിയെയും വേദിയാക്കുന്നു. ഇതിന്റെയെല്ലാം അര്‍ഥം മനസ്സിലാകാന്‍ കോടതിവിധി വേണ്ടതുണ്ടോ? ഏതായാലും കോടതിയലക്ഷ്യം എന്നൊരു സംഗതിയുള്ളത് നാട്ടുകാരെ ഓര്‍മിപ്പിച്ചതിന് നന്ദകുമാറിനോടും നന്ദി പറയാം.

തിരുവനന്തപുരത്തെ കോടതി 'ക്രുക്കഡ്' എന്നാണ് വിശേഷിപ്പിച്ചതെങ്കിലും മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന ഒരു ഇമേജ് ഇന്ന് ഈ വ്യവഹാരതല്‍പ്പരനുണ്ട്. താന്‍ എത്ര വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടു, തനിക്കെതിരെ വന്ന കേസുകളെത്ര, എങ്ങനെയുള്ളവ, എത്ര കേസുകളില്‍ ശിക്ഷിക്കപ്പെട്ടു, എത്രയെണ്ണത്തില്‍ മറുകക്ഷിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി, അങ്ങനെ ഒത്തുതിര്‍പ്പാക്കി ക്ഷമിച്ചവര്‍ ആരൊക്കെ, ഇപ്പോള്‍ എത്ര കേസുകള്‍ നടക്കുന്നു; അവയില്‍ മാനനഷ്ടക്കേസുകളെത്ര എന്നിങ്ങനെയുള്ള വിശദാംശമുള്‍പ്പെടുത്തി ക്രൈമിന്റെ ഒരു പ്രത്യേക ലക്കംകൂടി ഉടനെ പുറത്തിറക്കേണ്ടതുണ്ട്. സ്വന്തം ചരിത്രം രേഖപ്പെടുത്തിയ ദ്വൈവാരിക സ്വന്തം വീട്ടിലേക്ക് മടിയില്ലാതെ കൊണ്ടുപോകാനുള്ള ധൈര്യം പുമാന് ജഗദീശ്വരന്‍ നല്‍കട്ടെ!

Monday, July 13, 2009

കപ്പലകത്തൊരു കള്ളനിരുന്നാല്‍

'കപ്പലകത്തൊരു കള്ളനിരുന്നാല്‍ എപ്പൊഴുമില്ലൊരു സുഖമറിയേണം' എന്നൊരു ചൊല്ലുണ്ട്. ശതമന്യു നില്‍ക്കുന്നത് മാധ്യമരംഗം എന്ന കപ്പലിലാണ്. അതില്‍ ഒന്നല്ല ഒരുപാട് കള്ളന്മാരുണ്ടെന്ന തിരിച്ചറിവു മൂലം കണ്ണില്‍ ഇരുട്ടുകയറുന്നു, രക്തസമ്മര്‍ദം കൂടുന്നു; കൈകാലുകള്‍ തളരുന്നു.

കഴിഞ്ഞ ദിവസം ഒരു പത്രാധിപര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്താന്‍ ചെന്നു. താങ്കള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് എഴുതിത്തന്നാലല്ലാതെ പത്രസമ്മേളനം അനുവദിക്കുന്നില്ലെന്നാണ് പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞത്. പത്രാധിപര്‍ നേരെ 'കേസരി മന്ദിര'ത്തിലേക്ക് കുതിച്ചു. അവിടെ പണമടച്ച് പത്രസമ്മേളനം. പുറത്തുവിട്ടത് പ്രകാശ് കാരാട്ടിനുള്ള 'തുറന്ന' കത്ത്. അതില്‍ പിണറായി വിജയന്‍, എം എ ബേബി, തോമസ് ഐസക് തുടങ്ങിയ സിപിഐ എം നേതാക്കള്‍ക്കെതിരെ പൂരത്തെറി. കേരളീയര്‍ക്ക് സുപരിചിതനായ ദേഹമാണ് പ്രസ്തുത പത്രാധിപന്‍. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ധീരനായകന്‍; സംസ്കാര സമ്പന്നന്‍; സത്യസന്ധന്‍; വിനയാന്വിതന്‍; ലളിതകോമളന്‍; ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തനത്തിന്റെ കാലന്‍. അങ്ങനെയൊരു മഹാന്‍ അഴിഞ്ഞാടുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതുതന്നെ അഭിമാനകിടിലം!

അഴിമതി വിരുദ്ധ പോരാട്ടനായകന്റെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ചില മണിമുത്തുകള്‍ ഓര്‍ത്തുനോക്കൂ-ഒരിക്കല്‍ അദ്ദേഹത്തിന്റെ വാരിക പറഞ്ഞു, കേരളത്തിന്റെ മഹാനടന് എയ്‌ഡ്‌സ് രോഗമാണെന്ന്. പിന്നെ പറഞ്ഞു, നടനും രാഷ്ട്രീയക്കാരനുമായ ദേഹത്തിന് പിതാവില്‍നിന്ന് ആനയെ കിട്ടിയപ്പോള്‍ സ്വന്തമായി എയ്‌ഡ്‌സ് രോഗം സമ്പാദിക്കാനായെന്ന്. നടന്‍ നടിയെ ഗര്‍ഭിണിയാക്കിയെന്നും രഹസ്യമായി ഗര്‍ഭച്ഛിദ്രം നടത്തിയത് കാരക്കാസിലെന്നും മറ്റൊരു വന്‍വാര്‍ത്ത പുറകെവന്നു. ഒരു നടി സ്വന്തം നീലച്ചിത്രം ഒരുകോടി രൂപയ്ക്ക് വിറ്റെന്ന് വേറൊരു വാര്‍ത്ത. മാഷ് ടീച്ചര്‍ക്കെഴുതിയ പ്രണയലേഖനങ്ങള്‍ ഉദ്ധരിച്ച് സാംസ്കാരിക കേരളത്തിനുനേരെ ചാട്ടവാര്‍ വീശിക്കൊണ്ടും വന്നു ഒരുതവണ ക്രിമിനല്‍ നായകന്‍.

അങ്ങനെയൊരു മഹാന്, പിണറായി വിജയന്‍ നൂറുവട്ടം സിംഗപ്പൂരില്‍ പോയെന്ന വാര്‍ത്ത എഴുതിവിടുന്നതില്‍ മടിയെന്തിന്? ശതമന്യു ഇന്നലെവരെ കരുതിയത്, പത്രപ്രവര്‍ത്തനത്തിന്റെ കുലപതി മേല്‍പറഞ്ഞ മഹാനുഭാവനാണ് എന്നുമാത്രമാണ്. തെറ്റിപ്പോയി. അതിനേക്കാള്‍ മിടുക്കന്മാര്‍ വേറെയുണ്ട് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ആ മിടുക്കിനുമുന്നില്‍ ക്രിമിനല്‍ വാരികയുടെ പത്രാധിപകുമാരന്‍ വെറും അശുമാത്രം. കോടതി പറഞ്ഞതുപോലെ ഒരു സാദാ 'ക്രുക്കഡ്' ഫെലോ.
മാധ്യമപ്രവര്‍ത്തനം പുതിയ മേഖലകളിലേക്കാണ് കടന്നിരിക്കുന്നത്. പണ്ട് ഒരു വാര്‍ത്ത ചോര്‍ത്തണമെങ്കില്‍ എന്തെല്ലാം പാട്. ചോര്‍ത്തിക്കിട്ടേണ്ട കേന്ദ്രത്തെ സ്വാധീനിക്കണം; പ്രലോഭിപ്പിക്കണം; പണം കൊടുക്കണം. ഇന്ന് അതൊന്നും വേണ്ട. വാര്‍ത്ത തനിയേ ചോര്‍ന്ന് ഇങ്ങെത്തിക്കൊള്ളും. സിപിഐ എം കേന്ദ്ര കമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും ചര്‍ച്ചകള്‍ നെഹ്റുട്രോഫി വള്ളംകളിയുടെ ദൃൿസാക്ഷിവിവരണം പോലെയല്ലേ ചാനല്‍കുട്ടന്മാര്‍ നിരന്നുനിന്ന് രണ്ടുദിവസം വിളമ്പിത്തന്നത്. "ഇതാ പിണറായി വന്നു, വിഎസ് വന്നു, കോടിയേരി വന്നു, ബേബി വന്നു-വി എസിന്റെ ശരീരഭാഷയില്‍നിന്ന് ഒന്നും മനസ്സിലാകുന്നില്ല, ഇ പി ജയരാജന്‍ കണ്ണിറുക്കി ചിരിക്കുന്നുണ്ട്, പിണറായി ഗൌരവത്തിലാണ് ''-ഇതാണ് സാമ്പിള്‍. കേന്ദ്രകമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ഓരോരുത്തരും എത്തുന്നത് 'ബ്രേക്കിങ് ന്യൂസ് '. വി എസ് അല്‍പ്പം താമസിച്ചപ്പോള്‍ ഭൂമികുലുങ്ങുമോ എന്ന് സംശയം. യെച്ചൂരി അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങിയപ്പോള്‍, "കാറി ല്‍ കയറിപോയി'' എന്ന് അടുത്ത ഫ്ളാഷ്. ഒടുവില്‍ പറഞ്ഞു, നടപടി പിണറായിക്കും വരുമെന്ന്. എന്തിന് നടപടി, ആര് ആവശ്യപ്പെട്ടു എന്നൊന്നും വിഷയമല്ല. ചാനല്‍പൈതങ്ങള്‍ക്ക് വായ്ക്ക് തോന്നുന്നതുതന്നെ അപ്പപ്പോഴത്തെ പാട്ട്.

പത്രങ്ങളും മോശമാക്കിയില്ല. മനോരമ എഴുതിയത്, പിബി ചര്‍ച്ചയില്‍ വി എസിന്റെ സ്‌കോര്‍ ഒരുഘട്ടത്തില്‍ 10-3 എന്ന തോതില്‍ ഉയര്‍ന്നു എന്നാണ്. ഇതെല്ലാം സഹിക്കാം. രണ്ടുദിവസമായി കാണുന്ന ഒരു ദൃശ്യം അങ്ങനെ സഹിക്കാനാവാത്തതാണ്. കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വിതരണംചെയ്ത പിബി രേഖ ചില മലയാള ചാനലുകള്‍ 'ചോര്‍ത്തി' വാര്‍ത്തയാക്കിയതിന്റെ ദൃശ്യമാണത്. 'ചോര്‍ത്തി'യ രേഖ അഭിമാനത്തോടെയാണ് ചാനലുകള്‍ കാണിച്ചത്-സ്വന്തം മിടുക്കാണെന്ന് ഭാവിച്ച്. പലരും അമ്പരന്നു-യോഗം തുടങ്ങുമ്പോള്‍തന്നെ രഹസ്യരേഖ ചോര്‍ന്നുപോവുകയോ? എങ്ങനെ, ആര് ചെയ്തു ഈ പാതകം? ചാനല്‍ദൃശ്യങ്ങള്‍ ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ കൈയില്‍വച്ച് വായിക്കുമ്പോള്‍ അവരറിയാതെ ക്യാമറയില്‍ പകര്‍ത്തിയതാണെന്ന്. യോഗം തുടങ്ങുന്നതിനുമുമ്പുതന്നെ ഹാളില്‍ രേഖ വിതരണം ചെയ്തിരുന്നു. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അകത്തുകയറിയ ചാനല്‍ വിദ്വാന്മാര്‍ പകര്‍ത്തിയത് യോഗമല്ല; യോഗത്തിലിരിക്കുന്നവരുടെ കൈയിലെ കടലാസാണ് ! അങ്ങനെ പാര്‍ടിരേഖ അവര്‍ ചോര്‍ത്തി! പാര്‍ടിയെ ചാനലുകാര്‍ പറ്റിച്ചു! ചിരികളിയോടെ വീട്ടില്‍കയറി കിണ്ടിയും കിണ്ണവും കട്ടെടുക്കുന്ന പരിപാടി. ഇത് ശുദ്ധമായ മോഷണംതന്നെ. ഇത്തരം സ്വഭാവക്കാരെ വിശ്വസിച്ച് വീട്ടില്‍ കയറ്റാന്‍ കൊള്ളുമോ? അങ്ങനെ കയറിയാല്‍ അവരുടെ ക്യാമറ എങ്ങോട്ട് കണ്ണുതുറക്കുമെന്ന് ഉറപ്പിക്കാനാവുമോ? അമ്മമാരും സഹോദരിമാരുമുള്ളവര്‍ മാധ്യമക്കോലങ്ങളെ ഭയപ്പെടേണ്ടിവരില്ലേ? ക്രൈംകുമാരന്‍ വില്‍ക്കുന്നത് മഞ്ഞപ്പത്രമാണെങ്കില്‍, ഈ മാന്യന്മാര്‍ കൊണ്ടുനടക്കുന്നത് മാധ്യമ കുഷ്ഠമാണ്. ഇതിനേക്കാള്‍ നല്ല പണി തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെ പോക്കറ്റടി തന്നെ. ഒളിഞ്ഞുനോട്ടം മാധ്യമപ്രവര്‍ത്തനമാകുമ്പോള്‍ കവലച്ചട്ടമ്പിയെ മര്യാദരാമനെന്നോ വീരകേസരിയെന്നോ വിളിക്കാം.

****

ഇനി ഒരു കത്താണ്. ഒരു സുഹൃത്തിന്റെ ഭാവനയില്‍ വിരിഞ്ഞത്.

പ്രിയപ്പെട്ട മാധ്യമങ്ങളെ,

ആരാലുമറിയാതെ പോവുമായിരുന്ന കേന്ദ്രകമ്മിറ്റി യോഗത്തെ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആക്കിത്തന്നതിന് നന്ദി. യോഗത്തിനുവന്ന ഓരോ അംഗത്തിന്റെയും ഓരോ ചലനവും ഒപ്പിയെടുത്ത് റിപ്പീറ്റ് കാണിച്ചതിന് നന്ദി. അവരുടെ ചലനങ്ങള്‍, നോട്ടങ്ങള്‍, കണ്ണിമയ്ക്കലുകള്‍, വാക്കുകള്‍, മൌനങ്ങള്‍ എല്ലാം ഒപ്പിയെടുത്ത് എല്ലാവരെയും ഒരു ‘സംഭവം’ ആക്കിത്തീര്‍ത്തതിന് നന്ദി. ഇടതുകാലു വച്ചാണ് ഒരു നേതാവ് പുറത്ത് വന്നതെങ്കില്‍ അകത്തും, വലതുകാല്‍ വച്ചാണ് പുറത്ത് വന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെതന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ. ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ടുതന്നെ പുറത്തേക്കു വരുമ്പോള്‍ കാണുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം. മനോവിശ്ളേഷണ രംഗത്ത് ഒരുê പുതിയ അധ്യായം ഈ “ദന്തവൈദ്യ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.

ചിലര്‍ മടങ്ങാനായി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്ന വിമാനത്തിന്റെ ഫയല്‍ഫോട്ടോ പ്രക്ഷേപണം ചെയ്തതിലൂടെ ബ്രേക്കിങ് ന്യൂസ് മേഖലയില്‍ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറക്കാന്‍ നിങ്ങള്‍ക്കായി. ടിക്കറ്റിന്റെ ഫോട്ടോ സ്റാറ്റും ടിക്കറ്റ് നമ്പരിന്റെ ന്യൂമറോളജിക്കല്‍ വിശകലനവുംകൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി സയന്റിഫിക്കാകാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എന്ന് സി.സി വിലയിരുത്തുന്നു. കല്ലച്ചിലെ തെളിയാത്ത അക്ഷരങ്ങളില്‍നിന്ന് മാധ്യമലോകം എത്രമാത്രം വളര്‍ന്നിരിക്കുന്നു.

ഇനിമുതല്‍ പിബിയും കേന്ദ്രകമ്മിറ്റിയും കൂടാനുള്ള ദിവസങ്ങളും ഗണിച്ച് ബ്രേക്കിങ് ന്യൂസ് ആയി നല്‍കുന്ന പുത്തന്‍ സാങ്കേതികവിദ്യ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്കാവും എന്ന് സി.സിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ഊഹിച്ചെഴുതുന്നതിന് പകരമായി, വെര്‍ച്ച്വല്‍ പിബിയും കേന്ദ്രകമ്മിറ്റിയും ഉണ്ടാക്കുവാനും ലൈവ് ആയി വെര്‍ച്ച്വല്‍ പിബി, വെര്‍ച്ച്വല്‍ സിസി ചര്‍ച്ചകള്‍ പ്രക്ഷേപണം ചെയ്യുവാനും അനതിവിദൂര ഭാവിയില്‍ നിങ്ങള്‍ക്കാകട്ടെ എന്ന് സിസി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ഞങ്ങള്‍ എന്താണ് തീരുമാനിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ഞങ്ങളേക്കാള്‍ മുന്നേ കൂട്ടായിരുന്ന് തീരുമാനിക്കുകയും ബ്രേക്കിങ് ന്യൂസ് നല്‍കുകയും ചെയ്യുന്ന നടപ്പ് രീതികളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും അത്തരമൊരു സാങ്കേതികവിദ്യാവികാസം. വികസിത, അതിവികസിത രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ഇത്തരം ഇന്നോവേഷന്‍സ് മലയാള മാധ്യമരംഗത്തിന് അന്താരാഷ്ട്ര ഖ്യാതി നേടിത്തരും എന്നതില്‍ സിസി ഏകാഭിപ്രായക്കാരാണ്.

എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണിനിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സിസി ശ്ളാഘിക്കുന്നു. ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാൻ നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഒരു ചെറിയ വിമര്‍ശനംകൂടി പറഞ്ഞുകൊണ്ട് ഈ കത്ത് അവസാനിപ്പിക്കട്ടെ.. ഞങ്ങള്‍ ഇന്ന രീതിയില്‍ തീരുമാനിക്കും എന്ന് പറഞ്ഞ് നിങ്ങള്‍ കൊടുക്കുന്ന പരസഹസ്രം വാര്‍ത്തകളില്‍ ഏതെങ്കിലും ഒരെണ്ണം, ഏതെങ്കിലും മാധ്യമങ്ങളിലോ, ഏതെങ്കിലും ചാനലുകളിലോ, എന്നെങ്കിലും തെറ്റുകയാണെങ്കില്‍ (ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു) ഒരു ചെറിയ തിരുത്ത് കൊടുക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. ഇന്ന് നിങ്ങള്‍ പുലര്‍ത്തിവരുന്ന അസൂയാവഹമായ സത്യസന്ധതയ്ക്ക് അതൊരു മകുടം ചാര്‍ത്തലായിരിക്കും എന്നതില്‍ സംശയമില്ലല്ലോ.

സത്യസന്ധതയുടേതും, ഉയര്‍ന്ന പ്രൊഫഷണലിസത്തിന്റേതുമായ പാതയിലൂടെ ഇന്ന് ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ട് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്...

നിങ്ങളുടെ സ്വന്തം സി.സി

Sunday, July 5, 2009

കുലംകുത്തിയുടെ കാണാച്ചരട്

അണ്ണാന്‍കുഞ്ഞിനെ സ്കൂളിലയച്ച് മരംകയറ്റം പഠിപ്പിക്കേണ്ടതില്ല. ജന്മസ്വഭാവം എന്നൊന്നുണ്ട്. അത് അങ്ങനെ മായ്‌ച്ചുകളയാന്‍ പറ്റുന്നതല്ല. ചില മനുഷ്യര്‍ക്ക് പരമ്പരാഗതമായി പ്രത്യേക സ്വഭാവവിശേഷങ്ങളും പകര്‍ന്നുകിട്ടും. കുലത്തൊഴില്‍ എന്നെല്ലാം പറയുന്നത് അത്തരം പകര്‍ന്നുകിട്ടലിന്റെ വകഭേദമാണ്. അത് ഇന്നും തുടരുന്നുണ്ട്. നടന്‍ ശ്രീനിവാസന്റെ മകന്‍ വിനീത് മികച്ച നടനായതും കെ കരുണാകരന്റെ മകന്‍ മുരളി അച്ഛന്റെ വഴിയില്‍ മെയ്‌വഴക്കമുള്ള രാഷ്ട്രീയക്കാരനായതും നാം കാണുന്നുണ്ട്. ഡോക്ടറുടെ മക്കള്‍ ഡോക്ടര്‍മാരായി ഡോക്ടര്‍കുടുംബങ്ങളുണ്ടാവുക; അധ്യാപകന്റെ മക്കള്‍ അധ്യാപകക്കൂട്ടമാവുക- ഇതെല്ലാം നാട്ടിലെ കാഴ്ചയാണ്. ചില രാഷ്ട്രീയപാര്‍ടികളെ മക്കള്‍പ്പാര്‍ടികളെന്ന് പരിഹസിക്കാറുണ്ട്. കുടുംബപരമായി നല്ല വാസനകള്‍മാത്രമല്ല, ചീത്തത്തരങ്ങളും പകര്‍ന്നുകിട്ടുമെന്നതും സത്യം. കള്ളന്റെ മകന്‍ നല്ല കള്ളനാകുന്നതും കുടുംബം പരമ്പരാഗതമായി തട്ടിപ്പുകാരാകുന്നതും അതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം അവസ്ഥവരുമ്പോഴത്തെ ഒരുപ്രശ്നം പുതിയ തലമുറയെ കുറ്റപ്പെടുത്താനാകില്ല എന്നതാണ്. ഒരു തട്ടിപ്പ് കൈയോടെ പിടിച്ചുവെന്നിരിക്കട്ടെ- പ്രതിക്ക് പറയാം "അയ്യോ, ഞാന്‍ തെറ്റുകാരനല്ല; അതൊക്കെ അച്ഛനപ്പൂപ്പന്മാര്‍തൊട്ട് നടന്നുവരുന്ന കാര്യങ്ങളല്ലേ'' എന്ന്. അതായത് തട്ടിപ്പ്, തരികിട പരിപാടികള്‍ക്ക് കുലത്തൊഴിലിന്റെ ആനുകൂല്യം ലഭിക്കണമെന്ന്. സാന്ദര്‍ഭികമായി ശതമന്യു ഓര്‍മിച്ച ഒരു പൊതുതത്വമാണിത്. അല്ലാതെ, ഏതെങ്കിലും വ്യക്തിയെയോ കുടുംബത്തെയോ ഉദ്ദേശിച്ചെഴുതിയതല്ല.

*
സ്വന്തം വീട്ടിലെ കുറ്റവും കുറവും നാട്ടുകാരോട് വിളിച്ചുപറയുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. സ്വന്തം പാര്‍ടി പ്രസിഡന്റ് മറ്റൊരു പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ താളത്തിനൊത്ത് തുള്ളുന്നയാളാണെന്നു പറയുന്നത് അതിനേക്കാള്‍ മോശം. ഏതായാലും പിണറായി വിജയന് അഭിമാനിക്കാം- മുന്‍ പ്രധാനമന്ത്രി ദേവഗൌഡയെപ്പോലും വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നുണ്ടല്ലോ. ജനതാദളില്‍ കാരാട്ടിന്റെ ആറാട്ടാണ് എന്നത്രേ വീരവിരചിത പുതുകാവ്യം. സന്ദര്‍ഭോചിത പ്രതികരണം എന്ന് മലയാളത്തിലും വായ്ക്ക് തോന്നുന്നത് കോത്ക്ക് പാട്ട് എന്ന് സംസ്കൃതത്തിലും പറയുന്ന അവസ്ഥ വീരാളിപ്പട്ടാക്കി തലയില്‍കെട്ടി നടക്കുകയും ചെയ്യാം. മുന്നില്‍ മൈക്ക് വേണം; കേള്‍ക്കാന്‍ നാലാളുവേണം- എന്തും പറഞ്ഞുകൊടുക്കപ്പെടും. പത്രത്തില്‍ പടം അച്ചടിച്ചുവരുമെങ്കില്‍ ഏതുപുസ്തകവും എഴുതും. ഡല്‍ഹിയില്‍ ആരോ ചോദിച്ചെന്ന് കേട്ടു- പഴയ പുസ്തകങ്ങളൊക്കെ മാറ്റിയെഴുതേണ്ടിവരില്ലേ എന്ന്. പാവങ്ങള്‍. സ്വന്തമായി എഴുതിയിട്ടുണ്ടെങ്കിലല്ലേ മാറ്റിയെഴുതേണ്ട കാര്യം വരുന്നുള്ളൂ. ആരെങ്കിലും എഴുതിയാല്‍ നമുക്കെന്തുപാട്.

തെരഞ്ഞെടുപ്പുകാലത്ത് കേട്ട വിലാപകാവ്യം ആട്ടിപ്പുറത്താക്കിയെന്നോ ചവിട്ടിപ്പുറത്താക്കിയെന്നോ ഒക്കെയാണ്. ചവിട്ടിപ്പുറത്താക്കലിന്റെ കണ്ണീരും പരിഭവവും ഇനി എവിടെച്ചെന്ന് തീര്‍ക്കും? എല്‍ഡിഎഫിലിരിക്കെയാണ് ഇറങ്ങിപ്പോയി നാടുനീളെ നടന്ന് പുലഭ്യം വിളിച്ചുകൂവിയത്. കുലംകുത്തി എന്ന വാക്കിന്റെ അര്‍ഥം കുലംകുത്തികള്‍ക്ക് കഞ്ഞിവയ്ക്കുന്നവന്‍ എന്നുകൂടിയാണ്. അതിലും വലിയ അര്‍ഥവും അതിനുണ്ട്. സ്വന്തം പാര്‍ടിയെ നിര്‍ണായകഘട്ടങ്ങളില്‍ ശത്രുപക്ഷത്തിന് ഒറ്റിക്കൊടുക്കുന്നവന്‍ എന്നും കുലംകുത്തിയെ വിളിക്കാം. ഇപ്പോള്‍ സ്വന്തം പാര്‍ടിയുടെ അഖിലേന്ത്യാ പ്രസിഡന്റിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. തന്റെ താല്‍പ്പര്യമാണ് പാര്‍ടിയുടെ നയം എന്നുവരുമ്പോള്‍, അതുമാത്രമാണ് എല്ലാറ്റിനും മേലെ എന്നു കരുതിപ്പോകുമ്പോള്‍, ഉണ്ടാകുന്ന അപകടമാണ് സംഭവിച്ചത്. ഇനി കേന്ദ്രനേതൃത്വവും വേണ്ട, കേരളത്തിലെ മുന്നണിയും വേണ്ട രാമന്റെ ദുഃഖവും ഗാട്ടിന്റെ കാണാച്ചരടും വേണ്ട. സോഷ്യലിസം വേണ്ടേവേണ്ട. എങ്ങനെയെങ്കിലും ചെന്നിത്തലയുടെ കാര്യസ്ഥപ്പണിയോ ഇന്ദിരാഭവനിലെ കുശിനിക്കാരന്റെ ഉദ്യോഗമോ കിട്ടിയാല്‍മതി. അതിനായി ആരെയും തള്ളിപ്പറയും; എന്തും വിളിച്ചുപറയും. അല്ലെങ്കിലും ചുമലിലിരുന്ന് ചെവിതിന്നലായിരുന്നു എന്നത്തെയും ശീലം.

കാരാട്ടിന്റെ ആറാട്ടാണ് ദേവഗൌഡയുടെ നിലപാടുമാറ്റത്തിനുപിന്നിലെന്നു പറഞ്ഞയാള്‍ പിന്നെയും ഗൌഡയുടെ പാര്‍ടിയില്‍ തുടരുന്നുണ്ടെങ്കില്‍ അതിനെ എന്തുപറഞ്ഞ് വിശേഷിപ്പിക്കും? ഒരു പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് ദേശീയ അധ്യക്ഷനെക്കുറിച്ച് പറയേണ്ട കാര്യംതന്നെ ഇത്. ഇതാണ് സോഷ്യലിസ്റ്റ് പാരമ്പര്യം. ലെനിനിസമല്ല, ലാവലിനിസമാണ്, റിയാസ് ഫാരിസിന്റെ ബിനാമിയാണ് എന്നൊക്കെ പുലമ്പിയ നാവില്‍നിന്ന് ഇനി എന്തെല്ലാം കേള്‍ക്കാനിരിക്കുന്നു. പിതാവിന്റെ പാപം മക്കള്‍ ചുമക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍, ഈ മുഷിഞ്ഞമാറാപ്പു ചുമന്ന് ഒരാള്‍ പി ആര്‍ കുറുപ്പിന്റെ പാരമ്പര്യം വെടക്കാക്കുന്നതും വടകരയിലൊരാള്‍ ധര്‍മസങ്കടം കൊള്ളുന്നതും കാണുമ്പോള്‍ സഹതാപം തോന്നുന്നു.

രാവിലെ കട്ടന്‍കാപ്പിക്കുപകരം ഒരു ഗ്ളാസ് ഉപജാപവും ബ്രേക്‍ഫാസ്റ്റിന് രണ്ട് പ്ളേറ്റ് നുണയും ഉച്ചയ്ക്ക് ഇലനിറയെ കുശുമ്പും അത്താഴത്തിന് പരദൂഷണവും ശീലമാക്കിയ ഒരാള്‍ താനാണ് സോഷ്യലിസ്റ്റ്, തന്റെ ആസനത്തിലാണ് തഴമ്പ് എന്നെല്ലാം പറഞ്ഞ് മുന്നില്‍വരുമ്പോള്‍ സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന ഓക്കാനമുണ്ടല്ലോ- അതാണ് ഇന്ന് കേരളം ഗൌരവമായി ചര്‍ച്ചചെയ്യേണ്ട പ്രശ്നം. യുഡിഎഫുകാരും ചിന്തിക്കണം. കൂടെ കൂട്ടുമ്പോള്‍ രമേശ് ചെന്നിത്തലയുടെ നിലവാരമെങ്കിലും വേണ്ടേ?

*
1996ല്‍ അന്നത്തെ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും കനഡയില്‍ പോയതും പിന്നീട് വൈദ്യുതിമന്ത്രിയും ബോര്‍ഡ് അംഗങ്ങളും കനഡയില്‍ പോയതും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ അനുവാദത്തോടെയാണെങ്കിലും ലാവ്ലിന്‍ എന്ന കമ്പനിയുടെ പേര് പറഞ്ഞിട്ടില്ലെന്നാണ് വീരഭൂമിയുടെ എക്സ്ക്ളൂസീവ്. 1996ല്‍ മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും കനഡ യാത്ര സംബന്ധിച്ച സെക്രട്ടറിയറ്റിന്റെ മിനുട്ട്സ് ഡല്‍ഹി-പത്തനംതിട്ട റൂട്ടില്‍ സൌജന്യമായി സപ്ളൈചെയ്യുന്നുണ്ട്. കനഡ യാത്ര എന്തിനാണെന്ന് സെക്രട്ടറിയറ്റ് ചര്‍ച്ചചെയ്തില്ല, അതിനര്‍ഥം ലാവ്ലിന്‍ കരാര്‍ പാര്‍ടി അറിഞ്ഞില്ലെന്നാണെന്ന് വീരലേഖകന്‍ സമര്‍ഥിക്കുന്നു. നാട് ഭരിക്കുന്ന മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഉല്ലാസയാത്ര നടത്താനാണോ പാര്‍ടി അനുവാദം നല്‍കിയത്. എന്തിനാണ് പോകുന്നതെന്ന് വ്യക്തമായി അറിയിക്കാതെ മുഖ്യമന്ത്രിക്കും മന്ത്രിക്കും വിദേശയാത്ര നടത്താന്‍ പാര്‍ടി അനുവാദം നല്‍കുമെന്നു പറയുന്ന ലേഖകന്റെ തലപരിശോധിക്കണമെന്ന് കുറിപ്പെഴുതാന്‍ ഭൂമിമലയാളത്തില്‍ ആരോരുമില്ലാതെപോയല്ലോ ഗുരുവായൂരപ്പാ! ലേഖകന് സ്ഥിര ബുദ്ധിയില്ലെന്നു പറഞ്ഞാല്‍, അത് പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റമാകുമോ, പിന്നീടെതെങ്കിലും കേസിലെ സാക്ഷിമൊഴിയാകുമോ എന്നും ഭയപ്പെടണം. ഇക്കാലത്തെയാണ് കലികാലമെന്ന് വിളിക്കുന്നത്.

*
സിപിഐ എം പൊളിറ്റ്ബ്യൂറോ ചെയ്തത് വല്ലാത്ത ഒരു ചെയ്ത്തായിപ്പോയി. ഇനി യോഗം ലൈവായി സംപ്രേഷണംചെയ്യാനുള്ള വഴിയുണ്ടാക്കണം. അല്ലെങ്കില്‍ എന്തൊക്കെ പാടാണ് പാവങ്ങള്‍ പെടേണ്ടത് എന്നു ചിന്തിക്കാന്‍പോലുമാകുന്നില്ല. പിബിയില്‍ രണ്ടുമൂന്നുപേര്‍ ഒന്നുപറഞ്ഞു എന്ന് ഒരുദിവസം- അതിന്മേല്‍ ചര്‍ച്ചയും വിശകലനവും. പിറ്റേന്ന് അവര്‍ ഒന്നും പറഞ്ഞില്ലെന്ന്- അതിന്റെ പേരിലും ചര്‍ച്ച. ഒടുവില്‍ എം വി ജയരാജന്‍ ചോദിക്കുകയാണ്- ഭഗത്തേ നിങ്ങള്‍ പൊളിറ്റ്ബ്യൂറോയില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന്. ലൈവ് സംപ്രേഷണാവകാശം കൊടുത്താല്‍ ഇത്തരം അനുഭവമെങ്കിലും ഒഴിവാക്കാവുന്നതാണ്.