Sunday, December 27, 2009

ഇരുതലമൂരി

ഇത് ശതമന്യു കണ്ടുപിടിച്ച തലക്കെട്ടല്ല. ഉണ്ണിത്താന്‍ മഞ്ചേരിയില്‍ യുദ്ധം നടത്തിയതിന്റെ പിറ്റേന്ന് വീരഭൂമിയില്‍ അമ്പരപ്പോടെമാത്രം കണ്ട് ആസ്വദിച്ച ഒന്നാംപേജ് വരയുടെ തലക്കെട്ട് 'ഇരുതലമൂരിയെ പിടികൂടി' എന്നാണ്. ഇതു വരച്ചയാള്‍ ഇന്നും ആ പത്രത്തിലുണ്ടോ എന്ന് ഉറപ്പില്ല. കാരണം കാര്‍ട്ടൂണിന് മേലാകെ മുനയാണ്. പലേടത്തും ചെന്ന് തറയ്ക്കും. ആ മുടി, കുറി, മീശ എന്നിവ മാറ്റിയും കുറച്ചുമെല്ലാം കാര്‍ട്ടൂണ്‍ കണ്ടുനോക്കൂ. പല വമ്പന്മാരുടെയും മുഖം തെളിഞ്ഞുവരുന്നില്ലേ? എങ്ങനെ സഹിക്കും? ഇത്ര മഹത്തായ വീരകൃത്യം നടത്തിയ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് അഭിനന്ദനങ്ങള്‍. തന്റേതല്ലാത്ത ആശയങ്ങളുമായി പകയും വിദ്വേഷവും ഉളുപ്പില്ലായ്മയും കുത്തിവച്ച വരകള്‍ നിരന്തരം വേണ്ടിവരുമ്പോള്‍ വല്ലപ്പോഴും ഇത്തരം ഒന്ന് വരയ്ക്കാനാകുന്നത് ആശ്വാസംതന്നെ.

ഉണ്ണിത്താന് കിട്ടിയ തല്ലിനെക്കുറിച്ച് പരസ്പര വിരുദ്ധമായ പല വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. സേവാദള്‍ നേതാവിനെയുംകൊണ്ട് ഡിസ്കഷന് പോയതിന്റെ പേരിലാണ് ആ തല്ല് എന്ന് വിശ്വസിക്കാന്‍ പ്രയാസം. വടികൊടുത്ത് അടി വാങ്ങി എന്നുപറയുന്നതാവും ശരി. ആള്‍ ഉണ്ണിത്താനാണാല്ലോ. തല്ല് പാഴ്സലായി വരുന്ന നാവ് കൈയിലുണ്ട്. അവിഹിതം പിടിക്കാന്‍ വന്നവരോട് സാറേ, ചേട്ടാ, മാമാ രക്ഷിക്കണേ എന്ന് പറഞ്ഞു കരഞ്ഞിരുന്നുവെങ്കില്‍ സംഗതി തിവാരി മോഡല്‍ ആവില്ലായിരുന്നു. തല്ലുകിട്ടിയപ്പോള്‍ മാത്രമാണ് തല കുനിഞ്ഞത്. ബോധം തിരിച്ചുകിട്ടിയപ്പോള്‍ പൂച്ച വീണ്ടും പുലിയായി.

ആദ്യം പറഞ്ഞത് ഷാനിമോള്‍ ഉസ്മാന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ചാണ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെക്കുറിച്ച് മ്ളേച്ഛമായ പരാമര്‍ശം ഒരു ആഭാസനില്‍നിന്ന് ഉണ്ടായതിനോട് ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ പ്രതികരിച്ചില്ല. പേടിയാണ് ഉണ്ണിത്താനെ. ആരെങ്കിലും പ്രതികരിച്ചുപോയാല്‍ അയാളുടെ ചരിത്രവും ഭൂമിശാസ്ത്രവും പുറത്തുവരും. കെപിസിസി ഓഫീസ് വ്യഭിചാരശാലയാണെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് ഇതേ ഉണ്ണിത്താനായിരുന്നല്ലോ. അന്ന് അത് തെളിയിക്കാന്‍ വൈദ്യപരിശോധന വേണമെന്ന് ആര്‍ക്കും തോന്നിയില്ല. ഐജിയെക്കുറിച്ച് അന്വേഷിക്കാന്‍ ഹെഡ് കോണ്‍സ്റ്റബിളിന് ചുമതല നല്‍കുന്നുതുപോലെയാണ് എഐസിസി അംഗത്തിന്റെ അവിഹിതം അന്വേഷിക്കാന്‍ കെപിസിസി എകസ്ക്യൂട്ടീവ് അംഗത്തെ നിയോഗിക്കുന്നത്. മൊയ്തീന് വലിയ പണിയൊന്നുമില്ല. വലുതായൊന്നും ചെയ്യാനുമില്ല.

രാഹുല്‍ഗാന്ധി കുമരകത്ത് വന്നതും ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോയതും ഏതാണ്ട് ഒരുപോലെതന്നെ. രാഹുലിന് പൊലീസ് കാവല്‍നിന്നു - ഉണ്ണിത്താനെ പൊക്കി ലോക്കപ്പിലാക്കി. കോവ്വ്ഗ്രസുകാര്‍ക്ക് ന്യായമായും ചോദിക്കാം-ഇതെന്തുനീതി, ഇതെന്ത് ന്യായം എന്ന്.

*
അല്ലെങ്കിലും ഉണ്ണിത്താന് ഇനി വലിയ ജാള്യമൊന്നും വേണ്ട. പ്രായംകൊണ്ട് രണ്ട് ഉണ്ണിത്താന്മാര്‍ വേണം ഒരു നാരായദത്ത് തിവാരിയാകാന്‍. വയസ്സ് എണ്‍പത്താറ്. കിടക്കയില്‍ കൂടെ മൂന്നു സ്ത്രീകള്‍. അതിലൊരാള്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നത്രെ. നാരായ ദത്ത് തിവാരി കോണ്‍ഗ്രസ് കണ്ടുപിടിച്ച വീരനാണ്. നല്ല തണുപ്പുള്ള നൈനിറ്റാളിലാണ് ജനനമെങ്കിലും സിരകളില്‍ ചൂടുള്ള രക്തം. പ്രധാനമന്ത്രിസ്ഥാനത്തുവരെ പരിഗണിക്കപ്പെട്ട പേര്. രാജീവ് മന്ത്രിസഭയില്‍ പലവകുപ്പുകള്‍ മാന്തിയ മന്നന്‍. സീതാറാം കേസരിയെയും നരസിംഹറാവുവിനെയും പ്രണബ് മുഖര്‍ജിയെയുംകാള്‍ വലിയ നേതാവ്. മൂന്നുവട്ടം യുപി മുഖ്യമന്ത്രി. ഉത്തരാഖണ്ഡ് എന്ന പുതിയ സംസ്ഥാനം വന്നപ്പോള്‍ പൂതിതോന്നി അവിടെയും മുഖ്യന്‍. പ്രായക്കൂടുതല്‍ കാരണം 2006ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് പ്രഖ്യാപിച്ചയാളാണ്. മുഖ്യമന്ത്രിസ്ഥാനത്ത് പറ്റാതാകുമ്പോള്‍ കൊടുക്കാനുള്ളതായതുകൊണ്ട് ഹൈദരാബാദിലെ താരാട്ടുപാട്ടുകേട്ട് ഉറങ്ങാനാണ് നിയോഗിച്ചത്.

ഇതാണ് കോണ്‍ഗ്രസ്. ഉണ്ണിത്താന്മാരുടെയും രാഹുല്‍മാരുടെയും തിവാരിമാരുടെയും കോണ്‍ഗ്രസ്. എണ്‍പത്താറുകഴിഞ്ഞാലും ഉശിരുപോകാത്ത പാര്‍ടി! കൊല്ലം-മഞ്ചേരി-ബംഗളൂരു റൂട്ടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സഞ്ചാരം. ഇത് എളുപ്പവഴിയാണ്. സേവാദള്‍ അഖിലേന്ത്യാ സെക്രട്ടറിയെന്നാല്‍ സേവനതല്‍പ്പരയാകുമെന്നും ആ സേവനം ഉണ്ണിത്താന് സ്ഥിരമായി വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ലെന്നും എഐസിസി ഒരു പത്രക്കുറിപ്പിറക്കിയാല്‍ തീരുന്നതേയുള്ളൂ സംശയങ്ങള്‍. ഉണ്ണിത്താനും ജയലക്ഷ്മിയും ഡിസ്കഷന്‍ പണ്ടേ തുടങ്ങിയതാണ്. സംഘടനയ്ക്കുള്ളിലും പുറത്തും അസൂയാലുക്കള്‍ ഇതുപറഞ്ഞ് ഒച്ചപ്പാടുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയുന്നുണ്ട്. ഉണ്ണിത്താനില്‍നിന്ന് ഇതല്ലാതെ പ്രതീക്ഷിക്കരുതെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്വകാര്യം പറഞ്ഞത്.

*
ഉണ്ണിത്താനെതിരെ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയിലാണ് മഞ്ചേരിക്കാര്‍ കൈകടത്തിയതെന്നും ഉഭയസമ്മത പ്രകാരമുള്ള വേഴ്ച കുറ്റകരമല്ലെന്നും വലിയ വാദങ്ങള്‍ നാട്ടില്‍ പരക്കുന്നുണ്ട്. സംഗതിയൊക്കെ ശരിതന്നെ. കോണ്‍ഗ്രസ് നേതാക്കള്‍ നിയമം പാലിക്കുന്നവരാണ്. നിയമപാലനത്തിന് കെപിസിസി ഓഫീസില്‍ ബക്കറ്റും വെള്ളവും വേണം, തീവണ്ടിയില്‍ എസി ടൂ ടയറില്‍ രണ്ടു ബര്‍ത്ത് തിരിച്ച് പ്രത്യേക കൂപ്പെ ഉണ്ടാക്കണം; രാജ്ഭവനില്‍ നാലുപേര്‍ക്ക് സുഖശയനത്തിന് പറ്റുന്ന കട്ടില്‍ വേണം; കുമരകത്ത് സ്പെഷ്യല്‍ സ്യൂട്ടുവേണം. നിയമ പാലനത്തിനുള്ള ഇത്തരം ചെറിയ ചെറിയ സംവിധാനങ്ങള്‍ നാട്ടിലാകെ ചെയ്യേണ്ടതാണ്.

ഉണ്ണിത്താന്‍ വാര്‍ത്തയല്ലാതായി, പകരം തിവാരി കയറിയെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്ത പാതി മുക്കിയെങ്കിലും നാട്ടിലാകെ പാട്ടാണ് കോണ്‍ഗ്രസിന്റെ അരമന രഹസ്യങ്ങള്‍. 'മഞ്ചേരി സംഭവ'ത്തോടെ യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രീയ വഷളന്റെ പതനമാണ് സംഭവിച്ചത്. ഉണ്ണിത്താനുപകരം പിടിക്കപ്പെട്ടത് സിപിഎം ബ്രാഞ്ചംഗമായിരുന്നെങ്കിലോ? 'സിപിഎം നേതാവ് അവിഹിതത്തിന് പിടിയില്‍' എന്ന് ഒന്നാംപേജ് വാര്‍ത്തവരും. മാത്രമോ. പുറകെ വരും വിഐപി, വിവിഐപി കൂട്ടിച്ചേര്‍ക്കലുകള്‍. കിളിരൂര്‍, കവിയൂര്‍....ഒന്നും കേരളീയര്‍ മറന്നിട്ടില്ല. സിപിഎം കാരെക്കുറിച്ച് എന്തുപറഞ്ഞാലും വാര്‍ത്തയാണ്. കോണ്‍ഗ്രസുകാരെ ഉടുതുണിയില്ലാതെ പിടിച്ചാല്‍ അത് സാധാരണ സംഭവം. മാധ്യമക്കാരെ കുറ്റംപറഞ്ഞിട്ടും വലിയ കാര്യമില്ല. മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ പരിപാടി നിഷിദ്ധമെന്നും കോണ്‍ഗ്രസുകാര്‍ ഇതിന്റെയെല്ലാം ആശാന്മാരാണെന്നും ജനങ്ങള്‍ക്ക് നന്നായറിയാം.

മൊയ്തീന്റെ അന്വേഷണം തീരുമ്പോള്‍ ഉണ്ണിത്താന്‍ തിരിച്ചുവരും. ചാനലുകള്‍ അയാളെ വിളിച്ചിരുത്തി സദാചാരമൂല്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തിക്കും. അഥവാ കോണ്‍ഗ്രസ് തിരിച്ചെടുത്തില്ലെങ്കിലോ-ഉണ്ണിത്താനും എഴുതാനുണ്ടാകും ഒരാത്മകഥ. അതില്‍ ചെന്നിത്തല വരും, ഉമ്മന്‍ചാണ്ടി വരും, പി ജെ കുര്യന്‍ വരും, മറ്റുപലരും വരും. അത്രയ്ക്കൊന്നും താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലാത്തതുകൊണ്ട് ഉണ്ണിത്താനെ അതിവേഗകോടതിയില്‍ കയറ്റി കുറ്റമുക്തനാക്കി ഒരു കെപിസിസി സെക്രട്ടറിസ്ഥാനമെങ്കിലും കൊടുക്കേണ്ടതാണ്.

*
ചോദ്യം: ഉണ്ണിത്താനോ തിവാരിയോ മഹാന്‍? മറുചോദ്യം: കോഴിയോ മുട്ടയോ ആദ്യമുണ്ടായത്?

Sunday, December 20, 2009

അറിയാം; പക്ഷേ പറയില്ല

ഈ രാത്രിയില്‍ കോഴി കൂവുംമുന്‍പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയുമെന്ന് യേശു പറഞ്ഞത് പത്രോസ് സത്യമാക്കി. യൂദാസ് ഗുരുനാഥനെ ഒറ്റിക്കൊടുത്ത് മുപ്പത് വെള്ളിപ്പണം പെട്ടിയിലാക്കി. ചതിയുടെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അബ്ദുള്‍നാസര്‍ മഅ്ദനിയെ കോയമ്പത്തൂരില്‍ ചെന്ന് കണ്ടതും പിന്തുണ കത്തായി വാങ്ങി നാട്ടില്‍ കൊണ്ട് വന്ന് വോട്ടാക്കി മാറ്റിയതും ഉമ്മന്‍‌ചാണ്ടി. കോട്ടയത്ത് വൈക്കം വിശ്വനെതിരെ വോട്ട് ചോദിച്ച് പോസ്റ്ററില്‍ മേഴ്സി രവിയുടെയും മഅ്ദനിയുടെയും ചിത്രം. പി പി തങ്കച്ചന് സ്വന്തമായി താടിയില്ലാത്തതുകൊണ്ട് താടിയുള്ള മദനിയുടെ ചിത്രം വെച്ച് പോസ്റ്ററടിച്ചാണ് വോട്ട് തേടിയത്. അദ്വാനിജിയെ ശരിപ്പെടുത്താന്‍ പോയ ഗണത്തില്‍പ്പെടുത്തി കൊടുംഭീകരനായി മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാ‍യപ്പോള്‍ മഅ്ദനി നല്ലവന്‍; പിഡിപിയുടെ വോട്ട് മധുരപ്പൂങ്കനി. പാലം കടക്കുന്നതുവരെ നാരായണാ എറ്റുവിളിച്ച് ചാടി മറുകരയെത്തിയപ്പോള്‍ മഅ്ദനിയെ നോക്കി കൂരായണാ വിളിച്ചു. യൂദാസിനും വേണ്ടേ പിന്തുടര്‍ച്ച? 'ആ'രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ആരോടുമരുളരുതോമലാളേ‘ എന്ന് ചാണ്ടി പറഞ്ഞത് മഅ്ദനി അനുസരിച്ചു. മഅ്ദനിക്ക് തീവ്രവാദത്തെ വേണ്ടാതായപ്പോള്‍ ചാണ്ടിക്ക് മഅ്ദനിയെയും വേണ്ട. പുതിയ കൂട്ടായി എ�ഡിഎഫ് വന്നുവല്ലോ. കേന്ദ്രത്തില്‍ നിന്ന് ഇണ്ടാസു വരുമ്പോഴും എന്‍.ഡി.എഫിന്റെ തേജസ് പത്രം പറയുന്നത്, യുഡിഎഫുകാര്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല, ഇത് ഇടതന്മാമാരുടെ കളിയാണെന്ന്! യുഡിഎഫിന്റെ പതിനാറിനേക്കാള്‍ പവറാണത്രേ എല്‍.ഡി.എഫിന്റെ പാര്‍ലമെന്റിലെ നാലിന്.

തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഇടതിന് പിന്തുണ പ്രഖ്യാപിച്ചതാണ് മഅ്ദനിക്ക് വിനയായത്. പിന്തുണ യുഡിഎഫിനെങ്കില്‍, നാട്ടില്‍ പതിനാറ് കൊലപാതകം നടത്തി മിണ്ടാതിരിക്കുന്ന എന്‍.ഡി.എഫിനെപ്പോലെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവേന നടക്കാമായിരുന്നു. മാതൃഭൂമിയും മിണ്ടില്ല; മനോരമയും മിണ്ടില്ല. എന്‍.ഡി.എഫിനെക്കുറിച്ച് മിണ്ടിയാല്‍ ബൈക്കില്‍ ആളുവരുമെന്നും പട്ടിയെ വെട്ടിക്കൊന്ന് പരിശീലിച്ചവരാണ് വരികയെന്നും പേടിക്കണമല്ലോ. പിന്നെ ഉമ്മന്‍‌ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും വെറുപ്പ് സമ്പാദിക്കുകയും വേണം. കൊല്ലുന്ന എ.ഡി.എഫ് അവിടെ കിടക്കട്ടെ; കൊല്ലാത്ത മഅ്ദനിയെ നമുക്ക് കൊല്ലാം. മഅ്ദനി ഐഎസ്എസ് കാലത്ത് ചെയ്തതും പറഞ്ഞതും നല്ലതെന്ന് മഅദനിപോലും പറഞ്ഞിട്ടില്ല. ഒരാളെ നന്നാകാനും വിടില്ലെന്നാണ് വാശി. വെടക്കാക്കി തനിക്കാക്കാന്‍ എളുപ്പമാണല്ലോ.

പണ്ട് വാല്മീകി എന്നൊരു മഹര്‍ഷിയുണ്ടായിരുന്നു. പൂര്‍വാശ്രമത്തില്‍ പിടിച്ചുപറിക്കാരന്‍; നീചന്‍. ശരപ്രയോഗമേറ്റ് ക്രൌഞ്ചങ്ങളിലൊന്ന് താഴേക്ക് വീഴുമ്പോള്‍ അരുതേയെന്ന് വിലപിച്ചതും അതേ വാല്മീകി തന്നെ. മഅ്ദനിയെ വാല്മീകിയോടുപമിച്ചു എന്ന ആരോപണം ശതമന്യുവിനോട് വേണ്ട. തെറ്റില്‍ നിന്ന് ശരിയിലേരിയിലേക്കുള്ള യാത്ര പുരാണത്തിലുമുണ്ടെന്ന് വെറുതെ ഓര്‍മിച്ചുപോയതാണ്. അങ്ങനെ എത്രയെത്ര മാറ്റങ്ങള്‍; തകിടംമറിയലുകള്‍. കേരളത്തില്‍ ചെങ്കൊടി താഴ്ത്തിക്കാന്‍ ഒരണസമരത്തിലൂടെ അവതാരമെടുത്ത ദിവ്യരൂപം ഒരുനാള്‍ ഇറങ്ങിവന്ന് ചെങ്കൊടി തണലേറ്റിരുന്നു. അന്ന് ഹസ്സനും ആര്യാടനും ഉമ്മന്‍ചാണ്ടിയുമെല്ലാം കമ്യൂണിസത്തെയും സോഷ്യലിസത്തെയും വാഴ്ത്തിപ്പാടി. കുഞ്ഞാലി വധക്കേസില്‍ ആരോപണവിധേയനായ ആര്യാടനെ വേദിയിലിരുത്തി എം വി രാഘവന്‍ പറഞ്ഞു: ഇവന്‍ പണ്ട് പലതും ചെയ്തിട്ടുണ്ടാകും. ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. നമ്മുടെ സ്ഥാനാര്‍ത്ഥിയാണ്, വോട്ടു ചെയ്യണം. ആര്യാടന്‍ ജയിച്ചു.

1980ല്‍ നായനാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നു. എ കോണ്‍ഗ്രസും മാണികേരളയും അധികാരത്തിന്റെ ശീതളച്ഛായയിലിരുന്നു. കയറിവന്നതും ഇറങ്ങിപ്പോയതും ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ്. അന്ന് ഒരുമിച്ചിരുന്നതുകൊണ്ട് പിന്നെ ഉമ്മന്‍‌ചാണ്ടി ചെയ്ത എല്ലാ കള്ളത്തരത്തിന്റെയും ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയിലാണോ? കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്ന് ഇടതായും വലതായും പോയപ്പോള്‍ മാര്‍ക്സിസ്റ്റുകരെ ചൈനാചാരന്മാരെന്ന് വിളിക്കാന്‍ മുന്‍പില്‍ സിപിഐ ആയിരുന്നു. കടുത്ത ശത്രുത. ഇന്നലത്തെ സഖാവ് ഇന്നത്തെ 'ചൈനാചാരന്‍'. മാര്‍ക്സിസ്റ്റുകാര്‍ കൂട്ടത്തോടെ ജയിലില്‍. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി. അന്ന് സിപിഐ എം പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം 'വെക്കട വലതാ ചെങ്കൊടി താഴെ; പിടിയെട വലതാ മൂവര്‍ണക്കൊടി' എന്ന്. കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ക്ക് സിപിഐ കൂട്ടുനിന്നു എന്നുവന്നപ്പോള്‍ ക്ഷോഭത്തോടെ വിളിച്ചത്. തിരിച്ചും അതേതീവ്രതയോടെ ആക്രമണമുണ്ടായി. ഭട്ടിന്‍ഡ പ്രമേയം വിരിഞ്ഞു. സിപിഐ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ മുന്നണിയിലേക്ക് സിപിഐ എമ്മും സിപിഐയും ഒന്നിച്ചുവന്നു. ഇന്ന് രണ്ടു ഒന്നിച്ച്. അന്നത്തെ മുദ്രാവാക്യം എടുത്തിട്ട് ആരെങ്കിലും അലക്കുമോ? നിങ്ങള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരല്ലേ അതുകൊണ്ട് നിങ്ങളെ തൊടാന്‍ ഞങ്ങളില്ല എന്ന് സിപിഐ എം പറയുമോ?

ഇന്ദിര ഇന്ത്യയായി സ്വയം മാറി ഹിറ്റ്ലറുടെ പെണ്‍ജന്മമാണെന്ന് വന്നപ്പോള്‍ അര്‍ധഫാസിസത്തിന്റെ അപകടത്തെ ചെറുക്കാന്‍ ജയപ്രകാശ് നാരായണനടക്കമുള്ളവര്‍ നയിച്ച യുദ്ധത്തില്‍ കമ്യൂണിസ്റ്റുകാരും ജനസംഘവുമുണ്ടായിരുന്നു. അതുകൊണ്ട്, ജനസംഘം പഴയ സഖ്യകക്ഷിയല്ലേ, വരൂ നമുക്ക് ഭായിഭായി കളിക്കാമെന്ന് ഏതെങ്കിലും കമ്യൂണിസ്റ്റുകാരന്‍ ഇന്നു പറയുമോ? സോവിയറ്റ് യൂണിയന്റെ പരിപ്പെടുക്കാന്‍ നടന്ന പലരും ഫാസിസത്തെ ചെറുക്കാനുള്ള ഐക്യമുന്നണിയില്‍ അണിയണിയായി നിലകൊണ്ട് സാക്ഷാല്‍ സ്റ്റാലിന്റെ ഉത്തരവുകള്‍ അനുസരിച്ചിരുന്നില്ലേ? തെരഞ്ഞെടുപ്പുകളില്‍ അടിയന്തര സംവിധാനങ്ങള്‍ രൂപപ്പെടും. സ്ഥലത്തെയും കാലത്തെയും തിരിച്ചറിഞ്ഞ് പറ്റാവുന്ന വിധത്തില്‍ പ്രയോഗിക്കാനുള്ളതാണ് അത്തരം സമീപനം. മനോരമയും മാതൃഭൂമിയും മര്‍ഡോക്കും മുനീര്‍വിഷനും ഐക്യമുന്നണിയുണ്ടാക്കി മാര്‍ക്സിസ്റ്റ് മേധം നടത്തുന്നില്ലേ? അവര്‍ യുഡിഎഫിന്റെ സഖ്യകക്ഷിയല്ലേ? എല്ലാ ആക്രമണങ്ങളും സഹിച്ച് അനങ്ങാതിരിക്കാനാനോ ഇടതുപക്ഷത്തിന്റെ നിയോഗം?

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താനും ക്ഷീണിപ്പിക്കാനും സംഘടിതശ്രമം നടക്കുന്നു എന്നാണ് 19ആം പാര്‍ടികോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചത്. കേരളത്തില്‍ ആക്രമണത്തിന്റെ തോത് അല്പം കൂടുതലാണ്. ആ സമയത്ത്, ഞങ്ങളിതാ പഴയ കൂട്ടരല്ല, നന്നായിട്ടുണ്ട്, തീവ്രവാദം തീരെയില്ല എന്ന് വിളിച്ചുപറഞ്ഞ് പിന്തുണ നല്‍കാനെത്തിയ പിഡിപിയെ മതിലിനുപുറത്ത് നിര്‍ത്തണമായിരുന്നുവോ? വോട്ട് വേണ്ടെന്നു പറയണമായിരുന്നുവോ?

തെരഞ്ഞെടുപ്പ് കഴിഞ്ഞു; എല്‍ഡിഎഫ് നാല് സീറ്റിലേക്ക് ചുരുങ്ങി; മഅ്ദനിയുടെ തെരഞ്ഞെടുപ്പ് പിന്തുണയുടെ കാലവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത ആണവകരാറും ഇസ്രയേലി അഴിമതിയും അമേരിക്കന്‍വിധേയത്വവും വിലക്കയറ്റവുമൊന്നും മിണ്ടാതെ മഅദനിയിലും ലാവ്ലിനിലും ചര്‍ച്ച തളച്ചിടാന്‍ യുഡിഎഫിന് കഴിഞ്ഞു. തീവ്രവാദകക്ഷിയുമായി കൂട്ടുകൂടി എന്ന പ്രചാരണത്തില്‍ മതനിരപേക്ഷവിശ്വാസികളായ ചിലരെല്ലാം വീണുപോയി. അത് വോട്ടില്‍ പ്രതിഫലിച്ചു. പിഡിപിയുമായി യോജിച്ച് വേദി പങ്കിട്ടത് ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. അതേസമയം, എന്‍ഡിഎഫ് എന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ എന്ന വര്‍ഗീയവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ സംഘടനയുടെ പിന്തുണ യുഡിഎഫിന് കിട്ടിയിരുന്നു എന്ന കാര്യം കേന്ദ്ര കമ്മിറ്റി ഓര്‍മിപ്പിക്കുകയും ചെയ്തു. അത്രയുമാണ് കാര്യം.ഇതിലെന്ത് അവ്യക്തത? തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ടികള്‍, ഗ്രൂപ്പുകള്‍, ജനവിഭാഗങ്ങള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കേണ്ടത് ആവശ്യമാണ്; അതേസമയം, അത്തരത്തിലുള്ള നീക്കങ്ങളിലൂടെ പാര്‍ടിയുടെ മതനിരപേക്ഷ വ്യക്തിത്വം മാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കണം ഇതാണ് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ച നിലപാട്. രാഷ്ട്രീയമോ തെരഞ്ഞെടുപ്പ്പരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ജാതിയെയും വര്‍ഗീയതയെയും ഉപയോഗിക്കുന്നതിനെതിരായ പോരാട്ടം തുടരുമെന്നാണ് പാര്‍ടി പ്രഖ്യാപിച്ചിട്ടുള്ളത്.

പിഡിപി പിന്തുണച്ചത് തെരഞ്ഞെടുപ്പിലെ കാര്യം. സൂഫിയ മഅ്ദനി അറസ്റ്റിലായത് കേസുമായി ബന്ധപ്പെട്ട നിയമപരമായ നടപടി. രണ്ടും രണ്ടായി എല്‍ഡിഎഫ് കാണുന്നതുകൊണ്ട് രാഷ്ട്രീയം അതിന്റെ വഴിക്കും നിയമം അതിന്റെ വഴിക്കും. അങ്ങനെ ഉമ്മന്‍‌ചാണ്ടി കാണാത്തതുകൊണ്ട് നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടു; അത് പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞ് തലയൂരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം പറയില്ലെന്നു മാത്രം. പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാരുടെ അന്തസ്സ് വര്‍ധിക്കുമല്ലോ. എന്‍ഡിഎഫോ പിഡിപിയോ വര്‍ഗീയ-തീവ്രവാദശക്തി എന്ന് മനോരമ ഒരുനാളും 'നിങ്ങള്‍ പറയൂ' എന്ന മേമ്പൊടിയുമായി ചോദിച്ചിട്ടില്ല.

*
ദാസനും വിജയനും കര്‍ണാടക പൊലീസായി ബംഗ്ലാദേശില്‍ പോയ കഥ എഴുതിയ അതേമഹാന്റെ ഭാവനയിലാണ് ഏതാനുംമാസംമുന്‍പ് അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തി ഗവര്‍ണര്‍ക്ക് കൊടുത്തു എന്ന കഥയും വിരിഞ്ഞത്. രണ്ടും മനോരമയുടെ പൊള്ളക്കഥ. ഇതാണ് യുഡിഎഫിനുള്ള മാധ്യമസഹായം.

ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിക്ക് ഉപദേശം നല്‍കാന്‍ വീരഭൂമിയെ നിയമിച്ചു എന്നും കേള്‍ക്കുന്നു. അത് മറ്റൊരു മാധ്യമസഹായം.

ശംഭോ മഹാദേവാ.

Sunday, December 13, 2009

കലക്കവെള്ളത്തിലെ മീന്‍പിടിത്തം

ബസ് കത്തിക്കാന്‍ പദ്ധതിയിട്ട കൂട്ടത്തില്‍ സൂഫിയ മഅ്ദനിയുമുണ്ടെന്ന് തടിയന്റവിട നസീര്‍ മൊഴിനല്‍കിയപ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും ഉത്സവം. സൂഫിയ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ഭാര്യ; മഅ്ദനി പിഡിപിയുടെ ചെയര്‍മാന്‍; പിഡിപി ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിക്ക് പിന്തുണ നല്‍കിയ പാര്‍ടി. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം? ഇതിന്റെ പനിയാണ് ഇതുവരെ കണ്ടത്. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ പാര്‍ടിക്കാര്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കുറ്റങ്ങളെല്ലാം മാര്‍ക്സിസ്റ്റുപാര്‍ടിയുടെ മൂര്‍ധാവില്‍ കെട്ടിവച്ചേ തീരൂ എന്ന്! വെളുക്കെച്ചിരിയുമായി നടക്കുന്ന അബ്ദുസമദ് സമദാനി ഇപ്പോഴും യുഡിഎഫിലുണ്ട്. പുള്ളിക്കാരന്റെ പിന്നാലെ ഏതെങ്കിലും മാധ്യമക്കാരന്‍ ഒന്ന് കൂടിനോക്കട്ടെ. അപ്പോഴറിയാം യുഡിഎഫിന്റെ വെപ്രാളം എന്തിനെന്ന്. അക്കഥയുടെ വിവരണം പിന്നെയാകാം. എന്തിനും വേണമല്ലോ ശക്തമായ തെളിവ്. തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല.

തല്‍ക്കാലത്തെ വിഷയദാരിദ്ര്യം തീര്‍ക്കാന്‍ തടിയന്റവിട നസീര്‍ കടന്നുവന്നത് ഭാഗ്യം. അല്ലെങ്കില്‍ വലഞ്ഞുപോയേനെ. പുള്ളിക്കാരന്‍ ചില്ലറ കേസല്ല. പിടിയിലായത് ബംഗ്ളാദേശില്‍. ബോംബുസ്ഫോടനവും സ്ഫോടകവസ്തു കടത്തും തീവ്രവാദി റിക്രൂട്ട്മെന്റുമടക്കം വമ്പന്‍ പരിപാടികളുടെ നടത്തിപ്പുകാരന്‍. ലഷ്കര്‍ ഇ തോയ്ബ എന്ന എമണ്ടന്‍ ചരക്കിന്റെ നടത്തിപ്പുകാരന്‍. ചെയ്തുകൂട്ടിയ പലവകക്കാര്യങ്ങളില്‍ ഒരുറുമ്പുമണിയോളം വലുപ്പമേ ഉള്ളൂ കളമശേരി ബസ് കത്തിക്കലിന്. തടിയില്ലാത്ത തടിയന്റവിടയ്ക്ക് നാട്ടില്‍ എട്ടുകേസുണ്ട്. നാലെണ്ണം യുഡിഎഫിന്റെ കാലത്തു നടത്തിയ മഹദ് പ്രവര്‍ത്തനങ്ങള്‍. ഒന്ന് ഇ കെ നായനാരെ കൊല്ലാന്‍ പദ്ധതിയിട്ടത്. മൂന്നെണ്ണം ഈയടുത്ത കാലത്ത് ചെയ്തുകൂട്ടിയത്.

നായനാരെ കൊല്ലാനുള്ള പദ്ധതി പിടിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇമേജ് നന്നാക്കാനുള്ള പരിപാടിയെന്ന് രാഘവനും സുധാകരനും പരിഹസിച്ചു. യുഡിഎഫ് നേതാക്കള്‍ നാടാകെ പാടി നടന്നു-നായനാരെ വധിക്കാന്‍ ശ്രമിക്കുകയോ-ഛായ്, ലജ്ജാവഹം, തട്ടിപ്പ് എന്ന്. '99ല്‍ നടന്ന സംഭവം അന്വേഷിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കേസ് കോടതിയിലെത്തിച്ചു. പിന്നെ വന്നത് യുഡിഎഫ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടക്കുന്ന മഅ്ദനിയുടെയും പിഡിപിയുടെയും തടിയന്റവിട നസീറിന്റെയും പിന്തുണ യുഡിഎഫിന്. അവര്‍ ജയിച്ചു; ഉമ്മന്‍ചാണ്ടി കളിച്ചു. നായനാര്‍ വധശ്രമക്കേസ് ആവിയായി. തടിയന്റവിട നസീര്‍ പുണ്യവാളനായി. അഞ്ചുകൊല്ലം നടന്നത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍. യുഡിഎഫിനെ ജനങ്ങള്‍ ഇറക്കിവിട്ടശേഷം 2006ലാണ് പിന്നെ ആ കേസിന് ജീവന്‍ വച്ചതും കുറ്റപത്രം കോടതിയിലെത്തിയതും. ആരാണ് നായനാര്‍ വധശ്രമക്കേസ് മുക്കിയത്-യുഡിഎഫ്. ആരാണ് അതിന് ചുക്കാന്‍ പിടിച്ചത്-ഉമ്മന്‍ചാണ്ടി. ആരാണ് തടിയന്റവിട നസീറിനെ പിടിക്കാന്‍ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയത്-കേരള പൊലീസ്. ആരുടെ കാലത്ത്-എല്‍ഡിഎഫിന്റെ. എന്നിട്ടും എന്തിനീ ബഹളം-അതാണ് സാറെ രാഷ്ട്രീയം.

*
തടിയന്റവിട നസീര്‍ വന്നതും സൂഫിയ മഅ്ദനി കേസില്‍പെട്ടതും സിപിഐ എമ്മുമായി എന്തുബന്ധം എന്നുമാത്രം ചോദിക്കരുത്. എല്‍ഡിഎഫിന് പിഡിപി പിന്തുണ പ്രഖ്യാപിച്ചില്ലേ. അതുമതി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍. മാറാട്, പൂന്തുറ, വളപട്ടണത്തെ പൈപ്പ് ബോംബ്, മട്ടന്നൂരിലെ നാടന്‍ബോംബ്, എന്‍ഡിഎഫ് ആസ്ഥാനത്തെ സ്ഫോടനം ഇത്യാദി കാര്യങ്ങളൊന്നും മിണ്ടരുത്. കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഉമ്മന്‍ചാണ്ടി സാഹിബിനെയും വേദനിപ്പിക്കരുത്. അവര്‍ പാവം എന്‍ഡിഎഫിന്റെ പിന്തുണയല്ലേ നേടിയതുള്ളൂ. എന്‍ഡിഎഫ് പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മുനീര്‍ സാഹിബിന് സീറ്റു കിട്ടാഞ്ഞകാര്യം ആരോടും പറയുകയേ അരുത്.

കുഞ്ഞാലിക്കുട്ടി ചെല്ലുന്നിടത്തെല്ലാം കുഴപ്പമാണ്. അടുത്ത നാളുകളില്‍ നാദാപുരത്ത്, പിന്നെ കാസര്‍കോട്ട്. കാസര്‍കോട്ട് രണ്ടുപേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരു ലീഗുകാരനെ കൊന്നത് ആര്‍എസ്എസ്. കത്തിയ വാഹനങ്ങള്‍ക്കും കടകള്‍ക്കും കണക്കില്ല. തമിഴ്നാടിന്റെ ബസ് കത്തിയമര്‍ന്ന അതേ തീതന്നെയാണ് ലീഗുകാരന്റെ പന്തത്തിലും ജ്വലിച്ചത്. കെ.എസ്.യുക്കാര്‍ കത്തിച്ചുകളഞ്ഞ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വല്ല കൈയും കണക്കുമുണ്ടോ. ഇതൊന്നും അറിയാത്ത നാട്ടുകാരാണ് ഇപ്പോള്‍ പത്രം വായിക്കുന്നത് എന്നുതോന്നുന്ന തോന്നലിനെ നമുക്ക് വാഴ്ത്തിപ്പാടാം.

തടിയന്റവിട നസീറിനെയും സൂഫിയ മഅ്ദനിയെയും കാണിച്ച് സിപിഐ എമ്മിനെ പേടിപ്പിക്കുകയാണ്. പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ ഏതായാലും തടിയന്റവിട നസീര്‍ പിഡിപിക്കാരനല്ല. ബസ് കത്തിക്കുന്ന കാലത്ത് മഅ്ദനിയുടെ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ നല്‍കിയിട്ടുമില്ല. അന്നും അതിനുശേഷവും കോയമ്പത്തൂര്‍ ജയിലില്‍ചെന്ന്, മഅ്ദനിസാഹിബിന്റെ പിന്തുണ യാചിച്ച കോണ്‍ഗ്രസുകാരില്‍ ഏതൊക്കെ തലകളുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നന്നായറിയാം. അവരെ ഒന്ന് പേടിപ്പിച്ചു നോക്കിയാല്‍ വല്ലതും തടയുമായിരിക്കും.

*
അച്ചായന്റെ പത്രം പറയുന്നത് തടിയന്റവിട നസീര്‍ സിപിഐ എമ്മിന്റെ സമ്മേളനങ്ങളെ ബാധിക്കും എന്നാണ്. വീരഭൂമിയുടെ കണ്ടുപിടിത്തം, നായനാര്‍ വധശ്രമ കേസ് എല്‍ഡിഎഫ് മുക്കിയെന്നും സിപിഐ എമ്മില്‍ അമര്‍ഷമെന്നും. നോക്കണേ സംഗതികളുടെ പോക്ക്. ലക്ഷ്യം ഭീകരവാദികളെ കണ്ടെത്തലല്ല; അമര്‍ച്ചചെയ്യലല്ല-സിപിഐ എമ്മിനെ തോണ്ടല്‍മാത്രം.

കശ്മീരില്‍ല്‍ നാല് മലയാളിയുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട വിവരമറിഞ്ഞ് കേരള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തടിയന്റവിട നസീറിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്ന് എല്ലാര്‍ക്കുമറിയാം-പക്ഷേ മിണ്ടില്ല. മിണ്ടിയാല്‍ ക്രെഡിറ്റ് കോടിയേരിക്കാവുമല്ലോ. ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. പകരം നമുക്ക് തച്ചങ്കരിക്കളി കളിക്കാം.

*
തച്ചങ്കരി ഐജിയാണ്. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴും അശോകസ്തംഭവുമായി നടന്നയാളാണ്. അന്നും കിട്ടിയിട്ടുണ്ട് കുറെ ചുമതലകളും സ്ഥാനങ്ങളും. ഇപ്പോള്‍ ബംഗളൂരുവില്‍ ചെന്നത് തടിയന്റവിട നസീറിനെ ചോദ്യംചെയ്തുള്ള അന്വേഷണത്തിന് കേരളത്തിന്റെ ഭാഗത്തുനിന്ന് മേല്‍നോട്ടം വഹിക്കാനാണ്. അവിടെ കേന്ദ്ര തീവ്രവാദ വിരുദ്ധ പൊലീസുണ്ട്, കര്‍ണാടകത്തിലെയും ഗുജറാത്തിലെയും പൊലീസുകാരുണ്ട്. അവരെല്ലാം രേഖപ്പെടുത്തുന്ന വിവരം തച്ചങ്കരി എങ്ങനെ അട്ടിമറിക്കും? പിണറായി വിജയനെതിരെ നടന്ന വീടുവിവാദം അന്വേഷിച്ച് കുറ്റവാളികളെ പിടികൂടിയ പൊലീസ് സംഘത്തിന്റെ മേല്‍നോട്ടം തച്ചങ്കരിക്കായിപ്പോയതുകൊണ്ട് ആ പേരുവച്ച് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദമുണ്ടാക്കുന്നതിന്റെ സാംഗത്യം വീരേന്ദ്രകുമാറിന്റെയും ബിജെപിക്കാരന്റെയും കുരുട്ടുബുദ്ധിക്കേ പിടികിട്ടൂ.

കലക്കവെള്ളത്തിലെ മീന്‍പിടിത്തത്തെക്കുറിച്ചുമാത്രമല്ല, വെള്ളം കലക്കി മീന്‍പിടിക്കുന്നതിനെക്കുറിച്ചും മലയാളിയെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ് നിലത്തെഴുത്താശാന്മാര്‍. ഇത് അത്ര നല്ല പാഠമല്ല.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി, വീടുകയറി പറഞ്ഞത് 'ഉംറയ്ക്ക് പോയതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നെ പുറത്താക്കിയത്' എന്നായിരുന്നു. വര്‍ഗീയത ഇളക്കിവിട്ടപ്പോള്‍ അല്‍പ്പം വോട്ടുകിട്ടി. ഇപ്പോള്‍ ഇസ്ളാമിക തീവ്രവാദവുമായി സിപിഐ എമ്മിനെ കൂട്ടിക്കെട്ടി മൃദുഹിന്ദു മനസ്സിനെ ഇളക്കിവിടാനാണ് ശ്രമം. ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം. മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്.

Sunday, December 6, 2009

വിഷയദാരിദ്ര്യം

ദാരിദ്ര്യം പലവിധത്തിലുണ്ട്. പരമപ്രധാനം പണത്തിന്റെ ദാരിദ്ര്യം. ദരിദ്രനാരായണന്മാരുടെ നാടായ ഇന്ത്യയില്‍ ജനസംഖ്യയുടെ വളര്‍ച്ചപോലെ ദാരിദ്ര്യത്തിന്റെ അളവും മേലോട്ടുതന്നെ. ആശയദാരിദ്ര്യം, വിഷയദാരിദ്ര്യം, ചങ്കൂറ്റ ദാരിദ്ര്യം തുടങ്ങിയ ഇനങ്ങള്‍ സാധാരണ മനുഷ്യരെ ബാധിക്കുന്നതല്ല. "എന്താ നിങ്ങടെ പരിപാടി, പറയൂ പറയൂ കോണ്‍ഗ്രസേ'' എന്ന മുദ്രാവാക്യം കേട്ട് തലകുനിച്ചുപോകേണ്ടിവരുന്നത് രാഷ്ട്രീയത്തിലെ ആശയദാരിദ്ര്യം. പറയാന്‍ ഒരു പരിപാടിയില്ലാത്ത പടപ്പാണല്ലോ അത്.

എല്ലാ ദിവസവും മിനിമം ഭക്ഷണം കിട്ടാത്തവരാണ് ദരിദ്രന്മാര്‍. ശതമന്യുവിന്റെ ചില സഹജീവികള്‍ക്ക് ഭക്ഷണത്തിന് മുട്ടില്ല. മൂന്നും നാലും നേരം മൃഷ്ടാന്നം. പക്ഷേ, അവരെ ഇന്ന് ദാരിദ്ര്യം അലട്ടുന്നു-ആശയദാരിദ്ര്യം. എഴുതാന്‍ കഥകളില്ല; എഴുതുന്നത് ഫലിക്കുന്നില്ല. വാര്‍ത്ത വേണമെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയെക്കുറിച്ചുതന്നെയാകണം; അതിനേ വായനക്കാരുള്ളൂ എന്നാണ് ഒരു പേനോപജീവി പറഞ്ഞത്. ഊരും പേരും ഉറപ്പിച്ചു പറയാനാകാത്ത സ്വന്തം പാര്‍ടിയുടെ പ്രവര്‍ത്തകയോഗത്തില്‍, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ആശയപ്രതിസന്ധിയാണെന്ന് പ്രസംഗിക്കുന്ന നേതാവും ആ പ്രസംഗം അക്ഷരംവിടാതെ അച്ചടിക്കുന്ന പത്രവും ഉള്ള നാടാണ് നമ്മുടേത്. വീരന്റെ പാര്‍ടിക്ക് ആളുമില്ല, ആശയവുമില്ല-അതുകൊണ്ട് പ്രതിസന്ധിയുമില്ല. അത്യാവശ്യം വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടാന്‍ ചില അവാര്‍ഡുകള്‍, അന്വേഷണ കമീഷനുകള്‍ എന്നിവയൊക്കെ തരപ്പെടുന്നതുപോരാഞ്ഞാണ് പാര്‍ടിയോഗമെന്ന പേരില്‍ ചിലരെയെല്ലാം തട്ടിക്കൂട്ടി മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനിറങ്ങുന്നത്. ഇത്തരം സ്വമുഖപ്രചാരണ തല്‍പ്പരര്‍ക്കുമാത്രമാണ് ഇന്നാട്ടില്‍ ദാരിദ്ര്യമില്ലാത്തത്.

നഗരമധ്യത്തിലൂടെ ഉടുതുണിയുരിഞ്ഞോടി പന്തയപ്പണം പറ്റിയ ഒരു നേതാവ് യുഡിഎഫിന്റെ ഉമ്മറപ്പടിയിലുണ്ട്. സ്വന്തം മുണ്ടുരിയപ്പെട്ടാലും വാര്‍ത്താപുരുഷനായാല്‍ മതി. ഇത്തരക്കാരെക്കുറിച്ച് എഴുതിയെഴുതി ശതമന്യുവിനും മടുത്തു. ഗര്‍ഭസത്യഗ്രഹത്തിന്റെയും ക്രിമിനല്‍കേസില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന കോടതിയുത്തരവിന്റെയും കഥ എഴുതാന്‍ കൊള്ളാവുന്നതല്ലല്ലോ. പൂഞ്ഞാറില്‍നിന്ന് പലപല കഥകളുണ്ടെങ്കിലും പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജിന് അല്‍പ്പം മാന്യതയും മര്യാദയും കുത്തിവയ്ക്കാന്‍ അതൊന്നും പോരാ. ചില രോഗങ്ങള്‍ക്ക് ചികിത്സയേ ഇല്ല. മോശത്തരങ്ങള്‍ വിളിച്ചുപറയാന്‍ മറ്റുള്ളവര്‍ തയ്യാറാകാത്തത് സ്വന്തം മിടുക്കുകൊണ്ടാണെന്ന് കരുതുന്ന രോഗികളുടെ കൂട്ടത്തില്‍ വീരനും ജോര്‍ജും ക്രിമിനല്‍ പത്രക്കാരനും ക്രൈമിന്റെ രണ്ടാം പതിപ്പുകാരനും മുമ്പന്തിയില്‍തന്നെ. ഇവര്‍ക്ക് സഹായമായി നിര്‍ദിഷ്ട മെഡിക്കല്‍ സര്‍വകലാശാലയില്‍ പ്രത്യേക വകുപ്പുണ്ടാക്കാന്‍ ശ്രീമതി ടീച്ചര്‍ കരുണകാട്ടട്ടെ.

പറഞ്ഞുതുടങ്ങിയത് ദാരിദ്ര്യത്തെക്കുറിച്ചാണ്. നാട്ടില്‍ എന്തേ പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നില്ലേ? ഭരണം നടക്കുന്നില്ലേ? സൂര്യന്‍ കിഴക്കുദിക്കുന്നില്ലേ? മഴയും വെയിലുമില്ലേ? എന്നിട്ടുമെന്തേ ഞങ്ങള്‍ക്ക് വിഷയദാരിദ്ര്യമാണ്, ഇത് മാന്ദ്യകാലമാണ് എന്ന് വായനക്കാരോട് വിലപിക്കാന്‍ സടകൊഴിയാത്ത മാധ്യമേന്ദ്രന്മാര്‍ തയ്യാറാകുന്നു? അവിടെയാണ് കളി. സംഗതി വാര്‍ത്താദാരിദ്ര്യമല്ല-കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്ന് ദഹനക്കേടുണ്ടായതിന്റെ അസ്ക്യതയാണ്.

ഈ പഞ്ഞകാലത്തിനു മുമ്പോട്ടൊന്നു നടക്കാം. ലാവ്ലിന്‍ കാലംവരെ മതി. ലാവ്ലിന്‍ വാര്‍ത്തയില്ലാത്ത ദിവസങ്ങളുണ്ടായിരുന്നോ മലയാളിയുടെ സുപ്രഭാതങ്ങളില്‍? മലപ്പുറം കത്തിമുതല്‍ എകെ 47 വരെ എടുത്തല്ലിയോ പവനായിമാര്‍ നിരന്നുനിന്നത്. എവിടെ വരദാചാരിയുടെ തല? ആ തല സിബിഐയുടെ കേസിന്റെ മുഖ്യതെളിവായിവരെ മാറ്റിയവര്‍ ഇന്ന് വരദാചാരി എന്ന പേരുമിണ്ടുമോ? എന്തൊക്കെ-സിംഗപ്പുരില്‍ ബിസിനസ്, നൂറുവട്ടം വിദേശയാത്ര, ടെക്ക്നിക്കാലിയ എന്ന കടലാസുകമ്പനി, ഫയല്‍ മുക്കല്‍, മക്കളുടെ പഠനത്തിന് വന്‍ചെലവ്, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍, ഗവര്‍ണറുടെ ഫയലുകളും മന്ത്രിസഭാ രേഖകളും ചോര്‍ത്തല്‍-ഇങ്ങനെ. ഏതെങ്കിലും ഒന്ന് പൊളിയാതെ അവശേഷിക്കുന്നുണ്ടോ? ഏറ്റവുമൊടുവില്‍ ഇന്റര്‍നെറ്റുവഴി ഇതാ കൊട്ടാരംപോലത്തെ വീട് എന്ന കഥ. അതും പൊളിഞ്ഞില്ലേ? ഇനി ഇമ്മാതിരി വേവാത്ത പരിപ്പുംകൊണ്ട് വന്നാല്‍ നാട്ടുകാര്‍ വകവയ്ക്കുമോ? ഇപ്പോള്‍തന്നെ കോപ്പി ഇടിയുന്നുണ്ടെന്നാണ് കേള്‍വി.

പ്രചരിപ്പിച്ചതല്ല യഥാര്‍ഥ വീടെന്ന് തെളിഞ്ഞപ്പോള്‍ ഇറക്കിയ പുതുകഥ നോക്കൂ-പിണറായിക്കെതിരായ എല്ലാ കഥകളും ഇത്തരത്തിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പബ്ളിക് റിലേഷന്‍സ് മാനേജര്‍മാര്‍ സൃഷ്ടിച്ച കപടനാടകമാണ് അതെന്ന്. അത് ക്രൈമിന്റെ രണ്ടാംപതിപ്പുകാരന്‍ ആകുന്നത്ര ശക്തി സ്വരുക്കൂട്ടി എഴുതിനോക്കി. അപ്പോഴേക്കും പക്ഷേ, ഇ- മെയിലിന്റെ ഉറവിടം പുറത്തുവന്നു-വരദാചാരിയുടെ തലപോലെ അതും പൊളിഞ്ഞു. എന്നിട്ടുമുണ്ടോ നിര്‍ത്തുന്നു. പിന്നെയും തുടരുന്നു പി സി ജോര്‍ജിന്റെ അഖണ്ഡ സഹസ്രനാമം. അതൊക്കെ കൈയിലേക്ക് സ്വീകരിച്ച് നാട്ടുകാര്‍ക്കു വിളമ്പാന്‍ കുറെ മാധ്യമ ദരിദ്രവാസികളും! ഇനിയും ഇത്തരം കഥകളുംകൊണ്ടു വന്നാലത്തെ അനുഭവം ഓര്‍ത്ത് 'ഇത് മാന്ദ്യകാലമാണേ, ഒന്നും എഴുതാനും പറയാനുമില്ലേ' എന്ന് വിലപിക്കുന്നവര്‍ക്കുവേണം നല്ല നമസ്കാരം പറയാന്‍. പോണമച്ചാന്‍ തിരുമ്പിവന്നാലും വിശേഷിച്ച് ഒന്നും ചെയ്യാനില്ല എന്നര്‍ഥം.

*
ചിലരെല്ലാം മുന്നില്‍കാണുമ്പോള്‍ ചിരിച്ചുകാട്ടുന്നതും മന്നവേന്ദ്രാ വിളങ്ങുന്നു എന്നു കരയുന്നതും സ്നേഹംകൊണ്ടാണെന്നാണ് വിചാരം. അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്ന വാര്‍ത്തകള്‍ മുറിച്ചെടുത്ത് ഫയല്‍ചെയ്ത് മറുപടി അയക്കാനും അവാര്‍ഡുകമ്മിറ്റിക്കാരുമായി ബന്ധപ്പെടാനും വീരഭൂമിയില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. അങ്ങനെ ചൂണ്ടയില്‍ കൊളുത്തി വലിക്കപ്പെടുന്നവര്‍ക്ക് പത്രത്തില്‍ സ്വന്തം ചിത്രവും വാര്‍ത്തയും വരുന്നതുകണ്ട് സായൂജ്യമടയാം-നഷ്ടപ്പെടാന്‍ ഒരു ശില്‍പ്പവും വണ്ടിച്ചെക്കും മാത്രം.

ഒരു മാധ്യമചര്‍ച്ചയില്‍ കേട്ടത്, ഇന്നാട്ടിലെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മിനിമം ധാര്‍മികത നഷ്ടപ്പെട്ടു എന്ന വിലാപമാണ്. സ്വന്തം മുതലാളിയുടെ വീരകൃത്യങ്ങള്‍ എഴുതി സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിച്ചാല്‍ പണിപോകും എന്ന പേടി മനസ്സിലാക്കാം. എന്നാല്‍, മറ്റൊരു പത്രത്തിന്റെ മുതലാളിയെ വിഷമിപ്പിക്കുന്ന വാര്‍ത്തയ്ക്ക് സ്വന്തം സ്ഥാപനം വിലക്കുകല്‍പ്പിച്ചാലോ? പുറമേക്ക് കാണുന്നതൊന്നുമല്ല സെന്‍സര്‍ഷിപ്പ്. വയനാട്ടിലെ ഭൂമികൈയേറ്റത്തിന്റെ വാര്‍ത്ത ഏതെങ്കിലും പത്രത്തില്‍ കാണാനായോ? പത്രമുതലാളിയുടെ ആര്‍ത്തിമൂലം അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ട വയനാടന്‍ ആദിവാസികളുടെ ദയനീയചിത്രം ഏതെങ്കിലും പത്രം വരച്ചുകാട്ടിയോ? ഇല്ല; ഇല്ല; ഇല്ല. അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍, ആദ്യം ക്രൈംമോന്‍, പിന്നെ സ്വന്തം മോന്‍, അതും കഴിഞ്ഞ് ഞാന്‍തന്നെ- ഇറങ്ങിവന്ന് നാറ്റിച്ചുകളയും. ഈ പ്രക്രിയയെയാണ് മഹത്തായ മാധ്യമ സ്വാതന്ത്ര്യം, രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യം എന്നെല്ലാം ശബ്ദതാരാവലിയില്‍ വിവക്ഷിക്കുന്നത്.

*
മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍നിന്ന് വാര്‍ത്തകള്‍ വരാത്തതിലാണ് സങ്കടം. കോണ്‍ഗ്രസില്‍ വാര്‍ത്തകളില്ലാഞ്ഞിട്ടല്ല. അതു വേണ്ട. മണ്ണും ചാരിനിന്ന വയലാര്‍ജി മണവാളന്റെ കുപ്പായം തയ്പിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. വയലാര്‍ജിക്ക് പലതും വഴങ്ങും. ചെന്നിത്തലയ്ക്ക് ഇല്ലാത്തത്; ഉമ്മന്‍ചാണ്ടിക്ക് ഉള്ളത്; ആന്റണി മുറുകെപ്പിടിക്കുന്നത്; തങ്കച്ചന്റെയും ആര്യാടന്റെയും നല്ല ശീലങ്ങള്‍; സുധാകരന്റെ മേത്തരം പരിപാടികള്‍-ഇതെല്ലാം ചേരുംപടി ചേര്‍ന്നയാള്‍ യാരോ-അതാണ് വയലാര്‍ജി. ലീഡറെപ്പോലെ കണ്ണിറുക്കിക്കാട്ടല്‍, മുരളിയെപ്പോലെ ചൊടിച്ചുസംസാരം, ഉണ്ണിത്താന്റെ മട്ടില്‍ തട്ടുപൊളി, സുധീരന്‍മോഡല്‍ ആദര്‍ശ പ്രസംഗം എന്നിവയൊന്നും വയലാര്‍ജിക്ക് അന്യമല്ല. ചെന്നിത്തലയുടെ വിചാരം ഉമ്മന്‍ചാണ്ടിയാണ് ശത്രു; മുരളീധരനാണ് വരാനിരിക്കുന്ന വിപത്ത് എന്നാണ്. മണ്ണുംചാരി കണ്ണും നട്ടിരിക്കുന്ന വയലാര്‍ജി ആരുടെയൊക്കെ സ്വപ്നങ്ങളെ തകര്‍ക്കുമോ എന്തോ. ഇതൊന്നും നമ്മുടെ മാധ്യമ ദാരിദ്ര്യക്കാര്‍ ഭക്ഷിക്കില്ല. അവര്‍ക്കറിയാം അതിന്റെ മണമടിച്ചാല്‍പോലും അതിസാരം വരുമെന്ന്.

Sunday, November 22, 2009

അധോമുഖ വാമനരുടെ ആറാട്ട്

കനകക്കിങ്ങിണി, വള, കൈമോതിരമണിഞ്ഞ് വരുന്ന ഉണ്ണിയെ കണികാണ്മാന്‍ ഒരു പിതാവ് ആശിക്കുന്നതില്‍ തെറ്റുമില്ല, കുറ്റവുമില്ല. അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വായിച്ചിട്ടില്ലെങ്കിലും അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. മകനോ മകള്‍ക്കോ വേണ്ടി കത്തെഴുതുന്ന പാരമ്പര്യം പശുവിന്റെയും കിടാവിന്റെയും കാലത്തുതന്നെയുണ്ട്. പശു കുത്തുന്നതേയുള്ളൂ, പൈക്കുട്ടന്‍ കാണെക്കാണെ വളര്‍ന്ന് ഹുങ്കോടെ ചുവപ്പുകാണും ദിക്കിലേക്ക് ചുരമാന്തി നേര്‍ക്കുന്ന കാഴ്ച വൈലോപ്പിള്ളി പാടിയിട്ടുണ്ട്. ഇത് ആ പൈക്കുട്ടനല്ല. പാവം പഴയ കിങ്ങിണിക്കുട്ടന്‍. വളര്‍ത്തുമക്കള്‍ വീട് അടക്കിപ്പിടിക്കുന്നതും വീട്ടുകാരുടെ സ്നേഹം കവര്‍ന്നെടുക്കുന്നതും കണ്ണീരോടെ കണ്ടുനിന്ന, മുടിയനെന്നും വകയ്ക്കുകൊള്ളാത്തവനെന്നും പഴികേട്ട ഒരു ഭൂതകാലം മനസ്സില്‍ കിങ്ങിണി കിലുക്കുന്നുണ്ട്. എല്ലാവരും ചുറ്റും നിന്ന് അപഹസിച്ചപ്പോള്‍ 'ഞാനുണ്ടടുത്തിതാ ഭദ്രമുറങ്ങുക, മോനൊന്നുകൊണ്ടും ഭയപ്പെടേണ്ടെ'ന്ന് സാന്ത്വനിപ്പിച്ചത് പിതാവുമാത്രം. വഴിയില്‍ പലമുഖങ്ങളും കണ്ടു. പല മരത്തണലിലും കിടന്നു. പോകെപ്പോകെ കിട്ടിയ വിശേഷണങ്ങളെത്ര, കല്ലേറുകളെത്ര. അഭിപ്രായം ഇരുമ്പുലയ്ക്കയല്ല എന്നാണ് പിതൃവചനം. അത് മാറിക്കൊണ്ടേയിരിക്കണം. ഇന്ന് കാണുന്നതാണ് സത്യം. നാളെ അത് മായയാകാം. ഇന്നലത്തെ തിരുത്തല്‍വാദം ഇന്നത്തെ തുരപ്പന്‍പണിയും നാളത്തെ പൊട്ടപ്പേവാക്കുമാകാം. മുക്കാലിയില്‍ കെട്ടി പെടയ്ക്കണമെന്ന് തോന്നിയ ഇന്നലത്തെ ശത്രു ഇന്നത്തെ രക്ഷകനാകാം. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും എന്നാണ്.

പാര്‍ടി ആസ്ഥാനത്തെ കസേരയില്‍നിന്ന് കൊടിവച്ച കാറിലേക്ക് എടുത്തുചാടിയതും വടക്കാഞ്ചേരിയില്‍നിന്ന് വടക്കോട്ടുതന്നെ പോകേണ്ടിവന്നതും അബദ്ധമോ ആചാരമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എവിടെയാണ് നില്‍ക്കുന്നത്? ഒരുതുള്ളി കണ്ണീരോ ഒരിറ്റ് സഹതാപമോ എങ്ങും കാണുന്നില്ല. പോരില്‍ പലതും പറഞ്ഞുവെന്നു കരുതി തറവാടിന്റെ പടിപ്പുരവാതില്‍ എന്നാളും അടച്ചിടാമോ? സദ്കൃത്യങ്ങളില്‍ ഒരുപിടി മുന്നില്‍നില്‍ക്കുന്ന ഒരത്ഭുതത്തെ കണ്ണൂരില്‍ കുളിപ്പിച്ച് ഖദര്‍പുതപ്പിച്ചുനിര്‍ത്തിയിട്ടുണ്ടല്ലോ. അവിടെ ഉള്ളതിനേക്കാള്‍ എന്തുകുറവുണ്ട് തന്റെ കൈയില്‍? മുണ്ടുരിയപ്പെട്ട ഉണ്ണിത്താന് കോണ്‍ഗ്രസാകാം, ഉരിക്കാന്‍ ആളെ വിട്ടവര്‍ പുറത്തോ? പൂര്‍വകാലമാണ് മാനദണ്ഡമെങ്കില്‍ ഇന്ദിരാജിയെ ഭാരതയക്ഷി എന്നുവിളിച്ച എം എം ഹസ്സന് ഇന്ദിരാഭവന്റെ പടിചവിട്ടാന്‍ അവകാശമുണ്ടോ. ഹസ്സനെ നോക്കൂ- ആഴ്ചപ്പൂജയായി ഒരു പത്രസമ്മേളനം. ഇടയ്ക്ക് ജനശ്രീയുടെ ചെറിയ ചുമയും പനിയും. ബാക്കിസമയം കൃഷ്ണവിലാസം റോഡിലും ഈശ്വരവിലാസം റോഡിലും തിക്കിത്തിരക്കി വരികയാണ് സഹജരേ ഹസ്സന്‍ നേതാവിനെ കാണാന്‍ ജനക്കൂട്ടം. ഹസ്സന്‍വരെ നേതാവ്- ജനനംകൊണ്ടുതന്നെ നേതാവായ താന്‍... ഹാ കഷ്ടം! എന്നിട്ടും വയലാര്‍ രവി പറഞ്ഞത് കേട്ടില്ലേ- സമയമായില്ലാപോലും. പണ്ട് കെപിസിസി പ്രസിഡന്റായ ഇ എം എസിനെ തിരിച്ചെടുത്തിട്ടില്ല, പിന്നല്ലേ- എന്നാണ് രവിയുടെ ന്യായം. ഇ എം എസ് കോണ്‍ഗ്രസിലേക്ക് തിരിച്ചുകയറാന്‍ ഇങ്ങനെ ശുപാര്‍ശയുമായി ചെന്നിട്ടുണ്ടെന്നുകൂടി പറഞ്ഞാല്‍ പറയുന്ന ആളിന്റെ സ്വഭാവമഹിമ പൂര്‍ണമായി വെളിപ്പെടും.

*
ആരുമില്ലെന്ന തോന്നലുവേണ്ട. നിന്റെ ജീവിതം നിന്‍കാര്യം മാത്രമെന്നു പറഞ്ഞ് കൊത്തിയകറ്റുന്ന അച്ഛനല്ല ഇവിടെ കഥാനായകന്‍. അവശതയും പ്രായവും തങ്ങളില്‍ തങ്ങളില്‍ മത്സരിക്കുമ്പോഴും ആ ബുദ്ധിക്കും സാമര്‍ഥ്യത്തിനും ഒരു കുറവുമുണ്ടായിട്ടില്ല. ഇത്തിരിവെട്ടം മാത്രം കാണുകയും ഇത്തിരിവട്ടം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാമനരുടെ മധ്യത്തിലാണ് മോനെന്ന് ആ ഭീഷ്മാചാര്യര്‍ക്കറിയാം. മുമ്പോട്ടുതന്നെ ഗമിക്കും വഴിയിലെ മുള്ളുകളൊക്കെ ചവിട്ടിമെതിച്ചു ഞാന്‍ എന്നൊക്കെയുള്ള നാട്യമേ ഉള്ളൂ, ഉള്ളില്‍ പഞ്ചപാവമാണ്, എട്ടും പൊട്ടുംതിരിയാത്ത ക്ടാവാണെന്ന് അച്ഛനോളം അറിവാര്‍ക്കുണ്ട്? പണ്ട് പാര്‍ലമെന്റിലെത്തിക്കാന്‍ സ്ഥാനാര്‍ഥിത്വചര്‍ച്ചയ്ക്കിടെ ടോയ്ലറ്റില്‍ പോവുക എന്ന ഒറ്റ ത്യാഗമേ വേണ്ടിവന്നിട്ടുള്ളൂ. അന്ന് അതിനൊക്കെയുള്ള കരുത്തുണ്ടായിരുന്നു.

കാലം മാറി; കഥ മാറി. പുതിയ രംഗം ആതുരാലയം. കഥ മോഹവിഭ്രമം. കൃഷ്ണ കൃഷ്ണ നിരൂപിച്ചുകാണുമ്പോള്‍ തൃഷ്ണയേതുമില്ല മനസ്സില്‍. സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിക്കുന്നവരെ ഓര്‍ത്ത് തുടങ്ങിയ വിചാരം മണ്ടിമണ്ടിക്കരേറുന്ന മോഹത്തിലെത്തിയപ്പോഴാണ് ഒന്ന് കരയ്ക്കടുത്തത്. എണ്ണിയെണ്ണിക്കുറയുന്നത് ആയുസ്സുതന്നെ. മകള്‍ക്ക് നിന്നുപിഴയ്ക്കാനുള്ള വിരുതുണ്ട്- നാലണ മെമ്പര്‍ഷിപ്പുമുണ്ട്. വിദ്വാനെന്നു നടിക്കുന്നവന്‍ വിദ്യകൊണ്ട് അറിയേണ്ടതറിയാത്തവനാണ്. ഒരു കരയ്ക്കടുപ്പിച്ചില്ലെങ്കില്‍ പി സി ജോര്‍ജിനെപ്പോലെ വല്ല വല്യവീട്ടിലും അടിച്ചുതളിക്ക് പോകേണ്ടിവരും; ടി എം ജേക്കബിനെപ്പോലെ സര്‍ക്കുലര്‍ സര്‍വീസ് നടത്തേണ്ടിവരും. അതുകൊണ്ടാണ്, പതിനെട്ടാമത്തെ അടവെടുത്തത്. ചാണക്യന്‍ മലയാളിയാണെന്ന് ഒരു സംസാരമുണ്ട്. ചാണക്യന്റെ ശിഷ്യനും മലയാളിയാകണമല്ലോ. വയസ്സ് 92 ആയാലും പ്രശ്നമില്ല. അങ്ങനെയാണ് ഒരച്ഛന്‍ മകനുവേണ്ടി അയക്കുന്ന കത്തുകള്‍ എന്ന പുതിയ സാഹിത്യശാഖ മലയാളത്തില്‍ രൂപപ്പെട്ടത്.

*
ചുണ്ടിലും മുലയിലും കൈയിലും വിഷംതേച്ചുകൊണ്ട് ഗോപികമാരാം ലളിതമാരായെത്തിയെന്നു പറഞ്ഞത് മുല്ലപ്പള്ളിയെപ്പോലെയുള്ള മാന്യന്മാരെക്കുറിച്ചാകില്ല. മുല്ലപ്പള്ളിക്ക് മുരളീരവം കേട്ടില്ലെങ്കില്‍ ഉറക്കം വരാത്ത പ്രശ്നമൊന്നുമില്ല. മലപ്പുറത്ത് നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയാല്‍ കൊഴിഞ്ഞുപോകുന്ന ഒരവയവവും ആ വടകര പാക്കേജിലില്ല. ആകെയുള്ളത് മൂലയ്ക്കിരിക്കുന്ന സമയത്ത് പിടിച്ചുകൊണ്ടുപോയി മന്ത്രിക്കുപ്പായം തയ്പ്പിച്ചുകൊടുത്ത ആന്റണിയോടുള്ള കടപ്പാടുമാത്രം. പിന്നെ ഒരു ചിന്ന ചിന്ന ആശയും- ചെന്നിത്തല ഇരിക്കുന്ന ആ കസേരയില്ലേ. അതില്‍ ഒരുവട്ടം ഒന്നിരിക്കണം. അതുകഴിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ കസേരയുടെ രുചി ഒന്നറിയണം. ഉമ്മന്‍ചാണ്ടിയുടേതാണ് യഥാര്‍ഥ പ്രശ്നം. ഇപ്പോള്‍ത്തന്നെ കസേര മാവേലിക്കരയ്ക്ക് കൊണ്ടുപോകാനുള്ള ക്വട്ടേഷന്‍ ചിലര്‍ക്കെല്ലാം കിട്ടിയിട്ടുണ്ട്. അതിനുപുറമെയാണ് വടകരയില്‍നിന്നുള്ള പുതിയ വണ്ടി. എല്ലാ സൂക്കേടുകളും അറിയാവുന്ന വൈദ്യരാണ് ഭീഷ്മാചാര്യന്‍. തന്റെയും മകന്റെയും കഴിവും അറിയാം; കഴിവുകേടും അറിയാം. മുരളീനാദം കേള്‍ക്കുമ്പോള്‍ ചാണ്ടിയും തൊമ്മനും ഒരുമിച്ച് മുറുകുമെന്നുമറിയാം.

മുരളി തിരിച്ചെത്തിയാല്‍ പിന്നെന്ത് ചെന്നിത്തല; എന്ത് പുതുപ്പള്ളിപുരാണം. മുന്നില്‍ കാണുന്നത് കടലോ കടലാടിയോ എന്ന് മനസ്സിലായിട്ടില്ല രണ്ടുപേര്‍ക്കും. എല്ലാം ചേര്‍ന്ന് ഒരു പുണ്യപുരാണ സ്റണ്ട് ചിത്രം ഒരുങ്ങുകയാണ്. മുരളിപ്പേടിമൂത്ത് ചിലര്‍ നാടുവിടാനൊരുങ്ങുന്നുമുണ്ട്. കാത്തിരുന്നാല്‍ കാണാം- പൂരമല്ല, പൂരത്തിന്റേതുപോലൊരു വെടിക്കെട്ട്.

*
മൂക്കുകൊണ്ട് 'ക്ഷ' വരയ്ക്കുക എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ. അത് കാണാനായത് സാക്ഷാല്‍ വീരഭൂമിയുടെ ഞായറാഴ്ചത്താളിലാണ്. ശതമന്യുവിന് ക്രൈമേന്ദ്രകുമാറിനോട് സത്യത്തില്‍ ആരാധനയാണ്. ആളനക്കമില്ലാത്ത ഗസ്റ്റ് ഹൌസ്റ്റ് സന്ദര്‍ശനം, കൂലിക്ക് ആളെവച്ച് പുസ്തകമെഴുതിക്കല്‍, മഗ്സാസെ അവാര്‍ഡ് കിട്ടാന്‍ പ്രകൃതിസ്നേഹനാട്യം, ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ക്ക് ട്രാന്‍സ്ഫര്‍ ചികിത്സ, ആദിവാസികളുടെയും ദൈവത്തിന്റെയും ഭൂമി വെട്ടിപ്പിടിച്ച് ആദായം വെട്ടിവിഴുങ്ങി ഭൂമാഫിയാവിരുദ്ധ പോരാട്ടം, നാരദന്റെയും ശകുനിയുടെയും പണി- ഇങ്ങനെയുള്ള സ്വഭാവ മഹിമകള്‍ ടിയാന് ജന്മസിദ്ധമാണല്ലോ. പ്രശസ്തിയോട് തെല്ലും മോഹമില്ലാത്തതുകൊണ്ട് എല്ലാ ദിവസവും ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള താളുകളില്‍ സ്വന്തം മുഖം അച്ചടിച്ചുകാണണമെന്ന് നിര്‍ബന്ധം പിടിക്കാറില്ല- നാലോ അഞ്ചോ ചിത്രം വന്നാല്‍ സംതൃപ്തന്‍. ഇങ്ങനെയൊരാളെ പഞ്ചപാവമെന്നല്ലേ പറയാനാകൂ. അദ്ദേഹത്തിന് കോങ്കണ്ണില്ല. അതുകൊണ്ട് വക്രദൃഷ്ടിയല്ല. പക്ഷേ, വക്രദൃഷ്ടി നേരെയാക്കാനറിയാം.

രാഹുല്‍ജി വന്നപ്പോള്‍ മോശമാക്കി എഴുതിയ വക്രദൃഷ്ടിയെ പി കെ ശ്രീമതിക്കെതിരെ മൂന്നാംക്ളാസ് സാഹിത്യം എഴുതിക്കാന്‍ നിയോഗിച്ചതാണ് ക്രൈമേന്ദ്രന്റെ മിടുക്ക്. മുതലാളി ആജ്ഞാപിക്കുമ്പോള്‍ നട്ടെല്ല് 'റ'പോലെ വളക്കാനും ഹാസ്യവും പരിഹാസവും മറന്ന് പീതാംബരക്കുറുപ്പിന്റെ ശേലില്‍ പ്രസംഗം നടത്താനും വക്രദൃഷ്ടികള്‍ തയ്യാറാകുമ്പോള്‍ ഇന്ദ്രന്‍മാര്‍ എത്ര ഭേദം. ശതമന്യു ഇത്രയും പറഞ്ഞതില്‍നിന്ന് പലര്‍ക്കും കാര്യം പിടികിട്ടിയിട്ടുണ്ടാകില്ലെന്നറിയാം. മാതൃഭൂമി പത്രത്തില്‍ നര്‍മം കൈകാര്യം ചെയ്യുന്ന പ്രതിഭാധനന്റെ നര്‍മത്തിന്റെ മര്‍മത്ത് മുതലാളിയുടെ കുത്തുകൊണ്ടു എന്നാണ് ഇപ്പറഞ്ഞതിന്റെ മലയാളം. നര്‍മം പോയാലെന്ത്- മന്നവേന്ദ്രന്‍ വിളങ്ങട്ടെ.

Sunday, November 15, 2009

കുറ്റിച്ചൂല്‍

അധ്വാനവര്‍ഗ സിദ്ധാന്തം എന്നത് അണികള്‍ കൊടികെട്ടുക, മുദ്രാവാക്യം വിളിക്കുക, പണപ്പിരിവുനടത്തുക; നേതാവ് സകുടുംബം സുഖജീവിതം നയിക്കുക എന്ന മഹത്തായ അവസ്ഥയുടെ പ്രത്യയശാസ്ത്ര രൂപമാകുന്നു. സിദ്ധാന്തം പലമട്ടില്‍ നാട്ടില്‍ നടപ്പുണ്ടായിരുന്നുവെങ്കിലും അതിന് ശാസ്ത്രീയ ചട്ടക്കൂടും പ്രചുരപ്രചാരവും നല്‍കിയത് മീനച്ചിലാറിന്റെ പൊന്നോമനപ്പുത്രനും റബര്‍മരക്കാടിന്റെ കൂട്ടുകാരനുമായ പാലായുടെ മാണിക്യമാണ്. പാലാഴി കടഞ്ഞാല്‍ അമൃതാണ് വരികയെന്ന കണ്ടുപിടിത്തം നടത്തിയത് പാലായുടെ മാണിക്യമല്ലെങ്കിലും പാലാഴിയില്‍നിന്ന് പൂത്ത പണവും വാരിയെടുക്കാമെന്നു കണ്ടെത്തി അഭിനവ ഡാര്‍വിന്‍പട്ടവും ടിയാന്‍ നേടിയിട്ടുണ്ട്. മതികെട്ടാന്‍ അദ്ദേഹത്തിന് കേട്ടാല്‍ മതിവരാത്ത പേരാണ്. പിള്ളമനസ്സില്‍ കള്ളമില്ലാത്തതുകൊണ്ട് സ്വന്തം പിള്ളയെ രാഷ്ട്രീയത്തിലും സിനിമയിലുമിറക്കി പുലിവാലുപിടിച്ചു-അച്ഛനല്ലിത് പെരുന്തച്ചനാണെന്ന് പിള്ളയുടെ പിള്ള നാടുനീളെ പറഞ്ഞുനടക്കുന്നു. പാലായുടെ മാണിക്യത്തിനുമുണ്ട് പവിഴംപോലത്തെ ഒരു പിള്ള. ആ പിള്ളയെ സിനിമയിലേക്കയക്കാതെ കോട്ടയത്തുകൊണ്ടുപോയി മുണ്ടുടുപ്പിച്ച് സ്ഥാനാര്‍ഥിത്വം പഠിപ്പിച്ചതുകൊണ്ട് കുരുത്തംകെടാതെ കാത്തു. ആയകാലത്ത് പറന്നുനടന്നവര്‍ ആവതില്ലാത്ത കാലത്ത് അടങ്ങിക്കിടക്കും. അവരുടെ വാക്കുകള്‍ ഇങ്ങനെയാകും:

"നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം.''

ബൈബിളില്‍നിന്നുള്ള കോപ്പിയടിയാണെങ്കിലും ഗാന്ധി-ക്രിസ്തു സിദ്ധാന്തമായും ഈ വാചകത്തെ വ്യാഖ്യാനിക്കാം. മറ്റേക്കരണവും കാട്ടിക്കൊടുക്കണമെന്നുപറഞ്ഞ അപ്പൂപ്പനുമായാണ് പാലായുടെ മുത്തിന് സാമ്യം. കണ്ടില്ലേ-ഇപ്പോള്‍ പിണറായി വിജയനെ ഭര്‍ത്സിക്കുന്നതിന്റെ പത്തിരട്ടി പാലാഴിക്കഥയും മതികെട്ടാനിലെ കൊള്ളയുമെല്ലാം പറഞ്ഞുനടന്ന പ്രസ് കോഫറന്‍സ്(പി സി) ജോര്‍ജിന് മൂത്താശാന്‍ മാപ്പുകൊടുത്തിരിക്കുന്നു.

"ജോര്‍ജ് കടുംപിടിത്തക്കാരനും വാശിക്കാരനുമാണ്. മനസ്സിലുള്ളത് വിളിച്ചുപറയും. അത് പ്രത്യേക സ്വഭാവമാണ്. ഞങ്ങള്‍ ഇപ്പോള്‍ രണ്ടല്ല, ഒന്നാണ്. (രണ്ടില; ഒരു ഞെട്ട്) ഇനി അര്‍ജുനനെപ്പോലെ അധര്‍മത്തിനും അനീതിക്കുമെതിരെ ജോര്‍ജ് മുന്നണിപ്പോരാളിയായി പടനയിക്കും''

അര്‍ജുനന്‍ ജോര്‍ജ്. മാണിക്യം തേരാളി. കാലാള്‍പ്പടയുടെ കാര്യം ഉമ്മന്‍ചാണ്ടി നോക്കും.

കള്ളുകുടിമൂത്ത് പുറപ്പെട്ടുപോയ ഭര്‍ത്താവ് വീട്ടില്‍തിരിച്ചെത്തിയപോലത്തെ വികാര വിക്ഷോഭമാണ് കോട്ടയത്ത് പൊട്ടിച്ചിതറി ഒലിച്ചിറങ്ങിയത്. ഇരുപത്തൊമ്പതു വര്‍ഷം പിറകേ നടന്ന് ചീത്തവിളിച്ചിട്ടും മാണിസാര്‍ എന്നെ സഹിച്ചില്ലേ എന്നാണ് അര്‍ജുനന്‍ വില്ലുപോലെ വളഞ്ഞ് കരഞ്ഞത്. മകനേ അര്‍ജുനാ, നീ എന്നെ ശത്രുവായി കരുതുമ്പോഴും നിന്റെ മാനസാന്തരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് മാണിക്യത്തിന്റെ കിടിലന്‍ മറുപടി. ഇടയ്ക്ക് രണ്ടുവട്ടം നെഞ്ചില്‍ കൈവച്ച് ഇതുപറഞ്ഞപ്പോള്‍ ഗാന്ധിപ്രതിമപോലും കരഞ്ഞു; തിരുനക്കര മൈതാനത്തെ മണല്‍ത്തരികള്‍ കോരിത്തരിച്ചു; അമ്പലമണി നിര്‍ത്താതെ മുഴങ്ങി. അര്‍ജുനന് അഴിച്ചുവയ്ക്കാന്‍ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട്.

"കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ മാണിക്യത്തിന് കഴിഞ്ഞിട്ടില്ല. 65 ല്‍ അതിനു കഴിഞ്ഞേനെ''-ആദ്യത്തെ സങ്കടം."ആ(മാ)ശയപരമായി യോജിക്കാന്‍ കഴിയുന്ന കക്ഷികളുമായി യോജിക്കണമെന്നുì തോന്നിയാണ് ഉപാധികളൊന്നുമില്ലാതെ മാണിഗ്രൂപ്പില്‍ ലയിച്ചത്. ചെറുനദികള്‍ സമുദ്രത്തില്‍ ലയിക്കണ്ടേ?''

കോട്ടയത്തെവിടെ സമുദ്രമെന്ന് പ്രസംഗം കേട്ടിരുന്ന കൊച്ചുമാണിക്യം ചോദിച്ചെങ്കിലും അപ്പന്‍ വാപൊത്തിക്കളഞ്ഞു. ഇനി ഇടതുമുന്നണിക്കെതിരായ പോരാട്ടത്തില് പടനയിക്കാനുള്ള അര്‍ജുനനാണെന്ന് വാഴ്ത്തിയെങ്കിലും 'നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം' എന്ന ബൈബിള്‍വാക്യം പറഞ്ഞതെന്തിനെന്നുമാത്രം ആര്‍ക്കും മനസ്സിലായില്ല. 'മോനേ, അര്‍ജുനാ, കുലദ്രോഹീ, നീ എന്നെ പരമാവധി ദ്രോഹിച്ചു. എന്നാലും നീ മാപ്പുപറഞ്ഞുവന്നതല്ലേ. കര്‍ത്താവിനെക്കരുതി വാതില്‍ തുറന്നുതരുന്നു'' എന്ന പരിഭാഷ ആ ബൈബിള്‍ വാക്യത്തിനുണ്ടോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.

അര്‍ജുനന്‍ ഇതുവരെ നടത്തിയതൊന്നും പോരല്ല, ഇനി എന്റെ കീഴില്‍ നടത്തുന്നതാണ് പോരെന്ന അര്‍ഥവും അതിന് ഉണ്ടോ എന്തോ. മാണിസാറും ലീഗുകാരുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ജോര്‍ജ് ഇപ്പോള്‍ പറയുന്നത് തന്റെ പഴയ നേതാവിനെതിരായ ഒരു സിഡി കയ്യിലുണ്ടെന്നാണ്. ഇനി എന്നെങ്കിലും തെറ്റിപ്പിരിയുമ്പോള്‍ മാണിക്യത്തിന്റെയും ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയുമൊക്കെ സിഡിയുമായി ജോര്‍ജ് വരുന്ന അവസ്ഥ ഒഴിവാക്കാനുള്ള ഒരു മുന്‍കരുതല്‍-അതുമാത്രം മതി.

*
മലബാര്‍ഭാഷ തെക്കുള്ളവര്‍ക്ക് അപ്പടി മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരിക്കല്‍ ഇ കെ നായനാര്‍ ഒരു സംഭവം വിവരിക്കുന്നതിനിടെ പത്രക്കാരോട് പറഞ്ഞ ഒരു വാചകം "ഓനങ്ങ് കീഞ്ഞ് പാഞ്ഞൂട്ട്'' എന്നായിരുന്നു. ആര്‍ക്കും അര്‍ഥം മനസ്സിലായില്ല. നായനാര്‍തന്നെ വിശദീകരിച്ചു. ഓന്‍-അവന്‍. കീഞ്ഞ്-ഇറങ്ങി. പാഞ്ഞൂട്ട്-ഓടിപ്പോയി. പറഞ്ഞതിന്റെ അര്‍ഥം 'അവന്‍ ഇറങ്ങി ഓടി' എന്ന്. ഇങ്ങനെ കൌതുകകരമായ ഒട്ടേറെ പ്രയോഗങ്ങളുണ്ട്. തൂത്തുവാരുക എന്ന് മലബാറുകാര്‍ പറയാറില്ല. അടിച്ചുവാരുക എന്നാണ് പറയുന്നത്. ചൂലിനെ മാച്ചിലെന്ന് വിളിക്കും. അടിക്കാനുള്ള സാധനം വടിമാത്രമല്ല, ചൂലുമാണെന്നര്‍ഥം. അങ്ങനെയുള്ള ചൂല്‍ കുറ്റിച്ചൂലാകുമ്പോഴാണ് സേവനം അവസാനിപ്പിക്കുക. ആര്‍ക്കും വേണ്ടാത്ത, അടിക്കാന്‍ പറ്റാത്ത നിര്‍ഗുണമായ ഒന്നാണ് കുറ്റിച്ചൂല്‍.

അത്തരമൊരു ചൂലിനുപോലും അത്ഭുതം കാണിക്കാമെന്ന അവസ്ഥയുള്ള ചില മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. അങ്ങനെയൊന്നിന്റെ പേര് കണ്ണൂര്‍ എന്നാണ്. നല്ല പുത്തന്‍ ചൂലുകള്‍ വേണ്ടതിലേറെ കൈയിലുണ്ടായിട്ടും അവിടെ ഒരു കുറ്റിച്ചൂലിനെ നിര്‍ത്തി മത്സരിപ്പിച്ചതിന്റെയും അതിന് നിന്നുകൊടുത്തതിന്റെയും ബഹളം പുറത്തുവന്നുതുടങ്ങിയിരിക്കുന്നു. പി രാമകൃഷ്ണന്‍ നല്ല കോണ്‍ഗ്രസുകാരനാണ്. അഴിമതിയില്ല; ആവേശമുണ്ട്. അണികളില്ല; ആദര്‍ശമുണ്ട്. അക്രമമില്ല; ആന്റണിയുണ്ട്. അധികാരമില്ല; ഡിസിസി പ്രസിഡന്റുസ്ഥാനമുണ്ട്. സുധാകരന്‍ കറങ്ങിയടിച്ച് കയറിപ്പറ്റിയതാണെങ്കിലും കോണ്‍ഗ്രസുതന്നെ. ആദര്‍ശമില്ല; അലര്‍ച്ചയുണ്ട്. അണികളില്ല; അടിമകളുണ്ട്. ആന്റണിയില്ല; ചേര്‍ത്തലക്കാരന്‍ രവിയുണ്ട്. ഔചിത്യമില്ല; ഔദ്ധത്യമുണ്ട്. രാമകൃഷ്ണനും സുധാകരനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാല്‍ സുധാകരന് പട്ടുംവളയും കിട്ടും; രാമകൃഷ്ണന് കാല്‍പായ കടലാസില്‍ ഒരു ശാസന കിട്ടും.

അമരക്കാരന് തലതെറ്റുമ്പോള്‍ അണിയക്കാരന് തണ്ടുകള്‍ തെറ്റുമെന്ന ചൊല്ല് കണ്ണൂരിലെ കോണ്‍ഗ്രസില്‍ ഫലിക്കില്ല. അവിടെ അമരക്കാരനും അണിയക്കാരനും രണ്ട് തോണിയിലാണ്. അബ്ദുള്ളക്കുട്ടി പറഞ്ഞത്, കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയും സുധാകരേട്ടന്‍ സിംഹക്കുട്ടിയുമാണ് എന്നത്രെ. താന്‍ വെറുമൊരു അത്ഭുതക്കുട്ടി. പി രാമകൃഷ്ണന്‍ പാവം പൂച്ചക്കുട്ടി. എല്ലാം കുട്ടികളുടെ കളിയാണ്. അമരത്തിരിക്കുന്നത് അടിതെറ്റിയ കുട്ടികള്‍.

*
വീരേന്ദ്രകുമാറിനെ സ്വന്തം പത്രത്തിനുപോലും വലിയ വിലയൊന്നുമില്ല. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിനെ പുകഴ്ത്തുകയും എല്‍ഡിഎഫിന് 'വേണ്ടത്ര' വോട്ടുകൂടിയില്ലെന്ന് ഗവേഷിക്കുകയുംചെയ്യുന്ന വീരഭൂമി, എല്‍ഡിഎഫ് ഇത്തവണ മത്സരിച്ചത് മലപോലെ വലുതും കാടുപോലെ ഇടതൂര്‍ന്നതും കാപ്പിത്തോട്ടംപോലെ ഫലഭൂയിഷ്ഠവുമായ പിതൃ-പുത്ര പാര്‍ടിയുടെ സഹായമില്ലാതെയായിരുന്നു എന്നത് കണ്ട മട്ടു കാട്ടിയില്ല. കോണ്‍ഗ്രസിന്റെ മുഖം ചന്ദ്രനെപ്പോല്‍ വിളങ്ങുമ്പോള്‍ മന്നവേന്ദ്രന്റെ മുഖം മണ്ണെണ്ണവിളക്കെങ്കിലും ആക്കേണ്ടതല്ലേ? രാഹുല്‍ജിയെ പരിഹസിച്ച വക്രദൃഷ്ടിക്ക് കണക്കിന് കിട്ടിയെന്ന് കേള്‍ക്കുന്നു. ഇനി പുതിയ കുറ്റത്തിന് ആരെയാണാവോ ശിക്ഷിക്കാന്‍ പോകുന്നത്. കിട്ടുന്നതെല്ലാം വാങ്ങിവയ്ക്കേണ്ടിവരുന്നത് വീരഭൂമിയിലെ അമാലന്മാരുടെ ദുര്‍വിധി! പുറമേക്ക് കോട്ടും സ്യൂട്ടും പത്രാസുമുണ്ടല്ലോ. അതുമതി.

*
കാണ്‍മാനില്ല:

ഐരാവതത്തിന്റെ പുറത്തു സഞ്ചരിച്ചതിന്റെ തഴമ്പും വീരസാഹസിക കൃത്യങ്ങളില്‍ പങ്കെടുത്തതിന്റെ പാരമ്പര്യവുമുള്ള എഴുത്താളനായ 'യുവാവി'നെ നാലാഴ്ചയായി കാണാനില്ല. വിശേഷാല്‍ സ്വരവും പ്രതിയുടെ ഭാവഹാവാദികളുമുള്ള, തുറിച്ചുനോട്ടം, തെറിവിളി തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ ആഴ്ചയിലൊരിക്കല്‍ പതിവായി പ്രകടിപ്പിക്കാറുള്ള ടിയാനെ കണ്ടുകിട്ടുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ ആട്ടുകല്ലുമുക്കിലേക്കോ പുറക്കാടി ദേവസ്വംവക പണ്ടാരഭൂമിയിലെ ഓഫീസിലേക്കോ എത്രയും പെട്ടെന്ന് ആയത് അറിയിക്കുവാന്‍ താല്‍പ്പര്യം. കേടുപാടുകൂടാതെ തിരിച്ചെത്തിയാല്‍ പുതിയ ലാവണത്തിലേക്ക് വീരോചിതം ഇരുത്തി പ്രവേശിപ്പിക്കുന്നതാണെന്നുള്ള വിവരവും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. കൊഞ്ചനല്ലേ, മുട്ടോളം; അല്ലെങ്കില്‍ ചട്ടിയില്‍-അത്രയേ തുള്ളൂ.

Sunday, November 8, 2009

മുരളുന്ന കോണ്‍ഗ്രസ്!

മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗ്യനായ നേതാവാണ്. അച്ചടി വടിവ്, നീലംമുക്കിയ വെണ്‍മ, നാടകനടിപ്പ്, ആദര്‍ശത്തിന്റെ അസ്ക്യത-ആന്റണി കോണ്‍ഗ്രസിനു വേണ്ട യോഗ്യതകളുടെ അപൂര്‍വ സംഗമം. കണ്ണൂരില്‍നിന്ന് രണ്ടുവട്ടം തോറ്റ് പത്തുവര്‍ഷം വനവാസം നടത്തിയതിന്റെയും ആക്രാന്തക്കുട്ടിയെ അല്‍ഭുതക്കുട്ടിയാക്കിയതിന്റെയും പരിക്കുമായാണ്, വടകരയില്‍ ഭാഗ്യപരീക്ഷണം നടത്തിയത്. ആന്റണിയുടെ കൃപകൊണ്ടുകിട്ടിയ സീറ്റ്, വീരന്റെ വീരോചിതവും വിമതന്റെ വിലാസലസിതവുമായ സഹായം, മകാരാദി മാധ്യമങ്ങളുടെ മാനസപുത്രസ്ഥാനം എന്നിവകൊണ്ട് രക്ഷപെട്ട് ഡല്‍ഹിയിലെത്തി. അവിടെ താലത്തിലാക്കി ഒരു സഹമന്ത്രിസ്ഥാനം കാത്തിരുന്നു. ആന്റണിയുടെ അലിവില്‍ ആഭ്യന്തരമന്ത്രി. വിധേയത്വം ആന്റണിയോടുമാത്രം. മൂലയ്ക്കിരുത്താന്‍ നോക്കിയ ഉമ്മന്‍ചാണ്ടിയോടും വെട്ടില്‍വീഴ്ത്താന്‍ നോക്കിയ ചെന്നിത്തലയോടും ഒടുങ്ങാത്ത പക.
കേരളത്തില്‍ പ്രസ്താവനകളുടെയും പത്രസമ്മേളനത്തിന്റെയും കുത്തകാവകാശം പതിച്ചെടുത്ത ചെന്നിത്തല-ഉമ്മന്‍ കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കുംവിധം പ്രസ്താവനകളുടെ പ്രളയം തീര്‍ത്താണ് ആദ്യം ആഞ്ഞടിച്ചത്. കേന്ദ്രസേന, ക്രമസമാധാനം തുടങ്ങി മുസ്ളി പവര്‍ എക്സ്ട്രയുടെ കാര്യം വരെ പത്രസമ്മേളനം വിളിച്ച് വിളമ്പിയ ആഭ്യന്തര സഹമന്ത്രി, അതൊന്നും ഏശുന്നില്ലെന്നുകരുതി കുന്തിച്ചിരിക്കുമ്പോഴാണ് പഴയ കിങ്ങിണിക്കുട്ടനെ കണ്ടുമുട്ടിയത്. അച്ഛന്‍ അകത്തും മകന്‍ പുറത്തും. പാര്‍ടിയുണ്ടായിട്ടും അച്ഛന് നാട്ടില്‍ വിലയില്ല. പാര്‍ടിയില്ലാത്ത മകന് തീരെ വിലയില്ല. ഉപതെരഞ്ഞെടുപ്പുകാലത്ത് തറവാടടങ്ങുന്ന മണ്ഡലത്തില്‍പോലും അച്ഛനെ പ്രവേശിപ്പിച്ചില്ല. മകന്‍ ക്ഷണിക്കാതെ പോയെങ്കിലും ഉണ്ണാതെ തിരിച്ചുപോരേണ്ടിവന്നു. ഒരുകാലത്ത് പ്രതാപികളായ തറവാട്ടുകാര്‍ ഉണ്ണാനും ഉടുക്കാനുമില്ലാത്തവരായി തെക്കുവടക്കുനടക്കുന്നു. ആ തറവാട്ടില്‍നിന്ന് ഉപ്പും ചോറും തിന്നുവളര്‍ന്ന തിരുത്തല്‍കുട്ടികള്‍ സര്‍വപ്രതാപികളായി പത്രസമ്മേളനങ്ങള്‍ നടത്തി സുഖിച്ചുജീവിക്കുന്നു. ആര്‍ക്കും സഹിക്കാനാകാത്ത അവസ്ഥയാണ്. മുല്ലപ്പള്ളിക്കും സഹിച്ചില്ല. ആദ്യം കുത്തിയുണര്‍ത്തേണ്ടത് ഉറക്കം നടിച്ചുകിടക്കുന്നവരെത്തന്നെയാണെന്ന് മുല്ലപ്പള്ളിക്കുപോലും അറിയാം. ആന്റണിയുടെമുന്നില്‍ മൈക്കുംപിടിച്ച് ശിഷ്യന്‍ മുരണ്ടു:

"ആന്റണി മൌനം വെടിയാന്‍ തന്റേടം കാണിക്കണം. തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ മൌനം പാലിക്കുന്നത് നിര്‍ത്തണം. അത്തരക്കാരോട് പാര്‍ടി വിട്ടുപോകാന്‍ പറയണം.''

ആരാണ് പാര്‍ടി വിട്ടുപോകേണ്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞില്ല. അത് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അതോ രണ്ടുപേരും കൂടിയോ എന്നതും വ്യക്തമാക്കിയില്ല. പക്ഷേ, പാര്‍ടിക്കകത്തേക്ക് കൊണ്ടുവരേണ്ട ദിവ്യതേജസ്സ് മുരളീധരന്റേതാണെന്ന് പിറ്റേന്ന് വിശദീകരിച്ചു. മുരളിയെ തടയുന്നത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ്. മുരളി വന്നാല്‍ തങ്ങളുടെ ഗതി അധോഗതിയാകുമെന്ന് അവര്‍ക്ക് നിശ്ചയം. ആ തഴമ്പ്, പൂവമ്പഴത്തിന്റെ ശേല്, ശബ്ദഗാംഭീര്യം, ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പ്-ചപ്രത്തലമുടികൊണ്ടും തക്കാളിമോന്തകൊണ്ടുമൊന്നും പകരം വയ്ക്കാവുന്നതല്ല ഇതൊന്നും. മുരളി വന്നാല്‍ മുരളുന്ന കോണ്‍ഗ്രസാകും. കെപിസിസി ആപ്പീസില്‍ ജലസേചനച്ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുണ്ടാകും. ആന്റണിക്കും മുല്ലപ്പള്ളിക്കും പാരവയ്ക്കുന്ന ആളല്ല മുരളി. വികാരത്തള്ളിച്ചയില്‍ പലതും പ്രാസമൊപ്പിച്ച് പറഞ്ഞിട്ടുണ്ടാകാമെങ്കിലും മാന്യനാണ്. പണ്ട് മുണ്ടുരിയിച്ച ദേഷ്യംകൊണ്ട് ഉണ്ണിത്താന്‍ പലതും പറഞ്ഞെന്നുവരും. അല്ലെങ്കിലും അത്തരം ഡയലോഗുകളൊക്കെ ഇക്കാലത്ത് ആരെങ്കിലും കണക്കിലെടുക്കാറുണ്ടോ. അങ്ങനെ ആ നിയോഗം-കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുരളിയെ വിളിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്താനുള്ള നിയോഗം മുല്ലപ്പള്ളി ഏറ്റെടുത്തിരിക്കുന്നു. മുരളിയുടെ വരവ് ആരെക്കൊണ്ടും തടയാനൊക്കില്ലെന്നാണ് മുല്ലപ്പള്ളിക്ക് പിന്തുണയുമായെത്തിയ റിട്ടയേഡ് ഭീഷ്മാചാര്യന്‍ പ്രസ്താവിച്ചിരിക്കുന്നത്. പഴയ പാരമ്പര്യം വച്ചു നോക്കിയാല്‍, മുല്ലപ്പള്ളി വടകര സീറ്റ് ത്യജിച്ച് കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും മുരളി കേന്ദ്ര സഹമന്ത്രിയായി വടകരയില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുകയും എന്നതാണ് അടുത്ത ഘട്ടം. മുരളിക്കുവേണ്ടത് സ്വയം തന്നെ തോന്നിക്കൊള്ളും. ഇനിയും കുറെ ഓടാനുള്ള പടമാണ്. ഇപ്പോള്‍ നൂണ്‍ ഷോ ആയതുനോക്കേണ്ട.

*
കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും എല്‍ഡിഎഫ് ജയിക്കുമോ എന്ന് ശതമന്യുവിനോടും പലരും ചോദിക്കുന്നു. അങ്ങനെ പ്രവചിക്കാന്‍ മാത്രം ജ്യോതിഷം പഠിക്കാത്തതുകൊണ്ട് ഉത്തരം പറയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും 2006ല്‍ എല്‍ഡിഎഫ് അടിച്ചുകയറിയപ്പോള്‍ ഈ മൂന്നിടത്തും ജയിച്ചത് സുധാകരനും വേണുഗോപാലനും തോമസ് മാഷുമാണ്. വടിവാള്‍, പതയുന്ന സോപ്പ്, തിരുത എന്നിങ്ങനെയുള്ള സ്വന്തം ചിഹ്നങ്ങളിലല്ല, കൈപ്പത്തി ചിഹ്നത്തില്‍തന്നെ മത്സരിച്ചാണ് മൂന്നു മഹാരഥന്മാരും ജയിച്ച് തിരുവനന്തപുരത്തെത്തിയത്. നിയമസഭയിലെ എസിക്ക് തണുപ്പുപോരാത്തതുകൊണ്ടോ എന്തോ, മൂന്നുപേരും പാതിവഴിയില്‍ തിരുവനന്തപുരത്തെ ഉപേക്ഷിച്ച് ഡല്‍ഹിക്ക് വിമാനം കയറാന്‍ പുറപ്പെട്ടു. അങ്ങനെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും യുഡിഎഫിന് ജയിച്ചുകയറാന്‍ പറ്റിയ മണ്ഡലങ്ങളാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ്, ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. അങ്ങനെയുള്ള സ്ഥലത്ത് എല്‍ഡിഎഫ് ജയിക്കുമോ എന്നു ചോദിച്ചാല്‍ എന്ത് ഉത്തരം പറയാന്‍. കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ് വിജയം എന്നാണ് ശതമന്യുവിന്റെ പക്ഷം.

പക്ഷേ, ആലപ്പുഴക്കാരും കൊച്ചിക്കാരും കണ്ണൂരുകാരും അതുകൊണ്ട് തൃപ്തിപ്പെടുന്ന മട്ടില്ല. അവര്‍ ജയിക്കാന്‍വേണ്ടിത്തന്നെയാണ് പോരാടിയത്. ഇരുപത്തയ്യായിരം മുതല്‍ പതിനായിരം വരെ ഭൂരിപക്ഷത്തിന്റെ കണക്കുപറഞ്ഞാണ് മൂന്നു മണ്ഡലത്തെയും ആദ്യം യുഡിഎഫ് വിശേഷിപ്പിച്ചതെങ്കില്‍, വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് കഷ്ടിച്ചു ജയിച്ചുപോരാന്‍ സാധ്യതയുണ്ടെന്നാണ്. അതായത്, ഫലം പ്രവചനാതീതമായിരിക്കുന്നെന്ന്. അതിനര്‍ഥം എല്‍ഡിഎഫ് ആദ്യറൌണ്ട് ജയിച്ചു എന്നാണ്. ഏത് ഭൂമികുലുക്കത്തെയും അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അഹങ്കരിച്ച മൂന്നു മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പില്ലാത്തവയായി മാറിയിരിക്കുന്നു. അതാണ് എല്‍ഡിഎഫിന്റെ വിജയം. പത്താംതീയതി വോട്ടെണ്ണുമ്പോള്‍ വരാനുള്ളത് ബോണസാണ്.

*
കേന്ദ്രസേന വന്നാല്‍ എന്താണ് വിശേഷം? പാവപ്പെട്ട കുറെ മീശക്കാര്‍ വെയിലുകൊണ്ടും ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചും മൂന്നാലുദിവസം കഷ്ടപ്പെടേണ്ടിവരും. നാട്ടുകാര്‍ക്ക് നോക്കിച്ചിരിക്കാന്‍ ഒരു വക കിട്ടും. അതിലപ്പുറമുള്ള ഒന്നും കണ്ണൂരില്‍ കണ്ടില്ല. കേന്ദ്ര സേനയെക്കാള്‍ കടുത്ത ലാത്തിച്ചാര്‍ജിന് ത്രാണിയുള്ള ചിലരെ കണ്ണൂരില്‍ കൊണ്ടുവന്നിരുന്നു. ഒന്ന്-കെ മുരളീധരന്‍. മൈക്കുകെട്ടി ഇലക്ട്രിക് പോസ്റ്റുകളോട് കിന്നാരം പറഞ്ഞ് പുള്ളിക്കാരന്‍ രണ്ടാംദിവസം സ്ഥലംവിട്ടു. രണ്ടാമത് വന്നത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഒരുണ്ണിയുറുമ്പുകടിച്ച ഗൌരവംപോലും തന്നെക്കാണുമ്പോള്‍ കണ്ണൂരുകാര്‍ക്കില്ലെന്നുകണ്ട് വന്നപോലെ ടിയാനും പോയി. മൂന്നാമത് വന്നത് ആനയുടെ പേരും പാപ്പാന്റെ തഴമ്പുമുള്ള നടികര്‍തിലകം. അവിടത്തെ സ്ഥാനാര്‍ഥിയും നടികര്‍ തിലകവും തമ്മില്‍ സ്വഭാവ വിശേഷത്തില്‍ ഒട്ടേറെ സാമ്യം. പുള്ളിക്കാരന്‍ വന്ന് ആദ്യം പറഞ്ഞത്, പെണ്‍വാണിഭത്തെക്കുറിച്ചാണ്. ഒരു കെട്ടിടത്തില്‍ താമസിക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടെങ്കില്‍ അത് കേസെടുക്കേണ്ട കുറ്റമത്രെ. അടുത്തതായി പറഞ്ഞത് സാരിയുടെ വിലയെക്കുറിച്ച്. അനുഭവമാണല്ലോ പലര്‍ക്കും ഗുരുനാഥന്‍. ആര്‍ ബാലകൃഷ്ണപിള്ള എന്ന നേതാവ് സ്വന്തം ഭാര്യക്ക് വാങ്ങിക്കൊടുത്ത സാരി ഒരു വലിയ അഴിമതിക്കേസിന്റെ തുമ്പായി മാറിയിരുന്നു. അതുതാനല്ലേ ഇതുമെന്ന് തോന്നാം. വര്‍ണ്യത്തിലാശങ്ക. ഉല്‍പ്രേക്ഷയാണ്. നമ്മുടെ ജനപ്രതിനിധികള്‍ക്കൊക്കെ ഇത്ര വലിയ സാംസ്കാരികനിലവാരം പാടുണ്ടോ, അതിന് പരിധി നിശ്ചയിക്കേണ്ടതല്ലേ എന്നൊക്കെ ഗണേശ്കുമാറിനെ കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. കാണുമ്പോള്‍ ആ തോന്നല്‍ മാറും. അച്ഛന് പെരുന്തച്ചന്‍ കോംപ്ളക്സുണ്ടോ എന്ന് ചോദിക്കുമ്പോള്‍, 'ഉണ്ടില്ല' എന്നു മറുപടിപറയുന്നതാണല്ലോ തറവാട്ടുമഹിമ. ആട്ടുന്നവനെ നെയ്യാന്‍ ഏല്‍പ്പിക്കാം. ആടുന്നവനെ നേരെ നിര്‍ത്താന്‍ നോക്കരുത്.

*
അബ്ദുള്ളക്കുട്ടി നന്നെ ചെറുപ്പത്തിലേ മദ്രസ പഠനത്തിന് പോയിരുന്നെന്ന് പരിചയപ്പെടുത്തുന്ന കോണ്‍ഗ്രസ് പത്രം എ എ ഷുക്കൂര്‍ മതപഠനം നടത്തിയിട്ടുണ്ടോ എന്നു പറയുന്നില്ല-ഡൊമിനിക് പ്രസന്റേഷന്‍ സണ്‍ഡേ സ്കൂളില്‍ പോയിട്ടുണ്ടോ എന്നുമില്ല. ചെറുപ്പത്തിലല്ലാതെ പ്രായപൂര്‍ത്തിയായാല്‍ ആരെങ്കിലും മദ്രസയില്‍ പഠിക്കാന്‍ പോകുന്നുണ്ടോ എന്നും വിശദീകരിക്കുന്നില്ല. മാതാപിതാക്കള്‍ മകനെ പള്ളിമുക്രിയാക്കണമെന്നാഗ്രഹിച്ചതാണ് അബ്ദുള്ളക്കുട്ടിയുടെ മഹത്തായ ജീവചരിത്രത്തിന്റെ തുടക്കമത്രെ. നാളെ പാലായിലോ കോട്ടയത്തോ ഇതേ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടിവന്നാല്‍, മാതാപിതാക്കളുടെ ആഗ്രഹം എങ്ങനെയായിരിക്കുമെന്ന് ഓര്‍ത്തുനോക്കാം. ഇതാണ് മഹത്തായ മതേതര പാര്‍ടിയുടെ തെരഞ്ഞെടുപ്പുമുഖം.

Sunday, November 1, 2009

ഇരട്ടത്താപ്പ്

മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച തീരുമാനമെടുത്തത് വി എം സുധീരനായിരുന്നെങ്കില്‍ നമ്മുടെ പത്രങ്ങള്‍ എങ്ങനെ വാര്‍ത്ത എഴുതുമെന്ന് ആലോചിച്ചുനോക്കുന്നത് രസകരമാണ്. പണ്ട് എ കെ ആന്റണി ചാരായം നിരോധിച്ചപ്പോള്‍ എഴുതിയതു കണ്ടിട്ടില്ലേ. അതേ നിരോധനം എല്‍ഡിഎഫ് സര്‍ക്കാരാണു കൊണ്ടുവന്നതെങ്കില്‍, വിദേശ മദ്യമാഫിയക്കുവേണ്ടി, അബ്കാരി ലോബിക്കുവേണ്ടി പാവപ്പെട്ടവന്റെ ചാരായംകുടി മുട്ടിച്ചു എന്ന് പറയുമായിരുന്നു. അതേ മാനസികാവസ്ഥയാണ്, ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ എതിര്‍ത്ത് രംഗത്തുവന്നവരുടേതും. മാന്യമായ ശമ്പളവും സ്വകാര്യ പ്രാക്ടീസില്ലാതെ വരുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രത്യേക ആനുകൂല്യവും പ്രഖ്യാപിച്ചാണ് ശ്രീമതി ടീച്ചര്‍ നിരോധനം കൊണ്ടുവന്നത്. അത് സഹിക്കാതെ ഒരു മാന്യന്‍ ചോദിക്കുന്നത്, 'എലിയെ പേടിച്ച് ഇല്ലം ചുടണോ' എന്നാണ്.

ഇരട്ടത്താപ്പുകളുടെ കാലമാണിത്.

കണ്ണൂരിലേക്ക് നോക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയടക്കമുള്ളവര്‍ മറ്റു മണ്ഡലത്തില്‍നിന്ന് വോട്ടുമാറ്റി കണ്ണൂരിലെത്തിയതില്‍ ആര്‍ക്കും പരിഭവവുമില്ല; പരാതിയുമില്ല. ഇരുപത്തിരണ്ടായിരം 'ഇറക്കുമതിവോട്ട്' സിപിഐ എം ചേര്‍ത്തുവെന്നാണ് ആദ്യം സുധാകരന്‍ പറഞ്ഞത്. വെള്ളം കൂട്ടാതെ അത് എഴുതിയ മനോരമയും മാതൃഭൂമിയും ആ കണക്ക് കുറച്ചുകുറച്ച് ഇപ്പോള്‍ മുന്നൂറിലെത്തിച്ചിരിക്കുന്നു. 1.33 ലക്ഷം വോട്ടര്‍മാരുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ മുന്നൂറുപേര്‍ യഥാര്‍ഥ വോട്ടര്‍മാരല്ലെന്നാണ് പരാതി! കേസെടുക്കും, എടുത്തു, ബൂത്തില്‍ കയറ്റില്ല, കയറ്റിയാലും നേരെ ജയലിലിലേക്ക് കൊണ്ടുപോകും എന്നൊക്കെ എല്ലാ ദിവസവും വാര്‍ത്തയെഴുതിയവര്‍ ഇപ്പോള്‍ പറയുന്നത്, ഇനി കേസൊന്നുമുണ്ടാകില്ല, തെരഞ്ഞെടുപ്പ് ഹര്‍ജിമാത്രമേ നടക്കൂ എന്നാണ്. നുണ എഴുതാനും ആവര്‍ത്തിക്കാനും മാത്രമല്ല, തലേന്ന് എഴുതിയത് അപ്പാടെ വിഴുങ്ങാനും മടിയില്ലാതായിരിക്കുന്നു മാധ്യമ കുലോത്തമന്മാര്‍ക്ക്.

*
കീമോതെറാപ്പി എന്നു പറഞ്ഞാല്‍ കൂടിയ മരുന്നുകൊടുത്തുള്ള ചികിത്സ എന്നേ അര്‍ഥമുള്ളൂ. അര്‍ബുദത്തിന് ചികിത്സിക്കുമ്പോള്‍ ഓപ്പറേഷന്‍, റേഡിയോ തെറാപ്പി, കീമോ തെറാപ്പി എന്നിങ്ങനെയുള്ള മൂന്നിനം ഒറ്റയ്ക്കോ കൂട്ടായോ പ്രയോഗിക്കുന്നു. നമ്മുടെ ഭാ.ജ.പായ്ക്ക് അര്‍ബുദമാണെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി ശസ്ത്രക്രിയയോ കീമോതെറാപ്പിയോ വേണ്ടതെന്ന് തീരുമാനിക്കാം. ചികിത്സ തുടങ്ങുന്നതിനുമുമ്പുതന്നെ അരുതാത്തതു വല്ലതും സംഭവിക്കുമോ എന്നും ഭയപ്പെടണം. കര്‍ണാടകത്തില്‍നിന്ന് വരുന്ന വാര്‍ത്തകണ്ടിട്ട് ലക്ഷണം മോശമാണ്. ആകെ മരുന്നിനുവച്ചപോലെയുള്ള ഒന്നാണ് ദക്ഷിണേന്ത്യയില്‍ കര്‍ണാടകം. അവിടെ വിമതപ്പോരാളികളുടെ അന്തിമയുദ്ധം നടക്കുന്നു. ഭാജപായുടെ ഗതികേടിനെക്കുറിച്ച് ഒന്നു വിലപിക്കാന്‍പോലും ആളില്ലാതായിരിക്കുന്നു.

*
ശതമന്യുവിന്റെ ഭാഷ മോശമായി എന്ന് ആര്‍ക്കും പരിഭവം വേണ്ട. ഹസ്സന്‍ ചേളാരി എന്ന നല്ല മനുഷ്യന്‍ നല്ല ഭാഷയില്‍ നല്ല ആഴ്ചപ്പതിപ്പായ മാതൃഭൂമിയില്‍ എഴുതിയ നല്ലകാര്യങ്ങളില്‍ ചിലത് നല്ല മനസ്സുണ്ടെങ്കില്‍മാത്രം വായിച്ചാലും. -വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിന്റെ വൈദഗ്ധ്യത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയാണ്. വണ്ടിച്ചെക്ക് കേസുകളും വിജിലന്‍സ് അന്വേഷിക്കുന്ന അഴിമതിക്കേസുകളുംമൂലം നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ പൊതുജനപ്രീതിയും സഹതാപവും പിടിച്ചുപറ്റാന്‍ എഴുതിയ 'ഇന്ത്യാവിഷനില്‍ എന്താണ് സംഭവിക്കുന്നത്' (ലക്കം 87:31) സംഭവങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ല. -വണ്ടിച്ചെക്കുകളാല്‍ വേട്ടയാടിയും ജയില്‍വാസം ഭയന്നും കടംപെരുകിയും വിവാദങ്ങള്‍ കൊഴുത്തും ആടി ഉലയുന്ന തനിക്കും ചാനലിനുംവേണ്ടി മുന്‍കൂറായി ഒരു രക്തസാക്ഷിയുടെ പരിവേഷം മുനീര്‍ സ്വയം എടുത്തണിയുന്നു. ഒരു ശതമാനത്തില്‍ താഴെമാത്രം ഓഹരി പങ്കാളിത്തമുള്ള ചാനല്‍ ഒരു സ്വന്തം സാമ്രാജ്യംപോലെ ഇതുവരെ കൊണ്ടുനടന്നത് ഭാവിയില്‍ സാധിച്ചില്ലെങ്കിലോ എന്ന ആശങ്ക. -മാരുതി 800 സ്വയം ഓടിച്ച് ചേളാരിയിലെ എന്റെ വീട്ടിലെത്തി വികാരവിവശനായി പറഞ്ഞു.

'കുഞ്ഞാലിക്കുട്ടിയെ ഇതില്‍ സഹകരിപ്പിച്ചാല്‍ മൂപ്പര്‍ ഇത് ഹൈജാക്ക് ചെയ്യും. അയാള്‍ രാഷ്ട്രീയമായി ഇല്ലാതാക്കും. ഞാന്‍ യത്തീമാണ്. ഹസ്സന്‍ക്ക, എന്നെ കൈവിടരുത്''. മുനീര്‍ എന്നെ ആലിംഗനംചെയ്തു പൊട്ടിക്കരഞ്ഞു. -

യഥാര്‍ഥ നിക്ഷേപകരില്‍നിന്ന് മൂലധനം സമാഹരിക്കുന്നതിനുപകരം പിഡബ്ള്യുഡി കരാറുകാരില്‍നിന്ന് വന്‍ തുക വാങ്ങാനായിരുന്നു ചെയര്‍മാന്റെയും സില്‍ബന്ധിയുടെയും ശ്രമം. ഒരു എക്സിക്യൂട്ടീവ് എന്‍ജിനിയറെ സ്ഥലം മാറ്റാന്‍ അന്നത്തെ വിപണിവില 40 ലക്ഷം രൂപയായിരുന്നുവത്രെ. കൈക്കൂലിപ്പണം വെളുപ്പിക്കാനുള്ള ഒരു ഇടനിലക്കാരനായി തരംതാഴാന്‍ ആത്മാഭിമാനവും മനസ്സാക്ഷിയും കുടുംബപാരമ്പര്യവും എന്നെ അനുവദിച്ചില്ല. മന്ത്രി, എന്‍ജിനിയര്‍, കരാറുകാരന്‍ എന്നിവരുടെ അവിഹിത കൂട്ടുകെട്ടുമൂലം നമ്മുടെ നിരത്തുകളില്‍ പിടഞ്ഞുമരിക്കുന്നവരുടെ ദൈന്യതയാര്‍ന്ന മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു. മാധ്യമപ്രവര്‍ത്തനം മാത്രമല്ല മാധ്യമവ്യവസായംപോലും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് കരുതിപ്പോരുന്ന എന്നെപ്പോലൊരാള്‍ക്ക് നോട്ടുകെട്ടുകളുമായി ഇടനിലക്കാരെ തേടി നടക്കുന്ന കരാറുകാരുമായി ഇടപഴകാന്‍ ഏറെ പരിമിതികളുണ്ടായിരുന്നു. -മുനീറിന്റെ ശക്തിയും ഗുണവും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, അദ്ദേഹത്തിന് ഏറെ ദൌര്‍ബല്യങ്ങളുമുണ്ട്. ഏത് ആള്‍ക്കൂട്ടത്തില്‍നിന്നും തിരിച്ചറിയാനുതകുന്ന ആകാരസൌഷ്ഠവം, മുഴക്കമുള്ള ശബ്ദം, ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതബോധം എന്നിവയൊക്കെ അനുകൂല ഘടകങ്ങളാണ്. സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കമില്ലായ്മ, ആഡംബരത്തോടുള്ള അടങ്ങാത്ത അത്യാര്‍ത്തി, ചഞ്ചലമായ മനസ്സ്, നിശ്ചയദാര്‍ഢ്യമില്ലായ്മ, അടുത്തറിയുന്നവര്‍ക്ക് മാത്രമറിയുന്ന ഇരട്ടമുഖം, പേരിനും പ്രശസ്തിക്കുമുള്ള തീര്‍ത്താല്‍ തീരാത്ത കൊതി എന്നിവയൊക്കെ പ്രതികൂലഘടകങ്ങളാണ്. -

സാമ്പത്തിക അരാജകത്വംമൂലം കേരളത്തിലെ വിവിധ കോടതികളിലായി മുനീറിനെതിരെ കേസുകള്‍ നടക്കുന്നുണ്ട്. എന്തിനധികം, സ്വന്തം പാര്‍ടി പ്രസിഡന്റായ സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളുടെ പുത്രീഭര്‍ത്താവിന് ഹസീബ് തങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന് തിരൂര്‍ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇങ്ങനെ നാണക്കേടിന്റെ കഥകള്‍മാത്രം പറയുന്ന എത്രയെത്ര സംഭവങ്ങള്‍. എന്നിട്ടും സ്വന്തം ദൌര്‍ബല്യങ്ങളെ- വണ്ടിച്ചെക്കുകളെ നിര്‍ലജ്ജം വ്യാഖ്യാനിച്ച് ന്യായീകരിച്ചിരിക്കുന്നു. താന്‍ ചെയര്‍മാനായ ചാനലില്‍ വരുന്ന വാര്‍ത്തകളുടെ പേരില്‍ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ മുനീര്‍ എടുത്തുപയോഗിക്കുന്ന സൂത്രവിദ്യയാണ് അഭിനയക്കരച്ചില്‍. ശിഹാബ് തങ്ങള്‍ മാന്ത്രികവിദ്യ നടത്തി ആളെ മയക്കുകയാണെന്ന് ചാനല്‍ വാര്‍ത്തയാക്കിയത് വിവാദമായപ്പോള്‍ തിരുവനന്തപുരത്തുനിന്ന് കാറെടുത്ത് പാണക്കാട്ടെത്തി പൊട്ടിക്കരഞ്ഞു മാപ്പുചോദിച്ചു.

സമാനമായ സംഭവങ്ങള്‍ നിരവധിയുണ്ട്. -ഇന്ത്യാവിഷനുവേണ്ടി എം കെ മുനീര്‍ മന്ത്രിയായിരിക്കെ തിരൂരിലെ ഹസീബ് തങ്ങള്‍, ആലുവയിലെ ഡോ. ബാബു എന്നിവര്‍ മുഖേന സൌദി പൌരനായ ഖാലിദ് അല്‍ റൈസില്‍നിന്ന് രണ്ടു മില്യന്‍ ദിര്‍ഹം (ഏതാണ്ട് രണ്ടരക്കോടി രൂപ) കൈപ്പറ്റി വിദേശപൌരനെ കബളിപ്പിച്ചതായി ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസ്' ദിനപത്രം പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ അക്കാര്യം മുനീര്‍ നിഷേധിച്ചതായി അറിവില്ല. ഇതുപോലെ ക്രമരഹിതവും ഞെട്ടിപ്പിക്കുന്നതുമായ സാമ്പത്തിക ഇടപാടുകളുടെ വികൃതമുഖം ഇനിയും വെളിപ്പെടുത്താനുണ്ട്. ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരും.

*
ഇന്ത്യാ വിഷനിലെ പ്രമാണിമാര്‍ വരുമാനമില്ലാഞ്ഞ് മാങ്ങ തിന്നുജീവിക്കേണ്ടിവന്നുവെന്ന് അഭിനവ വക്കം മൌലവി മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചക്ക തിന്നാണ് ജീവിച്ചതെന്ന് അഭിനവ സ്വദേശാഭിമാനി മലയാളം വാരികയിലും അവകാശപ്പെടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തനമെന്നാല്‍ ചക്കയാണോ മാങ്ങയാണോ എന്ന് ശതമന്യുവിന് സംശയം വരുന്നു. വിഡ്ഢികളുടെ ഹൃദയം അവന്റെ നാവിലും ബുദ്ധിമാന്റെ നാവ് അവന്റെ ഹൃദയത്തിലുമാണെന്ന് ഫ്രാന്‍സ് ക്വാര്‍ലെ പറഞ്ഞതു പ്രകാരമാണ് മുനീര്‍ മുതലാളി വണ്ടിച്ചെക്കുകള്‍ ഇഷ്യൂ ചെയ്തത്. വിഡ്ഢികളുടെ പണം മുനീറിന്റെ ചാനലിലും ബുദ്ധിമാന്റെ വണ്ടിച്ചെക്കുകള്‍ മറ്റവരുടെ മേശവലിപ്പിലും. നിസ്സഹായതയുടെയും ദൈന്യതയുടെയും അര്‍ഥതലമാണത്രേ വണ്ടിച്ചെക്കുകള്‍ക്ക്. വണ്ടിച്ചെക്ക് കേസ് കൈകാര്യംചെയ്യുന്ന കോടതികള്‍ മുനീര്‍ സിദ്ധാന്തം പിന്‍പറ്റേണ്ടതാണ്.

"ചാനലിനായി കടം വാങ്ങിയ ചിലര്‍ക്ക് വ്യക്തിപരമായി എന്റെ ഗ്യാരന്റി ചെക്കുകള്‍ നല്‍കി. അവര്‍ ചതിക്കില്ലെന്ന വിശ്വാസത്തോടെ, ഞാന്‍ വിശ്വസിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഓരോ വക്കീല്‍ നോട്ടീസ് കൈപ്പറ്റുമ്പോഴും ഞാന്‍ ഓര്‍ത്തു പോകുന്നു....''

വണ്ടിച്ചെക്ക് നല്‍കുന്നതല്ല, അതുമായി കോടതിയില്‍ പോകുന്നതും വക്കീല്‍ നോട്ടീസ് അയക്കുന്നതുമാണ് ചതിയെന്ന് പറയാന്‍ ഈ മാധ്യമ മുതലാളിക്കേ കഴിയൂ. മുനീര്‍ ചെക്കു നല്‍കിയാല്‍ അത് ഭദ്രമായി മേശയിലോ അലമാരിയിലോ വച്ച് പൂട്ടുക. പണം മടക്കി ചോദിച്ചിട്ട് തിരികെ ലഭിച്ചില്ലെങ്കില്‍ ചെക്ക് മുനീറിനെ ഏല്‍പ്പിച്ച് കാല്‍ക്കല്‍ വീണ് പണം കൊടുത്ത കുറ്റത്തിന് മാപ്പു ചോദിക്കുക. അതല്ലാതെ, വണ്ടിച്ചെക്കുമായി കോടതിയില്‍ പോവുക, മുനീറിന്റെ വീട്ടിലേക്ക് വക്കീല്‍ നോട്ടീസയക്കുക, കേസില്‍ ശിക്ഷിക്കുക, അത് വാര്‍ത്തയാക്കുക- ഇതൊക്കെ വന്‍ചതിയാണ് കൂട്ടരേ...

വാല്‍ക്കഷണം:

സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ കുമ്പസാരം മാത്രമാണ്, ഏറ്റുപറയാനുള്ള ധൈര്യമാണ് പൊളിറ്റ് ബ്യൂറോ കാണിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞതായി വാര്‍ത്ത കാണുന്നു. രമേശ് ചെന്നിത്തല തെറ്റൊന്നും തിരുത്തേണ്ട. ഒന്ന് കുമ്പസരിച്ചാലോ? വേണ്ട. അത്തരം കാര്യങ്ങളൊന്നും എഴുതാന്‍ പറ്റില്ല-പിന്നെയും വരും ശതമന്യുവിന്റെ ഭാഷയെക്കുറിച്ച് പരാതി; ഉള്ളതുപറയുക എന്നാല്‍ എന്തും പറയാനുള്ള ലൈസന്‍സല്ലല്ലോ. കുട്ടികളും സ്ത്രീകളുമൊക്കെ വായിക്കുന്ന പത്രമല്ലേ.

Sunday, October 25, 2009

കണ്ണൂരെന്താ കശ്മീരോ?

പഴയ കഥയാണ്.

അമേരിക്കയില്‍ വിമാനമിറങ്ങിയ റഷ്യന്‍ കര്‍ദിനാളിനോട് അവിടത്തെ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു-

"താങ്കള്‍ നൈറ്റ് ക്ളബ്ബില്‍ പോകുന്നുണ്ടോ?''

അമേരിക്കന്‍ പത്രക്കാര്‍ ഭീകരന്മാരാണെന്ന് മുമ്പേ അറിയാമായിരുന്ന തിരുമേനി തിരിച്ചുചോദിച്ചു-

"ഓ..ഇവിടെ നൈറ്റ് ക്ളബ്ബുകളുണ്ടോ''.

പിറ്റേന്ന് പ്രമുഖ അമേരിക്കന്‍ പത്രങ്ങള്‍, വിമാനമിറങ്ങിയ ഉടനെ റഷ്യന്‍ കര്‍ദിനാള്‍ മാധ്യമ പ്രവര്‍ത്തകരോട് ഇവിടെ നൈറ്റ് ക്ളബ്ബുകളുണ്ടോ എന്ന് തിരക്കി എന്ന വാര്‍ത്തയാണ് അച്ചടിച്ചത്.

അതാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ നടപ്പുരീതി.

കണ്ണൂരിലെ കലക്ടര്‍ ബാലകൃഷ്ണനെ മാറ്റിയത് എന്തെങ്കിലും കുറ്റം തെളിഞ്ഞതുകൊണ്ടല്ല. വയലാര്‍ രവിയും സുധാകരന്‍ എംപിയും പരാതി പറഞ്ഞു-നവീന്‍ ചൌള എന്ന ഇന്ദിരാഗാന്ധിയുടെ പഴയ വിനീത പോരാളി സ്വന്തം പാര്‍ടിക്കുവേണ്ടി കലക്ടറെ മാറ്റി. ഡല്‍ഹിയിലെ പത്രക്കാര്‍ ചോദിച്ചു-എന്തിനാണ് മാറ്റം? ചൌളയ്ക്ക് ഉത്തരമില്ല. പക്ഷേ, പത്രങ്ങളും ചാനലുകളും പറയുന്നു, വോട്ടര്‍ പട്ടികയില്‍ കുഴപ്പം വരുത്തിയതാണ് മാറ്റത്തിന് കാരണമെന്ന്. വോട്ടര്‍ പട്ടികയും കലക്ടറും തമ്മിലെന്ത് ബന്ധം? എന്ത് കുഴപ്പമാണ് കലക്ടര്‍ ഉണ്ടാക്കിയത്-ആര്‍ക്കും അറിയില്ല. സുധാകരന്‍ ഡല്‍ഹിയില്‍ ചെന്ന് ആവശ്യപ്പെടുമ്പോള്‍ അനുസരിക്കാനുള്ള പദവിയാണ് തെരഞ്ഞെടുപ്പുകമീഷന്റേത്; മാറ്റപ്പെടാനുള്ളയാളാണ് കലക്ടര്‍. സുധാകരന് അതാവാം. നാല്‍പാടിവാസു, സേവറി ഹോട്ടലിലെ നാണു-ഇങ്ങനെ കുറെ മഹദ് കൃത്യങ്ങള്‍ നടത്തി പരിചയമുള്ള ആളാണ്. ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ടയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല-പുഷ്പരാജിനെയും അറിയില്ല; കൈയില്ലാത്ത ജയകൃഷ്ണനെയും അറിയില്ല. ചെന്നൈയില്‍ പോകാറേയില്ല. ഇപ്പോള്‍ നൃത്തനൃത്യങ്ങള്‍ അത്ഭുതക്കുട്ടിയോടൊപ്പമാണ്. ആകെ മൊത്തം അത്ഭുതംതന്നെ. ഈ അത്ഭുതനടനം എന്തേ മാധ്യമങ്ങള്‍ കാണുന്നില്ല?

അമ്പത്തേഴില്‍ സി കണ്ണന്‍ ജയിച്ചശേഷം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് ഒരു ചെങ്കൊടിക്കാരനും നിയമസഭയിലേക്ക് പോയിട്ടില്ല. സീറ്റ് കോണ്‍ഗ്രസിന്; വോട്ട് കോണ്‍ഗ്രസിന്റെ. ഒരു ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ ആകെ അഞ്ചുപേര്‍ താമസം. വോട്ടിന്റെ എണ്ണം പന്ത്രണ്ട്. പത്തുകൊല്ലം മുമ്പ് മരിച്ചുപോയ അമ്മൂമ്മയ്ക്കും വിരാജ്‌പേട്ടയില്‍ കച്ചവടംനടത്തുന്ന മച്ചമ്പിക്കും അയാളുടെ കൊടകത്തി ഭാര്യക്കും കൊടകന്‍ അളിയനും കണ്ണൂരില്‍ വോട്ട്!

ഇത്തവണ ഉപതെരഞ്ഞെടുപ്പല്ലേ. മാര്‍ക്സിസ്റ്റുകാര്‍ വോട്ടര്‍ പട്ടിക വിശദമായി ഒന്ന് പരിശോധിച്ചു. അപ്പോഴാണ് സുധാകരേട്ടന്റെ ഭൂരിപക്ഷത്തിന്റെ രഹസ്യം പിടികിട്ടിയത്-മരിച്ചവര്‍, ഗള്‍ഫുകാര്‍, മുംബൈയില്‍ സ്ഥിരതാമസമാക്കിയവര്‍, കല്യാണം കഴിഞ്ഞ് ഡല്‍ഹിയില്‍ പോയവര്‍ -ഇങ്ങനെ അനര്‍ഹ വോട്ടുകളുടെ അയ്യരുകളി. ഓരോന്നും പരിശോധിച്ച് പരാതി കൊടുത്തു. നാട്ടിലുള്ളവരാണെങ്കില്‍ നേരിട്ട് ഹാജരായി വോട്ട് നിലനിര്‍ത്താം. പത്തുകൊല്ലം മുമ്പ് ചരമഗതിപൂകിയ അമ്മൂമ്മയും അപ്പൂപ്പനും എങ്ങനെ താലൂക്കാപ്പീസിലെത്തും? അങ്ങനെ സുധാകരന്‍ കാത്തുസൂക്ഷിച്ച കസ്തുരിവോട്ട് കാക്കകൊത്തിപ്പോയി. കരച്ചില്‍ വരില്ലേ? രോഷപ്പെടാതിരിക്കാനാവുമോ? ആ വെകിളിയും വെപ്രാളവുമാണ് അങ്ങ് ഡല്‍ഹിയിലെ നവീന്‍ ചൌളയുടെ ഓഫീസില്‍വരെ എത്തിയത്. ഇന്നലെവരെ, മാര്‍ക്സിസ്റുകാര്‍ കള്ളവോട്ട് ചെയ്യുന്നു എന്ന് കരഞ്ഞ്, കള്ളവോട്ടിന്റെ ബലത്തില്‍ സുധാകരന്‍ ജയിച്ചു. ഇന്ന്, കള്ളവോട്ട് പോയി. സ്വയം അത്ഭുതക്കുട്ടി എന്ന് വിളിക്കുന്നുണ്ടെങ്കിലും മാര്‍ക്സിസ്റ്റുകാര്‍ മുറിച്ചുമാറ്റിയ അര്‍ബുദക്കുട്ടിക്ക് സുധാകരേട്ടനു ലഭിച്ച 'ആനുകൂല്യം' കിട്ടാന്‍ സാധ്യതയില്ലാതെയുമായി. കണ്ണൂരിന്റെ പുതിയ വിശേഷം അതുമാത്രമാണ്. ഇതൊന്നും പത്രക്കാര്‍ കാണില്ല. അവരിപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ ചേര്‍ത്ത വോട്ടിന്റെ കണക്കെടുക്കുകയാണ്. ദേശാഭിമാനിയിലെ ജോലിക്കാര്‍ക്കും പാര്‍ടി ആപ്പീസിലെ ഡ്രൈവര്‍ക്കും വോട്ടുപാടില്ല എന്നതും അവരുടെ ജനാധിപത്യം!

കണ്ണൂരില്‍ ഇന്നുവരെ ബൂത്തുപിടിത്തം നടന്നിട്ടില്ല. തെരഞ്ഞെടുപ്പക്രമം പതിവില്ല. ഗുരുതരമായ ഒരക്രമം ഈ മേഖലയില്‍ നടത്തിയത് കോണ്‍ഗ്രസാണ്. 1987ലെ വോട്ടെടുപ്പുദിവസം ചീമേനിയില്‍ അഞ്ചു മാര്‍ക്സിസ്റ്റുകാരെ തീയിട്ടും വെട്ടിയും കൊന്നത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത്തരമൊരു പരിപാടിക്ക് ക്വട്ടേഷന്‍ സംഘത്തെ സുധാകരന്‍ കൊണ്ടുവന്നു-വന്നവര്‍ പിടിയിലായി. ഒരു മാധ്യമവും ക്വട്ടേഷനെച്ചൊല്ലി രോഷം കൊണ്ടില്ല. അവര്‍ക്കിപ്പോള്‍ കള്ളവോട്ടിനെക്കുറിച്ച് ആധിപോലും. കഷ്ടം. കണ്ണൂരിനെ കശ്മീരാക്കാന്‍ പലര്‍ക്കും മോഹമുണ്ട്-അത് കണ്ണൂരുകാര്‍ അംഗീകരിച്ചുകൊടുക്കുമോ?

*
ബംഗളൂരുവില്‍നിന്ന് പഴുപ്പിച്ചെടുത്ത വാര്‍ത്ത കണ്ടില്ലേ. ചെന്നിത്തലയുടെ ചാനലിലും ജീവന്‍ ടിവിയിലും ശതമന്യു കണ്ടു. ഒരു ഘട്ടമെത്തിയപ്പോള്‍ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ചു. പിന്നെ ടിവി ഓഫ് ചെയ്തു. ഒരു കെട്ടിടത്തിന്റെ വാതില്‍ ചവിട്ടിയും തള്ളിയും തുറന്ന് ചിലര്‍ അകത്തുകയറുന്നു. ആദ്യം ഒരു ചെറുപ്പക്കാരനെ ബലമായി കീഴടക്കുന്നു. പിന്നെ കാണുന്നത് ഒരു വിദേശ യുവതിയെയാണ്? ശരീരത്തില്‍ വസ്ത്രമില്ല. പൂര്‍ണ നഗ്നശരീരം സ്ക്രീനില്‍ തെളിഞ്ഞുകാണുന്നു. അതുകഴിഞ്ഞ് അവളുടെ വസ്ത്ര ധാരണം. പിന്നെ പൊലീസിന്റെ രംഗപ്രവേശം. അതുംകഴിഞ്ഞ് ചാനല്‍ വക രണ്ട് ചിത്രം കാണിക്കുന്നു. അതില്‍ വിദേശ യുവതിയുമുണ്ട്, മുടി പാതി നരച്ച ഒരാളുമുണ്ട്. അയാള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ ചിത്രവും കാണിച്ചാണ് പിന്നത്തെ വാര്‍ത്ത. ചിത്രം യുവതിയുടെ ലാപ്ടോപ്പില്‍നിന്ന് കിട്ടിയതാണത്രെ. പൊലീസ് പിടിച്ചെടുത്ത ചിത്രം നേരെ ചാനല്‍ ആപ്പീസിലെത്തിക്കുന്നതാണ് കര്‍ണാടകത്തിലെ പതിവ് എന്ന് മനസ്സിലായി!

നിമിഷങ്ങള്‍ക്കകം കേരളത്തില്‍ പടര്‍ന്ന വാര്‍ത്ത, ബിനീഷ് കോടിയേരി ബാംഗ്ളൂരില്‍ റഷ്യക്കാരിയോടൊപ്പം പിടിയില്‍ എന്നായിരുന്നു. 'കേരള ഹോം മിനിസ്റ്റേഴ്സ് സണ്‍ ഇന്‍ ബംഗ്ളൂര്‍ ബ്രോത്തേല്‍' (ആഭ്യന്തര മന്ത്രിയുടെ മകന്‍ വേശ്യാലയത്തില്‍) എന്ന് ചാനല്‍ മണിക്കൂറുകളോളം എഴുതിക്കാണിക്കുകയും ചെയ്തു. ചിത്രം കണ്ടാല്‍ ബിനീഷിനെ അടുത്തറിയുന്നവര്‍പോലും തിരിച്ചറിയില്ല. എന്നിട്ടും ബാംഗ്ളൂരിലെ ടിവി 9 ചാനലുകാരന്‍ 'തിരിച്ചറിയുന്നു'-വാര്‍ത്ത തുടര്‍ച്ചയായി സംപ്രേഷണംചെയ്യുന്നു. ദുബായില്‍ ജോലിസ്ഥലത്തിരിക്കുന്ന ബിനീഷ് എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തം വിടുന്നു. ബിനീഷിനെ ബംഗളൂരുവിലെ ഫ്ളാറ്റില്‍ പൊലീസ് പിടിച്ചു എന്ന വാര്‍ത്തയാണ് ആദ്യം പ്രചരിച്ചത്. എസ്എംഎസ്, ഫോണ്‍കോള്‍, ഇ-മെയില്‍....ഇങ്ങനെ പലവഴികളിലൂടെ. ബാംഗ്ളൂര്‍ പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം അങ്ങനെയൊരു റെയ്ഡോ മറ്റു വാര്‍ത്തയില്‍ പറഞ്ഞ സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നാണ്. അവര്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് അക്കാര്യം പറയുകയുംചെയ്തു.

എന്നാല്‍, പിറ്റേന്നത്തെ മാതൃഭൂമിയുടെ 'കാകദൃഷ്ടി' ശ്രദ്ധിക്കൂ: 'ബാംഗ്ളൂര്‍ പൊലീസിന്റെ റെയ്ഡില്‍ റഷ്യന്‍ സുന്ദരിയുടെ ലാപ്ടോപ്പില്‍ ബിനീഷ് കോടിയേരിയുടെ ചിത്രം' എന്നെഴുതിയ കാര്‍ട്ടൂണില്‍ കോടിയേരിയും വി എസും. അതാണ് കാര്യം. അപവാദങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കണം. ഉടയതമ്പുരാന്‍ വിചാരിച്ചാല്‍പോലും ബിനീഷിനുമേല്‍ പതിഞ്ഞ കറ മാറ്റിക്കളയാനാവില്ല എന്ന് ഉറപ്പിക്കണം.

ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തെറ്റുതിരുത്തല്‍ രേഖ അംഗീകരിക്കുന്ന ദിവസം തന്നെയാണല്ലോ ബംഗളൂരുവില്‍ റെയ്ഡ് സംഘടിപ്പിക്കേണ്ടത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഇതില്‍പരം നല്ല സംഭാവന മറ്റേതുണ്ട്. എറണാകുളത്തെ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഒളിച്ചുപോയി പ്രസവിച്ച് കുഞ്ഞിനെ കോണ്‍വെന്റില്‍ ഏല്‍പ്പിച്ച് കടന്നുകളയാന്‍ ശ്രമിച്ച സംഭവം പത്രങ്ങള്‍ എഴുതിയിട്ടുണ്ട്. ആ അംഗവുമായി കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ബന്ധമുണ്ട്. അതുവച്ച് ഏതുതരത്തിലുള്ള ചിത്രവും കിട്ടും; പ്രചരിപ്പിക്കാം. എന്നിട്ടും ആരും അത് ചെയ്തിട്ടില്ലെങ്കില്‍ അതിനെ രാഷ്ട്രീയമായ മാന്യത-അന്തസ്സ് എന്നെല്ലാം വിളിക്കേണ്ടതില്ല-അവശ്യം വേണ്ട മര്യാദ കാണിക്കുന്നു എന്നെങ്കിലും കരുതേണ്ടേ? ഇവിടെ അതാണ് ഇല്ലാതായിരിക്കുന്നത്.

ബിനീഷ് ഒരു ചലച്ചിത്രനടന്‍ കൂടിയാണ്. നിരവധി നടികള്‍ക്കൊപ്പമുള്ള ചിത്രം ഇതുപോലെ കൃത്രിമമില്ലാതെതന്നെ കിട്ടും. നാളെ അതും പൊക്കി, ഇന്ന നടിയുമായി ഇന്നയിടത്ത് ബിനീഷ് എന്ന് വാര്‍ത്ത കൊടുത്തുകൂടേ? ഈ രീതി കെട്ടതാണ്. ഇങ്ങനെ വാര്‍ത്തകള്‍ ചമച്ച് വ്യക്തികളെ അപമാനത്തിന്റെയും കുടുംബങ്ങളെ കണ്ണീരിന്റെയും സമൂഹത്തെ വൃത്തികേടിന്റെയും ഗര്‍ത്തങ്ങളിലേക്ക് നയിക്കുന്ന മാധ്യമ പ്രവര്‍ത്തനം നന്നല്ലതന്നെ. ലൈംഗിക അപവാദമാകുമ്പോള്‍ എത്ര അവിശ്വസനീയമായതായാലും പറഞ്ഞുപരത്താന്‍ എളുപ്പമാണ്. മോഹന്‍ലാലിന് എയ്ഡ്സ്, മോഹന്‍ലാലില്‍നിന്ന് നയന്‍താര ഗര്‍ഭിണിയായി-ഗര്‍ഭച്ഛിദ്രം രഹസ്യമായി നടത്തിയത് കാരക്കാസില്‍, നടനും രാഷ്ട്രീയ നേതാവുമായ ഗണേശന്‍ എയ്ഡ്സ് രോഗത്തിന്റെ പിടിയില്‍, നടി നന്ദിനി സ്വന്തം നീലച്ചിത്രം ഒരുകോടി രുപയ്ക്ക് വിറ്റു എന്നൊക്കെ എഴുതി അച്ചടിച്ച് പ്രസിദ്ധീകരിച്ച ക്രൈം മാതൃകയിലുള്ള പത്രപ്രവര്‍ത്തനം പലതലത്തിലായി തുടരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് അല്‍പ്പം ഗൌരവമായി ചര്‍ച്ചചെയ്യേണ്ട വിഷയം തന്നെയാണ്. അത്തരം ചര്‍ച്ചയ്ക്കായി ശതമന്യു ഇവിടെ ഒരു പാലമിടുന്നു എന്നു മാത്രം. ഇത്തരം വ്യാജ വാര്‍ത്തക്കാരെയും അത് പൊക്കിയെടുത്ത് പത്രസമ്മേളനം വിളിക്കുന്നവരെയും എങ്ങനെ നേരിടണമെന്ന് ജനങ്ങള്‍തന്നെ തീരുമാനിക്കട്ടെ.

വാല്‍ക്കഷണം:

മഹാകവി പ്രതാപന്‍ എംഎല്‍എയുടെ വരികള്‍. ഗാനഗന്ധര്‍വന്‍ മുനീറിന്റെ ആലാപനം. അബ്ദുള്ളക്കുട്ടിയുടെ ഗതി എന്താകുമോ എന്തോ?

Sunday, October 18, 2009

ആക്രിക്കച്ചവടം

രണ്ട് തോണിയില്‍ കാലുവയ്ക്കുക എന്നത് പഴകിപ്പോയ ഒരുപമയാണ്. മൂന്ന് തോണിയില്‍ കാലും കൈയും കുത്തി വിശാലമായ സഞ്ചാരമാണ് പുതിയ ട്രെന്‍ഡ്. ഒരു തോണി വല്ല നിര്‍മാണക്കുറവുംകൊണ്ട് ചരിഞ്ഞ് മുങ്ങിയാല്‍ കാലോ കൈയോ മാറ്റി അടുത്തതിലോട്ട് വയ്ക്കുകയേ വേണ്ടൂ. സിപിഐ എം ഒരു പ്രത്യേകതരം പാര്‍ടിയാണെന്ന് പിണറായി വിജയന്‍ ഇടയ്ക്കിടെ പ്രസംഗിച്ച് കേള്‍ക്കാറുണ്ട്. ഒറ്റയടിക്ക് തുടര്‍ച്ചയായി രണ്ടുതവണയേ എംപിയാക്കൂ എന്നതാണത്രേ ഒരു പ്രത്യേകത. അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ? എംപിസ്ഥാനത്തിന്റെ സൌകര്യങ്ങളും പത്രാസും അറിയാത്ത കുറെ നേതാക്കന്മാര്‍ എടുത്ത തീരുമാനം മറികടക്കാന്‍ സിപിഎമ്മിലിരുന്ന് നടപ്പില്ല. ഇനിയും മത്സരിക്കണം-പാര്‍ലമെന്റിലോ നിയമസഭയിലോ എത്തണം. മാത്രമോ? പാര്‍ടി ലെവി കൊടുക്കാത്ത ഒരു ജീവിതംവേണ്ടേ? പാര്‍ടിക്കാരെ പേടിക്കാതെ ബിസിനസ് നടത്താന്‍ സ്വാതന്ത്ര്യം വേണ്ടേ? അതിനുപറ്റിയ വഴി അന്വേഷിച്ചുതുടങ്ങിയിട്ട് നാളേറെയായി. പലതും പറഞ്ഞുനോക്കി. ആദ്യം വികസനസിദ്ധാന്തം. പിന്നെ ഹര്‍ത്താല്‍ വിരോധം. അതുകഴിഞ്ഞ് ഇസ്ളാംപ്രേമം. ഒന്നും ഏശാഞ്ഞപ്പോള്‍ മോഡിസം. ആളെ കൊല്ലുന്നത് ശീലമാക്കിയ മോഡി 'വികസന'ത്തിന്റെ ഉസ്താദാണെന്ന് വച്ചുകാച്ചി. സിപിഎമ്മിന്റെ വേലി ചാടി എങ്ങോട്ട് പോകണമെന്ന് അന്നൊന്നും തിട്ടമുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടീന്റെ വാതില്‍ മുട്ടി- തള്ളിത്തുറക്കാന്‍ നോക്കി. ഇമ്മാതിരി ചരക്കൊന്നും ഈ പീടികയിലെടുക്കില്ലെന്നായിരുന്നു ഉത്തരം. മോഡിയുടെ പാര്‍ടിക്കും വേണ്ട. ആക്രിസാധനങ്ങള്‍ മൊത്തമായും ചില്ലറയായും വാങ്ങുന്ന ഒരേയൊരു കൂട്ടരേ പിന്നെയുള്ളൂ- അവിടെ ആക്രാന്തക്കാര്‍ക്കും നല്ല വിലകിട്ടും. അങ്ങനെയാണ് സുധാകരേട്ടന്റെ ഉമ്മറപ്പടിയില്‍ ചെന്ന് കുത്തിയിരിപ്പ് തുടങ്ങിയത്.

മരുഭൂമിയില്‍ ചോരനീരാക്കി നാട്ടിലേക്ക് പണമയക്കുന്ന ഒരു കൂട്ടരില്ലേ- പ്രവാസി മലയാളികള്‍. അവര്‍ക്ക് നാട്ടില്‍ നടക്കുന്ന കാര്യങ്ങളോട് പ്രത്യേക താല്‍പ്പര്യമാണ്. ഓരോന്നിനെക്കുറിച്ചും കൃത്യമായ അഭിപ്രായങ്ങളുമുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുരാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രവാസി മലയാളി എഴുതി അയച്ചുതന്ന കുറിപ്പ് വായിക്കുക:

ഒരു കുട്ടിയുടെ ചിന്തകള്‍ എന്നാണ് തലക്കെട്ട്.

വടക്കന്‍ കേരളത്തിലെ ഒരു മുസ്ളിംകുടുംബത്തില്‍നിന്നും പാര്‍ടി എന്നെ കണ്ടെടുത്തു. എസ്എഫ്ഐക്കാരനായി തുടക്കം. ഏറെ സംരക്ഷണയും പഠനവും പാര്‍ടി ഏറ്റെടുത്തു. പാര്‍ടി ഓഫീസുകളില്‍ താമസിച്ചും നല്ലവരായ പാര്‍ടി സഖാക്കളുടെ സ്നേഹവാത്സല്യങ്ങള്‍കൊണ്ടും പഠിച്ചുവളര്‍ന്നു. തുടക്കക്കാരനായ എന്നെ എസ്എഫ്ഐയുടെ നിയമപഠനത്തിനയച്ചു. എസ്എഫ്ഐയുടെ സംസ്ഥാനനേതൃത്വത്തിലേക്ക് ഉയര്‍ത്തി കൂടുതല്‍ അംഗീകാരങ്ങള്‍തന്നു. രണ്ടുതവണ എംപിയാക്കി. മറ്റു പാര്‍ടികളിലെ എംപിമാര്‍ ഡല്‍ഹിയില്‍ കിടന്ന് അര്‍മാദിക്കുമ്പോള്‍. പാര്‍ടിയുടെ ആദര്‍ശോം... പഠിപ്പിച്ചതും നേതാവാക്കിയതും എംപിയാക്കിയതുമൊക്കെ ശരി... അതുകൊണ്ട് ജീവിതകാലം മുഴുവന്‍ പാര്‍ടിയെ സേവിച്ച് സാധാരണക്കാരനായി കഴിയണമെന്ന് എഴുതിവച്ചിട്ടുണ്ടോ... കണ്ടോ... ഞാന്‍ ആ വൃത്തികെട്ട താടിയും മീശയുമൊക്ക കളഞ്ഞു... സ്റ്റൈലന്‍ കണ്ണാടി ഫിറ്റ്ചെയ്തു. രൂപം മാറി; ഭാവം മാറി... ഇനി പേടിക്കാനില്ല- പണ്ട് ചുമലിലേറ്റ നടന്നവര്‍ തിരിച്ചറിയില്ല. ശേഷകാലം പെന്‍ഷന്‍ കിട്ടും.

ഈ പാര്‍ടി ശരിയല്ലെന്നേ... എംപിക്ക് കിട്ടുന്ന സൌജന്യങ്ങള്‍ പാവപ്പെട്ട പാര്‍ടിക്കാര്‍ക്കും നാട്ടുകാര്‍ക്കുംകൂടി കൊടുക്കണമെന്ന്. എംപി ക്വാര്‍ട്ടേഴ്സില്‍ ചെന്നാലോ നാട്ടില്‍നിന്നും ഓരോ കാര്യത്തിനായി വരുന്നവനൊക്കെ താമസിക്കാന്‍ സൌകര്യം കൊടുക്കണമെന്ന്. ട്രെയിനിലൊക്കെ ഈ സഖാക്കളെ കൂടെ കൊണ്ടുപോയാല്‍ വല്യ ബുദ്ധിമുട്ടാണെന്നേ... ചളപളാ രാഷ്ട്രീയം പറഞ്ഞ് മെനക്കെടുത്തും. പാര്‍ടി... മനുഷ്യന് കുറച്ച് സ്വകാര്യതയൊക്കെ വേണ്ടേ. ഇല്ലാ... പാര്‍ടി നമുക്ക് ശരിയാവില്ലാ... ഈ ചെന്നിത്തലക്കൊക്കെ എന്താ ഗ്ളാമര്‍... അടുത്ത് ചെന്നാല്‍ അത്തര്‍കമ്പിനീല്‍ ചെന്നപോലെയാ... ഉമ്മന്‍ചാണ്ടിയുടെ ഷര്‍ട്ട് കീറിയതാണെങ്കിലെന്താ. ആരാ, എത്രയുണ്ടാക്കി എന്നൊക്കെ പുറകെനടന്ന് നോക്കുന്ന പാര്‍ടിക്കാരെയും പേടിക്കേണ്ട... പാര്‍ടി കമ്മിറ്റി... പഠനക്ളാസ്, സെമിനാറ്, സമരം... ഹോ ആ ശല്യമൊക്കെ ഒഴിഞ്ഞു. ഇവിടെയതൊന്നുമില്ല... ആരെ കാണുമ്പോഴും വെളുക്കനെ ചിരിക്കണം. കൈപൊക്കി കാണിക്കണം. കഴുത്തില്‍ പറ്റുമെങ്കില്‍ പാമ്പുപോലെ ആ മൂന്നു കളറുള്ള ഷാളുണ്ടല്ലോ അതൊരെണ്ണം ഇടണം... നോക്കട്ടെ കോഗ്രസ് കച്ചവടം പുഷ്ടിപ്പെടുമോന്ന്... ഇല്ലെങ്കില്‍ പാര്‍ടി മാറാന്‍ ന്യായങ്ങള്‍ക്കാണോ പഞ്ഞം... ഇത്രയും വലുതാക്കിയ പാര്‍ടി വിട്ടപ്പോള്‍ പറയാന്‍ കാരണങ്ങള്‍ കണ്ടുപിടിച്ച എനിക്കാണോ... ബിജെപിയിലേക്ക് പോകാന്‍ കാരണം കണ്ടുപിടിക്കാന്‍ പഞ്ഞം... അല്ലെങ്കിലും (സ്വന്തം) വികസന സ്വപ്നമില്ലേ... അത്രമാത്രം മതിയല്ലോ... ആരും കേള്‍ക്കാതെ രാത്രിയില്‍ ഭാരത് മാതാകീ ജയ് എന്നു പറഞ്ഞ് പഠിക്കുന്നുണ്ട്. അവിടെ ചെന്നാല്‍ ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ടാകരുതല്ലോ. എന്നെ ജയിപ്പിച്ചാല്‍ ഇനിയും എംഎല്‍എയും എംപിയുമാകാന്‍ ഏതൊക്കെ പാര്‍ടികളുണ്ടാകുമെന്ന പരീക്ഷണം തുടരും. തോറ്റാല്‍ ഒന്നുകില്‍ ദുബായില്‍- അല്ലെങ്കില്‍ ചെന്നൈയിലെ അണ്ണന്റെ കാര്യങ്ങള്‍ നോക്കി അങ്ങ് കൂടും.

നിങ്ങളുടെ (സ്വന്തം) (കുഞ്ഞാലിയല്ലാത്ത) കുട്ടി

ഒരു പ്രവാസി മലയാളിയുടെ ചിന്തകളായിമാത്രം ഇതിനെ കണ്ടാല്‍മതി. ആയാറാം ഗയാറാം ഗവാനെ സ്മരിച്ച് ആക്രാന്തപൂജ നടത്തി ടിയാന്‍ ശിഷ്ടജീവിതം സുരഭിലമാക്കട്ടെ എന്ന് ശതമന്യൂവും ആശംസിക്കുന്നു.

*
വെളുപ്പാന്‍ കാലത്ത് മലയാളത്തിന്റെ സുപ്രഭാതങ്ങളിലൊന്ന് കൈയില്‍ കിട്ടുമ്പോള്‍ തന്റെ മുഖം എല്ലാ പുറത്തും അച്ചടിച്ചുവരുന്നത് കാണാന്‍ കൊതിച്ച ഒരു പത്രമുതലാളി ആ സുന്ദരകളേബരം കണ്ടുകണ്ട് മനംകുളിര്‍ക്കാന്‍ വിധിക്കപ്പെട്ട നാട്ടുകാരെയും സ്വന്തം പത്രത്തിലെ ജീവനക്കാരെയും വെറുപ്പിച്ച് പരിണാമസന്ധിയില്‍ വെറുക്കപ്പെട്ടവനായ കഥ കേട്ടിട്ടുണ്ട്. പലപല മേഖലയില്‍ മിടുക്കനാണെന്ന് കാണിക്കാന്‍ പുസ്തകമെഴുത്ത്, പ്രഭാഷണം, സാംസ്കാരികനായക വേഷംകെട്ട്, അവാര്‍ഡ് വാരിപ്പിടിത്തം, പ്രകൃതിസംരക്ഷണം, മാലിന്യവിരുദ്ധസമരം, ഇടതുപക്ഷനാട്യം, സോഷ്യലിസ്റ്റ് പ്രേമം തുടങ്ങിയ നാടകങ്ങള്‍ ആടിത്തിമിര്‍ത്ത നേതാവ് ആര്‍ത്തിമൂത്ത് അടിതെറ്റിയപ്പോള്‍ ആര്‍ക്കും വേണ്ടാത്ത 'തൃണമൂല്‍' ആയതാണ് കഥാന്ത്യം.

ബുദ്ധിയും വിവേകവും പണംകൊടുത്താല്‍ കിട്ടുന്നതോ ശിങ്കിടികള്‍ ഉണ്ടാക്കുന്നതോ അല്ല. അത് ജന്മനാ സിദ്ധിക്കുന്നതും സാമൂഹ്യജീവിതത്തില്‍ ആര്‍ജിതമാകുന്നതുമാണ്. ചുറ്റും വൈതാളികര്‍ മാത്രമുണ്ടാകുമ്പോള്‍; കേള്‍ക്കുന്നത് സ്തുതിവചനങ്ങള്‍മാത്രമാകുമ്പോള്‍ ഉള്ള ബുദ്ധി കുബുദ്ധിയാകും-വിവേകം അവിവേകമാകും. അങ്ങനെയൊരു അവിവേകത്തിന്റെ കഥയാണ് മേപ്പടി നേതാവിന്റെ മഹത്തായ സാഹിത്യസംഭാവന. ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കും പത്രലോകത്തേക്ക് വലതുകാലെടുത്തു വയ്ക്കാന്‍ വെമ്പുന്ന കുരുന്നുകള്‍ക്കും പഠിക്കാനുള്ള ഒന്നാണത്.

ഒക്ടോബര്‍ 13ലെ മാതൃഭൂമി പത്രം പാഠ്യവസ്തുവാക്കി നോക്കൂ. എല്ലാകാലത്തേക്കും ഈടുവയ്ക്കാന്‍ ഇതിലും മികച്ചതൊരെണ്ണം മാതൃഭൂമിതന്നെ പടച്ചിറക്കുന്നതിനു വേണ്ടി കാത്തിരിക്കണം. മഹാറാലി, വമ്പിച്ച പ്രകടനം, ജനലക്ഷങ്ങളുടെ സംഗമം, ജനസാഗരം എന്നൊക്കെ നാം കേള്‍ക്കാറുണ്ട്. 'പതിനായിരക്കണക്കിന്' ആളുകള്‍ പങ്കെടുത്ത മനുഷ്യച്ചങ്ങലയെക്കുറിച്ച് മാതൃഭൂമിയില്‍ വായിച്ചിട്ടുണ്ട്. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ നീണ്ട മനുഷ്യച്ചങ്ങലയേക്കാള്‍ പ്രാധാന്യമുള്ള ഒന്നാണ് ഈ കഥയിലെ മഹാസംഭവം. പതിമൂന്നുപേരെ അഭിസംബോധനചെയ്ത് നേതാവ് നടത്തിയ സൂപ്പര്‍പ്രസംഗം. ഫോട്ടോ സഹിതം ഏഴ് കോളം പത്ത് സെന്റീമീറ്റര്‍ വലിപ്പത്തിലാണ് വാര്‍ത്ത വന്നത്. വാര്‍ത്തയുടെ പ്രാധാന്യം മനസ്സിലാക്കി ഇങ്ങനെ 'ഡിസ്പ്ളേ' നിശ്ചയിക്കുന്ന പത്രാധിപേന്ദ്രന്മാര്‍ വേറൊരു പത്രത്തിലും കാണില്ല. കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ചയ്ക്കെതിരെ ദില്ലി കേരള ഹൌസില്‍ ഗ്രാമകേളി (അര്‍ഥവത്തായ പേര്. പിതാവിനും പുത്രനും സ്തുതി. അക്ഷരപ്പിശകുണ്ടായാല്‍ ചൊവ്വാദോഷത്തില്‍ പരിഹരിക്കാം) സംഘടിപ്പിച്ച വമ്പിച്ച ധര്‍ണയെയാണ് മുതലാളി അഭിസംബോധനചെയ്ത് അത്യുജ്വലപ്രസംഗം കാച്ചിയത്. പ്രസംഗം കേട്ട് നിസ്സംഗതയോടെ ഒടിഞ്ഞു മടങ്ങി മുഖവും വീര്‍പ്പിച്ച് കുനിഞ്ഞിരിക്കുന്ന പ്രേമനാഥിന്റെ ഭാവാഭിനയത്തില്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ഹൃദയവ്യഥയുടെ ആഴമത്രയുമുണ്ട്. പടവും റിപ്പോര്‍ട്ടും വെറുതെ വായിച്ചിട്ട് സൂക്ഷിച്ചുവച്ചാല്‍ പോരാ. ഉദാത്ത മാധ്യമപ്രവര്‍ത്തനം, എഡിറ്റിങ് ഒക്കെ എങ്ങനെ നടത്തണമെന്ന് അറിയണമെങ്കില്‍ ഓരോ വരിയും സൂക്ഷ്മമായി വായിക്കണം.

രണ്ടാംഖണ്ഡികയിലെ ആദ്യവാക്യം ഇങ്ങനെയാണ്. "ആഭ്യന്തരമന്ത്രി പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി പറയുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് പോള്‍ മുത്തൂറ്റ് വധക്കേസിലെ സംഭവവികാസങ്ങള്‍ സൂചിപ്പിച്ച് വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.'' അടുത്ത രണ്ട് വാചകങ്ങള്‍കൂടി: "കൃത്യം ചെയ്തത് ആര്‍എസ്എസാണെന്ന് മുന്‍കൂട്ടി തന്നെ പറയുക, പോലീസ് റിപ്പോര്‍ട്ട് കിട്ടും മുമ്പ് ഉപയോഗിച്ച കത്തിയേതാണെന്ന് പറയുക എന്നിങ്ങനെ വിചിത്രങ്ങളായ സംഭവങ്ങളുണ്ടായി. ഇവയെ വിമര്‍ശിച്ചാണ് പിണറായി വിജയന്‍ സൂപ്പര്‍ കാബിനറ്റ് ചമയുകയാണോയെന്ന് വീരേന്ദ്രകുമാര്‍ ചോദിച്ചത്...'' പിണറായി "സൂപ്പര്‍ കാബിനറ്റ്''ചമയുകയാണോ? വീരേന്ദ്രകുമാര്‍ എന്നാണ് തലക്കെട്ട്. തലക്കെട്ട് ന്യായീകരിക്കാന്‍ വാര്‍ത്തയെഴുതിയവനും എഡിറ്റ് ചെയ്യുന്നവനും നേരിട്ട് പേജിലേക്കു കയറി ചവിട്ടുനാടകം നടത്തുകയാണ്. മുതലാളിയുടെ ജല്‍പ്പനങ്ങള്‍ക്ക് പത്രജീവനക്കാരന്‍ ടിപ്പണിയൊരുക്കിയില്ലെങ്കില്‍ സത്യമേവ ജയതേ എന്ന് പറയാന്‍ വേറെ ആരെങ്കിലും വേണ്ടേ. യജമാനനുവേണ്ടി എഡിറ്റിങ് മേശയില്‍നിന്ന് വാചകങ്ങളും സൂചനകളും സപ്ളൈ ചെയ്യുന്ന അത്യുദാത്ത മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് എഡിറ്റ് പേജില്‍ നിലയ്ക്കാത്ത ചര്‍ച്ച നടക്കുമോയെന്നും ക്രൈമേന്ദ്രന്റെ സ്വന്തം ഇന്ദ്രന്‍ വിശേഷാല്‍പ്പതിപ്പുകള്‍ പണിഞ്ഞിറക്കുമോയെന്നുമേ ഇനി അറിയാനുള്ളൂ. ഇതൊക്കെ കണ്ടും കേട്ടും ചീഫ് എഡിറ്ററായി അഭിനയിക്കുന്ന ഒരാളുണ്ടല്ലോ. അദ്ദേഹത്തിനും സ്വസ്തിയുണ്ടാകട്ടെ.

*
കെ മുരളീധരനോ? ആരാണത്? ചുക്കോ ചുണ്ണാമ്പോ, അതോ ചക്കയോ മാങ്ങയോ? സംശയിക്കേണ്ട. പറയുന്നത് നമ്മുടെ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെപ്പറ്റിത്തന്നെ. പക്ഷേ, മുരളീധരന്‍ ആരാണെന്ന് അറിയുകപോലുമില്ലെന്ന മട്ടിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. മുരളീധരനെപ്പറ്റി പറഞ്ഞപ്പോഴുള്ള ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭാവഹാവാദികള്‍ കണ്ടാല്‍ ഇത്രയേറെ വെറുക്കപ്പെട്ടവനാണോ മുരളീധരന്‍ എന്നു തോന്നിപ്പോകും. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ രണ്ടുദിവസം എറണാകുളം പ്രസ്ക്ളബ്ബിലെ മുഖാമുഖം പരിപാടിയിലാണ് ചെന്നിത്തല-ചാണ്ടിമാര്‍ മുരളീധരനെ അറിയുകപോലുമില്ലെന്ന 'സത്യം' മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ തുറന്നുവച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുരളീധരനെ യുഡിഎഫുമായി സഹകരിപ്പിക്കുമോ, യുഡിഎഫിന്റെ വേദിയില്‍ മുരളീധരനെ പങ്കെടുപ്പിക്കുമോ എന്നൊക്കെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ കുരുത്തംകെട്ട ചോദ്യം. യുഡിഎഫിനെ സഹായിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന സന്തോഷ് മാധവന്‍ സ്റ്റൈല്‍ മറുപടി. മുരളി യുഡിഎഫിനെ സഹായിക്കാനായി എന്തിനും തയ്യാറായി നില്‍ക്കുകയാണല്ലോ എന്ന ചോദ്യത്തിനും 'എന്തു മുരളി? ഏതു മുരളി' എന്നമട്ടില്‍ മറുപടി. മുരളീധരനെപ്പറ്റി ഇത്രയേറെ ചോദ്യങ്ങള്‍ ചോദിച്ചിട്ടും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാന്‍പോലും എന്തേ തയ്യാറായില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി മുരളിയുടെ പിതാവിന്റെ സ്റ്റൈലില്‍ കണ്ണിറുക്കിച്ചിരി. മോരില്ലെങ്കില്‍ ഊണാവാമെന്നാകാം മുരളിക്ക് ഇതിനുള്ള മറുപടി.

*
അപ്പുക്കുട്ടന്‍ വീണ്ടും നാലാംലോകവുംകൊണ്ടിറങ്ങിയത് പ്രകോപിപ്പിക്കാനോ ശ്രദ്ധ പിടിച്ചുപറ്റാനോ എന്നു തിട്ടമില്ല. വലിയ ചതിയാണ് സിപിഐ എം നേതാക്കള്‍ ചെയ്യുന്നത്. അപ്പുക്കുട്ടന്‍ രണ്ടുവട്ടം എഴുതിയാലെങ്കിലും ഒന്ന് പ്രതികരിക്കേണ്ടേ? എം പി പരമേശ്വരന്‍ എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തേടിപ്പിടിച്ച് പാര്‍ടി നയം അതല്ല എന്ന് പ്രസ്താവന നടത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ പ്രത്യശശാസ്ത്ര പ്രതിസന്ധി ഉണ്ടാകില്ലേ? സിപിഎമ്മിനെ നന്നാക്കാന്‍ ഇക്കണ്ട പണിയെല്ലാം സ്വയംസന്നദ്ധനായി, പ്രതിഫലം ഇച്ഛിക്കാതെ ചെയ്ത് ക്ഷീണിക്കുന്ന അപ്പുക്കുട്ടനെ ഒരു പ്രതികരണംകൊണ്ടെങ്കിലും ആദരിക്കാന്‍ സംവിധാനമുണ്ടാക്കണം. ഇല്ലെങ്കില്‍ ആ ജന്മം പാഴായിപ്പോകും.

ക്രൈമേന്ദ്രകുമാറിന് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം നല്‍കി സമരം അവസാനിപ്പിക്കുന്ന ചിത്രം ചന്ദ്രികയില്‍ കണ്ടു. ഒരുകാലത്ത് ഈ കുട്ടിയും ഒക്കത്തെ കുട്ടിയുമായിരുന്നു ക്രൈമേന്ദ്രന്റെ വികാരാവേശം. അവര്‍ക്ക് പരസ്പരം ഐസ്ക്രീം കൈമാറാമെങ്കില്‍ അപ്പുക്കുട്ടന് മാര്‍ക്സിസ്റ്റ് താത്വികാചാര്യ പട്ടം നല്‍കി പ്രത്യയശാസ്ത്ര വിശാരദനായി വാഴിക്കുന്നതിലും തെറ്റില്ല.

*
ഒടുവില്‍ കിട്ടിയത്:

കണ്ണൂരില്‍ ഇറക്കുമതിവോട്ടെന്ന് മാതൃഭൂമി. നാറാത്തുകാരന്‍ എ പി അബ്ദുള്ളക്കുട്ടി, നടാലുകാരന്‍ കെ സുധാകരന്‍ എന്നിവര്‍ കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരായത് കയറ്റുമതിയിലൂടെയാകും. സിപിഐ എമ്മിന്റെ പത്തുവോട്ട് വന്നാല്‍ അത് ഇറക്കുമതി, സുധാകരന്റേതും അബ്ദുള്ളക്കുട്ടിയുടേതും എം പി മുരളിയുടേതുമെല്ലാം വോട്ട് മാറ്റിച്ചേര്‍ത്താല്‍ ജനാധിപത്യം! വീരന്റെ പാര്‍ടിക്ക് നൂറുവോട്ട് തികച്ചുകിട്ടണമെങ്കില്‍ അച്ഛനും മോനും കോല്‍ക്കാരനും കുശിനിക്കാരനും ചേരണം. അതുപോലെയാണ് സിപിഐ എം എന്ന് നിനച്ച് വീരന്‍ പ്രകാശ് കാരാട്ട്, ബുദ്ധദേവ് എന്നെല്ലാം പറയുന്നത്. ആളില്ലാപ്പാര്‍ടിക്ക് ഒരേയൊരു മാര്‍ഗം കൂവിത്തോല്‍പ്പിക്കാന്‍ നോക്കല്‍തന്നെ. കൂവാന്‍ ഒരാളെങ്കിലുമുണ്ടല്ലോ. നാളെ മാനേജിങ് ഡയറക്ടര്‍ പുരപ്പുറത്തുകയറി നീട്ടിക്കൂവുന്ന കളര്‍ചിത്രവും അതിന് 'അന്തിമകാഹളം' എന്ന അടിക്കുറിപ്പുമായി ഏഴുകോളം വാര്‍ത്തയും കാണേണ്ടിവരുമോ?

Sunday, October 11, 2009

കിനാവും കണ്ണീരും

രാജകുമാരന്‍ വന്നത് മണിക്കൂറിന് നാലുലക്ഷം വാടക കൊടുക്കേണ്ട സ്പെഷ്യല്‍ വിമാനത്തില്‍. നാട്ടിലിറങ്ങിയാല്‍ തൃപ്പാദം തറയില്‍ തട്ടാതിരിക്കാന്‍ സ്പെഷ്യല്‍ കാറുവേണ്ടേ-അതിനായി ആറ് സഫാരി വന്നത് ആന്റണിയുടെ വകുപ്പിന്റെ വിമാനത്തില്‍. കോയിക്കോട്ടെ ബിരിയാണി ഒരു രാഷ്ട്രീയ കക്ഷിയുടെ ഭാഗധേയം നിശ്ചയിക്കുന്ന കഥകള്‍ അനവധി കേട്ടിട്ടുണ്ട്. കോയിക്കോടന്‍ ഹോട്ടലിലെ കൊഞ്ചും ഞണ്ടും പൊറോട്ടയും തിന്നിറങ്ങുമ്പോള്‍ ഒരു എംഇഎസ്(മില്‍ക്ക് എഗ് സര്‍ബത്ത്-ഒരു കോഴിക്കോടന്‍ സ്പെഷ്യല്‍ ഡ്രിങ്ക്)കൂടി കഴിച്ചാല്‍ മൊഞ്ച് പിന്നെയും കൂടും. ഹൈബി ഈഡനോ സല്‍മാന്‍ ഖാനോ രാഹുല്‍മോനോ മൊഞ്ച് കൂടുതല്‍ എന്നാണത്രേ ഒരു മൊഞ്ചത്തി സംശയിച്ചത്. വയസ്സ് മുമ്പത്തൊന്‍പതായാലെന്ത്, നമ്മുടെ മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും സമ്മോഹനന്‍. പോരാഞ്ഞ് പരമ്പരാഗതമായി തഴമ്പുള്ള ഫാമിലി. ചത്തുജീവിക്കുന്ന കെ.എസ്.യു വിനെ കപ്പിയും കയറുമിട്ടു പൊക്കാന്‍ വേണ്ട ഖലാസിപ്പണിയുമായാണ് കോടികള്‍ മുടക്കി ഇങ്ങുപോന്നത്.

രാഷ്ട്രീയം കോളേജിന്റെ പടികടത്താന്‍ പറ്റാത്ത ചരക്കാണ്-അക്കാര്യം കറുത്ത കോട്ടിട്ടാലും വെളുത്ത ളോഹയിട്ടാലും നിവര്‍ന്നുനിന്ന് പറയും. അത് രാഷ്ട്രീയമല്ലേ. കെ.എസ്.യു എന്നാല്‍ എന്ത് രാഷ്ട്രീയം. രാഹുല്‍ജിയാകുമ്പോള്‍ രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ ബ്ളേഡുവച്ച് കീറിയ കട്ടിഖദറിനുപകരം മെച്ചപ്പെട്ട ജീന്‍സും ഇറക്കുമതി ചെയ്ത ഷര്‍ട്ടും. വിദേശവസ്ത്രം ബഹിഷ്കരിച്ച ഗാന്ധി എന്ന പേരുപോലും ബഹിഷ്കരിക്കലാണ് പുതിയ കോണ്‍ഗ്രസ് യുവചേതനാ ലൈന്‍.

ആരോ പറഞ്ഞുകേട്ടതാണ്, കേരളത്തില്‍ കോഴിക്കോട് എന്നൊരു സ്ഥലമുണ്ടെന്നും അവിടെ കൊഞ്ച്, കടുക്ക(കല്ലിന്‍മേല്‍ക്കായ്), കൂന്തല്‍(കണവ), ഞണ്ട് തുടങ്ങിയ കടല്‍വിഭവങ്ങള്‍ വറുത്തതും ഉലത്തിയതുമായ നിരവധി ഭോജ്യങ്ങള്‍ കിട്ടുമെന്നും. അതോടൊപ്പം കേട്ടു, കേരളാവിലെ കോളേജായ കോളേജിലെല്ലാം എസ്എഫ്ഐ എന്നൊരു കൂട്ടര്‍ ജയിച്ചുനില്‍പ്പാണെന്ന്. അപ്പോള്‍തന്നെ നെയ്യപ്പം തിന്നാന്‍ തീരുമാനിച്ചു. അങ്ങനെ വിമാനം പിടിച്ച് നേരെയിങ്ങ് പോന്നു. 'ക്യാമ്പസ് ഇന്ററാക്ഷന്‍' എന്നാല്‍, ടാറ്റാ സഫാരി കാറില്‍ കോളേജില്‍ ചെല്ലുക, ആര്‍ക്കും മനസ്സിലാകാത്ത കുറെ കാര്യങ്ങള്‍ പറയുക, കൂടിനില്‍ക്കുന്ന കുട്ടികളുടെ കൈപിടിച്ചു കുലുക്കുക എന്ന മൂന്നിന പരിപാടിയാണ്. കൂട്ടത്തില്‍ കെ.എസ്.യു, എന്‍.എസ്.യു എന്നൊക്കെ പറയുകയുമാകാം. ക്യാമ്പസില്‍ രാഷ്ട്രീയം പാടില്ല എന്നത് മാര്‍ക്സിസ്റ്റുകാര്‍ക്കുള്ള നിയമമാണ്. രാജകുമാരന്‍ വരുന്നത് രാഷ്ട്രീയം പറയാന്‍ വല്ലതുമാന്നോ? ഇനി അഥവാ പറഞ്ഞാല്‍തന്നെ നമ്മുടെ സ്വന്തം രാഷ്ട്രീയമല്യോ. വിശ്വാസികളുടെ രാഷ്ട്രീയം അല്‍പ്പസ്വല്‍പ്പപമൊക്ക ആകാം.

ചെലവുചുരുക്കാന്‍ തീവണ്ടിയിലും 'കന്നുകാലി ക്ളാസി'ലും കയറും. അതുകഴിഞ്ഞ് പ്രത്യേക വിമാനത്തില്‍ ലളിതയാത്ര നടത്തും. അതാണ് ജനാധിപത്യം. കേരളത്തില്‍ ക്രമസമാധാനമില്ലെന്നാണ് ഹൈകമാന്‍ഡിന്റെ ഔദ്യോഗിക നയം. അത് തെളിയിക്കണമെങ്കില്‍ ഏതെങ്കിലും കുരുത്തംകെട്ടവന്റെ ആട്ടോ തുപ്പോ എങ്കിലും കിട്ടണം. കാല്‍വഴുതി വീണാലും മതി. അത്തരം മൂല്യവത്തായ എന്തെങ്കിലും സംഭവിക്കണമെന്ന് പ്രാര്‍ഥിച്ചാണ് കോഴിക്കോട്ടെ ഹോട്ടലിലും കൊച്ചിയിലെ കോളേജിലും ബീച്ചിലുമൊക്കെ 'ഇറങ്ങി'ച്ചെന്നത്. എന്തുഫലം. കൊഞ്ചുകറി കഴിച്ച് ഒന്ന് വയറിളകിയതുപോലുമില്ല. ഹരിയാണയില്‍ ചെന്നപ്പോള്‍ തീവണ്ടിക്ക് കല്ലേറുകിട്ടിയതാണ്. ഇവിടെ 'ബ്ളഡി മലയാളീസ്' ഒന്ന് കൂവിക്കാണിച്ചതുപോലുമില്ല. ആകെ കിട്ടിയത് സുരേഷ് ഗോപി സ്റ്റൈലുള്ള ഒരു പൊലീസുകാരന്‍ 'ചങ്ങായീ'ന്ന് വിളിച്ചതാണ്. ഡിയര്‍ ഫ്രന്‍ഡ് എന്നതിന്റെ കോഴിക്കോടന്‍ മലയാളമാണതെന്ന് തര്‍ജമചെയ്തുകിട്ടിയതോടെ അതിന്റെ കാറ്റും പോയി. എന്നിരുന്നാലും വരുംനാളുകളില്‍ ആ'ചങ്ങായീന്റെ' പുറത്തു കയറാം. വിമാനത്തിനുകൊടുത്ത കോടികളെക്കുറിച്ച് മിണ്ടുകയേ വേണ്ട.

*
ഇനി ഒരു കിനാവിന്റെയും കണ്ണീരിന്റെയും കഥയാണ്. കഥയില്‍ ക്രൈം വീരേന്ദ്രകുമാറിനെ ഒഴിവാക്കുന്നില്ല. ആ പ്രതിഭാശാലി യുഡിഎഫില്‍ ചേര്‍ന്നതിന്റെ ഗുണം വേണ്ടതിലേറെ കണ്ടുതുടങ്ങിയിരിക്കുന്നു. ഇന്ത്യാവിഷനില്‍ എന്താണ് സംഭവിക്കുന്നതെന്ന പേരില്‍ ഒരു ഭയങ്കര കവര്‍സ്റ്റോറിയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇക്കഴിഞ്ഞ വാരം വായിച്ചു കോള്‍മയിര്‍കൊള്ളാനായത്. ചാനല്‍സുന്ദരന്‍കൂടിയായ എം കെ മുനീറും കുഞ്ഞീക്ക എന്ന കുഞ്ഞാലിക്കുട്ടിയും കീരിയും പാമ്പും പോലെയാണെന്ന ആരോപണത്തിന്റെ നട്ടെല്ലൊടിച്ചുകൊണ്ടാണ് വീരവിരചിത കഥ മുന്നോട്ടുപോകുന്നത്. മുനീറും കുഞ്ഞീക്കയും മഹാന്മാര്‍-ഇണപിരിയാത്ത മിത്രങ്ങള്‍.കുഴപ്പമുണ്ടാക്കുന്നത് ദേശാഭിമാനിയും സിപിഎമ്മും. മുനീര്‍ ചെയ്തത് സാധാരണ കാര്യംമാത്രം. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പിഡബ്ള്യുഡി കരാറുകാരോട് ചില്ലറ കടം വാങ്ങല്‍. വെറും 20 ലക്ഷം, 25 ലക്ഷം രൂപ. പകരം ഉറപ്പുള്ള ചെക്ക് കൊടുക്കും. കൂട്ടത്തിലൊരു കോണ്‍ട്രാക്ടര്‍ 25 ലക്ഷം തിരികെ കിട്ടാതായപ്പോള്‍ കേസിനുപോയി. മന്ത്രി കടം വാങ്ങിയത് മടക്കിക്കൊടുമെന്ന് കോണ്‍ട്രാക്ടര്‍ കരുതാന്‍ പാടുണ്ടോ? അത് അയാളുടെ തെറ്റ്. പ്രശ്നം കോടതിയിലെത്തിച്ചത് അതിലും വലിയ പാതകം. ഇപ്പോള്‍ പണംകൊടുക്കാനും പിഴയൊടുക്കാനും തടവില്‍കിടക്കാനും കോടതിവിധി വന്നിരിക്കുന്നു. അത് ദേശാഭിമാനി പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കണ്ണീരു വരില്ലേ? ഇതിനെയൊന്നും മാധ്യമസൃഷ്ടിയെന്നും സിന്‍ഡിക്കറ്റെന്നും വിളിക്കാന്‍ ഇവിടെയാരുമില്ലേ? നാട്ടില്‍ കൈരളിയുണ്ട്-മറ്റുപലതുമുണ്ട്. അവരെല്ലാം പണമില്ലാതെയാണോ ചാനല്‍ നടത്തുന്നത്? ക്രൈം നന്ദകുമാര്‍ മുതല്‍ കെ എം റോയിവരെ ലാവ്ലിന്‍ പണം കൈരളിയില്‍ ഒഴുകി എന്ന് പറഞ്ഞിട്ടും ഇന്ത്യാവിഷനെതിരെമാത്രം എന്തേ ഒരു കോടതിവിധി?

ചാനലിനു വേണ്ടി കടം വാങ്ങിയ ചിലര്‍ക്ക് വ്യക്തിപരമായി എന്റെ ഗ്യാരന്റി ചെക്ക് നല്‍കി. അവര്‍ ചതിക്കില്ല എന്ന വിശ്വാസത്തോടെ. പൊതുമരാമത്ത് മന്ത്രി പിഡബ്ള്യു കോണ്‍ട്രാക്ടറില്‍നിന്ന് കടം വാങ്ങിയ പണത്തിന് ചെക്ക് നല്‍കിയാല്‍ ചതിക്കില്ല എന്നല്ലേ പ്രതീക്ഷിക്കാനാവൂ. പണം തിരികെ കൊടുത്തില്ലെങ്കിലും ചെക്ക് സബ്മിറ്റ് ചെയ്യില്ല എന്നല്ലേ കരുതേണ്ടത്. എന്നിട്ടും കൊടുംചതി നടന്നു. അതേക്കുറിച്ച് പറയൂ പത്ര-മാധ്യമ സുഹൃത്തുക്കളേ. "ഇന്ത്യാ വിഷന്‍ വാര്‍ത്തയില്‍ പുറമെനിന്ന് ഇടപെടലുകള്‍ ഉണ്ടാകില്ല. ആ വാര്‍ത്ത ഇങ്ങനെ നല്‍കണം എന്ന് പറഞ്ഞ് നികേഷിനെ വിളിച്ചിട്ടില്ല''-ഇങ്ങനെ പറയുന്ന ഒരു ചാനല്‍മുതലാളി വേറെയാരുണ്ടീ മലനാട്ടില്‍? അല്ലെങ്കിലും എന്തിന് പ്രത്യേകം വിളിക്കണം. അറിഞ്ഞ് ചെയ്യുന്നുണ്ടല്ലോ. നികേഷ് മുക്കിയ വാര്‍ത്തകളും പി സി ജോര്‍ജിനെവച്ച് ചര്‍ച്ച നടത്താത്തതും മുനീറിനെപ്പറ്റിയുള്ള വാര്‍ത്തകളാണെന്ന് മറ്റാരുപറഞ്ഞാലും കുഞ്ഞീക്ക വിശ്വസിക്കില്ല. ചാനലിന് പ്രചാരം നേടിക്കൊടുത്ത റജീനയുടെ വെളിപ്പെടുത്തലിനെ റജീനയുടെ പുലമ്പലുകള്‍ എന്ന് ചെയര്‍മാന്‍തന്നെ തള്ളിപ്പറഞ്ഞില്ലേ. കുഞ്ഞീക്ക മഹാനാണ്.'ഗള്‍ഫില്‍ ഞാന്‍ ഷെയര്‍ പിരിക്കാന്‍ പോയി ...പക്ഷേ പണക്കാര്‍്മുഴുവന്‍ ഉള്‍വലിയുന്നു. എന്തോ ഒരു തൊട്ടുകൂടായ്മ അവര്‍് കാണിക്കുന്നു.അദൃശ്യമായ ഏതോ കൈകളുടെ ഇടപെടല്‍് വഴിമുടക്കുന്നതായി എനിക്ക് തോന്നി....... ആരാണ് കളിച്ചതെന്ന് അറിയാം പക്ഷേ പറയില്ല.'' വേണമെങ്കില് തുപ്പിക്കാണിക്കാം. എന്തായാലും അത് കുഞ്ഞീക്കയുമല്ല, സുഹൃത്തുക്കളുമല്ല. ക്രൈം വീരേന്ദ്രകുമാറിനൊപ്പം യുഡിഎഫില്‍ ചേക്കേറിയ പത്രത്തില്‍നിന്നും ആഴ്ചപ്പതിപ്പില്‍നിന്നും ഇതുപോലെ നിരവധി കണ്ണീരിന്റെയും കിനാവിന്റെയും കഥകള്‍ ഇനിയും പ്രതീക്ഷിക്കാം.

*
കോടിയേരിയുടെ മക്കള്‍ മരുന്നുകമ്പനി തുടങ്ങി, പി കെ ശ്രീമതിയുടെ മകന്റെ ഭാര്യയെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി എന്നെല്ലാമുള്ള കഥകള്‍ ഇറങ്ങുന്നുണ്ട്. മനോരമയ്ക്ക് ഇത് പതിവു സൂക്കേടാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്നത്. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പു പ്രമാണിച്ച് ഇത്തരം ഐറ്റംസിന്റെ സൂപ്പര്‍ ധമാക്ക വരാന്‍ പോകുന്നു. മരുന്നു കമ്പനി വാര്‍ത്ത ഒറ്റദിവസമേ നിന്നുള്ളൂ. പിറ്റേന്ന് മനോരമ സ്വയം തിരുത്തി. കോടിയേരിയുടെ മക്കള്‍ക്ക് അങ്ങനെയൊരു കമ്പനിയില്ല.(തിരുത്തിയിട്ടെന്ത്-അത് ചില ചാനലുകളും കാര്‍ട്ടൂണിസ്റ്റുകളും ഏറ്റെടുത്തല്ലോ-അതാണ് കളി) ഇങ്ങനെ വ്യക്തമായ വാര്‍ത്തയാണ് വരുന്നതെങ്കില്‍ തിരുത്തു കൊടുപ്പിക്കാനും കൊടുത്തില്ലെങ്കില്‍ നിയമനടപടി എടുക്കാനും സൌകര്യമാണ്. അതുകൊണ്ടാണല്ലോ 'സമ്പന്ന പക്ഷപാതം', 'സുഖഭോഗാസക്തി' തുടങ്ങിയ കാടടപ്പന്‍ വെടി വരുന്നത്.

പണ്ടത്തെ മാര്‍ക്സിസ്റ്റ് പത്രിക, സേവ് ഫോറം ബുള്ളറ്റിന്‍ തുടങ്ങിയ അദൃശ്യ വാര്‍ത്താ സ്രോതസ്സുകള്‍ ഇന്ന് നമ്മോടൊപ്പമില്ല. പകരം ഒരു 'പാഠം' വന്നു. അതിന്റെ അകാലവിയോഗത്തിന്റെ വിടവുനികത്താന്‍ അവതരിച്ചത് ഒരു വികലജന്മമാണ്. അതാണിപ്പോള്‍ മനോരമ-മാതൃഭൂമി-മാധ്യമങ്ങളുടെ 'വിശ്വേസ്ഥ സ്ഥാപനം.' മന്ത്രി പി കെ ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു എന്നതാണ് പുതിയൊരു വമ്പന്‍ വാര്‍ത്തയായി മൂളിച്ചത്. പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല. അടുത്ത ബന്ധുവിനെ നിയമിച്ചത്, ഇന്നത്തെ ഇതേ രീതിയില്‍ വാര്‍ത്തയാക്കിയപ്പോള്‍(മനോരമ മാത്രം മൂന്നുതവണ വാര്‍ത്തയെഴുതി) അന്തസ്സായി മന്ത്രി ശ്രീമതി കൈക്കൊണ്ട തീരുമാനം ബന്ധുവിനെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. സംഗതി അവിടെ തീരേണ്ടതാണ്. ഒഴിവാക്കപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പെന്‍ഷന്‍ കിട്ടുമോ, കിട്ടിയാല്‍തന്നെ അത് വാങ്ങുമോ എന്നെല്ലാം നിയമപരവും വ്യക്തിപരവുമായ കാര്യങ്ങള്‍. എന്നിട്ടും ഒന്നരക്കൊല്ലത്തിനുശേഷം അതെങ്ങനെ മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയായി? മാതൃഭൂമിയില്‍ വീരേന്ദ്രകുമാറിന്റെ 'വിശ്വേസ്ഥ ഭൃത്യ'ന്റെ കോളത്തിന്റെ തലക്കെട്ടായി? ഗതികെട്ട് പുല്ലുതിന്നുന്ന പുലിയെക്കുറിച്ച് കേട്ടിട്ടുണ്ട്. സിപിഐ എമ്മിനെതിരെയെങ്കില്‍ എന്തും തിന്നാന്‍ മടിക്കാത്ത പത്രങ്ങളെ കാണുന്നുമുണ്ട്. ഇപ്പോള്‍ വഴിവക്കില്‍ ഒളിച്ചുവില്‍ക്കുന്ന കൊച്ചുപുസ്തകമാണ് സ്രോതസ്സ്. വിശ്വേസ്ഥേന്ദ്രന് ധൈര്യമുണ്ടോ വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ച് നാലുവരി എഴുതാന്‍? ക്രൈം-വീര ബാന്ധവത്തെക്കുറിച്ച് ഉപന്യസിക്കാന്‍?

Sunday, October 4, 2009

ദുര്‍ബലരോട് യുദ്ധമില്ല

ഒന്നിന്റെ വിജയം മറ്റൊന്നിന്റെ പരാജയമാണെന്ന് ഏതോ മഹാന്‍ എപ്പോഴോ പറഞ്ഞിട്ടുണ്ട്. മനുഷ്യച്ചങ്ങല വന്‍ വിജയമായി. അത് സിപിഐ എമ്മിന്റെ വിജയം. ആരുടെ പരാജയമാണ്? മനുഷ്യച്ചങ്ങലയ്ക്കെതിരെയും ആസിയന്‍കരാറിനെ അനുകൂലിച്ചും പറഞ്ഞുകരഞ്ഞവരുടെ പരാജയം. പാര്‍ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടെന്നും നേതാക്കള്‍ വേറെ; അണികള്‍ വേറെ എന്നു പ്രഖ്യാപിച്ചവരുടെയും ആസിയന്‍കരാറിനെ എതിര്‍ക്കുന്നത് സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തിന് തടസ്സമെന്ന് സിദ്ധാന്തിച്ചവരുടെയും പരിപൂര്‍ണ പരാജയം. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എളുപ്പമാണ്. ആഹ്വാന വാര്‍ത്ത മതി. പത്തുപേര്‍ തികച്ചില്ലാത്ത സംഘടനയ്ക്കും ഹര്‍ത്താല്‍ നടത്തി സ്തംഭിപ്പിക്കാം. കോഴി-സിഡി കച്ചവടക്കാര്‍, ബിവറേജസ് കോര്‍പറേഷന്‍ തുടങ്ങിയവരടങ്ങുന്ന മാഫിയയാണ് ഹര്‍ത്താല്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് മാധ്യമ വിചക്ഷണന്മാരൊന്നും പറഞ്ഞുകേട്ടിട്ടില്ല-ആശ്വാസം. താരതമ്യേനെ ഹര്‍ത്താലിനേക്കാള്‍ പ്രയാസമുള്ള സമരരൂപമാണ് ചാനല്‍ ക്യാമറക്കാരെ വിളിച്ചുകൂട്ടി സമയം നിശ്ചയിച്ചുള്ള മതിലുചാടല്‍, കസേര ഉടയ്ക്കല്‍, ചില്ലിനു കല്ലേറ്, ഘെരാവോ തുടങ്ങിയവ. കൂടുതല്‍ ആളുകള്‍ വേണ്ട. വാര്‍ത്താ പ്രാധാന്യം വലിയതോതില്‍ കിട്ടും. ഇനി ധര്‍ണ, പിക്കറ്റിങ്ങ്, പ്രകടനം തുടങ്ങിയ രൂപങ്ങളാണ്. കുറച്ചാളെ നിരത്തണം. കൊച്ചുകൊച്ചു സംഘടനകള്‍ക്കും പാര്‍ടികള്‍ക്കുമൊക്കെ ആഞ്ഞുപിടിച്ചാല്‍ ഒരു 'പടുകൂറ്റന്‍ പ്രകടനം' നടത്താം. പി സി ജോര്‍ജിന്റെ പാര്‍ടിവരെ 'ശക്തിപ്രകടനം'നടത്തുന്ന കാലമാണ്. കൊടിതയ്പ്പിച്ചു കൊടുത്താല്‍ മതി-ആളൊന്നുക്ക് നിശ്ചിത തുക ചെലവാക്കിയാല്‍ പ്രകടനം പടുകൂറ്റനാകും. സിനിമയിലും ജാഥയുണ്ടാകാറുണ്ട്.

സമരമല്ലാതെയും വാര്‍ത്തയില്‍ കയറാന്‍ മാര്‍ഗമുണ്ട്. പ്രത്യേകതരം പ്രസ്താവനകള്‍ നടത്തുക, കുറ്റകൃത്യങ്ങളില്‍ മന്ത്രി പുത്രന്മാര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുക, പെണ്‍വാണിഭക്കേസുകളില്‍ ഉന്നത ബന്ധം സങ്കല്‍പ്പിക്കുക തുടങ്ങിയവയാണ് നടപ്പുരീതി. ഏതെങ്കിലും കേസിലെ പ്രതിയോ പ്രതിയുടെ ബന്ധുവോ ആണെന്നിരിക്കട്ടെ-അനുകൂലമായ 'പൊതുബോധം' സൃഷ്ടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വഴിതിരിച്ചുവിടാന്‍ ഉന്നതകേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നും ഒന്നോ രണ്ടോ ചാനലുകാരെ വിളിച്ചുപറഞ്ഞാല്‍ മതി. ബാക്കി അവര്‍ നോക്കിക്കൊള്ളും. തട്ടിപ്പുകേസില്‍ പ്രതിയാണോ? എന്നാലും 'ഉന്നതകേന്ദ്ര'ങ്ങളെ വിടരുത്. 'എനിക്കു മാത്രമല്ല, രാഷ്ട്രീയത്തിലെ ചിലര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ടെ'ന്ന് തട്ടിയേക്കണം. കലാകാരനോ രാഷ്ട്രീയനേതാവിനോ ടിവിയില്‍ മുഖം കാണിക്കണമെകില്‍ എന്തെല്ലാം പാടുപെടണം. നിങ്ങള്‍ക്ക് അത്തരം പ്രയാസമൊന്നും അനുഭവിക്കേണ്ടിവരില്ല. ഒറ്റക്കാര്യം ശ്രദ്ധിക്കുക-ഉന്നത ബന്ധം, മാഫിയ, രാഷ്ട്രീയ ഗൂഢാലോചന, ഉപജാപം, ഇടതുപക്ഷത്തില്‍ വെള്ളംചേര്‍ക്കല്‍, ജനപക്ഷം, പാര്‍ടിയും ജനങ്ങളും വേറെ-ഇത്യാദി പ്രയോഗങ്ങള്‍ നിര്‍ബന്ധമാണ്.

*
വിഷയം മനുഷ്യച്ചങ്ങലയാണ്. മനുഷ്യച്ചങ്ങലയില്‍ 'പതിനായിരങ്ങളാണ്' പങ്കെടുത്തത് എന്നതില്‍ മനോരമയ്ക്കും മാതൃഭൂമിക്കും തര്‍ക്കമേയില്ല. 800 കിലോമീറ്ററാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. ഒരു മീറ്ററില്‍ ഒരാള്‍ നിന്നാല്‍ 800 കിലോമീറ്റര്‍ നീളണമെങ്കില്‍ എട്ടുലക്ഷം പേര്‍ വേണം. 80 പതിനായിരങ്ങള്‍. രണ്ടു പത്രവും കൊടുത്ത ചിത്രത്തില്‍ ചങ്ങലയല്ല മനുഷ്യമഹാദുര്‍ഗം തന്നെയാണ് കാണുന്നത്. ചാനലുകള്‍ പറഞ്ഞത് 30 ലക്ഷം പേരെങ്കിലുമുണ്ടാകുമെന്നാണ്. അതായത് 300 പതിനായിരങ്ങള്‍. ജനലക്ഷങ്ങള്‍ പങ്കെടുത്തെന്ന് വാര്‍ത്തയെഴുതിയാല്‍ സിപിഐ എമ്മിന്റെ ജനസ്വാധീനം ലക്ഷങ്ങളുടേതാണെന്ന് വായനക്കാര്‍ ധരിച്ചുപോകുമല്ലോ. അതുകൊണ്ട് നമുക്ക് പതിനായിരങ്ങള്‍ തന്നെ ധാരാളം. കുറച്ചുകൂടി ലളിതമാക്കി ആയിരക്കണക്കിനാളുകള്‍ എന്നെഴുതാമായിരുന്നു. ചങ്ങല കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ ഒരു ബസിലിരുന്ന് വിളിച്ച മുദ്രാവാക്യം-"കണ്ടോ കണ്ടോ ചെങ്കൊടി കണ്ടോ; ചോരക്കൊടിയുടെ കരുത്തുകണ്ടോ-എണ്ണാമെങ്കില്‍ എണ്ണിക്കോ; നാളെക്കള്ളം പറയേണ്ട'' എന്നായിരുന്നു.

എന്ത്, ഏത്, എവിടെ, എപ്പോള്‍, എങ്ങനെ, ആര്, ആരാല്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വാര്‍ത്ത എന്നെല്ലാം പറയാറുണ്ട്. അത് പഴയ കഥ. ഇത് ചാനല്‍ ചാകരക്കാലം. പുതിയ കാലത്ത് പുതിയ വാര്‍ത്തയാണ്. ആരെന്നും എന്തെന്നും എപ്പോഴെന്നുമൊന്നും മിണ്ടാതെ എഴുതുന്നതാണ് വാര്‍ത്ത. അതുകൊണ്ട്, മനുഷ്യച്ചങ്ങല സിപിഐ എമ്മിലെ വിഭാഗീയതയ്ക്ക് ശമനം വരുത്തി എന്നായി മാതൃഭൂമിയുടെയും മനോരമയുടെയും വാര്‍ത്ത. പങ്കെടുത്തത് വെറും'പതിനായിരങ്ങള'ല്ലേ. ചെന്നിത്തല പറഞ്ഞത്, "കരാര്‍ രാജ്യത്തിന് ഗുണംചെയ്യുമോ ദോഷംചെയ്യുമോ എന്നറിയാതെ സമരം ചെയ്യുന്നത് രാഷ്ട്രീയ സങ്കുചിതത്വം കൊണ്ടാണ്'' എന്നത്രേ. എന്നാല്‍, കരാറിന് അനുകൂലമായി ചെന്നിത്തലയും കൂട്ടരും ഇതുപോലൊരു ചങ്ങല സംഘടിപ്പിച്ചുനോക്കട്ടെ. അപ്പോള്‍ കാണാം കഥ. സിപിഐ എമ്മല്ലാതെ മറ്റേതെങ്കിലുമൊരു പാര്‍ടിക്ക് ഇങ്ങനെയൊരു സമരം നടത്താനാകുമോ എന്നൊരന്വേഷണവും അന്വേഷണാത്മകര്‍ നടത്തേണ്ടതാണ്. കുറെയാളുകളും നീണ്ട കുറെ ചങ്ങലയുമായാല്‍ മനുഷ്യച്ചങ്ങല എന്നുവിളിക്കാമെങ്കില്‍ ചെന്നിത്തലയ്ക്കും ഒരുകൈനോക്കാം.

*
സിപിഐ എം സംസ്ഥാന സെക്രട്ടറിയെ രാഷ്ട്രീയ ഭീരു എന്നുവിളിച്ച വീരേന്ദ്രകുമാര്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കോമാളിയാണോ എന്ന് ടി ശിവദാസമേനോന്‍ ചോദിച്ചുകേട്ടു. പിണറായി വിജയന്‍ അസുഖംബാധിച്ച് ചെന്നൈയില്‍ ചികിത്സയ്ക്കും പരിശോധനയ്ക്കും പോയപ്പോഴാണ്, ലാവ്ലിന്‍ കേസ് വൈദ്യശാസ്ത്രപരമായും നേരിടണമെന്ന് വീരേന്ദ്രകുമാര്‍ പരിഹാസപൂര്‍വം പ്രസ്താവിച്ചത്. ആളുകള്‍ക്ക് അസുഖം വരുന്നതും കേസില്‍ അവധി കൊടുക്കുന്നതും സാധാരണം. അസുഖത്തെ ആരും ആക്ഷേപിക്കുന്നത് കാണാറില്ല. വീരന്റെ മാനസികനിലയെയും അതുകൊണ്ട് ആക്ഷേപിക്കാതെ വിടാം. അല്ലെങ്കിലും പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ടിക്കുമെതിരെയാകുമ്പോള്‍ പതിവുകള്‍ തെറ്റിക്കുകതന്നെ വേണമല്ലോ. ഇടതുമുന്നണിയില്‍ തനിക്ക് ആത്മാഭിമാനം നഷ്ടപ്പെട്ടെന്ന് നടന്ന് വിലപിക്കുകയാണ് വീരന്‍. ഇ എം എസിനെയും എ കെ ജിയെയും ഓര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ്. അര്‍ബുദവും ഒരു വളര്‍ച്ചയാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്കു നേരെ സഹതാപം ചൊരിയാനുമാവില്ല.

മനോവൈകല്യമുള്ളവരില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് മണ്ടത്തരം പോലുമല്ല. അത്യാസന്നനിലയില്‍ എ കെ ജി കിടക്കുമ്പോള്‍, "കാലന്‍ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ'' എന്ന് മുദ്രാവാക്യം മുഴക്കി ആക്രോശിച്ച യൂത്തന്മാരാണ് വളര്‍ന്ന് കൊഴുത്ത് വീരനൊപ്പമിരിക്കുന്ന മൂത്ത കോണ്‍ഗ്രസുകാര്‍. അവരെറിഞ്ഞു കൊടുക്കുന്ന എല്ലിന്‍കഷണം കടിച്ചുപിടിച്ച്, അവര്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്കു നേരെ കുരച്ചുചാടി യജമാനസ്നേഹം പ്രകടിപ്പിക്കുന്നയാള്‍ക്ക് പറയാനുള്ള വാക്കോ 'ആത്മാഭിമാനം'? ആ വാക്കിന് അത്ര മോശമായ അര്‍ഥവുമുണ്ടോ?

വീരന്‍ പറയുന്നു: കോണ്‍ഗ്രസിന്റെ നയങ്ങളെ താന്‍ എതിര്‍ത്തിട്ടേയില്ലെന്ന്... അന്താരാഷ്ട്ര നയങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്ന്... കേര കര്‍ഷകരെ രക്ഷിക്കാന്‍ പച്ചത്തേങ്ങ സംഭരിക്കണമെന്ന ആവശ്യം നിറവേറ്റാനാണത്രേ കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. പച്ചത്തേങ്ങയ്ക്കും ഇനി രക്ഷയില്ലേ? പാവം സോഷ്യലിസ്റ്റുകാര്‍. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ പടപൊരുതി ഒടുവില്‍ കോണ്‍ഗ്രസിന്റെ തിണ്ണയില്‍ അഭയം. സ്വന്തമായി പത്രമുള്ളതുകൊണ്ട് വീരനു പഴങ്കഞ്ഞിയും പഴമ്പായുമെങ്കിലും കിട്ടും. മലബാറിലെ പഴയ സോഷ്യലിസ്റ്റ് സിംഹങ്ങള്‍ക്കോ?

*
മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ എത്രവരെ പോകാം? അത് ക്രൈം ആപ്പീസ് അടിച്ചുതകര്‍ക്കുന്നതു വരെ എന്നാണ് മാതൃഭൂമിയുടെ വിശേഷാല്‍ പ്രതിയായ ഇന്ദ്രന്റെ നിഗമനം. മോഹന്‍ലാലിന് എയ്ഡ്സ് ഉണ്ട് എന്നൊക്കെ ക്രൈമില്‍ വാര്‍ത്തവന്നല്ലോ. ഏതെങ്കിലും ഫാന്‍സുകാര്‍ ഓഫീസ് തകര്‍ത്തോ? ഇല്ല. അതാണ് മാധ്യമ ബഹുമാനം. മഞ്ഞപ്പത്രം അടിക്കാനും പത്രമുതലാളിയുടെ രാഷ്ട്രീയ നിലപാടു മാറ്റങ്ങള്‍ക്കൊപ്പിച്ച് കോളമെഴുതാനും കാര്‍ട്ടൂണ്‍ വരയ്ക്കാനുമുള്ള സ്വാതന്ത്യമാണ് മാധ്യമ സ്വാതന്ത്ര്യം. അതിനെ എതിര്‍ക്കുന്ന ലേഖനം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ശമ്പളം തരുന്ന മുതലാളി പോകുന്നിടത്തെല്ലാം ആദര്‍ശം മണക്കണം. ഇതുവരെ പ്രസംഗിച്ചതും എഴുതിയതുമെല്ലാം കൊട്ടയില്‍ തള്ളി 'സ്നേഹിക്കുന്നവര്‍ക്കൊപ്പം' എത്തിയാല്‍ അതിലും കാണണം ആദര്‍ശം. പാര്‍ടി പത്രത്തില്‍ പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാര്‍ടി നിലപാടുകള്‍ പറഞ്ഞാല്‍ അത് ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ്-അപ്പുക്കുട്ടന്റെ ഭാഷയിലെ ഉപജാപമാണ്. അങ്ങനെയുള്ളവരുടേത് 'വെറും'ബ്രാഞ്ച് മെമ്പറുടെ മാനസികാവസ്ഥ. ഉപജാപത്തിനൊക്കെ ഇപ്പോള്‍ എന്താ വില! ഇന്ദ്രന്‍ പറഞ്ഞമാതിരിയുള്ള കരണത്തടി സിപിഐ എം ബ്രാഞ്ച് മെമ്പറുടെ അജണ്ടയില്‍ ഇല്ലാത്തതുകൊണ്ടാണല്ലോ നാട്ടില്‍ ജനാധിപത്യം പുലരുന്നത്. അല്ലെങ്കിലും ത്രാണിയുള്ളവരോടല്ലാതെ യുദ്ധം ചെയ്തിട്ടെന്തു ഫലം? ഇന്ദ്രനും അതെ; അപ്പുക്കുട്ടനും അതെ, ഇരുവരുടെയും രക്ഷിതാവായ വീരനും അതെ-ദുര്‍ബലക്കൂട്ടം. യുദ്ധമല്ല; അവഗണനയാണ് നല്ല മരുന്ന്. ഉദരം, വേഷം, വാക്ക്, അഭിമുഖം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാകയാല്‍ അവരെ പാട്ടിന് വിടാം.

Sunday, September 20, 2009

വിശുദ്ധ മാധ്യമപ്പശുക്കള്‍

ശശി തരൂരിന് സോണിയ ഗാന്ധിയെ വിശുദ്ധപശുവെന്ന് തമാശയ്ക്ക് വിളിക്കാമെങ്കില്‍, എത്രയും ബഹുമാനപ്പെട്ട മാധ്യമ കുലോത്തമന്മാരെ ശതമന്യുവിന് വിശുദ്ധ സിന്ധിപ്പശു എന്നോ വിശുദ്ധ ജഴ്സി എന്നോ ഏറ്റവും കുറഞ്ഞത് ശുദ്ധമായ നാടന്‍ പശുവെന്നോ ആയിരംവട്ടം വിളിക്കാം. തരൂര്‍ അറിവില്ലാപ്പൈതലാണ്. രാഷ്ട്രീയത്തിലെ; വിശേഷിച്ചും കോണ്‍ഗ്രസിലെ വളവും തിരിവുമൊന്നും മനസ്സിലായിട്ടില്ല. അല്ലെങ്കിലും ചെലവുചുരുക്കാന്‍ വിമാനത്തില്‍ ആയിരം രൂപ കുറഞ്ഞ ക്ളാസില്‍ സഞ്ചരിച്ച് പത്രത്തില്‍ വാര്‍ത്ത വരുത്തുന്നത് ആന്റണിയുടെ കാന്റീന്‍ ഭക്ഷണംപോലൊരു തരികിടയാണെന്ന് തരൂരിന് നന്നായറിയാം. ദിവസം ഒരുലക്ഷം വാടക കൊടുത്ത് മൂന്നുമാസം സുഖിയന്‍ ഹോട്ടലില്‍ താമസിച്ച മൂപ്പന്‍മന്ത്രിയുടെ സഹായിമന്ത്രിയാണ് തിര്വന്തോരം ശശി അഥവാ ശശി തരൂര്‍. കോണ്‍ഗ്രസിനോട് പ്രത്യേക സ്നേഹമുള്ളതുകൊണ്ടൊന്നുമല്ല സ്ഥാനാര്‍ഥിയായതും ജയിച്ചതും ഇപ്പോള്‍ മന്ത്രിയായതും. സ്ഥാനാര്‍ഥിയാകുന്നോ എന്ന ചോദ്യവുമായി ആദ്യംചെന്നത് ഖദറിട്ട മാന്യന്മാരായതുകൊണ്ട് കോണ്‍ഗ്രസായെന്നുമാത്രം. കോണ്‍ഗ്രസിന് പ്രത്യേകിച്ച് പരിപാടിയോ ലക്ഷ്യമോ ഒന്നുമില്ലെങ്കിലും പൊതുജനം കഴുതകളാണെന്നത് ആ പാര്‍ടിയുടെ അംഗീകൃത വിശ്വാസപ്രമാണമാണ്. തരൂര്‍ അത് മനസ്സിലാക്കാന്‍ വിട്ടുപോയി. കന്നുകാലികള്‍ എന്നേ ജനത്തെ അദ്ദേഹം കരുതുന്നുള്ളൂ. ആ കന്നുകാലികള്‍ സഞ്ചരിക്കുന്ന ക്ളാസില്‍ താനും പോകാം; അതുകണ്ട് വിശുദ്ധപശുക്കള്‍ കോരിത്തരിക്കട്ടെ എന്നു കരുതിയതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല.

ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തികപ്രശ്നം പരിഹരിക്കാന്‍ കുറച്ചു കേന്ദ്ര മന്ത്രിമാര്‍ ബിസിനസ് ക്ളാസില്‍നിന്ന് കന്നുകാലി ക്ളാസിലേക്കിറങ്ങിയാല്‍ മതിയെന്ന് കണക്കുകൂട്ടിയ ബുദ്ധി ഐസിലിട്ട് സൂക്ഷിക്കേണ്ടതാണ്. തീവണ്ടിയില്‍ കയറാന്‍ റെയില്‍വേ സ്റ്റേഷന്റെ മുറ്റത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ചെലവുചുരുക്കല്‍ മാതൃക കാട്ടിയ വിശുദ്ധ മകന്‍പശുജിയെ നേതാവായി അംഗീകരിക്കാത്തതാണ് ശശി തരൂരിന്റെ ഇപ്പോഴത്തെ കുറ്റം. വിശുദ്ധ അമ്മപ്പശുവിന്റെ ഫോണില്‍വിളിച്ച് മാപ്പുയാചിച്ചതുകൊണ്ട് പ്രശ്നം വെറുമൊരു തമാശയായി അവസാനിച്ചെങ്കിലും മകന്‍ജി വിടുമെന്ന് തോന്നുന്നില്ല. അഥവാ വിട്ടാലും ഉമ്മന്‍ചാണ്ടി സമ്മതിക്കുമെന്നും തോന്നുന്നില്ല. വിജയന്‍ തോമസിനെയും ചെന്നിത്തലയെയും കൈകാര്യം ചെയ്യുന്നതുപോലെ എളുപ്പമല്ല ഇത്. തരൂരിന് ആദര്‍ശത്തിന് പഠിക്കാന്‍ ഒരു ട്യൂഷന്‍ ഏര്‍പ്പെടുത്താവുന്നതാണ്. സുധീരന്‍ജി ഇപ്പോള്‍ ട്യൂഷന്‍മാഷായി പ്രവര്‍ത്തിക്കുകയാണ്. ആദര്‍ശം തലയില്‍നിന്നിറക്കിവയ്ക്കാതെ എങ്ങനെ കോടാലിപ്പണി ചെയ്യാം എന്നതാണ് ഇഷ്ടവിഷയം. പറയുമ്പോള്‍ അഴിമതി, അക്രമം, സംശുദ്ധി, ആദര്‍ശം എന്നിങ്ങനെയുള്ള വാക്കുകള്‍ സമൃദ്ധമായി ഉപയോഗിക്കണം. മുടിയും മീശയും(ഉണ്ടെങ്കില്‍മാത്രം) ഗോദ്റെജ് ഹെയര്‍ ഡൈ തേച്ച് കറുപ്പിക്കണം. വെള്ളക്കുപ്പായമേ ഇടാവൂ. അല്‍പ്പം ഉജാലയും കുറെയേറെ കഞ്ഞിപ്പശയും നിര്‍ബന്ധം. നില്‍ക്കുമ്പോള്‍ റെയിലുവിഴുങ്ങിയപോലെ വേണം. പകല്‍സമയത്ത് കോടാലികളുമായി ബന്ധം പാടില്ല. വിശുദ്ധ സംഭാവന പിരിക്കുമ്പോള്‍ കോടാലിയോട് അടുക്കളഭാഗത്തൂടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ പറയണം. തിരുവനന്തപുരത്ത് മിസ്റ്റര്‍ ക്ളീന്‍ജി വാങ്ങിയ ആദര്‍ശവീടിന്റെ മട്ടുപ്പാവിലിരുന്ന് ഒരുമാസം സുധീരം ട്യൂഷന്‍ സഹിച്ചശേഷം തരൂര്‍ജി ഗോദയിലിറങ്ങി നോക്കൂ-ഒരു മാടനെയും മറുതയെയും പേടിക്കേണ്ടിവരില്ല.

*
പറഞ്ഞുതുടങ്ങിയത് മാധ്യമപ്പശുക്കളെക്കുറിച്ചാണെങ്കിലും തരൂരിലേക്ക് തെറ്റിക്കയറിപ്പോയി. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍‍' എന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. അത് വിവേകികളെക്കുറിച്ചാണ്; നമ്മുടെ മാധ്യമ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുതന്നെ.

ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ മൂക്കു പരന്ന ചീനക്കാര്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ വെടിവച്ചു വീഴ്ത്തിയതിന്റെ സ്കൂപ്പ് വാര്‍ത്തയെഴുതിയ മഹാ റിപ്പോര്‍ട്ടര്‍മാര്‍ ഇങ്ങ് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യ സമരത്തിന് ത്യാഗോജ്വല പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇവിടെ ചെറിയ ചെറിയ കള്ളങ്ങളെഴുതുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്ന് പിണറായി വിജയന്‍ പറയുന്നു. വാര്‍ത്ത എഴുതിയവരുടെ പക്കല്‍ തെളിവുണ്ടോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു. സിപിഎമ്മിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ എഴുതരുതത്രെ. വാര്‍ത്ത വ്യാജമാണോ കള്ളമാണോ എന്നൊക്കെ തീരുമാനിക്കാന്‍ മാധ്യമരംഗത്തെ കുലപതികളുണ്ടായിരിക്കെ പിണറായി, കോടിയേരി, ഇ പി ജയരാജന്‍,തോമസ് ഐസക് തുടങ്ങിയ മാര്‍ക്സിസ്റ്റുകാര്‍ക്ക് അടങ്ങിനിന്നുകൂടേ? അവര്‍ മാധ്യമ സ്വാതന്ത്ര്യധ്വംസനം നടത്തുമ്പോള്‍ ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ എങ്ങനെ മിണ്ടാതിരിക്കും.

ആദ്യം പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് തന്നെ രംഗത്തിറങ്ങിയത് പ്രശ്നത്തിന്റെ ആ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ്(യൂണിയന്റെ പരമോന്നത യോഗത്തില്‍ ചര്‍ച്ചയ്ക്കുവന്ന സുപ്രധാന വിഷയങ്ങള്‍ അംഗങ്ങള്‍ തമ്മില്‍തമ്മില്‍ തെറിവിളിച്ചും അഴിമതിയും കുരുത്തക്കേടും ആരോപിച്ചും എഴുതിയ ഊമക്കത്തുകളാണത്രെ. കെയുഡബ്ള്യുജെ എന്നാല്‍ കേരള ഊമക്കത്ത് റൈറ്റിങ് ജേണലിസ്റ്റ് യൂണിയനാണോ എന്നാണ് ഒരംഗം സംശയം പ്രകടിപ്പിച്ചത്.) മാധ്യമസ്വാതന്ത്ര്യ ധ്വംസകര്‍ മാര്‍ക്സിസ്റ്റുകാരായതുകൊണ്ട് ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങിയ പടനായകരും ഉടന്‍ പ്രതികരിച്ചു. നിയമസഭ സ്തംഭിപ്പിച്ചുപോലും പ്രതിഷേധം. ഇതെല്ലാം കണ്ട് ആവേശം മൂത്താണ് അന്യജീവനുതകി സ്വജീവിതം ധന്യമാക്കാന്‍ രണ്ട് പാവപ്പെട്ട റിപ്പോര്‍ട്ടര്‍മാര്‍ അങ്ങ് അതിര്‍ത്തിയില്‍ ചാടിയിറങ്ങിയത്. ചൈനക്കാര്‍ വെടിവച്ചിട്ടുമില്ല, ഇന്ത്യക്കാര്‍ക്ക് കൊണ്ടിട്ടുമില്ല എന്നാണ് ഇരുരാജ്യവും പറയുന്നത്. എന്നുമാത്രമല്ല, ഇങ്ങനെ കള്ളവാര്‍ത്തയെഴുതി ഇന്ത്യാ ചീനാ ഭായി ഭായി വെള്ളത്തിലാക്കരുതെന്ന് മന്‍മോഹന്‍ജിയും ഉപദേഷ്ടാവും മറ്റും മറ്റും പറയുന്നു. ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് വെടിവയ്പുവാര്‍ത്തയെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയിരുന്നു. ഇനി ഏതാണ് ആ ഉന്നത വൃത്തങ്ങള്‍ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ കോടതിയില്‍ പറയട്ടെ എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേന്ദ്ര ആഭ്യന്തരവകുപ്പ് ആജ്ഞാപിക്കുന്നത്.

അതായത്, വ്യാജവാര്‍ത്ത എഴുതിയ പത്രക്കാരെ കേസെടുത്ത് കോടതി കയറ്റുമെന്നും മാധ്യമ സ്വാതന്ത്ര്യവും മാങ്ങാത്തൊലിയുമൊന്നും ഇവിടെ നടപ്പില്ലെന്നും. കേരളത്തിലെ എന്തോ ഒന്ന് ധ്വംസിക്കപ്പെട്ടതിന്റെ പേരില്‍ വാളെടുത്തവര്‍ മാര്‍ച്ച് ചെയ്യട്ടെ മുല്ലപ്പള്ളിയുടെ ഡല്‍ഹിയിലെ മാധ്യമ സ്വാതന്ത്ര്യ ഓഫീസിലേക്ക്. അവിടെച്ചെന്ന് നിരാഹാരമിരുന്നോ ധര്‍ണനടത്തിയോ മോചിപ്പിക്കട്ടെ സ്വന്തക്കാരെ. ഇന്തോ-തിബത്തന്‍ അതിര്‍ത്തി പൊലീസാണ് കേസെടുക്കുന്നതത്രെ. ആ പൊലീസിന് കത്തിപണിയിച്ച കൊല്ലന്റെ കുടിയിലും ചെല്ലട്ടെ അന്വേഷണാത്മകന്മാര്‍ ക്യാമറയുമായി. ഇക്കാര്യത്തില്‍ അതിവിദഗ്ധരായ ആപ്പുക്കുട്ടന്‍, സെബാസ്റ്റ്യന്‍ പോള്‍, രാംകുമാര്‍, ബി.ആര്‍.പി ഭാസ്കര്‍ തുടങ്ങിയവരെ അണിനിരത്തി ഒരു ചര്‍ച്ച നടത്താനും സ്കോപ്പുണ്ട്.

*
ഇല്ലാത്ത വെടിവയ്പിന്റെ വാര്‍ത്ത കൊടുത്തവര്‍ പരിക്കേല്‍ക്കാത്ത പട്ടാളക്കാരെ തല്ലിപ്പരിക്കേല്‍പ്പിച്ചാല്‍ സത്യസന്ധ പത്രപ്രവര്‍ത്തനമെന്ന് വിളിക്കാമായിരുന്നു. ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍, അത് ഭീഷണിയാണെന്നും തെറിവിളിയാണെന്നും വാര്‍ത്തകൊടുപ്പിക്കുന്നതും ആ വാര്‍ത്ത വന്നില്ലെങ്കില്‍ കേസുകൊടുത്ത് വാര്‍ത്തയാക്കുന്നതും അതും വന്നില്ലെങ്കില്‍ എംഡിയെക്കൊണ്ട് സഹപ്രവര്‍ത്തകരെ തെറിവിളിപ്പിക്കുന്നതുമൊക്കെയാണ് നമ്മുടെ നാട്ടിലെ ശരിയായ പത്രപ്രവര്‍ത്തനം. സ്വന്തം പത്രം കൊടുക്കാത്ത ചവറുകള്‍ ആരാന്റെ പത്രത്തില്‍ കൊടുപ്പിക്കുന്ന മിടുക്കാണ് എണ്ണപ്പെടുക. മൂകാംബികയില്‍ നൂറുദിവസം ഭജനയിരുന്നാലും മനസ്സിലെ ചെളി മായുമെന്ന് തോന്നുന്നില്ല. ഏതോ ഒരു മൃഗം കടലില്‍ചെന്നാലും ജലപാനം നാവുകൊണ്ടായിരിക്കുമെന്ന് ചൊല്ലുണ്ട്. ഇത്തരം ജീവികളുടെ പരിദേവനങ്ങള്‍ മേനക ഗാന്ധി വിസ്തരിച്ചെഴുതിയിട്ടുണ്ട്. ജെയിംസ് തര്‍ബാര്‍ എന്ന അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞത്, " മരണാനന്തര ജീവിതത്തെക്കുറിച്ച് എനിക്ക് വിശ്വാസമുണ്ടെങ്കില്‍ നായകള്‍ സ്വര്‍ഗത്തിലെത്തട്ടെ എന്ന് ആഗ്രഹിക്കുമായിരുന്നു. വളരെക്കുറച്ച് മനുഷ്യര്‍മാത്രം പോയാല്‍ മതിയെന്നും'' എന്നാണ്. ആരൊക്കെ സ്വര്‍ഗത്തില്‍ പോകും എന്നതും ഒരു ചര്‍ച്ചാ വിഷയമാക്കാവുന്നതാണ്.

യൂത്തുകോണ്‍ഗ്രസുകാര്‍ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം നടത്തിയത് 'ഗുണ്ടാ രാജി'നെതിരെയാണ്. സമരം ഗുണ്ടായിസമായപ്പോള്‍ പൊലീസ് പീരങ്കിയില്‍നിന്ന് വെള്ളം ചീറ്റി. വെള്ളം വീണപ്പോള്‍ യൂത്തിന്റെ പ്രസിഡന്റിന് ബോധക്ഷയം. പണ്ട് സമരക്കാര്‍ക്കുനേരെ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വീരേന്ദ്രകുമാറിന്റെ പഴയ നേതാവ് വിളിച്ചുകൊടുത്ത മുദ്രാവാക്യം, "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ'' എന്നതായിരുന്നു. 'വെള്ളം ചീറ്റുന്നു....... പോരാളികളെ സമരം നാളെ' എന്ന് വിളിക്കാന്‍ ഇവിടെ നേതാവിന് ബോധമുണ്ടായിരുന്നില്ല. അബോധാവസ്ഥയില്‍ മിനറല്‍വാട്ടര്‍ കുടിച്ച്, ഒറ്റക്കണ്ണിലൂടെ ക്യാമറക്കണ്ണുകളിലേക്ക് നോക്കി ഉറപ്പുവരുത്തിയ നേതാവിനെ എടുത്ത് ആശുപത്രിയിലാക്കുക എന്ന ഭാഗം അഭിനയിക്കാന്‍ വിശ്വസ്ത അനുയായികളുടെ വന്‍ പട മുന്നോട്ടുവന്നു. തലഭാഗം(വലിയ കനമില്ലാത്ത ഭാഗം) പിടിച്ചത് ഗുണ്ടാ വിരുദ്ധ പോരാട്ടത്തിന്റെ വീരപോരാളി-ഒരു ബലാത്സംഗക്കേസടക്കം ഇരുപതു കേസിലെ പ്രതി. ഡോക്ടര്‍മാരുടെ വിദേശ ഡിഗ്രിപോലെ മോഷണം, ഭവനഭേദനം, പിടിച്ചുപറി, കത്തിക്കുത്ത് തുടങ്ങിയ ബിരുദങ്ങള്‍ ധാരാളമുള്ള മഹാന്‍. മനോരമയില്‍ പിറ്റേന്ന് വര്‍ണചിത്രമായി ടിയാന്‍ മിന്നി. അടുത്ത ദിവസമാണ് ഗുണ്ടാ വിരുദ്ധ പോരാട്ടം നയിച്ചയാളിന്റെ ബിരുദങ്ങള്‍ പുറത്തുവന്നത്. എഴുതാന്‍ ദേശാഭിമാനിമാത്രം.

മുനീറിന്റെ ചെക്കുകേസ് വെറും പണമിടപാടുകേസാക്കുന്ന, മുല്ലപ്പള്ളിയുടെ 25 ലക്ഷം വെട്ടിച്ചവനെ ഇന്നുവരെ കണ്ടിട്ടേയില്ലാത്ത, കോടാലി സുധീരന്റെ മേല്‍വിലാസമറിയാത്ത, വരദാചാരിയുടെ പേരുതന്നെ മറന്നുപോയ മാധ്യമ മഹത്വം ഇവിടെയും മിന്നുകയാണ്. യൂത്തു പ്രസിഡന്റിനെ താങ്ങിയെടുത്ത ബലാത്സംഗ വീരന്റെ ചിത്രവുമില്ല, വാര്‍ത്തയുമില്ല. ഓംപ്രകാശ് പണ്ട് മാര്‍ക്സിസ്റ്റാണെന്നു പത്തുവട്ടംകൂടി ആവര്‍ത്തിച്ചാല്‍ ഈ പാപങ്ങള്‍ തീരുമായിരിക്കും.

പ്രിയപ്പെട്ട മാധ്യമ സ്വാതന്ത്ര്യക്കാരേ, നിങ്ങളാണ് ശരി. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. എഴുതുവിന്‍, പ്രചരിപ്പിക്കിന്‍-നിങ്ങള്‍ക്ക് തോന്നുന്ന എന്തും. ആരും ചോദ്യംചെയ്യരുതെന്നാവശ്യപ്പെട്ട് നമുക്ക് ഒരു സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കാം. കെ സുധാകരന്‍, കോടാലി ശ്രീധരന്‍, വേടന്‍ജയരാജന്‍, കാരി സതീശന്‍ തുടങ്ങിയ ഗാന്ധിശിഷ്യന്മാര്‍ നമ്മെ നയിക്കട്ടെ. നടന്നുക്ഷീണിക്കുമ്പോള്‍ പ്രസ്താവന കുടിച്ച് ദാഹം തീര്‍ക്കണമെങ്കില്‍ നമ്മുടെ ഊമക്കത്തുകാര്‍ സഹായിക്കും.