Sunday, February 20, 2011

ഐറ്റം ഡാന്‍സ്

ഐസ്ക്രീമില്‍ തലപൂഴ്ത്തി തണുത്തുവിറച്ച് നില്‍ക്കുമ്പോള്‍ 'തീകൊളുത്തി ആത്മഹത്യചെയ്യുകയില്ലെ'ന്ന് ഒരാള്‍ പറഞ്ഞുപോയാല്‍ പരിഹസിച്ചുതള്ളാന്‍ പാടില്ല. അല്ലെങ്കിലും യുഡിഎഫിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും ആത്മഹത്യാചിന്ത വരും; ഇതെല്ലാം കാണാന്‍ ആവതാക്കാതെ എന്നെയങ്ങ് എടുത്തോളണേ പടച്ചോനേ എന്ന് വിളിച്ചുപറഞ്ഞുപോകും.

കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കഴിച്ച് അജീര്‍ണംപിടിച്ച് അപകടസന്ധിയിലാണ്. ഉമ്മന്‍ചാണ്ടി പാമൊലിനില്‍ തെന്നിവീണ് നടുവൊടിഞ്ഞിരിക്കുന്നു. (പണ്ട് സ്വിറ്റ്സര്‍ലാന്‍ഡില്‍ ബാങ്കിന്റെ പടിയിറങ്ങുമ്പോള്‍ വീണ് കാലൊടിഞ്ഞപോലെ) മാണിയും ജോസഫും തൊടുപുഴയില്‍ മുങ്ങി വെള്ളം കുടിക്കുന്നു. പിള്ള ഇടമലയാറ്റില്‍ മുങ്ങി പൂജപ്പുരയില്‍ പൊങ്ങിയിരിക്കുന്നു. തൊടുപുഴയില്‍ തൊട്ടാല്‍ തടി പുഴയിലാകുമെന്നാണ് ജോസഫിന് കോണ്‍ഗ്രസിന്റെ അന്ത്യശാസനം. അഞ്ച് സീറ്റിങ്ങെടുക്കും; തടയാമെങ്കില്‍ തടഞ്ഞോളൂ എന്ന് ഗൌരിയമ്മ. കെ സുധാകരന് കണ്ടകശനിയുടെ അപഹാരം നാവിന്റെ രൂപത്തിലാണ്. നാവ് പാമ്പായി സുധാകരനെത്തന്നെ കടിച്ചിരിക്കുന്നു. മുനീറിന് കേസും കൂട്ടവും കഴിഞ്ഞ് ഇന്ത്യാവിഷനില്‍ പോകാന്‍പോലും നേരമില്ല. ചെന്നിത്തലയ്ക്ക് രാജയോഗം കണ്ടെത്താന്‍ ഇനി ഒരു പുരാണനാടകം സംഘടിപ്പിച്ച് രാജാപ്പാര്‍ട്ട് നല്‍കുകയേ നിവൃത്തിയുള്ളൂ എന്നാണത്രേ ജ്യോതിഷമതവും വെറ്റിലശാസ്ത്രവും.

നിരാശതന്നെ നിരാശ. വെള്ളം വറ്റി ഇക്കരെ വരാന്‍ കാത്തിരിക്കുന്ന വയലാര്‍ജി ഒരു പത്തുലക്ഷത്തിന്റെ കേസില്‍പ്പെട്ടു. മിസ്റര്‍ ക്ളീന്‍ എന്ന് നെറ്റിയിലെഴുതി ഒട്ടിച്ചുനടക്കുന്ന സുധീരനെ മുരടനെന്ന് സുധീരം വിളിച്ചു അബ്ദുള്ളക്കുട്ടി. സഹോദരാ എന്ന് വിളിച്ചാല്‍ മതിയായിരുന്നു. സുധീരന് അതിലും വലിയ തെറി പിന്നെ അബ്ദുള്ളക്കുട്ടിയില്‍നിന്ന് കേള്‍ക്കേണ്ടിവരില്ല.

ഇങ്ങനെയെല്ലാമുള്ള സ്ഥിതിയില്‍ മനസ്സ് ശാന്തമാക്കണമെന്ന് ആര്‍ക്കും തോന്നിപ്പോകും. അങ്ങനെ ശാന്തി തേടിയുള്ള യാത്രയില്‍ ഒരു നൃത്തം ആസ്വദിക്കാന്‍ അവസരമുണ്ടാകുന്നത് ഒട്ടും നിഷിദ്ധമല്ല. തണുപ്പുകാലമായതുകൊണ്ട് അസ്വസ്ഥമനസ്സുകളില്‍ അല്‍പ്പം ചൂടുപകരുക എന്ന സദുദ്ദേശ്യമേ സഹാറന്‍പുരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നുള്ളൂ. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എന്‍ ഡി തിവാരിയുടെ കോണ്‍ഗ്രസാണ്. കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുമ്പോള്‍ രാജ്ഭവനില്‍ ഇടത്തും വലത്തും മുന്നിലും തരുണീമണികളെ ഇരുത്തുന്നത് മിനിമം പരിപാടിമാത്രം. എന്നെ കാണുമ്പോള്‍ തിവാരിയെപ്പോലെയില്ലേ എന്ന് ചോദിച്ചുവന്ന രോഹിത് എന്ന ചെറുപ്പക്കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഹിതിന്റെ അമ്മ ഉജ്വല്‍ ഉജ്വല കോണ്‍ഗ്രസുകാരിയായിരുന്നു. തിവാരിയുടെ ശിഷ്യ. ആ ശിഷ്യക്ക് കിട്ടിയ ഗുരുവരമത്രേ മുപ്പത്തൊന്ന് വയസ്സായി 'അച്ഛാ' എന്ന് വിലപിക്കുന്നത്.

എഴുപത്തഞ്ചാംവയസ്സില്‍ ഹൈദരാബാദിലെ രാജ്ഭവന്റെ അന്തപ്പുരത്തില്‍ മൂന്ന് പെണ്‍കുട്ടികളോടൊപ്പം തിവാരിജിക്ക് ശയിക്കാമെങ്കില്‍ യുപിയിലെ സഹാറന്‍പുരിലുള്ള ഡിസിസി നേതാക്കള്‍ക്ക് കാബറേ നൃത്തം ആസ്വദിക്കാമെന്നതില്‍ രണ്ടുതരമില്ല. ബാറുകളില്‍ നൃത്തംചവിട്ടുന്ന യുവതികളാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പരിപാടിക്ക് ആളെ കൂട്ടാന്‍വന്നത്. അല്‍പ്പം വസ്ത്രം ധരിച്ചിരുന്നതുകൊണ്ട് പിറന്നപടി നൃത്തംചെയ്തു എന്ന് കുറ്റംപറയാനാകില്ല. കേരളത്തിലും ഇത്തരം എന്തെങ്കിലും പരിപാടി വേണ്ടിവരും. ഉണ്ണിത്താന്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ കലാപ്രതിഭകളെയും അവരുടെ കലാപ്രകടനങ്ങളും കണ്ട് മടുത്ത പാവം യുഡിഎഫുകാര്‍ക്ക് അതെങ്കിലും ഒരാശ്വാസമാകട്ടെ.

*
അഴിമതിക്ക് ശിക്ഷ വാങ്ങി ആദ്യം ജയിലില്‍ പോയ കേരളത്തിലെ മുന്‍മന്ത്രി പിള്ളതന്നെ. ഇപ്പോള്‍ പോയത് രണ്ടാംതവണയാണെന്നുമാത്രം. ആ റെക്കോഡിനുപുറമെ, അഴിമതിക്കുറ്റത്തിന് ശിഷിക്കപ്പെട്ടപ്പോള്‍ സ്വീകരണം കിട്ടിയ ആദ്യത്തെ മന്ത്രി എന്ന റെക്കോഡുംകൂടി പിള്ളയ്ക്കുണ്ടെന്നാണ് നമ്മുടെ വീരഭൂമിയിലെ ഇന്ദ്രന്‍ പറയുന്നത്. രണ്ട് റെക്കോഡ് പിള്ളയ്ക്ക് ലഭിച്ചപ്പോള്‍, സ്വന്തം പത്രത്തിന്റെ നടത്തിപ്പുകാര്യങ്ങള്‍ ബംഗാളില്‍ ചെന്ന് മമത ദീദിയെ കണ്ടതിന്റെ വെപ്രാളത്തില്‍ ഇന്ദ്രന്‍ മറന്നേപോയി. പിള്ള പൂജപ്പുര ജയിലിലടക്കപ്പെട്ടു എന്ന മഹാസംഭവം നടന്നപ്പോള്‍ മുഖപ്രസംഗം എഴുതി ഒന്ന് പ്രതികരിക്കാന്‍ ത്രാണിയില്ലാതെ കുത്തിയിരുന്നുപോയ പത്രമാണ് തന്റേതെന്ന് ഇന്ദ്രനെ ആരും അറിയിച്ചതുമില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അയല്‍പക്കത്ത് പന്നിപ്പനി വന്നാല്‍ അത് രാഷ്ട്രീയപ്രേരിതമെന്നും ഉത്തരവാദിത്തം മാര്‍ക്സിസ്റ് പാര്‍ടിക്കെന്നും മുഖപ്രസംഗമെഴുതുന്ന മാതൃഭൂമിക്കും മനോരമയ്ക്കും പിള്ളയൂടെ പൂജപ്പുരപ്രവേശം കണ്ണിന് പിടിക്കുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെയും പിള്ളയുടെയും ഉമ്മന്‍ചാണ്ടിയുടെയുമെല്ലാം അഴിമതിവാര്‍ത്തകള്‍ കുഴിച്ചിടാന്‍ ജനങ്ങള്‍ കാണാത്ത പേജുകള്‍ക്കുവേണ്ടി ഗവേഷണം നടത്തുകയാണ് ടിയാന്‍മാര്‍.

*
മാണിസാര്‍ സമര്‍ഥനാണ്. ഒന്നും കാണാതെ എന്തെങ്കിലും ചെയ്യില്ല; പറയില്ല. കഷ്ടപ്പെട്ട് ജോസഫിനെയും കൂട്ടി വിമാനംകയറി ഡല്‍ഹിയില്‍ ചെന്ന്, തൊടുപുഴയ്ക്കിതാ തങ്കംപോലത്തെ സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചത് പലതും മനസ്സില്‍ കണ്ടുകൊണ്ടുതന്നെ. തലയില്‍ കയറി നിരങ്ങിയാലും ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി മിണ്ടില്ലെന്ന് മാണിസാറിനറിയാം. പി ടി തോമസും പൌലോസും കിടന്ന് കാറിയിട്ടും തൊടുപുഴയില്‍ പ്രകടനം നടത്തി മാണിയെയും ഭാര്യ കുട്ടിയമ്മയെയും തെറിവിളിച്ചിട്ടുമൊന്നും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് വെള്ളിത്തളികയില്‍വച്ചുതന്നെ കൊണ്ടുകൊടുക്കും ചോദിക്കുന്ന സീറ്റ്. മാണിയും ലീഗുമില്ലെങ്കില്‍ പിന്നെന്ത് കോണ്‍ഗ്രസ്. തൊടുപുഴക്കാരന്‍ തുള്ളിയാല്‍ മുട്ടുവരെ പൊങ്ങും. പിന്നെ മാണിസാറിന്റെ ചട്ടിയില്‍തന്നെ.

പിള്ളയെ സ്വീകരിക്കാന്‍ പോയെങ്കില്‍ പുലിവാല്‍ പിടിക്കേണ്ടി വന്നേനെ എന്ന് മാണിസാര്‍ പറഞ്ഞത് നിഷ്കളങ്കമായല്ല. നായര്‍പിടിച്ച പുലിവാലിന്റെ കഥ മാണിസാറിന് അന്യമല്ലതന്നെ. പി സി ജോര്‍ജ് എന്ന കണ്ടന്‍പൂച്ചയുടെ വാല്‍പിടിച്ചുപോയതുകൊണ്ട് പെടുന്ന പാട് അദ്ദേഹത്തിനല്ലേ അറിയൂ. താനുംകൂടി പിള്ളയെ സ്വീകരിക്കാന്‍ ചെന്നിരുന്നെങ്കില്‍ എന്‍എസ്എസിനെപ്പോലെ ആകുമായിരുന്നെന്നാണ് പറഞ്ഞതിന്റെ പൊരുള്‍. മാണിസാര്‍ പുലിയെക്കുറിച്ചു പറഞ്ഞാല്‍ അതിലുമുണ്ട് ചില പുലികളികള്‍. അല്ലെങ്കിലും ഈ പി സി ജോര്‍ജ്, അബ്ദുള്ളക്കുട്ടി തുടങ്ങിയ ഇനങ്ങളെ സൂക്ഷിച്ച് കൈകാര്യംചെയ്യണം.

വിരുന്നുവന്നവര്‍ വീട്ടുകാരന്റെ തലയില്‍ കയറരുതെന്ന് സുധീരന്‍ പറഞ്ഞത് വെറുതെയല്ല. ആയകാലം മുഴുവന്‍ കോണ്‍ഗ്രസിനെ തെറിപറഞ്ഞ് നടന്ന് രണ്ടുവട്ടം എംപിയായി മൂന്നാംവട്ടം സീറ്റ് കിട്ടാഞ്ഞപ്പോഴാണ് പെന്‍ഷന്‍ വാങ്ങി കീശയിലിട്ട് ഉറഞ്ഞുതുള്ളി അബ്ദുള്ളക്കുട്ടി മൂവര്‍ണക്കൊടി പിടിച്ചത്- അഥവാ സുധാകരന്‍ പിടിപ്പിച്ചത്. വിരുന്നുചെന്ന ആ കുട്ടി ഇപ്പോള്‍ സുധീരനെ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ പൊളിറ്റിക്സ് സിദ്ധാന്തിക്കുന്നു. സഹായത്തിന് സുധാകരന്‍. നാവിന്റെ ബലംകൊണ്ട് കുട്ടിയും അലക്കാത്ത ആദര്‍ശത്തിന്റെ കാപട്യഭാരംപേറി സുധീരനും. കിട്ടിയ അവസരത്തില്‍ ചെന്നിത്തല സുധീരനിട്ട് കൊട്ടുന്നു. വിരുന്നുവന്നവന്റെ ആട്ടും തുപ്പും സഹിച്ച് മിണ്ടാതിരിക്കാനും വേണം ഒരു യോഗം- സുധീരയോഗം.

*
പലരെയും കൊടിപിടിപ്പിച്ച സുധാകരന്‍ ഇനി അഴിപിടിക്കുമെന്ന് തോന്നുന്നു. പത്രപ്രവര്‍ത്തകനെ ശുംഭനെന്ന് വിളിച്ചപ്പോള്‍ തിരിച്ചങ്ങോട്ട് 'തിണ്ണനിരങ്ങീ' എന്ന വിളിയാണ് കണ്ണൂരില്‍ കിട്ടിയത്. ഒട്ടും അഹങ്കാരവും ധാര്‍ഷ്ട്യവുമൊന്നുമില്ലാത്ത ആ നല്ല നേതാവിന്റെ കോടതിവിരുദ്ധപ്രകടനത്തെക്കുറിച്ച് ആരും ഒന്നും പ്രതികരണജീവികള്‍ മിണ്ടിക്കേള്‍ക്കുന്നില്ല. നാട്ടില്‍ ഇങ്ങനെ പലതും നടക്കുമ്പോള്‍ നമ്മുടെ ധികൃതശക്രന്‍ ബീയാര്‍പിയെന്താ 'മേരിക്കുണ്ടൊരു കുഞ്ഞാട്' പാടി നടക്കുവാന്നോ? പ്രതികരണത്തിന്റെ സ്റോക്ക് കാലിയായെന്ന് തോന്നുന്നു.

Sunday, February 13, 2011

ഇനി രക്ഷയില്ല

ചത്തത് മിസ്റ്റര്‍ കീചകന്‍തന്നെയെങ്കില്‍ കൊലപാതകിയെ പിടിക്കാന്‍ 'എസ്' കത്തി അന്വേഷിച്ച് വിഷമിക്കേണ്ടതില്ല. പണ്ട് ലീഡറെ അഴിയെണ്ണിക്കാന്‍ ചാരക്കഥയിറക്കിയതും പാമൊലിന്‍ രേഖകള്‍ ചോര്‍ത്തിക്കൊടുത്തതും ഉമ്മന്‍ചാണ്ടിയാണ്. അന്നുതന്നെ അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് നിയമസഭയില്‍ പറഞ്ഞിരുന്നു-മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടീ, ഈ ഇടപാടില്‍ നിങ്ങളുടെ കൈ കഴുകി ശുദ്ധിയാക്കാന്‍ കഴിയില്ല എന്ന്. അതിപ്പോള്‍ ശരിയായിരിക്കുന്നു. കരുണാകരനെ വെട്ടിനിരത്താന്‍ എടുത്തുപയോഗിച്ച ആയുധം അതേ ഊക്കോടെ ഉമ്മന്‍ചാണ്ടിക്കുനേരെ തിരിഞ്ഞുവന്നിരിക്കുന്നു.

ആപത്തുവരുമ്പോഴും സൌഭാഗ്യം കിട്ടാനും എല്ലാവര്‍ക്കും ദൈവത്തിന്റെ വഴിയാണ്. മാണിയുടെയും വൈദികന്റെയും മുന്നില്‍ ബൈബിള്‍ തൊട്ട് സത്യം ചെയ്താണ് കുഞ്ഞാലിക്കുട്ടി മലയോര പെണ്‍വാണിഭക്കേസില്‍നിന്ന് തലയൂരിയതെങ്കില്‍ അഞ്ചുകൊല്ലം വെയിലുകൊണ്ടു നടന്നശേഷം പഴയ കസേര തിരിച്ചുകിട്ടാന്‍ ഉമ്മന്‍ചാണ്ടി യാഗവും പൂജയും മന്ത്രവാദവും കഴിഞ്ഞാണ് യാത്ര ആരംഭിച്ചത്. വടക്ക് ലീഗും നടുക്ക് മാണിയും കൂടെനിന്നാല്‍ കഷ്ടിച്ച് എഴുപതുകടന്നുകിട്ടുമെന്നും അങ്ങനെ സുന്ദരസുരഭിലമായ ഭരണകാലം തിരികെ വരുമെന്നും ഉറപ്പിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടിക്ക് ദുര്‍ബുദ്ധി തോന്നിയപ്പോള്‍ ആദ്യത്തെ അടികിട്ടി. പിള്ളയുടെ രൂപത്തില്‍ പിന്നെ. അതുകഴിഞ്ഞതാ മുനീര്‍ പ്രതിക്കൂട്ടിലെത്തുന്നു. വെടിക്കെട്ടിന് തീകൊടുത്തപോലയാണ്. തൊട്ടുപിന്നാലെ വന്നു ജേക്കബിന്റെ കേസ്. എല്ലാം ഘടക കക്ഷികള്‍, ഞാന്‍ സുരക്ഷിതന്‍ എന്നായി അപ്പോള്‍. അങ്ങനെയങ്ങ് വിട്ടുപോകുന്നതല്ല ഈ ബാധ. മുസ്തഫയുടെ രൂപത്തിലും ഭാവത്തിലുമാണ് അടുത്ത വെള്ളിടി പൊട്ടിയത്. ഉമ്മന്‍ചാണ്ടി പ്രതിയല്ലെങ്കില്‍ ഞാനും പ്രതിയല്ല എന്നാണ് മുസ്തഫ കോടതിയില്‍ ഉണര്‍ത്തിച്ചത്. പാമൊലിന്‍ ഇടപാട് നടന്നതും നടത്തിച്ചതും ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നെന്ന്. ലീഡര്‍ക്ക് വച്ച പാര അതേ അളവില്‍ തിരിച്ചുകിട്ടുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വാക്കില്‍ ബബ്ബബ്ബയും മനസ്സില്‍ വലിയൊരു ചോദ്യവും-മുസ്തഫയ്ക്കുപിന്നില്‍ ആരാണ്? താന്‍ മാറിയാല്‍ തലയില്‍ കയറിയിരിക്കാന്‍ വെമ്പുന്നവന്‍ ആരോ ലവനാണ് താരം. അത് രവിയോ രമേശനോ?

മാണിക്കും കുഞ്ഞാലിക്കുട്ടിക്കും തളികയില്‍ കൊണ്ടുകൊടുത്തതിന്റെ ബാക്കിയേ ഉള്ളൂ കോണ്‍ഗ്രസിന്. അത് തൈരും കാന്താരിമുളകും കൂട്ടി ശാപ്പിടാന്‍ കോട്ടയത്തുകാരന്‍ വേണോ മാവേലിക്കരക്കാരന്‍ വേണോ എന്നതാണ് തര്‍ക്കം. വാളെടുത്തവന്‍ വാളാല്‍ എന്നോ പാരവച്ചവന്‍ പാരയാല്‍ എന്നോ ഒരു ചൊല്ലുണ്ട്. ലീഡര്‍ക്ക് പാരവച്ചപ്പോള്‍ പുതുപ്പള്ളിക്കിടാവിന്റെ സ്വപ്നത്തിലുണ്ടായിരുന്നില്ല പാമൊലിന്‍ തനിക്കുതന്നെ പാരയാകുമെന്ന്.

'കുറ്റങ്ങളുടെ കൂമ്പാര'മെന്നാണ് ഗവര്‍ണര്‍ ഗവായിക്ക് നിവേദനക്കെട്ടുമായി പോയ യുഡിഎഫ് നേതാക്കളുടെ ചിത്രത്തിന് സത്യപത്രം നല്‍കിയ അടിക്കുറിപ്പ്. സംഘത്തെ നയിച്ചത് ഉമ്മന്‍ചാണ്ടി. കൂടെനടന്നത് മാണി, പിള്ള, ജേക്കബാദികള്‍. കുഞ്ഞാലിക്കുട്ടിയെ അങ്ങോട്ടടുപ്പിച്ചില്ല.

ആ ചിത്രം അച്ചടിച്ചുവന്ന ദിവസം രാജ്യത്തിന്റെ പരമോന്നത കോടതിയില്‍നിന്ന് വിധി വന്നു-പിള്ളയെ കഠിനതടവിലേക്കയക്കാന്‍. അടുത്ത ദിവസങ്ങളില്‍ സമാനമായ വാര്‍ത്തകള്‍ തുടര്‍ന്നു. കുഞ്ഞാലിക്കുട്ടിക്ക് മുനീര്‍ പാര. ഉമ്മന്‍ചാണ്ടിക്ക് രമേശ പാര. പിള്ളയ്ക്കും ജേക്കബിനും യുഡിഎഫിലെ സകലരും പാര. പി സി ജോര്‍ജിന് ജോസഫ് പാര; ജോസഫിന് മാണിപാര. പാരകളുടെ സംസ്ഥാനസമ്മേളനമാണ് യുഡിഎഫില്‍. ആ പാരക്കുഞ്ഞുങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ കുറ്റപത്രവുമായി രാജ്ഭവനില്‍ ചെന്നത്. അതിനെയാണ് യുഡിഎഫ് അനുകൂലപത്രം 'കുറ്റങ്ങളുടെ കൂമ്പാരം' എന്ന് വിശേഷിപ്പിച്ചത്. കുറ്റവാളികളുടെ കൂട്ടായ്മ എന്നോ കൂടാരം എന്നോ അടിക്കുറിപ്പു നല്‍കിയിരുന്നെങ്കില്‍ അത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കപ്പെട്ടേനെ.

ഐസ്ക്രീം കേസുമായി കുഞ്ഞാലിക്കുട്ടി വന്നതോടെയാണ് ഭൂതം കുടംവിട്ട് പുറത്തുചാടിയത്. അതുവരെ അഞ്ചുകൊല്ലത്തെ ഭരണമാറ്റസ്വപ്നത്തോടൊപ്പമായിരുന്നു യുഡിഎഫിന്റെ നിദ്രയും നിദ്രാടനവും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെന്ന് സ്വയം പ്രഖ്യാപിച്ചപ്പോള്‍ ഹരിപ്പാട്ടു മത്സരിച്ച് ജയിച്ച് ആഭ്യന്തരമന്ത്രിയാകാനുള്ള ഒരുക്കം ചെന്നിത്തല തുടങ്ങി. സിപിഐ എം കേരളപഠന കോണ്‍ഗ്രസ് സംഘടിപ്പിച്ച് സംസ്ഥാനത്തിന്റെ പുരോയാനം എങ്ങനെയാകണമെന്ന് ചര്‍ച്ചചെയ്തു. അതിന്റെ മിമിക്രി ചെന്നിത്തല വക. പക്ഷേ ക്ളച്ചുപിടിച്ചില്ല.

ഇപ്പോള്‍ യുഡിഎഫുകാരുടെ മുഖം നീലംമുക്കാത്ത കോറത്തുണിപോലെയാണ്. തെളിച്ചവുമില്ല വെളിച്ചവുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായി വിടുവായത്തം സ്പോണ്‍സര്‍ ചെയ്യുന്ന വയനാട്ടുകുലവനെ കാണാനില്ല. പണ്ട് കുഞ്ഞാലിക്കുട്ടിയെപ്പറ്റിയും ഐസ്കീമിന്റെ ഗുണഗണങ്ങളെപ്പറ്റിയും എഴുതിയ പ്രബന്ധങ്ങളും പറഞ്ഞ കഥകളും വീണ്ടും വായിച്ച് പഠിക്കുകയാണെന്ന് കേള്‍ക്കുന്നു. സംഗതി കൈവിട്ടുപോയി. അത് വീരനും തൊമ്മിക്കും ചാണ്ടിക്കും കുട്ടിക്കും കുഞ്ഞിനുമെല്ലാം മനസ്സിലായെന്ന് തോന്നുന്നു. ഇതിനെല്ലാമിടയില്‍ പെട്ടാല്‍ പെട്ടവന്റെ ഗതി അധോഗതി.

ആന്റണി സൂത്രത്തില്‍ മാറിനില്‍ക്കുന്നുണ്ട്. പ്രതിപക്ഷനേതാവെങ്കിലും ആകാന്‍ രവിയും രമേശനും സുധീരനും തയ്യാറെടുത്ത് നില്‍ക്കുന്നുമുണ്ട്. പിന്നെന്തിന് ഒരു ഉമ്മന്‍ചാണ്ടി? അല്ലെങ്കില്‍ത്തന്നെ ഇസ്ളാമിന്റെ വോട്ടും വേണം ക്രിസ്ത്യാനിയുടെ വോട്ടും വേണം അതിനൊപ്പം ആര്‍എസ്എസിന്റെ വോട്ട് കൂട്ടിച്ചേര്‍ത്ത് ജയിക്കണം എന്ന് കരുതുന്നവര്‍ക്ക് ഉമ്മന്‍ചാണ്ടി-മാണി-കുഞ്ഞാലിക്കുട്ടി സഖ്യത്തേക്കാള്‍ ഇഷ്ടം ചെന്നിത്തല-മാണി-കുഞ്ഞാലിക്കുട്ടി മുന്നണിയാണ്. അതിലാകുമ്പോള്‍ എല്ലാ ചേരുവകളും ഉള്‍പ്പെടും. ഒന്നിനും ഒരു മുട്ടുവരില്ല.

വന്നുവന്ന് തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എല്‍ഡിഎഫിന്റെ ഗ്രാഫ് കുത്തനെ ഉയരുകയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചാനലുകള്‍ക്ക് ഭംഗിയായി മുക്കിക്കളയാം. എന്നാല്‍ യഥാര്‍ഥ വാര്‍ത്തകള്‍ അങ്ങനെ മുഴുവനായും മുക്കാനാകില്ല. യുഡിഎഫിന്റെ കുഴപ്പങ്ങളും അങ്ങനെ പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്നതാണ് വലിയബോംബ് എന്നും കേള്‍ക്കുന്നു. അതിനിടയില്‍ സിപിഐ എമ്മില്‍ ഗ്രൂപ്പെന്നും ഇടതുമുന്നണിയില്‍ കശപിശയെന്നും ഒരാള്‍ മറ്റൊരാളെ വെട്ടുന്നുവെന്നുമൊക്കെ ഒന്ന് പറഞ്ഞുനോക്കാമെന്നേയുള്ളൂ. അഞ്ചുകൊല്ലം കൂടി പ്രതിപക്ഷത്തിരുന്നുകൊള്ളാനാണ് ജനങ്ങള്‍ വിധിക്കുന്നതെങ്കില്‍ അത് തടഞ്ഞുനിര്‍ത്താന്‍ സാധാരണ പടുമുറമൊന്നും പോരാ. സുധാകരനെപ്പോലുള്ള കൊടുംകോടാലികളെ ഇറക്കിയാല്‍ അത് പിന്നെയും പൊല്ലാപ്പാകും.