Sunday, November 9, 2008

ഞങ്ങളുടെ നാട്ടിലിപ്പോള്‍...

'നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ' എന്ന് താളാത്മകമായി ആവര്‍ത്തിച്ച് ചോദിക്കുകയും വ്യത്യസ്‌തമായ ഉത്തരങ്ങള്‍ പറഞ്ഞ് അഭിനയിക്കുകയും ചെയ്യുന്ന ഒരു നാടന്‍പാട്ടുണ്ട്. വിത്തുവിതയ്‌ക്കല്‍, വളമിടീല്‍, വെള്ളമൊഴിക്കല്‍, കളപറിക്കല്‍, കൊയ്ത്ത്, കറ്റകെട്ടല്‍, ചുമടെടുക്കല്‍ എന്നിങ്ങനെയുള്ള ഉത്തരങ്ങളുമായി പുരോഗമിക്കുന്ന മനോഹരമായ ഗാനം.

ഈ കൃഷിപ്പാട്ട് പത്രപ്രവര്‍ത്തനഗാനമായി എങ്ങനെ മാറ്റാമെന്ന് 'മലയാള മനോരമ' തെളിയിച്ചിരിക്കുന്നു. നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ എന്ന ആദ്യചോദ്യത്തിന് "ഞങ്ങളുടെ നാട്ടിലിപ്പോള്‍ ഒളിഞ്ഞുനോട്ടമാണെടോ'' എന്ന് അച്ചായന്റെ ഉത്തരം. പൊലീസ് സ്‌റ്റേഷനില്‍ ഒളിഞ്ഞുനോക്കുന്ന ഭാഗം അവതരിപ്പിച്ച് അച്ചായന്‍ പാടുന്നു: "എങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ പിന്നിങ്ങനെ ...'' ഒളിഞ്ഞുനോട്ടത്തിനുശേഷം നുണയെഴുത്ത്, ഞാണിന്മേല്‍ കളി, ന്യായീകരണാഭ്യാസം, കാര്‍ട്ടൂണ്‍ വരപ്പ്, പ്രതികരണമെടുപ്പ്, മുഖപ്രസംഗമെഴുത്ത് തുടങ്ങിയ ഉത്തരങ്ങളുമായാണ് പത്രപവര്‍ത്തന ഗാനത്തിന്റെ പുരോഗതി.

ഗ്രഹണസമയമടുക്കുമ്പോള്‍ ജീവജാലങ്ങള്‍ക്ക് പലപല മാറ്റവും വരാറുണ്ടെന്ന് പഴമക്കാര്‍ പറയും. മനോരമയ്‌ക്ക് അങ്ങനെ മാറ്റംവരുന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. സമാധാനകാലത്ത് അത്യാവശ്യം നയചാതുരിയോടെ എല്ലാവരുംഒരുപോലെ എന്നുവരെ പറയും. തെരഞ്ഞെടുപ്പെന്ന് കേട്ടാല്‍ കോലം മാറും. കുറച്ചുദിവസങ്ങളിലായി ഇറങ്ങുന്ന മനോരമയില്‍ സിപിഐ എമ്മിനെതിരെ എല്ലാ പേജിലും വാര്‍ത്തയാണ്. സിപിഎമ്മുകാരന്റെ വീട്ടുകിണറ്റില്‍ വീണ് പൂച്ച ചത്താല്‍ അതും വാര്‍ത്ത- ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ പൂച്ചയ്ക്ക് ക്രൂരമരണമെന്ന് ! രണ്ട് വീട്ടുകാര്‍ തമ്മിലുള്ള വഴിത്തര്‍ക്കംപോലും 'മാര്‍ക്‍സിസ്‌റ്റ് കാട്ടാളത്തത്തിന്റെ' പടംചേര്‍ത്ത വാര്‍ത്തയാണിന്ന് മനോരമയ്‌ക്ക്. ഒരുദിവസം വാര്‍ത്ത, പിറ്റേന്ന് കാര്‍ട്ടൂണ്‍, അതിന്റെ പിറ്റേന്ന് ഫീച്ചര്‍.

കോട്ടയത്ത് പാര്‍ടി ഓഫീസില്‍ പൊലീസുകാര്‍ യോഗം ചേരുന്നു എന്നാണ് ഒടുവില്‍ പൊട്ടിച്ച ഗുണ്ടുകളിലൊന്ന്. അകത്ത് യോഗം ചേരുന്നവര്‍ പുറത്തിറങ്ങുമ്പോള്‍ പടമെടുക്കാന്‍ പാര്‍ടി ഓഫീസിനു പുറത്ത് മനോരമക്കാരന്‍ ക്യാമറയുമായി കാത്തുനിന്നുവത്രേ. (ഒളിഞ്ഞുനോട്ടത്തിന്റെ സൂക്കേടുള്ളവരെന്നോ പോക്കറ്റടിക്കാരെന്നോ കരുതി ആരും തല്ലുകൊടുക്കാഞ്ഞത് ആശ്വാസം) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം നടത്തിയകാര്യം പുറത്തറിഞ്ഞത് കാരണം ഇനി യോഗം പൊലീസ് സ്‌റ്റേഷനുകളില്‍ നടത്തുമെന്നായി പിറ്റേന്നത്തെ വാര്‍ത്ത. ലോക്‍സഭാ തെരഞ്ഞെടുപ്പുവിജയത്തിന് പൊലീസിനെ ഉപയോഗിക്കാനാണത്രേ ഇത്. കോണ്‍ഗ്രസുകാരായ പൊലീസുകാരെ അവധിയെടുപ്പിച്ച് മാര്‍ക്‍സിസ്‌റ്റ് ഭീകരന്മാരായ പൊലീസുകാര്‍ സ്‌റ്റേഷനില്‍ യോഗം ചേര്‍ന്ന് മാര്‍ക്ക്‍സിസ്‌റ്റ് പാര്‍ടിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ തീരുമാനിക്കുക! ഹൊ...........! ചിന്തിക്കാന്‍കൂടി ആകാത്ത അപരാധം. എന്തായാലും രണ്ടുമൂന്നു ദിവസമേ അച്ചായന് പൊലീസിന്റെ യോഗം ആഘോഷിക്കാന്‍ കഴിഞ്ഞുള്ളൂ. പൊടിക്കുന്നത് വേണ്ടേ നടാന്‍. കമ്യൂണിസ്‌റ്റുകാര്‍ സ്‌ത്രീകളെ പൊതുസ്വത്താക്കുമെന്ന് പറഞ്ഞുനടന്നവര്‍ക്ക് അച്ചായന്‍ ഇപ്പോഴും ശമ്പളം കൊടുക്കുന്നുണ്ടോ എന്തോ.

*****

അമേരിക്കയില്‍ ഒബാമ തെരഞ്ഞെടുപ്പുപ്രചാരണത്തിന് ഉപയോഗിച്ച പുതുപുത്തന്‍ പരിപാടികള്‍ കണ്ടില്ലേ. പണം പിരിക്കാന്‍ ഇന്റര്‍നെറ്റ്; വോട്ട് ചോദിക്കാന്‍ എസ്എംഎസ്; പ്രസംഗം കണ്‍മുന്നിലെത്തിക്കാന്‍ യുട്യൂബ്. പത്തും പതിനഞ്ചും ഡോളറായി ഇന്റര്‍നെറ്റിലൂടെ ഫണ്ട് പ്രവഹിച്ചു- ഇവിടെ നമ്മുടെ അച്ചായന്‍ ബക്കറ്റ് പിരിവ് എന്നാക്ഷേപിക്കുന്ന അതേ പരിപാടി തന്നെ! വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ഒബാമ നേരിട്ട് സ്വന്തം വെബ്‌സൈറ്റിലെത്തും. ഇ-മെയിലായി വരുന്ന സംശയങ്ങള്‍ക്ക് അപ്പോള്‍ത്തന്നെ മറുപടി. അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും സ്വന്തം കംപ്യൂട്ടറിലൂടെ ഒബാമയുമായി സംവദിച്ചു. പണ്ട് വിയത്‌നാമില്‍ ബോംബ് വര്‍ഷിച്ച പൈലറ്റെന്ന തഴമ്പും ജോര്‍ജ് ബുഷ് എന്ന ഭാണ്ഡവും തലയിലേറ്റി മക്കെയിന്‍ നിന്നു കിതച്ചു.

ഇമ്മാതിരി പരിപാടികളൊക്കെയാണ് നാട്ടില്‍ നടക്കുന്നത്. പണ്ടൊക്കെ ഒരാളെ തല്ലണമെങ്കില്‍, ഇന്നയാള്‍ ഇന്ന നിറത്തിലുള്ള കുപ്പായമിട്ട് ബസിന്റെ ഇന്ന സീറ്റില്‍ ഇരിക്കുന്നു എന്നെല്ലാം ലാന്‍ഡ് ഫോണില്‍ വിളിച്ചുപറഞ്ഞ് ഉറപ്പിക്കണമായിരുന്നു. അയാള്‍ വഴിയില്‍ ഇറങ്ങിയാല്‍ പിന്നെ ബസിലുള്ള അതേകുപ്പായക്കാരന് കിട്ടും തല്ല് ! ഇപ്പോള്‍ അതെങ്ങാനും വേണോ? മൊബൈല്‍ഫോണിലൂടെ തല്‍‌സമയനിര്‍ദേശം കൊടുക്കാം; തല്ലുപൂര്‍ത്തിയാക്കി അതിവേഗം വണ്ടിയില്‍ കയറി രക്ഷപ്പെടാം; അഥവാ ആരെങ്കിലും തടയാന്‍ വന്നാല്‍ പെണ്ണുപിടിയനെയാണ് തല്ലുന്നതെന്നു പറയാം- അങ്ങനെ എന്തെല്ലാം സൌകര്യങ്ങള്‍. ഇത് ആധുനിക കാലമാണച്ചായാ. ഹെഡ് കോണ്‍സ്‌റ്റബിള്‍ കുട്ടന്‍പിള്ള നാളെ ഇന്നതുചെയ്യണമെന്ന് മാര്‍ക്‍സിസ്‌റ്റ് പാര്‍ടിക്ക് നിര്‍ദേശിക്കണമെങ്കില്‍ ഒരു എസ്എംഎസ് വിട്ടാല്‍ പോരായോ? നാടോടുമ്പോള്‍ അച്ചായനും നടുവേ വെച്ചുപിടിക്കൂ. നട്ടാല്‍ കുരുക്കാത്ത പൊലീസ് സ്‌റ്റേഷന്‍ യോഗം വിട്ട് വല്ല ഹൊറര്‍ സാധനത്തിലോട്ടും കടക്കെന്നേയ്. നാട്ടില്‍ ആര്‍ക്കെങ്കിലും തല്ലുകിട്ടിയിട്ടുണ്ടോ ഇനി കിട്ടാനുണ്ടോ എന്ന് നല്ലൊരന്വേഷണമങ്ങു നടത്ത്. കിട്ടിയവരെക്കൊണ്ട് ചൂടോടെ ലേഖനമെഴുതിക്ക് !

*****

ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്‌ണനും വ്യവസായമന്ത്രി എളമരം കരിമും വിദേശസന്ദര്‍ശനത്തിനുപോയത് സഹിക്കാത്തവരുടെ പട്ടിക യുവമോര്‍ച്ച സുരേന്ദ്രനില്‍ തുടങ്ങി ഊളമ്പാറയില്‍ അവസാനിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ ചില പേരുകളും ആ പട്ടികയില്‍ കാണുന്നുണ്ട്. ഒരാള്‍ ചോദിച്ചത്, അമേരിക്കയില്‍ സാമ്പത്തികത്തകര്‍ച്ചയല്ലേ, അവിടെ പോയിട്ട് വല്ല കാര്യവുമുണ്ടോ എന്നാണ്. മറ്റൊരാള്‍ക്ക് കോടിയേരിയെ ഉടനെ തിരികെ വിളിക്കണം. ഇതെല്ലാം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് തോന്നും നാട്ടിലേക്ക് വ്യവസായം കൊണ്ടുവരാനും ടൂറിസം വികസനത്തിനും മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നത് ആദ്യത്തെ സംഭവമാണെന്ന്.

മൂന്നുകൊല്ലം മുമ്പ് ഇവിടെ മറ്റൊരു സര്‍ക്കാരായിരുന്നു. ആന്റണിയില്‍ തുടങ്ങി ഉമ്മന്‍ചാണ്ടിയില്‍ അവസാനിച്ച യുഡിഎഫ് സര്‍ക്കാര്‍. അതില്‍ ആദ്യം ടൂറിസംമന്ത്രിയായ കെ വി തോമസ് നടത്തിയത് ഒമ്പത് വിദേശയാത്ര! പിന്നെ പകരക്കാരനായി വന്ന കെ സി വേണുഗോപാല്‍ നടത്തിയത് ആറ് വിദേശയാത്ര. രണ്ടുപേരും പതിനഞ്ചുതവണ ലോകം ചുറ്റിയിട്ട് കൊണ്ടുവന്ന ടൂറിസംവികസനം എത്ര ഗ്രാം വരുമെന്ന് തിട്ടപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. യുഡിഎഫിന്റെ ആദ്യത്തെ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബ് ഏഴുതവണ പോയിട്ടുണ്ട് ഉലകം ചുറ്റും വാലിബനായി. അതില്‍ സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്ക് സ്വന്തം ചെലവിലാണ് യാത്ര നടത്തിയതെന്ന് സമാധാനം. എന്നാല്‍, ആ യാത്രയുടെ ഉദ്ദേശ്യമോ തീയതിയോ സര്‍ക്കാര്‍രേഖകളില്‍ ലഭ്യമല്ല! കുഞ്ഞാലിക്കുട്ടിക്കുപകരം ഒരു കുഞ്ഞ് മന്ത്രിയായി. അഞ്ചുതവണ സിംഗപ്പൂരിലും മലേഷ്യയിലും ദുബായിലും അമേരിക്കയിലും ജര്‍മനിയിലുമെല്ലാം ചുറ്റിയടിച്ച് വ്യവസായം വികസിപ്പിച്ചു.

എം എം ഹസ്സന്‍ എന്തിന്റെ മന്ത്രിയായിരുന്നുവെന്ന് ഓര്‍മകിട്ടുന്നില്ല. അദ്ദേഹവും പോയി മൂന്നുവട്ടം. ആദ്യം അമേരിക്കയില്‍ പോയത് 'ആഗോള നിക്ഷേപകസമ്മേളനത്തോടനുബന്ധിച്ച് റോഡ് ഷോയും സെമിനാറും' സംഘടിപ്പിക്കാനാണത്രേ. അമേരിക്കയിലെ റോഡില്‍ എന്തുഷോയാണ് ഹസ്സന്‍ കാണിച്ചതെന്ന് രേഖ കാണുന്നില്ല. 'വിവിധ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനായി' ഹസ്സന്‍ അബുദാബി, ദുബായ്, ഒമാന്‍, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി. ഐപോഡ്, മിക്‍സി, മൊബൈല്‍ഫോണ്‍ തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങളാണത്രേ പ്രധാനമായും ചര്‍ച്ചചെയ്ത് പരിഹരിച്ചത്.

കാടിന്റെ മന്ത്രിയായിരുന്ന സുധാകരന്‍ ആഫ്രിക്കയില്‍ കാടുകാണാന്‍ പോയി. അതുകഴിഞ്ഞ് യുഎഇയില്‍ ഒരുതവണ അടിപൊളി സഞ്ചാരം. ആവശ്യം സ്വകാര്യം. പണ്ട് ഇദ്ദേഹം ഇങ്ങനെ കൂടെക്കൂടെ ചെന്നൈയിലേക്കും പോകുമായിരുന്നു. ഉമ്മന്‍ചാണ്ടിയും മോശമാകരുതല്ലോ. പുള്ളിക്കാരന്‍ മൂന്നുവട്ടം പോയി വിദേശത്തേക്ക്. അവസാനം സ്വിറ്റ്സര്‍ലന്‍ഡില്‍ ചെന്ന് വീണ് കാലുപൊട്ടിയതുകൊണ്ട് അവിടത്തെ ആശുപത്രിയിലും കിടക്കാന്‍ പറ്റി. ഇങ്ങനെയുള്ള ആശാന്മാരാണ് ഇപ്പോള്‍ എളമരത്തിനും കോടിയേരിക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നത്. അവരിങ്ങ് വന്നോട്ടെ. അവര്‍ പോയതുകൊണ്ടുണ്ടാകുന്നതും കഴിഞ്ഞ ഗവമെന്റിലെ 28 മന്ത്രിമാര്‍ 66 തവണ വിദേശയാത്ര നടത്തിയതുകൊണ്ട് കിട്ടിയതുമായ കാര്യങ്ങള്‍ നമുക്കൊന്ന് അളന്നുതൂക്കിനോക്കാം. എന്നിട്ടാകാം വിചാരണ.

*****

ശിവസേനക്കാരെന്നാല്‍ വല്യ പുള്ളികളാണെന്നാണ് മുംബൈയിലെ വെപ്പ്. കാരണവരുടെ പല്ലും ശൌര്യവും പോയിട്ടുണ്ടെങ്കിലും അനന്തരവന്‍ നല്ല ഗമയിലാണ്. അടി, ഇടി, വെടി തുടങ്ങിയ കലകളിലെല്ലാം നിപുണന്‍. ഇങ്ങ് കേരളത്തിലേക്കും അതുമാതിരി വിഭവങ്ങള്‍ ആംബുലന്‍സിലാക്കി അയക്കാറുണ്ട് മുംബൈയിലെ പുലി. അങ്ങനെ കിട്ടിയവര്‍ക്ക് വിനായക ചതുര്‍ഥിക്കാലത്ത് ഗണേശഘോഷയാത്ര നടത്തുക, ആംബുലന്‍സിന്റെ ടയറിലെ കാറ്റ് ചെക്കുചെയ്യുക എന്നീ രണ്ടു പണികളേ ഉള്ളൂ. ബാക്കിയുള്ള സമയത്ത് തല്ലുണ്ടാക്കാം; സമൃദ്ധമായി കൊള്ളാം; വല്ലാതെ ബോറടിക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്താം. അങ്ങനെ ഒരു ഹര്‍ത്താല്‍ നടത്തി ബസുപൊളിച്ച് ചില്ലറ പുലിജന്മങ്ങള്‍ അകത്തായി. കൂട്ടത്തിലൊരു പയ്യനാണ് 'ഒറ്റിക്കൊടുത്ത'തെന്ന് നേതാക്കള്‍ക്ക് സംശയം. പിറ്റേന്ന് അവന്റെ ജഡം മരത്തില്‍ തൂങ്ങി. 'പൊലീസ് പീഡനത്തില്‍ മനംനൊന്ത് മരണ'മെന്ന് കരച്ചില്‍. ഒരു പത്രത്തില്‍ എട്ടുകോളം വാര്‍ത്ത. പിറ്റേന്ന് പയ്യന്റെ അമ്മ പറഞ്ഞു, പൊലീസൊന്നുമല്ല പുലികള്‍തന്നെയാണ് മരണത്തിന് കാരണമെന്ന്. പൊലീസ് പീഡനകഥ വിളമ്പിയ പത്രങ്ങള്‍ തലകുത്തി നിന്നു. ഒരുദിവസം അല്‍പ്പം ജാള്യം കണ്ടു. പിന്നെ ജാള്യവുമില്ല, മിണ്ടാട്ടവുമില്ല. കൊന്നത് ശിവസേനക്കാരാണെങ്കില്‍ നമുക്കെന്തുകാര്യം എന്നമട്ട് !

3 comments:

ശതമന്യു said...

'നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ' എന്ന് താളാത്മകമായി ആവര്‍ത്തിച്ച് ചോദിക്കുകയും വ്യത്യസ്‌തമായ ഉത്തരങ്ങള്‍ പറഞ്ഞ് അഭിനയിക്കുകയും ചെയ്യുന്ന ഒരു നാടന്‍പാട്ടുണ്ട്. വിത്തുവിതയ്‌ക്കല്‍, വളമിടീല്‍, വെള്ളമൊഴിക്കല്‍, കളപറിക്കല്‍, കൊയ്ത്ത്, കറ്റകെട്ടല്‍, ചുമടെടുക്കല്‍ എന്നിങ്ങനെയുള്ള ഉത്തരങ്ങളുമായി പുരോഗമിക്കുന്ന മനോഹരമായ ഗാനം.

ഈ കൃഷിപ്പാട്ട് പത്രപ്രവര്‍ത്തനഗാനമായി എങ്ങനെ മാറ്റാമെന്ന് 'മലയാള മനോരമ' തെളിയിച്ചിരിക്കുന്നു. നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ എന്ന ആദ്യചോദ്യത്തിന് "ഞങ്ങളുടെ നാട്ടിലിപ്പോള്‍ ഒളിഞ്ഞുനോട്ടമാണെടോ'' എന്ന് അച്ചായന്റെ ഉത്തരം. പൊലീസ് സ്‌റ്റേഷനില്‍ ഒളിഞ്ഞുനോക്കുന്ന ഭാഗം അവതരിപ്പിച്ച് അച്ചായന്‍ പാടുന്നു: "അങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ പിന്നിങ്ങനെ ...'' ഒളിഞ്ഞുനോട്ടത്തിനുശേഷം നുണയെഴുത്ത്, ഞാണിന്മേല്‍ കളി, ന്യായീകരണാഭ്യാസം, കാര്‍ട്ടൂണ്‍ വരപ്പ്, പ്രതികരണമെടുപ്പ്, മുഖപ്രസംഗമെഴുത്ത് തുടങ്ങിയ ഉത്തരങ്ങളുമായാണ് പത്രപവര്‍ത്തന ഗാനത്തിന്റെ പുരോഗതി.

Kaithamullu said...

വേറിട്ട കാ‍ഴ്ച ഇഷ്ടായി!
(നുണരമ സിന്ദാബാദ്)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നല്ല നിരീക്ഷണങ്ങള്‍. വളരെ സരസമായ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ ഏറെ ഹൃദ്യമായി.