Monday, May 5, 2014

സ്ഥാനം മാറിക്കിടക്കുന്ന പാമ്പുകള്‍

വേലിയിലെ പാമ്പ് അവിടെത്തന്നെ കിടക്കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിതന്നെ വേണം. അതില്ലാത്തവരെ ഹൈക്കമാന്‍ഡാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. വൈസ് പ്രസിഡന്റിനെക്കുറിച്ചുള്ള പലകഥകളില്‍ ഒന്ന് നോക്കുക. അദ്ദേഹം ഒരു ക്യാഷ് ചെക്കുമായി ബാങ്കില്‍ചെന്നു. മാറിക്കിട്ടണമെങ്കില്‍ തിരിച്ചറിയല്‍രേഖ വേണമെന്ന് കാഷ്യര്‍. ഒരുരേഖയും കൈയിലില്ല. ഭാവി പ്രധാനമന്ത്രിയാണ് എന്ന് പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല.

മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇങ്ങനെ വന്നപ്പോള്‍, പന്തടിച്ച് പായിച്ചാണ് ഐഡന്റിറ്റി തെളിയിച്ചതെന്നും അതുപോലെ വല്ലതും ചെയ്താല്‍ മതിയെന്നുമായി കാഷ്യര്‍. മറുപടി ഇങ്ങനെ: ""എന്റെ മനസ്സ് ശുദ്ധശൂന്യമാണ്. ഒന്നും വരുന്നില്ല. എന്തുചെയ്യണമെന്നറിയില്ല. എത്തുംപിടിയും കിട്ടുന്നില്ല."" അതുകേട്ടയുടനെ കാഷ്യര്‍ക്ക് മനസ്സിലായി മുന്നിലിരിക്കുന്നത് ആരെന്ന്. ""സര്‍, അഞ്ഞൂറിന്റെ നോട്ട് മതിയോ, ആയിരത്തിന്റേത് വേണോ"" എന്ന ചോദ്യം. നിമിഷങ്ങള്‍ക്കകം ചെക്ക് മാറിയ കാശുമായി യുവനേതാവ് പോയി എന്നത് കഥാന്ത്യം. ഹൈക്കമാന്‍ഡിന്റെ തല ശുദ്ധശൂന്യമായതുകൊണ്ട് വേലിയിലിരിക്കുന്ന പാമ്പിനെ ഇന്ദിരാഭവനിലെ കസേരയിലെടുത്തിട്ടു. കസേരയിലുണ്ടായതിനെ പൊലീസ് തൊപ്പിവച്ച് സെക്രട്ടറിയറ്റിലേക്കും വിട്ടു. രണ്ടുപണിയും പാളി. പ്രസിഡന്റുസ്ഥാനത്തുനിന്ന് പൊലീസ് മന്ത്രിപദത്തിലേക്ക് കൂടുമാറിയ രമേശ് ഒരു ഫോര്‍മുലയും കൊണ്ട് നടക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ചുരുക്കത്തില്‍, ഫോര്‍മുലയുടെ വിലപോലുമില്ലാതായി.

നിലവാരമില്ലാത്ത ബാറില്‍ ഒഴിച്ചുകിട്ടുന്ന മദ്യത്തിനാണോ ശുദ്ധമായ പൊങ്ങച്ചവും കാപട്യക്കരിപ്പെട്ടിയുമിട്ട് വാറ്റിയെടുത്ത ആദര്‍ശത്തിനാണോ ലഹരി കൂടുതലെന്നതാണ് തര്‍ക്കം. നാനൂറ്റിപ്പതിനെട്ട് ബാര്‍ പൂട്ടിച്ച് നാടാകെ മദ്യവിരോധക്കല്യാണം നടത്താനാണ് ആദര്‍ശധീരന്റെ പുറപ്പാട്. കോണ്‍ഗ്രസാകുന്ന കൂട്ടിലിരുന്നുള്ള അഭ്യാസത്തെ വി ഡി സതീശന്‍ എന്ന അഞ്ചാം വൈസ് പ്രസിഡന്റ് സിദ്ധാന്തവല്‍ക്കരിക്കുന്നത് ചെളിയുമായുപമിച്ചാണ്. മങ്ങിപ്പോയ പ്രതിഛായ നന്നാക്കാന്‍ മറ്റുള്ളവരുടെമേല്‍ ചെളിവാരിയെറിയാന്‍ നോക്കേണ്ടെന്നും മദ്യലോബി എന്ന ലേബലില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ മോശക്കാരാക്കാന്‍ നോക്കേണ്ടെന്നും സതീശന്‍ പറഞ്ഞുവച്ചു. അഞ്ചിലൊന്നുമാത്രമായ സതീശന്‍ അരപ്രസിഡന്റാകേണ്ടെന്ന് ആദര്‍ശത്തിന്റെ പുതിയ വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണവും വന്നുകഴിഞ്ഞു. ബാര്‍പൂട്ടലും മദ്യവിരോധവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമൊന്നും കാണാനില്ല. കഷ്ടകാലത്തിന് തെരഞ്ഞെടുപ്പായിപ്പോയി; അതുകൊണ്ട് കച്ചവടം നടന്നില്ല. പറഞ്ഞുറപ്പിച്ച കച്ചവടം പൂര്‍ത്തിയായാല്‍ ബാര്‍ താനേ തുറക്കുമെന്നായിരുന്നു രീതിശാസ്ത്രം.

ബാറല്ലേ, മദ്യമല്ലേ- തീവച്ചാല്‍ കത്തുന്ന സാധനമല്ലേ എന്നത് ആദര്‍ശമസ്തിഷ്കത്തില്‍ വൈകിയുദിച്ച ബുദ്ധിയാണ്. മുഖ്യമന്ത്രിയും മദ്യമന്ത്രിയും കനിഞ്ഞിട്ടും ബാറിന്റെ താക്കോല്‍ ഇന്ദിരാഭവനിലെ ബക്കറ്റില്‍ത്തന്നെ തുടര്‍ന്നു. യക്ഷി പിടിവിട്ടാലും പൂജാരി വിടില്ല എന്നായി. ബാറിന്റെ കാര്യത്തിലേ പിടിവാശിയുള്ളൂ. ആറന്മുളയും കരിമണലും വനംമാഫിയയും അടക്കമുള്ള മറ്റു വിഷയങ്ങള്‍ യക്ഷിയും പൂജാരിയും വിട്ടുകഴിഞ്ഞു. ആവശ്യാധിഷ്ഠിതമാണ് ആദര്‍ശം. ഹരിപ്പാട്ടുകാരന്റെ ശല്യംസഹിക്കാതെ ഇറക്കിവിട്ടപ്പോള്‍ അന്തിക്കാട്ടുകാരന്‍ വന്നു. മുഖ്യമന്ത്രിക്ക് മുകളില്‍ മുഖ്യമന്ത്രിയുണ്ടാകുന്നതിന്റെയും ഭരണപക്ഷത്ത് പ്രതിപക്ഷനേതാവുണ്ടാകുന്നതിന്റെയും സുഖം ഒന്നിച്ചനുഭവിക്കാനുള്ള അസുലഭഭാഗ്യം ഉമ്മന്‍ചാണ്ടിക്ക് കൈവന്നു. ആദര്‍ശത്തിന്റെ ആകത്തുകയാണ്; തെരഞ്ഞെടുപ്പിന് ഹൈക്കമാന്‍ഡില്‍നിന്നുവന്ന അന്‍പതുകോടിയുടെ വിതരണക്കാരനുമാണ്. ആദര്‍ശം ഉണക്കിപ്പൊടിച്ച് വിറ്റവകയില്‍ കിട്ടിയതല്ല, അഴിമതി പുകവച്ച് പഴുപ്പിച്ച് വിറ്റ കാശാണതെന്ന് അറിയാഞ്ഞിട്ടല്ല. അഞ്ചുലക്ഷം കോടിയുടെ അഴിമതിക്കൊടുമുടിയിലിരിക്കുന്ന പാര്‍ടിയുടെ കേരളത്തിലെ ബ്രാഞ്ച് മാനേജര്‍ ആദര്‍ശത്തിന്റെ ചില്ലറ വ്യാപാരം തുടങ്ങുന്നത് ആര്‍എസ്എസുകാരന്റെ മതസൗഹാര്‍ദ പ്രസംഗംപോലെ മധുരതരം.

ആന്റണിക്ക് ചാരായനിരോധനമായിരുന്നു ആയുധമെങ്കില്‍, ബാറടപ്പിക്കല്‍വച്ച് ഒന്നുപയറ്റാമെന്ന് സുധീരനും കരുതുന്നതില്‍ തെറ്റില്ല. കപടലോകത്തില്‍ സ്വന്തം കാപട്യം സകലരും കാണരുതേയെന്ന് പ്രാര്‍ഥിച്ചാല്‍ മതി. ""ധീരാ വീരാ വി എം സുധീരാ ധീരതയോടെ നയിച്ചോളൂ.. "" എന്ന് വിളിക്കാന്‍ ഒരു പന്തളം സുധാകരനെങ്കിലും കൂടെയുണ്ടല്ലോ എന്നത് ചെറിയ ആശ്വാസമല്ല. അതേ മുദ്രാവാക്യം അനുയായികളെക്കൊണ്ട് വിളിപ്പിച്ച കെഎസ്യുക്കാലത്ത്, ""പണ്ടൊരുകാലം തെരുവിലിറങ്ങി യേശുദേവന്‍ കല്‍പ്പിച്ചു, സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്... ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി ബിഷപ്പുമാര്‍ കല്‍പ്പിച്ചു. ചെലവുകളെല്ലാം സര്‍ക്കാരിന്, വരവുകളെല്ലാം ഞങ്ങള്‍ക്ക്..."" എന്നുകൂടി പറഞ്ഞിരുന്നു. സ്വന്തം പാര്‍ടി നയിക്കുന്ന സര്‍ക്കാരിനെതിരെ നാലു വാചകമടിച്ചാല്‍ നേതാവാകുമെന്ന് സുധീരന് മനസ്സിലായത് അക്കാലത്താണ്. ഒരുഭാഗത്ത്, പള്ളിയുടെയും പട്ടക്കാരുടെയും വോട്ടും പിന്തുണയും; മറുവശത്ത് അവര്‍ക്കെതിരെ സമരനാടകം. നേര്‍വഴിയല്ല, വളഞ്ഞ വഴിയാണ് കോണ്‍ഗ്രസില്‍ പഥ്യമെന്നുള്ള ആ തിരിച്ചറിവാണ്, കരുണാകരന്റെ ചെലവില്‍ ജയിച്ച് സ്പീക്കറായശേഷം കരുണാകരനുതന്നെ പാര പണിത തുടര്‍കാലത്ത് വഴികാട്ടിയായത്. സ്വന്തമായി ഒന്നും ചെയ്യില്ല; ചെയ്യുന്നത് മുടക്കുകയേ ഉള്ളൂ.

ആരെയും സഹായിക്കില്ല; എന്തിനും ഇടങ്കോലിടുകയേ ഉള്ളൂ. മദ്യവിരോധം പറച്ചിലിലേയുള്ളൂ- മദ്യമുതലാളിമാരോട് അയിത്തമില്ല. ആദര്‍ശ- കരുണാകര യുദ്ധകാലത്ത് തൃശൂരിലെ ഒരു ബാര്‍ അടപ്പിച്ചതിന് പുതിയ ബാര്‍ വിരോധവുമായി നാഭീനാളബന്ധമുണ്ടെന്നും കേള്‍ക്കുന്നു. സരിതാകോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ആദര്‍ശത്തിന് സംവരണംചെയ്യുക എന്നതുതന്നെ ഫലിതബിന്ദുവാണ്. ബണ്ടിചോറിനെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറ പരിപാലകനാക്കുന്നതിനേക്കാള്‍ തമാശയുണ്ടതില്‍. ഉമ്മന്‍ചാണ്ടി ഇനി അല്‍പ്പം പഠിക്കട്ടെ. ഇന്നലെവരെ മുഖ്യനായിരുന്നുവെങ്കില്‍, ഇന്ന് സൂപ്പര്‍ മുഖ്യന്റെ സേവകനാണ് എന്ന് സ്വയം ബോധ്യപ്പെടട്ടെ. നാലുവോട്ട് സംഘടിപ്പിക്കാന്‍ നോക്കാതെ നാടുനീളെ വിമര്‍ശവും ശാപവും വിറ്റുനടന്നയാള്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത് കൗതുകക്കാഴ്ച മാത്രമല്ല, കണ്ടു പഠിക്കേണ്ട അഭ്യാസവുമാണ്. സുധീരനെ ആദര്‍ശധീരനാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ അഴിമതിയുടെ ആശാനാക്കുകയാണ് എന്ന് വി ഡി സതീശന് മനസ്സിലായി. കള്ളനെ കാണാനേ നമ്മുടെ മാധ്യമങ്ങള്‍ക്ക്് കഴിയുന്നുള്ളൂ; കള്ളന് കഞ്ഞിവച്ചവനെ കാണുന്നില്ലല്ലോ എന്ന് ഉമ്മന്‍ചാണ്ടിക്ക് പരിഭവിക്കാം. ആദര്‍ശത്തിന്റെ പര്യായങ്ങളില്‍ കാപട്യവും ചതിയും ആത്മവഞ്ചനയും ചെന്നുചേരുമ്പോള്‍ സംഗതി കയറി വീര്‍ക്കുകയാണ്. വല്ലാതെ വീര്‍ത്താല്‍ പൊട്ടിത്തെറിക്കാന്‍ ഒരു കൊച്ചു മൊട്ടുസൂചി മതി.

*

വടകരയിലെ അഖിലലോക നേതാവ് വേണുവിന് വധഭീഷണി വന്നതാണ് പോയവാരത്തിലെ വലിയ വിശേഷം. രണ്ടുകൊല്ലം കൊണ്ടാടിയ ചന്ദ്രശേഖരനെ മറക്കാതിരിക്കാന്‍ വധഭീഷണിയെങ്കിലും വേണമെന്നായി. താന്‍ വധഭീഷണിക്ക് അര്‍ഹനായി വളര്‍ന്നുവെന്ന് വേണുവിന് തോന്നിപ്പോയാല്‍ ചികിത്സകൊണ്ട് ഫലമില്ല. ആരുടെ ബുദ്ധിയില്‍ ജനിച്ചതായാലും ആരെയും ചിരിപ്പിക്കുന്ന ഹാസ്യമാണ്. ""പാര്‍ട്ടിക്കെതിരെ വന്നാല്‍ മുഖംനോക്കാതെ കൊല്ലുമെന്ന് മുന്നറിയിപ്പുനല്‍കുന്ന കത്താണ് ലഭിച്ചത്"" എന്ന് ആര്‍എംപി മുഖപത്രം അതിന്റെ ആസ്ഥാനലേഖകന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു. ഈ കളി തുടര്‍ന്നാല്‍ അടുത്ത മെയ് നാല് നിന്റേതായിരിക്കുമെന്നും "കമ്യൂണിസ്റ്റ് സംരക്ഷണ ചുണക്കുട്ടികള്‍" എന്ന് സ്വയം പേരിട്ടവര്‍ കത്തിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീരഭൂമിയുടെ വടകര ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അങ്ങനെ വല്ല "ചുണക്കുട്ടികളും" കത്തെഴുതിയിട്ടുണ്ടെങ്കില്‍, തെരഞ്ഞ് കണ്ടുപിടിച്ച് തിരണ്ടിവാല്‍കൊണ്ടടിക്കേണ്ടതുതന്നെ. വിവരക്കേടിനും അതിരുണ്ട്.

ആ കത്തിന്റെ ഉറവിടം വല്ല സിബിഐയോ മറ്റുപണിയൊന്നുമില്ലാത്ത ശങ്കര്‍ റെഡ്ഡിയോ അന്വേഷിക്കേണ്ടതുമാണ്. പ്രേമനൈരാശ്യംമൂലം തൂങ്ങിച്ചാകാന്‍ പോകുന്നവനെ പത്തലൊടിച്ചെടുത്ത് തല്ലിക്കൊന്നു കെട്ടിത്തൂക്കണം എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ആ കണക്കനുസരിച്ച് വേണുവിന് ഭീഷണിക്കത്തെഴുതിയവനെ പിടിച്ച് ചന്തിക്ക് നാലുപെടയെങ്കിലും കൊടുക്കുന്നത് മിനിമം മര്യാദ. ശത്രുവിനെ തെരഞ്ഞെടുക്കുന്നതിലും വേണ്ടേ അന്തസ്സ്?

Sunday, April 13, 2014

പേരുമാറ്റുന്ന പാര്‍ടികള്‍

മാനം കറുക്കുന്നത് പെരുമഴയുടെ ലക്ഷണംതന്നെ. ഇടിവെട്ടും മിന്നലും തുടങ്ങിക്കഴിഞ്ഞു. വോട്ടെടുപ്പിനു തൊട്ടുപിന്നാലെ വരുന്ന "പ്രകൃതിക്ഷോഭം" അവധിക്കാലം ആസ്വാദ്യകരമാക്കും. പെട്ടിയിലാക്കിയ വോട്ടുംവച്ച് ഒരുമാസത്തിലധികം കാത്തുനില്‍ക്കേണ്ടിവരുന്നവര്‍ക്ക് പെട്ടിപ്പാട്ടിന്റെയും ചവിട്ടുനാടകത്തിന്റെയും രൂപത്തില്‍ ആനന്ദം സംഭാവനചെയ്യുന്നതും ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനംതന്നെ എന്ന് ആദ്യം തിരിച്ചറിഞ്ഞത് ചീഫ് വിപ്പായിപ്പോയത് ഒരപരാധമല്ല. തൊട്ടുപിന്നാലെ ആന്റോ ആന്റണി, കെ മുരളീധരന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ രംഗത്തുവന്നതുകൊണ്ട് ജോര്‍ജിന്റേത് ഏകാഭിനയവുമല്ല.

കാലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഉമ്മന്‍ചാണ്ടി സംഘം മിടുക്കരാണ്. കാലുമാറ്റം, കാലുപിടിത്തം, കാലുവാരല്‍, കാലിട്ടിളക്കല്‍ എന്നിങ്ങനെ വിവിധ പാഠ്യപദ്ധതികള്‍ അഭ്യസിപ്പിക്കുന്ന സര്‍വകലാശാലയാണ് യുഡിഎഫ്. അത് തുറന്നുപറഞ്ഞു എന്ന പാപമേ പി സി ജോര്‍ജ് ചെയ്തുള്ളൂ. ആന്റോ ആന്റണി കൊള്ളാത്തതുകൊണ്ട് കാലുവാരി. ഇ അഹമ്മദിന്റെ കണ്ണും കാതും ശരിയല്ലാത്തതുകൊണ്ട് വോട്ട് വേണ്ടത്ര വന്നിട്ടുണ്ടാകില്ല. വയനാട്ടിലെ സ്ഥാനാര്‍ഥി മഹാമോശം. ചാനല്‍ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തോന്നിയത്, ഇതൊക്കെ ജോര്‍ജ് പറഞ്ഞാണ് ജനങ്ങള്‍ ആദ്യമായി അറിയുന്നത് എന്നാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് ജോര്‍ജിന് ധൈര്യമായി പറയാം. ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീണാലും യുഡിഎഫ് ജയിച്ചുകയറും എന്ന് നെഞ്ചില്‍കൈവച്ച് പറഞ്ഞ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥിദോഷം. ഒരുസ്ഥാനാര്‍ഥിയെയും ജോര്‍ജ് നിശ്ചയിക്കാത്തതിനാല്‍, ആ പാപത്തിന്റെ ശമ്പളം ഈരാറ്റുപേട്ടയിലെ അക്കൗണ്ടില്‍ വീഴില്ല.

വി എം സുധീരന്‍ എന്ന ആദര്‍ശവീപ്പ നയിച്ച തെരഞ്ഞെടുപ്പാണ്. തിരിച്ചടിക്ക് ഉത്തരവാദിത്തം തനിക്കുമാത്രമെന്ന് ഉമ്മന്‍ചാണ്ടിയും അതല്ല, നമുക്ക് പങ്കിട്ടെടുക്കാമെന്ന് ആദര്‍ശാധീരനും അരുളിച്ചെയ്ത അരുമഫലമാണ് മെയ് പതിനാറിന് വരാന്‍ പോകുന്നത്. നിലവിലെ പതിനാറില്‍നിന്ന് ഒന്നുകുറഞ്ഞാല്‍ പരാജയം. പത്തു കുറഞ്ഞാല്‍ മുന്നണിയുടെ പതിനാറടിയന്തിരം. രണ്ടായാലും ഉമ്മന്‍ചാണ്ടിക്ക് മുന്‍ മുഖ്യമന്ത്രിപദം ഉറപ്പ്. കരുണാകരന്റെയും ആന്റണിയുടെയും ശാപം സരിതാഭവനത്തെ ചുറ്റിനടപ്പുണ്ട്.

മെയ് പതിനാറിന് പലതുംനടക്കും. ചാരനാക്കി നാടുകടത്തിയതിന്റെ കണക്ക് കഴുത്തിനുപിടിച്ച് ചോദിക്കാന്‍ ആ അച്ഛന്റെ മക്കള്‍ വണ്ടികയറിയിട്ടുണ്ട്. കസ്തൂരിരംഗന്‍ വിജ്ഞാപനത്തട്ടിപ്പിന്റെ അണിയറക്കഥകള്‍ കുനിച്ചുനിര്‍ത്തി കൂമ്പിനിടിച്ച് പറയിക്കണമെന്ന വാശി മാണി കൈവിട്ടാലും ജോസഫിനുണ്ട്. കൂടെനിന്ന് കാലുവാരിയതിന്റെയും പണംപറ്റി "പണികൊടുത്ത"തിന്റെയും കഥകള്‍ വിഷുക്കാലത്തെ വിശ്രമവേളയെ ഉല്ലാസകരമാക്കി മാലപ്പടക്കമായും മത്താപ്പായും അമിട്ടായും കത്തിത്തുടങ്ങുകയാണ്.

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന ഉപമ അസ്ഥാനത്തുതന്നെ. ഇളക്കം കണ്ടാലറിയം വോട്ടിന്റെ കണക്ക് എന്നാണ് പറയേണ്ടത്. യുഡിഎഫ് തോല്‍വിയെക്കുറിച്ചുമാത്രമാണ് പറയുന്നത്. അതിന്റെ പേരിലാണ് അടിതട തുടങ്ങിയത്. കിട്ടിയ വോട്ടിന് സിന്ദാബാദ് വിളിക്കാനാണൊരുങ്ങുന്നത്. അല്ലെങ്കിലും രാഷ്ട്രീയം പറഞ്ഞല്ല വോട്ടുതേടിയത്; സര്‍ക്കാരിന്റെ നേട്ടം ചൂണ്ടിക്കാട്ടിയല്ല ജനങ്ങള്‍ക്കുമുന്നില്‍ നിന്നത്. ചൂണ്ടിക്കാട്ടാന്‍ നേട്ടവും പറയാന്‍ രാഷ്ട്രീയവുമില്ലാതെ "കൊലപാതക രാഷ്ട്രീയം" എന്ന മൂര്‍ച്ചയില്ലാത്ത ആയുധവുംകൊണ്ട് അങ്കത്തട്ടില്‍ കയറിയപ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയില്ലെങ്കില്‍, ആ ബുദ്ധി ആനവലിച്ചാലും രക്ഷപ്പെടില്ല.

യുഡിഎഫിന് നേട്ടമുണ്ടായാലും ഇല്ലെങ്കിലും ഒരുകാര്യം മെയ് പതിനാറിന് ഉറപ്പിക്കാം. വോട്ടിന്റെ അടിയും ഇടിയും മനോരമയ്ക്കും മാതൃഭൂമിക്കും കിട്ടുമെന്ന്. മനോരമ ഓഫീസിലെ ഉമ്മന്‍ചാണ്ടി സേവകരുടെ മനസ്സില്‍ വിരിയുന്ന ഭാവനാമുകുളങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തി പൂവും കായും ഫിറ്റ് ചെയ്ത് വായനക്കാരന്റെ മുഖത്തേക്ക് എറിഞ്ഞുകൊടുത്തുല്ലസിച്ച ഭാവഗായകര്‍ക്ക് കണ്ണാടി നോക്കി സ്വന്തം മുഖഭംഗി ആസ്വദിക്കാനുള്ള വകയും തെരഞ്ഞെടുപ്പു ഫലത്തിലുണ്ടാകും.

ഫലപ്രവചനത്തിനൊന്നും ശതമന്യു ഇല്ല. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാം. കേരളത്തിലെ രണ്ടു പാര്‍ടികളുടെ പേര് ഒറ്റയടിക്ക് മാറ്റേണ്ടിവരും. രണ്ടും അഖിലലോക- ഉടന്‍വിപ്ലവ സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ്- കലര്‍പ്പില്ലാത്ത-മായംചേര്‍ക്കാത്ത പാര്‍ടികളാണ്. നീണ്ടകരമുതല്‍ നീണ്ടകരവരെ നീണ്ടുകിടക്കുന്ന പ്രേമചന്ദ്രവിലാസം ആര്‍എസ്പിയുടെ ഫോട്ടോ ഫ്രെയിംചെയ്ത് നല്ലൊരു വിപ്ലവ മാലയും ചാര്‍ത്തി ചിന്നക്കടയില്‍ സ്ഥാപിക്കാനുള്ള വകുപ്പ് ഒത്തുവന്നിട്ടുണ്ട്. മെയ് പതിനാറിന് സൂര്യതാപം ഉച്ചസ്ഥായിയിലെത്തുമ്പോള്‍, അമേരിക്കയ്ക്ക് വിമാനം കയറിയില്ലെങ്കില്‍ അനാച്ഛാദനത്തിന് ചന്ദ്രചൂഡനെ വിളിക്കാവുന്നതാണ്. അഖിലേന്ത്യാ നേതാവിനെ ബംഗാളില്‍ കയറ്റുമെന്നുറപ്പില്ലാത്തതുകൊണ്ട് തൊഴിലുറപ്പ് അനിവാര്യം.

മറ്റൊരു രാസപരിണാമ ദൃശ്യവിസ്മയത്തിന് വേദിയാകാനുള്ള ഭാഗ്യം വടകരയ്ക്കാണ്. അവിടെ ജന്മസാഫല്യസാകല്യത്തില്‍ മനംനിറഞ്ഞ മഹാമണ്ഡൂക പ്രസ്ഥാനം പുതിയ രൂപമായി സ്വയം മാറും. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതാണ്. ജന്മദൗത്യം പൂര്‍ത്തിയാക്കാനുള്ള സകലവഴിയും താണ്ടി ക്ഷീണിച്ച ആര്‍എംപിയിലും ഗാന്ധിയന്‍ മാര്‍ഗം തെളിയും. പതിനഞ്ചു വെട്ടിനെ അന്‍പത്തിയൊന്നാക്കാം- പതിനായിരം വോട്ടിനെ പതിനയ്യായിരമാക്കാന്‍ പ്രയാസമാണ്. ആര്‍എംപി എന്ന ഒറിജിനല്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ വോട്ടു സ്വാധീനം എത്രയെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാകയാല്‍, ആ വോട്ടുംകൊണ്ട് എവിടെ ചെന്നാലും "എടുക്കാത്ത ഓട്ടമുക്കാലിന്റെ" വിലയുണ്ട് എന്ന തിരിച്ചറിവില്‍ പ്രസ്ഥാനത്തിന്റെ പുതിയ വഴിത്താരകളെക്കുറിച്ച് സ്പെഷ്യല്‍ സമ്മേളനം ചേര്‍ന്ന് കൂലംകഷമായി ചര്‍ച്ചചെയ്ത് ബസുപിടിച്ച് ഇന്ദിരാഭവനിലേക്ക് നേരെ പോകാവുന്നതുമാണ്.

പ്രേമചന്ദ്രനും കെ കെ രമയും തമ്മില്‍ അതിരൂക്ഷമായ തര്‍ക്കത്തിനുള്ള സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്. ആര്‍എസ്പിക്കും ആര്‍എംപിക്കും പുതിയ പേരുതേടുമ്പോള്‍ അത് സ്വാഭാവികവുമാണ്. തെരഞ്ഞെടുപ്പാനന്തര കാലത്ത് രണ്ടുപാര്‍ടിയുടെയും സ്ഥിതി, ആര്‍ഐപി എന്ന നാമധേയത്തോടാണ് ചേര്‍ന്നുനില്‍ക്കുന്നത്. റെസ്റ്റ് ഇന്‍ പീസ്. ബ്രാക്കറ്റില്‍ "ര" എന്നും "പ്രേ" എന്നും ചേര്‍ക്കാവുന്നതേയുള്ളൂ.

മോതിരച്ചാക്കുംകൊണ്ട് ഒലവക്കോട്ട് വണ്ടിയിറങ്ങിയ ദേഹം തിരിച്ച് ചുരംകയറിയോ എന്തോ? സീറ്റുകിട്ടാഞ്ഞപ്പോള്‍ മുന്നണി വിട്ട് മറുമുന്നണിയിലെത്തി അവിടെയും സീറ്റ് കിട്ടാഞ്ഞ് കിട്ടിയ സീറ്റ് വാങ്ങി വെയിലേറ്റ് വാടാതെ, ഉണങ്ങാതെ, കരിയാതെ വോട്ടെടുപ്പുവരെ അനുഭവിച്ച ത്യാഗത്തിനും ഒഴുക്കിയ വിയര്‍പ്പിനും ഉരുക്കിയ സ്വര്‍ണത്തിനും ഈ ജന്മത്തില്‍ ഫലം കിട്ടിയില്ലെങ്കില്‍, വരുംജന്മത്തില്‍ രാജ്യസഭയായെങ്കിലും കിട്ടണേ എന്ന് വള്ളിക്കാവിലമ്മയോട് പ്രാര്‍ഥിക്കട്ടെ. മന്ത്രങ്ങള്‍ സൗജന്യമായി പഠിപ്പിക്കുന്ന ട്യൂഷന്‍സെന്റര്‍ വള്ളിക്കുന്നിലോ കലൂരിലോ മറ്റോ പ്രവര്‍ത്തിക്കുന്നുണ്ട്. നിലയവിദ്വാന്‍ അപ്പുക്കുട്ടാനന്ദപുരിയാണ് ട്യൂഷന്‍ മാഷ്. തല്‍ക്കാലം ജന്മദൗത്യസംബന്ധമായ ജോലിത്തിരക്കില്ലാത്തതുകൊണ്ട് വിശദമായ പഠനം തരപ്പെടും.

Sunday, March 30, 2014

നല്‍കുകില്‍ നേടീടാം

കരുണാകരനെ ക്ലിഫ് ഹൗസില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ നേരെ ഡല്‍ഹിയില്‍ചെന്ന് ഇരിക്കാന്‍ ഒരു കസേരയുണ്ടായിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടിക്ക് അതില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാനേ ഐ ഗ്രൂപ്പുകാര്‍ക്ക് വകയുള്ളൂ. കഷ്ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴയെന്നപോലെയായി. എല്ലായിടത്തുനിന്നും തട്ടുകിട്ടുന്നു. എല്ലാ പണിയും പാളുന്നു. സരിതാനന്തര സോളാര്‍കാലം ഉമ്മന്‍ചാണ്ടിയുടെ മുഖപ്രസാദത്തിന് ലോഡ്ഷെഡിങ് കാലവുമാണ്. പ്രതിപക്ഷം പറയുന്നതല്ലേ എന്ന് ചോദിച്ച് അവഗണിക്കാനുള്ള വകുപ്പൊന്നുമില്ല. പറഞ്ഞത് കോടതിയാണ്. കോടതി കണ്ണുമിഴിച്ചൊന്ന് നോക്കിയപ്പോഴാണ്, കരുണാകരനെ കുരങ്ങെന്നുപോലും വിളിച്ചതും തള്ളിപ്പുറത്താക്കിയതും.

നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്‍കുകില്‍ നേടീടാം എന്നു മാത്രമല്ല ഉള്ളൂരിലെ മഹാകവി പാടിയത്. "നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ" എന്നുകൂടിയാണ്. അവനവന്‍ കുഴിക്കുന്ന കുഴി അവനവനുതന്നെ കുഴിയാകുമെന്ന് ഉമ്മന്‍ചാണ്ടി സ്വപ്നേപി നിനച്ചതല്ല. മുരളീധരന് കരുത്തില്ലാത്ത കാലമാണ്; പത്മജയ്ക്ക് മിണ്ടാട്ടം മുട്ടിയ നേരമാണ്; പീതാംബരക്കുറുപ്പിന് തട്ടുകേടാണ്- തല്‍ക്കാലം ആ വഴിക്ക് കുന്തവും കുത്തും വരില്ല എന്നാശ്വസിക്കാം. പക്ഷേ, നാട്ടുകാര്‍ക്ക് അങ്ങനെ ക്ഷമയില്ലാത്തതാണ് പ്രശ്നം. രാജി വോട്ടെടുപ്പിന് മുമ്പുമാകാം; പിമ്പുമാകാം. അള്ളിപ്പിടിച്ചിരിക്കാനുള്ളതുതന്നെയാണ് അധികാരം എന്ന് ഉമ്മന്‍ചാണ്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ട് രാജിക്കത്തുംകൊണ്ട് പോകാന്‍ ഇത്തിരി സമയമെടുക്കും. അതാണ് പ്രതിപക്ഷത്തിനും നല്ലത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വെറുതെ കാണുന്നതുപോലും എല്‍ഡിഎഫ് പ്രചാരണമാണ്. ഒന്നും പറയേണ്ടതില്ല- വെറുതെ ആ മുഖം പോസ്റ്ററിലാക്കി നാടുനീളെ ഒട്ടിച്ചാല്‍ മതി. ജനങ്ങള്‍ സോളാര്‍, സരിത, സലിംരാജ്, ജോപ്പന്‍, കോടതി, ഭൂമാഫിയ എന്നൊക്കെ വായിച്ചുകൊള്ളും. ഇരുപത് പൊന്നിന്‍കുടങ്ങളും ഉള്ളതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. ഒരു ചാനല്‍ സര്‍വേ നടത്തി വെറും പൊന്നിന്‍കുടങ്ങളല്ല, തനിത്തങ്കക്കുടങ്ങളാണെന്ന് അതിസാഹസികമായി പ്രഖ്യാപിക്കുന്നതും കേട്ടു.

ഹൈക്കോടതിവിധി വന്നപ്പോള്‍ ചാനലുകളിലെല്ലാം ഓടിനടന്ന് പ്രതിരോധിക്കാന്‍ ഒരാളാണുണ്ടായത്- സലിംരാജ്. താന്‍ വെറുമൊരു കോണ്‍സ്റ്റബിള്‍; നിരപരാധിയെന്നായിരുന്നു വിലാപം. കോണ്‍സ്റ്റബിളിന് ഇത്രയൊക്കെ ചെയ്യാമെങ്കില്‍ ഒരു ഡിവൈഎസ്പിയോ മറ്റോ ആയിരുന്നുവെങ്കില്‍ എന്തായേനെ സ്ഥിതി എന്നത് വേറെ കാര്യം. സലിംരാജ് പറയുന്നതാണ് കാര്യമെങ്കില്‍ സംഗതി പിന്നെയും കുഴപ്പമാണ്. ആ പാവം നിരപരാധിയെ എന്തിന് സസ്പെന്‍ഡ് ചെയ്തു; ആറുമാസമായി പുറത്തുനിര്‍ത്തുന്നു; കേസുകളില്‍പെടുത്തി തേജോവധം ചെയ്യുന്നു എന്നതിനൊക്കെ ഉമ്മന്‍ചാണ്ടി വിശദീകരണം കൊടുക്കേണ്ടിവരും.

കോടതിയുടെ പ്രതികൂലപരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്ക് പോകുമെന്നും ഇല്ലെന്നും പറയുന്നുണ്ട്. പാമൊലിന്‍ കേസില്‍ അലറിയാര്‍ത്ത് ജഡ്ജിയെ എടുത്ത് കനലാട്ടത്തിനിറങ്ങാന്‍ ഈരാറ്റുപേട്ടയില്‍നിന്ന് വെളിച്ചപ്പാട് വന്നിരുന്നു. ആ കോമരം കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിനുശേഷം വിശ്രമത്തിലാണ്. തിരുവഞ്ചൂര്‍ ചീറ്റിപ്പോയ ആര്‍എംപിക്ക് ചികിത്സ കൊടുക്കുന്നതിന്റെ തിരക്കിലും. പകരക്കാരനായി കെ സി ജോസഫിനെയാണ് ഉമ്മന്‍ചാണ്ടി ഇറക്കിയത്. "വിഷയവുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമായിപ്പോയെ"ന്ന് &ശഴൃമ്ല;ജോസഫ് പറഞ്ഞപ്പോള്‍, മാന്യതയുടെ നിറകുടം തുളുമ്പുന്നതുകണ്ട് ആശ്ചര്യപ്പെട്ടുപോയി. അടുത്ത നിമിഷം പക്ഷേ, രംഗം മാറി. ""വിശദപരിശോധനയൊന്നും നടത്താതെ തീര്‍പ്പാക്കാമായിരുന്ന കേസ് നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ പ്രതിപക്ഷത്തിന് പ്രചാരണായുധമാക്കാന്‍ പാകത്തില്‍ പരാമര്‍ശം നടത്താന്‍ കോടതി മുതിര്‍ന്നതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെ""ന്ന് മന്ത്രിവചനം.

"ഉദ്ദേശ്യശുദ്ധിയുള്ള" തീരുമാനം എപ്പോള്‍, എങ്ങനെവേണം എന്ന് തീര്‍പ്പാക്കാനുള്ള അവസരം കിട്ടിയില്ല എന്നാണര്‍ഥം. ഇനി അങ്ങനെ ഒന്ന് വോട്ടെടുപ്പിനുമുന്‍പ് കിട്ടുമെന്നുണ്ടെങ്കില്‍ ഹൈക്കോടതി തങ്കക്കോടതിയാകും. കെ സി ജോസഫും ടി സിദ്ധിക്കും പറയുന്നതുപോലെ ചെന്നിത്തലയ്ക്ക് പറ്റില്ല. അതുകൊണ്ട് വിധിക്ക് സ്വാഗതം. പക്ഷേ, സുധീരന്‍ അധീരനാകുന്ന പ്രശ്നമില്ല. ആദര്‍ശം തെരഞ്ഞെടുപ്പുകാലത്ത് എടുക്കാനുള്ളതല്ല എങ്കിലും അഭിപ്രായം വെട്ടിത്തുറന്ന് പറയും. ""കടകംപള്ളി, കളമശേരി ഭൂമിയിടപാടു കേസുകള്‍ സിബിഐക്കുവിട്ട ഹൈക്കോടതിവിധിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ഹൈക്കോടതി ഉന്നയിച്ച പരാമര്‍ശങ്ങളിലും പാര്‍ടിക്ക് ഒന്നും ചെയ്യാനില്ല""- കെപിസിസി അധ്യക്ഷന്റെ പദവിക്കു ചേര്‍ന്ന ധീരമായ പ്രതികരണം. ആദര്‍ശവും ആര്‍ജവവും ആത്മാഭിമാനവും ആവശ്യത്തിലധികമുള്ളതുകൊണ്ട് ഇതില്‍കൂടുതല്‍ വയ്യ. ആ പണി ഭംഗിയായി നിര്‍വഹിച്ച സ്ഥിതിക്ക് വീട്ടില്‍പോയി വിശ്രമിക്കാവുന്നതാണ്.
                  
*
പാലക്കാട്ട് ഒരു പൊന്നിന്‍കുടം വെയിലുകൊള്ളുന്നതുകണ്ട് സഹിക്കാനാകുന്നില്ല. കൊല്ലത്ത്, നല്ല വിലയുള്ള പുത്തന്‍ കുടമാണ്. പ്രിയപ്പെട്ട സഖാക്കളെ, ആഗോളവല്‍ക്കരണത്തിനും കോര്‍പറേറ്റ് കൊള്ളയ്ക്കുമെതിരെ വിധിയെഴുതുക; സോളാര്‍തട്ടിപ്പുകാരെ പരാജയപ്പെടുത്തുക- എന്നൊക്കെ ഇടയ്ക്ക് പറഞ്ഞുപോകുന്നുണ്ടെന്നേയുള്ളൂ. കാസര്‍കോട് മുതല്‍ പാറശാലവരെ കണ്ണോടിച്ചാല്‍ മണ്ടരിബാധിച്ച തെങ്ങുപോലെയാണ് യുഡിഎഫിന്റെ അവസ്ഥ എന്ന് വിരോധികള്‍ പറയും. അതല്ല ശരി എന്ന് തെളിയിക്കാന്‍ യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ ചെന്ന് കണക്കെടുത്ത് ഒരു ചാനല്‍ മഹാസര്‍വേ നടത്തി. പൊന്നിന്‍കുടങ്ങള്‍ കൂട്ടത്തോടെ ജയിച്ചുകയറുമെന്ന് വിധിയും എഴുതി. തിരക്കിട്ട് കണക്കു തയ്യാറാക്കിയപ്പോള്‍ യുവാക്കളുടെ എണ്ണം 101 ശതമാനമായതേയുള്ളൂ.

കോടതി മുഖ്യമന്ത്രിക്കിട്ട് പൂശിയ സലിംരാജ് വാര്‍ത്ത ലീഡ് ആയി കൊടുക്കാത്ത ഏകപത്രത്തിന്റെ മുതലാളി ഒരു പൊന്നിന്‍കുടമായതുകൊണ്ട് അതിനെ പെയ്ഡ് പരിപാടി എന്ന് വിളിക്കാനാകില്ല. അല്ലെങ്കിലും ആശയങ്ങള്‍ തമ്മിലാണ്, വ്യക്തികള്‍ തമ്മിലല്ല മത്സരമെന്ന് ആന്റണി പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാര്യം മനസ്സിലാകാത്തത് മനോരമയ്ക്കുമാത്രമാണ്. മത്സരം പെയ്ഡ് ന്യൂസും ഇടതുപക്ഷവും തമ്മിലാണ് എന്നും പറയാം.

Sunday, March 23, 2014

കോണ്‍ഗ്രസിന് ഒത്ത വക്താവ്

നാട്ടുകാരെ ഓടിച്ചിട്ട് കടിക്കുന്ന പേപ്പട്ടിയെ മാര്‍ക്സിസ്റ്റുകാരന്‍ തല്ലിക്കൊന്നാല്‍ നിഷ്ഠുരവും പൈശാചികവുമായ ജന്തുഹത്യയാണ്. പട്ടിയെ കൊല്ലുന്നത് കോണ്‍ഗ്രസുകാരനാണെങ്കില്‍ മഹത്തായ മാനവസേവ; പുണ്യപ്രവൃത്തി. കേരളത്തിലെ മാധ്യമപെരുമാറ്റച്ചട്ടത്തില്‍പെട്ട ഒന്നാം "കല്‍പ്പ"യാണിത്. ഇതുള്ളതുകൊണ്ടാണ് യുഡിഎഫിനെ കാക്കകൊത്തി പറക്കാത്തത്്. ഇതുള്ളതുകൊണ്ടുമാത്രമാണ് സുധീരന്‍ ഉടുത്ത ആദര്‍ശത്തിന്റെ മുണ്ട് അഴിഞ്ഞു വീഴാത്തത്. മനോഹരമായി എഴുതുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധവാര്‍ത്തകളുടെ മാര്‍ക്കറ്റ് മൂല്യം ഇടിഞ്ഞ് കോടിമതയിലെ ചതുപ്പില്‍ പുതഞ്ഞത് ഈ "പെരുമാറ്റച്ചട്ടം" ജനങ്ങള്‍ക്ക് നന്നെ ബോധിച്ചതുകൊണ്ടാണ് എന്നത് മറ്റൊരു വശം.

സരിത ഇന്ന് സാധാരണ വനിതയല്ല-കോണ്‍ഗ്രസിന്റെ പ്രചാരണനായികയാണ്. അബ്ദുള്ളക്കുട്ടിയെ തകര്‍ക്കാനും തിരിച്ചെടുക്കാനും സരിത. വേണുഗോപാലിനുവേണ്ടി കലക്ടര്‍ക്ക് പരാതികൊടുക്കാന്‍ സരിത. ഗണേശിനെ മന്ത്രിയാക്കാന്‍ സരിത. സിബിഐ അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സരിത. വിഎസിനെതിരെ രാഷ്ട്രീയം പറയാനും എല്‍ഡിഎഫ് സഹായംതേടി തന്നെ വന്നു കണ്ടു എന്ന് "വെളിപ്പെടുത്താനും" സരിത. റോസക്കുട്ടി ടീച്ചര്‍, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, ലതിക സുഭാഷ് തുടങ്ങിയ പവന്‍ മാര്‍ക്ക് വനിതാനേതാക്കള്‍ കോണ്‍ഗ്രസില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് വയ്പ്. എന്നിട്ടെന്ത്, പാര്‍ടിയെ രക്ഷിക്കാനുള്ള ഘട്ടം വന്നപ്പോള്‍ സരിത തന്നെ വേണ്ടിവന്നു.

"സമചിത്തതയുടെ, സമഭാവനയുടെ സിന്ദൂരച്ഛവി സുരഭിലമാക്കിയ സുധീരമനസ്സിന് സ്വാഗതമോതി"യതുകൊണ്ടൊന്നും ഫലമില്ല. കോണ്‍ഗ്രസിന് ഒത്തവക്താവ് തന്നെ വേണം. അങ്ങനെയൊരു മുത്തിനെ കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയാണ്. കേരളത്തിന് താങ്ങാനാകാത്തതാണ് താന്‍ താങ്ങിയതെന്നുപറഞ്ഞ് ഐ ഗ്രൂപ്പിനെ വരച്ച വരയില്‍നിര്‍ത്താന്‍ കഴിവുള്ള മറ്റേതു നേതാവുണ്ട് കോണ്‍ഗ്രസില്‍? നേതൃത്വത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സൗഹൃദബന്ധമുള്ള മറ്റാരുണ്ട്? തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് സകലകേസും തീര്‍ത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയാക്കേണ്ടതായിരുന്നു. അതിനുകഴിഞ്ഞില്ലെങ്കിലും ബെന്നി ബഹനാന്റെ ദൗത്യം പരാജയമെന്ന് പറയാനാകില്ല. കേസുകള്‍ ഒതുങ്ങി കടഭാരം തീര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തകയായി ഒരു അമൂല്യവനിതയെ കോണ്‍ഗ്രസ് വക്താവായി കിട്ടിയല്ലോ.

*
അശ്ലീലക്കുട്ടിയുടെ നാറ്റംകൊണ്ട് കണ്ണൂരിലൂടെ നടക്കാന്‍ പറ്റുന്നില്ല. എന്നിട്ടും ആ നാറുന്ന വാക്കുകള്‍ വാരിപ്പിടിച്ച് വാര്‍ത്തയാക്കുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗംതന്നെ. പുള്ളി മസ്കത്തില്‍ പോയതിനും സരിതയെ സ്നേഹിച്ചതിനും കുറ്റം മാര്‍ക്സിസ്റ്റുകാര്‍ക്കാണുപോലും. സ്റ്റാര്‍ കാംപെയിനര്‍ ആയി നിയമിക്കപ്പെട്ടതോടെ, സരിത പലരെക്കുറിച്ചും വിശേഷിപ്പിക്കുന്നത്, "എന്റെ നല്ല സുഹൃത്താണ്" എന്നത്രെ. ആ സൗഹൃദത്തിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്ന്് ബിജു രാധാകൃഷ്ണന്‍ പറയുന്നു. കാര്യങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. എന്തായാലും സരിതയോട് ഈ സൗഹൃദത്തിന്റെ കാര്യമൊന്നും ചോദിച്ച് മനസ്സിലാക്കാന്‍ ഹേമചന്ദ്രന് കഴിഞ്ഞിട്ടില്ല എന്നതാണ് ആശ്വാസം. തിരുവഞ്ചൂരിന് അതിന്റെ നോക്കുകൂലിയെങ്കിലും ഉമ്മന്‍ചാണ്ടി കൊടുക്കണം-സരിതയെ വിട്ട് "തിരുവഞ്ചൂര്‍ സാര്‍ എന്റെ നല്ല സുഹൃത്താണ്" എന്നൊന്നും പറയിപ്പിക്കരുത്.

കോണ്‍ഗ്രസിന് പിടിപ്പത് പണിയുണ്ട്. എന്‍ ഡി തിവാരിയെയും ഗജരാജ ശര്‍മയെയുമൊക്കെ മേച്ചുനടക്കുന്നത് ചെറിയ കാര്യമല്ല. ശശി തരൂരിന്റെ ഭാര്യയെ വിമാനത്താവളത്തില്‍ കയറിപ്പിടിച്ച യൂത്തുമുതല്‍ മൂത്തുപഴുത്ത തിവാരിവരെയുള്ള പാര്‍ടിയിലേക്ക് കടന്നുചെല്ലാന്‍ നല്ല നെഞ്ചുറപ്പുവേണം. വള്ളംകളിപ്പരിപാടിയില്‍ കുറുപ്പിന്റെ കലാപരിപാടിയോട് ശ്വേതാ മേനോന്‍ പ്രതികരിച്ചപ്പോള്‍ അവരെ കോണ്‍ഗ്രസ് ആട്ടക്കാരിയെന്നാക്ഷേപിച്ചു. ശ്വേതയുടെ പണ്ടത്തെ സിനിമാച്ചിത്രങ്ങള്‍വരെ കൊണ്ടുവന്ന്, അവരെ ഒന്നു പിടിച്ചുപോയാലെന്താ എന്ന് ചോദിച്ച കോണ്‍ഗ്രസാണ്. ഗജരാജ ശര്‍മയെ രക്ഷിക്കാന്‍ ഇപ്പോള്‍ നഗ്മയെ അങ്ങനെ കൈകാര്യം ചെയ്തുകൂടാ-അവര്‍ മീറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. അല്ലായിരുന്നെങ്കില്‍, നാടാകെ നഗ്മയുടെ നൃത്തം നടന്നേനെ.

സുധീരന്റെ ആദര്‍ശ"മുണ്ട്" ബെല്‍റ്റിട്ട് ഉറപ്പിക്കേണ്ട സ്ഥിതിയാണ്. ഒറ്റക്കാര്യം നോക്കുക- "പി ടി തോമസിനെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് മാറ്റിയത് സംഘടനാപ്രവര്‍ത്തനരംഗത്തേക്ക് മാറണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്നാണെ"ന്ന് സുധീരന്‍. ഇടുക്കിയില്‍ ഒരിക്കല്‍ക്കൂടി മത്സരിക്കാന്‍ തയ്യാറായിരുന്നെന്നും ആ സത്യം മറച്ചുവച്ച് മറ്റു കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ പലതും വെളിപ്പെടുത്തേണ്ടിവരുമെന്നും തിരിച്ചടിച്ച് പി ടി തോമസ്. പറയുന്ന ആള്‍ സുധീരനായതുകൊണ്ട് അത് വിശുദ്ധകള്ളമായി മാധ്യമങ്ങള്‍ മഹത്വപ്പെടുത്തി. ഒടുവില്‍ സുധീരന്‍തന്നെ പറയുന്നു: പി ടി തോമസിനെ മാറ്റിയത് യുവസ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്താനാണെന്നും അത് രാഹുല്‍ ഗാന്ധിയുടെയും ഹൈക്കമാന്‍ഡിന്റെയും പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നെന്നും. അവസരവാദിയെന്നും കാപട്യക്കാരനെന്നും നുണപറയുന്നവനെന്നും വിളിക്കരുത്. അദ്ദേഹം ആദര്‍ശത്തിന്റെ മുണ്ടാണുടുത്തിരിക്കുന്നത്.

സരിതയുടെ പാര്‍ടിയില്‍ സകലതും തമാശയാണ്. ചാലക്കുടിയില്‍ താന്‍ തോറ്റാല്‍ 2-ജി അഴിമതി ശരിയായിരുന്നെന്ന് ജനം കരുതുമെന്നാണ് പി സി ചാക്കോ പ്രവചിക്കുന്നത്. കൂറ്റന്‍ അഴിമതിക്കാരെ രക്ഷിക്കാന്‍ തന്നെ വിജയിപ്പിക്കൂ എന്ന് ചാലക്കുടിക്കാരോട് അഭ്യര്‍ഥിക്കുന്ന ബുദ്ധിമാനെ എതിരാളിയായി കിട്ടിയ ഇന്നസെന്റിന്റെ ഭാഗ്യമാണ് ഭാഗ്യം. ഇനി ചാലക്കുടിക്കാര്‍ നോക്കിക്കൊള്ളും. ചാക്കോ, തിരുവഞ്ചൂര്‍, സുധാകരന്‍ തുടങ്ങിയ ഇനങ്ങള്‍ ചുറ്റുവട്ടത്തുതന്നെ ഉണ്ടാകുന്നത് കോണ്‍ഗ്രസിന് നല്ലതാണ്.

*
ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പ്രയോഗം ഇപ്പോള്‍ കേള്‍ക്കാനില്ല. ജീവിതത്തിലൊരിക്കലും കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ഷിപ്പെടുത്തിട്ടില്ലാത്ത, ജനങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലാത്ത, ലോകബാങ്കുദ്യോഗസ്ഥനെ പൊക്കിയെടുത്ത് കൊണ്ടുവന്ന് ധനമന്ത്രിയും പ്രധാനമന്ത്രിയുമാക്കിയവരാണ്. തലപ്പാവുകെട്ടിയ ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പിടിച്ച് സ്ഥിരതാമസക്കാരനാക്കി, "പ്രധാന്‍മന്ത്രിജീ" എന്നുവിളിക്കുന്നത് സുധീരനാണ്. ആ നാവുകൊണ്ടുതന്നെ സുധീരന്‍ ഭക്ഷണവും കഴിക്കുന്നു; പീലിപ്പോസ് തോമസ് ഉള്‍പ്പെടെയുള്ളവരെ "ഗസ്റ്റ് ആര്‍ട്ടിസ്റ്റ്" എന്നു വിളിക്കുന്നു. അതുകേട്ട് കൈയടിക്കാന്‍ പ്രേമചന്ദ്രനുള്ളതുകൊണ്ട് പ്രശംസാഗാനാലാപം ആവശ്യമില്ല. പ്രേമചന്ദ്രന് കോണ്‍ഗ്രസിലേക്കുള്ള പെര്‍മനന്റ് വിസയാണ് കിട്ടിയത്. കൊല്ലം കിട്ടിയാല്‍ ഇല്ലം വേണ്ടെന്ന് ചിന്തിച്ച് കുപ്പായം തയ്പ്പിച്ച കോണ്‍ഗ്രസുകാര്‍ക്ക് ഇനി മാനത്തുനോക്കാം. ബോറടിക്കുമ്പോള്‍ നക്ഷത്രവുമെണ്ണാം. അസീസിന് രണ്ടാം ഗഡുവായ മന്ത്രിസ്ഥാനവും കൊടുത്താല്‍ ചിത്രം പൂര്‍ത്തിയാകും.

*
ആര്‍എംപിയുടെ കാറ്റുപോയതിന്റെ സങ്കടം "പൊതു സമൂഹ"ത്തിന്റെ" വക്താക്കളായ ചര്‍ച്ചാംദേഹികളുടെ മുഖത്താകെയുണ്ട്. വൈകിട്ട് അലക്കിത്തേച്ച കുപ്പായവും പൗഡറുമിട്ട് ഉടന്‍ വിപ്ലവത്തിനും യഥാര്‍ഥവിപ്ലവത്തിനും ഒരുങ്ങിയിറങ്ങുന്നവര്‍ക്ക് ലാസ്റ്റ് ബസ് വിട്ടുപോയ നിരാശയാണ്. പൊതുസമൂഹം എന്ന പ്രൈവറ്റ് പ്രോപ്പര്‍ട്ടി നിറച്ച ചാക്കുമായി ഇവര്‍ ഇനി എങ്ങനെ കരപിടിക്കും എന്നതാണ് ശതമന്യുവിന്റെയും വേവലാതി. ഏതുവിധേനയും പൊട്ടക്കുളത്തിലെത്തിപ്പെട്ടാല്‍ കരഞ്ഞ് തീര്‍ക്കാന്‍ സൗകര്യമാണ്. ലൗകികചിന്തകള്‍ വെടിഞ്ഞ് സംന്യാസം സ്വീകരിച്ചാലും രക്ഷപ്പെടാം. പാവം "പൊതുസമൂഹം". എല്ലാ ദിവസവും രാത്രി ഒന്നുരണ്ടു മണിക്കൂര്‍ ചര്‍ച്ച കേട്ടില്ലെങ്കില്‍ കഷ്ടമാകും.

Sunday, March 16, 2014

മുക്കിയാലും മുങ്ങാത്ത വാര്‍ത്ത

ചാക്കോ സഞ്ചിയോ എന്നതല്ല- കോണ്‍ഗ്രസിന്റെ വക്താവാണ്. പി ടി തോമസിനും വി ടി ബല്‍റാമിനും പലതും പറയാം. തോമസിന് സീറ്റില്ല. വോട്ട് പോയാല്‍ കുഴപ്പമില്ല. ബല്‍റാമിന്റെ മണ്ഡലത്തില്‍ കത്തോലിക്കരുമില്ല. ഇരുവര്‍ക്കും ബിഷപ്പിന്റെ രക്തസമ്മര്‍ദം അളക്കാം; തെറിവിളിക്കുകയുമാകാം. എല്ലാം കഴിഞ്ഞ് സുധീരന്‍ ഒന്ന് "ശകാരിച്ചാല്‍" നാടകത്തിന് മനോരമ കര്‍ട്ടനിടും. പിസി ചാക്കോ പറയുന്നത് അതുപോലെയല്ല. ഹൈക്കമാന്‍ഡിന് പറയാനുള്ളത് മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ചുമതലയുള്ള ദേഹവും സര്‍വോപരി, തൃശൂരില്‍നിന്ന് ഒറ്റച്ചാട്ടത്തിന് ചാലക്കുടിയിലെത്തി ഗോദയിലിറങ്ങിയ സ്ഥാനാര്‍ഥിയുമാണ് ചാക്കോ. സത്യം സത്യമായേ പറയൂ. ഇക്കുറി കോണ്‍ഗ്രസ് പ്രതിപക്ഷത്താണിരിക്കുക എന്നാണ് ആ നാവില്‍നിന്നുതിര്‍ന്ന മൊഴിമുത്ത്. മാര്‍ക്സിസ്റ്റ് പാര്‍ടി തോറ്റു തുലഞ്ഞുപോകും എന്ന് സുധീരനും ചെന്നിത്തലയും നാടുനീളെ നടന്ന് ശപിക്കുന്ന നേരത്താണ്, തുലയുന്നത് കോണ്‍ഗ്രസാണ് എന്ന് ചാക്കോ ഉറപ്പിച്ചുപറഞ്ഞത്. ഇത്തവണ കേരളത്തില്‍നിന്ന് കൈപ്പത്തിക്ക് വോട്ടുവാങ്ങി ഒരാളും ഡല്‍ഹിക്ക് വണ്ടികയറില്ല എന്ന് ചാക്കോ തന്നെ ഉറപ്പിച്ച സ്ഥിതിക്ക് മനോരമയ്ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നേയില്ല എന്ന വാര്‍ത്ത കൊടുക്കാവുന്നതാണ്.

"മ"പത്രങ്ങളുടെ മാര്‍ക്സിസ്റ്റ് വിരുദ്ധരോഗം മൂര്‍ധന്യത്തിലെത്തുന്നത് തെരഞ്ഞെടുപ്പുകാലത്താണ്. പത്രപ്പടയും ചാനല്‍പടയും ഒന്നിച്ച് കൊടിപിടിച്ച് ഇടതുപക്ഷത്തിന് മൂര്‍ദാബാദ് വിളിക്കുന്ന കാഴ്ചയാണ് ശരിയായ തെരഞ്ഞെടുപ്പുകാഴ്ച. വലതുപക്ഷവാര്‍ത്താ സേവയ്ക്കുമപ്പുറം സ്വന്തം ഫാക്ടറിയില്‍ ഇടതുസംഹാര വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കാനും മിടുക്കരാണവര്‍. ഒരു മകാരപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. മറ്റൊന്നിന്റെ മനസ്സുതന്നെ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മഹാസാഗരം. ഇരുകൂട്ടര്‍ക്കും സ്വന്തം ചാനലുകള്‍. എല്ലാംചേര്‍ന്ന് വാര്‍ത്ത മുക്കലും അമുക്കലും ഉണ്ടാക്കലും ഇടിച്ചു പരുവപ്പെടുത്തലും യഥാവിധി നടത്തുമ്പോള്‍ കാക്ക കൊക്കാവും; പിന്നെ മലര്‍ന്നു പറക്കുകയുംചെയ്യും.

ഞങ്ങളെ വന്നു തൊഴുതോളണം; രണ്ടാംമുണ്ട് അരയില്‍കെട്ടി നിന്നോളണം- അതൊക്കെ ബോധിച്ചാല്‍ ചെറിയ വാര്‍ത്ത കൊടുക്കാന്‍ നോക്കാം എന്നാണ് ഭാവം. ഓച്ഛാനിച്ചു നിന്നില്ലെങ്കില്‍ എഴുതി നാറ്റിക്കുമെന്നാണ് ഭീഷണി. അങ്ങനെ രാകിമിനുക്കിയ കത്തിയുമായി അലറിവിളിച്ചു നില്‍ക്കുന്നവരോട് തിരിച്ചു മിണ്ടിയാല്‍ അത് ധാര്‍ഷ്ട്യമായി. തുടര്‍ന്ന് കഥകളായി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാധ്യമ മഹത്തുക്കളുമായി കുശലം പറഞ്ഞും ചിരിച്ചും കളിച്ചും നടക്കുന്നവര്‍ മാന്യന്മാരും മാധ്യമ സേവയില്ലാതെ ജനങ്ങള്‍ക്കിടയില്‍ അധ്വാനിക്കുന്നവര്‍ മാഫിയകളുമായി വാഴ്ത്തപ്പെട്ട കാലത്തിനുപക്ഷേ, ആയുസ്സുനീളുന്നില്ല. മൂടിവച്ചാലും മുക്കിവച്ചാലും കാര്യം ജനങ്ങള്‍ അറിയുമെന്ന സ്ഥിതി വന്നിട്ടുണ്ട്. പുതിയ ചാക്കില്‍കെട്ടി കല്ലുവച്ച് പൊട്ടക്കുളത്തില്‍ താഴ്ത്തിയാലും സത്യം പുറത്തുവരുമെന്നായി.

പി സി ചാക്കോ പ്രസ് ക്ലബ്ബില്‍ ചെന്ന്, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തിരിച്ചടി നേരിടുമെന്നും സ്ഥാനം ഇക്കുറി പ്രതിപക്ഷ നിരയിലാകാനിടയുണ്ടെന്നും പ്രസ്താവിച്ചത് മനോരമയ്ക്ക് പൂഴ്ത്താം. പക്ഷേ, ആരെങ്കിലും ചെറുതായി നല്‍കിയാലും ജനങ്ങളുടെ മനസ്സില്‍ പതിയും. ചാക്കോയ്ക്ക് സുധീരന്‍ കൊടുത്ത മറുപടി കണ്ടെങ്കിലും ചാക്കോ പറഞ്ഞ സത്യം നാലാള്‍ ചര്‍ച്ചചെയ്യുമെന്ന് സാരം.

ഇടുക്കിയില്‍ സീറ്റുപോയി പരിഭവിച്ച്, ""എന്നോട് ഈ സംഭവത്തില്‍ പാര്‍ടിയിലാരും അഭിപ്രായം ചോദിച്ചിട്ടില്ല. സീറ്റ് നിഷേധിച്ചതിന് വിശദീകരണവും തന്നില്ല."" എന്ന് പി ടി തോമസ് പറഞ്ഞാല്‍ അത് എന്തുകൊണ്ടെന്നും അര്‍ഥം എന്തെന്നും നന്നായി ബോധ്യപ്പെടുന്നവരാണ് മലയാളികള്‍. അതിനെ "വി എം സുധീരന് പി ടി തോമസിന്റെ മറുപടി" എന്ന് ആരും വ്യാഖ്യാനിക്കേണ്ട കാര്യമില്ല എന്ന് സാരം. ആ വാര്‍ത്ത കേട്ടറിയുന്നവര്‍ക്കുപോലും മനസിലാകും, ആദര്‍ശവേഷക്കാരനായ സുധീരന്‍ ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കൊണ്ടുവന്ന കരടുവിജ്ഞാപനം കോണ്‍ഗ്രസിന്റെ തനി തട്ടിപ്പാണെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ സമ്മതിക്കേണ്ടതില്ല- തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും അതിന് നിയമ സാധുതയില്ലെന്നും സമര്‍ഥിച്ച് ഹരിത ട്രിബ്യൂണലില്‍ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയുടെ വാര്‍ത്ത വായിച്ചാല്‍ മതി.

ഇടുക്കി ബിഷപ് ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ശകാരം ലഭിച്ചെങ്കില്‍ ""ഡീന്‍ കുര്യാക്കോസ് ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ചു"" എന്ന കുഞ്ഞു തലക്കെട്ടില്‍ മനോരമ വാര്‍ത്തയൊതുക്കിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വോട്ടിനുവേണ്ടി എന്തുംചെയ്യുന്ന കോണ്‍ഗ്രസിനെ ബിഷപ് വിമര്‍ശിക്കുന്നത്, പ്രായക്കൂടുതലും രക്തസമ്മര്‍ദവുംകൊണ്ടല്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി മലയാളി പണയം വച്ചിട്ടില്ല.

തലസ്ഥാനത്ത് അഞ്ചുകൊല്ലം മുമ്പ്, അന്യഗ്രഹത്തില്‍നിന്ന് വന്ന സുന്ദരസ്ഥാനാര്‍ഥിയായിരുന്നു. അഭൗമനും അസാധാരണനുമായ സ്ഥാനാര്‍ഥിയുടെ ചിരിയും മുടിയും മല്യാളവും തൊടുത്ത് വോട്ടു വേട്ടയാടിയ യുഡിഎഫിന് ഇത്തവണ ആയുധങ്ങളൊന്നുമില്ല. രണ്ടുവട്ടം മന്ത്രിസ്ഥാനംവിടേണ്ടിവന്ന സ്ഥാനാര്‍ഥിയെ പിന്നെയും ചുമക്കേണ്ടിവന്ന "കാറ്റില്‍ ക്ലാസ്" ആണ് ഇന്ന് പാവം കോണ്‍ഗ്രസുകാര്‍. മനോരമ പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലാകെ തരൂര്‍ മുന്നിലെത്തിയെന്ന് വീമ്പ് എഴുതിയും വരച്ചും വിടുപണിയെടുക്കുന്നു. ഖദറിട്ടവര്‍ക്ക് മടുത്താലും മനോരമയ്ക്ക് വിശ്രമമില്ല.

വിരഹദുഃഖം സഹതാപവോട്ടാക്കാനുള്ള ശ്രമം കാര്യമായി കാണുന്നില്ല. സുനന്ദയുടെ കാര്യം മിണ്ടുന്നുമില്ല. തരൂരിന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറിയ തരാറിനെക്കുറിച്ച് സുനന്ദ പറഞ്ഞിരുന്നു. അവര്‍ ഐഎസ്ഐ ഏജന്റാണെന്ന് തുറന്നടിച്ചിരുന്നു. ഐപിഎല്‍ കാലത്തെ "ഇതിയാന്റെ" അഴിമതി താന്‍ താങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സുനന്ദ മരണമടഞ്ഞു- എങ്ങനെയെന്ന് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അവര്‍ പോയെങ്കിലും അവരുടെ വാക്കുകള്‍ എങ്ങും പോയിട്ടില്ല. ഐപിഎല്‍ അഴിമതിയും വിദേശബന്ധവും മറ്റും. അതൊന്നും പറയാതെ തരൂര്‍ പരമയോഗ്യനെന്നും തരാര്‍ വെറും തോന്നലെന്നും നൂറ്റൊന്നുരുവിടാനാണ് കോണ്‍ഗ്രസുകാരന്റെ യോഗം.

കൊല്ലത്തെ കോണ്‍ഗ്രസിനുമേല്‍ പതിച്ചത് രണ്ട് എംഎല്‍എ മാരുടെ കച്ചവടത്തില്‍ ബോണസായി കിട്ടിയ ധൂമകേതുവിനെയാണ്. അത് വന്നുവീണിടത്തുനിന്ന് ആത്മാഭിമാനമുള്ള ഖദറുകാരന്‍ ഓടി മറയുകയാണത്രെ. ഇന്നലെ കേട്ട തെറി കാതില്‍മുഴങ്ങുമ്പോള്‍, അഴിമതിക്കാരനെന്നു വിളിച്ച നാവുകൊണ്ട് അമ്മാവാ എന്ന വിളി കേള്‍ക്കുമ്പോള്‍ ആരായാലും ഓടി രക്ഷപ്പെടും.

ഇതൊന്നും മകാരപ്പത്രങ്ങളും ചാനലുകളും കണ്ടില്ലെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെന്നതും അറിഞ്ഞുതന്നെ പ്രതികരിക്കുമെന്നതുമാണ് പുതിയ കാലത്തെ തെരഞ്ഞെടുപ്പ് വിശേഷം.       

*
അബ്ദുള്ളക്കുട്ടി അശ്ലീലക്കുട്ടിയായി മാറിയതുകൊണ്ട് പരാതി രൂപത്തില്‍ നല്ലൊരു സാഹിത്യസൃഷ്ടി വായിക്കാനുള്ള അവസരം മലയാളിക്ക് കിട്ടി. ഒറ്റക്കാര്യമേ മനസിലാകാതുള്ളൂ- ഈ അബ്ദുള്ളക്കുട്ടിയെമാത്രം പിടിക്കണമെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത് എന്തുകൊണ്ടാകും? പറ്റുവരവുകാര്‍ പലരുള്ളപ്പോള്‍ ഒരാളെ കുടുക്കാന്‍ സരിതയ്ക്ക് അനുമതി കിട്ടിയെങ്കില്‍, അതിനു പിന്നിലെ ചരടുകള്‍ അന്വേഷിക്കുകതന്നെ വേണം.

അശ്ലീലക്കുട്ടിയെ കോര്‍ത്ത് ചൂണ്ടയെറിഞ്ഞതാണോ അതോ ആവശ്യം കഴിഞ്ഞപ്പോള്‍ മാലിന്യം വലിച്ചെറിഞ്ഞതാണോ? സത്യമാരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്നു പറയുന്നില്ല- സത്യം സരിതയ്ക്കും ഉമ്മന്‍ചാണ്ടിക്കുമേ അറിയൂ.

Sunday, March 9, 2014

മാന്യതയുടെ വഴികള്‍

സന്തോഷം സഹിക്കാതെ ഒരാള്‍ ചക്കരയുമ്മ നല്‍കിയപ്പോള്‍ മറ്റൊരാള്‍ നെറ്റിയില്‍ തലോടി. പ്രിയപ്പെട്ട അനുയായികള്‍ക്ക് കൈകൊടുത്തും അഭിവാദ്യം ചെയ്തും ഇരിക്കുമ്പോള്‍ വന്നു ആദ്യ ചുംബനം. ഉടനെ അടുത്തത്. അസമിലെ ജോര്‍ഹട്ടില്‍ മാലയും ബൊക്കെയുമൊന്നുമല്ല-ചുംബനപ്പെരുമഴയാണ് രാഹുലിന് കിട്ടിയതെന്ന് വാര്‍ത്ത കാണുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെന്‍റ സുപ്രിം കമാന്‍ഡന്‍റ് ആണ് രാഹുല്‍ ഗാന്ധി. ചെന്നിത്തല മുന്നില്‍ചെന്നു നിന്നാല്‍, രാഹുല്‍ ഗാന്ധിജീ എന്നേ വിളിക്കൂ. ആ മഹാനേതാവിനെ മുത്തമിടാന്‍ വനിതകള്‍ തിക്കിത്തിരക്കുന്ന നാട്ടില്‍, അബ്ദുള്ളക്കുട്ടിയെ എന്തിന് ക്രൂശിക്കണം എന്നാണ് മനസ്സിലാകാത്തത്.

രാഹുലിനെക്കാള്‍ പത്തുവയസ്സേ കൂടുതലുള്ളൂ, അത്ഭുതക്കുട്ടി ചെറുപ്പമാണ്. യൗവ്വനം നിറഞ്ഞു തുളുമ്പുന്ന മനസ്സാണ്. സൗരോര്‍ജത്തെക്കുറിച്ച് കേട്ടപ്പോള്‍ കൂടുതല്‍ അറിയണമെന്നു തോന്നി. അറിഞ്ഞപ്പോള്‍ ഇടയ്ക്കിടെ അറിയണമെന്നായി. അടുത്തു കാണണമെന്നായി. രാത്രി വിളിച്ച് കോണ്‍ഗ്രസിെന്‍റ ഭരണഘടനക്കുറിച്ചും തീരദേശ പരിപാലന നിയമത്തെക്കുറിച്ചും പശ്ചിമ ഘട്ടത്തിെന്‍റ മലമടക്കുകളെപ്പറ്റിയും ചര്‍ച്ചചെയ്താല്‍ സൗരോര്‍ജം വരുമെന്ന് തിരിച്ചറിഞ്ഞു. അതൊരു കുറ്റമൊന്നുമല്ല. ഇഷ്ടപ്പെട്ടവരെ അടുത്തുകാണാന്‍ കൊതിക്കുന്നതിലും ആ കാഴ്ച മസ്ക്കറ്റ് ഹോട്ടലിലാകുന്നതിലും തെറ്റില്ല എന്നു "സുധാകരേട്ടന്‍" പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്കെന്നെ അപമാനിക്കാം; അവസാനിപ്പിക്കാനാവില്ല എന്നാണ് പുതിയ കുട്ടിക്കണ്ടുപിടുത്തം. ചാണകക്കുഴിയില്‍ ചാണകവെളളം തളിക്കരുതേയെന്ന ആ അഭ്യര്‍ത്ഥന മാനിക്കണം.

സരിത ഇപ്പോള്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്കുകിട്ടിയ ഗമയിലാണ്. ഉടുത്തൊരുങ്ങി വക്കീലിനെയും കൂട്ടി ചാനലില്‍ ഇരിക്കുന്നതുകണ്ടാല്‍ കൊല്ലത്തെ അടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണോ എന്ന് തോന്നും. താന്‍ അനുഭവിച്ചതൊക്കെ ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ല; അതുകൊണ്ട് തവണകളായി പറയുംപോലും. ഗ്രൂപ്പ് തിരിച്ചാണ് കുറ്റമുക്തി. ഉമന്‍ചാണ്ടി യോഗ്യന്‍, ജോപ്പന്‍ കുടുംബ സുഹൃത്ത്, വേണുഗോപാല്‍ മാന്യന്‍- അവരുമായൊന്നും "നിങ്ങള്‍ കരുതുന്നതുപോലെ" ബന്ധമില്ലഎന്ന് പത്രലേഖകരോട് സരിത. അബ്ദുള്ളക്കുട്ടിക്ക് അല്‍പം സഹതാപമാണ് പാലില്‍ചേര്‍ത്ത് കൊടുക്കണ്ടത്. തട്ടിക്കളയും, തകര്‍ത്തുകളയും എന്നൊക്കെ ആളെ വിട്ട് ഭീഷണിപ്പെടുത്തുന്നതിന് പകരം ഉമ്മന്‍ചാണ്ടിയുടെ പണിചെയ്തിരുന്നുവെങ്കില്‍, മസ്കറ്റ് ഹോട്ടലില്‍ കരവിമീന്‍ കിട്ടുമോ എന്ന് ചോദിച്ചാണ് പാതിരാത്രി വിളിച്ചത് എന്നും സരിത പറയുമായിരുന്നു.

കോടികൊടുത്ത് കേസൊതുക്കാമെങ്കില്‍ കോഴകൊടുത്ത് പേരുപറയിപ്പിക്കുകയും ചെയ്യാം. പെട്ടുപോയവര്‍ ചെന്ന് സാഷ്ടാംഗം വീണ് കാണിക്കവെച്ച് രക്തസമ്മര്‍ദം കുറയ്ക്കുക. "എ"ഗ്രൂപ്പല്ലാത്ത ഏതുപേരും ആ നാവില്‍നിന്ന് വീഴാം. കണക്കിനൊപ്പിച്ച് വെളിപ്പെടുത്തലിെന്‍റ കനവും കൂടും. സൂക്ഷിച്ചാല്‍ ചെന്നിത്തലയ്ക്ക് നല്ലത്.

*

  യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് അപാരമായ മാന്യതയും മര്യാദയുമാണ് തൂക്കിക്കൊടുക്കുന്നത്. വയനാട് വേണ്ടെന്ന് പറഞ്ഞ് ഇടതില്‍നിന്ന് ഇറങ്ങിയ വീരെന്‍റ അഞ്ചുകൊല്ലം കഴിഞ്ഞ് പാലക്കാട്ട് രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ചും ചിറ്റൂരിലെ പനങ്കള്ളിനെക്കുറിച്ചും ഗവേഷണം നടത്താനാണ് വിട്ടത്. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ മലബാറില്‍നിന്ന് ഒറ്റകോണ്‍ഗ്രസ്സുകാരനും പച്ച തൊടില്ല. ആ ലീഗിന് ഭാരിച്ച സീറ്റുവിഹിതമാണ്- രണ്ട്. കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മലയോര കേരളത്തില്‍ കോണ്‍ഗ്രസ്സിന് വംശനാശം വരും- ആ മാണി കേരളയ്ക്ക് ഇമ്മിണിവല്യ ഒരുസീറ്റ്. ബാക്കി വരുന്നത് മാത്രം മഹാമനസ്കരുടെ കോണ്‍ഗ്രസിന്. ബേബിജോണിെന്‍റ പേരും മകനുമുള്ള ആര്‍ എസ് പിക്ക് യുഡിഎഫില്‍ കുടികിടപ്പുണ്ട്; പട്ടയമില്ല. സീറ്റ് വേണം എന്ന് പറയാന്‍ മാത്രം പാടില്ല. പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ക്കും സി എം പിക്കും മറ്റെന്തുമാകാം-സീറ്റിനെക്കുറിച്ച് ചിന്തിക്കരുത്. ഗൗരിയമ്മ സലാം പറഞ്ഞു കഴിഞ്ഞു. ഇങ്ങനെയുള്ള അതിഗംഭീരമായ മുന്നണിയില്‍ മാന്യത പിന്നെയും സ്റ്റോക്കുണ്ടാകുമെന്ന് കരുതുന്നവര്‍ ബുദ്ധിമാന്‍മാരാകും.

കാലത്തും ഉച്ചയ്ക്കും വൈകിട്ടും യഥാര്‍ത്ഥ കമ്മ്യൂണിസം ഭക്ഷിച്ച് കൊച്ചിയിലൊരാള്‍ക്ക് ബോധോദയം വന്ന വാര്‍ത്തയുണ്ട്. വള്ളിക്കുന്നില്‍ നിന്ന് വള്ളിക്കാവിലേക്ക് തീര്‍ത്ഥയാത്ര നടത്തി സ്വാമി ആപ്പുവെപ്പുകുട്ടാനന്ദ തൃപ്പാദരായി അദ്ദേഹം പൊതുജനങ്ങള്‍ക്ക് അനുഗ്രഹംചൊരിയാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. തല്‍ക്കാലം ചാനലുകളിലൂടെ ദര്‍ശനം നല്‍കുന്നുമുണ്ട്. ആ പരിണാമത്തിനപ്പുറമൊന്നുമല്ല വിപ്ലവത്തിെന്‍റ കൊടി വലിച്ചെറിഞ്ഞ് 2 ജി സ്പെക്ട്രത്തിെന്‍റയും കല്‍ക്കരിയുടെയും കൊടിപിടിക്കുന്ന ത്യാഗം. ആയതിനാല്‍ സേവ് വള്ളിക്കാവാശ്രമം ഫോറത്തിെന്‍റ വാര്‍ത്തകള്‍ക്കായി ഇനി കാതോര്‍ത്തിരിക്കാം.

*

ആര്‍എസ്പി മുന്നണി മാറിയതുകൊണ്ട് കസ്തൂരി രംഗന് രണ്ടുദിവസം വിശ്രമം കിട്ടി. വിജ്ഞാപനം ആയി, എഴുതി, പ്രൂഫ് വായിച്ചു, ഇതാ ഒപ്പിടുന്നു, ഇനി സീല്‍വെച്ചാല്‍മതി എന്ന തത്സമയ വിവരണമൊന്നും കേള്‍ക്കാനില്ല. കസ്തൂരി രംഗനും കാറ്റുപോയ കരടു വിജ്ഞാപനവും മാണി കേരളയുടെ പടലപ്പിണക്കവും നിലച്ചു പോയ സീറ്റ് ചര്‍ച്ചയും സരിതയും അബ്ദുള്ളക്കുട്ടിയും സുധീരന്റെ കൊമ്പ്രമൈസുകളും മൂടി വെക്കാന്‍ ടി പി ചന്ദ്രശേഖരന്‍ തന്നെ ശരണം എന്നായിരുന്നു ഇന്നലെവരെ. ഇന്ന് ആര്‍എസ്പിയെ കിട്ടിയതാണാശ്വാസം.

മാതൃഭൂമിയും മനോരമയും മനസ്സില്‍ കാണും, അത് വിഎസിെന്‍റ തലയില്‍വെക്കും എന്ന പതിവു രീതിയും പൊളിഞ്ഞിരിക്കുന്നു. ആര്‍എസ്പി മുന്നണി വിട്ടതും സിപിഐ എമ്മിനകത്ത് പ്രശ്നമാക്കാമെന്ന് പാലക്കാട്ടെ നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രത്തിന് ആഗ്രഹം തോന്നി. ഒന്നാം പേജില്‍ എഴുതി:

 ""ഇടതുമുന്നണിയെ കേരളത്തിലെ പാര്‍ട്ടിനേതൃത്വം തകര്‍ക്കകയാണെന്ന് സി.പി.എം. കേന്ദ്രനേതൃത്വത്തോട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.ഫിനെ ശിഥിലമാക്കിയ സി.പി.എം. സംസ്ഥാന നേതൃത്വം അതേ ശൈലിതന്നെ ഇപ്പോഴും സീറ്റുവിഭജനത്തില്‍ അവലംബിക്കുകയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനെ ഫോണില്‍ വിളിച്ച് വി.എസ്. അഭിപ്രായപ്പെട്ടു. മുന്നണിയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു""

വെടിപൊട്ടിച്ച ആശ്വാസത്തില്‍ പത്രവും പത്രാധിപരും ഭാവനാ സമ്പന്നനായ ലേഖകനും ഇരിക്കുമ്പോള്‍ അതാ വരുന്നൂ, വി എസിെന്‍റ വിശദീകരണം-താന്‍ അങ്ങനെ വിളിച്ചിട്ടുമില്ല; ചിന്തിച്ചിട്ടുമില്ല. വാര്‍ത്ത അസംബന്ധം; തന്നെ അപമാനിക്കാനുള്ളത്. വീരഭൂമി ഈ പണി നിര്‍ത്തേണ്ട സമയമായി എന്ന് തോന്നുന്നു. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരുപാട് വഴികളുള്ളതില്‍ ഏതെങ്കിലുമൊന്ന് വീരഭൂമിക്ക് കാണിച്ചുകൊടുക്കാന്‍ സ്വാമി ആപ്പുവെപ്പുകുട്ടാനന്ദയ്ക്കെങ്കിലും കഴിയുമാറാകട്ടെ.

*

കേരളത്തെ ഇളക്കി മറിക്കുന്ന ഒരു മാര്‍ച്ച് വരുന്നു എന്നെല്ലാം കേട്ടിരുന്നു. കാത്തിരുന്ന് മടുത്തവര്‍ തിരക്കിച്ചെന്നു. ആ ഗ്രേറ്റ് മാര്‍ച്ച് ചോറോട് മുതല്‍ ചോമ്പാല വരെയും തിരിച്ചും നടത്തി വിജയിപ്പിച്ചു എന്നാണത്രെ കിട്ടിയ മറുപടി. ചോമ്പാലയില്‍ എന്ത് വിശേഷമെന്ന് ചോദിക്കരുത്. അവിടെയാണ് കരിമ്പൂച്ചയുള്ള വമ്പന്‍സ്രാവ് മന്ത്രിയുടെ താമസം.

Monday, February 17, 2014

ന്യൂജനറേഷന്‍ നേര്‍ച്ചകള്‍

താമരപ്പൂവും ഗാന്ധിത്തൊപ്പിയും ഇത്ര വിപുലമായ ഉപയോഗമുള്ള വസ്തുക്കളാണെന്ന് കരുതിയതല്ല. ഓരോന്നിനും അതിന്റേതായ സമയവും സ്ഥലവുമുണ്ടെന്നാണ് വയ്പ്. ഇരിക്കേണ്ടിടത്ത് ഇരിക്കണം. താമരപ്പൂവ് മേഘ്നാ പട്ടേല്‍ എന്ന സുന്ദരിയുടെ അടിവസ്ത്രസ്ഥാനം അലങ്കരിക്കേണ്ട ദിവ്യവസ്തുവാണ്. തനിഷാ സിങ് എന്ന മറ്റൊരു സുന്ദരി ഗാന്ധിത്തൊപ്പിയെയും രാഹുല്‍ "ഗാന്ധിജി"യെയും നാണംമറയ്ക്കുന്ന വസ്തുവാക്കി ഉയര്‍ത്തി. തുണിയുരിഞ്ഞ പ്രചാരണത്തിന്റെ കാലമാണ്. ഉദ്ദിഷ്ട കാര്യസാധ്യത്തിന് മുണ്ഡനം, ശയനപ്രദക്ഷിണം, തുലാഭാരം, മെഴുകുതിരികത്തിക്കല്‍ തുടങ്ങിയ നേര്‍ച്ചകള്‍ കേട്ടിട്ടുണ്ട്. മോഡി പ്രധാനമന്ത്രിയായിക്കാണാന്‍ കൊതിപൂണ്ട് രണ്ടാംനിര നടി മേഘ്നാ പട്ടേല്‍ പുതിയതരം നേര്‍ച്ചയാണ് ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ പഠിപ്പിച്ചത്. വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് പിറന്ന പടിയില്‍ താമരമെത്തയില്‍ കിടന്നും മോഡിച്ചിത്രംകൊണ്ട് ജട്ടിയും മുലക്കച്ചയുമുണ്ടാക്കിയണിഞ്ഞും ചിത്രമെടുത്ത് ലോകത്തെ കാണിച്ച ആ നേര്‍ച്ചപ്പരിപാടി നയനാനന്ദകരം എന്ന് ആദ്യം മനസിലാക്കിയത് കോണ്‍ഗ്രസുകാരാണ്. നടികള്‍ക്ക് ക്ഷാമമുള്ള പാര്‍ടിയല്ല കോണ്‍ഗ്രസ്. മേഘ്നാ പട്ടേലിന്റെ നാലുചിത്രം പുറത്തുവന്നപ്പോള്‍ തനിഷാ സിങ് എന്ന മോഡലിന്റെ പന്ത്രണ്ടു തുണിയില്ലാപ്പടങ്ങളുമായി കോണ്‍ഗ്രസ് തിരിച്ചടിച്ചു.

രാഹുല്‍ ഗാന്ധിജിയുടെ കുറ്റിത്താടിവദനം അച്ചടിച്ച പോസ്റ്ററില്‍ മുഖംചേര്‍ത്തുവച്ച്, "എന്റെ പ്രണയം....... എന്റെ ക്യൂട്ടിപീ" എന്ന് മൊഴിയുന്ന തനിഷതന്നെ നഗ്നതാരം. ആദര്‍ശധീരന്‍ വി എം സുധീരന്‍ പിടിക്കുന്ന അതേ പതാക തനിഷയ്ക്ക് അടിവസ്ത്രമായി.

പണ്ട് ഗാന്ധിജി ഈ കൊടിയുംകൊണ്ടാണ് ഉപ്പുകുറുക്കാന്‍ പോയത്. തെരഞ്ഞെടുപ്പ് ഇങ്ങടുത്തു. പ്രചാരണത്തിന്റെ വഴി ഇതാണെങ്കില്‍ ഇക്കുറി ചില അന്തിപ്പത്രങ്ങളെയും കൊച്ചുപുസ്തകങ്ങളെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടിവരും. വംശനാശ ഭീഷണി അങ്ങനെയെങ്കിലും അതിജീവിക്കട്ടെ. ഒരു ദുര്‍ബുദ്ധി തോന്നി ഗാന്ധിജിയെങ്ങാനും ഇറങ്ങിവന്ന് "രാഹുല്‍ഗാന്ധിജി"യുടെ പോസ്റ്റര്‍ കാണാതിരുന്നാല്‍ മതി. എന്തായാലും നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ താമരപ്പൂവും രാഹുലിന്റെ ചിത്രവും ഗാന്ധിത്തൊപ്പിയുമൊന്നും ഇല്ലാതിരുന്നത് ഭാഗ്യം.

*
പാഷാണക്കുപ്പിക്കു പുറത്ത് പായസം എന്ന് എഴുതിവയ്ക്കാം. കോണ്‍ഗ്രസിന്റെ നെറ്റിയില്‍ ഗ്രൂപ്പില്ലാത്ത പാര്‍ടി എന്ന ബോര്‍ഡും വയ്ക്കാം. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് മനോഹരമായ സങ്കല്‍പ്പമാണ്. സുധീരനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശശി തരൂരും ആര്യാടനും സുധാകരനും ഉണ്ണിത്താനുമൊക്കെ ഏകോദര സോദരരായി ആദര്‍ശ നക്ഷത്രങ്ങളായി വാഴുന്നകാലം. കോണ്‍ഗ്രസില്‍ ഒറ്റ ഗ്രൂപ്പേയുള്ളൂ- അത് നിലമ്പൂര്‍ ഗ്രൂപ്പാണ് എന്നും പറയാം. ഗ്രൂപ്പില്ലെന്ന് സോണിയാജി പ്രസംഗിച്ച വേദിയില്‍ ഇരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖവും ഭാവവും കണ്ടവര്‍ക്കെല്ലാം ബോധ്യമായി- പുള്ളി പരിപൂര്‍ണ സംതൃപ്തനാണ്.

സുധീരന്റെ ലാളിത്യംകൊണ്ട് നാട്ടിലൊരിടത്തും അഭിവാദ്യവുമില്ല; ഫ്ളക്സ് ബോര്‍ഡുമില്ല. സ്വന്തം നാടായ അന്തിക്കാട്ടോ തൃശൂരിലോ പ്രിയനേതാവിനെ അഭിവാദ്യംചെയ്ത് കൊച്ചുപോസ്റ്റര്‍ പോലും കണ്ടില്ല. വാര്‍ഡ് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാഹുല്‍- സോണിയ ചിത്രങ്ങള്‍ക്കൊപ്പം സ്വന്തം മുഖം ഫ്ളക്സിലാക്കാന്‍ കരാര്‍കൊടുക്കുന്ന ഖദറുകാരുടെ നാട്ടില്‍, ""കണ്ടോ എന്റെ ലാളിത്യം"" എന്ന് ചോദിച്ച് സുധീരന് പിടിച്ചുനില്‍ക്കാം. അതും വാര്‍ത്തയാണ്. ഉമ്മന്‍ചാണ്ടി വന്നാലും വാര്‍ത്ത, വന്നില്ലെങ്കിലും വാര്‍ത്ത. പണ്ടുകാലത്ത്, പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല, മനുഷ്യന്‍ പട്ടിയെ കടിച്ചാലാണ് വാര്‍ത്ത എന്നാണ് പഠിപ്പിച്ചത്. പുതിയ കാലത്ത് ആരുകടിച്ചാലും വാര്‍ത്തതന്നെ. സുധീരന്റെ ഫ്ളക്സ് വന്നാല്‍ ആദര്‍ശത്തിന്റെ ആഘോഷം, വന്നില്ലെങ്കില്‍ ലാളിത്യത്തിന്റെ ഉദാത്തമുഖം. ഹൈക്കമാന്‍ഡിന് കനിവുതോന്നി ടോം വടക്കനെയോ മറ്റോ പിസിസി പ്രസിഡന്റായി നൂലില്‍കെട്ടിയിറക്കിയിരുന്നുവെങ്കില്‍ നല്ല മലയാളം കേള്‍ക്കാനെങ്കിലും മലയാളിക്ക് ഭാഗ്യം സിദ്ധിച്ചേനേ.

കേരളത്തില്‍ സുധീരനും കേന്ദ്രത്തില്‍ തനിഷാ സിങ്ങുമാണത്രെ ഇത്തവണത്തെ പ്രചാരണതാരങ്ങള്‍. അത് മനസിലാകാത്തത് ഉമ്മന്‍ചാണ്ടിക്കു മാത്രമാണ്. ചില്ലറ പരിഭവക്കളികൊണ്ടാന്നും യുവരാജാവിന്റെ മനസ്സുമാറില്ല. ഒന്നുകില്‍ ഹിന്ദി അറിയണം- അല്ലെങ്കില്‍ ആദര്‍ശത്തിന്റെ അസുഖമുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഒന്നും പറ്റിയില്ലെങ്കില്‍ തനിഷാ സിങ് മാതൃകയില്‍ ചില പോസ്റ്ററെങ്കിലുമിറക്കണം. ഇവിടെ അതാണ് എളുപ്പ വഴി. പാമൊലിനില്‍ ചവിട്ടി വഴുതാതെ, സോളാറില്‍ കരിയാതെ, സരിതയില്‍ വീഴാതെ കാത്തുസൂക്ഷിച്ച മുഖ്യമന്ത്രിപദമാണ്. ഒരു സുപ്രഭാതത്തില്‍ ചാനല്‍വാര്‍ത്ത കണ്ട് രാജിക്കത്തുമായി രാജ്ഭവനിലേക്ക് ചെല്ലേണ്ട ദുര്‍വിധി തലയ്ക്കുമുകളില്‍ തൂങ്ങുന്നുണ്ട്. ഔദ്യോഗിക കൃത്യാന്തര ബാഹുല്യമെന്നൊന്നും അന്ന് പറഞ്ഞാല്‍ ഏശില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എടുക്കാനുള്ളതെല്ലാം എടുത്ത് ഭദ്രമായി സൂക്ഷിക്കുന്നതാകും നല്ലത്- പെന്‍ഡ്രൈവ്, സിഡി, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ മാരകായുധങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

*
മാങ്ങ, നെല്ലിക്ക തുടങ്ങിയ പുളിയന്‍ വസ്തുക്കളെപ്പോലെ ഉപ്പിലിട്ടു വയ്ക്കാവുന്നതാണ് ആദര്‍ശം എന്ന കണ്ടുപിടിത്തത്തിന് വല്ല പേറ്റന്റും കൊടുക്കുന്നുണ്ടെങ്കില്‍ സുധീരനുതന്നെ കൊടുക്കണം. ആദര്‍ശം ഉപ്പുഭരണിയില്‍ സ്വസ്ഥമായി കിടന്നുകൊള്ളും. പുറത്ത് ആര്യാടനും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കാവല്‍ നില്‍ക്കും. ഉപ്പിലിട്ട ആദര്‍ശത്തോടൊപ്പം ഐസ്ക്രീമായാലും കരിമണലായാലും ആറന്മുളയായാലും ദഹിക്കും. ചില പൊലീസ് സ്റ്റേഷനുകള്‍ക്ക് മാതൃകാസ്ഥാനം നല്‍കും. അതുപോലെ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിനെ "മാതൃകാ ഓഫീസ്" ആക്കി ഉയര്‍ത്താനെങ്കിലും സുധീരന്‍ തയ്യാറാകേണ്ടതുണ്ട്. അവിടത്തെ ഫയല്‍ പരിശോധനാ രീതിക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരവും വാങ്ങണം.

സോണിയ ഉദ്ഘാടനംചെയ്ത ഔദ്യോഗിക പരിപാടിയാണ് "നിര്‍ഭയ" പദ്ധതി. രമേശ് ചെന്നിത്തലയുടെ കടിഞ്ഞൂല്‍ സന്തതി. കൊച്ചിയില്‍ മാഡം സ്ത്രീസുരക്ഷാ പദ്ധതി ഉദ്ഘാടനംചെയ്യുമ്പോള്‍ നിലമ്പൂര്‍ കാടിനടുത്ത് ആര്യാടന്റെ ഗണ്‍മാനും പൊലീസുകാരും ഗുണ്ടകളും സ്ത്രീകളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ആദര്‍ശം ഉപ്പുഭരണിയിലായതുകൊണ്ട് നിര്‍ഭയം ആരെയും തല്ലാം, കൊല്ലാം. മനോരമ ഒരു നിലമ്പൂര്‍ വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ട്, ""നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: പീഡനം നടന്നിട്ടില്ല, മുറിവ് ചൂലിന്റെ പിടികൊണ്ട് കുത്തിയതുമൂലമെന്ന് പൊലീസ്"" എന്നാണ്. ചൂലിന്റെ പിടികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചാല്‍ പീഡനം ആകില്ല എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് കുത്തിയാലാണ് പീഡനക്കണക്കില്‍ പെടുക എന്നും മനോരമക്കാരന്‍ വിശദീകരിക്കണമായിരുന്നു; പീഡനം എന്തെന്നും.

*
മനോരമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍തന്നെ തമാശയാണ്. കഴിഞ്ഞ ദിവസം അവര്‍ എഴുതി: ""മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് ആയി രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്താല്‍ പെന്‍ഷന് അര്‍ഹരാകും. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിചിത്രമായ ഒരു നടപടിയുണ്ടായി. അന്ന് 27 പേരെ സ്റ്റാഫില്‍ നിയമിക്കാമായിരുന്നു. രണ്ടുവര്‍ഷവും ഒരു ദിവസവും കഴിഞ്ഞപ്പോള്‍ 27 പേരെയും മാറ്റി പുതിയ 27 പേരെ എടുത്തു. ഫലമോ, ഒരു മന്ത്രിയുടെ സ്റ്റാഫിലെ 54 പേര്‍ പെന്‍ഷന് അര്‍ഹരായി!""

വായിച്ചാല്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നു തോന്നും. അങ്ങനെയൊരു സംഭവം കേരളത്തില്‍ നടന്നിട്ടില്ല. മന്ത്രിമാരുടെ സ്റ്റാഫില്‍ പകുതിപ്പേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാകണമെന്ന് നിര്‍ബന്ധമുണ്ട്. അവര്‍ക്ക് പേഴ്സണല്‍ സ്റ്റാഫായാലും ഇല്ലെങ്കിലും പെന്‍ഷന്‍ കിട്ടും. അതും മനോരമയ്ക്കറിയില്ല. വിവരാവകാശ നിയമമൊക്കെയുള്ള നാട്ടില്‍, ഇത്തരം നുണപ്രഭാഷണം നടത്തിയാല്‍ ജീവിച്ചുപോകാമെന്ന് കരുതുന്നവരെ ശമ്പളംകൊടുത്ത് പോറ്റുന്ന കണ്ടത്തില്‍ കുടുംബത്തിന് ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള വല്ല പുരസ്കാരവും ഒപ്പിച്ചുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്.

*
കെ കെ രമ യാത്രയ്ക്കിറങ്ങുകയാണത്രെ. നല്ല കാര്യമാണ്. "ഓര്‍ക്കാട്ടേരി പൊട്ടക്കിണര്‍ വിപ്ലവ പാര്‍ടി" എന്ന് ശത്രുക്കള്‍ വിളിക്കുന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കപ്പെടും. ഇത്രയും വലിയ പ്രസ്ഥാനം കൂടെയുണ്ടായിട്ടും, യുഡിഎഫിന്റെ ആട്ടുംതുപ്പും സഹിച്ച് ഒരു സീറ്റിനുവേണ്ടി ഇരന്നുനടക്കുന്ന വീരേന്ദ്രകുമാറിന്റെ കാര്യമാണ് സങ്കടകരം. ഇടതില്‍ സീറ്റുകിട്ടാഞ്ഞപ്പോള്‍ വലതായി. അവിടെയും കിട്ടുന്നില്ലെങ്കില്‍ "യഥാര്‍ഥ" ഇടതിനെ നയിക്കാനുള്ള സുവര്‍ണാവസരം ഉപയോഗിക്കേണ്ടതല്ലേ? അങ്ങനെ സോഷ്യലിസ്റ്റ്- ഒറിജിനല്‍ ഐക്യമുന്നണി രൂപപ്പെടുത്തിയാല്‍ എല്ലാ മാഫിയകള്‍ക്കുമെതിരായ പോരാട്ടം നയിക്കാമല്ലോ. ക്ഷീണം തോന്നുമ്പോള്‍ കൃഷ്ണഗിരിയിലെ തോട്ടത്തില്‍ കയറിയാല്‍ വിശ്രമിക്കാന്‍ തണലും കിട്ടും.