Sunday, December 27, 2009

ഇരുതലമൂരി

ഇത് ശതമന്യു കണ്ടുപിടിച്ച തലക്കെട്ടല്ല. ഉണ്ണിത്താന്‍ മഞ്ചേരിയില്‍ യുദ്ധം നടത്തിയതിന്റെ പിറ്റേന്ന് വീരഭൂമിയില്‍ അമ്പരപ്പോടെമാത്രം കണ്ട് ആസ്വദിച്ച ഒന്നാംപേജ് വരയുടെ തലക്കെട്ട് 'ഇരുതലമൂരിയെ പിടികൂടി' എന്നാണ്. ഇതു വരച്ചയാള്‍ ഇന്നും ആ പത്രത്തിലുണ്ടോ എന്ന് ഉറപ്പില്ല. കാരണം കാര്‍ട്ടൂണിന് മേലാകെ മുനയാണ്. പലേടത്തും ചെന്ന് തറയ്ക്കും. ആ മുടി, കുറി, മീശ എന്നിവ മാറ്റിയും കുറച്ചുമെല്ലാം കാര്‍ട്ടൂണ്‍ കണ്ടുനോക്കൂ. പല വമ്പന്മാരുടെയും മുഖം തെളിഞ്ഞുവരുന്നില്ലേ? എങ്ങനെ സഹിക്കും? ഇത്ര മഹത്തായ വീരകൃത്യം നടത്തിയ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് അഭിനന്ദനങ്ങള്‍. തന്റേതല്ലാത്ത ആശയങ്ങളുമായി പകയും വിദ്വേഷവും ഉളുപ്പില്ലായ്മയും കുത്തിവച്ച വരകള്‍ നിരന്തരം വേണ്ടിവരുമ്പോള്‍ വല്ലപ്പോഴും ഇത്തരം ഒന്ന് വരയ്ക്കാനാകുന്നത് ആശ്വാസംതന്നെ.

ഉണ്ണിത്താന് കിട്ടിയ തല്ലിനെക്കുറിച്ച് പരസ്പര വിരുദ്ധമായ പല വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. സേവാദള്‍ നേതാവിനെയുംകൊണ്ട് ഡിസ്കഷന് പോയതിന്റെ പേരിലാണ് ആ തല്ല് എന്ന് വിശ്വസിക്കാന്‍ പ്രയാസം. വടികൊടുത്ത് അടി വാങ്ങി എന്നുപറയുന്നതാവും ശരി. ആള്‍ ഉണ്ണിത്താനാണാല്ലോ. തല്ല് പാഴ്സലായി വരുന്ന നാവ് കൈയിലുണ്ട്. അവിഹിതം പിടിക്കാന്‍ വന്നവരോട് സാറേ, ചേട്ടാ, മാമാ രക്ഷിക്കണേ എന്ന് പറഞ്ഞു കരഞ്ഞിരുന്നുവെങ്കില്‍ സംഗതി തിവാരി മോഡല്‍ ആവില്ലായിരുന്നു. തല്ലുകിട്ടിയപ്പോള്‍ മാത്രമാണ് തല കുനിഞ്ഞത്. ബോധം തിരിച്ചുകിട്ടിയപ്പോള്‍ പൂച്ച വീണ്ടും പുലിയായി.

ആദ്യം പറഞ്ഞത് ഷാനിമോള്‍ ഉസ്മാന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ചാണ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെക്കുറിച്ച് മ്ളേച്ഛമായ പരാമര്‍ശം ഒരു ആഭാസനില്‍നിന്ന് ഉണ്ടായതിനോട് ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ പ്രതികരിച്ചില്ല. പേടിയാണ് ഉണ്ണിത്താനെ. ആരെങ്കിലും പ്രതികരിച്ചുപോയാല്‍ അയാളുടെ ചരിത്രവും ഭൂമിശാസ്ത്രവും പുറത്തുവരും. കെപിസിസി ഓഫീസ് വ്യഭിചാരശാലയാണെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് ഇതേ ഉണ്ണിത്താനായിരുന്നല്ലോ. അന്ന് അത് തെളിയിക്കാന്‍ വൈദ്യപരിശോധന വേണമെന്ന് ആര്‍ക്കും തോന്നിയില്ല. ഐജിയെക്കുറിച്ച് അന്വേഷിക്കാന്‍ ഹെഡ് കോണ്‍സ്റ്റബിളിന് ചുമതല നല്‍കുന്നുതുപോലെയാണ് എഐസിസി അംഗത്തിന്റെ അവിഹിതം അന്വേഷിക്കാന്‍ കെപിസിസി എകസ്ക്യൂട്ടീവ് അംഗത്തെ നിയോഗിക്കുന്നത്. മൊയ്തീന് വലിയ പണിയൊന്നുമില്ല. വലുതായൊന്നും ചെയ്യാനുമില്ല.

രാഹുല്‍ഗാന്ധി കുമരകത്ത് വന്നതും ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോയതും ഏതാണ്ട് ഒരുപോലെതന്നെ. രാഹുലിന് പൊലീസ് കാവല്‍നിന്നു - ഉണ്ണിത്താനെ പൊക്കി ലോക്കപ്പിലാക്കി. കോവ്വ്ഗ്രസുകാര്‍ക്ക് ന്യായമായും ചോദിക്കാം-ഇതെന്തുനീതി, ഇതെന്ത് ന്യായം എന്ന്.

*
അല്ലെങ്കിലും ഉണ്ണിത്താന് ഇനി വലിയ ജാള്യമൊന്നും വേണ്ട. പ്രായംകൊണ്ട് രണ്ട് ഉണ്ണിത്താന്മാര്‍ വേണം ഒരു നാരായദത്ത് തിവാരിയാകാന്‍. വയസ്സ് എണ്‍പത്താറ്. കിടക്കയില്‍ കൂടെ മൂന്നു സ്ത്രീകള്‍. അതിലൊരാള്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നത്രെ. നാരായ ദത്ത് തിവാരി കോണ്‍ഗ്രസ് കണ്ടുപിടിച്ച വീരനാണ്. നല്ല തണുപ്പുള്ള നൈനിറ്റാളിലാണ് ജനനമെങ്കിലും സിരകളില്‍ ചൂടുള്ള രക്തം. പ്രധാനമന്ത്രിസ്ഥാനത്തുവരെ പരിഗണിക്കപ്പെട്ട പേര്. രാജീവ് മന്ത്രിസഭയില്‍ പലവകുപ്പുകള്‍ മാന്തിയ മന്നന്‍. സീതാറാം കേസരിയെയും നരസിംഹറാവുവിനെയും പ്രണബ് മുഖര്‍ജിയെയുംകാള്‍ വലിയ നേതാവ്. മൂന്നുവട്ടം യുപി മുഖ്യമന്ത്രി. ഉത്തരാഖണ്ഡ് എന്ന പുതിയ സംസ്ഥാനം വന്നപ്പോള്‍ പൂതിതോന്നി അവിടെയും മുഖ്യന്‍. പ്രായക്കൂടുതല്‍ കാരണം 2006ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് പ്രഖ്യാപിച്ചയാളാണ്. മുഖ്യമന്ത്രിസ്ഥാനത്ത് പറ്റാതാകുമ്പോള്‍ കൊടുക്കാനുള്ളതായതുകൊണ്ട് ഹൈദരാബാദിലെ താരാട്ടുപാട്ടുകേട്ട് ഉറങ്ങാനാണ് നിയോഗിച്ചത്.

ഇതാണ് കോണ്‍ഗ്രസ്. ഉണ്ണിത്താന്മാരുടെയും രാഹുല്‍മാരുടെയും തിവാരിമാരുടെയും കോണ്‍ഗ്രസ്. എണ്‍പത്താറുകഴിഞ്ഞാലും ഉശിരുപോകാത്ത പാര്‍ടി! കൊല്ലം-മഞ്ചേരി-ബംഗളൂരു റൂട്ടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സഞ്ചാരം. ഇത് എളുപ്പവഴിയാണ്. സേവാദള്‍ അഖിലേന്ത്യാ സെക്രട്ടറിയെന്നാല്‍ സേവനതല്‍പ്പരയാകുമെന്നും ആ സേവനം ഉണ്ണിത്താന് സ്ഥിരമായി വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ലെന്നും എഐസിസി ഒരു പത്രക്കുറിപ്പിറക്കിയാല്‍ തീരുന്നതേയുള്ളൂ സംശയങ്ങള്‍. ഉണ്ണിത്താനും ജയലക്ഷ്മിയും ഡിസ്കഷന്‍ പണ്ടേ തുടങ്ങിയതാണ്. സംഘടനയ്ക്കുള്ളിലും പുറത്തും അസൂയാലുക്കള്‍ ഇതുപറഞ്ഞ് ഒച്ചപ്പാടുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയുന്നുണ്ട്. ഉണ്ണിത്താനില്‍നിന്ന് ഇതല്ലാതെ പ്രതീക്ഷിക്കരുതെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്വകാര്യം പറഞ്ഞത്.

*
ഉണ്ണിത്താനെതിരെ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയിലാണ് മഞ്ചേരിക്കാര്‍ കൈകടത്തിയതെന്നും ഉഭയസമ്മത പ്രകാരമുള്ള വേഴ്ച കുറ്റകരമല്ലെന്നും വലിയ വാദങ്ങള്‍ നാട്ടില്‍ പരക്കുന്നുണ്ട്. സംഗതിയൊക്കെ ശരിതന്നെ. കോണ്‍ഗ്രസ് നേതാക്കള്‍ നിയമം പാലിക്കുന്നവരാണ്. നിയമപാലനത്തിന് കെപിസിസി ഓഫീസില്‍ ബക്കറ്റും വെള്ളവും വേണം, തീവണ്ടിയില്‍ എസി ടൂ ടയറില്‍ രണ്ടു ബര്‍ത്ത് തിരിച്ച് പ്രത്യേക കൂപ്പെ ഉണ്ടാക്കണം; രാജ്ഭവനില്‍ നാലുപേര്‍ക്ക് സുഖശയനത്തിന് പറ്റുന്ന കട്ടില്‍ വേണം; കുമരകത്ത് സ്പെഷ്യല്‍ സ്യൂട്ടുവേണം. നിയമ പാലനത്തിനുള്ള ഇത്തരം ചെറിയ ചെറിയ സംവിധാനങ്ങള്‍ നാട്ടിലാകെ ചെയ്യേണ്ടതാണ്.

ഉണ്ണിത്താന്‍ വാര്‍ത്തയല്ലാതായി, പകരം തിവാരി കയറിയെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്ത പാതി മുക്കിയെങ്കിലും നാട്ടിലാകെ പാട്ടാണ് കോണ്‍ഗ്രസിന്റെ അരമന രഹസ്യങ്ങള്‍. 'മഞ്ചേരി സംഭവ'ത്തോടെ യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രീയ വഷളന്റെ പതനമാണ് സംഭവിച്ചത്. ഉണ്ണിത്താനുപകരം പിടിക്കപ്പെട്ടത് സിപിഎം ബ്രാഞ്ചംഗമായിരുന്നെങ്കിലോ? 'സിപിഎം നേതാവ് അവിഹിതത്തിന് പിടിയില്‍' എന്ന് ഒന്നാംപേജ് വാര്‍ത്തവരും. മാത്രമോ. പുറകെ വരും വിഐപി, വിവിഐപി കൂട്ടിച്ചേര്‍ക്കലുകള്‍. കിളിരൂര്‍, കവിയൂര്‍....ഒന്നും കേരളീയര്‍ മറന്നിട്ടില്ല. സിപിഎം കാരെക്കുറിച്ച് എന്തുപറഞ്ഞാലും വാര്‍ത്തയാണ്. കോണ്‍ഗ്രസുകാരെ ഉടുതുണിയില്ലാതെ പിടിച്ചാല്‍ അത് സാധാരണ സംഭവം. മാധ്യമക്കാരെ കുറ്റംപറഞ്ഞിട്ടും വലിയ കാര്യമില്ല. മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ പരിപാടി നിഷിദ്ധമെന്നും കോണ്‍ഗ്രസുകാര്‍ ഇതിന്റെയെല്ലാം ആശാന്മാരാണെന്നും ജനങ്ങള്‍ക്ക് നന്നായറിയാം.

മൊയ്തീന്റെ അന്വേഷണം തീരുമ്പോള്‍ ഉണ്ണിത്താന്‍ തിരിച്ചുവരും. ചാനലുകള്‍ അയാളെ വിളിച്ചിരുത്തി സദാചാരമൂല്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തിക്കും. അഥവാ കോണ്‍ഗ്രസ് തിരിച്ചെടുത്തില്ലെങ്കിലോ-ഉണ്ണിത്താനും എഴുതാനുണ്ടാകും ഒരാത്മകഥ. അതില്‍ ചെന്നിത്തല വരും, ഉമ്മന്‍ചാണ്ടി വരും, പി ജെ കുര്യന്‍ വരും, മറ്റുപലരും വരും. അത്രയ്ക്കൊന്നും താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലാത്തതുകൊണ്ട് ഉണ്ണിത്താനെ അതിവേഗകോടതിയില്‍ കയറ്റി കുറ്റമുക്തനാക്കി ഒരു കെപിസിസി സെക്രട്ടറിസ്ഥാനമെങ്കിലും കൊടുക്കേണ്ടതാണ്.

*
ചോദ്യം: ഉണ്ണിത്താനോ തിവാരിയോ മഹാന്‍? മറുചോദ്യം: കോഴിയോ മുട്ടയോ ആദ്യമുണ്ടായത്?

Sunday, December 20, 2009

അറിയാം; പക്ഷേ പറയില്ല

ഈ രാത്രിയില്‍ കോഴി കൂവുംമുന്‍പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയുമെന്ന് യേശു പറഞ്ഞത് പത്രോസ് സത്യമാക്കി. യൂദാസ് ഗുരുനാഥനെ ഒറ്റിക്കൊടുത്ത് മുപ്പത് വെള്ളിപ്പണം പെട്ടിയിലാക്കി. ചതിയുടെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അബ്ദുള്‍നാസര്‍ മഅ്ദനിയെ കോയമ്പത്തൂരില്‍ ചെന്ന് കണ്ടതും പിന്തുണ കത്തായി വാങ്ങി നാട്ടില്‍ കൊണ്ട് വന്ന് വോട്ടാക്കി മാറ്റിയതും ഉമ്മന്‍‌ചാണ്ടി. കോട്ടയത്ത് വൈക്കം വിശ്വനെതിരെ വോട്ട് ചോദിച്ച് പോസ്റ്ററില്‍ മേഴ്സി രവിയുടെയും മഅ്ദനിയുടെയും ചിത്രം. പി പി തങ്കച്ചന് സ്വന്തമായി താടിയില്ലാത്തതുകൊണ്ട് താടിയുള്ള മദനിയുടെ ചിത്രം വെച്ച് പോസ്റ്ററടിച്ചാണ് വോട്ട് തേടിയത്. അദ്വാനിജിയെ ശരിപ്പെടുത്താന്‍ പോയ ഗണത്തില്‍പ്പെടുത്തി കൊടുംഭീകരനായി മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാ‍യപ്പോള്‍ മഅ്ദനി നല്ലവന്‍; പിഡിപിയുടെ വോട്ട് മധുരപ്പൂങ്കനി. പാലം കടക്കുന്നതുവരെ നാരായണാ എറ്റുവിളിച്ച് ചാടി മറുകരയെത്തിയപ്പോള്‍ മഅ്ദനിയെ നോക്കി കൂരായണാ വിളിച്ചു. യൂദാസിനും വേണ്ടേ പിന്തുടര്‍ച്ച? 'ആ'രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ആരോടുമരുളരുതോമലാളേ‘ എന്ന് ചാണ്ടി പറഞ്ഞത് മഅ്ദനി അനുസരിച്ചു. മഅ്ദനിക്ക് തീവ്രവാദത്തെ വേണ്ടാതായപ്പോള്‍ ചാണ്ടിക്ക് മഅ്ദനിയെയും വേണ്ട. പുതിയ കൂട്ടായി എ�ഡിഎഫ് വന്നുവല്ലോ. കേന്ദ്രത്തില്‍ നിന്ന് ഇണ്ടാസു വരുമ്പോഴും എന്‍.ഡി.എഫിന്റെ തേജസ് പത്രം പറയുന്നത്, യുഡിഎഫുകാര്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല, ഇത് ഇടതന്മാമാരുടെ കളിയാണെന്ന്! യുഡിഎഫിന്റെ പതിനാറിനേക്കാള്‍ പവറാണത്രേ എല്‍.ഡി.എഫിന്റെ പാര്‍ലമെന്റിലെ നാലിന്.

തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഇടതിന് പിന്തുണ പ്രഖ്യാപിച്ചതാണ് മഅ്ദനിക്ക് വിനയായത്. പിന്തുണ യുഡിഎഫിനെങ്കില്‍, നാട്ടില്‍ പതിനാറ് കൊലപാതകം നടത്തി മിണ്ടാതിരിക്കുന്ന എന്‍.ഡി.എഫിനെപ്പോലെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവേന നടക്കാമായിരുന്നു. മാതൃഭൂമിയും മിണ്ടില്ല; മനോരമയും മിണ്ടില്ല. എന്‍.ഡി.എഫിനെക്കുറിച്ച് മിണ്ടിയാല്‍ ബൈക്കില്‍ ആളുവരുമെന്നും പട്ടിയെ വെട്ടിക്കൊന്ന് പരിശീലിച്ചവരാണ് വരികയെന്നും പേടിക്കണമല്ലോ. പിന്നെ ഉമ്മന്‍‌ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും വെറുപ്പ് സമ്പാദിക്കുകയും വേണം. കൊല്ലുന്ന എ.ഡി.എഫ് അവിടെ കിടക്കട്ടെ; കൊല്ലാത്ത മഅ്ദനിയെ നമുക്ക് കൊല്ലാം. മഅ്ദനി ഐഎസ്എസ് കാലത്ത് ചെയ്തതും പറഞ്ഞതും നല്ലതെന്ന് മഅദനിപോലും പറഞ്ഞിട്ടില്ല. ഒരാളെ നന്നാകാനും വിടില്ലെന്നാണ് വാശി. വെടക്കാക്കി തനിക്കാക്കാന്‍ എളുപ്പമാണല്ലോ.

പണ്ട് വാല്മീകി എന്നൊരു മഹര്‍ഷിയുണ്ടായിരുന്നു. പൂര്‍വാശ്രമത്തില്‍ പിടിച്ചുപറിക്കാരന്‍; നീചന്‍. ശരപ്രയോഗമേറ്റ് ക്രൌഞ്ചങ്ങളിലൊന്ന് താഴേക്ക് വീഴുമ്പോള്‍ അരുതേയെന്ന് വിലപിച്ചതും അതേ വാല്മീകി തന്നെ. മഅ്ദനിയെ വാല്മീകിയോടുപമിച്ചു എന്ന ആരോപണം ശതമന്യുവിനോട് വേണ്ട. തെറ്റില്‍ നിന്ന് ശരിയിലേരിയിലേക്കുള്ള യാത്ര പുരാണത്തിലുമുണ്ടെന്ന് വെറുതെ ഓര്‍മിച്ചുപോയതാണ്. അങ്ങനെ എത്രയെത്ര മാറ്റങ്ങള്‍; തകിടംമറിയലുകള്‍. കേരളത്തില്‍ ചെങ്കൊടി താഴ്ത്തിക്കാന്‍ ഒരണസമരത്തിലൂടെ അവതാരമെടുത്ത ദിവ്യരൂപം ഒരുനാള്‍ ഇറങ്ങിവന്ന് ചെങ്കൊടി തണലേറ്റിരുന്നു. അന്ന് ഹസ്സനും ആര്യാടനും ഉമ്മന്‍ചാണ്ടിയുമെല്ലാം കമ്യൂണിസത്തെയും സോഷ്യലിസത്തെയും വാഴ്ത്തിപ്പാടി. കുഞ്ഞാലി വധക്കേസില്‍ ആരോപണവിധേയനായ ആര്യാടനെ വേദിയിലിരുത്തി എം വി രാഘവന്‍ പറഞ്ഞു: ഇവന്‍ പണ്ട് പലതും ചെയ്തിട്ടുണ്ടാകും. ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. നമ്മുടെ സ്ഥാനാര്‍ത്ഥിയാണ്, വോട്ടു ചെയ്യണം. ആര്യാടന്‍ ജയിച്ചു.

1980ല്‍ നായനാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നു. എ കോണ്‍ഗ്രസും മാണികേരളയും അധികാരത്തിന്റെ ശീതളച്ഛായയിലിരുന്നു. കയറിവന്നതും ഇറങ്ങിപ്പോയതും ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ്. അന്ന് ഒരുമിച്ചിരുന്നതുകൊണ്ട് പിന്നെ ഉമ്മന്‍‌ചാണ്ടി ചെയ്ത എല്ലാ കള്ളത്തരത്തിന്റെയും ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയിലാണോ? കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്ന് ഇടതായും വലതായും പോയപ്പോള്‍ മാര്‍ക്സിസ്റ്റുകരെ ചൈനാചാരന്മാരെന്ന് വിളിക്കാന്‍ മുന്‍പില്‍ സിപിഐ ആയിരുന്നു. കടുത്ത ശത്രുത. ഇന്നലത്തെ സഖാവ് ഇന്നത്തെ 'ചൈനാചാരന്‍'. മാര്‍ക്സിസ്റ്റുകാര്‍ കൂട്ടത്തോടെ ജയിലില്‍. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി. അന്ന് സിപിഐ എം പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം 'വെക്കട വലതാ ചെങ്കൊടി താഴെ; പിടിയെട വലതാ മൂവര്‍ണക്കൊടി' എന്ന്. കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ക്ക് സിപിഐ കൂട്ടുനിന്നു എന്നുവന്നപ്പോള്‍ ക്ഷോഭത്തോടെ വിളിച്ചത്. തിരിച്ചും അതേതീവ്രതയോടെ ആക്രമണമുണ്ടായി. ഭട്ടിന്‍ഡ പ്രമേയം വിരിഞ്ഞു. സിപിഐ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ മുന്നണിയിലേക്ക് സിപിഐ എമ്മും സിപിഐയും ഒന്നിച്ചുവന്നു. ഇന്ന് രണ്ടു ഒന്നിച്ച്. അന്നത്തെ മുദ്രാവാക്യം എടുത്തിട്ട് ആരെങ്കിലും അലക്കുമോ? നിങ്ങള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരല്ലേ അതുകൊണ്ട് നിങ്ങളെ തൊടാന്‍ ഞങ്ങളില്ല എന്ന് സിപിഐ എം പറയുമോ?

ഇന്ദിര ഇന്ത്യയായി സ്വയം മാറി ഹിറ്റ്ലറുടെ പെണ്‍ജന്മമാണെന്ന് വന്നപ്പോള്‍ അര്‍ധഫാസിസത്തിന്റെ അപകടത്തെ ചെറുക്കാന്‍ ജയപ്രകാശ് നാരായണനടക്കമുള്ളവര്‍ നയിച്ച യുദ്ധത്തില്‍ കമ്യൂണിസ്റ്റുകാരും ജനസംഘവുമുണ്ടായിരുന്നു. അതുകൊണ്ട്, ജനസംഘം പഴയ സഖ്യകക്ഷിയല്ലേ, വരൂ നമുക്ക് ഭായിഭായി കളിക്കാമെന്ന് ഏതെങ്കിലും കമ്യൂണിസ്റ്റുകാരന്‍ ഇന്നു പറയുമോ? സോവിയറ്റ് യൂണിയന്റെ പരിപ്പെടുക്കാന്‍ നടന്ന പലരും ഫാസിസത്തെ ചെറുക്കാനുള്ള ഐക്യമുന്നണിയില്‍ അണിയണിയായി നിലകൊണ്ട് സാക്ഷാല്‍ സ്റ്റാലിന്റെ ഉത്തരവുകള്‍ അനുസരിച്ചിരുന്നില്ലേ? തെരഞ്ഞെടുപ്പുകളില്‍ അടിയന്തര സംവിധാനങ്ങള്‍ രൂപപ്പെടും. സ്ഥലത്തെയും കാലത്തെയും തിരിച്ചറിഞ്ഞ് പറ്റാവുന്ന വിധത്തില്‍ പ്രയോഗിക്കാനുള്ളതാണ് അത്തരം സമീപനം. മനോരമയും മാതൃഭൂമിയും മര്‍ഡോക്കും മുനീര്‍വിഷനും ഐക്യമുന്നണിയുണ്ടാക്കി മാര്‍ക്സിസ്റ്റ് മേധം നടത്തുന്നില്ലേ? അവര്‍ യുഡിഎഫിന്റെ സഖ്യകക്ഷിയല്ലേ? എല്ലാ ആക്രമണങ്ങളും സഹിച്ച് അനങ്ങാതിരിക്കാനാനോ ഇടതുപക്ഷത്തിന്റെ നിയോഗം?

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താനും ക്ഷീണിപ്പിക്കാനും സംഘടിതശ്രമം നടക്കുന്നു എന്നാണ് 19ആം പാര്‍ടികോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചത്. കേരളത്തില്‍ ആക്രമണത്തിന്റെ തോത് അല്പം കൂടുതലാണ്. ആ സമയത്ത്, ഞങ്ങളിതാ പഴയ കൂട്ടരല്ല, നന്നായിട്ടുണ്ട്, തീവ്രവാദം തീരെയില്ല എന്ന് വിളിച്ചുപറഞ്ഞ് പിന്തുണ നല്‍കാനെത്തിയ പിഡിപിയെ മതിലിനുപുറത്ത് നിര്‍ത്തണമായിരുന്നുവോ? വോട്ട് വേണ്ടെന്നു പറയണമായിരുന്നുവോ?

തെരഞ്ഞെടുപ്പ് കഴിഞ്ഞു; എല്‍ഡിഎഫ് നാല് സീറ്റിലേക്ക് ചുരുങ്ങി; മഅ്ദനിയുടെ തെരഞ്ഞെടുപ്പ് പിന്തുണയുടെ കാലവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത ആണവകരാറും ഇസ്രയേലി അഴിമതിയും അമേരിക്കന്‍വിധേയത്വവും വിലക്കയറ്റവുമൊന്നും മിണ്ടാതെ മഅദനിയിലും ലാവ്ലിനിലും ചര്‍ച്ച തളച്ചിടാന്‍ യുഡിഎഫിന് കഴിഞ്ഞു. തീവ്രവാദകക്ഷിയുമായി കൂട്ടുകൂടി എന്ന പ്രചാരണത്തില്‍ മതനിരപേക്ഷവിശ്വാസികളായ ചിലരെല്ലാം വീണുപോയി. അത് വോട്ടില്‍ പ്രതിഫലിച്ചു. പിഡിപിയുമായി യോജിച്ച് വേദി പങ്കിട്ടത് ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. അതേസമയം, എന്‍ഡിഎഫ് എന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ എന്ന വര്‍ഗീയവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ സംഘടനയുടെ പിന്തുണ യുഡിഎഫിന് കിട്ടിയിരുന്നു എന്ന കാര്യം കേന്ദ്ര കമ്മിറ്റി ഓര്‍മിപ്പിക്കുകയും ചെയ്തു. അത്രയുമാണ് കാര്യം.ഇതിലെന്ത് അവ്യക്തത? തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ടികള്‍, ഗ്രൂപ്പുകള്‍, ജനവിഭാഗങ്ങള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കേണ്ടത് ആവശ്യമാണ്; അതേസമയം, അത്തരത്തിലുള്ള നീക്കങ്ങളിലൂടെ പാര്‍ടിയുടെ മതനിരപേക്ഷ വ്യക്തിത്വം മാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കണം ഇതാണ് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ച നിലപാട്. രാഷ്ട്രീയമോ തെരഞ്ഞെടുപ്പ്പരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ജാതിയെയും വര്‍ഗീയതയെയും ഉപയോഗിക്കുന്നതിനെതിരായ പോരാട്ടം തുടരുമെന്നാണ് പാര്‍ടി പ്രഖ്യാപിച്ചിട്ടുള്ളത്.

പിഡിപി പിന്തുണച്ചത് തെരഞ്ഞെടുപ്പിലെ കാര്യം. സൂഫിയ മഅ്ദനി അറസ്റ്റിലായത് കേസുമായി ബന്ധപ്പെട്ട നിയമപരമായ നടപടി. രണ്ടും രണ്ടായി എല്‍ഡിഎഫ് കാണുന്നതുകൊണ്ട് രാഷ്ട്രീയം അതിന്റെ വഴിക്കും നിയമം അതിന്റെ വഴിക്കും. അങ്ങനെ ഉമ്മന്‍‌ചാണ്ടി കാണാത്തതുകൊണ്ട് നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടു; അത് പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞ് തലയൂരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം പറയില്ലെന്നു മാത്രം. പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാരുടെ അന്തസ്സ് വര്‍ധിക്കുമല്ലോ. എന്‍ഡിഎഫോ പിഡിപിയോ വര്‍ഗീയ-തീവ്രവാദശക്തി എന്ന് മനോരമ ഒരുനാളും 'നിങ്ങള്‍ പറയൂ' എന്ന മേമ്പൊടിയുമായി ചോദിച്ചിട്ടില്ല.

*
ദാസനും വിജയനും കര്‍ണാടക പൊലീസായി ബംഗ്ലാദേശില്‍ പോയ കഥ എഴുതിയ അതേമഹാന്റെ ഭാവനയിലാണ് ഏതാനുംമാസംമുന്‍പ് അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തി ഗവര്‍ണര്‍ക്ക് കൊടുത്തു എന്ന കഥയും വിരിഞ്ഞത്. രണ്ടും മനോരമയുടെ പൊള്ളക്കഥ. ഇതാണ് യുഡിഎഫിനുള്ള മാധ്യമസഹായം.

ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിക്ക് ഉപദേശം നല്‍കാന്‍ വീരഭൂമിയെ നിയമിച്ചു എന്നും കേള്‍ക്കുന്നു. അത് മറ്റൊരു മാധ്യമസഹായം.

ശംഭോ മഹാദേവാ.

Sunday, December 13, 2009

കലക്കവെള്ളത്തിലെ മീന്‍പിടിത്തം

ബസ് കത്തിക്കാന്‍ പദ്ധതിയിട്ട കൂട്ടത്തില്‍ സൂഫിയ മഅ്ദനിയുമുണ്ടെന്ന് തടിയന്റവിട നസീര്‍ മൊഴിനല്‍കിയപ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും ഉത്സവം. സൂഫിയ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ഭാര്യ; മഅ്ദനി പിഡിപിയുടെ ചെയര്‍മാന്‍; പിഡിപി ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിക്ക് പിന്തുണ നല്‍കിയ പാര്‍ടി. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം? ഇതിന്റെ പനിയാണ് ഇതുവരെ കണ്ടത്. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ പാര്‍ടിക്കാര്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കുറ്റങ്ങളെല്ലാം മാര്‍ക്സിസ്റ്റുപാര്‍ടിയുടെ മൂര്‍ധാവില്‍ കെട്ടിവച്ചേ തീരൂ എന്ന്! വെളുക്കെച്ചിരിയുമായി നടക്കുന്ന അബ്ദുസമദ് സമദാനി ഇപ്പോഴും യുഡിഎഫിലുണ്ട്. പുള്ളിക്കാരന്റെ പിന്നാലെ ഏതെങ്കിലും മാധ്യമക്കാരന്‍ ഒന്ന് കൂടിനോക്കട്ടെ. അപ്പോഴറിയാം യുഡിഎഫിന്റെ വെപ്രാളം എന്തിനെന്ന്. അക്കഥയുടെ വിവരണം പിന്നെയാകാം. എന്തിനും വേണമല്ലോ ശക്തമായ തെളിവ്. തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല.

തല്‍ക്കാലത്തെ വിഷയദാരിദ്ര്യം തീര്‍ക്കാന്‍ തടിയന്റവിട നസീര്‍ കടന്നുവന്നത് ഭാഗ്യം. അല്ലെങ്കില്‍ വലഞ്ഞുപോയേനെ. പുള്ളിക്കാരന്‍ ചില്ലറ കേസല്ല. പിടിയിലായത് ബംഗ്ളാദേശില്‍. ബോംബുസ്ഫോടനവും സ്ഫോടകവസ്തു കടത്തും തീവ്രവാദി റിക്രൂട്ട്മെന്റുമടക്കം വമ്പന്‍ പരിപാടികളുടെ നടത്തിപ്പുകാരന്‍. ലഷ്കര്‍ ഇ തോയ്ബ എന്ന എമണ്ടന്‍ ചരക്കിന്റെ നടത്തിപ്പുകാരന്‍. ചെയ്തുകൂട്ടിയ പലവകക്കാര്യങ്ങളില്‍ ഒരുറുമ്പുമണിയോളം വലുപ്പമേ ഉള്ളൂ കളമശേരി ബസ് കത്തിക്കലിന്. തടിയില്ലാത്ത തടിയന്റവിടയ്ക്ക് നാട്ടില്‍ എട്ടുകേസുണ്ട്. നാലെണ്ണം യുഡിഎഫിന്റെ കാലത്തു നടത്തിയ മഹദ് പ്രവര്‍ത്തനങ്ങള്‍. ഒന്ന് ഇ കെ നായനാരെ കൊല്ലാന്‍ പദ്ധതിയിട്ടത്. മൂന്നെണ്ണം ഈയടുത്ത കാലത്ത് ചെയ്തുകൂട്ടിയത്.

നായനാരെ കൊല്ലാനുള്ള പദ്ധതി പിടിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇമേജ് നന്നാക്കാനുള്ള പരിപാടിയെന്ന് രാഘവനും സുധാകരനും പരിഹസിച്ചു. യുഡിഎഫ് നേതാക്കള്‍ നാടാകെ പാടി നടന്നു-നായനാരെ വധിക്കാന്‍ ശ്രമിക്കുകയോ-ഛായ്, ലജ്ജാവഹം, തട്ടിപ്പ് എന്ന്. '99ല്‍ നടന്ന സംഭവം അന്വേഷിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കേസ് കോടതിയിലെത്തിച്ചു. പിന്നെ വന്നത് യുഡിഎഫ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടക്കുന്ന മഅ്ദനിയുടെയും പിഡിപിയുടെയും തടിയന്റവിട നസീറിന്റെയും പിന്തുണ യുഡിഎഫിന്. അവര്‍ ജയിച്ചു; ഉമ്മന്‍ചാണ്ടി കളിച്ചു. നായനാര്‍ വധശ്രമക്കേസ് ആവിയായി. തടിയന്റവിട നസീര്‍ പുണ്യവാളനായി. അഞ്ചുകൊല്ലം നടന്നത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍. യുഡിഎഫിനെ ജനങ്ങള്‍ ഇറക്കിവിട്ടശേഷം 2006ലാണ് പിന്നെ ആ കേസിന് ജീവന്‍ വച്ചതും കുറ്റപത്രം കോടതിയിലെത്തിയതും. ആരാണ് നായനാര്‍ വധശ്രമക്കേസ് മുക്കിയത്-യുഡിഎഫ്. ആരാണ് അതിന് ചുക്കാന്‍ പിടിച്ചത്-ഉമ്മന്‍ചാണ്ടി. ആരാണ് തടിയന്റവിട നസീറിനെ പിടിക്കാന്‍ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയത്-കേരള പൊലീസ്. ആരുടെ കാലത്ത്-എല്‍ഡിഎഫിന്റെ. എന്നിട്ടും എന്തിനീ ബഹളം-അതാണ് സാറെ രാഷ്ട്രീയം.

*
തടിയന്റവിട നസീര്‍ വന്നതും സൂഫിയ മഅ്ദനി കേസില്‍പെട്ടതും സിപിഐ എമ്മുമായി എന്തുബന്ധം എന്നുമാത്രം ചോദിക്കരുത്. എല്‍ഡിഎഫിന് പിഡിപി പിന്തുണ പ്രഖ്യാപിച്ചില്ലേ. അതുമതി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍. മാറാട്, പൂന്തുറ, വളപട്ടണത്തെ പൈപ്പ് ബോംബ്, മട്ടന്നൂരിലെ നാടന്‍ബോംബ്, എന്‍ഡിഎഫ് ആസ്ഥാനത്തെ സ്ഫോടനം ഇത്യാദി കാര്യങ്ങളൊന്നും മിണ്ടരുത്. കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഉമ്മന്‍ചാണ്ടി സാഹിബിനെയും വേദനിപ്പിക്കരുത്. അവര്‍ പാവം എന്‍ഡിഎഫിന്റെ പിന്തുണയല്ലേ നേടിയതുള്ളൂ. എന്‍ഡിഎഫ് പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മുനീര്‍ സാഹിബിന് സീറ്റു കിട്ടാഞ്ഞകാര്യം ആരോടും പറയുകയേ അരുത്.

കുഞ്ഞാലിക്കുട്ടി ചെല്ലുന്നിടത്തെല്ലാം കുഴപ്പമാണ്. അടുത്ത നാളുകളില്‍ നാദാപുരത്ത്, പിന്നെ കാസര്‍കോട്ട്. കാസര്‍കോട്ട് രണ്ടുപേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരു ലീഗുകാരനെ കൊന്നത് ആര്‍എസ്എസ്. കത്തിയ വാഹനങ്ങള്‍ക്കും കടകള്‍ക്കും കണക്കില്ല. തമിഴ്നാടിന്റെ ബസ് കത്തിയമര്‍ന്ന അതേ തീതന്നെയാണ് ലീഗുകാരന്റെ പന്തത്തിലും ജ്വലിച്ചത്. കെ.എസ്.യുക്കാര്‍ കത്തിച്ചുകളഞ്ഞ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വല്ല കൈയും കണക്കുമുണ്ടോ. ഇതൊന്നും അറിയാത്ത നാട്ടുകാരാണ് ഇപ്പോള്‍ പത്രം വായിക്കുന്നത് എന്നുതോന്നുന്ന തോന്നലിനെ നമുക്ക് വാഴ്ത്തിപ്പാടാം.

തടിയന്റവിട നസീറിനെയും സൂഫിയ മഅ്ദനിയെയും കാണിച്ച് സിപിഐ എമ്മിനെ പേടിപ്പിക്കുകയാണ്. പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ ഏതായാലും തടിയന്റവിട നസീര്‍ പിഡിപിക്കാരനല്ല. ബസ് കത്തിക്കുന്ന കാലത്ത് മഅ്ദനിയുടെ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ നല്‍കിയിട്ടുമില്ല. അന്നും അതിനുശേഷവും കോയമ്പത്തൂര്‍ ജയിലില്‍ചെന്ന്, മഅ്ദനിസാഹിബിന്റെ പിന്തുണ യാചിച്ച കോണ്‍ഗ്രസുകാരില്‍ ഏതൊക്കെ തലകളുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നന്നായറിയാം. അവരെ ഒന്ന് പേടിപ്പിച്ചു നോക്കിയാല്‍ വല്ലതും തടയുമായിരിക്കും.

*
അച്ചായന്റെ പത്രം പറയുന്നത് തടിയന്റവിട നസീര്‍ സിപിഐ എമ്മിന്റെ സമ്മേളനങ്ങളെ ബാധിക്കും എന്നാണ്. വീരഭൂമിയുടെ കണ്ടുപിടിത്തം, നായനാര്‍ വധശ്രമ കേസ് എല്‍ഡിഎഫ് മുക്കിയെന്നും സിപിഐ എമ്മില്‍ അമര്‍ഷമെന്നും. നോക്കണേ സംഗതികളുടെ പോക്ക്. ലക്ഷ്യം ഭീകരവാദികളെ കണ്ടെത്തലല്ല; അമര്‍ച്ചചെയ്യലല്ല-സിപിഐ എമ്മിനെ തോണ്ടല്‍മാത്രം.

കശ്മീരില്‍ല്‍ നാല് മലയാളിയുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട വിവരമറിഞ്ഞ് കേരള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തടിയന്റവിട നസീറിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്ന് എല്ലാര്‍ക്കുമറിയാം-പക്ഷേ മിണ്ടില്ല. മിണ്ടിയാല്‍ ക്രെഡിറ്റ് കോടിയേരിക്കാവുമല്ലോ. ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. പകരം നമുക്ക് തച്ചങ്കരിക്കളി കളിക്കാം.

*
തച്ചങ്കരി ഐജിയാണ്. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴും അശോകസ്തംഭവുമായി നടന്നയാളാണ്. അന്നും കിട്ടിയിട്ടുണ്ട് കുറെ ചുമതലകളും സ്ഥാനങ്ങളും. ഇപ്പോള്‍ ബംഗളൂരുവില്‍ ചെന്നത് തടിയന്റവിട നസീറിനെ ചോദ്യംചെയ്തുള്ള അന്വേഷണത്തിന് കേരളത്തിന്റെ ഭാഗത്തുനിന്ന് മേല്‍നോട്ടം വഹിക്കാനാണ്. അവിടെ കേന്ദ്ര തീവ്രവാദ വിരുദ്ധ പൊലീസുണ്ട്, കര്‍ണാടകത്തിലെയും ഗുജറാത്തിലെയും പൊലീസുകാരുണ്ട്. അവരെല്ലാം രേഖപ്പെടുത്തുന്ന വിവരം തച്ചങ്കരി എങ്ങനെ അട്ടിമറിക്കും? പിണറായി വിജയനെതിരെ നടന്ന വീടുവിവാദം അന്വേഷിച്ച് കുറ്റവാളികളെ പിടികൂടിയ പൊലീസ് സംഘത്തിന്റെ മേല്‍നോട്ടം തച്ചങ്കരിക്കായിപ്പോയതുകൊണ്ട് ആ പേരുവച്ച് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദമുണ്ടാക്കുന്നതിന്റെ സാംഗത്യം വീരേന്ദ്രകുമാറിന്റെയും ബിജെപിക്കാരന്റെയും കുരുട്ടുബുദ്ധിക്കേ പിടികിട്ടൂ.

കലക്കവെള്ളത്തിലെ മീന്‍പിടിത്തത്തെക്കുറിച്ചുമാത്രമല്ല, വെള്ളം കലക്കി മീന്‍പിടിക്കുന്നതിനെക്കുറിച്ചും മലയാളിയെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ് നിലത്തെഴുത്താശാന്മാര്‍. ഇത് അത്ര നല്ല പാഠമല്ല.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി, വീടുകയറി പറഞ്ഞത് 'ഉംറയ്ക്ക് പോയതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നെ പുറത്താക്കിയത്' എന്നായിരുന്നു. വര്‍ഗീയത ഇളക്കിവിട്ടപ്പോള്‍ അല്‍പ്പം വോട്ടുകിട്ടി. ഇപ്പോള്‍ ഇസ്ളാമിക തീവ്രവാദവുമായി സിപിഐ എമ്മിനെ കൂട്ടിക്കെട്ടി മൃദുഹിന്ദു മനസ്സിനെ ഇളക്കിവിടാനാണ് ശ്രമം. ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം. മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്.

Sunday, December 6, 2009

വിഷയദാരിദ്ര്യം

ദാരിദ്ര്യം പലവിധത്തിലുണ്ട്. പരമപ്രധാനം പണത്തിന്റെ ദാരിദ്ര്യം. ദരിദ്രനാരായണന്മാരുടെ നാടായ ഇന്ത്യയില്‍ ജനസംഖ്യയുടെ വളര്‍ച്ചപോലെ ദാരിദ്ര്യത്തിന്റെ അളവും മേലോട്ടുതന്നെ. ആശയദാരിദ്ര്യം, വിഷയദാരിദ്ര്യം, ചങ്കൂറ്റ ദാരിദ്ര്യം തുടങ്ങിയ ഇനങ്ങള്‍ സാധാരണ മനുഷ്യരെ ബാധിക്കുന്നതല്ല. "എന്താ നിങ്ങടെ പരിപാടി, പറയൂ പറയൂ കോണ്‍ഗ്രസേ'' എന്ന മുദ്രാവാക്യം കേട്ട് തലകുനിച്ചുപോകേണ്ടിവരുന്നത് രാഷ്ട്രീയത്തിലെ ആശയദാരിദ്ര്യം. പറയാന്‍ ഒരു പരിപാടിയില്ലാത്ത പടപ്പാണല്ലോ അത്.

എല്ലാ ദിവസവും മിനിമം ഭക്ഷണം കിട്ടാത്തവരാണ് ദരിദ്രന്മാര്‍. ശതമന്യുവിന്റെ ചില സഹജീവികള്‍ക്ക് ഭക്ഷണത്തിന് മുട്ടില്ല. മൂന്നും നാലും നേരം മൃഷ്ടാന്നം. പക്ഷേ, അവരെ ഇന്ന് ദാരിദ്ര്യം അലട്ടുന്നു-ആശയദാരിദ്ര്യം. എഴുതാന്‍ കഥകളില്ല; എഴുതുന്നത് ഫലിക്കുന്നില്ല. വാര്‍ത്ത വേണമെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയെക്കുറിച്ചുതന്നെയാകണം; അതിനേ വായനക്കാരുള്ളൂ എന്നാണ് ഒരു പേനോപജീവി പറഞ്ഞത്. ഊരും പേരും ഉറപ്പിച്ചു പറയാനാകാത്ത സ്വന്തം പാര്‍ടിയുടെ പ്രവര്‍ത്തകയോഗത്തില്‍, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ആശയപ്രതിസന്ധിയാണെന്ന് പ്രസംഗിക്കുന്ന നേതാവും ആ പ്രസംഗം അക്ഷരംവിടാതെ അച്ചടിക്കുന്ന പത്രവും ഉള്ള നാടാണ് നമ്മുടേത്. വീരന്റെ പാര്‍ടിക്ക് ആളുമില്ല, ആശയവുമില്ല-അതുകൊണ്ട് പ്രതിസന്ധിയുമില്ല. അത്യാവശ്യം വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടാന്‍ ചില അവാര്‍ഡുകള്‍, അന്വേഷണ കമീഷനുകള്‍ എന്നിവയൊക്കെ തരപ്പെടുന്നതുപോരാഞ്ഞാണ് പാര്‍ടിയോഗമെന്ന പേരില്‍ ചിലരെയെല്ലാം തട്ടിക്കൂട്ടി മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനിറങ്ങുന്നത്. ഇത്തരം സ്വമുഖപ്രചാരണ തല്‍പ്പരര്‍ക്കുമാത്രമാണ് ഇന്നാട്ടില്‍ ദാരിദ്ര്യമില്ലാത്തത്.

നഗരമധ്യത്തിലൂടെ ഉടുതുണിയുരിഞ്ഞോടി പന്തയപ്പണം പറ്റിയ ഒരു നേതാവ് യുഡിഎഫിന്റെ ഉമ്മറപ്പടിയിലുണ്ട്. സ്വന്തം മുണ്ടുരിയപ്പെട്ടാലും വാര്‍ത്താപുരുഷനായാല്‍ മതി. ഇത്തരക്കാരെക്കുറിച്ച് എഴുതിയെഴുതി ശതമന്യുവിനും മടുത്തു. ഗര്‍ഭസത്യഗ്രഹത്തിന്റെയും ക്രിമിനല്‍കേസില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന കോടതിയുത്തരവിന്റെയും കഥ എഴുതാന്‍ കൊള്ളാവുന്നതല്ലല്ലോ. പൂഞ്ഞാറില്‍നിന്ന് പലപല കഥകളുണ്ടെങ്കിലും പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജിന് അല്‍പ്പം മാന്യതയും മര്യാദയും കുത്തിവയ്ക്കാന്‍ അതൊന്നും പോരാ. ചില രോഗങ്ങള്‍ക്ക് ചികിത്സയേ ഇല്ല. മോശത്തരങ്ങള്‍ വിളിച്ചുപറയാന്‍ മറ്റുള്ളവര്‍ തയ്യാറാകാത്തത് സ്വന്തം മിടുക്കുകൊണ്ടാണെന്ന് കരുതുന്ന രോഗികളുടെ കൂട്ടത്തില്‍ വീരനും ജോര്‍ജും ക്രിമിനല്‍ പത്രക്കാരനും ക്രൈമിന്റെ രണ്ടാം പതിപ്പുകാരനും മുമ്പന്തിയില്‍തന്നെ. ഇവര്‍ക്ക് സഹായമായി നിര്‍ദിഷ്ട മെഡിക്കല്‍ സര്‍വകലാശാലയില്‍ പ്രത്യേക വകുപ്പുണ്ടാക്കാന്‍ ശ്രീമതി ടീച്ചര്‍ കരുണകാട്ടട്ടെ.

പറഞ്ഞുതുടങ്ങിയത് ദാരിദ്ര്യത്തെക്കുറിച്ചാണ്. നാട്ടില്‍ എന്തേ പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നില്ലേ? ഭരണം നടക്കുന്നില്ലേ? സൂര്യന്‍ കിഴക്കുദിക്കുന്നില്ലേ? മഴയും വെയിലുമില്ലേ? എന്നിട്ടുമെന്തേ ഞങ്ങള്‍ക്ക് വിഷയദാരിദ്ര്യമാണ്, ഇത് മാന്ദ്യകാലമാണ് എന്ന് വായനക്കാരോട് വിലപിക്കാന്‍ സടകൊഴിയാത്ത മാധ്യമേന്ദ്രന്മാര്‍ തയ്യാറാകുന്നു? അവിടെയാണ് കളി. സംഗതി വാര്‍ത്താദാരിദ്ര്യമല്ല-കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്ന് ദഹനക്കേടുണ്ടായതിന്റെ അസ്ക്യതയാണ്.

ഈ പഞ്ഞകാലത്തിനു മുമ്പോട്ടൊന്നു നടക്കാം. ലാവ്ലിന്‍ കാലംവരെ മതി. ലാവ്ലിന്‍ വാര്‍ത്തയില്ലാത്ത ദിവസങ്ങളുണ്ടായിരുന്നോ മലയാളിയുടെ സുപ്രഭാതങ്ങളില്‍? മലപ്പുറം കത്തിമുതല്‍ എകെ 47 വരെ എടുത്തല്ലിയോ പവനായിമാര്‍ നിരന്നുനിന്നത്. എവിടെ വരദാചാരിയുടെ തല? ആ തല സിബിഐയുടെ കേസിന്റെ മുഖ്യതെളിവായിവരെ മാറ്റിയവര്‍ ഇന്ന് വരദാചാരി എന്ന പേരുമിണ്ടുമോ? എന്തൊക്കെ-സിംഗപ്പുരില്‍ ബിസിനസ്, നൂറുവട്ടം വിദേശയാത്ര, ടെക്ക്നിക്കാലിയ എന്ന കടലാസുകമ്പനി, ഫയല്‍ മുക്കല്‍, മക്കളുടെ പഠനത്തിന് വന്‍ചെലവ്, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍, ഗവര്‍ണറുടെ ഫയലുകളും മന്ത്രിസഭാ രേഖകളും ചോര്‍ത്തല്‍-ഇങ്ങനെ. ഏതെങ്കിലും ഒന്ന് പൊളിയാതെ അവശേഷിക്കുന്നുണ്ടോ? ഏറ്റവുമൊടുവില്‍ ഇന്റര്‍നെറ്റുവഴി ഇതാ കൊട്ടാരംപോലത്തെ വീട് എന്ന കഥ. അതും പൊളിഞ്ഞില്ലേ? ഇനി ഇമ്മാതിരി വേവാത്ത പരിപ്പുംകൊണ്ട് വന്നാല്‍ നാട്ടുകാര്‍ വകവയ്ക്കുമോ? ഇപ്പോള്‍തന്നെ കോപ്പി ഇടിയുന്നുണ്ടെന്നാണ് കേള്‍വി.

പ്രചരിപ്പിച്ചതല്ല യഥാര്‍ഥ വീടെന്ന് തെളിഞ്ഞപ്പോള്‍ ഇറക്കിയ പുതുകഥ നോക്കൂ-പിണറായിക്കെതിരായ എല്ലാ കഥകളും ഇത്തരത്തിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പബ്ളിക് റിലേഷന്‍സ് മാനേജര്‍മാര്‍ സൃഷ്ടിച്ച കപടനാടകമാണ് അതെന്ന്. അത് ക്രൈമിന്റെ രണ്ടാംപതിപ്പുകാരന്‍ ആകുന്നത്ര ശക്തി സ്വരുക്കൂട്ടി എഴുതിനോക്കി. അപ്പോഴേക്കും പക്ഷേ, ഇ- മെയിലിന്റെ ഉറവിടം പുറത്തുവന്നു-വരദാചാരിയുടെ തലപോലെ അതും പൊളിഞ്ഞു. എന്നിട്ടുമുണ്ടോ നിര്‍ത്തുന്നു. പിന്നെയും തുടരുന്നു പി സി ജോര്‍ജിന്റെ അഖണ്ഡ സഹസ്രനാമം. അതൊക്കെ കൈയിലേക്ക് സ്വീകരിച്ച് നാട്ടുകാര്‍ക്കു വിളമ്പാന്‍ കുറെ മാധ്യമ ദരിദ്രവാസികളും! ഇനിയും ഇത്തരം കഥകളുംകൊണ്ടു വന്നാലത്തെ അനുഭവം ഓര്‍ത്ത് 'ഇത് മാന്ദ്യകാലമാണേ, ഒന്നും എഴുതാനും പറയാനുമില്ലേ' എന്ന് വിലപിക്കുന്നവര്‍ക്കുവേണം നല്ല നമസ്കാരം പറയാന്‍. പോണമച്ചാന്‍ തിരുമ്പിവന്നാലും വിശേഷിച്ച് ഒന്നും ചെയ്യാനില്ല എന്നര്‍ഥം.

*
ചിലരെല്ലാം മുന്നില്‍കാണുമ്പോള്‍ ചിരിച്ചുകാട്ടുന്നതും മന്നവേന്ദ്രാ വിളങ്ങുന്നു എന്നു കരയുന്നതും സ്നേഹംകൊണ്ടാണെന്നാണ് വിചാരം. അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്ന വാര്‍ത്തകള്‍ മുറിച്ചെടുത്ത് ഫയല്‍ചെയ്ത് മറുപടി അയക്കാനും അവാര്‍ഡുകമ്മിറ്റിക്കാരുമായി ബന്ധപ്പെടാനും വീരഭൂമിയില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. അങ്ങനെ ചൂണ്ടയില്‍ കൊളുത്തി വലിക്കപ്പെടുന്നവര്‍ക്ക് പത്രത്തില്‍ സ്വന്തം ചിത്രവും വാര്‍ത്തയും വരുന്നതുകണ്ട് സായൂജ്യമടയാം-നഷ്ടപ്പെടാന്‍ ഒരു ശില്‍പ്പവും വണ്ടിച്ചെക്കും മാത്രം.

ഒരു മാധ്യമചര്‍ച്ചയില്‍ കേട്ടത്, ഇന്നാട്ടിലെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മിനിമം ധാര്‍മികത നഷ്ടപ്പെട്ടു എന്ന വിലാപമാണ്. സ്വന്തം മുതലാളിയുടെ വീരകൃത്യങ്ങള്‍ എഴുതി സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിച്ചാല്‍ പണിപോകും എന്ന പേടി മനസ്സിലാക്കാം. എന്നാല്‍, മറ്റൊരു പത്രത്തിന്റെ മുതലാളിയെ വിഷമിപ്പിക്കുന്ന വാര്‍ത്തയ്ക്ക് സ്വന്തം സ്ഥാപനം വിലക്കുകല്‍പ്പിച്ചാലോ? പുറമേക്ക് കാണുന്നതൊന്നുമല്ല സെന്‍സര്‍ഷിപ്പ്. വയനാട്ടിലെ ഭൂമികൈയേറ്റത്തിന്റെ വാര്‍ത്ത ഏതെങ്കിലും പത്രത്തില്‍ കാണാനായോ? പത്രമുതലാളിയുടെ ആര്‍ത്തിമൂലം അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ട വയനാടന്‍ ആദിവാസികളുടെ ദയനീയചിത്രം ഏതെങ്കിലും പത്രം വരച്ചുകാട്ടിയോ? ഇല്ല; ഇല്ല; ഇല്ല. അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍, ആദ്യം ക്രൈംമോന്‍, പിന്നെ സ്വന്തം മോന്‍, അതും കഴിഞ്ഞ് ഞാന്‍തന്നെ- ഇറങ്ങിവന്ന് നാറ്റിച്ചുകളയും. ഈ പ്രക്രിയയെയാണ് മഹത്തായ മാധ്യമ സ്വാതന്ത്ര്യം, രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യം എന്നെല്ലാം ശബ്ദതാരാവലിയില്‍ വിവക്ഷിക്കുന്നത്.

*
മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍നിന്ന് വാര്‍ത്തകള്‍ വരാത്തതിലാണ് സങ്കടം. കോണ്‍ഗ്രസില്‍ വാര്‍ത്തകളില്ലാഞ്ഞിട്ടല്ല. അതു വേണ്ട. മണ്ണും ചാരിനിന്ന വയലാര്‍ജി മണവാളന്റെ കുപ്പായം തയ്പിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. വയലാര്‍ജിക്ക് പലതും വഴങ്ങും. ചെന്നിത്തലയ്ക്ക് ഇല്ലാത്തത്; ഉമ്മന്‍ചാണ്ടിക്ക് ഉള്ളത്; ആന്റണി മുറുകെപ്പിടിക്കുന്നത്; തങ്കച്ചന്റെയും ആര്യാടന്റെയും നല്ല ശീലങ്ങള്‍; സുധാകരന്റെ മേത്തരം പരിപാടികള്‍-ഇതെല്ലാം ചേരുംപടി ചേര്‍ന്നയാള്‍ യാരോ-അതാണ് വയലാര്‍ജി. ലീഡറെപ്പോലെ കണ്ണിറുക്കിക്കാട്ടല്‍, മുരളിയെപ്പോലെ ചൊടിച്ചുസംസാരം, ഉണ്ണിത്താന്റെ മട്ടില്‍ തട്ടുപൊളി, സുധീരന്‍മോഡല്‍ ആദര്‍ശ പ്രസംഗം എന്നിവയൊന്നും വയലാര്‍ജിക്ക് അന്യമല്ല. ചെന്നിത്തലയുടെ വിചാരം ഉമ്മന്‍ചാണ്ടിയാണ് ശത്രു; മുരളീധരനാണ് വരാനിരിക്കുന്ന വിപത്ത് എന്നാണ്. മണ്ണുംചാരി കണ്ണും നട്ടിരിക്കുന്ന വയലാര്‍ജി ആരുടെയൊക്കെ സ്വപ്നങ്ങളെ തകര്‍ക്കുമോ എന്തോ. ഇതൊന്നും നമ്മുടെ മാധ്യമ ദാരിദ്ര്യക്കാര്‍ ഭക്ഷിക്കില്ല. അവര്‍ക്കറിയാം അതിന്റെ മണമടിച്ചാല്‍പോലും അതിസാരം വരുമെന്ന്.

Sunday, November 22, 2009

അധോമുഖ വാമനരുടെ ആറാട്ട്

കനകക്കിങ്ങിണി, വള, കൈമോതിരമണിഞ്ഞ് വരുന്ന ഉണ്ണിയെ കണികാണ്മാന്‍ ഒരു പിതാവ് ആശിക്കുന്നതില്‍ തെറ്റുമില്ല, കുറ്റവുമില്ല. അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വായിച്ചിട്ടില്ലെങ്കിലും അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. മകനോ മകള്‍ക്കോ വേണ്ടി കത്തെഴുതുന്ന പാരമ്പര്യം പശുവിന്റെയും കിടാവിന്റെയും കാലത്തുതന്നെയുണ്ട്. പശു കുത്തുന്നതേയുള്ളൂ, പൈക്കുട്ടന്‍ കാണെക്കാണെ വളര്‍ന്ന് ഹുങ്കോടെ ചുവപ്പുകാണും ദിക്കിലേക്ക് ചുരമാന്തി നേര്‍ക്കുന്ന കാഴ്ച വൈലോപ്പിള്ളി പാടിയിട്ടുണ്ട്. ഇത് ആ പൈക്കുട്ടനല്ല. പാവം പഴയ കിങ്ങിണിക്കുട്ടന്‍. വളര്‍ത്തുമക്കള്‍ വീട് അടക്കിപ്പിടിക്കുന്നതും വീട്ടുകാരുടെ സ്നേഹം കവര്‍ന്നെടുക്കുന്നതും കണ്ണീരോടെ കണ്ടുനിന്ന, മുടിയനെന്നും വകയ്ക്കുകൊള്ളാത്തവനെന്നും പഴികേട്ട ഒരു ഭൂതകാലം മനസ്സില്‍ കിങ്ങിണി കിലുക്കുന്നുണ്ട്. എല്ലാവരും ചുറ്റും നിന്ന് അപഹസിച്ചപ്പോള്‍ 'ഞാനുണ്ടടുത്തിതാ ഭദ്രമുറങ്ങുക, മോനൊന്നുകൊണ്ടും ഭയപ്പെടേണ്ടെ'ന്ന് സാന്ത്വനിപ്പിച്ചത് പിതാവുമാത്രം. വഴിയില്‍ പലമുഖങ്ങളും കണ്ടു. പല മരത്തണലിലും കിടന്നു. പോകെപ്പോകെ കിട്ടിയ വിശേഷണങ്ങളെത്ര, കല്ലേറുകളെത്ര. അഭിപ്രായം ഇരുമ്പുലയ്ക്കയല്ല എന്നാണ് പിതൃവചനം. അത് മാറിക്കൊണ്ടേയിരിക്കണം. ഇന്ന് കാണുന്നതാണ് സത്യം. നാളെ അത് മായയാകാം. ഇന്നലത്തെ തിരുത്തല്‍വാദം ഇന്നത്തെ തുരപ്പന്‍പണിയും നാളത്തെ പൊട്ടപ്പേവാക്കുമാകാം. മുക്കാലിയില്‍ കെട്ടി പെടയ്ക്കണമെന്ന് തോന്നിയ ഇന്നലത്തെ ശത്രു ഇന്നത്തെ രക്ഷകനാകാം. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും എന്നാണ്.

പാര്‍ടി ആസ്ഥാനത്തെ കസേരയില്‍നിന്ന് കൊടിവച്ച കാറിലേക്ക് എടുത്തുചാടിയതും വടക്കാഞ്ചേരിയില്‍നിന്ന് വടക്കോട്ടുതന്നെ പോകേണ്ടിവന്നതും അബദ്ധമോ ആചാരമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എവിടെയാണ് നില്‍ക്കുന്നത്? ഒരുതുള്ളി കണ്ണീരോ ഒരിറ്റ് സഹതാപമോ എങ്ങും കാണുന്നില്ല. പോരില്‍ പലതും പറഞ്ഞുവെന്നു കരുതി തറവാടിന്റെ പടിപ്പുരവാതില്‍ എന്നാളും അടച്ചിടാമോ? സദ്കൃത്യങ്ങളില്‍ ഒരുപിടി മുന്നില്‍നില്‍ക്കുന്ന ഒരത്ഭുതത്തെ കണ്ണൂരില്‍ കുളിപ്പിച്ച് ഖദര്‍പുതപ്പിച്ചുനിര്‍ത്തിയിട്ടുണ്ടല്ലോ. അവിടെ ഉള്ളതിനേക്കാള്‍ എന്തുകുറവുണ്ട് തന്റെ കൈയില്‍? മുണ്ടുരിയപ്പെട്ട ഉണ്ണിത്താന് കോണ്‍ഗ്രസാകാം, ഉരിക്കാന്‍ ആളെ വിട്ടവര്‍ പുറത്തോ? പൂര്‍വകാലമാണ് മാനദണ്ഡമെങ്കില്‍ ഇന്ദിരാജിയെ ഭാരതയക്ഷി എന്നുവിളിച്ച എം എം ഹസ്സന് ഇന്ദിരാഭവന്റെ പടിചവിട്ടാന്‍ അവകാശമുണ്ടോ. ഹസ്സനെ നോക്കൂ- ആഴ്ചപ്പൂജയായി ഒരു പത്രസമ്മേളനം. ഇടയ്ക്ക് ജനശ്രീയുടെ ചെറിയ ചുമയും പനിയും. ബാക്കിസമയം കൃഷ്ണവിലാസം റോഡിലും ഈശ്വരവിലാസം റോഡിലും തിക്കിത്തിരക്കി വരികയാണ് സഹജരേ ഹസ്സന്‍ നേതാവിനെ കാണാന്‍ ജനക്കൂട്ടം. ഹസ്സന്‍വരെ നേതാവ്- ജനനംകൊണ്ടുതന്നെ നേതാവായ താന്‍... ഹാ കഷ്ടം! എന്നിട്ടും വയലാര്‍ രവി പറഞ്ഞത് കേട്ടില്ലേ- സമയമായില്ലാപോലും. പണ്ട് കെപിസിസി പ്രസിഡന്റായ ഇ എം എസിനെ തിരിച്ചെടുത്തിട്ടില്ല, പിന്നല്ലേ- എന്നാണ് രവിയുടെ ന്യായം. ഇ എം എസ് കോണ്‍ഗ്രസിലേക്ക് തിരിച്ചുകയറാന്‍ ഇങ്ങനെ ശുപാര്‍ശയുമായി ചെന്നിട്ടുണ്ടെന്നുകൂടി പറഞ്ഞാല്‍ പറയുന്ന ആളിന്റെ സ്വഭാവമഹിമ പൂര്‍ണമായി വെളിപ്പെടും.

*
ആരുമില്ലെന്ന തോന്നലുവേണ്ട. നിന്റെ ജീവിതം നിന്‍കാര്യം മാത്രമെന്നു പറഞ്ഞ് കൊത്തിയകറ്റുന്ന അച്ഛനല്ല ഇവിടെ കഥാനായകന്‍. അവശതയും പ്രായവും തങ്ങളില്‍ തങ്ങളില്‍ മത്സരിക്കുമ്പോഴും ആ ബുദ്ധിക്കും സാമര്‍ഥ്യത്തിനും ഒരു കുറവുമുണ്ടായിട്ടില്ല. ഇത്തിരിവെട്ടം മാത്രം കാണുകയും ഇത്തിരിവട്ടം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാമനരുടെ മധ്യത്തിലാണ് മോനെന്ന് ആ ഭീഷ്മാചാര്യര്‍ക്കറിയാം. മുമ്പോട്ടുതന്നെ ഗമിക്കും വഴിയിലെ മുള്ളുകളൊക്കെ ചവിട്ടിമെതിച്ചു ഞാന്‍ എന്നൊക്കെയുള്ള നാട്യമേ ഉള്ളൂ, ഉള്ളില്‍ പഞ്ചപാവമാണ്, എട്ടും പൊട്ടുംതിരിയാത്ത ക്ടാവാണെന്ന് അച്ഛനോളം അറിവാര്‍ക്കുണ്ട്? പണ്ട് പാര്‍ലമെന്റിലെത്തിക്കാന്‍ സ്ഥാനാര്‍ഥിത്വചര്‍ച്ചയ്ക്കിടെ ടോയ്ലറ്റില്‍ പോവുക എന്ന ഒറ്റ ത്യാഗമേ വേണ്ടിവന്നിട്ടുള്ളൂ. അന്ന് അതിനൊക്കെയുള്ള കരുത്തുണ്ടായിരുന്നു.

കാലം മാറി; കഥ മാറി. പുതിയ രംഗം ആതുരാലയം. കഥ മോഹവിഭ്രമം. കൃഷ്ണ കൃഷ്ണ നിരൂപിച്ചുകാണുമ്പോള്‍ തൃഷ്ണയേതുമില്ല മനസ്സില്‍. സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിക്കുന്നവരെ ഓര്‍ത്ത് തുടങ്ങിയ വിചാരം മണ്ടിമണ്ടിക്കരേറുന്ന മോഹത്തിലെത്തിയപ്പോഴാണ് ഒന്ന് കരയ്ക്കടുത്തത്. എണ്ണിയെണ്ണിക്കുറയുന്നത് ആയുസ്സുതന്നെ. മകള്‍ക്ക് നിന്നുപിഴയ്ക്കാനുള്ള വിരുതുണ്ട്- നാലണ മെമ്പര്‍ഷിപ്പുമുണ്ട്. വിദ്വാനെന്നു നടിക്കുന്നവന്‍ വിദ്യകൊണ്ട് അറിയേണ്ടതറിയാത്തവനാണ്. ഒരു കരയ്ക്കടുപ്പിച്ചില്ലെങ്കില്‍ പി സി ജോര്‍ജിനെപ്പോലെ വല്ല വല്യവീട്ടിലും അടിച്ചുതളിക്ക് പോകേണ്ടിവരും; ടി എം ജേക്കബിനെപ്പോലെ സര്‍ക്കുലര്‍ സര്‍വീസ് നടത്തേണ്ടിവരും. അതുകൊണ്ടാണ്, പതിനെട്ടാമത്തെ അടവെടുത്തത്. ചാണക്യന്‍ മലയാളിയാണെന്ന് ഒരു സംസാരമുണ്ട്. ചാണക്യന്റെ ശിഷ്യനും മലയാളിയാകണമല്ലോ. വയസ്സ് 92 ആയാലും പ്രശ്നമില്ല. അങ്ങനെയാണ് ഒരച്ഛന്‍ മകനുവേണ്ടി അയക്കുന്ന കത്തുകള്‍ എന്ന പുതിയ സാഹിത്യശാഖ മലയാളത്തില്‍ രൂപപ്പെട്ടത്.

*
ചുണ്ടിലും മുലയിലും കൈയിലും വിഷംതേച്ചുകൊണ്ട് ഗോപികമാരാം ലളിതമാരായെത്തിയെന്നു പറഞ്ഞത് മുല്ലപ്പള്ളിയെപ്പോലെയുള്ള മാന്യന്മാരെക്കുറിച്ചാകില്ല. മുല്ലപ്പള്ളിക്ക് മുരളീരവം കേട്ടില്ലെങ്കില്‍ ഉറക്കം വരാത്ത പ്രശ്നമൊന്നുമില്ല. മലപ്പുറത്ത് നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയാല്‍ കൊഴിഞ്ഞുപോകുന്ന ഒരവയവവും ആ വടകര പാക്കേജിലില്ല. ആകെയുള്ളത് മൂലയ്ക്കിരിക്കുന്ന സമയത്ത് പിടിച്ചുകൊണ്ടുപോയി മന്ത്രിക്കുപ്പായം തയ്പ്പിച്ചുകൊടുത്ത ആന്റണിയോടുള്ള കടപ്പാടുമാത്രം. പിന്നെ ഒരു ചിന്ന ചിന്ന ആശയും- ചെന്നിത്തല ഇരിക്കുന്ന ആ കസേരയില്ലേ. അതില്‍ ഒരുവട്ടം ഒന്നിരിക്കണം. അതുകഴിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ കസേരയുടെ രുചി ഒന്നറിയണം. ഉമ്മന്‍ചാണ്ടിയുടേതാണ് യഥാര്‍ഥ പ്രശ്നം. ഇപ്പോള്‍ത്തന്നെ കസേര മാവേലിക്കരയ്ക്ക് കൊണ്ടുപോകാനുള്ള ക്വട്ടേഷന്‍ ചിലര്‍ക്കെല്ലാം കിട്ടിയിട്ടുണ്ട്. അതിനുപുറമെയാണ് വടകരയില്‍നിന്നുള്ള പുതിയ വണ്ടി. എല്ലാ സൂക്കേടുകളും അറിയാവുന്ന വൈദ്യരാണ് ഭീഷ്മാചാര്യന്‍. തന്റെയും മകന്റെയും കഴിവും അറിയാം; കഴിവുകേടും അറിയാം. മുരളീനാദം കേള്‍ക്കുമ്പോള്‍ ചാണ്ടിയും തൊമ്മനും ഒരുമിച്ച് മുറുകുമെന്നുമറിയാം.

മുരളി തിരിച്ചെത്തിയാല്‍ പിന്നെന്ത് ചെന്നിത്തല; എന്ത് പുതുപ്പള്ളിപുരാണം. മുന്നില്‍ കാണുന്നത് കടലോ കടലാടിയോ എന്ന് മനസ്സിലായിട്ടില്ല രണ്ടുപേര്‍ക്കും. എല്ലാം ചേര്‍ന്ന് ഒരു പുണ്യപുരാണ സ്റണ്ട് ചിത്രം ഒരുങ്ങുകയാണ്. മുരളിപ്പേടിമൂത്ത് ചിലര്‍ നാടുവിടാനൊരുങ്ങുന്നുമുണ്ട്. കാത്തിരുന്നാല്‍ കാണാം- പൂരമല്ല, പൂരത്തിന്റേതുപോലൊരു വെടിക്കെട്ട്.

*
മൂക്കുകൊണ്ട് 'ക്ഷ' വരയ്ക്കുക എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ. അത് കാണാനായത് സാക്ഷാല്‍ വീരഭൂമിയുടെ ഞായറാഴ്ചത്താളിലാണ്. ശതമന്യുവിന് ക്രൈമേന്ദ്രകുമാറിനോട് സത്യത്തില്‍ ആരാധനയാണ്. ആളനക്കമില്ലാത്ത ഗസ്റ്റ് ഹൌസ്റ്റ് സന്ദര്‍ശനം, കൂലിക്ക് ആളെവച്ച് പുസ്തകമെഴുതിക്കല്‍, മഗ്സാസെ അവാര്‍ഡ് കിട്ടാന്‍ പ്രകൃതിസ്നേഹനാട്യം, ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ക്ക് ട്രാന്‍സ്ഫര്‍ ചികിത്സ, ആദിവാസികളുടെയും ദൈവത്തിന്റെയും ഭൂമി വെട്ടിപ്പിടിച്ച് ആദായം വെട്ടിവിഴുങ്ങി ഭൂമാഫിയാവിരുദ്ധ പോരാട്ടം, നാരദന്റെയും ശകുനിയുടെയും പണി- ഇങ്ങനെയുള്ള സ്വഭാവ മഹിമകള്‍ ടിയാന് ജന്മസിദ്ധമാണല്ലോ. പ്രശസ്തിയോട് തെല്ലും മോഹമില്ലാത്തതുകൊണ്ട് എല്ലാ ദിവസവും ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള താളുകളില്‍ സ്വന്തം മുഖം അച്ചടിച്ചുകാണണമെന്ന് നിര്‍ബന്ധം പിടിക്കാറില്ല- നാലോ അഞ്ചോ ചിത്രം വന്നാല്‍ സംതൃപ്തന്‍. ഇങ്ങനെയൊരാളെ പഞ്ചപാവമെന്നല്ലേ പറയാനാകൂ. അദ്ദേഹത്തിന് കോങ്കണ്ണില്ല. അതുകൊണ്ട് വക്രദൃഷ്ടിയല്ല. പക്ഷേ, വക്രദൃഷ്ടി നേരെയാക്കാനറിയാം.

രാഹുല്‍ജി വന്നപ്പോള്‍ മോശമാക്കി എഴുതിയ വക്രദൃഷ്ടിയെ പി കെ ശ്രീമതിക്കെതിരെ മൂന്നാംക്ളാസ് സാഹിത്യം എഴുതിക്കാന്‍ നിയോഗിച്ചതാണ് ക്രൈമേന്ദ്രന്റെ മിടുക്ക്. മുതലാളി ആജ്ഞാപിക്കുമ്പോള്‍ നട്ടെല്ല് 'റ'പോലെ വളക്കാനും ഹാസ്യവും പരിഹാസവും മറന്ന് പീതാംബരക്കുറുപ്പിന്റെ ശേലില്‍ പ്രസംഗം നടത്താനും വക്രദൃഷ്ടികള്‍ തയ്യാറാകുമ്പോള്‍ ഇന്ദ്രന്‍മാര്‍ എത്ര ഭേദം. ശതമന്യു ഇത്രയും പറഞ്ഞതില്‍നിന്ന് പലര്‍ക്കും കാര്യം പിടികിട്ടിയിട്ടുണ്ടാകില്ലെന്നറിയാം. മാതൃഭൂമി പത്രത്തില്‍ നര്‍മം കൈകാര്യം ചെയ്യുന്ന പ്രതിഭാധനന്റെ നര്‍മത്തിന്റെ മര്‍മത്ത് മുതലാളിയുടെ കുത്തുകൊണ്ടു എന്നാണ് ഇപ്പറഞ്ഞതിന്റെ മലയാളം. നര്‍മം പോയാലെന്ത്- മന്നവേന്ദ്രന്‍ വിളങ്ങട്ടെ.

Sunday, November 15, 2009

കുറ്റിച്ചൂല്‍

അധ്വാനവര്‍ഗ സിദ്ധാന്തം എന്നത് അണികള്‍ കൊടികെട്ടുക, മുദ്രാവാക്യം വിളിക്കുക, പണപ്പിരിവുനടത്തുക; നേതാവ് സകുടുംബം സുഖജീവിതം നയിക്കുക എന്ന മഹത്തായ അവസ്ഥയുടെ പ്രത്യയശാസ്ത്ര രൂപമാകുന്നു. സിദ്ധാന്തം പലമട്ടില്‍ നാട്ടില്‍ നടപ്പുണ്ടായിരുന്നുവെങ്കിലും അതിന് ശാസ്ത്രീയ ചട്ടക്കൂടും പ്രചുരപ്രചാരവും നല്‍കിയത് മീനച്ചിലാറിന്റെ പൊന്നോമനപ്പുത്രനും റബര്‍മരക്കാടിന്റെ കൂട്ടുകാരനുമായ പാലായുടെ മാണിക്യമാണ്. പാലാഴി കടഞ്ഞാല്‍ അമൃതാണ് വരികയെന്ന കണ്ടുപിടിത്തം നടത്തിയത് പാലായുടെ മാണിക്യമല്ലെങ്കിലും പാലാഴിയില്‍നിന്ന് പൂത്ത പണവും വാരിയെടുക്കാമെന്നു കണ്ടെത്തി അഭിനവ ഡാര്‍വിന്‍പട്ടവും ടിയാന്‍ നേടിയിട്ടുണ്ട്. മതികെട്ടാന്‍ അദ്ദേഹത്തിന് കേട്ടാല്‍ മതിവരാത്ത പേരാണ്. പിള്ളമനസ്സില്‍ കള്ളമില്ലാത്തതുകൊണ്ട് സ്വന്തം പിള്ളയെ രാഷ്ട്രീയത്തിലും സിനിമയിലുമിറക്കി പുലിവാലുപിടിച്ചു-അച്ഛനല്ലിത് പെരുന്തച്ചനാണെന്ന് പിള്ളയുടെ പിള്ള നാടുനീളെ പറഞ്ഞുനടക്കുന്നു. പാലായുടെ മാണിക്യത്തിനുമുണ്ട് പവിഴംപോലത്തെ ഒരു പിള്ള. ആ പിള്ളയെ സിനിമയിലേക്കയക്കാതെ കോട്ടയത്തുകൊണ്ടുപോയി മുണ്ടുടുപ്പിച്ച് സ്ഥാനാര്‍ഥിത്വം പഠിപ്പിച്ചതുകൊണ്ട് കുരുത്തംകെടാതെ കാത്തു. ആയകാലത്ത് പറന്നുനടന്നവര്‍ ആവതില്ലാത്ത കാലത്ത് അടങ്ങിക്കിടക്കും. അവരുടെ വാക്കുകള്‍ ഇങ്ങനെയാകും:

"നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം.''

ബൈബിളില്‍നിന്നുള്ള കോപ്പിയടിയാണെങ്കിലും ഗാന്ധി-ക്രിസ്തു സിദ്ധാന്തമായും ഈ വാചകത്തെ വ്യാഖ്യാനിക്കാം. മറ്റേക്കരണവും കാട്ടിക്കൊടുക്കണമെന്നുപറഞ്ഞ അപ്പൂപ്പനുമായാണ് പാലായുടെ മുത്തിന് സാമ്യം. കണ്ടില്ലേ-ഇപ്പോള്‍ പിണറായി വിജയനെ ഭര്‍ത്സിക്കുന്നതിന്റെ പത്തിരട്ടി പാലാഴിക്കഥയും മതികെട്ടാനിലെ കൊള്ളയുമെല്ലാം പറഞ്ഞുനടന്ന പ്രസ് കോഫറന്‍സ്(പി സി) ജോര്‍ജിന് മൂത്താശാന്‍ മാപ്പുകൊടുത്തിരിക്കുന്നു.

"ജോര്‍ജ് കടുംപിടിത്തക്കാരനും വാശിക്കാരനുമാണ്. മനസ്സിലുള്ളത് വിളിച്ചുപറയും. അത് പ്രത്യേക സ്വഭാവമാണ്. ഞങ്ങള്‍ ഇപ്പോള്‍ രണ്ടല്ല, ഒന്നാണ്. (രണ്ടില; ഒരു ഞെട്ട്) ഇനി അര്‍ജുനനെപ്പോലെ അധര്‍മത്തിനും അനീതിക്കുമെതിരെ ജോര്‍ജ് മുന്നണിപ്പോരാളിയായി പടനയിക്കും''

അര്‍ജുനന്‍ ജോര്‍ജ്. മാണിക്യം തേരാളി. കാലാള്‍പ്പടയുടെ കാര്യം ഉമ്മന്‍ചാണ്ടി നോക്കും.

കള്ളുകുടിമൂത്ത് പുറപ്പെട്ടുപോയ ഭര്‍ത്താവ് വീട്ടില്‍തിരിച്ചെത്തിയപോലത്തെ വികാര വിക്ഷോഭമാണ് കോട്ടയത്ത് പൊട്ടിച്ചിതറി ഒലിച്ചിറങ്ങിയത്. ഇരുപത്തൊമ്പതു വര്‍ഷം പിറകേ നടന്ന് ചീത്തവിളിച്ചിട്ടും മാണിസാര്‍ എന്നെ സഹിച്ചില്ലേ എന്നാണ് അര്‍ജുനന്‍ വില്ലുപോലെ വളഞ്ഞ് കരഞ്ഞത്. മകനേ അര്‍ജുനാ, നീ എന്നെ ശത്രുവായി കരുതുമ്പോഴും നിന്റെ മാനസാന്തരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് മാണിക്യത്തിന്റെ കിടിലന്‍ മറുപടി. ഇടയ്ക്ക് രണ്ടുവട്ടം നെഞ്ചില്‍ കൈവച്ച് ഇതുപറഞ്ഞപ്പോള്‍ ഗാന്ധിപ്രതിമപോലും കരഞ്ഞു; തിരുനക്കര മൈതാനത്തെ മണല്‍ത്തരികള്‍ കോരിത്തരിച്ചു; അമ്പലമണി നിര്‍ത്താതെ മുഴങ്ങി. അര്‍ജുനന് അഴിച്ചുവയ്ക്കാന്‍ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട്.

"കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ മാണിക്യത്തിന് കഴിഞ്ഞിട്ടില്ല. 65 ല്‍ അതിനു കഴിഞ്ഞേനെ''-ആദ്യത്തെ സങ്കടം."ആ(മാ)ശയപരമായി യോജിക്കാന്‍ കഴിയുന്ന കക്ഷികളുമായി യോജിക്കണമെന്നുì തോന്നിയാണ് ഉപാധികളൊന്നുമില്ലാതെ മാണിഗ്രൂപ്പില്‍ ലയിച്ചത്. ചെറുനദികള്‍ സമുദ്രത്തില്‍ ലയിക്കണ്ടേ?''

കോട്ടയത്തെവിടെ സമുദ്രമെന്ന് പ്രസംഗം കേട്ടിരുന്ന കൊച്ചുമാണിക്യം ചോദിച്ചെങ്കിലും അപ്പന്‍ വാപൊത്തിക്കളഞ്ഞു. ഇനി ഇടതുമുന്നണിക്കെതിരായ പോരാട്ടത്തില് പടനയിക്കാനുള്ള അര്‍ജുനനാണെന്ന് വാഴ്ത്തിയെങ്കിലും 'നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം' എന്ന ബൈബിള്‍വാക്യം പറഞ്ഞതെന്തിനെന്നുമാത്രം ആര്‍ക്കും മനസ്സിലായില്ല. 'മോനേ, അര്‍ജുനാ, കുലദ്രോഹീ, നീ എന്നെ പരമാവധി ദ്രോഹിച്ചു. എന്നാലും നീ മാപ്പുപറഞ്ഞുവന്നതല്ലേ. കര്‍ത്താവിനെക്കരുതി വാതില്‍ തുറന്നുതരുന്നു'' എന്ന പരിഭാഷ ആ ബൈബിള്‍ വാക്യത്തിനുണ്ടോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.

അര്‍ജുനന്‍ ഇതുവരെ നടത്തിയതൊന്നും പോരല്ല, ഇനി എന്റെ കീഴില്‍ നടത്തുന്നതാണ് പോരെന്ന അര്‍ഥവും അതിന് ഉണ്ടോ എന്തോ. മാണിസാറും ലീഗുകാരുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ജോര്‍ജ് ഇപ്പോള്‍ പറയുന്നത് തന്റെ പഴയ നേതാവിനെതിരായ ഒരു സിഡി കയ്യിലുണ്ടെന്നാണ്. ഇനി എന്നെങ്കിലും തെറ്റിപ്പിരിയുമ്പോള്‍ മാണിക്യത്തിന്റെയും ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയുമൊക്കെ സിഡിയുമായി ജോര്‍ജ് വരുന്ന അവസ്ഥ ഒഴിവാക്കാനുള്ള ഒരു മുന്‍കരുതല്‍-അതുമാത്രം മതി.

*
മലബാര്‍ഭാഷ തെക്കുള്ളവര്‍ക്ക് അപ്പടി മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരിക്കല്‍ ഇ കെ നായനാര്‍ ഒരു സംഭവം വിവരിക്കുന്നതിനിടെ പത്രക്കാരോട് പറഞ്ഞ ഒരു വാചകം "ഓനങ്ങ് കീഞ്ഞ് പാഞ്ഞൂട്ട്'' എന്നായിരുന്നു. ആര്‍ക്കും അര്‍ഥം മനസ്സിലായില്ല. നായനാര്‍തന്നെ വിശദീകരിച്ചു. ഓന്‍-അവന്‍. കീഞ്ഞ്-ഇറങ്ങി. പാഞ്ഞൂട്ട്-ഓടിപ്പോയി. പറഞ്ഞതിന്റെ അര്‍ഥം 'അവന്‍ ഇറങ്ങി ഓടി' എന്ന്. ഇങ്ങനെ കൌതുകകരമായ ഒട്ടേറെ പ്രയോഗങ്ങളുണ്ട്. തൂത്തുവാരുക എന്ന് മലബാറുകാര്‍ പറയാറില്ല. അടിച്ചുവാരുക എന്നാണ് പറയുന്നത്. ചൂലിനെ മാച്ചിലെന്ന് വിളിക്കും. അടിക്കാനുള്ള സാധനം വടിമാത്രമല്ല, ചൂലുമാണെന്നര്‍ഥം. അങ്ങനെയുള്ള ചൂല്‍ കുറ്റിച്ചൂലാകുമ്പോഴാണ് സേവനം അവസാനിപ്പിക്കുക. ആര്‍ക്കും വേണ്ടാത്ത, അടിക്കാന്‍ പറ്റാത്ത നിര്‍ഗുണമായ ഒന്നാണ് കുറ്റിച്ചൂല്‍.

അത്തരമൊരു ചൂലിനുപോലും അത്ഭുതം കാണിക്കാമെന്ന അവസ്ഥയുള്ള ചില മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. അങ്ങനെയൊന്നിന്റെ പേര് കണ്ണൂര്‍ എന്നാണ്. നല്ല പുത്തന്‍ ചൂലുകള്‍ വേണ്ടതിലേറെ കൈയിലുണ്ടായിട്ടും അവിടെ ഒരു കുറ്റിച്ചൂലിനെ നിര്‍ത്തി മത്സരിപ്പിച്ചതിന്റെയും അതിന് നിന്നുകൊടുത്തതിന്റെയും ബഹളം പുറത്തുവന്നുതുടങ്ങിയിരിക്കുന്നു. പി രാമകൃഷ്ണന്‍ നല്ല കോണ്‍ഗ്രസുകാരനാണ്. അഴിമതിയില്ല; ആവേശമുണ്ട്. അണികളില്ല; ആദര്‍ശമുണ്ട്. അക്രമമില്ല; ആന്റണിയുണ്ട്. അധികാരമില്ല; ഡിസിസി പ്രസിഡന്റുസ്ഥാനമുണ്ട്. സുധാകരന്‍ കറങ്ങിയടിച്ച് കയറിപ്പറ്റിയതാണെങ്കിലും കോണ്‍ഗ്രസുതന്നെ. ആദര്‍ശമില്ല; അലര്‍ച്ചയുണ്ട്. അണികളില്ല; അടിമകളുണ്ട്. ആന്റണിയില്ല; ചേര്‍ത്തലക്കാരന്‍ രവിയുണ്ട്. ഔചിത്യമില്ല; ഔദ്ധത്യമുണ്ട്. രാമകൃഷ്ണനും സുധാകരനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാല്‍ സുധാകരന് പട്ടുംവളയും കിട്ടും; രാമകൃഷ്ണന് കാല്‍പായ കടലാസില്‍ ഒരു ശാസന കിട്ടും.

അമരക്കാരന് തലതെറ്റുമ്പോള്‍ അണിയക്കാരന് തണ്ടുകള്‍ തെറ്റുമെന്ന ചൊല്ല് കണ്ണൂരിലെ കോണ്‍ഗ്രസില്‍ ഫലിക്കില്ല. അവിടെ അമരക്കാരനും അണിയക്കാരനും രണ്ട് തോണിയിലാണ്. അബ്ദുള്ളക്കുട്ടി പറഞ്ഞത്, കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയും സുധാകരേട്ടന്‍ സിംഹക്കുട്ടിയുമാണ് എന്നത്രെ. താന്‍ വെറുമൊരു അത്ഭുതക്കുട്ടി. പി രാമകൃഷ്ണന്‍ പാവം പൂച്ചക്കുട്ടി. എല്ലാം കുട്ടികളുടെ കളിയാണ്. അമരത്തിരിക്കുന്നത് അടിതെറ്റിയ കുട്ടികള്‍.

*
വീരേന്ദ്രകുമാറിനെ സ്വന്തം പത്രത്തിനുപോലും വലിയ വിലയൊന്നുമില്ല. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിനെ പുകഴ്ത്തുകയും എല്‍ഡിഎഫിന് 'വേണ്ടത്ര' വോട്ടുകൂടിയില്ലെന്ന് ഗവേഷിക്കുകയുംചെയ്യുന്ന വീരഭൂമി, എല്‍ഡിഎഫ് ഇത്തവണ മത്സരിച്ചത് മലപോലെ വലുതും കാടുപോലെ ഇടതൂര്‍ന്നതും കാപ്പിത്തോട്ടംപോലെ ഫലഭൂയിഷ്ഠവുമായ പിതൃ-പുത്ര പാര്‍ടിയുടെ സഹായമില്ലാതെയായിരുന്നു എന്നത് കണ്ട മട്ടു കാട്ടിയില്ല. കോണ്‍ഗ്രസിന്റെ മുഖം ചന്ദ്രനെപ്പോല്‍ വിളങ്ങുമ്പോള്‍ മന്നവേന്ദ്രന്റെ മുഖം മണ്ണെണ്ണവിളക്കെങ്കിലും ആക്കേണ്ടതല്ലേ? രാഹുല്‍ജിയെ പരിഹസിച്ച വക്രദൃഷ്ടിക്ക് കണക്കിന് കിട്ടിയെന്ന് കേള്‍ക്കുന്നു. ഇനി പുതിയ കുറ്റത്തിന് ആരെയാണാവോ ശിക്ഷിക്കാന്‍ പോകുന്നത്. കിട്ടുന്നതെല്ലാം വാങ്ങിവയ്ക്കേണ്ടിവരുന്നത് വീരഭൂമിയിലെ അമാലന്മാരുടെ ദുര്‍വിധി! പുറമേക്ക് കോട്ടും സ്യൂട്ടും പത്രാസുമുണ്ടല്ലോ. അതുമതി.

*
കാണ്‍മാനില്ല:

ഐരാവതത്തിന്റെ പുറത്തു സഞ്ചരിച്ചതിന്റെ തഴമ്പും വീരസാഹസിക കൃത്യങ്ങളില്‍ പങ്കെടുത്തതിന്റെ പാരമ്പര്യവുമുള്ള എഴുത്താളനായ 'യുവാവി'നെ നാലാഴ്ചയായി കാണാനില്ല. വിശേഷാല്‍ സ്വരവും പ്രതിയുടെ ഭാവഹാവാദികളുമുള്ള, തുറിച്ചുനോട്ടം, തെറിവിളി തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ ആഴ്ചയിലൊരിക്കല്‍ പതിവായി പ്രകടിപ്പിക്കാറുള്ള ടിയാനെ കണ്ടുകിട്ടുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ ആട്ടുകല്ലുമുക്കിലേക്കോ പുറക്കാടി ദേവസ്വംവക പണ്ടാരഭൂമിയിലെ ഓഫീസിലേക്കോ എത്രയും പെട്ടെന്ന് ആയത് അറിയിക്കുവാന്‍ താല്‍പ്പര്യം. കേടുപാടുകൂടാതെ തിരിച്ചെത്തിയാല്‍ പുതിയ ലാവണത്തിലേക്ക് വീരോചിതം ഇരുത്തി പ്രവേശിപ്പിക്കുന്നതാണെന്നുള്ള വിവരവും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. കൊഞ്ചനല്ലേ, മുട്ടോളം; അല്ലെങ്കില്‍ ചട്ടിയില്‍-അത്രയേ തുള്ളൂ.

Sunday, November 8, 2009

മുരളുന്ന കോണ്‍ഗ്രസ്!

മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗ്യനായ നേതാവാണ്. അച്ചടി വടിവ്, നീലംമുക്കിയ വെണ്‍മ, നാടകനടിപ്പ്, ആദര്‍ശത്തിന്റെ അസ്ക്യത-ആന്റണി കോണ്‍ഗ്രസിനു വേണ്ട യോഗ്യതകളുടെ അപൂര്‍വ സംഗമം. കണ്ണൂരില്‍നിന്ന് രണ്ടുവട്ടം തോറ്റ് പത്തുവര്‍ഷം വനവാസം നടത്തിയതിന്റെയും ആക്രാന്തക്കുട്ടിയെ അല്‍ഭുതക്കുട്ടിയാക്കിയതിന്റെയും പരിക്കുമായാണ്, വടകരയില്‍ ഭാഗ്യപരീക്ഷണം നടത്തിയത്. ആന്റണിയുടെ കൃപകൊണ്ടുകിട്ടിയ സീറ്റ്, വീരന്റെ വീരോചിതവും വിമതന്റെ വിലാസലസിതവുമായ സഹായം, മകാരാദി മാധ്യമങ്ങളുടെ മാനസപുത്രസ്ഥാനം എന്നിവകൊണ്ട് രക്ഷപെട്ട് ഡല്‍ഹിയിലെത്തി. അവിടെ താലത്തിലാക്കി ഒരു സഹമന്ത്രിസ്ഥാനം കാത്തിരുന്നു. ആന്റണിയുടെ അലിവില്‍ ആഭ്യന്തരമന്ത്രി. വിധേയത്വം ആന്റണിയോടുമാത്രം. മൂലയ്ക്കിരുത്താന്‍ നോക്കിയ ഉമ്മന്‍ചാണ്ടിയോടും വെട്ടില്‍വീഴ്ത്താന്‍ നോക്കിയ ചെന്നിത്തലയോടും ഒടുങ്ങാത്ത പക.
കേരളത്തില്‍ പ്രസ്താവനകളുടെയും പത്രസമ്മേളനത്തിന്റെയും കുത്തകാവകാശം പതിച്ചെടുത്ത ചെന്നിത്തല-ഉമ്മന്‍ കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കുംവിധം പ്രസ്താവനകളുടെ പ്രളയം തീര്‍ത്താണ് ആദ്യം ആഞ്ഞടിച്ചത്. കേന്ദ്രസേന, ക്രമസമാധാനം തുടങ്ങി മുസ്ളി പവര്‍ എക്സ്ട്രയുടെ കാര്യം വരെ പത്രസമ്മേളനം വിളിച്ച് വിളമ്പിയ ആഭ്യന്തര സഹമന്ത്രി, അതൊന്നും ഏശുന്നില്ലെന്നുകരുതി കുന്തിച്ചിരിക്കുമ്പോഴാണ് പഴയ കിങ്ങിണിക്കുട്ടനെ കണ്ടുമുട്ടിയത്. അച്ഛന്‍ അകത്തും മകന്‍ പുറത്തും. പാര്‍ടിയുണ്ടായിട്ടും അച്ഛന് നാട്ടില്‍ വിലയില്ല. പാര്‍ടിയില്ലാത്ത മകന് തീരെ വിലയില്ല. ഉപതെരഞ്ഞെടുപ്പുകാലത്ത് തറവാടടങ്ങുന്ന മണ്ഡലത്തില്‍പോലും അച്ഛനെ പ്രവേശിപ്പിച്ചില്ല. മകന്‍ ക്ഷണിക്കാതെ പോയെങ്കിലും ഉണ്ണാതെ തിരിച്ചുപോരേണ്ടിവന്നു. ഒരുകാലത്ത് പ്രതാപികളായ തറവാട്ടുകാര്‍ ഉണ്ണാനും ഉടുക്കാനുമില്ലാത്തവരായി തെക്കുവടക്കുനടക്കുന്നു. ആ തറവാട്ടില്‍നിന്ന് ഉപ്പും ചോറും തിന്നുവളര്‍ന്ന തിരുത്തല്‍കുട്ടികള്‍ സര്‍വപ്രതാപികളായി പത്രസമ്മേളനങ്ങള്‍ നടത്തി സുഖിച്ചുജീവിക്കുന്നു. ആര്‍ക്കും സഹിക്കാനാകാത്ത അവസ്ഥയാണ്. മുല്ലപ്പള്ളിക്കും സഹിച്ചില്ല. ആദ്യം കുത്തിയുണര്‍ത്തേണ്ടത് ഉറക്കം നടിച്ചുകിടക്കുന്നവരെത്തന്നെയാണെന്ന് മുല്ലപ്പള്ളിക്കുപോലും അറിയാം. ആന്റണിയുടെമുന്നില്‍ മൈക്കുംപിടിച്ച് ശിഷ്യന്‍ മുരണ്ടു:

"ആന്റണി മൌനം വെടിയാന്‍ തന്റേടം കാണിക്കണം. തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ മൌനം പാലിക്കുന്നത് നിര്‍ത്തണം. അത്തരക്കാരോട് പാര്‍ടി വിട്ടുപോകാന്‍ പറയണം.''

ആരാണ് പാര്‍ടി വിട്ടുപോകേണ്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞില്ല. അത് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അതോ രണ്ടുപേരും കൂടിയോ എന്നതും വ്യക്തമാക്കിയില്ല. പക്ഷേ, പാര്‍ടിക്കകത്തേക്ക് കൊണ്ടുവരേണ്ട ദിവ്യതേജസ്സ് മുരളീധരന്റേതാണെന്ന് പിറ്റേന്ന് വിശദീകരിച്ചു. മുരളിയെ തടയുന്നത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ്. മുരളി വന്നാല്‍ തങ്ങളുടെ ഗതി അധോഗതിയാകുമെന്ന് അവര്‍ക്ക് നിശ്ചയം. ആ തഴമ്പ്, പൂവമ്പഴത്തിന്റെ ശേല്, ശബ്ദഗാംഭീര്യം, ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പ്-ചപ്രത്തലമുടികൊണ്ടും തക്കാളിമോന്തകൊണ്ടുമൊന്നും പകരം വയ്ക്കാവുന്നതല്ല ഇതൊന്നും. മുരളി വന്നാല്‍ മുരളുന്ന കോണ്‍ഗ്രസാകും. കെപിസിസി ആപ്പീസില്‍ ജലസേചനച്ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുണ്ടാകും. ആന്റണിക്കും മുല്ലപ്പള്ളിക്കും പാരവയ്ക്കുന്ന ആളല്ല മുരളി. വികാരത്തള്ളിച്ചയില്‍ പലതും പ്രാസമൊപ്പിച്ച് പറഞ്ഞിട്ടുണ്ടാകാമെങ്കിലും മാന്യനാണ്. പണ്ട് മുണ്ടുരിയിച്ച ദേഷ്യംകൊണ്ട് ഉണ്ണിത്താന്‍ പലതും പറഞ്ഞെന്നുവരും. അല്ലെങ്കിലും അത്തരം ഡയലോഗുകളൊക്കെ ഇക്കാലത്ത് ആരെങ്കിലും കണക്കിലെടുക്കാറുണ്ടോ. അങ്ങനെ ആ നിയോഗം-കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുരളിയെ വിളിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്താനുള്ള നിയോഗം മുല്ലപ്പള്ളി ഏറ്റെടുത്തിരിക്കുന്നു. മുരളിയുടെ വരവ് ആരെക്കൊണ്ടും തടയാനൊക്കില്ലെന്നാണ് മുല്ലപ്പള്ളിക്ക് പിന്തുണയുമായെത്തിയ റിട്ടയേഡ് ഭീഷ്മാചാര്യന്‍ പ്രസ്താവിച്ചിരിക്കുന്നത്. പഴയ പാരമ്പര്യം വച്ചു നോക്കിയാല്‍, മുല്ലപ്പള്ളി വടകര സീറ്റ് ത്യജിച്ച് കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും മുരളി കേന്ദ്ര സഹമന്ത്രിയായി വടകരയില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുകയും എന്നതാണ് അടുത്ത ഘട്ടം. മുരളിക്കുവേണ്ടത് സ്വയം തന്നെ തോന്നിക്കൊള്ളും. ഇനിയും കുറെ ഓടാനുള്ള പടമാണ്. ഇപ്പോള്‍ നൂണ്‍ ഷോ ആയതുനോക്കേണ്ട.

*
കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും എല്‍ഡിഎഫ് ജയിക്കുമോ എന്ന് ശതമന്യുവിനോടും പലരും ചോദിക്കുന്നു. അങ്ങനെ പ്രവചിക്കാന്‍ മാത്രം ജ്യോതിഷം പഠിക്കാത്തതുകൊണ്ട് ഉത്തരം പറയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും 2006ല്‍ എല്‍ഡിഎഫ് അടിച്ചുകയറിയപ്പോള്‍ ഈ മൂന്നിടത്തും ജയിച്ചത് സുധാകരനും വേണുഗോപാലനും തോമസ് മാഷുമാണ്. വടിവാള്‍, പതയുന്ന സോപ്പ്, തിരുത എന്നിങ്ങനെയുള്ള സ്വന്തം ചിഹ്നങ്ങളിലല്ല, കൈപ്പത്തി ചിഹ്നത്തില്‍തന്നെ മത്സരിച്ചാണ് മൂന്നു മഹാരഥന്മാരും ജയിച്ച് തിരുവനന്തപുരത്തെത്തിയത്. നിയമസഭയിലെ എസിക്ക് തണുപ്പുപോരാത്തതുകൊണ്ടോ എന്തോ, മൂന്നുപേരും പാതിവഴിയില്‍ തിരുവനന്തപുരത്തെ ഉപേക്ഷിച്ച് ഡല്‍ഹിക്ക് വിമാനം കയറാന്‍ പുറപ്പെട്ടു. അങ്ങനെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും യുഡിഎഫിന് ജയിച്ചുകയറാന്‍ പറ്റിയ മണ്ഡലങ്ങളാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ്, ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. അങ്ങനെയുള്ള സ്ഥലത്ത് എല്‍ഡിഎഫ് ജയിക്കുമോ എന്നു ചോദിച്ചാല്‍ എന്ത് ഉത്തരം പറയാന്‍. കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ് വിജയം എന്നാണ് ശതമന്യുവിന്റെ പക്ഷം.

പക്ഷേ, ആലപ്പുഴക്കാരും കൊച്ചിക്കാരും കണ്ണൂരുകാരും അതുകൊണ്ട് തൃപ്തിപ്പെടുന്ന മട്ടില്ല. അവര്‍ ജയിക്കാന്‍വേണ്ടിത്തന്നെയാണ് പോരാടിയത്. ഇരുപത്തയ്യായിരം മുതല്‍ പതിനായിരം വരെ ഭൂരിപക്ഷത്തിന്റെ കണക്കുപറഞ്ഞാണ് മൂന്നു മണ്ഡലത്തെയും ആദ്യം യുഡിഎഫ് വിശേഷിപ്പിച്ചതെങ്കില്‍, വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് കഷ്ടിച്ചു ജയിച്ചുപോരാന്‍ സാധ്യതയുണ്ടെന്നാണ്. അതായത്, ഫലം പ്രവചനാതീതമായിരിക്കുന്നെന്ന്. അതിനര്‍ഥം എല്‍ഡിഎഫ് ആദ്യറൌണ്ട് ജയിച്ചു എന്നാണ്. ഏത് ഭൂമികുലുക്കത്തെയും അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അഹങ്കരിച്ച മൂന്നു മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പില്ലാത്തവയായി മാറിയിരിക്കുന്നു. അതാണ് എല്‍ഡിഎഫിന്റെ വിജയം. പത്താംതീയതി വോട്ടെണ്ണുമ്പോള്‍ വരാനുള്ളത് ബോണസാണ്.

*
കേന്ദ്രസേന വന്നാല്‍ എന്താണ് വിശേഷം? പാവപ്പെട്ട കുറെ മീശക്കാര്‍ വെയിലുകൊണ്ടും ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചും മൂന്നാലുദിവസം കഷ്ടപ്പെടേണ്ടിവരും. നാട്ടുകാര്‍ക്ക് നോക്കിച്ചിരിക്കാന്‍ ഒരു വക കിട്ടും. അതിലപ്പുറമുള്ള ഒന്നും കണ്ണൂരില്‍ കണ്ടില്ല. കേന്ദ്ര സേനയെക്കാള്‍ കടുത്ത ലാത്തിച്ചാര്‍ജിന് ത്രാണിയുള്ള ചിലരെ കണ്ണൂരില്‍ കൊണ്ടുവന്നിരുന്നു. ഒന്ന്-കെ മുരളീധരന്‍. മൈക്കുകെട്ടി ഇലക്ട്രിക് പോസ്റ്റുകളോട് കിന്നാരം പറഞ്ഞ് പുള്ളിക്കാരന്‍ രണ്ടാംദിവസം സ്ഥലംവിട്ടു. രണ്ടാമത് വന്നത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഒരുണ്ണിയുറുമ്പുകടിച്ച ഗൌരവംപോലും തന്നെക്കാണുമ്പോള്‍ കണ്ണൂരുകാര്‍ക്കില്ലെന്നുകണ്ട് വന്നപോലെ ടിയാനും പോയി. മൂന്നാമത് വന്നത് ആനയുടെ പേരും പാപ്പാന്റെ തഴമ്പുമുള്ള നടികര്‍തിലകം. അവിടത്തെ സ്ഥാനാര്‍ഥിയും നടികര്‍ തിലകവും തമ്മില്‍ സ്വഭാവ വിശേഷത്തില്‍ ഒട്ടേറെ സാമ്യം. പുള്ളിക്കാരന്‍ വന്ന് ആദ്യം പറഞ്ഞത്, പെണ്‍വാണിഭത്തെക്കുറിച്ചാണ്. ഒരു കെട്ടിടത്തില്‍ താമസിക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടെങ്കില്‍ അത് കേസെടുക്കേണ്ട കുറ്റമത്രെ. അടുത്തതായി പറഞ്ഞത് സാരിയുടെ വിലയെക്കുറിച്ച്. അനുഭവമാണല്ലോ പലര്‍ക്കും ഗുരുനാഥന്‍. ആര്‍ ബാലകൃഷ്ണപിള്ള എന്ന നേതാവ് സ്വന്തം ഭാര്യക്ക് വാങ്ങിക്കൊടുത്ത സാരി ഒരു വലിയ അഴിമതിക്കേസിന്റെ തുമ്പായി മാറിയിരുന്നു. അതുതാനല്ലേ ഇതുമെന്ന് തോന്നാം. വര്‍ണ്യത്തിലാശങ്ക. ഉല്‍പ്രേക്ഷയാണ്. നമ്മുടെ ജനപ്രതിനിധികള്‍ക്കൊക്കെ ഇത്ര വലിയ സാംസ്കാരികനിലവാരം പാടുണ്ടോ, അതിന് പരിധി നിശ്ചയിക്കേണ്ടതല്ലേ എന്നൊക്കെ ഗണേശ്കുമാറിനെ കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. കാണുമ്പോള്‍ ആ തോന്നല്‍ മാറും. അച്ഛന് പെരുന്തച്ചന്‍ കോംപ്ളക്സുണ്ടോ എന്ന് ചോദിക്കുമ്പോള്‍, 'ഉണ്ടില്ല' എന്നു മറുപടിപറയുന്നതാണല്ലോ തറവാട്ടുമഹിമ. ആട്ടുന്നവനെ നെയ്യാന്‍ ഏല്‍പ്പിക്കാം. ആടുന്നവനെ നേരെ നിര്‍ത്താന്‍ നോക്കരുത്.

*
അബ്ദുള്ളക്കുട്ടി നന്നെ ചെറുപ്പത്തിലേ മദ്രസ പഠനത്തിന് പോയിരുന്നെന്ന് പരിചയപ്പെടുത്തുന്ന കോണ്‍ഗ്രസ് പത്രം എ എ ഷുക്കൂര്‍ മതപഠനം നടത്തിയിട്ടുണ്ടോ എന്നു പറയുന്നില്ല-ഡൊമിനിക് പ്രസന്റേഷന്‍ സണ്‍ഡേ സ്കൂളില്‍ പോയിട്ടുണ്ടോ എന്നുമില്ല. ചെറുപ്പത്തിലല്ലാതെ പ്രായപൂര്‍ത്തിയായാല്‍ ആരെങ്കിലും മദ്രസയില്‍ പഠിക്കാന്‍ പോകുന്നുണ്ടോ എന്നും വിശദീകരിക്കുന്നില്ല. മാതാപിതാക്കള്‍ മകനെ പള്ളിമുക്രിയാക്കണമെന്നാഗ്രഹിച്ചതാണ് അബ്ദുള്ളക്കുട്ടിയുടെ മഹത്തായ ജീവചരിത്രത്തിന്റെ തുടക്കമത്രെ. നാളെ പാലായിലോ കോട്ടയത്തോ ഇതേ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടിവന്നാല്‍, മാതാപിതാക്കളുടെ ആഗ്രഹം എങ്ങനെയായിരിക്കുമെന്ന് ഓര്‍ത്തുനോക്കാം. ഇതാണ് മഹത്തായ മതേതര പാര്‍ടിയുടെ തെരഞ്ഞെടുപ്പുമുഖം.