Sunday, August 30, 2009

വണ്ടിച്ചെക്കിന്റെ ആത്മകഥ

ബിജെപി ഒരുവഴിക്കായി. ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി എന്ന ചോദ്യത്തിനൊന്നും ഇനി പ്രസക്തിയില്ല. തല്‍ക്കാലം ഒരു നേതാവിനെ ചൂണ്ടിക്കാട്ടാനില്ല. മിതവാദമാണ് പ്രിയമെങ്കില്‍ അദ്വാന്‍ജി എന്നുപറയും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തപ്പോഴാണ് ചോദ്യമെങ്കില്‍ രാജ്നാഥ് സിങ് എന്നും പറയും. കാരി സതീശന്റെ പരിപാടിയാണ് ചര്‍ച്ചാവിഷയമെങ്കില്‍ നരേന്ദ്ര മോഡിതന്നെ നേതാവ്.

ഗുജറാത്തില്‍ വടിവാളും കമ്പിപ്പാരയും ഗ്യാസ് സിലിണ്ടറുമാണ് പാര്‍ടിയുടെ ഔദ്യോഗിക അടയാളങ്ങള്‍. കേരളത്തില്‍ ഇംഗ്ളീഷിലെ 'എസ്' എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള കത്തി. ആര്‍എസ്എസിന്റെ അവസാനത്തെ രണ്ടക്ഷരങ്ങള്‍ ആ കത്തിയെയാണ് സൂചിപ്പിക്കുന്നതെന്ന ചരിത്രവിജ്ഞാനം പലര്‍ക്കുമില്ല. നാഗ്പൂരില്‍നിന്ന് തീരുമാനമെടുത്താല്‍ അക്ഷരംപ്രതി നടപ്പാക്കുന്ന പതിവ് ബിജെപി ഉപേക്ഷിച്ചത്രെ. അതായത്, പാളത്താറിനുള്ളില്‍ കാക്കി നിക്കറിട്ട് നടക്കാന്‍ ഇനി ഗോസായി നേതാക്കന്മാരെ കിട്ടില്ലെന്ന്. ക്വട്ടേഷന്‍പണി, കൊച്ചുപിള്ളേരെ കൃഷ്ണവേഷം കെട്ടിക്കല്‍, സ്വയം ശ്രീകൃഷ്ണനായി മേലേക്കാവിലെ അല്‍ഫോന്‍സാട്ടം കാണല്‍ തുടങ്ങിയ പതിവുപരിപാടികളുടെ പേറ്റന്റ് ആര്‍എസ്എസ് ഏറ്റെടുത്തതുകൊണ്ട് കേരളത്തിലും ചില തൊഴില്‍വിഭജനം നടക്കാന്‍ പോകുന്നു.

ഇന്നലെവരെ 'ഭാജപാ' നേതാക്കളായിരുന്ന ചിലര്‍ ജനപക്ഷത്തുനില്‍ക്കാന്‍ തീരുമാനിച്ചതുകൊണ്ട്, വളരെ കുറച്ചു നേതൃദേഹങ്ങളേ തൊഴിലില്ലാപ്പടയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയുള്ളൂ. അതില്‍ ഒരാള്‍ പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലെ നായകവേഷത്തില്‍ 'കുരുവിക്കൂട്' മുടിയും ചെഞ്ചുണ്ടിലെ ചിരിയുമായി ട്രെയിന്‍ യാത്രയുടെ സുഖം ആസ്വദിക്കുകയാണ്. പലവട്ടം മത്സരിച്ചിട്ടും ജയിക്കാത്ത സങ്കടം തീര്‍ക്കാന്‍ രാജേട്ടന്‍ കവടിയാറിലെ ഫ്ളാറ്റില്‍ രാമായണവും മഹാഭാരതവും മനഃപാഠമാക്കുന്നു. ഏതുബൈഠക്, എന്തു ചിന്തന്‍ എന്നെല്ലാം ആകാശത്തേക്കുനോക്കി പറയുകയും ഏതെങ്കിലും ചാനലുകാരന്‍ വൈകിട്ട് വിളിച്ചാല്‍ അന്നുതന്നെ ഓണമെന്ന് കരുതുകയും ചെയ്ത് പഴയ വക്കീല്‍നേതാവ് കാലം കഴിക്കുന്നു. തലസ്ഥാനജില്ലയെന്ന നെടുങ്കോട്ടയില്‍ മത്സരിച്ച് വീരോചിത പാരകള്‍ ഏറ്റുവാങ്ങിയ നേതാവ് 'മുള്‍ക്കിരീടമിതെന്തിനു തന്നു' എന്ന പാട്ട് ഓണപ്പരിപാടിക്കായി പ്രാക്ടീസുചെയ്യുകയാണ്. അല്‍പ്പം വട്ടും എങ്ങനെയും വളയുന്ന നാക്കുമാണ് ആധുനിക രാഷ്ട്രീയത്തിന്റെ മര്‍മമെന്ന് കണ്ടെത്തിയ യുവനേതാവിന് ചാനലിലെ കോമഡിപ്പരിപാടി എമ്പാടും തരപ്പെടുന്നതുകൊണ്ട് നിത്യവൃത്തിക്ക് മുട്ടില്ല.

ആര് ആരെ രക്ഷിക്കണം, എവിടെ എന്ത് പറയണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ കണ്‍ഫ്യൂഷന്‍ വരുമ്പോള്‍ ഏറ്റവും നന്നായി പ്രയോഗിക്കാവുന്ന പരിപാടി മാര്‍ക്സിസ്റ്റ് വിരോധം പ്രസംഗിക്കലാണെന്ന് ബിജെപിക്കും ആര്‍എസ്എസിനും അറിയാം. അത് പണ്ട് ലീഗുകാരും കോണ്‍ഗ്രസുകാരും പഠിപ്പിച്ചിട്ടുള്ളതാണ്.

മുസ്ളിംലീഗ് ഉന്നതാധികാരയോഗത്തില്‍ വിതരണം ചെയ്ത ബിരിയാണിയില്‍ ഉപ്പുകൂടിപ്പോയപ്പോള്‍ 'മാര്‍ക്സിസ്റ്റക്രമ'ത്തിനെതിരെ പ്രമേയം അവതരിപ്പിച്ച കുട്ടിമാരും അങ്കിള്‍മാരും ലീഗിലുണ്ട്. ആസിയന്‍ കരാര്‍ കര്‍ഷകന്റെ കഴുത്തില്‍ പിടിക്കുമ്പോള്‍ 'അതാ അങ്ങോട്ട് ചൈനയിലേക്ക് നോക്കൂ' എന്ന് കഥാപ്രസംഗം നടത്തുന്ന വയലാര്‍ രവിയെ കാണുന്നില്ലേ. അതുപോലെയാണ് ഇപ്പോള്‍ അവശിഷ്ട ബിജെപിയുടെ നേതാക്കള്‍. അതാ ഡല്‍ഹിയിലേക്ക് നോക്കൂ എന്ന് പാവങ്ങള്‍ക്ക് പറയാനാവില്ല. ആരെങ്കിലും നോക്കിപ്പോയാല്‍ അവിടെ മൂത്ത സ്റ്റണ്ട് താരങ്ങളുടെ ഫൈനല്‍ റൌണ്ടാണ്. നാഗ്പൂരിലേക്ക് നോക്കിയാല്‍ പുകമാത്രമേ കാണാനുള്ളൂ. കേരളത്തിലാണെങ്കില്‍ നോക്കാന്‍ ഒരാസ്ഥാനംപോലുമില്ല. അതുകൊണ്ട് അതാ, മാര്‍ക്സിസ്റ്റ് പാര്‍ടിയിലേക്ക് നോക്കൂ എന്നാണിപ്പോള്‍ പറയുന്നത്.

ഇതെല്ലാം കാണുമ്പോള്‍ ബിജെപിയോട് സത്യമായും ശതമന്യുവിന് സഹതാപമുണ്ട്. കാരി സതീശന്‍, പാട്ട ബാബു, പേട്ട ദിനേശന്‍ തുടങ്ങിയ ജനക്ഷേമതല്‍പരരായ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു അഡ്ഹോക് കമ്മിറ്റിയെ വച്ചെങ്കിലും ഹിന്ദുത്വ പാര്‍ടിയെ രക്ഷിക്കണേ എന്നാണ് ഒരേയൊരു പ്രാര്‍ഥന.

*
പതിവുപോലെ അടുത്തത് മാധ്യമകാണ്ഡമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്കും ചര്‍ച്ചാംദേഹികള്‍ക്കും പൊതുവെ നല്ല ഫലങ്ങളും ഈശ്വരാധീനവും ലഭ്യമായ ഒരു വാരമാണ് കടന്നുപോയത് (തല്ലുകിട്ടിയതിന്റെ വാര്‍ത്തകള്‍ എവിടെനിന്നും വന്നതുകണ്ടില്ല). എല്ലാ വാരത്തിലെയും പോലെ മുഖ്യ ചര്‍ച്ചാവിഷയം മാര്‍ക്സിസ്റ്റ് പാര്‍ടി തന്നെയായിരുന്നു.

മുത്തൂറ്റ് പോള്‍ ജോര്‍ജിനെ ആലപ്പുഴയില്‍ കൊന്നപ്പോള്‍ നേരിട്ട് മാര്‍ക്സിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെടുത്താന്‍ ഒന്നും തടഞ്ഞില്ലെങ്കിലും മണിക്കൂറുവച്ച് പൊലീസ് കേസ് തെളിയിച്ചപ്പോള്‍ അത് സിപിഎം ഇടപെടലായി ചിത്രീകരിക്കാന്‍ ഒരുപരിധിവരെ കഴിയുകയുണ്ടായി. പോള്‍ മഹാനും മര്യാദക്കാരനുമായ വിശ്വാസിയാണെന്നും അയാളെ വഴിതെറ്റിച്ചത് ഏതാനും ഗുണ്ടകളും റോക് ആന്‍ഡ് റോള്‍ കളിക്കുന്ന ചില സുന്ദരിമാരും ചേര്‍ന്നാണെന്നുമുള്ള യാഥാര്‍ഥ്യം അതിശക്തമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് പൊതുവെ സാധിച്ചിട്ടുണ്ട്. പോളിനൊപ്പം മലയായ മലയെല്ലാം കയറിയിറങ്ങി കുറെ നാളായി ത്യാഗം സഹിക്കുന്ന ഗുണ്ടകള്‍, സുഹൃത്തിന്റെ ശരീരത്തില്‍ കത്തി കയറിയപ്പോള്‍ സ്ഥലംവിട്ടതാണ് വാര്‍ത്തകളുടെ ഗതിമാറ്റിയത്. ആ ഗുണ്ടകളിലൊരാള്‍ പണ്ട് എസ്എഫ്ഐ ആയിരുന്നു (എം വി രാഘവന്‍, വി ബി ചെറിയാന്‍ തുടങ്ങിയവര്‍ പണ്ട് മാര്‍ക്സിസ്റ്റായിരുന്നു). അതുകൊണ്ട് കാരിയോ കൂരിയോ ചാളയോ ചൂരയോ വലയിലായാലും കേസിന്റെ മര്‍മം ഗുണ്ടയിലാണെന്നും അതിന്റെ ഒരറ്റം മാര്‍ക്സിസ്റ്റ് പാര്‍ടിയിലാണെന്നും പറഞ്ഞുഫലിപ്പിക്കാന്‍ ഏതാണ്ടൊക്കെ കഴിഞ്ഞിട്ടുണ്ട്. കൊന്നവന്‍ ഞാനാണ് കുത്തിയതെന്ന് പറഞ്ഞപ്പോള്‍ അത് പൊലീസ് പറയിച്ചതാണെന്ന് സംശയം പരത്താന്‍ കൊലയാളിയുടെ മാതാശ്രീയെത്തന്നെ രംഗത്തിറക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി. കടലില്‍ കുളിച്ചെന്ന വിവരം കിട്ടിയപ്പോള്‍, കടലില്‍ മുക്കിക്കൊല്ലാന്‍ ആലോചന നടന്നതായി വാര്‍ത്തയെഴുതാന്‍ കഴിഞ്ഞത് പണ്ഡിതോചിത മാധ്യമപ്രവര്‍ത്തനമാണെന്ന് കാലം വിലയിരുത്തിക്കൊള്ളും. ഒരു നാല്‍പ്പതുലക്ഷത്തിന്റെ ബാഗ് വണ്ടിയിലുണ്ടായിരുന്നെന്ന് വാര്‍ത്ത നല്‍കിയതാണ്. അസൂയമൂത്ത ചില സഹജീവികള്‍ അത് ഏറ്റെടുക്കാത്തതുകൊണ്ട്, ആ നാല്‍പ്പതുലക്ഷത്തിന്റെ വാര്‍ത്ത ചീറ്റിയതുമാത്രമാണ് സംഭവിച്ച ഏക പരാജയം.

ഒന്നാംപേജിലെ തുടര്‍സദ്യ ഒന്നാംവാരം പൂര്‍ത്തിയാകുമ്പോള്‍ അഭിമാനം തോന്നണം. മുത്തൂറ്റ്-ഉമ്മന്‍ചാണ്ടി ബന്ധം, അവിടെ പാര്‍ക്കുചെയ്ത പണം, ഹിമാലയത്തില്‍ കയറിയ ചെന്നിത്തല, പണമിടപാടുകാരും രാഷ്ട്രീയക്കാരും തമ്മിലെന്ത് എന്നിങ്ങനെയുള്ള വേണ്ടാത്ത പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പോകാതെ, കാരി കൂരി ലൈനില്‍ നിര്‍ത്താന്‍ കഴിഞ്ഞല്ലോ. അതുതന്നെയാണ് നേട്ടം. സത്യമേവ ജയതേ...

*
അഴിമതി ആരോപണം, കോടതി വിധി, ശിക്ഷ എന്നതൊക്കെ യുഡിഎഫിനെതിരെ വന്നാല്‍ വാര്‍ത്തയാക്കാന്‍ പാടില്ലെന്നത് ഞങ്ങള്‍ കാലാകാലമായി കാത്തുസൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ അനിഷേധ്യ തത്വമാണ്. അഹമ്മദിന് ഹാജിമാരെയും ആകാന്‍ പോകുന്നവരെയും കൊള്ളയടിക്കാം, മുനീറിന് റോഡില്‍ കുഴി മാന്താം, ഉമ്മന്‍ചാണ്ടിക്ക് ഹൈവേയില്‍ ബോര്‍ഡുവയ്പിക്കാം- ഒന്നും വാര്‍ത്തയാകരുത്. അഥവാ അത്തരമൊരു വാര്‍ത്ത കെടുക്കാന്‍ നിര്‍ബന്ധിതമായാല്‍ അതിന് സിപിഎമ്മിന്റെ ഔദ്യോഗികപക്ഷവുമായി ബന്ധമുണ്ടെന്ന് ഒരു ടിപ്പണി ചാര്‍ത്തണം എന്നും നിയമമുണ്ട്. സിപിഎമ്മിന്റെ അനുഭാവി വീട്ടില്‍കയറാന്‍ വഴിവെട്ടിയാല്‍ അത് അക്രമം, അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, പൊലീസിനെ സ്വാധീനിക്കല്‍ തുടങ്ങിയ തൂക്കിക്കൊല്ലേണ്ട കുറ്റകൃത്യമാണ്.

അഹമ്മദ് സാഹിബിനെതിരെ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്ത അഴിമതി വാര്‍ത്ത ഏറ്റെടുക്കാന്‍ ദേശാഭിമാനിയും കൈരളിയുമുണ്ട്. ഞങ്ങള്‍ക്കുള്ള അസംസ്കൃതവസ്തുക്കള്‍ തരുന്നത് ക്രൈം, ജനശക്തി തുടങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ സ്റ്റാന്‍ഡേര്‍ഡുള്ള മാധ്യമങ്ങളാണ്. അല്ലെങ്കിലും ജനശക്തിക്കുമുന്നില്‍ എന്തോന്ന് ഐബിഎന്‍? ക്രൈം നന്ദകുമാറിനുമുന്നില്‍ ഏത് രാജ്ദീപ് സര്‍ദേശായ്! അഭിനവ വക്കം മൌലവിയെ കോടതി പിടിച്ച് ശിക്ഷയും പിഴയും വിധിച്ച വാര്‍ത്ത അഭിനവ സ്വദേശാഭിമാനി നികേഷിന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ ശതമന്യു കൊതിച്ചിരുന്നു. രാത്രി വൈദ്യുതി തകരാറായതുകൊണ്ടാകണം, അതിന് സാധിച്ചില്ല. ലാവ്ലിന്‍ രേഖകള്‍ എന്ന മഹത്തായ പുസ്തകം ഐഎന്‍എസ് വിരാടുകാരനുവേണ്ടി പ്രസിദ്ധീകരിച്ചുകൊടുത്തത് മുനീര്‍ മൌലവി സാഹിബിന്റെ എന്തരോ ഒരു പ്രസിദ്ധീകരണശാലയാണ്. ഇനി അവര്‍ റോഡുപണിയുടെ രേഖകള്‍, അഥവാ വണ്ടിച്ചെക്കിന്റെ ആത്മകഥ എന്ന ഹാസ്യനോവല്‍ പ്രസിദ്ധീകരിക്കട്ടെ.

അഴിമതിവിരുദ്ധ പോരാട്ടനായകര്‍ ഇതൊന്നും കാണുന്നും കേള്‍ക്കുന്നുമില്ലേ ആവോ.

*
മുനീറിനെയും കൂട്ടാളികളെയും ശിക്ഷിച്ച വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചത് (മനോരമ പോട്ടെ. അവര്‍ക്ക് അതിലപ്പുറം കഴിയില്ല) കണ്ടതോടെ ശതമന്യു ഒരു തീരുമാനമെടുത്തു. വീരേന്ദ്രകുമാറിന് ശിഷ്യപ്പെടുകതന്നെ. ടിയാന്റെ ചില സ്വഭാവങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉള്ള ആളെന്ന നിലയ്ക്ക് ഇനി ജീവിതം കുശാലാകും. രാഷ്ട്രീയ പത്രപ്രവര്‍ത്തനം അല്‍പ്പം പഠിക്കുകയുമാകാം.

ഏതെങ്കിലും ബീച്ച് റിസോര്‍ട്ടില്‍ സന്ധിക്കുംവരെ വണക്കം!

Sunday, August 23, 2009

ചിന്തിക്കാതെയും ഇരിക്കാം

"ബൈഠക്കുണ്ട്, ചിന്തയില്ല''-

ബിജെപി നേതാക്കള്‍ നല്ല തണുപ്പത്ത് ഒത്തുകൂടി കടുക്കക്കഷായം വച്ചതിനെക്കുറിച്ച് കേരളത്തിലെ നേതാവ് ശതമന്യുവിനോട് നേരിട്ടു പറഞ്ഞതാണിത്. അങ്ങ് സിംലയില്‍ ചിന്തയില്ലാത്ത ഇരിപ്പ് നടക്കുമ്പോള്‍ ഇങ്ങ് കേരളത്തിലെ കാവിഹൃദയങ്ങള്‍ കോവളത്ത് ത്രിനക്ഷത്രത്തിന്റെ തണുപ്പിലിരുന്ന് അറബിക്കടലിലെ തിരയെണ്ണുകയായിരുന്നു. ഇവിടെ വീരശൂര പരാക്രമികളാണ്. കത്തി പുറത്തെടുത്താല്‍ ചോരകണ്ടേ അടങ്ങൂ. വോട്ടു കുത്താന്‍ പോയാല്‍ കാശുവാങ്ങിയേ നിവരൂ. കേരളത്തിലെ ബിജെപി കൊമ്പത്തെയാണെന്നാണ് വയ്പ്. രാജ്യത്താകെയുള്ള ബിജെപികാര്യം തീരുമാനിക്കാന്‍ സിംലയില്‍ തണുപ്പുകൊള്ളാന്‍ പോയവരുടെ കൂട്ടത്തില്‍ ഒരൊറ്റ കേരളനീയനില്ല! അവിടെ കേന്ദ്രത്തെ തിളപ്പിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ തിരയെണ്ണല്‍. ഒരു രാഷ്ട്രീയകക്ഷിയുടെ സംസ്ഥാനഘടകം അഭിമാനംകൊള്ളണം ഈ അസുലഭമുഹൂര്‍ത്തത്തില്‍.

ചിന്താശേഷിയുള്ളവര്‍ക്കുള്ളതാണല്ലോ ചിന്തന്‍ ബൈഠക്ക്. ചിന്തിക്കാത്ത ബൈഠക്കില്‍ ചിന്തിക്കാന്‍ ശേഷിയില്ലാത്തവര്‍ പോകാതിരുന്നതില്‍ അത്ഭുതമില്ല. ചിന്ത വേറെ; ഇരുത്തം വേറെ. കേരളം വേറെ; കേന്ദ്രം വേറെ. ഇവിടെ 'ചന്ത'ന്‍ ബൈഠക് മതി. നേതാക്കളും ജനപ്രതിനിധികളും ലളിതജീവിതം നയിച്ചു മാതൃക കാട്ടാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ വന്ന നിര്‍ദേശം. നന്നായി. അതായത് കേന്ദ്രത്തില്‍നിന്നു വരുന്ന കോടികള്‍ പകുത്ത് വീതിച്ച് ലളിതമായ ഭാഗങ്ങളാക്കി വിതരണം ചെയ്യണമെന്ന്. ലളിതജീവിതം എന്നാല്‍, ദിവസം എത്ര യൂണിറ്റ് ചിക്കന്‍, എത്ര പെഗ്, ഏതിനം കാഷ്യുനട്ട് എന്നിങ്ങനെയുള്ള വിശദമായ ചാര്‍ട്ട് എഐസിസി ഉടനെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. അക്കാര്യത്തിലെങ്കിലും ഹിന്ദുത്വ പാര്‍ടിക്കും രാഹുല്‍ജി പാര്‍ടിക്കും ഒരേ നയമാണെന്നത് ആശ്വാസം.

ഭാജാപയിലേക്കു തന്നെ വരാം. രണ്ടു ലോക്‍സഭാ തെരഞ്ഞെടുപ്പുകളില്‍ അടുപ്പിച്ചു പരാജയം. സംസ്ഥാനങ്ങള്‍ പലതിലും അധികാരഭ്രംശം. അകത്തും പുറത്തും കത്തിപ്പടരുന്ന കലാപങ്ങള്‍. നാഗപ്പൂരില്‍നിന്നുയരുന്ന ഭീഷണികള്‍. വാജ്പേയി പതുക്കെ പിന്‍വാങ്ങി. അദ്വാന്‍ജി വരമ്പത്തുമല്ല; വയലിലുമല്ല. ജസ്വന്തിനെ പടിയടച്ച് പിണ്ഡംവച്ചു. വസുന്ധരക്കെതിരെ ധുരന്ധരന്‍മാര്‍ രംഗത്ത്. ജിന്നയോ പട്ടേലോ മഹാന്‍ എന്ന് ചര്‍ച്ച. ജസ്വന്തിന്റെ പുസ്തകം മോഡിക്ക് വേണ്ട; യദ്യൂരപ്പയ്ക്ക് വേണം. ഉപ്പുവച്ച കലം എന്നു കേട്ടിട്ടില്ലേ-അതിന്റെ അതേ പരുവം.

തലശേരിയിലെ കാവിമുണ്ടുകാര്‍ ഇനിയും കത്തിയും വാളുമെടുത്ത് നടക്കേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കട്ടെ. അവിടെയും നടക്കട്ടെ ഒരു ചിന്തയുള്ള ബൈഠക്.

*
ഇനി ചില മഹാന്മാരെക്കുറിച്ചാണ്. ആദ്യം ഒരു മാധ്യമ മഹാ പണ്ഡിതനെക്കുറിച്ച്. നാമധേയം ഒ അബ്ദുറഹിമാന്‍. മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം തലേക്കെട്ടിലും അരപ്പട്ടയിലും എഴുതിവച്ച പത്രത്തിന്റെ പത്രാധിപര്‍. അങ്ങനെയൊരു ലേബലുള്ളതുകൊണ്ടാകണം, മറ്റൊരു ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തകനെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയത് ഈ പത്രാധിപ മഹാശയനാണ്. ജമാ അത്തെ ഇസ്ളാമിയും അശ്ളീല പത്രപ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഈ ആതിഥ്യത്തിനും ആതിഥേയത്വത്തിനും അര്‍ഥമില്ല. ക്രൈം നന്ദകുമാര്‍ വിഷമത്തില്‍പെടുമ്പോഴെല്ലാം ഓടിയെത്താറുള്ളത് ക്രൈം വീരേന്ദ്രകുമാറാണ്. നന്ദകുമാര്‍ മാധ്യമത്തില്‍ കോളമിസ്റ്റാകുന്ന കാലവും അതിവിദൂരമല്ല.

അബ്ദുറഹിമാന്‍ സാഹിബ് മാധ്യമ പ്രവര്‍ത്തനത്തെ ഒരിക്കല്‍ വിശദീകരിച്ചത്, "ആദ്യം കിട്ടുന്ന വാര്‍ത്ത ചൂടോടെ വായനക്കാരില്‍ എത്തിക്കുക എന്നതാണ് ഒരു പത്രസ്ഥാപനത്തിന്റെ ധര്‍മം. പ്രസിദ്ധീകരിച്ചത് തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തു നല്‍കും'' എന്നാണ്. കിട്ടുന്ന വാര്‍ത്ത ശരിയാണോ എന്ന് നോക്കേണ്ടതില്ല! അതിലുമുപരി ജമാഅത്തെ ഇസ്ളാമിക്കാര്‍ക്ക് തെറ്റുപറ്റുമോ! അതുകൊണ്ട് ലാവ്ലിന്‍ യുദ്ധവീരന്‍ ക്രൈം നന്ദകുമാറിന് മാധ്യമം പത്രാധിപര്‍ വക വീരചക്രം.

പി സി ജോര്‍ജ് എന്ന മഹാനുഭാവനെക്കുറിച്ചാകട്ടെ അടുത്ത സങ്കീര്‍ത്തനം. പണ്ട് ജോര്‍ജിന് പാലാഴി എന്ന് കേട്ടാല്‍ മാണി എന്ന് കേള്‍ക്കുന്നത് പോലെയായിരുന്നു. ചൊറിഞ്ഞുവരും. ഇന്ന് അങ്ങനെ അല്ല. വീരനെപ്പോലെ ജോര്‍ജും സ്നേഹിക്കപ്പെടുന്നവരുടെ കൂടെയാണല്ലോ. അപ്പോള്‍ കാര്യങ്ങള്‍ മാണിസാറിന്റെ പക്ഷത്തു നിന്ന് കാണണം. പാലായില്‍ ഒരു റബര്‍ ഫാക്ടറി തുടങ്ങുക എന്നൊക്കെപ്പറഞ്ഞാല്‍ നടക്കാത്ത സ്വപ്നമാണ്. എംആര്‍എഫ് പോലും പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ എങ്ങനെ മാണിസാര്‍ പാലാഴി കടയും. 30 ഏക്കര്‍ സ്ഥലമുണ്ടല്ലോ, നിക്ഷേപകരുടെ പണം അതിന്റെ വിലയില്‍ സുരക്ഷിതമാണ് എന്നാണ് ജോര്‍ജ് സാര്‍ പറയുന്നത്. കമ്പനി തുടങ്ങാമെന്ന് പറഞ്ഞ് പണം വാങ്ങി സ്ഥലം മേടിച്ചിട്ട് 14 വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് കളിക്കുകയാണോ എന്നൊന്നും ചോദിക്കരുത്. ഇടതുമുന്നണിയിലോ മറ്റോ ആയിരുന്നെങ്കില്‍ എന്നേ മാണിസാര്‍ റിയല്‍എസ്റ്റേറ്റ് മാഫിയക്കാരനായേനെ. ഓരോരോ കാലങ്ങള്‍.

നന്ദകുമാറിന് പണംകൊടുക്കുന്നത് അഭിമാനമായി പറയുന്ന ജോര്‍ജിന് മാണിക്കെതിരായ വാക്കുകള്‍ വിഴുങ്ങുന്നതും ഭൂഷണംതന്നെ. സട കൊഴിഞ്ഞ സിംഹം, പൂടപോയ പൂച്ച എന്നെല്ലാം പറയുന്നതുപോലെ പല്ലു കൊഴിഞ്ഞ ജോര്‍ജ്! അടുത്ത മഹാന്‍ സാക്ഷാല്‍ എം പി വീരേന്ദ്രകുമാര്‍. അന്താരാഷ്ട്ര കരാര്‍ എന്ന് കേട്ടാല്‍ ആദ്യം ചാടി വീഴുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നത് പണ്ട് ഇദ്ദേഹമായിരൂന്നു. ആസിയന്‍ കരാര്‍ വന്നപ്പോള്‍ മഹാന്റെ ഒരു പ്രസ്താവനയും കാണാത്തതിനാല്‍ കേരളം ഒന്നു ശങ്കിച്ചു. മാത്യു ടി തോമസ് വായില്‍ കോലിട്ട് കിള്ളിയപ്പോള്‍ 'കരാര്‍ മോശം' എന്ന് മൊഴിഞ്ഞു. പണ്ട് കോലിടാതെ തനിയെ വരുമായിരുന്നു. ഇപ്പോള്‍ ചോദിച്ചാലേ പറയൂ. പൊതു മിനിമം പരിപാടിയുമായി സ്നേഹിക്കുന്നവരുടെ അടുത്ത് എത്തിയപ്പോള്‍ ഉള്ള ഓരോ പ്രശ്നങ്ങള്‍.

*
ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമറിയാമെന്നതുപോലെ വരകണ്ടാല്‍ പത്രമുതലാളിയുടെ കുടിലതയും മനസ്സിലാക്കാം. വീരേന്ദ്രകുമാറിന്റെ ദുഷ്ടമനസ്സ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകളിലാണ് ഇപ്പോള്‍ തെളിഞ്ഞുകാണുന്നത്. വീരന് വിരോധമുള്ളവര്‍ക്ക് ഗോപീകൃഷ്ണന്റെ വരയില്‍ പ്രത്യേക രൂപമാണ്. അവരുടെ വണ്ണം ഓരോ ദിവസം കഴിയുമ്പോഴും കൂടിക്കൂടി വരും. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ അന്ത്യമാണല്ലോ വീരേന്ദ്രകുമാറിന്റെ സമകാലിക അജന്‍ഡ. (അതിനായി ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലെ കേസിന്മേല്‍ പത്രം വക വാദവും തുടങ്ങിയിരിക്കുന്നു) സിപിഐ എമ്മിനകത്തു കയറി കളിക്കാനാണ് തുനിഞ്ഞിറങ്ങിയത്. ആ കളിക്ക് ഉത്തേജനം പകരാനാണ് കാര്‍ട്ടൂണ്‍ രസായനം. പിണറായിയെ, ധനമോഹിയായ നേതാവായി അവതരിപ്പിക്കാനാണ് കാര്‍ട്ടൂണുകളില്‍ ഓരോന്നിന്റെയും ശ്രമം. ഏറ്റവുമൊടുവില്‍, കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ വരച്ച കാര്‍ട്ടൂ നോക്കുക-

ജി സുധാകരന്‍ 'കണ്ഠമിടറി' നടക്കുകയും പിണറായിയും കടന്നപ്പള്ളിയും സിംഹാസന സമാനമായ കസേരകളില്‍ ഇരിക്കുകയുംചെയ്യുന്നു. കടന്നപ്പള്ളിയുടെ മടിയില്‍ കറുത്ത ബാഗ്; അതിലേക്ക് പിണറായിയുടെ കണ്ണുകള്‍. അതായത്, പണം മുടക്കിയാണ് കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം കിട്ടിയതെന്ന് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂ പ്രഖ്യാപനം. ഇതുപോലെ തിരിച്ചൊരു കാര്‍ട്ടൂ വന്നു എന്നിരിക്കട്ടെ. സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വീരന്‍. അദ്ദേഹത്തിന്റെ കണ്ണുകള്‍ കൂട്ടത്തിലുള്ള വ്യക്തിയുടെ പ്രത്യേക ഭാഗത്ത് തറയ്ക്കുന്നു. വീരന്റെ തനിസ്വഭാവം വ്യക്തമാക്കുന്ന വരയാണതെന്ന് പ്രകീര്‍ത്തിക്കാം; ശ്രദ്ധിക്കാതെ അവഗണിക്കാം. തരവഴിത്തരം ഒരുകൂട്ടര്‍ക്കുമാത്രമുള്ളതാണെന്ന ധാരണ വീരനുണ്ട്. തല്‍കാലം ടിയാന്റെ തനിസ്വഭാവം ഒരുകാര്‍ട്ടൂണിലും തെളിയുന്നില്ല. അഥവാ തെളിഞ്ഞാല്‍ സെന്‍സര്‍ബോര്‍ഡ് എങ്ങനെ പ്രതികരിക്കുമെന്നും പറയാനാവില്ല. ഗോപീകൃഷ്ണന്റെ പ്രതിഭ നീണാള്‍ വാഴട്ടെ. അതിനെ വിമര്‍ശിക്കുന്നത് ഭീഷണിയായോ പത്രപ്രവര്‍ത്തന മര്യാദകളുടെ ലംഘനമായോ ചിത്രീകരിക്കപ്പെടാതെയുമിരിക്കട്ടെ. ആമേന്‍.

*
സിപിഐ എമ്മില്‍ പ്രശ്നങ്ങള്‍ ഒതുങ്ങുന്നത് ഒട്ടും നല്ലതല്ല. രണ്ട് ഗ്രൂപ്പുവേണം; പ്രത്യയശാസ്ത്ര യുദ്ധം നടക്കണം; വാര്‍ത്തകള്‍ ചോര്‍ത്തിക്കിട്ടണം; സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് മത്സരമുണ്ടാകണം. ഇതൊന്നുമില്ലാതെ പാര്‍ടി നന്നായി മുന്നോട്ടുപോവുകയും സര്‍ക്കാര്‍ പാളിച്ചകള്‍ തിരുത്തി ജനങ്ങളെ സ്വാധീനിക്കുംവിധം മുന്നേറുകയും ചെയ്താല്‍ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കരുതുന്നത്? അതുകൊണ്ട്, പാര്‍ടിയില്‍ പുതിയ ചില ഗ്രുപ്പുകളുണ്ടാക്കിക്കളയാമെന്നാണ് ഞങ്ങള്‍ പത്രപ്രവര്‍ത്തക രംഗത്തെ പ്രതിഭാധനന്മാരുടെ തീരുമാനം. കൂട്ടിക്കിഴിച്ചും ഗവേഷിച്ചും ഞങ്ങള്‍ എത്തിയ നിഗമനം, പുതിയ ഗ്രൂപ്പിനെ ഒരുഭാഗത്ത് തോമസ് ഐസക് നയിക്കട്ടെ എന്നാണ്. ധനമന്ത്രി എന്ന നിലയില്‍ കൂട്ടിയും കിഴിച്ചും ഒതുങ്ങിക്കൂടുന്നതിനു പകരം ലാവ്ലിന്‍, ആസിയന്‍, ലെനിനിസം എന്നൊക്കെ പറയാന്‍ അങ്ങേര്‍ക്ക് എന്താണവകാശം? ഐസക് അതിരുവിടുന്നു എന്ന് ആദ്യത്തെ ആരോപണം. ജി സുധാകരന്റെ ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്കു നല്‍കിയതിനുപിന്നില്‍ ഐസക്കാണെന്ന് രണ്ടാമത്തെ ആരോപണം. വ്യാപാരികളുടെ പ്രശ്നം ഇ പി ജയരാജന്‍ പ്രസംഗിച്ചപ്പോള്‍ അത് ഐസക്കിനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് അടുത്ത കണ്ടെത്തല്‍. ആദ്യം മംഗളം എഴുതും പിന്നെ മനോരമയും മാതൃഭൂമിയും ഏറ്റെടുക്കും. ഇതാണ് ഞങ്ങളുടെ ഒരു രീതി. സിപിഐ എമ്മില്‍ ഞങ്ങള്‍ പുതിയ ഗ്രൂപ്പുണ്ടാക്കിക്കഴിഞ്ഞു.

ഞങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അടയ്ക്കാനും പ്രസ് ക്ളബ് വികസനത്തിനും ബജറ്റില്‍ പണം വകയിരുത്താന്‍ ഐസക്കിനെ ഞങ്ങള്‍ സഖാവേ, പൊന്നേ, മുത്തേ എന്നെല്ലാം സ്നേഹത്തോടെ വിളിക്കും. പണം കിട്ടിക്കഴിഞ്ഞാല്‍, വിദേശ ചാരാ, അധിനിവേശക്കാരാ എന്നൊക്കെ കൂടുതല്‍ സ്നേഹത്തോടെ വിളിക്കും. ഇതൊന്നും ഞങ്ങളുടെ കുഴപ്പമല്ല കേട്ടോ. ഇനി ഒരു ഗ്രൂപ്പുണ്ടാക്കിയില്ലെങ്കില്‍ ഞങ്ങളെങ്ങനെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടരും? ഐസക് പണം തന്നില്ലെങ്കില്‍ ഞങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഞങ്ങള്‍തന്നെ അടയ്ക്കേണ്ടിവരില്ലേ? സിപിഎമ്മിനെതിരെ വാര്‍ത്തയെഴുതിയില്ലെങ്കില്‍ വീരന്‍ മുതലാളി വിടുമോ? ഞങ്ങള്‍ക്കല്ലേ അറിയാവൂ ഞങ്ങളുടെ കഷ്ടപ്പാട്.

Sunday, August 9, 2009

മഹര്‍ഷിയോ പിശാചോ?

തോമസ് മുള്ളറിന്റെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്

"തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍, അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.''

ആരാണ് മഹര്‍ഷി, ആരാണ് പിശാച് എന്ന് ഗവേഷിക്കാനൊന്നും ശതമന്യുവിന് താല്‍പ്പര്യമില്ല. പൊട്ടി പുറത്ത്; ശീവേലി അകത്ത് എന്നെല്ലാം പറയുന്നതുപോലെ മുരളി പുറത്ത് വീരന്‍ അകത്ത് എന്നൊരു വാര്‍ത്ത കണ്ടു. രാംമനോഹര്‍ ലോഹ്യയുടെ ജന്മശതാബ്ദിയില്‍ ജയപ്രകാശ് നാരായണന്റെയും ലോഹ്യയുടെയുമെല്ലാം സ്മരണകളിരമ്പുന്ന കോണ്‍ഗ്രസ് കൂടാരത്തിലേക്ക് മഹത്തായ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കൊണ്ടുപോയി കെട്ടിയ വീരധീര സിംഹത്തെ ആദ്യമായി അഭിവാദ്യംചെയ്യട്ടെ. സമരംചെയ്യുക; ജയിലുകള്‍ നിറയട്ടെ എന്നാണ് ജയപ്രകാശ് നാരായണന്‍ പറഞ്ഞതെങ്കില്‍ പുതിയ വീരലോഹനാരായ പറയുന്നു-മതിലുചാടുക; യുഡിഎഫ് ജയിക്കട്ടെ എന്ന്.

ഇനി നമുക്ക് ഗാട്ട് കരാര്‍, ആഗോളവല്‍ക്കരണം, മുകേഷ് അംബാനിയുടെ എണ്ണ, ആസിയന്‍ കരാര്‍ എന്നിവയുടെ ഉല്‍കൃഷ്ടതയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചുരസിക്കാം; മുക്കിന് മുക്കിന് അവയുടെ പ്രകാശനങ്ങള്‍ ആഘോഷമാക്കാം; അവാര്‍ഡുകളുടെ പെരുമഴയില്‍ കുളിച്ചുല്ലസിക്കാം. സോഷ്യലിസത്തെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചുമെല്ലാം വിമര്‍ശനം നടത്തി മടുത്തു. എല്ലാ ദിവസവും ഇഡ്ഡലിയും സാമ്പാറും കഴിച്ചാല്‍ അതിനുണ്ടോ രസം. ഇനി കുറച്ചുനാള്‍ പുട്ടും കടലയുമോ ചപ്പാത്തിയും പൊരിച്ച കോഴിയുമോ കഴിക്കാം.

യുഡിഎഫിലോട്ട് കാലെടുത്തുവച്ചതേയുള്ളൂ. സ്നേഹം കൊണ്ടങ്ങനെ വീര്‍പ്പുമുട്ടിക്കുകയാണ്. ഉമ്മന്‍ചാണ്ടി വാരിയെടുത്തുമ്മവയ്ക്കുന്നു. ചെന്നിത്തല ചെവിക്ക് മൃദുവായി പിടിച്ച് കൊച്ചുകള്ളാ എന്നു വിളിക്കുന്നു. കുട്ടിക്കുറുമ്പന്‍ കുഞ്ഞാലിക്കുട്ടി കുലുങ്ങിച്ചിരിക്കുന്നു. തങ്കച്ചന്‍ വിളിക്കുന്നു-തങ്കക്കുടമേ....ആര്യാടന്റെ മുഖത്ത് ആമോദം വിരിഞ്ഞുനില്‍ക്കുന്നു. ഈ സ്നേഹത്തെയല്ലേ ഇന്നലെവരെ അകറ്റിനിര്‍ത്തിയത്? ഈ വാത്സല്യത്തെയല്ലേ പുറംകാലുകൊണ്ട് തട്ടിമാറ്റിയത്? പാവം കുഞ്ഞാലിക്കുട്ടിയെ പീഡകനെന്നു വിളിച്ചില്ലേ. കരുണാകരനെ കരിങ്കാലിയെന്നും ആന്റണിയെ അല്‍പ്പജ്ഞാനിയെന്നും ഉമ്മന്‍ചാണ്ടിയെ ഉണ്ണാക്കനെന്നും വിളിച്ചതിന്റെ പാപം എവിടെച്ചെന്ന് തീര്‍ക്കും.

കൊന്നാല്‍ പാപം തിന്നാല്‍ തീരുമായിരിക്കും. ഇന്നലെവരെ കൂടെ നിന്നവരെ മുട്ടന്‍ തെറിവിളിച്ചാല്‍ പരിഹാരമാകും. ഗൌഡയെയും കുമാരസ്വാമിയെയും മാത്യു ടി തോമസിനെയും മൈക്കുകെട്ടി തെറിവിളിച്ചാല്‍ ഇനി ഒരു ഡാഷ് അലിയും ചോദിക്കാന്‍ വരില്ല. അല്‍പ്പം എരിവുകേറ്റാന്‍ പിണറായി വിജയനെയും നല്ല നാല് പള്ളുപറയാം. നാളത്തെ കാര്യം ഇന്ന് തീരുമാനിക്കാന്‍ പറ്റുകില്ലല്ലോ. അപ്പംകാണുന്നവനെ ആ സമയത്ത് പിതാവേ എന്നുവിളിച്ച് ആശ്ളേഷിക്കാം. അമ്പട ഞാനേ...

*
മുരളീധരന്‍ മഹാനൊന്നുമല്ല, സാധാരണ മനുഷ്യനാണ്; അച്ഛന്റെ മോനാണ്. പ്രതികരണശേഷി അല്‍പ്പം കൂടിപ്പോയി. അത് ആസനത്തിലെ തഴമ്പിലൂടെ വന്നുപെട്ടതാണ്. അലുമിനിയം പട്ടേല്‍, മദാമ്മ, ഡ്യൂപ്ളിക്കേറ്റ് ഗാന്ധി തുടങ്ങിയ പ്രയോഗങ്ങള്‍ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. എ കെ ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് പറയാനുള്ള ധീരത മറ്റേതെങ്കിലും ഖദറിട്ട ഈനാംപേച്ചിക്കുണ്ടോ? പണ്ട് കോണ്‍ഗ്രസില്‍ ആളെയെടുക്കാന്‍ ടാലന്റ് സെര്‍ച്ച് എന്ന പരിപാടിയില്ലായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവേളയിലെ മൂത്രമൊഴിപ്പ്, അലുമിനിയം പട്ടേലിന് നാടന്‍ കോഴിക്കറി, ഗുലാം നബിക്ക് ഗുലാബ്‌ജാം തുടങ്ങിയവയായിരുന്നു അന്നത്തെ മാനദണ്ഡങ്ങള്‍. ടാലന്റ് സെര്‍ച്ചിലൂടെയാണെങ്കില്‍ ചെന്നിത്തല മാവേലിക്കരയ്ക്കിപ്പുറം കടക്കില്ലെന്നും ഉമ്മന്‍ചാണ്ടിക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ധാരാളമാണെന്നും കോണ്‍ഗ്രസില്‍ തന്നോളം തലയെടുപ്പുള്ളത് തന്റെ പിതാവിനുമാത്രമാണെന്നും മുരളീധരന് നന്നായറിയാം. അതുകൊണ്ടാണ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി, വേളി നടന്നേ തീരൂ എന്ന ശാഠ്യം.

കോണ്‍ഗ്രസില്‍ സസ്പെന്‍ഷനും പുറത്താക്കലുമൊന്നും ഒരു പ്രശ്നമല്ല. മുരളീധരനെ മന്ദബുദ്ധിയെന്നു വിളിക്കുന്ന ടി എച്ച് മുസ്തഫ ബുദ്ധിക്കൂടുതല്‍കൊണ്ട് എത്രവട്ടം പുറത്താക്കപ്പെട്ടിട്ടുണ്ടെന്ന് മുസ്തഫയ്ക്കുപോലും അറിയില്ല(മണ്ടന്‍!). സസ്പെന്‍ഷന്‍ കാലാവധിക്കുള്ളില്‍ താന്‍ മര്യാദരാമനായില്ലേ എന്ന് മുരളി പറയുമ്പോള്‍, സസ്പെന്‍ഡുചെയ്തതല്ല, ആറുകൊല്ലത്തേക്ക് പുറത്താക്കിയതാണ് മുരളിയെ എന്നാണ് മുസ്തഫ പറഞ്ഞത്. മുസ്തഫയാണെന്നതുകൊണ്ട് തള്ളിക്കളയേണ്ട. സംഗതി നേരാണ്. 2005 ഏപ്രില്‍ പത്തിന് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഡല്‍ഹിയില്‍ചെന്ന് സോണിയ മാഡത്തിനെ കണ്ട് അരമണിക്കൂറിനകം ജനാര്‍ദന്‍ ദ്വിവേദി എന്ന എഐസിസി പറച്ചില്‍കാരന്‍ എഴുതിവായിച്ചത്,

"പാര്‍ടിവിരുദ്ധ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ സസ്പെന്‍ഷനിലിരിക്കുന്ന മുരളീധരന്‍ജി കൂടുതല്‍ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിനാല്‍ ഇന്നുമുതല്‍ ആറുകൊല്ലത്തേക്ക് പാര്‍ടി അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നു''

എന്നാണ്.

കോണ്‍ഗ്രസല്ലേ. പുറത്താക്കിയ ആളെ തിരിച്ചെടുക്കാന്‍ ഡല്‍ഹിവരെ ഒരു യാത്ര മതി. ടിവി അവതാരകയ്ക്കും തമ്പാനൂരിലെ പോക്കറ്റടിക്കാരനും ടാലന്റ് തെളിയിച്ച് കെ.എസ്.യു പ്രസിഡന്റാകാന്‍ മോഹിക്കാം. കെപിസിസി പ്രസിഡന്റിന്റെ കുടുംബവീട്ടിലെ സഹായിക്ക് ടാലന്റ് ചുമക്കുന്ന യൂത്ത് പ്രസിഡന്റാകാം. ഡല്‍ഹിയില്‍ സിഖുകാരുടെ തലേക്കെട്ടഴിപ്പിക്കല്‍ ഹോബിയാക്കിയ ജഗദീഷ് ടൈറ്റ്ലര്‍ക്ക് കെ.എസ്.യു പ്രസിഡന്റാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യാം. എം എം ഹസ്സന് പാര്‍ടി അച്ചടക്കത്തെക്കുറിച്ചും ചെന്നിത്തലയ്ക്ക് അഴിമതിക്കെതിരെയും പ്രസംഗിക്കാം. പാവം മുരളിക്കുമാത്രം വിലക്കെന്തിന്?

പണ്ടു പറഞ്ഞതെല്ലാം തെറ്റാണെന്ന് ഏറ്റുപറഞ്ഞു ദുഃഖിക്കുന്ന മുരളിയെ കണക്കിലെടുക്കേണ്ട-തറവാട്ടിലേക്ക് തിരിച്ചുവന്ന വാത്സല്യനിധിയായ പിതാവിന്റെ ആഗ്രഹമെങ്കിലും പരിഗണിക്കേണ്ടതല്ലേ? ഏകലവ്യനെപ്പോലെ വേണമെങ്കില്‍ കെപിസിസി ആപ്പീസിന്റെ പുറത്ത് റോഡിലിരുന്ന് മുരളീധരന് തല്‍ക്കാലം കര്‍ത്തവ്യം നിറവേറ്റാവുന്നതാണ്. ആട്ടും തുപ്പും ഇനിയും സഹിക്കേണ്ടിവന്നേക്കാം-പതറിപ്പോകരുത്. ഇടക്കാലത്ത് ഒരു താവളംവേണമെന്ന് തോന്നുമ്പോള്‍ വല്ല സിനിമാ ഷൂട്ടിങ്ങുകാരെയും സമീപിക്കാവുന്നതാണ്. ആള്‍ക്കൂട്ടസീനിലും മറ്റും അഭിനയിക്കാന്‍ പോകുന്ന എക്സ്ട്രാ നടീനടന്മാരെ സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒരു പാര്‍ടിയുണ്ടാക്കുകയാണെന്ന് പ്രഖ്യാപിക്കണം; സമ്മേളനം നടത്തണം; പറ്റുമെങ്കില്‍ ഒരു ജാഥയും സംഘടിപ്പിക്കണം. അപ്പോഴേക്കും ചെന്നിത്തലയുടെ ചൊരുക്ക് ആന്റണി മാറ്റിക്കൊള്ളും. പുതിയ പാര്‍ടി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് നമുക്ക് മാതൃപേടകത്തിലേക്ക് വീണ്ടും കയറാം.

മുള്ളര്‍ സായ്പ് പറഞ്ഞപടി മനുഷ്യന്‍ തെറ്റുചെയ്യും; അതില്‍ ദുഃഖിച്ച് മഹര്‍ഷിയാകും. മുരളീധരന്‍ ഒരൊന്നന്നര മഹര്‍ഷി തന്നെ. മറ്റേയാളെപ്പോലെ പിശാചല്ല.

*

ഒരു വാര്‍ത്തയെ പലതരത്തില്‍ കാണാം; ഒരു സംഭവത്തെ പലതരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയ ഒരാളിന്റെ കാഴ്ചയ്ക്ക് തകരാറുവന്നാല്‍, അതിന്റെ കാരണമന്വേഷിക്കാതെ തന്നെ സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് പ്രതികളെന്ന് വാര്‍ത്ത എഴുതുന്നതാണ് മിടുക്ക്. പനിയുടെ കുറ്റം ആരോഗ്യമന്ത്രി നേരിട്ട് ഏറ്റെടുക്കണമെന്ന് മുഖപ്രസംഗവുമെഴുതാം. കേന്ദ്രമന്ത്രി കെ വി തോമസ് മാഷിനും വന്നു ഈയിടെ പനി. പകര്‍ന്നത് കേരളത്തില്‍വച്ചാണെന്ന് കൃത്യമായി അറിയാത്തതിനാല്‍ ശ്രീമതിടീച്ചര്‍ക്ക് പഴിയില്ല! മാഷ് പനിച്ചുവിറച്ചും തളര്‍ന്നും കുറെനാള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ കിടന്നു. അവിടെ കൂടിയ ആരോഗ്യപരിപാലനമാണല്ലോ. എത്ര മരുന്നുകഴിച്ചിട്ടും പനി ശമിക്കുന്നില്ല. ഒടുവില്‍ മറ്റൊരാശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് മനസ്സിലാകുന്നത് അതുവരെ കിട്ടിയ ചികിത്സ യഥാര്‍ഥ രോഗത്തിനായിരുന്നില്ല എന്ന്. ആ സമയം അങ്ങനെ ചെയ്യാന്‍ തോന്നിയതുകൊണ്ട് മാഷ് രക്ഷപ്പെട്ടു. നമ്മുടെ ഏതെങ്കിലും 'രമ'യോ 'ഭൂമി' യോ എഴുതിയോ, രോഗം കണ്ടുപിടിക്കാനാകാത്ത ഡല്‍ഹി ആശുപത്രിയുടെ അനാസ്ഥമൂലം തോമസ് മാഷ് ഗുരുതരാവസ്ഥയിലായെന്ന്? അതിന് ഡല്‍ഹിയിലെ ആരോഗ്യമന്ത്രി പി കെ ശ്രീമതിയല്ലല്ലോ. അല്ലേ.

*
മാതൃഭൂമിയില്‍ ഇടയ്ക്കിടെ വരുന്നു-'ദളി(ഗൌഡ)ന്റെ' എന്ന്. അങ്ങനെയൊരു പാര്‍ടി ഈ ഭൂമുഖത്തുണ്ടോ ആവോ. ഉള്ള ഒരു പാര്‍ടി ജനതാദള്‍ എസ് ആണ്. ദേവഗൌഡ പ്രസിഡന്റായ പാര്‍ടി. ആ പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന ഒരു സംഘത്തെയാണ് 'ജനതാദള്‍ എസ്' എന്ന് മാതൃഭൂമി എഴുതിക്കാണുന്നത്. പാര്‍ടിയുടെ പേര് നിശ്ചയിക്കാനുള്ള അധികാരവും മാതൃഭൂമി ഏറ്റെടുത്തിട്ടുണ്ടാകണം. അഥവാ ഇതുവരെ അങ്ങനെയൊരധികാരം കിട്ടിയില്ലെങ്കില്‍, വീരഭൂമിയിലെ ഏതെങ്കിലും ഡെപ്യൂട്ടി എഡിറ്റ(പാദസേവ)റെ നിയോഗിച്ച് അത് തരപ്പെടുത്താന്‍ ശ്രമിക്കാവുന്നതാണ്.

ഇടതുമുന്നണിയോഗം നാളെ: സ്വാശ്രയകരാറും ദളി (ഗൌഡ) ന്റെ മന്ത്രിസ്ഥാനവും കീറാമുട്ടി എന്നവാര്‍ത്തയും കെ.പി.സി.സി. എക്സിക്യൂട്ടീവ് ഇന്ന്: ദളിന്റെ യു.ഡി.എഫ്. പ്രവേശനവും മുരളിയുടെ തിരിച്ചുവരവും ചര്‍ച്ചയ്ക്ക് എന്നതും ഒരേദിവസം ഒരേ പേജില്‍ അച്ചടിക്കാന്‍ തയ്യാറാകുന്ന ഡെപ്യൂട്ടി എഡിറ്റര്‍മാര്‍ വീരഭൂമിയിലുള്ളപ്പോള്‍ വീരനെന്തരിന് വേവലാതി?

Monday, August 3, 2009

സര്‍വീസ് ബ്രേക്ക്

സര്‍വീസിനെക്കുറിച്ചും ബ്രേക്കിനെക്കുറിച്ചുമാണ് പുതിയ വിവാദം. ചിലര്‍ സര്‍വീസില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്നു. മറ്റുചിലര്‍ ബ്രേക്കുകിട്ടാതെ പാടുപെടുന്നു. എം എം ഹസ്സന്‍ മധുരമനോജ്ഞ മൃദുമുരളീരവം മുഴക്കിയത് കാര്യമാക്കേണ്ടതില്ല. ഹസ്സന് ഒച്ചവയ്ക്കാനേ അധികാരമുള്ളൂ. എല്ലാറ്റിനുമൊരു സമയമുണ്ട് ദാസാ എന്ന് രാമായണത്തില്‍ പറഞ്ഞിട്ടുണ്ട്. ആന്റണിക്കും വേണ്ടേ ചില വിജയങ്ങളൊക്കെ. ലോക്സഭാതെരഞ്ഞെടുപ്പില്‍ പൊട്ടിപ്പൊളിഞ്ഞതിന്റെ പേരിലാണ് മുഖ്യമന്ത്രിക്കസേരയില്‍നിന്നിറക്കിവിട്ടത്. പിന്നെ എന്തൊക്കെ ത്യാഗങ്ങള്‍ സഹിച്ചാണ് ഈ നിലയിലെത്തിയത്. എന്നിട്ടെന്തുകാര്യം. വല്ലപ്പോഴും തൊപ്പിയും ജാക്കറ്റുമണിഞ്ഞ് പട്ടാള ബാരക്കുകളില്‍ ചെല്ലാം; മോഹന്‍ലാലിന്റെ സല്യൂട്ട് സ്വീകരിക്കാം; സ്വന്തമായി ഒരു വിമാനത്തില്‍ കയറി ചുറ്റിക്കറങ്ങാം. അതുകൊണ്ടൊക്കെ എന്തുകാര്യം. കേരളത്തിന്റെ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പങ്കിട്ടെടുത്തില്ലേ. പണ്ട് എ ഗ്രൂപ്പും ഐ ഗ്രൂപ്പുമായിരുന്നു. 'എ' എന്നു പറയുമ്പോള്‍ അഡല്‍ട്സ് ഓണ്‍ലി എന്നല്ല, ആന്റണി ഗ്രൂപ്പ് എന്നാണ് എല്ലാവരും മനസ്സിലാക്കിയിരുന്നത്. അതെല്ലാം പഴയകാലം. ഇന്ന് സ്ഥിതി വലിയ ഗുണമുള്ളതൊന്നുമല്ല. പട്ടാളക്കാരന്‍ നാട്ടില്‍ വരുന്നപോലെ വല്ലപ്പോഴും നാട്ടില്‍ വരാം; ആസാദ് ബേക്കറിയിലെ ഇറച്ചിമണം ശ്വസിച്ച് ഈശ്വരവിലാസം റോഡില്‍ പ്രഭാതസവാരി നടത്താം. ഡല്‍ഹിയിലെ സുല്‍ത്താനായിട്ടെന്ത്, സ്വന്തം നാട്ടിലെ നിലയും വിലയുമല്ലേ നമുക്ക് വേണ്ടത്. കേരളത്തിലാണെങ്കില്‍ ചാണ്ടിയും തൊമ്മനും പോര് നടത്തുന്നു. ലീഡര്‍ മൂലയിലൊതുങ്ങിയതുകൊണ്ട് ആ ഭാഗത്തുനിന്ന് ഒരു മുന്നേറ്റത്തിന് സാധ്യതയില്ലെന്നു മാത്രം. 'കുളംകലക്കാ'ന്‍ ഒരാളുണ്ടായാലേ കാര്യങ്ങള്‍ സ്വന്തം വഴിക്ക് വരൂ. അതിന് പറ്റുന്ന ഒരാളുള്ളത് രാജ്‌ഭവനിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുന്നതിനാല്‍, വാടകയ്ക്ക് ഒരാളെ എടുത്തേ തീരൂ.

പൂവമ്പഴത്തിന്റെ രൂപവും പാഷാണത്തിന്റെ ഗുണവുമുള്ള കളഭഗന്ധന്‍ കാര്യങ്ങള്‍ സ്വന്തം വഴിയില്‍ നടത്തുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചക്കവീണ് മുയലുചത്തപ്പോള്‍ എല്ലാം തന്റെ മിടുക്കെന്ന് വീരവാദം; ലഡ്ഡുവിതരണം; വാര്‍ഷികാഘോഷം. ഇതേ മഹാന്റെ കാലത്താണ് നിയമസഭാതെരഞ്ഞെടുപ്പില്‍ നൂറില്‍നിന്ന് നാല്‍പ്പതിലേക്ക് താണതെന്നത് ആരും മിണ്ടുന്നുമില്ല. മറ്റേ മഹാന്‍ എന്നാണ് ഇന്നുള്ള നേതൃസ്ഥാനവും പോയിക്കിട്ടുക എന്ന അങ്കലാപ്പിലാണ്. വിമോചനസമരാഹ്വാനവും ഇടയലേഖനവുമൊന്നും ക്ളച്ചുപിടിച്ചിട്ടില്ല. കളഭഗന്ധമുള്ള പാരയാണ് വലിയ പാര.

ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിപോലെയാണ് കോണ്‍ഗ്രസ്. ആര്‍ക്കും എത്രയും വയ്ക്കാം എപ്പോഴും വയ്ക്കാം കടന്നുവരൂ എന്നതാണ് അടിസ്ഥാന മുദ്രാവാക്യം. അങ്ങനെ ഒരു ഇറക്കുമതികൊണ്ടേ സംഗതി പിടിച്ച പിടിയില്‍ വരൂ എന്ന് ആന്റണിക്കും പഴയ ശിഷ്യന്‍ ഉമ്മന്‍ചാണ്ടിക്കും തോന്നിയതില്‍ കുറ്റമില്ല. അതിനുപറ്റിയ 'മെറ്റീരിയല്‍' പിതാവിന്റെ പുത്രനല്ലാതെ മറ്റാരുണ്ട്?

*
ചില നിരീക്ഷണങ്ങള്‍ വായിക്കാം:

1. തോണ്ടിയെറിഞ്ഞ മാലിന്യങ്ങള്‍ വീണ്ടും വാരിക്കൂട്ടിയാല്‍ മാരകരോഗങ്ങള്‍ പാര്‍ടിയില്‍ ഇനിയും പടരും.

2.എന്‍സിപി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള അഭ്യര്‍ഥന മൃതദേഹത്തെ തൂക്കിക്കൊല്ലാന്‍ ആവശ്യപ്പെടുന്നതുപോലെയാണ്.

3. അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പതുതവണ അഭിപ്രായം മാറ്റിപ്പറഞ്ഞ് രാഷ്ട്രീയസദാചാരത്തിന്റെ അവസാന കണികയും കളഞ്ഞുകുളിച്ച പാര്‍ടിയുടെ അന്ത്യമാണിത്.

4. കോണ്‍ഗ്രസിന് ശവക്കച്ച പുതപ്പിക്കാന്‍ ശ്രമിച്ചവര്‍ സ്വയം വെള്ളപുതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.

5.ചാണ്ടി ചെന്നിത്തല 'പ്രൈവറ്റ് കമ്പനി'യിലേക്കും 'ശവപ്പറമ്പി'ലേക്കും തിരിച്ചുവരാന്‍ സ്വന്തം പാര്‍ടിയെ കെട്ടിത്തൂക്കി.

6. കോണ്‍ഗ്രസെന്ന കടലിന്റെ മാറിടത്തില്‍ വിഷംപടര്‍ത്തുന്ന ജീവികളെ തിരിച്ചുവരാന്‍ അനുവദിക്കരുത്. കാറുംകോളും അകന്ന് ശാന്തമായ കടലില്‍ വീണ്ടും രാക്ഷസത്തിരകള്‍ പൊന്തിവരാന്‍ അതിടയാക്കും.

7.അഞ്ചുവര്‍ഷം മുമ്പ് ഒരു പാര്‍ടിക്കകത്ത് രണ്ട് പാര്‍ടിയായിട്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. രോഗഗ്രസ്തമായ ആ അവയവങ്ങള്‍ മുറിച്ചുമാറ്റിയാണ് ആ രോഗം ഭേദമാക്കിയത്.

8.കല്ലുമാത്രമല്ല കോണ്‍ഗ്രസ് തറവാടിന്റെ പൂമുഖത്തേക്ക് അമേധ്യങ്ങള്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. കോണ്‍ഗ്രസിന്റെ പതിനാറടിയന്തിരം അവര്‍ പ്രഖ്യാപിച്ചു. ഇടതുമുന്നണിയില്‍ ഇടംതേടി പറശിനിക്കടവിലെ പട്ടികളെപ്പോലെ എ കെ ജി സെന്ററിന്റെ അടുക്കളപ്പുറത്ത് വാലാട്ടിനിന്നിട്ടും യജമാനന്‍ കനിഞ്ഞില്ല. മോങ്ങിയും കുരച്ചും ദയനീയ അഭ്യര്‍ഥന നടത്തിയിട്ടും എറിഞ്ഞോടിച്ചു.

9.എല്ലാ വഴിയുമടഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ പോയി കെപിസിസിയിലേക്ക് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്ളാറ്റ്ഫോം ടിക്കറ്റുപോലും കിട്ടിയില്ല.

ഇതൊന്നും ശതമന്യുവിന്റെ നിരീക്ഷണങ്ങളല്ല. സാക്ഷാല്‍ രമേശ് ചെന്നിത്തല നയിക്കുന്ന വീക്ഷണം എന്ന കടലാസില്‍ അച്ചടിച്ചുവന്ന മുഖപ്രസംഗമാണ്. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമുള്ള താക്കീതുകള്‍! കോണ്‍ഗ്രസില്‍ എല്ലാം ഭദ്രമാണ്!

*
ഒരു ഫോണ്‍ സംഭാഷണം.

എ: ഹലോ, നമസ്കാരം.കോത്താഴത്തെ കോദണ്ഡനല്ലേ? ഇത് മാവിലായിലെ മഹാദേവനാണ്.

ബി: നമസ്കാരം. വിളിച്ചതില്‍ സന്തോഷം. ഞാനിപ്പോള്‍ ഒരു ശുദ്ധീകരണപ്രക്രിയയിലാണ്. അല്‍പ്പം തിരക്കുണ്ട്.

എ: ഓ...താങ്കള്‍ കുളിക്കുകയാണ് അല്ലേ.

ബി: കുളിച്ചിട്ട് മൂന്നുമാസമായി. ഈ ശുദ്ധീകരണം ആശയപരമാണ്.

എ: അങ്ങനെയാണോ? അസുഖം ഇപ്പോള്‍ ഏതവസ്ഥയിലാണ്? ഇടതുഭാഗം തളര്‍ന്നോ? വലത്തേക്കാലിന് നീരുണ്ടോ?

ബി: ശാരീരികപ്രശ്നമൊന്നുമില്ല. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നടന്നതെല്ലാം മനസ്സില്‍നിന്ന് വാനിഷ്ഡ്. പിന്നെ ആരും മൈന്‍ഡ് ചെയ്യുന്നില്ലെന്നൊരു തോന്നല്‍. എഴുതുന്നതിനൊന്നും മറുപടികിട്ടുന്നില്ല.

എ: അത് ഗുരുതരമായ രോഗമാണല്ലോ. ചികിത്സ വേണ്ടിവരും.

ബി: ചികിത്സയോ? താങ്കള്‍ ഭീഷണിപ്പെടുത്തുകയാണോ സഖാവെ?

എ: സഖാവേന്നോ? അത് വിളിക്കാനുള്ള അവസ്ഥയിലാണോ താങ്കള്‍ ഇപ്പോള്‍?

ബി: ദേ, പിന്നെയും ഭീഷണി. ഞാനിപ്പക്കരയും.

എ: തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.

ഇതി ഫോണ്‍ സംഭാഷണം സമാപ്തം.

പിറ്റേന്ന് ചാനലില്‍ വാര്‍ത്ത:

കോത്താഴത്തുകാരനെ മാവിലായിക്കാരന്‍ ഭീഷണിപ്പെടുത്തി; യഥാര്‍ഥ ഇടതുപക്ഷം അപകടത്തില്‍!

*
ക്രൈം നന്ദകുമാര്‍ ആരാണെന്ന് സുപ്രീം കോടതിയില്‍ എല്ലാവര്‍ക്കും മനസ്സിലായിക്കാണും. കേവിയറ്റ് ഹര്‍ജിയല്ലേ രാജധാനി എക്സ്പ്രസില്‍ കയറി അങ്ങ് ചെന്നിരിക്കുന്നത്. പിണറായി വിജയന്‍ സുപ്രീം കോടതിയിലെത്തുമ്പോള്‍ അറിയിച്ചുകൊള്ളണം; എനിക്കും ചിലതു പറയാനുണ്ടെന്ന്. കേരളത്തിലെ അഴിമതിവിരുദ്ധ, സദാചാരസംരക്ഷണ പോരാട്ടത്തിന്റെ ഈ വീരനായകന്റെ മഹദ്ജീവിതത്തിലെ നാള്‍വഴികള്‍ അറിയണമെന്ന ഉല്‍ക്കടമായ ആഗ്രഹം മനസ്സില്‍ നുരഞ്ഞുപൊങ്ങുകയാണ്. പ്രിയപ്പെട്ട വായനക്കാരോട് ഒരപേക്ഷയുണ്ട്. ക്രൈം ദ്വൈവാരികയുടെ അമൂല്യമായ പഴയ ലക്കങ്ങള്‍ ആരെങ്കിലും കൈവശം രഹസ്യമായി വയ്ക്കുന്നുണ്ടെങ്കില്‍ കോപ്പികള്‍ അയച്ചുതരണം. അതിലൂടെ അദ്ദേഹം പറഞ്ഞ മോഹന്‍ലാലിന്റെ, നയന്‍താരയുടെ, ഗണേശന്റെ, നന്ദിനിയുടെ, മാഷ് ടീച്ചറെ പ്രണയിച്ചതിന്റെ കഥകളെല്ലാം ഓര്‍മിക്കപ്പെടേണ്ടതല്ലേ.

ടി ജെ എസ് ജോര്‍ജിനെപ്പോലുള്ള പത്രപ്രവര്‍ത്തക സെലിബ്രിറ്റികളെപ്പോലും സ്വന്തം വഴിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ പ്രതിഭ എന്ന നിലയില്‍ അര്‍ഹിക്കുന്ന അംഗീകാരം ക്രൈം നന്ദകുമാറിന് കിട്ടിയിട്ടുണ്ടോ എന്ന് കേരളസമൂഹം ചിന്തിക്കണം. ടി ജെ എസ് പിണറായി വിജയനെക്കുറിച്ച് എഴുതുമ്പോള്‍പോലും ആധാരമാക്കുന്നത് ക്രൈം നന്ദകുമാറിന്റെ വാക്കുകളാണ്. നാട്ടില്‍ ചെയ്യുന്നതുപോരാഞ്ഞ് ഡല്‍ഹിയിലിറങ്ങുന്ന പത്രത്തില്‍ ലേഖനമെഴുതുകയും അതിന്റെ മലയാളപരിഭാഷ സ്വന്തം കടലാസില്‍ അച്ചടിച്ച് സായുജ്യമടയുകയും ചെയ്യുന്ന രക്ഷാകര്‍ത്താവിന്റെ പാരമ്പര്യം മനോഹരമായി പിന്‍തുടര്‍ന്ന്, വഞ്ചിയൂര്‍ മുതല്‍ ഇന്ദ്രപ്രസ്ഥം വരെയുള്ള കോടതികളെ പോരാട്ടഭൂമിയാക്കിയ നന്ദകുമാര്‍ജി നമ്മെ നയിക്കട്ടെ.

കേരളം വളരുകയാണ്. ക്രൈം ദ്വൈവാരികയുടെ തലക്കെട്ടിലും തെളിയട്ടെ 'സത്യമേവ ജയതേ' എന്ന പൊന്നക്ഷരങ്ങള്‍.

Sunday, July 26, 2009

മെറ്റീരിയല്‍സ് രാമചന്ദ്രന്‍

സാധാരണ കോണ്‍ഗ്രസുകാരെപ്പറ്റി കേള്‍ക്കാറുള്ള മോശം കാര്യങ്ങള്‍ പലതും മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് സത്യമായും ശതമന്യു കേട്ടിട്ടില്ല. സുധാകരനെപ്പോലെ അഹിംസാവാദിയല്ല, രമേശിനെപ്പോലെ ബുദ്ധിമാനല്ല, രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലെ മിതഭാഷിയല്ല, ഉമ്മന്‍ചാണ്ടിയെപ്പോലെ നിഷ്കളങ്കനല്ല, സുധീരനെപ്പോലെ സത്യസന്ധനല്ല, തിരുവഞ്ചൂരിനെപ്പോലെ ഹൃദയാലുവല്ല-ആദര്‍ശത്തിന്റെ അസ്ക്യത നന്നായി ബാധിച്ച ഒരു ആന്റണി ഭക്തന്‍. രാവിലെ ആട്ടിന്‍പാല്‍, ഉച്ചയ്ക്ക് മോരും പച്ചരിച്ചോറും, അത്താഴത്തിന് നാല് പാളയങ്കോടന്‍ പഴം-ഇത്രയുമാണ് സിമ്പിള്‍ സോള്‍ജ്യറുടെ മെനു. ആദര്‍ശം വെറുതെ ചെലവാകില്ലെന്ന് അറിയുന്നതുകൊണ്ട്, കോണ്‍ഗ്രസിലുള്ളതിനേക്കാള്‍ ശിഷ്യന്മാരെ മാധ്യമ ലോകത്തുണ്ടാക്കിയിട്ടുണ്ട്. വാര്‍ത്ത വരുത്താനും വരുത്താതിരിക്കാനും ശിഷ്യഗണം ഇടപെട്ടുകൊള്ളും. കാണാന്‍ വരുന്നവരോട് വെളുക്കെ ചിരിക്കുക, ആ ചിരിയുടെ നിറമുള്ള മുണ്ടും ഷര്‍ട്ടും അണിയുക, ഞാനിവിടെ ഉണ്ടേ എന്നറിയിക്കാന്‍ ഇടയ്ക്കിടെ പ്രസ്താവന നടത്തുക, സന്ദര്‍ശകര്‍ക്കു മുന്നില്‍ തിരക്കു ഭാവിച്ച് പിന്നാമ്പുറത്തൂടെ അകത്തുകയറി പുതച്ചുകിടന്നുറങ്ങുക -ഒരു ആദര്‍ശവാനായ കോണ്‍ഗ്രസുകാരനുവേണ്ട അത്യാവശ്യം ഗുണങ്ങളെല്ലാം കൈയിലുണ്ട്. ആകെയുള്ള ആഗ്രഹവും ലഷ്യവും ജനസേവനം മാത്രം. വെറുംവെറുതെ സേവിക്കാന്‍ ചെന്നിത്തല സമ്മതിക്കാത്തുകൊണ്ടുമാത്രമാണ് എംപിയോ മന്ത്രിയോ ആകണമെന്നു ശഠിച്ചത്.കണ്ണൂരില്‍നിന്ന് അത് സ്ഥിരം തരപ്പെട്ടതായിരുന്നു. തോറ്റതോടെ സുധീരന്റെ അവസ്ഥയായി. ഒടുവില്‍ വടകര സീറ്റ് വീണുകിട്ടി. വീരന്റെയും വീരോചിതന്മാരുടെയും ചെലവില്‍ നിനച്ചിരിക്കാതെ നല്ലകാലം വന്നു. ജയിച്ചു; ലോട്ടറിയടിച്ചപോലെ മന്ത്രിയുമായി. ഡല്‍ഹിയില്‍നിന്നു തീരുമാനം വന്നപ്പോള്‍ അറിയാതെ വിളിച്ചുപോയി, സ്വാമിയേ അന്തോണീസ് പുണ്യാളാ എന്ന്.

അങ്ങനെയുള്ള പഞ്ചപാവമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇപ്പോള്‍ 'മെറ്റീരിയല്‍സ് രാമചന്ദ്രനായി' രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും കിട്ടിയമട്ടില്‍ മെറ്റീരിയല്‍സിന്റെ മൂന്നുപെട്ടി വടകരയിലേക്കും വന്നതാണ്. 100 മെറ്റീരിയല്‍സ് വന്നതില്‍ 25 എണ്ണം വഴിയില്‍ കാക്ക കൊത്തിപ്പോയി. മംഗലാപുരത്തിനും കോഴിക്കോടിനുമിടയ്ക്ക് എവിടെവച്ചോ ആണ് കാക്ക വന്ന് കൊത്തിയതെന്നും ആ കാക്കയ്ക്ക് കെ സുധാകരന്റെ മുഖച്ഛായ ഇല്ലായിരുന്നെന്നും പെട്ടിയും കൊണ്ടുവന്ന തിരുവള്ളൂര്‍ മുരളി ആവര്‍ത്തിച്ചുപറയുന്നുണ്ട്. ഇനിയുള്ള കാര്യങ്ങള്‍ മുരളി തന്നെ പറയട്ടെ (ശതമന്യുവിന്റെ പണി അത്രയും ലാഭം).

"കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാന്യമായി നിലനില്‍ക്കണമെന്ന ആഗ്രഹംകൊണ്ടാണ് നേതാക്കള്‍ക്ക് ഇത്തരത്തില്‍ ഒരു കത്ത് എഴുതാന്‍ ഞാന്‍ തീരുമാനിച്ചത്. (തന്നെ തന്നെ, സത്യം തന്നെ) 25 ലക്ഷം രൂപ അത്ര വലിയ സംഖ്യയാണെന്ന വിശ്വാസമൊന്നും എനിക്കില്ല (അത് സത്യം). മൂന്നുതവണയായി ഒരുകോടി രൂപ ലഭിച്ചിട്ട് അതില്‍ അവസാനം ലഭിച്ച 50ല്‍ 25 ഞാനെടുത്തെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് എന്നെ വ്യക്തമായി അറിയില്ല (അതാണല്ലോ പ്രശ്നം). മൂന്നുതവണ പോകേണ്ടിവരുമെന്നോ ആദ്യ തവണ പോയ ഞാന്‍ തന്നെയാണ് പിന്നീട് പോകേണ്ടിവരുന്നതെന്നോ അറിഞ്ഞവനല്ല ഞാന്‍ (അറിയാക്കുട്ടി!). എന്റെ പാര്‍ടി പ്രവര്‍ത്തനം ആര്‍ക്കെങ്കിലും അലോസരമാണെങ്കില്‍ മാറിനില്‍ക്കാന്‍ മാന്യമായി പറഞ്ഞാല്‍ മാറാന്‍ ഞാന്‍ തയ്യാറാണ് (ചവിട്ടിപ്പുറത്താക്കിയാലും ഇപ്പറഞ്ഞ വാക്ക് പാലിക്കില്ല)... ...ഞങ്ങളുടെ സ്ഥാനാര്‍ഥിയുടെ വ്യക്തിവിശേഷം നേരില്‍ കണ്ടറിഞ്ഞവനാണ് ഞാന്‍. പണത്തിനോട് ആര്‍ത്തിയല്ലാതെ, വിശ്വസിക്കുന്നവര്‍പോലും വേണ്ടത്ര സഹായിക്കാതിരുന്നപ്പോഴും ഒരു കര്‍മയോഗിയെപ്പോലെ ഗോദയിലിറങ്ങി പോരാടിയ ആ നാളുകള്‍ എന്റെ മനസ്സില്‍ വ്യക്തമായുണ്ട്. ഏതു പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിട്ട്, പുലര്‍ച്ചെ മുതല്‍ പാതിരവരെ ജനങ്ങളോടൊപ്പം ഇഴുകിച്ചേര്‍ന്ന് ഒരു സ്ഥാനാര്‍ഥിയെ വടകരയ്ക്ക് ഇതിനുമുമ്പൊന്നും ലഭിച്ചിട്ടില്ല (മുല്ലപ്പള്ളി രോമാഞ്ചം കൊള്ളട്ടെ)...വടകരക്കാര്‍ക്ക് അദ്ദേഹം സ്ഥാനാര്‍ഥി മാത്രമായിരുന്നില്ല. വടകര റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി ഈ നിമിഷംവരെ നെഞ്ചിലേറ്റിപ്പിടിച്ച (ഇപ്പോള്‍ നെഞ്ചില്‍നിന്ന് ഇറക്കിവച്ചു) ഉറ്റബന്ധുവാണ് അദ്ദേഹം...

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മെറ്റീരിയല്‍സ് (അതെന്തുകുന്തം?) കൊണ്ടുവരാനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട് വിവിധ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മാധ്യമങ്ങളില്‍വന്ന പ്രധാന ആരോപണങ്ങള്‍ ഒന്ന് വടകരയിലെ സ്ഥാനാര്‍ഥിയുടെ മെറ്റീരിയല്‍സ് നല്‍കാതെ, ഞാന്‍ കൊണ്ടുവന്ന മറ്റു സ്ഥാനാര്‍ഥികളുടെ മെറ്റീരിയല്‍സ് കൃത്യമായി കൊണ്ടുപോയി കൊടുത്തെന്നാണ്. ഞാന്‍ വടകര സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രമാണ് മെറ്റീരിയല്‍സ് കൊണ്ടുവന്നതെന്ന യാഥാര്‍ഥ്യംപോലും ആരും അറിഞ്ഞിട്ടില്ല (കൂടെയുണ്ടായിരുന്നവരുടെ പേര് പറഞ്ഞില്ലെങ്കിലും തൊട്ടുകാണിച്ചാല്‍ മതി). 2009 മാര്‍ച്ച് 24ന് ഉച്ചയ്ക്ക് 2.30നാണ് മനോജ് എടാണി എന്നെ വിളിച്ചത്. ഉടന്‍ രണ്ടുജോഡി ഡ്രസുമായി അടുത്ത ഫ്ളൈറ്റില്‍ തിരുവനന്തപുരത്തും പ്രസിഡന്റിന്റെ കത്തുവാങ്ങി ദില്ലിക്കും പോകണമെന്നു പറഞ്ഞത്. എന്തിനാണ് പോകുന്നതെന്ന് സ്ഥാനാര്‍ഥിയും മനോജും എന്നോട് പറഞ്ഞിരുന്നില്ല. (അപ്പം തിന്നാല്‍ പോരെ) തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട അത്യാവശ്യ കാര്യത്തിനാണെന്നു ദില്ലിയില്‍ പരിചയമുള്ള ഒരാള്‍ പോകണമെന്നതുകൊണ്ടാണ് എന്നെ അയക്കുന്നതെന്നാണ് സ്ഥാനാര്‍ഥി പറഞ്ഞത്... രണ്ടുദിവസത്തിലേറെ സ്ഥാനാര്‍ഥിയുടെ നിര്‍ദേശപ്രകാരം മെറ്റീരിയല്‍സ് എന്റെ വീട്ടിലാണ് സൂക്ഷിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഭാരവാഹികള്‍ക്കു കൈമാറി. അതില്‍ സ്ഥാനാര്‍ഥി നല്‍കിയ റസീറ്റ് എന്റെ കൈവശമുണ്ട് (മുല്ലപ്പള്ളിയുടെ മന്ത്രിപ്പണി തെറിപ്പിക്കാന്‍ പോന്ന മെറ്റീരിയല്‍സ്).

രണ്ടാമത്തെ യാത്ര എറണാകുളത്തുനിന്നു നേരിട്ട് ദില്ലിക്കായിരുന്നു... അന്ന് അതേദിവസംതന്നെ ദില്ലിയിലുണ്ടായിരുന്ന എല്ലാ ആളുകളും (മെറ്റീരിയല്‍സ് വിമാനം നിറയെ!) ഒരേ വിമാനത്തിലാണ് രാത്രി ഒമ്പതോടടുപ്പിച്ച് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലുണ്ടായ പ്രശ്നങ്ങളില്‍ (നാലുപേരില്‍നിന്ന് 25 ലഷം രൂപവീതം പിടിച്ച പ്രശ്നം) ഞാനും ഇടുക്കി സ്ഥാനാര്‍ഥിയുടെ ആളും അകപ്പെട്ടില്ല (സമര്‍ഥന്മാര്‍‍)...

മൂന്നാമത്തെ ദില്ലിയാത്ര സോണിയാജിയുടെ വടകര പരിപാടിയുടെ ദിവസമായിരുന്നു (നല്ല ദിവസം). ജലദോഷം കാരണം വിമുഖത പറഞ്ഞ (വിക്സ് ആക്ഷന്‍ ഫൈവ് ഹഡ്രഡ് വടകരയില്‍ കിട്ടില്ല) എന്നോട് നിര്‍ബന്ധമായും നീ തന്നെ പോകണമെന്നും തിരിച്ചുവരുമ്പോള്‍ കേരളത്തിലെ ഒരു വിമാനത്താവളത്തിലും ഇറങ്ങാതെ മംഗലാപുരത്തിറങ്ങി വന്നാല്‍ മതിയെന്നും നിര്‍ദേശിക്കുകയാണ് ഉണ്ടായത്. പാലക്കാട്, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളില്‍നിന്നു വന്നവരും എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് മറ്റൊരു വിമാനത്തില്‍ ഞങ്ങളെല്ലാം ദില്ലിക്കുപോയി. അവിടെനിന്നു വയനാട്ടില്‍നിന്നും വന്ന ആളെയും (വയനാട്ടിലേക്ക് വലിയ പെട്ടിയാണ് വന്നതെന്ന് കേള്‍വി) കണ്ടുമുട്ടി. ഒരു ടാക്സിയിലാണ് ഞങ്ങള്‍ മെറ്റീരിയല്‍സ് കളക്ട് ചെയ്യാന്‍ പോയത് (തിരിച്ചുവരുമ്പോള്‍ ലോറി പിടിച്ചുകാണും)... ദില്ലിയില്‍നിന്നാണ് മംഗലാപുരത്തേക്കു നേരിട്ട് വിമാനമില്ലെന്ന് അറിയുന്നതും മുംബൈയില്‍ ഇറങ്ങി മാറി കയറേണ്ടിവരണമെന്ന് അറിഞ്ഞതും. ...രാജുവാണ് ബംഗളൂരുവിലേക്ക് ടിക്കറ്റ് ഏര്‍പ്പാട് ചെയ്തത്... രാജു ചില നിര്‍ദേശം തന്നിരുന്നു. ഒരു വിമാനം മാറി മറ്റൊന്നില്‍ക്കൂടി യാത്ര ചെയ്യാന്‍ പാടില്ല, ബംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് കാറിലോ ബസിലോ നേരിട്ട് യാത്ര ചെയ്യാന്‍ പാടില്ല. മെറ്റീരിയല്‍സിന്റെ അളവോ, യാത്രാകാര്യങ്ങളോ സ്ഥാനാര്‍ഥിയോടല്ലാതെ മറ്റൊരാളോടോ പറയാന്‍ പാടില്ല (എല്ലാം ടോപ്പ് സീക്രട്ട്)... മനോജ് കാറുമായി വരാമെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ബസില്‍ യാത്ര പുറപ്പെട്ടത്. 2.10ന് മനോജിനെ വിളിക്കുകയും സ്ഥാനാര്‍ഥിയുടെ ഭാര്യ (സന്തുഷ്ട കുടുംബം!) മനോജിന് വരാന്‍ സൌകര്യമില്ലെന്നും അവരുടെ അടുത്ത ബന്ധു മംഗലാപുരത്തു കാത്തുനില്‍ക്കുമെന്നും പറഞ്ഞു. 2.58ന് സ്ഥാനാര്‍ഥിയുടെ ഭാര്യയെ ഒരു ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ തിരിച്ചുവിളിച്ച് യാത്രാകാര്യങ്ങള്‍ സംസാരിച്ചു(ഗാന്ധിജിക്ക് കസ്തൂര്‍ബപോലെ; നെഹ്റുവിന് കമലപോലെ, ആന്റണി ജിക്ക് എലിസബത്ത് പോലെ-ഭാര്യ ഒരു സുഹൃത്ത്). അപ്പോഴവര്‍ ബന്ധുവിനു വരാന്‍ കഴിയില്ലെന്നും സ്ഥാനാര്‍ഥിയുടെ സുഹൃത്തായ വക്കീല്‍ മംഗലാപുരത്ത് കാത്തുനില്‍ക്കുമെന്നും പറഞ്ഞു. 3.04ന് സ്ഥാനാര്‍ഥിയുടെ ഭാര്യ വിളിച്ച് വക്കീലിനെ ഏര്‍പ്പാടാക്കരുതെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചതായി അറിയിക്കുകയാണ് ഉണ്ടായത്.''

ഇത്രയും പോരേ 'മെറ്റീരിയല്‍സ് രാമചന്ദ്രന്റെ കഥ അറിയാന്‍. ഈ കത്തും കഥയും ഏതായാലും നമ്മുടെ മഹാ പത്രങ്ങളായ മാതൃഭൂമിയിലും മനോരമയിലും വായിച്ചുരസിക്കാന്‍ മലയാളിക്ക് ഭാഗ്യമില്ല. സിപിഐ എമ്മിന്റെ ബ്രാഞ്ച്സെക്രട്ടറി കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്നു വായ്പയെടുത്ത പണമാണ് വഴിയില്‍ സംശയിച്ച് പിടിച്ചിരുന്നെങ്കില്‍ കാണാമായിരുന്നു കഥ! പിടിക്കപ്പെട്ടത് വിദേശപണം, സമ്പന്നവര്‍ഗത്തിന്റെ ആയുധമാണ് പണം, നവലിബറലിസത്തിന്റെ സങ്കീര്‍ണമായ ഘോരഗഹ്വരങ്ങളില്‍നിന്നു സ്വയംഭൂവായി ഉയര്‍ന്നുവന്നതാണാ പണം; ഇടതുപക്ഷ വിരുദ്ധമാണാ പണം, അതിനു പിന്നില്‍ കാണാച്ചരടുകള്‍ എന്നൊക്കെ കേള്‍ക്കാമായിരുന്നു. അങ്ങനെ സാദാ മുല്ലപ്പള്ളി രാമചന്ദ്രന്‍ മെറ്റീരിയല്‍സ് രാമചന്ദ്രനായ കഥ ഇവിടെ അവസാനിക്കുന്നു.

തെരഞ്ഞെടുപ്പു കമീഷനോട് പറഞ്ഞത് ആകെ 12 ലക്ഷം മെറ്റീരിയല്‍സേ ചെലവായിട്ടുള്ളൂ എന്നാണ്. ഹെ, ഒരു നാലുലക്ഷം കൂടി ഇരിക്കട്ടെ എന്നു പറഞ്ഞ് കമീഷന്‍ അത് 16 ലക്ഷമാക്കി. ബാക്കി കുറെ മെറ്റീരിയല്‍സ് കണക്കില്‍പ്പെടാതെ കിടക്കുന്നുണ്ട്. അത് ഏതുവഴി പോയെന്നറിയാന്‍ ഒരു റെയ്ഡിനെങ്കിലും ഉത്തരവിടാന്‍ ധൈര്യമുള്ളവര്‍ ഇനി മലബാര്‍ എക്സ്പ്രസില്‍ വടക്കോട്ടു പോകേണ്ടിവരുമായിരിക്കും! അമ്മേ, ലോകനാര്‍ കാവ് ഭഗവതീ...

*
നീലാണ്ടന്‍ നമ്പൂതിരി ഒന്ന് ഞെട്ടിയപ്പോള്‍ പത്രങ്ങളും ചാനലുകളും കൂട്ടത്തോടെ ഞെട്ടിത്തെറിച്ചു. അരൂരിലെ കെല്‍ട്രോണില്‍നിന്ന് പ്രൊമോഷന്‍ കിട്ടിയാലും അനക്കാന്‍ പാടില്ല മഹാപണ്ഡിതനെ എന്നാണ് തീട്ടൂരം. നാട്ടിലെ സേവനം സസ്പെന്‍ഡ് ചെയ്ത് ദുബായിലെ ഡിക്ക്ചെനിയുടെ കമ്പനിയില്‍ പണമുണ്ടാക്കാന്‍ പോയപ്പോള്‍ നീലാണ്ടനെ ഓര്‍ത്ത് ഞെട്ടാന്‍ ആരുമുണ്ടായിരുന്നില്ല. അന്ന് കുഞ്ഞുകുട്ടി കിടാങ്ങളെയും മാതാപിതാക്കളെയും ആര് നോക്കുമെന്ന വിലാപവുമുണ്ടായിരുന്നില്ല. അഞ്ചുകൊല്ലം കൊണ്ട് സമ്പാദിച്ച അമേരിക്കന്‍ പണം ചാക്കിലാക്കി ചുമന്ന് തിരിച്ചുവന്ന് ജനകീയാസൂത്രപ്പണി സൂത്രത്തില്‍ ഒപ്പിച്ച് പണിയെടുക്കാതെ നാളുനീക്കിയപ്പോള്‍ ആര്‍ക്കും ഇക്കിളിപോലുമുണ്ടായില്ല. സ്വന്തം പോക്കറ്റില്‍നിന്ന് കാശുമുടക്കി പുസ്തകമെഴുതി വിമാനംകയറി ഡല്‍ഹിയില്‍ ചെന്ന് കേന്ദ്ര കമ്മിറ്റി ഓഫീസ് തിണ്ണയില്‍ പാടുകിടന്നപ്പോള്‍ നീലാണ്ടന്റെ നാട്ടിലെ കാര്യം നോക്കാന്‍ ഇന്നത്തെ ഞെട്ടിത്തെറിപ്പുകാര്‍ കരാറെടുത്തിരുന്നുവോ?

ഹൈദരാബാദ് നല്ല സ്ഥലമാണ്. തെലങ്കാനാ സമരത്തെക്കുറിച്ചും ആഗോളവല്‍ക്കരണവും ഐടിമേഖലയും എന്ന വിഷയത്തെ കുറിച്ചും പഠിച്ച് തീസീസെഴുതാന്‍ പറ്റിയ സ്ഥലം. ഇടയ്ക്ക് മടുപ്പുവരുമ്പോള്‍ രാമോജി റാവു ഫിലിം സിറ്റിയില്‍പോയി കാറ്റുകൊള്ളാം; ചിരഞ്ജീവി എങ്ങനെ നേതാവായി; രാമറാവുവിന്റെ വിജയരഹസ്യം തുടങ്ങിയവയുടെ ട്രിക്കുകള്‍ നേരിട്ട് പഠിക്കുകയുമാകാം. റിട്ടയര്‍ ചെയ്ത് തിരിച്ചുവരുമ്പോഴും വേണ്ടേ ചില തരികിടപ്പണികളൊക്കെ. നീലകണ്ഠലു നന്നായി വരട്ടെ.

Sunday, July 19, 2009

പോരാളികള്‍ക്കൊരു ദീദിയെവേണം!

മമതാ ദീദി വരുന്നേ വഴിമാറിക്കോ എന്നാണ് ളാഹ ഗോപാലന്‍ പറയുന്നത്. നല്ല സെലക്ഷനാണ്. കിട്ടാവുന്ന എല്ലാറ്റിനെയും കൊണ്ടുവന്ന് പരീക്ഷിച്ചതല്ലേ. പശ്ചിമ ബംഗാളിലെ പണി ഏറെക്കുറെ പുരോഗമിക്കുന്നു എന്ന അനുഭവവും അഹന്തയും കൈയിലുണ്ട്. ഇനി കേരളത്തിലേക്കുതന്നെ ആയിക്കോട്ടെ എന്ന് ദീദിയും ദീദിയേ ശരണമെന്ന് ളാഹ ഗോപാലനും കരുതുന്നതില്‍ തെറ്റുകുറ്റമില്ല. ളാഹ ഗോപാലന്‍, ക്രൈംനന്ദകുമാര്‍, സി ആര്‍ നീലകണ്ഠന്‍,നെയ്യാറ്റിന്‍കര നാഗരാജ്, പി സി ജോര്‍ജ് തുടങ്ങിയവരാണ് ഇപ്പോള്‍ കേരളത്തിന്റെ വീരപോരാളികള്‍. അപ്പൂട്ടന്‍, ബര്‍ലിന്‍, മലമൂട്ടില്‍ ആസാദ്, കെ എസ് ഹരിഹരന്‍, മുളമൂട്ടില്‍ അടിമ, ഇത്തിക്കരപ്പക്കി തുടങ്ങിയ സഹപോരാളികള്‍ വേറെയുണ്ട്. പോരാട്ടത്തിനുള്ള ഇന്ധനവും പോരാളികള്‍ക്ക് വെട്ടിവിഴുങ്ങാനുള്ളതും എത്തുന്നത് പുറക്കാടി ദേവസ്വംവക പണ്ടാരഭൂമിയില്‍നിന്ന് താമരശ്ശേരി ചുരമിറങ്ങിയാണ്.

ളാഹ ഗോപാലന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്, സംവരണം എന്ന ഏര്‍പ്പാട് മതിയാക്കേണ്ട സമയമായെന്നാണ്. ചെങ്ങറയിലെ കുറെ പാവങ്ങളെ വ്യാമോഹിപ്പിച്ച് തോട്ടത്തില്‍കൊണ്ടുപോയി കുടിയിരുത്തി സമരം നയിക്കുന്നത് തല്‍ക്കാലത്തെ ഉപജീവനം. ക്രൈംനന്ദകുമാറാകട്ടെ, ഊരുചുറ്റി നാടുനീളെ പത്രസമ്മേളനം നടത്തിയും കോടതി കയറിയിറങ്ങിയും ഉല്‍കൃഷ്ടമായ സ്വന്തം പ്രസിദ്ധീകരണത്തിലൂടെയും ത്യാഗസമ്പന്നമായ വിപ്ളവ പ്രവര്‍ത്തനം നടത്തുന്ന ധീരനായകന്‍. പ്രിയപ്പെട്ടവര്‍ക്ക് നീലാണ്ടനാണ് ധീരശൂര പരാക്രമിയും പണ്ഡിതമ്മന്യനുമായ, പൂര്‍വാശ്രമത്തിലെ നീലകണ്ഠരര് സമ്പൂതിരിപ്പാടായിരുന്ന സി ആര്‍ നീലകണ്ഠന്‍. ചാനലുകളിലെ സാധകവും ലാവ്ലിന്‍ പുസ്തകരചനയും കഴിഞ്ഞ് ഒഴിവുകിട്ടുമ്പോള്‍ സ്വന്തം തൊഴില്‍സ്ഥലമായ കെല്‍ട്രോണ്‍ ഓഫീസിലും പോകാറുണ്ട്. തൊഴിലിന്റെ മഹത്വത്തിന് രാജ്യവ്യാപക പ്രശസ്തികിട്ടാന്‍ സ്വന്തം പുസ്തകം ഇംഗ്ളീഷിലാക്കി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് നേരിട്ടു കൊണ്ടുകൊടുക്കുക എന്ന മഹാത്യാഗവും അനുഷ്ഠിച്ചിട്ടുണ്ട്. പോരാട്ടവേദി കോടതികളാണെന്ന പ്രത്യയശാസ്ത്രമാണ് നെയ്യാറ്റിന്‍കര നാഗരാജിന്റെ ജീവിതംതന്നെ. പണ്ട് മലബാറുകാര്‍ നെയ്യാറ്റിന്‍കരയെക്കുറിച്ച് നിത്യേന കേട്ടത്, ആകാശവാണിയിലെ കമ്പോള നിലവാരം പരിപാടിയിലാണ്. ഇപ്പോള്‍ എല്ലാ ദിവസവും പത്രത്തില്‍ കാണാം-ഉജ്വലപോരാളി നാഗരാജിന്റെ ലീലാവിലാസങ്ങള്‍. വരദാചാരിയുടെ തല പൊട്ടിപ്പൊളിഞ്ഞാലും ടിയാന്റെ പോര്‍വീര്യം അണയില്ല. വരദാചാരിയുടെ തല ഉറങ്ങുന്ന ഇല്ലാത്ത ഫയല്‍ കോടിയേരിയും പിണറായിയും മുക്കിയെന്ന കേസ് തുടരുകയാണല്ലോ. പി സി ജോര്‍ജ് ഈ പോരാളിക്കൂട്ടത്തില്‍ പെടുമെന്ന് ഉറപ്പിച്ചു പറയാനാകില്ല. അല്‍പ്പം കൂടിയ ഇനമാണ്. പുതിയ ഇടതുപക്ഷ തീവ്രതയുടെ അഭിമാന സ്തംഭമാണത്. പണ്ട് മാണിസാറിനെതിരെ ഇറക്കിയ പ്രസ്താവനകളിലൊന്ന് ഈരാറ്റുപേട്ട സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും അശ്ളീലപാഠം പിന്‍വലിക്കാന്‍ അവിടെ കെ.എസ്.യുക്കാര്‍ സമരത്തിലാണെന്നും ഒരു ചാനല്‍വാര്‍ത്ത കണ്ടതായി ഓര്‍ക്കുന്നു.

ഇങ്ങനെ വിവിധ മേഖലകളില്‍ ഉന്നതങ്ങളില്‍ വിരാജിക്കുന്ന മഹാപോരാളികളുടെ ഐക്യം കേരളത്തിന്റെ സ്വപ്നമാണ്. ഐക്യം എന്നാല്‍ വെറും വാക്കുകൊണ്ട് വരുന്നതല്ല. അതിന് ഒരു നേതൃത്വം വേണം. അങ്ങനെ നേതൃത്വം നല്‍കാന്‍ കഴിവുള്ള മൂന്നു നാല് വനിതാരത്നങ്ങളേ ഉള്ളൂ. അക്കൂട്ടത്തില്‍ എന്തുകൊണ്ടും മിടുക്കി മമതാ ദീദിതന്നെ.

ളാഹ ഗോപാലന്‍ പറഞ്ഞ തമാശകള്‍ കേട്ടില്ലേ-ചെങ്ങറയില്‍ ഞങ്ങളുടെ ഗവമെന്റ് രൂപീകരിക്കും; കോടതി വിധി അംഗീകരിക്കുന്നു; പക്ഷേ, അത് നടപ്പാക്കാന്‍ വിടില്ല എന്ന്. മുത്തങ്ങയില്‍ ആദിവാസികള്‍ കാട്ടില്‍കയറിയപ്പോള്‍ നിറതോക്കുംകൊണ്ടുപോയ ആന്റണിയും മമതാ ദീദിയും ഒരേ ക്യാബിനറ്റിലാണിരിക്കുന്നത്. ചെങ്ങറയില്‍ 'സ്വന്തം ഗവമെന്റ്' രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന ളാഹ ഗോപാലനെ നയിക്കാന്‍ മമതാ ദീദി കച്ചമുറുക്കി പുറപ്പെടുമ്പോള്‍ ആന്റണി ഡല്‍ഹിയില്‍ ഒരു യാത്രയയപ്പുചടങ്ങ് സംഘടിപ്പിക്കേണ്ടതാണ്. ചെങ്ങറ സമരത്തിന്റെ രണ്ടാം വാര്‍ഷികത്തിനാണത്രേ ദീദി വരുന്നത്. ഉമ്മന്‍ചാണ്ടിയും സാറടീച്ചറുമൊക്കെ കൂടെയുണ്ടാകുമെന്നും കേള്‍ക്കുന്നു. (ഇ അഹമ്മദ് ആ വഴിക്കൊന്നും പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദീദി കോപപ്പെടുകിറാര്‍കള്‍) ചെങ്ങറ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കേരളത്തിലെ സിപിഎമ്മിനെയും ഞെട്ടിച്ചുകളയാനാണ് ദീദിയുടെ പുറപ്പാടെന്നും പാവങ്ങളുടെ ജിഹ്വയാണെന്ന സിപിഎമ്മിന്റെ അവകാശവാദം പൊളിച്ചടുക്കിയിട്ടേ ഇനി അഴിച്ചിട്ട മുടി കെട്ടുകയുള്ളൂവെന്നും പ്രഖ്യാപനമുണ്ടായിട്ടുണ്ട്. ബുദ്ധി അല്‍പ്പം കൂടുതലുള്ള ദീദി കേരളത്തിലെ ബുദ്ധിജീവികളെയും ഏകോപിപ്പിക്കുമത്രേ. ഇക്കണ്ടതൊന്നുമല്ല കളി-ഇനി വരാനിരിക്കുന്നതാണെന്ന്. ഇത്തരം ദീദിമാരിലാണ് ഇനിയുള്ള പ്രതീക്ഷ.

ഒരാള്‍ സ്വന്തം നാട്ടില്‍ പ്രതിമ, ആന, ബലാത്സംഗം തുടങ്ങിയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളുടെ കുരുക്കിലാണ്. മറ്റൊരാള്‍ കര്‍സേവയോ കല്യാസിങ്ങോ മെച്ചമെന്ന് ചിന്തിച്ച് കാലംകഴിക്കുന്നു. ഇനിയൊരാളെ ഇടവുംവലവും തിരിയാന്‍ കലൈഞ്ജര്‍ വിടുന്നില്ല. കേരളക്കാര്യം നോക്കാനും ഇടതുപക്ഷത്തെ ഇടത്തോട്ട് തിരിക്കാനും തല്‍ക്കാലം സമയവും സൌകര്യവുമുള്ളത് ഡല്‍ഹിയില്‍ മുങ്ങിയാല്‍ കൊല്‍ക്കത്തയില്‍ പൊങ്ങുന്ന മമതാ ദീദിക്കുമാത്രമാണ്. അഹമ്മദ് സാഹിബിനെപ്പോലും നിലംതൊടാതെ നിര്‍ത്തുന്ന ഈ കന്യാരത്നത്തിന്റെ പാദസ്പര്‍ശമേ പുണ്യം. ഉയരട്ടെ കട്ടൌട്ടുകള്‍; നടക്കട്ടെ പ്രകടനങ്ങള്‍-മമതാ ദീദി നമ്മുടെ ദീദി; മാര്‍ക്സിസ്റ്റുകളേ മൂരാച്ചികളേ; കണ്ണുണ്ടെങ്കില്‍ കണ്ടോളൂ.....

*
കോടതിയലക്ഷ്യമെന്നാല്‍ അലക്ഷ്യമായി കോടതിയില്‍ പോക്കാണോ എന്ന് ഒരു ചങ്ങാതി ചോദിക്കുന്നു. കൊച്ചിയില്‍നിന്നുള്ള ഒരു വാര്‍ത്ത കണ്ടിട്ടാണ്. സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഒരു വിദ്വാന്‍ സിബിഐയുടെ കോടതിയെ സമീപിച്ചിരിക്കുന്നുവത്രേ. അങ്ങനെ വെറുംവെറുതെ ഒരു വിദ്വാനല്ല. സാക്ഷാല്‍ ക്രൈം നന്ദകുമാര്‍. വീരപോരാളി വിടുന്ന ലക്ഷണമില്ല. പോരാട്ടം പൂര്‍വാധികം ശക്തിയായി തുടരുകയാണ്. ഇത്തവണ സിപിഐ എം കേന്ദ്ര കമ്മിറ്റിക്കെതിരെയാണ്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയിറക്കിയത് മഹാഅപരാധമാണെന്നും കോടതിയലക്ഷ്യമാണെന്നുമാണ് വാദം. അത് കോടതി തീരുമാനിക്കേണ്ട കാര്യം. എന്നാല്‍, ഇതേ നന്ദകുമാര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ച് പറഞ്ഞത് മാതൃഭൂമി(ആ പത്രമാണ് നന്ദകുമാറിന്റെ വാര്‍ത്ത സാധാരണ സുദീര്‍ഘമായി കൊടുക്കാറുള്ളത്) റിപ്പോര്‍ട്ടുചെയ്തത് നോക്കുക:

"സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കു താമസിക്കാനായി എ.കെ.ജി. സെന്ററിന്റെ എതിര്‍ഭാഗത്ത് ഫ്ളാറ്റ് സമുച്ചയം പടുത്തുയര്‍ത്തിയത് ലാവലിന്‍ അഴിമതിയുടെ ഭാഗമായി ലഭിച്ച എട്ടു കോടി രൂപയുപയോഗിച്ചാണെന്ന് നന്ദകുമാര്‍ ആരോപിച്ചു. എ.കെ.ജി. സെന്റര്‍ നവീകരിക്കാനും ഈ തുക വിനിയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചാനലിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിച്ചു. മുന്‍ അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഒരു മകനും ചില പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും പണം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്റെ കത്തുകള്‍ക്ക് പ്രകാശ് കാരാട്ട് മറുപടി അയയ്ക്കാത്തത്. പിണറായി വിജയനെ സംരക്ഷിച്ചില്ലെങ്കില്‍ പണം കൈപ്പറ്റിയവരുടെ പേരുകള്‍ വിളിച്ചുപറയുമെന്ന ഭയം താങ്കള്‍ക്കുണ്ടെന്ന് മനസ്സിലാക്കുന്നതായി നന്ദകുമാര്‍ കത്തില്‍ പറയുന്നു. തോമസ് ഐസക്കിനും എം.എ.ബേബിക്കും പിണറായി വിജയനുമെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കയച്ച കത്തിന്റെ കോപ്പിയും പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്തിനൊപ്പം വെച്ചിട്ടുണ്ട്.''

അതായത്, അഴിമതി നടത്തി എന്ന് എനിക്ക് പറയാം; അത് നിയമ വിധേയം; എന്റെ ആരോപണങ്ങള്‍ സിപിഎം നിഷേധിക്കാനോ പാര്‍ടിയുടെ അഭിപ്രായം പറയാനോ പാടില്ല; അത് കോടതിയലക്ഷ്യം എന്ന്. ഇതേ നന്ദകുമാര്‍ സിബിഐക്കുമുമ്പാകെ ലാവ്ലിന്‍ കേസില്‍ സുദീര്‍ഘമായി രണ്ടുതവണ മൊഴി നല്‍കിയിട്ടുണ്ട്. കനപ്പടിയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. സിബിഐ ചോദിച്ചു: ഇതെല്ലാം നിങ്ങള്‍ എങ്ങനെ അറിഞ്ഞു? ഉത്തരമില്ല. പിന്നെയും ചോദ്യം-നിങ്ങളുടെ പക്കല്‍ തെളിവുകളുണ്ടോ? ഉത്തരം: ഇല്ല. സിബിഐക്കു വേണ്ടതോ തെളിവ്. മേലാവില്‍നിന്ന് പറഞ്ഞു; കീഴാവില്‍ അനുസരിക്കപ്പെടുന്നു. ഇപ്പോള്‍ കേസായി, കുറ്റപത്രമായി, ഉദ്ദേശിച്ചവരെ പ്രതികളുമാക്കി. എന്നാല്‍, ആഗ്രഹിച്ച മട്ടില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. ഇനിയും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കണ്ടേ. അതിന് സിബിഐ കോടതിയെയും വേദിയാക്കുന്നു. ഇതിന്റെയെല്ലാം അര്‍ഥം മനസ്സിലാകാന്‍ കോടതിവിധി വേണ്ടതുണ്ടോ? ഏതായാലും കോടതിയലക്ഷ്യം എന്നൊരു സംഗതിയുള്ളത് നാട്ടുകാരെ ഓര്‍മിപ്പിച്ചതിന് നന്ദകുമാറിനോടും നന്ദി പറയാം.

തിരുവനന്തപുരത്തെ കോടതി 'ക്രുക്കഡ്' എന്നാണ് വിശേഷിപ്പിച്ചതെങ്കിലും മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന ഒരു ഇമേജ് ഇന്ന് ഈ വ്യവഹാരതല്‍പ്പരനുണ്ട്. താന്‍ എത്ര വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടു, തനിക്കെതിരെ വന്ന കേസുകളെത്ര, എങ്ങനെയുള്ളവ, എത്ര കേസുകളില്‍ ശിക്ഷിക്കപ്പെട്ടു, എത്രയെണ്ണത്തില്‍ മറുകക്ഷിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി, അങ്ങനെ ഒത്തുതിര്‍പ്പാക്കി ക്ഷമിച്ചവര്‍ ആരൊക്കെ, ഇപ്പോള്‍ എത്ര കേസുകള്‍ നടക്കുന്നു; അവയില്‍ മാനനഷ്ടക്കേസുകളെത്ര എന്നിങ്ങനെയുള്ള വിശദാംശമുള്‍പ്പെടുത്തി ക്രൈമിന്റെ ഒരു പ്രത്യേക ലക്കംകൂടി ഉടനെ പുറത്തിറക്കേണ്ടതുണ്ട്. സ്വന്തം ചരിത്രം രേഖപ്പെടുത്തിയ ദ്വൈവാരിക സ്വന്തം വീട്ടിലേക്ക് മടിയില്ലാതെ കൊണ്ടുപോകാനുള്ള ധൈര്യം പുമാന് ജഗദീശ്വരന്‍ നല്‍കട്ടെ!

Monday, July 13, 2009

കപ്പലകത്തൊരു കള്ളനിരുന്നാല്‍

'കപ്പലകത്തൊരു കള്ളനിരുന്നാല്‍ എപ്പൊഴുമില്ലൊരു സുഖമറിയേണം' എന്നൊരു ചൊല്ലുണ്ട്. ശതമന്യു നില്‍ക്കുന്നത് മാധ്യമരംഗം എന്ന കപ്പലിലാണ്. അതില്‍ ഒന്നല്ല ഒരുപാട് കള്ളന്മാരുണ്ടെന്ന തിരിച്ചറിവു മൂലം കണ്ണില്‍ ഇരുട്ടുകയറുന്നു, രക്തസമ്മര്‍ദം കൂടുന്നു; കൈകാലുകള്‍ തളരുന്നു.

കഴിഞ്ഞ ദിവസം ഒരു പത്രാധിപര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്താന്‍ ചെന്നു. താങ്കള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് എഴുതിത്തന്നാലല്ലാതെ പത്രസമ്മേളനം അനുവദിക്കുന്നില്ലെന്നാണ് പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞത്. പത്രാധിപര്‍ നേരെ 'കേസരി മന്ദിര'ത്തിലേക്ക് കുതിച്ചു. അവിടെ പണമടച്ച് പത്രസമ്മേളനം. പുറത്തുവിട്ടത് പ്രകാശ് കാരാട്ടിനുള്ള 'തുറന്ന' കത്ത്. അതില്‍ പിണറായി വിജയന്‍, എം എ ബേബി, തോമസ് ഐസക് തുടങ്ങിയ സിപിഐ എം നേതാക്കള്‍ക്കെതിരെ പൂരത്തെറി. കേരളീയര്‍ക്ക് സുപരിചിതനായ ദേഹമാണ് പ്രസ്തുത പത്രാധിപന്‍. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ധീരനായകന്‍; സംസ്കാര സമ്പന്നന്‍; സത്യസന്ധന്‍; വിനയാന്വിതന്‍; ലളിതകോമളന്‍; ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തനത്തിന്റെ കാലന്‍. അങ്ങനെയൊരു മഹാന്‍ അഴിഞ്ഞാടുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതുതന്നെ അഭിമാനകിടിലം!

അഴിമതി വിരുദ്ധ പോരാട്ടനായകന്റെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ചില മണിമുത്തുകള്‍ ഓര്‍ത്തുനോക്കൂ-ഒരിക്കല്‍ അദ്ദേഹത്തിന്റെ വാരിക പറഞ്ഞു, കേരളത്തിന്റെ മഹാനടന് എയ്‌ഡ്‌സ് രോഗമാണെന്ന്. പിന്നെ പറഞ്ഞു, നടനും രാഷ്ട്രീയക്കാരനുമായ ദേഹത്തിന് പിതാവില്‍നിന്ന് ആനയെ കിട്ടിയപ്പോള്‍ സ്വന്തമായി എയ്‌ഡ്‌സ് രോഗം സമ്പാദിക്കാനായെന്ന്. നടന്‍ നടിയെ ഗര്‍ഭിണിയാക്കിയെന്നും രഹസ്യമായി ഗര്‍ഭച്ഛിദ്രം നടത്തിയത് കാരക്കാസിലെന്നും മറ്റൊരു വന്‍വാര്‍ത്ത പുറകെവന്നു. ഒരു നടി സ്വന്തം നീലച്ചിത്രം ഒരുകോടി രൂപയ്ക്ക് വിറ്റെന്ന് വേറൊരു വാര്‍ത്ത. മാഷ് ടീച്ചര്‍ക്കെഴുതിയ പ്രണയലേഖനങ്ങള്‍ ഉദ്ധരിച്ച് സാംസ്കാരിക കേരളത്തിനുനേരെ ചാട്ടവാര്‍ വീശിക്കൊണ്ടും വന്നു ഒരുതവണ ക്രിമിനല്‍ നായകന്‍.

അങ്ങനെയൊരു മഹാന്, പിണറായി വിജയന്‍ നൂറുവട്ടം സിംഗപ്പൂരില്‍ പോയെന്ന വാര്‍ത്ത എഴുതിവിടുന്നതില്‍ മടിയെന്തിന്? ശതമന്യു ഇന്നലെവരെ കരുതിയത്, പത്രപ്രവര്‍ത്തനത്തിന്റെ കുലപതി മേല്‍പറഞ്ഞ മഹാനുഭാവനാണ് എന്നുമാത്രമാണ്. തെറ്റിപ്പോയി. അതിനേക്കാള്‍ മിടുക്കന്മാര്‍ വേറെയുണ്ട് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ആ മിടുക്കിനുമുന്നില്‍ ക്രിമിനല്‍ വാരികയുടെ പത്രാധിപകുമാരന്‍ വെറും അശുമാത്രം. കോടതി പറഞ്ഞതുപോലെ ഒരു സാദാ 'ക്രുക്കഡ്' ഫെലോ.
മാധ്യമപ്രവര്‍ത്തനം പുതിയ മേഖലകളിലേക്കാണ് കടന്നിരിക്കുന്നത്. പണ്ട് ഒരു വാര്‍ത്ത ചോര്‍ത്തണമെങ്കില്‍ എന്തെല്ലാം പാട്. ചോര്‍ത്തിക്കിട്ടേണ്ട കേന്ദ്രത്തെ സ്വാധീനിക്കണം; പ്രലോഭിപ്പിക്കണം; പണം കൊടുക്കണം. ഇന്ന് അതൊന്നും വേണ്ട. വാര്‍ത്ത തനിയേ ചോര്‍ന്ന് ഇങ്ങെത്തിക്കൊള്ളും. സിപിഐ എം കേന്ദ്ര കമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും ചര്‍ച്ചകള്‍ നെഹ്റുട്രോഫി വള്ളംകളിയുടെ ദൃൿസാക്ഷിവിവരണം പോലെയല്ലേ ചാനല്‍കുട്ടന്മാര്‍ നിരന്നുനിന്ന് രണ്ടുദിവസം വിളമ്പിത്തന്നത്. "ഇതാ പിണറായി വന്നു, വിഎസ് വന്നു, കോടിയേരി വന്നു, ബേബി വന്നു-വി എസിന്റെ ശരീരഭാഷയില്‍നിന്ന് ഒന്നും മനസ്സിലാകുന്നില്ല, ഇ പി ജയരാജന്‍ കണ്ണിറുക്കി ചിരിക്കുന്നുണ്ട്, പിണറായി ഗൌരവത്തിലാണ് ''-ഇതാണ് സാമ്പിള്‍. കേന്ദ്രകമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ഓരോരുത്തരും എത്തുന്നത് 'ബ്രേക്കിങ് ന്യൂസ് '. വി എസ് അല്‍പ്പം താമസിച്ചപ്പോള്‍ ഭൂമികുലുങ്ങുമോ എന്ന് സംശയം. യെച്ചൂരി അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങിയപ്പോള്‍, "കാറി ല്‍ കയറിപോയി'' എന്ന് അടുത്ത ഫ്ളാഷ്. ഒടുവില്‍ പറഞ്ഞു, നടപടി പിണറായിക്കും വരുമെന്ന്. എന്തിന് നടപടി, ആര് ആവശ്യപ്പെട്ടു എന്നൊന്നും വിഷയമല്ല. ചാനല്‍പൈതങ്ങള്‍ക്ക് വായ്ക്ക് തോന്നുന്നതുതന്നെ അപ്പപ്പോഴത്തെ പാട്ട്.

പത്രങ്ങളും മോശമാക്കിയില്ല. മനോരമ എഴുതിയത്, പിബി ചര്‍ച്ചയില്‍ വി എസിന്റെ സ്‌കോര്‍ ഒരുഘട്ടത്തില്‍ 10-3 എന്ന തോതില്‍ ഉയര്‍ന്നു എന്നാണ്. ഇതെല്ലാം സഹിക്കാം. രണ്ടുദിവസമായി കാണുന്ന ഒരു ദൃശ്യം അങ്ങനെ സഹിക്കാനാവാത്തതാണ്. കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വിതരണംചെയ്ത പിബി രേഖ ചില മലയാള ചാനലുകള്‍ 'ചോര്‍ത്തി' വാര്‍ത്തയാക്കിയതിന്റെ ദൃശ്യമാണത്. 'ചോര്‍ത്തി'യ രേഖ അഭിമാനത്തോടെയാണ് ചാനലുകള്‍ കാണിച്ചത്-സ്വന്തം മിടുക്കാണെന്ന് ഭാവിച്ച്. പലരും അമ്പരന്നു-യോഗം തുടങ്ങുമ്പോള്‍തന്നെ രഹസ്യരേഖ ചോര്‍ന്നുപോവുകയോ? എങ്ങനെ, ആര് ചെയ്തു ഈ പാതകം? ചാനല്‍ദൃശ്യങ്ങള്‍ ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ കൈയില്‍വച്ച് വായിക്കുമ്പോള്‍ അവരറിയാതെ ക്യാമറയില്‍ പകര്‍ത്തിയതാണെന്ന്. യോഗം തുടങ്ങുന്നതിനുമുമ്പുതന്നെ ഹാളില്‍ രേഖ വിതരണം ചെയ്തിരുന്നു. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അകത്തുകയറിയ ചാനല്‍ വിദ്വാന്മാര്‍ പകര്‍ത്തിയത് യോഗമല്ല; യോഗത്തിലിരിക്കുന്നവരുടെ കൈയിലെ കടലാസാണ് ! അങ്ങനെ പാര്‍ടിരേഖ അവര്‍ ചോര്‍ത്തി! പാര്‍ടിയെ ചാനലുകാര്‍ പറ്റിച്ചു! ചിരികളിയോടെ വീട്ടില്‍കയറി കിണ്ടിയും കിണ്ണവും കട്ടെടുക്കുന്ന പരിപാടി. ഇത് ശുദ്ധമായ മോഷണംതന്നെ. ഇത്തരം സ്വഭാവക്കാരെ വിശ്വസിച്ച് വീട്ടില്‍ കയറ്റാന്‍ കൊള്ളുമോ? അങ്ങനെ കയറിയാല്‍ അവരുടെ ക്യാമറ എങ്ങോട്ട് കണ്ണുതുറക്കുമെന്ന് ഉറപ്പിക്കാനാവുമോ? അമ്മമാരും സഹോദരിമാരുമുള്ളവര്‍ മാധ്യമക്കോലങ്ങളെ ഭയപ്പെടേണ്ടിവരില്ലേ? ക്രൈംകുമാരന്‍ വില്‍ക്കുന്നത് മഞ്ഞപ്പത്രമാണെങ്കില്‍, ഈ മാന്യന്മാര്‍ കൊണ്ടുനടക്കുന്നത് മാധ്യമ കുഷ്ഠമാണ്. ഇതിനേക്കാള്‍ നല്ല പണി തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെ പോക്കറ്റടി തന്നെ. ഒളിഞ്ഞുനോട്ടം മാധ്യമപ്രവര്‍ത്തനമാകുമ്പോള്‍ കവലച്ചട്ടമ്പിയെ മര്യാദരാമനെന്നോ വീരകേസരിയെന്നോ വിളിക്കാം.

****

ഇനി ഒരു കത്താണ്. ഒരു സുഹൃത്തിന്റെ ഭാവനയില്‍ വിരിഞ്ഞത്.

പ്രിയപ്പെട്ട മാധ്യമങ്ങളെ,

ആരാലുമറിയാതെ പോവുമായിരുന്ന കേന്ദ്രകമ്മിറ്റി യോഗത്തെ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആക്കിത്തന്നതിന് നന്ദി. യോഗത്തിനുവന്ന ഓരോ അംഗത്തിന്റെയും ഓരോ ചലനവും ഒപ്പിയെടുത്ത് റിപ്പീറ്റ് കാണിച്ചതിന് നന്ദി. അവരുടെ ചലനങ്ങള്‍, നോട്ടങ്ങള്‍, കണ്ണിമയ്ക്കലുകള്‍, വാക്കുകള്‍, മൌനങ്ങള്‍ എല്ലാം ഒപ്പിയെടുത്ത് എല്ലാവരെയും ഒരു ‘സംഭവം’ ആക്കിത്തീര്‍ത്തതിന് നന്ദി. ഇടതുകാലു വച്ചാണ് ഒരു നേതാവ് പുറത്ത് വന്നതെങ്കില്‍ അകത്തും, വലതുകാല്‍ വച്ചാണ് പുറത്ത് വന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെതന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ. ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ടുതന്നെ പുറത്തേക്കു വരുമ്പോള്‍ കാണുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം. മനോവിശ്ളേഷണ രംഗത്ത് ഒരുê പുതിയ അധ്യായം ഈ “ദന്തവൈദ്യ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.

ചിലര്‍ മടങ്ങാനായി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്ന വിമാനത്തിന്റെ ഫയല്‍ഫോട്ടോ പ്രക്ഷേപണം ചെയ്തതിലൂടെ ബ്രേക്കിങ് ന്യൂസ് മേഖലയില്‍ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറക്കാന്‍ നിങ്ങള്‍ക്കായി. ടിക്കറ്റിന്റെ ഫോട്ടോ സ്റാറ്റും ടിക്കറ്റ് നമ്പരിന്റെ ന്യൂമറോളജിക്കല്‍ വിശകലനവുംകൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി സയന്റിഫിക്കാകാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എന്ന് സി.സി വിലയിരുത്തുന്നു. കല്ലച്ചിലെ തെളിയാത്ത അക്ഷരങ്ങളില്‍നിന്ന് മാധ്യമലോകം എത്രമാത്രം വളര്‍ന്നിരിക്കുന്നു.

ഇനിമുതല്‍ പിബിയും കേന്ദ്രകമ്മിറ്റിയും കൂടാനുള്ള ദിവസങ്ങളും ഗണിച്ച് ബ്രേക്കിങ് ന്യൂസ് ആയി നല്‍കുന്ന പുത്തന്‍ സാങ്കേതികവിദ്യ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്കാവും എന്ന് സി.സിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ഊഹിച്ചെഴുതുന്നതിന് പകരമായി, വെര്‍ച്ച്വല്‍ പിബിയും കേന്ദ്രകമ്മിറ്റിയും ഉണ്ടാക്കുവാനും ലൈവ് ആയി വെര്‍ച്ച്വല്‍ പിബി, വെര്‍ച്ച്വല്‍ സിസി ചര്‍ച്ചകള്‍ പ്രക്ഷേപണം ചെയ്യുവാനും അനതിവിദൂര ഭാവിയില്‍ നിങ്ങള്‍ക്കാകട്ടെ എന്ന് സിസി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ഞങ്ങള്‍ എന്താണ് തീരുമാനിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ഞങ്ങളേക്കാള്‍ മുന്നേ കൂട്ടായിരുന്ന് തീരുമാനിക്കുകയും ബ്രേക്കിങ് ന്യൂസ് നല്‍കുകയും ചെയ്യുന്ന നടപ്പ് രീതികളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും അത്തരമൊരു സാങ്കേതികവിദ്യാവികാസം. വികസിത, അതിവികസിത രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ഇത്തരം ഇന്നോവേഷന്‍സ് മലയാള മാധ്യമരംഗത്തിന് അന്താരാഷ്ട്ര ഖ്യാതി നേടിത്തരും എന്നതില്‍ സിസി ഏകാഭിപ്രായക്കാരാണ്.

എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണിനിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സിസി ശ്ളാഘിക്കുന്നു. ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാൻ നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഒരു ചെറിയ വിമര്‍ശനംകൂടി പറഞ്ഞുകൊണ്ട് ഈ കത്ത് അവസാനിപ്പിക്കട്ടെ.. ഞങ്ങള്‍ ഇന്ന രീതിയില്‍ തീരുമാനിക്കും എന്ന് പറഞ്ഞ് നിങ്ങള്‍ കൊടുക്കുന്ന പരസഹസ്രം വാര്‍ത്തകളില്‍ ഏതെങ്കിലും ഒരെണ്ണം, ഏതെങ്കിലും മാധ്യമങ്ങളിലോ, ഏതെങ്കിലും ചാനലുകളിലോ, എന്നെങ്കിലും തെറ്റുകയാണെങ്കില്‍ (ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു) ഒരു ചെറിയ തിരുത്ത് കൊടുക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. ഇന്ന് നിങ്ങള്‍ പുലര്‍ത്തിവരുന്ന അസൂയാവഹമായ സത്യസന്ധതയ്ക്ക് അതൊരു മകുടം ചാര്‍ത്തലായിരിക്കും എന്നതില്‍ സംശയമില്ലല്ലോ.

സത്യസന്ധതയുടേതും, ഉയര്‍ന്ന പ്രൊഫഷണലിസത്തിന്റേതുമായ പാതയിലൂടെ ഇന്ന് ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ട് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്...

നിങ്ങളുടെ സ്വന്തം സി.സി