Sunday, February 2, 2014

അച്ഛനപ്പൂപ്പന്മാര്‍ സമ്പാദിച്ചത്

പരസ്യംകൊണ്ടുള്ള കളിയില്‍ കോണ്‍ഗ്രസിന്റെ യുവരാജാവാണ് മുന്നിലെന്നു തോന്നും. വന്നുവന്ന് ബിജെപിക്കാരും വയ്ക്കുന്നത് രാഹുലിന്റെ ചിത്രമാണത്രെ. ആ ചിത്രം പരമാവധി പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ക്കാകും "ദൈവസഹായം" എന്നാണ് പ്രവചനം. യുവകോമളന്റെ ചില ലീലകള്‍ കണ്ടാല്‍ അതില്‍ ശരിയുണ്ടെന്നുതോന്നും. ഒരു തമാശ വെബ്സൈറ്റില്‍ യുവനേതാവിന് സംഭാവനചെയ്യാനുള്ള ഇടമുണ്ട്. കോണ്‍ഗ്രസല്ലേ, വല്ലതും കൊടുത്തേക്കാം എന്നു കരുതുന്നവര്‍ക്ക് തെറ്റി. അവിടെ "ക്ലിക്ക്" ചെയ്താല്‍, യുവരാജാവിന്റെ സന്ദേശം തെളിയും- എനിക്ക് എന്റെ അച്ഛനപ്പൂപ്പന്മാര്‍ സമ്പാദിച്ച പണമുണ്ട്, നിങ്ങളുടെ ഔദാര്യം വേണ്ട എന്ന്.

ഒരര്‍ഥത്തില്‍ അത് സത്യമാണ്. പണംകായ്ക്കുന്ന മരമുണ്ട് ആ തറവാട്ടില്‍. ആന്റണി ആദര്‍ശധീരനൊക്കെയാണെങ്കിലും ഉറക്കത്തിന്റെ സമയത്ത് ആദര്‍ശത്തിന്റെ അസുഖമില്ല. അഴിമതി പൂത്തുലയുന്നത് പ്രതിരോധവകുപ്പിലാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്റെ കത്തില്‍ കാണുന്നത്, സോണിയ ഗാന്ധിയെയും അടുത്ത സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നാണ്. ഹെലികോപ്റ്റര്‍ ഇടപാട് നടപ്പാക്കിക്കിട്ടാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും അവരുടെ അടുത്ത ചില സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നു കാണിച്ച് ഇടനിലക്കാരിലൊരാളായ ക്രിസ്റ്റ്യന്‍ മൈക്കല്‍, ബ്രിട്ടീഷ് കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഏജന്‍സിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ അന്നത്തെ ഇന്ത്യന്‍ തലവന്‍ പീറ്റര്‍ ഹ്യൂലെറ്റിന് അയച്ച കത്താണ് പുറത്തായത്.

ഇറ്റലിയിലാണ് കേസ്. സോണിയ അല്ലെങ്കില്‍ സമീപിക്കേണ്ടവരുടെ പേരുകള്‍ മന്‍മോഹന്‍സിങ്, അലുമിനിയം പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്ലി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിനയ്സിങ് എന്നിവയാണ്. പാവം ആന്റണി സദാ ഉറക്കമായതുകൊണ്ടാകാം അക്കൂട്ടത്തിലില്ല. പീരങ്കിയായലും ടാങ്കായാലും വെടിക്കോപ്പായാലും വിമാനമായാലും കച്ചവടം മാഡം വഴിയാണ് എന്ന് മാഡത്തിന്റെ ജന്മനാട്ടുകാര്‍തന്നെ പറയുന്നു. ആ പണം കുന്നുകൂട്ടി വച്ചിരിക്കുമ്പോള്‍ തൃപ്പുത്രന് സംഭാവനയുംവേണ്ട; ബുദ്ധിയുംവേണ്ട.

പരസ്യംകൊണ്ടാണ് കളി. ഒരുഭാഗത്ത് നരച്ചതാടി; മറുവശത്ത് കുറ്റിത്താടി. താടിയുടെ മോഡിപ്പരസ്യം കോപ്പിയടിച്ചു എന്ന പരാതിയും വന്നു. ഞാന്‍ അല്ല നമ്മള്‍ എന്നു പറയുന്നതാണ് പരസ്യം. മൂന്നുകൊല്ലം മുമ്പ് മോഡി പറഞ്ഞതാണത്രെ അത്. ഇന്ന് രാഹുല്‍ ഗാന്ധി അതുതന്നെ പറയുന്നു എന്നതാണ് പ്രശ്നം. തര്‍ക്കംതീര്‍ക്കാന്‍ രണ്ടുപേരും ഒരുമിച്ചുനിന്ന് "ഞാന്‍ അല്ല, ഞങ്ങള്‍"എന്നു പറയാവുന്നതേയുള്ളൂ. അഞ്ഞൂറും നാനൂറും കോടിയുടെ പരസ്യങ്ങള്‍കൊണ്ട് വോട്ടുവാങ്ങാമെന്ന് കരുതുന്നവര്‍ക്ക് അതൊക്കെ ആകാം. പണം ഹെലികോപ്റ്റര്‍ വഴിയും ശവപ്പെട്ടി വഴിയുമൊക്കെ വരും.

*

ആം ആദ്മിക്കാര്‍ ആളെക്കൂട്ടുന്നത് സോഷ്യല്‍ മീഡിയ വഴിയാണത്രെ. ഓര്‍ക്കാട്ടേരി ഉടന്‍വിപ്ലവക്കാര്‍ക്ക് അതിന് മീഡിയ അപ്പാടെയുണ്ട്. അവരുടെ ഒരു ഗംഭീര നാടകത്തിന് തലസ്ഥാന നഗരിയില്‍ തിരശ്ശീല ഉയരുകയാണ്. നിരാഹാരമെന്നാണ് നാടകത്തിന്റെ പേര്. ഒരു ഗമയ്ക്ക് "മരണംവരെ" എന്നും പറയാം. ഇത് നാടകം അല്ല, ജീവിതമാണ് എന്നൊക്കെ സംവിധായകര്‍ പറയുന്നുണ്ട്- പക്ഷേ, അത് വിശ്വസിക്കാന്‍ വടകരയിലെ പൊട്ടക്കിണറ്റില്‍നിന്നുതന്നെ ആളെ കൊണ്ടുവരണം.

സിബിഐ വരണമെന്നാണ് ആവശ്യം. അങ്ങനെ വേണമെങ്കില്‍ കൊടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമാണ്. അതിനായി രമ തീവണ്ടി കയറി അനുയായികളെയുംകൂട്ടി തിരുവനന്തപുരത്തുചെന്ന് ഭക്ഷണം കഴിക്കാതെ കിടന്ന്, കുറെ മാധ്യമക്കാരെ കഷ്ടപ്പെടുത്തി, കുറെ വെട്ടുവഴിക്കാരെ എഴുന്നള്ളിച്ച് ബിഗ് ബജറ്റ് പടം പിടിക്കേണ്ടതില്ല. ഒരു ഫോണ്‍കോള്‍ മതി. ആ നിമിഷം കാര്യം നടക്കും. ആര്‍എംപി സഹോദരങ്ങള്‍ പാവപ്പെട്ട രമയെ നിരാഹാരത്തിന് വിട്ടു പൊറോട്ടയും ബീഫും അടിച്ച് വിപ്ലവം പ്രസംഗിക്കുന്നത് കഷ്ടംതന്നെ. ബുധനാഴ്ചവരെ നീട്ടിക്കൊണ്ടുപോകാതെ ഒറ്റമൂലി ചികിത്സകനായ സുധീരനെങ്കിലും ദയവുണ്ടാകണം. എന്തായാലും നമ്മുടെ ചില മാധ്യമങ്ങള്‍ക്ക് ഓരോ സമയത്ത് ഓരോ പണി കിട്ടുന്നത് ആശ്വാസകരംതന്നെ.

 *

കേരള രക്ഷാമാര്‍ച്ച് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങുന്നുമുണ്ട്. ഇത്തവണയും ലാവ്ലിന്‍ വിഭവം ഭുജിക്കാന്‍ മാതൃഭൂമിക്ക് കൊതി തോന്നുന്നതില്‍ തെറ്റില്ല. വടകരയിലെ നിയുക്ത നിരാശാ സ്ഥാനാര്‍ഥി സുധീരം നയിക്കുന്ന പത്രത്തില്‍, "ലാവലിന്‍ കേസ് സിബിഐ റിവിഷന്‍ ഹരജി നല്‍കി" എന്ന വാര്‍ത്തയില്‍ ഇങ്ങനെ കാണുന്നു:

1. ലാവലിന്‍ കരാര്‍ മൂലം കേരളത്തിന് 374.50 കോടി നഷ്ടപ്പെട്ടു എന്ന സി.എ.ജി. റിപ്പോര്‍ട്ടിന് യാതൊരു പരിഗണനയും തിരുവനന്തപുരം കോടതി നല്‍കിയില്ല എന്ന് സി.ബി.ഐ. പറഞ്ഞു.

2. കരാറിലെ മുഖ്യ ഗൂഢാലോചന പിണറായി വിജയന്റേതായിരുന്നു. അതിനെ എതിര്‍ത്ത ചില ഉദ്യോഗസ്ഥരെ പിണറായി നിശ്ശബ്ദരാക്കിയിരുന്നു. ഇതൊക്കെ കണ്ടെത്താന്‍ കീഴ്ക്കോടതി രേഖകള്‍ പരിശോധിക്കേണ്ടതായിരുന്നു.

പുതുക്കിപ്പണിയലിന് ചെലവാക്കിയ 374.50 കോടി രൂപയ്ക്കു ഒത്തവണ്ണം നേട്ടം അതില്‍ നിന്നുണ്ടായില്ല എന്നാണു സിഎജി റിപ്പോര്‍ട്ടില്‍.. ആ കണ്ടെത്തലും ശരിയല്ലെന്നും നഷ്ടമോ അപാകമോ ഉണ്ടായില്ല എന്നും തെളിയിക്കുന്ന കണക്കുകളും രേഖയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ (മുന്‍ യുഡിഎഫ് മന്ത്രിസഭ) കെഎസ്ഇബി സമര്‍പ്പിച്ചിട്ടുണ്ട്.

പിണറായി നിശബ്ദരാക്കി എന്ന് സിബിഐ ഇപ്പോഴും പറയുന്നത് വരദാചാരിയുടെ തല കഥ ചൂണ്ടിക്കാട്ടിയാണ്. അതിനര്‍ഥം സിബിഐക്ക് ഇപ്പോഴും കാര്യങ്ങള്‍ ഒന്നും മനസിലായില്ലെന്നോ അതോ ഇത്തരം തെളിവുകള്‍ വച്ച് ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാന്‍ മടിയില്ല എന്നോ? നമ്മുടെ ചില യഥാര്‍ഥ ഇടതുപക്ഷ മഹാബുദ്ധിജീവികള്‍ക്ക് ഒരേ വിഡ്ഢിത്തംതന്നെ എന്നും എല്ലാനേരവും പറയുന്നതിലാണ് താല്‍പ്പര്യം. കേള്‍ക്കുന്നവര്‍ക്ക് മടുത്തോ, ചെടിച്ചോ എന്നൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. അതുപോലെയാണ് മാധ്യമ മഹാസഖ്യത്തിന്റെയും മാനസികാവസ്ഥ. ചവച്ചതുതന്നെ ചവച്ചുകൊണ്ടിരിക്കലാണ് അവരുടെ ഹോബി. ക്രൈം നന്ദകുമാറിന് ഒരേ കള്ളം പലകോടതിയില്‍ പലവട്ടം പറയാമെങ്കില്‍ ക്രൈം വീരേന്ദ്രകുമാറിന് ആയിരംവട്ടം അതാകാം.

എന്തൊക്കെയായാലും കാര്യങ്ങള്‍ പിടിവിട്ടുപോകുന്ന മട്ടുണ്ട്. കണ്ണൂരില്‍ ആര്‍എസ്എസിന്റെ വേഷം ഉപേക്ഷിച്ച് വര്‍ഗീയതയോട് സലാംപറഞ്ഞ് രണ്ടായിരം പേരാണ് ചുവന്ന കൊടിയെടുത്തത്. മലപ്പുറത്ത് ലീഗിന്റെ കോട്ടയില്‍ ജയിച്ചുകയറിയത് മൂന്ന് അരിവാള്‍ ചുറ്റിക നക്ഷത്രക്കാര്‍. ഷൊര്‍ണൂരെ എം ആര്‍ മുരളി സിപിഐ എമ്മിനൊപ്പം തിരിച്ചെത്തി. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ കേരള രക്ഷാമാര്‍ച്ചിന് ആശംസ നേരുന്നു. ഇടത്തോട്ടാണ് ഒഴുക്ക്. ലാവ്ലിന്‍ കെട്ടിപ്പിടിച്ചും വെട്ടുവഴിയില്‍ നടന്നും സോളാര്‍- സരിതാ സേവ നടത്തിയും നാളുനീക്കുന്നവര്‍ ഇത് കാണുന്നുണ്ടോ എന്തോ.

 *

ഇന്നത്തെ ചോദ്യം: ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ട് എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ പണി അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടുവന്നിട്ടു പോരെ, പ്രിയപ്പെട്ട മാധ്യമ സഹജീവീ, സിപിഐ എമ്മിനെ നന്നാക്കുന്ന ഭാരിച്ച ജോലി?

Sunday, January 19, 2014

തരിശിലെ "നായ്ക്കുരണ കൃഷി"

ഈ വാഹനത്തിനു പിന്നാലെ മറ്റൊരു വാഹനത്തിന്റെ മേല്‍ക്കൂരയില്‍ ഇരുന്നും കിടന്നും കടന്നുവരുന്ന പ്രിയനേതാവിനെ അനുഗ്രഹിക്കൂ; ആശീര്‍വദിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ അനൗണ്‍സ്മെന്റ്. ഇന്നലെവരെ കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടായിരുന്നു. നേതാവിനെ മുന്നില്‍നിര്‍ത്തി അവര്‍ മറ്റുള്ളവരോട് ചോദിച്ചു: ""നിങ്ങള്‍ക്കുണ്ടോ നേതാവ്?""എന്ന്. ഇപ്പോള്‍ അതിന് ധൈര്യമില്ല. പാരമ്പര്യസ്വത്താണ് നേതൃസ്ഥാനം എന്ന് ഖദറില്‍ പൊതിഞ്ഞ ചില മനസ്സുകള്‍ക്ക് തോന്നുന്നുണ്ട്. അവരത് വിളിച്ചുപറയുന്നുമുണ്ട്. തോല്‍ക്കുമെന്നുറപ്പുള്ള പന്തയത്തില്‍ ആരും പണം മുടക്കില്ല. പഞ്ചറാകുമെന്നുറപ്പുള്ള വണ്ടിയില്‍ കയറുകയുമില്ല. അങ്ങനെ കയറ്റിവിട്ടാല്‍ ലക്ഷ്യത്തിലെത്താനുള്ള കാര്യപ്രാപ്തിയുള്ളവനാണ് മകനെന്ന് അമ്മയ്ക്ക് തോന്നുന്നില്ല. വണ്ടികണ്ടാല്‍ പാഞ്ഞ് അതിന്റെ പുറത്തുകയറുന്നതുപോലെയും കൊഞ്ചും താറാവും തട്ടിവിടുന്നത് പോലെയുമല്ല ജനപിന്തുണ നേടുന്ന പരിപാടി എന്ന് സോണിയക്കറിയാം. തോറ്റാല്‍ പഴി മന്‍മോഹന്റെ തലയില്‍ ഇരിക്കും. ഒരു ചെലവുമില്ലാതെ പത്തുകൊല്ലം പ്രധാനമന്ത്രിയായ ആള്‍ അല്‍പ്പം പഴികേള്‍ക്കുന്നതില്‍ തെറ്റില്ല.

നാടകം പലതുമുണ്ടെങ്കിലും സ്റ്റേജ് കിട്ടാത്തതാണ് പുതിയ പ്രശ്നം. തട്ടില്‍ കയറുന്നിടത്ത് തട്ടുകിട്ടുന്നു. ചാരുംമൂട്ടില്‍ രണ്ട് യൂത്തുനേതാക്കളെയും കൂട്ടി വണ്ടിക്കുമേല്‍ കയറിയതും കോപ്രായം കളിച്ചതും ജനം കൂവിയാര്‍ത്താണ് സ്വീകരിച്ചത്. അജയ് മാക്കന്റെ പത്രസമ്മേളനത്തില്‍ കയറിച്ചെന്ന് കരടുബില്ല് വലിച്ചുകീറി നടത്തിയ ഏകാങ്കനാടകത്തിന് ചെലവുകാശുകിട്ടാതെ തട്ടുവിടേണ്ടിവന്നു. കോമാളിത്തവും കോപ്രായവും ശാസ്ത്രീയമായി ചെയ്തുകാണിക്കുന്നത് മോഡിയാണ്. "രഹസ്യം" പുറത്താകുമെന്ന് ഭയന്ന് യുവതിക്ക് പിന്നാലെ പൊലീസിനെ വിട്ടതുപോലും മോഡിയുടെ "കഴിവാ"യാണ് പുറത്തുവരുന്നത്. സരിതയെപ്പോലുള്ള യുവതികള്‍ ഗുജറാത്തിലുമുണ്ട്- അത് വിളിച്ചുപറയാനുള്ള നട്ടെല്ല് പക്ഷേ, ഖാദിപ്പാര്‍ട്ടിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് പറ്റുന്ന നേതാവാണ് കേന്ദ്രത്തിലെ യുവരാജകുമാരന്‍ എന്ന് സാരം.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിതന്നെ വേണം. കേരളത്തില്‍ അങ്ങനെയുള്ളവരില്‍നിന്ന് തെരഞ്ഞെടുപ്പ് സാധ്യമാകുന്നില്ല എന്നതാണ് കനംവയ്ക്കുന്ന പ്രതിസന്ധി. കാര്‍ത്തികേയന്‍ കാത്തിരുന്നത് കാക്കകൊത്തിപ്പോയെന്ന് തോന്നുന്നു. കെപിസിസി പ്രസിഡന്റായി ഏത് കോടാലി വരും എന്ന ആശങ്കയിലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. കാര്‍ത്തികേയനെ കേന്ദ്രത്തിനുവേണ്ട, സുധീരനെ കേരളത്തിനുവേണ്ട, സുധാകരനെ ആര്‍ക്കും വേണ്ട, ഹസ്സനെ ഹൈക്കമാന്‍ഡിന് ഓര്‍മയില്ല, മുരളീധരന്റെ പേര് പറയുന്നില്ല, വി ഡി സതീശനെ വേണ്ടേവേണ്ട. ചെന്നിത്തല മന്ത്രിയായത് പുതിയ പ്രതിസന്ധിയായെന്ന് സാരം. ഡല്‍ഹിയിലെ തൂക്കം സുധീരനും സതീശനുമാണെന്ന് കേള്‍ക്കുന്നു- ഒരാള്‍ ഇരിക്കുന്ന കൂടിന് പ്രശ്നമുണ്ടാക്കും. അപരന്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കും. കോണ്‍ഗ്രസ് തരിശായിക്കിടക്കുന്ന സ്ഥിതിക്ക് അത്തരം കൃഷിരീതിക്കാണ് ഭാവി.

*

കുടവയറും ചെവിയില്‍ രോമവും കഷണ്ടിയും വെടിക്കലയുമൊക്കെയാണ് ഉത്തമ പുരുഷന്റെ പഴയ ചേരുവ. "ഗള്‍ഫ് ഗേറ്റി"ന്റെ ആഗോളവല്‍ക്കരണകാലത്ത് കഷണ്ടിയില്ലായ്മയാണ് പുരുഷ ലക്ഷണം. നീണ്ടുമെലിഞ്ഞ് വെളുത്തുതുടുത്ത് ജൂബയണിഞ്ഞ് മംഗ്ലീഷ് മൊഴിഞ്ഞ് വരുന്നവനാരോ അവനാണ് സുന്ദരന്‍ എന്ന് അത്യുത്തരാധുനിക കവിവാക്യം. ലക്ഷത്തില്‍ ലക്ഷണമൊത്തത് ഒന്നോ രണ്ടോ കാണും. അങ്ങനെ കണ്ടെത്തി അനന്തപുരിക്ക് കോണ്‍ഗ്രസ് സമ്മാനിച്ച അമൂല്യരത്നത്തെ ഒരു കരിക്കഷണംപോലെ കെടുത്തി മൂലയ്ക്കിരുത്താമോ എന്നതാണ് പ്രചുരപ്രചാരത്തിലുള്ള ചോദ്യം.

ശശിതരൂര്‍ ഇവിടെയൊന്നും ജീവിക്കേണ്ടയാളല്ല. ഇംഗ്ലണ്ടില്‍ ജനിച്ച് ഇംഗ്ലീഷ് പഠിക്കുകയും മുംബൈയിലും കൊല്‍ക്കത്തയിലും വളരുകയും ചെയ്താല്‍ ആഗോളപൗരനായി. പിന്നെ മലയാളിയെ കാണുമ്പോള്‍ "മല്ലൂസ്" എന്നേ വിളിക്കാവൂ. ഐക്യരാഷ്ട്ര സഭയില്‍ മലയാളം പഠിപ്പിക്കുന്നില്ല. അവിടെ സെക്രട്ടറി ജനറലാകാന്‍ മത്സരിച്ചയാള്‍ പീതാംബരക്കുറുപ്പിന്റെ തലത്തിലേക്ക് വരിക എന്നതുതന്നെ അതിസാഹസമാണ്. ത്യാഗസുരഭിലമായ ആ ചുവടുമാറ്റം മലയാളത്തിന്റെ മഹാഭാഗ്യമെന്നേ പറയാവൂ. മലയാളിക്ക് വിശ്വസംസ്കാരത്തിന്റെ സൂക്ഷ്മതലങ്ങള്‍ ദൃഷ്ടിഗോചരമാക്കാന്‍ അവതാരംപൂണ്ട ത്യാഗിവര്യന് കഷ്ടനഷ്ടങ്ങള്‍ ഒട്ടേറെയുണ്ടാകും. വംഗനാടിന്റെ സംസ്കൃതിയും കനേഡിയന്‍ വൈവിധ്യവും കശ്മീരിലെ മഞ്ഞുകണങ്ങളുടെ സൗന്ദര്യവും മലയാളിമനസ്സിലേക്ക് സന്നിവേശിപ്പിച്ച മഹദ്ജീവിതമാണത്.

ലേഡി മൗണ്ട് ബാറ്റണൊപ്പം സിഗരറ്റ് പുകയ്ക്കുന്ന ജവാഹര്‍ലാല്‍ തെറ്റുകാരനാണ് എന്ന് ആരുംപറയില്ല. പിറന്ന മണ്ണിന്റെയും വളര്‍ന്ന നാടിന്റെയും ഗന്ധമാകും ജീവിതങ്ങള്‍ക്ക്. ശശി തരൂരിന്റെ ദാമ്പത്യകലഹവും പുനര്‍വിവാഹങ്ങളും സമൂഹത്തിന്റെ കണ്ണിലെ കരടാവാത്തതും അതുകൊണ്ടുതന്നെ. ഐക്യരാഷ്ട്ര സഭയില്‍ വാര്‍ത്താവിഭാഗത്തിന്റെ തലപ്പത്തായിരുന്നു. മാധ്യമ സുഹൃത്തുക്കള്‍ ലോകത്തെങ്ങുമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ ലാഹോറിന്റെ സന്തതിയായിപ്പോയി. ലാഹോര്‍ ഇന്ന് പാകിസ്ഥാനിലെങ്കിലും ലാല്‍കൃഷ്ണ അദ്വാനി പിറന്ന നാടാണ്. ലാഹോറിലെ മാധ്യമസുന്ദരിക്ക് തരൂരിനോട് ഇഷ്ടംതോന്നുന്നതും സന്ദേശം കൈമാറുന്നതും ആ നിലയ്ക്കും അപരാധമല്ല.

"തരാറും തരൂരും" എന്നാണ് പുതിയ വിവാദത്തിന് പേര്. സന്ദേശത്തിന്റെ ഉറവിടമായ മാധ്യമ സുന്ദരി മെഹര്‍ തരാര്‍ ആണ്. അവര്‍ തമ്മില്‍തമ്മില്‍ എന്തും വിളിക്കട്ടെ, സ്നേഹസംവാദങ്ങള്‍ എന്തു തന്നെയുമാകട്ടെ. തരാര്‍ വെറും തരാറല്ല, ചാരവനിതയെന്ന വിലമതിക്കാനാകാത്ത വെളിപ്പെടുത്തലിന് സുനന്ദ പുഷ്കര്‍ തയ്യാറായപ്പോഴാണ് വിവാദം വഴിമാറിയൊഴുകിയത്. ചാരസുന്ദരിയും കേന്ദ്രമന്ത്രിയും തമ്മില്‍ ട്വിറ്റര്‍-ബ്ലാക്ക്ബെറി ഹംസങ്ങളിലൂടെ സന്ദേശപ്രവാഹം സൃഷ്ടിച്ചുവെന്ന് സുനന്ദ പറഞ്ഞപ്പോള്‍ പ്രശ്നം ഗുരുതരാവസ്ഥയും കടന്ന് മുകളിലെത്തി. രാജ്യത്തിന്റെ രഹസ്യം സൂക്ഷിക്കുന്നയാളാണ് മന്ത്രി. മാനവവിഭവശേഷിയാണ് വകുപ്പ്. മാനവവിഭവം പാകിസ്ഥാനി ചാരസുന്ദരിക്ക് പകര്‍ന്നുകൊടുക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. ആ വെളിപ്പടുത്തല്‍ വന്ന് ഇരുപത്തിനാലുമണിക്കൂറിനകം സുനന്ദയുടെ മൃതശരീരമാണ് ജനങ്ങള്‍ കാണുന്നത്.

വിവാദമാണ് തരൂരിന്റെ സന്തതസഹചാരി. സുബ്രഹ്മണ്യസ്വാമി എന്ന വെളുത്ത ക്രൈം നന്ദകുമാര്‍ പൊട്ടിച്ച വെടിയുടെ പുക അടങ്ങിയിട്ടില്ല. ദേശീയഗാനം പാടിപ്പഠിച്ചുവരുന്നതേയുള്ളൂ. അതിനിടയിലാണ് സുനന്ദയുടെ വെളിപ്പെടുത്തലും മരണവും. ഇതുപോലൊരെണ്ണം രാജ്മോഹന്‍ ഉണ്ണിത്താനുനേരെയാണ് വന്നതെങ്കില്‍ അരനിമിഷംകൊണ്ട് പാവത്താനെ വാഗാ അതിര്‍ത്തി കടത്തിവിട്ടേനെ. ഉണ്ണിത്താനെ തോണ്ടിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. തരൂരിനെ ശിക്ഷിച്ചാല്‍ പലതും വീണുടയും. ആള്‍വില പലതായതുകൊണ്ട് തരൂരിനെ രക്ഷിക്കാനും പലരുണ്ട്. എന്നാലും സംശയം ബാക്കി- സുനന്ദ എങ്ങനെ മരിച്ചു?

രാജ്യം ഭരിക്കുന്ന മന്ത്രി എന്തിന് പാകിസ്ഥാനി സുന്ദരിയുമായി സന്ദേശം പങ്കിടണമെന്ന രാഷ്ട്രീയ ചോദ്യമാണ് തരൂരിനെ ഇനി കുഴയ്ക്കുക. "അനധികൃതമായാണ് സന്ദേശങ്ങള്‍ പുറത്തുപോയതെന്ന്" പറഞ്ഞാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം വിരളം. അനധികൃതമെങ്കില്‍ ആര് എവിടെ അത് ചെയ്തു എന്ന് പരിശോധിക്കാന്‍ സംവിധാനവും ശിക്ഷിക്കാന്‍ നിയമവുമുണ്ട്. കന്നുകാലി ക്ലാസിന്റെയും വിയര്‍പ്പോഹരിയുടെയും ലാഘവമല്ല രാജ്യദ്രോഹക്കുറ്റത്തിന്. പണിപോകും. സ്വന്തം വീട്ടുകാരിതന്നെ വിദേശ ചാരബന്ധം ആരോപിക്കുന്ന മന്ത്രിയെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും എന്ന് കോണ്‍ഗ്രസുകാരനും പറയേണ്ടിവരും. നിയമം അതിന്റെ വഴിക്കുപോയാല്‍ രക്ഷപ്പെടുത്താനുള്ള കഴിവൊന്നും ഒരു "വിശ്വസംസ്കാര"ത്തിനുമില്ല. മാധ്യമസഹായികള്‍ക്ക് വിയര്‍പ്പോഹരി കൊടുത്താലും ഫലം കിട്ടുന്നത് സംശയകരം തന്നെ.

*

നിരാഹാരസമരം അലങ്കോലപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ സമൂഹവിരുദ്ധര്‍ സമരപ്പന്തലില്‍ നായ്ക്കുരണ വിതറി. സമരം പൊളിക്കാന്‍ ഒരു പത്രം എഴുതിയത്, "സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്താത്ത; സര്‍ക്കാരിനെ ഒരുതരത്തിലും പ്രതിരോധത്തിലാക്കാത്ത സമരം സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയാണ്" എന്നത്രെ. ഒറ്റയാള്‍ സങ്കുചിത സമരങ്ങളെ ചൂണ്ടി അതില്‍ എന്തേ സിപിഐ എം പങ്കെടുക്കുന്നില്ല, ജനകീയ സമരങ്ങളില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയല്ലേ എന്ന് ആക്ഷേപിക്കുന്ന ജമാഅത്ത് പത്രം ഈ നിരാഹാരസമരത്തിന്റെ ജനകീയത കാണാനുള്ള കണ്ണ് ഖത്തറിലെ മതകാര്യവകുപ്പിന് പണയംവച്ചുപോയതാണ്.

സമരത്തിനെതിരെ വാക്കുകൊണ്ടുള്ള നായ്ക്കുരണ പ്രയോഗത്തിനാണ് "മാധ്യമ"ക്കാരന്‍ തയ്യാറായതെങ്കില്‍, അതുവായിക്കുന്ന പച്ചമനുഷ്യര്‍ സമരം ജയിച്ചുകാണാനാണ് പ്രാര്‍ഥിച്ചത്. അവര്‍ സമരപ്പന്തലിലേക്ക് ആരും ക്ഷണിക്കാതെ കടന്നുചെന്നാണ് അഭിവാദ്യം ചെയ്തത്. തങ്ങളുടെ ഔദാര്യത്തിലല്ല സമരം നടക്കുന്നതും വിജയിക്കുന്നതും എന്നും തങ്ങള്‍ തമസ്കരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ വക്രീകരിക്കുകയോ ചെയ്താല്‍ വളഞ്ഞുപോകുന്ന നട്ടെല്ലുള്ളവരല്ല സമരം ചെയ്യുന്നത് എന്നും ഇപ്പോഴെങ്കിലും മനസ്സിലായോ ആവോ.

സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നായ്ക്കുരണയുമായി വന്നവര്‍ നിസ്സാര സൈബര്‍ കേസിന്റെ നിഴല്‍ കാണുമ്പോള്‍പ്പോലും നിലവിളിയോടെ അധികാരകേന്ദ്രങ്ങളില്‍ അഭയംപ്രാപിച്ച് സര്‍വം അടിയറവച്ച് നിലവിളിക്കുന്നവരാണ് എന്നത് ചരിത്രസത്യം. ആ മാനസികാവസ്ഥയല്ല കേരളത്തിലെ ജനങ്ങളുടെത് എന്നും ഒന്നല്ല, ഒരായിരം വിഷവാര്‍ത്തകള്‍ വന്നാലും കുനിയുന്നതല്ല ആ സമരശിരസ്സ് എന്നും തിരിച്ചറിയാനുള്ള ബുദ്ധിശേഷി ജമാഅത്ത് പത്രത്തില്‍നിന്നും പ്രതീക്ഷിക്കാനാവില്ല. അവരുടെ മനസ്സിലാണ് നായ്ക്കുരണ വിളയുന്നത്.

Monday, January 13, 2014

പണ്ടോറയുടെ മലയാളപ്പെട്ടി

ഞാനും കടുവാച്ചനും എന്നുതന്നെ പറയണം. ഡല്‍ഹിയില്‍ ഇളക്കമുണ്ടാക്കിയ ആം ആദ്മി പാര്‍ടിയെ കേരളത്തില്‍ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്കുതന്നെ ആപ്പുവച്ചാല്‍ യഥാര്‍ഥ ഇടതുപക്ഷവഴിയായി. ആര്‍എംപിയെ കുറ്റം പറയരുത്. അവര്‍ക്കും വേണ്ടേ ഒരു ജീവിതം. എത്രകാലമാണ്, മാര്‍ക്സിസ്റ്റ് പാര്‍ടി മോശം എന്ന് പാടി നടക്കുക? എത്രനാളാണ് മുല്ലപ്പള്ളിയുടെ തട്ടിന്‍പുറത്ത് ആരോരും കാണാതെ ചെറുപയര്‍ ഭുജിച്ച് ജീവിക്കുക? വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് കരങ്ങളിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം മുന്നണി മര്യാദപ്രകാരം പോകുന്നതുകണ്ട് കമ്യൂണിസ്റ്റ് ബോധം ഉണര്‍ന്നതാണ്. ആ രോഷത്തില്‍നിന്ന് ഉദിച്ചുയര്‍ന്ന താരമാണ് ഓര്‍ക്കാട്ടേരി ബോള്‍ഷെവിക് പാര്‍ടി എന്ന് സൈദ്ധാന്തികമായും വടകരയിലെ വൈരനിര്യാതന മണ്ഡൂകസംഘം എന്ന് ആം ആദ്മി ശൈലിയിലും വിളിക്കപ്പെടുന്ന ആര്‍എംപി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗ്രേറ്റ് ലീഡറും അപ്പുക്കുട്ടന്‍ താത്വികാചാര്യനുമായ വിപ്ലവപ്പാര്‍ടിയുടെ സൈദ്ധാന്തിക അടിത്തറ കനപ്പെട്ടതുതന്നെ- 64ലെ പരിപാടി പരിഷ്കരിച്ചു വലത്തോട്ടു നീങ്ങി, നയവ്യതിയാനം, കോര്‍പറേറ്റ് സേവ എന്നിങ്ങനെയുള്ള വായില്‍കൊള്ളാത്ത ഗാനാലാപമേ അവരില്‍നിന്ന് കേട്ടിട്ടുള്ളൂ. തങ്ങളുടെ പേരും കൊടിയും മാത്രമല്ല രാഷ്ട്രീയവും മാര്‍ക്സിസ്റ്റുകാരുടേതാണെന്നും വിപ്ലവം വരുന്നത് ഓര്‍ക്കാട്ടേരിയില്‍നിന്ന് കൈനാട്ടി വഴി ദേശീയപാതയില്‍ കയറിയാണെന്നും അവര്‍ ഉഗ്രപ്രഖ്യാപനം നടത്തിയപ്പോള്‍ കേട്ട് വശംകെട്ടവരില്‍ വീരരാമചന്ദ്രന്മാര്‍ ഏറെയുണ്ട്.

"യഥാര്‍ഥ" വിപ്ലവത്തിന്റെ വഴി കല്ലും മുള്ളും നിറഞ്ഞതുതന്നെ. ഇറങ്ങിപ്പുറപ്പെടുന്നവര്‍ നേരെചെന്ന് കയറുന്നത് കോണ്‍ഗ്രസിന്റെ അടുക്കളപ്പുറത്തേക്കാണ്. എം വി രാഘവന്‍ "കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടി"യുണ്ടാക്കി കഴുത്തില്‍ കയറിട്ട് യുഡിഎഫിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയതാണ്. ആലയിലെ വിപ്ലവത്തിന്റെ ലാഭം ചെന്നുചേര്‍ന്നത് കുടുംബത്തിലേക്ക്. ആ ലാഭത്തിന്റെ പങ്കുപറ്റുകാരന് ഇപ്പോള്‍ സിഎംപിയും ആര്‍എംപിയും ഒന്നിക്കണം. ഉമ്മന്‍ചാണ്ടി പറഞ്ഞത്, സി പി ജോണ്‍ "ആസൂത്രക"നായത് സിഎംപിയുടെ ചെലവിലല്ല എന്നത്രെ. കോണ്‍ഗ്രസാണ് മുതലാളി എന്നര്‍ഥം. ആ നിലയ്ക്ക് കോണ്‍ഗ്രസിന്റെ "തൊഴിലാളി" ഓര്‍ക്കാട്ടേരി സംഘവുമായി കൂടിക്കാഴ്ചയ്ക്ക് പോയതും ഐക്യം പ്രഖ്യാപിച്ചതും വിപ്ലവപാതയിലെ അടവുസമീപനമായി രേഖപ്പെടുത്തണം.

പണ്ടോറയ്ക്ക് കിസിയൂസ് കൊടുത്ത പെട്ടിയിലെന്തുണ്ട് എന്നറിയാന്‍ ഗ്രീക്ക് പുരാണം പഠിക്കേണ്ടതില്ല. ഇന്നത്തെ നിലയില്‍ പോയാല്‍ ആം ആദ്മി പാര്‍ടി പണ്ടോറയുടെ മലയാളപ്പെട്ടിയാകും. നിരാശയും വിദ്വേഷവും പകയും വൈരനിര്യാതനവും അസൂയയും കുശുമ്പുമൊക്കെയാണ് അങ്ങോട്ടൊഴുകുന്നത്. ആര്‍എംപിയുടെ സൈദ്ധാന്തികാചാര്യന്‍ ആം ആദ്മിയിലേക്കാണ് കണ്ണെറിയുന്നത്്. ആപ്പിനെ നോക്കുന്ന താത്വികനെ ആപ്പുക്കുട്ടാചാര്യനെന്നും വിളിക്കാം. പണ്ഡിതന്റെ മലയാളം ഇങ്ങനെ: ""തെരുവില്‍ തല്ലുന്ന സിഎംപിക്കും രണ്ടു മുന്നണിയെയും തിരിച്ചറിഞ്ഞ ഗൗരിയമ്മയ്ക്കും ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആ പക്ഷത്തു നിലയുറപ്പിക്കാവുന്നതാണ്. വീരേന്ദ്രകുമാറെന്ന സോഷ്യലിസ്റ്റിനും അദ്ദേഹത്തിന്റെ പാര്‍ടിക്കും ആം ആദ്മി പാര്‍ടിയെയും എല്‍ഡിഎഫിനെയും യുഡിഎഫിനെയും എതിര്‍ക്കുന്ന ഇടതുപക്ഷ പുരോഗമന പാര്‍ടികളെയും മതനിരപേക്ഷ ഗ്രൂപ്പുകളെയും ചേര്‍ത്ത് ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ പ്രസ്ഥാനത്തിന് രൂപംനല്‍കുന്നതില്‍ നിര്‍ണായകപങ്കു വഹിക്കാന്‍ കഴിയും.

 ചൂലെടുക്കുന്ന പാര്‍ടിയാണെന്നുകേട്ട് തെറ്റിദ്ധരിച്ചതാകാന്‍ വഴിയുണ്ട്. ചിഹ്നം ചൂലല്ല, പാരയായിരുന്നുവെങ്കില്‍ സംഗതി ഇനിയും കൊഴുത്തേനെ. ഐ ആം ആദ്മി എന്നാണ് അന്താരാഷ്ട്ര സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ അഥവാ ബ കു ന പ്രഖ്യാപിച്ചത്. ""കേരളത്തിലെ "വിപ്ലവപക്ഷത്തെ" ആം ആദ്മിയിലെത്തിക്കലാണ്"" ബ കു ന യുടെ ലക്ഷ്യം. അതു സംഭവിച്ചില്ലെങ്കില്‍ യുവാക്കള്‍ ഇടതുപക്ഷം വിട്ട് ബിജെപിയില്‍ ചേരുമത്രെ. ആം ആദ്മി എടുത്തില്ലെങ്കില്‍ യുവാവായ ബ കു നയും ബിജെപിയിലെത്തുമെന്ന് കരുതാം. സുധാകരന് വോട്ടുകൊടുക്കുന്ന കരങ്ങളില്‍ കാവിക്കൊടിയേന്തിയാലും ഒരുതരം വിപ്ലവംതന്നെ.

ബ കു നയും ഹരിഹരനും അപ്പുക്കുട്ടനും ചേരുമ്പോള്‍ പാവം ആം ആദ്മി പാര്‍ടിക്കാര്‍ വേറെ ചൂലെടുക്കേണ്ടിവരും.  എല്ലാ പരിപാടിയും കേന്ദ്രത്തിലാണ്. അവിടെച്ചെന്ന് പറഞ്ഞിട്ടുണ്ടാകും-;""കെജ്രിവാള്‍ ജി, ഹം കേരള്‍ കാ കൊടുവാള്‍, ജീ"";എന്ന്. ആം ആദ്മി പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തിന് നയവ്യതിയാനമെന്നും അവരുടെ തൊപ്പി തമിഴ്നാട് ഖദറിന്റേതെന്നും സംസ്ഥാന കണ്‍വീനറുടെ ഭാഷയ്ക്ക് കോര്‍പറേറ്റ് ചുവയെന്നും കത്തായും കമ്പിയായും മെയിലായും പ്രശാന്ത്ഭൂഷണ് ഇതിനകം കിട്ടിയിട്ടുമുണ്ടാകണം. കേന്ദ്രനേതൃത്വം ആര്‍എംപിക്കൊപ്പം- കേരളത്തിലെ ആം ആദ്മി ഘടകത്തില്‍ പ്രതിസന്ധി എന്ന വാര്‍ത്തയും വഴിയേ വരും.

കേരളത്തില്‍ ആം ആദ്മി പാര്‍ടിയുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കാര്യമാണ് കഷ്ടതരം. ഇങ്ങനെയൊരു ട്വിസ്റ്റ് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒരു സുപ്രഭാതത്തില്‍ ഓര്‍ക്കാട്ടേരിയില്‍നിന്ന് വന്ന പ്രഖ്യാപനം, ഞങ്ങളും ആപ്പും ചേര്‍ന്ന് എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ്. സ്ഥാനാര്‍ഥി നിര്‍ണയംവരെ നടന്നുവത്രെ. അപ്പോഴാണ്, ആം ആദ്മി നേതാക്കള്‍ക്ക് പറയേണ്ടിവന്നത്, ""ഞങ്ങള്‍ ഒരു സഖ്യത്തിനുമില്ല; വേണ്ടവര്‍ ഇങ്ങോട്ടുവന്ന് ലയിക്കണം, അല്ലെങ്കില്‍ മെമ്പര്‍ഷിപ്പെടുക്കണം"" എന്ന്. മുല്ലപ്പള്ളിയുടെ വടകരക്കാലം കഴിഞ്ഞു. ഇനി യഥാര്‍ഥ വിപ്ലവത്തിന് ചാരാന്‍ ഏതെങ്കിലും താങ്ങുവേണം. ആം ആദ്മി പാര്‍ടിയെ കണ്ടപ്പോള്‍ ഒന്നു മോഹിച്ചുപോയതാണ്. അതിന്റെ ഗതി ഇതായി.

അതുകണ്ടിട്ടാകണം, പഴയ സിന്‍ഡിക്കറ്റ് ആചാര്യന്മാര്‍ പതുക്കെ രംഗത്തിറങ്ങിയത്. എല്ലായിടത്തുനിന്നും തിരസ്കൃതരായ അത്തരക്കാര്‍ക്ക് പ്ലാറ്റ് ഫോം അത്യാവശ്യംതന്നെ. സ്വന്തം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവര്‍, ചുമലിലിരുന്ന് ചെവികടിക്കുന്നവര്‍, വാര്‍ത്ത ചോര്‍ത്തുന്നവര്‍, പാര പണിയുന്നവര്‍- ഇങ്ങനെയുള്ള ജന്മങ്ങള്‍ക്ക് അത്താണിയാവുക എന്നത് ചെറിയകാര്യമല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംഘാടനമാണല്ലോ വിപ്ലവകരമായ കടമ.

ആര്‍എംപിയുടെ വഴി ടി പി ചന്ദ്രശേഖരന്‍ എഴുതിവച്ചിട്ടുണ്ട്. ""വര്‍ഗരാഷ്ട്രീയവും വര്‍ഗസമരപാതയും വിപ്ലവപരിപാടിയും കയ്യൊഴിഞ്ഞ്, കീഴടങ്ങലിന്റെയും വ്യവസ്ഥാനുരഞ്ജനത്തിന്റെയും നയവ്യതിയാനങ്ങളുടെയും എണ്ണമറ്റ അനുഭവങ്ങളാണ് നാടിന് മുന്നിലേക്ക് കൂലംകുത്തി ഒഴുകിയെത്തിയത് എന്നും ""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നനിലയില്‍ സി.പി.ഐ.എമ്മിനുണ്ടായിരുന്ന സവിശേഷമായ വിപ്ലവസ്വഭാവത്തെ ചോര്‍ത്തികളഞ്ഞ് അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു""വെന്നും. (സോഷ്യലിസ്റ്റ് ബദലിനായി പോരാടുക, ടി പി ചന്ദ്രശേഖരന്‍, ഇടതുപക്ഷം മാസിക, 2012 ജനുവരി). ""വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചുപോയ വര്‍ഗസമരപാതകളെ വീണ്ടെടുക്കാനുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ത്യാഗഭരിതമായ ചുമതല"" ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ആ നേതാവിന്റെ ചിത്രവുമായി ആം ആദ്മി പാര്‍ടിയിലേക്ക് ബ കു ന, ഷാജഹാന്‍ സമേതരായി ചുവടുവയ്ക്കുന്ന ആര്‍എംപി വിപ്ലവത്തിന്റെ പാതയില്‍തന്നെ. അപ്പോള്‍ പറയുന്നതിനെ വിപ്ലവം എന്നു വിളിക്കാം എന്ന പുതിയ ചൊല്ലിന് വകയുണ്ട്. പാവം ആം ആദ്മി പാര്‍ടി. അവരുടെ കേരളനേതാക്കള്‍ക്ക് ഇനി കേന്ദ്രതീട്ടൂരം വരും; ആസ്ഥാനം വടകരയിലേക്ക് മാറും; ആപ്പുക്കുട്ടന്‍ തൊപ്പിവയ്ക്കും. സംസ്ഥാന നേതൃത്വത്തിന്റെ മൂല്യച്യുതിയും നയവ്യതിയാനവും ഷാജഹാന്റെ തപാലില്‍ വാര്‍ത്തയായി പ്രവഹിക്കും.

Monday, January 6, 2014

രോഗശമനത്തിന് അത്യുത്തമം

ചെന്നിത്തല വന്നതോടെ യുഡിഎഫ് മന്ത്രിസഭ രക്ഷപ്പെട്ടു എന്നാണ് പ്രവചനം. ആ നിലയ്ക്ക് ചെന്നിത്തലയാണ് കുറ്റക്കാരന്‍. രണ്ടരക്കൊല്ലം മുമ്പുതന്നെ ഇതാകാമായിരുന്നു. അന്ന് മന്ത്രിസ്ഥാനംവച്ചുനീട്ടി പലകുറി വിളിച്ചതാണ്. തിരുവഞ്ചൂരിനെ കാട്ടിലേക്കയച്ച് ചെന്നിത്തലയ്ക്ക് കാക്കിവേഷം കൊടുക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രോഗശമനത്തിനുള്ള ഏക ചികിത്സയെന്ന് കല്‍പ്പിച്ച വൈദ്യന്റെ തല വെയിലും മഞ്ഞും കൊള്ളാതെ സംരക്ഷിക്കേണ്ടതാണ്. ഇതാണ് രോഗമുക്തി മാര്‍ഗമെങ്കില്‍ ഏതു മന്ത്രിക്കും വകുപ്പ് ഭരിച്ച് നാറ്റിക്കാം-പിന്നെ പുറത്തുനിന്നൊരാളെ കൊണ്ടുവന്ന് നാറ്റവും വകുപ്പും ഏല്‍പ്പിച്ചുകൊടുത്താല്‍ മതി. സരിതയ്ക്ക് പുതുപ്പള്ളിയിലെ തട്ടുകടയില്‍നിന്നുതന്നെ കരിമീനും കൊഞ്ചും കഴിക്കാം; ജോപ്പന് ഷട്ടില്‍ബാഡ്മിന്റനിലൂടെ ആരോഗ്യം നിലനിര്‍ത്താം; സലിംരാജിന് കച്ചവടം പൊടിപൊടിക്കാം. ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയിലൂടെ ആയുരാരോഗ്യം കൈവരുമ്പോള്‍ ഇതുവരെയുള്ള തട്ടുകേടുകളെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വീഴും.

എല്ലാവര്‍ക്കും നേട്ടമാണ്. കാര്‍ത്തികേയന് പ്രസിഡന്റ് സ്ഥാനനേട്ടം. ചെന്നിത്തലയ്ക്ക് കൊടിവച്ച കാര്‍ നേട്ടം. തിരുവഞ്ചൂരിന് കാനനവാസത്തിന്റെ ആഹ്ലാദനേട്ടം. സുധാകരന് കണ്ണൂരിലെ പൊലീസ് കളിക്ക് തിരുവഞ്ചൂരിനെ ആശ്രയിക്കേണ്ടെന്ന നേട്ടം. മുല്ലപ്പള്ളിക്ക് താനും പ്രസിഡന്റാകാന്‍ യോഗ്യനെന്ന് തന്നെപ്പൊക്കിപ്പറഞ്ഞതിന്റെ സുഖം. എം എം ഹസ്സന്, സ്വന്തം യോഗ്യത നാലു പത്രക്കാരെക്കൊണ്ടെങ്കിലും എഴുതിക്കാന്‍ കഴിഞ്ഞതിന്റെ പരമസുഖം. സര്‍വഥായോഗ്യനും നിത്യഹരിതനായകനുമായ വി എം സുധീരന്, ഏതു പദവിയിലും കയറാന്‍ അര്‍ഹതയുള്ള ആളാണ് താനെന്ന് ടി എന്‍ പ്രതാപന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ സായുജ്യം. സുധീരന് സ്ഥാനം വേണമെന്നില്ല; പരിഗണിക്കപ്പെട്ടാല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് സ്ഥാനം ആര്‍ക്കുനല്‍കിയാലും വിരോധമില്ല- സുധീരന് കിട്ടാതിരുന്നാല്‍ മതി. തിരുവഞ്ചൂരോ ചെന്നിത്തലയോ ഭേദം എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ആരു ഭേദമായാലും മോശമായാലും സരിത പുതുപ്പള്ളിയില്‍ പോകുമെന്നുമാത്രം ജനത്തിന് മനസ്സിലായി.

വടകരയിലെ അഖിലലോക കേസില്‍ മുല്ലപ്പള്ളിയുടെ ആജ്ഞ ശിരസാവഹിച്ച്, ആര്‍എംപിയുടെ കാലില്‍ തൊട്ടുവന്ദിച്ചശേഷം പൊലീസ് പിടിച്ച് ജയിലിലടച്ച ആളാണ് പി മോഹനന്‍. ആ മോഹനന്‍ ജയിലില്‍ നിന്നിറങ്ങരുതെന്ന ആര്‍എംപിയുടെ വാശി സ്വന്തം സര്‍ക്കാരിന്റെ നയമാക്കി മാറ്റിയ മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോഹനനെ ജയിലില്‍നിന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍, ഭാര്യ ലതിക കാണാന്‍ ചെന്നത് ചന്ദ്രശേഖരന്‍ വധത്തേക്കാള്‍ വലിയ വാര്‍ത്തയാക്കിയവരാണ് മാധ്യമങ്ങള്‍. അവര്‍ക്ക് ഇപ്പോള്‍, സരിതയും പുതുപ്പള്ളിയിലെ തട്ടുകടയും ഫോണ്‍വിളിയും രഹസ്യസമാഗമവുമൊന്നും വാര്‍ത്തയല്ല. ചെന്നിത്തലയായാലും തിരുവഞ്ചൂരായാലും ആഭ്യന്തരവകുപ്പിന്റെ ചരട് സരിതയുടെ കൈയില്‍ത്തന്നെ. രഹസ്യമൊഴി, വെളിപ്പെടുത്തല്‍ ഭീഷണി- ഓരോ ഘട്ടത്തിലും ഓരോന്ന് വരുന്നു. സരിതയല്ലെങ്കില്‍ അവരുടെ അമ്മ. അതുമല്ലെങ്കില്‍ ബിജു രാധാകൃഷ്ണന്‍. ആരുമില്ലെങ്കില്‍ ഏതെങ്കിലുമൊരു വക്കീല്‍. ഓരോ വെളിപ്പെടുത്തലിനും പ്രത്യേക പ്രതിഫലമാണത്രെ. കേസുകൊടുത്തവര്‍ക്കൊക്കെ മുതലും പലിശയും കിട്ടി. പുറത്തുനടന്ന് വേഷംകെട്ടി തട്ടിപ്പുനടത്തുന്നതിനേക്കാള്‍ നല്ല പരിപാടി ഇതുതന്നെ. ഒരുദിവസം ബംഗളൂരുവിലെ ഹോട്ടല്‍കഥ പറയുമെന്ന് സൂചന. അതോടെ ഒരു കേസ് തീരും. അടുത്തദിവസം ഗസ്റ്റ് ഹൗസിലെ ചായക്ക് കടുപ്പം കുറഞ്ഞ കഥ വരും- അതോടെ പണപ്പെട്ടി പലവഴിക്ക് വരും.

27 പേജ് മൊഴി വരുമെന്ന് പറഞ്ഞപ്പോള്‍ ജയിലിലിലും കോടതിയിലും കൂടോത്രം നടന്നു. ഇപ്പോള്‍ പുറത്താണ് നടക്കുന്നത്. എറണാകുളത്തെ പ്രധാന ദിവ്യന് ഇപ്പോള്‍ സരിതാ വകുപ്പാണത്രെ. ഇന്നലെവരെ ചെന്നിത്തലയ്ക്ക് എല്ലാം കണ്ട് രസിക്കാമായിരുന്നു. ഇന്ന് കാര്‍മികനാകാനാണ് വിധി. ചെന്നിത്തലയുടെ വകുപ്പിന്റെ വണ്ടികള്‍ സരിതയെയും കൊണ്ട് തട്ടുകടകളിലേക്ക് പായുമ്പോള്‍ കൈയിലെ പെന്‍ഡ്രൈവും കൊണ്ട് തിരുവഞ്ചൂരിന് ഊറിച്ചിരിക്കാം.

പലവഴിക്ക് മാനഹാനി വരുമെങ്കിലും ചെന്നിത്തലയ്ക്കുണ്ടായ ചില്ലറ ലാഭങ്ങളെക്കുറിച്ച് പറയാതെ വയ്യ. വിഷുവും തെരഞ്ഞെടുപ്പും ഒന്നിച്ചാണ് വരുന്നത്. യുഡിഎഫിന്റെ നില ഹസ്സന്റെ മനസ്സുപോലെയാണ്. ശുദ്ധശൂന്യം- ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. ഹൈക്കമാന്‍ഡിന്റെ കുറിപ്പടി 17 സീറ്റ് കോണ്‍ഗ്രസിന് വേണമെന്നാണ്. ലീഗിന് മൂന്നെണ്ണം വേണം. മാണി കേരളയ്ക്ക് രണ്ട്. വീരന് ഒന്ന് കിട്ടിയേ തീരൂ. സിഎംപിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടും. ഗൗരിയമ്മ ആ വഴിക്കില്ലാത്തത് ഏക ആശ്വാസം. എന്നാല്‍, ജേക്കബ് ഗ്രൂപ്പിനും പിള്ള ഗ്രൂപ്പിനും അരസീറ്റെങ്കിലും വേണം. ആകെ കൂട്ടിയാല്‍ പത്തിരുപത്തഞ്ച് സീറ്റ് ഉണ്ടാക്കണം. കന്യാകുമാരി, കോയമ്പത്തൂര്‍, കുടക് തുടങ്ങിയ ജില്ലകള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്നം തീരില്ല. പറഞ്ഞും പ്രലോഭിപ്പിച്ചും ഒതുക്കിയും വിരട്ടിയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്ന് വയ്ക്കുക- എം എം ഹസ്സനും ഉണ്ണിത്താനും ടി എച്ച് മുസ്തഫയും ടോം വടക്കനുമടക്കമുള്ളവര്‍ സ്ഥാനാര്‍ഥിവേഷത്തിലെത്തും. സരിതയ്ക്കും ശാലുവിനും വരെ സീറ്റ് ശുപാര്‍ശ വരും. പീതാംബരക്കുറുപ്പിനെ പേറേണ്ടിവരും. എല്ലാത്തിനും കൈകാര്യകര്‍ത്താവായി ചെന്നിത്തല ഒരാളേ ഉണ്ടാകൂ. എല്ലാം കഴിഞ്ഞ് തോറ്റസ്ഥാനാര്‍ഥികളുടെ നേതാവായാല്‍ പാര്‍ടി അധ്യക്ഷസ്ഥാനവും കാണില്ല; മന്ത്രിസ്ഥാനവും കാണില്ല. ഇപ്പോള്‍ കയറിപ്പറ്റിയത് മഹാനേട്ടമെന്നേ പറയാവൂ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍ പകരക്കാരനാകാനും ഒരാള്‍ വേണമല്ലോ.

*
സ്വത്ത് വാങ്ങാനും വില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഇനി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ സേവനം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍ ചെങ്കല്‍ചൂളയില്‍ അതിനായി സ്ഥാപനം തുടങ്ങിയിട്ടുണ്ട്.. ചായക്കടയില്‍ ചാരായവില്‍പ്പന നടത്തുന്ന ഏര്‍പ്പാട് പുതുമയല്ല. മാധ്യമക്കടയില്‍ സ്വത്തുവില്‍പ്പന ഏജന്‍സി അതിന്റെ വകഭേദം മാത്രം. പത്രസ്ഥാപനങ്ങള്‍ പുതുതായി കെട്ടിടം ഉണ്ടാക്കാമോ, അതിന് സ്ഥലം വാങ്ങാമോ, പഴയത് വില്‍ക്കാമോ, വില്‍ക്കുന്നുവെങ്കില്‍ ആര്‍ക്ക്-എന്തുവിലയ്ക്ക് കൊടുക്കാം എന്നുമാത്രമല്ല വാങ്ങിയ ആളിന്റെ ജാതകവും നക്ഷത്രഫലവും നോക്കി കുറിപ്പടി നല്‍കുന്ന ഏജന്‍സിയാണ്. ദേശാഭിമാനിക്ക് തലസ്ഥാനത്ത് മികച്ച ഓഫീസുണ്ടായതുതന്നെ വലിയ പാതകം. അതിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസും സ്ഥലവും നാട്ടില്‍ നടപ്പുള്ള വിലയ്ക്ക്, നേരായ മാര്‍ഗത്തില്‍ വില്‍പ്പന നടത്തിയത് അതിനേക്കാള്‍ വലിയ പാതകം. മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. എല്ലാം പൊളിഞ്ഞാല്‍, വാര്‍ത്താസമ്മേളനത്തില്‍ ചെന്ന് താര്‍ക്കികന്റെ വേഷമിട്ടാല്‍ ഉത്തമ മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരവും കിട്ടും.

Monday, December 23, 2013

ഗതികിട്ടാ പ്രേതപുരസ്കാരം

ഒന്നേകാല്‍ നൂറ്റാണ്ട് പ്രായംചെന്ന ഖാദിപാര്‍ടി ഒന്നാംപിറന്നാളായിട്ടില്ലാത്ത ആം ആദ്മിക്കുഞ്ഞിനെ കണ്ടാണ് കാര്യം പഠിക്കുന്നത്. സ്വന്തം പാര്‍ടിയും നേതൃത്വവും ചര്‍ച്ചചെയ്ത് അംഗീകരിച്ച് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പരസ്യമായി കീറിയെറിഞ്ഞ് രാഹുല്‍ ഗാന്ധി ശിഷ്യപ്പെട്ടത് അരവിന്ദ് കെജ്രിവാളിനാണ്. കോണ്‍ഗ്രസ് അഴിമതി നടത്തിയാല്‍ കെജ്രിവാളിന്റെ പെട്ടിയില്‍ വോട്ട് വീഴും എന്ന സമവാക്യം ജനിച്ചതും നാടകവഴിക്കുതന്നെ. കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതുകിലിരുന്ന് അരങ്ങിലേക്ക് പ്രവേശിക്കുകയാണ്. പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഉപാധികളില്ല. ആം ആദ്മിയാണെങ്കില്‍ കുറെ ഉപാധി വച്ചിട്ടുമുണ്ട്. എങ്ങനെ നോക്കിയിട്ടും അതില്‍ ഒന്നുമാത്രം കാണുന്നില്ല- കോണ്‍ഗ്രസ് അഴിമതി അവസാനിപ്പിച്ചാലേ പിന്തുണ ആവശ്യമുള്ളൂ എന്ന നിബന്ധന. എളുപ്പവഴികളുടെ ഇക്കാലത്ത്, ഒരുപാധിയിലൂടെ കോണ്‍ഗ്രസിനെ അഴിമതിമുക്തമാക്കാനുള്ള അവസരം ആപ്പ് കളഞ്ഞുകുളിച്ചെന്നു സാരം. ഇനിയിപ്പോള്‍ അഴിമതിവിരുദ്ധപോരാട്ടത്തിന് ഇന്ദ്രപ്രസ്ഥത്തിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ വിശ്രമിക്കാം. ആര് ആര്‍ക്ക് പണിത ആപ്പാണ് ഈ പിന്തുണയെന്ന് തെളിഞ്ഞുവരാന്‍ സമയമെടുക്കും.

തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഗുസ്തിയായി കാണുന്നവര്‍ മല്ലന്മാരെ ഗോദയിലിറക്കാന്‍ പെടുന്ന പാട് കാണുമ്പോള്‍ മന്‍മോഹന്‍സിങ്ങുപോലും ചിരിച്ചുപോകും. ഫയല്‍വാന്‍ മോഡിയെ വെല്ലാന്‍ ആരുണ്ട് എന്നാണ് ഒരുഭഭാഗത്തെ ചോദ്യം. ഊട്ടിയും ഉഴിഞ്ഞും ഊതിപ്പെരുപ്പിച്ചും മറുഭാഗത്ത് അണിയിച്ചൊരുക്കിയ മല്ലന് മല്‍പ്പിടിത്തമറിയുമോ എന്ന് മാറ്റാന്മാരുടെ പരിഹാസം. ഗുസ്തി അടുത്തുവരുമ്പോള്‍ മല്ലന്മാരുടെ കായബലമാണ് ചര്‍ച്ചയ്ക്ക് വരുന്നത്. താടിയും കാവിയും ആറടി പൊക്കവുമാണ് ഇന്ത്യയെ ഭരിക്കാനുള്ള യോഗ്യതയെന്ന് നാഗ്പുരില്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ ആദ്യം വീണത് എന്നും തോല്‍ക്കാന്‍ വിധിക്കപ്പെട്ട ലാല്‍കൃഷ്ണ അദ്വാനിയാണ്. കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്നത് കാട്ടുനീതിയാണെന്ന് വെറുതെ പറയാം. നടപ്പു നീതിയും അതുതന്നെയെന്ന് ഗാന്ധിനഗറിലേക്കുള്ള നോമിനേഷന്‍ പേപ്പര്‍ ഒപ്പിട്ട് കാത്തിരിക്കുന്ന അദ്വാന്‍ജിയെ കണ്ടാലറിയാം. ചുരുക്കത്തില്‍ നരേന്ദ്രമോഡിയുടെ ആകാരമോടിയാണ് രാജ്യത്തിന്റെ പ്രശ്നം. മോഡിയെ വിശേഷിപ്പിക്കാന്‍ പട്ടേലിന്റെ ഉരുക്കും വിവേകാനന്ദന്റെ വാക്കുമൊക്കെയാണ് കടമെടുക്കുന്നത്. അയാളുടെ നാവില്‍നിന്ന് അനുഗ്രഹവാക്കുകളേ പുറപ്പെടൂ, കൈകള്‍ നന്മയേ ചെയ്യൂ, മനസ്സ് നല്ലതേ വിചാരിക്കൂ; അയാള്‍ എവിടെപ്പോയാലും ആ സാന്നിധ്യം ലോകാനുഗ്രഹത്തിനായിരിക്കും. അയാള്‍ തന്റെ സാന്നിധ്യമാത്രത്താല്‍ അതിദുഷ്ടന്മാരെപ്പോലും ബഹുവിശിഷ്ടന്മാരാക്കിമാറ്റും. ആ സാന്നിധ്യംതന്നെ മനുഷ്യര്‍ക്ക് മംഗളകരമായിരിക്കും. അങ്ങനെയുള്ളവര്‍ വല്ല ഹീനകര്‍മവും ചെയ്യുമോ, അവര്‍ക്ക് ദുഷ്കര്‍മം ചെയ്യാന്‍ സാധിക്കുമോ? വിവേകാനന്ദന്റെ ചോദ്യങ്ങളാണ്. അത് മോടിയെക്കുറിച്ചാകുമ്പോള്‍ കേള്‍ക്കുന്നവന്‍ കരഞ്ഞുപോകും. ഇത്ര മഹാനായ ഒരവതാരത്തെയോ വംശഹത്യാകാരന്‍, വര്‍ഗീയവാദി എന്നൊക്കെ വിളിക്കുന്നത് എന്നതിശയിച്ചുപോകും.

ഈ മായാജാലത്തിലൂടെ ബഹുവിശിഷ്ടനാക്കി മാറ്റപ്പെട്ട മറ്റൊരാള്‍ ഇത്തവണ ക്രിസ്മസ് താരമായി ഉദിച്ചുയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് ക്രിസ്മസിന് സ്വപ്ന നക്ഷത്രങ്ങളുമായി പുറപ്പെട്ട ബീനാമ്മയെന്ന ഇടുക്കിക്കാരി യുവതിയെ തീവണ്ടിയുടെ ടോയ്ലറ്റില്‍ കശക്കിക്കൊന്നുകളഞ്ഞ ഗോവിന്ദചാമി നായകനും ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് തെറിപ്പിക്കപ്പെട്ട അലക്സാണ്ടര്‍ ജേക്കബ് വില്ലനുമായി ആടുന്നതാണ് ഇത്തവണത്തെ തട്ടുതകര്‍പ്പന്‍ ക്രിസ്മസ് ചിത്രം. കൊടുംകുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ടാല്‍ തെറ്റ് മനസ്സിലാക്കി തിരുത്തി കന്യാസ്ത്രീയെ കല്യാണം കഴിക്കുന്നവന് മാനസാന്തരത്തിന്റെ പേരില്‍ ആശംസ നേരാം. അയാളെച്ചൂണ്ടി, ഇതാ പത്മ പുരസ്കാരത്തിന്റെ നേരവകാശി എന്ന് പുകഴ്ത്തുന്നത് ബി ആര്‍ പി ആയാല്‍പ്പോലും അതിന് അസ്വസ്ഥമനസ്സിനുള്ള ആനുകൂല്യം കിട്ടില്ല. മോഡിക്ക് ഉള്ളത് പലതും ഇല്ലെന്നു വരുത്താനാണ് ശ്രമം. ആരെയും കൊന്നിട്ടില്ല, വര്‍ഗീയ കലാപം ഉണ്ടാക്കിയിട്ടില്ല, ക്രൂര മനസ്സില്ല, കളങ്കമില്ല, അഴിമതി നടത്തില്ല, ദുഷ്ടചിന്തയില്ല, ഒരു യുവതിയെയും നോക്കിയിട്ടില്ല, പുറകെ ആളെവിട്ടിട്ടില്ല- ഇല്ലായ്മകളുടെ പരമ്പരയാണ് അവിടെ കേള്‍ക്കുന്നത്. മറുവശത്ത് ഇല്ലാത്തത് ഉണ്ടാക്കാനുള്ള യജ്ഞം. സല്‍ഗുണ സമ്പന്നനാണ് യുവ രാജനെന്ന് കോറസ്. നന്നായി പ്രസംഗിക്കും, കാര്യപ്രാപ്തിയുണ്ട്, പുഷ്പം വണ്ടിനെയെന്നപോല്‍ ജനങ്ങളെ ആകര്‍ഷിക്കും, ഭരണമിടുക്കാണെങ്കില്‍ പറയാനില്ല. ടാലന്റ് ടെസ്റ്റ് നടത്തും, കംപ്യൂട്ടര്‍ ജാതകകെമഴുതും- രാഹുലല്ലാതാരുണ്ട് ഇങ്ങനെ സര്‍വഗുണപ്രതാപനായി എന്നാണ് ചോദ്യം. ഒരുക്കിവിട്ടവര്‍ക്ക് വിശ്വാസമില്ലെങ്കിലും ഒരുങ്ങിയിറങ്ങുന്നയാള്‍ക്ക് ആത്മവിശ്വാസമുണ്ട്- കോണ്‍ഗ്രസ് അഴിമതിക്കെതിരെ പോരാടുമെന്നാണ് പുതിയ പ്രഖ്യാപനം. ഏത് കോണ്‍ഗ്രസ് എന്ന ചോദ്യം അസ്ഥാനത്താണ്. മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ആകാം, നേപ്പാളി കോണ്‍ഗ്രസാകാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അതിനുള്ള ത്രാണിയില്ലെങ്കിലെന്ത്. ഏതെങ്കിലും കോണ്‍ഗ്രസ് അതുചെയ്യുമല്ലോ.

*

കേരളത്തില്‍ ഘടകകക്ഷികള്‍ക്ക് മൂന്നു സീറ്റ് കൊടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തതന്നെ. മൂന്നാംസീറ്റിനുവേണ്ടി ഇനി ലീഗ് കരയേണ്ടതില്ല. മാണിസാറിന് രണ്ടാംസീറ്റ് കിട്ടി പുത്രദോഷമുണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. വീരേന്ദകുമാറിന്റെ കാര്യമാണ് ശരിക്കും&ഹറൂൗീ;തീര്‍പ്പായത്. കോഴിക്കോട്ട് മത്സരിച്ച് പാര്‍ലമെന്റിലെത്തി വീണ്ടും കേന്ദ്രമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിടത്തുനിന്ന് ഞെട്ടിയുണര്‍ന്ന് പതിച്ചത് യുഡിഎഫിന്റെ പാളയത്തിലാണ്. അവിടെയും ഗതിപിടിക്കുന്നില്ല. മകന് മന്ത്രിപദം തരപ്പെടുത്താന്‍ നോക്കിയപ്പോള്‍ ഭാഗികവിജയം. ഒരു മകന്‍ മന്ത്രിയായി- സ്വന്തം മകനല്ല പി ആര്‍ കുറുപ്പിന്റെ മകന്‍. സീറ്റുകിട്ടാത്തതിന്റെ കെറുവ് മൂത്തപ്പോള്‍ ഇടതുപക്ഷത്തുനിന്ന് ഇറങ്ങാന്‍ കഴിഞ്ഞു. ഇനി വലതുപക്ഷത്തുനിന്ന് ഇറങ്ങി കെറുവു തീര്‍ത്താല്‍ കയറിച്ചെല്ലാന്‍ ഇടമില്ല. പി സി ജോര്‍ജ് കാര്യം കടുപ്പിച്ച് മാണിസാറിനെ വലതുപാളയത്തില്‍നിന്ന് ഇറക്കിവിട്ടാലും വീരനെ പരിഗണിക്കുമെന്നു കരുതാന്‍ ന്യായമില്ല. അങ്ങനെ, സ്വന്തം ചാനലിലെ അവതാരകരുടെ വിലപോലും രാഷ്ട്രീയത്തില്‍ ഇല്ലാതെ മുന്‍ സോഷ്യലിസ്റ്റ് അവാര്‍ഡിതനാവുകയാണ്. ഗതികിട്ടാ പ്രേതസ്മാരക പുരസ്കാരം നേടിയതിന്റെയും വാങ്ങുന്നതിന്റെയും പിന്നെ സ്വീകരണത്തിന്റെയും പടം പത്രത്തില്‍ അച്ചടിച്ചാല്‍ അതുതന്നെ യഥാര്‍ഥ പത്രത്തിന്റെ ശക്തി. പത്രത്തോടൊപ്പം വളരട്ടെ ആ സംസ്കാരവും. വീരനേക്കാള്‍ വലിയ വീരന്മാര്‍ ചാനല്‍വാഴുമ്പോള്‍ ധാര്‍ഷ്ട്യപാരമ്പര്യത്തിന്റെ കുറ്റിയറ്റുപോകുമെന്ന്ഭഭയം വേണ്ടതില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അംഗീകാരം നേടി നേതാവായി, ജനപ്രതിനിധിയായി വരുന്നവരേക്കാള്‍ കേമന്മാര്‍ ചാനല്‍ അവതാരകരാണ്. അവര്‍ക്ക് സമനിലതെറ്റി പെരുമാറാം; മുന്നിലിരിക്കുന്നവരുടെ മുഖത്തേക്ക് ഒളിപ്പിച്ച ലക്ഷ്യത്തിനുവേണ്ടി അധിക്ഷേപം തുപ്പാം. അവതാരകന്‍ യജമാനനും ചര്‍ച്ചയ്ക്കെത്തുന്നവര്‍ അടിമയും എന്നാണ് ന്യൂജനറേഷന്‍ സങ്കല്‍പ്പം. ചര്‍ച്ചാവേദി കോടതിയാക്കാം. മുന്നിലിരിക്കുന്നവരെ കൂട്ടില്‍കയറ്റി വിചാരണചെയ്യാം. ക്യാമറയുടെയും മൈക്കിന്റെയും സമയത്തിന്റെയും നിയന്ത്രണം അവതാരകന്റെ കൈയിലാണ്. കാണുന്ന ജനങ്ങള്‍ക്ക് രോഷം വന്ന് കല്ലെറിഞ്ഞാല്‍ ടിവി തകരുമെന്നേയുള്ളൂ. തനിക്കിഷ്ടമില്ലാത്ത രാഷ്ട്രീയ കക്ഷികളെയും അതിന്റെ നേതാക്കളെയും അധിക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന, ഒരേസമയം വലതുപക്ഷ ഏജന്റിന്റെയും ആക്ടിവിസ്റ്റിന്റെയും വേഷം കെട്ടുന്ന, രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന ആങ്കര്‍ വിദൂഷകരെ പോറ്റിവളര്‍ത്തുന്നതും ഒരു വീരകൃത്യംതന്നെ.

രാഷ്ട്രസേവനം കൈയേറിയ വനഭൂമിയിലൂടെമാത്രം പോരല്ലോ. തിരുവനന്തപുരത്ത് എല്‍എംഎസ് പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മുദ്രാവാക്യം മുഴക്കി വഴി തടയാന്‍ ആവേശപൂര്‍വം ഇറങ്ങിയ ഒരവതാരകന്‍ അതെല്ലാം മറന്ന് ചാനല്‍ചര്‍ച്ചയില്‍ വഴിതടയല്‍ സമരത്തിനെതിരെ ഗീര്‍വാണമടിക്കുന്നതു കണ്ട് അമ്പരക്കാനുള്ള ഭാഗ്യവും സന്ധ്യാകാലത്ത് കേരളീയനുണ്ടായി. ചാനല്‍ചര്‍ച്ചകളില്‍ ജനാധിപത്യപരമായ ഉള്ളടക്കം ഒട്ടുമേ പാടില്ല എന്നതാണ്&ഹറൂൗീ;മാധ്യമ സ്വാതന്ത്ര്യം. മാതൃഭൂമിയുടെ ചാനലിനെ കോടതി മുറിയെന്നു പറയാനാകില്ല. ജഡ്ജിയുടെ ഭാവത്തിലാണ് അവതാരകനെന്നും കരുതാനാകില്ല. മദോന്മത്തനായ തറവാട്ടു കാരണവരുടെ ധാര്‍ഷ്ട്യംകൊണ്ടാണ് കളി. ആദരണീയരായ നേതാക്കളെപ്പോലും പരിഹസിച്ചും ഇകഴ്ത്തിയും നടത്തുന്ന പ്രകടനങ്ങള്‍ ക്ഷമയുടെ സകല മതിലും തകര്‍ക്കുന്നതാണ്.

അര്‍ണബ് ഗോസ്വാമി അധ്യക്ഷനായി പാര്‍ടി ഉണ്ടാക്കിയാല്‍ കേരളത്തില്‍നിന്ന് അതിന്റെ കേന്ദ്രസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായി ഒട്ടേറെ ആസാമിമാര്‍. അവര്‍ ആംആദ്മിയാകും, നക്സലൈറ്റാകും, അഴിമതിവിരുദ്ധ പോരാട്ടക്കാരനാകും, മതമൗലികവാദിയാകും, മനുഷ്യാവകാശത്തിന്റെ അപ്പോസ്തലവേഷം കെട്ടും- എല്ലാം ഇടതുപക്ഷത്തിന് എതിരായി ഉപയോഗിക്കാമെങ്കില്‍. തട്ടിപ്പുകേസില്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ വേഷംകെട്ടി നടക്കുന്ന മുഖ്യമന്ത്രി; കാപട്യക്കാരനായ ഭരണാധികാരിക്ക് നാടകം കളിക്കാന്‍ സൗകര്യമൊരുക്കി ജനങ്ങളുടെ നികുതിപ്പണം വാരിയെറിയുന്ന സര്‍ക്കാര്‍; നാടുനീളെ ആഘോഷം നടത്തുന്ന തട്ടിപ്പുസംഘങ്ങള്‍- ചാനല്‍ മഹാന്മാര്‍ക്ക് അതൊന്നും കാഴ്ചയല്ല. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക തട്ടിപ്പിനുവേണ്ടി ജനങ്ങളെ തടയുകയും വിഷമിപ്പിക്കുകയുംചെയ്യുന്ന പൊലീസിനെതിരെ ചൂലെടുക്കാന്‍ ഒരു മാധ്യമ മഹാന്റെയും മൈക്ക് പൊന്തുന്നില്ല. ഒരു മഹതിയുടെയും നാവ് പൊന്തുന്നില്ല.

കയറുപൊട്ടിച്ച വിത്തുകാളയെന്നപോല്‍ ചീഫ്വിപ്പ് മുക്രയിട്ട് പായുമ്പോള്‍ വൈക്കോല്‍ കാട്ടി പ്രലോഭിപ്പിച്ച് ചാനല്‍മുറിയില്‍ സ്വീകരിച്ചിരുത്തി ആദരിക്കാനാണ് മാധ്യമപ്പോരാട്ടക്കാര്‍ക്ക് താല്‍പ്പര്യം. ജോര്‍ജിനെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്ക് മടി. ലീഗ് മിണ്ടുന്നില്ല. ജോസഫ് നട്ടെല്ല് തൊടുപുഴയില്‍ പരണത്തുവച്ചു. മുരളീധരന്‍ വീണ്ടും അവഗണിക്കപ്പെടുന്നു. കാവിയിട്ട ജോര്‍ജിനെക്കുറിച്ച് പറഞ്ഞാല്‍, തിരുവഞ്ചൂരിന്റെ തറവാട്ടുമഹിമ പുറത്തുവരികയാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും മോഡിയെ ഊട്ടാമെങ്കില്‍ തനിക്കായിക്കൂടേ എന്ന് ജോര്‍ജിന്റെ ചോദ്യം. ജോര്‍ജിനെ തൊട്ടാല്‍ ഇനി എന്തൊക്കെ പൊട്ടും എന്നോര്‍ത്താകുലപ്പെട്ട് പി ടി തോമസ് മൗനിബാബയായി. വീരനെ തൊട്ടാല്‍ വാര്‍ത്തയെഴുതി നാറ്റിക്കും. ജോര്‍ജിനെ തൊട്ടാല്‍ ചാണകക്കുഴിയില്‍ വീണ നാറ്റം വരും. ദല്ലാളിനെ തൊട്ടാല്‍ കേസില്‍ കുടുക്കും. ഏതു നാറ്റവും മാറ്റിയെടുക്കാന്‍ ചാനല്‍ലേപനമുണ്ടെകില്‍ ഒട്ടും ഭയംവേണ്ട എന്നുമാത്രം.

Sunday, December 15, 2013

ചൂലിനും വേണം ഹെല്‍മെറ്റ്

ഞായറാഴ്ച മനോരമയുടെ കുഞ്ഞമ്മാന്‍ പറയുന്നു: ""തെറ്റു തിരുത്താന്‍ വാഴ വെട്ടാം എന്നാണ് പ്ലീനത്തിന്റെ തീരുമാനം."" മാതൃഭൂമി കാകദൃഷ്ടിയിലൂടെ കാണിക്കുന്നത് ""ആനത്തലയോളം ബുദ്ധി തരാമെടാ"" എന്ന പരിഹാസമാണ്. സന്ധ്യയെയും വാഴയെയും മുന്‍നിര്‍ത്തി കേരളത്തില്‍ സമരങ്ങള്‍ക്ക് പതിനാറടിയന്തിരം നടത്തിക്കാന്‍ ഇറങ്ങിയവരില്‍ കുഞ്ഞമ്മാനും കൊച്ചൗസേപ്പും വല്യച്ചായനും വീരനും വികടനും മുതല്‍ ബിന്ദു കൃഷ്ണവരെ. കൂമ്പുചീയല്‍, കുളമ്പുരോഗം, മണ്ടരി, വാഴയുടെ വിരബാധ, വെട്ടിയ വാഴയുടെ ജാതകം എന്നിവ പരിശോധിക്കുന്നതിലാണ് ബിന്ദു കൃഷ്ണയുടെ പുതിയ താല്‍പ്പര്യം. അതു നല്ലതാണ്. മഹിളാ കോണ്‍ഗ്രസെന്നുപറഞ്ഞ് നാട്ടിലിറങ്ങാന്‍ പറ്റില്ല. തൂവെള്ള ഖദറില്‍ ചുറ്റി നടക്കുന്നു എന്നേയുള്ളൂ. ചെല്ലുന്നിടത്തെല്ലാം കേള്‍ക്കുന്ന വിളി, "സരിതേ.........കവിതേ..... ശാലൂ..." എന്നൊക്കെയാണ്. സ്വന്തം പാര്‍ടിയില്‍ സരിതയ്ക്കാണ് വില. ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാന്‍ മഹിളാ കോണ്‍ഗ്രസിന് വാഴക്കൃഷിയില്‍ ഗവേഷണം നടത്തേണ്ടിവരും. വാഴ വെട്ടിയാല്‍ എന്തുസംഭവിക്കും എന്നറിയാന്‍ ഗവേഷണമൊന്നും വേണ്ട. കുലയ്ക്കാത്ത വാഴയാണെങ്കില്‍ വീണ്ടും വളരും. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ വെട്ടിയ ഭാഗത്തുനിന്ന് ഇലനാമ്പുകള്‍ ഉയര്‍ന്നുപൊന്തും. സന്ധ്യയുടെ വെട്ടിയ പടുവാഴയുടെ ചിത്രം ചാനലിലും "മ"പത്രങ്ങളിലും കണ്ടു. സന്ധ്യ ബഹളംവച്ചതിനുശേഷമാണ് വെട്ടിയതെങ്കില്‍, നിമിഷവേഗത്തില്‍ വളരുന്ന അപൂര്‍വ വാഴയാണത്. മൂന്നുവാഴയിലും വെട്ടിനുശേഷം ചുരുങ്ങിയത് ഒരാഴ്ചയുടെ വളര്‍ച്ചയുണ്ട്. അതിനര്‍ഥം, ക്യാമറയും പൊക്കി വാഴക്കൃഷിക്ക് പോയ പുംഗവന്മാരും ബിന്ദു കൃഷ്ണയും വാഴവെട്ടലിനെ "പ്ലീനിത"മാക്കിയ കുഞ്ഞമ്മാനും സഹായം അര്‍ഹിക്കുന്നു എന്നുതന്നെ- കുതിരവട്ടത്ത് ചികിത്സ ലഭ്യമാക്കാനുള്ള സഹായം.


ഡല്‍ഹിയില്‍ ആം ആദ്മിക്കാര്‍ ചൂലെടുത്തത് ഗാന്ധിപ്പാര്‍ടിയുടെ അഴിമതി കണ്ട് സഹിക്കാന്‍ കഴിയാതെയാണ്. ഇവിടെ ഉമ്മന്‍ചാണ്ടിക്ക് ചൂലുകൊണ്ട് ആലവട്ടവും വെഞ്ചാമരവുമുണ്ടാക്കി വീശിക്കൊടുക്കുകയാണ്. ആം ആദ്മി എന്നാല്‍ സാധാരണ മനുഷ്യനെന്നാണര്‍ഥം. ക്ലിഫ് ഹൗസ് ഉപരോധസ്ഥലത്ത് ഹെല്‍മെറ്റിടാതെ സ്കൂട്ടറോടിച്ച് ചെന്ന ബഹളക്കാരിയെ ആ അര്‍ഥത്തില്‍ ആം ആദ്മിയായി കാണാന്‍ കഴിയില്ല. നല്ല പ്രകടനക്കാരി എന്നു പറയാം. ഹെല്‍മെറ്റ് ഉണ്ടെങ്കില്‍ പ്രകടനം ഇത്ര മനോഹരമാകില്ലായിരുന്നു. ഇടവഴിയിലും മരച്ചോട്ടിലും പാത്തിരുന്ന്, ബൈക്കുകാര്‍ക്കുമുന്നില്‍ ചാടിവീണ് ഹെല്‍മെറ്റ് വേട്ട നടത്തുന്ന മീശക്കാരും മീശയില്ലാത്തവരും സ്വസ്ഥരായിരിക്കട്ടെ. കാക്കിക്കുള്ളില്‍ കയറിയ പുമാന്മാര്‍ നോക്കിനില്‍ക്കെയാണ് ഹെല്‍മെറ്റില്ലാപ്രകടനം അരങ്ങുതകര്‍ത്തത്. ആ വരവിനുവേണ്ടി ക്യാമറകള്‍ കണ്ണുചിമ്മാതെ കാത്തിരിക്കയായിരുന്നു. സമരം തുടങ്ങിയിരുന്നില്ല; വളന്റിയര്‍മാര്‍ എത്തിയിരുന്നില്ല- പൊലീസ് പടയ്ക്കുപുറമെ ഏതാനും നേതാക്കള്‍ മാത്രമേ രംഗത്തുള്ളൂ. ഉപരോധസമരത്തെ ആദ്യദിനത്തില്‍ത്തന്നെ ഉപേക്ഷിച്ച് സ്ഥലംവിട്ട മാധ്യമക്യാമറകള്‍ അന്നുപക്ഷേ, കാലേകൂട്ടി ഹാജരുണ്ടായിരുന്നു.

കറുത്ത കുപ്പായമിട്ട് സ്കൂട്ടറില്‍ ആഗതയായ മഹതി നേരെ ചൊവ്വേ പൊലീസിനോട് വഴി വിട്ടുതരാന്‍ പറയുകയല്ല ചെയ്തത്. ബാരിക്കേഡിനുമുന്നില്‍ അലറുകയും മുരളുകയും ചെയ്യുന്നതാണ് കണ്ടത്. പൊലീസ് റോഡ് തടഞ്ഞതിന് കമ്യൂണിസ്റ്റുകാരോടെന്തിന് കയര്‍ക്കണം എന്നുചോദിച്ചാല്‍ ഉത്തരത്തിന് ട്യൂഷന്‍ മാസ്റ്റര്‍ വേറെ പണിയെടുക്കണം. മുഖ്യനടിക്ക് പറഞ്ഞുറപ്പിച്ചപോലെ അഞ്ചുലക്ഷം കിട്ടി. സഹനടന്മാരായ മാധ്യമക്കാര്‍ക്ക് എന്തുകിട്ടിയോ ആവോ? വീഗാലാന്‍ഡിലേക്ക് സൗജന്യ കുടുംബയാത്ര തരപ്പെടുത്തിയാല്‍ നന്ന്. വീണ് നടുവൊടിഞ്ഞാല്‍ അന്‍പതിനായിരം കൊടുക്കാവുന്നതുമാണ്. നായിക ഇടയ്ക്ക് കമ്യൂണിസ്റ്റുകാരോട് ചോദ്യമെറിഞ്ഞു- പത്തും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നവര്‍ക്കെതിരെ സമരംചെയ്യാത്തതെന്ത് എന്നോ മറ്റോ. അതിനാണ് അവര്‍ക്ക് അരാഷ്ട്രീയക്കാരുടെ ബിഗ് സല്യൂട്ടും അഞ്ചുലക്ഷത്തിന്റെ കിഴിയും. അഞ്ചുലക്ഷത്തിനുപുറമെ ഒരു ചൂല്‍ കൂടി സമ്മാനിച്ചിരുന്നെങ്കില്‍ ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പ് വലിയൗസേപ്പാകുമായിരുന്നു. ശരിക്കും തൂത്തു വെടിപ്പാക്കേണ്ടത് ക്ലിഫ്ഹൗസാണ്. അവിടെയാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്. സമീപവാസിയായ മഹതിക്ക് ഇനി വെളിച്ചപ്പെടാന്‍ തോന്നുമ്പോള്‍ അങ്ങോട്ടു പോകാവുന്നതാണ്. ആ യാത്ര പൊലീസ് ഉപരോധിക്കാതിരുന്നാല്‍ മതി.

*

ക്ലിഫ് ഹൗസിന് മുന്നിലെ അമര്‍ച്ചയ്ക്ക് അഞ്ചുലക്ഷം കൊടുത്തെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ അലറുന്നവര്‍ക്ക് സമാശ്വാസസമ്മാനമോ അവശപെന്‍ഷനോ കൊടുക്കണം. ഉണ്ണിത്താനെയും ജയശങ്കറിനെയുമൊന്നും അവഗണിക്കരുത്. മോഡിക്കുപ്പായമിട്ട് യഥാര്‍ഥ യുഡിഎഫ് മുഖം വെളിപ്പെടുത്തിയ ചീഫ് വിപ്പിനെയും മറക്കരുത്. ഒരഞ്ചുലക്ഷത്തിന് അഞ്ചുകോടിയുടെ പരസ്യം കിട്ടുമെങ്കില്‍ പണം എറിയാന്‍ മടിക്കരുത്; പവര്‍ വരട്ടെ. പണംകൊണ്ട് കാര്യം നടക്കുന്നില്ലെങ്കില്‍, വാര്‍ത്തയില്‍ കയറാന്‍ മറ്റു ചില മാര്‍ഗങ്ങളുണ്ട്. അതിനാകുമ്പോള്‍ തുണിക്കടയില്‍പോലും പണം മുടക്കേണ്ടതില്ല.

കടം കയറിയ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നാട്ടില്‍, ജനസമ്പര്‍ക്കത്തില്‍ തിരസ്കരിക്കപ്പെടുന്നവരുടെ ആത്മാഹുതിയും വന്നു. ഉമ്മന്‍ചാണ്ടി ഇന്നലെവരെ ജനസമ്പര്‍ക്കത്തിനുപോയി സമരക്കാര്‍ക്ക് തല്ലാണ് കൊടുത്തത്. കഴക്കൂട്ടത്തെ ചെറുപ്പക്കാരന്റെ ജനനേന്ദ്രിയവും ഉടച്ചു. ആളുകളെ വിളിച്ചുവരുത്തി സര്‍വാണി സദ്യ നടത്തുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ കാര്‍മികരാക്കുന്നു. പ്രതീക്ഷയോടെ പരിദേവനവുമായി ചെല്ലുന്നവരെ നിരാശരാക്കി തിരിച്ചയക്കുന്നു- അവരിലൊരാള്‍ ആത്മഹത്യചെയ്തിരിക്കുന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് സ്കൂട്ടറുകാരിയും കൊച്ചൗസേപ്പും ചൂലെടുക്കുന്നത്. നടുറോഡില്‍ വഴിതടഞ്ഞ് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് സമരവീര്യം തെരുവില്‍ വീഴ്ത്തിയ മാധ്യമ ആക്ടിവിസ്റ്റുകളും സന്ധ്യാചര്‍ച്ചയില്‍ ഉപരോധ സമരത്തിനെതിരെ ചൂലെടുത്തുകണ്ടപ്പോള്‍ ശതമന്യുവിന് സമാധാനമായി. ഉമ്മന്‍ചാണ്ടിയേക്കാള്‍ കാപട്യമുള്ളവരും നാട്ടിലുണ്ടല്ലോ. അതിനുമുന്നില്‍ സന്ധ്യയുടെ നാടകം എത്ര നിസ്സാരം. ഉമ്മന്‍ചാണ്ടിതന്നെ താരം. കേരളത്തില്‍ ഇനി സമരമേ വേണ്ട, സോളാറില്‍ അന്വേഷണവും വേണ്ട എന്നതാണ് ഈ ചൂല്‍ പരിപാടിയുടെ അടുത്ത ഘട്ടം.

ജനങ്ങള്‍ക്ക് ചെയ്യാന്‍ ഒരു ദൗത്യം കൂടി. വൃക്ക ദാനത്തിന്റെ പേരില്‍ കൊച്ചൗസേപ്പ് സമ്മാനിച്ച അഞ്ചുലക്ഷം പുല്ലുപോലെ വലിച്ചെറിയാന്‍ ആര്‍ജവം കാണിച്ച ഇരിട്ടിക്കാരന്‍ ജോര്‍ജിന് ഹൃദയത്തില്‍നിന്ന് ഒരു മെഗാ സല്യൂട്ട്. കേരളം സമരംചെയ്ത് നേടിയതാണ് ഇക്കാണുന്ന പുരോഗതിയും വളര്‍ച്ചയുമെന്ന് തിരിച്ചറിഞ്ഞ മഹാമനസ്സില്‍ നിന്നാണ് ആ ത്യാഗമുണ്ടായത്. അത്തരമൊരു മനസ്സ് അഞ്ചു കോടി കൊടുത്താലും കിട്ടില്ല കൊച്ചൗസേപ്പിന്.

*

ചൂലുകൊണ്ടുള്ള ഉപയോഗങ്ങള്‍ ദിനേന വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിനെ അരുക്കാക്കിയ ആം ആദ്മി ചൂല്‍ അതിന്റെ തൂപ്പു തുടരുന്നുണ്ട്. കാവിപ്പാര്‍ടിയും ഖാദിപ്പാര്‍ടിയും ചൂലെടുക്കാന്‍ മത്സരിക്കുന്നതും കാണുന്നു. ചൂലാണോ ആപ്പാണോ മികച്ച ആയുധം എന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിരുപാധികപിന്തുണ അറിയിച്ച് കോണ്‍ഗ്രസും ബിജെപിയും ആപ്പുവച്ചപ്പോള്‍ പതിനെട്ട് ഉപാധികൊണ്ട് കെജ്രിവാള്‍ തിരിച്ച് ആപ്പുവച്ചു. വെള്ളം അളന്നുകൊടുക്കാനും കറന്റ് മീറ്റര്‍ നോക്കാനും പുതിയ സ്കൂള്‍ തുറക്കാനും ചേരിനിവാസികള്‍ക്ക് വീടുവച്ചുകൊടുക്കാനും ഉപാധി വേണ്ട- ഭരണത്തില്‍ കയറിയാല്‍ ചെയ്യാവുന്നതേയുള്ളൂ. അതിന് ആരും ആപ്പുവയ്ക്കാതിരുന്നാല്‍ മതി. വീണ്ടും തെരഞ്ഞെടുപ്പു നടത്തി കെജ്രിവാള്‍ സ്വന്തമായി ഭൂരിപക്ഷമുണ്ടാക്കിയാലേ ഡല്‍ഹിയില്‍ ഭരണമുണ്ടാകൂ എന്ന് ശഠിച്ചാല്‍, പാവപ്പെട്ടവനുവേണ്ടി ചെലവാക്കേണ്ട അനേക കോടികള്‍ പിന്നെയും ചോരും. അതും ഒരു ജനദ്രോഹംതന്നെ. ജയിക്കാനായി ജനിച്ചവനെങ്കില്‍, ജയം ഉറപ്പാക്കാതെ എന്തിന് മത്സരിച്ചു എന്ന് തിരിച്ചുചോദിക്കാം.

ആം ആദ്മി പറയുന്നതെല്ലാം കാര്യം. ചെയ്യാനാണ് കെല്‍പ്പില്ലാത്തത്. ആ കെല്‍പ്പിന് രാഷ്ട്രീയം വേണം. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ ജനവികാരം സ്വന്തമാക്കിയാല്‍ പോരാ. അങ്ങനെ കൂടെവരുന്ന ജനങ്ങളോട് നീതിയും ചെയ്യണം. അതിനുള്ള രാഷ്ട്രീയ പ്ലാറ്റ് ഫോം ഉയര്‍ത്താതെ ചൂലുംകൊണ്ട് സോഷ്യല്‍ മീഡിയ കളിച്ചാല്‍, അനുഭവിക്കേണ്ടത് ജനങ്ങള്‍ തന്നെ- രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും രാഷ്ട്രപതിഭരണത്തിന്റെയും വീണ്ടും തെരഞ്ഞെടുപ്പിന്റെയും രൂപത്തില്‍.

തൂമ്പാകൊണ്ട് കിളയ്ക്കേണ്ടിടത്ത് ചൂലുകൊണ്ട് തൂത്തിട്ട് കാര്യമില്ല. കിളച്ചുമറിച്ചശേഷം തൂക്കണം. ഭൂപരിഷ്കരണം, അഴിമതി നിര്‍മാര്‍ജനം, സബ്സിഡി പുനഃസ്ഥാപനം, മതനിരപേക്ഷത, ക്ഷേമപദ്ധതികള്‍, സാമ്രാജ്യ അധിനിവേശവിരോധം, ഉദാരവല്‍ക്കരണവര്‍ജനം തുടങ്ങിയ കുറെ പദങ്ങള്‍ നാട്ടില്‍ പറന്നുനടപ്പുണ്ട്. ഇടതുപക്ഷത്തുള്ള കൂട്ടരാണ് അതെല്ലാം ആവര്‍ത്തിച്ചുപറയുന്നത്. കോണ്‍ഗ്രസുകാര്‍ കോടീശ്വരനെ ശതകോടീശ്വരനും ദരിദ്രനെ പരമദരിദ്രനുമാക്കുന്ന അനീതിഭരണമാണ് നടത്തുന്നത് എന്ന് ഇടതുപക്ഷം പറയുമ്പോള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയും ജന്‍ലോക്പാല്‍ വന്നാല്‍ ലോകാ സമസ്താ സുഖിനോ ഭവന്തു ആകുമെന്ന് വിശ്വസിക്കുകയും ചെയ്തതുകൊണ്ടുണ്ടായ തകരാറാണ് ഇക്കാണുന്നത്.



കെജ്രിവാള്‍ നല്ല മനുഷ്യന്‍ തന്നെ. ചൂലിന്റെ ഒരുപയോഗമേ അറിയൂ. രോഗമറിഞ്ഞ് ചികിത്സിക്കുന്ന ശാസ്ത്രം കൂടി പഠിച്ചില്ലെങ്കില്‍ ഉപാധിവയ്ക്കലും സ്വീകരിക്കലും തിരസ്കരിക്കലും തുടരും- അപ്പോഴേക്കും ജനം പുതിയ ചൂലിനു പിന്നാലെ പോകും. അതാണ് കാവിക്കും ഖാദിക്കും വേണ്ടത്. അതുകൊണ്ടാണ് കേരളത്തിലെ ചൂല് അവര്‍ ഇടതുപക്ഷത്തിനുനേരെ തിരിച്ചുവയ്ക്കുന്നത്. ഡല്‍ഹിയില്‍ രാഹുല്‍ജിയും ഷീലാദീക്ഷിതും മോഡിജിയും ചൂല്‍പ്പേടിയില്‍ വിറച്ചുപനിക്കുമ്പോള്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയെ ചൂലുയര്‍ത്തി കോക്രി കാട്ടുന്ന മിടുക്ക്് റബറുപോലെ വില കുറഞ്ഞ ഒന്നല്ല എന്ന് തിരിച്ചറിഞ്ഞാല്‍ കെജ്രിവാളിനും വീണ്ടുവിചാരം വരും. സര്‍വീസില്‍ ഒരിക്കലും ദുഷ്പേരു കേള്‍പ്പിക്കാത്ത പണ്ഡിത ഡിജിപിയെ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും മഹാവെടക്കാക്കി വാധ്യാരുപണിക്കു വിട്ട മാധ്യമ മിടുക്ക് കണ്ടുപഠിക്കാതെ ചൂല്‍പ്രയോഗം തുടര്‍ന്നാല്‍, കെജ്രിവാളിനെ വെറും ചൂലാക്കി മാറ്റുന്ന മാധ്യമ മാന്ത്രികവും സംഭവിക്കും. ആഴ്ചമുമ്പ് വെട്ടിമാറ്റിയ പടുവാഴ "വെട്ടിനിരത്തപ്പെട്ട കൃഷി വാഴ"യാക്കിയവര്‍ക്ക് കെജ്രിവാളിനെ കൊടുവാളാക്കുന്ന ജോലി എത്ര നിസ്സാരം

*

പൂജപ്പുര ജയിലിനുമുന്നില്‍ ഇരുകാലും തളര്‍ന്ന വൃദ്ധ കണ്ണീരുമായെത്തിയപ്പോള്‍, മുഖ്യ ഹരിത എംഎല്‍എ ചോദിച്ചത്, ""ഇവരെ ആരാണ് കടത്തിവിട്ടത്"" എന്നത്രെ. മറ്റൊരു ഹരിത എംഎല്‍എ കഴിഞ്ഞ ദിവസം സങ്കടപ്പെട്ടത്, തന്റെ മണ്ഡലത്തിലെ ചെറുവയല്‍ രാമനെക്കുറിച്ച് താന്‍ അറിഞ്ഞത്, ആലപ്പുഴയില്‍നിന്നു വന്ന തോമസ് ഐസക് പറഞ്ഞിട്ടാണ് എന്നു സമ്മതിച്ചുകൊണ്ടാണ്. കുറ്റം പറയരുത്. ഹരിത എംഎല്‍എ എന്നാല്‍ മരവും മലയുമേ കാണാവൂ- മണ്ണിലെ മനുഷ്യനെ നോക്കരുത്, കാണരുത്, കണ്ടാല്‍ മിണ്ടരുത്.

Tuesday, December 10, 2013

ചൂല്‍പ്പാര്‍ടിയും ചൂല്‍ക്കളിയും



എങ്ങനെ തോറ്റു എന്ന ചോദ്യത്തിന്, "വോട്ടു കുറഞ്ഞതുകൊണ്ട്" എന്ന് ഉത്തരം പറഞ്ഞാല്‍ മതി. ഇറ്റലിയിലും ഇന്ത്യയിലും അതിന് ഒരേരീതി തന്നെ. പത്തുമാസംമുമ്പ് പിറന്നുവീണ ആം ആദ്മി പാര്‍ടി എങ്ങനെ ജയിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കോണ്‍ഗ്രസിന്റെ "നടു ഒടിഞ്ഞതുകൊണ്ട്" എന്നും പറയാം. സോണിയാജി സത്യമേ പറയാറുള്ളൂ. "ജനങ്ങള്‍ അസന്തുഷ്ടരാണ്; അതുകൊണ്ട് പരാജയമുണ്ടായി" എന്നാണ് നാലു സംസ്ഥാനത്ത് തോറ്റ് തുന്നംപാടിയതിനുള്ള വിശദീകരണം. അല്‍പ്പംകൂടി വിശദീകരിച്ച്, "പരമ്പരാഗത രാഷ്ട്രീയ പാര്‍ടികള്‍ക്ക് കഴിയാത്തരീതിയില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ടിക്കൊപ്പം ചേര്‍ന്നതിന്റെ ഫലമാണിതെ"ന്നാണ് യുവരാജാവിന്റെ പ്രതികരണം. അതല്ലാതെ ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടതല്ല എന്ന്.

 /

മുരിക്കിലകൂട്ടി തീയിട്ട് തണുപ്പകറ്റുന്ന ഒരു പരിപാടിയുണ്ട്. തീ കത്തുമ്പോള്‍മാത്രം നല്ല ചൂടുണ്ടാകും. അണഞ്ഞയുടനെ തണുപ്പ് തിരിച്ചുവരികയുംചെയ്യും. അതുപോലെയാണ് കെജ്രിവാളിന്റെ പാര്‍ടി. അഴിമതിയും അഴിമതിക്കാരെയും കണ്ടുമടുത്ത ജനങ്ങള്‍ക്ക് തല്‍ക്കാലം ചൂടകറ്റാനുള്ള ആളിക്കത്തല്‍. അതിനപ്പുറം അരാഷ്ട്രീയതയുടെ കുളിരാണ്. കെജ്രിവാളിന്റെ ജയമല്ല; കോണ്‍ഗ്രസിന്റെ പരാജയമാണ് സംഭവിച്ചതെന്നര്‍ഥം. രാഷ്ട്രീയ പ്രതികരണത്തിനുപകരം വൈകാരിക പ്രതികരണത്തിലേക്ക് ഡല്‍ഹിക്കാരെ ആട്ടിത്തെളിച്ചതിന്റെ ഫലം. നേട്ടം മോഡിയുടെ പാര്‍ടിക്കാണ്. കെജ്രിവാളും കോണ്‍ഗ്രസും വര്‍ഗീയവിരുദ്ധ വോട്ടുകള്‍ പങ്കിട്ടു- ചുളുവില്‍ ബിജെപി ഡല്‍ഹിയിലെ ഒന്നാംകക്ഷിയായി. മധ്യപ്രദേശും ഛത്തീസ്ഗഢും രാജസ്ഥാനും മോഡി കൊത്തിപ്പറന്നപ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കയ്യാലപ്പുറത്തായി. തൊട്ടുകൂട്ടാന്‍ ഒരു ജയം വന്നത് മിസോറാമില്‍നിന്നാണ്. 

എല്ലാം കൂട്ടിയും കിഴിച്ചും നോക്കിയാല്‍, യുവരാജാവിന്റെ അക്കൗണ്ടില്‍ ബാക്കിയിരിപ്പ് പൂജ്യമാണ്. മാജിക്കില്ല; മായയും മന്ത്രവുമില്ല- ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ വെറും നോക്കുകുത്തി. രാഹുലിനെയുംകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിനുപോയാല്‍ മന്‍മോഹനും വയലാര്‍ രവിക്കും തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവരും. കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ചാനല്‍രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. തരൂരിന് പത്രക്കാരുടെ പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പുപണി നല്‍കാവുന്നതാണ്. കുമ്പളങ്ങിയില്‍ തിരുതയ്ക്ക് ക്ഷാമമില്ലാത്തുകൊണ്ട് കെ വി തോമസ് രക്ഷപ്പെടും.

ആന്റണിക്ക് രാഷ്ട്രപതി ഭവനെ ഓര്‍ത്ത് "നഷ്ടവസന്തത്തിന്‍ തപ്ത നിശ്വാസമേ" പാടാം. മുല്ലപ്പള്ളിക്ക് ആര്‍എംപിയുടെ അഖിലേന്ത്യാ സെക്രട്ടറി ജനറലാകാം- അല്ലെങ്കില്‍ പരമ്പരാഗത തൊഴിലായ തട്ടിന്‍പുറ പരിശോധനയില്‍ പുനഃപ്രവേശിക്കാം. ഇ അഹമ്മദിന് എല്ലാ ജോലിയും ചെയ്യാനുള്ള ഊര്‍ജമുണ്ട്- തട്ടുകേട് വരില്ല. കലം പൊട്ടിയാല്‍ വെറും ഓടാണ് എന്ന് പറയാറുണ്ട്. കോണ്‍ഗ്രസ് പൊടിപ്പൊളിഞ്ഞ് ഓടായി. ഇനി കലമാകില്ല. അത് ശരദ് പവാറിനും ആന്ധ്രാവിലുള്ള ഖദറുകാര്‍ക്കും മനസിലായിട്ടുണ്ട്. ഗാന്ധിപ്പേരും നെഹ്റുത്തൊപ്പിയും പഴഞ്ചനായി. ചെന്നിത്തലയുടെ ധൈര്യവും കെ സുധാകരന്റെ വിനയവും ഉമ്മന്‍ചാണ്ടിയുടെ സത്യസന്ധതയും ടെന്നിജോപ്പന്റെ നിഷ്കളങ്കതയും പീതാംബരക്കുറുപ്പിന്റെ പരിത്യാഗശീലവും ഉണ്ണിത്താന്റെ സന്യാസിഭാവവും പി ടി തോമസിന്റെ ബുദ്ധികൂര്‍മതയും തങ്കച്ചന്റെ പാണ്ഡിത്യവുമുള്ള പ്രസ്ഥാനമാണിന്ന് കോണ്‍ഗ്രസ്. തിരുവഞ്ചൂരും സരിതയും ടി എച്ച് മുസ്തഫയുമാണ് അതിന്റെ ഐശ്വര്യം. മധ്യവയസ്സിലെത്തിയിട്ടും യുവത്വംവിടാതെ കുടുംബസ്വത്ത് നോക്കി നടത്താന്‍ സ്വയംസമര്‍പ്പിച്ച രാഹുല്‍ജിയാണതിന്റെ നായകന്‍. അതുകൊണ്ടാണ് ഡല്‍ഹിയില്‍ എട്ടുസീറ്റെങ്കിലും കിട്ടിയത്. ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പ്രചാരണത്തിനുപോയിടത്തെല്ലാം കോണ്‍ഗ്രസ് പൊട്ടിയത് ഒരു കുറ്റമല്ല. ജനങ്ങളാണ് കുറ്റക്കാര്‍. അവിടെ ചെന്ന് അദ്ദേഹം ഹിന്ദിയില്‍ "ആം", "ആദ്മി" "വാള്‍" എന്നൊക്കെയാണ് പറഞ്ഞതെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ് കുഴപ്പം. മോഡി പ്രസംഗിച്ചിടത്ത് ബിജെപിയും ജയിച്ചില്ല, ഉമ്മന്‍ചാണ്ടി പോയിടത്ത് കോണ്‍ഗ്രസും ജയിച്ചില്ല. ആ നിലയ്ക്ക് രണ്ടുപേരും തുല്യര്‍തന്നെ. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഏതു ചൊല്ലാണ് വേണ്ടത് എന്നതില്‍ ഒരു സംവാദം സംഘടിപ്പിക്കേണ്ടതുണ്ട്. മോങ്ങാനിരിക്കുമ്പോള്‍ തലയില്‍ തേങ്ങവീണതും കൂനിന്മേല്‍ കുരുവന്നതും ഇടിവെട്ടിയപ്പോള്‍ സര്‍പ്പദംശനമേറ്റതുമെല്ലാം മാറിമാറി പ്രയോഗിക്കപ്പെടുന്നുണ്ട്. എല്ലാംചേര്‍ത്ത് ഒരു ചൊല്ലുണ്ടാക്കിയാല്‍ അതാണ് ഇന്നത്തെ കോണ്‍ഗ്രസ്. 2 ജി സ്പെക്ട്രം വഴി തരംഗമായി വന്നതും ഖനികളില്‍നിന്ന് കല്‍ക്കരിയായി കുഴിച്ചെടുത്തതും കോമണ്‍വെല്‍ത്ത് ഗെയിംസ് കളിച്ചുനേടിയതും വിദേശത്തോക്ക്, പീരങ്കി, വിമാനക്കച്ചവടം വഴി വന്നതുമായ നോട്ടുകൂമ്പാരങ്ങളാകെ എടുത്ത് പ്രയോഗിച്ചാലും രക്ഷപ്പെടുന്ന മട്ടൊന്നുമില്ല.

നാലിടത്തെ ജയംകണ്ട് പടക്കംപൊട്ടിച്ചും യെദ്യൂരപ്പയോട് പോരപ്പാ എന്ന് കെഞ്ചിയും നില്‍ക്കുന്ന കാവിപ്പാര്‍ടിക്ക് ബമ്പര്‍ ലോട്ടറി അടിച്ച ഭാവമാണ്. അതിന്റെ അഹങ്കാരത്തില്‍ കണ്ണില്‍കണ്ടവരുടെയെല്ലാംമേല്‍ കുതിരകയറുന്നുണ്ട്. ബമ്പര്‍ പോയിട്ട്, ഒരു സമാശ്വാസ സമ്മാനത്തിനുള്ള വകപോലും മോഡിയുടെ നമ്പരിനില്ല. മധ്യപ്രദേശും ഛത്തീസ്ഗഢും ഗുജറാത്തും രാജസ്ഥാനും കര്‍ണാടകവും മഹാരാഷ്ട്രയും തൂത്തുവാരിയാല്‍ ബിജെപിക്ക് കിട്ടുന്നത് 167 സീറ്റാണ്. കര്‍ണാടകത്തില്‍ എന്തു സംഭവിക്കുമെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കണ്ടു. മഹാരാഷ്ട്രയില്‍ ശിവസേന പ്രഭാവം ഏശുന്ന മട്ടില്ല. ഉത്തര്‍പ്രദേശില്‍ മുലായവും മായാവതിയുമൊക്കെ ജീവിച്ചിരിപ്പുണ്ട്. ഹിമാചലില്‍ ബിജെപിയുണ്ട്- പക്ഷേ, നാലു മണ്ഡലമേയുള്ളൂ. എങ്ങനെ കൂട്ടിയാലും നൂറ്റിയറുപതിനപ്പുറം ബിജെപി സീറ്റ് പോകാന്‍ സാധ്യത കാണാനില്ല. കോണ്‍ഗ്രസ് ക്ഷയിക്കുകയും ചെയ്യും. ബാക്കി സീറ്റുകള്‍ ഇടതുപക്ഷവും ജയലളിതയും നിതീഷും ജഗ്മോഹനും ശരദ്പവാറുമടക്കമുള്ളവര്‍ നേടും. മമതയുടെ പങ്ക് വേറെ. അങ്ങനെവന്നാല്‍, ബിജെപിയും കോണ്‍ഗ്രസും വലിയ കക്ഷികളാകും- മൂന്നാമതൊരു ശക്തി ഭരിക്കുകയുംചെയ്യും. മോഡി മോടിയില്‍ ഗുജറാത്ത് കൊണ്ട് തൃപ്തിപ്പെടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ സങ്കടത്തിലും ബിജെപിയുടെ സന്തോഷത്തിലുമല്ല, വര്‍ഗീയതയ്ക്കും ജനങ്ങളെ കണ്ണീരുകുടിപ്പിക്കുന്നതിനുമെതിരായ ജനവികാരത്തിലാണ് കാര്യം. മോഡിയുടെ പടക്കത്തിന്റെ നനവ് മാറ്റാനുള്ള വെയിലൊന്നും ഇന്ത്യയിലില്ല എന്നര്‍ഥം.

 ---------------------------

കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ കലം ഉടഞ്ഞുതുടങ്ങിയപ്പോള്‍ കേരളത്തിലാണ് വലിയ വെപ്രാളം. ലീഗ് ശാപം ചൊരിയുന്നു; മാണി കേരള മുഖംതിരിക്കുന്നു. ചെറുകക്ഷികള്‍ കോണ്‍ഗ്രസിന്റെ മുഖംപോലും കാണാന്‍ തയ്യാറല്ല. സോളാര്‍ ചൂടില്‍ കരിഞ്ഞ ഉമ്മന്‍ചാണ്ടിയും കരിക്കുകുടിച്ച് ലക്കുകെട്ട തിരുവഞ്ചൂരും മോഹഭംഗംകൊണ്ട് മനസ്സിന്റെ ചരടുപൊട്ടിയ ചെന്നിത്തലയും ഗതികിട്ടാതലയുന്ന സുധീരനും ആരെക്കണ്ടാലും "ആരെടാ മര്‍ക്കടാ" പാടി ഗദചുഴറ്റുന്ന സുധാകരനുമെല്ലാം ചേര്‍ന്ന് ശോഭനമായ ചിത്രം വരച്ചുവച്ചിട്ടുണ്ട്. സരിതയുടെ തിരുവാതിരയും സലിംരാജിന്റെ ചാക്യാര്‍കൂത്തും അരങ്ങുതകര്‍ക്കുന്നു. ആന്റണിയെ കണ്ടവരില്ല. ആ നിലയ്ക്ക് ചൂലുംകൊണ്ട് കോണ്‍ഗ്രസിന് ചുറ്റും നടക്കുകയാണ് ഘടകകക്ഷികള്‍. ചൂലാണ് പുതിയ ആയുധം. അത് തൂത്തുവെടിപ്പാക്കാനും കൊള്ളാം, ചെകിട്ടത്തടിക്കാനും കൊള്ളാം. വൃത്തികേട് മുഖത്തുതന്നെയാകുമ്പോള്‍ ശുദ്ധീകരണത്തിന് ചൂലുതന്നെ മഹായുധം. യുഡിഎഫിലെ ചൂല്‍ക്കളി തുടങ്ങിയിട്ടേയുള്ളൂ. ആംആദ്മി പാര്‍ടി അഴിമതി തുടച്ചുനീക്കാനാണ് ചൂലെടുത്തതെങ്കില്‍ ഇവിടെ അഴിമതിയില്‍ മുക്കിയ ചൂലുകൊണ്ടാണ് കളി എന്ന വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് ചൂല്‍പ്പാര്‍ടിയാകുമ്പോള്‍ ചൂല്‍ക്കളി അതിനനുയോജ്യംതന്നെ. 
---------------------

ആര്‍എംപി സംസ്ഥാന പാര്‍ടിയായി. ഘടകകക്ഷിയാകാനുള്ള യോഗ്യത വന്ന സ്ഥിതിക്ക് മുല്ലപ്പള്ളി രാമചന്ദ്രന് ആ വഴിയില്‍ ഒന്ന് സഹായിക്കാവുന്നതാണ്. മുല്ലപ്പള്ളി സഹായിച്ചില്ലെങ്കിലും ആര്‍എംപി നശിച്ചുപോകയൊന്നുമില്ല. അല്‍പ്പസ്വല്‍പ്പം വിഭാഗീയതയും തൊഴുത്തില്‍കുത്തും ഹരിഹരന്‍ശല്യവും അവര്‍ക്കൊരു വിഷയമല്ല. തുറന്ന് പിന്തുണയ്ക്കാന്‍ മഹാനേതാക്കളില്ലെങ്കിലും പ്രശ്നമില്ല. മാധ്യമപ്പടയാളികള്‍ ആര്‍എംപിയെ ജീവന്‍കൊടുത്ത് കാത്തുസൂക്ഷിക്കാന്‍ ജാഗരൂകരായി നിരന്നുനില്‍പ്പുണ്ട്. കെ കെ രമയാണ് എന്ന് ധരിച്ച് കേരളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ കെ ലതികയെ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം നോക്കുക:

സ്ഥലം കോഴിക്കോട് നഗരം. ഓടുന്ന കാര്‍. മൊബൈല്‍ ഫോണിലേക്ക് കോള്‍ വരുന്നു.
"ഹലോ..........." "ഹലോ ......................."
"സഖാവേ, ഇത് (----------)ചാനലില്‍ നിന്ന് (----------) ആണ്".
"എന്താ -------ശേ, എന്തുണ്ട് വിശേഷം?"
"സഖാവേ, ആ കെ കെ ലതിക ജയിലില്‍ പോയത് വല്യ വാര്‍ത്തയാണല്ലോ. "
"അതേ ..അതിന്?"
"സഖാവേ, അവരുടെ വീട് റെയ്ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൂടേ? അത് ചെയ്യേണ്ടതല്ലേ? സഖാവ് അതില്‍ ശക്തമായി പ്രതികരിക്കേണ്ടതല്ലേ?"
"ഏതു സമയത്തും ചെയ്യാവുന്നതാണ്. വയസ്സായ അച്ഛന്‍മാത്രമേ അവിടെ ഉള്ളൂ. ഞാന്‍ ഇങ്ങു കോഴിക്കോട്ടാണ്. സാരമില്ല. അത് നടക്കട്ടെ..."
"ഹലോ..ഇത് രമ സഖാവല്ലേ? ഹലോ....ഹലോ.... ഇതാരാണ്?"
"ഇത് കെ കെ ലതിക" "ഹലോ................ഹലോ................ഹലോ................കേള്‍ക്കുന്നില്ല....(കമ്പിളിപ്പുതപ്പ് കഥ സ്മരണീയം)

ഫോണ്‍ കട്ടായി. കെ കെ ലതികയുടെ വീട് റെയ്ഡ് ചെയ്യണം: കെ കെ രമ എന്ന ബ്രേക്കിങ് ന്യൂസ് അങ്ങനെ അലസിപ്പോയി. എന്തായാലും, കേരളത്തിലെ പിതൃസമ്പന്ന മാധ്യമപ്രവര്‍ത്തനത്തിന് ഭാസുരഭാവിയുണ്ട്.