Sunday, October 21, 2012

കഥ ശ്രീധരീയം

തൃപ്പൂണിത്തുറമുതല്‍ ആലുവവരെ ഇരുപത്താറു കിലോമീറ്റര്‍ റെയില്‍ വരാന്‍ ഇന്നത്തെ നിലയില്‍ 5186 കോടി രൂപ വേണം. ചില്ലറ കാര്യമല്ല. നിര്‍മാണസാധനങ്ങള്‍ വാങ്ങുമ്പോള്‍ 20-30 ശതമാനമാണ് നടപ്പു കമീഷന്‍. അതുവച്ചു നോക്കിയാല്‍തന്നെ ആയിരത്തഞ്ഞൂറു കോടി രൂപയെങ്കിലും ചുളുവില്‍ അടിച്ചെടുക്കാവുന്ന പരിപാടിയാണ്. അതിന് ഇടങ്കോലിടാന്‍ ഒരു ശ്രീധരനെ കെട്ടിയെടുക്കുന്നതെന്തിന്? ശ്രീധരന്റെ നിഴലുകണ്ടാല്‍ അഴിമതി അകലെപ്പോകുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. നേരേവാ എന്നും നേരേപോ എന്നുമാണ് പുള്ളിക്കാരന്റെ സ്ഥിരം ഡയലോഗ്. ബ്രിട്ടീഷുകാര്‍ ഭരിച്ചതുകൊണ്ടല്ലേ ഇക്കാണുന്ന റെയിലൊക്കെ വന്നത് എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇതുവല്ലതും കഴിയുമോ എന്നാവും കറുത്ത സായ്പന്മാരുടെ അടുത്ത ചോദ്യം. കഴിയും എന്ന് ശ്രീധരന്‍ കൊങ്കണ്‍ തീരത്ത് കാണിച്ചുകൊടുത്തു. 1990ല്‍ പണിതുടങ്ങി 1997ല്‍ തീര്‍ത്തു. ആന്ധ്രയിലെ പൊരിവെയില്‍താണ്ടി മുപ്പത്താറു മണിക്കൂര്‍ ഇരുന്നും കിടന്നും മടുത്ത് മുംബൈയിലെത്തിയ മലബാറുകാര്‍ക്ക് പതിനെട്ട് മണിക്കൂര്‍കൊണ്ട് വിക്ടോറിയ ടെര്‍മിനസിന്റെ തിരക്കിലേക്ക് പാഞ്ഞെത്താമെന്നായി. 760 കിലോമീറ്റര്‍ പാത, 60 സ്റ്റേഷന്‍, 91തുരങ്കം, 1858 പാലം- അതില്‍ ഒരു തുരങ്കത്തിന് ആറര കിലോമീറ്റര്‍ ദൈര്‍ഘ്യം. കൊങ്കണ്‍ റെയില്‍വേയോടൊപ്പം ശ്രീധരനും ആശ്ചര്യമായി.

കൊങ്കണില്‍നിന്ന് ശ്രീധരനെ നേരെ കൊണ്ടുപോയത് ഇന്ദ്രപ്രസ്ഥത്തിലേക്കാണ്. അവിടെ ഭൂമിക്കടിയിലൂടെ വണ്ടിയോടിക്കാനുള്ള പരിപാടിക്കും പാലക്കാട്ടെ പെരിങ്ങോട്ടുകാരന്‍ ശ്രീധരന്‍ വേണം. കോഴിക്കോട് പോളിടെക്നിക്കിലെ അധ്യാപകനായി തുടങ്ങിയ ശ്രീധരന്‍ അങ്ങനെ പത്മവിഭൂഷണനായി; ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യക്കാരിലൊരാളായി. അത്രയൊക്കെ പോരെ? ഇവിടെ പാവപ്പെട്ട ഉമ്മന്‍ചാണ്ടിയും ടോംജോസുമെല്ലാം കളിക്കുന്ന ചില്ലറക്കളിയില്‍ ഇടങ്കോലിടാന്‍ വരേണ്ടതുണ്ടോ? എപ്പോഴാണ് പൊട്ടുന്നത് എന്ന് പറയാനാവില്ല. ഏതുമന്ത്രിയും എപ്പോഴും കുടുങ്ങാം. ഒരു മന്ത്രിയുടെ വീട്ടില്‍ മൂന്ന് കൗണ്ടറുകള്‍ തുറന്നാണ് പണപ്പിരിവെന്ന് രാപ്പനി അനുഭവിച്ചയാള്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഓഫീസിലും വീട്ടിലും കൗണ്ടറുകള്‍തുറന്ന് ഇങ്ങനെ കഷ്ടപ്പെട്ട് ഭരിക്കേണ്ടതുണ്ടോ- വലിയൊരു കച്ചവടം ഒറ്റയടിക്കു നടത്തുന്നതാണ് എന്തുകൊണ്ടും ലാഭം. ശ്രീധരന്‍ മഹാനൊക്കെ തന്നെ, ആ മഹത്വം ദൂരെനിന്ന് കാണിച്ചാല്‍ മതി. ഞങ്ങടെ കച്ചവടത്തില്‍ തൊട്ടുകളിക്കേണ്ട എന്ന് ഉമ്മന്‍ചാണ്ടി പലവട്ടം പറയാതെ പറഞ്ഞുകഴിഞ്ഞു. ചില ഭര്‍ത്താക്കന്മാരുണ്ട്. പുറത്ത് പോകുമ്പോള്‍ ഭാര്യയെ തേനേ മുത്തേ ചക്കരേ എന്നൊക്കെ വിളിക്കും. വീട്ടില്‍ കയറിയാലുടന്‍ വിളി മാറും. ചവിട്ടിയും തല്ലിയും സ്നേഹപ്രകടനം തുടങ്ങും. അമ്മട്ടിലാണ് ഉമ്മന്‍ചാണ്ടി. പുറമേക്ക് ശ്രീധരന്‍ വരണം; വന്നേ തീരൂ; വന്നില്ലെങ്കില്‍ വരുത്തിക്കും എന്നൊക്കെയാണ് വര്‍ത്തമാനം. അത് തെളിയിക്കാന്‍ ഇടയ്ക്കിടെ ചര്‍ച്ച.

കാര്യത്തോടടുക്കുമ്പോള്‍ ആദ്യത്തെ പാര പുതുപ്പള്ളിയില്‍നിന്നുതന്നെ വരും. എല്ലാ മഹത് സംഭവങ്ങള്‍ക്കുപിന്നിലും ഒരു ബുദ്ധികേന്ദ്രം കാണും. തലയില്‍ മുടിയില്ലെങ്കിലും ബുദ്ധിക്ക് ഒട്ടും പഞ്ഞമില്ലാത്ത ഒരാളെയാണ് കൊച്ചി മെട്രോ റെയില്‍വഴി നേട്ടത്തിന്റെ വണ്ടിയോടിക്കാന്‍ ഉമ്മന്‍ചാണ്ടി നിയോഗിച്ചത്. ടോം ജോസ് എന്ന് വിളിക്കും. നിഷ്കാമ കര്‍മിയാണ്. കുടംബശ്രീക്ക് രൂപം നല്‍കുന്നതില്‍ പങ്ക് വഹിച്ചതിന്റെ കേടുതീര്‍ക്കാന്‍ ജനശ്രീ തട്ടിപ്പിന്റെ സ്ഥാപക പിതാമഹനുമായി. ഹസ്സന് ടോര്‍ച്ചടിച്ചുകൊടുത്ത പാരമ്പര്യവുമായി കൊച്ചിയിലേക്ക് വണ്ടി കയറി. ""ചീഫ് മിനിസ്റ്റര്‍ക്ക് ഈ പ്രോജക്ട് എത്രയും വേഗം നടപ്പാക്കുന്നതില്‍ അതിയായ താല്‍പ്പര്യമുണ്ട്"" എന്ന പ്രഖ്യാപനവുമായാണ് പണി തുടങ്ങിയത്. കലൂരിലും വൈറ്റിലയിലും എംജി റോഡിലും ബ്ലോക്കില്‍ കുരുങ്ങി ശാപംപൊഴിച്ച കൊച്ചിക്കാര്‍ക്ക് രക്ഷകന്‍ ഇതാ വന്നെത്തി എന്ന് അന്നൊക്കെ വെറുതെ തോന്നി. സൃഷ്ടിയല്ല സംഹാരമാണ് പുള്ളിക്കാരന്റെ വകുപ്പെന്ന് പിന്നെയാണ് മനസിലായത്. ഗവേഷണവിഷയം ശ്രീധരനെ ഓടിക്കുന്നത് എങ്ങനെ എന്നതായി. ആര്യാടന്‍ മലപ്പുറത്ത് ലീഗിനോട് കളിക്കുന്ന കളി കൊച്ചിയില്‍ ശ്രീധരനോട് കളിക്കുമ്പോള്‍ പരികര്‍മിയായി ടോംജോസ്. കണ്ണുമടച്ച് പാലുകുടിക്കുന്ന പൂച്ചയെ നാട്ടുകര്‍ പിടികൂടിയപ്പോള്‍ ആര്യാടനും ഉമ്മന്‍ചാണ്ടിക്കും പിടിവള്ളിപോയി. ആയിരത്തഞ്ഞൂറുകോടി വെള്ളത്തിലായാല്‍ പിന്നെ ഖദറുമിട്ട് നടന്നിട്ട് കാര്യമുണ്ടോ. അല്ലെങ്കിലും ഒന്നേമുക്കാല്‍ ലക്ഷം കോടി, 1.86 ലക്ഷം കോടി എന്നെല്ലാമാണ് ഡല്‍ഹിയില്‍നിന്ന് കേള്‍ക്കുന്നത്. അതിനുമുമ്പില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കുറഞ്ഞത് ആയിരം കോടിയെങ്കിലും വേണ്ടേ? ആ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍മാത്രം ആരാണ് ഈ ശ്രീധരന്‍; എന്ത് മഹത്വമാണ് ശ്രീധരനുള്ളത്. മെട്രോ റെയിലില്‍ ടോംജോസിന്റെ പശു ചത്തു എന്നും മോരിന്റെ പുളി അവസാനിച്ചു എന്നുമാണ് എല്ലാവരും കരുതിയത്. ആര്യാടനും ഉമ്മന്‍ചാണ്ടിക്കും അങ്ങനെ കരുതാനാകില്ല. വിനീത വിശ്വസ്തര്‍ എവിടെയായാലും പന്തീരായിരമാണ് വില. ഒരുഭാഗത്ത് ശ്രീധരന്റെ കമ്പനി വരണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. മറുഭാഗത്ത് ശ്രീധരന് ഇവിടെ വന്നാല്‍ എന്തധികാരം എന്ന് ചോദിച്ച് കത്തെഴുതും.

പാര ഐഎഎസിന്റേതാകുമ്പോള്‍ തുളഞ്ഞു കയറുന്നത് അതിവേഗമാകും. ടോംജോസിന് തല്‍ക്കാലം കൊച്ചി മെട്രോ റെയിലില്‍ കാര്യമൊന്നുമില്ല. റോഡിലെ കുഴി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്റെ ചോര്‍ച്ച തുടങ്ങിയ വലിയ വലിയ കാര്യങ്ങള്‍ നോക്കി പൊതുമരാമത്ത് വകുപ്പ് ഭരിച്ചാല്‍ മതി. എന്നാലും മറ്റേ മരാമത്ത് പണി ഒഴിവാക്കാന്‍ പുള്ളിയെ കിട്ടില്ല. അതുകൊണ്ടാണ്, ശ്രീധരനെയും അദ്ദേഹത്തിന്റെ അധികാരത്തെയും ചോദ്യംചെയ്ത് ഡിഎംആര്‍സിക്ക് കത്തയച്ചത്. ഇങ്ങനെയുള്ള ചില കത്തുവീരന്മാരുണ്ട്. ചിലര്‍ ഊമക്കത്തയക്കും. ടോം ജോസ് അല്‍പ്പസ്വല്‍പ്പം തന്റേടമൊക്കെയുള്ളയാളാണ്. ചെയ്യുന്നത് യജമാനസേവയാണെങ്കിലും ചെയ്തത് താന്‍തന്നെ എന്ന് ഉറപ്പിച്ചു പറയും. എന്തിനാണ് കത്തയച്ചത്, ഇറക്കി വിട്ട കൊച്ചി മെട്രോയില്‍ ഇപ്പോഴെന്താണ് താല്‍പ്പര്യം എന്നൊന്നും ടോംജോസിനോട് ചോദിക്കരുത്. ആര്യാടനോട് ചോദിച്ചാല്‍ മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകും. ഉമ്മന്‍ചാണ്ടി ചിരിച്ച് നാണംകുണുങ്ങും. അഴിമതി വിരുദ്ധ പോരാട്ടനായകന്റെ പച്ചക്കോട്ടിട്ട വി എം സുധീരന് ആ ചോദ്യം കേള്‍ക്കുന്ന മാത്രയില്‍ അലര്‍ജിയുടെ അസുഖം വരും. നമ്മുടെ ഹരിത സമരനായകര്‍ ഇപ്പോള്‍ സുഖചികിത്സയിലുമാണ്. ഒന്നുറപ്പിക്കാം. കൊച്ചി മെട്രോ എന്തായാലും വരും. ശ്രീധരന്‍ ഉണ്ടെങ്കില്‍ ഉടനെ വരും. ഇല്ലെങ്കില്‍ പതുക്കെ വരും- കോടിയുടെ കനം കൂടും. യജമാനന്‍ സുഖിച്ച് ഭക്ഷിച്ച് ഏമ്പക്കം വിടുമ്പോഴാണ് പാചകക്കാരന്റെ മനസ്സ് നിറയുക. ടോംജോസിന്റെ മനസ്സുനിറയാനായി ഉമ്മന്‍ചാണ്ടിയുടെ ഏമ്പക്കത്തിന് കാതോര്‍ത്തിരിക്കാം.

*

ആര്യാടന് വല്ലപ്പോഴുമേ പിഴയ്ക്കാറുള്ളൂ. മലപ്പുറത്ത് ലീഗിന്റെ മണ്ട തകര്‍ത്ത് ചിന്നം വിളിക്കുന്ന ആര്യാടനോട് കളിച്ചു ജയിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ആരുമില്ല. ആകെയുണ്ടായിരുന്ന ലീഡര്‍ പോയി. അത് മനസിലാക്കാതെയാകണം, ഒരു ചാനല്‍കുഞ്ഞ് ആര്യാടന്റെ മുന്നില്‍ വലിഞ്ഞു മുറുകി ഇരുന്ന് രുചിക്കാത്ത ചോദ്യങ്ങള്‍ തുരുതുരെ ചോദിച്ചത്. അത്തരം ചോദ്യങ്ങള്‍ സിപിഐ എമ്മുകാരോട് മാത്രം ചോദിക്കാനുള്ളതാണ് എന്ന് തിരിച്ചറിയാനുള്ള പ്രായവും പക്വതയും വരാത്തതുകൊണ്ടുമാകാം. കൊറിയന്‍ കരാറിനെ നിങ്ങള്‍ പ്രതിപക്ഷത്തായപ്പോള്‍ അട്ടിമറിച്ചില്ലേ, അതേ കരാര്‍ ഇപ്പോള്‍ സസന്തോഷം നടപ്പാക്കുന്നതിന്റെ ന്യായമെന്ത് എന്നാണ് ചോദ്യം. നടപ്പാക്കിയില്ലെങ്കില്‍ ഗ്രാന്റ് പോകും, എണ്ണൂറ് കോടി വെള്ളത്തിലാകും എന്ന് ആര്യാടന്റെ ഉത്തരം. ഇത് മുമ്പ് എന്തേ തോന്നാതിരുന്നതെന്ന് വീണ്ടും ചോദ്യം. തെറ്റിദ്ധരിക്കപ്പെട്ടിട്ടെന്ന് മറുപടി. ആര് തെറ്റിദ്ധരിപ്പിച്ചു എന്നചോദ്യത്തിന് ബബ്ബബ്ബ എന്ന് മറുപടി. ബബ്ബബ്ബയുടെ അര്‍ഥം ചോദിച്ചപ്പോള്‍ ആര്യാടന്‍ തലചരിച്ചു, മുരണ്ടു, എണീറ്റു, മൈക്ക് വലിച്ചു പറിച്ചു. എന്നിട്ട് പാട്ടിന് പോയി. പിന്നെ അഭിമുഖക്കാരനു മുന്നില്‍ കസേര മാത്രം. മമത ദീദി വിളിച്ചതുപോലെ മാവോയിസ്റ്റ് എന്ന് ചോദ്യകര്‍ത്താവിനെ വിളിക്കാഞ്ഞത് പരമഭാഗ്യം.

*

ഇനി ഒരു മംഗളം വാര്‍ത്ത. സ്ത്രീ മരിച്ചത് ആശുപത്രിയില്‍; ആത്മഹത്യയല്ലെന്ന് ലോക്കല്‍ പോലീസ് കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ മുടക്കോഴിമലയില്‍ സ്ത്രീ മരിച്ചത് ആത്മഹത്യ അല്ലെന്ന് ലോക്കല്‍ പോലീസിന്റെ റിപ്പോര്‍ട്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളില്‍ ചിലര്‍, അവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്ന മധ്യവയസ്ക്കയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയെന്നും പിന്നീട് സ്ത്രീ ആത്മഹത്യ ചെയ്തുവെന്നുമുള്ള വാര്‍ത്തയെത്തുടര്‍ന്നു കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍ നായരുടെ ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് അടുത്ത കാലത്തൊന്നും ഗര്‍ഭിണിയായ ഏതെങ്കിലും സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇരിട്ടി സിഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. (തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.- എഡിറ്റര്‍).

മംഗളമായതുകൊണ്ട് ഇങ്ങനെയെങ്കിലും മംഗളമായി. അപമാനിക്കപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ മാര്‍ക്സിസ്റ്റുകാരായതുകൊണ്ട് ആര്‍ക്കും തല്ലുകൊണ്ടില്ല. മംഗളകരമായി ഒന്നാംപേജില്‍ മംഗളം അവതരിപ്പിച്ച വാര്‍ത്തയുടെ തലക്കെട്ട്, ""ടി പി വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിയവെ മധ്യവയസ്കയെ പീഡിപ്പിച്ചു"" എന്നായിരുന്നു. അങ്ങനെ ഗര്‍ഭിണിയായ സ്ത്രീ ജീവനൊടുക്കി എന്നും. ഈ വാര്‍ത്ത കണ്ടയുടനെ മറ്റുചില പത്രങ്ങള്‍ സ്വന്തമാക്കി ഏറ്റുപിടിച്ചു. തിരുത്ത് മംഗളത്തിലേ വന്നുള്ളൂ. അതും കണ്ണൂരിലേ വന്നുള്ളൂ. വ്യാജ വാര്‍ത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ച മറ്റെല്ലാവരും ഇപ്പോള്‍ മാന്യന്‍മാര്‍. സിപിഐ എമ്മിന്റെ തലയില്‍ ഒരു തൂവല്‍കൂടി. ഇങ്ങനെയൊക്കെയാണ് നാട്ടിലെ മാധ്യമപ്രവര്‍ത്തനം എന്നറിയുമ്പോള്‍ ചിരിക്കണോ അതോ കരയണോ?

Sunday, October 14, 2012

അഞ്ചുലക്ഷം കഥാപാത്രങ്ങള്‍


കുളം എന്ന് കേള്‍ക്കുന്നതും കുളമാക്കുന്നതും ഹരമുള്ള കൃത്യമായി കരുതുന്ന ചിലരുണ്ട്. എവിടെയും അഭിപ്രായം പറയും. കുത്തി നോക്കും. അച്ചിയെ ഇഷ്ടമല്ലെങ്കില്‍ അവരെക്കൊണ്ട് പലേടത്തും തൊടുവിച്ച് അതിന് കുറ്റംപറയും. ഇത്തരം രോഗം കേരളത്തില്‍ ആദ്യം കണ്ടെത്തിയത് വയനാട് ജില്ലയിലെ ഒരു കാപ്പിത്തോട്ടത്തിലാണ്. അവിടെനിന്ന് പകര്‍ന്നുകിട്ടിയതാകണം, വീരഭൂമിക്ക് ഈയിടെയായി ആ അസുഖം കൂടുതലാണ്.

 ശനിയാഴ്ച വീരവീര ലേഖകന്‍ എഴുതി: ".... പാര്‍ട്ടിയുടെ കീഴ്വഴക്കങ്ങളും പരമ്പരാഗതരീതികളും പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലായിരുന്നു വി.എസ്സിന്റെ ഇടപെടല്‍. സി.പി.എം. ഔദ്യോഗികപക്ഷത്തിന് തിരിച്ചടി കൂടിയാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. വിഎസ്സിന്റെ കൂടംകുളം സന്ദര്‍ശനം അച്ചടക്കലംഘനമാണെന്ന് സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിരുന്നു. വിഎസ്സിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനനേതാക്കള്‍ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെടാനിരിക്കെയാണ് കത്ത് (വിഎസിന്റെ) അപ്രതീക്ഷിതമായി ചര്‍ച്ചയ്ക്കെടുത്തത്.'' ഇതും വായിച്ച് ഉറങ്ങിപ്പോയവര്‍ മയക്കം വിട്ടെണീറ്റപ്പോള്‍ അതേ വീരപത്രത്തില്‍ മറ്റൊരു വാര്‍ത്തയാണ് കാണുന്നത്. 'കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.'' എന്ന്. ഒപ്പം"കൂടംകുളം വിഷയത്തില്‍ വി.എസിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ പരസ്യശാസന''എന്നും.

ഇതിനെയാണ് മറിമായം എന്ന് വിളിക്കുന്നത്. സിപിഐ എം എന്ന പാര്‍ടി അതിന്റെ പരമോന്നത സമ്മേളനം ചര്‍ച്ചചെയ്ത് എടുത്ത ഒരു നിലപാട് നാലു വാര്‍ത്തയെഴുതിയാല്‍ മാറ്റേണ്ടിവരുമെന്ന് തോന്നുന്ന രോഗം. ഒരു ദിവസം 'നിലപാട് മാറ്റു'മെന്നും പിറ്റേന്ന് 'മാറ്റിയില്ല' എന്നും എഴുതുന്നതില്‍ പ്രത്യേക ജാള്യമൊന്നും ഇത്തരം രോഗികള്‍ക്കുണ്ടാകില്ല. അപ്പോള്‍ കാണുന്നതിനെ പിതൃതുല്യം ബഹുമാനിക്കുക എന്ന നന്മ കാത്തുസൂക്ഷിക്കുന്നതിനാല്‍ ഇവരെ ആരും കായികമായി കൈകാര്യം ചെയ്യാറുമില്ല.

പത്രത്തിന് രോഗമുണ്ടെങ്കിലും അതിന്റെ ഉടമസ്ഥന് വളര്‍ച്ചയുടെ കാലമാണ്. അഖിലലോകസോഷ്യലിസ്റ്റും ജനാധിപത്യവാദിയുമായ വീരേന്ദ്രകുമാറും മകനും നയിക്കുന്ന പാര്‍ടിയുടെ പേര് സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് എന്നാണ്. ഇപ്പറഞ്ഞ വാക്കുകളില്‍ ഏതിനോടാണ് കൂടുതല്‍ ഇഷ്ടം എന്നേ സംശയിക്കാനുള്ളൂ. പാര്‍ടിയുടെ കേരള മഹാസമ്മേളനം കോഴിക്കോട്ട് നടന്നപ്പോള്‍ ജനാധിപത്യവും സോഷ്യലിസവും ഇഞ്ചിനിഞ്ച് മത്സരമായിരുന്നു. അച്ഛന്റെ മകനും മകന്റെ അച്ഛനും ലാളിത്യത്തിന്റെ പ്രതിരൂപങ്ങളാണ്. ഒറ്റമുണ്ട്, കാജാ ബീഡി, ഹെര്‍ക്കുലിസ് സൈക്കിള്‍- ഇതാണ് ശീലം. ധൂര്‍ത്ത്, ആഡംബരം, ഇവന്റ്മാനേജ്മെന്റ് എന്നതൊക്കെ മാര്‍ക്സിസ്റ്റുകാരുടെ പരിപാടിയാണ്. ലളിതമനോജ്ഞമായ സോഷലിസ്റ്റ് ജനാധിപത്യസംഗമത്തിന് പണവും വേണ്ട; പരിവാരവും വേണ്ട. അപ്പറഞ്ഞതൊന്നും മാതൃഭൂമി ജീവനക്കാര്‍ക്കും വേണ്ട. കര്‍മകുശലരും ത്യാഗിവര്യരുമായ പ്രവര്‍ത്തകര്‍ ശ്രമദാനം നടത്തും. വേജ്ബോര്‍ഡ് ഒരു മാര്‍ക്സിസ്റ്റ് പിന്തിരിപ്പന്‍ ഏര്‍പ്പാടാണ്.

വീരന്റെ പാര്‍ടിയില്‍ മാതൃഭൂമിയിലെന്നപോലെ ജനാധിപത്യാദര്‍ശസംശുദ്ധി അടിമുടിയാണ്. സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം വീരന്‍. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വീരന്‍. സമ്മേളനസംബന്ധമായ നാല് സെമിനാറില്‍ നാലിനും ഉദ്ഘാടനം വീരന്‍. പതാക ഉയര്‍ത്തല്‍, പൊതുസമ്മേളനം ഉദ്ഘാടനം, വളന്റിയര്‍മാര്‍ച്ച് ഉദ്ഘാടനം, സമാപനസമ്മേളനം ഉദ്ഘാടനം- ചുരുങ്ങിയ സമയം കൊണ്ട് ഇതൊക്കെ ചെയ്ത് അത്ഭുതം സൃഷ്ടിച്ചതിന് ഉദ്ഘാടകശ്രീ എന്ന പരമപദവും വീരോചിതം നല്‍കാവുന്നതാണ്. ബി ആര്‍ പി ഭാസ്കര്‍ പത്മശ്രീ അടിച്ചെടുക്കുംമുമ്പ് ഉദ്ഘാടകശ്രീ തരപ്പെടുത്താന്‍ ആളെ ഡല്‍ഹിക്ക് വിടാവുന്നതുമാണ്. കുറ്റം പറയരുത്- ഒരുദ്ഘാടനം കെ പി മോഹനനെ ഏല്‍പ്പിച്ച് ജനാധിപത്യത്തിന്റെ ഉത്തമ മാതൃക കാണിച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റുകളുടെ ഏകീകരണം, ദേശീയകൂട്ടായ്മ തുടങ്ങിയ വലിയ പ്രഖ്യാപനങ്ങള്‍ സമ്മേളനത്തില്‍ വീരകണ്ഠത്തില്‍ നിന്നുതിര്‍ന്നു. മാര്‍ക്സിസ്റ്റുകാരെ തെറിവിളിച്ചശേഷം കിട്ടിയ സമയത്ത് അഖിലലോക- ദേശീയപ്രശ്നങ്ങളാണ് ചര്‍ച്ചചെയ്തത്. ശരിക്കും ഒരഖിലേന്ത്യാ നേതാവിന്റെ ലൈന്‍. പ്രകടനംകണ്ടവര്‍ക്ക് അതില്‍ അതിശയോക്തി തോന്നിയതേയില്ല. അഖിലേന്ത്യാ പാര്‍ടിയുടെ പ്രകടനമാണ് കോഴിക്കോടിനെ വീര്‍പ്പുമുട്ടിച്ചുനടന്നത്. ഒറിയക്കാരും ബംഗാളികളും തമിഴരും യുപിക്കാരും  മുദ്രാവാക്യം വിളിച്ചു. ചുറുചുറുക്കുള്ള ആസാമീസ് വളന്റിയര്‍മാര്‍ ചുവടുവച്ചു. നിര്‍മാണമേഖല സ്തംഭിച്ചെങ്കിലും ആളൊന്നിന് ആയിരം രൂപ കൂലി എന്ന പുതിയ മാതൃക സൃഷ്ടിച്ച ചരിത്രസംഭവം കൂടിയായി ആ മഹാപ്രകടനം. എട്ടുകോളം പച്ചത്തലക്കെട്ടില്‍ സമ്മേളനവാര്‍ത്ത വന്നപ്പോള്‍ മകന്റെ ഹരിതരാഷ്ട്രീയമോ പിതാവിന്റെ തോട്ടത്തിലെ പച്ചയോ എന്ന് ആരും സംശയിച്ചില്ല. കൃഷിയുടെ പച്ചയാണെന്നതുകൊണ്ട് കെ പി മോഹനന് സന്തോഷം. കൃഷ്ണന്‍കുട്ടിയും പ്രേംനാഥും സങ്കടപ്പെടരുത്. മോഹനന്റെ പച്ച ഉടനെ വാടാനിടയുണ്ടെന്നാണ് സമ്മേളനത്തിന്റെ യഥാര്‍ഥ സന്ദേശം. 
------------------
ഒരു നോവലില്‍ എത്ര കഥാപാത്രങ്ങളാകാം എന്ന ചോദ്യത്തിന് തെല്ലും പ്രസക്തിയില്ല. ഒരാളാകാം. രണ്ടുപേരാകാം. നൂറോ അഞ്ഞൂറോ ലക്ഷമോ കോടിയോ ആകാം. അഞ്ചുലക്ഷം പേര്‍ അണിനിരന്ന മഹാസമ്മേളനം നോവലിലെ ഒരു മുഹൂര്‍ത്തമാണെങ്കില്‍ ആ അഞ്ചുലക്ഷം പേരും കഥാപാത്രങ്ങളാണല്ലോ.  ഈ വര്‍ഷത്തെ നൊബേല്‍ സാഹിത്യപുരസ്കാരം നേടിയ ചൈനീസ് നോവലിസ്റ് മോ യാനിന്റെ നോവലില്‍ അഞ്ചുലക്ഷം കഥാപാത്രങ്ങള്‍ ഉണ്ടെന്ന് മനോരമ ലേഖനമെഴുതിയതില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല.

 കോട്ടയത്തെ 'അച്ചായന്‍ വീട്ടില്‍' നിന്ന് ഭാഷയെ പോഷിപ്പിക്കാന്‍ നിയുക്തനായ ഡോ. കെ എം വേണുഗോപാലിന്റെ 'മിണ്ടരുത്' എന്ന ലേഖനത്തിലാണ് ആ പരാമര്‍ശം വന്നത് എന്നതുകൊണ്ട് സംഗതി സത്യമെന്നേ കരുതാവൂ. അതുവായിച്ച് വിശ്വസിക്കാതെ കുബുദ്ധികള്‍ വാര്‍ത്താ ഏജന്‍സിനോക്കിപ്പോയത് ഒട്ടും ശരിയായില്ല. ഏജന്‍സി വാര്‍ത്തയില്‍ ചൈനീസ് (ചിത്ര) ലിപിയെക്കുറിച്ചാണ് കാണുന്നത്. ബ്രഷ് ഉപയോഗിച്ച് വരയും കുറിയുമായി അഞ്ചുലക്ഷം അക്ഷരങ്ങളാണ് നോവലില്‍ ഉപയോഗിച്ചതെന്ന്. അക്ഷരം എന്നാല്‍ കഥാപാത്രവുമാണ്. അക്ഷരലക്ഷം എന്ന് കേട്ടിട്ടില്ലേ. മനോരമയായതുകൊണ്ട് തെറ്റ് പറ്റിയാല്‍ അത് തെറ്റാകില്ല. തിരുത്തേണ്ടതുമില്ല. ആരുടെയെങ്കിലും കത്ത് എഴുതിവാങ്ങി പത്രത്തില്‍ അച്ചടിച്ചുവിട്ടാല്‍ മതി. തിരുത്താത്ത വമ്പന്‍ നുണകള്‍ അഞ്ചുലക്ഷത്തിലേറെയുള്ളപ്പോള്‍ ഭാഷാജ്ഞാനിയുടെ പരിഭാഷയിലെ അഞ്ചുലക്ഷം നിസ്സാരംതന്നെ.
 ---------
അമ്മായിയമ്മ, തറവാട്ടുകാരണവര്‍ തുടങ്ങിയ സര്‍വാധികാരികളുടെ കൂട്ടത്തിലാണ് മന്ത്രിപദം. മന്ത്രിയാകുമ്പോള്‍ വിടുവായത്തം സമൃദ്ധമായി പറയാം; വിഡ്ഢിത്തം മൊത്തക്കച്ചവടം നടത്താം. അഹങ്കാരത്തിന്റെ കയറ്റിറക്കുമതി ഏറ്റെടുക്കാം. തിരുവഞ്ചൂര്‍ പൊലീസിന്റെ പണിയാണെടുക്കുന്നത്. ക്ളിഫ് ഹൌസിലെ പാറാവുഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ചെന്ന് ഹെഡ്കോണ്‍സ്റ്റബിളിന്റെ യൂണിഫോമിടും. അതു കണ്ടിട്ടാകണം, നമ്മുടെ വനംമന്ത്രി തേക്കടി തടാകത്തിലൂടെ രാത്രിയാത്ര നടത്തിയത്. വന്യജീവികളുടെ ക്ഷേമം നേരിട്ട് അന്വേഷിക്കേണ്ടയാളാണ് വനംമന്ത്രി. മൃഗങ്ങള്‍ പലതും മന്ത്രിയെപ്പോലെതന്നെ രാത്രി സഞ്ചാരത്തില്‍ തല്‍പ്പരരാണ്. രാജാ- പ്രജാ സമാഗമം നിശാകാലത്താകുന്നതില്‍ തെറ്റൊന്നുമില്ല. വിനോദസഞ്ചാരമന്ത്രിയും ഇറങ്ങി രാത്രികാലത്ത് തടാകശീതളിമയിലേക്ക്. പുള്ളിയുടെ വകുപ്പുതല ക്ഷേമാന്വേഷണ വേദിയും തടാകംതന്നെ. ഈ മഹാമനസ്കതയെ വാഴ്ത്തുന്നതിന് പകരം, നിയമം ലംഘിച്ചു; ലൈഫ് ജാക്കറ്റിട്ടില്ല തുടങ്ങിയ വേണ്ടാതീനങ്ങള്‍ പറഞ്ഞുപരത്തുന്നവരെവേണം തല്ലാന്‍. റെയില്‍വേ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രാത്രികാലത്ത് റെയില്‍ സഞ്ചാരം നടത്താതിരുന്നാല്‍ മതി.

ഇനിയിപ്പോള്‍ മന്ത്രി ബാബുവിനെ തൃപ്പൂണിത്തുറ ഭാഗത്തെ ഏതെങ്കിലും ബാറില്‍ചെന്നാല്‍ രാത്രികാലങ്ങളില്‍ കാണാവുന്നതാണ്. ബിവറേജസിനുമുന്നില്‍ കാണാന്‍ സാധ്യതയില്ല. അവിടത്തെ നീണ്ട ക്യൂ കണ്ട്, സി ആര്‍ നീലകണ്ഠന്‍ ഒരിക്കല്‍ കരുതിയത് എന്തോ പിക്കറ്റിങ് നടക്കുന്നതായാണ്. ചാടിയിറങ്ങി പ്രസംഗിച്ചതും, ഈ സമരം എന്തേ മാര്‍ക്സിസ്റ്റുകാര്‍ ഏറ്റെടുക്കാത്തതെന്ന് ചോദിച്ചതും മന്ത്രി ബാബു അറിഞ്ഞിട്ടുണ്ട്. അതുവഴിപോയാല്‍ തന്നെയും സമരസേനാനിയാക്കിക്കളയും നീലകണ്ഠനെന്ന് നന്നായി ബാബുവിനറിയാം. എല്ലാ മന്ത്രിമാരും ഇതേ ശീലം തുടങ്ങിയാല്‍ ഭക്ഷ്യവകുപ്പിന് ടി എച്ച് മുസ്തഫയെ തിരിച്ചുകൊണ്ടുവന്നാല്‍ മതിയാകുമോ എന്തോ? എന്തായാലും സാംസ്കാരികവകുപ്പ് പി സി ജോര്‍ജിനെ ഏല്‍പ്പിക്കാവുന്നതാണ്.

Monday, October 8, 2012

കപടലോകത്തിലെ ആത്മാര്‍ഥ ഹൃദയം

തങ്ങളാണ് കേരളം ഭരിക്കുന്നതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞപ്പോള്‍ അത് കുഞ്ഞുകളിയല്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം. ഈ തങ്ങള്‍ പാണക്കാട്ടെ തങ്ങളാണോ അതോ ലീഗ് എന്ന 'തങ്ങളാ'ണോ എന്ന് സംശയിക്കേണ്ടതില്ല. "നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് കൊണ്ടുനടക്കുന്നത്. നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്ന ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിക്കണം'' എന്നാണ് കുഞ്ഞ് മന്ത്രിയുടെ വാക്കുകള്‍. നമ്മളാണ്, നമ്മളാണ്, നമ്മളാണ് സര്‍വവും എന്ന്. ആരാണീ നമ്മളെന്ന് ചോദിക്കരുത്. ആ 'നമ്മളി'ല്‍ മലപ്പുറത്തെ കുട്ടിയോ കൊങ്ങോര്‍പിള്ളിക്കാരന്‍ കുഞ്ഞോ അതുപോലുള്ള ഇനങ്ങളോ കാണും. പൂന്തുറയില്‍നിന്നും അഴീക്കലില്‍നിന്നും പൊന്നാനിയില്‍നിന്നും കടലിനോട് മല്ലടിക്കാന്‍ പോയി ജീവന്‍ പണയംവച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുണ്ടാകില്ല. കോഴിക്കോട്ടങ്ങാടിയില്‍ ചുമടെടുത്ത് ചോരതുപ്പുന്ന ചുമട്ടുതൊഴിലാളിയോ അറബിനാട്ടിലെ കൊടുംചൂടില്‍ ചോരനീരാക്കുന്ന പാവപ്പെട്ട മുസല്‍മാനോ ഉണ്ടാകില്ല. ലീഗിന്റെ ശരീരശാസ്ത്രം ഒത്ത കുടവയറും ഇരുനൂറ്റമ്പതിനുമുകളില്‍ കൊളസ്ട്രോളുമുള്ളതാണ്. ഒറ്റനോട്ടത്തില്‍ റൌഫിനെപ്പോലിരിക്കും.
പേരിലേ മുസ്ളിം ഉള്ളൂ. വോട്ടുകിട്ടാന്‍ മതംവേണം; കിട്ടിയാല്‍ പണം വേണം. ഇന്നുവരെ സാധാരണക്കാരായ മുസ്ളിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂമിക്കച്ചവടം, ഭൂമിദാനം എന്നിവയ്ക്കുപുറമെ ബിരിയാണിതീറ്റയാണ് പ്രധാന പരിപാടി. പണ്ടൊക്കെ പ്രമാണിമാര്‍ക്ക് തട്ടുകേടുണ്ടാകുമ്പോള്‍ വര്‍ഗീയതയുടെ ഉപ്പും മുളകും സമംചേര്‍ത്ത് പ്രയോഗിച്ചാണ് പാവങ്ങളെ കൂടെനിര്‍ത്തിയത്. ഇന്ന് അതുകൊണ്ടുമാത്രം നടപ്പില്ല. അതുകൊണ്ട് തീവ്രവാദത്തിന്റെ മസാലക്കൂട്ടുകൂടി ഉപയോഗിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം കിട്ടാനും സമുദായത്തിന്റെ പേരാണ് പറഞ്ഞത്. അഞ്ചല്ല അമ്പതു മന്ത്രിയുണ്ടായാലും പാവപ്പെട്ട മുസ്ളിമിന് എന്തുകാര്യം? ആ നിലയ്ക്ക് വിവരമില്ലാത്ത ഒരു കുഞ്ഞുമന്ത്രിയുടെ വിടുവായത്തം ഒരു സമുദായത്തിന്റെയാകെ തലയില്‍ കയറ്റിവയ്ക്കാന്‍ ആരും നോക്കേണ്ടതില്ല എന്നാണ് ശതമന്യുവിന്റെ പക്ഷം.

അല്ലെങ്കിലും മുസ്ളിങ്ങള്‍ക്കുവേണ്ടിയൊന്നുമല്ല ലീഗ് ഉണ്ടായത്. 1905ല്‍ ധാക്കയില്‍ മുസ്ളിം പ്രമാണിമാരാണ് സര്‍വേന്ത്യാ ലീഗുണ്ടാക്കിയത്. അതുകഴിഞ്ഞ് ജിന്നാ സാഹിബ് ലീഗിന്റെ സര്‍വാധികാരിയായി. പിന്നെയാണ് ഇന്നത്തെ ലീഗ് ജനിച്ചത്. എല്ലാ കാലത്തും പ്രമാണിസേവയായിരുന്നു അജന്‍ഡ. ആശയത്തിന്റെ അടിത്തറ തൊട്ടുതീണ്ടിയിട്ടില്ല. ആമാശയംമാത്രമാണ് അടിത്തറയില്‍. അധികാരത്തിന്റെ മാസ്മരികതയിലേക്കുമാത്രം നോക്കുന്ന നേതൃത്വത്തിന് അത് സാധിച്ചെടുക്കാനുള്ള സാമുദായിക ആള്‍ക്കൂട്ടം വേണം- അതാണ് ലീഗ്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ സുലൈമാന്‍ സേട്ടിനെ ചവിട്ടിപ്പുറത്താക്കാന്‍ മടിക്കാത്ത ഇ അഹമ്മദിനെപ്പോലുള്ളവര്‍ക്ക് എന്ത് മതം? അവരുടെ മതം ആര്‍ത്തിയാണ്. ആയിരം ആര്‍ത്തിക്ക് ഒരു മൂര്‍ത്തി- അതാണ് ലീഗ്.

അതുതാനല്ലയോ ഇതെന്ന മട്ടിലാണ് എന്‍ഡിഎഫും ലീഗും. മുസ്ളിം ഏകീകരണത്തെക്കുറിച്ച് ലീഗ് പറയുമ്പോള്‍, അത് അഞ്ചു മന്ത്രിമാര്‍ക്ക് കേരളത്തെ അടക്കിപ്പിടിച്ച് നാടും കാടും തോടും വിറ്റ് കാശുമാറാനുള്ള അഭ്യാസമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ മതം വേണം. ആ മതത്തെ വളയ്ക്കാനും ഒടിക്കാനും വര്‍ഗീയത വേണം. അതിന് എന്‍ഡിഎഫിനെയല്ല, കാബൂളില്‍ ചെന്ന് താലിബാന്‍കാരന്റെ കാലില്‍വരെ വീഴും. അതുകഴിഞ്ഞ് തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് ആര്‍എസ്എസുകാരന്റെ വോട്ട് വിലയ്ക്ക് വാങ്ങുകയും ചെയ്യും. അങ്ങനത്തെ ഒരു പാര്‍ടിയുടെ നേതാവ്, ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയതിന്റെ ആവേശത്തോടെ 'ഞമ്മളാണ്, ഞമ്മളാണ്' എന്ന് പറഞ്ഞതില്‍ ഒരു കുറ്റവുമില്ല. അത് പറയിച്ച കോണ്‍ഗ്രസിനെയാണ് പിടിക്കേണ്ടത്.

ഭരണം മാഫിയയുടെ കൈയിലാണെന്ന് സുധീരന്‍ പറഞ്ഞിട്ടുണ്ട്. വി ഡി സതീശന്റെ നിറംമങ്ങിപ്പോയ പച്ചപ്പട്ടാളം അതാവര്‍ത്തിച്ചിട്ടുണ്ട്. അത് കേട്ടിട്ടും മിണ്ടാതെ മാഫിയ വാഴ്കയെന്ന് ജപിച്ച് ഭരണച്ചട്ടിയില്‍ തലയിട്ട് വടിച്ചെടുക്കുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നുമില്ലാത്ത എന്തുത്തരവാദിത്തമാണ് ഇബ്രാഹിംകുഞ്ഞിനുള്ളത്. തെരുവില്‍ തുണിയഴിച്ചോടി ശ്രദ്ധ പിടിച്ചുപറ്റുന്ന പണി ലീഗുകാര്‍ എടുക്കുന്നതിനുപിന്നില്‍ മറ്റെന്തോ ഉണ്ടെന്നും സംശയിക്കണം. ഒരാള്‍ക്ക് കള്ളിനെ ഓര്‍മവരുന്നു. മറ്റൊരാള്‍ 'ഞമ്മന്റെ ഭരണം' പറയുന്നു. ഇതെല്ലാം കേട്ട് പ്രകോപിക്കാനുള്ള ടിക്കറ്റെടുത്ത് ചിലര്‍ പുറത്തുനില്‍പ്പുണ്ട്. അവര്‍ എതിര്‍ത്തുപറയും. വിവാദം കത്തും. രണ്ട് ചേരികള്‍ മത്സരിക്കും- അതിന് രാഷ്ട്രീയനിറം വന്നാല്‍ വെള്ളം കലങ്ങി മത്സ്യബന്ധനം സുഗമമാകും. അതുകൊണ്ടാണ് മറ്റൊരു ഭാഗത്ത്, മാര്‍ക്സിസ്റുകാരേ വരൂ നമുക്ക് ഒന്നിക്കാം എന്ന ശംഖനാദം മുഴങ്ങുന്നത്. ഒന്ന് തല ഉയര്‍ത്തി പ്രതികരിക്കാന്‍ കഴിയുന്നില്ലല്ലോ ചെന്നിത്തലയ്ക്കും മാണിസാറിനും. ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്, കോണ്‍ഗ്രസിനോടും കേരള കോണ്‍ഗ്രസിനോടുമാണ്. കളിക്കേണ്ട- കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന്. ക, മ എന്നിങ്ങനെയുള്ള മറുപടികളൊന്നും കേട്ടില്ല; 'അങ്ങനെത്തന്നെ' എന്നല്ലാതെ. ആര്‍എസ്എസ് പറഞ്ഞത് സിപിഐ എമ്മിനോടാണ്- നമുക്ക് ഒന്നിച്ചുനില്‍ക്കാം എന്ന്. മുഖത്തടിച്ചപോലെ മറുപടി കിട്ടി. അതുംകൊണ്ട് ഇങ്ങോട്ടുവരേണ്ട എന്ന്. അതാണ് വ്യത്യാസം. അത് ആരും കാണാതിരിക്കലാണ് മനോരമയുടെ ആവശ്യം.

*
കേരളത്തില്‍ കവിത മരിച്ചെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞപ്പോള്‍ ഇത്രക്കങ്ങ് വിചാരിച്ചില്ല. കണ്ണൂരെങ്ങാണ്ട് ഒരു കവി ക്ഷൌരത്തിന് ചെന്നപ്പോള്‍ കത്തികണ്ട് അത് തന്നെ കൊല്ലാനുള്ള അധിനിവേശ ഗൂഢാലോചനയെന്ന് നിലവിളിച്ചതിനെക്കുറിച്ചാവും എന്നാണോര്‍ത്തത്. കടല്‍ ഇരമ്പുന്നതും കാറ്റ് വീശുന്നതും വണ്ടികള്‍ ഓടുന്നതും സൂര്യന്‍ അസ്തമിക്കുന്നതും തനിക്കെതിരായ ഗൂഢാലോചനയാണെന്ന് എക്സ് കവിക്ക് തോന്നിയപ്പോള്‍ ക്ഷൌരക്കത്രികയുടെ ചിത്രവും കവിയുടെ താടിയും തമ്മിലുള്ള സങ്കലനത്തിന്റെ ദൃശ്യഭംഗി പകര്‍ത്തി മുഖചിത്രമാക്കാനാണ് കോട്ടയത്തെ പ്രസിദ്ധീകരണത്തിന് തോന്നിയത്. അത് കണ്ടപ്പോള്‍ പച്ചക്കുതിര പച്ചക്കഴുതയായോ എന്ന് ആരോ ചോദിച്ചുകേട്ടു.

എന്‍ എസ് മാധവന്റെ വിഷയം അതല്ല. ഇപ്പോള്‍ കവികള്‍ പത്രക്കാരെപ്പോലെയായി എന്നാണ് അദ്ദേഹം പറയുന്നത്. "ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാ കവികളും ഈ സംഭവത്തെക്കുറിച്ച് കവിതയെഴുതി... ഒരു പത്രാധിപര്‍ പറഞ്ഞത് ടി പി ചന്ദ്രശേഖരനെക്കുറിച്ച് തനിക്ക് പ്രതിദിനം 50 കവിതകളെങ്കിലും കിട്ടുന്നുണ്ടെന്നാണ്. എല്ലാ കവിതകളും തുടങ്ങുന്നത് ചന്ദ്രശേഖരന്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞാണ്.'' എന്‍ എസ് മാധവന്‍ നാലാംലോകത്തുതന്നെ നില്‍ക്കുകയാണ്. ഒരു കവിത അച്ചടിച്ച് വന്നുകിട്ടാനുള്ള പ്രയാസമൊന്നും പുള്ളിക്കറിയില്ല. കഥ എഴുതിയാല്‍ പോരാ-ദീപസ്തംഭത്തെ മഹാശ്ചര്യപ്പെടുത്തിയ കഥ വായിക്കുകയും വേണം.

*
മുണ്ടൂരിനെ നോക്കി വായില്‍ വെള്ളം നിറച്ച് ഒടുക്കം മുണ്ടൂരിപ്പോയ മാന്യന്മാരില്‍ ഇന്ത്യാവിഷനുമുണ്ട്. അല്ലെങ്കിലും മുണ്ടൂരുന്ന കലയിലാണവര്‍ക്ക് താല്‍പ്പര്യം. അങ്ങനെ ചില കഥകളിലൂടെയാണല്ലോ വാര്‍ത്താ മാര്‍ക്കറ്റില്‍ വലതുകാല്‍വച്ച് കയറിയത്. മുണ്ടൂരില്‍ 'വിമതപക്ഷത്തിന്' ആശ്വസിക്കാനൊന്നുമില്ല എന്നാണ് അവസാനത്തെ വിഷപ്രയോഗം. ഒപ്പം, "ന്യൂനപക്ഷ സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് സിപിഐ എമ്മിന് വേണ്ടെന്ന് പിണറായി'' എന്ന വാര്‍ത്തയും.

അതേവാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ടുചെയ്യുന്നത് ഇങ്ങനെയാണ്: "ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവും പിണറായി നടത്തി. സിപിഎമ്മിനെ ന്യൂനപക്ഷങ്ങളില്‍ നിന്ന് അകറ്റാനായുള്ള പ്രചാരണം ചിലര്‍ നടത്തുകയാണ്. സിപിഎം മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം ഇവര്‍ ബോധപൂര്‍വം നടത്തുന്നു. ഏതെങ്കിലും ജാതി മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല സിപിഎം പ്രവര്‍ത്തിക്കുന്നത്. ഹൈന്ദവ ഏകീകരണം ആര്‍എസ്എസിന്റെ അജന്‍ഡയാണ്. ഇതിനെ ശക്തമായി എതിര്‍ക്കണം.''

മാതൃഭൂമിയും ഇന്ത്യാവിഷനും തമ്മില്‍ ഇങ്ങനെ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് കഷ്ടമാണ്. ആ സിന്‍ഡിക്കറ്റ് നിലവിലുള്ള കാലമായിരുന്നുവെങ്കില്‍ ഇന്ത്യാവിഷന്റെ മുണ്ട് ഇങ്ങനെ ഊരിപ്പോകുമായിരുന്നുവോ?

*
ദൂരെനിന്ന് നോക്കുമ്പോള്‍ പലരും മഹാന്മാരാണെന്ന് തോന്നും. അടുത്തറിഞ്ഞാലാണ് തനിനിറം ബോധ്യമാവുക. നരസിംഹറാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് കരുണാകരന്‍ സ്വന്തം മകനോട് പറഞ്ഞത് അടുത്തറിഞ്ഞ അനുഭവംകൊണ്ടല്ലാതെ തരമില്ല. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയെങ്കില്‍ അതിനുപിന്നില്‍ റാവു എന്നാണ് മുരളീധരന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇതാണ് കോണ്‍ഗ്രസ്. സ്വന്തം പാര്‍ടിയിലെ അന്യഗ്രൂപ്പ് നേതാക്കളെ തകര്‍ക്കാന്‍ ചാരക്കുപ്പായം ഇട്ടുകൊടുക്കും; കൊലയാളിയാക്കും; ആഭാസനാക്കും. ഇപ്പോള്‍ പൊലീസിനെ വച്ച് വേണ്ടാത്ത പണി സകലതും നടത്തുന്ന തിരുവഞ്ചൂരിനെ ആക്ഷേപിച്ചതുകൊണ്ടൊന്നും വലിയ കാര്യമില്ല. റാവു ഒരു മലയെങ്കില്‍ തിരുവഞ്ചൂര്‍ ഒരു എലിപോലുമല്ല. രേഖകള്‍ ചോര്‍ത്തി ലീഡറുടെ തല പാമോയിലില്‍ മുക്കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. കാര്‍ത്തികേയനെ കാട്ടിലേക്കയച്ച് മന്ത്രിക്കസേര ഉണ്ടാക്കാന്‍ ലാവ്ലിന്‍ കേസിന് അടിത്തറയിട്ടത് തിരുവഞ്ചൂരിന്റെ ചീഞ്ഞ ബുദ്ധിയായിരുന്നു.

സ്വന്തക്കാര്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരാളികളെ നേരിടാനുള്ള തറപ്പണികള്‍ക്കാണോ പഞ്ഞം. താനിരിക്കുന്ന കൊമ്പ് കോണ്‍ഗ്രസിന്റേതാണെന്ന് മുരളിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. എന്തുചെയ്യാം- കപടലോകത്തില്‍ ഒരാത്മാര്‍ഥ ഹൃദയമുണ്ടായിപ്പോയി.

കപടലോകത്തിലെ ആത്മാര്‍ഥ ഹൃദയം



തങ്ങളാണ് കേരളം ഭരിക്കുന്നതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞപ്പോള്‍ അത് കുഞ്ഞുകളിയല്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം. ഈ തങ്ങള്‍ പാണക്കാട്ടെ തങ്ങളാണോ അതോ ലീഗ് എന്ന 'തങ്ങളാ'ണോ എന്ന് സംശയിക്കേണ്ടതില്ല. "നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് കൊണ്ടുനടക്കുന്നത്. നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്ന ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിക്കണം'' എന്നാണ് കുഞ്ഞ് മന്ത്രിയുടെ വാക്കുകള്‍.
നമ്മളാണ്, നമ്മളാണ്, നമ്മളാണ് സര്‍വവും എന്ന്. ആരാണീ നമ്മളെന്ന് ചോദിക്കരുത്. ആ 'നമ്മളി'ല്‍ മലപ്പുറത്തെ കുട്ടിയോ കൊങ്ങോര്‍പിള്ളിക്കാരന്‍ കുഞ്ഞോ അതുപോലുള്ള ഇനങ്ങളോ കാണും. പൂന്തുറയില്‍നിന്നും അഴീക്കലില്‍നിന്നും പൊന്നാനിയില്‍നിന്നും കടലിനോട് മല്ലടിക്കാന്‍ പോയി ജീവന്‍ പണയംവച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുണ്ടാകില്ല. കോഴിക്കോട്ടങ്ങാടിയില്‍ ചുമടെടുത്ത് ചോരതുപ്പുന്ന ചുമട്ടുതൊഴിലാളിയോ അറബിനാട്ടിലെ കൊടുംചൂടില്‍ ചോരനീരാക്കുന്ന പാവപ്പെട്ട മുസല്‍മാനോ ഉണ്ടാകില്ല. ലീഗിന്റെ ശരീരശാസ്ത്രം ഒത്ത കുടവയറും ഇരുനൂറ്റമ്പതിനുമുകളില്‍ കൊളസ്ട്രോളുമുള്ളതാണ്. ഒറ്റനോട്ടത്തില്‍ റൌഫിനെപ്പോലിരിക്കും.

പേരിലേ മുസ്ളിം ഉള്ളൂ. വോട്ടുകിട്ടാന്‍ മതംവേണം; കിട്ടിയാല്‍ പണം വേണം. ഇന്നുവരെ സാധാരണക്കാരായ മുസ്ളിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂമിക്കച്ചവടം, ഭൂമിദാനം എന്നിവയ്ക്കുപുറമെ ബിരിയാണിതീറ്റയാണ് പ്രധാന പരിപാടി. പണ്ടൊക്കെ പ്രമാണിമാര്‍ക്ക് തട്ടുകേടുണ്ടാകുമ്പോള്‍ വര്‍ഗീയതയുടെ ഉപ്പും മുളകും സമംചേര്‍ത്ത് പ്രയോഗിച്ചാണ് പാവങ്ങളെ കൂടെനിര്‍ത്തിയത്. ഇന്ന് അതുകൊണ്ടുമാത്രം നടപ്പില്ല. അതുകൊണ്ട് തീവ്രവാദത്തിന്റെ മസാലക്കൂട്ടുകൂടി ഉപയോഗിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം കിട്ടാനും സമുദായത്തിന്റെ പേരാണ് പറഞ്ഞത്. അഞ്ചല്ല അമ്പതു മന്ത്രിയുണ്ടായാലും പാവപ്പെട്ട മുസ്ളിമിന് എന്തുകാര്യം? ആ നിലയ്ക്ക് വിവരമില്ലാത്ത ഒരു കുഞ്ഞുമന്ത്രിയുടെ വിടുവായത്തം ഒരു സമുദായത്തിന്റെയാകെ തലയില്‍ കയറ്റിവയ്ക്കാന്‍ ആരും നോക്കേണ്ടതില്ല എന്നാണ് ശതമന്യുവിന്റെ പക്ഷം.

അല്ലെങ്കിലും മുസ്ളിങ്ങള്‍ക്കുവേണ്ടിയൊന്നുമല്ല ലീഗ് ഉണ്ടായത്. 1905ല്‍ ധാക്കയില്‍ മുസ്ളിം പ്രമാണിമാരാണ് സര്‍വേന്ത്യാ ലീഗുണ്ടാക്കിയത്. അതുകഴിഞ്ഞ് ജിന്നാ സാഹിബ് ലീഗിന്റെ സര്‍വാധികാരിയായി. പിന്നെയാണ് ഇന്നത്തെ ലീഗ് ജനിച്ചത്. എല്ലാ കാലത്തും പ്രമാണിസേവയായിരുന്നു അജന്‍ഡ. ആശയത്തിന്റെ അടിത്തറ തൊട്ടുതീണ്ടിയിട്ടില്ല. ആമാശയംമാത്രമാണ് അടിത്തറയില്‍. അധികാരത്തിന്റെ മാസ്മരികതയിലേക്കുമാത്രം നോക്കുന്ന നേതൃത്വത്തിന് അത് സാധിച്ചെടുക്കാനുള്ള സാമുദായിക ആള്‍ക്കൂട്ടം വേണം- അതാണ് ലീഗ്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ സുലൈമാന്‍ സേട്ടിനെ ചവിട്ടിപ്പുറത്താക്കാന്‍ മടിക്കാത്ത ഇ അഹമ്മദിനെപ്പോലുള്ളവര്‍ക്ക് എന്ത് മതം? അവരുടെ മതം ആര്‍ത്തിയാണ്. ആയിരം ആര്‍ത്തിക്ക് ഒരു മൂര്‍ത്തി- അതാണ് ലീഗ്.

അതുതാനല്ലയോ ഇതെന്ന മട്ടിലാണ് എന്‍ഡിഎഫും ലീഗും. മുസ്ളിം ഏകീകരണത്തെക്കുറിച്ച് ലീഗ് പറയുമ്പോള്‍, അത് അഞ്ചു മന്ത്രിമാര്‍ക്ക് കേരളത്തെ അടക്കിപ്പിടിച്ച് നാടും കാടും തോടും വിറ്റ് കാശുമാറാനുള്ള അഭ്യാസമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ മതം വേണം. ആ മതത്തെ വളയ്ക്കാനും ഒടിക്കാനും വര്‍ഗീയത വേണം. അതിന് എന്‍ഡിഎഫിനെയല്ല, കാബൂളില്‍ ചെന്ന് താലിബാന്‍കാരന്റെ കാലില്‍വരെ വീഴും. അതുകഴിഞ്ഞ് തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് ആര്‍എസ്എസുകാരന്റെ വോട്ട് വിലയ്ക്ക് വാങ്ങുകയും ചെയ്യും. അങ്ങനത്തെ ഒരു പാര്‍ടിയുടെ നേതാവ്, ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയതിന്റെ ആവേശത്തോടെ 'ഞമ്മളാണ്, ഞമ്മളാണ്' എന്ന് പറഞ്ഞതില്‍ ഒരു കുറ്റവുമില്ല. അത് പറയിച്ച കോണ്‍ഗ്രസിനെയാണ് പിടിക്കേണ്ടത്.

ഭരണം മാഫിയയുടെ കൈയിലാണെന്ന് സുധീരന്‍ പറഞ്ഞിട്ടുണ്ട്. വി ഡി സതീശന്റെ നിറംമങ്ങിപ്പോയ പച്ചപ്പട്ടാളം അതാവര്‍ത്തിച്ചിട്ടുണ്ട്. അത് കേട്ടിട്ടും മിണ്ടാതെ മാഫിയ വാഴ്കയെന്ന് ജപിച്ച് ഭരണച്ചട്ടിയില്‍ തലയിട്ട് വടിച്ചെടുക്കുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നുമില്ലാത്ത എന്തുത്തരവാദിത്തമാണ് ഇബ്രാഹിംകുഞ്ഞിനുള്ളത്. തെരുവില്‍ തുണിയഴിച്ചോടി ശ്രദ്ധ പിടിച്ചുപറ്റുന്ന പണി ലീഗുകാര്‍ എടുക്കുന്നതിനുപിന്നില്‍ മറ്റെന്തോ ഉണ്ടെന്നും സംശയിക്കണം. ഒരാള്‍ക്ക് കള്ളിനെ ഓര്‍മവരുന്നു. മറ്റൊരാള്‍ 'ഞമ്മന്റെ ഭരണം' പറയുന്നു. ഇതെല്ലാം കേട്ട് പ്രകോപിക്കാനുള്ള ടിക്കറ്റെടുത്ത് ചിലര്‍ പുറത്തുനില്‍പ്പുണ്ട്. അവര്‍ എതിര്‍ത്തുപറയും. വിവാദം കത്തും. രണ്ട് ചേരികള്‍ മത്സരിക്കും- അതിന് രാഷ്ട്രീയനിറം വന്നാല്‍ വെള്ളം കലങ്ങി മത്സ്യബന്ധനം സുഗമമാകും. അതുകൊണ്ടാണ് മറ്റൊരു ഭാഗത്ത്, മാര്‍ക്സിസ്റുകാരേ വരൂ നമുക്ക് ഒന്നിക്കാം എന്ന ശംഖനാദം മുഴങ്ങുന്നത്.

 ഒന്ന് തല ഉയര്‍ത്തി പ്രതികരിക്കാന്‍ കഴിയുന്നില്ലല്ലോ ചെന്നിത്തലയ്ക്കും മാണിസാറിനും. ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്, കോണ്‍ഗ്രസിനോടും കേരള കോണ്‍ഗ്രസിനോടുമാണ്. കളിക്കേണ്ട- കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന്. ക, മ എന്നിങ്ങനെയുള്ള മറുപടികളൊന്നും കേട്ടില്ല; 'അങ്ങനെത്തന്നെ' എന്നല്ലാതെ. ആര്‍എസ്എസ് പറഞ്ഞത് സിപിഐ എമ്മിനോടാണ്- നമുക്ക് ഒന്നിച്ചുനില്‍ക്കാം എന്ന്. മുഖത്തടിച്ചപോലെ മറുപടി കിട്ടി. അതുംകൊണ്ട് ഇങ്ങോട്ടുവരേണ്ട എന്ന്. അതാണ് വ്യത്യാസം. അത് ആരും കാണാതിരിക്കലാണ് മനോരമയുടെ ആവശ്യം.
------------------------
കേരളത്തില്‍ കവിത മരിച്ചെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞപ്പോള്‍ ഇത്രക്കങ്ങ് വിചാരിച്ചില്ല. കണ്ണൂരെങ്ങാണ്ട് ഒരു കവി ക്ഷൌരത്തിന് ചെന്നപ്പോള്‍ കത്തികണ്ട് അത് തന്നെ കൊല്ലാനുള്ള അധിനിവേശ ഗൂഢാലോചനയെന്ന് നിലവിളിച്ചതിനെക്കുറിച്ചാവും എന്നാണോര്‍ത്തത്. കടല്‍ ഇരമ്പുന്നതും കാറ്റ് വീശുന്നതും വണ്ടികള്‍ ഓടുന്നതും സൂര്യന്‍ അസ്തമിക്കുന്നതും തനിക്കെതിരായ ഗൂഢാലോചനയാണെന്ന് എക്സ് കവിക്ക് തോന്നിയപ്പോള്‍ ക്ഷൌരക്കത്രികയുടെ ചിത്രവും കവിയുടെ താടിയും തമ്മിലുള്ള സങ്കലനത്തിന്റെ ദൃശ്യഭംഗി പകര്‍ത്തി മുഖചിത്രമാക്കാനാണ് കോട്ടയത്തെ പ്രസിദ്ധീകരണത്തിന് തോന്നിയത്. അത് കണ്ടപ്പോള്‍ പച്ചക്കുതിര പച്ചക്കഴുതയായോ എന്ന് ആരോ ചോദിച്ചുകേട്ടു.

 എന്‍ എസ് മാധവന്റെ വിഷയം അതല്ല. ഇപ്പോള്‍ കവികള്‍ പത്രക്കാരെപ്പോലെയായി എന്നാണ് അദ്ദേഹം പറയുന്നത്. "ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാ കവികളും ഈ സംഭവത്തെക്കുറിച്ച് കവിതയെഴുതി... ഒരുരുപത്രാധിപര്‍ പറഞ്ഞത് ടി പി ചന്ദ്രശേഖരനെക്കുറിച്ച് തനിക്ക് പ്രതിദിനം 50 കവിതകളെങ്കിലും കിട്ടുന്നുണ്ടെന്നാണ്. എല്ലാ കവിതകളും തുടങ്ങുന്നത് ചന്ദ്രശേഖരന്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞാണ്.'' എന്‍ എസ് മാധവന്‍ നാലാംലോകത്തുതന്നെ നില്‍ക്കുകയാണ്. ഒരു കവിത അച്ചടിച്ച് വന്നുകിട്ടാനുള്ള പ്രയാസമൊന്നും പുള്ളിക്കറിയില്ല. കഥ എഴുതിയാല്‍ പോരാ-ദീപസ്തംഭത്തെ മഹാശ്ചര്യപ്പെടുത്തിയ കഥ വായിക്കുകയും വേണം.
------------------------------------
മുണ്ടൂരിനെ നോക്കി വായില്‍ വെള്ളം നിറച്ച് ഒടുക്കം മുണ്ടൂരിപ്പോയ മാന്യന്മാരില്‍ ഇന്ത്യാവിഷനുമുണ്ട്്. അല്ലെങ്കിലും മുണ്ടൂരുന്ന കലയിലാണവര്‍ക്ക് താല്‍പ്പര്യം. അങ്ങനെ ചില കഥകളിലൂടെയാണല്ലോ വാര്‍ത്താ മാര്‍ക്കറ്റില്‍ വലതുകാല്‍വച്ച് കയറിയത്. മുണ്ടൂരില്‍ 'വിമതപക്ഷത്തിന്' ആശ്വസിക്കാനൊന്നുമില്ല എന്നാണ് അവസാനത്തെ വിഷപ്രയോഗം. ഒപ്പം, "ന്യൂനപക്ഷ സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് സിപിഐ എമ്മിന് വേണ്ടെന്ന് പിണറായി'' എന്ന വാര്‍ത്തയും. അതേവാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ടുചെയ്യുന്നത് ഇങ്ങനെയാണ്: "ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവും പിണറായി നടത്തി. സിപിഎമ്മിനെ ന്യൂനപക്ഷങ്ങളില്‍ നിന്ന് അകറ്റാനായുള്ള പ്രചാരണം ചിലര്‍ നടത്തുകയാണ്.
സിപിഎം മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം ഇവര്‍ ബോധപൂര്‍വം നടത്തുന്നു. ഏതെങ്കിലും ജാതി മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല സിപിഎം പ്രവര്‍ത്തിക്കുന്നത്. ഹൈന്ദവ ഏകീകരണം ആര്‍എസ്എസിന്റെ അജന്‍ഡയാണ്. ഇതിനെ ശക്തമായി എതിര്‍ക്കണം.'' മാതൃഭൂമിയും ഇന്ത്യാവിഷനും തമ്മില്‍ ഇങ്ങനെ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് കഷ്ടമാണ്. ആ സിന്‍ഡിക്കറ്റ് നിലവിലുള്ള കാലമായിരുന്നുവെങ്കില്‍ ഇന്ത്യാവിഷന്റെ മുണ്ട് ഇങ്ങനെ ഊരിപ്പോകുമായിരുന്നുവോ?
--------------------------------
ദൂരെനിന്ന് നോക്കുമ്പോള്‍ പലരും മഹാന്മാരാണെന്ന് തോന്നും. അടുത്തറിഞ്ഞാലാണ് തനിനിറം ബോധ്യമാവുക. നരസിംഹറാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് കരുണാകരന്‍ സ്വന്തം മകനോട് പറഞ്ഞത് അടുത്തറിഞ്ഞ അനുഭവംകൊണ്ടല്ലാതെ തരമില്ല. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയെങ്കില്‍ അതിനുപിന്നില്‍ റാവു എന്നാണ് മുരളീധരന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇതാണ് കോണ്‍ഗ്രസ്. സ്വന്തം പാര്‍ടിയിലെ അന്യഗ്രൂപ്പ് നേതാക്കളെ തകര്‍ക്കാന്‍ ചാരക്കുപ്പായം ഇട്ടുകൊടുക്കും; കൊലയാളിയാക്കും; ആഭാസനാക്കും.
ഇപ്പോള്‍ പൊലീസിനെ വച്ച് വേണ്ടാത്ത പണി സകലതും നടത്തുന്ന തിരുവഞ്ചൂരിനെ ആക്ഷേപിച്ചതുകൊണ്ടൊന്നും വലിയ കാര്യമില്ല. റാവു ഒരു മലയെങ്കില്‍ തിരുവഞ്ചൂര്‍ ഒരു എലിപോലുമല്ല. രേഖകള്‍ ചോര്‍ത്തി ലീഡറുടെ തല പാമോയിലില്‍ മുക്കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. കാര്‍ത്തികേയനെ കാട്ടിലേക്കയച്ച് മന്ത്രിക്കസേര ഉണ്ടാക്കാന്‍ ലാവ്ലിന്‍ കേസിന് അടിത്തറയിട്ടത് തിരുവഞ്ചൂരിന്റെ ചീഞ്ഞ ബുദ്ധിയായിരുന്നു. സ്വന്തക്കാര്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരാളികളെ നേരിടാനുള്ള തറപ്പണികള്‍ക്കാണോ പഞ്ഞം. താനിരിക്കുന്ന കൊമ്പ് കോണ്‍ഗ്രസിന്റേതാണെന്ന് മുരളിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. എന്തുചെയ്യാം- കപടലോകത്തില്‍ ഒരാത്മാര്‍ഥ ഹൃദയമുണ്ടായിപ്പോയി.

Sunday, September 23, 2012

പണം കായ്ക്കുന്ന മരം

പണമെന്നുള്ളത് കൈയില്‍ വരുമ്പോള്‍ ഗുണമെന്നുള്ളത് ദൂരത്താകുമെന്നാണ്. "പണം കണ്ടാലേ പണംവരൂ; പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേല്‍ കൊള്ളൂ". "പണംപാഷാണം, ഗുണംനിര്‍വാണം", "പണംപെരുത്താല്‍ ഭയംപെരുക്കും" എന്നിങ്ങനെ ചൊല്ലുകളുണ്ട്. പണമാണ് സകലതും. പൊന്നും പണവും കായ്ക്കുന്ന മരങ്ങളുടെ ചരിത്രം ചരിത്രാതീതകാലം മുതല്‍ വാമൊഴിയായി പ്രചാരത്തിലുണ്ട്. പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കുചാഞ്ഞാല്‍ മുറിച്ചുമാറ്റണം എന്നും പണ്ടുകാലത്ത് നിയമമുണ്ട്. പണംകായ്ക്കുന്ന കാട്ടിനകത്തുനില്‍ക്കുമ്പോള്‍ മരം കാണാത്തതാണു പ്രശ്നം.

മന്‍മോഹന്‍ജി ഓക്സ്ഫോഡില്‍ പഠിക്കാന്‍ പോയകാലത്തെ കോണ്‍ഗ്രസ് നല്ല കര്‍ഷകപ്പാര്‍ടിയായിരുന്നു. ജയ് ജവാന്‍ എന്നു പറഞ്ഞയുടനെ ജയ് കിസാന്‍ എന്നു മുരളും. അന്നാണ് പണത്തിന്റെ വിത്തുകള്‍ എവിടെനിന്നൊക്കെയോ സംഘടിപ്പിച്ച് നട്ടുനോക്കിയത്. ആദ്യം വളര്‍ന്നത് ജീപ്പ് മരമാണ്. ആ വിത്ത് നട്ടുനച്ച് വളര്‍ത്തി എണ്‍പതുലക്ഷം രൂപയുടെ വിളവെടുത്തയാളെ ആദരിച്ച് മന്ത്രിയാക്കി കോണ്‍ഗ്രസ് കര്‍ഷകസ്നേഹം പ്രഖ്യാപിച്ചു. 57ല്‍ കൃഷ്ണമാചാരിയുടെ ധനമന്ത്രിസ്ഥാനം തെറിപ്പിച്ചെങ്കിലും മുന്ധ്ര എന്നയിനം മരം കോണ്‍ഗ്രസിനെ കുംഭകോണപ്പാര്‍ടി ആക്കി വളര്‍ത്തി. നാടന്‍ വിത്തിനങ്ങളെക്കാള്‍ സങ്കരയിനത്തിനാണ് പ്രത്യുല്‍പ്പാദനശേഷി എന്ന് നെഹ്റു മനസസ്സിലാക്കിയിരുന്നുവെങ്കിലും കൊച്ചുമകനാണ് പ്രാവര്‍ത്തികമാക്കിയത്. സ്വീഡന്‍ ജനുസ്സായ ബൊഫോഴ്സ് എന്ന ചെടി കപ്പലില്‍ കൊണ്ടുവന്ന് താമരക്കുളത്തില്‍ നട്ട രാജീവനയനന്‍ 40 കോടി രൂപയുടെ വിളവെടുപ്പാണ് നടത്തിയത്. കുളത്തില്‍നിന്ന് അത്ഭുതകരമായി വളര്‍ന്നു പന്തലിച്ച ബൊഫോഴ്സ് മരം 89 ല്‍ ചാഞ്ഞ് കോണ്‍ഗ്രസിന്റെ മോന്തായത്തില്‍ വീണു. വന്മരം വീണപ്പോള്‍ ഭരണം പോയി. ഇപ്പോഴും ആ മരത്തിന്റെ വേരുകള്‍ നശിക്കാതെ അടിത്തറയ്ക്കുള്ളിലുണ്ട്.

ആയിടയ്ക്ക് കര്‍ഷകശ്രീ അവാര്‍ഡ് കിട്ടിയത് സുഖ്റാം എന്ന കര്‍ഷകസുഹൃത്തിനാണ്. സ്വന്തമായി പരീക്ഷിച്ച് കണ്ടെത്തിയ വിത്തിനങ്ങളിലൊന്ന് നട്ട് ആ ചങ്ങാതി വലിയൊരു ഫലവൃക്ഷം തന്നെ വളര്‍ത്തി. ഗിന്നസ് റെക്കോഡിനു പറ്റിയ വളര്‍ച്ച; നിറയെ പൂവും കായും. അതില്‍നിന്ന് പറിച്ചെടുത്ത് നോട്ടായും പൊന്നായും കിടക്കയിലും കക്കൂസിലും നിറച്ചിട്ടും സുഖ്റാമിന് സുഖംതോന്നിയില്ല. ഏതാനും വെട്ടിനിരത്തല്‍ വീരന്മാരുടെ ആക്രമണത്തില്‍ മരം നിലംപൊത്തുകയും കര്‍ഷകശ്രീ സന്താപവിവശനായി തിഹാര്‍ ജയിലില്‍ ശിഷ്ടകാലം കിടന്നുറങ്ങിയതും അനന്തരം.

സാധാരണ വളക്കൂറുള്ള മണ്ണിലാണ് ചെടി നടുന്നത്. കടപ്പുറത്തു നട്ടാലും അത്ഭുതസിദ്ധി കാണിക്കുന്ന പ്രത്യേകയിനം മരം ഇടക്കാലത്ത് കണ്ടെത്തി. ആ അപൂര്‍വ കണ്ടുപിടിത്തം യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്കായാണ് മന്‍മോഹന്‍ജിയുടെ പാര്‍ടി സമര്‍പ്പിച്ചത്. മുംബൈ നഗരപ്രാന്തത്തില്‍, അറബിക്കടലിനെ സാക്ഷിനിര്‍ത്തി കോണ്‍ഗ്രസ് നട്ട ആദര്‍ശമരം മുപ്പത്തിയൊന്നുനിലവരെ ഉയര്‍ന്നുവളര്‍ന്നു. ആ മരത്തില്‍ ആയിരത്തിന്റെ ഗാന്ധിത്തലയുള്ള ആയിരക്കണക്കിന് കെട്ടുകള്‍ കായ്ച്ചു.

ആദ്യം സാമ്പ്രദായിക കൃഷിരീതിയായിരുന്നു. 91നുശേഷമാണ് മാറ്റംവന്നത്. പലഭാഷാപണ്ഡിതനായ റാവുജിയും ലോകബാങ്ക് പഠനം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ജിയും കാര്‍ഷികരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് സംയുക്തമായി നേതൃത്വം നല്‍കി. ആധുനിക കൃഷിരീതികള്‍ ആഗോളവല്‍ക്കരണ ശൈലിയില്‍ പരീക്ഷിച്ചു. ഐഎംഎഫ് വിത്ത്, അമേരിക്കന്‍ വളം, കോണ്‍ഗ്രസിന്റെ ജലസേചനം. പെട്രോള്‍ വിലപോലെയാണ് മരങ്ങള്‍ കുതിച്ചുവളര്‍ന്നത്. പലയിനങ്ങളാണെങ്കിലും എല്ലാം ഒന്നിനൊന്നു മെച്ചം. അതിനുശേഷം ഇന്നുവരെയുള്ള കണക്കെടുക്കുമ്പോള്‍ ഏതാണ്ട് നൂറുലക്ഷം കോടി രൂപയുടെ വിളവെടുപ്പെങ്കിലും ഉണ്ടായി എന്നു കണക്കാക്കണം.

റാവുജി സ്പോണ്‍സര്‍ചെയ്ത ഹര്‍ഷദ്മേത്തയുടെ ഓഹരി മരത്തില്‍ 5000 കോടി, പഞ്ചസാരച്ചെടി ഇറക്കുമതിചെയ്ത് നടത്തിയ കൃഷിയില്‍ 650 കോടി, പലവക കൃഷിക്ക് വളം വന്ന വകയില്‍ 1300 കോടി, സുഖ്റാമിന്റെ വിളവെടുപ്പായ 1500 കോടി, മുങ്ങിക്കപ്പല്‍ കൃഷിയില്‍ 18,978 കോടി, പട്ടാളക്കാരുടെ റേഷന്‍ മൂന്നാംവിളയായി കൃഷിചെയ്ത 5000 കോടി, നാട്ടില്‍വേണ്ടാത്ത അരി കയറ്റുമതിചെയ്ത വകയില്‍ 2500 കോടി, ഒറീസയില്‍ ഖനിയില്‍ വിത്തിട്ട് വിളയിച്ച 7000 കോടി, ടുജി സ്പെക്ട്രം വന്നപ്പോള്‍ കോടിയുടെ കണക്ക് കൂടി, 1.76 ലക്ഷത്തിലെത്തി. കല്‍ക്കരി വിളവെടുപ്പില്‍ 1.86 ലക്ഷം കോടിയായി റെക്കോഡും സൃഷ്ടിച്ചു.

ഇത്രയും പണം മരങ്ങളില്‍ കായ്ച്ചിട്ടും മന്‍മോഹന്‍ജി മരമേ കാണുന്നില്ല; നാട്ടിലെ മുന്തിയ ഇനം മരങ്ങളില്‍നിന്ന് പറിച്ചെടുത്ത് ചാക്കിലാക്കി വിദേശത്തുകൊണ്ടുപോയതിന്റെ കണക്ക് ഓര്‍ക്കുന്നുമില്ല. അസൂയാലുക്കള്‍ അതിനെ കള്ളപ്പണമെന്ന് വിളിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അതിലും ഗാന്ധിജിയുടെ ഒറിജിനല്‍ തലതന്നെയാണ്. സ്വിസ്ബാങ്കില്‍ ഇന്ത്യയിലെ വിളവെടുപ്പുകാര്‍ കൊണ്ടുപോയി സുരക്ഷിതമാക്കിവച്ച പണം രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 13 ഇരട്ടി വരും. എന്നിട്ടും ചില വിഡ്ഢികള്‍ പറയുന്നത്, ഇന്ത്യ ദരിദ്രരാജ്യം എന്നാണ്. നാട്ടില്‍ വിളവെടുത്ത് പ്രത്യേക വിമാനത്തില്‍കയറ്റി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കൊണ്ടുപോകുന്ന മഹാന്മാരുടെ ബുദ്ധിമുട്ട് ആരും കാണുന്നില്ലെന്നതാണ് മഹാകഷ്ടം. നികുതി അടയ്ക്കാതെയും കണക്കില്‍പ്പെടുത്താതെയും 26,60,876 കോടിരൂപ വിദേശത്തെ ബാങ്കുകളില്‍ കൊണ്ടുപോയി കൂട്ടിവച്ച് ഇന്ത്യയെ സമ്പന്നരാഷ്ട്രമാക്കിയവര്‍ക്ക് പത്മവിഭൂഷണെങ്കിലും കൊടുക്കേണ്ടതാണ് മര്യാദ. അതുചെയ്യിക്കാതെ ത്യാഗീവര്യന്മാരെ ആക്ഷേപിക്കുന്നവര്‍ മാര്‍ക്സിസ്റ്റക്രമികള്‍തന്നെ. അക്രമത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ തല ഉയര്‍ത്തേണ്ട കാലം അതിക്രമിച്ചു.

അമ്പതുകോടി ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ ഒരു മരത്തിന്റെയും തണലില്ല എന്ന് ചിലര്‍ കള്ളംപറയുന്നുണ്ട്. അമ്പതുകോടിയില്‍ കുറെപ്പേര്‍ കല്‍ക്കരിഖനിയിലും തോട്ടങ്ങളിലും സുഖജീവിതം നയിക്കുന്നുണ്ട്. 22 രൂപ 40 പൈസ ഒരു ദിവസം കിട്ടിയാല്‍ അവര്‍ സമ്പന്നരാണ്. അത്തരക്കാര്‍ക്ക് കൂടുതല്‍ പണം ആവശ്യമില്ല. അങ്ങനെ അധികംവരുന്ന പണം സ്വരൂപിച്ച് സ്വിസ് ബാങ്കില്‍ സൂക്ഷിക്കുന്നതല്ലേ യഥാര്‍ഥ രാജ്യസ്നേഹം? കോട്ടയത്തെ റബര്‍ കുടുംബത്തിലെ ഒരു കൃഷിക്കാരന്‍ ജര്‍മനിയിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ തിളങ്ങുന്നത് അത്തരം ത്യാഗസുരഭിലമായ കൃഷിരീതിയുടെ വിജയമാണ്. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരിപ്പാടം- ഏറ്റവും പുതിയ അത്യുല്‍പ്പാദന വിത്തുകള്‍ ഇവയാണ്. വെറുതെ നട്ടാല്‍മതി. വെള്ളവും വേണ്ട വളവും വേണ്ട. തനിയെ വളര്‍ന്നു കായ്ച്ചുകൊള്ളും.

കാര്‍ഷികരംഗത്തെ പുത്തന്‍ രീതികളെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ് മരത്തില്‍ സബ്സിഡി കായ്ക്കണം, അതുമുഴുവന്‍ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് എറിഞ്ഞുകൊടുക്കണം എന്നൊക്കെ ചിലര്‍ പുലമ്പുന്നത്. അതിനെയാണ് മന്‍മോഹന്‍ജി കണക്കിന് കളിയാക്കിയത്. മൊബൈല്‍ഫോണ്‍ സൈലന്റ് മോഡിലിടുമ്പോള്‍ "മന്‍മോഹന്‍ മോഡിലാണ്" എന്ന് പറഞ്ഞാല്‍ മതി എന്ന് അമേരിക്കന്‍ സായ്പ് കളിയാക്കിയില്ലേ. ആ മോഡ് ഒരു മൂഡ് വന്നാല്‍ ലൗഡ് സ്പീക്കറാകും എന്ന് സിങ്ജി തെളിയിച്ചു. ഇന്ത്യക്കാര്‍ അഭിമാനിക്കുകയാണ് വേണ്ടത്. നന്നായി പുത്തന്‍നോട്ട് കായ്ക്കുന്ന മരമൊക്കെയുണ്ട്. അത് മതിലിനകത്തേയുള്ളൂ. അയ്യായിരം കോടിയുടെ നികുതിയിളവായും കല്‍ക്കരിപ്പാടമായും കൃഷ്ണ- ഗോദാവരി തടമായുമൊക്കെ അര്‍ഹതപ്പെട്ടവര്‍ക്കേ അതിലെ പഴങ്ങള്‍ നല്‍കുള്ളൂ. അല്ലാതെ ബിപിഎല്‍ സമ്പന്നന്മാര്‍ക്കും എപിഎല്‍ എമ്പോക്കികള്‍ക്കും ധൂര്‍ത്തടിക്കാനുള്ള പണം കായ്ക്കുന്ന മരമൊന്നും നാട്ടിലില്ല എന്നാണ് സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിജി പറഞ്ഞത്. അതാണ് ശരി.

*
ഹസ്സനെ കുറ്റം പറയരുത്. അദ്ദേഹം ഒന്നും ഒളിച്ചുവച്ചിട്ടില്ല. എന്താണ് തൊഴില്‍ എന്ന ചോദ്യത്തിന് സത്യസന്ധമായി ബിസിനസ് എന്നുത്തരം നല്‍കി. രാഷ്ട്രീയം കച്ചവടമാണ് എന്ന് തുറന്നുപറഞ്ഞ ഒരാളെ, ഏതാനും സ്ത്രീകളുടെ പേരില്‍ കുറച്ചു കോടികള്‍ കൈകാര്യംചെയ്ത കുറ്റത്തിന് ദ്രോഹിക്കുന്നതിനെ മഹാദ്രോഹമെന്നേ പറയേണ്ടൂ. വെറുതെ ഇങ്ങനെ ദ്രോഹിച്ചാല്‍, മമത ബാനര്‍ജി പറഞ്ഞതുപോലെ, കടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹസ്സന്‍ ചീറ്റുകയെങ്കിലുംചെയ്യും, തീര്‍ച്ച.

Sunday, September 16, 2012

ഫോക്സ്‌വാഗണ്‍ ട്രാജഡി

എഴുതുമ്പോള്‍ വോക്സ് എന്നാണെങ്കിലും വായിക്കുമ്പോള്‍ ഫോക്സ് ആണ്. വെറുതെ കേട്ടാല്‍ കുറുക്കനാണെന്ന് തോന്നും. ഒന്നാംതരം ജര്‍മന്‍ ഇനമാണ്. കൃത്യമായി പറഞ്ഞാല്‍ അഡോള്‍ഫ് ഹിറ്റ്ലറിന്റെ സന്തതി. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിക്കാര്‍ക്ക് വിലകുറഞ്ഞ കാര്‍ ലഭ്യമാക്കാന്‍ തുടങ്ങിയ കമ്പനി പിന്നെപ്പിന്നെ വളര്‍ന്ന് ലോകത്താകെ വ്യാപിച്ചു. അതിനെ ഇങ്ങ് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ഇപ്പോഴെങ്കിലും ഉമ്മന്‍ചാണ്ടിക്ക് തോന്നിയത് നല്ലതുതന്നെ. രണ്ടായിരം കോടിയുടെ ഫാക്ടറി, അതിന് ചുറ്റും ടൗണ്‍ഷിപ്പ്, ഇറങ്ങിവരുന്ന കൂറ്റന്‍ കാറുകള്‍- ഹൊ! എന്തൊക്കെയാണ് കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കൊണ്ടുവരാന്‍ ഒരുങ്ങിയത്. മൂന്നു കുഞ്ഞുങ്ങളുടെ ഭരണം കൊച്ചുകേരളത്തെ കുഞ്ഞുകേരളമാക്കി ഉയര്‍ത്തി എന്നാണ് ഏതോ പണ്ഡിതന്‍ പറഞ്ഞുകളഞ്ഞത്. അതില്‍ ഒരു കുഞ്ഞിന്- കുഞ്ഞുമാണിക്ക് ഈ രക്തത്തില്‍ പങ്കില്ല. പങ്കുവയ്പില്‍ ആ കുഞ്ഞിനെ അടുപ്പിച്ചില്ല. അതിന്റെ കുഴപ്പം വരാനിരിക്കുന്നതേയുള്ളൂ.
വാഗണ്‍ ട്രാജഡി എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ ഫോക്സ് വാഗണ്‍ ട്രാജഡിയാണ്. വരാമെന്നു പറഞ്ഞിട്ടും വരാതിരിക്കുന്ന ഫോക്സ് വാഗണ്‍. 2000 കോടി രൂപയുടെ എന്‍ജിന്‍ അസംബ്ലിയൂണിറ്റ് വരുമെന്ന് മനോരമ പെരുമ്പറകൊട്ടിയാണ് നാട്ടുകാരെ അറിയിച്ചത്. കോട്ടയത്തെ പത്രക്കുട്ടിച്ചായന് ജര്‍മന്‍ഭാഷ വശമില്ല. പക്ഷെ, ജര്‍മന്‍ കമ്പനിക്കാര്‍ക്ക് റബര്‍മലയാളം നന്നായി അറിയാം. അച്ചായന്റെ വാര്‍ത്ത കണ്ട് ഞെട്ടിയ കമ്പനിക്കാര്‍ അടച്ച കണ്ണ് തുറക്കുംമുമ്പേ ചോദിച്ചത് ഏത് കേരളം, എന്ത് എമര്‍ജിങ് എന്നാണ്. കൊച്ചിയില്‍ കോട്ടിട്ടവരും അല്ലാത്തവരുമായ കുറെ പൂച്ചകളെ ഇരുത്തി ഭൂമിക്കച്ചവടം നടത്തുന്ന കാര്യം അവര്‍ അറിഞ്ഞിട്ടേയില്ലപോലും. കല്യാണം നിശ്ചയിച്ചത് വരന്‍ അറിഞ്ഞിട്ടില്ല എന്ന്.
രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് നുണ പറയുന്ന ശീലം തീരെയില്ല. നിയമസഭയിലും പത്രസമ്മേളനത്തിലും പ്രസംഗവേദിയിലും മാത്രമേ ആ നാവില്‍ നുണ കളിയാടാറുള്ളൂ. പത്രസമ്മേളനത്തില്‍ നുണ പറയുമെങ്കിലും അതുകഴിഞ്ഞയുടനെ ചോദ്യകര്‍ത്താവിനെ സ്വകാര്യം വിളിച്ച് സത്യംപറയും. അങ്ങനെ യുധിഷ്ഠിരന്‍പോലും ചെയ്തിട്ടുണ്ട്. അതൊരു കുറ്റമല്ല. ജ്യോതിശാസ്ത്രപ്രകാരം ശനിയുടെ അപഹാരം ചെന്നിത്തലയുടെ രൂപത്തില്‍ ഉച്ചസ്ഥായിയിലാണ്. അതുകൊണ്ടാണ്, ഒരു ദുര്‍ബലനിമിഷത്തില്‍ രണ്ടായിരം കോടി രൂപ ജര്‍മനിക്കാര്‍ കൊണ്ടുവരുമെന്ന് പറഞ്ഞുപോയത്. അല്ലെങ്കിലും മഹാപാതകമൊന്നും ചെയ്തിട്ടില്ല. കമ്പനിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ വന്നതാണ്. കേരളത്തിലെങ്ങാനും അല്‍പ്പം ഭൂമികിട്ടുമോ എന്ന് അവര്‍ ചോദിച്ചതുമാണ്. എന്തിനാണ് ഭൂമി എന്ന് തിരിച്ചു ചോദിച്ചു. കുറെ യൂറോ കൈയിലുണ്ട്, ഒരു ഫാക്ടറി വച്ച് രസിക്കാനാണെന്ന് മറുമൊഴി. കൊച്ചിവഴി പോകുന്ന രണ്ടു കോട്ടുകാര്‍ കയറിവന്ന് ഇവിടെ ഭൂമി ഉണ്ടോ എന്ന് ചോദിച്ചതുതന്നെ വലിയ കാര്യമല്ലേ. അവര്‍ വെറും രണ്ടായിരം കോടിയുടെ പദ്ധതികൊണ്ടുവന്നു എന്ന് പ്രഖ്യാപിച്ചതില്‍ എന്താണ് തെറ്റ്? പണ്ട് ജിമ്മിന്റെ കാലത്ത് തിരുവനന്തപുരംമുതല്‍ കൊച്ചിവരെ നീളുന്ന സൂപ്പര്‍ തുറമുഖം വരുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ പുളുവടിയെന്ന് പരിഹസിച്ചിട്ടില്ലേ ഈ പ്രതിപക്ഷം. ആ പദ്ധതി ഇന്നും അങ്ങനെ ഒരു സുന്ദര സുരഭില സ്വപ്നമായി നില്‍ക്കുന്നില്ലേ.

ചുറ്റിലും അസൂയക്കാരാണ്. എമര്‍ജിങ് കേരള ശരിക്കും ഒരു അടിച്ചുമാറ്റല്‍ പ്രസ്ഥാനമെന്ന് പറയുന്നുണ്ട്. ചിറകടിച്ച് പറക്കുന്ന പക്ഷിയെയുംകൊണ്ടാണ് ഉമ്മന്‍ചാണ്ടി സംഗമത്തിന് വന്നത്. ആ പക്ഷിയുടെ ചിത്രംതന്നെ അടിച്ചുമാറ്റിയതാണത്രെ. വെറുമൊരു ചിത്രം അങ്ങനെ അടിച്ചുമാറ്റുന്നതില്‍ എന്താണ് തെറ്റ്? ജിനാ റോസ് മൈക്കിള്‍ എന്ന ചിത്രകാരി വരച്ചതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് എത്രവേണമെന്ന് ചോദിച്ചു; ആവശ്യപ്പെട്ടത് കൊടുത്തു. അവര്‍ വരച്ചത് പച്ചപ്പക്ഷിയെയായിരുന്നു. എല്ലാം പച്ചയില്‍ മുക്കുന്നു എന്നാണല്ലോ പരാതി. പച്ചപ്പക്ഷിയെ നീലയാക്കിയതിലെ മഹത്വം എന്തേ ആരും കാണുന്നില്ല? എന്നിട്ടും കൗശലക്കാരനാണെന്ന് വിളിക്കുന്നത് കഷ്ടംതന്നെ. ലീഗിന് കീഴടങ്ങുന്നുവെന്ന് പരാതി പറയുന്നവര്‍തന്നെ, തങ്ങള്‍ ഹരിതരാഷ്ട്രീയക്കാരാണെന്ന് വീമ്പടിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഹരിതരാഷ്ട്രീയമാണ് ലീഗിന്റെ പച്ചക്കൊടിയില്‍ എന്ന് മനസിലാകാത്ത മണ്ടന്മാര്‍. അവരാണിപ്പോള്‍ എമര്‍ജിങ് കേരളയില്‍ പിടിച്ച് അതിനെ ഫോക്സ് വാഗണ്‍ ട്രാജഡിയാക്കുന്നത്. കൗശലം അതിരുവിടുമ്പോള്‍ കൗശലക്കാരനെ കുറുക്കനെന്ന് വിളിക്കും. ഫോക്സ് മുഖ്യമന്ത്രി എന്ന വിളി പ്രചാരത്തിലില്ല. അഥവാ ആരെങ്കിലും അത് വിളിച്ചാല്‍ കുറുക്കന്മാര്‍ സംഘടിച്ച് സെക്രട്ടറിയറ്റ് നടയില്‍ ഓരിയിടും.

*

അമേരിക്കന്‍ ആണവകരാര്‍ വന്നപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ എതിര്‍ത്തു. എതിര്‍ക്കുന്നവര്‍ക്ക് വട്ടാണ് എന്ന് അച്ചായന്റെ ഗായക സംഘം പാടി. പതിനായിരം മെഗാവാട്ടിന്റെ റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാന്‍ മന്‍മോഹന്‍ജി കരാര്‍ ഒപ്പിട്ടപ്പോള്‍ ആണവ വൈദ്യുതി ഇന്ത്യാ മഹാരാജ്യത്തെ വെളിച്ചത്തില്‍ കുളിപ്പിക്കുമെന്ന മധുരിതഗാനം അലയടിച്ചു. പാട്ടിന്റെ താളത്തില്‍ നൃത്തം മുറുകി. അമേരിക്കന്‍ റിയാക്ടര്‍കൊണ്ട് അപകടമുണ്ടായാല്‍ അതിന് അമേരിക്കക്കാര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്നുകൂടി കല്‍പ്പിച്ചു, അതോടെ യുപിഎസര്‍ക്കാര്‍. ആണവ കരാറും റിയാക്ടറും വന്നില്ലെങ്കില്‍ ഇന്ത്യ ഇരുട്ടിലാകുമെന്ന് മനോരമ വിലപിച്ചു. കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തെ "തകരച്ചെണ്ടക്കോല"മാക്കി. ഇന്നിതാ മനോരമ കുടുംബസമേതം കൂടംകുളത്ത് കടല്‍സത്യഗ്രഹത്തിന് പോകുന്നുപോലും. ഉദയകുമാര്‍ മഹാനായ സമരനേതാവുപോലും.

കൂടംകുളത്തെ പരിപാടി 1989ല്‍ സോവിയറ്റ് യൂണിയന്റെ കാലത്ത് തുടങ്ങിയതാണ്. പണം ഏറെ ചെലവിട്ടു, പണിയേറെ നടന്നു. ഇപ്പോഴാണ് ബോധോദയം വരുന്നത്. ഇക്കാര്യത്തില്‍മാത്രം മന്‍മോഹന്‍സിങ് പറഞ്ഞിട്ടും മനോരമയ്ക്ക് വിശ്വാസംവരുന്നില്ല. പതിനയ്യായിരം കോടി രൂപ ചെലവാക്കി പണി പൂര്‍ത്തിയാക്കുംവരെ ഇല്ലാത്ത വികാരം പതിനൊന്നാം മണിക്കൂറില്‍ പറന്നുയരുന്നു. ജനങ്ങള്‍ ആകെ ഭയത്തിലാണ്. ജപ്പാനില്‍ സുനാമി അടിച്ചുകയറിയപ്പോള്‍ ആണവ നിലയങ്ങള്‍ തകര്‍ന്നത് കണ്ട് പേടിച്ചവര്‍ക്ക് സ്വന്തം നാട്ടില്‍ അങ്ങനെയൊന്ന് വരാതിരിക്കാനാണ് നിര്‍ബന്ധമുണ്ടാവുക. സമരം ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ ഭീതി മാറ്റണം. സുരക്ഷ ഉറപ്പാക്കണം. അത് ബോധ്യപ്പെടുത്തുകയും വേണം. അതിന് പകരം സമരം അടിച്ചമര്‍ത്താനൊരുങ്ങി ഒരു ഭാഗം. കത്തുന്ന തീയില്‍ എണ്ണയൊഴിക്കാന്‍ മറുഭാഗം. മനോരമ രണ്ടാമത്തെ ഭാഗത്താണ്. അമേരിക്കന്‍ ആണവകരാറിന് സിന്ദാബാദ് വിളിച്ചവര്‍ക്ക് കൂടംകുളത്ത് സമരവീര്യം തിളച്ചുമറിയുന്നുപോലും. അമേരിക്കയില്‍നിന്ന് വരുന്ന പണം എവിടേക്കാണ് പോകുന്നതെന്ന് പരതിപ്പിടിക്കേണ്ട നേരമായി. അമേരിക്ക, സിഐഎ, ഐഎസ്ഐ, മൊസാദ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനോരമയ്ക്ക് എന്തു വികാരമാണുണ്ടാവുക എന്നും പരിശോധിക്കണം.

*
നെല്ലെന്തിന്, മലയാളി ഗോതമ്പുണ്ട വിഴുങ്ങിയാല്‍പോരേ എന്ന് ആസൂത്രണകമീഷന്റെ സര്‍ദാര്‍ജി ചോദിക്കാഞ്ഞത് ഭാഗ്യം. ഇപ്പോള്‍ ജയിലുകളില്‍ ഗോതമ്പുണ്ടയില്ല. ചപ്പാത്തിയാണ്. പഞ്ചാബില്‍നിന്ന് ഗോതമ്പ് വരും, ജയിലുകളില്‍ ചപ്പാത്തിയാകും- കേരളം ഭക്ഷ്യസമൃദ്ധിയില്‍ പുളകിതമാകും. ആയതിനാല്‍ കുട്ടനാടും പാലക്കാടും വില്‍പ്പനയ്ക്ക് വയ്ക്കാം എന്നാണ് ആധുനിക സാമ്പത്തിക സിദ്ധാന്തം.

Monday, September 3, 2012

വെട്ടുകിളി- വെട്ടുസാഹിത്യശല്യം

വെട്ടുകിളിയില്‍ കിളിയില്ല-വെട്ടേ ഉള്ളൂ. പുല്‍ച്ചാടി ഇനങ്ങളെയാണ് വെട്ടുകിളിയെന്ന് വിളിക്കുന്നത്. അനുകൂല പരിസ്ഥിതിയില്‍ പെട്ടെന്ന് വംശവര്‍ധന നടത്തുന്ന ഇവ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ആക്രമണസ്വഭാവത്തോടെ ഒരുമിച്ച് വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളും തിന്നുതീര്‍ക്കും. പുതിയ കാലത്ത് അതിനെയും ഹരിതരാഷ്ട്രീയമെന്ന് വിളിക്കും. നാടാകെ ലീഗിന്റെ ഹരിത രാഷ്ട്രീയം അരങ്ങുതകര്‍ക്കുമ്പോള്‍ ഏതാനും എംഎല്‍എമാര്‍ ബദല്‍ പച്ചക്കുപ്പായം ഇടുന്നതുപോലെയല്ല ഇത്. വെട്ടുകിളിക്ക് വലുപ്പം കുറയുമെങ്കിലും ഉശിര് കൂടുതലാണ്. 15 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള ആക്രമണകാരികളായ ചിലയിനം വെട്ടുകിളികള്‍, ഭൂപ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നാശങ്ങളുണ്ടാക്കിയശേഷം അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പിന്‍കാലുകള്‍ വലുതായതിനാല്‍ ചാടി രക്ഷപ്പെടാനും കാലുമാറാനും ഇവയ്ക്ക് എളുപ്പമാണ്. കൂട്ടംകൂടി ജീവിക്കുമ്പോള്‍ ശരീരഘടന, ധര്‍മം, പെരുമാറ്റം എന്നിവയ്ക്ക് തലമുറകളിലൂടെ മാറ്റംവരുത്താന്‍ ഇവയ്ക്ക് കഴിവുമുണ്ട്. അതോടെ എന്തും വെട്ടിവിഴുങ്ങാന്‍ കഴിവുള്ള ഒരുകൂട്ടമായി മാറും. ആവാസവ്യവസ്ഥയില്‍ ആവശ്യത്തിന് പച്ചപ്പും അനുകൂലമായ ഊഷ്മാവ്, ഈര്‍പ്പം, ചാനല്‍ അവസരം, ലേഖനത്തെ കുളിപ്പിച്ചുകിടത്താനുള്ള കടലാസ് എന്നിവയും ലഭ്യമാകുമ്പോള്‍ വംശവര്‍ധന അതിവേഗത്തിലാകുകയും ഭൂവിഭാഗങ്ങള്‍ തന്നെ തിന്നുനശിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ പലേടത്തും വെട്ടുകിളി ശല്യം രൂക്ഷമാണെന്ന് വാര്‍ത്തയുണ്ട്.

വെട്ടുകിളികളെക്കുറിച്ച് പറഞ്ഞപ്പോഴാണ്, സമാനസ്വഭാവത്തിലുള്ള മറ്റൊരുതരം ജീവികളെ ഓര്‍മ വന്നത്. അതും അനുകൂല കാലാവസ്ഥയില്‍ വംശവര്‍ധന ഉത്സവമാക്കുന്ന ഇനമാണ്. ബീജസങ്കലനവും സന്നിവേശവും അതിവേഗം നടക്കും. പ്രജനത്തിന്റെ ആദ്യഘട്ടത്തില്‍, "ഇനി ഞാന്‍ സിപിഎമ്മിന് ഒപ്പമില്ല", "സംഘടനയാണ് പ്രശ്നം", "അല്ല, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല", "റിബലുകള്‍ക്ക് റെഡ് സല്യൂട്ട്" എന്നൊക്കെ അര്‍ഥമുള്ള ശബ്ദമുണ്ടാക്കും. ചീവീടിന്റെ ഒച്ചയോട് സാമ്യമുള്ളതായതിനാല്‍ അര്‍ഥം പെട്ടെന്ന് വ്യക്തമായില്ലെന്നു വരും. കൂട്ടത്തോടെ പറന്നുവന്ന് സര്‍വം തിന്ന് മുടിച്ചുകളയുമെന്ന കാര്യത്തില്‍ മാത്രം അര്‍ഥശങ്കയില്ല.

"നീയെരിച്ചതില്‍ പിന്നെയല്ലോ തീയെരിച്ചതസ്സാധുവിന്‍ മാടം"എന്ന തരത്തിലുള്ള ആത്മവിചാരണയൊന്നും ആധുനികോത്തര വെട്ടുകിളികളില്‍ നിന്നുണ്ടാകില്ല. അവയ്ക്ക് പുരോഗമനവാദിയുടെയും സഹൃദയന്റെയും മാന്യന്റെയും വര്‍ണക്കുപ്പായങ്ങളുണ്ട്. മാതൃഭൂമിയുടെയും മാധ്യമത്തിന്റെയും മനോരമയുടെയും ഇന്ത്യാ ടുഡെയുടെയും പഞ്ഞിമെത്തകളുണ്ട്. ആദര്‍ശവാനെന്ന നാട്യംകൊണ്ടു മറയ്ക്കുന്ന അസാന്മാര്‍ഗിയുടെ സ്വത്വമുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനുള്ള പാഷാണവാക്കുകള്‍ ചിറകിനടിയില്‍ വേണ്ടതിലേറെയുണ്ട്. ഇത്തരം വെട്ടുകിളികളെ മുട്ടി വഴിനടക്കാനാകുന്നില്ലെന്നതാണ് മാവേലി വരുന്നതിനുമുമ്പും പിമ്പുമുള്ള കേരളത്തിന്റെ വിശേഷം. മാവേലിയോടൊപ്പം മലയാളത്തെ പുഷ്ടിപ്പെടുത്താനിറങ്ങിയ ഇന്ത്യാ ടുഡെയുടെ വിശേഷാല്‍ലക്കം കണ്ടപ്പോഴാണ്, വെട്ടുകിളികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശതമന്യുവിന് ബോധ്യമായത്.
കുരുടന്മാര്‍ ആനയെ കാണാന്‍ പോയ കഥയും പാട്ടുമെല്ലാം പഴകിപ്പോയി. ഇപ്പോള്‍ കുരുടന്മാരുടെ സിദ്ധാന്തങ്ങള്‍ക്ക് വലിയ വിലയാണ്. സാഹിത്യം ഡാന്യൂബിനെ സാക്ഷിയാക്കിയും എഴുതിക്കാം; പൂജ്യങ്ങള്‍ കൂടുതലുള്ള ചെക്കുകൊടുത്തും എഴുതിക്കാം. ചെക്ക് വേണമെങ്കില്‍ "വെട്ടുവഴി" എന്ന കവിത വായിക്കുകയോ "വെട്ട്, വെട്ട്" എന്ന് 51 വട്ടം ഉരുവിടുകയോ വേണം. വെട്ടുസാഹിത്യത്തിന്റെ കാലമാണ്. മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ കഴുത്തില്‍ തന്നെ വെട്ടണം. വെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാര്‍ക്സിസ്റ്റുകാരന്‍ എഴുതിയ കവിതയെ വെട്ടിയാലും മതി. അങ്ങനെ വെട്ടിയ ഒരു ഗോയങ്കെ നായര്‍ ജന്മസാഫല്യം നേടി വാനപ്രസ്ഥത്തിലേക്ക് കടന്നത് ഇയ്യിടെയാണ്. സ്വന്തമായി എഴുത്തുവരാത്തവര്‍ക്കുള്ളതാണ് അന്തിച്ചര്‍ച്ച. അവിടെപ്പോയാല്‍ വാമൊഴി വഴക്കത്തില്‍ പരിപൂര്‍ണതയിലെത്താം. ഒടുവിലൊടുവില്‍ പട്ടി, പേപ്പട്ടി തുടങ്ങിയ പദങ്ങള്‍ മാത്രം പുറത്തേക്കുവരികയും പുറത്തിറങ്ങിയാല്‍ ശരീരം കേടാകുമെന്ന് പേടിച്ച് മാളത്തിലൊളിക്കുകയും ചെയ്ത അപൂര്‍വസംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എന്‍ എം പിയേഴ്സണ്‍, സി ആര്‍ നീലകണ്ഠന്‍, ബി ആര്‍ പി ഭാസ്കര്‍, കെ എം ഷാജഹാന്‍ തുടങ്ങിയവരാണ് കമ്യൂണിസത്തിന്റെ ഭാവിപ്രവചിക്കുന്ന വെട്ടുജ്യോത്സ്യന്മാരായി ഇന്ത്യാ ടുഡെയില്‍ രംഗപ്രവേശം ചെയ്തത്. ഈ മഹാജ്യോത്സ്യന്മാര്‍ക്ക് കണ്ണുതട്ടാതിരിക്കാന്‍ എം മുകുന്ദന്‍, എം പി പരമേശ്വരന്‍ എന്നിങ്ങനെയുള്ള ചില പേരുകളും തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. വിഷയാവതാരകന്‍ എം ജി രാധാകൃഷ്ണനാണ്. ശുദ്ധസംഗീതമാണ് മുഖ്യപ്രബന്ധം. ഇടതുപക്ഷത്തിന്റെ പ്രസക്തിയും "ഒരേ ചക്കില്‍ കെട്ടിയ" ചര്‍ച്ചയുടെ അപ്രസക്തിയും വിലയിരുത്തിക്കൊണ്ട്, "സ്വന്തം ആദിമ വിശുദ്ധിയില്‍ കളങ്കവും ഉണ്ട്" എന്ന് സമ്മതിച്ചാല്‍ മാര്‍ക്സിസ്റ്റ്കാരുടെ പ്രശ്നംതീരും എന്നത്രേ പ്രബന്ധാവതാരകന്റെ കണ്ടെത്തല്‍. വെട്ടുകിളികളില്‍നിന്ന് വേറിട്ട വഴിയിലായിപ്പോയി രാധാകൃഷ്ണന്‍- മാതൃഭൂമിയില്‍ ഇനി പേര് അച്ചടിച്ചുവരില്ലെന്നുറപ്പ്. എം മുകുന്ദന്‍ "സിപിഎം ഇല്ലാതെയാകുന്ന ഒരു കേരളം വിഭാവന ചെയ്യുന്നതുപോലും" പേടിക്കുന്നു. വര്‍ഗീയതയും മതതീവ്രവാദവും പോലുള്ള വിനാശകരമായ ഇരുണ്ട ശക്തികളുടെ വളര്‍ച്ചയ്ക്ക് തടയിട്ടത് സിപിഎം തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു. ചോരയുടെ ചൂരില്ലാത്ത ഇടതുപക്ഷത്തെയാണ് ആഗ്രഹിക്കുന്നതെന്ന് മയ്യഴിക്കാരനെ കൊണ്ട് പറയിപ്പിച്ചതിലൂടെ വാരിക ഉദ്ദിഷ്ടകാര്യം സാധിച്ചു. എം പി പരമേശ്വരനാകട്ടെ സ്വന്തം വാദങ്ങളിലെ വൈരുധ്യത്തള്ളിച്ച കൊണ്ട് വൈരുധ്യാധിഷ്ഠിത ഭൗതികവാദംതന്നെ മറന്നുപോയി. സോഷ്യലിസത്തിലേക്ക് പുതിയ പാലം പണിയാനുള്ള ശ്രമത്തിലാണദ്ദേഹം-പുതിയതൊന്നും പറയാനില്ല താനും. മുകുന്ദന്റെയും രാധാകൃഷ്ണന്റെയും പരമേശ്വരന്റെയും മറവിലാണ് വെറിപൂണ്ട വെട്ടുകിളികളുടെ ഇടിച്ചുകയറ്റം.

മാര്‍ക്സിസത്തിന് ഭാവിയുണ്ട്, പക്ഷേ, ഏതുരീതിയില്‍ എന്നാണ് സി ആര്‍ നീലകണ്ഠന്റെ ചോദ്യം. കുറ്റം പറയരുതല്ലോ- ഇത്തവണ പഴിവാക്കുകള്‍ കുറവാണ്. കാലത്ത് സര്‍ക്കാരാപ്പീസില്‍ പോയി റജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങി ഗിരിപ്രഭാഷണം നടത്തുകയും മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാന്‍ പ്രബന്ധം രചിക്കുകയും ചാനല്‍ ചര്‍ച്ച നടത്തുകയും മാര്‍ക്സിസ്റ്റുകാരെ കുറിച്ച് യൂത്തുകോണ്‍ഗ്രസിന്റെയും ബാലഗോകുലത്തിന്റെയും വേദിയില്‍ ചെന്ന് പ്രഭാഷിക്കുകയും ചെയ്യുന്നതിലാണ് മാര്‍ക്സിസത്തിന്റെ ഭാവി. കെ എം മാണിയുടെ അധ്വാനവര്‍ഗസിദ്ധാന്തത്തിനു പകരം പുതിയ രാഷ്ട്രീയദര്‍ശനമാണ് നീലകണ്ഠന്‍ കൊണ്ടുവരുന്നത്. അതിന് നേരിട്ട് പടപൊരുതുന്നവര്‍ വേണമത്രേ- അത്തരക്കാര്‍ക്കുള്ള ചില ഉപദേശങ്ങള്‍ മാത്രം നല്‍കുന്ന നീലാണ്ടനുപദേശിക്ക് സ്തോത്രം. നമുക്കിനി പോരാട്ടം ചാനല്‍ ചര്‍ച്ചയിലൂടെയും മൈക്കിന്‍ കുഴലിലൂടെയും മാതൃഭൂമി ലേഖനത്തിലൂടെയും തുടരാം.

"ബദല്‍ വേദിയുടെ സാധ്യതകള്‍" ആരാഞ്ഞ് വിഖ്യാത മാര്‍ക്സിസ്റ്റ് പണ്ഡിതന്‍ കെ എം ഷാജഹാനാണ് രംഗത്തുവരുന്നത്. ബദല്‍ പ്രവര്‍ത്തനം എന്നാല്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കല്‍, ഉപജാപം നടത്തല്‍, പി സി ജോര്‍ജിന് ചായ വാങ്ങിക്കൊടുക്കല്‍, കൊച്ചുങ്ങള്‍ കരയുമ്പോള്‍ പാട്ടുപാടിക്കൊടുക്കല്‍ തുടങ്ങിയവയാണ്. ഷൊര്‍ണൂരിലെ എം ആര്‍ മുരളിയെ ഗ്രാംഷിയോടുപമിക്കണം. വി എസ് നേതാവായതും ജീവിച്ചതും തന്റെ ചെലവിലാണെന്ന് പറഞ്ഞുനടക്കണം. ഇത്തരം സിദ്ധാന്തങ്ങളിലൂടെയാണ് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ബദലുണ്ടാക്കേണ്ടത്. ഒഞ്ചിയം, ഷൊര്‍ണൂര്‍, തളിക്കുളം- സുശീലനും പിന്നെ ഷാജഹാനും. പൂത്തുകാച്ചുവരുന്ന ബദലാണ് നാളെ കേരളത്തിന്റെ കണി. മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഒതുക്കുക എന്ന മിനിമം പരിപാടി മതി- പി സി ജോര്‍ജിനെ മുതിര്‍ന്നനേതാവായി അവരോധിച്ചാല്‍ ബദല്‍ മാര്‍ക്സിസത്തിന് ചൂടും ചൂരും കിട്ടും. മാധ്യമ സിന്‍ഡിക്കറ്റ് അനാഥമാകാതെ സൂക്ഷിക്കാനുള്ള പരിപാടി എന്താണെന്ന് "ഇടതുസഹയാത്രിക"ന്റെ സിദ്ധാന്തത്തില്‍ കാണുന്നില്ല.

കാള്‍മാര്‍ക്സിനേക്കാള്‍ മൂത്ത മാര്‍ക്സിസ്റ്റായ ബി ആര്‍ പി ഭാസ്കറാണ് കമ്യൂണിസത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ സര്‍വഥാ യോഗ്യന്‍. മനുഷ്യാവകാശപ്രവര്‍ത്തകനും സാമൂഹ്യനിരീക്ഷകനും എന്നാണ് ബി ആര്‍ പിയുടെ വിശേഷണം. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്. കേരളം ഒരുനൂറ്റാണ്ടു മുമ്പ് (തനിയേ) പുറന്തള്ളിയ ഫ്യൂഡല്‍ മാടമ്പി പാരമ്പര്യം ഉപേക്ഷിക്കണമെന്നാണ് പണ്ഡിതന്റെ ആഹ്വാനം. ഫ്യൂഡല്‍-മാടമ്പി വാഴ്ചയ്ക്കെതിരെ പോരടിച്ചതും ചോരചിന്തിയതുമൊക്കെ ബി ആര്‍ പിയെ പോലുള്ള സാമൂഹ്യനിരീക്ഷകരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരുപങ്കുമില്ല. ചരിത്രരചനയിലെ പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്ന ബി ആര്‍ പി ഒരു "വെട്ടുനായകന്‍" തന്നെ. മാര്‍ക്സിസ്റ്റ് പടു എന്‍ എം പിയേഴ്സന്റെ മനസ്സില്‍ ഉഷ്ണജലത്തിന്റെ ഊഷരകാലമാണ്. നല്ല മഴയത്തും ചൂടുതന്നെ. രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും മാര്‍ക്സിസവുമായി ആത്മബന്ധമില്ലെന്നു തുടങ്ങി, ഇന്ന് പാര്‍ടിക്ക് അത്തറിന്റെ രൂക്ഷഗന്ധമാണെന്നുവരെ കണ്ടെത്തുകയാണ് ഉഷ്ണജീവി. തലയില്‍ ബ്രില്‍ക്രീം പുരട്ടിയാല്‍ മാര്‍ക്സിസ്റ്റാകില്ല-പകരം ചാനലില്‍ വാക്വിപ്ലവം നടത്തണമെന്ന് ജീവിതംകൊണ്ട് തെളിയിച്ച ആളാണ്. മാനവികതയും നിരന്തരവിപ്ലവവും ശാസ്ത്രീയ സംവാദവും മൊത്തക്കച്ചവടം നടത്തുന്നത് പിയേഴ്സന്റെ കടയിലായതിനാല്‍ ഇനി മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് രക്ഷയില്ല.

ഇന്ത്യാ ടുഡെ കമ്യൂണിസത്തിന്റെയും സിപിഐ എമ്മിന്റെയും ഭാവി തീരുമാനിച്ചുകഴിഞ്ഞു. ഉഗ്രമൂര്‍ത്തികളുടെ മാര്‍ക്സിസ്റ്റ് സംവാദത്തില്‍ അപ്പുക്കുട്ടന്‍, ഹരിഹരന്‍, ആസാദ്, എം ആര്‍ മുരളി, തളിക്കുളം സന്തോഷ്, ഏറാമല വേണു, ബ കു ന തുടങ്ങിയവരെ ഉള്‍പ്പെടുത്താഞ്ഞതു മാത്രമാണ് കഷ്ടം.

കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കിടയിലും പാര്‍ടികള്‍ക്കകത്തും എന്നും ഏകാഭിപ്രായമുണ്ടാകണമെന്നില്ല എന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് നന്നായറിയാം. എന്നാല്‍, കമ്യൂണിസ്റ്റുകാരെ ഏകീകരിക്കുന്ന പരമപ്രധാനമായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കാനാകുന്നത് വര്‍ഗപരമായ ഐക്യദാര്‍ഢ്യംകൊണ്ടാണ്. പൊതുലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനുപകരം ശാപവാക്കുകള്‍ ചൊരിയുകയും പാഷാണം തിരുകുകയും ചെയ്യുന്നതാണ് കമ്യൂണിസത്തിന്റെ ഭാവിയെന്നു കരുതി വാരികത്താളിലും ചാനല്‍ ചര്‍ച്ചയിലും ഉപജീവനം കഴിക്കുന്ന മഹാന്മാരുടെ സംവാദം വെട്ടുകിളികളുടെ ഐക്യപ്പെടലാകുമ്പോള്‍, കല്‍ക്കരിപ്പാടത്തിലൂടെയും എമേര്‍ജിങ് കേരളയിലൂടെയും കോടികള്‍ ചോരും. ആ കൊള്ളയ്ക്ക് ചൂട്ടുപിടിക്കാനുള്ള ക്വട്ടേഷനും സംവാദാത്മാക്കളുടെ മാര്‍ക്സിസ്റ്റ് പക്ഷപാതമായി അടുത്തലക്കത്തില്‍ പുതിയ ചര്‍ച്ച നടക്കും. ഇവര്‍ തന്നെ യഥാര്‍ഥ ഇടതുപക്ഷവെട്ടുകിളികള്‍.