Sunday, April 25, 2010

വീരവിരാട കുമാരവിഭോ

സന്ദര്‍ഭം ഉത്തരാ സ്വയംവരം. തിരുവാതിരക്കളിയില്‍ പ്രചുരപ്രചാരം നേടിയ വരികള്‍. കേള്‍ക്കാത്തവര്‍ കുറയും. നാരിമാര്‍ അഷ്ടമംഗല്യവുമായി എട്ടുപത്തു തുടിതുടിച്ച് കുളികഴിഞ്ഞ് പാട്ടുപാടി ചാണകംമെഴുകിയ മുറ്റത്ത് എട്ടങ്ങാടിയും വിളക്കുംവച്ച് അണിഞ്ഞൊരുങ്ങി കളിക്കുന്ന കളിയാണ് തിരുവാതിര. അത് വീട്ടുമുറ്റത്തുനിന്ന് അരങ്ങത്തെത്തിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയുള്ളൂ.

"വീരവിരാട കുമാരവിഭോ, ചാരുതരഗുണ സാഗരഭോ മാരലാവണ്യ, നാരീമനോഹരി താരുണ്യ ജയജയ ഭൂമികാരുണ്യ, വന്നീടുക ചാരത്തിഹ പാരില്‍ത്തവ നേരൊത്തവരാരുത്തര സാരസ്യ സാരമറിവതിനും നല്ല മാരസ്യ ലീലകള്‍ ചെയ്‌വതിനും....''

മാരസ്യ ലീലകളാണ് പ്രധാനം. നമ്മുടെ കഥാപാത്രങ്ങള്‍ ചേലചുറ്റി വ്രീളകളഞ്ഞു വിവിധമോരോ ലീലകളാടിയത് ലാവ്ലിന്‍ വിഷയത്തിലാണ്. ഇണങ്ങിയും വണങ്ങിയും ആടിത്തകര്‍ത്ത അഴിമതിയുടെ ലേലം വിളിയുടെ ഇപ്പോഴത്തെ അവസ്ഥ തികച്ചും സഹതാപാര്‍ഹം.
പത്തുകൊല്ലത്തോളമേ ആയുള്ളൂ ലാവ്ലിന്‍ കുരവ നാട്ടില്‍ കേട്ടുതുടങ്ങിയിട്ട്. സംഗതി ഇപ്പോള്‍ റിവേഴ്സ് ഗിയറില്‍ കുതിച്ചുപായുന്ന 'അഴിമതി'യുടെ ലേലം വിളിയാണ്. കോടിയുടെ വലുപ്പം പടവലങ്ങ പോലെ കീഴോട്ടു പായുമ്പോള്‍ ജനം അന്തംവിട്ട് കുന്തം വിഴുങ്ങുന്നു. അശ്ളീലകുമാരന്‍ 500 കോടിയില്‍ സ്റ്റാര്‍ട്ട് ചെയ്ത ലേലം ലോക്സഭാ ഇലക്ഷന്‍ കാലത്ത് വീരഭൂമി വഴി ഉമ്മന്‍ചാണ്ടി 440 കോടിക്ക് താഴ്ത്തി വിളിച്ചു. പിന്നെ 374.5 കോടിയെന്നായി പത്രങ്ങള്‍. ശേഷം താഴോട്ട് ഒറ്റക്കുതിപ്പായിരുന്നു. ഒറ്റനിലവിളിയില്‍ മനോരമ അത് 100 കോടിയാക്കി. പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിളി വന്നു; തുക 98.4 കോടി. നാളുകള്‍ കൊഴിഞ്ഞുവീണപ്പോള്‍ 86 കോടിയായി വീണ്ടും താണു. ഇപ്പോഴിതാ സിബിഐ പറയുന്നു, പൂജ്യം കോടി.

അപ്പോഴാണ് ഹൈദരാബാദില്‍നിന്ന് മാതൃഭൂമിയുടെ താളിലേക്ക് നിരങ്ങിയെത്തിയ കെല്‍ട്രോണ്‍ ജീവനക്കാരനായ ഒരു നീലാണ്ടന്‍ വക ഖണ്ഡനോപക്ഷേപം,"പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നതല്ല സിബിഐയുടെ കേസ്. അക്കാര്യം അവര്‍ അന്വേഷിച്ചിട്ടുമില്ല'' എന്ന്. തരൂരിനെ താങ്ങി പിണറായിയെ പഴിക്കാന്‍ പഴുതുണ്ടോയെന്നാണ് നീലാണ്ടന്റെ അന്വേഷണം. കാളകൂടവിജ്ഞാനം പതഞ്ഞൊഴുകുന്നത് കേള്‍ക്കു.

"നിയമത്തിന്റെ ദൃഷ്ടിയിലും തെളിവുകളുടെ അടിസ്ഥാനത്തിലും ശശിതരൂര്‍ കുറ്റക്കാരനെന്നു സ്ഥാപിക്കുക എളുപ്പമല്ല''.

പാവം മന്‍മോഹനും പ്രണബ് മുഖര്‍ജിയും ആന്റണിയും തരൂരിനെ ചെവിയില്‍ തൂക്കി പുറത്തു കളയുന്നതിന് മുമ്പ് നീലാണ്ടനോട് ഉപദേശം ചോദിക്കാന്‍ തോന്നാത്ത സങ്കടം കരഞ്ഞു തീര്‍ക്കുകയാവും മഹാമന്ത്രിമാര്‍. അവിടം കൊണ്ടും നിര്‍ത്താത്ത നീലാണ്ടവിജ്ഞാനം ഇങ്ങനെ തുടരുന്നു. സുനന്ദ പുഷ്കറിന്റെ വിയര്‍പ്പോഹരി നിയമവിധേയം; കൈമാറ്റം നടന്നത് സ്വകാര്യ പണമാണ്; ശശി തരൂരിന്റെ പങ്ക് നിയമപരമായി തെളിയിക്കുക എളുപ്പമല്ല; പവാറും മോഡിയും ജെയ്റ്റ്ലിയും രാജിവയ്ക്കാതെ തരൂര്‍ രാജിവച്ചതെന്തിന്.... ഇങ്ങനെ പോകുന്നു ഡിക്ചെനിയുടെ പഴയ കണക്കെഴുത്തുകാരന്റെ കുമ്മിയടി.

തമാശയെഴുതുന്നുവെങ്കില്‍ ഇങ്ങനെ വേണം. സ്മാര്‍ട്സിറ്റിയായാലും തരൂരായാലും ലാവ്ലിന്‍ പുസ്തകപടുവിന് തരാതരംപോലെ ന്യായം മാറ്റാം. ഇങ്ങനെയൊരു തലച്ചോറ് ഹൈദരാബാദില്‍ വെയിലു കൊള്ളുന്നുവെന്ന് ലളിത് മോഡി അറിയേണ്ട താമസം, ആസ്ഥാനവക്കീലായി അടുത്ത അപ്പോയ്ന്റ്മെന്റ് ഓര്‍ഡര്‍ പറന്നു വരും. ചീറ്റിപ്പോയ ലാവലിന്‍ കേസില്‍ പിന്നെയും മരുന്ന് നിറയ്ക്കാനുള്ള വെപ്രാളം പലവഴിക്കാണ് മതിലുചാടുന്നത്. കഥയില്ലാത്തൊരു കഥയാണ് ലാവ്ലിനെന്ന് നീലാണ്ടനുമറിയാം വീരാണ്ടനുമറിയാം.

ലാവ്ലിന്‍ കേസിലെ 'കോഴ' ഒടുവില്‍ രണ്ടുകോടിയിലാണെത്തിയിരിക്കുന്നത്. 374 കോടിയില്‍നിന്ന് രണ്ടുകോടിയിലേക്ക്! ഓരോ ദിവസവും പുലരുമ്പോള്‍ കുമാരന്മാര്‍ തലപുകഞ്ഞാലോചിക്കുന്നു-ഇന്നത്തെ വെടിമരുന്ന് എന്ത് എന്ന്. അതാണ് കുമാരസംഭവം. ക്രോണോളജി അഥവാ ദിനസരി നോക്കൂ-

ആദ്യം ക്രൈം കുമാരന്‍ വക മാജിക്കല്‍ ജേര്‍ണലിസം. അഴിമതി വീരന്‍; നീചന്‍ എന്ന് പഴി. അന്ന് വല്യകുമാരന് ഒറ്റയ്ക്ക് മിണ്ടാന്‍ വകുപ്പുണ്ടായിരുന്നില്ല-മുന്നണിയുടെ കെട്ട്. താന്‍ മിണ്ടിയില്ലെങ്കിലും മിണ്ടിക്കാന്‍ ആളുണ്ടായി. ഗോപാലകൃഷ്ണനും ഗോപീകൃഷ്ണനുമെന്നുള്ള കുറെ കൃഷ്ണന്മാര്‍. അതാണ് കൃഷ്ണനാട്ടം. കൃഷ്ണകുമാരസംഘം ചിന്നംവിളിച്ച് കുമ്മിയടിച്ചു. പിണറായി വിജയനെ തല്‍ക്കാലത്തേക്ക് ഒരരുക്കാക്കണം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം. പാര്‍ടിക്കു ചേതം;പാര്‍ടിവിരുദ്ധര്‍ക്കു ലോട്ടറി. ലോട്ടറിയല്ല-ലോട്ടറി മാഫ്യ തന്നെ. തിരിച്ചും മറിച്ചും നോക്ക്യാലും അഴിമതി കണ്ടില്ലെങ്കിലും കുഴപ്പമില്ല-അന്വേഷണം തരാക്ക്യാമതിയെന്നായി. അന്വേഷണം നേരിടുന്ന പാര്‍ടി സെക്രട്ടറി എന്നുപറയാമല്ലാ.

സിബിഐ കേസെടുത്തപ്പോള്‍ ഒരു കുമാരന്‍ പ്രഖ്യാപിച്ചത് ഇനി പിണറായി എണീക്കില്ലെന്നാണ്. ആ പരിപ്പൊന്നും ഒരടുപ്പിലും വെന്തില്ല. ഇടയ്ക്ക് എന്തെല്ലാം ഉപകഥകള്‍ പൊട്ടിമുളച്ചു. ലൈസന്‍സുള്ള വെടിയുണ്ട അബദ്ധത്തില്‍ ബാഗില്‍ വന്നപ്പോള്‍ ഭീകരനായാണ് ചിത്രീകരിച്ചത്. ചികിത്സാര്‍ഥമുള്ള യാത്രപോലും വിവാദത്തില്‍ മുക്കി. ആരാന്റെ കൊട്ടാരം കാട്ടി അതാ പിണായിയുടെ വീടെന്നുപറഞ്ഞ് ആഘോഷിച്ചു. ഒടുവില്‍ പറഞ്ഞത്, ഗള്‍ഫില്‍ പോകുമ്പോള്‍ സഹായത്തിന് ഒരു പൊലീസുദ്യോഗസ്ഥനെ കൊണ്ടുപോയി എന്നാണ്. പൊലീസുകാരന്‍ അറിയിക്കേണ്ടിടത്ത് അറിയിക്കാതെ ഉല്ലാസയാത്രക്കിറങ്ങിയതിനും കുത്ത് പിണറായിക്ക്!

വിവാദം അവസാനിക്കാതിരിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ആദ്യം കയറിപ്പിടിച്ചതും വീന്ദ്രേകുമാരനാണ്. അതാണ് വഴക്കം. ലാവ്ലിന്‍ കേസില്‍ തന്റെ ഇംഗിതത്തിന് അഡ്വക്കറ്റ് ജനറല്‍ വഴങ്ങിയില്ല എന്ന തോന്നല്‍ വീരഭദ്രനുണ്ട്. ആ പക തീര്‍ക്കാന്‍ മറ്റൊരു പ്രശ്നത്തില്‍ എജിയുടെ കഴുത്തിന് പിടിക്കുന്നു. അപ്രിയമായതിനെ നാറ്റിച്ചുകളയും. അതിനുള്ള ഉപകരണമാണ് ക്രിമിനല്‍ വാരികയും അതിന്റെ ഉടമയും. നുണകൊണ്ടു മാത്രം ജീവിക്കാനാകുമോ? ലാവ്ലിനിലും 'പിണറായിവധ'ത്തിലും എല്ലാ കൃഷ്ണന്മാരും കുമാരന്മാരും പരാജയപ്പെട്ടപ്പോഴാണ് പുതിയ ഒരു കുമാരനെ ചെന്നൈയില്‍നിന്നിറക്കിയത്-ദീപക് കുമാരന്‍. എവിടെനിന്നോ വന്നു ഞാന്‍; എവിടേക്കോ പോണു ഞാന്‍ എന്ന ഗാനാലാപവുമായി അടയ്ക്കാ രാജുവിന്റെ ശേലിലാണ് പ്രത്യക്ഷപ്പെട്ടത്. ഏശിയില്ല. ആരും ഗൌനിച്ചില്ല. പത്തുകൊല്ലം ഏതു പാത്രത്തില്‍പോയി ഒളിച്ചിരുന്നു ഈ സാക്ഷിപുംഗവന്‍ എന്നതിന് ആരും ഉത്തരം നല്‍കിയില്ല. പി സി ജോര്‍ജിനും നന്ദകുമാറിനും വീരേന്ദ്രകുമാരനിലുണ്ടായ സാക്ഷിമോന്‍! മരണവീട്ടില്‍ ചെന്ന് കരയാന്‍പോലും കൂലിക്ക് ആളെക്കിട്ടുന്ന നാടാണ്. പിന്നെയല്ലേ ഒരു സാക്ഷി.

പണം കായ്ക്കുന്ന മരം എവിടെയാണെന്ന് ശതമന്യുവിന് പിടികിട്ടുന്നില്ല. സുപ്രീം കോടതിയില്‍ വക്കീല്‍ എഴുന്നേറ്റുനില്‍ക്കാന്‍, പലപല തരത്തില്‍ ഹര്‍ജി കൊടുക്കാന്‍, പത്രത്തില്‍ അഭീഷ്ടാനുസരണം വാര്‍ത്തയെഴുതിക്കാന്‍, നീലാണ്ടന് നോക്കുകൂലിയായി-ദമ്പിടി പണം വേണം. ലക്ഷം കടന്ന് കോടിയാകും. പിണറായി വിജയന് കേസ് നടത്താന്‍ പണവും സഹായവുമായി രംഗത്തുവന്നത് സ്വാതന്ത്ര്യസമര സേനാനികളാണ്; മണ്‍മറഞ്ഞ മഹാരഥന്മാരുടെയും രക്തസാക്ഷികളുടെയും പ്രിയപ്പെട്ടവരാണ്. 'പിണറായിവധം' കേസ് നടത്താനോ? ഏതൊക്കെ ചാലിലൂടെ പണം വരുന്നുവെന്ന് ഒന്ന് അന്വഷിക്കുകതന്നെ വേണം. അപ്പോള്‍ മനസ്സിലാകും കുമ്മിയടിക്കാരുടെ ഉള്ളുകള്ളി. കൈകൊട്ടി വണങ്ങി നന്നായ് ഇണങ്ങിക്കുമ്മിയടിക്കുന്നവരുടെ പറമ്പിലാണോ പണംകായ്ക്കുന്ന മരം, അതല്ല കുഴലിലൂടെ വരുന്നതാണോ അത് എന്ന പരിശോധനയ്ക്ക് ഒരു കുമാരനും വരുന്നില്ലല്ലോ എന്റെ ശിവനേ.

*
കേസ് കോടതിയില്‍ മാത്രമല്ല ചാനലിലും വാദിക്കണമെന്നാണ് പുതിയ സമ്പ്രദായം. കോടതിയില്‍ തോറ്റാലും വേണ്ടില്ല, ചാനലില്‍ ഒരു കൈനോക്കിയാല്‍മതി. ചാനല്‍ മാര്‍ക്കറ്റുള്ള വക്കീലന്മാരെ തെരഞ്ഞുപിടിച്ച് വക്കാലത്തുകൊടുത്താല്‍ കക്ഷിക്ക് പരമസുഖം. കേസ് തോറ്റാലെന്ത്; പ്രശസ്തി പറന്നുവരും. ചില കോമ്പിനേഷനുകള്‍ നാട്ടുനടപ്പാണ്. ഈനാംപേച്ചിക്ക് മരപ്പട്ടി; ചക്കിക്ക് ചങ്കരന്‍; വീരകുമാരന് നന്ദകുമാരന്‍; ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തല; ക്രൈം കുമാരന് കാളിവക്കീല്‍; പി സി ജോര്‍ജിന് ഷാജഹാന്‍-ഇങ്ങനെ. കറുത്ത കോട്ടിട്ടുപോയാല്‍ ചാനലില്‍ 'നിയമ വിശാരദനാ'കും. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നാലുവാക്കു പറഞ്ഞാല്‍ മാധ്യമ വിമര്‍ശകനാകും. ലാവ്ലിന്‍ കേസില്‍ കമല ഇന്റര്‍നാഷനല്‍, ടെക്ക്നിക്കാലിയ, സിംഗപ്പൂര്‍ യാത്ര, അനധികൃത ധന സമ്പാദനം എന്നിങ്ങനെയെല്ലാം നന്ദകുമാരന്‍ ഛര്‍ദിച്ചത് വാരിവലിച്ച് തിന്ന് ആനന്ദിച്ച കൂട്ടത്തില്‍ കാളിവക്കീലും നീലാണ്ടനും സര്‍വ കുമാരന്മാരും കൃഷ്ണന്മാരുമുണ്ട്. അക്കഥകളൊന്നും നേരല്ലെന്ന് സിബിഐ പറഞ്ഞപ്പോള്‍ സന്തോഷിച്ച ശതമന്യു അങ്ങനെ സന്തുഷ്ടനാകുന്നത് നിയമവിരുദ്ധമാണെന്ന് മനസ്സിലാക്കിയത് കാളി വക്കീലിന്റെ ചാനല്‍പ്രകടനം കണ്ടപ്പോഴാണ്. നന്ദകുമാരന്റെ കഥകള്‍ കുട്ടയില്‍വച്ച് കോടതി കയറിയിറങ്ങുകയും അപവാദ പ്രചാരണത്തിന്റെ കുത്തക ഏറ്റെടുക്കുകയും ചെയ്യുന്നത് നിയമവിധേയം; കള്ളം പൊളിഞ്ഞാല്‍ അത് ചൂണ്ടിക്കാട്ടുന്നത് നിയമവിരുദ്ധം. ഈ നാടാണ് സ്മാര്‍ട് വെള്ളരിക്കാ സിറ്റി.

*
എണ്‍പത്തേഴിന്റെ ചൂരടിക്കുന്നുണ്ട്. മതത്തിന്റെയും ജാതിയുടെയും കൊടിപിടിക്കുന്നവരാകെ വലത്തോട്ടാണ് നടക്കുന്നത്. നല്ല കാര്യമാണ്. അഴുക്കെല്ലാം തെറിച്ചുപോയാല്‍ ഊതിക്കാച്ചിയ പരുവത്തിലാകും. നേര്‍ക്കുനേര്‍ നിന്ന് പോരടിക്കാം. അഴുക്കുശേഖരണം കലയും ജീവിതവുമാക്കിയവരെയും കുറ്റം പറയാനാവില്ല. അവര്‍ ശുദ്ധീകരണ പ്രക്രിയക്കാര്‍ കൂടിയാണ്. മതത്തെ, ജാതിയെ, വിഭാഗത്തെ പോക്കറ്റിലിട്ടു നടക്കുകയാണെന്ന് ഭാവിക്കുന്ന ചിലരുണ്ട്. സമാജക്ഷേമമെന്നാല്‍ അവര്‍ക്ക് അവരുടെ ഉന്നമനമാണ്; അധികാരമാണ്. അത്തരക്കരെയാകെ ഒരു പെട്ടകത്തില്‍ കയറ്റിയാല്‍ യഥാര്‍ഥ മതവിശ്വാസികള്‍ക്കും മാനംമര്യാദയായി ജീവിക്കുന്നവര്‍ക്കും പരിപൂര്‍ണ സ്വാതന്ത്ര്യമാണ് കിട്ടുക. കണ്ണൂരില്‍ ഒരു കുട്ടി വലത്തോട്ടുനോക്കിയപ്പോള്‍തന്നെ തരായത് നിയമസഭയിലേക്കുള്ള ടിക്കറ്റാണ്. അങ്ങനെ ആരെയെങ്കിലും ഒറ്റയ്ക്കോ കൂട്ടായോ പിടിച്ചുവലിക്കാന്‍ നോക്കുന്നവര്‍ക്കും രംഗസജ്ജീകരണം ഒരുക്കുന്നവര്‍ക്കും ആശംസകള്‍.

Sunday, April 18, 2010

എഴുപതുകോടിയുടെ വിയര്‍പ്പ്

"എറങ്ങടാ ശവി. ഓട് കുടുമ്മത്തേക്ക്. ഇനി നിന്നെ ഷൊര്‍ണൂരങ്ങാടി കണ്ടാ കഴുത്തറക്കും. ഞാന്‍ ചാക്കുണ്യാ പറേണ. ഫഃ''
(അനന്തരം, വികെഎന്‍)

വല്യവല്യ ലേഖനങ്ങള്‍ തുടങ്ങുന്നത് ഇങ്ങനെ രണ്ടുവരി കൊടുത്തിട്ടാണ്. ഇരിക്കട്ടെ ശതമന്യുവിന്റെ വകയും ഒന്ന് എന്നു കരുതി നാണ്വാരെ കയറിപ്പിടിച്ചതാണ്. ഷൊര്‍ണൂരങ്ങാടിയിലെ ഏതെങ്കിലും വിമതനെ ഉദ്ദേശിച്ചല്ല ഉദ്ധാരണം. ചാക്കുണ്ണിയെ ഷൊര്‍ണ്ണൂരല്ല കേന്ദ്രന്റെ നാടായ ദില്ലിയിലാണ് ഇറക്കേണ്ടതെന്ന് തോന്നുന്നു. അവിടെ കുടുമ്മത്തേക്ക് പറഞ്ഞയക്കേണ്ട കുറെയെണ്ണത്തില്‍ ഒരാളോട് ശതമന്യുവിന് അസൂയയുമില്ല; വിരോധവുമില്ല. വാര്‍ത്ത കണ്ടപ്പോള്‍, ചിത്രങ്ങള്‍ കണ്ടപ്പോള്‍ ശരിക്കും 'കോരിവാരിത്തരിച്ചു'. സത്യമായും 'തിരിച്ചും മറിച്ചും കോരിത്തരിച്ചു'. കെപിസിസിയുടെ പിന്തുണ കൂടി കണ്ടപ്പോള്‍ സന്തോഷം എല്ലില്‍കുത്തി.

ഉണ്ണിത്താനെ കുറ്റമുക്തനാക്കി കുളിപ്പിച്ച് നടയ്ക്കിരുത്തിയത് കെപിസിസിയാണ്. വഴിവെട്ടിയ ഉണ്ണിത്താന്‍ മൂപ്പന് മണ്ഡപമുണ്ടാക്കി, വഴിപാടായ് കാലാകാലം വഴിവെട്ടുംവേല സംഘടിപ്പിക്കാന്‍ എന്‍പി മൊയ്തീന്‍ എന്ന ചെറു പൂജാരിക്ക് നോക്കുകൂലി കൊടുത്ത് ഹോമം നടത്തിച്ചിട്ട് ആഴ്ച രണ്ടേ ആയുള്ളൂ. പെരുവഴിയുള്ളപ്പോള്‍ പലവഴിയും വേണ്ട പുതുവഴിയും വേണ്ട. എന്‍ഡിതിവാരി, ഉണ്ണിത്താന്‍ എന്നിങ്ങനെയുള്ള മഹാന്‍മാരെപ്പോലെ തിരുവനന്തപുരത്തുകാര്‍ക്ക് സ്നേഹിക്കാന്‍ ഐക്യരാഷ്ട്ര സഭവഴി കെട്ടിയിറക്കിയ സൌന്ദര്യധാമത്തിന്റെ വഴി പെരിയ പുതുവഴിയാണ്-ബിഒടി.. ഒരു ഭാര്യ, ഒരു ഭര്‍ത്താവ്, ഒരു കുടുംബം എന്നെല്ലാമുള്ളത് പഴഞ്ചന്‍ രീതി. പുതുവഴി പാതിരാ സമരം, സംബന്ധം, കൂടിക്കഴിയല്‍, ഡേറ്റിങ്ങ് എന്നിങ്ങനെ. ഉണ്ണിത്താനെ പിടിച്ചാല്‍ മദനിയെ പൂശണം. ഒളിവിന്റെ മറവും സുഖവും ഗവേഷിക്കണം. ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന് ചോദിച്ച് ബുദ്ധിജീവിപ്പട്ടികയില്‍ ചിരപ്രതിഷ്ഠ നേടണം. അന്താരാഷ്ട്ര പൌരന്‍മാര്‍ക്ക് ഇന്റര്‍നാഷനല്‍ പാടാം. എന്നുവെച്ചാല്‍ രണ്ടുംകെട്ടാം നാലും കെട്ടാം. പണ്ട് ലീഗുകാര്‍ വിളിച്ച മുദ്രാവാക്യം രണ്ടുംകെട്ടും മൂന്നും കെട്ടും മാര്‍ക്സിസ്റ്റുകാരന്റെ ഓളേം കെട്ടും എന്നായിരുന്നു. ലീഗ് പിന്നെപ്പിന്നെ രണ്ടുംകെട്ടു.
പലകെട്ട് പുതുകാര്യമല്ല. മൂന്നുകെട്ടു നടത്തിയതിനെ എറിയാന്‍ ഇന്നുവരെ ഒരുകെട്ടുപോലും കെട്ടാത്ത അഴീക്കോടിന് എന്തവകാശം എന്നു ചോദിക്കാം. തരൂരിന്റെയും സുനന്ദ പുഷ്കറിന്റെയും പുഷ്കലകാലം വാര്‍ത്തയല്ല-കുട്ടി പട്ടിയെ കടിച്ചില്ലല്ലോ.

രാഹുല്‍ജി കൊളമ്പിയക്കാരി കൊച്ചിനെയും കൊണ്ട് കുമരകത്ത് വിന്ന് വിനോദം സഞ്ചാരമാക്കിയപ്പോള്‍ പയ്യന്‍മാരൊന്നും ഡയറിയില്‍ തലവരകുറിച്ചില്ല. പാവം ഉണ്ണിത്താന്‍ മഞ്ചേരിയെക്കുറിച്ച് പഠിക്കാന്‍ ബംഗ്ളൂരിലേക്ക് പോകുമ്പോള്‍ പിടി വീണു. സുനന്ദപുഷ്കരനെയും കൊണ്ട് യുഎന്‍ റിട്ടേണ്‍ഡ് മന്ത്രിമഹോദയ് ഗണപതിസഞ്ചാരം നടത്തിയതും പയ്യന്‍സ് വാര്‍ത്തയോ കവിതയോ ആക്കിയില്ല. കവിതയുടെ കുത്തക ഇപ്പോള്‍ ചെമ്മനത്തിനാണ്. കേട്ടതും കേള്‍ക്കാത്തും സമാസമം ചേര്‍ത്ത് കവിത ഉണ്ടാക്കിക്കളയും. എന്തെടോ നമ്മുടെ മാര്‍ഗേകിടക്കുന്ന......എന്ന ശൈലിയില്‍. കവി നല്ല കവിതന്നെ-ഇരിപ്പിലാണ് കുഴപ്പം. തരൂര്‍ സുന്ദരന്‍ തന്നെ. മന്ത്രിപ്പണി എടുക്കുമ്പോഴാണ് കുഴപ്പം. സിനിമയിലെ അഭിനയമോ കോഫി അണ്ണന്റെ അസിസ്റ്റന്റു പണിയോ പോലെയാണ് മന്ത്രിപ്പണിയെന്നു നിനച്ചുപോയതുകൊണ്ട് പ്രശ്നങ്ങള്‍ തുടലുപൊട്ടിച്ച് ഓട്ടം തുടങ്ങിയിരിക്കുന്നു.

കെട്ടിന് കൊല്‍ക്കത്തയെന്നോ കാനഡയെന്നോ കാശ്മീരെന്നോ വ്യത്യാസം വേണ്ട. പണ്ട് വിവേകാനന്ദന്‍ ചിക്കാഗോയില്‍ പോയി പ്രസംഗിച്ച് ഞെട്ടിച്ചാണ് ലോക പുരുഷനായത്. അത്ര അധ്വാനിക്കേണ്ട കാര്യമൊന്നുമില്ല. പാലക്കാട്ടുനിന്ന് പോയി കാശ്മീരില്‍ കല്യാണമാലോചിച്ചാല്‍ ദേശീയ കല്യാണ രാമനാകാം. രാവിലെ ഇഡ്ഡലി-സാമ്പാറും ഉച്ചയ്ക്ക് കോണ്‍ടിനെന്റല്‍ ലഞ്ചും പാതിരാവില്‍ കോക്ക്ടെയിലുമായാല്‍ അന്താരാഷ്ട്ര വ്യക്തിത്വമാകാം. ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാക്കുന്നത് മഹാമോശം.

അഴിമതി അഹിംസാ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ പല്ലുതേപ്പ്, കുളി, വസ്ത്രധാരണം എന്നിവപോലെ നിത്യ വഴിപാടാണ്. ക്രിക്കറ്റില്‍ പുത്തന്‍ പരിപാടി ഐപിഎല്‍. അതിന്റെ മുഴുവന്‍ രൂപം ഇന്ത്യന്‍ പൈസാ ലീഗ് എന്നോ ഇന്ത്യന്‍ പൈസാ ലൂട്ട്(കമഴ്ത്തല്‍) എന്നോ മറ്റോ ആണ്. നല്ല ഉഗ്രന്‍ പരിപാടി. നടത്തിപ്പുകാരില്‍ താരസുന്ദരിമാരുണ്ടാകും. കളി നടക്കുമ്പാള്‍ കുലുങ്ങാനും ആടാനും വിശറി വീശാനും സുന്ദരിപ്പെണ്‍കിടാങ്ങള്‍. കളികഴിഞ്ഞാല്‍ പാതിരാ സല്‍ക്കാരങ്ങള്‍. ആട്ടവും പാട്ടും. ബെറ്റുവെച്ച് പണം വാരാന്‍ അവസരം. കളിക്കാരെ മൊത്തമായും ചില്ലറയായും വാങ്ങാന്‍ താരരാജാക്കന്‍മാരും മദ്യരാജാക്കന്‍മാരും നിരന്നുനില്‍ക്കും. പണം നയാഗ്രപോലെ ഒഴുകിവരും. കറുത്തത് വെളുത്തതാകും.

ഇത്തരം ഒരു വികസനം കേരളത്തിനും വേണ്ടേ എന്നു ചിന്തിച്ചത് ഒരു കുറ്റമാണോ? കേരള ഹൌസില്‍ ജിംനേഷ്യമില്ലാഞ്ഞ് ഹോട്ടല്‍മുറിയില്‍ ത്യാഗജീവിതം നയിക്കേണ്ടിവന്ന തരൂരിന്, അത്യാവശ്യം ഇന്റര്‍ നാഷനല്‍ കാര്യങ്ങള്‍ കൊച്ചിയില്‍തന്നെ വേണം എന്ന് തീരുമാനിച്ചുകൂടെ? അങ്ങനെ നാടിനെ സ്നേഹിക്കുമ്പോള്‍ കുറെ പണച്ചാക്കുകളെ ഒന്നിപ്പിക്കേണ്ടിവരും. അല്‍പം അധ്വാനമുള്ള കാര്യമാണ്. വിയര്‍പ്പിന് കൂലി വേണം. വിയര്‍ത്തത് സുനന്ദയാണെങ്കിലും താനാണെങ്കിലും കൂലി വേണ്ടെന്നുവെക്കാനാകുമോ? ആ കൂലി നെല്ലായിട്ടു മതി എന്നാണ് പറഞ്ഞത്-ഓഹരിയായിട്ട്. എഴുപതുകോടിയുടെ വിയര്‍പ്പുള്ള സുനന്ദ! ആ വിയര്‍പ്പും കേന്ദ്ര മന്ത്രി പദവും തമ്മിലുള്ള ബന്ധത്തിന് സസ്കൃതത്തില്‍ അഴിമതി എന്നും പറയും. കോണ്‍ഗ്രസിന് അഴിമതി പഥ്യം. തരൂരിന്റെ മന്ത്രിപദം സംരക്ഷിക്കാന്‍ സുനന്ദയുടെ വിയര്‍പ്പിന്റെ വില തിരിച്ചുകൊടുക്കണമെന്നാണ് ഒടുവിലത്തെ ഫോര്‍മുല. ഒരു സഹന്ത്രിപദത്തിനും വേണം പാവപ്പെട്ട സുനന്ദമാരുടെ വിയര്‍പ്പ്. വീണ്ടും വികെഎന്നിനെത്തന്നെ ഓര്‍മ്മവരുന്നു.

'വരുംജന്‍മത്തിലെങ്കിലും വരകവിയും വരപണ്ഡിതനുമായി വന്ന് വരലക്ഷ്മി ഉണ്ണുനീലിയുടെ വരനായ ഉണ്ണിത്താനായി വാഴാന്‍ വരംതരേണേ വരയ്ക്കല്‍ഭഗവതി വലിയമ്മേ വാഗീശ്വരീ.'

*
പിണറായി വിജയന്‍ ചെയ്ത 'തെറ്റ്' ലഘൂകരിക്കപ്പെടുകയാണ്. ആദ്യം അഴിമതി എന്നു പറഞ്ഞു. ലേലം വിളിപോലെ 374 കോടി, അഞ്ഞൂറുകോടി, അറുന്നൂറ്-ഒടുവില്‍ താഴോട്ടുവന്ന് നൂറ്, അവസാനം 86കോടിയില്‍ തട്ടിനിന്നു. അഴിമതിയല്ല-നഷ്ടം വരുത്തി എന്ന്. ആര് നഷ്ടം വരുത്തി? അത് സിബിഐ പറയില്ല. പിണറായി വല്ല സാമ്പത്തിക നേട്ടവുമുണ്ടാക്കിയോ? ഉണ്ടാക്കി എന്ന് പറയാന്‍ വകുപ്പില്ല. കാര്‍ത്തികേയനോ? കരാറിന്റെ തുടക്കക്കാരനെങ്കിലും നേട്ടമുണ്ടാക്കിയതതായി തെളിവില്ല. എന്നിട്ടും കാര്‍ത്തികേയന്‍ പട്ടികയ്ക്കു പറുത്ത്-പിണറായി പട്ടികയ്ക്കുള്ളില്‍. ആ പണിയെ രാഷ്ട്രീയക്കളി എന്ന് സിപിഐ എമ്മുകാര്‍ വിളിച്ചു. എന്താണ് പിണറായി ചെയ്ത മഹാപരാധം? നാട്ടില്‍ ഒരു ആശുപത്രിയുണ്ടാകട്ടെ എന്നാശിച്ചുപോയി. അതിന് സഹായം തരണമെന്ന് കാനഡക്കാരോട് പറഞ്ഞുപോയി. അത് അന്നുതൊട്ടിന്നുവരെ സിപിഐ എമ്മുകാര്‍ പറയുന്നു. രേഖകളില്‍ തെളിയുന്നു. എന്നിട്ടും അഴിമതി എന്ന് വിളിച്ചുകൂവാന്‍ ആളുണ്ടായി. ഇപ്പോള്‍ സിബിഐ തന്നെ സമ്മതിച്ചിരിക്കുന്നു-അഴിമതി നടന്നിട്ടില്ല എന്ന്. പണം ഇടപാടുനടന്നതായി തെളിവേ ഇല്ല എന്ന്.

ഇന്നലെവരെ പിണറായി വിജയനെ വേട്ടയാടിയവര്‍ക്ക് എന്തു പറയാനുണ്ട്? രാഷ്ട്രീയക്കാരുടെ കാര്യം പോകട്ടെ. മാധ്യമങ്ങള്‍ക്കോ? കുറഞ്ഞപക്ഷം ഒരു ഖേദപ്രകടനമെങ്കിലും? എവിടെ. അവര്‍ക്ക് ശശി തരൂരിന്റെ അഴിമതിയേക്കാള്‍ വലിയ വിഷയം തച്ചങ്കരിയുടെ വിദേശയാത്രയാണ്. ലാവലിന്‍ വരുമ്പോള്‍ തച്ചങ്കരീയം. ഇലക്ഷന്‍ വരുമ്പോള്‍ മദനികാമേശ്വരി. കാപട്യം കുടുക്കപൊട്ടിക്കുന്നുണ്ട്. കാപട്യക്കാരെ കൈകാര്യം ചെയ്യാനുള്ള വഴി ജനങ്ങള്‍തീരുമാനിച്ചുകൊള്ളും.

ശതമന്യുവിന് കിട്ടിയ ഒരു എസ്എംഎസ് ഇങ്ങനെ:

"കനല്‍പോലെ ജ്വലിക്കുന്ന വിപ്ളവ തേജസ്സിനെ ചാരംകൊണ്ടു മുടാനാവില്ല. പിണറായിക്ക് കൊലമരം തീര്‍ത്ത വീരന്‍മാരെയും വര്‍ഗ വഞ്ചകരെയും കാലം തൂക്കിക്കെട്ടുന്നു. സഖാവ് പിണറായി, അടിപതറാതെ മുന്നോട്ട്.''

വളയാത്ത തണ്ടെല്ലുള്ള നേതാക്കള്‍ ആക്രമണങ്ങളെ അതിജീവിക്കും. കേസില്‍ കുടുക്കിയും അപവാദം പറഞ്ഞും അവരെ നശിപ്പിച്ചുകളയാം എന്നുകരുതുന്ന അതിശയോക്തിക്കാരും അല്‍പബുദ്ധികളും പ്രതികാരക്കാരും കാശിക്കുപോകേണ്ടിവരും. അല്ലെങ്കില്‍ അവരെ കുടുമ്മത്തേക്ക് പറഞ്ഞയക്കാന്‍ ചാക്കുണ്ണി ഷൊര്‍ണ്ണൂരങ്ങാടിയില്‍ നിന്നു വരും. എന്നിട്ട് നീട്ടി ആട്ടും-എറങ്ങി ഓടടാ ശവി. ഫഃഃഃഃഃ.

*
മാതൃഭൂമിയുടെ തലക്കെട്ട്:

പിണറായിക്കെതിരെ കൂടുതല്‍ അന്വേഷണം: തെളിവില്ലെന്ന് സിബിഐ
ചായക്കടയില്‍ ചോദ്യം വന്നു
"അല്ലപ്പാ ഇനിയുമുണ്ടോ അന്വേഷണം?''
ഉത്തരം: അത് സര്‍വൈവല്‍ ജേണലിസം. എന്ന്വെച്ചാല്‍, തലകുത്തിവീണാലും കാല് മേലെ. നോ അന്വേഷണം. നോ ന്യൂസ്.
ചോ: അപ്പം കശ്മലന്‍?
ഉ: പണം പുളിമരത്തിലും പുളിയാര്‍മലയിലും കായ്ക്കും. കശ്മലന് കിഴികിട്ട്യാമതി.
ചോ: കിഴി കെട്ടണ്ടേ?
ഉ: തല്‍ക്കാലം നോ നിവൃത്തി. കീചകനല്ലേ. ഭീമന് പഴിവരും. കിഴിയും വേണ്ട, പഴിയും വേണ്ട.

Sunday, April 11, 2010

ഞാന്‍ പിഴയാളി

കുമ്പസാരം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ല. പുരോഹിതനോട് പാപം ഏറ്റുപറയുന്ന ആചാരമാണത്. വിവാഹത്തിനുമുമ്പ് വധുവും വരനും കുമ്പസാരിക്കണം. അതുവരെ ചെയ്ത പാപങ്ങള്‍ അവിടെ തീരും. കുമ്പസാരം നടത്തിയ വികാരിയല്ല കെട്ടുനടത്തിക്കുന്നതെങ്കില്‍ കുമ്പസാര സര്‍ട്ടിഫിക്കറ്റ് വേണം. സാക്ഷ്യപത്രം ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആഴ്ചപ്പതിപ്പിനും ചാനലിനും ഇന്റര്‍വ്യൂ കൊടുത്തുള്ള കെട്ടുകുമ്പസാരമാകാമെന്നാണ് പുതിയ രീതി. കുമ്പസാരക്കൂട്ടില്‍ കയറിയാല്‍ മനസ്സിലുള്ളതെല്ലാം ഒളിയും മറയുമില്ലാതെ പറഞ്ഞുതീര്‍ക്കണമെന്നാണ്. ചാനല്‍ക്യാമറയ്ക്കു മുന്നിലാകുമ്പോള്‍ എല്ലാം പറയേണ്ട. വേണ്ടതു പറഞ്ഞാല്‍ മതി. അഥവാ അല്‍പ്പം കൂടുതല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എഡിറ്റിങ്ങിനും സാധ്യതയുണ്ട്. തച്ചറിഞ്ഞ് പണിയണമെന്നത് അധ്വാനത്തിന്റെ നിയമമാണ്. എന്താണ് വാര്‍ത്ത എന്നു മനസ്സിലാക്കി വേണം വാര്‍ത്ത കൈകാര്യം ചെയ്യാന്‍. നുണ കവിതയാണ്. ഏത് വിഡ്ഢിക്കും സത്യം പറയാം. നുണ പറയാന്‍ നല്ല ബുദ്ധി വേണം. ഇംഗ്ളീഷില്‍ നല്ല കവിതകള്‍ വരാതായപ്പോള്‍ ഓസ്കാര്‍ വൈല്‍ഡ് പറഞ്ഞത്, ഇംഗ്ളണ്ടില്‍ നുണയന്മാരുടെ എണ്ണം കുറഞ്ഞുപോയി എന്നാണ്. വലിയ നുണ സങ്കല്‍പ്പിച്ചെടുക്കാന്‍ വലിയ ബുദ്ധിതന്നെ വേണം. അത് പ്രചരിപ്പിക്കാനും സ്ഥാപിക്കാനും അസാമാന്യവൈഭവം വേണം.

പണ്ടുകാലത്ത് ആള്‍ക്കൂട്ടങ്ങളുടെ അധ്വാനസംബന്ധമായ വിശേഷങ്ങളാണ് വാര്‍ത്തയായി പരന്നത്. നാടോടിക്കഥകള്‍ക്ക് പൊടിപ്പും തൊങ്ങലുമുണ്ടായപ്പോള്‍ നല്ല വിശേഷങ്ങളായി. പിന്നെപ്പിന്നെ മണ്ണില്‍ നട്ടാല്‍ പൊടിക്കാത്ത നുണകള്‍ വാര്‍ത്തകളായി രൂപാന്തരപ്പെട്ടു. ഒരാള്‍ ഒരു നുണ മനസ്സില്‍ കൊരുത്തെടുക്കും. കുറെപ്പേരെ വിളിച്ചുവരുത്തി കുപ്പി പൊട്ടിക്കും. നുണ താലത്തില്‍ വിളമ്പും. കിട്ടിയവര്‍ ഗ്ളാസ് കാലിയാക്കി നുണ മടിയില്‍ തിരുകി സ്ഥലംവിടും. പിറ്റേന്നത്തെ കടലാസുകളില്‍, ഒരേനുണ തൈര്‍ വടയായും സാദാ മെദുവടയായും രസവടയായും സാമ്പാര്‍വടയായും പ്രത്യക്ഷപ്പെടും.

വടനിര്‍മാണം താജ്മഹല്‍നിര്‍മാണംപോലെ വലിയ പണിയൊന്നുമല്ല. പക്ഷേ, വടയുണ്ടാക്കുന്നവനും താജ്മഹല്‍ ഉണ്ടാക്കിയ ആളും നിര്‍മാതാവാണ്. രണ്ടു നിര്‍മാതാക്കളും ഒരേപേരില്‍ അറിയപ്പെടും. മൂലം രണ്ടാണ്. ഒന്ന് കാമിനിമൂലം. രണ്ട് കനകംമൂലം. ഒരുപാടു കാലം വടവിറ്റ് നുണതിന്നു ജീവിച്ചവര്‍ക്ക് ഒരുനാള്‍ അതെല്ലാം മടുക്കും. അന്ന് ചിക്കന്‍ഫ്രൈ കഴിക്കണമെന്ന് തോന്നും. വിറ്റ വടയുടെ ട്രേഡ് സീക്രട്ട് അപ്പോഴാണ് വിളിച്ചുപറയുക. അതിനെ കുമ്പസാരമെന്നും വിളിക്കും.

ഇനിയുള്ള കാലത്തെ ജീവിതം ധന്യമാക്കാന്‍ ഒരു 'കെട്ടുകുമ്പസാരം.' നാളെ പുതിയ വീട്ടിലേക്ക്, പുതിയ ജീവിതത്തിലേക്ക് പോകേണ്ടതാണല്ലോ.

*
'നരകത്തീന്നെന്നെ കരകേറ്റീടണേ തിരുവൈക്കം വാഴും ശിവശംഭോ' എന്നു പാടിയാല്‍ അപ്പോള്‍ത്തന്നെ പരമേശ്വരന്‍ കിങ്കരനെ പോത്തും കയറുമായി കരകേറ്റാന്‍ അയക്കും എന്ന് ചിന്തിക്കുന്നത് നല്ല മനോവ്യായാമമാണ്. നില്‍ക്കുന്നിടം നരകമെന്ന് സദാ തോന്നുന്നവര്‍ക്ക് അത്യുത്തമം. ഞാന്‍ മഹാന്‍, ഞാനുണ്ടായിരുന്നപ്പോള്‍ എല്ലാം മഹത്തരം, എന്റെ ഉപദേശം ഉല്‍ക്കൃഷ്ടം, എന്നെ വിട്ടപ്പോള്‍ എല്ലാം പോയി എന്ന് ഒരാള്‍ ചാനലിലും ആഴ്ചപ്പതിപ്പിലും പറയുന്നത് കണ്ടു. അതും ഒരു വ്യായാമംതന്നെ. പിടിച്ചുനില്‍ക്കാന്‍ ഇങ്ങനെ ചില അവതാരങ്ങള്‍ നടത്തുന്ന കോപ്രായങ്ങള്‍ രാഷ്ട്രീയത്തില്‍ പതിവാണ്. ഏതെങ്കിലും നേതാവിനെ ചുറ്റിപ്പറ്റി ഉപഗ്രഹമാര്‍ഗത്തില്‍ അവര്‍ ജീവിക്കും.

തിരുവിതാംകൂറിലെ ഒരു ഖദര്‍കഥ കേട്ടിട്ടുണ്ട്. താന്‍ ഉന്നതനേതാവിന്റെ അടുപ്പക്കാരനാണെന്ന് സദാ പറയും. കാര്യസാധ്യക്കാരെയും കൂട്ടി ഉന്നതന്റെ വീട്ടിലേക്ക് ചെല്ലും. കൂടെ വന്നവരെ പുറത്തുനിര്‍ത്തി നേരെ അടുക്കളയിലേക്ക്. അല്‍പ്പസമയം കഴിഞ്ഞ് കൈയില്‍ പാതി കടിച്ച രസകദളിപ്പഴവുമായി ടിയാന്‍ പുറത്തുവന്ന് പറയും"ലീഡര്‍ പ്രാതല്‍ കഴിക്കുന്നു. ഞാന്‍ കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം ശരിയാക്കാം'' എന്ന്. സംതൃപ്തരായി മടങ്ങുന്ന ശുപാര്‍ശക്കാര്‍ അറിയുന്നില്ല, തൊട്ടടുത്ത മുറുക്കാന്‍കടയില്‍നിന്ന് വാങ്ങി മടിയില്‍ തിരുകിയ രസകദളിപ്പഴമാണ് ലീഡറുടെ പ്രാതല്‍മേശയില്‍നിന്നെന്ന വ്യാജേന കടിച്ചുപിടിച്ചതെന്നും ലീഡറെ ടിയാന്‍ കണ്ടിട്ടേയില്ലെന്നും. ലീഡര്‍ ഒന്നും അറിയുന്നില്ലെങ്കിലും ടിയാന്റെ കാര്യങ്ങള്‍ ഭംഗിയായി നടക്കും.

ഇത് ഒരു സാമ്പിളാണ്. ചിലര്‍ നേതാക്കളുമായി അടുപ്പമുണ്ടെന്ന് കാണിക്കാന്‍ സദാ സന്ദര്‍ഭം സൃഷ്ടിക്കും. അനുചിത സന്ദര്‍ഭത്തില്‍ 'സ്വകാര്യം' പറയും. കുടുംബാംഗങ്ങളെ ചാക്കിടും. ചിലര്‍ അല്‍പ്പംകൂടി കടന്ന്, ഞാനാണ് പുള്ളിക്കാരന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എന്ന് വീമ്പടിക്കും. നേതാവിന്റെ ഭക്ഷണക്രമം, ദൈനംദിന ശീലങ്ങള്‍ എന്നിവയെല്ലാം ആധികാരിക ഭാവത്തില്‍ പൊതുവേദികളില്‍ വിളമ്പി അടുപ്പം തെളിയിക്കാന്‍ നോക്കുന്നവരുമുണ്ട്. ഇതിന്റെയെല്ലാം മൂര്‍ധന്യമാണ്, 'ഞാനാണ് ബൌദ്ധിക ശില്‍പ്പി' എന്ന ഭാവം. എട്ടരപ്പതിറ്റാണ്ട് ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച, സമരങ്ങളുടെയും സഹനങ്ങളുടെയും പ്രോജ്വല പാരമ്പര്യമുള്ള നേതാവ് കഴിഞ്ഞ പത്തുകൊല്ലംകൊണ്ടാണ് മഹാനായതെന്നും അതിന്റെ കാര്‍മികന്‍ ഞാനായിരുന്നുവെന്നും വെച്ചുകാച്ചിയിരിക്കുന്നു ബൌദ്ധിക പ്രതിഭാസത്തിന്റെ ജനയിതാവ്! ഭീഷണിയാണ്- പലതും പറഞ്ഞുകളയുമെന്ന്. ശാപമാണ്- കരുണാകരന്റേതിനേക്കാള്‍ മോശം അവസ്ഥയിലാകുമെന്ന്. പ്രതീക്ഷയാണ്- തെരഞ്ഞെടുപ്പിനുമുമ്പ് ഒരു മലര്‍പ്പൊടിപ്പാര്‍ടി ഉണ്ടാക്കിക്കളയുമെന്ന്. ആദ്യം അടുപ്പക്കാരനെന്ന് നടിച്ചു. പിന്നെ സ്വന്തം വഴിയേ നടത്താന്‍ നോക്കി. പതുക്കെ പാര്‍ടിയില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടപ്പോള്‍ ഇപ്പോള്‍ തെരുവില്‍നിന്ന് തെറിവിളിക്കുന്നു.

കമ്യൂണിസ്റ്റ് പാര്‍ടിക്കും അതിന്റെ നേതാക്കള്‍ക്കും ഇത്തരം സഹായം വേണ്ടെന്നു പറഞ്ഞ് ഇറക്കിവിട്ടിട്ട് പുഴ കുറെ ഒഴുകി. എന്നിട്ടും ബൌദ്ധിക സ്രഷ്ടാവിന്റെ മോരിന് പുളി പോയിട്ടില്ല! മാധ്യമ സിന്‍ഡിക്കറ്റ് ഇല്ലേയില്ല എന്ന് വിലപിച്ചവര്‍, ഞാനായിരുന്നു ആ സിന്‍ഡിക്കറ്റ് എന്ന ഈ വെളിപ്പെടുത്തല്‍ കേട്ട് മിണ്ടാത്തതെന്താണാവോ.

*
ഇവിടെ സഖാക്കള്‍ സമരം നടത്തുമ്പോള്‍ നേതാവ് പേര്‍ഷ്യയില്‍ ഉല്ലാസയാത്ര നടത്തുന്നു എന്നുകേട്ടാല്‍ ആരും ഒന്ന് ശ്രദ്ധിക്കും. ജയില്‍നിറയ്ക്കല്‍ സമരം കീശനിറയ്ക്കല്‍ എന്ന കാര്‍ട്ടൂണ്‍ വര കണ്ടാല്‍ നെറ്റി ചുളിച്ചുപോകും. സമരം വിജയിപ്പിക്കാനാണ് ഇപ്പോള്‍ മനോരമയ്ക്കും മാതൃഭൂമിക്കും താല്‍പ്പര്യം. സമരംമൂലം ജനം വലഞ്ഞു, റോഡ് തടസ്സപ്പെട്ടു, സര്‍ട്ടിഫിക്കറ്റ് നീക്കം അവതാളത്തിലായി എന്നൊന്നുമല്ല, പിണറായി വിജയന്‍ ഇല്ലാത്തതിനാല്‍ സമരക്കാര്‍ വിഷമിച്ചു എന്നാണ് ഇത്തവണത്തെ എഴുത്ത്. ഇടയ്ക്ക് വിദൂഷകവേഷങ്ങളെയും ഇറക്കി. തച്ചങ്കരി എന്തിന് ദുബായില്‍ പോയി എന്നൊരു ചോദ്യശരം. ഉത്തരം പറയാന്‍ പുളിയാര്‍മലയില്‍നിന്ന് ആളെ ഏര്‍പ്പാടുചെയ്തിട്ടുമുണ്ട്. ഇനിയിപ്പോള്‍ ദാവൂദ് ഇബ്രാഹിം, ഒസാമ ബിന്‍ലാദന്‍, ഇത്തിക്കര പക്കി തുടങ്ങിയ മാന്യന്മാരുമായി ദുഫായില്‍ കൂടിക്കാഴ്ച നടത്തി എന്നുകൂടി പറഞ്ഞാല്‍ മതി.

നുണഫാക്ടറികളില്‍ നന്നായി ഉല്‍പ്പാദനം നടക്കുന്നുവെങ്കിലും വിതരണശൃംഖല ഇപ്പോള്‍ ശക്തമല്ല. അതുകൊണ്ട് ചില കടകളിലേ വില്‍പ്പനയുള്ളൂ. ഗള്‍ഫില്‍ പോയത് പിണറായി വിജയന്‍മാത്രമല്ല. സംസ്ഥാനത്തെ ഏറ്റവും സീനിയറായ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ പാലോളി മുഹമ്മദുകുട്ടിയുണ്ട്, രാജ്യസഭാംഗം എ വിജയരാഘവനുണ്ട്, മുന്‍ മന്ത്രിയും പ്രവാസിക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ ടി കെ ഹംസയുണ്ട്. പ്രവാസിമലയാളികളെ നേരില്‍ കണ്ട് സംവദിക്കാനുള്ള യാത്രയ്ക്ക് ആയിരങ്ങളുടെ സ്വീകരണം ലഭിക്കുന്നു. അസൂയ മാനംമുട്ടെ വളരാനുള്ള വകുപ്പുണ്ട്. ഗള്‍ഫില്‍ പോയാല്‍ സെന്റ്, പൌഡര്‍, വാച്ച്, മൊബൈല്‍, ബിസ്കറ്റ്- ഇതൊക്കെ കൊണ്ടുവരാമെന്നാണല്ലോ നാട്ടുനടപ്പ്. അങ്ങനെ കുറെ സാധനങ്ങള്‍ വാരി കൊണ്ടുവരാനുള്ള പോക്കായി ആരെങ്കിലും ധരിക്കുന്നെങ്കില്‍ ആകട്ടെ എന്നാണ് വാര്‍ത്താപ്പടപ്പു വിദൂഷകരുടെ ഉള്ളിലിരിപ്പ്.

ഗള്‍ഫ് രാജ്യങ്ങളില്‍ രാഷ്ട്രീയപാര്‍ടികളുടെ പ്രവര്‍ത്തനവും പരിപാടികളും അനുവദനീയമല്ല. അവിടെ സാംസ്കാരികപരിപാടികളും കൂട്ടായ്മകളുമാണ് നടക്കുക. അതല്ല എന്നുതെളിയിക്കുന്ന ഒരു വാക്ക് എവിടെനിന്നെങ്കിലും വീണുകിട്ടിയാല്‍ അതുവച്ച് പിടിക്കാമെന്നു കരുതുന്ന ബുദ്ധിയെയും നമസ്കരിക്കാം.

എന്തായാലും പിണറായിക്കും സംഘാംഗങ്ങള്‍ക്കും നേട്ടംതന്നെ. ചെലവില്ലാതെ കിട്ടിയ പരസ്യമെത്ര. പര്യടനത്തിന്റെ ഇനിയുള്ള നാളുകളില്‍ ജനക്കൂട്ടത്തിന്റെ വലുപ്പം കൂടും. 'ആരിസ്സഖാക്കള്‍ നാടെങ്ങും പ്രസംഗിച്ചു നടക്കുവോര്‍ ഉത്തമാംഗം മനുഷ്യനു വയറെന്നു നിനയ്ക്കുവോര്‍' എന്നാണ് സഞ്ജയന്‍ പറഞ്ഞത്. ആ വിശേഷണം അങ്ങനെത്തന്നെ കിടക്കട്ടെ. പ്രവാസികളുടെ പ്രശ്നങ്ങള്‍ (തീര്‍ച്ചയായും വയറിന്റെ) മനസ്സിലാക്കി സഖാക്കള്‍ അങ്ങനെ പൊയ്ക്കോട്ടെ. എല്ലാവരും അറിഞ്ഞുള്ള യാത്രയാണല്ലോ. പിന്നാലെ വീരേന്ദ്രകുമാറിന്റെ ക്രൈം സ്നിഫറുകള്‍ കുതിക്കട്ടെ.

ചീവീട് ചെറുതെങ്കിലും അതിന്റെ ഒച്ച വലുതാണ്. രാഷ്ട്രീയത്തിലും വേണം ചില ചീവീടുകള്‍- വെറുതെ ഒച്ച ഉണ്ടാക്കാന്‍. അയ്യയ്യേ...ഇതെന്തൊരു വ്യക്തിവിരോധം എന്നൊന്നും ശതമന്യുവിന് തോന്നുന്നില്ല. സ്വന്തം സഹോദരിയെ അപമാനിക്കാന്‍ ആട്ടുകല്ലുമുക്ക് സ്ഥാപിച്ച ദുഷ്ടമനസ്സിന് ഏതുമോശത്തരവും വഴങ്ങും. സീറ്റ് കിട്ടാത്തതിന് കാരണക്കാരന്‍ പിണറായിയാണെന്ന് സങ്കല്‍പ്പിച്ച് എന്ത് വൃത്തികേടും പറയും. അത് അങ്ങനെയൊരു ജന്മം. ഓടക്കുഴലില്‍ പന്തീരാണ്ടുകിടന്നാലും നിവരാത്തത്.

Sunday, April 4, 2010

പ്ളാച്ചിമടയിലേക്ക് ഒരു ടിക്കറ്റ്

ഒരു സ്വര്‍ണക്കടയുടെ പരസ്യത്തില്‍ പറയുന്നു: മുഖംമൂടികളെ തിരിച്ചറിയൂ, വശ്യമായ പുഞ്ചിരിക്കുപിന്നിലെ ക്രൂരമുഖങ്ങള്‍ കാണാന്‍ പണിക്കൂലിയുടെ തോതുവച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പട്ടിക നോക്കൂ എന്ന്. മുഖംമൂടി ഒരു വലിയ സംഭവമാണ്. അതാണ് ആഗോളവല്‍കൃത സമൂഹത്തിന്റെ ലോഗോ. ഉള്ളിലൊന്നും പുറത്ത് വേറൊന്നും എന്നാണ് അതിന്റെ മുദ്രാവാക്യം.

നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു പൂട്ടുപൊളിപ്പനാണെങ്കില്‍ ഗസറ്റില്‍ വിജ്ഞാപനംചെയ്യിച്ച് പേര് 'ഹരിശ്ചന്ദ്രന്‍' എന്നുമാറ്റണം. വെള്ള വസ്ത്രമേ ധരിക്കാവൂ; പച്ചക്കറിയേ കഴിക്കാവൂ. നിങ്ങള്‍ ഒരു തട്ടിപ്പുകാരനാണങ്കിലോ? നെറ്റിയില്‍ 'സത്യമേവ ജയതേ' എന്ന് എഴുതിവയ്ക്കണം; സോഷ്യലിസം, ആദര്‍ശം, കല, സംസ്കാരം എന്നെല്ലാം ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കണം. കൈയേറ്റക്കാരനാണെങ്കില്‍ ഭൂമിവെട്ടിപ്പിടിത്തത്തിനെതിരെ ധര്‍മസമരം നയിക്കണം. പെപ്സിയുടെ ആളാണെങ്കില്‍ കൊക്കകോളയുടെ ജലചൂഷണത്തിനെതിരായ ധീരോജ്വല മുന്നേറ്റത്തിന്റെ മുന്നില്‍ നില്‍ക്കണം. ജലസംരക്ഷണ സപ്ളിമെന്റ് ഇറക്കണം. ആദിവാസി-ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വീരോചിതം വീമ്പടിച്ചുകൊണ്ട് അവരുടെ ഭൂമി തട്ടിയെടുക്കണം. ഏറ്റവും മോശമായ കള്ളങ്ങള്‍ സദാ നാവില്‍ വിളങ്ങവെ 'മൃദുഭാഷി' അവാര്‍ഡ് വില കൊടുത്തുവാങ്ങണം. അഹന്തയുടെയും പരപുച്ഛത്തിന്റെയും ബാനര്‍ സ്വയം തലയില്‍വയ്ക്കുമ്പോള്‍ മറ്റുള്ളവരെ നോക്കി 'നിങ്ങളുടെ മുഖം തേളുകുത്തിയതുപോലെ' എന്ന് കുറ്റപ്പെടുത്തണം.
ഇത്രയൊക്കെ വൈശിഷ്ട്യങ്ങളും സകലകലാവല്ലഭനെന്ന ഡിഗ്രിയും കൈയിലുണ്ടെങ്കില്‍ ആഗോളവല്‍ക്കരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാം. 'വീരേട്ടാ, ആര് ആരെയാണ് വില്‍ക്കുന്നത്' എന്ന് ഒരു കഥാകാരിയും കരയില്ല. ഇങ്ങനെതന്നെ ചാടണം വീരന്‍; ചോദ്യചിഹ്നംപോല്‍ ആടണം വീരന്‍; ഇങ്ങനെതന്നെ തീരണം വീരന്‍' എന്ന് ഒരു കവിയും പാടുകയില്ല. പെരുമാട്ടിയില്‍ ആദിവാസിപ്രണയവും മണ്ണിനോടുള്ള മമതയും കൊണ്ടുവന്നിറക്കിയത് വലിയ അവാര്‍ഡായ മഗ്സാസെ മനസില്‍ കണ്ടാണെന്ന് മിണ്ടില്ല. 'മണ്ണേ, മരമേ, മയിലമ്മേ' കവിതകളുണ്ടാകുന്നത് ഒരു പ്രത്യേകതരം രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ മാത്രമാണ്. പരിസ്ഥിതി, കുടിവെള്ളം, മലിനീകരണം തുടങ്ങിയ വാക്കുകള്‍ക്ക് മികച്ച വിപണിമൂല്യമുണ്ടെന്നു കണ്ടെത്തുന്നതാണ് പ്രധാനം. ചില പാവങ്ങള്‍ ഈ വാക്കുകള്‍ നെഞ്ചില്‍ കയറ്റിവച്ച് പേര്‍ത്തും പേര്‍ത്തും പോരാടുന്നു. ചില വേന്ദ്രന്മാര്‍ അവരെ കബളിപ്പിച്ച് സമരത്തെ ഹൈജാക്ക് ചെയ്യുന്നു.

പെരുമാട്ടിയില്‍ ഒരുഭാഗത്ത് സമരം നടക്കുമ്പോള്‍ മറുവശത്തൂടെ വീരകൃഷ്ണന്‍കുട്ടിയും അനുയായികളും കൃഷിയിടത്തിലെ കിണറുകളില്‍നിന്ന് വെള്ളം കോളക്കമ്പനിക്ക് വിറ്റു. കമ്പനിക്ക് സ്ഥലം വാങ്ങികൊടുത്തതിന് പ്രതിഫലമായി കിട്ടിയത് ടൊയോട്ട ക്വാളിസ് വാന്‍. നാടകം തുടരനായി നടന്നു. യുഡിഎഫ് ഭരണമാണന്ന്-കോളവിരുദ്ധ സമരത്തില്‍ ചുവന്നകൊടിപിടിച്ച മുന്നൂറാള്‍ക്കെതിരെ കേസ്. വീരദളത്തിന്റെ ഒരു കുട്ടിക്കെതിരെയും കേസില്ല. പക്ഷേ, സമരം വീരവിരചിതമെന്ന് പെരുമ്പറ. ലോക ജലസമ്മേളനം; അഖണ്ഡ പ്രഭാഷണയജ്ഞം; കാണാച്ചരടിന്റെ കുരുക്കഴിക്കാനുള്ള പരക്കംപാച്ചില്‍. ഒരു പാലമിടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. കോളക്കമ്പനിക്ക് തോഴിയായാലും മതി- മാമ്പഴ അച്ചാര്‍ ഫാക്ടറി തുറക്കാന്‍ ഒരുകൈ സഹായം. കോള കുടിച്ചില്ലെങ്കില്‍ അച്ചാര്‍ തൊട്ടുനക്കുകയെങ്കിലുമാകാം. ദാനശീലന്മാരായ വീരകേസരികള്‍ക്ക് തലേന്നുതന്നെ സമ്മതം. സഹായത്തിന് തടസ്സം സമരക്കാരാണെങ്കില്‍ അവരെ തല്ലിയോടിക്കാം; പന്തല്‍ തകര്‍ക്കാം. ഉയരാനും താഴാനും പരിധി വേണ്ടല്ലോ.

*
പെരുമാട്ടിയിലെ കാര്യം പറയുമ്പോള്‍ പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തുകാര്യം എന്നും ചോദിക്കാം. എം പി വീരേന്ദ്രകുമാര്‍ മാന്യന്‍, മഹാന്‍, മധുഭാഷി. അദ്ദേഹത്തിന്റെ പാര്‍ടി വെജിറ്റേറിയന്‍ സോഷ്യലിസ്റ്റ്. ഏതു സോഷ്യലിസ്റ്റായാലും ചില്ലറ ദൌര്‍ബല്യങ്ങളൊക്കെയുണ്ടാകും. സ്വന്തം പാര്‍ടി, സ്വന്തം ഭൂമി, സ്വന്തം അനുയായി-അങ്ങനെ. 'പൊട്ടച്ചാവഴി ദൂരംമാത്രം കഷ്ടിച്ചങ്ങുപറക്കും കോഴികള്‍ ഗരുഡനുപിറകെ ചിറകുംവീശി ഗഗനേ ഗമനം വാഞ്ഛിക്കുന്നു' എന്നാണല്ലോ. മറ്റുപാര്‍ടികള്‍ സമരം നടത്തുമ്പോള്‍ കോഴിക്കും പറക്കണം ഗഗനത്തില്‍. വിമത ദള്‍ എന്നും വീരന്‍ ദള്‍ എന്നും അറിയപ്പെടുന്ന സാധനത്തെ യുഡിഎഫിന്റെ ആലയിലെത്തിച്ചെങ്കിലും സാന്നിധ്യം തെളിയിക്കാന്‍ ചില്ലറ അടിപിടിയൊക്കെ ഉണ്ടാക്കിയേ തീരൂ.

പ്ളാച്ചിമടയില്‍ തല്ലുകൊണ്ടത് ആദിവാസികള്‍ക്കാണ്. വീടും സമരപ്പന്തലും നഷ്ടപ്പെട്ടതും അവര്‍ക്കാണ്. ആദിവാസി ദളിത് ക്ഷേമത്തിന്റെ തോള്‍സഞ്ചിയുമായി കവിതയൊലിപ്പിച്ചും പ്രഭാഷിച്ചും തെക്കുവടക്കു നടക്കുന്ന ചില പ്രമാണിമാരെയൊന്നും കാണാനേയില്ല. വയനാട്ടില്‍ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയും പെരുമാട്ടിയില്‍ കോളക്കമ്പനിക്ക് ആദിവാസികളെ ഒറ്റുകൊടുക്കുകയുംചെയ്ത ശക്തിയെക്കുറിച്ച് അവര്‍ക്ക് പ്രതികരണമില്ല! പ്ളാച്ചിമടയിലേക്കുള്ള ഒരു ടിക്കറ്റാണ് അവരുടെ പ്രശ്നം. അതും വീരോചിതം എടുത്തുകൊടുക്കേണ്ടിവരും.

മാതൃഭൂമിയാണ് കസറിയത്. അവര്‍ പറഞ്ഞു: അക്രമികള്‍ സാമൂഹ്യവിരുദ്ധരെന്ന്. സാമൂഹ്യവിരുദ്ധരുടെ സംസ്ഥാന പ്രസിഡന്റാണ് പത്രത്തിന്റെ വല്യശമാന്‍. തല്ലുകൊണ്ട് ആശുപത്രിയിലായ ചില പാവങ്ങള്‍ വല്യശമാനോട് പരാതി പറഞ്ഞു-പഞ്ചായത്തിനോടുകളിച്ചാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നായിരുന്നുവത്രേ മറുപടി. അത് വീരോചിതം തന്നെ. ആഗോളവല്‍ക്കരണ കാലത്തെ സത്യസന്ധത. ശതമന്യുവിന് ആക്രോശിക്കാന്‍ മുട്ടുന്നു.

*
പെസഹയും ദുഃഖവെള്ളിയും ഈസ്റ്ററും കഴിഞ്ഞു. പെസഹാ വ്യാഴത്തിന് ഉണ്ടാക്കുന്ന വിശിഷ്ടപലഹാരമാണ് ഇന്‍ട്രിയപ്പം.

'ഇന്‍ട്രിയപ്പത്തിന് തേങ്ങപോരാഞ്ഞ്
അപ്പനെത്തല്ലി തെങ്ങേക്കേറ്റി
ഇന്‍ട്രിയപ്പം വെന്തുംപോയി
അമ്മേടപ്പന്‍ ചത്തുംപോയി'

എന്നൊരു പാട്ട് കോട്ടയം ഭാഗത്തെ ക്രിസ്ത്യാനികള്‍ പാടാറുണ്ട്. നാടന്‍ പാട്ട്. നമ്മുടെ വേലിക്കല്‍ മുരളീധരന്റെ ആത്മകഥാംശം ഈ പാട്ടിലുണ്ടോ എന്ന് നേരിയ സംശയമുണ്ട്. എല്ലാം പോയ അവസ്ഥയിലാണ് പുള്ളിക്കാരന്‍. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകുന്നു. ഇരുവരും അയഞ്ഞാല്‍ കുരുക്ക് മാവേലിക്കരയില്‍നിന്ന് വരും. ഉണ്ണിത്താന് കടന്നുചെല്ലാന്‍ പറ്റുന്ന പാര്‍ടിയില്‍ മുരളീധരനെ കയറ്റില്ലെന്ന്! ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമറിയാം. ഉണ്ണിത്താനെ കണ്ടാല്‍ കോണ്‍ഗ്രസിന്റെ സമൃദ്ധി അറിയാം. കോണ്‍ഗ്രസിന്റെ ഇനിയുള്ള വളര്‍ച്ചയ്ക്ക് ഉണ്ണിത്താന്റെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകട്ടെ എന്നാണ് പ്രാര്‍ഥിക്കേണ്ടത്. ചില വഴികളും രീതികളുമൊക്കെ പുതിയ തലമുറയും അറിയണം. മഞ്ചേരി വഴി ബംഗളൂരുവിലേക്കുള്ള റൂട്ട് തുറന്നു കിടക്കുകയാണ്. പുതിയ യൂത്ത് ക്യാമ്പുകളിലെ സ്ഥിരം അധ്യാപകനായി ഉണ്ണിത്താനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഹുല്‍ഗാന്ധിയില്‍നിന്ന് സംഘടിപ്പിക്കാന്‍ വലിയ പാടൊന്നുമുണ്ടാകില്ല.

ഉണ്ണിത്താനെ ആര്‍ക്കാണ് പേടി എന്നത് വലിയ ചോദ്യമാണ്. ചില പാര്‍ടികളില്‍നിന്ന് പുറത്താക്കപ്പെട്ടാല്‍ തിരിഞ്ഞുനോക്കാതെ വീട്ടിലേക്ക് പോകേണ്ടിവരും. ഞാന്‍ പലതും വിളിച്ചുപറയും എന്നു വിരട്ടിയാല്‍, എങ്കില്‍ പറഞ്ഞുതുലയ്ക്ക് എന്ന് നേതൃത്വത്തിന് ചങ്കുറപ്പോടെ പറയാനും കഴിയും. ഉണ്ണിത്താനും കോണ്‍ഗ്രസും തമ്മില്‍ അത്തരമൊരു ബന്ധമല്ല. പുറത്തുനില്‍ക്കുന്ന ഉണ്ണി അകത്തെത്തിയാല്‍ അപകടം കുറയും. അതോര്‍ത്ത് തൊമ്മനും ചാണ്ടിയും ഒന്നിച്ച് അയഞ്ഞു. വേണ്ടാതീനങ്ങള്‍ ഉണ്ണിത്താന്റെ വായില്‍നിന്ന് പുറത്തുവരുംമുമ്പ് അദ്ദേഹം അകത്തായി. ഇനി തൊമ്മനും ചാണ്ടിക്കുമെല്ലാം നെടുവീര്‍പ്പിടാം.

മുരളീധരന്‍ ഇനി പറയാന്‍ വല്ലതും ബാക്കി കിടപ്പുണ്ടോ. എന്നാലും ഉണ്ണിത്താന്‍ അകത്തും മുരളി പുറത്തും- മാണിസാര്‍ പുറത്തും പി സി ജോര്‍ജ് അകത്തും എന്നെല്ലാം പറയുന്നതുപോലെ.

ചിരി വരുന്നു.

Tuesday, March 30, 2010

മാലിന്യക്കുത്തക

കുത്തകകളെക്കുറിച്ച് സാധാരണ പറയാറുള്ളത് ചുവന്ന കൊടിയും പിടിച്ച് നടക്കുന്നവരാണ്. കുത്തക വിരുദ്ധ സമരം, കുത്തക മുതലാളിമാരുടെ തന്ത്രം, മാധ്യമക്കുത്തകകള്‍ എന്നെല്ലാം. കോൺഗ്രസിന്റെ അധികാരക്കുത്തക 1977ല്‍ തകര്‍ന്നു എന്ന് അവര്‍ എല്ലായ്പോഴും ഓര്‍മിപ്പിക്കാറുണ്ട്. എന്തുപറഞ്ഞാലും എവിടെ പ്രസംഗിച്ചാലും 'കുത്തക' വര്‍ണന.

മാര്‍ക്സിസ്റുകാര്‍ കുത്തക എന്നുപറയുന്നത് എന്തിനെയാണ്? സാധാരണനിലയില്‍ മുതലാളിക്ക് വ്യക്തിപരമായി ഉല്‍പ്പന്നത്തിന്റെ അളവോ വിലയോ നിശ്ചയിക്കാനാവില്ല. കമ്പോളത്തിലെ മത്സരമാണ് അത് തീരുമാനിക്കുന്നത്. തമ്മില്‍ മത്സരിക്കുന്ന കുറെ മുതലാളിമാര്‍ക്ക് പകരം ഒന്നോ രണ്ടോ ഭീമന്‍ മുതലാളിമാര്‍ ഉണ്ടായാലോ? അവര്‍ക്ക് കമ്പോളമത്സരം ഒഴിവാക്കാനും സ്വന്തമായി ഉല്‍പ്പാദനത്തെയും വിലയെയും നിശ്ചയിക്കാനും കഴിയും. അതുവഴി വളരെ ഉയര്‍ന്ന ലാഭമുണ്ടാക്കാന്‍ കഴിയും. അങ്ങനെയുള്ള ഭീമനാണ് കുത്തകമുതലാളി.

ഇത് കമ്യൂണിസ്റുകാരുടെ ശാസ്ത്രം. കുത്തകയെക്കുറിച്ചുള്ള യൂ കോ സി അഥവാ യൂത്ത് കോഗ്രസ് സിദ്ധാന്തം വേറെയാണ്. ഏതെങ്കിലും സീറ്റ് വല്ലപ്പോഴും കിട്ടുന്ന സാദാമുതലാളിമാരല്ല കോഗ്രസിലെ കുത്തക നേതാക്കന്മാര്‍. ഒരു സീറ്റില്‍ ആജീവനാന്തം മത്സരിച്ച് ജയിക്കുന്നവന്‍ കുത്തകക്കാരന്‍. അയാള്‍ക്ക് ആര് മന്ത്രിയാകണമെന്നും ഏതു വകുപ്പ് കിട്ടണമെന്നും സ്വയം തീരുമാനിക്കാം.

ആരൊക്കെയാണ് കേരളത്തില്‍ അങ്ങനെയുള്ള കുത്തകകള്‍? ആദ്യത്തെ പേര് പു കു കു തന്നെ- പുതുപ്പള്ളിയിലെ കുഞ്ഞുകുഞ്ഞ്. നിലമ്പൂരിലെ ആര്യാടന്‍, അടൂരിലെ തിരുവഞ്ചൂര്‍, ഇരിക്കൂറിലെ കെ സി ജോസഫ്....അങ്ങനെ അത് നീണ്ടുപോകും.
പുതുപ്പള്ളിക്കുത്തക അടുത്ത കൊല്ലവും ഉണ്ടാകാന്‍ പാടില്ല എന്നത് ആരുടെ ആവശ്യമാണ് എന്നു നോക്കാം. ഗ്രഹനില പ്രകാരം ഗണിച്ചെടുക്കാവുന്ന പേര് ഒരു ഹിന്ദി വാധ്യാരുടേതാണ്. മാവേലിക്കര എന്ന കുത്തക മണ്ഡലത്തിന്റെ അധിപനായിരുന്നുവെങ്കിലും ഇടക്കാലത്ത് ആധിപത്യം നഷ്ടപ്പെട്ടുപോയതാണ്. താല്‍കാലികമായി ഇരിപ്പിടവും പത്രസമ്മേളനം നടത്താന്‍ അവസരമുണ്ടെങ്കിലും ഒരു കുത്തകക്കസേര കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഇനിവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിക്കുത്തക തകര്‍ന്നാലേ മാവേലിക്കരക്കുത്തകയ്ക്ക് വാതില്‍ തുറക്കപ്പെടൂ. മറ്റെല്ലാ തടസ്സങ്ങളും ദുര്‍മന്ത്രവാദത്തിന്റെ സഹായത്തോടെ മാറ്റിയിട്ടുണ്ട്. വന്നുകയറാനിരുന്ന മറുതയെയും യക്ഷിയെയുമെല്ലാം ഇരുമ്പാണിയടിച്ച് തളച്ചിട്ടുമുണ്ട്.

ഇനിയുള്ളത് ഒരേയൊരു ലക്ഷ്യം; ഒരേയൊരു മന്ത്രം. അത് നേര്‍ക്കുനേര്‍ പറയാന്‍ പറ്റില്ലല്ലോ. കുത്തും കൊളുത്തുമാണ് കോൺഗ്രസിന്റെ അംഗീകൃത വെട്ടിപ്പിടിത്തരീതി. സ്വന്തം തലതൊട്ടപ്പനെ ആപദ്കാലത്ത് വെട്ടിവീഴ്ത്താന്‍ കൈയറപ്പുതോന്നാത്തവര്‍ക്ക് പുതുപ്പള്ളിയൊന്നും ഒരു പ്രശ്നമല്ല. ഒന്നുകില്‍ തിരുത്തിക്കും അല്ലെങ്കില്‍ തിരിഞ്ഞുകടിക്കും. അതും സാധിച്ചില്ലെങ്കില്‍ വാടകയ്ക്ക് ആളെവിട്ട് തല്ലുകൊടുക്കും. അങ്ങനെയൊരു പരിപാടിക്ക് മികച്ച ക്വട്ടേഷന്‍ കൊടുക്കാന്‍ ഒരാളെ ഇരുത്തിയിട്ടുണ്ട്-പഴയ ഗൺമാന്റെ മകന്‍ എന്നെല്ലാം ആക്ഷേപം വിന്നുവെങ്കിലും വിശ്വസ്തനാണ്. ഹിസ് മാസ്റ്റേഴ്സ് വോയ്സ്.

എച്ച്എംവിയുടെ ബഹളമാണ് കേള്‍ക്കുന്നത്. മകന്റെ യൌവനം കടംവാങ്ങിയ പുരാണത്തിലെ യയാതിയെപ്പോലെ ആര്‍ത്തിയും ദുരയും മൂത്ത് പൊതുരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ ഒരുകൂട്ടം കോൺഗ്രസുകാരില്‍നിന്നു(അവരാണ് കുത്തകകള്‍) നാടിനെ മോചിപ്പിക്കേണ്ട ചരിത്രപരമായ കടമ യുവാക്കള്‍ ഏറ്റെടുക്കണമെന്നാണ് യൂത്തുകോൺഗ്രസ് ആശ്യപ്പെടുന്നത്. യുവാവായിരിക്കെ കോൺഗ്രസിന്റെ സംഘടനാതലത്തിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും എത്തിപ്പെട്ടവര്‍ അനങ്ങാപ്രതിഷ്ഠകളായി(അത് എന്നെ ഉദ്ദേശിച്ചാണ്; എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് നാല്‍പ്പതുപേരെങ്കിലും പറയുന്നുണ്ട്) തുടരുന്നത് അംഗീകരിക്കില്ല. ദശാബ്ദങ്ങള്‍ എംഎല്‍എയും എംപിയും പലവട്ടം മന്ത്രിമാരുമായിരുന്നവര്‍ ഇനിയും തൃപ്തരല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവത്വത്തിന്റെ കൂട്ടക്കൊലയാണ് നടന്നത്. സംഘടനയിലും പാര്‍ലമെന്ററി പദവികളിലും വര്‍ഷങ്ങളായി മറ്റാര്‍ക്കും കടന്നുവരാന്‍ അവസരം നല്‍കാതെ കുത്തകയാക്കി വച്ചിരിക്കുന്ന പ്രവണതയ്ക്കെതിരെ അന്തിമപോരാട്ടത്തിനു സമയമായി-കല്ലേപ്പിളര്‍ക്കുന്ന യൂത്ത് പ്രതിജ്ഞ.

അമ്മേ ഞങ്ങള്‍ പോകുന്നു വന്നില്ലെങ്കില്‍ കരയരുത് എന്ന് തുടര്‍വിലാപം. പിന്നെയുമുണ്ട് യൂത്തിന്റെ ഉശിരന്‍ ആവേശങ്ങള്‍. മൂന്നിലേറെ തവണ തുടര്‍ച്ചയായി മത്സരിച്ചവരെ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണം(ഉമ്മന്‍ചാണ്ടിയുടെ ഭാവി പോയി). പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ തുടരുന്നവര്‍ സംഘടനാ സ്ഥാനങ്ങളില്‍നിന്ന് മാറണം(ചെന്നിത്തലയ്ക്ക് സീറ്റ് ഉറപ്പ്). യുവാക്കളെ പരിഗണിച്ചില്ലെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോൺഗ്രസുകാര്‍ മത്സരിക്കും(വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് കൂടി). കോൺഗ്രസിനെ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ സമുദായനേതാക്കളുടെ വീട്ടുപടിക്കല്‍ പോകുന്ന പ്രവണത ആശാസ്യമല്ല(മുരളി വന്നാലും വിടില്ല). സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സമുദായനേതാക്കളെ കൂട്ടുപിടിക്കുന്നവരെ പടിക്കുപുറത്തു നിര്‍ത്തണം(പ്രതി ശശി തരൂര്‍ ആവില്ല). തീര്‍ന്നില്ല. സിപിഐ എമ്മില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടമാകരുത് കോൺഗ്രസ്(അബ്ദുള്ളക്കുട്ടി മാലിന്യം, മനോജ് മാലിന്യം-ശിവരാമന് സീറ്റ് കിട്ടുമെന്ന് തോന്നുന്നില്ല). നേതാക്കളെ സ്വാധീനിച്ച് കോൺഗ്രസില്‍ സ്ഥാനമാനങ്ങള്‍ നേടുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നു(അതിനിനി ലീഡര്‍ക്ക് അതിനെല്ലാമുള്ള കെല്‍പ്പുണ്ടോ?).

യൂത്തുകോൺഗ്രസാണെന്നുവച്ച് തീരെ വിവരമില്ലാത്തതല്ല പ്രമേയം. അതില്‍ പറയുന്നു: "യുഡിഎഫിലെ ഏകാംഗ ഈര്‍ക്കില്‍ കക്ഷികള്‍ നിലമറന്ന് പെരുമാറുന്നു. മന്ത്രിസ്ഥാനം തങ്ങളുടെ സാമ്രാജ്യങ്ങളാക്കി മാറ്റുന്ന ഇക്കൂട്ടരുടെ പ്രവണത അംഗീകരിക്കാനാകില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിദ്യാഭ്യാസം, സഹകരണം അടക്കമുള്ള വകുപ്പുകള്‍ കോൺഗ്രസ് ഏറ്റെടുക്കണം. മൂന്നാറിലെ ഭൂമി കൈയേറ്റത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.''

ഇത്രയാക്കെ ലോക വീക്ഷണവും പക്വതയും രാഷ്ട്രീയ ബോധവുമുള്ളവര്‍ക്കു കൊടുക്കണം അടുത്ത തവണ പരമാവധി സീറ്റുകള്‍. രമേശ് ചെന്നിത്തല നയിക്കുകയും ഉമ്മന്‍ചാണ്ടി നയിക്കപ്പെടുകയും എം ലിജു കാര്യക്കാരനാവുകയും ചെയ്യുന്ന ശോഭനവും സമ്പദ്സമൃദ്ധവുമായ ഒരു നല്ല നാളേയ്ക്കായി അന്തിമ സമരത്തിനൊരുങ്ങുന്ന യൂത്ത്മുത്തുകള്‍ക്ക് ആയിരമായിരമഭിവാദ്യങ്ങള്‍. കാലുമാറി, കൂറുമാറി, അക്കരെ പച്ചകണ്ട് പാഞ്ഞുചെല്ലുകയും രാജഭക്തിയില്‍ രാജാവിനേക്കാള്‍ മുമ്പനായി അവതരിക്കുകയും ചെയ്യുന്ന സകലമാന മാലിന്യങ്ങള്‍ക്കും ലാല്‍സലാം.

*

മനോരമ എഴുതി: പിണറായിയുടെ ആഡംബര വസതി കേസ് - എട്ടാം പ്രതി അറസ്റില്‍ എന്ന്. പിറ്റേന്ന് മാതൃഭൂമി എഴുതി-പിണറായിയുടെ ബംഗ്ളാവ്: പ്രതിക്ക് ജാമ്യം എന്ന്. എങ്ങനെയുണ്ട് ? പിണറായിക്ക് ആഡംബര വസതിയുമില്ല; ബംഗ്ളാവുമില്ല. ഉണ്ടെന്ന് ആദ്യം പ്രചരിപ്പിച്ചു. അതിനെ ഉറപ്പിക്കാന്‍ കൂറ്റന്‍ കൊട്ടാരത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കയറ്റിവിട്ട് ഇതാ പിണറായിയുടെ കൊട്ടാരം എന്ന് പറഞ്ഞുപരത്തി. കേസുവന്നു; വ്യാജ പരിപാടി തെളിഞ്ഞു. ഇപ്പോള്‍ പ്രതികള്‍ പിടിയിലായിക്കൊണ്ടിരിക്കുന്നു. അപ്പോഴും മനോരമയും മാതൃഭൂമിയും തങ്ങളാലാവും വിധം കുത്തിനോക്കുകയാണ്. പിണറായിയുടെ ബംഗ്ളാവെന്നും ആഡംബര വസതിയെന്നും തലക്കെട്ടില്‍ വന്നാല്‍ ഉള്ളടക്കത്തിന്റെ കണ്ണാടിയാണ് തലക്കെട്ടെന്ന് ധരിക്കുന്ന ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അത്രയും നല്ലത്. വന്നുവന്ന് പത്രപ്രവര്‍ത്തനത്തിന് താഴാന്‍ കുഴിയില്ലാതെയായി.

ഇംഗ്ളീഷ് ദേശാഭിമാനിയാണ് ദ് ഹിന്ദു പത്രമെന്ന് പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. ദ് ഹിന്ദുവിനെതിരെ നടക്കുന്ന ആക്രമണത്തിനും ഒരു ചെറു സിന്‍ഡിക്കറ്റിന്റെ സ്വഭാവമുണ്ട്. ആ പത്രത്തില്‍ മാനേജ്‌മെന്റ് തലത്തില്‍ കൂട്ടക്കുഴപ്പം എന്ന് ആദ്യം തമിഴ്‌നാട്ടില്‍ നിന്ന് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. വാര്‍ത്ത വസ്തുതാവിരുദ്ധം; അപകീര്‍ത്തിക്ക് കേസുകൊടുക്കുമെന്ന് ദ് ഹിന്ദു പത്രാധിപര്‍ എന്‍ റാം പത്രക്കുറിപ്പിറക്കി. ആ വാര്‍ത്ത പിറ്റേന്ന് മറ്റു പത്രങ്ങളില്‍ വായിക്കാനായ മലയാളികള്‍ക്ക്, കോട്ടയത്തിന്റെ സുപ്രഭാതത്തില്‍ കാണാനായത് ഇന്ത്യന്‍ എക്സ്പ്രസ് അച്ചടിച്ച അപകീര്‍ത്തിവാര്‍ത്തയുടെ തനിത്തര്‍ജമയാണ്. ഹിന്ദുവില്‍ കുഴപ്പമുണ്ടെന്ന് മനോരമ! എനിക്ക് രണ്ടുകാലില്‍ മന്തുണ്ടെങ്കിലെന്താ-ഒരുകാല്‍ നീരുകെട്ടിയവനെ ഞാന്‍ മന്തനെന്നുതന്നെ വിളിക്കും!

Sunday, March 14, 2010

വക്രദൃഷ്ടി

പത്രസമ്മേളനം ലൈവായി ചാനലില്‍ വരണമെങ്കില്‍ വിവാദമല്ലാതെ മറ്റുവഴിയില്ല. ആചാരവെടിയോടെ ശവമടക്ക് പ്രതീക്ഷിക്കുന്നവര്‍ക്ക് മരണത്തിലെങ്കിലും ലൈവ് പ്രതീക്ഷിക്കാം-

ഇത് എഴുതിയത് ശതമന്യു അല്ല. പത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന സംസ്കാരത്തിന്റെ കൈകാര്യകര്‍ത്താക്കളിലൊരാള്‍.

ഇനി മറ്റൊരു ആത്മഗതം വായിക്കാം:

എന്താണ് മനുഷ്യജന്മത്തിന്റെ പ്രധാന ഉദ്ദേശ്യം? വേദാന്തത്തില്‍ പലതും പറയും. മഹാത്മാ ഗാന്ധിയും പലതും പറഞ്ഞിട്ടുണ്ട്. ഇക്കാലത്തെ ഏറ്റവും വലിയ കാരുണ്യപരമായ പ്രവൃത്തി ഭൂമി കയ്യേറ്റമാണ്. സര്‍ക്കാര്‍ഭൂമിയാണെങ്കില്‍ ഒരു പ്രശ്നവുമില്ല. സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കുകയാണ് പണം ഉണ്ടാക്കാനുള്ള മറ്റൊരു വഴി. നാലോ അഞ്ചോ കൊടിയും അതുകെട്ടാന്‍ കമ്പും കൈവശമുള്ള ആര്‍ക്കും ഇത് സാധിക്കാം. ലജ്ജ എന്ന വികാരം തീരെ ഇല്ലെങ്കില്‍ അന്നുതന്നെ പിരിവ് ആരംഭിക്കാം. ദൈവം സഹായിച്ച് കെ മുരളീധരന്‍ അല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരു മുന്നണിയില്‍ ചാരി നില്‍ക്കാം. തിണ്ണയിലായാലും മതി. ഒരു പായയും തലയണയുംകൂടി ആയാല്‍ ജോറായി. ഇറക്കിവിടുമ്പോള്‍ അടുത്ത മുന്നണിയില്‍ ചേരാം. ഇനിയിപ്പോള്‍ ഇറക്കിവിടണമെന്നുതന്നെയില്ല. മൂത്ത നേതാവ് തന്റെ മുഖത്തുനോക്കി കോക്രി കാണിച്ചു എന്ന് പറഞ്ഞാലും മതി. ഉടനെ പിടിച്ച് എംഎല്‍എ ആക്കിക്കളയും. പണമുണ്ടാക്കാന്‍ ഇതൊക്കെ ചില്ലറ അധ്വാനമുള്ള പണിയാണ്. ഭൂമി കയ്യേറാന്‍ വേലി കെട്ടണം. പാര്‍ട്ടിയുണ്ടാക്കിയാല്‍ പിരിക്കാനിറങ്ങണം. ഇങ്ങനെയുള്ള അധ്വാനം ശീലമില്ലാത്തവര്‍ക്ക് ബ്ളേഡ് കമ്പനിയാണ് പറ്റിയ മാര്‍ഗം. ഒന്നോ രണ്ടോ ചാക്കിലാക്കി ഉള്ള പണം ബ്ളേഡില്‍ കൊണ്ടിട്ടാല്‍ മതി. ഭാഗ്യമുണ്ടെങ്കില്‍ തിരിച്ചുകിട്ടും. ഇല്ലെങ്കില്‍ "വഞ്ചിച്ചേ'' എന്നു പറഞ്ഞ് പത്രസമ്മേളനം നടത്താം. ചാനലുകാരും പത്രലേഖകരും പെരുകിവരുന്ന കാലമായതുകൊണ്ട് ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊടുക്കും.

ഒറ്റ വായനയില്‍ ഇതെല്ലാം ശതമന്യുവിന്റെ വീരവിരോധമായേ തോന്നൂ. സത്യമായും അല്ല. മാതൃഭൂമി എന്ന സ്പെഷ്യല്‍ സംസ്കാരം പ്രചരിപ്പിക്കുന്ന പത്രത്തില്‍ അച്ചടിച്ചു വന്നതാണ്. ആ പത്രത്തിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍, പേരു പറയില്ല; തൊട്ടുകാട്ടാം എന്ന ശേലില്‍ ഇങ്ങനെ വീരസ്തുതി എഴുതി വിടുമായിരുന്നുവോ? ആരാണ് ഭൂമി കൈയേറിയത്? ആരാണ് ആചാരവെടിയോടെ ശവമടക്ക് മോഹിച്ചത്? ആരാണ് ഒറ്റയ്ക്കൊരു പാര്‍ടിയുണ്ടാക്കിയത്? ഏതു മഹാനാണ് മുന്നണിവിട്ട് മുന്നണിയിലേക്ക് കൂടുമാറിയത്? തിണ്ണയില്‍ കിടക്കുന്നത്?

ഒന്നും ഉത്തരമില്ലാച്ചോദ്യങ്ങളല്ല.ഉത്തരമെല്ലാം വീരഭൂമിയിലെ വീരകേസരികള്‍ പറയട്ടെ. യഥാര്‍ഥ പത്രത്തിന്റെ ശക്തി അങ്ങനെ നാട്ടുകാര്‍ അറിയട്ടെ. ഈ പത്രങ്ങളും പത്രപ്രവര്‍ത്തകരും നിര്‍ഭയം, നിരന്തരം സത്യം പറയുന്നില്ല എന്ന വിമര്‍ശം ശതമന്യു അങ്ങ് പിന്‍വലിക്കുന്നു. സത്യമേവ ജയതേ.

ഇതുപോലെ സത്യം കൈകാര്യം ചെയ്യുന്ന നര്‍മഭൂമിക്കാരും ദേവേന്ദ്രന്മാരും ഹരിശ്ചന്ദ്രന്മാരുമൊക്കെ ഉണ്ടാകുമ്പോള്‍ നമ്മള്‍ എന്തിന് വെറുതെ കഷ്ടപ്പെടണം? അല്ലെങ്കിലും കഷ്ടപ്പാടിന്റെ ക്വട്ടേഷന്‍ എടുക്കാന്‍ എത്ര വീരശിങ്കങ്ങള്‍ ക്യൂ നില്‍ക്കുന്നുണ്ട്. പണ്ട് ഏതോ മാപ്പിള പറഞ്ഞപോലെ വിഷംകുടിച്ച് മരിക്കാനുള്ള കാലമായെന്നു തോന്നുന്നു.

*
ഒരു നന്ദിഗ്രാമിന്റെ ചൂരടിക്കുന്നുണ്ട്. ദേശീയപാത എന്നാല്‍ എന്താണെന്ന് കേരളീയര്‍ക്ക് നന്നായറിയാം. ഏറ്റവും ഇടുങ്ങിയതും തിരക്കുള്ളതും റെയില്‍വേ ഗേറ്റുകളാല്‍ സമൃദ്ധമായതും ട്രാഫിക്ക് കുരുക്കുകളുടെ സന്തത സഹചാരിയുമായ എന്തോ അതാണ് കേരളീയന്റെ പ്രിയപ്പെട്ട ദേശീയപാത. 'പുഷ്പക വിമാനം' എന്ന സിനിമയില്‍ കമല്‍ഹാസന് തിയറ്ററിന്റെ ബഹളം കേള്‍ക്കാതെ ഉറങ്ങാന്‍ കഴിയില്ല. അവിചാരിതമായി മണിമന്ദിരത്തില്‍ എത്തിപ്പെട്ടപ്പോള്‍ ഉറക്കം കിട്ടാന്‍ തിയറ്ററിലെ തമിഴ് പടത്തിന്റെ ബഹളം ടേപ്പുചെയ്ത് കൊണ്ടുവന്ന് കേള്‍ക്കേണ്ടിവന്നു. അതുപോലെ, ഇടുങ്ങിയ ദേശീയപാതയില്ലാതെ കേരളീയര്‍ക്ക് ജീവിക്കാനാവില്ല എന്നതാണ് പുതിയ സിദ്ധാന്തം.

മാണിസാര്‍ അധ്വാനവര്‍ഗ സിദ്ധാന്തം രചിച്ചപോലെ ദേശീയപാതാ സിദ്ധാന്തം ഷൊര്‍ണൂര്‍ സ്കൂളിന്റെ സംഭാവനയാണ്. ഫ്രാങ്ക്ഫര്‍ട് സ്കൂള്‍ എന്നെല്ലാം കേട്ടിട്ടില്ലേ. അതുപോലെ. സൈദ്ധാന്തികന്മാരില്‍ മുമ്പന്തിയിലെ താരങ്ങള്‍ ചില്ലറക്കാരല്ല. ഷൊര്‍ണൂരെ വിപ്ളവധരന്‍ മുതല്‍, പുഴ വറ്റി അക്കരെനിന്ന് പട്ടി ഓടിവന്ന് കടിക്കുന്ന നിമിഷവും കാത്തിരിക്കുന്ന സുധീരന്‍വരെ എക്സ്പ്രസ് ഹൈവേ വേണ്ടെന്ന് പറഞ്ഞു. എല്ലാവര്‍ക്കും സമ്മതം. പിന്നെ റോഡ് വീതികൂട്ടാനുള്ള പല ശ്രമങ്ങളും നടന്നു. അത് ഒന്ന് കരയ്ക്കടുക്കുമ്പോഴാണ് പുതിയ സമരം വരുന്നത്. സുധീരന്‍ മുതല്‍ നീലാണ്ടന്‍വരെ സകല സൈദ്ധാന്തികരും അണിനിരന്ന സമരം. റോട് വികസിപ്പിച്ചാല്‍ നഷ്ടം വരുന്നവരുടെ കൂട്ടായ്മ. കേരളത്തിലെ നന്ദിഗ്രാമായി അത് വളര്‍ത്തിക്കൊണ്ടുവരാനുള്ള ഒരുക്കം നടക്കുന്നുണ്ട്. വികസനം എവിടെ നടക്കുന്നു എന്ന് തേടിപ്പിടിച്ച് സമരം സംഘടിപ്പിക്കലാണല്ലോ പുതിയ ജനാധിപത്യ മുന്നേറ്റം.

ഒരു സിനിമയില്‍, ഇങ്ങനെ മദ്യവിരുദ്ധ സമരം സംഘടിപ്പിച്ചാല്‍ എന്തുകിട്ടും എന്ന് ഇന്നസെന്റിനോട് ചോദിക്കുന്നുണ്ട്. വൈകിട്ട് ഒന്ന് മിനുങ്ങാനുള്ള വക തടയും എന്നാണുത്തരം. ഇവിടെ സമരം നടത്തിയാല്‍ മറ്റുചിലതെല്ലാമാണ് കിട്ടുക. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സൂക്ഷിക്കണം. തൃശൂര്‍ ആലപ്പുഴ വഴി ഒരു ജനകീയ ബസ് വരുന്നുണ്ട്. മിണ്ടാപ്പൂച്ച കലമുടയ്ക്കുമെന്ന് കേട്ടിട്ടില്ലേ. സുധീരം, വീരോചിതം എന്നെല്ലാം പറഞ്ഞ് മാര്‍ക്കറ്റുണ്ടാക്കുന്നതിലും കലമുടയ്ക്കുന്നതിലും വിഷമമില്ല. നീലാണ്ടനും മറ്റും കൂടെയുണ്ടാകുമ്പോള്‍ സംഗതിക്ക് ഒരു തിയററ്റിക്കല്‍ ടച്ച് വരും. യഥാര്‍ഥ ഇടതുപക്ഷത്തിന്റെ ശക്തി ഷൊര്‍ണൂരില്‍നിന്നും തളിക്കുളത്തുനിന്നുമൊക്കെ കൂട്ടിച്ചേര്‍ത്താല്‍ ഒരു ചെറിയ സര്‍ക്കസിനുള്ള വകയുണ്ട്.

ദേശീയപാതയിലൂടെ കേരളത്തിലേക്ക് നന്ദിഗ്രാം എത്തുന്നതിനായി ഇനി നമുക്ക് കാത്തിരിക്കാം. ഒരു വികസനവും വേണ്ട, റോഡൊന്നും വീതി കൂട്ടേണ്ട; തമിഴ്നാട്ടില്‍നിന്ന് കാളവണ്ടി കൊണ്ടുവരാം എന്ന് ആരെങ്കിലും തീരുമാനിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ പുകിലുണ്ടാക്കാമായിരുന്നു-കാളകളെ കൊണ്ടുവരുന്നതില്‍ വന്‍ അഴിമതി എന്നുപറഞ്ഞ് സെക്രട്ടറിയറ്റ് മാര്‍ച്ചും വഴിതടയലും കല്ലേറും നടത്താമല്ലോ. അങ്ങനെ ചെയ്താല്‍ അത് വിപ്ളവ പ്രവര്‍ത്തനം, വിലക്കയറ്റത്തിനെതിരെ മാനം മര്യാദയ്ക്ക് ഉപരോധം സംഘടിപ്പിച്ചാല്‍ അത് ജനദ്രോഹ സമരം.

ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും വിപണിയില്‍ ചെലവു കൂടിയിട്ടുണ്ട്. സ്മാര്‍ട്സിറ്റി കുഴപ്പമെന്നും നന്നെന്നും പിന്നെയും കുഴപ്പമെന്നും വേണമെന്നും വേണ്ടെന്നും വേണ്ടണമെന്നും പറഞ്ഞാലേ കുറഞ്ഞത് നീലാണ്ടന്റെ നിലവാരത്തിലെത്തൂ. അതാണല്ലോ സൈദ്ധാന്തികമായ ഔന്നത്യം. കരഞ്ഞുകൊണ്ടേയിരിക്കുന്നവര്‍, പറഞ്ഞു നിര്‍ത്താത്തവര്‍, ഉറഞ്ഞുതുള്ളുന്നവര്‍, ചാനല്‍ ചര്‍ച്ചയില്‍ കോതപ്പാട്ടു പാടുന്നവര്‍-ഇത്തരക്കാരുടേതാണ് ലോകം; അവരുടേതാണ് വിപ്ളവം. ആ വിപ്ളവം നീണാള്‍ വാഴട്ടെ.

*
തോമസ് ഐസക്കിന്റെ ബജറ്റിനെക്കുറിച്ച് ചിലചില പുതു ശബ്ദങ്ങള്‍ കേട്ടപ്പോള്‍ ശതമന്യുവിനും വന്നു ഒന്നോ രണ്ടോ ഔണ്‍സ് ആനന്ദാശ്രു. ഐസക് ചെയ്തതെല്ലാം നല്ല നല്ല കാര്യങ്ങളെന്ന് പറഞ്ഞവരില്‍ ഒരാള്‍ ഒരു റിട്ടയേഡ് പത്രപ്രവര്‍ത്തകനാണ്-കെ എം റോയ്. തോമസ് ഐസക് വിദ്യാര്‍ഥിനേതാവായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംഘടനയായ എസ്എഫ്ഐ കംപ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ടെന്നാണ് ബഹുമാന്യ റിട്ട. പത്ര പ്രവര്‍ത്തകന്റെ സങ്കടം. നല്ലതുതന്നെ. കംപ്യൂട്ടര്‍, ട്രാക്ടര്‍, കല്ലുവെട്ടുയന്ത്രം എന്നെല്ലാം പറഞ്ഞ് കമ്യൂണിസ്റ്റുകാരെ കുത്തുന്നതില്‍ അനല്‍പ്പമായ സുഖമുണ്ട്. പെട്ടെന്നൊരുനാള്‍ തൊഴിലാളികളെയും ജീവനക്കാരെയും മൂലയ്ക്കിരുത്തി അവരുടെ ജോലി കംപ്യൂട്ടറിനെ ഏല്‍പ്പിക്കുന്നത് പാവപ്പെട്ട ജനങ്ങളുടെ പാര്‍ടി നോക്കിനില്‍ക്കണമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ പട്ടിണിതിന്ന് ജീവിക്കാനും ട്രാക്ടറും കൊയ്ത്തുമെതിയന്ത്രങ്ങളും പാടം വാഴാനും പാര്‍ടി പരവതാനി വിരിക്കണമായിരുന്നു.

കാലം മാറിയതൊന്നും റോയിക്കു പിടിയില്ല. തൊഴിലാളികളുടെ ജീവിതം തകരാതിരിക്കാന്‍ കര്‍ക്കശ നിലപാടെടുത്ത കമ്യൂണിസ്റ്റുകാര്‍ മോശക്കാരാണെന്ന് റോയിക്കു തോന്നുമ്പോള്‍ തൊഴിലാളികള്‍ക്ക് അങ്ങനെ തോന്നണമെന്നില്ലല്ലോ. കംപ്യൂട്ടറിനും യന്ത്രവല്‍ക്കരണത്തിനുമെതിരായിരുന്നില്ല; തൊഴിലാളിയുടെ കഞ്ഞികുടി മുട്ടിക്കുന്നത് ചെറുക്കാനായിരുന്നു സമരം എന്ന് റോയിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് എന്തു പ്രതിവിധി? പഴയ കാലമല്ലേ കുഞ്ഞേ കാലം എന്ന് പറയാന്‍ റിട്ടയറായാല്‍ മതി.

*
ഒളിഞ്ഞുനോട്ടം അസഹ്യമാകുന്നുണ്ട്. പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. മൊബൈല്‍ ക്യാമറകള്‍ നിങ്ങളുടെ ശത്രുവാണ്. സ്നേഹത്തിന്റെ പാരമ്യത്തില്‍ ക്യാമറയ്ക്കുമുന്നില്‍ അഭിനയിച്ചാല്‍ അതുപിന്നെ നാടാകെ എസ്എംഎസ് ആകാനിടയുണ്ട്. കളി കാര്യമാക്കുന്ന വിരുതന്മാരെ സൂക്ഷിക്കുക.

Sunday, March 7, 2010

നോക്കുകൂലി

പണിയെടുക്കാതെ പണം പറ്റുന്നതിനെയാണ് നോക്കുകൂലി എന്നു പറയുന്നത്. പണി ആരോ എടുത്തോട്ടെ പണം ഇങ്ങ് പോരട്ടെ എന്നാണ് നോക്കുകൂലി ശാസ്ത്രം. ഒരുകാലത്ത് കേരളത്തില്‍ വ്യവസായം വരാത്തതിന് പഴികേട്ടത് തൊഴിലാളികളാണ്. ട്രേഡ് യൂണിയനും പണിമുടക്കുമായിരുന്നു പ്രതിക്കൂട്ടില്‍ നിന്നത്. കൊമ്പന്‍ മീശയും വട്ടക്കെട്ടും ട്രൌസര്‍ പാതി വെളിയില്‍കാണുംവിധം മടക്കിക്കുത്തിയ മുണ്ടുമായി നില്‍ക്കുന്ന തൊഴിലാളിയെ വരച്ചും വര്‍ണിച്ചും ഇതാ വികസനവിരുദ്ധര്‍ എന്ന് പറഞ്ഞുപതിപ്പിച്ചു. ഇന്നിപ്പോള്‍ തൊഴിലാളികളാണ് വികസനം മുടക്കികള്‍ എന്നു പറയുന്നവനെ നാട്ടുകാര്‍ ഓടിച്ചിട്ടു തല്ലും. മെച്ചപ്പെട്ട വേതനം, അവകാശങ്ങള്‍ എന്നിവയ്ക്കൊപ്പം വ്യവസായത്തിന്റെ നിലനില്‍പ്പിനുവേണ്ടിയും പൊരുതുന്നവരാണ് തൊഴിലാളികള്‍. നോക്കുകൂലിക്കെതിരെ ശക്തമായ പ്രതികരണം വരുന്നതും തൊഴിലാളി സംഘടനകളില്‍നിന്നുതന്നെ.

അപ്പോള്‍പിന്നെ ആരാണ് നോക്കുകൂലിക്കാര്‍?

നാട്ടില്‍ ഒരു വലിയ വ്യവസായമായി, കൂറെയേറെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ പാകത്തില്‍ വന്ന ഒന്നാണ് സൈബര്‍സിറ്റി പദ്ധതി. എച്ച്എംടിയുടെ കൈവശമുള്ള ഭൂമി തുറന്ന ടെന്‍ഡര്‍ വിളിച്ച് ഏക്കറിന് 1.3 ലക്ഷത്തിന് ബ്ളൂസ്റ്റാര്‍ റിയല്‍ടേഴ്സ് എന്ന കമ്പനിക്ക് വ്യവസായം തുടങ്ങാന്‍ കൊടുത്തു. വന്നല്ലോ വിവാദം. വ്യവസായ മന്ത്രി എളമരം കരിം കുഴപ്പം കാണിച്ചു എന്നുവരെ പറഞ്ഞുവച്ചു. വന്ന കമ്പനിയെ തട്ടിപ്പുകാരാക്കി. ഒരാളെയും ഒഴിപ്പിക്കാതെ, പരിസ്ഥിതിയെ നോവിക്കാതെ സംസ്ഥാനത്ത് വരാനിരുന്ന വലിയൊരു തൊഴില്‍ദായക സംരംഭത്തെ ചവിട്ടി പുറത്താക്കാന്‍ മുന്നില്‍നിന്നത് ആരൊക്കെയാണെന്ന് വെറുതെ ഒന്ന് ഓര്‍ത്തുനോക്കാം. സംശയമില്ല, ഒന്നാമന്‍ വീരഭൂമി തന്നെ. രണ്ടാം സ്ഥാനം ചെല്ലുക കോട്ടയത്തെ കണ്ടത്തില്‍ തറവാട്ടിലേക്കാണ്. മര്‍ഡോക്ക് എന്ന പാവം മാധ്യമ മുതലാളിക്ക് സ്പെഷ്യല്‍ ജൂറി പ്രൈസ് കൊടുക്കാം-സമഗ്ര സംഭാവനയ്ക്ക്. പ്രശ്നം നോക്കുകൂലിയുടേതാണ്. തരവും തഞ്ചവും നോക്കി മാധ്യമസിംഹങ്ങള്‍ക്കും ചാനല്‍തമ്പുരാക്കന്മാര്‍ക്കും കൃത്യമായി നോക്കുകൂലി കൊടുത്തിരുന്നുവെങ്കില്‍ ബ്ളൂസ്റ്റാര്‍ വന്നേനെ; കുറെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും സ്വന്തം ചിത്രം പതിച്ച മാലയുംതൂക്കി എച്ച്എംടി ഭൂമിയിലൂടെ കറങ്ങി നടന്നേനെ. നോക്കുകൂലിയാണ് യഥാര്‍ഥ പ്രശ്നം. ഏതെങ്കിലും പുതിയ പദ്ധതി വരണോ, നിലവിലുള്ളത് നന്നാക്കണോ-കൊടുക്കണം നിശ്ചിത നോക്കുകൂലി. വരവു വന്നില്ലെങ്കില്‍ നാറ്റിച്ചുകളയും. അതാണ് മാധ്യമ ശക്തി.

*
തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചു. മുപ്പത്തഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്ന ബജറ്റ്. അവശവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ മൂന്നൂറു രൂപയാക്കി ഉയര്‍ത്തിയ ബജറ്റ്. നാലുപേരുള്ള കുടുംബത്തിന് ഒരുമാസം പരമാവധി വേണ്ടത് മുപ്പതുകിലോ അരി. അതു വാങ്ങാന്‍ വരുന്ന ചെലവ് അറുപതുരൂപ. ബാക്കി 240 രൂപ മറ്റുകാര്യങ്ങള്‍ക്ക്. കേരളത്തില്‍ പട്ടിണി എന്ന ഒന്ന് ഇനി ഉണ്ടാവില്ലെന്ന് ബജറ്റ് ഉറപ്പിക്കുന്നു. നമ്മുടെ നോക്കുകൂലി മാധ്യമങ്ങള്‍ എന്താണെഴുതിയത്? മാതൃഭൂമി പറഞ്ഞു: ഈ ബജറ്റ് കൈയടിക്കായി. മാത്തുക്കൂട്ടിച്ചായന്റെ പത്രം എഴുതി: അരിയിട്ടു വീഴ്ത്തല്‍. ദീപികയുടെ കണ്ണില്‍ തോമസ് ഐസക്കിന്റേത് പ്രഖ്യാപന മാമാങ്കമാണ്.

ചരിത്രം മൂന്നരക്കൊല്ലം മുമ്പ് തുടങ്ങിയതല്ല. അതിനുമുമ്പും കേരളമുണ്ടായിരുന്നു. അന്ന് നാം സ്ഥിരം കേട്ട രണ്ടു പ്രയോഗങ്ങളാണ് ട്രഷറി പൂട്ടലും ഓവര്‍ ഡ്രാഫ്റ്റും. തോമസ് ഐസക്കിന്റെ കാലത്ത് ആ രണ്ടു പ്രയോഗവും കേള്‍ക്കാനില്ല. കേന്ദ്രം തരുന്നതും നികുതികിട്ടുന്നതും വാങ്ങിവച്ച് ദൈനംദിന ഭരണം നടത്താനാണ് തീരുമാനമെങ്കില്‍ ഐസക് ശങ്കരണനാരായണനെപ്പോലെ സംപൂജ്യനായ ധനമന്ത്രി ആയേനെ. ബജറ്റ് എങ്ങനെയുള്ളതാകും എന്ന ആകാംക്ഷ പൊതുജനങ്ങളേക്കാള്‍ കൂടുതല്‍ മാധ്യമക്കാര്‍ക്കായിരുന്നു. അത് അങ്ങനെതന്നെ വേണമല്ലോ. പ്രതിബദ്ധത സഹിക്കാനാകാതെ എരിപൊരികൊള്ളുകയാണ് മാധ്യമങ്ങള്‍. ആ വെപ്രാളം മുഴുവന്‍ ബജറ്റ് അവതരണഘട്ടത്തില്‍ കാണാനായി. ബജറ്റ് വന്നുകൊണ്ടിരിക്കുമ്പോഴും വന്ന് നിമിഷങ്ങള്‍ക്കകവും വേണം ചര്‍ച്ചയും വ്യാഖ്യാനവും വിമര്‍ശവും താറടിയും.

മാന്ദ്യകാലത്ത് കേന്ദ്രമവതരിപ്പിച്ച ബജറ്റ് പോലെ ഒന്നാണ് ഐസക്കിന്റേതെങ്കില്‍ 'യഥാര്‍ഥ ഇടതുകിങ്കരന്മാരെ' അണിനിരത്തണം ചര്‍ച്ചയ്ക്ക്. ബാക്കി അവര്‍ നോക്കും. ഇടക്കിടെ ചില മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കണം. പരസപരബന്ധമില്ലാതെ സ്വിച്ചിട്ടപോലെ 'അധിനിവേശം', 'പ്രത്യയശാസ്ത്ര വ്യതിയാനം', 'മൂല്യച്യുതി', 'സമ്പന്നവര്‍ഗപ്രണയം' തുടങ്ങിയ രാഗങ്ങള്‍ അവര്‍ ആലപിച്ചുകൊള്ളും.

ക്ഷേമ ബജറ്റെങ്ങാനും ഐസക് അവതരിപ്പിച്ചാലോ? വക്രീകരണം അത്ര എളുപ്പമാകില്ല. ദൌര്‍ഭാഗ്യവശാല്‍ അതാണ് സംഭവിച്ചത്. മുപ്പത്തഞ്ചു ലക്ഷം കുടുബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി, അങ്ങനെ അരികിട്ടുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, അവശന്മാര്‍ക്ക് മുന്നൂറുരൂപ പെന്‍ഷന്‍, പുതിയ പൊതുമേഖല സ്ഥാപനങ്ങള്‍-മൊത്തം ക്ഷേമം.

അപ്പോഴാണ് യഥാര്‍ഥ പ്രതിസന്ധി വന്നത്. എന്തു ചെയ്യും?

പി സി സിറിയക് മുതല്‍ പി സി ജോര്‍ജ് വരെ രംഗത്തെത്തി. 'ഗിമ്മിക്ക്', 'സ്വപ്നം', 'വാചകമടി' ഇങ്ങനെ ആര്‍ക്കും എവിടെയും പറയാവുന്ന കുറെ വാക്കുകളേ വിദഗ്ധ നാവുകളില്‍നിന്നുതിര്‍ന്നുള്ളൂ. ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചാല്‍; ജനങ്ങളുടെ ജീവിതഭാരം കൂട്ടാതിരുന്നാല്‍ അത് ഇത്രയ്ക്ക് വലിയ അപരാധമാണെന്ന് ശതമന്യുവിന് അപ്പോഴാണ് മനസ്സിലായത്. ബജറ്റല്ലേ-പ്രതികരിക്കാതിരുന്നാല്‍ മാനക്കേടാകും. കോണ്‍ഗ്രസുകാര്‍ പതിവുപോലെ വായില്‍ തോന്നിയത് പാടി. സിദ്ധാന്തപടു മാണിസാര്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ പാടില്ല. ഒരു കാട്ടില്‍ രണ്ട് സിംഹങ്ങള്‍ വേണ്ട. പലകുറി ബജറ്റവതരിപ്പിച്ച തഴമ്പ് തലോടി മാണി സാര്‍ ചാനലായ ചാനലുകളിലെല്ലാം കയറിയിറങ്ങി തോമസ് ഐസക്കിനെ പൊളിച്ചടുക്കി. ഒരു ചാനലില്‍ അദ്ദേഹം ചോദിച്ചു- കഴിഞ്ഞ വര്‍ഷം ചെലവാകാത്ത 10000 കോടി രൂപയുണ്ടെങ്കില്‍ പിന്നെ എങ്ങനെ 1.9 ശതമാനം കമ്മിയുണ്ടായി? മറ്റൊരു ചാനലില്‍ ചെന്ന് പ്രഖ്യാപിച്ചു: പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൊടുത്തുകഴിഞ്ഞാല്‍ സര്‍ക്കാര്‍ പൂട്ടിപ്പോകും. ഇനിയൊരു ചാനലില്‍ ചെന്ന് നികുതി ഇതര വരുമാനമില്ലാത്തതിനാല്‍ ഒന്നും നടക്കില്ല എന്ന് പ്രാകി. മൂന്നും ഒരിടത്ത് പറയാത്തതിനാലും ഒരവതാരകനും മറിച്ച് ചോദിക്കാത്തതിനാലും മാണി സാര്‍ നീണാള്‍ വാണു.

കൊന്തയ്ക്കും ജപമാലയ്ക്കും വിഭൂതിക്കും നികുതി കുറച്ചതിലായി ചില മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധ. എന്തുകൊണ്ടാണ് വില കുറച്ചത് എന്ന് ഐസക് വിശദീകരിച്ചത് തന്ത്രപൂര്‍വം തമസ്കരിച്ചു. അത് വിശ്വാസികളെ സ്വാധീനിച്ച് വോട്ടുതട്ടാനാണെന്ന് മനോരമയുടെ വിശ്വാസം! അപ്പോള്‍ മദ്യത്തിന്റെ നികുതി കൂട്ടിയതോ? കുടിയന്മാരെ വെറുപ്പിച്ച് അവരുടെ വോട്ട് നഷ്ടപ്പെടുത്താനോ? (ഇതൊന്നും ബാധകമല്ലാത്ത ഒരേയൊരാള്‍ ഈശ്വരവിലാസം റോഡിലെ എം എം ഹസ്സനാണ്. കണക്കുമറിയില്ല, ബജറ്റുമറിയില്ല-ഉണ്ണിത്താന്‍ സ്റ്റൈല്‍ വാചകമടിമാത്രം ഭക്ഷണം.)

ഊര്‍ജ സംരക്ഷണത്തിന് കിട്ടുന്ന കേന്ദ്രവിഹിതം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ പണമാണെന്നും അത് വാങ്ങിയാല്‍ ഓഹരി വില്‍പ്പനയെ എതിര്‍ക്കാന്‍ അവകാശമില്ലെന്നും ഒരു മാധ്യമ പ്രവര്‍ത്തക ചര്‍ച്ചയില്‍ രോഷം കൊള്ളുന്നതുകണ്ടു. ആ പണം വാങ്ങാതിരുന്നാല്‍ പൊതുമേഖലാ ഓഹരി വില്‍പ്പന കേന്ദ്രം നിര്‍ത്തുമോ ആവോ? പണം വാങ്ങിയില്ലെങ്കില്‍ കേന്ദ്രസഹായം പാഴാക്കി എന്ന് ഭാവിയിലേക്ക് ഒരു സ്കൂപ്പ് കിട്ടിയേക്കും. വന്നുവന്ന് മാധ്യമ പ്രവര്‍ത്തകര്‍ മികച്ച ഫ്യൂച്ചറിസ്റ്റുകളായി. ഒരു വെടിക്ക് എത്ര പക്ഷികള്‍.

രണ്ടു വാല്‍ക്കഷണങ്ങള്‍:

1. കേന്ദ്രം തരുന്ന പണം കേരളം ഉപയോഗിച്ച് മിടുക്കുകാട്ടുന്നുവെന്ന് മാതൃഭൂമിക്ക് ആക്ഷേപം. കേന്ദ്രം അധ്വാനിച്ച് പണമുണ്ടാക്കി സ്വന്തം മക്കളെ പോറ്റുന്നതിനുപകരം സംസ്ഥാനങ്ങളാകുന്ന ആരാന്റെ കുട്ടികള്‍ക്ക് ചെലവിനുകൊടുക്കുന്നത് കഷ്ടം തന്നെ. വയനാട്ടിലെ തോട്ടംപോലെ അച്ഛനപ്പൂപ്പന്മാരുടെ കാലത്ത് വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ പണമാണല്ലോ കേന്ദ്രത്തിന്റെ കൈയിലുള്ളത്. അതങ്ങനെ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാന്‍ പാടുണ്ടോ!

2. പലരും ഇനിയും വരുമെന്ന് കുഞ്ഞാലിക്കുട്ടി. ആക്രിക്കച്ചവടം മൊത്തമായി തുടങ്ങുന്നത് നല്ലതുതന്നെ. പി സി ജോര്‍ജിനെയും വീരന്‍കുട്ടിയെയും അബ്ദുള്ളക്കുട്ടിയെയുംപോലെ ഇനി ആരെങ്കിലുമുണ്ടെങ്കില്‍ തൂക്കി വാങ്ങാവുന്നതേയുള്ളൂ. കൂലിയോ നോക്കുകൂലിയോ ആരും ചോദിക്കുമെന്ന പേടി വേണ്ട. തുരുമ്പുവില; ഇരുമ്പ് ലാഭം.