Sunday, February 2, 2014

അച്ഛനപ്പൂപ്പന്മാര്‍ സമ്പാദിച്ചത്

പരസ്യംകൊണ്ടുള്ള കളിയില്‍ കോണ്‍ഗ്രസിന്റെ യുവരാജാവാണ് മുന്നിലെന്നു തോന്നും. വന്നുവന്ന് ബിജെപിക്കാരും വയ്ക്കുന്നത് രാഹുലിന്റെ ചിത്രമാണത്രെ. ആ ചിത്രം പരമാവധി പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ക്കാകും "ദൈവസഹായം" എന്നാണ് പ്രവചനം. യുവകോമളന്റെ ചില ലീലകള്‍ കണ്ടാല്‍ അതില്‍ ശരിയുണ്ടെന്നുതോന്നും. ഒരു തമാശ വെബ്സൈറ്റില്‍ യുവനേതാവിന് സംഭാവനചെയ്യാനുള്ള ഇടമുണ്ട്. കോണ്‍ഗ്രസല്ലേ, വല്ലതും കൊടുത്തേക്കാം എന്നു കരുതുന്നവര്‍ക്ക് തെറ്റി. അവിടെ "ക്ലിക്ക്" ചെയ്താല്‍, യുവരാജാവിന്റെ സന്ദേശം തെളിയും- എനിക്ക് എന്റെ അച്ഛനപ്പൂപ്പന്മാര്‍ സമ്പാദിച്ച പണമുണ്ട്, നിങ്ങളുടെ ഔദാര്യം വേണ്ട എന്ന്.

ഒരര്‍ഥത്തില്‍ അത് സത്യമാണ്. പണംകായ്ക്കുന്ന മരമുണ്ട് ആ തറവാട്ടില്‍. ആന്റണി ആദര്‍ശധീരനൊക്കെയാണെങ്കിലും ഉറക്കത്തിന്റെ സമയത്ത് ആദര്‍ശത്തിന്റെ അസുഖമില്ല. അഴിമതി പൂത്തുലയുന്നത് പ്രതിരോധവകുപ്പിലാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്റെ കത്തില്‍ കാണുന്നത്, സോണിയ ഗാന്ധിയെയും അടുത്ത സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നാണ്. ഹെലികോപ്റ്റര്‍ ഇടപാട് നടപ്പാക്കിക്കിട്ടാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും അവരുടെ അടുത്ത ചില സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നു കാണിച്ച് ഇടനിലക്കാരിലൊരാളായ ക്രിസ്റ്റ്യന്‍ മൈക്കല്‍, ബ്രിട്ടീഷ് കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഏജന്‍സിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ അന്നത്തെ ഇന്ത്യന്‍ തലവന്‍ പീറ്റര്‍ ഹ്യൂലെറ്റിന് അയച്ച കത്താണ് പുറത്തായത്.

ഇറ്റലിയിലാണ് കേസ്. സോണിയ അല്ലെങ്കില്‍ സമീപിക്കേണ്ടവരുടെ പേരുകള്‍ മന്‍മോഹന്‍സിങ്, അലുമിനിയം പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്ലി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിനയ്സിങ് എന്നിവയാണ്. പാവം ആന്റണി സദാ ഉറക്കമായതുകൊണ്ടാകാം അക്കൂട്ടത്തിലില്ല. പീരങ്കിയായലും ടാങ്കായാലും വെടിക്കോപ്പായാലും വിമാനമായാലും കച്ചവടം മാഡം വഴിയാണ് എന്ന് മാഡത്തിന്റെ ജന്മനാട്ടുകാര്‍തന്നെ പറയുന്നു. ആ പണം കുന്നുകൂട്ടി വച്ചിരിക്കുമ്പോള്‍ തൃപ്പുത്രന് സംഭാവനയുംവേണ്ട; ബുദ്ധിയുംവേണ്ട.

പരസ്യംകൊണ്ടാണ് കളി. ഒരുഭാഗത്ത് നരച്ചതാടി; മറുവശത്ത് കുറ്റിത്താടി. താടിയുടെ മോഡിപ്പരസ്യം കോപ്പിയടിച്ചു എന്ന പരാതിയും വന്നു. ഞാന്‍ അല്ല നമ്മള്‍ എന്നു പറയുന്നതാണ് പരസ്യം. മൂന്നുകൊല്ലം മുമ്പ് മോഡി പറഞ്ഞതാണത്രെ അത്. ഇന്ന് രാഹുല്‍ ഗാന്ധി അതുതന്നെ പറയുന്നു എന്നതാണ് പ്രശ്നം. തര്‍ക്കംതീര്‍ക്കാന്‍ രണ്ടുപേരും ഒരുമിച്ചുനിന്ന് "ഞാന്‍ അല്ല, ഞങ്ങള്‍"എന്നു പറയാവുന്നതേയുള്ളൂ. അഞ്ഞൂറും നാനൂറും കോടിയുടെ പരസ്യങ്ങള്‍കൊണ്ട് വോട്ടുവാങ്ങാമെന്ന് കരുതുന്നവര്‍ക്ക് അതൊക്കെ ആകാം. പണം ഹെലികോപ്റ്റര്‍ വഴിയും ശവപ്പെട്ടി വഴിയുമൊക്കെ വരും.

*

ആം ആദ്മിക്കാര്‍ ആളെക്കൂട്ടുന്നത് സോഷ്യല്‍ മീഡിയ വഴിയാണത്രെ. ഓര്‍ക്കാട്ടേരി ഉടന്‍വിപ്ലവക്കാര്‍ക്ക് അതിന് മീഡിയ അപ്പാടെയുണ്ട്. അവരുടെ ഒരു ഗംഭീര നാടകത്തിന് തലസ്ഥാന നഗരിയില്‍ തിരശ്ശീല ഉയരുകയാണ്. നിരാഹാരമെന്നാണ് നാടകത്തിന്റെ പേര്. ഒരു ഗമയ്ക്ക് "മരണംവരെ" എന്നും പറയാം. ഇത് നാടകം അല്ല, ജീവിതമാണ് എന്നൊക്കെ സംവിധായകര്‍ പറയുന്നുണ്ട്- പക്ഷേ, അത് വിശ്വസിക്കാന്‍ വടകരയിലെ പൊട്ടക്കിണറ്റില്‍നിന്നുതന്നെ ആളെ കൊണ്ടുവരണം.

സിബിഐ വരണമെന്നാണ് ആവശ്യം. അങ്ങനെ വേണമെങ്കില്‍ കൊടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമാണ്. അതിനായി രമ തീവണ്ടി കയറി അനുയായികളെയുംകൂട്ടി തിരുവനന്തപുരത്തുചെന്ന് ഭക്ഷണം കഴിക്കാതെ കിടന്ന്, കുറെ മാധ്യമക്കാരെ കഷ്ടപ്പെടുത്തി, കുറെ വെട്ടുവഴിക്കാരെ എഴുന്നള്ളിച്ച് ബിഗ് ബജറ്റ് പടം പിടിക്കേണ്ടതില്ല. ഒരു ഫോണ്‍കോള്‍ മതി. ആ നിമിഷം കാര്യം നടക്കും. ആര്‍എംപി സഹോദരങ്ങള്‍ പാവപ്പെട്ട രമയെ നിരാഹാരത്തിന് വിട്ടു പൊറോട്ടയും ബീഫും അടിച്ച് വിപ്ലവം പ്രസംഗിക്കുന്നത് കഷ്ടംതന്നെ. ബുധനാഴ്ചവരെ നീട്ടിക്കൊണ്ടുപോകാതെ ഒറ്റമൂലി ചികിത്സകനായ സുധീരനെങ്കിലും ദയവുണ്ടാകണം. എന്തായാലും നമ്മുടെ ചില മാധ്യമങ്ങള്‍ക്ക് ഓരോ സമയത്ത് ഓരോ പണി കിട്ടുന്നത് ആശ്വാസകരംതന്നെ.

 *

കേരള രക്ഷാമാര്‍ച്ച് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങുന്നുമുണ്ട്. ഇത്തവണയും ലാവ്ലിന്‍ വിഭവം ഭുജിക്കാന്‍ മാതൃഭൂമിക്ക് കൊതി തോന്നുന്നതില്‍ തെറ്റില്ല. വടകരയിലെ നിയുക്ത നിരാശാ സ്ഥാനാര്‍ഥി സുധീരം നയിക്കുന്ന പത്രത്തില്‍, "ലാവലിന്‍ കേസ് സിബിഐ റിവിഷന്‍ ഹരജി നല്‍കി" എന്ന വാര്‍ത്തയില്‍ ഇങ്ങനെ കാണുന്നു:

1. ലാവലിന്‍ കരാര്‍ മൂലം കേരളത്തിന് 374.50 കോടി നഷ്ടപ്പെട്ടു എന്ന സി.എ.ജി. റിപ്പോര്‍ട്ടിന് യാതൊരു പരിഗണനയും തിരുവനന്തപുരം കോടതി നല്‍കിയില്ല എന്ന് സി.ബി.ഐ. പറഞ്ഞു.

2. കരാറിലെ മുഖ്യ ഗൂഢാലോചന പിണറായി വിജയന്റേതായിരുന്നു. അതിനെ എതിര്‍ത്ത ചില ഉദ്യോഗസ്ഥരെ പിണറായി നിശ്ശബ്ദരാക്കിയിരുന്നു. ഇതൊക്കെ കണ്ടെത്താന്‍ കീഴ്ക്കോടതി രേഖകള്‍ പരിശോധിക്കേണ്ടതായിരുന്നു.

പുതുക്കിപ്പണിയലിന് ചെലവാക്കിയ 374.50 കോടി രൂപയ്ക്കു ഒത്തവണ്ണം നേട്ടം അതില്‍ നിന്നുണ്ടായില്ല എന്നാണു സിഎജി റിപ്പോര്‍ട്ടില്‍.. ആ കണ്ടെത്തലും ശരിയല്ലെന്നും നഷ്ടമോ അപാകമോ ഉണ്ടായില്ല എന്നും തെളിയിക്കുന്ന കണക്കുകളും രേഖയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ (മുന്‍ യുഡിഎഫ് മന്ത്രിസഭ) കെഎസ്ഇബി സമര്‍പ്പിച്ചിട്ടുണ്ട്.

പിണറായി നിശബ്ദരാക്കി എന്ന് സിബിഐ ഇപ്പോഴും പറയുന്നത് വരദാചാരിയുടെ തല കഥ ചൂണ്ടിക്കാട്ടിയാണ്. അതിനര്‍ഥം സിബിഐക്ക് ഇപ്പോഴും കാര്യങ്ങള്‍ ഒന്നും മനസിലായില്ലെന്നോ അതോ ഇത്തരം തെളിവുകള്‍ വച്ച് ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാന്‍ മടിയില്ല എന്നോ? നമ്മുടെ ചില യഥാര്‍ഥ ഇടതുപക്ഷ മഹാബുദ്ധിജീവികള്‍ക്ക് ഒരേ വിഡ്ഢിത്തംതന്നെ എന്നും എല്ലാനേരവും പറയുന്നതിലാണ് താല്‍പ്പര്യം. കേള്‍ക്കുന്നവര്‍ക്ക് മടുത്തോ, ചെടിച്ചോ എന്നൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. അതുപോലെയാണ് മാധ്യമ മഹാസഖ്യത്തിന്റെയും മാനസികാവസ്ഥ. ചവച്ചതുതന്നെ ചവച്ചുകൊണ്ടിരിക്കലാണ് അവരുടെ ഹോബി. ക്രൈം നന്ദകുമാറിന് ഒരേ കള്ളം പലകോടതിയില്‍ പലവട്ടം പറയാമെങ്കില്‍ ക്രൈം വീരേന്ദ്രകുമാറിന് ആയിരംവട്ടം അതാകാം.

എന്തൊക്കെയായാലും കാര്യങ്ങള്‍ പിടിവിട്ടുപോകുന്ന മട്ടുണ്ട്. കണ്ണൂരില്‍ ആര്‍എസ്എസിന്റെ വേഷം ഉപേക്ഷിച്ച് വര്‍ഗീയതയോട് സലാംപറഞ്ഞ് രണ്ടായിരം പേരാണ് ചുവന്ന കൊടിയെടുത്തത്. മലപ്പുറത്ത് ലീഗിന്റെ കോട്ടയില്‍ ജയിച്ചുകയറിയത് മൂന്ന് അരിവാള്‍ ചുറ്റിക നക്ഷത്രക്കാര്‍. ഷൊര്‍ണൂരെ എം ആര്‍ മുരളി സിപിഐ എമ്മിനൊപ്പം തിരിച്ചെത്തി. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ കേരള രക്ഷാമാര്‍ച്ചിന് ആശംസ നേരുന്നു. ഇടത്തോട്ടാണ് ഒഴുക്ക്. ലാവ്ലിന്‍ കെട്ടിപ്പിടിച്ചും വെട്ടുവഴിയില്‍ നടന്നും സോളാര്‍- സരിതാ സേവ നടത്തിയും നാളുനീക്കുന്നവര്‍ ഇത് കാണുന്നുണ്ടോ എന്തോ.

 *

ഇന്നത്തെ ചോദ്യം: ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ട് എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ പണി അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടുവന്നിട്ടു പോരെ, പ്രിയപ്പെട്ട മാധ്യമ സഹജീവീ, സിപിഐ എമ്മിനെ നന്നാക്കുന്ന ഭാരിച്ച ജോലി?

1 comment:

ajith said...

സീപ്പിയെമ്മിനെ നന്നാക്കുകയേ....!!