Monday, September 23, 2013

എട്ടാംക്ലാസിലെ കുഞ്ഞാമിന

പുയ്യാപ്ലയാണോ ഉപ്പുപ്പയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ മൈലാഞ്ചിയിടുവിച്ച് പട്ടുടുപ്പിച്ച് കൈയുംപിടിച്ച് മണിയറയില്‍ കയറ്റുന്നവരെ പൂവിട്ടു പൂജിക്കണോ എന്നതാണ് ചോദ്യം.

""എട്ടാം ക്ലാസ്സിലെ എട്ടുംപൊട്ടും തിരിയാത്ത
 കുഞ്ഞാമിനയെ കാണാന്‍ ഒരാളുവന്നു.
ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം
താടി, തലക്കെട്ട് നെറ്റിയില്‍ ചെമ്പുതുട്ട്.
ഉമ്മ പറഞ്ഞു പുയ്യാപ്ല, ബാപ്പ പറഞ്ഞു പുയ്യാപ്ല.
കുഞ്ഞാമിനയുടെ ഉള്ളുപറഞ്ഞു ഉപ്പുപ്പ- ഉപ്പുപ്പ""-


ഇങ്ങനെയാണ് കുരീപ്പുഴ ശ്രീകുമാര്‍ കുഞ്ഞാമിനയുടെ കഥ പറയുന്നത്.

ഖുര്‍ആനില്‍ ഒരിടത്തും പെണ്‍കുട്ടികളുടെ വിവാഹപ്രായം പറയുന്നില്ല. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കെട്ടിച്ചയക്കണമെന്നും പറയുന്നില്ല. ഇനി അഥവാ അങ്ങനെ വല്ല വ്യാഖ്യാനവും ഉണ്ടായാല്‍ത്തന്നെ, ഒ അബ്ദുള്ള ചോദിക്കുന്നത്, നിങ്ങള്‍ ഭൂമിയിലൂടെ നടക്കുക എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ആരും വാഹനത്തില്‍ സഞ്ചരിക്കാന്‍ പാടില്ലേ എന്നാണ്. പിന്നെന്തിന് പത്ത് മുസ്ലിം സംഘടനകളുടെ ബാനറില്‍ ഒരു യോഗവും സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനവും? മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി മായിന്‍ ഹാജിക്ക് എന്താണ് ഇതിലുള്ള താല്‍പ്പര്യം? അധഃപതിച്ച മാനസികാവസ്ഥയുള്ള പ്രമാണിമാരുടെ കൂട്ടത്തില്‍ ലീഗില്‍നിന്നുള്ള ആരെല്ലാമുണ്ട്? സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്. ശരീരവളര്‍ച്ചയെത്തിയ പെണ്‍കുട്ടികളെ പ്രായംനോക്കാതെ കെട്ടിച്ചയക്കണമെന്നു പറയുന്നവര്‍ക്ക് ശരീരവളര്‍ച്ച നിലച്ച വൃദ്ധജനങ്ങളെ കാട്ടിലയക്കണമെന്ന ന്യായവും പറയാം- അത് ഇ അഹമ്മദെങ്കിലും ഓര്‍ക്കണം.

ചിലപ്പോള്‍ ഇ അഹമ്മദിനെ കാണുമ്പോള്‍ അദ്വാനിയെ ഓര്‍മ വരും. ആര്‍എസ്എസ് മോഡിയെ കൊണ്ടുവരുന്നത് അദ്വാനിയേക്കാള്‍ സുന്ദരനും സുമുഖനുമായ ഒരാളെ മുന്നില്‍നിര്‍ത്തിയാല്‍ വോട്ടുകിട്ടുമെന്നു കരുതിയല്ല. മോഡിയെ കണ്ടാല്‍ മതി, വടക്കേ ഇന്ത്യയിലെ സാധാരണപ്പെട്ട ബിജെപിക്കാരന് മുസ്ലിംസമുദായക്കാര്‍ക്കുനേരെ ചാടിവീഴാന്‍ തോന്നും. ഗുജറാത്തിലെ ചുട്ടുകൊല്ലലും വയറുകീറലും ഏറ്റുമുട്ടലുണ്ടാക്കി കൊന്നുകളയലുമൊക്കെ മോഡിയുടെ തൊപ്പിയിലെ തൂവലുകളാണ്. കൊലയാളിയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെങ്കില്‍ അതിനുതക്ക "ഗുണം" ഉണ്ടാകണം. ആകെമൊത്തം ഹിന്ദുക്കളുടെ എണ്ണമെടുത്തുള്ള കളിയാണത്. ജനങ്ങള്‍ ഹിന്ദുവായും മുസ്ലിമായും തിരിഞ്ഞാല്‍ ആദ്യത്തെ കൂട്ടര്‍ക്ക് വോട്ട് കൂടും. ബിജെപിക്ക് ജയിക്കാം; മോഡിയെ പ്രധാനമന്ത്രിയാക്കുകയുംചെയ്യാം.

ആ കളി ബിജെപി കളിക്കുമ്പോള്‍ മതനിരപേക്ഷതയുടെ കൊടിപിടിച്ച് എതിര്‍ക്കാന്‍ ലീഗിനെ കിട്ടില്ല. പാതിരാത്രിയില്‍ പി പി മുകുന്ദനുമായി ചര്‍ച്ച നടത്തി വിലയുറപ്പിച്ച് വോട്ടുവാങ്ങിയ വേന്ദ്രന്മാരാണ് ലീഗിനെ നയിക്കുന്നത്. കോലീബി സഖ്യത്തിന്റെ നായകന്മാരാണവര്‍. വോട്ടുമതി; അങ്ങനെ കിട്ടുന്ന അധികാരം മതി. അതിലപ്പുറം സമുദായവും വേണ്ട; രാഷ്ട്രീയവും വേണ്ട എന്നാണ് ലീഗിന്റെ അടിസ്ഥാന പ്രമാണം. ബിജെപിക്ക് വര്‍ഗീയത ഇളക്കാനും മുന്നില്‍ നിര്‍ത്താനും ഒരു നരേന്ദ്രമോഡിയുണ്ട്. ലീഗിന് തല്‍ക്കാലം അങ്ങനെ ഒന്നുമില്ല. ആ വേക്കന്‍സിയാണ്, എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുഞ്ഞുങ്ങളിലേക്ക് തിരിയാന്‍ പ്രേരണയായത്.

പത്ത് മുസ്ലിം സംഘടനകളെയാണ് ലീഗ് ഒന്നിച്ചുചേര്‍ത്തത്. എല്ലാവരുടെയും തീരുമാനമെന്ന മട്ടിലാണ്, വിവാഹപ്രായം കുറയ്ക്കാന്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചത്. സിറിയക്കുമേല്‍ അമേരിക്കന്‍ ബോംബുവീഴുന്നതുപോലുള്ള അടിയന്തരപ്രാധാന്യം വിവാഹപ്രായത്തിന് വന്നതിനുപിന്നില്‍ ലീഗിന്റെ കാഞ്ഞ ബുദ്ധിയാണ്. സുന്നിതര്‍ക്കം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. അരിവാള്‍ സുന്നി എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തെ ഏതുവിധേനയും കൂടെക്കൂട്ടാന്‍ മനം തുടിച്ചുതുടങ്ങിയിട്ട് നാളേറെയായി. ലീഗിന്റെ അടിത്തറ ഇകെ സുന്നിവിഭാഗത്തിലാണ്. അവര്‍ക്കാണെങ്കില്‍ കാന്തപുരത്തെ കാണുമ്പോള്‍ കലികയറും. രണ്ടിനെയും ഒരേവേദിയില്‍ അണിനിരത്താന്‍ ലീഗുവിചാരിച്ചാല്‍ സാധ്യമല്ല. ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകും. ഒരു വിഭാഗം മാത്രമായാല്‍ നഷ്ടക്കണക്ക് എത്രയെന്നു പറയാനാകില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം, മതം, ഖുര്‍ആന്‍, വ്യക്തിനിയമം എന്നൊക്കെ പറഞ്ഞാണ് വേദിയൊരുക്കുന്നതെങ്കില്‍ രണ്ടുകൂട്ടരും ഒന്നിച്ചിരിക്കും. അങ്ങനെ മുസ്ലിം ഏകീകരണം എന്ന വര്‍ത്തമാനം പറഞ്ഞ് വോട്ട് കൂട്ടത്തോടെ വാരാമെന്ന സ്വപ്നമാണ് കോഴിക്കോട്ടെ യോഗത്തില്‍ നട്ട് വെള്ളമൊഴിച്ചത്.

ഖുര്‍ആനെക്കുറിച്ചൊക്കെ പറയുന്നതുകൊണ്ട് ആരും എതിര്‍ക്കാന്‍ വരില്ലെന്നും ലീഗ് കരുതിപ്പോയി. യുഡിഎഫിന്റെ അവസ്ഥ ഉപ്പുവച്ച കലംപോലെ ദയനീയമാണ്. കോണ്‍ഗ്രസിന്റെ പേരുപറഞ്ഞാല്‍, ജനം സോളാര്‍ എന്ന് തിരിച്ചുപറയും. ഉമ്മന്‍ചാണ്ടിയുടെ മുഖം കണ്ടാല്‍ സരിതനായരെ ഓര്‍മിക്കും. രൂപയുടെ മൂല്യം കുറഞ്ഞതിന്റെ പത്തിരട്ടി വേഗത്തിലാണ് യുഡിഎഫിന്റെ വില ഇടിഞ്ഞത്. രാഷ്ട്രീയം പറഞ്ഞ് വോട്ടുചോദിക്കാന്‍ പറ്റില്ല. മതവികാരം പറയണമെങ്കില്‍ ഒരു കാരണം വേണം. എട്ടാംക്ലാസിലെ എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞാമിനയെ മണവാട്ടിവേഷം കെട്ടിച്ച് അറബിക്കുമുന്നിലേക്ക് തള്ളിക്കൊടുത്താലും വിരോധമില്ല- ഇ അഹമ്മദ് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായാല്‍ മതി.

ലീഗിലെ വക്രബുദ്ധിനേതാക്കള്‍ ഈ പണി ഒപ്പിച്ചെങ്കിലും ചെറുപ്പക്കാര്‍ ചെറുതായെങ്കിലും പ്രതികരിച്ചിട്ടുണ്ട്. ഈ തീരുമാനം സമുദായത്തെ പിന്നോട്ടടിപ്പിക്കുമെന്ന് എംഎസ്എഫ് പറയുന്നു. തീരുമാനം വിവരക്കേടെന്നാണ് യൂത്ത് ലീഗ് പറയുന്നത്. വിദ്യാര്‍ഥികള്‍ക്കും വേണ്ട; യുവാക്കള്‍ക്കും വേണ്ട. പിന്നെ ലീഗിലെ "ഉപ്പുപ്പ"മാര്‍ക്കാണോ ശൈശവ വിവാഹം വേണ്ടത്? ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു പ്രശ്നമുയര്‍ന്നാലും ചാടിവീഴാറുള്ള ഒ അബ്ദുള്ള ചോദിക്കുന്നത്, ഈ സംഘടനകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നാണ്. തീരുമാനമെടുത്ത നേതാക്കളുടെ മാനസികനില പരിശോധിക്കണമെന്നും അബ്ദുള്ള ആവശ്യപ്പെടുന്നു. അതായത്, ലീഗ് നേതാവ് മായിന്‍ ഹാജിയുടെ മാനസികനില തെറ്റിയോ എന്ന് സംശയം.

*

ലീഗിന് സമനില തെറ്റിയോ എന്ന് ശതമന്യുവിനും സംശയമില്ലാതില്ല. അഞ്ചാംമന്ത്രിസ്ഥാനം മലപ്പുറംകത്തികൊണ്ട് കുത്തിവാങ്ങി എന്ന അഹങ്കാരം ഒരുവശത്ത്. കോണ്‍ഗ്രസ് സോളാറില്‍ പൊള്ളി വെന്റിലേറ്ററില്‍ കിടക്കുന്നതിന്റെ സൗകര്യം മറുവശത്ത്. ലീഗില്ലെങ്കില്‍ യുഡിഎഫില്ല എന്നും കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം പത്തുതികയില്ല എന്നും മറ്റാരേക്കാളും നന്നായി കുഞ്ഞാലിക്കുട്ടിക്കറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത്യുന്നതങ്ങളില്‍ പാറിയത് ലീഗിന്റെ വിജയക്കൊടിയാണ്, കോണ്‍ഗ്രസിന്റേതല്ല എന്ന് പറയാനുള്ള ഊര്‍ജം ആ തിരിച്ചറിവാണ്. ഉറങ്ങുന്ന കോണ്‍ഗ്രസിനെ ഉണര്‍ത്തി, വയനാട് സീറ്റുകൂടി തീറെഴുതി വാങ്ങുമെന്നാണ് ലീഗ് ശപഥം. മറുത്തുപറയാന്‍ ആര്യാടനേ ചങ്കൂറ്റമുള്ളൂ. നിലമ്പൂരില്‍ ലീഗ് മൂന്നാംസ്ഥാനത്താണ്. ഖദറിട്ട മറ്റാര്‍ക്കും ആ നട്ടെല്ലില്ല. ലീഗ് പറയും- ഉമ്മന്‍ചാണ്ടി അനുസരിക്കും. ചെന്നിത്തലയും മുരളീധരനും കണ്ട് മുരളും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐ എന്നാണ് പാര്‍ടിയുടെ പേര് എങ്കിലും കേരളത്തിലെത്തുമ്പോള്‍ ബ്രാക്കറ്റില്‍ ഇനി ലീഗ് എന്നുകൂടി ചേര്‍ക്കേണ്ടിവരും. ലീഗിന്റെ ചെലവില്‍ ജയിച്ചു ഞെളിയുന്ന കോണ്‍ഗ്രസുകാരന് ലീഗിന്റെ പേര് ചുമക്കുന്നതിന് മടിവേണ്ടതില്ലല്ലോ. "ഫാസിസത്തെ തടയാന്‍ ഒന്നിക്കുക" എന്നാണ് ലീഗിന്റെ ഒറ്റയാന്‍ കണ്‍വന്‍ഷനില്‍ കേട്ട ആഹ്വാനം. പകല്‍നേരത്ത് അതുപറയാം- ഇരുട്ടിത്തുടങ്ങുമ്പോള്‍ ചാക്കുമായി കാര്യാലയങ്ങള്‍ കയറിയിറങ്ങുകയും കെ എം ഷാജിയെപ്പോലുള്ള നാവാടികളെക്കൊണ്ട് മോഡിസ്തുതി ആലപിപ്പിക്കുകയുമാകാം.

*
ഹൈക്കോടതിയില്‍നിന്ന് കേള്‍ക്കുന്നത് ചില പുതിയ ചോദ്യങ്ങളാണ്. സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ഒരു ചോദ്യം. എന്താണ് തെറ്റ്? മുഖ്യമന്ത്രിക്കും സരിതയ്ക്കും കാണണമെന്നു തോന്നുന്നെങ്കില്‍ ഏതുനിയമമാണ് അതിനെ വിലക്കുന്നത്? അവര്‍ക്ക് എന്നും തമ്മില്‍ കാണാനുള്ള ഭാഗ്യം സിദ്ധിക്കട്ടെ എന്നുതന്നെയാണ് ശതമന്യുവിന്റെയും ആഗ്രഹം. നിയമപരമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ തെറ്റല്ലാതിരിക്കെ സരിതയെ അറിയില്ലെന്നും കണ്ടിട്ടേയില്ലെന്നും കണ്ടാല്‍ മനസ്സിലാകില്ലെന്നുമൊക്കെ ഈ ഉമ്മന്‍ചാണ്ടി പറയുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

തെറ്റല്ലാത്ത നിരവധി കാര്യങ്ങള്‍ വെറുതെ പ്രതിപക്ഷം കുറ്റമായി പ്രചരിപ്പിക്കുന്നുണ്ട്. സലിംരാജ് ചെയ്തതതൊന്നും തെറ്റല്ല. മുഖ്യമന്ത്രിയുടെ അകമ്പടിക്കാരന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് മഹത്തായ ശരിയാകുന്നു. ജോപ്പനെ ജയിലില്‍ കിടത്തിയതാണ് തെറ്റ്. ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയോട് രഹസ്യംപറഞ്ഞത് ശരിയായ കാര്യങ്ങള്‍മാത്രമാണ്. ഹേമചന്ദ്രനും സംഘവും ശരിയേ ചെയ്തിട്ടുള്ളൂ. സരിത ജോപ്പനെ ഉമ്മവച്ചതില്‍ ഒട്ടുംതെറ്റില്ല. അത്തരം യാഥാര്‍ഥ്യങ്ങള്‍ കാണുന്ന കോടതിതന്നെയാണാവശ്യം. കെ സി ജോസഫ് ഇനി ജഡ്ജിമാരെ പ്രകീര്‍ത്തിക്കട്ടെ.

*
അമ്പതു കിലോമീറ്ററിലധികം സ്പീഡ് എടുക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നാണ് മീശാക്രോശം. കറുത്ത ഫിലിം ഒട്ടിച്ച വണ്ടികള്‍ വഴുതക്കാട് വഴി തലങ്ങും വിലങ്ങും ഓടുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ മീശയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ ലംഘിക്കാം. ഏറ്റവും നല്ല റോഡില്‍ ഒളിച്ചുനിന്ന് സ്പീഡ് അളന്ന് പിഴ ഈടാക്കാന്‍ മിടുമിടുക്ക്. എല്ലാ റോഡുകളിലും ഒരേ സ്പീഡ് എങ്ങനെ കണക്കാക്കും കമീഷണറെ? തെങ്ങിനും കമുകിനും ഒരേ തളപ്പ് പറ്റുമോ? എങ്കില്‍ അമ്പതു കിലോമീറ്ററിലധികം സ്പീഡുള്ള ഇരുചക്രവണ്ടികള്‍ നിരോധിക്കരുതോ?

മാന്യമായി ജീവിക്കുന്നവരെ നിയമലംഘകരാക്കാന്‍ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് വാര്‍ത്ത സൃഷ്ടിക്കാനുള്ള കോപ്രായംനിര്‍ത്തി ഉള്ള ജോലി മര്യാദയ്ക്ക് ചെയ്ത് മാതൃക കാണിക്കുന്നതല്ലേ നല്ലത്?

1 comment:

ajith said...

ഇതൊക്കെ ആര് കേള്‍ക്കാന്‍...!