Sunday, December 9, 2012

ഇതും ഒരു ന്യൂസ്മേക്കര്‍

വാര്‍ത്ത സൃഷ്ടിക്കല്‍ മാധ്യമങ്ങളുടെ കുത്തകയാണ് എന്ന് ആരും കരുതരുത്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ അറുപത്തിരണ്ടു കൊല്ലം മുമ്പ് ഒരു ക്രിസ്മസ് പിറ്റേന്ന് ഉദിച്ചുയര്‍ന്ന നക്ഷത്രം എങ്ങനെയാണ് ഇന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്ന് നോക്കുക. കോണ്‍ഗ്രസില്‍ പക്ഷം പറയാത്ത പട്ടര്‍ക്കു പട്ടിണിയാണ്. എവിടെയെങ്കിലും ചാരിയാലേ നില്‍പ്പുറയ്ക്കൂ. തിരുവഞ്ചൂര്‍ പൂര്‍വാശ്രമത്തില്‍ ചേര്‍ത്തലയിലെ പുണ്യവാള വിഗ്രഹത്തിലാണ് ചാരിനിന്നത്. കോട്ടയത്തുനിന്ന് എംസി റോഡുവഴി അടൂരിലിറങ്ങി എംഎല്‍എയായി. നിയമസഭാ മന്ദിരത്തിലെത്തിയപ്പോള്‍ കാര്‍ത്തികേയന്റെ താടി കണ്ട് അസൂയ പെരുത്തു. അളന്നാലും തുക്കിയാലും താടിക്കുതന്നെ ബലം. സ്വപ്നം കാണാനുള്ള അവസരംപോലും പോകുമെന്നായപ്പോള്‍ ആദ്യവെടി കാര്‍ത്തികേയന്റെ താടിക്കുനേരെ ഉതിര്‍ത്തു. അങ്ങനെയാണ് ലാവ്ലിന്‍ കേസിന്റെ ഉദയം.താനോ കാര്‍ത്തികേയനോ മുമ്പന്‍ എന്ന സമുദായ സന്തുലനചോദ്യം വന്നപ്പോള്‍ താടിക്കാരന്‍ മന്ത്രിയായി. ഓങ്ങി അടിച്ചാല്‍പോലും ഏങ്ങിക്കരയാന്‍ ശക്തിയില്ലാതെ ഇരുന്നുപോയ തിരുവഞ്ചൂര്‍, ലാവ്ലിന്‍ എന്ന കുന്തംകൊണ്ടാണ് കാര്‍ത്തികേയനെ അന്ന് കുത്തിയത്. അതേ കുന്തം പിന്നെ ചില ഉപജാപകുമാരന്മാര്‍ ഏറ്റെടുത്തപ്പോഴാണ് പുതിയ സാധ്യതകള്‍ തെളിഞ്ഞത്; ലാവ്ലിന്‍ പനപോലെ വളര്‍ന്നത്. കാണെക്കാണെ ആ കത്തിയുടെ വാ പോയി. ഇന്ന് ലാവ്ലിന്‍ കത്തികൊണ്ട് എവിടെയും വെട്ടാമെന്നായി- ആര്‍ക്കും മുറിയില്ല.

ആദര്‍ശത്തെ വിമാനത്തില്‍കയറ്റി ഡല്‍ഹിക്കുവിട്ടപ്പോള്‍ കാര്‍ത്തികേയന്റെ മന്ത്രിപ്പണി പോയി- പകരക്കാരനായി തിരുവഞ്ചൂരിനു നറുക്കു വീണു. ഓര്‍ക്കാപ്പുറത്തു കിട്ടിയ ലോട്ടറിയായി മന്ത്രിപദവി. ഉമ്മന്‍ചാണ്ടിക്ക് കാവലിരിക്കുക; ഉപജാപത്തിന് ചൂട്ടുപിടിക്കുക എന്നതുമാത്രമായി പണി. ശീതം നീങ്ങിയവനു വാതംകൊണ്ട് ഭയമില്ല എന്നാണ്. മന്ത്രിസ്ഥാനം ഏതുവിധേന ഉപയോഗിക്കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ആരും പഠിപ്പിക്കേണ്ടതില്ല. ഭരിച്ചുഭരിച്ച് അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ കോണ്‍ഗ്രസിന്റെ വിലാസംതന്നെ നഷ്ടപ്പെടുത്തി. പിന്നെ അഞ്ചുകൊല്ലം പ്രതിപക്ഷത്ത്.

അന്ന് കൂട്ടുകാരായി പലരും വന്നു. ആ കൂട്ടുകെട്ട് തുടര്‍ന്നതിന്റെ കഥ "പാഠം" മാസിക നടത്തിയ എസ് സുധീഷ് പിന്നീട് വിവരിച്ചിട്ടുണ്ട്. അതിങ്ങനെ:

""ഇവിടത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വളരെ കൃത്യമായി പറയുകയാണെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലുകളില്‍ ഒരാളാണ്. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന് ചോദിച്ചാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് നേരിട്ട് ചോദിച്ചാല്‍ പറയും. എനിക്കത് കൃത്യമായി പറയാന്‍ കഴിയും. ഐസക്കിന്റെ പ്രശ്നത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഞാനും തമ്മില്‍ ചില ഏര്‍പ്പാടുകള്‍ നടന്നിട്ടുണ്ട്. അതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉന്നമെന്തായിരുന്നു എന്നൊന്നും വളരെ പേഴ്സണല്‍ ആയിപ്പോകും എന്നതിനാല്‍ ഞാന്‍ വിശദീകരിക്കുന്നില്ല.""

ഒരാള്‍ പരസ്യമായി മൈക്കുകെട്ടി പറയുന്നു- ആഭ്യന്തരമന്ത്രി വലിയ ക്രിമിനലാണെന്ന്. തങ്ങള്‍ ചില ഏര്‍പ്പാടുകള്‍ നടത്തിയിട്ടുണ്ടെന്ന്. മറുപടി ഇന്നുവരെ തിരുവഞ്ചൂര്‍ പറഞ്ഞിട്ടില്ല. ഇതാണ് സ്വഭാവമെന്നര്‍ഥം. ആ മഹിമയാണ്, ആദര്‍ശത്തെ അടിച്ചുപുറത്താക്കിയ ഉമ്മന്‍ചാണ്ടിസംഘത്തിലെ രണ്ടാമനാകാന്‍ യോഗ്യതയായത്. കൂട്ടത്തില്‍ ഒരു ജാതിവാലും. പേരിന്റെ കൂടെ ജാതിപ്പേര് ചേര്‍ത്ത് ഒരു എംഎല്‍എ സഭയില്‍ സംസാരിച്ചപ്പോള്‍ പൊട്ടിത്തെറിച്ചു. അങ്ങനെ ജാതി പറയാമോ? പ്രവര്‍ത്തിക്കാനല്ലേ പാടുള്ളൂ. മുരളിയും ചെന്നിത്തലയും കാര്‍ത്തികേയനും ആര്യാടനുമുള്ള കോണ്‍ഗ്രസില്‍ സിംഹാസനത്തിന് തൊട്ടരികില്‍ ഇരിക്കാനുള്ള ഹനുമാന്‍വേഷം കോട്ടയക്കാരന് അങ്ങനെ പതിച്ചുകിട്ടി. ആഭ്യന്തരം ഓര്‍ക്കാപ്പുറത്താണ് കൈയിലെത്തിയത്. അത് അര്‍ധരാത്രിയില്‍ നിവര്‍ത്തിപ്പിടിക്കുന്ന കുടയുടെ പരുവത്തിലാക്കാന്‍ അതിവേഗം സാധിച്ചു. സുധാകരന്റെ അടുത്തേക്കുമാത്രമേ ചെല്ലാന്‍ പറ്റാതുള്ളൂ. അണലിയാണോ വെള്ളിക്കെട്ടനാണോ മൂത്തത് എന്ന പ്രശ്നം അവിടെ വരും. ഒന്ന് കടിച്ചു പറിക്കും; മറ്റേത് മൃദുവായി കടിക്കും. വിഷത്തിന്റെ അളവിലും കടിയുടെ കടുപ്പത്തിലുമേ വ്യത്യാസമുള്ളൂ.

കണ്ണൂരിലെ പി ജയരാജന്‍ ഒരു ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നതിന് കേസ്, അറസ്റ്റ്, ജയില്‍. സുധാകരന്‍ കൊന്നുവെന്നും കൊല്ലിച്ചുവെന്നും അനുയായി വിളിച്ചുപറഞ്ഞപ്പോള്‍ കേസുമില്ല, മിണ്ടാട്ടവുമില്ല. നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കള്‍ പുനരന്വേഷണത്തിന് പരാതി കൊടുത്തപ്പോള്‍ അനക്കമില്ല. ഇടുക്കിയിലെ മണിയാശാന്‍ പ്രസംഗിച്ച കുറ്റത്തിന് ജാമ്യം കിട്ടാത്ത വകുപ്പും ജയിലും. മലപ്പുറത്തെ ബഷീര്‍ ശരിയാക്കിക്കളയുമെന്ന് പ്രസംഗിച്ച് ഇരട്ടക്കൊല നടത്തിയതിന് കേസില്ല എന്നുമാത്രമല്ല- താമസിയാതെ ആഭ്യന്തരവകുപ്പിന്റെ പൊന്നാടയും കിട്ടിയേക്കും. എന്തായാലും, സുധീഷ് പറഞ്ഞ "എര്‍പ്പാട്" മുറയ്ക്ക് നടക്കുന്നുണ്ട്. ഇനി ആര്‍എംപിക്കായി ആഭ്യന്തരവകുപ്പിന്റെ വടകര ശാഖ തുടങ്ങാനും ഇടയുണ്ട്. ഉമ്മന്‍ചാണ്ടിയെപ്പോലെതന്നെയാണ്. പറയുന്നത് കേട്ടാല്‍ ആത്മാര്‍ഥത നൂറു ഡിഗ്രിയില്‍ തിളയ്ക്കുന്നതായി തോന്നും. ഇല്ലാത്തതിനെ ഉണ്ടാക്കിക്കാട്ടാനുള്ള വിരുത് കരമൊഴിവായി പണ്ടുപണ്ടേ കിട്ടിയിട്ടുണ്ട്. കൂട്ടുകെട്ടാണെങ്കില്‍ മഹാമാന്യന്മാരുമായി മാത്രമാണ്. ചങ്ങാതികളില്‍ മുഖ്യനായ ഒന്നരമാന്യന്‍ ദല്ലാള്‍ നന്ദകുമാറാണ്. ന്യായാധിപന്മാരുടെ വീട്ടിലും ഓഫീസിലും ജീവിതത്തിലും നുഴഞ്ഞുകയറി കച്ചവടം നടത്തുന്ന റിലയന്‍സ് ദല്ലാള്‍. ആ പുള്ളിക്കാരനുവേണ്ടി ആഭ്യന്തര മന്ത്രിയുടെ മനസ്സ് സദാ തുടിക്കും. വാളകത്തെ പാരക്കേസ് തള്ളിക്കൊടുത്തപോലെ ദല്ലാളിന്റെ കേസ് സിബിഐക്ക് എറിഞ്ഞുകൊടുക്കില്ല. ഫയല്‍ പൂഴ്ത്തിയാലും നാണംകെട്ടാലും പൊന്നുദല്ലാളിനെ പൊന്നുപോലെ നോക്കും. രാഷ്ട്രീയം നേരെ വാ നേരെ പോ കളിയല്ല എന്നാണ് കെഎസ്യുക്കാലം മുതലുള്ള പാഠം. അത് ഒരു ഒളിച്ചുകളിയാണ്. ശത്രുപക്ഷത്തും സ്വന്തക്കാരുണ്ടാകണം. അങ്ങനെ ഒരാളെ ഉണ്ടാക്കി വേണ്ടുവോളം പറ്റിയിരുന്ന കാലം ഇപ്പോള്‍ ഓര്‍ത്ത് നെടുവീര്‍പ്പിടാനേ പറ്റൂ. അന്നത്തെ സ്വന്തക്കാരന്‍ ഇന്ന് പാട്ടുപാടിയും കച്ചേരി നടത്തിയും പി സി ജോര്‍ജിനെക്കൊണ്ട് പാടിച്ചും തിരക്കിലാണ്. അതുകൊണ്ടാണ് സ്വന്തമായി ന്യൂസ് മേക്കറാകേണ്ടിവരുന്നത്. സിന്‍ഡിക്കറ്റിനെ മെരുക്കിനിര്‍ത്തുന്നതും വലിയ പാടുള്ള പണിതന്നെയാണ്.

നാട്ടില്‍ ഒരുപാട് ആഭ്യന്തര മന്ത്രിമാരുണ്ടായിട്ടുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത സിദ്ധി നമ്മുടെ കഥാനായകന് വന്നതിന്റെ സാരം അദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പവും തൊലിയുടെ കട്ടിക്കുറവും മനസ്സിലെ കുരുട്ടിന്റെ കരുത്തുമാണ് എന്ന് ഇതില്‍നിന്നെല്ലാം ബോധ്യപ്പെടാവുന്നതേയുള്ളൂ. ഇനിയും ആ രഹസ്യം പിടികിട്ടാത്തവര്‍ക്ക് ദല്ലാള്‍ നന്ദകുമാറുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എല്ലാം കണ്ടറിഞ്ഞ സുധീരന്‍ കേരളത്തില്‍ മാഫിയരാജ് ആണ് എന്നു പറഞ്ഞത് വെറുതെയല്ല. മാഫിയ എന്നാല്‍ തങ്കപ്പെട്ട മാഫിയയാണ്. ആലായാല്‍ തറവേണം, അടുത്തൊരമ്പലംവേണം എന്നതുപോലെ, ഉമ്മന്‍ചാണ്ടിയായാല്‍ ഉപജാപം വേണം, അടുത്ത് തിരുവഞ്ചൂര്‍ വേണം എന്നും പാടാവുന്നതാണ്. അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്തതുകൊണ്ട് മനോരമയുടെ ന്യൂസ്മേക്കര്‍ കിരീടം ചൂടി തിരുവഞ്ചൂര്‍ നേരെ വടകരയ്ക്ക് വണ്ടികയറുന്നതും ആര്‍എംപിയുടെ ആസ്ഥാന നേതൃത്വവുമായി പൊലീസ് വകുപ്പിന്റെ നവീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതും കാണാനുള്ള ഭാഗ്യവും താമസിയാതെ മലയാളിക്കുണ്ടാകും.

*
സംഗതി ശരിയാണ്. ഇടിക്കുന്നെങ്കില്‍ ബെന്‍സോ ബിഎംഡബ്ല്യുവോ തന്നെ ഇടിക്കണം. സൈക്കിളിടിച്ചു മരിച്ചാല്‍ ഒട്ടും ഗമയില്ല. ഏറ്റുമുട്ടുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് വീരേന്ദ്രകുമാറിനോടെങ്കിലും വേണം. വല്ല ഇന്ദ്രനോടോ വേന്ദ്രനോടോ മുട്ടിയാല്‍ സൈക്കിളിടിച്ചതിന്റെ ജാള്യമേ ഉണ്ടാകൂ. അല്ലെങ്കിലും ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി ബുദ്ധിയും ശക്തിയും പ്രതിവാര കോളവും കാണിക്കവയ്ക്കാന്‍ വിധിക്കപ്പെട്ട ഉദരംഭരികള്‍ക്ക് മറുപടികിട്ടാന്‍ ആഗ്രഹമില്ല- കര്‍മം ചെയ്യുകതന്നെ പുണ്യം. എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന പത്രത്തിലെ പ്രതിവാര പംക്തികാരന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയും സമുന്നതരാഷ്ട്രീയ നേതാവുമായ വി എസ് അച്യുതാനന്ദനെക്കുറിച്ച് എന്തുപറയുന്നു എന്ന് നോക്കുക:

""പ്രതിപക്ഷ നേതാവിനെക്കൊണ്ട് ഏറ്റവും വലിയ ഉപദ്രവം ആര്‍ക്കാണ്?ഏത് സംസ്ഥാനത്തും അത് മുഖ്യമന്ത്രിക്കും മറ്റ് ഭരണക്കാര്‍ക്കുമാണ്. ഇവിടെയും. പക്ഷേ, ഇവിടെ അച്യുതാനന്ദനാണ് ഈ സര്‍ക്കാരിന്റെ രക്ഷകന്‍ എന്നത് സകലജനത്തിനും അറിയുന്ന രഹസ്യമാണ്. വേണമെങ്കില്‍ സെക്രട്ടറിയറ്റില്‍ വി.എസ്സിന്റെ ഒരു വലിയ ഫോട്ടോ വെച്ചിട്ട് "വി.എസ്. ഈ ഭരണത്തിന്റെ രക്ഷകന്‍" എന്നൊരു അടിക്കുറിപ്പ് കൊടുത്താലും മുഷിയില്ല.""

യുഡിഎഫ് ഇപ്പോള്‍ പുറംസഹായം കൊണ്ടാണ് നടന്നുപോകുന്നത് എന്ന് വീരേന്ദ്രകുമാര്‍ പറയുമോ? കോതയുടെ വായ്പാട്ടുപോലെ നിസ്സാരമല്ലിത്. വി എസിനെ ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തില്‍ തള്ളിക്കൊണ്ടുപോകാനുള്ള ധൈര്യം എങ്ങനെ ഈ വിശേഷാല്‍ "പ്രതി"ക്ക് കിട്ടി എന്നുമാത്രം ചോദിക്കരുത്. അത് ധൈര്യമല്ല- സേവന സന്നദ്ധതയുടെ മകുടോദാഹരണമാണ്. ഇത്തരം അമാല ജന്മങ്ങളുമായി ഏറ്റുമുട്ടുന്നത് അറബിക്കടലിലെ തിരയെണ്ണുന്നതിന് തുല്യം. യുഡിഎഫിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ പോരാട്ടം നയിക്കുന്ന വി എസിനെക്കുറിച്ച് ഇങ്ങനെ പറയണമെങ്കില്‍ ഇന്ദ്രന് ആരെക്കുറിച്ചൊക്കെ എന്തൊക്കെ പറഞ്ഞൂകൂടാ....

1 comment:

ശതമന്യു said...

വാര്‍ത്ത സൃഷ്ടിക്കല്‍ മാധ്യമങ്ങളുടെ കുത്തകയാണ് എന്ന് ആരും കരുതരുത്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ അറുപത്തിരണ്ടു കൊല്ലം മുമ്പ് ഒരു ക്രിസ്മസ് പിറ്റേന്ന് ഉദിച്ചുയര്‍ന്ന നക്ഷത്രം എങ്ങനെയാണ് ഇന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്ന് നോക്കുക. കോണ്‍ഗ്രസില്‍ പക്ഷം പറയാത്ത പട്ടര്‍ക്കു പട്ടിണിയാണ്. എവിടെയെങ്കിലും ചാരിയാലേ നില്‍പ്പുറയ്ക്കൂ. തിരുവഞ്ചൂര്‍ പൂര്‍വാശ്രമത്തില്‍ ചേര്‍ത്തലയിലെ പുണ്യവാള വിഗ്രഹത്തിലാണ് ചാരിനിന്നത്. കോട്ടയത്തുനിന്ന് എംസി റോഡുവഴി അടൂരിലിറങ്ങി എംഎല്‍എയായി. നിയമസഭാ മന്ദിരത്തിലെത്തിയപ്പോള്‍ കാര്‍ത്തികേയന്റെ താടി കണ്ട് അസൂയ പെരുത്തു. അളന്നാലും തുക്കിയാലും താടിക്കുതന്നെ ബലം. സ്വപ്നം കാണാനുള്ള അവസരംപോലും പോകുമെന്നായപ്പോള്‍ ആദ്യവെടി കാര്‍ത്തികേയന്റെ താടിക്കുനേരെ ഉതിര്‍ത്തു. അങ്ങനെയാണ് ലാവ്ലിന്‍ കേസിന്റെ ഉദയം.താനോ കാര്‍ത്തികേയനോ മുമ്പന്‍ എന്ന സമുദായ സന്തുലനചോദ്യം വന്നപ്പോള്‍ താടിക്കാരന്‍ മന്ത്രിയായി. ഓങ്ങി അടിച്ചാല്‍പോലും ഏങ്ങിക്കരയാന്‍ ശക്തിയില്ലാതെ ഇരുന്നുപോയ തിരുവഞ്ചൂര്‍, ലാവ്ലിന്‍ എന്ന കുന്തംകൊണ്ടാണ് കാര്‍ത്തികേയനെ അന്ന് കുത്തിയത്. അതേ കുന്തം പിന്നെ ചില ഉപജാപകുമാരന്മാര്‍ ഏറ്റെടുത്തപ്പോഴാണ് പുതിയ സാധ്യതകള്‍ തെളിഞ്ഞത്; ലാവ്ലിന്‍ പനപോലെ വളര്‍ന്നത്. കാണെക്കാണെ ആ കത്തിയുടെ വാ പോയി. ഇന്ന് ലാവ്ലിന്‍ കത്തികൊണ്ട് എവിടെയും വെട്ടാമെന്നായി- ആര്‍ക്കും മുറിയില്ല.