Sunday, August 19, 2012

ഐക്യ തസ്കര മുന്നണി

ഉമ്മന്‍ചാണ്ടി വിഷമിക്കേണ്ട കാര്യമില്ല. കല്‍ക്കരിയേക്കാള്‍ കറുത്ത കരിയൊന്നും കേരളത്തില്‍ വരാനില്ല. അഴിമതിയുടെ മഹാസമുദ്രത്തില്‍ കഴുത്തറ്റം മുങ്ങിയ മന്‍മോഹന്‍ജിക്കുമുന്നില്‍ ബക്കറ്റ് അഴിമതി വെള്ളത്തില്‍ കാലുകുത്തിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അശുവോ ശിശുവോ മാത്രം. ഇവിടെ അല്ലറചില്ലറ മെട്രോ റെയിലും വിഴിഞ്ഞവും ഭൂമിക്കച്ചവടവുമൊക്കെയേ ഉള്ളൂ. എമെര്‍ജിങ് മാഫിയയെ വിട്ട് വാരിപ്പിടിച്ചാലും കോടിയുടെ കണക്ക് ആയിരംകവിയില്ല. ഏറിപ്പോയാല്‍ മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടമേ നടക്കൂ. യഥാര്‍ഥ ആശാന്മാര്‍ അങ്ങ് ഡല്‍ഹിയിലാണ്. അവിടെ വാരിവിഴുങ്ങലാണ്.

പണ്ടൊരു മന്ത്രിയുടെ കിടക്കയില്‍ നിറച്ച നോട്ടുകെട്ടുകള്‍ പിടിച്ചതായിരുന്നു വാര്‍ത്ത. ഇന്നിപ്പോള്‍ അടിച്ചുമാറ്റിയ നോട്ടുകെട്ടുകള്‍ അട്ടിവച്ചാല്‍ മുല്ലപ്പെരിയാറില്‍ അരഡസന്‍ അണക്കെട്ട് തീര്‍ക്കാം. ഏറ്റവുമൊടുവില്‍ വന്നത് ഒരുലക്ഷത്തി എണ്‍പത്താറായിരം ലക്ഷം കോടിയുടെ കണക്കാണ്. ആയിരത്തിന്റെ നോട്ടുകളായി ഈ പണം നിരത്തിവച്ചാല്‍ ഇന്ത്യയെ പണംകൊണ്ട് മൂടാമെന്ന് പണ്ഡിതമതം. ലക്ഷങ്ങളുടെയും കോടികളുടെയും കണക്കുപോയി ലക്ഷംകോടിയുടേതായി.

മാന്യനായ താടിക്കാരന്‍ എന്നാണ് മന്‍മോഹന്‍ജി വാഴ്ത്തപ്പെട്ടിരുന്നത്. അടിച്ചുമാറ്റുന്ന പണത്തിന്റെ അളവ് നോക്കിയാണ് മാന്യത തിട്ടപ്പെടുത്തുക. ഒന്നേമുക്കാല്‍ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം കുംഭകോണം വന്നപ്പോള്‍ ഒന്നരമാന്യനാണെന്ന് തെളിഞ്ഞതാണ്. പുതിയ മാന്യതാ നിര്‍വചനപ്രകാരം തലയില്‍ കെട്ടുവേണം, താടിവേണം, ചിരിയരുത് വാചകമരുത്- ചോദ്യങ്ങള്‍ക്കുത്തരം തീരേ അരുത്. കിട്ടിയ പണം ചാക്കിലോ ട്രക്കിലോ ആക്കി മാതാവിനോ പുത്രനോ എത്തിക്കണം. അവിടെനിന്ന് പെട്ടികളില്‍ ജനാധിപത്യപരമായ വിതരണം നടക്കും. ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുന്നയാള്‍ മാന്യനായ പ്രധാനമന്ത്രി എന്നറിയപ്പെടും.

അഴിമതി അനുവദനീയം എന്നതാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാനപ്രമാണം. ഖദര്‍ ഇട്ടാല്‍ കളവുനടത്താന്‍ ലൈസന്‍സ് കിട്ടി എന്നു കരുതിക്കൊള്ളണം. ഉമ്മന്‍ചാണ്ടിയും കൂട്ടരും, വെളുക്കുവോളവും പോരാഞ്ഞ് ഉച്ചവെയില്‍ തലയില്‍ കയറുമ്പോഴും ജന്മദൗത്യം നിര്‍വഹിക്കുന്നത് മാധ്യമങ്ങള്‍ കണ്ടുനില്‍ക്കുന്നത് ആ ലൈസന്‍സിന്റെ ബലത്തിലാണ്. മോന്തായം വളഞ്ഞ് തിരിഞ്ഞ് കിടക്കുമ്പോള്‍ കേരളത്തില്‍ അത്യാവശ്യം നൂറോ ആയിരമോ കോടി അടിച്ചുമാറ്റിയാലും സര്‍ക്കാര്‍വക ഭൂമി വിറ്റ് കാശ് മാറിയാലും സെക്രട്ടറിയറ്റും ക്ലിഫ്ഹൗസും തീറാധാരം എഴുതിക്കൊടുത്താലും വാര്‍ത്തയാകില്ല. യുഡിഎഫിന്റെ പേര് യുടിഎഫ് എന്നാക്കി മാറ്റുന്നത് നന്നാകും. യുണൈറ്റഡ് തീവ്സ് ഫ്രണ്ട് അഥവാ ഐക്യ തസ്കര മുന്നണി. ആ ഒറ്റക്കാര്യത്തിലേ അവിടെ ഐക്യമുള്ളൂ.

*
അല്‍പ്പബുദ്ധികള്‍ തനിക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്യും; ജ്ഞാനികള്‍ ധര്‍മവിരുദ്ധമായത് ഒരിക്കലും ചെയ്യില്ല എന്നാണ് തിരുക്കുറള്‍ പറയുന്നത്. പരിപൂര്‍ണതയില്‍ എത്തിയ മനുഷ്യനിലുള്ള മഹത്വത്തെ അതേമഹത്വത്തിലെത്തിയ ഋഷിമാര്‍ രചിച്ച വേദങ്ങളിലൂടെയേ വായിച്ചെടുക്കാനാകൂ എന്നും തിരുക്കുറള്‍ പറയുന്നുണ്ട്. ആയതിനാല്‍ മഹാന്മാരെ വിശേഷിപ്പിച്ച് വിഷമിക്കാന്‍ ശതമന്യുവിന് ത്രാണിയില്ല. കോതമംഗലത്തെ നേഴ്സുമാരുടെ സമരം തീര്‍ക്കാന്‍ മന്ത്രിമാര്‍ വിളിച്ച ചര്‍ച്ചയില്‍ ഉന്നതശീര്‍ഷനായ ഒരു വ്യവഹാര കുമാരനെ കണ്ടപ്പോള്‍ ഞെട്ടിപ്പോകാഞ്ഞതും അതുകൊണ്ടുതന്നെ. ലക്ഷണശാസ്ത്രപ്രകാരം മഹത്വത്തിന്റെ എല്ലാ അടയാളങ്ങളും ഉണ്ട്. അര്‍ഹതയുള്ളിടത്തേ കയറിച്ചെല്ലൂ. ചെന്നാല്‍ ചെന്നവിവരം അറിയിച്ചിട്ടേ തിരികെ പോകൂ. ഇങ്ങനെയുള്ള ചില കുമാരന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളം എന്നേ ഉപ്പുവച്ച കലംപോലെയായേനെ.

തൂണിലും തുരുമ്പിലും ആകാശത്തും ഭൂമിയിലും കോടതിയിലും ചാനലിലും ചായക്കടയിലും സ്വകാര്യാശുപത്രിയിലും മന്ത്രിമന്ദിരത്തിലും പൊലീസ് സ്റ്റേഷനിലും ധര്‍മ സംസ്ഥാപനാര്‍ഥം അവതരിക്കുന്നവനാരോ അവനെ നാം അഴിമതിവിരുദ്ധപോരാട്ട കുമാരനെന്ന് വിളിക്കുന്നു. ധിഷണാശാലികളും ത്യാഗികളും എന്നും വേട്ടയാടപ്പെട്ടിട്ടുണ്ട്. യേശുവിന് ചാട്ടയടിയും കുരിശുമരണവും വിധിച്ചവര്‍ക്ക് യഥാര്‍ഥ വിപ്ലവകാരികളെ മനസ്സിലാകുന്നില്ല. കണ്ണാണ് ശരീരത്തിന്റെ വിളക്ക് എന്നും കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കുമെന്നും കണ്ണ് ദുഷിച്ചതെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകുമെന്നുമാണ് യേശുവചനം. നോക്കുന്ന കണ്ണാണ് പ്രശ്നം.

പാവപ്പെട്ട ലതാനായര്‍ കേസും ജയിലുമൊക്കെയായി കഷ്ടത്തിലാണ്. അവര്‍ക്ക് ശേഷകാലം കഞ്ഞികുടിച്ചു ജീവിക്കാന്‍ നിസ്സാര തുക കൊടുക്കാമെന്നു പറഞ്ഞത് ഒരപരാധമാണോ? കവിയൂരിലെ ആത്മഹത്യചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയില്‍ നേതാക്കന്മാരുടെയും മക്കളുടെയും പേര് പറയുക എന്ന ചെറിയൊരു കാര്യത്തിന് ഒരുകോടി രൂപ ലതാനായര്‍ക്ക് കൊടുക്കാം എന്നേ വാഗ്ദാനം ചെയ്തുള്ളൂ. ഇത്തരം ദീനാനുകമ്പയും സാധുജനസേവയും ത്യാഗമനോഭാവവും കാണിക്കുമ്പോള്‍ അശ്ലീലം, അനാവശ്യ വ്യവഹാരം, മഞ്ഞ, നീല, അപവാദപ്രചാരണം തുടങ്ങിയ കുറ്റാരോപണങ്ങള്‍ നടത്തുന്നവരുടെ മനസ്സിലാണ് യഥാര്‍ഥ അശ്ലീലം. അനീതിയും അഴിമതിയും എവിടെയുണ്ടോ അവിടെയൊക്കെ കടന്നുചെന്ന് അടരാടാന്‍ അവതാരമെടുത്ത ദേഹമത്രേ ആപത്ബാന്ധവനായ വ്യവഹാര കുമാരന്‍. അത്തരം പോര്‍മുഖങ്ങളില്‍ സംഭവിക്കുന്നതിനെയാണ് കുമാരസംഭവം എന്നുവിളിക്കുന്നത്.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. മലയാളിക്ക് മലയാളിയോട് അസൂയയാണ്. മഹത്വപ്പെടുത്തി മനസ്സില്‍വച്ചാരാധിക്കേണ്ട പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍, എം പി വീരേന്ദ്രകുമാര്‍, ദല്ലാള്‍ നന്ദകുമാര്‍, അഡ്വ. ജയശങ്കര്‍, സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയ കേരളത്തിലെ അഴിമതിവിരുദ്ധ പോരാട്ട നായകര്‍ക്ക് സ്വന്തം നാട്ടില്‍ വേണ്ട അംഗീകാരം കിട്ടുന്നില്ല. ആധുനിക കേരളത്തിന്റെ ശില്‍പ്പികളായ ഈ ചരിത്രപുരുഷന്മാരോട് കാണിക്കുന്ന അനീതിക്കെതിരെ സമരം തുടങ്ങാന്‍ സമയമായി. ക്രൈം നന്ദകുമാര്‍ അടുത്തകാലത്ത് ചെയ്ത ത്യാഗത്തിന്റെ കണക്ക് നോക്കിയാല്‍ ബാബാ രാംദേവുപോലും നന്ദന്‍ജിയെ തേടി ഇങ്ങോട്ട് വരും.

ലാവ്ലിന്‍ കേസിന്റെ ശില്‍പ്പിയാണ്. ആരോപണങ്ങള്‍ സ്വന്തം ജിഹ്വയിലും സിബിഐ മുമ്പാകെയും അക്കമിട്ട് ഉന്നയിച്ചു. കോഴപ്പണം, കമലാ എക്സ്പോര്‍ട്ട്, സിംഗപ്പൂര്‍ യാത്ര, ടെക്നിക്കാലിയ, ആഡംബര മാളിക, വിദേശപഠനം, സുര്‍ജിത്തിന്റെ മകന്‍, എ കെ ജി സെന്റര്‍ നവീകരണം ഇങ്ങനെ നാലഞ്ച് നോവലെഴുതാനുള്ള കഥകള്‍. എന്നിട്ടും എവിടെ തെളിവ് എന്നാണ് സിബിഐ ചോദിച്ചത്. "പ്രത്യേകിച്ച് തെളിവൊന്നുമില്ല" എന്ന് പ്രതീകാത്മകമായി അന്ന് സിബിഐക്ക് നല്‍കിയ മറുപടി അഴിമതിവിരുദ്ധ പോരാട്ടത്തില്‍ എക്കാലത്തും ആവേശം പകരുന്നതാണ്. അല്ലെങ്കിലും ഇത്തരം വലിയ ആളുകള്‍ പറയുന്നതും എഴുതുന്നതും തന്നെയാണ് തെളിവ്. അത് മറ്റൊരു സമര നായകനായ വീരേന്ദ്രകുമാറിന് മനസ്സിലാകും. അതുകൊണ്ടാണ്, മാതൃഭൂമിക്കും ക്രൈമിനും മാതൃഭൂമിയില്‍ ഒരൊറ്റ ഓഫീസും ഒരു ലേഖകനും മതി എന്നു തീരുമാനിച്ചത്. കെ എ ജോണി ഒരാള്‍ മതി- നാനാഴി വേണ്ട.

ലാവ്ലിന്‍ കേസ് അന്വേഷിച്ച സിബിഐക്ക് കാര്യം മനസ്സിലായിരുന്നു. വെറുതെ തെളിവുതേടി കഷ്ടപ്പെടേണ്ടതില്ല- നീലാണ്ടന്റെ പുസ്തകം, നന്ദകുമാറിന്റെ വചനാമൃതം, പി കിഷോറിന്റെ (റബര്‍പേനകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന കൃഷിക്കാരന്‍) സ്വപ്നാടനം- അത്രയും മതി പിണറായിയെ പ്രതിയാക്കാന്‍. കവിയൂര്‍ കേസ് വന്നപ്പോള്‍ സിബിഐക്ക് കഠിനമായ രോഗം പിടിപെട്ടു. നല്ലതുകണ്ടാല്‍ തിരിച്ചറിയാതായി- നന്ദകുമാറിന്റെ മഹത്വത്തെ ചോദ്യംചെയ്ത് തുടങ്ങി. കഷ്ടം എന്നല്ലാതെന്തു പറയാന്‍- ലതാ നായര്‍ എന്ന മഹിളാരത്നത്തിന് നല്‍കിയ സഹായവാഗ്ദാനംപോലും അഴിമതിവിരുദ്ധപോരാട്ട നായകന്റെ കുറ്റമായി. ഇതിനെയാണ് കലികാലം എന്ന് വിളിക്കുന്നത്.

ഏറ്റവുമൊടുവില്‍ അവതാരമുണ്ടായത് കോതമംഗലത്താണ്. നേഴ്സുമാരെ രക്ഷിക്കാന്‍. നേഴ്സിങ്ങും ക്രൈം പത്രവും തമ്മിലെന്ത് ബന്ധം എന്നൊക്കെ ചിലര്‍ അന്വേഷിക്കുന്നുണ്ട്. അത്തരം അന്വേഷണമൊന്നും വേണ്ട എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നേഴ്സുമാരുടെ പ്രശ്നം മന്ത്രിമാരുമായി ചര്‍ച്ചചെയ്യാന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടത്. അവിശ്രമപോരാട്ടം- ഈ മനുഷ്യനെയാണ് അസൂയാലുക്കള്‍ മഞ്ഞപ്പത്രക്കാരനെന്ന് വിളിക്കുന്നത്. പി സി ജോര്‍ജ്- ക്രൈം നന്ദകുമാര്‍ മുന്നണി വരുന്നുണ്ട്. സഹായിക്കുക; പിന്തുണയ്ക്കുക. ജോര്‍ജ് കയറിയ ഇലക്ട്രിസിറ്റി ഓഫീസിന്റെ ഗതി ഓര്‍ക്കുന്ന കേരളീയര്‍ക്ക് മറ്റ് വഴിയില്ല.

*
മാധ്യമ നിരീക്ഷകനായും നിയമവിദഗ്ധനായും രാഷ്ട്രീയപണ്ഡിതനായും ചരിത്രവ്യാഖ്യാതാവായും ചാക്യാരായും തുള്ളല്‍ കലാകാരനായൂം കോമാളിയായും ട്രപ്പീസുകാരനായും മാറിമാറി പ്രത്യക്ഷപ്പെടുന്ന മറ്റൊരു മഹദ് വ്യക്തിത്വത്തെക്കുറിച്ചും സ്മരിക്കേണ്ടതുണ്ട്. ജാതിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. കോടതിയിലല്ലാതെ നിയമം പറയും. സ്വന്തം പാര്‍ടിയിലല്ലാതെ രാഷ്ട്രീയം പറയും. വീട്ടുകാരോടല്ലാതെ തെറിയും പറയും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയെ തല്ലിക്കൊല്ലണം എന്ന ആഹ്വാനമാണ് ഒരു ചാനല്‍ചര്‍ച്ചയില്‍ പണ്ഡിതാധരങ്ങളില്‍നിന്ന് മുത്തുകളായി പൊഴിഞ്ഞുവീണത്. പ്രമുഖ വാര്‍ത്താ അവതാരകനും സഹൃദയനും കലാരസികനും സര്‍വോപരി സദാചാരസമ്പന്നനുമായ വേണു ബാലകൃഷ്ണനെ പുഞ്ചിരിപ്പിക്കാന്‍മാത്രം മധുരതരമായ വചനാമൃതം. പട്ടി- പേപ്പട്ടി വിളി, ഹിംസയ്ക്ക് ആഹ്വാനം. വാക്കിന്റെ സദാചാരത്തെക്കുറിച്ച് വിലാപമില്ല- മാധ്യമമര്യാദയെക്കുറിച്ച് മോങ്ങലില്ല. അടിച്ച് കരണക്കുറ്റി പൊട്ടിക്കാനുള്ള അവിവേകം ആര്‍ക്കും തോന്നിയതുമില്ല. സ്വന്തം പിന്നാമ്പുറത്തിന്റെ കുലുക്കത്തിനുസരിച്ച് ഭൂമിയെ വിറപ്പിക്കുന്ന ചാനല്‍സിംഹവും മാധ്യമ വിശകലന പടുവും ജനാധിപത്യവിരുദ്ധരായ അക്രമികളുടെ ചവിട്ടും തല്ലുമേറ്റ് ആശുപത്രിയില്‍ കിടക്കുന്ന വാര്‍ത്തയും പിറ്റേന്ന് കണ്ടില്ല.

എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ടി അക്രമികളുടെ പാര്‍ടിയാണെന്ന് പറഞ്ഞുനടക്കുന്നവര്‍ക്കിട്ട് രണ്ട് പൂശി നേരെ ജയിലില്‍ കിടന്നാലെന്താ എന്നാണ് ശതമന്യുവിന്റെ ആലോചന. ചിങ്ങത്തിലെങ്കിലും ഒരു കര്‍ക്കടകചികിത്സ തരപ്പെടുമല്ലോ.

1 comment:

ശതമന്യു said...

ഉമ്മന്‍ചാണ്ടി വിഷമിക്കേണ്ട കാര്യമില്ല. കല്‍ക്കരിയേക്കാള്‍ കറുത്ത കരിയൊന്നും കേരളത്തില്‍ വരാനില്ല. അഴിമതിയുടെ മഹാസമുദ്രത്തില്‍ കഴുത്തറ്റം മുങ്ങിയ മന്‍മോഹന്‍ജിക്കുമുന്നില്‍ ബക്കറ്റ് അഴിമതി വെള്ളത്തില്‍ കാലുകുത്തിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അശുവോ ശിശുവോ മാത്രം. ഇവിടെ അല്ലറചില്ലറ മെട്രോ റെയിലും വിഴിഞ്ഞവും ഭൂമിക്കച്ചവടവുമൊക്കെയേ ഉള്ളൂ. എമെര്‍ജിങ് മാഫിയയെ വിട്ട് വാരിപ്പിടിച്ചാലും കോടിയുടെ കണക്ക് ആയിരംകവിയില്ല. ഏറിപ്പോയാല്‍ മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടമേ നടക്കൂ. യഥാര്‍ഥ ആശാന്മാര്‍ അങ്ങ് ഡല്‍ഹിയിലാണ്. അവിടെ വാരിവിഴുങ്ങലാണ്.