Monday, June 25, 2012

പ്രതീക്ഷയുടെ കച്ചവടം

ഒരു പുനഃസംഘടനകൊണ്ട് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാകും എന്നാണ് സുധീരന്റെ പക്ഷം. പുനഃസംഘടന ഏത് തലത്തില്‍വരെ എന്നുമാത്രം പറയില്ല. പറയാതെവിട്ട ആ ഭാഗം പൂരിപ്പിച്ചത് വയലാര്‍ജിയാണ്. പുള്ളി കച്ചവടത്തിന്റെ ആളാണ്. രാഷ്ട്രീയവും പാര്‍ടിയും ഭരണവും എല്ലാം കച്ചവടംതന്നെ. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് പുട്ടുകച്ചവടം. രണ്ടുപേര്‍ തമ്മിലുള്ളതാണ് സംഗതി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ആ കച്ചവടത്തില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്താല്‍ തീരുന്നതേയുള്ളൂ വയലാര്‍ജിയുടെ പ്രശ്നം. സുധീരന് അങ്ങനെയല്ല. ആദര്‍ശത്തിന്റെ വലിയൊരു ചുമട് തലയില്‍ വച്ചിട്ടുണ്ട്. അത് എളുപ്പത്തില്‍ ഇറക്കിവയ്ക്കാനുള്ള ചുമടുതാങ്ങി തല്‍ക്കാലം കാണാനില്ല. സുധീരന്‍ ലളിതജീവിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പുവരുമ്പോള്‍ വെറുതെ ഒന്ന് മത്സരിക്കണം; നിയമസഭയിലേക്ക് ഉറപ്പായി മത്സരിക്കണം; രാജ്യസഭയില്‍ ഒഴിവുവന്നാല്‍ ആ സീറ്റുംവേണം. ഇതൊക്കെ മനസ്സില്‍ ആഗ്രഹിക്കാനേ തരമുള്ളൂ. പുറത്തുപറഞ്ഞാല്‍ ആദര്‍ശത്തിന്റെ ഉടുമുണ്ട് അഴിഞ്ഞുവീഴും. ആരെയെങ്കിലും ഏര്‍പ്പാടാക്കി പറയിക്കാമെന്നുവച്ചാലോ? തലയില്‍ ആള്‍താമസമുള്ള ഖദറുകാരൊന്നും അതിന് തയ്യാറല്ല. അതുകൊണ്ട് ഇങ്ങനെ പ്രതിപക്ഷം കളിച്ച് സുധീര്‍ജിയുടെ ജന്മം ഇന്നും ബാക്കി.

വെറുതെ ഖദറുമിട്ട് ഡയറിയും പിടിച്ച് നടന്നാലൊന്നും വാര്‍ത്തയില്‍ കയറാന്‍ കഴിയില്ല. അതിന് ചില പൊടിക്കൈകളുണ്ട്. എല്ലാവരും പോകുന്നതിന്റെ എതിര്‍ദിശയിലേക്ക് നടക്കുന്നു എന്ന് വരുത്തണം. മറ്റെല്ലാവരും കള്ളന്മാര്‍ എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം. സ്വന്തം കള്ളത്തരങ്ങള്‍ കോടാലികൊണ്ട് കുഴിവെട്ടി മൂടിവയ്ക്കണം. പുനഃസംഘടന പണ്ടേ നിശ്ചയിച്ചതാണ്. അതിനൊരു കമ്മിറ്റിയുമുണ്ട്. അത് ഇന്നുവരെ കൂടിയിട്ടില്ല എന്നുമാത്രം. തെരഞ്ഞെടുപ്പും പാര്‍ടി പുനഃസംഘടനയും വരുമ്പോള്‍ കോണ്‍ഗ്രസില്‍ ഉത്സവമാണ്. കുറെ ആളുകള്‍ പ്രസ്താവനയിറക്കും; മറുമൊഴികള്‍ വരും. ചാക്കിട്ടുപിടിത്തവും കൂറുമാറ്റവും ഉണ്ടാകും. വലിച്ചുരിയാന്‍ പാകത്തില്‍ താറുടുത്ത് ഗോസായിമാര്‍ നിരീക്ഷകവേഷത്തില്‍വരും. ഹെക്കമാന്‍ഡും ലോകമാന്‍ഡും ഒരേസമയം ഇടപെടും. അങ്ങനെ എല്ലാംകൊണ്ടും കോണ്‍ഗ്രസ് സജീവമാണ്. ഇത്തരം എന്തെങ്കിലും തല്ലും കുഴപ്പവും ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിനെ ആരും തിരിഞ്ഞുനോക്കിയെന്നു വരില്ല.

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പാലം ഒരു ചന്ദ്രശേഖരന്‍ വധംകൊണ്ട് കടന്നുകിട്ടി. അഞ്ചാംമന്ത്രിയും മതപ്രീണനവും സര്‍വകലാശാലാ ഭൂമിയെടുത്ത് ലീഗുകാരന്റെ തലയില്‍ വച്ചുകൊടുത്തതും ജനം മറന്നു. വീരകുമാരന്‍മുതല്‍ മര്‍ഡോക് കുമാരന്‍വരെ ഒന്നിച്ചുനിന്ന് സംഗതി സാധിച്ചുകൊടുത്തു. നെയ്യാറ്റിന്‍കര കഴിഞ്ഞപ്പോള്‍ പതുക്കെ പത്തികള്‍ പൊങ്ങിത്തുടങ്ങിയിട്ടുണ്ട്. വിജയത്തിന്റെ പിതൃത്വം പലര്‍ക്കാണ്- പിതൃസമ്പന്നമായ വിജയം. ഈ പിതാക്കള്‍ക്കുള്ള ഉപകാരസ്മരണ നെല്ലായോ പണമായോ നല്‍കണം. കുറഞ്ഞപക്ഷം വൈക്കോലായെങ്കിലും കൊടുക്കണം. അതുചോദിച്ചുവരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പുതിയ പുനഃസംഘടനാ നാടകം. കൊല്ലനും കൊല്ലത്തിയും തമ്മില്‍ തല്ലുമ്പോള്‍ ആലയിലേക്ക് ആരും ചെല്ലില്ലല്ലോ. അല്ലെങ്കിലും "എസ്" കത്തി അന്വേഷിച്ച് ആലയിലേക്ക് പോകുന്ന പതിവ് പഴയ വീരശൂരപരാക്രമികള്‍ നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ കുഞ്ഞനന്തന്റെ ചിരിയും മുടിയും കുപ്പായവുമാണ് ചിന്താവിഷയം. നാട്ടില്‍ പൊലീസും അന്വേഷണവും ഒന്നും ആവശ്യമില്ല എന്നായിരിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍ എന്നാണ് ശനിയാഴ്ച ചാനലിലും ഞായറാഴ്ച പത്രത്തിലും തെളിഞ്ഞുകണ്ട തലക്കെട്ട്. മുഖ്യസൂത്രധാരനാണെന്ന് ഉറപ്പുണ്ടെങ്കില്‍ അന്വേഷണം അവസാനിപ്പിച്ച് ടി പി സെന്‍കുമാറിന് വീട്ടിലേക്ക് പോയിക്കൂടേ. ഗുരുവായൂരിലെ സുനില്‍വധക്കേസില്‍ നാല് സിപിഐ എം പ്രവര്‍ത്തകരെ പിടിച്ച് പ്രതികളാക്കി തെളിവ് വേവിച്ചെടുത്ത് 33 കൊല്ലം തടവുശിക്ഷകൊടുപ്പിച്ച പാരമ്പര്യമുള്ള കക്ഷികളാണ് കേരള പൊലീസ്. അവസാനം ഇതേ സെന്‍കുമാറാണ് പ്രതികള്‍ വേറെയാണെന്ന് അബദ്ധത്തില്‍ കണ്ടെത്തിയത്.

ഇവിടെ ഇപ്പോള്‍ അറിഞ്ഞുകൊണ്ട് അബദ്ധംചെയ്യുന്നു. തല്‍ക്കാലത്തേക്ക് ഒരു കഥയ്ക്കൊപ്പിച്ച് പിടിച്ച് കേസില്‍ കുരുക്കിയാല്‍ മതി. കോടതിയില്‍ ഒന്നും തെളിയണമെന്നില്ല. കേസ് നിലനില്‍ക്കണമെന്നില്ല. അപ്പോള്‍ കാണുന്നവരെയാണല്ലോ ഏറ്റവും സ്നേഹത്തോടെ അപ്പനേയെന്ന് വിളിക്കേണ്ടത്.

നാലുകേസും നൂറുവാര്‍ത്തയും അത്രതന്നെ പ്രതികളും വന്നാല്‍ ചെങ്കൊടി മടക്കിക്കെട്ടി അരയില്‍തിരുകി സിപിഐ എമ്മുകാര്‍ കാശിക്കുപോകും എന്ന ചിന്ത നല്ലതാണ്. വലിയവലിയ പല ചിന്തകസിംഹങ്ങളും ഇങ്ങനെ ആശിച്ചിട്ടുണ്ട്. പി കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ ഇ എം എസ് വിഷംകൊടുത്ത് കൊന്നതാണെന്നു പറഞ്ഞിട്ടുണ്ട്. 82ല്‍ മുന്നണി പൊളിച്ചപ്പോള്‍ ഒരു പുണ്യവാളന്‍ പറഞ്ഞത് ഇനിയൊരു നൂറുകൊല്ലത്തേക്ക് മാര്‍ക്സിസ്റ്റുകാര്‍ സെക്രട്ടറിയറ്റ് കാണില്ലെന്നാണ്. ഓരോ ഘട്ടത്തിലും തോന്നും ഇതാണ് ഏറ്റവും കടുത്ത ആക്രമണമെന്ന്. ആക്രമിക്കുന്നവര്‍ക്കുതോന്നും ഇതോടെ സിപിഐ എം അവസാനിച്ചെന്ന്. വന്നുവന്ന് ഇതൊരു പതിവായി മറിയിട്ടുണ്ട്.

ചന്ദ്രശേഖരനെക്കൊണ്ട് 52-ാം ദിവസവും കഴിഞ്ഞുകിട്ടി. തൊട്ടുകൂട്ടാന്‍ ഫസലും ഷുക്കൂറും. അപ്പുക്കുട്ടനും ആസാദിനും അളിയനും പകലും രാത്രിയും വിശ്രമമുണ്ടായിട്ടില്ല. അളിയന്റെ പ്രതിചിന്തയ്ക്കെതിരെ പ്രതിബോധത്തിന്റെ പിതൃശൂന്യതലങ്ങള്‍ എന്ന പുതിയ പ്രബന്ധരചനയിലാണ് യഥാര്‍ഥ ഡോക്ടറായ ആസാദ്. ചില കഥകള്‍ തൃശൂരില്‍ വീണ്ടും നിര്‍മിക്കപ്പെടുന്നു എന്ന ശ്രുതിയുമുണ്ട്. ഷൊര്‍ണൂരിലെ എം ആര്‍ മുരളി മസിനഗുഡിയിലെ റിസോര്‍ട്ടിലാണ് ഇടതുപക്ഷ പുനരേകീകരണത്തിന്റെ സൈദ്ധാന്തിക സംശയനിവൃത്തി വരുത്തുന്നത്. ഉമേഷ് ബാബുവിന് തെറിവാക്ക് മുട്ടി തൊണ്ട ചൊറിയുമ്പോള്‍ കോലിട്ടിളക്കി നിവൃത്തി വരുത്തുന്നു. ഫസലിന്റെ ഭാര്യ ഒഞ്ചിയത്തുപോയി രമയെകണ്ടതും വാര്‍ത്തതന്നെ. ആര്‍എംപിയുടെ ആസ്ഥാനം ബര്‍ലിനിലോ നാറാത്തോ എന്ന് തീരുമാനിച്ചിട്ടില്ല. എവിടെയായാലും കുഞ്ഞനന്തനാണ് താരം. ആടിന്റെ പുറകെ നടക്കുന്ന പട്ടിയെക്കുറിച്ച് എവിടെയോ കേട്ടിട്ടുണ്ട്. പ്രതീക്ഷ നല്ലതാണ്- അതിന് രോഗശമനശക്തിവരെയുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടി ഇതാ ഇന്ന് തകരും, നാളെ എന്തായാലും തകരും എന്ന പ്രതീക്ഷയുടെ പഴക്കം പരിശോധിക്കാന്‍ പുരാവസ്തു കോര്‍പറേഷന്‍ രൂപീകരിച്ച് വിഷ്ണുപുരം ചന്ദ്രശേഖരനെ ചെയര്‍മാനാക്കിയാല്‍ നാടാര്‍ വിഭാഗത്തിന്റെ പരാതിയെങ്കിലും തീര്‍ന്നുകിട്ടും.

*

കുഞ്ഞനന്തന്‍ ഒരു ആലയ്ക്കരികെ അരമണിക്കൂര്‍ നിന്നു എന്ന് വിശ്വസനീയമായ വിവരം പ്രത്യേക സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആലയില്‍ ആ സമയത്തുണ്ടായിരുന്ന പശുവിനെ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. പശുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് രണ്ട് മൊബൈല്‍ നമ്പര്‍ ആ സമയത്ത് ഏത് ടവറിന്റെ പരിധിയിലാണോ എന്ന് പരിശോധിച്ച് പറയാമെന്ന് അന്വേഷക സംഘം.

2 comments:

ശതമന്യു said...

ആടിന്റെ പുറകെ നടക്കുന്ന പട്ടിയെക്കുറിച്ച് എവിടെയോ കേട്ടിട്ടുണ്ട്. പ്രതീക്ഷ നല്ലതാണ്- അതിന് രോഗശമനശക്തിവരെയുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടി ഇതാ ഇന്ന് തകരും, നാളെ എന്തായാലും തകരും എന്ന പ്രതീക്ഷയുടെ പഴക്കം പരിശോധിക്കാന്‍ പുരാവസ്തു കോര്‍പറേഷന്‍ രൂപീകരിച്ച് വിഷ്ണുപുരം ചന്ദ്രശേഖരനെ ചെയര്‍മാനാക്കിയാല്‍ നാടാര്‍ വിഭാഗത്തിന്റെ പരാതിയെങ്കിലും തീര്‍ന്നുകിട്ടും.

Elakkadan said...

മനോഹരമായ ലേഖനം