Sunday, June 17, 2012

ഒരു പൊട്ടിച്ചിരിയുടെ കുലവും ഗോത്രവും

ഐസ്ക്രീം നുണഞ്ഞത് ആരായാലും കൊള്ളാം; തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്. ഇതുതാന്‍ ഡാ പൊലീസ് എന്ന് ആയിരംവട്ടം പറയണം. പിടിയിലായ പ്രതിയെ ഇടിച്ചുപിഴിഞ്ഞ് ഊറ്റിയെടുത്തതല്ല ഐസ്ക്രീം കേസിലെ തെളിവ്. ഇര നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തി വിളിച്ചുപറഞ്ഞതാണ്, താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന്. പീഡനം എങ്ങനെയെന്ന് വിശദമായിത്തന്നെ പറഞ്ഞു. ആദ്യം ഒരാളാണെങ്കില്‍ പിന്നെ ഇരകളുടെ ജാഥയാണ് വന്നത്. സംഗതി ഗംഭീരമായി നടന്നു; പക്ഷേ കേസില്ല. കേസ് പൊളിച്ചത് കൈക്കൂലി കൊടുത്തും കള്ളക്കളി കളിച്ചുമാണെന്ന് കൂടെക്കൊണ്ടുനടന്ന ചാപ്പന്‍ പിന്നെ വിളിച്ചുപറഞ്ഞു. ആ മൊഴിക്ക് മാപ്പുസാക്ഷിമൊഴിയുടെ കനവും വിലയുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് എന്ത് മൊഴി, എന്ത് തെളിവ്. കുഞ്ഞാലിക്കുട്ടി വേണ്ട; കെ പി എ മജീദ് ഒന്ന് തറപ്പിച്ചുനോക്കിയാല്‍ നിന്നിടത്ത് പെടുത്തുപോകുന്ന പൊലീസേ കേരളത്തിലുള്ളൂ.

പൊലീസിലെ കുറെയേറെ പുള്ളികള്‍ നന്നായി വിശ്വസിക്കാന്‍ കൊള്ളാവുന്ന ഇനമാണ്. ആരാണോ കസേരയില്‍ ഇരിക്കുന്നത്, അവര്‍ക്കുപിന്നാലെ പോകാന്‍ തുടലുപോലും വേണ്ട. നാണമുണ്ടെങ്കിലേ നാണംകെടേണ്ടതുള്ളൂ. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നിയമവും ചട്ടവുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. അല്ലാത്തിടത്ത് അണ്ണാ, മാമാ, അപ്പാ വിളിച്ച് കൂടെക്കൂടും. തൊപ്പിയും കാക്കിയുമുള്ള നല്ല മിടുക്കന്മാര്‍ കേരള പൊലീസിലുമുണ്ട്. അവര്‍ക്ക് ഓട്ടമുക്കാലിന്റെ വിലപോലുമില്ല. ഒരുകണക്കിന് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ പൊലീസുകാരും ആഭ്യന്തരമന്ത്രിയും ഒരുപോലെയാണ്. ഏക ചുമതല കൂറുകാട്ടലാണ്. ഐസ്ക്രീം കേസില്‍ വല്ല പ്രതികൂല റിപ്പോര്‍ട്ടെങ്ങാനും സമര്‍പ്പിച്ചുപോയെങ്കില്‍ ആ നിമിഷം ജോലി പോയേനെ. മന്ത്രിയുടെയല്ല; റിപ്പോര്‍ട്ടു നല്‍കിയ പൊലീസുകാരന്റെ. കുടുംബവും പ്രാരാബ്ധവുമുള്ള ഒരു പൊലീസുകാരനും സ്വന്തം പണി നഷ്ടപ്പെടുത്താന്‍ ശ്രമിക്കില്ല. അതുകൊണ്ട് വയറ്റിപ്പിഴപ്പിന്റെ പ്രശ്നമായി കണ്ട് അവര്‍ക്ക് മനസ്സ് തണുപ്പിക്കാന്‍ ഓരോ കപ്പ് ഐസ്ക്രീം വാങ്ങിക്കൊടുക്കാവുന്നതാണ്.

സംഗതി കുഴഞ്ഞുമറിഞ്ഞുകിടപ്പാണ്. 'മുന്‍പ് പെണ്‍വാണിഭവിഷയങ്ങള്‍ കൈകാര്യം ചെയ്തതുപോലെയാണ് കച്ചവടതാല്‍പ്പര്യമുള്ള മാധ്യമങ്ങള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യംചെയ്യുന്നതെ'ന്ന് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 17) സി ആര്‍ നീലകണ്ഠന്‍ പറഞ്ഞാലും വിശ്വസിക്കണം. സിപിഐ എമ്മിനെ ചികിത്സിക്കുന്നതില്‍മാത്രം ബിരുദമെടുത്ത നീലകണ്ഠന്‍ പാര്‍ടിയുടെ അനാട്ടമി പരിശോധിച്ച് തലയുടെയും ഉടലിന്റെയും കാലിന്റെയും രസതന്ത്രഗവേഷണത്തിലാണിപ്പോള്‍. ലാവ്ലിന്‍ കേസ് വന്നപ്പോള്‍ പാര്‍ടിയും നേതൃത്വവും ഒതുങ്ങിപ്പോകുമെന്ന് ഈ ഭിഷഗ്വരന്‍ ഉറപ്പിച്ചിരുന്നു. അതിനുള്ള പണിയും എടുത്തു. ഇന്നാട്ടിലെ പഠനമൊന്നും പോരാതെവന്നപ്പോള്‍ അങ്ങ് ദുബായില്‍ ചെന്ന് ഹാലി ബര്‍ട്ടണ്‍ കോളേജില്‍നിന്ന് ഡിക്ക് ചെനി എന്ന അമേരിക്കന്‍ പ്രൊഫസറുടെ കീഴിലാണ് മാര്‍ക്സിസ്റ്റ് പാര്‍ടിയെ ചികിത്സിക്കാനുള്ള സ്പെഷ്യല്‍ വിദ്യ പഠിച്ചത്. അഞ്ചുകൊല്ലത്തെ പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തി.

ഇത്തരം അപാര ബുദ്ധിജീവികളൊന്നും ജോലി ചെയ്യാന്‍ പാടില്ല. ഓഫീസും കസേരയും ശമ്പളവും വെറുതെ നല്‍കണം. സൌകര്യമുള്ളപ്പോള്‍ ചെന്ന് ശമ്പളം വാങ്ങും. ഇടയ്ക്ക് ലേഖനമെഴുത്ത് എന്ന നേരമ്പോക്കുണ്ടാകും. ഇടവേള കിട്ടുമ്പോള്‍ പ്രസംഗം. അല്ലാത്തപ്പോള്‍ ചര്‍ച്ച. അങ്ങനെ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം സ്ഥാപനത്തില്‍ ജോലിചെയ്യുന്നതെന്തിന്? പുള്ളിക്കാരന് ചിലപ്പോള്‍ തോന്നും, താനും ഭാര്യയും ഒരു സ്വര്‍ണപ്പണിക്കാരനും പോരേ നാട്ടില്‍ എന്ന്. ഉള്ള പൊന്നെല്ലാം ഉരുക്കി ആഭരണമാക്കി ഭാര്യയുടെ ഉടലില്‍ ചാര്‍ത്തി അമ്പട ഞാനേ എന്ന് ഞെളിഞ്ഞുനടക്കുന്ന കാലമാണ് യഥാര്‍ഥ കമ്യൂണിസത്തിന്റെ കാലം. മറ്റെല്ലാവരെയും കള്ളന്മാരെന്നും കൊള്ളക്കാരെന്നും പറഞ്ഞ് കഴുവിലേറ്റുന്ന അക്കാലമാണ് നീലാണ്ടന്റെ മനസ്സില്‍ പൂവിട്ട് കായിട്ട് നില്‍ക്കുന്നത്്.

ചക്കിക്ക് ചങ്കരന്‍ എന്നപോലെ, ഈനാംപേച്ചിക്ക് മരപ്പട്ടിയെന്നപോലെ നീലകണ്ഠന് വീരേന്ദ്രകുമാര്‍ എന്ന് ആലങ്കാരികമായി പറയാം. വീരന്റെ മാതൃഭൂമിയില്‍ നീലകണ്ഠന് രാജാപ്പാര്‍ട്ടാണ്. പുള്ളി എഴുതിയതും പറഞ്ഞതും ചിരിച്ചതും കരഞ്ഞതുമെല്ലാം അച്ചടിച്ച് നാട്ടുകാരെ കാണിക്കാന്‍ വീരജനം സദാ തയ്യാര്‍. ആ കൃത്യനിര്‍വഹണത്തിനിടെ ഒരു മഹദ്മുഹൂര്‍ത്തം പകര്‍ത്തി പുറത്തുവിട്ടത് ഇവിടെ വായനക്കാര്‍ സമക്ഷം സസന്തോഷം അവതരിപ്പിക്കുന്നു. ഇതുപോലൊന്ന് ചിരിക്കാന്‍ കഴിഞ്ഞിട്ട് കുറെ കാലമായതുകൊണ്ട് ശതമന്യുവിന് നീലകണ്ഠനോട് അല്‍പ്പം കനത്തില്‍ അസൂയയുണ്ടെന്നത് മറച്ചുവയ്ക്കുന്നില്ല.

*

മരുന്നുകൊണ്ട് നിയന്ത്രിച്ചുനിര്‍ത്തുന്ന രക്തസമ്മര്‍ദവും പ്രമേഹവും. കാലിന് നീരുവന്നതിനാല്‍ വീല്‍ചെയറിലാണ് യാത്ര. എങ്കിലും ഇതെല്ലാം അവഗണിച്ച് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ തയ്യാറാവുകയാണ് ദീദി. ദീദിയെക്കുറിച്ചുള്ള കമന്റ് മുറിയില്‍ പൊട്ടിച്ചിരി വിതറിയ നിമിഷം
സംഗതി വെറുമൊരു ചിത്രമാണ്. ചിത്രത്തിലെ കാഴ്ച വച്ച് നീലകണ്ഠന്റെ മനസ്സിന്റെ അവസ്ഥ വിവരിക്കാനാകില്ല. ചിത്രത്തിന്റെ അടിക്കുറിപ്പ് (മാതൃഭൂമി ഓണ്‍ലൈനിലുള്ളത്) വച്ച് വിശേഷിച്ചും. ആ അടിക്കുറിപ്പ് ഇങ്ങനെയാണ്: മരുന്നുകൊണ്ട് നിയന്ത്രിച്ചുനിര്‍ത്തുന്ന രക്തസമ്മര്‍ദവും പ്രമേഹവും. കാലിന് നീരുവന്നതിനാല്‍ വീല്‍ചെയറിലാണ് യാത്ര. എങ്കിലും ഇതെല്ലാം അവഗണിച്ച് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ തയ്യാറാവുകയാണ് ദീദി. ദീദിയെക്കുറിച്ചുള്ള കമന്റ് മുറിയില്‍ പൊട്ടിച്ചിരി വിതറിയ നിമിഷം.
ദീദി എന്നാല്‍ മഹാശ്വേതാദേവി. അവര്‍ ചിരിക്കുന്നില്ല. തലയറഞ്ഞ് ചിരിക്കുന്നത് നമ്മുടെ നീലാണ്ടനാണ്. എന്തായിരിക്കും ഈ സന്തോഷത്തിന് കാരണം? മരണവീട്ടിലേക്കാണ് പോകുന്നത്. അവിടെച്ചെന്ന് ശോകം അനര്‍ഗളനിര്‍ഗളം പ്രവഹിപ്പിക്കേണ്ടതാണ്. അതിനുമുമ്പ് ഈ പൊട്ടിച്ചിരി? ദീദിയെ പറ്റിച്ചതിന്റെയോ നാട്ടുകാരെ പറ്റിച്ചതിന്റെയോ സിപിഐ എമ്മിന് ഒരു കുത്തുകൊടുക്കാമല്ലോ എന്ന് കരുതിയതിന്റെയോ? ചിരി ഉഗ്രന്‍ മരുന്നാണ്. സിപിഐ എമ്മിനെ അടിക്കുംമുമ്പ് നീലകണ്ഠന്‍ ചിരിച്ചില്ലെങ്കിലേ വാര്‍ത്തയുള്ളൂ. എന്തായാലും ഈ ആഘോഷച്ചിരി ക്യാമറയിലാക്കി വായനക്കാര്‍ക്ക് എത്തിച്ച മാതൃഭൂമിയിലെ യഥാര്‍ഥ പത്രപ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തണം.

ദീദിയെ ശരിക്കും പറ്റിച്ചു എന്ന് എഴുതിച്ച കത്ത് കണ്ടപ്പോള്‍ മനസ്സിലായി. പാവത്തിനോട് എന്തൊക്കെ പറഞ്ഞുകാണണം- മാര്‍ക്സിസ്റ്റുകാര്‍ മനുഷ്യരല്ലെന്നും കണ്ണൂരില്‍ ഒരു വമ്പന്‍ ലോബിയുണ്ടെന്നും പാര്‍ടി സെക്രട്ടറി കണ്ണൂര്‍ കോട്ടയിലാണ് താമസമെന്നും അതിനുമുമ്പില്‍ സിംഹക്കുട്ടികള്‍ കാവലിരിക്കുന്നുണ്ടെന്നും ശങ്കരപ്പിള്ള എന്ന ഒരു കവിയുണ്ടെന്നും. ആ പാവത്തിന് ജ്ഞാനവുമില്ല, പീഠവുമില്ല എന്ന് കരുതിയാകണം, അതിനെ ചക്രക്കസേരയില്‍കയറ്റി വേഷംകെട്ടിച്ചത്, പിന്നെ കത്തെഴുതിച്ചത്. എന്തായാലും പിണറായിയുടെ വീടുകാണാന്‍ വരുന്നുണ്ട് എന്നാണ് കേട്ടത്. കൂട്ടത്തില്‍ ചെറിയ ഒരു കാര്യവും കൂടി നിര്‍വഹിക്കണം. ബംഗാളില്‍ ഗോത്രവര്‍ഗക്കാരുടെ അമ്മയാണല്ലോ. ഇവിടെ വയനാട്ടിലും കുറച്ച് ഗോത്രവര്‍ഗക്കാരുണ്ട്. അവര്‍ക്ക് കിട്ടേണ്ട ഭൂമി ചില കശ്മലന്മാര്‍ സ്വന്തമാക്കി വച്ചിട്ടുണ്ട്. ആ ഭൂമിയിലേക്കുകൂടി ഒന്ന് ചെല്ലണം.

*

നീലകണ്ഠനാണ് താരം. മാതൃഭൂമിയില്‍ ഇഷ്ടംപോലെ സ്ഥലമുള്ളതുകൊണ്ട് എഴുത്തിന് ഒരു പഞ്ഞവുമില്ല. പാര്‍ടി ഘടനയിലെ കുലഗോത്രബോധത്തെക്കുറിച്ചാണ് ഒടുവിലത്തെ ഡയേറിയ. കെല്‍ട്രോണില്‍ എന്തിനാണോ ശമ്പളം വാങ്ങുന്നത് ആ ജോലിമാത്രം ചെയ്യില്ല എന്ന ശാഠ്യമേയുള്ളൂ. മഹാശ്വേതാദേവിയെ വടകരയിലെത്തിക്കുക; അവര്‍ക്കായി കത്തെഴുതുക, ചന്ദ്രശേഖരന്റെ വീട്ടില്‍ചെന്ന് കണ്ണീരൊഴുക്കുക എന്നിങ്ങനെയുള്ള ജോലികള്‍ നിര്‍വഹിച്ച് തളര്‍ന്ന് വീട്ടിലിരിക്കുകയല്ല, പിന്നെയും എഴുതിത്തളരുകയാണുണ്ടായത്. ആ എഴുത്തിലാണ്, സിപിഐ എമ്മിന്റെ ജൈവഘടനയുടെ രാസപരിശോധന.

വീരേന്ദ്രകുമാറിന്റെ വാരികയില്‍ നീലകണ്ഠന്‍ എഴുതിയത് കാണാന്‍ ഇ എം എസ് ഇല്ലാത്തത് മഹാഭാഗ്യം. പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് 1973ല്‍ ഇ എം എസ് പറഞ്ഞത് ഓര്‍ത്തുപോകുകയാണ്. "കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കുടുംബങ്ങളില്‍ ജനിച്ച് പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിക്കാതെ, ബഹുജനപ്രസ്ഥാനങ്ങളുടെയും, സമരങ്ങളുടെയും തീച്ചൂളയിലൂടെ, വിപ്ളവരാഷ്ട്രീയത്തിന്റെ സംഘാടകരും നേതാക്കളുമായി ഉയര്‍ന്നുവരുന്ന ആയിരക്കണക്കിനാളുകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ട്. അത് ലക്ഷക്കണക്കിന് വളര്‍ന്നുവരാന്‍ പോകുകയാണ്. ഇത് തടയുന്നതിന് തുറന്ന വര്‍ഗശത്രുക്കള്‍ മാത്രമല്ല, അവരുടെ താളത്തിനൊത്തുതുള്ളുന്ന കുലംകുത്തികളും കിണഞ്ഞു പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് 1962നും തൊട്ടുമുമ്പും പിമ്പും ചൈനാവിരോധത്തിന്റെയും കോണ്‍ഗ്രസ് പ്രേമത്തിന്റെയും മറപിടിച്ച് കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ക്കാന്‍ റിവിഷനിസ്റ്റുകള്‍ നടത്തിയ പരിശ്രമം.'' റിവിഷനിസ്റ്റുകളെ കുലംകുത്തികള്‍ എന്നാണ് ഇ എം എസ് വിളിച്ചത്. തുരപ്പന്മാര്‍ എന്നും അവര്‍ വിളിക്കപ്പെട്ടിരുന്നു. അന്നുമുതലേ പാര്‍ടിക്ക് സ്റ്റാലിനിസ്റ്റ്- നാടുവാഴി- കുല- ഗോത്ര സ്വഭാവമുണ്ടായിരുന്നു എന്ന തിയറി വേറെ വരുമോ ആവോ. നീലകണ്ഠനല്ലേ. അതിനും സാധ്യതയുണ്ട്.

*

കൂടുവിട്ട് കൂടുമാറ്റത്തിനല്ല ഇപ്പോള്‍ ചാനല്‍വിട്ട് ചാനല്‍മാറ്റത്തിനാണ് മാര്‍ക്കറ്റ്. മാറ്റം കൂടും കുടുക്കയും കൊണ്ടാകുമ്പോള്‍ വലിയ അല്ലലുമലട്ടലുമുണ്ടാവുകയില്ല. യാത്രക്കാര്‍ ശയ്യോപകരണങ്ങള്‍ കൂടെക്കരുതണം എന്ന് പറയുന്നതുകേട്ടിട്ടുണ്ട്. പുതിയ ചാനലിലേക്കുപോകുമ്പോഴും അത് വേണം. അല്ലെങ്കില്‍ യഥാര്‍ഥ ഇടതുപക്ഷം അപകടത്തിലാകും. അതിനേക്കാള്‍ വലിയ ഇടതുപക്ഷം മറ്റെവിടെയും ഉണ്ടാകില്ല എന്നുവരുമ്പോള്‍, ഹരിഹരനേ ശരണം എന്ന് ഒടുക്കത്തെ വിളി വിളിക്കേണ്ടിവരും.

1 comment:

ശതമന്യു said...

ചക്കിക്ക് ചങ്കരന്‍ എന്നപോലെ, ഈനാംപേച്ചിക്ക് മരപ്പട്ടിയെന്നപോലെ നീലകണ്ഠന് വീരേന്ദ്രകുമാര്‍ എന്ന് ആലങ്കാരികമായി പറയാം. വീരന്റെ മാതൃഭൂമിയില്‍ നീലകണ്ഠന് രാജാപ്പാര്‍ട്ടാണ്. പുള്ളി എഴുതിയതും പറഞ്ഞതും ചിരിച്ചതും കരഞ്ഞതുമെല്ലാം അച്ചടിച്ച് നാട്ടുകാരെ കാണിക്കാന്‍ വീരജനം സദാ തയ്യാര്‍. ആ കൃത്യനിര്‍വഹണത്തിനിടെ ഒരു മഹദ്മുഹൂര്‍ത്തം പകര്‍ത്തി പുറത്തുവിട്ടത് ഇവിടെ വായനക്കാര്‍ സമക്ഷം സസന്തോഷം അവതരിപ്പിക്കുന്നു. ഇതുപോലൊന്ന് ചിരിക്കാന്‍ കഴിഞ്ഞിട്ട് കുറെ കാലമായതുകൊണ്ട് ശതമന്യുവിന് നീലകണ്ഠനോട് അല്‍പ്പം കനത്തില്‍ അസൂയയുണ്ടെന്നത് മറച്ചുവയ്ക്കുന്നില്ല.