Sunday, August 31, 2008

'പൊതു താല്‍പ്പര്യം'

മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ എന്ന ചൊല്ല് സ്ത്രീകള്‍ക്കും ബാധകമാണ്. സ്വന്തമായി ഉത്തരവാദിത്തമൊന്നുമില്ലെങ്കില്‍ എന്തും വിളിച്ചു പറയാം. പ്രേമസുരഭില നിമിഷങ്ങളില്‍ കാമുകന്‍ കാമുകിയോട് പറയും: കരളേ നിന്നെ ഞാന്‍ പൊന്നില്‍ കുളിപ്പിക്കുമെന്ന്. പ്രേമത്തിന് തടസ്സംനില്‍ക്കുന്ന തന്തപ്പിശാചിനെ മൊട്ടയടിച്ച് കളഭം തേപ്പിക്കുമെന്ന്. എല്ലാം ഒന്നോ ഒന്നരയോ മണിക്കൂര്‍ ആയുസ്സുള്ള വാഗ്ദാനങ്ങളാണ്. അടുത്തതവണ പ്രേമം സുരഭിലമാകുമ്പോള്‍ അതേ വാഗ്ദാനം ആവര്‍ത്തിക്കും.

മമതാ ബാനര്‍ജിക്കും അത്രയേ ഉള്ളൂ. കൊല്ലംകുറെയായി ബംഗനാടിന്റെ മുഖ്യമന്ത്രിക്കസേരയില്‍ കയറാന്‍ മോഹം ജനിച്ചിട്ട്. കാര്യം പണ്ടത്തെ അറയ്ക്കല്‍ ബീബിയുടെ കഥപോലെയാണ്. മമതയ്ക്ക് മുഖ്യമന്ത്രിക്കസേരയോടേ പ്രണയമുള്ളൂ. അത് തരപ്പെടുത്തേണ്ട ബംഗാളുകാര്‍ അക്കാര്യം ചിന്തിച്ചിട്ടില്ല. അവര്‍ക്ക് എല്ലാം ഒരു തമാശയാണ്. കോണ്‍ഗ്രസിനകത്തുനിന്ന് പുറത്തുപോയും കാവി പുതച്ചും കേന്ദ്രമന്ത്രിയായും മാവോയിസ്റ്റിന്റെ പുറത്തുകയറിയുമൊക്കെ മമത ചാടുന്നതും അലറുന്നും കൌതുകത്തോടെ അവര്‍ നോക്കിനിന്നിട്ടുണ്ട്. മമത എങ്ങനെ ചാടിയാലും ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ ജയിച്ചിങ്ങ് പോരും. അനുഭവത്തില്‍നിന്ന് പഠിക്കുക എന്നൊരു സ്വഭാവം മാത്രം പുള്ളിക്കാരിക്കില്ല.

കോണ്‍ഗ്രസിന്റെയല്ലേ വിത്ത്. കുറെ അനുയായികളും കൊടിതോരണങ്ങളുമായി സിങ്കൂരിലെ പന്തലിലാണ് ഇപ്പോള്‍ മമതാദീദിയുടെ സാധകം. കാലത്തും വൈകിട്ടും മൈക്കിനുമുന്നില്‍ നിന്ന് ഒരേ അലര്‍ച്ചയാണ്. ഏതാണ്ട് കോട്ടയത്തെ മനോരമയുടെ സ്വഭാവം. മാര്‍ക്സിസ്റ്റ് പാര്‍ടിയെ പത്തു തെറിവിളിച്ചില്ലെങ്കില്‍ ഉറക്കംകിട്ടാത്ത സൂക്കേട്. ഏതായാലും തന്നെ പിടിച്ച് ആരും മുഖ്യമന്ത്രിയൊന്നും ആക്കാന്‍ പോകുന്നില്ല. അതുകൊണ്ട് എല്ലാം തകര്‍ത്തിട്ടേ അടങ്ങൂ എന്നാണ് വാശി. ഇപ്പോള്‍ സമരം മാര്‍ക്സിസ്റ്റുപാര്‍ടിക്കെതിരോ ബംഗാളിനെതിരോ വികസനത്തിനെതിരോ എന്ന് പറയാനാകുന്നില്ല. ആറ്റുനോറ്റ് കാത്തിരുന്ന 'പൊടിയന്‍ കാറി'നെതിരെയാണ് പുതിയസമരമുഖം. കാറുകമ്പനിയുടെ ഉടമ ടാറ്റാജിപറയുന്നത് ഇങ്ങനെ സമരംചെയ്താല്‍ കമ്പനി പൂട്ടിക്കളയുമെന്നാണ്. അതു പറയേണ്ട താമസം, ഇങ്ങോട്ടു പോരെന്നുപറഞ്ഞ് പാഞ്ഞടുക്കാന്‍ പഞ്ചാബുകാരനും മറാത്താ വാലയും തയ്യാര്‍. ബംഗാളില്‍ നടത്താന്‍പാടില്ലാത്ത കമ്പനി പഞ്ചാബിലാകാം. മഹാരാഷ്ട്രയ്ക്ക് സ്ഥലവും പ്രശ്നമല്ല; മമതയും പ്രശ്നമല്ല.

ഇതെന്തൊരു കഥയെന്ന് ശതമന്യുവിന് മനസ്സിലാകുന്നില്ല. വ്യവസായം ബംഗാളിലും കേരളത്തിലുമേ പാടില്ലാതുള്ളൂ. നാട്ടിലാകെ പുതിയ വ്യവസായങ്ങള്‍ വരുമ്പോള്‍ കേരളവും ബംഗാളും കാളവണ്ടിയില്‍തന്നെ പോകട്ടെ. മാര്‍ക്സിസ്റ്റുകാര്‍ എവിടെ അധികാരത്തില്‍ വരുന്നുവോ അവിടെ സമരംചെയ്യും; കുടിലുകെട്ടി റബര്‍ കക്കും; സംരക്ഷണവലയം തീര്‍ക്കും. ഒറ്റ വ്യവസായിയെയും അടുപ്പിക്കില്ല. എന്നിട്ട് അവസാനം പറയും ഇതാ വികസനത്തിന് മാര്‍ക്സിസ്റ്റുകാര്‍ക്ക് കഴിവില്ലെന്ന്. നല്ല പരിപാടിയാണ്. ഉമ്മന്‍ചാണ്ടിയാണ് സ്മാര്‍ട്സിറ്റിയുടെ പിതാവെന്നു വീമ്പടിക്കുന്നവര്‍ ഇപ്പോഴും സെക്രട്ടറിയറ്റിനുമുന്നിലൂടെ നടക്കുന്നുണ്ട്. അന്നത്തെ സ്മാര്‍ട് സിറ്റിയെവിടെ, ഇന്നത്തേതെവിടെ. ആ സ്മാര്‍ട്സിറ്റിക്ക് ഒന്നാം നമ്പര്‍ പ്രത്യേക സാമ്പത്തികമേഖലയെന്ന സെസ് പദവി വാങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ ഇപ്പോള്‍തന്നെ സെസ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ വേറെ സെസ് വരുന്നത് കോണ്‍ഗ്രസിന് സഹിക്കാനാകുന്നില്ല. എം ഐ ഷാനവാസും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം നിരന്നുനിന്ന് സെസ് വിരുദ്ധ പ്രസംഗം നടത്തുകയാണ്. 'സ്വന്തം കുഞ്ഞിനെ തൊട്ടിലിലും ആരാന്റെ ചെക്കനെ ചക്കിലുമിട്ടാട്ടണ'മെന്നാണല്ലോ.

എന്തായാലും മമതാദീദിയോളം വരില്ല ചെന്നിത്തലയുടെ അലര്‍ച്ച. മമതയാണ് താരം. അതുകൊണ്ട് ആ മാതൃക കേരളത്തിലും പകര്‍ത്താവുന്നതാണ്. ഗവമെന്റിനെക്കൊണ്ട് ഒരുകാര്യവും ചെയ്യിക്കരുത്. എന്തുചെയ്യാന്‍ പോകുമ്പോഴും കുറുകെ ചാടണം. റോഡ് പണിയുമ്പോള്‍ ജെസിബി പിക്കറ്റ് ചെയ്യണം. അണകെട്ടുമ്പോള്‍ കുരങ്ങന്മാരെയും മരപ്പട്ടികളെയും ആടിനെയും മാടിനെയും സംഘടിപ്പിച്ച് സത്യഗ്രഹമിരിക്കണം. കെട്ടിടം പണിയുമ്പോള്‍ മരം മരമെന്നുവിളിച്ച് ധര്‍ണയിരിക്കണം. ഫാക്ടറി കെട്ടുമ്പോള്‍ 'ഭൂമി ദേവി പുഷ്പിണിയായി' എന്ന പാട്ടുപാടണം. ഇന്റര്‍നെറ്റില്‍ മരമേ, പടുമരമേ എന്ന് കവിത കാച്ചണം. അക്കൌണ്ട് നമ്പര്‍ ഇ-മെയിലായി വിട്ട് പണം പിരിക്കണം. ഇത്രയൊന്നുമില്ലെങ്കില്‍ പ്രതിപക്ഷപ്രവര്‍ത്തനമാകില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറയുന്നതിനും ചെയ്യുന്നതിനും വല്ല നിയന്ത്രണവും വേണ്ടതുണ്ടോ? ഇനി അഥവാ വല്ലകാലത്തും ഭരണത്തില്‍ കയറിയാലോ? മാറ്റിപ്പറയാന്‍ വാക്കല്ലാതെ മറ്റെന്തുണ്ട്? അതുകൊണ്ട്, മമതാദീദിയെ മനസ്സില്‍ ധ്യാനിച്ച് ചെന്നിത്തലാജി ഒരു ചെയ്ത്തുതുടങ്ങാന്‍ താമസമരുത്. അധ്വാനിച്ച് ക്ഷീണിക്കുമെന്ന ഭയം വേണ്ട. ആവശ്യത്തിന് സോഡയും കപ്പലണ്ടിയും കട്ടന്‍ചായയും കൊണ്ടുവരാന്‍ നല്ല മുഴുമുഴുത്ത വിപ്ലവകാരികള്‍ ചെങ്ങറയിലും പരിസരത്തുമെല്ലാം തമ്പടിച്ചിട്ടുണ്ട്. നാനോ കാറുവന്നാലെന്ത്, പോയാലെന്ത്; വികസനം നടന്നാലെന്ത്, ഇല്ലെങ്കിലെന്ത്; തൊഴില്‍ ഉണ്ടായാലെന്ത്, ഇല്ലെങ്കിലെന്ത് - നമുക്ക് പ്രതിപക്ഷപ്രവര്‍ത്തനം മതിയേ. അതിനാണ് മാര്‍ക്കറ്റ്. മമതാദീദി കീ ജയ്.

*****
കോടതിയോട് അല്‍പ്പസ്വല്‍പ്പം ബഹുമാനമൊക്കെ വര്‍ധിച്ചുവരുന്നുണ്ട്. പൊതുതാല്‍പ്പര്യമെന്ന പേരില്‍ ക്വട്ടേഷന്‍ പണി നടത്തുന്ന പരിപാടിയെക്കുറിച്ച് കോടതിക്ക് നല്ല ബോധ്യമുണ്ടെന്ന് തെളിഞ്ഞുവല്ലോ. അത്രയും സമാധാനം. ഒരു പാവപ്പെട്ട പെങ്കൊച്ചിന്റെ മരണത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും കൊന്നവരെ പിടിക്കണമെന്നുമാവശ്യപ്പെട്ട് പത്തുപതിനാറുകൊല്ലം കോടതി കയറിയിറങ്ങിയ ഒരു പുള്ളിക്കാരനെയാണ് ഇപ്പോള്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പിടികൂടിയത്. പുള്ളിക്ക് എന്താണ് 'പൊതുതാല്‍പ്പര്യം', എവിടെനിന്ന് കിട്ടുന്നു പണം, എത്രയുണ്ട് സ്വത്ത്, ആരുമായൊക്കെ ബന്ധമുണ്ട് എന്നെല്ലാം അന്വേഷിച്ച് കണ്ടെത്തി ബോധിപ്പിക്കണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. നല്ലകാര്യം. പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കള്ളപ്പണിക്ക് ഉപയോഗിക്കുന്നവന്റെ കഴുത്തില്‍തന്നെ പിടിക്കണം.

മറ്റൊരു വിരുതനെപ്പറ്റി ശതമന്യു കുറച്ചുനാള്‍ മുമ്പ് എഴുതിയിരുന്നു. ഇപ്പോഴത്തെ പുള്ളി ഒരു പെണ്‍കുട്ടിയുടെ ഘാതകനെ കണ്ടെത്താനാണ് കോടതി കയറിയിറങ്ങിയതെന്നെങ്കിലും പറയാം. ബാക്കി വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമല്ലോ. മറ്റേതാണ് ശരിയായ പുള്ളി. കോടതി കയറുന്നത് ഒരു സൈഡ് ബിസിനസ്സാണ്. യഥാര്‍ഥ പണി നീലയും മഞ്ഞയും കലര്‍ത്തിയ പത്രപ്രവര്‍ത്തനം. ആളെ ചൂണ്ടിക്കാണിച്ചുകൊടുത്താല്‍മതി - മണിക്കൂറുവച്ച് എഴുതി നാറ്റിച്ചുകൊള്ളും. സ്ത്രീ പീഡകനാക്കാനും കള്ളനാക്കാനും അഴിമതിക്കാരനോ നികുതിവെട്ടിപ്പുകാരനോ ആക്കാനുമെല്ലാം പ്രത്യേക റേറ്റാണ്. എഴുതുന്ന ക്രൈം ഏല്‍ക്കാതെ വരുമ്പോഴാണ് കോടതിയിലെത്തുക. കേസ് ; കേസിന്മേല്‍ കേസ്, സത്യവാങ്മൂലത്തിന് മറുപടിയും എതിരുമായി തുടര്‍ക്കഥകള്‍ എന്നരീതിയിലാണ് വിപ്ലവപരിപാടി. ഇടയ്ക്ക് മാനനഷ്ടക്കേസിലോ മറ്റോ പെട്ടാല്‍ കോംപ്രമൈസിന് ചെല്ലും. അവിടെ ബാര്‍ടര്‍ സിസ്റ്റമാണ്. 'എന്റെ മാനം നഷ്ടമാക്കിയതിന് നിനക്കുശിക്ഷ കിട്ടിയാല്‍ ഞാന്‍ ക്ഷമിക്കാം-പകരം മറ്റവന്റെ മാനം നീ കപ്പല്‍കയറ്റ് ' എന്നുപറഞ്ഞ് കക്ഷികള്‍ വരും. ആരെ എന്തുചെയ്താലും തല്ലുകിട്ടില്ലെന്നുറപ്പാക്കിയിട്ടുണ്ട്. കീചകന്‍ ചാകുമ്പോള്‍ ഭീമന്‍ വധക്കേസില്‍ പ്രതിയാകും എന്ന് നിയമമുണ്ടല്ലോ. ഈ നീലക്കുഞ്ഞന് എവിടെനിന്ന് പണം, ആരുമായിബന്ധം, എന്ത് താല്‍പ്പര്യം എന്നൊക്കെ ഏതെങ്കിലും ജഡ്ജി എന്നെങ്കിലും അന്വേഷിക്കുമായിരിക്കും. പ്രതീക്ഷയാണ് ശതമന്യുവിനെയും നയിക്കുന്നത്.

******
ആരാന്റെ പോക്കറ്റില്‍ കിടക്കുന്ന പണം വിദേശ കാറും റിസോര്‍ട്ടുമൊക്കെയായി മാറ്റുന്ന മാന്ത്രികനെ തിരുവനന്തപുരത്തു കണ്ടില്ലേ? ഇരുപതുവയസ്സിനിടയ്ക്ക് ആ കുരുന്നുപ്രതിഭ കാട്ടിയ അല്‍ഭുതങ്ങള്‍ ഓര്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു. ഇതൊക്കെയാണ് വിത്തിനുവയ്ക്കേണ്ട ഇനം. ഒരു നാല്‍പ്പതു വയസ്സാകുമ്പോഴേക്ക് ഇന്ത്യാരാജ്യത്തിന്റെ ധനമന്ത്രിയാകാനുള്ള വകുപ്പുണ്ട്. ചെറുപ്പക്കാരന്റെ കൈയില്‍ അടവച്ചുവിരിയിക്കാന്‍ പണം കൊടുത്തവരില്‍ എണ്ണംപറഞ്ഞ ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകപ്രതിഭകളുമൊക്കെയുണ്ടെന്നാണ് കേള്‍വി. കഷ്ടപ്പെട്ട് നാലഞ്ച് അഴിമതി നടത്തിയുണ്ടാക്കിയ പണം ചെക്കന്‍ കൊണ്ടുപോയതിന്റെ സങ്കടം തീര്‍ക്കാന്‍ മാധവരായരുടെ പ്രതിമയ്ക്കുമുന്നില്‍ കണ്ണീരുപൊഴിക്കുന്നവര്‍ക്ക് നിത്യശാന്തി നേരുന്നു. ഇനിയും വരും ഇതുപോലുള്ള പയ്യന്മാര്‍. ഒന്നുവച്ചാല്‍ രണ്ട്, രണ്ടുവച്ചാല്‍ നാല് - ആരാന്റെ പണമല്ലേ. പോരുന്നെങ്കില്‍ പോരട്ടെ. വെയ്‌ രാജാ വെയ്...

*****
ചെങ്ങറയില്‍ ചെന്ന് ബി ആര്‍ പി ഭാസ്കര്‍ എന്ന മഹാവിപ്ലവകാരി ആഹ്വാനിച്ചത് ഇനി സമരം എ കെ ജി സെന്ററിനുമുന്നില്‍ നടത്തണം എന്നത്രെ. അതുനന്നായി. പ്രകടനത്തില്‍ മുന്‍നിരയില്‍ പത്രമഹാനുഭാവന്‍ തന്നെ നില്‍ക്കട്ടെ. ഇത്തരമൊരു മഹാപ്രതിഭയെക്കുറിച്ച് പണ്ട് ഇ വി പാടിയത് ഓര്‍ക്കട്ടെ:

'പാമ്പുകള്‍ക്കൊക്കെയുമെട്ടടിമൂര്‍ഖന്‍ നീ
ഷാമ്പേന്‍ നീ ഷാപ്പിലെ മദ്യങ്ങളില്‍
വന്യമൃഗങ്ങളില്‍ കാണ്ടാമൃഗമങ്ങി-
ങ്ങൊന്നാമന്‍ തന്നെനീയെല്ലാത്തിലും''

3 comments:

ശതമന്യു said...

കോടതിയോട് അല്‍പ്പസ്വല്‍പ്പം ബഹുമാനമൊക്കെ വര്‍ധിച്ചുവരുന്നുണ്ട്. പൊതുതാല്‍പ്പര്യമെന്ന പേരില്‍ ക്വട്ടേഷന്‍ പണി നടത്തുന്ന പരിപാടിയെക്കുറിച്ച് കോടതിക്ക് നല്ല ബോധ്യമുണ്ടെന്ന് തെളിഞ്ഞുവല്ലോ. അത്രയും സമാധാനം. ഒരു പാവപ്പെട്ട പെങ്കൊച്ചിന്റെ മരണത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും കൊന്നവരെ പിടിക്കണമെന്നുമാവശ്യപ്പെട്ട് പത്തുപതിനാറുകൊല്ലം കോടതി കയറിയിറങ്ങിയ ഒരു പുള്ളിക്കാരനെയാണ് ഇപ്പോള്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പിടികൂടിയത്. പുള്ളിക്ക് എന്താണ് 'പൊതുതാല്‍പ്പര്യം', എവിടെനിന്ന് കിട്ടുന്നു പണം, എത്രയുണ്ട് സ്വത്ത്, ആരുമായൊക്കെ ബന്ധമുണ്ട് എന്നെല്ലാം അന്വേഷിച്ച് കണ്ടെത്തി ബോധിപ്പിക്കണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. നല്ലകാര്യം. പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കള്ളപ്പണിക്ക് ഉപയോഗിക്കുന്നവന്റെ കഴുത്തില്‍തന്നെ പിടിക്കണം.

മറ്റൊരു വിരുതനെപ്പറ്റി ശതമന്യു കുറച്ചുനാള്‍ മുമ്പ് എഴുതിയിരുന്നു. ഇപ്പോഴത്തെ പുള്ളി ഒരു പെണ്‍കുട്ടിയുടെ ഘാതകനെ കണ്ടെത്താനാണ് കോടതി കയറിയിറങ്ങിയതെന്നെങ്കിലും പറയാം. ബാക്കി വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമല്ലോ. മറ്റേതാണ് ശരിയായ പുള്ളി. കോടതി കയറുന്നത് ഒരു സൈഡ് ബിസിനസ്സാണ്. യഥാര്‍ഥ പണി നീലയും മഞ്ഞയും കലര്‍ത്തിയ പത്രപ്രവര്‍ത്തനം. ആളെ ചൂണ്ടിക്കാണിച്ചുകൊടുത്താല്‍മതി - മണിക്കൂറുവച്ച് എഴുതി നാറ്റിച്ചുകൊള്ളും. സ്ത്രീ പീഡകനാക്കാനും കള്ളനാക്കാനും അഴിമതിക്കാരനോ നികുതിവെട്ടിപ്പുകാരനോ ആക്കാനുമെല്ലാം പ്രത്യേക റേറ്റാണ്. എഴുതുന്ന ക്രൈം ഏല്‍ക്കാതെ വരുമ്പോഴാണ് കോടതിയിലെത്തുക. കേസ് ; കേസിന്മേല്‍ കേസ്, സത്യവാങ്മൂലത്തിന് മറുപടിയും എതിരുമായി തുടര്‍ക്കഥകള്‍ എന്നരീതിയിലാണ് വിപ്ലവപരിപാടി. ഇടയ്ക്ക് മാനനഷ്ടക്കേസിലോ മറ്റോ പെട്ടാല്‍ കോംപ്രമൈസിന് ചെല്ലും. അവിടെ ബാര്‍ടര്‍ സിസ്റ്റമാണ്. 'എന്റെ മാനം നഷ്ടമാക്കിയതിന് നിനക്കുശിക്ഷ കിട്ടിയാല്‍ ഞാന്‍ ക്ഷമിക്കാം-പകരം മറ്റവന്റെ മാനം നീ കപ്പല്‍കയറ്റ് ' എന്നുപറഞ്ഞ് കക്ഷികള്‍ വരും. ആരെ എന്തുചെയ്താലും തല്ലുകിട്ടില്ലെന്നുറപ്പാക്കിയിട്ടുണ്ട്. കീചകന്‍ ചാകുമ്പോള്‍ ഭീമന്‍ വധക്കേസില്‍ പ്രതിയാകും എന്ന് നിയമമുണ്ടല്ലോ. ഈ നീലക്കുഞ്ഞന് എവിടെനിന്ന് പണം, ആരുമായിബന്ധം, എന്ത് താല്‍പ്പര്യം എന്നൊക്കെ ഏതെങ്കിലും ജഡ്ജി എന്നെങ്കിലും അന്വേഷിക്കുമായിരിക്കും. പ്രതീക്ഷയാണ് ശതമന്യുവിനെയും നയിക്കുന്നത്.

അങ്കിള്‍ said...

ശതമന്യു,
"എന്നിട്ടും കേരളത്തില്‍ വേറെ സെസ് വരുന്നത് കോണ്‍ഗ്രസിന് സഹിക്കാനാകുന്നില്ല."

മേലുദ്ധരിച്ച വാചകം താങ്കളുടെ പോസ്റ്റിലുള്ളതാണ്. പാര്‍ട്ടിയുടെ പുതിയ ആഹ്വാനമനുസരിച്ച് ബ്ലോഗില്‍ ഇടപെടാന്‍ തുടങ്ങിയ പുതിയ സഖാവാണെന്നു പെട്ടന്നു തോന്നിപ്പോയി. ശതമന്യ പുതിയ ബ്ലോഗറല്ലെന്ന് എനിക്ക് നന്നായറിയുകയും ചെയ്യാം.

സെസ്സിനെ പറ്റി കിരണ്‍ തോമസ്സ് പുതിയ പോസ്റ്റിട്ടിട്ടുണ്ട്. ഇതാ ഇവിടെ. ഒന്നു വായിച്ച് നോക്കിയിട്ട് പറയൂ സെസ്സിനെതിരാരാണെന്ന്‌.

താങ്കളുടെ പോസ്റ്റുകള്‍ താല്പര്യത്തോടെ വായിക്കുന്നവരുണ്ടെന്നോര്‍ക്കണം.

കെ said...

അങ്കിളേ... മോശം മോശം... വരികള്‍ക്കിടയിലെ വായന എന്ന കലയില്‍ അങ്കിള്‍ തീരെ മോശം.. കോണ്‍ഗ്രസിനെ ചാരി ശതമന്യു ആരെയാണ് പ്രഹരിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയം ശ്രദ്ധിച്ചാല്‍ നന്നായി മനസിലാകില്ലേ..

ശതമന്യുവിന്റെ അമ്പ് ലക്ഷ്യം വെയ്ക്കുന്നത് ചെന്നിത്തല, എം ഐ ഷാനവാസ് എന്നിവര്‍ക്ക് നേരെയാണെന്ന് നമുക്ക് തോന്നും.

എന്നാല്‍ പ്രയാണമധ്യേ അന്തരീക്ഷത്തില്‍ വെച്ച് ഈ അമ്പിന് ഇടതുപക്ഷ വ്യതിയാനം സംഭവിച്ച്, കളള ശരീരവേദന അഭിനയിച്ച് കഴിഞ്ഞ ദിവസം പട്ടത്തെ ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ അഭയം തേടിയ വിപ്ലവകാരിയുടെ നെഞ്ചകത്തേയ്ക്ക് പാഞ്ഞു കയറും.

ശതമന്യുവിന്റെ ഈ വാക്കുകള്‍ കൂടി അങ്കിള്‍ മനസിരുത്തി വായിക്കാന്‍ അപേക്ഷ..

ഇടയ്ക്ക് മാനനഷ്ടക്കേസിലോ മറ്റോ പെട്ടാല്‍ കോംപ്രമൈസിന് ചെല്ലും. അവിടെ ബാര്‍ടര്‍ സിസ്റ്റമാണ്. 'എന്റെ മാനം നഷ്ടമാക്കിയതിന് നിനക്കുശിക്ഷ കിട്ടിയാല്‍ ഞാന്‍ ക്ഷമിക്കാം-പകരം മറ്റവന്റെ മാനം നീ കപ്പല്‍കയറ്റ് ' എന്നുപറഞ്ഞ് കക്ഷികള്‍ വരും. ആരെ എന്തുചെയ്താലും തല്ലുകിട്ടില്ലെന്നുറപ്പാക്കിയിട്ടുണ്ട്. കീചകന്‍ ചാകുമ്പോള്‍ ഭീമന്‍ വധക്കേസില്‍ പ്രതിയാകും എന്ന് നിയമമുണ്ടല്ലോ. ഈ നീലക്കുഞ്ഞന് എവിടെനിന്ന് പണം, ആരുമായിബന്ധം, എന്ത് താല്‍പ്പര്യം എന്നൊക്കെ ഏതെങ്കിലും ജഡ്ജി എന്നെങ്കിലും അന്വേഷിക്കുമായിരിക്കും. പ്രതീക്ഷയാണ് ശതമന്യുവിനെയും നയിക്കുന്നത്.

ബോംബല്ലേ ഇത്.. ഗംഭീര ബോംബ്..

ഹെന്റെ ശതമന്യൂ... സംഗതി കലക്കി..... നോട്ട് പാഡില്‍ കോപ്പി ചെയ്ത് സൂക്ഷിക്കുന്നു, ഇന്നത്തെ കോളം..