Sunday, July 27, 2008

കലാവതി കി കഹാനി

രാവിലെ തല്ല് കിട്ടിയാല്‍ വൈകിട്ട് മരിക്കുമോ എന്നൊക്കെ ചോദിക്കുമെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് വിവരമില്ലെന്നു മാത്രം പറയരുത്. വിവരവും വിവേകവും മാത്രമല്ല, മികച്ച കലാബോധം കൂടിയില്ലെങ്കില്‍ അവര്‍ വിശ്വാസപ്രമേയം പാസായതിന്റെ തൊട്ടുപിറ്റേന്ന് കുതിരകളെ കെട്ടിയൊരുക്കി ഹൈക്കമാന്‍ഡിന്റെ വീട്ടുമുറ്റത്ത് നൃത്തം ചെയ്യിക്കുമായിരുന്നോ? സന്തോഷിക്കേണ്ടതും തുള്ളിച്ചാടേണ്ടതും തങ്ങളല്ല, വിജയത്തിന്റെ നേരവകാശികള്‍ തന്നെയാണെന്ന് അവര്‍ തീരുമാനിച്ചു. വില്‍ക്കപ്പെട്ടതും വാങ്ങപ്പെട്ടതും കുതിരകളാണല്ലോ.

ജന്‍പഥ് പത്തിലെ അമ്മ മഹാറാണി നടത്തിയത് 'അശ്വമേധ'മായിരുന്നല്ലോ. രണ്ടുകാലില്‍ പൊങ്ങി നൃത്തം ചവിട്ടിയ കുതിരയെക്കണ്ട് ആവേശം മൂത്ത യുവരാജാവ് അമ്മ മഹാറാണിയെ കെട്ടിപ്പിടിച്ച് മുത്തംകൊടുത്തെന്നാണ് വാര്‍ത്ത. തനിക്ക് പ്രായപൂര്‍ത്തിയായി എന്നു തെളിയിക്കാന്‍ ലോക്‍സഭയില്‍ ശ്രമിച്ച് പരാജയപ്പെട്ട കുട്ടിക്ക് അമ്മയെ മുത്തംവയ്ക്കാന്‍ മാത്രമല്ല, കുതിരയ്ക്കൊപ്പം താളംചവിട്ടാനും അവകാശമുണ്ട്. തങ്കക്കുടമല്ലേ, താലോലിക്കുകതന്നെ വേണം. പൊന്നാങ്ങളയുടെ പ്രകടനംകാണാന്‍ ഗാലറിയിലെത്തിയ പൊന്നുപെങ്ങള്‍ക്ക് ആരോടും മിണ്ടാതെ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍, യുവരാജാവിന്റെ പ്രസംഗത്തിലൂടെ 'പ്രശസ്തയായ' വിദര്‍ഭക്കാരി കലാവതിക്ക് ഇനി ആത്മഹത്യയേ ശരണമെന്നായിരിക്കുന്നു.

കലാവതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ മായാവതിയാണെന്ന് ബിഎസ്പിക്കാരും ഏതോ സിനിമാ നടിയാണെന്ന് വിദേശസഹമന്ത്രി അഹമ്മദും തെറ്റിദ്ധരിച്ചിരുന്നു. കല്‍പ്പകഞ്ചേരി പഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിപ്പോലും ഇരുത്താന്‍ പക്വത വന്നിട്ടില്ലാത്ത കുഞ്ഞിനെയാണല്ലോ പടച്ചോനേ താങ്ങേണ്ടിവരുന്നതെന്നോര്‍ത്ത് വയലാര്‍ ജിയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. തന്നെപ്പോലെ താന്‍മാത്രമല്ലെന്നു തിരിച്ചറിഞ്ഞ ചെന്നിത്തല ആഹ്ളാദചിത്തനായതുമാണ്.

എന്നാല്‍, കലാവതിയുടെ കാര്യം അങ്ങനെയാണോ? വെളുവെളുത്ത ഒരു പയ്യന്‍ ഇയ്യിടെ അവരുടെ വീട്ടിലേക്ക് ചാടിക്കയറി വന്നു. കൂടെ വന്നവര്‍ പറഞ്ഞു, അത് ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനാണെന്ന്. യുവരാജാവിനെ കൈകൂപ്പി സ്വീകരിച്ചു. അതേ കലാവതിക്കോര്‍മയുള്ളൂ. ആ വരവ് ഇങ്ങനെയൊരു കൊടുംപാതകത്തിനാണെന്നു ചിന്തിക്കാന്‍ ആ പട്ടിണിക്കാരിക്ക് സമയമെവിടെ.

യുവരാജന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്, അമേരിക്കയുമായുള്ള ആണവകരാര്‍ കലാവതിയെപ്പോലുള്ളവരുടെ പ്രയാസമകറ്റാനാണ് എന്നത്രേ. മഹാരാഷ്ട്രയില്‍ പന്ത്രണ്ടല്ല, 24 മണിക്കൂര്‍ പവര്‍കട്ടായാലും കലാവതിക്ക് എന്തു ചേതം. അവരുടെ വീട്ടില്‍ ചിമ്മിനി വിളക്കേയുള്ളൂ. അവരുടെ കൃഷിസ്ഥലത്ത് മോട്ടോര്‍ പമ്പില്ല. ആണവകരാര്‍ വന്നാല്‍ തന്റെ വീടിനു മേല്‍ക്കൂര കെട്ടാമെന്നോ മക്കള്‍ക്ക് വയറുനിറയെ ചപ്പാത്തികൊടുക്കാമെന്നോ കലാവതി കരുതുന്നുമില്ല. കടംകയറി ജീവനൊടുക്കിയ ഭര്‍ത്താവ് പരശുറാം തിരിച്ചുവരുമെന്ന വ്യാമോഹവുമില്ല. നേരെ ചൊവ്വേ പട്ടിണിയില്ലാതെ ജീവിക്കാനുള്ള സൌകര്യം തരൂ അല്ലെങ്കില്‍ എന്നെ ആത്മഹത്യ ചെയ്യാനനുവദിക്കൂ എന്നാണ് ആ പാവം ഇപ്പോള്‍ അപേക്ഷിക്കുന്നത്.

*

സ്പീക്കറെ സഖാവായി മാത്രം കാണുന്ന പാര്‍ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ടിയെന്ന് മാത്തുക്കുട്ടിച്ചായന്റെ കടലാസിന് പരിഭവം. സോമനാഥ് ചാറ്റര്‍ജിക്ക് കുടുംബസ്വത്തായിക്കിട്ടിയ സ്പീക്കര്‍ പദവി അദ്ദേഹം സോണിയാഗാന്ധിക്കു വേണ്ടി തിരിച്ചും മറിച്ചും ഉപയോഗിക്കട്ടെ, അല്ലെങ്കില്‍ അതില്‍ പ്രകാശ് കാരാട്ടിനെന്തു ചേതം എന്നാണ് നല്ല റേഡിയല്‍ ടയറിന്റെ ഉറപ്പുള്ള അഭിപ്രായം.

സ്പീക്കറാകുന്ന നിമിഷം മുതല്‍, തന്നെ ജയിപ്പിച്ച രാഷ്ട്രീയപാര്‍ടിയോടും മണ്ഡലത്തിലെ ജനങ്ങളോടുമുള്ള ഉത്തരവാദിത്തം കപ്പല്‍കയറും. പിന്നെ ഞാനാണ് പാര്‍ലമെന്റ്. സ്വന്തം കക്ഷിയോടുമാത്രമേ അകല്‍ച്ച വേണ്ടൂ. മനമോഹന്‍ ജിയോടും മാഡത്തോടും വിധേയത്വമാകാം. ബിജെപിയോടൊപ്പം വോട്ടുചെയ്യില്ലെന്ന് തൊടുഞായം പറയുമ്പോള്‍ നിഷ്പക്ഷത അല്ലെങ്കില്‍ രാഷ്ട്രീയമില്ലായ്മ പ്രശ്നമല്ല. സിപിഐ എമ്മിന്റെ തീരുമാനം ധിക്കരിക്കാന്‍ മാത്രമുള്ളതാകുന്നു സ്പീക്കര്‍ പദവിയുടെ മഹത്തായ നിഷ്പക്ഷത. എട്ടാമത്തെ തങ്കമോതിരംപോലെ തിളങ്ങുന്നു സോമനാഥിന്റെ വദനാംബുജം.

ഇക്കഥ മറ്റൊരു തരത്തില്‍ പരിഭാഷപ്പെടുത്തി നോക്കാം.

മനോരമ പത്രത്തിന്റെ വലിയൊരു എഡിറ്റര്‍ യുഡിഎഫ് ഭരണകാലത്ത് പത്രക്കാരുടെ അക്കാദമിയില്‍ മുന്തിയ കസേരയിലേക്ക് നിയോഗിക്കപ്പെട്ടിരുന്നു. ആള്‍ പ്രഗത്ഭന്‍; ആരും അംഗീകരിക്കുന്ന പ്രൊഫഷണല്‍. അദ്ദേഹം ആ കസേരയിലിരുന്ന് മനോരമ പത്രാധിപരുടെ ആത്മകഥയ്ക്ക് ഒരു വിയോജനക്കുറിപ്പെഴുതി 'പത്താമത്തെ മോതിര'മെന്ന പേരുമിട്ട് അക്കാദമിയെക്കൊണ്ട് പ്രസിദ്ധീകരിപ്പിച്ചെന്നിരിക്കട്ടെ. എന്താകും റബര്‍ തലച്ചോറിന്റെ പ്രതികരണം? ഒരു എത്തുംപിടിയും കിട്ടുന്നില്ല. ഏതോ രാജേശ്വരിയോ ഈശ്വരനോ ആണ് എഴുതുന്നതെങ്കില്‍ അതച്ചടിച്ചുവരുന്ന വാരിക മൊത്തമായി വിലയ്ക്കുവാങ്ങി നശിപ്പിച്ചു കളയാവുന്നതേയുള്ളൂ. അതുപോലെയാകുമോ മറ്റേത്?

സ്പീക്കറായാല്‍ പിന്നെ രാഷ്ട്രീയം വേണ്ട എന്ന വാദം നല്ലതുതന്നെ. മാവ്‌ലങ്കര്‍ മുതല്‍ മനോഹര്‍ ജോഷിവരെയുള്ളവരും ഇവിടെ വി എം സുധീരന്‍, തങ്കച്ചന്‍, വക്കം പുരുഷോത്തമനാദികളും സ്പീക്കര്‍ പദവിയിലിരുന്നശേഷം സ്വന്തം പാര്‍ടിയെ തിരിഞ്ഞുനോക്കിയവരല്ലല്ലോ. സ്പീക്കര്‍ കസേരയിലിരുന്ന് മന്ത്രിക്കസേര സ്വപ്നം കാണുകയും കിട്ടിയ തഞ്ചത്തിന് ചാടി അവിടെയിരിക്കുകയും ചെയ്ത വക്കം പുരുഷോത്തമന്‍ കോട്ടയം പത്രത്തിന്റെ ഏതു ബുക്കിലാണോ എന്തോ. ആദര്‍ശം അരച്ചുകലക്കി ഊണിനു മുമ്പ് നിത്യസേവ നടത്തുന്ന സുധീരന്‍ജിക്ക് നിഷ്പക്ഷതയുടെ സൂക്കേട് ലീഡറെ കാണുമ്പോള്‍ മാത്രമായിരുന്നു. സ്പീക്കര്‍ കസേരയില്‍നിന്നിറങ്ങിയ ഉടനെ ഗ്രൂപ്പുകളിക്ക് പോയതുകൊണ്ട് ആ നിഷ്പക്ഷത ഇന്നും വിളങ്ങിനില്‍പ്പൂ ചന്ദ്രനേപ്പോലെ.

*

ചാക്ക്, കുതിര, പണപ്പെട്ടി തുടങ്ങിയ വിശേഷണങ്ങളോടെ രാഷ്ട്രീയത്തെ വിളിക്കുന്ന പതിവ് പണ്ടേയുള്ളതാണ്. ഇപ്പോള്‍ അത്താഴവിരുന്ന് രാഷ്ട്രീയവും പ്രചാരം നേടുന്നുണ്ട്. അക്കൂട്ടത്തിലെ ലേറ്റസ്റ്റ് ഇനമാണ് പിറന്നാള്‍ രാഷ്ട്രീയം.

സോമനാഥ് ചാറ്റര്‍ജിയെ സിപിഐ എം പുറന്തള്ളേണ്ട താമസമേയുണ്ടായിരുന്നുള്ളൂ. പൂവും പൂക്കൂടയുമായി തലേക്കെട്ടുകാരും താടിക്കാരും കാല്‍സറായിക്കാരും പാളത്താറുകാരും നിരനിരയായി ചാറ്റര്‍ജിയുടെ വീട്ടിലേക്ക് പാഞ്ഞു. 79 കൊല്ലം ജീവിച്ചിട്ടും കിട്ടാത്ത പൂക്കൂടകള്‍ ഒറ്റദിവസംകൊണ്ട് ചാറ്റര്‍ജിക്ക് സ്വന്തം. പോയവരുടെയും വന്നവരുടെയുമെല്ലാം ചിത്രവും ചിരിയും ചാനലുകളില്‍. ബുദ്ധിമാന്മാര്‍ അവസരം ഒരിക്കലും കളയാറില്ല. അത് ഡല്‍ഹിയിലായാലും കേരളത്തിലായാലും. അതുകൊണ്ട് ഒരു ജന്മദിനക്കളി ഇങ്ങ് എറണാകുളത്തും ചില ബുദ്ധിജീവികള്‍ ആസൂത്രണം ചെയ്തു. എണ്‍പത്തഞ്ചു വയസ്സാകുംവരെ ജന്മദിനാഘോഷത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ തൊഴിലാളികള്‍ക്കുവേണ്ടി ജീവിക്കുന്ന കമ്യൂണിസ്റ്റ് നേതാവ്. പാര്‍ടിയുടെ സമുന്നത നേതൃത്വത്തിലിരുന്ന അദ്ദേഹം അസുഖംമൂലം വസതിയില്‍ ചികിത്സയിലും വിശ്രമത്തിലുമാണ്.

ഒരുദിവസം രാവിലെ വാതില്‍ക്കല്‍ ഒരു പട വന്നുനില്‍ക്കുന്നതുകണ്ട് അദ്ദേഹം അമ്പരക്കുന്നു. പാര്‍ടിയോട് നല്ലകാര്യങ്ങള്‍ പലതും ചെയ്തതിന് പുറത്താക്കപ്പെട്ട രണ്ടു ദേഹങ്ങളാണ് മുന്നില്‍. അതിലൊരാളുടെ ആദ്യചോദ്യം:"പാര്‍ടിക്കാരാരും വന്നില്ലേ?''എന്ന്. ടിവി ക്യാമറകള്‍ കണ്ണുതുറന്നു. പാര്‍ടി നേതാക്കള്‍ സ്ഥിരം എത്തുന്ന വീടാണ്. സഖാവിന്റെ സുഖവിവരങ്ങളന്വേഷിക്കാനും ചികിത്സാ കാര്യങ്ങള്‍ നിറവേറ്റാനും അടിക്കടി വരുന്നവരില്‍നിന്നു വ്യത്യസ്തമായ ഈ വരവിന്റെ ഉദ്ദേശമെന്താണെന്നോര്‍ത്ത് വീട്ടിലുള്ളവര്‍ ശങ്കിച്ചുനില്‍ക്കെ ആഗതര്‍ കാര്യത്തിലേക്കുകടന്നു. അവര്‍ക്ക് ചാനല്‍ക്യാമറകള്‍ക്കു മുന്നില്‍ സഖാവിന്റെ പിറന്നാളാഘോഷിക്കണം. 'പാര്‍ടിക്കാര്‍ മറന്ന പിറന്നാള്‍' തങ്ങള്‍ ആഘോഷിച്ചെന്ന് വാര്‍ത്ത വരുത്തണം. വീട്ടുകാരി അകത്തേക്കുപോയ തക്കത്തിന് സഖാവിനെ അവര്‍ പൊന്നാട പുതപ്പിച്ചു. പിന്നെ കേക്ക് മുറിച്ചു. നാടകം ഭംഗിയായി പൂര്‍ത്തിയാക്കി അല്‍പ്പസമയംകൊണ്ട് സ്ഥലം വിടുകയും ചെയ്തു. അപ്പോഴേക്കും കേക്കുമുറിയുടെ ദൃശ്യങ്ങള്‍ ചാനലില്‍ വന്നുതുടങ്ങിയിരുന്നു. അതുകണ്ട് വീട്ടിലെ കൊച്ചുകുട്ടി അമ്മൂമ്മയോട് കേക്കെവിടെയെന്ന് ആരാഞ്ഞു. എന്തുകേക്ക്. അവര്‍ കൊണ്ടുവന്നു, അവര്‍ മുറിച്ചു, അവര്‍തന്നെ തിന്നു. അല്ലെങ്കിലും ഒരു കേക്കിലെന്തിരിക്കുന്നു-ജന്മദിന രാഷ്ട്രീയത്തിലല്ലാതെ. ചില വാലുകള്‍ പന്തീരാണ്ട് കുഴലിലിട്ടാലും വളവുതീരില്ല.

*

ഇനി മറ്റൊരു അപകടത്തെപ്പറ്റിയാണ്. മരണമടഞ്ഞ നേതാക്കളുടെ കുടുംബാംഗങ്ങളും പാര്‍ടി പ്രവര്‍ത്തകരുമാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. കാമ്പിശ്ശേരി കരുണാകരന്‍ എന്നു കേട്ടിട്ടില്ലേ. കേരളത്തിലെ തൊഴിലാളിവര്‍ഗ പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്റെ തിളങ്ങുന്ന ഓര്‍മയാണാ പേര്. കാമ്പിശ്ശേരിയുടെ പേരില്‍ കൊല്ലം പ്രസ് ക്ലബ് ഒരു അവാര്‍ഡ് നല്‍കുന്നുണ്ട്. ഇക്കൊല്ലം അതു കൊടുത്തത് വീക്ഷണം പത്രത്തില്‍ ഏപ്രില്‍ 29നു വന്ന 'വൈകിവന്ന വീണ്ടുവിചാരം' എന്ന മുഖപ്രസംഗത്തിനാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പുലഭ്യം വിളിക്കുന്ന എഴുത്തിന് കമ്യൂണിസ്റ്റുകാരന്റെ പേരിലുള്ള അവാര്‍ഡ്. 'ഭയങ്കര രാഷ്ട്രീയപക്ഷപാതിത്വമുള്ളതാണ്' മുഖപ്രസംഗമെന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ കുറിപ്പെഴുതിയെങ്കിലും പ്രസ് ക്ലബിനുണ്ടോ കുലുക്കം!

ഇനി ഹരിശ്ചന്ദ്രന്‍ അവാര്‍ഡ് കായംകുളം കൊച്ചുണ്ണിക്കും അഹിംസാ അവാര്‍ഡ് ഉസാമാ ബിന്‍ലാദനും സദ്ഭാവനാ പുരസ്കാരം നരേന്ദ്രമോഡിക്കും നല്‍കാന്‍ അമാന്തമരുത്. മാധ്യമ ശ്രദ്ധയില്‍നിന്നു മാറിനില്‍ക്കുന്നതിനുള്ള പുരസ്കാരത്തിന് വയലാര്‍ രവിയെയും വിവരക്കേടുപറയാത്ത നേതാവിനുള്ള പുരസ്കാരത്തിന് രമേശ് ചെന്നിത്തലയെയും പരിഗണിക്കാവുന്നതാണ്. പരപുച്ഛവും പരമനാറിപ്പരിഹാസവുമില്ലാതെ മാധ്യമവിമര്‍ശം നടത്തുന്ന ലോക അവാര്‍ഡ് രാജേശ്വരിക്കുകൂടി കിട്ടിയാല്‍ പരമ്പര പൂര്‍ത്തിയാകും.

3 comments:

ശതമന്യു said...

രാവിലെ തല്ല് കിട്ടിയാല്‍ വൈകിട്ട് മരിക്കുമോ എന്നൊക്കെ ചോദിക്കുമെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് വിവരമില്ലെന്നു മാത്രം പറയരുത്. വിവരവും വിവേകവും മാത്രമല്ല, മികച്ച കലാബോധം കൂടിയില്ലെങ്കില്‍ അവര്‍ വിശ്വാസപ്രമേയം പാസായതിന്റെ തൊട്ടുപിറ്റേന്ന് കുതിരകളെ കെട്ടിയൊരുക്കി ഹൈക്കമാന്‍ഡിന്റെ വീട്ടുമുറ്റത്ത് നൃത്തം ചെയ്യിക്കുമായിരുന്നോ? സന്തോഷിക്കേണ്ടതും തുള്ളിച്ചാടേണ്ടതും തങ്ങളല്ല, വിജയത്തിന്റെ നേരവകാശികള്‍ തന്നെയാണെന്ന് അവര്‍ തീരുമാനിച്ചു. വില്‍ക്കപ്പെട്ടതും വാങ്ങപ്പെട്ടതും കുതിരകളാണല്ലോ.

Anonymous said...

പണ്ട് സെയില്‍‌സിങും ഇതുപോലെ ഒരു ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍’ പദ്ധതി നടപ്പിലാക്കിയിരുന്നില്ലേ?

Anonymous said...

സഭക്കെതിരെ മുണ്ടിയാല്‍ വിവരമറിയും.സ്പീക്കര്‍ക്ക് ലഭിച്ച സപ്പോര്‍ട്ടൊന്നും കത്തോലിക്കാ സഭയോടുരയ്ക്കുന്ന കുഞ്ഞാടുകള്‍ക്ക് മനോരമേന്ന് ലഭിക്കില്ല.