Monday, September 3, 2012

വെട്ടുകിളി- വെട്ടുസാഹിത്യശല്യം

വെട്ടുകിളിയില്‍ കിളിയില്ല-വെട്ടേ ഉള്ളൂ. പുല്‍ച്ചാടി ഇനങ്ങളെയാണ് വെട്ടുകിളിയെന്ന് വിളിക്കുന്നത്. അനുകൂല പരിസ്ഥിതിയില്‍ പെട്ടെന്ന് വംശവര്‍ധന നടത്തുന്ന ഇവ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ആക്രമണസ്വഭാവത്തോടെ ഒരുമിച്ച് വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളും തിന്നുതീര്‍ക്കും. പുതിയ കാലത്ത് അതിനെയും ഹരിതരാഷ്ട്രീയമെന്ന് വിളിക്കും. നാടാകെ ലീഗിന്റെ ഹരിത രാഷ്ട്രീയം അരങ്ങുതകര്‍ക്കുമ്പോള്‍ ഏതാനും എംഎല്‍എമാര്‍ ബദല്‍ പച്ചക്കുപ്പായം ഇടുന്നതുപോലെയല്ല ഇത്. വെട്ടുകിളിക്ക് വലുപ്പം കുറയുമെങ്കിലും ഉശിര് കൂടുതലാണ്. 15 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള ആക്രമണകാരികളായ ചിലയിനം വെട്ടുകിളികള്‍, ഭൂപ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നാശങ്ങളുണ്ടാക്കിയശേഷം അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പിന്‍കാലുകള്‍ വലുതായതിനാല്‍ ചാടി രക്ഷപ്പെടാനും കാലുമാറാനും ഇവയ്ക്ക് എളുപ്പമാണ്. കൂട്ടംകൂടി ജീവിക്കുമ്പോള്‍ ശരീരഘടന, ധര്‍മം, പെരുമാറ്റം എന്നിവയ്ക്ക് തലമുറകളിലൂടെ മാറ്റംവരുത്താന്‍ ഇവയ്ക്ക് കഴിവുമുണ്ട്. അതോടെ എന്തും വെട്ടിവിഴുങ്ങാന്‍ കഴിവുള്ള ഒരുകൂട്ടമായി മാറും. ആവാസവ്യവസ്ഥയില്‍ ആവശ്യത്തിന് പച്ചപ്പും അനുകൂലമായ ഊഷ്മാവ്, ഈര്‍പ്പം, ചാനല്‍ അവസരം, ലേഖനത്തെ കുളിപ്പിച്ചുകിടത്താനുള്ള കടലാസ് എന്നിവയും ലഭ്യമാകുമ്പോള്‍ വംശവര്‍ധന അതിവേഗത്തിലാകുകയും ഭൂവിഭാഗങ്ങള്‍ തന്നെ തിന്നുനശിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ പലേടത്തും വെട്ടുകിളി ശല്യം രൂക്ഷമാണെന്ന് വാര്‍ത്തയുണ്ട്.

വെട്ടുകിളികളെക്കുറിച്ച് പറഞ്ഞപ്പോഴാണ്, സമാനസ്വഭാവത്തിലുള്ള മറ്റൊരുതരം ജീവികളെ ഓര്‍മ വന്നത്. അതും അനുകൂല കാലാവസ്ഥയില്‍ വംശവര്‍ധന ഉത്സവമാക്കുന്ന ഇനമാണ്. ബീജസങ്കലനവും സന്നിവേശവും അതിവേഗം നടക്കും. പ്രജനത്തിന്റെ ആദ്യഘട്ടത്തില്‍, "ഇനി ഞാന്‍ സിപിഎമ്മിന് ഒപ്പമില്ല", "സംഘടനയാണ് പ്രശ്നം", "അല്ല, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല", "റിബലുകള്‍ക്ക് റെഡ് സല്യൂട്ട്" എന്നൊക്കെ അര്‍ഥമുള്ള ശബ്ദമുണ്ടാക്കും. ചീവീടിന്റെ ഒച്ചയോട് സാമ്യമുള്ളതായതിനാല്‍ അര്‍ഥം പെട്ടെന്ന് വ്യക്തമായില്ലെന്നു വരും. കൂട്ടത്തോടെ പറന്നുവന്ന് സര്‍വം തിന്ന് മുടിച്ചുകളയുമെന്ന കാര്യത്തില്‍ മാത്രം അര്‍ഥശങ്കയില്ല.

"നീയെരിച്ചതില്‍ പിന്നെയല്ലോ തീയെരിച്ചതസ്സാധുവിന്‍ മാടം"എന്ന തരത്തിലുള്ള ആത്മവിചാരണയൊന്നും ആധുനികോത്തര വെട്ടുകിളികളില്‍ നിന്നുണ്ടാകില്ല. അവയ്ക്ക് പുരോഗമനവാദിയുടെയും സഹൃദയന്റെയും മാന്യന്റെയും വര്‍ണക്കുപ്പായങ്ങളുണ്ട്. മാതൃഭൂമിയുടെയും മാധ്യമത്തിന്റെയും മനോരമയുടെയും ഇന്ത്യാ ടുഡെയുടെയും പഞ്ഞിമെത്തകളുണ്ട്. ആദര്‍ശവാനെന്ന നാട്യംകൊണ്ടു മറയ്ക്കുന്ന അസാന്മാര്‍ഗിയുടെ സ്വത്വമുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനുള്ള പാഷാണവാക്കുകള്‍ ചിറകിനടിയില്‍ വേണ്ടതിലേറെയുണ്ട്. ഇത്തരം വെട്ടുകിളികളെ മുട്ടി വഴിനടക്കാനാകുന്നില്ലെന്നതാണ് മാവേലി വരുന്നതിനുമുമ്പും പിമ്പുമുള്ള കേരളത്തിന്റെ വിശേഷം. മാവേലിയോടൊപ്പം മലയാളത്തെ പുഷ്ടിപ്പെടുത്താനിറങ്ങിയ ഇന്ത്യാ ടുഡെയുടെ വിശേഷാല്‍ലക്കം കണ്ടപ്പോഴാണ്, വെട്ടുകിളികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശതമന്യുവിന് ബോധ്യമായത്.
കുരുടന്മാര്‍ ആനയെ കാണാന്‍ പോയ കഥയും പാട്ടുമെല്ലാം പഴകിപ്പോയി. ഇപ്പോള്‍ കുരുടന്മാരുടെ സിദ്ധാന്തങ്ങള്‍ക്ക് വലിയ വിലയാണ്. സാഹിത്യം ഡാന്യൂബിനെ സാക്ഷിയാക്കിയും എഴുതിക്കാം; പൂജ്യങ്ങള്‍ കൂടുതലുള്ള ചെക്കുകൊടുത്തും എഴുതിക്കാം. ചെക്ക് വേണമെങ്കില്‍ "വെട്ടുവഴി" എന്ന കവിത വായിക്കുകയോ "വെട്ട്, വെട്ട്" എന്ന് 51 വട്ടം ഉരുവിടുകയോ വേണം. വെട്ടുസാഹിത്യത്തിന്റെ കാലമാണ്. മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ കഴുത്തില്‍ തന്നെ വെട്ടണം. വെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാര്‍ക്സിസ്റ്റുകാരന്‍ എഴുതിയ കവിതയെ വെട്ടിയാലും മതി. അങ്ങനെ വെട്ടിയ ഒരു ഗോയങ്കെ നായര്‍ ജന്മസാഫല്യം നേടി വാനപ്രസ്ഥത്തിലേക്ക് കടന്നത് ഇയ്യിടെയാണ്. സ്വന്തമായി എഴുത്തുവരാത്തവര്‍ക്കുള്ളതാണ് അന്തിച്ചര്‍ച്ച. അവിടെപ്പോയാല്‍ വാമൊഴി വഴക്കത്തില്‍ പരിപൂര്‍ണതയിലെത്താം. ഒടുവിലൊടുവില്‍ പട്ടി, പേപ്പട്ടി തുടങ്ങിയ പദങ്ങള്‍ മാത്രം പുറത്തേക്കുവരികയും പുറത്തിറങ്ങിയാല്‍ ശരീരം കേടാകുമെന്ന് പേടിച്ച് മാളത്തിലൊളിക്കുകയും ചെയ്ത അപൂര്‍വസംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എന്‍ എം പിയേഴ്സണ്‍, സി ആര്‍ നീലകണ്ഠന്‍, ബി ആര്‍ പി ഭാസ്കര്‍, കെ എം ഷാജഹാന്‍ തുടങ്ങിയവരാണ് കമ്യൂണിസത്തിന്റെ ഭാവിപ്രവചിക്കുന്ന വെട്ടുജ്യോത്സ്യന്മാരായി ഇന്ത്യാ ടുഡെയില്‍ രംഗപ്രവേശം ചെയ്തത്. ഈ മഹാജ്യോത്സ്യന്മാര്‍ക്ക് കണ്ണുതട്ടാതിരിക്കാന്‍ എം മുകുന്ദന്‍, എം പി പരമേശ്വരന്‍ എന്നിങ്ങനെയുള്ള ചില പേരുകളും തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. വിഷയാവതാരകന്‍ എം ജി രാധാകൃഷ്ണനാണ്. ശുദ്ധസംഗീതമാണ് മുഖ്യപ്രബന്ധം. ഇടതുപക്ഷത്തിന്റെ പ്രസക്തിയും "ഒരേ ചക്കില്‍ കെട്ടിയ" ചര്‍ച്ചയുടെ അപ്രസക്തിയും വിലയിരുത്തിക്കൊണ്ട്, "സ്വന്തം ആദിമ വിശുദ്ധിയില്‍ കളങ്കവും ഉണ്ട്" എന്ന് സമ്മതിച്ചാല്‍ മാര്‍ക്സിസ്റ്റ്കാരുടെ പ്രശ്നംതീരും എന്നത്രേ പ്രബന്ധാവതാരകന്റെ കണ്ടെത്തല്‍. വെട്ടുകിളികളില്‍നിന്ന് വേറിട്ട വഴിയിലായിപ്പോയി രാധാകൃഷ്ണന്‍- മാതൃഭൂമിയില്‍ ഇനി പേര് അച്ചടിച്ചുവരില്ലെന്നുറപ്പ്. എം മുകുന്ദന്‍ "സിപിഎം ഇല്ലാതെയാകുന്ന ഒരു കേരളം വിഭാവന ചെയ്യുന്നതുപോലും" പേടിക്കുന്നു. വര്‍ഗീയതയും മതതീവ്രവാദവും പോലുള്ള വിനാശകരമായ ഇരുണ്ട ശക്തികളുടെ വളര്‍ച്ചയ്ക്ക് തടയിട്ടത് സിപിഎം തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു. ചോരയുടെ ചൂരില്ലാത്ത ഇടതുപക്ഷത്തെയാണ് ആഗ്രഹിക്കുന്നതെന്ന് മയ്യഴിക്കാരനെ കൊണ്ട് പറയിപ്പിച്ചതിലൂടെ വാരിക ഉദ്ദിഷ്ടകാര്യം സാധിച്ചു. എം പി പരമേശ്വരനാകട്ടെ സ്വന്തം വാദങ്ങളിലെ വൈരുധ്യത്തള്ളിച്ച കൊണ്ട് വൈരുധ്യാധിഷ്ഠിത ഭൗതികവാദംതന്നെ മറന്നുപോയി. സോഷ്യലിസത്തിലേക്ക് പുതിയ പാലം പണിയാനുള്ള ശ്രമത്തിലാണദ്ദേഹം-പുതിയതൊന്നും പറയാനില്ല താനും. മുകുന്ദന്റെയും രാധാകൃഷ്ണന്റെയും പരമേശ്വരന്റെയും മറവിലാണ് വെറിപൂണ്ട വെട്ടുകിളികളുടെ ഇടിച്ചുകയറ്റം.

മാര്‍ക്സിസത്തിന് ഭാവിയുണ്ട്, പക്ഷേ, ഏതുരീതിയില്‍ എന്നാണ് സി ആര്‍ നീലകണ്ഠന്റെ ചോദ്യം. കുറ്റം പറയരുതല്ലോ- ഇത്തവണ പഴിവാക്കുകള്‍ കുറവാണ്. കാലത്ത് സര്‍ക്കാരാപ്പീസില്‍ പോയി റജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങി ഗിരിപ്രഭാഷണം നടത്തുകയും മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാന്‍ പ്രബന്ധം രചിക്കുകയും ചാനല്‍ ചര്‍ച്ച നടത്തുകയും മാര്‍ക്സിസ്റ്റുകാരെ കുറിച്ച് യൂത്തുകോണ്‍ഗ്രസിന്റെയും ബാലഗോകുലത്തിന്റെയും വേദിയില്‍ ചെന്ന് പ്രഭാഷിക്കുകയും ചെയ്യുന്നതിലാണ് മാര്‍ക്സിസത്തിന്റെ ഭാവി. കെ എം മാണിയുടെ അധ്വാനവര്‍ഗസിദ്ധാന്തത്തിനു പകരം പുതിയ രാഷ്ട്രീയദര്‍ശനമാണ് നീലകണ്ഠന്‍ കൊണ്ടുവരുന്നത്. അതിന് നേരിട്ട് പടപൊരുതുന്നവര്‍ വേണമത്രേ- അത്തരക്കാര്‍ക്കുള്ള ചില ഉപദേശങ്ങള്‍ മാത്രം നല്‍കുന്ന നീലാണ്ടനുപദേശിക്ക് സ്തോത്രം. നമുക്കിനി പോരാട്ടം ചാനല്‍ ചര്‍ച്ചയിലൂടെയും മൈക്കിന്‍ കുഴലിലൂടെയും മാതൃഭൂമി ലേഖനത്തിലൂടെയും തുടരാം.

"ബദല്‍ വേദിയുടെ സാധ്യതകള്‍" ആരാഞ്ഞ് വിഖ്യാത മാര്‍ക്സിസ്റ്റ് പണ്ഡിതന്‍ കെ എം ഷാജഹാനാണ് രംഗത്തുവരുന്നത്. ബദല്‍ പ്രവര്‍ത്തനം എന്നാല്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കല്‍, ഉപജാപം നടത്തല്‍, പി സി ജോര്‍ജിന് ചായ വാങ്ങിക്കൊടുക്കല്‍, കൊച്ചുങ്ങള്‍ കരയുമ്പോള്‍ പാട്ടുപാടിക്കൊടുക്കല്‍ തുടങ്ങിയവയാണ്. ഷൊര്‍ണൂരിലെ എം ആര്‍ മുരളിയെ ഗ്രാംഷിയോടുപമിക്കണം. വി എസ് നേതാവായതും ജീവിച്ചതും തന്റെ ചെലവിലാണെന്ന് പറഞ്ഞുനടക്കണം. ഇത്തരം സിദ്ധാന്തങ്ങളിലൂടെയാണ് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ബദലുണ്ടാക്കേണ്ടത്. ഒഞ്ചിയം, ഷൊര്‍ണൂര്‍, തളിക്കുളം- സുശീലനും പിന്നെ ഷാജഹാനും. പൂത്തുകാച്ചുവരുന്ന ബദലാണ് നാളെ കേരളത്തിന്റെ കണി. മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഒതുക്കുക എന്ന മിനിമം പരിപാടി മതി- പി സി ജോര്‍ജിനെ മുതിര്‍ന്നനേതാവായി അവരോധിച്ചാല്‍ ബദല്‍ മാര്‍ക്സിസത്തിന് ചൂടും ചൂരും കിട്ടും. മാധ്യമ സിന്‍ഡിക്കറ്റ് അനാഥമാകാതെ സൂക്ഷിക്കാനുള്ള പരിപാടി എന്താണെന്ന് "ഇടതുസഹയാത്രിക"ന്റെ സിദ്ധാന്തത്തില്‍ കാണുന്നില്ല.

കാള്‍മാര്‍ക്സിനേക്കാള്‍ മൂത്ത മാര്‍ക്സിസ്റ്റായ ബി ആര്‍ പി ഭാസ്കറാണ് കമ്യൂണിസത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ സര്‍വഥാ യോഗ്യന്‍. മനുഷ്യാവകാശപ്രവര്‍ത്തകനും സാമൂഹ്യനിരീക്ഷകനും എന്നാണ് ബി ആര്‍ പിയുടെ വിശേഷണം. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്. കേരളം ഒരുനൂറ്റാണ്ടു മുമ്പ് (തനിയേ) പുറന്തള്ളിയ ഫ്യൂഡല്‍ മാടമ്പി പാരമ്പര്യം ഉപേക്ഷിക്കണമെന്നാണ് പണ്ഡിതന്റെ ആഹ്വാനം. ഫ്യൂഡല്‍-മാടമ്പി വാഴ്ചയ്ക്കെതിരെ പോരടിച്ചതും ചോരചിന്തിയതുമൊക്കെ ബി ആര്‍ പിയെ പോലുള്ള സാമൂഹ്യനിരീക്ഷകരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരുപങ്കുമില്ല. ചരിത്രരചനയിലെ പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്ന ബി ആര്‍ പി ഒരു "വെട്ടുനായകന്‍" തന്നെ. മാര്‍ക്സിസ്റ്റ് പടു എന്‍ എം പിയേഴ്സന്റെ മനസ്സില്‍ ഉഷ്ണജലത്തിന്റെ ഊഷരകാലമാണ്. നല്ല മഴയത്തും ചൂടുതന്നെ. രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും മാര്‍ക്സിസവുമായി ആത്മബന്ധമില്ലെന്നു തുടങ്ങി, ഇന്ന് പാര്‍ടിക്ക് അത്തറിന്റെ രൂക്ഷഗന്ധമാണെന്നുവരെ കണ്ടെത്തുകയാണ് ഉഷ്ണജീവി. തലയില്‍ ബ്രില്‍ക്രീം പുരട്ടിയാല്‍ മാര്‍ക്സിസ്റ്റാകില്ല-പകരം ചാനലില്‍ വാക്വിപ്ലവം നടത്തണമെന്ന് ജീവിതംകൊണ്ട് തെളിയിച്ച ആളാണ്. മാനവികതയും നിരന്തരവിപ്ലവവും ശാസ്ത്രീയ സംവാദവും മൊത്തക്കച്ചവടം നടത്തുന്നത് പിയേഴ്സന്റെ കടയിലായതിനാല്‍ ഇനി മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് രക്ഷയില്ല.

ഇന്ത്യാ ടുഡെ കമ്യൂണിസത്തിന്റെയും സിപിഐ എമ്മിന്റെയും ഭാവി തീരുമാനിച്ചുകഴിഞ്ഞു. ഉഗ്രമൂര്‍ത്തികളുടെ മാര്‍ക്സിസ്റ്റ് സംവാദത്തില്‍ അപ്പുക്കുട്ടന്‍, ഹരിഹരന്‍, ആസാദ്, എം ആര്‍ മുരളി, തളിക്കുളം സന്തോഷ്, ഏറാമല വേണു, ബ കു ന തുടങ്ങിയവരെ ഉള്‍പ്പെടുത്താഞ്ഞതു മാത്രമാണ് കഷ്ടം.

കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കിടയിലും പാര്‍ടികള്‍ക്കകത്തും എന്നും ഏകാഭിപ്രായമുണ്ടാകണമെന്നില്ല എന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് നന്നായറിയാം. എന്നാല്‍, കമ്യൂണിസ്റ്റുകാരെ ഏകീകരിക്കുന്ന പരമപ്രധാനമായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കാനാകുന്നത് വര്‍ഗപരമായ ഐക്യദാര്‍ഢ്യംകൊണ്ടാണ്. പൊതുലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനുപകരം ശാപവാക്കുകള്‍ ചൊരിയുകയും പാഷാണം തിരുകുകയും ചെയ്യുന്നതാണ് കമ്യൂണിസത്തിന്റെ ഭാവിയെന്നു കരുതി വാരികത്താളിലും ചാനല്‍ ചര്‍ച്ചയിലും ഉപജീവനം കഴിക്കുന്ന മഹാന്മാരുടെ സംവാദം വെട്ടുകിളികളുടെ ഐക്യപ്പെടലാകുമ്പോള്‍, കല്‍ക്കരിപ്പാടത്തിലൂടെയും എമേര്‍ജിങ് കേരളയിലൂടെയും കോടികള്‍ ചോരും. ആ കൊള്ളയ്ക്ക് ചൂട്ടുപിടിക്കാനുള്ള ക്വട്ടേഷനും സംവാദാത്മാക്കളുടെ മാര്‍ക്സിസ്റ്റ് പക്ഷപാതമായി അടുത്തലക്കത്തില്‍ പുതിയ ചര്‍ച്ച നടക്കും. ഇവര്‍ തന്നെ യഥാര്‍ഥ ഇടതുപക്ഷവെട്ടുകിളികള്‍.

Sunday, August 19, 2012

ഐക്യ തസ്കര മുന്നണി

ഉമ്മന്‍ചാണ്ടി വിഷമിക്കേണ്ട കാര്യമില്ല. കല്‍ക്കരിയേക്കാള്‍ കറുത്ത കരിയൊന്നും കേരളത്തില്‍ വരാനില്ല. അഴിമതിയുടെ മഹാസമുദ്രത്തില്‍ കഴുത്തറ്റം മുങ്ങിയ മന്‍മോഹന്‍ജിക്കുമുന്നില്‍ ബക്കറ്റ് അഴിമതി വെള്ളത്തില്‍ കാലുകുത്തിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അശുവോ ശിശുവോ മാത്രം. ഇവിടെ അല്ലറചില്ലറ മെട്രോ റെയിലും വിഴിഞ്ഞവും ഭൂമിക്കച്ചവടവുമൊക്കെയേ ഉള്ളൂ. എമെര്‍ജിങ് മാഫിയയെ വിട്ട് വാരിപ്പിടിച്ചാലും കോടിയുടെ കണക്ക് ആയിരംകവിയില്ല. ഏറിപ്പോയാല്‍ മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടമേ നടക്കൂ. യഥാര്‍ഥ ആശാന്മാര്‍ അങ്ങ് ഡല്‍ഹിയിലാണ്. അവിടെ വാരിവിഴുങ്ങലാണ്.

പണ്ടൊരു മന്ത്രിയുടെ കിടക്കയില്‍ നിറച്ച നോട്ടുകെട്ടുകള്‍ പിടിച്ചതായിരുന്നു വാര്‍ത്ത. ഇന്നിപ്പോള്‍ അടിച്ചുമാറ്റിയ നോട്ടുകെട്ടുകള്‍ അട്ടിവച്ചാല്‍ മുല്ലപ്പെരിയാറില്‍ അരഡസന്‍ അണക്കെട്ട് തീര്‍ക്കാം. ഏറ്റവുമൊടുവില്‍ വന്നത് ഒരുലക്ഷത്തി എണ്‍പത്താറായിരം ലക്ഷം കോടിയുടെ കണക്കാണ്. ആയിരത്തിന്റെ നോട്ടുകളായി ഈ പണം നിരത്തിവച്ചാല്‍ ഇന്ത്യയെ പണംകൊണ്ട് മൂടാമെന്ന് പണ്ഡിതമതം. ലക്ഷങ്ങളുടെയും കോടികളുടെയും കണക്കുപോയി ലക്ഷംകോടിയുടേതായി.

മാന്യനായ താടിക്കാരന്‍ എന്നാണ് മന്‍മോഹന്‍ജി വാഴ്ത്തപ്പെട്ടിരുന്നത്. അടിച്ചുമാറ്റുന്ന പണത്തിന്റെ അളവ് നോക്കിയാണ് മാന്യത തിട്ടപ്പെടുത്തുക. ഒന്നേമുക്കാല്‍ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം കുംഭകോണം വന്നപ്പോള്‍ ഒന്നരമാന്യനാണെന്ന് തെളിഞ്ഞതാണ്. പുതിയ മാന്യതാ നിര്‍വചനപ്രകാരം തലയില്‍ കെട്ടുവേണം, താടിവേണം, ചിരിയരുത് വാചകമരുത്- ചോദ്യങ്ങള്‍ക്കുത്തരം തീരേ അരുത്. കിട്ടിയ പണം ചാക്കിലോ ട്രക്കിലോ ആക്കി മാതാവിനോ പുത്രനോ എത്തിക്കണം. അവിടെനിന്ന് പെട്ടികളില്‍ ജനാധിപത്യപരമായ വിതരണം നടക്കും. ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുന്നയാള്‍ മാന്യനായ പ്രധാനമന്ത്രി എന്നറിയപ്പെടും.

അഴിമതി അനുവദനീയം എന്നതാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാനപ്രമാണം. ഖദര്‍ ഇട്ടാല്‍ കളവുനടത്താന്‍ ലൈസന്‍സ് കിട്ടി എന്നു കരുതിക്കൊള്ളണം. ഉമ്മന്‍ചാണ്ടിയും കൂട്ടരും, വെളുക്കുവോളവും പോരാഞ്ഞ് ഉച്ചവെയില്‍ തലയില്‍ കയറുമ്പോഴും ജന്മദൗത്യം നിര്‍വഹിക്കുന്നത് മാധ്യമങ്ങള്‍ കണ്ടുനില്‍ക്കുന്നത് ആ ലൈസന്‍സിന്റെ ബലത്തിലാണ്. മോന്തായം വളഞ്ഞ് തിരിഞ്ഞ് കിടക്കുമ്പോള്‍ കേരളത്തില്‍ അത്യാവശ്യം നൂറോ ആയിരമോ കോടി അടിച്ചുമാറ്റിയാലും സര്‍ക്കാര്‍വക ഭൂമി വിറ്റ് കാശ് മാറിയാലും സെക്രട്ടറിയറ്റും ക്ലിഫ്ഹൗസും തീറാധാരം എഴുതിക്കൊടുത്താലും വാര്‍ത്തയാകില്ല. യുഡിഎഫിന്റെ പേര് യുടിഎഫ് എന്നാക്കി മാറ്റുന്നത് നന്നാകും. യുണൈറ്റഡ് തീവ്സ് ഫ്രണ്ട് അഥവാ ഐക്യ തസ്കര മുന്നണി. ആ ഒറ്റക്കാര്യത്തിലേ അവിടെ ഐക്യമുള്ളൂ.

*
അല്‍പ്പബുദ്ധികള്‍ തനിക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്യും; ജ്ഞാനികള്‍ ധര്‍മവിരുദ്ധമായത് ഒരിക്കലും ചെയ്യില്ല എന്നാണ് തിരുക്കുറള്‍ പറയുന്നത്. പരിപൂര്‍ണതയില്‍ എത്തിയ മനുഷ്യനിലുള്ള മഹത്വത്തെ അതേമഹത്വത്തിലെത്തിയ ഋഷിമാര്‍ രചിച്ച വേദങ്ങളിലൂടെയേ വായിച്ചെടുക്കാനാകൂ എന്നും തിരുക്കുറള്‍ പറയുന്നുണ്ട്. ആയതിനാല്‍ മഹാന്മാരെ വിശേഷിപ്പിച്ച് വിഷമിക്കാന്‍ ശതമന്യുവിന് ത്രാണിയില്ല. കോതമംഗലത്തെ നേഴ്സുമാരുടെ സമരം തീര്‍ക്കാന്‍ മന്ത്രിമാര്‍ വിളിച്ച ചര്‍ച്ചയില്‍ ഉന്നതശീര്‍ഷനായ ഒരു വ്യവഹാര കുമാരനെ കണ്ടപ്പോള്‍ ഞെട്ടിപ്പോകാഞ്ഞതും അതുകൊണ്ടുതന്നെ. ലക്ഷണശാസ്ത്രപ്രകാരം മഹത്വത്തിന്റെ എല്ലാ അടയാളങ്ങളും ഉണ്ട്. അര്‍ഹതയുള്ളിടത്തേ കയറിച്ചെല്ലൂ. ചെന്നാല്‍ ചെന്നവിവരം അറിയിച്ചിട്ടേ തിരികെ പോകൂ. ഇങ്ങനെയുള്ള ചില കുമാരന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളം എന്നേ ഉപ്പുവച്ച കലംപോലെയായേനെ.

തൂണിലും തുരുമ്പിലും ആകാശത്തും ഭൂമിയിലും കോടതിയിലും ചാനലിലും ചായക്കടയിലും സ്വകാര്യാശുപത്രിയിലും മന്ത്രിമന്ദിരത്തിലും പൊലീസ് സ്റ്റേഷനിലും ധര്‍മ സംസ്ഥാപനാര്‍ഥം അവതരിക്കുന്നവനാരോ അവനെ നാം അഴിമതിവിരുദ്ധപോരാട്ട കുമാരനെന്ന് വിളിക്കുന്നു. ധിഷണാശാലികളും ത്യാഗികളും എന്നും വേട്ടയാടപ്പെട്ടിട്ടുണ്ട്. യേശുവിന് ചാട്ടയടിയും കുരിശുമരണവും വിധിച്ചവര്‍ക്ക് യഥാര്‍ഥ വിപ്ലവകാരികളെ മനസ്സിലാകുന്നില്ല. കണ്ണാണ് ശരീരത്തിന്റെ വിളക്ക് എന്നും കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കുമെന്നും കണ്ണ് ദുഷിച്ചതെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകുമെന്നുമാണ് യേശുവചനം. നോക്കുന്ന കണ്ണാണ് പ്രശ്നം.

പാവപ്പെട്ട ലതാനായര്‍ കേസും ജയിലുമൊക്കെയായി കഷ്ടത്തിലാണ്. അവര്‍ക്ക് ശേഷകാലം കഞ്ഞികുടിച്ചു ജീവിക്കാന്‍ നിസ്സാര തുക കൊടുക്കാമെന്നു പറഞ്ഞത് ഒരപരാധമാണോ? കവിയൂരിലെ ആത്മഹത്യചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയില്‍ നേതാക്കന്മാരുടെയും മക്കളുടെയും പേര് പറയുക എന്ന ചെറിയൊരു കാര്യത്തിന് ഒരുകോടി രൂപ ലതാനായര്‍ക്ക് കൊടുക്കാം എന്നേ വാഗ്ദാനം ചെയ്തുള്ളൂ. ഇത്തരം ദീനാനുകമ്പയും സാധുജനസേവയും ത്യാഗമനോഭാവവും കാണിക്കുമ്പോള്‍ അശ്ലീലം, അനാവശ്യ വ്യവഹാരം, മഞ്ഞ, നീല, അപവാദപ്രചാരണം തുടങ്ങിയ കുറ്റാരോപണങ്ങള്‍ നടത്തുന്നവരുടെ മനസ്സിലാണ് യഥാര്‍ഥ അശ്ലീലം. അനീതിയും അഴിമതിയും എവിടെയുണ്ടോ അവിടെയൊക്കെ കടന്നുചെന്ന് അടരാടാന്‍ അവതാരമെടുത്ത ദേഹമത്രേ ആപത്ബാന്ധവനായ വ്യവഹാര കുമാരന്‍. അത്തരം പോര്‍മുഖങ്ങളില്‍ സംഭവിക്കുന്നതിനെയാണ് കുമാരസംഭവം എന്നുവിളിക്കുന്നത്.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. മലയാളിക്ക് മലയാളിയോട് അസൂയയാണ്. മഹത്വപ്പെടുത്തി മനസ്സില്‍വച്ചാരാധിക്കേണ്ട പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍, എം പി വീരേന്ദ്രകുമാര്‍, ദല്ലാള്‍ നന്ദകുമാര്‍, അഡ്വ. ജയശങ്കര്‍, സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയ കേരളത്തിലെ അഴിമതിവിരുദ്ധ പോരാട്ട നായകര്‍ക്ക് സ്വന്തം നാട്ടില്‍ വേണ്ട അംഗീകാരം കിട്ടുന്നില്ല. ആധുനിക കേരളത്തിന്റെ ശില്‍പ്പികളായ ഈ ചരിത്രപുരുഷന്മാരോട് കാണിക്കുന്ന അനീതിക്കെതിരെ സമരം തുടങ്ങാന്‍ സമയമായി. ക്രൈം നന്ദകുമാര്‍ അടുത്തകാലത്ത് ചെയ്ത ത്യാഗത്തിന്റെ കണക്ക് നോക്കിയാല്‍ ബാബാ രാംദേവുപോലും നന്ദന്‍ജിയെ തേടി ഇങ്ങോട്ട് വരും.

ലാവ്ലിന്‍ കേസിന്റെ ശില്‍പ്പിയാണ്. ആരോപണങ്ങള്‍ സ്വന്തം ജിഹ്വയിലും സിബിഐ മുമ്പാകെയും അക്കമിട്ട് ഉന്നയിച്ചു. കോഴപ്പണം, കമലാ എക്സ്പോര്‍ട്ട്, സിംഗപ്പൂര്‍ യാത്ര, ടെക്നിക്കാലിയ, ആഡംബര മാളിക, വിദേശപഠനം, സുര്‍ജിത്തിന്റെ മകന്‍, എ കെ ജി സെന്റര്‍ നവീകരണം ഇങ്ങനെ നാലഞ്ച് നോവലെഴുതാനുള്ള കഥകള്‍. എന്നിട്ടും എവിടെ തെളിവ് എന്നാണ് സിബിഐ ചോദിച്ചത്. "പ്രത്യേകിച്ച് തെളിവൊന്നുമില്ല" എന്ന് പ്രതീകാത്മകമായി അന്ന് സിബിഐക്ക് നല്‍കിയ മറുപടി അഴിമതിവിരുദ്ധ പോരാട്ടത്തില്‍ എക്കാലത്തും ആവേശം പകരുന്നതാണ്. അല്ലെങ്കിലും ഇത്തരം വലിയ ആളുകള്‍ പറയുന്നതും എഴുതുന്നതും തന്നെയാണ് തെളിവ്. അത് മറ്റൊരു സമര നായകനായ വീരേന്ദ്രകുമാറിന് മനസ്സിലാകും. അതുകൊണ്ടാണ്, മാതൃഭൂമിക്കും ക്രൈമിനും മാതൃഭൂമിയില്‍ ഒരൊറ്റ ഓഫീസും ഒരു ലേഖകനും മതി എന്നു തീരുമാനിച്ചത്. കെ എ ജോണി ഒരാള്‍ മതി- നാനാഴി വേണ്ട.

ലാവ്ലിന്‍ കേസ് അന്വേഷിച്ച സിബിഐക്ക് കാര്യം മനസ്സിലായിരുന്നു. വെറുതെ തെളിവുതേടി കഷ്ടപ്പെടേണ്ടതില്ല- നീലാണ്ടന്റെ പുസ്തകം, നന്ദകുമാറിന്റെ വചനാമൃതം, പി കിഷോറിന്റെ (റബര്‍പേനകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന കൃഷിക്കാരന്‍) സ്വപ്നാടനം- അത്രയും മതി പിണറായിയെ പ്രതിയാക്കാന്‍. കവിയൂര്‍ കേസ് വന്നപ്പോള്‍ സിബിഐക്ക് കഠിനമായ രോഗം പിടിപെട്ടു. നല്ലതുകണ്ടാല്‍ തിരിച്ചറിയാതായി- നന്ദകുമാറിന്റെ മഹത്വത്തെ ചോദ്യംചെയ്ത് തുടങ്ങി. കഷ്ടം എന്നല്ലാതെന്തു പറയാന്‍- ലതാ നായര്‍ എന്ന മഹിളാരത്നത്തിന് നല്‍കിയ സഹായവാഗ്ദാനംപോലും അഴിമതിവിരുദ്ധപോരാട്ട നായകന്റെ കുറ്റമായി. ഇതിനെയാണ് കലികാലം എന്ന് വിളിക്കുന്നത്.

ഏറ്റവുമൊടുവില്‍ അവതാരമുണ്ടായത് കോതമംഗലത്താണ്. നേഴ്സുമാരെ രക്ഷിക്കാന്‍. നേഴ്സിങ്ങും ക്രൈം പത്രവും തമ്മിലെന്ത് ബന്ധം എന്നൊക്കെ ചിലര്‍ അന്വേഷിക്കുന്നുണ്ട്. അത്തരം അന്വേഷണമൊന്നും വേണ്ട എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നേഴ്സുമാരുടെ പ്രശ്നം മന്ത്രിമാരുമായി ചര്‍ച്ചചെയ്യാന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടത്. അവിശ്രമപോരാട്ടം- ഈ മനുഷ്യനെയാണ് അസൂയാലുക്കള്‍ മഞ്ഞപ്പത്രക്കാരനെന്ന് വിളിക്കുന്നത്. പി സി ജോര്‍ജ്- ക്രൈം നന്ദകുമാര്‍ മുന്നണി വരുന്നുണ്ട്. സഹായിക്കുക; പിന്തുണയ്ക്കുക. ജോര്‍ജ് കയറിയ ഇലക്ട്രിസിറ്റി ഓഫീസിന്റെ ഗതി ഓര്‍ക്കുന്ന കേരളീയര്‍ക്ക് മറ്റ് വഴിയില്ല.

*
മാധ്യമ നിരീക്ഷകനായും നിയമവിദഗ്ധനായും രാഷ്ട്രീയപണ്ഡിതനായും ചരിത്രവ്യാഖ്യാതാവായും ചാക്യാരായും തുള്ളല്‍ കലാകാരനായൂം കോമാളിയായും ട്രപ്പീസുകാരനായും മാറിമാറി പ്രത്യക്ഷപ്പെടുന്ന മറ്റൊരു മഹദ് വ്യക്തിത്വത്തെക്കുറിച്ചും സ്മരിക്കേണ്ടതുണ്ട്. ജാതിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. കോടതിയിലല്ലാതെ നിയമം പറയും. സ്വന്തം പാര്‍ടിയിലല്ലാതെ രാഷ്ട്രീയം പറയും. വീട്ടുകാരോടല്ലാതെ തെറിയും പറയും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയെ തല്ലിക്കൊല്ലണം എന്ന ആഹ്വാനമാണ് ഒരു ചാനല്‍ചര്‍ച്ചയില്‍ പണ്ഡിതാധരങ്ങളില്‍നിന്ന് മുത്തുകളായി പൊഴിഞ്ഞുവീണത്. പ്രമുഖ വാര്‍ത്താ അവതാരകനും സഹൃദയനും കലാരസികനും സര്‍വോപരി സദാചാരസമ്പന്നനുമായ വേണു ബാലകൃഷ്ണനെ പുഞ്ചിരിപ്പിക്കാന്‍മാത്രം മധുരതരമായ വചനാമൃതം. പട്ടി- പേപ്പട്ടി വിളി, ഹിംസയ്ക്ക് ആഹ്വാനം. വാക്കിന്റെ സദാചാരത്തെക്കുറിച്ച് വിലാപമില്ല- മാധ്യമമര്യാദയെക്കുറിച്ച് മോങ്ങലില്ല. അടിച്ച് കരണക്കുറ്റി പൊട്ടിക്കാനുള്ള അവിവേകം ആര്‍ക്കും തോന്നിയതുമില്ല. സ്വന്തം പിന്നാമ്പുറത്തിന്റെ കുലുക്കത്തിനുസരിച്ച് ഭൂമിയെ വിറപ്പിക്കുന്ന ചാനല്‍സിംഹവും മാധ്യമ വിശകലന പടുവും ജനാധിപത്യവിരുദ്ധരായ അക്രമികളുടെ ചവിട്ടും തല്ലുമേറ്റ് ആശുപത്രിയില്‍ കിടക്കുന്ന വാര്‍ത്തയും പിറ്റേന്ന് കണ്ടില്ല.

എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ടി അക്രമികളുടെ പാര്‍ടിയാണെന്ന് പറഞ്ഞുനടക്കുന്നവര്‍ക്കിട്ട് രണ്ട് പൂശി നേരെ ജയിലില്‍ കിടന്നാലെന്താ എന്നാണ് ശതമന്യുവിന്റെ ആലോചന. ചിങ്ങത്തിലെങ്കിലും ഒരു കര്‍ക്കടകചികിത്സ തരപ്പെടുമല്ലോ.

Sunday, August 5, 2012

എട്ടാമത്തെ അത്ഭുതം

അത്ഭുതങ്ങള്‍ നിത്യേന സംഭവിക്കുന്നുണ്ട്. എന്നാലും ലോകത്ത് ഏഴത്ഭുതങ്ങളേയുള്ളൂവെന്ന് യാഥാസ്ഥിതികര്‍ പറയും. എട്ടാമത്തെ അത്ഭുതത്തെക്കുറിച്ച് പറയുന്നത്, ലാസ്റ്റ് ബസ് ഇടയ്ക്കിടെ ഉണ്ടാകും എന്നു പറയുമ്പോലെയാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിതന്നെ എട്ടാമത്തെ മഹാത്ഭുതമാണ്. അഞ്ചപ്പംകൊണ്ട് അഞ്ചു മന്ത്രിമാരെയും പിന്നെ അയ്യായിരംപേരെയും ഒരേസമയം ഊട്ടാന്‍ കഴിയുന്നതുതന്നെ ദിവ്യാത്ഭുതം. മനസ്സില്‍ വിചാരിക്കുന്നത് സാധിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ടാകുന്നതും പരമാശ്ചര്യംതന്നെ. നിയമസഭയിലെ വലിയ കക്ഷി സിപിഐ എമ്മാണ്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടുന്ന മണ്ഡലങ്ങള്‍ പഴയ ഒമ്പതുപോലും തികയില്ല. വടക്ക് താങ്ങിനിര്‍ത്താന്‍ ലീഗ് വേണം. നടുക്ക് നടുനിവര്‍ത്താന്‍ പി സി ജോര്‍ജിന്റെ കക്ഷി വേണം. തെക്കാണേല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മണ്ഡലം തിരിച്ച് നായരേ, നാടാരേ, തണ്ടാരേ, അണ്ണാ, ചേട്ടാ, ഇക്കാക്കാ എന്നെല്ലാം വിളിക്കണം. ഊന്നുവടികളില്ലെങ്കില്‍ വടിയാകുന്ന ഒരു പാര്‍ടിയെയുംകൊണ്ട് ഒടുക്കത്തെ ഭരണം നടത്താന്‍ കെല്‍പ്പുള്ളവനാരോ അയാളാണ് അത്ഭുതമനുഷ്യന്‍- അതായത് ഉമ്മന്‍ചാണ്ടി.

സംഗതി മൊത്തം കുഴപ്പമാണ്. കോണ്‍ഗ്രസിനും മുന്നണിക്കും എച്ച്1എന്‍1 എന്ന വൈറസ് ബാധിച്ചിരിക്കുന്നു എന്ന് കുട്ടിഖദറുകാര്‍ കണ്ടെത്തിക്കഴിഞ്ഞു. കരളിനെ കടന്നുപിടിക്കുന്ന രോഗമാണ്, ചികിത്സയില്ല. ചികിത്സിക്കാന്‍ ചില തുര്‍ക്കിവൈദ്യന്മാര്‍ ഇറങ്ങിയിട്ടുണ്ട്. ലാടവൈദ്യമാണ് ശാഖ. തോളത്തെ പൊക്കണത്തില്‍ "എന്ത വ്യാധിക്കും" മരുന്നുമായി ചെന്നേടംവീണേടം വിഷ്ണുലോകം, കാടാറുമാസം നാടാറുമാസം, അതിവേഗം ബഹുദൂരം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തെലുങ്കിലും തമിഴിലും മുഴക്കി വരുന്ന മഹാനുഭാവന്മാരാണ് ലാടന്മാര്‍. നാലോ അഞ്ചോപേര്‍ ഒന്നിച്ച് "ഊളത്തരം" എന്ന കീടനാശിനികൊണ്ട് ചികിത്സിച്ചാല്‍ ഈരാറ്റുപേട്ടയിലെ രോഗാണു ഓടിയൊളിക്കുമെന്ന് കരുതിയിട്ടുണ്ട്. അതുകൊണ്ടാണ് ഒറ്റയ്ക്കും കൂട്ടായും പ്രസ്ക്ലബ്ബില്‍ ചെന്ന് "പിള്ളേരുകളിക്കു"ന്നത്. ലാടവൈദ്യര്‍ക്ക് ആദ്യം സ്വീകരണവും അവസാനം തല്ലുമാണ് പതിവ്. ചികിത്സകൊണ്ട് രോഗി രക്ഷപ്പെടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുണ്ട്. വൈദ്യന്മാര്‍ ഓടിപ്പോകില്ലെന്ന് അതിനേക്കാള്‍ ഉറപ്പ്. തല്ലുകൊണ്ടാലും തട്ടുകൊണ്ടാലും ആട്ടിയാലും തുപ്പിയാലും ഒന്ന് അമര്‍ത്തി മൂളുകയേ ഉള്ളൂ പാവങ്ങള്‍. ഏറിവന്നാല്‍ ഒന്ന് ചിണുങ്ങിക്കരയും. പിന്നെ അടങ്ങിയൊതുങ്ങി നിന്നുകൊള്ളും. വല്ലപ്പോഴും പുറത്തുവന്ന് വാവിട്ട് കരഞ്ഞതുകൊണ്ടോ ആ കരച്ചില്‍ ചാനലില്‍ മുഴങ്ങിയതുകൊണ്ടോ ഒരു ചുക്കും വരാനില്ല.
അതുപോലെയല്ല നമ്മുടെ ഈരാറ്റുപേട്ട വൈറസ്. എവിടെയും പ്രയോഗിക്കാവുന്ന ജൈവായുധമാണത്. ക്രൈം നന്ദകുമാറിന്റെയും ദല്ലാള്‍ കുമാറിന്റെയും ആട് ആന്റണിയുടെയും റിപ്പര്‍ ചന്ദ്രന്റെയും കീരിക്കാടന്‍ ജോസിന്റെയും ജീനുകളുടെ അത്യപൂര്‍വ സംഗമമാണത്. കയ്ച്ചിട്ടിറക്കാനും പാടില്ല; മധുരിച്ചിട്ട് തുപ്പാനും പാടില്ല. പ്രതാപനെ ജാതിപറഞ്ഞ് വിളിച്ചെങ്കില്‍ വിളിച്ചതുതന്നെ. ഉമ്മന്‍ചാണ്ടി അത് ചോദിച്ചുചെന്നാല്‍ ചെന്നപോലെ വരവുണ്ടാകില്ല. അല്ലെങ്കിലും ഉമ്മന്‍ചാണ്ടിക്ക് മാര്‍ക്സിസ്റ്റുകാരോടേ കളിക്കാന്‍ കഴിയൂ. അവര്‍ നാറിയ പണി ചെയ്യില്ലെന്ന് നന്നായറിയാവുന്നതുകൊണ്ടാണത്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് സ്വന്തക്കാര്‍തന്നെ എഴുതി അയച്ച കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥയെന്ന് അദ്ദേഹത്തിനേ അറിയൂ. വ്യക്തിയുടെ സ്വകാര്യപ്രശ്നങ്ങള്‍ രാഷ്ട്രീയ തേജോവധത്തിന് ഉപയോഗിക്കരുതെന്ന മാര്‍ക്സിസ്റ്റുകാരുടെ മാന്യതയും ഉമ്മന്‍ചാണ്ടിക്ക് സൗകര്യംതന്നെ. അത്തരം മാന്യതയുടെ പാലത്തില്‍ വണ്‍വേ ട്രാഫിക്കാണ്.

ജയരാജനെ അറസ്റ്റ് ചെയ്യണം, അതിന് തെളിവുണ്ടാക്കണം എന്നാണ് ഉമ്മന്‍ചാണ്ടി പൊലീസ് കുട്ടികളോട് ശിപായി മുഖേന ആവശ്യപ്പെട്ടത്. ഒരു തെളിവും കിട്ടില്ലെന്നായപ്പോള്‍, ഇടയ്ക്കിടെ വിളിച്ചുവരുത്തി വാര്‍ത്തയുണ്ടാക്കലായി. മൂന്നാംവട്ടം ചെന്നപ്പോള്‍ അറസ്റ്റ്. കേസില്‍പ്പെടുത്തണമെങ്കില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ കൊടുത്താല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് അതുപോരാ. അറസ്റ്റ് ചെയ്യണം, മാര്‍ക്സിസ്റ്റുകാര്‍ പ്രതിഷേധിക്കണം, ഹര്‍ത്താല്‍ നടത്തണം, കുറെ കോണ്‍ഗ്രസാപ്പീസുകള്‍ പൊളിയണം- കണ്ടില്ലേ മാര്‍ക്സിസ്റ്റക്രമമെന്ന് ആര്‍ത്തുവിളിക്കണം. എല്ലാം ഉദ്ദേശിച്ചപോലെ നടന്നു. ഒടുവില്‍ ആരെങ്കിലും ചോദിക്കൂ- പി ജയരാജന്റെ പേരിലുള്ള കുറ്റം എന്തെന്ന്. ലീഗുകാരനായ ഷുക്കൂര്‍ കൊല്ലപ്പെടുന്ന ദിവസം ജയരാജന്‍ ലീഗാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അവിടെ സന്ദര്‍ശിക്കാനെത്തിയ നൂറുകണക്കിനാളുകളില്‍ ഒരാള്‍ ഫോണില്‍ "വിടരുത്" എന്നു മറ്റാരോടോ പറഞ്ഞുപോലും. അത് ജയരാജന്‍ കേട്ടു എന്ന് പൊലീസ് കരുതുന്നു. "കേട്ടിട്ടും" ആഭ്യന്തരവകുപ്പിനെ വിവരമറിയിച്ച് കുറ്റകൃത്യം തടയാത്തതിന് വകുപ്പ് 118; അറസ്റ്റും ജയിലും. ഒരാള്‍ മറ്റാര്‍ക്കോ ഫോണ്‍ചെയ്യുന്നത് മൂന്നാമതൊരാള്‍ ശ്രദ്ധിക്കുമോ? ശ്രദ്ധിക്കാന്‍ പാടുണ്ടോ? അങ്ങനെ ശ്രദ്ധിക്കുന്നത് മാന്യതയാണോ? അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ? വൃത്തികേടല്ലേ? ഒളിഞ്ഞുനോട്ടമല്ലേ? ജയരാജന്‍ ആ തെറ്റ് ചെയ്തില്ല എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആരോപിക്കുന്ന കുറ്റം. ഇനി ജനങ്ങള്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബസിലോ ബസ് സ്റ്റോപ്പിലോ റെയില്‍വേ സ്റ്റേഷനിലോ സിനിമാ തിയറ്ററിലോ ആരെങ്കിലും ഫോണില്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അടുത്തുചെന്ന് കാതോര്‍ത്തുനില്‍ക്കണം. പറയുന്നതില്‍ എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ അപ്പോള്‍ ഫോണെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിക്കണം. (സംഭാഷണം ഒളിഞ്ഞുകേള്‍ക്കാന്‍ പോയി തല്ലുവാങ്ങുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരത്തിന് വേറെ നിയമം കൊണ്ടുവരും) ഉമ്മന്‍ചാണ്ടിക്ക് നാണവുംവേണ്ട; മാനവും വേണ്ട- കോണ്‍ഗ്രസല്ലേ. കാക്കിയിടുന്നവര്‍ക്കുവേണ്ടേ അല്‍പ്പം നാണം? ഇമ്മാതിരി തട്ടിപ്പുകേസുണ്ടാക്കാനുള്ള പഠിപ്പ് ഇവര്‍ എവിടെനിന്ന് പഠിച്ചതാണാവോ?

കേരള താല്‍പ്പര്യത്തിനായി നിരന്തരം പോരാടുന്ന പി സി ജോര്‍ജിനെ രാഷ്ട്രീയലക്ഷ്യത്തോടെ ഒറ്റപ്പെടുത്തുവാനുള്ള നീക്കം അപലപനീയമാണെന്ന് വിവിധ സന്നദ്ധസംഘടനാ നേതാക്കളുടെ പ്രസ്താവന വന്നിട്ടുണ്ട്. സാംസ്കാരിക നായകന്മാരുടെ ഇടപെടല്‍ ഉടനെ വരും. പി സി ജോര്‍ജ് എന്ന സാംസ്കാരിക സംഭവത്തിന്റെ ചില്ലിട്ട ചിത്രമാണ് ചെ ഗുവേരയുടെ പഴയ പടം വലിച്ചെറിഞ്ഞ് സി വി ബാലകൃഷ്ണന്‍ മേശപ്പുറത്ത് വച്ചിരിക്കുന്നത്. സാറാ ജോസഫിന്റെ പ്രാര്‍ഥനാമുറിയിലും അതേചിത്രമാണത്രേ. ആട് ആന്റണിയുടെ പതിനെട്ടാമത്തെ ഭാര്യയെ മുംബൈയില്‍ കണ്ടെത്തിയ പൊലീസ് അവിടെയും ചില്ലിട്ട് സൂക്ഷിച്ച പി സി ജോര്‍ജിനെയാണ് കണ്ടത്. ഉമ്മന്‍ചാണ്ടിയുടെ കണ്‍കണ്ട ദൈവമായ ഈ മഹാനേതാവിനെ അഖിലേന്ത്യാതലത്തിലേക്ക് ഉയര്‍ത്താനും സെക്രട്ടറിയറ്റിന്റെ ഗേറ്റില്‍, ജോര്‍ജ് ഈ ഭരണത്തിന്റെ ഐശ്വര്യം എന്ന് എഴുതിവയ്ക്കാനും ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലേക്ക് പോയപ്പോഴാണ്, പ്രതാപ- സതീശ തുര്‍ക്കികളുടെ വയറ്റുനോവ്. വെറുതെയല്ല ആന്റണി പറഞ്ഞത്, കോണ്‍ഗ്രസ് ലോകാത്ഭുതമാണെന്ന്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയാതെ ഉപ്പുവച്ച കലംപോലെ ആയിപ്പോയെന്നേയുള്ളൂ. സംഗതി അത്ഭുതംതന്നെ.

*
തന്തതന്നെയാണ് അച്ഛന്‍, ആരും പക്ഷേ, ഇന്നയാളുടെ തന്ത എന്നു പത്രത്തില്‍ എഴുതാറില്ല. മരിച്ചു, ചത്തു, അന്തരിച്ചു, നിര്യാതനായി- ഇതിനെല്ലാം ഒരേഅര്‍ഥം ആണെങ്കിലും ഗോപാലന്‍ ചത്തു, ജോസഫ് ചത്തു എന്ന് വാര്‍ത്തകളില്‍ കാണില്ല. ജഡം, ശവം, മൃതദേഹം എന്നെല്ലാം പര്യായമുണ്ട്. "ഗജകേസരി മോഹനന്റെ ജഡം സംസ്കരിച്ചു", "കുട്ടിക്കൊമ്പന്റെ ജഡം സംസ്കരിച്ചു". "ചത്ത പശുവിന്റെ ജഡം സംസ്കരിച്ചു". "ബീമാപള്ളി തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡം സ്വീവേജ്ഫാമിനുള്ളില്‍ സംസ്കരിച്ചു" എന്നൊക്കെ വാര്‍ത്ത കാണാം. "ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു", "ചന്ദ്രശേഖരന്റെ മൃതദേഹം സംസ്കരിച്ചു" എന്നതാണ് മനുഷ്യരെ പ്രതിപാദിക്കുമ്പോഴുള്ള രീതി. ആലപ്പുഴയില്‍ ഇറങ്ങിയ ഞായറാഴ്ചത്തെ മലയാളമനോരമയില്‍ കാസര്‍കോട്ടെ മനോജിന്റെ ജഡം സംസ്കരിച്ചു എന്നാണ് വാര്‍ത്ത. കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരനായാല്‍ ആനയുടെയും പശുവിന്റെയും പട്ടിയുടെയും ഗണത്തില്‍ മതി എന്നാണ് ആ പത്രം കരുതുന്നത്. അതാണല്ലോ കേരളത്തിന്റെ ഉല്‍കൃഷ്ട മാധ്യമസംസ്കാരം. ഇതിനോട് ആരും പ്രതികരിച്ചുപോകരുത്. അത് നിയമനിഷേധമാകും; മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാകും.

*
ഹര്‍ത്താല്‍ശേഷം മാതൃഭൂമിയില്‍ വന്നു- ""സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ "മാതൃഭൂമി"ക്കു നേരെയും അതിക്രമങ്ങള്‍. തൊടുപുഴയില്‍ മാതൃഭൂമി ജില്ലാ ബ്യൂറോയില്‍ അതിക്രമിച്ചുകയറിയ ഹര്‍ത്താലനുകൂലികള്‍ റിപ്പോര്‍ട്ടര്‍ ജി. വേണുഗോപാലിനെ കയ്യേറ്റംചെയ്തു. ക്യാമറ പിടിച്ചുവാങ്ങി നശിപ്പിച്ചു... അതിക്രമം നടത്തിയ നാലംഗസംഘത്തിലെ മൂന്നുപേരെ രണ്ടുമണിക്കൂറിനുള്ളില്‍ത്തന്നെ അറസ്റ്റ് ചെയ്തു..."" എന്ന്. ""കുറേ നാളുകൊണ്ട് നീയൊക്കെ എഴുതാന്‍ തുടങ്ങിയതാ... ഞങ്ങള്‍ക്കറിയാം എന്തുചെയ്യണമെന്ന്... കാച്ചടാ അവനെ എന്ന് ആക്രോശിച്ചശേഷം അസഭ്യവും വിളിച്ചു. ക്യാമറ ആവശ്യപ്പെട്ട ഇവര്‍ അതിനു വിസമ്മതിച്ച വേണുഗോപാലിനെ തള്ളിവീഴ്ത്തി""- എന്നും കാച്ചി മാതൃഭൂമി. തുടരെ പ്രതിഷേധ പ്രസ്താവനകള്‍ വന്നു.

പിറ്റേന്ന് അതേപത്രത്തില്‍ അധികമാരും കാണാത്ത മറ്റൊരു വാര്‍ത്ത വന്നു. അതിങ്ങനെ: ""തൊടുപുഴ മാതൃഭൂമി ഓഫീസിലെ അതിക്രമം: പ്രതികള്‍ സാമൂഹിക വിരുദ്ധര്‍. ""തൊടുപുഴ: സി.പി.എം. പ്രഖ്യാപിച്ച ഹര്‍ത്താല്‍ മറയാക്കി വ്യാഴാഴ്ച തൊടുപുഴ "മാതൃഭൂമി" ഓഫീസില്‍ അതിക്രമം നടത്തിയത് സാമൂഹിക വിരുദ്ധര്‍. ഇവര്‍ക്ക് സി.പി.എം. ബന്ധമില്ലെന്നും ഹര്‍ത്താല്‍പോലുള്ള സാഹചര്യങ്ങള്‍ മുതലെടുത്ത് അതിക്രമം പ്രവര്‍ത്തിക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി""- എന്ന്. പട്ടാമ്പിയില്‍ കുഴമ്പുതേച്ചുകിടന്ന എംഡിക്ക് ഹര്‍ത്താല്‍ ദിവസം വിശ്രമമില്ലായിരുന്നു. എല്ലാ മാതൃഭൂമി ഓഫീസുകളിലേക്കും വിളിച്ച് അവിടെ എന്തെങ്കിലും നടന്നോ, നടക്കുന്ന ഉടനെ ചാനലില്‍ വാര്‍ത്ത കൊടുക്കണം, പ്രതിഷേധിക്കണം എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ഇനിയിപ്പോള്‍, തൊടുപുഴയില്‍ പിടിയിലായ രണ്ട് കോണ്‍ഗ്രസുകാരും ഒരു ബിജെപിക്കാരനും ഉറപ്പിച്ച പണം കിട്ടാതെ മാതൃഭൂമി ഓഫീസിനുമുന്നില്‍ സമരം തുടങ്ങിയാല്‍ അറിയാം ബാക്കി കഥ. ആകെ മൊത്തം ദിവ്യാത്ഭുതങ്ങള്‍തന്നെ.

Sunday, July 22, 2012

കാകദന്ത ഗവേഷണം

കാക്കയുടെ വായില്‍ പല്ലുതപ്പുന്നതുപോലെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നന്മ കണ്ടെത്താനുള്ള ശ്രമം. ഇല്ലാത്ത വസ്തുവോ അസംഭവ്യമായ കാര്യമോ അന്വേഷിച്ചവരൊന്നും വിജയം കണ്ടിട്ടില്ല. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കേണ്ട സമയവും സമാഗതമായി. ഉമ്മന്‍ചാണ്ടി പഴയ കെഎസ്യു പയ്യനല്ല; എ ഗ്രൂപ്പ് നേതാവല്ല; കരുണാകരനെ പാരവയ്ക്കുന്ന ശകുനിവേഷക്കാരനുമല്ല- രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവാണ്. ആന്റണിയെ വിമാനം കയറ്റി കസേരപിടിച്ച സൃഗാല തന്ത്രജ്ഞനാണ്. എല്ലാമായിട്ടും കാര്യമൊന്നുമില്ല എന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രിയാണോ എന്ന് എല്ലാ ദിവസവും എണീറ്റ് നുള്ളിനോക്കിയാലേ ബോധ്യംവരുന്നുള്ളൂ. പൊലീസും സല്യൂട്ടും കൊടിവച്ച കാറുമൊക്കെയുണ്ടെങ്കിലും ഒരുറപ്പില്ലായ്മ. താന്‍തന്നെയാണോ മുഖ്യമന്ത്രി എന്ന് കണ്ണാടിയില്‍ നോക്കി രാവിലെയും വൈകിട്ടും ചോദിക്കും- ഇടയ്ക്ക് ഞാനാണ് മുഖ്യമന്ത്രി എന്നു പറയുകയും ചെയ്യും.

ഓരോസ്ഥാനത്തിന്റെയും മഹത്വം അതില്‍ ആരാണ് ഇരിക്കുന്നത് എന്നുനോക്കിയാണ്. കേരളത്തിലെ ഒരു ചീഫ് വിപ്പ് സ്ഥാനം പട്ടി നക്കിയ കലംപോലെയായത് എല്ലാവരും കാണുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന് ഭരത് അവാര്‍ഡ് കിട്ടിയാല്‍ തിലകന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? പണ്ഡിറ്റിനുശേഷം ജഗതി ശ്രീകുമാറിന് അതേ അവാര്‍ഡ് കിട്ടിയാലത്തെ അവസ്ഥ എന്താകും? അടുത്തവട്ടം ആര്‍ക്കും വേണ്ടാത്ത ഒന്നാകും ചീഫ് വിപ്പ് പദവി എന്ന് ഏതാണ്ട് ഉറപ്പായി. കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിനും അതേ അവസ്ഥ വരുമോ എന്നതാണ് പ്രശ്നം. ഉമ്മന്‍ചാണ്ടിയുടെ പോക്കുകണ്ടാല്‍ മറിച്ച് വിശ്വസിക്കാന്‍ തരമില്ല. ചീഫ് വിപ്പാണോ ചീഫ് മിനിസ്റ്ററാണോ വലുതെന്ന് തൂക്കിനോക്കി തിട്ടപ്പെടുത്തണം.

കുട്ടനും മുട്ടനും തമ്മിലടിക്കുന്നത് കണ്ട് രസിച്ച ചെന്നായയുടെ പരിപാടിയാണ് ഉമ്മന്‍ചാണ്ടി കാണിച്ചതെന്ന് പിള്ളയ്ക്ക് തോന്നുന്നുണ്ട്. കാക്കയ്ക്കുമാത്രമല്ല, പിള്ളയ്ക്കും തന്‍പിള്ള പൊന്‍പിള്ളതന്നെയാണ്. ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ മാര്‍ക്സിസ്റ്റേ എന്ന് മുദ്രാവാക്യം വിളിച്ചയാളാണ് ഇന്ന് ആഭ്യന്തരമന്ത്രി. അതുപോലെ, ഞങ്ങടെ മന്ത്രിയും ചീഫ്വിപ്പും തമ്മില്‍തല്ലിയാല്‍ മറ്റാര്‍ക്കും ചേതമില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ സിദ്ധാന്തം. തമ്മില്‍തല്ലിക്കുന്നത് രസമുള്ള പരിപാടിതന്നെ. വാടാ പോടാ വിളിമാത്രമല്ല, ഒരാഴ്ചയ്ക്കകം നിന്നെ ഞാന്‍ ഇരുത്തിത്തരാമെടാ എന്ന വെല്ലുവിളിയാണ് ചീഫ് വിപ്പില്‍നിന്ന് മുഴങ്ങിയത്. അല്‍പ്പം മാനാഭിമാനമുള്ളവരാണെങ്കില്‍, അതുകേട്ട് നേരെ കാടുകയറും. രണ്ടുകൂട്ടരും ഒരാഴ്ചയ്ക്കകം പരസ്പരം ഇരുത്താന്‍ ശ്രമിച്ചാല്‍, ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് പോരാതെ വരും. ഒരു മുഖ്യമന്ത്രിക്കും ഇങ്ങനെയൊരനുഭവം വന്നിട്ടുണ്ടാകില്ല.

മുന്നില്‍ നിന്ന് മന്ത്രിയും വിപ്പും സ്റ്റണ്ട് നടത്തുമ്പോള്‍ മിണ്ടാതിരിക്കുന്നയാള്‍തന്നെ സംസ്ഥാനത്തിന്റെ ഭരണം നയിക്കാന്‍ യോഗ്യന്‍. കുറ്റം നോക്കിപ്പറവാന്‍ കുറ്റികണക്കെ നില്‍ക്കുന്ന സുധീരന്മാര്‍ക്കും അതാണ് വേണ്ടത്. ഉമ്മന്‍ചാണ്ടി സര്‍വഗുണമൂര്‍ത്തിയായാല്‍ സുധീരന്‍ കാശിക്കുപോകേണ്ടിവരും. പല്ലിനിടയില്‍ കുത്തി മറ്റുള്ളവരെ മണപ്പിക്കുന്നതാണ് ആദര്‍ശധീരത. കോണ്‍ഗ്രസ് നല്ലത്, ഭരണം നല്ലത് എന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞിട്ട് കാര്യമില്ല. ഭരണത്തില്‍ അഴിമതി, സര്‍വത്ര കുഴപ്പം എന്നുതന്നെ പറയണം. ഘടകകക്ഷികള്‍ക്കിട്ട് കുത്തിക്കൊണ്ടേയിരിക്കണം. രാഷ്ട്രീയം എന്നാല്‍ വയറ്റിപ്പിഴപ്പുമാത്രമല്ല, വാര്‍ത്തയില്‍ കയറല്‍കൂടിയാണ്. വാര്‍ത്താതാരമാകാന്‍ ഉടുതുണി ഉരിയുന്നവരുടെ കാലമാണ്. പറയുന്നത് അഴിമതിവിരോധവും ആദര്‍ശവുമായാല്‍ ഒരുമാതിരിപ്പെട്ടവരൊന്നും എതിര്‍ക്കാന്‍ നില്‍ക്കില്ല. "ഊണില്‍ക്കാണുവതില്ല തെല്ലു രുചി മേ; പൊയ്പോയുറക്കം, പ്രിയേ! ക്ഷീണിച്ചു ശരീരമിങ്ങനുദിനം; വര്‍ധിപ്പൂ വൈക്ലബ്യവും; കാണിക്കും കുറയുന്നതില്ല ഹൃദയേ കാഠിന്യമെന്നാകില്‍, നിന്‍ കോണിക്കല്‍ ശവമൊന്നു കാണുമൊരുനാള്‍; ഞാന്‍ തന്നെയാമാശ്ശവം" എന്നാണ് ഭര്‍തൃസ്ഥാനാര്‍ഥിയായ വെണ്‍മണിപ്രസ്ഥാനക്കാരന്‍ അയച്ച വിവാഹാഭ്യര്‍ഥനയിലുള്ളതെന്ന് സഞ്ജയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരഭ്യര്‍ഥന ഹൈക്കമാന്‍ഡിലേക്കയച്ച് കാത്തിരിക്കുന്നത് ആദര്‍ശാത്മകമായ (സു)ധീരത്വംതന്നെ.

ലോക്സഭയിലേക്ക് ഇനി മത്സരത്തിനില്ല എന്നു പറഞ്ഞുപോയി. രാജ്യസഭാ സീറ്റ് കാക്ക കൊത്തിപ്പോയി. നിയമസഭയിലേക്ക് നോട്ടമയക്കണമെങ്കില്‍ ഇനിയും വേണം നാലുകൊല്ലം. ആകെ ഒരു പ്രതീക്ഷയുള്ളത് ഹരിപ്പാടുകാരന്റെ കസേരയിലാണ്. ഒരാള്‍ക്ക് ഒരു സ്ഥാനം എന്നെല്ലാം പറയാമെന്നേയുള്ളൂ. ചെന്നിത്തലയ്ക്ക് നിയമസഭയില്‍ ഇരിക്കുകയുംവേണം, ഇന്ദിരാഭവന്‍ ഭരിക്കുകയും വേണം. ആ കട്ടിലുകണ്ടാണ് സുധീരന്റെ പനി. പനിച്ചു പനിച്ച് തീരെ ശോഷിച്ചുപോയി. പ്രസ്താവനാ അക്കാദമിയോ മറ്റോ ഉണ്ടാക്കി കേന്ദ്രത്തിലെ രണ്ടാമന്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം. അതല്ലെങ്കില്‍, അഖിലേന്ത്യാ തൊഴുത്തില്‍ക്കുത്ത് ബോര്‍ഡ് രൂപീകരിച്ചാലും മതി. അതിലേക്ക് റിക്രൂട്ട്മെന്റ് എളുപ്പമാകും. അച്ഛനും മകനുമുള്ള പാര്‍ടിയില്‍നിന്ന് രണ്ടുപേരെയും ആ ബോര്‍ഡിന്റെ ഡയറക്ടര്‍മാരാക്കാമെന്ന സൗകര്യവുമുണ്ട്.

*
കുഞ്ഞാലി വധക്കേസില്‍ പ്രതിയായ ആര്യാടന്‍ മുഹമ്മദ് പണ്ട് എണ്‍പതില്‍ ആന്റണിയോടൊപ്പം ഇടതുപക്ഷത്ത് വന്നു. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി. മുന്നണിസംവിധാനത്തില്‍ അങ്ങനെ പലതും പേറേണ്ടിവരും. ഇഷ്ടമില്ലെങ്കിലും ചില വേണ്ടാതീനങ്ങളെ ചുമക്കുകയും സഹിക്കുകയും വേണ്ടിവരും.

അന്ന് നിലമ്പൂരില്‍ മത്സരിച്ച ആര്യാടനെതിരെ ഇടതുപക്ഷത്തുനിന്നുതന്നെ കടുത്തരോഷം വന്നു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ തലകുമ്പിട്ട് ആര്യാടനിരുന്നപ്പോള്‍, നേതൃത്വം പറഞ്ഞത്, ഇത് മുന്നണിയുടെ സ്ഥാനാര്‍ഥിയാണ്, മുന്നണി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വോട്ടുചെയ്ത് വിജയിപ്പിക്കണം എന്നാണ്. ആര്യാടന്‍ ജയിക്കുകയും മന്ത്രിയാവുകയും ഏറെ താമസമില്ലാതെ സഹജസ്വഭാവം കാണിച്ച് പഴയ മാളത്തില്‍ തിരിച്ചുകയറുകയും ചെയ്തു.

കോണ്‍ഗ്രസില്‍ അത്രയേ ഉള്ളൂ കാര്യം. സ്ഥാനം നേടാന്‍ സ്വയം കുറ്റിച്ചൂലാകാനും മടിയുണ്ടാകില്ല. അല്ലെങ്കിലും മുന്നണിയുടെ സൗകര്യം നിസ്സാരമൊന്നുമല്ല. ജയിക്കുംവരെ മതി വിധേയത്വവും കൂറും. ജയിച്ചാല്‍പ്പിന്നെ ഞാന്‍ വലിയ സംഭവംതന്നെ എന്നു പറഞ്ഞ് നടക്കാം. ഈരാറ്റുപേട്ടമുതല്‍ ഈരാറ്റുപേട്ടവരെ അനുയായി വൃന്ദമുള്ള പി സി ജോര്‍ജ് കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയാകുന്നതിന്റെ രസതന്ത്രം അതാണ്. യുഡിഎഫില്‍ ഒരു എംഎല്‍എയ്ക്ക് ഒന്നൊന്നര എംഎല്‍എയുടെ വിലയാണ്. ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ തമ്മിലടിച്ചാലും മുടിയില്‍ പിടിച്ച് വലിച്ചാലും മുണ്ട് വലിച്ചുപറിച്ചാലും കുഴപ്പമില്ല. നടപടിയൊന്നും വരില്ല.

*
ആന്റണി രണ്ടാമനായതില്‍ പവാറിന് തര്‍ക്കമെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ വാര്‍ത്ത. അപ്പോള്‍ ആരാണ് ഒന്നാമന്‍? അത് മന്‍മോഹന്‍സിങ്ങാണെന്ന് ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. പ്രധാനമന്ത്രിസ്ഥാനം ഒന്നാമത്തേതാണോ എന്ന ദാര്‍ശനിക ചര്‍ച്ച ആരും ഉയര്‍ത്തിയതായും കണ്ടില്ല.

പണ്ട് രാഷ്ട്രപതിഭവനിലിരുന്ന് സെയില്‍സിങ് പറഞ്ഞത് ഒരു കുറ്റിച്ചൂലിന്റെ കാര്യമാണ്. ഇന്ദിരാഗാന്ധി കുറ്റിച്ചൂലെടുത്ത് തൂത്തുവാരാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്ന്. പാരമ്പര്യം വിട്ടുകളിക്കുന്ന പാര്‍ടിയല്ല കോണ്‍ഗ്രസ്. അതുകൊണ്ട് കുറ്റിച്ചൂലെടുപ്പുകാരെ നമ്പരിട്ട് തിരിക്കാമെന്നല്ലാതെ ഒന്നിലും രണ്ടിലും വലിയ കാര്യമൊന്നുമില്ല. വലിയതോതില്‍ കാര്യവിവരമുള്ള ശരത് പവാറിന് ഇന്നുവരെ ഇതൊന്നും മനസ്സിലായിട്ടില്ലേ എന്നാണ് ശതമന്യുവിന്റെ സംശയം.

*
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ പങ്കാളിത്തം അന്വേഷിച്ച് നടന്ന പൊലീസുകാര്‍ക്ക് കാക്കയുടെ വായില്‍ പല്ല് തിരഞ്ഞ അനുഭവമായി. ചെക്യാട്ടെ കല്യാണവീട്, നാദാപുരം കത്തി, വടകരയിലെ അരിമുറുക്ക്, കോഴിക്കോട്ടെ ഹല്‍വ- എന്തൊക്കെയായിരുന്നു വീരവാദങ്ങള്‍. മെനഞ്ഞ കഥകള്‍മാത്രം ബാക്കിയായി.

ചന്ദ്രശേഖരന്‍വധം യുഡിഎഫിന് വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നാണ് മുല്ലപ്പള്ളിയുടെ പരിഭവം. അതിന്റെ അര്‍ഥം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. യുഡിഎഫിന് ഉപയോഗിക്കാന്‍വേണ്ടിയുള്ളതായിരുന്നുവോ ആ വധം എന്ന് തെളിച്ചുപറയേണ്ടത് മുല്ലപ്പള്ളിതന്നെയാണ്. എങ്ങനെയാണ് ഉദ്ദിഷ്ട ഉപയോഗമെന്നും ആരാണ് അതിന്റെ തിരക്കഥാരചനയെന്നും അറിയാന്‍ കൊതിയാകുന്നു. നേരിട്ടുപറയാന്‍ വയ്യെങ്കില്‍ തൊട്ടുകാണിച്ചാലും മതി. അല്ലെങ്കില്‍ ക്വട്ടേഷന്‍ സുധാകരന് കൊടുക്കണം.

Sunday, July 15, 2012

അണ്ണാക്കില്‍ കുടുങ്ങിയ എല്ല്

വടകരയിലെ പൊലീസ് ക്യാമ്പില്‍ മീശയുള്ളതും ഇല്ലാത്തതുമായ ഏമാന്മാര്‍ അവലിടിക്കുമ്പോലെ ഇടിച്ചുണ്ടാക്കുന്നതെന്തോ അതാണ് വാര്‍ത്ത. അത് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുഴച്ചുരുട്ടി വായനക്കാരന്റെ വായില്‍ തിരുകിക്കൊടുക്കുന്നതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമസ്വാതന്ത്ര്യം എന്നത് ചക്കയാണോ മാങ്ങയാണോ എന്നെല്ലാം ഗവേഷണം നടത്തി ചിലര്‍ നടപ്പുണ്ട്. അവര്‍ക്കൊന്നും തിരയെണ്ണുന്നതിന്റെ സുഖം മനസ്സിലായിട്ടുണ്ടാകില്ല.  മുത്തൂറ്റ് പോള്‍ വധക്കേസില്‍ പൊലീസ് പോകുന്ന വഴിയില്‍ കുറുകെ ചാടലായിരുന്നു മാധ്യമസ്വാതന്ത്യ്രം. പുത്തന്‍പാലം രാജേഷ്, ഓംപ്രകാശ് തുടങ്ങിയ മഹാരഥന്മാരുടെ ചരിത്രവും വര്‍ത്തമാനവും പറിച്ചെടുത്ത് ഉപ്പും മുളകും ചേര്‍ത്തു ചുട്ട് വായനക്കാര്‍ക്ക് കട്ടന്‍കാപ്പിയോടൊപ്പം കൊടുക്കുന്നതായിരുന്നു അന്തകാലത്തെ മാധ്യമമഹത്വം. ചന്ദ്രശേഖരന്‍ വധക്കേസ് വന്നപ്പോള്‍ രീതിയില്‍ ചെറിയ മാറ്റം വരുത്തിയെന്നേയുള്ളൂ. അന്നത്തെ പൊലീസ് കള്ളപ്പോലീസെങ്കില്‍ ഇന്നത് അരുമയാന പൊലീസായി. അന്ന് തൊട്ടത് കുറ്റമെങ്കില്‍ ഇന്ന് തൊഴിച്ചാലും പ്രണയം.

പൊലീസിനുവേണ്ടി തുടിക്കുകയാണ് മാധ്യമ മാനസങ്ങള്‍. തലസ്ഥാന നഗരത്തില്‍ ആ തുടിപ്പ് ഹൌസിങ് ബോര്‍ഡിനുവേണ്ടിയാണത്രേ. 54 മാധ്യമസിംഹങ്ങള്‍ അനന്തപുരിയുടെ ഹൃദയഭാഗത്ത് ഹൌസിങ് ബോര്‍ഡ് വക ഫ്ളാറ്റുവാങ്ങി. കൊടുത്തത് നിസ്സാര അഡ്വാന്‍സ്. ചിലര്‍ നേരെ കയറി താമസം തുടങ്ങി. മറ്റു ചിലര്‍ വാടകയ്ക്ക് കൊടുത്തു. വലിയ പത്രത്തിന് കൂടുതല്‍ വേണമെന്നുള്ളതുകൊണ്ട് അച്ചായന്റെ ആള്‍ക്കാരാണ് ഇടപാടുകാരില്‍ മുമ്പര്‍. 11 പേര്‍ മനോരമക്കാര്‍. അതില്‍ പത്താളും ഫ്ളാറ്റ് വാടകയ്ക്ക് കൊടുക്കുന്നു. ആ കിട്ടുന്ന വാടകയുടെ പകുതി അടച്ചാല്‍ മതി, ഹൌസിങ് ബോര്‍ഡിന്റെ കടം തീരും. വെറുതെ ഒരു ഫ്ളാറ്റ്, അതിന്റെ വാടക സ്വന്തം വരുമാനം എന്നതാണ് അത്യന്താധുനിക മാധ്യമസ്വാതന്ത്യ്രം. കേരള സംസ്ഥാന ഹൌസിങ് ബോര്‍ഡ് ആരുടെ പൈതൃക സ്വത്താണെന്ന അന്വേഷണത്തിനും വേണം ഒരു പ്രത്യേക സംഘം.

ഹൌസിങ് ബോര്‍ഡിനെ പറ്റിച്ച് വീടും പണവും ഉണ്ടാക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രം അച്ചടിച്ചുവച്ച പേരുകളില്‍ പല പുപ്പുലികളെയുമാണ് കാണുന്നത്. ആകെമൊത്തം തട്ടിപ്പുതുക 20 കോടി വരുമത്രേ. അതൊക്കെ പണ്ടത്തെ കണക്കാണ്, ഇന്നത്തെ വില 50 കോടി കവിയുമെന്നാണ് അസൂയാലുക്കളുടെ പക്ഷം. അത് ഒട്ടാകെ എഴുതിത്തള്ളണമെന്നത്രേ പുതിയ മാധ്യമ സമ്മര്‍ദം. വേണ്ടതാണ്. ഇങ്ങനെയൊക്കെ അധ്വാനിക്കുന്നവര്‍ക്ക് എന്തെങ്കിലുമൊരു പ്രതിഫലം നല്‍കേണ്ടതുതന്നെയാണ്. അക്കാര്യത്തിലെങ്കിലും യുഡിഎഫില്‍ അഭിപ്രായ സമന്വയം ഉണ്ടാകണം. എല്ലാവരെയും വലിയ വലിയ സ്ഥാനത്ത് ഇരുത്താനോ പറ്റില്ല- ഒരു വീടെങ്കിലും വെറുതെ കൊടുത്താല്‍ അത്രയും ആശ്വാസമാകും.

പൊലീസുകാരനില്‍ നിന്ന് വാര്‍ത്ത എനിക്ക് ചോര്‍ത്താം, ഞാന്‍ ചോര്‍ത്തിയത് നീ മിണ്ടാന്‍ പാടില്ലെന്ന സിദ്ധാന്തം ജനിപ്പിച്ചവര്‍ക്ക് ഫ്ളാറ്റ് മാത്രമല്ല മാധ്യമസൈദ്ധാന്തികപ്പട്ടവും പട്ടും വളയും കൊടുക്കണം. വിളിച്ച നമ്പരുകള്‍ കണ്ടെത്തിയാല്‍ അത് അപരാധച്ചോര്‍ത്തല്‍. ആ നമ്പരുകള്‍ പരസ്പരം അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം പ്രസിദ്ധീകരിച്ചാല്‍ മാധ്യമമഹത്വം. അങ്ങനെയങ്ങനെ ന്യായങ്ങള്‍ വിരചിച്ച് ദേശാഭിമാനിയെ കഴുവിലേറ്റാനാണ് അതിവേഗം ബഹുദൂരസഞ്ചാരം. ദേശാഭിമാനിക്കാര്‍ പേടിച്ച് വിറച്ചുപോയി എന്ന വാര്‍ത്ത ഉടനെ വായിക്കാം. അതെഴുതുന്ന ലേഖകന് മൂന്നു മുറി ഫ്ളാറ്റ് തന്നെ സമ്മാനം.

*
പട്ടികള്‍ എല്ല് വായില്‍ സൂക്ഷിക്കാറില്ല. ചവച്ചരച്ച് തിന്നാന്‍ നോക്കും. അത് കഴിയാഞ്ഞാല്‍ തുപ്പിക്കളയും. ചില പട്ടികള്‍ക്ക് അപ്പാടെ വിഴുങ്ങാനാണ് താല്‍പ്പര്യം. അങ്ങനെ ചെയ്താല്‍ അണ്ണാക്കില്‍ കുരുങ്ങും. പിന്നെ മോങ്ങിക്കരയുകയേ നിവൃത്തിയുള്ളൂ. അങ്ങനെ ചില കരച്ചിലുകളാണ് കേരളത്തില്‍ തലങ്ങും വിലങ്ങും മുഴങ്ങുന്നത്. പട്ടികള്‍ ആത്മകഥ എഴുതുന്ന പതിവ് കേട്ടിട്ടില്ല. സമീപനാളില്‍ അതിന് സാക്ഷിയാകാനും ശതമന്യുവിന് ഭാഗ്യം ലഭിച്ചു. 'ഞാന്‍ വായില്‍ എല്ലുസൂക്ഷിക്കുന്നില്ല' എന്നും 'വായില്‍ എല്ലു സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാവില്ല' എന്നുമുള്ള എഴുത്തുകള്‍ സാഹിത്യമാണോ മാധ്യമപ്രവര്‍ത്തനമാണോ എന്ന് തിരിച്ചറിയാനാകുന്നില്ല എന്ന പ്രശ്നമേയുള്ളൂ. ഒ

രാളെ 'പട്ടീ' എന്ന് വിളിക്കുന്നത് ആക്ഷേപമായിട്ടാണ് പുണ്യപുരാണകാലം മുതല്‍ കണക്കാക്കുന്നത്. അതിനൊരു പൊളിച്ചെഴുത്ത് വേണ്ടതുതന്നെ. പട്ടി എത്ര അന്തസ്സുള്ള മൃഗമാണ്. യജമാനനെ കാണുമ്പോള്‍ വാലാട്ടും. ബോംബും തോക്കും മണത്തുപിടിക്കും. കള്ളന്‍ വന്നാല്‍ കുരയ്ക്കും. കുരച്ചുകൊണ്ടേയിരിക്കുന്ന പട്ടി കടിക്കില്ലെന്നൊരു കുഴപ്പമുണ്ട്. അത് ഒഴിവാക്കിയാല്‍ പട്ടി എന്തുകൊണ്ടും മാന്യനും സത്യസന്ധനും സേവനസന്നദ്ധനും ബുദ്ധിമാനുമായ ജന്തുവാണ്. അതുകൊണ്ട്, അപരനെ പട്ടിയോടുപമിച്ച് ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയായി, 'ഞാന്‍ ഒരു പട്ടിയാണ്' എന്ന് ലേഖനം എഴുതാനും അത് വലിയൊരു പത്രത്തില്‍ തന്നെ അച്ചടിക്കാനുമുള്ള ആര്‍ജവത്തിന് സലാം പറയണം. 'ഞാന്‍ ആര്‍എംപിക്കാരനല്ല' എന്ന കൂട്ടിച്ചേര്‍ക്കല്‍ കൂടിയാകുമ്പോള്‍ എത്ര ഉദാത്തവും ധീരവുമായ ഒരു സാഹിത്യസൃഷ്ടിയാണ് കണ്‍മുന്നില്‍ വന്ന് കുരയ്ക്കുന്നതെന്ന് മലയാളിക്ക് മനസ്സിലായില്ലെങ്കില്‍ പിന്നെ രക്ഷയില്ല. ആസ്വാദനത്തിനും വേണം മിനിമം ക്വാളിഫിക്കേഷന്‍.

യുഡിഎഫ് ഭരണം മാതൃകാ ഭരണമാണെന്ന് ഇയ്യിടെ മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി. ആ മാതൃകാ ഭരണത്തില്‍ ജോര്‍ജാണ് മാതൃകാപുരുഷന്‍. ജോര്‍ജിന്റെ സാഹിത്യം യുഡിഎഫിന്റെ ഔദ്യോഗിക സാഹിത്യമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍തക്ക നിലവാരമുള്ളതാണ്. കാറും ബംഗ്ളാവുമേയുള്ളൂ അധികാരമില്ല എന്നാണ് ചീഫ്വിപ്പ് പദവിയെ കുറിച്ച് ഗണേശ്കുമാറിന്റെ അഭിപ്രായം. അത് മുഖ്യമന്ത്രിയുടെ വിചാരമല്ല. ജോര്‍ജിനെപ്പോലൊരു മനുഷ്യനില്ല എങ്കില്‍ യുഡിഎഫിന്റെ ഗതി ഉപ്പുവച്ച കലംപോലെയാകും. നാടകത്തില്‍ സൂത്രധാരനും സര്‍ക്കസില്‍ കോമാളിയും മഹാഭാരതത്തില്‍ നാരദനും എന്നെല്ലാം പറയുമ്പോള്‍ ആരും നിസ്സാരമായി കാണരുത്. ചില കാര്യങ്ങള്‍ക്ക് അത്തരക്കാര്‍ തന്നെ വേണം. ശകുനിയില്ലാത എന്ത് ഭാരതയുദ്ധം? റസ്പുട്ടിനില്ലാതെ എന്ത് റഷ്യന്‍ചരിത്രം?

ഷേക്സ്പിയറുടെ നാടകത്തില്‍ ജൂലിയസ് സീസറിന്റെ അവസാനമായി കുത്തുന്നത് ബ്രൂട്ടസാണ്. ആ ബ്രൂട്ടസിനേക്കാള്‍ നീചനും അപകടകാരിയുമായ ഗൂഢാലോചകന്‍ അയാളുടെ മച്ചമ്പിയായ കാഷ്യസാണ്. സീസറിനെ മരണശേഷം മാര്‍ക്ക് ആന്റണി ഭരണാധികാരിയായപ്പോള്‍ ആ മാര്‍ക്ക് ആന്റണിയെയും കൊല്ലാനായിരുന്നു കാഷ്യസിന്റെ പദ്ധതി. അതില്‍നിന്ന് പിന്തിരിപ്പിച്ചത് ബ്രൂട്ടസാണ്. കാഷ്യസിന്റെ മുഖമുള്ള ഒരാളെ കുറേക്കാലമായി ഈരാറ്റുപേട്ട മേഖലയില്‍ കണ്ടുവരുന്നുണ്ടെന്നും ഏതാനും ചാനലുകളില്‍ അയാളുടെ രൂപം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെന്നും ചില നരവംശശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. അത്തരമൊരു രൂപമാണ്, ഗണേശിന്റെ രഹസ്യങ്ങള്‍ വിളിച്ചുപറയുമെന്ന് കഴിഞ്ഞദിവസം വിളിച്ചുപറഞ്ഞത്.

'കൊണ്ടുനടന്നതും നീയേ ചാപ്പാ' എന്ന് പറയാറുണ്ട്. റീമേക്കിങ്ങുകളുടെ ഇക്കാലത്ത് ആ കഥയും മറ്റൊരു രൂപത്തില്‍ പുനര്‍നിര്‍മിക്കപ്പെടുന്നുണ്ട്. അടിമുടി വിഷം കയറാത്ത ഒരു ചാനലാണ് പി സി ജോര്‍ജ് എന്ന മാന്യമഹാ നേതാവിനെ ഏറെക്കാലം പൊക്കി നടന്നത്.  ആ ചാനലിന് ജോര്‍ജിന്റെ സമ്മാനമായി കിട്ടിയത് പൈതൃകത്തെ കുറിച്ചുള്ള ഗവേഷണഫലമാണ്. പണ്ട് വാര്‍ത്തകളുടെ പിതൃശൂന്യതയെ കുറിച്ച് എസ്എഫ്ഐ നേതാവ് പറഞ്ഞപ്പോള്‍ വാളും ബോംബും എടുത്ത ക്വട്ടേഷന്‍ സംഘമാണ് പിന്നാലെ പോയത്. നശിപ്പിച്ചുകളയുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇപ്പോള്‍ പി സി ജോര്‍ജ് നേര്‍ക്കുനേര്‍ തന്തയ്ക്കുവിളിക്കുമ്പോള്‍ അത് തങ്കപ്പെട്ട തന്തയ്ക്കുവിളി. ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ ഇലക്ട്രിസിറ്റി ഓഫീസില്‍ കയറിച്ചെന്ന് വിളിച്ച ചില വിളികള്‍ ഇന്റര്‍നെറ്റില്‍ കറങ്ങിനടക്കുന്നുണ്ട്. അച്ചടിക്കാന്‍ കൊള്ളില്ല. കാഷ്യസായാലും പി സി ജോര്‍ജായാലും ചെയ്യുന്നത് ഒരേ കാര്യം തന്നെ.

*
സി ആര്‍ നീലകണ്ഠന് പരിസ്ഥിതി രത്ന അവാര്‍ഡ്. സമ്മാനിക്കുന്നത് മന്ത്രി ഇബ്രാഹിംകുഞ്ഞ്. പി സി ജോര്‍ജിന് സദ്ഭാവന അവാര്‍ഡ് ആട് ആന്റണി സമ്മാനിക്കുന്ന ദിവസവും വിദൂരമല്ല. എല്ല് അണ്ണാക്കില്‍ കുരുങ്ങിയ പട്ടികള്‍ക്കായി പ്രത്യേക മോങ്ങല്‍ മത്സരം അടുത്ത ലോക മാധ്യമദിനത്തില്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കേട്ടു.

Sunday, July 8, 2012

ആടിനറിയുമോ അങ്ങാടിവാണിഭം

കുറ്റം പറഞ്ഞു ചിരിക്കുന്നവരോട് ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും എന്ന് നമ്പ്യാര്‍തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാവപ്പെട്ട ലീഗിനെ കുറ്റം പറയുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നതില്‍ അമ്പരക്കേണ്ടതില്ല. ഒരു ദുര്‍ബലനിമിഷം മനുഷ്യന്റെയെന്നല്ല, ഒരു പാര്‍ടിയുടെ തന്നെ വിധി നിര്‍ണയിക്കുന്നതെങ്ങനെ എന്ന് തെളിയിച്ചത് മുനീര്‍ സാഹിബാണ്. നല്ല തങ്കപ്പെട്ട മനുഷ്യന്‍. സുന്ദര കളേബരന്‍. ആകെയുള്ള ദോഷം പഞ്ചാരയുടെ അസുഖം മാത്രം. ജന്മനാ ഡോക്ടറായതുകൊണ്ട് അതിന്റെ ചികിത്സ മുറയ്ക്ക് നടക്കുന്നുണ്ട്. പനിയും ജലദോഷവും എന്നപോലെ ഇടയ്ക്ക് സാഹിത്യ- ഫാസിസ്റ്റ് വിരോധ അസുഖം വരാറുണ്ട്. രണ്ടുമൂന്നുദിവസം പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ അതങ്ങ് മാറും. അഴിമതി തൊട്ടുതീണ്ടിയിട്ടില്ല- വാരിപ്പിടിച്ചിട്ടേയുള്ളൂ. അതിലും കര്‍ക്കശക്കാരനാണ്. ശതമാനക്കണക്കില്‍ വിട്ടുവീഴ്ചയില്ല. കുറഞ്ഞുപോകാന്‍ പാടില്ല- എത്രകൂടിയാലും വിരോധമില്ല. ചാനലിന്റെ പെട്ടിയില്‍ വീണിരിക്കണമെന്നാണ് നിബന്ധന. വിജിലന്‍സ് കേസുകള്‍ പുല്ലാണ്. അല്ലെങ്കിലും നാലു പത്രക്കാരെ ചേട്ടാന്നും അനിയാന്നും വിളിച്ചുചിരിച്ചാല്‍ തീരാത്ത കേസ് ഏതുണ്ട്?

എനിക്കില്ലേലെന്താ, എനിക്കില്ലേലെന്താ എന്റെ വാപ്പച്ചി നേതാവല്ലേ എന്ന പാട്ട് കോഴിക്കോട്ടാണ് കോയാ ജനിച്ചത് എന്ന ദൈവകണത്തിന്റെ പരമരഹസ്യം കണ്ടുപിടിച്ചിട്ടുണ്ട്. പൈതൃകമാണ് സ്വത്ത്. ഏതോ അലിയാര്‍ ഒരു ദുര്‍ബലനിമിഷത്തില്‍ അധ്യാപികമാരോട് പച്ച ബ്ലൗസിടാന്‍ പറഞ്ഞതിന്റെ കുറ്റം റബ്ബിന്റെ അടിമയായ അബ്ദുവിന്റെ തലയിലാണ് വീണത്. അവിടെ പൈതൃകം ദോഷമായി മാറുന്നു. അബ്ദുറബ്ബ് തൊട്ടതെല്ലാം കുറ്റമാണ്. കക്കാനും നിക്കാനും പഠിച്ചവരെ നാം യുഡിഎഫിലെ അഴിമതിവിരുദ്ധ പോരാട്ട നായകര്‍ എന്ന് വിളിക്കുന്നു.

എല്ലായിടത്തും ദുര്‍ബലനിമിഷമാണ് വില്ലന്‍. സ്വന്തമായുള്ള മൊഴിയും സ്വന്തം കുട്ടിയുമായി വന്ന പെണ്‍കുട്ടിയെ സ്വന്തം ചാനലില്‍ സ്വീകരിച്ചിരുത്തി സ്വന്തം നേതാവിനെതിരെ സാക്ഷിപറയിക്കാന്‍ തോന്നിയതും ഒരു ദുര്‍ബലനിമിഷത്തിലാണ്. അന്ന് പൊട്ടിയത് ലഡുവല്ല; അസ്സല്‍ പൈപ്പ് ബോംബാണ്. "പാലും ജലവും കലര്‍ത്തി വച്ചീടിനാല്‍ പാലേ കുടിപ്പൂ അരയന്നജാതികള്‍; ദുഷ്ടെന്നിയേ മറ്റതൊന്നും ഗ്രഹിക്കില്ല പൊട്ടക്കുളത്തില്‍ കളിച്ചീടുമട്ടകള്‍" എന്നാണ് പ്രമാണം. ഇര ചാനല്‍ വിളക്കിന്റെ പ്രഭയില്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ പാലും ജലവും സമൃദ്ധമായൊഴുകി. അത്തരമൊരു വെളിപ്പെടുത്തല്‍ അതിനു മുമ്പുണ്ടായിട്ടില്ല. ഇരയുടെ മൊഴിയാണ് മൊഴി. അതില്‍ കേസില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഞെക്കിപ്പഴുപ്പിച്ചെടുത്ത് കോടതിക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ കരയുന്നത്.

ഉമ്മന്‍ചാണ്ടിക്ക് കുടവയറും ചെവിയിലും പുറത്തും രോമവും കൊമ്പന്‍മീശയും വെടിക്കലയും വേണ്ടപോലെ ഇല്ല എന്നേയുള്ളൂ. അസ്സല്‍ പട്ടേലരുടെ ഭാവമുണ്ട്. തൊമ്മിമാരാണെങ്കില്‍ ഞാന്‍മുന്നേ ഞാന്‍മുന്നേ എന്ന മട്ടിലാണ്. തൊമ്മിത്തമാണ് ഇസങ്ങളില്‍ മുഖ്യം. അതില്ലാത്തവര്‍ മുരളിയെപ്പോലെ മാനസ മൈനേ പാടി കടപ്പുറത്ത് അലഞ്ഞുനടക്കും. വല്യതൊമ്മി വല്യമന്ത്രിയാകും. അതിലും വലിയ തൊമ്മിക്ക് എഡിജിപി പട്ടവും കാണുന്നിടത്തൊക്കെ കൈയിടാനുള്ള അധികാരവും കിട്ടും.

അങ്ങനെയൊരു ഐപിഎസ് തൊമ്മിത്തമാണ് മണ്‍സൂണിനുപകരം വടകരയില്‍ തിമിര്‍ത്തുപെയ്യുന്നത്. മേല്‍മുണ്ട് അരയില്‍ ചുറ്റി എസ് കത്തിപോലെ വളഞ്ഞുനില്‍ക്കാന്‍ പറ്റാത്ത പൊലീസിനെ വിമാനം കയറ്റി അമേരിക്കാവിലേക്ക് വിടും. കുനിയാന്‍ പറഞ്ഞാല്‍ കുമ്പിട്ടുവീഴുന്ന കോമാളിവേഷത്തിന് സര്‍വാധികാരം കൊടുക്കും. സാക്ഷി പറയാന്‍ കോടതിയില്‍ ചെല്ലുന്നവന്‍ പിന്നെ ജീവനോടെ തിരിച്ചുവരില്ലെന്ന് പ്രസംഗിച്ച എംഎല്‍എ ചിരിച്ചുകളിച്ച്, പൊലീസുകാരനെ മച്ചമ്പീ എന്ന് വിളിക്കും. അതില്‍ കേസുമില്ല; പുക്കാറുമില്ല. കണ്ണൂരിലെ കൊലപാതകത്തിന്റെ മൊത്തക്കച്ചവടം സുധാകരനാണെന്ന് വെളിപ്പെടുത്തിയ പ്രശാന്തനെ ശാന്തമായി വിരട്ടിനിര്‍ത്താനും തൊമ്മിപ്പൊലീസ് വേണം. അടുക്കളപ്പണിയും കുശുകുശുപ്പും കഴിഞ്ഞ് തുണിയലക്കാനും മുറ്റമടിക്കാനും ഇപ്പോള്‍ ഐഎഎസ് വേണമെന്നായിരിക്കുന്നു. രഹസ്യാന്വേഷണത്തിന്റെ പരിധിയില്‍ ഇനി എന്തെല്ലാം വരുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ വെളിപ്പെടുത്തേണ്ടിവരും.

സകലകലാവല്ലഭന്‍ വടകരക്കേസ് അന്വേഷിച്ചന്വേഷിച്ച് കേസുതന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ദിനംപ്രതി നറുക്കെടുപ്പാണത്രേ. ഓരോ ദിവസവും ആലോചിച്ച് ഒരു നറുക്കെടുക്കും. ഇന്ന് ഒരു ലോക്കല്‍ കമ്മിറ്റി അംഗം. നാളെ ഏരിയ കമ്മിറ്റി അംഗത്തിന് നറുക്കുവീഴാന്‍ സാധ്യത. എല്ലാ ദിവസവും വാര്‍ത്ത വേണം. അങ്ങനെ രണ്ടുമാസം തികച്ചു. എത്ര ദിവസം കഴിയുന്നുവോ അതിനേക്കാള്‍ കൂടുതല്‍ പ്രതികളുടെ എണ്ണം വേണമെന്ന് നിര്‍ബന്ധമാണ്. 70 എന്നാണ് ഇപ്പോള്‍ നിശ്ചയിച്ചതെന്ന് തൊമ്മിപ്പൊലീസിന്റെ വെബ്സൈറ്റില്‍ കാണുന്നു. ആ നിലയ്ക്ക് 69-ാം ദിവസം അന്വേഷണം അവസാനിക്കുമെന്ന് കരുതാം. മുല്ലപ്പള്ളിയും ആര്‍എംപിയും കനിഞ്ഞാല്‍ അത് സാധിക്കും. ഇനിയുള്ള നാളുകളില്‍ കാള്‍ മാര്‍ക്സിനെയും ഏംഗല്‍സിനെയും പ്രതിയാക്കണമെന്ന് രമയ്ക്ക് തോന്നിയാല്‍ പട്ടികയില്‍ 72 പേര്‍ വരും. കേസ് തെളിയുകയൊന്നും വേണ്ട. തല്‍ക്കാലം സിപിഐ എമ്മിനെ കുത്തിയാല്‍ മതി. കുഞ്ഞനന്തന്‍ പോയ വഴിയിലെ തെങ്ങിനെയും മാവിനെയും പശുവിനെയും ആടിനെയുമെല്ലാം പ്രതിയാക്കിക്കഴിഞ്ഞു. എവിടെനിന്നോ കുറെ വാളും കത്തിയും എടുത്ത് കൊലയ്ക്ക് ഉപയോഗിച്ച ആയുധമെന്ന് രേഖപ്പെടുത്തിക്കഴിഞ്ഞു. രക്ത സാമ്പിള്‍ കൈയിലുള്ളപ്പോള്‍ ഏതായുധത്തെയും വസ്ത്രത്തെയും എസ് കത്തിയാക്കാം. വിചാരണയില്‍ കേസ് പൊളിഞ്ഞാലും വേണ്ടില്ല, കൊല നടന്ന സ്ഥലത്തേക്ക് ചന്ദ്രശേഖരനെ എത്തിച്ച ഫോണ്‍കോള്‍ ആരുടേതെന്ന് തെളിഞ്ഞില്ലെങ്കിലും പ്രശ്നമില്ല- മാര്‍ക്സിസ്റ്റുകാരെ കൂട്ടില്‍ കയറ്റിയാല്‍ മതി.

സി എച്ച് അശോകന് ജാമ്യം കൊടുത്തപ്പോള്‍ കോടതിക്ക് ജാഗ്രത വേണമെന്നാണ് ആര്‍എംപി പറഞ്ഞുകളഞ്ഞത്. പി മോഹനനെ പിഴിഞ്ഞിട്ടും ഞെക്കിയിട്ടും ഒന്നും കിട്ടിയില്ലത്രേ. ഇനിയും ഞെക്കണം പോലും. എന്നിട്ടുവേണം കഥ പൂര്‍ത്തിയാക്കാന്‍. ഉന്നതബന്ധം തെളിയിക്കണം പോലും. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരെയും നേതാക്കളെയും ഭ്രാന്തമായ പകയോടെ പൊലീസ് വേഷക്കാര്‍ കൊത്തിവലിക്കുകയാണ്. കേസ് എവിടെ എത്തിക്കണമെന്ന് അവര്‍ തീരുമാനിക്കുന്നു. അവിടെ എത്തിക്കുന്നതിന് എന്തും ചെയ്യുമെന്ന് തെളിയിക്കുന്നു. വടകരയിലെ ഉടന്‍ വിപ്ലവപ്പാര്‍ടിയുടെ നേതാവിനെ ഇന്റലിജന്‍സ് എഡിജിപിയാക്കി അന്വേഷണച്ചുമതല കൊടുത്താല്‍പോലും ഇത്ര വലിയ നെറികേട് നാടിനു കാണേണ്ടിവരില്ല.

ബോധമാണ് പ്രശ്നം. കാക്കിയിടുന്നവന്റെ ശമ്പളം ഖദറിടുന്നവന്റെ തറവാട്ടില്‍ നിന്നാണെന്ന് ബോധിച്ചുപോയാല്‍ പിന്നെ രക്ഷയില്ല. ആര്‍എംപിക്കാരനും മുല്ലപ്പള്ളിയും പറയും- തിരുവഞ്ചൂര്‍ അനുസരിക്കും, കാക്കിയിട്ട സേവകര്‍ ആ ആജ്ഞ ശിരസാവഹിക്കും. വന്നുവന്ന്, സുധാകരനെ വെള്ളപൂശല്‍ മാത്രമല്ല, പുള്ളിക്കാരന്റെ ചിത്രമുള്ള ബോര്‍ഡുകള്‍ ചവിട്ടിപ്പൊട്ടിച്ച് നശിപ്പിക്കല്‍ കൂടി കണ്ണൂരിലെ പൊലീസിന്റെ പണിയായിരിക്കുന്നു എന്നാണ് കേള്‍വി. അവിടെ പൊലീസ് മേധാവിക്ക് സുധാകരന്റെ കോല്‍ക്കാരന്റെ പണിയാണ്. സുധാകര സില്‍ബന്ധിയായ കെഎസ്യുക്കാരന്‍ വഴിനടക്കുമ്പോള്‍ ഒരു ബോര്‍ഡ് കാണുന്നു- ഒരു കൈയില്‍ വാളും മറുകൈയിലും അരയിലും തോക്കുമായി മുണ്ട് മടക്കിക്കുത്തിനില്‍ക്കുന്ന സ്വന്തം നേതാവ് ഫ്ളക്സ് ബോര്‍ഡില്‍! തനിസ്വരൂപത്തിന്റെ ചിത്രത്തിന്, ഈ കാട്ടാളനെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന അടിക്കുറിപ്പ്. കുട്ടിനേതാവ് നേരെ കാക്കിച്ചട്ടമ്പിമാരെ വിളിക്കുന്നു. കേട്ടപാതി ജീപ്പും തോക്കുമായി കാക്കിപ്പട ബോര്‍ഡ് വേട്ടയ്ക്കിറങ്ങുന്നു. ഒരു ബോര്‍ഡ് ചവിട്ടിപ്പൊളിച്ചപ്പോള്‍ നാട്ടുകാര്‍ കൂടി. കാക്കിക്കുള്ളില്‍ പൊലീസാണോ അതോ മറ്റുവല്ലതുമാണോ എന്ന് ഉച്ചത്തില്‍ ചോദിക്കാന്‍ ആളുണ്ടായപ്പോള്‍ കൊണ്ടുവന്ന ശൗര്യം ചുരുട്ടിക്കൂട്ടി പോക്കറ്റിലിട്ട് ഏമാന്മാര്‍ വലിഞ്ഞു.

ഇനിയിപ്പോള്‍, കണ്ണൂര്‍ മാര്‍ക്കറ്റില്‍ നിന്ന് അയലവാങ്ങാനുള്ള ചുമതലയും ജില്ലാ പൊലീസ് മേധാവിയെ ഏല്‍പ്പിക്കാന്‍ സുധാകരനേതാവ് ആലോചിക്കുന്നു എന്നാണ് വാര്‍ത്ത. കേരള പൊലീസിന്റെ സ്ഥിതി അസൂയാവഹം തന്നെ. ആട് ആന്റണിയെ വടകരക്കേസിന്റെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. ആടാണ് താരമെന്ന് പത്തുദിവസം ചാനല്‍ചര്‍ച്ച നടത്തിയാല്‍ മതിയല്ലോ. ആടിനറിയുമോ അങ്ങാടിവാണിഭം?

Tuesday, July 3, 2012

നടാല്‍ ഗാന്ധിയെ വാഴ്ത്തിപ്പാടാം



ഗാന്ധിജി എടുത്തുനടന്ന അതേകൊടിയാണ് സുധാകര ഗാന്ധിയും ഏന്തുന്നത്. കൊടി കെട്ടിയ വടി പക്ഷേ, ഇരുമ്പാണ്. രഘുപതി രാഘവ രാജാറാം പാടിക്കൊണ്ടുതന്നെ മുമ്പില്‍ പെടുന്നവനെ കുത്തിയും കൊല്ലും തല്ലിയും കൊല്ലും. കൂലിക്ക് ആളെവെച്ച് ചുട്ടുതള്ളുകയും ചെയ്യും. സുധാകര ഗാന്ധിക്ക് പ്രത്യേക നിയമമാണ്. കള്ളിയങ്കാട്ട് നീലിയെപ്പോലെ അങ്ങനെ നില്‍ക്കും. അവളെപ്പേടിച്ചാരും ആ വഴി നടക്കാന്‍ പാടില്ല. അഥവാ നടന്നാല്‍ മരണവാറന്റില്‍ ഒപ്പിട്ടുകളയും. കാടാറുമാസം നാടാറുമാസമാണ്. ആറുമാസം നാട്ടില്‍ കാണും. പിന്നെ കായസഞ്ചിയുമെടുത്ത് ഒറ്റപ്പോക്കാണ്, ചെന്നൈയിലേക്ക്. 
 
ചോറ്റാനിക്കരയില്‍ ഭജനമിരിക്കാന്‍ പോകുന്നു; പളനിവേല്‍ മുരുകനെ കുമ്പിടാന്‍ പോകുന്നു എന്നൊക്കെയാണ് പറഞ്ഞിരുന്നത്. അതിനിടെ, ഒരു എമ്പോക്കി വിളിച്ചുപറഞ്ഞു, സുധാകരന്റെ പോക്ക് നല്ല പോക്കല്ല, ചെന്നൈയില്‍ ഒരു "കൊച്ചുവീട്" ഏര്‍പ്പാടാക്കിയതിന്റെ ഒരുപ്പോക്കാണ് എന്ന്. പറഞ്ഞവന്റെ കാലുകളില്‍ എല്ലിന്റെ എണ്ണം കൂടി. പണ്ട് ഡിസിസി അംഗമൊക്കെയായിരുന്നു. ഇപ്പോള്‍ കിടക്കയില്‍ ഗാന്ധിസൂക്തം ഉരുവിട്ട് ശിഷ്ടജീവിതം. കോണ്‍ഗ്രസിന്റെ കൊടി പിടിക്കാന്‍ വളരെ വൈകിയാണ് തോന്നിയത്്. ഗോപാലന്‍ ജനതയുടെ താക്കോലുംകൊണ്ടാണ് കുറെക്കാലം നടന്നത്. സംഘടനാ കോണ്‍ഗ്രസ് എന്ന പേരില്‍ മാനംമര്യാദയ്ക്ക് ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മക്കോണ്‍ഗ്രസിന്റെ വേഷംകെട്ടാനുറച്ചു. വലതുകാല്‍വച്ച് കയറിയപാടെ ഉശിര് തെളിയിച്ചു.
 
 ആശാന്റെ നെഞ്ചത്തുതന്നെ ആദ്യത്തെ ചവിട്ട്. അതുവരെ കണ്ണൂരിലെ മുടിചൂടാമന്നനായിരുന്ന എന്‍ രാമകൃഷ്ണന്‍ മൂലയ്ക്കായി. വയലാര്‍ജിയുടെ ശക്തിയും പാമ്പന്‍ പാലംപോലെ ബലമുള്ള ഉളുപ്പില്ലായ്മയും പത്രങ്ങളിലെ കുറെ കുട്ടികളുടെ സേവനവും ചേര്‍ന്നാല്‍ സുധാകരനായി. ഫണ്ട് മുക്കാം, എന്തും വിളിച്ചുപറയാം, ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിന് സാക്ഷിയായി എന്ന് വെളിപ്പെടുത്താം, ആരെയും കൊല്ലിക്കാം, തല്ലിക്കാം- കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാരെ തകര്‍ത്തുതരിപ്പണമാക്കാന്‍ പിറവികൊണ്ട അവതാരപുരുഷന് അടുപ്പിലും ആവാം എന്നായി.  
 
  സുധാകരന്റെ കൊലവിളി ഗാന്ധിയന്‍ അഹിംസാവാദം; സുധാകര ക്വട്ടേഷന്‍ ആത്മരക്ഷയുടെ അനിവാര്യത; സുധാകരന്റെ ക്രിമിനലിസം മാര്‍ക്സിസ്റ്റക്രമത്തിനെതിരായ പ്രതിരോധം- കൈമണിക്കാരും ഉച്ചിഷ്ട ഭോജികളും അപദാനങ്ങള്‍ വാഴ്ത്തി. നാല്‍പ്പാടി വാസുവിനെ റോഡരികില്‍ കൊന്ന് തള്ളിയപ്പോഴും കണ്ണൂരിനെ ബോംബുപൊട്ടിച്ച് വിറപ്പിച്ചപ്പോഴും ഡിസിസി ഓഫീസില്‍ ബോംബുപ്രദര്‍ശനം നടന്നപ്പോഴും ഒരുത്തന്റെയും അണ്ണാക്കില്‍നിന്ന് കമാ എന്ന ശബ്ദം പുറത്തുവന്നില്ല. ബോലോ നടാല്‍ ഗാന്ധീ കീ ജയ് എന്ന വിളികേള്‍ക്കുമ്പോള്‍ ആര്‍ത്തലച്ച് "അങ്ങനെ തന്നെ മൊതലാളീ" എന്നുദ്ഘോഷിക്കാന്‍ കൊടികെട്ടിയ മാധ്യമങ്ങള്‍ നിരന്നുനിന്നു. 
 
 ആര്‍എസ്എസ് തള്ളിക്കളഞ്ഞ ഗുണ്ടകളെ വാടകകൊടുത്ത് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മഹാനാണ് നടാല്‍ ഗാന്ധി. എന്തിനും പോന്ന രണ്ടെണ്ണത്തിനെയാണ് തെരഞ്ഞുപിടിച്ച് ഡല്‍ഹിക്കയച്ചത്. ഇ പി ജയരാജനെ കൊല്ലുന്നതിന് കൂലി നിശ്ചയിച്ച് പറഞ്ഞയച്ചത് നടാല്‍ ഗാന്ധിയാണെന്ന് അക്കാലത്ത് ഗാന്ധിഭക്തി മൂത്ത് പിന്നാലെപോയ ഒരാള്‍തന്നെയാണ് ഇന്ന് വിളിച്ചുപറയുന്നത്. അയാളുടെ വീട്ടില്‍ നോട്ടീസ് പതിച്ചിരിക്കുന്നുപോലും പൊലീസ്. ഇടുക്കിയില്‍ ഒരു പൊതുയോഗ പ്രസംഗം ആഘോഷമാക്കി കേസുകൊണ്ട് ചക്കപ്പായസം വെച്ച് കഴിക്കുന്നവര്‍ക്ക് കണ്ണൂരില്‍ കേസുമില്ല; വക്കാണവുമില്ല. അന്വേഷണം എന്ന് തിരുവഞ്ചൂര്‍ പറയുമ്പോള്‍ അത് ഒരു തട്ടിപ്പുതരികിടപ്പരിപാടിയാണെന്ന് മനസ്സിലാക്കിക്കൊള്ളണം.
 
 മലയാള മനോരമ എന്നൊരു സാധനം കൈയിലുണ്ടെങ്കില്‍ ഏത് ആട് ആന്റണിക്കും മഹാത്മാഗാന്ധിയാകാം. പിന്നല്ലേ മാതൃഭൂമിയുടെ കൂടി പിന്തുണയുള്ള സുധാകരന്‍. അത്യാവശ്യം മാനം മര്യാദയ്ക്ക് വാര്‍ത്തയെഴുതിയിരുന്ന ഒരിംഗ്ലീഷ് പത്രമുണ്ട്- അതിനും ഇപ്പോള്‍ പ്രേതബാധയാണ്. പ്രേതം കേരള എഡിറ്ററുടെ രൂപത്തിലും കണ്ണൂര്‍ റിപ്പോര്‍ട്ടറുടെ രൂപത്തിലും ആവേശിക്കാം എന്നാണ് മാധ്യമശാസ്ത്രം. മനോരമയെ ബാധിച്ച പ്രേതത്തെക്കുറിച്ച്, ഒരു സുഹൃത്ത് എഴുതിയ ചില കാര്യങ്ങള്‍ പകര്‍ത്തുക എന്ന സാഹസം ശതമന്യൂ കാണിക്കട്ടെ. എഴുതിയത് കണ്ണൂരിലെ ഭീകര പാര്‍ടിഗ്രാമങ്ങളുടെ പട്ടികയില്‍ മനോരമ ഉള്‍പ്പെടുത്തിയ പെരളശേരി എന്ന ഗ്രാമത്തില്‍ പത്തിരുപത്തഞ്ച് കൊല്ലമായി ജീവിക്കുന്ന ഒരാളാണ്. 
 
പാര്‍ടിഗ്രാമങ്ങളെക്കുറിച്ച് മനോരമയില്‍ ലേഖനമെഴുതിയ ജോജി സൈമണ്‍ വിമാനത്തില്‍പ്പോലും കണ്ണൂരിന് മുകളില്‍ക്കൂടി പോയിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് താന്‍ പ്രതികരിക്കുന്നത് എന്ന ആമുഖത്തോടെയാണ് ഇന്റര്‍നെറ്റില്‍ സാജന്‍ ചിങ്ങക്കൊടിയില്‍ എന്ന സുഹൃത്ത് എഴുതുന്നത്. 
 
പ്രസക്ത ഭാഗങ്ങള്‍: ""പാര്‍ടിഗ്രാമങ്ങളിലെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങള്‍ എന്ന തലക്കെട്ടില്‍ മനോരമ എന്ന വലതുപക്ഷപത്രത്തിന്റെ സകല കമ്യൂണിസ്റ്റുകണ്ണൂര്‍ വിരുദ്ധതയും അതിന്റെ അങ്ങേയറ്റം പ്രകടമാക്കുന്ന ഒന്ന്. കണ്ണൂരിലെ സിപിഎമ്മിന്റെ സംഘടനാശക്തിയെയും ജനപിന്തുണയെയും വെറും അന്ധവിശ്വാസം എന്ന് വരുത്തി തീര്‍ക്കാന്‍ കാലാകാലങ്ങളായി മനോരമ നടത്തി വരുന്ന വിഫലശ്രമങ്ങളില്‍ ഏറ്റവും പുതിയത്. കണ്ണൂരിലെ സഹകരണ സ്ഥാപനങ്ങളെ വിമര്‍ശിച്ചുകൊണ്ട് മനോരമ പറഞ്ഞുവരുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്. സിപിഎം കണ്ണൂരില്‍ ആളെക്കൂട്ടുന്നത് ബാങ്ക് ലോണ്‍ കൊടുത്തിട്ടാണ്. ആര്‍ക്കെങ്കിലും ലോണ്‍ വേണോ ലോണ്‍ വേണോ എന്ന് ചോദിച്ചിട്ട് കുറേ സിപിഎമ്മുകാര്‍ രാവിലെ ഒരു കൊട്ടയുമെടുത്തു റോഡിലിറങ്ങി വിളിച്ചുകൂവും. ലോണ്‍ എടുക്കുന്നവനെ പിടിച്ചു പാര്‍ടീ ചേര്‍ക്കും. പാര്‍ടി വിട്ടാല്‍ പിറ്റേന്ന് ലോണ്‍ തിരിച്ചു ചോദിച്ചു കളയും എന്നൊക്കെ പറയുന്ന ലേഖകന്, സഹകരണ ബാങ്കുകള്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്ന കാര്യം അറിയില്ല എന്ന് തോന്നുന്നു. ലോണ്‍ തിരിച്ചടക്കാത്തതിന് സിപിഎമ്മുകാരുടെ ബാങ്ക് നോട്ടീസയച്ചതിനെ വലിയ പാതകമായി മനോരമ കാണുന്നു. തവണ മുടങ്ങിപ്പോയാല്‍ മുത്തൂറ്റീന്നും മണപ്പുറത്തീന്നും പിറ്റേന്ന് രാവിലെ ലഡുവും ജിലേബിയുമായി വീട്ടില്‍ ആളുവരുമോ മനോരമേ. മനോരമ ഉത്കണ്ഠപ്പെടുന്നതിലും ശക്തമാണ് കണ്ണൂരിലെ സഹകരണമേഖല. അവയുടെ ഉപഭോക്താവാന്‍ പാര്‍ടിക്കാര്‍ക്ക് മാത്രമേ കഴിയൂ എന്ന് മനോരമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതൊക്കെ ഒരു ശരാശരി മനുഷ്യന്റെ സാമാന്യബുദ്ധിയെ കൊഞ്ഞനം കുത്തലാണ്. ഏതു കൊടികുത്തിയ സിപിഎം വിരുദ്ധനും എല്ലാ സൗകര്യങ്ങളോടും കൂടിയ നിരവധി ആശുപത്രികളുണ്ടായിട്ടും ജലദോഷത്തിനു മുതല്‍ ഓപ്പറേഷന് വരെ ഓടിക്കേറുന്നതു സിപിഎമ്മുകാര്‍ കെട്ടിപൊക്കിയ തലശേരിയിലെ സഹകരണത്തിലേക്കും കണ്ണൂരിലെ എ കെ ജിയിലെക്കുമാണ്. കണ്ണൂര്‍ ജനതയുടെ ദൈനംദിന ജീവിതത്തില്‍ പ്രത്യക്ഷമായോ, പരോക്ഷമായോ സഹകരണസ്ഥാപനങ്ങള്‍ കടന്നുവരാത്ത ദിവസങ്ങളുണ്ടാവില്ല. എല്ലാ മേഖലകളിലും സ്വകാര്യ സ്ഥാപനങ്ങളുണ്ടായിട്ടും സഹകരണ മേഖലയെ ഇന്നും ജീവനോടെ നിലനിര്‍ത്തുന്നത് അവയുടെ ചരിത്രത്തില്‍ ഒരിക്കലും ഒരു ഉപഭോക്താവും അണുവിടപോലും വഞ്ചിക്കപ്പെട്ടിട്ടില്ല എന്ന, കണ്ണൂരിലെ തലമൂത്ത കൊണ്‍ഗ്രസുകാരുപോലും സമ്മതിക്കുന്ന വസ്തുതയാണ്. നിക്ഷേപിക്കുന്ന പണം ആവശ്യം വരുന്ന സമയത്ത് ഒരു നയാപ്പൈസ കുറയാതെ കിട്ടണമെങ്കില്‍ കൊണ്‍ഗ്രസുകാര്‍ക്ക് പോലും ആശ്രയം ഇ എം എസിന്റെം എ കെ ജീടെം പേരിലുള്ള ഏതെങ്കിലുമൊരു ചുവന്ന കെട്ടിടം തന്നെയാണ്...പാര്‍ടി സ്ഥാപനങ്ങള്‍ എക്കാലവും തെരഞ്ഞെടുത്ത ഭരണസമിതികളുടെ ഉടമസ്ഥതയില്‍ നിലനില്‍ക്കുമ്പോള്‍, കോണ്‍ഗ്രസുകാരുടെ പാര്‍ടി ഓഫീസുകളും വായനശാലകളും മണ്ഡലം പ്രസിഡന്റിന്റെ കെട്ടിയോളുടെയും കുട്ടിയോളുടെയും പേരിലാണ്. ...കൂലിപ്പണിക്കാരും ചെത്ത് തൊഴിലാളികളും പാര്‍ടിക്കാരായിപ്പോയതും മനോരമക്ക് സഹിക്കുന്നില്ല. പാട്ടും പാടി ചെത്തുന്നതിനിടയില്‍ തെങ്ങേന്നു വീണു നട്ടെല്ലൊടിഞ്ഞ് കിടപ്പിലായാല്‍ ആര്‍ക്കും വേണ്ടാത്ത തന്നെ ചികിത്സിക്കാനും ആജീവനാന്തം പേറാനും പാര്‍ടിക്കാര് മാത്രമേ കാണൂ എന്ന് അവനു പൂര്‍ണ ബോധ്യമുണ്ട്. മനോരമ പരാമര്‍ശിക്കുന്ന പാര്‍ടിക്കാരുടെ കറിപ്പൊടികളും വെളിച്ചെണ്ണയും പലഹാരങ്ങളും സോപ്പും ചീപ്പും കണ്ണാടിയുമെല്ലാം കണ്ണൂരിലെ പ്രാദേശിക വിപണികളില്‍ മറ്റു ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഇടയിലും പിടിച്ചു നില്‍ക്കുന്നത് മായം ചേര്‍ക്കില്ല, കൊടുക്കുന്ന പണത്തിനു കൂടുതല്‍ മൂല്യം തുടങ്ങിയ ഉപഭോക്താവിന്റെ അടിസ്ഥാന അവകാശങ്ങള്‍ കാലാകാലങ്ങളായി അവ നിറവേറ്റുന്നതിന്റെ ബലത്തിലാണ്. മില്‍മയെക്കാള്‍ ഗുണനിലവാരമുള്ള പാല്‍ കുറഞ്ഞ വിലയ്ക്ക് കണ്ണൂരുകാര് കുടിക്കുന്നത് അത് പാര്‍ടിക്കാരുടെ സ്ഥാപനം മുഖേന ആയതുകൊണ്ട് മാത്രം മനോരമയെ വല്ലാതെ അലോസരപ്പെടുത്തുന്നു. മനോരമ വിട്ടുപോയ ഒരു പ്രധാന കാര്യമുണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ഏറ്റവും വലിയ രക്തബാങ്ക് സിപിഎമ്മും ഡിവൈഎഫ്ഐയും രൂപീകരിക്കുന്ന പ്രാദേശിക രക്തദാന സേനകളാണ്. കെട്ടിയോളുടെ സിസേറിയന്റെ നേരത്ത് ചോര തികയാതെ വരുമ്പോള്‍ ഏതു പാതിരാത്രിയിലും ഏതു കൊമ്പത്തെ കമ്യൂണിസ്റ്റു വിരോധിയും ഫോണെടുത്തു കുത്തിവിളിക്കുന്നത് പാര്‍ടി ഓഫീസിലേക്കും ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈലിലേക്കുമാണ്. പിറ്റേന്നത്തെ പണിയും കളഞ്ഞ് നാലും അഞ്ചും കുപ്പി ചോരയും കൊടുത്ത്, ഒരു ദിവസത്തെ കൂലി കളഞ്ഞതിന് പ്രതിഫലമായി കിട്ടിയ, മുന്തിരി ജ്യൂസോ ഫ്രൂട്ടിയോ കുടിച്ചു പോകാന്‍ അവനു പാര്‍ടിക്കാര്‍ വേണം.കിഡ്നി പോയാലും, കാന്‍സര്‍ വന്നാലും നാടുനീളെ നടന്നു മഴയും വെയിലും കൊണ്ട് ഫണ്ട് പിരിച്ച് അഞ്ചു പൈസ കുറയാതെ കൃത്യമായ കണക്കും കൊണ്ട് വീട്ടിലെത്തിക്കുവാന്‍ അവനു പാര്‍ടിക്കാര്‍ വേണം. വേറെ വല്ലോരും പിരിച്ചാല്‍ പാതിയെ വീട്ടിലെത്തൂ എന്ന് സിപിഎമ്മുകാരെക്കാള്‍ നന്നായി കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കറിയാം. സര്‍ക്കാരു പ്രഖ്യാപിക്കുന്ന വിഹിതങ്ങള്‍ കൈയിലെത്താതെ വരുമ്പോള്‍ റേഷന്‍കടയ്ക്കും മാവേലി സ്റ്റോറിനും മുന്നിലിരുന്നു മുദ്രാവാക്യം വിളിക്കാന്‍ പാര്‍ടിക്കാര് വേണം.എങ്കിലേ അവര്‍ തൊണ്ടകീറി വിളിച്ചതിന്റെ ഫലമായി വല്ലതും തടഞ്ഞാല്‍ കന്നാസും തുണിസഞ്ചീം നിറയെ അവനു വാങ്ങാന്‍ പറ്റൂ. അന്തിയാവുമ്പോ കേറിക്കെടക്കാന്‍ ഇടമില്ലാത്തോന്റെ പ്രതീക്ഷയ്ക്ക് ഇന്നും പേര് ഇ എം എസ് ഭവനപദ്ധതി എന്ന് മാത്രമാണ്. പഞ്ചായത്ത് കിണറ് വൃത്തിയാക്കാനും റോഡു വെട്ടാനും വഴിവെട്ടാനും ജനകീയ ബസ്സ് വാങ്ങാനും അയല്‍ക്കാരനുമായുള്ള അതിര്‍ത്തിതര്‍ക്കം ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീര്‍ക്കാനും പാര്‍ടിക്കാരുവേണം. ഒടുവിലൊരുനാള്‍ നീണ്ടുനിവര്‍ന്നു കെടക്കാന്‍ പാര്‍ടിക്കാരുടെ വിയര്‍പ്പു വീണ പൊതുശ്മശാനം വേണം. പാര്‍ടിക്കാര് നിശ്ചയിക്കുന്നത് പോലെയാണ് കണ്ണൂരിലെ കല്യാണങ്ങള്‍ നടക്കുന്നത് എന്ന ശുദ്ധ അസംബന്ധം വായനക്കാരിലേക്ക് മനോരമ കുത്തിവെക്കാന്‍ ശ്രമിക്കുന്നുണ്ട്. കാലിച്ചന്തകളിലെ ലേലംവിളികളെ നാണിപ്പിക്കുന്ന സ്ത്രീധനപ്പേക്കൂത്തുകളൊന്നും കണ്ണൂരിലില്ല."" 
 
ഇത് പൂര്‍ണമല്ല. കുറെ ഭാഗങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ട്. സുധാകരനെ ഗാന്ധിയാക്കുന്ന മനോരമ ചെയ്യുന്നതെന്ത് എന്ന് കണ്ണൂരിലെ സാധാരണക്കാര്‍ മനസ്സിലാക്കുന്നുണ്ട് എന്ന് മാത്രം അവര്‍ അറിയട്ടെ.