Sunday, January 24, 2010

സ്ത്രീയും പുരുഷനും

പിടിക്കപ്പെട്ടത് കുറിയും ഖദറുമിട്ട ഉണ്ണിത്താനായതുകൊണ്ട് നമുക്ക് സ്ത്രീപുരുഷ ബന്ധത്തിന്റെ ഉദാത്ത തലങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാം. സക്കറിയയെ ചോദ്യംചെയ്തത് എസ്എഫ്ഐക്കാരായതുകൊണ്ട് നമുക്ക് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സാംസ്കാരിക ഫാസിസത്തെക്കുറിച്ച് രോഷം കൊള്ളാം. കൂറുമാറിയത് മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ നിന്നാകയാല്‍ നമ്മുടെ ആശങ്ക മനോജ് കുരിശിങ്കലിന്റെ മതവിശ്വാസത്തെ മാര്‍ക്സിസ്റ്റുകാര്‍ ഹനിക്കുന്നതിനെക്കുറിച്ചാകട്ടെ. എസ്എഫ്ഐയുടെ വനിതാ നേതാവിനെ ഹീനമായ ഭാഷയില്‍ ആക്ഷേപിച്ച മാതൃഭൂമി പത്രം മഹത്തരവും അത്തരം നെറികേടുകളെ ചോദ്യംചെയ്ത് 'എടോ ഗോപാലകൃഷ്ണാ' എന്ന് പ്രസംഗമധ്യേ പരാമര്‍ശിച്ച സിപിഐ എം നേതാവ് ധൃഷ്ടനുമാകുന്ന തലതിരിഞ്ഞ ബോധം നമുക്കുചുറ്റും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം കുഞ്ഞിനെ തൊട്ടിലിലും ആരാന്റെ കുട്ടീനെ ചക്കിലും ഇട്ടുതന്നെ ആട്ടണം. ജവാഹര്‍ലാല്‍ നെഹ്റുവിനെ ലേഡി മൌണ്ട് ബാറ്റനോടു കൂട്ടിക്കെട്ടാം. കൊളംബിയക്കാരിക്ക് രാഹുലിന്റെ കൂടെ അര്‍ധനഗ്നയായി നാടുചുറ്റാം-ഉണ്ണിത്താനെന്തേ സേവാദള്‍ വിപുലപ്പെടുത്താന്‍ രാത്രി സഞ്ചാരമായിക്കൂടെന്ന് കോണ്‍ഗ്രസിനകത്ത് ചോദ്യമുയരുന്നതില്‍ തെറ്റില്ല. അത്തരം സഞ്ചാരമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ഉണ്ണിത്താന്റെ മഹത്കൃത്യം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും വായിട്ടടിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യം തന്നെ. അങ്ങനെ പറയുന്നത് സഹിയാതെ 'അതുനിന്റെ വീട്ടില്‍ പോയി പറഞ്ഞാല്‍മതി' എന്ന് പ്രതിവചിക്കുന്നതിലുമില്ലേ ഉദാത്തമായ ആവിഷ്കാര സ്വാതന്ത്ര്യം?

സക്കറിയ പറഞ്ഞതെന്തെന്ന് ആദ്യമാരും മനസ്സിലാക്കിയിരുന്നില്ല. കമ്യൂണിസ്റ്റ് നേതാക്കളെ അധിക്ഷേപിക്കുന്നതായിരുന്നു പയ്യന്നൂര്‍ പ്രസംഗമെന്ന് അപ്പുക്കുട്ടന്‍ മാഷടക്കമുള്ള സാക്ഷികള്‍ പറഞ്ഞപ്പോള്‍, അതു കള്ളവും സക്കറിയ കള്ളം പറയാത്തവനുമായി. "സക്കറിയ കള്ളം പറയുമെന്ന് വിശ്വസിക്കുന്നില്ല'' എന്നാണ് ശുദ്ധമനസ്കരില്‍ ചിലര്‍ പറഞ്ഞത്. പയ്യന്നൂര്‍ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞത് ആരെന്നു വ്യക്തമായി. അതില്‍പ്പിന്നെ സക്കറിയക്കുവേണ്ടിയുള്ള ന്യായീകരണവാദക്കരെയൊന്നും വലുതായി കണ്ടിട്ടില്ല. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം എന്നാല്‍, എന്തോ സുഖമുള്ള ഒന്നാണെന്നത്രേ സക്കറിയ മനസ്സിലാക്കിയിട്ടുള്ളത്. പയ്യന്നൂരുകാരുടെ ക്ഷമ അപാരം തന്നെ. ഇത്ര കടുപ്പത്തിലുള്ള ആവിഷ്കാര സ്വാതന്ത്ര്യവും അവര്‍ സഹിച്ചുവല്ലോ.

എല്ലാം കഴിഞ്ഞ്, ബോംബെ ഹോട്ടലിലെ ഒരുമണിക്കൂര്‍ ഡിസ്കഷനുശേഷം സക്കറിയയും മൂന്നു കൂട്ടുകാരും ഇറങ്ങിവരുമ്പോഴാണല്ലോ 'സംഭവം' ഉണ്ടാകുന്നത്. ആ സമയത്ത് സക്കറിയ വല്ലാതെ ക്ഷുഭിതനായിരുന്നെന്നും കാറിലേക്ക് സുഹൃത്തുക്കള്‍ തള്ളിക്കയറ്റുകയായിരുന്നെന്നും പറയുന്നു. സക്കറിയ പൊലീസില്‍ പരാതിപ്പെട്ടിട്ടുമില്ല. എന്തോ ഒരു മറച്ചുവയ്ക്കല്‍ അവിടെയുണ്ട്. അത് സി വി ബാലകൃഷ്ണനെങ്കിലും പിന്നീടെപ്പോഴെങ്കിലും വെളിപ്പെടുത്തുമായിരിക്കും.

സെബാസ്റ്റ്യന്‍ പോള്‍ കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

"അറിഞ്ഞിടത്തോളം ചോദ്യവും തര്‍ക്കത്തരവും ചേര്‍ന്നപ്പോഴാണ് വാക്കേറ്റമുണ്ടായത്. വാക്കേറ്റം കൈയേറ്റമായോ എന്ന് പൊലീസ് അന്വേഷിക്കട്ടെ. കൈയേറ്റക്കാരോടു ക്ഷമിക്കാന്‍ തയ്യാറില്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണമായിരുന്നു. വാദി പ്രതിയാകുമോ എന്ന ഭയത്താല്‍ അദ്ദേഹം അതിനു തയ്യാറാകുന്നില്ല. ജനാധിപത്യത്തിലും നിയമവാഴ്ചയിലുമുള്ള അവിശ്വാസമാണ് സക്കറിയ എന്ന സാംസ്കാരിക നായകന്‍ പ്രകടിപ്പിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ ഈ മനോഭാവത്തില്‍നിന്നാണ് സാംസ്കാരിക ഫാസിസത്തിന്റെ തുടക്കം.''

പാര്‍ടിക്കെതിരെ പരസ്യമായി, പലരെയും വേദനിപ്പിച്ച തലത്തിലോളം അഭിപ്രായം പ്രകടിപ്പിച്ച ആളാണ് സെബാസ്റ്റ്യന്‍ പോള്‍. അദ്ദേഹം പറയുന്നത്,

"എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ ഒരു ദുരനുഭവവും എനിക്കുണ്ടായില്ല. ടെലിഫോണില്‍പ്പോലും അസുഖകരമായത് കേള്‍ക്കേണ്ടിവന്നില്ല'' എന്നാണ്.

ഇപ്പോള്‍ സക്കറിയയെ ഏറ്റെടുത്തിരിക്കുന്നത് കോഗ്രസ് ചാനലും മുനീര്‍ വിഷനുമെല്ലാമാണ്. കോണ്‍ഗ്രസ് ചാനലുകാരന്‍, സിപിഐ എമ്മിനകത്ത് വിപ്ളവകരമായ ചിന്ത നഷ്ടപ്പെടുകയാണെന്ന് ആശങ്കപ്പെടുന്നിന് മേലൊപ്പുചാര്‍ത്തിക്കൊടുക്കാനും വേണം ഒരു സക്കറിയ!

*
സിപിഐ എമ്മിന്റെ അസഹിഷ്ണുത, സ്ത്രീപുരുഷ ബന്ധങ്ങളിലെ വിപ്ളവം-ഇവയാണല്ലോ പുതിയ ചര്‍ച്ചാവിഷയം. തല്ലിത്തീര്‍ക്കലാണ് പരിപാടിയെങ്കില്‍ സിപിഎമ്മിനെയും നേതാക്കളെയും നാടുനീളെ തെറിവിളിച്ചും അപവാദം പറഞ്ഞും കള്ളക്കേസുണ്ടാക്കിയും സ്വച്ഛമായി നടക്കുന്നില്ലേ മഹാന്മാര്‍. വല്ലപ്പോഴുെമങ്കിലും പാര്‍ടിക്കനുകൂലമായും സംസാരിക്കാറുള്ള സക്കറിയയെ കൈകാര്യം ചെയ്യുന്നതിനു പകരം അത്തരക്കാരുടെ ശരീരത്തില്‍വേണ്ടേ അസഹിഷ്ണുവായ സിപിഐ എമ്മുകാരന്റെ കൈ വീഴാന്‍? കുഞ്ഞാലിക്കുട്ടിയെ കുടുക്കി രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ പെണ്ണുകേസ് ഉപയോഗിച്ചില്ലെന്നായിരുന്നു ആക്ഷേപം. ഉണ്ണിത്താന്‍ പിടിക്കപ്പെട്ടപ്പോള്‍ സ്ത്രീപുരുഷ സ്വാതന്ത്ര്യത്തിന്റെ മഹത്തായ അര്‍ഥതലങ്ങള്‍ക്കുനേരെ സിപിഐ എം കൈയേറ്റം നടത്തുന്നുവെന്ന്. എന്തേ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടാണോ ഉണ്ണിത്താന്‍ സേവാദളിനെയുംകൊണ്ട് മഞ്ചേരിയില്‍ പോയത്? പിടിക്കപ്പെട്ടത് ഉണ്ണിത്താനാണെന്നു മനസ്സിലാക്കിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ പിന്‍വാങ്ങിയതുപോലെ അവിടെയുണ്ടായിരുന്ന മറ്റു നാട്ടുകാരും പിന്മാറണമായിരുന്നുവോ?

സിപിഐ എമ്മിന്റെ ജനാധിപത്യബോധവും മര്യാദയും വെറുതെ ചോദ്യംചെയ്യുന്നത് ശരിയാണോ എന്ന് യുഡിഎഫ് നേതൃത്വത്തിലെ ചിലരെങ്കിലും ചിന്തിക്കണം. സമുന്നത യുഡിഎഫ് നേതാവിന്റെ വീട്ടിലെ മഞ്ഞക്കഥയുംകൊണ്ട് ഉറ്റ ബന്ധുക്കള്‍ പലവട്ടം കയറിയിറങ്ങിയിട്ടും അത്തരം കഥ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ഞങ്ങളില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് തിരിച്ചുവിട്ടിട്ടില്ലേ? പാലക്കാട്ടെ തീവണ്ടിക്കേസ് പ്രചരിപ്പിച്ച് നേട്ടംകൊയ്യാന്‍ സിപിഐ എം നിന്നിട്ടില്ലല്ലോ. അതൊക്കെ തുറന്നുപറഞ്ഞുള്ള സംവാദത്തിന് യുഡിഎഫ് തയ്യാറാകുമോ? ഉണ്ണിത്താന്‍ പ്രളയകാലത്ത് വിളിച്ചുപറഞ്ഞ കാര്യത്തിലെങ്കിലും തുറന്നൊരു ചര്‍ച്ചയ്ക്ക് നില്‍ക്കാമോ?

സ്ത്രീകളോടും സ്ത്രീപുരുഷ ബന്ധത്തോടും പ്രണയത്തോടുമെല്ലാം മാര്‍ക്സിസ്റ്റുകാര്‍ക്കുള്ള സമീപനം ഏതായാലും ഉണ്ണിത്താനും സക്കറിയയും പ്രക്ഷേപണം ചെയ്യുന്നതല്ല. സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കിയുള്ള സമൂഹങ്ങള്‍ക്ക് സ്ത്രീകളെ അടിച്ചമര്‍ത്തേണ്ടത് ആവശ്യമാണ്. മാര്‍ക്സിസ്റ്റുകാര്‍ ഭൌതിക പരിതഃസ്ഥിതികളില്‍ മാറ്റംവരുത്താന്‍ സമരം ചെയ്യുന്നവരാണ്. സ്ത്രീകളെ കീഴ്പ്പെടുത്തുന്നത് അംഗീകരിക്കുന്ന; സ്ത്രീ വിമോചനത്തിനു തടസ്സമായി വര്‍ത്തിക്കുന്ന ആശയങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എതിരെയാണ് മാര്‍ക്സിസ്റ്റുകാരന്റെ വികാരം.

"പണമോ സാമൂഹ്യമായ അധികാരശക്തിയോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ച് സ്ത്രീകളുടെ അധീശത്വം വിലയ്ക്കു വാങ്ങാന്‍ തങ്ങളുടെ ജീവിതത്തിലൊരിക്കലും സൌകര്യം കിട്ടിയിട്ടില്ലാത്ത പുരുഷന്മാരുടെ തലമുറ; യഥാര്‍ഥ പ്രണയം നിമിത്തമല്ലാതെ മറ്റേതെങ്കിലും പരിഗണനകള്‍ വച്ച് പുരുഷനു കീഴടങ്ങാനോ സാമ്പത്തിക വൈഷമ്യങ്ങളെ ഭയന്ന് സ്വന്തം പ്രേമഭാജനത്തെ കൈയൊഴിയാനോ ഒരിക്കലും നിര്‍ബന്ധിക്കപ്പെട്ടിട്ടില്ലാത്ത സ്ത്രീകളുടെ തലമുറ''

ഇതു രണ്ടും ഉണ്ടായാലേ ഉല്‍ക്കൃഷ്ടമായ സ്ത്രീപുരുഷ ബന്ധത്തിനും അതിന്റെ സ്വാതന്ത്ര്യത്തിനും പൂര്‍ണതയുള്ളൂ.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്കുകാട്ടിയും സ്ത്രീകളെ പാട്ടിലാക്കി ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി സുഖിക്കുന്ന ഏര്‍പ്പാടിനു മറ്റൊരു ന്യായീകരണവും ചേരില്ല. വ്യഭിചാരത്തിനും കാമഭ്രാന്തിനും അവിഹിതവേഴ്ചയ്ക്കും എന്ത് തത്വാധിഷ്ഠിത പരിവേഷം? ഉണ്ണിത്താന്‍ ചെയ്തത് എന്തെന്ന് നാട്ടുകാര്‍ക്കു മുഴുവനും അറിയാം. അതിനെ ന്യായീകരിക്കാനും മഹത്വപ്പെടുത്താനും 'കരി ഇതുപോര'.

*
പോള്‍ വധക്കേസ് സിബിഐക്കു വിട്ട് ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ ചില നിര്‍ഭയ നിരന്തരക്കാര്‍ക്ക് ഇളക്കം. ഞങ്ങള്‍ അന്നേ പറഞ്ഞതല്ലേ എന്ന്. മഠത്തില്‍ രഘുവിന്റെ ദുഫായിലെ ഹോട്ടലില്‍ മറ്റേ രണ്ടു പുള്ളികളെ ഒളിപ്പിച്ചിട്ടുണ്ടെന്നും നിര്‍ഭയം പറഞ്ഞത് അവര്‍ തന്നെയാണ്. അതും ശരിയായോ ആവോ. ആയിരക്കണക്കിന് കോടികള്‍ ആസ്തിയുള്ളവന്‍ കൊല്ലപ്പെടുമ്പോള്‍ മനുഷ്യാവകാശം, മാധ്യമ ധര്‍മം, മണ്ണാങ്കട്ട. സിബിഐക്ക് ഇങ്ങനെ പല കേസും മുമ്പ് വിട്ടിട്ടുണ്ട്. ഒടുവില്‍, സംസ്ഥാന പൊലീസ് പറഞ്ഞതാണ് ശരി എന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. ഇവിടെ അങ്ങനെ സംഭവിച്ചാല്‍ ഇന്റര്‍പോളിനെ വരുത്താം. കോടതി പറഞ്ഞതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ ചില പൊരുത്തക്കേടുകളൊക്കെ കാണുന്നുണ്ട്. വെറുതെ ഒരു നിര്‍ഭയ അന്വേഷണം ആ വഴിക്കും നടത്തണം. സംശയമുണ്ടെങ്കില്‍ ബി ആര്‍ പി ഭാസ്കറിനോടും ചോദിക്കാം. എന്നിട്ട് എഴുതണം, പോള്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനകമായിരുന്നോ പത്രസമ്മേളനം? പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷമായിരുന്നില്ലേ ഐജി പത്രക്കാരെ കണ്ടത്? അറസ്റ്റിലായ പ്രതികളുടെ മൊഴി എങ്ങനെ അതീന്ദ്രിയ ജ്ഞാനമാകും?

വെറുതെ ഒന്ന് ആലോചിച്ചു നോക്കുക. കോടതിയെ വിമര്‍ശിക്കേണ്ട-പിശകു ചൂണ്ടിക്കാട്ടാമല്ലോ.

*
വാല്‍ക്കഷ്ണം:

അവിഹിതക്കാരനായ ഭര്‍ത്താവിന്റെ കാലുതല്ലിയൊടിക്കാന്‍ ഭാര്യ ക്വട്ടേഷന്‍ കൊടുത്തെന്ന്. മഞ്ചേരിയിലും സംഭവിച്ചത് അങ്ങനെ വല്ലതുമാണോ?

Sunday, January 10, 2010

ശീലാവതിയുടെ ചുമട്

പതിവ്രതാ ശിരോമണിയായ പുരാണനായികയാണ് ശീലാവതി. അവര്‍ക്ക് കിട്ടിയ ഭര്‍ത്താവ് പക്ഷേ ഒരു മഞ്ചേരി മോഡല്‍. പേര് ഉഗ്രശ്രവസ്സ്. കാഞ്ഞ പുള്ളിയാണ്. ഇടയ്ക്കിടയ്ക്ക് ബംഗളൂരുവില്‍ പോകും. അങ്ങനെ ഒരു യാത്രയില്‍ കുഷ്ഠരോഗം പിടിപെട്ടു. ശീലാവതി നാടാകെ ബ്രാഹ്മണ വീടുകളില്‍ അലഞ്ഞ് ഭിക്ഷ വാങ്ങി ഭര്‍ത്താവിനെ പോറ്റി; പരിചരിച്ചു. രോഗം അല്‍പ്പം ഭേദമായപ്പോള്‍ ഭര്‍ത്താവിനെ ചുമലിലേറ്റി ഭിക്ഷാടനം തുടങ്ങി. ഒരുദിവസം കൂറ്റനൊരു മാളികയ്ക്കു മുന്നിലെത്തിയപ്പോള്‍ ശീലാവതി ഭിക്ഷാടനം മതിയാക്കി ഭര്‍ത്താവിനെയും ചുമന്ന് തിരിച്ചു നടന്നു. വീടണഞ്ഞപ്പോള്‍ ഉഗ്രശ്രവസ്സ്, എന്തിന് പാതിവഴിയില്‍ തിരികെ വന്നു എന്നാരാഞ്ഞു. ആ മാളിക ഒരു വ്യഭിചാര സേവാഗൃഹമാണെന്നും അവിടെനിന്നുള്ള ജലം ചവിട്ടി അശുദ്ധമാകാതിരിക്കാനാണ് തിരിച്ചു നടന്നതെന്നും പതിവ്രതാ രത്നം പ്രതിവചിച്ചു. അതോടെ ഉഗ്രശ്രവസ്സിന് ഒരു സേവാദള്‍ മോഹം. തനിക്കും അങ്ങോട്ടുപോകണമെന്നായി. പാവം ശീലാവതി. എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവളാണല്ലോ. കുഷ്ഠംകൊണ്ട് വികലാംഗനായ ഭര്‍ത്താവിനെയും ചുമന്ന് അവര്‍ വേശ്യാഗൃഹത്തിലേക്ക് നടന്നു. കഥ പിന്നെയും തുടരുന്നു. പണ്ട് എം വി രാഘവന്‍ നിയമസഭയില്‍ വി ജെ തങ്കപ്പനെ അധിക്ഷേപിച്ചപ്പോള്‍ ഇങ്ങനെയൊരു കഥ പിണറായി വിജയന്‍ വിവരിക്കുന്നത് ശതമന്യു കേട്ടിട്ടുണ്ട്. ഇവിടെ കഥ വേറെ; കാലം വേറെ.

ശീലാവതിയുമായി ഒരുതരത്തിലും താരതമ്യം ചെയ്യാനാവാത്ത ഒരു കേസിലാണ് ഇപ്പോള്‍ ആ കഥ ഓര്‍മവന്നത്.

ചെറിയ രാഷ്ട്രീയ പാര്‍ടികളുടെയും പ്രാദേശികകക്ഷികളുടെയും ഉദയം പാര്‍ലമെന്ററി ജനാധിപത്യത്തിനും ഭരണസംവിധാനത്തിനും ഭീഷണിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞുകേട്ടു. അത്തരം പാര്‍ടികള്‍ മൊത്തത്തില്‍ സങ്കുചിത താല്‍പ്പര്യങ്ങളാണത്രെ ഉയര്‍ത്തിപ്പിടിക്കുന്നത്. കു. കുട്ടിയുടെ കോണിയും കു. മാണിയുടെ രണ്ടിലയും തൊട്ടുനോക്കാന്‍ കൊള്ളാവുന്നതല്ലെന്ന്. അതായത്, ലീഗിനെയും സിഎംപിയെയും മാണി കേരളയെയും ജെഎസ്എസിനെയുമെല്ലാം ചെന്നിത്തലയുടെ കോണ്‍ഗ്രസ് സഹിക്കുന്നത് ഗത്യന്തരമില്ലാതെയാണെന്ന്. ലീഗില്ലെങ്കില്‍ വടക്കന്‍ കേരളത്തില്‍ എത്ര സീറ്റ് കോണ്‍ഗ്രസിന് കിട്ടും? മാണി കേരളയും പരിവാരവുമില്ലെങ്കില്‍ മധ്യകേരളം വട്ടപ്പൂജ്യമാകും. തെക്കാണെങ്കില്‍ സകലഗുലാബി ജാതി-മത സഖ്യത്തിന്റെ പല്ലക്കിലാണ് ഖദറിട്ടവരുടെ യാത്ര. ആ കോണ്‍ഗ്രസാണ് പറയുന്നത്, ലീഗും മാണിയുമടക്കമുള്ള ചെറുകക്ഷികള്‍ രാജ്യത്തിനുതന്നെ ഭീഷണിയാണെന്ന്. ചെന്നിത്തലയോ ചാണ്ടിയോ ഇതുപറഞ്ഞിരുന്നുവെങ്കില്‍ സഹിക്കാം.

പണ്ട് ഇതുപോലൊരു പ്രധാനമന്ത്രി പറഞ്ഞത് ലീഗ് ചത്ത കുതിരയെന്നാണ്. ആ പ്രധാനമന്ത്രിയുടെ കുടുംബത്തില്‍തന്നെയാണ് ഇപ്പോഴും ഹൈകമാന്‍ഡ്. അതിന്റെ ലോ കമാന്‍ഡാണ് മന്‍മോഹന്‍ജി. അദ്ദേഹമാണ് പുതിയ വാചകരാജാ. കോണ്‍ഗ്രസാകുന്ന ഉഗ്രശ്രവസ്സിനെ ചുമലിലേറ്റി ഭിക്ഷതെണ്ടലും അധികാരഗൃഹത്തിലേക്ക് കൊണ്ടുപോകലും പരിചരിക്കലുമാണ് ശീലാവതിമാരുടെ (പുരാണ നായിക പൊറുക്കട്ടെ) പണി. മറ്റൊരു ഗതിയുമില്ലാത്തതുകൊണ്ടും മറ്റാരും കൂട്ടിന് വിളിക്കാത്തതുകൊണ്ടും അതേ മാര്‍ഗമുള്ളൂ.

പുതിയ കാലത്ത് ലീഗിനും മാണി കേരളയ്ക്കും എം വി രാഘവനുമൊക്കെ ഒരാശ്വാസമുണ്ട്. ഏതു വിഴുപ്പും നാറ്റവും ചുമക്കാമെന്ന് പ്രഖ്യാപിച്ച് ഒരു മഗ്സാസെ സോഷ്യലിസ്റ്റ് എത്തിയിട്ടുണ്ടല്ലോ. ക്യൂവില്‍ നില്‍ക്കുന്ന ജേക്കബിനും താമരാക്ഷനുമൊന്നും ചുമടെടുക്കേണ്ടിവരില്ല-കൂടെ നടന്നാല്‍ മതി. ആത്മാഭിമാനം എന്നത് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നതല്ല. അങ്ങനെ കിട്ടുമെങ്കില്‍ കുഞ്ഞാലിക്കുട്ടിയും മാണിസാറുമൊക്കെ അരക്കിലോയെങ്കിലും വാങ്ങിക്കഴിക്കുമായിരുന്നു; ഈ നാണക്കേട് സഹിച്ച് ഇനി കോണ്‍ഗ്രസിനെ ചുമക്കാനില്ല എന്ന് പറയുമായിരുന്നു.

ചത്ത കുതിരയ്ക്കും റബര്‍പാലിനുമെന്ത് ആത്മാവ്; അഭിമാനം. ഒരുകഴഞ്ച് അധികാരം നുണയാന്‍ കോണ്‍ഗ്രസിനെയല്ല ഏതുവിഴുപ്പിനെയും കുഷ്ഠത്തെയും തലയില്‍വച്ച് കാവടിയാടുന്നവരെക്കുറിച്ച് പറഞ്ഞിട്ടെന്ത്.

*
ആന്ധ്രയില്‍ വൈ എസ് രാജശേഖരറെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചപ്പോള്‍ ദുഃഖം താങ്ങാനാകാതെ 450 പേര്‍ ഹൃദയംപൊട്ടി മരിച്ചുവെന്നാണ് മാധ്യമങ്ങളും കോണ്‍ഗ്രസും പ്രചരിപ്പിച്ചത്. മാധ്യമങ്ങളിലെ നാടകീയ അവതരണത്തിലും വികാരോദ്ദീപനത്തിലും വശായി ചിലദുര്‍ബലരൊക്കെ അങ്ങനെ മരിച്ചുവെന്നത് നേര്. എന്നാല്‍, തൊണ്ണൂറുശതമാനവും വാര്‍ധക്യസംബന്ധമായ അസുഖവും ഇതര രോഗ ബാധയുംമൂലം മരിച്ചവര്‍. അവരുടെ വീടുകളില്‍ കോണ്‍ഗ്രസുകാര്‍ തെരഞ്ഞുചെന്ന്, മരണം 'ഹൃദയംപൊട്ടിയതാ'ക്കി പണം കൊടുത്തു വശപ്പെടുത്തുകയായിരുന്നു. ഇതാണ് ആന്ധ്രാ സ്റ്റൈല്‍. പണംവാങ്ങി വാര്‍ത്തയെഴുതുന്ന പരിപാടി കണ്ടുപിടിച്ചതുതന്നെ ആന്ധ്രയിലെ ചില പത്രങ്ങളാണത്രെ. ചാനലുകളും മോശമല്ല.

ചിദംബരം തുറന്നുവിട്ട തെലങ്കാന ഭൂതം നാട്ടിലാകെ കുഴപ്പമുണ്ടാക്കുമ്പോള്‍ അതാ രണ്ട് ചാനലുകളില്‍ വരുന്നു ഒരു നെടുങ്കന്‍ വാര്‍ത്ത- രാജശേഖര റെഡ്ഡിയുടെ അപകടമരണത്തിനു പിന്നില്‍ അംബാനിമാരാണെന്ന്. കേട്ടയുടനെ കുട്ടിഖദറുകാര്‍ വടിയും കമ്പിപ്പാരയും പന്തവും കൊണ്ടിറങ്ങി. റിലയന്‍സിനെതിരെ കൂട്ട ആക്രമണം; കൊള്ള; ബന്ദ്. നാടാകെ കുഴപ്പം. എവിടെനിന്നാണ് വാര്‍ത്ത വന്നത്? ഒരു റഷ്യന്‍ വെബ്സൈറ്റില്‍നിന്നെന്ന് വിശദീകരണം. സൈറ്റില്‍ അങ്ങനെയൊന്ന് കാണിച്ചുതരാമോ-സോറി. ഇപ്പോള്‍ കാണുന്നില്ല.

ആര്, എവിടെ, എന്ത്, എപ്പോള്‍ എന്നൊന്നും അന്വേഷിക്കേണ്ടതില്ല. എന്തും വാര്‍ത്തയാക്കും. അതിന്റെ പേരില്‍ കലാപമുണ്ടായാലെന്ത്; നാട് കത്തിയാലെന്ത്-ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരല്ലേ. എന്നാല്‍, രണ്ടു മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത് അക്രമമാണ്. അനീതിയുമാണ്. വ്യാജ വാര്‍ത്ത സംപ്രേഷണംചെയ്താലും അച്ചടിച്ചുവിറ്റാലും അറസ്റ്റും കേസുമൊക്കെയുണ്ടാകുമെങ്കില്‍ കേരളത്തില്‍ ഈ മഹാകാര്യത്തിനുമാത്രം പ്രത്യേക ജയിലും കോടതിയും വേണ്ടിവരില്ലേ? വാറന്റില്ലാതെയാണ് പത്രാധിപന്മാരെ പിടിച്ചത്. അതിനെതിരെയാണ് സമരം. പത്രാധിപന്മാര്‍ക്ക് നുണപറയാം; അതു വിശ്വസിച്ച് നാട്ടിലാരെങ്കിലും കലാപമുണ്ടാക്കിയാല്‍ പത്രാധിപന്മാരെ ശിക്ഷിക്കാമോ? ഉണ്ണിത്താനെ ന്യായീകരിച്ചും കമ്യൂണിസ്റ്റുകാരെ അവഹേളിച്ചും സക്കറിയ മൈക്കിനുമുന്നില്‍ പ്രസംഗിച്ചാല്‍ മൈക്കില്ലാതെ അത് ചോദ്യം ചെയ്യാമോ? രണ്ടും കുഴപ്പമാണ്.

*
സക്കറിയയെ പയ്യന്നൂരില്‍ ആരെങ്കിലും തല്ലിയതായോ ശാരീരികമായി ഉപദ്രവിച്ചതായോ സക്കറിയപോലും പറഞ്ഞിട്ടില്ല. വാക്കേറ്റവും കൈയേറ്റ ശ്രമവും-അത്രയേ ഉണ്ടായിട്ടുള്ളൂ എന്നാണ് സക്കറിയയുടെ ഭാഷ്യം. പണ്ട് ഒരു പ്രമുഖനോട് "എന്നെ അവന്‍ മാന്‍ഹാന്‍ഡില്‍ ചെയ്തുകളഞ്ഞു'' എന്ന് പരാതിപ്പെട്ട കഥയുണ്ട്. കേട്ടയാള്‍ക്ക് ആ വാക്കിന്റെ അര്‍ഥമറിയില്ല. അതെന്തോ വളരെ മോശമായ കാര്യമാണ് എന്നു ധരിച്ച് "എന്നാലും താന്‍ അവനെ മാന്‍ഹാന്‍ഡില്‍ ചെയ്തുകളഞ്ഞില്ലേ, തന്നെ വെറുതെ വിടാന്‍ പാടില്ല'' എന്നാണ് പ്രമുഖന്‍ പ്രതിവചിച്ചത്. പരുക്കന്‍ പെരുമാറ്റമോ കൈകൊണ്ടുള്ള തള്ളലോ 'മാന്‍ഹാന്‍ഡില്‍' ആണെന്ന് സക്കറിയക്ക് അറിയാതിരിക്കില്ല.

പയ്യന്നൂരില്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും അറിയണമെന്നാണ് ശതമന്യുവിന്റെ പക്ഷം.

സക്കറിയക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അല്‍പ്പം കൂടുതലുമുണ്ട്. അദ്ദേഹം സാംസ്കാരിക നായകനാണല്ലോ. അനാശാസ്യത്തിന് പിടിയിലായ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കാനും സേവാദള്‍ താരം ജയലക്ഷ്മിയെ പുകഴ്ത്താനും സക്കറിയ തുനിഞ്ഞാല്‍ ഡിവൈഎഫ്ഐക്കാര്‍ക്കെന്ത്? എന്നാല്‍, അതിന്റെ പേരില്‍ പയ്യന്നൂരിലെ ഉല്‍കൃഷ്ടമായ ഗാന്ധിമൈതാനിയില്‍ കയറിനിന്ന് കമ്യൂണിസ്റ്റ് നേതാക്കളെയും ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാ അസോസിയേഷന്‍ സംഘടനകളെയും അവഹേളിച്ച് പ്രസംഗിച്ചാല്‍ അത് ചോദിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം കേട്ടുനിന്നവര്‍ക്കുമുണ്ട്.

രാജ്മോഹന്‍ ഉണ്ണിത്താനെ വീട് വളഞ്ഞ് പിടിച്ചത് പൌരാവകാശ ലംഘനമാണെന്നും ഭരണക്കാര്‍ നിയമലംഘകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് സക്കറിയ പറഞ്ഞത്. ഡിവൈഎഫ്ഐയും മഹിളാ അസോസിയേഷനും എസ്എഫ്ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്നത്രെ സാംസ്കാരിക നായകന്റെ ജഡ്ജ്മെന്റ്. ആദ്യകാലകമ്യൂണിസ്റ് നേതാക്കളുടെ ഒളിവുജീവിതം ലൈംഗിക അരാജകത്വത്തിന്റെ കഥയാണെന്നു പറഞ്ഞുവയ്ക്കാനും സംസ്കാരസമ്പന്നന്‍ മടിച്ചുനിന്നില്ല. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോള്‍ ആളുകള്‍ കൈയടിച്ചില്ല-എന്തേ ഇങ്ങനെ പറയാന്‍ എന്ന് എഴുത്തുകാരനോട് ചോദിച്ചു. എഴുത്തുകാരന്‍ ചൊടിച്ചു. ഉച്ചത്തില്‍ വര്‍ത്തമാനമായി. അത്രയേ ഉണ്ടായിട്ടുള്ളൂ.

അതിനെ വെറുതെ താലിബാനിസമെന്നൊന്നും പറഞ്ഞ് പയ്യന്നൂരിനെ അഫ്ഗാനിസ്ഥനാക്കിക്കളയല്ലേ കൂട്ടരേ.

ഉണ്ണിത്താനെയും സേവാദളത്തെയും പിടിച്ചത് ഡിവൈഎഫ്ഐക്കാരല്ല, ലീഗും കോണ്‍ഗ്രസും എല്ലാമടങ്ങുന്ന മഞ്ചേരിക്കാരാണെന്നെങ്കിലും സക്കറിയക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പ്രശ്നമേ ഉണ്ടാകില്ലായിരുന്നു.

Sunday, January 3, 2010

തല പോനാല്‍ പോകട്ടും

ചിരിച്ചാല്‍ ചിന്താശൂന്യന്‍, ചിന്തിച്ചാല്‍ ഭ്രാന്തന്‍, പൊട്ടിക്കരഞ്ഞാല്‍ സ്വൈരംകൊല്ലി, പടവെട്ടിയാല്‍ ധൃഷ്ടന്‍-ഇങ്ങനെയൊക്കെയാണ് മുരളിയെ ചെന്നിത്തല- ചാണ്ടിപക്ഷം കൈകാര്യംചെയ്യുന്നത്. കുനിഞ്ഞു കാലുപിടിച്ചാല്‍ കുടഞ്ഞുചവിട്ടരുത് എന്നൊരു ചൊല്ലുണ്ട്. ഇവിടെ തെറ്റെല്ലാം ഏറ്റുപറഞ്ഞ്, വിനീത വിധേയനായി വാതില്‍ക്കല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി. ആന്റണിയും വയലാര്‍ജിയും കെ വി തോമസും പ്രസാദിച്ചിട്ടും ചെന്നിത്തലയ്ക്ക് സമയമായില്ലാ പോലും; ചാണ്ടിക്ക് മനംമാറ്റമുണ്ടായില്ലാ പോലും. കുനിഞ്ഞുനില്‍ക്കുന്ന മുരളിയെ കുടഞ്ഞുകുടഞ്ഞുചവിട്ടുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒരവസരം തരണേ എന്ന് ഹരിശ്രീ അശോകന്‍ സ്റ്റൈലില്‍ മുറ്റത്തുനിന്ന് നിലവിളിക്കുന്ന ഒരാളെ ഇവ്വണ്ണം കൈകാര്യം ചെയ്യാന്‍ എന്താണ് പ്രകോപനം? ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ടുപോയതാണ് കാരണമെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് അതുപറയാന്‍ എന്തധികാരം?

ഇങ്ങനെ ചില പിടിവാശികളാണ് കേരള രാഷ്ട്രീയത്തിന്റെ പുതിയ ട്രെന്‍ഡ്.

സ്വന്തം കാര്യം സാധിക്കാന്‍ ചിലര്‍ ചില സിദ്ധാന്തങ്ങളുണ്ടാക്കുന്നു. നാട്ടുകാര്‍ക്കൊക്കെ കാര്യം അറിയാമെങ്കിലും സിദ്ധാന്തരാമന്മാരായി നടക്കുകയും ആത്മകഥയെഴുതുകയും ചെയ്യുന്നവര്‍ക്ക് നല്ല മാര്‍ക്കറ്റാണ്. കണ്ടില്ലേ-2010 പിറക്കുമ്പോഴുള്ള ടിവി താരം ഉണ്ണിത്താനാണ്. 'വിടില്ല ഞാന്‍' എന്ന് പ്രഖ്യാപിക്കുന്ന ഉണ്ണിത്താനുപിന്നാലെയാണ് മാധ്യമപ്രതിഭകള്‍. സദാചാരത്തെക്കുറിച്ചാണ് ഉണ്ണിത്താന്റെ നടന്നുപ്രസംഗമത്രയും. നാട്ടില്‍ മാന്യമായി ജീവിക്കുന്നവരെ അവഹേളിക്കുന്ന വാക്കുകള്‍ ചാനലുകളുടെ ഓടപൊട്ടി കുതിച്ചൊഴുകുന്നു. ഉണ്ണിത്താന്‍ ആത്മകഥയെഴുതുകയും അത് വാരാന്തപ്പതിപ്പുകളിലൂടെ മലയാളത്തിന്റെ സുപ്രഭാതമായി മാറുകയുംചെയ്യുന്ന മുഹൂര്‍ത്തത്തിനായി കാത്തിരിക്കാം.

സിദ്ധാന്തപടുവായി സ്വയംമാറിയ പഴയൊരു ഒറ്റയാനും എഴുതിയിട്ടുണ്ട് ആത്മകഥ. ദാമ്പത്യ ജീവിതത്തിലെ രഹസ്യങ്ങളും സ്വകാര്യതകളും ഭര്‍ത്താവ് ആത്മകഥയില്‍ കഥിച്ചാല്‍ ഭാര്യക്ക് നാട്ടിലിറങ്ങി നടക്കാന്‍ പറ്റുമോ? പത്രസമ്മേളനം നടത്തി നിഷേധിക്കാന്‍ പറ്റുമോ? ഭാര്യയെ അധിക്ഷേപിക്കാന്‍ ഒരു സൌകര്യമായി വേണമെങ്കില്‍ ഭര്‍ത്താവിന് ആത്മകഥയെയും ഉപയോഗിക്കാം. ശുദ്ധ വെജിറ്റേറിയനായ തന്നെ പീഡിപ്പിച്ചവളാണ് കൊഞ്ചുതീനിയായ ഭാര്യ എന്ന് അച്ചിക്ക് കൊഞ്ചുപക്ഷം, നായര്‍ക്ക് ഇഞ്ചിപക്ഷം എന്ന ശീര്‍ഷകത്തില്‍ എഴുതി സമര്‍ഥിച്ചാല്‍ പുതിയ മാര്‍ക്കറ്റ് ഇക്കോണമിയുടെ സുഖം നുകരാം. കൂടുതല്‍ പ്രചാരം വേണമെങ്കില്‍ കിടപ്പറ രഹസ്യങ്ങള്‍ ചോര്‍ത്തി സിന്‍ഡിക്കറ്റുവഴി വിതരണം നടത്തിക്കാം.

സിപിഎമ്മില്‍നിന്ന് ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസിന്റെ അടുക്കളയിലെത്തിയ കണ്ണൂരിലെ കുട്ടിക്ക് കുട്ടിയായിരിക്കുമ്പോള്‍തന്നെ ആത്മകഥ എഴുതണമെന്നാണ് തോന്നിയത്. അക്കണക്കിന് എം വി രാഘവന് വളരെ വൈകിയേ ആത്മകഥ എഴുതിക്കാന്‍ തോന്നിയുള്ളൂ എന്നത് നല്ലകാര്യം. ചീഞ്ഞമീനിന് പുഴുത്ത പുളി എന്നതുപോലെ മനോരമയ്ക്ക് രാഘവന്റെ ആത്മകഥ. നാടാകെ നടന്നു പാടിയ തെറിപ്പാട്ട് പുസ്തക രൂപത്തിലാകുമ്പോള്‍ തല്‍പ്പരഹൃദയങ്ങള്‍ക്കും സൌകര്യമുണ്ട്.

ഇനി വരട്ടെ നാരായദത്ത് തിവാരി, രാജ്മോഹന്‍ ഉണ്ണിത്താന്‍, പി സി ജോര്‍ജ്, വീരേന്ദ്രകുമാര്‍ തുടങ്ങിയവരുടെ ആത്മകഥകള്‍. അതല്ലെങ്കില്‍ മുഴുനീള അഭിമുഖങ്ങള്‍-നടന്നും ഇരുന്നും കിടന്നും ചരിഞ്ഞുമുള്ളവ. ഇ എം എസിനെയും സിപിഐ എമ്മിനെയും തെറിവിളിക്കുമ്പോള്‍ എക്കാലവും മാര്‍ക്കറ്റുണ്ട്.

മാങ്ങയുള്ള മാവില്‍തന്നെ എറിഞ്ഞു പഠിക്കട്ടെ.

*
മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ദര്‍ബാറില്‍ നടന്ന സംഗീതക്കച്ചേരിയുടെ ഒരു കഥയുണ്ട്. പാട്ടുകേട്ട് സകലരും താളം പിടിക്കുന്നു; തുടയ്ക്ക് തട്ടുന്നു; ബലേ ഭേഷ് പറയുന്നു. രാജാവിനെ സുഖിപ്പിക്കാനുള്ള മത്സരം. കണ്ടുംകേട്ടും സഹികെട്ട് ഇനി അനാവശ്യമായി മിണ്ടുകയോ ഗോഷ്ടികാട്ടുകയോ ചെയ്താല്‍ തലയെടുത്തുകളയുമെന്ന് രാജാവ് ഉഗ്രശാസന പുറപ്പെടുവിച്ചു. സദസ്സ് നിശബ്ദം. പാട്ട് തുടര്‍ന്നു. ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ യഥാര്‍ഥ രസികനായ സദസ്യന് അടങ്ങിയിരിക്കാനായില്ല. 'തല പോനാല്‍ പോകട്ടും' എന്നാത്മഗതംചെയ്ത് അയാള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു. 'ബലേ ഭേഷ്' എന്ന് ഉച്ചത്തില്‍ പറഞ്ഞു. മറ്റെല്ലാവരും തട്ടിപ്പുകാരാണെന്നും സംഗീതരസികന്‍ ഇതാ മുന്നിലെന്നും തിരിച്ചറിഞ്ഞ രാജാവ് പട്ടും വളയും കൊടുത്ത് അയാളെ ആദരിച്ചെന്നാണ് കഥ.

ഡല്‍ഹിയില്‍ ആയിരക്കണക്കിന് സിഖുകാരെ കൊന്നുതള്ളിയവരും ഗുജറാത്തില്‍ കെട്ടിടങ്ങള്‍ അപ്പാടെ കത്തിച്ച് പച്ചമനുഷ്യരെ ചുട്ടുതള്ളിയവരും തക്കലയില്‍ ബസും മനുഷ്യരും ഒന്നിച്ച് കത്തുമ്പോള്‍ ആര്‍ത്തുവിളിച്ചവരും ചീമേനിയില്‍ പാര്‍ടി ഓഫീസിന് തീയിട്ട് കൂട്ടക്കൊലനടത്തിയവരുമൊക്കെ, ഇന്നാട്ടില്‍ ആകെ കത്തിയത് തമിഴ്നാട്ടിന്റെ ഒരു ആളൊഴിഞ്ഞ ബസാണ് എന്നു വിലപിച്ചുനടക്കുന്നതുകാണുമ്പോള്‍ എഴുന്നേറ്റുനിന്ന് അപ്രിയസത്യം പറയാന്‍ ആരെങ്കിലുമൊക്കെ വേണമെന്ന് ശതമന്യുവിനും തോന്നുന്നു. തീവ്രവാദം എന്ന വലിയ വാക്ക് ആരെയും തകര്‍ത്തുകളയാനുള്ള ആയുധമായി മാറുന്നത് നല്ലതല്ല.

സഖറിയ അടുക്കും സൌന്ദര്യവുമുള്ള കഥയെഴുതാന്‍ മാത്രമല്ല, വല്ലപ്പോഴും 'ബലേ ഭേഷ്'പറയാനും തയ്യാറാകുന്നുണ്ട്. അതിനും ഒരു ബലേ ഭേഷ്.

*
ചില കേസുകളില്‍ ജാമ്യം കിട്ടുന്നതോ വിജിലന്‍സ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്നതോ ഒന്നും വാര്‍ത്തയാകില്ല എങ്കിലും സിപിഐ എമ്മുമായി ബന്ധപ്പെട്ടതാകുമ്പോള്‍ അന്തിച്ചര്‍ച്ച മാത്രമല്ല ഉടനടിചര്‍ച്ച തന്നെ തുടങ്ങും. ഇത് ഒരിക്കല്‍ക്കൂടി സംഭവിച്ചത് പിണറായി വിജയന്‍ കോടതിയില്‍ ജാമ്യം എടുത്ത ദിവസമാണ്. ചാനല്‍ മുതലാളിയോടുള്ള വിധേയത്വം എങ്ങനെ പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി ഇന്ത്യാവിഷന്‍ അടക്കമുള്ളവരുടെ ചര്‍ച്ചകളുടെ സ്വഭാവം. ആവേശം മൂത്ത ഇന്ത്യാവിഷനിലെ ഭഗത് എന്ന വാര്‍ത്തവായനക്കാരന്‍ 'സിഎജി റിപ്പോര്‍ട്ട് പ്രകാരമാണല്ലോ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ് പുറത്തുവന്നത്'എന്ന് ആവര്‍ത്തിച്ചുകൊണ്ട്, "വടക്കേ ഇന്ത്യന്‍ നേതാക്കന്മാര്‍ക്കെതിരെ വന്ന പല സിഎജി റിപ്പോര്‍ട്ടുകളും ഉപയോഗിച്ച് സിപിഎം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മാപ്പ് പറയുമോ'' എന്നുവരെ ചോദിച്ചുകേട്ടു. സ്വന്തം മുതലാളിയായ മുനീറിനെതിരെ 500 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ സിഎജി റിപ്പോര്‍ട്ട് ഉണ്ട് എന്നത് ഭഗത്തിനും അറിയാം! മുനീറിനെതിരായ സിഎജി റിപ്പോര്‍ട്ടും വിജിലന്‍സ് കറ്റപത്രവും മുക്കിയ ഇന്ത്യാവിഷന്‍ സിപിഎം മാപ്പുപറഞ്ഞുകാണാന്‍ കൊതിക്കുന്നത് ഉദാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ അസ്ക്യത കൊണ്ടാകാം. അതുകൊണ്ടുതന്നെയാണല്ലോ പിബി യോഗം കഴിഞ്ഞിറങ്ങുന്ന നേതാക്കളുടെ ശരീരഭാഷ നിര്‍ണയിക്കുന്നവര്‍ രാത്രിയില്‍ പൊലീസ് ജീപ്പില്‍ തലയില്‍ കൈവച്ച് മുഖം മറച്ചിരുന്ന രാജ്മോഹന്റെ ശരീരഭാഷ നിര്‍ണയിക്കാത്തത്.

എല്ലാം പറയണമല്ലോ. മര്‍ഡോക്ക് ചാനലില്‍നിന്ന് മനോരമയില്‍ എത്തിയ വേണു ചില ചോദ്യങ്ങളെങ്കിലും വി ഡി സതീശനോട് ചോദിച്ചു.

വേണു: അനുബന്ധ കരാര്‍മാത്രം ഒപ്പിട്ട പിണറായിമാത്രം പ്രതിയാകുന്നതിനു പിന്നില്‍ രാഷ്ട്രീയമില്ലേ?

സതീശന്‍‍: അനുബന്ധകരാര്‍ എന്നത് തോമസ് ഐസക് മാത്രം പറഞ്ഞുനടക്കുന്ന കള്ളമാണ്.

വേണു: അങ്ങനെ എങ്കില് കുറ്റ്യാടി പദ്ധതിയില്‍ സി വി പത്മരാജന്‍ ഒപ്പിട്ട കസള്‍ട്ടസി കരാര്‍ അനുബന്ധ കരാറുകള്‍ വഴി കാര്‍ത്തികേയന്‍ ഒപ്പിട്ടതോ?

സതീശന്‍: അല്ല വേണു, എന്താ ഇവിടെ പ്രശ്നം കുറ്റ്യാടി പദ്ധതി പ്രകാരം കിട്ടുമെന്ന് പറഞ്ഞ ഗ്രാന്റ് മുഴുവന്‍ കിട്ടിയില്ലേ. പിഎസ്പി വഴി കിട്ടുമെന്ന് പറഞ്ഞ 86 കോടിയോളം രൂപ കിട്ടിയില്ല. അതല്ലേ കേസ്

വേണു : കുറ്റ്യാടി പദ്ധതിക്ക് ചിലവാക്കിയ 201 കോടിയോളം പാഴായി എന്ന് സിഎജി പറഞ്ഞതോ?

സതീശന്‍: അത് വൈദ്യുതി ബോര്‍ഡ് കൃത്യമായ കണക്ക് കൊടുക്കാത്തതിനാലാണ്.

ഇതാണ് സാമ്പിള്‍.

ലാവ്ലിന്‍ കേസ് വീണ്ടും വാര്‍ത്തയാകുന്നതില്‍ ചില ഗുണങ്ങളുണ്ടെന്നാണ് ശതമന്യുവിന്റെ പക്ഷം. ഇന്നലെവരെ പലരും ഒതുക്കിവച്ച പലതും പുറത്തുവരുന്നുണ്ട്. ആന്റണിയെ സാക്ഷിയാക്കാതിരിക്കാന്‍ സിബിഐ നിരത്തിയ ന്യായം ആന്റണിക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നല്ല-അങ്ങനെ ആവശ്യപ്പെടാന്‍ പിണറായിക്ക് അധികാരമില്ലെന്നാണ്.

പുറത്തുവരട്ടെ വരട്ടെ അങ്ങനെ പല പൂച്ചകളും.

Sunday, December 27, 2009

ഇരുതലമൂരി

ഇത് ശതമന്യു കണ്ടുപിടിച്ച തലക്കെട്ടല്ല. ഉണ്ണിത്താന്‍ മഞ്ചേരിയില്‍ യുദ്ധം നടത്തിയതിന്റെ പിറ്റേന്ന് വീരഭൂമിയില്‍ അമ്പരപ്പോടെമാത്രം കണ്ട് ആസ്വദിച്ച ഒന്നാംപേജ് വരയുടെ തലക്കെട്ട് 'ഇരുതലമൂരിയെ പിടികൂടി' എന്നാണ്. ഇതു വരച്ചയാള്‍ ഇന്നും ആ പത്രത്തിലുണ്ടോ എന്ന് ഉറപ്പില്ല. കാരണം കാര്‍ട്ടൂണിന് മേലാകെ മുനയാണ്. പലേടത്തും ചെന്ന് തറയ്ക്കും. ആ മുടി, കുറി, മീശ എന്നിവ മാറ്റിയും കുറച്ചുമെല്ലാം കാര്‍ട്ടൂണ്‍ കണ്ടുനോക്കൂ. പല വമ്പന്മാരുടെയും മുഖം തെളിഞ്ഞുവരുന്നില്ലേ? എങ്ങനെ സഹിക്കും? ഇത്ര മഹത്തായ വീരകൃത്യം നടത്തിയ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് അഭിനന്ദനങ്ങള്‍. തന്റേതല്ലാത്ത ആശയങ്ങളുമായി പകയും വിദ്വേഷവും ഉളുപ്പില്ലായ്മയും കുത്തിവച്ച വരകള്‍ നിരന്തരം വേണ്ടിവരുമ്പോള്‍ വല്ലപ്പോഴും ഇത്തരം ഒന്ന് വരയ്ക്കാനാകുന്നത് ആശ്വാസംതന്നെ.

ഉണ്ണിത്താന് കിട്ടിയ തല്ലിനെക്കുറിച്ച് പരസ്പര വിരുദ്ധമായ പല വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. സേവാദള്‍ നേതാവിനെയുംകൊണ്ട് ഡിസ്കഷന് പോയതിന്റെ പേരിലാണ് ആ തല്ല് എന്ന് വിശ്വസിക്കാന്‍ പ്രയാസം. വടികൊടുത്ത് അടി വാങ്ങി എന്നുപറയുന്നതാവും ശരി. ആള്‍ ഉണ്ണിത്താനാണാല്ലോ. തല്ല് പാഴ്സലായി വരുന്ന നാവ് കൈയിലുണ്ട്. അവിഹിതം പിടിക്കാന്‍ വന്നവരോട് സാറേ, ചേട്ടാ, മാമാ രക്ഷിക്കണേ എന്ന് പറഞ്ഞു കരഞ്ഞിരുന്നുവെങ്കില്‍ സംഗതി തിവാരി മോഡല്‍ ആവില്ലായിരുന്നു. തല്ലുകിട്ടിയപ്പോള്‍ മാത്രമാണ് തല കുനിഞ്ഞത്. ബോധം തിരിച്ചുകിട്ടിയപ്പോള്‍ പൂച്ച വീണ്ടും പുലിയായി.

ആദ്യം പറഞ്ഞത് ഷാനിമോള്‍ ഉസ്മാന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ചാണ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെക്കുറിച്ച് മ്ളേച്ഛമായ പരാമര്‍ശം ഒരു ആഭാസനില്‍നിന്ന് ഉണ്ടായതിനോട് ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ പ്രതികരിച്ചില്ല. പേടിയാണ് ഉണ്ണിത്താനെ. ആരെങ്കിലും പ്രതികരിച്ചുപോയാല്‍ അയാളുടെ ചരിത്രവും ഭൂമിശാസ്ത്രവും പുറത്തുവരും. കെപിസിസി ഓഫീസ് വ്യഭിചാരശാലയാണെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് ഇതേ ഉണ്ണിത്താനായിരുന്നല്ലോ. അന്ന് അത് തെളിയിക്കാന്‍ വൈദ്യപരിശോധന വേണമെന്ന് ആര്‍ക്കും തോന്നിയില്ല. ഐജിയെക്കുറിച്ച് അന്വേഷിക്കാന്‍ ഹെഡ് കോണ്‍സ്റ്റബിളിന് ചുമതല നല്‍കുന്നുതുപോലെയാണ് എഐസിസി അംഗത്തിന്റെ അവിഹിതം അന്വേഷിക്കാന്‍ കെപിസിസി എകസ്ക്യൂട്ടീവ് അംഗത്തെ നിയോഗിക്കുന്നത്. മൊയ്തീന് വലിയ പണിയൊന്നുമില്ല. വലുതായൊന്നും ചെയ്യാനുമില്ല.

രാഹുല്‍ഗാന്ധി കുമരകത്ത് വന്നതും ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോയതും ഏതാണ്ട് ഒരുപോലെതന്നെ. രാഹുലിന് പൊലീസ് കാവല്‍നിന്നു - ഉണ്ണിത്താനെ പൊക്കി ലോക്കപ്പിലാക്കി. കോവ്വ്ഗ്രസുകാര്‍ക്ക് ന്യായമായും ചോദിക്കാം-ഇതെന്തുനീതി, ഇതെന്ത് ന്യായം എന്ന്.

*
അല്ലെങ്കിലും ഉണ്ണിത്താന് ഇനി വലിയ ജാള്യമൊന്നും വേണ്ട. പ്രായംകൊണ്ട് രണ്ട് ഉണ്ണിത്താന്മാര്‍ വേണം ഒരു നാരായദത്ത് തിവാരിയാകാന്‍. വയസ്സ് എണ്‍പത്താറ്. കിടക്കയില്‍ കൂടെ മൂന്നു സ്ത്രീകള്‍. അതിലൊരാള്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നത്രെ. നാരായ ദത്ത് തിവാരി കോണ്‍ഗ്രസ് കണ്ടുപിടിച്ച വീരനാണ്. നല്ല തണുപ്പുള്ള നൈനിറ്റാളിലാണ് ജനനമെങ്കിലും സിരകളില്‍ ചൂടുള്ള രക്തം. പ്രധാനമന്ത്രിസ്ഥാനത്തുവരെ പരിഗണിക്കപ്പെട്ട പേര്. രാജീവ് മന്ത്രിസഭയില്‍ പലവകുപ്പുകള്‍ മാന്തിയ മന്നന്‍. സീതാറാം കേസരിയെയും നരസിംഹറാവുവിനെയും പ്രണബ് മുഖര്‍ജിയെയുംകാള്‍ വലിയ നേതാവ്. മൂന്നുവട്ടം യുപി മുഖ്യമന്ത്രി. ഉത്തരാഖണ്ഡ് എന്ന പുതിയ സംസ്ഥാനം വന്നപ്പോള്‍ പൂതിതോന്നി അവിടെയും മുഖ്യന്‍. പ്രായക്കൂടുതല്‍ കാരണം 2006ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് പ്രഖ്യാപിച്ചയാളാണ്. മുഖ്യമന്ത്രിസ്ഥാനത്ത് പറ്റാതാകുമ്പോള്‍ കൊടുക്കാനുള്ളതായതുകൊണ്ട് ഹൈദരാബാദിലെ താരാട്ടുപാട്ടുകേട്ട് ഉറങ്ങാനാണ് നിയോഗിച്ചത്.

ഇതാണ് കോണ്‍ഗ്രസ്. ഉണ്ണിത്താന്മാരുടെയും രാഹുല്‍മാരുടെയും തിവാരിമാരുടെയും കോണ്‍ഗ്രസ്. എണ്‍പത്താറുകഴിഞ്ഞാലും ഉശിരുപോകാത്ത പാര്‍ടി! കൊല്ലം-മഞ്ചേരി-ബംഗളൂരു റൂട്ടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സഞ്ചാരം. ഇത് എളുപ്പവഴിയാണ്. സേവാദള്‍ അഖിലേന്ത്യാ സെക്രട്ടറിയെന്നാല്‍ സേവനതല്‍പ്പരയാകുമെന്നും ആ സേവനം ഉണ്ണിത്താന് സ്ഥിരമായി വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ലെന്നും എഐസിസി ഒരു പത്രക്കുറിപ്പിറക്കിയാല്‍ തീരുന്നതേയുള്ളൂ സംശയങ്ങള്‍. ഉണ്ണിത്താനും ജയലക്ഷ്മിയും ഡിസ്കഷന്‍ പണ്ടേ തുടങ്ങിയതാണ്. സംഘടനയ്ക്കുള്ളിലും പുറത്തും അസൂയാലുക്കള്‍ ഇതുപറഞ്ഞ് ഒച്ചപ്പാടുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയുന്നുണ്ട്. ഉണ്ണിത്താനില്‍നിന്ന് ഇതല്ലാതെ പ്രതീക്ഷിക്കരുതെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്വകാര്യം പറഞ്ഞത്.

*
ഉണ്ണിത്താനെതിരെ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയിലാണ് മഞ്ചേരിക്കാര്‍ കൈകടത്തിയതെന്നും ഉഭയസമ്മത പ്രകാരമുള്ള വേഴ്ച കുറ്റകരമല്ലെന്നും വലിയ വാദങ്ങള്‍ നാട്ടില്‍ പരക്കുന്നുണ്ട്. സംഗതിയൊക്കെ ശരിതന്നെ. കോണ്‍ഗ്രസ് നേതാക്കള്‍ നിയമം പാലിക്കുന്നവരാണ്. നിയമപാലനത്തിന് കെപിസിസി ഓഫീസില്‍ ബക്കറ്റും വെള്ളവും വേണം, തീവണ്ടിയില്‍ എസി ടൂ ടയറില്‍ രണ്ടു ബര്‍ത്ത് തിരിച്ച് പ്രത്യേക കൂപ്പെ ഉണ്ടാക്കണം; രാജ്ഭവനില്‍ നാലുപേര്‍ക്ക് സുഖശയനത്തിന് പറ്റുന്ന കട്ടില്‍ വേണം; കുമരകത്ത് സ്പെഷ്യല്‍ സ്യൂട്ടുവേണം. നിയമ പാലനത്തിനുള്ള ഇത്തരം ചെറിയ ചെറിയ സംവിധാനങ്ങള്‍ നാട്ടിലാകെ ചെയ്യേണ്ടതാണ്.

ഉണ്ണിത്താന്‍ വാര്‍ത്തയല്ലാതായി, പകരം തിവാരി കയറിയെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്ത പാതി മുക്കിയെങ്കിലും നാട്ടിലാകെ പാട്ടാണ് കോണ്‍ഗ്രസിന്റെ അരമന രഹസ്യങ്ങള്‍. 'മഞ്ചേരി സംഭവ'ത്തോടെ യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രീയ വഷളന്റെ പതനമാണ് സംഭവിച്ചത്. ഉണ്ണിത്താനുപകരം പിടിക്കപ്പെട്ടത് സിപിഎം ബ്രാഞ്ചംഗമായിരുന്നെങ്കിലോ? 'സിപിഎം നേതാവ് അവിഹിതത്തിന് പിടിയില്‍' എന്ന് ഒന്നാംപേജ് വാര്‍ത്തവരും. മാത്രമോ. പുറകെ വരും വിഐപി, വിവിഐപി കൂട്ടിച്ചേര്‍ക്കലുകള്‍. കിളിരൂര്‍, കവിയൂര്‍....ഒന്നും കേരളീയര്‍ മറന്നിട്ടില്ല. സിപിഎം കാരെക്കുറിച്ച് എന്തുപറഞ്ഞാലും വാര്‍ത്തയാണ്. കോണ്‍ഗ്രസുകാരെ ഉടുതുണിയില്ലാതെ പിടിച്ചാല്‍ അത് സാധാരണ സംഭവം. മാധ്യമക്കാരെ കുറ്റംപറഞ്ഞിട്ടും വലിയ കാര്യമില്ല. മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ പരിപാടി നിഷിദ്ധമെന്നും കോണ്‍ഗ്രസുകാര്‍ ഇതിന്റെയെല്ലാം ആശാന്മാരാണെന്നും ജനങ്ങള്‍ക്ക് നന്നായറിയാം.

മൊയ്തീന്റെ അന്വേഷണം തീരുമ്പോള്‍ ഉണ്ണിത്താന്‍ തിരിച്ചുവരും. ചാനലുകള്‍ അയാളെ വിളിച്ചിരുത്തി സദാചാരമൂല്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തിക്കും. അഥവാ കോണ്‍ഗ്രസ് തിരിച്ചെടുത്തില്ലെങ്കിലോ-ഉണ്ണിത്താനും എഴുതാനുണ്ടാകും ഒരാത്മകഥ. അതില്‍ ചെന്നിത്തല വരും, ഉമ്മന്‍ചാണ്ടി വരും, പി ജെ കുര്യന്‍ വരും, മറ്റുപലരും വരും. അത്രയ്ക്കൊന്നും താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലാത്തതുകൊണ്ട് ഉണ്ണിത്താനെ അതിവേഗകോടതിയില്‍ കയറ്റി കുറ്റമുക്തനാക്കി ഒരു കെപിസിസി സെക്രട്ടറിസ്ഥാനമെങ്കിലും കൊടുക്കേണ്ടതാണ്.

*
ചോദ്യം: ഉണ്ണിത്താനോ തിവാരിയോ മഹാന്‍? മറുചോദ്യം: കോഴിയോ മുട്ടയോ ആദ്യമുണ്ടായത്?

Sunday, December 20, 2009

അറിയാം; പക്ഷേ പറയില്ല

ഈ രാത്രിയില്‍ കോഴി കൂവുംമുന്‍പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയുമെന്ന് യേശു പറഞ്ഞത് പത്രോസ് സത്യമാക്കി. യൂദാസ് ഗുരുനാഥനെ ഒറ്റിക്കൊടുത്ത് മുപ്പത് വെള്ളിപ്പണം പെട്ടിയിലാക്കി. ചതിയുടെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അബ്ദുള്‍നാസര്‍ മഅ്ദനിയെ കോയമ്പത്തൂരില്‍ ചെന്ന് കണ്ടതും പിന്തുണ കത്തായി വാങ്ങി നാട്ടില്‍ കൊണ്ട് വന്ന് വോട്ടാക്കി മാറ്റിയതും ഉമ്മന്‍‌ചാണ്ടി. കോട്ടയത്ത് വൈക്കം വിശ്വനെതിരെ വോട്ട് ചോദിച്ച് പോസ്റ്ററില്‍ മേഴ്സി രവിയുടെയും മഅ്ദനിയുടെയും ചിത്രം. പി പി തങ്കച്ചന് സ്വന്തമായി താടിയില്ലാത്തതുകൊണ്ട് താടിയുള്ള മദനിയുടെ ചിത്രം വെച്ച് പോസ്റ്ററടിച്ചാണ് വോട്ട് തേടിയത്. അദ്വാനിജിയെ ശരിപ്പെടുത്താന്‍ പോയ ഗണത്തില്‍പ്പെടുത്തി കൊടുംഭീകരനായി മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാ‍യപ്പോള്‍ മഅ്ദനി നല്ലവന്‍; പിഡിപിയുടെ വോട്ട് മധുരപ്പൂങ്കനി. പാലം കടക്കുന്നതുവരെ നാരായണാ എറ്റുവിളിച്ച് ചാടി മറുകരയെത്തിയപ്പോള്‍ മഅ്ദനിയെ നോക്കി കൂരായണാ വിളിച്ചു. യൂദാസിനും വേണ്ടേ പിന്തുടര്‍ച്ച? 'ആ'രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ആരോടുമരുളരുതോമലാളേ‘ എന്ന് ചാണ്ടി പറഞ്ഞത് മഅ്ദനി അനുസരിച്ചു. മഅ്ദനിക്ക് തീവ്രവാദത്തെ വേണ്ടാതായപ്പോള്‍ ചാണ്ടിക്ക് മഅ്ദനിയെയും വേണ്ട. പുതിയ കൂട്ടായി എ�ഡിഎഫ് വന്നുവല്ലോ. കേന്ദ്രത്തില്‍ നിന്ന് ഇണ്ടാസു വരുമ്പോഴും എന്‍.ഡി.എഫിന്റെ തേജസ് പത്രം പറയുന്നത്, യുഡിഎഫുകാര്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല, ഇത് ഇടതന്മാമാരുടെ കളിയാണെന്ന്! യുഡിഎഫിന്റെ പതിനാറിനേക്കാള്‍ പവറാണത്രേ എല്‍.ഡി.എഫിന്റെ പാര്‍ലമെന്റിലെ നാലിന്.

തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഇടതിന് പിന്തുണ പ്രഖ്യാപിച്ചതാണ് മഅ്ദനിക്ക് വിനയായത്. പിന്തുണ യുഡിഎഫിനെങ്കില്‍, നാട്ടില്‍ പതിനാറ് കൊലപാതകം നടത്തി മിണ്ടാതിരിക്കുന്ന എന്‍.ഡി.എഫിനെപ്പോലെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവേന നടക്കാമായിരുന്നു. മാതൃഭൂമിയും മിണ്ടില്ല; മനോരമയും മിണ്ടില്ല. എന്‍.ഡി.എഫിനെക്കുറിച്ച് മിണ്ടിയാല്‍ ബൈക്കില്‍ ആളുവരുമെന്നും പട്ടിയെ വെട്ടിക്കൊന്ന് പരിശീലിച്ചവരാണ് വരികയെന്നും പേടിക്കണമല്ലോ. പിന്നെ ഉമ്മന്‍‌ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും വെറുപ്പ് സമ്പാദിക്കുകയും വേണം. കൊല്ലുന്ന എ.ഡി.എഫ് അവിടെ കിടക്കട്ടെ; കൊല്ലാത്ത മഅ്ദനിയെ നമുക്ക് കൊല്ലാം. മഅ്ദനി ഐഎസ്എസ് കാലത്ത് ചെയ്തതും പറഞ്ഞതും നല്ലതെന്ന് മഅദനിപോലും പറഞ്ഞിട്ടില്ല. ഒരാളെ നന്നാകാനും വിടില്ലെന്നാണ് വാശി. വെടക്കാക്കി തനിക്കാക്കാന്‍ എളുപ്പമാണല്ലോ.

പണ്ട് വാല്മീകി എന്നൊരു മഹര്‍ഷിയുണ്ടായിരുന്നു. പൂര്‍വാശ്രമത്തില്‍ പിടിച്ചുപറിക്കാരന്‍; നീചന്‍. ശരപ്രയോഗമേറ്റ് ക്രൌഞ്ചങ്ങളിലൊന്ന് താഴേക്ക് വീഴുമ്പോള്‍ അരുതേയെന്ന് വിലപിച്ചതും അതേ വാല്മീകി തന്നെ. മഅ്ദനിയെ വാല്മീകിയോടുപമിച്ചു എന്ന ആരോപണം ശതമന്യുവിനോട് വേണ്ട. തെറ്റില്‍ നിന്ന് ശരിയിലേരിയിലേക്കുള്ള യാത്ര പുരാണത്തിലുമുണ്ടെന്ന് വെറുതെ ഓര്‍മിച്ചുപോയതാണ്. അങ്ങനെ എത്രയെത്ര മാറ്റങ്ങള്‍; തകിടംമറിയലുകള്‍. കേരളത്തില്‍ ചെങ്കൊടി താഴ്ത്തിക്കാന്‍ ഒരണസമരത്തിലൂടെ അവതാരമെടുത്ത ദിവ്യരൂപം ഒരുനാള്‍ ഇറങ്ങിവന്ന് ചെങ്കൊടി തണലേറ്റിരുന്നു. അന്ന് ഹസ്സനും ആര്യാടനും ഉമ്മന്‍ചാണ്ടിയുമെല്ലാം കമ്യൂണിസത്തെയും സോഷ്യലിസത്തെയും വാഴ്ത്തിപ്പാടി. കുഞ്ഞാലി വധക്കേസില്‍ ആരോപണവിധേയനായ ആര്യാടനെ വേദിയിലിരുത്തി എം വി രാഘവന്‍ പറഞ്ഞു: ഇവന്‍ പണ്ട് പലതും ചെയ്തിട്ടുണ്ടാകും. ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. നമ്മുടെ സ്ഥാനാര്‍ത്ഥിയാണ്, വോട്ടു ചെയ്യണം. ആര്യാടന്‍ ജയിച്ചു.

1980ല്‍ നായനാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നു. എ കോണ്‍ഗ്രസും മാണികേരളയും അധികാരത്തിന്റെ ശീതളച്ഛായയിലിരുന്നു. കയറിവന്നതും ഇറങ്ങിപ്പോയതും ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ്. അന്ന് ഒരുമിച്ചിരുന്നതുകൊണ്ട് പിന്നെ ഉമ്മന്‍‌ചാണ്ടി ചെയ്ത എല്ലാ കള്ളത്തരത്തിന്റെയും ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയിലാണോ? കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്ന് ഇടതായും വലതായും പോയപ്പോള്‍ മാര്‍ക്സിസ്റ്റുകരെ ചൈനാചാരന്മാരെന്ന് വിളിക്കാന്‍ മുന്‍പില്‍ സിപിഐ ആയിരുന്നു. കടുത്ത ശത്രുത. ഇന്നലത്തെ സഖാവ് ഇന്നത്തെ 'ചൈനാചാരന്‍'. മാര്‍ക്സിസ്റ്റുകാര്‍ കൂട്ടത്തോടെ ജയിലില്‍. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി. അന്ന് സിപിഐ എം പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം 'വെക്കട വലതാ ചെങ്കൊടി താഴെ; പിടിയെട വലതാ മൂവര്‍ണക്കൊടി' എന്ന്. കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ക്ക് സിപിഐ കൂട്ടുനിന്നു എന്നുവന്നപ്പോള്‍ ക്ഷോഭത്തോടെ വിളിച്ചത്. തിരിച്ചും അതേതീവ്രതയോടെ ആക്രമണമുണ്ടായി. ഭട്ടിന്‍ഡ പ്രമേയം വിരിഞ്ഞു. സിപിഐ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ മുന്നണിയിലേക്ക് സിപിഐ എമ്മും സിപിഐയും ഒന്നിച്ചുവന്നു. ഇന്ന് രണ്ടു ഒന്നിച്ച്. അന്നത്തെ മുദ്രാവാക്യം എടുത്തിട്ട് ആരെങ്കിലും അലക്കുമോ? നിങ്ങള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരല്ലേ അതുകൊണ്ട് നിങ്ങളെ തൊടാന്‍ ഞങ്ങളില്ല എന്ന് സിപിഐ എം പറയുമോ?

ഇന്ദിര ഇന്ത്യയായി സ്വയം മാറി ഹിറ്റ്ലറുടെ പെണ്‍ജന്മമാണെന്ന് വന്നപ്പോള്‍ അര്‍ധഫാസിസത്തിന്റെ അപകടത്തെ ചെറുക്കാന്‍ ജയപ്രകാശ് നാരായണനടക്കമുള്ളവര്‍ നയിച്ച യുദ്ധത്തില്‍ കമ്യൂണിസ്റ്റുകാരും ജനസംഘവുമുണ്ടായിരുന്നു. അതുകൊണ്ട്, ജനസംഘം പഴയ സഖ്യകക്ഷിയല്ലേ, വരൂ നമുക്ക് ഭായിഭായി കളിക്കാമെന്ന് ഏതെങ്കിലും കമ്യൂണിസ്റ്റുകാരന്‍ ഇന്നു പറയുമോ? സോവിയറ്റ് യൂണിയന്റെ പരിപ്പെടുക്കാന്‍ നടന്ന പലരും ഫാസിസത്തെ ചെറുക്കാനുള്ള ഐക്യമുന്നണിയില്‍ അണിയണിയായി നിലകൊണ്ട് സാക്ഷാല്‍ സ്റ്റാലിന്റെ ഉത്തരവുകള്‍ അനുസരിച്ചിരുന്നില്ലേ? തെരഞ്ഞെടുപ്പുകളില്‍ അടിയന്തര സംവിധാനങ്ങള്‍ രൂപപ്പെടും. സ്ഥലത്തെയും കാലത്തെയും തിരിച്ചറിഞ്ഞ് പറ്റാവുന്ന വിധത്തില്‍ പ്രയോഗിക്കാനുള്ളതാണ് അത്തരം സമീപനം. മനോരമയും മാതൃഭൂമിയും മര്‍ഡോക്കും മുനീര്‍വിഷനും ഐക്യമുന്നണിയുണ്ടാക്കി മാര്‍ക്സിസ്റ്റ് മേധം നടത്തുന്നില്ലേ? അവര്‍ യുഡിഎഫിന്റെ സഖ്യകക്ഷിയല്ലേ? എല്ലാ ആക്രമണങ്ങളും സഹിച്ച് അനങ്ങാതിരിക്കാനാനോ ഇടതുപക്ഷത്തിന്റെ നിയോഗം?

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താനും ക്ഷീണിപ്പിക്കാനും സംഘടിതശ്രമം നടക്കുന്നു എന്നാണ് 19ആം പാര്‍ടികോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചത്. കേരളത്തില്‍ ആക്രമണത്തിന്റെ തോത് അല്പം കൂടുതലാണ്. ആ സമയത്ത്, ഞങ്ങളിതാ പഴയ കൂട്ടരല്ല, നന്നായിട്ടുണ്ട്, തീവ്രവാദം തീരെയില്ല എന്ന് വിളിച്ചുപറഞ്ഞ് പിന്തുണ നല്‍കാനെത്തിയ പിഡിപിയെ മതിലിനുപുറത്ത് നിര്‍ത്തണമായിരുന്നുവോ? വോട്ട് വേണ്ടെന്നു പറയണമായിരുന്നുവോ?

തെരഞ്ഞെടുപ്പ് കഴിഞ്ഞു; എല്‍ഡിഎഫ് നാല് സീറ്റിലേക്ക് ചുരുങ്ങി; മഅ്ദനിയുടെ തെരഞ്ഞെടുപ്പ് പിന്തുണയുടെ കാലവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത ആണവകരാറും ഇസ്രയേലി അഴിമതിയും അമേരിക്കന്‍വിധേയത്വവും വിലക്കയറ്റവുമൊന്നും മിണ്ടാതെ മഅദനിയിലും ലാവ്ലിനിലും ചര്‍ച്ച തളച്ചിടാന്‍ യുഡിഎഫിന് കഴിഞ്ഞു. തീവ്രവാദകക്ഷിയുമായി കൂട്ടുകൂടി എന്ന പ്രചാരണത്തില്‍ മതനിരപേക്ഷവിശ്വാസികളായ ചിലരെല്ലാം വീണുപോയി. അത് വോട്ടില്‍ പ്രതിഫലിച്ചു. പിഡിപിയുമായി യോജിച്ച് വേദി പങ്കിട്ടത് ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. അതേസമയം, എന്‍ഡിഎഫ് എന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ എന്ന വര്‍ഗീയവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ സംഘടനയുടെ പിന്തുണ യുഡിഎഫിന് കിട്ടിയിരുന്നു എന്ന കാര്യം കേന്ദ്ര കമ്മിറ്റി ഓര്‍മിപ്പിക്കുകയും ചെയ്തു. അത്രയുമാണ് കാര്യം.ഇതിലെന്ത് അവ്യക്തത? തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ടികള്‍, ഗ്രൂപ്പുകള്‍, ജനവിഭാഗങ്ങള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കേണ്ടത് ആവശ്യമാണ്; അതേസമയം, അത്തരത്തിലുള്ള നീക്കങ്ങളിലൂടെ പാര്‍ടിയുടെ മതനിരപേക്ഷ വ്യക്തിത്വം മാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കണം ഇതാണ് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ച നിലപാട്. രാഷ്ട്രീയമോ തെരഞ്ഞെടുപ്പ്പരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ജാതിയെയും വര്‍ഗീയതയെയും ഉപയോഗിക്കുന്നതിനെതിരായ പോരാട്ടം തുടരുമെന്നാണ് പാര്‍ടി പ്രഖ്യാപിച്ചിട്ടുള്ളത്.

പിഡിപി പിന്തുണച്ചത് തെരഞ്ഞെടുപ്പിലെ കാര്യം. സൂഫിയ മഅ്ദനി അറസ്റ്റിലായത് കേസുമായി ബന്ധപ്പെട്ട നിയമപരമായ നടപടി. രണ്ടും രണ്ടായി എല്‍ഡിഎഫ് കാണുന്നതുകൊണ്ട് രാഷ്ട്രീയം അതിന്റെ വഴിക്കും നിയമം അതിന്റെ വഴിക്കും. അങ്ങനെ ഉമ്മന്‍‌ചാണ്ടി കാണാത്തതുകൊണ്ട് നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടു; അത് പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞ് തലയൂരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം പറയില്ലെന്നു മാത്രം. പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാരുടെ അന്തസ്സ് വര്‍ധിക്കുമല്ലോ. എന്‍ഡിഎഫോ പിഡിപിയോ വര്‍ഗീയ-തീവ്രവാദശക്തി എന്ന് മനോരമ ഒരുനാളും 'നിങ്ങള്‍ പറയൂ' എന്ന മേമ്പൊടിയുമായി ചോദിച്ചിട്ടില്ല.

*
ദാസനും വിജയനും കര്‍ണാടക പൊലീസായി ബംഗ്ലാദേശില്‍ പോയ കഥ എഴുതിയ അതേമഹാന്റെ ഭാവനയിലാണ് ഏതാനുംമാസംമുന്‍പ് അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തി ഗവര്‍ണര്‍ക്ക് കൊടുത്തു എന്ന കഥയും വിരിഞ്ഞത്. രണ്ടും മനോരമയുടെ പൊള്ളക്കഥ. ഇതാണ് യുഡിഎഫിനുള്ള മാധ്യമസഹായം.

ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിക്ക് ഉപദേശം നല്‍കാന്‍ വീരഭൂമിയെ നിയമിച്ചു എന്നും കേള്‍ക്കുന്നു. അത് മറ്റൊരു മാധ്യമസഹായം.

ശംഭോ മഹാദേവാ.

Sunday, December 13, 2009

കലക്കവെള്ളത്തിലെ മീന്‍പിടിത്തം

ബസ് കത്തിക്കാന്‍ പദ്ധതിയിട്ട കൂട്ടത്തില്‍ സൂഫിയ മഅ്ദനിയുമുണ്ടെന്ന് തടിയന്റവിട നസീര്‍ മൊഴിനല്‍കിയപ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും ഉത്സവം. സൂഫിയ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ഭാര്യ; മഅ്ദനി പിഡിപിയുടെ ചെയര്‍മാന്‍; പിഡിപി ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിക്ക് പിന്തുണ നല്‍കിയ പാര്‍ടി. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം? ഇതിന്റെ പനിയാണ് ഇതുവരെ കണ്ടത്. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ പാര്‍ടിക്കാര്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കുറ്റങ്ങളെല്ലാം മാര്‍ക്സിസ്റ്റുപാര്‍ടിയുടെ മൂര്‍ധാവില്‍ കെട്ടിവച്ചേ തീരൂ എന്ന്! വെളുക്കെച്ചിരിയുമായി നടക്കുന്ന അബ്ദുസമദ് സമദാനി ഇപ്പോഴും യുഡിഎഫിലുണ്ട്. പുള്ളിക്കാരന്റെ പിന്നാലെ ഏതെങ്കിലും മാധ്യമക്കാരന്‍ ഒന്ന് കൂടിനോക്കട്ടെ. അപ്പോഴറിയാം യുഡിഎഫിന്റെ വെപ്രാളം എന്തിനെന്ന്. അക്കഥയുടെ വിവരണം പിന്നെയാകാം. എന്തിനും വേണമല്ലോ ശക്തമായ തെളിവ്. തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല.

തല്‍ക്കാലത്തെ വിഷയദാരിദ്ര്യം തീര്‍ക്കാന്‍ തടിയന്റവിട നസീര്‍ കടന്നുവന്നത് ഭാഗ്യം. അല്ലെങ്കില്‍ വലഞ്ഞുപോയേനെ. പുള്ളിക്കാരന്‍ ചില്ലറ കേസല്ല. പിടിയിലായത് ബംഗ്ളാദേശില്‍. ബോംബുസ്ഫോടനവും സ്ഫോടകവസ്തു കടത്തും തീവ്രവാദി റിക്രൂട്ട്മെന്റുമടക്കം വമ്പന്‍ പരിപാടികളുടെ നടത്തിപ്പുകാരന്‍. ലഷ്കര്‍ ഇ തോയ്ബ എന്ന എമണ്ടന്‍ ചരക്കിന്റെ നടത്തിപ്പുകാരന്‍. ചെയ്തുകൂട്ടിയ പലവകക്കാര്യങ്ങളില്‍ ഒരുറുമ്പുമണിയോളം വലുപ്പമേ ഉള്ളൂ കളമശേരി ബസ് കത്തിക്കലിന്. തടിയില്ലാത്ത തടിയന്റവിടയ്ക്ക് നാട്ടില്‍ എട്ടുകേസുണ്ട്. നാലെണ്ണം യുഡിഎഫിന്റെ കാലത്തു നടത്തിയ മഹദ് പ്രവര്‍ത്തനങ്ങള്‍. ഒന്ന് ഇ കെ നായനാരെ കൊല്ലാന്‍ പദ്ധതിയിട്ടത്. മൂന്നെണ്ണം ഈയടുത്ത കാലത്ത് ചെയ്തുകൂട്ടിയത്.

നായനാരെ കൊല്ലാനുള്ള പദ്ധതി പിടിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇമേജ് നന്നാക്കാനുള്ള പരിപാടിയെന്ന് രാഘവനും സുധാകരനും പരിഹസിച്ചു. യുഡിഎഫ് നേതാക്കള്‍ നാടാകെ പാടി നടന്നു-നായനാരെ വധിക്കാന്‍ ശ്രമിക്കുകയോ-ഛായ്, ലജ്ജാവഹം, തട്ടിപ്പ് എന്ന്. '99ല്‍ നടന്ന സംഭവം അന്വേഷിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കേസ് കോടതിയിലെത്തിച്ചു. പിന്നെ വന്നത് യുഡിഎഫ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടക്കുന്ന മഅ്ദനിയുടെയും പിഡിപിയുടെയും തടിയന്റവിട നസീറിന്റെയും പിന്തുണ യുഡിഎഫിന്. അവര്‍ ജയിച്ചു; ഉമ്മന്‍ചാണ്ടി കളിച്ചു. നായനാര്‍ വധശ്രമക്കേസ് ആവിയായി. തടിയന്റവിട നസീര്‍ പുണ്യവാളനായി. അഞ്ചുകൊല്ലം നടന്നത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍. യുഡിഎഫിനെ ജനങ്ങള്‍ ഇറക്കിവിട്ടശേഷം 2006ലാണ് പിന്നെ ആ കേസിന് ജീവന്‍ വച്ചതും കുറ്റപത്രം കോടതിയിലെത്തിയതും. ആരാണ് നായനാര്‍ വധശ്രമക്കേസ് മുക്കിയത്-യുഡിഎഫ്. ആരാണ് അതിന് ചുക്കാന്‍ പിടിച്ചത്-ഉമ്മന്‍ചാണ്ടി. ആരാണ് തടിയന്റവിട നസീറിനെ പിടിക്കാന്‍ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയത്-കേരള പൊലീസ്. ആരുടെ കാലത്ത്-എല്‍ഡിഎഫിന്റെ. എന്നിട്ടും എന്തിനീ ബഹളം-അതാണ് സാറെ രാഷ്ട്രീയം.

*
തടിയന്റവിട നസീര്‍ വന്നതും സൂഫിയ മഅ്ദനി കേസില്‍പെട്ടതും സിപിഐ എമ്മുമായി എന്തുബന്ധം എന്നുമാത്രം ചോദിക്കരുത്. എല്‍ഡിഎഫിന് പിഡിപി പിന്തുണ പ്രഖ്യാപിച്ചില്ലേ. അതുമതി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍. മാറാട്, പൂന്തുറ, വളപട്ടണത്തെ പൈപ്പ് ബോംബ്, മട്ടന്നൂരിലെ നാടന്‍ബോംബ്, എന്‍ഡിഎഫ് ആസ്ഥാനത്തെ സ്ഫോടനം ഇത്യാദി കാര്യങ്ങളൊന്നും മിണ്ടരുത്. കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഉമ്മന്‍ചാണ്ടി സാഹിബിനെയും വേദനിപ്പിക്കരുത്. അവര്‍ പാവം എന്‍ഡിഎഫിന്റെ പിന്തുണയല്ലേ നേടിയതുള്ളൂ. എന്‍ഡിഎഫ് പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മുനീര്‍ സാഹിബിന് സീറ്റു കിട്ടാഞ്ഞകാര്യം ആരോടും പറയുകയേ അരുത്.

കുഞ്ഞാലിക്കുട്ടി ചെല്ലുന്നിടത്തെല്ലാം കുഴപ്പമാണ്. അടുത്ത നാളുകളില്‍ നാദാപുരത്ത്, പിന്നെ കാസര്‍കോട്ട്. കാസര്‍കോട്ട് രണ്ടുപേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരു ലീഗുകാരനെ കൊന്നത് ആര്‍എസ്എസ്. കത്തിയ വാഹനങ്ങള്‍ക്കും കടകള്‍ക്കും കണക്കില്ല. തമിഴ്നാടിന്റെ ബസ് കത്തിയമര്‍ന്ന അതേ തീതന്നെയാണ് ലീഗുകാരന്റെ പന്തത്തിലും ജ്വലിച്ചത്. കെ.എസ്.യുക്കാര്‍ കത്തിച്ചുകളഞ്ഞ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വല്ല കൈയും കണക്കുമുണ്ടോ. ഇതൊന്നും അറിയാത്ത നാട്ടുകാരാണ് ഇപ്പോള്‍ പത്രം വായിക്കുന്നത് എന്നുതോന്നുന്ന തോന്നലിനെ നമുക്ക് വാഴ്ത്തിപ്പാടാം.

തടിയന്റവിട നസീറിനെയും സൂഫിയ മഅ്ദനിയെയും കാണിച്ച് സിപിഐ എമ്മിനെ പേടിപ്പിക്കുകയാണ്. പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ ഏതായാലും തടിയന്റവിട നസീര്‍ പിഡിപിക്കാരനല്ല. ബസ് കത്തിക്കുന്ന കാലത്ത് മഅ്ദനിയുടെ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ നല്‍കിയിട്ടുമില്ല. അന്നും അതിനുശേഷവും കോയമ്പത്തൂര്‍ ജയിലില്‍ചെന്ന്, മഅ്ദനിസാഹിബിന്റെ പിന്തുണ യാചിച്ച കോണ്‍ഗ്രസുകാരില്‍ ഏതൊക്കെ തലകളുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നന്നായറിയാം. അവരെ ഒന്ന് പേടിപ്പിച്ചു നോക്കിയാല്‍ വല്ലതും തടയുമായിരിക്കും.

*
അച്ചായന്റെ പത്രം പറയുന്നത് തടിയന്റവിട നസീര്‍ സിപിഐ എമ്മിന്റെ സമ്മേളനങ്ങളെ ബാധിക്കും എന്നാണ്. വീരഭൂമിയുടെ കണ്ടുപിടിത്തം, നായനാര്‍ വധശ്രമ കേസ് എല്‍ഡിഎഫ് മുക്കിയെന്നും സിപിഐ എമ്മില്‍ അമര്‍ഷമെന്നും. നോക്കണേ സംഗതികളുടെ പോക്ക്. ലക്ഷ്യം ഭീകരവാദികളെ കണ്ടെത്തലല്ല; അമര്‍ച്ചചെയ്യലല്ല-സിപിഐ എമ്മിനെ തോണ്ടല്‍മാത്രം.

കശ്മീരില്‍ല്‍ നാല് മലയാളിയുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട വിവരമറിഞ്ഞ് കേരള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തടിയന്റവിട നസീറിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്ന് എല്ലാര്‍ക്കുമറിയാം-പക്ഷേ മിണ്ടില്ല. മിണ്ടിയാല്‍ ക്രെഡിറ്റ് കോടിയേരിക്കാവുമല്ലോ. ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. പകരം നമുക്ക് തച്ചങ്കരിക്കളി കളിക്കാം.

*
തച്ചങ്കരി ഐജിയാണ്. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴും അശോകസ്തംഭവുമായി നടന്നയാളാണ്. അന്നും കിട്ടിയിട്ടുണ്ട് കുറെ ചുമതലകളും സ്ഥാനങ്ങളും. ഇപ്പോള്‍ ബംഗളൂരുവില്‍ ചെന്നത് തടിയന്റവിട നസീറിനെ ചോദ്യംചെയ്തുള്ള അന്വേഷണത്തിന് കേരളത്തിന്റെ ഭാഗത്തുനിന്ന് മേല്‍നോട്ടം വഹിക്കാനാണ്. അവിടെ കേന്ദ്ര തീവ്രവാദ വിരുദ്ധ പൊലീസുണ്ട്, കര്‍ണാടകത്തിലെയും ഗുജറാത്തിലെയും പൊലീസുകാരുണ്ട്. അവരെല്ലാം രേഖപ്പെടുത്തുന്ന വിവരം തച്ചങ്കരി എങ്ങനെ അട്ടിമറിക്കും? പിണറായി വിജയനെതിരെ നടന്ന വീടുവിവാദം അന്വേഷിച്ച് കുറ്റവാളികളെ പിടികൂടിയ പൊലീസ് സംഘത്തിന്റെ മേല്‍നോട്ടം തച്ചങ്കരിക്കായിപ്പോയതുകൊണ്ട് ആ പേരുവച്ച് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദമുണ്ടാക്കുന്നതിന്റെ സാംഗത്യം വീരേന്ദ്രകുമാറിന്റെയും ബിജെപിക്കാരന്റെയും കുരുട്ടുബുദ്ധിക്കേ പിടികിട്ടൂ.

കലക്കവെള്ളത്തിലെ മീന്‍പിടിത്തത്തെക്കുറിച്ചുമാത്രമല്ല, വെള്ളം കലക്കി മീന്‍പിടിക്കുന്നതിനെക്കുറിച്ചും മലയാളിയെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ് നിലത്തെഴുത്താശാന്മാര്‍. ഇത് അത്ര നല്ല പാഠമല്ല.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി, വീടുകയറി പറഞ്ഞത് 'ഉംറയ്ക്ക് പോയതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നെ പുറത്താക്കിയത്' എന്നായിരുന്നു. വര്‍ഗീയത ഇളക്കിവിട്ടപ്പോള്‍ അല്‍പ്പം വോട്ടുകിട്ടി. ഇപ്പോള്‍ ഇസ്ളാമിക തീവ്രവാദവുമായി സിപിഐ എമ്മിനെ കൂട്ടിക്കെട്ടി മൃദുഹിന്ദു മനസ്സിനെ ഇളക്കിവിടാനാണ് ശ്രമം. ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം. മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്.

Sunday, December 6, 2009

വിഷയദാരിദ്ര്യം

ദാരിദ്ര്യം പലവിധത്തിലുണ്ട്. പരമപ്രധാനം പണത്തിന്റെ ദാരിദ്ര്യം. ദരിദ്രനാരായണന്മാരുടെ നാടായ ഇന്ത്യയില്‍ ജനസംഖ്യയുടെ വളര്‍ച്ചപോലെ ദാരിദ്ര്യത്തിന്റെ അളവും മേലോട്ടുതന്നെ. ആശയദാരിദ്ര്യം, വിഷയദാരിദ്ര്യം, ചങ്കൂറ്റ ദാരിദ്ര്യം തുടങ്ങിയ ഇനങ്ങള്‍ സാധാരണ മനുഷ്യരെ ബാധിക്കുന്നതല്ല. "എന്താ നിങ്ങടെ പരിപാടി, പറയൂ പറയൂ കോണ്‍ഗ്രസേ'' എന്ന മുദ്രാവാക്യം കേട്ട് തലകുനിച്ചുപോകേണ്ടിവരുന്നത് രാഷ്ട്രീയത്തിലെ ആശയദാരിദ്ര്യം. പറയാന്‍ ഒരു പരിപാടിയില്ലാത്ത പടപ്പാണല്ലോ അത്.

എല്ലാ ദിവസവും മിനിമം ഭക്ഷണം കിട്ടാത്തവരാണ് ദരിദ്രന്മാര്‍. ശതമന്യുവിന്റെ ചില സഹജീവികള്‍ക്ക് ഭക്ഷണത്തിന് മുട്ടില്ല. മൂന്നും നാലും നേരം മൃഷ്ടാന്നം. പക്ഷേ, അവരെ ഇന്ന് ദാരിദ്ര്യം അലട്ടുന്നു-ആശയദാരിദ്ര്യം. എഴുതാന്‍ കഥകളില്ല; എഴുതുന്നത് ഫലിക്കുന്നില്ല. വാര്‍ത്ത വേണമെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയെക്കുറിച്ചുതന്നെയാകണം; അതിനേ വായനക്കാരുള്ളൂ എന്നാണ് ഒരു പേനോപജീവി പറഞ്ഞത്. ഊരും പേരും ഉറപ്പിച്ചു പറയാനാകാത്ത സ്വന്തം പാര്‍ടിയുടെ പ്രവര്‍ത്തകയോഗത്തില്‍, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ആശയപ്രതിസന്ധിയാണെന്ന് പ്രസംഗിക്കുന്ന നേതാവും ആ പ്രസംഗം അക്ഷരംവിടാതെ അച്ചടിക്കുന്ന പത്രവും ഉള്ള നാടാണ് നമ്മുടേത്. വീരന്റെ പാര്‍ടിക്ക് ആളുമില്ല, ആശയവുമില്ല-അതുകൊണ്ട് പ്രതിസന്ധിയുമില്ല. അത്യാവശ്യം വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടാന്‍ ചില അവാര്‍ഡുകള്‍, അന്വേഷണ കമീഷനുകള്‍ എന്നിവയൊക്കെ തരപ്പെടുന്നതുപോരാഞ്ഞാണ് പാര്‍ടിയോഗമെന്ന പേരില്‍ ചിലരെയെല്ലാം തട്ടിക്കൂട്ടി മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനിറങ്ങുന്നത്. ഇത്തരം സ്വമുഖപ്രചാരണ തല്‍പ്പരര്‍ക്കുമാത്രമാണ് ഇന്നാട്ടില്‍ ദാരിദ്ര്യമില്ലാത്തത്.

നഗരമധ്യത്തിലൂടെ ഉടുതുണിയുരിഞ്ഞോടി പന്തയപ്പണം പറ്റിയ ഒരു നേതാവ് യുഡിഎഫിന്റെ ഉമ്മറപ്പടിയിലുണ്ട്. സ്വന്തം മുണ്ടുരിയപ്പെട്ടാലും വാര്‍ത്താപുരുഷനായാല്‍ മതി. ഇത്തരക്കാരെക്കുറിച്ച് എഴുതിയെഴുതി ശതമന്യുവിനും മടുത്തു. ഗര്‍ഭസത്യഗ്രഹത്തിന്റെയും ക്രിമിനല്‍കേസില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന കോടതിയുത്തരവിന്റെയും കഥ എഴുതാന്‍ കൊള്ളാവുന്നതല്ലല്ലോ. പൂഞ്ഞാറില്‍നിന്ന് പലപല കഥകളുണ്ടെങ്കിലും പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജിന് അല്‍പ്പം മാന്യതയും മര്യാദയും കുത്തിവയ്ക്കാന്‍ അതൊന്നും പോരാ. ചില രോഗങ്ങള്‍ക്ക് ചികിത്സയേ ഇല്ല. മോശത്തരങ്ങള്‍ വിളിച്ചുപറയാന്‍ മറ്റുള്ളവര്‍ തയ്യാറാകാത്തത് സ്വന്തം മിടുക്കുകൊണ്ടാണെന്ന് കരുതുന്ന രോഗികളുടെ കൂട്ടത്തില്‍ വീരനും ജോര്‍ജും ക്രിമിനല്‍ പത്രക്കാരനും ക്രൈമിന്റെ രണ്ടാം പതിപ്പുകാരനും മുമ്പന്തിയില്‍തന്നെ. ഇവര്‍ക്ക് സഹായമായി നിര്‍ദിഷ്ട മെഡിക്കല്‍ സര്‍വകലാശാലയില്‍ പ്രത്യേക വകുപ്പുണ്ടാക്കാന്‍ ശ്രീമതി ടീച്ചര്‍ കരുണകാട്ടട്ടെ.

പറഞ്ഞുതുടങ്ങിയത് ദാരിദ്ര്യത്തെക്കുറിച്ചാണ്. നാട്ടില്‍ എന്തേ പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നില്ലേ? ഭരണം നടക്കുന്നില്ലേ? സൂര്യന്‍ കിഴക്കുദിക്കുന്നില്ലേ? മഴയും വെയിലുമില്ലേ? എന്നിട്ടുമെന്തേ ഞങ്ങള്‍ക്ക് വിഷയദാരിദ്ര്യമാണ്, ഇത് മാന്ദ്യകാലമാണ് എന്ന് വായനക്കാരോട് വിലപിക്കാന്‍ സടകൊഴിയാത്ത മാധ്യമേന്ദ്രന്മാര്‍ തയ്യാറാകുന്നു? അവിടെയാണ് കളി. സംഗതി വാര്‍ത്താദാരിദ്ര്യമല്ല-കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്ന് ദഹനക്കേടുണ്ടായതിന്റെ അസ്ക്യതയാണ്.

ഈ പഞ്ഞകാലത്തിനു മുമ്പോട്ടൊന്നു നടക്കാം. ലാവ്ലിന്‍ കാലംവരെ മതി. ലാവ്ലിന്‍ വാര്‍ത്തയില്ലാത്ത ദിവസങ്ങളുണ്ടായിരുന്നോ മലയാളിയുടെ സുപ്രഭാതങ്ങളില്‍? മലപ്പുറം കത്തിമുതല്‍ എകെ 47 വരെ എടുത്തല്ലിയോ പവനായിമാര്‍ നിരന്നുനിന്നത്. എവിടെ വരദാചാരിയുടെ തല? ആ തല സിബിഐയുടെ കേസിന്റെ മുഖ്യതെളിവായിവരെ മാറ്റിയവര്‍ ഇന്ന് വരദാചാരി എന്ന പേരുമിണ്ടുമോ? എന്തൊക്കെ-സിംഗപ്പുരില്‍ ബിസിനസ്, നൂറുവട്ടം വിദേശയാത്ര, ടെക്ക്നിക്കാലിയ എന്ന കടലാസുകമ്പനി, ഫയല്‍ മുക്കല്‍, മക്കളുടെ പഠനത്തിന് വന്‍ചെലവ്, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍, ഗവര്‍ണറുടെ ഫയലുകളും മന്ത്രിസഭാ രേഖകളും ചോര്‍ത്തല്‍-ഇങ്ങനെ. ഏതെങ്കിലും ഒന്ന് പൊളിയാതെ അവശേഷിക്കുന്നുണ്ടോ? ഏറ്റവുമൊടുവില്‍ ഇന്റര്‍നെറ്റുവഴി ഇതാ കൊട്ടാരംപോലത്തെ വീട് എന്ന കഥ. അതും പൊളിഞ്ഞില്ലേ? ഇനി ഇമ്മാതിരി വേവാത്ത പരിപ്പുംകൊണ്ട് വന്നാല്‍ നാട്ടുകാര്‍ വകവയ്ക്കുമോ? ഇപ്പോള്‍തന്നെ കോപ്പി ഇടിയുന്നുണ്ടെന്നാണ് കേള്‍വി.

പ്രചരിപ്പിച്ചതല്ല യഥാര്‍ഥ വീടെന്ന് തെളിഞ്ഞപ്പോള്‍ ഇറക്കിയ പുതുകഥ നോക്കൂ-പിണറായിക്കെതിരായ എല്ലാ കഥകളും ഇത്തരത്തിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പബ്ളിക് റിലേഷന്‍സ് മാനേജര്‍മാര്‍ സൃഷ്ടിച്ച കപടനാടകമാണ് അതെന്ന്. അത് ക്രൈമിന്റെ രണ്ടാംപതിപ്പുകാരന്‍ ആകുന്നത്ര ശക്തി സ്വരുക്കൂട്ടി എഴുതിനോക്കി. അപ്പോഴേക്കും പക്ഷേ, ഇ- മെയിലിന്റെ ഉറവിടം പുറത്തുവന്നു-വരദാചാരിയുടെ തലപോലെ അതും പൊളിഞ്ഞു. എന്നിട്ടുമുണ്ടോ നിര്‍ത്തുന്നു. പിന്നെയും തുടരുന്നു പി സി ജോര്‍ജിന്റെ അഖണ്ഡ സഹസ്രനാമം. അതൊക്കെ കൈയിലേക്ക് സ്വീകരിച്ച് നാട്ടുകാര്‍ക്കു വിളമ്പാന്‍ കുറെ മാധ്യമ ദരിദ്രവാസികളും! ഇനിയും ഇത്തരം കഥകളുംകൊണ്ടു വന്നാലത്തെ അനുഭവം ഓര്‍ത്ത് 'ഇത് മാന്ദ്യകാലമാണേ, ഒന്നും എഴുതാനും പറയാനുമില്ലേ' എന്ന് വിലപിക്കുന്നവര്‍ക്കുവേണം നല്ല നമസ്കാരം പറയാന്‍. പോണമച്ചാന്‍ തിരുമ്പിവന്നാലും വിശേഷിച്ച് ഒന്നും ചെയ്യാനില്ല എന്നര്‍ഥം.

*
ചിലരെല്ലാം മുന്നില്‍കാണുമ്പോള്‍ ചിരിച്ചുകാട്ടുന്നതും മന്നവേന്ദ്രാ വിളങ്ങുന്നു എന്നു കരയുന്നതും സ്നേഹംകൊണ്ടാണെന്നാണ് വിചാരം. അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്ന വാര്‍ത്തകള്‍ മുറിച്ചെടുത്ത് ഫയല്‍ചെയ്ത് മറുപടി അയക്കാനും അവാര്‍ഡുകമ്മിറ്റിക്കാരുമായി ബന്ധപ്പെടാനും വീരഭൂമിയില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. അങ്ങനെ ചൂണ്ടയില്‍ കൊളുത്തി വലിക്കപ്പെടുന്നവര്‍ക്ക് പത്രത്തില്‍ സ്വന്തം ചിത്രവും വാര്‍ത്തയും വരുന്നതുകണ്ട് സായൂജ്യമടയാം-നഷ്ടപ്പെടാന്‍ ഒരു ശില്‍പ്പവും വണ്ടിച്ചെക്കും മാത്രം.

ഒരു മാധ്യമചര്‍ച്ചയില്‍ കേട്ടത്, ഇന്നാട്ടിലെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മിനിമം ധാര്‍മികത നഷ്ടപ്പെട്ടു എന്ന വിലാപമാണ്. സ്വന്തം മുതലാളിയുടെ വീരകൃത്യങ്ങള്‍ എഴുതി സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിച്ചാല്‍ പണിപോകും എന്ന പേടി മനസ്സിലാക്കാം. എന്നാല്‍, മറ്റൊരു പത്രത്തിന്റെ മുതലാളിയെ വിഷമിപ്പിക്കുന്ന വാര്‍ത്തയ്ക്ക് സ്വന്തം സ്ഥാപനം വിലക്കുകല്‍പ്പിച്ചാലോ? പുറമേക്ക് കാണുന്നതൊന്നുമല്ല സെന്‍സര്‍ഷിപ്പ്. വയനാട്ടിലെ ഭൂമികൈയേറ്റത്തിന്റെ വാര്‍ത്ത ഏതെങ്കിലും പത്രത്തില്‍ കാണാനായോ? പത്രമുതലാളിയുടെ ആര്‍ത്തിമൂലം അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ട വയനാടന്‍ ആദിവാസികളുടെ ദയനീയചിത്രം ഏതെങ്കിലും പത്രം വരച്ചുകാട്ടിയോ? ഇല്ല; ഇല്ല; ഇല്ല. അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍, ആദ്യം ക്രൈംമോന്‍, പിന്നെ സ്വന്തം മോന്‍, അതും കഴിഞ്ഞ് ഞാന്‍തന്നെ- ഇറങ്ങിവന്ന് നാറ്റിച്ചുകളയും. ഈ പ്രക്രിയയെയാണ് മഹത്തായ മാധ്യമ സ്വാതന്ത്ര്യം, രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യം എന്നെല്ലാം ശബ്ദതാരാവലിയില്‍ വിവക്ഷിക്കുന്നത്.

*
മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍നിന്ന് വാര്‍ത്തകള്‍ വരാത്തതിലാണ് സങ്കടം. കോണ്‍ഗ്രസില്‍ വാര്‍ത്തകളില്ലാഞ്ഞിട്ടല്ല. അതു വേണ്ട. മണ്ണും ചാരിനിന്ന വയലാര്‍ജി മണവാളന്റെ കുപ്പായം തയ്പിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. വയലാര്‍ജിക്ക് പലതും വഴങ്ങും. ചെന്നിത്തലയ്ക്ക് ഇല്ലാത്തത്; ഉമ്മന്‍ചാണ്ടിക്ക് ഉള്ളത്; ആന്റണി മുറുകെപ്പിടിക്കുന്നത്; തങ്കച്ചന്റെയും ആര്യാടന്റെയും നല്ല ശീലങ്ങള്‍; സുധാകരന്റെ മേത്തരം പരിപാടികള്‍-ഇതെല്ലാം ചേരുംപടി ചേര്‍ന്നയാള്‍ യാരോ-അതാണ് വയലാര്‍ജി. ലീഡറെപ്പോലെ കണ്ണിറുക്കിക്കാട്ടല്‍, മുരളിയെപ്പോലെ ചൊടിച്ചുസംസാരം, ഉണ്ണിത്താന്റെ മട്ടില്‍ തട്ടുപൊളി, സുധീരന്‍മോഡല്‍ ആദര്‍ശ പ്രസംഗം എന്നിവയൊന്നും വയലാര്‍ജിക്ക് അന്യമല്ല. ചെന്നിത്തലയുടെ വിചാരം ഉമ്മന്‍ചാണ്ടിയാണ് ശത്രു; മുരളീധരനാണ് വരാനിരിക്കുന്ന വിപത്ത് എന്നാണ്. മണ്ണുംചാരി കണ്ണും നട്ടിരിക്കുന്ന വയലാര്‍ജി ആരുടെയൊക്കെ സ്വപ്നങ്ങളെ തകര്‍ക്കുമോ എന്തോ. ഇതൊന്നും നമ്മുടെ മാധ്യമ ദാരിദ്ര്യക്കാര്‍ ഭക്ഷിക്കില്ല. അവര്‍ക്കറിയാം അതിന്റെ മണമടിച്ചാല്‍പോലും അതിസാരം വരുമെന്ന്.