Sunday, September 20, 2009

വിശുദ്ധ മാധ്യമപ്പശുക്കള്‍

ശശി തരൂരിന് സോണിയ ഗാന്ധിയെ വിശുദ്ധപശുവെന്ന് തമാശയ്ക്ക് വിളിക്കാമെങ്കില്‍, എത്രയും ബഹുമാനപ്പെട്ട മാധ്യമ കുലോത്തമന്മാരെ ശതമന്യുവിന് വിശുദ്ധ സിന്ധിപ്പശു എന്നോ വിശുദ്ധ ജഴ്സി എന്നോ ഏറ്റവും കുറഞ്ഞത് ശുദ്ധമായ നാടന്‍ പശുവെന്നോ ആയിരംവട്ടം വിളിക്കാം. തരൂര്‍ അറിവില്ലാപ്പൈതലാണ്. രാഷ്ട്രീയത്തിലെ; വിശേഷിച്ചും കോണ്‍ഗ്രസിലെ വളവും തിരിവുമൊന്നും മനസ്സിലായിട്ടില്ല. അല്ലെങ്കിലും ചെലവുചുരുക്കാന്‍ വിമാനത്തില്‍ ആയിരം രൂപ കുറഞ്ഞ ക്ളാസില്‍ സഞ്ചരിച്ച് പത്രത്തില്‍ വാര്‍ത്ത വരുത്തുന്നത് ആന്റണിയുടെ കാന്റീന്‍ ഭക്ഷണംപോലൊരു തരികിടയാണെന്ന് തരൂരിന് നന്നായറിയാം. ദിവസം ഒരുലക്ഷം വാടക കൊടുത്ത് മൂന്നുമാസം സുഖിയന്‍ ഹോട്ടലില്‍ താമസിച്ച മൂപ്പന്‍മന്ത്രിയുടെ സഹായിമന്ത്രിയാണ് തിര്വന്തോരം ശശി അഥവാ ശശി തരൂര്‍. കോണ്‍ഗ്രസിനോട് പ്രത്യേക സ്നേഹമുള്ളതുകൊണ്ടൊന്നുമല്ല സ്ഥാനാര്‍ഥിയായതും ജയിച്ചതും ഇപ്പോള്‍ മന്ത്രിയായതും. സ്ഥാനാര്‍ഥിയാകുന്നോ എന്ന ചോദ്യവുമായി ആദ്യംചെന്നത് ഖദറിട്ട മാന്യന്മാരായതുകൊണ്ട് കോണ്‍ഗ്രസായെന്നുമാത്രം. കോണ്‍ഗ്രസിന് പ്രത്യേകിച്ച് പരിപാടിയോ ലക്ഷ്യമോ ഒന്നുമില്ലെങ്കിലും പൊതുജനം കഴുതകളാണെന്നത് ആ പാര്‍ടിയുടെ അംഗീകൃത വിശ്വാസപ്രമാണമാണ്. തരൂര്‍ അത് മനസ്സിലാക്കാന്‍ വിട്ടുപോയി. കന്നുകാലികള്‍ എന്നേ ജനത്തെ അദ്ദേഹം കരുതുന്നുള്ളൂ. ആ കന്നുകാലികള്‍ സഞ്ചരിക്കുന്ന ക്ളാസില്‍ താനും പോകാം; അതുകണ്ട് വിശുദ്ധപശുക്കള്‍ കോരിത്തരിക്കട്ടെ എന്നു കരുതിയതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല.

ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തികപ്രശ്നം പരിഹരിക്കാന്‍ കുറച്ചു കേന്ദ്ര മന്ത്രിമാര്‍ ബിസിനസ് ക്ളാസില്‍നിന്ന് കന്നുകാലി ക്ളാസിലേക്കിറങ്ങിയാല്‍ മതിയെന്ന് കണക്കുകൂട്ടിയ ബുദ്ധി ഐസിലിട്ട് സൂക്ഷിക്കേണ്ടതാണ്. തീവണ്ടിയില്‍ കയറാന്‍ റെയില്‍വേ സ്റ്റേഷന്റെ മുറ്റത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ചെലവുചുരുക്കല്‍ മാതൃക കാട്ടിയ വിശുദ്ധ മകന്‍പശുജിയെ നേതാവായി അംഗീകരിക്കാത്തതാണ് ശശി തരൂരിന്റെ ഇപ്പോഴത്തെ കുറ്റം. വിശുദ്ധ അമ്മപ്പശുവിന്റെ ഫോണില്‍വിളിച്ച് മാപ്പുയാചിച്ചതുകൊണ്ട് പ്രശ്നം വെറുമൊരു തമാശയായി അവസാനിച്ചെങ്കിലും മകന്‍ജി വിടുമെന്ന് തോന്നുന്നില്ല. അഥവാ വിട്ടാലും ഉമ്മന്‍ചാണ്ടി സമ്മതിക്കുമെന്നും തോന്നുന്നില്ല. വിജയന്‍ തോമസിനെയും ചെന്നിത്തലയെയും കൈകാര്യം ചെയ്യുന്നതുപോലെ എളുപ്പമല്ല ഇത്. തരൂരിന് ആദര്‍ശത്തിന് പഠിക്കാന്‍ ഒരു ട്യൂഷന്‍ ഏര്‍പ്പെടുത്താവുന്നതാണ്. സുധീരന്‍ജി ഇപ്പോള്‍ ട്യൂഷന്‍മാഷായി പ്രവര്‍ത്തിക്കുകയാണ്. ആദര്‍ശം തലയില്‍നിന്നിറക്കിവയ്ക്കാതെ എങ്ങനെ കോടാലിപ്പണി ചെയ്യാം എന്നതാണ് ഇഷ്ടവിഷയം. പറയുമ്പോള്‍ അഴിമതി, അക്രമം, സംശുദ്ധി, ആദര്‍ശം എന്നിങ്ങനെയുള്ള വാക്കുകള്‍ സമൃദ്ധമായി ഉപയോഗിക്കണം. മുടിയും മീശയും(ഉണ്ടെങ്കില്‍മാത്രം) ഗോദ്റെജ് ഹെയര്‍ ഡൈ തേച്ച് കറുപ്പിക്കണം. വെള്ളക്കുപ്പായമേ ഇടാവൂ. അല്‍പ്പം ഉജാലയും കുറെയേറെ കഞ്ഞിപ്പശയും നിര്‍ബന്ധം. നില്‍ക്കുമ്പോള്‍ റെയിലുവിഴുങ്ങിയപോലെ വേണം. പകല്‍സമയത്ത് കോടാലികളുമായി ബന്ധം പാടില്ല. വിശുദ്ധ സംഭാവന പിരിക്കുമ്പോള്‍ കോടാലിയോട് അടുക്കളഭാഗത്തൂടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ പറയണം. തിരുവനന്തപുരത്ത് മിസ്റ്റര്‍ ക്ളീന്‍ജി വാങ്ങിയ ആദര്‍ശവീടിന്റെ മട്ടുപ്പാവിലിരുന്ന് ഒരുമാസം സുധീരം ട്യൂഷന്‍ സഹിച്ചശേഷം തരൂര്‍ജി ഗോദയിലിറങ്ങി നോക്കൂ-ഒരു മാടനെയും മറുതയെയും പേടിക്കേണ്ടിവരില്ല.

*
പറഞ്ഞുതുടങ്ങിയത് മാധ്യമപ്പശുക്കളെക്കുറിച്ചാണെങ്കിലും തരൂരിലേക്ക് തെറ്റിക്കയറിപ്പോയി. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍‍' എന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. അത് വിവേകികളെക്കുറിച്ചാണ്; നമ്മുടെ മാധ്യമ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുതന്നെ.

ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ മൂക്കു പരന്ന ചീനക്കാര്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ വെടിവച്ചു വീഴ്ത്തിയതിന്റെ സ്കൂപ്പ് വാര്‍ത്തയെഴുതിയ മഹാ റിപ്പോര്‍ട്ടര്‍മാര്‍ ഇങ്ങ് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യ സമരത്തിന് ത്യാഗോജ്വല പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇവിടെ ചെറിയ ചെറിയ കള്ളങ്ങളെഴുതുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്ന് പിണറായി വിജയന്‍ പറയുന്നു. വാര്‍ത്ത എഴുതിയവരുടെ പക്കല്‍ തെളിവുണ്ടോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു. സിപിഎമ്മിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ എഴുതരുതത്രെ. വാര്‍ത്ത വ്യാജമാണോ കള്ളമാണോ എന്നൊക്കെ തീരുമാനിക്കാന്‍ മാധ്യമരംഗത്തെ കുലപതികളുണ്ടായിരിക്കെ പിണറായി, കോടിയേരി, ഇ പി ജയരാജന്‍,തോമസ് ഐസക് തുടങ്ങിയ മാര്‍ക്സിസ്റ്റുകാര്‍ക്ക് അടങ്ങിനിന്നുകൂടേ? അവര്‍ മാധ്യമ സ്വാതന്ത്ര്യധ്വംസനം നടത്തുമ്പോള്‍ ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ എങ്ങനെ മിണ്ടാതിരിക്കും.

ആദ്യം പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് തന്നെ രംഗത്തിറങ്ങിയത് പ്രശ്നത്തിന്റെ ആ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ്(യൂണിയന്റെ പരമോന്നത യോഗത്തില്‍ ചര്‍ച്ചയ്ക്കുവന്ന സുപ്രധാന വിഷയങ്ങള്‍ അംഗങ്ങള്‍ തമ്മില്‍തമ്മില്‍ തെറിവിളിച്ചും അഴിമതിയും കുരുത്തക്കേടും ആരോപിച്ചും എഴുതിയ ഊമക്കത്തുകളാണത്രെ. കെയുഡബ്ള്യുജെ എന്നാല്‍ കേരള ഊമക്കത്ത് റൈറ്റിങ് ജേണലിസ്റ്റ് യൂണിയനാണോ എന്നാണ് ഒരംഗം സംശയം പ്രകടിപ്പിച്ചത്.) മാധ്യമസ്വാതന്ത്ര്യ ധ്വംസകര്‍ മാര്‍ക്സിസ്റ്റുകാരായതുകൊണ്ട് ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങിയ പടനായകരും ഉടന്‍ പ്രതികരിച്ചു. നിയമസഭ സ്തംഭിപ്പിച്ചുപോലും പ്രതിഷേധം. ഇതെല്ലാം കണ്ട് ആവേശം മൂത്താണ് അന്യജീവനുതകി സ്വജീവിതം ധന്യമാക്കാന്‍ രണ്ട് പാവപ്പെട്ട റിപ്പോര്‍ട്ടര്‍മാര്‍ അങ്ങ് അതിര്‍ത്തിയില്‍ ചാടിയിറങ്ങിയത്. ചൈനക്കാര്‍ വെടിവച്ചിട്ടുമില്ല, ഇന്ത്യക്കാര്‍ക്ക് കൊണ്ടിട്ടുമില്ല എന്നാണ് ഇരുരാജ്യവും പറയുന്നത്. എന്നുമാത്രമല്ല, ഇങ്ങനെ കള്ളവാര്‍ത്തയെഴുതി ഇന്ത്യാ ചീനാ ഭായി ഭായി വെള്ളത്തിലാക്കരുതെന്ന് മന്‍മോഹന്‍ജിയും ഉപദേഷ്ടാവും മറ്റും മറ്റും പറയുന്നു. ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് വെടിവയ്പുവാര്‍ത്തയെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയിരുന്നു. ഇനി ഏതാണ് ആ ഉന്നത വൃത്തങ്ങള്‍ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ കോടതിയില്‍ പറയട്ടെ എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേന്ദ്ര ആഭ്യന്തരവകുപ്പ് ആജ്ഞാപിക്കുന്നത്.

അതായത്, വ്യാജവാര്‍ത്ത എഴുതിയ പത്രക്കാരെ കേസെടുത്ത് കോടതി കയറ്റുമെന്നും മാധ്യമ സ്വാതന്ത്ര്യവും മാങ്ങാത്തൊലിയുമൊന്നും ഇവിടെ നടപ്പില്ലെന്നും. കേരളത്തിലെ എന്തോ ഒന്ന് ധ്വംസിക്കപ്പെട്ടതിന്റെ പേരില്‍ വാളെടുത്തവര്‍ മാര്‍ച്ച് ചെയ്യട്ടെ മുല്ലപ്പള്ളിയുടെ ഡല്‍ഹിയിലെ മാധ്യമ സ്വാതന്ത്ര്യ ഓഫീസിലേക്ക്. അവിടെച്ചെന്ന് നിരാഹാരമിരുന്നോ ധര്‍ണനടത്തിയോ മോചിപ്പിക്കട്ടെ സ്വന്തക്കാരെ. ഇന്തോ-തിബത്തന്‍ അതിര്‍ത്തി പൊലീസാണ് കേസെടുക്കുന്നതത്രെ. ആ പൊലീസിന് കത്തിപണിയിച്ച കൊല്ലന്റെ കുടിയിലും ചെല്ലട്ടെ അന്വേഷണാത്മകന്മാര്‍ ക്യാമറയുമായി. ഇക്കാര്യത്തില്‍ അതിവിദഗ്ധരായ ആപ്പുക്കുട്ടന്‍, സെബാസ്റ്റ്യന്‍ പോള്‍, രാംകുമാര്‍, ബി.ആര്‍.പി ഭാസ്കര്‍ തുടങ്ങിയവരെ അണിനിരത്തി ഒരു ചര്‍ച്ച നടത്താനും സ്കോപ്പുണ്ട്.

*
ഇല്ലാത്ത വെടിവയ്പിന്റെ വാര്‍ത്ത കൊടുത്തവര്‍ പരിക്കേല്‍ക്കാത്ത പട്ടാളക്കാരെ തല്ലിപ്പരിക്കേല്‍പ്പിച്ചാല്‍ സത്യസന്ധ പത്രപ്രവര്‍ത്തനമെന്ന് വിളിക്കാമായിരുന്നു. ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍, അത് ഭീഷണിയാണെന്നും തെറിവിളിയാണെന്നും വാര്‍ത്തകൊടുപ്പിക്കുന്നതും ആ വാര്‍ത്ത വന്നില്ലെങ്കില്‍ കേസുകൊടുത്ത് വാര്‍ത്തയാക്കുന്നതും അതും വന്നില്ലെങ്കില്‍ എംഡിയെക്കൊണ്ട് സഹപ്രവര്‍ത്തകരെ തെറിവിളിപ്പിക്കുന്നതുമൊക്കെയാണ് നമ്മുടെ നാട്ടിലെ ശരിയായ പത്രപ്രവര്‍ത്തനം. സ്വന്തം പത്രം കൊടുക്കാത്ത ചവറുകള്‍ ആരാന്റെ പത്രത്തില്‍ കൊടുപ്പിക്കുന്ന മിടുക്കാണ് എണ്ണപ്പെടുക. മൂകാംബികയില്‍ നൂറുദിവസം ഭജനയിരുന്നാലും മനസ്സിലെ ചെളി മായുമെന്ന് തോന്നുന്നില്ല. ഏതോ ഒരു മൃഗം കടലില്‍ചെന്നാലും ജലപാനം നാവുകൊണ്ടായിരിക്കുമെന്ന് ചൊല്ലുണ്ട്. ഇത്തരം ജീവികളുടെ പരിദേവനങ്ങള്‍ മേനക ഗാന്ധി വിസ്തരിച്ചെഴുതിയിട്ടുണ്ട്. ജെയിംസ് തര്‍ബാര്‍ എന്ന അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞത്, " മരണാനന്തര ജീവിതത്തെക്കുറിച്ച് എനിക്ക് വിശ്വാസമുണ്ടെങ്കില്‍ നായകള്‍ സ്വര്‍ഗത്തിലെത്തട്ടെ എന്ന് ആഗ്രഹിക്കുമായിരുന്നു. വളരെക്കുറച്ച് മനുഷ്യര്‍മാത്രം പോയാല്‍ മതിയെന്നും'' എന്നാണ്. ആരൊക്കെ സ്വര്‍ഗത്തില്‍ പോകും എന്നതും ഒരു ചര്‍ച്ചാ വിഷയമാക്കാവുന്നതാണ്.

യൂത്തുകോണ്‍ഗ്രസുകാര്‍ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം നടത്തിയത് 'ഗുണ്ടാ രാജി'നെതിരെയാണ്. സമരം ഗുണ്ടായിസമായപ്പോള്‍ പൊലീസ് പീരങ്കിയില്‍നിന്ന് വെള്ളം ചീറ്റി. വെള്ളം വീണപ്പോള്‍ യൂത്തിന്റെ പ്രസിഡന്റിന് ബോധക്ഷയം. പണ്ട് സമരക്കാര്‍ക്കുനേരെ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വീരേന്ദ്രകുമാറിന്റെ പഴയ നേതാവ് വിളിച്ചുകൊടുത്ത മുദ്രാവാക്യം, "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ'' എന്നതായിരുന്നു. 'വെള്ളം ചീറ്റുന്നു....... പോരാളികളെ സമരം നാളെ' എന്ന് വിളിക്കാന്‍ ഇവിടെ നേതാവിന് ബോധമുണ്ടായിരുന്നില്ല. അബോധാവസ്ഥയില്‍ മിനറല്‍വാട്ടര്‍ കുടിച്ച്, ഒറ്റക്കണ്ണിലൂടെ ക്യാമറക്കണ്ണുകളിലേക്ക് നോക്കി ഉറപ്പുവരുത്തിയ നേതാവിനെ എടുത്ത് ആശുപത്രിയിലാക്കുക എന്ന ഭാഗം അഭിനയിക്കാന്‍ വിശ്വസ്ത അനുയായികളുടെ വന്‍ പട മുന്നോട്ടുവന്നു. തലഭാഗം(വലിയ കനമില്ലാത്ത ഭാഗം) പിടിച്ചത് ഗുണ്ടാ വിരുദ്ധ പോരാട്ടത്തിന്റെ വീരപോരാളി-ഒരു ബലാത്സംഗക്കേസടക്കം ഇരുപതു കേസിലെ പ്രതി. ഡോക്ടര്‍മാരുടെ വിദേശ ഡിഗ്രിപോലെ മോഷണം, ഭവനഭേദനം, പിടിച്ചുപറി, കത്തിക്കുത്ത് തുടങ്ങിയ ബിരുദങ്ങള്‍ ധാരാളമുള്ള മഹാന്‍. മനോരമയില്‍ പിറ്റേന്ന് വര്‍ണചിത്രമായി ടിയാന്‍ മിന്നി. അടുത്ത ദിവസമാണ് ഗുണ്ടാ വിരുദ്ധ പോരാട്ടം നയിച്ചയാളിന്റെ ബിരുദങ്ങള്‍ പുറത്തുവന്നത്. എഴുതാന്‍ ദേശാഭിമാനിമാത്രം.

മുനീറിന്റെ ചെക്കുകേസ് വെറും പണമിടപാടുകേസാക്കുന്ന, മുല്ലപ്പള്ളിയുടെ 25 ലക്ഷം വെട്ടിച്ചവനെ ഇന്നുവരെ കണ്ടിട്ടേയില്ലാത്ത, കോടാലി സുധീരന്റെ മേല്‍വിലാസമറിയാത്ത, വരദാചാരിയുടെ പേരുതന്നെ മറന്നുപോയ മാധ്യമ മഹത്വം ഇവിടെയും മിന്നുകയാണ്. യൂത്തു പ്രസിഡന്റിനെ താങ്ങിയെടുത്ത ബലാത്സംഗ വീരന്റെ ചിത്രവുമില്ല, വാര്‍ത്തയുമില്ല. ഓംപ്രകാശ് പണ്ട് മാര്‍ക്സിസ്റ്റാണെന്നു പത്തുവട്ടംകൂടി ആവര്‍ത്തിച്ചാല്‍ ഈ പാപങ്ങള്‍ തീരുമായിരിക്കും.

പ്രിയപ്പെട്ട മാധ്യമ സ്വാതന്ത്ര്യക്കാരേ, നിങ്ങളാണ് ശരി. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. എഴുതുവിന്‍, പ്രചരിപ്പിക്കിന്‍-നിങ്ങള്‍ക്ക് തോന്നുന്ന എന്തും. ആരും ചോദ്യംചെയ്യരുതെന്നാവശ്യപ്പെട്ട് നമുക്ക് ഒരു സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കാം. കെ സുധാകരന്‍, കോടാലി ശ്രീധരന്‍, വേടന്‍ജയരാജന്‍, കാരി സതീശന്‍ തുടങ്ങിയ ഗാന്ധിശിഷ്യന്മാര്‍ നമ്മെ നയിക്കട്ടെ. നടന്നുക്ഷീണിക്കുമ്പോള്‍ പ്രസ്താവന കുടിച്ച് ദാഹം തീര്‍ക്കണമെങ്കില്‍ നമ്മുടെ ഊമക്കത്തുകാര്‍ സഹായിക്കും.

Sunday, September 13, 2009

പാവം മാധ്യമങ്ങള്‍

ഒരു സമ്പന്നകുമാരനാണ് പാതിരാത്രിയില്‍ പൊതുവഴിയില്‍ കൊല്ലപ്പെട്ടതെന്നുള്ള വ്യത്യസ്തത മുത്തൂറ്റ് പോള്‍ വധക്കേസിനുണ്ട്. അതല്ലെങ്കില്‍ നാട്ടില്‍ പലപ്പോഴും നടക്കാറുള്ള കൊലപാതകങ്ങളില്‍ ഒന്നുമാത്രമാണത്-രണ്ടോ മൂന്നാ ദിവസം വാര്‍ത്തയില്‍ വരും; പിന്നെ എല്ലാവരും മറക്കും. ഇപ്പോള്‍ പോള്‍വധം ഇന്റര്‍ നാഷണല്‍ സംഭവമായി. കാരിയും കൂരിയും ഓംപ്രകാശും അച്ഛനും ലിജുവും രക്ഷിതാവ് കെ സി വേണുഗോപാലും സുധാകരനും സുധീരനുമെല്ലാം തിമിര്‍ത്താടുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാരിയുടെ അമ്മയോടൊപ്പം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച രാജു പുഴങ്കര ചെന്നിത്തലയ്ക്ക് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തുലാഭാരം നടത്തിച്ചയാളാണ്-പഞ്ചാരകൊണ്ട്. ഹര്‍ജി തള്ളിപ്പോയി. തള്ളിക്കൊണ്ട് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍, മാധ്യമങ്ങള്‍ക്ക് കണക്കിന് കൊടുത്തു.

"മാധ്യമവിചാരണയാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രതികളുടെ വിശദാംശങ്ങളും സാക്ഷിമൊഴികളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രവണത ശരിയല്ല. ഇത് കേസന്വേഷണത്തെ ബാധിക്കും. അഭിഭാഷകര്‍പോലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. പിന്നീട് ചാനല്‍തന്നെ വിധിപറയുന്നു''

ജസ്റ്റിസ് ശക്തമായി കാര്യങ്ങള്‍ പറഞ്ഞു. പിറ്റേന്ന് പത്രം തുറന്നപ്പോള്‍ കണ്ടത് 'പൊലീസിന് കോടതിയുടെ വിമര്‍ശനം' എന്നുമാത്രം. മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യത്തിനും സത്യസന്ധതയ്ക്കുമെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഭീഷണിയുടെ സ്വരമാണെന്ന് ഒരു യൂണിയന്‍ പുമാനും പ്രസ്താവിച്ചില്ല; അപലപിച്ചുമില്ല. ഒരു ചാനലും കുന്തവും പിടിച്ച് മാധ്യമവിശാരദന്മാരുടെ ചര്‍ച്ച കുത്തിയിളക്കാന്‍ പോയില്ല. രണ്ടുദിവസത്തിനുശേഷം പിണറായി വിജയന്‍ പത്രക്കാരെ വിളിച്ചു. പറഞ്ഞത് കടുപ്പിച്ചുതന്നെ:

"കത്തിവിവാദം കേസ് വഴിതിരിച്ചുവിടുകയെന്ന വ്യക്തമായ ദുരുദ്ദേശ്യത്തിലാണ്. മാധ്യമം എന്ന നിലയ്ക്കുള്ള സംരക്ഷണം ഇല്ലായിരുന്നെങ്കില്‍ പൊലീസ് ഇതേക്കുറിച്ചും അന്വേഷിക്കുമായിരുന്നില്ലേ. ഈ വാര്‍ത്ത നല്‍കിയത് ആര്‍ക്കുവേണ്ടിയാണെന്ന കാര്യം പുറത്തുവരണം. ഏതു വൃത്തികേടിനെയും അനുകൂലിക്കുന്നതാണ് മാധ്യമധര്‍മം എന്ന് കരുതരുത്.''

ഇതാണ് പറഞ്ഞ പ്രധാന കാര്യം. ഹൈക്കോടതി ജഡ്ജി സൂചിപ്പിച്ച കാര്യങ്ങള്‍ അല്‍പ്പംകൂടി സ്പഷ്ടമായി പിണറായി വിശദീകരിച്ചു. അതാ, കടന്നല്‍ക്കൂടിളകിവരുന്നു. മുള്ളിലും പല്ലിലും കൊമ്പിലും വാലിലും വിഷമുള്ള ഇനങ്ങള്‍ പറന്നുവരുന്നു. സുധീരാക്രോശം ബാലെ, ചെന്നിത്തലചരിതം ആട്ടക്കഥ, സുധാകരന്‍ തുള്ളല്‍, ഏഷ്യാനെറ്റിന്റെ സിനിമാറ്റിക് ഡാന്‍സ്, മനോരമ വക ചവിട്ടുനാടകം. കൂട്ടത്തില്‍ മനോരമയിലെ സീനിയര്‍ സബ്എഡിറ്ററുടെ ഒരു ദുര്‍ബലശബ്ദവും-പിണറായി ഭീഷണിപ്പെടുത്തുകയാണെന്ന്. ശമ്പളം വാങ്ങുന്ന പത്രത്തിനുവേണ്ടി പറയാനേ തനിക്കധികാരമുള്ളൂ എന്നും നാട്ടിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നത് ഇമ്മാതിരി വെടക്കത്തരം പറയാനല്ലെന്നും ടിയാന്‍ മറന്നുപോയി-ഒരല്‍പ്പനേരത്തേക്ക്(എച്ച്എംവി). കാക്കി നിക്കറിനുമേല്‍ മല്‍മല്‍ മുണ്ടുടുത്ത ഒരു ആര്‍എസ്എസുകാരനും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവിന്റെ ബലംപിടിച്ച് ചാനല്‍ചര്‍ച്ചയില്‍ കയറി പിണറായിക്കെതിരെ ഓംകാളി ആക്രോശിക്കുന്നതുകേട്ടു. എല്ലാറ്റിനും സംഘടനയുടെ ബലം! ചെരുപ്പുനക്കലും യൂണിയന്‍ അജണ്ടയോ?

എല്ലാവര്‍ക്കും പത്രസമ്മേളനം നടത്താം, സിപിഎമ്മിനെ പുലഭ്യം പറയാം. രമേശ് ചെന്നിത്തല വക എട്ട്, എം ലിജു വക നാല്, ഉമ്മന്‍ചാണ്ടി വക മൂന്ന്, കെ സുരേന്ദ്രന്‍ വക നാല്, പി സി ജോര്‍ജുവക എത്രയെന്ന് തിട്ടമില്ല-ഇങ്ങനെ പത്രസമ്മേളനങ്ങളുടെ പൂരം. എല്ലാം കാരി, കൂരി, ചാള, അയല തുടങ്ങിയവയ്ക്കുവേണ്ടി. അത് അവരുടെ ജന്മാവകാശം. അതിന് സിപിഐ എം മറുപടി പറയാന്‍ പാടുണ്ടോ? പ്രത്യേകിച്ച് സെക്രട്ടറി പിണറായി വിജയന്‍ മിണ്ടാമോ എന്നതാണ് ചോദ്യം. രണ്ടു പത്രസമ്മേളനം വിളിക്കുക എന്ന മഹാപാതകമല്ലേ പിണറായി ചെയ്തത്. അക്രമം തന്നെ, തന്നെ. പ്രതിഷേധിക്കണം; പ്രകടനം നടത്തണം. മാധ്യമപ്രവര്‍ത്തകന് ശബരീനാഥിന്റെ തൊണ്ടിമുതല്‍ കട്ടുകൊണ്ടുപോകാം, പൊലീസ് അസിസ്റ്റന്റ് കമീഷണറുടെ വീട് ക്വട്ടേഷന്‍ കൊടുത്ത് ആക്രമിപ്പിക്കാം. ഓംപ്രകാശിന്റെ സല്‍ക്കാരം ഉച്ചയ്ക്കും വൈകിട്ടും മുടങ്ങാതെ സ്വീകരിച്ച് ഏമ്പക്കം വിടുന്ന മാധ്യമപുരുഷോത്തമന്മാര്‍ തലസ്ഥാനത്തുണ്ട്. സ്വന്തം മകനും ഓംപ്രകാശും ഒരുകിണ്ണത്തില്‍നിന്ന് ഉണ്ണുന്നതും ഒരുപായില്‍ കിടക്കുന്നതും പറഞ്ഞ് കോള്‍മയിര്‍ക്കൊണ്ട മാധ്യമജിയെ ഇപ്പോള്‍ കാണാനേയില്ല. വന്നുവന്ന് പ്രതികള്‍ക്കുവേണ്ടിയാണ് വാദം. കാരിയുടെ മാതാശ്രീ കുന്തീദേവി. ഓംപ്രകാശന്റെ പിതാശ്രീ പത്മവ്യൂഹത്തില്‍പെട്ട അഭിമന്യുവിനെ ഓര്‍ത്ത് ദുഃഖിക്കുന്ന അര്‍ജുനന്‍. കെ സുധാകരനെ അറിയില്ലെന്ന് പറയാന്‍ ശട്ടംകെട്ടിയാണ് ഓംപിതാവിനെ അഭിമുഖത്തിനിറക്കിയത്. അഭിമുഖങ്ങളും ഫാസ്റ്റ് ഫുഡുപോലെയായി. സിഡി കവറിലാക്കി ചാനല്‍ ആപ്പീസുകളിലെത്തും. അഭിനയിക്കുന്നത് കാരിയാകും. തള്ളമാരും തന്തമാരുമാകും. സംവിധാനം ഖദറിട്ട വിരുതന്മാരാണ്. പിന്നണിയില്‍ മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇപ്പോഴത്തെ എംപി-വടക്കന്‍. സുമുഖനോ ദുര്‍മുഖനോ എന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം.

*

മുതിര്‍ന്നതും മുതിരാത്തതുമായ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധമത്സരമാണ് രസകരം. പിണറായി പറഞ്ഞതിന്റെ മെറിറ്റിലേക്ക് കടക്കേണ്ട അവര്‍ക്കാര്‍ക്കും. മാന്യമായ ഭൂതകാലം പോലുമില്ലാത്ത സമ്പന്നപുത്രന്റെ മരണവും സിപിഎമ്മും തമ്മിലെന്തുബന്ധം എന്ന് ആരും ചോദിക്കരുത്. അരയും തലയും മുറുക്കി ഏഷ്യാനെറ്റ് പോലുള്ള വിദേശ മാധ്യമ കുത്തകയും നാടന്‍ പിഡബ്ള്യുഡി ചാനലും(സ്പോണ്‍സേഡ് ബൈ മുത്തൂറ്റ്) ഇടപെടുന്നതിന്റെ യുക്തി ചോദിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാകുന്നു. മഠത്തില്‍ രഘുവിന്റെ ദുബായിലെ ഹോട്ടലില്‍ ഓംപ്രകാശനും പുത്തന്‍പാലം രാജേഷും ഉണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്ത ഫൈസല്‍ ബിന്‍ അഹമ്മദ് എന്ന ലേഖകനും ബിന്‍ ലാദനും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. എന്തായാലും ആ മാധ്യമലാദന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് ഏഷ്യാനെറ്റിന്റെ താടിവച്ച ഒരു മഹാനും ക്യാമറയ്ക്കുമുന്നില്‍വന്ന് നിഷേധിക്കുന്നതുകണ്ടില്ല, കള്ളം പറഞ്ഞതിന്റെ ജാള്യവും അവരുടെ മുഖത്തുകണ്ടില്ല.

പോള്‍ വധവും സിപിഎമ്മും തമ്മില്‍ എന്തുബന്ധം എന്ന ചോദ്യം ഏതെങ്കിലും മാധ്യമവിശാരദനോട് ചോദിച്ചുനോക്കൂ. ഒരക്ഷരം മിണ്ടില്ല. ബന്ധമുണ്ടെന്ന് പറഞ്ഞുപരത്താനുള്ള ക്വട്ടേഷനാണ് അവര്‍ എടുത്തത്. കത്തിക്കഥ അങ്ങനെ വന്നതാണ്-ഒരു യഥാര്‍ഥ ക്വട്ടേഷന്‍ പണി (അതിന്റെ വിശദാംശം പിന്നെപ്പറയാം). കത്തിക്കഥ കേട്ടതോടെ യുവമോര്‍ച്ചക്കാരും യൂത്തന്മാരും ആഞ്ഞുതുള്ളി. കോടിയേരി രാജിവയ്ക്കണമെന്ന്. കൊല്ലനെ തേടിയായി അടുത്ത യാത്ര. കാരി ഡിവൈഎഫ്ഐക്കാരനല്ല എന്നറിഞ്ഞതോടെ ഏഷ്യാനെറ്റിന് വര്‍ഗബോധം ഉണര്‍ന്നു. 'അമ്മയുടെ ക്യാന്‍സര്‍ രോഗത്തിന് ചികിത്സിക്കാനുള്ള പണം സമ്പാദിക്കാന്‍ കുറ്റമേറ്റവന്‍ കാരി'. സെന്റിമെന്റ്സ്. കാരി നിരപരാധി! കാരിയുടെ അമ്മയുടെ പേരിലുള്ള മൊബൈല്‍ ഫോണ്‍ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കിട്ടിയതെങ്ങനെ? അതും പൊലീസ് കൊണ്ടിട്ട് വണ്ടികയറ്റി ചതച്ചുകളഞ്ഞതാണെന്ന ക്വട്ടേഷന്‍ കഥ ഉടനെ വരുമായിരിക്കും.

മൊബൈല്‍ തുമ്പില്‍ നിന്നാണ് അന്വേഷണം കാരിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ട് ആദ്യമായി നല്‍കിയത് ഐപ്പ് വള്ളിക്കാടന്‍ എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറാണ്. വാര്‍ത്ത വിഴുങ്ങാന്‍ മര്‍ഡോക്കിന് സേവകന്മാരെ കിട്ടാനാണോ പഞ്ഞം. പോളിനെ കൊന്നത് ആരായാലും; എന്തിനു വേണ്ടിയായാലും അത് സിപിഎമ്മിന്റെ ഉത്തരവാദിത്തമായി പ്രഖ്യാപിച്ച് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ഇന്നാട്ടിലെ മാധ്യമപ്രവര്‍ത്തനസ്വാതന്ത്ര്യത്തെ രക്ഷിക്കണമെന്നാണ് ശതമന്യുവിന്റെ അഭ്യര്‍ഥന.

മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്ന, ഗുണ്ടകളുമായി ചങ്ങാത്തമുള്ള, മറ്റുപല സദ്ഗുണങ്ങളുമുണ്ട് എന്ന് പറയപ്പെടുന്ന ഒരു ബ്ളേഡ് കമ്പനിക്കാരനെപ്പറ്റി ഒരു ദുരൂഹതയും ആരും ഉയര്‍ത്താന്‍ പാടില്ല-അത് മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള കടന്നാക്രമണമാകും. അക്കാര്യത്തില്‍ അന്വേഷണാത്മകത തീരെ വേണ്ട. അന്വേഷിച്ചാല്‍ വിപണനസാധ്യതയും എരിവും പുളിയും ഉള്ള കഥകള്‍ കിട്ടുമെന്നത് മാധ്യമശത്രുക്കളുടെ കുപ്രചാരണമാണ്. അന്വേഷണം പോളിലേക്ക് തിരിയരുത്.

മുത്തൂറ്റ് ഗ്രൂപ്പിന് സിപിഎം ബന്ധമില്ല; യുഡിഎഫ് ബന്ധുത്വമുണ്ട്. പരസ്യം തരുന്നത് മുത്തൂറ്റുകാരാണ്-സിപിഎമ്മല്ല. പണ്ട് പോളിന്റെ മയക്കുമരുന്ന് വാര്‍ത്ത മുക്കിയപ്പോള്‍ അനുഭവമുള്ളതാണ്. ഇനിയും ചോദിച്ചാല്‍ ഇനിയും കിട്ടും. ബാങ്കിലെ കടം വീട്ടാനും വക കാണും. പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാമോ-മുത്തൂറ്റിനെ പിണക്കാമോ? ആയതിനാല്‍ നമുക്ക് കോടിയേരി-പിണറായി ദുരൂഹത ആഘോഷിക്കാം. പിണറായി പത്രസമ്മേളനം നടത്തിയത് കോടിയേരിക്ക് വേലവയ്ക്കാന്‍ എന്ന് സിദ്ധാന്തിക്കാം. കൂട്ടത്തില്‍ തോമസ് ഐസക് എഴുതാന്‍ പോകുന്ന പുസ്തകത്തിന്റെ പ്രചാരം കൂട്ടാനാണ് സിപിഎം പ്രതികരിച്ചതെന്നും പറഞ്ഞുവയ്ക്കാം.

മുത്തൂറ്റ്-മാധ്യമബന്ധം, മുത്തൂറ്റ്-ഉമ്മന്‍ചാണ്ടി ബന്ധം തുടങ്ങിയ സെന്‍സേഷണല്‍ സംഗതികളിലേക്കുള്ള വാതിലുകള്‍ ആരും തുറക്കരുതേ. അഥവാ തുറന്നാല്‍ ഞങ്ങള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റിനെ തന്നെ ചാവേറാക്കിക്കളയും. ഇത് ഒരു ഭീഷണിയായി ആരും കാണരുത്. പത്രപ്രവര്‍ത്തകര്‍ പള്ളയ്ക്കിട്ട് കുത്തിയാലും അത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രം. പ്രതിഷേധിക്കാനും പ്രസ്താവന ഇറക്കാനും എതിര്‍ പ്രസ്താവനകള്‍ മുക്കാനും സ്വാതന്ത്ര്യമുള്ളവരാണല്ലോ ഞങ്ങള്‍.

*

ശശി തരൂരിന് രാപ്പാര്‍ക്കാന്‍ അരലക്ഷം ദിവസവാടകയുള്ള സ്യൂട്ട് ദില്ലിയില്‍. മൂന്നുമാസം പാര്‍ത്തതിന് കൊടുക്കേണ്ടത് നാല്‍പത്തഞ്ചു ലക്ഷം. അത് സ്വന്തം പണമത്രെ. കിട്ടിയ വഴി വഴിയേ പറയുമായിരിക്കും. അനന്തപുരിയിലെ വോട്ടര്‍മാര്‍ എത്ര ഭാഗ്യവാന്മാര്‍!

Sunday, September 6, 2009

ഓണം കെങ്കേമം

പൂരാടനാളില്‍ കേരളത്തില്‍ വിറ്റഴിച്ചത് 34.13 കോടി രൂപയുടെ വിദേശമദ്യമാണെന്ന വാര്‍ത്ത മലയാളി വളരുകയാണെന്നതിന് തെളിവുതന്നെ. കഴിഞ്ഞ കൊല്ലം ഇതേദിവസം 22.62 കോടി രൂപയുടെ മദ്യമാണ് വിറ്റതെങ്കില്‍ ഇത്തവണ 49 ശതമാനം വര്‍ധന. തിരുവോണമടക്കം ഏഴുദിവസംകൊണ്ട് ബിവറേജസ് കോര്‍പറേഷന്‍ വിറ്റത് 154.40 കോടി രൂപയുടെ മദ്യമാണ്. ഇതില്‍ അറുപതുശതമാനവും റമ്മാണത്രെ. ഉത്രാടം ഒന്നാം തീയതി ആയതിനാല്‍ ഷാപ്പടച്ചിട്ടതു മൂലം അന്നത്തെ കച്ചവടം മുടങ്ങി. കര്‍ണാടകത്തില്‍നിന്നുള്ള മൂലവെട്ടി, തമിഴ്നാട്ടില്‍നിന്നെത്തുന്ന ആനമയക്കി, മാഹിയിലെ ഇരുപതുരൂപയ്ക്ക് കാല്‍കുപ്പി കിട്ടുന്ന സുപ്പര്‍ കിക്കര്‍, ബാറില്‍ പെഗ് റേറ്റില്‍ ഒഴിച്ചുവില്‍ക്കുന്ന നില്‍പ്പന്‍ മുതല്‍ സ്കോച്ചുവരെ, മിലിറ്ററി ക്യാന്റീന്‍ സപ്ളൈ, കസ്യൂമര്‍ഫെഡ് സ്റ്റാളുകളിലെ വില്‍പ്പന എന്നിവയെല്ലാം ഇതിനു പുറമെയാണ്. പനയും തെങ്ങും ചുരത്തുന്നതും അല്ലാത്തുമായ കള്ളും വാറ്റുചാരായവും വേറെ. ഓണം സ്പെഷ്യല്‍ ഒറിജിനല്‍ വിദേശി കടല്‍കടന്നു വന്നതെത്രയാകുമെന്നതിന് ഒരിടത്തും കണക്കില്ല. മാവേലി മലയാളക്കരയില്‍ ഇറങ്ങുമ്പോള്‍തന്നെ മണമടിച്ച് പൂസായിക്കാണും. സര്‍ക്കാരിന് വലിയ വരുമാനംതന്നെ. എന്നാല്‍, ഇതിങ്ങനെ പോയാല്‍മതിയോ എന്ന് ശതമന്യുവിന് കലശലായ സംശയമുണ്ട്.

ഇക്കൊല്ലത്തെ ഓണം കുശാലായി അവസാനിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ജി സുധാകരനും സി ദിവാകരനും മത്സരിച്ചു. ചാനലുകളില്‍ സിനിമയുടെയും സിനിമാക്കാരുടെയും അറ്റകൈപ്രയോഗങ്ങള്‍ നടന്നു. തൃശൂരില്‍ പുലികള്‍ മഴനൃത്തം ചവിട്ടി. അനന്തപുരിയില്‍ ശ്വേതാമേനോന്‍ നൃത്തമാടുകയും റിമി ടോമി തുള്ളിപ്പാടുകയുംചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഓര്‍ക്കാന്‍ ബിവറേജസിലെ ക്യൂ മാത്രം ബാക്കി. മദ്യസേവ അതിരുവിടുന്നുണ്ടോ എന്നത് മലയാളിയെ ഇരുത്തി ചിന്തിപ്പിക്കട്ടെ.

അല്ലെങ്കിലും അതിരാവിലെ മലയാള മനോരമയും മാതൃഭൂമിയും കാണുമ്പോള്‍തന്നെ രണ്ടു ലാര്‍ജടിക്കുന്ന അനുഭവമാണ്. ചാനലുകള്‍ തുറന്നാല്‍ 'ടക്കീല'യുടെ ബൂസ്റ്റര്‍ കിട്ടും. അതും കഴിഞ്ഞ് ഒറിജിനല്‍ മദ്യപാനം കൂടിയാകുമ്പോള്‍ മലയാളിയുടെ തലച്ചോറിന്റെയും കരളിന്റെയും ഗതി എന്താകും എന്ന് ഓര്‍ത്തുനോക്കാവുന്നതേയുള്ളൂ. ഒന്നുകില്‍ പത്രവായന നിര്‍ത്തണം; അല്ലെങ്കില്‍ മദ്യപാനം നിര്‍ത്തണം. രണ്ടും ഒരുമിച്ചു തുടരുന്നവര്‍ക്കായി പുതിയ ആശുപത്രികള്‍ തുടങ്ങാന്‍ ഒരു നിക്ഷേപക സംഗമത്തിന് സ്കോപ്പുണ്ട്. പുതിയ നിക്ഷേപം വരുമ്പോള്‍ കേരളം വീണ്ടും വളരും. പുതിയ ടൌഷിപ്പുകളുണ്ടാകും. അവിടെയും ബാറുകള്‍ തുടങ്ങാം. അപ്പോഴും വളര്‍ച്ച മേലോട്ടുതന്നെ.

*
ഈ മദ്യമെല്ലാം വലിച്ചു കുടിച്ചില്ലെങ്കില്‍ കേരളീയന്റെ അവസ്ഥ എന്താകും എന്നും ചിന്തിക്കേണ്ട വാരമാണ് കടന്നുപോയത്. പോള്‍ ജോര്‍ജിന്റെ വധത്തിനുശേഷം ഗുണ്ടാവേട്ടയുടെ ക്വട്ടേഷനെടുത്തവരെയൊന്നും ഇപ്പോള്‍ കാണാനില്ല. ആന്ധ്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതും മേഴ്സി രവിയുടെ മരണവും വന്നപ്പോള്‍ ഗുണ്ടകള്‍ക്കു തല്‍ക്കാലം വിശ്രമം. അല്ലെങ്കില്‍ ഓണാഘോഷവും ക്വട്ടേഷനില്‍ മുങ്ങിപ്പോയേനെ. ഏതായാലും നിയമസഭ തുടങ്ങുകയാണ്. ഇനിയുള്ള നാളുകള്‍ വാര്‍ത്താ സുരഭിലമാക്കാനുള്ള ഒരുക്കങ്ങളും കുശാലായി തുടങ്ങിക്കഴിഞ്ഞു. സുപ്രീം കോടതിയിയെയും പിണറായി വിജയനെയും വി എസ് അച്യുതാനന്ദനെയും ബന്ധിപ്പിച്ചാണ് പുതിയ ചവിട്ടുനാടകം. പിണറായി സുപ്രീം കോടതിക്കു കൊടുത്ത രേഖകള്‍ അവിഹിതമായി സമ്പാദിച്ചതാണെന്ന് മനോരമ, മാതൃഭൂമി പത്രങ്ങള്‍ വിധിച്ചുകഴിഞ്ഞു. താളം മുട്ടാന്‍ പിസി ജോര്‍ജ് രംഗത്തുണ്ട്. സിന്‍ഡിക്കറ്റ് കച്ചവടം വീണ്ടും പുഷ്ടി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ കൊടുക്കുന്ന രേഖ എന്താണെന്നും എങ്ങനെ കിട്ടിയതാണെന്നും അറിയാത്തവരാണ് പിണറായിയുടെ വക്കീലന്മാര്‍ എന്ന് ധരിക്കാനും അങ്ങനെ പ്രചരിപ്പിക്കാനുമുള്ള വിവരക്കേട് ബിവറേജസിന്റെ ചരക്ക് മുഴുവന്‍ കുടിച്ചുവറ്റിച്ചാലും കിട്ടുമെന്ന് കരുതാനാവില്ല. എന്നിട്ടും അങ്ങനെ എഴുതിക്കൊണ്ടേയിരിക്കുന്നു; പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഓണത്തിന്റെയൊരു കളി നോക്കണം. ഒടുവിലത്തെ അടി പിണറായിക്കെതിരെ വി എസ് അന്വേഷണം നടത്തുന്നു എന്നാണ്. പണമടച്ച് നിയമപ്രകാരം രേഖകള്‍ വാങ്ങി കോടതിയില്‍ കൊണ്ടുകൊടുത്ത് സ്വന്തം ഭാഗം സമര്‍ഥിക്കുന്നതിനെതിരെ സ്വന്തം പാര്‍ടിയുടെ നേതാവുതന്നെ അന്വേഷിക്കുന്നുവെന്ന്. നിയമപണ്ഡിതര്‍ പേരുവച്ച് ലേഖനമെഴുതുന്നു; നിയമ നിരക്ഷരര്‍ അത് അച്ചടിച്ച് വില്‍ക്കുന്നു. ആ വാമനന്റെ കാല് ഈ മരത്തലയിലൊന്നും അമര്‍ന്നില്ലല്ലോ എന്ന് ആശ്വസിക്കാം.

*
ഒരു മാധ്യമം വാര്‍ത്ത നോക്കാം.

തലക്കെട്ട്: തീവ്രവാദബന്ധം വ്യക്തമായില്ല; കബീറിനെതിരെ യാത്രരേഖ ഇല്ലാത്തതിന് കേസ്

"ഐ.ബി ലുക്ക്ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന പേരില്‍ കഴിഞ്ഞദിവസം വിമാനത്തില്‍നിന്ന് പിടികൂടിയ വയനാട് സ്വദേശി കബീറിന് തീവ്രവാദബന്ധമുണ്ടോയെന്ന കാര്യം ചോദ്യം ചെയ്യലില്‍ വ്യക്തമായില്ല. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇയാള്‍ക്കെതിരെ തന്നെയാണെന്നുമുള്ള നിലപാടില്‍ ഐ.ബി. ഉറച്ചു നില്‍ക്കുകയാണ്. മതിയായ രേഖകളില്ലാതെ യാത്ര ചെയ്തെന്ന കാരണത്തിന് കബീറിനെതിരെ കേസെടുത്തു. എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭിക്കാന്‍ വേണ്ട രേഖകളില്ലാതെയാണ് ഇയാള്‍ വിമാനത്തില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തി. വീഴ്ച വ്യക്തമായതിനെത്തുടര്‍ന്ന് എമിഗ്രേഷന്‍ എസ്.ഐ ജേക്കബ് സൈമണെ സ്ഥലംമാറ്റി. മതിയായ പരിശോധന നടത്താതെയാണ് കബീറിനെ വിമാനത്താവളത്തിലേക്ക് കടത്തിവിട്ടതെന്ന, സംഭവം അന്വേഷിച്ച എയര്‍പോര്‍ട്ട് പി.ആര്‍.ഒ മുരളീധരന്‍നായരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.''

എത്ര നിസ്സാരമായ സംഭവം എന്ന് ഈ വാര്‍ത്ത വായിക്കുമ്പോള്‍ തോന്നിയേക്കാം. എന്നാല്‍, വിമാനം തിരിച്ചുവിളിച്ച് ഭീകരനെ അറസ്റ്റ് ചെയ്ത വാര്‍ത്ത എത്രമാത്രം പ്രാധാന്യത്തോടെയാണ് നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഓര്‍ത്തുനോക്കുക. കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയുടെ കേമത്തവും സംസ്ഥാന പൊലീസിന്റെ അനാസ്ഥയുമായിരുന്നു സിന്‍ഡിക്കറ്റ് പത്രങ്ങള്‍ക്ക് ആ വാര്‍ത്ത. അതിന്റെ ആഘോഷം തീരുന്നതിനുമുമ്പ് ഇന്റലിജന്‍സ് ബ്യൂറോ വലിഞ്ഞു. അവരുടെ കൈയില്‍ തെളിവുമില്ല, മണ്ണാങ്കട്ടയുമില്ല. പേര് കബീറെന്നായതുകൊണ്ട് അത് തീവ്രവാദിതന്നെയെന്ന് എല്ലാവരുമങ്ങ് സ്ഥിരീകരിച്ചുകളഞ്ഞു. ഏഴാംതരംവരെ മാത്രം പഠിച്ച കബീര്‍ കുവൈത്തിലുള്ള ജ്യേഷ്ഠന്‍ അയച്ച വിസയിലാണ് അവിടേക്ക് പോകാന്‍ എത്തിയതെന്നും കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള രണ്ട് ഏജന്‍സി ഇടപെട്ടാണ് ഇയാള്‍ക്ക് യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കിയതെന്നും മാധ്യമം വാര്‍ത്തയില്‍ പറയുന്നുണ്ട്. ഒടുവില്‍ കണ്ടെത്തിയത് എമിഗ്രേഷന്‍ ക്ളിയറന്‍സില്ലാതെ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചെന്ന കുറ്റമാണ്.

കബീറിന് ഭീകരബന്ധമുണ്ടെങ്കില്‍ പിടിക്കുന്നതിനൊന്നും ആരും എതിരല്ല. എന്നാല്‍, ഒരു ചെറുപ്പക്കാരന്റെ ജീവിക്കാനുള്ള മോഹംതന്നെ തല്ലിക്കെടുത്തുന്ന വിധത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോ അയാളോട് പെരുമാറിയതെങ്കില്‍ അക്കാര്യം തുറന്നെഴുതാന്‍ വിമാനം തിരിച്ചുവിളിച്ചത് ആഘോഷമാക്കിയവര്‍ക്ക് ബാധ്യതയുണ്ട്. അത് തുറന്നുപറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന് നിവേദനം നല്‍കുന്നതിനുപകരം ഇവിടെ പത്രസമ്മേളനം നടത്തി വാര്‍ത്തയുണ്ടാക്കിയതുകൊണ്ട് യൂത്ത് ലീഗിന് എന്തുകിട്ടാന്‍ എന്നതാലോചിച്ച് നമുക്ക് അതിശയിക്കാം. വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനാണ് യൂത്തന്മാര്‍ക്കും മൂത്തവര്‍ക്കും മോഹം. അതിനിടയില്‍ കബീര്‍ ജയിലില്‍ ആയാലെന്ത്; കുവൈത്തില്‍ പോകാന്‍ കഴിയാതിരുന്നാലെന്ത്.

*
ഓണം വന്നാലും വിഷുവന്നാലും ചിലര്‍ക്ക് ഭക്ഷണം മൈക്കുതന്നെ. നാട്ടില്‍ സപ്ളൈകോയും കസ്യൂമര്‍ ഫെഡും വിലകുറച്ച് സാധനങ്ങള്‍ വിറ്റാലൊന്നും അവരുടെ വയറുനിറയില്ല. മൂന്നുനേരവും മൈക്കുതന്നെ ഭക്ഷിക്കണം. അതില്‍ ചാനലുകളുടെ എംബ്ളമുള്ള മൈക്കുകള്‍ക്കാണ് സ്വാദുകൂടുക. പി സി ജോര്‍ജ് എന്നാല്‍ പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജാണോ മൈക്കുതീനി ജോര്‍ജാണോ എന്നതായിരുന്നു ഓണക്കാലത്തെ ശതമന്യുവിന്റെ അന്വേഷണം. ഒടുവില്‍ കണ്ടെത്തിയത് ഇത് രണ്ടുമല്ല, ആളൊരു പുപ്പുലിയാണെന്നാണ്. പച്ചക്കള്ളം ചവച്ചുതിന്നുന്ന പുപ്പുലി. പത്രങ്ങളില്‍ ചാരിനില്‍ക്കുന്ന ജോര്‍ജ്. പണിയില്ലാതെ ചുറ്റിനടക്കുന്ന ജോര്‍ജ്.

Sunday, August 30, 2009

വണ്ടിച്ചെക്കിന്റെ ആത്മകഥ

ബിജെപി ഒരുവഴിക്കായി. ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി എന്ന ചോദ്യത്തിനൊന്നും ഇനി പ്രസക്തിയില്ല. തല്‍ക്കാലം ഒരു നേതാവിനെ ചൂണ്ടിക്കാട്ടാനില്ല. മിതവാദമാണ് പ്രിയമെങ്കില്‍ അദ്വാന്‍ജി എന്നുപറയും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തപ്പോഴാണ് ചോദ്യമെങ്കില്‍ രാജ്നാഥ് സിങ് എന്നും പറയും. കാരി സതീശന്റെ പരിപാടിയാണ് ചര്‍ച്ചാവിഷയമെങ്കില്‍ നരേന്ദ്ര മോഡിതന്നെ നേതാവ്.

ഗുജറാത്തില്‍ വടിവാളും കമ്പിപ്പാരയും ഗ്യാസ് സിലിണ്ടറുമാണ് പാര്‍ടിയുടെ ഔദ്യോഗിക അടയാളങ്ങള്‍. കേരളത്തില്‍ ഇംഗ്ളീഷിലെ 'എസ്' എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള കത്തി. ആര്‍എസ്എസിന്റെ അവസാനത്തെ രണ്ടക്ഷരങ്ങള്‍ ആ കത്തിയെയാണ് സൂചിപ്പിക്കുന്നതെന്ന ചരിത്രവിജ്ഞാനം പലര്‍ക്കുമില്ല. നാഗ്പൂരില്‍നിന്ന് തീരുമാനമെടുത്താല്‍ അക്ഷരംപ്രതി നടപ്പാക്കുന്ന പതിവ് ബിജെപി ഉപേക്ഷിച്ചത്രെ. അതായത്, പാളത്താറിനുള്ളില്‍ കാക്കി നിക്കറിട്ട് നടക്കാന്‍ ഇനി ഗോസായി നേതാക്കന്മാരെ കിട്ടില്ലെന്ന്. ക്വട്ടേഷന്‍പണി, കൊച്ചുപിള്ളേരെ കൃഷ്ണവേഷം കെട്ടിക്കല്‍, സ്വയം ശ്രീകൃഷ്ണനായി മേലേക്കാവിലെ അല്‍ഫോന്‍സാട്ടം കാണല്‍ തുടങ്ങിയ പതിവുപരിപാടികളുടെ പേറ്റന്റ് ആര്‍എസ്എസ് ഏറ്റെടുത്തതുകൊണ്ട് കേരളത്തിലും ചില തൊഴില്‍വിഭജനം നടക്കാന്‍ പോകുന്നു.

ഇന്നലെവരെ 'ഭാജപാ' നേതാക്കളായിരുന്ന ചിലര്‍ ജനപക്ഷത്തുനില്‍ക്കാന്‍ തീരുമാനിച്ചതുകൊണ്ട്, വളരെ കുറച്ചു നേതൃദേഹങ്ങളേ തൊഴിലില്ലാപ്പടയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയുള്ളൂ. അതില്‍ ഒരാള്‍ പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലെ നായകവേഷത്തില്‍ 'കുരുവിക്കൂട്' മുടിയും ചെഞ്ചുണ്ടിലെ ചിരിയുമായി ട്രെയിന്‍ യാത്രയുടെ സുഖം ആസ്വദിക്കുകയാണ്. പലവട്ടം മത്സരിച്ചിട്ടും ജയിക്കാത്ത സങ്കടം തീര്‍ക്കാന്‍ രാജേട്ടന്‍ കവടിയാറിലെ ഫ്ളാറ്റില്‍ രാമായണവും മഹാഭാരതവും മനഃപാഠമാക്കുന്നു. ഏതുബൈഠക്, എന്തു ചിന്തന്‍ എന്നെല്ലാം ആകാശത്തേക്കുനോക്കി പറയുകയും ഏതെങ്കിലും ചാനലുകാരന്‍ വൈകിട്ട് വിളിച്ചാല്‍ അന്നുതന്നെ ഓണമെന്ന് കരുതുകയും ചെയ്ത് പഴയ വക്കീല്‍നേതാവ് കാലം കഴിക്കുന്നു. തലസ്ഥാനജില്ലയെന്ന നെടുങ്കോട്ടയില്‍ മത്സരിച്ച് വീരോചിത പാരകള്‍ ഏറ്റുവാങ്ങിയ നേതാവ് 'മുള്‍ക്കിരീടമിതെന്തിനു തന്നു' എന്ന പാട്ട് ഓണപ്പരിപാടിക്കായി പ്രാക്ടീസുചെയ്യുകയാണ്. അല്‍പ്പം വട്ടും എങ്ങനെയും വളയുന്ന നാക്കുമാണ് ആധുനിക രാഷ്ട്രീയത്തിന്റെ മര്‍മമെന്ന് കണ്ടെത്തിയ യുവനേതാവിന് ചാനലിലെ കോമഡിപ്പരിപാടി എമ്പാടും തരപ്പെടുന്നതുകൊണ്ട് നിത്യവൃത്തിക്ക് മുട്ടില്ല.

ആര് ആരെ രക്ഷിക്കണം, എവിടെ എന്ത് പറയണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ കണ്‍ഫ്യൂഷന്‍ വരുമ്പോള്‍ ഏറ്റവും നന്നായി പ്രയോഗിക്കാവുന്ന പരിപാടി മാര്‍ക്സിസ്റ്റ് വിരോധം പ്രസംഗിക്കലാണെന്ന് ബിജെപിക്കും ആര്‍എസ്എസിനും അറിയാം. അത് പണ്ട് ലീഗുകാരും കോണ്‍ഗ്രസുകാരും പഠിപ്പിച്ചിട്ടുള്ളതാണ്.

മുസ്ളിംലീഗ് ഉന്നതാധികാരയോഗത്തില്‍ വിതരണം ചെയ്ത ബിരിയാണിയില്‍ ഉപ്പുകൂടിപ്പോയപ്പോള്‍ 'മാര്‍ക്സിസ്റ്റക്രമ'ത്തിനെതിരെ പ്രമേയം അവതരിപ്പിച്ച കുട്ടിമാരും അങ്കിള്‍മാരും ലീഗിലുണ്ട്. ആസിയന്‍ കരാര്‍ കര്‍ഷകന്റെ കഴുത്തില്‍ പിടിക്കുമ്പോള്‍ 'അതാ അങ്ങോട്ട് ചൈനയിലേക്ക് നോക്കൂ' എന്ന് കഥാപ്രസംഗം നടത്തുന്ന വയലാര്‍ രവിയെ കാണുന്നില്ലേ. അതുപോലെയാണ് ഇപ്പോള്‍ അവശിഷ്ട ബിജെപിയുടെ നേതാക്കള്‍. അതാ ഡല്‍ഹിയിലേക്ക് നോക്കൂ എന്ന് പാവങ്ങള്‍ക്ക് പറയാനാവില്ല. ആരെങ്കിലും നോക്കിപ്പോയാല്‍ അവിടെ മൂത്ത സ്റ്റണ്ട് താരങ്ങളുടെ ഫൈനല്‍ റൌണ്ടാണ്. നാഗ്പൂരിലേക്ക് നോക്കിയാല്‍ പുകമാത്രമേ കാണാനുള്ളൂ. കേരളത്തിലാണെങ്കില്‍ നോക്കാന്‍ ഒരാസ്ഥാനംപോലുമില്ല. അതുകൊണ്ട് അതാ, മാര്‍ക്സിസ്റ്റ് പാര്‍ടിയിലേക്ക് നോക്കൂ എന്നാണിപ്പോള്‍ പറയുന്നത്.

ഇതെല്ലാം കാണുമ്പോള്‍ ബിജെപിയോട് സത്യമായും ശതമന്യുവിന് സഹതാപമുണ്ട്. കാരി സതീശന്‍, പാട്ട ബാബു, പേട്ട ദിനേശന്‍ തുടങ്ങിയ ജനക്ഷേമതല്‍പരരായ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു അഡ്ഹോക് കമ്മിറ്റിയെ വച്ചെങ്കിലും ഹിന്ദുത്വ പാര്‍ടിയെ രക്ഷിക്കണേ എന്നാണ് ഒരേയൊരു പ്രാര്‍ഥന.

*
പതിവുപോലെ അടുത്തത് മാധ്യമകാണ്ഡമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്കും ചര്‍ച്ചാംദേഹികള്‍ക്കും പൊതുവെ നല്ല ഫലങ്ങളും ഈശ്വരാധീനവും ലഭ്യമായ ഒരു വാരമാണ് കടന്നുപോയത് (തല്ലുകിട്ടിയതിന്റെ വാര്‍ത്തകള്‍ എവിടെനിന്നും വന്നതുകണ്ടില്ല). എല്ലാ വാരത്തിലെയും പോലെ മുഖ്യ ചര്‍ച്ചാവിഷയം മാര്‍ക്സിസ്റ്റ് പാര്‍ടി തന്നെയായിരുന്നു.

മുത്തൂറ്റ് പോള്‍ ജോര്‍ജിനെ ആലപ്പുഴയില്‍ കൊന്നപ്പോള്‍ നേരിട്ട് മാര്‍ക്സിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെടുത്താന്‍ ഒന്നും തടഞ്ഞില്ലെങ്കിലും മണിക്കൂറുവച്ച് പൊലീസ് കേസ് തെളിയിച്ചപ്പോള്‍ അത് സിപിഎം ഇടപെടലായി ചിത്രീകരിക്കാന്‍ ഒരുപരിധിവരെ കഴിയുകയുണ്ടായി. പോള്‍ മഹാനും മര്യാദക്കാരനുമായ വിശ്വാസിയാണെന്നും അയാളെ വഴിതെറ്റിച്ചത് ഏതാനും ഗുണ്ടകളും റോക് ആന്‍ഡ് റോള്‍ കളിക്കുന്ന ചില സുന്ദരിമാരും ചേര്‍ന്നാണെന്നുമുള്ള യാഥാര്‍ഥ്യം അതിശക്തമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് പൊതുവെ സാധിച്ചിട്ടുണ്ട്. പോളിനൊപ്പം മലയായ മലയെല്ലാം കയറിയിറങ്ങി കുറെ നാളായി ത്യാഗം സഹിക്കുന്ന ഗുണ്ടകള്‍, സുഹൃത്തിന്റെ ശരീരത്തില്‍ കത്തി കയറിയപ്പോള്‍ സ്ഥലംവിട്ടതാണ് വാര്‍ത്തകളുടെ ഗതിമാറ്റിയത്. ആ ഗുണ്ടകളിലൊരാള്‍ പണ്ട് എസ്എഫ്ഐ ആയിരുന്നു (എം വി രാഘവന്‍, വി ബി ചെറിയാന്‍ തുടങ്ങിയവര്‍ പണ്ട് മാര്‍ക്സിസ്റ്റായിരുന്നു). അതുകൊണ്ട് കാരിയോ കൂരിയോ ചാളയോ ചൂരയോ വലയിലായാലും കേസിന്റെ മര്‍മം ഗുണ്ടയിലാണെന്നും അതിന്റെ ഒരറ്റം മാര്‍ക്സിസ്റ്റ് പാര്‍ടിയിലാണെന്നും പറഞ്ഞുഫലിപ്പിക്കാന്‍ ഏതാണ്ടൊക്കെ കഴിഞ്ഞിട്ടുണ്ട്. കൊന്നവന്‍ ഞാനാണ് കുത്തിയതെന്ന് പറഞ്ഞപ്പോള്‍ അത് പൊലീസ് പറയിച്ചതാണെന്ന് സംശയം പരത്താന്‍ കൊലയാളിയുടെ മാതാശ്രീയെത്തന്നെ രംഗത്തിറക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി. കടലില്‍ കുളിച്ചെന്ന വിവരം കിട്ടിയപ്പോള്‍, കടലില്‍ മുക്കിക്കൊല്ലാന്‍ ആലോചന നടന്നതായി വാര്‍ത്തയെഴുതാന്‍ കഴിഞ്ഞത് പണ്ഡിതോചിത മാധ്യമപ്രവര്‍ത്തനമാണെന്ന് കാലം വിലയിരുത്തിക്കൊള്ളും. ഒരു നാല്‍പ്പതുലക്ഷത്തിന്റെ ബാഗ് വണ്ടിയിലുണ്ടായിരുന്നെന്ന് വാര്‍ത്ത നല്‍കിയതാണ്. അസൂയമൂത്ത ചില സഹജീവികള്‍ അത് ഏറ്റെടുക്കാത്തതുകൊണ്ട്, ആ നാല്‍പ്പതുലക്ഷത്തിന്റെ വാര്‍ത്ത ചീറ്റിയതുമാത്രമാണ് സംഭവിച്ച ഏക പരാജയം.

ഒന്നാംപേജിലെ തുടര്‍സദ്യ ഒന്നാംവാരം പൂര്‍ത്തിയാകുമ്പോള്‍ അഭിമാനം തോന്നണം. മുത്തൂറ്റ്-ഉമ്മന്‍ചാണ്ടി ബന്ധം, അവിടെ പാര്‍ക്കുചെയ്ത പണം, ഹിമാലയത്തില്‍ കയറിയ ചെന്നിത്തല, പണമിടപാടുകാരും രാഷ്ട്രീയക്കാരും തമ്മിലെന്ത് എന്നിങ്ങനെയുള്ള വേണ്ടാത്ത പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പോകാതെ, കാരി കൂരി ലൈനില്‍ നിര്‍ത്താന്‍ കഴിഞ്ഞല്ലോ. അതുതന്നെയാണ് നേട്ടം. സത്യമേവ ജയതേ...

*
അഴിമതി ആരോപണം, കോടതി വിധി, ശിക്ഷ എന്നതൊക്കെ യുഡിഎഫിനെതിരെ വന്നാല്‍ വാര്‍ത്തയാക്കാന്‍ പാടില്ലെന്നത് ഞങ്ങള്‍ കാലാകാലമായി കാത്തുസൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ അനിഷേധ്യ തത്വമാണ്. അഹമ്മദിന് ഹാജിമാരെയും ആകാന്‍ പോകുന്നവരെയും കൊള്ളയടിക്കാം, മുനീറിന് റോഡില്‍ കുഴി മാന്താം, ഉമ്മന്‍ചാണ്ടിക്ക് ഹൈവേയില്‍ ബോര്‍ഡുവയ്പിക്കാം- ഒന്നും വാര്‍ത്തയാകരുത്. അഥവാ അത്തരമൊരു വാര്‍ത്ത കെടുക്കാന്‍ നിര്‍ബന്ധിതമായാല്‍ അതിന് സിപിഎമ്മിന്റെ ഔദ്യോഗികപക്ഷവുമായി ബന്ധമുണ്ടെന്ന് ഒരു ടിപ്പണി ചാര്‍ത്തണം എന്നും നിയമമുണ്ട്. സിപിഎമ്മിന്റെ അനുഭാവി വീട്ടില്‍കയറാന്‍ വഴിവെട്ടിയാല്‍ അത് അക്രമം, അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, പൊലീസിനെ സ്വാധീനിക്കല്‍ തുടങ്ങിയ തൂക്കിക്കൊല്ലേണ്ട കുറ്റകൃത്യമാണ്.

അഹമ്മദ് സാഹിബിനെതിരെ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്ത അഴിമതി വാര്‍ത്ത ഏറ്റെടുക്കാന്‍ ദേശാഭിമാനിയും കൈരളിയുമുണ്ട്. ഞങ്ങള്‍ക്കുള്ള അസംസ്കൃതവസ്തുക്കള്‍ തരുന്നത് ക്രൈം, ജനശക്തി തുടങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ സ്റ്റാന്‍ഡേര്‍ഡുള്ള മാധ്യമങ്ങളാണ്. അല്ലെങ്കിലും ജനശക്തിക്കുമുന്നില്‍ എന്തോന്ന് ഐബിഎന്‍? ക്രൈം നന്ദകുമാറിനുമുന്നില്‍ ഏത് രാജ്ദീപ് സര്‍ദേശായ്! അഭിനവ വക്കം മൌലവിയെ കോടതി പിടിച്ച് ശിക്ഷയും പിഴയും വിധിച്ച വാര്‍ത്ത അഭിനവ സ്വദേശാഭിമാനി നികേഷിന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ ശതമന്യു കൊതിച്ചിരുന്നു. രാത്രി വൈദ്യുതി തകരാറായതുകൊണ്ടാകണം, അതിന് സാധിച്ചില്ല. ലാവ്ലിന്‍ രേഖകള്‍ എന്ന മഹത്തായ പുസ്തകം ഐഎന്‍എസ് വിരാടുകാരനുവേണ്ടി പ്രസിദ്ധീകരിച്ചുകൊടുത്തത് മുനീര്‍ മൌലവി സാഹിബിന്റെ എന്തരോ ഒരു പ്രസിദ്ധീകരണശാലയാണ്. ഇനി അവര്‍ റോഡുപണിയുടെ രേഖകള്‍, അഥവാ വണ്ടിച്ചെക്കിന്റെ ആത്മകഥ എന്ന ഹാസ്യനോവല്‍ പ്രസിദ്ധീകരിക്കട്ടെ.

അഴിമതിവിരുദ്ധ പോരാട്ടനായകര്‍ ഇതൊന്നും കാണുന്നും കേള്‍ക്കുന്നുമില്ലേ ആവോ.

*
മുനീറിനെയും കൂട്ടാളികളെയും ശിക്ഷിച്ച വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചത് (മനോരമ പോട്ടെ. അവര്‍ക്ക് അതിലപ്പുറം കഴിയില്ല) കണ്ടതോടെ ശതമന്യു ഒരു തീരുമാനമെടുത്തു. വീരേന്ദ്രകുമാറിന് ശിഷ്യപ്പെടുകതന്നെ. ടിയാന്റെ ചില സ്വഭാവങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉള്ള ആളെന്ന നിലയ്ക്ക് ഇനി ജീവിതം കുശാലാകും. രാഷ്ട്രീയ പത്രപ്രവര്‍ത്തനം അല്‍പ്പം പഠിക്കുകയുമാകാം.

ഏതെങ്കിലും ബീച്ച് റിസോര്‍ട്ടില്‍ സന്ധിക്കുംവരെ വണക്കം!

Sunday, August 23, 2009

ചിന്തിക്കാതെയും ഇരിക്കാം

"ബൈഠക്കുണ്ട്, ചിന്തയില്ല''-

ബിജെപി നേതാക്കള്‍ നല്ല തണുപ്പത്ത് ഒത്തുകൂടി കടുക്കക്കഷായം വച്ചതിനെക്കുറിച്ച് കേരളത്തിലെ നേതാവ് ശതമന്യുവിനോട് നേരിട്ടു പറഞ്ഞതാണിത്. അങ്ങ് സിംലയില്‍ ചിന്തയില്ലാത്ത ഇരിപ്പ് നടക്കുമ്പോള്‍ ഇങ്ങ് കേരളത്തിലെ കാവിഹൃദയങ്ങള്‍ കോവളത്ത് ത്രിനക്ഷത്രത്തിന്റെ തണുപ്പിലിരുന്ന് അറബിക്കടലിലെ തിരയെണ്ണുകയായിരുന്നു. ഇവിടെ വീരശൂര പരാക്രമികളാണ്. കത്തി പുറത്തെടുത്താല്‍ ചോരകണ്ടേ അടങ്ങൂ. വോട്ടു കുത്താന്‍ പോയാല്‍ കാശുവാങ്ങിയേ നിവരൂ. കേരളത്തിലെ ബിജെപി കൊമ്പത്തെയാണെന്നാണ് വയ്പ്. രാജ്യത്താകെയുള്ള ബിജെപികാര്യം തീരുമാനിക്കാന്‍ സിംലയില്‍ തണുപ്പുകൊള്ളാന്‍ പോയവരുടെ കൂട്ടത്തില്‍ ഒരൊറ്റ കേരളനീയനില്ല! അവിടെ കേന്ദ്രത്തെ തിളപ്പിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ തിരയെണ്ണല്‍. ഒരു രാഷ്ട്രീയകക്ഷിയുടെ സംസ്ഥാനഘടകം അഭിമാനംകൊള്ളണം ഈ അസുലഭമുഹൂര്‍ത്തത്തില്‍.

ചിന്താശേഷിയുള്ളവര്‍ക്കുള്ളതാണല്ലോ ചിന്തന്‍ ബൈഠക്ക്. ചിന്തിക്കാത്ത ബൈഠക്കില്‍ ചിന്തിക്കാന്‍ ശേഷിയില്ലാത്തവര്‍ പോകാതിരുന്നതില്‍ അത്ഭുതമില്ല. ചിന്ത വേറെ; ഇരുത്തം വേറെ. കേരളം വേറെ; കേന്ദ്രം വേറെ. ഇവിടെ 'ചന്ത'ന്‍ ബൈഠക് മതി. നേതാക്കളും ജനപ്രതിനിധികളും ലളിതജീവിതം നയിച്ചു മാതൃക കാട്ടാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ വന്ന നിര്‍ദേശം. നന്നായി. അതായത് കേന്ദ്രത്തില്‍നിന്നു വരുന്ന കോടികള്‍ പകുത്ത് വീതിച്ച് ലളിതമായ ഭാഗങ്ങളാക്കി വിതരണം ചെയ്യണമെന്ന്. ലളിതജീവിതം എന്നാല്‍, ദിവസം എത്ര യൂണിറ്റ് ചിക്കന്‍, എത്ര പെഗ്, ഏതിനം കാഷ്യുനട്ട് എന്നിങ്ങനെയുള്ള വിശദമായ ചാര്‍ട്ട് എഐസിസി ഉടനെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. അക്കാര്യത്തിലെങ്കിലും ഹിന്ദുത്വ പാര്‍ടിക്കും രാഹുല്‍ജി പാര്‍ടിക്കും ഒരേ നയമാണെന്നത് ആശ്വാസം.

ഭാജാപയിലേക്കു തന്നെ വരാം. രണ്ടു ലോക്‍സഭാ തെരഞ്ഞെടുപ്പുകളില്‍ അടുപ്പിച്ചു പരാജയം. സംസ്ഥാനങ്ങള്‍ പലതിലും അധികാരഭ്രംശം. അകത്തും പുറത്തും കത്തിപ്പടരുന്ന കലാപങ്ങള്‍. നാഗപ്പൂരില്‍നിന്നുയരുന്ന ഭീഷണികള്‍. വാജ്പേയി പതുക്കെ പിന്‍വാങ്ങി. അദ്വാന്‍ജി വരമ്പത്തുമല്ല; വയലിലുമല്ല. ജസ്വന്തിനെ പടിയടച്ച് പിണ്ഡംവച്ചു. വസുന്ധരക്കെതിരെ ധുരന്ധരന്‍മാര്‍ രംഗത്ത്. ജിന്നയോ പട്ടേലോ മഹാന്‍ എന്ന് ചര്‍ച്ച. ജസ്വന്തിന്റെ പുസ്തകം മോഡിക്ക് വേണ്ട; യദ്യൂരപ്പയ്ക്ക് വേണം. ഉപ്പുവച്ച കലം എന്നു കേട്ടിട്ടില്ലേ-അതിന്റെ അതേ പരുവം.

തലശേരിയിലെ കാവിമുണ്ടുകാര്‍ ഇനിയും കത്തിയും വാളുമെടുത്ത് നടക്കേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കട്ടെ. അവിടെയും നടക്കട്ടെ ഒരു ചിന്തയുള്ള ബൈഠക്.

*
ഇനി ചില മഹാന്മാരെക്കുറിച്ചാണ്. ആദ്യം ഒരു മാധ്യമ മഹാ പണ്ഡിതനെക്കുറിച്ച്. നാമധേയം ഒ അബ്ദുറഹിമാന്‍. മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം തലേക്കെട്ടിലും അരപ്പട്ടയിലും എഴുതിവച്ച പത്രത്തിന്റെ പത്രാധിപര്‍. അങ്ങനെയൊരു ലേബലുള്ളതുകൊണ്ടാകണം, മറ്റൊരു ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തകനെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയത് ഈ പത്രാധിപ മഹാശയനാണ്. ജമാ അത്തെ ഇസ്ളാമിയും അശ്ളീല പത്രപ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഈ ആതിഥ്യത്തിനും ആതിഥേയത്വത്തിനും അര്‍ഥമില്ല. ക്രൈം നന്ദകുമാര്‍ വിഷമത്തില്‍പെടുമ്പോഴെല്ലാം ഓടിയെത്താറുള്ളത് ക്രൈം വീരേന്ദ്രകുമാറാണ്. നന്ദകുമാര്‍ മാധ്യമത്തില്‍ കോളമിസ്റ്റാകുന്ന കാലവും അതിവിദൂരമല്ല.

അബ്ദുറഹിമാന്‍ സാഹിബ് മാധ്യമ പ്രവര്‍ത്തനത്തെ ഒരിക്കല്‍ വിശദീകരിച്ചത്, "ആദ്യം കിട്ടുന്ന വാര്‍ത്ത ചൂടോടെ വായനക്കാരില്‍ എത്തിക്കുക എന്നതാണ് ഒരു പത്രസ്ഥാപനത്തിന്റെ ധര്‍മം. പ്രസിദ്ധീകരിച്ചത് തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തു നല്‍കും'' എന്നാണ്. കിട്ടുന്ന വാര്‍ത്ത ശരിയാണോ എന്ന് നോക്കേണ്ടതില്ല! അതിലുമുപരി ജമാഅത്തെ ഇസ്ളാമിക്കാര്‍ക്ക് തെറ്റുപറ്റുമോ! അതുകൊണ്ട് ലാവ്ലിന്‍ യുദ്ധവീരന്‍ ക്രൈം നന്ദകുമാറിന് മാധ്യമം പത്രാധിപര്‍ വക വീരചക്രം.

പി സി ജോര്‍ജ് എന്ന മഹാനുഭാവനെക്കുറിച്ചാകട്ടെ അടുത്ത സങ്കീര്‍ത്തനം. പണ്ട് ജോര്‍ജിന് പാലാഴി എന്ന് കേട്ടാല്‍ മാണി എന്ന് കേള്‍ക്കുന്നത് പോലെയായിരുന്നു. ചൊറിഞ്ഞുവരും. ഇന്ന് അങ്ങനെ അല്ല. വീരനെപ്പോലെ ജോര്‍ജും സ്നേഹിക്കപ്പെടുന്നവരുടെ കൂടെയാണല്ലോ. അപ്പോള്‍ കാര്യങ്ങള്‍ മാണിസാറിന്റെ പക്ഷത്തു നിന്ന് കാണണം. പാലായില്‍ ഒരു റബര്‍ ഫാക്ടറി തുടങ്ങുക എന്നൊക്കെപ്പറഞ്ഞാല്‍ നടക്കാത്ത സ്വപ്നമാണ്. എംആര്‍എഫ് പോലും പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ എങ്ങനെ മാണിസാര്‍ പാലാഴി കടയും. 30 ഏക്കര്‍ സ്ഥലമുണ്ടല്ലോ, നിക്ഷേപകരുടെ പണം അതിന്റെ വിലയില്‍ സുരക്ഷിതമാണ് എന്നാണ് ജോര്‍ജ് സാര്‍ പറയുന്നത്. കമ്പനി തുടങ്ങാമെന്ന് പറഞ്ഞ് പണം വാങ്ങി സ്ഥലം മേടിച്ചിട്ട് 14 വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് കളിക്കുകയാണോ എന്നൊന്നും ചോദിക്കരുത്. ഇടതുമുന്നണിയിലോ മറ്റോ ആയിരുന്നെങ്കില്‍ എന്നേ മാണിസാര്‍ റിയല്‍എസ്റ്റേറ്റ് മാഫിയക്കാരനായേനെ. ഓരോരോ കാലങ്ങള്‍.

നന്ദകുമാറിന് പണംകൊടുക്കുന്നത് അഭിമാനമായി പറയുന്ന ജോര്‍ജിന് മാണിക്കെതിരായ വാക്കുകള്‍ വിഴുങ്ങുന്നതും ഭൂഷണംതന്നെ. സട കൊഴിഞ്ഞ സിംഹം, പൂടപോയ പൂച്ച എന്നെല്ലാം പറയുന്നതുപോലെ പല്ലു കൊഴിഞ്ഞ ജോര്‍ജ്! അടുത്ത മഹാന്‍ സാക്ഷാല്‍ എം പി വീരേന്ദ്രകുമാര്‍. അന്താരാഷ്ട്ര കരാര്‍ എന്ന് കേട്ടാല്‍ ആദ്യം ചാടി വീഴുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നത് പണ്ട് ഇദ്ദേഹമായിരൂന്നു. ആസിയന്‍ കരാര്‍ വന്നപ്പോള്‍ മഹാന്റെ ഒരു പ്രസ്താവനയും കാണാത്തതിനാല്‍ കേരളം ഒന്നു ശങ്കിച്ചു. മാത്യു ടി തോമസ് വായില്‍ കോലിട്ട് കിള്ളിയപ്പോള്‍ 'കരാര്‍ മോശം' എന്ന് മൊഴിഞ്ഞു. പണ്ട് കോലിടാതെ തനിയെ വരുമായിരുന്നു. ഇപ്പോള്‍ ചോദിച്ചാലേ പറയൂ. പൊതു മിനിമം പരിപാടിയുമായി സ്നേഹിക്കുന്നവരുടെ അടുത്ത് എത്തിയപ്പോള്‍ ഉള്ള ഓരോ പ്രശ്നങ്ങള്‍.

*
ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമറിയാമെന്നതുപോലെ വരകണ്ടാല്‍ പത്രമുതലാളിയുടെ കുടിലതയും മനസ്സിലാക്കാം. വീരേന്ദ്രകുമാറിന്റെ ദുഷ്ടമനസ്സ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകളിലാണ് ഇപ്പോള്‍ തെളിഞ്ഞുകാണുന്നത്. വീരന് വിരോധമുള്ളവര്‍ക്ക് ഗോപീകൃഷ്ണന്റെ വരയില്‍ പ്രത്യേക രൂപമാണ്. അവരുടെ വണ്ണം ഓരോ ദിവസം കഴിയുമ്പോഴും കൂടിക്കൂടി വരും. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ അന്ത്യമാണല്ലോ വീരേന്ദ്രകുമാറിന്റെ സമകാലിക അജന്‍ഡ. (അതിനായി ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലെ കേസിന്മേല്‍ പത്രം വക വാദവും തുടങ്ങിയിരിക്കുന്നു) സിപിഐ എമ്മിനകത്തു കയറി കളിക്കാനാണ് തുനിഞ്ഞിറങ്ങിയത്. ആ കളിക്ക് ഉത്തേജനം പകരാനാണ് കാര്‍ട്ടൂണ്‍ രസായനം. പിണറായിയെ, ധനമോഹിയായ നേതാവായി അവതരിപ്പിക്കാനാണ് കാര്‍ട്ടൂണുകളില്‍ ഓരോന്നിന്റെയും ശ്രമം. ഏറ്റവുമൊടുവില്‍, കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ വരച്ച കാര്‍ട്ടൂ നോക്കുക-

ജി സുധാകരന്‍ 'കണ്ഠമിടറി' നടക്കുകയും പിണറായിയും കടന്നപ്പള്ളിയും സിംഹാസന സമാനമായ കസേരകളില്‍ ഇരിക്കുകയുംചെയ്യുന്നു. കടന്നപ്പള്ളിയുടെ മടിയില്‍ കറുത്ത ബാഗ്; അതിലേക്ക് പിണറായിയുടെ കണ്ണുകള്‍. അതായത്, പണം മുടക്കിയാണ് കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം കിട്ടിയതെന്ന് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂ പ്രഖ്യാപനം. ഇതുപോലെ തിരിച്ചൊരു കാര്‍ട്ടൂ വന്നു എന്നിരിക്കട്ടെ. സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വീരന്‍. അദ്ദേഹത്തിന്റെ കണ്ണുകള്‍ കൂട്ടത്തിലുള്ള വ്യക്തിയുടെ പ്രത്യേക ഭാഗത്ത് തറയ്ക്കുന്നു. വീരന്റെ തനിസ്വഭാവം വ്യക്തമാക്കുന്ന വരയാണതെന്ന് പ്രകീര്‍ത്തിക്കാം; ശ്രദ്ധിക്കാതെ അവഗണിക്കാം. തരവഴിത്തരം ഒരുകൂട്ടര്‍ക്കുമാത്രമുള്ളതാണെന്ന ധാരണ വീരനുണ്ട്. തല്‍കാലം ടിയാന്റെ തനിസ്വഭാവം ഒരുകാര്‍ട്ടൂണിലും തെളിയുന്നില്ല. അഥവാ തെളിഞ്ഞാല്‍ സെന്‍സര്‍ബോര്‍ഡ് എങ്ങനെ പ്രതികരിക്കുമെന്നും പറയാനാവില്ല. ഗോപീകൃഷ്ണന്റെ പ്രതിഭ നീണാള്‍ വാഴട്ടെ. അതിനെ വിമര്‍ശിക്കുന്നത് ഭീഷണിയായോ പത്രപ്രവര്‍ത്തന മര്യാദകളുടെ ലംഘനമായോ ചിത്രീകരിക്കപ്പെടാതെയുമിരിക്കട്ടെ. ആമേന്‍.

*
സിപിഐ എമ്മില്‍ പ്രശ്നങ്ങള്‍ ഒതുങ്ങുന്നത് ഒട്ടും നല്ലതല്ല. രണ്ട് ഗ്രൂപ്പുവേണം; പ്രത്യയശാസ്ത്ര യുദ്ധം നടക്കണം; വാര്‍ത്തകള്‍ ചോര്‍ത്തിക്കിട്ടണം; സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് മത്സരമുണ്ടാകണം. ഇതൊന്നുമില്ലാതെ പാര്‍ടി നന്നായി മുന്നോട്ടുപോവുകയും സര്‍ക്കാര്‍ പാളിച്ചകള്‍ തിരുത്തി ജനങ്ങളെ സ്വാധീനിക്കുംവിധം മുന്നേറുകയും ചെയ്താല്‍ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കരുതുന്നത്? അതുകൊണ്ട്, പാര്‍ടിയില്‍ പുതിയ ചില ഗ്രുപ്പുകളുണ്ടാക്കിക്കളയാമെന്നാണ് ഞങ്ങള്‍ പത്രപ്രവര്‍ത്തക രംഗത്തെ പ്രതിഭാധനന്മാരുടെ തീരുമാനം. കൂട്ടിക്കിഴിച്ചും ഗവേഷിച്ചും ഞങ്ങള്‍ എത്തിയ നിഗമനം, പുതിയ ഗ്രൂപ്പിനെ ഒരുഭാഗത്ത് തോമസ് ഐസക് നയിക്കട്ടെ എന്നാണ്. ധനമന്ത്രി എന്ന നിലയില്‍ കൂട്ടിയും കിഴിച്ചും ഒതുങ്ങിക്കൂടുന്നതിനു പകരം ലാവ്ലിന്‍, ആസിയന്‍, ലെനിനിസം എന്നൊക്കെ പറയാന്‍ അങ്ങേര്‍ക്ക് എന്താണവകാശം? ഐസക് അതിരുവിടുന്നു എന്ന് ആദ്യത്തെ ആരോപണം. ജി സുധാകരന്റെ ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്കു നല്‍കിയതിനുപിന്നില്‍ ഐസക്കാണെന്ന് രണ്ടാമത്തെ ആരോപണം. വ്യാപാരികളുടെ പ്രശ്നം ഇ പി ജയരാജന്‍ പ്രസംഗിച്ചപ്പോള്‍ അത് ഐസക്കിനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് അടുത്ത കണ്ടെത്തല്‍. ആദ്യം മംഗളം എഴുതും പിന്നെ മനോരമയും മാതൃഭൂമിയും ഏറ്റെടുക്കും. ഇതാണ് ഞങ്ങളുടെ ഒരു രീതി. സിപിഐ എമ്മില്‍ ഞങ്ങള്‍ പുതിയ ഗ്രൂപ്പുണ്ടാക്കിക്കഴിഞ്ഞു.

ഞങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അടയ്ക്കാനും പ്രസ് ക്ളബ് വികസനത്തിനും ബജറ്റില്‍ പണം വകയിരുത്താന്‍ ഐസക്കിനെ ഞങ്ങള്‍ സഖാവേ, പൊന്നേ, മുത്തേ എന്നെല്ലാം സ്നേഹത്തോടെ വിളിക്കും. പണം കിട്ടിക്കഴിഞ്ഞാല്‍, വിദേശ ചാരാ, അധിനിവേശക്കാരാ എന്നൊക്കെ കൂടുതല്‍ സ്നേഹത്തോടെ വിളിക്കും. ഇതൊന്നും ഞങ്ങളുടെ കുഴപ്പമല്ല കേട്ടോ. ഇനി ഒരു ഗ്രൂപ്പുണ്ടാക്കിയില്ലെങ്കില്‍ ഞങ്ങളെങ്ങനെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടരും? ഐസക് പണം തന്നില്ലെങ്കില്‍ ഞങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഞങ്ങള്‍തന്നെ അടയ്ക്കേണ്ടിവരില്ലേ? സിപിഎമ്മിനെതിരെ വാര്‍ത്തയെഴുതിയില്ലെങ്കില്‍ വീരന്‍ മുതലാളി വിടുമോ? ഞങ്ങള്‍ക്കല്ലേ അറിയാവൂ ഞങ്ങളുടെ കഷ്ടപ്പാട്.

Sunday, August 9, 2009

മഹര്‍ഷിയോ പിശാചോ?

തോമസ് മുള്ളറിന്റെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്

"തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍, അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.''

ആരാണ് മഹര്‍ഷി, ആരാണ് പിശാച് എന്ന് ഗവേഷിക്കാനൊന്നും ശതമന്യുവിന് താല്‍പ്പര്യമില്ല. പൊട്ടി പുറത്ത്; ശീവേലി അകത്ത് എന്നെല്ലാം പറയുന്നതുപോലെ മുരളി പുറത്ത് വീരന്‍ അകത്ത് എന്നൊരു വാര്‍ത്ത കണ്ടു. രാംമനോഹര്‍ ലോഹ്യയുടെ ജന്മശതാബ്ദിയില്‍ ജയപ്രകാശ് നാരായണന്റെയും ലോഹ്യയുടെയുമെല്ലാം സ്മരണകളിരമ്പുന്ന കോണ്‍ഗ്രസ് കൂടാരത്തിലേക്ക് മഹത്തായ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കൊണ്ടുപോയി കെട്ടിയ വീരധീര സിംഹത്തെ ആദ്യമായി അഭിവാദ്യംചെയ്യട്ടെ. സമരംചെയ്യുക; ജയിലുകള്‍ നിറയട്ടെ എന്നാണ് ജയപ്രകാശ് നാരായണന്‍ പറഞ്ഞതെങ്കില്‍ പുതിയ വീരലോഹനാരായ പറയുന്നു-മതിലുചാടുക; യുഡിഎഫ് ജയിക്കട്ടെ എന്ന്.

ഇനി നമുക്ക് ഗാട്ട് കരാര്‍, ആഗോളവല്‍ക്കരണം, മുകേഷ് അംബാനിയുടെ എണ്ണ, ആസിയന്‍ കരാര്‍ എന്നിവയുടെ ഉല്‍കൃഷ്ടതയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചുരസിക്കാം; മുക്കിന് മുക്കിന് അവയുടെ പ്രകാശനങ്ങള്‍ ആഘോഷമാക്കാം; അവാര്‍ഡുകളുടെ പെരുമഴയില്‍ കുളിച്ചുല്ലസിക്കാം. സോഷ്യലിസത്തെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചുമെല്ലാം വിമര്‍ശനം നടത്തി മടുത്തു. എല്ലാ ദിവസവും ഇഡ്ഡലിയും സാമ്പാറും കഴിച്ചാല്‍ അതിനുണ്ടോ രസം. ഇനി കുറച്ചുനാള്‍ പുട്ടും കടലയുമോ ചപ്പാത്തിയും പൊരിച്ച കോഴിയുമോ കഴിക്കാം.

യുഡിഎഫിലോട്ട് കാലെടുത്തുവച്ചതേയുള്ളൂ. സ്നേഹം കൊണ്ടങ്ങനെ വീര്‍പ്പുമുട്ടിക്കുകയാണ്. ഉമ്മന്‍ചാണ്ടി വാരിയെടുത്തുമ്മവയ്ക്കുന്നു. ചെന്നിത്തല ചെവിക്ക് മൃദുവായി പിടിച്ച് കൊച്ചുകള്ളാ എന്നു വിളിക്കുന്നു. കുട്ടിക്കുറുമ്പന്‍ കുഞ്ഞാലിക്കുട്ടി കുലുങ്ങിച്ചിരിക്കുന്നു. തങ്കച്ചന്‍ വിളിക്കുന്നു-തങ്കക്കുടമേ....ആര്യാടന്റെ മുഖത്ത് ആമോദം വിരിഞ്ഞുനില്‍ക്കുന്നു. ഈ സ്നേഹത്തെയല്ലേ ഇന്നലെവരെ അകറ്റിനിര്‍ത്തിയത്? ഈ വാത്സല്യത്തെയല്ലേ പുറംകാലുകൊണ്ട് തട്ടിമാറ്റിയത്? പാവം കുഞ്ഞാലിക്കുട്ടിയെ പീഡകനെന്നു വിളിച്ചില്ലേ. കരുണാകരനെ കരിങ്കാലിയെന്നും ആന്റണിയെ അല്‍പ്പജ്ഞാനിയെന്നും ഉമ്മന്‍ചാണ്ടിയെ ഉണ്ണാക്കനെന്നും വിളിച്ചതിന്റെ പാപം എവിടെച്ചെന്ന് തീര്‍ക്കും.

കൊന്നാല്‍ പാപം തിന്നാല്‍ തീരുമായിരിക്കും. ഇന്നലെവരെ കൂടെ നിന്നവരെ മുട്ടന്‍ തെറിവിളിച്ചാല്‍ പരിഹാരമാകും. ഗൌഡയെയും കുമാരസ്വാമിയെയും മാത്യു ടി തോമസിനെയും മൈക്കുകെട്ടി തെറിവിളിച്ചാല്‍ ഇനി ഒരു ഡാഷ് അലിയും ചോദിക്കാന്‍ വരില്ല. അല്‍പ്പം എരിവുകേറ്റാന്‍ പിണറായി വിജയനെയും നല്ല നാല് പള്ളുപറയാം. നാളത്തെ കാര്യം ഇന്ന് തീരുമാനിക്കാന്‍ പറ്റുകില്ലല്ലോ. അപ്പംകാണുന്നവനെ ആ സമയത്ത് പിതാവേ എന്നുവിളിച്ച് ആശ്ളേഷിക്കാം. അമ്പട ഞാനേ...

*
മുരളീധരന്‍ മഹാനൊന്നുമല്ല, സാധാരണ മനുഷ്യനാണ്; അച്ഛന്റെ മോനാണ്. പ്രതികരണശേഷി അല്‍പ്പം കൂടിപ്പോയി. അത് ആസനത്തിലെ തഴമ്പിലൂടെ വന്നുപെട്ടതാണ്. അലുമിനിയം പട്ടേല്‍, മദാമ്മ, ഡ്യൂപ്ളിക്കേറ്റ് ഗാന്ധി തുടങ്ങിയ പ്രയോഗങ്ങള്‍ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. എ കെ ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് പറയാനുള്ള ധീരത മറ്റേതെങ്കിലും ഖദറിട്ട ഈനാംപേച്ചിക്കുണ്ടോ? പണ്ട് കോണ്‍ഗ്രസില്‍ ആളെയെടുക്കാന്‍ ടാലന്റ് സെര്‍ച്ച് എന്ന പരിപാടിയില്ലായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവേളയിലെ മൂത്രമൊഴിപ്പ്, അലുമിനിയം പട്ടേലിന് നാടന്‍ കോഴിക്കറി, ഗുലാം നബിക്ക് ഗുലാബ്‌ജാം തുടങ്ങിയവയായിരുന്നു അന്നത്തെ മാനദണ്ഡങ്ങള്‍. ടാലന്റ് സെര്‍ച്ചിലൂടെയാണെങ്കില്‍ ചെന്നിത്തല മാവേലിക്കരയ്ക്കിപ്പുറം കടക്കില്ലെന്നും ഉമ്മന്‍ചാണ്ടിക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ധാരാളമാണെന്നും കോണ്‍ഗ്രസില്‍ തന്നോളം തലയെടുപ്പുള്ളത് തന്റെ പിതാവിനുമാത്രമാണെന്നും മുരളീധരന് നന്നായറിയാം. അതുകൊണ്ടാണ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി, വേളി നടന്നേ തീരൂ എന്ന ശാഠ്യം.

കോണ്‍ഗ്രസില്‍ സസ്പെന്‍ഷനും പുറത്താക്കലുമൊന്നും ഒരു പ്രശ്നമല്ല. മുരളീധരനെ മന്ദബുദ്ധിയെന്നു വിളിക്കുന്ന ടി എച്ച് മുസ്തഫ ബുദ്ധിക്കൂടുതല്‍കൊണ്ട് എത്രവട്ടം പുറത്താക്കപ്പെട്ടിട്ടുണ്ടെന്ന് മുസ്തഫയ്ക്കുപോലും അറിയില്ല(മണ്ടന്‍!). സസ്പെന്‍ഷന്‍ കാലാവധിക്കുള്ളില്‍ താന്‍ മര്യാദരാമനായില്ലേ എന്ന് മുരളി പറയുമ്പോള്‍, സസ്പെന്‍ഡുചെയ്തതല്ല, ആറുകൊല്ലത്തേക്ക് പുറത്താക്കിയതാണ് മുരളിയെ എന്നാണ് മുസ്തഫ പറഞ്ഞത്. മുസ്തഫയാണെന്നതുകൊണ്ട് തള്ളിക്കളയേണ്ട. സംഗതി നേരാണ്. 2005 ഏപ്രില്‍ പത്തിന് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഡല്‍ഹിയില്‍ചെന്ന് സോണിയ മാഡത്തിനെ കണ്ട് അരമണിക്കൂറിനകം ജനാര്‍ദന്‍ ദ്വിവേദി എന്ന എഐസിസി പറച്ചില്‍കാരന്‍ എഴുതിവായിച്ചത്,

"പാര്‍ടിവിരുദ്ധ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ സസ്പെന്‍ഷനിലിരിക്കുന്ന മുരളീധരന്‍ജി കൂടുതല്‍ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിനാല്‍ ഇന്നുമുതല്‍ ആറുകൊല്ലത്തേക്ക് പാര്‍ടി അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നു''

എന്നാണ്.

കോണ്‍ഗ്രസല്ലേ. പുറത്താക്കിയ ആളെ തിരിച്ചെടുക്കാന്‍ ഡല്‍ഹിവരെ ഒരു യാത്ര മതി. ടിവി അവതാരകയ്ക്കും തമ്പാനൂരിലെ പോക്കറ്റടിക്കാരനും ടാലന്റ് തെളിയിച്ച് കെ.എസ്.യു പ്രസിഡന്റാകാന്‍ മോഹിക്കാം. കെപിസിസി പ്രസിഡന്റിന്റെ കുടുംബവീട്ടിലെ സഹായിക്ക് ടാലന്റ് ചുമക്കുന്ന യൂത്ത് പ്രസിഡന്റാകാം. ഡല്‍ഹിയില്‍ സിഖുകാരുടെ തലേക്കെട്ടഴിപ്പിക്കല്‍ ഹോബിയാക്കിയ ജഗദീഷ് ടൈറ്റ്ലര്‍ക്ക് കെ.എസ്.യു പ്രസിഡന്റാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യാം. എം എം ഹസ്സന് പാര്‍ടി അച്ചടക്കത്തെക്കുറിച്ചും ചെന്നിത്തലയ്ക്ക് അഴിമതിക്കെതിരെയും പ്രസംഗിക്കാം. പാവം മുരളിക്കുമാത്രം വിലക്കെന്തിന്?

പണ്ടു പറഞ്ഞതെല്ലാം തെറ്റാണെന്ന് ഏറ്റുപറഞ്ഞു ദുഃഖിക്കുന്ന മുരളിയെ കണക്കിലെടുക്കേണ്ട-തറവാട്ടിലേക്ക് തിരിച്ചുവന്ന വാത്സല്യനിധിയായ പിതാവിന്റെ ആഗ്രഹമെങ്കിലും പരിഗണിക്കേണ്ടതല്ലേ? ഏകലവ്യനെപ്പോലെ വേണമെങ്കില്‍ കെപിസിസി ആപ്പീസിന്റെ പുറത്ത് റോഡിലിരുന്ന് മുരളീധരന് തല്‍ക്കാലം കര്‍ത്തവ്യം നിറവേറ്റാവുന്നതാണ്. ആട്ടും തുപ്പും ഇനിയും സഹിക്കേണ്ടിവന്നേക്കാം-പതറിപ്പോകരുത്. ഇടക്കാലത്ത് ഒരു താവളംവേണമെന്ന് തോന്നുമ്പോള്‍ വല്ല സിനിമാ ഷൂട്ടിങ്ങുകാരെയും സമീപിക്കാവുന്നതാണ്. ആള്‍ക്കൂട്ടസീനിലും മറ്റും അഭിനയിക്കാന്‍ പോകുന്ന എക്സ്ട്രാ നടീനടന്മാരെ സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒരു പാര്‍ടിയുണ്ടാക്കുകയാണെന്ന് പ്രഖ്യാപിക്കണം; സമ്മേളനം നടത്തണം; പറ്റുമെങ്കില്‍ ഒരു ജാഥയും സംഘടിപ്പിക്കണം. അപ്പോഴേക്കും ചെന്നിത്തലയുടെ ചൊരുക്ക് ആന്റണി മാറ്റിക്കൊള്ളും. പുതിയ പാര്‍ടി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് നമുക്ക് മാതൃപേടകത്തിലേക്ക് വീണ്ടും കയറാം.

മുള്ളര്‍ സായ്പ് പറഞ്ഞപടി മനുഷ്യന്‍ തെറ്റുചെയ്യും; അതില്‍ ദുഃഖിച്ച് മഹര്‍ഷിയാകും. മുരളീധരന്‍ ഒരൊന്നന്നര മഹര്‍ഷി തന്നെ. മറ്റേയാളെപ്പോലെ പിശാചല്ല.

*

ഒരു വാര്‍ത്തയെ പലതരത്തില്‍ കാണാം; ഒരു സംഭവത്തെ പലതരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയ ഒരാളിന്റെ കാഴ്ചയ്ക്ക് തകരാറുവന്നാല്‍, അതിന്റെ കാരണമന്വേഷിക്കാതെ തന്നെ സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് പ്രതികളെന്ന് വാര്‍ത്ത എഴുതുന്നതാണ് മിടുക്ക്. പനിയുടെ കുറ്റം ആരോഗ്യമന്ത്രി നേരിട്ട് ഏറ്റെടുക്കണമെന്ന് മുഖപ്രസംഗവുമെഴുതാം. കേന്ദ്രമന്ത്രി കെ വി തോമസ് മാഷിനും വന്നു ഈയിടെ പനി. പകര്‍ന്നത് കേരളത്തില്‍വച്ചാണെന്ന് കൃത്യമായി അറിയാത്തതിനാല്‍ ശ്രീമതിടീച്ചര്‍ക്ക് പഴിയില്ല! മാഷ് പനിച്ചുവിറച്ചും തളര്‍ന്നും കുറെനാള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ കിടന്നു. അവിടെ കൂടിയ ആരോഗ്യപരിപാലനമാണല്ലോ. എത്ര മരുന്നുകഴിച്ചിട്ടും പനി ശമിക്കുന്നില്ല. ഒടുവില്‍ മറ്റൊരാശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് മനസ്സിലാകുന്നത് അതുവരെ കിട്ടിയ ചികിത്സ യഥാര്‍ഥ രോഗത്തിനായിരുന്നില്ല എന്ന്. ആ സമയം അങ്ങനെ ചെയ്യാന്‍ തോന്നിയതുകൊണ്ട് മാഷ് രക്ഷപ്പെട്ടു. നമ്മുടെ ഏതെങ്കിലും 'രമ'യോ 'ഭൂമി' യോ എഴുതിയോ, രോഗം കണ്ടുപിടിക്കാനാകാത്ത ഡല്‍ഹി ആശുപത്രിയുടെ അനാസ്ഥമൂലം തോമസ് മാഷ് ഗുരുതരാവസ്ഥയിലായെന്ന്? അതിന് ഡല്‍ഹിയിലെ ആരോഗ്യമന്ത്രി പി കെ ശ്രീമതിയല്ലല്ലോ. അല്ലേ.

*
മാതൃഭൂമിയില്‍ ഇടയ്ക്കിടെ വരുന്നു-'ദളി(ഗൌഡ)ന്റെ' എന്ന്. അങ്ങനെയൊരു പാര്‍ടി ഈ ഭൂമുഖത്തുണ്ടോ ആവോ. ഉള്ള ഒരു പാര്‍ടി ജനതാദള്‍ എസ് ആണ്. ദേവഗൌഡ പ്രസിഡന്റായ പാര്‍ടി. ആ പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന ഒരു സംഘത്തെയാണ് 'ജനതാദള്‍ എസ്' എന്ന് മാതൃഭൂമി എഴുതിക്കാണുന്നത്. പാര്‍ടിയുടെ പേര് നിശ്ചയിക്കാനുള്ള അധികാരവും മാതൃഭൂമി ഏറ്റെടുത്തിട്ടുണ്ടാകണം. അഥവാ ഇതുവരെ അങ്ങനെയൊരധികാരം കിട്ടിയില്ലെങ്കില്‍, വീരഭൂമിയിലെ ഏതെങ്കിലും ഡെപ്യൂട്ടി എഡിറ്റ(പാദസേവ)റെ നിയോഗിച്ച് അത് തരപ്പെടുത്താന്‍ ശ്രമിക്കാവുന്നതാണ്.

ഇടതുമുന്നണിയോഗം നാളെ: സ്വാശ്രയകരാറും ദളി (ഗൌഡ) ന്റെ മന്ത്രിസ്ഥാനവും കീറാമുട്ടി എന്നവാര്‍ത്തയും കെ.പി.സി.സി. എക്സിക്യൂട്ടീവ് ഇന്ന്: ദളിന്റെ യു.ഡി.എഫ്. പ്രവേശനവും മുരളിയുടെ തിരിച്ചുവരവും ചര്‍ച്ചയ്ക്ക് എന്നതും ഒരേദിവസം ഒരേ പേജില്‍ അച്ചടിക്കാന്‍ തയ്യാറാകുന്ന ഡെപ്യൂട്ടി എഡിറ്റര്‍മാര്‍ വീരഭൂമിയിലുള്ളപ്പോള്‍ വീരനെന്തരിന് വേവലാതി?

Monday, August 3, 2009

സര്‍വീസ് ബ്രേക്ക്

സര്‍വീസിനെക്കുറിച്ചും ബ്രേക്കിനെക്കുറിച്ചുമാണ് പുതിയ വിവാദം. ചിലര്‍ സര്‍വീസില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്നു. മറ്റുചിലര്‍ ബ്രേക്കുകിട്ടാതെ പാടുപെടുന്നു. എം എം ഹസ്സന്‍ മധുരമനോജ്ഞ മൃദുമുരളീരവം മുഴക്കിയത് കാര്യമാക്കേണ്ടതില്ല. ഹസ്സന് ഒച്ചവയ്ക്കാനേ അധികാരമുള്ളൂ. എല്ലാറ്റിനുമൊരു സമയമുണ്ട് ദാസാ എന്ന് രാമായണത്തില്‍ പറഞ്ഞിട്ടുണ്ട്. ആന്റണിക്കും വേണ്ടേ ചില വിജയങ്ങളൊക്കെ. ലോക്സഭാതെരഞ്ഞെടുപ്പില്‍ പൊട്ടിപ്പൊളിഞ്ഞതിന്റെ പേരിലാണ് മുഖ്യമന്ത്രിക്കസേരയില്‍നിന്നിറക്കിവിട്ടത്. പിന്നെ എന്തൊക്കെ ത്യാഗങ്ങള്‍ സഹിച്ചാണ് ഈ നിലയിലെത്തിയത്. എന്നിട്ടെന്തുകാര്യം. വല്ലപ്പോഴും തൊപ്പിയും ജാക്കറ്റുമണിഞ്ഞ് പട്ടാള ബാരക്കുകളില്‍ ചെല്ലാം; മോഹന്‍ലാലിന്റെ സല്യൂട്ട് സ്വീകരിക്കാം; സ്വന്തമായി ഒരു വിമാനത്തില്‍ കയറി ചുറ്റിക്കറങ്ങാം. അതുകൊണ്ടൊക്കെ എന്തുകാര്യം. കേരളത്തിന്റെ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പങ്കിട്ടെടുത്തില്ലേ. പണ്ട് എ ഗ്രൂപ്പും ഐ ഗ്രൂപ്പുമായിരുന്നു. 'എ' എന്നു പറയുമ്പോള്‍ അഡല്‍ട്സ് ഓണ്‍ലി എന്നല്ല, ആന്റണി ഗ്രൂപ്പ് എന്നാണ് എല്ലാവരും മനസ്സിലാക്കിയിരുന്നത്. അതെല്ലാം പഴയകാലം. ഇന്ന് സ്ഥിതി വലിയ ഗുണമുള്ളതൊന്നുമല്ല. പട്ടാളക്കാരന്‍ നാട്ടില്‍ വരുന്നപോലെ വല്ലപ്പോഴും നാട്ടില്‍ വരാം; ആസാദ് ബേക്കറിയിലെ ഇറച്ചിമണം ശ്വസിച്ച് ഈശ്വരവിലാസം റോഡില്‍ പ്രഭാതസവാരി നടത്താം. ഡല്‍ഹിയിലെ സുല്‍ത്താനായിട്ടെന്ത്, സ്വന്തം നാട്ടിലെ നിലയും വിലയുമല്ലേ നമുക്ക് വേണ്ടത്. കേരളത്തിലാണെങ്കില്‍ ചാണ്ടിയും തൊമ്മനും പോര് നടത്തുന്നു. ലീഡര്‍ മൂലയിലൊതുങ്ങിയതുകൊണ്ട് ആ ഭാഗത്തുനിന്ന് ഒരു മുന്നേറ്റത്തിന് സാധ്യതയില്ലെന്നു മാത്രം. 'കുളംകലക്കാ'ന്‍ ഒരാളുണ്ടായാലേ കാര്യങ്ങള്‍ സ്വന്തം വഴിക്ക് വരൂ. അതിന് പറ്റുന്ന ഒരാളുള്ളത് രാജ്‌ഭവനിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുന്നതിനാല്‍, വാടകയ്ക്ക് ഒരാളെ എടുത്തേ തീരൂ.

പൂവമ്പഴത്തിന്റെ രൂപവും പാഷാണത്തിന്റെ ഗുണവുമുള്ള കളഭഗന്ധന്‍ കാര്യങ്ങള്‍ സ്വന്തം വഴിയില്‍ നടത്തുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചക്കവീണ് മുയലുചത്തപ്പോള്‍ എല്ലാം തന്റെ മിടുക്കെന്ന് വീരവാദം; ലഡ്ഡുവിതരണം; വാര്‍ഷികാഘോഷം. ഇതേ മഹാന്റെ കാലത്താണ് നിയമസഭാതെരഞ്ഞെടുപ്പില്‍ നൂറില്‍നിന്ന് നാല്‍പ്പതിലേക്ക് താണതെന്നത് ആരും മിണ്ടുന്നുമില്ല. മറ്റേ മഹാന്‍ എന്നാണ് ഇന്നുള്ള നേതൃസ്ഥാനവും പോയിക്കിട്ടുക എന്ന അങ്കലാപ്പിലാണ്. വിമോചനസമരാഹ്വാനവും ഇടയലേഖനവുമൊന്നും ക്ളച്ചുപിടിച്ചിട്ടില്ല. കളഭഗന്ധമുള്ള പാരയാണ് വലിയ പാര.

ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിപോലെയാണ് കോണ്‍ഗ്രസ്. ആര്‍ക്കും എത്രയും വയ്ക്കാം എപ്പോഴും വയ്ക്കാം കടന്നുവരൂ എന്നതാണ് അടിസ്ഥാന മുദ്രാവാക്യം. അങ്ങനെ ഒരു ഇറക്കുമതികൊണ്ടേ സംഗതി പിടിച്ച പിടിയില്‍ വരൂ എന്ന് ആന്റണിക്കും പഴയ ശിഷ്യന്‍ ഉമ്മന്‍ചാണ്ടിക്കും തോന്നിയതില്‍ കുറ്റമില്ല. അതിനുപറ്റിയ 'മെറ്റീരിയല്‍' പിതാവിന്റെ പുത്രനല്ലാതെ മറ്റാരുണ്ട്?

*
ചില നിരീക്ഷണങ്ങള്‍ വായിക്കാം:

1. തോണ്ടിയെറിഞ്ഞ മാലിന്യങ്ങള്‍ വീണ്ടും വാരിക്കൂട്ടിയാല്‍ മാരകരോഗങ്ങള്‍ പാര്‍ടിയില്‍ ഇനിയും പടരും.

2.എന്‍സിപി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള അഭ്യര്‍ഥന മൃതദേഹത്തെ തൂക്കിക്കൊല്ലാന്‍ ആവശ്യപ്പെടുന്നതുപോലെയാണ്.

3. അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പതുതവണ അഭിപ്രായം മാറ്റിപ്പറഞ്ഞ് രാഷ്ട്രീയസദാചാരത്തിന്റെ അവസാന കണികയും കളഞ്ഞുകുളിച്ച പാര്‍ടിയുടെ അന്ത്യമാണിത്.

4. കോണ്‍ഗ്രസിന് ശവക്കച്ച പുതപ്പിക്കാന്‍ ശ്രമിച്ചവര്‍ സ്വയം വെള്ളപുതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.

5.ചാണ്ടി ചെന്നിത്തല 'പ്രൈവറ്റ് കമ്പനി'യിലേക്കും 'ശവപ്പറമ്പി'ലേക്കും തിരിച്ചുവരാന്‍ സ്വന്തം പാര്‍ടിയെ കെട്ടിത്തൂക്കി.

6. കോണ്‍ഗ്രസെന്ന കടലിന്റെ മാറിടത്തില്‍ വിഷംപടര്‍ത്തുന്ന ജീവികളെ തിരിച്ചുവരാന്‍ അനുവദിക്കരുത്. കാറുംകോളും അകന്ന് ശാന്തമായ കടലില്‍ വീണ്ടും രാക്ഷസത്തിരകള്‍ പൊന്തിവരാന്‍ അതിടയാക്കും.

7.അഞ്ചുവര്‍ഷം മുമ്പ് ഒരു പാര്‍ടിക്കകത്ത് രണ്ട് പാര്‍ടിയായിട്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. രോഗഗ്രസ്തമായ ആ അവയവങ്ങള്‍ മുറിച്ചുമാറ്റിയാണ് ആ രോഗം ഭേദമാക്കിയത്.

8.കല്ലുമാത്രമല്ല കോണ്‍ഗ്രസ് തറവാടിന്റെ പൂമുഖത്തേക്ക് അമേധ്യങ്ങള്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. കോണ്‍ഗ്രസിന്റെ പതിനാറടിയന്തിരം അവര്‍ പ്രഖ്യാപിച്ചു. ഇടതുമുന്നണിയില്‍ ഇടംതേടി പറശിനിക്കടവിലെ പട്ടികളെപ്പോലെ എ കെ ജി സെന്ററിന്റെ അടുക്കളപ്പുറത്ത് വാലാട്ടിനിന്നിട്ടും യജമാനന്‍ കനിഞ്ഞില്ല. മോങ്ങിയും കുരച്ചും ദയനീയ അഭ്യര്‍ഥന നടത്തിയിട്ടും എറിഞ്ഞോടിച്ചു.

9.എല്ലാ വഴിയുമടഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ പോയി കെപിസിസിയിലേക്ക് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്ളാറ്റ്ഫോം ടിക്കറ്റുപോലും കിട്ടിയില്ല.

ഇതൊന്നും ശതമന്യുവിന്റെ നിരീക്ഷണങ്ങളല്ല. സാക്ഷാല്‍ രമേശ് ചെന്നിത്തല നയിക്കുന്ന വീക്ഷണം എന്ന കടലാസില്‍ അച്ചടിച്ചുവന്ന മുഖപ്രസംഗമാണ്. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമുള്ള താക്കീതുകള്‍! കോണ്‍ഗ്രസില്‍ എല്ലാം ഭദ്രമാണ്!

*
ഒരു ഫോണ്‍ സംഭാഷണം.

എ: ഹലോ, നമസ്കാരം.കോത്താഴത്തെ കോദണ്ഡനല്ലേ? ഇത് മാവിലായിലെ മഹാദേവനാണ്.

ബി: നമസ്കാരം. വിളിച്ചതില്‍ സന്തോഷം. ഞാനിപ്പോള്‍ ഒരു ശുദ്ധീകരണപ്രക്രിയയിലാണ്. അല്‍പ്പം തിരക്കുണ്ട്.

എ: ഓ...താങ്കള്‍ കുളിക്കുകയാണ് അല്ലേ.

ബി: കുളിച്ചിട്ട് മൂന്നുമാസമായി. ഈ ശുദ്ധീകരണം ആശയപരമാണ്.

എ: അങ്ങനെയാണോ? അസുഖം ഇപ്പോള്‍ ഏതവസ്ഥയിലാണ്? ഇടതുഭാഗം തളര്‍ന്നോ? വലത്തേക്കാലിന് നീരുണ്ടോ?

ബി: ശാരീരികപ്രശ്നമൊന്നുമില്ല. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നടന്നതെല്ലാം മനസ്സില്‍നിന്ന് വാനിഷ്ഡ്. പിന്നെ ആരും മൈന്‍ഡ് ചെയ്യുന്നില്ലെന്നൊരു തോന്നല്‍. എഴുതുന്നതിനൊന്നും മറുപടികിട്ടുന്നില്ല.

എ: അത് ഗുരുതരമായ രോഗമാണല്ലോ. ചികിത്സ വേണ്ടിവരും.

ബി: ചികിത്സയോ? താങ്കള്‍ ഭീഷണിപ്പെടുത്തുകയാണോ സഖാവെ?

എ: സഖാവേന്നോ? അത് വിളിക്കാനുള്ള അവസ്ഥയിലാണോ താങ്കള്‍ ഇപ്പോള്‍?

ബി: ദേ, പിന്നെയും ഭീഷണി. ഞാനിപ്പക്കരയും.

എ: തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.

ഇതി ഫോണ്‍ സംഭാഷണം സമാപ്തം.

പിറ്റേന്ന് ചാനലില്‍ വാര്‍ത്ത:

കോത്താഴത്തുകാരനെ മാവിലായിക്കാരന്‍ ഭീഷണിപ്പെടുത്തി; യഥാര്‍ഥ ഇടതുപക്ഷം അപകടത്തില്‍!

*
ക്രൈം നന്ദകുമാര്‍ ആരാണെന്ന് സുപ്രീം കോടതിയില്‍ എല്ലാവര്‍ക്കും മനസ്സിലായിക്കാണും. കേവിയറ്റ് ഹര്‍ജിയല്ലേ രാജധാനി എക്സ്പ്രസില്‍ കയറി അങ്ങ് ചെന്നിരിക്കുന്നത്. പിണറായി വിജയന്‍ സുപ്രീം കോടതിയിലെത്തുമ്പോള്‍ അറിയിച്ചുകൊള്ളണം; എനിക്കും ചിലതു പറയാനുണ്ടെന്ന്. കേരളത്തിലെ അഴിമതിവിരുദ്ധ, സദാചാരസംരക്ഷണ പോരാട്ടത്തിന്റെ ഈ വീരനായകന്റെ മഹദ്ജീവിതത്തിലെ നാള്‍വഴികള്‍ അറിയണമെന്ന ഉല്‍ക്കടമായ ആഗ്രഹം മനസ്സില്‍ നുരഞ്ഞുപൊങ്ങുകയാണ്. പ്രിയപ്പെട്ട വായനക്കാരോട് ഒരപേക്ഷയുണ്ട്. ക്രൈം ദ്വൈവാരികയുടെ അമൂല്യമായ പഴയ ലക്കങ്ങള്‍ ആരെങ്കിലും കൈവശം രഹസ്യമായി വയ്ക്കുന്നുണ്ടെങ്കില്‍ കോപ്പികള്‍ അയച്ചുതരണം. അതിലൂടെ അദ്ദേഹം പറഞ്ഞ മോഹന്‍ലാലിന്റെ, നയന്‍താരയുടെ, ഗണേശന്റെ, നന്ദിനിയുടെ, മാഷ് ടീച്ചറെ പ്രണയിച്ചതിന്റെ കഥകളെല്ലാം ഓര്‍മിക്കപ്പെടേണ്ടതല്ലേ.

ടി ജെ എസ് ജോര്‍ജിനെപ്പോലുള്ള പത്രപ്രവര്‍ത്തക സെലിബ്രിറ്റികളെപ്പോലും സ്വന്തം വഴിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ പ്രതിഭ എന്ന നിലയില്‍ അര്‍ഹിക്കുന്ന അംഗീകാരം ക്രൈം നന്ദകുമാറിന് കിട്ടിയിട്ടുണ്ടോ എന്ന് കേരളസമൂഹം ചിന്തിക്കണം. ടി ജെ എസ് പിണറായി വിജയനെക്കുറിച്ച് എഴുതുമ്പോള്‍പോലും ആധാരമാക്കുന്നത് ക്രൈം നന്ദകുമാറിന്റെ വാക്കുകളാണ്. നാട്ടില്‍ ചെയ്യുന്നതുപോരാഞ്ഞ് ഡല്‍ഹിയിലിറങ്ങുന്ന പത്രത്തില്‍ ലേഖനമെഴുതുകയും അതിന്റെ മലയാളപരിഭാഷ സ്വന്തം കടലാസില്‍ അച്ചടിച്ച് സായുജ്യമടയുകയും ചെയ്യുന്ന രക്ഷാകര്‍ത്താവിന്റെ പാരമ്പര്യം മനോഹരമായി പിന്‍തുടര്‍ന്ന്, വഞ്ചിയൂര്‍ മുതല്‍ ഇന്ദ്രപ്രസ്ഥം വരെയുള്ള കോടതികളെ പോരാട്ടഭൂമിയാക്കിയ നന്ദകുമാര്‍ജി നമ്മെ നയിക്കട്ടെ.

കേരളം വളരുകയാണ്. ക്രൈം ദ്വൈവാരികയുടെ തലക്കെട്ടിലും തെളിയട്ടെ 'സത്യമേവ ജയതേ' എന്ന പൊന്നക്ഷരങ്ങള്‍.