Sunday, May 27, 2012

നിഷാദന്‍ സാറിന്റെ ആവിഷ്കാരം

അധര്‍മം കണ്ടപ്പോഴാണ് ആദികവി അരുത് കാട്ടാളാ എന്ന് പറഞ്ഞത്. നേരെപോയി രാമായണം എഴുതി. ഇവിടെയിപ്പോള്‍ കവിതയെ കൊന്നുകൊണ്ടാണ് അധര്‍മത്തിന്റെ വിളയാട്ടം. ഗോയങ്കയുടെ ശമ്പളം വാങ്ങുന്ന സംസ്കാരമൂര്‍ത്തിയാണ് കല്‍പ്പിക്കുന്നത്- ""ആരവിടെ. കവിയെ കിട്ടിയില്ലെങ്കില്‍ കവിതയുടെ കഴുത്തറുക്കുക"" എന്ന്. ഇന്ന് വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ ഐലന്റ് എക്സ്പ്രസില്‍ കയറി ബംഗളൂരുവില്‍ചെന്ന്, എന്റെ പൊന്നുകാട്ടാളന്‍സാറേ, മതിയാക്കിക്കൂടേ ഈ പരിപാടി എന്ന് ചോദിക്കുമായിരുന്നു.

പ്രഭാവര്‍മ എന്ന കവി രണ്ടുമൂന്ന് ലേഖനം എഴുതിപ്പോയതാണ് കുറ്റം. കവിക്ക് പാര്‍ടി പാടില്ല- പാര്‍ടി എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ടി. കോണ്‍ഗ്രസും ബിജെപിയുമൊന്നും പാര്‍ടിയല്ലാത്തതുകൊണ്ട് അതാകാം. "യഥാര്‍ഥ ഇടതുപക്ഷ"മായി എന്തുവേണമെങ്കിലും എഴുതാം. നാലുവാചകം എഴുതുമ്പോള്‍ മൂന്നരയും മാര്‍ക്സിസ്റ്റുകാരെ തെറിവിളിക്കുന്നതാകണം. വാതുറന്നാല്‍ വലതുപക്ഷക്കാര്‍, അധിനിവേശക്കാര്‍, കൊലയാളികള്‍ എന്നൊക്കെ പറയണം- മാര്‍ക്സിസ്റ്റ് നേതാക്കളെ തന്തയ്ക്ക് വിളിക്കണം എന്നത് നിര്‍ബന്ധം. ഇത്തരക്കാര്‍ കവിതയെഴുതിയാല്‍ മതി. അല്ലാത്തവര്‍ കവിയായിരിക്കാന്‍ യോഗ്യരല്ല.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്ന് കേട്ടയുടനെ ചന്ദ്രഹാസമിളക്കി കയറുമെടുത്ത് മാര്‍ക്സിസ്റ്റ് പാര്‍ടിയെ തൂക്കിക്കൊല്ലാന്‍ പാഞ്ഞുചെല്ലാത്തവരുടെ കവിത്വം തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ഇനി അവര്‍ കവിത എഴുതണമെങ്കില്‍ താടിവച്ച്, സാറേന്നുവിളിച്ച് ഗോയങ്കയുടെ കാര്യസ്ഥന്മാരെ കുമ്പിട്ടുകൊള്ളണം.

ശ്രീകൃഷ്ണന്‍ വേടന്റെ അമ്പുകൊണ്ട് മരണത്തിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍വന്ന ചിന്തകള്‍ എന്തൊക്കെയാകുമെന്ന് പ്രഭാവര്‍മ ഒന്ന് ചിന്തിച്ചുപോയി. ആ ചിന്ത എഴുതിവന്നപ്പോള്‍ ഒരു ഖണ്ഡകാവ്യമായിപ്പോയി. ശ്യാമമാധവം എന്നാണ് പേരിട്ടത്. എന്ന്വച്ചാല്‍ കൃഷ്ണന്റെ വെളുത്തതല്ലാത്ത രൂപം. അതല്ലാതെ പ്രഭാവര്‍മ ആരെയും കൊന്നിട്ടില്ല. കൊന്നതിനെ മനസ്സാ, വാചാ ന്യായീകരിച്ചിട്ടുമില്ല. എന്നാല്‍, കൊലയാളിയെന്നുവിളിച്ച് ഒരു പ്രസ്ഥാനത്തെ തല്ലിക്കൊല്ലാനും ഞെക്കിപ്പിഴിഞ്ഞ് പ്രതികരണമെടുപ്പിക്കാനും ചിലര്‍ ഒരുമ്പെട്ടിറങ്ങിയതുകണ്ട് സഹിക്കാതെ ലേഖനമെഴുതി. താന്‍ പത്രാധിപരായ പത്രത്തില്‍ തന്റെ രാഷ്ട്രീയനിലപാടുകള്‍ എഴുതുക എന്നത് മഹാപരാധം തന്നെ. ഊരുവിലക്കുക കവിയെ. പതിനഞ്ച് സര്‍ഗങ്ങളുള്ള കാവ്യം വലിയ പരസ്യത്തോടെയാണ് ഗോയങ്കയുടെ ആഴ്ചപ്പതിപ്പ് അവതരിപ്പിച്ചത്. രണ്ട് സര്‍ഗങ്ങള്‍ പ്രസിദ്ധീകരിച്ചശേഷം പത്രാധിപര്‍ക്ക് പെട്ടെന്ന് ബോധോദയം വന്നു- ഇനി മാധവനും വേണ്ട, പ്രഭാവര്‍മയും വേണ്ട എന്നങ്ങ് കടുപ്പിച്ച് തീരുമാനിച്ചു.

വാളുകൊണ്ടും കത്തികൊണ്ടും മാത്രമല്ല, പത്രാധിപരുടെ ആയുധംകൊണ്ടും നിഷ്ഠുരമായ ഹത്യ നടത്താം എന്ന് പത്രാധിപശ്രേഷ്ഠന്‍ തെളിയിച്ചിരിക്കുന്നു. സാറേ, സാറേ സിന്ദാബാദ് എന്ന് വിളിച്ചുചെല്ലുക. പൊട്ടക്കവിതകള്‍ മൊത്തമായും ചില്ലറയായും അച്ചടിച്ചു കൊടുക്കപ്പെടും. ഇതിനെയാണ് സാറേ, ആവിഷ്കാരസ്വാതന്ത്ര്യം എന്ന് നീട്ടിപ്പറയേണ്ടത്.

*
കോണ്‍ഗ്രസുകാരെ സഹിക്കാതെ ഒരു മുന്‍മന്ത്രി നെയ്യാറ്റിന്‍കരയില്‍നിന്ന് ഹോങ്കോങ്ങില്‍ പോയി. ഇപ്പോള്‍ പുള്ളി അവിടെ ഒരു കമ്പനിയില്‍ ഉദ്യോഗം സ്വീകരിച്ച് ജീവിക്കുകയാണെന്ന് അച്ചായന്റെ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടെയുണ്ടായിരുന്ന മുന്‍മന്ത്രി ഒരുഗതിയും പരഗതിയും ഇല്ലെന്നുകണ്ട് രാജ്യംവിട്ട് പോയപ്പോഴാണ് കോണ്‍ഗ്രസുകാരന്റെ തലയില്‍ കയറി നിരങ്ങാന്‍ പുതിയൊരു മാന്യന്‍ വന്നത്. സ്വന്തം പാര്‍ടിയെയും മുന്നണിയെയും മടുത്താല്‍ സുന്ദരേശന്‍നായര്‍ ചെയ്തതുപോലെ നാടുവിട്ട് പോകാമായിരുന്നു. കാലാകാലമായി ഖദറുമിട്ട് കോണ്‍ഗ്രസിനുവേണ്ടി പെടാപ്പാടുപെടുന്ന പാവപ്പെട്ട തമ്പാനൂര്‍ രവിയുടെയും സോളമന്‍ അലക്സിന്റെയും നെയ്യാറ്റിന്‍കര സനലിന്റെയും കഞ്ഞികുടി മുട്ടിക്കേണ്ടതില്ലായിരുന്നു. ഇത്തരക്കാര്‍ തന്നെ സ്ഥാനാര്‍ഥിയാകണമെങ്കില്‍ നമ്മുടെ ബിഷപ്ഹൗസ് വീരന്‍ സജിന്‍ലാല്‍ പുരനിറഞ്ഞ് നില്‍ക്കുന്നുമുണ്ട്.

കാലാവസ്ഥാപ്രവചനമനുസരിച്ച് കോണ്‍ഗ്രസുകാര്‍ക്ക് ആശ്വാസത്തിന് വകയുണ്ട്. ഏറെക്കാലം പുതിയ ഭാരം ചുമക്കേണ്ടിവരില്ല. യുഡിഎഫിന്റെ വഞ്ചി നെയ്യാറിന്റെ കരയില്‍ അടുക്കാന്‍ പ്രയാസമാണ്. അവിടെ കാറ്റും കോളും ജൂണ്‍ രണ്ടുവരെ തുടരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വോട്ട് എണ്ണിക്കഴിയുമ്പോള്‍ കിട്ടുന്ന സ്ഥാനം രണ്ടാമത്തേതാണോ മൂന്നാമത്തേതാണോ എന്നതാണത്രേ പുതിയ തര്‍ക്കം. പത്രങ്ങളും ചാനലുകളും കണ്ട് വിശ്വസിച്ചാണ് നാട്ടുകാര്‍ വോട്ട് ചെയ്യുന്നതെങ്കില്‍ 100ല്‍ 99 വോട്ടും വലത്തോട്ട് വീഴേണ്ടതാണ്. ഇടതന്മാരെ കൊലയാളികളേ എന്നൊക്കെ പേര്‍ത്തും പേര്‍ത്തും വിളിക്കുന്നുണ്ട്. വടകരയിലെ കൊലപാതകം നെയ്യാറ്റിന്‍കരയിലെ വോട്ടാക്കിമാറ്റാം എന്ന് വല്ലാതെ മോഹിച്ചതുമാണ്. ആ വഴിക്ക് കാര്യം നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ വെട്ടിന്റെയും കുത്തിന്റെയും എണ്ണംപറഞ്ഞ് മലപ്പുറത്തുനിന്ന് ഒരു നോട്ടീസും വന്നിരിക്കുന്നു. അമൃതായാലും അധികമായാല്‍ വിഷമാണ്. സിപിഐ എമ്മിനെ ഇരുപത്തിനാലു മണിക്കൂറും പുലഭ്യം പറഞ്ഞതുകൊണ്ട് പറയുന്നവര്‍ക്ക് മടുപ്പില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും അത്യാവശ്യം മടുത്തുകഴിഞ്ഞിട്ടുണ്ട്.
തലസ്ഥാനജില്ലയിലെതന്നെ മണമ്പൂര്‍ ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തെരഞ്ഞെടുപ്പിലും പറഞ്ഞത് ഇതൊക്കെത്തന്നെയാണ്. പെട്ടി പൊട്ടിച്ചപ്പോള്‍ കൂടുതല്‍ വോട്ടും കനത്ത ഭൂരിപക്ഷവും എല്‍ഡിഎഫിന്. മണമ്പൂരില്‍നിന്ന് ഏറെ അകലെയൊന്നുമല്ല നെയ്യാറ്റിന്‍കര.

ഇടുക്കിയിലെ മണിയാശാനാണ് ഒടുവിലത്തെ നായകന്‍. മണിയാശാന്‍ നടത്തിയ ഒരുപ്രസംഗം ആരോ ക്യാമറയിലാക്കി ചാനലുകളായ ചാനലുകള്‍ക്കൊക്കെ കൊണ്ടുകൊടുത്തു. ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ ആഘോഷം. പ്രസംഗം പൂര്‍ണമായി ആഘോഷിച്ചില്ല. അതില്‍ ശതമന്യുവിന് ഇഷ്ടപ്പെട്ടൊരു ഭാഗമുണ്ട്. ""വീരേന്ദ്രകുമാര്‍ എന്ന ഒരുത്തനുണ്ട്. കൂലിക്ക് ആളെവച്ച് എഴുതിക്കും. അതിന് പുരസ്കാരങ്ങള്‍ സംഘടിപ്പിക്കും"" എന്നത്രേ ആ ഭാഗം. ഒരിടത്ത് വ്യതിയാനം വന്നുവെങ്കിലും ഈ പറഞ്ഞതിന് മണിയാശാന് നൂറില്‍ നൂറുമാര്‍ക്ക്.

വെളിപ്പെടുത്തലുകള്‍ വേറെ ചിലതൊക്കെ വന്നിട്ടുണ്ട്. നമ്മുടെ എം എം ഹസ്സന്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ മാര്‍ക്സിസ്റ്റുകാരെ കൊന്നിട്ടുണ്ട് എന്നത്രേ. ഹസ്സന് എല്ലാകാര്യവും അങ്ങനെ പറയാന്‍പറ്റില്ല. ചെന്നിത്തലയോട് ചോദിച്ചാല്‍ ഹിമാലയത്തോളം വലുപ്പമുള്ള കഥകള്‍ വേറെ കിട്ടും. കൊലപാതകത്തിന്റെ കഥ വിട്ടാലും, കര്‍ണാടകത്തിലെയും മദിരാശിയിലെയും ഡല്‍ഹിയിലെയുമൊക്കെ ചില ഏര്‍പ്പാടുകള്‍ ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ മതി. ഷാജി കൈലാസ് നല്ല പടം പിടിച്ചുകൊള്ളും.

ഇടുക്കിയില്‍ മണിമുഴങ്ങി എന്നുകേട്ടയുടനെ കയറും മൈക്കുംകൊണ്ട് പാഞ്ഞുനടന്നവര്‍ അടുത്ത തവണ കണ്ണൂരിലെ സുധാകരന്റെ അടുത്തേക്ക് ചെല്ലണം. നാല്‍പ്പാടി വാസുവിനെ കൊന്നുതള്ളിയശേഷം മട്ടന്നൂരില്‍ചെന്ന് മൈക്കെടുത്ത് പ്രസംഗിച്ചത് ""അവിടെ ഒരുത്തനെ കൊന്നിട്ടിട്ടുണ്ട്"" എന്നാണ്. അന്ന് ചാനലുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് സുധാകരന്‍ ഒന്നാംപ്രതി ആയില്ല. പ്രതിപ്പട്ടികയില്‍നിന്ന് ചാടിപ്പോവുകയും ചെയ്തു. പീതാംബരക്കുറുപ്പ് നാട്ടിലില്ല എന്ന് തോന്നുന്നു- ഓരോ പ്രസംഗത്തിനും മൂന്നുവച്ച് കേസെടുക്കാം. സീതിഹാജിയുടെ പുന്നാരമോന്‍ മൈക്കിനുമുന്നില്‍ നിന്നുകൊണ്ട് ചവിട്ടിക്കൊലക്കേസില്‍ "സാക്ഷിപറഞ്ഞാല്‍ പറഞ്ഞവനെ തട്ടിക്കളയും" എന്ന് വെല്ലുവിളിച്ചത് കാണാനും കേള്‍ക്കാനും തിരുവഞ്ചൂരിന്റെ പൊലീസിന് കണ്ണുമില്ല, കാതുമില്ല. അവര്‍ക്കിപ്പോള്‍ മറ്റുചില പണിയാണ്.

കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സൂക്ഷിച്ച ബോംബിന്റെ ചിത്രം പക്ഷേ, അച്ചടിച്ച് വന്നതാണ്. ആ വാരിക എടുത്താലും കേസ് ചാര്‍ജ് ചെയ്യാം- പ്രതിയായി കെ സുധാകരന്‍ എംപി വരും. കൊലപാതകം മാത്രമല്ല, ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതും വലിയ കുറ്റംതന്നെ. ഞാന്‍ സാക്ഷിയാണ്, എന്റെ മുന്നില്‍വച്ചാണ് ജഡ്ജിമാര്‍ക്ക് പണം കൊടുത്തത് എന്ന് സുധാകരന്‍ കൊട്ടാരക്കരയില്‍ചെന്ന് വിളിച്ചുപറഞ്ഞു. അതിന്റെ വീഡിയോ ടേപ്പ് എല്ലാ ചാനലാപ്പീസിലുമുണ്ട്. അന്ന് കേസെടുക്കാന്‍ ഒരു തിരുവഞ്ചൂരിനും കൈ പൊങ്ങിയില്ല. പാരകയറ്റിയവനെ ഇതുവരെ കിട്ടിയിട്ടില്ല. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പ്രസിഡന്റ് രാമകൃഷ്ണന്‍ ബന്ദിയായി. വളഞ്ഞിട്ട് ഘെരാവോ ചെയ്തത് സുധാകരന്റെ അനുയായികള്‍. രാമകൃഷ്ണന്‍ അന്ന് വിളിച്ചുപറഞ്ഞ കുറെ കാര്യങ്ങളുണ്ട്. സുധാകരന്റെ കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, അക്രമങ്ങള്‍. ഇതിന്റെ കേസൊന്നും ആരും എടുത്തുകണ്ടില്ല. എന്നിട്ടിപ്പോള്‍ സിപിഐ എമ്മിനെ കഴുവിലേറ്റിക്കളയുംപോലും. അതിന്റെ ക്വട്ടേഷന്‍ ചോമ്പാല്‍ പുലി ഏറ്റെടുത്തിട്ടുണ്ട് പോലും. മാര്‍ക്സിസ്റ്റുകാര്‍ ശരിക്കും പേടിച്ചുപോയി കേട്ടോ.

1 comment:

ശതമന്യു said...

ഇടുക്കിയില്‍ മണിമുഴങ്ങി എന്നുകേട്ടയുടനെ കയറും മൈക്കുംകൊണ്ട് പാഞ്ഞുനടന്നവര്‍ അടുത്ത തവണ കണ്ണൂരിലെ സുധാകരന്റെ അടുത്തേക്ക് ചെല്ലണം. നാല്‍പ്പാടി വാസുവിനെ കൊന്നുതള്ളിയശേഷം മട്ടന്നൂരില്‍ചെന്ന് മൈക്കെടുത്ത് പ്രസംഗിച്ചത് ""അവിടെ ഒരുത്തനെ കൊന്നിട്ടിട്ടുണ്ട്"" എന്നാണ്. അന്ന് ചാനലുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് സുധാകരന്‍ ഒന്നാംപ്രതി ആയില്ല. പ്രതിപ്പട്ടികയില്‍നിന്ന് ചാടിപ്പോവുകയും ചെയ്തു. പീതാംബരക്കുറുപ്പ് നാട്ടിലില്ല എന്ന് തോന്നുന്നു- ഓരോ പ്രസംഗത്തിനും മൂന്നുവച്ച് കേസെടുക്കാം. സീതിഹാജിയുടെ പുന്നാരമോന്‍ മൈക്കിനുമുന്നില്‍ നിന്നുകൊണ്ട് ചവിട്ടിക്കൊലക്കേസില്‍ "സാക്ഷിപറഞ്ഞാല്‍ പറഞ്ഞവനെ തട്ടിക്കളയും" എന്ന് വെല്ലുവിളിച്ചത് കാണാനും കേള്‍ക്കാനും തിരുവഞ്ചൂരിന്റെ പൊലീസിന് കണ്ണുമില്ല, കാതുമില്ല. അവര്‍ക്കിപ്പോള്‍ മറ്റുചില പണിയാണ്.