Sunday, March 11, 2012

പാഴ്വോട്ടെന്തിന് നീട്ടുവതിനിയും...

വിനാശകാലത്ത് ബുദ്ധി തലകീഴായി നില്‍ക്കും. പിറവത്ത് നിലംതൊടില്ലെന്ന് നന്നായി മനസ്സിലാക്കിയ ആള്‍ ഉമ്മന്‍ചാണ്ടിയാണ്. പിറവം പിന്നിട്ടാല്‍ പിന്നെന്ത് എന്ന് ആശങ്കിക്കുന്നതും ടിയാന്‍തന്നെ. നല്ല ചിരി, തലയാട്ടിയാട്ടി സംസാരം, സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ നടപ്പ്, സദാ അധ്വാനിയെന്ന ഭാവം- ഇത്രയുമുണ്ടെങ്കില്‍ നാട്ടില്‍ നേതാവാകാം. ആസ്ഥാനത്ത് പാട്ടുകാരെ വെക്കണം; പുറമ്പാട്ടുകാര്‍ക്ക് കൂലി കൊടുക്കണം. പബ്ളിസിറ്റിക്കും കുഞ്ഞൂഞ്ഞ് കഥകള്‍ ചുമടേറ്റാനും ചാക്കോ സഞ്ചിയോ കൂടെയുണ്ടെങ്കില്‍ ബീഫ് ബിരിയാണി കഴിച്ച സുഖം കിട്ടും. ഇന്നത്തെ കാലത്ത് കോണ്‍ഗ്രസില്‍ നേതാവാകാന്‍ എല്ലാ ദിവസവും മുടി കറുപ്പിക്കേണ്ടതില്ല. ബ്യൂട്ടി പാര്‍ലറില്‍നിന്നെഴുതിക്കിട്ടിയ ടാല്‍ക്കം പൌഡര്‍ അഞ്ചുനേരം സേവിക്കേണ്ടതുമില്ല. ഇതെല്ലാം സ്വയം മനസ്സിലാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയും; ചെന്നിത്തല മനസ്സിലാക്കുമ്പോഴേക്ക് വണ്ടി അമ്മാത്തെത്തുകയും ചെയ്യും.
പൌഡറിടാനും മുടി കറുപ്പിക്കാനും കര്‍ട്ടന്‍ വലിക്കാനുമുള്ള യോഗവും യോഗ്യതയുമേ ചെന്നിത്തലയ്ക്കുള്ളൂ. തല്‍ക്കാലം വേറെ പണിയൊന്നുമില്ല. ആശ്രിത നിയമനത്തിന് അര്‍ഹത കുഞ്ഞൂഞ്ഞ് സംഘത്തിനേ ഉള്ളൂ. ചെന്നിത്തലയുടെ ആശ്രിതര്‍ തേരാപാരാ നടക്കും. തനിക്കുശേഷം പ്രളയമെന്ന് ചിന്തിക്കാത്ത നേതാവാണ് നാരായണപ്പണിക്കരെന്ന് കെ ബി ഗണേശ്കുമാര്‍ സിദ്ധാന്തിച്ചിട്ടുണ്ട്. നല്ല വിലയിരുത്തല്‍തന്നെ. അപ്പോള്‍ പ്രളയം വരണമെന്ന് ചിന്തിക്കുന്ന നേതാവാര്? പേരുപറയാന്‍ പറ്റില്ലെങ്കില്‍ തൊട്ടുകാണിച്ചാലും മതി. ഏതായാലും ചെന്നിത്തലയുടെ കാലമാകുമ്പോഴേക്ക് പ്രളയജലത്തില്‍ മോന്തായംവരെ മുങ്ങുന്ന മട്ടാണ്. ഇപ്പോള്‍ പേരിന് പ്രസിഡന്റുസ്ഥാനമെങ്കിലുമുണ്ട്. ഇതേവഴിക്ക് പോയാല്‍ അതിന്റെ ആയുസ്സ് അധികമില്ല. പുതുപ്പള്ളിവഴി ഓടുന്ന ബസിലാണ് ഇപ്പോള്‍ സ്ഥാനവും മാനവും സഞ്ചരിക്കുന്നത്. ആ ബസിന് ചെന്നിത്തലയിലേക്ക് പെര്‍മിറ്റില്ല.

പിറവത്ത് ഏതാണ് ശരിദൂരമെന്ന് ശരിക്കും സംശയിക്കേണ്ടത് ചെന്നിത്തലയും ഗണേശുമാണ്. ചെന്നിത്തല ഇനിയും കുറെ ദൂരം താണ്ടണം. പണ്ടാണെങ്കില്‍ ക്ഷീണിക്കുമ്പോള്‍ കൈത്താങ്ങിന് ആളുണ്ടായിരുന്നു. ഹിന്ദിയേ അറിയൂ- ഇറ്റാലിയന്‍ വശമില്ല. ഉമ്മന്‍ചാണ്ടി തലയാട്ടിയാല്‍ മാഡം നീണാള്‍വാഴട്ടെ എന്നാണര്‍ഥമെന്ന് വ്യാഖ്യാനിക്കാന്‍ ഡല്‍ഹിയില്‍ ആളുണ്ട്. ശുപാര്‍ശയും പിന്തുണയും എംബസി വഴിയാണ് പുള്ളിക്കാരന് കിട്ടുന്നത്. ഒരു രക്ഷകനില്ലാത്തതിന്റെ സങ്കടം രക്ഷകന്‍ നഷ്ടപ്പെട്ടാലേ അറിയൂ.

രക്ഷകന്റെ പടം പച്ചകുത്തിവെക്കല്‍, പരമാവധി കണ്‍വെട്ടത്തുനില്‍ക്കല്‍, അകലെ നിഴല്‍ കാണുമ്പോള്‍ വെളുക്കെ ചിരിക്കല്‍, കുനിഞ്ഞു കുമ്പിട്ടുകാട്ടല്‍ തുടങ്ങിയ സദ്സ്വഭാവങ്ങള്‍ പഠിച്ചതിന്റെ ഗുണം പണ്ട് ആവോളം കിട്ടിയതാണ്. അക്കാലമെല്ലാം പോയി. ഇപ്പോള്‍ സര്‍വരക്ഷകരും പുതുപ്പള്ളിയില്‍നിന്നാണ് നേര്‍ച്ച കൈക്കൊള്ളുന്നത്. തെന്നലയെപ്പോലെ തെന്നിത്തെന്നി നടക്കുന്ന പ്രസിഡന്റായി ചരിത്രത്തില്‍ വാഴ്ത്തപ്പെടുമെന്ന് ആശ്വസിക്കാം. ഇതിനേക്കാള്‍ വലിയ പ്രസിഡന്റായിരുന്ന മുരളിയുടെ അവസ്ഥ കാണുമ്പോള്‍ താന്‍ എത്രയോ ഭേദമെന്നും ചിന്തിക്കാം. അതിനപ്പുറമുള്ള സ്വപ്നങ്ങളൊന്നും വേണ്ടെന്ന് മുഖത്തുനോക്കി പറയാന്‍ ആളില്ലാത്തതാണ് ഇന്ന് ചെന്നിത്തലയുടെ പ്രശ്നം. അതാണ് കോണ്‍ഗ്രസിന്റെ ദുഃഖവും.

ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന് കഴിവില്ലാഞ്ഞിട്ടല്ല പുത്രയാദവന്‍ വാഴിക്കപ്പെടുന്നത്. അവിടെ അച്ഛന്‍ മകന്റെ കഴിവ് അറിഞ്ഞ് കൈപിടിച്ച് നടത്തിക്കുന്നു. ഇവിടെയും അങ്ങനെയാകാം. മക്കളെ പോറ്റുന്ന പിതാക്കള്‍ കണ്ടുപഠിക്കേണ്ടത് മാണിയെയാണ്. പഠിക്കാതിരിക്കേണ്ടത് പിള്ളയെയും. യുപിയില്‍ അച്ഛനാകട്ടെ മുഖ്യമന്ത്രി എന്ന് ആദ്യം പറഞ്ഞത് മകന്‍ അഖിലേഷാണ്്. 'വേണ്ട മോനേ നീ തന്നെയിരിക്കൂ' എന്ന് അച്ഛന്‍ തീര്‍പ്പുകല്‍പ്പിച്ചു. ഇവിടെ മകന്‍ ഇരിക്കുന്നിടത്ത് എന്തു സംഭവിക്കും എന്നറിഞ്ഞതുകൊണ്ടും തന്റെ പഴയകാലം ഓര്‍മയുള്ളതുകൊണ്ടുമാകാം എപ്പോള്‍ ഇറങ്ങുമെന്ന് കാത്തിരിക്കുകയാണ് പ്രിയപിതാവ്. മകന്‍ മുജ്ജന്മത്തിലല്ല ഇജ്ജന്മത്തില്‍തന്നെ മുന്തിയ ശത്രു. അച്ഛനും മോനും പോലും കള്ളനും പൊലീസും കളിക്കുന്ന നാട്ടില്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് വാത്സല്യം വാരിക്കോരി കിട്ടുമെന്ന് ചെന്നിത്തല പ്രതീക്ഷിക്കാമോ? വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി ശിഷ്ടകാലം വെജിറ്റേറിയന്‍ ഭക്ഷിച്ച് തെന്നലയെപ്പോലെ ജീവിക്കാം. അതല്ലെങ്കില്‍ മുന്‍ഗാമിയെപ്പോലെ വീരചരമംപൂകി പിറ്റേന്ന് സൂര്യനുദിക്കുംമുമ്പ് ഉയിര്‍ത്തെഴുന്നേറ്റ് പാഴ്ജന്മമാകാം. പാഴ്വസ്തുക്കളാണ് ഇന്ന് സമൂഹം നേരിടുന്ന മുഖ്യ പ്രശ്നം. സംസ്കരണം നടക്കുന്നില്ല.

*
എല്ലാം പെട്ടെന്നാണ് സംഭവിക്കുന്നത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനുവേണ്ടി വോട്ടുകെട്ടുകള്‍ പൊക്കിയെടുത്ത് മറിച്ചിടാന്‍ ജെസിബിയും ക്രെയിനും ടിപ്പര്‍ലോറിയുമെല്ലാമായി ഒരാള്‍ ചെന്നു. ക്ളീന്‍ ഷേവ് ചെയ്ത് പാല്‍പ്പുഞ്ചിരി തൂകുന്ന വദനവുമായി വെയിലുകൊള്ളാന്‍പോയ ആള്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് തിരിച്ചെത്തിയത് പഞ്ചറായ ടയറിന്റെ രൂപത്തിലാണ്. താടി നീട്ടി, പാറിപ്പറക്കുന്ന ജൂബായിട്ട്, 'സുമംഗലീ നിയോര്‍മിക്കുമോ...' പാടി മൈക്കിനുമുന്നില്‍ വന്ന രാജകുമാരനെ കാണേണ്ടതുതന്നെയായിരുന്നു. പാവത്തിനെ തിരിച്ച് വീട്ടിലെത്തിക്കാന്‍ പെങ്ങളും പരിവാരവും നന്നേ പാടുപെടേണ്ടിവന്നു.

ആ ദുരന്തപര്യവസായിയായ നാടകം ഉമ്മന്‍ചാണ്ടി വിചാരിച്ചാല്‍ സുഖത്തില്‍ അവസാനിപ്പിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ സഹചാരിയും ഉപദേശകനും ഉപകരണവും എന്നുവേണ്ട, എല്ലാമെല്ലാമാണ് പി സി ജോര്‍ജ്. നെയ്യാറ്റിന്‍കരയിലുണ്ട്; തൈക്കാട് ഗസ്റ്ഹൌസിലുണ്ട്; പിറവത്തുണ്ട്- നിയമസഭയിലും ചാനലുകളിലും നിറഞ്ഞുനില്‍പ്പുണ്ട്. പത്തുചാക്ക് അണ്‍ലോഡ് ചെയ്യണോ, ആളെ ചാക്കില്‍ കയറ്റണോ, ബ്ളാക്ക്മെയില്‍ ചെയ്ത് പീഡിപ്പിക്കണോ- എല്ലാറ്റിനും ജോര്‍ജ് തയ്യാര്‍. ആ ജോര്‍ജിനെ ഉത്തര്‍പ്രദേശിലേക്ക് വിട്ടാല്‍ മതിയായിരുന്നു. ചുരുങ്ങിയപക്ഷം അഖിലേഷ് യാദവിനെ ഒരു എസ്എംഎസ് കേസിലെങ്കിലും കുടുക്കി യുവരാജാവിനെ രക്ഷിക്കാന്‍ ജോര്‍ജ് ശ്രമിച്ചേനെ.

ഇനി പോകാനൊന്നും ബാക്കിയില്ല. ഗോവയില്‍ വോട്ടുപിടിക്കാന്‍ ഉമ്മന്‍ചാണ്ടിയാണ് ചെന്നത്. അതിന്റെ ഫലം കണ്ടു. ബിസ്കറ്റ് കഷണംപോലത്തെ ആ സംസ്ഥാനത്തിന്റെ ഭരണവും ബിജെപിക്ക് കൊടുത്തു. ചെന്നിത്തല പണ്ട് പ്രതാപകാലത്ത് വിശ്രമിച്ച ഗോവന്‍ തീരത്ത് ഇനി ചെല്ലണമെങ്കില്‍ ബിജെപിക്കാരുടെ കനിവുവേണം. വോട്ട് വലിയ കാര്യമാണ്. അത് പാഴായിപ്പോകാന്‍ ആരും കൊതിക്കില്ല. പിറവത്ത് യുഡിഎഫ് ജയിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ അഹന്തയും അഴിമതിയുടെ കടുപ്പവും കൂടും. യുഡിഎഫ് തോറ്റാലോ- ജനങ്ങളെ പേടിയുണ്ടാകും. ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരുപറഞ്ഞ് കുറെ വോട്ട് കെട്ടി സ്വന്തം പോക്കറ്റിലിട്ട് വിലപേശി പണംപറ്റുന്നവരാണ് ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തില്‍. ജയിക്കാന്‍ അവര്‍ മതി; വോട്ടര്‍മാര്‍ രണ്ടാമതെന്നാണ് യുഡിഎഫിന്റെ നടപ്പുപ്രമാണം. കുറച്ചുകാലമായി മൊത്തക്കച്ചവടമേ നടക്കുന്നുള്ളൂ. അതില്‍ നഷ്ടമുണ്ടാകുമ്പോള്‍ പി സി ജോര്‍ജിനെപ്പോലുള്ള ദല്ലാളന്മാര്‍ രംഗത്തുവരും. കട്ടപ്പുറത്തായതിനെയും കണ്ടംചെയ്തതിനെയും തേടിപ്പിടിച്ച് കച്ചവടം നടത്തും. അങ്ങനെ കിട്ടിയതാണ് നെയ്യാറ്റിന്‍കരയിലെ സെല്‍വരാജിനെ.

ജനം വേണ്ട; ആധിപത്യം മതി. അതായത്, വോട്ടര്‍മാരെ നേരിട്ടുകാണേണ്ടതില്ല- ഏജന്റുമാരെ കണ്ട് പണംമുടക്കിയാല്‍ മതി എന്നര്‍ഥം. പണത്തിനാണെങ്കില്‍ പഞ്ഞവുമില്ല. ഐക്യ പണാധിപത്യമുന്നണിയുടെ ജനസേവനം ഇങ്ങനെയൊക്കെയാണ് പുരോഗമിക്കുന്നത്. പെട്രോള്‍വില പിന്നെയും കൂട്ടിയാലും പാചകവാതകം കിട്ടാക്കനിയായാലും വളത്തിന്റെ സബ്സിഡി പോയാലും വൈദ്യുതി ബില്ലു കണ്ട് ജനത്തിന് ഷോക്കടിച്ചാലും ഉമ്മന്‍ചാണ്ടിക്ക് കുലുക്കമില്ലാത്തത് ഇതുകൊണ്ടാണ്. അത്തരം അലോസരങ്ങളെയെല്ലാം ഏജന്റുമാര്‍ ശരിദൂരംകൊണ്ട് മറികടന്നോളും.

*
ഏജന്റുമാര്‍ വലിച്ചാലും നീങ്ങാത്ത പൊല്ലാപ്പ് പുതുതായി വന്നു എന്നു കേള്‍ക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി കൊടുത്ത സത്യവാങ്മൂലം അസത്യവാങ്മൂലമായിരുന്നുവത്രേ. സത്യവാങ്മൂലംമൂലം മുഖ്യമന്ത്രിപ്പണി പോയ നേതാവിനെ ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നുണ്ടാകില്ല- അച്ഛന്റെ മകന് ഓര്‍ക്കാതിരിക്കാനാകില്ലല്ലോ. ഇപ്പോള്‍ പിറവത്ത് ജയിച്ചാലും വാഴുമോ എന്നാണ് സംശയം. വാഴാത്ത സ്ഥാനാര്‍ഥിക്ക് കൊടുക്കുന്ന വോട്ട് പാഴായ വോട്ടാകില്ലേ? അപ്പോള്‍പ്പിന്നെ ശരിയായ സ്ഥാനാര്‍ഥിയിലേക്കുള്ള ശരിദൂരം ഏജന്റുമാരുടെ സഹായമില്ലാതെ വോട്ടര്‍മാര്‍ കണ്ടെത്തിക്കൊള്ളുമെന്നാണ് കരുതേണ്ടത്.

തോറ്റാല്‍ ഉമ്മന്‍ചാണ്ടിക്ക് ഭൂരിപക്ഷം പോകില്ല. ഷിബു ബേബിജോണ്‍ പക്ഷേ വീട്ടില്‍ പോയിരിക്കേണ്ടിവരും. പകരം പി സി ജോര്‍ജിനെ മന്ത്രിയാക്കാം. അഞ്ചാംമന്ത്രിയായ ചങ്ങായി സുജായിയായി ഇനിയും നടക്കട്ടെ.

2 comments:

ശതമന്യു said...

വിനാശകാലത്ത് ബുദ്ധി തലകീഴായി നില്‍ക്കും. പിറവത്ത് നിലംതൊടില്ലെന്ന് നന്നായി മനസ്സിലാക്കിയ ആള്‍ ഉമ്മന്‍ചാണ്ടിയാണ്. പിറവം പിന്നിട്ടാല്‍ പിന്നെന്ത് എന്ന് ആശങ്കിക്കുന്നതും ടിയാന്‍തന്നെ. നല്ല ചിരി, തലയാട്ടിയാട്ടി സംസാരം, സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ നടപ്പ്, സദാ അധ്വാനിയെന്ന ഭാവം- ഇത്രയുമുണ്ടെങ്കില്‍ നാട്ടില്‍ നേതാവാകാം. ആസ്ഥാനത്ത് പാട്ടുകാരെ വെക്കണം; പുറമ്പാട്ടുകാര്‍ക്ക് കൂലി കൊടുക്കണം. പബ്ളിസിറ്റിക്കും കുഞ്ഞൂഞ്ഞ് കഥകള്‍ ചുമടേറ്റാനും ചാക്കോ സഞ്ചിയോ കൂടെയുണ്ടെങ്കില്‍ ബീഫ് ബിരിയാണി കഴിച്ച സുഖം കിട്ടും. ഇന്നത്തെ കാലത്ത് കോണ്‍ഗ്രസില്‍ നേതാവാകാന്‍ എല്ലാ ദിവസവും മുടി കറുപ്പിക്കേണ്ടതില്ല. ബ്യൂട്ടി പാര്‍ലറില്‍നിന്നെഴുതിക്കിട്ടിയ ടാല്‍ക്കം പൌഡര്‍ അഞ്ചുനേരം സേവിക്കേണ്ടതുമില്ല. ഇതെല്ലാം സ്വയം മനസ്സിലാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയും; ചെന്നിത്തല മനസ്സിലാക്കുമ്പോഴേക്ക് വണ്ടി അമ്മാത്തെത്തുകയും ചെയ്യും.

vaikhari said...

Perfect..

Gopi