Sunday, November 6, 2011

കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം

സോവിയറ്റെന്നൊരു നാടുണ്ടത്രെ, കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം എന്ന് ഇനി പാടാന്‍ കഴിയില്ല. സോവിയറ്റ്യൂണിയനെപ്പറ്റി പറയുന്നതുപോലും പരിഹാസമാണ് പലര്‍ക്കും. അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ പാഞ്ഞെത്തുന്ന സോവിയറ്റ് പടക്കപ്പലുകളെയും ഇരമ്പിവരുന്ന ചെമ്പടയെയുമെല്ലാം സ്വപ്നംകണ്ട ഒരു കാലമുണ്ടായിരുന്നു. ഇന്നതിനെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കളിയാക്കും; മനോരമ പുച്ഛിക്കും. സോവിയറ്റ്യൂണിയന്‍ പോയി; മാര്‍ക്സിസം കാലഹരണപ്പെട്ടു; ഇനി ചെങ്കൊടി റെയില്‍വേ സ്റ്റേഷനില്‍ മാത്രമേ കാണൂ; സഖാക്കളേ മതിയാക്കിക്കോളൂ എന്നാണ് 1991ല്‍ മുഴങ്ങിയ ഉപദേശം. ഇരുപതുകൊല്ലം കഴിഞ്ഞു. ചെങ്കൊടിയുടെ ചുകപ്പിന് മങ്ങലൊന്നും ഏറ്റിട്ടില്ല. അമേരിക്കയിലെ ജനപ്രതിനിധി സഭയ്ക്ക് ഒരു സ്പീക്കറുണ്ട്. നമ്മുടെ കാര്‍ത്തികേയനെപ്പോലെ താടിയില്ല എന്നേയുള്ളൂ. ജോണ്‍ ബോയ്നര്‍ എന്നാണ് പേര്. ആ പുള്ളിക്കാരന്‍ ഒബാമയോട് കഴിഞ്ഞ ദിവസം പറഞ്ഞു: "താങ്കളുടെ റഷ്യന്‍ നയങ്ങള്‍ ഉടനെ മാറ്റിക്കോളൂ, അല്ലെങ്കില്‍ റഷ്യ പഴയ സോവിയറ്റ്യൂണിയന്റെ വഴിയില്‍ അതിവേഗം എത്തും. സോവിയറ്റ് ഗൃഹാതുരത്വവുമായി ഒരു ഭരണാധികാരി അവിടെ താമസിയാതെ വരാന്‍ പോകുന്നു'' എന്ന്.

അമേരിക്കന്‍ സായ്പന്‍മാര്‍ക്ക് അഹന്ത മാത്രമല്ല, വിവരവും ഉണ്ട്. സോവിയറ്റ് യൂണിയന്‍ കുഴിച്ചുമൂടപ്പെട്ടു എന്ന് അമേരിക്ക കരുതുന്നില്ല. അവര്‍ ഭയത്തോടെതന്നെ റഷ്യയെ നോക്കുന്നു. കൃത്യം 20 വര്‍ഷം മുമ്പ്, 1991 നവംബര്‍ ആറിനാണ് ബോറിസ് യെട്സിന്‍ കമ്യൂണിസ്റ് പാര്‍ടിയെ നിരോധിച്ചത്. അന്ന് ആ തീരുമാനത്തോട് റഷ്യയിലെ 47 ശതമാനം ജനങ്ങള്‍ വിയോജിച്ചു. ഇന്നും അവിടെ ഭൂരിപക്ഷത്തിനും അതേ അഭിപ്രായമാണ്. കമ്യൂണിസ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ ഇന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ പാര്‍ടിയാണ്. അമേരിക്ക മാത്രമല്ല, റഷ്യയിലെ ഭരണാധികാരികളും കമ്യൂണിസ്റുകാരെ ഭയപ്പെടുന്നു.

വാള്‍സ്ട്രീറ്റില്‍ ചെങ്കൊടി പൊങ്ങിയതും മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴുന്നതും റഷ്യയിലെ പുടിന്‍ ഭരണത്തിന്റെ മനസ്സില്‍ തീകോരിയിട്ടു. കമ്യൂണിസ്റ് പാര്‍ടിയുടെ വാര്‍ത്തകളടങ്ങിയ 84000 കോപ്പി പത്രങ്ങളുമായി പോയ ട്രക്ക് വ്യാഴാഴ്ച മോസ്കോയില്‍ തടഞ്ഞു. പത്രം പൊലീസ് പിടിച്ചെടുത്തു. ഡിസംബര്‍ നാലിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് മുന്നേറ്റമുണ്ടാകുമെന്ന ഭീതി പുടിനെയും പിടികൂടിയിരിക്കുന്നു.

റഷ്യയിലെ വലിയ റിപ്പബ്ളിക്കായ ബഷ്കൊര്‍തോസ്ഥാന്‍ തലസ്ഥാനത്ത് നവംബര്‍ നാലിന് വോള്‍ഗാ നദിയെ സാക്ഷിയാക്കി ഒരു കൂടിച്ചേരല്‍ നടന്നു. ലെനിന്റെ കൂറ്റന്‍ മാര്‍ബിള്‍ പ്രതിമയുടെ അനാച്ഛാദനം. റഷ്യന്‍ കമ്യൂണിസ്റ് പാര്‍ടി നേതാവ് ഗെന്നഡി സ്യുഗാനോവും പങ്കെടുത്തു. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത 'റേഡിയോ ഫ്രീ യൂറോപ്പ്' പറയുന്നു: "ഈ റിപ്പബ്ളിക്കിലും അടുത്തുള്ള താര്‍താര്‍സ്ഥാന്‍ റിപ്പബ്ളിക്കിലും ജനങ്ങള്‍ വലിയ തോതില്‍ സോവിയറ്റ് ഗൃഹാതുരത്വം പേറുന്നവരാണ്. നിരവധി നിരത്തുകളും പട്ടണങ്ങളും സോവിയറ്റ് കാലത്തിന്റെ ഓര്‍മയുണര്‍ത്തുന്നു; കമ്യൂണിസ്റ് നേതാക്കളുടെ പേരില്‍ അറിയപ്പെടുന്നു. ലെനിന്റെ പ്രതിമകള്‍ പലേടത്തും കാണാം.'' സോവിയറ്റ് യൂണിയനില്‍നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാന്‍ അവതരിച്ച സ്ഥാപനമാണ് 'റേഡിയോ ഫ്രീ യൂറോപ്പ്'. അവരുടെ കണ്ണിലും ചെങ്കൊടിയും ലെനിനും കരടാണ് ഇന്ന്.

റഷ്യയില്‍ ഗവണ്‍മെന്റ് നടത്തുന്ന മൂന്ന് ടിവി ചാനലുകളുണ്ട്-ചാനല്‍ വണ്‍, എന്‍ടിവി, റോസ്സിയ. മൂന്നിലും പുടിന്‍-മെദ്വദേവ് സ്തുതികള്‍ മാത്രം. തങ്ങള്‍ക്ക് അര്‍ഹമായ പ്രചാരണാവസരം നല്‍കുന്നില്ല എന്നും അത് നിയമനിഷേധമാണെന്നും ചൂണ്ടിക്കാട്ടി ഗെന്നഡി സ്യുഗാനോവ് പ്രസിഡന്റിന് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റുകാര്‍ക്ക് പറയാനുള്ളത് ജനങ്ങളില്‍നിന്ന് എന്തിന് മറച്ചുവയ്ക്കണം എന്നാണ് ചോദ്യം. റഷ്യയില്‍ കനലുകള്‍ അണഞ്ഞിട്ടില്ല.

എല്ലാ വിപ്ളവങ്ങളുടെയും അമ്മയാണ് ഒക്ടോബര്‍ വിപ്ളവം. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തരമായ സംഭവം എന്ന് അതിനെ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് വിളിച്ചു. റഷ്യയെ മാത്രമല്ല, ലോകത്തെയാകെ അത് മാറ്റിമറിച്ചു. റഷ്യയുടെ സമ്പദ്വ്യവസ്ഥയും വ്യവസായവും വിദ്യാഭ്യാസവും കൃഷിയും ആരോഗ്യപരിപാലനവും ശാസ്ത്രസാങ്കേതിക വിദ്യയും വളര്‍ന്നു. സോവിയറ്റ്യൂണിയന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും സൃഷ്ടിച്ചു. സോവിയറ്റ് വികസനത്തിന് താരതമ്യമില്ലായിരുന്നു. എല്ലാ വര്‍ഷവും മിച്ച ബജറ്റ്. പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ ഇല്ല. വിദ്യാഭ്യാസവും ചികിത്സയും സൌജന്യം. സ്ത്രീകള്‍ക്ക് തുല്യത. അമേരിക്കന്‍ സാമ്രാജ്യത്വം സോവിയറ്റ്യൂണിയനെ ഭയപ്പെട്ടു-സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തടയപ്പെട്ടു.

ലോകത്താകെ വിമോചനപ്പോരാട്ടങ്ങള്‍ക്ക് റഷ്യയില്‍നിന്ന് ഊര്‍ജം കൈവന്നു. നാസി ജര്‍മനിയെ സോവിയറ്റ് പട തകര്‍ത്തപ്പോള്‍ സാമ്രാജ്യത്വത്തിന് അസാധ്യമായ ഒന്ന് സാധിതമാവുകയായിരുന്നു. ലോകയുദ്ധാനന്തരം സാമ്രാജ്യത്വം ദുര്‍ബലമായി. കോളനികളില്‍നിന്ന് ബ്രിട്ടന്‍ ഒഴിഞ്ഞുപോയി. കൊളോണിയല്‍ വ്യവസ്ഥയുടെ അന്ത്യത്തിനും ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെ വിമോചനപോരാട്ടങ്ങളുടെ തീവ്രതയ്ക്കും സോവിയറ്റ്യൂണിയന്‍ കാരണമായി. ചൈനയില്‍ വിപ്ളവത്തിന്റെ കൊടിപാറി. ലോകത്തിലെ ഒന്നാമത്തെ സോഷ്യലിസ്റ് സ്റ്റേറ്റിന്റെ സഹായമാണ് വിയറ്റ്നാമിന്റെ സാമ്രാജ്യത്വവിരുദ്ധ യുദ്ധത്തിന് കാരണമായതെന്ന് വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടി പ്രഖ്യാപിച്ചു. ലാവോസിലും കമ്പൂച്ചിയയിലും മൊസാംബിക്കിലും അംഗോളയിലും എത്യോപ്യയിലും നിക്കരാഗ്വയിലും വിമോചനപ്രസ്ഥാനങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്നുകിട്ടിയതും റഷ്യയില്‍നിന്നുതന്നെ. കിഴക്കന്‍ യൂറോപ്പില്‍ ചുവന്ന വെളിച്ചം പടര്‍ന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്നു കാണുന്ന സാമ്രാജ്യത്വവിരോധത്തിന്റെയും സോഷ്യലിസ്റ് ഐക്യത്തിന്റെയും ക്യൂബന്‍ വിപ്ളവജ്വാലയുടെയും കരുത്ത് സോവിയറ്റ്യൂണിയനില്‍നിന്ന് സംക്രമിച്ചു.

തൊണ്ണൂറ്റി നാലുവര്‍ഷം മുമ്പ് ഉദിച്ചുയര്‍ന്ന രക്തതാരകം കത്തിക്കരിഞ്ഞ് അമര്‍ന്നുപോയി എന്ന് കരുതിയവരെ തിരുത്തുന്ന വാര്‍ത്തകളാണ് ഇന്ന് വരുന്നതെല്ലാം. ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വ വിരോധം ഒരു വികാരമായി കത്തിപ്പടരുന്നു. വെനസ്വേല, ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന, ഇക്വഡോര്‍, പാരഗ്വായ്, ബൊളീവിയ, നിക്കരാഗ്വേ- ആഗോളവല്‍ക്കരണ വിരുദ്ധ ഗവണ്‍മെന്റുകളുടെ എണ്ണവും കരുത്തും തുടര്‍ച്ചയായി വലുതാകുന്നു. അവസാനവാക്ക് എന്നു കരുതിയ മുതലാളിത്തവും അതിന്റെ തലസ്ഥാനമായ അമേരിക്കയും തകര്‍ച്ചയുടെ വഴിയിലാണ്. തൊണ്ണൂറ്റി നാലുകൊല്ലം മുമ്പത്തെ നവംബര്‍ ഏഴിന്റെ സ്മരണ നഷ്ടവസന്തത്തിന്റേതല്ല-നേടാനുള്ള പുതിയ ലോകത്തിന്റേതുതന്നെയാണ്. നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന പാട്ടുകേട്ടാല്‍ ആരും പുരികം വളച്ച് പുച്ഛിച്ചുചിരിക്കേണ്ടതില്ല എന്നര്‍ഥം. താമസിയാതെ നമ്മുടെ മനോരമയ്ക്ക് കുടിക്കാന്‍ വീപ്പക്കണക്കിന് വിഷം കരുതേണ്ടിവരും.

*
ചില പുതുപ്പണക്കാര്‍ കൂറ്റന്‍ ബംഗ്ളാവ് പണിത് മോടിയാക്കിയശേഷം വരാന്തയില്‍ കീറച്ചാക്ക് തൂക്കിയിടും-കണ്ണുതട്ടാതിരിക്കാന്‍. അതുപോലെയാണ് ഒക്ടോബര്‍ വിപ്ളവത്തെക്കുറിച്ച് പറഞ്ഞശേഷം ഗണേശ്കുമാറിനെയും പി സി ജോര്‍ജിനെയും പരാമര്‍ശിക്കുന്നത്. നാറാത്തു ഭ്രാന്തന്‍ (നാറാണത്തു ഭ്രാന്തന്റെ കുടുംബത്തില്‍ പെടില്ല) കോടതിയില്‍ പോയ ഒരു കഥ കേട്ടു. നാട്ടിലെ ഏറ്റവും വലിയ മനോരോഗി താനാണ് എന്ന് സ്ഥാപിക്കലാണ് പുള്ളിയുടെ ആവശ്യം. അതിന് തെളിവായി എഴുതിയതും പറഞ്ഞതും പറഞ്ഞെഴുതിച്ചതുമായ ഒട്ടേറെ രേഖകള്‍ സമര്‍പ്പിച്ചു. ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ് തുടങ്ങിയ അഖിലലോക നിയമപടുക്കള്‍ക്ക് വക്കാലത്തും നല്‍കി. അടച്ചിട്ട മുറിയില്‍ വാദങ്ങളെല്ലാം നിരത്തിയശേഷം കോടതിയുടെ തീര്‍പ്പ് വന്നപ്പോള്‍ നാറാത്ത് ഭ്രാന്തന്‍ ഞെട്ടി. ക്ഷോഭത്തോടെ പുറത്തുവന്ന് ചോദിച്ചു: "ആരാണീ പി സി ജോര്‍ജ്?''
ആ ചോദ്യത്തിനുശേഷമാണ് ചീമുട്ടയേറുണ്ടായതെന്നും കേള്‍ക്കുന്നു. ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നത് കിട്ടും. ജോര്‍ജിന് അര്‍ഹിക്കുന്നതിനേക്കാള്‍ മുന്തിയതാണ് കിട്ടിയത് എന്നതുകൊണ്ട് കേസിന് വകുപ്പുണ്ട്. പി സി ജോര്‍ജിന്റെ കാര്യത്തില്‍ ഒരു സമാധാനമുണ്ട്- കാക്ക ഏതു സോപ്പുതേച്ച് കുളിച്ചാലും കറുത്തുതന്നെയിരിക്കും. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് ഇടിച്ചു കയറുന്ന ജനങ്ങള്‍ക്ക് ജോര്‍ജിന്റെ കൂടിയാട്ടവും കണ്ട് സഹിക്കാവുന്നതേയുള്ളൂ. കീഴൂട്ടെ കൊച്ചുപിള്ളയുടെ കാര്യം അങ്ങനെയല്ല. സിനിമയിലും സഹിക്കണം; ടിവിയിലും സഹിക്കണം; കാട്ടിലും സഹിക്കണം; നാട്ടിലും സഹിക്കണം. കൊയിലാണ്ടിയില്‍ പണ്ട് പെണ്ണുങ്ങളുടെ പിന്നാലെ പോയി തല്ലുവാങ്ങുമ്പോള്‍ അച്ഛന്‍ നേതാവും മകന്‍ നടനുമായിരുന്നു. ഇന്ന് അച്ഛന്‍ നടനും മകന്‍ മന്ത്രിയുമാണ്. ഇഷ്ടകാര്യങ്ങള്‍ക്ക് പിന്നാലെ പായാന്‍ ഒരു വണ്ടിമാത്രം പോരാ. എവിടെയൊക്കെ അറ്റന്‍ഡ് ചെയ്യണം? അതുകൊണ്ട് കിടക്കട്ടെ സ്റ്റേറ്റ് കാറുകള്‍ അഞ്ചെണ്ണം എന്നാണ് തീരുമാനിച്ചത്.

പത്തനാപുരത്തെ ബിവറേജസ് ഷാപ്പില്‍ ക്യൂനില്‍ക്കാന്‍ പോകാന്‍ ഒരു വണ്ടി, അടുത്ത സിനിമയ്ക്ക് നായികയെത്തേടി പ്രൊഡ്യൂസര്‍മാര്‍ക്ക് പോകാന്‍ ഒരു വണ്ടി, കിംസ് ആശുപത്രിയില്‍ കഞ്ഞിയും പയറും കൊണ്ടുപോകാന്‍ വേറൊരു വണ്ടി, മലക്കറിയും മീനും വാങ്ങാന്‍ ഇനിയൊരു വണ്ടി- ഇത്തരം സുപ്രധാന ആവശ്യങ്ങള്‍ക്ക് സ്റ്റേറ്റ് ബോര്‍ഡും ചുവന്ന വിളക്കും പിടിപ്പിച്ച വണ്ടിയില്ലെങ്കില്‍ പിന്നെന്തിന് മന്ത്രിസ്ഥാനം? എല്ലാം ഉമ്മന്‍ചാണ്ടി സഹിച്ചുകൊള്ളും. വേണമെങ്കില്‍ മൂന്നോ നാലോ വണ്ടി വേറെയും തരപ്പെടുത്തും. ജേക്കബ് അന്തരിച്ചതോടെ ഒരു സീറ്റിലാണ് ഭരണത്തൂക്കം. ജോര്‍ജിന്റെ കസേരയ്ക്ക് ഇളക്കം കലശലാണ്. ആ നിലയ്ക്ക് ഗണേശ് സെക്രട്ടറിയറ്റ് വളപ്പില്‍ ഐറ്റം ഡാന്‍സ് കളിച്ചാലും ഉല്‍കൃഷ്ട നൃത്തമാകും.

6 comments:

ശതമന്യു said...

സോവിയറ്റെന്നൊരു നാടുണ്ടത്രെ, കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം എന്ന് ഇനി പാടാന്‍ കഴിയില്ല. സോവിയറ്റ്യൂണിയനെപ്പറ്റി പറയുന്നതുപോലും പരിഹാസമാണ് പലര്‍ക്കും. അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ പാഞ്ഞെത്തുന്ന സോവിയറ്റ് പടക്കപ്പലുകളെയും ഇരമ്പിവരുന്ന ചെമ്പടയെയുമെല്ലാം സ്വപ്നംകണ്ട ഒരു കാലമുണ്ടായിരുന്നു. ഇന്നതിനെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കളിയാക്കും; മനോരമ പുച്ഛിക്കും. സോവിയറ്റ്യൂണിയന്‍ പോയി; മാര്‍ക്സിസം കാലഹരണപ്പെട്ടു; ഇനി ചെങ്കൊടി റെയില്‍വേ സ്റ്റേഷനില്‍ മാത്രമേ കാണൂ; സഖാക്കളേ മതിയാക്കിക്കോളൂ എന്നാണ് 1991ല്‍ മുഴങ്ങിയ ഉപദേശം. ഇരുപതുകൊല്ലം കഴിഞ്ഞു. ചെങ്കൊടിയുടെ ചുകപ്പിന് മങ്ങലൊന്നും ഏറ്റിട്ടില്ല. അമേരിക്കയിലെ ജനപ്രതിനിധി സഭയ്ക്ക് ഒരു സ്പീക്കറുണ്ട്. നമ്മുടെ കാര്‍ത്തികേയനെപ്പോലെ താടിയില്ല എന്നേയുള്ളൂ. ജോണ്‍ ബോയ്നര്‍ എന്നാണ് പേര്. ആ പുള്ളിക്കാരന്‍ ഒബാമയോട് കഴിഞ്ഞ ദിവസം പറഞ്ഞു: "താങ്കളുടെ റഷ്യന്‍ നയങ്ങള്‍ ഉടനെ മാറ്റിക്കോളൂ, അല്ലെങ്കില്‍ റഷ്യ പഴയ സോവിയറ്റ്യൂണിയന്റെ വഴിയില്‍ അതിവേഗം എത്തും. സോവിയറ്റ് ഗൃഹാതുരത്വവുമായി ഒരു ഭരണാധികാരി അവിടെ താമസിയാതെ വരാന്‍ പോകുന്നു'' എന്ന്.

jithin kadankode said...

ലോകം സോഷ്യലിസത്തിലേക്ക്
..........................
കാലത്തിന്‍റെ അനിവാര്യതയാണത്.അമേരിക്കന്‍ സാമ്രാജ്യത്തിന്‍റെ കുടില തന്ത്രങ്ങളില്‍ ലോകം ഞെങ്ങി ഞെരുങ്ങുമ്പോള്‍ അതിജീവനത്തിന്‍റെ പോരട്ട വഴികള്‍ നാം തേടേണ്ടിയിരിക്കുന്നു.ഇവിടെയാണ് സോഷ്യലിസത്തിന്‍റെ പ്രസക്തി.അമേരിക്കന്‍ നാടുകളില്‍ ലോക വിപ്ലവത്തിന്‍റെ ഇതിഹാസം ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ചെങ്കൊടി വാനിലൂടുയരുമ്പോള്‍ ഒരു ശുഭ സൂചനയുടെ തുടക്കമായ്‌ നമുക്കത് കരുതാം..

jayan said...

Enthu Nalla Nadakkaatha swapnam...ippozhum thangal oru soviet kanavu kaanukayaano?...be brave, come out and face the reality...allathe ithu maathiri chorinhu corinhu neram kalayanda

Unknown said...

സോവിയറ്റ്‌ യൂണിയൻ ശിഥിലമായ സമയത്ത്‌ എന്റെ നാട്ടിൽ ഇടവകപ്പള്ളിയിൽ മെയ്‌ മാസ വണക്കത്തിന്റെ ഭാഗമായി ഒരു വൈദികന്റെ പ്രസംഗത്തിൽ അദ്ദേഹം ആവേശപൂർവ്വം പറഞ്ഞത്‌....അങ്ങനെ നമ്മുടെ പ്രാർത്ഥന പോലെ സോവിയറ്റ്‌ യൂണിയൻ തകർന്നു കഴിഞ്ഞു....എന്നാണ്‌. ഒരു ബ്രെഡ്ഡിനു വേണ്ടിപ്പോലും പരസ്പരം പൊരുതി മരിയ്ക്കുന്ന ഒരു ജനതയ്ക്കു വേണ്ടിയാണോ സഭയും വിശ്വാസികളും പ്രാർത്ഥിച്ചത് എന്ന് പ്രസംഗം കഴിയാൻ കാത്ത്‌ നിന്ന ഞാൻ അദ്ദേഹത്തോട്‌ ചോദിച്ചു. ക്ഷുഭിതനായ അദ്ദേഹം മറുപടി തരാതെ കടന്നു പോയി..

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു; വായിച്ചു!

Sandip said...

to saudikochettan:

Liked your comment :)