Monday, January 31, 2011

ഓര്‍മകളുടെ കൂട്ടായ്മ

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജയിച്ചു മിന്നിച്ച് അടുത്ത ഭരണം ഇതാ കിട്ടി, പഴയപോലെ അര്‍മാദിക്കാം, എല്ലാം വെള്ളിത്തളികയിലാക്കി ഇങ്ങുവരും എന്ന് നിനച്ചഹങ്കരിച്ചിരിക്കുമ്പോഴും വിപരീത ബുദ്ധി തോന്നാം. അങ്ങനെ വന്ന ഒന്നാണ് 'ഒറിജിനല്‍' കുഞ്ഞാക്ക എന്ന മുസ്ളിം ലീഗ് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ പരവേശ ബുദ്ധി. തനിക്കെതിരെ ആരാണ്ടൊക്കെയോ എന്തൊക്കെയോ കൊണ്ടുവരാന്‍ പോകുന്നു, കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്കകൊത്തി പോകും എന്ന് പേടിച്ചാണ് കുഞ്ഞാക്ക ഒരുമുഴം മുമ്പേ എറിഞ്ഞത്. ഒരു സി ഡി വരുന്നു എന്നും അതു വ്യാജനാണെന്നും തന്നെക്കൊല്ലാന്‍ ആളുവരുന്നു എന്നും ബ്ളാക്ക് മെയില്‍ ചെയ്യുന്നു എന്നും പത്രക്കാരെ വിളിച്ചുകൂട്ടി വെളിച്ചപ്പെട്ടത് അത്തരമൊരു ഏറായിരുന്നു. ബോംബ് തയ്യാറാക്കിയവര്‍ ആര് പൊട്ടിക്കും എപ്പോള്‍ പൊട്ടിക്കും എന്നെല്ലാം സന്ദേഹിച്ച് നില്‍ക്കുമ്പോള്‍ സ്വന്തം പുരയിലെ ബോംബുശേഖരത്തിലേക്ക് പന്തം കത്തിച്ചെറിഞ്ഞു പാണ്ടിക്കടവന്‍ കുഞ്ഞാലിക്കുട്ടി. അങ്ങനെയൊരു ഏറ് വന്നില്ലായിരുന്നുവെങ്കില്‍ സംഗതി പൊട്ടിത്തെറിക്കാന്‍ അല്‍പ്പകാലംകൂടി ഭൂമി മലയാളത്തിന് കാത്തിരിക്കേണ്ടിവന്നേനെ. വരാനുള്ളത് വഴിയില്‍ തങ്ങാതെ സംക്രാന്തി എക്സ്പ്രസായി നേരയിങ്ങ് വന്നു ഇപ്പോള്‍.

മോചനയാത്ര തലസ്ഥാനംപൂകുമ്പോള്‍ വി എസ് സര്‍ക്കാരിന്റെ അന്ത്യയാത്ര ആരംഭിക്കുമെന്നാണ് കാസര്‍കോട്ടെ ഉപ്പളയില്‍ ചെന്നിത്തല എന്ന പ്രമുഖ ജ്യോതിഷി പ്രവചിച്ചിരുന്നത്. മോചനയാത്ര പാതിവഴിയിലേ എത്തിയുള്ളൂ- അപ്പോഴെക്കും അന്ത്യയാത്ര തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരിന്റെയല്ല എന്നുമാത്രം.

ഉമ്മന്‍ചാണ്ടിയുടെ യാത്ര ഹരിയാനയില്‍നിന്ന് വരുന്ന ലോറിപോലെയാണ്. ഇടയ്ക്കിടയ്ക്ക് നിര്‍ത്തിയിടും. വണ്ടിക്കടിയില്‍ അടുപ്പുകൂട്ടി ചപ്പാത്തി ചുട്ട് തിന്നും. പകല്‍ ഓട്ടമില്ല. അങ്ങനെ ഇഴഞ്ഞിഴഞ്ഞ് ആലപ്പുഴയിലെത്തിയപ്പോള്‍ യാത്രികന് വിറയലും പനിയും. വല്യ വല്യ ആളുകള്‍ അങ്ങനെയാണ്. പ്രത്യേക സന്ദര്‍ഭങ്ങളിലാണ് പനിയും വയറ്റിളക്കവും പിടിപെടുക. യുഡിഎഫിന്റെ ജാഥയാണെന്നാണ് വെപ്പ്. യുഡിഎഫില്‍ എന്തേ യാത്ര നയിക്കാന്‍ മറ്റു നേതാക്കളില്ലേ? മറ്റാരെയും ഏല്‍പ്പിക്കാം- ചെന്നിത്തല ഒഴിവായിക്കിട്ടിയാല്‍ മതി എന്ന് ജാഥാനേതാവിന് തോന്നുന്നതില്‍ തെറ്റില്ല. ആ ഒട്ടകം ജാഥയില്‍ കയറിയാല്‍ ഒട്ടക ജാഥയാകും. പിന്നെ അതിന്റെ പ്രയാണം മാവേലിക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ആകും. അതോടെ പുതുപ്പള്ളി ഫാസ്റ്റ് കട്ടപ്പുറത്താകും. യാത്രാനേതൃത്വം മുന്നണിയിലെ രണ്ടാമനെ ഏല്‍പ്പിക്കാമെന്നും പറയാനാകില്ല. യഥാര്‍ഥ രണ്ടാമന്‍ ഇപ്പോള്‍ ഒന്നാമന്‍ തന്നെയാണ്- പല പല സംഗതികളിലും. തലയില്‍ മുണ്ടിടാതെ യാത്രയില്‍ കയറാനാവില്ല. അങ്ങനെ മോചനയാത്രയില്‍നിന്ന് അകാലത്തില്‍ ജനങ്ങള്‍ക്ക് മോചനമായി. ഇനി പഞ്ചറായ ടയറും കൊണ്ട് ഉരുട്ടിയുരുട്ടി തിരുവനന്തപുരത്ത് എത്തണമെന്നേയുള്ളൂ. മലപ്പുറത്ത് പോകാനേ പരിപാടിയില്ല. ഒരുകണക്കിന് ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടാണോ കുഞ്ഞാക്ക ഉപ്പളയില്‍ ചെല്ലാഞ്ഞത് എന്നും സംശയിക്കണം.

നല്ലകുട്ടിക്ക് കഷ്ടകാലം വന്നാല്‍ കഷ്ടകാലക്കുട്ടി എന്ന് ആരും വിളിക്കില്ല. പണ്ട് ഇങ്ങനെയൊരു ഗതികിട്ടാക്കാലം വന്നപ്പോള്‍ യുഡിഎഫിലെ എല്ലാവരും സഹായിച്ചതാണ്. മാണിസാര്‍ കാറില്‍ കയറ്റി ധ്യാനം കൂടാന്‍ കൊണ്ടുപോയതും വേദപുസ്തകത്തില്‍ തൊട്ട് സത്യം ചെയ്യിച്ചതുമൊന്നും ആരും മറന്നിട്ടില്ല. അന്ന് മാണിസാറിന് മൂന്നാമന്‍ എന്ന പേരേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ഔസേപ്പും മാണിയും ജോര്‍ജും ചേര്‍ന്ന മുക്കൂട്ടുപാര്‍ടി ഒന്നാമനോ രണ്ടാമനോ എന്ന സംശയമേ ഉള്ളൂ. ഏണിയില്‍ കയറിയ ഐസ്ക്രീം കക്ഷിക്ക് ഇനി എണീറ്റുനില്‍ക്കാനാകുമോ എന്നാണത്രെ മാണിസാറിന്റെ ചോദ്യം. ഏതുകുറ്റവും കണ്ടുപിടിക്കുന്നത് ആര്‍ക്ക് നേട്ടമുണ്ടായി എന്ന് നോക്കിയാണ്. പാലാ വഴിക്ക് ഒന്നു പോകുന്നതിലും തെറ്റില്ല. കെ സി പീറ്റര്‍ പണത്തിന്റെ കണക്കു മാത്രമേ പറഞ്ഞിട്ടുള്ളൂ- പാലാ കണക്ഷന്‍ മിണ്ടിയിട്ടില്ല.

*
സ്നേഹസമ്പന്നരെ തിരഞ്ഞ് കൂടാരത്തില്‍ കയറിയ വീര(ാ)ന്‍ കുട്ടി എന്തുപറയുന്നു എന്നും നോക്കണം. പുള്ളിക്കാരന് സ്നേഹത്തിന്റെ അളവ് പോര എന്നു തോന്നിയപ്പോഴാണ് പള്ളിവാതില്‍ തള്ളിത്തുറന്ന് സ്നേഹാലയത്തിന്റെ അന്തഃപുരത്തിലേക്ക് പ്രവേശിച്ചത്. നല്ല മാന്‍മാര്‍ക്ക് സ്നേഹമാണിവിടെ. ഐസ്ക്രീം നുണയാം, സത്യവാങ്മൂലം എഴുതിക്കളിക്കാം, ജാഥ നിര്‍ത്തിയും നടത്തിയും കളിയാടാം. അബ്ദുള്ളക്കുട്ടി പറഞ്ഞപോലെ അവിടെയുണ്ടോ എന്തിനെങ്കിലും പഞ്ഞം. ഇനിയുള്ള നാളുകളില്‍ വിഷയദാരിദ്ര്യവുമുണ്ടാകില്ല. വിശദീകരിക്കാന്‍ കടലുപോലെ കിടക്കുകയല്ലേ വിഷയങ്ങള്‍. കുഞ്ഞാക്ക ഇത്ര ബല്യപുള്ളിയായതിന്റെ രഹസ്യം ഇപ്പഴാണ് പിടികിട്ടിയത്. റൌഫിനെപ്പോലെ ഒന്നിന്റെ കൂട്ടുണ്ടെങ്കില്‍ ഏത് കുഞ്ഞിക്കയും വല്യ ഇക്കയാകും. ഒറ്റ ദിവസംകൊണ്ടാണ് പത്ത് കുഞ്ഞാക്ക സമം ഒരു റൌഫ് എന്ന് തെളിയിച്ചുകളഞ്ഞത്. അനവസരത്തില്‍ ദുര്‍ബുദ്ധിതോന്നി പത്രക്കാരുടെ മുന്നിലേക്ക് ഇറങ്ങിച്ചെന്ന കുഞ്ഞാക്ക ആദ്യം പതറി- പിന്നെ ഇടറി. ഗ്യാപ്പില്‍ ആഞ്ഞടിച്ചുകയറിയ റൌഫിക്ക പണ്ടത്തെ ബാണം പോലെ ഒന്ന് തൊടുക്കുമ്പോള്‍ പത്ത് എന്ന കണക്കാണ് കസറിയത്. മൂന്നുദിവസമായി പുള്ളിക്കാരന്റെ ഇരിപ്പും കിടപ്പും കാപ്പികുടിയുമെല്ലാം ചാനലുകളിലാണത്രെ. ഒന്നു പരുവപ്പെടുത്തിയാല്‍ വീരന്റെ പാര്‍ടിയില്‍ ചേര്‍ക്കാവുന്നതാണ്. അല്‍പ്പം ബുദ്ധി കൂടിപ്പോയാലും പ്രശ്നമില്ലല്ലോ.

മുനീര്‍ സായ്‌വിന്റെ കാര്യമാണ് കഷ്ടാല്‍ കഷ്ടം. ഒന്നുകില്‍ ചാനല്‍ വിടുക, അല്ലെങ്കില്‍ ചാനലിന്റെ ബാലെ കളി നിര്‍ത്തുക, അതുമല്ലെങ്കില്‍ കുഞ്ഞാക്കയുടെ പാര്‍ടിയില്‍നിന്ന് ഇറങ്ങിപ്പോയ്ക്കൊള്‍ക എന്നത്രെ അന്ത്യശാസനം. അത്യാവശ്യം മെനയും മൊഞ്ചുമൊക്കെയുള്ള മുനീര്‍സായ്വിനെ അവിടെയും വേണ്ട; എവിടെയും വേണ്ട. മലപ്പുറത്ത് കയറ്റില്ലെന്ന് കുഞ്ഞാക്ക ആദ്യം പ്രഖ്യാപിച്ചു. എങ്കില്‍ അങ്ങനെ പ്രഖ്യാപിച്ചവനെ കേരളത്തിലേക്കുതന്നെ കടത്തില്ലെന്ന് ഒരു ദുര്‍ബലനിമിഷത്തില്‍ ശപഥം ചെയ്തുപോയതാണ്. അതിനാണോ പടച്ചോനേ ഇക്കണ്ട ശിക്ഷയെല്ലാം. -

*
ഒറ്റ ചാട്ടംകൂടി ചാടിയാല്‍ ക്ളിഫ് ഹൌസിലെത്തുമെന്ന് ഉമ്മന്‍ചാണ്ടി സ്വപ്നംകണ്ടിരുന്നു. ആ ചാട്ടം പിഴച്ചുപോയി. പിഴപ്പിച്ചു എന്ന് പറയുന്നതാകും ശരി. ചെന്നിത്തലയുടെ മുഖത്ത് അല്‍പ്പം സന്തോഷമൊക്കെ കാണുന്നുണ്ട്. അല്ലെങ്കിലും മുന്നില്‍നടക്കുന്നവന്‍ തെന്നിവീണാല്‍ നമുക്ക് ചിരി വരാറുണ്ടല്ലോ. അതിനെ കുബുദ്ധി എന്നൊന്നും പറയാനാവില്ല. കുബുദ്ധി വേറെയാണ്. കുഞ്ഞാലിക്കുട്ടി ഗട്ടറില്‍ വീണ് കൈകാലിട്ടടിക്കുകയും യുഡിഎഫ് തലകുനിച്ച് നില്‍ക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ ഇറങ്ങിയത് പണ്ടുപണ്ട് കുഞ്ഞാലിക്കുട്ടിയെ മാര്‍ക്സിസ്റ്റുകാര്‍ രക്ഷിച്ചിട്ടില്ലേ എന്ന ചോദ്യവുമായാണ്. രണ്ടായിരത്തി നാലില്‍ റജീന വന്നപ്പോള്‍ പണംകൊടുത്തതും വീടുവച്ചതും ഒതുക്കിയതുമായ കഥ റൌഫ് പറഞ്ഞപ്പോള്‍ പലര്‍ക്കും നൊന്തു. മാന്യന്മാരായ മാര്‍ക്സിസ്റ്റുകാര്‍ ഈ നാറിയ കഥ കണ്ടാല്‍ മിണ്ടില്ല എന്നാണ് അണ്ണന്മാര്‍ കരുതിയത്. മാന്യത കാണിച്ചാല്‍ മന്താണെന്ന് വിളിക്കുന്നവരുടെ കൂട്ടമാണ്. യുഡിഎഫിന്റെ രണ്ടാംകക്ഷി നേതാവ് വ്യക്തിപരമായി മാത്രമല്ല, ആ പാര്‍ടിയും മുന്നണിയാകെയും നാറി നാനാവിധമായി നില്‍ക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ മാന്യത കരുതി മിണ്ടാതിരിക്കുമെന്ന് കരുതിപ്പോയവരെ എവിടെ ചികിത്സിക്കും? മറ്റുള്ളവരുടെ മാന്യതയും മര്യാദയും ഒരു സൌകര്യമായി എടുക്കുന്നവര്‍ നിരാശയുടെ പടുകുഴിയിലേക്ക് പ്രവേശിക്കട്ടെ- അവര്‍ക്ക് ഗുഡ്‌ബൈ.

കുഞ്ഞാലിക്കുട്ടിക്കെതിരായ 'ധര്‍മസമര'ത്തില്‍ വീരേന്ദ്രകുമാര്‍, ക്രൈം നന്ദകുമാര്‍ തുടങ്ങിയ കിടിലന്‍ പേരുകള്‍ മുമ്പ് ഉയര്‍ന്നുകേട്ടിരുന്നു. ഞായറാഴ്ച നാട്ടിലെ മറ്റെല്ലാപത്രങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി പണ്ട് പെണ്ണുങ്ങളുടെ മൊഴി തിരുത്തിയതും യുഡിഎഫ് പുള്ളിക്കാരനെ താങ്ങാന്‍ തീരുമാനിച്ചതും മുഖ്യവാര്‍ത്തയായപ്പോള്‍ വീരഭൂമിയില്‍ അത് ഒന്‍പതാംപേജില്‍ ചരമഗതി പൂകി. സത്യവമേ ജയതേ എന്നാല്‍ തനിക്ക് രസിക്കാത്ത സത്യങ്ങള്‍ വിജയകരമായി മുക്കിക്കളയുക എന്നാണ് പുളിയാര്‍മലയിലെ അര്‍ഥം. ഇവിടെ തനിക്കുമാത്രമല്ല, കുഞ്ഞാക്കയ്ക്ക് അപ്രിയമായ സത്യങ്ങളും മുക്കിക്കളയണം.

കോഴിക്കോട്ടോ വയനാട്ടിലോ ഇനി ഒരു സീറ്റില്‍ മത്സരിച്ചു നോക്കണമെങ്കില്‍ പോലും പിതാവിനും പുത്രനും കുഞ്ഞാക്കയുടെ സക്കാത്തു വേണം. അങ്ങനെയൊരു കനിവ് ദാനമായി കിട്ടാന്‍ തന്റെ പേര് വേണമെങ്കില്‍ റൌഫ് എന്നാക്കും വീര(ാ)ന്‍ കുട്ടി. കുഞ്ഞാലിക്കുട്ടിയുടെ അപദാനങ്ങള്‍ മനോഹരമായി പുസ്തകരൂപത്തിലാക്കാന്‍ കെല്‍പ്പുള്ളവര്‍ എം എം പ്രസിന്റെ ഗോഡൌണുകളില്‍ വിശ്രമിക്കുന്നുണ്ട്. അടുത്ത ഹൈമവത ഭൂവില്‍ കയറുംമുമ്പ് അത്തരമൊരമാലനെ മലപ്പുറത്തേക്കയക്കാവുന്നതാണ്. എഴുതട്ടെ മഹച്ചരിതം; ആകട്ടെ അത് ബെസ്റ്റ് സെല്ലര്‍.

പഴയ ധര്‍മകുമാരന്‍മാര്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഇറങ്ങുന്നതു കാണുമ്പോള്‍ ചിരിക്കണോ അതോ കരയണോ? 'ഓര്‍മകളുടെ കൂട്ടായ്മ' എന്നാണ് വീരേന്ദ്രകുമാര്‍ റൌഫിന്റെ വെളിപ്പെടുത്തലുകളെ വിശേഷിപ്പിക്കുന്നത്. മറ്റു പല കൂട്ടായ്മകളെപ്പറ്റിയും കേട്ടിട്ടുണ്ട്. ഇങ്ങനെയൊന്ന് ഇതാദ്യം. ഇങ്ങനെ ചില ഓര്‍മകളുടെ കൂട്ടായ്മ സ്വന്തം മനസ്സിലും കാണുമല്ലോ. കെട്ടുപൊട്ടിച്ചു വിടാന്‍ വീര(ാ)ന്‍കുട്ടി ഒട്ടും മടിക്കരുത്. അല്ലെങ്കില്‍ മറ്റു വല്ല റൌഫും വന്ന് അത് ചെയ്യും.

*
ഇപ്പോള്‍ യുഡിഎഫിലേക്കോ ഉമ്മന്‍ചാണ്ടിയുടെ മുഖത്തേക്കോ നോക്കുമ്പോള്‍ ശതമന്യുവിന് ചങ്ങമ്പുഴപ്പേടി വരുന്നു. ചങ്ങമ്പുഴയാണല്ലോ പണ്ട് ഇത്തരമൊരവസ്ഥയെക്കുറിച്ച് "ക്ഷുദ്ര ജന്തുക്കള്‍തന്‍ കാഴ്ചബംഗ്ളാവതില്‍ എത്തിനോക്കുമ്പോള്‍ അറപ്പുതോന്നും'' എന്ന് പാടിയത്.

അധികാരം കൊയ്യാന്‍ കച്ചമുറുക്കി ഇറങ്ങിപ്പുറപ്പെട്ടവരുടെ മുഖത്തും മനസ്സിലും വിളര്‍ച്ച ബാധിച്ചിരിക്കുന്നു. ഇതാണോ ദൈവമേ മുഞ്ഞബാധ?

5 comments:

ശതമന്യു said...

ഉമ്മന്‍ചാണ്ടിയുടെ യാത്ര ഹരിയാനയില്‍നിന്ന് വരുന്ന ലോറിപോലെയാണ്. ഇടയ്ക്കിടയ്ക്ക് നിര്‍ത്തിയിടും. വണ്ടിക്കടിയില്‍ അടുപ്പുകൂട്ടി ചപ്പാത്തി ചുട്ട് തിന്നും. പകല്‍ ഓട്ടമില്ല. അങ്ങനെ ഇഴഞ്ഞിഴഞ്ഞ് ആലപ്പുഴയിലെത്തിയപ്പോള്‍ യാത്രികന് വിറയലും പനിയും. വല്യ വല്യ ആളുകള്‍ അങ്ങനെയാണ്. പ്രത്യേക സന്ദര്‍ഭങ്ങളിലാണ് പനിയും വയറ്റിളക്കവും പിടിപെടുക. യുഡിഎഫിന്റെ ജാഥയാണെന്നാണ് വെപ്പ്. യുഡിഎഫില്‍ എന്തേ യാത്ര നയിക്കാന്‍ മറ്റു നേതാക്കളില്ലേ? മറ്റാരെയും ഏല്‍പ്പിക്കാം- ചെന്നിത്തല ഒഴിവായിക്കിട്ടിയാല്‍ മതി എന്ന് ജാഥാനേതാവിന് തോന്നുന്നതില്‍ തെറ്റില്ല. ആ ഒട്ടകം ജാഥയില്‍ കയറിയാല്‍ ഒട്ടക ജാഥയാകും. പിന്നെ അതിന്റെ പ്രയാണം മാവേലിക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ആകും. അതോടെ പുതുപ്പള്ളി ഫാസ്റ്റ് കട്ടപ്പുറത്താകും. യാത്രാനേതൃത്വം മുന്നണിയിലെ രണ്ടാമനെ ഏല്‍പ്പിക്കാമെന്നും പറയാനാകില്ല. യഥാര്‍ഥ രണ്ടാമന്‍ ഇപ്പോള്‍ ഒന്നാമന്‍ തന്നെയാണ്- പല പല സംഗതികളിലും. തലയില്‍ മുണ്ടിടാതെ യാത്രയില്‍ കയറാനാവില്ല. അങ്ങനെ മോചനയാത്രയില്‍നിന്ന് അകാലത്തില്‍ ജനങ്ങള്‍ക്ക് മോചനമായി. ഇനി പഞ്ചറായ ടയറും കൊണ്ട് ഉരുട്ടിയുരുട്ടി തിരുവനന്തപുരത്ത് എത്തണമെന്നേയുള്ളൂ. മലപ്പുറത്ത് പോകാനേ പരിപാടിയില്ല. ഒരുകണക്കിന് ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടാണോ കുഞ്ഞാക്ക ഉപ്പളയില്‍ ചെല്ലാഞ്ഞത് എന്നും സംശയിക്കണം.

പാഞ്ഞിരപാടം............ said...
This comment has been removed by a blog administrator.
Aravind said...

good one.. :)

jayan said...
This comment has been removed by a blog administrator.
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇടതുപക്ഷ വിരുദ്ധതയുടെ വിഷം വമിപ്പിക്കാന്‍ മാത്രമറിയാവുന്ന മുഖ്യധാരമാധ്യമങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കുക
വല്ലപ്പോഴും ഇവിടെ ഒന്ന് കയറുക.
കൂടുതലും രാഷ്ട്രീയം തന്നെയാണ് വിഷയം.
http://rkdrtirur.blogspot.com/