Tuesday, March 30, 2010

മാലിന്യക്കുത്തക

കുത്തകകളെക്കുറിച്ച് സാധാരണ പറയാറുള്ളത് ചുവന്ന കൊടിയും പിടിച്ച് നടക്കുന്നവരാണ്. കുത്തക വിരുദ്ധ സമരം, കുത്തക മുതലാളിമാരുടെ തന്ത്രം, മാധ്യമക്കുത്തകകള്‍ എന്നെല്ലാം. കോൺഗ്രസിന്റെ അധികാരക്കുത്തക 1977ല്‍ തകര്‍ന്നു എന്ന് അവര്‍ എല്ലായ്പോഴും ഓര്‍മിപ്പിക്കാറുണ്ട്. എന്തുപറഞ്ഞാലും എവിടെ പ്രസംഗിച്ചാലും 'കുത്തക' വര്‍ണന.

മാര്‍ക്സിസ്റുകാര്‍ കുത്തക എന്നുപറയുന്നത് എന്തിനെയാണ്? സാധാരണനിലയില്‍ മുതലാളിക്ക് വ്യക്തിപരമായി ഉല്‍പ്പന്നത്തിന്റെ അളവോ വിലയോ നിശ്ചയിക്കാനാവില്ല. കമ്പോളത്തിലെ മത്സരമാണ് അത് തീരുമാനിക്കുന്നത്. തമ്മില്‍ മത്സരിക്കുന്ന കുറെ മുതലാളിമാര്‍ക്ക് പകരം ഒന്നോ രണ്ടോ ഭീമന്‍ മുതലാളിമാര്‍ ഉണ്ടായാലോ? അവര്‍ക്ക് കമ്പോളമത്സരം ഒഴിവാക്കാനും സ്വന്തമായി ഉല്‍പ്പാദനത്തെയും വിലയെയും നിശ്ചയിക്കാനും കഴിയും. അതുവഴി വളരെ ഉയര്‍ന്ന ലാഭമുണ്ടാക്കാന്‍ കഴിയും. അങ്ങനെയുള്ള ഭീമനാണ് കുത്തകമുതലാളി.

ഇത് കമ്യൂണിസ്റുകാരുടെ ശാസ്ത്രം. കുത്തകയെക്കുറിച്ചുള്ള യൂ കോ സി അഥവാ യൂത്ത് കോഗ്രസ് സിദ്ധാന്തം വേറെയാണ്. ഏതെങ്കിലും സീറ്റ് വല്ലപ്പോഴും കിട്ടുന്ന സാദാമുതലാളിമാരല്ല കോഗ്രസിലെ കുത്തക നേതാക്കന്മാര്‍. ഒരു സീറ്റില്‍ ആജീവനാന്തം മത്സരിച്ച് ജയിക്കുന്നവന്‍ കുത്തകക്കാരന്‍. അയാള്‍ക്ക് ആര് മന്ത്രിയാകണമെന്നും ഏതു വകുപ്പ് കിട്ടണമെന്നും സ്വയം തീരുമാനിക്കാം.

ആരൊക്കെയാണ് കേരളത്തില്‍ അങ്ങനെയുള്ള കുത്തകകള്‍? ആദ്യത്തെ പേര് പു കു കു തന്നെ- പുതുപ്പള്ളിയിലെ കുഞ്ഞുകുഞ്ഞ്. നിലമ്പൂരിലെ ആര്യാടന്‍, അടൂരിലെ തിരുവഞ്ചൂര്‍, ഇരിക്കൂറിലെ കെ സി ജോസഫ്....അങ്ങനെ അത് നീണ്ടുപോകും.
പുതുപ്പള്ളിക്കുത്തക അടുത്ത കൊല്ലവും ഉണ്ടാകാന്‍ പാടില്ല എന്നത് ആരുടെ ആവശ്യമാണ് എന്നു നോക്കാം. ഗ്രഹനില പ്രകാരം ഗണിച്ചെടുക്കാവുന്ന പേര് ഒരു ഹിന്ദി വാധ്യാരുടേതാണ്. മാവേലിക്കര എന്ന കുത്തക മണ്ഡലത്തിന്റെ അധിപനായിരുന്നുവെങ്കിലും ഇടക്കാലത്ത് ആധിപത്യം നഷ്ടപ്പെട്ടുപോയതാണ്. താല്‍കാലികമായി ഇരിപ്പിടവും പത്രസമ്മേളനം നടത്താന്‍ അവസരമുണ്ടെങ്കിലും ഒരു കുത്തകക്കസേര കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഇനിവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിക്കുത്തക തകര്‍ന്നാലേ മാവേലിക്കരക്കുത്തകയ്ക്ക് വാതില്‍ തുറക്കപ്പെടൂ. മറ്റെല്ലാ തടസ്സങ്ങളും ദുര്‍മന്ത്രവാദത്തിന്റെ സഹായത്തോടെ മാറ്റിയിട്ടുണ്ട്. വന്നുകയറാനിരുന്ന മറുതയെയും യക്ഷിയെയുമെല്ലാം ഇരുമ്പാണിയടിച്ച് തളച്ചിട്ടുമുണ്ട്.

ഇനിയുള്ളത് ഒരേയൊരു ലക്ഷ്യം; ഒരേയൊരു മന്ത്രം. അത് നേര്‍ക്കുനേര്‍ പറയാന്‍ പറ്റില്ലല്ലോ. കുത്തും കൊളുത്തുമാണ് കോൺഗ്രസിന്റെ അംഗീകൃത വെട്ടിപ്പിടിത്തരീതി. സ്വന്തം തലതൊട്ടപ്പനെ ആപദ്കാലത്ത് വെട്ടിവീഴ്ത്താന്‍ കൈയറപ്പുതോന്നാത്തവര്‍ക്ക് പുതുപ്പള്ളിയൊന്നും ഒരു പ്രശ്നമല്ല. ഒന്നുകില്‍ തിരുത്തിക്കും അല്ലെങ്കില്‍ തിരിഞ്ഞുകടിക്കും. അതും സാധിച്ചില്ലെങ്കില്‍ വാടകയ്ക്ക് ആളെവിട്ട് തല്ലുകൊടുക്കും. അങ്ങനെയൊരു പരിപാടിക്ക് മികച്ച ക്വട്ടേഷന്‍ കൊടുക്കാന്‍ ഒരാളെ ഇരുത്തിയിട്ടുണ്ട്-പഴയ ഗൺമാന്റെ മകന്‍ എന്നെല്ലാം ആക്ഷേപം വിന്നുവെങ്കിലും വിശ്വസ്തനാണ്. ഹിസ് മാസ്റ്റേഴ്സ് വോയ്സ്.

എച്ച്എംവിയുടെ ബഹളമാണ് കേള്‍ക്കുന്നത്. മകന്റെ യൌവനം കടംവാങ്ങിയ പുരാണത്തിലെ യയാതിയെപ്പോലെ ആര്‍ത്തിയും ദുരയും മൂത്ത് പൊതുരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ ഒരുകൂട്ടം കോൺഗ്രസുകാരില്‍നിന്നു(അവരാണ് കുത്തകകള്‍) നാടിനെ മോചിപ്പിക്കേണ്ട ചരിത്രപരമായ കടമ യുവാക്കള്‍ ഏറ്റെടുക്കണമെന്നാണ് യൂത്തുകോൺഗ്രസ് ആശ്യപ്പെടുന്നത്. യുവാവായിരിക്കെ കോൺഗ്രസിന്റെ സംഘടനാതലത്തിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും എത്തിപ്പെട്ടവര്‍ അനങ്ങാപ്രതിഷ്ഠകളായി(അത് എന്നെ ഉദ്ദേശിച്ചാണ്; എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് നാല്‍പ്പതുപേരെങ്കിലും പറയുന്നുണ്ട്) തുടരുന്നത് അംഗീകരിക്കില്ല. ദശാബ്ദങ്ങള്‍ എംഎല്‍എയും എംപിയും പലവട്ടം മന്ത്രിമാരുമായിരുന്നവര്‍ ഇനിയും തൃപ്തരല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവത്വത്തിന്റെ കൂട്ടക്കൊലയാണ് നടന്നത്. സംഘടനയിലും പാര്‍ലമെന്ററി പദവികളിലും വര്‍ഷങ്ങളായി മറ്റാര്‍ക്കും കടന്നുവരാന്‍ അവസരം നല്‍കാതെ കുത്തകയാക്കി വച്ചിരിക്കുന്ന പ്രവണതയ്ക്കെതിരെ അന്തിമപോരാട്ടത്തിനു സമയമായി-കല്ലേപ്പിളര്‍ക്കുന്ന യൂത്ത് പ്രതിജ്ഞ.

അമ്മേ ഞങ്ങള്‍ പോകുന്നു വന്നില്ലെങ്കില്‍ കരയരുത് എന്ന് തുടര്‍വിലാപം. പിന്നെയുമുണ്ട് യൂത്തിന്റെ ഉശിരന്‍ ആവേശങ്ങള്‍. മൂന്നിലേറെ തവണ തുടര്‍ച്ചയായി മത്സരിച്ചവരെ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണം(ഉമ്മന്‍ചാണ്ടിയുടെ ഭാവി പോയി). പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ തുടരുന്നവര്‍ സംഘടനാ സ്ഥാനങ്ങളില്‍നിന്ന് മാറണം(ചെന്നിത്തലയ്ക്ക് സീറ്റ് ഉറപ്പ്). യുവാക്കളെ പരിഗണിച്ചില്ലെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോൺഗ്രസുകാര്‍ മത്സരിക്കും(വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് കൂടി). കോൺഗ്രസിനെ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ സമുദായനേതാക്കളുടെ വീട്ടുപടിക്കല്‍ പോകുന്ന പ്രവണത ആശാസ്യമല്ല(മുരളി വന്നാലും വിടില്ല). സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സമുദായനേതാക്കളെ കൂട്ടുപിടിക്കുന്നവരെ പടിക്കുപുറത്തു നിര്‍ത്തണം(പ്രതി ശശി തരൂര്‍ ആവില്ല). തീര്‍ന്നില്ല. സിപിഐ എമ്മില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടമാകരുത് കോൺഗ്രസ്(അബ്ദുള്ളക്കുട്ടി മാലിന്യം, മനോജ് മാലിന്യം-ശിവരാമന് സീറ്റ് കിട്ടുമെന്ന് തോന്നുന്നില്ല). നേതാക്കളെ സ്വാധീനിച്ച് കോൺഗ്രസില്‍ സ്ഥാനമാനങ്ങള്‍ നേടുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നു(അതിനിനി ലീഡര്‍ക്ക് അതിനെല്ലാമുള്ള കെല്‍പ്പുണ്ടോ?).

യൂത്തുകോൺഗ്രസാണെന്നുവച്ച് തീരെ വിവരമില്ലാത്തതല്ല പ്രമേയം. അതില്‍ പറയുന്നു: "യുഡിഎഫിലെ ഏകാംഗ ഈര്‍ക്കില്‍ കക്ഷികള്‍ നിലമറന്ന് പെരുമാറുന്നു. മന്ത്രിസ്ഥാനം തങ്ങളുടെ സാമ്രാജ്യങ്ങളാക്കി മാറ്റുന്ന ഇക്കൂട്ടരുടെ പ്രവണത അംഗീകരിക്കാനാകില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിദ്യാഭ്യാസം, സഹകരണം അടക്കമുള്ള വകുപ്പുകള്‍ കോൺഗ്രസ് ഏറ്റെടുക്കണം. മൂന്നാറിലെ ഭൂമി കൈയേറ്റത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.''

ഇത്രയാക്കെ ലോക വീക്ഷണവും പക്വതയും രാഷ്ട്രീയ ബോധവുമുള്ളവര്‍ക്കു കൊടുക്കണം അടുത്ത തവണ പരമാവധി സീറ്റുകള്‍. രമേശ് ചെന്നിത്തല നയിക്കുകയും ഉമ്മന്‍ചാണ്ടി നയിക്കപ്പെടുകയും എം ലിജു കാര്യക്കാരനാവുകയും ചെയ്യുന്ന ശോഭനവും സമ്പദ്സമൃദ്ധവുമായ ഒരു നല്ല നാളേയ്ക്കായി അന്തിമ സമരത്തിനൊരുങ്ങുന്ന യൂത്ത്മുത്തുകള്‍ക്ക് ആയിരമായിരമഭിവാദ്യങ്ങള്‍. കാലുമാറി, കൂറുമാറി, അക്കരെ പച്ചകണ്ട് പാഞ്ഞുചെല്ലുകയും രാജഭക്തിയില്‍ രാജാവിനേക്കാള്‍ മുമ്പനായി അവതരിക്കുകയും ചെയ്യുന്ന സകലമാന മാലിന്യങ്ങള്‍ക്കും ലാല്‍സലാം.

*

മനോരമ എഴുതി: പിണറായിയുടെ ആഡംബര വസതി കേസ് - എട്ടാം പ്രതി അറസ്റില്‍ എന്ന്. പിറ്റേന്ന് മാതൃഭൂമി എഴുതി-പിണറായിയുടെ ബംഗ്ളാവ്: പ്രതിക്ക് ജാമ്യം എന്ന്. എങ്ങനെയുണ്ട് ? പിണറായിക്ക് ആഡംബര വസതിയുമില്ല; ബംഗ്ളാവുമില്ല. ഉണ്ടെന്ന് ആദ്യം പ്രചരിപ്പിച്ചു. അതിനെ ഉറപ്പിക്കാന്‍ കൂറ്റന്‍ കൊട്ടാരത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കയറ്റിവിട്ട് ഇതാ പിണറായിയുടെ കൊട്ടാരം എന്ന് പറഞ്ഞുപരത്തി. കേസുവന്നു; വ്യാജ പരിപാടി തെളിഞ്ഞു. ഇപ്പോള്‍ പ്രതികള്‍ പിടിയിലായിക്കൊണ്ടിരിക്കുന്നു. അപ്പോഴും മനോരമയും മാതൃഭൂമിയും തങ്ങളാലാവും വിധം കുത്തിനോക്കുകയാണ്. പിണറായിയുടെ ബംഗ്ളാവെന്നും ആഡംബര വസതിയെന്നും തലക്കെട്ടില്‍ വന്നാല്‍ ഉള്ളടക്കത്തിന്റെ കണ്ണാടിയാണ് തലക്കെട്ടെന്ന് ധരിക്കുന്ന ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അത്രയും നല്ലത്. വന്നുവന്ന് പത്രപ്രവര്‍ത്തനത്തിന് താഴാന്‍ കുഴിയില്ലാതെയായി.

ഇംഗ്ളീഷ് ദേശാഭിമാനിയാണ് ദ് ഹിന്ദു പത്രമെന്ന് പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. ദ് ഹിന്ദുവിനെതിരെ നടക്കുന്ന ആക്രമണത്തിനും ഒരു ചെറു സിന്‍ഡിക്കറ്റിന്റെ സ്വഭാവമുണ്ട്. ആ പത്രത്തില്‍ മാനേജ്‌മെന്റ് തലത്തില്‍ കൂട്ടക്കുഴപ്പം എന്ന് ആദ്യം തമിഴ്‌നാട്ടില്‍ നിന്ന് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. വാര്‍ത്ത വസ്തുതാവിരുദ്ധം; അപകീര്‍ത്തിക്ക് കേസുകൊടുക്കുമെന്ന് ദ് ഹിന്ദു പത്രാധിപര്‍ എന്‍ റാം പത്രക്കുറിപ്പിറക്കി. ആ വാര്‍ത്ത പിറ്റേന്ന് മറ്റു പത്രങ്ങളില്‍ വായിക്കാനായ മലയാളികള്‍ക്ക്, കോട്ടയത്തിന്റെ സുപ്രഭാതത്തില്‍ കാണാനായത് ഇന്ത്യന്‍ എക്സ്പ്രസ് അച്ചടിച്ച അപകീര്‍ത്തിവാര്‍ത്തയുടെ തനിത്തര്‍ജമയാണ്. ഹിന്ദുവില്‍ കുഴപ്പമുണ്ടെന്ന് മനോരമ! എനിക്ക് രണ്ടുകാലില്‍ മന്തുണ്ടെങ്കിലെന്താ-ഒരുകാല്‍ നീരുകെട്ടിയവനെ ഞാന്‍ മന്തനെന്നുതന്നെ വിളിക്കും!

1 comment:

ശതമന്യു said...

മനോരമ എഴുതി: പിണറായിയുടെ ആഡംബര വസതി കേസ് - എട്ടാം പ്രതി അറസ്റില്‍ എന്ന്. പിറ്റേന്ന് മാതൃഭൂമി എഴുതി-പിണറായിയുടെ ബംഗ്ളാവ്: പ്രതിക്ക് ജാമ്യം എന്ന്. എങ്ങനെയുണ്ട് ? പിണറായിക്ക് ആഡംബര വസതിയുമില്ല; ബംഗ്ളാവുമില്ല. ഉണ്ടെന്ന് ആദ്യം പ്രചരിപ്പിച്ചു. അതിനെ ഉറപ്പിക്കാന്‍ കൂറ്റന്‍ കൊട്ടാരത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കയറ്റിവിട്ട് ഇതാ പിണറായിയുടെ കൊട്ടാരം എന്ന് പറഞ്ഞുപരത്തി. കേസുവന്നു; വ്യാജ പരിപാടി തെളിഞ്ഞു. ഇപ്പോള്‍ പ്രതികള്‍ പിടിയിലായിക്കൊണ്ടിരിക്കുന്നു. അപ്പോഴും മനോരമയും മാതൃഭൂമിയും തങ്ങളാലാവും വിധം കുത്തിനോക്കുകയാണ്. പിണറായിയുടെ ബംഗ്ളാവെന്നും ആഡംബര വസതിയെന്നും തലക്കെട്ടില്‍ വന്നാല്‍ ഉള്ളടക്കത്തിന്റെ കണ്ണാടിയാണ് തലക്കെട്ടെന്ന് ധരിക്കുന്ന ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അത്രയും നല്ലത്. വന്നുവന്ന് പത്രപ്രവര്‍ത്തനത്തിന് താഴാന്‍ കുഴിയില്ലാതെയായി.