Sunday, February 21, 2010

ആചാരവെടി

വെടി സംബന്ധമായ ചര്‍ച്ചകള്‍ ഏതുമുഹൂര്‍ത്തത്തിലാണ് തുടങ്ങിയതെന്നറിയില്ല. കോടതി ചോദിക്കുന്നത് ക്ഷേത്രങ്ങളിലെ വെടി വഴിപാട് റെക്കോഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ പോരെ എന്നാണ്. നാട്ടില്‍ 'നിലയും വിലയും' ഉള്ള ഒരാള്‍ പറയുന്നു: ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുമരിച്ചാല്‍ തനിക്ക് ഒരു ആചാരവെടി പോലും കിട്ടില്ല എന്ന്. അതു കിട്ടണമെങ്കില്‍ ഭരണത്തില്‍ യുഡിഎഫ് വരണം പോലും. നാറ്റോ സേനയുടെ വെടിവയ്പില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു, പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, കശ്മീരില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വെടി, മതിലുചാടിയ കടുവകള്‍ക്ക് മയക്കുവെടി-ഇങ്ങനെ പോകുന്നു ഈയാഴ്ചത്തെ വെടിവാര്‍ത്തകള്‍.

അതൊക്കെ പതിവ്. ആയതിനാല്‍ നമുക്ക് ആചാര വെടിവീരനിലേക്ക് വരാം.

മരണത്തെക്കുറിച്ചുമാത്രമല്ല, മരണാനന്തരം ആചാരവെടി വേണമെന്നും ചിന്തിക്കുന്നത് അപൂര്‍വമാണ്. ആചാരവെടി വേണമെന്ന അന്ത്യാഭിലാഷം ലോകചരിത്രത്തില്‍ ആദ്യമായാണ് രേഖപ്പെടുത്തുന്നത്. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും സഫലീകരിച്ചവര്‍ അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. വലിയ സോഷ്യലിസ്റ്റാണെന്ന് കേട്ടിരുന്നു. സോഷ്യലിസം ഇതുവരെ വന്നിട്ടില്ല. അടുത്തൊന്നും എത്തിയിട്ടുമില്ല. പിന്നെയുള്ളത് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, പി സി ജോര്‍ജ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരുമായി സമത്വം സ്ഥാപിക്കലാണ്. അങ്ങനെയുള്ള സോഷ്യലിസം ഏതാണ്ട് ഇപ്പോള്‍ നടക്കുന്നുണ്ട്. സന്താനത്തെ ഒരു കരയ്ക്കെത്തിച്ചു. എംഎല്‍എയായി, എംപിയായി, മന്ത്രിയായി. യഥാര്‍ഥ പത്രത്തിന്റെ ശക്തി രാഷ്ട്രീയ എതിരാളികളെ അഭംഗുരം അറിയിച്ചുകൊണ്ടിരിക്കുന്നു. (വയ)നാട്ടിലെ ഭൂമിയില്‍ വലിയ പങ്ക് സ്വന്തം പേരിലും കുടുംബത്തിന്റെ പേരിലും. സകലകലാവല്ലഭന്‍. സാഹിത്യത്തിന് സാഹിത്യം. ആക്ടിവിസത്തിന് അത്. രാഷ്ട്രീയം സ്വല്‍പം ജാസ്തി. എത്ര ഏക്കര്‍ ഭൂമിയുണ്ടെന്നോ എത്ര അവാര്‍ഡുകിട്ടിയെന്നോ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഭൂമിക്കും അവാര്‍ഡിനും അടിരേഖ വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. അങ്ങനെയൊരാള്‍ക്ക് സോഷ്യലിസത്തെ ഉപേക്ഷിച്ച നിലയ്ക്ക് സ്വയം ആചാരവെടിവീരനാകാന്‍ തീരുമാനിക്കാവുന്നതേയുള്ളൂ.

എംപി ആയാല്‍ ആചാരവെടി കിട്ടുമെന്നുള്ളതുകൊണ്ടാണ് കോഴിക്കോട് സീറ്റിനു നോക്കിയത്. കശ്മലന്മാര്‍ സീറ്റുതന്നില്ല. അതുകൊണ്ട് ആഗ്രഹം ഉപേക്ഷിക്കാന്‍ പറ്റുമോ? ആചാരപരമായ വെടി റെക്കോഡുചെയ്ത് കേട്ടിട്ട് കാര്യമില്ലല്ലോ. അങ്ങനെ കോടതിക്ക് പറയാം. ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല. ഒന്നരക്കൊല്ലം കഴിഞ്ഞാല്‍ യുഡിഎഫ് വരുമെന്നും അപ്പോള്‍ ആചാരവെടി കിട്ടുമെന്നുമാണല്ലോ മോഹം. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിലോ? കാത്തിരിക്കാം പിന്നെയും ഒരഞ്ചുകൊല്ലം. എന്നിട്ടും നടന്നില്ലെങ്കില്‍ മറ്റൊരഞ്ചുകൊല്ലം കൂടി. ആയുസ്സ് നീണ്ടുനീണ്ടുപോകട്ടെ. മോഹം മണ്ടിമണ്ടിക്കരേറട്ടെ. ഇടത്താണെന്നു പറഞ്ഞാല്‍ അത്യാവശ്യം അംഗീകാരമൊക്കെ കിട്ടിയിരുന്നു. പക്ഷേ, അവിടെ നമ്മുടെ കാര്യം നടക്കണ്ടേ. യഥാര്‍ഥ പത്രത്തിന്റെ സംസ്കാരംകൊണ്ട് എല്ലാ കാര്യങ്ങളും നിറവേറണമെന്നില്ലല്ലോ. കണക്കിന് പീതാംബരക്കുറുപ്പിനേക്കാള്‍ താഴെയായ തന്നെ കാണുമ്പോള്‍ കുന്നത്ത് ഇളംകൊന്ന പൂത്തപോലെയുണ്ടെന്നും മഴക്കാറില്‍ ചന്ദ്രനുദിച്ചപോലത്തെ മുഖമാണെന്നുമൊക്ക പറയാന്‍ പത്രവും ആചാരവെടിക്കാരും വേണം. പത്രത്തിന്റെ സ്വാധീനവലയത്തില്‍ പേരച്ചടിച്ചുകാണുന്ന് ആചാരവെടിയായി കാണുന്നവര്‍ ഉള്ളപ്പോള്‍ ധൈഷണിക പ്രപഞ്ചത്തിന്റെ ഉത്തുംഗത്തില്‍ ആചാരവെടിമോഹം നിഷിദ്ധമല്ലതന്നെ.

വലത്തോട്ടു നോക്കിയാല്‍ ആചാരപരമായ കാര്യങ്ങള്‍ തന്നെയാണ് കാണുന്നത്. ഒരാള്‍ അവിഹിതത്തിന് പിടിക്കപ്പെടുന്നു. മറ്റൊരാളെ അന്വേഷണത്തിനു നിയോഗിക്കുന്നു. അയാള്‍ അന്വേഷണ ഘട്ടത്തില്‍ കയറിപ്പിടിത്തത്തില്‍ പ്രായോഗിക പരീക്ഷണം നടത്തുന്നു. വിവരം പുറത്തുവരുമെന്നായപ്പോള്‍ പരാതി മുക്കാന്‍ നെട്ടോട്ടമോടുന്നു. പേറെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു. അതാണ് കോഗ്രസ്. ആ കോണ്‍ഗ്രസിന്റെ മുറ്റത്ത് കാത്തുകെട്ടിക്കിടക്കുന്നയാള്‍ വീരനായാലും ഭീരുവായാലും ആഗ്രഹങ്ങള്‍ ഒരേ തരത്തിലാകും. വെറുതെ പരിഹസിക്കരുത്.

*
തെങ്ങിനുള്ള തളപ്പ് കവുങ്ങിനു ചേരില്ല. മഅ്ദനി വേറെ; സമദാനി വേറെ. മഅ്ദനി ഏതുകഷ്ടകാലത്താണാവോ ഇടതുപക്ഷത്തെ പിന്തുണച്ചു പോയത്. തലയിലെ തൊപ്പിയും താടിയും പ്രഭാഷണ ചാതുര്യവുമാണ് തീവ്രവാദത്തിന്റെ ഡിഗ്രി എന്നാണല്ലോ അമേരിക്കന്‍ സായ്പിന്റെ തീട്ടൂരം. അക്കാര്യങ്ങളില്‍ മഅ്ദനിയും സമദാനിയും തമ്മില്‍ ചെറിയ വ്യത്യാസമേ ഉള്ളൂ. പക്ഷേ, മഅ്ദനി നിരന്തരം വാര്‍ത്തയില്‍. സമദാനിയെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. ലീഗ് നേതാവും മുന്‍ രാജ്യസഭ അംഗവുമായതുകൊണ്ട് സമദാനിയുടെ സിമി ബന്ധവും ചില സ്വകാര്യ സംഘടനകളുടെ നേതൃസ്ഥാനവും പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് തീരെ താല്‍പ്പര്യമില്ല പോലും. പണ്ട് സിമി എന്ന വിദ്യാര്‍ഥി സംഘടനയില്‍ കെ ടി ജലീല്‍ എംഎല്‍എ അംഗമായിരുന്നു. അക്കാലം കഴിഞ്ഞ് ലീഗിലെത്തി. അവിടത്തെ കൊള്ളരുതായ്മ കണ്ട് സഹിക്കാതെ കുട്ടിയെ കുറ്റിപ്പുറത്തിരുത്തി ജലീല്‍ കുറ്റിപ്പുറം പിടിച്ചു. ആ ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യംചെയ്യുമെന്ന് ആര്‍എസ്എസിന്റെ പത്രം കഴിഞ്ഞ ദിവസം വാര്‍ത്ത എഴുതി. ആ വാര്‍ത്ത ലീഗുകാര്‍ കോപ്പിയെടുത്ത് നാട്ടിലാകെ പ്രചരിപ്പിക്കുകയുംചെയ്തു. ജലീല്‍ സിമിയുടെ സാദാമെമ്പറായിരുന്നു. അങ്ങനെ ആയിരക്കണക്കിനാളുകള്‍ നാട്ടിലുണ്ട്. എന്നിട്ടും ആര്‍എസ്എസ് പത്രത്തിന് വ്യാജവാര്‍ത്ത ചമയ്ക്കാന്‍ തോന്നുന്നു; ലീഗുകാര്‍ അത് പ്രചരിപ്പിക്കുന്നു.

അപ്പോള്‍ സമദാനിയുടെ കാര്യമോ?

നിരോധിത സിമിയുടെ വല്യ പുള്ളിയായിരുന്നു സമദാനി. സിമി സമം സമദാനി എന്ന് ഏതന്വേഷണത്തിലും ആദ്യം തെളിയും. കോഴിക്കോട് ഫാറൂഖ് കോളേജ് യൂണിയന്‍ ചെയര്‍മാനായി 1980ല്‍ ജയിച്ചത് സിമിയുടെ കൊടിയും പിടിച്ചാണ്. അന്ന് തോറ്റത് എംഎസ്എഫ് സംസ്ഥാന നേതാവായിരുന്ന ടി എ ഖാലിദ്. സിമിയുടെ അഖിലേന്ത്യാ സമിതിയിലും സംസ്ഥാനത്തെ സൂപ്പര്‍ കമ്മിറ്റി ഷൂറയിലും അംഗമായിരുന്ന പുള്ളി ആരെന്നുചോദിച്ചാലും കിട്ടുന്ന ഉത്തരം സമദാനി എന്നുതന്നെ. ചോദ്യം ചെയ്യാന്‍ ഇത്രയൊക്കെ മതി എന്ന് ആര്‍എസ്എസ് പത്രത്തിന് തോന്നുന്നുണ്ടോ? കോഴിക്കോട് ബൈപാസിനരികെ സമദാനിക്ക് ആരംഭിച്ച ഒരു സ്വകാര്യ ഫൌണ്ടേഷനുണ്ട്. അവിടെ റോഡും മറ്റു പലതും വന്നത് എംപി ഫണ്ട് വഴി. എംഇഎം എന്ന സംഘടന വേറെയുണ്ട്. തീവ്രവാദ കേസില്‍ നേരത്തെ അറസ്റ്റിലായ ഇല്യാസ്, യൂസഫ് എന്നിവര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ കോട്ടയ്ക്കല്‍ സര്‍ഹിന്ദ് നഗറില്‍ നടന്ന ഷാഹീന്‍ കോഴ്സിനെക്കുറിച്ച് പറയുന്നുണ്ട്. അവിടത്തെ വല്യ മാഷായിരുന്നു സമദാനി. കശ്മീരില്‍ പോയി പട്ടാളത്തിനോട് മുട്ടി മരിച്ചുവീണ റഹിം സമദാനിയുടെ ഷാഹീന്‍ ക്ളാസിലെ ഉത്തമ ശിഷ്യന്‍. കാശ്മീരില്‍ വെടിപൊട്ടിയപ്പോള്‍ നാട്ടിലെ ക്ളാസ് നിന്നു.

ഇതെല്ലാം അന്വേഷിക്കാനോ അന്വേഷിക്കാതിരിക്കാനോ ഡല്‍ഹിയിലെ ഏമാന്മാര്‍ കേസ് വാരിപ്പിടിച്ചത്? കേട്ടവരാരും മിണ്ടണ്ട. വെറുതെ മഅ്ദനി എന്നു പറഞ്ഞ് നടന്നാല്‍ മതി. സമദാനി രക്ഷപ്പെട്ടു പൊയ്ക്കോട്ടെന്നേ. ഒന്നുമില്ലെങ്കിലും യുഡിഎഫ് അല്ലേ.

*
സ്വത്വരാഷ്ട്രീയം അഥവാ ഐഡന്റിറ്റി പൊളിറ്റിക്സ് എന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞുകേട്ടപ്പോള്‍തന്നെ ചിലര്‍ക്ക് ഇളക്കം. അത് സിപിഐ എമ്മിലെ ചിലരെ ലക്ഷ്യം വച്ചാണെന്നാണ് ഒരു കണ്ടെത്തല്‍. രാഷ്ട്രീയ ഗവേഷകര്‍ക്ക് ഇപ്പോള്‍ മാതൃഭൂമിയാണ് ചെലവിനു കൊടുക്കുന്നത്. എന്താണ് സ്വത്വ രാഷ്ട്രീയം എന്ന് അറിയണമെന്നില്ല-എന്തരോ ഒന്ന്. അത് മാര്‍ക്സിസ്റ്റുകാരെ കുഴക്കിക്കളയും എന്നാണ് ഗവേഷണ ഫലം. എന്റെ കാര്യം ഞാന്‍ നോക്കണം, അതില്‍ മറ്റുള്ളവര്‍ക്ക് കാര്യമില്ല എന്നാണ് സ്വത്വരാഷ്ട്രീയക്കാരുടെ അടിസ്ഥാന വിചാരം. അവര്‍ പറയുന്നത്, പ്രത്യേക അടിച്ചമര്‍ത്തലിനെക്കുറിച്ച് മനസിലാക്കാനും അറിഞ്ഞ് പ്രതികരിക്കാനും ആ”സ്വത്വത്തില്‍പ്പെട്ടവര്‍ക്കേ കഴിയൂ എന്നാണ്. അതുകൊണ്ട് അവരുടെ പോരാട്ടം അവര്‍ നടത്തും; മറ്റുള്ളവര്‍ കണ്ടു നില്‍ക്കും. അതായത്, വയനാട്ടിലെ ആദിവാസിക്ക് ഭൂമിയില്ലെങ്കില്‍ ആദിവാസികള്‍തന്നെ സമരം ചെയ്തുകൊള്ളണം. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയില്‍ അവര്‍ കയറിയാല്‍ വീരന്റെ ശിങ്കിടികള്‍ക്ക് വേണമെങ്കില്‍ അടിച്ചോടിക്കാം-സ്വത്വ രാഷ്ട്രീയമാകുമ്പോള്‍ മറ്റാരും ഇടപെടേണ്ടതില്ലല്ലോ. തീയന് തിയ്യന്റെ പ്രശ്നം, നായര്‍ക്ക് നായരുടേത്, മുഹമ്മദീയര്‍ക്ക് അവരുടേത്-എല്ലാ മനുഷ്യര്‍ക്കും പൊതുവായ പ്രശ്നങ്ങള്‍ ഉണ്ടാകില്ല അവിടെ. എല്ലാ വിധത്തിലുംപെട്ട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പൊതുപോരാട്ടം വേണ്ടെന്ന്. ഇത് ചെന്നിത്തലയുടെ ബൂര്‍ഷ്വാരാഷ്ട്രീയത്തിന് ആളെ കൂട്ടിക്കൊടുക്കുന്ന ഏര്‍പ്പാടാണ്. സ്വത്വരാഷ്ട്രീയം ആടിത്തിമിര്‍ത്തിടത്തൊക്കെ ജനങ്ങളെ പരസ്പരം മത്സരിപ്പിച്ചിട്ടുണ്ട്; ഏറ്റുമുട്ടിച്ചിട്ടുണ്ട്. പരസ്പരം കണ്ടുകൂടാത്ത ജനവിഭാഗങ്ങളെ സൃഷ്ടിക്കുന്ന പരിപാടിയെ സിപിഐ എമ്മുകാര്‍ എതിര്‍ക്കുന്നു. ആ എതിര്‍പ്പും പാര്‍ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് മാതൃഭൂമി കരയുന്നു.

2 comments:

ശതമന്യു said...

വെടി സംബന്ധമായ ചര്‍ച്ചകള്‍ ഏതുമുഹൂര്‍ത്തത്തിലാണ് തുടങ്ങിയതെന്നറിയില്ല. കോടതി ചോദിക്കുന്നത് ക്ഷേത്രങ്ങളിലെ വെടി വഴിപാട് റെക്കോഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ പോരെ എന്നാണ്. നാട്ടില്‍ 'നിലയും വിലയും' ഉള്ള ഒരാള്‍ പറയുന്നു: ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുമരിച്ചാല്‍ തനിക്ക് ഒരു ആചാരവെടി പോലും കിട്ടില്ല എന്ന്. അതു കിട്ടണമെങ്കില്‍ ഭരണത്തില്‍ യുഡിഎഫ് വരണം പോലും. നാറ്റോ സേനയുടെ വെടിവയ്പില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു, പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, കശ്മീരില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വെടി, മതിലുചാടിയ കടുവകള്‍ക്ക് മയക്കുവെടി-ഇങ്ങനെ പോകുന്നു ഈയാഴ്ചത്തെ വെടിവാര്‍ത്തകള്‍.

Unknown said...

അല്ലേ ശതമന്യു ഇമ്മാതിരി സമദാനി വെടി കായ്യിലിരുന്നിട്ടാണോ വളിയും വിട്ട് നാറ്റിച്ചു നടക്കുന്നേ..ചുമ്മാതല്ല പുലയാട്ടുകൾ കിട്ടുന്നത് ആചാര്യ്ന്മാരിൽനിന്നും..(ബെർലിൻ ഉവാച)