Sunday, October 25, 2009

കണ്ണൂരെന്താ കശ്മീരോ?

പഴയ കഥയാണ്.

അമേരിക്കയില്‍ വിമാനമിറങ്ങിയ റഷ്യന്‍ കര്‍ദിനാളിനോട് അവിടത്തെ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു-

"താങ്കള്‍ നൈറ്റ് ക്ളബ്ബില്‍ പോകുന്നുണ്ടോ?''

അമേരിക്കന്‍ പത്രക്കാര്‍ ഭീകരന്മാരാണെന്ന് മുമ്പേ അറിയാമായിരുന്ന തിരുമേനി തിരിച്ചുചോദിച്ചു-

"ഓ..ഇവിടെ നൈറ്റ് ക്ളബ്ബുകളുണ്ടോ''.

പിറ്റേന്ന് പ്രമുഖ അമേരിക്കന്‍ പത്രങ്ങള്‍, വിമാനമിറങ്ങിയ ഉടനെ റഷ്യന്‍ കര്‍ദിനാള്‍ മാധ്യമ പ്രവര്‍ത്തകരോട് ഇവിടെ നൈറ്റ് ക്ളബ്ബുകളുണ്ടോ എന്ന് തിരക്കി എന്ന വാര്‍ത്തയാണ് അച്ചടിച്ചത്.

അതാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ നടപ്പുരീതി.

കണ്ണൂരിലെ കലക്ടര്‍ ബാലകൃഷ്ണനെ മാറ്റിയത് എന്തെങ്കിലും കുറ്റം തെളിഞ്ഞതുകൊണ്ടല്ല. വയലാര്‍ രവിയും സുധാകരന്‍ എംപിയും പരാതി പറഞ്ഞു-നവീന്‍ ചൌള എന്ന ഇന്ദിരാഗാന്ധിയുടെ പഴയ വിനീത പോരാളി സ്വന്തം പാര്‍ടിക്കുവേണ്ടി കലക്ടറെ മാറ്റി. ഡല്‍ഹിയിലെ പത്രക്കാര്‍ ചോദിച്ചു-എന്തിനാണ് മാറ്റം? ചൌളയ്ക്ക് ഉത്തരമില്ല. പക്ഷേ, പത്രങ്ങളും ചാനലുകളും പറയുന്നു, വോട്ടര്‍ പട്ടികയില്‍ കുഴപ്പം വരുത്തിയതാണ് മാറ്റത്തിന് കാരണമെന്ന്. വോട്ടര്‍ പട്ടികയും കലക്ടറും തമ്മിലെന്ത് ബന്ധം? എന്ത് കുഴപ്പമാണ് കലക്ടര്‍ ഉണ്ടാക്കിയത്-ആര്‍ക്കും അറിയില്ല. സുധാകരന്‍ ഡല്‍ഹിയില്‍ ചെന്ന് ആവശ്യപ്പെടുമ്പോള്‍ അനുസരിക്കാനുള്ള പദവിയാണ് തെരഞ്ഞെടുപ്പുകമീഷന്റേത്; മാറ്റപ്പെടാനുള്ളയാളാണ് കലക്ടര്‍. സുധാകരന് അതാവാം. നാല്‍പാടിവാസു, സേവറി ഹോട്ടലിലെ നാണു-ഇങ്ങനെ കുറെ മഹദ് കൃത്യങ്ങള്‍ നടത്തി പരിചയമുള്ള ആളാണ്. ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ടയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല-പുഷ്പരാജിനെയും അറിയില്ല; കൈയില്ലാത്ത ജയകൃഷ്ണനെയും അറിയില്ല. ചെന്നൈയില്‍ പോകാറേയില്ല. ഇപ്പോള്‍ നൃത്തനൃത്യങ്ങള്‍ അത്ഭുതക്കുട്ടിയോടൊപ്പമാണ്. ആകെ മൊത്തം അത്ഭുതംതന്നെ. ഈ അത്ഭുതനടനം എന്തേ മാധ്യമങ്ങള്‍ കാണുന്നില്ല?

അമ്പത്തേഴില്‍ സി കണ്ണന്‍ ജയിച്ചശേഷം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് ഒരു ചെങ്കൊടിക്കാരനും നിയമസഭയിലേക്ക് പോയിട്ടില്ല. സീറ്റ് കോണ്‍ഗ്രസിന്; വോട്ട് കോണ്‍ഗ്രസിന്റെ. ഒരു ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ ആകെ അഞ്ചുപേര്‍ താമസം. വോട്ടിന്റെ എണ്ണം പന്ത്രണ്ട്. പത്തുകൊല്ലം മുമ്പ് മരിച്ചുപോയ അമ്മൂമ്മയ്ക്കും വിരാജ്‌പേട്ടയില്‍ കച്ചവടംനടത്തുന്ന മച്ചമ്പിക്കും അയാളുടെ കൊടകത്തി ഭാര്യക്കും കൊടകന്‍ അളിയനും കണ്ണൂരില്‍ വോട്ട്!

ഇത്തവണ ഉപതെരഞ്ഞെടുപ്പല്ലേ. മാര്‍ക്സിസ്റ്റുകാര്‍ വോട്ടര്‍ പട്ടിക വിശദമായി ഒന്ന് പരിശോധിച്ചു. അപ്പോഴാണ് സുധാകരേട്ടന്റെ ഭൂരിപക്ഷത്തിന്റെ രഹസ്യം പിടികിട്ടിയത്-മരിച്ചവര്‍, ഗള്‍ഫുകാര്‍, മുംബൈയില്‍ സ്ഥിരതാമസമാക്കിയവര്‍, കല്യാണം കഴിഞ്ഞ് ഡല്‍ഹിയില്‍ പോയവര്‍ -ഇങ്ങനെ അനര്‍ഹ വോട്ടുകളുടെ അയ്യരുകളി. ഓരോന്നും പരിശോധിച്ച് പരാതി കൊടുത്തു. നാട്ടിലുള്ളവരാണെങ്കില്‍ നേരിട്ട് ഹാജരായി വോട്ട് നിലനിര്‍ത്താം. പത്തുകൊല്ലം മുമ്പ് ചരമഗതിപൂകിയ അമ്മൂമ്മയും അപ്പൂപ്പനും എങ്ങനെ താലൂക്കാപ്പീസിലെത്തും? അങ്ങനെ സുധാകരന്‍ കാത്തുസൂക്ഷിച്ച കസ്തുരിവോട്ട് കാക്കകൊത്തിപ്പോയി. കരച്ചില്‍ വരില്ലേ? രോഷപ്പെടാതിരിക്കാനാവുമോ? ആ വെകിളിയും വെപ്രാളവുമാണ് അങ്ങ് ഡല്‍ഹിയിലെ നവീന്‍ ചൌളയുടെ ഓഫീസില്‍വരെ എത്തിയത്. ഇന്നലെവരെ, മാര്‍ക്സിസ്റുകാര്‍ കള്ളവോട്ട് ചെയ്യുന്നു എന്ന് കരഞ്ഞ്, കള്ളവോട്ടിന്റെ ബലത്തില്‍ സുധാകരന്‍ ജയിച്ചു. ഇന്ന്, കള്ളവോട്ട് പോയി. സ്വയം അത്ഭുതക്കുട്ടി എന്ന് വിളിക്കുന്നുണ്ടെങ്കിലും മാര്‍ക്സിസ്റ്റുകാര്‍ മുറിച്ചുമാറ്റിയ അര്‍ബുദക്കുട്ടിക്ക് സുധാകരേട്ടനു ലഭിച്ച 'ആനുകൂല്യം' കിട്ടാന്‍ സാധ്യതയില്ലാതെയുമായി. കണ്ണൂരിന്റെ പുതിയ വിശേഷം അതുമാത്രമാണ്. ഇതൊന്നും പത്രക്കാര്‍ കാണില്ല. അവരിപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ ചേര്‍ത്ത വോട്ടിന്റെ കണക്കെടുക്കുകയാണ്. ദേശാഭിമാനിയിലെ ജോലിക്കാര്‍ക്കും പാര്‍ടി ആപ്പീസിലെ ഡ്രൈവര്‍ക്കും വോട്ടുപാടില്ല എന്നതും അവരുടെ ജനാധിപത്യം!

കണ്ണൂരില്‍ ഇന്നുവരെ ബൂത്തുപിടിത്തം നടന്നിട്ടില്ല. തെരഞ്ഞെടുപ്പക്രമം പതിവില്ല. ഗുരുതരമായ ഒരക്രമം ഈ മേഖലയില്‍ നടത്തിയത് കോണ്‍ഗ്രസാണ്. 1987ലെ വോട്ടെടുപ്പുദിവസം ചീമേനിയില്‍ അഞ്ചു മാര്‍ക്സിസ്റ്റുകാരെ തീയിട്ടും വെട്ടിയും കൊന്നത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത്തരമൊരു പരിപാടിക്ക് ക്വട്ടേഷന്‍ സംഘത്തെ സുധാകരന്‍ കൊണ്ടുവന്നു-വന്നവര്‍ പിടിയിലായി. ഒരു മാധ്യമവും ക്വട്ടേഷനെച്ചൊല്ലി രോഷം കൊണ്ടില്ല. അവര്‍ക്കിപ്പോള്‍ കള്ളവോട്ടിനെക്കുറിച്ച് ആധിപോലും. കഷ്ടം. കണ്ണൂരിനെ കശ്മീരാക്കാന്‍ പലര്‍ക്കും മോഹമുണ്ട്-അത് കണ്ണൂരുകാര്‍ അംഗീകരിച്ചുകൊടുക്കുമോ?

*
ബംഗളൂരുവില്‍നിന്ന് പഴുപ്പിച്ചെടുത്ത വാര്‍ത്ത കണ്ടില്ലേ. ചെന്നിത്തലയുടെ ചാനലിലും ജീവന്‍ ടിവിയിലും ശതമന്യു കണ്ടു. ഒരു ഘട്ടമെത്തിയപ്പോള്‍ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ചു. പിന്നെ ടിവി ഓഫ് ചെയ്തു. ഒരു കെട്ടിടത്തിന്റെ വാതില്‍ ചവിട്ടിയും തള്ളിയും തുറന്ന് ചിലര്‍ അകത്തുകയറുന്നു. ആദ്യം ഒരു ചെറുപ്പക്കാരനെ ബലമായി കീഴടക്കുന്നു. പിന്നെ കാണുന്നത് ഒരു വിദേശ യുവതിയെയാണ്? ശരീരത്തില്‍ വസ്ത്രമില്ല. പൂര്‍ണ നഗ്നശരീരം സ്ക്രീനില്‍ തെളിഞ്ഞുകാണുന്നു. അതുകഴിഞ്ഞ് അവളുടെ വസ്ത്ര ധാരണം. പിന്നെ പൊലീസിന്റെ രംഗപ്രവേശം. അതുംകഴിഞ്ഞ് ചാനല്‍ വക രണ്ട് ചിത്രം കാണിക്കുന്നു. അതില്‍ വിദേശ യുവതിയുമുണ്ട്, മുടി പാതി നരച്ച ഒരാളുമുണ്ട്. അയാള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ ചിത്രവും കാണിച്ചാണ് പിന്നത്തെ വാര്‍ത്ത. ചിത്രം യുവതിയുടെ ലാപ്ടോപ്പില്‍നിന്ന് കിട്ടിയതാണത്രെ. പൊലീസ് പിടിച്ചെടുത്ത ചിത്രം നേരെ ചാനല്‍ ആപ്പീസിലെത്തിക്കുന്നതാണ് കര്‍ണാടകത്തിലെ പതിവ് എന്ന് മനസ്സിലായി!

നിമിഷങ്ങള്‍ക്കകം കേരളത്തില്‍ പടര്‍ന്ന വാര്‍ത്ത, ബിനീഷ് കോടിയേരി ബാംഗ്ളൂരില്‍ റഷ്യക്കാരിയോടൊപ്പം പിടിയില്‍ എന്നായിരുന്നു. 'കേരള ഹോം മിനിസ്റ്റേഴ്സ് സണ്‍ ഇന്‍ ബംഗ്ളൂര്‍ ബ്രോത്തേല്‍' (ആഭ്യന്തര മന്ത്രിയുടെ മകന്‍ വേശ്യാലയത്തില്‍) എന്ന് ചാനല്‍ മണിക്കൂറുകളോളം എഴുതിക്കാണിക്കുകയും ചെയ്തു. ചിത്രം കണ്ടാല്‍ ബിനീഷിനെ അടുത്തറിയുന്നവര്‍പോലും തിരിച്ചറിയില്ല. എന്നിട്ടും ബാംഗ്ളൂരിലെ ടിവി 9 ചാനലുകാരന്‍ 'തിരിച്ചറിയുന്നു'-വാര്‍ത്ത തുടര്‍ച്ചയായി സംപ്രേഷണംചെയ്യുന്നു. ദുബായില്‍ ജോലിസ്ഥലത്തിരിക്കുന്ന ബിനീഷ് എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തം വിടുന്നു. ബിനീഷിനെ ബംഗളൂരുവിലെ ഫ്ളാറ്റില്‍ പൊലീസ് പിടിച്ചു എന്ന വാര്‍ത്തയാണ് ആദ്യം പ്രചരിച്ചത്. എസ്എംഎസ്, ഫോണ്‍കോള്‍, ഇ-മെയില്‍....ഇങ്ങനെ പലവഴികളിലൂടെ. ബാംഗ്ളൂര്‍ പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം അങ്ങനെയൊരു റെയ്ഡോ മറ്റു വാര്‍ത്തയില്‍ പറഞ്ഞ സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നാണ്. അവര്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് അക്കാര്യം പറയുകയുംചെയ്തു.

എന്നാല്‍, പിറ്റേന്നത്തെ മാതൃഭൂമിയുടെ 'കാകദൃഷ്ടി' ശ്രദ്ധിക്കൂ: 'ബാംഗ്ളൂര്‍ പൊലീസിന്റെ റെയ്ഡില്‍ റഷ്യന്‍ സുന്ദരിയുടെ ലാപ്ടോപ്പില്‍ ബിനീഷ് കോടിയേരിയുടെ ചിത്രം' എന്നെഴുതിയ കാര്‍ട്ടൂണില്‍ കോടിയേരിയും വി എസും. അതാണ് കാര്യം. അപവാദങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കണം. ഉടയതമ്പുരാന്‍ വിചാരിച്ചാല്‍പോലും ബിനീഷിനുമേല്‍ പതിഞ്ഞ കറ മാറ്റിക്കളയാനാവില്ല എന്ന് ഉറപ്പിക്കണം.

ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തെറ്റുതിരുത്തല്‍ രേഖ അംഗീകരിക്കുന്ന ദിവസം തന്നെയാണല്ലോ ബംഗളൂരുവില്‍ റെയ്ഡ് സംഘടിപ്പിക്കേണ്ടത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഇതില്‍പരം നല്ല സംഭാവന മറ്റേതുണ്ട്. എറണാകുളത്തെ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഒളിച്ചുപോയി പ്രസവിച്ച് കുഞ്ഞിനെ കോണ്‍വെന്റില്‍ ഏല്‍പ്പിച്ച് കടന്നുകളയാന്‍ ശ്രമിച്ച സംഭവം പത്രങ്ങള്‍ എഴുതിയിട്ടുണ്ട്. ആ അംഗവുമായി കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ബന്ധമുണ്ട്. അതുവച്ച് ഏതുതരത്തിലുള്ള ചിത്രവും കിട്ടും; പ്രചരിപ്പിക്കാം. എന്നിട്ടും ആരും അത് ചെയ്തിട്ടില്ലെങ്കില്‍ അതിനെ രാഷ്ട്രീയമായ മാന്യത-അന്തസ്സ് എന്നെല്ലാം വിളിക്കേണ്ടതില്ല-അവശ്യം വേണ്ട മര്യാദ കാണിക്കുന്നു എന്നെങ്കിലും കരുതേണ്ടേ? ഇവിടെ അതാണ് ഇല്ലാതായിരിക്കുന്നത്.

ബിനീഷ് ഒരു ചലച്ചിത്രനടന്‍ കൂടിയാണ്. നിരവധി നടികള്‍ക്കൊപ്പമുള്ള ചിത്രം ഇതുപോലെ കൃത്രിമമില്ലാതെതന്നെ കിട്ടും. നാളെ അതും പൊക്കി, ഇന്ന നടിയുമായി ഇന്നയിടത്ത് ബിനീഷ് എന്ന് വാര്‍ത്ത കൊടുത്തുകൂടേ? ഈ രീതി കെട്ടതാണ്. ഇങ്ങനെ വാര്‍ത്തകള്‍ ചമച്ച് വ്യക്തികളെ അപമാനത്തിന്റെയും കുടുംബങ്ങളെ കണ്ണീരിന്റെയും സമൂഹത്തെ വൃത്തികേടിന്റെയും ഗര്‍ത്തങ്ങളിലേക്ക് നയിക്കുന്ന മാധ്യമ പ്രവര്‍ത്തനം നന്നല്ലതന്നെ. ലൈംഗിക അപവാദമാകുമ്പോള്‍ എത്ര അവിശ്വസനീയമായതായാലും പറഞ്ഞുപരത്താന്‍ എളുപ്പമാണ്. മോഹന്‍ലാലിന് എയ്ഡ്സ്, മോഹന്‍ലാലില്‍നിന്ന് നയന്‍താര ഗര്‍ഭിണിയായി-ഗര്‍ഭച്ഛിദ്രം രഹസ്യമായി നടത്തിയത് കാരക്കാസില്‍, നടനും രാഷ്ട്രീയ നേതാവുമായ ഗണേശന്‍ എയ്ഡ്സ് രോഗത്തിന്റെ പിടിയില്‍, നടി നന്ദിനി സ്വന്തം നീലച്ചിത്രം ഒരുകോടി രുപയ്ക്ക് വിറ്റു എന്നൊക്കെ എഴുതി അച്ചടിച്ച് പ്രസിദ്ധീകരിച്ച ക്രൈം മാതൃകയിലുള്ള പത്രപ്രവര്‍ത്തനം പലതലത്തിലായി തുടരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് അല്‍പ്പം ഗൌരവമായി ചര്‍ച്ചചെയ്യേണ്ട വിഷയം തന്നെയാണ്. അത്തരം ചര്‍ച്ചയ്ക്കായി ശതമന്യു ഇവിടെ ഒരു പാലമിടുന്നു എന്നു മാത്രം. ഇത്തരം വ്യാജ വാര്‍ത്തക്കാരെയും അത് പൊക്കിയെടുത്ത് പത്രസമ്മേളനം വിളിക്കുന്നവരെയും എങ്ങനെ നേരിടണമെന്ന് ജനങ്ങള്‍തന്നെ തീരുമാനിക്കട്ടെ.

വാല്‍ക്കഷണം:

മഹാകവി പ്രതാപന്‍ എംഎല്‍എയുടെ വരികള്‍. ഗാനഗന്ധര്‍വന്‍ മുനീറിന്റെ ആലാപനം. അബ്ദുള്ളക്കുട്ടിയുടെ ഗതി എന്താകുമോ എന്തോ?

7 comments:

ശതമന്യു said...

ബംഗളൂരുവില്‍നിന്ന് പഴുപ്പിച്ചെടുത്ത വാര്‍ത്ത കണ്ടില്ലേ. ചെന്നിത്തലയുടെ ചാനലിലും ജീവന്‍ ടിവിയിലും ശതമന്യു കണ്ടു. ഒരു ഘട്ടമെത്തിയപ്പോള്‍ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ചു. പിന്നെ ടിവി ഓഫ് ചെയ്തു. ഒരു കെട്ടിടത്തിന്റെ വാതില്‍ ചവിട്ടിയും തള്ളിയും തുറന്ന് ചിലര്‍ അകത്തുകയറുന്നു. ആദ്യം ഒരു ചെറുപ്പക്കാരനെ ബലമായി കീഴടക്കുന്നു. പിന്നെ കാണുന്നത് ഒരു വിദേശ യുവതിയെയാണ്? ശരീരത്തില്‍ വസ്ത്രമില്ല. പൂര്‍ണ നഗ്നശരീരം സ്ക്രീനില്‍ തെളിഞ്ഞുകാണുന്നു. അതുകഴിഞ്ഞ് അവളുടെ വസ്ത്ര ധാരണം. പിന്നെ പൊലീസിന്റെ രംഗപ്രവേശം. അതുംകഴിഞ്ഞ് ചാനല്‍ വക രണ്ട് ചിത്രം കാണിക്കുന്നു. അതില്‍ വിദേശ യുവതിയുമുണ്ട്, മുടി പാതി നരച്ച ഒരാളുമുണ്ട്. അയാള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ ചിത്രവും കാണിച്ചാണ് പിന്നത്തെ വാര്‍ത്ത. ചിത്രം യുവതിയുടെ ലാപ്ടോപ്പില്‍നിന്ന് കിട്ടിയതാണത്രെ. പൊലീസ് പിടിച്ചെടുത്ത ചിത്രം നേരെ ചാനല്‍ ആപ്പീസിലെത്തിക്കുന്നതാണ് കര്‍ണാടകത്തിലെ പതിവ് എന്ന് മനസ്സിലായി!....

....ഇത് അല്‍പ്പം ഗൌരവമായി ചര്‍ച്ചചെയ്യേണ്ട വിഷയം തന്നെയാണ്. അത്തരം ചര്‍ച്ചയ്ക്കായി ശതമന്യു ഇവിടെ ഒരു പാലമിടുന്നു എന്നു മാത്രം. ഇത്തരം വ്യാജ വാര്‍ത്തക്കാരെയും അത് പൊക്കിയെടുത്ത് പത്രസമ്മേളനം വിളിക്കുന്നവരെയും എങ്ങനെ നേരിടണമെന്ന് ജനങ്ങള്‍തന്നെ തീരുമാനിക്കട്ടെ.

ലത said...

"ഗര്‍ഭച്ഛിദ്രം രഹസ്യമായി നടത്തിയത് കാരക്കാസില്‍..."

എന്റെ ചാവേസു പുണ്യവാളാ. നമ്മളുമായിട്ട് ബന്ധമില്ലാത്ത വാര്‍ത്തവന്നാല്‍ എങ്ങനെയെങ്കിലും ഇടിച്ചുകേറിക്കോണം.

സൂസന്ന said...

ബാംഗ്ലൂർ പോലീസിനെ വിശ്വാസമില്ല. ഉണ്ട്‍ായിട്ട് 5 വർഷം പോലുമായിട്ടില്ലാത്ത തുക്കടാ ലോക്കൽ ചാനലിനെ വിശ്വാസവുമാണ്.

വാർത്ത സിപി‌എം വിരുദ്ധമാണോ എന്നേ നോക്കേണ്ടതുള്ളൂ വിശ്വസിക്കാൻ.

ഈ നാട്ടുകാരുടെയൊക്കെ തലയ്ക്ക് ഓളമാണോ?

വാർത്ത സിപി‌എമ്മിനെതിരെയാണെങ്കിൽ മനുഷ്യാവകാശക്കാരുമില്ല, ഫെമിനിസ്റ്റുകളുമില്ല.

ടി.രതികുമാരി said...

ബാംഗ്ലൂരു ചാനലുകള്‍ അമേരിക്കയില്‍ കിട്ടാത്തതു കൊണ്ടല്ലേ നുമ്മടെ ഫെമിനിസ്റ്റ് ഇഞ്ചിപ്പെണ്ണൊന്നും ഒന്നും പറയത്താത്തതല്ലേ?

മരത്തലയന്‍ said...

തല തിരിഞ്ഞാൽ ലത ആകും എന്ന് പണ്ടൊരിക്കൽ പറഞ്ഞതാ ഈ മരത്തലയൻ

ഇവിടെ ചാവേസ് പുണ്യാളൻ ഇടിച്ചു കേറീതൊന്നുമല്ല എന്ന് വരികൾക്കിടയിൽ കൂടി വായിച്ചാൽ മനസ്സിലാകും പെങ്ങളേ..

ഇനിയും സംശയം മാറുന്നില്ലേൽ നന്ദേട്ടനോട് ചോദിച്ചാൽ മതി..ക്രൈമേട്ടൻ

Unknown said...

എന്റെ കൊളംബി പുണ്യാളച്ചി ,ആ രാഹുല്‍ ഹാണ്ടി കൊളംബിയക്കാരിയുമായി കുമരകത്ത് 'സുഖ'ചികല്സേല് ഏര്‍പ്പെട്ടപ്പോ കേരളാ പോലീസോ മറ്റോ ഇങ്ങനെ ഇടിച്ചു കേറി ചാനലുകാരനേം കൊണ്ട് വന്നിരുന്നെന്കി (ഒവ്വ ഒവ്വ ഏതു ചാനലുകാരന്‍ എപ്പംന്നു ചോയിച്ച്ചാ മതി)നമ്മുടെ ബാര്പി മുതല്‍ നൂലോണ്ടന്‍ വരെയുള്ള മനുഷ്യാവകാശക്കാര്....ഹയ്യേ ഓര്‍ക്കുമ്പോ തന്നെ ചുടുകുളിര് കോരുന്നു.

മുക്കുവന്‍ said...

poor russian girl...she will be the only person going to suffer...

yea.. romanian/east european girl's fate is same is south east asian girls... may be because of good looking and poor family background.

human trafficking is the major business for many turkish agents seen in PBS channel.