Sunday, October 18, 2009

ആക്രിക്കച്ചവടം

രണ്ട് തോണിയില്‍ കാലുവയ്ക്കുക എന്നത് പഴകിപ്പോയ ഒരുപമയാണ്. മൂന്ന് തോണിയില്‍ കാലും കൈയും കുത്തി വിശാലമായ സഞ്ചാരമാണ് പുതിയ ട്രെന്‍ഡ്. ഒരു തോണി വല്ല നിര്‍മാണക്കുറവുംകൊണ്ട് ചരിഞ്ഞ് മുങ്ങിയാല്‍ കാലോ കൈയോ മാറ്റി അടുത്തതിലോട്ട് വയ്ക്കുകയേ വേണ്ടൂ. സിപിഐ എം ഒരു പ്രത്യേകതരം പാര്‍ടിയാണെന്ന് പിണറായി വിജയന്‍ ഇടയ്ക്കിടെ പ്രസംഗിച്ച് കേള്‍ക്കാറുണ്ട്. ഒറ്റയടിക്ക് തുടര്‍ച്ചയായി രണ്ടുതവണയേ എംപിയാക്കൂ എന്നതാണത്രേ ഒരു പ്രത്യേകത. അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ? എംപിസ്ഥാനത്തിന്റെ സൌകര്യങ്ങളും പത്രാസും അറിയാത്ത കുറെ നേതാക്കന്മാര്‍ എടുത്ത തീരുമാനം മറികടക്കാന്‍ സിപിഎമ്മിലിരുന്ന് നടപ്പില്ല. ഇനിയും മത്സരിക്കണം-പാര്‍ലമെന്റിലോ നിയമസഭയിലോ എത്തണം. മാത്രമോ? പാര്‍ടി ലെവി കൊടുക്കാത്ത ഒരു ജീവിതംവേണ്ടേ? പാര്‍ടിക്കാരെ പേടിക്കാതെ ബിസിനസ് നടത്താന്‍ സ്വാതന്ത്ര്യം വേണ്ടേ? അതിനുപറ്റിയ വഴി അന്വേഷിച്ചുതുടങ്ങിയിട്ട് നാളേറെയായി. പലതും പറഞ്ഞുനോക്കി. ആദ്യം വികസനസിദ്ധാന്തം. പിന്നെ ഹര്‍ത്താല്‍ വിരോധം. അതുകഴിഞ്ഞ് ഇസ്ളാംപ്രേമം. ഒന്നും ഏശാഞ്ഞപ്പോള്‍ മോഡിസം. ആളെ കൊല്ലുന്നത് ശീലമാക്കിയ മോഡി 'വികസന'ത്തിന്റെ ഉസ്താദാണെന്ന് വച്ചുകാച്ചി. സിപിഎമ്മിന്റെ വേലി ചാടി എങ്ങോട്ട് പോകണമെന്ന് അന്നൊന്നും തിട്ടമുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടീന്റെ വാതില്‍ മുട്ടി- തള്ളിത്തുറക്കാന്‍ നോക്കി. ഇമ്മാതിരി ചരക്കൊന്നും ഈ പീടികയിലെടുക്കില്ലെന്നായിരുന്നു ഉത്തരം. മോഡിയുടെ പാര്‍ടിക്കും വേണ്ട. ആക്രിസാധനങ്ങള്‍ മൊത്തമായും ചില്ലറയായും വാങ്ങുന്ന ഒരേയൊരു കൂട്ടരേ പിന്നെയുള്ളൂ- അവിടെ ആക്രാന്തക്കാര്‍ക്കും നല്ല വിലകിട്ടും. അങ്ങനെയാണ് സുധാകരേട്ടന്റെ ഉമ്മറപ്പടിയില്‍ ചെന്ന് കുത്തിയിരിപ്പ് തുടങ്ങിയത്.

മരുഭൂമിയില്‍ ചോരനീരാക്കി നാട്ടിലേക്ക് പണമയക്കുന്ന ഒരു കൂട്ടരില്ലേ- പ്രവാസി മലയാളികള്‍. അവര്‍ക്ക് നാട്ടില്‍ നടക്കുന്ന കാര്യങ്ങളോട് പ്രത്യേക താല്‍പ്പര്യമാണ്. ഓരോന്നിനെക്കുറിച്ചും കൃത്യമായ അഭിപ്രായങ്ങളുമുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുരാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രവാസി മലയാളി എഴുതി അയച്ചുതന്ന കുറിപ്പ് വായിക്കുക:

ഒരു കുട്ടിയുടെ ചിന്തകള്‍ എന്നാണ് തലക്കെട്ട്.

വടക്കന്‍ കേരളത്തിലെ ഒരു മുസ്ളിംകുടുംബത്തില്‍നിന്നും പാര്‍ടി എന്നെ കണ്ടെടുത്തു. എസ്എഫ്ഐക്കാരനായി തുടക്കം. ഏറെ സംരക്ഷണയും പഠനവും പാര്‍ടി ഏറ്റെടുത്തു. പാര്‍ടി ഓഫീസുകളില്‍ താമസിച്ചും നല്ലവരായ പാര്‍ടി സഖാക്കളുടെ സ്നേഹവാത്സല്യങ്ങള്‍കൊണ്ടും പഠിച്ചുവളര്‍ന്നു. തുടക്കക്കാരനായ എന്നെ എസ്എഫ്ഐയുടെ നിയമപഠനത്തിനയച്ചു. എസ്എഫ്ഐയുടെ സംസ്ഥാനനേതൃത്വത്തിലേക്ക് ഉയര്‍ത്തി കൂടുതല്‍ അംഗീകാരങ്ങള്‍തന്നു. രണ്ടുതവണ എംപിയാക്കി. മറ്റു പാര്‍ടികളിലെ എംപിമാര്‍ ഡല്‍ഹിയില്‍ കിടന്ന് അര്‍മാദിക്കുമ്പോള്‍. പാര്‍ടിയുടെ ആദര്‍ശോം... പഠിപ്പിച്ചതും നേതാവാക്കിയതും എംപിയാക്കിയതുമൊക്കെ ശരി... അതുകൊണ്ട് ജീവിതകാലം മുഴുവന്‍ പാര്‍ടിയെ സേവിച്ച് സാധാരണക്കാരനായി കഴിയണമെന്ന് എഴുതിവച്ചിട്ടുണ്ടോ... കണ്ടോ... ഞാന്‍ ആ വൃത്തികെട്ട താടിയും മീശയുമൊക്ക കളഞ്ഞു... സ്റ്റൈലന്‍ കണ്ണാടി ഫിറ്റ്ചെയ്തു. രൂപം മാറി; ഭാവം മാറി... ഇനി പേടിക്കാനില്ല- പണ്ട് ചുമലിലേറ്റ നടന്നവര്‍ തിരിച്ചറിയില്ല. ശേഷകാലം പെന്‍ഷന്‍ കിട്ടും.

ഈ പാര്‍ടി ശരിയല്ലെന്നേ... എംപിക്ക് കിട്ടുന്ന സൌജന്യങ്ങള്‍ പാവപ്പെട്ട പാര്‍ടിക്കാര്‍ക്കും നാട്ടുകാര്‍ക്കുംകൂടി കൊടുക്കണമെന്ന്. എംപി ക്വാര്‍ട്ടേഴ്സില്‍ ചെന്നാലോ നാട്ടില്‍നിന്നും ഓരോ കാര്യത്തിനായി വരുന്നവനൊക്കെ താമസിക്കാന്‍ സൌകര്യം കൊടുക്കണമെന്ന്. ട്രെയിനിലൊക്കെ ഈ സഖാക്കളെ കൂടെ കൊണ്ടുപോയാല്‍ വല്യ ബുദ്ധിമുട്ടാണെന്നേ... ചളപളാ രാഷ്ട്രീയം പറഞ്ഞ് മെനക്കെടുത്തും. പാര്‍ടി... മനുഷ്യന് കുറച്ച് സ്വകാര്യതയൊക്കെ വേണ്ടേ. ഇല്ലാ... പാര്‍ടി നമുക്ക് ശരിയാവില്ലാ... ഈ ചെന്നിത്തലക്കൊക്കെ എന്താ ഗ്ളാമര്‍... അടുത്ത് ചെന്നാല്‍ അത്തര്‍കമ്പിനീല്‍ ചെന്നപോലെയാ... ഉമ്മന്‍ചാണ്ടിയുടെ ഷര്‍ട്ട് കീറിയതാണെങ്കിലെന്താ. ആരാ, എത്രയുണ്ടാക്കി എന്നൊക്കെ പുറകെനടന്ന് നോക്കുന്ന പാര്‍ടിക്കാരെയും പേടിക്കേണ്ട... പാര്‍ടി കമ്മിറ്റി... പഠനക്ളാസ്, സെമിനാറ്, സമരം... ഹോ ആ ശല്യമൊക്കെ ഒഴിഞ്ഞു. ഇവിടെയതൊന്നുമില്ല... ആരെ കാണുമ്പോഴും വെളുക്കനെ ചിരിക്കണം. കൈപൊക്കി കാണിക്കണം. കഴുത്തില്‍ പറ്റുമെങ്കില്‍ പാമ്പുപോലെ ആ മൂന്നു കളറുള്ള ഷാളുണ്ടല്ലോ അതൊരെണ്ണം ഇടണം... നോക്കട്ടെ കോഗ്രസ് കച്ചവടം പുഷ്ടിപ്പെടുമോന്ന്... ഇല്ലെങ്കില്‍ പാര്‍ടി മാറാന്‍ ന്യായങ്ങള്‍ക്കാണോ പഞ്ഞം... ഇത്രയും വലുതാക്കിയ പാര്‍ടി വിട്ടപ്പോള്‍ പറയാന്‍ കാരണങ്ങള്‍ കണ്ടുപിടിച്ച എനിക്കാണോ... ബിജെപിയിലേക്ക് പോകാന്‍ കാരണം കണ്ടുപിടിക്കാന്‍ പഞ്ഞം... അല്ലെങ്കിലും (സ്വന്തം) വികസന സ്വപ്നമില്ലേ... അത്രമാത്രം മതിയല്ലോ... ആരും കേള്‍ക്കാതെ രാത്രിയില്‍ ഭാരത് മാതാകീ ജയ് എന്നു പറഞ്ഞ് പഠിക്കുന്നുണ്ട്. അവിടെ ചെന്നാല്‍ ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ടാകരുതല്ലോ. എന്നെ ജയിപ്പിച്ചാല്‍ ഇനിയും എംഎല്‍എയും എംപിയുമാകാന്‍ ഏതൊക്കെ പാര്‍ടികളുണ്ടാകുമെന്ന പരീക്ഷണം തുടരും. തോറ്റാല്‍ ഒന്നുകില്‍ ദുബായില്‍- അല്ലെങ്കില്‍ ചെന്നൈയിലെ അണ്ണന്റെ കാര്യങ്ങള്‍ നോക്കി അങ്ങ് കൂടും.

നിങ്ങളുടെ (സ്വന്തം) (കുഞ്ഞാലിയല്ലാത്ത) കുട്ടി

ഒരു പ്രവാസി മലയാളിയുടെ ചിന്തകളായിമാത്രം ഇതിനെ കണ്ടാല്‍മതി. ആയാറാം ഗയാറാം ഗവാനെ സ്മരിച്ച് ആക്രാന്തപൂജ നടത്തി ടിയാന്‍ ശിഷ്ടജീവിതം സുരഭിലമാക്കട്ടെ എന്ന് ശതമന്യൂവും ആശംസിക്കുന്നു.

*
വെളുപ്പാന്‍ കാലത്ത് മലയാളത്തിന്റെ സുപ്രഭാതങ്ങളിലൊന്ന് കൈയില്‍ കിട്ടുമ്പോള്‍ തന്റെ മുഖം എല്ലാ പുറത്തും അച്ചടിച്ചുവരുന്നത് കാണാന്‍ കൊതിച്ച ഒരു പത്രമുതലാളി ആ സുന്ദരകളേബരം കണ്ടുകണ്ട് മനംകുളിര്‍ക്കാന്‍ വിധിക്കപ്പെട്ട നാട്ടുകാരെയും സ്വന്തം പത്രത്തിലെ ജീവനക്കാരെയും വെറുപ്പിച്ച് പരിണാമസന്ധിയില്‍ വെറുക്കപ്പെട്ടവനായ കഥ കേട്ടിട്ടുണ്ട്. പലപല മേഖലയില്‍ മിടുക്കനാണെന്ന് കാണിക്കാന്‍ പുസ്തകമെഴുത്ത്, പ്രഭാഷണം, സാംസ്കാരികനായക വേഷംകെട്ട്, അവാര്‍ഡ് വാരിപ്പിടിത്തം, പ്രകൃതിസംരക്ഷണം, മാലിന്യവിരുദ്ധസമരം, ഇടതുപക്ഷനാട്യം, സോഷ്യലിസ്റ്റ് പ്രേമം തുടങ്ങിയ നാടകങ്ങള്‍ ആടിത്തിമിര്‍ത്ത നേതാവ് ആര്‍ത്തിമൂത്ത് അടിതെറ്റിയപ്പോള്‍ ആര്‍ക്കും വേണ്ടാത്ത 'തൃണമൂല്‍' ആയതാണ് കഥാന്ത്യം.

ബുദ്ധിയും വിവേകവും പണംകൊടുത്താല്‍ കിട്ടുന്നതോ ശിങ്കിടികള്‍ ഉണ്ടാക്കുന്നതോ അല്ല. അത് ജന്മനാ സിദ്ധിക്കുന്നതും സാമൂഹ്യജീവിതത്തില്‍ ആര്‍ജിതമാകുന്നതുമാണ്. ചുറ്റും വൈതാളികര്‍ മാത്രമുണ്ടാകുമ്പോള്‍; കേള്‍ക്കുന്നത് സ്തുതിവചനങ്ങള്‍മാത്രമാകുമ്പോള്‍ ഉള്ള ബുദ്ധി കുബുദ്ധിയാകും-വിവേകം അവിവേകമാകും. അങ്ങനെയൊരു അവിവേകത്തിന്റെ കഥയാണ് മേപ്പടി നേതാവിന്റെ മഹത്തായ സാഹിത്യസംഭാവന. ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കും പത്രലോകത്തേക്ക് വലതുകാലെടുത്തു വയ്ക്കാന്‍ വെമ്പുന്ന കുരുന്നുകള്‍ക്കും പഠിക്കാനുള്ള ഒന്നാണത്.

ഒക്ടോബര്‍ 13ലെ മാതൃഭൂമി പത്രം പാഠ്യവസ്തുവാക്കി നോക്കൂ. എല്ലാകാലത്തേക്കും ഈടുവയ്ക്കാന്‍ ഇതിലും മികച്ചതൊരെണ്ണം മാതൃഭൂമിതന്നെ പടച്ചിറക്കുന്നതിനു വേണ്ടി കാത്തിരിക്കണം. മഹാറാലി, വമ്പിച്ച പ്രകടനം, ജനലക്ഷങ്ങളുടെ സംഗമം, ജനസാഗരം എന്നൊക്കെ നാം കേള്‍ക്കാറുണ്ട്. 'പതിനായിരക്കണക്കിന്' ആളുകള്‍ പങ്കെടുത്ത മനുഷ്യച്ചങ്ങലയെക്കുറിച്ച് മാതൃഭൂമിയില്‍ വായിച്ചിട്ടുണ്ട്. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ നീണ്ട മനുഷ്യച്ചങ്ങലയേക്കാള്‍ പ്രാധാന്യമുള്ള ഒന്നാണ് ഈ കഥയിലെ മഹാസംഭവം. പതിമൂന്നുപേരെ അഭിസംബോധനചെയ്ത് നേതാവ് നടത്തിയ സൂപ്പര്‍പ്രസംഗം. ഫോട്ടോ സഹിതം ഏഴ് കോളം പത്ത് സെന്റീമീറ്റര്‍ വലിപ്പത്തിലാണ് വാര്‍ത്ത വന്നത്. വാര്‍ത്തയുടെ പ്രാധാന്യം മനസ്സിലാക്കി ഇങ്ങനെ 'ഡിസ്പ്ളേ' നിശ്ചയിക്കുന്ന പത്രാധിപേന്ദ്രന്മാര്‍ വേറൊരു പത്രത്തിലും കാണില്ല. കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ചയ്ക്കെതിരെ ദില്ലി കേരള ഹൌസില്‍ ഗ്രാമകേളി (അര്‍ഥവത്തായ പേര്. പിതാവിനും പുത്രനും സ്തുതി. അക്ഷരപ്പിശകുണ്ടായാല്‍ ചൊവ്വാദോഷത്തില്‍ പരിഹരിക്കാം) സംഘടിപ്പിച്ച വമ്പിച്ച ധര്‍ണയെയാണ് മുതലാളി അഭിസംബോധനചെയ്ത് അത്യുജ്വലപ്രസംഗം കാച്ചിയത്. പ്രസംഗം കേട്ട് നിസ്സംഗതയോടെ ഒടിഞ്ഞു മടങ്ങി മുഖവും വീര്‍പ്പിച്ച് കുനിഞ്ഞിരിക്കുന്ന പ്രേമനാഥിന്റെ ഭാവാഭിനയത്തില്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ഹൃദയവ്യഥയുടെ ആഴമത്രയുമുണ്ട്. പടവും റിപ്പോര്‍ട്ടും വെറുതെ വായിച്ചിട്ട് സൂക്ഷിച്ചുവച്ചാല്‍ പോരാ. ഉദാത്ത മാധ്യമപ്രവര്‍ത്തനം, എഡിറ്റിങ് ഒക്കെ എങ്ങനെ നടത്തണമെന്ന് അറിയണമെങ്കില്‍ ഓരോ വരിയും സൂക്ഷ്മമായി വായിക്കണം.

രണ്ടാംഖണ്ഡികയിലെ ആദ്യവാക്യം ഇങ്ങനെയാണ്. "ആഭ്യന്തരമന്ത്രി പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി പറയുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് പോള്‍ മുത്തൂറ്റ് വധക്കേസിലെ സംഭവവികാസങ്ങള്‍ സൂചിപ്പിച്ച് വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.'' അടുത്ത രണ്ട് വാചകങ്ങള്‍കൂടി: "കൃത്യം ചെയ്തത് ആര്‍എസ്എസാണെന്ന് മുന്‍കൂട്ടി തന്നെ പറയുക, പോലീസ് റിപ്പോര്‍ട്ട് കിട്ടും മുമ്പ് ഉപയോഗിച്ച കത്തിയേതാണെന്ന് പറയുക എന്നിങ്ങനെ വിചിത്രങ്ങളായ സംഭവങ്ങളുണ്ടായി. ഇവയെ വിമര്‍ശിച്ചാണ് പിണറായി വിജയന്‍ സൂപ്പര്‍ കാബിനറ്റ് ചമയുകയാണോയെന്ന് വീരേന്ദ്രകുമാര്‍ ചോദിച്ചത്...'' പിണറായി "സൂപ്പര്‍ കാബിനറ്റ്''ചമയുകയാണോ? വീരേന്ദ്രകുമാര്‍ എന്നാണ് തലക്കെട്ട്. തലക്കെട്ട് ന്യായീകരിക്കാന്‍ വാര്‍ത്തയെഴുതിയവനും എഡിറ്റ് ചെയ്യുന്നവനും നേരിട്ട് പേജിലേക്കു കയറി ചവിട്ടുനാടകം നടത്തുകയാണ്. മുതലാളിയുടെ ജല്‍പ്പനങ്ങള്‍ക്ക് പത്രജീവനക്കാരന്‍ ടിപ്പണിയൊരുക്കിയില്ലെങ്കില്‍ സത്യമേവ ജയതേ എന്ന് പറയാന്‍ വേറെ ആരെങ്കിലും വേണ്ടേ. യജമാനനുവേണ്ടി എഡിറ്റിങ് മേശയില്‍നിന്ന് വാചകങ്ങളും സൂചനകളും സപ്ളൈ ചെയ്യുന്ന അത്യുദാത്ത മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് എഡിറ്റ് പേജില്‍ നിലയ്ക്കാത്ത ചര്‍ച്ച നടക്കുമോയെന്നും ക്രൈമേന്ദ്രന്റെ സ്വന്തം ഇന്ദ്രന്‍ വിശേഷാല്‍പ്പതിപ്പുകള്‍ പണിഞ്ഞിറക്കുമോയെന്നുമേ ഇനി അറിയാനുള്ളൂ. ഇതൊക്കെ കണ്ടും കേട്ടും ചീഫ് എഡിറ്ററായി അഭിനയിക്കുന്ന ഒരാളുണ്ടല്ലോ. അദ്ദേഹത്തിനും സ്വസ്തിയുണ്ടാകട്ടെ.

*
കെ മുരളീധരനോ? ആരാണത്? ചുക്കോ ചുണ്ണാമ്പോ, അതോ ചക്കയോ മാങ്ങയോ? സംശയിക്കേണ്ട. പറയുന്നത് നമ്മുടെ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെപ്പറ്റിത്തന്നെ. പക്ഷേ, മുരളീധരന്‍ ആരാണെന്ന് അറിയുകപോലുമില്ലെന്ന മട്ടിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. മുരളീധരനെപ്പറ്റി പറഞ്ഞപ്പോഴുള്ള ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭാവഹാവാദികള്‍ കണ്ടാല്‍ ഇത്രയേറെ വെറുക്കപ്പെട്ടവനാണോ മുരളീധരന്‍ എന്നു തോന്നിപ്പോകും. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ രണ്ടുദിവസം എറണാകുളം പ്രസ്ക്ളബ്ബിലെ മുഖാമുഖം പരിപാടിയിലാണ് ചെന്നിത്തല-ചാണ്ടിമാര്‍ മുരളീധരനെ അറിയുകപോലുമില്ലെന്ന 'സത്യം' മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ തുറന്നുവച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുരളീധരനെ യുഡിഎഫുമായി സഹകരിപ്പിക്കുമോ, യുഡിഎഫിന്റെ വേദിയില്‍ മുരളീധരനെ പങ്കെടുപ്പിക്കുമോ എന്നൊക്കെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ കുരുത്തംകെട്ട ചോദ്യം. യുഡിഎഫിനെ സഹായിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന സന്തോഷ് മാധവന്‍ സ്റ്റൈല്‍ മറുപടി. മുരളി യുഡിഎഫിനെ സഹായിക്കാനായി എന്തിനും തയ്യാറായി നില്‍ക്കുകയാണല്ലോ എന്ന ചോദ്യത്തിനും 'എന്തു മുരളി? ഏതു മുരളി' എന്നമട്ടില്‍ മറുപടി. മുരളീധരനെപ്പറ്റി ഇത്രയേറെ ചോദ്യങ്ങള്‍ ചോദിച്ചിട്ടും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാന്‍പോലും എന്തേ തയ്യാറായില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി മുരളിയുടെ പിതാവിന്റെ സ്റ്റൈലില്‍ കണ്ണിറുക്കിച്ചിരി. മോരില്ലെങ്കില്‍ ഊണാവാമെന്നാകാം മുരളിക്ക് ഇതിനുള്ള മറുപടി.

*
അപ്പുക്കുട്ടന്‍ വീണ്ടും നാലാംലോകവുംകൊണ്ടിറങ്ങിയത് പ്രകോപിപ്പിക്കാനോ ശ്രദ്ധ പിടിച്ചുപറ്റാനോ എന്നു തിട്ടമില്ല. വലിയ ചതിയാണ് സിപിഐ എം നേതാക്കള്‍ ചെയ്യുന്നത്. അപ്പുക്കുട്ടന്‍ രണ്ടുവട്ടം എഴുതിയാലെങ്കിലും ഒന്ന് പ്രതികരിക്കേണ്ടേ? എം പി പരമേശ്വരന്‍ എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തേടിപ്പിടിച്ച് പാര്‍ടി നയം അതല്ല എന്ന് പ്രസ്താവന നടത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ പ്രത്യശശാസ്ത്ര പ്രതിസന്ധി ഉണ്ടാകില്ലേ? സിപിഎമ്മിനെ നന്നാക്കാന്‍ ഇക്കണ്ട പണിയെല്ലാം സ്വയംസന്നദ്ധനായി, പ്രതിഫലം ഇച്ഛിക്കാതെ ചെയ്ത് ക്ഷീണിക്കുന്ന അപ്പുക്കുട്ടനെ ഒരു പ്രതികരണംകൊണ്ടെങ്കിലും ആദരിക്കാന്‍ സംവിധാനമുണ്ടാക്കണം. ഇല്ലെങ്കില്‍ ആ ജന്മം പാഴായിപ്പോകും.

ക്രൈമേന്ദ്രകുമാറിന് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം നല്‍കി സമരം അവസാനിപ്പിക്കുന്ന ചിത്രം ചന്ദ്രികയില്‍ കണ്ടു. ഒരുകാലത്ത് ഈ കുട്ടിയും ഒക്കത്തെ കുട്ടിയുമായിരുന്നു ക്രൈമേന്ദ്രന്റെ വികാരാവേശം. അവര്‍ക്ക് പരസ്പരം ഐസ്ക്രീം കൈമാറാമെങ്കില്‍ അപ്പുക്കുട്ടന് മാര്‍ക്സിസ്റ്റ് താത്വികാചാര്യ പട്ടം നല്‍കി പ്രത്യയശാസ്ത്ര വിശാരദനായി വാഴിക്കുന്നതിലും തെറ്റില്ല.

*
ഒടുവില്‍ കിട്ടിയത്:

കണ്ണൂരില്‍ ഇറക്കുമതിവോട്ടെന്ന് മാതൃഭൂമി. നാറാത്തുകാരന്‍ എ പി അബ്ദുള്ളക്കുട്ടി, നടാലുകാരന്‍ കെ സുധാകരന്‍ എന്നിവര്‍ കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരായത് കയറ്റുമതിയിലൂടെയാകും. സിപിഐ എമ്മിന്റെ പത്തുവോട്ട് വന്നാല്‍ അത് ഇറക്കുമതി, സുധാകരന്റേതും അബ്ദുള്ളക്കുട്ടിയുടേതും എം പി മുരളിയുടേതുമെല്ലാം വോട്ട് മാറ്റിച്ചേര്‍ത്താല്‍ ജനാധിപത്യം! വീരന്റെ പാര്‍ടിക്ക് നൂറുവോട്ട് തികച്ചുകിട്ടണമെങ്കില്‍ അച്ഛനും മോനും കോല്‍ക്കാരനും കുശിനിക്കാരനും ചേരണം. അതുപോലെയാണ് സിപിഐ എം എന്ന് നിനച്ച് വീരന്‍ പ്രകാശ് കാരാട്ട്, ബുദ്ധദേവ് എന്നെല്ലാം പറയുന്നത്. ആളില്ലാപ്പാര്‍ടിക്ക് ഒരേയൊരു മാര്‍ഗം കൂവിത്തോല്‍പ്പിക്കാന്‍ നോക്കല്‍തന്നെ. കൂവാന്‍ ഒരാളെങ്കിലുമുണ്ടല്ലോ. നാളെ മാനേജിങ് ഡയറക്ടര്‍ പുരപ്പുറത്തുകയറി നീട്ടിക്കൂവുന്ന കളര്‍ചിത്രവും അതിന് 'അന്തിമകാഹളം' എന്ന അടിക്കുറിപ്പുമായി ഏഴുകോളം വാര്‍ത്തയും കാണേണ്ടിവരുമോ?

4 comments:

ശതമന്യു said...

കണ്ണൂരില്‍ ഇറക്കുമതിവോട്ടെന്ന് മാതൃഭൂമി. നാറാത്തുകാരന്‍ എ പി അബ്ദുള്ളക്കുട്ടി, നടാലുകാരന്‍ കെ സുധാകരന്‍ എന്നിവര്‍ കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരായത് കയറ്റുമതിയിലൂടെയാകും. സിപിഐ എമ്മിന്റെ പത്തുവോട്ട് വന്നാല്‍ അത് ഇറക്കുമതി, സുധാകരന്റേതും അബ്ദുള്ളക്കുട്ടിയുടേതും എം പി മുരളിയുടേതുമെല്ലാം വോട്ട് മാറ്റിച്ചേര്‍ത്താല്‍ ജനാധിപത്യം! വീരന്റെ പാര്‍ടിക്ക് നൂറുവോട്ട് തികച്ചുകിട്ടണമെങ്കില്‍ അച്ഛനും മോനും കോല്‍ക്കാരനും കുശിനിക്കാരനും ചേരണം. അതുപോലെയാണ് സിപിഐ എം എന്ന് നിനച്ച് വീരന്‍ പ്രകാശ് കാരാട്ട്, ബുദ്ധദേവ് എന്നെല്ലാം പറയുന്നത്. ആളില്ലാപ്പാര്‍ടിക്ക് ഒരേയൊരു മാര്‍ഗം കൂവിത്തോല്‍പ്പിക്കാന്‍ നോക്കല്‍തന്നെ. കൂവാന്‍ ഒരാളെങ്കിലുമുണ്ടല്ലോ. നാളെ മാനേജിങ് ഡയറക്ടര്‍ പുരപ്പുറത്തുകയറി നീട്ടിക്കൂവുന്ന കളര്‍ചിത്രവും അതിന് 'അന്തിമകാഹളം' എന്ന അടിക്കുറിപ്പുമായി ഏഴുകോളം വാര്‍ത്തയും കാണേണ്ടിവരുമോ?

A Cunning Linguist said...

tracking...

Baiju Elikkattoor said...

appo, aalappuzhe p d p thoothuvaarumo makkale...? :)

Unknown said...

കണ്ണൂര് എന്‍.ഡി എഫ്‌ തൂറ്റാതെ ചാക്കില്‍ വാരുമോ .ഫൈസിയാ എലിയുടെ സ്ഥാനാര്‍ത്തി.കാലു പിടിക്കാന്‍ ആള് പോയിട്ടുണ്ട്.ചാക്കില്‍ കെട്ടി വല്ലതും കൊടുത്തു പിന്തിരിപ്പിക്കാന്‍. മുല്ലപ്പള്ളി സാറിന് കഴിഞ്ഞ ഇലക്ഷനില് അമുങ്ങി പോയ അരക്കോടി ചിലപ്പോ ഇവിടെ പൊങ്ങാനും മതി. മാധ്യമ മാഫ്യങ്ങള്‍ക്ക് ഇതൊന്നും വാര്‍ത്തയല്ല
(ചാക്കില്‍ കേറ്റല്)